യേശുവിൻ്റെ പുനരുത്ഥാന ശരീരം

യേശുവിൻ്റെ പുനരുത്ഥാനശരീരം

യേശുക്രിസ്തു ജഡത്തിൽ ജീവിച്ച് മരിച്ചടക്കപ്പെട്ട അതേ ശരീരത്തിൽ ജീവൻപ്രാപിച്ചുയിർക്കുകയും, അതേ ശരീരത്തിൽ തന്നെയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് കരുതുകയും ചെയ്യുന്ന അനേകരുണ്ട്. യേശുവിൻ്റെ പുനരുത്ഥാന ശരീരത്തെക്കുറിച്ചു മനസ്സിലാക്കാൻ മൂന്നു വേദഭാഗങ്ങൾ സുവിശേഷങ്ങളിലുണ്ട്. ലൂക്കൊസ് 24:36-43; യോഹന്നാൻ 20:19,20; 20:26,27. 

അതിൽ ലൂക്കൊസ് 24:36-43-ഉം യോഹന്നാൻ 20:19,20-ഉം വേദഭാഗങ്ങൾ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചതന്നെ നടക്കുന്ന ഒരേ സംഭവത്തിൻ്റെ വിവരണമാണ്. അടുത്തഭാഗമായ യോഹന്നാൻ 20:26,27 അതിനും എട്ടു ദിവസങ്ങൾക്കുശേഷം നടക്കുന്നതാണ്. ഈ മൂന്ന് വേദഭാഗങ്ങളും ചേർത്ത് ചിന്തിക്കുമ്പോൾ; അവിടെപ്പറയുന്ന പ്രധാന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: ഒന്ന്; വാതിൽ അടച്ചിരിക്കെ യേശു അകത്ത് ശിഷ്യന്മാരുടെ നടുവിൽ വന്നു നില്ക്കുന്നു. (ലൂക്കൊ, 24:36; യോഹ, 20:19,26). രണ്ട്; ശിഷ്യന്മാർക്ക് യേശുവാണെന്ന് മനസ്സിലായുമില്ല; ഭൂതമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. (ലൂക്കൊ, 24:37). മൂന്ന്; യേശു പറയുന്നു; ഞാൻതന്നെയാണ് എന്നെ തൊട്ടു നോക്കുക, ഭൂതത്തിന് അസ്ഥിയും മാസംവും ഇല്ലല്ലോ. (ലൂക്കൊ, 24:39). നാല്; അതിനുശേഷം യേശു കുത്തിത്തുളയ്ക്കപ്പെട്ട മാറും ആണിപ്പഴുതുള്ള കയ്യും അവരെ കാണിച്ചു. (ലൂക്കൊ, 24:40; യോഹ, 20:20). അഞ്ച്; യേശു തോമാസിനോടു ആണിപ്പഴുതുള്ള കൈ കാണാനും, തുളയ്ക്കപ്പെട്ട മറിൽ വിരലിടാനും ആവശ്യപ്പെടുന്നു. (യോഹ, 20:27). ആറ്; യേശു അവർ കൊടുത്ത വറുത്തമീനും തേൻകട്ടയും തിന്നുന്നു. (ലൂക്കൊ, 24:41,42).

യേശുവിനെ അടക്കംചെയ്ത ശരീരം കല്ലറയിൽ കാണാത്തതിനാലും, അസ്ഥിയും മാസവുമുള്ള ശരീരം തൊട്ടുനോക്കാൻ ശിഷ്യന്മാരോടു പറഞ്ഞതിനാലും, ആണിപ്പഴുതുള്ള കയ്യും കുത്തിത്തുളയ്ക്കപ്പെട്ട മാറിടവും കാണുവാനും വിരലിട്ടുനോക്കുവാനും ആവശ്യപ്പെട്ടതിനാലും, വറുത്തമീനും തേൻകട്ടയും താൻ കഴിച്ചതിനാലുമാണ് ക്രൂശിക്കപ്പെട്ട ശരീരം തന്നെയാണ് പുനരുത്ഥാനയശേഷവും തനിക്കുള്ളതെന്ന് അനേകരും കരുതുന്നത്. നമുക്ക് കാര്യങ്ങളൊന്ന് വിശദമായി പരിശോധിക്കാം:

ഉയിർപ്പിൻ്റെ ഞായറാഴ്ച എമ്മവുസ്സിൽ നിന്നു മടങ്ങിവന്ന ശിഷ്യന്മാർ കർത്താവിനെ കണ്ടകാര്യം അപ്പൊസ്തലന്മാരുമായി സംസാരിച്ചുകൊണ്ടു നില്ക്കുമ്പോഴാണ് യേശു അവരുടെ മുമ്പിൽ വന്നു നില്ക്കുന്നത്. ശിഷ്യന്മാർ യെഹൂദന്മാരെപ്പേടിച്ച് വാതിലടച്ചിരിക്കുമ്പോൾ, വാതിൽ തുറക്കാതെയാണ് യേശു അകത്തുകടന്നത്. അതാണ് യേശുവിനെ അറിയാതെ, ഭൂതമാണെന്ന് തെറ്റിദ്ധരിക്കാനുള്ള പ്രധാനകാരണം. അവിടെ ഭൂതത്തിന് അസ്ഥിയും മാംസവുമില്ലെന്ന് യേശു പറയുന്നുണ്ട്. എന്നാൽ, ശിഷ്യന്മാർക്കും ഒരുകാര്യം അറിയാം: വാതിലടച്ചിരിക്കേ ഭൂതപ്രകൃതിയുള്ള ഒരാൾക്കേ അകത്തുവരാൻ കഴിയൂ. അസ്ഥിയും മാംസവുമുള്ള ഒരു ശരീരത്തിന് എങ്ങനെ മുറിയിൽ കടക്കാൻ കഴിയും? ഭൌമശരീരങ്ങളും  സ്വർഗ്ഗീയശരീരങ്ങളും ഉണ്ടെന്ന് പൗലൊസ് പറയുന്നു. ഭൌമശരീരങ്ങളുടെയും സ്വർഗ്ഗീയശരീരങ്ങളുടെയും തേജസ്സിലും വ്യത്യാസവുമുണ്ട്. (1കൊരി, 15:40). യേശു ഉയിർത്തെഴുന്നേറ്റ ഉടനെ ആദ്യം, സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ പോകുകയാണ് ചെയ്തത്. (യോഹ, 20:17). മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല അഥവാ, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല (1കൊരി, 15:50) എന്നു പറയുമ്പോൾ; സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ ഒരു സ്വർഗ്ഗീയശരീരം വേണമെന്ന് എത്രയധികമായി മനസ്സിലാക്കാം. സ്വർഗ്ഗീയശരീരം സ്ഥകാലബദ്ധമല്ല; അതിനാലാണ് വാതിലടച്ചിരിക്കെ, അകത്തുകയറാൻ കഴിഞ്ഞത്. അപ്പോൾത്തന്നെ സ്വർഗ്ഗീയ ശരീരത്തിന് അസ്ഥിയും മാംസവുമില്ല; അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ല. മാത്രമല്ല, സ്വർഗ്ഗീയശരീരം എല്ലാവർക്കും കാണാൻ കഴിയില്ല. താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ പ്രത്യക്ഷമാകുന്നതാണ് ആ ശരീരം. പുനരുത്ഥാന പുത്രന്മാരെക്കുറിച്ച് യേശു സദൂക്യരോട് പറഞ്ഞ ഒരു കാര്യമുണ്ട്: “അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36). പുനരുത്ഥാനത്തിൽ മനുഷ്യർ ദൈവദൂതർക്ക് തുല്യമാകുമെങ്കിൽ, യേശുക്രിസ്തു ജഡശരീരത്തിലാണ് പുനരുത്ഥാനം ചെയ്തതെന്ന് പറയാൻ എന്ത് ന്യായാമാണുള്ളത്? നാല്പതുനാളോളം താൻ ഭൂമിയിലുണ്ടായിരുന്നിട്ടും അക്കാലത്ത് യിസ്രായേലിലുള്ള എല്ലാവരും യേശുവിനെ കണ്ടില്ല; അപ്പൊസ്തലന്മാർക്കും അഞ്ഞൂറിൽ അധികം സഹോദരന്മാർക്കും മാത്രമാണ് പ്രത്യക്ഷമായത്. (1കൊരി, 15:6). അതിനാൽ, എല്ലാവർക്കും ദൃശ്യമാകുന്ന ഒരു ജഡശരീരം തനിക്കില്ലായിരുന്നെന്നും, താൻ വെളിപ്പെടത്തി കൊടുക്കുന്നവർക്ക് മാത്രമാണ് തന്നെ കാണാൻ കഴിഞ്ഞിരുന്നതെന്നും വ്യക്തമാണ്. അങ്ങനെയൊരു ശരീരത്തിന് അസ്ഥിയോ, മാസമോ, രക്തമോ, ഭക്ഷണമോ ആവശ്യമില്ല.

താൻ മുറിയടിച്ചിരിക്കേ അകത്തു കടന്നതുതന്നെ തൻ്റെ ശരീരം ഭൗമശരീരംപോലെ സ്ഥലകാലബദ്ധം അല്ലാത്തതുകൊണ്ടാണ്. എന്നാൽ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു; ഒന്ന്; യേശു തനിക്ക് അസ്ഥിയും മാസവുമുണ്ട് തൊട്ടുനാക്കാൻ പറഞ്ഞതെന്തിനാണ്? ഉത്തരം: തങ്ങൾ കാണുന്നത് ഒരു ഭൂതത്തെയാണോ എന്ന് ശിഷ്യന്മാർ സംശയിച്ചു. സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ട ദൂതനുപോലും തൻ്റെ ലക്ഷ്യം സാധിപ്പിക്കാൻ, മനുഷ്യർക്ക് ബോധ്യമാകും വിധമുള്ള അടയാളങ്ങൾ നല്കാൻ കഴിയും. അങ്ങനെയെങ്കിൽ അവർതന്നെ സംശയിക്കുമെന്ന് മുന്നറിഞ്ഞ യേശു, അവർക്ക് ബോധ്യമാകുംവണ്ണം അസ്ഥിയും മാംസവുമുള്ളവനായി മുറിക്കകത്ത് പ്രത്യക്ഷനായതാണെന്ന് സ്പഷ്ടം. രണ്ട്; ആണിപ്പഴുതുള്ള കൈകളും കുത്തിത്തുളയ്ക്കപ്പെട്ട മുറിവും യേശുവിനുണ്ടായിരുന്നോ? ഉത്തരം: ഭൂതത്തിന് അസ്ഥിയും മാംസവുമില്ല; തനിക്ക് അസ്ഥിയും മാസവുമുണ്ട് തൊട്ടുനോക്കാൻ യേശു പറഞ്ഞു. ശിഷ്യന്മാർ തൊട്ടുനോക്കിയോന്നറിയില്ല. തൊട്ടുനോക്കിയാലും ഭൂതമല്ല; ഒരു മനുഷ്യനാണെന്നറിയും, അവരുടെ പേടിമാറും. പക്ഷെ, ക്രൂശിക്കപ്പെട്ട അവരുടെ കർത്താവാണ് താനെന്നറിയണമെങ്കിൽ, തൻ്റെ ആണിപ്പഴുതുള്ള കൈകളും വിലാപ്പുറവും കൂടി കാണണം. അതും തനിക്ക് സ്ഥായിയായി ഉള്ളതല്ല; തൻ്റെ ശക്തിയാൽ അവരെ കാണിച്ചതാണ്. “നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക” എന്ന് തോമാസിനോട് പറഞ്ഞത്; അവൻ്റെ അവിശ്വാസം മാറ്റാൻ മുറിവുകൾ ദൃശ്യമാക്കിക്കൊടുത്തു എന്നേയുള്ളു. മൂന്ന്; യേശു ഭക്ഷണം (വറുത്തമീനും തേൻകട്ടയും) കഴിച്ചത്. ഉത്തരം: പുനരുദ്ധാന ശരീരത്തിന് ഭക്ഷണം ആവശ്യമില്ല. വേണമെങ്കിൽ കഴിക്കാം. ദൈവത്തിന് സകലവും സാദ്ധ്യമാണ്. (മത്താ, 19:26). അവരോട് ഭക്ഷണം വാങ്ങി കഴിച്ചതും താൻതന്നെയാണെന്ന് അവരെ ബോധ്യപ്പെടുത്താനാണ്. അതിനാൽ, യേശുവിൻ്റെ പുനരുത്ഥാനശരീരം അസ്ഥിയോ മാംസമോ ഉള്ളതോ, ഭക്ഷണം ആവശ്യമുള്ളതോ ആയിരുന്നില്ല. ശിഷ്യന്മാരുടെ ഭയം മാറ്റാനും, താൻ ഉയിർത്തെഴുന്നേറ്റു വന്നിരിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് അസ്ഥിയും മാംസവും ഉള്ളവനായി വന്നതും ഭക്ഷണം കഴിച്ചതെന്നും മനസ്സിലാക്കാം.

ക്രൂശിക്കപ്പെട്ട ശരീരം എവിടെപ്പോയി?: യേശുവിൻ്റെ പാപമറിയാത്ത ശരീരംതന്നെയാണ് രൂപാന്തരംപ്രാപിച്ച് തേജസ്സുള്ള ശരീരമായി മാറിയത്. യേശു ഒരു ഉയർന്ന മലയിൽവെച്ച് മുമ്പും രൂപാന്തരപ്പെട്ടതാണെന്ന് ഓർക്കുക. (മത്താ, 17:1-3; മർക്കൊ, 9:2-4; ലൂക്കൊ, 9:29-31). ഇനി ചിലർ കരുതുന്നപോലെ, യേശു ക്രൂശിക്കപ്പെട്ട അതേ ശരീരത്തിൽ രൂപാന്തരം പ്രാപിക്കാതെ അസ്ഥിയും മാംസവുമുള്ളവനായി ഉയിർത്തുവെന്ന് വിചാരിക്കുക. അസ്ഥിയും മാംസവും ആണിപ്പഴുതുള്ള കയ്യും കുത്തിത്തുളയ്ക്കപ്പെട്ട വിലാപ്പുറവും മാത്രമല്ല; മുൾമുടി അടിച്ചിറക്കി വികൃതമാക്കപ്പെട്ട തലയും, കണ്ടാൽ ആളറിയാത്ത മുഖവും, ഉഴവുചാലുപോലെ കീറിയ മുതുകോടും കൂടിയാണ് യേശു ഉയിർത്തതെന്ന് പറയേണ്ടി വരില്ലേ? അങ്ങനെയായിരുന്നെങ്കിൽ, യേശുവിൻ്റെ അസ്ഥിയും മാംസവും തൊട്ടുനോക്കിയാലോ, ആണിപ്പഴുതുള്ള കൈകാലുകളും വിലാപ്പുറവും കണ്ടാലോ, ഭക്ഷണം കഴിച്ചാലോ കണ്ടാൽ ആളറിയാത്ത യേശുവിനെ അവർ തിരിച്ചറിയുമായിരുന്നോ. തൻ്റെ കഷ്ടാനുഭവവും ക്രൂശികരണവും കഴിഞ്ഞ് മഹത്വത്തോടെ ഉയിർത്തെഴുന്നേറ്റവന് പിന്നെയും അതേ ശരീരമാണെന്ന് പറയാൻ ഒരു ന്യായവുമില്ല.

യേശുവും തോമാസും: തോമാസിനോട് യേശു പറയുന്നത്; “നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക.” (യോഹ, 20:27). എടുദിവസംമുമ്പ് യേശു ആദ്യമായി ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുമ്പോൾ തോമാസില്ലായിരുന്നു. മറ്റു ശിഷ്യന്മാർ പറഞ്ഞത് അവൻ വിശ്വസിച്ചുമില്ല. അതിനാലാണ് നീ വിരലിട്ട് നോക്കാൻ യേശു പറഞ്ഞത്. എന്നാൽ തോമാസിൻ്റെ പ്രതീകരണം ശ്രദ്ധേയമാണ്. അവൻ യേശുവിനോടു: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 20:28). യേശുവിൻ്റെ ജനനംമുതൽ മരണംവരെ അവനെ ദൈവമെന്ന് ആരെങ്കിലും വിളിക്കുകയോ, താൻതന്നെ ദൈവമാണെന്ന് പറയുകയോ ചെയ്തില്ല. തോമാസാണ് യേശുവിനെ ആദ്യമായി ദൈവമെന്ന് വിളിക്കുന്നത്. തോമാസിൻ്റെ അവിശ്വാസം മനുഷ്യരുടെ മുമ്പിൽ ലജ്ജാകരമായിരിക്കാം. പക്ഷെ, ദൈവത്തിൻ്റെ മുമ്പിൽ അതാവശ്യമായിരുന്നു. പൗലൊസ് പറയുന്നു: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). എന്നാൽ യേശുവിനെ ആദ്യം അവിശ്വസിച്ച തോമാസ് ഇപ്പോൾ പറയുന്നു: ദൈവവും കർത്താവും അഥവാ ക്രിസ്തുവും ഒരുവനാണെന്ന്. (20:28). തോമാസിന് എങ്ങനെയായിരിക്കും അത് മനസ്സിലായത്? കൈകളും കാലുകളും തുളയ്ക്കപ്പെട്ട ഒരുവനെ സങ്കീർത്തനം 22-ാം അദ്ധ്യായത്തിൽ കാണാം. മനുഷ്യരുടെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവൃത്തിക്കുന്ന അവൻ്റെ പേരും ഒടുവിൽ എഴുതിവെച്ചിട്ടുണ്ട്: “ഒരു സന്തതി (ഭാവിതലമുറകൾ) അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും. അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു യഹോവ നിവർത്തിച്ചിരിക്കുന്നു എന്നു യഹോവയുടെ നീതിയെ വർണ്ണിക്കും.” (സങ്കീ, 22:30,31). ഈ സങ്കീർത്തനമാണ് ക്രൂശിലെ ആറാമത്തെ മൊഴി: “യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.” (യോഹ, 19:30). കൈകാൽകളിലെ ആണിപ്പഴുതുകൾ കണ്ടപ്പോൾ തോമാസിന് ഒരുകാര്യം മനസ്സിലായി: യിസ്രായേലിൻ്റെ രാജാവായ യഹോവ തന്നെയാണ് (യോഹ, 1:49) തങ്ങളുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 2:5,6). തോമാസാണോ അവിശ്വാസി; ഇന്നും ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികളാണോ അവിശ്വാസികൾ? 

പുനരുത്ഥാനശേഷമുള്ള പ്രത്യക്ഷതകൾ: പുനുരുത്ഥാനശേഷം യേശുവിൻ്റെ പന്തിമൂന്ന് പ്രത്യക്ഷതകളാണ് പറഞ്ഞിട്ടുള്ളത്. 1. (മർക്കൊ, 16:9; യോഹ, 20:14-17). 2. (മത്താ, 28:8-10). 3. (1കൊരി, 15:3,4; ലൂക്കോ, 24:34). 4. (മർക്കൊ, 16:12; ലൂക്കൊ, 24:13-35). 5. (മർക്കൊ, 16:14; ലൂക്കൊ, 24:36-40; യോഹ, 20:19-24; 1കൊരി, 15:5). 6. (യോഹ, 20:26). 7. (യോഹ, 21:1; യോഹ, 21:14). 8. (1കൊരി, 15:6). 9. (1കൊരി, 15:7). 10. (1കൊരി, 15:7). 11. (പ്രവൃ, 7:56). 12. (1കൊരി, 15:8; പ്രവൃ, 9:17). 13. (വെളി, 1:12-17). അതിൽ നാം ചിന്തിക്കുന്ന രണ്ട് ഭാഗങ്ങളിലും, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കാണുന്നതും, യോഹന്നാൻ പത്മൊസിൽ കാണുന്നതും പ്രത്യക്ഷത എന്നെഴുതിയിട്ടില്ല, ബാക്കിയുള്ള ഒൻപത് പ്രാവശ്യവും ‘പ്രത്യക്ഷത’ എന്നുതന്നയാണ് പറഞ്ഞിരിക്കുന്നത്. സ്വർഗ്ഗാരോഹണത്തിനു മുമ്പ് പത്ത് പ്രത്യക്ഷതകളും, ശേഷം മൂന്ന് പ്രത്യക്ഷതകളുമാണുള്ളത്. സ്തെഫാനോസിനും പൗലോസിനും യോഹന്നാനും സ്വർഗ്ഗാരോഹണ ശേഷമാണ് പ്രത്യക്ഷമായത്. എമ്മുസിലേക്കുപോയ രണ്ടു ശിഷ്യന്മാർക്ക് പ്രത്യക്ഷമായെന്നും (മർക്കൊ, 16:12) അപ്രത്യക്ഷമായെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:31). കൂടാതെ, ബൈബിളിൽ പറഞ്ഞിരിക്കുന്നതിലും അധികം പ്രത്യക്ഷതകൾ ഉണ്ടായിരുന്നു എന്ന സൂചനകളും കാണുന്നുണ്ട്. പ്രവൃ, 26:16; 1:2,3; 13:31). എന്നാൽ ഇവിടെയൊരു കാര്യം ശ്രദ്ധേയമാണ്. സ്സർഗ്ഗാരോഹണത്തിനു മുമ്പുള്ള പത്ത് പ്രത്യക്ഷതകളിൽ ഒരിടത്തും യേശുവിനെ അതിമഹത്വത്തോടെ ആരും ദർശിച്ചതായി പറയുന്നില്ല. സ്വർഗ്ഗാരോഹണശേഷമുള്ള പ്രത്യക്ഷതകളിൽ, സ്തെഫാനോസ് മരണസമയത്താകയാൽ യേശുവിനെ പ്രഭാവത്തോടെ ആണോ അല്ലയോ കണ്ടതെന്ന് പറഞ്ഞിട്ടില്ല. എന്നാൽ യേശു പൗലൊസിനു പ്രത്യക്ഷനായത്; “നട്ടുച്ചെക്കു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചത്തോടെയാണ് (പ്രവൃ, 26:13). ഇതുതന്നെയാണ് യോഹന്നാൻ്റെ വിവരണവും: “അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.” (വെളി, 1:16). ഇതുപോലൊരനുഭവം സ്വർഗ്ഗാരോഹണത്തിനു മുമ്പ് ആർക്കുമില്ലാത്തതിനാൽ താൻ പൂർണ്ണമഹത്വത്തിൽ പ്രത്യക്ഷനായത് ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്ത ശേഷമാണെന്ന് മനസ്സിലാക്കാം. എന്നാൽ സ്വർഗ്ഗാരോഹണത്തിനു മുമ്പും ദൈവമായിട്ടുതന്നെ പ്രത്യക്ഷനായവനു കേവലം ജഡശരീരമാണെന്ന് കരുതാൻ യാതൊരു നിർവ്വാഹവുമില്ല. രൂപാന്തരപ്പെട്ടതും തേജസ്ക്കരിക്കപ്പെട്ടതുമായ ശരീരത്തോടെ തന്നെയാണ് യേശു ഉയിർത്തത്. പഴയനിയമത്തിൽ യഹോവയുടെ തേജസ്സ് കണ്ണാലെകണ്ട യെശയ്യാവ് “എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു” എന്നും, യെഹെസ്ക്കേൽ കവിണ്ണുവീഴുകയും (1:28), പൗലൊസ് നിലത്തുവീണ് അന്ധനാകുകയും (പ്രവൃ, 26:14), യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീഴുകയാണ് ചെയ്തത്. (വെളി, 1:17). ദൈവത്തെ മഹത്വത്തോടെ കണ്ട എല്ലാവർക്കും ഏകദേശം ഒരനുഭവമായതിനാൽ കണ്ടത് ഒരാളെത്തന്നെയാണെന്നും വ്യക്തമാണ്. തേജസ്സിൻ്റെ കർത്താവിനെയാണ് അവർ അറിയാതെ ക്രൂശിച്ചതെന്നുള്ള പൗലൊസിൻ്റെ വാക്കുകളും (1കൊരി, 2:8). യെശയ്യാവ് കണ്ടത് യേശുവിൻ്റെ തേജസ്സാണെന്നുള്ള യോഹന്നാൻ്റെ വാക്കുകളും (യെശു, 6:1-3; യോഹ,12:41) യഹോവയും യേശുവും ഒരാളാണെന്ന വസ്തുതയെ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (കാണുക: യിസ്രായേലിൻ്റെ പദവികൾ)

യേശുവെന്ന പരിശുദ്ധ മനുഷ്യൻ: യേശു ജഡത്തിൽ ദൈവമല്ലായിരുന്നു; പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. (യോഹ, 1:1). യേശുവെന്ന പരിശുദ്ധമനുഷ്യൻ ജനനത്തിനുമുമ്പേ ഇല്ലായിരുന്നു; സ്വർഗ്ഗരോഹണത്തിനു ശേഷവുമില്ല. പിന്നെ, പഴയനിയമത്തിൽ ഉണ്ടായിരുന്നതെന്താണ്? യേശുക്രിസ്തു അഥവാ യേശുവെന്ന അഭിക്ത മനുഷ്യനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. പിന്നെ യേശു അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.” (ലൂക്കോ, 24:44). മനുഷ്യരെല്ലാം പാപികളായതിനാൽ (റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടു പാപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഇപ്പോൾ സ്വർഗ്ഗത്തിൽ ഉള്ളതാരാണ്? ഏകസത്യദൈവമാണുള്ളത്. പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ എന്നായിരുന്നു. എന്നാൽ ജഡത്തിലുള്ള ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:32; 14:23; 16:32). വാഗ്ദത്തംപോലെ ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; യിരെ, 31:31-34; എബ്രാ, 8:8-11) പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവികളായി മാറുകയും (മത്താ, 28:19) ദൈവത്തിൻ്റെ പേര് യേശുക്രിസ്തു എന്നാകുകയും ചെയ്തു. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9. ഒ.നോ: ലൂക്കൊ, 1:32,33; യോഹ, 1:49; വെളി, 19:16). 

പഴയനിയമത്തിലെ തെളിവ്: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായ യഹോവ, അവൻ അപ്പവും കാളയിറച്ചിയും പാകം ചെയ്യുന്നതുവരെ കാത്തിരിക്കുകയും, പാലും വെണ്ണയുമൊക്കെ കൂട്ടി അതൊക്കെ ഭക്ഷിച്ചശേഷം ഒരു ദീർഘസംഭാഷണവും കഴിഞ്ഞശേഷമാണ് മടങ്ങിപ്പോയതെന്ന് കാണാൻ കഴിയും. അത്രയും സംഭവങ്ങങ്ങൾ അരങ്ങേറാൻ, കുറഞ്ഞത് അഞ്ചാറുനാഴിക വേണം. അത്രയും സമയം സ്വർഗ്ഗം കാലിയായിരുന്നെന്ന് ആരും പറയില്ലല്ലോ? അതിനെയാണ് പ്രത്യക്ഷതയെന്ന് പറയുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം (യാക്കോ, 1:17) തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമാകും വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” എന്നാൽ ത്രിത്വം പഠിപ്പിക്കുന്നത്. ദൈവത്തോടൊപ്പം ഉണ്ടായിരുന്ന നിത്യപുത്രൻ അവതരിച്ചുവെന്നാണ്. “അവതാരമെന്നാൽ, തൻ്റെ സ്ഥായിയായ രൂപം കളഞ്ഞിട്ടു മറ്റൊരു രൂപമെടുക്കുന്നതാണ്.” അത് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിക്ക് യോജിച്ചതല്ല. അവൻ ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഉള്ളവനല്ല. (യാക്കോ, 2:19). “തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ.” (he cannot deny himself: 2തിമൊ, 2:13). അവിടെ തൻ്റെ വിശ്വസ്തയെക്കുറിച്ചാണ് പറയുന്നതെങ്കിലും, ദൈവത്തിന് തൻ്റെ സ്ഥായിയായ രൂപമോ ഗുണങ്ങളോ ഒന്നും ത്യജിക്കാൻ കഴിയില്ല. (യാക്കോ, 2:19). പിന്നെങ്ങനെ അവതരിച്ച് മനുഷ്യനാകും? താൻ സർവ്വശക്തനാകയാൽ ഇച്ഛിക്കുന്നവരുടെ മുമ്പിൽ ഏത് രൂപത്തിലും പ്രത്യക്ഷനാകാൻ കഴിയുമെന്നിരിക്കെ, തൻ്റെ പ്രകൃതിക്ക് വിരുദ്ധമായി അവതരിക്കാൻ എങ്ങനെ കഴിയും? പ്രത്യക്ഷതയാണ് പഴയനിയമത്തിൽ തെളിവുള്ളതും പുതിയനിയമത്തിൽ ക്രിസ്തുവെന്ന പരിശുദ്ധ മനുഷ്യനോടു ബന്ധപ്പെട്ട വസ്തുതയും. ക്രിസ്തുവിൻ്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പത്തുപ്രാവശ്യവും പ്രത്യക്ഷതയെന്നാണ് പറഞ്ഞിരിക്കുന്നത്. അതിൽ ആദ്യത്തെ വാക്യം: യോഹന്നാൻ സ്നാപകൻ സ്നാനത്തിലൂടെ ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നതാണ്. (യോഹ, 1:31). ബാക്കി ഒൻപത് വാക്യങ്ങളും യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള പ്രത്യക്ഷതയെ കുറിക്കുന്നതാണ്. (യോഹ, 12:38; 1തിമൊ, 3:16; 2തിമൊ, 1:10; എബ്രാ, 9:26; 1പത്രൊ, 1:20; 1യോഹ, 1:1,2; 3:5; 3:8; 4:9). ഒരിക്കൽപ്പോലും അവതാരമെന്ന് പറഞ്ഞിട്ടുമില്ല. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി മാറുമോ? അപ്പോൾ ഒരു ചോദ്യംവരും: യേശു അപ്രത്യക്ഷമായി എന്നല്ലല്ലോ; സ്വർഗ്ഗാരോഹണം ചെയ്തതല്ലേ? ശരിയാണ്. (പ്രവൃ, 1:9). അബ്രാഹാമിൻ്റെ അടുക്കൽ യഹോവ പ്രത്യക്ഷനായി എന്നാണ് ഉല്പത്തി 18:1-ൽ പറയുന്നത്. എന്നാൽ അഞ്ചാറുനാഴികയിലേറെ അവൻ്റെയടുക്കൽ ചിലവഴിച്ചശേഷം മടങ്ങിപ്പോകുമ്പോൾ, അപ്രത്യക്ഷനായി എന്നല്ല, അവിടെയും പറഞ്ഞിരിക്കുന്നത്. “യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.” (ഉല്പ, 18:33). ‘യഹോവ അവിടെനിന്നു പോയി’ എന്നു പറയുന്നതും, യേശു സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയി എന്നു പറയുന്നതും ഒരുപോലെയല്ലേ? അപ്രത്യക്ഷനായെന്ന് പറയുന്നതിൻ്റെ മറ്റൊരു പ്രയോഗം മാത്രമാണത്. അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായി അഞ്ചാറുനാഴിക ചിലവഴിച്ച യഹോവ അപ്രത്യക്ഷമായശേഷം മറ്റൊരു വ്യക്തിയായി ദൈവത്തിൻ്റെ അടുക്കലുണ്ടെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ അത് അറിവുകേടല്ലാതെ മറ്റെന്താണ്? അപ്പോൾ ശുശ്രൂഷയടുള്ള ബന്ധത്തിൽ 33½ വർഷക്കാലം പ്രത്യക്ഷനായി ഭൂമിയിൽ നിന്നവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി എങ്ങനെ സ്വർഗ്ഗത്തിൽ ഉണ്ടാകും? പുത്രനെന്നത് ഏകദൈവത്തിൻ്റെ പദവിയാണെന്നറിയാതെ, മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിലുണ്ടെന്ന് പറയുന്നവർ ഏതാത്മാവിലാണത് പറയുന്നത്? ഞാൻ തന്നേ പിതാവ് (യോഹ, 8:24,28), ഞാനും പിതാവും ഒന്നാകുന്നു (10:30), എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ? (14:9). ക്രിസ്തുവിൻ്റെ ഈ മാറ്റമില്ലാത്ത പ്രസ്താവനകൾ ഡെമോക്ലീസിൻ്റെ വാളുപോലെ തലമേൽ തൂങ്ങിക്കിടക്കുമ്പോഴാണ്, പിതാവും പുത്രനും ഒന്നല്ല; വ്യത്യസ്ത വ്യക്തികളാണെന്ന് പറയുന്നത്.

ജഡത്തിൽ വെളിപ്പെട്ടതാരാണ്: യേശു ആരാണെന്നല്ല; ജഡത്തിൽ വരുന്നതിനുമുമ്പേ അവൻ ‘ആരായിരുന്നു’ എന്നറിയാത്തതാണ്, ജഡശരീരം തന്നെയാണ് പുനരുത്ഥാന ശരീരമെന്നും തെറ്റിദ്ധരിക്കാൻ കാരണം. അവൻ ജഡത്തിൽ വെളിപ്പെട്ട സർവ്വശക്തനായ യഹോവയാണ്. “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (വെളി, എബ്രാ, 13:8). അല്ഫയും ഒമേഗയും (വെളി, 21:6; 22:13), ആദിയും അന്തവും (വെളി, 21:6; 22:13), ആദ്യനും അന്ത്യനും (വെളി, 1:17; 2:8), ഒന്നാമത്തവനും (വെളി, 22:13) ആയ സർവ്വശക്തനായ ദൈവത്തെ (വെളി, 19:16) ത്രിത്വത്തിൽ രണ്ടാമനാക്കിയവരാണ്, ദൈവപുത്രൻ ജഡശരീരത്തിലാണ് ഉയിർത്തതെന്നും അങ്ങനെതന്നെയാണ് സ്വർഗ്ഗത്തിലുള്ളതെന്നും പറയുന്നത്. മനുഷ്യപുത്രൻ വീണ്ടുംവരുമെന്ന് പറഞ്ഞിരിക്കുന്നതും ഇവരുടെ അന്ധവിശ്വാസത്തിന് ആക്കംകൂട്ടുന്നു.  ദൈവപുത്രൻ, മനഷ്യപുത്രൻ, ഏകജാതൻ, ആദ്യജാതൻ, വഴി, വാതിൽ, മുന്തിവള്ളി, മൂലക്കല്ല്, ഇടർച്ചക്കല്ല്, തടങ്ങൽപ്പാറ തുടങ്ങിയയവയെല്ലാം ജഡത്തിൽ വെളിപ്പെട്ട മഹാദൈവം എടുത്ത പദവികൾ മാത്രമാണെന്ന് ഇക്കൂട്ടർ ഇതുവരെ അറിഞ്ഞിട്ടില്ല. ജഡത്തിൽ ഒരിക്കൽ പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയപോലെ (എബ്രാ, 9;26), വീണ്ടും മനുഷ്യപുത്രനായി അവൻ പ്രത്യക്ഷനാകുകയാണ് ചെയ്യുന്നത്. (എബ്രാ, 9:28). സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യത്തിൽ മഹത്വത്തിൽ വസിക്കുന്ന ദൈവവും പിതാവുമായ ഏകവ്യക്തിയെ നമുക്കുള്ളു. (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). അവൻ തന്നെയാണ് മനുഷ്യനായി പ്രത്യക്ഷനായി പാപരിഹാരം വരുത്തി തിരികെ തൻ്റെ മഹത്വത്തിൽ പ്രവേശിച്ചത്. ഈ അറിവ് എല്ലാവർക്കുമില്ല. എല്ലാവരും ഏകസത്യദൈവത്തെ അവൻ്റെ വചനത്തിലൂടെ അറിയാൻ ഇടയാകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

ദാവീദിൻ്റെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

 “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” (2ശമൂ, 7:12; 1ദിന, 17:11)

“ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:29)

“നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശ, 55:3)

“ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു.” (പ്രവൃ, 13:34)

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8)

വാഗ്ദത്തം അഥവാ വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം. പൂർവ്വപിതാക്കന്മാരായ അബ്രാഹാം യിസ്ഹാക്ക് യാക്കോബ് എന്നിവരോട് ചെയ്ത വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള നിയമംപോലെ ഒരു നിത്യവും നിരുപാധികമായ വാഗ്ദത്തം അഥവാ സന്തതിയെക്കുറിച്ചുള്ള നിയമം ദൈവം ദാവീദിനോടും ചെയ്തിരുന്നു. അതാണ് നിശ്ചലകൃപകൾ അഥവാ മാറാത്ത കൃപകൾ എന്നറിയപ്പെടുന്നത്. (യെശ, 55:3. ഒ.നോ: പ്രവൃ, 13:34; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). ന്യായപ്രമാണത്തിന് നീക്കം വന്നതുപോലെ ദൈവത്തിൻ്റെ ഈ നിയമം നീക്കം വരാവുന്നതല്ല. ന്യായപ്രമാണം വ്യവസ്ഥകൾക്ക് വിധേയമായിരുന്നു. “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:12). “ഇതു ചെയ്താൽ…, ഇങ്ങനെ ജീവിച്ചാൽ…, കല്പനകൾ പാലിച്ചാൽ… നിയമപ്രകാരം നിലകൊണ്ടാൽ… ഞാൻ ഇന്നിന്നതൊക്കെ നിനക്കുതരാം” അതായിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (ആവ, 28:1-68). എന്നാൽ, വാഗ്ദത്തം നിരുപാധികം അഥവാ ഉപാധികളൊന്നും കൂടാത്തതാണ്. വാഗ്ദത്തത്തിനടിസ്ഥാനം വാക്കുമാറാൻ കഴിയാത്ത ദൈവത്തിൻ്റെ അനന്തമായ കരുണ മാത്രമാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി സകല ജാതികൾക്കും പ്രകാശംപരത്തുന്ന രക്ഷകനാണെങ്കിൽ; ദാവീദിൻ്റെ വാഗ്ദത്തസന്തതി ജാതികൾ വിറയലോടെ സേവിക്കുന്ന രാജാവാണ്. നമുക്ക് ദാവീദിൻ്റെ ആ രാജകീയ സന്തതിയെക്കുറിച്ചൊന്ന് പരിശോധിക്കാം.

2ശമൂവേൽ 7:8-16-ലും 1ദിനവൃത്താന്തം 17:7-14-ലും ദാവീദിൻ്റെ രാജകീയ സന്തതിയെക്കുറിച്ചുള്ള പ്രവചനങ്ങൾ കാണാം. എന്നാൽ ദാവീദിൻ്റെ ആ വാഗ്ദത്തസന്തതി യഥാർത്ഥത്തിൽ യിസ്രായേലിൻ്റെ മൂന്നാമത്തെ രാജാവും ദാവീദിന് ബത്ത്-ശേബയിൽ ജനിച്ച മകനുമായ ശലോമോൻ ആണെന്നും യേശുക്രിസ്തു ആണെന്നും ഒക്കെയാണ് അനേകരും ധരിച്ചുവെച്ചിരിക്കുന്നത്. നമുക്ക് ആ വേദഭാഗങ്ങൾ ഒന്നു പരിശോധിക്കാം:

2ശമൂവേൽ 7:8-16; വാക്യം 8: “ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.” ദാവീദിനെ ദൈവം തിരഞ്ഞെടുത്ത വിധങ്ങളെക്കുറിച്ച് നാഥാൻ പ്രവാചകൻ അവനെ ഓർമ്മിപ്പിക്കുകയാണ്. വാക്യം 9: “നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിനോട് കൂടെയിരുന്ന് അവൻ്റെ ശത്രുക്കളുടെമേൽ ജയം നല്കിയതിനെക്കുറിച്ചാണ്. അടുത്തഭാഗം: ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും. ഇത് അബ്രാഹാമിനു കൊടുത്ത ഏഴ് വാഗ്ദത്തങ്ങളിൽ രണ്ടാമത്തേതിന് തുല്യമാണ്: നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും. (ഉല്പ, 12:2). വാക്യം 10: “ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള ശാശ്വത രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). അടുത്തഭാഗം: ആ രാജ്യത്തിലെ സ്വസ്ഥതയെക്കുറിച്ചാണ്. വാക്യം 11: “ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിൻ്റെ ശത്രുക്കളെയൊക്കെ കീഴ്പ്പെടുത്തി അവന് സ്വസ്ഥത നല്കുമെന്ന് ഉറപ്പുകൊടുക്കുന്നു. അടുത്തഭാഗം: ദാവീദിലൂടെ ഒരുഗൃഹം അഥവാ രാജവംശം ഉണ്ടാകുമെന്നും അറിയിക്കുന്നു. വാക്യം 12: “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” ഈ വാക്യത്തിൽ പറയുന്ന സന്തതി ശലോമോനാണെന്ന് തോന്നുന്നത് സ്വാഭാവികം. ദാവീദിൻ്റെ പിന്തുടർച്ചയായി വന്ന ശലോമോൻ്റെ രാജത്വം അവൻ്റെ ആയുഷ്ക്കാലത്ത് ഉറപ്പുള്ളതായിരുന്നു. എന്നാൽ ഇനിവരുന്ന വേദഭാഗങ്ങളെല്ലാം ശലോമോന് യോജിക്കുന്നതല്ല. വാക്യം 13: “അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” ശലോമോൻ ഒരാലയം പണിതുവെന്നത് നേരാണ്; പക്ഷെ, അവൻ്റെ രാജത്വം എന്നേക്കും സ്ഥിരമായിരുന്നില്ല. ദാവീദിൻ്റെ ഭരണകാലത്താണ് നാഥാൻ ഇത് പ്രവചിക്കുന്നതെന്നോർക്കണം. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്. അപ്പോൾ എന്നേക്കും സ്ഥിരമാക്കപ്പെടുന്ന രാജത്വത്തിൻ്റെ ഉടയവനാരാണോ അവനാണ് സന്തതി. അത് ശമോമോനെ നിഴലാക്കി ക്രിസ്തുവിനെക്കുറിച്ചാണ് പ്രവചിക്കുന്നതെന്ന് പഠിപ്പിക്കുന്നവരുണ്ട്. ശലോമോനല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു; വീണ്ടും കൂടുതൽ തെളിയുകയും ചെയ്യും. താഴോട്ടുവരുമ്പോൾ യേശുക്രിസ്തുവും അല്ലെന്ന് തെളിയും. വാക്യം 14: “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ഈ വാക്യത്തിൻ്റെ ആദ്യഭാഗം, ദൈവത്തിനും ഈ സന്തതിക്കും തമ്മിൽ പിതൃപുത്ര ബന്ധമായിരിക്കും. ശലോമോൻ ദൈവത്തിൻ്റെ പുത്രനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അടുത്തഭാഗം: സന്തതി കുറ്റം ചെയ്താൽ ദൈവമവനെ ശിക്ഷയ്ക്കായി മനുഷ്യരുടെ അഥവാ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും. ദാവീദിൻ്റെയും ദൈവത്തിൻ്റെയും സന്തതിയായ ഈ രാജാവ് കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുന്ന ഒരു സന്തതിയാണ്. ശലോമോനല്ല സന്തതിയെന്ന് നാം മുകളിൽ കണ്ടതാണ്. കുറ്റം ചെയ്താൽ — ശിക്ഷിക്കപ്പെടുന്ന ഈ സന്തതി യേശുക്രിസ്തുവുമല്ല. പാപമൊന്നും ചെയ്യാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും (1പത്രൊ, 2:22) പാപമില്ലാത്തവനും (1യോഹ, 3:5) പാപമറിയാത്തവനും (1കൊരി, 5:21) പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേർവിട്ടവനുമായ (എബ്രാ, 7:26) ക്രിസ്തു ശിക്ഷ അനുഭവിച്ചത് മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടിയാണ്. നമ്മുടെ പാപരോഗങ്ങളെയും വേദനകളെയും അവൻ ചുമന്നപ്പോൾ, ദൈവമവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു നാം വിചാരിച്ചതാണ്: (യെശ, 53:4). അല്ലാതെ, ദൈവം അവനെ ശിക്ഷിച്ചതല്ല; നമ്മുടെ പാങ്ങളെപ്രതി അവൻ തന്നെത്താൻ ശിക്ഷയ്ക്ക് ഏല്പിച്ചു കൊടുക്കയായിരുന്നു: (ഗലാ, 1:3). അപ്പോൾ, കുറ്റം ചെയ്തിട്ട് ശിക്ഷ വാങ്ങുന്ന സന്തതി യേശുക്രിസ്തു അല്ലെന്ന് തെളിയുന്നു. വാക്യം 15: “എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.” കുറ്റം ചെയ്താലും ശിക്ഷ വാങ്ങിയാലും ഈ സന്തതിയുടെ രാജത്വം ദൈവം നീക്കിക്കളയുകയില്ല; സ്ഥിരമായിരിക്കും. ശലോമോൻ്റെ രാജത്വം നാല്പത് വർഷംകഴിഞ്ഞ് തൻ്റെ മരണത്തോടെ നീങ്ങിപ്പോയി. യേശുക്രിസ്തുവിനോടു ദൈവം ദയ (mercy) കാണിക്കുമെന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും? വാക്യം 16: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” ശലോമോൻ്റെ രാജത്വം നാല്പതു വർഷമാണ് ഉണ്ടായിരുന്നത്; അത് എന്നേക്കും സ്ഥിരമായതോ, ഉറച്ചിരുന്നതോ ആയ രാജത്വമല്ലാത്തതിനാൽ, സന്തതി ശലോമോനുമല്ല; കുറ്റംചെയ്താൽ ശിക്ഷിക്കപ്പെടന്നവനും ദൈവം ദയ കാണിക്കുന്നവനുമായ ഒരു സന്തതിയായതിനാൽ അത് യേശുക്രിസ്തുവും അല്ലെന്ന് ദൈവത്തിൻ്റെ ആത്മാവ് തൻ്റെ വചനത്തിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു.

മേല്പറഞ്ഞ വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: ഒന്ന്; വാക്യം 13: അവൻ ദൈവത്തിനൊരു ആലയം പണിയും. യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (40:1-43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി അഥവാ എതിർക്രിസ്തു വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4. ഒ.നോ: ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും, പണിയുന്നത് യിസ്രായേലുമായിരിക്കും. യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2,3; മീഖാ, 4:2,3). 10-ാം വാക്യത്തിൽ: തൻ്റെ ജനമായ യിസ്രായേലിനു ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കുന്നതായി പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും ജനതയും യിസ്രായേലാണല്ലോ? രണ്ട്; വാക്യം 13: അവൻ്റെ രാജത്വം സ്ഥിരമാക്കും. ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: സങ്കീ, 2:6; 20:9; 45:1; ദാനീ, 7:18,21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ‘അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു’ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. മൂന്നാംഭാഗം: ‘സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. മൂന്ന്; വാക്യം 14: അവൻ ദൈവത്തിൻ്റെ പുത്രനും അവന് ദൈവം പിതാവും ആയിരിക്കും. പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ‘ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്; ദൈവത്തിൻ്റെ ആദ്യജാതനും അവൻതന്നെ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1). യിസ്രായലിൻ്റെ പിതാവും യഹോവയാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). സങ്കീർത്തനത്തിൽ ദാവീദിനെക്കുറിച്ച് ഒരു വാക്യമുണ്ട്: “അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.” (89:26). ദാവീദിനെക്കുറിച്ചുള്ള ഈ പ്രവചനം ഭാവിയിൽ നിറവേറാനുള്ളതാണ്. മാത്രമല്ല, നമ്മുടെ വിഷയം ദാവീദല്ല; ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണ്. നാല്; വാക്യം 14: അവൻ കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ മനുഷ്യരുടെ വടികൊണ്ട് ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” (എബ്രാ, 12:7). ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:32. വിശദമായി താഴെക്കാണാം). അഞ്ച്; വാക്യം 16: അവൻ്റെ രാജത്വം ദൈവസന്നിധിയിൽ എന്നേക്കും സ്ഥിരമായിരിക്കും. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). നിത്യരാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല; യിസ്രായേലാണ്. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. പഴയനിയമത്തിൽ: പൂർവ്വപിതാക്കന്മാരുടെ സന്തതിയും, ദൈവത്തിൻ്റെ സന്തതിയും ദാവീദിൻ്റെ സന്തതിയും വിശേഷാൽ ദൈവസന്തതിയും യിസ്രായേലാണ്. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാനീയേലിലെ മനുഷ്യപുത്രൻ)

പതിനാറാം വാക്യത്തിലെ, ‘നിൻ്റെ ഗൃഹം അഥവാ ദാവീദുഗൃഹം’ എന്നു പറയുന്നത് ദാവീദിൻ്റെ കുടുംബത്തെക്കുറിച്ചല്ല; യിസ്രായേൽ ഗൃഹത്തെക്കുറിച്ചാണ്. ദാവീദിനോട് നാഥാൻ ഇത് പ്രവചിക്കുന്ന കാലത്തൊന്നും, ‘ദാവീദ് ഗൃഹം’ എന്ന് വേർതിരിച്ച് പറഞ്ഞിരുന്നില്ല. ദാവീദ് ആദ്യം യെഹൂദാ ഗൃഹത്തിന് വർഷവും (2ശമൂ, 2:11), യിസ്രായേൽ ഗൃഹത്തിനു മുഴുവനുമായി 32½ വർഷവും രാജാവായിരുന്നു: (2ശമൂ, 5:4). പുത്രനായ ശലോമോൻ്റെ കാലശേഷം അവൻ്റെ പുത്രനായ രെഹബെയാമിൻ്റെ കാലത്ത് രാജ്യം വിഭജിക്കപ്പെട്ടതോടെയാണ്, ദാവീദ്ഗൃഹം എന്ന് പറയപ്പെട്ടു തുടങ്ങിയത്. (2രാജാ, 12:19). മാത്രമല്ല, ആ ഗൃഹത്തിൽന്ന് ആരെയും ദൈവത്തിൻ്റെ പുത്രനായും നിത്യരാജാവായും പറഞ്ഞിട്ടുമില്ല. അതിനാൽ ദൈവസന്നിധിൽ സ്ഥിരമായി നില്ക്കുന്ന ഗൃഹം ദാവീദിൻ്റെ വ്യക്തിപരമായ ഗൃഹമല്ലെന്ന് മനസ്സിലാക്കാം. ആകയാൽ, ദാവീദ് ഗൃഹമെന്ന് അവിടെ പറയുന്ന ഗൃഹവും (സംഖ്യാ, 20:38; 2:ശമൂ, 6:15; 1രാജാ, 20:31; യെശ, 5:7; യിരെ, 2:4; യെഹെ, 4:5; മത്താ, 10:6; 15:24; പ്രവൃ, 2:36; 7:43), നിത്യരാജാവും യിസ്രായേലാണ്. തൻ്റെ സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് രാജാവ് അഥവാ രാജത്വം: (ദാനീ, 7:27; സങ്കീ, 2:6; 20:9; 21:1, 7; 45:1; 110:2; ദാനീ, 7:13, 18,21). എന്നാൽ, ശലോമോനെക്കുറിച്ചാണ് പ്രവചനമെന്ന് ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം: “അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും.” (28:6. ഒ.നോ: 22:10). പ്രവചനം തന്നെക്കുറിച്ചാണെന്നു ശലോമോനും പറയുന്നതായി കാണാം: (1രാജാ, 8:17-20; 2ദിന, 6:7-10). എന്താണതതിലെ വസ്തുതയെന്ന് രണ്ടുവധത്തിൽ നമുക്കു മനസ്സിലാക്കാം. ഒന്ന്; ശലോമോൻ്റെ പേര് അവിടെ പറയുന്നതൊഴിച്ചാൽ മറ്റു വേദഭാഗങ്ങളൊന്നും ശലോമോനെ പിന്തുണയ്ക്കുന്നില്ലെന്ന് നാം കണ്ടതാണ്. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തു. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). അവൻ്റെ രാജത്വം എന്നേക്കും നിലനിന്നില്ല എന്നതുതന്നെ അവനല്ല നിത്യരാജാവായ സന്തതിയെന്ന് തെളിയുന്നു. രണ്ട്; ബൈബിളിലെ പ്രവചനങ്ങൾ നിവൃത്തിയാകുന്ന വിധങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും വിദൂരഭാവിയിൽ നിറവേറുന്നതും ഒരിക്കലായി നിവവേറുന്നതും രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. കൂടാതെ, അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി ഉള്ളതുമായ പ്രവചനങ്ങളും അനവധി കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം, ആദ്യദൈവാലയം പണിതവനെന്ന നിലയിൽ അംശമായി ശലോമോനിലും (1രാജാ, 8:17-20; 2ദിന, 6:7-10) ആത്മീയമായി യേശുക്രിസ്തുവിലും (എഫെ, 2:20-22) പൂർണ്ണമായി യിസ്രായേലിലുമാണ് നിവൃത്തിയാകുന്നത്. എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ദൈവത്തിൻ്റെ സന്തതിയും ഒരാളായിരിക്കണം. അത് നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. യേശുക്രിസ്തുവിൻ്റെ രാജ്യം ഈ ലോകത്തല്ലെന്ന് താൻതന്നെ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: (യോഹ, 18:36). [കാണുക: പ്രവചനങ്ങൾ]

ശക്തമായൊരു തെളിവ്: സങ്കീർത്തനങ്ങൾ 89-ാം അദ്ധ്യായത്തിലും ദാവീദിൻ്റെ സന്തതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നതു കാണാം. വാക്യം 3,4: “എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” ദൈവം തിരഞ്ഞെടുത്ത തൻ്റെ ദാസനായ ദാവീദിനോടു ദൈവം ചെയ്ത നിരുപാധികമായ നിയമപ്രകാരം, അവൻ്റെ സന്തതിക്ക് തലമുറതലമുറയോളം എന്നേക്കും സ്ഥിരമായിരിക്കുന്ന സിംഹാസനം ദൈവം ഉറപ്പു നല്കിയിരിക്കയാണ്. ആ സന്തതി ആരാണെന്ന് താഴെവരുമ്പോൾ അറിയാം. വാക്യം 29: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” ദാവീദിൻ്റെ വാഗ്ദത്തസന്തതി ഒരു രാജാവാണ്. ശാശ്വതമായ അഥവാ ആകാശമുള്ളിടത്താളം കാലം സിംഹാസനത്തിലിരിക്കുന്ന രാജാവ്. ആകാശമുള്ളിടത്തോളം ദീർഘായുസ്സോടെ ഉണ്ടാകുന്ന ഒരേയൊരു സന്തതിയെപ്പറ്റി മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളു. അത് യിസ്രായേലാണ്: “യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു.” (ആവ, 11:20). വാക്യം 30: “അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും” ഇരുപത്തൊമ്പതാം വാക്യത്തിൽ ‘സന്തതി‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ഈ വാക്യത്തിൽ ‘പുത്രന്മാർ‘ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. അതൊരു വ്യക്തിയല്ല; യിസ്രായേലെന്ന സമൂഹമാണ്. വാക്യങ്ങൾ 31,32: “എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. ദാവീദിൻ്റെ വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല എന്നതിതിൻ്റെ തെളിവാണിത്. ദൈവത്തിൻ്റെ കല്പനകളും ചട്ടങ്ങളും ലംഘിക്കുമ്പോൾ വടികൊണ്ടും അടികൊണ്ടും ശിക്ഷയേല്ക്കുന്ന ഈ സന്തതി. വാക്യങ്ങൾ 36,37: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” പുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം സന്തതിയെന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കുന്ന സിംഹാസനം ഒരു വ്യക്തിയുടെയല്ല; യിസ്രായേലിൻ്റെതാണ്. ഇനി, താഴോട്ടുള്ള വാക്യങ്ങൾ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് വ്യക്തമായ തെളിയിക്കുന്നവയാണ്. വാക്യം 38: “എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” ഇവിടുത്തെ അഭിഷിക്തൻ സന്തതിയായ യിസ്രായേലാണ്. വാക്യം 39: “നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.” യിസ്രായേലിൻ്റെ പാപം നിമിത്തം ദാവീദിനോടുള്ള നിയമത്തെ ദൈവം വെറുക്കുന്നു. ഇത് യിസ്രായേൽ ജനത്തിൻ്റെ വർത്തമാനകാല പാപമാണ്. വാക്യങ്ങൾ: 40,41: “നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.” ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തന്റെ വലംകയ്യുടെ പരിപാലനത്തോടെ കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയാണ് യിസ്രായേലെന്ന ദൈവപുത്രനും വാഗ്ദത്തസന്തതിയും. (സങ്കീ, 80:7-14). ദൈവം യിസ്രായേലിൻ്റെ വേലി പൊളിച്ചതുകൊണ്ട് അഥവാ തൻ്റെ കയ്യുടെ സംരക്ഷണം പിൻവലിച്ചതുകൊണ്ട്, സന്തതിയിപ്പോൾ വഴിപോക്കർക്ക് പരിഹാസ വിഷയമായി തീർന്നിരിക്കുകയാണ്. വാക്യങ്ങൾ 41,42: “വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.” വഴിപോകുന്നവർക്ക് കൊള്ളയിടുവാനും, ശത്രുക്കൾ സന്തോഷിക്കുവാനും തക്കവണ്ണം യിസ്രായേൽ ബലഹീനമായി തീർന്നിരിക്കുന്നു. വാക്യം 49: “കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?” ദാവീദിനോടുള്ള പണ്ടത്തെ കൃപകൾ അഥവാ സന്തതിയോടുള്ള വ്ഗ്ദത്തം ഓർക്കണമേയെന്ന് സങ്കീർത്തനക്കാരനായ ഏഥാൻ യഹോവയോട് പ്രാർത്ഥിക്കുകയാണ്. 

യിരെമ്യാപ്രവചനത്തിലും വാഗ്ദത്ത സന്തതി യിസ്രായേൽ ആണെന്നതിന് കൃത്യമായ തെളിവുണ്ട്: വാക്യം 33:20,21: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.” പകലിൻ്റെയും രാത്രിയുടെയും ഗതിവിഗതികൾ അഥവാ ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതി നിയമങ്ങളെ ദുർബ്ബലമാക്കാൻ മനുഷ്യനു കഴിയാത്തിടത്തോളം കാലം, ദൈവത്തിൻ്റെ ദാസനായ ദാവീദിനോടുള്ള വാഗ്ദത്തസന്തതിയുടെ നിയമവും ദുർബ്ബലമായേക്കാൻ കഴിയില്ലെന്നാണ് ദൈവം പറയുന്നത്. വാക്യം 33:22: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ഇവിടെ നോക്കുക: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും,” ഇത് അബ്രാഹാമിനോടും (ഉല്, 22:17,18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലേ പൊടിപോലെയും പെരുകുന്ന യിസ്രായേലെന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിന് തുല്യമാണ്. അടുത്തഭാഗം: പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തം പോലെതന്നെ ദാവിദിൻ്റെ സന്തതിയെക്കുറിച്ചു: “എൻ്റെ ദാസനായ ദാവീദിൻ്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും” എന്നിങ്ങനെ വേർതിരിച്ചു പറയുന്നത് നോക്കുക. ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളാണ്. പുരോഹിത ഗോത്രമായ ലേവ്യർ ദൈവത്തിൻ്റെ ശുശ്രൂഷകരാകയാൽ പന്ത്രണ്ട് ഗോത്രങ്ങളുടെ കൂട്ടത്തിൽ അവരെ എണ്ണിയിരുന്നില്ല; അതുകൊണ്ടാണ് ദാവീദിൻ്റെ സന്തതിയെയും ലേവ്യരെയും വർദ്ധിപ്പിക്കുമെന്ന് വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം തെളിഞ്ഞുകഴിഞ്ഞു. 

ആവർത്തനപുസ്തകത്തിൽ യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെക്കുറിച്ച് സൂചന നല്കുന്നു. (11:20). 2ശമൂവേലിലും (7:8-16) 1ദിനവൃത്താന്തത്തിലും (17:7-14) ദൈവം വാഗ്ദത്തം ചെയ്യുന്നു. യിരെമ്യാവിലും (33:20-22)  സങ്കീർത്തനത്തിലും (89:29-52) അത് സ്ഥിരീകരിക്കുന്നു. ദാനീയേലും (7:18-28) സങ്കീർത്തനവും (2:7-12) അത് പ്രഖ്യാപിക്കുന്നു. പുതിയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിന്റെ ദൈവം അവർക്കായി അത് നിവൃത്തിക്കുന്നു. (ലൂക്കൊ, 1:33; 1:68; യോഹ, 1:49; എബ്രാ, 1:8; വെളി, 19:6)

ദാവീദിൻ്റെ സന്തതി പുതിയനിയമത്തിൽ

ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9). “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം,” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ് ദാവീദ്. എന്നാൽ, അവിടെ കൂടിവന്ന പന്ത്രണ്ട് ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). “ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു,” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. എന്തെന്നാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണല്ലോ; എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയാണ്. [കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ]

ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കോ, 1:32). “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:33). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ അവനെക്കുറിച്ച് മറിയയോട് പറയുന്ന രണ്ട് പ്രധാന വേദഭാഗമാണിത്. ഇതിനൊപ്പം യേശു പീലാത്തൊസിനോട് പറയുന്ന ഒരു വേഭാഗംകൂടി നോക്കാം: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). തൻ്റെ രാജ്യം ഇഹലോകത്തിലല്ലെന്ന് താൻതന്നെ പറയുമ്പോൾ, ദാവീദിൻ്റെ സിംഹാസനത്തിലിരുന്നു വാഴുന്ന യഥാർത്ഥരാജാവ് യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെയുള്ള നിത്യരാജാവ് യിസ്രായേലാണ്. ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനും (സങ്കീ, 2:9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്നനും (സങ്കീ, 8:4-6), ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (സങ്ക, 16:10), മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (സങ്കീ, 45:2,6), സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1), ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവുമാണ് (ദാനീ, 7:13,27) യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും. (പുറ, 4:22,23). ജഡത്താലുള്ള ബലഹീനതനിമിത്തം ദൈവം അവർക്ക് നല്കിയ വാഗ്ദത്തങ്ങളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). അതിനാൽ, സ്വന്തജനമായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുവാനാണ് അവരുടെ ദൈവം യേശു എന്ന നാമത്തിൽ മനുഷ്യനായി വന്നത്: (മത്താ, 1:21). അതുകൊണ്ടാണ് അവരുടെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. വെളിപ്പാട് 19:6-ൽ സർവ്വശക്തിയുള്ള ദൈവം രാജത്വം പ്രാപിക്കുന്നതായി കാണാം: “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.” നിത്യരാജാവായ യേശുക്രിസ്തു രാജത്വം ഏല്ക്കുന്നത് സ്വന്തജനമായ യിസ്രായേലിന് വേണ്ടിയാണ്. ദാവീദിൻ്റെ സിംഹാസനത്തിലിരിക്കുന്ന വാഗ്ദത്തരാജാവ് യിസ്രായേലെന്ന ദാവീദിൻ്റെ പുത്രനാണ്. (സങ്കീ, 98:35-37). എന്നാൽ സ്വർഗ്ഗീയ രാജാവായ ദൈവത്തിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി അന്ന് രാജ്യം ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

ദാവീദിൻ്റെ പുത്രനും കർത്താവുമായ ക്രിസ്തു: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. കുറച്ചുപേർ അവനെ ക്രിസ്തുവായി മനസ്സിലാക്കിയിരുന്നെങ്കിലും, യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് യേശു പറയുകയോ, അവർ അവനെ ക്രിസ്തുവായി വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. അപ്പോൾത്തന്നെ സന്തതി രാജാവാകയാൽ ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമാണ്. അതിനാലാണ് ദാവീദ് എൻ്റെ കർത്താവെന്ന് രാജാവിനെ വിളിക്കുന്നത്; രാജാവാകട്ടെ തൻ്റെ ജാതികളായ ശത്രുക്കളെ യഹോവ കാല്ക്കീഴിലാക്കിക്കൊടുക്കുവോളം യഹോവയുടെ വലത്തുഭാഗത്തു ഇരിക്കുകയാണ്. (സങ്കീ, 110:1). പഴയനിയമത്തിൽ ദാവിദിൻ്റെ പുത്രനും കർത്താവും യിസ്രായേലെന്ന ക്രിസ്തു ആയതുകൊണ്ടാണ്, ‘ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?’ എന്ന് യേശു യെഹൂദന്മാരോട് ചോദിച്ചത്; അല്ലാതെ തന്നെക്കുറിച്ചല്ല യേശു ചോദിച്ചത്. യിസ്രായേൽ ദാവീദിൻ്റെ സന്തതിയാകയാലാണ്, സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാൻ ജഡത്തിൽ വന്ന യേശുവിനെയും ദാവീദുപുത്രനെന്ന് വിളിക്കുന്നത്. (മർക്കൊ,10:48). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (കാണുക: യിസ്രായേലിൻ്റെ പദവികൾ

യഹോവ സ്വർഗ്ഗത്തിലെ നിത്യരാജാവാണ്. (സങ്കീ, 11:4; 29;14; 145:13; യിരെ, 10:10). പൂർവ്വപിതാക്കന്മാരൂടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമായ യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: 2ശമൂ, 7:13,16; 1ദിന, 17:12,14; സങ്കീ, 2:6; 89:4,36; ദാനീ, 7:14). ഒന്നുകൂടി വ്യക്തമാക്കിയാൽ: ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട ഭൗമികരാജാവാണ് യിസ്രായേൽ. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). ദൈവം ദാവീദിനോട് ചെയ്തിക്കുന്ന നിത്യനിയമത്തിൻ്റെ ഫലമാണ് യിസ്രായേലിന്റെ നിത്യരാജത്വം. (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15). യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് അഥവാ യജമാനനെന്ന പദവിയും യിസ്രായേലിന്റെയാണ്. (സങ്കീ, 110:1; 80:17). കൂടാതെ, പുത്രൻ, അഭിഷിക്തൻ, ആദ്യജാൻ തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പദവികളും ദൈവം യിസ്രായേലിനു നല്കിയതായിരുന്നു. അതിലൊരു പദവിയാണ് വാഗ്ദത്തസന്തതിയായ യിസ്രായേലിൻ്റെ നിത്യരാജത്വം. എന്നാൽ, ദൈവം യിസ്രായേലിന് നല്കിയ പദവികൾ അവരുടെ പാപംനിമിത്തം അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ യഹോവതന്നെ അഭിഷിക്ത മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് ആ പദവികളൊക്കെ അവർക്കുവേണ്ടി നിറവേറ്റുകയായിരുന്നു. യിസ്രായേലെന്ന അഭിഷിക്തനായ ദൈവപുത്രൻ്റെ പദവി അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ മനുഷ്യനാണ് ചോദിക്കുന്നത്; ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന് ദൈവം കൊടുത്ത പദവിയാണ്; എന്നാൽ ദാവീദ് യിസ്രായേലിൽ നിന്ന് ഉത്ഭവിച്ചവനാകയാൽ അവൻ യിസ്രായേലിൻ്റെ പുത്രനാണ്. ഒപ്പം, ദാവീദിൻ്റെ വാഗ്ദത്തസന്തതി രാജാവാകയാൽ, പ്രജയെന്ന നിലയിൽ യിസ്രായേൽ ദാവീദിൻ്റെ യജമാനൻ അഥവാ കർത്താവുമാണ്. ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു യിസ്രായേലിനും രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ. പ്രവൃ, 1:6) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ന്യായപ്രമാണം അരച്ചുകലക്കി കുടിച്ചിരുന്നവർ എന്നഭിമാനിച്ചിരുന്ന പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉത്തരം മുട്ടിയതവിടെയാണ്. (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം

ഇന്നും അനേകർ യേശുക്രിസ്തുവിനെ അറിയാത്തതിൻ്റെ കാരണം, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന അഭിഷിക്തൻ അഥവാ ക്രിസ്തുവിനെ അറിയാത്തതുകൊണ്ടാണ്. പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും പിതാക്കന്മാരുമുള്ള ഭൂമിയിലെ ഏകസന്തതി യിസ്രായേലാണ്. സർവ്വത്തിനും മീതെ ദൈവമായ യേശുക്രിസ്തു ജഡപ്രകാരം ജനിച്ചതും (പ്രത്യക്ഷനായതും) അവരിൽനിന്നാണ്. (റോമ, 9:4,5). സ്വന്തജനവും വാഗ്ദത്തസന്തതിയുമായ യിസ്രായേലിനെ രക്ഷിക്കാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21. ഒ.നോ: മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യിസ്രായേലിനോടുള്ള ഹോശേയ പ്രവചനം യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും നോക്കുക: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (11:1). “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്താ, 2:15)

ദാവീദിൻ്റെ മ്ലേച്ഛമായൊരു പാപം പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നിട്ടും, ദാവീദിൻ്റെ സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിനു മാറ്റം ഭവിക്കാതിരുന്നത് വാക്കുപറഞ്ഞവൻ വിശ്വസ്തൻ ആയതുകൊണ്ടാണ്. ദാവീദ് രക്തം ചിന്തിയതുകൊണ്ട് ദൈവാലയം പണിയുന്നതിൽനിന്ന് ദാവീദിനെ വിലക്കിയതും നമുക്കറിയാം. എന്നിട്ടും ദൈവാലയത്തെക്കാൾ വലിയവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായ ദൈവം ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുവാൻ വേണ്ടി മനുഷ്യനായി വന്നത് വാക്കുമാറാനും ഭോഷ്ക്ക് പറയാനും കഴിയാത്ത ദൈവത്തിൻ്റെ നിശ്ചലകൃപയൊന്നു മാത്രമാണ്.

യേശുക്രിസ്തു ദൈവത്തിന്റെ നിത്യപുത്രനല്ലെങ്കിൽ ദൈവത്തിനു പിതാവായിരിക്കുവാൻ കഴിയില്ലെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നത് അബദ്ധമാണെന്നറിയാൻ അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. പലവിധത്തിൽ അതിനെ വ്യക്തമാക്കാം: ഒന്ന്; ജഡപ്രകാരം ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശുവെന്ന പരിശുദ്ധ മനുഷ്യൻ്റെ പിതാവാണ് ദൈവം; അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവത്തിൻ്റെ പിതാവല്ല. ദൈവത്തിനൊരു അപ്പനും ദൈവത്തിനൊരു മകനും ഉണ്ടെന്ന ദുരുപദേശം പഠിപ്പിക്കുകവഴി, ഏകസത്യദൈവത്തിന് എതിരേ നിലകൊള്ളുകയും, യേശുക്രിസ്തുവിൻ്റെ ദൈവത്വം പച്ചയ്ക്ക് നിഷേധിക്കുകയുമാണ് ത്രിത്വം ചെയ്യുന്നത്. രണ്ട്; യേശുക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ ജനിക്കുന്നതിന് അഥവാ ചരിത്രമാകുന്നതിന് മുമ്പുതന്നെ ദൈവം സകല സൃഷ്ടികളുടെയും വിശേഷാൽ യിസ്രായേലിൻ്റെയും പിതാവായിരുന്നു. (യെശ, 64:6; മലാ, 2:10). അതിന് ത്രിത്വം പറയുന്ന ന്യായം: സർവ്വകാലങ്ങൾക്കും മുമ്പേ പിതാവിൽനിന്ന് ജനിച്ചവനാണ് ക്രിസ്തുവെന്ന് നിഖ്യാ വിശ്വാസപ്രമാണത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ്. പിതാവിൽനിന്ന് ജനിച്ചിട്ട് പിതാവിനോട് സമത്വമുള്ളവനാണ് പുത്രനെന്ന് പഠിപ്പിക്കുന്ന വിപരീതോപദേശത്തിൻ്റെ വക്താക്കളാണ് ത്രിത്വം. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളാണ് ത്രിത്വമെന്ന ദുരുപദേശം സഭയിൽ കടത്തിവിട്ടത്. അല്ലാതെ, അതിനൊന്നും ബൈബിളിൽ ഒരു സിംഗിൾ തെളിവുപോലുമില്ല. മൂന്ന്; “യഹോവ മാത്രമാണ് ദൈവമെന്നും” (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24). ”പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും” (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10) പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുമ്പോൾ; യേശുക്രിസ്തു നിത്യപുത്രനും മറ്റൊരു വ്യക്തിയുമാണെങ്കിൽ പിന്നെയവന് ദൈവമായിരിക്കാൻ കഴിയില്ല. അപ്പോൾ പറയും: യേശുവിനെയും ദൈവമെന്ന് വിളിച്ചിട്ടുണ്ടല്ലോ. ശരിയാണ്; വീരനാംദൈവം (യെശ, 9:6), ദൈവം (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), സത്യദൈവം (1യോഹ, 5:20). സർവ്വശക്തനായ ദൈവം (വെളി, 19:6) എന്നൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ, യഹോവ മാത്രം ദൈവമെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും പറഞ്ഞാൽ; മറ്റാരും ദൈവമല്ലെന്നാണർത്ഥം. പിന്നെ പുത്രൻ മറ്റൊരു വ്യക്തിയാണെങ്കിൽ പുത്രനെ ദൈവമെന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ ബൈബിൾ പരസ്പരവിരുദ്ധമായി മാറും. പിതാവായ ഏകദൈവമേയുള്ളു എന്നു പറയുന്നതും പുത്രൻ ദൈവമാണെന്ന് പറഞ്ഞിരിക്കുന്നതും ഒരുപോലെ ശരിയാകണം. അതിന് പിതാവായ യഹോവ തന്നെയാകണം പുത്രൻ അഥവാ യഹോവയുടെ മനുഷ്യപ്രത്യക്ഷതയാകണം. അപ്പോൾ യഹോവ മാത്രം ദൈവമെന്നും യേശു ദൈവമാണെന്നു പറയുന്നതും ഒരുപോലെ ശരിയാകും.

സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുന്നവർക്ക് സുവിശേഷത്തിനാധാരമായ ക്രിസ്തു ആരുടെ പുത്രനാണെന്ന് ഗ്രഹിക്കുന്നില്ല. യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനായിരുന്നെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? സുവിശേഷത്തിനാധാരമായ സാക്ഷാൽ ക്രിസ്തു യിസ്രായേലാണ്: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10. ഒ.നോ: 1ശമൂ, 2:10; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26). സകല ജാതികൾക്കും പ്രകാശം പരത്തുന്നവനാണ് യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തു: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടത് യിസ്രായേലെന്ന ക്രിസ്തുവിലൂടെയാണ്: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശ, 49:6. ഒ.നോ: പ്രവൃ, 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്ന യേശുവിൻ്റ വാക്കുകളും (യോഹ, 4:22), യെരൂശലേമിലും യെഹൂദ്യയിലും തുടങ്ങി ഭൂമിയുടെ അറ്റത്തോളം സകല ജാതികളിലും സുവിശേഷം പ്രസംഗിക്കണമെന്ന് യേശു കല്പിച്ചതും ഓർക്കുക. (ലൂക്കൊ, 24:47; പ്രവൃ, 1:8). യിസ്രായേൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ആയതുകൊണ്ടാണ്, ദൈവം തൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് യിസ്രായേലിനെ ജാതികൾക്ക് വെളിച്ചമാക്കി വെച്ചത്. എന്നാൽ ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലെന്ന ദൈവസന്തതിക്ക് സ്വയം രക്ഷ കണ്ടെത്താനോ സകല ജാതികൾക്കും പ്രകാശമായിത്തീരാനോ കഴിഞ്ഞില്ല. അതിനാൽ അവൻ്റെ ദൈവം അവൻ്റെ പദവിയായ ‘ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു’ തൻ്റെ സന്തതിക്കും സകലജാതികൾക്കും പ്രകാശമായിത്തീർന്നത്. അബ്രാഹാമിൻ്റെ വാഗ്ദത്ത പുത്രനും ദാവീദിൻ്റെ വാഗ്ദത്ത പുത്രനും വിശേഷാൽ ദൈവപുത്രനും മനുഷ്യപുത്രനും യിസ്രായേലാണ്;  അതിനാലാണ് അവൻ്റെ ദൈവമായ യഹോവ അവനെ രക്ഷിക്കാൻ യേശുവെന്ന നാമത്തിൽ മനുഷ്യനായപ്പോൾ, അവന്റെ പദവികളായ ദൈവപുത്രൻ മനുഷ്യപുത്രൻ അബ്രാഹാമിൻ്റെ പുത്രൻ ദാവീദുപുത്രൻ എന്നൊക്കെ വിളിക്കപ്പെട്ടത്. അല്ലാതെ സകലത്തിനും കാരണഭൂതനായ മഹാദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും സ്രഷ്ടാവാണ്. (എബ്രാ, 1:10). യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതി.  യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യനാണ് സുവിശേഷം. യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമല്ല ക്രൂശിൽ മരിച്ചത്; അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (കാണുക: യിസ്രായേലിൻ്റെ പദവികൾ, ദൈവപുത്രൻ, ദൈവത്തിൻ്റെ ക്രിസ്തു)

ഉപസംഹാരം: നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയായ രാജാവും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5)

യിസ്രായേലിൻ്റെ പദവികൾ

യിസ്രായേലിൻ്റെ പദവികൾ

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനെക്കുറിച്ചും ദൈവസന്നിധിയിൽ അവരുടെ സ്ഥാനത്തെക്കുറിച്ചും അറിയാതെ, യിസ്രായേലിൻ്റെ ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്ന് ആരും വ്യാമോഹിക്കണ്ട. ദൈവത്തിൻ്റെ പുത്രൻ, ആദ്യജാതൻ, അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു, വലത്തുഭാഗത്തിരിക്കുന്ന കർത്താവ്, പുരോഹിതൻ, പ്രവാചകൻ, രാജാവ്, മുന്തിവള്ളി, മനുഷ്യപുത്രൻ തുടങ്ങി യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയതായിരുന്നു. എന്നാൽ, ജഡത്താലുള്ള ബലഹീനതനിമിത്തം അഥവാ യിസ്രായേൽ ജനത്തിൻ്റെ പാപസ്വഭാവം നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യേശുക്രിസ്തുവിൽ നിവൃത്തിയായ ദൈവപുത്രൻ എന്ന പദവിയുൾപ്പെടെ എല്ലാ പദവികളുടെയും ഉടയവൻ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. ദൈവം അവർക്കു നല്കിയ വാഗ്ദത്തങ്ങളും പദവികളും പാപം മൂലം അവർക്ക് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ യഹോവയായ ദൈവംതന്നെ അവരുടെ പദവികളുമായി മനുഷ്യനായി പ്രത്യക്ഷനായി അവരുടെ പദവികളെല്ലാം അവർക്കുവേണ്ടി സാക്ഷാത്കരിക്കുകയായിരുന്നു. യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാനാണ് കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി വന്നത്. (ലൂക്കൊ, 1:68; മത്താ, 1:21;  ഗലാ, 4:4). ന്യായപ്രമാണത്തെ നീക്കുവാനല്ല; പൂർത്തീകരിക്കാനാണ് താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” (മത്താ, 5:17). 

യിസ്രായേലിന്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ/പുത്രന്മാർ (ben) (സങ്കീ, 82:6)

2. അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18; ലൂക്കൊ, 1:54; യോഹ, 8:33; 8:37; റോമ, 4:13; 9:7; 11:1; 2കൊരി, 11:22; എബ്രാ, 2:16)

3. അഭിഷിക്തൻ/ക്രിസ്തു (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6)

4. ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ. (ദാനീ, 7:13)

5. ആദ്യജാതൻ (പുറ, 4:22) 

6. ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും (യെശ, 22:22)

7. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്ന രാജാവ്. (സങ്കീ, 2:9)

8. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10)

9. ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) 

10. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (യെശ, 42:1-4)

11. ജാതികളെ ന്യായം വിധിക്കുന്നവൻ (സങ്കീ, 72:2-4; യെശ, 11:4; 16:5; 42:1-4,7)

12. തിരഞ്ഞെടുക്കപ്പെട്ടവൻ (വൃതൻ) (യെശ, 42:1)

13. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5)

14. ദാവദിൻ്റെ കർത്താവ് (സങ്കീ, 110:1)

15. ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 22:51; 1രാജാ, 2:33; 1ദിന, 17:11; സങ്കീ, 18:50; 89:29, 36,37)

16. ദാസൻ (സങ്കീ, 35:27; 136:22; യെശ, 41:8; 42:1; 44:1; 44:2; 44:21; 45:4; 48:20; 49:3; 49:5; 49:6; 52:13; 53:11; യിരെ, 30:10; 46:27; 46:28; മലാ, 1:6; ലൂക്കൊ, 1:35)

17. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5)

18. ദൈവപുത്രൻ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; യെശ, 64:8; യിരെ, 31:9; ഹോശേ, 11:10; മലാ, 2:10; പ്രവൃ, 13:32; എബ്രാ, 2:14)

19. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്ന മനുഷ്യപുത്രൻ (സങ്കീ, 80:17)

20. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10)

21. പരിശുദ്ധൻ/വിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10; യെശ, 4:4)

22. പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6)

23. പ്രവാചകൻ (സംഖ്യാ, 11:29; 1ദിന, 16:22; സങ്കീ, 105:15)

24. ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ (സങ്കീ, 89:27)

25. മനുഷ്യൻ/പുരുഷൻ (സങ്കീ, 8:4; 80:17; 144:3; എബ്രാ, 2:6)

26. മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; 144:3)

27. മനുഷ്യപുത്രനോടു സദൃശൻ (ദാനീ, 7:13)

28. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ (സങ്കീ, 110:4)

29. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (ഹോശേ, 11:1)

30. മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1)

31. യാക്കോബിൻ്റെ സന്തതി (28:13,14) 

32. യിശ്ശായി/ദാവീദിൻ്റെ മുള/വേര് (യെശ, 4:2; 11:1,10; യിരെ, 23:5; 33:15; സ്ഖ, 3:8; 6:12)

33. യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5)

34. രക്ഷാവാഹകൻ (യെശ, 49:6), 

35. രാജാവ് (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:29,36,37; 110:2; ദാനീ, 2:44; 7:13,14,18,21,27)

36. വലത്തുഭാഗത്തിരിക്കുന്ന കർത്താവ്/മനുഷ്യപുത്രൻ (സങ്കീ, 110:1; 80:17) 

37. വാഗ്ദത്തസന്തതി (ഉല്പ, 12:7; 13:15; 22:18; 26:5; 28:14; 2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29,36)

38. വിശ്വസ്തസാക്ഷി (സങ്കീ, 89:37)

39. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (സങ്കീ, 118:22)

യേശുക്രിസ്തുവിൻ്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ (ലൂക്കൊ, 1:32; മർക്കൊ, 5:7; 8:28)

2. അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1; ഗലാ, 3:16)

3. അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38)

4. ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ. (മത്താ, 26:64)

5. ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15)

6. ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും (വെളി, 3:7)

7. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്ന രാജാവ്. (വെളി, 19:15)

8. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (മത്താ, 1:21; ലൂക്കൊ, 1:32)

9. ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5)

10. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (മത്താ, 12:17-20)

11. ജാതികളെ ന്യായം വിധിക്കുന്നവൻ (മത്താ, 12:17-19)

12. തിരഞ്ഞെടുക്കപ്പെട്ടവൻ (മത്താ, 12:17)

13. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (എബ്രാ, 2:9)

14. ദാവീദിൻ്റെ കർത്താവ് (മത്താ, 22:43,44)

15. ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22)

16. ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26)

17. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (എബ്രാ, 2:7,9)

18. ദൈവപുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33)

19. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്ന മനഷ്യപുത്രൻ (മത്താ, 26:64; 14:62; പ്രവൃ, 7:55)

20. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (പ്രവൃ, 2:27,31; 13:34,35,37)

21. പരിശുദ്ധൻ (ലൂക്കൊ, 4:34; യോഹ, 6:69; പ്രവൃ, 2:27; 3:14; 13:35)

22. പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3)

23. പ്രവാചകൻ (മത്താ, 14:5; പ്രവൃ, 3:22)

24. ഭൂരാജാക്കന്മാരിൽ അധിപതി (വെളി, 1:5)

25. മനുഷ്യൻ (യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6)

26. മനുഷ്യപുത്രൻ (മത്താ, 8:20; 9:6)

27. മനുഷ്യപുത്രനോടു സദൃശൻ (വെളി, 1:13)

28. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ (എബ്രാ, 5:10

29. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (മത്താ, 2:15)

30. മുന്തിരിവള്ളി (യോഹ, 15:1, 15:5)

31. യാക്കോബിൻ്റെ സന്തതി (ഗലാ, 3:16 = ഉല്പ, 28:13,14)

32. യിശ്ശായി/ദാവീദിൻ്റെ വേര് (റോമ, 15:12; വെളി, 5:5; 22:16)

33. യിസ്ഹാക്കിൻ്റെ സന്തതി (ഗലാ, 3:16 = ഉല്പ, 26:5)

34. രക്ഷാനായകൻ (എബ്രാ, 2:10),

35. രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49)

36. വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (മത്താ, 26:64)

37. വാഗ്ദത്തസന്തതി (ലൂക്കൊ, 1:32,33; ഗലാ, 3:16)

38. വിശ്വസ്തസാക്ഷി (വെളി, 1:5)

39. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (പ്രവൃ, 4:11; 1പത്രൊ, 2:7)

അക്ഷരാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടോ? യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രൻ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; അതുപക്ഷെ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ നിത്യപുത്രൻ യിസ്രായേലാണ്. (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ’ എന്നു വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു, മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കിയ ആദാമെന്ന മനുഷ്യനെയും ദൈവത്തിൻ്റെ മകനെന്ന് പുതിയനിയമം വശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 1:27,2:7; ലൂക്കൊ, 3:38). എന്നാൽ ആദാം ദൈവത്തിൻ്റെ നിത്യപുത്രനോ വാഗ്ദത്തങ്ങളുടെ അവകാശിയോ അല്ല.

ഏകജാതനും ആദ്യജാതനും: ദൈവത്തിൻ്റെ ആദ്യജാതൻ തൻ്റെ വാഗ്ദത്തപുത്രനായ യിസ്രായേലാണ്. (പുറ, 4:22). ഏകജാതനെന്ന് യിസ്രായേലിനെ അക്ഷരംപ്രതി വിളിച്ചിട്ടില്ല. എന്നാൽ രണ്ടർത്ഥത്തിൽ യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണെന്ന് കാണാൻ കഴിയും: ഒന്ന്; പഴയനിയമത്തിൽ ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, “എൻ്റെ പുത്രൻ” എന്ന് ദൈവം വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ നിലയിൽ അവൻ ഏകജാതനാണ്. രണ്ട്; യിസ്രായേൽ ജനത്തെ മുഴുവൻ (പൂർവ്വപിതാക്കന്മാരെയും പതിമൂന്നു ഗോത്രത്തെയും ഗോത്രപിതാക്കന്മാരെയും) ദൈവം തൻ്റെ ഒറ്റപ്പുത്രനായാണ് കാണുന്നത്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ അർത്ഥത്തിലും യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണ്. അതിനാലാണ് പുതിയനിയമത്തിൽ ക്രിസ്തുവിനെയും പ്രത്യേക അർത്ഥത്തിൽ ഏകജാതനെന്നും ആദ്യജാതനെന്നും വിളിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവന്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നത്. (കാണുക: ഏകജാതനും ആദ്യജാതനും)

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട ഏഴ് വ്യക്തികളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഏഴാമനാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:31). ഈ ഏഴു വ്യക്തികൾ കൂടാതെ ജനനത്തിനുമുമ്പേ പേർവിളിക്കപ്പെട്ട ഒരു സന്തതികൂടിയുണ്ട്: അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും അഭിഷിക്തനും ആദ്യജാതനുമായ യിസ്രായേൽ. അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. യിസ്രായേൽ ജനത അവരുടെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പെ അല്ലെങ്കിൽ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ ദൈവം അവരുടെ പേർ പ്രസ്താവിച്ചു: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10). (കാണുക: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും: വെളിപ്പാട് പുസ്തകത്തിൽ യേശുക്രിസ്തുവിൽ കാണുന്ന ഈ പദവി പഴയനിയമത്തിൽ എല്യാക്കീമിനാണ് ദൈവം നല്കിയിരിക്കുന്നത്. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ രാജധാനി വിചാരകനായിരുന്നു എല്യാക്കീം. (2രാജാ, 18:18; 19:2). അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ് ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുത സ്ഥാനത്തു നിയമിച്ചത്. (യെശ, 15-19). “അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” (യെശ, 22:20-22). ഈ പദവി എല്യാക്കീമിന് കൊടുക്കുന്നതോടൊപ്പം ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.” ദൈവം അവനെ യിസ്രായേലിൻ്റെ പിതാവ് ആക്കിയിരിക്കുകയാണ്. പിതാവിൻ്റെ അവകാശം യിസ്രായേലിന് ഉള്ളതാണ്. യിസ്രായേലിൻ്റെ ആ പദവിയാണ് പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായത്. (വെളി, 3:7). 

ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ: ഈ പദവിയും വെളിപ്പാടിൽ ക്രിസ്തുവിന് പറഞ്ഞിട്ടുള്ളതാണ്. (1:5). എന്നാൽ പഴയനിയമത്തിൽ സന്തതിയെ വാഗ്ദത്തം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ദൈവം ദാവീദിനോട് പയുന്നതാണിത്: “ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:27-29). ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (2ശമൂ, 7:8-16; 1ദിന, 17:7:14; സങ്കീ, 89:28-51). അതിനാൽ, ദാവീദിന് ദൈവം നല്കിയ പദവി സന്തതിയായ യിസ്രായേലിനുള്ളതാണ്. ദൈവം യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ (പ്രവൃ, 1:6), രാജത്വം യിസ്രായേൽ ജനത്തിന് മുഴുവനായും ഉള്ളതാണ്. അന്നാളിൽ ജാതികൾ സേവിച്ചനുസരിക്കുന്നത് യിസ്രായേലിനെയാണ്. (ദാനീ, 7:18,21,27; സങ്കീ, 2:12). യിസ്രായേലിൻ്റെ പ്രതിതിനിധിയായി ദാവീദായിരിക്കും അന്ന് ഭരണം നടത്തുന്ന രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9. ഒ.നോ: യെശ, 55:3,4; യെഹെ, 31:23,24; 37:23-28; ഹോശേ, 3:5). ‘ഭൂരാജാന്മാരിൽ ശ്രേഷ്ഠൻ’ യിസ്രായേലിൻ്റെ പദവിയായതിനാലാണ് അത് ക്രിസ്തുവിൽ നിവൃത്തിയായത്. (ദാനീ, 7:27; വെളി, 1:5). 

യിസ്രായേലിന്റെ പുത്രത്വം: പുതിയനിയമത്തിലെ ദൈവപുത്രനായ യേശുവിനുമുമ്പെ പഴയനിയമത്തിലുള്ള ദൈവപുത്രനാണ് യിസ്രായേൽ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:2. ഒ.നോ: യെശ, 64:8; യിരെ, 31:9; മലാ, 2:10). പഴയനിയമത്തിൽ യിസ്രായേൽ പലരുടെയും പുത്രനാണ്. ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു സമൂഹത്തെ പലരുടെയും പുത്രനായി വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു പദവിയാണെന്ന് സ്ഫടികസ്ഫുടമായി മനസ്സിലാക്കാം. യിസ്രായേലിനെ പഴയനിയമത്തിൽ ആറുപേരുടെ സന്തതിയായി പറഞ്ഞിട്ടുണ്ട്: ദൈവത്തിൻ്റെ സന്തതി (പുറ, 4:2), അബ്രാഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), യാക്കോബിൻ്റെ സന്തതി (ഉല്പ, 28:14), ദാവീദിൻ്റെ സന്തതി (2ശമൂ, 2:12), എല്യാക്കീമിൻ്റെ സന്തതി (യെശ, 22:21). പുതിയനിയമത്തിലെ ദൈവപുത്രനും ആറുപേരുടെ പുത്രനാണ്: അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദൈവപുത്രൻ (മത്താ, 14:33), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ പുത്രൻ (മത്താ, 13:55), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). ഈ പൊരുത്തം വെറും സ്വാഭാവികമല്ല; പഴയനിയമത്തിലെ പുത്രനും പുതിയനിയമത്തിലെ പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ഫലമാണത്. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് സ്വന്തജനത്തോട് അരുളിച്ചെയ്തവനാണ് അവർക്കുവേണ്ടി ക്രൂശിലെ മരണത്തോളം അനുസരണമുള്ള പുത്രനായത്. (യെശ, 49:5; ഫിലി, 2:6-8). പഴയനിയമത്തിലെ യഹോവയുടെ സംയുക്ത നാമങ്ങളും യേശുവെന്ന നാമവും നോക്കുക: യഹോവ-നിസ്സി = യഹോവ എൻ്റെ കൊടി (പുറ, 17:15), യഹോവ-യിരെ = യഹോവ കരുതുന്നു (ഉല്പ, 22:14), യഹോവ-റൊഫെക്ക = യഹോവ സൗഖ്യമാക്കുന്നു (പുറ, 15:26), യഹോവ-ശമ്മാ = യഹോവ അവിടെ (യെഹെ, 48:35), യഹോവ-ശാലോം = യഹോവ സമാധാനം (ന്യായാ, 6:24), യഹോവ-റ്റ്സിദെക്കെനു = യഹോവ നമ്മുടെ നീതി (യിരെ, 23:6), യഹോവ-ശുവാ = യഹോവ രക്ഷ (മത്താ, 1:21). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു (യഹോവ-ശുവാ) എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിക്കുമ്പോൾ, ആരാണ് ജഡത്തിൽ വെളിപ്പെടുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

യിസ്രായേലെന്ന സ്ത്രീ: യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, കന്യകയായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ, അവിശ്വസ്ത, വിധവ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6. ഒ.നോ: യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിൻ്റെ കാന്തയായും ഭാര്യയായും ചിത്രീകരിച്ചിട്ടുണ്ട്: (2കൊരി, 11:2; വെളി, 19:7; 21:9), ഭാര്യയായും (എഫെ, 5:23-32). കന്യക: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2). അമ്മ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമ സുവിശേഷത്തിലെ സ്ത്രീയും സ്ത്രീ (ഉല്പ, 3:15), കാലസമ്പൂർണ്ണതയിലെ സ്ത്രീയും (മീഖാ, 5:2-4; ഗലാ, 44), സൂര്യനെ അണിഞ്ഞ സ്ത്രീയും (വെളി, 12:1) യിസ്രായേലാണ്. (കാണുക: മൂന്നു സ്ത്രീകൾ

പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പ, 12:3) എന്ന അബ്രാഹാമിനോടുള്ള പ്രവചനം യിസ്ഹാക്കിലൂടെയല്ല; യിസ്രായേലിലൂടെയാണ് നിവൃത്തിയായത്. (22:17,18; 26:5; 28:13,14). ദാവീദിനോടുള്ള വാഗ്ദത്തസന്തതിയും യിസ്രായേലാണ്. (യെശ, 55:3. ഒ.നോ: 2ശമൂ, 7:8-16; 1ദിന, 17:7-14; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). യിസ്രായേൽ പഴയനിയമത്തിൽ അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ ദൈവത്തിൻ്റെയും പുത്രനാണ്. (വാഗ്ദത്തസന്തതി (1) വാഗ്ദത്തസന്തതി (2) കാണുക) 

യിസ്രായേലും സഭയും താരതമ്യം:

1. ആട്ടിൻകൂട്ടം (യെഹെ, 34:23 = പ്രവൃ, 20:28)

2. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്നവൻ: (സങ്കീ, 2:9 = വെളി, 2:27; 12:5)

3. തിരഞ്ഞെടുക്കപ്പെട്ടവർ (ആവ, 7:6,= കൊലൊ, 3:12)

4. ദൈവത്തിൻ്റെ ജനം (2ശമൂ, 14:13 = 1പത്രൊ, 2:10)

5. ദൈവത്തിൻ്റെ നിവാസം (ലേവ്യ, 26:11 = എഫെ, 2:22)

6. പന്ത്രണ്ട് ഗോത്രപിതാക്കന്മാർ = പന്ത്രണ്ട് അപ്പൊസ്തലന്മാർ

7. പുരോഹിത രാജത്വം (പുറ, 19:6 = 1പത്രൊ, 2:9)

8. പ്രിയർ (ആവ, 7:7 = കൊലൊ, 3:12)

9. യഹോവ ഭർത്താവ് (ഹോശേ, 2:16, 19; യെശ, 54:5;യിരെ, 3:14 = ക്രിസ്തു ഭർത്താവ്: 2കൊരി, 11:2; എഫെ, 5:22,23, 32)

10. വിശുദ്ധന്മാർ (സംഖ്യാ, 16:3 = റോമ, 1:3)

11. വിശുദ്ധജനം (പുറ, 19:6 = 1പത്രൊ, 3:9)

12. വിളിക്കപ്പെട്ടവർ (യെശ, 43:1 = 1കൊരി, 1:2)

13. സഭ (സങ്കീ, 22:22; 89;5 = 1കൊരി, 10;32)

14. സ്വന്തജനം (ആവ, 7:6 = 1പത്രൊ, 2:9,10)

പുത്രൻ ദൈവത്തിന്നു കീഴ്പ്പെട്ടിരിക്കും: “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:20-28). മേല്പറഞ്ഞ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്ന പദവി ദൈവത്തിൻ്റെ പുത്രനായ യിസ്രായേലിൻ്റെ പദവിയാണ്. (സങ്കീ, 110:1). ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിനു കഴിയാത്തതിനെ സാധിക്കാനാണ് (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) യിസ്രായേലിൻ്റെ പദവിയായ ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യഹോവയുടെ പുത്രനായ യിസ്രായേലിൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന് കീഴ്പെട്ടിരിക്കുമെന്നല്ല. 

പഴയനിയമത്തിൽ അഭിഷിക്തനായ പുത്രൻ യഹോവയുടെ സ്വന്തജനമായ യിസ്രായേലാണ്. യിസ്രായേലെന്ന സ്വന്തജനത്തിനു വേണ്ടിയാണ് യഹോവ-ശുവാ അഥവാ യഹോവ രക്ഷയാകുന്നു എന്നർത്ഥമുള്ള യേശുവെന്ന സംജ്ഞാനാമത്തിലും ദൈവപുത്രനെന്ന പദവിയിലും യഹോവ മനഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കാനാണ് ദൈവം മനുഷ്യനായത്. വാഴ നനയ്ക്കുമ്പോൾ ചീരയും നനയുമെന്ന പഴഞ്ചൊല്ലുപോലെ, യിസ്രായേൽ പൗരതയോട് യാതൊരു സംബന്ധവും ഇല്ലാഞ്ഞിട്ടും ദൈവത്തിൻ്റെ കൃപയാൽ മാത്രം രക്ഷപ്രാപിച്ചവരാണ് നമ്മൾ. ആകയാൽ, സ്വന്തജനമായ യിസ്രായേലിന്റെ പദവികളറിയാതെ, യിസ്രായേലിൻ്റെ പരിശുദ്ധനെയും അവനൊരുക്കിയ രക്ഷാകരപ്രവൃത്തിയെയും ഗ്രഹിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നതില്പരം അബദ്ധമെന്താണ്. യിസ്രായേലിലൂടെ ദൈവത്തിൻ്റെ പുത്രത്വവും, അതിലൂടെ ഏകസത്യദൈവത്തെയും അറിയാൻ കഴിയും. യേശു പറയുന്നു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” (യോഹ, 8:19). അതിനായി ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ!

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽ നിന്നു ജനിച്ചവരും

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽനിന്നു ജനിച്ചവരും

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോ, 7:28; മത്താ, 11:11). യേശുക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പ്രസ്താവിച്ച വാക്കുകളാണിത്. ഭൂമിയിലെ സകല മനുഷ്യരും സ്ത്രീകളിൽ നിന്ന് ജനിച്ചവരാണ്. ആദ്യമനുഷ്യനായ ആദാമൊഴികെ സകല മനുഷ്യരും ഹവ്വായെന്ന സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവരും, വ്യക്തിപരമായി ഓരോരുത്തരും അമ്മയെന്ന സ്ത്രീയിൽനിന്നും ജനിച്ചവരുമാണ്. 

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല.” സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയ വ്യക്തിയില്ല അഥവാ പ്രവാചകനില്ല എന്നാണ് യേശു പ്രഖ്യാപിക്കുന്നത്. ഈ വൈശിഷ്ട്യം അവന്റെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ളതല്ല; മശീഹായുടെ മുന്നോടി എന്ന നിലയിലുള്ള അവൻ്റെ പദവി അഥവാ ദൗത്യത്തെക്കുറിച്ചാണ്. ആവേശത്തിലും, ബഹുമാനത്തിലും, ഭക്തിയിലും അവനെപ്പോലെ തന്നെ ശ്രേഷ്ഠരായ വ്യക്തികൾ ഉണ്ടായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചവരും അവന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചവരും ഉണ്ടായിരുന്നു. (1പത്രൊ, 1:10,11). എന്നാൽ ആർക്കും രാജാവിന്റെ വരവിനെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. ആ കാര്യത്തിൽ യോഹന്നാൻ അതുല്യനായിരുന്നു. യോഹന്നാൻ സ്നാപകൻ മലാഖി പ്രവചനത്തിന്റെ നിവൃത്തിയാണ്. (3:1). കർത്താവിന് മുൻഗാമിയായി എത്തി ജനത്തെ അവന്റെ വരവിനായി ഒരുക്കുന്ന ദൂതുവാഹകൻ. വരുവാനുള്ള ഏലിയാവും യോഹന്നാനാണെന്ന് യേശു വ്യക്തമാക്കി. (മലാ, 4:5,6; മത്താ, 11:14). മറ്റു പ്രവാചകന്മാർ ക്രിസ്തുവിന്റെ ആഗമനം മുൻകൂട്ടി അറിയിച്ചിരുന്നു. എങ്കിലും ക്രിസ്തുവിന്റെ ആഗമനം അക്ഷരാർത്ഥത്തിൽ സംഭവിച്ചു എന്ന് വിളംബരം ചെയ്യുവാൻ യോഹന്നാനെയാണ് ദൈവം തിരഞ്ഞെടുത്തത്. അവൻ്റെ ശുശ്രൂഷയെപ്പറ്റി ഇങ്ങനെ വിലയിരുത്തുന്നത് തീർച്ചയായും അനുയോജ്യമാണ്: “യോഹന്നാൻ ക്രിസ്തുവിന് വഴി തുറന്നുകൊടുത്തു, പിന്നീട് അവൻ ക്രിസ്തുവിനുവേണ്ടി വഴിമാറിക്കൊടുത്തു.” 

“ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ.” മത്തായി സുവിശേഷത്തിൽ: “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നാണ് കാണുന്നത്. രാജാവിന്റെ മുന്നോടി ആയിരിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമാണ് രാജ്യത്തിന്റെ അനുഗ്രഹങ്ങളിൽ കൂട്ടാളിയാകുക എന്നത്. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവന് യോഹന്നാനെക്കാൾ ഭേദപ്പെട്ട ജീവിതരീതി ഉണ്ടായിരിക്കണം എന്നില്ല, എന്നാൽ യോഹന്നാനിലും ഭേദപ്പെട്ട പദവി ഉണ്ടായിരിക്കും. സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അഥവാ രാജ്യത്തിലെ ഒരു പൗരൻ അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. കർത്താവിന് വഴിയൊരുക്കുന്ന ദൗത്യത്തിൽ യോഹന്നാൻ ശ്രേഷ്ഠനാണ്; എന്നാൽ സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ അവന് കഴിഞ്ഞില്ല; അതനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് യോഹന്നാനെക്കാൾ വലിയൻ.

ദൈവത്തിൽനിന്നു ജനിച്ചവർ: സ്ത്രീകളിൽനിന്നു ജനിച്ചവരെക്കാൾ ശ്രേഷ്ഠരാണ് ദൈവത്തിൽ നിന്ന് ജനിച്ചവർ. സ്ത്രീകളിൽനിന്ന് ജനിച്ചവർ ലോകത്തിൻ്റെ അവകാശികളാണ്. അവരിൽ വലിയവനാണ് യോഹന്നാൻ സ്നാപകൻ. എന്നാൽ ദൈവരാജ്യത്തിൻ്റെ അവകാശികൾ പുതുതായി ജനിച്ചവരാണ്. യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല.” (യോഹ, 3:3). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ വിശ്വസിക്കുകയും അവനെ രക്ഷകനും കർത്താവും ദൈവവുമായി അംഗീകരിക്കുന്നവരാണ് ദൈവമക്കൾ ആകുന്നത്: “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). അവരുടെ ജനനം സ്ത്രീയിൽനിന്നല്ല; ദൈവത്തിൽനിന്നാണ്: “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13).