യോഹാനിയൻ കോമ ട്രിനിറ്റിക്ക് തെളിവാണോ?

യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൻ്റെ ശുദ്ധ പാഠത്തിൽ പില്ക്കാലത്ത് കടന്നുകൂടിയ ഒരു ഭാഗമാണ് യോഹാനിയൻ ‘കോമ’ (Comma Johanneum) എന്നറിയപ്പെടുന്നത്. 1യോഹന്നാൻ 5:7-8 വാക്യങ്ങൾക്കിടയിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ് ഈ വാക്യഖണ്ഡം. എ.ഡി, 800-നടുത്ത് ലത്തീൻ വുൾഗാത്തെ പരിഭാഷയുടെ ചില പാഠങ്ങളിലാണ്, ഇത് ആദ്യമായി കടന്നു കൂടിയത്. തുടർന്ന്, പിന്നോട്ടുള്ള ഗ്രീക്കിലെ ചില കൈയെഴുത്തു പ്രതികളിലും ഈ വാക്യം ചേർക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇതിനെ പ്രക്ഷിപ്തഭാഗം അഥവാ, ഇടയ്ക്ക് കൂട്ടിച്ചേർത്ത ഭാഗം എന്നാണ് അറിയപ്പെടുന്നത്. ഈ വാക്യത്തിൻ്റെ ആധികാരികതയിൽ സംശയമുണ്ടായിട്ടും, ഡച്ച് മാനവിക വാദിയും വടക്കൻ നവോത്ഥാനത്തിലെ ഏറ്റവും വലിയ പണ്ഡിതനുമായിരുന്ന ഇറാസ്മസ് (Erasmus – 1469 – 1536) അതിനെ തന്റെ സംശോധനയിൽ പ്രസിദ്ധീകരിച്ച ടെക്സ്റ്റസ് റിസപ്റ്റസിൻ്റെ (Textus Receptus/Received Text) മൂന്നാം പതിപ്പിൽ ഉൾപ്പെടുത്തുകയുണ്ടായി. അതാണ്, കിംഗ് ജെയിംസ് വേർഷനിൽ (KJV) ഈ വാക്യം കടന്നുകൂടാൻ കാരണമെന്ന് പറയപ്പെടുന്നു. ഈ ഭാഗം ലാറ്റിൻ പരിഭാഷയായ വൾഗേറ്റിൾ പ്രത്യക്ഷപ്പെടുന്നതു തന്നെ, കോമായ്ക്ക് ഉള്ളിലുള്ള അല്ലെങ്കിൽ, ബ്രാക്കറ്റിലുള്ള വാക്യാംശമായാണ്. അതുകൊണ്ടാണ്, പണ്ഡിതന്മാർക്കിടയിൽ ഈ വാക്യങ്ങളെ സാധാരണയായി “യോഹാനിൻ കോമ” എന്ന് വിളിക്കുന്നത്. അതായത്, യോഹന്നാനുമായി ബന്ധപ്പെട്ട കോമ എന്നാണ് അതിനർത്ഥം. എന്തായാലും, ആധുനിക ബൈബിൾ പതിപ്പുകളിൽ മിക്കവയിലും ഇത് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ, ബെഞ്ചമിൻ ബെയ്ലി, വിശുദ്ധ സത്യവേദപുസ്തകം, മാണിക്കത്തനാർ, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ അഞ്ച് പരിഭാഷകളിൽ ആ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ.ആർ.വി, പി.ഒ.സി, പുതിയലോക ഭാഷാന്തരം, മലയാളം ബൈബിൾ, മലയാളം ബൈബിൾ നൂതന പരിഭാഷ, വിശുദ്ധഗ്രന്ഥം, സത്യവേദപുസ്തകം, സത്യവേദപുസ്തകം സമകാലിക പരിഭാഷ തുടങ്ങിയവയിൽനിന്ന് ഈ വാക്യം നീക്കം ചെയ്തു. ഇംഗ്ലീഷിലെ, AB, ABPE, ABU, ACV, AFV, AMSB, ANT, ASV, AUV, BLB, BBE, BLB, BV, BSB, CEB, CEV, CGV, CJB, CJBA, CLNT, COMM, CSV, DBT, DBY, DLNT, Diaglott, EHV, EMP, EMTV, ERV, ESV, FAA, FBV, GDBY, GET, GNTA, GW, GWN, GWT, HCSB, HNC, HNV, ISV, LEB, LONT, Logos, MLV, MNT, MSG, NASB, NCV, NEB, NET, NHEB, NIV, NLY, NRS, NRSA, NLV, NLT, NMV, NOG,NSRV-CI, NRS, NTM, Noy, OEB,OJB, PESH, PSNT, RAD, RHB, RKJNT, RNT, RSV, RV, ReV, Rem, SBLG, TLB, TRC, Thomson, t4t, WBT, WEB, WMNT, WONT, WNT തുടങ്ങിയ അനേകം പരിഭാഷകളിൽനിന്ന് ആ വാക്യം നീക്കം ചെയ്തു. ഇംഗ്ലീഷിഷിലെ അംഗീകൃതമായ മിക്ക പരിഭാഷയിൽ നിന്നും ഈ വാക്യം നീക്കം ചെയ്തു. ഉദാഹരണം പറഞ്ഞാൽ, ഇംഗ്ലീഷിലെ അംഗീകൃതമായ 36 പരിഭാഷകൾ പരിശോധിച്ചപ്പോൾ, അതിൽ അതിൽ 11 എണ്ണത്തിലാണ് യോഹാനിയൻ കോമ ഉള്ളത്. അതിൽ, മൂന്നെണ്ണം സന്ദിഗ്ധമെന്ന നിലയിൽ അഥവാ, സംശയമുള്ള വാക്യമെന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. ബൈബിളിൻ്റെ അമാമിക് പരിഭാഷയിലും ഈ വാക്യം കാണുന്നില്ല.

1യോഹന്നാൻ 5:7-8-ൻ്റെ യഥാർത്ഥ വാക്യം സത്യവേദപുസ്തകത്തിൽ നിന്നും ചേർക്കുന്നു: “ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.;സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.” ഇനി, 1യോഹന്നാൻ 5:7-8-ൻ്റെ കൂട്ടിച്ചേർക്കപ്പെട്ട വാക്യത്തോടൊപ്പം ചേർക്കുന്നു: “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഈ മൂവരും ഒന്നുതന്നേ. ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഊ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.”

രണ്ട്, മൂന്ന് നൂറ്റാണ്ടിൽ ജീവിച്ചിരുന്നവനും ത്രിത്വമെന്ന പദം ആദ്യം ഉപയോഗിച്ചവനുമായ തെർത്തുല്യനും (Tertullian) മൂന്നാം നൂറ്റാണ്ടിൽ കാർത്തേജിലെ ബിഷപ്പായിരുന്ന സിപ്രിയനും (Cyprian) നാലാം നൂറ്റാണ്ടിൽ അത്താനാസിയസും (Athanasius) യോഹാനിയൻ കോമ തങ്ങളുടെ കൃതികളിൽ ഉദ്ധരിച്ചതായി ത്രിത്വപണ്ഡിതന്മാരിൽ ചിലർ പറയുന്നുണ്ട്. എന്നാൽ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നാണ് എന്ന നിലയിൽ അവർ തങ്ങളുടെ കൃതികളിൽ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ, അവർ ഒരിക്കലും യോഹന്നാൻ്റെ ലേഖനത്തിലെ വേദഭാഗമെന്ന നിലയിൽ യോഹാനിയൻ കോമ ഉദ്ധരിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. അഥവാ, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഊ മൂവരും ഒന്നുതന്നേ” എന്നത്, വേദഭാഗം എന്ന നിലയിൽ അവർ ഒരിടത്തും ഉദ്ധരിച്ചിട്ടുമില്ല; അത് യോഹന്നാൻ്റെ ലേഖനത്തിൽ ഉണ്ടെന്നും അവർ പറഞ്ഞിട്ടില്ലെന്നാണ് പറയപ്പെടുന്നത്.

കെജെവിയിൽ ഈ വാക്യം കടന്നുകൂടിയത് എങ്ങനെയാണെന്ന് മുകളിൽ സൂചിപ്പിച്ചതാണ്. എന്നാൽ, കെജെവിയുടെ ഹോളി ബൈബിൾ 1611-ൽ പ്രസിദ്ധീകരിക്കുമ്പോൾ യോഹാനിയൻ കോമ സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരുന്നതന്നാണ് പറയപ്പെടുന്നത്. എന്നാൽ, പിൽക്കാലത്ത് ഓൺലൈൻ ബൈബിൾ ഇറക്കിയപ്പോൾ അവർ ബ്രക്കറ്റ് മാറ്റിയിരിക്കുന്നതായി കാണാം. കെജെവിക്ക് മുമ്പുള്ള പരിഭാഷകളുമായി പരിശോധിക്കുമ്പോൾ, രസകരമായ ഒരു കാര്യം കാണാൻ കഴിയും. മൂലഭാഷകളിൽ നിന്ന് നേരിട്ട് പരിഭാഷ ചെയ്തതും അച്ചടിയന്ത്രം ഉപയോഗിച്ച് അച്ചടിച്ച ആദ്യത്തെ ഇംഗ്ലീഷ് ബൈബിൾ എന്ന് അറിപ്പെടുന്ന 1534-ലെ  വില്യം ടിൻഡേൽ ബൈബിളിൽ പ്രസ്തുത ഭാഗം, ബ്രാക്കറ്റിലാണ് ഉള്ളത്. 1535-ലെ, കവർഡെയ്ൽ ബൈബിലും, 1537-ലെ മാത്യൂസ് ബൈബിളിലും ആ ഭാഗം സംശയാസ്പദമെന്ന നിലയിൽ ബ്രാക്കറ്റിലാണ് ഉള്ളത്. 1611-ലാണ് കെജെവി വരുന്നത്. അതിൻ്റെ ഓൺലൈൻ ബൈബിളിൽ ബ്രാക്കറ്റ് കാണുന്നില്ല. 1982-ലെ എൻകെജെവിയിലും ബ്രാക്കറ്റ് കാണുന്നില്ല. എന്നാൽ, അവരുടെതന്നെ, 2000-ലെ, പുതുക്കിയ കിംഗ് ജെയിംസ് പുതിയനിയമത്തിൽ വാക്യമേ കാണുന്നില്ല. അതായത്, സംശയാസ്പദമെന്ന നിലയിൽ ബ്രക്കറ്റിൽ ഇട്ടിരുന്ന വാക്യത്തെ ബ്രാക്കറ്റ് ഒഴിവാക്കി അവർതന്നെ സ്ഥിരപ്പെടുത്തിയതാണ്. എന്നാൽ, ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനം അവർതന്നെ അതിനെ നീക്കിക്കളഞ്ഞു. തന്മൂലം, യോഹാനിയൻ കോമയെന്ന വാക്യഖണ്ഡം കൂട്ടിച്ചേർക്കപ്പെട്ടതാണെന്ന് മനസ്സിലാക്കാം.

ത്രിത്വമെന്ന ഉപദേശം സ്ഥാപിക്കാനാണ് പിൽക്കാലത്ത് ഈ വാക്യം കൂട്ടിച്ചേർക്കപ്പെട്ടതെങ്കിലും, ആധുനിക ത്രിത്വപണ്ഡിതന്മാർ ആരും ത്രിത്വോപദേശം സ്ഥാപിക്കാൻ ഈ വാക്യം എടുക്കാറില്ല. എങ്കിലും, ചുരുക്കം ചില അഭിനവ പണ്ഡിതന്മാർ ഈ വാക്യം ബൈബിളിൻ്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്മൂലം, ഈ വാക്യം യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമായിരുന്നെങ്കിൽ, ത്രിത്വോപദേശം സ്ഥാപിക്കാൻ കഴിയുമായിരുന്നോ എന്നാണ് നാം പരിശോധിക്കുന്നത്. അതായത്, യോഹാനിയൻ കോമ യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമാണോ, അല്ലയോ എന്നതല്ല നമ്മുടെ വിഷയം. കോമ ബൈബിളിൻ്റെ ഭാഗം ആയിരുന്നെങ്കിൽ, അത് ത്രിത്വത്തിന് തെളിവാകുമോ എന്നതാണ് നമ്മുടെ വിഷയം. അതാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്:

കോമയിലെ ഏഴാം വാക്യം ഇപ്രകാരമാണ്: “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഊ മൂവരും ഒന്നുതന്നേ.” ഈ വാക്യത്തിൽ പറയുന്ന വചനം പുത്രനാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അത് ശരിയാണോന്ന് നമുക്ക് നോക്കാം: 1.വചനം യേശുവാണെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. വചനം ജഡമായിത്തീർന്നവനാണ് യേശു. (യോഹ, 1:14). വചനം യേശുവാണെങ്കിൽ, ജഡമായിത്തീർന്നവൻ അഥവാ, വചനം മനുഷ്യനായിത്തീർന്നവൻ ആരാണെന്ന് പറയും? ഒന്ന് മറ്റൊന്നായി തീർന്നശേഷം അതുതന്നെയാണ് ഇതെന്ന് പറഞ്ഞാൽ ശരിയാകുമോ? വചനം യഥാർത്ഥത്തിൽ യേശുവല്ല; ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നപ്പോഴാണ് യേശു ആയത്; അതാണ് യോഹന്നാൻ പറയുന്നത്.

2. യോഹന്നാൻ 1:1-ലെ, വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്ന പ്രയോഗം, വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, യോഹന്നാൻ ആലങ്കാരികമായി പറയുന്നതാണ്. ദൈവത്തിൻ്റെ കൂടെയായിരുന്നു എന്ന് പറയുന്നതും ദൈവമായിരുന്നു എന്ന് പറയുന്നതും ജഡമായിത്തീർന്നതും ദൈവത്തിൻ്റെ വായിലെ വചനമാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിനു ഒരു വചനമേയുള്ളു; ആ വചനാണ് ദൈവത്തോട് കൂടെയായിരുന്നു എന്ന് യോഹന്നാൻ പറയുന്നത്. ആ വചനത്താലാണ് ‘ഉളവാകട്ടെ’ എന്നു കല്പിച്ചുകൊണ്ട് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;” (സങ്കീ, 33:6; 2പത്രൊ, 3:5). അതുകൊണ്ടാണ്, അവൻ മുഖാന്തരം അഥവാ, വചനം മുഖാന്തരം സകലവും ഉളവായി എന്ന് പറയുന്നത്. (യോഹ, 1:3). ആ വചനം ജഡമായിത്തീർന്നവനാണ് യേശുവെന്നാണ് യോഹന്നാൻ പറയുന്നത്. അല്ലാതെ, യേശു ദൈവത്തോടു കൂടെയുണ്ടായിരുന്ന വചനമല്ല.

3. യേശു യഥാർത്ഥത്തിൽ ദൈവത്തോടുകൂടെയുള്ള വചനമെന്ന നിത്യദൈവം ആയിരുന്നെങ്കിൽ, അവന് ഒരിക്കലും ജഡമായിത്തീരാനോ, ക്രൂശിൽ മരിച്ച് രക്ഷയൊരുക്കാനോ കഴിയില്ല. എന്തെന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമില്ലാത്തവനും (മലാ, 3:6) അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16), ശാശ്വതവാനുമാണ്. (സങ്കീ, 90:2; യെശ, 57:15). തന്മൂലം, അവന് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊന്ന് ആയിത്തീരാൻ കഴിയില്ല. എന്നാൽ, ദൈവത്തിൻ്റെ വായിൽ നിന്ന് പുറപ്പെടുന്ന വചനത്തിന് സകലവും സാദ്ധ്യമാണ്. ആ വചനമാണ് ജഡമായിത്തീർന്നു എന്ന് യോഹന്നാൻ പറയുന്നത്. (യോഹ, 1:14; യെശ, 55:11).

4. യേശു യഥാർത്ഥത്തിൽ ദൈവത്തോടു കൂടെയുള്ള വചനവും പുത്രദൈവവും ആയിരുന്നെങ്കിൽ, “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ല. എന്തെന്നാൽ, ദൈവത്തിന് ഭൂതവും ഭാവിയുമില്ല. നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം. (യെശ, 46:10). അതായത്, ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. “ഞാനാകുന്നവൻ ഞാനാകുന്നു.” (പുറ, 3:14). യോഹന്നാൻ പറയുന്നത് ക്രിസ്തു ആരായിരുന്നു എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനം ആരായിരുന്നു എന്നാണ്. അതായത്, ദൈവത്തിൻ്റെയോ ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ 1:1-ലെ വിഷയം.  അതുകൊണ്ടാണ് “ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.

5. ദൈവത്തിന്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് വചനം. (യെശ, 55:11). ആ വചനം, പുതിയനിയമത്തിൽ ക്രിസ്തുവിൻ്റെ വായിൽ നിന്നാണ് പുറപ്പെടുന്നത്. (ലൂക്കൊ, 4:22; യോഹ, 12:48; 15:3). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: യോഹ, 12:48; 15:3). പ്രമാണിച്ച വചനം: “എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28). പ്രാർത്ഥിച്ച വചനം: °അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.” (മത്താ, 26:44). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതുമായ വചനം അഥവാ, ലോഗോസ് ആണെന്നിരിക്കെ, ക്രിസ്തു യഥാർത്ഥത്തിൽ വചനം ആണെന്ന് എങ്ങനെ പറയും? വചനം വചനം പറഞ്ഞു, വചനം വചനം പ്രമാണിച്ചു, വചനം വചനം പ്രസംഗിച്ചു, വചനം വചനം ചൊല്ലി പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞാൽ; അതൊരു പ്രഹേളികയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ? തന്മൂലം. ക്രിസ്തു വചനമല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു. ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെങ്കിൽ അഥവാ, ലോഗോസ് ആണെങ്കിൽ, ലോഗോസിൻ്റെ വായിൽ നിന്ന് മറ്റൊരു ലോഗോസ് എങ്ങനെ പുറപ്പെട്ടുവരും? യേശു വചനമാണെന്ന് പറഞ്ഞാൽ, യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധതയുടെ സമാഹാരമായി മാറും.

6. തൻ്റെ വചനവും പിതാവിൻ്റെ വചനവും ഒന്നാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും മനുഷ്യർ പ്രസംഗിച്ച വചനവും ലോഗോസാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), അപ്പൊസ്തലന്മാരുടെ വചനവും (യോഹ, 17:20),  മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. ദൈവവും ക്രിസ്തുവും ദൂതന്മാരും മനുഷ്യരും സംസാരിക്കുന്നത് അഥവാ, അവരുടെ വായിൽക്കുടി വരുന്നത് യേശുക്രിസ്തു ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, വചനം അഥവാ, ലോഗൊസ് യഥാർത്ഥത്തിൽ ക്രിസ്തുവാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല.

7.ക്രിസ്തു വചനമാണെന്ന് പറഞ്ഞാലുള്ള യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല. സ്വർഗ്ഗത്തിൽ നിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; പരിശുദ്ധാത്മാവ് ഒരു മനുഷ്യശിശുവിനെ കന്യകയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). യേശു വചനമാണെന്ന് പറഞ്ഞാൽ, പശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ആരെയാണെന്ന് പറയും? സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന യഹോവയുടെ വചനത്തെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചു എന്ന് പറഞ്ഞാൽ ശരിയാകുമോ? (സങ്കീ, 119:90). തന്നെയുമല്ല, ക്രിസ്തുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളും ബൈബിളിലുണ്ട്. ((യോഹ, 5:38; 17:6,14,20; പ്രവൃ, 4:30; 10:36; 1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:2,9,;20:4). യഥാർത്ഥത്തിൽ ലോഗോസ്; അഥവാ, വചനം ക്രിസ്തു ആയിരുന്നെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും ഒരിക്കലും വേർതിരിച്ച് പറയില്ലായിരുന്നു. അപ്പോൾ, യേശു ദൈവത്തോടു കൂടെയുള്ള ദൈവമായിരുന്ന വചനമാണെന്ന് പറഞ്ഞാൽ, അതില്പരം അബദ്ധം വേറെയില്ല. തന്മൂലം,ഏതൊക്കെ വചനം ബൈബിളിനോട് കൂട്ടിച്ചേർത്താലും ട്രിനിറ്റി നടപടിയാകുന്ന ഉപദേശമേയല്ലെന്ന് വ്യക്തമാണ്.

രണ്ടാമത്തെ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ; യോഹാനിയൻ കോമയിൽ സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന മൂന്നുപേരെക്കൂടാതെ, ഭൂമിയിൽ സാക്ഷ്യം പറയുന്ന മൂന്നുപേരുമുണ്ട്. അതിലും പരിശുദ്ധാത്മാവിനെ കാണാം: “ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഈ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.” (1യോഹ, 5:8). പിരുദ്ധാത്മാവിനെ വാഗ്ദത്തം ചെയ്ത യേശു പറഞ്ഞത്; അവൻ എന്നേക്കും കൂടെയിരിക്കും എന്നാണ്. (യോഹ, 14:16). പെന്തെക്കോസ്ത് നാളിൽ എന്നേക്കും കൂടെയിരിക്കേണ്ടതിന് പരിശുദ്ധാത്മാവ് ഭൂമിയിൽ വരുകയും ചെയ്തു. (പ്രവൃ, 2:1-3). പിന്നെയും അറുപത് കൊല്ലം കഴിഞ്ഞ് യോഹന്നാൻ ലേഖനം എഴുതുമ്പോൾ, പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ നിന്ന് സാക്ഷ്യം പറയുന്നു എന്ന് പറഞ്ഞാൽ ശരിയാകുമോ? എന്നേക്കും ഇരിക്കാൻ ഭൂമിയിൽ വന്ന പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്നുകൊണ്ട് എങ്ങനെ സാക്ഷ്യം പറയും? പരിശുദ്ധാത്മാവ് സർവ്വവ്യാപിയാണെന്ന് പറയുമായിരിക്കും. പിന്നെന്തിനാണ്; അയക്കും, വരും, വന്നു എന്നൊക്കെ പറയണം? ഭൂമിയിൽ നിന്ന് സാക്ഷ്യം പറഞ്ഞാലും സ്വർഗ്ഗം അറിയുമെന്നിരിക്കെ, അടുത്തടുത്ത വാക്യങ്ങളിൽ ആത്മാവിൻ്റെ രണ്ട് സാക്ഷ്യത്തിൻ്റെ ആവശ്യമെന്താണ്? അത് ഏച്ചുകെട്ടലാണെന്ന് കൃത്യമായി മനസ്സിലാക്കാം. അതായത്, കോമ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടായ പ്രശ്നമാണത്. ശുദ്ധ പാഠത്തിലെ വാക്യങ്ങൾ ഇപ്രകാരമാണ്. ഏഴാം വാക്യം: “ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.” എട്ടാം വാക്യം: സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.” കോമ കൂട്ടിച്ചേർത്തവർ, ഏഴാം വാക്യം പൂർണ്ണമായി മാറ്റിയിട്ട്, “സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഇവർ മൂവരും ഒന്നുതന്നേ” എന്ന പുതിയവാക്യം ചേർക്കുകയും, എട്ടാം വാക്യത്തോടൊപ്പം “ഭൂമിയിൽ” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. അങ്ങനെയാണ്, പരിശുദ്ധാത്മാവിൻ്റെ രണ്ട് സാക്ഷ്യമായത്.

മൂന്നാമത്തെ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ; കൂട്ടിച്ചേർക്കപ്പെട്ട യോഹാനിയൻ കോമയിലുള്ളത്, സ്വർഗ്ഗത്തിൽ മൂന്നുപേരുടെ സാക്ഷ്യവും ഭൂമിയിൽ മൂന്നുപേരുടെ സാക്ഷ്യവുമാണ്. ആരെക്കുറിച്ചാണ് സാക്ഷ്യം പറയുന്നതെന്ന് ഒൻപതാം വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ  തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.” (1യോഹ, 5:9). അതായത്, ദൈവം തൻ്റെ പുത്രനെക്കുറിച്ച് സാക്ഷീകരിക്കുന്നതാണ് വിഷയം. വചനം യേശുവല്ലെന്ന് നാം കണ്ടതാണ്. ഇനി, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന വചനം പുത്രനാണെന്ന് ആശയ്ക്ക് വിരോധമായി ആശയോടെ നമുക്ക് വിശ്വസിക്കാം; അപ്പോൾ പുത്രൻ തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞുവെന്ന് വരും. എന്നാൽ, ഒരാൾ, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ ആ സാക്ഷ്യം സത്യമല്ലെന്ന് വചനം പറയുന്നു. അത് ആദ്യം പറയുന്നത് പുത്രൻ തന്നെയാണ്: “ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.” (യോഹ, 5:31). യെഹൂദന്മാരും അക്കാര്യം പറയുന്നുണ്ട്: “പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.” (യോഹ, 8:13). അപ്പോൾ, പുത്രൻ വചനമായി സ്വർഗ്ഗത്തിൽ നിന്നുകൊണ്ട്, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ; പുത്രൻ വ്യാജസാക്ഷ്യം പറഞ്ഞുവെന്നല്ലേ വരൂ. തന്മൂലം, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവരുടെ കൂട്ടത്തിൽ എന്തായാലും ദൈവപുത്രനായ യേശു ഇല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

യേശു യഥാർത്ഥ വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ ഒരു വാക്യം ബൈബിളിലുണ്ട്: “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു.” (യോഹ, 1:1-2). ഈ വേദഭാഗത്ത്, ഞങ്ങൾ കേട്ടു, കണ്ടു, കൈതൊട്ടു എന്നൊക്കെ പറയുന്ന ജീവൻ്റെ വചനം യേശുക്രിസ്തു അല്ല; ദൈവത്തിൻ്റെ സാക്ഷാൽ വചനത്തെക്കുറിച്ചുള്ള ആലങ്കാരിക പ്രയാഗമാണ്. ജീവൻ്റെ വചനം യേശുക്രിസ്തു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം. 1. അവിടെ പറയുന്ന വചനം യേശുക്രിസ്തു ആണെങ്കിൽ, അദിമുതലുള്ളതും അഥവാ, ആദിമുതലുള്ള “അതു” എന്ന നപുംസകലിംഗ സർവ്വനാമം യോഹന്നാൻ ഒരിക്കലും പറയില്ല. അദിമുതലുള്ളവൻ അഥവാ, ആദിമുതലുള്ള “അവൻ” എന്ന പുല്ലിംഗ സർവ്വനാമം പറയുമായിരുന്നു. എന്തെന്നാൽ, ദൈവപുത്രനായ യേശു ഒരു വസ്തുവല്ല; പാപമറിയാത്ത ഒരു സമ്പൂർണ്ണ വ്യക്തിയാണ്,. അതിൻ്റെ തെളിവ് ആ ലേഖനത്തിൽ തന്നെയുണ്ട്. പിതാവിനെക്കുറിച്ച് പറയുമ്പോൾ, ആദിമുതൽ ഉള്ളവൻ എന്ന പുല്ലിംഗ സർവ്വനാമം ആണ് പറഞ്ഞിരിക്കുന്നത്. (1യോഹ, 2:13,14). പിതാവിനെ പുല്ലിംഗത്തിലും പുത്രനെ നപുംസക ലിംഗത്തിലും യോഹന്നാൻ ഒരിക്കലും പറയില്ല. തന്മുലം, ആദിമുതലുള്ളത് എന്ന നപുംസക ലിംഗം സാക്ഷാൽ വചനത്തെക്കുറിച്ചാണെന്ന് വ്യക്തമാണ്. ഇംഗ്ലീഷിൽ, That which was from the beginning എന്നാണ്. അവിടെപ്പറയുന്നത്, ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, He who was from the beginning എന്ന് പറയുമായിരുന്നു. അതാണ് ഭാഷയുടെ വ്യകരണനിയമം. വ്യാകരണം അറിയാവുന്ന ആരും ഈ വേദഭാഗത്തുള്ളത് യേശുക്രിസ്തു ആണെന്ന് പറയില്ല. അറിവില്ലാത്തവർക്ക് എന്ത് വിഡ്ഢിത്തവും പറയാം.

2. ജീവൻ്റെ വചനം എന്ന് അവിടപ്പറയുന്നത് യേശുവല്ല; ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് വ്യക്തമായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്: “അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം അഥവാ, ലോഗോസ് പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” (ഫിലി, 2:15). ഈ വേദഭാഗത്ത് ഫിലിപ്പിയർ, പ്രമാണിച്ചു എന്ന് പറയുന്നത് യേശുവിനെയല്ല; ദൈവത്തിൻ്റെ വചനമാണെന്ന് വ്യക്തമാണല്ലോ? ദൈവത്തിൻ്റെ വചനത്തെ കുറിക്കാൻ, ഹ്റെമാ എന്ന മറ്റൊരു പദവുമുണ്ട്. പുതിയനിയമത്തിൽ ദൈവത്തിൻ്റെ വചനത്തെ കുറിക്കാൻ, ലോഗോസും ഹ്റെമായും അഭിന്നമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. (എബ്രാ, 11:3; 2പത്രൊ, 3:5). ഹ്റെമാ കൊണ്ട്, ജീവൻ്റെ വചനം സാക്ഷാൽ ദൈവവചനമാണെന്ന് രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: “ശിമോൻ പത്രൊസ് അവനോടു: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു.” (യോഹ, 6:68). യേശു ജീവൻ്റെ വചനമാണെന്നല്ല പറയുന്നത്; ജീവൻ്റെ വചനം യേശുവിൻ്റെ പക്കലുണ്ടെന്നാണ് പത്രൊസ് പറയുന്നത്. വചനത്തിൻ്റെ പക്കൽ വചനമുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അടുത്തവാക്യം: “നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.” (പ്രവൃ, 5:20). അപ്പൊസ്തലന്മാർ തങ്ങളുടെ വായിലൂടെ പറഞ്ഞ ജീവൻ്റെ വചനം യേശുവാണെന്ന് പറയാൻ പറ്റുമോ?

3. പ്രസ്തുത വേദഭാഗത്ത്, പിതാവിനോടു കൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവൻ എന്ന് പറയുന്നതും ദൈവത്തിൻ്റെ വചനത്തെക്കുറിച്ചാണ്. ദൈവത്തിൻ്റെ അഥവാ, പിതാവിൻ്റെ കൂടെയുള്ള വചനം യേശുവല്ല; ദൈവത്തിൻ്റെ വായിലെ വചനമാണെന്ന് തുടക്കത്തിലേ കണ്ടതാണ്. വേറെയും തെളിവുണ്ട്: “ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.” (യോഹ, 6:63). യേശു ഇവിടപ്പറയുന്ന ജീവൻ കേവല ജീവനല്ല; നിത്യജീവനാണ്. യേശു സംസാരിച്ച വചനം, ഒടുക്കത്തെ നാളിൽ ന്യായം വിധിക്കുന്നതായും (യോഹ, 12:46), ശുദ്ധീകരിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (15:3). വീണ്ടും ജനിച്ചവർക്കാണല്ലോ നിത്യജീവൻ ലഭിക്കുന്നത്. വീണ്ടും ജനിപ്പിക്കുന്നതും ദൈവത്തിൻ്റെ വചനമാണ്. (യാക്കോ, 1:18; 1പത്രൊ, 1:23).

4. അവസാനഭാഗത്ത് പറയുന്നത്; നിത്യജീവനെ നിങ്ങളോട് അറിയിച്ചു എന്നാണ്. അല്ലാതെ, പുത്രനെ നിങ്ങൾക്ക് പരിചയപ്പെടുത്തി എന്നല്ല പറയുന്നത്. അടുത്തവാക്യം: “ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.” (1യോഹ, 1:3). ഞങ്ങൾ കണ്ടതും കേട്ടതും നിങ്ങളോട് അറിയിച്ചു. അറിയിക്കുന്നത് വചനത്തിലൂടെയാണ്. എന്തിനാണ് നിത്യജീവനായ വചനത്തെ അറിയിക്കുന്നത്? വചനം കേൾക്കുന്നവർക്കെല്ലാം പിതാവിനോടും പുത്രനായ യേശുക്രിസ്തുവിനോടും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ്. അതാണ് യോഹന്നാൻ അവിടെ പറയുന്നത്. തന്മൂലം, അവിടെപ്പറയുന്ന ജീവൻ്റെ വചനം യേശുവല്ല; ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് വ്യക്തമാണ്.

വെളിപ്പാടിലെ മറ്റൊരു വേദഭാഗമുണ്ട്: “അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ  നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ  രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു.” (19:11-13). ഒന്നാമത്, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നത് യേശുക്രിസ്തു ആണെന്ന് അവിടെ പറഞ്ഞിട്ടില്ല. രണ്ടാമത്, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ ദൈവവചനം ആണെന്നല്ല പറയുന്നത്; അവനു ദൈവവചനം എന്ന് പേരുണ്ട് എന്നാണ് പറയുന്നത്. ഒരാൾക്ക് വചനം എന്ന പേർ പറഞ്ഞാൽ; വചനമെന്നത് അവൻ്റെ പ്രകൃതിയാണെന്നല്ല; അവൻ്റെ പേരാണെന്നാണ് അർത്ഥം. അതായത്, വചനം എന്നത് കുതിരപ്പുറത്ത് ഇരിക്കുന്നവൻ്റെ പേര് അല്ലെങ്കിൽ, സ്ഥാനപ്പേര് മാത്രമാണ്. അല്ലാതെ അവനെ യഥാർത്ഥ വചനമാക്കിയാൽ ആകില്ല. മൂന്നാമത്, യേശുക്രിസ്തുവിൻ്റെ മറ്റൊരു പേരിനെക്കുറിച്ച് എവിടെയും സൂചന പോലുമില്ല. യേശുക്രിസ്തു എന്ന നാമം അല്ലാതെ ആകാശത്തിനു കീഴിൽ മറ്റൊരു നാമമില്ലെന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:12). സ്വർഗ്ഗത്തിൽ ഒരു നാമത്തിൻ്റെ ആവശ്യമുള്ളതായും എവിടെയും പറഞ്ഞിട്ടില്ല. തന്മൂലം, ദൈവപുത്രനായ യേശു വചനമാണെന്ന് സ്ഥാപിക്കാനോ, സ്വർഗ്ഗത്തിൽ നിന്നുകൊണ്ട് പുത്രൻ തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞുവെന്ന് വചനംകൊണ്ട് തെളിയിക്കാനോ ആർക്കും കഴിയില്ല.

യോഹാനിയൻ കോമയെന്ന കൂട്ടിച്ചേർക്കപ്പെട്ട വാക്യം ബൈബിൻ്റെ ഭാഗമാണെന്ന് പ്രചരിപ്പിക്കുന്ന അഭിനവ പണ്ഡിതന്മാർ, പിതാവ്, പുത്രൻ പരിശുദ്ധാത്മാവെന്ന ത്രിമൂർത്തി ദൈവത്തെ അഥവാ, സമനിത്യരും വ്യത്യസ്തരുമെന്ന് അവർ പഠിപ്പിക്കുന്ന മൂന്നു ദൈവത്തെ ആ വാക്യത്തിലൂടെ ഒന്നാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, കൂട്ടിച്ചേർത്ത വാക്യത്തിൽ പുത്രനില്ല; ദൈവത്തിൻ്റെ വചനമാണ് ഉള്ളത്. ആ വചനം പുത്രനല്ലെന്ന് നാം കണ്ടുകഴിഞ്ഞു. ദൈവപിതാവും പിതാവിൻ്റെ വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. ദൈവവും ദൈവത്തിൻ്റെ വായിലെ വചനവും ഒന്നുതന്നെ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ, ദൈവത്തിൻ്റെ വചനത്തിന് സാക്ഷ്യം പറയാൻ കഴിയുമോ? കഴിയും. എന്തെന്നാൽ, ദൈവത്തിൻ്റെ വചനം ജീവനും ചൈതന്യവും ഉള്ളതാണ്. (എബ്രാ, 4:12). ആകാശഭൂമികൾ സൃഷ്ടിച്ചത് വചനത്താലാണ്. (സങ്കീ, 33:6). സൗഖ്യമാക്കുകയും വിടുവിക്കുകയും ചെയ്യുന്നതാണ് വചനം. (107:20). വചനം ജീവിപ്പിക്കുന്നതാണ്. (119:50). അതിവേഗം ഓടുന്നതാണ്. (147:15). ആ വചനത്തിന് സാക്ഷ്യം പറയാനും കഴിയും. ഇനി, ദൈവവും പരിശുദ്ധാത്മാവും ഒന്നാണോ എന്ന് നോക്കാം. പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദമാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്:

1. “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ; ദൈവവും ആത്മാവും ഒരാളാണെന്ന് വ്യക്തമായി മനസ്സിലാക്കാം. നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; നിന്റെ കൈ എന്നെ പിടിക്കും എന്നാണ് പറയുന്നത്. തന്മൂലം, ദൈവവും ആത്മാവും അഭിന്നരാണെന്ന് വ്യക്തമാണ്.

2. യെശയ്യാവ്  6:8-10-ൽ അവൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ, യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് വ്യക്തമാക്കുന്നു. (പ്രവൃ, 28:26-27). തന്മൂലം, ദൈവവും പരിശുദ്ധാത്മാവും വീഭിന്നരല്ലെന്ന് മനസ്സിലാക്കാം.

3. താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് യഹോവ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.(യേശ, 44:24). പഴയനിയമ ഭക്തന്മാരും അത് വ്യക്തമാക്കിയിട്ടുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; മലാ, 2ൻ്റെ10; യെശ, 64:8). യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 19:4). എന്നാൽ ഇയ്യോബ് പറയുന്നു: “ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.” (ഇയ്യോ, 33:4 ). ദൈവം തൻ്റെ ആത്മാവിനെ അയച്ച് സൃഷ്ടിക്കുന്നതായി വേറെയും വാക്യമുണ്ട്. (സങ്കീ, 104:30). സത്യവേദപുസ്തകത്തിൽ ശ്വാസം എന്നാണ് പരിഭാഷ. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് ഖണ്ധിതമായി അനേകം വാക്യങ്ങളിൽ പറഞ്ഞിരിക്കെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, ആത്മാവ് സൃഷ്ടിച്ചു എന്ന്; ഒരിക്കലും പറയില്ലായിരുന്നു,. അങ്ങനെവന്നാൽ, ബൈബിൾ പരസ്പര വിരുദ്ധമെന്നേ വരൂ,.. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് തെളിയുന്നു.

4. യേശു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആണ്. (മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് ദൈവപിതാവാണ്. (മത്താ, 3:17; 17:5; 2പത്രൊ, 1:17). തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

5. പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). എന്നാൽ, പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29). തന്മൂലം, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് വ്യക്തമാണ്. ട്രിനിറ്റിയുടെ പിതാവും; പരിശുദ്ധാത്മാവുമെന്ന വിഭിന്നരായ രണ്ടുപേർ, യേശുവിൻ്റെ കൂടെ ഉണ്ടായിരുന്നു എന്ന് അവർ പഠിപ്പിക്കുന്നു,. എന്നാൽ, മരണസമയത്ത് പി താവായ ദൈവം മാത്രമാണ് യേശുവിനെ വിട്ടുമാറിയത്. (മത്താ, 27:46; മർക്കൊ, 15;33). അപ്പോൾ, നിങ്ങളുടെ ത്രിത്വത്തിലെ രണ്ടാമനും മൂന്നാമനും; ഒരുമിച്ചു മരിച്ചുവെന്ന് തോന്നുന്നു,. ദുരുപദേശകർക്ക്, എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് അതൊന്നും കുഴപ്പമില്ലായിരിക്കും.

6. താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ, ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭിന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം.

7. ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ഒരാളെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമില്ല; അവൻ രണ്ടുപ്രാവശ്യം ഉയിർക്കേണ്ട ആവശ്യവുമില്ല. തന്മൂലം, പിതാവും പരിശുദ്ധാത്മവും അഭിന്നരാണെന്ന് വ്യക്തമാണ്.

8. വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5-6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1,18). ഒരു വ്യക്തി രണ്ടുപ്രാവശ്യം വ്യത്യസ്തരായ രണ്ടുപേരാൽ വീണ്ടുംജനിക്കേണ്ടതില്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് തെളിയുന്നു.

9. അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). ഒരാൾ രണ്ടുപേരാടോ, രണ്ട് ദൈവത്തോടോ വ്യാജം കാണിച്ചുവെന്ന് എന്തായാലും പറയാൻ പറ്റില്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് വ്യക്തമാണ്.

10. വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റില്ല. തന്നെയുമല്ല, പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

ഇനി, പ്രധാനപ്പെട്ട രണ്ട് തെളിവ് തരാം:

11. ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്നും (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നും (യോഹ, 17:3) ക്രിസ്തു പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും യേശു പറഞ്ഞിരിക്കുന്നത്, സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായിട്ടാണ്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു ഒരിക്കലും പറയുമായിരുന്നില്ല. ഒരിക്കലും പറയില്ല. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

12. ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24). സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായിട്ടാണ്, അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ ഒരിക്കലും പറയുമായിരുന്നില്ല. തന്മുലം, പിതാവും പരിശുദ്ധാത്മാവും വിഭിന്നരായ ദൈവമോ, വ്യക്തിയോ, വ്യക്തിത്വമോ ഒന്നുമല്ലെന്ന് ഏതൊരു വിശ്വാസിയും മനസ്സോടെ അംഗീകരിക്കേണ്ടതാണ്. തന്നെയുമല്ല, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പറയുന്നവർ, പരിശുദ്ധാത്മാവ് ദൈവമല്ലെന്ന ദൂഷണ ഉപദേശമാണ് പറയുന്നത്. പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണം, ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമ കിട്ടാത്ത പാപമാണ്. (മത്താ, 12:32). തന്മൂലം, പിതാവും പിതാവിൻ്റെ വായിലെ വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നത് തർക്കമറ്റ സംഗതിയാണ്.

പിതാവും തന്റെ വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാൽ, ബൈബിളിനോട് കൂട്ടിച്ചേർത്ത ഭാഗമായ യോഹാനിയൻ കോമ, യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമാണെന്ന് പറഞ്ഞാലും, യാതൊരു തെറ്റുമില്ല. പിതാവ് തന്നെക്കുറിച്ച് സാക്ഷ്യംപറയുന്ന കാര്യം യേശുതന്നെ പറഞ്ഞിട്ടുള്ളതാണ്. (യോഹ, 5:37). തന്മൂലം, പിതാവും പിതാവിൻ്റെ വചനവും പരിശുദ്ധാത്മാവും സ്വർഗ്ഗത്തിൽനിന്നുകൊണ്ട് ദൈവപുത്രനായ യേശുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞാലോ, പിതാവും വചനവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണന്ന് പറഞ്ഞാലോ യാതൊരു കുഴപ്പവുമില്ല. പക്ഷെ, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന വചനം യേശു അല്ലാത്തതുകൊണ്ട്, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേർ ആണെന്നോ, ട്രിനിറ്റിക്ക് തെളിവാണെന്നോ ആരെങ്കിലും പറഞ്ഞാൽ; അതില്പരം അധോലോക അബദ്ധം വേറെയില്ലെന്ന് വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. വചനത്തെ കോട്ടിമാട്ടി ഉപദേശമുണ്ടാക്കാൻ ശ്രമിച്ചാൽ, പിടിക്കപ്പെടുമെന്ന് ട്രിനിറ്റിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

എന്നെയും തൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു

യെശയ്യാവ് 48:16-ൽ ദൈവപുത്രനായ യേശുക്രിസ്തു ഉണ്ടെന്നാണ് ട്രിനിറ്റിയുടെ വാദം. വാക്യം ഇപ്രകാരമാണ്: “നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നത് യേശുക്രിസ്തു ആണത്രേ. അതാണ് ട്രിനിറ്റിയുടെ വീക്ഷണം. എന്നാൽ, യഥാർത്ഥത്തിൽ അവിടെ യേശുക്രിസ്തു ഇല്ല; യഹോവയും യെശയ്യാവും യഹോവയുടെ ആത്മാവുമാണ് ഉള്ളത്. മേല്പറഞ്ഞ വാക്യത്തിന് കൃത്യമായി രണ്ടു ഭാഗങ്ങളുണ്ട്. അതിനെ KJV പോലുള്ള ചുരുക്കം പരിഭാഷകൾ ഒഴികെ, NKJV അടക്കം പൂർണ്ണവിരാമം (full stop) ഇട്ടുകൊണ്ട് രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സത്യവേദപുസ്തകം കെ.ജെ.വി.യെ പിൻതുടർന്ന് അർധവിരാമമാണ് ഇട്ടിരിക്കുന്നത്. എന്നാൽ, സത്യവേദപുസ്തകം പരിഷ്കരിച്ച പരിഭാഷയിൽ, പുർണ്ണവിരാമം ഇട്ടുകൊണ്ട് രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യഭാഗം ഇപ്രകാരമാണ്: ”നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു.” ഈ വേദഭാഗത്ത്, ‘ഞാൻ’ എന്നു ഉത്തമപുരുഷ സർവ്വനാമത്തിൽ പറയുന്നയാൾ മുളിലത്തെ വാക്യങ്ങളിൽ കാണുന്ന ഉത്തമപുരുഷൻ തന്നെയാണ്. അത് യഹോവയല്ലാതെ മറ്റാരുമല്ല. (യെശ 48:3,5,9,10,11,12,13,15). ”ഞാൻ രഹസ്യത്തിൽ അല്ല സംസാരിച്ചതു” എന്നു യഹോവ പറയുന്ന വേറെയും പരാമർശം മുമ്പിലത്തെ അദ്ധ്യായത്തിൽ ഉണ്ട്. (45:19). ”അതിൻ്റെ ഉത്ഭവകാലം മുതൽ ഞാൻ അവിടെ ഉണ്ടു” എന്നു പറയുന്നത് ബാബേൽ പട്ടണത്തെക്കുറിച്ചാണ്. (ഉല്പ, 10:10). അടുത്തഭാഗം: ”ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്നു പറയുന്നത് യെശയ്യാ പ്രവാചകനാണ്. ബാബേൽ പ്രവാസത്തിൽനിന്നു അഭിഷിക്തനായ കോരെശ് മുഖാന്തരം യിസ്രായേലിനെ വിടുവിക്കുന്നതിനെക്കുറിച്ച് അവരോടു പറയാൻ യെശയ്യാവിനെ അയച്ചിരിക്കുകയാണ്. (യെശ, 41:25; 44:28; 45:1-13). ജനനത്തിനു മുമ്പേ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഏഴുപേരിൽ ഒരാളാണ് കോരെശ്. കോരെശ് ജനിക്കുന്നതിനും 170 വർഷങ്ങൾക്ക് മുമ്പാണ് അവനെക്കുറിച്ചുള്ള ഈ പ്രവചനം. യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയാണ് 2ദിനവൃത്താന്തത്തിലും (36:22-23) എസ്രായിലുമുള്ളത്. (1:1,2). ബാബേൽ പ്രവാസത്തിൽ നിന്നുള്ള വിടുതൽ പ്രവചിക്കാൻ യെശയ്യാവിനെ അയക്കുന്നതാണ് 48:14-16-ലെ വിഷയം. 20-ാം വാക്യം മുതൽ വായിച്ചാൽ അത് മനസ്സിലാകും: ”ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.” (യെശ, 48:20). ഇതാണ് ആ വേദഭാഗത്തെ വിഷയവും കഥാപാത്രങ്ങളും.

ഇനി, അതിൻ്റെ കൂടുതൽ തെളിവുകൾ നോക്കാം:

1. ആ അദ്ധ്യായത്തിൽ ഉത്തമപുരുഷനായിട്ട് രണ്ടുപേരാണ് ഉള്ളത്. അഥവാ, സംസാരിക്കുന്നത് രണ്ടുപേരാണ്. എഴുത്തുകാരനായ യെശയ്യാവും യഹോവയും. 1-2 വാക്യങ്ങളും 16-ാം വാക്യത്തിൻ്റെ രണ്ടാം പകുതിയും, പതിനേഴിൻ്റെ ആദ്യപകുതിയും, അവസാനത്തെ മൂന്നു വാക്യങ്ങളും (48:20-22) എഴുത്തുകാരൻ്റെയാണ്. 3-ാം വാക്യം മുതൽ 19-ാം വാക്യംവരെ ഉള്ളതിൽ, 16-ാം വാക്യത്തിൻ്റെ രണ്ടാം പകുതിയും 17-ാം വാക്യത്തിൻ്റെ ആദ്യപകുതിയും ഒഴികെ; ബാക്കിയെല്ലാം സംസാരിക്കുന്നത് യഹോവയാണ്.

2. ഭാഷയുടെ വ്യാകരണനിയമപ്രകാരം എഴുത്തുകാരനും ആ അദ്ധ്യായത്തിൽ പേർപറഞ്ഞിരിക്കുന്ന യിസ്രായേലിൻ്റെ ദൈവമായ യഹോവയും ഒഴികെ, ആ അദ്ധ്യായത്തിൽ പേർ പറയാത്ത മൂന്നാമത് ഒരാൾക്ക്, ‘എന്നെ’ എന്ന് ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കാൻ കഴിയില്ല. എന്തെന്നാൽ, സർവ്വനാമം എന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. തന്മൂലം, എഴുത്തുകാരൻ ഒഴികെ, മറ്റാരെയെങ്കിലും എന്നെ എന്ന ഉത്തമപുരുഷ സർവ്വനാമത്തിൽ അവിടെ സംസാരിക്കണമെങ്കിൽ, പ്രസ്തുത വാക്യത്തിനു മുകളിൽ ഒരു പ്രാവശ്യമെങ്കിലും അയാളുടെ നാമം ഉപയോഗിച്ചിരിക്കണം. തന്മൂലം, ആ അദ്ധ്യായത്തിൽ പേർ പറഞ്ഞിരിക്കുന്ന യഹോവയ്ക്കും എഴുത്തുകാരനും ഒഴികെ, മറ്റാർക്കും സംസാരിക്കാൻ കഴിയില്ല.  പേർ പറയാത്ത ഒരാൾ വന്നിട്ട്, യഹോവ എന്നെ അയച്ചു എന്ന് പറഞ്ഞാൽ, അതിനെക്കാൾ വലിയ അബദ്ധം വേറെയില്ല. അതായത്, ഉത്തമപുരുഷനിൽ എന്നെ അയച്ചു എന്ന് പറയാൻ ആ അദ്ധ്യായത്തിൽ രണ്ടുപേർ മാത്രമേയുള്ളു; യഹോവയും യെശയ്യാവും. യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു എന്ന് യഹോവയ്ക്ക് എന്തായാലും പറയാൻ കഴിയില്ല. തന്മൂലം, യെശയ്യാവാണ് അത് പറഞ്ഞതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

3. എഴുത്തുകാരനായ യെശയ്യാവ് തന്നെയാണ് യഹോവയുടെ ഭാഷണങ്ങൾ ‘ഞാൻ’ (3,5,7,10,11,12,13,15,16,17) ‘എൻ്റെ’ (9,11,12,13,18,19) എന്നിങ്ങനെ ഉത്തമപുരുഷനിൽ പറഞ്ഞിരിക്കുന്നത്. പ്രസ്തുത വാക്യത്തിൽ, ആദ്യഭാഗമായ, “ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു” എന്ന യഹോവയുടെ ഭാഷണങ്ങളും; അടുത്തഭാഗമായ, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നതും എഴുത്തുകാരനായ യെശയ്യാവാണ്. ഈ വേദഭാഗത്തെ മനസ്സിലാക്കാൻ യെശയ്യാവിൻ്റെ തന്നെ മറ്റൊരു വാക്യം കാണിക്കാം: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു – അവൻ  തന്നേ ദൈവം; അവൻ  ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ  അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:- ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശ, 45:18). ഈ വാക്യം ശ്രദ്ധിക്കുക: ” ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് വാക്യം തുടങ്ങുന്നത്. അടുത്തഭാഗം: “അവൻ  തന്നേ ദൈവം; അവൻ  ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു.” ഇത് പറയുന്നത് യഹോവയല്ല; യെശയ്യാവാണ്. അതായത്, യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞശേഷം, യഹോവയെ പ്രഥമ പുരുഷനിൽ അവൻ, അവൻ എന്ന് സംബോധന ചെയ്തുകൊണ്ട്, യെശയ്യാവ് തന്നെയാണ് സംസാരിക്കുന്നത്. അവസാനഭാഗം ശ്രദ്ധിക്കുക: “ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” നോക്കുക: അവസാനഭാഗം ഞാൻ എന്ന് ഉത്തമപുരുഷനിൽ യഹോവയാണ് സംസാരിക്കുന്നത്. അതായത്, എഴുത്തുകാരനായ യെശയ്യാവാണ് ഒരു വാക്യത്തിൽത്തന്നെ രണ്ടുപേരുടെയും ഭാഷണങ്ങൾ കൈകാര്യം ചെയ്യുന്നത്. നമ്മൾ ചിന്തിക്കുന്ന വേദഭാഗവും ഇതുപോലെയാണ്.

4. സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും NKJV ഉൾപ്പെടെ ഇംഗ്ലീഷിലെ അനേകം പരിഷകളിലും പൂർണ്ണവിരാമം അഥവാ, ഫുൾസ്റ്റോപ്പ് ഇട്ടുകൊണ്ട് യഹോവയുടെയും യെശയ്യാവിൻ്റെയും ഭാഷണങ്ങളെ വേർതിരിച്ചിട്ടുണ്ട്. സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “എന്‍റെ അടുക്കല്‍വന്നു നിങ്ങള്‍ ഇതു കേള്‍ക്കൂ: “ആദിമുതല്‍ ഞാന്‍ രഹസ്യത്തിലല്ല സംസാരിച്ചത്; അത് ഉണ്ടായതു മുതല്‍ ഞാനവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ സര്‍വേശ്വരനായ ദൈവം എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.” ഇംഗ്ലീഷിലെ അനേകം പരിഭാഷകളിൽ, യഹോയുടെ ഭാഷണങ്ങളെ പൂർണ്ണവിരാമവും (full stop) ഉദ്ധരണി ചിഹ്നങ്ങളും (quotation mark) ഇട്ടു വേർതിരിച്ചിരിക്കുന്നത് കാണാം. ഉദാ: AB, ABP, ACV, AFV, BSB, CB, CEV, CPDV, CSB, CVB, FBB, ESV, GB, GB1, GB20, GNT, GWN, GWT, HCSB, ISV, Logos, LSV, MB, NASB, NCV, NET, NHEB, NHEB-ME, NHEB-Y, NIV, NKJV, NLT, NLV, NOG, NRSV-CI, NSB, RSV, RSV-CE, TLB, Thomson, WEB തുടങ്ങിയവ. KJV-ക്ക് മുമ്പുള്ള, Coverdale Bible, Matthew’s Bible, The Great Bible തുടങ്ങിയവയിൽ യഹോവയുടെ ഭാഷണങ്ങളെ പൂർണ്ണവിരാമമിട്ട് വേർതിരിച്ചിട്ടുണ്ട്. എന്നാൽ, പില്ക്കാലത്തു വന്ന KJV-യിലും മറ്റു ചില പരിഭാഷകളിലും ഒരാളുടെ ഭാഷണങ്ങളാണെന്ന് തോന്നിക്കുന്ന രീതിയിൽ, അർധവിരാമം ആണ് ഇട്ടിരിക്കുന്നത്.

5. മലയാളത്തിലും തമിഴിലുമുള്ള ഓരോ പരിഭാഷയിൽ നിന്ന് ആ വേദഭാഗം കൃത്യമായി മനസ്സിലാക്കാൻ പറ്റും. World Bible Translation center (ERV) മലയാളം പരിഭാഷ: “ഇവിടെ വന്ന് എന്നെ ശ്രവിക്കുക! ബാബിലോൺ ഒരു രാഷ്ട്രമായി ആരംഭിച്ചപ്പോൾ ഞാനവിടെയുണ്ടായിരുന്നു. ഞാൻ പറയുന്നത് ആളുകൾ മനസ്സിലാക്കുന്നതിന് ആരംഭം മുതൽക്കേ ഞാൻ വ്യക്തമായി സംസാരിച്ചിരുന്നു.” അനന്തരം യെശയ്യാവ് പറഞ്ഞു, “ഇപ്പോൾ എൻ്റെ യജമാനനായ യഹോവ എന്നെയും അവൻ്റെ ആത്മാവിനെയും നിങ്ങളോടിതു പറയാനയക്കുന്നു.” ഈ പരിഭാഷ ശദ്ധിക്കുക: എന്നെ അയച്ചു എന്ന് പറയുന്നത് യെശയ്യാവാണെന്ന് വ്യക്തമായി ഇതിൽ പറഞ്ഞിട്ടുണ്ട്. അടുത്തവാക്യം, തമിഴിലെ വിശുദ്ധ ബൈബിൾ നോക്കുക: “ഇവിടെ വരൂ, ഞാൻ പറയുന്നത് ശ്രദ്ധിക്കൂ! ബാബിലോൺ ഒരു ജനതയായി തുടങ്ങിയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞത് ജനങ്ങൾ അറിയേണ്ടതിന് തുടക്കം മുതൽ ഞാൻ വ്യക്തമായി സംസാരിച്ചു.” അപ്പോൾ യെശയ്യാവ് പറഞ്ഞു: “ഇപ്പോൾ, എൻ്റെ കർത്താവായ ദൈവം എന്നെയും അവൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു, ഈ കാര്യങ്ങൾ നിങ്ങളോട് അറിയിക്കാൻ.” ഈ പരിഭാഷയിലും, യെശയ്യാവാണ് അത് പറയുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

6. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ജനമാണ് യിസ്രായേൽ. (സങ്കീ, 147:19,20; റോമ, 3:2). യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, അതിൻ്റെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്. “ഇപ്പോൾ, കർത്താവായ ദൈവം എന്നെയും അവൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നത് പ്രവാചകൻ ആണെന്നാണ് അവരുടെ വ്യാഖ്യാനം. വാക്യത്തിൻ്റെ ആദ്യഭാഗം ദൈവം സംസാരിക്കുന്നതാണെന്നും അവസാനഭാഗം പ്രവാചകൻ സംസാരിക്കുന്നതാണെന്നും അതിൽ വ്യക്തമാക്കുന്നു. ദൈവത്തിൻ്റെ ആത്മാവിനെ വചനമായിട്ടാണ് അവർ വ്യാഖ്യാനിക്കുന്നത്. അതായത്, “ഇപ്പോൾ, കർത്താവായ ദൈവം എന്നെയും അവൻ്റെ വചനത്തെയും അയച്ചിരിക്കുന്നു.” എന്നാണ് യെഹൂദന്മാർ വിശ്വസിക്കുന്നതും വ്യാഖ്യാനിച്ചിരിക്കുന്നതും.

7. യെശയ്യാവ് 48:16-ൽ ഉള്ളത് യേശുക്രിസ്തു അല്ലെന്നതിൻ്റെ ചരിത്രപരമായ ഒരു തെളിവ് കാണിച്ചുതരാം. “ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20. ഒ.നോ: യോഹ, 3:31; 8:23; 1യോഹ, 4:2; 2യോഹ, 1:7). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ യേശുവില്ല; അവനെക്കുറിക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 61:1-2). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽ വെച്ചാണ് യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11). യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തിപോലെ താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:18-21; യെശ, 61:1-2). ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറഞ്ഞ ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, അനേകർ കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. എന്നുവെച്ചാൽ, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). ഒന്നുകൂടി വ്യക്തമാക്കിയാൽ, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശു എന്ന് പേരുള്ള ഒരു പാപമറിയാത്ത മനുഷ്യനില്ല. യെശയ്യാവിൻ്റെയും ദൈവദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽ വെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശു എന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിന് ഇല്ലായിരുന്നു. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷേകാനന്തരം ദൈവദൂതൻ്റെ പ്രവചനംപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവായ ദൈവം അരുളിച്ചെയ്യുന്നതുവരെ യേശു എന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. (ലക്കൊ, 1:32,35). അതായത്, ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് യേശു. (1തിമൊ, 3:14-16). അഥവാ, യഹോവയായ ഏകസത്യദൈവം മനുഷ്യരുടെ പാപ പരിഹാരാർത്ഥം എടുത്ത ഒരു മനുഷ്യപ്രത്യതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). “എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ജനനം. (എബ്രാ, 10:6; സങ്കീ, 40:6 LXX). ബി,സി. 6-ൽ ജനിച്ചവനും എ.ഡി. 29-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനുമായവൻ, ബാബേൽ പ്രവാസത്തിൽ നിന്നുള്ള മോചനം പ്രവചിക്കാനോ, പ്രവാസത്തിൽ നിന്ന് വിടുവിക്കാനോ പഴയനിയമത്തിൽ എങ്ങനെ ഉണ്ടാകും? അപ്പോൾ, യെശയ്യാവ് 48:16-ൽ ഉള്ളത് ദൈവപുത്രനായ യേശു ആണെന്നത്, ത്രിമൂർത്തി ഉപദേശം സ്ഥാപിക്കാനുള്ള വ്യാജം മാത്രമാണെന്ന് മനസ്സിലാക്കാം.

യെശയ്യാവ് 48-ൻ്റെ 15-ാം വാക്യത്തിൽ, ഞാൻ അവനെ വിളിച്ചു വരുത്തിയിരിക്കുന്നു എന്ന് പറയുന്നത് യേശുക്രിസ്തുവിനെക്കുറിച്ചാണെന്ന് പലരും കരുതുന്നു. ദൈവം വിളിച്ചുവരുത്തിയ യേശുക്രിസ്തുവാണ് പതിനാറാം വാക്യത്തിൽ സംസാരിക്കുന്നത് എന്നാണ് അവരുടെ ചിന്ത. “ഞാൻ, ഞാൻ തന്നേ പ്രസ്താവിക്കുന്നു; ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും. നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.” (യെശ, 48:15-16). 15-ാം വാക്യവും 16-ാം വാക്യത്തിൻ്റെ ആദ്യപകുതയും യഹോവയുടെ ഭാഷണങ്ങളാണ്. അവനെ ഞാൻ വിളിച്ചു വരുത്തിയിരിക്കുന്നു എന്ന് പറയുന്നത് യേശുവിനെക്കുറിച്ചല്ല കോരെശിനെക്കുറിച്ചാണ്. അപ്പോൾ, കോരെശിന്റെ പേരും ആ അദ്ധ്യായത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്നൊരു ചോദ്യം വരും. അതിൻ്റെ കാരണം: അതിൻ്റെ കാരണം, നാല്പത്തൊന്നാം അദ്ധ്യായം മുതൽ അവനെക്കുറിച്ച് പറയുന്നതാണ്. 41:25-ൽ ‘ഞാൻ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു’ എന്നു യഹോവ പറയുന്നത് കോരെശിനെ കുറിച്ചാണ്. ദാനീയേൽ കടലിൽനിന്നു കയറിവരുന്നതായി കണ്ട കരടി സദൃശമായ മൃഗവും (7:5), ആട്ടുകൊറ്റൻ്റെ വലിയ കൊമ്പും (8:1-4) പാർസി രാജാവായ കോരെശാണ്. യിരെമ്യാവാണ്, ബാബേൽ പ്രവാസം എഴുപതു സംവത്സരമാണെന്ന് പ്രവചിച്ചത്. എഴുപത് വർഷം തികയുമ്പോൾ യഹോവ ബാബേൽ സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കും എന്നാണ് പ്രവചനം. (25:11,12; 29:10). അതിനു ദൈവം തിരഞ്ഞെടുത്ത അഭിഷിക്തനാണ് കോരെശ്. 44-ാം അദ്ധ്യായം മുതൽ കോരെശിൻ്റെ പേർ പറഞ്ഞു വരുന്നുണ്ട്. (യെശ, 44:28; 45:1). അതിൻ്റെ തുടർച്ചയാണ് 48-ാം അദ്ധ്യായം. തന്മൂലം, കോരെശിൻ്റെ പേർ അവിടെ പറയേണ്ട ആവശ്യമില്ല; അവൻ എന്ന സർവ്വനാമം പറഞ്ഞാൽ മതി. മുന്നദ്ധ്യായങ്ങൾ വായിച്ചാൽ പ്രസ്തുത വാക്യത്തിൽ, “അവൻ” എന്ന സർവ്വനാമത്തിൽ പറഞ്ഞിരിക്കുന്നത് കോരെശാണെന്ന് ആർക്കും മനസ്സിലാകും. യെഹൂദന്മാരുടെ വ്യാഖ്യാനത്തിലും അത് കോരെശാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യഹോവ പറയുന്നത്, “ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും” എന്നാണ്. ഇനി, ചിലർ കരുതുന്നപോലെ അത് യേശു ആണെങ്കിൽ, ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു എന്നല്ലല്ലോ; ഞാൻ അവനെ അയച്ചിരിക്കുന്നു എന്നല്ലേ പറയേണ്ടത്? യേശു യഹോവയോടു കൂടെയുള്ള നിത്യപുത്രനാണ് എന്നാണല്ലോ ട്രിനിറ്റി വിശ്വസിക്കുന്നത്. തൻ്റെകൂടെയുള്ള നിത്യപുത്രനെ വല്ലയിടത്തും നിന്ന് വിളിച്ചുവുത്തേണ്ട കാര്യമില്ലല്ലോ? തന്മൂലം, യഹോവ വിളിച്ചുവരുത്തി എന്ന് പറയുന്നത്, തൻ്റെ അഭിഷിക്തനായ കോരെശാണെന്ന് മനസ്സിലാക്കാം. യെശയ്യാവ് 48:16-ൽ, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന് പറയുന്നത് പ്രവാചകനായ യെശയ്യാവാണ്. ബാബേൽ പ്രവാസത്തിൽ നിന്ന് കോരെശിലൂടെയുള്ള വിമോചനം പ്രവചിക്കാനാണ് യെശയ്യാവിനെ യഹോവയുടെ ആത്മാവോടുകൂടി അയച്ചിരിക്കുന്നത്. യിസ്രായേൽ ജനത്തോട് യെശയ്യാവ് അത് പ്രവചിക്കുന്നതിൻ്റെ തെളിവ് താഴെത്തന്നെയുണ്ട്. “ബാബേലിൽനിന്നു പുറപ്പെടുവിൻ; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ടു ഓടിപ്പോകുവിൻ: ഇതു പ്രസ്താവിച്ചു കേൾപ്പിപ്പിൻ; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ; യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിൻ.” (യെശ, 48:20). ഇതാണ് പ്രസ്തുത വേദഭാഗങ്ങളിലെ വിഷയം.

ഇനി, ദൈവം നമുക്ക് നല്കിയിരിക്കുന്ന ആത്മാവിനെയും ബുദ്ധിയെയും മാറ്റിവെച്ചുകൊണ്ട്, അവിടെ പറഞ്ഞിരിക്കുന്നത് യേശുവിനെക്കുറിച്ചാണെന്ന് ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കാം. അപ്പോൾ എന്ത് സംഭവിക്കുമെന്ന് നോക്കാം. 15-ാം വാക്യത്തിലെ കോരെശിൻ്റെ ശുശ്രൂഷയും അടുത്ത വാക്യത്തിലെ, യെശയ്യാവിൻ്റെ ശുശ്രൂഷയും നമുക്ക് യേശുവിൽ ആരോപിക്കാം.

ബാബേൽ പ്രവാസത്തിൽ നിന്നു യിസ്രായേലിനെ വിടുവിക്കുവാൻ ദൈവത്തിൻ്റെ നിത്യപുത്രനും നിത്യദൈവവും എന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുവിനെയാണ് ദൈവം വിളിച്ചുവരുത്തിയത് എന്നിരിക്കട്ടെ. എന്നിട്ടെന്തു സംഭവിച്ചു? അടിമത്വത്തിൽനിന്ന് യിസ്രായേൽ എന്നേക്കും സ്വതന്ത്രരായോ? ഒരിക്കലുമില്ല. ബാബേലിൻ്റെ അടിമത്വത്തിൽ നിന്ന് വിടുവിക്കപ്പെട്ടു എന്നല്ലാതെ, അവർക്ക് ശാശ്വതമായ സ്വാതന്ത്രം ലഭിച്ചില്ല. ബാബേലിൻ്റെ അടിമത്വത്തിൽ നിന്നു വിടുവിക്കപ്പെട്ട ജനം, അതിനെക്കാൾ ദൈർഘ്യമുള്ള അടിമത്വങ്ങളിലേക്ക് മാറിമാറി പോകുകയായിരുന്നു. അതാണോ ദൈവപുത്രനും ദൈവവുമായ യേശു കൊടുത്ത സ്വാതന്ത്ര്യം? യെഹൂദന്മാരെ അടിമകളാക്കിയവരിൽ ഏറ്റവും കുറച്ചുകാലമാണ് ബാബേലിൻ്റേത്. അതിനെക്കാൾ ദൈർഘ്യമുള്ളതായിരുന്നു മേദ്യപേർഷ്യ, ഗ്രീസ്, റോമാ തുടങ്ങിയ സാമ്രാജ്യങ്ങളുടെ അടിമത്വം. അതായത്, യേശുക്രിസ്തു അന്നു വന്നു ബാബേലിൻ്റെ അടിമത്വത്തിൽനിന്നു യിസ്രായേലിനെ വിടുവിച്ചിട്ടു അതിനേക്കാൾ മഹാദൈർഘ്യമുള്ള മറ്റടിമത്വത്തങ്ങൾക്ക് ഏല്പിച്ചുകൊടുത്തു എന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? “പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും” എന്നാണ് വചനം പറയുന്നത്. (യോഹ, 8:36). അല്ലാതെ, ഒരടിമത്വത്തിൽ നിന്ന് അവൻ വിടുവിച്ചിട്ട് മറ്റ് അടിമത്വങ്ങൾക്ക് ഏല്പിച്ചു കൊടുക്കില്ല.

അടുത്തത്, “ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു” എന്ന യെശയ്യാവിൻ്റെ ശുശ്രൂഷ യേശുവിൽ ആരോപിച്ചു നോക്കാം. യെശയ്യാവിനെ ദൈവം അയച്ചത് ബാബേൽ പ്രവാസത്തിൽ നിന്നുള്ള വിടുതൽ യിസ്രായേലിനെ അറിയിക്കാനാണ്.  ഇആർവി പരിഭാഷയിൽ ആ ഭാഗം ഇങ്ങനെയാണ്: “ഇപ്പോൾ എൻ്റെ യജമാനനായ യഹോവ എന്നെയും അവൻ്റെ ആത്മാവിനെയും നിങ്ങളോടിതു പറയാനയക്കുന്നു. തമിഴ് ബൈബിളിലും അങ്ങനെതന്നെയാണ്. ഒന്നാമത്, ഏറ്റവും ചെറിയ പ്രവാചകന് ചെയ്യാൻ കഴിയുന്ന ഒരു സന്ദേശം അറിയിക്കാൻ, നിത്യദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന ദൈവപുത്രനെ എന്തിന് അയക്കണം? യേശു വന്ന് ഇക്കാര്യം പ്രവചിച്ചതായി എവിടെടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. രണ്ടാമത്, നിത്യദൈവമായ പുത്രനെ ഒരു സന്ദേശം അറിയിക്കാൻ അയക്കുമ്പോൾ, പരിശുദ്ധാത്മാവെന്ന മറ്റൊരു ദൈവത്തെ കൂടെ അയക്കുന്നത് എന്തിനാണ്? നിങ്ങളുടെ പുത്രദൈവത്തിന് ഇക്കാര്യം അറിയിക്കാൻ പേടിയാണോ? അതോ, ബലഹീനനാണോ? ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തോടു കൂടി അയച്ചു എന്നൊക്കെ വിശ്വസിക്കാൻ ത്രിമൂർത്തികൾക്ക് മാത്രമേ കഴിയൂ. ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകുന്ന വേദഭാഗത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത് ത്രിമൂർത്തി ബഹുദൈവവിശ്വാസം സ്ഥാപിക്കാനാണ്. കോരെശിനെയും യെശയ്യാവിനെയും മാത്രമല്ല; ബൈബിളിലുള്ള സകല കഥാപാത്രങ്ങളെയും ദൈവപുത്രനാക്കിയാലും ത്രിമൂർത്തി ബഹുദൈവ ഉപദേശം നടപടിയാകുന്ന വിഷയമല്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

മൂന്ന് യഹോവ ഉണ്ടെന്ന് പറയുന്നത് ഭോഷ്കിൻ്റെ ആത്മാവിനാൽ

ത്രിത്വമെന്ന ഉപദേശം സ്ഥാപിക്കാൻ മൂന്ന് യഹോവയുണ്ടെന്ന് വാജമായി പറയുന്നവരാണ് ത്രിത്വവിശ്വാസികളിൽ പലരും. ഇത് വിശ്വാസികളുടെ മാത്രം കുഴപ്പമല്ല; അവരുടെ ദൈവശാസ്ത്രവും ഇത് പറയുന്നുണ്ട്. ഉദാ: പഴയനിയമത്തിൽ ട്രിനിറ്റിയുടെ തെളിവായി ആവർത്തനം 6:4 ഉദ്ധരിച്ചുകൊണ്ട് ദൈവശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ” എന്നതിൻ്റെ എബ്രായരൂപമാണ്, ഷേമ യിസ്രായേൽ, യഹോവ എലോഹെനു, യഹോവ എഹാദ്. ഇതിൻ്റെ പദാനുപദ വിവവർത്തനം കേൾക്ക യിസ്രായേലേ, യഹോവ നമ്മുടെ എലോഹീം (ദൈവം) യഹോവ ഏകൻ എന്നാണ്. ദൈവികത്രിത്വത്തെ സമുദ്ഘോഷിക്കുന്നവയാണ് ഇതിലെ പ്രയോഗങ്ങൾ. മൂന്ന് ആളത്തങ്ങളും ഇവിടെ പരാമർശിക്കപ്പെട്ടിട്ടുണ്ട്. കർത്താവ് (യഹോവ), നമ്മുടെ ദൈവം (എലോഹെനു), കർത്താവ് (യഹോവ) ഏകൻ തന്നെ. മൂന്ന് ആളത്തങ്ങളായ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകൻ തന്നേ. [ദൈവം ത്രിയേകത്വം, വ്യവസ്ഥിത ദൈവശാസ്ത്രം, പേജ്, 159]. അതായത്, “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ” എന്ന വേദഭാഗത്ത്, രണ്ടുപ്രാവശ്യം യഹോവയെന്നും ഒരു പ്രാവശ്യം ദൈവമെന്നും പറഞ്ഞിരിക്കുന്നത്, മൂന്ന് യഹോവയെക്കുറിച്ച് അഥവാ, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കുറിച്ചാണെന്ന് ദൈവശാസ്ത്രം പറഞ്ഞുവെക്കുന്നു. ഇതൊക്കെ വായിച്ചിട്ടാണ്, മൂന്ന് യഹോവയുണ്ടെന്ന ബൈബിൾ വിരുദ്ധ ഉപദേശം പലരും ഏറ്റുപാടുന്നത്. എന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ഉള്ളതെന്ന് ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിളിൽ അനവധി വാക്യങ്ങളിലായി എഴുതിവെച്ചിട്ടുണ്ട്. അതാണ് ഇനി കാണാൻ പോകുന്നത്.

യഹോവയായ ദൈവത്തിൽനിന്ന് നമുക്ക് തുടങ്ങാം. ഒന്നാംകല്പനയിൽ യഹോവ പറയുന്നത് ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്നാണ് ഒന്നാമത്തെ കല്പന. (പുറ, 20:2; ആവ, 5:6-7). ഇവിടെ രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, യഹോവയായ ഞാൻ മാത്രമാണ് ദൈവം. യഹോവയായ ഞങ്ങൾ എന്നല്ല; ഞാൻ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, യഹോവയായ ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ദൈവം പറയുമോ? ഞങ്ങളല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് പറയുമായിരുന്നു. രണ്ടാമത്, ഞാൻ എന്ന ഏകൻ അല്ലാത്തതെല്ലാം അന്യദൈവങ്ങളാണ്. അതായത്, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ, അതിൽ രണ്ട് യഹോവമാർ അന്യദൈവങ്ങളാണെന്ന് പറയുന്നത്. ഈ ഒന്നാം കല്പന പതിനഞ്ച് പ്രാവശ്യം യഹോവ തന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അടുത്തവാക്യം:  “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.” (പുറ, 9:14). വാക്യം ശ്രദ്ധിക്കുക: സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. ട്രിനിറ്റിയുടെ വ്യാജം പോലെ, മൂന്ന് യഹോവ ഉണ്ടെങ്കിൽ, “എന്നെപ്പോലെ മറ്റൊരുത്തനുമില്ല” എന്ന് ഏകവചനത്തിൽ അതിൽ ഒരു യഹോവയ്ക്ക് പറയാൻ കഴിയുമോ? ഞങ്ങളെപ്പോലെ മറ്റൊരുത്തനും ഇല്ലെന്നല്ലേ പറയേണ്ടത്? അതായത്, ട്രിനിറ്റിയിൽ വ്യാപരിക്കുന്നത് ഭോഷ്കിൻ്റെ ആത്മാവാണെന്ന് മാത്രമല്ല; സത്യേകദൈവത്തെയും ഭോഷ്കു പറയുന്നവൻ ആക്കുന്നു. അടുത്തവാക്യം: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ലെന്ന് അതിൽ ഒരു യഹോവ പറയുമോ? അടുത്തവാക്യം: “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 45:5). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല എന്ന് അതിൽ ഒരു യഹോവ പറയുമോ? അടുത്തവാക്യം: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). മൂന്ന് യഹോവയുണ്ടെങ്കിൽ, എങ്കലേക്ക് നോക്കി (Look unto me) രക്ഷപ്രാപിക്കാൻ അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ, അതിൽ ഒരു യഹോവ ഒഴികെ, രണ്ടുപേർ ദൈവമല്ലാത്തവരും രക്ഷിക്കാൻ കഴിയാത്തവരുമായ നിർഗുണന്മാരാണെന്നാണ് പറയുന്നത്. വിശേഷാൽ, താനല്ലാതെ മറ്റൊരു ദൈവവും രക്ഷിതാവമില്ല; താനൊരുത്തനെയും അറിയുന്നില്ല എന്ന് പറയുന്ന ഏകസത്യദൈവത്തെ നിഷേധിക്കുന്നവരാണ് ത്രിത്വവിശ്വാസികൾ. ഈ വിശ്വാസം എങ്ങനെ ദൈവികമാകും. ഭോഷ്കിൻ്റെ ആത്മാവിൽ നിന്നാണ് ഈ ഉപദേശം ഉണ്ടായിരിക്കുന്നത്. യഹോവ പറയുന്ന ഈ വാക്യങ്ങളും നോക്കുക: യെശ, 43:10; 43:11; 44:6,8; 45:18,21; 46:9; ഹോശേ, 13:5; യോവേ, 2:27).

ഇനി, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശയുടെ വാക്കുകൾ നോക്കാം: “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;.” (പുറ, 8:10). വാക്യം ശ്രദ്ധിക്കുക: ഞങ്ങളുടെ ദൈവമായ യഹോവമാരെപ്പോലെ എന്നല്ല; യഹോവയെപ്പോലെ ആരുമില്ല. മൂന്ന് യഹോവയുണ്ടെങ്കിൽ, ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ലെന്ന് മോശെ പറയുമോ? തന്മൂലം, യഹോവ ഒരുത്തൾ മാത്രമേയുള്ളു എന്ന് വ്യക്തമാണല്ലോ. അടുത്തവാക്യം:  “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35). വാക്യം ശ്രദ്ധിക്കുക: യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല. യഹോവ അവൻ ആണ്; അവർ അല്ല. മൂന്ന് യഹോവയുണ്ടെങ്കിൻ അവൻ അല്ലാതെ മറ്റൊരുത്തനും ഇല്ലെന്ന് പറയാൻ കഴിയുമോ? അടുത്തവാക്യം: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). വാക്യം ശ്രദ്ധിക്കുക: യഹോവമാർ എന്നല്ല; യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല. മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഒരു യഹോവ മാത്രമാണ് ദൈവം; മറ്റൊരുത്തനും ഇല്ലെന്നാണ് ദൈവപുരുഷനായ മോശെ പറയുന്നത്. ഈ വാക്യങ്ങളും നോക്കുക: (പുറ, 15:11; 22:20; ആവ, 3:24; 6:4; 32:12; 33:26). തന്മൂലം, മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്ന ത്രിത്വോപദേശം ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. 

ഇനി, മറ്റു ഭക്തന്മാർ പറയുന്നത് നോക്കാം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (thou art the God, even thou alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (2രാജാ, 19:15). വാക്യം ശ്രദ്ധിക്കുക: യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു. മൂന്നോ, നാലോ യഹോവയുണ്ടെന്ന് പറഞ്ഞാലും, അതിൽ ഒരുത്തൻ മാത്രം അഥവാ, ഒരു യഹോവ മാത്രമാണ് ദൈവമെന്ന് വളരെ വ്യക്തമാനാണ് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്. അടുത്തവാക്യം: “അവൻ  തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ  നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുന്നു. മൂന്ന് യഹോവയുണ്ടെങ്കിൽ, അതിൽ ഒരു യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയത്. ബാക്കി രണ്ടുപേർ സ്രഷ്ടാവല്ലാത്ത വെറും ഡമ്മികളാണോ? അടുത്ത വാക്യം: “താൻ  മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീ, 72:18). മൂന്ന് യഹോവയുണ്ടെങ്കിൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ് അത്ഭുതങ്ങളെ ചെയ്യുന്നവനെന്ന് ദാവീദ് പറയുമോ? അടുത്ത വാക്യം: “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.” (സങ്കീ, 86:10). മൂന്ന് യഹോവയുണ്ടെങ്കിൽ, നീ മാത്രം ദൈവമാകുന്നു എന്ന് ഏകവചനത്തിൽ ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് പറയുമോ? അടുത്തവാക്യം: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വാക്യത്തിൽ, താൻ ഒറ്റയ്ക്കാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്നാണ് യഹോവ പറയുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, താൻ ഒരുത്തൻ മാത്രമാണ് സകലവും സൃഷ്ടിച്ചതെന്ന് അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്നല്ല; മുന്നൂറ് യഹോവയുണ്ടെന്ന് ഭോഷ്കിൻ്റെ ആത്മാവിൽ പറഞ്ഞാലും, അതിൽ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മറ്റൊരുത്തനുമില്ലെന്നും യഹോവയായ ദൈവവും പഴയനിയമഭക്തന്മാരും ഖണ്ഡിതമായി പറഞ്ഞുവെച്ചിട്ടുണ്ട്. തന്മൂലം, ഭോഷ്കിൻ്റെ ആത്മാവുള്ളവർക്കല്ലാതെ മൂന്ന് യഹോയയുണ്ടെന്ന് പറയാൻ കഴിയില്ല.

ഇനി പറയുന്ന ഏഴ് വാക്യങ്ങൾ, യഹോവ ഒരുത്തൻ മാത്രമാണ് എന്ന് സ്ഫടികസ്ഫുടം തെളിയിക്കുന്നതാണ്. 1. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (one LORD)”. (ആവ, 6:4). വാക്യം വളരെ ശ്രദ്ധിക്കുക: യഹോവ നമ്മുടെ ദൈവമാകുന്നു എന്ന് പറഞ്ഞശേഷം; യഹോവ മൂന്നുപേർ എന്നല്ല പറയുന്നത്; യഹോവ ഏകൻ തന്നേ എന്നാണ് പറയുന്നത്. ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച ദൈവപുരുഷനായ മോശെ, യഹോവ ഏകനാണെന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. 2. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം (thou art the LORD God, even thou only) എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). വാക്യം ശ്രദ്ധിക്കുക: ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം. മൂന്ന് യഹോവയുണ്ടെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണെന്ന് ഹിസ്കീയാവ് പറയുമോ?3. “നീ, നീ മാത്രം യഹോവ ആകുന്നു; (Thou, even thou, art LORD alone) നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി.” (നെഹെ, 9:6). മൂന്ന് യഹോയുണ്ടെങ്കിൽ, നീ, നീ മാത്രം യഹോവ ആകുന്നു എന്ന് ഏകവചനത്തിൽ നെഹെമ്യാവ് പറയുമോ? 4. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (whose name alone is JEHOVAH) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ്റെ നാമം മാത്രമാണ് യഹോവയെന്ന് ദാവീദ് പറയുമോ? 5. “സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (Jehovah alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ മാത്രമാണ് യഹോവയെന്ന് യെശയ്യാവ് പറയുമോ? 6. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ (the LORD, even thou only) എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ മാത്രമാണ് യഹോവയെന്ന് യെശയ്യാവിനെക്കൊണ്ട് ദൈവാത്മാവ് എഴുതിക്കുമോ? 7. “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (I am the LORD; and there is none else). (യെശ, 45:18). ആകാശഭൂമികൾ സൃഷ്ടിച്ച സർവ്വശക്തനായ ഏകദൈവം പറയുന്നു: ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാനാണ് യഹോവ വേറൊരുത്തനും ഇല്ലെന്ന് യഹോവ ഭോഷ്ക്ക് പറയുകയാണോ? ഇത്രയ്ക്ക് സ്ഫടികസ്ഫുടമായി ദൈവാത്മാവിനാൽ എഴുതി വെച്ചിട്ടും, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ ദൈവം ആരാണ് അവൻ്റെ പ്രകൃതിയെന്താണ് എന്നൊക്കെ അറിയാത്തവരാണ്. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ഉപദേശം വിശ്വസിക്കുന്നവരാണ് മൂന്ന് യഹോവയുണ്ടെന്ന് പറയുന്നത്. അത് ബൈബിൾ വിരുദ്ധമാണ്.

യഹോവ എന്നത് പിതാവായ ഏകസത്യദൈവത്തിൻ്റെ പഴയ നിയമത്തിലെ പേരാണ്. (പുറ, 3:14-15). യഹോവ എന്ന ദൈവനാമം 6,800-ലേറെ പ്രാവശ്യമുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും ആ നാമം പുത്രനോ പരിശുദ്ധാത്മാവിനോ ഉപയോഗിച്ചിട്ടില്ല. എന്നാൽ, ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന ഗ്രീക്കു പദം കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ക്രിസ്തു പറയുന്നത് നോക്കുക:

1. ശാസ്ത്രിമാരും പരീശന്മാരും: “ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ദൈവാത്മാവ് സമ്മതിക്കുമോ?

2. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇത് പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണെന്ന് ഓർക്കണം. മൂന്ന് യഹോവയുണ്ടെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ?

3. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം ഗ്രീക്കിൽ, ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (ton monon alithinon theon) ആണ്. ഇതും ക്രിസ്തു പറഞ്ഞതാണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, സത്യദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ? ബഹുദൈവ വിശ്വാസം സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ ക്രിസ്തുവിനെപ്പോലും; ട്രിനിറ്റി അംഗീകരിക്കുയോ, വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത.

4. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പൗലൊസ് പറയുമോ?

5. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഈ വാക്യം ഇംഗ്ലീഷിൽ, ഏകജ്ഞാനിയായ ദൈവം എന്നാണ്. അത് ഗ്രീക്കിൾ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി എഴുതിവെക്കുമോ?

6. “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.”  (1തിമൊ, 6:15). ഈ വാക്യത്തിൽ പറയുന്ന ഏകാധിപതി ഗ്രീക്കിൽ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഏകാധിപതിയാണെന്ന് എഴുതിവെക്കാൻ ദൈവാത്മാവ് സമ്മതിക്കുമോ?

7. “താൻ  മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” ഈ വാക്യത്തിൽ പറയുന്ന താൻ മാത്രം അമർത്യതയുള്ളവൻ ഗ്രീക്കിൽ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പൗലൊസ് അപ്പൊസ്തലൻ പറയുമോ?

8. ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4). എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭിഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന ഏകകർത്താവായ ദൈവം ഗ്രീക്കിൽ, ടൺ മോണോൺ ഡെസ്പോറ്റിൻ തിയോൺ (ton monon despotin theon) എന്നാണ്, മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് യൂദാ ഖണ്ഡിതമായി പറയുമോ?

9. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് എഴുതിവെക്കാൻ യൂദായെ ദൈവാത്മാവ് അനുവദിക്കുമായിരുന്നോ?

10. “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളി, 15:4). ഈ വാക്യത്തിൽ പറയുന്ന ഏകപരിശുദ്ധൻ ഗ്രീക്കിൽ, മോണോസ് ഓസിയൊസ് (monos osios) ആണ്. അതായത്, മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് യഹോവ ഉണ്ടായിരുന്നെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നോ? എന്നുവെച്ചാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഒരു ബഹുത്വമുണ്ടെന്നോ, മൂന്ന് യഹോവയുണ്ടെന്നോ തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. എന്തെന്നാൽ, യഹോവയായ ഏകദൈവമല്ലാതെ; യഹോവയ്ക്ക് സമനായോ, സദൃശനായോ, യഹോവയ്ക്ക് മുമ്പോ, പിമ്പോ മറ്റൊരുത്തനും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. യഹോവയായ ഏകദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യിസ്രായേൽ ജനത്തിനും പഴയപുതിയനിയമ എഴുത്തുകാർക്കും ഒരു  യഹോവയല്ലാതെ മറ്റൊരു യഹോവയെ അറിയില്ല. മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവരും ഏകസത്യദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്നവരും ദൈവം ത്രിത്വമാണെന്ന് പറയുന്നവരും ഒരുപോലെ ദോഷകാരികളാണ്. ദൈവത്മാവിനാൽ എഴുതപ്പെട്ട വചനത്തിന് വിരുദ്ധമായി വാതുറക്കാൻ ഭോഷ്കിൻ്റെ ആത്മാവുള്ളവർക്ക് മാത്രമേ കഴിയുകയുള്ളു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

ട്രിനിറ്റി ഒന്നാം കല്പനയുടെ ലംഘനം

ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും നമ്മൾ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9). എല്ലാറ്റിലും മുഖ്യകല്പന അതാണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും പറഞ്ഞിട്ടുണ്ട്. യിസ്രായേലേ, കേൾക്ക: നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം. (മർക്കോ, 12ൻ്റെ31,32). ബൈബിളിലെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അടിസ്ഥാനമാമാണ് പത്ത് കല്പനകൾ. ദൈവം സീനായി പർവ്വതത്തിൽ വെച്ച് മോശ മുഖാന്തരം യിസ്രായേൽ ജനത്തിനു നല്കിയ ന്യായപ്രമാണമാണ് അവരെ സകല ജാതികളിലും വെച്ച് ശ്രേഷ്ഠരാക്കിയത്. (ആവ, 4:6-8). ന്യായപ്രമാണത്തിൻ്റെ സത്തയും സാരാശവുമാണ് പത്തുകല്പനകൾ. യഹോവയായ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല എന്നതാണ് അതിലെ പ്രഥമവും പ്രധാനവുമായ കല്പന. അഥവാ, ഒന്നാമത്തെ കല്പന. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്ന ഒന്നാമത്തെ കല്പന ഏകദേശം 130-ഓളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചു കാണാൻ കഴിയും. എങ്കിലും, ദൈവം ഏകനല്ല; ത്രിയേകനാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം വിശ്വാസികളും. അവരുടെ അറിവിലേക്കായി ആദ്യമേ പറയട്ടെ: ത്രിത്വം അഥവാ, ത്രിമൂർത്തി വിശ്വാസം ബൈബിളിൽ എവിടെയും നിങ്ങൾക്ക് കാണാൻ കാണാൻ കഴിയില്ല.

ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം പ്രമാണത്തെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനുമായി, നാലാം നൂറ്റാണ്ടിൽ സാത്താൽ സഭയിൽ നുഴയിച്ചുകയറ്റിയതാണ്, ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശം. ഈ വസ്തുത ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിച്ചിട്ടുള്ളതാണ്. സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു. (ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147). “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.” രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ/ഉണ്ടാക്കുവാൻ അഥവാ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ? അടുത്തഭാഗം: “പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു സ്ഫടികസ്ഫുടം തെളിയുന്നു. അതായത്, നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ “സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം” ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിൽ വിശ്വസപ്രമാണത്തിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായി” പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിൻ്റെ ദൈവത്വം അംഗീകരിച്ചത്. പിന്നെയും ഏകദേശം 700 വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയിട്ടാണ്, ത്രിത്വോപദേശം ഒരു പരുവത്തിൽ എത്തിച്ചത്. അതാണ്, ഫിലിയോക്ക് വിവാദം അഥവാ, പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാട് എന്ന് അറിയപ്പെടുന്നത്. അതുകൊണ്ടാണ്, നാലാം നൂറ്റാണ്ടിലാണ് ഈ ഉപദേശം ഉണ്ടാക്കാൻ തുടങ്ങിയതെന്ന് ചരിത്രം പറയുന്നത്. അതിനുമുമ്പ് ഇങ്ങനെയൊരു ഉപദേശം ഉണ്ടായിരുന്നില്ല. ട്രിനിറ്റിക്ക് സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവമാണ് യേശു. അതായത്, ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ഒരു പുറപ്പെട്ട സത്യദൈവം ഇതാണ് ത്രിത്വവിശ്വാസം. ഇതെങ്ങാനും ബൈബിളിലുണ്ടോ? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം, അനാദിയായും ശാശ്വതമായും ഉള്ളവനാണ്. (സങ്കീ, 90:2; യെശ, 57:15). യഹോവയായ ഏകദൈവത്തിനോ, പഴയനിയമ ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യിസ്രായേൽ ജനത്തിനോ ട്രിനിറ്റിയെന്ന ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല. അതിൻ്റെ തെളിവുകളാണ് ഇനി കാണാൻ പോകുന്നത്.

യഹോവയായ ഏകദൈവം തന്നെ ഒന്നാം കല്ലന 15 പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്:

1. “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്നാണ് ഒന്നാമത്തെ കല്പന. (പുറ, 20:2; ആവ, 5:6-7).

2. “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.” (പുറ, 9:14)

3. “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39).

4. “എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10)

5. “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11)

6. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6)

7. “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8)

8. “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 45:5)

9. “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.” (യെശ, 45:6)

10. “ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശ, 45:18)

11. “ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.” (യെശ, 45:21)

12. “സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)

13. “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9)

14. “ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ.” (ഹോശ, 13:5)

15. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.” (യോവേ, 2:27).

ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, ഒന്നിനെ കുറിക്കുന്ന എഹാദ് എന്ന എബ്രായ പദത്തിനും ഹൈസ് എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്ന് വ്യാജമായി പഠിപ്പിക്കുന്നവരാണ് ത്രിത്വപണ്ഡിതന്മാർ. എന്നാൽ മേല്പറഞ്ഞ വാക്യങ്ങൾ ശ്രദ്ധിക്കണം: യഹോവയായ ഏകദൈവം ഒന്നാം കല്പന 15 പ്രാവശ്യം ആവർത്തിക്കുമ്പോഴും ഒരിക്കപ്പോലും എഹാദ് ഉപയോഗിച്ചിട്ടില്ല. പ്രത്യുത, ഞാനല്ലാതെ മറ്റൊരു ദൈവവും രക്ഷിതാവും ഇല്ലെന്നും എന്നെപ്പോലെ മറ്റൊരുത്തനും ഇല്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, എഹാദ് ഉപയോഗിക്കാതെ; “ഞാൻ” എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. ട്രിനിറ്റിയുടെ ദൈവം സമനിത്യരായ മൂന്നുപേരാണ്. എന്നാൽ, ഞാനല്ലാതെ മറ്റൊരുത്തനുമില്ല, എന്നെപ്പോലെ ഒരുത്തനുമില്ല, ഞാനൊരുത്തനെയും അറിയുന്നില്ല എന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, താനല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും, താനൊരുത്തനെയും അറിയുന്നില്ലെന്നും യഹോവ പറയുമായിരുന്നോ? ത്രിത്വോപദേശം സത്യമാണെങ്കിൽ, യഹോവ ഭോഷ്കിൻ്റെ അപ്പനായി മാറും. അതുതന്നെയാണ്, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ സാത്താൻ ലക്ഷ്യം വെച്ചതും. യഹോവയായ ഏകദൈവത്തിൻ്റെ വാക്കുകളെ വിശ്വസിക്കാത്തവർ എങ്ങനെ ദൈവമക്കളാകും? യഹോവയായ ഏകദൈവം തൻ്റെ സ്വന്തജനമായ യിസ്രായേലിനോട് പറയുന്ന ഒരു കാര്യമുണ്ട്: “ഞാനോ മിസ്രയീം ദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4). ഞങ്ങൾ മൂന്നുപേരെ അല്ലാതെ എന്നല്ല; എന്നെയല്ലാതെ മറ്റൊരുത്തനെയും നീ അറിയുന്നില്ല. ദൈവത്തിൻ്റെ വചനം ഭരമേലിപിക്കപ്പെട്ട ജനമാണ് യിസ്രായേൽ. (സങ്കീ, 147:19-20; റോമ, 3:2). ആ യിസ്രായേൽ ജനത്തിനും യഹോവയല്ലാതെ മറ്റൊരു ദൈവത്തെ അറിയില്ല. ഇനി അതിൻ്റെ തെളിവുകൾ നോക്കാം.

പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശയുടെ വാക്കുകൾ നോക്കാം:

1. “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;.” (പുറ, 8:10)

2. “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?” (പുറ, 15:11)

3. “കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?” (ആവ, 3:24)

4. “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35)

5. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39)

6. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4)

7. “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ  ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.” (ആവ, 33:26. ഒ.നോ: പുറ, 22:20; ആവ, 32:12).

ദൈവപുരുഷനായ മോശെയുടെ വാക്കുകൾ ശ്രദ്ധിക്കുക: ഒരു വാക്യത്തിൽ മാത്രമാണ് എഹാദ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ബാക്കിയെല്ലായിടത്തും, യഹോവയെല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും സ്വർഗ്ഗത്തിലും ഭൂമിയിലും ആരുമില്ലെന്നും ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും മോശെ പറയുമായിരുന്നോ? ദൈവം സമനിത്യരായ മൂന്നുപേരാണെന്ന് വിശ്വസിക്കുന്നവർ ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെയെ കള്ളനും വഞ്ചകനുമാക്കുകയാണ്. ദൈവം മോശെയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.” (സംഖ്യാ, 12:7). വാക്കിലും പ്രവൃത്തിയിലും സമർത്ഥനായ പ്രവാചകനെന്നാണ് പുതിയനിയമം മോശെക്കുറിച്ച് പറയുന്നത്. (പ്രവൃ, 7:22,37). ദൈവഗൃഹത്തിൽ വിശ്വസ്തനായ മോശെയുടെ വാക്കുകളും ട്രിനിറ്റി വിശ്വസിക്കുന്നില്ല.

പഴയനിയമത്തിലെ മറ്റു ഭക്തന്മാരുടെ വാക്കുകൾ നോക്കാം:

1. ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15)

2. ഹിസ്കീയാവിൻ്റെ അടുത്തവാക്യം: “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ഹിസ്കീയാവ് രാജാവ് ഖണ്ഡിതമായിട്ടാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് സകല രാജ്യങ്ങൾക്കും ദൈവമെന്ന് ഹിഹ്കീയാവ് പറയുമായിരുന്നോ?

3. നെഹെമ്യാവ് പറയുന്നത് നോക്കുക: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). സകലത്തിൻ്റെയും സൃഷ്ടാവായ ദൈവം യഹോവ മാത്രമാണെന്ന് നെഹെമ്യാവ് പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് നെഹെമ്യാവ് പറയുമായിരുന്നോ?

4. “അവൻ  തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ  നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുമായിരുന്നോ?

5. താൻ  മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീ, 72:18)

6. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18)

7. “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.” (സങ്കീ, 86:10). യഹോവ മാത്രമാണ് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമെന്നും അവൻ മാത്രമാണ് അത്യുന്നതനെന്നും യഹോവ മാത്രമാണ് ദൈവമെന്നും ദാവീദ് രാജാവ് പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ മാത്രമാണ് ദൈവമെന്ന് ദാവീദ് പറയുമായിരുന്നോ? ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനാണ് ദാവീദ്. (പ്രവൃ, 13:22). ആ ദാവീദ് ദൈവത്തെക്കുറിച്ച് ഭോഷ്ക്ക് പറയുമോ?

8. “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16)

9. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20)

10. “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). യഹോവ ഒരുത്തൻ മാത്രമാണ് സകല രാജ്യങ്ങൾക്കും ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്നും യെശയ്യാ പ്രവാചകൻ പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ മാത്രമാണ് ദൈവമെന്നും അവൻ മാത്രമാണ് സ്രഷ്ടാവെന്നും യെശയ്യാവ് പറയുമായിരുന്നോ?

മേല്പറഞ്ഞ വാക്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ് ഈ വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത്, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

ഇനി, ദൈവം ഒരുത്തൻ മാത്രമാണെന്ന് പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ നോക്കാം:

1. ശാസ്ത്രിമാരും പരീശന്മാരും: “ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ കുറിക്കുന്ന യാഖീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ദൈവാത്മാവ് സമ്മതിക്കുമായിരുന്നോ?

2. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇത് പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണെന്ന് ഓർക്കണം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ?

3. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം ഗ്രീക്കിൽ, ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (ton monon alithinon theon) ആണ്. ഇതും ക്രിസ്തു പറഞ്ഞതാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, സത്യദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ? ക്രിസ്തുവിനെപ്പോലും; ട്രിനിറ്റി അംഗീകരിക്കുയോ, വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത.

4. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്.

5. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഈ വാക്യം ഇംഗ്ലീഷിൽ, ഏകജ്ഞാനിയായ ദൈവം എന്നാണ്. അത് ഗ്രീക്കിൾ, മോണോ സോഫൊ തിയോ (mono sofo theo) ആണ്.

6. “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.”  (1തിമൊ, 6:15). ഈ വാക്യത്തിൽ പറയുന്ന ഏകാധിപതി ഗ്രീക്കിൽ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis) ആണ്.

7. “താൻ  മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” ഈ വാക്യത്തിൽ പറയുന്ന താൻ മാത്രം അമർത്യതയുള്ളവൻ ഗ്രീക്കിൽ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian) ആണ്.

8. ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4). എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭിഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന ഏകകർത്താവായ ദൈവം ഗ്രീക്കിൽ, ടൺ മോണോൺ ഡെസ്പോറ്റിൻ തിയോൺ (ton monon despotin theon) എന്നാണ്,

9. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്.

10. “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളി, 15:4). ഈ വാക്യത്തിൽ പറയുന്ന ഏകപരിശുദ്ധൻ ഗ്രീക്കിൽ, മോണോസ് ഓസിയൊസ് (monos osios) ആണ്. അതായത്, മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, ഒന്നിനെ കുറിക്കുന്ന ഹൈസ് എന്ന പദമല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നോ? എന്നുവെച്ചാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഒരു ബഹുത്വമുണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. എന്തെന്നാൽ, യഹോവയായ ഏകദൈവമല്ലാതെ; യഹോവയ്ക്ക് സമനായോ, സദൃശനായോ, യഹോവയ്ക്ക് മുമ്പോ, പിമ്പോ മറ്റൊരുത്തനും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. യഹോവയായ ഏകദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യിസ്രായേൽ ജനത്തിനും പഴയപുതിയനിയമ എഴുത്തുകാർക്കും യഹോവയല്ലാതെ മറ്റൊരു ദൈവമുള്ളതായി അറിയില്ല. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ നാലാം നൂറ്റാണ്ടിൽ മാത്രം ഉണ്ടായ ബൈബിൾ വിരുദ്ധ ഉപദേശമാണ് ട്രിനിറ്റി. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14).

ഒന്നാം കല്പനയെക്കുറിച്ചാണ് നാം ഇതുവരെ ചിന്തിച്ചുകൊണ്ടിരുന്നത്. ഒന്നാം കല്പന ലംഘിച്ചാൽ എന്ത് സംഭവിക്കും എന്ന് വ്യക്തമായി ബൈബിളിൽ പറഞ്ഞിട്ടില്ല. എന്നാൽ, എന്ത് സംഭവിക്കും എന്നറിയാൻ, രണ്ടാം കല്പന ലംഘിച്ചാൽ എന്തു സംഭവിക്കും എന്ന് നോക്കിയാൽ മതി. രണ്ടാം കല്പന ലംഘിക്കുന്നവരെ ദൈവരാജ്യത്തിൽ പ്രവേശിപ്പിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). രണ്ടാം കല്പന ലംഘിക്കുന്നവരെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ലെങ്കിൽ, ഒന്നാം കല്പന ലംഘിക്കുന്നവരെ ദൈവം തൻ്റെ രാജ്യത്തിൽ താലപ്പൊലിയുമായി സ്വീകരിക്കുമോ? അതായത്, വിഗ്രഹാരധനയെക്കാൾ ഹീനവും പൈശാചികവുമായ പാപമാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം. മാനസാന്തരപ്പെട്ട് ഏകദൈവത്തിങ്കലേക്ക് തിരിഞ്ഞുവരുവാൻ ഇപ്പോഴും ഇട ശേഷിച്ചിട്ടുണ്ടെന്നാണ്, ദൈവത്തിൻ്റെ വചനം പറയുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!