“അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. ഞാൻ പറയുന്നതിന്റെ താല്പര്യമോ: നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാൻ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുർബ്ബലമാക്കുന്നില്ല. അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി. എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.”
(ഗലാത്യർ 3:16-19)
☛ ഈ വേദഭാഗത്ത് രണ്ട് സന്തതിയെക്കുറിച്ച് പരാമർശമുണ്ട്. ആദ്യത്തേത്, പൂർവ്വപിതാവായ അബ്രാഹാമിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയായ ക്രിസ്തുവും അടുത്തത്, ആ സന്തതിക്കായി വാഗ്ദത്തം ചെയ്യപ്പെട്ട മറ്റൊരു സന്തതിയും. ഇതുരണ്ടും യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. നമുക്ക് വിശദമായി പരിശോധിക്കാം.
𝟭. അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു:
➦ ഈ വേദഭാഗം വളരെ ശ്രദ്ധിക്കുക: ദൈവം ജാതികളിൽനിന്ന് വിളിച്ച് വേർതിരിച്ച മനുഷ്യനായ അബ്രാഹാമിനും യേശുക്രിസ്തുവിനും ലഭിച്ച വാഗ്ദത്തങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്; പ്രത്യുത, അബ്രാഹാമിനും അവൻ്റെ ഭൗമിക സന്തതിക്കും ദൈവം കൊടുത്ത വാഗ്ദത്തങ്ങളെക്കുറിച്ചാണ് പൗലൊസ് പറയുന്നത്. യേശുക്രിസ്തു ആരാണെന്ന് അറിയാത്തവരാണ്, അബ്രാഹാം എന്ന മനുഷ്യനൊപ്പം യേശുക്രിസ്തുവിനും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചു എന്ന് കരുതുന്നത്.
𝟮. വാഗ്ദത്തം:
➦ വാഗ്ദത്തം (Promise) അഥവാ, വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. “ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ അവനെക്കാൾ ഉയർന്ന ഒരുത്തൻ അവന് നല്കുന്ന ഉറപ്പാണ് വാഗ്ദത്തം.” പുതിയനിയമത്തിൽ വാഗ്ദത്തത്തെ കുറിക്കുന്ന “epangelia” എന്ന പദത്തിൽ “ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ നന്മ, ഉറപ്പു” എന്നീ മൂന്ന് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. അതായത്, ദൈവം തൻ്റെ പരമാധികാരത്താൽ മനുഷ്യൻ്റെ നന്മയ്ക്കായി നൽകുന്ന ഉറപ്പാണ് വാഗ്ദത്തം. ബൈബിലെ വാഗ്ദത്തദാതാവ് ദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. അപ്പോൾ, വാഗ്ദത്തത്തിൻ്റെ ഗുണഭോക്താവ് ആരായിരിക്കും? ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങളുടെ (Promises) ആവശ്യമില്ല. ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങൾ ആവശ്യമില്ലെങ്കിൽ, സ്വന്തജനത്തെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ അല്ലെങ്കിൽ, മാനവകുലത്തെ മുഴുവൻ അവരുടെ പാപത്തിൽനിന്ന് രക്ഷിക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവിന് വാഗ്ദത്തങ്ങളുടെ ആവശ്യമെന്താണ്? (മത്താ, 1:21). സ്വന്തനന്മയ്ക്കും സന്തോഷത്തിനും വേണ്ടി ദൈവത്തൽനിന്ന് എന്തെങ്കിലും നന്മ ആവശ്യമുള്ളത് ഭൗമികർക്ക് മാത്രമാണ്. [കാണുക: ക്രിസ്തുവിനെ അറിയുക]
𝟯. വാഗ്ദത്തങ്ങൾ:
➦ “അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” എന്നത് പഴയനിയമത്തിൽനിന്ന് നേരിട്ടുള്ള ഉദ്ധരണിയല്ല; പ്രത്യുത, പഴയനിയമത്തിൽ പരന്നുകിടക്കുന്ന ദൈവവാഗ്ദങ്ങളുടെ ഒരു സംക്ഷിപ്ത രേഖയാണ്. ദൈവം ആദ്യം അബ്രാഹാമിനാണ് വാഗ്ദത്തങ്ങൾ നല്കുന്നത്. ഏഴ് വാഗ്ദത്തങ്ങൾ നല്കുന്നതായി കാണാം: 𝟭.ഞാൻ നിന്നെ വലിയോരു ജാതിയാക്കും, 𝟮.ഞാൻ നിന്നെ അനുഗ്രഹിക്കും, 𝟯.ഞാൻ നിന്റെ പേർ വലുതാക്കും, 𝟰.നീ ഒരു അനുഗ്രഹമായിരിക്കും, 𝟱.നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും, 𝟲.നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും, 𝟳.നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും: (ഉല്പ, 12:2-3). സത്യവേദപുസ്തകത്തിൽ ആറെണ്ണമായാണ് കാണുന്നത്. എന്നാൽ മൂലഭാഷയിൽ ഏഴെണ്ണം കാണാം. അബ്രാഹാമിനോടുള്ള ഏഴാമത്തെ വാഗ്ദത്തം ഗലാത്യരിലെ പ്രസ്തുത വേദഭാഗത്തിന് മുകളിൽ പൗലൊസ് ഉദ്ധരിച്ചിട്ടുണ്ട്: “എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.” (ഗലാ, 3:8). വാഗ്ദത്തം ശ്രദ്ധിക്കുക: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും.” അബ്രാഹാമിനുള്ള ദൈവത്തിൻ്റെ ഈ വാഗ്ദത്തങ്ങൾക്കുശേഷം ഉടനെതന്നെ അവൻ്റെ സന്തതിക്കുള്ള വാഗ്ദത്തം കാണാം: “യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു.” (ഉല്പ, 12:7). “നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും” എന്നാണ് കനാൻ ദേശത്തുവെച്ച് ദൈവം അബ്രാഹാമിനോട് പറയുന്നത്: (ഉല്പ, 12:5). കനാൻദേശം കൈവശമാക്കിയ സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അതിനാൽ അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയും യിസ്രായേൽ ആയിരിക്കുമല്ലോ?
𝟰. പുത്രനും സന്തതിയും:
➦ പുത്രൻ (Son) എന്ന പദത്തിനും സന്തതി (Seed) എന്ന പദത്തിനും തമ്മിൽ വ്യത്യാസമുണ്ട്. ഗ്രീക്കിൽ പുത്രനെ (Son) കുറിക്കുന്ന ‘ഹുയിയോസ്’ (Υἱός – Huios) എന്ന പദവും, സന്തതിയെ (Seed) കുറിക്കുന്ന ‘സ്പെർമ’ (Σπέρμα – Sperma) എന്ന പദവും തമ്മിലുള്ള വ്യത്യാസം നോക്കാം. ഹുയിയോസ് (Huios) എന്ന പദത്തിന് “പുത്രൻ/അവകാശി” (Son/Heir) എന്നാണർത്ഥം. സ്വന്തപുത്രനെയും അഥവാ, ജൈവികമായ പുത്രനെയും ദത്തുപുത്രനെയും കുറിക്കാനും പദവിയായും ഈ പദം ഉപയോഗിക്കും. ഉദാ: അല്ഫായിയുടെ മകൻ, ഇടിമക്കൾ, ദൈവപുത്രൻ, ദൈവമക്കൾ, നിജപുത്രൻ, മനുഷ്യപുത്രൻ, യോസേഫിൻ്റെ പുത്രൻ, രാജ്യത്തിൻ്റെ പുത്രന്മാർ, സമധാനപുത്രൻ മുതലായവ നോക്കുക. നമ്മൾ ദൈവത്തിൻ്റെ മക്കൾ (Sons) ആണെന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
☛ എന്നാൽ സന്തതിയെ കുറിക്കുന്ന സ്പെർമ (Sperma) എന്ന പദത്തിന്, ‘വിത്ത്’ (Seed), ‘സന്തതി’ (Offspring), പുരുഷബീജം (Sperm), ശുക്ലം (Semen) എന്നൊക്കെയാണ് അർത്ഥം. അതായത്, ‘Sperma’ എന്ന പദത്തിൻ്റെ പ്രാഥമിക അർത്ഥം: ‘വിത്തു’ (Seed) അല്ലെങ്കിൽ ബീജം’ (Sperm) എന്നാണ്. പുതിയനിയമത്തിൽ ’വിത്തു’ (Seed) എന്ന അർത്ഥത്തിലാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ‘Sperma’ എന്ന പദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ ‘Sperm’ എന്ന പദമുണ്ടായത്.
☛ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ സെപ്റ്റ്വജിൻ്റിലും (LXX) സന്തതിയെ കുറിക്കാൻ ‘Sperma’ എന്ന പദമാണ്. ‘സന്തതി’ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘സെരാ’ (זֶרַע – Zera) എന്ന എബ്രായ പദത്തിനും ഇതേ അർത്ഥമാണ്.
☛ അതിനാൽ, യേശു ആരുടെയെങ്കിലും സ്പെർമയാണ് (Sperma) എന്നുപറഞ്ഞാൽ, അവൻ്റെ ജൈവികമായ (Biological) സന്തതിയാണെന്നുവരും.
𝟱. അബ്രാഹാമിൻ്റെ പുത്രനും സന്തതിയും:
➦ “അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” എന്നാണ് പൗലൊസ് പറയുന്നത്. യേശുവിനെ “അബ്രാഹാമിൻ്റെ പുത്രൻ” (huiou Abraam – Son of Abraham) എന്ന് ഒരുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (മത്താ, 1:1). യെഹൂദാകന്യകയിൽ പ്രകൃത്യാതീതമായി ജനിച്ച യേശുവിൻ്റെ പദവിയാണത്. അല്ലാതെ, യേശുവിന് അബ്രാഹാമുമായി ജൈവികമായ (Biological) യാതൊരു ബന്ധവുമില്ല. അതിനാൽ ഒരു വാക്യത്തിൽപ്പോലും യേശുവിനെ “അബ്രാഹാമിൻ്റെ ‘Sperma” (Seed) എന്ന് പറഞ്ഞിട്ടില്ല.
☛ എന്നാൽ യിസ്രായേലിനെ “അബ്രാഹാമിൻ്റെ സന്തതി” (Abraham’s Seed) എന്നർത്ഥമുള്ള “Sperma Abraam” എന്ന കൃത്യമായ അഞ്ച് പ്രയോഗം ഉൾപ്പെടെ (യോഹ, 8:33; യോഹ, 8:37; റോമ, 9:7; 2കൊരി, 11:22; എബ്രാ, 2:16) “അബ്രാഹാമിൻ്റെ സന്തതി” എന്ന് പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുമുണ്ട്. (ലൂക്കൊ, 1:55 റോമ, 4:13 പ്രവൃ, 3:25; പ്രവൃ, 7:5; പ്രവൃ, 7:6; റോമ, 4:18; ഗലാ, 3:16). അതായത്, യിസ്രായേലാണ് അവൻ്റെ യഥാർത്ഥ കൊച്ചുമകൻ/കൊച്ചുമക്കൾ. യിസ്രായേലിനെ അബ്രാഹാമിൻ്റെ ‘സന്തതി’ (Seed) എന്ന് പറയാൻ എബ്രായയിൽ, ‘സെരാ’ (Zera) എന്ന പദവും, LXX-ൽ ’സ്പർമ’ (Sperma) എന്ന പദവുമാണ് കാണുന്നത്. യേശുക്രിസ്തു അബ്രാഹാമിൻ്റെ വിത്തിൽനിന്ന് ഉണ്ടായ സന്തതിയല്ലാത്തതിനാൽ, പൗലൊസ് പറയുന്ന അബ്രാഹാമിൻ്റെ സന്തതി യേശുവല്ല; യിസ്രായേൽ ആണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
𝟲. ദാവീദിൻ്റെ സന്തതിയിൽ നിന്നു ജനിച്ചവൻ:
➦ യേശുവിനെ “ദാവീദിൻ്റെ പുത്രൻ” (huiou Dauid – Son of David) എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (മത്താ, 1:1). അത് സ്വന്തപുത്രനെന്ന നിലയിലല്ല; പഴയനിയമ പ്രകാരമുള്ള പദവിയാണത്. എന്നാൽ “ദാവീദിൻ്റെ സന്തതിയിൽ നിന്നു” (ek tou spermatos Dauid – from the seed of David) യേശു ജനിച്ചു എന്ന് നാല് വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 7:42; റോമ, 1:3/5; പ്രവൃ, 13:22; 2തിമൊ, 2:8). “ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചു” എന്നതിന്, അവൻ്റെ വംശപരമ്പരയിൽ ജനിച്ചു എന്ന അർത്ഥം മാത്രമാണുള്ളത്. സത്യവേദപുസ്തകത്തിലെ “ദാവീദിന്റെ സന്തതിയായി ജനിച്ചു” (2തിമൊ, 2:8) എന്ന പ്രയോഗം ശരിയല്ല. “ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചു” എന്നതാണ് ശരിയായ പ്രയോഗം. യേശു ദാവീദിൻ്റെ വിത്ത് (Seed) അല്ലെങ്കിൽ ജൈവിക (Biological) സന്തതി അല്ലാത്തതുകൊണ്ടാണ് അവനെ ദാവീദിൻ്റെ ’സന്തതി’ എന്ന് നേരിട്ട് പറയാത്തത്. യെഹൂദാഗോത്രത്തിൽ (എബ്രാ, 7:14) ദാവീദിൻ്റെ ഗൃഹത്തിൽ (ലൂക്കൊ, 1:27) ജനിച്ച യേശു ദാവീദിൻ്റെപോലും ‘സന്തതി’ (Sperma – Seed) അല്ലെങ്കിൽ, ദാവീദിനും ആയിരത്തഞ്ചൂറ് വർഷംമുമ്പ് ജീവിച്ചിരുന്ന അബ്രാഹാമിൻ്റെ സന്തതിയാകുന്നത് എങ്ങനെയാണ്?
𝟳. കന്യകാജാതൻ:
➦ യേശുവിൻ്റെ അമ്മ മറിയത്തിൻ്റെ മകൻ എന്നിങ്ങനെ 37 പ്രാവശ്യം കാണാം. (യോഹ, 2:3 – മർക്കൊ, 6:3). മക്കളെ പ്രസവിക്കുന്നവളെയാണ് ‘അമ്മ’ എന്ന് വിളിക്കുന്നത്. അതിനാലാണ്, മറിയത്തെ യേശുവിൻ്റെ അമ്മ എന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. യോസേഫിൻ്റെ മകൻ എന്നും യേശുവിനെ മകനെന്നും പറഞ്ഞിട്ടുണ്ട്: (യോഹ, 1:45). എന്നാൽ യേശു മറിയത്തിൻ്റെ ‘Sperma’ (Seed) ആണെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. എന്തെന്നാൽ യേശു മറിയത്തിൻ്റെ വിത്തിൽനിന്നല്ല ജനിച്ചത്. യേശു മറിയത്തിൻ്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായവൻ ആകയാൽ ജീവശാസ്ത്രപരമായി (Biological) അവന് അവളുമായി ബന്ധമൊന്നുമില്ല. ⟦എന്നാൽ അവനെ പ്രസവിച്ചുവളർത്തിയ അമ്മ എന്ന നിലയിലുള്ള ബന്ധം അതിനെക്കാൾ ശ്രേഷ്ഠമാണ്⟧. ജോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം, മറിയത്തിൻ്റെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്നാണ്. തന്മൂലം, ബീജസങ്കലനം, സിക്താണ്ഡം, ഭ്രൂണം, ഗർഭസ്ഥശിശു തുടങ്ങിയ പ്രക്രിയകളൊന്നും യേശുവിൻ്റെ ഉല്പാദനത്തിൽ ഉണ്ടായിരുന്നില്ല; അതിൻ്റെ ആവശ്യവുമില്ല. പരിശുദ്ധാത്മാവ് അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിക്കുകയായിരുന്നു. അതായത്, അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിച്ചതിൻ്റെയും അവളിൽനിന്ന് അവനെ ഉത്ഭവിപ്പിച്ചതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പരിശുദ്ധാത്മാവിന് മാത്രമാണ്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21). അല്ലാതെ, യേശുവിൻ്റെ ഉല്പാദനത്തിൽ മറിയയുടെ യാതൊരു സഹായവും (Contribution) ഇല്ല. അതുകൊണ്ടാണ്, മറിയത്തിൻ്റെ ‘Sperma’ (വിത്ത്) എന്ന് യേശുവിനെ ഒരിക്കൽപ്പോലും പറയാത്തത്. LXX-ൽ സ്ത്രീകളുടെ സന്തതിയെ കുറിക്കാൻ Sperma ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 16:10). അതവരുടെ ജൈവിക സന്തതിയായതുകൊണ്ടാണ്. യേശു അവനെ പ്രസവിച്ച മറിയത്തിൻ്റെപോലും സന്തതിയല്ലെങ്കിൽ (Sperma – Seed), എങ്ങനെയാണ് അബ്രാഹാമിൻ്റെ സന്തതിയാകുന്നത്? അതിനാൽ പൗലൊസ് പറയുന്ന അബ്രാഹാമിൻ്റെ സന്തതിയായ ക്രിസ്തു യേശുവല്ല; യിസ്രായേൽ ആണെന്ന് കണ്ണുംപൂട്ടി വിശ്വസിക്കാം. [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?]
𝟴. അബ്രാഹാമിന്നും അവന്റെ സന്തതിക്കും:
➦ അബ്രാഹാമിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ആരാണെന്ന് യേശുവിൻ്റെ ജനനത്തിന് മുമ്പേതന്നെ, അവൻ്റെ അമ്മയുടെ സ്തോത്രഗീതത്തിൽ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കൊ, 1:54-55). ഈ വാക്യം ശ്രദ്ധിക്കുക: “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു” അബ്രാഹാമിന്റെ സന്തതി ആരാണെന്ന് വചനംതന്നെ വ്യക്തമാക്കുന്നത് നോക്കുക. മറിയം ഇവിടെ “അബ്രാഹാമിന്റെ സന്തതി” എന്ന് വിശേഷിപ്പിക്കുന്നത് തൊട്ടുപിന്നാലെ പറയുന്ന “തന്റെ ദാസനായ യിസ്രായേലിനെ” ആണ്. ഇവിടെയും ‘സന്തതി’ (Seed) എന്ന ഏകവചനം ശ്രദ്ധിക്കുക. ഗലാത്യരിൽ സന്തതിയെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, ‘Sperma’ (Seed) എന്ന അതേ പദംതന്നെയാണ് ഇവിടെയുമുള്ളത്. അതിൽ ശ്രദ്ധേയമായ കാര്യം: ”അബ്രാഹാമിന്നും അവന്റെ സന്തതിക്കും” (To Abraham and to his seed) എന്ന അതേ പ്രയോഗമാണ് രണ്ടിടത്തും ഒരുപോലെ കാണുന്നത്. അതായത്, പൗലൊസ് പറയുന്ന “അബ്രാഹാമിൻ്റെ സന്തതി” യേശുവല്ല; യിസ്രായേൽ ആണെന്ന് അവൻ്റെ അമ്മയുടെ വാക്കിനാൽത്തന്നെ സംശയലേശമെന്യേ മനസ്സിലാക്കാം.
𝟵. അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ:
➦ പ്രസ്തുത വാക്യത്തിലെ സന്തതി ആരാണെന്ന് പൗലൊസുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). ഇവിടെപ്പറയുന്ന ലോകാവകാശിയായ സന്തതി യിസ്രായേലാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലല്ലോ? ന്യായപ്രമാണം നൽകുന്നതിനും ഏകദേശം നാല് നൂറ്റാണ്ടുകൾക്ക് മുമ്പ്, ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് നൽകിയതാണ് വാഗ്ദത്തം: (ഉല്പ, 22:17-18). അതുകൊണ്ടാണ്, ന്യായപ്രമാണത്താലല്ല; വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചത് എന്ന് പറയുന്നത്. “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6 – റോമ, 4:3; ഗലാ, 3:6; യാക്കോ, 2:23).
☛ ഇവിടെപ്പറയുന്ന പ്രയോഗം ശ്രദ്ധിക്കുക: “അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ” (to Abraham, or to his seed) എന്ന് പറയാൻ ഗ്രീക്കൽ, “tō Abraam ē tō spermati autou” (τῷ Ἀβραὰμ ἢ τῷ σπέρματι αὐτοῦ) എന്നാണ്. എന്നാൽ നാം ചിന്തിച്ചുവരുന്ന ഗലാത്യർ 3:16-ൽ “അബ്രാഹാമിനും അവൻ്റെ സന്തതിക്കും” (to Abraham and his seed) എന്നുപറയാൻ ഗ്രീക്കിൽ, “tō Abraam kai tō spermati autou” (τῷ Ἀβραὰμ καὶ τῷ σπέρματι αὐτοῦ) എന്നാണ്. രണ്ടിടത്തും ഒരേ ആശയമാണ്. എന്നാൽ റോമറിൽ ‘ē’ (or) എന്ന പദംകൊണ്ട് അബ്രാഹാമിനെയും സന്തതിയായ യിസ്രായേലിനെയും വേർതിരിച്ചും, ഗലാത്യരിൽ ‘kai’ (and) എന്ന പദംകൊണ്ട് അബ്രാഹാമിനെയും സന്തതിയായ യിസ്രായേലിനെയും ചേർത്തുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, പൗലൊസ് പറഞ്ഞ അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണെന്ന് പൗലൊസിൻ്റെതന്നെ റോമാലേഖനത്തിൽ വ്യക്തമായി മനസ്സിലാക്കാം.
𝟭𝟬. വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി:
➦ ഗലാത്യരിൽ പൗലൊസ് പറയുന്നത്: “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” എന്നാണ്. അതേ പൗലൊസ് റോമറിൽ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ആരാണെന്ന് പേരെടുത്ത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ:” (റോമ, 9:4). യിസ്രായേല്യരാണ് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയെന്ന് ഇവിടെ പൗലൊസിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണല്ലോ? അതിൽ ശ്രദ്ധേയമായ കാര്യം: ഗലാത്യരിൽ ‘വാഗ്ദത്തങ്ങൾ’ (Promises) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ‘എപാങ്കലിയായി’ (Epangeliai) എന്ന അതേ നിർദ്ദേശികവിഭക്തിയിലും സ്ത്രീലിംഗ ബഹുവചനത്തിലുമുള്ള (Nominative Case Feminine Plural) പദമാണ് അവൻ ഇവിടെയും പറഞ്ഞിരിക്കുന്നത്. അതായത്, പൗലൊസ് തൻ്റെ ലേഖനമായ ഗലാത്യരിൽ പറഞ്ഞിരിക്കുന്ന “വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി” യിസ്രായേൽ ആണെന്ന് അവൻ്റെതന്നെ മറ്റൊരു ലേഖനത്തിൽ അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
𝟭𝟭. അനേകരല്ല; ഏകനാണ്:
➦ അടുത്തഭാഗത്ത് പറയുന്നത്: “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു: അതു ക്രിസ്തു തന്നേ.” ഈ ഭാഗമാണ് അനേകരെ തെറ്റിദ്ധരിപ്പിച്ചത്. വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറഞ്ഞ അബ്രാഹാമിൻ്റെ സന്തതി യേശുക്രിസ്തു ആയിരുന്നെങ്കിൽ, ഈ പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? ഈ വിഷയത്തോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
❶ ഈ വാക്യത്തിൻ്റെ മുകളിൽ “യേശുക്രിസ്തു, ക്രിസ്തു, ക്രിസ്തുയേശു” എന്നിങ്ങനെ മൂന്നുപ്രാവശ്യം യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത്, യേശു എന്ന ക്രിസ്തുവിനെക്കുറിച്ച് തുർച്ചയായി പറഞ്ഞുവരികയാണ്. പതിനാറാം വാക്യത്തിലെ അബ്രാഹാമിൻ്റെ സന്തതിയും യേശുക്രിസ്തു ആണെങ്കിൽ, “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; ആ സന്തതി ക്രിസ്തു തന്നേ” അല്ലെങ്കിൽ “യേശുക്രിസ്തു തന്നേ” എന്ന് പറഞ്ഞാൽപ്പോരെ? പിന്നെന്തിനാണ്, “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു” എന്ന് പറഞ്ഞത്? യേശുക്രിസ്തു ഏകനല്ല; പലരാണെന്ന് ആരെങ്കിലും വിചാരിക്കുമോ? ഇവിടെപ്പറയുന്ന ‘ക്രിസ്തു’ യേശുക്രിസ്തു ആയിരുന്നെങ്കിൽ, പൗലൊസിനെപ്പോലുള്ള ഒരു എഴുത്തുകാരൻ അനുവാചകരെ സംശയത്തിലാക്കാൻ ഇങ്ങനെയൊരു കടുംകൈ കാണിക്കുമോ?
❷ തൊട്ടുമുകളിലെ വാക്യത്തിൽ തൻ്റെ പുതിയ വിഷയത്തെക്കുറിച്ച് വ്യക്തമായ സൂചന (clue) നൽകിക്കൊണ്ടാണ് ഈ വിഷയം പൗലൊസ് അവതരിപ്പിക്കുന്നത്. “സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുർബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.” (ഗലാ, 3:15). “ഒരു മനുഷ്യൻ്റെ നിയമം അയാലും അത് ഉറപ്പുവരുത്തിക്കഴിഞ്ഞാൽ അതിന് മാറ്റമുണ്ടാകില്ല” എന്ന ദൃഷ്ടാന്തം പറഞ്ഞശേഷമാണ്, അബ്രാഹാമിനും അവൻ്റെ സന്തതിയായ യിസ്രായേലിനും ദൈവത്തിൽനിന്ന് ലഭിച്ച വാഗ്ദത്തങ്ങളെക്കുറിച്ച് പറയുന്നത്. അതായത്, യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞുവന്നിട്ട്, താൻ മറ്റൊരു വിഷയത്തിലേക്ക് കടക്കുന്നതിൻ്റെ വ്യക്തമായ സൂചന നൽകിക്കൊണ്ടാണ്, വാഗ്ദത്തങ്ങൾ ലഭിച്ച മറ്റൊരു അഭിഷിക്തനെക്കുറിച്ച് (ക്രിസ്തു) പറയുന്നത്.
❸ ഈ വിഷത്തിന് മകളിൽ മൂന്നുപ്രാവശ്യം യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് മുകളിൽ പറഞ്ഞല്ലോ. അതിൽ ഈ വിഷത്തിൻ്റെ ഒരു വാക്യത്തിന് മുകളിലാണ് അവസാനം പറഞ്ഞിരിക്കുന്നത്. അവിടെ ക്രിസ്തുയേശു എന്നാണ് കാണുന്നത്: “അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ.” (ഗലാ, 3:14). ഇത്, യേശുവെന്ന ക്രിസ്തുവിനെക്കുറിച്ചാണെന്ന് സംശയമില്ലല്ലോ? ഇനി, ഈ വിഷയം കഴിഞ്ഞിട്ട്, “ദൈവം ഒരുത്തൻ മാത്രമാണെന്നും, ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണമാണ് നല്കിയിരുന്നതെങ്കിൽ, ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു” എന്ന് അടുത്തരണ്ട് വാക്യങ്ങളിൽ പറയുന്നു. അതിനടുത്തവാക്യം ശ്രദ്ധിക്കുക: “എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.” (ഗലാ, 3:22). ഇവിടെയും ‘ക്രിസ്തു’ എന്നല്ല; യേശുക്രിസ്തു എന്ന് വ്യക്തമായാണ് പറയുന്നത്. അതായത്, പ്രസ്തുത വിഷയത്തിൻ്റെ മുകളിലും താഴെയും യേശു എന്ന് പേരുള്ള ക്രിസ്തുവിനെ അബ്രാഹാമിൻ്റെ സന്തതിയായ ക്രിസ്തുവിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് പറയുന്നത്.
❹ അവിടുത്തെ വിഷയം എന്താണെന്നുപോലും പലരും മനസ്സിലാക്കുന്നില്ല. ന്യായപ്രമാണത്തിൻ്റെ ബലഹീനതയാണ് മുന്നാം അദ്ധ്യായതിൻ്റെ വിഷയം. ഒന്നുംരണ്ടും വാക്യങ്ങൾ വായിചാൽ അത് മനസ്സിലാകും: “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:1-2). തുടർന്ന് ന്യായപ്രമാണത്തിൽ ആശ്രയിക്കുന്നവർ ശാപത്തിൻ കീഴിലാണെന്നും, ന്യായപ്രാണത്താൽ ആരും ദൈവസന്തിധിയിൽ നീതീകരിക്കപ്പെടില്ലന്നും ന്യായപ്രമാണത്തിന് വിശ്വാസമല്ല; പ്രവർത്തിയാണ് ആവശ്യമെന്നൊക്കെ പറയുന്നത് നോക്കുക: (ഗലാ, 3:10-12). ഇത് പറഞ്ഞുവന്നിട്ടാണ്, അബ്രാഹാമിൻ്റെ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ ജാതികൾക്ക് കിട്ടിയ കാര്യം പറയുന്നത്: (ഗലാ, 3:14). ന്യായപ്രമാണത്തിൻ്റെ ബലഹീനത സംബന്ധിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞിട്ടാണ്, മനുഷ്യരുടെ ഇടയിലെ ഒരു ദൃഷ്ടാന്തം കാണിച്ചുകൊണ്ട് (ഗലാ, 3:15), അബ്രാഹാമിനും അവൻ്റെ സന്തതികൾക്കും ദൈവം കൃപയാൽ നൽകിയ വാഗ്ദത്തങ്ങൾക്കും അതിൻ്റെ പൂർത്തീകരണത്തിനും ഇടയിൽ ഒരു ന്യായപ്രമാണം എങ്ങനെ കടന്നുകൂടി എന്നത് ഒരു പ്രശ്നരൂപേണ അവതരിപ്പിച്ചിട്ട്, അതിൻ്റെ കാരണം വ്യക്തമാക്കുന്നത്.
𝟭𝟮. വാഗ്ദത്തവും ന്യായപ്രമാണവും:
➦ ദൈവത്തിൻ്റെ വാഗ്ദത്തം നിരുപാധികവും അഥവാ, ഉപാധികൾ കൂടാതെയുള്ളതും, ന്യായപ്രമാണം ഉപാധികൾക്ക് വിധേയവുമായിരുന്നു: “അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.” (ഗലാ, 3:18). “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക” എന്ന് ദൈവം അബ്രാഹിനോടു അരുളിച്ചെയ്തപ്പോൾ, എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ട അവൻ്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കിട്ടത്: (ഉല്പ,12:1; പ്രവൃ, 7:3; എബ്രാ, 11:8). “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6; റോമ, 4:3; 4:9; ഗലാ, 3:6). അബ്രാഹാമിൻ്റെ വിശ്വാസത്തെ മാനിച്ചാണ് ദൈവം നിത്യവും നിരുപാധികവുമായ വാഗ്ദത്തങ്ങൾ അവനും അവൻ്റെ സന്തതിക്കും നല്കിയത്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.” (ഉല്പ, 17:7,19; സങ്കീ, 105:10). പൗലൊസ് പറയുന്നു: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). അതിനാൽ, വാഗ്ദത്തം ഉപാധികൾ കൂടാതെയുള്ളതും ദൈവത്തിൻ്റെ കൃപയിൽ അധിഷ്ഠിതമവുമാണെന്ന് മനസ്സിലാക്കാം. എന്നാൽ ന്യായപ്രമാണം ഉപാധികൾക്ക് അഥവാ, വ്യവസ്ഥകൾക്ക് വിധേയമായിരുന്നു: “എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:11-12). “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും.” അതായത്, ന്യായപ്രമാണത്തിനു് ആധാരമായിരിക്കുന്നത് വിശ്വാസമല്ല; പ്രവൃത്തിയാണ്. “യഹോവയുടെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ – നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.” (ആവ, 28:1). “യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ – ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും.” (ആവ, 28:2. ഒ.നോ: 28: 3-68). ഇങ്ങനെയിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ; അതിനാൽ ആർക്കുമത് പൂർണ്ണമായി അനുസരിക്കാൻ കഴിഞ്ഞില്ല: (യോഹ, 7:19; പ്രവൃ, 7:53; 15:10). എങ്കിലും, ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും നല്കിയ വാഗ്ദത്തങ്ങളെ ന്യായപ്രമാണത്തിനു ദുർബ്ബലമാക്കാൻ കഴിഞ്ഞില്ല: (ഗലാ, 3:18). വാഗ്ദത്തം ന്യായപ്രമാണത്തിന് അതീതവും വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനും വാക്കുമാറാൻ കഴിയാത്തവനുമാണ്. “അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.” (എബ്രാ, 6:13-14). ദൈവം തൻ്റെ കരുണയാൽ അബ്രാഹാമിനോടു ചെയ്ത ആണയിൽനിന്ന് ദൈവത്തിന് ഒരിക്കലും വ്യതിചലിക്കാൻ കഴിയില്ലെന്നതാണ് വാഗ്ദത്തങ്ങളുടെ നിവൃത്തിക്കു കാരണം. അല്ലാതെ, വാഗ്ദത്ത നിവൃത്തിക്ക് കാരണം, വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയുടെ യോഗ്യതയല്ല.
𝟭𝟯. സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല:
➦ “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു: അതു ക്രിസ്തു തന്നേ.” ഇതിൻ്റെ അർത്ഥമെന്താണ്?
☛ എൻ്റെ പുത്രൻ, അബ്രാഹാമിൻ്റെ സന്തതി:
➦ യിസ്രായേൽ ഒരു സമൂഹമാണ്; അല്ലെങ്കിൽ പലരാണ്. എന്നാൽ ദൈവം അവരെ ഏകപുത്രനായിട്ടും തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ ഏകസന്തതിയായിട്ടുമാണ് കാണുന്നത്.
☛ യിസ്രായേലിനെ ദൈവം “എൻ്റെ പുത്രൻ” (My Son) എന്നും എൻ്റെ “ആദ്യജാതൻ” (My Firstborn) എന്നും വിശേഷിപ്പിച്ചിക്കുന്നത് നോക്കുക: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22 – പുറ, 4:23; സങ്കീ, 2:7; യിരെ, 31:9; യെഹെ, 21:10; ഹോശേ, 11:1).
☛ “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്ന അബ്രാഹാമിനെക്കുറിച്ചുള്ള ഉല്പത്തിയിലെ ഉദ്ധരണി പ്രസ്തുത വേദഭാഗത്തിന് മുകളിൽ പൗലൊസ് ഉദ്ധരിച്ചകാര്യം മുകളിൽ പറഞ്ഞതാണ്: (ഉല്പ, 12:3 – ഗലാ, 3:8). അതേകാര്യം യിസ്രായേലിനെക്കുറിച്ചും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അവിടെ പലരായ യിസ്രായേലിനെ ’സന്തതി’ (Seed) എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം തന്നെക്കുണ്ടുതന്ന സത്യംചെയ്ത് പറഞ്ഞിരിക്കുന്ന ഈ വേദഭാഗം നോക്കുക: “ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17). ഇവിടെ, രണ്ട് വാക്യങ്ങളിലായി മൂന്നുപ്രാവശ്യം പലരായ യിസ്രായേലിനെ ‘സന്തതി’ (Seed) എന്ന് ഏകവചനത്തിലാണ് ദൈവം വിശേഷിപ്പിക്കുന്നത് നോക്കുക. ‘സെരാ’ (Zera) എന്ന എബ്രായപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ സെപ്റ്റ്വജിൻ്റിൽ (LXX) തൽസ്ഥാനത്ത്, ‘സ്പെർമ’ (Sperma) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ആ പദമാണ് ഗലാത്യരിൽ പൗലൊസ് ഉപയോഗിച്ചിരിക്കുന്നത്. ”യിസ്രായേലെന്ന പലരായവരെ അബ്രാഹാമിൻ്റെ ഏകസന്തതിയായി” ദൈവം കാണുന്നതുകൊണ്ടാണ്, “സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു” എന്ന് പൗലൊസ് എടുത്തുപറയുന്നത്. അതായത്, താൻ പറയുന്ന അബ്രാഹാമിൻ്റെ സന്തതിയായ (Sperma – Seed) ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് പൗലൊസ് അങ്ങനെ ചെയ്തത്.
𝟭𝟰. പൂർവ്വപിതാക്കന്മാരുടെ സന്തതി:
➦ ദൈവം യിസ്രായേലാനെ അബ്രാഹാമിൻ്റെ ഏകസന്തതിയായി മാത്രമല്ല; പൂർവ്വപിതാക്കന്മാരുടെ മൂന്നുപേരുടെയും ഏകസന്തതിയായാണ് കാണുന്നത്. ദൈവം ഇതേ കാര്യം യിസ്ഹാക്കിനോട് പറഞ്ഞിരിക്കുന്നത് നോക്കുക: “ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:5). യാക്കോബിനോടും പറഞ്ഞിട്ടുണ്ട്: “നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:14). ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിച്ച് പെരുകിയ പലരായ ഈ ഏകസന്തതി യിസ്രായേൽ ആണെന്നകാര്യത്തിൽ ആർക്കും സംശയമില്ലല്ലോ? തന്മൂലം, പലരായ യിസ്രായേലിനെയാണ് ‘സന്തതി’ (Seed) എന്ന് പൗലൊസ് ഏകവചനത്തിൽ പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ?
𝟭𝟱. പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെ മക്കൾ:
➦ പൂർവ്വപിതാക്കന്മാരിലൂടെ വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് തൻ്റെ ദ്വിതീയ പ്രസംഗത്തിൽ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25). ദൈവാലയത്തിൽ കൂടിവന്നിരുന്ന യിസ്രായേൽ പുരുഷന്മാരോടാണ് പൗലൊസ് ഇത് പറയുന്നതെന്ന് ഓർക്കുക. ഇവിടെ, യിസ്രായേലിനെ ‘സന്തതി’ (Sperma – Seed) എന്ന ഏകവചനവും, ‘മക്കൾ’ (Huioi – Sons) എന്ന ബഹുവചനവും പറഞ്ഞിരിക്കുന്നത് നോക്കുക. പലരായ യിസ്രായേലിനെയാണ് ‘സന്തതി’ (Seed) എന്ന് ഏകവചനത്തിൽ പറയുന്നതെന്നും, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തങ്ങൾ ലഭിച്ച ഏകസന്തതി യിസ്രായേൽ ആണെന്നും പത്രൊസിൻ്റെ വാക്കിനാലും സംശയലേശമെന്യേ മനസ്സിലാക്കാം.
𝟭𝟲. അതു ക്രിസ്തു തന്നേ:
➦ “അതു ക്രിസ്തു തന്നേ” (which is Christ) എന്ന പ്രയോഗമാണ് അവിടെപ്പറയുന്ന ‘സന്തതി’ (Sperma – Seed) യേശു ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണം. ‘ക്രിസ്തോസ്’ (Christos) എന്ന ഗ്രീക്കുപദത്തിനും, ‘മശീഹ’ (Messiah) എന്ന എബ്രായപദത്തിനും ‘അഭിഷിക്തൻ’ (Anointed) അഥവാ, “ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ” എന്നാണർത്ഥം. ബൈബിളിൽ അനേകം അഭിഷിക്തന്മാരുണ്ട്. അതിൽ പേർപറഞ്ഞിരിക്കുന്ന ഇരുപതോളം പേരുണ്ട്. അതിൽ പഴയപുതിയനിയമങ്ങളിൽ ഉള്ള ഏക അഭിഷിക്തൻ യിസ്രായേലാണ്: “യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.” (സങ്കീ, 28:8), ഇവിടെ, തൻ്റെ ജനമെന്നും തൻ്റെ അഭിഷിക്തനെന്നും (Masiah – Anointed) പറയുന്നത് യിസ്രായേലിനെയാണ്. ഇത് എബ്രായ കാവ്യരചനയിലെ “പര്യായ സമാന്തരത്വം” (Synonymous Parallelism) എന്നൊരു രീതിയാണ്. അതായത്, ഒരേ ആശയത്തെ അതിൻ്റെ വ്യത്യസ്ത പര്യായ പദങ്ങൾകൊണ്ട് ആവർത്തിച്ച് പറയുന്ന രീതി. ഇയ്യോബിലും സങ്കീർത്തനങ്ങളിലും ഇതാവർത്തിച്ച് കാണാം: (ഇയ്യോ, 8:3; 23:16; സങ്കീ, 28:1; 91:1). അടുത്തവാക്യം: “നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു.” (ഹബ, 3:13). ഇവിടെയും, നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും (The salvation of thy people, even for salvation with thine anointed) എന്ന് പറയുന്നത് യിസ്രായേലിനെയാണ്. യിസ്രായേലിനെ അഭിഷിക്തന്മാർ എന്ന് ബഹുവചനത്തിലും പറഞ്ഞിട്ടുണ്ട്: “എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.” 1ദിനവൃ, 16:22 – സങ്കീ, 105:15). ഇതും കാണുക: 1ശമൂ, 2:10; 2:35; 2ശമൂ, 22:51; സങ്കീ, 2:2; 18:50; 20:6; 45:7; 84:9; 89:38; 89:51; 132:10; വിലാ, 4:20). പഴയനിയമത്തിൽ പുരോഹിതൻ, പ്രവാചകൻ രാജാവ് എന്നീ മൂന്ന് പദവികളുമുള്ള ഏക മശീഹ യിസ്രായേലാണ്. (സങ്കീ, 110:4; 1ദിന, 16:22; ദാനീ, 7:27). യേശുക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), പുരുഷാരം അവനോടു പറഞ്ഞത്: “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്നാണ്. (യോഹ, 12:34 – മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; വെളി, 11:15; 12:10; 20:4; 20:6). ഈ ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. “അഭിഷേകം, അഭിഷിക്തൻ” എന്നത് ഭൂമിയോട് ബന്ധപ്പെട്ട കാര്യമാണ്. സ്വർഗ്ഗത്തിൽ അഭിഷിക്തന്മാരില്ല; അതിൻ്റെ ആവശ്യവുമില്ല. ദൈവത്തിൻ്റെ അഭിഷിക്തനായ നിത്യരാജാവ് യിസ്രായേലാണ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27 – 2ശമൂ, 7:16; 1ദിന, 17:14; സങ്കീ, 89:3-4; 89:29; 89:36-37; ദാനീ, 2:44; 7:18; 7:21). അവനാണ് ഈ ഭൂമിയെ ഭരിക്കേണ്ട അഭിഷിക്തനായ ഭൗമികരാജാവ്. അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേൽ ദൈവത്തിൻ്റെ “മശീഹ അഥവാ, ക്രിസ്തു” ആണ്. അതുകൊണ്ടാണ്, അബ്രാഹാമിൻ്റെ പലരായ ഏകസന്തതിയെക്കറിച്ച് പറഞ്ഞിട്ട്; ”അതു ക്രിസ്തു തന്നെ” എന്ന് പൗലൊസ് പറയുന്നത്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]
𝟭𝟳. വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി:
➦ “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” (ഗലാ, 3:19). പതിനാറാം വാക്യത്തിൽ വാഗ്ദത്തം ലഭിച്ച അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലെന്ന ക്രിസ്തുവിനെക്കുറിച്ചാണ് പറയുന്നതെന്ന് നാം മുകളിൽ കണ്ടു. എന്നാൽ ഈ വാക്യത്തിലും “വാഗ്ദത്തം ലഭിച്ച സന്തതി” എന്നാണ് സത്യവേദപുസ്തകത്തിൽ കാണുന്നത്. എന്നാൽ മൂലഭാഷയിൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെന്നാണ്. ഗ്രീക്കിൽ, “achris hou elthē to sperma hō epēngeltai” എന്നാണ്. ഇതിൻ്റെ അർത്ഥം: “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുന്നതുവരെ” (until the promised seed comes) എന്നാണ്. “epēngeltai” എന്നതിൻ്റെ അർത്ഥം “വാഗ്ദത്തം ചെയ്യപ്പെട്ടതു” (the promise was made) എന്നാണ്. KJV-യിൽ “till the seed should come to whom the promise was made” എന്നാണ്. “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” എന്നാണ് ശരിയായ പരിഭാഷ. BSI-ടെതന്നെ സത്യവേദപുസ്തകം സമകാലികപരിഭാഷ വാക്യത്തെ തിരുത്തിയിട്ടുണ്ട്: “അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.” (ഒ.നോ: MSV’17). ഈ വാക്യത്തിൽ പറയുന്ന ദൈവത്താൽ വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. അതായത്, ഗലാത്യർ 3:16-ൽ അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച യിസ്രായേൽ എന്ന സന്തതിയെയും, 3:19-ൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു എന്ന സന്തതിയെയും പൗലൊസ് വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചിരിക്കുന്നത്.
𝟭𝟴. സന്തതി:
➦ ഇവിടെ യേശുവിനെ ‘സന്തതി’ എന്ന് വിളിച്ചിരിക്കുന്നത് കാണാം. അതിനോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ പറയാം:
❶ പുതിയനിയമത്തിൽ 44 പ്രാവശ്യം ‘സന്തതി’ (Sperma – Seed) എന്ന പദം കാണാം. എന്നാൽ യേശുവിനെ സന്തതി എന്ന് വിളിച്ചിരിക്കുന്ന ഏകവാക്യം ഇതാണ്.
❷ യേശു ആരുടെയും സന്തതിയാണെന്ന് ഇവിടെയും എവിടെയും പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെയോ, മറിയത്തിൻ്റെയോ പോലും സന്തതി (Sperma – Seed) ആണെന്ന് കാണാൻ കഴിയില്ല. എന്തെന്നാൽ യേശു ആരുടെയും വിത്തിൽനിന്ന് ഉണ്ടായവനല്ല; പ്രത്യുത, പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). പിന്നെന്തുകൊണ്ടാണ്, ഇവിടെ സന്തതി എന്ന് സ്വതന്ത്രമായി പറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചാൽ: യിസ്രായേലെന്ന അബ്രാഹാമിൻ്റെ യഥാർത്ഥ സന്തതിയെ രക്ഷിക്കാനും അനുഗ്രഹിക്കാനും വേണ്ടി അവൻ്റെ പ്രതിനിധിയായി വന്നതുകൊണ്ടാണ്, അവൻ്റെ പദവി ഇവനിൽ ആരോപിച്ചിരിക്കുന്നത്.
𝟭𝟵. രണ്ട് വ്യത്യസ്ത സന്തതി:
➦ പ്രസ്തുത വേദഭാഗത്ത് (ഗലാത്യർ 3:16-19) രണ്ട് വ്യത്യസ്ത സന്തതികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിൽ ആദ്യത്തേത്, അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു” (to Abraham and his seed were the promises made) എന്നും (ഗലാ, 3:16). അടുത്തത്, “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” (till the seed should come to whom the promise was made) എന്നുമാണ്: (ഗലാ, 3:19). ഈ രണ്ട് പ്രയോഗങ്ങളും ഒരു സന്തതിയെ കുറിക്കുന്നതല്ലെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്നതാണ്. രണ്ട് സന്തതികളും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം:
❶ ആദ്യത്തേത്, അബ്രാഹാമിൻ്റെ സന്തതിയാണ്. രണ്ടാമത്തേത്, ആരുടെയും സന്തതിയാണെന്ന് പറഞ്ഞിട്ടില്ല. സ്വതന്ത്ര സന്തതിയാണ്.
❷ ആദ്യത്തേത്, വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയാണ്. രണ്ടാമത്തേത്, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ്.
❸ ആദ്യത്തെ സന്തതിക്ക് വാഗ്ദത്തങ്ങൾ (promises) ലഭിച്ചു എന്ന് ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അത് ആ സന്തതിക്ക് ലഭിച്ച നന്മകളാണ്. രണ്ടാമത്തെ സന്തതി വാഗ്ദത്തം (promise) ചെയ്യപ്പെട്ടവനാണ്. അത് സൂചിപ്പിക്കുന്നത്, വാഗ്ദത്തങ്ങൾ ലഭിച്ച ആദ്യത്തെ സന്തതിക്കുവേണ്ടി വാഗ്ദത്തം ചെയ്യപ്പട്ടവനാണ് രണ്ടാമത്തെ സന്തതിയെന്നാണ്.
❹ ആദ്യസന്തതി ന്യായപ്രമാണത്തിന് മുമ്പുള്ളവനും, അടുത്തസന്തതി ന്യായപ്രമാണത്തിന് ശേഷമുള്ളവനുമാണ്. രണ്ടു സന്തതികൾക്കും മദ്ധ്യേ ഒരു ന്യായപ്രമാണം കാണാം: (ഗലാ, 3:17-19)
❺ ആദ്യസന്തതി മുമ്പേയുള്ളവനും രണ്ടാമത്തെ സന്തതി അന്ത്യകാലത്ത് വെളിപ്പെട്ടവനും ആണ്. “സന്തതി വരുവോളം” (till the seed should come) എന്ന പ്രയോഗം, വ്യക്തമായി അന്ത്യകാലത്ത് വെളിപ്പെട്ട യേശുക്രിസ്തുവിനെയാണ് സൂചിപ്പിക്കുന്നത്: (1പത്രൊ, 1:20). “വിശ്വസിക്കുന്ന ഏവന്നും നീതി ലഭിക്കാൻ ക്രിസ്തു ന്യായപ്രമാണത്തിൻ്റെ അവസാനം ആകുന്നു.” (റോമ, 10:4)
☛ അതിനാൽ, ആദ്യം പറഞ്ഞിരിക്കുന്ന അബ്രാഹാമിൻ്റെ സന്തതിയായ ‘ക്രിസ്തു’ യേശുക്രിസ്തുവല്ല; രണ്ടാമത്തെ സന്തതിയാണ് യേശുക്രിസ്തു എന്ന് വചനം നിക്ഷ്പക്ഷമായി പഠിക്കുന്ന ആർക്കും മനസ്സിലാകും.
𝟮𝟬. വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയുടെ ശുശ്രൂഷ:
➦ ദൈവം യേശുവിനെ വാഗ്ദത്തം ചെയ്തത് എന്തിനാണെന്ന് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയോടുള്ള ബന്ധത്തിൽ മനസ്സിലാക്കാം:
❶ യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിലെ ദൂതൻ്റെ വാക്കുകൾ നോക്കുക: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നുപറഞ്ഞു.” (മത്താ, 1:21). യേശു ലോകത്തിൻ്റെ മുഴുവൻ പാപഹരനും രക്ഷിതാവും ആണെങ്കിലും, ദൈവത്തിൻ്റെ രക്ഷാകരപ്രവർത്തിയിലെ പ്രഥമപരിഗണന യിസ്രായേൽ എന്ന അബ്രാഹാമിൻ്റെ സന്തതിക്കായിരുന്നു. യേശുതന്നെ വ്യക്തമായി പറഞ്ഞിരിക്കുന്ന ഒരുകാര്യമുണ്ട്: “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല.” (മത്താ, 15:24).
❷ എബ്രായലേഖകൻ എബ്രായ ക്രിസ്ത്യാനികൾക്ക് ലേഖനം എഴുതിയപ്പോൾ പറഞ്ഞത് നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ (യേശു) വന്നതു.”(എബ്രാ, 2:12). അബ്രാഹാമിൻ്റെ സന്തതി (Sperma – Seed) യിസ്രായേൽ ജനമാണ്; അല്ലാതെ യേശുക്രിസ്തു അല്ല. അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച യിസ്രായേലെന്ന സന്തതിയെ സഹായിക്കാനാണ് യേശു വന്നത്.
❸ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പറയുന്നത് നോക്കുക: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25-26). പൗലൊസ് ഗലാത്യരിൽ പറയുന്ന അതേ രണ്ട് കാര്യങ്ങളാണ് പത്രൊസും പറയുന്നത്.
❶ ദൈവം അബ്രാഹാമിനോടും പിതാക്കന്മാരോടും ചെയ്ത നിയമത്തിൻ്റെ മക്കൾ യിസ്രായേലാണ്. ഇതാണ് ഗലാത്യർ 3:16-ൽ പൗലൊസ് പറയുന്ന വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ സന്തതിയായ ക്രിസ്തു.
❷ ദൈവം ദാസനായ യേശുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചത്, യിസ്രായേലിനെ അവരുടെ അകൃത്യങ്ങളിൽനിന്ന് തിരിക്കാനും അവരെ അനുഗ്രഹിക്കാനുമാണ്: (പ്രവൃ, 2:22-23 – ആവ, 18:18-19). ഇതാണ്, ഗലാത്യർ 3:19-ൽ പൗലൊസ് പറയുന്ന വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു എന്ന സന്തതി.
𝟰. യേശുക്രിസ്തു എന്ന രക്ഷിതാവിൻ്റെ പ്രഥമപരിഗണന യിസ്രായേലിന് ആയിരുന്നു എന്ന് പൗലൊസും പറഞ്ഞിട്ടുണ്ട് “അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.” (പ്രവൃ, 13:23). ദാവീദിൻ്റെ സന്തതിയിൽനിന്ന് യേശു എന്ന രക്ഷിതാവിനെ യിസ്രായേലിന് കൊടുത്തു എന്നാണ് പറയുന്നത്.
𝟮𝟭. പരിച്ഛേദനക്കാരുടെ ശുശ്രൂഷകൻ:
➦ “പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.” (റോമ, 15:8-9). ദൈവം പൂർവ്വപിതാക്കന്മാരോട് തന്നെക്കൊണ്ടുതന്ന സത്യംചെയ്ത് പറഞ്ഞ വാഗ്ദത്തസന്തതിയായ യിസ്രായേലിനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയും സത്യവും നിവർത്തിക്കാൻ വേണ്ടിയാണ്, ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ യേശുക്രിസ്തു അവരുടെ ഇടയിലേക്ക് വന്ന് അവരുടെ ശുശ്രൂഷക്കാരനായത്. യിസ്രായേലിനോട് ദൈവം ചെയ്ത ആ വാഗ്ദത്തം യേശുക്രിസ്തുവിലൂടെ നിവർത്തിക്കപ്പെട്ടപ്പോൾ, അതിന്റെ ഫലമായി യഹൂദേതരായവർക്കും (Gentiles) അവർ മുഖാന്തരം ദൈവത്തിന്റെ കരുണയും രക്ഷയും ലഭിച്ചു: (യോഹ, 4:22). അതായത്, പൗലൊസ് പറയുന്ന അബ്രാഹാമിലൂടെ അല്ലെങ്കിൽ അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയായ ക്രിസ്തു യിസ്രായേലാണ്. ആ സന്തതിയെ രക്ഷിക്കാൻ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യിസ്രായേലിന്റെ ശുശ്രൂഷക്കാരനും രക്ഷകനും വീണ്ടെടുപ്പുകരനുമായി വന്ന യേശുക്രിസ്തു. യിസ്രായേലെന്ന പൂർവ്വപിതാക്കന്മാരുടെ സന്തതി യേശുക്രിസ്തുവിലൂടെ അനുഗ്രഹിക്കപ്പെട്ടപ്പോൾ, അവരോടൊപ്പം ദൈവത്തിൻ്റെ കരുണയാൽ ജാതികളായ നമ്മളും യേശുക്രിസ്തുവിലൂടെ ദൈവത്തെ അറിയാനും മഹത്വപ്പെടുത്തുവാനും ഇടയായി.
𝟮𝟮. ഗലാത്യർ 3:16-19-വിഷയം:
➦ ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയശേഷം നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടാണ് ന്യായപ്രമാണം ഉണ്ടായത്: (ഗലാ, 3:17). ന്യായപ്രമാണകാലം ഏകദേശം ആയിരത്തി അഞ്ചൂറ് വർഷമാണ്. ന്യായപ്രമണകാലത്തിൻ്റെ അവസാനമാണ് വാഗ്ദത്തം ചെയ്യപ്പെട്ട യേശുക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (റോമ, 10:4). യിസ്രായേലിന് പൂർവ്വപിതാക്കന്മാർ മുഖാന്തരം ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചു കൊടുക്കാനുള്ള സന്തതിയായ യേശുക്രിസ്തു വെളിപ്പെടുംമുമ്പെ, ഒരു ന്യായപ്രമാണം ഇടയിൽ കയറിവന്നത് എന്തിനാണെന്ന ചോദ്യമാണ്, പ്രശ്നരൂപേണ പൗലൊസ് അവതരിപ്പിക്കന്നത്. അതിൻ്റെ ഉത്തരമാണ്: “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം, അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതാണ്.” അതായത്, ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മികസന്തതി അന്ത്യകാലത്ത് വെളിപ്പെടുംവരെ, ഭൗമികസന്തതിയുടെ പാപം അവനെ ബോധ്യപ്പെടുത്താനാണ് അല്ലെങ്കിൽ, ചൂണ്ടിക്കാണിക്കാനാണ് ന്യായപ്രമാണം നല്കിയത്: (റോമ, 7:7).
𝟮𝟯. വാഗ്ദത്തങ്ങളുടെ ഗുണഭോക്താവും വാഗ്ദത്തവിഷയവും:
➦ അബ്രാഹാമിന്നും അവന്റെ സന്തതിക്കും ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, കുറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ്, ആ സന്തതിയുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശുക്രിസ്തുവെന്ന ആത്മികസന്തതി വെളിപ്പെട്ടത്: (1പത്രൊ, 1:20). അതിനാൽ, വാഗ്ദത്തങ്ങൾ ലഭിച്ച അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവായ യിസ്രായേലെന്ന ക്രിസ്തുവും, വാഗ്ദത്തം ചെയ്യപ്പെട്ട അഥവാ, വാഗ്ദത്തവിഷയമായ യേശുക്രിസ്തുവും ഒന്നല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അതായത്, ദൈവത്തിൽനിന്ന് നന്മയുടെ വാഗ്ദത്തങ്ങൾ ലഭിച്ച യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃർത്തിച്ചുകൊടുക്കാനാണ്, യേശുക്രിസ്തു അന്ത്യകാലത്ത് വെളിപ്പെട്ടത്. അതാണ് പൗലൊസിൻ്റെ വിഷയം. ജാതികളായിരുന്ന നമ്മളാരും അബ്രാഹാമിൻ്റെ ജൈവിക സന്തതിയല്ല; ക്രിസ്തുയേശുവിലെ വിശ്വാസത്താൽ എങ്ങനെയാണോ, നാം ദൈവത്തിൻ്റെ മക്കളായത്, അങ്ങനെയാണ് അബ്രാഹാമിൻ്റെ സന്തതിയും ആയത്. അതാണ് മൂന്നാം അദ്ധ്യായത്തിൻ്റെ അവസാനഭാഗത്ത് പൗലൊസ് പറയുന്നത്: (ഗലാ, 3:26-29). °
𝟮𝟰. ഉപസംഹാരം:
➦ പഴയനിയമത്തിൽ അബ്രാഹാമിനും അവൻ്റെ സന്തതിക്കും പറഞ്ഞിരിക്കുന്ന വാഗ്ദത്തങ്ങൾ രക്ഷിതാവായ യേശുവിനുള്ളതല്ല; യിസ്രായേലിനുള്ളതാണ്. വിശേഷാൽ, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകസമൂഹമാണ് യിസ്രായേൽ: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). ദൈവം അവരോടുചെയ്ത വാഗ്ദത്തങ്ങൾ അവർക്ക് നിവർത്തിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവമായ യഹോവ അവൻ്റെ ശുശ്രൂഷക്കാരനാകാൻ യേശു എന്ന നാമത്തിൽ കന്യകയായ മറിയത്തിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്; അല്ലെങ്കിൽ ജഡത്തിൽ വെളിപ്പെട്ടത്. യേശു ആരാണെന്ന് അറിയാത്തവരാണ്, അബ്രാഹാമിനൊപ്പം വാഗ്ദത്തങ്ങൾ പ്രാപിച്ച സന്തതി യേശു ആണെന്ന് വിചാരിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക]