☛ ദാനീയേൽ പ്രവചനം ഏഴാം അദ്ധ്യായത്തിലെ മനുഷ്യപുത്രനോട് സദൃശനായവനെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. ➟മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നത് നിങ്ങൾ കാണും എന്ന് പുതിയനിയമത്തിൽ യേശുക്രിസ്തു പറഞ്ഞിരിക്കയാൽ, ➟ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവാണെന്ന് പലരും കരുതുന്നു. ➟എന്നാൽ ദാനിയേലിലെ മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല; മറ്റൊരുത്തനാണ്. ➟അത് ആരാണെന്ന് ആ അദ്ധ്യായത്തിൽത്തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟നമുക്കത് പരിശോധിക്കാം:
☛ ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ ദൈവം ഒരു ദർശനത്തിലൂടെ ദാനീയേലിനെ കാണിക്കുന്നതാണ് ഏഴാം അദ്ധ്യായത്തിൻ്റെ വിഷയം. ➟ഏഴാം അദ്ധ്യായത്തെ ഇങ്ങനെ സംഗ്രഹിക്കാം: ➟1-8 വാക്യങ്ങൾ: സമുദ്രത്തിൽനിന്നു കയറിവന്ന നാലു മഹാമൃഗങ്ങളെക്കുറിച്ചും, ➟ഘോരവും ഭയങ്കരവുമായ നാലാമത്തെ മൃഗത്തിൻ്റെ പത്ത് കൊമ്പുകളെക്കുറിച്ചും, ➟അവയുടെ ഇടയിൽനിന്ന് മുളച്ചുവരുന്ന വമ്പും ദൂഷണവും പറയുന്ന ഒരു ചെറിയ കൊമ്പിനെക്കുറിച്ചുമാണ്. ➟9-10 വാക്യങ്ങൾ: ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ചുള്ള വിവരണമാണ്. ➟11-12 വാക്യങ്ങൾ: വമ്പു പറയുന്ന ചെറിയ കൊമ്പിൻ്റെ നാശവും മറ്റു മൃഗങ്ങളുടെ അധികാര നഷ്ടവുമാണ്. ➟13-14 വാക്യങ്ങൾ: മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതും, ➟സിംഹാസനത്തിൽ ഇരിക്കുന്നവൻ അവന് നീങ്ങിപ്പോകാത്ത നിത്യാധിപത്യവും രാജത്വവും നല്കുന്നതാണ്. ➟15-16 വാക്യങ്ങൾ: ദർശനത്തിൻ്റെ പൊരുൾ മനസ്സിലാകാതെ വിഷമിച്ച ദാനീയേൽ, അടുത്തുനിന്ന ഒരുത്തനോട് അഥവാ, ഒരു ദൂതനോട് സ്വപ്നത്തിൻ്റെ സാരമെന്താണെന്ന് ചോദിക്കുന്നതാണ്. ➟17-28 വാക്യങ്ങൾ: ദൂതൻ ദാനീയേലിനു ദർശനം വ്യാഖ്യാനിച്ചു കൊടുക്കുന്നതാണ്. ➟കടലിൽനിന്ന് കയറിവന്ന മൃഗങ്ങൾ നാലു രാജാക്കന്മാർ അഥവാ, രാജ്യങ്ങളാണ്. ➟ഈ നാലു രാജാക്കന്മാരെക്കുറിച്ച് ദാനീയേൽ രണ്ടാം അദ്ധ്യായത്തിലും പറഞ്ഞിട്ടുണ്ട്. (31-43). ➟ഘോരവും ഭയങ്കരവും അതിബലവുമുള്ള നാലാമത്തെ രാജ്യത്തിൻ്റെ പത്ത് കൊമ്പുകൾ ആ രാജ്യത്തുനിന്ന് എഴുന്നേല്പാനുള്ള പത്ത് രാജാക്കന്മാരാണ്. ➟അതിൽനിന്ന് എഴുന്നേല്ക്കുന്നവനാണ്, അത്യുന്നതന് വിരോധമായി വമ്പു പറയുന്നവനും, ➟ദൈവത്തിൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാൻ ശ്രമിക്കുന്നവനും, ➟നിയമങ്ങങ്ങളും കാലങ്ങളുമെല്ലാം മാറ്റാൻ ശ്രമിക്കുന്നവനും. ➟വെളിപ്പാട് പുസ്തകം പതിമൂന്നാം അദ്ധ്യായത്തിലും അവനെ കാണാം.
☛ ഇനി നമുക്ക്, ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ച് നോക്കാം:
➦ ❝ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.❞ (ദാനീ, 7:10,11). ➟ഈ വേദഭാഗം വെളിപ്പാട് പുസ്തകം 20:11-12-ന് തുല്യമാണ്.
☛ഈ അദ്ധ്യായത്തിൽ വയോധികൻ അഥവാ, പുരാതനനായവൻ മൂന്നുപ്രാവശ്യവും (7:9, 13, 21), ➟മനുഷ്യപുത്രനോടു സദൃശൻ ഒരുപ്രാവശ്യവും (7:13), ➟അത്യുന്നതൻ അഞ്ചുപ്രാവശ്യവും (7:18, 21, 25, 25, 27), ➟വിശുദ്ധന്മാർ അഞ്ചുപ്രാവശ്യവും ഉണ്ട്. (7:18, 21, 22, 25, 27).
☛ ന്യായാസനവും (റോമ, 14:10. ഒ.നോ: സങ്കീ, 9:7; യെശ, 30:33; ദാനീ, 7:9; 2കൊരി, 5:10; വെളി, 20:4; 20:11,12), ന്യായവിസ്താരവും ദൈവത്തിൻ്റെയാണ്. (സങ്കീ, 1:5; 37:33; 76:9; 143:2; സഭാ, 11:9; 12:14; യെശ, 3:14; ദാനീ, 7:10, 7:26; 2തിമൊ, 4:1). വയോധികൻ അഥവാ, പുരാതനനും (ആവ, 33:27. ഒ.നോ: സങ്കീ, 55:19; 68:33; 74:12; 45:21; ദാനീ, 7:9, 13, 22; ഹബ, 1:12), അത്യുന്നതനും ഒരാളാണ്. (ഉല്പ, 14:18; 19, 20, 23; ഇയ്യോ, 36:26; സങ്കീ, 7:17; ദാനീ, 3:26; 4:2; 7:18, 21, 25, 27). ജീവൻ്റെ പുസ്തകവും സ്മരണാ പുസ്തകവും യഹോവയുടെ കയ്യിലാണുള്ളത്. (പുറ, 32:32,33; സങ്കീ, 69:28; 139:16; മലാ, 3:16; ഫിലി, 4:3; വെളി, 3:5; 13:8; 17:8; 20:15; 21:27). ➟അതായത്, അത്യുന്നതനായ യഹോവയാണ് സിംഹാസനത്തിലിരിക്കുന്ന വയോധികൻ. ➟ഭാവി സംഭവങ്ങളെക്കുറിച്ചുള്ള വിധി കല്പിക്കുവാനാണ് ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിരിക്കുന്നത്. ➟ഇനി, അറിയേണ്ടത്: മനുഷ്യപുത്രനോട് സദൃശനും വിശുദ്ധന്മാരും ആരാണെന്നാണ്:
☛ ❝രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ (ദാനീ, 7:13,14).
☛ മനുഷ്യപുത്രനോട് സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതാണ് ദാനീയേൽ കണ്ടത്. ➟അവൻ ദൈവത്തിൽനിന്ന് പ്രാപിക്കുന്ന അധികാരങ്ങളും ചെറുതല്ല. ➟ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനുള്ള ആധിപത്യവും മഹത്വവും രാജത്വവുമാണ് ദൈവം അവന് കൊടുക്കുന്നത്. ➟തന്നെയുമല്ല, അവൻ്റെ അധികാരം അഥവാ, ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യമാണ്. ➟അവൻ്റെ രാജത്വവും നിത്യമാണ്. ➟അതായത്, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ, സർവ്വാധികാരത്തോടെ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ്. ➟ഭൂമിയിലെ സകല വശംങ്ങളും ജാതികളും ഭാഷക്കാരും അവന് കീഴ്പെട്ടിരിക്കയും അവനെ സേവിക്കുകയും വേണം. ➟ഇങ്ങനെയൊരു രാജാവിനെക്കുറിച്ച് കേട്ടാൽ, അവൻ യേശുക്രിസ്തു ആണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രമാണ്. ➟തന്നെയുമല്ല, മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതായി പുതിയനിയമത്തിൽ ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 26:64; മർക്കൊ, 14:62). ➟യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും ആകുമെന്നുമൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാൻ കഴിയും. (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). ➟ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു ആണെന്ന് ഉറപ്പിക്കാൻ ഒരു വിശ്വാസിക്ക് ഇത്രയും കാര്യങ്ങൾ ധാരാളമാണ്. ➟യേശുക്രിസ്തു അല്ലാതെ മറ്റൊരു രാജാവിനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ലെന്നതും സത്യമാണ്. ➟എന്നാൽ നമ്മുടെ ചിന്തകളും വ്യാഖ്യാനങ്ങളുമല്ല സത്യം; ➟ദൈവത്തിൻ്റെ വചനമാണ് സത്യം: (യോഹ, 17:17).
☛ അടുത്ത രണ്ട് വാക്യത്തിൽ ഇങ്ങനെ കാണാം: ❝ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.❞ (ദാനീ, 7:15-16). ➟ദർശനം നേരിട്ടുകണ്ട ദാനിയേൽ പ്രവാചകന് നിത്യരാജത്വം പ്രാപിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് ആദ്യം മനസ്സിലായില്ല. ➟അതുകൊണ്ടാണ്, അടുത്തുകണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരമെന്താണെന്ന് ചോദിച്ചത്. ➟അതായത്, ദർശനം കണ്ട പ്രവാചകനുപോലും മനസ്സിലാകാത്ത വേദഭാഗങ്ങൾ വെച്ചുകൊണ്ടാണ്, അത് യേശുക്രിസ്തു ആണെന്ന് നമ്മൾ സ്വന്തബുദ്ധിയിൽ മനസ്സിലാക്കുന്നത്. ➟താഴോട്ടുള്ള ഭാഗങ്ങൾ മുഴുവൻ ദർശനത്തെക്കുറിച്ചുള്ള ദൂതൻ്റെ വ്യാഖ്യാനങ്ങളാണ്. ➟ദുതൻ അതിനെക്കുറിച്ച് എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം:
☛ 18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.”
☛ പതിനാലാം വാക്യത്തിൽ മനുഷ്യപുത്രനോട് സദൃശന് നിത്യരാജത്വം ലഭിച്ചതായി പറഞ്ഞിരിക്കുന്നത് നാം കണ്ടതാണ്. ➟എന്നാൽ അതിനെ വ്യാഖ്യാനിക്കുന്നവൻ പതിനെട്ടാം വാക്യത്തിൽ പറയുന്നു: ➟അത്യുന്നതൻ്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും അഥവാ, നിത്യരാജത്വം അനുഭവിക്കും. ➟അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, ദൈവത്തിൻ്റെ വിശുദ്ധന്മാർ എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിനെയല്ല; യിസ്രായേലിനെയാണ്. ➟❛വിശുദ്ധന്മാർ❜ (Qaddisin ⁃ The Saints) എന്ന ബഹുവചനം നോക്കുക. ➟ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്.: ➟❝നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും (holy nation) ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.❞ (പുറ, 19:6). ➟❝നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം (holy people) ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.❞ (ആവ, 7:6). ➟❝യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ (Saints) എന്റെ അടുക്കൽ കൂട്ടുവിൻ.❞ (സങ്കീ, 50:5. ഒ.നോ: ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). ➟അതായത്, മനുഷ്യപുത്രനോടു സദൃശനായവനെപ്പോലെ വന്ന് ദൈവത്തിൽനിന്ന് രാജത്വം പ്രാപിക്കുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്. ➟തന്മൂലം, വയോധികനിൽ നിന്ന് രാജത്വം പ്രാപിക്കുന്ന; മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല, യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.
☛21-22 വാക്യങ്ങൾ: ❝വയോധികനായവൻ വന്നു അത്യുന്നതനായവന്‍റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.❞
☛ ഈ വാക്യത്തിലും, അത്യുന്നതൻ്റെ വിശുദ്ധന്മാരാണ് ആധിപത്യവും രാജത്വവും പ്രാപിക്കുന്നതെന്ന് ആദ്യവാക്യത്തിൽ കാണാൻ കഴിയും. ➟അടുത്തവാക്യം: ❝ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.❞ ➟അത്യുന്നതനോട് വമ്പും ദൂഷണവും പറയുന്ന ചെറിയകൊമ്പ് ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലിനെ ജയിക്കുന്നതായാണ് ദാനീയേൽ കണ്ടത്. ➟മഹോപദ്രവകാലത്താണ് അത് സംഭവിക്കുന്നത്. ➟വെളിപ്പാട് പുസ്തകത്തിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്. ➟❝പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു.❞ (വെളി, 13:1). ➟ദാനീയേൽ കണ്ട ചെറിയ കൊമ്പിനെയാണ്, സമുദ്രത്തിൽനിന്ന് കയറിയ മൃഗമായി യോഹന്നാൻ കണ്ടത്. ➟വിശുദ്ധന്മാരായ യിസ്രായേലിനോട് യുദ്ധം ചെയ്ത് ജയിക്കാനുള്ള അധികാരം അവന് മഹാസർപ്പത്തിൽനിന്ന് ലഭിച്ചതായി യോഹന്നാനും പറഞ്ഞിട്ടുണ്ട്. (വെളി, 13:2,7).
☛ 25-ാം വാക്യം: “അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്‍റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.❞
☛ അത്യുന്നതെൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാനാണ് വമ്പ് പറയുന്ന കൊമ്പ് അഥവാ, സമുദ്രത്തിൽനിന്ന് കരേറിയ മൃഗം ശ്രമിക്കുന്നത്.
☛ 26-ാം വാക്യം: ❝എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.❞
☛ ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിട്ട്, മൃഗത്തിൻ്റെ അധികാരം എടുത്തുകളഞ്ഞ് അവനെ നശിപ്പിക്കും. ➟അതായത്, അന്ത്യയുദ്ധത്തിൽ ചെറിയ കൊമ്പിനോട് അഥവാ, മൃഗത്തോട് തോല്ക്കുന്ന യിസ്രായേൽ തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് നോക്കി വിലപിക്കും. (സെഖ, 12:10. ഒ.നോ: യോഹ, 19:37; വെളി, 1:7). ➟അപ്പോഴാണ്, തൻ്റെ വിശുദ്ധന്മാരുടെ രക്ഷയ്ക്കായി യഹോവ ഒലിവുമലയിൽ ഇറങ്ങിവന്ന് മൃഗത്തോടും അവൻ്റെ സൈന്യത്തോടും പൊരുതി തൻ്റെ വിശുദ്ധന്മാരെ രക്ഷിക്കുന്നത്. (സെഖ, 14:3-4. ഒ.നോ: പ്രവൃ, 1:11). ➟തൻ്റെ വിശുദ്ധന്മാരായ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും തോല്പിച്ച് അവൻ്റെ പാദപീഠം ആക്കിയ ശേഷമാണ്, ദൈവം അവന് വാഗ്ദത്തം ചെയ്തിരിക്കുന്ന നിത്യരാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതും, ➟യിസ്രായേൽ സർവ്വഭൂമിയുടെയും രാജാവായി വാഴുന്നതും. (സങ്കീ, 110:1; പ്രവൃ, 1:6).
☛ 27-ാം വാക്യം: ❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞
☛ ❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും.❞ ➟അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിനാണ് രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും ലഭിക്കുന്നത്. ➟അടുത്തഭാഗം: ❝അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു.❞ ➟അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം, ❛അവൻ്റെ❜ രാജത്വം നിത്യരാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. ➟എന്തെന്നാൽ, യിസ്രായേൽ ജനത്തെ മുഴുവനായി ദൈവം തൻ്റെ ഏകപുത്രനായിട്ടാണ് കാണുന്നത്. ➟എൻ്റെ പുത്രൻ എന്ന് ദൈവം വിശേഷിപ്പിച്ചിരിക്കുന്നത്, രണ്ടുപേരെയാണ്: യിസ്രായേലിനെയും യേശുവിനെയും. അതിൽ, ആദ്യത്തെ പുത്രനും ആദ്യജാതനും യിസ്രായേലാണ്. (പുറ, 4:22; 4:23; സങ്കീ, 2:7; യെഹെ, 21:10; ഹോശേ, 11:2). ➟പുത്രന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ➟അവസാന ഭാഗം: സകല ആധിപത്യങ്ങളും ❛അവനെ❜ സേവിച്ചനുസരിക്കും എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. ➟എന്തെന്നാൽ, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കേണ്ട ദൈവത്തിൻ്റെ അഭിഷിക്തനായ നിത്യരാജാവ്. (സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29, 36-37; 110:2; യെശ, 32:1; ദാനീ, 2:44; 7:13-14,18,21,27).
☛ പതിനാലാം വാക്യത്തിൽ: ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോട് സദൃശനായവന് ദൈവം കൊടുക്കുന്ന അധികാരം ഇതാണ്: ❝സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ ➟അധികാരങ്ങൾ ലഭിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് ദൂതൻ ദാനീയേലിനു വ്യാഖ്യാനിച്ച് കൊടുക്കുന്നതാണ് 18, 21, 22, 25, 27 വാക്യങ്ങളിലുള്ളത്. ➟അത് മറ്റാരുമല്ല, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. ➟രണ്ട് വാക്യങ്ങൾ ഒരിക്കൽക്കൂടി ഉദ്ധരിക്കട്ടെ; ➟18-ാം വാക്യം: ❝എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.❞ ➟27-ാം വാക്യം: ❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ ➟ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കുന്ന നിത്യരാജാവ് അത്യുന്നത ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണെന്ന് ദൂതൻ്റെ വ്യാഖ്യാനത്തിൽ സ്ഫടികസ്ഫുടം വ്യക്തമാണല്ലോ? ➟അതായത്, പതിമൂന്നാം വാക്യത്തിലെ നിത്യരാജത്വം പ്രപിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ യിസ്രായലാണ്. ➟അല്ലാതെ യേശുക്രിസ്തുവല്ല. ❝വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.❞ (സംഖ്യാ, 23:19).
☛ ദാനിയേൽ രണ്ടാം അദ്ധ്യായത്തിലും ദൈവാത്മാവ് ഈ വസ്തുത വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: ➟അവിടെ, നെബൂഖദ്നേസർ രാജാവ് കണ്ട സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തിലൂടെ ദാനീയേൽ തന്നെയാണ് അക്കാര്യം പറയുന്നത്. ➟ഭൂമിയിൽ വരുവാനുള്ള നാലു രാജത്വങ്ങളെക്കുറിച്ചുള്ള വലിയൊരു ബിബമാണ് നെബൂഖദ്നേസർ കണ്ടത്. (ദാനീ, 2:31-44). ➟അതിനെക്കുറിച്ചൊക്കെ വ്യാഖ്യാനിച്ചശേഷം ഒടുവിൽ പറയുന്നത് നോക്കുക: ➟❝ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.❞ (ദാനീ, 2:44). ➟എന്നേക്കും നിലനില്ക്കുന്ന ആ രാജത്വം വേറെ ഒരു ജാതിക്കും ഏല്പിക്കപ്പെടുകയില്ല. ➟അതായത്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജാതിക്ക് അവകാശപ്പെട്ടതാണ് ദൈവരാജ്യം എന്ന: നിത്യരാജ്യവും രാജത്വവും. ➟വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ പറഞ്ഞിരിക്കുന്ന, ലോകരാജത്വം ലഭിച്ച ക്രിസ്തു യിസ്രായേലാണ്: ❝ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി❞ (വെളി, 11:15. ഒ.നോ: 12:10; 20:4,6). ➟അതുകൊണ്ടാണ്, യിസ്രായേലിനെ ലോകാവകാശി എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 4:13). ➟എന്നേക്കും ഇരിക്കുന്ന ക്രിസ്തും യിസ്രായേലാണ്. (യോഹ, 12:34).
☛ ദാനിയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെത്തന്നെയാണ്, വെളിപ്പാടിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടത്. (വെളി, 1:12-18). യിസ്രായേൽ മനുഷ്യപുത്രനും മനുഷ്യപുത്രനോട് സദൃശനുമാണ്. യേശുവിനെ മനുഷ്യപുത്രൻ എന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശനെന്ന് എവിടെയും പറഞ്ഞിട്ടില്ല. ➟❛𝗵𝗼𝗺𝗼𝗶𝗼𝗻 𝗵𝘂𝗶𝗼𝗻 𝗮𝗻𝘁𝗵𝗿𝗼𝗽𝗼𝘂❜ എന്ന ഗ്രീക്കുപ്രയോഗത്തിന് ❛മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❜ എന്നാണർത്ഥം. ➟❛മനുഷ്യസദൃശനായ ഒരുവൻ❜ (സ.വേ.പു. CL), ➟❛മനുഷ്യപുത്രനെപ്പോലുള്ള ഒരുവൻ❜ (പി.ഒ.സി), ➟❛മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❜ (വി.ഗ്ര), ➟❛𝗢𝗻𝗲 𝗹𝗶𝗸𝗲 𝘂𝗻𝘁𝗼 𝘁𝗵𝗲 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (KJV), ➟❛𝗢𝗻𝗲 𝗹𝗶𝗸𝗲 𝗮 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (NASB), ➟❛𝗦𝗼𝗺𝗲𝗼𝗻𝗲 𝗹𝗶𝗸𝗲 𝗮 𝗦𝗼𝗻 𝗼𝗳 𝗠𝗮𝗻❜ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ➟❛മനുഷ്യപുത്രനെ കണ്ടു❜ എന്നല്ലാതെ, ➟❛മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❜ (𝐎𝐧𝐞 𝐥𝐢𝐤𝐞 𝐮𝐧𝐭𝐨 𝐭𝐡𝐞 𝐒𝐨𝐧 𝐨𝐟 𝐌𝐚𝐧) കണ്ടു എന്ന് യോഹന്നാൻ പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും? ➟തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് മനസ്സിലാക്കാം. ➟യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾക്ക് നിവൃത്തി വരുന്നത്.
☛ ദാനീയേൽ 7:13-ലെ ‘മനുഷ്യപുത്രനോട് സദൃശൻ’ ത്രിത്വോപദേശിമാർ വ്യാഖ്യാനിക്കുമ്പോൾ യേശുക്രിസ്തുവാണ്. സ്വർഗ്ഗത്തിലെ ദൂതൻ വ്യാഖ്യാനിക്കുമ്പോൾ; അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, യിസ്രായേൽ ജനമാണ്. ദാനീയേൽ മൂന്നാമദ്ധ്യായത്തിൽ ശദ്രക്ക് മേശക്ക് അബേദ്നെഗോവ് എന്നിവരെ തീയിൽ നിന്ന് രക്ഷിച്ച ദൈവപുത്രനോടു തുല്യനായവൻ ക്രിസ്തുവാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. (ദാനീ, 3:25). ➟എന്നാൽ, ദൈവം തൻ്റെ ദൂതനെ അയച്ചാണ് രക്ഷിച്ചതെന്ന് നെബൂഖദ്നേസർ സാക്ഷ്യം പറയുന്നതായി കാണാം: ➟❝അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.❞ (ദാനീ, 3:28). ➟ഈ വാക്യത്തിൽ, ദൈവം തൻ്റെ ദൂതനെ അഥവാ, മലാഖിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ➟ആറാം അദ്ധ്യായത്തിൽ ദാനീയേലിനെ രക്ഷിക്കാൻ സിംഹത്തിൻ്റെ വായടച്ചത് ദൂതനാണ് ദാനീയേൽ തന്നെ പറഞ്ഞിട്ടുണ്ട്: ❝സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു.❞ (ദാനീ, 6:22). ➟ദൈവം തൻ്റെ ദൂതനെ അഥവാ, മലാഖിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് ഈ വേദഭാഗത്തും സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്. ➟എന്നാൽ, സിംഹത്തിൻ്റെ വായടച്ചതും യേശുക്രിസ്തു ആണെന്നാണ് പലരും പഠിപ്പിക്കുന്നത്.
ദാവീദിൻ്റെ സന്തതിയും കർത്താവും