ദൈവത്തിൻ്റെ വലത്തുഭാഗം

ദൈവത്തിൻ്റെ വലത്തുഭാഗം

യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു വ്യക്തിയാണെന്ന് അനേകരും വിചാരിക്കുന്നു. ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ മൗലിക ഉപദേശം വിശ്വസിക്കാൻ കഴിയാത്തവർ ദൈവത്തിൻ്റെ വെളിപ്പാടുകളെ വ്യത്യസ്ത വ്യക്തികളാക്കുകയും, ആലങ്കാരികമായി പറഞ്ഞിരിക്കുന്നതിനെ  അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുകയും ചെയ്യുന്നു. “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്നത് ക്രിസ്തുവിൻ്റെ പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ പുത്രനും അഭിഷിക്തരാജാവുമായ യിസ്രായേലാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്. (സങ്കീ, 110:1; 80:17). ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും ബൈബിൾ പ്രധാനമായും രണ്ടു പുത്രന്മാരെ കുറിച്ചുള്ളതാണ്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ അഥവാ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ പുത്രൻ യിസ്രായേലാണ്. പഴയനിയമം ദൈവത്തിൻ്റെ സാക്ഷാൽ പുത്രനെക്കുറിച്ചുള്ളതാണ്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കുവാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നതാണ് പുതിയനിയമത്തിലെ പുത്രൻ. (മത്താ, 5:17,18). അതിനാൽ യിസ്രായേലിൻ്റെ പദവികളാണ് ആത്മീയമായി യേശുക്രിസ്തുവിൽ നിവൃത്തിയായതായി കാണുന്നത്. 

അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമെന്ന നിലയിൽ, യഥാർത്ഥത്തിൽ ദൈവത്തിനൊരു വലത്തുഭാഗമോ ഇടത്തുഭാഗമോ ഇല്ല. ഇല്ലെന്നല്ല; ഉണ്ടാകുക സാദ്ധ്യമല്ല. “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28. ഒ.നോ: സങ്കീ, 139:7-10; യിരെ, 23:23,24). പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന ദൈവത്തിന് ഒരു വലത്തുഭാഗം ഉണ്ടാകുകയില്ല. എന്നാൽ സ്വർഗ്ഗസിംഹാനത്തിൽ ഇരിക്കുന്നതായി കണ്ട ദൈവത്തിന് വലത്തുഭാഗവും ഇടത്തുഭാഗവുമുണ്ട്; അതുപക്ഷെ, ദൈവത്തിൻ്റെ വെളിപ്പാടാണ്: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). അദൃശ്യനായ ഏകദൈവത്തിൽ വ്യക്തികളല്ല; വെളിപ്പാടുകളാണുള്ളത്. സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനായി പഴയപുതിയനിയമ ഭക്തന്മാർ കണ്ടത് ദൈവത്തിൻ്റെ പ്രത്യക്ഷതയാണ്. അതാണ് പൗലൊസ് അപ്പോസ്തലൻ പറയുന്ന അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയു  ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപം. (കൊലൊ, 1:15; 2:9). ആ ദൈവത്തിന് അഥവാ ദൈവത്തിൻ്റെ പ്രത്യക്ഷതയ്ക്ക് വലത്തുഭാഗവും ഇടത്തുഭാഗവുമൊക്കെയുണ്ട്; എന്നാൽ അവിടെയിരിക്കുന്നത് ദൂതന്മാരാണ്: (1രാജാ, 22:19). അതിനാൽ ക്രിസ്തു വലത്തുഭാഗത്തിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് ആലങ്കാരികമാണെന്ന് മനസ്സിലാക്കാം. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം:

1. “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്ക് സമനും (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25), സദൃശനുമില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5).  “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). ദൈവം ഒരുത്തൻ മാത്രമാണ്; ആകയാൽ ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തു ദൈവത്തിൻ്റെ വലത്തോ ഇടത്തോ ഇരിക്കുന്ന മറ്റൊരു വ്യക്തിയല്ല; ദൈവം തന്നെയാണ്. (1തിമൊ, 3:14-16).

2. “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവനായിക്കണ്ട ദൈവത്തിൻ്റെ പ്രത്യക്ഷതയായവൻ്റെ വലത്തും ഇടത്തുമാകട്ടെ ദൂതന്മാരാണുള്ളത്: യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16) അധിവസിക്കുന്നവനും, കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വെളിപ്പാട് ദർശിച്ച പഴയപുതിയനിയമ ഭക്തന്മാരാരും ദൈവത്തിൻ്റെ വലതുഭാഗത്ത് ഒരു പുത്രനെ കണ്ടില്ല; ദൂതന്മാരെയാണ് കണ്ടത്. അതിനാൽ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു വ്യക്തിയല്ല യേശുക്രിസ്തുവെന്ന് മനസ്സിലാക്കാം.

3. “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഇവിടെ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും വാഗ്ദത്തരാജാവുമായ ദൈവസന്തതിയാണ് യിസ്രായേൽ. വാഗ്ദത്ത സന്തതി രാജാവാകയാലാണ് ദാവീദ് അവനെ ആത്മാവിൽ എൻ്റെ യജമാനൻ അഥവാ കർത്താവെന്ന് വിളിക്കുന്നത്. യിസ്രായേലിന്റെ പദവികളാണ് അവൻ്റെ രക്ഷകനായ യേശുക്രിസ്തുവിൽ നിവൃത്തിയായത്; അതിനാലാണ് ക്രിസ്തു ദാവിൻ്റെ പുത്രനും വാഗ്ദത്ത രാജാവുമായത്. (ലൂക്കൊ, 1:32,33). അക്ഷരാർത്ഥത്തിൽ യിസ്രായേലെന്ന ദൈവത്തിൻ്റെ വാഗ്ദത്തരാജാവ് അവൻ്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു വ്യക്തിയല്ല; യിസ്രായേൽ ജനതമുഴുവൻ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? അത് ദൈവം തൻ്റെ സന്തതിക്ക് കൊടുത്തിരിക്കുന്ന ഒരു സവിശേഷ പദവിയാണ്. തൻ്റെ വലങ്കൈയുടെ പരിപാലനം യിസ്രായേലിനു ഉണ്ടെന്നാണ് അതിനർത്ഥം. (സങ്കീ, 80:14-17; യെശ, 41:13). ഇനി, ‘ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക’ എന്ന പദവി അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ ആ പദവി നിത്യമായിരിക്കേണ്ടേ? എന്നാൽ ആ പദവിക്ക് ‘ശത്രുക്കൾ പാദപീഠമാകുവോളം’ എന്നൊരു പരിധി വെച്ചിട്ടുണ്ട്. (110:1). അതിനാൽ അത് യേശുക്രിസ്തുവിൻ്റെ പദവിയല്ലെന്ന് മനസ്സിലാക്കാമല്ലോ? ദൈവം യിസ്രായേലിൻ്റെ ശത്രുക്കളെ അവൻ്റെ കാല്ക്കീഴിൽ ആക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുത്തുകഴിഞ്ഞാൽ (പ്രവൃ, 1:6), പിന്നെ ദൈവപുത്രനായ യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല; തനിക്ക് സകലവും കീഴാക്കിത്തന്ന ദൈവത്തിന് കീഴ്പ്പെട്ടിരിക്കുകയാണ് ചെയ്യുന്നത്. തൻ്റെ പുത്രനായ യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (1കൊരി, 15:27,28. ഒ.നോ: സങ്കീ, 8:6-8). ദൈവത്തിന്റെ വലത്തുഭാഗം അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ പദവിയാണെന്ന് വിചാരിക്കുന്നവർ മഹാദൈവമായവൻ മറ്റൊരു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണോ വിചാരിക്കുന്നത്? (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

4. “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). ദൈവത്തിൻ്റെ ക്രിസ്തു അഥവാ അഭിഷിക്തനായ രാജാവാണ് യിസ്രായേൽ. ദൈവത്തിൻ്റെ വാഗ്ദത്ത ക്രിസ്തുവായ യിസ്രായേലോ, അവൻ്റെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവോ അക്ഷരാർത്ഥത്തിൽ ഒരു പ്രത്യേകസ്ഥലത്ത് ഇരിക്കുന്നവരല്ല. എന്തെന്നാൽ ക്രിസ്തു പല സ്ഥാനങ്ങളിൽ ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്:  യഹോവയുടെ: പുറകിൽ (സങ്കീ, 16:8; പ്രവൃ, 2:25), ഇടത്തുഭാഗത്ത് (സങ്കീ, 16:8; 110:5; പ്രവൃ, 2:25), വലത്തുഭാഗത്ത് (110:1; പ്രവൃ, 2:35), മടിയിൽ (യോഹ, 1:18), അടുക്കൽ (1യോഹ, 2:1), ജീവികളുടെ നടുവിൽ (വെളി, 5:6), സിംഹാസനത്തിൻ്റെ മദ്ധ്യേ (വെളി, 7:17) ഇവിടൊക്കെ ക്രിസ്തു ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. അതിനാൽ യേശുക്രിസ്തു അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു വ്യക്തിയല്ല; അതൊക്കെ ആലങ്കാരികമാണെന്ന് മനസ്സിലാക്കാം.  (കാണുക: യിസ്രായേലിൻ്റെ പദവികൾ, ദൈവത്തിൻ്റെ ക്രിസ്തു).

5. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (തിമൊ, 1 3:14-16). ഭാഷയുടെ വ്യാകരണം അറിയാവുന്നവർക്ക് “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് നാമം ചേർത്തുനോക്കിയാൽ, “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യോഹ, 10:10). കെ.ജെ.വി. പോലുള്ള അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (God was manifested in the flesh) എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്: New Messianic Version Bible-ൽ ആകട്ടെ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്: “And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.” (കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു, വെളിപ്പാടും അവതാരവും)

ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല; ആ പദവി മാത്രമാണ് പിന്നെയുണ്ടാകുന്നത്. എന്നാൽ പുതിയനിയമത്തിൽ ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തതായി, ഇരിക്കുന്നതായി, പക്ഷവാദം ചെയ്യുന്നതായി ഇരുപതോളം വാക്യങ്ങളുണ്ട്. ക്രിസ്തു ദൈവത്തിൻ്റ വലത്തുഭാഗത്തു ഇരിക്കുന്നതിനെ മൂന്നു വിധത്തിൽ മനസ്സിലാക്കാം: ഒന്ന്; അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രത്യക്ഷതയെന്ന നിലയിൽ അവൻ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. രണ്ട്; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയുടെ സ്ഥാനം വലത്തുഭാഗത്താണ്. മൂന്ന്; പക്ഷവാദം ചെയ്യുന്നവൻ്റെ സ്ഥാനം വലത്തുഭാഗമാണ്. അതിനാധാരമായ ത്രിവിധപ്രയോഗങ്ങളും കാണാം: മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കുന്നു (എബ്രാ, 1:3), ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്നു (എബ്രാ, 12:2), പക്ഷവാദം ചെയ്യുന്നു. (റോമ, 8:34). 

1. അദൃശ്യദൈവത്തിൻ്റെ പ്രതിമയെന്ന നിലയിൽ അവൻ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്: “അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” (എബ്രാ, 1:3. ഒ.നോ: മത്താ, 26:64; മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; പ്രവൃ, 2:33; 7:55; 7:56; 1പത്രൊ, 3:22). ദൈവം അദൃശ്യനാണ്; ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല കാണ്മാൻ കഴിയുകയുമില്ല. അപ്പോൾത്തന്നെ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് ആരാധന സ്വീകരിക്കുന്ന യഹോവയെ അനേകർ കണ്ടിട്ടുണ്ട്. മീഖായാവ് (1രാജാ, 22:19–2ദിന, 18:18), യെശയ്യാവ് (6:1-3), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9-10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ കണ്ടിട്ടുണ്ട്. സിംഹാസനത്തിൽ ഇരിക്കുന്നവനെ നാലു ജീവികൾ പരിശുദ്ധൻ പരിശുദ്ധൻ എന്നിങ്ങനെ രാപ്പകൽ അഥവാ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും കാണ്ടത്. (യെശ, 6:1-5; വെളി, 4:1-8). അതാണ് അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷത. അതിനെ മഹത്വത്തിൻ്റെ പ്രത്യക്ഷതയെന്നു പറയുന്നു: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). അതാണ് പൗലൊസ് അപ്പൊസ്തലൻ പറയുന്ന; അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപം. (കൊലൊ, 1:15; 2:9). അതുതന്നെയാണ് എബ്രായലേഖകൻ പറയുന്ന; തേജസ്സിൻ്റെ പ്രഭയും തത്വത്തിൻ്റെ മുദ്രയും: (എബ്രാ, 1:3). (കാണുക: അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും)

അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയെ അഥവാ ദൃശ്യരൂപത്തെയാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്: “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:” (പ്രവൃ, 7:55). സ്തെഫാനോസ് കാണുന്നത് അദൃശ്യനായ ദൈവത്തെയല്ല; ദൈവമഹത്വമാണ്. സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്ന് ആ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” അതായത്, അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്ത് അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന യഹോവ അഥവാ യേശുവിനെയുമാണ് കണ്ടത്. പഴയനിയമ ഭക്തന്മാർ കണ്ട യഹോവയും യേശുവും ഒരാളാണെന്നതിന് കൃത്യമായ ഒരു തെളിവുകൂടിതരാം: ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: “നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.” (സങ്കീ, 31:5. ഒ.നോ: സംഖ്യാ, 16:22 27:17;  സങ്കീ, 42:1,2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19). യഹോവയും യേശുവും ഒരാളായതുകൊണ്ടാണ് യേശുവിൻ്റെ കയ്യിൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത്. (പ്രവൃ, 7:59). “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു യേശുക്രിസ്തു പറഞ്ഞതിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസിനു ലഭിച്ച സ്വർഗ്ഗീയദർശനം. (യോഹ, 14:9; പ്രവൃ, 7:55,56). സ്തെഫാനോസ് ഈ കാഴ്ച കണ്ടതിനും ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ്, ദൈവം അദൃശ്യനാണെന്നും ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ലെന്നും കാണ്മാൻ കഴിയില്ലെന്നും പൗലൊസ് അപ്പൊസ്തലൻ പറഞ്ഞത്. (1തിമൊ, 1:17; 6:16). ഏകദേശം അമ്പത്തഞ്ചു വർഷങ്ങൾക്കുശേഷമാണ്, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞത്. (യോഹ, 1:18; 1യോഹ, 4:12). സ്തെഫാനോസ് യേശുക്രിസ്തുവെന്ന ഏകനെയല്ലാതെ, മറ്റൊരു ദൈവവ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടില്ലെന്നുള്ളതിന് ഇതിൽക്കൂടുതൽ തെളിവിൻ്റെ ആവശ്യമില്ല. സ്തെഫാനോസ് യേശുക്രിസ്തുവിനെ കണ്ടത് ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്താണ്. (പ്രവൃ, 7:55). എബ്രായലേഖകൻ പറയുന്നു: മഹിമയുടെ വലത്തുഭാഗത്തു ഇരിക്കുന്നു. (എബ്രാ, 1:3. ഒ.നോ: മത്താ, 26:64. ഒ.നോ: മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; പ്രവൃ, 2:33; 7:55; 7:56; 1പത്രൊ, 3:22). ആരുമൊരുനാളും കാണാത്തതും കാണ്മാൻ കഴിയാത്തതുമായ അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകളാണ് സ്വർഗ്ഗത്തിലും ഭൂമിയിലുമായി അനേകർ കണ്ടത്. ദൈവത്തിൻ്റെ വെളിപ്പാടുകളെ വ്യക്തികളായി എണ്ണിയാൽ, ദൈവവ്യക്തികൾ മൂന്നിലും മുപ്പതിലും നില്ക്കില്ല. (കാണുക: അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും, സ്തെഫാനോസ് കണ്ട ദർശനം)

2. ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയുടെ സ്ഥാനം വലത്തുഭാഗത്താണ്: “വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” (എബ്രാ, 12:2. ഒ.നോ: മത്താ, 12:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 2:35; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:13; 8:1; 10:12,13). ദൈവത്തിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ദൈവം സകലവും കാൽക്കീഴാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും (സങ്കീ, 8:6) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും (110:1) ശത്രുക്കൾ പാദപീഠമായിക്കഴിഞ്ഞാൽ ദൈവത്തിനു കീഴ്പ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കീ, 2:8,9; ദാനീ, 7:18,21,27; 1കൊരി, 27,28; വെളി, 11:15; 12:10). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലിൻ്റെ ജഡത്താലുള്ള ബലഹീനത നിമിത്തം അവന് കഴിയാത്തതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ അയച്ചത്. (റോമ, 8:3). അഥവാ യഹോവയായ ദൈവം, യേശുവെന്ന നാമത്തിൽ ദൈവപുത്രനും മനുഷ്യപുത്രനുമായി ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:32,35; 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). ഒന്നുകൂടി വ്യക്തമാക്കിയാൽ: സ്വന്തപുത്രനായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവൻ്റെ പാപസ്വഭാവം നിമിത്തം അവന് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ, അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്ന് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം അവന് സാക്ഷാത്കരിക്കരിച്ചു കൊടുക്കുകയായിരുന്നു. അതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്: “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.” എബ്രായർ 10:12,13). യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ ദൈവസിംഹാസനത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവി യേശുക്രിസ്തുവിൽ നിക്ഷിപ്തമായിരിക്കും. യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിഞ്ഞാൽ, യിസ്രായേൽ പിന്നെ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയല്ല ചെയ്യുന്നത്; ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കുകയാണ് ചെയ്യുന്നത്. (സങ്കീ, 2:8,9; ദാനീ, 7:18,21,27; 1കൊരി, 27,28; വെളി, 11:15; 12:10). ദൈവം യിസ്രായേലിനു അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (1കൊരി, 15:27,28). ‘ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക’ എന്നത് ദൈവപുത്രനായ യിസ്രായേലിന്റെ പദവിയായതുകൊണ്ടാണ് അവൻ്റെ മറുവിലയായ ക്രിസ്തുവിൽ ആ പദവി ആരോപിക്കപ്പെട്ടിരിക്കുന്നത്. ‘വലഭാഗത്തേക്കു ആരോഹണം ചെയ്തു (പ്രവൃ, 2:33) വലത്തുഭാഗത്തിരുന്നു’ (മർക്കൊ, 16:19) എന്നൊക്കെ പറഞ്ഞിരിക്കുന്നത് നോക്കുക. ആ പദവി അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെയല്ല; യിസ്രായേലിന്റെതാണ് എന്നതിൻ്റെ തെളിവാണ് ‘ശത്രുക്കൾ പാദപീഠമാകുവോളം’ എന്നൊരു പരിധി ആ പദവിക്കുള്ളത്. (കാണുക: രണ്ടാം സങ്കീർത്തനം, നൂറ്റിപ്പത്താം സങ്കീർത്തനം, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)

3. പക്ഷവാദം ചെയ്യുന്നവൻ്റെ സ്ഥാനമാണ് വലത്തുഭാഗം: “ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” (റോമ, 8:34). “എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (യോഹ, 1 2:1. ഒ.നോ: എബ്രാ, 7:25). നമുക്ക് അക്ഷയനും അദൃശ്യനുമായ ഏകദൈവമാണുള്ളത്. (1തിമൊ, 1:17). ആ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ് നമ്മുടെ പാപങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത്. (1കൊരി, 15:21; 1തിമൊ, 2:5,6; 3:14:16). യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ച് മഹാപുരോഹിതനായിട്ടാണ് ക്രിസ്തു തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു. (മത്താ, 3:16; പ്രവൃ, 10:38; എഫെ, 5:2; എബ്രാ, 3:1). ജഡത്തിൽ പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷതികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. യേശു പക്ഷവാദം ചെയ്യുന്ന മറ്റൊരു വ്യക്തിയായി ഉണ്ടാകയില്ലെന്ന് യേശുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്. തൻ്റെ അവസാന പ്രഭാഷണത്തിൽ: തൻ്റെ നാമത്തിൽ തന്നോടുതന്നെ അപേക്ഷിക്കുവാനും തൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കാനും അഭിന്നമായിട്ട് യേശു പറയുകയുണ്ടായി. (യോഹ, 14:13,14; 15:16; 16:23,24). എന്നിട്ട് ഒടുവിൽ പറയുന്നത്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). “അന്നു” അതായത് താൻ സ്വർഗ്ഗാരോഹണം ചെയ്തുകഴിഞ്ഞാൽ പിതാവ് പുത്രൻ എന്ന വേർതിരിവ് ഉണ്ടാകില്ല. “ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9) എന്നൊക്കെ പറഞ്ഞിരിക്കുന്നത് ഓർക്കുക. ജഡത്തിൽ വെളിപ്പെട്ടവൻ അപ്രത്യക്ഷനായാൽ ആ മനുഷ്യനല്ല പിന്നെ ഉണ്ടാകുന്നത്, ആരാണോ മനുഷ്യനായി വെളിപ്പെട്ടത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ ഏകദൈവം. (തീത്തൊ, 2:12; എബ്രാ, 13:8). ഏകദൈവംതന്നെ മനുഷ്യനായി പ്രത്യക്ഷനായി അപ്രത്യക്ഷമായതിനാൽ സകലവും യഥാസ്ഥാനത്താകുന്നതുവരെ പക്ഷവാദം ചെയ്യുന്നവൻ്റെ പദവിയും ദൈവത്തിൽത്തന്നെ നിക്ഷിപ്തമായിരിക്കും. അതിനാൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നു പക്ഷവാദം ചെയ്യുന്നുവെന്നത് ആലങ്കാരികമാണ്. നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത് കാര്യസ്ഥനായ പരിശുദ്ധാത്മാവാണ്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

ക്രിസ്തുവിൻ്റെ മഹാപുരോഹിത ശുശ്രൂഷ തൻ്റെ ശരീരയാഗത്താൽ ഒരിക്കലായി പൂർത്തിയായതാണ്: (എബ്രാ, 7:27; 9:12; 10:10). മദ്ധ്യസ്ഥശുശ്രൂഷയും ക്രൂശുമരണത്തോടെ കഴിഞ്ഞതാണ്; അഥവാ താൻ ഏകശരീരത്തിൽ ദൈവത്തോടു നിരപ്പു വരുത്തിയപ്പോൾ പൂർത്തിയായി: (എഫെ, 2:16; 1തിമൊ, 2:5,6; എബ്രാ, 8:6; 9:15; 12:24). ഇനിയുള്ളത് പക്ഷവാദം ചെയ്യുന്ന കാര്യസ്ഥൻ്റെ ശുശ്രൂഷയാണ്: (റോമ, 8:34; എബ്രാ, 7:25; 1യോഹ, 2:1). അത് മനുഷ്യനായിട്ടല്ല, ദൈവമായിട്ടാണ് അഥവാ ആത്മാവായി നമ്മുടെ ഉള്ളിൽ വസിച്ചുകൊണ്ടാണ് അവൻ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. പാരക്ലീറ്റൊസ് (prakletos) എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷയാണ് കാര്യസ്ഥൻ. യോഹന്നാൻ്റെ എഴുത്തുകളിൽ അഞ്ചു പ്രാവശ്യം ആ പദമുണ്ട്. സുവിശേഷത്തിൽ നാലുപ്രാവശ്യവും (യോഹ. 14:16; 14:26; 15:26; 16:7) ലേഖനത്തിൽ ഒരു പ്രാവശ്യവും: (1യോഹ. 2:1). സഹായത്തിനായി ഒരുവന്റെ അടുക്കലേക്കു വിളിക്കപ്പെടുന്ന വ്യക്തിയാണ് പാരാക്ലീറ്റൊസ്. സഹായകൻ എന്നർത്ഥം. കോടതിയിൽ ഒരു വ്യക്തിക്കു വേണ്ടി സന്നിഹിതനാകുന്ന അഭിഭാഷകൻ, ഒരുവനുവേണ്ടി വാദിക്കുന്ന മറ്റൊരുവൻ, മദ്ധ്യസ്ഥൻ, പക്ഷവാദം ചെയ്യുന്നവൻ എന്നിങ്ങനെ ഈ പദത്തിനു അർത്ഥവ്യാപ്തി ലഭിച്ചു: (1യോഹ, 2:1). സുവിശേഷത്തിൽ പരിശുദ്ധാത്മാവും ലേഖനത്തിൽ യേശുക്രിസ്തുവുമാണ് കാര്യസ്ഥൻ. എന്നാൽ യോഹന്നാൻ 14:16-ൽ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നിങ്ങൾക്കു തരും എന്ന പ്രസ്താവനയിൽ താൻതന്നെയാണ് പരിശുദ്ധാത്മാവെന്ന ആ കാര്യസ്ഥനെന്നു ക്രിസ്തു വ്യക്തമാക്കുന്നു.

യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം അവൻ പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി വരുന്നത് താൻതന്നെയാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ തനിക്ക് എല്ലാക്കാലവും മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല; അതിനാൽ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ വരികയാണ്. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം: “ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവ്: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറഞ്ഞിരിക്കുന്നതും നോക്കുക. യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). [കാണുക: ഞാനും പിതാവും ഒന്നാകുന്നു, അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും]

നമ്മെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നതും (മത്താ, 3:11; 1കൊരി, 12:12,13) നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നവനും (യോഹ, 3:6,8; 1യോഹ, 2:29) ആത്മാവായി നമ്മോടുകൂടെ വസിച്ചു ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന കാര്യസ്ഥനും യേശുക്രിസ്തുവാണ്: (റോമ, 8:26,27,34; 1യോഹ. 2:1). അവനാണ് ലോകാവസാനത്തോളം എല്ലാനാളും നമ്മോടുകൂടെ ഇരിക്കുന്നത്: (മത്താ, 28:19). ദൈവത്തിൻ്റെ ആത്മാവും (റോമ, 8:28) പിതാവിൻ്റെ ആത്മാവും (മത്താ, 10:20) യേശുക്രിസ്തുവിൻ്റെ ആത്മാവും (ഫിലി, 1:19) പുത്രൻ്റെ ആത്മാവും (ഗലാ, 4:6) ക്രിസ്തുവിൻ്റെ ആത്മാവും (റോമ, 8:29) പരിശുദ്ധാത്മാവും ഒന്നത്രേ. [കാണുക: പരിശുദ്ധാത്മാവ്]

ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിനെ ന്യായാധിപസംഘത്തോടും (Sanhedrin) ഉപമിക്കാം: ന്യായാധിപസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരണ ലഭിക്കുന്ന ഇടം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ഏതൊരു നീചപാപിക്കും അതിധൈര്യത്തോടെ കൃപാസനത്തോട് അടുത്തുവരുവാൻ ധൈര്യം നല്കുന്നതാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവി. അബദ്ധവശാൽ പാപംചെയ്യുന്ന വിശ്വാസികൾക്കും ക്രിസ്തുവിൻ്റെ ഈ പദവിമൂലമാണ് പാപമോചനം. (1യോഹ, 2:1). 

“അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് നമുക്കുള്ളത്. (യെശ, 45:15; കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രത്യക്ഷതയാണ് യഹോവ അഥവാ യേശുക്രിസ്തു. (യെഹെ, 1:28; 2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:10). സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവയും (യെഹെ, 1:28) ജഡത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവും (1തിമൊ, 3:14-16) അദൃശ്യനായ ആത്മാവായി നമ്മോടുകൂടെ വസിക്കുന്നവനും ഒരാളാണ്. (യോഹ, 14:16; പ്രവൃ, 2:2,3). അദൃശ്യനായ ദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളാണ് യഹോവയും യേശുവും പരിശുദ്ധാത്മാവും. അതിനാൽ, നമുക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവുമായി യഹോവ അഥവാ യേശുക്രിസ്തുവെന്ന ഏകദൈവമേയുള്ളു. പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (മത്താ, 5:17,18). ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്ന യഹോവയുടെ അരുളപ്പാടുപോലെ, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തത്താൽ ഒരു പുതിയനിയമം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-12), പിതാവിന്റെയും (യോഹ, 5:43; 17:11,12) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5; 22:16; കൊലൊ, 3:17). അതുകൊണ്ടാണ്, മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നു അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് അപ്പൊസ്തലൻ വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12). ഏകദൈവമാണ് നമുക്കുള്ളത്; അവൻ തന്നെയാണ് നമ്മെ പരിപാലിക്കുന്ന പിതാവും, നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന കാര്യസ്ഥനും അദൃശ്യനായ പരിശുദ്ധാത്മാവായി നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളും നമ്മോടുകൂടി വസിക്കുന്നവനും. (1യോഹ, 2:29; മത്താ, 28:19). “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” എന്ന് യേശു പറഞ്ഞതോർക്കുക. (യോഹ, 14:18). പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുമ്പോൾ; അപ്പൊസ്തലനായ തോമാസ് അവനെ അടിവണങ്ങിക്കൊണ്ട്: “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിക്കുന്നു. (1കൊരി, 8:6; യോഹ, 20:28). ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ ഏകദൈവം കർത്താവായ യേശുക്രിസ്തുവാണ്. (വെളി, 1:8). സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

“എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6)

One thought on “ദൈവത്തിൻ്റെ വലത്തുഭാഗം”

Leave a Reply

Your email address will not be published. Required fields are marked *