ദൈവത്തെ കുറിക്കുന്ന ഏകവചന സർവ്വനാമങ്ങൾ

☛ ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്ന് വ്യക്തിക്കളാണെന്ന് കരുതുന്നവരുണ്ട്. ➟അല്ലെങ്കിൽ ദൈവം വ്യത്യസ്തരായ മൂന്ന് വ്യക്തികളുടെ സാരാംശം ആണെന്നാണ് അവർ വിചാരിക്കുന്നത്. ➟എന്നാൽ ദൈവത്തെ കുറിക്കുന്ന സർവ്വനാമങ്ങളെല്ലാം (Pronouns) ഏകവചനമാണെന്ന് (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) കാണാൻ കഴിയും. ➟ദൈവത്തിൽ വ്യത്യസ്ത വ്യക്തികൾ ഉണ്ടായിരുന്നെങ്കിൽ, ബഹുവചന സർവ്വനാമം (𝐏𝐥𝐮𝐫𝐚𝐥) അല്ലാതെ, ഏകവചനസർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟ഞാൻ, എനിക്ക്, എൻ്റെ, എന്നെ, എന്നോട്  എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧) ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ➟നീ, നിനക്ക്, നിൻ്റെ, നിന്നെ, നിന്നോട് എന്നിങ്ങനെ മധ്യമപുരഷ ഏകവചന സർവ്വനാമത്തിലും (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧), ➟അവൻ, അവന്, അവൻ്റെ, അവനെ, അവനോട്,  എന്നിങ്ങനെ പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിലുമാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐏𝐫𝐨𝐧𝐨𝐮𝐧) ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നത്. ➟ഈ ഏകവചന സർവ്വനാമങ്ങൾ ഏകദേശം 𝟮𝟬,𝟬𝟬𝟬-ത്തോളം വരും. ➟പിന്നെ ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം, ഞാനല്ലാതെ മറ്റൊരുത്തനുമില്ല എന്നിങ്ങനെ 𝟭𝟱𝟬-തോളം പ്രാവശ്യം വേറെയും പറഞ്ഞിട്ടുണ്ട്. ➟എല്ലാം ചേർത്താൽ 𝟮𝟬,𝟬𝟬𝟬-ത്തിലധികം പ്രാവശ്യം ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്.    

ഞാൻ, എനിക്ക്, എൻ്റെ, എന്നെ, എന്നോട്:
❶ ❝ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ (𝐈) നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.❞ (ഉല്പ, 1:29)
❷ ❝എനിക്കും (𝐌𝐞) നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.❞ (ഉല്പ, 17:2)
❸ ❝അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ (𝐌𝐲) ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.❞ (ഉല്പ, 6:3).
❹ ❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ (𝐌𝐞) ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.❞ (പുറ, 8:20)
❺ ❝അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു (𝐌𝐞) നിലവിളിക്കുന്നു.❞ (ഉല്പ, 4:10)

നീ, നിനക്ക്, നിൻ്റെ, നിന്നെ, നിന്നോട്:
❶ ❝അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ (𝐘𝐨𝐮) തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.❞ (ഉല്പ, 3:12)
❷ ❝ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു (𝐘𝐨𝐮) ദശാംശം തരും എന്നു പറഞ്ഞു.❞ (ഉല്പ, 28:22).
❸ ❝തോട്ടത്തിൽ നിന്റെ (𝐘𝐨𝐮𝐫) ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.❞ (ഉല്പ, 3:10).
❹ ❝തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ (𝐘𝐨𝐮) മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.❞ (ഇയ്യോ, 1:11)
❺ ❝യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു (𝐘𝐨𝐮) പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.❞ (ന്യായാ, 10:10)

അവൻ, അവന്, അവൻ്റെ അവനെ, അവനോട്:
❶ ❝ഇങ്ങനെ അവൻ (𝐇𝐞) മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.❞ (ഉല്പ, 3:24)
❷ ❝ഇതാ, സ്വദാസന്മാരിലും അവന്നു (𝐇𝐢𝐦) വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.❞ (ഇയ്യോ, 4:18)
❸ ❝ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ (𝐇𝐢𝐬) കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.❞ (ഇയ്യോ, 4:9).
❹ ❝അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ (𝐇𝐢𝐦) കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.❞ (ഇയ്യോ, 9:11)
❺ ❝അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു (𝐇𝐢𝐦) ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?❞ (ഇയ്യോ, 9:4)

☛ ദൈവം മൂന്ന് വാക്യങ്ങളിലായി അഞ്ചുപ്രാവശ്യം ദൂതന്മാരെയും ചേർത്ത് നാം, നമ്മുടെ, നമുക്കു എന്നിങ്ങനെ ബഹുവചനം പറയുന്നതായി കാണാം:

❶ ദൈവം ആദ്യം മൂന്നുപ്രാവശ്യം ബഹുവചനം പറയുന്നത് മനുഷ്യനെ സൃഷ്ടിക്കുന്നതിനോടുള്ള ബന്ധത്തിലാണ്. ➟ദൈവം സൃഷ്ടി നടത്തുമ്പോൾ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണ്: ➨❝ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?❞ (ഇയ്യോ, 38:4-7). ➟ഇവിടെപ്പറയുന്ന ദൈവപുത്രന്മാരായ ദൂതന്മാരെയും ചേർത്താണ്, ➨❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ അന്ന് ദൈവം പറഞ്ഞത്: (ഉല്പ, 1:26). ➟തന്നെയുമല്ല, താൻ ഒരുത്തൻ മാത്രമാണ് (Alone) സ്രഷ്ടാവെന്ന് യഹോവയും, ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് യേശുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: (യെശ, 44:24 ⁃⁃ മത്താ, 19:4; മർക്കൊ, 10:6).

☛ സൃഷ്ടിയിൽ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്നത് ദൂതന്മാരാണെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം. ഉല്പത്തി 1:26-ൽ ആദാമിനെ സൃഷ്ടിയെക്കുന്നതിനെക്കുറിച്ചുള്ള ആലോചനയാണ്. അടുത്തവാക്യത്തിലാണ് സൃഷ്ടിക്കുന്നത്: ➨❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟വേദഭാഗം ശ്രദ്ധിക്കുക: ➨❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ ➟ദൈവം ❛അവന്റെ❜ (𝐇𝐢𝐬) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. ➟അല്ലാതെ ❛അവരുടെ❜ (𝐓𝐡𝐞𝐢𝐫) സ്വരൂപത്തിലല്ല സൃഷ്ടിച്ചത്. ➟ഉല്പത്തി 1:26-ൽ പറയുന്ന ❛നാം, നമ്മുടെ❜ എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ അതേ ബഹുവചനം പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം.

❷ സ്രഷ്ടാവായ യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), ➟കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), ➟കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്: (2ശമൂ, 22:11; സങ്കീ, 18:10). ➟മീഖായാവും (1രാജാ, 22:19–2ദിന, 18:18), ➟യെശയ്യാവും (6:1-3), ➟ദാനീയേലും (7:9-10), ➟യോഹന്നാനും (വെളി, 4:6-8) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. ➟യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). ➟യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും: (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5), ➟ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം: (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ➟ആകയായാൽ ദൈവത്തോടൊപ്പം എപ്പോഴുമുള്ള ദൂതന്മാരോടാണ്, ➨❝വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക❞ എന്ന് ദൈവം അരുളിച്ചെയ്തതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം: (ഉല്പ, 11:7).

❸ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ് യെശയ്യാവ് കണ്ട്ത്: ➨❝ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.❞ (യെശ, 6:1-2). ➟അതിനാൽ ➨❝ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?❞ എന്ന് കർത്താവ് ബഹുവചനത്തിൽ ചോദിക്കുന്നത് തൻ്റെകൂടെയുള്ള ദൂതന്മാരെയും ചേർത്താണെന്ന് സ്ഫടികസ്ഫുടം വ്യക്യമാണ്: (യെശ, 6:8).

☛ ദൈവത്തിൽ ഉണ്ടെന്ന് പലരും ധരിച്ചുവെച്ചിരിക്കുന്ന വ്യക്തികളെ ചേർത്തല്ല; ➟ദൂതന്മാരെ ചേർത്താണ് ദൈവം ബഹുവചനം പറഞ്ഞത് എന്നതിൻ്റെ ഏറ്റവും ശക്തമായ തെളിവാണ് 𝟮𝟬,𝟬𝟬𝟬 ഏകവചന സർവ്വനാമങ്ങൾ. ➟ദൈവത്തിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, ഇത്രയധികം ഏകവചന സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ❓ ➟ബൈബിൾ സ്വർഗ്ഗത്തിൽനിന്ന് നൂലിൽക്കെട്ടി ഇറക്കിയതോ, ദൂതന്മാരെക്കൊണ്ട് എഴുതിച്ചതോ അല്ല. ➟ദൈവം മനുഷ്യർക്കുവേണ്ടി, മനുഷ്യരെക്കൊണ്ട്, മനുഷ്യരുടെ ഭാഷയിൽ എഴുതിച്ചതാണ്. ➟ബൈബിൾ ദൈവശ്വാസീയമാകയാൽ, പൂർവ്വാപരവൈരുദ്ധ്യമായോ, വ്യാകരണവിരുദ്ധമായോ ഒരു വാക്കുപോലും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ➟വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ, ദൈവത്തിൻ്റെ ബഹുത്വമെന്ന ഉപദേശം ബൈബിളിൻ്റെ ഏഴയലത്തുപോലും കണ്ടെത്താൻ ഒരുത്തനും കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *