ക്രിസ്തുവിന്റെ ചരിത്രപരത

ക്രിസ്തുവിന്റെ ചരിത്രപരത

ക്രിസ്തു ആരാണെന്ന് വ്യക്തമായ പരിജ്ഞാനമില്ലാതെ അനേകരും അവനെ തേജോവധം ചെയ്തുകൊണ്ട് താനൊരു സാങ്കല്പിക കഥാപാത്രമാണെന്ന് ഘോഷിച്ച് സംതൃപ്തിയടയുന്നു. ദൈവദൂഷകരും, നിരീശ്വരവാദികളും, യുക്തിവാദികളും, സാത്താൻ സേവകരും അതിൽപെടും. സുവിശേഷ കാലഘട്ടത്തിലെ ചക്രവർത്തിമാർ, രാജാക്കന്മാർ, ഇടപ്രഭുക്കന്മാർ, ദേശാധിപതിമാർ, മഹാപുരോഹിതന്മാർ, പരീശന്മാർ, ശാസ്ത്രിമാർ, സദൂക്യർ, സ്ഥലങ്ങൾ, നാണയങ്ങൾ, സംഭവങ്ങൾ, പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ തുടങ്ങിയവയെല്ലാം യേശുവിന്റെ ചരിത്രത്തിന്റെ സാക്ഷ്യങ്ങളായിരിക്കുകയും, ആളുകളൊക്കെ ജീവിച്ചിരുന്നവരാണെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തിട്ടും, യേശുക്രിസ്തു മാത്രം ചരിത്രപുരുഷനല്ലായിരുന്നു എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെ നികൃഷ്ഠബുദ്ധിയെന്നേ പറയാൻ കഴിയൂ. യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്ന് വിശ്വസിച്ചുകഴിഞ്ഞാൽ, ഭൂമിയിൽ ഒരു മനുഷ്യനും വാഗ്ദാനം ചെയ്യാൻ കഴിയാത്തതും, പറയാൻ അസാദ്ധ്യവുമായ കാര്യങ്ങളെ താൻ അരുളിച്ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇതവരുടെ ആത്മരക്ഷയ്ക്ക് കാരണമായി തീരുമെന്നതിനാൽ സാത്താൻ അവരുടെ കണ്ണുകളെ കുരുടാക്കിയിരിക്കുകയാണ്.

ആന്തരീക തെളിവുകൾ

ബൈബിളിൽ സുവിശേഷങ്ങളിലെ വിവരമനുസരിച്ച് റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായ അഗസ്റ്റസ് കൈസറിന്റെ (ബി.സി. 31-എ.ഡി. 14) ഭരണകാലത്താ ണ് യേശു ജനിച്ചത്. (ലൂക്കൊ, 2:1). അത് ഹെരോദാ രാജാവിന്റെ (ബി.സി 37- 4) മരണത്തിനു മുൻപാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 2:1, 19,20). ഹെരോദാ മരിക്കുന്നത് ബി.സി 4 മാർച്ച് 13-നാണ്. ഹെരോദാവിനു ശേഷം അപ്പനേക്കാൾ ദുഷ്ടനായ മകൻ അർക്കലെയൊസ് ആയിരുന്നു യെഹൂദ്യ ഭരിച്ചത്. അതുകൊണ്ടാണ് യോസേഫും കുടുംബവും ഗലീലപ്രദേശത്തേക്ക് മാറിപ്പോയത്. (മത്താ, 2:22). യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു കൊണ്ടുപോയി. (ലൂക്കൊ, 2:43). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കലെയൊസിനെ റോം തിരികെ വിളിക്കുന്നത് അതേവർഷം (എ.ഡി. 6) ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൂട്ടി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ യേശു ജനിച്ചു. ആബീബ് അഥവാ നീസാൻമാസം 15-നാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748 – എബ്രായ വർഷം 3755) പെസഹ ഏ പ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760 – എബ്രായ വർഷം 3767) പെസഹ പെരുന്നാൾ മാർച്ച് 20-നാണ്. തന്മൂലം ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ, ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനമെന്നു മനസ്സിലാക്കാം. [കൂടുതൽ വിവരങ്ങൾക്ക്, ‘ക്രിസ്തുവിന്റെ ജനനവർഷം‘ ലേഖനം. കർത്താവായ ക്രിസ്തുവിൻ്റെ ജനനവർഷം വീഡിയോ]

തിബെര്യാസ് കൈസർ ( എ.ഡി. 14-37) റോമാ ചക്രവർത്തിയും, പീലാത്തോസ് (എ.ഡി. 26-36) യെഹൂദ്യ ഗവർണ്ണറും, ഹെരോദാ അന്തിപ്പാസ് (ബി.സി 4-എ.ഡി. 39) ഗലീലയിലെ ഇടപ്രഭുവും, അവന്റെ സഹോദരനായ ഹെരോദാ ഫിലിപ്പോസ് (ബി.സി 4-എ.ഡി. 34) ഇതുര്യ, തഖോനിത്തി ദേശങ്ങളിലെ ഇടപ്രഭുവും, ലുസാന്യാസ് (ബി.സി. 5-എ.ഡി.19) അബിലേനയിലെ ഇടപ്രഭുവും, ഹന്നാവും (എ.ഡി. 6-15), കയ്യഫാവും (എ.ഡി. 18-36) മഹാപുരോഹിതന്മാരായും ഇരിക്കുംകാലം യോഹന്നാൻ ശുശ്രൂഷ ആരംഭിച്ചു. തിബെര്യാസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിലാണ് യേശുവിന്റെ മുന്നോടിയായ (മലാ, 3:1) യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1). തിബെര്യാസ് എ.ഡി. 14-ൽ അധികാരറ്റു. അതിന്റെ പതിനഞ്ചാമത്തെ വർഷം എ.ഡി. 29-ൽ യോഹന്നാൻ ശുശ്രൂഷ തുടങ്ങി. അനന്തരം യേശുവും സ്നാനമേറ്റ് ശുശ്രൂഷ ആരംഭിച്ചു. (ലൂക്കൊ, 3:21-23). നാല് പെസഹയെക്കുറിച്ചുള്ള വിവരം യോഹന്നാന്റെ സുവിശേഷത്തിലുണ്ട്. തന്മൂലം യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ കാലയളവ് മൂന്നര വർഷമായിരുന്നു എന്നും വ്യക്തമാണ്. ശബ്ബത്തിന്റെ തലേദിവസം ഒരുക്കനാളിൽ അഥവാ വെള്ളിയാഴ്ചയാണ് യേശുവിനെ ക്രൂശിച്ചതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. (യോഹ, 19:31). കൃത്യമായി പറഞ്ഞാൽ നീസാൻ പതിനഞ്ച് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ദിവസമാണ് യേശു ക്രൂശിക്കപ്പെട്ടത്. യെഹൂദന്മാർ ഈ പെരുന്നാളിനെ പെസഹയെന്നും , പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളെന്നും അഭിന്നമായി വിളിച്ചിരുന്നു. (ലൂക്കൊ, 22:1,7). യെഹൂദന്മാരുടെ കലണ്ടർ പ്രകാരം എ.ഡി. 29 മുതൽ 36 വരെയുള്ള വർഷങ്ങളിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ വെള്ളിയാഴ്ച വന്നിരിക്കുന്നത് എ.ഡി. 30-നും, 33-നും മാത്രമാണ്. തന്മൂലം എ.ഡി. 29-ന് ശുശ്രൂഷ ആരംഭിച്ച യേശുക്രിസ്തു തന്റെ മൂന്നര വർഷത്തെ ശുശ്രൂഷ തികച്ചശേഷം എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ചയാണ് ക്രൂശുമരണം വരിച്ചതെന്നും സ്പഷ്ടമാണ്. 

ബൈബിളിലെ ഗലീലക്കാരനായ യേശു എന്ന പദപ്രയോഗവും (മത്താ, 26:69), നസറായനായ യേശു എന്ന പദപ്രയോഗവും (മത്താ, 26:71, മർക്കൊ, 10:47; 14:67; യോഹ, 18:5; പ്രവൃ, 2:23) പ്രത്യേകം ശ്രദ്ധേയമാണ്. യിസ്രായേലിലെ ഗലീല ജില്ലക്കാരനായ യേശുവെന്നും നസറെത്തു പട്ടണക്കാരനായ യേശുവെന്നും തെളിവായിത്തന്നെ വിളിച്ചിരിക്കുന്നു. ഗലീലയുമായും നസറെത്തുമായുള്ള യേശുവിന്റെ സജീവബന്ധം ഇതിൽനിന്നും അസന്നിഗ്ദ്ധമായി തെളിയുന്നു. 

ബാഹ്യതെളിവുകൾ

യേശു ജീവിച്ചിരുന്നു എന്നതിന് തെളിവായി ബൈബിളിനു പുറത്തു ചരിത്രരേഖകൾ ഒന്നും ഇല്ലെന്നു വിമർശകർ പറയുന്നുണ്ട്. അവരുടെ ദുർമനസ്സാക്ഷിയെക്കുറിച്ചു മുകളിൽ സൂചിപ്പിച്ചുവല്ലോ. അവർക്കുവേണ്ടിയല്ല; സത്യാന്വേഷികൾക്കു വേണ്ടി ചുരുക്കം ചിലത് ചുവടെ ചേർക്കുന്നു: റോമൻ ചക്രവർത്തി വെസ്പേഷ്യന്റെ (എ.ഡി. 69-79) ഭരണകാലത്ത്, ടൈറ്റസിന്റെ നേതൃത്വത്തിൽ എ.ഡി. 70 ആഗസ്റ്റ് 3-ന് റോമൻ സൈന്യം യെരൂശലേം കീഴടക്കി പതിനാലു ലക്ഷത്തോളം യെഹൂദന്മാരെ കൊന്നൊടുക്കി ദൈവാലയവും പട്ടണവും ചുട്ടെരിച്ചുകളഞ്ഞതും; റോമൻ ചക്രവർത്തി ഹാഡ്രിയാന്റെ ( 117-138 ) കാലത്തു ദൈവാലയ നിർമ്മാണത്തിനും വിപ്ലവത്തിനും തയ്യാറായ യെഹൂദന്മാരെ 135-ൽ നിഷ്കരുണം അടിച്ചമർത്തി യെരുശലേം വീണ്ടും ഇടിച്ചുനിരത്തി ഒരു റോമൻ നഗരിയാക്കി മാറ്റിയതും ചരിത്ര കാരന്മാരൊക്കെയും രേഖപ്പെടുത്തിയിട്ടുള്ളതാണ്. (AB Peter Schafer, The History of the Jews in Antiquity, Routledge ( 1995 ) 2013 pp.191-192. Mireille Hadas Lebel (2006). Jerusalem Against Rome. Peeters Publishers. p. 86. Flavius Josephus, The Wars of the Jews VI.9.3). അതിനുശേഷവും ഇത്രയധികം ചരിത്രത്തെളിവുകൾ അവശേഷിക്കുന്നത്, ക്രിസ്തു എന്ന ചരിത്രസത്യത്തിന്റെ നിസ്തുലത ഒന്നു മാത്രമാണ്. 

യേശുക്രിസ്തുവിന്റെ ചരിത്രപരതയെ തെളിയിക്കുന്ന അക്രൈസ്തവ എഴുത്തുകാരുടെ പുരാതനമായ സാക്ഷ്യങ്ങൾ താഴെ കൊടുക്കുന്നു. ഈ എഴുത്തുകാർ അവജ്ഞയോടെ വീക്ഷിച്ച ഒരു മതനേതാവിനെയും അയാളുടെ അനുയായികളെയും ചുറ്റിപ്പറ്റിയുളള ചരിത്രപരമായ സാധ്യത ഉയർത്തിപ്പിടിക്കേണ്ടയാവശ്യം അവർക്കില്ലാത്തതിനാൽ, അഥവാ അവർ ക്രിസ്തുമാർഗ്ഗത്തിന് എതിരായിരുന്നു എന്ന വസ്തുത അവരുടെ സാക്ഷ്യത്തെ കൂടുതൽ വിലയുറ്റതാക്കി മാറ്റുന്നു! 

ഫ്ലാവിയസ് ജോസീഫസ്: യേശുവിന്റെ മരണത്തിനും നാലു വർഷങ്ങൾക്കു ശേഷം ജനിച്ച സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ‘ഫ്ലാവിയസ് ജോസീഫസ്’ (37-100) The Jewish Antiquities (യഹൂദന്മാരുടെ പുരാതനത്വം) എന്ന കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു: “ഏതാണ്ട് ഈ അടുത്ത കാലത്താണ് യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് നീതിയായിരിക്കുമോ എന്തോ? കാരണം അദ്ദേഹം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനും സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരുടെ ഉപദേഷ്ടാവും ആയിരുന്നു. യഹൂദരിൽ നിന്നും ജാതികളിൽ നിന്നും അദ്ദേഹം വലിയൊരു സംഘത്തെ തങ്കലേക്ക് ആകർഷിച്ചിരുന്നു. അദ്ദേഹം ക്രിസ്തുവായിരുന്നു. ഞങ്ങളുടെ പ്രമാണികളുടെ നിർദ്ദേശപ്രകാരം പീലാത്തോസ് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രഥമ സുഹൃത്തുക്കൾ അദ്ദേഹത്തെ വിട്ടുകളഞ്ഞില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹം മൂന്നാം ദിവസം ജീവനോടെ എഴുന്നേറ്റ് വന്ന് അവർക്ക് പ്രത്യക്ഷനായി. ഇവയും മറ്റ് ആയിരക്കണക്കിന് മറ്റ് അത്ഭുത വസ്തുതകളും ദിവ്യപ്രവാചകന്മാർ അദ്ദേഹത്തെപ്പറ്റി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിനൊത്ത് ക്രിസ്ത്യാനികൾ എന്ന് പേരു ലഭിച്ച ആ ജാതി ഇന്നും അസ്തമിച്ചുപോയിട്ടില്ല.” (The Works of Flavius Josephus, Translated by William Whistom, The Antiquities of the Jews, Book XV111, cha. 3:3, Page 474). “ക്രിസ്തുവിന്റെ മുന്നോടിയായ സ്നാപക യോഹന്നാനെക്കുറിച്ചും ഈ അദ്ധ്യായത്തിൽ പരാമർശമുണ്ട്.” (Antiquities of Jews, Book XVIII Chapter 8:5, 2). “ക്രിസ്തു എന്നു വിളിക്കുന്ന യേശുവിന്റെ സഹോദരനായ യാക്കോബ്  കല്ലെറിയപ്പെട്ട സംഭവവും ജോസീഫസ് മറ്റൊരദ്ധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.” (Flavius Josephus: Antiquities of Jews, Book XX, Chapter 9:1, based on the translation of Louis H Feldman. The Loeb Classical Library). എ.ഡി. 93-നും 94-നും മദ്ധ്യേ ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്ത് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 

കൊർന്നോലിയസ് ടാസിറ്റസ്: ഹാബർമാസ് പറയുന്നതനുസരിച്ച്, “ഏതാണ്ട് അര ഡസൻ റോമൻ ചക്രവർത്തിമാരുടെ ഭരണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു റോമൻ ചരിത്രകാരനായിരുന്നു ‘കൊർന്നോലിയസ് ടാസിറ്റസ്’ (എ.ഡി. 55-120). തന്റെ ധാർമ്മീക ഐക്യദാർഢ്യവും കാതലായ നയവും മൂലം പണ്ഡിതന്മാരുടെ ഇടയിൽ പൊതുവായി അംഗീകരിക്കപ്പെട്ടിരുന്ന ഈ വ്യക്തി, പൗരാണിക റോമിന്റെ ഏറ്റവും വലിയ ചരിത്രകാരൻ എന്നു വിളിക്കപ്പെടുന്നു. (ഗാരി ആർ ഹാബർമാസ്, The Verdict of History, p.87). ടാസിറ്റസിന്റെ ഏറ്റവും ഉന്നതമായ കൃതികൾ ‘അന്നൽസും, ഹിസ്റ്ററീസും’ ആണ്. എ.ഡി. 14-ൽ ഔഗുസ്തൂസിന്റെ മരണം മുതൽ എ.ഡി. 68-ൽ നീറോയുടെ മരണം വരെ അന്നൽസ് പ്രതിപാദിക്കുമ്പോൾ, ഹിസ്റ്ററീസ് നീറോയുടെ മരണത്തിൽ തുടങ്ങി എ.ഡി. 96-ൽ ഡൊമിഷ്യന്റെ മരണംവരെ എത്തുന്നു.” (ഹാബർമാസ്, The Verdict of History, p. 87). നീറോയുടെ മരണത്തെക്കുറിച്ച് എഴുതുമ്പോൾ, ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചും റോമിലെ ക്രിസ്തീയ സാന്നിധ്യത്തെക്കുറിച്ചും ടാസിറ്റസ് സൂചിപ്പിക്കുന്നുണ്ട്. “നീറോ ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന റോമിന്റെ വലിയ തീ പിടുത്തം മൂലമുണ്ടായ അപകീർത്തിയിൽനിന്ന് വിടുതൽ പ്രാപിക്കുവാൻ, മനുഷ്യന് ചെയ്യാൻ കഴിയുന്ന സകല ദുരിതാശ്വാസത്തിനോ, രാജകുമാരനു ചെയ്യാൻ കഴിയുന്ന സകല ദാനധർമ്മങ്ങൾക്കോ, ദൈവങ്ങൾക്ക് നൽകാൻ കഴിയുമായിരുന്ന സകല പാപപരിഹാര പ്രക്രിയകൾക്കോ സാധ്യമായിരുന്നില്ല. അതുകൊണ്ട് ജനസംസാരം അടിച്ചമർത്തുന്നതിനായി ബാഹുല്യംമൂലം വെറുക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികൾ എന്ന് പൊതുവേ പറഞ്ഞുവരുന്ന വ്യക്തികളുടെമേൽ കുറ്റം ആരോപിക്കപ്പെടുകയും അതിക്രൂരമായ പീഡനങ്ങൾ കൊണ്ട് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ക്രിസ്തൂസിനെ തിബെര്യോസിന്റെ (എ.ഡി. 14-37) ഭരണകാത്ത് യെഹൂദയിലെ ഗവർണ്ണർ ആയിരുന്ന പൊന്തിയോസ് പീലാത്തോസ് മരണത്തിനേല്പിച്ചു. എന്നാൽ വിനാശകരമായ ഈ അന്ധവിശ്വാസം കുറേക്കാലത്തേക്ക് ഒതുങ്ങിയെങ്കിലും ഇത് ആരംഭിച്ച യെഹൂദ്യയിൽ മാത്രമല്ല, റോമാ പട്ടണത്തിലും വീണ്ടും പൊട്ടിപ്പുറപ്പെട്ടു.” (Cornelius Tacitus; Annales, XV, 44). 

ടാസിറ്റസിന്റെ ഈ ഉദ്ധരണിയിൽ നിന്ന് രസകരമായ ഒരു ചിന്താസരണി എഫ്.എഫ് . ബ്രൂസ് ചൂണ്ടിക്കാണിക്കുന്നന്നുണ്ട്: “നമുക്ക് ലഭിച്ചിട്ടുള്ള മറ്റൊരു ജാതീയ രേഖകളിലും പീലാത്തോസിനെക്കുറിച്ച് പറഞ്ഞിട്ടില്ല. യേശുവിനെ മരണത്തിനു വിധിച്ചതിലൂടെ ഒരു ജാതീയ രചയിതാവിന്റെ വർണ്ണനയിൽ ഇടം കണ്ടെത്തിയ ഒരേ ഒരു സൂചന ചരിത്രത്തിലെ വിരോധാഭാസമായി കണക്കാക്കാം. ‘പൊന്തിയോസ് പീലാത്തോസിന്റെ കീഴിൽ കഷ്ടപ്പെട്ടു’ എന്ന് പറയുന്നതിലൂടെ ഒരു നിമിഷത്തേക്ക് പൗരാണിക ക്രിസ്തീയ വിശ്വാസപ്രമാണവുമായി ടാസിറ്റസ് കൈകോർക്കുന്നു.” (ബ്രൂസ്, Jesus and Christian Origins Outside the New Testament, p. 23).

മാർക്കസ് ബോക്ക്മ്യൂൽ എന്ന കേംബ്രിഡ്ജ് കോളേജ് അദ്ധ്യാപകൻ പറയുന്നത്: “യേശുക്രിസ്തു ജീവിച്ചിരുന്നുവെന്നും യെഹൂദ്യയിലെ തിബെര്യോസ് നാടുവാണിരുന്നതും പൊന്തിയോസ് പീലാത്തോസ് ഗവർണ്ണർ ആയിരുന്നതും (സാങ്കേതികമായി 26-36-ൽ പ്രീഫെക്ട്) ആയ കാലത്ത് ഔപചാരികമായി വധിക്കപ്പെട്ടുവെന്നും ഉള്ളതിന് സ്വതന്ത്രമായ സ്ഥിരീകരണം അന്നത്തെക്കാലത്തെ ഉന്നതനായ ഒരു റോമൻ ചരിത്രകാരന്റെ സാക്ഷ്യത്തിലൂടെ നമുക്ക് ലഭിക്കുന്നു എന്നതിനാൽ, ടാസിറ്റസിന്റെ അഭിപ്രായം പ്രയോജകീഭവിക്കുന്നു. അത് അധികമില്ലെങ്കിലും ഇന്നും മുൻപോട്ടു വയ്ക്കുന്ന രണ്ടു വ്യത്യസ്ത സിദ്ധാന്തങ്ങളെ പൊളിച്ചു കാട്ടുന്നതിന് അത്ഭുതകരമായ പ്രയോജനമാണ് നൽകിയിരിക്കുന്നത്. ഒന്ന്; നസറായനായ യേശു ജീവിച്ചിരുന്നിട്ടില്ല. രണ്ട്; റോമാക്കാരുടെ ഔപചാരികമായ മരണശിക്ഷയ്ക്ക് വിധേയമായിട്ടല്ല യേശു മരിച്ചത്.” (ബോക്ക്മ്യൂൽ, This Jesus: Martyr, Lord, Messiah, p.10,11). 

സമോസാറ്റയിലെ ലൂഷ്യൻ: രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന സമോസാറ്റയിലെ ‘ലൂഷ്യൻ’ എന്ന ഹാസ്യസാഹിത്യകാരൻ ക്രിസ്തുവും ക്രിസ്ത്യാനികളും യാഥാർത്ഥ്യമായിരുന്നുവെന്ന് ഒരിക്കലും തർക്കിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അവരെക്കുറിച്ച് പരിഹാസ്യമായി സംസാരിച്ചിരുന്നു. ലൂഷ്യസിന്റെ കൃതിയിൽ നിന്നും: “ഈ ദിവസം വരെയും ക്രിസ്ത്യാനികൾ ഒരു മനുഷ്യനെയാണ് ആരാധിക്കുന്നത്. അവരുടെ പുതിയ ആരാധനാരീതി അവതരിപ്പിച്ചവനും അക്കാരണത്താൽ ക്രൂശീകരിക്കപ്പെട്ടവനുമായ പ്രഗത്ഭ വ്യക്തിത്വത്തിന്റെ ഉടമ. അവർ എല്ലാക്കാലത്തും അമർത്യരാണെന്ന വിശ്വാസത്തിലാണ് തെറ്റിദ്ധരിക്കപ്പെട്ട ഈ കീടങ്ങൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇടയിൽ മരണത്തോടുള്ള സർവ്വസാധാരണമായ അവജ്ഞയും വ്യക്തിപരമായ ഭക്തിയും കാണപ്പെടുന്നു. അവർ മാനസാന്തരപ്പെട്ട ഉടനെ അവർ സഹോദരങ്ങളാണെന്നു അവരുടെ ആദ്യനിയമദാതാവ് അവരെ പറഞ്ഞു മയക്കിയിരുന്നു. ഗ്രീസിലെ ദൈവങ്ങളെ ത്യജിച്ച് ക്രൂശിക്കപ്പെട്ട ജ്ഞാനിയെ ആരാധിക്കുകയും അയാളുടെ നിയമം അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇതെല്ലാം അവർ വിശ്വാസത്തിന്റെ പേരിൽ സ്വീകരിക്കുന്നതിനാൽ അനന്തരഫലമായി, സകല ലൌകിക സുഖങ്ങളെയും അവജ്ഞയോടെ കാണുകയും, സകലവും പൊതുവക എന്ന് ഗണിക്കുകയും ചെയ്യുന്നു.” (ലൂഷ്യൻ, The Death of Peregrine, p.11-13). 

സ്യൂട്ടോണിയസ്: റോമൻ ചരിത്രകാരനായ ‘സ്യൂട്ടോണിയസ്’ ( എഡി . 71-135 ) എ.ഡി .120-ൽ രചിച്ച കൃതിയിൽ: ക്ലോഡിയസ് ചക്രവർത്തി യെഹൂദന്മാരും ക്രിസ്ത്യാനികളും റോമാ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന വിളംബരം പുറപ്പെടുവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റസിന്റെ (ക്രിസ്തു) ദുഷ്പ്രേരണ നിമിത്തം യെഹൂദന്മാർ തുടർച്ചയായി കലാപം ഉണ്ടാക്കിയതിനാൽ, അവൻ അവരെ റോമിൽ നിന്ന് നാടുകടത്തി” എന്നാണ്. എ.ഡി .49-ൽ നടന്ന ഈ സംഭവം പ്രവൃത്തി 18:2-ൽ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. (ക്ലോഡിയസിന്റെ ജീവചരിത്രം 25:4). മറ്റൊരു കൃതിയിൽ നീറോയുടെ ഭരണകാലത്ത് എ.ഡി .64-ൽ റോമിൽ നടന്ന അതിഭയങ്കരമായ തീപിടുത്തത്തി നെക്കുറിച്ച് സ്യൂട്ടോണിയസ് എഴുതിയിട്ടുണ്ട്: “നീറോയുടെ ശിക്ഷ പുതിയതും കുഴപ്പം പിടിച്ചതുമായ ഒരു അന്ധവിശ്വാസത്തെ പിൻപറ്റിയ ഒരു കൂട്ടം ആളുകളുടെ മേൽ വീണു” (Lives of the Caesers, 26:2). യേശുവിനെ ക്രൂശീകരിച്ചത് ആദ്യ മുപ്പതുകളിൽ ആണെന്ന നിഗമനത്തിൽ, ക്രിസ്ത്യാനികളുടെ സ്നേഹിതനല്ലാത്ത സ്യൂട്ടോണിയസ്, ക്രിസ്ത്യാനികൾ രാജകീയ പട്ടണത്തിൽ ഇരുപതു വർഷങ്ങൾക്കു ശേഷം എത്തിയതായി പറയുന്നു. യേശുക്രിസ്തു യഥാർത്ഥമായും ജീവിച്ചു, മരിച്ച്, മരണത്തിൽനിന്ന് ഉയിർത്തുവെന്ന അവരുടെ വിശ്വാസത്തിനു വേണ്ടി അവർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തുവെന്നു റിപ്പോർട്ട് ചെയ്യുന്നു. (Suetonius, Lives of the Cessars, Claudius, 25, Nero 16.3, Documents of the Christian Church, pp.3).. റോമാചക്രവർത്തി ഹാഡ്രിയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സ്യൂട്ടോണിയസ്, റോമാ ചക്രവർത്തിയായ ട്രാജന്റെ കാലത്ത് ഏഷ്യാമൈനറിൽ ബിഥിന്യയിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. (A Ro man Pro-consul in Bithynia). 

പ്ലിനി: റോമൻ രേഖകളിൽ മറ്റൊന്ന് എ.ഡി. 112-നടുത്ത് ‘ ചെറിയ പ്ലിനി’ (Younger Pliny, A.D.62-113) ട്രാജൻ ചക്രവർത്തിക്കയച്ച കത്താണ്. ബിഥുന്യയിൽ ഗവർണ്ണറായിരുന്ന അദ്ധേഹം അവിടത്തെ ക്രിസ്ത്യാനികളെപ്പറ്റിയും അവരുടെ ആരാധനാ രീതികളെപ്പറ്റിയുമാണ് പ്രസ്താവിക്കുന്നത്. ഏതാണ്ട് എ.ഡി. 120-ൽ റോമൻ ഗ്രന്ഥകാരനായ ‘സെത്തോനിയസ്’ നീറോയുടെ കാലത്തെ മതമർദ്ദനങ്ങളെ സ്ഥിരീകരിച്ചുകൊണ്ട് എഴുതുന്നുണ്ട്. ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്തെക്കുറിച്ച് വിവരിക്കുന്നിടത്തു അദ്ധേഹം എഴുതുന്നു “മശീഹായുടെ പ്രേരണയാൽ കൂടെക്കൂടെ സമരമുണ്ടാക്കിക്കൊണ്ടിരുന്ന യെഹൂദരെ ഈ ചക്രവർത്തി (ക്ലോഡിയസ്) റോമാ നഗരത്തിൽ നിന്നും പുറത്താക്കി.” (ക്ലോഡിയസ് 25 ) . എ.ഡി. 49-നും 50-നുമിടയ്ക്ക് നടന്ന പ്രസ്തുത പുറത്താക്കലിനെ അപ്പൊസ്തലപ്രവൃത്തിയിൽ സ്ഥിരീകരിച്ചിട്ടു ണ്ട്. “അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടുപോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.” (പ്രവൃ, 18:1,2). കൂടാതെ ഹാദ്രിയാൻ ചക്രവർത്തിയുടേതെന്നു കരുതപ്പെടുന്ന ഒരു കത്തിലും ക്രിസ്ത്യാനികളെപ്പറ്റി പരാമർശിക്കുന്നു പ്രസ്തുത കത്ത് 125-ൽ കോൺസ്യൂൾ ആയ ‘ഗായോസ് മിനിച്ചിയൂസ്’ ഫൊന്താനൂസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്. 

എഴുത്തുകാരനും ട്രാജൻ ചക്രവർത്തിയുടെ ഉദ്ദ്യോഗ സ്ഥനുമായിരുന്ന പ്ലിനി, ക്രൈസ്തവരെ സംബന്ധിച്ച് ചക്രവർത്തിയുടെ നയമെന്തെന്നറിയാൻ അദ്ധേഹം ട്രാജനെഴുതിയ കത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു: “ക്രൈസ്തവരെന്നു തുറന്നുപറയുന്ന അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഞാൻ ഈ നയമാണ് സ്വീകരിച്ചത്. ആദ്യമായി അവർ ക്രൈസ്തവരാണോ എന്ന് ചോദിക്കുന്നു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രണ്ടാമതും മൂന്നാമതും ചോദ്യം ആവർത്തിക്കുന്നു. എന്നിട്ടും നില്ക്കുന്നവരെ മരണശിക്ഷയ്ക്ക് വിധിച്ചിരുന്നു. അവരുടെ വിശ്വാസം എന്തുതന്നെയായാലും അവരുടെ മർക്കടമുഷ്ടിക്കും നിർബന്ധബുദ്ധിക്കും ശിക്ഷ ആവശ്യമായിരുന്നു എന്ന കാര്യത്തിൽ എനിക്കു സംശയമില്ല. ഒരിക്കലും തങ്ങൾ ക്രൈസ്തവരായിരുന്നിട്ടില്ല; ഇന്നും ക്രൈസ്തവരല്ല എന്ന് സമ്മതിക്കുന്നവരെ വിട്ടയക്കാ മെന്നു കരുതുന്നു. പക്ഷേ അവർ എന്റെ മുമ്പിൽ റോമൻ ദൈവങ്ങൾക്ക് ധൂപവും പ്രാർത്ഥനയും അർപ്പിക്കണം. മറ്റു പ്രതിമകളോടൊപ്പം അങ്ങയുടെ ഒരു പ്രതിമയും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവർ അതിനേയും വന്ദിക്കണം. അതേസമയം ക്രിസ്തുവിനെ നിന്ദിക്കുകയും വേണം, പക്ഷേ യഥാർത്ഥ ക്രൈസ്തവരാരും ഇങ്ങനെ ചെയ്യുകയില്ലെന്നു പറയപ്പെടുന്നു. എന്നാൽ ചിലർ പറയുന്നു ഞങ്ങൾ വളരെ വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യാനികളായിരുന്നു എന്ന്. ഇവർ റോമൻ ദൈവങ്ങളുടേയും അങ്ങയുടേയും പ്രതിമകളെ വന്ദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ക്രൈസ്തവർ പറയുന്നത്, അവർ ചെയ്ത ഏകതെറ്റ് മുൻകൂട്ടി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ പതിവുപോലെ ഒരുമിച്ചുകൂടി ദൈവത്തിനെന്നപോലെ മശീഹായ്ക്ക് സ്തോത്രങ്ങൾ ആലപിക്കുന്നു എന്നത് മാത്രമാണ്. അതുപോലെ അവർ ചില പ്രതിജ്ഞകൾ നടത്തിയിട്ടുണ്ട്. അത് മോശമായ കാര്യങ്ങൾ ചെയ്യുവാനല്ല, പ്രത്യുത മോഷണം, പിടിച്ചുപറി, വ്യഭിചാരം, വാഗ്ദാനങ്ങളിൽ അവിശ്വസ്തത ഇവ ഇല്ലാതാക്കുവാനാണ്. അതുകൊണ്ട് അവരെ വിസ്തരിക്കുന്നത് ഞാൻ നിർത്തിവെച്ചുകൊണ്ട് അങ്ങയുടെ ഇംഗിതം അറിയുവാൻ ആഗ്രഹിക്കുന്നു. വളരെയധികം പേരുടെ കാര്യമായതുകൊണ്ട് ചോദിക്കുന്നത് ഉചിതമെന്ന് കരുതി. അവരിൽ എല്ലാ പ്രായത്തിലും സ്ഥാപനങ്ങളിലുമുള്ള സ്ത്രീപുരുഷന്മാരുണ്ട്. ഈ അന്ധവിശ്വാസങ്ങൾ നിയന്ത്രണാധീനമെന്നു തോന്നുമെങ്കിലും അവർ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ധാരാളം പേർ ഉണ്ട്.” ഈ കത്തിനുള്ള ചക്രവർത്തിയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങൾ: “അല്ലയോ പ്രിയപ്പെട്ട സെക്കുൻദൂസ്, ക്രിസ്ത്യാനികളെന്നു അഭിമാനിക്കുന്നവരോട് നീ വേണ്ടവിധത്തിൽ പെരുമാറുക. എല്ലാ കേസുകൾക്കും സ്വീകരിക്കുവാൻ പറ്റുന്ന വ്യവസ്ഥാപിതമായ നടപടിക്രമം നൽകുവാൻ വിഷമമാണ്. അവരെ തിരഞ്ഞുപിടിക്കേണ്ടതില്ല, എന്നാൽ പരസ്യമായി കുറ്റാരോപണം നടത്തപ്പെടുകയും അവർ തെറ്റുകാരാണെന്നു തെളിയുകയും ചെയ്താൽ ശിക്ഷിക്കണം. പക്ഷേ, ക്രൈസ്തവരല്ലെന്ന് സമ്മതിക്കുകയും ദൈവത്തിന് ബലിയർപ്പിക്കുകയും ചെയ്താൽ മാപ്പ് കൊടുക്കണം. പേര് വയ്ക്കാതെ നൽകപ്പെടുന്ന കുറ്റാരോപണങ്ങൾ ഒരു നിയമക്കോടതിയിലും സ്വീകരിക്കരുത്. കാരണം, അത് നല്ലൊരു കീഴ്വഴക്കമല്ല; കാലോചിതവുമല്ല.” (C. Plinii Caecilli, Secundi, Epi-stularum, X, XCVI, quoted in Neill and Schmandt, Hisory of the Catholic Church Milwaukee, 1955. pp.46-48). 

താല്ലസ്: ക്രിസ്തുവിനെക്കുറിച്ച് സൂചിപ്പിച്ച മതേതര എഴുത്തുകാരിൽ ഒരാൾ ‘താല്ലസ്’ ആയിരുന്നു. എ.ഡി. 52-ൽ ജീവിച്ചിരുന്ന താല്ലസ് ട്രോജൻ യുദ്ധം തുടങ്ങി തന്റെ കാലഘട്ടം വരെയുള്ള പൂർവ്വ മെഡിറ്ററെനിയൻ ചരിത്രം എഴുതി. (Garry R Habermas, The Verdict of History, p.93). നിർഭാഗ്യവശാൽ, മറ്റു രചയിതാക്കൾ ചൂണ്ടിക്കാണിക്കുന്ന തുണ്ടുകളിൽ മാത്രമാണു തന്റെ എഴുത്തുകൾ നിലനില്ക്കുന്നത്. എ.ഡി. 221-ൽ തന്റെ തൂലിക ചലിപ്പിച്ച ക്രൈസ്തവനായ ‘ജൂലിയസ് ആഫ്രിക്കാനസ്’ അവരിലൊരാളാണ്. ക്രിസ്തുവിന്റെ ക്രൂശീകരണത്തിനു ശേഷം ഉണ്ടായ കൂരിരുട്ടിനെ കുറിച്ചു ഏ.ഡി .221-ൽ നടന്ന ഒരു ചർച്ചയിൽ ജൂലിയസ് ആഫ്രിക്കാനസ് താല്ലസിനെ ഉദ്ധരിക്കുന്നുണ്ട്: “ലോകം മുഴുവനും ഭീകരമായ ഒരന്ധകാരം വ്യാപിച്ചു, ഭൂമികുലുക്കത്തിൽ പാറകൾ പിളർന്നു യെഹൂദ്യയിലും മറ്റു ജില്ലകളിലും ഉള്ള പല സ്ഥലങ്ങളും തകർന്നു തരിപ്പണമായി. താല്ലസ് തന്റെ ചരിത്രങ്ങളുടെ മൂന്നാം പുസ്തകത്തിൽ, ഈ അന്ധകാരം സൂര്യഗ്രഹണം മൂലമുണ്ടായതാണ് എന്ന് അകാരണമായി വിശദീകരിക്കുന്നു. അകാരണമായതിന്റെ കാരണം, പൂർണ്ണചന്ദ്രന്റെ സമയത്ത് സൂര്യഗ്രഹണം നടക്കുകയില്ല എന്നതാണ്. ക്രിസ്തു മരിച്ചത് പെസഹാ പൌർണ്ണമിയുടെ കാല ത്തായിരുന്നു.” (Julius Africanus, Chronography, 18:1, in Roberts, Ante-Nicene Christian Library: Translations of the Writings of the Fathers. Vol.1, Edinburgh: T&T Clark, 1867). താല്ലസ് സൂര്യഗ്രഹണമായി ചിത്രീകരിച്ച ഈ അന്ധകാരത്തെ, ലൂക്കോസ് 23:44,45-ൽ വിവരിച്ചിരിക്കുന്ന പ്രകാരം ക്രൂശീകരണ സമയത്തെ അന്ധകാരമായി ആഫ്രിക്കാനസ് കാണുന്നു. താല്ലസിനോട് വിയോജിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പെസഹാ പൌർണമിയുടെ സമയത്താണ് യേശു ക്രൂശിക്കപ്പെട്ടത് എന്നുള്ളതാണ്. ഇതിനെക്കുറിച്ച് എഫ്.എഫ്. ബ്രൂസിന്റെ നിരീക്ഷണം നോക്കാം: “ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് ദേശത്ത് വ്യാപിച്ച അന്ധകാരത്തെക്കുറിച്ചുള്ള സുവിശേഷ വിവരണം വളരെ പ്രസിദ്ധവും അക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണം ആവശ്യമുള്ളതും ആയിരുന്നു എന്ന് ഈ സൂചന കാണിക്കുന്നു. യേശു ക്രൂശീകരിക്കപ്പെട്ടു എന്നും വിശദീകരണം ആവശ്യമായ എന്തോ ഒരു സംഭവം പ്രകൃതിയിൽ ഉണ്ടായി എന്നതിന് താല്ലസിന് സംശയമില്ല. എന്നാൽ മറ്റൊരു വ്യാഖ്യാനവുമായി വരാനാണ് തന്റെ ചിന്ത പോയത്, അടിസ്ഥാനപരമായ വസ്തുതകൾ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.” (F.F. Bruce, “The New Testment Documents: Are They Reliable?” p.113). 

ഫ്ലെഗോൺ: ‘ഫ്ലെഗോൺ’ എന്ന മറ്റൊരു മതേതര പണ്ഡിതൻ, ‘ക്രോണിക്കിൾസ്’ എന്ന് വിളിക്കുന്ന ചരിത്രം എഴുതി. ഈ കൃതിയും നഷ്ടപ്പെട്ടെങ്കിലും ജൂലിയസ് ആഫ്രിക്കാനസ് ഇതിന്റെ ഒരു ചെറിയ തുണ്ട് തന്റെ കൃതിയിൽ ചേർത്തിട്ടുണ്ട്. താല്ലസിനെപ്പോലെ, യേശുവിന്റെ ക്രൂശീകരണ സമയത്ത് അന്ധകാരം ദേശത്ത് വ്യാപിച്ചുവെന്ന് ഫ്ലെഗോൺ സ്ഥിരീകരിക്കുകയും, അത് സൂര്യഗ്രഹണം മൂലമാണെന്ന് താൻ വിശദീകരിക്കുകയും ചെയ്യുന്നു. “ടൈബീരിയസ് കൈസരിന്റെ കാലത്ത്, പൌർണമി സമയത്ത് ഒരു സൂര്യഗ്രഹണം ഉണ്ടായി.” (Julius Africanus, Chronography, 18:1). ആഫ്രിക്കാനസിനെ കൂടാതെ മൂന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയും വിശ്വാസ സംരക്ഷകനുമായ ‘ഒരിഗനും’ (Contra Celsum, 2:14,33, 59) ആറാം നൂറ്റാണ്ടിലെ ഗ്രന്ഥകർത്താവായ ‘ഫിലോപ്പോണും’ ഫ്ലൈഗോണിന്റെ ഈ സൂചനയെക്കുറിച്ചു എഴുതുന്നുണ്ട്. (Josh McDowell and Bill Wilson, He Walked Amoung Us, p. 36). 

മാറാ ബർ സെറാപ്പിയോൻ: സിറിയക്കാരനായ ‘മാറാ ബർ സെറാപ്പിയോൻ’ എന്ന വ്യക്തി തന്റെ മകൻ’ സെറാപ്പിയോന് ഒന്നാം നൂറ്റാണ്ടി ലെ അവസാനത്തിനും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിന്റെയും ഇടയിൽ എഴുതിയ ഒരു കത്ത് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ട്. യേശുക്രിസ്തുവിനെ കുറിച്ച് ആ കത്തിൽ പറയുന്ന ഭാഗം താഴെ കൊടുക്കുന്നു: “സോക്രട്ടീസിനെ വധിച്ചതിനാൽ എന്ത് പ്രയോജനമാണ് അഥേനർക്ക് ലഭിച്ചത്? അവരുടെ കുറ്റത്തിന് ന്യായവിധി എന്നവണ്ണം ക്ഷാമവും പ്ലേഗും അവരുടെ മേൽ വന്നു. പൈതഗോറസിനെ അഗ്നിക്കിരയാക്കിയത് കൊണ്ട് സാമോനിലെ ജനങ്ങൾക്ക് എന്ത് ഗുണം കിട്ടി? ഒരു നിമിഷംകൊണ്ട് അവരുടെ ദേശം മണലാരണ്യമായി മാറി. അവരുടെ ജ്ഞാനിയായ രാജാവിനെ (ക്രിസ്തു) വധിച്ചത് കൊണ്ട് യെഹൂദന്മാർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്? അവരുടെ രാജ്യം ഛിന്നഭിന്നമായത് അതിനുശേഷമാണ്. ഈ മൂന്ന് ജ്ഞാനികൾക്കും വേണ്ടി ദൈവം പകരം വീട്ടി; അഥേനർ വിശപ്പ് മൂലം മരിച്ചു; സാമോന്യർ കടലാക്രമണത്തിനിരയായി; യെഹൂദന്മാർ അവരുടെ രാജ്യത്ത് നിന്ന് ഓടിക്കപ്പെട്ടു പ്രവാസികളായി പാർത്തു. എന്നാൽ സോക്രട്ടീസ് മരിച്ചിട്ടില്ല; ഹിരായുടെ പ്രതിമയിലൂടെ അയാൾ ജീവിച്ചു. ജ്ഞാനിയായ രാജാവും മരിച്ചിട്ടില്ല, താൻ നല്കിയ ഉപദേശത്താൽ ജീവിച്ചു.” (British Museum, Syriac Ms, add. 14, 658, cited in Habermas, Historical Jesus, p. 200).

സെൽസസ്: ഒരു തത്വജ്ഞാനിയായിരുന്ന സെൽസസ് ക്രിസ്തുവിനെയും ക്രിസ്തുമാർഗ്ഗത്തെയും കുറിച്ച് തന്റെ “True Discourse” എന്ന ഗ്രന്ഥത്തിൽ സവിസ്തരമായി നിരൂപണം ചെയ്തിരിക്കുന്നു. നമുക്ക് ലഭ്യമായിട്ടുള്ള അറിവനുസരിച്ച് ക്രിസ്തുമാർഗ്ഗത്തിന്മേൽ സാഹിത്യപരമായി നടത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ആക്രമണമാണ് പ്രസ്തുത ഗ്രന്ഥം. ക്രിസ്ത്യാനികളുടെ ലോഗോസ് ഉപദേശത്തെയും ഉന്നതമായ ധാർമ്മിക നിലവാരത്തെയും താൻ അതിൽ പ്രശംസിക്കുന്നുണ്ടെങ്കിലും, ക്രിസ്തുവിന്റെ കന്യകാ ജനനം, ക്രൂശുമരണം മൂലമുള്ള രക്ഷ എന്നീ ക്രിസ്തീയ അവകാശവാദങ്ങൾ താൻ അതിൽ വിമർശിച്ചിരിക്കുന്നു. (The Oxford Dictionary of the Christian Church, ed. F.L. Cross, 1961 P.256) ക്രിസ്ത്യാനികളുടെ ചില വാദമുഖങ്ങൾ സെൽസസ് വിമർശിച്ചു എങ്കിലും ക്രിസ്തുവിന്റെ ജീവിതം, മരണം എന്നീ യാഥാർത്ഥ്യങ്ങളെ താൻ അംഗീകരിച്ചിരുന്നുവെന്നത് ഈ അവസരത്തിൽ സ്മരണീയമാണ്. സെൽസസിന്റെ ഈ വിമർശനത്തിന് സഭാപിതാവും വേദപണ്ഡിതനും ആയിരുന്ന ഓരിജൻ തന്റെ ‘Contra Celsum’ എന്ന ഗ്രന്ഥത്തിന്റെ എട്ടു വാല്യങ്ങളിലായി മറുപടി നൽകി. (The Oxford Dictionary of the Christian Church, ed. FL. Cross, 1961. P256).

യെഹൂദാ തല്മൂദ്: തല്മൂദിൻ്റെ നിന്നുള്ള സാക്ഷ്യം: “പെസഹായുടെ തലേന്നാൾ അവർ യേശുവിനെ ക്രൂശിച്ചു. ഒരു വിളംബരക്കാരൻ നാല്പതു ദിവസം യേശുവിന്റെ മുൻപിൽ നടന്നുകൊണ്ട്: ഈ മനുഷ്യൻ മന്ത്രവാദം പ്രയോഗിക്കുകയും ഇസ്രായേലിനെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്കയാൽ, ഇവനെ കല്ലെറിയുവാൻ പോവുകയാണ്. ഇവന് അനുകൂലമായി എന്തെങ്കിലും ആർക്കെങ്കിലും അറിയാമെങ്കിൽ അവൻ വന്നു ഇയാൾക്ക് വേണ്ടി വാദിക്കട്ടെ. എന്നാൽ അവനു അനുകൂലമായി ഒന്നും കാണായ്കയാൽ പെസഹയുടെ തലേന്നാൾ അവനെ ക്രൂശിലേറ്റി.” റബ്ബി ഉള്ളാ പറയുന്നു: “അവനു വേണ്ടി ഏതു പ്രതിരോധവും ഇത്ര തീക്ഷ്ണമായി നടക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ ഒരു ചതിയനാണ്. “സർവ്വകാരുണികൻ പറയുന്നു: “അവനെ വെറുതെ വിടരുത്, ഒളിപ്പിക്കുകയും അരുത്.” യേശുവിനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമായിരുന്നു, “അവൻ രാജത്വത്തോട് അടുത്തു വന്നിരുന്നു.” (Babylonian Talmud, Sanhedrin 43a ). ‘

‘ഏണസ്റ്റ് റെനാൻ’ (1823-1892) ചരിത്രപുരുഷനായ ക്രിസ്തുവിനെ ചരിത്രത്തിന്റെ മദ്ധ്യബിന്ദുവാക്കുന്നു. B.C എന്നും A.D എന്നും രണ്ടായി വിഭജിച്ച് ലോകചരിത്രപഠനം എളുപ്പമാകുകയാണ് ക്രിസ്തുവിന്റെ ചരിത്രാസ്തിക്യം. B.C എന്നത് ബിഫോർ ക്രൈസ്റ്റ് (Before Christ, ക്രിസ്തുവിനു മുമ്പ്) ‘അന്നോ ദോമിനി’ (Anno Domini) ലത്തീൻ പ്രയോഗത്തിന്റെ ആദ്യക്ഷരങ്ങളാണ്. A.D. In the year of the Lord എന്നർത്ഥം . 1863-ൽ റെനാൻ The Life of Jesus എന്ന പേരിൽ യേശുവിന്റെ ജീവചരിത്രം രചിച്ചു. ഫ്രഞ്ച് ഭാഷയിൽ രചിച്ച ഈ കൃതിയുടെ ഇംഗ്ലീഷ് വിവർത്തരനം 1935-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

യേശുവിനെ സംബന്ധിച്ചുളള പുരാതന ക്രൈസ്തവേതര ചരിത്ര പരാമർശനങ്ങളെ ‘ദി ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “പുരാതന കാലത്ത് ക്രിസ്ത്യാനിത്വത്തിന്റെ എതിരാളികൾ പോലും യേശു ഒരു ചരിത്രപുരുഷനാണെന്നുളള വസ്തുത സംശയിച്ചില്ല എന്നാണ് ഈ സ്വതന്ത്ര വിവരണങ്ങൾ തെളിയിക്കുന്നത്. മതിയായ കാരണമില്ലാതെ പല എഴുത്തുകാരാൽ അത് ചോദ്യം ചെയ്യപ്പെട്ടത് 18-ാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തും പിന്നീട് 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമാണ്.” (1976, മാക്രോപ്പീഡിയ, വാല്യം 10, പേ. 145(. 

“യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹന്നാൻ 2:7)

മനുഷ്യനും മഹാദൈവവും

മനുഷ്യനും മഹാദൈവവും

“ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). “നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും” (തീത്തൊ, 2:12). നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെയും സകലത്തിൻ്റെയും സ്രഷ്ടാവും മഹാദൈവമായ യേശുക്രിസ്തുവിനെയും അനേകരും വേർതിരിച്ചു മനസ്സിലാക്കുന്നില്ലെന്നതാണ് വസ്തുത. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നു വിശ്വസിക്കുന്നിടത്തുനിന്നാണ് ക്രൈസ്തവ ദുരുപദേശങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്. അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്: (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16). ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്: (യാക്കോ, 1:17; മലാ,3:6). അതിനാൽ ദൈവത്തിന് വെളിപ്പെടാനല്ലാതെ (manifestation) അവതാരമെടുക്കാൻ (incarnation) കഴിയില്ല. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമായ വിധത്തിൽ ദൈവമായോ, മനുഷ്യനായോ, വചനമായോ, തേജസ്സായോ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” അവതാരമെന്നാൽ: തൻ്റെ സ്ഥായിയായ രൂപം ത്യജച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ്. അദൃശ്യനായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായിരുന്നു മനുഷ്യനായ ക്രിസ്തു: (1തിമൊ, 3:15,16; 1പത്രൊ, 1:20). ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. അദൃശ്യനായ ദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ മനുഷ്യനായിട്ടുള്ള വെളിപ്പാടാണ് മമ്രേയുടെ തോപ്പിലും പുതിയനിയമത്തിലും ഉള്ളത്: (ഉല്പ,18:1-19-1;1തിമൊ, 3:15,16). നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; ദൈവമല്ല, ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത പൂർണ്ണമനുഷ്യനാകുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; എബ്രാ, 2:14,15). എന്നാൽ അവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; ജീവനുള്ള ദൈവമായ യഹോവ ആയിരുന്നു: (യിരെ, 10:10; 1തിമൊ, 3:15,16). പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മത്തിൽ ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: (1തിമൊ, 3:14-16). [കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു]

പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവായ ദൈവത്തിൻ്റെ പേരും, ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ മനുഷ്യൻ്റെ പേരും യേശുക്രിസ്തു എന്നാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പഴയനിയമം വെളിപ്പെടുത്തുന്ന യഹോവയായ ദൈവവും ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ് നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ചുയിർത്ത യേശുക്രിസ്തു. ഈ വസ്തുത വേർതിരിച്ചറിയാതെ, ക്രിസ്തുവിന് ഒരു ശരീരത്തിൽത്തന്നെ ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി ഉള്ളവനാണെന്നു അനേകരും വിശ്വസിക്കുന്നു. അതായത്, മനുഷ്യനെയും മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കുന്നില്ല.

ക്രിസ്തുയേശു, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ്. “God was manifest in the flesh” ഇതാണ് ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം: (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായവൻ തൻ്റെ ജഡത്തിലെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ പിന്നെ, ആ പദവിയല്ലാതെ മറ്റൊരു മനുഷ്യവ്യക്തിയായി ഉണ്ടാകുകയില്ല അഥവാ ആ പ്രത്യക്ഷശരീരം പിന്നെയില്ല (എബ്രാ, 10:5), ഉണ്ടാകുക സാദ്ധ്യമല്ല, അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ല. ഇന്നലെയും ഇന്നും എന്നെന്നേക്കും ഉള്ളത് യേശുക്രിസ്തുവെന്ന മഹാദൈവമാണ്: (തീത്തൊ, 2:12; എബ്രാ, 13:8). നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. ദൈവത്തിനു മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവെങ്ങിലും വിശ്വാസികൾക്കുണ്ടാകണം. കന്യകയായ മറിയയിൽ ജനിച്ചത് ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:15,16). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെ, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിക്കുകയാണ് ചെയ്തത്: (ലൂക്കൊ, 4:14). പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതകാലത്തിലെ ചരിത്രത്തെക്കുറിച്ചല്ല; ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ “അവൻ അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പേടും’ എന്നീ പ്രവചനത്തിൻ്റെ അർത്ഥമെന്താണ്? അതായത്, തൻ്റെ ഐഹിക ജീവകാലത്തു താൻ മൂന്നരവർഷം മാത്രം ദൈവപുത്രൻ ആയിരുന്നവനെയാണ് ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ത്രിത്വവിശ്വാസം പഠിപ്പിക്കുന്നത്. [കാണുക: വെളിപ്പാടും അവതാരവും, യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?]

ദൈവം ദൈവത്തെയല്ല; യേശുവെന്ന മനുഷ്യനെയാണ് അഭിഷേകം ചെയ്തത്. എന്തെന്നാൽ ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യർക്ക് നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. അതായത്, ദൈവം തൻ്റെ വെളിപ്പാടായ മനുഷ്യനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിട്ടു അവനെ വിട്ടുപോകുകയല്ല ചെയ്തത്; അവനോടു കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). അതിനാലാണ് പിതാവ് എന്നോടു കൂടെയുള്ളതിനാൽ ഞാൻ ഏകനല്ലെന്നു ക്രിസ്തു ആവർത്തിച്ചു പറഞ്ഞത്: (യോഹ, 8:16; 8:29; 16:32). ശുശ്രൂഷയിലുടനീളം പുത്രനോടു കൂടെയിരുന്നു പ്രവർത്തിച്ച ദൈവം ക്രൂശുമരണത്തിനു തൊട്ടുമുമ്പാണ് പുത്രനെ വിട്ടുമാറിയത്: (മത്താ, 27:46; മർക്കൊ, 15:33). [കാണുക: ദൈവത്തിൻ്റെ ക്രിസ്തു, യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?]

മനുഷ്യനും ദൈവവും: കന്യകയായ മറിയയിലൂടെ ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുയേശു എന്ന മനുഷ്യന് അമ്മയും വളർത്തച്ഛനും സ്വർഗ്ഗീയപിതാവും ദൈവവും ഉണ്ടായിരുന്നു. ‘യേശുക്രിസ്തുവിന്റെ ദൈവം’ എന്ന പ്രയോഗം പുതിയനിയമത്തിൽ പലപ്രാവശ്യമുണ്ട്: (2കൊരി, 11:31; എഫെ, 1:3; 1:17). ക്രിസ്തു പിതാവിനെ ‘എൻ്റെ ദൈവം’ എന്നും പലപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: (മത്താ, 27:46, 27:46; മർക്കൊ, 15:34, 15:34; യോഹ, 20:17). ജഡത്തിൽ വെളിപ്പെട്ട യേശു മനുഷ്യനെന്ന നിലയിൽ ‘ദൈവപുത്രൻ’ എന്ന് വിളിക്കപ്പെട്ടവനാണ്: (ലൂക്കൊ, 1:32,35). യോർദ്ദാനിലെ സ്നാനം മുതൽ അവൻ ദൈവപുത്രനെന്ന് അനേകം പ്രാവശ്യം വിളിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തു രാവിലെയും (മത്താ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12) ദൈവത്തോടു പ്രാർത്ഥിച്ചതായി കാണാം. എബ്രായലേഖകൻ പറയുന്നതു നോക്കുക: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ഇതൊരു മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിച്ചതാണന്നല്ലാതെ, ദൈവം ദൈവത്തോടു പ്രാർത്ഥിച്ചതാണെന്നു ആരെങ്കിലും പറയുമോ? മേല്പറഞ്ഞതൊക്കെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തയേശു എന്ന മനുഷ്യനെക്കുറിച്ചുള്ള പരാമർശങ്ങളാണ്; അല്ലാതെ മഹാദൈവമായ യേശുക്രിസ്തുവിനെക്കുറിച്ചല്ല. യേശുവിന് ജഡത്തിൽ ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുണ്ടായിരുന്നു എന്ന് ത്രിത്വം പഠിപ്പിക്കുന്നത് അവരുടെ ദുരുപദേശം സ്ഥാപിക്കാനാണ്; ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. സുവിശേഷചരിത്രത്തിൽ കാണുന്ന അഥവാ ജനനം മുതൽ ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ സന്നിധിയിൽ കടന്നുപോകുന്നതു വരെയുള്ള ക്രിസ്തു (മത്താ, 1:1–യോഹ, 20:17) ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ മാത്രമാണ്: (മത്താ, 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5). ലേഖനങ്ങളിൽ ക്രിസ്തുയേശു എന്ന മനുഷ്യനെയും (പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6) മഹാദൈവമായ യേശുക്രിസ്തു അഥവാ പിതാവായ യഹോവയെയും കുറിച്ചാണ് പറഞ്ഞിരിക്കുന്നത്: (റോമ, 9:5; തീത്തൊ, 2:12; 1യോഹ, 5:20). ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി കന്യകയായ മറിയയിലൂടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു സ്വർഗ്ഗേകരേറി അപ്രത്യക്ഷനായത്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (തിമൊ, 2:6). സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്ന ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ ശുശ്രൂഷയും ലേഖനങ്ങളിൽ പറഞ്ഞിരിക്കുന്ന യേശുക്രിസ്തുവെന്ന മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കണം. യേശുവെന്ന മനുഷ്യൻ എന്നേക്കുമുള്ളവനല്ല; ജഡത്തിലുള്ള വെളിപ്പാടിൻ്റെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയില്ല: (എബ്രാ, 10:5). യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമാണ് എന്നേക്കുമുള്ളത്: (തീത്തൊ, 2:12). “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). [കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?]

മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ:

1. ”എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40)
2.യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11).
3.ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)
4. ”മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21)
5. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. (1കൊരി, 15:45)
6. ”ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47)
7. ”ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6. ഒ.നോ: മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28).

നമുക്കു ഏകദൈവം (monos theos) ആണുള്ളത്: (യോഹ, 5:44; 1തിമൊ, 1:17). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവമായ യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഏകദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായി എങ്ങനെയുണ്ടാകും? സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തുയേശു എന്ന മനുഷ്യൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ലെന്നതിൻ്റെ ചില തെളിവുകൾ കാണാം:

1. തൻ്റെ അവസാന പ്രഭാഷണത്തിൽ യേശു പറഞ്ഞത്: തൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരുമെന്നും (യോഹ, 15:16; 16:23), തൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് താൻ ചെയ്തു തരുമെന്നുമാണ്. (യോഹ, 14:13; 14:14). ഒടുവിൽ പറയുന്നത് ശ്രദ്ധിക്കുക: “ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു. അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:25,26). അവസാന പ്രഭാഷണത്തിലാണിത് പറയുന്നതെന്നോർക്കണം. അപ്പോൾ താൻ സ്പഷ്ടമായി സംസാരിക്കുന്ന നാഴികയേതാണ്? പരിശുദ്ധാത്മാവിലൂടെ അഥവാ അദൃശ്യനായ ആത്മാവായി നിങ്ങളിൽ വസിച്ചുകൊണ്ട് സംസാരിക്കുന്ന നാളിൽ. (യോഹ, 14:26; 16:7-15). ‘ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു’ എന്നു ക്രിസ്തു പറഞ്ഞതും ഓർക്കുക: (മത്താ, 28:19). “അന്നു നിങ്ങൾ എൻ്റെ നാമത്തിൽ അപേക്ഷിക്കും.” എന്ന്? സഭ സ്ഥാപിതമായി കഴിയുമ്പോൾ. “ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” അതെന്താണ്? അന്ന് പിതാവ് പുത്രനെന്ന വേർതിരിവ് ഉണ്ടാകില്ല. പിതാവായ ഏകദൈവമേ നമുക്കുള്ളു: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ആ ദൈവം തന്നെയാണ് മനുഷ്യനും മറ്റൊരു വ്യക്തിയുമായി പ്രത്യക്ഷനായി നമ്മുടെ പാപത്തിനു പരിഹാരം വരുത്തിയത്: (1കൊരി, 15:21; 1തിമൊ, 2:5,6; യോഹ, 8:16,29; 16:32). അതിനാൽ പ്രത്യക്ഷനായ മനുഷ്യൻ അപ്രത്യക്ഷനായാൽ മറ്റൊരു മനുഷ്യവ്യക്തിയായി ഉണ്ടാകില്ലെന്നത് ഒരു വസ്തുതയാണ്. ആരാണോ മനുഷ്യനായി വെളിപ്പെട്ടത് അവനാണ് എന്നേക്കുമുള്ള മഹാദൈവം: (തീത്തൊ, 2:12; എബ്രാ, 13:8)

അപ്പോൾ ഒരു ചോദ്യം വരും: നമ്മുടെ മഹാപുരോഹിതനും മദ്ധ്യസ്ഥനും പക്ഷവാദം ചെയ്യുന്ന കാര്യസ്ഥനുമായി ക്രിസ്തുവിനെ പറഞ്ഞിട്ടുണ്ടല്ലോ? ക്രിസ്തുവിൻ്റെ മഹാപുരോഹിത ശുശ്രൂഷ തൻ്റെ ശരീരയാഗത്താൽ ഒരിക്കലായി പൂർത്തിയായതാണ്: (എബ്രാ, 7:27; 9:12; 10:10). മദ്ധ്യസ്ഥശുശ്രൂഷയും ക്രൂശുമരണത്തോടെ കഴിഞ്ഞതാണ്; അഥവാ താൻ ഏകശരീരത്തിൽ ദൈവത്തോടു നിരപ്പു വരുത്തിയപ്പോൾ പൂർത്തിയായി: (എഫെ, 2:16; 1തിമൊ, 2:5,6; എബ്രാ, 8:6; 9:15; 12:24). ഇനിയുള്ളത് പക്ഷവാദം ചെയ്യുന്ന കാര്യസ്ഥൻ്റെ ശുശ്രൂഷയാണ്: (റോമ, 8:34; എബ്രാ, 7:25; 1യോഹ, 2:1). അത് മനുഷ്യനായിട്ടല്ല, ദൈവമായിട്ടാണ് അഥവാ ആത്മാവായി നമ്മുടെ ഉള്ളിൽ വസിച്ചുകൊണ്ടാണ് അവൻ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. പാരക്ലീറ്റൊസ് (prakletos) എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷയാണ് കാര്യസ്ഥൻ. യോഹന്നാൻ്റെ എഴുത്തുകളിൽ അഞ്ചു പ്രാവശ്യം ആ പദമുണ്ട്. സുവിശേഷത്തിൽ നാലുപ്രാവശ്യവും (യോഹ. 14:16; 14:26; 15:26; 16:7) ലേഖനത്തിൽ ഒരു പ്രാവശ്യവും: (1യോഹ. 2:1). സഹായത്തിനായി ഒരുവന്റെ അടുക്കലേക്കു വിളിക്കപ്പെടുന്ന വ്യക്തിയാണ് പാരാക്ലീറ്റൊസ്. സഹായകൻ എന്നർത്ഥം. കോടതിയിൽ ഒരു വ്യക്തിക്കു വേണ്ടി സന്നിഹിതനാകുന്ന അഭിഭാഷകൻ, ഒരുവനുവേണ്ടി വാദിക്കുന്ന മറ്റൊരുവൻ, മദ്ധ്യസ്ഥൻ, പക്ഷവാദം ചെയ്യുന്നവൻ എന്നിങ്ങനെ ഈ പദത്തിനു അർത്ഥവ്യാപ്തി ലഭിച്ചു: (1യോഹ, 2:1). സുവിശേഷത്തിൽ പരിശുദ്ധാത്മാവും ലേഖനത്തിൽ യേശുക്രിസ്തുവുമാണ് കാര്യസ്ഥൻ. എന്നാൽ യോഹന്നാൻ 14:16-ൽ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നിങ്ങൾക്കു തരും എന്ന പ്രസ്താവനയിൽ താൻതന്നെയാണ് പരിശുദ്ധാത്മാവെന്ന ആ കാര്യസ്ഥനെന്നു ക്രിസ്തു വ്യക്തമാക്കുന്നു. 

യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം അവൻ പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി വരുന്നത് താൻതന്നെയാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ തനിക്ക് എല്ലാക്കാലവും മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല; അതിനാൽ മറ്റൊരു കാര്യസ്ഥനായി അഥവാ അദൃശ്യനായ ആത്മാവായി ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ വരികയാണ്. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തിതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം: “ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറഞ്ഞിരിക്കുന്നതും നോക്കുക. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവും ജനിപ്പിക്കുന്ന പിതാവും: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തുവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്നതിൻ്റെ മറ്റൊരു തെളിവ്: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃ, 16:6,7). പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതു നോക്കുക. [കാണുക: ഞാനും പിതാവും ഒന്നാകുന്നു, അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും, മറ്റൊരു കാര്യസ്ഥൻ]

നമ്മെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നതും (മത്താ, 3:11; 1കൊരി, 12:12,13) നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നവനും (യോഹ, 3:6,8; 1യോഹ, 2:29) ആത്മാവായി നമ്മോടുകൂടെ വസിച്ചുകൊണ്ട് ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന കാര്യസ്ഥനും യേശുക്രിസ്തുവാണ്: (റോമ, 8:26,27,34; 1യോഹ. 2:1). അവനാണ് ലോകാവസാനത്തോളം എല്ലാനാളും നമ്മോടുകൂടെ ഇരിക്കുന്നത്: (മത്താ, 28:19). ദൈവത്തിൻ്റെ ആത്മാവും (റോമ, 8:28) പിതാവിൻ്റെ ആത്മാവും (മത്താ, 10:20) യേശുക്രിസ്തുവിൻ്റെ ആത്മാവും (ഫിലി, 1:19) പുത്രൻ്റെ ആത്മാവും (ഗലാ, 4:6) ക്രിസ്തുവിൻ്റെ ആത്മാവും (റോമ, 8:29) പരിശുദ്ധാത്മാവും ഒന്നത്രേ. [കാണുക: പരിശുദ്ധാത്മാവ്]

2. അപ്പൊസ്തലിക കാലത്തൊന്നും ആരും പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിച്ചില്ല; യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചത്. സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 23:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിക്കുന്നത് യേശുക്രിസ്തു എന്ന ഏകനാമമാണ്. പിതാവിൻ്റെ നാമം ആരും വിളിച്ചപേക്ഷിച്ചില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ വാക്കുകളും കുറിക്കൊള്ളുക. (1കൊരി, 1:2). ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ കഴിഞ്ഞാൽ താൻ പിതാവിൽനിന്നും വ്യതിരിക്തനായ വ്യക്തിയായിരിക്കില്ല എന്നതിൻ്റെ തെളിവാണ് ആരും യേശുവിൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കാതിരുന്നത്. പിതാവു മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നെങ്കിൽ ക്രിസ്തു പറഞ്ഞപോലെ തൻ്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുമായിരുന്നില്ലേ? അല്ലെങ്കിൽ യേശുവിൻ്റെ നാമത്തിനൊപ്പം പിതാവിൻ്റെ നാമംകൂടി വിളിച്ചപേക്ഷിക്കുമായിരുന്നില്ലേ? “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്നു ക്രിസ്തു പറഞ്ഞതുമോർക്കുക: (യോഹ, 16:26).

3. ക്രിസ്തുയേശുവെന്ന മനുഷ്യനെയും യേശുക്രിസ്തുവെന്ന മഹാദൈവത്തെയും വേർതിരിച്ചു മനസ്സിലാക്കാൻ ജഡത്തിലെ ശുശ്രൂഷയും പുനർത്ഥാന ശേഷമുള്ള ശുശ്രൂഷയും താരതമ്യം ചെയ്താൽ മതിയാകും. ക്രിസ്തുവിന് ജഡത്തിൽ സങ്കരപ്രകൃതി ഉണ്ടായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാൽ അത് ശരിയല്ല. ജഡത്തിൽ ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6; 3:16). തൻ്റെ ഐഹിക ജീവിതത്തിൽ താൻ ദൈവമാണെന്ന് അവകാശപ്പെടുകയോ, തന്നെയാരെങ്കിലും ദൈവമെന്ന് സംബോധന ചെയ്യുകയോ ഉണ്ടായില്ല. താൻ ദൈവപ്രവൃത്തികൾ ചെയ്തത് സ്നാനം മുതൽ തൻ്റെകൂടെ വസിച്ച പിതാവായ ദൈവത്താലാണ്: (മത്താ, 3:16; പ്രവൃ, 10:38). ജഡത്തിൽ താൻ ദൈവമാണെന്നു അവകാശപ്പെട്ടില്ലെന്നു മാത്രമല്ല, താൻ ദൈവമായിരുന്നില്ലെന്നു ക്രിസ്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിതാവ് ഒരുത്തൻ മാത്രമാണ് സത്യദൈവം (the only true God) എന്നു താൻ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3). പിതാവാണ് ഏകദൈവം (monos theos) എന്നും (യോഹ, 5:44) അവനെ മാത്രമേ ആരാധിക്കാവു എന്നും പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ജഡത്തിൽ താൻ ദൈവമായിരുന്നെങ്കിൽ താനത് പറയില്ലായിരുന്നു. തന്നെ ‘നല്ല ഗുരോ’ വിളിച്ച പ്രമാണിയോട് യേശു പറഞ്ഞത്: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്നാണ്: (മർക്കൊ, 10:18). താൻ ജഡത്തിലായിരുന്നപ്പോൾ ‘നല്ല ഗുരോ’ എന്നു വിളിച്ചതുപോലും നിഷേധിച്ച യേശു പുനരുത്ഥാനശേഷം തോമാസ് അവനെ, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നോർക്കുക: (യോഹ, 20:28). ഒരു യെഹൂദൻ “എൻ്റെ ദൈവം” എന്നു യഹോവയെയല്ലാതെ മറ്റാരെയും വിളിക്കില്ലെന്ന വസ്തുതയും “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു ദാവീദ് യഹോവയെ വിളിച്ചിരിക്കുന്നതും നോക്കിയാൽ (സങ്കീ, 35:23), യഹോവയായ ദൈവം തന്നെയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് മനസ്സിലാകും. ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മത്തിൽ പൗലൊസ് പറഞ്ഞിട്ടുമുണ്ട്: (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, മഹാദൈവമായ യഹോവയും മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണെന്നു തെളിയുന്നു: (സങ്കീ, 95:3; തീത്തൊ, 2:12). അഥവാ സ്രഷ്ടാവും പിതാവുമായ യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു എന്നു തെളിയുന്നു.

ഒരുകാര്യംകൂടി മനസ്സിലാക്കണം: പുനരുത്ഥാനം ചെയ്ത മനുഷ്യനായ ക്രിസ്തുയേശുവിനെ മഗ്ദലക്കാരത്തി മറിയ മാത്രമാണ് കണ്ടത്. എന്തെന്നാൽ, യേശു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കയ്യിൽ ഏല്പിച്ചിട്ടാണ് ക്രൂശിൽ മരിച്ചത്: (ലൂക്കൊ, 23:46). താൻ ഉയിർത്തെഴുന്നേറ്റത് ദൈവാത്മാവിനാലാണ്: (റോമ, 8:11; 1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷനായത് മറിയയ്ക്കാണ്: (മർക്കൊ, 16:9). യേശുവിനെ തൊടാൻ ശ്രമിച്ച മറിയയോടു യേശു പറയുന്നത്: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക” എന്നാണ്: (യോഹ, 20:17). നമുക്കറിയാം, പാപപരിഹാരയാഗം പൂർണ്ണമാകുന്നത് മഹാപുരോഹിതൻ യാഗരക്തവുമായി തിരുനിവാസത്തിൽ എത്തുമ്പോഴാണ്; യാഗരക്തം യാഗത്തിൻ്റെ സാക്ഷ്യമാണ്: (ലേവ്യ, 4:5-7; 16-18). അതുപോലെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി മഹാപുരോഹിതനായ ക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെയടുക്കൽ ചെന്നാൽ മാത്രമേ തൻ്റെ ജഡത്തിലെ ശുശ്രൂഷ പൂർണ്ണമാകുകയുള്ളു; അതിനാണ് താൻ സ്വർഗ്ഗത്തിൽ പിതാവിൻ്റെ സന്നിധിയിൽ കടന്നുപോയത്: (എബ്രാ, 9:11,12). ക്രിസ്തുവിൻ്റെ ഈ സ്വർഗ്ഗപ്രവേശനത്തോടെ മനുഷ്യനെന്ന നിലയിലുള്ള തൻ്റെ ശുശ്രൂഷ അവസാനിച്ചു. വീണ്ടും പ്രത്യക്ഷനാകുന്നത് മനുഷ്യനല്ല; ദൈവമാണ്. രണ്ടാമത് യേശുക്രിസ്തു പ്രത്യക്ഷനായത് കല്ലറകണ്ടു മടങ്ങിപ്പോയ സ്ത്രീകൾക്കാണ്. അവർക്ക് കർത്താവ് പ്രത്യക്ഷനായപ്പോൾ അവരവൻ്റെ കാൽപിടിച്ചു നമസ്കരിച്ചൂ: (മത്താ, 28:19). മഗ്ദലക്കാരത്തി മറിയയോടു പറഞ്ഞത്, “എന്നെ തൊടരുത്; ഞാൻ പിതാവിൻ്റെയടുക്കൽ കയറിപ്പോയിട്ടില്ല” എന്നാണ്: (യോഹ, 20:17). അവൻ സ്വർഗ്ഗത്തിൽ പോയി വീണ്ടും പ്രത്യക്ഷനാകുകയായിരുന്നു എന്നതിൻ്റെ തെളിവാണ് കല്ലറകണ്ട് മടങ്ങിയ സ്ത്രീകൾ അവൻ്റെ കാൽപിടിച്ചു നമസ്കരിച്ചത്. അന്നുതന്നെ യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനായിരുന്നു; അന്ന് തോമാസ് ഇല്ലായിരുന്നു: (യോഹ, 20:19-24). വീണ്ടും എട്ടുദിവസം കഴിഞ്ഞു പ്രത്യക്ഷനായപ്പോഴാണ് തോമാസ് അവനെ “എൻ്റെ കർത്താവും എൻ്റെ ദൈവവുമേ” എന്നു വിളിച്ചത്: (20:26-29). സ്വർഗ്ഗത്തിൽ നിന്നു വീണ്ടും പ്രത്യക്ഷനായത് സാക്ഷാൽ ദൈവംതന്നെ ആയതുകൊണ്ടാണ് തോമാസ് ‘എൻ്റെ ദൈവമേ’ എന്നു വിളിച്ചപ്പോൾ അവൻ നിഷേധിക്കാതിരുന്നത്. അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം ജഡത്തിൽ വെളിപ്പെട്ട മനുഷ്യൻ്റെ ശുശ്രൂഷ താൻ പിതാവിൻ്റെ സന്നിധിയിലേക്കു കരേറിപ്പോയതോടുകൂടി അവസാനിച്ചു; പിന്നെ ആ മനുഷ്യനില്ല. എന്തെന്നാൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവം എടുത്ത മനുഷ്യശരീരമായിരുന്നു അത്: (എബ്രാ, 10:5). ‘വേഷത്തിൽ മനുഷ്യനായി’ എന്ന പൗലൊസിൻ്റെ പ്രയോഗം ശ്രദ്ധിക്കുക: (ഫിലി, 2:8). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. വീണ്ടും പ്രത്യക്ഷനായത് യഹോയായ ദൈവം തന്നെയാണ്. അതിൻ്റെ തെളിവാണ് അപ്പൊസ്തലൻ അവനെ ‘എൻ്റെ ദൈവം’ എന്നു വിളിച്ചത്: (യോഹ, 20:28). പുതിയനിയമത്തിൽ പിതൃപുത്രാത്മാവായ അവൻ്റെ നാമം യേശുക്രിസ്തു എന്നാണ്: (യോഹ, 5:43; മത്താ, 1:21; യോഹ, 14:26. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5; 22:16)

4. പുതിയനിയമത്തിലെ ദൈവത്തിൻ്റെ വെളിപ്പാടുപോലെ, പഴയനിയമത്തിലും യഹോവയായ ദൈവം ജഡത്തിൽ വെളിപ്പെട്ടിരുന്നു: (ഉല്പ, 18:1-19:2). മമ്രേയുടെ തോപ്പിൽ അബ്രാഹാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും (18:1,13,14,17,19,19,20,22,26,33) രണ്ടുപേർ ദൂതന്മാരും (18:22; 19:1) ആയിരുന്നു. അബ്രാഹാം ഭക്ഷണമൊരുക്കുന്നതുവരെ അഞ്ചാറുനാഴിക കാത്തിരിക്കുകയും അപ്പവും കാളയിറച്ചിയും വെണ്ണയും പാലും കൂട്ടി ഭക്ഷണം കഴിക്കുകയും ചെയ്തു: (18:4-8). അനന്തരം അവരെ അനുഗ്രഹിക്കുകയും (18:9-15) സോദോമിനെക്കുറിച്ച് അബ്രാഹാമുമായി ഒരു ദീർഘസംഭാഷണവും കഴിഞ്ഞിട്ടാണ് യഹോവ അവിടെനിന്നു പോയത്: (18:20-33). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ യഹോവയെന്ന മനുഷ്യനും തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷമായാൽ പിന്നെയുണ്ടാകില്ല. യഹോവയെന്ന മഹാദൈവമാണ് എന്നേക്കുമുള്ളത്. ക്രിസ്തു ഈ സംഭവം യെഹൂദന്മാരോടു പറയുന്നുണ്ട്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:56). മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു വെളിപ്പെട്ട യഹോവ തന്നെയാണ് പുതിയനിയമത്തിലും മനുഷ്യനായി വെളിപ്പെട്ടത്. പ്രത്യക്ഷനായവൻ തൻ്റെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല. ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുയേശു മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിൽ ഉണ്ടാകുമെങ്കിൽ, അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ യഹോവയെന്ന മനുഷ്യനും മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിൽ ഉണ്ടാകണം. അതൊക്കെ എത്ര കുഴപ്പംപിടിച്ച ഉപദേശമായി മാറും. തന്നെയുമല്ല, ബൈബിളിൽ ഉടനീളം പറഞ്ഞിരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്ന (manifestation) ആശയംതന്നെ അർത്ഥശൂന്യമാകും. 

5. പഴയനിയമഭക്തന്മാരായ മീഖായാവും (1രാജാ, 22:19) യെശയ്യാവും (6:1-3) യെഹെസ്ക്കേലും (1:28) ദാനീയേലും (7:9,10) യഹോവയെ കണ്ട സ്ഥാനത്താണ് സ്തഫാനോസ് യേശുക്രിസ്തുവിനെ കാണുന്നതും തൻ്റെ ആത്മാവിനെ യേശുവിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നതും: (പ്രവൃ, 7:56-59). ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19). യഹോവയായ ദൈവം മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നെങ്കിൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ യേശുവിൻ്റെ കയ്യിൽ കൊടുക്കയില്ലായിരുന്നു. അവൻ കണ്ടത് അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും യേശുവിനെയുമാണ്: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” (പ്രവൃ, 7:55. സ.വേ.പു.പ.ലി). യഹോവയും യേശുക്രിസ്തുവും ഒരാളായതുകൊണ്ടാണ് യഹോവയെ കാണേണ്ടസ്ഥാനത്ത് യേശുവിനെ കണ്ടത്. അഥവാ യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. “ഞാനും പിതാവു  ഒന്നാകുന്നു; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ താൻ ഭൂമിയിലായിരിക്കുമ്പോൾ പറഞ്ഞതിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസിൻ്റെ സ്വർഗ്ഗീയദർശനം. [കാണുക: സ്തെഫാനോസ് കണ്ട ദർശനം, അവൻ ജഡത്തിൽ വെളിപ്പെട്ടു]

6. നമ്മുടെ ദൈവം അക്ഷയനും അദൃശ്യനുമായ ഏകദൈവം (monos theos) ആണ്: (1തിമൊ, 1:17). ഒരേയൊരു ദൈവം അഥവാ ദൈവവ്യക്തി മാത്രമാണ് നമുക്കുള്ളത്. ആ ഏകദൈവത്തിൽ വ്യക്തികളല്ല; ദൈവത്തിന് വെളിപ്പാടുകളാണുള്ളത്. ദൈവത്തിൻ്റെ വെളിപ്പാടുകളാണ് സ്വർഗ്ഗത്തിലും ഭൂമിയിലും മനുഷ്യർ കണ്ടത്: (യെഹെ, 1:28; 1തിമൊ, 3:16; ലൂക്കൊ, 3:22). അതായത്, യഹോവയായ ദൈവം തന്നെയാണ് യേശുക്രിസ്തുവന്ന മഹാദൈവം. ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായിരുന്നു ക്രിസ്തുയേശു എന്ന മനുഷ്യൻ. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God: യോഹ, 17:3) അവനാണ് ഏകദൈവമെന്നും (God alone: യോഹ, 5:44) അവനെ മാത്രമേ ആരാധിക്കാവു (Him only: മത്താ, 4:10; ലൂക്കൊ, 4:8) എന്നും മനുഷ്യനായിരുന്ന ക്രിസ്തുയേശു പറഞ്ഞത്. ക്രിസ്തു യഹോവയായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യൻ മാത്രമായതിനാലാണ് തനിക്കത് പറയാൻ കഴിഞ്ഞത്. ക്രിസ്തുയേശു എന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷതികച്ച് അപ്രത്യക്ഷമായശേഷം മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിലുണ്ടെങ്കിൽ ദൈവമല്ലാത്ത ഒരു യേശുവും സ്വർഗ്ഗത്തിൽ ഉണ്ടെന്നു പറയണം. തന്നെയുമല്ല; യേശുക്രിസ്തുവിനെ, ദൈവം (യോഹ, 20:28), മഹാദൈവം (തീത്തൊ, 2:12) വീരനാം ദൈവം (യെശ, 9:6) സത്യദൈവം (1യോഹ, 5:20) സർവ്വത്തിനും മീതെ ദൈവം (റോമ, 9:5) എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്ന ബൈബിൾ പരസ്പരവിരുദ്ധമായി മാറും. [ഏകസത്യദൈവം]

7. പുതിയനിയമം വെളിപ്പെടുത്തുന്ന സ്രഷ്ടാവും പിതാവുമായ ദൈവത്തിൻ്റെ നാമവും മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചുയിർത്ത മനുഷ്യനായ ദൈവപുത്രൻ്റെ നാമവും യേശുക്രിസ്തു എന്നാണ്. അതായത്, പഴയനിയമത്തിലെ യഹോവയായ ദൈവവും ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ മനുഷ്യനായ യേശുക്രിസ്തുവാണ് നമ്മുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമായത്. “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.” (സങ്കീ, 118:26. ഒ.നോ: മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 18:38; യോഹ, 12:13). “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹ, 5:43). “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:” (യോഹ, 12:28). “പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:1). “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 17:6). “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു;” (യോഹ, 17:12). “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:22. ഒ.നോ: യോഹ, 20:31; റോമ, 10:13). “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22).

ഏകസത്യദൈവം: പുതിയനിയമം വെളിപ്പടുത്തുന്ന ഏകസത്യദൈവം യേശുക്രിസ്തുവാണ്. അതായത്, യഹോവയായ ദൈവം തന്നെയാണ് മഹാദൈവമായ യേശുക്രിസ്തു: (ആവ, 10:17; തീത്തൊ, 2:12). പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് യഹോവ അഥവാ യാഹ്വെ എന്നായിരുന്നു. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13; 9:16-20) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു: (ആവ, 10:17; തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22). 

യഹോവ തന്നെയാണോ മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചതെന്നു പലർക്കും സംശയമുണ്ടാകാം: ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മത്തിൽ “God was manifest in the flesh” എന്നാണ് കെ.ജെ.വി ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും കാണുന്നത്; എന്നാൽ അത് പൂർണ്ണമായും ശരിയല്ല; ഭാഷയുടെ വ്യാകരണം അറിയാവുന്നവർ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ ‘അവൻ’ എന്ന ‘സർവ്വനാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു കിട്ടും.” (1തിമൊ, 3:14-16) ജീവനുള്ള ദൈവം യഹോവയാണ്: (യിരെ, 10:19). ഇനി യഹോവയായ ദൈവം പറയുന്നത് കേൾക്കുക: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക:  “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). അടുത്തത്; യഹോവ ഒലിവുമലയിൽ വരും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകുമെന്നു സെഖര്യാവു പറയുന്നു: (14:3,4). ഒലിവുമലയിൽ നിന്നു യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തശേഷം രണ്ടു ദൂതന്മാർ വന്നു പറയുന്നു: യേശു പോയപോലെ വീണ്ടും വരും: (പ്രവൃ, 1:10,11). എവിടെയാണ് യേശു വരുന്നത്? ഒലിവുമലയിൽ. ആരാണ് വരുന്നത്? യഹോവ അഥവാ യേശുക്രിസ്തു.

“നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). യേശു 2,000 വർഷംമുമ്പ് യെഹൂദന്മാരോട് പറഞ്ഞതാണിത്. എന്നാലിന്നും അനേകർക്ക് ദൈവപിതാവിനെയും ദൈവപുത്രനെയും മനസ്സിലായിട്ടില്ല എന്നതാണ് വസ്തുത. ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് മാത്രമാണ് ദൈവം: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് പുത്രൻ: (1തിമൊ, 3:14-16; 1പത്രൊ, 1:20). നിത്യജീവനെക്കുറിച്ചുള്ള പ്രധാനമായൊരു പ്രസ്താവന ക്രിസ്തുവിൻ്റേതായുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). എന്താണ് ഈ വേദഭാഗത്തിൻ്റെ അർത്ഥമെന്ന് പലർക്കുമറിയില്ല. ‘ഒറ്റ’ (single/alone/only) എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മോണോസ് (monos) എന്ന പദംകൊണ്ടാണ് യേശു പിതാവിനെ ഏക(monos)സത്യദൈവം (the only true God) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം അഥവാ ഒരേയൊരു സത്യദൈവം പിതാവാണ് എന്നാണ് യേശു പറഞ്ഞത്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് ഒരാൾ പറഞ്ഞാൽ, ആ പറയുന്നയാൾ ദൈവമല്ല; മനുഷ്യനാണെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44) അവനെ മാത്രമേ ആരാധിക്കാവു എന്നും (മത്താ, 4:10) പിതാവു മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ യേശു പറഞ്ഞിട്ടുണ്ട്. താൻ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യൻ മാത്രമായതിനാലാണ്, പിതാവ് മാത്രമാണ് സത്യദൈവമെന്ന് തനിക്കു പറയാൻ കഴിഞ്ഞത്. അതായത്, യേശുക്രിസ്തുവെന്ന മനുഷ്യൻ പറയുന്നതിൻ്റെ അർത്ഥമിതാണ്: ഒരേയൊരു സത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട അഥവാ അവൻ്റെ വെളിപ്പാടായ മനുഷ്യനായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3). ഏകദൈവത്തെയും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെയും വേർതിരിച്ചറിയുന്നതാണ് നിത്യജീവനെങ്കിൽ, ദൈവപിതാവിനെയും മനുഷ്യനായ പുത്രനെയും വേർതിരിച്ചറിയണ്ടേ???… പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. [ഏകസത്യദൈവം, മുഴുവൻ തെളിവുകളും കാണാൻ : യഹോവയും യേശുവും ഒന്നാണോ?]

അദൃശ്യദൈവം, ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?

“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ 1:18; 1തിമൊ, 6:16; 1യോഹ, 4:12)

“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:16)

അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് ദൈവം. ബൈബിൾ വെളിപ്പെടുത്തുന്ന അദ്യശ്യദൈവത്തെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. 1തിമൊഥെയൊസ് 6:16-ൻ്റെ സത്യവേദപുസ്തകം പരിഭാഷയിൽ: “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും” എന്നാണ് കാണുന്നത്. എന്നാൽ സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽ: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല” എന്നാണ്. ഇംഗ്ലീഷിൽ അതിനെ രണ്ട് വിധത്തിലും പരിഭാഷ ചെയ്തിരിക്കുന്നതായി കാണാം: KJV-യിൽ: whom no man hath seen, nor can see എന്നും, NIV-യിൽ: whom no one has seen or can see എന്നും കാണുന്നു. ഇംഗ്ലീഷിലെ പല പരിഭാഷകളിലും ‘ആരുമൊരുനാളും കാണാത്തവൻ’ എന്നും (ഉദാ: AUV, BSB, CSB, EHV, EOB, ERV, ESV, ESVUK, EXB, FBV, GNT, GW, GWN, HCSB, ICB, ISV, MEV, NASB, NCB, NCV, NIRV, NIV, NIVUK, NOG, NRSVA, NRSVACE, NRSVCE, NRSVUE, OEB-cw, OEB-us, RAD’20, RHB), അതിനേക്കാളേറെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നും (ഉദാ: AB, ABPE, AFB, AKJV, ANT, ASV, ABP, BLB, BB, CB, CEV, CPDV, DBT, DRB, ERV, GB, GNT, HNT, KJV, LB, LET, LSV, LT, NET, NHEB, NJJV, NLT, SLT, TB, WBT, WEB, WNT, YLT) പരിഭാഷ ചെയ്തിട്ടുണ്ട്. അതിനാൽ ഈ വാക്യത്തിൻ്റെ ശരിയായ പ്രയോഗം പരിശോധിക്കേണ്ടിയിരിക്കുന്നു. 

വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന് കേട്ടിട്ടുണ്ടല്ലോ? ബൈബിളിനെ മനുഷ്യരാരും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; ദൈവത്തിൻ്റെ ആത്മാവുതന്നെ വചനത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. പഴയനിയമത്തിലെ ഈ വാക്യം നോക്കുക: “യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.” (യെശ, 34:16). പുതിയനിയമത്തിൽ വരുമ്പോൾ ബെരോവയിലുള്ള യെഹൂദന്മാർ അക്കാര്യം പ്രായോഗിക തലത്തിൽ കൊണ്ടുവന്നതായി കാണാം: “അവർ തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (പ്രവൃ, 17:11). അതായത്, പൗലൊസ് പറഞ്ഞകാര്യങ്ങൾ ബെരോവക്കാർ ശ്രദ്ധവെച്ചു കേട്ടുവെങ്കിലും, അവർ തിരുവെഴുത്തുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് അത് വിശ്വസിക്കാൻ കൂട്ടാക്കിയത്. അതിനാൽ പരിശുദ്ധാത്മാവ് അവരെ ‘ഉത്തമന്മാർ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. അതുപോലെ തിരുവെഴുത്തുകളെ നമുക്കൊന്ന് പരിശോധിക്കാം:

1. തിമൊഥെയൊസിൻ്റെ ഒന്നാം പുസ്തകം 6:16-ൻ്റെ രണ്ട് ഇണവാക്യങ്ങളാണ് യോഹന്നാൻ 1:18-ഉം 1യോഹന്നാൻ 4:12-ഉം. അവടെ ‘ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല’ എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ വ്യക്തമായ രണ്ട് വാക്യങ്ങൾ ഉള്ളതിനാൽ, തിമൊഥെയൊസിലേത് പരിഭാഷാ പ്രശ്നമാണെന്ന് മനസ്സിലാക്കാം.

2. ‘അദൃശ്യദൈവം’ (invisible God) എന്ന പ്രയോഗം മൂന്നുപ്രാവശ്യം ബൈബിളിലുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യമായ അഥവാ അഗോചരമായ എന്നു പറഞ്ഞാൽ; കാണാന്‍ വയ്യാത്ത, കാഴ്ചയില്‍പ്പെടാത്ത, ആരും ഒരുനാളും കാണാത്ത എന്നൊക്കെയാണ്. അതായത്, ദൈവം അദൃശ്യനാണെന്ന് പറഞ്ഞാൽ, ആർക്കും ദൃശ്യനല്ല; എല്ലാവർക്കും ഒരുപോലെ അദൃശ്യനാണെന്നാണർത്ഥം. ചിലർക്ക് അദൃശ്യനും മറ്റുചിലർക്ക് ദൃശ്യനുമാണെങ്കിൽ അഥവാ, മാനവർക്ക് (മനുഷ്യർ) അദൃശ്യനും വാനവർക്ക് (ദൂതന്മാർ) ദൃശ്യനുമാണെങ്കിൽ ‘ദൃശ്യാദൃശ്യനായ ദൈവം’ (visible and invisible God) എന്നു പറയുമായിരുന്നു. ദൈവം സർവ്വവ്യാപി അഥവാ ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ആത്മാവാണ്. (യിരെ, 23:23,24; കൊലൊ, 1:15; യോഹ, 4:24). അതിനാൽ ദൈവത്തെ ആർക്കും കാണാൻ കഴിയില്ല. 

3. ദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ചുള്ള പൗലൊസിൻ്റെ  ഒരു പ്രധാന പ്രയോഗമാണ് ‘അദൃശ്യദൈവം’ എന്നുള്ളത്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). തിമൊഥെയൊസിൻ്റെ ഒന്നാം ലേഖനം 6:16-ലാണ് ‘മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗമുള്ളത്. എന്നാൽ അതേ പുസ്തകം 1:17-ൽ ഇങ്ങനെയാണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” ഒന്നാമദ്ധ്യായത്തിൽ ”അദൃശ്യനായ ഏകദൈവം” എന്നെഴുതിയിട്ട്, ആറാമദ്ധ്യായത്തിൽ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന് പൗലൊസ് ഏഴുതുമെന്ന് വിശ്വസിക്കാൻ ഒരു ന്യായവുമില്ല. കാരണം, അദൃശ്യനെന്നാൽ ‘ആരും ഒരുനാളും കാണാത്തവൻ’ എന്നാണർത്ഥം. ആരുമൊരുനാളും കാണാത്തവനെ മനുഷ്യരാരും കാണാത്തവൻ എന്നെഴുതിയാൽ, പൗലൊസിൻ്റെ ലേഖനം അതിൽത്തന്നെ ഛിദ്രിച്ചുപോകും. (മത്താ, 12:25,26).

4. അദൃശ്യദൈവത്തെ ദൂതന്മാർക്കു കാണാൻ കഴിയും, മനുഷ്യർക്ക് മേലിലും കാണാൻ കഴിയില്ലെന്നു പറഞ്ഞാൽ; ദൂതന്മാരുടെ സൃഷ്ടി മനുഷ്യരെക്കാൾ ശ്രേഷ്ഠമാണെന്ന് പറയേണ്ടിവരും. അതെങ്ങനെ ശരിയാകും? ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെക്കാൾ ദൂതന്മാർ ശ്രേഷ്ഠരാകുമോ? മനുഷ്യസൃഷ്ടിക്ക് മുമ്പാണ് ദൂതന്മാരുടെ സൃഷ്ടി. (കൊലൊ, 1:16). ദൂതന്മാരെയും ദൈവമക്കളെന്നു പറഞ്ഞിട്ടുണ്ട്. (ഇയ്യോ, 1:6; 2:1; 38:6). അതിനാൽ ദൂതന്മാരുടെയും മനുഷ്യൻ്റെയും സ്വരൂപവും സാദൃശ്യവും (ആദാമിൻ്റെ പാപപൂർവ്വ അവസ്ഥ) ഒന്നാണെന്നല്ലാതെ, മനുഷ്യനെക്കാൾ ശ്രേഷ്ഠമായ സൃഷ്ടിയാണെന്ന് ദൂതൻ്റെയെന്ന് ബൈബിൾ പറയുന്നില്ല. ദൂതന്മാർ ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളും (എബ്രാ, 1:7) രക്ഷിക്കപ്പെടുന്ന മനുഷ്യരുടെ സേവകാത്മാക്കളുമാണെന്ന് പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). പുനരുത്ഥാനത്തിൽ മനുഷ്യർ ദൈവദൂതന്മാരോട് തുല്യരാകുകയും ചെയ്യും. (ലൂക്കൊ, 20:36). അതുകൊണ്ട്, ദൂതന്മാരുടെ സൃഷ്ടി മനുഷ്യരെക്കാൾ ഒട്ടും വിശേഷതയുള്ളതല്ലെന്ന് മനസ്സിലാക്കാം. അതിനാൽ, അദൃശ്യദൈവം മനുഷ്യരാരും കാണാത്തവനല്ല; ആരുമൊരുനാളും കാണാത്തവനണെന്ന് മനസ്സിലാക്കാം.

5. ”മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും.” പൗലൊസവിടെ പറയുന്നത്; ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നുമാത്രമല്ല, ”കാണ്മാൻ കഴിയാത്തവനും അഥവാ മനുഷ്യർക്ക് ദൈവത്തെ മേലിലും കാണ്മാൻ കഴിയില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അതെങ്ങനെ ശരിയാകും? അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയും; മനുഷ്യർക്ക് ഇപ്പോൾ കാണാൻ കഴിയില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. ഭൂമിയിൽ പാപശരീരത്തിൽ വസിക്കുന്ന കാരണത്താൽ, മനുഷ്യർക്ക് ദൈവത്തെ കാണാൻ കഴിയില്ല എന്നുവന്നാലും, പുനരുത്ഥാനം പ്രാപിക്കുന്ന വിശ്വാസികൾക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദൂക്യരുടെ ചോദ്യത്തിന് മറുപടിയായി പുനരുത്ഥാന മനുഷ്യരുടെ പ്രകൃതി എന്തായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: “അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36). പുനരുത്ഥാനത്തിൽ മനുഷ്യർ ദൂതന്മാരോട് തുല്യരാകുമെങ്കിൽ, അപ്പോൾ അവർക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? ദൂതതുല്യരാകും എന്നു മാത്രമല്ല; ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന (കൊലൊ, 2:9) യേശുക്രിസ്തുവിനോട് ഏകീഭവിക്കാനുള്ളവരാണ് വിശ്വാസികൾ. (റോമ, 6:5.ഒ.നോ: റോമ, 8:29; എഫെ, 4:24; 2കൊരി, 3:18; 1യോഹ, 3:2). യേശുക്രിസ്തു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും. (ഫിലി, 3:21). ദൂതന്മാർക്ക് കാണാൻ കഴിയുന്ന അദൃശ്യദൈവത്തെ ക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപരാകുന്ന വിശ്വാസികൾക്ക് കാണ്മാൻ കഴിയില്ലെന്ന് പൗലൊസ് പറയുമോ? ഒരിക്കലുമില്ല. അതിനാൽ പൗലൊസ് പറയുന്ന ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗം പരിഭാഷാ പ്രശ്നമാണെന്നും, ”ആരും ഒരുനാളും കാണാത്തവൻ” എന്നാണ് കൃത്യമായ പരിഭാഷയെന്ന് മറ്റു വചനങ്ങളുടെ വെളിച്ചത്തിൽ അസന്ദിഗ്ധമായി തെളിയുന്നു.

‘ആരും ഒരുനാളും കാണാത്തവൻ’ എന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12), ‘അദൃശ്യദൈവം’ എന്ന പ്രയോഗം മൂന്നുപ്രാവശ്യവുമുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യദൈവം എന്നുപറഞ്ഞാലും ആരും ഒരുനാളും കാണാത്തവൻ (യോഹ, 1:18; 1യോഹ, 4:12) എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. 1തിമൊഥെയൊസ് 6:16-ലെ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗത്തിനെതിരെ, ”അദൃശ്യൻ അഥവാ ആരും ഒരുനാളും കാണാത്തവൻ” എന്ന അഞ്ചു വാക്യങ്ങൾ ഉള്ളതിനാലും, പുനരുത്ഥാനത്തിൽ ക്രിസ്തുവിനോട് അനുരൂപരാകുന്ന വിശ്വാസികൾക്കുപോലും കാണ്മാൻ കഴിയാത്തതിനാലും 1തിമാഥെയൊസ് 6:16-ലെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗം പരിഭാഷയിൽ വന്ന പിശകാണെന്നും; ‘ആരും ഒരുനാളും കാണാത്തവൻ’ എന്നതാണ് അവിടുത്തെ ശരിയായ പ്രയോഗമെന്നും സ്പഷ്ടമായി തെളിയുന്നു.

ത്രിത്വോപദേശം സ്ഥാപിക്കാനാണ് അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയുമെന്ന് പലരും പഠിപ്പിക്കുന്നത്. ഇനി, സത്യവേദപുസ്തകത്തിലെ വാക്യപ്രകാരം മനുഷ്യർക്ക് മാത്രമാണ് ദൈവത്തെ കാണാൻ കഴിയാത്തത്, ദൂതന്മാർക്ക് കാണാൻ കഴിയുമെന്ന് വിചാരിക്കുക. അപ്പോൾ പഴയപുതിയനിയമ ഭക്തന്മാർ സ്വർഗ്ഗത്തിൽ കണ്ടതും, പഴയനിയമ ഭക്തന്മാർ പലനിലകളിൽ ഭൂമിയിൽ ദർശിച്ചതും ആരാണ്? മനുഷ്യർ ദൈവത്തെ കണ്ടതായി അനേകം വാക്യങ്ങളിൽ എഴുതിവെച്ചിട്ടുണ്ട്; അതൊക്കെ നുണയാണോ? ബൈബിളിലെ ദൈവത്തിൻ്റെ പ്രകൃതിതന്നെ മാറ്റിക്കളഞ്ഞാലെ അവർക്ക് അവരുടെ ഉപദേശം സ്ഥാപിക്കാൻ കഴിയു. ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). ആ അദൃശ്യദൈവത്തിന്റെ ദൃശ്യരൂപം അഥവാ പ്രതിബിംബമാണ് യേശുക്രിസ്തു. (2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:8; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:9,10). പഴയനിയമത്തിൽ യഹോവ എന്ന നാമത്തിൽ മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (യെശ, 6:1-5), യെഹെസ്ക്കേലും (യെഹെ, 1:26-28) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചവനും; അബ്രാഹാം മുതൽ മലാഖി വരെയുള്ളവർക്ക് പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും; കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ (ഗലാ, 4:4), ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനും (2തിമൊ, 2:8); സ്തെഫാനൊസും (പ്രവൃ, 7:55,56) യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ ദർശിച്ചവനും ഒരാളാണ്. സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-5; വെളി, 4:1-8) മനുഷ്യനായി ഭൂമിയിൽ പ്രത്യക്ഷനായി മരണം വരിച്ചത്. (ലൂക്കൊ, 1:68; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, സ്വർഗ്ഗത്തിൽ ചെന്നാൽ യേശുവിനെയല്ലാതെ മറ്റൊരു പിതാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 14:9). പഴയനിയമഭക്തന്മാർ സ്സർഗ്ഗത്തിൽ കണ്ട യഹോവയെത്തന്നെയാണ് സ്തഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്. അവൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. അതുകൊണ്ടാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ അവൻ്റെ കയ്യിൽ ഏല്പിച്ചത്. ആത്മാക്കളുടെ ഉടയവൻ യഹോവയാണ്: “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 4:19).

ദൂതന്മാർ സ്വർഗ്ഗത്തിൽ നിത്യം കാണുന്നതും ആരാധിക്കുന്നതുമായ ദൈവം യഹോവ അഥവാ യേശുക്രിസ്തുവാണ്. (യെശ, 6:1-4; വെളി, 4:8). ആരും ഒരുനാളും കാണാത്ത ദൈവത്തിൻ്റെ ദൃശ്യരൂപമാണ് യേശുക്രിസ്തു. അഥവാ അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് യഹോവ അഥവാ യേശുക്രിസ്തുവിലാണ്. (കൊലൊ, 1:15-17). സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യസാദൃശ്യത്തിലുള്ള തൻ്റെ ആ ദൃശ്യസ്വരൂപത്തിലാണ് ദൈവം ആദിമനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27). സിംഹാസനത്തിലിരുന്ന് ആരാധന സ്വീകരിക്കുന്ന അതേ യഹോവ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ പ്രത്യക്ഷനായി മരണം വരിച്ചത്. (ലൂക്കൊ, 1:68; 1തിമൊ, 3:16). ആദാമിനെ ‘വരുവാനുള്ളവന്റെ പ്രതിരൂപം’ (റോമർ, 5:14) എന്ന് പൗലൊസ് പറയുന്നതു നോക്കുക.