പ്രവൃത്തികൾ 2:38

പ്രവൃത്തികൾ 2:38

“പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38).

മേല്പറഞ്ഞ വേദഭാഗപ്രകാരം, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്വീകരിക്കുന്ന പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനത്താലാണ് രക്ഷ ലഭിക്കുന്നതെന്ന് പലരും കരുതുന്നു. തന്മൂലം, പ്രവൃത്തികൾ 2:38-ൽ നിന്നുള്ള അഞ്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാണ് നാം ശ്രമിക്കുന്നത്.

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?
2. ദൈവത്തിങ്കലേക്കുള്ള മാസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?
3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്?
4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?
5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

നമുക്ക് ഓരോന്നും വിശദമായി നോക്കാം:

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?

കർത്താവിൻ്റെ മഹാനിയോഗത്തിൽ ഉൾപ്പെട്ടതാണ് സ്നാനത്തെക്കുറിച്ചുള്ള കല്പന. നമുക്കറിയാം: കർത്താവിൻ്റെ മഹാനിയോഗത്തിൽ സ്നാനം മാത്രമല്ല ഉള്ളത്. സുവിശേഷവും (മർക്കൊ, 16:15), സുവിശേഷം വിശ്വസിക്കാത്തവർക്കുള്ള ശിക്ഷാവിധിയും (മർക്കൊ, 16:16), ശിഷ്യത്വവും (മത്താ, 28:20), സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമവും (ലൂക്കൊ, 24; 47; പ്രവൃ, 1:8) കർത്താവിൻ്റെ കല്പനയിലുണ്ട്. സുവിശേഷം അറിയിക്കാനുള്ള ക്രമം ഇപ്രകാരമാണ്: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). അടുത്തവാക്യം:  “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). കർത്താവ്, മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലൂടെ സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമം കൃത്യമായി പറഞ്ഞിട്ടുണ്ട്. ആദ്യവാക്യത്തിൽ യെരൂശലേമിൽ തുടങ്ങി, സകല ജാതികളോടും അറിക്കണം എന്നാണ്. സഭയുടെ അടിസ്ഥാനമിടുന്നതും, സുവിശേഷഘോഷണം ആരംഭിക്കേണ്ടതും യെഹൂദ്യയിലെ യെരൂശലേമിൽ നിന്നാണ്. (മത്താ, 16:16; പ്രവൃ, 2:1-4). അതുകൊണ്ടാണ് ഗലീലക്കാരായ ശിഷ്യന്മാരോട്, “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” എന്ന് കർത്താവ് പറഞ്ഞത്. (പ്രവൃ, 1:4). അടുത്തവാക്യത്തിൽ സുവിശേഷം അറിയിക്കാനുള്ള ക്രമം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഒന്നാമത്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും എൻ്റെ സാക്ഷികൾ ആകണം. രണ്ടാമത്, ശമര്യയിൽ എൻ്റെ സാക്ഷികൾ ആകണം. മൂന്നാമത്, ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകണം.

മേല്പറഞ്ഞ ക്രമത്തിൽ തന്നെയാണ് അപ്പൊസ്തലന്മാർ സുവിശേഷം അറിയിച്ചത്. രണ്ടാം അദ്ധ്യായത്തിൽ സഭ സ്ഥാപിതമായതു മുതൽ സ്തെഫാനൊസിൻ്റെ മരണത്തോടെ സഭയ്ക്ക് നേരിട്ട വലിയ ഉപദ്രവവം മൂലം, വിശ്വാസികൾ യെഹൂദ്യ, ശമര്യ ദേശങ്ങളിലേക്ക് ചിതറിപ്പോകുന്നതുവരെ, യെഹൂദന്മാരോട് മാത്രമാണ് സുവിശേഷം അറിയിച്ചിരുന്നത്. (പ്രവൃ, 8:1-4). സുവിശേഷം അറിയിക്കാൻ കർത്താവ് കല്പിച്ച ക്രമപ്രകാരം, ശമര്യരോട് സുവിശേഷം അറിയിക്കുന്നത് എട്ടാം അദ്ധ്യായം മുതലാണ്. (പ്രവൃ, 8:5). ജാതികളോട് സുവിശേഷം അറിയിക്കുന്നത് പത്താം അദ്ധ്യായത്തിലാണ്. (പ്രവൃ, 10:1-48). അതായത്, യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്.

അതിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. കർത്താവിൻ്റെ ശരീരമായ ദൈവസഭയിൽ യെഹൂദന്മാരും ശമര്യരും ജാതികളും അംഗങ്ങളായത് പത്രൊസ് അപ്പൊസ്തലൻ്റെ നേതൃത്വത്തിലാണ്. (പ്രവൃ, 2:17-40; 8:14-17; 10:38-48). എന്തെന്നാൽ, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന ഒരു വിശേഷാധികാരം കർത്താവ് പത്രൊസിനെ ഏല്പിച്ചിരുന്നു. “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 16:19). കർത്താവ് പത്രോസിനു കൊടുത്തത്, ദൈവരാജ്യത്തിൻ്റെ താക്കോലല്ല; സ്വർഗ്ഗരാജ്യത്തിൻ്റെ അഥാവാ, സഭയുടെ താക്കോലാണ്. താക്കോലെന്ന വിശേഷാധികാരം പത്രൊസിൻ്റെ കയ്യിൽ ഉള്ളതുകൊണ്ടാണ്, സുവിശേഷം കൈക്കൊണ്ടിട്ടും പരിശുദ്ധാത്മാവ് ലഭിക്കാതിരുന്ന ശമര്യർക്ക്, പത്രൊസും യോഹന്നാനും വന്ന് പ്രാർത്ഥിക്കേണ്ടി വന്നതും (പ്രവൃ, 8:16-17), ജാതികളുടെ രക്ഷയ്ക്കായി പത്രോസിനെ വിളിക്കാൻ ദൂതൻ കൊർന്നേല്യൊസിനോട് കല്പിച്ചതും. (പ്രവൃ, 10:5). അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ, പത്രൊസിൻ്റെ സാന്നിധ്യത്തിലാണ് യെഹൂദന്മാരും ശമര്യരും ജാതികളും ആത്മരക്ഷ പ്രാപിച്ചത്. എന്നാൽ, “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” എന്ന് പത്രൊസ് പറഞ്ഞത്, യെഹൂദന്മാരോട് മാത്രമാണ്. അതിനാൽ, അത് യെഹൂദേതരർക്ക് ബാധകമല്ലെന്ന് മനസ്സിലാക്കാം. അതായത്, ഏകദേശം നാലുവർഷം വീതം ഇടവേളയുള്ള മൂന്ന് ഘട്ടങ്ങളിലായി, മൂന്ന് വ്യത്യസ്ത വിഭാഗങ്ങളോട് സുവിശേഷം അറിയിച്ച പത്രോസ്, ആദ്യത്തെ വിഭാഗമായ യെഹൂദന്മാർക്ക് മാത്രമാണ് ഇങ്ങനെയൊരു കല്പന നല്കുന്നത്. തന്മൂലം, അത് യെഹൂദന്മാരോട് മാത്രമുള്ള കല്പനയാണെന്ന് മനസ്സിലാക്കാം. പ്രവൃത്തികൾ 2:38 സഭയ്ക്കുള്ള പൊതുവായ കല്പനയല്ല എന്നതിനു അനേകം തെളിവുകൾ ബൈബിളിലുണ്ട്. ചില തെളിവുകൾ താഴെ ചേർക്കുന്നു:

1. യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റാൽ പരിശുദ്ധാത്മാവ് ലഭിക്കും എന്നാണ് പത്രോസ് യെഹൂദന്മാരോട് പറഞ്ഞത്. എന്നാൽ, ശമര്യർ കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും ആത്മാവ് ലഭിച്ചില്ല. (പ്രവൃ, 8:16). അതിനാൽ, 2:38-ൽ പത്രൊസ് നല്കിയത്, സഭയ്ക്ക് പൊതുവായിട്ടുള്ള കല്പനയല്ലെന്ന് മനസ്സിലാക്കാം.

2. പത്രൊസിൽ നിന്ന് സുവിശേഷം കേട്ട ഉടനെ കൊർന്നേല്യൊസും കുടുംബവും പരിശുദ്ധാത്മാവിൽ നിറഞ്ഞു. പരിശുദ്ധാത്മാവ് അവരിൽ വന്ന ശേഷമാണ് അവരെ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 10:44-48). പ്രവൃത്തികൾ 2:38-ലെ പത്രൊസിൻ്റെ കല്പന ജാതികൾക്ക് ബാധകം അല്ലെന്നതിൻ്റെ ചരിത്രപരമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം. നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത എന്താണെന്ന് ചോദിച്ചാൽ; ജാതികളിൽ നിന്ന് ആദ്യമായി രക്ഷിക്കപ്പെട്ടവൻ കൊർന്നേല്യൊസാണ്. അതായത്, ജാതികളായ നമ്മുടെ രക്ഷയ്ക്ക് മുമ്പനാണ് കൊർന്നേല്യൊസ്. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ എന്താണോ നടന്നിരിക്കുന്നത്, അതാണ് ജാതികളായ നാം പിൻപറ്റേണ്ടത്. നമുക്ക് മാതൃകയാകാനാണ് കൊർന്നേല്യൊസിൻ്റെ സഭവം രണ്ട് അദ്ധ്യായങ്ങളിൽ ദൈവാത്മാവ് വിവരിച്ചു വെച്ചിരിക്കുന്നത്.

3. “നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ  നിന്നോടു സംസാരിക്കും” എന്നാണ് ദൂതൻ കൊർന്നേല്യസിനോട് പറഞ്ഞത്. (പ്രവൃ, 11:14). അല്ലാതെ, രക്ഷിക്കപ്പെടാൻ അവൻ നിന്നെ സ്നാനം കഴിപ്പിക്കുമെന്നല്ല പറഞ്ഞത്. എന്താണ് രക്ഷിക്ഷിക്കപ്പെടാനുള്ള വാക്കുകൾ? യേശുക്രിസ്തു ആകുന്ന, യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷമാണ് രക്ഷിക്കപ്പെടാനുള്ള വാക്കുകൾ അഥവാ വചനം. (2തിമൊ, 2:8; പ്രവൃ, 8:12). ആ സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതും വീണ്ടും ജനിക്കുന്നതും. (യോഹ, 3:5-8; പ്രവൃ, 10:44; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23). കൊർന്നേല്യൊസിനും കുടുംബത്തിനും പരിശുദ്ധാത്മാവ് ലഭിച്ചത് എങ്ങനെയാണെന്ന് വ്യക്തമായി ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44). അതിനുശേഷമാണ്, അവർ യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം ഏറ്റത്. അതായത്, പത്രൊസ് യെഹൂദന്മാരോട് പറഞ്ഞ പരിശുദ്ധാത്മാവെന്ന ദാനം അവർക്ക് ലഭിച്ച ശേഷമാണ് അവർ ജലസ്നാനം സ്വീകരിച്ചത്.

4. “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ ഏഴ് അടിസ്ഥാന ഉപദേശങ്ങൾ മേല്പറഞ്ഞ വാക്യത്തിൽ കാണാം: അതിൽ രണ്ടാമത്തേതാണ് സ്നാനം: 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). 38-ാം വാക്യംമുതൽ അടിസ്ഥാന ഉപദേശങ്ങൾ മനസ്സിലാക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് മാനസാന്തരമാണ് ഒന്നാമത്തെ ഉപദേശം. രണ്ടാമത്തത്, പരിശുദ്ധാത്മ സ്നാനം. എന്നാൽ, ഇതുരണ്ടും ഉപദേശങ്ങളല്ല; ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. രക്ഷയ്ക്കായുള്ള അഥവാ, ദൈവഹിതപ്രകാരമുള്ള മാനസാന്തരം വ്യക്തിക്ക് സ്വയമുളവാക്കാൻ കഴിയുന്നതല്ല; വചനത്താൽ ലഭിക്കുന്ന ആത്മാവിലാണ് വ്യക്തിക്കു മാനസാന്തരം ഉണ്ടാകുന്നത്: (പ്രവൃ, 5:31; 11:18; 20:21; 2കൊരി, 7:9-10; ഗലാ, 3:2). അതിനാൽ, മാനസാന്തരം ഉപദേശത്തിൽ പെട്ടതല്ല. നമുക്ക് അനുസരിക്കാനോ, ചെയ്യാനോ കഴിയാത്തത് ഉപദേശമാണെന്ന് പറയാൻ പറ്റില്ല. സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2,5; എഫെ, 2:5,8; 1കൊരി, 12:3). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം ഓർക്കുക. (പ്രവൃ, 10:44-46). അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാമത്തേത്, ‘സുവിശേഷം കൈക്കൊള്ളുക’ എന്നതാണ്. എന്തെന്നാൽ, സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (യോഹ, 3:3,5; 1കൊരി, 4:15; ഗലാ, 3:2; എഫെ, 3:6; യാക്കോ, 1:18,21; 1പത്രൊ, 1:23). എന്നാൽ അനേകരും കരുതുന്നത്; രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. അത് കത്തോലിക്കരുടെ ശിശുസ്നാനത്തോട് ഒക്കുന്നു: “ആദ്യം സ്നാനമേല്ക്കുക; പിന്നെ വിശ്വസിക്കുക.” എന്നാൽ ബൈബിൾ മുന്നോട്ട് വെക്കുന്നത് വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്. (റോമ, 1:17; 3:21, 3:27, 328, 3:30; 4:5).

5. യേശുക്രിസ്തു പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി അയക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്: ഒന്ന്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു: (പ്രവൃ, 13:47). രണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18). ഒന്നാമത്തെ വാക്യത്തിലുള്ളത്, പൗലൊസിനു കൊടുക്കുന്ന അധികാരവും പദവിയുമാണ്: ഭൂമിയുടെ അറ്റത്തോളവും രക്ഷയാകുക; ജാതികളുടെ വെളിച്ചമായിരിക്കുക. രണ്ടാമത്തെ വാക്യത്തിലുള്ളത്, കർത്താവ് പൗലൊസിലൂടെ ജാതികൾക്ക് കൊടുക്കുന്ന നന്മയാണ്: പാപമോചനം, ക്രിസ്തുവിലുള്ള വിശ്വാസം, ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശം, സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കു തിരിവ് അഥവാ മാനസാന്തരം. ദൈവത്തിങ്കലേക്കുള്ള തിരിവാണ് മാനസാന്തരം. കർത്താവിൻ്റെ കല്പന ശിരസാവഹിച്ച പൗലൊസ്, സുവിശേഷം അറിയിക്കുകയാണ് ചെയ്തത്: (1കൊരി, 1:17). സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (പ്രവൃ, 10:44-46; 11:14-17; റോമ, 8:23; ഗലാ, 3:2,3; എഫെ, 1:13,14). ആത്മസ്നാനത്താലാണ് പാപമോചനവും (റോമ, 6:7) ക്രിസ്തുവിലുള്ള വിശ്വാസവും (എഫെ, 2:5,8) വിശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും (എഫെ, 1:14; കൊലൊ, 3:24) മാനസാന്തരവും (പ്രവൃ, 11:18) ഉണ്ടാകുന്നത്. ഏറ്റം ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ കാണാം: ജനത്തിനു പാപമോചനം കൊടുക്കാൻ കർത്താവയച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു. (1കൊരി, 1:17). രക്ഷയ്ക്കായുള്ള പാപമോചനത്തിനു ജലസ്നാനം അനിവാര്യമായിരുന്നു എങ്കിൽ, ‘സ്നാനം കഴിപ്പിപ്പാനല്ല ക്രിസ്തു എന്നെ അയച്ചതെന്നു’ പൗലൊസ് ഒരിക്കലും പറയുമായിരുന്നില്ല. തന്മൂലം, പ്രവൃത്തികൾ 2:38 ദൈവസഭയ്ക്കുള്ള പൊതുവായ കല്പനയല്ലെന്ന് മനസ്സിലാക്കാം.

6. പ്രവൃത്തികൾ 24-മുതൽ 28-വരെയുള്ള വേദഭാഗത്ത്, അപ്പൊല്ലോസിനെക്കുറിച്ച് ചില കാര്യങ്ങൾ ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. കൊരിന്ത്യരിൽ 7-ാമത് ഒരു യോഗ്യതകൂടി പറഞ്ഞിട്ടുണ്ട്: അവൻ അപ്പൊസ്തലൻ ആയിരുന്നു. (1കൊരി, 4:6-9). ഈ സപ്തയോഗ്യതകൾ ഉണ്ടായിരുന്ന അപ്പൊല്ലോസിന്, പത്രൊസ് പെന്തെക്കൊസ്ത് നാളിൽ കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തര സ്നാനത്തെക്കുറിച്ച് അറിയില്ലായിരുന്നു. യോഹന്നാൻ്റെ സ്നാനത്തെക്കുറച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). പ്രവൃത്തികൾ 2:38 പ്രകാരം ജലസ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെങ്കിൽ, ആ സ്നാനത്തെക്കുറിച്ച് അറിയാതിരുന്ന അപ്പൊല്ലോസ് എങ്ങനെ രക്ഷിക്കപ്പെട്ടു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ സുവിശേഷം അറിയിച്ചു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ അപ്പൊസ്തലനായി? അവനെക്കുറിച്ച്, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ എന്നാണ് ആത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവനു എന്ത് ഉപദേശമാണ് ലഭിച്ചത്?പത്രൊസിൻ്റെ കല്പന രക്ഷയോടുള്ള ഉപദേശങ്ങളിൽ ഉൾപ്പെട്ടതായിരുന്നെങ്കിൽ, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചിട്ടും, പ്രവൃത്തികൾ 2:38 എന്തുകൊണ്ട് അവൻ അറിഞ്ഞില്ല? പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശമായിരുന്നെങ്കിൽ, അതറിയാത്ത അപ്പൊല്ലോസിനെ, വെള്ളപൂശി അപ്പൊസ്തലനായി ബൈബിളിൽ ദൈവാത്മാവ് അവതരിപ്പിക്കുമായിരുന്നോ? തന്മൂലം, പ്രവൃത്തികൾ 2:38 സഭയുടെ പൊതുവായ ഉപദേശം അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

7. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പങ്കുള്ളവരാണ് അപ്പൊസ്തലന്മാർ: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22). മത്ഥിയാസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പെന്തെക്കൊസ്തിൽ ആത്മസ്നാനം ലഭിച്ചതല്ലാതെ, അവരിൽ ഒരാൾപോലും പത്രൊസ് കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തരസ്നാനം ഏറ്റതായി രേഖപ്പെടുത്തിയിട്ടില്ല. പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശം ആയിരുന്നെങ്കിൽ, അപ്പൊസ്തലന്മാരിൽ ഒരാളെങ്കിലും ആ കല്പന അനുസരിച്ച് മാതൃക കാണിക്കുമായിരുന്നു. തന്മൂലം, പ്രവൃത്തികൾ 2:38 സഭയുടെ പൊതുവായ കല്പനയല്ലെന്ന് മനസ്സിലാക്കാം.

2. ദൈവത്തിങ്കലേക്കുള്ള മാസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാണ്. അതായത്, മാനസാന്തരപ്പെട്ടശേഷം സ്നാനം ഏല്പിൻ എന്നാണ് പറയുന്നത്. മാനസാന്തരം എന്ന പദത്തിനു മനസ്സിൻ്റെ മാറ്റം എന്നാണ് അർത്ഥം. ദൂശീലങ്ങളിൽ നിന്ന് മനസ്സ് തിരിച്ച് നല്ല മനുഷ്യനായി ഒരാൾ ജീവിക്കുന്നത് മാനസാന്തരമാണ്. എന്നാൽ, ബൈബിൾ പ്രകാരമുള്ള മാനസാന്തരം എന്ന് പറഞ്ഞാൽ, ദൈവത്തിങ്കലേക്കുള്ള തിരിവാണ്. അത് മരണത്തിൽനിന്ന് ജീവനിലേക്കും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തിരിവാണ്. ഈ മാനസാന്തരം വ്യക്തികൾക്ക് സ്വയം ഉളവാക്കാൻ കഴിയുന്ന ഒന്നല്ല. കർത്താവ് പൗലൊസിനെ അയക്കുമ്പോൾ പറയുന്നത് നോക്കുക: “ജനത്തിനു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിനു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18). ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷമാണ് പൗലൊസ് അറിയിച്ചത്. (പ്രവൃ, 14:15). എന്തെന്നാൽ, സുവിശേഷത്താലാണ് ദൈവത്തിങ്കലേക്ക് തിരിയുന്ന മാനസാന്തരം ഉണ്ടാകുന്നത്. (പ്രവൃ, 20:21; 26:28). ലോകപ്രകാരമുള്ള മാനസാന്തരവും ദൈവത്തിങ്കലേക്കുള്ള മാനസാന്തരം രണ്ടാണ്. ദൈവഹിതപ്രകാരമുള്ള ദുഃഖമാണ് യഥാർത്ഥ മാസാന്തരം ഉളവാക്കുന്നത്. പൗലൊസ് അത് വ്യക്തമാക്കിയിട്ടുണ്ട്: സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ, മലയാളം ഓശാന പരിഭാഷ ചേർക്കുന്നു: “ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരത്തെ ഉളവാക്കുന്നു; അതിൽ ഖേദിക്കേണ്ടതില്ല; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.” (2കൊരി, 7:10). ലോകപ്രകാരമുള്ള ദുഃഖത്താലും, ദൈവഹിതപ്രകാരമുള്ള ദുഃഖത്താലും മാനസാന്തരമുണ്ടാകും. ലോകപ്രകാരമുള്ള ദുഃഖം മരണത്തെയാണ് ഉളവാകുന്നത്. രക്ഷയ്ക്കായുള്ള മാനസാന്തരം ഉണ്ടാകണമെങ്കിൽ, ദൈവഹിതപ്രകാരം ദുഃഖമുണ്ടാകണം. അത്, ദൈവവചനത്താൽ അഥവാ, സുവിശേഷത്താലാണ് ഉളവാകുന്നത്. (പ്രവൃ, 20:21; 26:28; 2കൊരി, 7:8-9). യഥാർത്ഥ മാനസാന്തരത്തിലൂടെ മാത്രമേ നിത്യജീവൻ ലഭിക്കുകയുള്ളു. അത് പരിശുദ്ധാത്മാവ് നല്കുന്നതാണ്. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ അത് വ്യക്തമായി മനസ്സിലാക്കാം. “ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:17-18). ജീവപ്രാപ്തിക്കുള്ള മാനസാന്തരം നല്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഇവിടെ വ്യക്തമാണല്ലോ. അല്ലാതെ, വ്യക്തികൾക്ക് രക്ഷയ്ക്കായുള്ള മാനസാന്തരം സ്വയം ഉളവാക്കാൻ കഴിയില്ല. തന്മൂലം, പ്രവൃത്തികൾ 2:38-ൽ പത്രൊസ് പറഞ്ഞത്, സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന രക്ഷയ്ക്കായുള്ള മാനസാന്തരത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണ്.

3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായിഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാണ്. പെന്തെക്കൊസ്തിലെ സംഭവം എടുത്താൽ, പത്രൊസ് പ്രസംഗിച്ച സുവിശേഷം കേട്ട യെഹൂദന്മാർക്ക് ഹൃദയത്തിൽ കുത്തുകൊണ്ടതായാണ് 2:37-ൽ വായിക്കുന്നത്. വചനപ്രകാരം, അത് അവരുടെ യഥാർത്ഥ മാനസാന്തരത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ്, “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു അവർ ചോദിച്ചത്.” (പ്രവൃ, 2:37). അപ്പോൾ ചോദ്യമിതാണ്: പത്രൊസ് പ്രസംഗിച്ച സുവിശേഷത്താൽ അവർക്ക് യഥാർത്ഥമായി മാനസാന്തരം ഉണ്ടായെങ്കിൽ; അവൻ അവരോട് കല്പിച്ച പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്?

ആദാമ്യപാപത്തിൻ്റെ പരിഹാരത്തിനായാണ് ക്രിസ്തു മരിച്ചത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15-17). “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). ഒന്നാം മനുഷ്യനായ ആദാം മൂലമുണ്ടായ ആത്മമരണത്തിൽനിന്ന് മാനവകുലത്തെ രക്ഷിക്കാനാണ് രണ്ടാം മനുഷ്യനായ ക്രിസ്തു മരിച്ചത്. (1കൊരി, 15:47). എന്നാൽ, യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല. ക്രിസ്തു പറയുന്നത് നോക്കുക: “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.” (മത്താ, 23:35, ലൂക്കൊ, 11:50,51). ഗൃഹസ്ഥനായ മനുഷ്യൻ നട്ടുവളർത്തിയ മുന്തിരിത്തോട്ടത്തിൻ്റെ ഉപമയിലൂടെയും ക്രിസ്തു അക്കാര്യം പറഞ്ഞിട്ടുണ്ട്. (മത്താ, 21:33-41; മർക്കൊ, 12:1-9; ലൂക്കൊ, 20:9-16). ആ പാപം യെഹൂദന്മാരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും, ജീവനായകനെ കൊല്ലുകയും ചെയ്തത്. (പ്രവൃ, 3:14; 5:30). പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തന്നെ അത് പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ്, അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അലറിവിളിച്ചതും (മത്താ, 27:25) “യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക” എന്നു നിലവിളിച്ചുകൊണ്ട് അവനെ ക്രൂശിനേല്പിച്ചതും. (ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും നിർബ്ബന്ധമായും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ നിലവിളിച്ചു പറഞ്ഞവർ തന്നെയാണ് പെന്തെക്കൊസ്ത് പെരുനാളിലും വന്നിരിക്കുന്നത്. രക്ഷിതാവിനെ തല്ലുകയും തള്ളുകയും മാത്രമല്ല ചെയ്തത്; കൊല്ലുകയും ചെയ്തു. അതൊരു ചെറിയ കുറ്റമല്ല. ആദാമ്യപാപത്തെക്കാൾ ഭയാനകമായ കുറ്റമാണ്. അവരോടാണ്, നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്ന് പത്രൊസ് പറഞ്ഞത്. ഏത് പാപത്തിനാണ് അവർ മാനസാന്തരപ്പെടേണ്ടത്? മനുഷ്യരുടെ വർത്തമാനകാല പാപത്തിൽ നിന്നല്ലാതെ, ആദാമ്യപാപത്തിൽനിന്ന് മാനസാന്തരപ്പെടാൻ ആർക്കും കഴിയില്ല. ആദാമ്യ പാപം സ്നാന ജലത്തിൽ കഴുകിക്കളായാവുന്ന ഒന്നല്ല. അതുകൊണ്ടാണ്, ആദാമ്യപാപത്തിനു പരിഹാരമായി ക്രിസ്തു മരിച്ചത്. തന്മൂലം, രക്ഷിതാവായ ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിൽനിന്ന് മാനസാന്തരപ്പെടുവാനാണ് അവരോട് കല്പിച്ചതെന്ന് മനസ്സിലാക്കാം.

യെഹൂദന്മാർ അനുഷ്ഠിച്ചു വന്ന സ്നാനമാണ് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചത് പാപമോചനത്തിനുള്ള മാനസാന്തര സ്നാനമാണ്: “യോഹന്നാൻ വന്ന് മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.” (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: “അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.” (മത്താ, 3:5-6; മർക്കൊ, 1:4-5). അവർ ചെയ്ത പാപമല്ലാതെ, ആദാമ്യപാപം അവർക്ക് ഏറ്റുപറയാൻ കഴിയില്ല. ആദിമ്യപാപം ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ, ക്രിസ്തുവിനു മരിക്കേണ്ടി വരില്ലായിരുന്നു. അതിനാൽ, ജലത്തിൽ സ്നാനമേറ്റ് കഴുകിക്കളയാൻ പത്രൊസ് പറഞ്ഞ പാപം ആദാമ്യപാപമല്ല; വർത്തമാനകാല പാപമാണെന്ന് വ്യക്തമാകുന്നു. അവരുടെ രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ്, ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അതായത്, ക്രിസ്തുവിൻ്റെ സുവിശേഷത്താൽ ദാനമയി ലഭിക്കുന്ന ആദാമ്യപാപത്തിൽ നിന്നുള്ള മോചനത്തോടൊപ്പം, രക്ഷകനായ ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിൽനിന്നും കൂടി യെഹൂദന്മാർക്ക് ഒരു മോചനം ആവശ്യമായിരുന്നു. അതാണ്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞത്.

ക്രിസ്തുവിനെ ക്രൂശിച്ച പാപമാണ് പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് ഉണ്ടായിരുന്നതെങ്കിൽ, സഭയെ അഥവാ, വിശുദ്ധന്മാരെ ഉപദ്രവിച്ച പാപമാണ് പൗലൊസിനു ഉണ്ടായിരുന്നത്. അനന്യാസ്, പൗലൊസിനോട് പാപം കഴുകിക്കളയാൻ പറയുന്നതായി കാണാം: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16). പൗലൊസിനോട് കഴുകിക്കളായൻ പറഞ്ഞ പാപം ഏതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്തെഫാനോസിനെ കുലചെയ്തത് പൗലൊസിൻ്റെ സമ്മതത്തോടെയാണ്. (പ്രവൃ, 8:1). പിന്നെ വായിക്കുന്നത്, “എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു..” (പ്രവൃ, 8:3). വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും, ഭ്രാന്തുപിടിച്ചവനെപ്പോലെ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും താൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10-11; ഗലാ, 1:13). അതിനാൽ, പെന്തെക്കൊസ്തിലെപ്പോലെ പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ അനന്യാസ് പറഞ്ഞതെന്ന് മനസ്സിലാക്കാം. (പ്രവൃ, 22:16). തന്മൂലം, പ്രവൃത്തികൾ 2:38-ലെ പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം യെഹൂദന്മാർക്ക് അല്ലാതെ, യെഹൂദേതരരെ ബാധിക്കുന്നതല്ല എന്ന് മനസ്സിലാക്കാം. തന്നെയുമല്ല, ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും പൗലൊസിനു ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു താൻ ഒരിക്കലും പറയില്ല: (1കൊരി, 1:17).

യേശുക്രിസ്തുവാകുന്ന സുവിശേഷത്താലും അവൻ്റെ നാമത്താലുമാണ് പാപമോചനം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46,47). ഇതു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന വസ്തുതയാണ്: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). പാപമോചനമെന്ന വീണ്ടെടുപ്പുള്ളത് സ്നാനത്തിലല്ല; ക്രിസ്തുവിലാണ്: (കൊലൊ, 1:14). രക്ഷ ദൈവത്തിൻ്റെ ദാനമാണ്: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:8,9. ഒ.നോ: 2:5; വെളി, 7:10). സുവിശേഷം യേശുവാണ്: (2തിമൊ, 2:8). സുവിശേഷം യേശുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: (പ്രവൃ, 9:28). ആ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് മനുഷ്യൻ്റെ രക്ഷ. ദൈവത്തിൻ്റെ ആത്മാവിനാൽ…. കൃപായാൽ …. വിശ്വാസം മൂലം …. പ്രവൃത്തികൾ കൂടാതെ …. രക്ഷിക്കപ്പെടുന്നു. ഇതാണ് കൃപയാലുള്ള പുതിയനിയമ രക്ഷയുടെ വ്യവസ്ഥ. അതിനു ജലസ്നാനംപോലെ ഒരു പ്രവൃത്തി ആവശ്യമില്ല: “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). രക്ഷയുടെ വ്യത്യസ്ത അംശങ്ങളായ മാനസാന്തരം, പാപമോചനം, വീണ്ടുംജനനം ഇതെല്ലാം ദൈവകൃപയുടെ സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്. ജലസ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷ കിട്ടുന്നതെങ്കിൽ ദൈവകൃപ എവിടെ? ദൈവകൃപ വൃഥാവായിപ്പോയെന്ന് പറയേണ്ടിവരും.

4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?

“നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” ഈ വാക്യത്തിൽ പരിശുദ്ധാത്മാവിനെ ദാനം എന്നാണ് പത്രൊസ് വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനെ ദാനം (പ്രവൃ, 2:38; 8:20; 10:46; 11:7), ആദ്യദാനം (റോമ, 8:23), സ്വർഗ്ഗീയദാനം (എബ്രാ, 6:4) എന്നൊക്കെയും വിശേഷിപ്പിച്ചിട്ടുണ്ട്. വാഗ്ദത്തം എന്നും പരിശുദ്ധാത്മാവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33,39; എഫെ, 1:4). കൊർന്നേല്യൊസിൻ്റെയും ഭവനക്കാരുടെയും മേൽ, പരിശുദ്ധാത്മാവെന്ന ദാനം പകരപ്പെട്ടപ്പോൾ യെഹൂദാന്മാരായ വിശ്വാസികൾ വിസ്മയിച്ചതായി പറഞ്ഞിട്ടുണ്ട്: “പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (പ്രവൃ, 10:46). എന്തെന്നാൽ, സ്വന്തജനമായ യെഹൂദന്മാർക്ക് അവരുടെ ദൈവം വാഗ്ദത്തം ചെയ്തതായിരുന്നു പരിശുദ്ധാത്മാവ്. (യോവേ, 2:28,29). അതുകൊണ്ടാണ്, ജാതികളുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ അവർ വിസ്മയിച്ചത്. എന്നാൽ, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ അഥവാ, തേജസ്കരണത്തിൻ്റെ ഫലമായി, സ്വന്തജനമായ യിസ്രായേലിൻ്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവ് ജാതികൾക്കും അവകാശമായി മാറി. (യോഹ, 7:37-39; പ്രവൃ, 2:33). പെന്തെക്കൊസ്തുനാളിൽ പത്രൊസ് തന്നെ അത് വ്യക്തമാക്കി: “വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 2:39). രക്ഷയുടെ സുവിശേഷത്താൽ ദൈവം ദാനമായി തരുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2,5; എഫെ, 1:13-14). പരിശുദ്ധാത്മാവ്, ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ആണെങ്കിലും; രക്ഷിതാവിനെ ക്രൂശിച്ച പാപം യെഹൂദന്മാരുടെമേൽ ഉണ്ടായിരുന്നതുകൊണ്ടാണ്, പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം പത്രൊസ് അവർക്ക് നിർദ്ദേശിച്ചത്. സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന സവിശേഷ അധികാരം പത്രൊസിനെ ഏല്പിക്കുമ്പോൾത്തന്നെ, ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരവും കർത്താവ് അവനു നല്കിയിരുന്നു. “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും.” (മത്താ, 16:19). അതുകൊണ്ടാണ്, യെഹൂദന്മാർക്ക് മാത്രമായി അങ്ങനെയൊരു കല്പന പത്രൊസ് നല്കിയത്. ശമര്യർക്കും ജാതികൾക്കും അങ്ങനെയൊരു കല്പന നല്കിയിട്ടില്ല എന്നതും കുറിക്കൊള്ളുക. ഈ വസ്തുതയ്ക്കുള്ള ശക്തമായ ഒരു തെളിവാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. അത് യെഹൂദന്മാരോടും (പ്രവൃ, 2:32) ശമര്യരോടും (8:16) ജാതികളോടും (10:48) ഒരുപോലെ പറയുന്നത് ശ്രദ്ധിക്കുക.

ക്രിസ്തുവിൻ്റെ കല്പനപോലെ, യെഹൂദന്മാർക്കും ശമര്യർക്കും ശേഷമാണ് ജാതികളിലേക്ക് സുവിശേഷം എത്തിയത്. ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 10:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരോടും (പ്രവൃ, 2:38-41) ശമര്യരോടും (8:14-17) ജാതികളെയും (10:44-48) സുവിശേഷം അറിയിച്ച് ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രം ബൈബിളിലുണ്ട്: (പ്രവൃ, 10:34-48). കൊർന്നേല്യസിനോടു ദൂതൻ പ്രത്യക്ഷനായി പറഞ്ഞത്; പത്രൊസിനെ വരുത്തുക; രക്ഷിക്കപ്പെടുവാനുള്ള ജലസ്നാനം നിന്നെ അവൻ കഴിപ്പിക്കുമെന്നല്ല; രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു പറയുമെന്നാണ്: (പ്രവൃ,11:14). പത്രൊസ് രക്ഷയുടെ വാക്കുകളെ അഥവാ സുവിശേഷം പ്രസംഗിക്കുമ്പോൾത്തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44). എന്തെന്നാൽ, സുവിശേഷത്താലാണ് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കുന്നത്. (ഗലാ, 3:2,5; എഫെ, 1:13-14). അവർ രക്ഷിക്കപ്പെട്ട ശേഷമാണ് ജലസ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചത്. (പ്രവൃ, 10:48). ക്രിസ്തുവിനെ വിശ്വസിക്കാനുള്ള നമ്മുടെ വിശ്വാസംപോലും പരിശുദ്ധാത്മാവിനാൽ അഥവാ, കൃപയാൽ നമുക്കു ലഭിക്കുന്നതാണ്: “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (2കൊരി, 4:13. ഒ.നോ: എഫെ, 2:8,9). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം യെരൂശലേം സഭയിൽ അവതരിപ്പിക്കുമ്പോൾ പത്രൊസ് പറഞ്ഞത്: “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:15-17). ഇവിടെ പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: “യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” പത്രൊസ് യെഹൂദന്മാരോട് കല്പിച്ച പ്രകാരമല്ല ജാതികളോടുള്ള ബന്ധത്തിൽ ദൈവം ഇടപെട്ടത്. പ്രത്യുത, അപ്പൊസ്തലന്മാരോട് ദൈവം അഥവാ, ദൈവാത്മാവ് എങ്ങനെ ഇടപ്പെട്ടുവോ, അങ്ങനെയാണ് ജാതികളോടും ഇടപെട്ടത്. “നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു” എന്നാണ് പറയുന്നത്. അതായത്, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് പത്രൊസിലൂടെ കൊടുത്ത യാതൊരു ഉപാധികളും കൂടാതെ, ജാതികളുടെ മേൽ പരിശുദ്ധാത്മാവെന്ന ദാനം നിരുപാധികം പകരുകയായിരുന്നു. പെന്തെക്കൊസ്തീലെ യെഹൂദന്മാരോടുള്ള ബന്ധത്തിൽ അല്ലാതെ, പാപമോചനത്തിനുള്ള മാനസാന്തരസ്നാനം നമ്മളെ ബാധിക്കുന്ന വിഷയമല്ലെന്ന് മനസ്സിലാക്കാം. യേശുക്രിസ്തു വാഗ്ദത്തം ചെയ്തതും (പ്രവൃ, 1:5) പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരിലൂടെ ആരംഭിച്ച് (പ്രവൃ, 2:1-4) യെഹൂദർ (2:37-42) ശമര്യർ (8:14-17) ജാതികളിലൂടെ പുരോഗമിച്ച (10:44-48) പരിശുദ്ധാത്മ ദാനം, അവസാന വ്യക്തിയെയും ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയോടു ചേർക്കുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. (എഫെ, 2:21,22).

പരിശുദ്ധാത്മ ദാനത്തിനായി ഒരു പ്രവൃത്തിയും ആവശ്യമില്ല എന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം. “അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാർ കൈവെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു: ഞാൻ ഒരുത്തന്റെമേൽ കൈവെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.” (പ്രവൃ, 8:17-22). ഈ വേദഭാഗം പരിശോധിച്ചാൽ; പണത്താലോ, ജലസ്നാനം പോലൊരു പ്രവൃത്തിയാലോ പരിശുദ്ധാത്മാവിനെ ലഭിക്കയില്ലെന്ന് വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളെന്ന പരമയാഗത്തിൻ്റെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദൈവദാനം. (യോഹ, 7:37-39; 14:26; പ്രവൃ, 2:33). യേശുക്രിസ്തു ആകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12). സുവിശേഷത്താൽ ദാനമായിട്ടാണ് വ്യക്തികൾക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നത്. (പ്രവൃ, 10:46; ഗലാ, 3:2,5; എഫെ, 1:13-14). അത് ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. പരിശുദ്ധാത്മാവെന്ന ദാനത്തിനായി സ്നാനമെന്നല്ല; യാതൊരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷത്തിലൂടെ തികച്ചും സൗജന്യമാണ്. (പ്രവൃ, 8:20; 10:44-46; റോമ, 11:6). പരിശുദ്ധാത്മ ദാനത്തിനായി പ്രവൃത്തി വേണമെന്ന് ശഠിച്ചാൾ, ശിമോൻ്റെ അവസ്ഥയായിരിക്കും ഒരുപക്ഷെ, നമുക്കുണ്ടാകുന്നത്.

മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1. സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നത് എന്നതിൻ്റെ കൃത്യമായ ചരിത്ര തെളിവുണ്ട്: (പ്രവൃ, 10:44-45). 2. സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5; എഫെ, 1:13-14). 3. ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 2:38; 8:20; 10:46). സ്നാനം പോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്ന പ്രയോഗം അർത്ഥരഹിതമാണ്. 5. ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6. കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 10:44-46). 7. യെഹൂദന്മാരോടും പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല. (പ്രവൃ, 2:38; 22:16).

5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള  ജലസ്നാനം എന്തിനാണെന്ന് സ്നാനത്തെക്കുറിച്ചുള്ള കർത്താവിൻ്റെ കല്പനയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19-20). ഈ വേദഭാഗത്ത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അഥവാ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നാണ് പറയുന്നത്. രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ ശിഷ്യരാകാനുള്ളതാണ് സ്നാനം. ഒന്നുകൂടി പറയാം: ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവും കർത്താവും ആക്കിവെച്ച യേശുവിൻ്റെ ശിഷ്യരാകാനുള്ള കർമ്മമാണ് സ്നാനം. പ്രവൃത്തികൾ 2ൻ്റെ31;36. അതായത്, ഞാനിനി ലോകത്തിൻ്റെ വകയല്ല; ദൈവത്തിൻ്റെ വകയാണെന്ന് ലോകത്തോടു വിളിച്ചുപറയുന്നത് പരസ്യമായി കഴിക്കുന്ന ജലസ്നാനത്താലാണ്. സുവിശേഷം അറിയിക്കാൻ പൗലൊസിനെ അയക്കുമ്പോൾ, കർത്താവ് കല്പിച്ചതുകൂടി ഇതിനൊപ്പം ചിന്തിക്കണം:  “അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിക്കുന്നതാണ് സുവിശേഷം. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷത്താൽ മനുഷ്യർക്ക് ദാനമായി ലഭിക്കുന്നതാണ് മാനസാന്തരവും പാപമോചനവും രക്ഷയും. അതിനാൽ, സാത്താൻ്റെ അധീനതയിലുള്ള ലോകത്തിൻ്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ക്രിസ്തുവിൻ്റെ അനുയായി ആകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ജലസ്നാനം. ലോകത്തിൻ്റെ ഏതെങ്കിലുമൊരു കൂട്ടായ്മയിൽനിന്നു ദൈവത്തിൻ്റെ കൂട്ടായ്മയിൽ ചേരുന്നതിനെയും ജലസ്നാനം കാണിക്കുന്നു. ഒപ്പം, രക്ഷിക്കപ്പെട്ടവൻ്റെ ബാഹ്യസാക്ഷ്യവും നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും കൂടിയാണ് ജലസ്നാനം: (1പത്രൊ, 3:21). തന്മൂലം, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പധാനവുമായ ക്രിസ്തീയ കർമ്മമാണ് ജലസ്നാനം എന്ന് മനസ്സിലാക്കാം. അല്ലാതെ, രക്ഷിക്കപ്പെടാൻ വേണ്ടിയല്ല സ്നാനം ഏല്ക്കേണ്ടത്. ആദിമസഭയിൽ ജലസ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 2:41; 8:12, 8:38; 9:18; 10:47,48; 16:14,15,33; 18:8; 19:5).

ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവമക്കൾ ആകാനല്ല സ്നാനം ഏല്ക്കേണ്ടത്; ദൈവമക്കളായവർ അനുഷ്ഠിക്കേണ്ടതാണ് സ്നാനം. ക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പത്രൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11}. ക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷ പ്രാപിക്കുന്നത്; അല്ലാതെ, യാതൊരു പ്രവൃത്തിയാലുമല്ല മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. “കാരാഗൃഹ പ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം.” (പ്രവൃ, 16:30). അതിൻ്റെ ഉത്തരമാണ്: “കർത്താവായ യേശുവിൽ വിശ്വസിക്ക; നീയും നിൻ്റെ കുടുബവും രക്ഷ പ്രാപിക്കും.” (പ്രവൃ, 16:31). ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ രക്ഷ പ്രാപിച്ചവരാണ് ദൈവമക്കളാകുന്നത്. 2തിമൊ, 2:8; പ്രവൃ, 8;12; യോഹ, 3:15-18; 20:31). ദൈവത്തിൻ്റെ മക്കൾ ഒഴികഴിവില്ലാതെ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. അല്ലാതെ മക്കളാകാൻവേണ്ടി അനുസരിക്കേണ്ട കല്പനയല്ല. എന്തെന്നാൽ, കല്പന അനുസരിക്കാൻ പോയിട്ട് ജീവൻപോലും ഇല്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പഴയ അവസ്ഥ അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: പ്രകൃതിയാൽ ജാതികളും പരിച്ഛേദനക്കാരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നവരും ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും പാപത്തിൽ മരിച്ചവരും ആയിരുന്നു: (എഫെ, 2:1,5,11,13). ദൈവത്തിൻ്റെ കല്പന അനുസരിക്കേണ്ടത് അവൻ്റെ മക്കളും ദാസന്മാരുമാണ്. ദൈവവുമായി ഒരു ബന്ധവുമില്ലാതെ പാപത്തിൽ മരിച്ചവരായിരുന്ന ജാതികൾ കല്പന എന്തിനനുസരിക്കും; എങ്ങനെയനുസരിക്കും? ഒന്നാമത്; നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ കല്പന അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. ഒരുദാഹരണം പറയാം: ‘എന്റെ ജനത്തെ വിട്ടയക്കേണം എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു’ എന്നു മോശെയും അഹരോനും ഫറവോനോടു പറഞ്ഞപ്പോൾ, അവൻ്റെ മറുപടി: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ് പറഞ്ഞത്. (പുറ, 5:1,2). ഫറവോനു യഹോവയെ അറിയില്ല; മിസ്രയീമ്യരുടെ ദേവന്മാർ ആരെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാൽ ചിലപ്പോൾ അവൻ അനുസരിക്കും. അതുതന്നെയാണ് ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ജാതികളോടു ‘നീ സ്നാനമേറ്റാൽ രക്ഷിക്കപ്പെടുന്നു പറഞ്ഞാലുള്ള സ്ഥിതി; അവൻ അനുസരിക്കാൻ കൂട്ടാക്കില്ല. രണ്ടാമത്; ആത്മികമായി മരിച്ചവർക്ക് ഒരു കല്പനയും അനുസരിക്കാൻ കഴിയില്ല. അതിന്, ആദ്യം ജീവനുണ്ടാകണം. ആത്മികമായി മരിച്ച അവസ്ഥയിലുള്ള ഒരാൾ, ആത്മികമായ കല്പന എങ്ങനെ അനുസരിക്കും? അതിനു ആത്മിക ജീവൻ പ്രാപിക്കണം. അതിന് ആദ്യം സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41). സുവിശേഷത്താൽ ആത്മാവ് ലഭിക്കും; ആത്മിക ജീവൻ പ്രാപിക്കും; ദൊവമക്കളാകും. (യോഹ, 3:5-8;  20:31; പ്രവൃ, 10:44; ഗലാ, 3:2,5; എഫെ, 1:13-14). ദൈവവുമായി പിതൃപുത്ര ബന്ധത്തിലാകുന്ന വ്യക്തി, ക്രിസ്തുവിൻ്റെ ശിഷ്യത്വം സ്വീകരിക്കാനായി ദൈവകല്പനയായ സ്നാനം സ്വീകരിക്കും. ക്രിസ്തുവിൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (1പത്രൊ, 2ൻ്റെ21). അതിൻ്റെ ആദ്യ പടിയായാണ് സ്നാനം.

രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും പരിശുദ്ധാത്മാവിൻ്റെ നാമവും ഒന്നുതന്നെയാണ്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം; എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മുന്ന് സ്ഥാനനാമള്ളിലാണ് സ്നാനം കഴിപ്പിക്കേണ്ടിയിരുന്നത് എങ്കിൽ; നാമം അഥവാ, ഒനോമ എന്ന ഏകവചനമല്ല; നാമങ്ങൾ അഥവാ, ഒനോമാട്ട എന്ന ബഹുവചനം പറയുമായിരുന്നു. പിതാവ് തൻ്റെ നാമമാണ് പുത്രനു കൊടുത്തത്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). അതായത്, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). രണ്ട് വ്യത്യസ്ത നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; പുതിയനിയമം അതിൽത്തന്നെ ഛിദ്രിച്ചുപോകും. എന്തെന്നാൽ പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുക്രിസ്തു എന്ന ഏകനാമത്തിലാണ് ചെയ്യേണ്ടത്. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). അത് പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ” കല്പനയുമുണ്ട്. (കൊലൊ, 3:17). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പരിശുദ്ധാത്മാവ് വന്നതും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്. യോഹന്നാൻ 14ൻ്റെ26. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12). മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43). അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). (മുഴുവൻ തെളിവുകളും കാണാൻ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്ന വീഡിയോയോ, ലേഖനമോ ദയവായി കാണുക)

ജലത്തിൽ സ്നാനപ്പെടുന്നതു എപ്പോഴാണ്? വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്നാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. ദൈവവചനം കേൾക്കുക, കൈക്കൊള്ളുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണ് പുതിയനിയമ മാതൃക: (പ്രവൃ, 2:41). ശമര്യരുടെ സ്നാനം (പ്രവൃ, 8:12), ഷണ്ഡൻ്റെ സ്നാനം (പ്രവൃ, 9:35-38), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48), ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവ നോക്കുക. സുവിശേഷം കേൾക്കുക അഥവാ കൈക്കൊള്ളുക എന്നത് സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ്: (പ്രവൃ, 2:41,42). ‘വിശ്വസിക്കുക’ എന്നത് സുവിശേഷ കേൾവിയാൽ ഉളവാകുന്ന ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാണ്: (1കൊരി, 13:13; ഗലാ, 3:2; എഫെ, 1:13,14; 2:5,8). അതായത്, ക്രിസ്തുവിൽ വിശ്വസിക്കാനുള്ള കൃ പോലും, ദൈവം സുവിശേഷത്താൽ ദാനമായി നല്കുന്നതാണ്. “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ വ്യക്തിയുടെ ഹൃദയത്തിൽനിന്നു സ്വാഭാവികമായി ഉളവാകുന്ന സാക്ഷ്യമാണ്: യേശുവെൻ്റെ കർത്താവും രക്ഷിതാവുമാണെന്നുള്ളത്. ആ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കുന്നത്. സ്നാനം ഏല്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഷണ്ഡനോട് ഫിലിപ്പോസ് പഞ്ഞത്, നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം, എന്നാണ്. പ്രവൃത്തികൾ 8ൻ്റെ37. എന്തെന്നാൽ, വിശ്വസിക്കുന്നവനാണ് നിത്യജീവൻ. യോഹന്നാൻ 3ൻ്റെ15. വിശ്വസിക്കുന്നവനാണ് ന്യായവിധി തെറ്റി ഒഴിയുന്നത്. യോഹന്നാൻ 3ൻ്റെ18. വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണമെന്നാണ് പിതാവിൻ്റെ ഇഷ്ടം. യോഹന്നാൻ 6ൻ്റെ40. വിശ്വസിക്കുന്നവനാണ് പാപമോചനം ലഭിക്കുന്നത്. പ്രവൃത്തികൾ 10ൻ്റെ40. വിശ്വസിക്കുന്നവനാണ് നീതീകരിക്കപ്പെടുന്നത്. 13ൻ്റെ39. വിശ്വസിച്ച് രക്ഷപ്രാപിച്ച വ്യക്തിയുടെ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കേണ്ടത്. പ്രവൃത്തികൾ 8:37. സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ രണ്ടാമത്തേതാണ് സ്നാനം: (പ്രവൃ, 2:41,42). അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). “Then they that gladly received his word, were baptized, and the same day there were added to the Church about three thousand souls. And they continued in the Apostles’ doctrine, and fellowship, and breaking of bread, and prayers.” (GNV 1599). 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). പ്രവൃത്തികൾ 2:38-ലെ ‘മാനസാന്തരം’ തുടങ്ങിയാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ദൈവഹിതപ്രകാരമുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. അത് ദൈവത്തിൻ്റെ വചനം അഥവാ സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (2കൊരി, 7:8-10; ഗലാ, 3:2; എഫെ, 1:13,14). ‘അവരോടു ചേർന്നു’ അഥവാ പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവണത് ചെയ്യുന്നത്: “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃ, 2:46; 1കൊരി, 12:12,13). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

കൂടുതൽ ആറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ, ആത്മസ്നാനവും ജലസ്നാനവും, സ്നാനവും രക്ഷയും എന്നീ ലേഖനങ്ങൾ ദയവായി കാണുക.

ദാവീദിൻ്റെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

 “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” (2ശമൂ, 7:12; 1ദിന, 17:11)

“ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:29)

“നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശ, 55:3)

“ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു.” (പ്രവൃ, 13:34)

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8)

ശമുവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു രാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17; 1ദിന,, 7:7-15). അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്നും, ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (2ശമൂ, 7:12; 1ദിന, 17:11). ദാവീദിൻ്റെ ആ വാഗ്ദത്തസന്തതി യഥാർത്ഥത്തിൽ യിസ്രായേലിൻ്റെ മൂന്നാമത്തെ രാജാവും ദാവീദിന് ബത്ത്-ശേബയിൽ ജനിച്ച മകനുമായ ശലോമോൻ ആണെന്നും യേശുക്രിസ്തു ആണെന്നും ഒക്കെയാണ് അനേകരും കരുതുന്നത്.

വാഗ്ദത്തം അഥവാ വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം. പൂർവ്വപിതാക്കന്മാരായ അബ്രാഹാം യിസ്ഹാക്ക് യാക്കോബ് എന്നിവരോട് ചെയ്ത വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള നിയമംപോലെ ഒരു നിത്യവും നിരുപാധികമായ വാഗ്ദത്തം അഥവാ സന്തതിയെക്കുറിച്ചുള്ള നിയമം ദൈവം ദാവീദിനോടും ചെയ്തിരുന്നു. അതാണ് നിശ്ചലകൃപകൾ അഥവാ മാറാത്ത കൃപകൾ എന്നറിയപ്പെടുന്നത്. (യെശ, 55:3. ഒ.നോ: പ്രവൃ, 13:34; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). ന്യായപ്രമാണത്തിന് നീക്കം വന്നതുപോലെ ദൈവത്തിൻ്റെ ഈ നിയമം നീക്കം വരാവുന്നതല്ല. ന്യായപ്രമാണം വ്യവസ്ഥകൾക്ക് വിധേയമായിരുന്നു. “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:12). “ഇതു ചെയ്താൽ…, ഇങ്ങനെ ജീവിച്ചാൽ…, കല്പനകൾ പാലിച്ചാൽ… നിയമപ്രകാരം നിലകൊണ്ടാൽ… ഞാൻ ഇന്നിന്നതൊക്കെ നിനക്കുതരാം” അതായിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (ആവ, 28:1-68). എന്നാൽ, വാഗ്ദത്തം നിരുപാധികം അഥവാ ഉപാധികളൊന്നും കൂടാത്തതാണ്. വാഗ്ദത്തത്തിനടിസ്ഥാനം വാക്കുമാറാൻ കഴിയാത്ത ദൈവത്തിൻ്റെ അനന്തമായ കരുണ മാത്രമാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി സകല ജാതികൾക്കും പ്രകാശംപരത്തുന്ന രക്ഷകനാണെങ്കിൽ; ദാവീദിൻ്റെ വാഗ്ദത്തസന്തതി ജാതികൾ വിറയലോടെ സേവിക്കുന്ന രാജാവാണ്. നമുക്ക് ദാവീദിൻ്റെ ആ രാജകീയ സന്തതിയെക്കുറിച്ചൊന്ന് പരിശോധിക്കാം.

2ശമൂവേൽ 7:8-16; വാക്യം 8: “ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.” ദാവീദിനെ ദൈവം തിരഞ്ഞെടുത്ത വിധങ്ങളെക്കുറിച്ച് നാഥാൻ പ്രവാചകൻ അവനെ ഓർമ്മിപ്പിക്കുകയാണ്. വാക്യം 9: “നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിനോട് കൂടെയിരുന്ന് അവൻ്റെ ശത്രുക്കളുടെമേൽ ജയം നല്കിയതിനെക്കുറിച്ചാണ്. അടുത്തഭാഗം: ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും. ഇത് അബ്രാഹാമിനു കൊടുത്ത ഏഴ് വാഗ്ദത്തങ്ങളിൽ രണ്ടാമത്തേതിന് തുല്യമാണ്: നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും. (ഉല്പ, 12:2). വാക്യം 10: “ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള ശാശ്വത രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). അടുത്തഭാഗം: ആ രാജ്യത്തിലെ സ്വസ്ഥതയെക്കുറിച്ചാണ്. വാക്യം 11: “ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിൻ്റെ ശത്രുക്കളെയൊക്കെ കീഴ്പ്പെടുത്തി അവന് സ്വസ്ഥത നല്കുമെന്ന് ഉറപ്പുകൊടുക്കുന്നു. അടുത്തഭാഗം: ദാവീദിലൂടെ ഒരുഗൃഹം അഥവാ രാജവംശം ഉണ്ടാകുമെന്നും അറിയിക്കുന്നു. വാക്യം 12: “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (1ദിന, 17:11). ഈ വാക്യത്തിൽ പറയുന്ന സന്തതി ശലോമോനാണെന്ന് തോന്നുന്നത് സ്വാഭാവികം. ദാവീദിൻ്റെ പിന്തുടർച്ചയായി വന്ന ശലോമോൻ്റെ രാജത്വം അവൻ്റെ ആയുഷ്ക്കാലത്ത് ഉറപ്പുള്ളതായിരുന്നു. എന്നാൽ ഇനിവരുന്ന വേദഭാഗങ്ങളെല്ലാം ശലോമോന് യോജിക്കുന്നതല്ല. വാക്യം 13: “അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” ശലോമോൻ ഒരാലയം പണിതുവെന്നത് നേരാണ്; പക്ഷെ, അവൻ്റെ രാജത്വം എന്നേക്കും സ്ഥിരമായിരുന്നില്ല. ദാവീദിൻ്റെ ഭരണകാലത്താണ് നാഥാൻ ഇത് പ്രവചിക്കുന്നതെന്നോർക്കണം. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്. അപ്പോൾ എന്നേക്കും സ്ഥിരമാക്കപ്പെടുന്ന രാജത്വത്തിൻ്റെ ഉടയവനാരാണോ അവനാണ് സന്തതി. അത് ക്രിസ്തുവിനെക്കുറിച്ചാണ് പ്രവചനമെന്ന് പഠിപ്പിക്കുന്നവരുണ്ട്. ശലോമോനല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു; വീണ്ടും കൂടുതൽ തെളിയുകയും ചെയ്യും. താഴോട്ടുവരുമ്പോൾ യേശുക്രിസ്തുവും അല്ലെന്ന് തെളിയും. വാക്യം 14: “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ഈ വേദഭാഗം ശ്രദ്ധിക്കുക: ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, I will be his father, and he shall be my son എന്നാണ്. will-ഉം shall-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, “ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആണെന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ആയിരിക്കും എന്ന് ഭാവികാലത്തിൽ പറയില്ല. ശലോമോൻ ദൈവത്തിൻ്റെ പുത്രനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അടുത്തഭാഗം: സന്തതി കുറ്റം ചെയ്താൽ ദൈവമവനെ ശിക്ഷയ്ക്കായി മനുഷ്യരുടെ അഥവാ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും. ദാവീദിൻ്റെയും ദൈവത്തിൻ്റെയും സന്തതിയായ ഈ രാജാവ് കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുന്ന ഒരു സന്തതിയാണ്. ശലോമോനല്ല സന്തതിയെന്ന് നാം മുകളിൽ കണ്ടതാണ്. കുറ്റം ചെയ്താൽ — ശിക്ഷിക്കപ്പെടുന്ന ഈ സന്തതി യേശുക്രിസ്തുവുമല്ല. പാപമൊന്നും ചെയ്യാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും (1പത്രൊ, 2:22) പാപമില്ലാത്തവനും (1യോഹ, 3:5) പാപമറിയാത്തവനും (1കൊരി, 5:21) പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേർവിട്ടവനുമായ (എബ്രാ, 7:26) ക്രിസ്തു ശിക്ഷ അനുഭവിച്ചത് മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടിയാണ്. നമ്മുടെ പാപരോഗങ്ങളെയും വേദനകളെയും അവൻ ചുമന്നപ്പോൾ, ദൈവമവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു നാം വിചാരിച്ചതാണ്: (യെശ, 53:4). അല്ലാതെ, ദൈവം അവനെ ശിക്ഷിച്ചതല്ല; നമ്മുടെ പാങ്ങളെപ്രതി അവൻ തന്നെത്താൻ ശിക്ഷയ്ക്ക് ഏല്പിച്ചു കൊടുക്കയായിരുന്നു: (ഗലാ, 1:3). അപ്പോൾ, കുറ്റം ചെയ്തിട്ട് ശിക്ഷ വാങ്ങുന്ന സന്തതി യേശുക്രിസ്തു അല്ലെന്ന് തെളിയുന്നു. വാക്യം 15: “എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.” കുറ്റം ചെയ്താലും ശിക്ഷ വാങ്ങിയാലും ഈ സന്തതിയുടെ രാജത്വം ദൈവം നീക്കിക്കളയുകയില്ല; സ്ഥിരമായിരിക്കും. ശലോമോൻ്റെ രാജത്വം നാല്പത് വർഷംകഴിഞ്ഞ് തൻ്റെ മരണത്തോടെ നീങ്ങിപ്പോയി. യേശുക്രിസ്തുവിനോടു ദൈവം ദയ (mercy) കാണിക്കുമെന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും? വാക്യം 16: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” ശലോമോൻ്റെ രാജത്വം നാല്പതു വർഷമാണ് ഉണ്ടായിരുന്നത്; അത് എന്നേക്കും സ്ഥിരമായതോ, ഉറച്ചിരുന്നതോ ആയ രാജത്വമല്ലാത്തതിനാൽ, സന്തതി ശലോമോനുമല്ല; കുറ്റംചെയ്താൽ ശിക്ഷിക്കപ്പെടന്നവനും ദൈവം ദയ കാണിക്കുന്നവനുമായ ഒരു സന്തതിയായതിനാൽ അത് യേശുക്രിസ്തുവും അല്ലെന്ന് ദൈവത്തിൻ്റെ ആത്മാവ് തൻ്റെ വചനത്തിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രസ്തുക വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: ഒന്ന്; വാക്യം 13: അവൻ ദൈവത്തിനൊരു ആലയം പണിയും. യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (40:1-43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി അഥവാ എതിർക്രിസ്തു വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4. ഒ.നോ: ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും, പണിയുന്നത് യിസ്രായേലുമായിരിക്കും. യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2,3; മീഖാ, 4:2,3). 10-ാം വാക്യത്തിൽ: തൻ്റെ ജനമായ യിസ്രായേലിനു ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കുന്നതായി പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും ജനതയും യിസ്രായേലാണല്ലോ? രണ്ട്; വാക്യം 13: അവൻ്റെ രാജത്വം സ്ഥിരമാക്കും. ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18,21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ‘അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു’ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. മൂന്നാംഭാഗം: ‘സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. മൂന്ന്; വാക്യം 14: അവൻ ദൈവത്തിൻ്റെ പുത്രനും അവന് ദൈവം പിതാവും ആയിരിക്കും. പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ‘ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്; ദൈവത്തിൻ്റെ ആദ്യജാതനും അവൻതന്നെ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1). യിസ്രായലിൻ്റെ പിതാവും യഹോവയാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:26; ഹോശേ, 1:10). നാല്; വാക്യം 14: അവൻ കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ മനുഷ്യരുടെ വടികൊണ്ട് ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” (എബ്രാ, 12:7). ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:32. വിശദമായി താഴെക്കാണാം). അഞ്ച്; വാക്യം 16: അവൻ്റെ രാജത്വം ദൈവസന്നിധിയിൽ എന്നേക്കും സ്ഥിരമായിരിക്കും. സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല; യിസ്രായേലാണ്. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും. നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയും യിസ്രായേലാണ്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23). [കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ]

പതിനാറാം വാക്യത്തിലെ, ‘നിൻ്റെ ഗൃഹം അഥവാ ദാവീദുഗൃഹം’ എന്നു പറയുന്നത് ദാവീദിൻ്റെ കുടുംബത്തെക്കുറിച്ചല്ല; യിസ്രായേൽ ഗൃഹത്തെക്കുറിച്ചാണ്. ദാവീദിനോട് നാഥാൻ ഇത് പ്രവചിക്കുന്ന കാലത്തൊന്നും, ‘ദാവീദ് ഗൃഹം’ എന്ന് വേർതിരിച്ച് പറഞ്ഞിരുന്നില്ല. ദാവീദ് ആദ്യം യെഹൂദാ ഗൃഹത്തിന് വർഷവും (2ശമൂ, 2:11), യിസ്രായേൽ ഗൃഹത്തിനു മുഴുവനുമായി 32½ വർഷവും രാജാവായിരുന്നു: (2ശമൂ, 5:4). പുത്രനായ ശലോമോൻ്റെ കാലശേഷം അവൻ്റെ പുത്രനായ രെഹബെയാമിൻ്റെ കാലത്ത് രാജ്യം വിഭജിക്കപ്പെട്ടതോടെയാണ്, ദാവീദ്ഗൃഹം എന്ന് പറയപ്പെട്ടു തുടങ്ങിയത്. (2രാജാ, 12:19). മാത്രമല്ല, ആ ഗൃഹത്തിൽന്ന് ആരെയും ദൈവത്തിൻ്റെ പുത്രനായും നിത്യരാജാവായും പറഞ്ഞിട്ടുമില്ല. അതിനാൽ ദൈവസന്നിധിൽ സ്ഥിരമായി നില്ക്കുന്ന ഗൃഹം ദാവീദിൻ്റെ വ്യക്തിപരമായ ഗൃഹമല്ലെന്ന് മനസ്സിലാക്കാം. ആകയാൽ, ദാവീദ് ഗൃഹമെന്ന് അവിടെ പറയുന്ന ഗൃഹവും (സംഖ്യാ, 20:38; 2:ശമൂ, 6:15; 1രാജാ, 20:31; യെശ, 5:7; യിരെ, 2:4; യെഹെ, 4:5; മത്താ, 10:6; 15:24; പ്രവൃ, 2:36; 7:43), നിത്യരാജാവും യിസ്രായേലാണ്. തൻ്റെ സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് രാജാവ് അഥവാ രാജത്വം: (ദാനീ, 7:27; സങ്കീ, 2:6; 20:9; 21:1, 7; 45:1; 110:2; ദാനീ, 7:13, 18,21). എന്നാൽ, ശലോമോനെക്കുറിച്ചാണ് പ്രവചനമെന്ന് ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം: “അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും.” (1ദിന, 28:6. ഒ.നോ: 22:9-10). പ്രവചനം തന്നെക്കുറിച്ചാണെന്നു ശലോമോനും പറയുന്നതായി കാണാം: (1രാജാ, 8:17-20; 2ദിന, 6:7-10). എന്താണതതിലെ വസ്തുതയെന്ന് രണ്ടുവധത്തിൽ നമുക്കു മനസ്സിലാക്കാം. ഒന്ന്; ശലോമോൻ്റെ പേര് അവിടെ പറയുന്നതൊഴിച്ചാൽ മറ്റു വേദഭാഗങ്ങളൊന്നും ശലോമോനെ പിന്തുണയ്ക്കുന്നില്ലെന്ന് നാം കണ്ടതാണ്. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തു. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). അവൻ്റെ രാജത്വം എന്നേക്കും നിലനിന്നില്ല എന്നതുതന്നെ അവനല്ല നിത്യരാജാവായ സന്തതിയെന്ന് തെളിയുന്നു. രണ്ട്; ബൈബിളിലെ പ്രവചനങ്ങൾ നിവൃത്തിയാകുന്ന വിധങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും വിദൂരഭാവിയിൽ നിറവേറുന്നതും ഒരിക്കലായി നിവവേറുന്നതും രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. കൂടാതെ, അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി ഉള്ളതുമായ പ്രവചനങ്ങളും അനവധി കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം, ആദ്യദൈവാലയം പണിതവനെന്ന നിലയിൽ അംശമായി ശലോമോനിലും (1രാജാ, 8:17-20; 2ദിന, 6:7-10), ആത്മീയ ദൈവാലയം പണിതവൻ എന്ന നിലയിൽ യേശുക്രിസ്തുവിലും (എഫെ, 2:20-22), സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പൂർണ്ണമായി യിസ്രായേലിലുമാണ് നിവൃത്തിയാകുന്നത്. (യെഹ, 40:1-43:17; ദാനീ, 7:13-14,18,21,27). എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ദൈവത്തിൻ്റെ സന്തതിയും ഒരാളായിരിക്കണം. അത് നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. യേശുക്രിസ്തുവിൻ്റെ രാജ്യം ഈ ലോകത്തല്ലെന്ന് താൻതന്നെ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: (യോഹ, 18:36). [കാണുക: പ്രവചനങ്ങൾ]

ശക്തമായൊരു തെളിവ്: സങ്കീർത്തനങ്ങൾ 89-ാം അദ്ധ്യായത്തിലും ദാവീദിൻ്റെ സന്തതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നതു കാണാം. വാക്യം 3,4: “എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” ദൈവം തിരഞ്ഞെടുത്ത തൻ്റെ ദാസനായ ദാവീദിനോടു ദൈവം ചെയ്ത നിരുപാധികമായ നിയമപ്രകാരം, അവൻ്റെ സന്തതിക്ക് തലമുറതലമുറയോളം എന്നേക്കും സ്ഥിരമായിരിക്കുന്ന സിംഹാസനം ദൈവം ഉറപ്പു നല്കിയിരിക്കയാണ്. ആ സന്തതി ആരാണെന്ന് താഴെവരുമ്പോൾ അറിയാം. വാക്യം 29: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” ദാവീദിൻ്റെ വാഗ്ദത്തസന്തതി ഒരു രാജാവാണ്. ശാശ്വതമായ അഥവാ ആകാശമുള്ളിടത്താളം കാലം സിംഹാസനത്തിലിരിക്കുന്ന രാജാവ്. ആകാശമുള്ളിടത്തോളം ദീർഘായുസ്സോടെ ഉണ്ടാകുന്ന ഒരേയൊരു സന്തതിയെപ്പറ്റി മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളു. അത് യിസ്രായേലാണ്: “യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു.” (ആവ, 11:20). വാക്യം 30: “അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും” ഇരുപത്തൊമ്പതാം വാക്യത്തിൽ ‘സന്തതി‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ഈ വാക്യത്തിൽ ‘പുത്രന്മാർ‘ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. അതൊരു വ്യക്തിയല്ല; യിസ്രായേലെന്ന സമൂഹമാണ്. വാക്യങ്ങൾ 31,32: “എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. ദാവീദിൻ്റെ വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല എന്നതിതിൻ്റെ തെളിവാണിത്. ദൈവത്തിൻ്റെ കല്പനകളും ചട്ടങ്ങളും ലംഘിക്കുമ്പോൾ വടികൊണ്ടും അടികൊണ്ടും ശിക്ഷയേല്ക്കുന്ന ഈ സന്തതി. വാക്യങ്ങൾ 36,37: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” പുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം സന്തതിയെന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കുന്ന സിംഹാസനം ഒരു വ്യക്തിയുടെയല്ല; യിസ്രായേലിൻ്റെതാണ്. ഇനി, താഴോട്ടുള്ള വാക്യങ്ങൾ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് വ്യക്തമായ തെളിയിക്കുന്നവയാണ്. വാക്യം 38: “എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” ഇവിടുത്തെ അഭിഷിക്തൻ സന്തതിയായ യിസ്രായേലാണ്. വാക്യം 39: “നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.” യിസ്രായേലിൻ്റെ പാപം നിമിത്തം ദാവീദിനോടുള്ള നിയമത്തെ ദൈവം വെറുക്കുന്നു. ഇത് യിസ്രായേൽ ജനത്തിൻ്റെ വർത്തമാനകാല പാപമാണ്. വാക്യങ്ങൾ: 40,41: “നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.” ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തന്റെ വലംകയ്യുടെ പരിപാലനത്തോടെ കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയാണ് യിസ്രായേലെന്ന ദൈവപുത്രനും വാഗ്ദത്തസന്തതിയും. (സങ്കീ, 80:7-14). ദൈവം യിസ്രായേലിൻ്റെ വേലി പൊളിച്ചതുകൊണ്ട് അഥവാ തൻ്റെ കയ്യുടെ സംരക്ഷണം പിൻവലിച്ചതുകൊണ്ട്, സന്തതിയിപ്പോൾ വഴിപോക്കർക്ക് പരിഹാസ വിഷയമായി തീർന്നിരിക്കുകയാണ്. വാക്യങ്ങൾ 41,42: “വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.” വഴിപോകുന്നവർക്ക് കൊള്ളയിടുവാനും, ശത്രുക്കൾ സന്തോഷിക്കുവാനും തക്കവണ്ണം യിസ്രായേൽ ബലഹീനമായി തീർന്നിരിക്കുന്നു. വാക്യം 49: “കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?” ദാവീദിനോടുള്ള പണ്ടത്തെ കൃപകൾ അഥവാ സന്തതിയോടുള്ള വ്ഗ്ദത്തം ഓർക്കണമേയെന്ന് സങ്കീർത്തനക്കാരനായ ഏഥാൻ യഹോവയോട് പ്രാർത്ഥിക്കുകയാണ്. 

യിരെമ്യാപ്രവചനത്തിലും വാഗ്ദത്ത സന്തതി യിസ്രായേൽ ആണെന്നതിന് കൃത്യമായ തെളിവുണ്ട്: വാക്യം 33:20,21: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.” പകലിൻ്റെയും രാത്രിയുടെയും ഗതിവിഗതികൾ അഥവാ ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതി നിയമങ്ങളെ ദുർബ്ബലമാക്കാൻ മനുഷ്യനു കഴിയാത്തിടത്തോളം കാലം, ദൈവത്തിൻ്റെ ദാസനായ ദാവീദിനോടുള്ള വാഗ്ദത്തസന്തതിയുടെ നിയമവും ദുർബ്ബലമായേക്കാൻ കഴിയില്ലെന്നാണ് ദൈവം പറയുന്നത്. വാക്യം 33:22: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ഇവിടെ നോക്കുക: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും,” ഇത് അബ്രാഹാമിനോടും (ഉല്, 22:17,18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലേ പൊടിപോലെയും പെരുകുന്ന യിസ്രായേലെന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിന് തുല്യമാണ്. അടുത്തഭാഗം: പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തം പോലെതന്നെ ദാവിദിൻ്റെ സന്തതിയെക്കുറിച്ചു: “എൻ്റെ ദാസനായ ദാവീദിൻ്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും” എന്നിങ്ങനെ വേർതിരിച്ചു പറയുന്നത് നോക്കുക. ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളാണ്. പുരോഹിത ഗോത്രമായ ലേവ്യർ ദൈവത്തിൻ്റെ ശുശ്രൂഷകരാകയാൽ പന്ത്രണ്ട് ഗോത്രങ്ങളുടെ കൂട്ടത്തിൽ അവരെ എണ്ണിയിരുന്നില്ല; അതുകൊണ്ടാണ് ദാവീദിൻ്റെ സന്തതിയെയും ലേവ്യരെയും വർദ്ധിപ്പിക്കുമെന്ന് വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം തെളിഞ്ഞുകഴിഞ്ഞു. 

ആവർത്തനപുസ്തകത്തിൽ യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെക്കുറിച്ച് സൂചന നല്കുന്നു. (11:20). 2ശമൂവേലിലും (7:8-16) 1ദിനവൃത്താന്തത്തിലും (17:7-14) ദൈവം വാഗ്ദത്തം ചെയ്യുന്നു. യിരെമ്യാവിലും (33:20-22)  സങ്കീർത്തനത്തിലും (89:29-52) അത് സ്ഥിരീകരിക്കുന്നു. ദാനീയേലും (7:18-28) സങ്കീർത്തനവും (2:7-12) അത് പ്രഖ്യാപിക്കുന്നു. പുതിയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിന്റെ ദൈവം അവർക്കായി അത് നിവൃത്തിക്കുന്നു. (ലൂക്കൊ, 1:33; 1:68; യോഹ, 1:49; എബ്രാ, 1:8; വെളി, 19:6)

ദാവീദിൻ്റെ സന്തതി പുതിയനിയമത്തിൽ

ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9). “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം,” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ് ദാവീദ്. എന്നാൽ, അവിടെ കൂടിവന്ന പന്ത്രണ്ട് ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). “ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു,” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. എന്തെന്നാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണല്ലോ; എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയാണ്. [കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ]

ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കോ, 1:32). “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:33). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ അവനെക്കുറിച്ച് മറിയയോട് പറയുന്ന രണ്ട് പ്രധാന വേദഭാഗമാണിത്. ഇതിനൊപ്പം യേശു പീലാത്തൊസിനോട് പറയുന്ന ഒരു വേഭാഗംകൂടി നോക്കാം: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). തൻ്റെ രാജ്യം ഇഹലോകത്തിലല്ലെന്ന് താൻതന്നെ പറയുമ്പോൾ, ദാവീദിൻ്റെ സിംഹാസനത്തിലിരുന്നു വാഴുന്ന യഥാർത്ഥരാജാവ് യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെയുള്ള നിത്യരാജാവ് യിസ്രായേലാണ്. ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനും (സങ്കീ, 2:9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്നനും (സങ്കീ, 8:4-6), ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (സങ്ക, 16:10), മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (സങ്കീ, 45:2,6), സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1), ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവുമാണ് (ദാനീ, 7:13,27) യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും. (പുറ, 4:22,23). ജഡത്താലുള്ള ബലഹീനതനിമിത്തം ദൈവം അവർക്ക് നല്കിയ വാഗ്ദത്തങ്ങളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). അതിനാൽ, സ്വന്തജനമായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുവാനാണ് അവരുടെ ദൈവം യേശു എന്ന നാമത്തിൽ മനുഷ്യനായി വന്നത്: (മത്താ, 1:21). അതുകൊണ്ടാണ് അവരുടെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. വെളിപ്പാട് 19:6-ൽ സർവ്വശക്തിയുള്ള ദൈവം രാജത്വം പ്രാപിക്കുന്നതായി കാണാം: “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.” നിത്യരാജാവായ യേശുക്രിസ്തു രാജത്വം ഏല്ക്കുന്നത് സ്വന്തജനമായ യിസ്രായേലിന് വേണ്ടിയാണ്. ദാവീദിൻ്റെ സിംഹാസനത്തിലിരിക്കുന്ന വാഗ്ദത്തരാജാവ് യിസ്രായേലെന്ന ദാവീദിൻ്റെ പുത്രനാണ്. (സങ്കീ, 98:35-37). എന്നാൽ സ്വർഗ്ഗീയ രാജാവായ ദൈവത്തിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി അന്ന് രാജ്യം ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

ദാവീദിൻ്റെ പുത്രനും കർത്താവുമായ ക്രിസ്തു: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. കുറച്ചുപേർ അവനെ ക്രിസ്തുവായി മനസ്സിലാക്കിയിരുന്നെങ്കിലും, യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് യേശു പറയുകയോ, അവർ അവനെ ക്രിസ്തുവായി വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. അപ്പോൾത്തന്നെ സന്തതി രാജാവാകയാൽ ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമാണ്. അതിനാലാണ് ദാവീദ് എൻ്റെ കർത്താവെന്ന് രാജാവിനെ വിളിക്കുന്നത്; രാജാവാകട്ടെ തൻ്റെ ജാതികളായ ശത്രുക്കളെ യഹോവ കാല്ക്കീഴിലാക്കിക്കൊടുക്കുവോളം യഹോവയുടെ വലത്തുഭാഗത്തു ഇരിക്കുകയാണ്. (സങ്കീ, 110:1). പഴയനിയമത്തിൽ ദാവിദിൻ്റെ പുത്രനും കർത്താവും യിസ്രായേലെന്ന ക്രിസ്തു ആയതുകൊണ്ടാണ്, ‘ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?’ എന്ന് യേശു യെഹൂദന്മാരോട് ചോദിച്ചത്; അല്ലാതെ തന്നെക്കുറിച്ചല്ല യേശു ചോദിച്ചത്. യിസ്രായേൽ ദാവീദിൻ്റെ സന്തതിയാകയാലാണ്, സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാൻ ജഡത്തിൽ വന്ന യേശുവിനെയും ദാവീദുപുത്രനെന്ന് വിളിക്കുന്നത്. (മർക്കൊ,10:48). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (കാണുക: യിസ്രായേലിൻ്റെ പദവികൾ

യഹോവ സ്വർഗ്ഗത്തിലെ നിത്യരാജാവാണ്. (സങ്കീ, 11:4; 29;14; 145:13; യിരെ, 10:10). പൂർവ്വപിതാക്കന്മാരൂടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമായ യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: 2ശമൂ, 7:13,16; 1ദിന, 17:12,14; സങ്കീ, 2:6; 89:4,36; ദാനീ, 7:14). ഒന്നുകൂടി വ്യക്തമാക്കിയാൽ: ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട ഭൗമികരാജാവാണ് യിസ്രായേൽ. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). ദൈവം ദാവീദിനോട് ചെയ്തിക്കുന്ന നിത്യനിയമത്തിൻ്റെ ഫലമാണ് യിസ്രായേലിന്റെ നിത്യരാജത്വം. (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15). യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് അഥവാ യജമാനനെന്ന പദവിയും യിസ്രായേലിന്റെയാണ്. (സങ്കീ, 110:1; 80:17). കൂടാതെ, പുത്രൻ, അഭിഷിക്തൻ, ആദ്യജാൻ തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പദവികളും ദൈവം യിസ്രായേലിനു നല്കിയതായിരുന്നു. അതിലൊരു പദവിയാണ് വാഗ്ദത്തസന്തതിയായ യിസ്രായേലിൻ്റെ നിത്യരാജത്വം. എന്നാൽ, ദൈവം യിസ്രായേലിന് നല്കിയ പദവികൾ അവരുടെ പാപംനിമിത്തം അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ യഹോവതന്നെ അഭിഷിക്ത മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് ആ പദവികളൊക്കെ അവർക്കുവേണ്ടി നിറവേറ്റുകയായിരുന്നു. യിസ്രായേലെന്ന അഭിഷിക്തനായ ദൈവപുത്രൻ്റെ പദവി അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ മനുഷ്യനാണ് ചോദിക്കുന്നത്; ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന് ദൈവം കൊടുത്ത പദവിയാണ്; എന്നാൽ ദാവീദ് യിസ്രായേലിൽ നിന്ന് ഉത്ഭവിച്ചവനാകയാൽ അവൻ യിസ്രായേലിൻ്റെ പുത്രനാണ്. ഒപ്പം, ദാവീദിൻ്റെ വാഗ്ദത്തസന്തതി രാജാവാകയാൽ, പ്രജയെന്ന നിലയിൽ യിസ്രായേൽ ദാവീദിൻ്റെ യജമാനൻ അഥവാ കർത്താവുമാണ്. ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു യിസ്രായേലിനും രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ. പ്രവൃ, 1:6) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ന്യായപ്രമാണം അരച്ചുകലക്കി കുടിച്ചിരുന്നവർ എന്നഭിമാനിച്ചിരുന്ന പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉത്തരം മുട്ടിയതവിടെയാണ്. (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം

ഇന്നും അനേകർ യേശുക്രിസ്തുവിനെ അറിയാത്തതിൻ്റെ കാരണം, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന അഭിഷിക്തൻ അഥവാ ക്രിസ്തുവിനെ അറിയാത്തതുകൊണ്ടാണ്. പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും പിതാക്കന്മാരുമുള്ള ഭൂമിയിലെ ഏകസന്തതി യിസ്രായേലാണ്. സർവ്വത്തിനും മീതെ ദൈവമായ യേശുക്രിസ്തു ജഡപ്രകാരം ജനിച്ചതും (പ്രത്യക്ഷനായതും) അവരിൽനിന്നാണ്. (റോമ, 9:4,5). സ്വന്തജനവും വാഗ്ദത്തസന്തതിയുമായ യിസ്രായേലിനെ രക്ഷിക്കാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21. ഒ.നോ: മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യിസ്രായേലിനോടുള്ള ഹോശേയ പ്രവചനം യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും നോക്കുക: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (11:1). “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്താ, 2:15)

ദാവീദിൻ്റെ മ്ലേച്ഛമായൊരു പാപം പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നിട്ടും, ദാവീദിൻ്റെ സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിനു മാറ്റം ഭവിക്കാതിരുന്നത് വാക്കുപറഞ്ഞവൻ വിശ്വസ്തൻ ആയതുകൊണ്ടാണ്. ദാവീദ് രക്തം ചിന്തിയതുകൊണ്ട് ദൈവാലയം പണിയുന്നതിൽനിന്ന് ദാവീദിനെ വിലക്കിയതും നമുക്കറിയാം. എന്നിട്ടും ദൈവാലയത്തെക്കാൾ വലിയവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായ ദൈവം ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുവാൻ വേണ്ടി മനുഷ്യനായി വന്നത് വാക്കുമാറാനും ഭോഷ്ക്ക് പറയാനും കഴിയാത്ത ദൈവത്തിൻ്റെ നിശ്ചലകൃപയൊന്നു മാത്രമാണ്.

യേശുക്രിസ്തു ദൈവത്തിന്റെ നിത്യപുത്രനല്ലെങ്കിൽ ദൈവത്തിനു പിതാവായിരിക്കുവാൻ കഴിയില്ലെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നത് അബദ്ധമാണെന്നറിയാൻ അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. പലവിധത്തിൽ അതിനെ വ്യക്തമാക്കാം: ഒന്ന്; ജഡപ്രകാരം ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശുവെന്ന പരിശുദ്ധ മനുഷ്യൻ്റെ പിതാവാണ് ദൈവം; അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവത്തിൻ്റെ പിതാവല്ല. ദൈവത്തിനൊരു അപ്പനും ദൈവത്തിനൊരു മകനും ഉണ്ടെന്ന ദുരുപദേശം പഠിപ്പിക്കുകവഴി, ഏകസത്യദൈവത്തിന് എതിരേ നിലകൊള്ളുകയും, യേശുക്രിസ്തുവിൻ്റെ ദൈവത്വം പച്ചയ്ക്ക് നിഷേധിക്കുകയുമാണ് ത്രിത്വം ചെയ്യുന്നത്. രണ്ട്; യേശുക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ ജനിക്കുന്നതിന് അഥവാ ചരിത്രമാകുന്നതിന് മുമ്പുതന്നെ ദൈവം സകല സൃഷ്ടികളുടെയും വിശേഷാൽ യിസ്രായേലിൻ്റെയും പിതാവായിരുന്നു. (യെശ, 64:6; മലാ, 2:10). അതിന് ത്രിത്വം പറയുന്ന ന്യായം: സർവ്വകാലങ്ങൾക്കും മുമ്പേ പിതാവിൽനിന്ന് ജനിച്ചവനാണ് ക്രിസ്തുവെന്ന് നിഖ്യാ വിശ്വാസപ്രമാണത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ്. പിതാവിൽനിന്ന് ജനിച്ചിട്ട് പിതാവിനോട് സമത്വമുള്ളവനാണ് പുത്രനെന്ന് പഠിപ്പിക്കുന്ന വിപരീതോപദേശത്തിൻ്റെ വക്താക്കളാണ് ത്രിത്വം. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളാണ് ത്രിത്വമെന്ന ദുരുപദേശം സഭയിൽ കടത്തിവിട്ടത്. അല്ലാതെ, അതിനൊന്നും ബൈബിളിൽ ഒരു സിംഗിൾ തെളിവുപോലുമില്ല. മൂന്ന്; “യഹോവ മാത്രമാണ് ദൈവമെന്നും” (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24). ”പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും” (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10) പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുമ്പോൾ; യേശുക്രിസ്തു നിത്യപുത്രനും മറ്റൊരു വ്യക്തിയുമാണെങ്കിൽ പിന്നെയവന് ദൈവമായിരിക്കാൻ കഴിയില്ല. അപ്പോൾ പറയും: യേശുവിനെയും ദൈവമെന്ന് വിളിച്ചിട്ടുണ്ടല്ലോ. ശരിയാണ്; വീരനാംദൈവം (യെശ, 9:6), ദൈവം (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), സത്യദൈവം (1യോഹ, 5:20). സർവ്വശക്തനായ ദൈവം (വെളി, 19:6) എന്നൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ, യഹോവ മാത്രം ദൈവമെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും പറഞ്ഞാൽ; മറ്റാരും ദൈവമല്ലെന്നാണർത്ഥം. പിന്നെ പുത്രൻ മറ്റൊരു വ്യക്തിയാണെങ്കിൽ പുത്രനെ ദൈവമെന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ ബൈബിൾ പരസ്പരവിരുദ്ധമായി മാറും. പിതാവായ ഏകദൈവമേയുള്ളു എന്നു പറയുന്നതും പുത്രൻ ദൈവമാണെന്ന് പറഞ്ഞിരിക്കുന്നതും ഒരുപോലെ ശരിയാകണം. അതിന് പിതാവായ യഹോവ തന്നെയാകണം പുത്രൻ അഥവാ യഹോവയുടെ മനുഷ്യപ്രത്യക്ഷതയാകണം. അപ്പോൾ യഹോവ മാത്രം ദൈവമെന്നും യേശു ദൈവമാണെന്നു പറയുന്നതും ഒരുപോലെ ശരിയാകും.

സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുന്നവർക്ക് സുവിശേഷത്തിനാധാരമായ ക്രിസ്തു ആരുടെ പുത്രനാണെന്ന് ഗ്രഹിക്കുന്നില്ല. യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനായിരുന്നെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? സുവിശേഷത്തിനാധാരമായ സാക്ഷാൽ ക്രിസ്തു യിസ്രായേലാണ്: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10. ഒ.നോ: 1ശമൂ, 2:10; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26). സകല ജാതികൾക്കും പ്രകാശം പരത്തുന്നവനാണ് യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തു: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടത് യിസ്രായേലെന്ന ക്രിസ്തുവിലൂടെയാണ്: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശ, 49:6. ഒ.നോ: പ്രവൃ, 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്ന യേശുവിൻ്റ വാക്കുകളും (യോഹ, 4:22), യെരൂശലേമിലും യെഹൂദ്യയിലും തുടങ്ങി ഭൂമിയുടെ അറ്റത്തോളം സകല ജാതികളിലും സുവിശേഷം പ്രസംഗിക്കണമെന്ന് യേശു കല്പിച്ചതും ഓർക്കുക. (ലൂക്കൊ, 24:47; പ്രവൃ, 1:8). യിസ്രായേൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ആയതുകൊണ്ടാണ്, ദൈവം തൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് യിസ്രായേലിനെ ജാതികൾക്ക് വെളിച്ചമാക്കി വെച്ചത്. എന്നാൽ ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലെന്ന ദൈവസന്തതിക്ക് സ്വയം രക്ഷ കണ്ടെത്താനോ സകല ജാതികൾക്കും പ്രകാശമായിത്തീരാനോ കഴിഞ്ഞില്ല. അതിനാൽ അവൻ്റെ ദൈവം അവൻ്റെ പദവിയായ ‘ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു’ തൻ്റെ സന്തതിക്കും സകലജാതികൾക്കും പ്രകാശമായിത്തീർന്നത്. അബ്രാഹാമിൻ്റെ വാഗ്ദത്ത പുത്രനും ദാവീദിൻ്റെ വാഗ്ദത്ത പുത്രനും വിശേഷാൽ ദൈവപുത്രനും മനുഷ്യപുത്രനും യിസ്രായേലാണ്;  അതിനാലാണ് അവൻ്റെ ദൈവമായ യഹോവ അവനെ രക്ഷിക്കാൻ യേശുവെന്ന നാമത്തിൽ മനുഷ്യനായപ്പോൾ, അവന്റെ പദവികളായ ദൈവപുത്രൻ മനുഷ്യപുത്രൻ അബ്രാഹാമിൻ്റെ പുത്രൻ ദാവീദുപുത്രൻ എന്നൊക്കെ വിളിക്കപ്പെട്ടത്. അല്ലാതെ സകലത്തിനും കാരണഭൂതനായ മഹാദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും സ്രഷ്ടാവാണ്. (എബ്രാ, 1:10). യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതി.  യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യനാണ് സുവിശേഷം. യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമല്ല ക്രൂശിൽ മരിച്ചത്; അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (കാണുക: യിസ്രായേലിൻ്റെ പദവികൾ, ദൈവപുത്രൻ, ദൈവത്തിൻ്റെ ക്രിസ്തു)

ഉപസംഹാരം: നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയായ രാജാവും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5)

യിസ്രായേലിൻ്റെ പദവികൾ

യിസ്രായേലിൻ്റെ പദവികൾ

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനെക്കുറിച്ചും ദൈവസന്നിധിയിൽ അവരുടെ സ്ഥാനത്തെക്കുറിച്ചും അറിയാതെ, യിസ്രായേലിൻ്റെ ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്ന് ആരും വ്യാമോഹിക്കണ്ട. ദൈവത്തിൻ്റെ പുത്രൻ, ആദ്യജാതൻ, അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു, വലത്തുഭാഗത്തിരിക്കുന്ന കർത്താവ്, പുരോഹിതൻ, പ്രവാചകൻ, രാജാവ്, മുന്തിവള്ളി, മനുഷ്യപുത്രൻ തുടങ്ങി യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയതായിരുന്നു. എന്നാൽ, ജഡത്താലുള്ള ബലഹീനതനിമിത്തം അഥവാ യിസ്രായേൽ ജനത്തിൻ്റെ പാപസ്വഭാവം നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യേശുക്രിസ്തുവിൽ നിവൃത്തിയായ ദൈവപുത്രൻ എന്ന പദവിയുൾപ്പെടെ എല്ലാ പദവികളുടെയും ഉടയവൻ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. ദൈവം അവർക്കു നല്കിയ വാഗ്ദത്തങ്ങളും പദവികളും പാപം മൂലം അവർക്ക് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ യഹോവയായ ദൈവംതന്നെ അവരുടെ പദവികളുമായി മനുഷ്യനായി പ്രത്യക്ഷനായി അവരുടെ പദവികളെല്ലാം അവർക്കുവേണ്ടി സാക്ഷാത്കരിക്കുകയായിരുന്നു. യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാനാണ് കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി വന്നത്. (ലൂക്കൊ, 1:68; മത്താ, 1:21;  ഗലാ, 4:4). ന്യായപ്രമാണത്തെ നീക്കുവാനല്ല; പൂർത്തീകരിക്കാനാണ് താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” (മത്താ, 5:17). 

യിസ്രായേലിന്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ/പുത്രന്മാർ (ben) (സങ്കീ, 82:6)

2. അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18; ലൂക്കൊ, 1:54; യോഹ, 8:33; 8:37; റോമ, 4:13; 9:7; 11:1; 2കൊരി, 11:22; എബ്രാ, 2:16)

3. അഭിഷിക്തൻ/ക്രിസ്തു (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6)

4. ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ. (ദാനീ, 7:13)

5. ആദ്യജാതൻ (പുറ, 4:22) 

6. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്ന രാജാവ്. (സങ്കീ, 2:9)

7. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10)

8. ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) 

9. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (യെശ, 42:1-4)

10. ജാതികളെ ന്യായം വിധിക്കുന്നവൻ (സങ്കീ, 72:2-4; യെശ, 11:4; 16:5; 42:1-4,7)

11. തിരഞ്ഞെടുക്കപ്പെട്ടവൻ (വൃതൻ) (യെശ, 42:1)

12. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5)

13. ദാവദിൻ്റെ കർത്താവ് (സങ്കീ, 110:1)

14. ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 22:51; 1രാജാ, 2:33; 1ദിന, 17:11; സങ്കീ, 18:50; 89:29, 36,37)

15. ദാസൻ (സങ്കീ, 35:27; 136:22; യെശ, 41:8; 42:1; 44:1; 44:2; 44:21; 45:4; 48:20; 49:3; 49:5; 49:6; 52:13; 53:11; യിരെ, 30:10; 46:27; 46:28; മലാ, 1:6; ലൂക്കൊ, 1:35)

16. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5)

17. ദൈവപുത്രൻ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; യെശ, 64:8; യിരെ, 31:9; ഹോശേ, 11:10; മലാ, 2:10; പ്രവൃ, 13:32; എബ്രാ, 2:14)

18. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്ന മനുഷ്യപുത്രൻ (സങ്കീ, 80:17)

19. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10)

20. പരിശുദ്ധൻ/വിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10; യെശ, 4:4)

21. പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6)

22. പ്രവാചകൻ (സംഖ്യാ, 11:29; 1ദിന, 16:22; സങ്കീ, 105:15)

23. ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ (സങ്കീ, 89:27)

24. മനുഷ്യൻ/പുരുഷൻ (സങ്കീ, 8:4; 80:17; 144:3; എബ്രാ, 2:6)

25. മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; 144:3)

26. മനുഷ്യപുത്രനോടു സദൃശൻ (ദാനീ, 7:13)

27. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ (സങ്കീ, 110:4)

28. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (ഹോശേ, 11:1)

29. മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1)

30. യാക്കോബിൻ്റെ സന്തതി (28:13,14) 

31. യിശ്ശായി/ദാവീദിൻ്റെ മുള/വേര് (യെശ, 4:2; 11:1,10; യിരെ, 23:5; 33:15; സ്ഖ, 3:8; 6:12)

32. യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5)

33. രക്ഷാവാഹകൻ (യെശ, 49:6), 

34. രാജാവ് (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:29,36,37; 110:2; ദാനീ, 2:44; 7:13,14,18,21,27)

35. വലത്തുഭാഗത്തിരിക്കുന്ന കർത്താവ്/മനുഷ്യപുത്രൻ (സങ്കീ, 110:1; 80:17) 

36. വാഗ്ദത്തസന്തതി (ഉല്പ, 12:7; 13:15; 22:18; 26:5; 28:14; 2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29,36)

37. വിശ്വസ്തസാക്ഷി (സങ്കീ, 89:37)

38. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (സങ്കീ, 118:22)

യേശുക്രിസ്തുവിൻ്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ (ലൂക്കൊ, 1:32; മർക്കൊ, 5:7; 8:28)

2. അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1; ഗലാ, 3:16)

3. അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38)

4. ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ. (മത്താ, 26:64)

5. ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15)

6. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്ന രാജാവ്. (വെളി, 19:15)

7. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (മത്താ, 1:21; ലൂക്കൊ, 1:32)

8. ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5)

9. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (മത്താ, 12:17-20)

10. ജാതികളെ ന്യായം വിധിക്കുന്നവൻ (മത്താ, 12:17-19)

11. തിരഞ്ഞെടുക്കപ്പെട്ടവൻ (മത്താ, 12:17)

12. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (എബ്രാ, 2:9)

13. ദാവീദിൻ്റെ കർത്താവ് (മത്താ, 22:43,44)

14. ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22)

15. ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26)

16. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (എബ്രാ, 2:7,9)

17. ദൈവപുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33)

18. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്ന മനഷ്യപുത്രൻ (മത്താ, 26:64; 14:62; പ്രവൃ, 7:55)

19. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (പ്രവൃ, 2:27,31; 13:34,35,37)

20. പരിശുദ്ധൻ (ലൂക്കൊ, 4:34; യോഹ, 6:69; പ്രവൃ, 2:27; 3:14; 13:35)

21. പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3)

22. പ്രവാചകൻ (മത്താ, 14:5; പ്രവൃ, 3:22)

23. ഭൂരാജാക്കന്മാരിൽ അധിപതി (വെളി, 1:5)

24. മനുഷ്യൻ (യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6)

25. മനുഷ്യപുത്രൻ (മത്താ, 8:20; 9:6)

26. മനുഷ്യപുത്രനോടു സദൃശൻ (വെളി, 1:13)

27. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ (എബ്രാ, 5:10

28. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (മത്താ, 2:15)

29. മുന്തിരിവള്ളി (യോഹ, 15:1, 15:5)

30. യാക്കോബിൻ്റെ സന്തതി (ഗലാ, 3:16 = ഉല്പ, 28:13,14)

31. യിശ്ശായി/ദാവീദിൻ്റെ വേര് (റോമ, 15:12; വെളി, 5:5; 22:16)

32. യിസ്ഹാക്കിൻ്റെ സന്തതി (ഗലാ, 3:16 = ഉല്പ, 26:5)

33. രക്ഷാനായകൻ (എബ്രാ, 2:10),

34. രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49)

35. വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (മത്താ, 26:64)

36. വാഗ്ദത്തസന്തതി (ലൂക്കൊ, 1:32,33; ഗലാ, 3:16)

37. വിശ്വസ്തസാക്ഷി (വെളി, 1:5)

38. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (പ്രവൃ, 4:11; 1പത്രൊ, 2:7)

അക്ഷരാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടോ? യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രൻ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; അതുപക്ഷെ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ നിത്യപുത്രൻ യിസ്രായേലാണ്. (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ’ എന്നു വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു, മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കിയ ആദാമെന്ന മനുഷ്യനെയും ദൈവത്തിൻ്റെ മകനെന്ന് പുതിയനിയമം വശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 1:27,2:7; ലൂക്കൊ, 3:38). എന്നാൽ ആദാം ദൈവത്തിൻ്റെ നിത്യപുത്രനോ വാഗ്ദത്തങ്ങളുടെ അവകാശിയോ അല്ല.

ഏകജാതനും ആദ്യജാതനും: ദൈവത്തിൻ്റെ ആദ്യജാതൻ തൻ്റെ വാഗ്ദത്തപുത്രനായ യിസ്രായേലാണ്. (പുറ, 4:22). ഏകജാതനെന്ന് യിസ്രായേലിനെ അക്ഷരംപ്രതി വിളിച്ചിട്ടില്ല. എന്നാൽ രണ്ടർത്ഥത്തിൽ യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണെന്ന് കാണാൻ കഴിയും: ഒന്ന്; പഴയനിയമത്തിൽ ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, “എൻ്റെ പുത്രൻ” എന്ന് ദൈവം വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ നിലയിൽ അവൻ ഏകജാതനാണ്. രണ്ട്; യിസ്രായേൽ ജനത്തെ മുഴുവൻ (പൂർവ്വപിതാക്കന്മാരെയും പതിമൂന്നു ഗോത്രത്തെയും ഗോത്രപിതാക്കന്മാരെയും) ദൈവം തൻ്റെ ഒറ്റപ്പുത്രനായാണ് കാണുന്നത്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ അർത്ഥത്തിലും യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണ്. അതിനാലാണ് പുതിയനിയമത്തിൽ ക്രിസ്തുവിനെയും പ്രത്യേക അർത്ഥത്തിൽ ഏകജാതനെന്നും ആദ്യജാതനെന്നും വിളിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവന്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നത്. (കാണുക: ഏകജാതനും ആദ്യജാതനും)

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട ഏഴ് വ്യക്തികളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഏഴാമനാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:31). ഈ ഏഴു വ്യക്തികൾ കൂടാതെ ജനനത്തിനുമുമ്പേ പേർവിളിക്കപ്പെട്ട ഒരു സന്തതികൂടിയുണ്ട്: അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും അഭിഷിക്തനും ആദ്യജാതനുമായ യിസ്രായേൽ. അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. യിസ്രായേൽ ജനത അവരുടെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പെ അല്ലെങ്കിൽ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ ദൈവം അവരുടെ പേർ പ്രസ്താവിച്ചു: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10). (കാണുക: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ: ഈ പദവിയും വെളിപ്പാടിൽ ക്രിസ്തുവിന് പറഞ്ഞിട്ടുള്ളതാണ്. (1:5). എന്നാൽ പഴയനിയമത്തിൽ സന്തതിയെ വാഗ്ദത്തം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ദൈവം ദാവീദിനോട് പയുന്നതാണിത്: “ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:27-29). ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (2ശമൂ, 7:8-16; 1ദിന, 17:7:14; സങ്കീ, 89:28-51). അതിനാൽ, ദാവീദിന് ദൈവം നല്കിയ പദവി സന്തതിയായ യിസ്രായേലിനുള്ളതാണ്. ദൈവം യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ (പ്രവൃ, 1:6), രാജത്വം യിസ്രായേൽ ജനത്തിന് മുഴുവനായും ഉള്ളതാണ്. അന്നാളിൽ ജാതികൾ സേവിച്ചനുസരിക്കുന്നത് യിസ്രായേലിനെയാണ്. (ദാനീ, 7:18,21,27; സങ്കീ, 2:12). യിസ്രായേലിൻ്റെ പ്രതിതിനിധിയായി ദാവീദായിരിക്കും അന്ന് ഭരണം നടത്തുന്ന രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9. ഒ.നോ: യെശ, 55:3,4; യെഹെ, 31:23,24; 37:23-28; ഹോശേ, 3:5). ‘ഭൂരാജാന്മാരിൽ ശ്രേഷ്ഠൻ’ യിസ്രായേലിൻ്റെ പദവിയായതിനാലാണ് അത് ക്രിസ്തുവിൽ നിവൃത്തിയായത്. (ദാനീ, 7:27; വെളി, 1:5). 

യിസ്രായേലിന്റെ പുത്രത്വം: പുതിയനിയമത്തിലെ ദൈവപുത്രനായ യേശുവിനുമുമ്പെ പഴയനിയമത്തിലുള്ള ദൈവപുത്രനാണ് യിസ്രായേൽ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:2. ഒ.നോ: യെശ, 64:8; യിരെ, 31:9; മലാ, 2:10). പഴയനിയമത്തിൽ യിസ്രായേൽ പലരുടെയും പുത്രനാണ്. ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു സമൂഹത്തെ പലരുടെയും പുത്രനായി വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു പദവിയാണെന്ന് സ്ഫടികസ്ഫുടമായി മനസ്സിലാക്കാം. യിസ്രായേലിനെ പഴയനിയമത്തിൽ ആറുപേരുടെ സന്തതിയായി പറഞ്ഞിട്ടുണ്ട്: ദൈവത്തിൻ്റെ സന്തതി (പുറ, 4:2), അബ്രാഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), യാക്കോബിൻ്റെ സന്തതി (ഉല്പ, 28:14), ദാവീദിൻ്റെ സന്തതി (2ശമൂ, 2:12), എല്യാക്കീമിൻ്റെ സന്തതി (യെശ, 22:21). പുതിയനിയമത്തിലെ ദൈവപുത്രനും ആറുപേരുടെ പുത്രനാണ്: അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദൈവപുത്രൻ (മത്താ, 14:33), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ പുത്രൻ (മത്താ, 13:55), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). ഈ പൊരുത്തം വെറും സ്വാഭാവികമല്ല; പഴയനിയമത്തിലെ പുത്രനും പുതിയനിയമത്തിലെ പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ഫലമാണത്. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് സ്വന്തജനത്തോട് അരുളിച്ചെയ്തവനാണ് അവർക്കുവേണ്ടി ക്രൂശിലെ മരണത്തോളം അനുസരണമുള്ള പുത്രനായത്. (യെശ, 49:5; ഫിലി, 2:6-8). പഴയനിയമത്തിലെ യഹോവയുടെ സംയുക്ത നാമങ്ങളും യേശുവെന്ന നാമവും നോക്കുക: യഹോവ-നിസ്സി = യഹോവ എൻ്റെ കൊടി (പുറ, 17:15), യഹോവ-യിരെ = യഹോവ കരുതുന്നു (ഉല്പ, 22:14), യഹോവ-റൊഫെക്ക = യഹോവ സൗഖ്യമാക്കുന്നു (പുറ, 15:26), യഹോവ-ശമ്മാ = യഹോവ അവിടെ (യെഹെ, 48:35), യഹോവ-ശാലോം = യഹോവ സമാധാനം (ന്യായാ, 6:24), യഹോവ-റ്റ്സിദെക്കെനു = യഹോവ നമ്മുടെ നീതി (യിരെ, 23:6), യഹോവ-ശുവാ = യഹോവ രക്ഷ (മത്താ, 1:21). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു (യഹോവ-ശുവാ) എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിക്കുമ്പോൾ, ആരാണ് ജഡത്തിൽ വെളിപ്പെടുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

യിസ്രായേലെന്ന സ്ത്രീ: യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, കന്യകയായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ, അവിശ്വസ്ത, വിധവ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6. ഒ.നോ: യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിൻ്റെ കാന്തയായും ഭാര്യയായും ചിത്രീകരിച്ചിട്ടുണ്ട്: (2കൊരി, 11:2; വെളി, 19:7; 21:9), ഭാര്യയായും (എഫെ, 5:23-32). കന്യക: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2). അമ്മ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമ സുവിശേഷത്തിലെ സ്ത്രീയും സ്ത്രീ (ഉല്പ, 3:15), കാലസമ്പൂർണ്ണതയിലെ സ്ത്രീയും (മീഖാ, 5:2-4; ഗലാ, 44), സൂര്യനെ അണിഞ്ഞ സ്ത്രീയും (വെളി, 12:1) യിസ്രായേലാണ്. (കാണുക: മൂന്നു സ്ത്രീകൾ

പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പ, 12:3) എന്ന അബ്രാഹാമിനോടുള്ള പ്രവചനം യിസ്ഹാക്കിലൂടെയല്ല; യിസ്രായേലിലൂടെയാണ് നിവൃത്തിയായത്. (22:17,18; 26:5; 28:13,14). ദാവീദിനോടുള്ള വാഗ്ദത്തസന്തതിയും യിസ്രായേലാണ്. (യെശ, 55:3. ഒ.നോ: 2ശമൂ, 7:8-16; 1ദിന, 17:7-14; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). യിസ്രായേൽ പഴയനിയമത്തിൽ അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ ദൈവത്തിൻ്റെയും പുത്രനാണ്. (വാഗ്ദത്തസന്തതി (1) വാഗ്ദത്തസന്തതി (2) കാണുക) 

യിസ്രായേലും സഭയും താരതമ്യം:

1. ആട്ടിൻകൂട്ടം (യെഹെ, 34:23 = പ്രവൃ, 20:28)

2. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്നവൻ: (സങ്കീ, 2:9 = വെളി, 2:27; 12:5)

3. തിരഞ്ഞെടുക്കപ്പെട്ടവർ (ആവ, 7:6,= കൊലൊ, 3:12)

4. ദൈവത്തിൻ്റെ ജനം (2ശമൂ, 14:13 = 1പത്രൊ, 2:10)

5. ദൈവത്തിൻ്റെ നിവാസം (ലേവ്യ, 26:11 = എഫെ, 2:22)

6. പന്ത്രണ്ട് ഗോത്രപിതാക്കന്മാർ = പന്ത്രണ്ട് അപ്പൊസ്തലന്മാർ

7. പുരോഹിത രാജത്വം (പുറ, 19:6 = 1പത്രൊ, 2:9)

8. പ്രിയർ (ആവ, 7:7 = കൊലൊ, 3:12)

9. യഹോവ ഭർത്താവ് (ഹോശേ, 2:16, 19; യെശ, 54:5;യിരെ, 3:14 = ക്രിസ്തു ഭർത്താവ്: 2കൊരി, 11:2; എഫെ, 5:22,23, 32)

10. വിശുദ്ധന്മാർ (സംഖ്യാ, 16:3 = റോമ, 1:3)

11. വിശുദ്ധജനം (പുറ, 19:6 = 1പത്രൊ, 3:9)

12. വിളിക്കപ്പെട്ടവർ (യെശ, 43:1 = 1കൊരി, 1:2)

13. സഭ (സങ്കീ, 22:22; 89;5 = 1കൊരി, 10;32)

14. സ്വന്തജനം (ആവ, 7:6 = 1പത്രൊ, 2:9,10)

പുത്രൻ ദൈവത്തിന്നു കീഴ്പ്പെട്ടിരിക്കും: “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:20-28). മേല്പറഞ്ഞ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്ന പദവി ദൈവത്തിൻ്റെ പുത്രനായ യിസ്രായേലിൻ്റെ പദവിയാണ്. (സങ്കീ, 110:1). ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിനു കഴിയാത്തതിനെ സാധിക്കാനാണ് (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) യിസ്രായേലിൻ്റെ പദവിയായ ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യഹോവയുടെ പുത്രനായ യിസ്രായേലിൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന് കീഴ്പെട്ടിരിക്കുമെന്നല്ല. 

പഴയനിയമത്തിൽ അഭിഷിക്തനായ പുത്രൻ യഹോവയുടെ സ്വന്തജനമായ യിസ്രായേലാണ്. യിസ്രായേലെന്ന സ്വന്തജനത്തിനു വേണ്ടിയാണ് യഹോവ-ശുവാ അഥവാ യഹോവ രക്ഷയാകുന്നു എന്നർത്ഥമുള്ള യേശുവെന്ന സംജ്ഞാനാമത്തിലും ദൈവപുത്രനെന്ന പദവിയിലും യഹോവ മനഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കാനാണ് ദൈവം മനുഷ്യനായത്. വാഴ നനയ്ക്കുമ്പോൾ ചീരയും നനയുമെന്ന പഴഞ്ചൊല്ലുപോലെ, യിസ്രായേൽ പൗരതയോട് യാതൊരു സംബന്ധവും ഇല്ലാഞ്ഞിട്ടും ദൈവത്തിൻ്റെ കൃപയാൽ മാത്രം രക്ഷപ്രാപിച്ചവരാണ് നമ്മൾ. ആകയാൽ, സ്വന്തജനമായ യിസ്രായേലിന്റെ പദവികളറിയാതെ, യിസ്രായേലിൻ്റെ പരിശുദ്ധനെയും അവനൊരുക്കിയ രക്ഷാകരപ്രവൃത്തിയെയും ഗ്രഹിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നതില്പരം അബദ്ധമെന്താണ്. യിസ്രായേലിലൂടെ ദൈവത്തിൻ്റെ പുത്രത്വവും, അതിലൂടെ ഏകസത്യദൈവത്തെയും അറിയാൻ കഴിയും. യേശു പറയുന്നു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” (യോഹ, 8:19). അതിനായി ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ!

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽ നിന്നു ജനിച്ചവരും

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽനിന്നു ജനിച്ചവരും

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോ, 7:28; മത്താ, 11:11). യേശുക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പ്രസ്താവിച്ച വാക്കുകളാണിത്. ഭൂമിയിലെ സകല മനുഷ്യരും സ്ത്രീകളിൽ നിന്ന് ജനിച്ചവരാണ്. ആദ്യമനുഷ്യനായ ആദാമൊഴികെ സകല മനുഷ്യരും ഹവ്വായെന്ന സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവരും, വ്യക്തിപരമായി ഓരോരുത്തരും അമ്മയെന്ന സ്ത്രീയിൽനിന്നും ജനിച്ചവരുമാണ്. 

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല.” സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയ വ്യക്തിയില്ല അഥവാ പ്രവാചകനില്ല എന്നാണ് യേശു പ്രഖ്യാപിക്കുന്നത്. ഈ വൈശിഷ്ട്യം അവന്റെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ളതല്ല; മശീഹായുടെ മുന്നോടി എന്ന നിലയിലുള്ള അവൻ്റെ പദവി അഥവാ ദൗത്യത്തെക്കുറിച്ചാണ്. ആവേശത്തിലും, ബഹുമാനത്തിലും, ഭക്തിയിലും അവനെപ്പോലെ തന്നെ ശ്രേഷ്ഠരായ വ്യക്തികൾ ഉണ്ടായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചവരും അവന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചവരും ഉണ്ടായിരുന്നു. (1പത്രൊ, 1:10,11). എന്നാൽ ആർക്കും രാജാവിന്റെ വരവിനെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. ആ കാര്യത്തിൽ യോഹന്നാൻ അതുല്യനായിരുന്നു. യോഹന്നാൻ സ്നാപകൻ മലാഖി പ്രവചനത്തിന്റെ നിവൃത്തിയാണ്. (3:1). കർത്താവിന് മുൻഗാമിയായി എത്തി ജനത്തെ അവന്റെ വരവിനായി ഒരുക്കുന്ന ദൂതുവാഹകൻ. വരുവാനുള്ള ഏലിയാവും യോഹന്നാനാണെന്ന് യേശു വ്യക്തമാക്കി. (മലാ, 4:5,6; മത്താ, 11:14). മറ്റു പ്രവാചകന്മാർ ക്രിസ്തുവിന്റെ ആഗമനം മുൻകൂട്ടി അറിയിച്ചിരുന്നു. എങ്കിലും ക്രിസ്തുവിന്റെ ആഗമനം അക്ഷരാർത്ഥത്തിൽ സംഭവിച്ചു എന്ന് വിളംബരം ചെയ്യുവാൻ യോഹന്നാനെയാണ് ദൈവം തിരഞ്ഞെടുത്തത്. അവൻ്റെ ശുശ്രൂഷയെപ്പറ്റി ഇങ്ങനെ വിലയിരുത്തുന്നത് തീർച്ചയായും അനുയോജ്യമാണ്: “യോഹന്നാൻ ക്രിസ്തുവിന് വഴി തുറന്നുകൊടുത്തു, പിന്നീട് അവൻ ക്രിസ്തുവിനുവേണ്ടി വഴിമാറിക്കൊടുത്തു.” 

“ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ.” മത്തായി സുവിശേഷത്തിൽ: “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നാണ് കാണുന്നത്. രാജാവിന്റെ മുന്നോടി ആയിരിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമാണ് രാജ്യത്തിന്റെ അനുഗ്രഹങ്ങളിൽ കൂട്ടാളിയാകുക എന്നത്. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവന് യോഹന്നാനെക്കാൾ ഭേദപ്പെട്ട ജീവിതരീതി ഉണ്ടായിരിക്കണം എന്നില്ല, എന്നാൽ യോഹന്നാനിലും ഭേദപ്പെട്ട പദവി ഉണ്ടായിരിക്കും. സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അഥവാ രാജ്യത്തിലെ ഒരു പൗരൻ അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. കർത്താവിന് വഴിയൊരുക്കുന്ന ദൗത്യത്തിൽ യോഹന്നാൻ ശ്രേഷ്ഠനാണ്; എന്നാൽ സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ അവന് കഴിഞ്ഞില്ല; അതനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് യോഹന്നാനെക്കാൾ വലിയൻ.

ദൈവത്തിൽനിന്നു ജനിച്ചവർ: സ്ത്രീകളിൽനിന്നു ജനിച്ചവരെക്കാൾ ശ്രേഷ്ഠരാണ് ദൈവത്തിൽ നിന്ന് ജനിച്ചവർ. സ്ത്രീകളിൽനിന്ന് ജനിച്ചവർ ലോകത്തിൻ്റെ അവകാശികളാണ്. അവരിൽ വലിയവനാണ് യോഹന്നാൻ സ്നാപകൻ. എന്നാൽ ദൈവരാജ്യത്തിൻ്റെ അവകാശികൾ പുതുതായി ജനിച്ചവരാണ്. യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല.” (യോഹ, 3:3). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ വിശ്വസിക്കുകയും അവനെ രക്ഷകനും കർത്താവും ദൈവവുമായി അംഗീകരിക്കുന്നവരാണ് ദൈവമക്കൾ ആകുന്നത്: “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). അവരുടെ ജനനം സ്ത്രീയിൽനിന്നല്ല; ദൈവത്തിൽനിന്നാണ്: “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13).