ശബ്ബത്തുദിവസത്തെ വഴിദൂരം

“ശബ്ബത്തുദിവസത്തെ വഴിദൂരം” എന്ന പ്രയോഗം ഒരിക്കൽ മാത്രമാണുള്ളത്: (പ്രവൃ, 1:12). ന്യായപ്രമാണകല്പന ലംഘിക്കാതെ ഒരു യഹൂദനു ശബ്ബത്ത് ദിവസത്തിൽ (ശനിയാഴ്ച) സഞ്ചരിക്കാവുന്ന പരിമിതമായ ദൂരമാണ് “ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം” (Techum Shabbat) എന്നറിയപ്പെടുന്നത്. ഇത് 2,000 മുഴം/കുലം (Cubit) അഥവാ, 3,000 അടി ആണ്. ഏകദേശം ഒരു കിലോമീറ്റർ (.91 km/0.56 mile) ആണ്. ഈ ദൂരം യഹൂദന്മാർ ശബ്ബത്ത് ദിവസത്തിൽ അവരുടെ വാസസ്ഥലത്ത് നിന്ന് സഞ്ചരിക്കാൻ പാടുള്ള പരമാവധി ദൂരമാണ്. ഈ നിയമം യഹൂദ മതത്തിലെ ഹലാഖ (Halakha) എന്നറിയപ്പെടുന്ന മതനിയമങ്ങൾ അനുസരിച്ചാണ് നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. [What Is Techum Shabbat?]

ശബ്ബത്തുദിവസത്തെ വഴിദൂരം 2,000 മുഴമാണെന്ന് ബൈബിളിൽ അക്ഷരംപ്രതി പറഞ്ഞിട്ടില്ല. യെഹൂദാ റബ്ബിമാർ അത് കണക്കാക്കിയിരിക്കുന്നത് യോശുവ 3:4-ൻ്റെ അടിസ്ഥാനത്തിലാണ്: “എന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം (cubit) അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.” യിസ്രായേൽജനത്തിനും നിയമപെട്ടകത്തിനും ഇടയ്ക്കുള്ള അകലമാണ് 2,000 മുഴം. യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാർ ഒരു ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നതായി പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 1:12). യെരൂശലേമിൽ നിന്ന് 5 ഫർലോങ് (furlong) അകലെയായിരുന്നു ഒലിവ് മല എന്നാണ് യഹൂദാ ചരിത്രകാരനായ ജോസീഫസ് പറഞ്ഞിരിക്കുന്നത്. [കാണുക: Josephus: Antiquities of the Jews, Book XX, XX, VIII, 6]. 5 furlong എന്നത് 3,300 അടി അഥവാ, 2,200 മുഴം ആണ്. അതും ഏകദേശം .1.0058km കിലോമീറ്റർ ആണ്. അതിനാൽ, ഒരു ശബ്ബത്തുദിവസത്തെ വഴിദൂരം” എന്നത് ഏകദേശം ഒരു കി.മീ. ആണെന്ന് മനസ്സിലാക്കാം.

കുറിയോസ് (kurios/kyrios- κύριος)

യഹോവ, കർത്താവ്, യജമാനൻ, നാഥൻ, ഉടമസ്ഥൻ (Lord, Sir, Master, Owner) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഒറിജിനൽ വാക്ക് കുറിയോസ് (kurios/kyrios- κύριος) ആണ്. എന്നാൽ 22 അതുല്യമായ രൂപത്തിൽ ഏകവചനത്തിലും (Singular) ബഹുവചനത്തിലും (Plural) പദം ഉപയോഗിച്ചിട്ടുണ്ട്:

  1. കർത്താവ് (LORD) – kairo (καιρῷ) Singular – യഹോവ: (റോമർ 12:11)
  2. യജമാനൻ (Sir) – kyrie (Κύριέ) Singular – സ്വർഗ്ഗത്തിലെ മൂപ്പൻ: (വെളിപ്പാട് 7:14)
  3. കർത്താവ് (Lord) kyrie (Κύριε) Signature – ക്രിസ്തു: (മത്തായി 7:21; മത്തായി 7:22; മത്തായി 8:2; മത്തായി 8:6; മത്തായി 8:8; മത്തായി 8:21; മത്തായി 8:25; മത്തായി 14:28; മത്തായി 14:30; മത്തായി 15:25; മത്തായി 17:4; മത്തായി 17:15; മത്തായി 18:21; മത്തായി 20:33; മത്തായി 25:11; മർക്കൊസ് 7:28; ലൂക്കൊസ് 5:12; ലൂക്കൊസ് 6:46; ലൂക്കൊസ് 7:6; ലൂക്കൊസ് 9:54; ലൂക്കൊസ് 7:57; ലൂക്കൊസ് 7:59; ലൂക്കൊസ് 10:17; ലൂക്കൊസ് 10:40; ലൂക്കൊസ് 11:1; ലൂക്കൊസ് 12:41; ലൂക്കൊസ് 13:23; ലൂക്കൊസ് 18:41; ലൂക്കൊസ് 22:33: ലൂക്കൊസ് 22:38; ലൂക്കൊസ് 22:49; ലൂക്കൊസ് 23:42; യോഹന്നാൻ 4:49; യോഹന്നാൻ 6:34; യോഹന്നാൻ 6:68; യോഹന്നാൻ 11:3; യോഹന്നാൻ 11:12; യോഹന്നാൻ 11:21; യോഹന്നാൻ 11:32; യോഹന്നാൻ 11:34; യോഹന്നാൻ 11:39; യോഹന്നാൻ 13:6; യോഹന്നാൻ 13:9; യോഹന്നാൻ 13:25; യോഹന്നാൻ 13:36; യോഹന്നാൻ 13:37; യോഹന്നാൻ 14:5; യോഹന്നാൻ 14:8; യോഹന്നാൻ 14:22, ക്രിസ്തു യജമാനൻ: (യോഹന്നാൻ 4:11; യോഹന്നാൻ 4:15; യോഹന്നാൻ 4:19; യോഹന്നാൻ 5:7; യോഹന്നാൻ 20:15; യോഹന്നാൻ 21:17; യോഹന്നാൻ 21:20; യോഹന്നാൻ 21:21; പ്രവൃത്തികൾ 1:6; പ്രവൃത്തികൾ 7:59; പ്രവൃത്തികൾ 7:60; പ്രവൃത്തികൾ 9:13; പ്രവൃത്തികൾ 22:19), ഉപമയിലെ യജമാനൻ: (മത്തായി 13:27; മത്തായി 18:26; മത്തായി 25:20; മത്തായി 25:22; മത്തായി 25:24; ലൂക്കൊസ് 14:22), ഉപമയിലെ കർത്താവ്: (മത്തായി 25:11; മത്തായി 25:12; മത്തായി 25:37; മത്തായി 25:44; ലൂക്കൊസ് 13:8; ലൂക്കൊസ് 13:25; ലൂക്കൊസ് 13:25; ലൂക്കൊസ് 19:16; ലൂക്കൊസ് 19:18; ലൂക്കൊസ് 19:20; ലൂക്കൊസ് 19:25), പീലാത്തൊസ്: (മത്തായി 27:63), ഫിലിപ്പൊസ്: (യോഹന്നാൻ 12:21), യഹോവ: (യോഹന്നാൻ 12:38; റോമർ 10:16; റോമർ 11:3; വെളിപ്പാട് 4:11; വെളിപ്പാട് 16:5).

മാതാവിന് മറ്റു മക്കളുണ്ടോ❓

യേശുവിൻ്റെ അമ്മയെ കന്യകയായ മറിയം എന്ന് വിശേഷിപ്പിക്കുന്നത് ഒരിക്കലും തെറ്റല്ല; നമ്മുടെ രക്ഷയും (ലൂക്കാ, 3:31) രക്ഷകനും (ലൂക്കാ, 2:11) രക്ഷയുടെ കർത്താവുമായ (ഹെബ്രാ, 2:10) യേശുവിനെ പ്രസവിക്കുന്നതുവരെ മാതാവ് കന്യകയായിരുന്നു: (മത്താ, 1:25; ലൂക്കാ, 2:6). എന്നാൽ, നിത്യകന്യകയെന്ന പ്രയോഗം ന്യായീകരിക്കപ്പെടുന്നതല്ല. യേശുവിനെ കൂടാതെ മാതാവിന് ജോസഫിൽ കുറഞ്ഞത്, ആറു മക്കളെങ്കിലും ഉള്ളതായിട്ട് ബൈബിൾ വ്യക്തമാക്കുന്നു: (മത്താ, 13:55,56; മർക്കോ, 6:3). ഇത് മാതാവിൻ്റെ സഹോദരിയുടെ മക്കളാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. അതിനായി അവർ പറയുന്ന വാക്യം ഇതാണ്: “ഇതെല്ലാം കണ്ടുകൊണ്ട്‌ ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.” (മര്‍ക്കോ, 15:40).

യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും നാലു സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ ആറുപേരെ മനസ്സിലാക്കാൻ കഴിയും:⏬

1. “അക്കൂട്ടത്തില്‍ മഗ്‌ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.” (മത്താ, 27:56)

ഈ വാക്യത്തിൽ മൂന്നുപേരെക്കാണാം: 1️⃣മഗ്‌ദലേനമറിയം. 2️⃣യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയം: (അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെ അമ്മ: മർക്കോ, 15:40. അപ്പസ്തോലന്മാരുടെ കൂട്ടത്തിൽ രണ്ട് യാക്കോബ് ഉള്ളതുകൊണ്ടാണ് ഇവനെ ചെറിയ യാക്കോബ് എന്ന് വിളിക്കുന്നത്). 3️⃣സെബദീപുത്രന്‍മാരുടെ അമ്മ: (അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മ: മത്താ, 10:2)

2. “ഇതെല്ലാം കണ്ടുകൊണ്ട്‌ ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.” (മര്‍ക്കോ, 15:40)

ഈ വാക്യത്തിലും അതേ മൂന്നുപേരെക്കാണാം: 1️⃣മഗ്‌ദലേനമറിയം. 2️⃣യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയം. 3️⃣സലോമി: (അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയുടെ പേരാണ് സലോമി: മത്താ, 10:2; മർക്കോ, 16:1)

3. “മഗ്‌ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്‌ത്രീകളുമാണ്‌ ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്‍മാരോടു പറഞ്ഞത്‌.” (ലൂക്കാ 24:10. ഒ.നോ: 23:55-56)

ഈ വാക്യത്തിൽ മൂന്നിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും മൂന്നുപേരുടെ പേരാണ് പറഞ്ഞിരിക്കുന്നത്. അതിൽ, മുകളിൽ നാം കണ്ട മൂന്നുപേരിൽ സെബദീപുത്രന്‍മാരുടെ അമ്മയെ എടുത്തുപറയാതെ, പുതിയൊരു സ്ത്രീയുടെ പേരാണ് പറഞ്ഞിരിക്കുന്നത്. അതാണ് നാലാമതായി കാണുന്ന സ്ത്രീ. 4️⃣യോവാന്ന: (ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യയാണ് യോവാന്ന: ലൂക്കാ, 8:3)

4. “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്‌ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.” (യോഹ, 19:25). “Standing by the cross of Jesus were his mother and his mother’s sister, Mary the wife of Clopas, and Mary of Magdala.” (വത്തിക്കാൻ പരിഭാഷ)

ഈ വാക്യത്തിൽ നാലുപേരാണുള്ളത്. അതിൽ രണ്ടുപേർ മുകളിൽ നാം കണ്ടവരാണ്. പുതിയ രണ്ടുപേരെക്കൂടി കാണാം: 5️⃣യേശുവിൻ്റെ അമ്മ. 6️⃣അമ്മയുടെ സഹോദരി. ഈ ഇവിടെപ്പറെഉന്ന ക്ലോപ്പാസ്, ഹല്‍പൈ എന്ന പേരിൻ്റെ ഗ്രീക്കു രൂപമാണ്. (മത്താ, 10:3; മർക്കോ, 3:18; ലൂക്കാ, 6:15; അപ്പ, 1:13). അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെയും യോസേയുടെയും അപ്പനും അമ്മയുമാണ് ഈ വാക്യത്തിൽപ്പറയുന്ന, ക്ലോപ്പാസും ഭാര്യ മറിയയും.

യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുള്ളതായി മേല്പറഞ്ഞ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. അതിൽ, പേരും വിശേഷണങ്ങളുമുള്ള ആറുപേരെ വ്യക്തമായി മനസ്സിലാക്കാം:⏬

1️⃣ മഗ്‌ദലേനമറിയം,
2️⃣ അപ്പസ്തോലനായ ചെറിയ യാക്കോബിന്റെയും യോസേയുടെയും അമ്മയായ മറിയം,
3️⃣ അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയായ സലോമി.
4️⃣ ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്ന,
5️⃣ യേശുവിൻ്റെ അമ്മ,
6️⃣ യേശുവിൻ്റെ അമ്മയുടെ സഹോദരി.

അതിൽ, മാതാവിൻ്റെ സഹോദരിയെക്കുറിച്ച് ആകെ ഒരു പരാമർശമാണുള്ളത്: (യോഹ, 19:25). നാലു സുവിശേഷകന്മാരും ക്രൂശിനരികിൽ നില്ക്കുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, യോഹന്നാൻ മാത്രമാണ് അമ്മ മറിയത്തെക്കുറിച്ചും അമ്മയുടെ സഹോദരിക്കുറിച്ചും പറയുന്നത്. മാതാവിനൊപ്പം ഒരിക്കൽമാത്രം പറഞ്ഞിരിക്കുന്ന ഈ സഹോദരിയുടെ പേരെന്താണെന്നോ, അവൾക്ക് ഭർത്താവുള്ളതായോ, മക്കളുള്ളതായോ യാതൊരു സൂചനയും ബൈബിളിൽ കാണാൻ കഴിയില്ല. പിന്നെങ്ങനെയാണ്, യേശുവിൻ്റെ സഹോദരന്മാർ മാതാവിൻ്റെ സഹോദരിയുടെ മക്കളാകുന്നത്?

1️⃣ യേശുവിൻ്റെ സഹോരന്മാരെക്കുറിച്ച് പറയുന്ന ആനേകം വാക്യങ്ങളുണ്ട്: (മത്താ, 12:46-47; മത്താ, 13:55,56; മർക്കൊ, 3:31-32; മർക്കോ, 6:3; ലൂക്കാ, 8:19-20; യോഹ, 2:12; 7:3-5). അതിൽ യേശുവിനെക്കൂടാതെ, ആറിലേറെ മക്കൾ ജോസേഫിനും മറിയയ്ക്കും ഉള്ളതായി രണ്ട് വാക്യങ്ങളിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌?” (മത്താ, 13:55-56). അടുത്തവാക്യം: ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ്‌ അവര്‍ അവനില്‍ ഇടറി. (മര്‍ക്കോ, 6:3). ഇനി, കത്തോലിക്കാ സഭ പഠിപ്പിക്കുന്നപോലെ, യോസേയും ചെറിയ യാക്കോബുമാണ് മാതാവിൻ്റെ സഹോദരിയുടെ മക്കളെന്ന് മനസ്സിലാക്കിയാൽ, അവർക്ക് രണ്ട് മക്കൾ മാത്രമേ ഉള്ളു. (മത്താ, 27:56; മർക്കോ, 15:40). തന്മൂലം, യേശുവിൻ്റെ സഹോദരന്മാരും സഹോദരിമാരെന്നും പറയുന്നത് ജോസേഫിൻ്റെയും മറിയയുടെയും സ്വന്തമക്കളും യേശുവിൻ്റെ സ്വന്ത സഹോദരന്മാരും ആണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2️⃣ മാതാവിനെ യേശുവിൻ്റെ അമ്മയെന്നും മറ്റുള്ളവരെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും ആണ് പറയുന്നത്. അതായത്, മറിയയെ യേശുവിൻ്റെ അമ്മയെന്ന് എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ്, അവൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും വിശേഷിപ്പിക്കുന്നത്. പിന്നെ മാതാവ് യേശുവിൻ്റെ സ്വന്തമാതാവും സഹോദരങ്ങൾ വകയിലേതും ആകുന്നത് എങ്ങനെയാണ്? മാതാവ് യേശുവിൻ്റെ സ്വന്തം അമ്മയാണെങ്കിൽ; സഹോദരങ്ങളും അങ്ങനെതന്നെ. സഹോദരങ്ങൾ വകയിലുള്ളതാണെങ്കിൽ, മാതാവും പെറ്റമ്മയല്ല; പോറ്റമ്മയെന്നേ വരൂ. ഭാഷാപരമായി അങ്ങനെ മാത്രമേ മനസ്സിലാക്കാൻ നിർവ്വാഹമുള്ളു; ബാക്കിയെല്ലാം ദുർവ്യാഖ്യാനങ്ങളാണ്.

3️⃣ “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു.” (മത്താ, 1:25). ഈ വാക്യത്തെ കത്തോലിക്കർ വ്യാഖ്യാനിക്കുന്നത്, പത്രനെ പ്രസവിക്കുംവരെ ജോസഫിന് മറിയയെ പരിചയമേ ഇല്ലായിരുന്നു എന്നാണ്. ജോസഫ് വിവാഹനിശ്ചയം ചെയ്തവളായിരുന്നു മറിയം. യെഹൂദൻ്റെ വിവാഹത്തിനും മൂന്നു ഘട്ടമുണ്ട്: 1. വധുവിനെ കണ്ടെത്തുക. 2. വരൻ വധുവിന് സ്ത്രീധനം നല്കി വിവാഹനിശ്ചയം ചെയ്യുക. 3. വധുവിന് ഭവനം ഒരുക്കിയശേഷം തോഴ്മക്കാരുമായി ചെന്ന് വധുവിനെ കൂട്ടിക്കൊണ്ടു വന്നിട്ട്, വരൻ്റെ വീട്ടിൽവെച്ച് ആഘോഷമായി വിവാഹം നടത്തുക. മറിയവും ജോസേഫും വിവാഹനിശ്ചയം കഴിഞ്ഞവരാണ്: (മത്താ, 1:18). വിവാഹനിശ്ചയം കഴിഞ്ഞാൽ; നിയമപരമായി അവർ ഭാര്യാഭർത്താക്കന്മാരാണ്. അതുകൊണ്ടാണ്, ഗർഭിണിയായ വിവരമറിഞ്ഞ് അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചത്: (മത്താ, 1:19). മൂന്നാമത്തെ ഘട്ടം അഥവാ, വിവാഹം കഴിയാത്തതുകൊണ്ട് അവരുടെ ആദ്യരാത്രി കഴിഞ്ഞിട്ടില്ലെന്നേയുള്ളു. അതിനാലാണ്, “അവർ സഹവസിക്കുന്നതിനുമുമ്പെ അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി” എന്ന് എഴുതിയിരിക്കുന്നത്. (മത്താ, 1:18). യേശുവിനെ പ്രസവിച്ചുകഴിഞ്ഞ് അവർ ഭാര്യാഭർത്തൃബന്ധം നിവൃത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ്, “പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല”എന്നെഴുതിയിരിക്കുന്നത്: (മത്താ, 1:25). മലയാളത്തിലെ മറ്റു പരിഭാഷകൾ കൂടി പരിശോധിച്ചാൽ കാര്യം വ്യക്തമാകും:⏬

BCS മലയാളം: “മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.”

ERV മലയാളം: “മറിയ മകനെ പ്രസവിക്കും വരെ അവന്‍ അവളുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടില്ല.”

MSV മലയാളം: “മറിയ പുത്രന് ജന്മം നൽകുന്നതുവരെ ജോസഫ് അവളുമായി സഹധർമ്മം ചെയ്തില്ല.”

പുതിയലോകഭാഷാന്തരം: “മകനെ പ്രസവിക്കുന്നതുവരെ ജോസേഫ് മറിയയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല.”

ബെഞ്ചമിൻ ബെയ്‌ലി: “അവൻൾ അവളുടെ പ്രഥമപുത്രനെ പ്രസവിക്കുവോളത്തിന് അവൻ അവളെ അറിയാതെയുമിരുന്നു.”

മാണിക്കത്തനാർ: “അവൾ തൻ്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചതുവരെ അവൻ അവളെ അറിഞ്ഞുമില്ല.”

വിശുദ്ധഗ്രന്ഥം: “അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല.”

സത്യം പരിഭാഷ: “ആദ്യജാതനായ മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.”

സത്യവേദപുസ്തകം: ”മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.”

സത്യവേദപുസ്തകം സമകാലിക പരിഭാഷ: “മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.”

ഹെർമ്മൻ ഗുണ്ടർട്ട്: “അവൾ ആദ്യജാതനായ തൻ്റെ മകനെ പ്രസവിക്കുംവരെ (യോസഫ്) അവളെ അറിയാതെ നിന്നു.”

മേല്പറഞ്ഞ പരിഭാഷകൾ പരിശോധിച്ചാൽ, ജോസഫ് മറിയയെ അറിഞ്ഞില്ല എന്ന പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം എന്താണെന്ന് മനസ്സിലാക്കാം. യേശുവിനെ പ്രസവിക്കുന്നതുവരെ മാത്രമേ മറിയം കന്യകയായിരുന്നുള്ളൂ എന്ന് ഈ വാക്യത്തിലൂടെ അസന്ദിഗ്ധമായി തെളിയുന്നു. ജോസഫിൻ്റെ മക്കളെ മാതാവ് പ്രസവിച്ചാൽ മാതാവ് അശുദ്ധയാകുമോ? ദൈവം വിവാഹം നിയമിച്ചത് നിഷ്പാപ യുഗത്തിലാണ്. (ഉല്പ, 2:24). ആദവും ഹവ്വയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ടല്ല; ദൈവകല്പന ലംഘിച്ചതുകൊണ്ടാണ് അവർ പാപികളായത്. വിരുദ്ധരിൽ വിശുദ്ധയായ യേശുവിൻ്റെ മാതാവിന് കത്തോലിക്കർ ദുർവ്യാഖ്യാനത്താൽ വിശുദ്ധിയൊന്നും ഉണ്ടാക്കിക്കൊടുക്കണ്ട. സ്ത്രീ തൻ്റെ ഭർത്താവിൽനിന്ന് ഗർഭം ധരിക്കുമ്പോഴല്ല; ഭർത്താവല്ലാത്തവരിൽനിന്ന് ഗർഭം ധരിക്കുമ്പോഴാണ് അശുദ്ധയാകുന്നത്.

4️⃣ മേല്പറഞ്ഞതൊന്നും വിശ്വസിക്കാതെ അജ്ഞത നടിക്കുന്നവർക്കുള്ളവർക്ക് ഉള്ളതാണ് ഈ വാക്യം: “അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.” (ലൂക്കാ 2:6. ഒ.നോ: 2:22). മത്തായിയിലും കടിഞ്ഞുൽപുത്രൻ എന്ന പ്രയോഗമുണ്ട്; എന്നാൽ പല മലയാളം പരിഭാഷകളും അതിനെ വിഴുങ്ങിക്കളഞ്ഞു. മലയാളം സുറിയാനി പരിഭാഷയായ വിശുഗ്രന്ഥത്തിലെ വാക്യം: “അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല അവന് യേശു എന്ന് അവള്‍ പേരു വിളിച്ചു.” (ഒ.നോ: ബെഞ്ചമിൽ ബെയിലി, മാണിക്കത്താനാർ, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ മലയാളം പരിഭാഷകളും ഇംഗ്ലീഷ് പരിഭാഷകളും പരിശോധിക്കുക).

കടിഞ്ഞൂൻ പുത്രൻ (firstborn) അഥവാ, ആദ്യജാതനായ പുത്രൻ എന്നു പറഞ്ഞാൽ; യേശു മാതാവിൻ്റെ ഏകപുത്രനെന്നല്ല അർത്ഥം; മൂത്ത പുത്രൻ അഥവാ, ആദ്യത്തെ പുത്രൻ എന്നാണ്. ബൈബിൾ മാനുഷികമല്ല; ദൈവികമാണെന്ന് ആദ്യം തിരിച്ചറിയണം. (2തിമൊ, 3:16). ബൈബിളിൻ്റെ യഥാർത്ഥ കർത്താവായ ദൈവാത്മാവിന് തെറ്റുപറ്റില്ല. കത്തോലിക്കർ അംഗീകരിച്ചാലും ഇല്ലെങ്കിലും, കടിഞ്ഞൂൽ പുത്രൻ അഥവാ, ആദ്യജാതൻ എന്ന പ്രയോഗം അനന്തരജാതരെ സൂചിപ്പിക്കുന്നതാണ്. യേശുവിനെ മറിയത്തിൻ്റെ കടിഞ്ഞൂൽപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത് മാതാവിന് മറ്റു മക്കൾ ഉണ്ടെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. അല്ലെങ്കിൽ, ബൈബിൾ തെറ്റാണെന്ന് കത്തോലിക്കർ പറയണം.

5️⃣ “മോശയുടെ നിയമമനുസരിച്ച്‌, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്‍മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്‌ധന്‍ എന്നുവിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ്‌ അവര്‍ അങ്ങനെ ചെയ്‌തത്‌.” (ലൂക്കാ 2:22-24). മാതാവ് പ്രസവിച്ച കടിഞ്ഞൂൽപുത്രൻ ആയതുകൊണ്ടാണ് അവളുടെ ശൂദ്ധീകരണകാലം തികഞ്ഞപ്പോൾ, അവനെ പരിശുദ്ധനായി ദൈവാലയത്തിൽ സമർപ്പിച്ചിട്ട്, പ്രാവിൻ കുഞ്ഞുങ്ങളെ കൊടുത്ത് അവനെ വീണ്ടെടുത്തത്. മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും പരിശുദ്ധനായി സമർപ്പിക്കുകയോ, വീണ്ടെടുക്കുകയോ ചെയ്യാൻ പ്രമാണമില്ല. (സംഖ്യാ, 3:12,13; 18:15). മറിയയ്ക്കും യോസേഫിനും മറ്റ് മക്കൾ ഇല്ലായിരുന്നെങ്കിൽ, “കടിഞ്ഞൂല്‍ പുത്രനായ യേശുവിനെ സമർപ്പിച്ചു” എന്ന് പിൽക്കാലത്ത് രചിച്ച ബൈബിളിൽ എഴുതിവെക്കില്ലായിരുന്നു. പ്രത്യുത, ഏകപുത്രനെ സമർപ്പിച്ചു എന്നായിരിക്കും പറയുക.

6️⃣ ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു തെളിവ് തരാം: “മറ്റ്‌ അപ്പസ്‌തോലന്‍മാരും കര്‍ത്താവിന്റെ സഹോദരന്‍മാരും കേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്‌ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ?” (1കോറി, 9:5). ഈ വേദഭാഗത്ത്, കർത്താവിൻ്റെ സഹോദരന്മാർ (oi adelfoi tou kyriou – the brethren of the Lord) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയാണ്. അടുത്തവാക്യം: “കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്‍മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.” (ഗലാ, 1:19). ഈ വേദഭാഗത്ത്, കർത്താവിൻ്റെ സഹോദരൻ (ton adelfon tou kyriou – the Lord’s brother) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്തസഹോദരൻ യാക്കോബിനെയാണ്. അപ്പസ്തോലന്മാരെ യേശു സഹോദരന്മാർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 20:17). എന്നാൽ, യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയല്ലാതെ, അപ്പസ്തോലന്മാരെപ്പോലും “കർത്താവിൻ്റെ സഹോദരൻ” എന്ന് ബൈബിൾ വിശേഷിപ്പിച്ചിട്ടില്ല. തൻ്റെ മാതാവ് പ്രസവിക്കാത്ത, യേശുവിൻ്റെ വകയിലെ സഹോദരന്മാരായിരുന്നെങ്കിൽ, അപ്പസ്തോലന്മാർക്കുപോലും കൊടുക്കാത്ത ഒരു മഹനീയ വിശേഷണം പൗലൊസ് അവർക്ക് കൊടുക്കുമായിരുന്നോ? ഈ വേദഭാഗം കൂടി കാണുക: “എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?” (ലൂക്കാ 1:43). എൻ്റെ കർത്താവിൻ്റെ അമ്മ (mitir tou kyriou mou – mother of my Lord) എന്ന് എലിസബത്ത് മാതാവിനെ എപ്രകാരം, ഏത് വാക്കുകൊണ്ട് വിശേഷിപ്പിച്ചുവോ, അപ്രകാരം തന്നെയാണ് കർത്താവിൻ്റെ സഹോദരന്മാരെന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നതും. തന്മൂലം, കർത്താവിൻ്റെ അമ്മയായ മറിയ യേശുവിൻ്റെ സ്വന്ത മാതാവാണെങ്കിൽ, കർത്താവിൻ്റെ സഹോദരന്മാർ യേശുവിൻ്റെ സ്വന്തസഹോദരന്മാരാണെന്ന് സംശയലേശമന്യേ തെളിയുന്നു. വചനത്തെ കോട്ടിമാട്ടി ഉപദേശം ഉണ്ടാക്കിയാൽ, ദൈവത്തിൽനിന്ന് പണി മേടിക്കുമെന്ന് തിരിച്ചറിഞ്ഞാൽ; എല്ലാം ശരിയാകും.

7️⃣ മാതാവിന് മറ്റു മക്കൾ ഇല്ലാത്തതുകൊണ്ടാണ് യേശു ശിഷ്യൻ യോഹന്നാന് തൻ്റെ അമ്മയെ ഏല്പിച്ചുകൊടുത്തത് എന്നൊരു കത്തോലിക്കാ വ്യാഖ്യാനമുണ്ട്. മാതാവിന് മക്കളുണ്ടെന്ന് തെളിവായി ബൈബിൾ പറയുമ്പോൾ, കാരണം മറ്റൊന്നാണെന്ന് മനസ്സിലാകേണ്ടതല്ലേ? യേശുവിൻ്റെ പുനരുത്ഥാനം വരെയും സ്വന്തസഹോദരന്മാർ യേശുവിൽ വിശ്വസിച്ചിരുന്നില്ല. “അവന്റെ സഹോദരന്‍മാര്‍ പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.” (യോഹ, 7:5). യേശു മാതാവിൻ്റെ ആദ്യജാതനാണ്. (മത്താ, 1:25; ലൂക്കാ, 2:6,23). തന്മൂലം, മാതാവിൻ്റെ ഉത്തരവാദിത്വം മൂത്തപുത്രനായ യേശുവിന് ഉള്ളതാണ്. അതിനാൽ, തന്നിൽ വിശ്വസിക്കാത്ത സഹോദരങ്ങളേക്കാൾ, തൻ്റെ പ്രിയശിഷ്യൻ അമ്മയെ സംരക്ഷിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് യോഹന്നാന് ഏല്പിച്ചുകൊടുത്തത്. (യോഹ, 26:27). അല്ലാതെ തനിക്ക് സ്വന്ത സഹോദരന്മാർ ഇല്ലാഞ്ഞിട്ടല്ല. മാനുഷികമായി സ്വന്തമെന്നോ, അന്യരെന്നോ വേർതിരിച്ചു കണ്ടിട്ട് ലോകപ്രകാരം കാര്യങ്ങളെ കാണാൻ, അവൻ കേവലമൊരു മനുഷ്യനല്ല. യേശു ആത്മപ്രകാരമാണ് ആ പ്രവൃത്തി ചെയ്തത്. യേശു യോർദ്ദാനിൽ വെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടതു മുതൽ, മനുഷ്യരോട്, സ്വന്തമെന്നും ബന്ധമെന്നും ഒരു വേർതിരിവ് താൻ കാണിച്ചിട്ടില്ല. (ലൂക്കാ, 3:22; അപ്പ, 10:38). അതിന് പല തെളിവുകളും ബൈബിളിലുണ്ട്; പ്രധാനപ്പെട്ട ഒരു തെളിവ് കാണിക്കാം: യേശു തൻ്റെ ജനനം മുതൽ അപ്പൻ അമ്മ എന്നാണ്, മറിയയെയും ജോസഫിനെയും വിളിച്ചിരുന്നത്. (ലൂക്കോ, 2:48; മർക്കോ, 6:3; യോഹ, 1:45; 6:42). എന്നാൽ, എപ്പോൾ താൻ അഭിഷേകം പ്രാപിച്ച് ദൈവത്തിൻ്റെ ക്രിസ്തു ആയോ, അപ്പോൾ മുതൽ അമ്മയെയും മറ്റു സ്ത്രീകളെയും സ്ത്രീയേ എന്ന് അഭിന്നമായാണ് സംബോധന ചെയ്തത്. (ലൂക്കാ, 4:16-21; യോഹ, 2:4; 19:26; മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). ഒരു യഥാർത്ഥ അഭിഷിക്തൻ്റെ മുമ്പിൽ, ദൈവവും മനുഷ്യരും എന്ന രണ്ടു കൂട്ടരായുള്ളു. എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നവനാണ് യഥാർത്ഥ അഭിഷിക്തൻ. അതുകൊണ്ടാണ്, “ആരാണ്‌ എന്റെ അമ്മ? ആരാണ്‌ എന്റെ സഹോദരര്‍? …… സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന് കർത്താവ് പറഞ്ഞത്. (മത്താ, 12:48-50). അല്ലാതെ, അമ്മയോട് ബഹുമാനക്കുറവുകൊണ്ടല്ല “സ്ത്രീയേ” എന്ന് സംബോധന ചെയ്തത്. ഒരു യഥാർത്ഥ അഭിഷിക്തൻ്റെ ധർമ്മം നിവൃത്തിക്കുകയാണ് താൻ ചെയ്തത്. എന്നാൽ, അമ്മയെ സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ചത്, ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ കുറ്റമില്ലാത്ത, ധാർമ്മികതയുള്ള ഒരു ആദ്യജാതൻ്റെ കർത്തവ്യം എന്ന നിലയിലാണ്.

എന്നാൽ, അത് ജീവിതകാലം മുഴുവനും വേണ്ടിയായിരുന്നില്ല; ചില ദിവസങ്ങൾക്കു വേണ്ടി മാത്രമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. യേശുവിൻ്റെ മരണപുനരത്ഥാനങ്ങൾക്ക് ശേഷം സഹോദരന്മാർ അവനിൽ വിശ്വസിച്ചതായി കാണാം. ജറുസലെമിൽ ശിഷ്യന്മാർ കൂടിയിരുന്ന വീടിൻ്റെ മുകളിലത്തെ നിലയിൽ, അമ്മയ്ക്കൊപ്പം സഹോദരന്മാരെയും കാണാൻ കഴിയും. (അപ്പ. 1:14). പന്തക്കുസ്‌താദിനത്തിനുശേഷം യേശുവിൻ്റെ സഹോദരനായ യാക്കോബ്, അപ്പസ്തോലൻ എന്ന് പേർ വിളിക്കപ്പെടുകയും (ഗലാ, 1:19), പ്രഥമ പ്രദേശിക ക്രൈസ്തവ സഭയായ ജറുസലെം സഭയുടെ അദ്ധ്യക്ഷനായിത്തീരുകയും ചെയ്തതായി കാണാം. (അ.പ്ര, 15:13; 21:18; ഗലാ, 1:19; 2:9). യേശുവിൻ്റെ സ്വന്ത സഹോദരന്മാരല്ലാതെ കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ എന്ന് പേർ വിളിക്കപ്പെട്ടില്ല എന്നതും പ്രത്യേകം കുറിക്കൊള്ളുക. (1കോറി, 9:5; ഗലാ, 1:19). ഇത്രയും തെളിവുകൾ ബൈബിളിൻ്റെ കർത്താവായ ദൈവാത്മാവ് എഴുതിവെച്ചിരിക്കെ, പിന്നെയും ന്യായീകരണങ്ങൾ നിരത്തുന്നവർ ദൈവത്തിൽ വിശ്വസിക്കുന്നവരോ, ദൈവത്തിന്റെ വചനത്തിന് കീഴ്പ്പെടുന്നവരോ അല്ലെന്ന് വ്യസനസമേതം പറയേണ്ടിവരും.

മാതാവിനെ നിത്യകന്യകയാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ കന്യകാജീവിതം വിശുദ്ധവും, വിവാഹജീവിതം അശുദ്ധവുമാണെന്ന തെറ്റിദ്ധാരണയാകാം. വിവാഹിതയേക്കാൾ എന്തു വിശേഷതയാണ് കന്യകയ്ക്കുള്ളത്? ദൈവം പുരുഷനെയും സ്ത്രീയേയും സൃഷ്ടിച്ചതുതന്നെ ഒരുമിച്ചു ജീവിക്കാനാണ്. ആദാമും ഹവ്വായും പാപം ചെയ്തതിനു ശേഷമല്ല, ദൈവം വിവാഹം നിയമിച്ചത്; പാപം ചെയ്യുന്നതിനു മുമ്പാണ് അവരെ ഒരുമിപ്പിച്ചത്. “അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും” എന്നാണ് പറഞ്ഞിരിക്കുന്നത്. (ഉല്പത്തി 2:24). പുതിയ നിയമത്തിലാകട്ടെ; “എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ” എന്നാണ് പറഞ്ഞിരിക്കുന്നത്. (ഹെബ്രാ, 13:4). ദൈവം മനുഷ്യരെക്കുറിച്ച് ആഗ്രഹിക്കുന്നത്, വ്യഭിചാരികളായി നടക്കാനല്ല; വിശുദ്ധമായ കുടുംബജീവിതം നയിക്കാനാണ്. അതിനാൽ, ബൈബിളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വിശേഷണങ്ങളൊക്കെ ചാർത്തിക്കൊടുത്ത്; ദൈവത്തിൻ്റെ അളവറ്റ കൃപ ലഭിച്ചവളും സ്തീകളിൽ ഏറ്റം അനുഗ്രഹിക്കപ്പെട്ടവളും വിശേഷാൽ, ഭക്തയും ഭാഗ്യവതിയുമായിരുന്ന വിശുദ്ധ അമ്മയെ ദയവായി അപമാനിക്കരുതെന്ന് ദൈവനാമത്തിൽ അപേക്ഷിച്ചുകൊള്ളുന്നു.

ചില ചോദ്യങ്ങൾ:⏬

യേശുവിനെക്കൂടാതെ കുറഞ്ഞത് ആറുമക്കളെങ്കിലും മറിയയത്തിനുണ്ടെന്ന് ബൈബിളിൽ എഴുതിവെച്ചിരിക്കെ; മക്കൾ ഇല്ലെന്ന് പറയുന്നതല്ലേ മാതാവിന് അപമാനം?

സന്തമക്കൾ തൻ്റേതല്ലെന്ന് ആരെങ്കിലും പറഞ്ഞുകേൾക്കുന്നതില്പരം ഒരമ്മയ്ക്ക് അപമാനം മറ്റെന്താണ്?

ദൈവം നിയമിച്ച വ്യവസ്ഥപ്രകാരം വിവാഹം ചെയ്തിട്ട് ഒരു സ്ത്രീ അവളുടെ ഭർത്താവിനാൽ മക്കളെ പ്രസവിക്കുന്നത് പാപമാണോ?

ഒരു സ്ത്രീ തൻ്റെ ഭർത്താവിനാൽ ഗർഭം ധരിച്ചാൽ അവൾ അശുദ്ധയാകുമോ?

അമ്മ മറിയത്തിന് മറ്റു മക്കളില്ലെന്ന് വ്യാജമായി പറയുന്നവർ, മാതാവിനെ അപമാനിക്കാനും വിശുദ്ധ ജോസഫ് ഷണ്ഡനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. അല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ലെന്ന് ദൈവത്തിൻ്റെ വചനം സാക്ഷിവെച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. 

പരിശുദ്ധാത്മാവ് ആരാണ്❓

പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. (യോഹ, 3:6-8). ദൈവം മൂന്ന് വ്യക്തികളാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; പ്രധാനമായും മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ് ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദമാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്:

1️⃣ “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ; ദൈവവും ആത്മാവും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാക്കാം. നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; നിന്റെ കൈ എന്നെ പിടിക്കും എന്നാണ് പറയുന്നത്. തന്മൂലം, ദൈവവും ആത്മാവും അഭിന്നരാണെന്ന് വ്യക്തമാണ്.

2️⃣ യെശയ്യാവ്  6:8-10-ൽ അവൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ, യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് വ്യക്തമാക്കുന്നു. (പ്രവൃ, 28:26-27). അതിനാൽ, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് മനസ്സിലാക്കാം.

3️⃣ താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് യഹോവ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.(യേശ, 44:24). പഴയനിയമ ഭക്തന്മാർ അത്, പല വേദഭാഗങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; മലാ, 2ൻ്റെ10; യെശ, 64:8). യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 19:4). എന്നാൽ, “ദൈവത്തിന്റെ ആത്മാവാണ് തന്നെ സൃഷ്ടിച്ചതെന്ന് ഇയ്യോബ് പറഞ്ഞിരിക്കുന്നു. (ഇയ്യോ, 33:4 ). ദൈവം തൻ്റെ ആത്മാവിനെ അയച്ച് സൃഷ്ടിക്കുന്നതായി വേറെയും വാക്യമുണ്ട്. (സങ്കീ, 104:30). ഈ ഹേദഭാഗത്ത്, ആത്മാവിനെ സത്യവേദപുസ്തകത്തിൽ “ശ്വാസം” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് ഖണ്ഡിതമായി അനേകം വാക്യങ്ങളിൽ പറഞ്ഞിരിക്കെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, ആത്മാവ് സൃഷ്ടിച്ചു എന്ന് ഒരിക്കലും പറയില്ലായിരുന്നു,. അങ്ങനെവന്നാൽ, ബൈബിൾ പരസ്പര വിരുദ്ധമെന്നേ വരൂ. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് തെളിയുന്നു.

4️⃣ യേശു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആണ്. (മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് ദൈവപിതാവാണ്. (മത്താ, 3:17; 17:5; 2പത്രൊ, 1:17). അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

5️⃣ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). എന്നാൽ, പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29). പിതാവും പരിശുദ്ധാത്മാവുമെന്ന വിഭിന്നരായ രണ്ടുപേർ, യേശുവിൻ്റെ കൂടെ ഉണ്ടായിരുന്നു എന്ന് ചിലർ കരുതുന്നു,. എന്നാൽ മരണസമയത്ത് പിതാവായ ദൈവം മാത്രമാണ് യേശുവിനെ വിട്ടുമാറിയത്. (മത്താ, 27:46; മർക്കൊ, 15;33). പരിശുദ്ധാത്മാവ് ക്രിസ്തുവിനെ വിട്ടുമാറിയതായി എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, പരിശുദ്ധാത്മാവ് അവൻ്റെകൂടെ മരിച്ചില്ല; പരിശുദ്ധാത്മാവിലാണ് അവൻ മരണം ആസ്വദിച്ചത്. (എബ്രാ, 9:14). തന്മൂലം, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് വ്യക്തമാണ്.

6️⃣ താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭിന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

7️⃣ പിതാവിനോടു പ്രാർത്ഥിക്കാൻ പറഞ്ഞിരിക്കുന്നത് ബൈബിളിൽ ആവർത്തിച്ചുകാണാം. “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന് സംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് ക്രിസ്തുവാണ്. (മത്താ, 6:9-13; ലൂക്കൊ, 11:2-4). പിതാവിനോട് പ്രാർത്ഥിക്കാൻ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. (യോഹ, 14:13; 15:16; 16:23), പിതാവിനെ സബോധന ചെയ്തുകൊണ്ട് ക്രിസ്തുവും പലവട്ടം പ്രാർത്ഥിച്ചിട്ടുണ്ട്. (യോഹ, 11:41; 12:27; 17:1,5,11,21,24,25). പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കാൻ അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (എഫെ, 6:18; യൂദാ, 1:20). എന്നാൽ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ ബൈബിളിൽ പറഞ്ഞിട്ടില്ല. പിതാവും പരിശുദ്ധാത്മാവും വിഭിന്നരായിരുന്നുവെങ്കിൽ, ഒരിക്കലെങ്കിലും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ പറയുമായിരുന്നു. അല്ലെങ്കിൽ, അതുതന്നെ ആത്മാവിനെതിരെയുള്ള ദൂഷണമാകുമായിരുന്നു. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

8️⃣ ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ക്രിസ്തുവിനെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമില്ല; അവൻ രണ്ടുപ്രാവശ്യം ഉയിർക്കേണ്ട ആവശ്യവുമില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

9️⃣ വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5-6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1,18). ഒരു വ്യക്തി രണ്ടുപ്രാവശ്യം വ്യത്യസ്തരായ രണ്ടുപേരാൽ വീണ്ടുംജനിക്കേണ്ടതില്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ തെളിയുന്നു.

🔟 അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). ഒരാൾ രണ്ടുപേരാടോ, രണ്ട് ദൈവത്തോടോ വ്യാജം കാണിച്ചുവെന്ന് എന്തായാലും പറയാൻ പറ്റില്ല. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്നുള്ളത് തർക്കമറ്റ സംഗതിയാണ്.

1️⃣1️⃣ വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). ആദ്യവാക്യം ഇപ്രകാരമാണ്: “നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16).എന്തുകൊണ്ടാണ്, വിശ്വാസിയെ ദൈവത്തിൻ്റെ മന്ദിരമെന്ന് പറയുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്: ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്. ഒ.നോ: (എഫെ, 4:30). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റില്ല. തന്നെയുമല്ല, പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല. അടുത്തവാക്യം: “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം “പരിശുദ്ധാത്മാവിൻ്റെ മന്ദിരം” എന്നു പറയുന്നത് നോക്കുക. മറ്റൊരു വാക്യം: “ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.” (1കൊരി, 3:17). ശ്രദ്ധിക്കുക: “ദൈവത്തിന്റെ മന്ദിരം” നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. ഈ വേദഭാഗങ്ങളിൽനിന്ന്, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് വാക്കും ഭാഷണവും കൂടാതെ ആർക്കും മനസ്സിലാക്കാം.

1️⃣2️⃣ പിതാവു പുത്രനെ സ്നേഹിക്കുന്നതായും പുത്രൻ പിതാവിനെ സ്നേഹിക്കുന്നതായും പിതാവും പുത്രനും ശിഷ്യന്മാരെ സ്നേഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (യോഹ, 3:35; 5:20; 10:17; 15:9; 17:23,26). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ, പുത്രനും പരിശുദ്ധാത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. പുത്രൻ “പിതാവിനെ” അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും, പിതാവ് “പുത്രനെ” അഭിസംബോധന ചെയ്തും സംസാരിക്കുന്നത് കാണാം. (മത്താ, 3:17 11:25; 17:5; 26:39; യോഹ, 12:28). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ യേശുവും ആത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. അതിനാൽ പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കാം.

1️⃣3️⃣ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; വെളിപ്പാടുകളാണ്. അതിൽ, പിതാവും പരിശുദ്ധാത്മാവും ഒരിക്കലും വിഭിന്നരായിരുന്നിട്ടില്ല. പുത്രൻ ദൈവത്തിൻ്റെ ജഡത്തിലെ അഥവാ, മനുഷ്യനായിട്ടുള്ള വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നനായ മനുഷ്യ വ്യക്തിയായിരുന്നു; (1തിമൊ, 2:5-6; 3:14-16). പിതാവിനെയും പുത്രനെയും ചേർത്ത് ബഹുവചനം പറഞ്ഞിരിക്കുന്ന പല വാക്യങ്ങളുമുണ്ട്: (യോഹ, 14:23; 17:11,21,23). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പിതാവിനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പരിശുദ്ധാത്മാവിനെയും പുത്രനെയും ചേർത്തോ ഒരിക്കലും ബഹുവചനം പറഞ്ഞതായി കാണാൻ കഴിയില്ല. പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാലാണ് അപ്രകാരം കാണാത്തത്.

1️⃣4️⃣ ദൈവം ആത്മാവാണെന്ന് പറഞ്ഞിട്ടുണ്ട്: “ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24. ഒ.നോ: 2കൊരി, 3:17). വാക്യം ശ്രദ്ധിക്കുക: “ദൈവം ആത്മാവ് ആകുന്നു” എന്നു പറഞ്ഞശേഷം, “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” ഏകവചനത്തിലാണ് പറയുന്നത്. പരിശുദ്ധാത്മാവും ആത്മാവു തന്നെയാണ്. ദൈവവും പരിശുദ്ധാത്മാവും വിഭിന്ന ദൈവമോ, വ്യക്തിയോ ആയിരുന്നെങ്കിൽ, “അവനെ നമസ്കരിക്കണം” എന്ന് ഏകവചനത്തിലല്ല; “അവരെ നമസ്കരിക്കണം” എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ, ഭാഷാപരമായി യാതൊരു തെറ്റും വചനത്തിലില്ല: (2തിമൊ, 3:16). അതിനാൽ, പരിശുദ്ധത്മാവും ദൈവവും ഭിന്നരല്ലെന്ന് വ്യക്തമാണ്. “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമമാണ്: “ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു.” (യെശ, 57:15. ഒ.നോ: വെളി, 15:4). “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ ആത്മാവിനെ “പരിശുദ്ധ ആത്മാവു” വിശേഷിപ്പിക്കുന്നത്. അല്ലാതെ, പരിശുദ്ധാത്മാവ് മറ്റൊരു ദൈവമോ, വ്യക്തിയോ അല്ല.

ഇനി, പ്രധാനപ്പെട്ട അഞ്ച് തെളിവ് തരാം:⏬

1️⃣5️⃣ പിതാവാണ് തൻ്റെ കൂടെയുള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 8:16,29; 16:32). ദൈവപിതാവാണ് യേശുവിനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്ന് പത്രൊസും വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 2:22). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തത് എന്നും പത്രൊസ് പറഞ്ഞു. (പ്രവൃ, 10:38). നിക്കോദേമൊസും അക്കാര്യം പറഞ്ഞിട്ടുണ്ട്. (യോഹ, 3:2. ഒ.നോ: ലൂക്കൊ, 5:7). എന്നാൽ ദൈവത്താൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നത്; പരിശുദ്ധാത്മാവിന്നു നേരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാക്കും എന്നാണ്. (മത്താ, 12:24,32; മർക്കൊ, 3:22,29). പിതാവിനെക്കുറിച്ച് ദൂഷണം പറയരുതെന്ന് എവിടെയും താൻ പറഞ്ഞിട്ടുമില്ല. അതായത്, തൻ്റെകൂടെ വസിക്കുന്ന പിതാവ് തന്നെയാണ് പരിശുദ്ധാത്മാവെന്ന് ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി.

1️⃣6️⃣ “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച പാപമറിയാത്ത മനുഷ്യനാണ് ക്രിസ്തു: (യോഹ, 8:40; 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). യോർദ്ദാനിലെ അഭിഷേകത്തിലാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32,35). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38; മത്താ, 3:16; ലൂക്കൊ, 4:18,19). അതായത്, പരിശുദ്ധാത്മാവ് ക്രിസ്തുവിൽ അവൻ്റെ ദേഹരൂപത്തിൽ അഥവാ, ശരീരരൂപത്തിൽ വന്ന് വാസം ചെയ്യുകയായിരുന്നു. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏത് ഭാഷയിൽ പറയുന്നുവോ (3:22), അതുതന്നെയാണ് പൗലൊസും പറയുന്നത്. (കൊലൊ, 2:9). പരിശുദ്ധാത്മാവല്ലാതെ, പിതാവ് ദേഹരൂപമായി വസിക്കുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല. പിതാവായ ഏകദൈവവും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരും ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്നല്ലാതെ, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പറയില്ലായിരുന്നു. തന്നെയുമല്ല, ആത്മാവ് ദേഹരൂപമായി തൻ്റെകൂടെ വാസം ചെയ്തപ്പോൾ, പിതാവാണ് തൻ്റെകൂടെ ഉള്ളതെന്ന് യേശു പറഞ്ഞതും ഓർക്കുക: (യോഹ, 8:16; 16:32. ഒ.നോ: പ്രവൃ, 10:38). അതിനാൽ, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് മനസ്സിലാക്കാം.

1️⃣7️⃣ “ദൈവം ഒരുത്തൻ മാത്രമാണെന്നും – The only God” (യോഹ, 5:44), “പിതാവ് മാത്രമാണ് സത്യദൈവമെന്നും – Father, the only true God” (യോഹ, 17:3) ക്രിസ്തു പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവു് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) അവൻ പറഞ്ഞിരിക്കുന്നത്, ഒറ്റയെ (only/alone) കുറിക്കുന്ന മോണോസ് (Mónos) കൊണ്ട് ഖണ്ഡിതമായിട്ടാണ്. പഴയനിയമത്തിൽ, ഒറ്റയെ (only) കുറിക്കുന്ന “യാഖീദിന്” (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽ നിന്ന് വിഭിന്നനാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും അവനെ മാത്രം ആരാധിക്കണമെന്നും അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ഒറ്റയെ (only) കുറിക്കുന്ന “Mónos” കൊണ്ട് ഖണ്ഡിതമായി ക്രിസ്തു പറയുമായിരുന്നില്ല. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. [കാണുക: മോണോതീയിസം]

1️⃣8️⃣ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24). ഒറ്റയെ (only) കുറിക്കുന്ന മോണോസ് (monos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാരും ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:5-6; എഫെ, 4:6). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ ഒരിക്കലും പറയുമായിരുന്നില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും വിഭിന്നരായ ദൈവമോ, വ്യക്തിയോ അല്ല; ദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ വെളിപ്പാടുകൾ ആണെന്നു ഏതൊരു വിശ്വാസിയും മനസ്സോടെ അംഗീകരിക്കേണ്ടതാണ്.

1️⃣9️⃣ “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിൻ്റെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. മറ്റാരെങ്കിലും അതുപറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16. ഒ.നോ) ലൂക്കൊ, 1:68; യെശ, 25:8-9; 35: 3:6; 40:3). അതിനാൽ, സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നർ ആയിരുന്നതുകൊണ്ടാണ് (1തിമൊ, 2:5-6), ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അഥവാ, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവായ ഏകദൈവമേ ഉണ്ടായിരിക്കയുള്ളു. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). പലരും പഠിപ്പിക്കുന്നപോലെ, പരിശുദ്ധാത്മാവ് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നെങ്കിൽ, “ഞാനും പിതാവും ഒന്നാകുന്നു” എന്നുമാത്രമല്ല; “ഞാനും പരിശുദ്ധാത്മാവും ഒന്നാകുന്നു” എന്നുകൂടി പുത്രൻ പറയുമായിരുന്നു. തന്മൂലം, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കാം. അതായത്, സുവിശേഷചരിത്രകാലം ഒഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. [ കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും. ക്രിസ്തു ആരാണെന്നറിയാൻ കാണുക:, ദൈവഭക്തിയുടെ മർമ്മം]

2️⃣0️⃣ പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ പ്രവർത്തനനിരതമായ ശക്തി മാത്രമാണെന്ന് കരുതുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം:

1. പ്രവൃത്തികൾ 10:38-ൽ, പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം. (ഒ.നോ: ലൂക്കൊ, 1:35). പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആത്മാവിനെയും ശക്തിയെയും ഒരിക്കലും വേർതിരിച്ച് പറയുമായിരുന്നില്ല. പ്രയോഗം ശ്രദ്ധിക്കുക: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു.” (പ്രവൃ, 10:38). ഈ വേദഭാഗത്തുനിന്ന്, പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തിയല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

2. റോമർ 15:13-ലും 18-ലും, പരിശുദ്ധാത്മാവിൻ്റെ ശക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആ ശക്തിക്ക് മറ്റൊരു ശക്തിയുണ്ടാകില്ല.

3. പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; മത്താ, 3:16; മർക്കൊ, 1:10; യോഹ, 1:32). പരിശുദ്ധാത്മാവ് ശക്തിയാണങ്കിൽ, ഒരു ശക്തിയെയാണ് യോഹന്നാൻ സ്നാപകൻ കണ്ടതെന്ന് പറയണം.

4. പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). പരിശുദ്ധാത്മാവ് കേവലം ശക്തിയാണെങ്കിൽ, ഒരു “വായ്/വായ” (mouth) ഉള്ള ശക്തിയാണെന്നോ, സംസാരശേഷിയുള്ള ശക്തിയാണെന്നോ പറയണം.

5. “പിതാവ് എൻ്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു” എന്ന പ്രയോഗവും (യോഹ, 14:26), “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന പ്രയോഗവും ശ്രദ്ധിക്കുക. (മത്താ, 28:19). പരിശുദ്ധാത്മാവ് ശക്തി മാത്രമാണെങ്കിൽ, ഒരു നാമത്തിൻ്റെ ആവശ്യമെന്താണ്?

6. വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും ആ മന്ദിരത്തിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്: (1കൊരി, 3:16-17; 6:19). പരിശുദ്ധാത്മാവ് ഒരു ശക്തിയാണെങ്കിൽ, പരിശുദ്ധാത്മാവിനാൽ ശക്തിപ്പെടുത്തിയെന്നല്ലാതെ, ആ ശക്തി വ്യക്തിയിൽ വാസം ചെയ്യുന്നു എന്നു പറയുമായിരുന്നോ?

7. “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃ, 15:28). ജാതികളിൽനിന്നു വിശ്വാസത്തിലേക്ക് വന്നവരുടെമേൽ അധികമായ ഭാരം ഒന്നും ചുമത്തരുതെന്ന് പ്രഥമ യെരൂശലേം കൗൺസിലിൽ തീരുമാനം എടുത്ത കാര്യമാണ് പറയുന്നത്. പരിശുദ്ധാത്മാവ് ശക്തി മാത്രമാണെങ്കിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ എങ്ങനെ കഴിയും?

8. പരിശുദ്ധാത്മാവിനോടുള്ള ദൂഷണണത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. (മത്താ, 12:31; മർക്കൊ, 3:29; ലൂക്കൊ, 12:10). വ്യാജം കാണിക്കുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3). മറുത്തുനില്ക്കുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:51). ദുഃഖിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. (എഫെ, 4:30). ഇതൊന്നും ശക്തിയോട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല.

9. ആത്മാവിൻ്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (റോമ, 15:32). ആത്മാവ് അറിയുന്നതായും ആരായുന്നതായും പറഞ്ഞിട്ടുണ്ട്. 1കൊരി, 2:10-11; റോമ, 8:27). ആത്മാവ് ഇച്ഛിക്കുന്നതായി പറഞ്ഞിട്ടുണ്ട്. 1കൊരി, 12:11).  ഇതൊന്നും ഒരു ശക്തിയിൽനിന്ന് പുറപ്പെടുന്ന കാര്യങ്ങളല്ല.

10. പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നതായും (യോഹ, 3:6,8), ഉപദേശിക്കുന്നതായും (യോഹ, 15:26), സാക്ഷ്യം പറയുന്നതായും (യോഹ, 15:26), പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നതായും (യോഹ, 16:8), സംസാരിക്കുന്നതായും (പ്രവൃ, 8:29; 10:19-20; 13:2; 28:27), എടുത്തുകൊണ്ട് പോകുന്നതായും (പ്രവൃ, 8:39), കല്പിക്കുന്നതായും (പ്രവൃ, 11:12), നിയോഗിക്കുന്നതായും (പ്രവൃ, 13:2), വിലക്കുന്നതായും (പ്രവൃ, 16:6), നടത്തുന്നതായും (റോമ, 8:14), പക്ഷവാദം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. (റോമ, 8:26-27). ഇതൊന്നും കേവലമൊരു ശക്തിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല. തന്മൂലം, പരിശുദ്ധാത്മാവ് കേവലം ശക്തിയല്ല; സർവ്വശക്തിയുള്ള ഏകദൈവം തന്നെയാണ്. അഥവാ, ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണെന്ന് ഏറ്റം സ്പഷ്ടമായി മനസ്സിലാക്കാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

“പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽ നിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയുന്നവരും, പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് പറയുന്നവരും യഥാർത്ഥത്തിൽ, ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്. (മത്താ, 12:24,32; മർക്കൊ, 3:22,29). ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടുന്ന കുറ്റമല്ല. “

ദൈവപുത്രൻ വചനമെന്ന ദൈവമാണോ❓

യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 1-മുതൽ 14-വരെയുള്ള വാക്യങ്ങൾ സുവിശേഷത്തിൻ്റെ ആമുഖം (introduction) ആണ്. 15-ാം വാക്യം തുടങ്ങിയാണ് സുവിശേഷ ചരിത്രം ആരംഭിക്കുന്നത്. 1-മുതൽ 18-ാം വാക്യംവരെ ഇങ്ങനെ സംഗ്രഹിക്കാം:

1-2 വാക്യങ്ങൾ: വചനം ആരായിരുന്നു അഥവാ, ജഡമായിത്തീർന്നു എന്നു യോഹന്നാൻ ആത്മീയമായി പറയുന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വം വ്യക്തമാക്കുന്നു. (1യോഹ, 1:1-2)
3-ാം വാക്യം: സൃഷ്ടിയിൽ വചനത്തിൻ്റെ പങ്ക് വ്യക്തമാക്കുന്നു. (സങ്കീ, 33:6; 2പത്രൊ, 3:5. ഒ.നോ: എബ്രാ, 11:3)
4-5 വാക്യങ്ങൾ: വചനവും ലോകവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. (യോഹ, 6:63,68; എബ്രാ, 4:12; 119:105)
6-ാം വാക്യം: യോഹന്നാൻ സ്നാപകനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. (യോഹ, 15-16, 30-33)
7-9 വാക്യങ്ങൾ: ലോകത്തിൻ്റെ വെളിച്ചമായ ക്രിസ്തുവിനെക്കുറിച്ചുള്ള യോഹന്നാൻ്റെ സാക്ഷ്യവും സത്യവെളിച്ചമായ ക്രിസ്തുവിൻ്റെ ലോകത്തിലേക്കുള്ള ആഗമനത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. (യോഹ, 1:26-34; 3:19; 8:12; 9:5; യോഹ, 1:14)
10-ാം വാക്യം: ലോകത്തിൽ ഉണ്ടായിരുന്നതും സകലതും ഉളവാക്കിയതുമായ വചനത്തെക്കുറിച്ച് വീണ്ടും പറയുന്നു. (സങ്കീ, 33:6)
11-ാം വാക്യം: സ്വന്തജനം (യെഹൂദന്മാർ) ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ തള്ളിയ കാര്യം പറഞ്ഞിരിക്കുന്നു. (യോഹ, 1:4,5; 6:63; എബ്രാ, 4:12)
12-ാം വാക്യം: വചനത്തിലൂടെ സകല ജാതികൾക്കുമുള്ള രക്ഷ വെളിപ്പെടുത്തുന്നു. (പ്രവൃ, 15:7)
13-ാം വാക്യം: വചനത്തിൽ അഥവാ സുവിശേഷത്തിൽ വിശ്വസിക്കുന്നവരുടെ വീണ്ടും ജനനം. (1കൊരി, 4:15; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23)
14-ാം വാക്യം: വചനം ജഡമായിത്തീർന്നു; മനുഷ്യരോടുകൂടി വസിക്കുന്നു. (1യോഹ, 1,2)
15-ാം വാക്യം: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം. (1തിമൊ, 3:14-16)
16-ാം വാക്യം: ക്രിസ്തുവിലൂടെയുള്ള ദൈവകൃപ. (തീത്തൊ, 2:11)
17-ാം വാക്യം: ന്യായപ്രമാണവും കൃപയും. (2കൊരി, 3:15-18)
18-ാം വാക്യം: വചനം ജഡമായിത്തീർന്നവനും ദൈവവുമായുള്ള അദേദ്യമായ ബന്ധം. (യോഹ, 10:38)

1️⃣ “വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു” എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ആദിമുതലേ ദൈവത്തോടുകൂടെ മറ്റൊരുത്തനായി ഉണ്ടായിരുന്നു എന്ന് അനേകരും കരുതുന്നു. എന്നാൽ യോഹന്നാൻ പറയുന്ന വചനം ക്രിസ്തുവല്ല; ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനമാണ്.

യോഹന്നാൻ 1:1-ലെ വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്ന പ്രയോഗം, വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, യോഹന്നാൻ ആത്മീയ അർത്ഥത്തിൽ പറയുന്നതാണ്. ശലോമോൻ ദൈവത്തിൻ്റെ ജ്ഞാനത്തിന് മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നത് നോക്കുക. (സദൃ, 8:1-30). “ആദിയിൽ വചനം ഉണ്ടായിരുന്നു, ദൈവത്തോടു കൂടെയായിരുന്നു, ദൈവമായിരുന്നു, ജഡമായിത്തീർന്നു” എന്നൊക്കെ യോഹന്നാൻ പറയുന്ന “വചനം” അഥവാ, “ദബാർ” (dabar) ക്രിസ്തുവല്ല; ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ്:

“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിനു രണ്ട് വചനമില്ല; ഒരു വചനമേയുള്ളു. ആ വചനം “ദൈവത്തോട് കൂടെയായിരുന്നു” എന്ന് യോഹന്നാൻ ആത്മീയമായി പറയുന്നതാണ്..

ദൈവം തന്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താലാണ്, ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;” (സങ്കീ, 33:6; 2പത്രൊ, 3:5. ഒ.നോ: എബ്രാ, 11:3). അതുകൊണ്ടാണ്, “അവൻ മുഖാന്തരം അഥവാ, വചനം മുഖാന്തരം സകലവും ഉളവായി” എന്ന് യോഹന്നാൻ 1:3-ൽ പറയുന്നത്. ആ വചനം ജഡമായിത്തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). അതായത്, “വചനം മനുഷ്യരോടുകൂടി വസിച്ചു” എന്നല്ല യോഹന്നാൻ പറയുന്നത്; “വചനം ജഡമായിത്തീർന്നു അഥവാ, മനുഷ്യനായിത്തീർന്നു കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു” എന്നാണ് പറയുന്നത്: (യോഹ, 1:14). ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വാക്കിനെയാണ്, “ദൈവവചനം” എന്ന് പറയുന്നത്: (യെശ, 55:12; പ്രവൃ, 6:7). മനുഷ്യൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കിനെ “മനുഷ്യൻ്റെ വചനം” എന്നും പറയും: (1തെസ്സ, 2:13). നമ്മുടെ പാപങ്ങളെപ്രതി മറിയയെന്ന കന്യകയിലൂടെ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ ഒരു വചനം അഥവാ, വാക്കാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണ്. അതുകൊണ്ടാണ്, വചനം ജഡമായിത്തീർന്നവനായി ക്രിസ്തുവിനെ യോഹന്നാൻ അവതരിപ്പിക്കുന്നത്. [കാണുക: വചനം ജഡമായിത്തീർന്നു] ദൈവത്തിൻ്റെ വായിൽനിന്ന് അഥവാ, ഉള്ളിൽനിന്ന് പുറപ്പെട്ട വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവൻ എന്ന നിലയിലാണ് യോഹന്നാൻ അവനെ ഏകജാതൻ എന്ന് വിശേഷിപ്പിക്കുന്നത്. ക്രിസ്തു ജനിക്കുന്നതിനു മുമ്പെ, ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ട്: (ഇയ്യോ, 1:6; 2:1; 38:6; പുറ, 4:22-23; ആവ, 14:1). അതിനാൽ ഏകജാതൻ എന്ന പ്രയോഗം ദൈവത്തിൻ്റെ ഒരേയൊരു പുത്രനെന്ന അർത്ഥത്തിലല്ല; സവിശേഷ പദവിയായിട്ടാണ് യോഹന്നാൻ പ്രയോഗിക്കുന്നതെന്ന് മനസ്സിലാക്കാം. അടുത്തവാക്യം: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” ഈ വേദഭാഗത്ത് പറയുന്ന, “മടി” തെറ്റായ പരിഭാഷയാണ്: (യോഹ, 13:23). Bosom മടിയല്ല; നെഞ്ച്, മാറിടം, ഹൃദയം, മനസ്സ് തുടങ്ങിയവയാണ്. ഇതേപദത്തെ യോഹന്നാൻ 13:23-ൽ “മാർവ്വിടം” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ഒരു പദമാണ് “വചനം അഥവാ, ലോഗോസ്.” ഒരാളുടെ ഹൃദയം ആവിഷ്കരിക്കുവാൻ അഥവാ, ഹൃയത്തിലുള്ളത് വെളിപ്പെടുത്തുവാൻ ഏറ്റവും നല്ല മാർഗ്ഗം അയാളുടെ ഉള്ളിലുള്ള അഥവാ, വായിൽനിന്നു വരുന്ന വചനമാണ്. “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” എന്ന് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: (മത്താ, 12:34). ദൈവത്തിൻ്റെ മാർവ്വിലെ അഥവാ, ഉള്ളിലെ വചനം ജഡമായിത്തീർന്നു എന്ന് പറയുന്നതിലൂടെ, സ്നേഹമായ ദൈവത്തിൻ്റെ ഹൃദയത്തെ സ്നേഹസ്വരൂപനായ പുത്രനിലൂടെ സ്നേഹത്തിൻ്റെ അപ്പൊസ്തലൻ ആവിഷ്കരിക്കുകയാണ്: (കൊലൊ, 1:13; 1യോഹ, 4:8). ദൈവത്തിൻ്റെ ഉള്ളിൽനിന്നു പുറപ്പെട്ട വചനം ജഡമായിത്തീർന്നവൻ എന്ന നിലയിലാണ്, “പിതാവിൽനിന്നു ഏകജാതനായവൻ, പിതാവിൻ്റെ മാർവ്വിലിരിക്കുന്ന ഏകജാതനായ പുത്രൻ” എന്നിങ്ങനെ യോഹന്നാൻ അവനെ വിശേഷിപ്പിക്കുന്നത്. “ഏകജാതൻ” എന്ന പ്രയോഗം യോഹന്നാനിൽ മാത്രമേ കാണാൻ കഴികയുള്ളു. ക്രിസ്തുവിൻ്റെ നിസ്തുല്യതയെ വിശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പദമാണ് ഏകജാതൻ: (യോഹ, 1:14,18; 3:16,18; 1യോഹ, 4:9). [കാണുക: ഏകജാതനും ആദ്യജാതനും]

“വചനം ജഡമായിത്തീർന്നു” എന്നത് ആത്മീയ പ്രയോഗമാണ്. പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു യഥാർത്ഥത്തിൽ വചനവുമല്ല വചനം ജഡമായിത്തീർന്നവനുമല്ല; ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40: 1യോഹ, 3:5). യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷം അയതിനാലാണ് ക്രിസ്തുവിനെ “വചനം ജഡമായിത്തീർന്നവൻ” ആയി അവൻ അവതരിപ്പിക്കുന്നത്. [കാണുക: വചനം ജഡമായിത്തീർന്നു]

2️⃣ “അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:2-3). വചനത്തിന് യോഹന്നാൻ ‘അവൻ’ എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കയാൽ, “വചനം” ക്രിസ്തുവാണെന്നും ക്രിസ്തുവാകുന്ന വചനം മുഖാന്തരമാണ് ദൈവം സൃഷ്ടി നടത്തിയതെന്നും ട്രിനിറ്റി പഠിപ്പിക്കുന്നു.

വചനത്തെ കുറിക്കുന്ന “ലോഗോസ്” (Logos) എന്ന ഗ്രീക്കുപദം പുല്ലിംഗം (Masculine) ആണ്: (യോഹ, 1:1). വചനത്തെ (Word) കുറിക്കുന്ന “റീമാ” (rehma) എന്ന മറ്റൊരു ഗ്രീക്കുപദം നപുംസകലിംഗം (Neuter) ആണ്: (ലൂക്കൊ, 2:29). ബൈബിളിലെന്നല്ല; ഏതൊരു പുസ്തകത്തിലായാലും വാക്കുകളുടെ ലിംഗവും വചനവും (ഏകവചനം, ബഹുവചനം) നോക്കിയിട്ടല്ല വാക്കുകൾ ഉപയോഗിക്കുന്നത്. ഉദാ: ദൈവത്തെ (God) കുറിക്കുന്ന “എലോഹീം” (Elohim- אֱלֹהִים) എന്ന ഒരു എബ്രായപദം ബഹുവചനരൂപമാണ്: (ഉല്പ, 1:1). അതുകൊണ്ട്, ഏകസത്യദൈവം ബഹുദൈവമാകുന്നില്ല. പഴയനിയമത്തിൽ “ആത്മാവിനെ” (Spirit) കുറിക്കുന്ന “റുവാ” (ruah – רוּחַ) എന്ന എബ്രായപദം “സ്ത്രീലിംഗം” (feminine) ആണ്: (ഉല്പ, 1:2). പുതിയനിയമത്തിൽ ആത്മാവിനെ Spirit) കുറിക്കുന്ന “പ്ന്യൂമ” (pneuma – πνεῦμα) എന്ന ഗ്രീക്കുപദം “നപുംസകലിഗം” (neuter) ആണ്. അതുകൊണ്ട്, പഴയനിയമത്തിലെ ആത്മാവ് സ്ത്രീയും പുതിയനിയമത്തിലെ ആത്മാവ് നപുംസകവും ആകുന്നില്ല. ദൈവത്തിൻ്റെ വചനത്തെ കുറിക്കാൻ, “ലോഗോസ്” എന്ന പുല്ലിഗവും “റീമാ” എന്ന നപുംസകലിംഗവും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 6:7; എഫെ, 6:17). തന്നെയുമല്ല, “ലോഗോസ്” (Logos) എന്ന പദം പുല്ലിംഗം (Masculine) ആയിരിക്കുമ്പോൾത്തന്നെ, 1യോഹന്നാൻ 1:1-ൽ “വചനത്തിനു” (Logos) “അതു” എന്ന നപുംസകലിംഗ സർവ്വനാമമാണ് യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ “ലോഗോസ്” അഥവാ, വചനത്തിനു “അവൻ” എന്ന പുല്ലിംഗ സർവ്വനാമം എന്തുകൊണ്ട് ഉപയോഗിച്ചു എന്ന് ചോദിച്ചാൽ, അതിന് ഒറ്റ ഉത്തരമേയുള്ളു: “വചനം ജഡമായിർത്തീർന്നു” (മനുഷ്യനായിത്തീർന്നു) എന്ന് അവൻ പറയുന്നത്, സൽഗുണസമ്പൂർണ്ണനായ ഒരു പുരുഷനെക്കുറിച്ചാണ്: (യോഹ, 1:14. ഒ.നോ: യോഹ, 6:69; 8:40; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അതുകൊണ്ടാണ്, വചനത്തിന് പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ, വചനം ഒരു വ്യക്തിയായതുകൊണ്ടല്ല.

ഭാഷയിലെ സർവ്വനാമം എന്താണെന്ന് അറിയാവുന്ന ആരും 1-ാം അദ്ധ്യായം 2-ാം വാക്യം മുതൽ 12-ാംവാക്യം വരെയുള്ള “അവൻ” ക്രിസ്തു ആണെന്ന് പറയില്ല. നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. 1-ാം വാക്യത്തിൽ: ദൈവവും ദൈവത്തിൻ്റെ വചനവും ആണുള്ളത്. എന്നിട്ടാണ് “അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി” എന്ന് എഴുത്തുകാരൻ പറയുന്നത്. തന്മൂലം, രണ്ടു മുതൽ പതിനാലാം വാക്യംവരെ, “അവൻ” എന്ന പ്രഥമപുരുഷ പുല്ലിംഗ സർവ്വനാമത്തിൽ പറയുന്നത്, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (സങ്കീ, 33:6; 2പത്രൊ, 3:5). മനസ്സിലാകാത്തവർക്ക് മനസ്സിലാകാനായി സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ മൂന്ന് വാക്യങ്ങൾ ചേർക്കുന്നു:⬇️

1:2. ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു.
1:3. വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.
1:4. വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു.

മേല്പറഞ്ഞ മൂന്ന് വാക്യങ്ങളിൽ, ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കാതെ ‘വചനം’ എന്ന ‘നാമം‘ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് നോക്കുക.

ഒന്നാം വാക്യം കഴിഞ്ഞിട്ട്; “അതു” എന്നോ, “അവൻ” എന്നോ, “അവൾ” എന്നോ ഏത് സർവ്വനാമം ഉപയോഗിച്ചാലും, ഒന്നാം വാക്യത്തിൽ “ദൈവത്തോടു കൂടെയായിരുന്നു” എന്ന് പറഞ്ഞിരിക്കുന്ന വചനം തന്നെ ആയിരിക്കും; മറ്റൊരാളാകുക സാദ്ധ്യമല്ല. അതാണ് ഭാഷയുടെ നിയമം. വചനം ജഡമായിത്തീർന്നത് അല്ലെങ്കിൽ, യേശു എന്ന മനുഷ്യനായിത്തീർന്നു എന്നു പറയുന്നത് 14-ാം വാക്യത്തിലാണ്. വചനം ജഡമാകുന്നതിനുമുമ്പേ അഥവാ, 14-ാം വാക്യത്തിനുമുമ്പെ “ജഡമായിത്തീർന്ന അഥവാ, യേശു” യോഹന്നാൻ്റെ സുവിശേഷത്തിൽ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ഒന്നാം വാക്യത്തിൽപ്പറയുന്ന വചനം ക്രിസ്തുവല്ല; ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

3️⃣ വചനം ക്രിസ്തുവാണെന്നും ക്രിസ്തുവാകുന്ന വചനം മുഖാന്തരമാണ് ദൈവം സൃഷ്ടി നടത്തിയതെന്നും ട്രിനിറ്റി പഠിപ്പിക്കുന്നു. ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ക്രിസ്തു ജ്ഞാനമെന്ന ശില്പിയായി അവൻ്റെ കൂടെ ഉണ്ടായിരുന്നൂ എന്ന് യഹോവസാക്ഷികൾ പഠിപ്പിക്കുന്നു. (സദൃ, 8:22-30). ദൈവത്തിൻ്റെ വചനം അഥവാ, വായിലെ വചനം “ദൈവത്തോടു കൂടെയുണ്ടായിരുന്നു” എന്ന് എപ്രകാരം യോഹന്നാൻ പറയുന്നുവോ, അപ്രകാരം തന്നെയാണ്, “ഞാൻ അവന്റെ അടുക്കൽ ശില്പിയായിരുന്നു” എന്ന് സദൃശ്യവാക്യങ്ങളിൽ ജ്ഞാനം പറയുന്നത്. (8:30). യോഹന്നാൻ ദൈവത്തിൻ്റെ വചനത്തിന് “മനുഷ്യത്വാരോപണം” കൊടുത്തുകൊണ്ട് വചനത്തെ പ്രഥമപുരുഷനിൽ പറയുമ്പോൾ, ശലോമോൻ ജ്ഞാനത്തിന് “മനുഷ്യത്വാരോപണം” കൊടുത്തിട്ട്, ജ്ഞാനമാണ് ഉത്തമപുരുഷനിൽ സംസാരിക്കുന്നത് എന്ന വ്യത്യാസം മാത്രമേയുള്ളു.

യഹോവ തൻ്റെ വചനത്താലും ജ്ഞാനത്താലുമാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു, വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ, 3:19; യിരെ, 10:12; 51:15). സദൃശ്യവാക്യങ്ങളിൽ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും, യോഹന്നാനിൽ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ഒരേ കാര്യങ്ങളാണ്:

ജ്ഞാനം: ദൈവം ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു: (സദൃ, 8:27). വചനം: അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു: (യോഹ, 1:2). ജ്ഞാനം: ഞാൻ ദൈവത്തിൻ്റെ അടുക്കൽ ശില്പി ആയിരുന്നു:” (ശില്പി മുഖാന്തരമാണ് ദൈവം സൃഷ്ടിച്ചത്). വചനം: അവൻ മുഖാന്തരമാണ് സകലവും സൃഷ്ടിച്ചത്: (1:3,10). ജ്ഞാനം: എന്നെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു:” (8:35). വചനം: അവനിൽ ജീവൻ ഉണ്ടായിരുന്നു: (1:4). ജ്ഞാനം: ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചു: (8:24). വചനം: ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്; പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു. രണ്ടു കൂട്ടരുടെയും ഉപദേശങ്ങൾ തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്?

വചനം ദൈവത്തോടു കൂടെയായിരുന്ന മറ്റൊരു വ്യക്തിയാണെന്ന് പറയുന്ന ട്രിനിറ്റി, ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കില്ല. ജ്ഞാനം ദൈവത്തോടു കൂടെയായിരുന്ന മറ്റൊരു വ്യക്തിയാണെന്ന് പറയുന്ന യഹോവസാക്ഷികൾ, വചനം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കില്ല. സമ്മതിച്ചാൽ രണ്ടുപേരുടെയും ഉപദേശം അതോടെ തീരും. രണ്ടും ബൈബിളിൽനിന്നു വിരുദ്ധകോടിയിൽ നില്ക്കുന്ന ഉപദേശമാണ്. വചനം ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് മനസ്സിലാക്കിയാൽ; ജ്ഞാനം ദൈവത്തിൻ്റെ നിത്യപുത്രിയാണെന്നും മനസ്സിലാക്കണം. ശലോമോൻ വചനത്തെ സ്ത്രീയായിട്ട് അഥവാ, സ്ത്രീലിംഗത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. (സദൃ, 8:1-3).

ദൈവത്തിൻ്റെ വചനത്താലും ജ്ഞാനത്താലും മാത്രമല്ല സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നത്: യഹോവയുടെ ഭുജത്താൽ സൃഷ്ടിച്ചു: (യിരെ, 27:5; 32:17), യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; 51:12), യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു. (യിരെ, 10:12; 51:15) എന്നൊക്കെയും പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ വചനത്തിനും ജ്ഞാനത്തിനും എഴുത്തുകാർ “മനുഷ്യത്വാരോപണം” കൊടുത്തപോലെ, ദൈവത്തിൻ്റെ ഭുജത്തിനും വിവേകത്തിനും ശക്തിക്കും സ്ത്രീപുരുഷ ലിംഗത്തിൽ മനുഷ്യത്വാരോപണം എഴുത്തുകാർ കൊടുത്തിരുന്നെങ്കിൽ, അവരെയും ദൈവത്തിൻ്റെ നിത്യ പുത്രീപുത്രന്മാരായി നിങ്ങൾ അംഗീകരിക്കുമായിരുന്നോ? വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ ദുരുപദേശങ്ങൾ ഉണ്ടാക്കാൻ ആർക്കും കഴിയില്ല.

യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു “ലോഗോസ്” (logos) അഥവാ, വചനമാണെന്നു കരുതുന്നവരുണ്ട്. പുതിയനിയമത്തിൽ, 316 വാക്യങ്ങളിലായി 330 പ്രാവശ്യം വചനം അഥവാ, ലോഗോസ് കാണാം. യോഹന്നാൻ്റെ സുവിശേഷത്തിൽ 36 വാക്യങ്ങളിലായി 40 പ്രാവശ്യവും ലേഖനങ്ങളിൽ 8 പ്രാവശ്യവും വെളിപ്പാടിൽ 17 പ്രാവശ്യവും ലോഗോസ് ഉണ്ട്. എന്നാൽ, ഒരിക്കൽപ്പോലും വചനം ക്രിസ്തുവാണെന്ന് പറഞ്ഞിട്ടില്ല. ക്രിസ്തുവിനെ സ്രഷ്ടാവായ ദൈവമാക്കാനാണ് അവൻ “വചനമാണെന്നു” വചനവിരുദ്ധമായി പലരും പറയുന്നത്.

ക്രിസ്തു വചനമെന്ന സ്രഷ്ടാവാണെന്ന് പറയുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളു; ആ വിവരം ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
I. ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ” (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 
II. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; യെശ, 44:24; 64:8; മലാ, 2:10). 
III. സൃഷ്ടിച്ച “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. തനിക്കു സൃഷ്ടിയിൽ പങ്കുണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമം പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമം പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും “ദൈവം അവരെ സൃഷ്ടിച്ചു” (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6. ഒ.നോ: 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച ഞങ്ങൾ” എന്നോ, “ദൈവവും ഞാനുകൂടി സൃഷ്ടിച്ചു” എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കി. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ക്രിസ്തു സ്രഷ്ടാവായ ദൈവമാണെന്ന് പറയാൻ ആർക്കും കഴിയില്ല. സൃഷ്ടിക്കുമാത്രമല്ല; പുതുവാനഭൂമിയുടെ സൃഷ്ടിക്കും (യെശ, 65:17-18; യെശ, 66:22) പുതുസൃഷ്ക്കും അഥവാ, പുതിയജനനത്തിനും കാരണഭൂതൻ ദൈവം ഒരുത്തൻ മാത്രമാണ്: (2കൊരി, 5:17-18). താൻ സ്രഷ്ടാവാണെന്ന് ക്രിസ്തുവിന് മാത്രമല്ല അറിയാത്തത്; യഹോവയ്ക്കും (യെശ, 44:24), പഞ്ചഗ്രന്ധങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും (1കൊരി, 8:6; 1കൊരി, 11:12; കൊലൊ, 3:10; എബ്രാ, 2:10; വെളി, 4:11; വെളി, 10:7) ആ വിവരം അറിയില്ലായിരുന്നു. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

4️⃣ യോഹന്നാൻ 1:1-ലെ വചനം ക്രിസ്തു അല്ലെന്ന് നാം മുകളിൽ കണ്ടതാണ്. ക്രിസ്തു വചനമല്ല; വചനം ജഡമായിത്തീർന്നവനാണ്. (1:14). എന്നാൽ ക്രിസ്തു വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ രണ്ട് വേദഭാഗങ്ങളുണ്ട്: 1യോഹന്നാൻ 1:1-ഉം, വെളിപ്പാട് 19:13-ഉം.

1യോഹന്നാൻ 1:1: “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു.” ഈ വേദഭാഗത്ത് പറയുന്ന “ജീവൻ്റെ വചനം” (The Word of life). ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇവിടെപ്പറയുന്ന “വചനം” (logos) ക്രിസ്തുവല്ല; ദൈവത്തിൻ്റെ സാക്ഷാൽ വചനമാണ്. അതിൻ്റെ ചില തെളിവുകൾ കാണാം:⬇️

1. ഒന്നാം വാക്യത്തിൽ വചനത്തെക്കുറിച്ച് നാല് കാര്യങ്ങളാണ് പറയുന്നത്: ▪️ആദിമുതലുള്ളത്, ▪️ഞങ്ങൾ കേട്ടത്, ▪️സ്വന്തകണ്ണുകൊണ്ട് കണ്ടത്, ▪️ഞങ്ങളുടെ കൈ തൊട്ടത്.

ജീവൻ്റെ വചനത്തെക്കുറിച്ച് മേല്പറഞ്ഞ നാല് കാര്യങ്ങളും സപുംസക ലിംഗത്തിലാണ് (Neuter) പറഞ്ഞിരിക്കുന്നത്. ഈ വേദഭാഗത്തെ വചനം ക്രിസ്തു ആയിരുന്നെങ്കിൽ, നപൂംസക ലിംഗത്തിലല്ല; പുല്ലിംഗത്തിൽ (Masculine) പറയുമായിരുന്നു. ക്രിസ്തു പിതാവിനെക്കുറിച്ച് പറയുന്ന ഒരു വാക്യം കാണിക്കാം: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ “അവനെ” അറിയുന്നു; “അവനെ” കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു.” (യോഹ, 14:7). ഈ വേദഭാഗം ശ്രദ്ധിക്കുക: “അവനെ” അറിയുന്നു, “അവനെ” കണ്ടിരിക്കുന്നു എന്നിങ്ങനെ പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത് നോക്കുക. അതുപോലെ, അപ്പൊസ്തലന്മാർ കണ്ടതും തൊട്ടതുമായ “വചനം” ക്രിസ്തു ആയിരുന്നെങ്കിൽ പുല്ലിംഗത്തിൽ അല്ലാതെ, നപുംസകലിംഗത്തിൽ പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. മറ്റൊരു വാക്യം കാണുക: “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.” (1കൊരി, 2:9). ഈ വേദഭാഗത്ത്, “ഒരുക്കിയിട്ടുള്ള അതു” എന്ന് നപുംസകലിംഗത്തിൽ പറയുന്നത് നോക്കുക. ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരിക്കിയിട്ടുള്ള “ഒരു നന്മയാണു” ഇവിടുത്തെ വിഷയം. അതുകൊണ്ടാണ്, നപുംസകലിംഗത്തിൽ പറയുന്നത്. ദൈവത്തെയോ, ക്രിസ്തുവിനെയോ, ദൂതനെയോ, മനുഷ്യനെയോ കുറിച്ച് പ്രഥമപുരുഷനിൽ പറയുമ്പോൾ, “അവൻ” എന്ന സർവ്വനാമമാണ് ഉപയോഗിക്കേണ്ടത്. കർത്താവിനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെ കുറിക്കാനും പുല്ലിംഗ സർവ്വനാമമല്ലാതെ, നപുംസകലിംഗ സർവ്വനാമം ഉപയോഗിക്കാൻ ഭാഷ സമ്മതിക്കില്ല: (മത്താ, 26:15). അങ്ങനെയെങ്കിൽ, ഈ വേദഭാഗത്തുള്ള “വചനം” നമ്മുടെ കർത്താവായ ക്രിസ്തു ആയിരുന്നെങ്കിൽ, നപുംസകലിംഗ സർവ്വനാമം എഴുത്തുകാരൻ ഉപയോഗിക്കുമായിരുന്നില്ല. വ്യാകരണവിരുദ്ധമായി എഴുത്തുകാർ അതിനു ശ്രമിച്ചാലും പരിശുദ്ധാത്മാവ് അനുവദിക്കയില്ല. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്: (2തിമൊ, 3:16).

2. വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന അതേകാര്യം, പിതാവിനെക്കുറിച്ച് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.” (1യോഹ, 2:13. ഒ.നോ: 2:14). ഈ വേദഭാഗത്ത്, “ആദിമുതലുള്ള അവൻ” (him that is from the beginning) എന്ന് പുല്ലിംഗത്തിലാണ് (Masculine) പിതാവായ ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പിതാവിനെ പുല്ലിംഗത്തിൽ വിശേഷിപ്പിച്ച യോഹന്നാൻ തൻ്റെ അതേ ലേഖനത്തിൽ, അതേ പ്രയോഗം പുത്രനെക്കുറിച്ച് ആയിരുന്നെങ്കിൽ, “ആദിമുതലുള്ള അതു” എന്ന് നപുംസക ലിംഗത്തിൽ വിശേഷിപ്പിക്കുമായിരുന്നില്ല. എഴുത്തുകാർ സ്വന്ത ബുദ്ധിയിലല്ല; പരിശുദ്ധാത്മാവിലാണ് പുസ്തകങ്ങൾ എഴുതിയത്. അപ്പൊസ്തലന്മാർക്ക് തെറ്റ് എഴുതിവെക്കാൻ തോന്നിയാലും അവരിൽ വ്യാപരിച്ചിരുന്ന ആത്മാവ് സമ്മതിക്കില്ല. യോഹന്നാൻ്റെ സുവിശേഷം 1:1-ലെ “വചനം” ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട സാക്ഷാൽ വചനമാണെന്ന് നാം കണ്ടതാണ്. ആ വചനം ജഡമായിത്തീർന്നതാണ് യേശുവെന്ന സൽഗുണപൂർണ്ണനായ മനുഷ്യൻ. അതുകൊണ്ടാണ്, വചനത്തിന് “അവൻ” എന്ന പുല്ലിംഗ സർവ്വനാമം കൊടുത്തതെന്നും നാം മുകളിൽ കണ്ടതാണ്. അവിടെ “വചനം” ഒരു പുരുഷനായിത്തീർന്നതുകൊണ്ട്, “പുല്ലിംഗം” ഉപയോഗിച്ച എഴുത്തുകാരൻ, ഇവിടുത്തെ “വചനം” യഥാർത്ഥത്തിൽ ക്രിസ്തു ആയിരുന്നെങ്കിൽ “പുല്ലിംഗ സർവ്വനാമം” ഉപയോഗിക്കാതിരിക്കുമോ? നിക്ഷിപ്ത താല്പര്യക്കാരല്ലാതെ, ഭാഷ അറിയാവുന്നവരും ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനം വിശ്വസിക്കുന്നവരും ഈ വേദഭാഗത്തെ “വചനം” യേശുവാണെന്ന് പറയുകയുമില്ല വിശ്വസിക്കയുമില്ല.

3. യോഹന്നാൻ പറയുന്ന വചനം “ജീവൻ്റെ വചനം” (Word of life – logou tis zois) ആണ്. ജീവൻ്റെ വചനം എന്ന് യോഹന്നാൻ പറയുന്നത് ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം (logos) പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു” എന്നാണ് അപ്പൊസ്തലൻ ഫിലിപ്പിയരോട് പറയുന്നത്: (ഫിലി, 2:15). അടുത്തവാക്യം: “നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം (rhema) എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.” (പ്രവൃ, 5:20). അടുത്തവാക്യം: “ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ (rhema) ആത്മാവും ജീവനും ആകുന്നു.” (യോഹ, 6:63). അടുത്തവാക്യം: “ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ (rhema) നിന്റെ പക്കൽ ഉണ്ട്.” (യോഹ, 6:68). നിത്യജിൻ്റെ വചനങ്ങളാണ് ക്രിസ്തുവിൻ്റെ പക്കൽ ഉണ്ടായിരുന്നത്. ഫിലിപ്പിയർ പ്രമാണിച്ചതും അപ്പൊസ്തലന്മാർ പ്രസ്താവിച്ചതുമായ വചനം യേശുവല്ല; യേശുവിൻ്റെ വായിൽനിന്ന് പുറപ്പെട്ട ദൈവത്തിൻ്റെ വചനവും യേശുവിൻ്റെ പക്കൽ ഉള്ളതുമായ ജീവൻ്റെ അഥവാ, നിത്യജീവൻ്റെ വചനങ്ങളാണ്. ആ വചനത്തെക്കുറിച്ചാണ് യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്നത്. ആ വചനത്താലാണ് വ്യക്തികൾ (logou) വീണ്ടും ജനിക്കുന്നത്: (1പത്രൊ, 1:23. ഒ.നോ: യാക്കോ, 1:18).

4. യോഹന്നാൻ ഇവിടെപ്പറയുന്ന “വചനത്തെ” (logos) ദൈവത്തിൻ്റെ വചനവമെന്നും ക്രിസ്തുവിൻ്റെ വചനവമെന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ വചനം: “ “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ ” എന്നു പറഞ്ഞു.(ലൂക്കോ, 11:28). ക്രിസ്തു സംസാരിച്ചത് മുഴുവൻ ദൈവത്തിൻ്റെ വചനമാണ്: “അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കോ, 5:1. ഒ.നോ: 8:1; പ്രവൃ, 4:31; 6:2,7; 8:14; 11:1; 13:5,44,46.48.49; 1തിമൊ, 4:5; 1പത്രൊ, 1:23). ക്രിസ്തുവിൻ്റെ വചനം: “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” (മത്താ, 24:35. ഒ.നോ: മർക്കൊ, 8:38; 13:31; ലൂക്കൊ, 6:47; 9:36; 21:33; യോഹ, 5:24; 8:31,37,43,51,52; 14:23). ക്രിസ്തുവിലൂടെ കേട്ടത് പിതാവിൻ്റെ ലോഗോസാണ്: “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24. ഒ.നോ: 17:6,14,17). ക്രിസ്തുവിൻ്റെ ലോഗോസാണെന്ന് അപ്പൊസ്തലന്മാർ പറയുന്നു: “അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” (ലൂക്കൊ, 4:32. ഒ.നോ: 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 2:5). ദൈവത്തിൻ്റെ വചനവും ക്രിസ്തുവിൻ്റെ വചനവും ക്രിസ്തു സംസാരിച്ചതും വചനം (ലോഗോസ്) ആണ്. പിന്നെങ്ങനെ ക്രിസ്തു വചനമാണെന്ന് എങ്ങനെ പറയും? വചനത്തെ വചനത്തിൻ്റെ വചനം എന്ന് ആരെയെങ്കിലും പറയുമോ? വചനം വചനം സംസാരിച്ചു എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദുരുപദേശം ഉണ്ടാക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നവർക്ക് ഭാഷയോ, വചനമോ ഒന്നു ബാധകമല്ല.

5. പഴയനിയമത്തിൽ ദൈവത്തിൻ്റെ വായിൽക്കൂടി വരുന്നതാണ് ദബാർ അഥവാ, വചനം. “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; 138:4; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). പുതിയനിയമത്തിൽ ലോഗോസ് അഥവാ, വചനം യേശുക്രിസ്തുവിൻ്റെ വായിൽക്കൂടി വരുന്നതാണ്: “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു.” (ലൂക്കൊ, 4:22). ഈ വേദഭാഗത്തെ, വാക്കുകൾ “ലോഗോസ്” (logos) ആണ്. അടുത്തവാക്യം: “ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.” (യോഹ, 15:3. ഒ.നോ: 12:48). യഹോവ വചനത്തെ (ദവാർ) അയച്ചു സൗഖ്യമാക്കിയെന്നും (സങ്കീ, 107:20), യേശു തൻ്റെ വാക്കു അഥവാ വചനം (ലോഗൊസ്) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തിയെന്നും പറഞ്ഞിരിക്കുന്നു. (മത്താ, 8:16). യഹോവയുടെ വായിൽനിന്ന് പുറപ്പെട്ട വചനവും യേശുവിൻ്റെ വായിൽനിന്ന പുറപ്പെട്ട വചനവും ഒന്നുതന്നെയാണ്. ദൈവത്തിനു് രണ്ട് വചനമില്ല. രണ്ടും ചെയ്യുന്നത് ഒരേ പ്രവൃത്തിയുമാണ്. അപ്പോൾ, യേശു വചനമാണെന്ന് എങ്ങനെ പറയാൻ കഴിയും? വചനത്തിൻ്റെ വായിൽനിന്ന് വചനം പുറപ്പെട്ടു എന്ന് പറഞ്ഞാൽ; എങ്ങനെയിരിക്കും? വചനം, വചനംകൊണ്ട് സൗഖ്യമാക്കിയെന്ന് പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? യോഹന്നാൻ പറയുന്നത്: ജീവനും ചൈതന്യവും ഉള്ളതും നമ്മെ വീണ്ടും ജനിപ്പിച്ചതുമായ ദൈവത്തിൻ്റെ വചനത്തെക്കുറിച്ചാണ്: (എബ്രാ, 4:12; യാക്കോ, 1:18; 1പത്രൊ, 1:23). ആ വചനമാണ് ക്രിസ്തുവിൻ്റെ വായിൽനിന്നു പുറപ്പെട്ടുവന്നത്. ക്രിസ്തുവും അപ്പോസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിലെ ദൈവത്തിൻ്റെ വചനത്തെ അവർ സ്വന്തകണ്ണുകൊണ്ട് കാണുകയും കൈകൊണ്ട് തൊടുകയും ചെയ്തവരാണ്. തന്മൂലം, ഇവിടെപ്പറയുന്ന വചനം ക്രിസ്തുവല്ല; ക്രിസ്തുവിൻ്റെ വായിലൂടെ കേട്ട സാക്ഷാൽ വചനമാണ്.

ക്രിസ്തു യിസ്രായേലിൽ മൂന്നരവർഷം രഹസ്യത്തിലല്ല; പരസ്യമായാണ് ശുശ്രൂഷ ചെയ്തത്. തൻ്റെ ശുശ്രൂഷയിലുടനീളം ലക്ഷക്കണക്കിന് ആർക്കാർ അവനെ കാണുകയും പതിനായിരക്കണക്കിന് ആൾക്കാർ അവനെ തൊടുകയും ചെയ്തിട്ടുണ്ട്: (മർക്കൊ, 5:24; ലൂക്കൊ, 5:1; 8:42). അതിനാൽ, ക്രിസ്തുവിനെ ഞങ്ങൾ കേട്ടു, കണ്ടു, നോക്കി, തൊട്ടു എന്നൊക്കെ തൻ്റെ ലേഖനത്തിൽ പറയാൻ ഒരാവശ്യവുമില്ല. എഴുത്തുകാരനായ യോഹന്നാൻ ഏറ്റവും അടുത്ത സ്നേഹിതനെപ്പോലെ അവൻ്റെ മാർവ്വിൽ ചാരിക്കിടന്നിട്ടുള്ളവനാണ്: (യോഹ, 13:23). അതിനെക്കാൾ വലുതല്ലല്ലോ; കണ്ടതും കേട്ടതും തൊട്ടതും. യേശുവിനോട് അടുത്തിടപഴകിയതാണ് പ്രസ്തുത വേദഭാഗത്തെ സാക്ഷ്യമെങ്കിൽ, “യേശുവിൻ്റെ മാർവ്വിൽ ചാരിക്കിടന്നിട്ടുള്ളവൻ സാക്ഷീകരിക്കുന്നു” എന്ന് പറഞ്ഞാൽപ്പോരേ? അതിനെക്കാൾ വലിയൊരു സാക്ഷ്യമുണ്ടോ?

1യോഹന്നാൻ 1:2. “ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു” (1യോഹ, 1:2). ഈ വേദഭാഗത്ത്, “പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവൻ” എന്ന് പറയുന്നതും ദൈവത്തിൻ്റെ വചനത്തെക്കുറിച്ചാണ്: ജീവൻ്റെ വചനവും (എബ്രാ, 4:12; 1യോഹ, 1:1) വീണ്ടുംജനിപ്പിക്കുന്ന വചനവും (യാക്കോ, 1:18; 1പത്രൊ, 1:23) “ലോഗോസ്” (logoസ്) ആണ്. അവനിൽ അഥവാ, വചനത്തിൽ (logos) ജീവനുണ്ടായിരുന്നു” എന്ന് യോഹന്നാൻ സുവിശേഷത്തിൽ പറഞ്ഞിട്ടുണ്ട്: (യോഹ, 1:4). സുവിശേഷം അഥവാ, ജീവൻ്റെ വചനം പ്രസംഗിക്കുമ്പോൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 3:16).

3-ാം വാക്യം: “ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.” (1യോഹ, 1:3). ഈ വേദഭാഗത്ത്, “ഞങ്ങൾ കണ്ടും കേട്ടുമുള്ള അതു” (That which we have seen and heard) എന്ന് വീണ്ടും പറയുന്നതും നപുംസകലിംഗത്തിലാണ്. അത് ക്രിസ്തുവല്ല; വചനമാണ്. അടുത്തഭാഗം: “ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.” ദൈവത്തിൻ്റെ സാക്ഷാൽ വചനം മുഖാന്തരമാണ് അഥവാ, വചനത്തിലൂടെയാണ് പിതാവിനോടും പുത്രനോടും കൂട്ടായ്മ ഉണ്ടാകുന്നത്. വചനം കൂടാതെ ജീവനുമില്ല; പിതാവിനോടും പുത്രനോടും കൂട്ടായ്മയുമില്ല. അതാണ്, 1യോഹന്നാൻ ആദ്യഭാഗത്തിൻ്റെ വിഷയം.

യോഹന്നാൻ്റെ ക്രിസ്തു വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ മറ്റൊരു വേദഭാഗമുണ്ട്: “അനന്തരം സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണ് അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവനുണ്ട്; അത് അവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേർ പറയുന്നു.” (വെളി, 19:11-13). ഈ വേദഭാഗത്ത്, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന് “ദൈവവചനം” എന്ന് പേർ പറഞ്ഞിരിക്കയാൽ, വചനം ക്രിസ്തുവാണെന്ന് പലരും വിചാരിക്കുന്നു. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം:

1. പ്രസ്തുത വേദഭഭാത്ത്, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നത് യേശുവാണെന്ന് പറഞ്ഞിട്ടില്ല. തന്നെയുമല്ല, അവിടെ സർവ്വശക്തിയുള്ള ദൈവത്തിൽനിന്നും മഹാദൈവത്തിൽനിന്നും കുതിരപ്പുറത്തിരിക്കുന്നവനെ വേർതിരിച്ച് പറഞ്ഞിട്ടുമുണ്ട്. (വെളി, 19:15; 19:18-19). കുതിരപ്പുറത്തിരിക്കുന്നവന് “ദൈവവചനം” എന്ന നാമം കൂടാതെ, ആർക്കും അറിഞ്ഞുകൂടാത്ത മറ്റൊരു നാമവുമുണ്ട്. എന്നാൽ നമ്മുടെ കർത്താവായ യേശുവിൻ്റെ മറ്റൊരു നാമത്തെക്കുറിച്ച് എവിടെയും സൂചനപോലുമില്ല. യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ ആകാശത്തിനു കീഴിൽ മറ്റൊരു നാമമില്ല; ഇനിയുണ്ടാകില്ല: ഉണ്ടാകാൻ ആവശ്യമില്ല: (പ്രവൃ, 4:12).

2. കുതിരപ്പുറത്ത് വരുന്നത് ദൈവവചനമല്ല; വരുന്നവൻ്റെ പേരാണ് ദൈവവചനം: “അവനു ദൈവവചനം എന്നു പേർ പറയുന്നു:” (19:13). പേരും പ്രകൃതിയും രണ്ടാണ്: മനുഷ്യൻ എന്നത് നമ്മുടെ പേരല്ല; പ്രകൃതിയാണ്. മനുഷ്യനെ മനുഷ്യനെന്ന് ആരും പേർ വിളിക്കില്ല. ഒരുത്തനെ “വചനം” എന്ന് പേർ പറഞ്ഞിരിക്കുന്ന കാരണത്താൽ, അവൻ സാക്ഷാൽ വചനമാണെന്ന് എങ്ങനെ പറയും? യേശുവെന്ന് പലർക്കും പേർ വിളിച്ചിട്ടുണ്ട്. യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവിനെക്കുറിച്ച് പൗലൊസ് പറഞ്ഞിട്ടുണ്ട്. (കൊലൊ, 4:11). പ്രവൃത്തികളുടെ പുസ്തത്തിലും (7:45), എബ്രായരിലും (4:8) യോശുവയെ ഗ്രീക്കിൽ, “യീസൂസ്” (iesous – Jesus) അഥവാ, യേശു എന്നാണ്. ഇംഗ്ലീഷിലെ ചില പരിഭാഷകളിൽ Jesus എന്നാണ്. അതുകൊണ്ട്, യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവും യോശുവയെന്ന യേശുവും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവാണെന്ന് ആരെങ്കിലും പറയുമോ? ഒരുത്തനെ Godson എന്ന് പേർ വിളിച്ചാൽ അവൻ ദൈവമകനാകില്ല; ലൂസിഫർ എന്ന് പേരുള്ളവനാണെങ്കിലും കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ അവൻ ദൈവമകനാകും. ഒരുത്തൻ വചനമാണെന്ന് പറയുന്നതും അവൻ്റെ “പേർ” വചനമാണെന്ന് പറയുന്നതും തമ്മിൽ അത്രയുംതന്നെ അന്തരമുണ്ട്. കുതിരപ്പുറത്ത് വരുന്നത് യഥാർത്ഥത്തിൽ “വചനം” (logos) ആയിരുന്നെങ്കിൽ, അവനെ “ദൈവവചനം” എന്നു പേർ പറയുന്നു” എന്ന് ഒരിക്കലും പറയുമായിരുന്നില്ല. വരുന്നവൻ ആരാണോ, അവനെ ആത്മീയമായി “ദൈവവചനം” എന്നു പേർ വിളിക്കുന്നു; അത്രേയുള്ളു.

3. ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വാക്കിനെയാണ് ദൈവവചനം എന്ന് പറയുന്നത്: (യെശ, 55:12; പ്രവൃ, 6:7). മനുഷ്യൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കിനെ മനുഷ്യൻ്റെ വചനം എന്ന് പറയും: (1തെസ്സ, 2:13). ഒരു വചനം (വാക്ക്) കുതിരപ്പുറത്തു കയറിവരുന്നു എന്ന് പറഞ്ഞാൽ; അതിൽപ്പരം അബദ്ധം വേറെയില്ല. അതിനാൽ കുതിരപ്പുറത്ത് ഇരിക്കുന്നവൻ ദൈവവചനമല്ല; അവൻ്റെ പേര് മാത്രമാണ് ദൈവവചനമെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. [പുതിയനിയമം ആവർത്തിച്ചു വായിച്ചാൽ ഭാഷ പഠിക്കാം. ഭാഷ അറിയാത്തവർ ബൈബിൾ നിരന്തരം വായിച്ച് ഭാഷ പഠിക്കുക; എന്നിട്ട് ഉപദേശം പറയുക. കുറിപ്പ്: ബൈബിൾ ആവർത്തിച്ചുവായിച്ചാൽ, ഈവക ദുരുപദേശങ്ങൾ പറയേണ്ടിവരില്ല]

5️⃣ യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽത്തന്നെ, ക്രിസ്തു വചനമല്ല എന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ  സാക്ഷ്യത്തിന്നായി താൻ  മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ  വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” (യോഹ, 1:6-9).

വചനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ട് അതിൻ്റെ ഇടയിൽ, യോഹന്നാൻ സ്നാപകനെക്കുറിച്ചും അവൻ സാക്ഷ്യം പറഞ്ഞ സത്യവെളിച്ചത്തെക്കുറിച്ചും പറയാൻ എഴുത്തുകാരൻ നാലു വാക്യങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ദൈവം അയച്ചിട്ടു വന്ന മനുഷ്യൻ യോഹന്നാൻ സ്നാപകനാണ്. അവൻ സാക്ഷ്യം പറഞ്ഞ വെളിച്ചം ക്രിസ്തു ആണെന്നതും തർക്കമറ്റ സംഗതിയാണ്. ക്രിസ്തു തന്നെ അത് പറഞ്ഞിട്ടുണ്ട്: “എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.” (യോഹ, 12:46). അടുത്തവാക്യം: “ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:5. ഒ.നോ: 8:12). താൻ വെളിച്ചമാണെന്ന് ക്രിസ്തുതന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.

എന്നാൽ ഒൻപതാം വാക്യം നോക്കുക: “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” ഈ വാക്യം വളരെ ശ്രദ്ധിക്കുക: വെളിച്ചമായ ക്രിസ്തു ലോകത്തിൽ ഉണ്ടായിരുന്നു എന്നോ, ഉണ്ടെന്നോ അല്ല പറയുന്നത്; ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു (coming into the world) എന്നാണ് പറയുന്നത്. ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നത് അഥവാ, മനുഷ്യനായിത്തീർന്നത് പതിനാലം വാക്യത്തിലാണ്. അതുവരെ ക്രിസ്തുവില്ല. “വചനം ജഡമായിത്തീർന്നവൻ” ജഡമാകുന്നതിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ല. മുകളിൽ നാമത് കണ്ടതാണ്. അതുകൊണ്ടാണ്, വെളിച്ചമായ ക്രിസ്തു “ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു” എന്ന് വർത്തമാന കാലത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, സത്യവെളിച്ചമായ ക്രിസ്തു ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കയാണ്. തന്മൂലം, 1-ാം വാക്യം മുതൽ പറയുന്ന വചനം ക്രിസ്തുവല്ലെന്ന് മനസ്സിലാക്കാം.

അടുത്തവാക്യം ഏറ്റവും ശ്രദ്ധിക്കുക: “അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” (യോഹ, 1:10). 10-ാം വാക്യം വീണ്ടും വചനത്തെക്കുറിച്ചാണ് പറയുന്നത്. വാക്യം ശ്രദ്ധിക്കുക: അവൻ അഥവാ, വചനം ലോകത്തിൽ ഉണ്ടായിരുന്നു. (He was in the world). ദൈവം സകലതും ഉളവാക്കിയ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്തെയാണ് “അവൻ” എന്ന പുല്ലിംഗ സർവ്വനാമത്തിൽ പറയുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഒൻപതാം വാക്യത്തിൽ വെളിച്ചത്തെക്കുറിച്ച് പറഞ്ഞശേഷം, പത്താം വാക്യത്തിൽ “അവൻ” എന്ന് പറഞ്ഞിരിക്കുന്നത് വചനത്തെയാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം.

1. ആറുമുതൽ ഒൻപതുവരെയുള്ള നാലു വാക്യങ്ങൾ, സ്നാപകനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചുമുള്ള ഒരു പ്രത്യേക വിഷയമാണ്. എഴുത്തുകാരൻ ആ വിഷയം ഇടയ്ക്കു കയറ്റി പറഞ്ഞിരിക്കുന്നതായാണ് മനസ്സിലാകുന്നത്. തന്നെയുമല്ല, പ്രസ്തുത വാക്യങ്ങളിൽ, “വെളിച്ചം” എന്ന പ്രയോഗം നാല് പ്രാവശ്യമുണ്ട്. എന്നാൽ ഒരിക്കൽപ്പോലും സർവ്വനാമം ഉപയോഗിക്കാതെ, പ്രയോഗം ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒൻപതാം വാക്യത്തിൽ ആവർത്തന വിരസത ഒഴിവാക്കാൻ വെളിച്ചത്തിന് “സത്യം” എന്നൊരു വിശേഷണം കൂടി ചേർത്ത്, “സത്യവെളിച്ചം” എന്നാണ് പറഞ്ഞിരിക്കുന്നത്. തുടർച്ചയായി പറഞ്ഞുവരുന്ന പ്രധാന വിഷയത്തിൽ നിന്ന്, ഇടയ്ക്കുകയറ്റി പറഞ്ഞ വിഷയത്തെ വേർതിരിച്ചു കാണിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. തന്മൂലം, ഒൻപതാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന വെളിച്ചമായ ക്രിസ്തുവല്ല, പത്താം വാക്യത്തിൽ പറഞ്ഞിരിക്കുന്ന “അവൻ” എന്ന് മനസ്സിലാക്കാം.

യോഹന്നാൻ 1:10-ലെ, “അവൻ” എന്ന സർവ്വനാമം ഒഴിവാക്കിയിട്ട് തൽസ്ഥാനത്ത്, “വചനം” എന്ന നാമം ഉയോഗിച്ചിരിക്കുന്ന പല പരിഭാഷകളും ഉണ്ട്:

ERV മലയാളം: “വചനം ലോകത്തിലുണ്ടായിരുന്നു. അവനിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ലോകര്‍ അവനെ അറിഞ്ഞില്ല.”
TAMBL’98 തമിഴ് വിശുദ്ധ ബൈബിൾ: “അവൻ (വചനം) ഇതിനകം ലോകത്തിലായിരുന്നു. ലോകം അവനിലൂടെ ഉണ്ടായി, പക്ഷേ ലോകം അവനെ അറിഞ്ഞില്ല.”
Contemporary English Version: “The Word was in the world, but no one knew him, though God had made the world with his Word.” (EASY, ERV, GNBDC, GNT, ICB, NCV, NIRV)
New Testament in Worldwide English: “He, the Word, was in the world. Yes, he even made the world. And yet the world did not know him.”

10-ാം വാക്യത്തിൽ പറയുന്നത് വചനത്തെക്കുറിച്ചാണെന്ന് മേല്പറഞ്ഞ പരിഭാഷകളിൽനിന്ന് വ്യക്തമാണല്ലോ?

2.വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു” (coming into the world) എന്ന് ഒൻപതാം വാക്യത്തിലും, “വചനം ലോകത്തിൽ ഉണ്ടായിരുന്നു” (He was in the world) എന്ന് പത്താം വാക്യത്തിലും പറയുന്നത് ശ്രദ്ധിക്കുക. വെളിച്ചം ക്രിസ്തുവാണെന്ന് അവൻ്റെ വാക്കിനാൽത്തന്നെ കണ്ടതാണ്. വെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരുന്നു എന്ന് വർത്തമാനകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ പത്താം വാക്യത്തിൽ പറയുന്ന വചനം ക്രിസ്തു ആണെങ്കിൽ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞാൽ; അത് പൂര്‍വ്വാപരവൈരുദ്ധ്യമാകും.

അതായത്, ഒൻപതാം വാക്യത്തിൽ “വന്നുകൊണ്ടിരുന്നു” എന്ന് പറയുന്നവനെ, പത്താം വാക്യത്തിൽ “വന്നു” എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ, “അവൻ ലോകത്തിൽ ഉണ്ടായിരുന്നു” എന്ന് ഒരിക്കലും പറയാൻ കഴിയില്ല. പറഞ്ഞാൽ, അത് പൂർവ്വാപരവൈരുദ്ധ്യമാകും അഥവാ, ഒൻപതാം വാക്യത്തിനു വിരുദ്ധമാകും പത്താം വാക്യം. അതിനാൽ “വചനം” ക്രിസ്തുവല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു. തിരുവെഴുത്തുകൾ മാനുഷികമല്ല; ദൈവശ്വാസീയമാണെന്നുപോലും പലർക്കും അറിയില്ല: (2തിമൊ, 3:16). അല്ലെങ്കിൽ അറിഞ്ഞിട്ടും വിശ്വസിക്കുന്നില്ല.

3. പത്താം വാക്യത്തിൻ്റെ അടുത്തഭാഗം പറയുന്നത്, “ലോകം അവൻ  മുഖാന്തരം ഉളവായി അഥവാ, വചനം മുഖാന്തരം ഉളാവായി” എന്നാണ് പറയുന്നത്. ദൈവം സകലതും ഉളവാക്കിയ വചനം ദൈവത്തിൻ്റെ വായിലെ വചനമാണെന്ന് നാം മുകളിൽ കണ്ടതാണ്: (യെശ, 55:11; സങ്കീ, 33:6; 2പത്രൊ, 3:5). “വചനം മുഖാന്തരം ലോകം ഉളവായി” എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടൊപ്പം സ്രഷ്ടാവായി ഉണ്ടായിരുന്നു എന്ന് കരുതുന്നവരുണ്ട്. അത് വചനവിരുദ്ധമാണെന്ന് മൂന്നാം വാക്യത്തോടുള്ള ബന്ധത്തിൽ മുകളിൽ തെളിയിച്ചതാണ്: താൻ സ്രഷ്ടാവാണെന്ന് ക്രിസ്തുവിനുപോലും അറിയില്ല: (മത്താ, 19:4; മർക്കൊ, 10:6; 13:19). ക്രിസ്തുവിനു മാത്രമല്ല; യഹോവയായ ദൈവത്തിനും (യെശ, 44:24), പഞ്ചഗ്രന്ധങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; 2:7; 5:1), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 9:8; 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും (1കൊരി, 8:6; 11:12; എബ്രാ, 2:10; കൊലൊ, 3:10; വെളി, 4:11; 10:7) ആ വിവരം അറിയില്ലായിരുന്നു. സൃഷ്ടിക്കുമാത്രമല്ല; പുതുസൃഷ്ക്കും കാരണഭൂതൻ ഏകദൈവമാണ്: (2കൊരി, 5:17-18).

ദൈവം സകലവും സൃഷ്ടിച്ച അവൻ്റെ വായിൽനിന്നുള്ള വചനം ജഡമായിത്തീർന്നത് അഥവാ, യേശുവെന്ന മനുഷ്യനായിത്തീർന്നത് 14-ാം വാക്യത്തിലാണ്. അതിനുമുമ്പേ ക്രിസ്തു ഇല്ല. അതുകൊണ്ടാണ്, “സത്യവെളിച്ചമായ ക്രിസ്തു ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു” എന്ന് 9-ാം വാക്യത്തിലും, “വചനം ലോകത്തിൽ ഉണ്ടായിരുന്നു” എന്ന് 10-ാം വാക്യത്തിലും പറയുന്നത്. വചനത്തെ വചനവിരുദ്ധമായി ക്രിസ്തു ആക്കിയാൽ, അവൻ വചനമാകില്ല; യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധമാകും, അത്രേയുള്ളു.

6️⃣ “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). ഈ വേദഭാഗത്ത്, “വചനം ദൈവമായിരുന്നു” എന്ന് പറഞ്ഞിരിക്കയാൽ; ക്രിസ്തു വചനമെന്ന നിത്യദൈവമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു.

വചനം ദൈവം ആയിരുന്നു” എന്നാണ് ഒന്നാം വാക്യത്തിൽ യോഹന്നാൻ പറയുന്നത്. പലരും കരുതുന്നപോലെ, യേശു വചനമെന്ന നിത്യദൈവം ആണെങ്കിൽ; “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായിരുന്നു. ദൈവത്തിന് ഭൂതവും ഭാവിയുമില്ല. നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). “ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം.” (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. “ഞാനാകുന്നവൻ ഞാനാകുന്നു.” (പുറ, 3:14). യോഹന്നാൻ പറയുന്നത്, ക്രിസ്തു ആരായിരുന്നു എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന “വചനം ആരായിരുന്നു” എന്നാണ്. ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ “ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്നു” എന്ന് യോഹന്നാൻ പറയുന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ 1:1-ലെ വിഷയം. അതുകൊണ്ടാണ്, “ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.

വചനം മാത്രമല്ല, ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനവും, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് എപ്രകാരം പറഞ്ഞിരിക്കുന്നുവോ (ഉല്പ 2:4), അപ്രകാരം തന്നെ, ദൈവത്തിൻ്റെ വചനത്താൽ സഷ്ടിച്ചു (സങ്കീ, 33:6), ജ്ഞാനത്താൽ സൃഷ്ടിച്ചു (സദൃ, 3:19), ഭുജത്താൽ സൃഷ്ടിച്ചു (യിരെ, 27:5), വിവേകത്താൽ സൃഷ്ടിച്ചു (യിരെ, 10:12), ശക്തിയാൽ സൃഷ്ടിച്ചു (യിരെ, 51:15) എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. അതുകൊണ്ടാണ്, കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന അഥവാ, ക്രിസ്തുവെന്ന മനുഷ്യനായിത്തീർന്ന വചനത്തെ, “ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. അത് ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; “ജഡമായിത്തീർന്നു” എന്ന് യോഹന്നാൽ പറയുന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്.

യോഹന്നാനിലെ ക്രിസ്തു വചനമെന്ന ദൈവമാണെന്ന് വിചാരിക്കുന്നവർ യോഹന്നാൻ്റെ പുസ്തകങ്ങൾ വസ്തുനിഷ്ഠമായി പഠിച്ചിച്ചിട്ടുള്ളവരേയല്ല. ദൈവപുത്രനായ ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ, ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്. 17 പ്രാവശ്യം. ലേഖനത്തിൽ രണ്ടുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്:

  1. ജഡം (sarx) – യോഹ, 1:14.
  2. മനുഷ്യൻ (anir) – 1:30.
  3. മനുഷ്യൻ (anthropos) – 3:27.
  4. മനുഷ്യൻ (anthropon) – 4:29.
  5. മനുഷ്യൻ (anthropos) – 5:12.
  6. മനുഷ്യൻ (anthropos) – 7:46.
  7. മനുഷ്യൻ (anthropon) – 8:40.
  8. മനുഷ്യൻ (anthropos) – 9:11
  9. മനുഷ്യൻ (anthropos) – 9:16.
  10. മനുഷ്യൻ (anthropos) – 9:24.
  11. മനുഷ്യൻ (anthropos) – 10:33.
  12. മനുഷ്യൻ (anthropos) – 11:47.
  13. മനുഷ്യൻ (anthropos) – 11:50.
  14. മനുഷ്യൻ (anthropon) – 18:14.
  15. മനുഷ്യൻ (anthropou) – 18:17.
  16. മനുഷ്യൻ (anthropou) – 18:29.
  17. മനുഷ്യൻ (anthropos) –  19:5.
  18. ജഡം (sarki) – ജഡം – 1യോഹ, 4:2.
  19. ജഡം (sarki) – ജഡം – 2യോഹ, 1:7.

ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, അവൻ മനുഷ്യനാണെന്ന് യോഹന്നാൻ, തൻ്റെ പുസ്തകളങ്ങളിൽ 19 പ്രാവശ്യം എഴുതിവെക്കുമോ? മറിയയുടെ മകനാണെന്ന് സുവിശേഷത്തിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 2:1; 2:3; 2:5; 2:12; 6:42; 19:25; 19:26). ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, മറിയയുടെ മകണാണെന്ന് ആവർത്തിച്ച് എഴുതിവെക്കുമോ? വചനത്തെ വചനംകൊണ്ടല്ലേ വ്യാഖ്യാനിക്കേണ്ടത്? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യനാണ്: (യോഹ, 8:40,46; 1യോഹ, 3:5). ദൈവത്തിനു് വംശാവലിയോ, ജനനമോ, മരണമോ ഇല്ല: (1തിമൊ, 6:16). ക്രിസ്തു വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവനാണ്: (2തിമൊ, 2:8). ദൈവം മാറാത്തവനാണെന്ന് പഴയനിയമവും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണന്ന് പുതിയനിയമവും പറയുന്നു: (മലാ, 3:6; യാക്കോ, 1:17). പലരും കരുതുന്നപോലെ ക്രിസ്തു വചനമെന്ന നിത്യദൈവം ആണെങ്കിൽ, മാറ്റമോ മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്ത ദൈവം എങ്ങനെ മരണമുള്ള മനുഷ്യനായി മാറും? ക്രിസ്തു വചനമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പെടാണ്: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68;  യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10). അതായത്, ദൈവം തൻ്റെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് യേശു. (മത്താ, 1:18,20; ലൂക്കൊ, 2:21; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). [വിശദമായി അറിയാൻ കാണുക: ദൈവഭക്തിയുടെ മർമ്മം, വചനം ജഡമായിത്തീർന്നു]

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറയുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്:

ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (יָחִיד – yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (μόνος – Mónos). ആ പദം കൊണ്ടാണ് “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “ മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 

പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon – σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ  “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് monos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). [കാണുക: പിതാവു് മാത്രം സത്യദൈവം]

താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. “ക്രിസ്തുവിനെ നുണയനാക്കാനും യോഹന്നാനെ കള്ളനാക്കാനും അവൻ്റെ സുവിശേഷം പരസ്പരവിരുദ്ധമാക്കാനുമാണ് ക്രിസ്തു വചനമെന്ന ദൈവമാണെന്ന വ്യാജം ട്രിനിറ്റി പ്രചരിപ്പിക്കുന്നത്.

7️⃣ പ്രധാനപ്പെട്ട ഒരു തെളിവ് തരാം: ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ച് ആദ്യം പറഞ്ഞിരിക്കുന്നത് യഹോവയായ ഏകദൈവമാണ്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ ഈ വേദഭാഗം അറിയപ്പെടുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ ക്രിസ്തു തനിക്ക് തുല്യനായ വചനമെന്ന ദൈവമാണെങ്കിലോ, യഹോവ അവനെ സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിനും ആദി കാരണവും സകലത്തിൻ്റെ സ്രഷ്ടാവുമാണ്. ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? തന്മൂലം, ക്രിസ്തു വചനമെന്ന ദൈവമല്ലെന്ന് മനസ്സിലാക്കാമല്ലോ. യഹോവ അരുളിച്ചെയ്തപോലെ കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ് തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:14-16).

യഹോവ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞ മറ്റൊരു വേദഭാഗം നോക്കാം: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). ഇത് യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണ്. (പ്രവൃ, 3:22; 7:37). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:

1. നിന്നെപ്പോലെ ഒരു പ്രവാചകൻ: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി ക്രിസ്തു യഹോവയ്ക്ക് തുല്യനായ വചനമെന്ന ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു തനിക്ക് തുല്യനായ ദൈവമാണെങ്കിൽ, തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? അവൻ തനിക്കു തുല്യനായ ദൈവമാണെങ്കിൽ, ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (യെശ, 40:25; 46:5,9). പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; താൻ മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). തന്മൂലം, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.

2. അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു വചനമെന്ന ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും?

3. എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റിയും വൺനെസ്സുകാരും പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.” ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം കൊടുക്കുന്നത്? യഹോവ പറഞ്ഞതിൻ്റെ നിവൃത്തി ലൂക്കൊസിൻ്റെ സുവിശേഷത്തിലുണ്ട്: “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ (Logos) നിമിത്തം ആശ്ചര്യപെട്ടു.” (ലൂക്കോ, 4:22). ഈ വേദഭാഗത്ത്, യേശുവിന്റെ വായിൽനിന്ന് പുറപ്പെട്ട വാക്കുകൾ (Logos – Word) അഥവാ, വചനങ്ങളാണ് യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങൾ (dabar). അതിനാൽ, ക്രിസ്തു യഹോവയുടെ വചനമല്ല; അവൻ്റെ വായിൽനിന്ന് പറപ്പെട്ടതാണ് വചനമെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

4. ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: 1. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. (യോഹ, 7:16). 2. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (8:28). 3. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49). 4. ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50). 5. ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ, 14:10). 6. നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു. (യോഹ, 14:24). 7. എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. (യോഹ, 14:31). 8. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു സംസാരിച്ചത്. ഒരു ദൈവം സ്വയമായി സംസാരിക്കാതെ മറ്റൊരു ദൈവത്തിൻ്റെ കല്പന അനുസരിച്ചു എന്നൊക്കെ വിശ്വസിക്കുന്നവരെ സമ്മതിക്കണം?

5. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). യഥാർത്ഥത്തിൽ ക്രിസ്തു വചനമെന്ന ദൈവമോ, വചനം ജഡമായിത്തീർന്നവനോ ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. അതിനാൽ, ക്രിസ്തു വചനമെന്ന ദൈവമല്ലെന്ന് സംശയലേശമന്യേ തെളിയുന്നു.

ക്രിസ്തു വചനമാണെന്ന് ബൈബിളിലെ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. വചനം എന്നാൽ: ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും അപ്പൊസ്തലന്മാരുടെയും വായിൽനിന്നു പുറപ്പെട്ട വാക്കാണ്. മറിയയുടെ മൂത്തമകനായി ജനിച്ചതും എട്ടാം നാളിൽ പരിച്ഛേദന കഴിച്ചതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നതും മൂന്നരവർഷം ശുശ്രൂഷിച്ചതും യെഹൂദന്മാർ ക്രൂശിച്ചുകൊന്നതും ദൈവം ഉയിർപ്പിച്ചതും ഒരു വാക്കിനെ (Logos – Word) അഥവാ, വചനത്തെയാണെന്ന് വിശ്വാസികളെ പഠിപ്പിക്കുന്ന ട്രിനിറ്റിയെ സമ്മതിക്കണം.

[കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യമായ അസ്തിത്വവും]

ഒനോമയും (Name) ഒനോമാട്ടയും (Names)

നാമവും (onoma) നാമങ്ങളും (onomata) എന്ന വിഷയമാണ് നാം ചിന്തിക്കുന്നത്: മത്തായി 28:19-ൽ “നാമം” (Name) എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “ഒനോമ” (ὀνόμα – onóma) ആണ്. “നാമം അഥവാ പേരു” (name) എന്ന ഏകവചനത്തെ കുറിക്കുന്ന “ഒനോമ” ഇരുന്നൂറ്റി പതിനാറ് പ്രാവശ്യമുണ്ട്. ഉദാ: (മത്താ, 1:21,22,25; 6:9). “നാമങ്ങൾ അഥവാ, പേരുകൾ” (Names) എന്ന ബഹുവചനത്തെ കുറിക്കുന്ന “ഒനോമാട്ട” (ὀνόματά – onómatá) എന്ന ഗ്രീക്കുപദം പതിമൂന്ന് പ്രാവശ്യവുമുണ്ട്. ഉദാ: (മത്താ, 10:2; ലൂക്കൊ, 10:20; പ്രവൃ, 1:15; 18:15; വെളി, 13:8; 17:3; 17:8; 21:12; 21:14). സത്യവേദപുസ്തകത്തിൽ ഏകവചനവും ബഹുവചനവും മനസ്സിലാക്കാൻ പ്രയാസമാണ്. മൂലഭാഷയും, KJV മുതലായ ഇംഗ്ലീഷ് പരിഭാഷകളും, സത്യവേദപുസ്തകം സമകാലിക പരിഭാഷ, പി.ഒ.സി, വിശുദ്ധഗ്രന്ഥം മുതലായ മലയാളം പരിഭാഷകളും പരിശോധിക്കുക. എബ്രായയിൽ, “നാമം” എന്ന ഏകവചനത്തെ കുറിക്കുന്ന “ഷാം” എന്നൊരു പദമുണ്ട്. (ഉല്പ, 2:11; 3:20; 4:17). “നാമങ്ങൾ” എന്ന ബഹുവചനത്തെ കുറിക്കുന്ന “ഷമോത്ത്” എന്ന പദവുമുണ്ട്. (ഉല്പ, 36:10, 40; 46:8). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ “നാമം” എന്ന ഏകവചനത്തെ സൂചിപ്പിക്കുന്ന “ഒനോമ” എഴുന്നൂറ്റി എഴുപത്തെട്ട് പ്രാവശ്യമുണ്ട്. (ഉല്പ, 2:11,13; 3:20). “നാമങ്ങൾ” എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന “ഒനോമാട്ട” എൺപത്താറ് പ്രാവശ്യമുണ്ട്. (ഉല്പ, 36:10,40; 46:8). അതായത്, ഒന്നിലേറെ വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് പറയുമ്പോൾ, “നാമങ്ങൾ അഥവാ, പേരുകൾ” എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന വ്യക്തമായ ഒരു പദം എബ്രായയിലും ഗ്രീക്കിലുമുണ്ട്. ഇനി, ബഹുവചനത്തിൻ്റെ തെളിവുകൾ നോക്കാം:

1️⃣ “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.” (സംഖ്യാ, 3:2). ഇവിടെ ശ്രദ്ധിക്കുക: വ്യത്യസ്ത വ്യക്തികളായ നാലുപേരെക്കുറിച്ചു പറയുമ്പോൾ, “പേരു” എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ” എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അവർ അഹരോനെന്ന ഏകമനുഷ്യൻ്റെ മക്കളും സഹോദരന്മാരുമാണെന്ന് ഓർക്കണം. അതായത്, മനുഷ്യരെന്ന നിലയിൽ അവർ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, വ്യക്തികളെന്ന നിലയിൽ അവർ വ്യത്യസ്തരാണ്. അതിനാൽ, ഭാഷയുടെ വ്യാകരണ നിയമപ്രകാരം “നാമം” എന്ന ഏകവചനം അവിടെ പറ്റില്ല. അതുകൊണ്ടാണ് “നാമങ്ങൾ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്.

2️⃣ “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17). ഇവിടെയും നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ വ്യത്യസ്ത വ്യക്തികളാകയാലാണ്, “പേരുകൾ അഥവാ, നാമങ്ങൾ” എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. അവർ ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും സഹോദരന്മാരെന്ന നിലയിൽ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ “നാമം” എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല.

3️⃣ “പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോന്‍, ശിമോന്‍റെ സഹോദരന്‍ അന്ത്രയാസ്, സെബദിയുടെ പുത്രന്‍ യാക്കോബ്, യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായിയുടെ പുത്രന്‍ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്‍,” (മത്താ, 10:2-4 → സത്യവേദപുസ്തകം സമകാലിക പരിഭാഷ). സത്യവേദപുസ്തകത്തിൽ “പേരാവിതു” എന്നാണ് കാണുന്നത്. ഗ്രീക്കിൽ, “ഒനോമാട്ടയും (onómatá) ഇംഗ്ലീഷിൽ Names-ഉം ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒ.സി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. അപ്പൊസ്തലന്മാർ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് “പേരു” എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായൊരു കാര്യംകൂടി കാണിക്കാം. ക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ അപ്പൊസ്തലന്മാർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിനു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി കാണാം. (യോഹ, 17:23). അതായത്, ക്രിസ്തു തലയായ അവൻ്റെ ശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിലും, ക്രിസ്തു താൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർ എന്ന നിലയിലും, വിശേഷാൽ ക്രിസ്തുവിൻ്റെ പ്രാർത്ഥനയാലും അവർ ഐക്യത്തിൽ ഒന്നാണ്. (എഫെ, 1:22-23). എന്നിട്ടും, അവരെ ചേർത്ത് പറയുമ്പോൾ, “നാമമല്ല; നാമങ്ങൾ” എന്നാണ് പറയുന്നത്. ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണ നിയമപ്രകാരം “നാമം” (onóma – Name) എന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ്, അപ്പൊസ്തലന്മാരുടെ “പേരുകൾ” എന്ന് ബഹുവചനത്തിൽ കാണുന്നത്.

4️⃣ “എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിൽ അല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.” (ലൂക്കോ, 10:20, സ.വേ.പു.സ.പ). സത്യവേദപുസ്തകത്തിൽ ഈ വാക്യത്തിനും പേർ എന്ന ഏകവചനമാണ് കാണുന്നത്. എന്നാൽ, ഗ്രീക്കിൽ ഒനോമാട്ടയും ഇംഗ്ലീഷിൽ പേരുകളും ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒസി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. വിശ്വാസികൾ എല്ലാവരും ആത്മസ്നാനത്താൽ, ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിൽ ഒന്നാണ്. (1കൊരി, 12:12-13; എഫെ, 1:22-23). എന്നിട്ടും, സ്വർഗ്ഗത്തിൽ നമ്മെയെല്ലാവരെയും ചേർത്ത് പേരല്ല; പേരുകളാണ് ഉള്ളത്. നാം ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും വ്യത്യസ്ത വ്യക്തികളാണ്. പല വ്യക്തികളെ ചേർത്തുപറയുമ്പോൾ, ഭാഷയുടെ നിയമപ്രകാരം “നാമം” എന്ന ഏകവചനമല്ല; “നാമങ്ങൾ” എന്ന ബഹുവചനമാണ് പറയുന്നത്.

5️⃣ “നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകളും ഉണ്ട്.” (വെളി, 21:14, സ.വേ.പു.സ.പ). ഐക്യത്തിൽ ഒന്നായ പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പുത്തനെരുശലേമിൽപ്പോലും പേരല്ല; പേരുകളാണ് ഉള്ളത്. വ്യത്യസ്ത വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് ഒരു സാഹചര്യത്തിലും “പേർ അഥവാ, നാമം” എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: അനേകർ കരുതുന്നതുപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്വസ്ത്ര വ്യക്തിയായിരുന്നെങ്കിൽ ഭാഷാപരമായി മത്തായി 28:19 അഥവാ, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം വ്യാകരണനിയമപ്രകാരം അബദ്ധമായിമാറും. തന്മൂലം, “ആ വാക്യത്തിലുള്ളത് വ്യത്യസ്ത വ്യക്തികളല്ല; അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ (manifestations) ആണെന്ന് മനസ്സിലാക്കാം.” അതായത്, അദൃശ്യനായ “മോണോസ് തെയൊസിൻ്റെ” (Mónos Theós – The only God) അഥവാ, ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകകളും പദവികളും ആയതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്. ഈ വസ്തുതയ്ക്ക് ആന്തരികവും ബാഹ്യവുമായ ഓരോ തെളിവുകൂടി തരാം:

ആന്തരികം: യെശയ്യാവ് ഒരുത്തൻ്റെ നാല് പ്രാവചനിക നാമം (Prophetic Name) പറയുമ്പോൾ, “നാമം” എന്ന് ഏകവചനം പറയുന്നത് കാണാം: “അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്ന് പേർ വിളിക്കപ്പെടും.” (യെശ, 9:6). ഈ വേദഭാഗത്ത്, “പേര് അഥവാ, നാമം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ഈ നാലു പ്രാവചനിക നാമവും വ്യത്യസ്ത വ്യക്തികളെക്കുറിച്ചല്ല; ഏകനെക്കുറിച്ചാണ്. ഇവിടെപ്പറയുന്ന നാല് “പ്രാവചനിക നാമം” (Prophetic Name) വ്യത്യസ്ത വ്യക്തികകളെ സൂചിപ്പിക്കുന്നത് ആയിരുന്നെങ്കിൽ, “പേരുകൾ വിളിക്കപ്പെടും” എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. പ്രവാചകൻ ദൈവത്തിൻ്റെ വായും പ്രവചനം ദൈവത്തിൻ്റെ വാക്കുകളും ആണെന്നോർക്കുക. ആർക്ക് തെറ്റുപറ്റിയാലും ദൈവത്തിന് തെറ്റുപറ്റില്ല. അതുപോലെ, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ അഥവാ, ഒരേയൊരു ദൈവത്തിൻ്റെ (Mónos Theós – The only God) മൂന്ന് വെളിപ്പാടുകളും പദവികളും ആയതുകൊണ്ടാണ് “നാമം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വിഭിന്നരുമായ വ്യക്തികളായിരുന്നെങ്കിൽ, “നാമങ്ങൾ” എന്ന ബഹുവചനം പറയാൻ മാത്രമേ വ്യാകരണത്തിൽ വ്യവസ്ഥയുള്ളൂ. ഒന്നുകൂടി മനസ്സിലാക്കുക: ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ബൈബിൾ എഴുതിച്ചത് മനുഷ്യർ മനസ്സിലാക്കാനാണ്. അജ്ഞാനിയായിരിക്കാനല്ല; ജ്ഞാനിയായിയിരിക്കാനാണ് വചനം ആവശ്യപ്പെടുന്നത്: (എഫെ, 5:15).

ബാഹ്യമായ രണ്ട് തെളിവുകൾ തരാം:
1️⃣ വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് “ജീ. സുശീലൻ” ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; “സ്നാനം നല്കുന്നത് യേശുവിൻ്റെ നാമത്തിലാണ്” എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (Systematic Theology, പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം ഒരു “സംജ്ഞാനാമത്തെ” (proper name) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. പുള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: “ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം” എന്നും പുള്ളി പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 159). ഭാഷ അറിയാവുന്നവരാണെങ്കിൽ, വചനം വിശ്വസിക്കുന്നില്ലെങ്കിൽപ്പോലും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമം” എന്ന പ്രയോഗം വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകുന്നതിനെ കുറിക്കുന്നതല്ല; ഒരു പ്രത്യേക പേരിനെ കുറിക്കുന്നതാണെന്ന് മനസ്സിലാക്കാൻ കഴിയും.

2️⃣ ഇതൊരു ഉപമ മാത്രമാണ്. പുളിച്ച മാവിന് ദൈവരാജ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തപോലെ, ഈ ഉപമയിൽ പറയുന്ന ആൾക്ക് ബൈബിളുമായി യാതൊരു ബന്ധവുമില്ല. കേരളത്തിലെ ഇപ്പോഴത്തെ “മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം” എന്ന് പറഞ്ഞാൽ, ആ വാക്യാംശത്തിൻ്റെ വ്യാകരണം കൃത്യമാണ്. ആ മൂന്ന് പദവികളും വഹിക്കുന്നത് “പിണറായി വിജയൻ” എന്ന ഏക വ്യക്തിയാണ്. ഇനി, വ്യത്യസ്ത വ്യക്തികളാണ് ആ മൂന്ന് പദവികൾ കൈകാര്യം ചെയ്തിരുന്നതെങ്കിൽ, “നാമം” എന്ന ഏകവചനം പറയാൻ കഴിയില്ല; “നാമങ്ങൾ” എന്ന ബഹുവചനം പറയണം. ഭാഷാപരമായി ഒന്നിലേറെ വ്യക്തികളെയൊ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്തു പറയുമ്പോൾ, “നാമങ്ങൾ” എന്ന ബഹുവചനമാണ് വരേണ്ടത്. തന്മൂലം, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ ആയതുകൊണ്ടാണ് നാമം എന്ന ഏകവചനം പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികൾ ആയിരുന്നെങ്കിൽ, “നാമം അഥവാ, ഒനോമ” എന്ന ഏകവചനം പറയാൻ കഴിയില്ല. “നാമങ്ങൾ അഥവാ, ഒനോമാട്ട” എന്ന ബഹുവചനം പറയുമായിരുന്നു. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുക്കൊണ്ട്, സദുപദേശത്തെ ദുരുപദേശമാക്കാൻ ആർക്കുവേണേലും കഴിയും. അതുവെച്ചുകൊണ്ട്, കുറേക്കാലം എല്ലാവരെയും വഞ്ചിക്കുകയും ചെയ്യാം. എന്നാൽ ദൈവത്തിൻ്റെ ന്യായവിധി തെറ്റിയൊഴിയാൻ കഴിയുമോ? “ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽ വീഴുന്നത് ഭയങ്കരം” എന്നാണ് എബ്രായലേഖകൻ പറയുന്നത്. (10:31). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

പിതാവിൻ്റെയും പുത്രൻ്റെയും നാമം എന്താണ്?

സ്നാനം ഏല്ക്കേണ്ട നാമം

ദൈവപുത്രൻ്റെ സംക്ഷിപ്ത ചരിത്രം

ദൈവപുത്രനായ യേശുവിൻ്റെ സംക്ഷിപ്ത ചരിത്രം

കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1; 1:25; ലൂക്കൊ, 1:31; 2:7; യോഹ, 8;40). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല. അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:72:22-24; പുറ, 13:2; 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്നുവരണം. അതാണ്, ത്രിമൂർത്തിവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ന്യായപ്രമാണത്തെ നിവൃത്തികാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). ആത്മാവിൽ ബലപ്പെട്ടതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് ആരെങ്കിലും വിശ്വസിക്കുമോ?

അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ അഥവാ, ക്രിസ്തു” ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27പ്രവൃ, 10:38). താൻ “ക്രിസ്തു” ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27. ഒ.നോ: പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8;40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ “ഇവൻ എന്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ “പുത്രൻ” ആയത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന “പാപരഹിതനായ വ്യക്തി” ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന “ക്രിസ്തു” ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന “ദൈവപുത്രനും” ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്: (ലൂക്കൊ, 2:1-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്: (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11;  3:22; പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18-19; സങ്കീ, 40:6; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20). വാക്യം ശ്രദ്ധിക്കുക: “ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു” എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ “യേശു” എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]

യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” അഥവാ, “അഭിഷിക്തനായ മനുഷ്യൻ” യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21 മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6::23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്തിൻ്റെ അഭിഷേകത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, യേശു തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ “പിതാവും ദൈവവും” ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). 

“യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.” (മർക്കൊ, 15:39). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ് മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24; പ്രവൃ, 2:36-42). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്: (1കൊരി, 8:6. ഒ.നോ: യോഹ, 17:3; 1തിമൊ, 2:5-6; 1യോഹ, 5:20). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്: (റോമ, 10:9). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്: (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം “ഏകമനുഷ്യനായ” പുത്രൻ്റെ കൃപയും ആശംസിക്കുന്നത്: (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 14:6; യോഹ, 1:18). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തുവിനെയും (ഏകമനുഷ്യൻ) അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). ഇതാണ്, സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത; ഈ വിശ്വാസവും സത്യവും ജാതികളെ അറിയിക്കാനാണ്, ദൈവം പൗലൊസിനെ പ്രസംഗിയും അപ്പൊസ്തലുനുമായി നിയമിച്ചത്: (1തിമൊ, 2:4-7). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

കാണുക:

മോണോതീയിസം (Monotheism)

ക്രിസ്തുവിൻ്റെ പൂർവ്വിസ്തിത്വവും നിത്യാസ്തിത്വവും

ദൈവഭക്തിയുടെ മർമ്മം.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം എന്താണ്❓

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം: “ട്രിനിറ്റി” (Trinity) വിശ്വാസമാണോ, “വൺനെസ്സ്” (Oneness) വിശ്വാസമാണോ, “റസ്സലിസം” (Russellism) ആണോ, മോണാതീയിസം (Monotheism) ആണോ എന്നാണ് നാം പരിശോധിക്കുന്നത്. യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്, “ഏകദൈവം” അഥവാ, “ഒരുത്തൻ മാത്രമായ” (The only God) ദൈവത്തെക്കുറിച്ചാണ്. ഏകദൈവത്തിലുള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം. ദൈവം “ട്രിനിറ്റി” ആണെന്നോ, “വൺനെസ്സ്” ആണെന്നോ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ത്രിത്വം, ത്രിയേകത്വം, മൂന്ന് ആളത്വം, മൂന്ന് വ്യക്തി, മൂന്ന് വ്യക്തിത്വം, മൂന്നു ഹൈപ്പോസ്റ്റാസിസ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, നിത്യപുത്രൻ, ഐക്യത്തിൽ ഒന്ന്, ബഹുത്വമുള്ള ഏകത്വം, സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം, സമനിത്യരായ മൂന്നുപേർ, സാരാംശത്തിലൊന്ന് തുടങ്ങി, ട്രിനിറ്റിയെന്ന ഉപദേശം നിർവ്വചിക്കാൻ എടുക്കുന്ന ഒരു വാക്കുപോലും ബൈബിളിൽ കാണാൻ കഴിയില്ല. പല വാക്കുകളും നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. 783,137 വാക്കുകളുള്ള ബൈബിളിൽ ഒരു വാക്കിൽപോലും പറഞ്ഞിട്ടില്ലാത്ത ദൈവമാണ് ത്രിത്വദൈവം. അഖിലാണ്ഡത്തിൽ ഇല്ലാത്തൊരു ദൈവത്തിലുള്ള വിശ്വാസമാണ് “ത്രിത്വവിശ്വാസം.” ത്രിത്വമെന്ന ആശയം ഉണ്ടെന്നു പറയുന്നതുപോലും ബാലിശമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന് ഒരു വാക്യത്തിൽത്തന്നെ പറഞ്ഞിരിക്കുന്നതാണ് അവർ ഉയർത്തിക്കാണിക്കുന്ന ആശയം. അതാണ് ത്രിത്വത്തിനു് തെളിവെങ്കിൽ, പിതാവിനെയും പുത്രനെയും മാത്രം പറഞ്ഞിരിക്കുന്ന അഥവാ, ദൈവം ദ്വൈത്വമാണെന്ന് തെളിയിക്കാൻ അഞ്ചൂറിലധികം വാക്യങ്ങളുണ്ട്. [കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?] തന്മൂലം, ട്രിനിറ്റിയെന്ന ഉപദേശത്തിനു് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം. പല ഭാഗങ്ങൾ ചേർന്ന് ഒന്നായതോ, പലർ ചേർന്ന് ഒന്നായതോ ആയ അവസ്ഥയ്ക്കാണ് “വൺനെസ്സ്” അഥവാ, “ഏകത്വം” എന്ന് പറയുന്നത്. അങ്ങനെ ഒരു ദൈവത്തെയും ബൈബിളിൽ ആർക്കും കാണാൻ കഴിയില്ല. മാറ്റമില്ലാത്ത അല്ലെങ്കിൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിനു് ഒരു മോഡലിസ്റ്റിനെപ്പോലെ വേഷംമാറാൻ കഴിയില്ല. തന്നെയുമല്ല, ദൈവപുത്രനായ ക്രിസ്തുവിൻ്റെ അസ്തിത്വത്തിലും വ്യക്തിത്വത്തിലും ക്രിസ്തുത്വത്തിലും കർത്തൃത്വത്തിലും ചരിത്രപരതയിലും വൺനെസ്സുകാർ വിശ്വസിക്കുന്നില്ല; അവർക്ക് എല്ലാം യഹോവ തന്നെയാണ്. ജനിച്ചതും ജീവിച്ചതും മരിച്ചതും ദൈവം ഉയിർപ്പിച്ചതും ഒരു ദൈവം തന്നെത്തന്നെയാണ്. ദൈവത്തിനു് വംശാവലിയോ ജനനമോ, മരണമോ ഇല്ലെന്നുപോലും രണ്ടുകൂട്ടർക്കും അറിയില്ല. അതിനാൽ, വൺനെസ്സ് വിശ്വാസത്തിനും ബൈബിളുമായി വലിയ ബന്ധമൊന്നുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും, പ്രധാന ദൂതനായ മീഖായേലാലാണന്നും തരാതരംപോലെ പറയുന്നവരാണ് “റസ്സൽമതക്കാർ.” അവരുടെ ഉപദേശവും ശരിയാണെന്ന് പറയാൻ നിർവ്വാഹമില്ല.

ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ത്രിത്വത്തിലും വൺനെസ്സിലും റസ്സൽമതത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് ബൈബിൾ വെളിപ്പെടുത്തുന്ന “മോണോസ് തെയോസിനെ” (Mónos Theós) തിരിച്ചറിയുകയും “മോണോതീയിസം” (Monotheism) സ്വീകരിക്കുകയും ചെയ്യും. അതുവരെ നിഖ്യായിൽ ഉപായിയായ സർപ്പം ബീജാവാപം ചെയ്ത ദുരുപദേശത്തിൽ കഴിയും.

“എലോഹീം ബാദ്” (אֱלֹהִים בַּד – Elohim Bad) അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ആവർത്തിച്ച് കാണാൻ കഴിയും. തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint), “തെയോസ് മോണോസ്” (Theos Mónos – θεὸς μόνος) അഥവാ, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണ്: (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20). പുതിയ നിയമത്തിലും, “ദൈവം ഒരുത്തൻ മാത്രം” (The only God) അഥവാ, “മോണോസ് തെയോസ്” [μόνος θεός -Mónos Theós) ആണെന്ന് ആവർത്തിച്ചു കാണാൻ കഴിയും: (ലൂക്കൊ, 5:21;;യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). “മോണോസ് തെയോസിൽ” (μόνος θεός – Mónos Theós), അഥവാ, “ഏകദൈവത്തിൽ” ഉള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism) എന്നു പറയുന്നത്. “മോണോതീയിസം” (Monotheism) എന്നത് പുതിയനിയമ ഗ്രീക്കിലെ “മോണോതെയിസ്മോസ്” (monotheïsmós) എന്നതിൻ്റെ ഇംഗ്ലീഷ് രൂപമാണ്. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും (Septuagint) കാണുന്നതും പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതുമായ ദൈവമാണ് “മോണോസ് തെയോസ്” അഥവാ, “ഒരേയൊരു ദൈവം.” ഏകദൈവത്തിൽ അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തിലുള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism). അതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം. മറ്റൊരു ദൈവത്തെയും വിശ്വാസത്തെയും ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ക്രിസ്തുവോ, അപ്പൊസ്തലന്മാരോ പഠിപ്പിച്ചിട്ടില്ലാത്ത മറ്റൊരു ദൈവത്തെക്കുറിച്ചോ, മറ്റൊരു വിശ്വാസത്തെക്കുറിച്ചോ ഇനി അപ്പൊസ്തലന്മാർ എഴുന്നേറ്റുവന്നു പറഞ്ഞാലും അല്ലെങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻവന്നു പറഞ്ഞാലും അവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 1:8-9).

“ദൈവം ഏകൻ” അഥവാ, ഒരുത്തൻ മാത്രം (The only God) എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം ഒരു അറിവല്ല, അതൊരു പരിജ്ഞാനവും പ്രാർത്ഥനയും ആണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും നമ്മൾ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി നമ്മുടെ കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നമ്മുടെ നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതും ആണ്: (ആവ, 6:4-9). നിർഭാഗ്യവശാൽ ഈ പരമമായ സത്യം ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം പേർക്കും അറിയില്ല. അല്ലെങ്കിൽ അറിയാത്തവരായി നടിച്ചുകൊണ്ട്, ദൈവത്തിൻ്റെ, ഇല്ലാത്ത ബഹുത്വത്തിൽ അവർ വിശ്വസിക്കുന്നു. അതിനാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം ട്രിനിറ്റിയോ, വൺനെസ്സോ, അല്ല; “മോണോതീയിസം” (Monotheism) ആണെന്നും ഉള്ളതിൻ്റെ തെളിവുകളാണ് ഇനി കാണാൻ പോകുന്നത്:

മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ “മോണോസ് തെയോസ്” (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ].

ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം ദൈവം, യഹോയല്ലാതെ മറ്റൊരു ദൈവമില്ല, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല, യഹോവയ്ക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല, ഏകദൈവം, ഏകസത്യദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവും ആയവൻ ഒരുവൻ എന്നിങ്ങനെ അല്ലാതെ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ, ദൈവത്തിനു് ബഹുത്വമുണ്ടെന്നോ, ഐക്യത്തിൽ ഒന്നാണെന്നോ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത് “ഏകദൈവം” അഥവാ, “ഒരുത്തൻ മാത്രമായ” (The only God) ദൈവത്തെക്കുറിച്ചാണ്. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; എനിക്കു സമനായും സദൃശനായും ആരുമില്ല, ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്. (യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ല” എന്നുമാണ് പഴയനിയമ ഭക്തന്മാർ പഠിപ്പിച്ചത്. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).

“ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്നും “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36. ഒ.നോ: മർക്കൊ, 12:29-32). ക്രിസ്തു പഠിപ്പിച്ചത് തന്നെയാണ് അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. “ദൈവം ഒരുത്തൻ മാത്രമാണു” എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതും “മോണോസ്” (Mónos) കൊണ്ടാണ്. ക്രിസ്തു അഞ്ച് വാക്യങ്ങളിലും, അപ്പൊസ്തലന്മാർ എട്ട് വാക്യങ്ങളിലും “മോണോസ്” ഉപയോഗിച്ചിട്ടുണ്ട്. പിതാവായ ഏകദൈവമേ നമുക്കുള്ളൂ എന്നും അപ്പൊസ്തലന്മാർ പഠിപ്പിച്ചു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, യഹോവയായ പിതാവല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഏകസത്യദൈവമായ യഹോവവും അവൻ്റെ ഭക്തന്മാരും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും സ്വന്ത വായ്കൊണ്ട് അരുളിച്ചെയ്തതും പരിശുദ്ധാത്മാവ് വചനത്തിൽ ആലേഖനം ചെയ്ത് വെച്ചിരിക്കുന്നതുമായ “ഏകദൈവത്തിൽ” ഉള്ള വിശ്വാസത്തെയാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം എന്ന് പറയുന്നത്. ഒരേയൊരു സത്യദൈവമായ യഹോവയെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും വിശ്വസിക്കാത്തവർക്ക് നിത്യജീവൻ എങ്ങനെ കിട്ടും? യഹോവയായ ഏകദൈവത്തെ തങ്ങളുടെ കണ്ണാൽ കാണുകയും അവൻ്റെ ശബ്ദം കേൾക്കുകയും അവനിൽനിന്നു പഠിക്കുകയും ചെയ്ത പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും വാക്കുകൾ വിശ്വസിക്കാത്തവർ എങ്ങനെ വിശ്വാസികൾ ആകും? ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടെ വാക്കുകൾ വിശ്വസിക്കാത്തവർ എങ്ങനെ ക്രിസ്തുവിൻ്റെ അനുയായികൾ ആകും? ക്രിസ്തുവിലുള്ള വിശ്വാസത്താലാണ് ദൈവമക്കളും ക്രിസ്ത്യാനികളും ആകുന്നതെങ്കിൽ, ക്രിസ്തു പഠിപ്പിച്ച ഒരേയൊരു സത്യദൈവത്തിലല്ലേ വിശ്വസിക്കേണ്ടത്? ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച “മോണോതീയിസത്തിൽ” (Monotheism) വിശ്വസിക്കാതെ, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കുന്നവർ ക്രിസ്തുവിൻ്റെ അനുയായികളല്ല; ക്രിസ്തു വൈരികളാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

മോണോതീയിസത്തിൻ്റെ മുഴുവൻ തെളിവുകളും കാണാം:

മോണോതീയിസം (Monotheism) തെളിവുകൾ

ദൈവപുത്രന് സൃഷ്ടിയിൽ പങ്കുണ്ടോ❓

ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, ക്രിസ്തുവിനു സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവത്തിൻ്റെ വചനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അല്പവിശ്വാസികൾക്കുപോലും ബോധം വരുത്താൻ പര്യാപ്തമായ ചിലരുടെ സാക്ഷ്യമാണ് ബൈബിളിൽനിന്ന് കാണിക്കാൻ പോകുന്നത്.

ക്രിസ്തു ദൈവത്തോടംപ്പം സ്രഷ്ടാവായി ഉണ്ടായിരുന്നു എന്ന് പറയുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളു; ആ വിവരം ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. ക്രിസ്തുവിനു മാത്രമല്ല; യഹോവയായ ഏകദൈവത്തിനും സൃഷ്ടിവിവരങ്ങൾ ദൈവത്തിൽനിന്ന് കേട്ട് എഴുതിവെച്ച പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും അപ്പൊസ്തലന്മാർക്കും ആ വിവരം അറിയില്ലായിരുന്നു:

1️⃣ ക്രിസ്തുവിൻ്റെ സാക്ഷ്യം: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് ക്രിസ്തു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; 5:1; യെശ, 44:24; 64:8; മലാ, 2:10). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6. ഒ.നോ: 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ക്രിസ്തു സ്രഷ്ടാവായ ദൈവമാണെന്ന് പറയാൻ കഴിയില്ല.

2️⃣ ഒന്നാം പ്രമാണം: “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2,3; ആവ, 5:6-7). ഇതാണ് ഒന്നാമത്തെ കല്പന. സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്നു പറയേണ്ടിവരും. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിയിപത്തഞ്ചോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. യഹോവ ഒന്നാംകല്പന 25 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ത്രിത്വത്തിൻ്റെ വ്യാജംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിനൊരു ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ ആവിയായിപ്പോയോ? പഴയനിയമത്തിൽ ദൈവം മാറാത്തവൻ ആണെന്നും (മലാ, 3:6) പുതിയനിയമത്തിൽ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്നും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും മായവിയല്ല ദൈവം. എന്നുവെച്ചാൽ, ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം!

3️⃣ താൻ ഒരുത്തൻ മാത്രനാണ് സ്രഷ്ടാവെന്ന് യഹോവ പറയുന്നു: ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” Thus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself. (KJV) ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. തനിയെ എന്നതിന്, എബ്രായയിൽ ഒറ്റയെ കുറിക്കുന്ന ബാദ് (bad) ആണ്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ഖണ്ഡിതമായിട്ടാണ് യഹോവ പറയുന്നത്. ട്രിനിറ്റി പറയുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ? താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ, അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും? ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ദൈവത്തിൻ്റെ കരുണയാൽ, ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ, ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. യെഹൂദന്മാരല്ലാതെ, ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു.

4️⃣ പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം: ഉല്പത്തി 1:36-ൽ ദൈവം “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ, യഹോവ ഒറ്റയ്ക്കല്ല സൃഷ്ടിച്ചത്; പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ത്രിത്വം പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. 26-ാം വാക്യത്തിലെ ബഹുവചനപ്രയോഗം സ്രഷ്ടാവായ ദൈവത്തിന്റെ ആയിരുന്നെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. ത്രിത്വപണ്ഡിതന്മാരെ, മോശെ കള്ളം പറയുകയാണോ? 26-ാം വാക്യത്തിലുള്ളത് ദൈവത്തിൻ്റെ ബഹുത്വമാണെങ്കിൽ, അടുത്തവാക്യത്തിൽ ദൈവം ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും? ത്രിത്വം പറയുന്നതുപോലെ പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവത്തിൻ്റെ കൂടെയുള്ളതെങ്കിൽ: ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ഏകവചനത്തൽ അല്ലല്ലോ, ദൈവം അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ലേ മോശെ പറയേണ്ടത്? ഉല്പത്തിയിലെ മറ്റു വാക്യങ്ങളും നോക്കുക: നോക്കുക: (ഉല്പ, 2:7; 5:1). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). സൃഷ്ടിയിങ്കൽ ദൈവത്തിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ക്രിസ്തു ദൈവത്തോടൊപ്പം മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും എഴുത്തുകാരനായ മോശെ പറയുമായിരുന്നില്ല. [യഹോവ “നാം നമ്മുടെ” എന്ന ബഹുവചനം പറയുന്നത് എന്തുകൊണ്ടാണെന്നറിയാൻ കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

5️⃣ പഴയനിയമത്തിലെ മശീഹമാരുഠെയും ഭക്തന്മാരുടെയും സാക്ഷ്യം: “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” ഈ വേദഭാഗത്ത്, നീ (thou) എന്ന ഏകവചനം പറഞ്ഞശേഷമാണ്, കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) പദം കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയുന്നത്. അടുത്തഭാഗം: നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, “നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ? അടുത്തവാക്യം: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; നീ (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ? അടുത്തവാക്യം: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്തവാക്യം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് പറഞ്ഞശേഷം, നീ (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകൊചനത്തിൽ പറഞ്ഞുകൊണ്ട്, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്.

6️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ്സൃ ഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്.

7. മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ട്രിനിറ്റിയും (Trinity) അല്ല, വൺനെസ്സും (Oneness) അല്ല; മോണോതീയിസം (Monotheism)!ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ, എന്നാൽ മോണോസ് തെയോസ് (monos theos) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. monos theos-ൽ ഉള്ള വിശ്വാസമാണ്, മോണോതീയീസം (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം “ഒരുത്തൻ മാത്രം” ആണെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായപദൽ ബാദ് (bad – alone) ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ (The absolute one) കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് (monos) ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 72:18; 83:18; 86:10; 136:4; യെശ, 37:16,20; 44:24). ഒറ്റയെ അഥവാ, കേവലമായ ഒന്നിനെ (The absolute one) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ബൈബിൾ വെളിപ്പെടുത്തുൻ്റ Monos Theos-ൽ ഉള്ള വിശ്വാസമാണ് Monotheism. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശവും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, സ്രഷ്ടാവ് പലരാകുന്നത് എങ്ങനെയാണ്? അതിനാൽ, ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവായ ദൈവമല്ലെന്ന് അസന്ദിദ്ധമായി തെളിയുന്നു.

🩸എബ്രായരിലെ ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട് അല്ലെങ്കിൽ, തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പുത്രൻ സ്രഷ്ടാവാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നതായി കാണാം. ആ വേദഭാഗം ഇപ്രകാരമാണ്: “കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). ഇത് നൂറ്റിരണ്ടാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (102:25). സങ്കീർത്തനക്കാരൻ പൂർവ്വകാലത്തേക്ക് അഥവാ, ആദിയിലേക്ക് നോക്കിക്കൊണ്ട് യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ച കാര്യം ആലപിക്കുകയാണ്. യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്ന കാര്യം മുകളിൽ നാം കണ്ടതാണ്. നൂറ്റിരണ്ടാം സങ്കീർത്തനത്തിൽത്തന്നെ യഹോവ എന്ന് എട്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവത്തിൻ്റെ സൃഷ്ടി എബ്രായരിൽ വരുമ്പോൾ, പുത്രൻ്റെ സൃഷ്ടിയാകുന്നത് എങ്ങനെയാണ്? പഴയനിയമത്തിലെ യഹോവയെയാണ് എബ്രായലേഖകൻ കുറിയോസ് അഥവാ, കർത്താവെന്ന് പരിഭാഷ ചെയ്തിരിക്കുന്നത്. അല്ലാതെ അവിടെപ്പറയുന്ന കർത്താവ് ദൈവപുത്രൻ അല്ല. എബ്രായരിലെ വിഷയംപോലും പലർക്കും അറിയില്ല; വിസ്തരഭയത്താൽ അത് പറയാനും നിവൃത്തിയില്ല. നമുക്ക്, അവിടെപ്പറയുന്ന കർത്താവ് പുത്രനാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ വിഷയം നോക്കാം: 45-ാം സങ്കീർത്തനം 6-7 വാക്യങ്ങളാണ് എബ്രായർ 8-9 വാക്യങ്ങളിൽ ലേഖകൻ ഉദ്ധരിക്കുന്നത്. എന്നാൽ, സത്യവേദപുസ്തകത്തിൽ 9-ാം വാക്യം കഴിഞ്ഞിട്ട്, 10-12 വാക്യങ്ങൾ അതിൻ്റെ തുടർച്ചയാണെന്ന് തോന്നത്തക്കവണ്ണം, “എന്നും” എന്നൊരു സമുച്ചയപദം (conjunction) ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലുമൊന്നും അത് കാണാൻ കഴിയില്ല. 12-ാം വാക്യം അവസാനിക്കുമ്പോഴും, 8-ഉം 9-ഉം വാക്യങ്ങളുടെ തുടർച്ചയാണ് 10-12 വാക്യങ്ങൾ എന്ന് തോന്നത്തക്കവണ്ണം “എന്നും” എന്ന conjunction വീണ്ടും ചേർത്തിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷിലും ഗ്രീക്കിലും അത് കാണുന്നില്ല. അതായത്, 8-9 വാക്യങ്ങളാണ് പുത്രനെ സംബോധന ചെയ്താണ് പറയുന്നത്. അതു പറഞ്ഞശേഷം, 102-ാം സങ്കീർത്തനം 25-27 വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്, സ്രാഷ്ടാവായ ഏകദൈവത്തെക്കുറിച്ചും അവൻ്റെ അനന്യത്വത്തെക്കുറിച്ചും 10-12 വക്യങ്ങളിൽ പറയുന്നു, പിന്നീട്, വീണ്ടും പുത്രനെക്കുറിച്ചും ദൂതന്മാരെക്കുറിച്ചുമാണ് പറയുന്നത്. അല്ലാതെ, പുത്രൻ സൃഷ്ടിച്ചുവെന്നല്ല അവിടെ പറയുന്നത്. യഹോവയായ ഏകദൈവത്തെ അറിയാത്തവനാണോ എബ്രായ ലേഖകൻ?ഇനിയും സംശയമുള്ളവർ ഗ്രീക്കോ, ഇംഗ്ലീഷോ, മലയാളത്തിലെ സത്യവേദപുസ്തകം സമകലിക പരിഭാഷ, വിശുദ്ധഗ്രന്ഥം, പി.ഒ.സി. തുടങ്ങിയ പരിഭാഷകൾ പരിശോധിക്കുക. താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവയായ ഏകദൈവവും, താൻ സ്രഷ്ടാവല്ലെന്ന് പുത്രൻതന്നെയും പറയുമ്പോൾ, അവനെ എങ്ങനെ സ്രഷ്ടാവാക്കാൻ കഴിയും? ദൈവത്തെയുംദൈവപുത്രനേയും ക്രിസ്തുവിനെയും വിശ്വസിക്കാത്തവരെ ലോകത്തിൽ ആർക്കും തിരുത്താൻ പറ്റില്ല.

വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, യഹോവയും പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവം ത്രിമൂർത്തി ദൈവമാണെന്ന് ആർക്കും പറയാൻ കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു പിതാവിനെക്കാൾ താഴ്ന്നവനും, സ്വർഗ്ഗത്തെക്കാൻ ഉന്നതനായിത്തീർന്നവനും ആണ് (യോഹ, 14:28; എബ്രാ, 7:26). എന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും തൻ്റെയൊപ്പം നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നിഖ്യാസുനഹദോസിലൂടെ ഉപായിയായ സർപ്പം, ക്രിസ്തുവിനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി മാറ്റി. അങ്ങനെ, പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ അവൻ പിതാവിന് സമനാക്കി മാറ്റി. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടത്തില്ല. അതിൻ്റെ തെളിവാണ്, രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ❓

ക്രിസ്തു കന്യകയായ മറിയയിൽനിന്ന് ശരീരം സ്വീകരിച്ചു എന്ന് ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ എന്ത് പറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം. അനേകർ കരുതുന്നപോലെ. ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു. പിതാവായ ഏകദൈവം അല്ലാതെ ഒരു പുത്രദൈവം ബൈബിളിൽ ഇല്ല. നിങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആണെങ്കിൽ, ക്രിസ്തു പറയുന്നത് വിശ്വസിക്കുക: “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും “പിതാവു് മാത്രമാണ് സത്യദൈവം” (Father, the only true God) എന്നു പറയുകവഴി, താൻ ദൈവമല്ലെന്നും “അവനെ (പിതാവു്) മാത്രം ആരാധിക്കണം” (Worship Him only) എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും “എൻ്റെ പിതാവിനു മാത്രം” (My Father only) അല്ലാതെ പുത്രനുംകൂടി അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും “താൻ മനുഷ്യനാണെന്നും പിതാവു് എന്നെക്കാൾ വലിയവനാണെന്നും പിതാവു് തൻ്റെ ദൈവവമുണ്ടെന്നും” ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; മത്താ, 24:36; യോഹ, 8:40; യോഹ, 14:28; യോഹ, 20:17). [കാണുക: പിതാവു് മാത്രം സത്യദൈവം]. പുത്രദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തു എന്ന് കരുതുന്നതുകൊണ്ടാണ്, അവൻ മറിയയിൽ നിന്ന് ശരീരം സ്വീകരിച്ചു എന്ന് പലരും വിചാരിക്കുന്നത്. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞിരിക്കയാൽ, അയക്കപ്പെട്ടവൻ ദൈവത്തോടു കൂടെയായിരുന്ന ദൈവമാണെന്നും ദൈവം ദൈവത്തെയാണ് അയച്ചതെന്നും ട്രിനിറ്റി കരുതുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ അയച്ചു എന്ന് വിശ്വസിക്കുന്നതുത് ബഹുദൈവവിശ്വാസവും വിഡ്ഢിത്തവുമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്. (മലാ, 3:6; യാക്കോ, 1:17). സ്വർഗ്ഗത്തിൽനിന്നു ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതായോ, രൂപന്തരപ്പെട്ട് ശിശുവായതായോ എവിടെയും പറഞ്ഞിട്ടില്ല. ഗതിഭേദത്താൽ ആഛാദനമില്ലാത്തെ ദൈവത്തിനു് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കാൻ അല്ലെങ്കിൽ, അവസ്ഥാദേദം വരുവാൻ സാദ്ധ്യമല്ല. “ദൈവം തൻ്റെ പുത്രനെ അയച്ചു” എന്ന് പറയുന്നത്, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആത്മീയ പ്രയോഗമാണ്. ദൈവം യേശുവിനെ മാത്രമല്ല അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: “ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം:“ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4. ഒ.നോ: യിരെ, 25:4യിരെ, 26:4-6യിരെ, 26:12യിരെ, 35:15; ; സെഖ, 2:8). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽനിന്ന് ദൈവം എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനെയും ദൈവം യിസ്രായേൽ യിസ്രായേലിൽനിന്ന് എഴുന്നേല്പിച്ചതാണ്. അത് ദൈവവും മോശെയും വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ആവ, 18:15; ആവ, 18; ലൂക്കൊ, 24:19). പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന ചോദ്യത്തിൻ്റെ ഉത്തരം ഇതാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. [കാണുക: ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു]

യേശുവെന്ന വിശുദ്ധ പ്രജ അഥവാ, പാപരഹിതനായ മനുഷ്യൻ്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇപ്രകാരമാണ്: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18). ക്രിസ്തുവിൻ്റെ അമ്മയായ മറിയ കന്യക ആയിരുന്നു. (മത്താ, 1:18; 1:22). അവൾ ക്രിസ്തുവിനെ ഗർഭം ധരിച്ചത്; അവളുടെ ഭർത്താവായ യോസേഫിനാൽ അല്ല; പരിശുദ്ധാത്മാവിനാൽ ആണ്. എന്നുവെച്ചാൽ, യോസേഫിൻ്റെ സ്ഥാനമല്ല പരിശുദ്ധാത്മാവിനുള്ളത്. അടുത്ത വാക്യത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറിയയുടെ ഗർഭത്തിൽ സംശയിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ശ്രദ്ധിക്കുക: “ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 1:35; 2:21). ക്രിസ്തു പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതനായവൻ ആണ്. മറിയയിൽ നിന്ന് ഒരു ശരീരം എടുക്കാനായിരുന്നെങ്കിൽ, കന്യകാ ജനനത്തിൻ്റെ പ്രസക്തി എന്താണ്? “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്താണ്? മറിയയിൽ നിന്നാണ് യേശുവിൻ്റെ ശരീരം എടുത്തതെന്ന് കരുതുന്നവർ, യേസേഫ് ചെയ്യേണ്ടിരുന്ന പ്രവൃത്തിയെക്കാൾ, എന്ത് വിശേഷതയാണ് പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു; അല്ലെങ്കിൽ, പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി എന്നതുകൊണ്ട് മനസ്സിലാക്കുന്നത്? യോസേഫ് മറിയയുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ, ക്രിസ്തു മറിയയിൽനിന്നല്ലേ ശരീരം സ്വീകരിക്കേണ്ടത്? അതേ പ്രവൃത്തിയാണ് പരിശുദ്ധാത്മാവും ചെയ്തത് എന്നാണോ നിങ്ങൾ മനസ്സിലാക്കുന്നത്? പരിശുദ്ധാത്മാവിനും യോസേഫിനും തമ്മിൽ നിങ്ങൾ ഒരു വ്യത്യാസവും കാണുന്നില്ലേ? പരിശുദ്ധാത്മാവ് ദൈവവും യോസേഫ് മനുഷ്യനുമാണ്. സകല മനുഷ്യരും പ്രകൃതിദത്തമായി മാതാപിതാക്കളിൽനിന്ന് ജനിക്കുമ്പോൾ, ക്രിസ്തു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ അവളിൽ ഉല്പാദിതമായവനാണ്. “ഉല്പാദിപ്പിക്കുക” എന്നാൽ, “ഉരുവാക്കുക” അല്ലെങ്കിൽ, “പുതുതായി ഒന്ന് ഉളവാക്കുക” എന്നാണർത്ഥം. മറിയയിൽ നിന്ന് ശരീരം എടുക്കാനായിരുന്നെങ്കിൽ, പരിശുദ്ധാത്മാവിലാണ് ഉല്പാദിതമായത് എന്ന് ഒരിക്കലും പറയുമായിരുന്നില്ല. അതിൻ്റെ തെളിവ് ബൈബിളിലുണ്ട്. “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5. ഒ.നോ: സങ്കി, 40:6 സെപ്റ്റ്വജിൻ്റ് പരിഭാഷ). ഈ പ്രവചനത്തിൻ്റെ നിവൃത്തിയാണ് പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉരുവാക്കപ്പെട്ട, ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യൻ: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). അതാണ്, ദൈവഭക്തിയുടെ മർമ്മം::(1തിമൊ, 3:14-15). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ, “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ, “ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിൽ വെളിപ്പാട്ടു” (The Living God Manifest in the flesh) എന്നു കിട്ടും. പിതാവും ക്രിസ്തും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ; യിരെ, 10:10). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതായത്, ഏകദൈവമായ യഹോവയ്ക്ക് ജഡത്തിൽ വെളിപ്പെടാൻ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഒരുക്കപ്പെട്ട മനുഷ്യനാണ് യേശു. അല്ലാതെ, മറിയയിൽ നിന്ന് അവനെ എടുത്തതല്ല. ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). താൻ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, തനിക്ക് മനുഷ്യനായി അവതാരം എടുക്കാൻ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17). താൻ മരണമില്ലാത്തവനും അനാദിയായും ശാശ്വതമായും ദൈവവും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (1തിമൊ, 6:16; സങ്കീ, 90:2; വെളി, 4:10). തന്മൂലം, ദൈവത്തിനു് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിനു് ഇതെല്ലാമുണ്ട്.

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയായ ഏകദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു പാപരഹിതമായ മനുഷ്യ പ്രത്യക്ഷത എടുത്താണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവത്തിനു മനുഷ്യപ്രത്യക്ഷത എടുക്കാൻ സ്ത്രീയുടെ സഹായം ആവശ്യമില്ല. ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്ത് വന്നത് സ്ത്രീയിൽ നിന്ന് ജനിച്ചിട്ടല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സ്വന്തജനത്തെ അവരുടെ പാങ്ങളിൽനിന്ന് രക്ഷിക്കണമെങ്കിൽ, അവരുടെ ന്യായപ്രമാണത്തിനു കീഴിൽ ജനിക്കണമായിരുന്നു: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; 9:4; ഗലാ, 4:4). അതുകൊണ്ടാണ് ഒരു യെഹൂദാ കന്യകയെ തിരഞ്ഞെടുത്തത്. (മത്താ, 1:21).

പ്രവചനംപോലെ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട മനുഷ്യൻ മറിയയിൽനിന്ന് ശരീരം സ്വീകരിച്ചിട്ടില്ല എന്നത്, മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി, വചനവിരുദ്ധമായി മറിയയിൽനിന്ന് അവൻ ശരീരം സ്വീകരിച്ചു എന്ന് മനസ്സിലാക്കിയാൽ എങ്ങനെയിരിക്കുമെന്ന് നോക്കാം. ഇയ്യോബ് ഇപ്രകാരം പറയുന്നതായി കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14). അടുത്തവാക്യം: “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോ, 25:4). ഈ വേദഭാഗങ്ങളിൽ പറയുന്ന “സ്ത്രീ പ്രസവിച്ചവൻ” എന്ന പ്രയോഗം, കേവലം പ്രസവത്തെയല്ല കുറിക്കുന്നത്. മറിയ യേശുവിനെ ഒൻപത് മാസവും ഒൻപത് ദിവസവും ഉദരത്തിൽ വഹിക്കുകയും വേനയോടെ പ്രസവിക്കുകയും ചെയ്തതാണ്. മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മ എന്ന് വിളിക്കുന്നത്. അതിനാൽ അവൻ മറിയയുടെ മകനല്ലെന്ന് പറയാൻ ആർക്കും കഴിയില്ല. മറിയയുടെ മകൻ, കർത്താവിൻ്റെ അമ്മ, അവളുടെ മൂത്തമകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ ഇരുപത്തൊൻപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 1:25; 12:47; 13:55; മർക്കൊ, 3:32; 6:3; ലൂക്കൊ, 1:32,43; 2:7,48; 8:20; യോഹ, 2:1; 19:26; പ്രവൃ, 1:14). തന്നെയുമല്ല, അവനെ അവളുടെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). “സ്ത്രീ പ്രസവിച്ചവൻ” എന്ന ഇയ്യോബിൻ്റെ പ്രയോഗം: “സ്ത്രീപുരുഷ സംഭോഗത്താൽ ഉല്പാദിതമാകുന്നതും വളർച്ചയ്ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും മറ്റെല്ലാ ഘടകങ്ങളും അമ്മയിൽനിന്ന് സ്വികരിക്കുന്നതുമായ ഭൂമിയിലെ മുഴുവൻ മനുഷ്യരെയും സൂചിപ്പിക്കുന്നതാണ്.” ഇയ്യോബിൻ്റെ ചോദ്യം ഇപ്രകാരമാണ്: “സ്ത്രീ പ്രസവിച്ചവൻ നിർമ്മലനും, നീതിമാനും, ശുദ്ധിമാനും ആകുന്നത് എങ്ങനെ?” പാപസഹിത ജനനമാണ് ഇയ്യോബിൻ്റെ വിഷയം. പാപം കൂടാതെ സ്ത്രീയിൽന്ന് എങ്ങനെ ജനിക്കാൻ കഴിയുമെന്നാണ് ചോദിക്കുന്നത്. അതുതന്നെയാണ്, മറ്റൊരു വിധത്തിൽ പൗലൊസ് പറയുന്നത്: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” (റോമ, 3:23). അടുത്തവാക്യം: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമ, 5:12). ചിലർ കരുതുന്നപോലെ, മറിയയിൽനിന്ന് വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളും ശരീരവും യേശു സ്വീകരിച്ചുവെങ്കിൽ, അവൻ എങ്ങനെ പാപരഹിതനാകും? “നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല” എന്നാണ് വചനം പറയുന്നത്. (റോമ, 3:10). അതിൽ മറിയയും ഉൾപ്പെടും. മറിയയുടെ പാപശരീരം സ്വീകരിച്ചാൽ അവനും പാപശരീരമല്ലേ ഉണ്ടാകുന്നത്? യേശുവെന്ന മനുഷ്യൻ ദേഹവും ദേഹിയും ആത്മാവും ഉള്ളവനായിരുന്നു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). അതിൽ, ദേഹിയിലോ, ആത്മാവിലോ അല്ല അവൻ നമ്മുടെ പാങ്ങളെ വഹിച്ചത്; ദേഹത്തിൽ അഥവാ, ശരീരത്തിലാണ്: “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.” (1പത്രൊ, 2:24). ഇവിടെ പറയുന്ന ശരീരം, ഇംഗ്ലീഷിൽ body-യും ഗ്രീക്കിൽ sōma-യും ആണ്. അത്, യഥാർത്ഥ മനുഷ്യശരീരത്തെ കുറിക്കുന്നതാണ്. നമ്മുടെ പാപത്തിൻ്റെ ശിക്ഷകൾ അവൻ സഹിച്ചത് തൻ്റെ ശരീരത്തിലാണെന്ന് യെശയ്യാപ്രവചനവും വ്യക്തമാക്കുന്നു. (യെശ, 52:14; 53:4-5). അപ്പോൾ, മറിയയുടെ പാപശരീരമാണ് യേശു സ്വീകരിച്ചതെങ്കിൽ, ആ പാപശരീരത്തിൽ നമ്മുടെ പാപം എങ്ങനെ വഹിക്കും? ഒരു പാപിക്ക് പാപിയെയോ, അടിമയ്ക്ക് അടിമയയോ വീണ്ടെടുക്കാൻ കഴിയില്ല. ഇയ്യോബിൻ്റെ മറ്റൊരു ചോദ്യമുണ്ട്; ഉത്തരവും അവൻതന്നെ പറഞ്ഞിട്ടുണ്ട്: “അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.” (ഇയ്യോ, 14:4). ആദാമ്യസന്തതികളെല്ലാം അശുദ്ധരാണ്. (റോമ, 3:23; 5:12). അതിനാൽ, മറിയയ്ക്കും ആദാമ്യപാപം എന്ന അശുദ്ധിയുണ്ട്. ആ മറിയയിൽനിന്ന് എന്തെങ്കിലും അവൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, അവനും അശുദ്ധനാണെന്നേ വരൂ. എന്നാൽ ക്രിസ്തു പരിശുദ്ധനാണെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു: “നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.” (യോഹ, 6:69. ഒ.നോ: മർക്കൊ, 1:24; ലൂക്കൊ, 4:24). അവനെ, “വിശുദ്ധപ്രജ (ലൂക്കൊ, 1:35), പരിശുദ്ധൻ (യോഹ, 6;69), പാപം അറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ (എബ്രാ, 7:26),  അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രോ, 2:22). അവനിൽ പാപം ഇല്ല” (1യോഹ, 3:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. പരിശുദ്ധനായ അല്ലെങ്കിൽ, പാപരഹിതനായ ക്രിസ്തു തൻ്റെ പാപമില്ലാത്ത ശരീരത്തിലാണ് നമ്മുടെ പാങ്ങളെ ചുമന്നത്. തന്മൂലം, അമ്മയായ മറിയയിൽനിന്ന് അവൻ യാതൊന്നും സ്വീകരിച്ചില്ല എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. അപ്പോൾ ഒരു ചോദ്യംവരും: ആദാമ്യപാപമെന്ന അശുദ്ധിയുള്ള മറിയയുടെ ഉദരത്തിൽ കഴിഞ്ഞ ക്രിസ്തുവിനെ എന്തുകൊണ്ട് പാപം ബാധിച്ചില്ല? “മുപ്പത്തിമൂന്നര വർഷം പാപികളായ മനുഷ്യരോടുകൂടെ വസിച്ചിട്ടും പാപത്തോടും പാപികളോടും വേർപെട്ടവനായി, പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, ജീവിച്ചവനു് പത്തുമാസത്തിൽ താഴെ മാത്രം അമ്മയുടെ ഉദരത്തിൽ പപരഹിതനായി കഴിയാൻ എന്താണ് പ്രയാസം?

ക്രിസ്തുവിൻ്റെ അമ്മയായ മറിയയെ ദൈവമാതാവ് ആക്കാനാണ് അവൾ അമലോദ്ഭവയാണെന്ന് കത്തോലികർ പഠിപ്പിക്കുന്നത്. താൻ ദൈവം അല്ലെന്ന് ക്രിസ്തുതന്നെ അനേകം പ്രാവശ്യം പ്രത്യക്ഷമായി പറഞ്ഞിരിക്കെ, അവൾ എങ്ങനെ ദൈവമാതാവാകും? “പിതാവു് മാത്രമാണ് സത്യദൈവമെന്നും” (Father, the only true God) “താൻ മനുഷ്യനാണെന്നും” ക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 17:3; യോഹ, 8:40). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന നസറായനായ യേശുവെന്ന മനുഷ്യനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31; എബ്രാ, 7:26). ഒരു അമ്മയുള്ള ദൈവമണ് യേശുവെങ്കിൽ, അവനു് മാതാ അമൃതാന്ദമയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷതയാണ് ഉണ്ടാകാൻ പോകുന്നത്? സ്വർഗ്ഗത്തേക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവിനെ തങ്ങളുടെ ദുരുപദേശത്താൽ, പാതാളാത്തോളം താഴ്ത്താനാണ് പലരും ശ്രമിക്കുന്നത്. ക്രിസ്തു കന്യകയിൽ ഉരുവായ നിമിഷം മുതൽ അവളുടെ എല്ലാ പാപങ്ങളിലുംനിന്നും അവൾ മോചനം പ്രാപിച്ചു എന്നതാണ് കത്തോലിക്കരുടെ വിശ്വാസം.  മറിയ അമലോദ്ഭവയാണെന്ന് പറയാതെ, യേശുവിൻ്റെ ജനനത്തിനായി ദൈവം അവളെ ശുദ്ധീകരിച്ചു എന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാരും ഉണ്ട്. രണ്ടിൻ്റെയും അർത്ഥം ഒന്നുതന്നെയാണ്. മറിയയിൽനിന്ന് യേശു ശരീരം സ്വീകരിച്ചു എന്ന് പറയുന്നവരെല്ലാം, മറിയ അമലോദ്ഭവ ആണെന്ന് സമ്മതിക്കുകയാണ്. എന്നാൽ ദൈവവചനം പറയുന്നത് വിശ്വസിക്കുക: പാപത്തിൻ്റെ ശമ്പളമാണ് മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവനീതിയും ദൈവത്തിൻ്റെ കല്പനയും. ദൈവത്തിൻ്റെ കല്പനയ്ക്കും ദൈവനീതിക്കും വിരുദ്ധമായി സാത്താനും അവൻ്റെ അനുയായികളും പ്രവർത്തിക്കും. എന്നാൽ യാതൊരു കാരണം ചൊല്ലിയും ദൈവത്തിനു് തൻ്റെ നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല. ക്രിസ്തുവിൻ്റെ പരമയാഗമാണ് സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണത്തിനു വഴി തുറന്നത്. (റോമർ 5:18-19). ക്രിസ്തുവിൻ്റെ മരണംകൂടാതെ ആർക്കെങ്കിലും ശാശ്വതമായ ശുദ്ധീകരണം നല്കുവാൻ കഴിയുമായിരുന്നെങ്കിൽ, ക്രിസ്തുവിൻ്റെ മരണത്തിൻ്റെ ആവശ്യം എന്തായിരുന്നു? മറിയയെ ശുദ്ധീകരിച്ചപോലെ സകല മനുഷ്യർക്കും ശുദ്ധീകരണം നല്കുവാൻ കഴിയുമായിരുന്നില്ലേ? ഗൊൽഗോഥായിൽ അരങ്ങറിയത് ഒരു മരണ നാടകമായിരുന്നില്ല എന്ന് മനസ്സിലാക്കുക. മനുഷ്യവർഗ്ഗത്തിൻ്റെ പാപ പരിഹാരത്തിനായി പല വഴികൾ ഉണ്ടായിരുന്നില്ല. ഒരു പ്ലാൻ ബീ ഉണ്ടായിരുന്നെങ്കിൽ. ഒരു മനുഷ്യർക്കും നടപ്പല്ലാത്ത പരീക്ഷ നേരിട്ടുകൊണ്ട് ക്രിസ്തു എന്തിന് മരിക്കണം? പൂർവ്വപിതാക്കന്മാർ ഉൾപ്പെടെയുള്ള പഴയനിയമഭക്തന്മാർ വാഗ്ദത്തനിവൃത്തി പ്രാപിക്കാതെയാണ് മരിച്ചത്. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് അവരുടെ രക്ഷാപൂർത്തിക്കും കാരണമായത്. (എബ്രാ, 11:39-40). മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനെയും, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയെയും, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനെയും, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനെയും, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായിരുന്ന മോശെയെയും, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനെയും, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരെയെല്ലാം തഴഞ്ഞിട്ട്, മറിയയെ ക്രിസ്തുവിൻ്റെ മരണംകൂടാതെ ശുദ്ധീകരിച്ചു എന്നൊക്കെ പറഞ്ഞാൽ; ബുദ്ധിക്കും യുക്തിക്കും വചനത്തിനും നിരക്കുന്നതാണോ?

യേശുവിൻ്റെ ജനനത്തെക്കുറിച്ച് ദൂതൻ മറിയയോട് പ്രവചിക്കുന്നതുവരെ, അവളെക്കുറിച്ച് പഴയനിയമത്തിൽ വ്യക്തമായ ഒരു പ്രവചനംപോലും ഇല്ല. പ്രഥമസുവിശേഷത്തിലെ സ്ത്രീയും കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും മറിയയല്ല; യിസ്രായേലാണ്. (ഉല്പ, 3:15; ഗലാ, 4:4; വെളി, 12:1). [കാണുക: മൂന്ന് സ്ത്രീകൾ]. യെശയ്യാവ് 7:14-ഉം യഥാർത്ഥത്തിൽ മറിയെക്കുറിച്ചുള്ള പ്രവചനമല്ല. ഇമ്മാനുവേലിനെക്കുറിച്ചുള്ള യെശയ്യാവിന്റെ ആ പ്രവചനം ആഹാസ് രാജാവിനോട് ആയിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി വരാൻ തുടങ്ങിയപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിൽ ആശ്രയിച്ച് ഉറപ്പോടിരിക്കുവാൻ ആഹാസിനോട് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഇമ്മാനുവേലിൻ്റെ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. എന്നാൽ ആ പ്രവചനം ആത്മികമായി യഥാർത്ഥ രക്ഷകനായ യേശുക്രിസ്തുവിലൂടെയും മറിയയിലൂടെയും നിവൃത്തിക്കുകയാണ് ഉണ്ടായത്. തന്നെയുമല്ല, യെശയ്യാവ് 7:14-ൽ കന്യക എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം അൽമാ (alma) ആണ്. അൽമാ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. കത്തോലിക്കാ പരിഭാഷയിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം “ബെതൂലാ” (bethulah) ആണ്. റിബെക്കയെ പുരുഷൻ തൊടാത്ത കന്യക എന്ന് പറഞ്ഞിരിക്കുന്നത് “ബെതൂലാ” എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). [കാണുക: യെശയ്യാവ് 7:14]. എന്നാൽ യേശുവിൻ്റെ അമ്മയായ മറിയ യഥാർത്ഥ കന്യകയാണ്. കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവിൻ്റെ ജനനത്തിനായി തക്കസമത്ത് തിരഞ്ഞെടുകപ്പെട്ടവളാണ് മറിയ എന്ന കന്യക. മറിയ അമലോദ്ഭവ ആണെന്നോ, അവളെ ശുദ്ധീകരിച്ചെന്നോ ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം കാണിക്കാം: ക്രിസ്തുവിൻ്റെ അമ്മയെ ശുദ്ധീകരിക്കാൻ ദൈവത്തിനു് പദ്ധതി ഉണ്ടായിരുന്നെങ്കിൽ, യെശയ്യാ പ്രവചനംപോലെ, ഒരു സ്ത്രീയേ തിരഞ്ഞെടുക്കാതെ കന്യകയെ എന്തുകൊണ്ട് തിരഞ്ഞെടുത്തു? എന്തിനാണ്, യോസേഫിനെ ഒഴിവാക്കിയിട്ട് പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകാൻ ഇടയാക്കിയത്? യോസേഫിനാൽ മറിയ ഗർഭം ധരിച്ചാലും, അവളെ ശുദ്ധീകരിക്കാൻ ദൈവത്തിനു് കഴിയുമായിരുന്നില്ലേ? മറിയയെ ശുദ്ധീകരിച്ചില്ലെങ്കിൽ, പരിശുദ്ധാത്മാവിനു് പാപരഹിതനായി ക്രിസ്തുവിനെ ജനിപ്പിക്കാൻ കഴിയില്ലെന്ന് വരുത്തിത്തീർക്കാനാണ്, ഈ ദുരുപദേശത്തിലൂടെ സാത്താൻ ശ്രമിക്കുന്നത്. തന്നെയുമല്ല, ദൈവം അവളെ യേശുവിൻ്റെ മരണത്തിനുമുമ്പെ ശുദ്ധീകരിച്ചിരുന്നുവെങ്കിൽ, പെന്തെക്കൊസ്തുനാൾ അടുത്തപ്പോൾ, ശിഷ്യന്മാർ അടക്കം 120 പേർ കൂടിയിരുന്നവരുടെ കൂട്ടത്തിൽ, യേശുവിൻ്റെ അമ്മ മറിയ ഉണ്ടാകുമായിരുന്നില്ല. (പ്രവൃ, 1:13-15). ഒരാൾ രണ്ടുപ്രാവശ്യം ശുദ്ധീകരിക്കപ്പെടേണ്ട ആവശ്യം ഇല്ലല്ലോ. തന്മൂലം, ശിഷ്യന്മാർക്കും മറ്റുള്ളവർക്കും ഒപ്പമാണ്, ആദാമ്യ പാപത്തിൽ നിന്നുള്ള ശുദ്ധീകരണവും വീണ്ടെടുപ്പും മറിയയ്ക്കും ഉണ്ടായതെന്ന് മനസ്സിലാക്കാം. (1കൊരി, 1:30; 6:12).

ക്രിസ്തു അമ്മയായ മറിയയിൽ നിന്ന് ശരിരം സ്വീകരിച്ചില്ല എന്നതിന് വ്യക്തമായ തെളിവ് ബൈബിളിലുണ്ട്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേൽ ആണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23). യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. (സങ്കീ, 2:7; ഹോശേ, 11:1; ആവ, 14:1; സങ്കീ, 82:6; യെശ, 43:6). ഈ വാക്യത്തിൽ പറയുന്ന ഒരു ശ്രദ്ധേയമായ കാര്യമുണ്ട്: ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. മക്കൾ എന്ന ബഹുവചനം നോക്കുക. മറിയയിൽ നിന്ന് ഒരു ശരീരം സ്വീകരിക്കുകയല്ല ചെയ്തത്; പരിശുദ്ധാത്മാവിനാൽ ദൈവത്തിൻ്റെ മക്കളായ യിസ്രായേലിൻ്റെ ശരീരപ്രകൃതി സ്വീകരിക്കുകയാണ് ചെയ്തത്. എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.” KJV-യും വിശുദ്ധ ഗ്രന്ഥം പരിഭാഷയും കാണുക. അബ്രാഹാമിൻ്റെ സന്തതിയും യിസ്രായേലാണ്. (ഉല്പ, 22:16-17. ഒ.നോ: പ്രവൃ, 3:25). ഈ വാക്യത്തിലും, യിസ്രായേലിൻ്റെ പ്രകൃതിയാണ് ക്രിസ്തു സ്വീകരിച്ചതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. അതായത്, “മറിയ ഉൾപ്പെടുന്ന അബ്രാഹാമിൻ്റെ സന്തതിയിൽനിന്ന് പ്രകൃതി സ്വീകരിക്കുകയല്ല ചെയ്തത്; അബ്രാഹാമിൻ്റെ സന്തതിയുടെ പ്രകൃതി സ്വീകരിക്കുകയാണ് ചെയ്തത്. അത് മറിയയിൽ നിന്നല്ല; പരിശുദ്ധാത്മാവിനാൽ മാത്രം സംഭവിച്ചതാണ്: (മത്താ, 1:18; മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21). ക്രിസ്തുവിൻ്റെ ഉല്പാദനത്തിൽ മറിയയ്ക്ക് യാതൊരു ഭാഗഭാഗിത്വവും ഇല്ലെന്നിരിക്കെ, അഥവാ, പരിശുദ്ധാത്മാവിൽ മാത്രം ഉല്പാദിതമായവൻ അവളിൽനിന്ന് ശരീരം സ്വീകരിക്കണ്ട ആവശ്യമെന്താണ്?

പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും (മത്താ, 1:20), ആത്മാവിനാൽ ഉദ്ഭവിച്ചവനും (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (പ്രവൃ, 10:38), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ് (1പത്രൊ, 3:18), യേശുവെന്ന പാപരഹിതനായ മനുഷ്യൻ: (1യോഹ, 3:5; യോഹ, 8:40). ഈ യേശുവിനെ, ഉദരത്തിൽ വഹിച്ച് അവനെ പ്രസവിച്ച് വളർത്തുക എന്നൊരു ശുശ്രൂഷ ദൈവം മറിയയെ ഭരമേല്പിച്ചിരുന്നു. അനുഗ്രഹിക്കപ്പെട്ട സ്ത്രീരത്നമായ അമ്മ മറിയ ആ ശുശ്രൂഷ സന്തോഷത്തോടെ ഏറ്റെടുത്ത് ചെയ്തു. അതല്ലാതെ, അവൾ ക്രിസ്തുവിന് ശരീരം നല്കിയെന്നോ, അവൻ അളിൽനിന്ന് ശരീരം സ്വീകരിച്ചെന്നോ ബൈബിൾ വെച്ചുകൊണ്ട് ആർക്കും തെളിയിക്കാൻ കഴിയില്ല. ക്രിസ്തു മറിയയിൽ നിന്ന് ശരീരം സ്വീകരിക്കണമെങ്കിൽ, മറിയ പാപരഹിതനായ അഥവാ, പരിശുദ്ധനായ ക്രിസ്തുവിനു് ഒപ്പമോ, അല്ലെങ്കിൽ ക്രിസ്തുവിനെക്കാൾ അധികമോ പരിശുദ്ധയായിരിക്കണം. മറിയ അത്രയ്ക്ക് പരിശുദ്ധയായിരുന്നെങ്കിൽ, ക്രിസ്തുവിനു് പകരം മറിയ മരിച്ചാലും മതിയായിരുന്നു എന്ന് വരില്ലേ? ഈ ഉപദേശങ്ങളെല്ലാം, ഉപായിയായ സർപ്പത്തിൻ്റെ കുതന്ത്രങ്ങളാണ്.

ശാസ്ത്രീയമായും ഈപ്പറയുന്ന കാര്യങ്ങൾക്ക് കാര്യമായ അടിസ്ഥാനമൊന്നും ഇല്ലെന്ന് കാണാൻ കഴിയും. സാധാരണ നിലയിൽ സ്ത്രീ ശരീരത്തിൽ എത്തുന്ന പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേർന്ന് ബീജസങ്കലനം ചെയ്യുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന “സിക്താണ്ഡം” (zygote) ഗർഭപാത്രത്തിൽ വെച്ച് ഭ്രൂണമായി മാറുന്നു. ഈ ഭ്രൂണം വികാസം പ്രാപിച്ചാണ് ഗർഭപിണ്ഡത്തിൻ്റെ ശരീരം രൂപപ്പെടുന്നത്. അമ്മയിൽനിന്ന് ഓക്സിജനും പോഷകങ്ങളും വളർച്ചയ്ക്ക് ആവശ്യമായ മറ്റു ഘടകങ്ങളും സ്വീകരിക്കുമെങ്കിലും, ബീജസങ്കലനത്താൽ ഉണ്ടാകുന്ന സിക്താണ്ഡമാണ് ശരീരം രൂപപ്പെടുന്നതിൻ്റെ പ്രധാന ഘടകം. അല്ലാതെ, അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കുന്നില്ല. എന്നാൽ യേശുവിൻ്റെ ഉല്പാദനത്തിൽ ബീജസങ്കലനം എന്നൊന്ന് നടന്നിട്ടില്ല. ജോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്നാണ്. തന്മൂലം ബീജസങ്കലനം, സിക്താണ്ഡം, ഭ്രൂണം, ഗർഭസ്ഥശിശു തുടങ്ങിയ പ്രക്രിയകളൊന്നും മറിയയിലൂടെ മാത്രം നടക്കാൻ ഒരു സാദ്ധ്യതയുമില്ല. മറ്റൊരു പ്രധാന വിഷയം കൂടിയുണ്ട്: ക്രിസ്തു മറിയയുടെ ശരീരം സ്വീകരിച്ചു എന്ന് പറയുന്നവർ, അവൻ നമ്മുടെ പാപപരിഹാരത്തിനായി ചിന്തിയ നിർമ്മല രക്തവും അവളിൽനിന്ന് സ്വീകരിച്ചതാണെന്ന് പറയണം. (1പത്രൊ, 1:18). ഗർഭസ്ഥശിശു അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കാത്തതുപോലെ രക്തവും സ്വീകരിക്കുന്നില്ലെങ്കിലും, അമ്മയുടെ രക്തപ്രവാഹത്തിൽ നിന്നാണ് രക്തോല്പാദനത്തിനുള്ള ഓക്സിജനും പോഷകങ്ങളും സ്വീകരിക്കുന്നത്. തന്മൂലം, പരിശുദ്ധനായ ക്രിസ്തു മറിയയിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചു എന്ന് പറയാൻ യാതൊരു നിർവ്വാഹവും ഇല്ല. ബൈബിൾ വായിക്കുമ്പോൾ ശ്രദ്ധയോടെ വായിച്ചാൽ, ഇങ്ങനെയുള്ള ദുരുപദേശങ്ങളൊന്നും വിശ്വസിക്കേണ്ടിവരില്ല. മറിയയും പരിശുദ്ധാത്മാവും കൂടി യേശുവിനെ ഉല്പാദിപ്പിച്ചു എന്നല്ല ബൈബിൾ പറയുന്നത്. “അവളിൽ ഉൽപാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്നാണ്. (മത്താ, 1:20). അതായത്, അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിച്ചതും അവളിൽനിന്ന് അവനെ ഉത്ഭവിപ്പിച്ചതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പരിശുദ്ധാത്മാവിനു് മാത്രമാണ്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21). പ്രവചനംപോലെ, പരിശുദ്ധാത്മാവ്, മുമ്പുകൂട്ടി ഒരുക്കിവെച്ചിരുന്ന ശരീരം അഥവാ, സോമായാണ് ക്രിസ്തുവിനു് നല്കിയത്. (എബ്രാ, 10:5; സങ്കീ, 40:6). അല്ലാതെ, യേശുവിൻ്റെ ഉല്പാദനത്തിൽ മറിയയുടെ യാതൊരു സഹായവും (contribution) ഇല്ല. ക്രിസ്തു മറിയയിൽനിന്ന് ശരീരവും രക്തവും സ്വീകരിച്ചു എന്ന് വിശ്വസിക്കുന്നവർ, യേശുവും മറിയയും കൂടിയാണ് പാപപരിഹാരം വരുത്തിയതെന്നും വിശ്വസിക്കണം. ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി, ഐക്യത്തിൽ ഒരു ദൈവമാണെന്ന് പറയുന്നവർ, ഏകരക്ഷകനായ യേശുക്രിസ്തുവിനെ അമ്മയായ മറിയയെയും ചേർത്ത് ഐക്യത്തിൽ ഒരു രക്ഷകൻ ആക്കാനാണ് നോക്കുന്നത്. നിലവിൽ അങ്ങനെ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനമുണ്ട്. ഈ ഉപദേശങ്ങളൊന്നും ദൈവികമല്ല; പരിശുദ്ധാത്മാവിനാലുള്ള ക്രിസ്തുവിൻ്റെ  നിസ്തുല്യ ജനനത്തെയും പരമയാഗത്തെയും തുച്ഛീകരിക്കാനുള്ള സാത്താൻ്റെ തന്ത്രം മാത്രമാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.