പരിശുദ്ധാത്മസ്നാനം

പരിശുദ്ധാത്മസ്നാനം

“ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.” (1കൊരി, 12:12,13). സുവിശേഷം അഥവാ വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് പരിശുദ്ധാത്മസ്നാനം നടക്കുന്നത്. (ഗലാ, 3:2. ഒ.നോ: എഫെ, 1:13,14). ആത്മസ്നാനത്തിലൂടെ ഒരു വ്യക്തി ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നു. എല്ലാ വിശ്വാസികളുടെയും ജീവിതത്തിൽ ഇത് പൂർത്തിയായി കഴിഞ്ഞതാണ്. വീണ്ടും ജനനത്തിനുശേഷം നടക്കേണ്ട ഒന്നല്ലിത്. പെന്തെകൊസ്തുനാളിൽ ആരംഭിച്ച പരിശുദ്ധാത്മസ്നാനം അവസാന വ്യക്തിവരെയും സഭയിൽ ചേർക്കപ്പെടുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. പരിശുദ്ധാത്മസ്നാനം ഒരിക്കൽ മാത്രമാണ്; വീണ്ടെടുക്കപ്പെടുമ്പോൾ. അപ്പൊസ്തല പ്രവൃത്തികൾ 2-ലെ പരിശുദ്ധാത്മസ്നാനം ക്രൈസ്തവസഭയുടെ ജനനം കുറിച്ചു. പെന്തെക്കൊസ്തിലെ ആത്മസ്നാനം പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം സംഭവിച്ച ആത്മീയചരിത്ര പ്രക്രിയയാണ്. വലിയ മുഴക്കത്തോടും ദൃശ്യമായ അടയാളങ്ങളോടും കൂടെ അരങ്ങേറിയ ആ ചരിത്രസംഭവം ആവർത്തിക്കപ്പെടാവുന്നതല്ല. ആവർത്തിക്കപ്പെടുന്നത് ആത്മസ്നാനമാണ്. പ്രവൃത്തി 8-ൽ ശമര്യർ ആത്മസ്നാനം ലഭിക്കുകയും ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ചേർക്കപ്പെടുകയും ചെയ്തു. (പ്രവൃ, 8:14-18). അവിടെ ഏതോ ഒരു അടയാളമുണ്ടായെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ഉണ്ടായില്ല. പ്രവൃത്തി 10-ൽ ജാതികൾ ആത്മസ്നാനത്താൽ സഭയിൽ ചേർക്കപ്പെട്ടു. (പ്രവൃ, 10:34-48). അവിടെ അന്യഭാഷയിൽ സംസാരിച്ചെങ്കിലും പെന്തെക്കൊസ്തിലെ ചരിത്രസംഭവങ്ങളൊന്നും ആവർത്തിച്ചില്ല. എന്തെന്നാൽ പെന്തെക്കൊസ്തിലെ ആത്മസ്നാനം സഭയുടെ സ്ഥാപനമായിരുന്നു.

കൃപായുഗത്തിനു മാത്രമുള്ളതാണ് പരിശുദ്ധാത്മസ്നാനം. മറ്റൊരു യുഗത്തിലും പരിശുദ്ധാത്മസ്നാനം നടന്നതായി തെളിവില്ല. ഏകാത്മാവിൽ സ്നാനപ്പെട്ടത് ഏകശരീരത്തിൽ അംഗമാകുന്നതിനു വേണ്ടിയാണ്. (1കൊരി, 12:13). ഒരു വ്യക്തിയെ ക്രിസ്തുവിന്റെ ശരീരത്തിൽ ആക്കിവെക്കുന്നതു പരിശുദ്ധാത്മാവ് നൽകുന്ന സ്നാനം കൊണ്ടാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്ക് അടിസ്ഥാനം ക്രിസ്തുവിന്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളാണ്. അതു നടക്കുന്നത് കൃപായുഗത്തിലാണ്. തന്മൂലം പരിശുദ്ധാത്മസ്നാനം കൃപായുഗത്തിനു മാത്രമുള്ളതാണ്. പരിശുദ്ധാത്മാവിന്റെ സ്നാനത്തെക്കുറിച്ച് പഴയനിയമത്തിൽ സൂചനയില്ല. പഴയനിയമത്തിൽ ആരും പരിശുദ്ധാത്മസ്നാനം പ്രാപിച്ചതായി പറയപ്പെട്ടിട്ടും ഇല്ല. ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷാകാലത്തും പരിശുദ്ധാത്മസ്നാനം നടന്നിട്ടില്ല. ക്രിസ്തുവിന്റെ പുനരുത്ഥാനശേഷം സ്വർഗ്ഗാരോഹണത്തിനു മുമ്പു “നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയും മുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു ക്രിസ്തു കല്പിച്ചു. (പ്രവൃ, 1:5). പെന്തെക്കൊസ്തിനെ പരാമർശിച്ചപ്പോൾ പരിശുദ്ധാത്മ സ്നാനം നടന്നുകഴിഞ്ഞതായി പത്രൊസ് പ്രസ്താവിച്ചു. (പ്രവൃ, 11:15-17). സഹസ്രാബ്ദയുഗത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സജീവമായി ഉണ്ടായിരിക്കും. എന്നാൽ പരിശുദ്ധാത്മാവിന്റെ സ്നാപനത്തെക്കുറിച്ചു ഒരു സൂചനയും ഇല്ല. പരിശുദ്ധാത്മസ്നാനം ഈ യുഗത്തിനു മാത്രമുള്ളതാണ്. ഈ യുഗത്തിലെ എല്ലാ വിശ്വാസികൾക്കും പരിശുദ്ധാത്മസ്നാനം ലഭിക്കുന്നുണ്ട്. 

പരിശുദ്ധാത്മസ്നാനത്താൽ വിശ്വാസികൾ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അവയവം ആക്കപ്പെടുക എന്നത് പുനരുത്ഥാന നിലയിൽ ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിനെ കാണിക്കുന്നു. വിശ്വാസികളെ ക്രിസ്തുവിന്റെ ക്രൂശീകരണത്തോടു ബന്ധിപ്പിക്കുന്നതിനുള്ള ഉപാധിയും പരിശുദ്ധാത്മാസ്നാനമാണ്. (കൊലൊ, 2:12; റോമ, 6:1-10). ആത്മസ്നാനത്താൽ ക്രിസ്തുവിന്റെ മരണം, അടക്കം, പുനരുത്ഥാനം ഇവയോടു ബന്ധിക്കപ്പെട്ട വിശ്വാസിയുടെ പാപപ്രകൃതി ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടുകയും പാപത്തിന്റെ മേൽ വിശ്വാസി വിജയം നേടുകയും ചെയ്യുന്നു. ആത്മസ്നാനംകൊണ്ട് പ്രത്യേക ശക്തിയോ കഴിവോ ലഭിക്കുന്നില്ല. പ്രത്യേക ശക്തി ലഭിക്കുവാനുള്ള പദവിയിൽ നമ്മെ ക്രിസ്തുവിൽ ആക്കിവെക്കുകയാണ് പരിശുദ്ധാത്മസ്നാനം. പരിശുദ്ധാത്മ സ്നാനത്തിനു ശേഷവും കൊരിന്തിലെ വിശ്വാസികൾ ജഡികരായിരുന്നു. അവരോടാണ് ”എല്ലാവരും ഒരേ അത്മാവിൽ സ്നാനം ഏറ്റും” എന്ന് അപ്പൊസ്തലൻ പറഞ്ഞത്. ജഡികത്വത്തിൽ നിന്ന് മുക്തരാകുവാൻ അവരോടു ആത്മസ്നാനം പ്രാപിക്കുവാൻ അപ്പൊസ്തലൻ ആവശ്യപ്പെട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഗലാത്യയിലെ വിശ്വാസികൾ സ്നാനം ഏറ്റവരും ക്രിസ്തുവിനെ ധരിച്ചവരും ആയിരുന്നെങ്കിലും അന്യ സുവിശേഷത്തിലേക്കു മടങ്ങിപ്പോവുകയും ബലഹീനവും ദരിദ്രവും ആയ ആദിപാഠങ്ങളിലേക്ക് തിരിയുകയും ചെയ്തതും കുറിക്കൊള്ളുക. (ഗലാ, 3:27; 1:6; 4:39).

വ്യക്തി സുവിശേഷം കേൾക്കുമ്പോഴാണ് ആത്മസ്നാനം നടക്കുന്നത്. ആത്മസ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. അല്ലാതെ വീണ്ടുംജനിച്ചശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നല്ല. ആത്മാവിലുള്ള ജനനം ദൃശ്യമായ ഒരു പ്രക്രിയയല്ലെന്ന് യേശുക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:8). തന്മൂലം, പ്രത്യക്ഷമായ അടയാളങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ആത്മസ്നാനത്താലാണ് ഒരുവൻ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവമായി മാറുന്നത്. (1കൊരി, 12:13). ശരീരം മുമ്പേയുള്ളതുകൊണ്ടാണല്ലോ അവയവത്തിന് ശരീരത്തോട് ചേരാൻ കഴിയുന്നത്. തന്മൂലം പെന്തെക്കൊസ്തിലെ ആത്മസ്നാനമെന്ന ആത്മീയ ചരിത്രപ്രക്രിയ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ജനനമായിരുന്നു എന്നു മനസ്സിലാക്കാം. അഥവാ ക്രിസ്തുയേശു മൂലക്കല്ലും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനമാണ് പെന്തെക്കൊസ്തു നാളിൽ യെരുശലേമിൽ ഇട്ടത്. (എഫെ, 2:20). ആ അടിസ്ഥാനത്തിന്മേലാണ് ഓരോ വിശ്വാസികളും ആത്മാവിനാൽ അഥവാ ആത്മസ്നാനത്താൽ പണിയപ്പെടുത്തത്. (എഫെ, 2:21,22). “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന യേശുക്രിസ്തുവിന്റെ പ്രഖ്യാപനത്തിന്റെ നിവൃത്തിയാണ് പെന്തെക്കൊസ്തിലെ ആത്മസ്നാനം. ആത്മസ്നാനദാതാവ് ക്രിസ്തുവാണ്. (മത്താ, 3:11, മർക്കൊ, 1:8, ലൂക്കൊ, 3:16). ആത്മസ്നാനം വ്യക്തികളിൽ ആവർത്തിക്കപ്പെടുന്നതല്ല; ആത്മനിറവ് ആവർത്തിക്കപ്പെടുന്നതാണ്. (പ്രവൃ, 2:4; 4:8; 4:31).

ആത്മസ്നാനം ഒരു വിഹഗവീക്ഷണം

ആത്മസ്നാനത്തെക്കുറിച്ച് സമഗ്രമായി ചിന്തിക്കുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ആവശ്യമാണ്. ഒന്ന്; ആത്മസ്നാനത്തിനായി കാത്തിരിക്കണമോ? രണ്ട്; ആത്മസ്നാനത്തിന് അടയാളമുണ്ടോ? മൂന്ന്; പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷയിൽ സംസാരിച്ചുവോ? അപ്പൊസ്തലൻ പറയുന്നു; “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” “ഗലാ, 3:2). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). “യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:13). ഈ മൂന്നു വാക്യങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ, പരിശുദ്ധാത്മാവ് വ്യക്തിയിൽ ഒരു രണ്ടാമനുഭവമല്ലെന്നും, പരിശുദ്ധാത്മ സ്നാനത്താലാണ് വ്യക്തി വീണ്ടും ജനിക്കുന്നതെന്നു വ്യക്തമാകും. അങ്ങനെ വരുമ്പോൾ മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തമാകും. എന്നിരുന്നാലും സത്യവിശ്വാസികളുടെ ഇടയിൽപോലും വലിയ ആശയക്കുഴപ്പങ്ങൾ നിലനില്ക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടത് ദൈവമക്കളുടെ ആവശ്യമാണ്. ആരുടേയും പഠിപ്പിക്കലുകളും ഉപദേശങ്ങളും വിലയിരുത്താതെ, നിഷ്പക്ഷമായി ദൈവവചനത്തിൽ നിന്ന് ഉത്തരം കണ്ടെത്തുവാനാണ് നാം ശ്രമിക്കുന്നത്:

1. ആത്മസ്നാനത്തിനായി കാത്തിരിക്കണമോ?

നമ്മുടെ കർത്താവായ യേശുക്രിസ്തു അപ്പൊസ്തലന്മാരോട് “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ, 1:4) എന്നു പറഞ്ഞതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു ചിന്ത ഉടലെടുത്തത്. എന്നാൽ അപ്പൊസ്തല പ്രവൃത്തികൾ എഴുതിയ ലൂക്കൊസിന്റെ തന്നെ സുവിശേഷത്തിൽ ‘ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ’ എന്നാണ്. (24:49). ഇതിനോട് ക്രിസ്തുവിന്റെ വാക്കുകളും ചേർത്തു ചിന്തിച്ചാൽ കാര്യം വ്യക്തമാകും. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). യെരൂശലേമിൽ തുടങ്ങി നിങ്ങളെൻ്റെ സാക്ഷികളാകുവാൻ ഞാൻ ആത്മാവിനെ അയക്കുംവരെ യെരൂശലേമിൽതന്നെ പാർപ്പിൻ എന്നാണ് ക്രിസ്തു പറയുന്നത്. ഇതു കുറച്ചുകൂടി വ്യക്തമാകാൻ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “നിങ്ങള്‍ യെരൂശലേം വിട്ടുപോകരുത്; എന്‍റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.” നിങ്ങൾ യെരൂശലേം വിട്ടുപോകരുതെന്നാണ് കല്പന. അടുത്തഭാഗം മനസ്സിലാക്കേണ്ടത് ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ (ലൂക്കൊ, 24:49). വാഗ്ദത്തം നിവൃത്തിയാകുമ്പോൾ അവർ കാത്തിരിക്കുകയായിരുന്നില്ല: “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.” (പ്രവൃ, 2:1). അതായത്, വാഗ്ദത്തനിവൃത്തിക്കു സമയമായെന്ന് മനസ്സിലാക്കിയ അവർ ഒന്നിച്ചു കൂടിയിരിക്കുക മാത്രമായിരുന്നു.

അവിടെ കാത്തിരിപ്പ് (wait) എന്നതിന് ഗ്രീക്കിൽ ‘മെനൊ’ (meno) എന്നാണ്. ആ പദത്തെ മറ്റു സ്ഥാനങ്ങളിൽ പാർപ്പിൻ (മത്താ, 10:11; മർക്കൊ, 6:10; ലൂക്കൊ, 9:4), പാർത്തു (മർക്കൊ, 14:34; ലൂക്കൊ, 1:56; 8:27), താമസിച്ചു (മത്താ, 26:28) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിലെ തർജ്ജമ. കാത്തിരുപ്പെന്ന് ഒരിടത്ത് പൗലൊസ് പറയുന്നുണ്ട്: “ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു.” അവിടെ പൗലൊസ് എന്ന വ്യക്തിയല്ല കാത്തിരുന്നത്; ബന്ധനങ്ങളും കഷ്ടങ്ങളുമാണ്. എന്നാൽ യഥാർത്ഥ കാത്തിരുപ്പിനെ കുറിക്കുന്നത് മറ്റുചില വാക്കുകളാണ്: യിസ്രായേലിൻ്റെ ആശ്വാസത്തിനായി കാത്തിരുന്ന (prosdechomai, ലൂക്കൊ, 2:25), പലൊസ് അഥേനയിൽ കാത്തിരിക്കുമ്പോൾ (ekdechomai, പ്രവൃ, 17:16), യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത കാത്തിരിക്കുന്നു (apekdechomai, 1കൊരി, 1:7) തുടങ്ങിയവ. 

എന്തുകൊണ്ടാണ് യെരൂശലേമിൽ പാർപ്പാൻ യേശു ശിഷ്യന്മാരോട് കല്പിച്ചത്; ലോകത്തിൻ്റെ കേന്ദ്രവും വിശുദ്ധസ്ഥലവുമാണ് യെരൂശലേം. കൂടാതെ, യേശുവിന്റെ കന്യകാജനനം, സ്നാനം, മരണം, അടക്കം, ഉത്ഥാനം, സ്വർഗ്ഗാരോഹണം ഇവയൊക്കെയും യെരൂശലേമിലായിരുന്നു. തന്മൂലം ദൈവസഭയുടെ സ്ഥാപനവും യെരുശലേമിൽ തന്നെയാണ് വേണ്ടത് “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കൊ, 24:47). ഇതിൽനിന്നും ശിഷ്യന്മാരോട് കാത്തിരിക്കാനല്ല പറഞ്ഞതെന്നും, ഗലീലക്കാരായ ശിഷ്യന്മാർ (അ,പ്ര 2:7) തങ്ങളുടെ പട്ടണമായ ഗലീലയിലേക്ക് മടങ്ങിപ്പോകാതെ, തന്റെ വാഗ്ദത്തത്തിനായി യെരുശലേമിൽ തങ്ങണമെന്നാണ് കല്പിച്ചതെന്നും വ്യക്തമല്ലേ? യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പുതന്നേ, ശിഷ്യന്മാർ ഗലീലയിൽ തങ്ങളുടെ പഴയ തൊഴിലിലേക്ക് മടങ്ങിപ്പോയവരാണ് (യോഹ, 23:2,3) എന്നുംകൂടി ചിന്തിക്കുമ്പോൾ കാത്തിരിക്കാനല്ല;  യെരൂശലേം വിട്ടുപോകരുതെന്നാണ് യേശു അവരോടു പറഞ്ഞതെന്ന് ഏറ്റവും സ്പഷ്ടമാണ്. 

ഇത് ഒന്നുകൂടി ഗ്രഹിക്കാൻ സഹായകരമായ മറ്റൊരു തെളിവുകൂടിയുണ്ട്.; യിസ്രായേൽ ജനത്തിന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് വാർഷീക ഉത്സവങ്ങളും ക്രിസ്തുവിന്റെ രക്ഷണ്യവേലയ്ക്ക് നിഴലുകളാണ്. നീസാൻ 14 പെസഹ, നീസാൻ 15 ‘പുളിപ്പില്ലാത്തപ്പം: ‘നമ്മുടെ പെസഹാക്കുഞ്ഞാട് അറുക്കപ്പെട്ടിരിക്കുന്നു’ (1കൊരി, 5:7); ‘ആകയാൽ പുളിപ്പില്ലായ്മകൊണ്ട് ഉത്സവം ആചരിപ്പിൻ’ (1കൊരി, 5:8). നീസാൻ 17 ആദ്യഫലപ്പെരുന്നാൾ: ‘ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി ഉയിർത്തിരിക്കുന്നു.’ (1കൊരി, 15:20). സീവാൻ 6 ഞായർ പെന്തെക്കൊസ്തു പെരുന്നാൾ: ആദ്യഫലക്കറ്റ നീരാജനം ചെയ്തതു തുടങ്ങി ഏഴു ശബ്ബത്ത് എണ്ണി പിറ്റേന്ന് കൊയ്ത്ത് പെരുന്നാളായ പെന്തെക്കൊസ്താണ്. ഇത് യെഹൂദന്മാരായ ശിഷ്യന്മാർക്ക് നല്ലവണ്ണമറിയാം. അതുകൊണ്ടാണ്, “പെന്തെക്കസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” എന്നു കാണുന്നത്. (അ,പ്ര, 2:1). ഇവർ കാത്തിരുന്നാലും, കിടന്നുറങ്ങിയാലും, മറ്റുവല്ല ജോലിയിലും ഏർപ്പെട്ടിരുന്നാലും പെന്തെക്കൊസ്തുനാൾ വരും, പരിശുദ്ധാത്മാവ് ഇവരുടെമേൽ വരുകയും ആത്മാക്കളെ കൊയ്തെടുക്കുകയും ചെയ്യും. പിന്നെ കാത്തിരുന്നു എന്നു വിചാരിക്കുന്നതിൽ എന്തു പ്രസക്തിയാണ് ഉള്ളത്. മാത്രമല്ല ദൈവത്തിന്റെ ദാനം കാത്തിരിപ്പെന്ന ‘പ്രവൃത്തി’ കൂടാതെ ലഭിക്കുകില്ല എന്നു വന്നാൽ, പരിശുദ്ധാത്മാവിനെ ദാനമെന്നല്ല ‘അവരുടെ കാത്തിരുപ്പിൻ്റെ പ്രതിഫലം’ എന്നു പറയേണ്ടിവരും. ((പ്രവൃ, 2:38).

ഇനിയും പ്രധാനപ്പെട്ട ഒരു സംഗതി പറയാം: ദൈവത്തിൻ്റെ വാഗ്ദാനം അഥവാ വാഗ്ദത്തമാണ് പരിശുദ്ധാത്മാവ്; അത് സഭയ്ക്ക് പിതാവും പുത്രനും നല്കിയിരിക്കുന്ന ഉറപ്പാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 38,38). “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.” (2കൊരി 1:20). ദൈവത്തിൻ്റെ വാഗ്ദത്തം ലഭിക്കാൻ മനുഷ്യൻ കാത്തിരുപ്പുപോലെ എന്തെങ്കിലും പ്രവൃത്തി ചെയ്യേണ്ട ആവശ്യമുണ്ടോ? ഒരുദാഹരണം പറയാം: കല്ദയരുടെ പട്ടണമായ ഊരിൽനിന്നു ദൈവം അബ്രാഹാമിനെ വിളിച്ച് ‘ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോക’ എന്നു പറഞ്ഞപ്പോൾ, വിശ്വാസത്താൽ എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടവനാണ് അബ്രാഹാം. അബ്രാഹാമിന് ദൈവം ഒരു മകനെ നല്കാമെന്നു പറഞ്ഞപ്പോൾ താനത് വിശ്വസിച്ചുവെങ്കിലും അതിനായി കാത്തിരുന്നില്ലെന്നു മാത്രമല്ല, സാറാമ്മച്ചീടെ വാക്കുകേട്ട് മിസ്രയീമ്യദാസിയിൽ ഒരു മകനെ ജനിക്കുകയും ചെയ്തു. ‘ഞാൻ പറഞ്ഞ വാഗ്ദത്തത്തിനായി ഇവൻ കാത്തിരുന്നില്ലല്ലോ’ എന്നുപറഞ്ഞ് ദൈവം വാഗ്ദത്തം മാറ്റിയോ? ഇല്ല. തൊണ്ണുറ്റൊമ്പത് വയസായപ്പോൾ ദൈവം പിന്നെയും പറഞ്ഞു; ‘ഞാൻ നിനക്കൊരു മകനെ തരും.’ ഇതുകേട്ട അബ്രാഹാം ചിരിച്ചൂന്നല്ല; വീണുകിടന്ന് ചിരിച്ചൂന്നാണ് പറയുന്നത്: “അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.” (ഉല്പ, 17:17). ചിരിക്കുക മാത്രമല്ല; ഇതസാദ്ധ്യമെന്ന് ഉള്ളിൽ പറയുകകൂടി ചെയ്തു. പിറ്റേക്കൊല്ലം സാറയും ദൈവവാഗ്ദത്തം കേട്ട് ചിരിച്ചു. (ഉല്പ, 18:12). ഇപ്പൊ അവർക്ക് വല്ല വിശ്വാസവുമുണ്ടോ? വാഗ്ദത്തം നിവൃത്തിയാകുമെന്ന് ഒരു വിശ്വാസവും അവർക്കിപ്പോഴില്ല. എന്നിട്ട് സാറാ ഗർഭിണിയായില്ലേ? യിസ്ഹാക്കിനെ പ്രസവിച്ചില്ലേ? വാഗ്ദത്തം നിവൃത്തിയായില്ലേ???… വാഗ്ദത്തം ചെയ്തവൻ സർവ്വശക്തനാണ് വിശ്വാസിച്ചില്ലേലും കാത്തിരുന്നില്ലേലും ഇനി അവിശ്വസിച്ചാലും അത് നിറവേറുകതന്ന ചെയ്യും. ഭോഷ്ക്ക് പറയുവാനും വാക്കു മാറുവാനും താൻ വാക്കു പറഞ്ഞതോർത്ത് അനുതപിക്കാനും അവൻ മനുഷ്യനല്ല. 

എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: “ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനും വാക്കുമാറാത്തവനാണ്; അവൻ്റെ വാഗ്ദത്തം നീ നിരസിച്ചാലും അവൻ നിന്നെ ഓടിച്ചിട്ട് അനുഗ്രഹിക്കുമെന്നു പ്രസംഗിച്ച് വിശ്വാസികളുടെ പോക്കറ്റ് കാലിയാക്കുന്ന പാസ്റ്ററന്മാർ തന്നെയാണ് ദൈവത്തിൻ്റെ വാഗ്ദത്തവും, ദാനവുമായ പരിശുദ്ധാത്മാവിനെ അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് കാത്തിരുന്ന് പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നതും! എങ്ങനെയുണ്ട്?

2. ആത്മസ്നാനത്തിന് അടയാളമുണ്ടോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളം അന്യഭാഷയാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനുകാരണം കൊർന്നല്യോസിന്റെ ഭവനക്കാരും, എഫെസൊസിലെ ശിഷ്യന്മാരും ആത്മാവു വന്നപ്പോൾ അന്യഭാഷയിൽ സംസാരിച്ചു എന്നുള്ളതാണ്. എന്നാൽ പെന്തെക്കൊസ്തിനുശേഷം  ആത്മസ്നാനത്തിൻ്റെ മൂന്ന് അനുഭവങ്ങളാണ് ദൈവവചനത്തിലുള്ളത്. അത് മൂന്നും വ്യത്യസ്തങ്ങളാണുതാനും. ശമര്യയിൽ ഏതോ ഒരു അടയാളമാണുണ്ടായത്. കൊർന്നല്യോസിന്റെ ഭവനക്കാർ അന്യഭാഷകളിൽ സംസാരിച്ചു. എഫെസൊസിലെ ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. മൂന്നിടത്തും അനുഭവങ്ങൾ വിവിധങ്ങളാണെങ്കിലും പ്രത്യക്ഷമായൊരടയാളം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ആവശ്യകത എന്താണെന്ന് ദൈവവചനം നമുക്കൊന്ന് പരിശോധിക്കാം. കർത്താവ് ഫിലിപ്പോസ് മുഖാന്തരം വളരെ അത്ഭുതങ്ങളും വീര്യപ്രവൃത്തികളും ചെയ്യുകയും, ശമര്യർ കർത്താവായ യേശുവിൽ വിശ്വസിച്ച് സ്നാനമേല്ക്കുകയും ചെയ്തു. (പ്രവൃ, 8:4-13). അതറിഞ്ഞ പത്രൊസും യോഹന്നാനും ശമര്യയിൽ എത്തുകയും, അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ആത്മാവു ലഭിക്കുകയും, പ്രത്യക്ഷമായ ഒരടയാളം ഉണ്ടാകുകയും ചെയ്തു. (പ്രവൃ, 8:14-18). ഇവിടെ രണ്ടു കാര്യങ്ങൾ ചിന്തനീയമാണ്. ഒന്ന്; ആത്മസ്നാനത്തിന്നു താമസം നേരിട്ടതെന്താണ്. രണ്ട്; അടയാളത്തിന്റെ ആവശ്യമെന്തായിരുന്നു. ഒന്ന്; മത്തായിയുടെ സുവിശേഷത്തിൽ പത്രൊസ് ക്രിസ്തുവിനെ ഏറ്റുപറയുമ്പോൾ, ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ’ എന്ന വിശേഷാധികാരം ക്രിസ്തു പത്രൊസിനു കൈമാറുന്നുണ്ട്. (16:14-19). സ്വർഗ്ഗത്തിലും ഭൂമിയിലും കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം എല്ലാ ശിഷ്യന്മാർക്കും യേശു നൽകിയിട്ടുണ്ട്. (മത്താ, 18:18). പക്ഷെ സ്വർഗ്ഗരാജ്യത്തിലേക്ക് (സഭ) പ്രവേശനം നൽകുന്നതിനുള്ള അധികാരം പത്രൊസിനു മാത്രമാണ് നൽകുന്നത്. ഭൂമിയിൽ യെഹൂദനെ കൂടാതെ രണ്ടു വിഭാഗങ്ങൾ കൂടി മാത്രമേയുള്ളൂ. ഒന്ന് ശമര്യരും, മറ്റൊന്ന് ജാതികളും. ശമര്യരോട് സുവിശേഷമറിയിച്ച ഫിലിപ്പോസിന് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകുന്നതിനുള്ള അധികാരം ഇല്ലായിരുന്നു. ആ അധികാരം പത്രൊസിൽ മാത്രം നിഷിപ്തമായിരുന്നു. ഫിലിപ്പോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനും യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചവനുമാണ്. എന്നിട്ടും ഫിലിപ്പോസ് സുവിശേഷമറിയിക്കുകയും സ്നാനപ്പടുത്തുകയും ചെയ്തിട്ടും പരിശുദ്ധാത്മാവ് വന്നില്ല. എന്നാൽ പത്രൊസ് കൊർന്നല്യോസിന്റെ ഭവനത്തിൽ സുവിശേഷം അറിയിച്ചപ്പോൾ തന്നേ പരിശുദ്ധാത്മാവ് വരുകയും ചെയ്തു. ഇവിടെ ഫിലിപ്പോസിനേക്കൾ എന്തു വിശേഷതയാണ് പത്രൊസിനുള്ളത് എന്ന ചോദ്യത്തിനും ഒറ്റ ഉത്തരമേയുള്ളൂ. ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോലെന്ന വിശേഷാധികാരം കൈവശമുള്ളവനാണ് പത്രൊസ്.’ തന്മൂലം ഫിലിപ്പോസ് സുവിശേഷം അറിയിച്ചപ്പോൾതന്നേ ആത്മസ്നാനം നടന്നാലും പത്രൊസ് അവരെ അംഗീകരിക്കുകയോ ദൈവസഭയിലേക്ക് പ്രവേശനം നൽകുകയോ ചെയ്യില്ലായിരുന്നു. രണ്ടാം അദ്ധ്യായത്തിൽ പത്രൊസിന്റെ നേതൃത്വത്തിൽ യെഹൂദർക്ക് ദൈവസഭയിലേക്കു പ്രവേശനം നൽകുന്നു. എട്ടാം അദ്ധ്യായത്തിൽ ശമര്യർക്ക് പ്രവേശനം നൽകുന്നു. പത്താം അദ്ധ്യായത്തിൽ ജാതികൾക്ക് പ്രവേശനം നൽകുന്നു. പത്രൊസിനെ സംബന്ധിച്ച് താനൊരു പക്കാ യെഹൂദനാണെന്ന് പത്താമദ്ധ്യായത്തിലെ സംഭവം തെളിയിക്കുന്നു. (പ്രവൃ, 10: 9-16). ആദ്യം ദർശനമുണ്ടായത് ജാതീയനായ കൊർന്നേല്യൊസിനായിരുന്നു. ദൂതൻ ദർശനത്തിൽ, ‘പത്രൊസ് എന്നുപേരുള്ള ശീമോനെ വരുത്തുക’ എന്നു പറഞ്ഞപ്പോൾത്തന്നേ, കൊർന്നേല്യൊസ് തന്റെ രണ്ടു വേലക്കാരെ പത്രൊസിന്റെ അടുക്കലേക്കയച്ചു. (പ്രവൃ,, 10:3, 7). പക്ഷെ, പത്രൊസിനെ അനുനയിപ്പിക്കാൻ മൂന്നു പ്രാവശ്യം തുപ്പട്ടി ഇറക്കി കാണിക്കേണ്ടതായി വന്നു. (10:6). ഇതിൽനിന്ന് പത്രൊസ് ജാതികളോട് എത്ര വേർപെട്ടവനാണെന്ന് മനസ്സിലാക്കാം. പത്രൊസ് മാത്രമല്ല എല്ലാ നല്ല യെഹൂദന്മാരും അങ്ങനെ തന്നെയാണ്. ശമര്യരോടും യെഹൂദന്റെ ശത്രുത വളരെ വലുതാണ്. (2രാജാ, 14:8-14, 2ദിന, 25:5-13, 17-24, മത്താ, 10:5, ലൂക്കൊ, 9:52-55, യോഹ, 4:9). ഒരു യെഹൂദൻ ഗലീലയിൽ നിന്ന് യെഹൂദ്യയിൽ പോകുന്നതും, യെഹൂദ്യയിൽ നിന്ന് ഗലീലയിലേക്ക് പോകുന്നതും രണ്ടു പ്രാവശ്യം യോർദ്ദാൻ മുറിച്ചുകടന്ന് യോർദ്ദാനക്കരെക്കൂടിയാണ്. ശമര്യയിൽക്കൂടി എളുപ്പം എത്താമെന്നിരിക്കെ, ഇരട്ടിയിലധികം ദൂരം അവർ സഞ്ചരിക്കുമെന്നുള്ളത് അവരുടെ ശത്രുതയുടെ തീവ്രത വെളിവാക്കുന്നു. തന്മുലം ഫിലിപ്പോസിന്റെ കയ്യാൽ സ്നാനപ്പെട്ടുവെങ്കിലും, തങ്ങളെപ്പോലെ ആത്മാവ് ലഭിച്ചവരാണെന്ന് പത്രൊസിന് ബോധ്യപ്പെട്ടാൽ മാത്രമേ ദൈവസഭയുടെ അംഗങ്ങളായി അവരെ സ്വീകരിക്കുകയുള്ളു. അതുകൊണ്ടാണ് പത്രൊസിന്റെ സാന്നിദ്ധ്യത്തിൽ കർത്താവ് അവർക്ക് ആത്മസ്നാനം നൽകിയത്. 

രണ്ട്; അടയാളത്തിന്റെ ആവശ്യമെന്താണ് എന്നുള്ളതാണ്? ഒന്നാമത് യെഹൂദന്റെ പൊതുസ്വഭാവമാണ് അടയാളം ചോദിക്കുക എന്നത്. (1കൊരി, 1:21). രണ്ടാമത് പരിശുദ്ധാത്മാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 3:8). തന്മൂലം അവർക്ക് ആത്മാവ് ലഭിച്ചു എന്ന് പത്രൊസിന് ബോധ്യമാകണമെങ്കിൽ, പ്രത്യക്ഷമായൊരു അടയാളം ഉണ്ടാകണം. കൊർന്നേല്യൊസിന്റെ ഭവനത്തിൽ സംഭവിച്ചത് അതിനൊരു തെളിവാണ്. പത്രൊസ് സുവിശേഷം അറിയിക്കുമ്പൊൾ തന്നേ അവരിൽ പരിശുദ്ധാത്മാവ് വരുകയും, അവരെ സ്നാനപ്പെടുത്തുകയും ചെയ്യുന്നു. (പ്രവൃ, 10:44-48). ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്; കൊർന്നേല്യൊസിനെ പോലൊരു ജാതീയ കുടുംബത്തെ സ്നാനപ്പെടുത്തി സഭയിൽ ചേർക്കുന്നതിനോട് എതിർപ്പ് കാണിക്കാമായിരുന്ന ആറ് യെഹൂദാ ക്രിസ്ത്യാനികളുമൊന്നിച്ചാണ് പത്രൊസ് പോയത്. (11:12). അവർ പത്രൊസ് കണ്ടിരുന്ന ദർശനം കണ്ടിരുന്നുമില്ല. യഥാർത്ഥത്തിൽ കൊർന്നേല്യൊസും കൂടെയുള്ളവരും അന്യഭാഷയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ഈ ആറുപേരും വിസ്മയിച്ചു. (10:46). പെന്തെക്കൊസ്തിന് ചില നാളുകൾക്ക്ശേഷം സംഭവിച്ചതാകകൊണ്ട് അന്യഭാഷകളിൽ വിശ്വാസം വരാഞ്ഞിട്ടല്ല, മറിച്ച് ജാതികൾ ദൈവത്തിന് സ്വീകാര്യമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല എന്നതിനാലാണ് അതിശയിച്ചത്. ഈ ആറ് സഹോദരന്മാർക്കും മനസ്സിലാകാത്ത ഒരു ഭാഷയാണവർ സംസാരിച്ചിരുന്നതെങ്കിൽ, അവരെ സ്നാനപ്പെടുത്തുവാൻ അവർ പത്രൊസിനെ അനുവദിക്കുമായിരുന്നോ? പകരം ജാതികളോടുള്ള വിവേചനം എടുത്തുകാണിക്കാൻ അവർ ഉത്സാഹിക്കുമായിരുന്നു. കൊർന്നേല്യൊസിനും കൂട്ടർക്കും എന്തോ ഭ്രമം പിടിച്ചിരിക്കയാണന്നു പറഞ്ഞ് പത്രൊസിനെ പിൻതിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പെന്തെക്കൊസ്തുനാളിൽ യെരൂശലേമിൽ വന്ന സന്ദർശകർക്ക് ബോധ്യമായതുപോലെ, തങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അവർ ദൈവത്തെ സ്തുതിക്കുന്നതുകേട്ട് ഇവർക്കും പൂർണ്ണ ബോധ്യംവന്നു. ഇറ്റലിക്കാരനായ കൊർന്നല്യോസ് തന്റെ സ്വന്തഭാഷയായ ലത്തീനിൽ സംസാരിക്കുന്നതോ, റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയായ ഗ്രീക്കിൽ സംസാരിക്കുന്നതോ ഒരു അത്ഭുതമായിരിക്കയില്ല, മറിച്ച് റോമാക്കാരന് അപരിചിതമായ എബ്രായഭാഷയിൽ യെഹൂദനല്ലാത്ത ഒരാൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത് അത്ഭുതം തന്നെയായിരിക്കും. ശമര്യയിലെ കാര്യവും ഇതിൽനിന്ന് വിഭിന്നമായിരിക്കില്ല. അവിടെയും ഒരടയാളം ഉണ്ടായിരുന്നു. അത് ശിമോൻ കണ്ടതാണ്. (8:18). അത് അന്യഭാഷയാണെങ്കിൽ, പേഗൻ മതത്തിലോ മറ്റു ജാതീയമതങ്ങളിലോ നടപ്പുള്ള കേവലം അവ്യക്തമായ ഒരു ജല്പനം ആയിരിക്കില്ല. (മത്താ, 6:7). മറിച്ച് പത്രൊസിനും യോഹന്നാനും മനസ്സിലാകുന്ന വ്യക്തമായ ഭാഷ തന്നെയായിരിക്കും. ഇതിനൊരു തെളിവാണ് പതിനൊന്നാം അദ്ധ്യായം. ജാതികളെ സ്നാനപ്പെടത്തിയതിനെക്കുറിച്ച് യെരുശലേം സഭയിൽ വാദമുണ്ടായപ്പോൾ, ”പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു” (പ്രവൃ, 11:15) എന്ന് പത്രൊസ് തെളിയിക്കുന്നത് ഈ അന്യഭാഷയുടെ വെളിച്ചത്തിലാണ്. പരിശുദ്ധാത്മസ്നാനം നടന്ന വസ്തുത ഒരടയാളം കൂടാതെ പത്രൊസിന് സ്വയമായി ബോധ്യപ്പെടുകയോ, മറ്റുള്ളവരെ ബോധ്യപ്പടുത്തുവാനോ സാധ്യമല്ല. തന്നിമിത്തം യെരൂശലേമിലെ സഹോദരങ്ങൾ പറഞ്ഞതും ശ്രദ്ധേയമാണ്. “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18).

എഫെസൊസിലെ സംഭവം കുറച്ചുകൂടി വ്യത്യസ്ഥമാണ്. അവിടെ പത്രൊസിന്റെ ആവശ്യമില്ല. കാരണം അവർ യോഹന്നാന്റെ സ്നാനമേറ്റ യെഹൂദന്മാർ തന്നെയാണ്. ഭൂമിയിലുള്ള സകല മനുഷ്യരെയും പ്രതിനിധീകരിച്ചുകൊണ്ട് യെഹൂദനും, ശമര്യനും, ജാതികൾക്കും കർത്താവ് പത്രൊസ് മുഖാന്തരം സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം നൽകിക്കഴിഞ്ഞു. എങ്കിലും എഫെസൊസിൽ സംഭവിച്ച കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. യോഹന്നാന്റെ സ്നാനമേറ്റിരുന്നവർ രണ്ടാമതൊരിക്കൽക്കൂടി കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുകയും, പൗലൊസ് അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവും കൃപാവരങ്ങളും അവർക്ക് ലഭിക്കുകയും ചെയ്തു. (പ്രവൃ, 19:1-7). അവിടെ പരിശുദ്ധാത്മാവ് അന്യഭാഷയോടും പ്രവചനത്തോടും കൂടെ വെളിപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാക്കണം. അവർ മുമ്പേ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. യോഹന്നാൻ അവരുടെ ദൃഷ്ടിയിൽ ഒരു കുറഞ്ഞ പുള്ളിയല്ല. ദൈവം ആരെ കർത്താവും രക്ഷിതാവുമാക്കി വെച്ചുവോ, ആ ക്രിസ്തുവുനെ സ്നാനം കഴിപ്പിച്ചയാളാണ്. ആ ശിഷ്യന്മാർ രണ്ടാമതൊരിക്കൽ കൂടി യേശുവിന്റെ നാമത്തിൽ സ്നാനമേൽക്കുമ്പോൾ, അവർക്കു പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, അഥവാ അവർക്കു പരിശുദ്ധാത്മാവിനെ വ്യക്തിപരമായി അറിയാൻ കഴിഞ്ഞില്ലെങ്കിൽ, അവർ യേശുവിലുള്ള സ്നാനത്തെ സംശയിക്കാൻ ഇടയാകുമായിരുന്നു. ഞങ്ങൾ മുമ്പേ ഇരുന്നപോലെ ഇപ്പോഴുമിരിക്കുന്നു. യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിട്ടും ഒരു വ്യത്യാസവുമുണ്ടായില്ല എന്നു പറയുമായിരുന്നു. തന്മൂലം അവർക്ക് അടയാളത്തോടുകൂടി ആത്മസ്നാനം നൽകേണ്ടത് സ്വർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. മാത്രമല്ല പൗലൊസ് അവരുടെമേൽ കൈവെച്ചതും അവർക്കുവേണ്ടി പ്രർത്ഥിച്ചതും പരിശുദ്ധാത്മാവിനു വേണ്ടിയല്ല. കാരണം പരിശുദ്ധാത്മാവ് ആരുടെയും കൈവെപ്പിന്റെ ഫലവും പ്രാർത്ഥനയുടെ മറുപടിയുമല്ല. പ്രത്യുത ദൈവത്തിന്റെ വാഗ്ദത്തവും ദാനവുമാണ്. (പ്രവൃ,, 1:4, 2:38). പൗലൊസ് കൈവെച്ചതും പ്രാർത്ഥിച്ചതും കൃപാവരങ്ങൾക്കു വേണ്ടിയാണ്. അതിന് വേദപുസ്തകത്തിൽ തെളിവുമുണ്ട്. (2തിമൊ, 1:6). അർത്ഥാൽ; എഫെസൊസിലെ വിഷയം ക്രിസ്തീയ സ്നാനം അഥവാ, യേശുവിൻ്റെ നാമത്തിലുള്ള സ്നാനനത്തിൻ്റെ ശ്രേഷ്ഠതയാണ്. 

“ഇന്നത്തെ അന്യഭാഷകൾ വ്യാജമാണെന്ന് പറയുമ്പോൾ അവർ പറയുന്ന ഒരുദാഹരണമുണ്ട്: “ഒറിജിനൽ നോട്ടുള്ളതുകൊണ്ടാണ് വ്യാജനോട്ടുള്ളത്.” മോദി അഞ്ചൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ട് നിരോധിച്ചിട്ട് അഞ്ചുവർഷമായി. ഇപ്പോഴും അത് ചിലവാക്കാൻ ശ്രമിച്ച് പിടിക്കപ്പെടുന്നവരില്ലേ? അതുപോലെ മാത്രമേയുള്ളു അന്യഭാഷക്കാർ. ദൈവം അന്യഭാഷ നിർത്തലാക്കിയിട്ട് 1920-ലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും പലരും അന്യായമായി അതേ ഭാഷതന്നേ പറഞ്ഞുകൊണ്ടിരിക്കുന്നു.”

3. പെന്തെക്കൊസ്തിൽ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചുവോ?

ആത്മസ്നാനത്തിന്റെ ഏകവും പ്രത്യക്ഷവുമായ അടയാളമല്ല അന്യഭാഷ എന്നതിന് തെളിവ് പെന്തെക്കൊസ്ത് അനുഭവത്തിൽ തന്നെയുണ്ട്. രണ്ടാം വാക്യം; വീടു മുഴുവൻ നിറച്ച ഒരു മുഴക്കമണ്ടായി — വീടു മുഴുവൻ നിറച്ചൊരു മുഴക്കം ആരെങ്കിലുമൊരാൾ കേട്ടില്ലെന്ന് പറയാൻ പറ്റില്ല. മൂന്നാം വാക്യം; പിളർന്നിരിക്കുന്ന നാവുകൾ അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു — (each of them) അതിൽനിന്ന് ആരും ഒഴിവായില്ല. നാലാം വാക്യം; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു — പരിശുദ്ധാത്മാവും എല്ലാവർക്കും ലഭിച്ചു. അടുത്ത ഭാഗം; ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. (പ്രവൃ, 2:2-4). മുഴക്കം വീടു മുഴുവൻ നിറെച്ചു. പിളർന്ന നാവ് എല്ലാവരുടെമേലും പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞു. എല്ലാവരും അന്യഭാഷ സംസാരിച്ചുവെന്ന് രേഖപ്പടുത്താത്തത് എന്താണ്? ഇവിടെ എല്ലാവരും അന്യഭാഷ സംസാരിച്ചിരുന്നു എങ്കിൽ, ഒരമിത കൃതൃപ്പിന്റെ ആവശ്യമെന്താണ്? ഈ വാക്യം സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്നും കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം. “എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.” (2:4). ആത്മാവ് ആർക്കൊക്കെ ഭാഷണവരം നൽകിയോ അവരൊക്കെ അന്യഭാഷകളിൽ സംസാരിച്ചു. കൊരിന്ത്യ ലേഖനപ്രകാരം എല്ലാവർക്കും ഒരേ വരംതന്നേ ലഭിക്കണമെന്ന് ശഠിക്കുവാനും പാടില്ല. (1കൊരി, 12:4-31). മാത്രമല്ല പ്രവൃത്തി 2:15 വാക്യപ്രകാരം പത്രൊസ് അന്യഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും വ്യക്തമാണ്. പെന്തെക്കൊസ്തിൽ ശിഷ്യന്മാർ പറഞ്ഞ അന്യഭാഷകൾ കേട്ട്, അവരെ ലഹരി പിടിച്ചവരെന്ന് പരിഹസിച്ചവരോടാണ് പത്രൊസ് സംസാരിക്കുന്നത്. താൻ പറയുന്നത്; ‘ഇവർ ലഹരി പിടിച്ചവരല്ല’ എന്നാണ്. (2:15). പത്രൊസ് അന്യഭാഷ സംസാരിച്ചിരുന്നുവെങ്കിൽ ‘ഇവർ’ എന്നല്ല ‘ഞങ്ങൾ’ എന്നു പറയുമായിരുന്നു. ‘ഞങ്ങൾ’ എന്നുപയോഗിക്കാൻ മൂലഭാഷയിൽ വാക്കുകളില്ല എന്ന് വിചാരിക്കരുത്. ‘എസ്മെൻ’ (ഞങ്ങൾ) എന്നു പുതിയനിയമത്തിൽ അനേകം പ്രാവശ്യമുണ്ട്. പെന്തെക്കൊസ്തിൽ മറ്റു ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിച്ചപ്പോൾ, പത്രൊസിനു മാത്രം വരങ്ങളൊന്നും കിട്ടിയില്ലേയെന്ന് നിഷ്പക്ഷബുദ്ധികൾ ചോദിച്ചേക്കാം. പത്രൊസ് പല രോഗികളെ സൗഖ്യമാക്കിയതായി കാണാം: സുന്ദരം ദേവാലയഗോപുരത്തിലെ മുടന്തനെ സൗഖ്യമാക്കി (പ്രവൃ, 3:6-7), പത്രൊസിന്റെ നിഴൽ വീണ് അനേകം രോഗികൾ സൗഖ്യമായി (പ്രവൃ, 5:15-16), പക്ഷവാതരോഗിയായ ഐനെയാസിന്റെ സൗഖ്യം (പ്രവൃ, 9:32-35), തബീഥായെ ഉയർപ്പിച്ചും (പ്രവൃ, 9:36-43) ഇതൊക്കെ ദൈവസഭയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായ പത്രൊസിനു ലഭിച്ച വരമാണ്. പത്രൊസിനു ജ്ഞാനവരവും ഉണ്ടായിരുന്നു. (പ്രവൃ, 5:1-11).

പെന്തെക്കൊസ്തിലെ അന്യഭാഷകളാകട്ടെ; കേവലം ഒരടയാളമായിരുന്നില്ല. പ്രത്യുത അന്യഭാഷകളിൽ അവർ സുവിശേഷം അറിയിക്കുകയായിരുന്നു. അവിടെ ഓടിക്കുടിയ വിവിധ ഭാഷക്കാരായ യെഹൂദന്മാർ താന്താങ്ങളുടെ ഭാഷയിൽ ദൈവത്തിന്റെ വൻകാര്യങ്ങളാണ് കേട്ടത്. (2:8,11). എന്നാൽ അന്യഭാഷക്കാരിൽ നിന്ന് ദൈവത്തിന്റെ വൻകാര്യങ്ങൾ കേട്ട് ഗ്രഹിച്ചവരോടല്ല, പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. അന്യഭാഷയിൽ സംസാരിച്ച ദൈവത്തിന്റെ വൻകാര്യങ്ങളെ വിശ്വസിക്കാതെ, ഇവർ പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നു പരിഹസിച്ചവരോടാണ് പത്രൊസ് സ്വന്തഭാഷയിൽ സംസാരിക്കുന്നത്. ഫലത്തിൽ രണ്ടുകൂട്ടരും ദൈവത്തിന്റെ വൻകാര്യങ്ങളാണ് പ്രസ്താവിച്ചത്. അന്യഭാഷയിലും സ്വന്തഭാഷയിലും. ഇതിനൊരു തെളിവാണ് 4:30,31 വാക്യം “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.” ഇവിടെ നോക്കുക: പെന്തെക്കൊസ്തിൽ ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ അന്യഭാഷയിലും സ്വന്തഭാഷയിലും സുവിശേഷമറിയിച്ചു; വീണ്ടും ആത്മനിറവുണ്ടായപ്പോൾ ദൈവവചനം ശക്തിയോടെ പ്രസംഗിക്കുന്നു. ഇതിൽനിന്നും ഒരുകാര്യം പകൽപോലെ വ്യക്തമാണ്, പെന്തെക്കൊസ്തിലെ ആത്മസ്നാനത്തോടൊപ്പം ഉണ്ടായ മൂന്ന് അടയാളങ്ങൾ (സ്വർഗ്ഗം തുറന്നത്, മുഴക്കം, അഗ്നിനാവ്) ആവർത്തിക്കാൻ പാടില്ലാത്ത ചരിത്രസംഭവമായിരുന്നു. (2:2,3). ആത്മനിറവിന് അടയാളമുണ്ടായിരുന്നു: അത് ദൈവവചനം ധൈര്യത്തോടെ പ്രസംഗിക്കലായിരുന്നു; ഒരു കൂട്ടർ അന്യഭാഷയിലും, പത്രൊസ് സ്വന്തഭാഷയിലും. അപ്പൊസ്തല പ്രവൃത്തികളിലെ മറ്റു വേദഭാഗങ്ങളും ഈ വസ്തുത ശരിവെക്കുന്നതാണ്. (4:8, 31, 6:8-7:53, 13:9-12). മാത്രമല്ല പത്രൊസ് ഒഴികെയുള്ള ശിഷ്യന്മാർ മാത്രമാണ് അന്യഭാഷകളിൽ സംസാരിച്ചതെന്നും തെളിയുന്നു. 

കുറിപ്പ്: രക്ഷയോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളായ ആത്മസ്നാനം, ആത്മദാനം, ആത്മാധിവാസം, ആത്മാഭിഷേകം, ആത്മമുദ്ര, ആത്മാച്ചാരം തുടങ്ങിയവ വ്യത്യസ്ത വിഷയങ്ങളായി ബൈബിളിൽ നിന്നു പഠിക്കാൻ കഴിയുമെങ്കിലും, വ്യക്തിയിൽ ഇത് വെവ്വേറെ അനുഭവങ്ങളല്ല; ഏകകാലികമാണ്. അഥവാ, വീണ്ടുംജനനസമയത്ത് ഒരിക്കലായി സംഭവിക്കുന്നതാണ്. എന്നാൽ ആത്മനിറവാകട്ടെ; ആവർത്തന സ്വഭാവമുള്ളതാണ്. പെന്തെക്കൊസ്തിൽ ആത്മസ്നാനാന്തരം ആത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ വീണ്ടുംവീണ്ടും ആത്മാവിൽ നിറയുന്നതായി കാണാം. (പ്രവൃ, 2:4; 4:8; 4:31). കൂടാതെ, ആത്മാവു നിറഞ്ഞ അനവധി സംഭവങ്ങൾ ദൈവവചനത്തിലുണ്ട്. (പ്രവൃ, 6:3, 5, 8; 7:55; 11:24; 13:9; 52). ആത്മാവിൽ നിറയുവാൻ കല്പനയുമുണ്ട്: “വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്.” (എഫെ, 5:18, സ.വേ.പു.നൂ.പ). “ആത്മാവിനാല്‍ പൂരിതരാകുവിന്‍.” (പി.ഒ.സി). “ആത്മാവിനാല്‍ നിറയ്ക്കപ്പെടുക.” (ഇ.ആർ.വി). തന്മൂലം, ആത്മനിറവ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലാക്കാം. സുവിശേഷ ഘോഷണത്തിന് തടസ്സം നേരിടുമ്പോഴും (പ്രവൃ, 4:31), ശുശ്രൂഷയ്ക്ക് വിഘ്നം വരുമ്പോഴും (പ്രവൃ, 13:9), ജീവിതത്തിൽ പരിശോധനകളും പ്രതികൂലങ്ങളും വരുമ്പോഴും ആത്മനിറവ് അനിവാര്യമാണ്. വിശ്വാസ ജീവിതത്തിന്റെ വളർച്ചയ്ക്കും പക്വതയ്ക്കും വീണ്ടും വീണ്ടുംവീണ്ടും ആത്മാവിൽ നിറയേണ്ടത് ആവശ്യമാണ്. ആത്മനിറവിന് വ്യക്തിയുടെ ഭാഗത്തുനിന്ന് സമ്പൂർണ്ണ സമർപ്പണവും പ്രാർത്ഥനയും സ്ഥിരീകരണവും വചനധ്യാനവും അനിവാര്യമാണ്. വിജയകരമായ ക്രിസ്തീയ ജീവിതത്തിന് ആത്മനിറവ് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണ്. ഇതിനാണ് വിശ്വാസി വാഞ്ഛിക്കേണ്ടതും വില മുടക്കേണ്ടതും. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ; വിശ്വാസികളിൽ ചിലർ:  ആത്മസ്നാനം, ആത്മാഭിഷേകം തുടങ്ങിയ ദൈവത്തിൻ്റെ കൃപയാലുള്ള ദാനത്തെ അഥവാ, ഒരിക്കൽ സിദ്ധമായതൊക്കെയും പ്രവൃത്തികളാൽ (കാത്തിരുപ്പ്, പ്രാർത്ഥന, ഉപവാസം) വീണ്ടും പ്രാപിക്കണമെന്ന് പഠിപ്പിക്കുന്നു; അഥവാ, സ്വപ്രയഗ്നത്താൽ ആർജ്ജിച്ചെടുക്കണമെന്ന് വിചാരിക്കുന്നു. മറ്റു ചിലർ ഇത് ദൈവദാനമാണെന്നും, സിദ്ധമായതാണെന്നും അറിയുന്നുവെങ്കിലും; പരിശുദ്ധാത്മാവിലും ദൈവവചനത്തിലും ആശ്രയിച്ചു കൊണ്ട് വിശ്വാസി ആർജ്ജിച്ചെടുക്കേണ്ട ആത്മനിറവിനെക്കുറിച്ച് മിണ്ടുന്നില്ല. ഒന്നാമത്തെ കൂട്ടർ; ശമര്യയിലെ ശിമോനെപ്പോലെ ദൈവത്തിൻ്റെ ദാനത്തെ വിലകൊടുത്ത് വീണ്ടും പ്രാപിക്കണമെന്നു പഠിപ്പിക്കവഴി, ദൈവത്തെ വെല്ലുവിളിക്കയാണ്. രണ്ടാമത്തെ കൂട്ടർ; ആത്മനിറവിനെക്കുറിച്ച് പഠിപ്പിക്കായ്കവഴി പരിശുദ്ധാത്മശക്തി തള്ളുന്നു. ഫലത്തിൽ രണ്ടും വിശ്വാസികൾക്ക് ദോഷമായി ഭവിക്കുന്നു. ആത്മനിറവ് കൂടാതെ ഫലപ്രദമായാരു ക്രിസ്തീയശുശ്രൂഷയും വിശുദ്ധജീവിതവും നയിക്കാൻ ആർക്കും കഴിയില്ല. ദൈവവചനവുമായി ഒത്തുനോക്കി ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

പൂർണ്ണമായത് എന്താണ്?

പൂർണ്ണമായത് എന്താണ്?

“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1കൊരി, 13:8-13).

എന്താണ് പൂർണ്ണമായത്  എന്നതിനെച്ചൊല്ലി മൂന്ന് വാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട്: 

1. സ്നേഹം: സ്നേഹത്തിന്റെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്. 

2. കർത്താവ്: കർത്താവിന്റെ രണ്ടാമത്തെ വരമാണ് പൂർണ്ണമായത്. 

3. ദൈവവചനം: വെളിപ്പാടുകളുടെ പൂർണ്ണതയായ ദൈവവചനം. ഇവ ഓരോന്നും വേദപുസ്തക വെളിച്ചത്തിൽ പരിശോധിച്ചാൽ അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത് ഏതാണെന്ന് നിസംശയം ഗ്രഹിക്കുവാൻ സാധിക്കും.

സ്നേഹം

1. സ്നേഹത്തിന്റെ പൂർണ്ണത ക്രൂശിൽ നിറവേറിക്കഴിഞ്ഞതാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “സ്നേഹിതന്മാർക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (യോഹ, 16:13). “തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.” (1യോഹ, 4:9). “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രയശ്ചിത്തം ആകുവാൻ അയച്ചതു തന്നെ സാക്ഷാൽ സ്നേഹം ആകുന്നു.” (1യോഹ, 4:10). “ദൈവസ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.” (1യോഹ, 4:12). “സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമ, 8:32). ക്രിസ്തുവിൻ്റെ ക്രൂശുമരണം സ്നേഹത്തിൻ്റെ പൂർണ്ണതയല്ലെങ്കിൽ ഇനിയൊരു പൂർണ്ണത ദൈവത്തിൻ്റെ പക്കൽപ്പോലുമില്ല; അതിനായിട്ട് ആരുമിനി മഞ്ഞുകൊള്ളേണ്ട. (എഫെ, 1:3).

കർത്താവ്

1. 8-ാം വാക്യം, ജ്ഞാനമോ അത് നീങ്ങിപ്പോകും: പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ അന്ന് ജ്ഞാനം നീങ്ങിപ്പോകുമെന്ന് പറഞ്ഞാൽ, ദൈവവചനം തന്നിൽത്തന്നെ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. പുനരുത്ഥാനം ഇല്ല എന്നു വിശ്വസിക്കുന്ന സദുക്യരുടെ ചോദ്യത്തിന് മറുപടിയായി യേശു പറയുന്നു; “ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല; വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിക്കുവാനും കഴിയുകയില്ല. അവർ പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കൊ, 20:35,36). ദൈവദൂതനായിരുന്ന ലുസിഫറിനെ സൃഷ്ടിച്ച നാളിൽ അവൻ എങ്ങനെയായിരുന്നു എന്ന് ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും നോക്കുക; “നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നേ.” (യെഹെ, 28:12). “നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി.” (യെഹെ, 28:17). ഇതിൽനിന്ന് കർത്താവിന്റെ വരവിൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരുമാകുന്ന വിശ്വാസികളുടെ ജ്ഞാനം നീങ്ങിപ്പോകുകയല്ല; പ്രത്യുത ജ്ഞാനസമ്പൂർണ്ണരാകുകയാണ് (ഏദെൻ അനുഭവം) ചെയ്യുന്നത്. 

കർത്താവിന്റെ വരവാണ് പൂർണ്ണമായതെന്നു വ്യർത്ഥമായി സ്ഥാപിക്കുവാൻ ശ്രമിക്കുന്നവർ ഇന്ന് ഏറെയാണ്. അവർ പറയുന്നത്; ദൈവവചനമാണ് പൂർണ്ണമായതെങ്കിൽ, പൂർണ്ണമായ വചനം വെളിപ്പെട്ടപ്പോൾ ജ്ഞാനം നിന്നുപോകേണ്ടതല്ലേ? പ്രത്യുത, ഇന്ന് ജ്ഞാനം വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഉത്തരം ലളിതമാണ്. അന്ത്യകാലത്ത് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം കൃപാവരമായ ജ്ഞാനമാണോ? ‘ഭൂമിയെ ദൈവം മനുഷ്യർക്കു കൊടുത്തിരിക്കുന്നു’ (സങ്കീ, 115:16) എന്നു ബൈബിൾ പറയുമ്പോൾ; ചന്ദ്രനിലും, ചൊവ്വയിലും, സൂര്യനിലുംവരെ മനുഷ്യൻ കടന്നുകയറാൻ നോക്കുന്നത് ദൈവീക ജ്ഞാനത്താലാണോ? തമ്മിൽത്തമ്മിൽ സ്നേഹിക്കാൻ ബൈബിൾ പറയുമ്പോൾ; മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും, രാജ്യം രാജ്യങ്ങളെ നശിപ്പിക്കാൻ ആയുധങ്ങൾ സ്വരുക്കൂട്ടുന്നതും കൃപാവരമായ ജ്ഞാനമോ? ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുകയില്ലെന്നു പറയുമ്പോൾ; ചൈന കൊറോണ വൈറസിനെ പടച്ചുവിട്ട് ലോകത്തെ തകർക്കാൻ ശ്രമിക്കുന്നത് ദൈവജ്ഞാനത്താലോ? ഇന്ന് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം മാനുഷീക ജ്ഞാനമാണ്. അതും ദൈവവചനത്തിന്റെ നിവൃത്തിയാണ്; അന്ത്യകാലത്ത് ജ്ഞാനം വർദ്ധിക്കുമെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്. (ദാനി, 12:4). എന്നാൽ അപ്പൊസ്തലൻ നീങ്ങിപ്പോകുമെന്ന് പറഞ്ഞിരിക്കുന്നത് കൃപാവരമായ ജ്ഞാനമാണ്. ഈ ജ്ഞാനത്താൽ മറ്റുള്ളവരുടെ ഹൃദയരഹസ്യം വരെ കണ്ടെത്തുവാൻ കഴിയുമായിരുന്നു. (പ്രവൃ, 5:3,4, 9). ഈ ജ്ഞാനം പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടപ്പോൾ നീങ്ങിപ്പോയി. ഇനിയും കർത്താവിന്റെ വരവിൽ മാത്രമേ എല്ലാവരും ജ്ഞാനസമ്പൂർണ്ണരാകുകയുള്ളൂ. ദൈവികമായ ജ്ഞാനം ആർക്കുമില്ലെന്നല്ല പറഞ്ഞതിനർത്ഥം: കൃപാവരമായ ജ്ഞാനം മറ്റുള്ളവരുടെ ഹൃദയരഹസ്യംപോലും കണ്ടെത്താൻ (ദൈവത്തിന്നു മാത്രം കഴിയുന്ന) കഴിയുന്നതാണ്. വരമായ ആ ജ്ഞാനമില്ല; ദൈവമക്കളെന്ന നിലയിലുള്ള ജ്ഞാനം വീണ്ടുംജനിച്ച എല്ലാവർക്കുമുണ്ട്.

2. 9-ാം വാക്യം, അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു: ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്നു പറയുന്നതെങ്കിൽ, അതുവരെയും ദൈവമക്കളുടെ അറിവ് അംശം (അപൂർണ്ണം) ആയിരിക്കും എന്നുകൂടി പറയേണ്ടി വരും. അപ്പൊസ്തലന്റെ പ്രാർത്ഥന ശ്രദ്ധിക്കുക; “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വവുമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും , നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിട്ടു അവന്റെ വിളിയായുള്ള ആശ ഇന്നതെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും, അവന്റെ ബലത്തിൽ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു.” (എഫെ, 1:17-19 ). “പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാനും പ്രാപ്തരാക്കുകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും വേണം എന്നും പ്രാർത്ഥിക്കുന്നു.” (എഫെ, 3:19). കർത്താവിൻ്റെ വരവുവരെ ദൈവമക്കൾക്ക് അംശമായ അറിവാണ് ഉണ്ടാകുന്നതെങ്കിൽ അപ്പൊസ്തലൻ്റെ പ്രാർത്ഥനയുടെ അർത്ഥമെന്താണ്? അപ്പൊസ്തലൻ തിമൊഥയൊസിനോടു പറയുന്നു: “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു.” (1തിമൊ, 3:15). “നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാനും മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്കുക.” (2തിമൊ, 3:14,15). വിശ്വാസികളെ ജ്ഞാനിയാക്കുന്നത് തിരുവെഴുത്താണെന്നാണ് ഇവിടെ പറയുന്നത്. “ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും, വരം നല്കണം എന്നും, നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്ന് സകല വിശുദ്ധന്മാരോടുകൂടെ ഗ്രഹിക്കണം.” (എഫെ, 3:17,18). ആകയാൽ സൂക്ഷ്മതയോടെ അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ട് നടക്കുവാൻ നോക്കുവിൻ.” (എഫെ, 5:15). “അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.” (2പത്രൊ, 3:16). “ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:15). ഇതിൽനിന്ന് ദൈവമക്കൾക്ക് അംശമായുള്ള അറിവല്ല; പൂർണ്ണമായ അറിവ് വേണമെന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.

3. 10-ാം വാക്യം, പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും: “അംശമായി മാത്രം അറിയുന്നു ; അംശമായി മാത്രം പ്രവചിക്കുന്നു ; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.” (വാ: 9,10). ഇവിടെ പറയുന്നത്; ഇപ്പോൾ നമ്മുടെ അറിവും പൂർണ്ണമല്ല, പ്രവചനവും പൂർണ്ണമല്ല. ഈ അപൂർണ്ണതയുടെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്. അല്ലെങ്കിൽ അറിവിന്റെ പൂർണ്ണതയും പ്രവചനത്തിന്റെ പൂർണ്ണതയുമാണ് (വെളി, 22:18,19) വരുവാനുള്ളത്. തന്മൂലം നമുക്ക് ഇപ്പോൾ ഉള്ള അംശമായ (അപൂർണ്ണമായ) അറിവും, അംശമായ പ്രവചനവും നീങ്ങിപ്പോകും. പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നാണ്. ഇത് കർത്താവിൻ്റെ പ്രത്യക്ഷതയെ കുറിക്കുന്ന പദമാണോ???… ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചാൽ, കർത്താവിന്റെ ഒന്നാമത്തെ വരവ് അപൂർണ്ണമായിരുന്നു എന്നു സമ്മതിക്കേണ്ടി വരുും. അത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ദുരുപദേശമായി മാറും. തന്മൂലം ഈ വസ്തുത വ്യക്തമായി ഗ്രഹിക്കുവാൻ മറ്റു പരിഭാഷകളിൽ നിന്നുള്ള വാക്യങ്ങൾ ചുവടെ ചേർക്കുന്നു:

“എന്തെന്നാല്‍ നമ്മുടെ ജ്ഞാനം അപൂര്‍ണമാണ്; നമ്മുടെ പ്രവചനവും അപൂര്‍ണമാണ്. എന്നാല്‍ പൂര്‍ണമായതു വരുമ്പോള്‍ അപൂര്‍ണമായത് അപ്രത്യക്ഷമാകും.” (1 കൊരി, 13:9-10: സ.വേ.പു.നൂ.പ)

“ഭാഗീകമായി മാത്രം നാം അറിയുന്നു; ഭാഗീകമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ ഭാഗീകമായതു നീങ്ങിപ്പോകും.” (വി.സ.പു)

“കാരണം നമ്മുടെ അറിവും പൂർണ്ണമല്ല, നമ്മുടെ പ്രവചനവും പൂർണ്ണമല്ല. പൂർണ്ണമായതു വരുമ്പോൾ അപുർണ്ണമായത് ഇല്ലാതാകും.” (1കൊരി, 13:9,10, മ.ബൈ)

“നമ്മുടെ അറിവും പ്രവചനവും അപൂർണ്ണമാണ്. പൂർണ്ണമായവ ഉദിക്കുമ്പോൾ അപൂർണ്ണമായവ അസ്തമിക്കുന്നു.” (പി.ഒ.സി) 

മേലുദ്ധരിച്ച വാക്യങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. എന്താണ് അംശമായിരുന്നത്, അല്ലെങ്കിൽ അപൂർണ്ണമായിരുന്നത്, അതുമല്ലെങ്കിൽ എന്താണ് ഭാഗീകമായിരുന്നത് അതിന്റെ പൂർണ്ണതയാണ് വെളിപ്പെടുവാനുള്ളത്. അത് ഒരിക്കലും യേശുക്രിസ്തു അല്ല. കാരണം, എബ്രായലേഖകൻ പറയുന്നു: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (ഒരേ ആൾ) തന്നേ.” (എബ്രാ, 13:8). അവൻ മാറ്റമില്ലാത്ത കർത്താവാകുന്നു.

4. 10-ാം വാക്യത്തിൽ ‘പൂർണ്ണമായതു’ എന്നാണ് എഴുതിയിരിക്കുന്നത്; പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നും: ഇത് നപുംസകലിംഗമാണ്. World Bible Translation Center (ERV)-യിൽനിന്ന് ആ വാക്യം ചേർക്കുന്നു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” കർത്താവിൻ്റെ വരവിനെപ്പറ്റിയല്ലല്ലോ പൗലൊസ് അവിടെ പറയുന്നത്. മാത്രമല്ല, കർത്താവിന്റെ വരവിനെക്കുറിക്കുന്ന വേദഭാഗങ്ങളൊന്നും അത്, അവ എന്നിങ്ങനെ നപുംസകലിംഗത്തിലല്ല എഴുതിയിരിക്കുന്നത്. ചുവടെ ചേർക്കുന്നു: 

1. പിതാവിൻ്റെ മഹത്വത്തിൽ ദൂതന്മാരുമായി വരും (മത്താ, 16:27; മർക്കൊ, 8:38)
2. മനുഷ്യപുത്രൻ തൻ്റെ തേജസ്സിൽ ദൂതന്മാരുമായി വരും (മത്താ, 25:31)
3. മനുഷ്യപുത്രന്റെ വരവ് (മത്താ, 24:3,27,37,39,44)
4. മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരും (മത്താ, 26:64; മർക്കൊ, 13:26; 14:62; ലൂക്കൊ, 21:27)
5. മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ (ലൂക്കൊ, 9:36)
6. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ (ലൂക്കൊ, 17:30)
7. പിന്നെയും വന്ന് നിങ്ങളെ ചേർക്കും( യോഹ, 14:3)
8. അവൻ വീണ്ടും വരും: (പ്രവൃ, 1:11)
9. കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1കൊരി, 1:7; 1തെസ്സ, 5:23; 2തെസ്സ, 2:1)
10. കർത്താവായ യേശുക്രിസ്തുവിന്റെ നാൾ (1കൊരി, 1:8, 5:5, 2കൊരി, 1:14, ഫിലി, 1:4, 10, 2:16, 1തെസ്സ, 5:2, 2തെസ്സ, 2:2)
11. കർത്താവ് വരുവോളം (1കൊരി, 11:26)
12. അവന്റെ വരവ് (1കൊരി, 15:23)
13. ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ (കൊലൊ, 3:4)
14. അവന്റെ പ്രത്യക്ഷത (1തെസ്സ, 2:19, 2തിമൊ, 4:1,8, 2പത്രൊ 3:3, 1യോഹ, 2:28)
15. സകല വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷത (1തെസ്സ, 3:13)
16. കർത്താവിന്റെ പ്രത്യക്ഷത (1തെസ്സ, 4:15, യാക്കോ, 5:7,8)
17. കർത്താവ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും (1തെസ്സ, 4:16)
18. സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി (2തെസ്സ, 1:6)
18. കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു (2തെസ്സ, 2:2)
20. തന്റെ പ്രത്യക്ഷത (2തെസ്സ, 2:8)
15. കർത്താവായ യേശുവിന്റെ പ്രത്യക്ഷത (1തിമൊ, 6:13)
21. യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷത (തീത്തൊ, 2:12)
22. രണ്ടാമത് പ്രത്യക്ഷനാകും (എബ്രാ, 9:28)
18. വരുവാനുള്ളവൻ വരും താമസിക്കുകയില്ല (എബ്രാ, 10:37)
23. യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1പത്രൊ, 1:7, 13)
24. അവന്റെ തേജസ്സിന്റെ പ്രത്യക്ഷത (1പത്രൊ, 4:13)
21. ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ (1പത്രൊ, 5:4)
25. കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും (2പത്രൊ, 1:16)
26. കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല (2പത്രൊ, 3:9)
27. കർത്താവിന്റെ ദിവസം കള്ളനെപ്പോലെ വരും (2പത്രൊ, 3:10)
28. ദൈവദിവസത്തിന്റെ വരവ് (2പത്രാ, 3:11)
26. അവൻ പ്രത്യക്ഷനാകുമ്പോൾ (1യോഹ, 3:2)
29. ആയിരമായിരം വിശീദ്ധന്മാരോടുകൂടി വന്നിരിക്കുന്നു (യൂദാ, 1:14). മേലുദ്ധരിച്ചതിൽനിന്ന് പൂർണ്ണമായത് കർത്താവിന്റെ വരവിനെ സൂചിപ്പിക്കുന്ന പദമല്ലെന്ന് നിസംശയം മനസ്സിലാക്കാം. തന്നെയുമല്ല, പണ്ഡിതശ്രേഷ്ടനായ പൗലൊസ് കർത്താവിന്റെ മഹത്വപൂർണ്ണമായ പ്രത്യക്ഷതയെ നപുംസകലിംഗത്തിൽ കേവലം അവ്യക്തമായി എഴുതിയെന്നു പറഞ്ഞാൽ അത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. 

5. 11-ാം വാക്യം, കർത്താവിന്റ വരവുവരെ സഭ ശൈശവപ്രായത്തിൽ തുടരും: “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു , ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു.” പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ, 11-ാം വാക്യപ്രകാരം കർത്താവിന്റെ വരവുവരെ സഭ ശൈശവ്രപ്രായത്തിൽ തുടരേണ്ടിവരും. അങ്ങനെ വന്നാൽ അത് വേദവിപരീതവും, സഭകളുടെ ആത്മീയാധഃപതനത്തിനു കാരണവും ആയിത്തീരും. കൊരിന്ത്യരുടെ ആത്മീയ ശൈശവത്തെ അപ്പൊസ്തലൻ ശാസിക്കുന്നതായി കാണാം. “എന്നാൽ സഹോദരന്മാരെ, നിങ്ങളോട് എനിക്ക് ആത്മീകന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ ക്രിസ്തുവിൽ ശിശുക്കളായവരോട് എന്നപോലെ അത് സംസാരിക്കുവാൻ കഴിഞ്ഞുള്ളൂ. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നത്, ഭക്ഷിക്കുവാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ; നിങ്ങളുടെ ഇടയിൽ ഈഷ്യയും പിണക്കവും ഇരിക്കെ നിങ്ങൾ ജഡികമാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ.” (1കൊരി, 3:1-3). “സഹോദരന്മാരെ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.” (1കൊരി, 14:20 ). “അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും, ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മീക വർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:12,13). “അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:14,15). “പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ, അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിയുവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.” (എബ്രാ, 5:13,14). ശിശുക്കളായിരിക്കുവാനല്ല; പ്രത്യുത പരിജ്ഞാനപൂർത്തി പ്രാപിക്കുവാനാണ് ദൈവവചനം നമ്മോട് ആവശ്യപ്പെടുന്നത്. മനുഷ്യരെ സംബന്ധിച്ച് ആത്മീയമായി വളരുവാൻ ഒരു പരിധിയും വെച്ചിട്ടില്ലെന്ന് മുകളിൽ എഴുതിയ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞിരിക്കുന്ന ‘പൂർണ്ണമായതു’ കർത്താവിന്റെ വരവല്ലെന്നും പൂർണ്ണമായ ദൈവവചനം വെളിപ്പെടുമ്പോൾ; വചനമെന്ന കട്ടിയാഹാരം ഭക്ഷിച്ച് പുരുഷനായ ശേഷം ശിശുവിനുള്ളത് ത്യജിച്ചു കളയുമെന്നുമാണ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നതെന്ന് യാതൊരു ഉപാധികളും കൂടാതെ ഗ്രഹിക്കാവുന്നതാണ്. 

6. 12-ാം വാക്യം, ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി (അവ്യക്തം) കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും: അപ്പോൾ മുഖാമുഖം കാണും എന്നു പറഞ്ഞിരിക്കുന്നതുകൊണ് കർത്താവിനെ മുഖാമുഖം കാണും എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് വാക്യം ശരിയായിട്ട് മനസ്സിലാകാഞ്ഞിട്ടാണ്. ഇപ്പോൾ കണ്ണാടിയിൽ കടമൊഴിയായി അഥവാ അവ്യക്തമായി കാണുന്നു. അവ്യക്തതയുടെ പൂർണ്ണതയാണ് ഇനി വരുവാനുള്ളത്. അത് കർത്താവിന്റെ മുഖമല്ല പ്രത്യുത വ്യക്തമായ കാഴ്ച എന്നാണ് അർത്ഥമാക്കുന്നത്. ഇന്ന് അവ്യക്തമായി കാണുന്നത് നാളെ വ്യക്തമായി കാണുവാനിടയാകും. മറ്റൊരു പരിഭാഷ ചേർക്കുന്നു: “ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ഇരുണ്ട കണ്ണാടിയിലേക്കു നോക്കുന്നപോലെയാണ്. എന്നാല്‍ ആ സമയം, ഭാവിയില്‍ നമുക്കു വ്യക്തമായി കാണാം. ഇപ്പോള്‍ എനിക്കു ഒരു ഭാഗം മാത്രമേ അറിയൂ.” ഇവിടെ വ്യക്തമല്ലേ, കർത്താവിൻ്റെ മുഖമല്ല കാണുന്നത്; വ്യക്തമായ കാഴ്ചയെക്കുറിച്ചാണ് പറയുന്നത്. അടുത്തഭാഗം: “എന്നാല്‍ ആ സമയം, ദൈവം എന്നെ അറിയുന്നപോലെ എനിക്ക് എല്ലാമറിയാന്‍ കഴിയും.” (ERV-ml, 2007). 

“അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും.” (പി.ഒ.സി)

“അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.” (മ.ബൈ)

ഇവിടെ ദൈവത്തെ കാണുകയല്ല . പ്രത്യുത അറിയുകയാണെന്ന് വ്യക്തമാകുന്നു. ഇന്നത്തെ കണ്ണാടികൾ വ്യക്തമായി കാണുന്നതു കൊണ്ട് അന്നത്തെ കണ്ണാടികളും വ്യക്തമായാണ് കണ്ടിരുന്നത് എന്ന് ധരിക്കരുത്. അന്നത്തെ കണ്ണാടികൾ ലോഹം മിനുക്കി ഉണ്ടാക്കിയതായിരുന്നു. അതിലെ കാഴ്ച അവ്യക്തവും വികൃതവുമായിരുന്നു. കൊരിന്തു പട്ടണം ഇത്തരം കണ്ണാടികൾക്ക് പ്രസിദ്ധമായിരുന്നു. അതുകൊണ്ടാണ് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെയൊരു ഉപമ എഴുതിച്ചേർത്തത്. മറിച്ച് കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരിക്കുമെന്നു വന്നാൽ നാം ഉപയോഗിക്കുന്ന വേദപുസ്തകത്തിന് എന്ത് വിശ്വാസിയതയാണുള്ളത്. ദൈവവചനം അപൂർണ്ണമാണെന്ന് സമ്മതിക്കേണ്ടിവരും. എന്നാൽ ദൈവവചനം അതിൽത്തന്നെ പൂർണ്ണമാണെന്ന് ചരിതഭാഗത്തും, ഉപദേശഭാഗത്തും, പ്രവചനഭാഗത്തും തിരുവെഴുത്തുകൾ തന്നെ സാക്ഷ്യം നൽകുന്നു. 

ചരിത്രഭാഗം: “ഞാൻ നിങ്ങളോടു കല്പ്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കുകയോ ചെയ്യരുത്.” (ആവ, 4:2). 

ഉപദേശഭാഗം: “അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്.” (സദൃ, 30:6). 

പ്രവചനഭാഗം: “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന എവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.” (വെളി, 22:18,19). 

ദൈവചനത്തോട് ഒന്നും കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുതെന്നു പറഞ്ഞാൽ, അതിനർത്ഥം ബൈബിൾ പൂർണ്ണമാണെന്നല്ലേ? ഇനിയും കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരുക്കുമെന്നു പറയുന്നവർ ശ്രദ്ധിക്കുക. അത് വചനമാകുന്ന കർത്താവിനോടും, ലിഖിതവചനമാകുന്ന വേദപുസ്തകത്തിനോടുമുള്ള അവഗണന എന്നേ വരൂ.

7. 13-ാം വാക്യം, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ: ‘പൂർണ്ണമായതു’ കർത്താവിന്റെ വരവാണെങ്കിൽ കർത്താവ് വന്നതിനു ശേഷവും നിലനിൽക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചാണ് അപ്പൊസ്തലൻ ഓർമ്മിപ്പിക്കുന്നത്. ഏതാണ്ട് മുപ്പത് വരങ്ങളെപ്പറ്റി ബൈബിളിൽ പറഞ്ഞിട്ടുണ്ട്:

1. നിത്യജീവൻ ( റോമ, 6:23)
2. അപ്പൊസ്തലന്മാർ (1കൊരി, 12:28; എഫെ, 4:11)
3. പ്രവാചകൻ (റോമ, 12:6; 1കൊരി, 12:10; 12:28; എഫെ, 4:11)
4. ഉപദേശം, ഉപദേഷ്ടാവ് (റോമ, 12:7; 1കൊരി, 12:28; 14:26; എഫെ, 4:11)
5. അടയാളങ്ങൾ (പ്രവൃ, 14:3)
6. അത്ഭുതങ്ങൾ (പ്രവൃ, 14:3)
7. വീര്യപ്രവൃത്തികൾ (പ്രവൃ, 8:13; 14:3)
8. രോഗശാന്തികളുടെ വരം (1കൊരി, 12:9; 12:28)
9. ജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8)
10. പരിജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8)
11. വിശ്വാസം (1കൊരി, 12:9; 13:13)
12. പ്രത്യാശ (1കൊരി, 13:13)
13. സ്നേഹം (1കൊരി, 13:8, 13)
14. ആത്മാക്കളുടെ വിവേചനം (1കൊരി, 12:10)
15. ഭാഷാവരം (1കൊരി, 12:10; 12:28; 13:8)
16. ഭാഷകളുടെ വ്യാഖ്യാനം (1കൊരി, 12:10, 31; 14:13, 27,28)
17. സഹായം കെയ്യുവാനുള്ള വരം (1കൊരി, 12:28)
18. പരിപാലനവരം (1കൊരി, 12:28)
19. സങ്കീർത്തനം (1കൊരി, 14:26)
20. വെളിപ്പാട് (1കൊരി, 14:26)
21. സുവിശേഷവരം (എഫെ, 4:11)
22. ഇടയൻ (എഫെ, 4:11)
23. ശുശ്രൂഷ (റോമ, 12:7)
24. പ്രബോധനം (റോമ, 12:8)
25. ദാനം ചെയ്യൽ (റോമ, 12:8)
26. സഭാഭരണം (റോമ, 12:8)
27. കരുണ കാണിക്കൽ (റോമ, 12:8)
28. കഷ്ടം അനുഭവിപ്പാനുള്ള വരം (ഫിലി, 1:29)
29. വിവാഹജീവിതം (1കൊരി, 7:7)
30. അവിവാഹിത ജീവിതം (1കൊരി, 7:7). [കൃപാവരങ്ങളെക്കുറിച്ച് വിശദമായറിയാൻ കാണുക: കൃപാവരങ്ങൾ]

അതിൽ പൂർണ്ണമായത് വരുമ്പോൾ മൂന്നു വരങ്ങൾ നിന്നുപോകുമെന്നും (13:8), മൂന്നു വരങ്ങൾ നിലനില്ക്കുമെന്നും (13:3), അതിൽ ഒരു വരമായ സ്നേഹം ‘ഒരുനാളും ഉതിർന്നുപോകയില്ല (13:8)’ എന്നും 8-മുതൽ 13-വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ,  ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ ഫലവും ദൈവത്തിൻ്റെ കൃപാവരവുമായ നിത്യജീവനും എന്നേക്കും നില്ക്കുന്ന കൃപാവരമാണ്. (റോമ, 6:23). ഇവിടെ സ്നേഹം ഒരുനാളും ഉതിർന്നുപോകുകയില്ല എന്നെഴുതിയിരിക്കുന്നതുകൊണ്ട് സ്നേഹത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. അത് നിത്യതവരെയും നിലനില്ക്കുന്ന വരമാണെന്ന് മനസ്സിലാക്കാം. എന്നാൽ കർത്താവിന്റെ വരവിനുശേഷം വിശ്വാസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. 

വിശ്വാസം: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (എബ്രാ, 11:1). ഇതിന് വേറെ ചില മലയാള പരിഭാഷകൾ കൂടി ചുവടെ ചേർക്കുന്നു: 

“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്.” (സ.വേ.പു.നൂ.പ)

“വിശ്വാസം എന്നതോ, പ്രത്യാശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (വി.സ.വേ.പു)

“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.” (പി.ഒ.സി)  

“നാം പ്രത്യാശിക്കുന്ന വസ്തുക്കളെ സംബന്ധിച്ച ഉറപ്പും, കാണുന്നില്ലെങ്കിലും അവ യാഥാര്‍ത്ഥ്യവും എന്ന് അറിയുന്നതുമാണ് വിശ്വാസം.” (ഇ.ആർ.വി.മ)

“വിശ്വാസം പ്രതീക്ഷയിൽ ഇരിക്കുന്നവയെക്കുറിച്ചു അവ പ്രവൃത്തി രൂപത്തിൽ ആയിത്തീർന്നിരുന്നാൽ എന്നപോലെയുള്ള ഉറപ്പും കാണപ്പെടാത്തവയുടെ വെളിപാടും ആകുന്നു.” (റോമ, ക.പ.മാ) 

“വിശ്വാസം എന്നതു ആശയിൽ ഇരിക്കുന്ന സംഗതികളുടെ പ്രവർത്തന രൂപത്തിലുള്ള നിർണ്ണയവും അദ്യശ്യവിഷയങ്ങളുടെ ദർശനവും ആകുന്നു.” (കോ.മ.പ) 

“എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ)

“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ.നൂ)

കാണുന്ന കാര്യത്തെക്കുറിച്ചല്ല; ഇനിയും കാണാത്ത ഒരു സംഗതിയെക്കുറിച്ചുള്ള (ബോധ്യവും , ഉറപ്പും, ദർശനവും, വെളിപ്പാടും) നിശ്ചയമാണ് വിശ്വാസം. അദൃശ്യകാര്യങ്ങളെ കാണാനുള്ള കണ്ണാണ് വിശ്വാസം. (എബാ, 11:27.  അദൃശ്യകാര്യങ്ങൾ സ്ഥിതിചെയ്യുന്നു എന്ന് ഉറപ്പു തരിക മാത്രമല്ല വിശ്വാസം ചെയ്യുന്നത്, അവയെ വിശ്വാസിയുടെ പ്രയോഗിക ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.  

പ്രത്യാശ: വരാനുള്ളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണ് പ്രത്യാശ. നാം വിശ്വസിക്കുന്നതുകൊണ്ടാണ് പ്രത്യാശിക്കുന്നത്. വിശ്വാസം അവസാനിക്കുമ്പോൾ പ്രത്യാശ തിരോഭവിക്കുന്നു. അല്ലെങ്കിൽ വിശ്വാസത്തിന്റെ പൂർണ്ണതയാണ് പ്രത്യാശ. പ്രത്യാശയുടെ അടിസ്ഥാനം വിശ്വാസവും വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവ വാഗ്ദത്തങ്ങളുമാണ്. “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്, കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു . എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.” (റോമ, 8:24,25). “ഞങ്ങളോ വിശ്വാസത്താൽ നീതിലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.” (ഗലാ, 5:5). ലോകമെമ്പാടുമുള്ള വിശുദ്ധന്മാരുടെ ആശയും ഉറപ്പും പ്രത്യാശയും കർത്താവായ യേശുക്രിസ്തുവാണ്. 

“ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). മണവാളൻ തന്നെ ചേർക്കുവാൻ വേഗത്തിൽ വരുമെന്നതാണ് കാന്തയുടെ വിശ്വാസം; കാന്തനുമായി ചേർന്നുകഴിയുമ്പോൾ കാന്തയുടെ പ്രത്യാശയും പൂർണ്ണമാകും. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16,17). ഇതാണ് സഭയുടെ വിശ്വാസത്തിന്റേയും പ്രത്യാശയുടേയും പൂർണ്ണത. തന്മൂലം കർത്താവിനോടുകൂടെ എടുക്കപ്പെട്ടുകഴിഞ്ഞാൽ വിശ്വസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമില്ല. (റോമ, 8:24). അതുകൊണ്ടുതന്നെ ‘പൂർണ്ണമായതു’ എന്ന് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത് ഒരിക്കലും കർത്താവിന്റെ വരവല്ല. മറിച്ചായാൽ കർത്താവിന്റെ വരവിനുശേഷവും വിശ്വാസവും പ്രത്യാശയും നിലനില്ക്കും. (1കൊരി, 13:3). അങ്ങനെ വന്നാൽ സഭ കർത്താവിനോടുകൂടെ മണിയറവാസം ചെയ്യുമ്പോഴും വേറൊരുത്തനെ വിശ്വസിക്കുകയും അവനായി പ്രത്യാശിക്കുകയും ചേയ്യേണ്ടിവരും. അതിനെ ദൈവവചനം പരസംഗമെന്നും, വ്യഭിചാരവുമെന്നാണ് പറയുന്നത്. ഇങ്ങനെയൊരു നീചപ്രവൃത്തി സഭയെക്കൊണ്ട് ചെയ്യിക്കണമെന്ന് ആർക്കാണ് ഇത്രയാഗ്രഹം. 

അപ്പൊസ്തലൻ ഈ അദ്ധ്യായത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന കാര്യം പൂർണ്ണമായത് വരുമ്പോൾ അംശമായ പ്രവചനവും, അന്യഭാഷയും ജ്ഞാനവും നിന്നുപോകുമെന്നാണ്. പ്രത്യുത, ഇത് കർത്താവിന്റെ വരവിലാണ് നിന്നുപോകുന്നതെന്ന ദുരുപദേശം സഭയെ പഠിപ്പിക്കുന്നവർ, കർത്താവു വന്നശേഷം മറ്റു കൃപാവരങ്ങളുടെ ആവശ്യമെന്താണ് എന്നുകൂടി പഠിപ്പിക്കേണ്ടതല്ലേ??? ‘പൂർണ്ണമായതു’ കർത്താവിൻ്റെ വരവാണെന്ന് കരുതുന്നവർ പറയുന്നത്; അന്യഭാഷയും, പ്രവചനവും, ജ്ഞാനവും കർത്താവിൻ്റെ വരവുവരെ ഉണ്ടാകുമെന്നാണ്. അക്കൂട്ടർ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ പൂർണ്ണമായത് കർത്താവിൻ്റെ വരവുതന്നേ: 

ഒന്ന്: കർത്താവിൻ്റെ വരവിനുശേഷം ബാക്കി കൃപാവരങ്ങൾ എന്തുചെയ്യും??? ചോദ്യം വിശദമായി: വരങ്ങൾ നീങ്ങിപ്പോകുമെന്നല്ല; മൂന്ന് വരങ്ങൾ നീങ്ങിപ്പോകുമെന്ന് കൃത്യമായിട്ടാണ് എഴുതിയിരിക്കുന്നത്. (13:8). കർത്താവ് വന്നുകഴിഞ്ഞാൽ സഭ ഭൂമിയിലുണ്ടാകില്ല; സ്വർഗ്ഗത്തിലായിരിക്കും; അവിടെ ബാക്കി വരങ്ങളുടെ ആവശ്യമെന്താണ്??? ഉദാ: സ്വർഗ്ഗത്തിൽ ആര് ആരെ ഉപദേശിക്കും? ആരുടെ രോഗം സൗഖ്യമാക്കും? ആരെ പരിപാലിക്കും? ആർക്ക് സഹായം ചെയ്യും? ആരോട് സുവിശേഷം അറിയിക്കും? ആരെ ശുശ്രൂഷിക്കും? ആരെ പ്രബോധിപ്പിക്കും? ആർക്ക് ദാനം ചെയ്യും? ആരോട് കരുണ കാണിക്കും? അപ്പൊസ്തലൻ വിവാഹ ജീവിതത്തെയും കൃപാവരമായിട്ടാണ് (1കൊരി, 7:7) പറയുന്നത്. എന്നാൽ യേശുക്രിസ്തു വളരെ സ്പഷ്ടമായിട്ടു പറയുന്നു; ദൈവരാജ്യത്തിൽ ആരും വിവാഹം കഴിക്കുകയില്ല. (ലൂക്കൊ, 20:34,35). പഠിപ്പിക്കുന്നത് ദുരുപദേശമാണെങ്കിലും ഒരു ചേർച്ചയൊക്കെ വേണ്ടേ?  

രണ്ട്: കർത്താവിൻ്റെ വരവിനുശേഷം വിശ്വാസത്തിൻ്റെയും പ്രത്യാശയുടേയും ആവശ്യമെന്താണ്??? ചോദ്യം വിശദമായി: നീങ്ങിപ്പോകുന്ന വരങ്ങളെക്കുറിച്ചു മാത്രമല്ല; നിലനില്ക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചും ആ വേദഭാഗത്തുതന്നെ പറഞ്ഞിട്ടുണ്ട്; വിശ്വാസം, പ്രത്യാശ, സ്നേഹം. (13:13). അവിടെ ‘സ്നേഹം അനശ്വരമാകുന്നു’ (13:8) എന്നെഴുതിയിട്ടുണ്ട്. അതിനാൽ സ്നേഹത്തെക്കുറിച്ചല്ല ചോദ്യം. കർത്താവ് തൻ്റെ സഭയെ ചേർത്തുകഴിഞ്ഞാൽ സഭയ്ക്ക് പിന്നെ വിശ്വാസവും, പ്രത്യാശയും എന്തിനാണ്? ആരോടാണ്???

പരിശുദ്ധാത്മാവാണ് താൻ ഇച്ഛിക്കുംപോലെ ഓരോരുത്തനും വരങ്ങൾ കൊടുക്കുന്നത്. (1കൊരി, 12:11). കർത്താവ് വന്നുകഴിഞ്ഞാൽ പരിശുദ്ധാത്മാവും, സഭയും, വരങ്ങളും ഒന്നും ഭൂമിയിലുണ്ടാകില്ല; വേദപുസ്തകം പോലും നിഷ്ക്രിയമാകും. പിന്നെ, കർത്താവിൻ്റെ വരവിൽ മൂന്ന് വരങ്ങൾ മാത്രം നീങ്ങിപ്പോകുമെന്ന് അപ്പൊസ്തലൻ പറയുമോ??? വേദപുസ്തകത്തിലുള്ളത് ദൈവത്തിൻ്റെ അരുളപ്പാടുകളാണന്ന് അറിയുക; വല്ലവിധേനയും വായിച്ചാൽ എന്തുചെയ്യും?

ദൈവവചനം 

മേൽവിവരിച്ചതിൽ നിന്ന് ‘പൂർണ്ണമായതു’ സ്നേഹവുമല്ല കർത്താവിന്റെ വരവുമല്ല എന്നു തെളിയുന്നു. തന്മൂലം അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത്  ദൈവവചനമാണെന്ന് ഒരു വിശദീകരണവും കൂടാതെ ആർക്കും മനസ്സിലാകും. എന്നാലും എല്ലാവരുടേയും ഉറപ്പിനായി ചില കാര്യങ്ങൾകൂടി ചുവടെ ചേർക്കുന്നു. അപ്പൊസ്തലൻ A.D.57-ൽ ആണ് മക്കദോന്യയിലിരുന്ന് കൊരിന്ത്യർക്ക് ലേഖനമെഴുതുന്നത്. താൻ ലേഖനമെഴുതുന്ന കാലത്തൊന്നും പൂർണ്ണമായ ദൈവീക വെളിപ്പാടുകൾ സഭയ്ക്ക് രേഖയാക്കി കിട്ടിയിരുന്നില്ല. സഭയ്ക്ക് ആവശ്യമുള്ളതൊക്കെയും അപ്പൊസ്തലന്മാർക്കും, പ്രവാചകന്മാർക്കും ദൈവം അപ്പപ്പോൾ വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. (1കൊരി, 2:7, എഫെ, 3:5). പുതിയനിയമത്തിലെ പുസ്തകങ്ങളെല്ലാം രേഖയാക്കി കിട്ടുവാൻ പിന്നെയും വർഷങ്ങളെടുത്തു. താൻ AD 67-ൽ റോമിൽ വച്ച് തിമൊഥയാസിനുള്ള രണ്ടാമത്തെ ലേഖനവും എഴുതിക്കഴിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു. പിന്നെയും ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ അപ്പൊസ്തലൻ തന്റെ പുസ്തകങ്ങൾ എഴുതുന്നത്. പുതിയനിയമത്തിലെ ഒടുവിലത്തെ പുസ്തകവും എഴുതിക്കഴിഞ്ഞപ്പോൾ. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ എല്ലാം പൂർണ്ണമായി, പൂർണ്ണമായതുവന്നു. തിരുവെഴുത്തുകൾ പൂർണ്ണമായി എഴുതിക്കിട്ടുന്നതുവരെ അപ്പൊസ്തലന്മാരും പ്രവാചകമാരും വായ്മൊഴിയായ് നൽകുന്ന ഉപദേശങ്ങൾ ദൈവനിശ്വസ്തമാണെന്ന് തെളിയിക്കുവാനും അതിനെ ഉറപ്പിക്കുവാനും വേണ്ടിയായിരുന്നു അത്ഭുതവരങ്ങളെ കർത്താവ് നൽകിയിരുന്നത്. (മർക്കൊ, 16 20). പ്രവചനം, അന്യഭാഷ, ജ്ഞാനം, വീര്യപവ്യത്തികൾ ഇവയെല്ലാം അത്ഭുതവരങ്ങളായിരുന്നു. 

യോഹന്നാൻ അപ്പൊസ്തലന്റെ പുസ്തകങ്ങളെക്കൂടാതെ വേദപുസ്തകം അപൂർണ്ണമാണെന്നുള്ളത് തർക്കമറ്റ കാര്യമാണ്. സങ്കീർത്തനവും, റോമാലേഖനവും കഴിഞ്ഞാൽ യോഹന്നാന്റെ സുവിശേഷത്തപ്പോലെ സ്വാധീനത ചെലുത്തിയിട്ടുള്ള മറ്റൊരു പുസ്തകമില്ല. അക്രൈസ്തവരോട് സുവിശേഷം അറിയിക്കാൻ നാല് സുവിശേഷങ്ങളിലും വെച്ച് ഇതാണ് തിരഞ്ഞെടുക്കാറുള്ളത്. ഈ സുവിശേഷത്തിന്റെ പ്രാധാന്യവും സ്വാധീനതയും അതിൽത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു.” (യോഹ, 20:31). നിത്യജീവനേക്കാൾ വലുതാണോ അന്യഭാഷയും, പ്രവചനവും ജ്ഞാനവും???

പൗലൊസ് അപ്പൊസ്തലനു ലഭിച്ച വെളിപ്പാടനുസരിച്ച്: “പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടൊരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും” (1തെസ്സ, 4:17) എന്നായിരുന്നു. ആയിരമാണ്ടു വാഴ്ചയെക്കുറിച്ചും, നിത്യതയെക്കുറിച്ചും വെളിപ്പെട്ടത് യോഹന്നാൻ അപ്പൊസ്തലനായിരുന്നു. അതുകൊണ്ടാണ് പൂർണ്ണമായത് വെളിപ്പെടുംവരെ അംശങ്ങളായ പ്രവചനവും, അന്യഭാഷയും, ജ്ഞാനവും ഉണ്ടാകുമെന്നും, പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടുകഴിഞ്ഞാൽ അതെല്ലാം നീങ്ങിപ്പോകുമെന്നും പറഞ്ഞത്. ദൈവമൊഴികെ ഭൂമിയിൽ എന്തെങ്കിലും പൂർണ്ണതയുള്ളതുണ്ടെങ്കിൽ അത് ദൈവവചനം (ബൈബിൾ) മാത്രമാണ്. അതുകൊണ്ടുതന്നെ ഈ കൃപായുഗത്തിൽ ദൈവവചനത്തിന് മുകളിൽ മറ്റൊരു കൃപാവരങ്ങളും ദൈവം ആർക്കും നൽകിയിട്ടില്ല. വചനമായി വെളിപ്പെട്ട കർത്താവ് ലിഖിതവചനത്തിലൂടെയാണ് തൻ്റെ മക്കളെ നടത്തുന്നത്. എപ്പോൾ പൂർണ്ണമായ ദൈവവചനം ലഭിച്ചുവോ, അപ്പോൾ അംശവും അപൂർണ്ണവുമായ വരങ്ങളൊക്കെയും അസ്തമിച്ചു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” (1കൊരി, 13:10. World Bible Translation Center, ERV). ഒന്നുകൂടി പറഞ്ഞാൽ: 1കൊരിന്തർ 13:10-ൽ പൗലൊസ് പറയുന്നത് ആസന്നഭാവിയിൽത്തന്നെ നിന്നുപോകുന്ന മൂന്നു വരങ്ങളെക്കുറിച്ചാണ്. പൂർണ്ണമായ വേദപുസ്തകം വന്നപ്പോൾ ആ വരങ്ങൾ നിന്നുപോകുകയും ചെയ്തു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ;

ബൈബിളിൽനിന്നു പരിശോധിച്ച് ഉറപ്പുവന്നാൽമാത്രം വിശ്വസിക്കുക; ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ട!