അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?

❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. യേശു അവരോടു: ❛ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു❜ എന്നു പറഞ്ഞു. അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.❞
(യോഹന്നാൻ 8:56-59)

☛ ❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടു❜ എന്ന് യേശു പറഞ്ഞതിനെ, അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടായിരുന്നു; എന്ന സാധാരണ അർത്ഥമാണ് ഉള്ളതെന്ന് അനേകർ വിചാരിക്കുന്നു. ➟എന്നാൽ ഈ അദ്ധ്യായത്തിലെ ശ്രദ്ധേയമായ ഒരുകാര്യം എന്താണെന്ന് ചോദിച്ചാൽ; ഇത് പറയുന്നതിന് തൊട്ടുമുമ്പെ, താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട് (യോഹ, 8:40). ➟ഒരു മനുഷ്യന് എങ്ങനെയാണ് രണ്ടായിരം വർഷംമുമ്പെ ജീവിച്ചിരുന്ന അബ്രാഹാമിനുമുമ്പെ ഉണ്ടായിരിക്കാൻ കഴിയുന്നത്? ➟ഈ വേദഭാഗം പഠിക്കുമ്പോൾ, അത് പറയാനുണ്ടായ സന്ദർഭവും അത് കേട്ടവരുടെ പ്രതികരണവും അനന്തരസംഭവവും വിശദമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ➟യേശുവിൻ്റെ വാക്കുകൾ കേട്ടയുടനെ യെഹൂദന്മാർ അവനെ എറിവാൻ കല്ലെടുത്തതായി അവിടെ കാണുന്നു. ➟പൂർവ്വപിതാവായ അബ്രാഹാമിനു മുമ്പേ ❛ഞാനുണ്ടു❜ എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? ➟യേശു മറഞ്ഞ് ദൈവാലയം വിട്ടുപോയത് എന്തിനാണ്? ➟ഏത് കുറ്റം നിമിത്തമാണ് അവർ അവനെ കല്ലെറിയാൻ തുനിഞ്ഞത്? ➟രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനുമുമ്പേ താൻ ഉണ്ടായിരുന്നു എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞാൽ, ന്യായപ്രമാണ പ്രകാരം അത് കല്ലെറിയപ്പെടാനുള്ള കുറ്റമാണോ? ➟ഇതെല്ലാം വിശദമായി അറിഞ്ഞാൽ മാത്രമേ, യേശു പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാകുകയുള്ളു. ➟എല്ലാം വിശദമായി മനസ്സിലാക്കാൻ നാലു കാര്യങ്ങളാണ് നാം ചിന്തിക്കുന്നത്: 
𝟭. ദൈവപുത്രനായ ക്രിസ്തുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്? 
𝟮. ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 
𝟯. ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? 
𝟰. ക്രിസ്തു ആരാണ് അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്? ➟നമുക്ക് അതൊക്കെയൊന്ന് പരിശോധിക്കാം: 

ദൈവപുത്രനായ ക്രിസ്തുവിൻ്റെ പ്രകൃതി എന്താണ്❓ 
☛ ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➟❝ദൈവത്തിൽനിന്നു കേട്ട സംത്യം സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യത്തിൽ, മനുഷ്യനായ തന്നെ ദൈവത്തിൽനിന്ന് വ്യക്തമായി വേതിരിച്ചാണ് യേശു പഠിപ്പിച്ചിരിക്കുന്നത്. ➟ഇതും നോക്കുക: (യോഹ, 14:1). ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) മുതലായവ നോക്കുക. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟കന്യകയുടെ മൂത്തപുത്രനായി ജനിച്ച (ലൂക്കൊ, 2:7) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു. (റോമ, 5:15). 

ഒന്നുകൂടി വ്യക്തമാക്കിയാൽ: ➟പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20;ലൂക്കൊ, 2:21) ➟ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ➟ആത്മാവിൽ ➟ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ➟ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 ⁃⁃പ്രവൃ, 10:38) ➟ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ➟ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1;ലൂക്കൊ, 4:1) ➟ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ➟ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ➟ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ➟ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18) മനുഷ്യനാണ് യേശു: (യോഹ, 8:40). ➟[കാണുക: പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]

☛ ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണർത്ഥം. ➟ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ➟യേശു എന്ന പാപരഹിതനായ മനുഷ്യൻ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചപ്പോഴാണ്, അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38). ➟നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ താൻ അപ്പോഴാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്ന് പിതാവിനാൽ വിളിക്കപ്പെട്ടപ്പോഴാണ് അവന് ❛ദൈവപുത്രൻ❜ എന്ന സവിശേഷ പദവി (𝐓𝐢𝐭𝐥𝐞) ലഭിച്ചത്: (ലൂക്കൊ, 1:32; ലൂക്കൊ,1:35; ലൂക്കൊ, 3:22). ➟പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു ഇല്ല (1പത്രൊ, 1:20); അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2). ➟യേശുവെന്ന ദൈവപുത്രൻ ജനിച്ചത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല; എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 𝟐𝟗) യോർദ്ദാനിൽ വെച്ചാണ്. ➟അതായത്, ബി.സി. 𝟔-ൽ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. ➟യോർദ്ദാനിലെ പ്രവചന നിവൃത്തിക്കുമുമ്പെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ഇല്ലായിരുന്നു. ➟യേശു എന്ന പേർപോലും മറിയ അവനെ പ്രസവിക്കുന്നതിനും ഒൻപത് മാസത്തിനും ഒൻപത് ദിവസത്തിനും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ➟[കാണുക: അഭിഷേകദാതാവും അഭിഷിക്തനും

പിതാവ് ഒരുത്തൻ മാത്രം ദൈവം: 
➦ ❝ഏകദൈവം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (Joh, 5:44), ഏകസത്യദൈവമായ പിതാവ് – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝  (Joh, 17:3), പിതാവിനെ മാത്രം (𝐨𝐧𝐥𝐲) ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നത്.❞ (മത്താ, 24:36). ➟മേല്പറഞ്ഞ അഞ്ച് (𝟒+𝟏) വാക്യങ്ങളിലും ❛അനന്യമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, കേവലമായ, തനിയെ, മാത്രം❜ (𝐚𝐥𝐨𝐧𝐞, 𝐨𝐧𝐥𝐲) എന്നൊക്കെ അർത്ഥമുള്ള 𝐦ó𝐧𝐨𝐬 എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➤𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 എന്ന് പ്രഥമപുരുഷനിൽ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) ക്രിസ്തു പറഞ്ഞത് പിതാവിനെക്കുറിച്ചാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ➤❛𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❜ എന്നാണ്: [കാണുക: NMV]. ➟അതിൻ്റെയർത്ഥം: ➤❛പിതാവ് ദൈവം❜ ആണന്നല്ല; ➤❛പിതാവ് മാത്രം ദൈവം❜ എന്നാണ്. ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) ദൈവം❜ എന്ന് പുത്രൻ പറഞ്ഞാൽ, പുത്രനും മറ്റാരും ദൈവമല്ലെന്നാണ് അർത്ഥം. ➤𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 എന്നുപറഞ്ഞാൽ, ➤❛പിതാവാണ് സത്യദൈവം❜ എന്നല്ല; ➤❛പിതാവ് മാത്രം (𝐦ó𝐧𝐨𝐬) സത്യദൈവം❜ എന്നാണ്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ ➤❛𝐲𝐨𝐮, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫❜ എന്ന് കാണാം: [കാണുക: NMV]. ➤❛പിതാവ് മാത്രമാണ് സത്യദൈവം❜ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❛പിതാവിനെ മാത്രം (𝐦ó𝐧𝐨𝐬) ആരാധിക്കണം❜ എന്ന് പുത്രൻ പറഞ്ഞാൽ, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➤എൻ്റെ പിതാവു് മാത്രമാണ് (𝐦ó𝐧𝐨𝐬) സകലവും അറിയുന്നതു❜ എന്ന് പുത്രൻ പറഞ്ഞാൽ, താൻ സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

☛ പിതാവു് എന്നെക്കാൾ വലിയവനാണ് (യോഹ, 14:28), ഞാൻ മനുഷ്യനാണ് (യോഹ, 8:40), ➟എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ➟പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17) എന്നൊക്കെ ദൈവപുത്രൻതന്നെ പറയുമ്പോൾ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അവനെ വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. ➟മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16; പുറ, 7:1). ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ എന്നാണ് ദൈവപുത്രനായ ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 20:27). ➟അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും ദൈവപുത്രനായ യേശുവിൻ്റെ പിതാവും ദൈവവും യഹോവ തന്നെയാണ്: (മത്താ, 27:47; മർക്കൊ, 15:33). ➟താനും ദൈവമായിരുന്നെങ്കിൽ, പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ യേശു പറയുമായിരുന്നോ? ➟എ.എം 𝟑𝟕𝟓𝟓-ൽ (ബി.സി. 𝟔) മാത്രം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 𝟐𝟗) പ്രവചനങ്ങൾപോലെ ക്രിസ്തുവും ദൈവപുത്രനും ആയ യേശുവെന്ന മനുഷ്യൻ എങ്ങനെയാണ് യഥാർത്ഥത്തിൽ അബ്രാഹാം ജനിച്ചതിനുമുമ്പെ ഉണ്ടാകുന്നത്? ➟[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവം]

ക്രിസ്തു അത് പറയാനുണ്ടായ സന്ദർഭം എന്താണ്? 
☛ 𝟓𝟏-ാം വാക്യത്തിൽ: ➟❝ആമേൻ; ആമേൻ ഞാൻ നിങ്ങളോടു പറയുന്നു:എന്റെ വചനം പ്രമാണിക്കുന്നവൻ; ഒരുനാളും മരണം കാൺകയില്ല❞ എന്ന് ക്രിസ്തു പറയുന്നതായി കാണാം. ➟അപ്പോൾ, യെഹൂദന്മാർ അവനോട്: ❝നിനക്ക് ഭൂതം ഉണ്ടു എന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്ന് പറയുന്നു; ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ അവൻ  മരിച്ചു; പ്രവാചകന്മാരും മരിച്ചു നിന്നെത്തന്നെ നീ ആർ ആക്കുന്നു” എന്നു ചോദിച്ചു.❞ (യോഹ, 8:51-53). ➟അതിന് മറുപടിയായി ക്രിസ്തു പറഞ്ഞത്: ❝നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.❞ (യോഹ, 8:56). 

അബ്രാഹാം എപ്പോഴാണ് ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? 
➦ അബ്രാഹാമിൻ്റെ കാലം കഴിഞ്ഞ്, രണ്ടായിരം വർഷത്തിനു ശേഷം ജനിച്ച ക്രിസ്തുവിൻ്റെ ദിവസം അവൻ കണ്ടോ?➟കണ്ടെങ്കിൽ, എങ്ങനെയാണ് കണ്ടത്? അബ്രാഹാമിൻ്റെയും അവൻ്റെ സന്തതിയായ യിസ്രായേലിൻ്റെയും അനുഗ്രഹത്തിനായി, ലോകസ്ഥാപനം മുതൽ ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് ക്രിസ്തു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14; ഗലാ, 3:16-19). ➟അതിൻ്റെ നിവൃത്തിയായിട്ടാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി ക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്. (ഗലാ, 4:4). ➟പത്രൊസ് പറയുന്നത് നോക്കുക: ➟❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➟[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟പിന്നെങ്ങനെയാണ് അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്? 

അതിൻ്റെ ഉത്തരം എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്: 
➦ ❝അതുകൊണ്ട് ഒരുവനു: മൃതപ്രായനായവനു തന്നേ പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽ പോലെയും; സന്തതി ജനിച്ചു. ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു.❞ {എബ്രാ,11:12-13). ➟❛ദൂരത്തുനിന്ന് അത് കണ്ടു അഭിവന്ദിച്ചു (ഉല്ലസിച്ചു)❜. അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടത്; ദൂരത്ത് നിന്നാണ്. ➟അതായത്, അവൻ വിശ്വാസക്കണ്ണാലാണ് രക്ഷകനായ ക്രിസ്തുവിനെ കണ്ടത്. ➟അബ്രാഹാം മാത്രമല്ല; യിസ്ഹാക്കും, യാക്കോബും, പഴയനിയമ ഭക്തന്മാരെല്ലാം ക്രിസ്തുവിനെ കണ്ടത്, ആത്മിക നയനങ്ങളാലാണ്. (എബ്രാ, 11:13). ➟❛അബ്രാഹാം എന്റെ ദിവസം കണ്ട് സന്തോഷിച്ചുമിരിക്കുന്നു❜ എന്ന് ക്രിസ്തു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനോട്: ➟❝നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.❞ (യോഹ, 8:57). ➟അതായത്, ക്രിസ്തു പറഞ്ഞത് എന്താണെന്ന് യെഹൂദന്മാർക്ക് മനസ്സിലായില്ല. ➟അവൻ ആത്മീയമായി പറഞ്ഞകാര്യങ്ങളെ അവർ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കി. ➟തൻ്റെ ഈ ദിവസം അബ്രാഹം കണ്ടത് ഭൗതിക നയനങ്ങളാലല്ല; ദീർഘദൃഷ്ടിയാൽ അഥവാ, ആത്മാവിനാൽ കണ്ട കാര്യമാണ് ക്രിസ്തു പറഞ്ഞത്. ➟എന്നാൽ അവൻ്റെ വാക്ക് ഗ്രഹിക്കാഞ്ഞ യെഹൂദന്മാർ ചോദിച്ചത്; അമ്പത് വയസ്സുപോലും ആകാത്ത നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നാണ്. ➟അതിൻ്റെ മറുപടിയായിട്ടാണ് ക്രിസ്തു പറഞ്ഞത്: ➟❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ➟❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട്.❜ അപ്പോൾ അവർ അവനെ എറിവാൻ കല്ലെടുത്തു. യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.❞ (യോഹ, 8:58-59). 

ക്രിസ്തു പറഞ്ഞതിൻ്റെ അർത്ഥമെന്താണ്? 
➦ അതറിയാൻ ആ വേദഭാഗം വിശദമായി പരിശോധിക്കണം. ➟ആ വേദഭാഗത്ത് ചിന്തനീയമായ പല വിഷയങ്ങളുണ്ട്. ➟യേശുവെന്ന ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് നാം മുകളിൽ കണ്ടതാണ്. ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ, ജനിച്ചു ജീവിച്ചു ക്രൂശിൽ മരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷവും. ➟എന്നാൽ ദൈവത്തിന് മരണമില്ലെന്നും ദൂതന്മാരിൽ താഴ്ചയുള്ള മനുഷ്യനാണ് മരിച്ചതെന്നും വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (1തിമൊ, 2:6; 6:16; എബ്രാ, 2:9). ➟ക്രിസ്തു മനുഷ്യനാണെന്ന് താൻ തന്നെയും അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട യെഹൂദന്മാർ എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟യേശു; നസറെത്ത് നിവാസികളായ യോസേഫിൻ്റെയും മറിയയുടെയും മകനാണെന്നാണ് യെഹൂദന്മാർ വിശ്വസിച്ചിരുന്നത്. (മത്താ, 13:55; മർക്കൊ, 6:3; യോഹ, 1:45; 6:42). ➟ഈ സംഭവത്തിന് തൊട്ടുമുമ്പെ താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഇവിടെ ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചത്. ➟യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ➟യോഹന്നാൻ സ്നാപകനും (യോഹ, 1:30), ➟പുരുഷാരവും (മത്താ, 9:8), ➟ശമര്യാസ്ത്രീയും (യോഹ, 4:29), ➟ചേകവരും (യോഹ, 7:46), ➟പിറവിക്കുരുടനും (യോഹ, 9:11), ➟പരീശന്മാരും (യോഹ, 9:16), ➟യെഹൂദന്മാരും (യോഹ, 10:33), ➟മഹാപുരോഹിതന്മാരും (യോഹ, 11:47), ➟കയ്യാഫാവും (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), ➟പീലാത്തോസും (ലൂക്കൊ, 23:4), ➟ശതാധിപനും (മർക്കൊ, 15:39), ➟ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ➟തന്മൂലം, യേശുവെന്ന മനുഷ്യൻ പൂർവ്വപിതാവായ അബ്രാഹാം ജനിച്ചതിനും മുമ്പേ ഉണ്ടെന്ന് പറഞ്ഞാൽ, യെഹൂദന്മാർ അവനെ എന്തിന് കല്ലെറിയണം? ➟ഒരു മനുഷ്യൻ തന്നെക്കാൾ 𝟐,𝟎𝟎𝟎 വർഷം മുമ്പെ ജീവിച്ചിരുന്ന, മറ്റൊരു മനുഷ്യനു മുമ്പെ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ കല്ലെറിയപ്പെടാനുള്ള കുറ്റമാകും? ➟അതിനാൽ, ഉത്തരം ലഭിക്കേണ്ടതായ ചില ചോദ്യങ്ങൾ ആ വേദഭാഗത്തുണ്ട്.

ഒന്നാമത്, ➟❛അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടു❜ എന്ന് യഥാർത്ഥത്തിൽ മനുഷ്യനായ യേശുവിനു എങ്ങനെ പറയാൻ കഴിയും? ➟ഒരിക്കലും പറയാൻ കഴിയില്ല; പറഞ്ഞാൽ അത് അബദ്ധമാണ്. ➟എന്തെന്നാൽ, കന്യകയായ മറിയയുടെ ആദ്യജാതനായിട്ട് ജനിച്ച മനുഷ്യനാണ് യേശു. (മത്താ, 1:25; ലൂക്കൊ, 2:7; യോഹ, 9:11). ➟വിശേഷാൽ അവളുടെ ഉദരത്തിൽ ഉല്പാദിതമായ (ഉരുവായ) മനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 8:40). ➟അബ്രാഹാമിനു മുമ്പേ എന്നത് പോയിട്ട്, അവൻ്റെ അമ്മയായ മറിയയുടെ മുമ്പേ പോലും യേശു എന്ന് പേരുള്ള മനുഷ്യൻ (വ്യക്തി) ഇല്ലായിരുന്നു: (യോഹ, 9:11). ➟പിന്നെങ്ങനെ അബ്രാഹാമിനു മുമ്പേ അവൻ ഉണ്ടാകും? ➟യേശു എന്ന പാപമറിയാത്ത മനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. മുമ്പേ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. (ഉല്പ, 3:15;ആവ, 18:15;ആവ, 18:18-19;സങ്കീ, 40:6;യെശ, 7:14;യെശ, 52:13-15;യെശ, 53:1-12;യെശ, 61:1-2). ➟തന്മൂലം, യേശു പറഞ്ഞതിൻ്റെ അർത്ഥം നമ്മൾ വിചാരിക്കുന്നതല്ല. ➟അത് നമ്മുടെ പരിഭാഷകളുടെ വൈകല്യമാണ്. 

രണ്ടാമത്, ➟യെഹൂദന്മാർക്ക് തോന്നിയപോലെ ആരെയും കല്ലെറിയാൻ കഴിയില്ല. ➟അതിന് ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ➟ഇക്കാര്യങ്ങൾ സംഭവിക്കുന്നത് ദൈവാലയത്തിൽ വെച്ചാണ്. ➟ന്യായപ്രമാണ വിരുദ്ധമായി ഒരുത്തനെ കല്ലെറിയാൻ ജനങ്ങൾ സമ്മതിക്കില്ല. ➟കല്ലെറിയപ്പെടേണ്ടവരുടെ ഒരു ലിസ്റ്റ് ന്യായപ്രമാണത്തിൽ ഉണ്ട്: 
𝟭. കാളയെക്കൊണ്ട് മനഃപൂർവ്വം മറ്റൊരാളെ കുത്തി കൊല്ലിക്കുന്നവൻ. (പുറ, 21:28-29), 
𝟮. കുട്ടികളെ ദേവന്മാർക്ക് സമർപ്പിക്കുന്നവർ. (ലേവ്യ, 20:2), 
𝟯. വെളിച്ചപ്പാടനായ പുരുഷൻ. (ലേവ്യ, 20:27), 
𝟰. മന്ത്രവാദിയായ പുരുഷൻ. (ലേവ്യ, 20:27), 
𝟱. യഹോവയുടെ നാമത്തെ ദുഷിക്കുന്നവൻ. (ലേവ്യ, 24:16), 
𝟲. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ. (ആവ, 13:6), 
𝟳.ഴഅന്യദൈവങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നവൻ. (ആവ, 13:8-9), 
𝟴. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ. (ആവ, 17:3-5), 
𝟵. ശഠനും മത്സരിയുമായ മകൻ. (ആവ, 21:18-21), 
𝟭𝟬. വ്യഭിചാരിയായ സ്ത്രീയും പുരുഷനും. (ആവ, 22:20-24), 
𝟭𝟭. ശബ്ബത്ത് ലംഘിക്കുന്നവൻ. (സംഖ്യാ, 15:32-36), 
𝟭𝟮. ദൈവദൂഷകൻ. (ലേവ്യ, 24:11-14). 

☛ മേല്പറഞ്ഞവയിൽ, ഒന്നുമുതൽ പത്തുവരെയുള്ള കുറ്റം ശത്രുക്കൾക്കുപോലും യേശുവിൻ്റെമേൽ ആരോപിക്കാൻ കഴിയില്ല. ➟അവൻ പാപമറിയാത്തവനും, പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേർവിട്ടവനും, പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും പാപം ഇല്ലാത്തവനും ആയിരുന്നു. (2കൊരി, 5:21, എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു❞ എന്ന് ദൈവാലയത്തിൽ വെച്ച് ഇതേ സന്ദർഭത്തിൽത്തന്നെ യെഹൂദന്മാരോട് അവൻ ചോദിക്കുകയുണ്ടായി. (യോഹ, 8:46). ➟എൻ്റെ കുറ്റം ആർക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും? എന്ന് അതിധൈര്യത്തോടെ ലോകത്തോട് ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായി പൂർണ്ണശുദ്ധിയുള്ള ഒരു മനുഷ്യൻ ലോകത്തു ജനിച്ചു ജീവിച്ചിട്ടുള്ളത്, നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. ➟പതിനൊന്നാമത്തെ കുറ്റമായ ശബ്ബത്ത് ലംഘനം യേശുവിൻ്റെമേൽ ആരോപിക്കാൻ, ഈ സംഭവം നടക്കുന്നത് ശബ്ബത്തിലല്ല. ➟അന്ന് ശബ്ബത്തായിരുന്നെങ്കിൽ വ്യഭിചാരത്തിൽ പിടിച്ച സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ യേശുവിൻ്റെ അഭിപ്രായം ചോദിച്ചുകൊണ്ട് യെഹൂദന്മാർ വരില്ലായിരുന്നു. (യോഹ, 8:3-5). ➟യേശുവിനെ കല്ലെറിയാൻ അവർ ശ്രമിക്കയുമില്ലായിരുന്നു, ➟അവർതന്നെ ശബ്ബത്ത് ലംഘകർ ആയിത്തീരും. ➟എന്തായാലും, ഒരുകാര്യം നമുക്ക് ഉറപ്പിക്കാം: ഒന്നുമുതൽ പതിനൊന്നു വരെയുള്ള കുറ്റം യേശുവിൻ്റെമേൽ ആരോപിക്കാൻ അവർക്ക് കഴിയില്ല. ➟അതിനാൽ, അവൻ്റെമേൽ ആരോപിച്ച കുറ്റം ദൈവദൂഷണമാണ്. ➟പക്ഷെ, ഏത് കാരണത്താൽ അവൻ പറഞ്ഞത് ദൈവദൂഷണമാകും? ➟𝟐,𝟎𝟎𝟎 വർഷംമുമ്പ് ജീവിച്ചിരുന്ന; അബ്രാഹാമെന്ന മനുഷ്യനുമുമ്പെ ഞാനുണ്ട് എന്ന് മറ്റൊരു മനുഷ്യൻ പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അത് ദൈവദൂഷണമാകില്ല. ➟മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. 

ഒരു ഉദാഹരണം പറഞ്ഞാൽ അത് മനസ്സിലാക്കാം: ➟കേരളത്തിലെ ബ്രദ്റെൻ പ്രസ്ഥാനത്തിൻ്റെ പിതാവ് കെ.വി. സൈമനും, പെന്തെക്കൊസ്ത് പ്രസ്ഥാനത്തിൻ്റെ പിതാവ്; കെ.ഇ. എബ്രഹാമും ആണ്. ➟ഇന്നൊരു ബ്രദ്റെൻ യൗവ്വനക്കാരൻ എഴുന്നേറ്റിട്ട്, കെ.വി. സൈമൻ ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ അതെങ്ങനെ ദൈവദൂഷണമാകും? ➟അല്ലെങ്കിൽ, ഒരു പെന്തെക്കൊസ്തുകാരൻ എഴുന്നേറ്റിട്ട്, കെ.ഇ. എബ്രഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ടെന്ന് പറഞ്ഞാൽ, അതെങ്ങനെ ദൈവദൂഷണമാകും? ➟അത് ദൈവദൂഷണം ആകണമെങ്കിൽ, അവർ രണ്ടുപേരും ബ്രദ്റെൻ പെന്തെക്കൊസ്തു പ്രസ്ഥാനങ്ങളുടെ ദൈവങ്ങൾ ആയിരിക്കണം. ➟മനുഷ്യനെതിരെ പറയുന്നതല്ല; ദൈവത്തിനെതിരെ പറയുന്നതാണ് ദൈവദൂഷണം. ➟അതുപോലെ, അബ്രാഹാം യെഹൂദന്മാരുടെ ദൈവമല്ല; എബ്രായ ജാതിയുടെ പിതാവായ മനുഷ്യൻ മാത്രമാണ്. ➟പിന്നെങ്ങനെ, അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാനുണ്ടെന്ന് പറഞ്ഞാൽ അത് ദൈവദൂഷണമാകും? ➟അനേകർ കരുതുന്നപോലെ അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാനുണ്ട് എന്ന സാധാരണ അർത്ഥം മാത്രമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ അതൊരു ഭ്രാന്തൻ്റെയോ, ഭൂതഗ്രസ്തൻ്റെയോ വാക്കുകളായി തള്ളിക്കളയാവുന്നതേയുള്ളു. ➟ഭ്രാന്തനെയും ഭൂതഗ്രസ്തനെയും കല്ലെറിയാൻ ന്യായപ്രമാണത്തിൽ വ്യവസ്ഥയില്ല. ➟ക്രിസ്തുവിൻ്റെ വാക്കും പ്രവൃത്തിയും ഗ്രഹിക്കാൻ കഴിയാഞ്ഞ സന്ദർഭങ്ങളിലൊക്കെ അവനെ ബെയെത്സെബൂലെന്നും, ➟അവന് ഭൂതമുണ്ടെന്നും അവർ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. (മത്താ, 10:25; മർക്കൊ, 3:22). ➟ഈ അദ്ധ്യായത്തിൽത്തന്നെ ➟❛നിനക്കു ഭൂതമുണ്ടു❜ എന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 8:48, 8:52). ➟അപ്പോഴൊന്നും അവർ അവനെ കല്ലെറിയാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രത്യേകം ഓർക്കണം. 

മൂന്നാമത്, യേശുവിൻ്റെ വാക്കുകേട്ട യെഹൂദന്മാർ കല്ലെറിയാൻ ശ്രമിച്ചതിനാൽ, അവൻ ഒരു അത്ഭുതം പ്രവർത്തിച്ചുകൊണ്ടാണ്, ➟അവരുടെ മദ്ധ്യേനിന്ന് ദൈവാലയം വിട്ടുപോയത്: (യോഹ, 8:59). ➟സാധാരണനിലയിൽ, യെഹൂദന്മാർ ഒരാളെ കല്ലെറിയാൻ തുനിഞ്ഞാൽ രക്ഷപെടുക പ്രയാസമാണ്. ➟രക്ഷപെടാൻ കഴിയാത്തവണ്ണം ചുറ്റുംനിന്നാണ് കല്ലെറിയുന്നത്. ➟ബൈബിളിൽ കല്ലെറിയപ്പെട്ടവരിൽ പൗലൊസ് ഒഴികെ, എല്ലാവരും മരിച്ചതായാണ് കാണുന്നത്. (പ്രവൃ, 14:19). ➟പൗലൊസ് മരിച്ചെന്ന് കരുതിയാണ് അവർ പട്ടണത്തിനു വെളിയിൽ അവനെ ഉപേക്ഷിച്ചത്. ➟ചുറ്റും കൂടിനിന്നിട്ട് കല്ലെറിയുന്നതുകൊണ്ട് സ്വാഭാവികമായി രക്ഷപെടാൻ പറ്റില്ല. ➟അതുകൊണ്ടാണ്, യേശു സ്വയംമറഞ്ഞു ദൈവാലയം വിട്ടുപോയി എന്ന് എഴുതിയിരിക്കുന്നത്. (യോഹ, 8:59). ➟യേശു തനിക്കുവേണ്ടി അവിടെ ഒരു അത്ഭുതം പ്രവർത്തിച്ചതായിട്ടാണ് കാണുന്നത്. ➟സ്വയരക്ഷയ്ക്കുവേണ്ടി അവൻ അത്ഭുതം പ്രവർത്തിച്ചതായി മറ്റെവിടെയും വ്യക്തമായി കാണാൻ കഴിയില്ല. ➟നസറെത്തിലെ പള്ളിയിൽ വെച്ചുള്ള തൻ്റെ ആദ്യപ്രഭാഷണത്തോടുള്ള ബന്ധത്തിൽ, യെഹൂദന്മാർ അവനെ മലയുടെ മുകളിൽനിന്നു തള്ളിയിടാൻ ഭാവിക്കുമ്പോൾ അവൻ അവരുടെ നടുവിൽക്കൂടി നടന്നുപോയതായി വായിക്കുന്നുണ്ട്. (ലൂക്കോ, 4:29-30). ➟എന്നാൽ അതൊരു അത്ഭുതമായി അവിടെ പറഞ്ഞിട്ടില്ല. ➟എന്നാൽ ഇവിടെ അവർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞതിനാൽ അവർ ആരോപിച്ച കുറ്റം ദൈവദൂഷണമാണെന്ന് വ്യക്തമാണ്. ➟അങ്ങനെയെങ്കിൽ, യെഹൂദന്മാരുടെ ദൃഷ്ടിയിൽ അവൻ എന്ത് ദൈവദൂഷണം ആയിരിക്കും പറഞ്ഞത്?

☛ യെഹൂദന്മാർ ദൈവദൂഷണമായി മനസ്സിലാക്കിയ പ്രത്യേകമായത് എന്തോ, ആ വേദഭാഗത്ത് യേശു പറഞ്ഞിട്ടുണ്ട്. ➟അത് അറിയാൻ, ക്രിസ്തുവിനെക്കുറിച്ച് ഒരു കാര്യംകൂടി അറിയണം. അവൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്നും അവൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു എന്നും നാം കണ്ടതാണ്. ➟എന്നാൽ നമ്മുടെ പാപം പരിഹാരത്തിനായി ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്നറിയണം. 

യേശുവിൻ്റെ ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്താണ് എന്ന് ചോദിച്ചാൽ: ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ➟ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, ➟യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. 

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ 𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲) എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) ➟മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), ➟പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), ➟പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ➟മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി, ➟കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, ➟അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ➟യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ➟മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6⁃⁃എബ്രാ, 10:5; യെശ, 7:14⁃⁃ മത്താ, 1:21; ഉല്പ, 3:15⁃⁃എബ്രാ, 2:14-15; ആവ, 18:15; 18:18⁃⁃പ്രവൃ, 3:22-23, 7:37; സങ്കീ, 49:7-9⁃⁃എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). ➟പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: ➟യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31 ⁃⁃ യോഹ, 9:11). ➟ആദാമ്യപാപത്തിന് തൻ്റെ രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് ➟രക്തമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് യഹോവയായ ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻) എടുത്തത്.

☛ സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ➟❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). ➟സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46).  

ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശു എന്നു പേരുള്ള മനുഷ്യൻ, യെഹൂദന്മാരോട് പറഞ്ഞതെന്താണെന്ന് ഇനി മനസ്സിലാകും: (യോഹ, 9:11): 
➦ യോഹന്നാൻ 𝟖:𝟓𝟖 സത്യവേദപുസ്തകത്തിൽ വായിച്ചാൽ, ആ വാക്യത്തിന് ഒരു പ്രത്യേകതയും തോന്നില്ല. ➟ബെഞ്ചമിൻ ബെയ്ലിയുടെ പരിഭാഷ നോക്കുക: യേശു അവരോട്: ➟❝അബ്രാഹാം ഉണ്ടായതിന് മുമ്പെ ❛ഞാൻ ആകുന്നു❜ എന്ന് സത്യമായിട്ട്, സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞു.❞ (ബെ.ബെ). ➟𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐒𝐭𝐚𝐧𝐝𝐚𝐫𝐝 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ: യേശു പറഞ്ഞു: ➟❝ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനു മുമ്പേ, ഞാൻ ആകുന്നു.❞ (MSV’17). ➟ഈ പരിഭാഷകളിൽ അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ഞാനുണ്ട് എന്നല്ല; ➟❛ഞാൻ ആകുന്നു❜ എന്നാണ്. ➟ഗീക്കിൽ 𝗘𝗴𝗼 𝗘𝗶𝗺𝗶 എന്നാണ്. [കാണുക: BibleHub]. ➟അതിൻ്റെ അർത്ഥം: ❛ഞാൻ ആകുന്നു❜ എന്നാണ്. ഇംഗ്ലീഷിലെ പല വേർഷനുകളിലും ❛𝐈 𝐀𝐌❜ എന്ന് വലിയക്ഷരത്തിലാണ് (capital letter) കാണുന്നത്: (AFV, AMPC, CJB, ERV, ISV, JUB, LSV, MEV, MNT, NABRE, NCB, NHEB, NKJV, NLT, PHILLIPS, WEB]. ➟പുറപ്പാടു പുസ്തകത്തിൽ ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തുന്നത്, ❛ഞാനാകുന്നവൻ ഞാനാകുന്നു❜ എന്നാണ്. (പുറ, 3:14). ➟അത് എബ്രായയിൽ “എഹ്യേഹ് ആഷേർ എഹ്യേഹ്” (𝐞𝐡𝐲𝐞𝐡 𝐚𝐬𝐞𝐫 𝐞𝐡𝐲𝐞𝐡 – 𝐈 𝐀𝐌 𝐓𝐇𝐀𝐓 𝐈 𝐀𝐌) ആണ്. ➟പഴയനിയമത്തിൻ്റെ ആദ്യത്തെ ആധികാരിക ഗ്രീക്കു പരിഭാഷയും ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്നതുമായ സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത് 𝗘𝗴𝗼 𝗘𝗶𝗺𝗶 എന്നാണ്. ➟അതാണ് പുതിയനിയമ ഗ്രീക്കിലും കാണുന്നത്. [കാണുക: Codex Vaticanus]. ➟അതിനെയാണ്, ഇംഗ്ലീഷിൽ ➟❛𝐈 𝐀𝐌❜ എന്നും ബെഞ്ചമിൻ ബെയ്ലിയിലും മലയാളം സ്റ്റാൻ്റേർഡ് വേർഷനിലും ❛ഞാൻ ആകുന്നു❜ എന്നും പരിഭാഷ ചെയ്തിരിക്കുന്നത്. 

☛ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള 𝗘𝗴𝗼 𝗘𝗶𝗺𝗶 (എഗോ എയ്മി) ആണെന്നാണ് യേശു യെഹൂദന്മാരോട് പറഞ്ഞത്. ➟യോസേഫിൻ്റെയും മറിയയുടെയും മകനും കേവലം മനുഷ്യനുമായി യെഹൂദാ പ്രമാണിമാർ മനസ്സിലാക്കുന്ന പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള 𝗘𝗴𝗼 𝗘𝗶𝗺𝗶 (യഹോവ) ആണെന്ന് പറഞ്ഞാൽ കണ്ണുപൊട്ടനായ യെഹൂദൻവരെ കല്ലെടുത്തെറിയും; അതാണ് അവിടെ സംഭവിച്ചത്. ➟യേശു പറഞ്ഞതിൻ്റെ അർത്ഥം: മനുഷ്യനായ ഞാൻ അബ്രാഹാമിനു മുമ്പേ ഉണ്ടെന്നല്ല. ➟താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള യഹോവ ആണെന്നാണ് പറഞ്ഞത്. ➟അതായത്, യേശു പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അത് പറഞ്ഞത്: (1തിമൊ, 3:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: താൻ പൂർവ്വാസ്തിത്വത്തിൽ (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) യഹോവ ആണെന്നാണ് ക്രിസ്തു പറഞ്ഞത്. ➟അതുകൊണ്ടാണ്, ക്രിസ്തുവിനെ തിരിച്ചറിയാഞ്ഞ യെഹൂദന്മാർ; അവനെ കല്ലെറിയാൻ ശ്രമിച്ചതും അവൻ അവിടെനിന്നും മറഞ്ഞ് അപ്രത്യക്ഷനായതും. ➟പൗലൊസ് പറയുന്നത് നോക്കുക: ➟❝ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ (യെഹൂദന്മാർ) ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു.❞ (1കൊരി, 2:7-8). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം]

➦ താൻ ➤❛𝐞𝐠ō 𝐞𝐢𝐦𝐢❜ (എഗോ എയ്മി) ആണെന്ന് യേശു അവിടെ മാത്രമല്ല പറഞ്ഞിട്ടുള്ളത്. ഇതേ അദ്ധ്യായത്തിൻ്റെ മുകളിൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: ➟❝നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്ന് ഞാന്‍ പറഞ്ഞുവല്ലോ; ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.❞ (യോഹ, 8:24; യോഹ, 8:28 ⁃⁃ പുറ, 3:14). ➟പിഒസിയും നോക്കുക: (യോഹ, 8:24; യോഹ, 8:28 ⁃⁃ പുറ, 3:14). ➟സത്യവേദപുസ്തകം ഉൾപ്പെടയുള്ള മിക്ക പരിഭാഷകളിലും, ❛ഞാൻതന്നേ അവൻ❜ എന്നാണ് കാണുന്നത്. ➟ആശയം ഏതാണ്ട് ഒരുപോലെയാണ്. ➟പിതാവിനെക്കുറിച്ചു പറഞ്ഞുവന്നിട്ടാണ്, ❛ഞാൻതന്നേ അവൻ❜ എന്ന് പറയുന്നത്. (യോഹ, 10:30; 14:9). ➟താൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് ഇതൊക്കെ പറയാൻ കഴിയുന്നത്. ➟അവൻ്റെ വാക്കുകേട്ടവരുടെ പ്രതികരണം അവിടെ കാണാം: ❝അവൻ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.❞ (യോഹ, 8:30).

ഏറെ ശ്രദ്ധേയമായതും എന്നാൽ പലരും ശ്രദ്ധിക്കാതെ പോയതുമായ ഒരു വേദഭാഗമുണ്ട്: ➟യേശുവിനെ അറസ്റ്റുചെയ്യാൻ വന്ന യെഹൂദാ പടയാളികൾളോട്: ➟𝗘𝗴𝗼 𝗘𝗶𝗺𝗶 എന്നാണ് യേശു പറഞ്ഞത്. ➟ആ വാക്യവും സത്യവേദപുസ്തകത്തിൽ വായിച്ചാൽ മനസ്സിലാകില്ല. ➟മലയാളം 𝐁𝐂𝐒 പരിഭാഷയിൽ ഇപ്രകാരമാണ്: ➟❝നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞു. യേശു അവരോടു: ➟❛ഞാൻ ആകുന്നു❜ എന്നു പറഞ്ഞു.❞ (mlBCS). ➟ഈ വേദഭാഗത്ത്, സത്യവേദപുസ്തകത്തിൽ കാണുന്നപോലെ ❛അതു ഞാൻ തന്നേ❜ എന്ന സ്വാഭാവിക അർത്ഥമാണ് ഉള്ളതെന്ന് ആർക്കും തോന്നാം. ➟എന്നാൽ ആരുടെ ഭാഷയിൽ ആരോടാണോ യേശു അത് പറഞ്ഞത്, അവരുടെ പ്രതികരണം കൂടി ശ്രദ്ധിക്കണം. ➟അതു കേട്ടയുടനെ യെഹൂദന്മാരായ പടയാളികൾ; പിന്നോട്ടു മറിഞ്ഞു വീണതായാണ് കാണുന്നത്: ➟❝ഞാൻ ആകുന്നു എന്ന് അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു❞ (mlBCS). ➟നിങ്ങൾ അന്വേഷിക്കുന്നയാൾ ഞാനാകുന്നു എന്ന സാധാരണ അർത്ഥമാണ് യേശുവിൻ്റെ വാക്കുകൾക്ക് ഉള്ളതെങ്കിൽ, പടയാളികൾ പേടിച്ച് പുറകോട്ട് മറിഞ്ഞുവീണത് എന്തിനാണ്? ➟പീലാത്തൊസിൻ്റെ ജാതീയ പടയാളികളല്ല യേശുവിനെ അറസ്റ്റുചെയ്യുവാൻ വന്നത്; ന്യായാധിപസംഘത്തിൻ്റെ യെഹൂദാ പടയാളികളാണ്. ➟യെഹൂദന്മാർ നാവിലെടുക്കാൻ ഭയപ്പെടുന്ന യിസ്രായേലിന്റെ പരിശുദ്ധനാമമാണ് ❛egō eimi❜ (ഞാൻ ആകുന്നു): (പുറ, 3:14-15). ➟ആണ്ടിലൊരിക്കൽ പാപപരിഹാരദിവസം മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്തുവെച്ച് മാത്രം എടുക്കുന്ന, യിസ്രായേലിന്റെ പരിശുദ്ധനാമം കേട്ടതുകൊണ്ടാണ്, അവർ പുറകോട്ട് മറിഞ്ഞു വീണത്. ➟മലയാളം 𝐁𝐂𝐒 പരിഭാഷ ഒഴികെ, സത്യവേദപുസ്തകം ഉൾപ്പെടെ മലയാളത്തിലേ എല്ലാ പരിഭാഷകളിലും യേശുവിൻ്റെ വാക്കുകളെ, ❛അതു ഞാൻ തന്നേ❜ എന്ന സാധാരണ അർത്ഥം വരുന്ന വിധത്തിലാണ് തർജ്ജമ ചെയ്തിരിക്കുന്നത്. ➟[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].