ഞാനാകുന്നവൻ ഞാനാകുന്നു

.. ഞാനാകുന്നവൻ ഞാനാകുന്നു (I AM WHO I AM)

യെരൂശലേം ദൈവാലയത്തിൽ വച്ച് യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു; “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.” (യോഹ, 8:24). ഈ വാക്യത്തിലെ ‘ഞാൻ അങ്ങനെയുള്ളവൻ’ എന്ന ഭാഗം കൃത്യമല്ലാത്തതുകൊണ്ട് സത്യവേദപുസ്തകം CL പരിഭാഷയിലെ വാക്യം ചേർക്കുന്നു: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇവിടെ ”ഞാനാകുന്നവന്‍ ഞാന്‍തന്നെ” എന്നാണ് യേശു പറയുന്നത്. ആരാണീ ഞാനാകുന്നവൻ? പുറപ്പാടു പുസ്തകത്തിൽ ഉത്തരമുണ്ട്: “മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറ. 3:13-15). ‘ഞാനാകുന്നവൻ ഞാനാകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അസർ എഹ്യെഹ് (אֶֽהְיֶ֖ה אֲשֶׁ֣ר אֶֽהְיֶ֑ה – eh·yeh eser eh·yeh) അത്രേ. ഏഹ്യെഹ്, യഹോവ അഥവാ യാഹ്വേ (יהוה – യ് ഹ് വ് ഹ്) എന്നീ രണ്ടു നാമങ്ങളുടെയും ധാത്വർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self existence) എന്നാണ്. ഞാൻ ആകുന്നു എന്നു ദൈവത്തെക്കുറിച്ചു പറയുമ്പോൾ ആ ‘ആകുന്നു’ എന്ന ഉണ്മ മറ്റൊന്നിന്റെ ഉണ്മയോടും തുല്യപ്പെടുത്താവുന്നതല്ല. തന്റെ അസ്തിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നതു ഞാൻ ആകുന്നതിനാലാണ്. അതായത്, “ഞാൻ ആകുന്നവൻ അഥവാ ഞാൻ യഹോവയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നാണ് യേശു യെഹൂദന്മാരോട് പ്രസ്താവിക്കുന്നത്.

യോഹന്നാൻ 8:24-ലെ ”ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ” എന്ന തർജ്ജമ കൃത്യമല്ലാത്തതുകൊണ്ടാണ് 2013-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തന്നെ പ്രസിദ്ധീകരിച്ച നൂതന പരിഭാഷയായ സത്യവേദപുസ്തകം (CL) Common/Contemporary language version-ൽ മേല്പറഞ്ഞ വാക്യം തിരുത്തി തർജ്ജമ ചെയ്തത്. പി.ഒ.സി.യിലും, മലയാളം ബൈബിൾ BCS, MSV, ERV പരിഭാകളിലും, പല ഇംഗ്ലീഷ് പരിഭാഷകളിലും I AM who I AM (GNT, PHILLIPS, TPT, WE); എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ചില ഇംഗ്ലീഷ് പരിഭാഷകളിൽ I AM the ONE  (AMP, DLNT, GW, NOG, NTE) എന്നും, Orthodox Jewish Bible (OJB)-യിൽ പ്രസ്തുത വാക്യത്തിനകത്ത് പുറപ്പാട് 3:14-16-ഉം, യെശയ്യാവ് 41:4-ഉം ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച പതിപ്പിൽ ആ വാക്യം തിരുത്താൻ കാരണം; മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലും ഗ്രീക്കിൽ ‘അവൻ’ (he) എന്ന പദമില്ല; ”എഗോ എയിമി അഥവാ ഞാൻ ആകുന്നു” (I AM) മാത്രമേയുള്ളു. അത് മുൾപ്പടർപ്പിൽ ദൂതൻ മുഖാന്തരം പ്രത്യക്ഷനായ യഹോവ മോശെയോട് പറഞ്ഞ തൻ്റെ പേരാണ്.

ഒരുപക്ഷെ ത്രിത്വവിശ്വാസികൾ പറയുമായിരിക്കും സത്യവേദപുസ്തകം നൂതന പരിഭാഷ ശരിയല്ല; ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന്. ഒരുകാര്യം ഓർക്കുക: ബൈബിളിൻ്റെ മൂലഗ്രന്ഥത്തിനു മാത്രമേ അബദ്ധരാഹിത്യം അവകാശപ്പെടാൻ കഴിയൂ. പരിഭാഷകളിലെല്ലാം തെറ്റു കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല അംഗീകൃത പരിഭാഷകൾക്കും രണ്ടാമതൊരു പരിഭാഷ കൂടിയുണ്ട്. Geneva, KJV, NIV ഇദ്യാദി ഇംഗ്ലീഷ് ബൈബിളുകളും, മലയാളം (ഓശാന), സത്യവേദപുസ്തകം തുടങ്ങിയവയ്ക്കും നൂതന പരിഭാഷകളുണ്ട്. യോഹന്നാൻ 8:24-ൽ മാത്രമല്ല, പല വാക്യങ്ങളുടേയും പരിഭാഷ കൃത്യമല്ല. ഉദാ: ‘ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതി’ (പ്രവൃ, 10:42; 2തിമൊ, 2:4:1; 1പത്രൊ, 4:5). ഈ വാക്യങ്ങളിലെ ‘ജീവികൾ’ കൃത്യമല്ല; ‘ജീവിച്ചിരിക്കുന്നവർ’ എന്നാണ് വരേണ്ടത്. 2കൊരിന്ത്യർ 7:10-ലെ ”ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു” ഇതു ശരിയായ പ്രയോഗമല്ല; അനുതാപമില്ലാതെ മാനസാന്തരമുണ്ടാകില്ല. നൂതന പരിഭാഷയിൽ നോക്കുക: “ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി.” ഇതാണ് ശരിയായ വാക്യം. എബ്രായർ 9:28-ലെ “തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.” ഈ പ്രയോഗവും ശരിയല്ല; നൂതന പരിഭാഷ നോക്കുക: “ഇനി പാപപരിഹാരാര്‍ഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.” ഇതുപോലെ പല വാക്യങ്ങളുമുണ്ട്. ബൈബിൾ സൊസൈറ്റിയുടെ ഒന്നാമത്തെ സത്യവേദപുസ്തകം കുറ്റമറ്റതായിരുന്നെങ്കിൽ അതിൻ്റെതന്നെ എത്രവേണമെങ്കിലും പകർപ്പുകൾ എടുക്കാമെന്നിരിക്കെ, ഒരു നൂതന പരിഭാഷയെക്കുറിച്ച് അവർ ചിന്തിക്കില്ലായിരുന്നു. ഇനി ബൈബിളിൽത്തന്നെ ഇതിനു തെളിവുണ്ട്. എബ്രായലേഖകൻ പഴയപുതിയ നിയമങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.” (എബ്രാ, 8:7). ന്യായപ്രമാണം അഥവാ പഴയനിയമം കുറ്റമറ്റതായിരുന്നെങ്കിൽ പുതിയനിയമത്തിൻ്റെ ആവശ്യമില്ലായിരുന്നു. ”പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു.” (8:13). കർത്താവിൻ്റെ അമ്മ മറിയയെക്കുറിച്ചുള്ള ചില ഭാഗങ്ങൾ ഒഴികെ (ഉദാ: ലൂക്കൊ, 1:28) പി.ഒ.സി. ബൈബിൾ പരിഭാഷയുടെ കൃത്യത പല പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്. അതിൽ യോഹന്നാൻ 8:24, 8:28 വാക്യങ്ങളും; പുറപ്പാട് 3:14-16 വാക്യങ്ങളും താരതമ്യപ്പെടുത്തി നോക്കിയാലും ഈ വസ്തുത വ്യക്തമാകും.

ഭൂരിപക്ഷം ഇംഗ്ലീഷ് പരിഭാഷകളിലും യോഹന്നാൻ 8:24-ൽ I am he എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അതിൻ്റെപോലും കൃത്യമായ പരിഭാഷയല്ല നമ്മുടെ സത്യവേദപുസ്തകത്തിൽ ഉള്ളത്; ‘ഞാൻ അങ്ങനെയുള്ളവൻ’ എന്നാണ്. ‘I am he’ എന്നതിനെ ‘ഞാനാണ് അവൻ; ഞാൻ അവനാണ്; ഞാൻ അവൻ ആകുന്നു; ഞാൻ തന്നേ അവൻ’ എന്നോക്കെ തജ്ജമ ചെയ്യാം. 8:24-ലെ പരിഭാഷ കൃത്യമല്ലെന്നു നമ്മുടെ ബൈബിളിൽത്തന്നെ തെളിവുണ്ട്. 8:28-ൽ I am he എന്നതിനെ ‘ഞാൻ തന്നേ അവൻ’ എന്നാണ് തർജ്ജമ. ആരാണീ അവൻ? അവൻ, അവൾ, അത്, ഇത്, അദ്ദേഹം, ഇദ്ദേഹം, നി, നിന്നോട്, നിനക്ക് എന്നൊക്കെ പറയുന്നത് സർവ്വനാമം (pronoun) ആണ്. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്നയാൾ ഉത്തമപുരുഷൻ; ആരോടു പറയുന്നുവോ അവൻ മധ്യമപുരുഷൻ; ആരെക്കുറിച്ചു പറയുന്നുവോ അവൻ പ്രഥമപുരുഷൻ. ഇവിടെ സംസാരിക്കുന്ന യേശുവാണ് ഉത്തമപുരുഷൻ. യെഹൂദന്മാരോടാണ് പറയുന്നത്; അവരാണ് മധ്യമപുരുഷൻ. ‘ഞാനാണ് അവൻ’ അഥവാ, അവനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ’ ആണ് പ്രഥമപുരുഷൻ. ബൈബിളാകട്ടെ ഏതൊരു പുസ്തകമാകട്ടെ; സർവ്വനാമത്തിൻ്റെ ഉടയവനെയറിയാൻ ആ വാക്യത്തിൻ്റെ മുകളിൽ നോക്കിയാൽ മതി. 19-ാം വാക്യം: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” നാം ചിന്തിക്കുന്ന വാക്യത്തിൻ്റെ മുകളിൽ മൂന്നു പ്രാവശ്യം ‘പിതാവിനെ’ കുറിച്ച് പറഞ്ഞിട്ടുണ്ട്. (16, 18, 19). ഈ വാക്യത്തിൻ്റെ താഴെയും ഏഴു പ്രാവശ്യം പിതാവെന്നും, നാലു പ്രാവശ്യം ദൈവമെന്നും പറയുന്നുണ്ട്. അതായത്, 11-ാം വാക്യംവരെ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവം കഴിച്ചാൽ, അദ്ധ്യായം മുഴുവൻ പിതാവിനെക്കുറിച്ചാണ് പറയുന്നത്. എന്നുവെച്ചാൽ 8:24-ൽ പറയുന്ന ‘അവൻ’ പിതാവാണെന്ന് സ്പഷ്ടമായി തെളിയുന്നു. അപ്പോൾ ‘ഞാൻ തന്നേ അവൻ’ എന്നു പറഞ്ഞാൽ; ഞാൻ തന്നേ പിതാവ് അഥവാ, ഞാൻ തന്നേ യഹോവ എന്നു സ്ഫടികസ്ഫുടമായാണ് യേശു പറയുന്നത്. യേശുപറഞ്ഞ ‘അവൻ’ പിതാവു തന്നെയാണെന്ന് ആ വാക്യത്തിനടിയിൽ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു: “പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.” (യോഹ, 8:27). യേശുവിൻ്റെ പ്രിയശിഷ്യനായ യോഹന്നാൻ വ്യാജമാണ് പറയുന്നതെന്ന് വിശ്വസിക്കുന്നവരെ തിരുത്താൻ ദൈവത്തിനുപോലും സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. ‘അയച്ചവൻ, അവൻ’ (8:29) ‘ഒരുവൻ’ (8:50) എന്നിങ്ങനെ പിതാവിനെക്കുറിച്ച് താഴെ പിന്നെയും യേശു പറയുന്നുമുണ്ട്. ത്രിത്വക്കാർ പറയുന്നത്; ‘ഞാൻ അങ്ങനെയുള്ളവൻ അഥവാ ഞാൻ തന്നേ അവൻ’ എന്നതിലെ ‘അവൻ’ ക്രിസ്തുവാണെന്നാണ്. അതായത്; “ഞാൻ ക്രിസ്തുവാണ് എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും” എന്നാണ് ആ വാക്യത്തിൽ പറയുന്നതെന്നാണ്. എന്നാൽ ഭാഷയുടെ വ്യാകരണത്തെക്കുറിച്ച് അല്പമെങ്കിലും പരിജ്ഞാനം ഉള്ളവർക്കറിയാം ആ വാക്യത്തിൽ പറയുന്നത് ക്രിസ്തുവല്ലെന്ന്. കാരണം, 8:24-ലെ ‘അവൻ’ ക്രിസ്തു ആണെങ്കിൽ ഈ വാക്യത്തിൻ്റെ മുകളിലെവിടെയെങ്കിലും ‘ക്രിസ്തു’ എന്നൊരു പദമുണ്ടാകണം. പക്ഷെ, ആ അദ്ധ്യായത്തിൽ ഒരിടത്തും ക്രിസ്തു എന്നൊരു നാമമില്ല. നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനാണല്ലോ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കുന്നത്. ക്രിസ്തു എന്ന നാമമില്ലെങ്കിൽ ആവർത്തന വിരസതയുടെ ആവശ്യമെന്താണ്? ഭാഷയുടെ വ്യാകരണ നിയമപ്രകാരം യോഹന്നാൻ 8:24-ലെ ‘അവൻ’ ക്രിസ്തു ആയിരുന്നെങ്കിൽ മുകളിൽ ക്രിസ്തു എന്ന നാമം ഇല്ലാത്തതിനാൽ ‘അവൻ’ എന്ന സ്ഥാനത്ത് ‘ക്രിസ്തു’ അഥവാ ‘ഞാൻ തന്നേ ക്രിസ്തു’ എന്നു കാണുമായിരുന്നു. അതിനൊരു തെളിവു കൂടിയുണ്ട്: I am he (ഞാൻ തന്നേ അവൻ) എന്നു പ്രയോഗിച്ചിരിക്കുന്ന വേദഭാഗങ്ങൾ യോഹാന്നാനിൽ വേറെയുമുണ്ട്. (4:26; 18:5; 18:6; 18:8). അവിടെയൊക്കെ പ്രസ്തുത വാക്യത്തിനു മുകളിൽ നാമത്തിൻ്റെ ഉടയവനെ ‘മശീഹ, നസറായനായ യേശു’ എന്നൊക്കെ എഴുതിയിട്ടുമുണ്ട്. 

യോഹന്നാൻ 8:28-ലും യേശു ‘ഞാനാകുന്നവൻ ഞാൻതന്നെ’ എന്നു പറയുന്നുണ്ട്: “അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും. ഞാന്‍ സ്വയമായി ഒന്നും ചെയ്യാതെ എന്‍റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമാകും. എന്നെ അയച്ചവന്‍ എന്നോടുകൂടിയുണ്ട്.” പിതാവായ യഹോവ പൂർണ്ണമനുഷ്യനായി ജഡത്തിൽ വെളിപ്പെട്ടു നിന്നുകൊണ്ടാണ് ഇതു പറയുന്നത്. ‘ഞാനാകുന്നവൻ ഞാനാകുന്നു’  എന്നു യഹോവയ്ക്ക് മാത്രമേ പറയാൻ കഴിയൂ. “അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.” (യോഹ, 8:30). യോഹന്നാൻ 8:58-ൽ “അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു” എന്നു പറഞ്ഞതിന് യെഹൂദന്മാർ എന്തിനാണ് യേശുവിനെ എറിയുവാൻ കല്ലെടുത്തത്? (8:59). ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ആരൊക്കെയാണെന്ന് പറഞ്ഞിട്ടുണ്ട്: 1. കാളയെക്കൊണ്ടു മനഃപൂർവ്വം മറ്റൊരാളെ കുത്തിക്കൊല്ലിക്കുന്നവൻ (പുറ, 21:28-32), 2. വെളിച്ചപ്പാട്, മന്ത്രവാദി (ലേവ്യ, 20:27), 3. ദൈവദൂഷകൻ (ലേവ്യ, 24:15,16), 4. ശബ്ബത്തു ലംഘിക്കുന്നവൻ (സംഖ്യാ, 15:32-36), 5. അന്യദൈവങ്ങളെ അരാധിക്കുവാൻ പ്രേരിപ്പിക്കുന്നവൻ (ആവ, 13:4-10), 6. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ (ആവ, 13:15), 7. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ (ആവ, 17:27), 8. ശഠനും മത്സരിയുമായ മകൻ (ആവ, 21:18-21), 9. വ്യഭിചാരി (ആവ, 22:22,23) എന്നിവർ. ഇവിടെ ‘അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു’ എന്ന സാമാന്യ അർത്ഥമാണ് യേശുവിൻ്റെ പ്രസ്താവനയ്ക്കുള്ളതെങ്കിൽ യെഹൂദനെന്തിനു കല്ലെടുക്കണം? യേശുവിൻ്റെ ഭാഷണം ന്യായപ്രമാണസംബന്ധമായി ഏതു കുറ്റത്തിൽപ്പെടും? ഒന്നിലും പെടത്തില്ല. എങ്കിലും യെഹൂദൻ യേശുവിനെ എറിയാൻ കല്ലെടുത്തുവെങ്കിൽ, മുകളിൽപ്പറഞ്ഞ പട്ടികയിൽ ദൈവദൂഷണമൊഴികെ മറ്റൊന്നാകാൻ സാദ്ധ്യതയില്ല. അതിൻ്റെ കാരണം; ആ വാക്യം നമ്മൾ മനസ്സിലാക്കുന്നതുപോലെയല്ല. പൂർവ്വപിതാക്കന്മാർക്ക് എതിരെ പറയുന്നതല്ല ദൈവദൂഷണം; ദൈവത്തിനെതിരെ പറയുന്നതാണ്. ആ വാക്യത്തിൽ യേശു ‘ഞാനാകുന്നവൻ’ (I AM) എന്ന പുറപ്പാടിലെ യഹോവയുടെ നാമം കൃത്യമായിട്ട് ഉച്ചരിച്ചിട്ടുണ്ടെന്ന് എല്ലാ ഇംഗ്ലീഷ് പരിഭാഷകളിൽനിന്നും മനസ്സിലാക്കാം. ആ വാക്യം മലയാളം ബൈബിളിൽ (ഓശാന) നിന്നു ചേർക്കുന്നു: “യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.” (യോഹ, 8:58). അബ്രാഹാമിനു മുമ്പേയുള്ള ‘ഞാനാകുന്നവൻ’ എന്ന അതേ യഹോവയാണെന്ന് പറഞ്ഞതുകൊണ്ടാണ് യെഹൂദന്മാർ കല്ലെടുത്തത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അബ്രാഹാമിനു മുമ്പേ ഞാനുണ്ട് എന്നു പറയാൻ രണ്ടേരണ്ട് വ്യക്തികൾക്കേ കഴിയൂ; ഒന്നെങ്കിൽ സാക്ഷാൽ യഹോവയ്ക്ക് അല്ലെങ്കിൽ ഒരു ഭ്രാന്തന്. ഭ്രാന്തനെ കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. യഹോവ മനുഷ്യനായി വെളിപ്പെട്ടതാണ് തങ്ങളുടെ മുമ്പിൽ നില്ക്കുന്നവനെന്നു യെഹൂദന്മാർ തിരിച്ചറിഞ്ഞിരുന്നില്ല. (യോഹ, 12:40). അവരെ സംബന്ധിച്ച് യോസേഫിൻ്റെയും മറിയയുടെയും മകനായ നസറെത്തുകാരനായ മനുഷ്യനാണ് യേശു. ഒരു മനുഷ്യൻ താൻ യഹോവയാണെന്ന് പറഞ്ഞാൽ; കയ്യില്ലാത്ത യെഹൂദൻപോലും കൈവെച്ചുകെട്ടി കല്ലെറിയും; അല്ലെങ്കിൽ അവൻ യെഹൂദനല്ല. ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ട് അവരുടെ മുമ്പിൽ നില്ക്കുന്നതെന്ന് അവർ അറിഞ്ഞിരുന്നില്ല. (1തിമൊ, 3:14-16). അതുകൊണ്ടാണ് അവർ കല്ലെറിയാൻ ശ്രമിച്ചത്. യേശു ഒരത്ഭുതം പ്രവർത്തിച്ചുകൊണ്ടാണ് കല്ലേറിൽനിന്നു രക്ഷപെട്ടത്. (8:59). [അബ്രാഹാമിനു മുമ്പേയുള്ളവൻ, മഹാപുരോഹിതൻ വസ്ത്രം കീറിയതെന്തിനാണ്?]

വളരയേറെ ശ്രദ്ധിക്കപ്പെടേണ്ടതും എന്നാൽ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയതുമായ ഒരു വേദഭാഗം കൂടിയുണ്ട്. യേശു ഗെത്ത്ശെമന തോട്ടത്തിൽ ആയിരിക്കുമ്പോൾ പട്ടാളവും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരുമായി യേശുവിനെ അറസ്റ്റു ചെയ്യാൻ വരുന്ന രംഗം. “തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു ചെന്ന്: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോട് ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോട്: ‘ഞാൻ ആകുന്നു‘ (I am he) എന്നു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ‘ഞാൻ ആകുന്നു’ എന്നു അവരോട് പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു. (യോഹ, 18:4-6). ‘ഞാൻ ആകുന്നു’ അഥവാ, ‘ഞാൻ തന്നേ അവൻ’ എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്കുള്ളതെങ്കിൽ പട്ടാളവും ചേകവരും എന്തിനു പിറകോട്ട് മറിഞ്ഞുവീഴണം? പീലാത്തോസിൻ്റെ വിജാതിയ പട്ടാളമല്ല; പ്രത്യുത, സൻഹെദ്രിൻ്റെ പട്ടാളവും മഹാപുരോഹിതൻ്റെയും പരീശന്മാരുടേയും ചേകവരായ യെഹൂദന്മാരോടാണ് ‘ഞാൻ ആകുന്നു‘ എന്നു യേശു പറഞ്ഞത്. അവർ ഭയപ്പെട്ട് പുറകോട്ട് മറിഞ്ഞുവീഴുവാൻ തക്കവണ്ണം ശക്തിയുള്ളൊരു നാമമാണ് യേശുവിൻ്റെ വായിൽനിന്നു അടർന്നുവീണതെന്ന് സ്പഷ്ടമാണ്. ആ നാമം മറ്റൊന്നല്ല; ഞാനാകുന്നവൻ (യഹോവ) എന്ന യിസ്രായേലിൻ്റെ പരിശുദ്ധൻ്റെ നാമമാണത്. യെഹൂദൻ നാവിലെടുക്കാൻപോലും ഭയപ്പെടുന്ന ആ നാമത്തിൻ്റെ ഉടയവനെയാണ് തങ്ങൾ അറസ്റ്റ് ചെയ്യാൻ വന്നിരിക്കുന്നതന്ന് അറിഞ്ഞാൽ അവരെങ്ങനെ മറിഞ്ഞുവീഴാതിരിക്കും???…

യോഹന്നാൻ്റെ സുവിശേഷത്തിലെ യേശുവിൻ്റെ ‘ഞാൻ ആകുന്നു‘ (I AM) എന്ന ഏഴു പ്രസ്താവനകളും പുറപ്പാട് 3:14-16-ലെ യഹോവയുടെ പ്രസ്താവനകളായിട്ട് മിക്ക പണ്ഡിതന്മാരും അംഗീകരിക്കുന്നു:  

1. ഞാൻ ജീവന്റെ അപ്പം ആകുന്നു. (6:35, 41, 48 <> യെശ, 49:10; 55:1-3)

2. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. (8:12 <> സങ്കീ, 18:28; മലാ, 4:2).

3. ആടുകളുടെ വാതിൽ ഞാൻ ആകുന്നു. (10:7, 9 <> യെഹ്, 34:31)

4. ഞാൻ നല്ല ഇടയൻ ആകുന്നു. (10:11, 14 <> സങ്കീ, 79:13; 95:7; 100:3).

5. ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു. (11:25 <> സങ്കീ, 36:9; യെശ, 26:19).

6. ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു. (14:6 <> യെശ, 35:8,9).

7. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. (15:5 <> സങ്കീ, 80:8-14).

“ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30) എന്നു യേശു പറഞ്ഞപ്പോൾ “യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.” (10:31). ത്രിത്വം പഠിപ്പിക്കുന്നത്; പിതാവും പുത്രനും പരിശുദ്ധാത്മാവും ഐക്യത്തിൽ ഒന്നാണെന്നാണ്. എന്നാൽ യേശു ചോദിക്കുമ്പോൾ യെഹൂദർതന്നെ പറയുന്നതു കേൾക്കുക: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” യെഹൂദന്മാർ അവനോടു: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:32,33). പിതാവിനോടു ഐക്യപ്പെടുത്തിയെന്നാണോ? അല്ല. ‘നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു’ എന്നാണ്. യെഹൂദന് ആകെ ഒരു ദൈവമേയുള്ളൂ; അത് യിസ്രായേലിൻ്റെ പരിശുദ്ധനായ യഹോവയാണ്. താൻതന്നെയാണ് യഹോവ അഥവാ അഥവാ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനാണ് താനെന്ന് പറഞ്ഞതിനാണ് അവർ കല്ലെടുത്തത്. മാളികമുറിയിലെ പ്രഭാഷണത്തിൽ വെച്ച് യേശു പറഞ്ഞു: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു. (യോഹ, 14:7). എവിടെയാണ് ശിഷ്യന്മാർ പിതാവിനെ കണ്ടത്? സ്വർഗ്ഗീയ പിതാവുതന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി വെളിപ്പെട്ട് അവർക്കൊപ്പം വസിക്കുന്നത്. ഫിലിപ്പോസിനു പിന്നെയും സംശയം മാറിയില്ല. ഫിലിപ്പോസ് അവനോടു: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നു പറഞ്ഞു. (യോഹ, 14:8). അതിനു യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നതാണ്. ഒരു മറുചോദ്യമാണ് യേശുവിൻ്റെ മറുപടി: ”നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” അപ്പോൾ ഞാനാരാണ്? ഞാൻ തന്നേ അവൻ; ഞാനാകുന്നവൻ ഞാനാകുന്നു. “ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24). ഇത് യെഹൂദനു മാത്രമല്ല; എനിക്കും നിങ്ങൾക്കും രക്ഷപ്രാപിപ്പാൻ ഇച്ഛിക്കുന്ന എല്ലാവർക്കും ബാധകമാണ്. ഏകസത്യദൈവമായ യഹോവ തന്നെയാണ് കാലസമ്പൂർണ്ണതയിൽ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ച് രക്ഷയൊരുക്കിയതെന്ന് വിശ്വസിച്ചില്ലെങ്കിൽ, നാം നമ്മുടെ പാപങ്ങളിൽ മരിക്കുമെന്നാണ് യേശു പറയുന്നത്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]

യേശുവിൻ്റെ പരസ്യശുശ്രൂഷ അവസാനിച്ച് യേശു യെരൂശലേം ദൈവാലയത്തിൽനിന്നു കടന്നുപോകുമ്പോൾ യെശയ്യാവിൻ്റെ പ്രവചനത്തിൽനിന്ന് രണ്ടു വേദഭാഗങ്ങൾ യോഹന്നാൻ ഉദ്ധരിക്കുന്നുണ്ട്: ഒന്നാമുദ്ധരണി; “ഞങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? കർത്താവിൻ്റെ (യഹോവയുടെ) ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.(യോഹ, 12:38; യെശ, 53:1). ഇവിടെ ‘യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടു’ എന്നു ചോദിച്ചാൽ യഹോവയുടെ കൈ ആരു കണ്ടു എന്നല്ല; പ്രത്യുത, യഹോവ ആർക്കു വെളിപ്പെട്ടു അഥവായഹോവയുടെ പ്രവൃത്തി ആർക്കു വെളിപ്പെട്ടു എന്നാണ്. യെശയ്യാവ് 53-ാം അദ്ധ്യായം ക്രിസ്തുവിനെക്കുറിച്ചാണ്. ‘ക്രിസ്തു’ (അഭിഷിക്തൻ) എന്നാൽ യഹോവയുടെ മനുഷ്യ പ്രത്യക്ഷതയാണ്. യോഹന്നാൻ്റെ 39-ാം വാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു.” എന്ത് വിശ്വസിപ്പാൻ കഴിഞ്ഞില്ല? വന്നിരിക്കുന്നത് യിസ്രായേലിൻ്റെ രാജാവായ യഹോവയാണെന്ന് (യോഹ, 1:49) അവർക്ക് വിശ്വസിപ്പാൻ കഴിഞ്ഞില്ല. രണ്ടാമുദ്ധരണി; എന്തുകൊണ്ടാണ് യെഹൂദന്മാർക്ക് പുത്രനെന്ന സ്ഥാനനാമത്തിൽ വെളിപ്പെട്ട യഹോവയെ വിശ്വസിക്കാൻ കഴിയാഞ്ഞത്? അതിൻ്റെ കാരണം യെശയ്യാവ് 6:10-ൽ നിന്നു യോഹന്നാൻ ഉദ്ധരിക്കുന്നു: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.” (യോഹ, 12:40). തുടർന്നു യോഹന്നാൻ പറയുന്നു: “യെശയ്യാവു അവൻ്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41). യെശയ്യാവ് കണ്ട തേജസ്സ് ആരുടെയാണെന്ന് യെശയ്യാപ്രവചനം ആറാം അദ്ധ്യായത്തിലുണ്ട്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. ……. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (6:1, 5). യെശയ്യാവ് കേട്ട ശബ്ദവും കണ്ട തേജസ്സും യഹോവയുടെയാണ്. യഹോവ മനുഷ്യനായി അവർക്ക് വെളിപ്പെട്ടെങ്കിലും അവർ അവനെ തിരിച്ചറിഞ്ഞില്ല. സത്യവേദപുസ്തകം നൂതന പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ 12:41). “ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.” (യോഹ, 12:37). താനാരാണെന്നു തെളിയിക്കാൻ അനവധി അടയാളങ്ങൾ ചെയ്തിട്ടും യെഹൂദന്മാർ അവനിൽ വിശ്വസിക്കാത്തതുകൊണ്ടാണ് യോഹന്നാൻ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് ഇത് സാക്ഷീകരിക്കുന്നത്. യെശയ്യാപ്രവചനമാണ് ക്രിസ്തുവിലൂടെ നിവൃത്തിയായതന്ന് മത്തായിയും സാക്ഷീകരിക്കുന്നു. (മത്താ, 13:14,15). യഹോവയുടെ ഈ ഭാഷണവും തേജസ്സും ക്രിസ്തുവിൻ്റെ ഭാഷണവും തേജസ്സുമായിട്ട് യോഹന്നാനും മത്തായിയും സാക്ഷ്യപ്പെടുത്തുമ്പോൾ, ഇതു പരിശുദ്ധാത്മാവിൻ്റെ ഭാഷണങ്ങളായി അപ്പൊസ്തലനായ പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 28:26,27). ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളില്ല; ഏകസത്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3) പദവികളുമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിലൂടെ പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നു. പരിഗ്രഹിക്കുവാൻ മനസ്സുള്ളവൻ പരിഗ്രഹിക്കട്ടെ!

“എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25) — ‘ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ’ (യെശ, 47:4). <××> “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” എബ്രാ, 2:14,15). ക്രിസ്തു സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (എബ്രാ, 9:12; 1പത്രൊ, 1:18,19).

തേജസ്കരണം

തേജസ്കരണം (Glorified)

“മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30)

തേജസ്കരണത്തെക്കുറിക്കുന്ന ഗ്രീക്കുപദം ടൊക്സ്സാസൊ (δοξάζω – doxazo) 62 പ്രാവശ്യം പുതിയനിയമത്തിലുണ്ട്. മഹത്വം (മത്താ, 5:16), മാനം (മത്താ, 6:2), തേജസ്കരണം (യോഹ, 12:16) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. മൂലപദമായ ടൊക്സ്സാ (δόξα – doxa) 168 പ്രാവശ്യമുണ്ട്. മഹത്വം (മത്താ, 4:8), തേജസ്സ് (മത്താ, 24:30) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമ, 8:17).

തേജസ്കരണം എന്നാൽ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ദൈവമക്കൾ അവനോട് അനുരൂപപ്പെടൽ അത്രേ. “നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി, 3:20,21). ക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചിരിക്കുന്നത്. (റോമ, 8:29). നീതീകരണത്തിൻ്റെ ഫലവും വിശുദ്ധീകരണത്തിൻ്റെ അന്തവുമാണ് തേജസ്കരണം: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). “ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” (1തെസ്സ, 3:13). “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” 1തെസ്സ, 5:23). 

രക്ഷയ്ക്ക് ഒരു ത്രികാല അനുഭവമുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ഇതിനു തുല്യമാണ് നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം. നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. ക്രിസ്തുയേശുവിൻ്റെ ക്രൂശുമരണത്താൽ പാപി കൃപയാൽ രക്ഷിക്കപ്പെട്ടു അഥവാ നീതീകരണം പ്രാപിച്ചു. (എഫെ, 2:5, 8). വിശ്വാസികൾ പരിശുദ്ധാത്മാവിനാലും ദൈവവചനത്താലും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കണം അഥവാ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. (റോമ, 15:15; യോഹ, 17:17). ദൈവത്തിൻ്റെ കൃപയാലും ക്രിസ്തുവിൻ്റെ പക്ഷവാദത്താലും അവൻ നമ്മെ പൂർണ്ണമായി രക്ഷിക്കും അഥവാ തേജസ്കരിക്കും. (റോമ, 8:17; 8:30; തീത്തൊ, 3:4-7). “ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:24).

വിശുദ്ധീകരണം

വിശുദ്ധീകരണം (Sanctification)

“ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:14)

ശുദ്ധീകരണം, വിശുദ്ധീകരണം, ശുദ്ധീകരിക്കുക, വിശുദ്ധീകരിക്കുക എന്നീ പദങ്ങൾ അർത്ഥാന്തരം കൂടാതെയാണ് ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്, ഹഗിയാസോ (ἁγιάζω hagiazo) എന്ന ഗ്രീക്കുധാതുവിനെ വിശുദ്ധീകരിക്കുക (മത്താ, 6:9; ലൂക്കൊ, 11:2; യോഹ, 10:36; 17:17, 19; റോമ, 15:15; 1കൊരി, 1:2; 7:14; എഫെ, 5:26; 1തിമൊ, 4:5; എബ്രാ, 2:11; 10:10, 14 ഇത്യാദി), ശുദ്ധീകരിക്കുക (മത്താ, 23:17, 19; പ്രവൃ, 26:18; 1തെസ്സ, 5:23; എബ്രാ, 9:14 ഇത്യാദി) എന്നിങ്ങനെയും ഹഗിയാസ്മൊസ് (ἁγιασμός – hagiasmos) എന്ന ഗ്രീക്കുപദത്തെ വിശുദ്ധീകരണം (റോമ, 6:19, 22; 1തെസ്സ, 4:4, 7; 2തെസ്സ, 2:13; 1തിമൊ, 2:15; 1പത്രോ, 1:2), ശുദ്ധീകരണം (1കൊരി, 1:30; 1തെസ്സ, 4:3; എബ്രാ, 12:14) എന്നിങ്ങനെയും പരിഭാഷപ്പെടുത്തിയിരിക്കുന്നു. 

വേർതിരിക്കുക എന്നതാണ് വിശുദ്ധീകരിക്കുക എന്നതിന്റെ പ്രധാനമായ ആശയം. വിശുദ്ധ ഉപയോഗത്തിനുവേണ്ടി അശുദ്ധിയിൽ നിന്നും അശുദ്ധരിൽനിന്നും ചില വസ്തുക്കളെയും വ്യക്തികളെയും വേർപെടുത്തി മാറ്റിവയ്ക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യും. യഹോവ ഏഴാം നാളിനെ ശുദ്ധീകരിച്ചു. (ഉല്പ, 2:3). ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ കല്പന നൽകി. (പുറ, 20:8). സീനായിൽ വച്ച് ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പായി മോശെ ജനത്തെ ശുദ്ധീകരിച്ചു. (പുറ, 19:10, 14). മനുഷ്യന്റെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ യഹോവയ്ക്കായി വിശുദ്ധീകരിച്ചു. (പുറ, 13:2; സംഖ്യ, 8:17). യാഗപീഠം (പുറ, 29:37). സമാഗമനകൂടാരം (പുറ, 29:44), പുരോഹിതൻ (പുറ, 28:41), വസ്ത്രങ്ങൾ (ലേവ്യ, 8:30) എന്നിവ അനുഷ്ഠാനപരമായ ശുദ്ധീകരണത്തിന് വിധേയമായിരുന്നു. പുതിയനിയമത്തിൽ രണ്ടിടത്ത് അനുഷ്ഠാനപരമായ ശുദ്ധീകരണം പറയപ്പെടുന്നു. മന്ദിരം സ്വർണ്ണത്തെയും യാഗപീഠം വഴിപാടിനെയും ശുദ്ധീകരിക്കുന്നു. (മത്താ, 23:17, 19). സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിച്ചാൽ അവൻ ഒരു വിശുദ്ധമന്ദിരമായിരിക്കും. (യെശ, 8:13,14). 

ദൈവം തിരുനാമത്തെ അഥവാ സ്വയം വിശുദ്ധീകരിക്കുന്നു. ന്യായവിധി, വീണ്ടെടുപ്പ് എന്നിവയിൽ തന്റെ പരമാധികാരത്തിന്റെയും ശക്തിയുടെയും നിസ്തുല്യത വെളിപ്പെടുത്തിക്കൊണ്ട് താൻ സൃഷ്ടിയിൽ നിന്നും വേർപെട്ടവനാണെന്ന് ദൈവം കാണിക്കുന്നു. ദൈവത്തിന്റെ മഹത്ത്വത്തെ വെളിപ്പെടുത്തുന്നതാണത്. (മത്താ, 6:9; യെഹെ, 36:23; 38:23; സംഖ്യാ, 20:26). പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനെന്ന് (യോഹ, 10:36) ക്രിസ്തു സ്വയം പറയുന്നു. ഇവിടെ പെസഹാക്കുഞ്ഞാടിനെ നാലു ദിവസം വേർതിരിച്ചു നിർത്തുന്നതുപോലെ പിതാവായ ദൈവം ജഡത്തിൽ വെളിപ്പെടുവാനായി പുത്രനെ വേർതിരിച്ചു ഭൂമിയിലയച്ചു. “അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.” (യോഹ, 17:19). മാദ്ധ്യസ്ഥ ശുശ്രൂഷയ്ക്കുവേണ്ടി ക്രിസ്തു ആത്മസമർപ്പണവും പ്രതിഷ്ഠയും നടത്തിയതിനെയാണ് ഇവിടെ വിശുദ്ധികരണം എന്നു പറഞ്ഞിട്ടുള്ളത്. ക്രൂശുമരണത്തിനുവേണ്ടി ക്രിസ്തു തന്നെത്തന്നേ വേർതിരിച്ചു. ഇങ്ങനെ പിതാവായ ദൈവത്തിന്റെ ഹിതത്തിനുവേണ്ടി സ്വയം സമർപ്പിച്ചു. അതിനാലാണ് ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറയുവാൻ ക്രിസ്തുവിനു കഴിഞ്ഞത്. (എബ്രാ, 10:9). ക്രിസ്തുവിന്റെ വിശുദ്ധിയെക്കുറിച്ച് എബ്രായലേഖനത്തിൽ ഇങ്ങനെ കാണാം. “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കുവേണ്ടിയത്: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.” (എബ്രാ, 7:26). ക്രിസ്തു നമുക്ക് ദൈവത്തിങ്കൽ നിന്ന് ശുദ്ധീകരണമായി തീർന്നു. (1കൊരി, 1:30). “എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.” (എബ്രാ, 12:14). ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ശുദ്ധീകരണം തന്നേ. (1തെസ്സ, 4:3). ദൈവം നമുക്കുവേണ്ടി ചെയ്തതാണ് നീതീകരണം. ദൈവം നമ്മിൽ ചെയ്യുന്നതാണ് ശുദ്ധീകരണം. നീതീകരണം നമ്മ നിയമപരമായി ദൈവവുമായി ശരിയായ ബന്ധത്തിൽ ആക്കിവയ്ക്കുന്നു. പാപത്തിൽ നിന്ന് വേർപെട്ട് ദൈവത്തിനായി സമർപ്പിച്ചുകൊണ്ട് ജീവിതത്തിൽ നീതീകരണത്തിന്റെ ഫലം പ്രദർശിപ്പിക്കുന്നതാണ് വിശുദ്ധീകരണം. സ്ഥാനീയവിശുദ്ധി നീതീകരണത്തിനു സമസ്ഥാനീയമാണ്. നീതീകരണം മനുഷ്യനെ നിയമപരമായ വീക്ഷണത്തിൽ കാണുന്നു; സ്ഥാനീയ വിശുദ്ധീകരണം നൈതിക വീക്ഷണത്തിലും. ശുദ്ധീകരണത്തിന് മൂന്നു തലങ്ങളുണ്ട്: സ്ഥാനീയശുദ്ധീകരണം; ആനുഭവികശുദ്ധീകരണം; അന്തിമശുദ്ധീകരണം.  

സ്ഥാനീയശുദ്ധീകരണം: “ഇതാ ഞാൻ നിന്റെ ഇഷ്ടം ചെയ്യാൻ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ രണ്ടാമത്തതിനെ സ്ഥാപിക്കാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു. ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.” (എബ്രാ, 10:910, 14). വിശ്വാസിക്കു ക്രിസ്തുവിൽ ലഭിച്ചിരിക്കുന്ന നിലയാണ് സ്ഥാനീയശുദ്ധീകരണം. രക്ഷാകരമായ ദൈവകൃപയാലാണ് അതു ലഭിച്ചത്. ദൈവികമായി ലഭിച്ച ഈ പദവിക്കനുസരിച്ച് ജീവിക്കുവാൻ നാം ബാദ്ധ്യസ്ഥരാണ്. ഇതിനെ പ്രായോഗിക വിശുദ്ധീകരണം എന്നു പറയാം. (റോമ, 12:1; എഫെ, 4:1; കൊലൊ, 3:1). ക്രിസ്തുവിനോടുള്ള ഏകീഭാവവും ക്രിസ്തുവിലെ നിലയും ആണ് സ്ഥാനീയശുദ്ധീകരണത്തിന് ആധാരമായിരിക്കുന്നത്. അത് എല്ലാ വിശ്വാസികൾക്കും പൂർണ്ണമാണ്. എല്ലാ വിശ്വാസികളും വിശുദ്ധരും വിശുദ്ധീകരിക്കപ്പെട്ടവരുമാണ്. (പ്രവൃ, 20:32; 1കൊരി, 1:2; 6:11; എബ്രാ, 10:10, 14; യൂദാ, 1:1). കൊരിന്തിലെ ക്രിസ്ത്യാനികൾ ജഡികന്മാർ ആയിരുന്നു. (1കൊരി, 5:1,2; 6:1-8). എന്നാൽ അപ്പൊസ്തലൻ അവരെ വിശുദ്ധീകരിക്കപ്പെട്ടവരെന്നും (1കൊരി,’1:2), ശുദ്ധീകരണം പ്രാപിച്ചവരെന്നും (6:11) പറയുന്നു. 

തന്റെ ജനത്തിന്റെ ശുദ്ധീകരണത്തിന് ക്രിസ്തുവിന്റെ മരണം ആവശ്യമായിരുന്നു. “അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്ന് നഗരവാതിലിന് പുറത്തുവെച്ച് കഷ്ടം അനുഭവിച്ചു.” (എബ്രാ, 13:12). ഒരുവൻ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ അവന്റെ അസ്തിത്വം ക്രിസ്തുവിലായി അവന്റെ ജീവൻ ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറയുന്നു. (കൊലൊ, 3:3). ക്രിസ്തു വിശ്വാസിക്ക് ശുദ്ധീകരണമായിത്തീർന്നു. (1കൊരി, 1:30). തന്മൂലം അവൻ ക്രിസ്തുവിൽ പൂർണ്ണനായി. (കൊലൊ, 2:10). ക്രിസ്തുതുല്യനായി ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്നു. (റോമ, 8:29). ക്രിസ്തുവിന്റെ നീതിയും വിശുദ്ധിയും വിശ്വാസിക്ക് കണക്കിട്ടിരിക്കുകയാണ്.  

അനുഭവികശുദ്ധീകരണം: ഇത് വിശ്വാസിയുടെ ഭൗമിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ട് നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക.” (2കൊരി, 7:1). പ്രായോഗിക ജീവിതത്തിലെ ശുദ്ധി അഥവാ ആനുഭവിക ശുദ്ധീകരണത്തിന് അടിസ്ഥാനം സ്ഥാനീയശുദ്ധീകരണമാണ്. ക്രിസ്തുവിൽ ഉള്ളവർ അഥവാ വിശുദ്ധീകരിക്കപ്പെട്ടവർക്കാണ് അനുഭവികശുദ്ധീകരണം ലഭിക്കുന്നത്. (റോമ, 6:1-11). വിശ്വാസി പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുമ്പോൾ വിശുദ്ധീകരണത്തിൽ പുരോഗതി ലഭിക്കുന്നു. പരിശുദ്ധാത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികൾ മരിക്കുകയും (റോമ, 8:13) വചനം അനുസരിക്കുകയും ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. (ഗലാ, 5:22). അങ്ങനെ ദൈവകൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും വളരുകയും (2പത്രൊ, 3:18), സ്നേഹത്തിൽ വർദ്ധിച്ചുവരികയും (1തെസ്സ, 3:12) ചെയ്യും.

അന്തിമശുദ്ധീകരണം: ഇത് തേജസ്കരണം അഥവാ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ അവനോട് അനുരൂപപ്പെടൽ അത്രേ. “എന്നാൽ ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ കർത്താവ് നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. “1തെസ്സ, 3:12,13). നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. മരണത്തിലോ (എബ്രാ, 12:23), തന്റെ വരവിലോ (1തെസ്സ, 3:13; എബ്രാ, 9:28; 1യോഹ, 3:2; യൂദാ, 21) കർത്താവിനെ കാണുമ്പോൾ പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നും നമുക്കു രക്ഷ ലഭിക്കും. അതോടുകൂടി വിശ്വാസിയുടെ ശരീരം തേജസ്കരിക്കപ്പെടും. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.” (റോമ, 8:23).

ശുദ്ധീകരണത്തിന്റെ വിധവും ഉപാധികളും: മനുഷ്യന്റെ വിശുദ്ധീകരണത്തിൽ ദൈവത്തിനും മനുഷ്യനും പങ്കുണ്ട്. 1. ദൈവം വിശുദ്ധീകരിക്കുന്നു: “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു ; അവൻ അത് നിവർത്തിക്കും.” (1തെസ്സ, 5:23, 24). 2. ക്രിസ്തു വിശുദ്ധീകരിക്കുന്നു: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതു പോലെ നിങ്ങളും ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും.” (എഫെ, 5:25,26. ഒ.നോ: 1കൊരി, 1:30; ഗലാ, 6:14; എബ്രാ, 10:10). 3. പരിശുദ്ധാത്മാവ് ശുദ്ധീകരിക്കുന്നു: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” (2തെസ്സ, 2:13). 4. വിശ്വാസത്താൽ (പ്രവൃ, 26:18; 15:9; 1കൊരി, 1:30): നാം ജീവിക്കുന്നതും (റോമ, 1:17), നടക്കുന്നതും (2കൊരി, 5:7), നിൽക്കുന്നതും (2കൊരി, 1:24), പോരാടുന്നതും (2തിമൊ, 6:12), ജയിക്കുന്നതും (1യോഹ, 5:4) വിശ്വാസത്താലാണ്. 5. ദൈവവചനത്താൽ: “സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.” (യോഹ, 17:17. ഒ.നോ: സങ്കീ, 119:11; യോഹ, 15:3; എഫെ, 5:26). 6. ജീവിതസമർപ്പണത്തിലൂടെ: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:1,2. ഒ.നോ:  യോഹ, 17:18,19). 7. ദൈവിക ശിക്ഷണത്തിന് വിധേയപ്പെടുന്നതിലൂടെ: “കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ? നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.” (എബ്രാ, 12:6-8. ഒ.നോ: 1കൊരി, 11:32).

അന്ത്യത്താഴസമയത്ത് യേശു ശിഷ്യന്മാരുടെ കാൽ കഴുകാനൊരുങ്ങുമ്പോൾ പത്രൊസ് യേശുവിനെ വിലക്കി: ”കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ, നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല” എന്നു പത്രൊസ് പറഞ്ഞതിന് യേശുവിൻ്റെ മറുപടി: ”ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല.” അപ്പോൾ പത്രൊസ്: ”കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ” എന്നു പറഞ്ഞു. യേശു അവനോടു: ”കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു.” (യോഹ, 13:4-10). ക്രിസ്തുവിന്റെ രക്തത്താൽ കുളികഴിഞ്ഞവരാണ് ദൈവമക്കൾ. ഇതാണ് നീതീകരിക്കപ്പെട്ടു (റോമ, 5:1) അഥവാ രക്ഷിക്കപ്പെട്ടു (എഫെ, 2:8) എന്നു പറയുന്നത്. എന്നാൽ ദൈവമക്കൾ വിശുദ്ധീകരണം അഥവാ, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല അനുഭവത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ പരിശുദ്ധാത്മാവിൽ ആശ്രയിച്ച് വിശ്വാസി അനുദിനം വിശുദ്ധീകരണം പ്രാപിക്കേണ്ടത് ആവശ്യമാണ്. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.” (1യോഹ, 1:8). ഇതാണ്, “ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്കു എന്നോടുകൂടെ പങ്കില്ല” എന്ന് കർത്താവ് പറയുന്നത്. നാം നമ്മുടെ കുറവുകൾ ഏറ്റുപറയാത്തിടത്തോളം അവന് നമ്മെ കഴുകാൻ കഴിയില്ല. ക്രിസ്തുവുമായി നമുക്കൊരു അഭേദ്യമായ ബന്ധമുണ്ടാകണമെങ്കിൽ അനുദിനം നാം വിശുദ്ധീകരണം പ്രാപിക്കണം.

വിളി

വിളി (Call)

“അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10)

ദൈവത്തിൽ നിന്നു മനുഷ്യനു ലഭിക്കുന്ന ക്ഷണമാണ് വിളി. ഗ്രീക്കുപദം കലെയോ (καλέω – kaleo – വിളിക്കുക – മത്താ, 1:25) ആണ്. ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും മുൻനിയമിക്കുകയും ചെയ്തവര തങ്കലേക്കു കൂട്ടിച്ചേർക്കുന്നു. മുന്നിയമനത്തിലെ ഉച്ചസ്ഥമായ പ്രവർത്തനമാണ് വിളി. “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരി ക്കുന്നു.” (റോമ, 8:30). ദൈവം വിളിക്കുന്നവർക്ക് വിളിയോട് പ്രതികരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവിലൂടെ ശക്തി പകരുന്നു. ഇതാണ് ദൈവത്തിന്റെ മുൻകൃപ. അതിനാൽ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായ പാപികൾ ദൈവത്തിന്റെ വിളി കേൾക്കുന്നു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കാത്ത നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.” (യോഹ, 6:44). ആകർഷിക്ക എന്നത് ദൈവത്തിന്റെ വിളിയെക്കുറിക്കുന്നു. ദൈവകൃപയാൽ വിളിക്കപ്പെട്ടവരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത്. “അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.” (2പത്രൊ, 1:10).

പിതാവായ ദൈവത്തിന്റെ പ്രവൃത്തിയാണ് വിളി. മുന്നറിഞ്ഞവരെ പുത്രന്റെ സ്വരൂപത്തോട് അനുപരാകുവാൻ മുന്നിയമിച്ചത് പിതാവാണ്. (റോമ, 8:29). അന്ധകാരത്തിൽനിന്ന് അത്ഭുത പ്രകാശത്തിലേക്കുള്ളതാണ് ഈ വിളി. (1പത്രൊ, 2:9). യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചത്. “തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.” (1കൊരി, 1:29). തൻ്റെ രാജ്യത്തിനും മഹത്ത്വത്തിനും (1തെസ്സ, 2:12; 2പത്രൊ, 1:3), നിത്യതേജസ്സിനും (1പത്രൊ, 5:10) ആണ് ദൈവം വിളിക്കുന്നത്. സമാധാനജീവിതവും (1കൊരി, 7:15; കൊലൊ, 3:15), സ്വാതന്ത്ര്യവും (ഗലാ, 5:13), പ്രത്യാശയും (എഫെ, 1:18; 4:4), വിശുദ്ധീകരണവും (1തെസ്സ, 4:7), നിത്യജീവനും (1തിമൊ, 6:12), ദൈവത്തിന്റെ വിളി ഉൾക്കൊള്ളുന്നു. ഇതു പരമവിളിയും (ഫിലി, 3:14), സ്വർഗീയവിളിയും (എബ്രാ, 3:1), വിശുദ്ധവിളിയും (2തിമൊ, 1:9) ആണ്. 

വിവിധ മുഖാന്തരങ്ങളിലൂടെയാണ് ദൈവം വിളിക്കുന്നത്: 1. പരിശുദ്ധാത്മാവ് പാപികളെ വിളിക്കുകയും ക്രിസ്തുവിനെ സ്വീകരിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (യോഹ, 16:8; എബ്രാ, 3:7). 2. ദൈവം തന്റെ വചനത്തിലൂടെ വിളിക്കുന്നു. “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷക്കു വിളിച്ചത്.” (2തെസ്സ, 2:14). 3. ദൈവം തന്റെ ദാസന്മാരിലൂടെ വിളിക്കുന്നു. (2ദിന, 36:15,16; യിരെ, 25:4; മത്താ, 22:2-9). പൗലൊസ് ആദ്യം ഫിലിപ്പി സന്ദർശിച്ചപ്പോൾ ലുദിയ സുവിശേഷം കേട്ടു. അപ്പോൾ ‘പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു.’ (പ്രവൃ, 16:14). 4. പരിശുദ്ധാത്മാവും സഭയും വിളിക്കുന്നു. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ: ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.” (വെളി, 22:17). 

സുവിശേഷ ഘോഷണത്തിലൂടെയാണ് രക്ഷയ്ക്കുള്ള ആഹ്വാനം നൽകുന്നത്. കുറഞ്ഞതു മൂന്നു കാര്യങ്ങൾ സുവിശേഷദൂതിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്: 1. എല്ലാവരും പാപം ചെയ്തു: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തുദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.” (റോമ, 3:23). 2. പാപത്തിന്റെ ശിക്ഷ മരണം: “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23). 3. പാപത്തിനു പ്രായശ്ചിത്തമായി ക്രിസ്തു ക്രൂശിൽ മരിച്ചു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമ, 5:8). “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു; തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഇതാണ് സുവിശേഷം. പൗലൊസ് അപ്പൊസ്തലൻ തിമൊഥെയൊസിനെ ഓർപ്പിച്ചു: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8). സുവിശേഷദൂതിലൂടെയുള്ള എല്ലാ വിളികളിലും മുഴങ്ങിക്കേൾക്കുന്നതു ക്രിസ്തുവിന്റെ ആഹ്വാനമാണ്. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്താ, 11:28,29). 

ദൈവത്തിന്റെ മുന്നിയമനത്തിന് അനുസരണമായി (പ്രവൃ, 13:48; 18:10) നല്കപ്പെടുന്ന മുൻകൃപയുടെ (Prevenient grace) ഫലമായിട്ടാണ് (പ്രവൃ, 2:47; 11:18,21-23; 14:27; 15:7; 16:14; 28:27) വിളിയോടു പ്രതികരിക്കുവാൻ പാപികൾക്കു കഴിയുന്നത്. പിതാവായ ദൈവം പുത്രനായ ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ് വിശ്വാസികൾ. അവരെ രക്ഷിക്കാനാണ് താൻ അയയ്ക്കപ്പെട്ടതെന്നു ക്രിസ്തു പറഞ്ഞു. (യോഹ, 16:37; 17:2, 6, 9, 24; 18:9). അവർ തന്റെ ആടുകളാണ്. (യോഹ, 10:14, 26; 13:1). അവർക്കുവേണ്ടിയാണ് ക്രിസ്തു അപേക്ഷിച്ചത്: “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.” (യോഹ, 17:20). പരിശുദ്ധാത്മാവിലൂടെ ക്രിസ്തു അവരെ തങ്കലേക്കാകർഷിക്കുകയും (യോഹ, 12:32; 6:44; 10:16,27; 16:8), അവർക്കു നിത്യജീവൻ നല്കുകയും (യോഹ, 10:28; 5:21; 6:40; 17:2; മത്താ, 11:27), അവരിൽ ഒന്നുപോലും നഷ്ടപ്പെടാതെ സുക്ഷിക്കുകയും (യോഹ, 6:39; 10:28; 17:11, 15; 18:9) അവരെ തന്റെ മഹത്ത്വത്തിലേക്കു കൂട്ടിക്കൊണ്ടു വരികയും (യോഹ, 14:2; 17:24; എബ്രാ, 2:10), ഒടുക്കത്തെനാളിൽ ഉയിർപ്പിക്കുകയും (യോഹ, 5:28, 6:39) ചെയ്യും.

രക്ഷയുടെ ഭദ്രത

രക്ഷയുടെ ഭദ്രത (The assurance of salvation)

“ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:28,29).

ദൈവകൃപയാൽ നീതീകരിക്കപ്പെട്ട് പരിശുദ്ധാത്മാവിനാൽ പുതുജനനം പ്രാപിച്ച് വിശ്വാസത്താൽ ക്രിസ്തുവിൽ ചേർന്നവർ കൃപയിൽ നിന്നൊരിക്കലും വീണുപോകാതെ അന്ത്യത്തോളം, നിത്യതയിലും നിലനിൽക്കുമെന്നതാണ് രക്ഷയുടെ ഭദ്രത സൂചിപ്പിക്കുന്നത്. രക്ഷയെ സംബന്ധിച്ചിടത്തോളം തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന മൗലിക ഉപദേശമാണിത്. വിശ്വാസികൾക്ക് സദാകാലവും ആശ്വാസം നൽകുന്ന ഈ ഉപദേശം വളരെയധികം ദുർവ്യാഖ്യാനങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയമായിട്ടുണ്ട്. രക്ഷയുടെ ഭദ്രത യഥാർത്ഥ രക്ഷാനുഭവം പ്രാപിച്ചവർക്കു മാത്രമാണെന്നതു ശ്രദ്ധേയമാണ്. രക്ഷാനുഭവം പ്രാപിച്ചവർ എന്ന് സാക്ഷ്യം പറയുന്നവരും ചില ജീവകാരുണ്യ പ്രവൃത്തികളിലൂടെ ക്രൈസ്തവദൗത്യം പ്രകടിപ്പിക്കുന്നവരും വാസ്തവമായി രക്ഷിക്കപ്പെട്ടവർ ആയിരിക്കണമെന്നില്ല. ഒരു ക്രിസ്ത്യാനി പിന്മാറിപ്പോകുകയോ പാപത്തിൽ വീഴുകയോ ചെയ്യാതിരിക്കുമെന്ന് രക്ഷയുടെ ഭദ്രത ഉറപ്പുപറയുന്നില്ല. എന്നാൽ അവർ ഒരിക്കലും തങ്ങൾ ആയിരിക്കുന്ന കൃപയിൽ നിന്നു വീണുപോകയില്ലെന്നും തങ്ങളുടെ പിന്മാറ്റത്തിൽ നിന്നും അവർ മടങ്ങിവരുമെന്നും അതു ഉറപ്പുപറയുന്നു. എന്നാൽ പലരിലും രക്ഷയെക്കുറിച്ചുള്ള ഉറപ്പോ രക്ഷയുടെ ഭദ്രതയിൽ വിശ്വാസമോ ഇല്ല. തിരുവെഴുത്തുകളിലുള്ള അജ്ഞതയാണ് ഇതിനു കാരണം. പ്രവൃത്തികളാലല്ല കൃപയാലത്രേ രക്ഷിക്കപ്പെട്ടത്. “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടി രിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). പ്രവൃത്തികളാൽ രക്ഷ ലഭിച്ചെങ്കിൽ അതു പ്രവൃത്തികളാൽ നഷ്ടപ്പെടുമായിരുന്നു. രക്ഷിക്കപ്പെടാത്ത അവസ്ഥയിൽ സ്വന്തം പ്രവൃത്തികൾ കൊണ്ട് രക്ഷനേടാൻ കഴിയാത്തതുപോലെ രക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക് തന്റെ പ്രവൃത്തികളാൽ രക്ഷ നഷ്ടപ്പെടുത്താനും കഴിയുകയില്ല; വിശ്വാസിയിൽ വസിക്കുന്ന ദൈവം അതനുവദിക്കില്ല. മാറ്റമില്ലാത്തവനായ ക്രിസ്തുവിലൂടെ ദൈവം നൽകിയിരിക്കുന്ന രക്ഷ മാറ്റമില്ലാത്തതാണ്. ഈ പ്രമേയം ഉപദേശനിബദ്ധവും, യുക്തി സംഗതവും അത്രേ.

രക്ഷയുടെ ഭദ്രതയെക്കുറിച്ചുള്ള ഉറപ്പുലഭിക്കുന്നതിന് പാപികൾക്കുവേണ്ടി ദൈവം കരുതിയ രക്ഷയുടെ സ്വഭാവം എന്താണെന്ന് മനസ്സിലാക്കിയിരിക്കേണ്ടതാണ്; ഒപ്പം ഈ രക്ഷയുടെ ഉത്തരവാദി ആരാണെന്നും. ദൈവം തന്നെയാണ് തന്റെ അനാദിനിർണ്ണയപ്രകാരം രക്ഷ ഒരുക്കിയതെന്നും മാനുഷികമായ യാതൊരംശവും മനുഷ്യന്റെ യാതൊരു പങ്കും അതിലില്ലെന്നും മനസ്സിലാക്കിക്കഴിയുമ്പോൾ രക്ഷ ഭ്രദമാണെന്ന് ഉറപ്പാകും. രക്ഷയുടെ പ്രവൃത്തി ദൈവം ചെയ്തതാകയാൽ സർവ്വജ്ഞനായ ദൈവത്തിന്നു പിഴ പറ്റുകയില്ലെന്നും അതിനു വീഴ്ച സംഭവിക്കുകയില്ലെന്നും വ്യക്തമാണ്. മാനുഷികമായ അംശം രക്ഷയിൽ ഉണ്ടെങ്കിൽ മാനുഷികമായ പിഴകളും പരിമിതികളും അതിൽ പ്രതിഫലിക്കുകയും രക്ഷ നഷ്ടപ്പെടുകയും ചെയ്യും. ക്രിസ്തുവിലെ വിശ്വാസത്തിലൂടെ ദൈവത്തിങ്കലേക്കു വരുന്ന പാപിക്കുവേണ്ടി പിതാവായ ദൈവവും പുത്രനും പരിശുദ്ധാത്മാവും ചെയ്യുന്ന വേല നാം മനസ്സിലാക്കേണ്ടതാണ്.

രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായ സത്യങ്ങൾ താഴെ കൊടുക്കുന്നു:

1. ദൈവികനിർണ്ണയം: വിശ്വാസിയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായിരിക്കുന്നത് പിതാവായ ദൈവത്തിന്റെ നിർണ്ണയമാണ്. ദൈവനിർണ്ണയത്തെ തടുക്കുവാനോ മാറ്റുവാനോ ആർക്കും കഴിയുകയില്ല. “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നത്. ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” (യെശ, 14:249). “അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താത്പര്യം അവൻ അനുഷ്ഠിക്കും.” (ഇയ്യോ, 23:13). “നാം തിരുസന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു . “ നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും” (എഫെ, 1:4). അനേകം പുത്രന്മാരെ തേജസ്സിലേക്ക് നടത്തുകയാണ് ദൈവത്തിന്റെ സ്വർഗ്ഗീയനിർണ്ണയം. (എബ്രാ, 2:10). അനേകം പുത്രന്മാരെ തേജസ്സിലേക്കു കൊണ്ടു വരുമ്പോൾ, അതിൽ ഒരു വ്യക്തി നഷ്ടപ്പെടുന്നത് ദൈവികനിർണ്ണയം പരാജയപ്പെടുന്നതിനു തുല്യമാണ്. രക്ഷിക്കപ്പെട്ടവരെ സംബന്ധിച്ച് ദൈവത്തിന്നുള്ള നിർണ്ണയം ഇതാണ്: “അവൻ മുന്നിവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:29,30). എഫെസ്യലേഖനത്തിലും അപ്പൊസ്തലനായ പൗലൊസ് ദൈവത്തിന്റെ ഈ നിർണ്ണയം വ്യക്തമാക്കുന്നുണ്ട്: “അവനിൽ നാം അവകാശവും പ്രാപിച്ചു. തന്റെ ഹിതത്തിന്റെ ആലോചന പോലെ സകലവും പ്രവർത്തിക്കുന്നവന്റെ നിർണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽ കൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്ത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.” (എഫെ, 1:11,12). ഓരോ വ്യക്തികളും ക്രിസ്തുവിലാകുന്നത് തൻ്റെ അനാദിനിർണ്ണയത്താലാണ്. ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ദൈവത്തിൻ്റെ നിർണ്ണയം പിഴച്ചുപോകില്ലേ?

2. ദൈവശക്തി: ക്രിസ്തുവിലൂടെ ദൈവത്തിന്റെ അടുക്കൽ വരുന്നവരെ രക്ഷിക്കുവാനും സൂക്ഷിക്കുവാനുമുള്ള ദൈവത്തിന്റെ ശക്തി രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമാണ്: “അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). ദൈവം സൂക്ഷിക്കുവാൻ ശക്തനാണ്. ദൈവത്തിന് സൂക്ഷിക്കുവാൻ കഴിവില്ലാതിരിക്കണമെങ്കിൽ ദൈവത്തെക്കാൾ ശക്തനായ ഒരുവൻ ഉണ്ടായിരിക്കണം. അവനു മാത്രമേ ദൈവത്തിന്റെ കരത്തിൽ നിന്നും വിശ്വാസിയെ പിടിച്ചുപറിക്കാനാവൂ. എന്നാൽ ദൈവം സർവ്വാധികാരിയും സർവ്വശക്തനുമാണ്. “ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസം വരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.” (2തിമൊ, 1:12). മാത്രവുമല്ല, നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് അപ്പൊസ്തലന് ഉറപ്പുണ്ട്. (ഫിലി, 1:4). ഒരു വിശ്വാസി ദൈവശക്തിയിൽ കാക്കപ്പെടുകയാണ്. (1പത്രൊ, 1:4; റോമ, 16:25; യൂദാ, 24). വിശ്വാസിക്ക് ദൈവം അനുകൂലമാണ്. തന്മൂലം അവനെതിരായിരിക്കുവാൻ ഒരു ശക്തിക്കും സാദ്ധ്യമല്ല. “ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പ്പിച്ചുതന്നവൻ അവനോടു കൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” (റോമ, 8:31-34). ക്രിസ്തുവിൽ വിശ്വസിച്ച പൗലൊസ് പറയുന്നത്; ആ ദിവസംവരെ ഞാൻ നില്ക്കുമെന്നല്ല; അവനെന്നെ സൂക്ഷിക്കുമെന്നാണ്. ക്രിസ്തുവിലായ ഒരു വ്യക്തിയുടെയെങ്കിലും രക്ഷ നഷ്ട്ടപ്പെട്ടാൽ ദൈവത്തിൻ്റെ സർവ്വശക്തിയും കൂടെ നഷ്ടപ്പെടില്ലേ?

3. സർവ്വജ്ഞാനം: മുന്നറിവ്, മുൻനിർണ്ണയം, മുന്നിയമനം, വിളി, തിരഞ്ഞെടുപ്പ്, നീതീകരണം, തേജസ്കരണം തുടങ്ങിയവയെല്ലാം ദൈവത്തിൻ്റെ സർവ്വജ്ഞാനത്തിൽ ഉൾപ്പെട്ടതാണ്. “ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). ദൈവത്തിൻ്റെ സർവ്വവ്യാപിത്വം അവൻ്റെ സർവ്വജ്ഞത്വത്തിൻ്റെ അനുബന്ധ ഘടകമാണ്. (സങ്കീ, 139:1-10; സദൃ, 15:13; യിരെ, 23:23-25). ”ദൈവത്തിന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:5). ”ദൈവത്തിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു.” (എബ്രാ, 4:13). നമ്മുടെ തലമുടിപോലും എണ്ണപ്പെട്ടിരിക്കുന്നു. (മത്താ, 10:30). ദൈവം തിരഞ്ഞെടുത്ത ഒരാളെങ്കിലും നഷ്ടപ്പെട്ടുപോയാൽ ദൈവമെങ്ങനെ സർവ്വജ്ഞനായിരിക്കും?

4. ദൈവത്തിന്റെ വാഗ്ദത്തം: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). വൈരുദ്ധ്യത്തെ നിഷേധിച്ചുകൊണ്ട് നിത്യരക്ഷയെ ഉറപ്പിച്ചിരിക്കുകയാണിവിടെ. “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). ന്യായവിധിയിൽ കടക്കയില്ല എന്നു നിഷേധരൂപത്തിലും മരണത്തിൽനിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു എന്ന് ഭാവരൂപത്തിലും പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവം മനുഷ്യനു നൽകുന്നത് ഒരേ ഒരു ജീവനാണ്; അതായത് നിത്യജീവൻ. നിത്യജീവൻ ദൈവത്തിന്റെ ജീവനാണ്. ദൈവത്തിന്റെ ജീവൻ മരണത്തിനു വിധേയമാകാത്തതുപോലെ ദൈവപൈതലിന് ദൈവം നൽകുന്ന ജീവനും അവസാനിക്കയില്ല. വാഗ്ദത്തം ചെയ്തിട്ട് കൈവിട്ട് കളഞ്ഞാൽ ദൈവം അവിശ്വസ്തനാണെന്ന് വരില്ലേ?

5. ദൈവസ്നേഹം: നിത്യതയിൽ നിന്നുതന്നെ തന്റെ മക്കളെ തിരഞ്ഞെടുക്കുവാൻ ദൈവത്തെ പ്രേരിപ്പിച്ചത് അവന്റെ നിത്യസ്നേഹമാണ്. സ്നേഹത്തിൽ നമ്മെ മുന്നിയമിച്ചു എന്നാണ് അപ്പൊസ്തലൻ പറയുന്നത്. (എഫെ, 16). ദൈവത്തിന്റെ അസ്തിത്വത്തെ പോലെ ഒരിക്കലും മാറ്റമില്ലാത്തതാണ് തന്റെ സ്നേഹം. താൻ ഇനിയും സൃഷ്ടിക്കേണ്ടിയിരുന്ന മനുഷ്യനെ ദൈവം സ്നേഹിച്ചു. മാനുഷിക സ്നേഹത്തെപ്പോലെ തന്റെ സൃഷ്ടികൾ നല്ലവരായിരിക്കുമ്പോൾ അവരെ സ്നേഹിക്കുകയും ദോഷികളായിരിക്കുമ്പോൾ അവരെ വെറുക്കുകയും ചെയ്യുകയായിരുന്നില്ല ദൈവസ്നേഹം. മനുഷ്യർ അഭക്തരും, പാപികളും, ബലഹീനരും ആയിരിക്കവെയാണ് ദൈവം അവരെ സ്നേഹിച്ചത്. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പുവന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.” (റോമ, 5:6-10). പാപിയെ രക്ഷിച്ചശേഷം സാത്താന് വിട്ടുകൊടുത്താൽ ദൈവസ്നേഹം സ്വാത്ഥമാണെന്ന് വരില്ലേ?

6. ദൈവനിവാസം: ആത്മീകമായി രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയും ഒരോ ദൈവമന്ദിരങ്ങളാണ്. “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16; ഒ.നോ: 1കൊരി, 6:19). അപ്പോൾത്തന്നെ ദൈവസഭയുടെ പണിയും നടന്നുകൊണ്ടിരിക്കയാണ്. “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.” (എഫെ, 2:20,21). യേശുക്രിസ്തുവെന്ന മൂലക്കല്ലിന്മേൽ അപ്പൊസ്തലന്മാരെയും പ്രവാചകന്മാരെയും അടിസ്ഥാനമാക്കിക്കൊണ്ടും രക്ഷിക്കപ്പെടുന്നവരെ ഇഷ്ടികകൾ ആക്കിക്കൊണ്ടും, ദൈവാത്മാവ് രണ്ടായിരം വർഷമായിട്ട് ദൈവത്തിൻ്റെ സഭ പണിതുകൊണ്ടിരിക്കുകയാണ്. ഈ മന്ദിരത്തിൻ്റെ അഥവാ സഭയുടെ പണി തീരുമ്പോഴാണ് അക്ഷരാർത്ഥത്തിൽ ദൈവം മനുഷ്യരോടുകൂടി വസിക്കുന്നത്. (വെളി, 21:3). രക്ഷിക്കപ്പെട്ടവർ ഓരോരുത്തരായി നഷ്ടപ്പെട്ടുകൊണ്ടിരുന്നാൽ ദൈവനിവസം പണിതീരാത്ത വീടാകില്ലേ?

7. ക്രിസ്തുവിന്റെ മരണം: പിതാവായ ദൈവം രക്ഷ ആസൂത്രണം ചെയ്തു. പുത്രനായ ക്രിസ്തു രക്ഷ സിദ്ധമാക്കി. ക്രിസ്തുവിന്റെ മരണത്തിൽ നമ്മുടെ രക്ഷ ഭദ്രമായിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. (റോമ, 5:8). അതുകൊണ്ട് ഇപ്പോൾ യേശുക്രിസ്തുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല. (റോമ, 8:1). പാപികൾക്കുവേണ്ടി ക്രിസ്തു കഷ്ടം അനുഭവിക്കുകയും മരിക്കുകയും ചെയ്തതുകൊണ്ടു അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായി. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8,9). ക്രിസ്തുവിന്റെ മരണം ലോകത്തിന്റെ പാപത്തിന് മതിയായ പ്രായശ്ചിത്തമായിരുന്നു. മനുഷ്യവർഗ്ഗത്തിന് ദൈവത്തോടുണ്ടായിരുന്ന കടം മുഴുവൻ ക്രിസ്തുവിന്റെ മരണത്താൽ തീർന്നു. സകല മനുഷ്യർക്കുമായി രക്ഷാമാർഗ്ഗം തുറന്നു. നിവൃത്തിയായി എന്ന് ക്രൂശിൽ വെച്ച് ക്രിസ്തു പ്രഖ്യാപിച്ചു. പാപത്തിന്റെ വില ക്രിസ്തു തന്റെ മരണം മൂലം പൂർണ്ണമായി കൊടുത്തു. തന്മൂലം ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന വ്യക്തിക്ക് വിമോചനച്ചീട്ട് ലഭിച്ചു; അവൻ സ്വതന്ത്രനായി. ക്രിസ്തു തൻ്റെ മരണംകൊണ്ട് സമ്പാദിച്ച രക്ഷയിൽനിന്നു വിശ്വാസികൾ വീണുപോയാൽ, ക്രിസ്തുവിനെ താല്ക്കാലിക രക്ഷയുടെ കാരണഭൂതനെന്നല്ലാതെ; നിത്യരക്ഷയുടെ കാരണഭൂതനെന്ന് എങ്ങനെ വിളിക്കും?

8. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ്: രണ്ടു കാരണങ്ങളാൽ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ് ദൈവപൈതലിനു ലഭിച്ചിരിക്കുന്ന രക്ഷയുടെ ഭദ്രതയ്ക്ക് അടിസ്ഥാനമായി വർത്തിക്കുന്നു. 1. യേശുക്രിസ്തുവിന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. 2. ഉയിർത്തെഴുന്നേറ്റ ക്രിസ്തു തലയായിരിക്കുന്ന പുതുസൃഷ്ടിയുടെ ഭാഗമായി വിശ്വാസി മാറി. ദൈവപുത്രന്റെ പുനരുത്ഥാനജീവന് വിശ്വാസി പങ്കാളിയായി. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റു. (കൊലൊ, 2:12). വിശ്വാസിയെ ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിലിരുത്തി. (എഫെ, 2:7). സ്വർഗ്ഗത്തിൽനിന്നു ഒരു ദൈവപൈതലിനെ തട്ടിയെടുക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. “നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.” (റോമ, 4:24). നാം നീതീകരിക്കപ്പെട്ടിരിക്കുകയാണ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ആയിരിക്കുകയും ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഉള്ളിൽ ആയിരിക്കുകയും ചെയ്യുന്നത് ഒരു ആത്മിക പുനരുത്ഥാനമാണ്. ഒരു വിശ്വാസിയുടെ പൂർണ്ണമായ ആളത്തത്തെ സംബന്ധിച്ചിടത്തോളം ഭാവിയിൽ ശരീരത്തിന്റെ പുനരുത്ഥാനത്തിലുടെയോ ശരീരത്തിന്റെ തേജസ്കരണത്തിലൂടെയോ അതു പൂർത്തിയാകും. “ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടു കൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്റ്റിൽ വെളിപ്പെടും.” (കൊലൊ, 3-4). വിശ്വാസിയുടെ പൗരത്വവും (ഫിലി, 3:20) വിശ്വാസിയേയും ക്രിസ്തുവിനോടുകൂടി സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്നു. (എഫെ, 2:7) സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുന്ന ദൈവപൈതലിനെ സാത്താൻ എന്തുചെയ്യും?

9. ക്രിസ്തുവിന്റെ പക്ഷവാദവും മധ്യസ്ഥതയും: സ്വർഗ്ഗാരോഹണം ചെയ്ത് ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിന്റെ സന്നിധിയിൽ പക്ഷവാദം ചെയ്യുന്നത് നമ്മുടെ രക്ഷയെ ഉറപ്പിക്കുന്നു. “ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.” (എബാ, 9:24). ഒരു വിശ്വാസി പാപം ചെയ്തുവെങ്കിൽ അവനുവേണ്ടി വാദിക്കുവാൻ കാര്യസ്ഥനായ ക്രിസ്തു പിതാവിന്റെ അടുക്കലുണ്ട്. “എന്റെ കുഞ്ഞുങ്ങളേ . നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1യോഹ, 2:1-2). നമ്മുടെ പാപരാഹിത്യത്തിലോ പ്രായോഗികവിശുദ്ധിയിലോ നമ്മുടെ രക്ഷ അടിസ്ഥാനപ്പെട്ടിരുന്നുവെങ്കിൽ അതിന് ഒരു ഭദ്രതയും ഉണ്ടാകുമായിരുന്നില്ല. നാം ചെയ്ത എല്ലാ പാപത്തിനും പ്രായശ്ചിത്തമാണ് തന്റെ രക്തം. അവന്റെ രക്തം നമ്മുടെ സർവ്വപാപങ്ങളിൽ നിന്നും നമ്മെ കഴുകി ശുദ്ധീകരിക്കുന്നു. കാൽവരിയിൽ ചൊരിയപ്പെട്ട രക്തത്തിന്റെ വെളിച്ചത്തിലാണ് ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. വിശ്വാസികളെ ദൈവസന്നിധിയിൽ കുറ്റാരോപണം ചെയ്യുന്നത് സാത്താനാണ്. “അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്. ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.” (വെളി, 12:10). എന്നാൽ അവയ്ക്കെല്ലാം പരിഹാരമായി ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കയും നമുക്കുവേണ്ടി പക്ഷവാദ കഴിക്കുകയും ചെയ്യുന്നു. “ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. (റോമ, 8:34). രക്ഷയിൽനിന്നു വിശ്വാസികൾ കൊഴിഞ്ഞുപോയാൽ ക്രിസ്തുവിൻ്റെ മദ്ധ്യസ്ഥതയും പക്ഷവാദവും ഒരു നാടകമായി മാറില്ലേ?

10. ക്രിസ്തുവിന്റെ ഇടയശുശ്രൂഷ: സ്വർഗ്ഗത്തിൽ ക്രിസ്തു ഒരു വിശ്വസ്തനായ കാര്യസ്ഥനായിരിക്കുന്നതുപോലെ ഭൂമിയിൽ ഒരു വിശ്വസ്തനായ ഇടയനാണ്. ക്രിസ്തുവിൻ്റെ ദൈവപുത്രത്വം തെളിയിക്കുവാൻ ആവശ്യപ്പെട്ട യെഹൂദന്മാർക്കു നൽകിയ തെളിവ് തന്റെ ആടുകളെ സൂക്ഷിക്കുവാൻ തനിക്കുള്ള കഴിവാണ്. ഇന്നും എന്നും അനന്യനായ ക്രിസ്തുവിന് തന്റെ ആടുകളെ നിത്യമായി സൂക്ഷിക്കുവാൻ കഴിയും. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്ക് നിത്യജീവൻ കൊടുക്കുന്നു, അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. (യോഹ, 16:27,28). താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവരെ പൂർണ്ണമായി രക്ഷിക്കാൻ ക്രിസ്തു പ്രാപ്തനാണെന്ന് എബ്രായ ലേഖനകാരൻ വ്യക്തമാക്കുന്നു. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയാവാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ക്രിസ്തുവിന്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ (യോഹ, 17) ക്രിസ്തു അധികവും സംസാരിച്ചത് വിശ്വാസികളെ കുറിച്ചായിരുന്നു. തന്നിൽ വിശ്വസിക്കുന്നവർക്കു പ്രായശ്ചിത്തമാകേണ്ടതിന്നു ക്രൂശിൽ മരിക്കുവാൻ പോകുന്നതിനുമുമ്പ് പിതാവ് തനിക്കു നൽകിയിട്ടുള്ളവർക്കുറിച്ചുള്ള കരുതലായിരുന്നു ക്രിസ്തുവിനു പ്രധാനമായിരുന്നത്. ക്രിസ്തുവിൽ വിശ്വസിച്ച ഒരു വ്യക്തിയുടെ രക്ഷ നഷ്ടപ്പെട്ടാൽ ക്രിസ്തു കഴിച്ച അപേക്ഷ ദൈവം നിരസിച്ചു എന്നർത്ഥം. “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല. ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളണമേ. അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തിവരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽ വെച്ചു സംസാരിക്കുന്നു. ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല. ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്.” (യോഹ, 17:11-16). ക്രിസ്തു വിശ്വാസികൾക്കുവേണ്ടി ഇന്നും അപേക്ഷിക്കുകയാണ്. ക്രൂശീകരണത്തിനു മുമ്പായി പത്രൊസ് എന്ന ഏകവ്യക്തിക്കുവേണ്ടി ക്രിസ്തു ചെയ്ത പ്രാർത്ഥന സുപരിചിതമാണ്.”ഞാനോ നിന്റെ വിശ്വാസം പൊയ്പ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. അവൻ അവനോടു: കർത്താവേ ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: പത്രാസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും മുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നുപറഞ്ഞു.” (ലൂക്കൊ, 22:32-34). ക്രിസ്തുവിന്റെ അപേക്ഷ ദൈവം കൈക്കൊള്ളുകയും പതൊസിനെ ഉറപ്പിക്കുകയും ചെയ്തു. നമുക്കു വേണ്ടി അപേക്ഷിക്കുവാൻ ദൈവസന്നിധിയിൽ ഉള്ളത് നിത്യമഹാപുരോഹിതനാണ്. ക്രിസ്തു ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമാണ്. തന്റെ ആടുകളെ വീഴ്ചകളിൽ നിന്നും സാത്താന്റെ കെണികളിൽ നിന്നും അവൻ വിടുവിക്കുന്നു. ദാവീദിനോടു ചേർന്ന് നമുക്കു ഏറ്റു പറയാം. “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” (സങ്കീ, 23:1). “ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.” (യോഹ, 10:12). എന്നാൽ നല്ല ഇടയനായ ക്രിസ്തു താൻ ജീവൻകൊടുത്തു സമ്പാദിച്ച ആടുകളെ എങ്ങനെ ദുഷ്ടമൃഗങ്ങൾക്ക് ഏല്പിച്ചു കൊടുക്കും? തന്നിൽ വിശ്വസിക്കുന്ന ഒരു ദുർബ്ബല വിശ്വാസിയെങ്കിലും നശിച്ചുപോയാൽ താനെങ്ങനെ നല്ല ഇടയനായിരിക്കും?

11. പരിശുദ്ധാത്മാവിന്റെ ഉൾവാസം: രക്ഷയുടെ പൂർത്തീകരണത്തിന് പരിശുദ്ധാത്മാവിന്റെ സജീവപ്രവർത്തനം വിശ്വാസിയിലുണ്ട്. രക്ഷയുടെ ഭദ്രതയ്ക്ക് ഇത് ഒരു നിയാമക ഘടകമാണ്. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). പരിശുദ്ധാത്മാവിന്റെ ഉൾവാസം നിത്യമാണ്. അത് ക്ഷണികമോ കാലികമോ അല്ല. “എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്ക്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16-17). നാമോരോരുത്തരും നമുക്കുള്ളവരല്ല; ദൈവത്തിനുള്ളവരെങ്കിൽ നമ്മെ സൂക്ഷിക്കാൻ ദൈവത്തിനു കഴിയില്ലേ?

12. പരിശുദ്ധാത്മ സ്നാനം: പുതിയനിയമോപദേശങ്ങളിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് പരിശുദ്ധാത്മസ്നാനം. ഒരു വിശ്വാസിയെ ക്രിസ്തുവിനോടുള്ള സജീവബന്ധത്തിൽ ആക്കുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവ് നൽകുന്ന വീണ്ടും ജനനത്തിലൂടെ ക്രിസ്തു വിശ്വാസിയിൽ വസിക്കുന്നു. ആത്മസ്നാനത്തിലൂടെ വിശ്വാസി ക്രിസ്തുവിൽ ആകുന്നു. ക്രിസ്തു ശിരസ്സായിരിക്കുന്ന ശരീരത്തിൽ ജീവനുള്ള അവയവങ്ങളായി വിശ്വാസികൾ ചേർക്കപ്പെടുന്നു. വികലമായ അവയവങ്ങളെക്കൊണ്ട് ക്രിസ്തുവിന്റെ മഹത്ത്വപൂർണ്ണമായ ശരീരം വികലമാകുകയോ പ്രസ്തുത ശരീരത്തിനു അംഗഭംഗം സംഭവിക്കുകയോ ഇല്ല. ഒടുക്കത്തെ ആദാം വീഴ്ച പറ്റാത്തവനാണ്. ഈ പുതുസൃഷ്ടിയിൽ ശിരസ്സ് ശരീരത്തിനു സമ്പൂർണ്ണ നില നൽകുന്നു. ക്രിസ്തു സ്വന്തരക്തത്താൽ കാന്തയെ വിലയ്ക്കു വാങ്ങിയിരിക്കുകയാണ്. “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.” (എഫെ, 5:26,27). അസംഖ്യം വിശ്വാസികൾ ഉൾക്കൊളളുന്ന സഭയാണ് ക്രിസ്തുവിന്റെ കാന്ത. വിശ്വാസികളുടെ ഈ ഗണത്തിൽ ഒരുഭാഗത്തിന് രക്ഷ നഷ്ടപ്പെടുകയാണെങ്കിൽ കാന്ത അപൂർണ്ണയും വികലയും ആയിരിക്കും. എങ്കിൽ ഈ കാന്തയെക്കുറിച്ച് കളങ്കമില്ലാത്തത് എന്നുപറയാൻ സാദ്ധ്യമല്ല. പിതാവിന്റെ ഇഷ്ടദാനമായി യേശുക്രിസ്തുവിന് ലഭിക്കുന്ന കാന്ത അംഗഭംഗം സംഭവിച്ചവളാകാൻ പാടില്ല. ആ ശരീരത്തിൽ നിന്നും ഒരംശം പോലും വിച്ഛിന്നമാകാവുന്നതുമല്ല. പരിശുദ്ധാത്മസ്നാനം രക്ഷയുടെ ഭദ്രതയ്ക്ക് ഉറപ്പാണ്. ക്രിസ്തുവിൻ്റെ കാന്തയായ അവൻ്റെ സഭയായ ശരീരത്തിൽനിന്ന് വിശ്വാസികൾ നഷ്ടപ്പെട്ടാൽ; ക്രിസ്തുവിൻ്റെ കാന്ത വികലാംഗയായി മാറില്ലേ?

13. പരിശുദ്ധാത്മ മുദ്ര: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിന്റെ പരിശുദ്ധാത്മാവിനാൽ മുദയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവം തന്റെ മുദ്ര തന്റെ മക്കളിൽ പതിപ്പിച്ചിരിക്കുകയാണ്. ഈ അടയാളം മാറ്റപ്പെടാവുന്നതല്ല. അഭിഷേകമായി നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് ഈ മുദ്ര. ഈ മുദ്രയുടെ സാന്നിദ്ധ്യം ഒരു ഇടപാടിന്റെ പൂർത്തീകരണത്തെയും ദൈവത്തിന്റെ ഉടമസ്ഥാവകാശത്തെയും നിത്യഭദ്രതയെയും വ്യക്തമാക്കുന്നു. ആത്മാവ് മുദ്രയിടുന്നതിനെക്കുറിച്ച് മൂന്നു പരാമർശങ്ങൾ പുതിയനിയമത്തിലുണ്ട്. “ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മ മുദ്രയിട്ടും ആത്മാവു എന്ന് അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:21,22). ഈ ഖണ്ഡത്തിലെ നാലുഭാഗങ്ങളും രക്ഷയുടെ ഭദ്രത വ്യക്തമാക്കുന്നവയാണ്. തേജസ്സിൽ നാം അനുഭവിക്കുവാൻ പോകുന്ന ദൈവികാനുഗ്രഹത്തിന്റെ ഒരു മുൻകാഴ്ചയാണ് പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഹൃദയത്തിൽ നൽകുന്നതെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. മുദ്രയെക്കുറിച്ചു പറയുന്ന മറ്റു രണ്ടുഭാഗങ്ങളാണ് എഫെസ്യർ 1:13-14; 4:30 എന്നിവ. വീണ്ടെടുപ്പിൻ നാളിന്നായി വിശ്വാസി മുദ്രയിടപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (എഫെ, 4:30). ഇവിടെ വീണ്ടെടുപ്പ് ശരീരത്തിന്റെ തേജസ്കരണത്തെ ചൂണ്ടിക്കാണിക്കുന്നു. “ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു?” (റോമ, 8:23). നോഹയുടെ കാലത്തെ പ്രളയത്തിൽ പെട്ടകത്തിനകത്തു കടന്നവരെല്ലാം രക്ഷപ്പെട്ടു. അവരിൽ ആരും പുറത്തുവീണു നശിച്ചുപോകാതിരിക്കുമാറ് ദൈവം പെട്ടകത്തിന്റെ വാതിൽ പൂട്ടി. ദൈവമാണ് നമ്മുടെ രക്ഷയെ പരിശുദ്ധാത്മാവിനാൽ ഭദ്രമായി മുദ്രയിട്ടിരിക്കുന്നത്. വീണ്ടെടുപ്പുനാളിലേക്ക് മുദ്രയിട്ടിട്ട് കൈവിട്ടുകളയുന്നവനാണോ ദൈവം?

14. ആത്മമുദ്ര: “അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” (2കൊരി, 1:22). “ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം” (2കൊരി, 5:5); നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 14). ഒരു കരാർ ഉറപ്പിക്കുമ്പോൾ മുൻകൂറായി നല്കുന്ന തുകയ്ക്കാണ് അച്ചാരമെന്ന് പറയുന്നത്. ഭാവിയിൽ ലഭിക്കാനുള്ള നിത്യരക്ഷയുടെ ഉറപ്പാണ് അച്ചാരം. കരാറുപ്പിച്ചിട്ട് പിൻമാറിക്കളയുന്നവനാണോ ദൈവം?

15. ദൈവവചനത്തിൻ്റെ നിസ്തുലത: മനുഷ്യന്റെ സ്വാഭാവിക ജനനം കെടുന്ന ബീജത്താലും വീണ്ടുംജനനം കെടാത്ത ബീജത്താലുമാണ്. ദൈവവചനത്തെക്കുറിച്ച് കെടാത്ത ബീജം എന്നാണ് പറഞ്ഞിട്ടുള്ളത്. കെടാത്ത ബീജത്താൽ സംഭൂതമായ രക്ഷ എന്നും നിലനിൽക്കുന്നതാണ്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). മാത്രമല്ല നമ്മുടെ അവകാശമായ രക്ഷ സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. “അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.” (1പത്രൊ, 1:4,5). ബൈബിളിൻ്റെ ഈ നിരുപമത്വമാണ് എല്ലാ മതഗ്രന്ഥങ്ങളിൽ നിന്നും ബൈബിളിനെ വ്യത്യസ്തമാക്കുന്നത്. ക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട ഒരു വിശ്വാസിയുടെയെങ്കിലും രക്ഷ നഷ്ടപ്പെട്ടാൽ ബൈബിളിൻ്റെ പ്രഭയും നഷ്ടമാകില്ലേ?

രക്ഷ എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അത് നഷ്ടപ്പെടുമെന്ന് പലരും കരുതുന്നത്. “പാപത്തിൻ്റെ ശക്തിയിൽനിന്നും അധികാരത്തിൽനിന്നും ക്രിസ്തുവിന്റെ ക്രൂശുമരണം മുഖാന്തരമുള്ള വിടുതലാണ് രക്ഷ.” കാലക്രമേണ ക്ഷയിച്ചുപോകാനും, വിശ്വാസജീവിതത്തിൻ്റെ പരിശോധനകളിൽ വാടിപ്പോകാനും, ലോകത്തിൻ്റെ മാലിന്യത്താൽ കളങ്കപ്പെടുവാനും ദൈവം തൻ്റെ രക്ഷയെ ഭൂമിയിൽ ഉപേക്ഷിച്ചിരിക്കയില്ല; സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കയാണ്. രക്ഷിക്കപ്പെട്ട വ്യക്തിയുടെ പൗരത്വവും മാത്രമല്ല; വിശ്വാസിയേയും ക്രിസ്തുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗ്ഗത്തിൽ ഇരുത്തിയിരിക്കുകയാണ്. പിന്നെങ്ങനെ രക്ഷ നഷ്ടപ്പെടും???…

എതിർവാദങ്ങൾ: രക്ഷ നഷ്ടപ്പെടുമെന്നു വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില ന്യായങ്ങളുണ്ട് അവ:

1. രക്ഷയുടെ ഭദ്രത മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കുന്നു: രക്ഷയുടെ ഭദ്രത മനുഷ്യനെ ഒരു യന്ത്രമാക്കി മാറ്റുകയും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം അവന് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. നൈതികവും ആത്മികവുമായ കാര്യങ്ങളിൽ വിരുദ്ധമായത് തിരഞ്ഞെടുക്കുവാനും സ്വീകരിക്കുവാനും ഉള്ള കഴിവാണ് യഥാർത്ഥസ്വാതന്ത്ര്യം എന്ന വ്യാജധാരണയാണ് ഈ വാദത്തിനു പിന്നിൽ. തെറ്റും ശരിയും തമ്മിൽ തിരഞ്ഞെടുക്കുകയല്ല, ശരിയായതു തിരഞ്ഞെടുക്കുകയാണ് സ്വാതന്ത്ര്യം. വിശുദ്ധിയുടെ നേർക്കുള്ള സ്വയം നിർണ്ണയമാണ് യഥാർത്ഥ സ്വാത്രന്ത്യം. ദൈവം സർവ്വസ്വത്രന്തനാണ്. എന്നാൽ ദൈവത്തിന് തെറ്റ് തിരഞ്ഞെടുക്കുവാനോ ചെയ്യുവാനോ കഴികയില്ല. വിശ്വാസിയിലെ പുതുജീവൻ ശരിയായതിനെ സ്വീകരിക്കുവാനും തെറ്റായതിനെ നിരസിക്കുവാനും മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നു. ദൈവകൃപയാൽ ഈ സ്വാതന്ത്യത്തിലാണ് വിശ്വാസി നില്ക്കുന്നത്. “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നത്.” (ഫിലി, 2:13).  

2. ഭദ്രത അലസതയിലേക്കും അസാന്മാർഗ്ഗികതയിലേക്കും നയിക്കുന്നു: ഒരു വിശ്വാസിയുടെ രക്ഷ ഭദ്രമാണെങ്കിൽ വിശുദ്ധിയിൽ ജീവിക്കേണ്ടതിന്റെ ആവശ്യം എന്താണ്? ഇഷ്ടാനുരൂപമായ ഭോഗങ്ങൾ അനുഭവിച്ച് ഭൂമിയിൽ കഴിഞ്ഞുകൂടിയാൽ പോരേ? വീണ്ടും ജനനത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാത്തതാണ് ഈ ദുരുപദേശത്തിനു കാരണം. പുതുജനനത്തിലൂടെ ആന്തരികവൃത്തി പൂർണ്ണമായും പരിവർത്തനവിധേയമായിത്തീരുയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഭോഗങ്ങളെ കാംക്ഷിക്കുകയില്ല; ഒരു പുതിയജീവിതം ചെയ്യുവാനേ ആഗ്രഹിക്കൂ. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9). വിശ്വാസി പാപത്തിൽ വീഴാം. എന്നാൽ പാപം ചെയ്യുക അവന്റെ ശീലമല്ല. പാപത്തിൽ തുടരുന്ന വ്യക്തി രക്ഷിക്കപ്പെട്ടവനല്ല. (റോമ, 6:1; 2തിമൊ, 2:19; 2പത്രൊ, 1:9,10; 1യോഹ, 2:3, 29; 3:14; 5:4). വീണ്ടുംജനനം പ്രാപിച്ച വ്യക്തി തനിക്കു ലഭിച്ച സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയും ആ സന്തോഷത്തെ ദൈവിക ശുശ്രൂഷയിലൂടെ പ്രകടമാക്കുകയും കർത്താവിനെ പിൻതുടരുകയും ചെയ്യും. ഫലത്താലാണ് വൃക്ഷത്തെ തിരിച്ചറിയുന്നത്. (യോഹ, 10:27; മത്താ, 7:16). 

3. ഭദ്രത തിരുവെഴുത്തുകൾക്കു വിരുദ്ധമാണ്: തിരുവെഴുത്തുകളിലെ ചില വ്യക്തികൾ രക്ഷിക്കപ്പെടുകയും ഒടുവിൽ നശിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയ നിയമത്തിൽ ശൗലും പുതിയനിയമത്തിൽ ഇസ്കരിയോത്താ യുദയും ഉദാഹരണങ്ങളാണ്. ചിലർ പുറമെ രക്ഷിക്കപ്പെട്ടവരാണ്; എന്നാൽ അകമെ യാതൊരു പരിവർത്തനവും സംഭവിക്കാത്തവരാണ്. ചിലർ നല്ല പ്രവൃത്തികൾ ചെയ്തു എന്നുവരാം. ക്രിസ്തുവിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു. “എന്നോടു കർത്താവേ, എന്നുപറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു : ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.” (മത്താ, 7:21-23). പുതുജനനം പ്രാപിച്ചവർ ദൈവജനത്തോടൊപ്പം തുടരും. അല്ലാത്തവർ ദൈവജനത്തെ വിട്ടുപോകും. “അവർ നമ്മുടെ ഇടയിൽ നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.” (1യോഹ, 2:19). യൂദാ രക്ഷിക്കപ്പെട്ടിരുന്നില്ലെന്ന് ക്രിസ്തുവിന്റെ വാക്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേശു പത്രൊസിനോടു: “കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.” (യോഹ, 13:10).

“പാപംചെയ്താൽ രക്ഷ നഷ്ടപ്പെടും; പാപം ചെയ്തില്ലെങ്കിൽ രക്ഷ നഷ്ടപ്പെടില്ല” ഇതാണ് ചിലരുടെ ആപ്തവാക്യം. ക്രിസ്തുവെന്ന ദൈവകുഞ്ഞാട് പാപമറിയാത്ത തന്റെ ശരീരത്തിൽ പാപികളായ മനുഷ്യരുടെ പാപമെല്ലാം ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചൊരുക്കിയ രക്ഷ പിന്നെയും പാപവുമായി ബന്ധിക്കപ്പെട്ടു കിടക്കുകയാണോ? ക്രിസ്തു തന്റെ രക്തംകൊണ്ടു സംമ്പാദിച്ച ഇത്രവലിയ രക്ഷയ്ക്ക് പാപത്തെ വിട്ടു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ലെന്നാണ് ഇക്കൂട്ടരുടെ ധാരണ. വേദപുസ്തകത്തിൽ രക്ഷ ഭദ്രമല്ലെന്നു തോന്നുന്ന ചില വാക്യങ്ങളുണ്ട്: (മത്താ, 10:22, 24:13; മർക്കൊ, 3:29; ലൂക്കൊ, 9:62; എബ്രാ, 6:4-8; 10:26; 1യോഹ, 5:16). അതൊക്കെ വിശ്വാസികൾക്ക് വിശുദ്ധജീവിതത്തിനുള്ള ഭയനിർദ്ദേശങ്ങൾ മാത്രമാണ്. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന സാമാന്യതത്വപ്രകാരം നോക്കിയാൽ മേൽപ്പറഞ്ഞ വേദഭാഗങ്ങൾ മറ്റനവധി വചനങ്ങൾക്ക് എതിരുമാണ്. ഉദാഹരണത്തിന്: മത്താ, 28:19; യോഹ, 1:12,13; 3:15; 3:16; 3:36; 4:14; 5:24; 6:37; 6:40; 6:47; 6:54; 8:51; 8:52; 10:28; 10:29; 14:16; 14:26; 17:2,3; റോമ, 5:21; 6:22; 6:23; 8:2, 8:26, 8:27, 8:30; 33-36; എഫെ, 2:5-8; ഫിലി, 3:20; 2തിമൊ, 1:12; എബ്രാ, 7:25; 8:12; 13:5; 1പത്രൊ, 1:4, 1:23; 1യോഹ, 2:1, 2:25; 5:11; യൂദാ, 24 തുടങ്ങിയവ. രക്ഷ നഷ്ടപ്പെടുമെന്ന് അലറിവിളിക്കുന്നവർ ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ മാത്രമാണ്. രക്ഷിക്കപ്പെട്ടവരെന്ന വ്യാജേന ദൈവസഭയിൽ നുഴഞ്ഞുകയറി ചില നന്മകളൊക്കെ അനുഭവിച്ചശേഷം യൂദായെപ്പോലെ നശിച്ചുപോകുന്നവരെ നോക്കിയല്ല ദൈവമക്കൾ വിശ്വാസജീവിതം നയിക്കേണ്ടത്; വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കി വിശ്വാസജീവിതത്തിൽ മുന്നേറാൻ ഓരോരുത്തരേയും ദൈവം സഹായിക്കട്ടെ!

“വീഴാതവണ്ണം നമ്മെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24).