വചനം യഥാർത്ഥത്തിൽ ക്രിസ്തുവോ?

യോഹന്നാൻ്റെ സുവിശേഷത്തിലെ വചനം യഥാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. സുവിശേഷം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:1-3). ഈ വേദഭാഗങ്ങളിൽ പറയുന്ന വചനം അക്ഷരാർത്ഥത്തിൽ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവ്യക്തിയാണെന്നും അത് ദൈവപുത്രനായ യേശുവാണെന്നും ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, അതിലെ വസ്തുത എന്താണെന്നറിയാൻ, യോഹന്നാൻ 1:1-മതൽ 14-വരെയുള്ള വചനപ്രകാരമുള്ള വ്യാഖ്യാനവും മറ്റു തെളിവുകളും നമുക്ക് നോക്കാം:

1. ആദിയിൽ വചനം ഉണ്ടായിരുന്നു. (യോഹ, 1:1). ആദിയിൽ വചനം ഉണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, വചനം യഥാർത്ഥത്തിൽ ക്രിസ്തു ആണെന്നും ആദിമുതലേ അവൻ ഉണ്ടായിരുന്നു എന്ന് അനേകർ കരുതുന്നു. എന്നാൽ, യേശു എന്ന വിശുദ്ധപ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ജനിച്ചത് ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 1:35;  2:5-7; 2കൊരി, 5:21). എന്നാൽ, യെശയ്യാവിൻ്റെയും ഗബ്രീയേൽ ദൂതൻ്റെയും പ്രവചനങ്ങൾ പോലെ, യേശു എന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോൾ, ക്രിസ്തു ജനിച്ചു. (ലൂക്കൊ, 2:11; 3:22; 4:16-21; യെശ, 61:1-2; പ്രവൃ, 10:38). അനന്തരം, ‘ഇവൻ എൻ്റെ പ്രിയപുത്രൻ’ എന്ന് ദൈവപിതാവ് അരുളിച്ചെയ്ത വചനത്താൽ, ദൈവപുത്രനും ജനിച്ചു. (ലുക്കൊ, 1:32,35; 3:22). ബി.സി. 6-ൽ ജനിച്ച യേശുവെന്ന മനുഷ്യൻ അഥവാ, എ.ഡി. 29-ൽ ജനിച്ച യേശുവെന്ന ദൈവപുത്രൻ ആദിമുതൽക്കേ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ, എങ്ങനെ ശരിയാകും? തന്മൂലം, ഇവിടെപ്പറയുന്ന വചനം ദൈവപുത്രനായ യേശു അല്ലെന്ന് മനസ്സിലാക്കാം. ആദിയിൽ ഉണ്ടായിരുന്നു; അഥവാ, ആദിമുതൽക്കേ ഉണ്ടായിരുന്നു എന്ന് യോഹന്നാൻ പറഞ്ഞ വചനം, ഏന്നേക്കുമുള്ള ദൈവത്തിൻ്റെ വചനമാണ്: “യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.” (സങ്കീ, 119:89). അടുത്തവാക്യം: “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.” (യെശ, 40:8; 1പത്രൊ, 1:25). അതായത്, ആദിയിൽ വചനം ഉണ്ടായിരുന്നു എന്ന് യോഹന്നാൻ പറയുന്നത്, ദൈവത്തിൻ്റെ വചനമാണ്. യഹോവയുടെ വചനം (പുറം, 9:21), ദൈവമായ യഹോവയുടെ വചനം (യോശു, 3:9), ദൈവത്തിന്റെ വചനം (1ദിന, 25:5), യിസ്രായേലിൻ ദൈവത്തിന്റെ വചനം (എസ്രാ, 9:4), പരിശുദ്ധൻ്റെ വചനം (ഇയ്യോ, 6:10), യഹോവയായ കർത്താവിൻ്റെ വചനം (യെഹെ, 6:3), ദൈവവചനം (ലൂക്കൊ, 5:1), കർത്താവിൻ്റെ വചനം (പ്രവൃ, 8:25) എന്നിങ്ങനെ പഴയപുതിയ നിയമങ്ങളിൽ ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. സൃഷ്ടിക്കുന്നതും (സങ്കീ, 33:6), സൗഖ്യമാക്കുന്നതും (107:20), ജീവിപ്പിക്കുന്നതും ആശ്വാസം നല്കുന്നതും 119:50), അതിവേഗം ഓടുന്നതുമായ (147:15) ഈ വചനമല്ലാതെ മറ്റൊരു വചനം ദൈവത്തിന് ഉള്ളതായി ഒരു തെളിവുമില്ല. തന്നെയുമല്ല, ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവ്യക്തിയാണെന്നോ, ദൈവപുത്രനായ യേശുവാണെന്നോ എവിടെയും പറഞ്ഞിട്ടില്ല.

2. വചനം ദൈവത്തോടുകൂടെ ആയിരുന്നു. (യോഹ, 1:1). വചനം ദൈവത്തോടുകൂടെ ആയിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടുകൂടെ മറ്റൊരു വ്യക്തിയായി മുമ്പേ ഉണ്ടായിരുന്നു എന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ, യോഹന്നാൻ പറയുന്നത്, ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന ദൈവത്തിൻ്റെവചനത്തെക്കുറിച്ചാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11). അനേകം വേദഭാഗങ്ങൾ അതിന് ആധാരമായിട്ട് ബൈബിളിൽ ഉണ്ട്. ഉദാ: (2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; 138:4; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). കൂടാതെ, യഹോവ കല്പിച്ച വചനം (പുറ, 35:1), യഹോവ അരുളിച്ചെയ്ത വചനം (ആവ, 18:21), യഹോവയുടെ അധരങ്ങളുടെ വചനം (സങ്കീ, 17:4), പ്രവാചകന്മാർ മുഖാന്തരം അയച്ച വചനം (സെഖ, 7:12), യിസ്രായേൽ മക്കൾക്ക് അയച്ച വചനം (പ്രവൃ, 10:36) എന്നിങ്ങനെയും പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട ഒരു വചനവും ദൈവത്തിൻ്റെകൂടെ മറ്റൊരു വചനവും ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്നെയുമല്ല, യോഹന്നാൻ ഒന്നും രണ്ടും വാക്യങ്ങൾ ഒഴികെ, ദൈവത്തിൻ്റെ കൂടെ ഒരു വചനമുള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. അതായത്, വചനം ദൈവത്തോടുകൂടെ ആയിരുനു എന്നത്, യോഹന്നാൻ ആലങ്കരികമായി പറയുന്നതാണ്. അല്ലാതെ, ദൈവത്തിൻ്റെ വചനമല്ലാതെ, ദൈവത്തോടുകൂടെ മറ്റൊരു വചനമുള്ളതായി യാതൊരു തെളിവും ബൈബിളിലില്ല.

3. വചനം ദൈവം ആയിരുന്നു. (യോഹ, 1:1). വചനം ദൈവം ആയിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടു കൂടെയുള്ള ദൈവമാണെന്ന് കരുതുന്നവരുണ്ട്. ഈ പ്രയോഗത്തെക്കുറിച്ച് രണ്ട് കാര്യങ്ങൾ പറയാം: ഒന്ന്; ക്രിസ്തു യഥാർത്ഥത്തിൽ വചനെമെന്ന ദൈവമാണെങ്കിൽ, വചനം ദൈവം ആയിരുന്നു എന്ന് ഒരിക്കലും പറയില്ല. എന്തെന്നാൽ, ബൈബിളിലെ ദൈവം ശ്വാശ്വതവാനാണ്. “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). അവൻ ശ്വാശ്വതവാസിയാണ്: “ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു.” (യെശ, 57:15. ഒ.നോ: യിരെ, 10:10; വിലാ, 5:19). തന്നെയുമല്ല, ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല; നിത്യവർത്തമാനമാണ് ഉള്ളത്. അവൻ  ആരംഭത്തിങ്കൽത്തന്നെ അവസാനവും കാണുന്നവനാണ്. (യെശ, 46:10). അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ആയിരുന്നവനല്ല; ആകുന്നവനാണ്. ദൈവം പറയുന്നത് നോകുക: “ഞാൻ ആകുന്നവൻ; ഞാൻ ആകുന്നു.” (പുറ, 3:14). തന്മൂലം, വചനം ദൈവത്തോടു കൂടെയുള്ള നിത്യദൈവം ആയിരുന്നെങ്കിൽ, വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായിരുന്നു. രണ്ട്; വചനം ദൈവം ആയിരുന്നു എന്ന് പറഞ്ഞാൽ; വചനം മറ്റൊരു ദൈവം ആയിരുന്നു എന്നല്ല അർത്ഥം. വചനം ഏതൊരു ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്നാണോ യോഹന്നാൻ പറയുന്നത്; അതേ ദൈവംതന്നെ ആയിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. വചനം മറ്റൊരു ദൈവമാകാൻ, നമുക്ക് രണ്ട് ദൈവമില്ല. ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). തന്മൂലം, വചനം മറ്റൊരു ദൈവമല്ലെന്ന് വ്യക്തമാണല്ലോ? മൂന്ന്; യോഹന്നാൻ 1:14-ൽ വചനം ജഡമായിത്തീർന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ദൈവം മാറ്റമില്ലാത്തവനാണ്: “യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞു പേകാതിരിക്കുന്നു.” (മലാ, 3:6). അടുത്തവാക്യം: “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.” (യാക്കോ, 1:17). ഈ വാക്യത്തിലെ വികാരം തെറ്റായ പരിഭാഷയാണ്. മാറ്റമോ, മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ് ശരിയായ പരിഭാഷ. മാറ്റമില്ലാത്തവനായ അഥവാ, മാറ്റത്തിൻ്റെ നിഴൽപോലും ഏശാത്ത ആത്മാവായ ദൈവത്തിന് ജഡമായിത്തീരാൻ കഴിയില്ല. അതായത്, പ്രഞ്ചത്തെക്കാൾ വലിയവനും (പ്രവൃ, 17:28) ആത്മാവുമായ ദൈവത്തിന്, തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ട് മറ്റൊന്ന് ആയിത്തീരാൻ കഴിയില്ല. എന്നാൽ, ദൈവം അയച്ച വചനത്തിന് ഏത് കാര്യവും സാദ്ധ്യമാണ്. (യെശ, 55:11), അതുകൊണ്ടാണ്, വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്. തന്മൂലം, വചനം ദൈവത്തോട് കൂടെയുള്ള മറ്റൊരു ദൈവവ്യക്തിയല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്നാൽ, അപ്പോഴും രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകണം. ഒന്ന്; വചനത്തെ ദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്താണ്? ദൈവത്തിൻ്റെ വചനം മാത്രമല്ല, എല്ലാ അംശങ്ങളും ദൈവമാണ്. ദൈവത്തിൻ്റെ വചനവും, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. അതുകൊണ്ടാണ്, ജഡമായിത്തീർന്ന വചനത്തെ ദൈവം എന്ന് വിശേഷിപ്പിക്കുന്നത്. രണ്ട്; വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് എന്താണ്? യോഹന്നാൻ 1:1-ൻ്റെ വിഷയം പൂർവ്വാസ്തിത്വമാണ്. എന്നാൽ, അത് ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ അല്ല; കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് ആദ്യവാക്യത്തിൽ യോഹന്നാൻ വ്യക്തമാക്കുന്നത്. അതുകൊണ്ടാണ്, ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു എന്നൊക്കെ ഭൂതകാലത്തിൽ പറയുന്നത്.

4. “അവൻ  ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.” (യോഹ, 1:2). ഈ വാക്യത്തിൽ “അവൻ” എന്ന പുല്ലിംഗം (Masculine Gender) ചേർത്തിരിക്കയാൽ, വചനം യഥാർത്ഥത്തിൽ ക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. ഭാഷയുടെ വ്യാകരണം അറിയാവുന്നവർക്ക് ഇങ്ങനെയൊരു ആശയക്കുഴപ്പം ഒരിക്കലും ഉണ്ടാകില്ല. “അവൻ” എന്നത് സർവ്വനാമമാണ്. നാമത്തിന് പകരം ഉപയോഗിക്കുന്നതാണ് സർവ്വനാമം. അഥവാ, വചനം എന്ന നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് തൽസ്ഥാനത്ത് അവൻ എന്ന സർവ്വനാമം ചേർത്തിരിക്കുന്നത്. അതായത്, തൽസ്ഥാനത്ത് അവൻ എന്ന പുല്ലിംഗമോ, അവൾ എന്ന സ്ത്രീലിംഗമോ, അത് എന്ന നപുംസകലിംഗമോ ഉപയോഗിച്ചാലും ആ സർവ്വനാമത്തിൻ്റെ അർത്ഥം വചനം എന്ന് തന്നെയാണ്. ഭാഷയിലെ സർവ്വനാമം എന്താണെന്ന് അറിയാവുന്നവർക്ക് ഇക്കാര്യം മനസ്സിലായിക്കാണും. എങ്കിലും മൂന്ന് തെളിവുകൾ തരാം. ഒന്ന്; ആദ്യം ഭാഷാപരമായ ഒരു തെളിവ് തരാം. നാമം ഒരുപ്രാവശ്യം ഉപയോഗിക്കാതെ, സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ല. അതായത്, രണ്ടാം വാക്യത്തിൽ അവനെന്നോ, അവളെന്നോ, അതെന്നോ ഏതെങ്കിലും ഒരു സർവ്വനാമം ഉപയോഗിക്കണമെങ്കിൽ ഒന്നാം വാക്യത്തിൽ നാമം പറഞ്ഞിരിക്കണം. ഒന്നാം വാക്യത്തിൽ രണ്ട് നാമമാണ് ഉള്ളത്; ദൈവവും വചനവും. രണ്ടാം വാക്യത്തിൽ, അവൻ ആദിയിൽ ദൈവത്തോടു കൂടെയായിരുന്നു എന്ന് പറഞ്ഞാൽ, ഒന്നാം വാക്യത്തിൽ ദൈവത്തോടു കൂടെ ആയിരുന്നു എന്ന് പേർ പറഞ്ഞിരിക്കുന്ന വചനമല്ലാതെ മറ്റാരുമല്ല. അതിൽ, 6,7,8 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന “അവൻ” യോഹന്നാൻ സ്നാപകനാണ്. അതൊഴികെ, രണ്ടാം വാക്യം മുതൽ പതിനാലാം വാക്യംവരെ അവൻ എന്ന സർവ്വനാമത്തിൽ വിശേഷിപ്പിക്കുന്നത് സാക്ഷാൽ വചനത്തെയാണ്. ഇത് ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്. രണ്ട്; ബൈബിളിലെ തെളിവ് തരാം: സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ ജ്ഞാനത്തെ “അവൾ” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. “ജ്ഞാനമായ അവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായ അവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ? അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.” (സദൃ, 8:1-2). ഇവിടെ, ദൈവത്തിൻ്റെ ജ്ഞാനത്തിന്, “അവൾ” എന്ന സ്ത്രീലിംഗ സർവ്വനാമമാണ് ശലോമോൻ കൊടുത്തിരിക്കുന്നത്. ഈ അദ്ധ്യായം താഴോട്ട് വരുമ്പോൾ, യഹോവ തൻ്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ സൃഷ്ടിച്ചുവെന്നും, ബാക്കി സർവ്വചരാചരങ്ങളെയും സൃഷ്ടിക്കുമ്പോൾ, ഞാൻ ദൈവത്തിൻ്റെ അടുക്കൽ ശില്പിയായിട്ട് ഉണ്ടായിരുന്നെന്നും ജ്ഞാനം പറയുന്നതായി കാണാം. (സദൃ, 8:22-30). ഇതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിക്കൊണ്ട്, ആ ജ്ഞാനം ക്രിസ്തുവാണെന്നും ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണ് ക്രിസ്തുവെന്നും യഹോവസാക്ഷികളെ പോലുള്ളവർ വിശ്വസിക്കുന്നു. എന്നാൽ, എന്താണ് അവിടുത്തെ വസ്തുതയെന്ന് ചോദിച്ചാൽ, സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, ജ്ഞാനം സംസാരിക്കുന്നതായിട്ടാണ് പല അദ്ധ്യായങ്ങളും ശലോമോൻ രചിച്ചിരിക്കുന്നത്. മനുഷ്യത്വാരോപണം കൊടുക്കണമോ, വേണ്ടയോ, സർവ്വനാമം പുല്ലിഗം വേണമോ, സ്ത്രീലിംഗം വേണമോ, നപുംസകലിംഗം വേണമോ എന്നതൊക്കെ, എഴുത്തുകാരൻ്റെ സ്വാതന്ത്ര്യത്തിപ്പെട്ട കാര്യമാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അതുപോലെ, വചനത്തിന് അവൻ എന്ന പുല്ലിഗ സർവ്വനാമമാണ് യോഹന്നാൻ ഉപയോഗിച്ചത്. ദൈവത്തിന് വചനമെന്ന ഒരു നിത്യപുത്രനുണ്ടെന്ന് പറയുന്നവർ, ജ്ഞാനമെന്ന ഒരു നിത്യപുത്രി ഉണ്ടെന്ന് പറയാത്തത് അതിശയമായി തോന്നുന്നു. എന്നാൽ, എന്തുകൊണ്ടാണ് വചനത്തിന് അവൾ എന്ന സ്ത്രീലിംഗവും അത് എന്ന നപുംസകലിഗവും കൊടുക്കാഞ്ഞതെന്ന് യോഹന്നാനോട് ചോദിച്ചാൽ, അവൻ പറയാൻ സാദ്ധ്യതയുണ്ടായിരുന്ന ഒരുത്തരം ഞാൻ പറയാം. വചനം, ദൈവത്തിൻ്റെ വചനമാണ് (ലൂക്കൊ, 5:1), വെളിച്ചമാണ് (യോഹ, 1:4), ആത്മാവും ജീവനുമാണ് (യോഹ, 6:63), ജീവനും ചൈതന്യവുമുള്ളതാണ് (എബ്രാ, 4:12), വീണ്ടുംജനിപ്പിക്കുന്നതാണ് (യാക്കോ, 1:18; 1പത്രൊ, 1:23). അതിലൊക്കെ ഉപരിയായി, വചനം ജഡമായിത്തീർന്നിട്ട് കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തത്, സൽഗുണ പൂർണ്ണനായ ഒരു  പുരുഷനാണ്. (യോഹ, 1:14; എബ്രാ, 7:26). അതുകൊണ്ടാണ്, പുല്ലിഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്. മൂന്ന്; ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ ആദ്യ നാലു വാക്യങ്ങൾ സർവ്വനാമം കൂടാതെയാണ് എഴുതിയിരിക്കുന്നത്: “ആദിയില്‍ത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു. ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു. വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല. വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു.” (യോഹ 1:1-4). ഈ വേദഭാഗങ്ങൾ ശ്രദ്ധിക്കുക: വചനം, വചനം, വചനം എന്ന് നാലു വാക്യങ്ങളിലും ആവർത്തിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ആവർത്തിച്ച് പറയുമ്പോഴുള്ള ഈ വിരസത ഒഴിവാക്കാനാണ് മൂലഭാഷയായ ഗ്രീക്കിൽ ഉൾപ്പെടെ, അവൻ (autos) എന്ന സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്.  തന്മൂലം, അവൻ  ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു എന്ന പ്രയോഗം, യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ചല്ല; ദൈവത്തിൻ്റെ വചനത്തെക്കുറിച്ചുള്ള ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.

5. സകലവും അവൻ  മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. (യോഹ, 1:3). ഈ വാക്യവും അനേകരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ക്രിസ്തു മുഖാന്തരമാണ് സകലവും ഉളവാക്കിയതെന്ന് അനേകർ വിശ്വസിക്കുന്നു. ദൈവം സകലവും സൃഷ്ടിച്ചത് ക്രിസ്തുവിനാലല്ല; തൻ്റെ വചനത്താലാണ്. ഈ വേദഭാഗത്ത് രണ്ടിടത്ത് അവൻ എന്ന സർവ്വനാമം ഉപയോഗിച്ചിട്ടുണ്ട്. അവൻ എന്ന സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ; ഇപ്രകാരം കാണാം. “സകലവും വചനം  മുഖാന്തരം ഉളവായി; ഉളവായതു ഒന്നും വചനം കൂടാതെ ഉളവായതല്ല.” അതായത്, ദൈവം തൻ്റെ വായിലെ വചനത്താൽ, ഉളവാകട്ടെ എന്ന് കല്പിച്ചുകൊണ്ടാണ് സകലവും ഉളവാക്കിയത്. ഭാഷയുടെ വ്യാകരണ നിയമങ്ങളെ അതിലംഘിക്കുമ്പോഴാണ് പല ദുരുപേദശങ്ങളും ഉണ്ടാകുന്നത്. ഈ വസ്തുതയ്ക്ക് കൃത്യമായ നാലു തെളിവുകൾ തരാം. ഒന്ന്; ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ സർവ്വനാമം ഇല്ലാത്ത വാക്യം ചേർക്കുന്നു. “വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.” (യോഹ 1:3). ക്രിസ്തുവിനാലല്ല; വചനത്താലാണ് സകലവും ഉളവായതെന്ന് ഈ പരിഭാഷയിൽ വ്യക്തമാണല്ലോ?രണ്ട്; പഴയപുതിയ നിയമങ്ങളിലെ ഓരോ തെളിവ് തരാം: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി.” (സങ്കീ 33:6). യഹോവയുടെ വായിലെ വചനത്താലാണ് സകലവും ഉളവായത്. പുതിയനിയമത്തിലെ വാക്യം: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി.” (2പത്രൊ, 3:5). വചനത്താലാണ് സകലവും ഉളവാതെന്ന്, അർത്ഥശങ്കയ്ക്ക് ഇടയില്ലാതെയാണ് പഴയപുതിയ നിയമങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന്; സ്രഷ്ടാവായ ദൈവം ആരുടെയും സഹായം കൂടാതെയാണ് സൃഷ്ടിച്ചതെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “യഹോവ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ തനിച്ച് അഥവാ, ഒറ്റയ്ക്ക് (alone) ആകാശത്തെ വിരിച്ചുവെന്നാണ് ഭക്തനായ ഇയ്യോബ് പറഞ്ഞത്. “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ എന്നയിടത്ത് ഞാൻ ഒറ്റയ്ക്ക് (alone) സൃഷ്ടിച്ചു എന്നാണ്. ഇംഗ്ലീഷ് പരിഭാഷകൾ നോക്കുക. ഇതുപോലെ അനവധി വാക്യങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16). മേല്പറഞ്ഞ വാക്യങ്ങളിലൊക്കെ യഹോവ ഒറ്റയ്ക്ക് സൃഷ്ടി നടത്തിയെന്നാണ്. പ്രസ്തുത വേദഭാഗങ്ങളിലൊക്കെ, ഇംഗ്ലീഷിൽ only, alone എന്നും, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന പദവുമാണ്. പഴയനിയമത്തിലെ യാഖീദിന് തുല്യമായ ഗ്രീക്ക് പ്രയോഗമാണ് മോണോസ്. പിതാവ് ഒറ്റയ്ക്ക് സൃഷ്ടിച്ചവെന്നും വാക്യമുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). ഇനിയും ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. നാല്; ഏറ്റവും വിശ്വസനീയമായ ഒരു തെളിവുകൂടി തരാം. അതിന്നു ക്രിസ്തു: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: ഒന്ന്; ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. രണ്ട്; ത്രിത്വവ്യാഖ്യാന പ്രകാരം; ദൈവത്തിലെ മൂന്നു വ്യക്തിചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു വ്യക്തിയെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു വ്യക്തിയെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നു വ്യക്തിയായിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ,  സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. മൂന്ന്; സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ ദൈവം ഒറ്റയ്ക്ക് സൃഷ്ടിച്ചുവെന്ന് പറഞ്ഞുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ ഒരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. സൃഷ്ടിയിങ്കൽ താൻ ദൈവത്തോടൊപ്പം ഇല്ലായിരുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുതന്നെ ഖണ്ഡിതമായി പറഞ്ഞിരിക്കെ, സകലവും ഉളവാക്കാൻ അവൻ ദൈവത്തോടൊപ്പം വചനമായി ഉണ്ടായിരുന്നു എന്ന് വരുത്തീർക്കാൻ ശ്രമിക്കുന്നവർ എന്തു വിചാരിക്കുന്നു. ദൈവാത്മാവിനാൽ വിരചിതമായ വചനം തെറ്റാണെന്നോ? അതോ, ക്രിസ്തു നുണയനാണെന്നോ?

6. “അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.” (യോഹ, 1:4-5). ഈ വേദഭാഗങ്ങളിൽ പറയുന്നത്, ക്രിസ്തുവിലുള്ള ജീവനെയും വെളിച്ചത്തെയും കുറിച്ചല്ല; വചനത്തിലുള്ള ജീവനെയും വെളിച്ചത്തെയും കുറിച്ചാണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ നോക്കുക: “വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു. ഇരുളില്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചത്തെ ഇരുള്‍ ഒരിക്കലും കീഴടക്കിയിട്ടില്ല.” (യോഹ, 1:4-5). വചനത്തിൻ്റെ വെളിച്ചത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന്, ഈ പരിഭാഷയിൽ വ്യക്തമാണല്ലോ? ഇനി, വചനത്തിലുള്ള ജീവനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക: വചനം ജീവനും ചൈതന്യവും ഉള്ളതാണ്. (എബ്രാ, 4:12). വചനം ജീവനുള്ളതും നിലനില്ക്കുന്നതുമാണ്. (1പത്രൊ, 1:23). വീണ്ടും ജനിക്കുന്നത് ആ വചനത്താലാണ്. (യാക്കോ, 1:18). വിശ്വാസികൾ പ്രമാണിക്കുന്നത് ജീവൻ്റെ വചനമാണ്. (ഫിലി, 2:15). വചനത്തിന് ജീവനില്ലെങ്കിൽ ജനിപ്പിക്കാൻ കഴിയില്ലല്ലോ? വചനത്തിൽ ജീവൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞശേഷം, വചനം മനുഷ്യരുടെ വെളിച്ചമായിരുന്നു എന്നല്ല പറയുന്നത്; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു എന്നാണ് പറയുന്നത്. സങ്കീർത്തനങ്ങൾ 119:105-ൽ ഇങ്ങനെ കാണാം: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” അതായത്, വചനത്തിലൂടെ ലഭിക്കുന്ന ജീവൻ മനുഷ്യരുടെ ജീവിതത്തെ പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. തന്മൂലം, ക്രിസ്തുവല്ല വചനമെന്ന് വ്യക്തമാണ്.

7. അടുത്ത നാലു വാക്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ  സാക്ഷ്യത്തിന്നായി താൻ  മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ  വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” (യോഹ, 1:6-9). വചനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ട് അതിൻ്റെ ഇടയിൽ, യോഹന്നാൻ സ്നാപകനെക്കുറിച്ചും അവൻ സാക്ഷ്യം പറഞ്ഞ ഒരു വെളിച്ചത്തെക്കുറിച്ചും പറയാൻ എഴുത്തുകാരൻ നാലു വാക്യങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ദൈവം അയച്ചിട്ടു വന്ന മനുഷ്യൻ യോഹന്നാൻ സ്നാപകനാണ്. അവൻ സാക്ഷ്യം പറഞ്ഞ വെളിച്ചം ക്രിസ്തു ആണെന്നും തർക്കമറ്റ സംഗതിയാണ്. ക്രിസ്തു തന്നെ അത് പറഞ്ഞിട്ടുണ്ട്: “എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.” (യോഹ, 12:46). അടുത്തവാക്യം: “ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:5. ഒ.നോ: 8:12). താൻ വെളിച്ചമാണെന്ന് ക്രിസ്തുതന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. തന്മൂലം, യോഹന്നാൻ സാക്ഷ്യംപറഞ്ഞ വെളിച്ചം ക്രിസ്തുവാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്നാൽ, ഒൻപതാം വാക്യം നോക്കുക: “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” ഈ വാക്യം വളരെ ശ്രദ്ധിക്കുക: വെളിച്ചമായ ക്രിസ്തു ലോകത്തിൽ ഉണ്ടായിരുന്നു എന്നോ, ഉണ്ടെന്നോ അല്ല പറയുന്നത്; വന്നുകൊണ്ടിരുന്നു (coming into the world) എന്നാണ് പറയുന്നത്. അതായത്, ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നത് അഥവാ, മനുഷ്യനായിത്തീർന്നത് പതിനാലം വാക്യത്തിലാണ്. അതുവരെ ക്രിസ്തുവില്ല. വചനം ജഡമായവൻ ജഡമാകുന്നതിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ല. അതുകൊണ്ടാണ് വെളിച്ചമായ ക്രിസ്തു ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്ന് വർത്തമാന കാലത്തിൽ പറഞ്ഞിരിക്കുന്നത്. ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കയാണ്. തന്മൂലം, ക്രിസ്തുവല്ല വചനമെന്ന് മനസ്സിലാക്കാം.

8. “അവൻ  ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ  മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” (യോഹ, 1:10). അടുത്തവാക്യം വീണ്ടും വചനത്തെക്കുറിച്ചാണ് പറയുന്നത്. ദൈവം സകലതും ഉളവാക്കിയ ജീവനും ചൈതന്യവുമുള്ള വചനത്തെയാണ് അവൻ എന്ന പുല്ലിംഗ സർവ്വനാമത്തിൽ പറയുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഒൻപതാം വാക്യത്തിൽ വെളിച്ചത്തെക്കുറിച്ച് പറഞ്ഞശേഷം, പത്താം വാക്യത്തിൽ അവൻ എന്ന് പറഞ്ഞിരിക്കുന്നത് വചനത്തെയാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം. ഒന്ന്; ആറുമുതൽ ഒൻപത് വരെയുള്ള നാലു വാക്യങ്ങൾ, സ്നാപകനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചുമുള്ള ഒരു പ്രത്യേക വിഷയമാണ്. എഴുത്തുകാരൻ ആ വിഷയം ഇടയ്ക്കു കയറ്റി പറഞ്ഞിരിക്കുന്നതായാണ് മനസ്സിലാകുന്നത്. തന്നെയുമല്ല, പ്രസ്തുത വാക്യങ്ങളിൽ, വെളിച്ചം എന്ന പ്രയോഗം നാല് പ്രാവശ്യമുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും സർവ്വനാമം ഉപയോഗിക്കാതെ, പ്രയോഗം ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒൻപതാം വാക്യത്തിൽ ആവർത്തന വിരസത ഒഴിവാക്കാൻ വെളിച്ചത്തിന് സത്യമെന്ന വിശേഷണം കൂടി ചേർത്ത്, സത്യവെളിച്ചം എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, തുടർച്ചയായി പറഞ്ഞുവരുന്ന പ്രധാന വിഷയത്തിൽ നിന്ന് ഇടയ്ക്കുകയറ്റി പറഞ്ഞ വിഷയത്തെ വേർതിരിച്ചു കാണിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. തന്മൂലം, ഒൻപതാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന വെളിച്ചമായ ക്രിസ്തുവല്ല, പത്താം വാക്യത്തിൽ പറഞ്ഞിരിക്കുന്ന അവൻ എന്ന് മനസ്സിലാക്കാം. രണ്ട്; വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്ന് ഒൻപതാം വാക്യത്തിലും, വചനം ലോകത്തിൽ ഉണ്ടായിരുന്നു എന്ന് പത്താം വാക്യത്തിലും പറയുന്നത് ശ്രദ്ധിക്കുക. വെളിച്ചം ക്രിസ്തുവാണെന്ന് അവൻ്റെ വാക്കിനാൽത്തന്നെ കണ്ടതാണ്. വെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ, പത്താം വാക്യത്തിൽ പറയുന്ന വചനം അക്ഷരാർത്ഥത്തിൽ ക്രിസ്തു ആണെങ്കിൽ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ; രണ്ട് പ്രയോഗങ്ങളും പരസ്പര വിരുദ്ധമാകും. അതായത്, ഒൻപതാം വാക്യത്തിൽ വന്നുകൊണ്ടിരുന്നു എന്ന് പറയുന്നവനെ, പത്താം വാക്യത്തിൽ വന്നു എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് ഒരിക്കലും പറയാൻ കഴിയില്ല. പറഞ്ഞാൽ, ഭാഷാപരമായി അത് അബദ്ധമായി മാറും. തന്മൂലം, വചനം ക്രിസ്തുവല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു. മൂന്ന്; പത്താം വാക്യത്തിൻ്റെ അടുത്തഭാഗം പറയുന്നത്, “അവൻ  മുഖാന്തരം ഉളവായി” എന്നാണ്. സൃഷ്ടിയിങ്കൽ താൻ ഇല്ലായിരുന്നുവെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ മുകളിൽ നാം കണ്ടതാണ്. യഹോവയായ ദൈവം ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). യഹോവയുടെ വചനത്താലാണ് സർവ്വവും സൃഷ്ടിച്ചതെന്നും നാം കണ്ടതാണ്. (സങ്കീ 33:6; 2പത്രൊ, 3:5). തന്നെയുമല്ല, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന അനേകം വാക്യങ്ങളിൽ കണ്ടതാണ്. ഉദാ: (2രാജാ, 19:15; നെഹെ, 9:6; യെശ, 44:24). തന്മൂലം, ക്രിസ്തുവല്ല; വചനമാണ് ലോകത്തിൽ മുമ്പെ ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. നാല്; ഇ.ആർവി. മലയാളം പരിഭാഷയിൽ ഇപ്രകാരമാണ്: “വചനം ലോകത്തിലുണ്ടായിരുന്നു. അവനിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ലോകര്‍ അവനെ അറിഞ്ഞില്ല.” ഈ വേദഭാഗത്ത് അവൻ എന്ന സർവ്വനാമം ഉപയോഗിക്കാതെ, വചനം എന്ന് പറഞ്ഞിരിക്കുന്നത് നോക്കുക. കൂടാതെ, CAB, GLW, GNT, NCV, NTWE തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളിൽ സർവ്വനാമം കൂടാതെ വചനം എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. തമിഴിലെ TAMBL’98 വിശുദ്ധബൈബിൾ പരിഭാഷയിൽ; അവൻ കഴിഞ്ഞിട്ട് “വചനം” എന്ന് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നതായി കാണാം. ഭാഷാപരമായി ഈ പരിഭാഷകൾ വളരെ കൃത്യമാണ്. ഒരു വിഷയം സർവ്വനാമത്തിൽ പറഞ്ഞുകൊണ്ടിരിക്കെ, മറ്റൊരു വിഷയം ഇടയ്ക്ക് പറയേണ്ടിവന്നാൽ, വീണ്ടും പഴയവിഷയം തുടങ്ങുമ്പോൾ, സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർക്കുന്നത് ഭാഷാപരമായി ഉചിതമാണ്. അത് അനുവാചകരുടെ സംശയം ദുരീകരിക്കും. തന്മൂലം, ഒൻപതാം വാക്യത്തിൽ പറയുന്ന വെളിച്ചമായ ക്രിസ്തുവല്ല, പത്താം വാക്യത്തിൽ പറയുന്ന സകലവും ഉളവാക്കിയ വചനമെന്ന് വ്യക്തമായി മനസ്സിലാക്കാം.

9. “അവൻ  സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.” (യോഹ, 1:11). സ്വന്തജനമായ യിസ്രായേൽ ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ കൈക്കൊള്ളാഞ്ഞ കാര്യമാണ് പറയുന്നത്. അല്ലാതെ, ക്രിസ്തുവിനെ കൈക്കൊള്ളാത്ത കാര്യമല്ല പറയുന്നത്. “ന്യായപ്രമാണ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.” (2ദിന, 34:21). അടുത്തവാക്യം: “അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.” സങ്കീ, 106:24,25). ക്രിസ്തു പറയുന്നു: “ദൈവത്തിൻ്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ  അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. (യോഹ, 5:38). പൗലൊസ് പറയുന്നു: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.” (പ്രവൃ, 13:46). അതായത്, പിതാക്കന്മാരുടെ കാലം മുതൽ സ്വന്തജനമായ യിസ്രായേൽ ദൈവത്തിൻ്റെ വചനത്തെ തള്ളിക്കളഞ്ഞവരാണ്. എന്നാൽ, ക്രിസ്തുവിനെ സ്വന്തജനം എല്ലാവരും തള്ളിയെന്ന് പറയാൻ പറ്റില്ല. വചനത്തിൽ കൃത്യമായ തെളിവുണ്ട്: ദൈവസഭയുടെ ആദ്യാംഗങ്ങൾ യെഹൂദന്മാരാണ്. പന്ത്രണ്ട് അപ്പൊസ്തലന്മാരും (മത്താ, 10:1-4), യെരൂശലേമിൽ സ്നാനപ്പെട്ട മൂവായിരം പേരും. (പ്രവൃ, 2:41). പിന്നെ, വായിക്കുന്നത്: “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” (പ്രവൃ, 4:4).അടുത്തവാക്യം: “ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.” (പ്രവൃ, 6:7). നോക്കുക: പുരോഹിതന്മാരടക്കം ശിഷ്യന്മാർ ഏറ്റുവും പെരുകി, എന്നാണ് വായിക്കുന്നത്. അടുത്തവാക്യം: “അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.” (പ്രവൃ, 16:5). പിന്നെ, ദിവസേന പെരുകിയത് വിശ്വാസികളല്ല; സഭകളാണ്. വിശ്വാസികൾ എണ്ണാൻ കഴിയാതെവണ്ണം അധികമായിരുന്നു. അവരിൽ നല്ലൊരു ശതമാനവും യെഹൂദന്മാരായിരുന്നു. അതിനാൽ, മുഴുവൻ യെഹൂദന്മാരും ക്രിസ്തുവിനെ തള്ളിയെന്ന് പറയാൻ കഴിയില്ല. തന്നെയുമല്ല, വചനം ജഡമാകുന്നതിന് മുമ്പ് അഥവാ, വചനം യേശുവെന്ന മനുഷ്യൻ ആകുന്നതിന് മുമ്പാണ് സ്വന്തജനം തള്ളിയകാര്യം പറയുന്നത്. തന്മൂലം, സ്വന്തത്തിലേക്ക് വന്നപ്പോൾ, സ്വന്തജനമായ യെഹൂദന്മാർ തള്ളിയെന്ന് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിനെയല്ല; വചനത്തെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

10. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ  അധികാരം കൊടുത്തു.” (യോഹ, 1:12). ഈ വാക്യവും വചനം ക്രിസ്തുവാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായിട്ടുണ്ട്. ഈ വാക്യം വചനത്തെക്കുറിച്ചാണ് എന്നതിൻ്റെ ആദ്യത്തെ തെളിവാണ്, നാം ചിന്തിച്ച തൊട്ട് മുകളിലെ വാക്യം. സ്വന്തജനം ജീവദായകമായ വചനത്തെ തള്ളിയ കാര്യം പറഞ്ഞശേഷം, അതിൻ്റെ തുടച്ചയായിട്ടാണ് പന്ത്രണ്ടാം വാക്യം പറയുന്നത്. അതായത്, ദൈവത്തിൻ്റെ വചനം സ്വന്തത്തിലേക്ക് വന്നപ്പോൾ, അവർ വചനത്തെ തള്ളിക്കളഞ്ഞു. അതേ വചനത്തെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്നാണ് അടുത്തവാക്യത്തിൽ പറയുന്നത്. മുകളിലെ വചനത്തിൻ്റെ തുടർച്ചയാണ് പന്ത്രണ്ടാം വാക്യം. ദൈവംതന്നെ നല്കിയ ദൈവത്തിൻ്റെ  വചനമായ ന്യായപ്രമാണത്തിൽ നിത്യജീവൻ ഇല്ലായിരുന്നു എന്ന് കരുതുന്നവരുണ്ട്. എന്നാൽ അത് തെറ്റാണ്. നിത്യജീവനെ അവകാശമാക്കാൻ എന്ത് ചെയ്യേണം എന്നു ചോദിച്ച ഒരു പ്രമാണിയോട്, ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ് ക്രിസ്തു പറഞ്ഞത്. (മർക്കൊ, 10:17-22; ലൂക്കൊ, 18:18-23). എന്നാൽ, പഴയനിയമത്തിൽ പ്രവൃത്തികളലാണ് രക്ഷയെന്നതിനാൽ അവർക്കാർക്കും അത് പ്രാപിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 10:5; ഗലാ, 3:12). വിതയ്ക്കുന്നവൻ്റെ ഉപമ ശിഷ്യന്മാർക്ക് വ്യാഖ്യാനിച്ചു കൊടുക്കുമ്പോൾ, വചനം സന്തോഷഷത്തോടെ കൈക്കൊള്ളുന്നവരെക്കുറിച്ച് ക്രിസ്തു കൃത്യമായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 8:13). ക്രിസ്തു പറയുന്ന മറ്റൊരു വാക്യം ശ്രദ്ധിക്കുക: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48. ഒ.നോ: യോഹ, 17:8). പെന്തെക്കൊസ്തിലെ സംഭവം നോക്കുക: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.” (പ്രവൃ, 2:41). ഈ വാക്യത്തിലെ വാക്ക്, വചനം അഥവാ, ലോഗോസ് ആണ്. പത്രൊസിൽനിന്നു കേട്ട ദൈവത്തിൻ്റെ വചനത്താലാണ് അവർ രക്ഷിക്കപ്പെട്ടത്. അടുത്തവാക്യം: “ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.” (യാക്കോ, 1:21). ഈ വേദഭാഗങ്ങളൊക്കെ വചനം കൈക്കൊള്ളുന്നതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. വേറെയും പല വാക്യങ്ങളുണ്ട്. (പ്രവൃ 8:14; 17:11; 1തെസ്സ, 1:6; 2:13.യാക്കോ, 1:21). വചനത്താലുള്ള വീണ്ടും ജനനത്തെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്. “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ  തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). അടുത്തവാക്യം: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 2തെസ്സ, 2:14). അതായത്, അവനെ കൊക്കുള്ളുക എന്നാൽ, വചനത്തെ കൈക്കൊള്ളുന്നതാണെന്ന് വ്യക്തമാണല്ലോ?

വാക്യത്തിൻ്റെ അടുത്തഭാഗം: അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ പ്രധാന വാക്യാംശം ഇതാണ്. ഒന്നാം വാക്യത്തിൽ കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനം ആരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. വചനം ദൈവം ആയിരുന്നു. ഏത് ദൈവത്തിൻ്റെ കൂടെയാണോ, വചനം ആയിരുന്നത്, വചനം ആ ദൈവം തന്നെയാണ്. ബൈബിൾ വെളിപ്പെടുത്തുന്നത്, പിതാവായ ഏകദൈവത്തെക്കുറിച്ചാണ്. മറ്റൊരു ദൈവമില്ല. യഹോവ അഥവാ, പിതാവായ ഏകദൈവത്തെയല്ലാതെ, മറ്റൊരു ദൈവത്തെ യഹോവയ്ക്കോ, പഴയനിയമ ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ അറിയില്ലായിരുന്നു. അത്, യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും ഒരുപോലെ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). അതായത്, വചനം ഏത് ദൈവത്തോടുകൂടെ ആയിരുന്നോ, വചനം ആ ദൈവം തന്നെയാണ്. നമ്മുടെ ഒരേയൊരു സത്യദൈവം പിതാവാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). പിതാവായ ദൈവത്തിൻ്റെ വചനം പിതാവായ ദൈവം തന്നെയാണ്. മറ്റൊരു ദൈവമോ, മറ്റൊരു വ്യക്തിയോ ആകാൻ സാദ്ധ്യമല്ല. അപ്പോൾ, വചനത്തിൻ്റെ നാമം എന്ന് പറഞ്ഞാൽ, പിതാവിൻ്റെ നാമം തന്നെയാണ്. എന്തെന്നാൽ, യോഹന്നാൻ്റെ ക്രിസ്തു ഇതുവരെയും ജഡമായിട്ടില്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളു. അടുത്ത വാക്യത്തിലാണ്, വചനം ജഡമായിത്തീരുന്നത്. അതിനാൽ, വചനത്തെ കൈക്കൊണ്ട്, അവൻ്റെ നാമത്തിൽ വിശ്വസിക്കുക എന്നാൽ, അത് വചനത്തിൻ്റെ ഉടയവനായ പിതാവിൻ്റെ നാമമാണെന്ന് വ്യക്തമാണ്. “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ” എന്ന് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്. (യോഹ, 14:24). തന്മൂലം, വചനത്തിൻ്റെ നാമം എന്നത് പിതാവിൻ്റെ നാമമാണെന്ന് നിസംശയം മനസ്സിലാക്കാം. പഴയനിയമത്തിൽ പിതാവിൻ്റെ നാമം യഹോവ എന്നായിരുന്നു. (പുറ, 3:15). “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8). പഴയനിമ ഭക്തന്മാർ വിളിച്ചപേക്ഷിച്ച നാമവും (സങ്കീ, 116:13,17) ഏകരക്ഷകനും (യെശ, 45:22) രക്ഷാനാമവും അതുതന്നെ ആയിരുന്നു. (യോവേ, 2:32; പ്രവൃ, 2:21). എന്നാൽ, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു അഥവാ, യേശുക്രിസ്തു എന്നാണ്. അതിൻ്റെ പത്ത് തെളിവുകളാണ് നാം ഇനി കാണാൻ പോകുന്നത്.

1. യേശു പറയുന്നു: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പുത്രൻ പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാം.

2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറയുന്നതായി കാണാം. (യോഹ, 17:11–12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്നത് തൻ്റെ നാമമാണ് യേശു എന്ന് വ്യക്തമാണ്.

3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാം. 

4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാം. 

5. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). എന്നാൽ, പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവും പുത്രനും ഒന്നാണെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗളിൽനിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:23). പെന്തെക്കൊസ്തനാളിൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്ന യോവേൽ പ്രവചനമാണ് പത്രൊസ് പുരുഷാരത്തോട് വിളിച്ചുപറഞ്ഞത്. (യോവേ, 2:38; പ്രവൃ, 2:21). അതേ പത്രൊസാണ്, ന്യായാധിപസംഘത്തിൻ്റെ മുമ്പിൽ നിന്നുകൊണ്ട്, ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണെന്ന് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12).

6. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് യേശുക്രിസ്തു ശിഷ്യന്മാരോട് കല്പിച്ചത്. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ലല്ലോ. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. 

7. യേശുക്രിസ്തുവിൻ്റെ മഹാനിയോഗത്തിലെ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അതായത്, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു, ബഹുവചനത്തിൻ്റെയും ഏകവചനത്തിൻ്റെയും തെളിവുകൾ നോക്കുക: (സംഖ്യാ, 3:2; 3:17; മത്താ, 10:2-4; ലൂക്കൊ, 10:20; വെളി, 21:14).

8. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ  മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും ക്രിയ ചെയ്യുകയും വേണം. വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന് പറഞ്ഞാൽ, അതിൻ്റെ പരിധിയിൽനിന്ന് സ്നാനം എങ്ങനെ ഒഴിവാക്കപ്പെടും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് യേശു എന്ന് മനസ്സിലാക്കാം. 

9. പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് മനസ്സിലാക്കാം. 

10. പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമമാണ് വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്.  1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു. (1തിമൊ, 3:14-16). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു. അതായത്, താൻ മനുഷ്യനാണെന്നും പിതാവ് മാത്രമാണ് ദൈവമെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു. (യോഹ, 8:40; 17:3), പുത്രൻ മനുഷ്യനാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:23; റോമ, 5:15; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ, പുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. (1തിമൊ, 2:5-6; 3:14-16). അപ്പോൾ, യേശുവെന്ന നാമം മനുഷ്യനായ പുത്രൻ്റെ മാത്രം നാമമാണെങ്കിൽ, ആദിമസഭ ആ നാമം വിളിച്ച് അപേക്ഷിക്കുമായിരുന്നോ? ഏകദൈവമായ യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പരീശനായ പൗലൊസും, യെഹൂദന്മാരായ മറ്റ് അപ്പൊസ്തലന്മാരും, ആദിമസഭ മുഴുവനും യേശുവിൻ്റെ നാമം നേരിട്ട് വിളിച്ചപേക്ഷിച്ചുവെങ്കിൽ, ഇനിപ്പറയുന്ന രണ്ട് കാര്യങ്ങൾ വജ്രമുനകൊണ്ട് ഹൃദയത്തിൽ കുറിച്ചുവെച്ചുകൊൾക: 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതായത്, യഹോവയായ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയത്. മനുഷ്യർക്ക് രക്ഷ നല്കുവാൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലേയില്ല. (ആവ, 4:39; 1രാജാ, 8:23; യെശ, 45:22). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമം ഇല്ലേയില്ല. (പ്രവൃ, 4:12). അതായത്, വചനത്തിൻ്റെ നാമമെന്ന് പറഞ്ഞാൽ, പിതാവിൻ്റെ നാമമായ യേശുക്രിസ്തു എന്ന് തന്നെയാണ്. തന്മൂലം, അവന കൊക്കൊണ്ട്, അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്ന് പറഞ്ഞാൽ, ദൈവവചനത്തെ കൈക്കൊണ്ട് ദൈവനാമമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കളാകുവാൻ ദൈവവചനം അധികാരം നല്കിയിരിക്കുന്നു എന്നാണ്. 

11. “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13). ഈ വാക്യം യേശുക്രിസ്തുവിൻ്റെ ജനനമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, ആരുടെയും രക്തത്തിൽനിന്ന് ജനിച്ചതല്ല. പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ്. അതുകൊണ്ടായിരിക്കും യേശുവാണെന്ന് പലരും കരുതുന്നത്. എന്നാൽ, ഇവിടെ “അവർ രക്തത്തിൽ നിന്നല്ല” എന്ന് ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അത് യേശുവെന്ന ഏകനെയല്ല; അനേകരെ കുറിക്കുന്ന പ്രയോഗമാണ്. തന്നെയുമല്ല, പന്ത്രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണ് ഈ വാക്യം. അഥവാ, അവനെ കൈക്കൊണ്ട്, അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്ന് പറഞ്ഞ ശേഷമാണ്, പതിമൂന്നാം വാക്യം പറയുന്നത്. അതായത്, പന്ത്രണ്ടാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന, അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവരും ആണ്, ഈ വാക്യത്തിൽ പറയുന്ന അവർ, എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ഇവിടുത്തെ ജനനം, അമ്മയുടെ ഉദരത്തിലൂടെയുള്ള അഥവാ, ജീവശാസ്ത്രപരമായ ജനനമല്ല; ദൈവത്തിൽ നിന്നുള്ള ജനനമാണ്. ദൈവവചനത്താലുള്ള വീണ്ടും ജനനത്തെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. (യാക്കോ, 1:18; 1പത്രൊ, 1:23; 2തെസ്സ, 2:14). അതുപോലെ, ദൈവത്തിൽ നിന്നുള്ള ജനനത്തെക്കുറിച്ചും കൃത്യമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.” (1യോഹ, 3:9). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.” (1യോഹ, 5:1. ഒ.നോ: 2:29; 4:7; 5:1,4). തന്മൂലം, ദൈവവചനം കൈക്കൊണ്ട് യേശുക്രിസ്തു എന്ന ദൈവനാമത്തിൽ വിശ്വസിക്കുന്നവർ, ആരുടെയും രക്തത്തിൽ നിന്നല്ല; ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല ജനിച്ചത്. ദൈവത്തിൽ നിന്നാണ്. എന്നാൽ, ഈ വേദഭാഗത്ത് സന്ദിഗ്ധമായി തോന്നാവുന്ന ഒരു ഭാഷാ പ്രയോഗമുണ്ട്. ദൈവത്തിൽ നിന്നത്രേ ജനിക്കുന്നത്, എന്ന് വർത്തമാനകാലത്തിലല്ല പറഞ്ഞിരിക്കുന്നത്. ദൈവത്തിൽ നിന്നത്രേ ജനിച്ചത് എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം. ഒന്ന്; യിസ്രായേൽ ജനം അമ്മയുടെ ഉദരത്തിൽ ഇരിക്കേതന്നെ അവരെ വിളിച്ചുവേർതിരിച്ച് ദൈവം തൻ്റെ പുത്രൻ ആക്കിയതാണ്. (യെശ, 40:1-3; പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). യിസ്രായേലിനെ പുത്രനെന്ന് ഏകവചനത്തിൽ മാത്രമല്ല; പുത്രന്മാന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ദൈവം യിസ്രായേലിൻ്റെ പിതാവാണെന്നും പറഞ്ഞിട്ടുണ്ട്. (ആവ, 32:6; യെശ, 63:16; 64:8; യിരെ, 31:9; മലാ, 2:10; യോഹ, 8:41). തന്നെയുമല്ല, ദൈവത്തിൽ നിന്നുള്ള പുതിയൊരു ജനനത്തെക്കുറിച്ച് പഴയനിയമത്തിൽ എവിടെയും പറഞ്ഞിട്ടുമില്ല. രണ്ട്; പന്ത്രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണല്ലോ പതിമൂന്നാം വാക്യം. പന്ത്രണ്ടാം വാക്യത്തിലെ, “അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും” എന്ന പ്രയോഗം യിസ്രായേൽ ജനത്തെ മാത്രം കുറിക്കുന്നതല്ല; സകല ജാതികളെയും കുറിക്കുന്നതാണ്. തന്നെയുമല്ല, പതിനൊന്നാം വാക്യത്തിൽ, വചനം സ്വന്തത്തിലേക്ക് വന്നപ്പോൾ, സ്വന്തമായവർ വചനത്തെ തള്ളിയതാണ്. തന്മൂലം, ലോകം മുഴുവൻ്റെയും രക്ഷയ്ക്കായി തൻ്റെ വചനം അയച്ച കാര്യമാണ് അടുത്ത വാക്യങ്ങളിൽ പറയുന്നതെന്ന് മനസ്സിലാക്കാം. മൂന്ന്; ദൈവസഭ സ്ഥാപിതമായി അറുപതിലേറെ വർഷം കഴിഞ്ഞിട്ടാണ്, യോഹന്നാൻ തൻ്റെ പുസ്തകരചന ആരംഭിക്കുന്നത്. താൻ സുവിശേഷം രചിക്കുന്ന കാലത്ത്, സഭ ഏകദേശം ലോകം മുഴുവൻ അഥവാ, റോമാ സാമ്രാജ്യം മുഴുവൻ പടർന്ന് വ്യാപിച്ചിട്ടുണ്ട്. (ലൂക്കൊ, 2:1). അതിനാൽ, അനേകംപേർ ദൈവവചനത്താൽ ദൈവത്തിൽനിന്ന് വീണ്ടും ജനിച്ചുകഴിഞ്ഞിരിക്കും. അതിനാലാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതെന്ന് വേണം മനസ്സിലാക്കാൻ.

12. “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ, 1:14). യോഹന്നാൻ്റെ ഒന്നാം അദ്ധ്യായത്തിൽ, ആറു മുതൽ ഒൻപതുവരെ വാക്യങ്ങൾ ഒഴികെ, ഒന്നു മുതൽ പതിനാലാം വാക്യംവരെ പറഞ്ഞിരിക്കുന്നത്, ദൈവത്തിൻ്റെ യഥാർത്ഥ വചനത്തെക്കുറിച്ചാണ്. ദൈവപുത്രനായ യേശു കടന്നുവരുന്നത് ഈ വേദഭാഗം മുതലാണ്. അഥവാ, എപ്പോൾ, ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നുവോ അപ്പോൾ മുതലാണ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം ആരംഭിക്കുന്നത്. അതായത്, യേശു വചനമല്ല; വചനം ജഡമായിത്തീർന്നവനാണ്. ക്രിസ്തു അക്ഷരാർഥത്തിൽ വചനമാണെങ്കിൽ, വചനം ജഡമായിത്തീർന്നത് മറ്റാരെങ്കിലും ആയിരിക്കണം. വചനവും വചനം ജഡമായവനും ഒരാളാകുക സാദ്ധ്യമല്ല. രണ്ടും ഒരാളാണെന്ന് പറഞ്ഞാൽ അത് പരസ്പര വിരുദ്ധമാണ്. ഒന്ന് മറ്റൊന്നാന്നായ ശേഷം, ഇതുതന്നെയാണ് അതെന്ന് എങ്ങനെ പറയും? വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവനാണ് കൃപയും സത്യവും നിറഞ്ഞവനായി മനുഷ്യരോട് കൂടി വസിച്ചത്. അല്ലാതെ, ദൈവത്തിൻ്റെ വചനമല്ല മനുഷ്യരോടുകൂടെ വസിച്ചത്. തുടർന്ന്, യേശുവിലൂടെ അഥവാ, യേശുവിൻ്റെ വായിൽക്കൂടിയാണ് വചനം അഥവാ, ലോഗോസ് പുറപ്പെടുന്നതെന്ന് കാണാൻ കഴിയും. അതായത്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് പഴയനിയമത്തിലെ വചനമെന്ന് നാം തുടക്കത്തിൽ കണ്ടതാണ്. അതേ വചനം ഇനി യേശുക്രിസ്തുവിൻ്റെ വായിൽക്കൂടിയാണ് പുറപ്പെടുന്നത്. അതിൻ്റെ തെളിവുകൾ താഴെ വിശദമായി കാണാം. തന്മൂലം, യോഹന്നാൻ്റെ വചനം യഥാർത്ഥത്തിൽ യേശുവല്ല; വചനം ജഡമായവനാണ് യേശുവെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. വാക്യത്തിൻ്റെ അടുത്തഭാഗം ഇങ്ങനെയാണ്: “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” ഈ വേദഭാഗപ്രകാരം, ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം. ഒന്ന്; ദൈവത്തിന് ഏഴ് വിഭാഗങ്ങളിലായി കോടിക്കണക്കിന് മക്കളുണ്ട്. ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). തന്നെയുമല്ല, ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മത്താ, 1:21), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2,3; ഉല്പ, 3:15; റോമ, 9:5). തന്മൂലം ക്രിസ്തു ദൈവത്തിൻ്റെ ഒരേയൊരു പുത്രനല്ലെന്ന് മനസ്സിലാക്കാം. രണ്ട്; ഏകജാതനെന്ന് അഞ്ച് പ്രാവശ്യവും (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9), ആദ്യജാതനെന്ന് അഞ്ചുപ്രാവശ്യവും അവനെ വിശേഷിപ്പിച്ചിട്ടുണ്ട്. (റോമ, 8:29; കൊലൊ, 1:15; 1:18- എബ്രാ, 1:6; വെളി, 1:5). ഏകജാതനെന്ന പ്രയോഗവും ആദ്യജാതനെന്ന പ്രയോഗവും അക്ഷരാർത്ഥത്തിലാണെങ്കിൽ പരസ്പരവിരുദ്ധമാണ്. എന്തെന്നാൽ, ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. അഥവാ, ഒറ്റപ്പുത്രനും മൂത്തപുത്രനും ഒരുപോലെ ആയിരിക്കാൻ ആർക്കും കഴിയില്ല. തന്മൂലം. ഏകജാതനെന്നതും ആദ്യജാതനെന്നതും യേശുവിൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം. മൂന്ന്; “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” എന്ന വാക്യാംശം കെ,ജെ.വി പോലുള്ള അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ, സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AKJV, AFV, ANT, ASV, AUV, BB, BSC, DBT, DBYe, DRB, DRC, Diaglott, ERV, GB, GDBY, GNT, HKJV+, HNT, JUB, KJV+, LHB, LONT, MLV’19, NCV, NMV’18, NTM, IEB-cw, OEB-us, PCE, Phi, RHB, RNKJV, RV, REV+, ReV’03, SLT, WBT, WNT). പുരാതന കയ്യെഴുത്തു പ്രതികളിൽ കാണാത്തതോ, സംശയമുള്ളതോ ആയ ഭാഗങ്ങളാണ് ബ്രാക്കറ്റിൽ ഇടുന്നത്. നാല്; ഏകജാതനെന്നത് യോഹന്നാൻ്റെ സുവിശേഷത്തിലും ഒന്നാം ലേഖനത്തിലും മാത്രം കാണുന്ന പ്രയോഗമാണ്. മറ്റൊരു എഴുത്തുകാരും അപ്പൊസ്തലന്മാരും ആ പ്രയോഗം ഉപയോഗിച്ചിട്ടില്ല. അതായത്, സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വചനം ജഡമായവനായിട്ടാണ് യേശുവിനെ യോഹന്നാൻ അവതരിപ്പിക്കുന്നത്. തന്മൂലം, വചനം ജഡമായവൻ എന്ന നിലയിലുള്ള ക്രിസ്തുവിൻ്റെ നിസ്തല്യതയെ കുറിക്കുന്ന പ്രയോഗമാണ് ഏകജാതൻ എന്ന് മനസ്സിലാക്കാം.

ക്രിസ്തുവിനെക്കുറിച്ച് ഒരു പ്രധാനപ്പെട്ട ഒരു കാര്യംകൂടി നാം അറിയേണ്ടിയിരുക്കുന്നു. “വചനം ജഡമായിത്തീർന്നു” എന്ന പ്രയോഗം അക്ഷരാർഥത്തിൽ അല്ല; ആലങ്കാരിക പ്രയോഗമാണ്. അഥവാ, ആത്മിക അർത്ഥത്തിലാണ് അത് പ്രയോഗിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ, യേശു പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). സമവീക്ഷണ സുവിശേഷങ്ങൾ പൂർണ്ണമായും, യേശുവെന്ന മനുഷ്യൻ്റെ ജനനം മുതൽ ഉത്ഥാനം വരെയുള്ള ചരിത്രപരത പ്രതിപാദിക്കുമ്പോൾ, യോഹന്നാൻ അധികവും ആത്മിക വിഷയങ്ങളും പ്രഭാഷണങ്ങളുമാണ് പ്രതിപാദിക്കുന്നത്. അതുകൊണ്ടാണ് “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്ന് ശിഷ്യന്മാർ പറഞ്ഞതും (യോഹ, 6:60), പല ശിഷ്യന്മാരും അവനെ വിട്ടുപോയതും. (യോഹ, 6:66). ഒരുകാര്യം വ്യക്തമാണ്: വചനം അവതാരം എടുത്തതോ, വചനം രൂപാന്തരപ്പെട്ട് യേശു ആയതോ അല്ല. അങ്ങനെവന്നാൽ, ക്രിസ്തു മാത്രമല്ലാതെ പിന്നെ വചനം ഉണ്ടാകാൻ പാടില്ല. എന്നാൽ, ക്രിസ്തുവിനൊപ്പവും ക്രിസ്തുവിനു ശേഷവും വചനത്തെ പുതിയനിയമത്തിൽ ഉടനീളം കാണാം. തന്നെയുമല്ല, ക്രിസ്തു അക്ഷരാർത്ഥത്തിൽ, വചനം ജഡമായവനാണെന്ന് പറഞ്ഞാൽ; അത്, അവൻ ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് പറയുന്നതിന് തുല്യമാണ്. എന്തെന്നാൽ, ദൈവം തൻ്റെ വായിലെ വചനത്താലാണ് സകലവും സൃഷ്ടിച്ചത്, (സങ്കീ, 33:6). മറ്റൊരു വചനം ദൈവത്തിനില്ല. യഥാർത്ഥത്തിൽ, അതേ വചനം ജഡമായവനാണ് ക്രിസ്തുവെന്ന് പറഞ്ഞാൽ; അവൻ സൃഷ്ടിക്ക് തുല്യമാകും. തന്മൂലം, ചവനം ജഡമായിത്തീർന്നു എന്ന യോഹന്നാൻ്റെ പ്രയോഗം തികച്ചും ആലങ്കരികമാണെന്ന് മനസ്സിലാക്കാം. അഥവാ, ആത്മിക അർത്ഥമാണ് ഉള്ളതെന്ന് മനസ്സിലാക്കാം.

13. ഇനി, “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു” എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ച് പരമപ്രധാനമായ ചില കാര്യങ്ങൾ അറിയണം. ക്രിസ്തു ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്നും ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്നും വിചാരിക്കുന്നവരുണ്ട്.എന്നാൽ, അതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല. ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. അതായത്, നമ്മുടെ ഏകദൈവം ആത്മാവും (യോഹ, 4:24; 1തിമൊ, 2:5), നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). ഇനി നമുക്ക് വിശദമായി അറിയാം: കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്ന ക്രിസ്തു മൂലം പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. (മത്താ, 5:17-18). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). ട്രിനിറ്റിയുടെ പഠിപ്പിക്കൽപോലെ, ക്രിസ്തു യഥാർത്ഥത്തിൽ വചനമെന്ന നിത്യപുത്രൻ ആയിരുന്നെങ്കിൽ; പ്രവചനംപോലെ, എ,ഡി. 29-ൽ ജനിച്ച ക്രിസ്തുവും ദൈവപുത്രനും ആരാണെന്ന് പറയും. തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമെന്ന നിത്യപുത്രനല്ലെന്ന് മനസ്സിലാക്കാം.

14. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമെന്ന നിത്യദൈവമല്ലെന്ന് മനസ്സിലാക്കാം.

15. ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). തന്നെയുമല്ല. ദൈവം ശാശ്വതവാനും മരണമില്ലാത്തവനും ആണ്. (സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

16. ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യൻ, വചനമെന്ന നിത്യപുത്രനാണെന്ന് എങ്ങനെ പറയും? തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ വചനമല്ലെന്നത് തർക്കമറ്റ വസ്തുതയാണ്.

17. അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). പുതിയനിയമത്തിൽ മനുഷ്യരുടെ നിത്യരക്ഷയ്ക്കായിമാത്രം വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, വചനമെന്ന നിത്യപുത്രനാണെന്ന് എങ്ങനെ പറയും? തന്മൂലം, യേശു യഥാർത്ഥത്തിൽ വചനമല്ലെന്ന് സംശയലേശമന്യേ തെളിയുന്നു.

18. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. എന്നുവെച്ചാൽ, നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. നിത്യമായ അസ്തിത്വത്തിൽ പിതാവെന്ന ഏകദൈവമേ ഉള്ളെങ്കിൽ, ക്രിസ്തുവിന് വചനമെന്ന നിത്യപുത്രനായിരിക്കാൻ എങ്ങനെ സാധിക്കും. തന്മൂലം, യേശു യഥാർത്ഥത്തിൽ വചനമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

19. ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെന്ന് തെറ്റിദ്ധരിക്കാനുണ്ടായ ഒരു വാക്യം കൂടിയുണ്ട്: “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം.” (1 യോഹ, 1:1). അപ്പൊസ്തലന്മാർ അനുഭവിച്ചറിഞ്ഞ സാക്ഷാൽ വചനത്തെക്കുറിച്ചാണ്, ജീവൻ്റെ വചനം എന്ന് ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്നത്. അതിൻ്റെ തെളിവ് വചനത്തിൽത്തന്നെ ഉണ്ട്: “അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും.” (ഫിലി, 2:15-16). ഈ വേദഭാഗത്ത്, ജീവൻ്റെ വചനമെന്ന് ദൈവത്തിൻ്റെ സാക്ഷാൽ വചനത്തെ പറഞ്ഞിരിക്കുന്നത് നോക്കുക. തന്നെയുമല്ല, ജീവൻ്റെ വചനത്തെയും ക്രിസ്തുവിനെയും കൃത്യമായി വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ജീവൻ്റെ വചനത്തെ കുറിക്കാൻ രണ്ട് വേദഭാഗങ്ങളിലും ഒരേ ഗ്രീക്ക് പ്രയോഗമാണ് പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തിൽ വചനത്തെ കുറിക്കുന്ന ഹ്റെമാ (hraymah) എന്ന ഒരു ഗ്രീക്കുപദം കൂടിയുണ്ട്. ആ പദംകൊണ്ടും വചനത്തെ നിത്യജീവൻ്റെ വചനമെന്നും ജീവൻ്റെ വചനമെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 6:68; പ്രവൃ, 5:20). തന്മൂലം, ജീവൻ്റെ വചനം ക്രിസ്തുവല്ല; ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് മനസ്സിലാക്കാമല്ലോ. 1യോഹന്നാൻ 1:1 ക്രിസ്തുവിനെ കുറിക്കുന്നതല്ല എന്നതിൻ്റെ മറ്റൊരു തെളിവ് തരാം. പ്രസ്തുതവാക്യത്തിൽ, ആദിമുതൽ ഉള്ളത്, എന്ന് നപുംസകലിംഗ സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി പിതാവിനെക്കുറിച്ച് പറയാൻ ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങൾ കാണിക്കാം: “പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.” (1യോഹ, 2:13. ഒ.നോ: 2:14). പിതാവിനെക്കുറിച്ച് പറഞ്ഞപ്പോൾ, ആദിമുതൽ ഉള്ളത് എന്ന് പറയാതെ, ആദിമുതൽ ഉള്ളവൻ എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത് നോക്കുക. അതായത്, പ്രസ്തുത വേദഭാഗത്ത് പറഞ്ഞിരിക്കുന്ന, ജീവൻ്റെ വചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെ കുറിക്കുന്നത് ആയിരുന്നെങ്കിൽ; ആദിമുതൽ ഉള്ളത് എന്ന് പറയാതെ, ആദിമുതൽ ഉള്ളവൻ എന്ന് കൃത്യമായ പുല്ലിംഗ സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ജഡമാത്തീർന്ന വചനത്തെ കുറിക്കാൻ സുവിശേഷങ്ങളിൽ പുല്ലിഗ സർവ്വനാമം ഉപയോഗിച്ച യോഹന്നാൻ, തൻ്റെ ലേഖനത്തിൽ നേരിട്ട് യേശുവിനെ വചനമെന്ന് വിശേഷിപ്പിക്കുകയാണെങ്കിൽ, പുല്ലിഗം ഉപയോഗിക്കാതിരിക്കുമോ? തന്മൂലം, അവിടെപ്പറയുന്ന ജീവൻ്റെ വചനം യഥാർത്ഥത്തിൽ ക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ഞങ്ങൾ കേട്ടു, സ്വന്ത കണ്ണുകൊണ്ടു കണ്ടു, ഞങ്ങൾ നോക്കി എന്നൊക്കെ പറഞ്ഞിരിക്കുന്നത്, അപ്പൊസ്തലന്മാർ അനുഭവിച്ചറിഞ്ഞ അല്ലെങ്കിൽ രുചിച്ചറിഞ്ഞ ദൈവത്തിൻ്റെ വചനത്തെക്കുറിച്ചുള്ള ആലങ്കരിക പ്രയോഗമാണ്.

20. വചനത്തെക്കുറിച്ച് ചില കാര്യങ്ങൾകൂടി നോക്കാം. ദൈവത്തിൻ്റെ വചനത്തെ പുതിയനിയമത്തിൽ, ലോഗോസ് എന്നും, ഹ്റെമാ എന്നും രണ്ട് ഗ്രീക്ക് പദങ്ങൾകൊണ്ട്, അഭിന്നമായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ഉദാ: (എബ്രാ, 11:3; 2പത്രൊ, 3:5). എന്നാൽ, വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്, ലോഗോസ് ആയതുകൊണ്ട്, നാം അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. വചനത്തെ, ദൈവത്തിൻ്റെ വചനവമെന്നും ക്രിസ്തുവിൻ്റെ വചനവമെന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കോ, 5:1. ഒ.നോ: 8:1; പ്രവൃ, 4:31; 6:2,7; 8:14; 11:1; 13:5,44,46.48.49). ക്രിസ്തുവിൻ്റെ വചനം: “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” (മത്താ, 24:35. ഒ.നോ: മർക്കൊ, 8:38; 13:31; ലൂക്കൊ, 6:47; 9:36; 21:33; യോഹ, 5:24; 8:31,37,43,51,52; 14:23). ലോഗൊസ് പിതാവിൻ്റെ വചനമാണെന്നും ക്രിസ്തു പറഞ്ഞു. “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24. ഒ.നോ: 17:6,14,17).  ക്രിസ്തുവിൻ്റെ വചനം‘ എന്നു അപ്പൊസ്തലന്മാരും പറയുന്നു: “അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” (ലൂക്കൊ, 4:32. ഒ.നോ: 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 2:5). ദൈവത്തിൻ്റെ വചനവും ക്രിസ്തുവിൻ്റെ വചനവും ഒന്നായിരിക്കെ, അവൻ യഥാർത്ഥത്തിൽ വചനമാണെന്ന് എങ്ങനെ പറയും? വചത്തിനൊരു വചനമുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, യഥാർത്ഥത്തിൽ ക്രിസ്തു വചനമല്ലെന്ന് വ്യക്തമാണല്ലോ?

21. യോഹന്നാൻ്റെ സുവിശേഷത്തിലാണല്ലോ വചനം ദൈവമായിരുന്നു” എന്ന് പറയുന്നത്. (യോഹ, 1:1). അതേ യോഹന്നാൻ തന്നെയാണ്, യേശു മനുഷ്യനാണെന്ന് ഏറ്റവും അധികം രേഖപ്പെടുത്തിയിരിക്കുന്നത്. “വചനം ജഡമായിത്തീർന്നു” എന്നത് ഉൾപ്പെടെ 15 പ്രാവശ്യം യേശു മനുഷ്യനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യോഹ, 1:14; 1:30; 4:29; 5:12; 7:46; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). വചനം യഥാർത്ഥത്തിൽ യേശുക്രിസ്തുവെന്ന നിത്യദൈവമാണെങ്കിൽ, യോഹന്നാൻ്റെ സുവിശേഷംപോലെ പരസ്പര വിരുദ്ധമായ ഒരു പുസ്തകം ലോകത്തൊരിടുത്തും ഉണ്ടാകില്ല. അതൊരു ദൈവവചനമായിട്ട് അംഗീകരിക്കാനും പറ്റില്ല. തന്മൂലം, യഥാർത്ഥത്തിൽ വചനം ക്രിസ്തുവല്ല; വചനം ജഡമായിത്തീർന്നവനാണ് ക്രിസ്തുവെന്ന് മനസ്സിലാക്കാം.

22. പഴയനിയമത്തിൽ ദൈവത്തിൻ്റെ വായിൽക്കൂടി വരുന്നതാണ് ദബാർ അഥവാ, വചനം. “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; 138:4; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). പുതിയനിയമത്തിൽ ലോഗോസ് അഥവാ, വചനം യേശുക്രിസ്തുവിൻ്റെ വായിൽക്കൂടി വരുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു.” (ലൂക്കൊ, 4:22). ഈ വേദഭാഗത്ത്, വാക്കുകൾ എന്നത്, വചനം അഥവാ, ലോഗോസ് ആണ്. അടുത്തവാക്യം: “ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.” (യോഹ, 15:3. ഒ.നോ: 12:48). യഹോവ വചനത്തെ (ദവാർ) അയച്ചു സൗഖ്യമാക്കിയെന്നും (സങ്കീ, 107:20), യേശു തൻ്റെ വാക്കു അഥവാ വചനം (ലോഗൊസ്) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തിയെന്നും പറഞ്ഞിരിക്കുന്നു. (മത്താ, 8:16). യഹോവയുടെ വായിൽനിന്ന് പുറപ്പെട്ട വചനവും യേശുവിൻ്റെ വായിൽനിന്ന പുറപ്പെട്ട വചനവും ഒന്നുതന്നെയാണ്. ദൈവത്തിന് രണ്ട് വചനമില്ല. രണ്ടും ചെയ്യുന്നത് ഒരേ പ്രവൃത്തിയുമാണ്. അപ്പോൾ, യേശു യഥാർത്ഥത്തിൽ വചനമാണെന്ന് എങ്ങനെ പറയാൻ കഴിയും? വചനത്തിൻ്റെ വായിൽനിന്ന് വചനം പുറപ്പെട്ടു എന്ന് പറഞ്ഞാൽ; എങ്ങനെയിരിക്കും? വചനം, വചനംകൊണ്ട് സൗഖ്യമാക്കിയെന്ന് പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെന്ന് പറയുന്നത്, യുക്തിക്കും ബുദ്ധിക്കും വചനത്തിനും നിരക്കുന്നതല്ല.

23. ദൈവത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചും, വചനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചും അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം. ദൈവത്താലുള്ള ജനനം: “ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.” (1യോഹ, 3:9). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.” (1യോഹ, 5:1). വചനത്താലുള്ള ജനനം: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ  തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). അടുത്തവാക്യം: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 2തെസ്സെ, 2:14; യാക്കോ, 1:23). ഒരു വ്യക്തി, ദൈവത്തിൽ നിന്നും, ദൈവത്തിൻ്റെ വചനത്തിൽ നിന്നും പ്രത്യേകം പ്രത്യേകം വീണ്ടുംജനിക്കേണ്ട ആവശ്യമില്ല. തന്മൂലം, ദൈവത്തിൻ്റെ വചനം, ദൈവം തന്നെയാണ്. മറ്റൊരു വ്യക്തിയായി വചനത്തെ ഒരിക്കലും വേർപെടുത്താൻ കഴിയില്ലെന്ന് മനസ്സിലാക്കാം.

24. വളരെ ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: ദൈവത്തിൻ്റെ വചനം അഥവാ, ലോഗൊസിനെയും യേശുക്രിസ്തുവിനെയും ഒരു വാക്യത്തിൽത്തന്നെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ ലോഗോസ് പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃ, 4:30). അടുത്തവാക്യം: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച ലോഗോസ്.” (പ്രവൃ, 10:36). അടുത്തവാക്യം: “അവൻ  ദൈവത്തിന്റെ ലോഗോസും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.” (വെളി, 1:2. ഒ.നോ: യോഹ, 5:38; 17:6,14,20; 1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:9; 20:4). യഥാർത്ഥത്തിൽ ലോഗോസ് അഥവാ, വചനം ക്രിസ്തു ആയിരുന്നെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും വേർതിരിച്ച് പറയുമായിരുന്നോ? ഒരിക്കലും പറയില്ലായിരുന്നു. തന്മൂലം, ക്രിസ്തു വചനമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

25. തൻ്റെ വചനവും പിതാവിൻ്റെ വചനവും ഒന്നാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും മനുഷ്യർ പ്രസംഗിച്ച വചനവും ലോഗോസാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം (ലോഗോസ്) നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല (ലോഗോസ്) സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു (ലോഗോസ്) തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), അപ്പൊസ്തലന്മാരുടെ വചനവും (യോഹ, 17:20),  മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. ദൈവവും ക്രിസ്തുവും ദൂതന്മാരും മനുഷ്യരും സംസാരിക്കുന്നത് അഥവാ, അവരുടെ വായിൽക്കുടി വരുന്നത് യേശുക്രിസ്തു ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, വചനം അഥവാ, ലോഗൊസ് അക്ഷരാർത്ഥത്തിൽ ക്രിസ്തുവാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല.

26. ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: (യോഹ, 12:48; 15:3). പ്രമാണിച്ച വചനം: “എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28). പ്രാർത്ഥിച്ച വചനം: °അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.” (മത്താ, 26:44). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതുമായ വചനം അഥവാ, ലോഗോസ് ആണെന്നിരിക്കെ, ക്രിസ്തു യഥാർത്ഥത്തിൽ വചനം ആണെന്ന് എങ്ങനെ പറയും? വചനം വചനം പറഞ്ഞു, വചനം വചനം പ്രമാണിച്ചു, വചനം വചനം പ്രസംഗിച്ചു, വചനം വചനം ചൊല്ലി പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞാൽ; അതൊരു പ്രഹേളികയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ? തന്മൂലം. ക്രിസ്തു വചനമല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

27. “അവന്റെ വചനം കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.” (പ്രവൃ, 2:41). പത്രൊസിൽ നിന്ന് ലോഗോസ് അഥവാ, വചനം കൈക്കൊണ്ടവരാണ് സ്നാനം ഏറ്റത്. അടുത്തവാക്യം: “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44). ക്രിസ്തു തൻ്റെ ശുശ്രൂഷ തികച്ച് പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയശേഷമാണ്, ദൈവത്തിൻ്റെ വചനത്താലുള്ള ഈ പ്രവൃത്തികളൊക്കെ നടക്കുന്നതെന്ന് ഓർക്കണം. തന്മൂലം, വചനം ക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? യഥാർത്ഥത്തിൽ, ക്രിസ്തു വചനമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46). വചനത്തിൻ്റെ വിവിധ വിശേഷണങ്ങളും കാണുക: ആണയുടെ വചനം (എബ്രാ, 7:28), ഉൾനട്ട വചനം (യാക്കോ, 1:21), കർത്താവിൻ്റെ വചനം (പ്രവൃ, 8:25), ക്രിസ്തുവിൻ്റെ വചനം (കൊലൊ, 3:16), ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം (എബ്രാ, 6:2), ക്രിസ്തുവിൻ്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവചനം (ലൂക്കൊ, 4:22), കൃപയുടെ വചനം (പ്രവൃ, 14:3), ക്രൂശിൻ്റെ വചനം (1കൊരി, 1:18), ജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8), തിരുവചനം (സങ്കീ, 119:25), ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനം (എബ്രാ, 2:2), ദൈവവചനം (ലൂക്കൊ, 5:1), ദൈവത്തിൻ്റെ സത്യവചനം (വെളി, 19:9, നിരപ്പിൻ്റെ വചനം (2കൊരി, 5:19), നീതിയുടെ വചനം (എബ്രാ, 5:13), ന്യായം വിധിക്കുന്ന വചനം (യോഹ, 12:48), ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം (യോഹ, 15:25), പത്ഥ്യവചനം (1തിമൊ, 6:3), പരിജ്ഞാനത്തിൻ്റെ വചനം (സദൃ, 19:27), പ്രവചനപുസ്തകത്തിലെ വചനം (വെളി, 22:19), മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനം (1കൊരി, 2:13), യിസ്രായേൽ മക്കൾക്ക് അയച്ച വചനം (പ്രവൃ, 10:36), യെശയ്യാപ്രവാചകൻ പറഞ്ഞ വചനം (യോഹ, 12:38), രക്ഷാവചനം (പ്രവൃ, 13:26), വാഗ്ദത്തവചനം (റോമ, 9:9), വിശുദ്ധവചനം (സങ്കീ, 105:42), വിശ്വാസയോഗ്യമായ വചനം (1തിമൊ, 4:9), സത്യവചനം (2കൊരി, 6:6), സാക്ഷ്യവചനം (വെളി, 12:11), സുവിശേഷവചനം (പ്രവൃ, 15:7). ഇതൊക്കെ ക്രിസ്തുവല്ല; ദൈവത്തിൻ്റെ ഏകവചനമാണ്. യഥാർത്ഥത്തിൽ, ക്രിസ്തു വചനമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ പ്രത്യക്ഷതയായ ഒരു സമ്പൂർണ്ണ മനുഷ്യവ്യക്തി ആയിരുന്നു. ഇതാണ്, ദൈവത്മാവിനാൽ ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന യഥാർത്ഥ വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നാണ് പൗലൊസ് അപ്പൊസ്തലൻ പറയുന്നത്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ഈ വേദഭാഗത്ത്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും ഉണ്ടെന്ന് പറഞ്ഞിരിക്കയാൽ, പിതാവും പുത്രനും ഒരുപോലെ ദൈവമാണെന്ന് ക്രൈസ്തവ സഭയിലെ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നു. അതിലെ സത്യാവസ്ഥ മനസ്സിലാക്കാൻ ആദ്യം നമുക്ക് പിതാവായ ദൈവത്തെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം:

പഴയപുതിയനിയമങ്ങൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വമല്ല; ഏകനാണ്. ദൈവം ഏകനാണ് എന്നതാണ് കല്പനകളിൽ ഒന്നാമത്തെ കല്പന. “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ നിൻ്റെ ദൈവമാകുന്നു എന്ന് ബഹുവചനത്തിലല്ല; ഞാൻ നിൻ്റെ ദൈവമാകുന്നു എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യെഹൂദൻ്റെ പ്രസിദ്ധമായ ഷ്മ പ്രഖ്യാപനവും അതുതന്നെയാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യെഹുദന്മാർക്ക് ദൈവത്തെ അറിയില്ലായിരുന്നു എന്ന് പഠിപ്പിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും പണ്ഡിതന്മാരുമുണ്ട്. യഥാർത്ഥത്തിൽ ഇപ്പറയുന്നവർക്ക് യെഹൂദനെ അറിയില്ല എന്നതാണ് വസ്തുത. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പഴയപുതിയനിയമങ്ങളിൽ പറഞ്ഞിട്ടുണ്ട്: “അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ  ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ.” (സങ്കീ, 147:19,20). യെഹൂദൻ്റെ പ്രധാന വിശേഷതയെപ്പറ്റി പൗലൊസും പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ട്. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നത് തന്നേ.” (റോമർ 3:2. ഒ.നോ: 9ൻ്റെ4). ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്ക് ദൈവത്തെ അറിയില്ലെങ്കിൽ, നമുക്ക് യിസ്രായേലിൻ്റെ ദൈവത്തെയും അവൻ അവർക്കുകൊടുത്ത അവൻ്റെ വചനത്തെയും നമ്മൾ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സമ്മതിക്കേണ്ടിവരും. യെഹൂദാഗോത്രത്തിൽ കന്യകയിൽനിന്ന് ജനിച്ച പരിശുദ്ധനായ ഒരു യെഹൂദൻ ഉണ്ടായിരുന്നു. അവനാണ് നമ്മുടെ കർത്താവായ ക്രിസ്തു. അവനോട്, ഒരു ശാസ്ത്രി വന്നിട്ട് എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചു. അപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ഏകൻ എന്ന പ്രയോഗത്തിന് ബഹുത്വമുണ്ടെന്നാണ് പലരുടെയും ദൂർവാദം. എന്നാൽ, ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധേയമാണ്: ഏകനേയുള്ളൂ; എന്ന് പറഞ്ഞശേഷം, അവർ അല്ലാതെ എന്ന് ബഹുവചനത്തിലല്ല; അവൻ അല്ലാതെ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, മറ്റൊരുത്തനുമില്ല എന്ന് വീണ്ടും ഏകവചനത്തിൽ പറഞ്ഞുകൊണ്ട് എല്ലാ ദുർവാദങ്ങളെയും ശാസ്ത്രി ഖണ്ഡിച്ചുകളയുകയാണ്. യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: അവൻ  ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; ഏകനാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ.

ദൈവം ഏകനാണെന്നത് കേവലം ഒരരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം, ഏകൻ ആണെന്നതും, അവനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും, നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും, വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും, നമ്മുടെ മക്കൾക്ക്, ഉപദേശിച്ചു കൊടുക്കേണ്ടതും, ഒരു അടയാളമായി നമ്മുടെ കൈയ്യിൽ കെട്ടേണ്ടതും, ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും, വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9). ഇത്, യഹോവയായ ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

ഇത്രയ്ക്കും സ്ഫടികസ്ഫുടമായി ദൈവാത്മാവിനാൽ, രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കിലും, ദൈവം ഏകനല്ല; ദൈവത്തിനൊരു ബഹുത്വമുണ്ട്, അല്ലെങ്കിൽ, ദൈവത്തിൽ ഒരു ബഹുത്വമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് അനേകരും. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ് തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് പുതിയനിയമത്തിൽ 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ത്രിത്വമാണെന്ന് സ്ഥാപിക്കാൻ ആർക്കും കഴിയില്ല.

ക്രൈസ്തവ സഭയിൽ ദുരുപദേശങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്തതുകൊണ്ട്, മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും പണ്ഡിതന്മാരുമുണ്ട്. തന്മൂലം, യഹോവ ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ തെളിവുകൾ ആദ്യം നോക്കാം. ബൈബിളിലെ ആദ്യപ്രയോഗം പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെ ഫറവോനോട് പറയുന്നതാണ്: ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല (there is none like unto the LORD our God) എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10). മൂന്ന് യഹോയുണ്ടെങ്കിൽ, ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് ഏകവചനത്തിൽ പറയുമോ; യഹോവമാരെപ്പോലെ ആരുമില്ലെന്ന് ബഹുവചനത്തിൽ പറയുമോ? ഭാഷയ്ക്കൊരു വ്യാകരണമുണ്ട്. അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശം ജനിക്കുന്നത്. അടുത്തവാക്യം, ഒന്നാം കല്പനയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:2-3; ആവ, :5:6-7). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതെന്ന് ഏകവചനത്തിൽ, അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്ന് യഹോവയുണ്ടെങ്കിൽ, ഒന്നാം കല്പനപ്രകാരം അതിൽ രണ്ടുപേർ അന്യദൈവങ്ങൾ അഥവാ, വ്യാജദൈവങ്ങളാണെന്നാണ് ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം മനസ്സിലാക്കേണ്ടത്. അടുത്തവാക്യം, യെഹൂദൻ്റെ ഷ്മാ പ്രഖ്യാപനമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). ഇവിടെയും, യഹോവ മൂന്നുപേരെന്നല്ല; യഹോവ ഏകൻ തന്നേ എന്നാണ് പറയുന്നത്. പുതിയനിയമത്തിൽ, നമ്മുടെ കർത്താവായ ക്രിസ്തുവും ശാസ്ത്രിയും അക്കാര്യം സ്ഥിരീകരിച്ചത് തുടക്കത്തിൽ നാം കണ്ടതാണ്. (മർക്കൊ, 12:29,32). അടുത്തവാക്യം, ഹിസ്ക്കിയാ രാജാവിൻ്റെ പ്രാർത്ഥനയാണ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). പ്രാർത്ഥനയുടെ അടുത്തഭാഗത്ത് വീണ്ടും പറയുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം.” (2രാജാ, 19:19. ഒ.നോ: യെശ, 37:16,20). യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഖണ്ഡിതമായിട്ടാണ് പറയുന്നത്. അതായത്, മൂന്ന് യഹോവ ഉണ്ടെന്ന് പറയുന്നവർ, അതിൽ രണ്ട് യഹോവ ദൈവമല്ലാത്ത ഡെമ്മികൾ ആണെന്നാണ് പറയുന്നത്. നെഹെമ്യാവ് പറയുന്നു: “നീ, നീ മാത്രം യഹോവ ആകുന്നു.” (9:6). മൂന്ന് യഹോവയുണ്ടെങ്കിൽ, നീ, നീ മാത്രം യഹോവ ആകുന്നു എന്ന് ഏകവചനത്തിൽ ഖണ്ഡിതമായി പറയുമോ? ബൈബിൾ എഴുത്തുകാരൊക്കെ മണ്ടന്മാരായിരുന്നോ? അതോ, അവരിലൊക്കെ വ്യാപരിച്ചിരുന്നത് ദുരാത്മാവാണോ? ഇയ്യോബ് പറയുന്നു: “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു.” (ഇയ്യോ, 9:8). മൂന്ന് യഹോവ ഉണ്ടായിട്ട്, അതിൽ ഒരു യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയത്. അക്കാര്യം യെശയ്യാവും പറഞ്ഞിട്ടുണ്ട്. (യെശ, 44:24). ദാവീദ് പറയുന്നു: “താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി (Who only doeth wondrous things) യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18). ഒരുത്തൻ മാത്രമാണ് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന യഹോവയെന്നാണ് ദാവീദ് പറയുന്നത്. ദാവീദിൻ്റെ അടുത്തവാക്യം: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (whose name alone is JEHOVAH) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). യഹോവയെന്ന നാമം ഒരുത്തനുമാത്രമേ ഉള്ളെന്ന് ഖണ്ഡിതമായാണ് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് രാജാവ് പറയുന്നത്. (പ്രവൃ, 13:22). ഇനി യഹോവ പറയുന്നത് കേൾക്കുക: ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8). ഞങ്ങൾ യഹോവ എന്നല്ല; ഞാൻ യഹോവ, എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കില്ല. അടുത്തവാക്യം: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). രക്ഷിതാവായ ഒരു യഹോവ മാത്രമേയുള്ളു. അടുത്തവാക്യം: സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6). യഹോവയായ ഏകദൈവം പറയുന്നു: താൻ ഒരുത്തൻ മാത്രമാണ് മഹത്വത്തിന് യോഗ്യൻ, താൻ ഒരുത്തൻ മാത്രമാണ് രക്ഷിതാവ്, താൻ ഒരുത്തൻ മാത്രമാണ് ദൈവം. മൂന്ന് യഹോയുണ്ടെന്ന് പറയുന്നവർക്ക് സന്തോഷമായോ? ത്രിത്വത്തിലെ മൂന്ന് പേരും യഹോവയാണെന്ന് പറയുന്ന നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ രണ്ടുപേർ, മഹത്വത്തിന് യോഗ്യരല്ലാത്തവരും, രക്ഷിക്കാൻ കഴിയാത്തവരും, ദൈവമല്ലാത്തവരുമാണ്. ഇതുപോലെ അനവധി വാക്യങ്ങളുണ്ട്. (ആവ, 32:39; സങ്കീ, 40:5; 84:10; 89:6; 136:4; യെശ, 2:11; 45:5,18; 21,22; 46:5,9; യിരെ, 50:4; മീഖാ, 7:18). മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ യഥാർത്ഥത്തിൽ ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്.

അഭിനവ പണ്ഡിതന്മാരുടെ ദുർവ്യാഖ്യാനപ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും യഹോവയാണ്. എന്നാൽ, ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിളിൽ, പിതാവായ ഒരേയൊരു യഹോയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇനി നമുക്ക്, പിതാവായ യഹോവയെക്കുറിച്ച് നോക്കാം. ആദ്യം പഴയനിയമത്തിൽ നോക്കാം: “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും മുകളിൽ നാം കണ്ടതാണ്. ആ ഒരുത്തൻ മാത്രമായ ദൈവമായ യഹോവയാണ് പിതാവെന്നാണ് ദൈവപുരുഷനായ മോശെ പറയുന്നത്. അടുത്തവാക്യം: പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. (1ദിന, 29:10). യിസ്രായേലിൻ്റെ ദൈവമായ ഒരേയൊരു യഹോവയാണ് അവരുടെ പിതാവെന്നാണ് ദാവീദ് രാജാവ് പറയുന്നത്. അടുത്തവാക്യം: “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;” (യെശ, 63:16). യെശയ്യാവിൻ്റെ അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). ഏകദൈവമായ യഹോവ തന്നെയാണ് പിതാവെന്നാണ് യെശയ്യാവും വ്യക്തമാക്കുന്നത്. അടുത്തവാക്യം: “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ.” (മലാ, 1:6). മലാഖിയുടെ അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). ഒരു ദൈവവും പിതാവുമേയുള്ളു; അവൻ്റെ പേരാണ് യഹോവ. ഇനി, യഹോവയായ ഏകദൈവം പറയുന്ന ഒരു വാക്യമുണ്ട്; “ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.” (യിരെ, 31:9). അതായത്, ഏകദൈവമായ യഹോവ തന്നെയാണ് പിതാവെന്നാണ് മേല്പറഞ്ഞ വേദഭാഗങ്ങൾ വ്യക്തമാകുന്നത്.

ഇനി നമുക്ക് പുതിയനിയമത്തിൽ നോക്കാം: “ഏകസത്യദൈവമായ നിന്നെയും അഥവാ, പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:1-3). ഇത് മറ്റാരും പറയുന്നതല്ല നമ്മുടെ കർത്താവായ യേശുക്രിസ്തു പറയുന്നതാണ്. ഒന്നുകൂടി ശ്രദ്ധിച്ചാൽ കർത്താവ് നമ്മോട് എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാകും. ഏകസത്യദൈവം പിതാവാണ് (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നാണ് അവൻ പറഞ്ഞത്. യെഹൂദന്മാർ പറയുന്നത് നോക്കുക: “ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.” (യോഹ, 8:41). ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്ക് ഒരേയൊരു ദൈവമേയുള്ളു; അതാണ് പിതാവായ യഹോവ. പൗലൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). അടുത്തവാക്യം: “എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളു; ദൈവവും പിതാവുമായവൻ ഒരുവനേയുള്ളു എന്നാണ് പൗലൊസ് പറയുന്നത്. എബ്രായലേഖകൻ പറയുന്നത് നോക്കുക: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്.” (എബ്രാ, 2:11). വിശുദ്ധീകരിച്ച യേശുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവും ദൈവമാണെന്ന് പറയുന്നവർ ഇങ്ങനെയും ചില വാക്യങ്ങൾ ബൈബിളിലുണ്ടെന്ന് മനസ്സിലാക്കുക. ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും അവൻ തന്നെയാണ് പിതാവായ ഏകദൈവമെന്നും സ്ഫടികസ്ഫുടമായാണ് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്.

ഇനി, പുതിയനിയമത്തിലെ അതിപ്രധാനമായ ഒരു കാര്യം കാണിക്കാം: പിതാവായ ദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവുമായവൻ എന്നിങ്ങനെ യോഹന്നാൻ 6:27-മുതൽ വെളിപ്പാട് 1:6-വരെ, 42 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മാവായ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിൽ കാണാൻ കഴിയില്ല. അടുത്തത്: സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11-13-വരെ ഇരുപത്തഞ്ചുപ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പിതാവെന്നല്ലാതെ, സ്വർഗ്ഗസ്ഥനായ പുത്രനെന്നോ, സ്വർഗ്ഗസ്ഥനായ പരിശുദ്ധാത്മാവെന്ന ഒരു പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ, പിതാവായ ഏകദൈവമേ നമുക്കുള്ളു. ഈ വസ്തുത, യഹോവയായ ഏകദൈവവും ദൈവത്തിന്റെ ക്രിസ്തുവും പഴയപുതിയനിയമ ഭക്തന്മാരും ഒരുപോലെ വ്യക്തമാക്കിയിരിക്കുന്നതാണ് മുകളിൽ നാം കണ്ടത്.

ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവയായ ഏകദൈവമാണ് പിതാവെന്നും നാം കണ്ടു. അതുകൊണ്ടാണ് പൗലൊസ് എഴുതിയിരിക്കുന്നത്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ഈ വേദഭാഗത്തെ ദേവന്മാർ എന്നത് ഗ്രീക്കിൽ ദൈവങ്ങൾ (theoi – gods) ആണ്. യഥാർത്ഥത്തിൽ, ഈ വാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ പിതാവല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. ദൈവങ്ങളെന്ന പേരിൽ ലോകത്തിൽ പലരുമുണ്ടെങ്കിലും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. എങ്കിലും, പ്രസ്തുത വാക്യത്തിലെ, പിതാവും പുത്രനും രണ്ടുപേരും ദൈവമാണെന്ന് അനേകർ വിചാരിക്കുന്നു. അതായത്, ഇവിടെപ്പറയുന്ന കർത്താവെന്ന പ്രയോഗത്തിന് ദൈവം എന്നാണ് അർത്ഥമെന്ന് വിചാരിക്കുന്നു. ഈ വേദഭാഗത്ത് കർത്താവെന്ന് പരിഭാഷ ചെയ്തിരിക്കുന്ന Lord എന്ന ഇംഗ്ലിഷ് പദത്തിന്, ദൈവമെന്ന് അർത്ഥമുണ്ട്. എന്നാൽ, ദൈവമെന്ന് മാത്രമല്ല അർത്ഥമുള്ളത്. അധികാരി, അധിപൻ, ഈശ്വരൻ, ഗുരു, ദേവൻ, നാഥൻ, പ്രഭു, ഭരണാധികാരി, ഭർത്താവ്, ഭൂവുടമ, യജമാനൻ, രക്ഷകൻ, രക്ഷിതാവ്, രാജാവ്, സൃഷ്ടികർത്താവ് എന്നൊക്കെ Lord എന്ന വാക്കിന് അർത്ഥമുണ്ട്. പ്രഭു, നാഥൻ, ഇടപ്രഭു, ഉണ്ടാക്കുന്നവൻ, അവകാശി തുടങ്ങിയവ കർത്താവെന്ന മലയാള പദത്തിൻ്റെ പര്യായങ്ങളാണ്. അതായത്, കർത്താവെന്ന പദത്തിന് മലയാളത്തിൽ ദൈവം എന്ന് അർത്ഥമില്ല. കർത്തൃത്വം എന്ന പദത്തിന് അധികാരം എന്നാണ് അർത്ഥം. കർത്തൃത്വം നടത്തുന്നവനാണ് കർത്താവ്. എബ്രായ ബൈബിളിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിന്റിൽ യഹോവയെന്ന ദൈവനാമത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, കുറിയൊസ് (kyrios) എന്ന പദമാണ്. സെപ്റ്റ്വജിൻ്റിൽ 7,350-തോളം പ്രാവശ്യം കുറിയൊസ് പ്രയോഗിച്ചിട്ടുണ്ട്. അതേ പദം തന്നെയാണ് പുതിയനിയമത്തിലും ഉപയോഗിക്കുന്നത്. കുറിയൊസ് പുതിയനിയമത്തിൽ 750-തോളം പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ദൈവനാമമായ യഹോവ എന്നർത്ഥത്തിൽ കുറിയൊസ് അഥവാ, കർത്താവ് അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ഉദാ: (മത്താ, 1:20, 23,24; 4:7,10; ലൂക്കൊ, 1:16,68; പ്രവൃ, 1:24; 2:20,21,25,35). എന്നാൽ, ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ഉപയോഗിച്ചതായി കാണുന്നില്ല. ദൈവത്തെ കുറിക്കുന്ന ഗ്രീക്കുപദം തിയൊസ് (theos) ആണ്. (മത്താ, 1:22; 3:9,16; 4:3,4). കുറിയൊസ് എന്ന പദത്തെ ദൈവപുത്രനായ യേശുവിന്, കർത്താവ് (മത്താ, 7:21,22, 8:2,6,21,25), യജമാനൻ (യോഹ, 4:11,15,19; 4:49; 5:7; 20:15). ഗുരു (യോഹ, 13:13,14; 20:18) എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിട്ടുണ്ട്. ക്രിസ്തുവിനെ കുറിയൊസ് അഥവാ, കർത്താവെന്ന് വിളിച്ചിരിക്കുന്നത് കർത്തൃത്വം നടത്തുന്നവൻ അഥവാ, അധികാരി എന്ന അർത്ഥത്തിലാണ്. ക്രിസ്തുവാണ് സഭയുടെ തലവൻ അഥവാ, അധികാരി. (എഫെ, 5:23; കൊലോ, 2:10,19).  ഇംഗ്ലീഷിലെ BKJV, BV2000, RNKJV തുടങ്ങിയ ചുരുക്കം ചില പരിഭാഷകളിൽ, പ്രസ്തുത വാക്യത്തിലെ കുറിയൊസിനെ, Master അഥവാ, യജമാനൻ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. “നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹ, 13:13,14). ഈ വാക്യത്തിലെ കർത്താവ് കുറിയൊസ് ആണ്. ഇവിടെ, താൻ ഗുരുവു ദൈവവും ആണെന്നല്ല; ഗുരുവും യജമാനനും എന്ന ആശയമാണ് ഉള്ളത്. കർത്താവിനെ കുറിക്കുന്ന കുറിയൊസ് ക്രിസ്തുവിന് മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്. ഉപമകളിലെ യജമാനനും (മത്താ, 13:27; 18:25; 24:25), മുന്തിരിത്തോട്ടത്തിൻ്റെ ഉടയവനും (മത്താ, 20:8; 21:40; മർക്കൊ, 12:9) അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, ഉപമയിലെ അപ്പനും (മത്താ, 21:30), അഗ്രിപ്പാ രാജാവും (പ്രവൃ, 25:26), ഫിലിപ്പൊസും (യോഹ, 12:21). പൗലൊസും ശിലാസും (പ്രവൃ, 16:30), അബ്രാഹാമും (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പനും (വെളി, 7:14) കുറിയൊസ് ഉപയോഗിച്ചിട്ടുണ്ട്.

ഇനി, നാം അറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പിതാവായ ഏകദൈവവമേ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. അതായത്, പിതാവ് ദൈവവും യേശുക്രിസ്തു കർത്താവുമാണ്. ഈ വേദഭാഗത്തെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ദൈവം എന്നത് പിതാവിൻ്റെ അഥവാ, യഹോവയുടെ അസ്തിത്വവും, കർത്താവ് എന്നത് യേശുക്രിസ്തുവിൻ്റെ പദവിയുമാണ്. അപ്പോൾ, യേശുക്രിസ്തു ആരാണ്? അവൻ്റെ അസ്തിത്വമെന്താണ്? ഇത് നാം അറിയേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ട്രിനിറ്റിയും യഹോവസാക്ഷികളും ക്രിസ്തുവിനെക്കുറിച്ച് പഠിപ്പിക്കുന്നത് ബൈബിളിൽ നിന്നല്ല; അറിയൂസിൻ്റെ ഉപദേശമാണ്. പിതാവിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രനാണ് ക്രിസ്തുവെന്നാണ് അറിയുസ് പഠിപ്പിച്ചത്. അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ നിഖ്യായിൽ കൂടിയ സുനഹദോസ് അതേ ഉപദേശത്തെ വെള്ളപൂശി പുത്രനെ സർവ്വകാലങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാക്കി. സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം എന്നാണ് നിഖ്യാ വിശ്വാസപ്രമാണത്തിൽ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. ഇതാണ് ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനം. ഒരു ജനിച്ച ദൈവവും ഒരു ജനിക്കാത്ത ദൈവവും ട്രിനിറ്റിക്കുണ്ട്. അതായത്, യഹോവസാക്ഷികളുടെ വിശ്വാസപ്രകാരം, ക്രിസ്തു ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ദൈവത്തിൽനിന്ന് ജനിച്ച ദൈവമാണ്. ഇതെങ്ങാനും ബൈബിളിലുള്ളതാണോ? എന്നാൽ, ബൈബിൾ എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം:

ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. അതായത്, നമ്മുടെ ഏകദൈവം ആത്മാവും (യോഹ, 4:24), നമ്മുടെ ഏകകർത്താവ് ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). ഇനി നമുക്ക് വിശദമായി അറിയാം: കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). അതിനാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. പ്രവചനംപോലെ, എ,ഡി. 29-ൽ മാത്രം ജനിച്ചവൻ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയോ, ആദ്യം ജനിപ്പിച്ചവനോ ആകുന്നത് എങ്ങനെയാണ്?

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യെഹൂദന്മാർ ക്രൂശിച്ചത് ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 2കൊരി, 5:21; 1തിമൊ, 2:6). നിഖ്യാസുനഹദോസ് മുതൽ 1,700 വർഷമായിട്ട് ക്രൈസ്തവർ ക്രൂശിക്കുന്നത് മരണമില്ലാത്ത ദൈവത്തെയാണ്. (1തിമൊ, 6:16)

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തവന്ന യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷ എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21).

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

ഇനി, നമ്മുടെ ഏകകർത്താവായ യേശുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നോക്കാം. യേശുക്രിസ്തു എന്ന ഏകകർത്താവ് എന്ന പ്രയോഗത്തിലെ, കർത്താവ് ദൈവമല്ല; കർത്തൃത്വം നടത്തുന്നവൻ അഥവാ, അധികാരി എന്ന അർത്ഥമാണ് ഉള്ളതെന്ന് മുകളിൽ നാം കണ്ടതാണ്. കർത്താവ് അഥവാ, അധികാരി എന്നത് അവൻ്റെ സ്ഥാനപ്പേരാണെന്നും, അവൻ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു എന്നും നാം കണ്ടുകഴിഞ്ഞു. ഇനിയും, നമ്മുടെ കർത്താവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി അറിയാം:

1. പിതാവായ ഏകദൈവമെ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. ഭാഷാപരമായി ഈ പ്രയോഗം, നമുക്ക് രണ്ട് ദൈവമുണ്ടെന്നോ, രണ്ടുപേരും ദൈവമാണെന്നോ സൂചന നല്കുന്നില്ല. ഉദാഹരണത്തിന്; ഒരു സഭയിൽ വർഗ്ഗീസെന്നും ജോസെഫെന്നും പേരുള്ള രണ്ട് പാസ്റ്ററുമാർ ഉണ്ടെന്നിരിക്കട്ടെ. നമുക്ക് വർഗ്ഗീസെന്ന ഏക പാസ്റ്ററേയുള്ളു, എന്ന് പറഞ്ഞശേഷം, ജോസെഫെന്ന ഏക പാസ്റ്ററും നമുക്കുണ്ടെന്ന് ആരെങ്കിലും പറയുമോ? അറിവില്ലാതെ ആരെങ്കിലും പറയുമായിരിക്കും. എന്നാൽ, ഭാഷാപരമായി ആ പ്രയോഗം തെറ്റാണ്. ഒന്നെങ്കിൽ, നമുക്ക് രണ്ട് പാസ്റ്റർ ഉണ്ടെന്ന് പറയും. അല്ലെങ്കിൽ, നമുക്ക് വർഗ്ഗീസെന്ന ഒരു പാസ്റ്ററും, ജോസേഫെന്ന മറ്റൊരു പാസ്റ്ററും ഉണ്ടെന്ന് പറയും. അതുമല്ലെങ്കിൽ, വർഗ്ഗീസെന്ന സീനിയർ പാസ്റ്ററും ഒരു ജൂനിയർ പാസ്റ്ററും ഉണ്ടെന്ന് പറയും. പ്രത്യുത, വർഗ്ഗീസെന്ന ഏക പാസ്റ്ററേ നമുക്കുള്ളു എന്ന് പറഞ്ഞശേഷം, ജോസെഫെന്ന ഏക സെക്രട്ടറിയും നമുക്കുണ്ടെന്ന് പറഞ്ഞാൽ, രണ്ടുപേരും പാസ്റ്റർമാർ ആണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ടാണ്, പലരും ഉപദേശം ഉണ്ടാക്കുന്നത്. പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറഞ്ഞാൽ, രണ്ടുപേരും ദൈവം ആണെന്നല്ല അർത്ഥം. അഞ്ചാം വാക്യംകൂടി ചേർത്ത് വായിച്ചാൽ, ഉത്തരം അവിടെത്തന്നെയുണ്ട്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. (1കൊരി, 8:5-6). അതായത്, ഈ പ്രപഞ്ചത്തിൽ ഒരേയൊരു സത്യദൈവമേയുള്ളു, അവനാണ്, യഹോവ അഥവാ, പിതാവായ ഏകദൈവം. (യോഹ, 17:3). അപ്പോൾ, ഏകകർത്താവായ യേശുക്രിസ്തു ആരാണ്? അവൻ നമ്മുടെ കർത്താവ് അഥവാ, സഭയുടെ അധികാരിയാണ്.

2. പുതിയനിയമത്തിൽ ദൈവനാമമായ യഹോവ എന്നർത്ഥത്തിൽ കുറിയൊസ് അഥവാ, കർത്താവ് അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്ന് മുകളിൽ നാം കണ്ടതാണ്: ഉദാ: (ലൂക്കൊ, 1:16,68; പ്രവൃ, 2:20,21). എന്നാൽ, ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ഉപയോഗിച്ചതായി കാണുന്നില്ല. തന്നെയുമല്ല, പ്രസ്തുത വാക്യത്തിൽ, പിതാവിനെ തിയൊസ് (theos) അഥവാ, ദൈവം എന്നും, യേശുവിനെ കുറിയൊസ് (kyrios) അഥവാ, കർത്താവ് എന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ, കൃത്യമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടുപേരും ദൈവമാണെങ്കിൽ, പിതാവിനെയും പുത്രനെയും തിയൊസ് എന്ന് വിശേഷിപ്പിക്കുമായിരുന്നു. തന്മൂലം, നമ്മുടെ ഏകർത്താവായ യേശു ദൈവമല്ലെന്ന് വ്യക്തമാണ്.

3. കുറിയൊസ് അഥവാ, കർത്താവ് എന്ന പദത്തിന്, ദൈവമെന്ന അർത്ഥം ഇല്ലെന്നതിന് കൃത്യമായ തെളിവ് പുതിയനിയമത്തിലുണ്ട്. ദൈവമായ കർത്താവ് എന്ന പ്രയോഗം അനേകം പ്രാവശ്യം കാണാൻ കഴിയും. ആദ്യ പ്രയോഗം മത്തായി 4:7-ലാണ്: യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു” എന്ന ആവർത്തന പുസ്തകത്തിലെ വാക്യമാണ് യേശു സാത്താനോട് പറഞ്ഞത്. (ആവ, 6:16). അടുത്തവാക്യം നോക്കുക: യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10). ഇതും ആവർത്തനത്തിലെ ഉദ്ധരണിയാണ്: “നിൻ്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കണം.” (ആവ, 6:13; 10:20). ദൈവമായ കർത്താവെന്ന് പറഞ്ഞാൽ, ദൈവമായ ദൈവമെന്നല്ല അർത്ഥം. ദൈവമായ യഹോവ എന്നാണ് അർത്ഥം. അതായത്, പഴയനിയമത്തിലെ ദൈവനാമമായ യഹോവയെ കുറിക്കാൻ, കർത്താവെന്ന അർത്ഥത്തിൽ കുറിയൊസ് പലപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 22:37; മർക്കോ, 12:29,30; ലൂക്കാ, 1:16,68; 4:8;,12; 10:27). തന്മൂലം, കർത്താവെന്ന പദത്തിന് ദൈവമെന്ന് അർത്ഥമില്ലെന്ന്, അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

4. ദൈവം ഒരുത്തൻ മാത്രം (monos theos – The only God) അണെന്നും (യോഹ, 5:44), ഏകസത്യദൈവം പിതാവാണ് (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും പുത്രൻ പറഞ്ഞിരിക്കുന്നു. (യോഹ, 17:3). പ്രസ്തുത വാക്യത്തിലെ കർത്താവെന്ന പ്രയോഗത്തിന് ദൈവമെന്ന അർത്ഥമുണ്ടെങ്കിലോ, ദൈവപുത്രൻ തന്നിൽത്തന്നെ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും പുത്രന് എങ്ങനെ പറയാൻ കഴിയും? താൻതന്നെ ഭോഷ്ക്ക് പറയുന്നവനായില്ലേ? ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും പറകവഴി, താൻ ദൈവമല്ലെന്ന് ഖണ്ഡിതമായിട്ടാണ് പുത്രൻ പറഞ്ഞിരിക്കുന്നത്. ദൈവപുത്രനായ യേശുവിൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാതെയാണ്, പലരും സ്വന്ത ഉപദേശം സ്ഥാപിക്കാൻ നോക്കുന്നത്. തന്നെയുമല്ല, ദൈവം ഒരുത്തൻ മാത്രം (monos theos) ആണെന്നും (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പുത്രൻ ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ എങ്ങനെ പറയും? അതായത്, താൻ ദൈവമാണെന്ന് ക്രിസ്തുവിനും, അവൻ ദൈവമാണെന്ന് അവൻ്റെ അപ്പൊസ്തലന്മാർക്കും അറിയില്ലായിരുന്നു. ട്രിനിറ്റി വിശ്വാസം എത്രമാത്രം ബൈബിൾ വിരുദ്ധമാണെന്നതിൻ്റെ തെളിവാണ് ഈ വേദഭാഗങ്ങൾ.

5. വളരെ പ്രധാനപ്പെട്ട ഒരു തെളിവ് തരാം: യേശുവിൻ്റെ ജനനത്തിൽ ഇടയന്മാരോടുള്ള ദൂതൻ്റെ ഒരു സദ്വാർത്തയുണ്ട്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). ഇതൊരു സദ്വാർത്ത എന്നതിനെക്കാളുപരി, ഒരു പ്രവചനമാണ്. ബൈബിളിൽ പ്രവചനങ്ങൾ മൂന്ന് കാലത്തിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമണം ഭൂതവർത്തമാനഭാവി കാലങ്ങളിൽ പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). ദൂതൻ പറയുന്ന പ്രയോഗം ശ്രദ്ധിക്കണം. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു.” യേശുവെന്ന പരിശുദ്ധ മനുഷ്യൻ ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്, താൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). താൻ യോർദ്ദാനിൽ വെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവും പറഞ്ഞിട്ടുണ്ട്. (യെശ, 61:1; ലൂക്കൊ, 4:18-21). തന്മൂലം, ദൂതൻ്റേത് ഒരു പ്രവചനമാണെന്ന് വ്യക്തമാണ്. അതായത്, യേശുവെന്ന മനുഷ്യൻ തൻ്റെ ജനത്തിൽ ക്രിസ്തു ആയിരുന്നില്ല. യോർദ്ദാനിൽവെച്ച് ദൈവത്താൽ അവൻ ക്രിസ്തു ആയെങ്കിലും, അവൻ തൻ്റെ ഐഹിക ജീവകാലത്തൊരിക്കലും മനുഷ്യരെ രക്ഷിക്കുന്ന കർത്താവായ ക്രിസ്തു ആയിരുന്നില്ല. അവൻ്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷമാണ്, അവൻ യഥാർത്ഥത്തിൽ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസതുവും ആയത്. അത് അറിയുന്നതിന് മുമ്പ്, അവൻ എങ്ങനെ മരിച്ചു എന്നറിയണം. ദൈവത്തിന് മരണമില്ലെന്ന് നമുക്കറിയാം. ബൈബിളിൽ അത് പറഞ്ഞിട്ടുമുണ്ട്. (1തിമൊ, 6:16). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, ദൈവത്തിന് ഏത് കാരണംചൊല്ലിയും മനുഷ്യനായി അവതാരമെടുക്കാനോ, മരിക്കാനോ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17; 3:14-16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു മനുഷ്യനായ ക്രിസ്തുയേശു നമുക്കുവേണ്ടി മരിച്ചുവെന്നും നാമറിയുന്നു. (1തിമൊ, 2:6). എന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തു പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചന ഇല്ലാത്തവനും (1പത്രൊ, 2:22), പാപം ഇല്ലാത്തവനും (1യോഹ, 3:5) ആണ്. “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് വിളിച്ചുചോദിക്കാൻ തക്കവണ്ണം കാർമ്മികമായും, ധാർമ്മികമായും അവൻ വിശുദ്ധിയുള്ളവനായിരുന്നു. (യോഹ. 8:46). അതായത്, പരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് അധികാരമില്ലാതിരിക്കെ അവൻ എങ്ങനെ മരിച്ചു എന്നാണ് ചോദ്യം. അവൻ ദൈവത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (എബ്രാ, 9:14; 1തിമൊ, 2:6). അവൻ ജീവിപ്പിക്കപ്പെട്ടതും ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്. (1പത്രൊ, 3:18; പ്രവൃ, 2:24). അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട്, മനുഷ്യരുടെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശുവിനെ, മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് പിതാവായ ദൈവമാണ്. “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). തൻ്റെ പ്രഥമ പ്രസംഗത്തിൽ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനയുമായ പത്രൊസ് പുരുഷാരത്തോട് പറയുന്ന കാര്യമാണിത്. വേദഭാഗം ഒന്നുകൂടി ശ്രദ്ധിക്കുക: “നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു.” ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ ആരും ദൈവം ആക്കിയതല്ല; അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2). അതായത്, ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് അവനെ കർത്താവ് ആക്കിയതാണ്. ഏക കർത്താവ് ദൈവമാണെങ്കിൽ, ആ ദൈവത്തെ ആരെങ്കിലും ദൈവം ആക്കേണ്ടതുണ്ടോ? പ്രസ്തുത വാക്യത്തിലെ, കർത്താവെന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിൽ, മറ്റൊരു ദൈവത്താൽ അവൻ ദൈവം ആക്കപ്പെട്ടവനാണ്. അഥവാ, ഒരു മനുഷ്യദൈവമാണ് ക്രിസ്തുവെന്ന് സമ്മതിക്കണം. തന്നെയുമല്ല, യേശുവെന്ന പാപമറിയാത്ത മനുഷ്യനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയാണ് പ്രവൃത്തികൾ 2:36-ൽ കാണുന്നത്. (ലൂക്കൊ, 2:11). തന്മൂലം, നമ്മുടെ ഏകകർത്താവ് പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ.

6. “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). ഈ വാക്യപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരല്ല; അവൻ, നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച; മനുഷ്യനായ കർത്താവാണെന്നും, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് രക്ഷിക്കപ്പെടുന്നത്. ദൈവത്തിനു മരണമില്ലെന്നും (1തിമൊ, 6:16) മനുഷ്യനായ ക്രിസ്തുയേശുവാണ് നമുക്കുവേണ്ടി മരിച്ചതെന്നും അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്നും, മറ്റൊരു ദൈവം ഉയിർപ്പിച്ചുവെന്നുമുള്ള ദുരുപദേശം വിശ്വസിച്ചാൽ എങ്ങനെ രക്ഷപ്രാപിക്കും? “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ് തൻ്റെ മരണത്താൽ നമുക്ക് രക്ഷ ഒരുക്കിയത്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധ പ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (ലൂക്കൊ, 1:35; 2കൊരി, 5:21). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവന് നമ്മുടെ പാപങ്ങളെ തൻ്റെ ശരിരത്തിൽ ചുമന്നുകൊണ്ട് മരിക്കാൻ കഴിയില്ല. (1തിമൊ, 6:16; 1പത്രൊ, 2:24). അതുകൊണ്ടാണ്, യഹോവയായ ഏകദൈവം പുത്രിയൊരു പ്രത്യക്ഷ ശരീരം എടുത്തത്. (1തിമൊ, 3:14-16; എബ്രാ, 10:5; സങ്കീ, 40:6). പത്രൊസ് പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). അതേ പത്രൊസാണ്, യേശു മനുഷ്യനാണെന്നും ദൈവം അവനെ കർത്താവാക്കിയതാണെന്നും പറഞ്ഞിരിക്കുന്നത്. (മത്താ, 26:72; 26:74; പ്രവൃ, 2:23,36). തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? മനുഷ്യനായ കർത്താവിൻ്റെ കൃപയാലാണ് നാം രക്ഷപ്രാപിക്കുന്നതെന്നാണ് പത്രൊസും പൗലൊസും ഒരുപോലെ പറയുന്നത്. അതായത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ ആത്മിക ചരിത്രവസ്തുതകൾ പലർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും ദൂതനാണെന്നുമൊക്കെ പലരും വിശ്വസിക്കുന്നത്.

7. ദൈവത്തിൻ്റെ ഒരു ഇച്ഛ അഥവാ, ആഗ്രഹം പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “അവൻ (ദൈവം) സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി നിയമിക്കപ്പെട്ടിരിക്കുന്നു. (1തിമൊ, 2:4-7). ദൈവം ഒരുവനാണെന്നും ദൈവത്തിനും മനുഷ്യരുടെയും മദ്ധ്യസ്ഥനും മറുവിലയുമായ ദൈവപുത്രൻ മനുഷ്യനാണെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമായി പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. ഏകദൈവത്തിൻ്റെ ആഗ്രഹം, ഈ സത്യം സകല മനുഷ്യരും അറിയണമെന്നാണ്. അതിനാണ് ദൈവം പൗലൊസിനെ പ്രസംഗിയും അപ്പൊസ്തലനും ആക്കിവെച്ചത്. തന്മൂലം, പിതാവ് ഏകദൈവവും യേശുക്രിസ്തു എന്ന നമ്മുടെ കർത്താവ് മനുഷ്യനുമാണെന്നത് അവിതർക്കമായ സംഗതിയാണ്.

8. തനിക്കൊരു പിതാവും ദൈവവുമുണ്ടെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:33;യോഹ, 2:16; 5:17). ക്രിസ്തുവിന് ഒരു ദൈവംവും പിതാവുമുണ്ടെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: 2കൊരി, 11:31; എഫെ, 1:3,17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനൊരു പിതാവോ ദൈവമോ ഉണ്ടാകില്ലായിരുന്നു. പിതാവ് എന്ന പദത്തിനും ദൈവമെന്ന എന്ന പദത്തിനും ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ മറ്റൊരു പിതാവോ, ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, പ്രസ്തുത വാക്യത്തിലെ കർത്താവ് എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; പാപമറിയാത്ത മനുഷ്യനെ കുറിക്കുന്നതാണെന്ന് കണ്ണുമടച്ച് വിശ്വസിക്കാം.

9. “ദൈവം നിങ്ങൾക്ക് കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24).പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽ പറയുന്നത് നോക്കുക: ദൈവം കാണിച്ചുതന്ന നസറായനായ യേശുവെന്ന മനുഷ്യനെ നിങ്ങൾ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. എന്നാൽ, ദൈവം അവനെ ഉയിർത്തെഴുന്നേല്പിച്ചു. ഈ മനുഷ്യനായ യേശുവിനെയാണ് ദൈവം നമ്മുടെ കർത്താവ് ആക്കിയത്. (പ്രവൃ, 2:36). ഇതെല്ലാം, തൻ്റെ പ്രഥമ പ്രസംഗത്തിൽ പത്രൊസ് പറഞ്ഞതാണ്. തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ.

10. “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ടവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ബൈബിൾ പറയുന്നു. ഒന്നും രണ്ടും പ്രവാശ്യമല്ല; 36 പ്രാവശ്യം ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞിട്ടുണ്ട്. ഏകമനുഷ്യനും ഏകകർത്താവുമായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് മനുഷ്യർ രക്ഷപ്രാപിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 15:11; റോമ, 5:15). തന്മുലം, നമ്മുടെ ഏകകർത്താവ് പരിശുദ്ധനായ മനുഷ്യനാണെന്ന് വ്യക്തമാണല്ലോ.

11. “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പ്രവചനംപോലെ യേശുവെന്ന മുനുഷ്യനെ ദൈവം യോർദ്ദാനിൽ വെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 60;1, ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27; 10:38). മനുഷ്യർക്കല്ലാതെ, ദൂതന്മാർക്ക് അഭിഷേകം വേണ്ടെന്ന കാര്യവും ഓർക്കുക. യേശുവിനെ ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനാണെന്ന് വിശ്വസിക്കാതെ, അവൻ ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് കള്ളനും എതിർക്രിസ്തുവും എന്നാണ് അപ്പൊസ്തലൻ പറയുന്നത്. തന്മുലം, നമ്മുടെ കർത്താവ് അഭിഷിക്തനായ മനുഷ്യനാണെന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

12. “യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹ, 1:7). ദൈവത്തിന് മരണമില്ല. (1തിമൊ, 6:16). അവന് ജനനവുമില്ല. അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ (യാക്കോ, 1:17), ദൈവത്തിന് ജനിക്കാനോ, മരിക്കാനോ, അവതാരമെടുക്കാനോ കഴിയില്ല. ദൈവം ആത്മാവാകയാൽ, പാപപരിഹാരത്തിനായി ചിന്താൻ രക്തവുമില്ല. (യോഹ, 4:24). പിന്നെ, ഏത് പുത്രദൈവം ജനിച്ചുജീവിച്ചു മരിച്ച കാര്യമാണ് ത്രിമൂർത്തികൾ പഠിപ്പിക്കുന്നത്? ദൈവത്തിൻ്റെ കാര്യം പോട്ടെ, ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചുച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അവരാണ് അപ്പൊസ്തലൻ പറയുന്ന; യേശുക്രിസ്തു മനുഷ്യനായി വന്നുവെന്ന് വിശ്വസിക്കാത്ത വഞ്ചകന്മാരും എതിർ ക്രിസ്തുക്കളും. തന്മൂലം, പിതാവ് ദൈവവും കർത്താവ് വ്യക്തമാണല്ലോ.

13. “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ക്രിസ്തു കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധ പ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (ലൂക്കൊ, 1:35; 2കൊരി, 5:21). ഉല്പാദിതമാകുക എന്നാൽ, ഉരുവാകുക അഥവാ, രൂപപ്പെടുക എന്നാണ് അർത്ഥം. അതായത്, സ്വർഗ്ഗത്തിൽനിന്ന് ആരും വന്ന് അവതാരം എടുത്തതല്ല; കന്യകയിൽ ഒരു പുതിയ ശിശു രൂപപ്പെട്ടതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. 1തിമൊ, 3:14 16). ഇനി, ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ഒരു പുത്രദൈവം സ്വർഗ്ഗത്തിൽ ഉണ്ടെങ്കിൽത്തന്നെ, ആ പുത്രദൈവത്തിന് അവതാരം എടുക്കാനോ, ജനിക്കാനോ, മരിക്കാനോ കഴിയില്ല. (സങ്കീ, 90:2; മലാ, 3:6; 1തിമൊ, 16:16; യാക്കോ, 1:17). പിന്നെ, അങ്ങനെയൊരു പുത്രദൈവം എന്തിനാണ്? അതുകൊണ്ടാണ്, യഹോവയായ ഏകദൈവം പുത്രിയൊരു പ്രത്യക്ഷ ശരീരം എടുത്തത്. (1തിമൊ, 3:14-16; എബ്രാ, 10:5; സങ്കീ, 40:6 LXX). കന്യകയിൽ, പരിശുദ്ധാത്മാവിനാൽ ഒരു ദൈവം ഉല്പാദിതമായി എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം എന്ന പുത്രദൈവം നിഖ്യാ സുനഹദോസിൻ്റെ സൃഷ്ടിയാണ്. ബൈബിളുമായി ആ ദൈവത്തിന് യാതൊരു ബന്ധവുമില്ല, തന്മൂലം, നമ്മുടെ പിതാവ് ഏകദൈവവും, കർത്താവ് കന്യകയിൽ ജനിച്ച മനുഷ്യനുമാണെന്ന് മനസ്സിലാക്കാം.

14. “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ  അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല.” (എബ്രാ 2:11). ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ വാക്യം ഇങ്ങനെയാണ്: “പാപങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്‍റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവന്‍തന്നെ. അതുകൊണ്ടാണ് അവരെ തന്‍റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കാതിരുന്നത്.” അടുത്തവാക്യം: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വാക്യങ്ങൾ ശ്രദ്ധിക്കുക: യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവും ആയവനും, നമ്മുടെ പിതാവും ദൈവവും ആയവനും ഒരാൾ തന്നെയാണ്. എന്നാൽ ഒരുകാര്യം ഓർക്കണം, യേശുവിനു പിതാവായ ദൈവവുമായുള്ള ബന്ധം പോലെയല്ല; നമുക്ക് പിതാവായ ദൈവത്തോടുള്ള ബന്ധം. ക്രിസ്തു, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനും, നമ്മൾ ആദാമ്യ സന്തതികളായ പാപികളായ മനുഷ്യരുമാണ്. ക്രിസ്തു ഒരിക്കലും നമ്മുടെ പിതാവെന്നോ, ദൈവമെന്നോ, ഞങ്ങളുടെ പിതാവെന്നോ, ദൈവമെന്നോ മനുഷ്യരെയും ചേർത്ത് ദൈവത്തെ സംബോധന ചെയ്തിട്ടില്ല. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതിവേ” എന്ന് ക്രിസ്തു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. (മത്താ, 6:9; ലൂക്കൊ, 11:2). അതുപക്ഷെ, മനുഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയാണ്. ക്രിസ്തു എൻ്റെയും നിങ്ങളുടെയും എന്ന് വേർതിരിച്ചാണ് പറഞ്ഞത്. (യോഹ, 20:17). അപ്പൊസ്തലന്മാരും, നമ്മുടെയെന്നോ, ഞങ്ങളുടയെന്നോ ക്രിസ്തുവിനെച്ചേർത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. വേർതിരിച്ചാണ് പറഞ്ഞത്. (എബ്രാ, 2:11). തന്നെയുമല്ല, ക്രിസ്തുവിനെ സാമാന്യ മനുഷ്യരിൽനിന്ന് വേർപെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. (ഗലാ, 1:1). തന്മൂലം, നമ്മുടെ കർത്താവായ ക്രിസ്തു മനുഷ്യരോട് ഒരു വിധത്തിലും തുലനം ചെയ്യാൻ കഴിയാത്ത ഏകകർത്താവാണെന്ന് പ്രത്യേകം മനസ്സിലാക്കണം..

15. നമുക്ക്, പിതാവായ ഏകദൈവവും നമ്മുടെ പാപങ്ങളെപ്രതി ക്രൂശിൽ മരിച്ച ഏകമനുഷ്യനായ ദൈവപുത്രനും എന്ന രണ്ടുപേർ ഉണ്ട്. അത് ആർക്കും നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ്. താഴെപ്പറയുന്ന വചനങ്ങൾ നോക്കുക: ഏകസത്യദൈവമായ പിതാവും, പിതാവയച്ച യേശുക്രിസ്തുവും. (യോഹ, 17:3). പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും. (1കൊരി, 8:6). ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മനുഷ്യനുമായ ക്രിസ്തുയേശുവും. (1തിമൊ, 2:5-6). പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. (1യോഹ, 2:22). പുത്രനെ നിഷേധിക്കുന്നവന്നു പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവുണ്ടു. (യോഹ, 2:23). സത്യദൈവവും സത്യദൈവത്തെ അറിയാൻ വിവേകം തന്ന ദൈവപുത്രനും. (1യോഹ, 5:20). ഇതുപോലെ, അനേകം വാക്യങ്ങളുണ്ട്. പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് ക്രിസ്തു  വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 5:32,37). പിതാവ് അദൃശ്യനായി തൻ്റെകൂടെ ഇരുന്നതുകൊണ്ട് ‘ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല’ എന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: (യോഹ, 8:16; 8:29; 16:32. ഒ.നോ: 3:2). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തങ്ങൾ ഐക്യത്തിൽ ഒന്നാണെന്നും പറഞ്ഞു. (യോഹ, 17:11,23). അപ്പോൾ, രണ്ടുപേർ ഉണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നും ഇല്ലല്ലോ? രണ്ടുപേരും ദൈവമാണെങ്കിൽ, രണ്ട് ദൈവമാണുള്ളത്. അതെങ്ങനെ നിഷേധിക്കാൻ പറ്റും? രണ്ടുമൂന്ന് ദൈവമുണ്ടെന്ന് പറയുന്നവർ ബഹുദൈവ വിശ്വാസികൾ അല്ലാതെ ആരാണ്?നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെ ദൈവമാക്കുന്നവർ, ഒന്നാം പ്രമാണം ലംഘിക്കുന്ന ബഹുദൈവവിശ്വാസികൾ ആണ്.

16. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇത് ക്രിസ്തു പറഞ്ഞതാണ്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനാണ്: (യോഹ, 8:40,46). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്.. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും, ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്തത്. പുതിയനിയമം ഉടനീളം പറയുന്നത്, ഏകദൈവമായ പിതാവിനെക്കുറിച്ചും ജഡത്തിലെ വെളിപ്പാടായ ഏക മനുഷ്യനായ ദൈവപുത്രനെക്കുറിച്ചുമാണ്. അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് അപ്പൊസ്തലൻ പറയുന്നത്. ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാതെ, ഏകസത്യദൈവത്തെയോ, ക്രിസ്തുവിൻ്റെ ശുശ്രൂഷകളെയോ അറിയാൻ കഴിയുമെന്ന് ആരും വിചാരിക്കരുത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!