തേജസ്സിൻ്റെ കർത്താവ്

തേജസ്സിൻ്റെ കർത്താവ്

“ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.” (1കൊരി, 2:7,8). 

പൗലൊസ് ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുകയാണ്. ദൈവം ലോകം സൃഷ്ടിക്കുന്നതിനു മുമ്പേ നമ്മുടെ തേജസ്സിനായി അഥവാ നമ്മുടെ രക്ഷയ്ക്കായി മുന്നിയമിച്ചതും മറഞ്ഞിരുന്നതും അല്ലെങ്കിൽ, മറച്ചുവെച്ചിരുന്നതുമായ ജ്ഞാനമെന്ന മർമ്മമാണ് പൗലൊസ് വെളിപ്പെടുത്തുന്നത്. “ദൈവശക്തിയും ദൈവജ്ഞാനവുമാണ് ക്രിസ്തു.” (1കൊരി, 1:24). “ക്രിസ്തുയേശു നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.” (1കൊരി, 1:30). മർമ്മമെന്താണെന്നു പുതിയനിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂർവ്വകാലങ്ങളിൽ അഥവാ പഴയനിയമ ഭക്തന്മാരിൽനിന്നു ദൈവം മറച്ചുവെച്ചിരുന്നതും ദൈവത്തിൻ്റെ ആത്മാവിനാൽ പുതിയനിയമ ഭക്തന്മാർക്ക് വെളിപ്പെടുത്തിയതുമാണ് മർമ്മം. (റോമർ 16:24,25; എഫെ, 3:5; കൊലൊ, 1:26). ഏതൊരു രഹസ്യവും അത് വെളിപ്പെടുന്നതുവരെ മാത്രമായിരിക്കും രഹസ്യം; വെളിപ്പെട്ടുകഴിഞ്ഞാൽ പിന്നെയത് പരസ്യമാണ്. ആ അർത്ഥത്തിൽ; സഭയെക്കുറിച്ച് യാതൊരു മർമ്മവും ഇനി ശേഷിക്കുന്നില്ല. പുതിയനിയമത്തിൽ അനേകം മർമ്മങ്ങൾ ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നാമത്തേതായ സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മം യേശുക്രിസ്തുവാണ് വെളിപ്പെടുത്തിയത്. (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15). തുടർന്ന് ദൈവസഭയെക്കുറിച്ചുള്ള മർമ്മങ്ങളെല്ലാം പൗലൊസിനാണ് വെളിപ്പെട്ടത്. കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റ മർമ്മം. (റോമ, 11:25). വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം. (റോമ, 16:24,25). മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം. (1കൊരി, 2:7-10). സഭയുടെ ഉൽപാപണ മർമ്മം. (1കൊരി, 15:51,52; 1തെസ്സ, 4:14-17). ദൈവഹിതത്തിന്റെ മർമ്മം. (എഫെ, 1:9,10). തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം മർമ്മം പൗലൊസിലൂടെ സഭയ്ക്ക് വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ, അന്ത്യകാലത്തെക്കുറിച്ചുള്ള ചില മർമ്മങ്ങൾ യോഹന്നാനും വെളിപ്പെട്ടിട്ടുണ്ട്. (കാണുക: മർമ്മം)

എ.ഡി. 53-56 കാലത്ത് പൗലൊസ് എഫെസൊസിൽ വെച്ചാണ് കൊരിന്ത്യർക്ക് ലേഖനം എഴുതുന്നത്. യേശു ക്രൂശിക്കപ്പെട്ടതും ദൈവസഭ സ്ഥാപിതമായതും എ.ഡി. 33-ലാണ്. അതായത്, ദൈവസഭ സ്ഥാപിതമായി ഇരുപതു വർഷങ്ങൾക്കുശേഷമാണ് ദൈവം പൗലൊസിലൂടെ ഈ മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുന്നത്. ദൈവത്തിൻ്റെ നിഗൂഢജ്ഞാനം, രഹസ്യജ്ഞാനം, രഹസ്യവും നിഗൂഢവുമായ ജ്ഞാനം എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ലോകത്തിൻ്റെ പ്രഭുക്കന്മാർ അഥവാ ക്രിസ്തുവിനെ ക്രൂശിച്ച യെഹൂദാ മതനേതാക്കളിൽനിന്ന് ദൈവം മറച്ചുവെച്ചിരുന്ന ജ്ഞാനരഹസ്യം എന്തായിരുന്നു? ദൈവപുത്രനായ ക്രിസ്തുവിനെ അവർ അറിയാതെ ക്രൂശിച്ചുവെന്നാണോ? അല്ല. ദൈവപുത്രനായ ക്രിസ്തു ക്രൂശിക്കപ്പെട്ടു എന്ന വസ്തുത പരസ്യമായപ്പോഴാണ് ദൈവസഭ സ്ഥാപിതമായതും ശിഷ്യന്മാർ മൂവായിരവും അയ്യായിരവുമായി വിശ്വാസികളുടെ എണ്ണം ഏറ്റവും വർദ്ധിച്ചു സഭകൾ എണ്ണത്തിൽ ദിവസേന പെരുകി എല്ലായിടവും വ്യാപിച്ചത്. ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേലാണല്ലോ ദൈവസഭ പണിയപ്പെട്ടത്. (എഫെ, 2:20). ക്രൂശിൽ മരിച്ച ദൈവപുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് ദൈവസഭയുടെ അംഗങ്ങളാകുന്നത്. (പ്രവൃ, 8:37). ദൈവസഭ സ്ഥാപിതമായി നീണ്ട ഇരുപത് വർഷങ്ങൾക്കുശേഷം പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മമെന്താണ്? ലോകത്തിൻ്റെ പ്രഭുക്കന്മാർ അറിയാതെ ക്രൂശിച്ചത് തേജസ്സിന്റെ കർത്താവിനെയായിരുന്നു; അതറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. ആരാണീ തേജസ്സിൻ്റെ കർത്താവ്???…

തേജസ്സിൻ്റെ കർത്താവാരാണെന്നറിയാൻ ഒരേയൊരു വഴിയേയുള്ളൂ. അഭിഷിക്തനായ മനുഷ്യനായി (ക്രിസ്തു/മശീഹ) മണ്ണിൽ വെളിപ്പെട്ടത് ആരാണെന്നറിയണം. അക്കാലത്ത് ഈ വസ്തുതകളെല്ലാം അറിയാൻ പ്രയാസമായിരുന്നു. കാരണം, ദൈവരഹസ്യങ്ങളെല്ലാം സഭ സ്ഥാപിതമായതിനൊപ്പം വെളിപ്പെടുകയായിരുന്നില്ല; കാലക്രമേണ, ഏകദേശം എഴുപത് വർഷങ്ങൾ കൊണ്ടാണ് എല്ലാ മർമ്മങ്ങളും സഭയ്ക്ക് വെളിപ്പെട്ടത്. ദൈവത്തിൻ്റെ വചനം പൂർണ്ണമായി വെളിപ്പെടുംവരെ അംശമായ അറിവു മാത്രമാണ് സഭയ്ക്കുമുണ്ടായിരുന്നത്. (1കൊരി, 13:9,10). എന്നാൽ ഇന്നത്തെ സ്ഥിതിയതല്ല; പൂർണ്ണമായ ദൈവവചനം ഓരോരുത്തരുടെയും കയ്യിലുണ്ട്; അത് പഠിക്കാൻ മാർഗ്ഗങ്ങളും അനവധിയുണ്ട്. സുവിശേഷചരിത്രം ആരംഭിക്കുമ്പോൾത്തന്നെ നാല് പ്രവചനങ്ങൾ കാണാം: ദൂതൻ്റെ മൂന്നെണ്ണവും സെഖ്യര്യാവിൻ്റെ ഒരെണ്ണവും.

ഗബ്രിയേലിൻ്റെ രണ്ടാമത്തെ പ്രവചനം: യേശുവിനെക്കുറിച്ച് മറിയയോടാണ്. ലൂക്കൊസ് 1:30-35 വാക്യങ്ങൾ നോക്കാം. 30-ാം വാക്യം: “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.” എന്താണ് മറിയയ്ക്ക് ലഭിച്ച കൃപ? 31-ാം വാക്യം: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” മറിയ പുരുഷസംസർഗ്ഗം കൂടാതെ ഒരു പരിശുദ്ധശിശുവിനെ പ്രസവിക്കും; അവന്നു യേശു എന്നു പേരിടണം. 32-ാം വാക്യം: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും” ‘അവൻ’ അഥവാ യേശു വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. പ്രവചനം ശ്രദ്ധിക്കുക: അത്യുന്നതൻ്റെ പുത്രൻ മറിയയുടെ ഉദരത്തിൽ ജനിക്കുമെന്നല്ല പ്രവചനം; പ്രത്യുത, ജനിക്കുന്ന പരിശുദ്ധശിശു അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടുമെന്നാണ്. അതായത്, യേശു ജനിച്ചത് അത്യുന്നതൻ്റെ പുത്രനായിട്ടല്ല; പിൽക്കാലത്ത് അത്യന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ യേശു ജനിച്ചത് ആരുടെ പുത്രനായിട്ടാണ്? നോക്കാം.  അടുത്തഭാഗം: “കർത്താവായ ദൈവം; ആരാണീ കർത്താവായ ദൈവം? ഉല്പത്തി മുതൽ കാണുന്ന യഹോവയായ ദൈവമാണ്. (ഉല്പ, 2:4,5,7). യഹോവയായ ദൈവം അവന്റെ പിതാവായ അഥവാ യേശുവിൻ്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” നോക്കണം: ജനിക്കുന്ന ശിശുവിൻ്റെ പിതാവ് ദൈവമല്ല; ദാവീദാണ്. അഥവാ ദാവീദിൻ്റെ പുത്രനായിട്ടാണ് യേശു ജനിക്കുന്നത്. ചിലർ കരുതുന്നതുപോലെ ജനനത്തിൽ യേശു ദൈവമോ ദൈവപുത്രനോ അല്ല; മനുഷ്യനാണ്. 33-ാം വാക്യം: “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് യേശുവിൻ്റെ ജനനം. (വാഗ്ദത്തസന്തതി (2) കാണുക). 34-ാം വാക്യം: “മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.” 35-ാം വാക്യം: “അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” ഇവിടെയും നോക്കുക: ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനാണെന്നല്ല; ദൈവപുത്രനെന് വിളിക്കപ്പെടുമെന്നാണ്. “ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങൾ മുൻകൂട്ടി വെളിപ്പെടുത്തി കിട്ടുന്നതിനെയാണ് പ്രവചനം എന്നു പറയുന്നത്.” “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” എന്നതും; “ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നതും യേശുവിൻ്റെ ജനനത്തോടെ ചരിത്രമായില്ല; ഭാവിയിലാണ് അത് ചരിത്രമായത്. യേശു ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷം യോഹന്നാനാൽ യോർദ്ദാനിൽ സ്നാനമേല്ക്കുമ്പോഴാണ് പ്രവചനം ചരിത്രമായത്. (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22. ഒ.നോ: മത്താ, 17:5; മർക്കൊ, 5:7; ലൂക്കൊ, 8:28). 

യേശു തൻ്റെ ജനനത്തിൽ ദൈവമോ, ദൈവപുത്രനോ ക്രിസ്തുവോ ആയിരുന്നില്ല; പരിശുദ്ധമനുഷ്യനായിരുന്നു. ഇനി, ദൈവപുത്രൻ എന്ന പ്രയോഗത്തിനു അതിൽത്തന്നെ ദൈവമെന്നർത്ഥമില്ല. ഉണ്ടെങ്കിൽ, സ്വർഗ്ഗത്തിലെ ദൂതന്മാരായ ദൈവത്തിൻ്റെ പുത്രന്മാരും (ഇയ്യോ, 1:6; 2:1), ആദാമും (ലൂക്കൊ, 3:38), യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും (പുറ, 4:22,23), ഭൂമിയിലെ മനുഷ്യരായ ദൈവമക്കളും (യോഹ, 1:12; 3:16) അതേയർത്ഥത്തിൽ ദൈവങ്ങളാകണ്ടേ? ദൈവപുത്രനെന്നത്; ദൈവം മനുഷ്യനായപ്പോൾ എടുത്ത പദവി അഥവാ വിശേഷണമാണ്. ദൈവപുത്രൻ (Son of God) എന്നു ഏതർത്ഥത്തിൽ വിളിച്ചിരിക്കുന്നുവോ, അതേയർത്ഥത്തിൽ തന്നെയല്ലേ മനുഷ്യപുത്രൻ (Son of God) എന്നും വിളിച്ചിരിക്കുന്നത്. ദൈവപുത്രനെന്നത് യേശുവിൻ്റെ പദവിയല്ല; ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നു വാദിച്ചാൽ; മനുഷ്യപുത്രനെന്നതും പദവിയല്ല; ഏതോ മനുഷ്യൻ്റെ സാക്ഷാൽ പുത്രനാണന്നല്ലേ വരൂ. ദൈവപുത്രനെന്നും മനഷ്യപുത്രനെന്നും യേശുവിനെ ഒരുപോലെ വിളിക്കുന്നതിനാൽ അത് പദവിയല്ലാതെ മറ്റെന്താണ്? ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും മാത്രമല്ലല്ലോ ക്രിസ്തുവിനെ വിളിക്കുന്നത്: അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, മറിയയുടെ പുത്രൻ, യേസേഫിൻ്റെ പുത്രൻ എന്നൊക്കെയും വിളിക്കുന്നില്ലേ? സ്ത്രീയുടെ സന്തതിയും ക്രിസ്തുവാണ്. (ഗലാ, 4:4; മീഖാ, 5:2,3). ഇത്രയധികം പേരുടെ പുത്രനായി ക്രിസ്തുവിനെ പറഞ്ഞിരിക്കേ, ദൈവത്തിൻ്റെ മാത്രം പുത്രനാണെന്ന് എങ്ങനെ പറയും? ദൈവത്തിൻ്റെ പുത്രനെന്ന് എപ്രകാരം പറഞ്ഞിരിക്കുന്നോ, അപ്രകാരം തന്നെയാണ് മറ്റുള്ളവരുടെ പുത്രനെന്നും പറഞ്ഞിരിക്കുന്നത്; അത് ക്രിസ്തുവിൻ്റെ പദവിയല്ലാതെ മറ്റൊന്നല്ല. ദൈവത്തിൻ്റെ ഏകജാതനെന്നും ആദ്യജാതനെന്നും യേശുവിനെ വിളിച്ചിരിക്കുന്നതും നോക്കുക: ഏകജാതനെന്നാൽ; സഹോദരങ്ങളില്ലാത്തവൻ, ഒരേയൊരു പുത്രൻ എന്നാണ്. ഏകജാതനെന്നാൽ; പലമക്കളിൽ ആദ്യത്തെയാൾ അഥവാ, മൂത്തപുത്രൻ എന്നാണ്. ഒരാൾക്ക് മറ്റൊരാളുടെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കുവാൻ കഴിയില്ല. അതിനാൽ, അതും ക്രിസ്തുവിൻ്റെ പദവികൾ മാത്രമാണ്. ഇനി അറിയാനുള്ളത്; ജഡത്തിൽ വെളിപ്പെട്ടുവന്ന് മനുഷ്യരുടെ പാപപരിഹാരം ക്രൂശിൽ മരിച്ച യേശുവെന്ന പരിശുദ്ധമനുഷ്യൻ ‘ആരായിരുന്നു’ എന്നാണ്? ജഡത്തിൽ വെളിപ്പെട്ടുവന്ന മനുഷ്യൻ യഥാർത്ഥത്തിൽ ‘ആരായിരുന്നു’ എന്നറിയണമെങ്കിൽ; ജനനത്തിലും, ജഡത്തിലും അവൻ ദൈവമല്ല; പാപമറിയാത്ത പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു എന്നു ബൈബിൾ പറയുന്നതു മനസ്സോടെ അംഗീകരിക്കണം.

ജഡത്തിൽ യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ആയിരുന്നുവെന്ന് ത്രിത്വം പഠിപ്പിക്കുന്നു. എന്നാൽ, ബൈബിൾ എന്തു പറയുന്നുവെന്നു നമുക്കുനോക്കാം: യേശു തന്നെത്തന്നെ മനുഷ്യപുത്രനെന്നും മനുഷ്യനെന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ഏകദേശം തൊണ്ണൂറ് പ്രാവശ്യം മനുഷ്യപുത്രനെന്ന പ്രയോഗമുണ്ട്. മനുഷ്യനെന്നും പലപ്രാവശ്യമുണ്ട്. മുപ്പതോളം പ്രാവശ്യം മനുഷ്യനെന്ന് യേശുവിനെ പറഞ്ഞിട്ടുണ്ട്: (മത്താ, 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). താൻ ജഡത്തിൽ ദൈവമാണെന്ന് ഒരിക്കലും അവകാശപ്പെട്ടില്ല; തന്നെ ദൈവമെന്ന് ആരും വിളിച്ചുമില്ല. തന്നെ ‘നല്ലവൻ’ എന്നു വിളിച്ച പ്രമാണിയോട് “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല” (ലൂക്കൊ, 18:19) എന്നു പറഞ്ഞ യേശു താൻ മരിച്ചുയിർത്തശേഷം, തോമാസ് തന്നെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28) എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നും കുറിക്കൊള്ളുക.

യേശുവിനെ മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ നോക്കുക: 1. ”മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). 2. ”ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). 3. ”മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). 4. ”ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). 5. ”മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലി, 2:8). 6. ”ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). സുവിശേഷമെന്താണെന്ന് എല്ലാവർക്കും അറിയാം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ചു ഉയിർത്തെഴുന്നേന്ന ദൈവത്തിൻ്റെ ചരിത്രമല്ല സുവിശേഷങ്ങൾ പറയുന്നത്; അഭിഷിക്തനായ മനുഷ്യൻ്റെ ചരിത്രമാണ്. 

സുവിശേഷചരിത്രത്തിൽ രണ്ട് വംശാവലികളുണ്ട്. മത്തായിയിൽ ‘അബ്രാഹാമിൻ്റെ പുത്രനായ ദാവീദിൻ്റെ പുത്രനായ’ എന്നുതുടങ്ങി യോസേഫിലൂടെ യേശുവിലെത്തുന്ന രാജകീയ ചരിത്രവും; ലൂക്കൊസിൽ ആദാം മുതൽ മറിയയിലൂടെ യേശുവിലെത്തുന്ന മാനുഷിക ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു വംശാവലികളും ദൈവത്തിൻ്റെയോ, ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ത്രിത്വം വിശ്വസിക്കുന്ന പുത്രദൈവത്തിൻ്റെയോ അല്ല. ദൂതന്മാർക്കുപോലും ജനനമോ മരണമോ വംശാവലിയോ ഇല്ലാതിരിക്കേ; ദൈവത്തിനോ, ദൈവപുത്രനോ എങ്ങനെയൊരു ജനനവും മരണവും വംശാവലിയും ഉണ്ടാകും? അതിനർത്ഥം, യേശു ജഡത്തിൽ ദൈവമല്ലായിരുന്നു; പരിശുദ്ധമനുഷ്യനായിരുന്നു. അതായത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പരമ്പരയിൽപ്പെട്ട മറിയയെന്ന മനുഷ്യസ്ത്രീയിലൂടെ ജന്മപാപം അഥവാ ആദാമ്യപാപം കൂടാതെ, ജനിക്കുന്ന ഒരു മനുഷ്യനാണ് യേശു. ഇനി അറിയാനുള്ളത്; മറിയയുടെ ഉദരത്തിലൂടെ വെളിപ്പെട്ട പരിശുദ്ധമനുഷ്യൻ ‘ആരായിരുന്നു’ എന്നാണ്. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

ഗബ്രിയേൽ ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: യോഹന്നാൻ സ്നാപകനെക്കുറിച്ച് സെഖര്യാവിനോടുള്ളതാണ്. അതിലെ ഒരുഭാഗം നോക്കുക: “അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” (ലൂക്കോ, 1:16,17). ‘അവൻ’ യോഹന്നാൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചുവരുത്തും. അടുത്തവാക്യം: ‘അവൻ’ യോഹന്നാൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. നോക്കുക: “ഒരുക്കമുള്ളൊരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി നടക്കും.” ആരാണീ കർത്താവ്? മുകളിലെ വാക്യത്തിലെ ദൈവമായ യഹോവ തന്നെയാണ്. “അവന്നു മുമ്പായി നടക്കും.” ആരുടെ മുമ്പാകെ? യഹോവയുടെ മുമ്പായി നടക്കും. അടുത്തഭാഗം: “ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” വരുവാനുള്ള ഏലിയാവ് യോഹന്നാൻ സ്നാപകനാണെന്നു യേശു പറഞ്ഞിട്ടുണ്ട്. (മത്താ, 11:14). പുതിയനിയമം തനിയേ പൊട്ടിമുളച്ചതല്ല; പുതിയനിയമത്തിൽ പറയുന്ന കാര്യങ്ങൾക്ക് പഴയനിയമത്തിൽ തെളിവുകളുണ്ട്. “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും. ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.” (മലാ, 4:5,6. ഒ.നോ: യെശ, 40:3-5; മലാ, 3:1). അപ്പോൾ ഏലിയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെവന്ന് യോഹന്നാൻ സ്നാപകൻ വഴിയൊരുക്കിയത് മനുഷ്യനായിവന്ന യഹോവയ്ക്കാണ്. 

യോഹന്നാൻ സ്നാപകൻ ക്രിസ്തുവിനു വഴിയൊരുക്കുന്നത് എഴുന്നൂറ് വർഷങ്ങൾക്കു മുമ്പേ  ആത്മാവിൽ കണ്ട യെശയ്യാപ്രവാചകൻ വിളിച്ചുപറയുന്നു: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3). ക്രിസ്തു യഹോവയുടെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, യെശയ്യാവിൽ വ്യാപരിച്ച ആത്മാവ് ഭോഷ്ക്കിൻ്റെ ആത്മാവാകില്ലേ? ആകയാൽ, യഹോവയ്ക്കാണ് യോഹന്നാൻ വഴിയൊരുക്കിയതെന്ന് സ്പഷ്ടം. 40-ൻ്റെ 5-ാം വാക്യം: “യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 40:3-5). യഹോവയുടെ മഹത്വം  വെളിപ്പെടുമെന്നാണ് യെശയ്യാവ് പറയുന്നത്. വെളിപ്പെട്ട മഹത്വം അഥവാ തേജസ്സ് (glory) യഹോവയുടെ തന്നെയല്ലേ? പുതിയനിയമത്തിലും അത് പറയുന്നുണ്ട്: കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അരുളപ്പാടു ഉണ്ടായിരുന്ന ശിമ്യോൻ പറയുന്നു: “ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” (ലൂക്കൊ, 2:30-32). ശിമ്യോൻ മാത്രമല്ല; അന്ന് യിസ്രായേലിലുണ്ടായിരുന്ന സകല ജഡവും കണ്ട മഹത്വം യഹോവയുടെയല്ലേ? 

പുതിയനിയമത്തിലെ നാലാമത്തെ പ്രവചനം: യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതാണ്. അതിലെ ചില ഭാഗങ്ങൾ നോക്കാം: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യിസ്രായേലിൻ്റെ ദൈവമായ കർത്താവ്, ദൈവമായ യഹോവയാണെന്ന് കണ്ടതാണ്. (പുറ, 5:1; 32:27; യോശു, 7:13). യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും. കെ.ജെ.വി.യിൽ he hath visited and redeemed his people (അവൻ തൻ്റെ സന്ദർശിച്ച് വീണ്ടെടുക്കും) എന്നും, എൻ.ഐ.വി.യിൽ he has come and has redeemed his people (അവൻ വന്നു തൻ്റെ ജനത്തെ വീണ്ടെടുക്കും) എന്നുമാണ്. സന്ദർശനമെന്നാൽ; കൂടിക്കാഴ്ച, നേരിട്ടു കാണുക, വന്നുകാണൽ എന്നൊക്കെയാണ്. യഹോവയായ ദൈവം നേരിട്ടുവന്ന് വീണ്ടെടുക്കുമെന്ന് പറഞ്ഞിട്ട് മറ്റൊരു വ്യക്തി വന്നാൽ മതിയാകുമോ? യേശുവെന്ന നാമത്തിലും ദൈവപുത്രനെന്ന പദവിയിലും മനുഷ്യനായി വന്നത് യഹോവയായ ദൈവമാണ്. ലൂക്കോസ് 1:76,77 വാക്യങ്ങൾ: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” വഴിയൊരുക്കുന്ന യോഹന്നാനെക്കുറിച്ചും വഴിയൊരുക്കപ്പടേണ്ടവനെ കുറിച്ചുമാണ് സെഖര്യാവ് ഇത് പറയുന്നത്. കെ.ജെ.വി, എൻ.കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ പരിഭാഷകളിൽ ഈ വാക്യങ്ങൾ അല്പവിരാമവും (comma) അർദ്ധവിരാമവും (semi-colon) ഇട്ടാണ് പറയുന്നത്; എന്നാൽ സത്യവേദപുസ്തകത്തിൽ പൂർണ്ണവിരാമമാണ് (full stop) കാണുന്നത്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽനിന്നു 76-87 വാക്യങ്ങൾ ചേർക്കുന്നു: “കുഞ്ഞേ, നീ മഹോന്നതനായ ദൈവത്തിന്‍റെ പ്രവാചകനെന്നു വിളിക്കപ്പെടും; എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിനു വഴിയൊരുക്കുന്നതിനും, കരുണാര്‍ദ്രനായ നമ്മുടെ ദൈവത്തില്‍ നിന്നു ലഭിക്കുന്ന പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് അവിടുത്തെ ജനത്തിനു നല്‌കുന്നതിനുമായി, നീ അവിടുത്തെ മുന്നോടിയായി പോകും.” ഈ വേദഭാഗത്ത് മഹോന്നതനായ ദൈവവും കർത്താവും ദൈവവും ഒരാളാണെന്ന് കാണാൻ കഴിയും. അതായത്, അത്യുന്നതനായ ദൈവമാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം യേശുവെന്ന നാമത്തിലും ദൈവപുത്രനെന്ന പദവിയിലും മനുഷ്യനായി പ്രത്യക്ഷനായതെന്ന് വ്യക്തം.

മൂന്നാമത്തെ പ്രവചനം: യോസേഫിനോടുള്ളതാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്താ, 1:21). ”അവന്നു യേശു എന്നു പേർ ഇടേണം.” യേശു എന്ന പേര് എബ്രായയിൽ യഹോശുവാ, യാഹ്ശുവാ (Yehowshuwa, Yahshuwa) എന്നാണ്; അതിന് ‘യഹോവ രക്ഷ’ എന്നാണർത്ഥം. അടുത്തവാക്യം: യെശയ്യാപ്രവാചകൻ പ്രവചിച്ചിരിക്കുന്ന രക്ഷകൻ്റെ നാമവും അതിൻ്റെ അർത്ഥവും കൂടി പറയുന്നു. (യെശ, 7:14). ഇമ്മാനൂവേലിന്; ‘ദൈവപുത്രൻ നമ്മോടുകൂടെ’ എന്നല്ല അർത്ഥം; ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. നമ്മോടുകൂടെ മനുഷ്യനായി വസിച്ചുകൊണ്ട് നമ്മുടെ പാപം പോക്കിയത് ദൈവപുത്രനല്ല; അത്യുന്നതനായ യഹോവയാണ്. 

ദൈവസഭ സ്ഥാപിതമായപ്പോൾ വെളിപ്പെടാതിരുന്നതും, പിന്നെയും ഇരുപത് വർഷങ്ങൾക്കുശേഷം വെളിപ്പെട്ടതുമായ മർമ്മമാണ് ക്രൂശിക്കപ്പെട്ടവൻ തേജസ്സിൻ്റെ കർത്താവായിരുന്നു എന്നത്. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു അക്കാലത്തുള്ള എല്ലാവർക്കും അറിയാമായിരുന്നു. യേശു ദൈവപുത്രനാണെന്നു ആദ്യം വിളിച്ചുപറഞ്ഞത് യോഹന്നാൻ സ്നാപകനായിരുന്നു. (യോഹ, 1:32-34). യേശുവിനെ കാണുമ്പോൾ അശുദ്ധാത്മാക്കൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയുമായിരുന്നു. (മർക്കൊ, 3:11). പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയിരുന്നു. (ലൂക്കോ, 4:41). ശമര്യസ്ത്രീയും ശമര്യയിലെ ജനങ്ങളും യേശു ദൈവപുത്രനായ മശീഹയാണെന്നു വിശ്വസിച്ചവരാണ്. (യോഹ, 4:26, 42). കൂടാരപ്പെരുന്നാളിൽ യേശുവിൻ്റെ പ്രഭാഷണം കേട്ട പലരും അവൻ ക്രിസ്തുവാണെന്നു വിശ്വസിച്ചിരുന്നു. (യോഹ, 7:41). യേശു ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തുവാണെന്നു ലാസറിൻ്റെ സഹോദരി മാർത്ത വിശ്വസിച്ചിരുന്നു. (യോഹ, 11:27). രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫും, രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്ന നിക്കൊദേമൊസും അവൻ ദൈവപുത്രനാണെന്നു വിശ്വസിച്ചവരാണ്. (യോഹ, 19:38,39). മഹാപുരോഹിതനായ കയ്യഫാവിൻ്റെ മുമ്പിൽ താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു യേശു സമ്മതിച്ചതാണ്. (മത്താ, 26:63,64; മർക്കൊ, 14:61). ന്യായാധിപസംഘത്തിൻ്റെ മുമ്പിലും താൻ ദൈവപുത്രനായ ക്രിസ്തുവാണെന്നു യേശു സമ്മതിച്ചു. (ലൂക്കൊ, 22:66, 70). യേശുവിൻ്റെ മരണംകണ്ട ശതാധിപൻ അവൻ ദൈവവപുതൻ ആയിരുന്നുവെന്ന് സത്യംചെയ്ത് പറഞ്ഞു. (മർക്കൊ, 15:39). 

യേശുവിൻ്റെ ശിഷ്യന്മാർക്ക് അവൻ ദൈവപുത്രനായ ക്രിസ്തുവാണെന്ന് ആദ്യംമുതലേ അറിയാമായിരുന്നു. യോഹന്നാൻ സ്നാപകൻ്റെ ശിഷ്യനായിരിക്കുമ്പോൾത്തന്നെ അന്ത്രെയാസ് യേശുവിനെക്കുറിച്ച് ശിമോനോടു സാക്ഷ്യം പറയുന്നത്; “ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു” എന്നാണ്. (യോഹ, 1:41). യേശു ആദ്യം തിരഞ്ഞെടുത്ത ശിഷ്യനായ ഫിലിപ്പോസ് നഥനയേലിനോടു പറയുന്നത്; “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ” എന്നാണ്. (യോഹ, 1:45). നഥനയേലിൻ്റെ സാക്ഷ്യം: “റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു” എന്നാണ്. (യോഹ, 1:49). ഭൂതഗ്രസ്തരൊക്കെ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു പറയുമ്പോൾ ശിഷ്യന്മാർ അടുത്തുണ്ടായിരുന്നു. (മർക്കൊ, 3:11; ലൂക്കോ, 4:41). യേശു കടലിനുമീതെ നടന്ന് പടകിൽ കയറിയപ്പോൾ അവൻ ദൈവപുത്രനാണെന്നു ശിഷ്യന്മാരെല്ലാവരും സത്യം ചെയ്ത് പറഞ്ഞു. (മത്താ, 14:33). ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു പത്രൊസ് ഉത്തരം പറഞ്ഞപ്പോൾ എല്ലാ ശിഷ്യന്മാരുമുണ്ടായിരുന്നു. (മത്താ, 16:16; മർക്കൊ, 8:29; ലൂക്കോ, 9:20). 

എ.ഡി. 33 മെയ് 24 ഞായറാഴ്ച രാവിലെ 9 മണിക്കാണ് ദൈവസഭ സ്ഥാപിതമാകുന്നത്. പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൻ്റെ (2:14-36) ഒടുവിൽ ഇപ്രകാരമാണ് പറയുന്നത്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). ഈ വാക്കുകൾ കേട്ടിട്ടാണ് അവർക്ക് മാനസാന്തരമുണ്ടായി 3,000 പേർ ദൈവസഭയോട് ചേർന്നത്. (പ്രവൃ, 2:38-41). ഇതുതന്നെയാണ് പത്രൊസ് ന്യായാധിപസംഘത്തിൻ്റെ മുമ്പിലും പറഞ്ഞത്. (പ്രവൃ, 4:9,10). യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവരെയാണ് സ്നാനം കഴിപ്പിച്ചിരുന്നത്. (പ്രവൃ, 8:37). ‘യേശു തന്നേ ദൈവപുത്രൻ’ എന്നു യെഹൂദന്മാരുടെ പള്ളികളിൽ പ്രസംഗിക്കുന്നതായിരുന്നു പൗലൊസിൻ്റെ പ്രധാന ശുശ്രൂഷ. (പ്രവൃ, 9:20). യേശുവിനെ ക്രൂശിക്കുന്ന സമയത്ത് ഒരുപക്ഷെ, അവൻ ദൈവപുത്രനായ ക്രിസ്തുവാണെന്ന് അധികാരികൾ അറിഞ്ഞിരിക്കില്ല. എന്നാൽ, സഭ സ്ഥാപിതമായശേഷം പത്രൊസും പൗലൊസുമൊക്കെ അത് തെളിയിച്ചു പ്രസംഗിക്കുകയായിരുന്നു. പത്രൊസ് ന്യായാധിപസംഘത്തിൻ്റെ മുമ്പിൽനിന്ന് പ്രസംഗിക്കുമ്പോൾ, യേശുവിൻ്റെ നാമത്തിൽ സൗഖ്യമായ അമ്മയുടെ ഗർഭംമുതൽ മുടന്തനായിരുന്ന മനുഷ്യനുമുണ്ടായിരുന്നു. പിന്നെ അവിടെ വായിക്കുന്നത്; “സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.” (പ്രവൃ, 4:14). അതായത്, തങ്ങൾ ക്രൂശിച്ചത് ദൈവപുത്രനായ ക്രിസ്തുവിനെയാണെന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു. പൗലൗസിൻ്റെ ശുശ്രൂഷയാകട്ടെ; “യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു യെഹൂദന്മാരേ മിണ്ടാതാക്കുകയായിരുന്നു.” (പ്രവൃ, 9:22. ഒ.നോ: 17:3; 18:26; 18:28). എന്നുവെച്ചാൽ, യേശുവിനെ ക്രൂശിക്കുന്ന സമയത്ത് അവനാരാണെന്ന് അറിയാതിരുന്നവർപോലും ദൈവസഭ സ്ഥാപിതമായപ്പോൾ, തങ്ങൾ ദൈവപുത്രനായ ക്രിസ്തുവിനെയാണ് അറിയാതെ ക്രൂശിച്ചതെന്നറിഞ്ഞു. പിന്നെയും, ഇരുപത് വർഷങ്ങൾക്കുശേഷം സഭ എല്ലായിടവും വ്യാപിച്ചനന്തരം പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മമെന്താണ്???…

പൗലൊസ് ഈ മർമ്മം അഥവാ രഹസ്യം വെളിപ്പെടുത്തുന്ന കാലത്ത് യേശു ദൈവപുത്രനായ ക്രിസ്തു ആണെന്നുള്ളത് ഒരു മർമ്മമല്ല; അത് എല്ലായിടത്തും പരസ്യമായ ഒരു വസ്തുതയാണ്. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന സത്യം പരസ്യമായി, പിന്നെയും വർഷങ്ങൾക്കുശേഷം ഒരാൾക്ക് അതൊരു മർമ്മമെന്ന നിലയിൽ വെളിപ്പെടുത്താൻ കഴിയുമോ? ഒരുദാഹരണം പറയാം: നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ട് 2,014 മുതൽ 2,021 വരെ ഇന്നേക്ക് 7 വർഷമായി. ഒരാൾ ഇപ്പോൾ വന്നിട്ട് എനിക്കൊരു മർമ്മം വെളിപ്പെട്ടു, “നരേന്ദ്രമോദിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി” എന്നു പറഞ്ഞാൽ, അയാൾ ഭ്രാന്തനല്ലാതെ മറ്റാരാണ്. അതുപോലെ, ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിക്കപ്പെട്ട വസ്തുത എല്ലായിടത്തും പരസ്യമായി, ഇരുപത് വർഷങ്ങൾക്കുശേഷം പൗലൊസ് ഒരു ഭ്രാന്ത് പറയുകയാണോ? മാത്രമല്ല, കൊരിന്ത്യസഭയ്ക്കാണ് പൗലൊസ് ഈ ലേഖനം എഴുതുന്നത്. ദൈവപുത്രനായ യേശുക്രിസ്തു തങ്ങൾക്കായി ക്രൂശിൽ മരിച്ചുവെന്ന സത്യം അംഗീകരിക്കുമ്പോഴാണല്ലോ ഒരു സഭ ഉണ്ടാകുന്നത്. അവർ അറിഞ്ഞ് വിശ്വസിച്ച സത്യംതന്നെ പിന്നെയും മർമ്മമെന്ന നിലയിൽ പ്രസ്താവിക്കേണ്ട ആവശ്യമുണ്ടോ???… അപ്പോൾ, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന അറിവിനേക്കാൾ ഉന്നതമായ ഒരു രഹസ്യമാണ് താൻ വെളിപ്പെടുത്തിയതെന്നല്ലേ? അഥവാ, യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:31, 35) വെളിപ്പെട്ടത് തേജസ്സിൻ്റെ കർത്താവാണെന്നല്ലേ? ആ തേജസ്സിൻ്റെ കർത്താവാരാണ്???…

ദൈവത്തിൻ്റെ പുസ്തകത്തിൽ എല്ലാറ്റിനും തെളിവുകളുണ്ട്. “യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ;” (യെശ, 34:16). സഭ സ്ഥാപിതമായി ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് പൗലൊസിന് ഈ മർമ്മം വെളിപ്പെട്ടത്. പിന്നെയും നാല്പത് വർഷങ്ങൾ കഴിഞ്ഞാണ് യോഹന്നാൻ പുസ്തകങ്ങൾ എഴുതുന്നത്. യോഹന്നാൻ 12:38-41 വാക്യങ്ങൾ നോക്കാം: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” യോഹന്നാൻ ഇത് എഴുതുന്നത്; യേശു തൻ്റെ 3½ വർഷത്തെ പരസ്യശുശ്രൂഷ അവസാനിപ്പിച്ച് ദൈവാലയത്തിൽനിന്ന് മടങ്ങിപ്പോകുമ്പൊഴാണ്. യെശയ്യാവ് 53:1-ആണ് ഉദ്ധരിക്കുന്നത്. ”കർത്താവിന്റെ അഥവാ യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു ചോദിച്ചാൽ; യഹോയുടെ കൈ ആര് കണ്ടിരിക്കുന്നു’ എന്നാണോ? അല്ല, പിന്നെന്താണ്? യഹോവയുടെ ഭുജത്തെക്കുറിച്ച് ബൈബിൾ പറയുന്നത് നോക്കുക: വിടുവിക്കുന്നു (പുറ, 6:6); ശത്രുക്കളെ ചിതറിക്കുന്നു (സങ്കീ, 89:10); ബലപ്പെടുത്തുന്നു (സങ്കീ, 89:21); ജയം നേടുന്നു (98:1); ഭരണം നടത്തുന്നു (യെശ, 40:10); ന്യായം വിധിക്കുന്നു (യെശ, 51:5); നഗ്നമാക്കുന്നു (യെശ, 52:10); വെളിപ്പെടുത്തുന്നു (യെശ, 53:1); രക്ഷ വരുത്തുന്നു (യെശ, 59:16); ആകാശവും ഭൂമിയും സൃഷ്ടിച്ചു. (യിരെ, 27:5). ഇതൊക്കെ ചെയ്തത് യഹോവയല്ല; യഹോവയുടെ കയ്യാണെന്ന് ആരെങ്കിലും പറയുമോ? ‘യഹോവയുടെ ഭുജം വിടുവിച്ചു’ എന്നു പറഞ്ഞാൽ; യഹോവ വിടുവിച്ചുവെന്നല്ലേ? ‘യഹോവയുടെ ഭുജം ഭരണം നടത്തുന്നു’ എന്നു പറഞ്ഞാൽ; ‘യഹോവ ഭരണം നടത്തുന്നു’ എന്നല്ലേ? അതുപോലെ ‘യഹോവയുടെ ഭുജം ആർക്ക് വെളിപ്പെട്ടു’ എന്നു ചോദിച്ചാൽ ‘യഹോവയെ ആര് കണ്ടിരിക്കുന്നു’ എന്നാണ്. യഹോവയെ യെഹൂദാ പ്രമാണിമാർ മനസ്സിലാക്കിയില്ല; അതാണ് യോഹന്നാൻ അവിടെ പറയുന്ന വിഷയം.

അടുത്തവാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:” (12:39). യഹോവയെ കണ്ണിനു മുമ്പിൽ കണ്ടിട്ടും അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വരുവാനിരുന്ന ഏലിയാവിനാൽ വഴിയൊരുക്കപ്പെട്ടിട്ടും (യെശ, 40:3; മലാ, 3:1; 4:5,6; മത്താ, 11:14), അവൻ ചെയ്ത അത്ഭുതപ്രവൃത്തികൾ കണ്ടിട്ടും (യെശ, 35:1-6; മത്താ, 11:2-6; ലൂക്കൊ, 7:19-23), പെൺകഴുതക്കുട്ടിയുടെ പുറത്തുകയറി യെരൂശലേമിലേക്ക് രാജകീയപ്രവേശം ചെയ്തിട്ടും (സെഖ, 9:9; മത്താ, 21:2-9) അവർക്ക് അവരുടെ രാജാവിനെ മനസ്സിലായില്ല. അതിൻ്റെ കാരണം അടുത്ത വാക്യത്തിലുണ്ട്: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” (12:40; യെശ, 6:9,10). അവരുടെ ദുഷ്ടഹൃദയം തടിച്ചിരിക്കയായിരുന്നു. “അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.” (12:43). അതുകൊണ്ട് അവരുടെ നിഗളിച്ച ഹൃദയത്തെ ദൈവസന്നിധിയിൽ താഴ്ത്താൻ അവർ കൂട്ടാക്കിയില്ല. അടുത്തവാക്യം: “യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” യെശയ്യാവ് യേശുവിൻ്റെ തേജസ്സ് കണ്ടിട്ടാണ് ഇതെഴുതി വെച്ചിരിക്കുന്നത്. സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിലുള്ള പരിഭാഷയിൽ നിന്ന് വാക്യം ചേർക്കുന്നു: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (ഒ.നോ: മ.ബൈ; മ.ബൈ.നൂ.പ). ഇംഗ്ലീഷിലും നോക്കുക: “Isaiah said this because he saw Jesus’ glory and spoke about him.” (NIV. ഒ.നോ: AUV; EHV; FBE; CEB; CEV; CEVD; CJB; DRA; RRB; EXB; GLW; GNT; GW; GW’20; GWN; HNC; ICB; MOUNCE; MSG; NABRE; NCV; NET; NIRV; NLT; NLV; NOG; NTWE; OEB-cw; OEB-us; OJB; Phi; RAD’20; Rem; TLB; t4t)

യെശയ്യാവ് ആരുടെ തേജസ്സാണ് കണ്ടതെന്ന് 6-ാം അദ്ധ്യായത്തിലുണ്ട്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.” (യെശ, 6:1-5). സൈന്യങ്ങളുടെ യഹോവയായ രാജാവിൻ്റെ തേജസ്സാണ് യെശയ്യാവ് കണ്ടത്. അത് യേശുവായിരുന്നുവെന്ന് പ്രിയശിഷ്യൻ വ്യക്തമാക്കുന്നു. എന്താണ് പൗലൊസ് വെളിപ്പെടുത്തിയ മർമ്മമെന്ന് ഇപ്പോൾ മനസ്സിലായോ? ലോകത്തിൻ്റെ പ്രഭുക്കന്മാരായ യെഹൂദാ പ്രമാണിമാർ അറിയാതെ ക്രൂശിച്ചത്; മനുഷ്യനായി വെളിപ്പെട്ട തേജസ്സിൻ്റെ കർത്താവിനെ അഥവാ  സൈന്യങ്ങളുടെ യഹോവയെയാണ്. മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതുകൊണ്ട് (സങ്കീ, 49:7-9) ‘യഹോവ രക്ഷ’ എന്നർത്ഥമുള്ള ‘യേശു’ എന്ന നാമത്തിലും ദൈവപുത്രനെന്ന പദവി അഥവാ വിശേഷണത്തിലും മനുഷ്യനായി വെളിപ്പെട്ടവൻ മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യഹോവയായിരുന്നു. (എസ്രാ, 8:6; തീത്തൊ, 2:12; യെശ, 43:11; ലൂക്കൊ, 2:11). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

ബൈബിളിലെ ദൈവത്തെ അറിയുക: “ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). ആ അദൃശ്യദൈവത്തിന്റെ ദൃശ്യരൂപം അഥവാ പ്രതിബിംബമാണ് യേശുക്രിസ്തു. (2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:8; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:9,10). പഴയനിയമത്തിൽ യഹോവ എന്ന നാമത്തിൽ മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (യെശ, 6:1-5), യെഹെസ്ക്കേലും (യെഹെ, 1:26-28) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചവനും; ആദാം മുതൽ മലാഖി വരെയുള്ളവർക്ക് പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും; കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി (ഗലാ, 4:4), ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനും (2തിമൊ, 2:8); സ്തെഫാനൊസും (പ്രവൃ, 7:55,56) യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ ദർശിച്ചവനും ഒരാളാണ്. സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് രാപ്പകൽ ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-4; വെളി, 4:1-8; മത്താ, 18:11) മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് മരണം വരിച്ചത്. (ലൂക്കൊ, 1:68; യോഹ, 1:1; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, സ്വർഗ്ഗത്തിൽ ചെന്നാൽ യേശുവിനെയല്ലാതെ മറ്റൊരു പിതാവിനെ ആർക്കും കാണാൻ കഴിയില്ല.” (യോഹ, 8:24, 28; 10:30; 14:7, 9; 15:24). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:5,6)🙏🏻

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

1. ഓർമ്മെക്കായിട്ടു ഒരു പുസ്തകം (പുറ, 17:14)

2. നിയമപുസ്തകം (പുറ, 24:7)

3. നീ (യഹോവ) എഴുതിയ നിന്റെ പുസ്തകം (പുറ, 32:32)

4. യഹോവയുടെ യുദ്ധപുസ്തകം (സംഖ്യാ, 21:15)

5. ന്യായപ്രമണപുസ്തകം (ആവ, 28:61)

6. ശൂരന്മാരുടെ പുസ്തകം (യോശു, 10:13; 2ശമൂ, 1:18)

7. ശലോമോൻ്റെ വൃത്താന്തപുസ്തകം (1രാജാ, 11:41)

8. യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:19)

9. യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:29)

10. സാക്ഷ്യപുസ്തകം (2രാജാ, 11:12)

11. മോശെയുടെ ന്യായപ്രമാണ പുസ്തകം (2രാജാ, 14:6)

12. നിയമപുസ്തകം (2രാജാ, 23:2)

13. ഹിൽക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകം (രാജാ, 23:24)

14. ദാവീദ്‌ രാജാവിന്റെ വൃത്താന്തപുസ്തകം (1ദിന, 27:24)

15. ശമൂവേലിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

16. നാഥാൻ പ്രവാചകന്റെ പുസ്തകം (1ദിന, 29:30)

17. ഗാദിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

18. ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകം (2ദിന, 13:22)

19. യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 16:11)

20. യഹോവയുടെ ന്യായപ്രമാണപുസ്തകം (2ദിന, 17:9)

21. രാജാക്കന്മാരുടെ ചരിത്രപുസ്തകം (3ദിന, 24:27)

22. മോശയുടെ പുസ്തകം (2ദിന, 25:4)

23. ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം (നെഹെ, 8:8)

24. ദിനവൃത്താന്ത പുസ്തകം (നെഹെ, 12:23)

25. മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (എസ്ഥേ, 10:2)

26. പുസ്തകച്ചുരുൾ (സങ്കീ, 40:7)

27. ജീവന്റെ പുസ്തകം (സങ്കീ, 69:28)

28. യഹോവയുടെ പുസ്കം (യെശ, 34:16)

29. നഹൂമിന്റെ ദർശനപുസ്തകം (നഹൂം, 1:1)

30. സ്മരണപുസ്തകം (മലാ, 3:16)

പുതിയനിയമത്തിൽ

1. മോശെയുടെ പുസ്തകം (മർക്കൊ, 12:26)

2. സങ്കീർത്തന പുസ്തകം  (ലൂക്കൊ, 20:43)

3. യെശയ്യാ പ്രവാചകന്റെ പുസ്തകം (ലൂക്കൊ, 3:4)

4. പ്രവാചക പുസ്തകം (ലൂക്കൊ, 24:44)

5. ഹോശേയ പുസ്തകം (റോമ, 9:27)

6. ന്യായപ്രമാണ പുസ്തകം (ഗലാ, 3:10)

7. ജീവപുസ്തകം (ഫിലി, 4:3)

8. പുസ്തകച്ചുരുൾ (എബ്രാ, 10:7)

9. ഏഴ് മുദ്രയിട്ട പുസ്തകം (വെളി, 5:1)

10. ചെറു പുസ്തകം (വെളി, 10:9)

11. പ്രവചന പുസ്തകം (വെളി, 22:19)

സെപ്റ്റ്വജിൻ്റ് പരിഭാഷ

സെപ്റ്റ്വജിൻ്റ് പരിഭാഷ (Septuagint Translation)

എബ്രായ ഭാഷയിലെ പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമാണ് സെപ്റ്റ്വജിൻ്റ് പരിഭാഷ. മഹാനായ അലക്സാണ്ടറുടെ യുദ്ധവിജയങ്ങൾ ഗ്രീക്കു ഭാഷയുടെ പ്രചാരണത്തിനു വഴിതെളിച്ചു. ഗ്രീക്കുഭാഷ സംസാരിക്കുന്ന വലിയൊരു കൂട്ടം യഹൂദന്മാർ പലസ്തീനിൽ നിന്നും ഈജിപ്റ്റിലേക്കു കുടിയേറിപ്പാർത്തു. അങ്ങനെ ഈജിപ്റ്റിലെ അലക്സാണ്ട്രിയ പട്ടണം യഹൂദന്മാർ തിങ്ങിപാർക്കുന്ന കേന്ദ്രമായിത്തീർന്നു. എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്തുലഭിച്ചാൽ നന്നായിരുന്നുവെന്നും അവർ ആഗ്രഹിച്ചു. അന്നു ഈജിപ്റ്റു ഭരിച്ചിരുന്ന ടോളമി ഫിലാദെൽഫസ് (Ptolemy Philadelphus, BC 309- 246) ഗ്രീക്കുഭാഷ സംസാരിച്ചിരുന്നവർക്കായി എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്യുവാൻ നടപടി എടുത്തു. എബ്രായപഴയനിയമം ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുവാനായി എബ്രായ ഗ്രീക്കു ഭാഷകളിൽ പ്രാവീണ്യമുള്ള 72 യഹൂദാപണ്ഡിതന്മാരെ യെരൂശലേമിൽ നിന്നും രാജാവു വരുത്തി. ഇവരിൽ 70 പേർ 70 ദിവസംകൊണ്ട് ആദ്യം മോശെയുടെ ഒറ്റപുസ്തകമായ ന്യായപ്രമാണപുസ്തകം പരിഭാഷപ്പെടുത്തി, അഞ്ചു പുസ്തകമായി ക്രമപ്പെടുത്തി. ഈ പരിഭാഷയ്ക്ക് ലത്തീൻ ഭാഷയിൽ 70 എന്നർത്ഥമുള്ള Septuaginta എന്ന വാക്കിൽനിന്ന് സെപ്റ്റ്വജിൻ്റ് എന്നു പേർ ലഭിച്ചു. തുടർന്നു പഴയനിയമം മുഴുവനും ഗ്രീക്കിലേക്കു വിവർത്തനം ചെയ്തു. വിഷയക്രമത്തിന്റെയും, ചുരുളുകളുടെ എണ്ണമനുസരിച്ചും 22 പുസ്കത്തെ 39 പുസ്തകമായി ഇവർ ക്രമപ്പെടുത്തി. യേശുക്രിസ്തുവിന്റെ കാലത്തു പ്രചാരത്തിലുണ്ടായിരുന്ന പഴയനിയമം സെപ്റ്റ്വജിൻ്റ് വിവർത്തനമായിരുന്നു. പുതിയനിയമത്തിലെ ഉദ്ധരണികൾ ഈ പരിഭാഷയിൽ നിന്നെടുത്തിട്ടുള്ളതാണ്.

ദൈവത്തോടുള്ള സമത്വം

ദൈവത്തോടുള്ള സമത്വം

“അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലി, 2:6-8). 

ത്രിത്വപണ്ഡിതന്മാർ അവകാശപ്പെടുന്നത് ദൈവത്തോടു സമത്വമുള്ള മറ്റൊരു വ്യക്തിയാണ് യേശുക്രിസ്തു എന്നാണ്. അതിനാധാരമായിട്ട് അവർ ചൂണ്ടിക്കാണിക്കുന്നത് ഫിലിപ്പിയർ 2:6-ലെ ”അവൻ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല” എന്ന പ്രയോഗമാണ്. ത്രിത്വോപദേശം ബൈബിൾ പ്രകാരം അബദ്ധോപദേശമാണ് എന്നതിൻ്റെ ചില തെളിവുകൾ ചൂണ്ടിക്കാണിച്ചശേഷം, “ദൈവത്തോടുള്ള സമത്വം” എന്താണെന്ന് നോക്കാം:

1. സമത്വം: രണ്ടോ അതിലധികമോ പേരുടെ തുല്യമായ അവസ്ഥയ്ക്കാണ് സമത്വം എന്നു പറയുന്നത്. തുല്യത, സമാനത, സമാനത്വം, സ്ഥിതിസമത്വം എന്നതൊക്കെ സമത്വത്തിൻ്റെ പര്യായങ്ങളാണ്. നിങ്ങളുടെ ത്രിത്വദൈവം സാരാംശത്തിൽ ഏകനും ആ ഏകനിൽ മൂന്നാളുകൾ (One ousia, three hypostasis) അഥവാ മൂന്നു വ്യക്തിയാണുള്ളതെന്ന് നിങ്ങളുടെ Systematic theology-യിൽ പറയുന്നു. അതായത്, മൂന്നു വ്യക്തികൾ ചേർന്ന ത്രിയേകദൈവമാണ് നിങ്ങൾക്കുള്ളത്. ദൈവം മാറാത്തവനാണെന്നു പഴയനിയമത്തിലും ഗതിഭേദത്താൽ ആഛാദനമില്ലാത്തവൻ ആണെന്നു പുതിയനിയമത്തിലും പറയുന്നു: (മലാ, 3:6; യാക്കോ, 1:17). അതിനാൽ, ദൈവം ഏകനായാലും ത്രിയേകനായാലും എല്ലായ്പ്പോഴും ദൈവം സ്ഥിരതയുള്ളവൻ ആയിരിക്കണം: മൂന്നാളുകളുടെ ഏക സാരാംശമായ നിങ്ങളുടെ ദൈവം അഥവാ ത്രിയേകദൈവം എല്ലായ്പ്പോഴും പ്രകൃതിയിൽ മാറ്റംവരാത്തവൻ ആയിരിക്കണം. എന്നാൽ, പ്രസ്തുതവാക്യത്തിൽ ”പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ എന്നല്ല പറഞ്ഞിരിക്കുന്നത്; പ്രത്യുത, ദൈവത്തോടുള്ള അഥവാ, നിങ്ങളുടെ ത്രിയേകദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അവിടുത്തെ പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, എല്ലാ അർത്ഥത്തിലും ത്രിയേകദൈവത്തോടു സമനായ അഥവാ തുല്യതയുള്ള മറ്റൊരു ത്രിയേകദൈവമാണ് യേശുവെന്ന് മനസ്സിലാക്കണം. ദൈവം ത്രിത്വമാണെന്നു പറയുന്നതുതന്നെ ദുരുപദേശമാണ്. അപ്പോൾ മറ്റൊരു ത്രിത്വമെന്നത് അതിനെക്കാൾ ദുരന്ത ഉപദേശമായി മാറും. നിങ്ങൾക്ക് ദൈവം മൂന്നു വ്യക്തികളുടെ സാരാംശത്തിൽ ഏകൻ അഥവാ ത്രിയേകൻ ആണെങ്കിൽ നിങ്ങളുടെ വ്യാഖ്യാനപ്രകാരം യേശു ത്രിയേകദൈവത്തോടു സമത്വമുള്ള മറ്റൊരു ത്രിയേകനായിമാറും. ഇനി, അവിടെയുള്ളത് ത്രിയേകദൈവമല്ല, പിതാവായ ദൈവമാണെന്ന് നിങ്ങളുടെ ഉപദേശത്തിനു വിരുദ്ധമായി വാദിച്ചാലും, യേശു പിതാവിനോട് സമത്വമുള്ളവനാണെന്ന് പറയുന്നത് ദുരുപദേശമാണ്. എന്തെന്നാൽ ബൈബിൾ പറയുന്നു: “പിതാവായ ഏകദൈവമെ നമുക്കുള്ളു.” (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11). അപ്പോൾ, അവിടുത്തെ വിഷയം യഥാർത്ഥത്തിൽ ദൈവത്തോടുള്ള സമത്വം അല്ല.

ബൈബിൾ വെളിപ്പെടുത്തുന്ന ആത്മാവായ ദൈവം ഏകൻ എന്ന് പറഞ്ഞാൽ, അത് ദൈവത്തിൻ്റെ പ്രകൃതിയാണ്; അതിൽനിന്നു ദൈവത്തിന് ഗതിഭേദം അഥവാ അവസ്ഥാഭേദം വരുവാൻ കഴിയില്ല. അതുപോലെ ട്രിനിറ്റിയുടെ ദൈവം ത്രിത്വമാണ് അല്ലെങ്കിൽ, ത്രിയേകൻ ആണെന്നു പറഞ്ഞാൽ എല്ലായ്പ്പോഴും അങ്ങനെതന്നെ ആയിരിക്കണ്ടേ? എന്തെന്നാൽ, ദൈവത്തിനു തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിക്കാൻ കഴിയില്ല: (മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). ഉദാ: രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് രാവണൻ. രാവണന് പത്ത് തലയും ഇരുപത് കയ്യുമുണ്ട്. അവൻ അതിൽനിന്ന് ഒൻപത് തലയും പതിനെട്ട് കൈയ്യും ഊരിവെച്ചിട്ട് വന്നാൽ അവൻ രാവണനാണെന്ന് ആരെങ്കിലും പറയുമോ? രാവണനെന്നു പറഞ്ഞാൽ, പത്തുതലയും ഇരുപത് കയ്യുമുള്ളവനാണ്; അതാണവൻ്റെ പ്രകൃതി അഥവാ സ്വരൂപം; അത് ത്യജിച്ചാൽ പിന്നെയവനില്ല. രാവണനൊരു സങ്കല്പമാണ്. ആ രാവണനെ ഒരു തല കുറഞ്ഞവനായി സങ്കല്പിക്കാൻപോലും കഴിയില്ല. അങ്ങനെയെങ്കിൽ, സകലത്തിനും കാരണഭൂതനായ ദൈവത്തിന് തൻ്റെ അസ്തിത്വത്തിൽനിന്ന് വ്യതിചലിക്കുവാൻ അഥവാ, തൻ്റെ സ്വരൂപം ത്യജിക്കാൻ എങ്ങനെ കഴിയും? സകലത്തിൻ്റെയും സ്രഷ്ടാവായ ഏകദൈവത്തെ തന്നെയല്ലേ നിങ്ങൾ ത്രിയേകൻ എന്ന് പറയുന്നത്. ആ ദൈവത്തിനെങ്ങനെ ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വവുമെന്ന നിലയിൽ സ്ഥിരതയില്ലാത്തവൻ ആകാൻ കഴിയും? നിങ്ങളുടെ ത്രിയേകദൈവം രണ്ടുപേരെ അടർത്തിമാറ്റിയാൽ അവൻ പിന്നെ ദൈവമല്ലാതായിമാറും. ആ ദൈവത്തോട് പിന്നെ ആർക്ക് എന്തിനാണ് സമത്വം? ദൈവം മാറ്റമില്ലാത്തവനാണ്; നിങ്ങളുടെ ദൈവം ത്രിയേകനാണ്. ഫിലിപ്പ്യരിൽ ദൈവത്തോടുള്ള സമത്വം അഥവാ നിങ്ങളുടെ ത്രിയേകദൈവത്തോടുള്ള സമത്വമാണ് യേശുവിനുള്ളത്; അപ്പോൾ യേശു ആരായി? മറ്റൊരു ത്രിയേകദൈവം. സന്ദർഭം (context) മറന്നുകൊണ്ട് ദുരുപദേശം സ്ഥാപിക്കാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും.

2. ഒന്നാം കല്പന: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). ഇതാണ് ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമായ പത്ത് കല്പനകളിലെ ഒന്നാം കല്പന. ഒന്നാം കല്പനയിൽ രണ്ടു കാര്യങ്ങൾ യഹോവ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഒന്ന്; ഞാൻ മാത്രമാണ് നിന്റെ ദൈവം. രണ്ട്; ഞാനല്ലാത്തതെല്ലാം അന്യദൈവങ്ങളാണ്. ത്രിത്വം പഠിപ്പിക്കുന്നപോലെ ദൈവത്തിനൊരു ബഹുത്വമുണ്ടാകുകയോ, ദൈവത്തോടു സമത്വമുള്ള ഒരു പുത്രൻ ദൈവത്തിന് ഉണ്ടാകുകയോ ചെയ്താൽ; ഒന്നാം കല്പന ഇതാകുമായിരുന്നോ? “ഞങ്ങൾ നിൻ്റെ ദൈവം ആകുന്നു. ഞങ്ങളല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്നു കല്പിപ്പിക്കുമായിരുന്നില്ലേ? അതായത്, ഭോഷ്ക്കു പറയാൻ കഴിയാത്ത ദൈവത്തെ ത്രിത്വവിശ്വാസം ഭോഷ്ക്കു പറയുന്നവനാക്കുന്നു. ഒന്നാം കല്പനയ്ക്കുതന്നെ പണി കൊടുത്തിട്ട്, ഏകസത്യദൈവത്തെ ബഹദൈവമാക്കി എല്ലാവനെയും നരകത്തിലോട്ട് കെട്ടിയെടുക്കാൻ നാലാം നൂറ്റാണ്ടിലെ നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ സാത്താൻ സഭയിൽ നുഴയിച്ചുകയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം. കല്പനകളുടെ ലംഘനം പാപമാണെന്ന് അറിയാത്തവരില്ല. രണ്ടാം കല്പനയുടെ ലംഘനം പാപമാണെന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ തന്നെയാണ്, ത്രിമൂർത്തി വിശ്വാസത്താൽ ഒന്നാം കല്പന ലംഘിക്കുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നത്.

3. യഹോവയായ ദൈവത്തിൻ്റെ സാക്ഷ്യം: ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും എനിക്കു സമനായോ, സദൃശനായോ ആരുമില്ലെന്ന് യഹോവയായ ഏകദൈവം പറയുന്നു. “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39). “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9. ഒ.നോ: യെശ, 43:11; 44:6; 44:8; 45:5; 45:6; 45:21; 45:22; 46:9). “ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25; 46:5; യിരെ,49:19; 50:44). “യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). “നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ മറ്റൊരുത്തനുമില്ല; എന്നോടു സമനായും സദൃശനായു ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെ യഹോവയായ ഏകദൈവം ആവർത്തിച്ചു പറഞ്ഞിരിക്കെ, ട്രിനിറ്റി ദൈവത്തോടു മറുതലിച്ചുകൊണ്ട് നിന്നോടു സമനായ രണ്ടുപേർകൂടി ഉണ്ടെന്ന് യഹോവയെ പഠിപ്പിക്കുന്നു. ട്രിനിറ്റിയിൽ വ്യാപരിക്കുന്നത് ദൈവാത്മാവോ?

4. പഴയനിയമ പ്രവാചകന്മാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15. ഒ.നോ: 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35. ഒ.നോ: 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.” (യിരെ, 10:6. ഒ.നോ: പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:10:7; മീഖാ 7:18). “എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5. ഒ.നോ: 89:6; 113:5; യെശ, 40:25; 46:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; യഹോവയല്ലാതെ മറ്റൊരുത്തനുമില്ല; യഹോവയ്ക്ക് സമനില്ല; യഹോവയ്ക്ക് സദൃശനില്ല” എന്നൊക്കെ പഴയനിയമഭക്തന്മാർ ആവർത്തിച്ചു പറഞ്ഞിരിക്കെ, ദൈവത്തോടു അഭിമുഖമായി സംസാരിച്ചവനും ഭൂതലത്തിലെ സകല മനുഷ്യരിലും അതിസൗമ്യനെന്ന് ദൈവംതന്നെ സാക്ഷ്യം പറഞ്ഞവനുമായ, മോശെ മുതലുള്ള സകല പ്രവാചകന്മാരും ഭക്തന്മാരും നുണപറയുകയായിരുന്നു എന്നാണോ ട്രിനിറ്റി പഠിപ്പിക്കുന്നത്?

5. ക്രിസ്തുവിൻ്റെ സാക്ഷ്യം: ഏകദൈവം (The one only God) അഥവാ ദൈവം ഒരുത്തൻ മാത്രമാണ് (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവം (യോഹ, 17:3) അവനെമാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നത്, (മത്താ,24:36) ക്രിസ്തു പറയുന്നത് ഒറ്റ’ (single/olny/alone) എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മോണോസ് (μόνος – monos) എന്ന പദം കൊണ്ടാണ്. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവനില്ല (മർക്കൊ, 10:18), പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു (യോഹ, 5:30), പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു (8:28), ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു (യോഹ, 12:49), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു എന്നെക്കാൾ വലിയവൻ (14:28) എന്നൊക്കെയാണ് ക്രിസ്തു പറയുന്നത്. ദൈവം ഒരുത്തൻ മാത്രമാണെന്നും; ആ ദൈവം പിതാവ് മാത്രമാണെന്നും; അവനെ മാത്രം ആരാധിക്കണമെന്നും; അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും; പിതാവു എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്ന് സാക്ഷ്യം പറയുന്നതും ക്രിസ്തുവാണ്. ആ ക്രിസ്തു ദൈവത്തോട് സമനാണെന്ന് പറഞ്ഞുകൊണ്ട്, വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ ട്രിനിറ്റി വഞ്ചനകനാക്കുന്നു.

6. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ഏക(monos)ജ്ഞാനിയായ ദൈവം (റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏക(monos)ദൈവം (1തിമൊ, 1:17), ധന്യനായ ഏക(monos)അധിപതി (1തിമൊ, 6:15), താൻ മാത്രം (monos) അമർത്യതയുള്ളവൻ (1തിമൊ, 6:16), ഏക(monos)നാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏക(monos)ദൈവം (യൂദാ, 1:24), നീയല്ലോ ഏക(monos)പരിശുദ്ധൻ (വെളി, 15:4) എന്നൊക്കെ അപ്പൊസ്ലന്മാർ പറയുന്നത് ഒറ്റ’ (single/olny/alone) എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മോണോസ് (μόνος – monos) എന്ന പദം കൊണ്ടാണ്. “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നും അപ്പൊസ്തലന്മാർ പറഞ്ഞിരിക്കുന്നു: (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11). ദൈവം ഒരുത്തൻ മാത്രമാണെന്നും; ആ ദൈവം പിതാവാണെന്നും അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു” (ലൂക്കോ,10:16. ഒ.നോ: മത്താ, 10:40; യോഹ, 13:20). പിതാവിനെയും പുത്രനെയും അപ്പൊസ്തലന്മാരെയും പഴയനിയമഭക്തന്മാരെയും തള്ളിയ മാരണ ഉപദേശമാണ് ട്രിനിറ്റി.

7. ക്രിസ്തുവിൻ്റെ ദൈവം: ത്രിത്വവിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ നിത്യദൈവമാണ്. എന്നാൽ, തനിക്കൊരു ദൈവമുണ്ടെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറയുന്നു: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46, 27:46; മർക്കൊ, 15:34, 15:34; യോഹ, 20:17). “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവമുണ്ടെന്ന് ക്രിസ്തുവും, ക്രിസ്തുവിനൊരു ദൈവമുണ്ടെന്ന് അപ്പൊസ്തലന്മാരും നുണ പറയുകയാണോ? ദൈവത്തോട് സമനായ ക്രിസ്തുവിൻ്റെ ദൈവമാരാണ്? മാറ്റമില്ലാത്ത ദൈവമെങ്ങനെ മനുഷ്യനായി? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവങ്ങനെ വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു? ചുമ്മാ വല്ലതുമൊക്കെ വിളിച്ചു പറയുന്നതിനു മുമ്പ്, പറയുന്ന കാര്യത്തിന് ബൈബിളിൽ വല്ല തെളിവുമുണ്ടോന്ന് പരിശോധിച്ചായിരുന്നോ???…

ഇനി, എന്താണ് അവിടുത്തെ സമത്വമെന്ന് നോക്കാം: സമത്വത്തിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദമായ ഇസൊസ് (isos) എട്ടു പ്രാവശ്യമുണ്ട്. ‘സമത്വം, ഒക്കുക, അതെ’ എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. അതിലൊരു പദം പ്രവൃത്തികളുടെ പുസ്തകത്തിലുണ്ട്. കൊർന്നേല്യൊസിനോടും കുടുംബത്തോടും പത്രൊസ് സുവിശേഷം അറിയിച്ചപ്പോൾത്തന്നെ പരിശുദ്ധാത്മാവ് അടയാളങ്ങളോടെ അവരുടെമേൽ വരുകയും, പത്രൊസ് അവരെ സ്നാനം കഴിപ്പിച്ചു സഭയോടു ചേർക്കുകയും ചെയ്തു. എന്നാൽ യെരൂശലേമിൽ മടങ്ങിയെത്തിയപ്പോൾ പരിച്ഛേദനക്കാരായ വിശ്വാസികൾ പത്രൊസ് അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നിങ്ങനെ അവനോടു വാദിച്ചു. എന്നാൽ പത്രൊസ് ജാതികളോടുള്ള ബന്ധത്തിൽ ദൈവം തന്നിലൂടെ ചെയ്തതെല്ലാം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചു പറഞ്ഞശേഷം ഒടുവിൽ പറയുന്ന ഒരുകാര്യമുണ്ട്: “ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:17). ഇവിടെ പത്രൊസ് ‘അതേ ദാനം’ (the same gift) എന്നു പറയുന്നത് പെന്തെക്കൊസ്തു നാളിൽ തങ്ങളുടെമേൽ ശക്തിയോടെ ഇറങ്ങിവന്ന പരിശുദ്ധാത്മാവിനെ കുറിച്ചാണ്. പരിച്ഛേദനക്കാരോടുള്ള പത്രൊസിൻ്റെ മറുപടിയെന്താണെന്നു ഒന്നുകൂടി ശ്രദ്ധിക്കുക: “നമുക്കു ലഭിച്ചതുപോലത്തെ ദാനമെന്നല്ല; നമുക്കു ലഭിച്ചതിനു തുല്യമായ അഥവാ സമമായ ദാനമെന്നുമല്ല; നമുക്കു ലഭിച്ചതിനോടു സാദൃശ്യമുള്ള ദാനമെന്നുമല്ല; പിന്നെയോ, നമുക്കു ലഭിച്ച അതേ ദാനം അഥവാ അതേ പരിശുദ്ധാത്മാവിനെയാണ് ദൈവം ജാതികൾക്കും കൊടുത്തത്.” “ദൈവത്തോടുള്ള സമത്വം” (equal with God) എന്നതിൽ ‘ഓടുള്ള’ (with = meta) ഗ്രീക്കിൽ ഇല്ല; ഇസൊ തിയോ (ἴσα Θεῷ = isa Theo) മാത്രമേയുള്ളു. അതു പരിഭാഷാ പ്രശ്നമാണ്. ഇസാ (isa) എന്ന ഗ്രീക്കുപദത്തിനു പ്രവൃത്തികളിലെ അതേ (same) എന്ന അർത്ഥം കൊടുത്താൽ; “അവൻ ദൈവരൂപത്തിൽ ഇരിക്കെ, അതേ അഥവാ ആ ദൈവത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു” എന്നാകും. ദൈവരൂപത്തിലിരുന്നവൻ അഥവാ ഏകസത്യദൈവമായവൻ ആ ദൈവത്വം അഥവാ ദൈവമഹത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ ഒഴിച്ച് ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി പ്രത്യക്ഷനായതാണ് ഫിലിപ്പിയരിലെ വിഷയം. അതായത്, “The Living God was manifest in the flesh” (KJV) എന്ന ദൈവഭക്തിയുടെ മർമ്മത്തിൻ്റെ മറ്റൊരു പ്രയോഗമാണ് ദൈവസമാനത മുറുകെ പിടിക്കാതെ ദാസരൂപമെടുത്തു എന്നത്: (1തിമൊ, 3:14-16). അല്ലാതെ, യേശു ദൈവത്തോടു സമനായ മറ്റൊരു ദൈവമാണെന്നോ, വ്യക്തിയാണെന്നോ അല്ല അവിടെ പറയുന്നത്.

ദുരുപദേശം സ്ഥാപിക്കാൻ പലരും സന്ദർഭം (context) നോക്കാതെയാണ് ബൈബിൾ വ്യാഖ്യാനിക്കുന്നത്.  അവിടെ ‘ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ’ (ഫിലി, 2:5) എന്നു പറഞ്ഞുകൊണ്ടാണ് പൗലൊസ് പ്രസ്തുത വിഷയം അവതരിപ്പിക്കുന്നത്. ദൈവത്തോടുള്ള സമത്വമല്ല അവിടത്തെ വിഷയം; ക്രിസ്തുവിൻ്റെ ഭാവം അഥവാ മനോഭാവം (mind, attitude, Humbled) ആണ്. ദൈവമായിരുന്നവൻ ദൈവത്വം മുറുകെപ്പിടിക്കാതെ താഴ്ചയുള്ള മനുഷ്യനായതാണ് വിഷയം. അഥവാ, മഹിമയിൽ വസിച്ചിരുന്ന ദൈവം തൻ്റെതന്നെ മഹത്വമുള്ള ശരീരത്തിൽ നിന്ന് താഴ്ചയുള്ള ശരീരത്തിലേക്ക് വന്നതിനെക്കുറിച്ചാണ്. തുടർന്ന് ക്രിസ്തുവിൻ്റെ താഴ്ചയുടെ ഏഴ് പടികൾ അവിടെ പറഞ്ഞിരിക്കുന്നത് നോക്കുക: (1) സമത്വം അഥവാ ദൈവത്വം മുറുകെ പിടിച്ചില്ല; (2) ദാസരൂപം എടുത്തു; (3) മനുഷ്യസാദൃശ്യത്തിലായി; (4) തന്നെത്താൻ ഒഴിച്ചു; (5) വേഷത്തിൽ മനുഷ്യനായി വിളങ്ങി; (6) തന്നെത്താൻ താഴ്ത്തി; (7) ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി. (ഫിലി, 2:6-8). “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” (മത്താ, 23:12; ലൂക്കൊ, 14:11; 18:14) എന്നു പഠിപ്പിക്കുക മാത്രമല്ല അവൻ ചെയ്തത്; ക്രൂശിലെ മരണത്തോളം തന്നെത്തന്നെ താഴ്ത്തുകയും ചെയ്തു: (1തിമൊ, 3:14-16).

താൻ മനുഷ്യനാണെന്നും (യോഹ, 8:40) താൻ ദൈവമല്ലെന്നും (യോഹ, 5:44; 17:3; (മത്താ, 4:10; 24:36) ലൂക്കൊ, 4:8) തനിക്കൊരു ദൈവമുണ്ടെന്നും (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17) മനുഷ്യനായ ദൈവപുത്രൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു. ദൈവപുത്രൻ മനുഷ്യനാണെന്നും (മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). ജനിച്ചതും വളർന്നതും ജീവിച്ചതും മരിച്ചതും ഉയിർത്തതും മനുഷ്യനാണെന്നും (ലൂക്കൊ, 1:35; 2:52; യോഹ, 8:40; 10:33; 1തിമൊ, 2:6; പ്രവൃ, 2:36) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; എബ്രാ, 2:11) ദൈവപുത്രനൊരു ദൈവമുണ്ടെന്നും (യോഹ, 20:17; 2കൊരി, 11:31; എഫെ, 1:3; 1:17) അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു. അതായത്, ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെയാണ് ട്രിനിറ്റി ദൈവത്തോടു സമനായ മറ്റൊരു ദൈവമാക്കി ക്രൂശിൽ തറച്ചത്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). “നിന്റെ പിതാവു എവിടെ? എന്നു ചോദിച്ച യെഹൂദന്മാരോടു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ് ഉത്തരം പറഞ്ഞത്: (യോഹ, 8:19). യേശു ആരാണെന്നോ, അവൻ്റെ പിതാവ് ആരാണെന്നോ ട്രിനിറ്റിക്ക് ഇന്നും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത.

ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആ മർമ്മം അഥവാ രഹസ്യം യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ, അവർ തങ്ങളുടെ തേജസ്സിൻ്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8). യെഹൂദത്മാർക്ക് അത് മർമ്മമായിരുന്നെങ്കിൽ, ആ മർമ്മം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് ഇന്നേക്ക് ഏകദേശം 2,000 വർഷമായി. എന്നിട്ടും, ഇന്നും അനേകർക്കും ഇത് യെഹൂദരപ്പോലെ മർമ്മമായിരിക്കുകയാണ്.

പൗലൊസ് തന്നെയാണല്ലോ രണ്ടു ലേഖനങ്ങളും എഴുതിയത്; യഹോവയായ ദൈവത്തോടു സമത്വമുള്ള മറ്റൊരു വ്യക്തിയോ, ദൈവമോ ആണ് ക്രിസ്തുവെന്ന് ഫിലിപ്പ്യരിൽ എഴുതിയിട്ട്, യഹോവയായ ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് തിമൊഥെയൊസിൽ അവൻ എഴുതുമോ? എഴുതിയാൽ, പൗലൊസിൻ്റെ ലേഖനങ്ങൾ പരസ്പരവിരുദ്ധമായില്ലേ? പിന്നെ, ബൈബിളിനെന്ത് വിശ്വാസ്യതയാണുള്ളത്? എന്നുവെച്ചാൽ, ദൈവത്തിൻ്റെ ശ്രേഷ്ഠദാസനായ പൗലൊസിനെ കള്ളനും വഞ്ചകനുമാക്കിയ ഉപദേശമാണ് ദൈവത്തോടുള്ള സമത്വം. യഥാർത്ഥത്തിൽ ക്രിസ്തുവിന് ദൈവത്തോട് സമത്വമാണോ ഉള്ളത്? അല്ല. ഏകത്വം (Oneness) അഥവാ അഖണ്ഡതയാണ് ഉള്ളത്. അതായത്, ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പൂർണ്ണമനുഷ്യനാണ് ക്രിസ്തു: (1തിമൊ, 3:14-16; 1പത്രൊ, 1:20). അതുതന്നെയാണ് ഫിലിപ്പ്യരിലെ വിഷയവും. സുവിശേഷ ചരിത്രകാലത്തൊഴികെ, പിതാവും പുത്രനും ഒന്നുതന്നെയാണ്. ക്രിസ്തുതന്നെ അത് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: “ഞാൻതന്നെ അവൻ അഥവാ പിതാവ് (യോഹ, 8:24,28), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9). ക്രിസ്തു ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയാണെന്നു പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. ഒന്നാം കല്പനയ്ക്കു പണികൊടുക്കാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കി എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാൻ നാലാം നൂറ്റാണ്ടിൽ സാത്താൻ സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശമാണ് ട്രിനിറ്റി. നാലാം നൂറ്റാണ്ടിലെ നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെയാണ് ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടാക്കിയതെന്നും അതിനെ ഔദ്യോഗികമായി അംഗീകരിച്ചതെന്നും നിങ്ങളുടെ Systematic theology-യിൽത്തന്നെ പറഞ്ഞിട്ടുണ്ട്. (ദൈവം–ത്രിയേകത്വം, പേജ് 147).

യഹോവയും യേശുവും: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമത്തിൽ വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യഹോവയായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:43; 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവെന്ന (യോഹ, 14:26) ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളുടെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവും (ലൂക്കൊ, 23:46) ഉണ്ടായിരുന്ന ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്: (ലൂക്കൊ, 23:46: എബ്രാ, 9:14). മൂന്നാംനാൾ ദൈവത്താൽ ഉയിപ്പിക്കപ്പെട്ട ക്രിസ്തു അന്നുതന്നെ സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ കയറിപ്പോയതോടെ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (പ്രവൃ, 2:24; യോഹ, 20:17, എബ്രാ, 9:11,12,24). അതായത്, പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). പിന്നീട് സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനായത് ദൈവം തന്നെയാണ്; അവനെയാണ് തോമാസ് “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെയല്ലാതെ “എൻ്റെ ദൈവം” (My God) എന്ന് വിളിക്കില്ല. യെഹൂദാരാജാവായ ദാവീദ് “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” (സങ്കീ, 35:23) എന്ന് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്തോമാസ് “എൻ്റെ ദൈവം” എന്നു എന്നേറ്റുപറഞ്ഞത്. അതായത്, പുതിയനിയമത്തിൽ ഏകദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായും (1തിമൊ, 2:6; 3:14-16) അനന്തരം നേരിട്ടും പ്രത്യക്ഷനായത്: (മർക്കൊ, 16:14; യോഹ, 20:28). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!