സ്വർഗ്ഗീയരാജാവും ഭൗമികരാജാവും

സ്വർഗ്ഗീയരാജാവും ഭൗമികരാജാവും

“എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15)

യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി ഭരിക്കുമെന്നൊരു വിശ്വാസം എല്ലാ ക്രൈസ്തവർക്കുമുണ്ട്. അതിനാധാരമായ ചില തെളിവുകൾ ചൂണ്ടിക്കാണിക്കാനും ബൈബിളിലുണ്ട്: യേശുവിൻ്റെ ജനനത്തെക്കുറിച്ചു ദൂതൻ പ്രവചിക്കുമ്പോൾ, “അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല” എന്നു പ്രവചിച്ചിരുന്നു: (ലൂക്കോ, 1:32,33). യേശു ജനിച്ചശേഷം, “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?” എന്നു ചോദിച്ചുകൊണ്ടാണ് വിദ്വാന്മാർ ശിശുവായ യേശുവിനെ നമസ്കരിക്കാൻ വന്നത്: (മത്താ, 2:2). അവൻ യിസ്രായേലിന്റെ രാജാവാണെന്ന് നഥനയേൽ ഏറ്റുപറഞ്ഞു: (യോഹ, 1:49). “ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ” എന്നു സെബെദിപുത്രന്മാരുടെ അമ്മ അവനോടു പറഞ്ഞു: (മത്താ, 20:21). ദൈവാലത്തിലേക്കുള്ള രാജകീയ പ്രവേശത്തിൽ, “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്നു ജനങ്ങൾ ആർത്തുവിളിച്ചു: (യോഹ, 12:13,15; ഒ.നോ: സങ്കീ, 118:26). “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു നാടുവാഴികളുടെ പടയാളികൾ പരിഹസിക്കുകയും കന്നത്തടിക്കുകയും ചെയ്തു: (മത്താ, 27:29; മർക്കൊ, 15:18; യോഹ, 19:3). “യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ” എന്നാൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കാമെന്ന് ചിലർ പരിഹാസത്തോടെ പറഞ്ഞു: (മത്താ, 27:42; മർക്കൊ, 15:32). യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ’ എന്നു ക്രൂശിൽക്കിടന്നു മാനസാന്തരംവന്ന ഒരു കള്ളൻ പറഞ്ഞു: (ലൂക്കൊ, 23:42). അവൻ്റെ മരണശേഷം, “യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു:” (മത്താ, 27:37; മർക്കൊ, 15:26; ലൂക്കൊ, 23:38; യോഹ, 19:19). 

വാഗ്ദത്തപ്രകാരം മശീഹ അഥവാ ക്രിസ്തു എന്നാൽ; ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവാണ്. പക്ഷെ, യഥാർത്ഥത്തിൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. എന്നാൽ യേശുവിൻ്റെ ജനനംമുതൽ രാജത്വം യേശുവിൽ ആരോപിച്ചിരിക്കയാൽ, അവൻ ഭൂമിയിൽ രാജാവായി വാഴുമെന്നാണ് എല്ലാവരുംതന്നെ കരുതുന്നത്. എന്നാൽ യേശു പീലാത്തൊസിൻ്റെ അരമനയിൽ നില്ക്കുമ്പോൾ അവൻ യേശുവിനോട്: ‘നീ യെഹൂദന്മാരുടെ രാജാവോ’ എന്നു ചോദിച്ചതിന്നു യേശുവിൻ്റെ മറുപടി: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല” എന്നാണ് ഉത്തരം പറഞ്ഞത്. പീലാത്തൊസ് വീണ്ടും യേശുവിനോടു: “എന്നാൽ നീ രാജാവു തന്നേയല്ലോ” എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ” എന്നായിരുന്നു മറുപടി. (യോഹ, 18:33-37. ഒ.നോ: മത്താ, 27:11; മർക്കൊ, 15:2; ലൂക്കൊ, 23:3). രണ്ടു കാര്യങ്ങളാണ് യേശു അവിടെ പറഞ്ഞുവെച്ചിരിക്കുന്നത്: ഒന്ന്; തൻ്റെ രാജ്യം ഐഹികമല്ല അഥവാ ഇഹലോകത്തല്ല. “എൻ്റെ രാജ്യം ഭൗതികമല്ല” എന്നാണ് യേശു പറഞ്ഞതെങ്കിൽ ഈ ലോകത്ത് അവനൊരു ആത്മികരാജ്യമാണ് സ്ഥാപിക്കുന്നതെന്നു മനസ്സിലാക്കാമായിരുന്നു. എന്നാൽ എൻ്റെ രാജ്യം ഈ ലോകത്തല്ല (My kingdom is not of this world) എന്നു സ്പഷ്ടമായിട്ടാണ് പറഞ്ഞിരിക്കുന്നത്. രണ്ട്; എന്നാൽ ‘ഞാൻ രാജാവുതന്നേ.’ താൻ ഇഹലോകത്തിലെ രാജാവല്ലെന്നും; എന്നാൽ താൻ രാജാവുതന്നേ എന്നുമാണ് താൻ പറയുന്നത്. ദാവീദിൻ്റെ സന്തതിയെന്ന നിലയിൽ പുതിയനിയമത്തിൽ ഉടനീളം പറഞ്ഞിരിക്കുന്ന ക്രിസ്തുവിൻ്റെ ഭൗമിക രാജത്വം നുണയാണെന്ന് പറയാൻ പറ്റില്ല. എന്നാൽ, രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്ന ന്യായപ്രമാണ വ്യവസ്ഥപോലെ, യേശുക്രിസ്തു രണ്ടുവട്ടം പറഞ്ഞിരിക്കുന്നു: ‘എൻ്റെ രാജ്യം ഐഹികമല്ല’. (യോഹ, 8:17; 18:36). ഏതെങ്കിലും ഒന്ന് ശരിയാണെന്നോ, മറ്റേത് തെറ്റാണെന്നോ പറയാൻ കഴിയില്ല; കാരണം രണ്ടും പറയുന്നത് നമ്മുടെ കർത്താവാണ്; ദൈവവചനം പരസ്പരവിരുദ്ധമാകാനും പാടില്ല. അതിനാൽ രണ്ടും ശരിയാകണം. തൻ്റെ രാജ്യം ഐഹികമല്ലെന്ന് യേശുക്രിസ്തു പറയുന്നതും ക്രിസ്തു ദാവീദിൻ്റെ സിംഹാസനത്തിൽ എന്നേക്കും രാജാവായിരിക്കുമെന്നു പറയുന്നതും ഒരുപോലെ ശരിയാകണമെങ്കിൽ കുറഞ്ഞത് മൂന്നു ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം. ഒന്ന്; ഭൗമിക രാജാവ് യേശുക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്? രണ്ട്; “താൻ രാജാവുതന്നേ” എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൂമിയിലല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം? മൂന്നു; ഭൗമിക രാജാവല്ലാത്ത യേശുക്രിസ്തുവിൻ്റെ മേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു?

1. ഭൗമിക രാജാവ് യേശുക്രിസ്തു അല്ലെങ്കിൽ പിന്നെയാരാണ്?

ദൈവത്തിൻ്റെ അഭിഷിക്തന്മാരായി (ക്രിസ്തു) മുഴുവൻ യിസ്രായേൽ ഗോത്രങ്ങൾക്കും രാജാവായിരുന്നിട്ടുള്ളത് ശൗൽ (1ശമൂ, 15:17), ദാവീദ് (2ശമൂ, 5:3), ശലോമോൻ (1രാജാ, 1:34), രെഹബെയാം (1രാജാ, 11:43) എന്നിങ്ങനെ നാലുപേരാണ്. മേല്പറഞ്ഞ യിസ്രായേൽ രാജാക്കന്മാരൊന്നും നിത്യരായിരുന്നില്ലെന്ന് നമുക്കറിയാം. യഹോവയായ ദൈവം നിത്യരാജാവാണ്. (സങ്കീ, 145:13; യെശ, 44:6; യിരെ, 10:10; ദാനീ, 4:3; സെഫെ, 3:15). എന്നാൽ പഴയനിയമത്തിൽ യഹോവയായ ദൈവത്തെക്കൂടാതെ മറ്റൊരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അത് മറ്റാരുമല്ല, യഹോവയുടെ സ്വന്തജനമായ യിസ്രായേലാണ്.

യഹോവയുടെ രാജത്വം: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറ, 15:18). “നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീ, 115:3). “അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീ, 4:35. ഒ.നോ: ദാനീ, 4:3; 1തിമൊ, 1:17; 6:15; വെളി, 4:11). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). ജീവനുള്ള ദൈവവും ശാശ്വതരാജാവുമായ യഹോവ സ്വർഗ്ഗത്തിലെ നിത്യരാജാവാണ്: (യിരെ, 10:10). 

യിസ്രായേലിന്റെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) യിസ്ഹാക്കിൻ്റെയും (ഉല്പ, 26:5) യാക്കോബിൻ്റെയും (ഉല്പ, 28:13,14) വാഗ്ദത്തസന്തതിയും; ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ നിത്യരാജാവും (2ശമൂ, 7:12; 22:51; 1രാജാ, 2:33; 1ദിന, 17:11; സങ്കീ, 18:50; 89:3,4,29,36,37) നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34); വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1) ദൈവത്തിൻ്റെ ആദ്യജാതനും (പുറ, 4:22) യിസ്രായേലാണ്. ദൈവം തേജസ്സും അധികാരവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). സ്വന്തജനമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ്. ദൈവം ഭാവിയിൽ, തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി)

യേശുക്രിസ്തു ഭൗമിക രാജാവല്ലെന്നതിന് മറ്റൊരു തെളിവ്: യിസ്രായേലിനു രാജ്യം യഥാസ്ഥാനത്തായി കഴിയുമ്പോൾ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമിക രാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭരണം നടത്തുന്ന രാജാവും പ്രഭുവും ദാവീദായിരിക്കും: “എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും. എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.” (യേഹെ, 37:24,25. ഒ.നോ: യെശ, 55:3,4; യിരെ, 30:9; 33:15-21; യെഹെ, 34:23-24; ഹോശേ, 3:5; ആമോ, 8:11-12). വേറൊരു തെളിവ്: “എന്നാൽ, എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” ഈ വാക്യത്തിൽ ദൈവം എഴുന്നേല്പിക്കുന്ന പുരോഹിതൻ ദാവീദും അഭിഷിക്തൻ യിസ്രായേലുമാണ്. മറ്റൊരു തെളിവ്; അന്ന് പ്രഭു തനിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും യാഗം അർപ്പിക്കും: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22. ഒ.നോ: യെഹെ, 46:2-7,12-16). യേശുക്രിസ്തുവിന് യാഗം കഴിക്കേണ്ട ആവശ്യമില്ലല്ലോ. 

2. ‘താൻ രാജാവുതന്നേ’ എന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ; ഭൗമിക രാജാവല്ലെങ്കിൽ പിന്നെ എവിടെയാണ് അവൻ്റെ രാജത്വം?

ഈ പ്രപഞ്ചത്തിലെ മൂന്നു ലോകങ്ങളെക്കുറിച്ചാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്: സ്വർലോകം, ഭൂലോകം, അധോലോകം: (ഫിലി, 2:10). അതിൽ അധോലോകത്തിന് ഒരു രാജാവുണ്ട്; അബദ്ദോൻ അഥവാ അപ്പൊല്ലുവോൻ: (വെളി, 9:11). അല്ലെങ്കിലും, യേശുക്രിസ്തു അവിടുത്തെ രാജാവാണെന്ന് ആരും പറയില്ല. പിന്നെയുള്ളത് രണ്ട് രാജസ്ഥാനങ്ങളേയുള്ളു; ഒന്ന് സ്വർഗ്ഗത്തിലും, മറ്റൊന്ന് ഭൂമിയിലും. യഹോവയാണ് സ്വർഗ്ഗത്തിലെ നിത്യരാജാവ്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). “ഞാൻ രാജാവുതന്നേ” എന്നാണ് യേശുക്രിസ്തുൻ്റെ അവകാശവാദം. അവൻ ഭൂമിയിലെ രാജാവല്ലെങ്കിൽ സ്വർഗ്ഗത്തിലെ രാജാവുതന്നെ. എന്തെന്നാൽ, യഹോവയും യേശുക്രിസ്തുവും ഒരാളാണ്: ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9). താഴെ കൂടുതൽ വ്യക്തമാക്കയിട്ടുണ്ട്; ഇതും നോക്കുക: (ഇയ്യോ, 19:25=യോഹ, 1:14; സങ്കീ, 22:30,31=യോഹ, 19:30; സങ്കീ, 68:18=എഫെ, 4:8; സങ്കീ, 78:1,2=മത്താ, 13:34,35; യെശ, 25:8=എബ്രാ, 2:14-16; യെശ, 25:9=ലൂക്കൊ, 1:68; യെശ, 29:18=മത്താ, 11:4; യെശ, 29:19=മത്താ, 11:29; യെശ, 35:4=ലൂക്കൊ, 1:68; യെശ, 35:5,6=ലൂക്കൊ, 7:22; യെശ, 40:3=മത്താ, 3:3; യെശ, 43:10=പ്രവൃ, 1:8; യെശ, 45:22=പ്രവൃ, 4:12; യെശ, 45:23=ഫിലി, 2:10; യെശ, 54:5=എഫെ, 5:31,32; യെശ, 66:14-16=2തെസ്സ, 1:6,7; യിരെ, 31:31-34=ലൂക്കൊ, 22:20, എബ്രാ, 8:8-13; ഹോശേ, 1:7=മത്താ, 1:21, എബ്രാ, 2:14,15; ഹോശേ, 2:16=2കൊരി, 112; സെഖ, 9:9=മത്താ, 21:4; സെഖ, 9:11=മർകൊ, 14:24; സെഖ, 9:14=1തെസ്സ, 4:16; സെഖ, 11:13=മത്താ, 27:8,10; സെഖ, 12:10=യോഹ, 19:32, വെളി, 1:7; സെഖ, 14:4=പ്രവൃ, 1:11; സെഖ, 14:5=മത്താ, 25:31). പത്രൊസ് അപ്പൊസ്തലൻ പറയുന്ന ക്രിസ്തുവിൻ്റെ നിത്യരാജ്യം സ്വർഗ്ഗമാണ്: “ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.” (2പത്രൊ, 1:11. ഒ.നോ: 2കൊരി, 5:1; 2തെസ്സ, 2:12; 2തിമൊ, 4:1,18; എബ്രാ, 12:28). യേശുക്രിസ്തു പീലാത്തൊസിനോടു പറഞ്ഞത്: എൻ്റെ രാജ്യം ഐഹികമല്ല; എന്നാൽ താൻ രാജാവുതന്നേ. ക്രിസ്തുവിൻ്റെ രാജ്യവും രാജത്വവും ഭൂമിയിലല്ല; ഭൂമിയിയിലെ നിത്യരാജാവ് യിസ്രായേലാണ്. അതിനാൽ ‘എൻ്റെ രാജ്യം ഐഹികമല്ലെന്നു’ ക്രിസ്തു പറഞ്ഞത് ശരിയാണ്. യഹോവയായ ദൈവംതന്നെയാണ് മനുഷ്യനായി പ്രത്യക്ഷനായി ക്രൂശിൽമരിച്ച് അപ്രത്യക്ഷനായ ക്രിസ്തു. അതിനാൽ യഹോവ അഥവാ യേശുക്രിസ്തു സ്വർഗ്ഗീയരാജാവാണ്. (യിരെ, 10:10). അതിനാൽ, ‘ഞാൻ രാജാവുതന്നേ’ എന്നു അവൻ പറഞ്ഞതും തൻ്റെ രാജ്യം ഐഹികമല്ലെന്നു പറഞ്ഞതും ഒരുപോലെ ശരിയാണ്. 

3. ഭൗമിക രാജാവല്ലാത്ത യേശുക്രിസ്തുവിൻ്റെ മേൽ ഭൗമിക രാജത്വം എന്തുകൊണ്ട് ആരോപിച്ചിരിക്കുന്നു? 

യേശുക്രിസ്തുവും യഹോവയും ഒരാളാണെങ്കിൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയെന്ന നിലയിലുള്ള ഭൗമിക രാജത്വം ക്രിസ്തുവിൽ ആരോപിച്ചരിക്കുന്നത് എന്തുകൊണ്ടാണെന്നത് ചിന്തനീയമായ വിഷയമാണ്. വാഗ്ദത്തപ്രകാരം മശീഹ അഥവാ ക്രിസ്തു എന്നാൽ; ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട അഭിഷിക്തനായ നിത്യരാജാവാണെന്ന് തുടക്കത്തിൽ പറഞ്ഞതാണ്. എന്നാൽ ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ ക്രിസ്തു അഥവാ മശീഹ അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ബൈബിൾ ദൈവത്തിൻ്റെ രണ്ടു പുത്രന്മാരെക്കുറിച്ചുള്ള ചരിത്രമാണ്. ആദ്യത്തെയാൾ ഭൗമികസന്തതിയും രണ്ടാമത്തെയാൾ ആത്മികസന്തതിയും. പഴയനിയമത്തിലെ പുത്രൻ യിസ്രായേലെന്ന ക്രിസ്തുവും; പുതിയനിയമത്തിലെ പുത്രൻ യേശുക്രിസ്തുവും. ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമായവൻ യിസ്രായേലാണ്; അവൻ്റെ വാഗ്ദത്തങ്ങൾ അവനു നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പദവിയുമായി അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടതാണ് പുതിയനിയമത്തിലെ പുത്രൻ. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). അതായത്, ദൈവം തൻ്റെ ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ ലോകസ്ഥാപനം മുതൽ വാഗ്ദത്തം ചെയ്ത ആത്മികസന്തതിയാണ് ക്രിസ്തു: (മത്താ, 1:21; ലൂകൊ, 1:68; ഫിലി, 2:6-8; 1തിമോ, 3:14-16: എബ്രാ, 2:14-16). [വിശദമായറിയാൻ കാണുക: ഭൗമികസന്തതിയും ആത്മികസന്തതിയും]

യഹോവയും യേശുവും: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ ക്രിസ്തുവിനെയും അവൻ്റെ ശുശ്രൂഷയെയും യഥാർത്ഥമായറിയണമെങ്കിൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെയാണ് ആദ്യറിയേണ്ടത്. എന്തെന്നാൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ സന്തതിയുടെ പാപങ്ങളിൽനിന്ന് അവനെ രക്ഷിക്കുവാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്: (മത്താ, 1:21; ലൂക്കൊ, 1:68). ക്രിസ്തുവിൻ്റെ ശുശ്രൂഷ അനേകരും അറിയാതെപോയതിൻ്റെ കാരണം, യിസ്രായേലെന്ന ദൈവസന്തതിയായ ക്രിസ്തുവിനെ അറിയാതെപോയതുകൊണ്ടാണ്. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു യേശു യെഹൂദന്മാരോടും സ്വശിഷ്യരോടും പറയുന്നതിന് ഒരുപാട് അർത്ഥങ്ങളുണ്ട്. (യോഹ, 8:19; 14:7). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത യേശുവെന്ന പാപമറിയാത്ത മനുഷ്യനാണ് യേശുവെന്ന ക്രിസ്തു. തൻ്റെ സന്തതിക്കുവേണ്ടി അവൻ്റെ ദൈവമാണ് മനുഷ്യനായി വന്നത്. എന്തെന്നാൽ, യിസ്രായേലെന്ന ദൈവസന്തതിയിലൂടെയാണ് ദൈവം ലോകത്തിനു മുഴുവൻ രക്ഷ വാഗ്ദാനം ചെയ്തിരുന്നത്: (യെശു, 42:7; 49:6; യോഹ, 4:22).

പൂർവ്വ പിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേലാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാകയാലാണ് അവൻ അവനെ ആത്മാവിൽ എൻ്റെ കർത്താവ് അഥവാ യജമാനൻ എന്നു വിളിക്കുന്നത്: (1110:1). ദാവീദിൻ്റെ സന്തതിയായ വാഗ്ദത്തരാജാവ് യിസ്രായേൽ ആയതുകൊണ്ടാണ് അവൻ്റെ മറുവിലയായി വന്ന ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൽ അവൻ്റെ പദവികളൊക്കെ ആരോപിക്കപ്പെട്ടിരിക്കുന്നത്. (മത്താ, 1:21; എബ്രാ, 2:14-16). യേശുവിലൂടെയാണ് യിസ്രായേലിനു അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കിട്ടുന്നതും അവൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിയാകുന്നതും. പഴയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിനുള്ള പദവികളാണ് അവൻ്റെ രക്ഷിതാവായ യേശുക്രിസ്തുവിന് പുതിയനിയമത്തിൽ കാണുന്നത്. അഭിഷിക്തൻ അഥവാ ക്രിസ്തുവാണ് നിത്യരാജാവ്. പഴയപുതിയ നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ഏകക്രിസ്തു യിസ്രായേലാണ്: (1ശമൂ, 1:35; സങ്കീ, 132:10; പ്രവൃ, 4:26. ഒ.നോ: മത്താ, 22:42; മർക്കൊ, 12:35; ലൂക്കൊ, 20:41; യോഹ, 12:34; വെളി, 11:15; 12:10; 20:4,6). യിസ്രായേലാണ് ഭൗമികരാജാവെന്ന് വെളിപ്പാടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: 12:10; 20:4; 20:6). വെളിപ്പാടിൽ പറയുന്ന ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്, അവനാണ് ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ്; “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:27,28. ഒ.നോ: ദാനീ, 7:18,21,27). എന്നാൽ, യേശുക്രിസ്തുവെന്ന ആത്മികസന്തതിയാണ് ഭൗമികസന്തതിയായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം സാക്ഷാത്കരിച്ചു കൊടുക്കുന്നത്. അതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നതായി കാണുന്നത്.

“ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമത്തിൽ വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യഹോവയായ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവെന്ന (യോഹ, 14:26) ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളുടെയും നാമം യേശുക്രിസ്തു എന്നായി. (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ദൈവപുത്രനെന്ന പദവിയല്ലാതെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത് അവനാണ്, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു: (യോഹ, 20:28; തീത്തൊ, 2:12: എബ്രാ, 13:8). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:15; ആവ, 10:17). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22; യോവേ, 2:32).

ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16).

യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നറിയാതെ യേശു ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാർ ശ്രമിച്ചിരുന്നു. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? അതുപോലൊരു അബദ്ധമാണ് അനേകരും വിശ്വസിക്കുന്നത്. ദൈവത്തിൻ്റെ സാക്ഷാൽ പുത്രൻ ആരാണെന്നോ, യഥാർത്ഥ ഭൗമികരാജാവായ ക്രിസ്തു ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാതെപോകുന്നത് ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗീയരാജാവായ യഹോവ അഥവാ യേശുക്രിസ്തുവിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

കൂടുതൽ അറിവിലേക്കായി കാണുക: 

പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

യിസ്രായേലിൻ്റെ പദവികൾ

നൂറ്റിപ്പത്താം സങ്കീർത്തനം

തൈലാഭിഷേകം

തൈലാഭിഷേകം

മത്തായിയും മർക്കൊസും യോഹന്നാനും പറയുന്ന തൈലാഭിഷേകം ഒരേ സംഭവത്തിന്റെ വിവരങ്ങൾ തന്നെയാണെന്നാണ് അനേകരും മനസ്സിലാക്കുന്നത്. എന്നാൽ കാര്യങ്ങൾ സൂക്ഷ്മായി പരിശോധിക്കുമ്പോൾ രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതിന്റെ പ്രധാനകാരണം ഒരേ സംഭവത്തിന്റെ രണ്ട് ദൃക്സാക്ഷിമൊഴികളിൽ ഇത്രയധികം വൈരുദ്ധ്യം അസ്വഭാവികമാണ് എന്നുള്ളതാണ്. മത്തായിയുടെയും മർക്കൊസിന്റെയും വിവരണങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. മാത്രമല്ല, മർക്കൊസ് ദൃക്സാക്ഷിയുമല്ല. പത്രോസിന്റെ ദ്വിഭാഷിയായിരുന്ന മർക്കൊസ് പത്രാസിൽനിന്ന് കേട്ടകാര്യങ്ങളാണ് എഴുതിയിരിക്കുന്നത്. എന്നാൽ മത്തായിയും യോഹന്നാനും ബേഥാന്യയിലെ തൈലാഭിഷേകത്തിന്റെ ദൃക്സാക്ഷികളാണ്. കേവലം എട്ടുവാക്യങ്ങൾ വീതമുള്ള രണ്ടുപേരുടേയും വിവരണത്തിൽ ഒൻപത് വ്യത്യാസങ്ങൾ ദൃശ്യമാണ്. അത് തൈലാഭിഷേകങ്ങൾ വ്യത്യസ്തമാണെന്ന് തെളിവു നല്കുന്നു. അത് ചുവടെ ചേർക്കുന്നു:

1. ഒന്നാമത്തെ തൈലാഭിഷേകം പെസഹയ്ക്ക് ആറുദിവസം മുമ്പാണ് . (യോഹ, 12:1) = രണ്ടാമത്തേത് രണ്ടുദിവസം മുമ്പാണ്. (മത്താ, 262).

2. ഒന്നാമത്തേതിൽ, അത്താഴം എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 12:2) = രണ്ടാമത്തേതിൽ, അത്താഴമെന്നോ, വിരുന്നെന്നോ പറഞ്ഞിട്ടില്ല.

3. ഒന്നാമത്തേത്, ലാസറിന്റെ വീട്ടിലാണ്. (യോഹ, 12:2) = രണ്ടാമത്തത്, കുഷ്ഠരോഗിയായ ശീമോന്റെ വീട്ടിലാണ്. (മത്താ, 26:6).

4. ഒന്നാമത്തേതിൽ, ലാസറിന്റെ സഹോദരിയായ മറിയയാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, പേരുപറയാത്ത ഒരു സ്ത്രീയാണ്. (മത്താ, 26:7).

5. ഒന്നാമത്തേതിൽ, മറിയ യേശുവിന്റെ കാലിലാണ് തൈലം പൂശുന്നത്. (യോഹ, 12:3) = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീ യേശുവിന്റെ തലയിലാണ് തൈലം ഒഴിക്കുന്നത്. (മത്താ, 26:7).

6. ഒന്നാമത്തേതിൽ, യൂദായാണ് പുറുപിറുക്കുന്നത്. (യോഹ, 12:4) = രണ്ടാമത്തേതിൽ, ശിഷ്യന്മാരെന്നാണ് പറഞ്ഞിരിക്കുന്നത്. (മത്താ, 26:8).

7. ഒന്നാമത്തേതിൽ, “ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു” എന്നാണ് ചോദിക്കുന്നത്. (യോഹ, 12:5) = രണ്ടാമത്തേതിൽ, “ഇതു വളരെ വിലക്കുവിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ” എന്നാണ്. (മത്താ, 26:9).

8. ഒന്നാമത്തേതിൽ, മറിയയെക്കുറിച്ച് യേശു പ്രത്യേകിച്ചൊന്നും പറയുന്നില്ല = രണ്ടാമത്തേതിൽ, മറ്റേ സ്ത്രീയെക്കുറിച്ച് സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തത് അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു പറയുന്നുണ്ട്. (മത്താ, 26:13).

9. ഒന്നാമത്തേതിൽ, ലാസറിനെയും മറിയയേയും പറഞ്ഞിട്ടുണ്ട്. (യോഹ, 12:2,3) = രണ്ടാമത്തേതിൽ, രണ്ടുപേരെക്കുറിച്ചും പറയുന്നില്ല.

ഇത് ഒരേ സംഭവമായിരുന്നുവെങ്കിൽ ഇത്രയും വ്യത്യാസങ്ങൾ ഒരിക്കലും സംഭവിക്കുമായിരുന്നില്ല. അതിന് തെളിവാണ് മത്തായിയും മർക്കൊസും രേഖപ്പെടുത്തിയിരിക്കുന്ന ഒരേ സംഭവങ്ങളുടെ പൊരുത്തം. (മത്താ, 26:6-14, മർക്കൊ, 14;3-9). മാത്രമല്ല, ഒന്നാമത്തെ സംഭവത്തിൽ യൂദാ മാത്രമാണ് മുഷിഞ്ഞത്. സംഭവം ആവർത്തിച്ചതിന്റെ തെളിവാണ് മുഷിച്ചിൽ മറ്റു ശിഷ്യന്മാരിലേക്കും വ്യാപിച്ചത്. യേശുവിന്റെ മരണം ശിഷ്യന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നതുകൊണ്ട് ആ മുഷിച്ചിൽ സ്വാഭാവികവുമാണ്. ഒന്നാമത്തെ സംഭവത്തിൽ ലാസർ യേശുവിനൊപ്പം പന്തിയിലായിരുന്നതുകൊണ്ട് അതിഥിയായിരുന്നുവെന്നും തന്മൂലം വിരുന്ന് ലാസറിന്റെ വീട്ടിലല്ലായിരുന്നു; ശീമൊൻ്റെ വീട്ടിലെ സംഭവമാണ് സമവീക്ഷണ സുവിശേഷകന്മാർ പറയുന്നതെന്ന് കരുതുന്നതിലർത്ഥമില്ല. കാരണം, ലാസർ ഇന്നൊരു സാധാരണ വ്യക്തിയല്ല; ഉയിർത്തെഴുന്നേറ്റവനാണ്. തന്മൂലം തന്റെ സ്വന്തഭവനത്തിൽ പോലും താനൊരു വിശിഷ്ടവ്യക്തിയാണ്. യേശുവിനൊപ്പം ലാസറിനെയും കൊല്ലണമെന്ന് മഹാപുരോഹിതന്മാർ ആലോചിച്ചതും അതുകൊണ്ടാണ്. (യോഹ, 12:11). മാത്രമല്ല, അടുത്ത സംഭവത്തിൽ ലാസറിനേയും മറിയയേയും കാണുന്നുമില്ല. അതായത്, യോഹന്നാൻ പറയുന്നത് ലാസറിൻ്റെ വീട്ടിലെ ഒന്നാമത്തെ സംഭവും, മത്തായി പറയുന്നത് കുഷ്ഠരോഗിയായിരുന്ന ശീമോൻ്റെ വീട്ടിലെ രണ്ടാമത്തെ സംഭവവുമാണ്. കുഷ്ഠരോഗിയായിരുന്ന ശിമോൻ്റെ വീട്ടിലെന്ന് എടുത്തുപറഞ്ഞിരിക്കയാൽ, അവൻ യേശു സൗഖ്യം നല്കിയ വ്യക്തികളിൽ ഒരാളാണെന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ തന്നെ ഉയിർത്തെഴുന്നേല്പിച്ച യേശുവിന് ഒരു വിരുന്നുകൊടുക്കാൻ ലാസറും കുടുംബവും എത്രയധികം കടപ്പെട്ടിരിക്കുന്നു.

ഉയിർപ്പുഞായർ

ഉയിർപ്പുഞായർ ഒരു വിഹഗവീക്ഷണം

യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ചയിലെ സംഭവങ്ങൾ നാലു സുവിശേഷങ്ങളും ചേർത്തു ചിന്തിക്കുമ്പോൾ ഇങ്ങനെ മനസ്സിലാക്കാം.

ഞായറാഴ്ച അതിരാവിലെ യേശു ഉയിർത്തെഴുന്നേറ്റു: “അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ അവൻ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാൺമിൻ” എന്ന ദൂതന്റെ വാക്കുകൾ നോക്കുക. (മത്താ, 28:6; ലൂക്കോ, 24:6). തുടർന്നു നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു; വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. (മത്താ, 27:52-53). അതിനുശേഷം കുറഞ്ഞത് അഞ്ചു സ്ത്രീകൾ യേശുവിനെ പൂശേണ്ടതിനു സുഗന്ധവർഗ്ഗങ്ങളുമായി കല്ലറയിലേക്കുപോയി. (മത്താ, 28:1; മർക്കൊ, 16:1; ലൂക്കോ, 8:2-3; 24:10). “കല്ലറയുടെ വാതിൽക്കൽനിന്നു നമുക്കുവേണ്ടി ആർ കല്ലുരുട്ടി ക്കളയും” എന്നു തമ്മിൽ പറഞ്ഞുകൊണ്ടണവർ പോയത്. (മർക്കൊ, 16:3). എന്നാൽ അവർ എത്തുന്നതിനു മുമ്പേ വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. (മത്താ, 28:2). മഗ്ദലക്കാരി മറിയ കല്ലറ തുറന്നുകിടക്കുന്നത് കണ്ടയുടനെ ഓടിപ്പോയി പത്രാസിനെയും യോഹന്നാനെയും വിവരമറിയിച്ചു. (യോഹ, 20:2). അപ്പോൾ മറിയ ഒഴികെയുള്ള സ്ത്രീകൾ ദൂതനുമായി സംസാരിച്ചു കൊണ്ട് നില്ക്കുകയായിരുന്നു. (മത്താ, 28:5-7; മർക്കൊ, 16:6-7; ലൂക്കോ, 24:5-7). സ്ത്രീകൾ കല്ലറയ്ക്കൽനിന്നു പോയശേഷം പത്രൊസും യോഹന്നാനും ഓടി അവിടെയെത്തി; മറിയ പറഞ്ഞകാര്യം കണ്ടു ബോധ്യപ്പെട്ടുവെങ്കിലും യേശു ഉയിർത്തെഴുന്നേറ്റ കാര്യം വിശ്വസിച്ചില്ല. (യോഹ, 20:3-10). പത്രൊസും യോഹന്നാനും മടങ്ങിപ്പോയശേഷവും മറിയ കരഞ്ഞുകൊണ്ട് അവിടെത്തന്നെ നിന്നു. (യോഹ, 20:11). അപ്പോൾ രണ്ടുദൂതന്മാർ യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്ത് ഒരാൾ തലയ്ക്കലും വേറൊരാൾ കാൽക്കലും ഇരിക്കുന്നതു കണ്ടു. (യോഹ, 20:12). മറിയ ദൂതന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ യേശുവും അവിടെയെത്തി. (യോഹ, 20:14). ആദ്യം മനസ്സിലായില്ലെങ്കിലും ‘മറിയയേ’ എന്നു വിളിച്ചപ്പോൾ യേശുവിനെ അവൾക്ക് മനസ്സിലായി. (യോഹ, 20:15,16). അതിനുശേഷം യേശു പിതാവിനെ അടുക്കൽ കയറിപ്പോയി. (യോഹ, 20:17). അതിന്റെശേഷം കല്ലറ കണ്ടുമടങ്ങിയ മറിയ ഒഴികെയുള്ള സ്ത്രീകൾക്ക് യേശു പ്രത്യക്ഷനായി. (മത്താ, 28:9). ശിഷ്യന്മാരോട് ഗലീലയ്ക്ക് പോകുവാനും അവിടെ അവർ തന്നെ കാണുമെന്നും പറയാൻ പറഞ്ഞു. (മത്താ, 28:10). അതിനുശേഷം യേശു പത്രൊസിനു പ്രത്യക്ഷനായി. (ലൂക്കോ, 24:34). അതിന്റെ ശേഷം എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി. (ലൂക്കോ, 24:13-35). ഒടുവിലായി അന്നുവൈകിട്ട് തോമാസ് ഒഴികെയുള്ള ശിഷ്യന്മാർക്ക് യേശു പ്രത്യക്ഷനായി. (യോഹ, 20:19-23).

ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം

ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം

യേശുവിൻ്റെ ക്രൂശുമരണം ഒരു ബുധനാഴ്ച ആയിരുന്നുവെന്നും; അല്ല, വ്യാഴാഴ്ച ആയിരുന്നുവെന്നും; അതുമല്ല, വെള്ളിയാഴ്ച ആയിരുന്നെന്നും വിശ്വസിക്കപ്പെടുന്നു. അതിനായി ഓരോരുത്തരം പറയുന്ന ന്യായങ്ങളും വ്യത്യസ്തമാണ്. നമുക്കോരോന്നും പരിശോധിക്കാം:

ബുധനാഴ്ചവാദികൾ

ബുധാഴ്ചയാണ്‌ ക്രിസ്തു മരിച്ചതെന്ന് പഠിപ്പിക്കുന്നവര്‍ പറയുന്ന ഒന്നാമത്തെ കാര്യം: ആ ആഴ്ചയില്‍ രണ്ടു ശബ്ബത്തുകള്‍ ഉണ്ടായിരുന്നു എന്നാണ്. മര്‍ക്കോസ് 16:1 പ്രകാരം സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനുശേഷം ആയിരുന്നു എന്നു കാണാവുന്നതാണ്‌. ലൂക്കോസ് 23:56 പ്രകാരം നോക്കിയാല്‍ അവര്‍ സുഗന്ധവര്‍ഗ്ഗം ഒരുക്കിയ ശേഷം ”ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു” എന്നും വായിക്കുന്നു. തന്മൂലം, മര്‍ക്കോസ് പറയുന്ന ശബ്ബത്ത്‌ യോഹന്നാൻ 19:31-ൽ പറയുന്ന പെരുന്നാളുകളോട് ബന്ധപ്പെട്ട വലിയ ശബ്ബത്താണ്. അതായത് മർക്കൊസ് പറയുന്നത് വലിയ ശബ്ബത്തും, ലൂക്കോസ് പറയുന്നത് ആഴ്ചതോറുമുള്ള സാധാരണ ശബ്ബത്തും. ആഴ്ചതോറുമുള്ള ശബ്ബത്തുകൾ കൂടാതെ യെഹൂദന് വർഷത്തിൽ ഏഴ് ശബ്ബത്തുകൂടി ഉണ്ടെന്ന് ഇക്കൂട്ടർ കരുതുന്നു.

രണ്ടാമത്; യേശു മത്തായിയിൽ പറയുന്ന കാര്യമാണ്: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്താ, 12:40). ഈ വാക്യപ്രകാരം യേശു ബുധനാഴ്ച മരിച്ചാൽ മാത്രമേ ”മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ” അഥവാ കല്ലറയിൽ യേശുവിന് ആയിരിക്കാൻ കഴിയുകയുള്ളു. കണക്കിങ്ങനെ:

ദിവസം 1: ബുധൻ 6 pm മുതല്‍ വ്യാഴം 6 am വരെ ഒരു രാത്രി — വ്യാഴം 6 am മുതല്‍ വ്യാഴം 6 pm വരെ ഒരു പകൽ.

ദിവസം 2: വ്യാഴം 6 pm മുതല്‍ വെള്ളി 6 am വരെ ഒരു രാത്രി — വെള്ളി 6 am മുതല്‍ വെള്ളി 6 pm വരെ ഒരു പകല്‍.

ദിവസം 3: വെള്ളി 6 pm മുതല്‍ ശനി 6 am വരെ ഒരു രാത്രി — ശനി 6 am മുതല്‍ ശനി 6 pm വരെ ഒരു പകല്‍. ആകെ മൂന്നു രാത്രിയും മൂന്നു പകലും.

മൂന്നാമത്; യേശു ക്രൂശിക്കപ്പെട്ടുവെന്നു പൊതുവെ വിശ്വസിക്കുന്ന വെള്ളിയാഴ്ച പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളാണ്. എന്നാൽ പെസഹകുഞ്ഞാട് അറുക്കപ്പെടേണ്ടത് അതിൻ്റെ തലേദിവസമായ പെസഹ പെരുന്നാളിൻ്റെ അന്ന് അഥവാ വ്യാഴാഴ്ചയാണ്. പെസഹപ്പെരുന്നാൾ വ്യാഴാഴ്ചയാണെന്നു വിശ്വസിക്കുന്നവര്‍ ക്രൂശീകരണവും വ്യാഴാഴ്ച നടന്നു എന്ന് വിശ്വസിക്കേണ്ടതല്ലേ? ഇതൊക്കെയാണ് ബുധനാഴ്ച വാദികളുടെ ന്യായങ്ങൾ.

വ്യാഴാഴ്ചവാദികൾ

വ്യാഴാഴ്ചയാണ് യേശു ക്രൂശിക്കപ്പെട്ടതെന്ന് കരുതുന്നവർ പറയുന്നത്; ഏകദേശം ഇരുപതോളം സംഭവങ്ങള്‍ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ സംഭവിച്ചിട്ടുണ്ടെന്നും, അത്രയും കാര്യങ്ങൾ സംഭവിക്കണമെങ്കില്‍ വെള്ളിയാഴ്ച വൈകിട്ടു തുടങ്ങി ഞായര്‍ അതികാലത്തു വരെയുള്ള സമയത്തിനിടയില്‍ അവ അസാദ്ധ്യമാണെന്നാണ് അവർ വാദിക്കുന്നത്. യേശുവിൻ്റെ മരണത്തിനും പുനരുദ്ധാരണത്തിനും ഇടയില്‍ യെഹൂദന്മാരുടെ ശബ്ബത്തു നാളായ ശനിയാഴ്ച മാത്രമാണ്‌ മുഴുദിവസമായി ശേഷിക്കുന്നത്‌. ഇതിനിടയില്‍ ഒരു ദിവസം കൂടി ഉണ്ടെങ്കിലേ മതിയാകയുള്ളു അതിനാൽ വ്യാഴാഴ്ചയാണ് യേശു മരിച്ചതെന്ന് അവർ കരുതുന്നു.

രണ്ടുകൂട്ടർക്കുമുള്ള മറുപടി

ഒന്നാമത്തേത്: രണ്ട് ശബ്ബത്തുകളെപ്പറ്റി ബൈബിൾ പറയുന്നുണ്ടോ? ഉണ്ട്. അതുപക്ഷെ, ബുധനാഴ്ചവാദികൾ പറയുന്നപോലെയല്ല. അവർ പറയുന്നത്; ആഴ്ചതോറുമുള്ള ശബ്ബത്തുകൾ കൂടാതെ, അഞ്ച് പെരുന്നാളുകളോടുമുള്ള ബന്ധത്തിലും ശബ്ബത്തുകളുണ്ടെന്നാണ്. അതിന്റെ കാരണം; ശബ്ബത്തിൻ്റെ കല്പനകൾ മറ്റു പെരുന്നാളുകളിലും ഉണ്ടത്രേ. നമുക്കു നോക്കാം: “ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.” (ലേവ്യ, 23:3). “അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം” (പുറം, 35:2). ഇതാണ് ശബ്ബത്തിനുള്ള കല്പന. അവർ പറയുന്ന പെരുന്നാളുകളോടുള്ള ബന്ധത്തിലെ ഏഴ് ശബ്ബത്തുകൾ ഇതാണ്: പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളിൽ രണ്ടെണ്ണം (ലേവ്യ, 23:7-8); ആദ്യഫലപ്പെരുന്നാളിനു ഒരെണ്ണം (23:21); പാപപരിഹാരദിവസം ഒരെണ്ണം (23:27-32); കാഹളനാദോത്സവത്തിനു ഒരെണ്ണം (23:24-25); കൂടാരപ്പെരുന്നാളിന് ഒരെണ്ണം (23:34-36). ഇതിൽ പാപപരിഹാരദിവസം ഒഴികെള്ള പെരുന്നാളുകളുടെ കല്പന ഇതാണ്: “വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു.” (ലേവ്യ, 23:7,8, 21, 24,25, 34-36). ശബ്ബത്തിൻ്റെ കല്പനയാണോ മറ്റു പെരുന്നാളുകൾക്കുള്ളത്? സഭായോഗം മാത്രമാണ് ഒരുപോലെ പറഞ്ഞിട്ടുള്ളത്. വേലയുടെ കാര്യം വ്യത്യസ്തമാണ്. “ശബ്ബത്തിൽ വേല ചെയ്യരുതെന്നും വേല ചെയ്യുന്നവൻ മരിക്കേണമെന്നാണ് ആഴ്ചതോറുമുള്ള ശബ്ബത്തിൻ്റെ കല്പന.” “പെരുന്നാളുകളിലുള്ള ശബ്ബത്തിൻ്റെ കല്പന സാമാന്യവേല യാതൊന്നും ചെയ്യരുതെന്നാണ്.” ഇംഗ്ലീഷിൽ servile work (അടിമവേല, ദാസ്യവേല) എന്നാണ് (ABP, ACV, AFV11, ASV, BB, BSV, BST, CGV, CPDV, DBT, DBYe, DRB, DRC, EMP, ERV, GB, HKJV, ISV, JUB, JPS, KJV, LOT, LST, LSV, LT, LXX’12-u, LXXe, NMV’18, Niobe, PCE, RHB, RNKJV, RV, WBT, YLT) അധികം പരിഭാഷകളിലും കാണുന്നത്. Field-work (BBE); ordinary work (CJB, ESV, NLT, TLB); work fo bodage (CVB); laborious work (AB, EMB, GB1, NASB, TB, TRC); usual work (FBV); regular work (BSB, GW20, GWT, LEB, NEB, NET, NHEB, NIG, NIRV, NIV, t4t, WEB); manner of work (LBP); common work (LHB); customary work (Logos, NKJV); daily work (CSB, GNY, HCSB, NEB; NSB); hard work (NLV); work at your occupation (NRSV-CI); work of labor (ABPE, PHBT, RcV’03, SLT); sacrificial service (Thomson) എന്നിങ്ങനെയും കാണുന്നു. സാമാന്യവേല ചെയ്യരുതെന്നു പറയുന്നത്. അത് ഒരു വേലയും ചെയ്യരുതെന്ന കല്പനയ്ക്ക് തുല്യമാണോ? മാത്രമല്ല, പെരുന്നാളുകളിൽ വേല ചെയ്യുന്നവൻ മരിക്കേണമെന്ന് പറഞ്ഞിട്ടുമില്ല. എന്നാൽ മഹാപാപപരിഹാര ദിവസമായ തിഷ്റി 10-ാം തീയതി ഒരു മഹാശബ്ബത്താണ്: “അതു നിങ്ങൾക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.” (ലേവ്യ, 23:32). “അന്നു ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽ നിന്നു നശിപ്പിക്കും.” (ലേവ്യ, 23:30). ഇതിൽനിന്ന് ആഴ്ചതോറുമുള്ള ശബ്ബത്തു കൂടാതെ ശരിയായ ഒരു ശബ്ബത്തുള്ളത് പാപപരിഹാരദിവസം മാത്രമാണെന്ന് മനസ്സിലാക്കാം.

എന്നാൽ ലേവ്യർ 23:24-ൽ കാഹളധ്വനിയുടെ പെരുന്നാളിനോടുള്ള ബന്ധത്തിലും; 23:39-ൽ കൂടാരപ്പെരുന്നാളിനോടുള്ള ബന്ധത്തിലും ‘വിശുദ്ധസ്വസ്ഥത’ എന്നു സത്യവേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നതിൻ്റെ എബ്രായപദം ശബ്ബത്തോൺ (shabbathown) ആണ്. ഇതിനെ KJV പോലുള്ള ചില ഇംഗ്ലീഷ് പരിഭാഷകൾ ശബ്ബത്തെന്നു തർജ്ജമ ചെയ്തിട്ടുണ്ട്. യഥാർത്ഥ ശബ്ബത്തിനെ കുറിക്കുന്ന വേദഭാഗങ്ങളിലും ‘സ്വസ്ഥത’ എന്നയർത്ഥത്തിൽ ഈ പദമുണ്ടെങ്കിലും, തുടർന്ന് ശബ്ബത്തെന്ന (shabbath) കൃത്യമായ എബ്രായ പദവും ഉണ്ട്. ഉദാ: “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത (shabbathown) ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു (shabbath). ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.” (പുറ, 16:23. ഒ.നോ: 31:15; 35:2). ഇവിടെ നോക്കുക; സ്വസ്ഥത കഴിഞ്ഞിട്ട് ശബ്ബത്തെന്നു കൃത്യമായി പറയുന്നുണ്ട്. ഇനി, സ്വസ്ഥതയെന്ന ശബ്ബത്തോൺ എന്ന പദത്തെ ശബ്ബത്തെന്നു മനസ്സിലാക്കിയാൽപ്പോലും; പെസഹായോടും, പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാളിനോടുള്ള ബന്ധത്തിലും ശബ്ബത്തോൺ എന്നപദം ഉപയോഗിച്ചിട്ടില്ലെന്നത് കുറിക്കൊള്ളുക.

വലിയ ശബ്ബത്ത്: ഇനി, അവശേഷിക്കുന്ന ചോദ്യം: യോഹന്നാൻ 19:31-ൽ പറയുന്ന വലിയ ശബ്ബത്ത് ഏതാണെന്നതാണ്. പെസഹയോടു ബന്ധപ്പെട്ടോ, പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാളിനോട് ബന്ധപ്പെട്ടോ ഒരു ശബ്ബത്തിനെക്കുറിച്ച് യാതൊരു സൂചനയും പഴയനിയമത്തിലില്ല. ഒരു മഹാശബ്ബത്ത് പഴയനിയമത്തിൽ ഉള്ളത് പാപപരിഹാരദിവസമാണ്: (ലേവ്യ, 16:1-34; സംഖ്യാ, 29:7-11). ആ ദിവസം വേല ചെയ്യുന്നവനെ ജനത്തിൻ്റെ ഇടയിൽനിന്നു ഛേദിച്ചുകളയണമെന്നാണ് കല്പന: (ലേവ്യ, 23:27-32). അതിനാൽ, പുതിയനിയമത്തിലെ വലിയ ശബ്ബത്തെന്നത് സന്ദിഗ്ധമായ ഒരു വിഷയമാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളായ William Tyndale Bible (1525), Coverdale Bible (1535), Matthew’s Bible (1537), Great Bible (1539), Bishops’ Bible (1568), Geneva Bible (1587), King James (1611), Noah Webster Bible (1833) തുടങ്ങിയ എല്ലാ പരിഭാഷകളിലും പ്രസ്തുത ഭാഗം സന്ദിഗ്ധമാകയാൽ (for that sabbath day was an high day)എന്നഭാഗം ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഇംഗ്ലീഷിലെ ഒട്ടുമിക്ക പരിഭാകളിലും ആ പ്രയോഗം ബ്രാക്കറ്റിലാണുള്ളത്: (AB, ABP, ABY, ACV, AFV, AKJV, ASV, AUV, BB, BBE, BKJV, BLB’16, BLT, BSC, BV2020, CB, CGV, CLNT, COMM, CPDV, CSB, CVB, DBT, DBYe, DHB, Diaglott, DLNT, DRB, DRC, EHV, EMTV, EOB’13, ERV, ESV, FBV, GB, GB1, GDBY, GLW, GNT, HCSB, HKJV+, HNT, H-NT, JUB, KJV, LEB, LET, LHB, LONT, LST, LSV, Logos, MLV’19, MNT, NASB, NET, NHEB, NHEM-JM, NHEB-ME, NHEB-Y, NKJV, NMB, NMV’18, NLT, NTM, NumNT, OEB-cw, OEB-us, PCE, Phi, RHB, RKJNT, RNKJV, RSV, RSV-CE, RSV-CI, RV, RWV+, RcV’03, SLT, TB, TLB, TRC, Thomson, WBT, WEB, WMNT, WNT, W-NT, Wir-BT, YLT). മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലിയുടെ മൂന്നു പരിഭാഷകളിലും (1829, 1843, 1876), പുതിയലോകം ഭാഷാന്തരത്തിലും ബ്രാക്കറ്റിലാണുള്ളത്. പുരാതന കയ്യെഴുത്തുപ്രതികളിൽ ഇല്ലാത്തതും സംശയമുള്ളതുമായ ഭാഗങ്ങളാണ് സാധാരണ ബ്രാക്കറ്റിലിടുന്നത്. ഇംഗ്ലീഷിലെ ഏകദേശം എല്ലാ പരിഭാഷകളിലും ബ്രാക്കറ്റിൽ കാണുന്നതിനാലും, പഴയനിയമത്തിൽ തെളിവില്ലാത്തതിനാലും നാലു സുവിശേഷങ്ങളിൽ മൂന്നിലും ഇല്ലാത്തതിനാലും രണ്ടു ശബ്ബത്തെന്നത് അനേകം വേദഭാഗങ്ങൾക്ക് എതിരാകയാലും വലിയ ശബ്ബത്തെന്നത് പരിഭാഷാ പ്രശ്നമാകാനാണ് കൂടുതൽ സാധ്യത. ഇനിയത് ബൈബിളിൻ്റെ ഭാഗമാണെന്നുതന്നെ വന്നാലും പെരുന്നാളുകളുടെ ഇടയ്ക്കുവരുന്ന ആഴ്ചതോറുമുള്ള ശബ്ബത്തിനെയാണ് ”വലിയ ശബ്ബത്തു” എന്നു പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കിയാൽ മതിയാകും.

അടുത്തത്; മര്‍ക്കോസ് 16:1 പ്രകാരം, സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങിയത്‌ ശബ്ബത്തിനുശേഷം ആയിരുന്നു എന്നും, ലൂക്കോസ് 23:56 പ്രകാരം ശബ്ബത്തിനു മുമ്പാണെന്നും കാണാം. ഇതിനെ, ബുധനാഴ്ചവാദികൾ രണ്ട് വ്യത്യസ്ത ശബ്ബത്തുകളായി മനസ്സിലാക്കുന്നു. അതായത്, മർക്കൊസ് പറയുന്നത് വ്യാഴാഴ്ചത്തെ പ്രത്യേക ശബ്ബത്തിനെക്കുറിച്ചും. ലൂക്കൊസ് പറയുന്നത് ആഴ്ചതോറുമുള്ള ശബ്ബത്തിനെക്കുറിച്ചും ആണെന്ന് അവർ കരുതുന്നു. ഇതിൻ്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ എളുപ്പമാണ്. മർക്കൊസും ലൂക്കൊസും പറയുന്ന, സുഗന്ധവർഗ്ഗം ഒരുക്കിയ സ്ത്രീകൾ ആരാണെന്ന് പരിശോധിച്ചാൽ മതിയല്ലോ. വ്യത്യസ്ത സ്ത്രീകളാണെങ്കിൽ, രണ്ടാമതൊരു ശബ്ബത്തിന് ബൈബിളിൽ തെളിവില്ലെങ്കിലും, രണ്ട് ശബ്ബത്തുണ്ടെന്ന് നമുക്ക് സമ്മതിച്ചുകൊടുക്കാം. ഇനി, അവർ ഒരേ സ്ത്രീകളാണെങ്കിൽ, ബുധനാഴ്ച വാദികൾ ഉണ്ടെന്നു പറയുന്ന രണ്ട് ശബ്ബത്തിലും അവർ സുഗന്ധവർഗ്ഗം ഒരുക്കേണ്ട കാര്യമില്ലല്ലോ? ഒന്നാമത്, അവർ ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകളാണെന്ന് മർക്കൊസും ലൂക്കൊസും ഒരുപോലെയാണ് പറയുന്നത്. (മർക്കൊ, 15:41; ലൂക്കൊ, 23:49,54). രണ്ടാമത്, അവർ ആരൊക്കെയാണെന്ന് നോക്കാം. “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.” (മർക്കൊസ, 16:1). അടുത്തത്, “അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ.” (ലൂക്കോ, 24:10). മൂമ്മൂന്ന് സ്ത്രീകളുടെ പേരാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. അതിൽ, രണ്ടുപേരും പറയുന്നതിൽ, മഗ്ദലക്കാരത്തി മറിയയും യാക്കോബിൻ്റെ അമ്മ മറിയയും ഉണ്ട്. മൂന്നാമത്തെ ആളുടെ പേര് മർക്കൊസ് ശലോമ എന്നും, ലൂക്കൊസ് യോഹന്നാ എന്നുമാണ് പറയുന്നത്. തൽസ്ഥാനത്ത് മത്തായി പറയുന്നത്, “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു” എന്നാണ്. (27:56). അതായത്, മർക്കൊസ് പറയുന്ന ശലോമ, സെബെദി പുത്രന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയാണ്. (മർക്കൊ, 15:40). എന്നാൽ, ലൂക്കൊസ് പറയുന്ന യോഹന്നാ, ഹെരോദാവിൻ്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യയാണ്. (ലൂക്കൊ, 8:3). ഓരോ പേരിലുള്ള വ്യത്യാസത്തിൻ്റെ കാരണം, നാല് സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ, കല്ലറ കാണാൻ അഞ്ചിലേറെ സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് കാണാൻ കഴിയും. (മത്താ, 27:61, 28:1; മർക്കൊ, 15:47, 16:1-3; ലൂക്കൊ, 23:54,55, 24:1; യോഹ, 20:1). അതിൽ, മൂന്നുപേരുടെ പേരുവീധമാണ് രണ്ടുപേരും പറഞ്ഞിരിക്കുന്നത്. അതിനാലാണ് ഒരു പേരിൽ വ്യത്യാസം വന്നിരിക്കുന്നത്. എന്നാൽ, ശ്രദ്ധേയമായ വിഷയം അതൊന്നുമല്ല. ശബ്ബത്തിനുശേഷം സുഗന്ധവർഗ്ഗം വാങ്ങിയെന്ന് മർക്കൊസ് പറയുന്ന മൂന്ന് സ്ത്രീകളുടെ കൂട്ടത്തിലും, ശബ്ബത്തിനുമുമ്പേ സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് ലൂക്കൊസ് പറയുന്ന മൂന്ന് സ്ത്രീകളുടെ കൂട്ടത്തിലും, മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിൻ്റെ അമ്മ മറിയയും ഉണ്ട്. അപ്പോൾ, ഒരേ സ്ത്രീകളെക്കുറിച്ചാണ് രണ്ടുപേരും പറഞ്ഞതെന്ന് വ്യക്തമാണല്ലോ? ഒരേ സ്ത്രീകൾ ശബ്ബത്തിനു മുമ്പും പിമ്പും രണ്ടുപ്രാവശ്യം സുഗന്ധവർഗം വാങ്ങേണ്ടതോ, ഒരുക്കേണ്ടതോ ആയ കാര്യമില്ലല്ലോ? മുമ്പും പിമ്പുമെന്ന് പറഞ്ഞിരിക്കുന്നത്, ചരിത്രം ചമച്ച രണ്ട് സുവിശേഷകന്മാരുടെയും അറിവിലുള്ള വ്യത്യാസം മാത്രമാണ്. അല്ലാതെ, ശബ്ബത്തുകൾ വ്യത്യസ്തമായതുകൊണ്ടല്ല. അതിനാൽ, ബുധനാഴ്ച വാദികളുടെ ഉപദേശം അബദ്ധമാണെന്ന് മനസ്സിലാക്കാം.

സുഗന്ധവർഗ്ഗം ഒരുക്കാൻ സമയം വേണമെന്ന വാദവും യുക്തിസഹമല്ല,. ഒന്നാമത്തെ കാര്യം. സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് മർക്കൊസ് പറയുന്നില്ല. രണ്ടാമത്, ശവശരീരത്തിൽ സുഗന്ധവർഗ്ഗങ്ങൾ പൊതിയുന്നത് യെഹൂദന്മാരുടെ ആചാരമാണ്. യോഹന്നാനിൽ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. (19:40). ശരീരത്തിൽ സുഗന്ധവർഗ്ഗം പൊതിഞ്ഞുകെട്ടുന്നത് അവരുടെ ആചാരമാകയാൽ, ഒരുക്കിയ സുഗന്ധവർഗ്ഗങ്ങൾ ധാരാളമായി കടകളിൽനിന്നു വാങ്ങിക്കാൻ കിട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. അപ്പോൾ, സുഗന്ധവർഗ്ഗം ഒരുക്കി കാത്തിരുന്നു എന്ന് ലൂക്കൊസ് പറയുന്നതിൻ്റെ അർത്ഥമെന്താണ്? സുഗന്ധവർഗ്ഗം മാത്രം വാങ്ങിയ കാര്യമാണ് മർക്കോസ് പറയുന്നത്. അതുകൊണ്ടാണ്, ഒരുക്കി എന്ന് പറയാത്തത്. എന്നാൽ ലൂക്കോസാകട്ടെ, സുഗന്ധവർഗ്ഗവും പരിമളതൈലവും വാങ്ങിയതായി പറയുന്നുണ്ട്. ഒരുക്കുക എന്ന് പറഞ്ഞാൽ, അതിന് ഇടിച്ച് ഒരുക്കുക എന്ന ഖണ്ഡിതമായ അർത്ഥമില്ല. വേണ്ട സാധനങ്ങൾ സംഭരിക്കുക, വട്ടം കൂട്ടുക, കോപ്പുകൂട്ടുക, തയ്യാറാക്കുക എന്നൊക്കെയാണ് അർത്ഥം. ലൂക്കൊസ് 9:52-ൽ അതേ ഗ്രീക്കുപദത്തെ ‘വട്ടംകൂട്ടുക’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതായത്, ഒന്നിലേറ സാധനങ്ങൾ ഉള്ളതുകൊണ്ടാണ്, അവിടെ ഒരുക്കി അഥവാ, വട്ടംകൂട്ടി സ്വസ്ഥമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത്. ഇനി, ഇടിച്ചൊരുക്കാത്ത സുഗന്ധവർഗ്ഗമാണ് അവർ മേടിച്ചതെങ്കിൽ, ശബ്ബത്ത് കഴിഞ്ഞ രാത്രിയിൽ അവർക്ക് അതൊരുക്കുവാൻ ധാരാളം സമയമുണ്ട്. ശനിയാഴ്ച ആറുമണിക്ക് ശബ്ബത്ത് കഴിയും. കർത്താവിനുവേണ്ടി ആ രാത്രി ഉറക്കമിളയ്ക്കാൻ ആ സ്ത്രീകൾ തയ്യാറാകില്ലേ? രണ്ട് വ്യത്യസ്ത ശബ്ബത്തുകളില്ലെന്നും, മർക്കൊസും ലൂക്കൊസും പറയുന്നത് ഒരേ സ്ത്രീകളെക്കുറിച്ചാണെന്നും നാം കണ്ടുകഴിഞ്ഞു. എങ്കിലും, അവരുടെ വാദത്തിൻ്റെ കഴമ്പില്ലായ്മ ഒന്നുകൂടി ചൂണ്ടിക്കാണിക്കാം. മർക്കൊസ് പറയുന്നത്, വ്യാഴാഴ്ചത്ത പ്രത്യേക ശബ്ബത്തിനെക്കുറിച്ചും, ലൂക്കൊസ് പറയുന്നത്, ശനിയാഴ്ചത്തെ അഥവാ, ആഴ്ചതോറുമുള്ള ശബ്ബത്തുമാണെന്ന് അവർ പറയുന്നു. അതായത്, മർക്കൊസ് പറയുന്ന സ്ത്രീകൾ ആദ്യ ശബ്ബത്തിനു ശേഷവും, ലൂക്കൊസിൽ പറയുന്ന സ്ത്രീകൾ ആഴ്ചതോറുമുള്ള ശബ്ബത്തിനു മുമ്പുമാണ് സുഗന്ധവർഗ്ഗം ഒരുക്കിയതെന്നാണ് അവരുടെ വാദം. എന്നാൽ, മർക്കൊസും ലൂക്കൊസും ഒരേപോലെ പറയുന്നു, ശബ്ബത്തിൻ്റെ തലേനാളായ ഒരുക്കനാളിലാണ് യേശുവിൻ്റെ ശരീരം അടക്കിയത്. (മർക്കൊ, 15:42-46; ലൂക്കൊ, 23:53). ബുധനാഴ്ച വാദികൾപറയുന്ന പ്രകാരമാണെങ്കിൽ, രണ്ടുപേരും പറയുന്നത് ഒരുക്കനാളായ ബുധനാഴ്ചയെ കുറിച്ചാണല്ലോ? ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്ത്രീകളാണ് യേശുവിൻ്റെ ഒപ്പം ഉണ്ടായിരുന്നത് എന്നും, അവർ അടക്കം കണ്ടിട്ടാണ് മടങ്ങിപ്പോയത് എന്നും രണ്ടുപേരും പറഞ്ഞിട്ടുണ്ട്. (മർക്കൊ, 15:41, 46; ലൂക്കൊ, 23:54). എന്നാൽ, ലൂക്കൊസിൽ ഒരുകാര്യംകൂടി പറഞ്ഞിട്ടുണ്ട്. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. (23:53). അതായത്, യേശുവിൻ്റെ അടക്കം കഴിഞ്ഞപ്പോൾ, നിങ്ങൾ പറയുന്ന വ്യാഴാഴ്ചത്തെ ശബ്ബത്തും ആരംഭിച്ചു. നിങ്ങൾ പറയുന്നത് അനുസരിച്ച്, സുഗന്ധവർഗ്ഗം ഒരുക്കാൻ സമയം വേണമല്ലോ? വ്യാഴാഴ്ചത്തെ ശബ്ബത്താരംഭിച്ചു കഴിഞ്ഞാൽ, ആ ശബ്ബത്തിനുമുമ്പ് സുഗന്ധവർഗ്ഗം എന്തായാലും ഒരുക്കാൻ പറ്റില്ല. അപ്പോൾ, നിങ്ങളുടെ വാദപ്രകാരം ശേഷിക്കുന്നത്, ശനിയാഴ്ചത്തെ ഒരു ശബ്ബത്ത് മാത്രമാണ്. അതിലേക്ക് രണ്ടുദിവസം ശേഷിക്കുന്നുമുണ്ട്. അതിൽ, സുഗന്ധവർഗ്ഗം ഒരുക്കാൻ വെള്ളിയാഴ്ചത്തെ ഒരു മുഴുദിവസം രണ്ടുകൂട്ടർക്കും ഒരുപോലെ ലഭിക്കും. പിന്നെന്തിനാണ്, രണ്ട് വ്യത്യസ്ത ശബ്ബത്തുകളോടുള്ള ബന്ധത്തിലാണ് അവർ സുഗന്ധവർഗ്ഗം ഒരുക്കിയെന്ന് നിങ്ങൾ വാദിക്കുന്നത്? മാത്രമല്ല, യേശുവിനെ അടക്കിയ ഒരുക്കനാളിൻ്റെ പിറ്റേദിവസമുള്ള ശബ്ബത്തിനെക്കുറിച്ചാണ് മർക്കോസും ലൂക്കോസും പറയുന്നതെന്ന് ആ വേദഭാഗത്തുനിന്ന് വ്യക്തമായി മനസ്സിലാക്കാം. പിന്നെങ്ങനെ, അത് വ്യത്യസ്ത ശബത്തുകളാണെന്ന് പറയും? അപ്പോൾ, മൊത്തത്തിൽ നിങ്ങളുടെ ഉപദേശം ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

അടുത്ത വിഷയം; യോനായുടെ അടയാളമാണ്: “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.” (മത്താ, 12:40). ഈയൊരു വാക്യപ്രകാരം യേശു മൂന്നുരാവും മൂന്നുപകലും ഭൂമിക്കുള്ളിൽ ഉണ്ടാകണമെന്നാണ് ഇക്കുട്ടർ വാദിക്കുന്നത്. യേശു താൻ മശീഹയാണെന്നു വിശ്വസിക്കാൻ ഒരടയാളം ചെയ്തുകാണിക്കാൻ പറഞ്ഞവരോട് യേശു തൻ്റെ മരണത്തെ യോനയുടെ സംഭവവുമായി സാദൃശ്യപ്പെടുത്തി പറഞ്ഞതാണ് മേല്പറഞ്ഞ വാക്യം. എന്നാൽ ബൈബിളിൽ ഈയൊരു വാക്യം മാത്രമല്ലല്ലോ ഉള്ളത്. തൻ്റെ മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് തെളിവായി പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങൾ വേറെയുമുണ്ട്. അവിടെയൊക്കെ മൂന്നുദിവസം ഭൂമിക്കുള്ളിൽ ആയിരിക്കുമെന്നല്ല; താൻ മരിച്ച് മൂന്നാംനാൾ ഉയിർക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. “അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.” (മത്താ, 16:21. ഒ.നോ: 17:23; 20:19; 26:61; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; യോഹ, 2:19,20; പ്രവൃ, 10:40; 1കൊരി, 15:3,4). വചനത്തെ വചനംകൊണ്ട് വേണ്ടേ വ്യാഖ്യാനിക്കാൻ? മേല്പറഞ്ഞ വാക്യങ്ങളിലുളിൽ പത്തോളം വാക്യം തൻ്റെ മരണത്തെക്കുറിച്ചുള്ള യേശുവിൻ്റെതന്നെ പ്രവചനങ്ങളാണ്. യോനായുടെ അടളമായ ഒരു പ്രവചനത്തിനെതിരെ യേശുവിൻ്റെതന്നെ പത്തോളം പ്രവചനങ്ങൾ മതിയാകില്ലേ???…

ഇനി, ബുധനാഴ്ച വാദികളുടെ ഇരട്ടത്താപ്പ് കാണിക്കാം: മൂന്നാംനാൾ എന്ന് പുതിയനിയമം ആവർത്തിച്ചുപറയുന്നത് അംഗീകരിക്കാതെയാണ് യോനയുടെ അടയാളത്തിൽ ഇക്കൂട്ടർ പിടിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ മൂന്നുരാവും മൂന്നുപകലും തന്നെ മനുഷ്യപുത്രൻ ഭൂമിക്കുള്ളിൽ ആയിരിക്കണമല്ലോ? നമുക്ക് അവരുടെ കണക്ക് ഒന്നുകൂടി നോക്കാം.

ദിവസം 1: ബുധൻ 6 pm മുതല്‍ വ്യാഴം 6 am വരെ ഒരു രാത്രി — വ്യാഴം 6 am മുതല്‍ വ്യാഴം 6 pm വരെ ഒരു പകൽ.

ദിവസം 2: വ്യാഴം 6 pm മുതല്‍ വെള്ളി 6 am വരെ ഒരു രാത്രി — വെള്ളി 6 am മുതല്‍ വെള്ളി 6 pm വരെ ഒരു പകല്‍.

ദിവസം 3: വെള്ളി 6 pm മുതല്‍ ശനി 6 am വരെ ഒരു രാത്രി — ശനി 6 am മുതല്‍ ശനി 6 pm വരെ ഒരു പകല്‍. ആകെ മൂന്നു രാത്രിയും മൂന്നു പകലും; ഇതാണവരുടെ കണക്ക്.

പക്ഷെ, യേശു ഉയിർക്കുന്നത് ശനിയാഴ്ച 6 PM-ന് അല്ലല്ലോ? ഞായറാഴ്ച രാവിലെയല്ലേ? “അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.” (മർക്കൊ, 16:9. ഒ.നോ: മത്താ, 28:1; മർക്കൊ, 16:2; ലൂക്കൊ, 24:1; യോഹ, 20:1). ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ (പിറ്റേദിവസം) അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:” (മർക്കൊ, 16:1,2). ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസമെന്നും ഒന്നാം നാൾ അതിരാവിലെ സൂര്യനുദിച്ചപ്പോൾ എന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. യെഹൂദന്മാരുടെ കണക്കുപ്രകാരം രാത്രി കഴിഞ്ഞിട്ടാണല്ലോ രാവിലെ വരുന്നത്. അപ്പോൾ ഞായറാഴ്ചദിവസത്തെ രാത്രി എന്തുചയ്യും? അതെന്തേ ബുധനാഴ്ചവാദികൾ വിഴുങ്ങികളഞ്ഞോ? അതുകൂടി കൂട്ടുമ്പോൾ മൂന്നു രാവല്ല; നാലുരാവും മൂന്നുപകലും യേശു ഭൂമിക്കുള്ളിൽ ഇരുന്നല്ലോ പ്രിയപെട്ടവരേ? അങ്ങനെവരുമ്പോൾ നിങ്ങൾ മുറുകെപ്പിടിക്കുന്ന യോനായുടെ അടയാളം പിഴയ്ക്കുമല്ലോ???… മാത്രമല്ല, മൂന്നാംനാൾ ഉയിർക്കുമെന്ന് പതിമൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്: (മത്താ, 16:21; 17:23; 20:19; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; പ്രവൃ, 10:40; 1കൊരി, 15:4). നിങ്ങളുടെ കണക്കുപ്രകാരം ബുധനാഴ്ച മരിച്ചു; പിറ്റേന്ന് ശബത്താകയാൽ അന്നുതന്നെ അടക്കി. ബുധൻ ഒന്നാം ദിവസം, വ്യാഴം, വെള്ളി, ശനി, ഞായർ രാവിലെ ഉയിർത്തു. അതായത് അഞ്ചാം ദിവസം ഉയിർത്തു. മൂന്നാംനാൾ ഉയിർക്കുമെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കെ, അഞ്ചാം നാൾ യേശു ഉയിർത്തെഴുന്നേറ്റാൽ മതിയാകുമോ???… മൂന്നാം നാൾ എന്നുപറയുന്നത് വിശ്വസിക്കുന്നതല്ലേ നല്ലത്???….

മൂന്നാംനാൾ എന്നതിനും മർക്കൊസ് സുവിശേഷത്തിൽ ഒരു പ്രശ്നം കാണുന്നുണ്ട്. ”മൂന്നുദിവസം കഴിഞ്ഞിട്ടു” എന്നു മൂന്നു വാക്യങ്ങളിൽ കാണുന്നുണ്ട്. (8:31; 9:31; 10:34). അപ്പോൾത്തന്നെ ”മൂന്നുദിവസംകൊണ്ടു” (within three days) എന്ന് രണ്ട് വാക്യങ്ങളിലുമുണ്ട്. (14:58; 15:29). മറ്റ് സുവിശേഷങ്ങളിലും വേദഭാഗങ്ങളിലും മൂന്നാംനാൾ അല്ലെങ്കിൽ മൂന്നുദിവസത്തിനകം എന്നു കൃത്യമായി എഴുതിയിരിക്കുകയും (മത്താ, 16:21; 17:23; 20:19; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; പ്രവൃ, 10:40; 1കൊരി, 15:4), മർക്കൊസിൽത്തന്നെ ‘മൂന്നു ദിവസത്തിനകം’ എന്നു രണ്ടുപ്രാവശ്യം ഉള്ളതുകൊണ്ടും ‘മൂന്നു ദിവസം കഴിഞ്ഞിട്ടു’ എന്ന പ്രയോഗം പരിഭാഷാപ്രശ്നമാണെന്ന് നിസ്സംശയം മനസ്സിലാക്കാം.

മൂന്നാമത്തെ വിഷയം: വെള്ളിയാഴ്ചയല്ല, വ്യാഴാഴ്ചയാണ് പെസഹകുഞ്ഞാട് അറുക്കപ്പെടേണ്ടത്. ആ ദിവസം പെസഹാക്കുഞ്ഞാട് എന്തുകൊണ്ട് അറുക്കപ്പെട്ടില്ല എന്നതാണ്. പെസഹായും പുളിപ്പില്ലാത്തപ്പവും തലേദിവസവും പിറ്റേദിവസവുമായി രണ്ടു വ്യത്യസ്ത പെരുന്നാളുകളായാണ് ദൈവം നിയമിച്ചു കൊടുത്തതെങ്കിലും, പില്കാലത്ത് അതുരണ്ടും അഭിന്നമായിട്ടാണ് ആചരിച്ചിരുന്നത്. (പുറ, 23:15; മർക്കൊ, 14:1; ലൂക്കൊ, 22:1,7; പ്രവൃ, 12:3,4). പുതിയനിയമത്തിൽ മർക്കൊസും (14:1) ലൂക്കൊസും (പ്രവൃ, 12:3,4) അത് രേഖപ്പെടുത്തിയിട്ടുണ്ട്: “പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.” (22:1). വൈദ്യനും ചരിത്രകാരനുമായ ലൂക്കൊസ് യേശുവിനെക്കുറിച്ച് സൂക്ഷ്മമായി പഠിച്ചശേഷമാണ് ചരിത്രം ചമച്ചതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ബൈബിളിൽ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. (ലൂക്കൊ, 1:4). തുടർന്ന് പെസഹാക്കുഞ്ഞാടിനെ അറുക്കുന്നത് എപ്പോഴാണെന്നും ലൂക്കൊസ് പറഞ്ഞിട്ടുണ്ട്: “പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ.” (22:7). പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാൾ ആരംഭിക്കുന്ന വെള്ളിയാഴ്ചയാണ് കുഞ്ഞാട് അറുക്കപ്പെട്ടതെന്ന് ഇവിടെ വ്യക്തമല്ലേ? കൂടാതെ, പെസഹയും പുളിപ്പില്ലാത്തപ്പവും അഭിന്നമായാണ് പൗലൊസും പറഞ്ഞിരിക്കുന്നത്. (1കൊരി, 5:7,8).

ബുധനാഴ്ച വാദികളുടെ ആന്തരികവും ബാഹ്യവുമായ ഒരു പരമാബദ്ധവും കൂടി കാണിക്കാം: യെഹൂദന് ദൈവം നിയമിച്ചുകൊടുത്ത ഏഴ് പെരുന്നാളുകളും ക്രിസ്തുവിൻ്റെ രക്ഷാണ്യവേലയുടെ നിഴലുകളാണ്:

1. നീസാൻ മാസം 14-ാം തീയതി (മാർച്ച്/ഏപ്രിൽ): പെസഹ — (പുറ, 12:21 ലേവ്യ, 23:5).

2. നീസാൻ 15 മുതൽ 21 വരെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ — (പുറ, 12:17, ലേവ്യ, 23:6): പെസഹയും, പുളിപ്പില്ലാത്ത അപ്പവും വ്യത്യസ്ത പെരുനാളുകൾ ആണെങ്കിലും ഒരുമിച്ചാണ് ഇത് അനുഷ്ഠിച്ചുപോരുന്നത്. (പുറ, 23:15; മർക്കൊ, 14:1; ലൂക്കൊ, 22:1,7; പ്രവൃ, 12:3,4). തന്മൂലം പെസഹാക്കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെട്ടത് പറയുമ്പോൾ, അപ്പൊസ്തലനും രണ്ടു പെരുനാളുകളും ചേർത്താണ് പറയുന്നത്. (1കൊരി, 5:7,8).

3. നീസാൻ മാസം 17-ാം തീയതി: ആദ്യഫലപ്പെരുന്നാൾ — (പുറ, 34:26, ലേവ്യ, 23:10). ആദ്യഫലമായി ക്രിസ്തു ഉയിർത്തെഴുന്നേറ്റു. (1കൊരി, 15:20-23).

4. സിവാൻ മാസം 6-ാം തീയതി (ഏപിൽ/മേയ്): പെന്തെക്കൊസ്തു പെരുന്നാൾ — (ലേവ്യ, 23:15-16). ദൈവത്തിൻ്റെ ആദ്യജാതനായ ക്രിസ്തുമൂലം അനന്തരജാതന്മാരെ കൊയ്തെടുക്കാൻ പരിശുദ്ധാത്മാവ് അവരോഹണം ചെയ്ത ദിവസം. (യോഹ, 14:16).

5. തിഷ്റി മാസം 1-ാം തീയതി (സെപ്തംബർ/ഒക്ടോബർ): കാഹളനാദോത്സവം — (ലേവ്യ, 23:23-26, സംഖ്യ, 29:1). (മത്താ, 24:31; 1തെസ്സ, 4:16-17).

6. തിഷ്ഠറി മാസം 10-ാം തീയതി: പാപപരിഹാദിവസം — (ലേവ്യ, 23:27, സംഖ്യ, 29:7-11): ഈ ദിവസം ഒരു മഹാശബ്ബത്താണ്. (ലേവ്യ, 23:29-30). ക്രിസ്തു സഭയുമായി ഒലിവുമലയിലേക്കിറങ്ങി വരുമ്പോഴാണ് ഈ പാപപരിഹാരം നടക്കുന്നത്. (സെഖ, 12:9-14; സെഖ, 13:1).

7. തിഷ്ഠി മാസം 15 മുതൽ 21 വരെ കൂടാരപ്പെരുനാൾ — (ലേവ്യ, 23:33-36, ആവ, 16-13). ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം. (വെളി, 21:2-5).

ബുധനാഴ്ച വാദികൾ പറയുന്നതനുസരിച്ച്; ബുധനാഴ്ചയാണ് പെസഹ, അന്നാണ് കുഞ്ഞാട് അറുക്കപ്പെട്ടതും. അന്ന് വൈകിട്ട് യേശുവിനെ അടക്കി; പിറ്റേന്ന് വ്യാഴാഴ്ച വലിയശബ്ബത്ത് കഴിഞ്ഞശേഷം മർക്കൊസിലെ സ്ത്രീകൾ സുഗന്ധവർഗ്ഗം ഒരുക്കി ഞായറാഴ്ചയാകാൻ കാത്തിരുന്നു. (16:1,2). ലൂക്കൊസിലെ സ്ത്രീകളാകട്ടെ; ആഴ്ചതോറുമുള്ള ശബ്ബത്തായ ശനിയാഴ്ചയ്ക്കു മുമ്പായി സുഗന്ധവർഗ്ഗം ഒരുക്കി ശബ്ബത്തിൽ സ്വസ്ഥമായിരുന്നു. (ലൂക്കൊ, 23:55).

ഇവരുടെ കണക്കുപ്രകാരം; നീസാൻ മാസം 14-ാം തീയതി ബുധനാഴ്ചയാണ് പെസഹ. പിറ്റേദിവസം വ്യാഴാഴ്ച നീസാൻ 15-ാം തീയതി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കുന്നു. അടുത്ത പെരുന്നാളായ ആദ്യഫലപ്പെരുന്നാൾ നീസാൻ മാസം 17-ാം തീയതിയായ ശനിയാഴ്ചയാണ്. എന്നാൽ നാലു സുവിശേഷങ്ങളും പറയുന്നു; ആഴ്ചവട്ടത്തിൻ്റെ ഒന്നാംദിവസമായ ഞായറാഴ്ചയാണ് യേശു ഉയിർത്തെഴുന്നേറ്റതെന്ന്. ആദ്യഫലക്കറ്റ യഹോവയ്ക്ക് നീരാജനം ചെയ്യുന്ന ആദ്യഫലപ്പെരുന്നാളിൻ്റെ അന്നല്ലേ ആദ്യഫലമായി ക്രിസ്തു ഉയിർക്കേണ്ടത്. (1കൊരി, 15:20-23). ബൈബിൾ പ്രകാരം ആ പെരുന്നാൾ വരേണ്ടത് ഞായറാഴ്ചയല്ലേ? ബുധനാഴ്ച വാദികളുടെ കണക്കനുസരിച്ച്, ആദ്യഫലപ്പെരുന്നാളിൻ്റെ പിറ്റേ ദിവസമാണ് യേശു ഉയിർത്തത്. എന്നാൽ, യേശു ഞായറാഴ്ചയാണ് ഉയിർത്തതെന്ന് നാല് സുവിശേഷകരും പറഞ്ഞിരിക്കുന്നു. അതിനാൽ, ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

മത്തായി 28:1-ലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപദം ബഹുവചനമാണ്; അതിനാൽ, രണ്ട് ശബ്ബത്തുകൾ ആ ആഴ്ച ഉണ്ടായിരുന്നു എന്നാണ് ചിലർ പറയുന്നത്. അതിലെ വസ്തുത എന്താണെന്ന് നോക്കാം: “ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.” (മത്താ, 28:1). ഈ വാക്യത്തിലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപ്രയോഗം ബഹുവചനമാണെന്നത് ശരിയാണ്. എന്നാൽ, യഥാർത്ഥത്തിൽ ഈ വാക്യത്തിൽ ശബ്ബത്തിനെ കുറിക്കുന്ന പ്രയോഗം ഒന്നല്ല; രണ്ടെണ്ണമുണ്ട്, അതവർ മനസ്സിലാക്കുന്നില്ല. ശബ്ബത്തിനെ കുറിക്കുന്ന ഏഴ് വ്യത്യസ്ത ഗ്രീക്കുപ്രയോഗങ്ങൾ ഏകവചനത്തിലും ബഹുവചനത്തിലുമായി 68 പ്രാവശ്യം ബൈബിളിൽ കാണാം: σάββασιν – savvasin – plural (14 പ്രാവശ്യം), σάββατα – savvata – plural (1 പ്രാവശ്യം), Σάββατόν – savvaton – singular (1 പ്രാവശ്യം), σάββατον – savvaton – singular (13 പ്രാവശ്യം), σαββάτου – savvatou – singular (12 പ്രാവശ്യം), σαββάτῳ – savvato – singular (15 പ്രാവശ്യം), σαββάτων – savvaton – plural (12 പ്രാവശ്യം). മൂന്ന് വ്യത്യസ്ത അർത്ഥങ്ങളിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്: ശബ്ബത്തുദിവസം (sabbath day 37 പ്രാവശ്യം), ശബ്ബത്ത് (sabbath 22 പ്രാവശ്യം), ആഴ്ച, ആഴ്ചവട്ടം (week 9 പ്രാവശ്യം). മത്തായി 28:1-ൽ ശബ്ബത്ത് എന്നു പറഞ്ഞിരിക്കുന്നതിനും ആഴ്ചവട്ടം എന്നു പറഞ്ഞിരിക്കുന്നതിനും “സവ്വടൊൺ” (σαββάτων – savvaton) എന്നുള്ള ബഹുവചനമാണ് (plural) ഉപയോഗിച്ചിരിക്കുന്നത്. അവർ പറയുന്നപോലെ ശബ്ബത്തിനെ കുറിക്കുന്ന ഗ്രീക്കുപദം ബഹുവചനം ആയതുകൊണ്ട്, ശബ്ബത്തെന്ന ഏകവചനമല്ല ശബ്ബത്തുകൾ എന്ന ബഹുവചനമാണ് ആ വാക്യത്തിൽ വരേണ്ടതെങ്കിൽ, ആഴ്ചവട്ടത്തിനും അത് ബാധകമാണല്ലോ? എന്തെന്നാൽ, ആഴ്ചവട്ടത്തിനും അതേ ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ, ആഴ്ചവട്ടം മാറി ആഴ്ചവട്ടങ്ങളാകും. അങ്ങനെ ആ വാക്യത്തെ നമുക്കൊന്നു മാറ്റി നോക്കാം: “ശബ്ബത്തുകൾ കഴിഞ്ഞു ആഴ്ചവട്ടങ്ങളുടെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.” (മത്താ, 28:1). “ശബ്ബത്തുകൾ കഴിഞ്ഞു” എന്നു പറഞ്ഞാൽ, ആ പ്രയോഗം ശരിയാണ്; രണ്ടോ, നാലോ ശബ്ബത്തുകൾ കഴിഞ്ഞുവെന്ന് വേണമെങ്കിൽ മനസ്സിലാക്കാം. “ആഴ്ചവട്ടങ്ങളുടെ അഥവാ ആഴ്ചകളുടെ ഒന്നാം ദിവസം” എന്നു പറഞ്ഞാൽ ആ പ്രയോഗമെങ്ങനെ ശരിയാകും? അത് ഏത് ദിവസമെന്ന് പറയും? ഒരേ പ്രയോഗങ്ങൾ ഒന്ന് ഏകവചനത്തിലും മറ്റേത് ബഹുവചനത്തിലും മതിയെന്ന് പറഞ്ഞാൽ ശരിയാകുമോ? ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളായ Wycliffe Bible (1394), Tyndale Bible (1531), Matthew Bible (1537), Geneva Bible (1560), Bishop’s Bible (1568), King James Bible (1611), Douay-Rheimes Bible (1750), Webster Bible (1833), English Revised Version (1885), Darby Bible (1890), American Standard Bible (1901) തുടങ്ങി ഒട്ടുമിക്ക ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ എല്ലാ പരിഭാഷകളിലും “ശബ്ബത്തു” (Sabbath) എന്ന ഏകവചനമാണുള്ളത്.

ശബ്ബത്തിനെ കുറിക്കുന്ന പ്രയോഗങ്ങളിലെ ആദ്യവാക്യം കാണുക: “ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി  പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.” (മത്താ, 12:1-2). ഇതിൻ്റെ ആദ്യവാക്യത്തിൽ “സവ്വസിൻ” (σάββασιν) എന്ന മറ്റൊരു ബഹുവചനവും (plural), അടുത്തവാക്യത്തിൽ” സവ്വടൊ” (σαββάτῳ) എന്ന ഏകവചനവുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ ഭാഗം ബഹുവചനം ആക്കിയാൽ: “ആ കാലത്തു യേശു ശബ്ബത്തുകളിൽ വിളഭൂമിയിൽകൂടി കടന്നുപോയി” എന്നാകും. അക്കാലത്ത് (At that time) എന്നതിനെ ഇആർവിയിൽ “അതേ സമയം” എന്നും മലയാളബൈബിള്‍-നൂതനപരിഭാഷയിൽ “അന്നൊരിക്കൽ” എന്നുമാണ്. ഒരിക്കൽ അഥവാ ഒരു സമയത്ത് ശബത്തുകളിൽ അഥവാ ഒന്നിലധികം ശബ്ബത്തിലൂടെ ആർക്കെങ്കിലും നടക്കാൻ കഴിയുമോ? ഇനി പല ശബ്ബത്തുകളിലെ കുറ്റം പരീശന്മാർ ഒരുമിച്ചു ചുമത്തുകയാണെങ്കിൽ; അടുത്ത വാക്യത്തിലും ബഹുവചനമല്ലേ കാണേണ്ടത്? എന്നാൽ, “ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു” എന്നു ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു വാക്യം കാണുക: “അവൻ അവരോടു: “നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ (σάββασιν – plural) കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?” (മത്താ, 12:11). ഈ വാക്യത്തിലും “സവ്വസിൻ” (σάββασιν) എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരാട് ശബ്ബത്തുകളിൽ അഥവാ എല്ലാ ശബ്ബത്തിലും പോയി കുഴിയിൽ വീഴുമോ? ഭാഷയ്ക്ക് ഒരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട് അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശമാകുന്നത്. അതിനാൽ ഇങ്ങനെ മനസ്സിലാക്കാം: ശബ്ബത്തിനെ കുറിക്കുന്ന ചില പ്രയോഗങ്ങൾ ബഹുവചനരൂപമാണെങ്കിലും യഥാർത്ഥത്തിൽ അത് മേല്പറഞ്ഞ വാക്യങ്ങളിൽ ഏകവചനത്തിൽ തന്നെയാണ് ഉപയോഗിക്കുന്നത്.

ഇനിയുള്ളത് വ്യാഴാഴ്ച വാദികൾക്കുള്ള മറുപടിയാണ്: അവർ പറയുന്നത്; യേശുവിൻ്റെ മരണത്തിനും ഉത്ഥാനത്തിനും ഇടയിൽ ഇരുപതോളം സംഭവങ്ങൾ അരങ്ങേറിയെന്നാണ്. അതൊക്കെ ചുമ്മാ പറയുന്നതാണ്; ബൈബിളിലൊന്നും അതിന് യാതൊരു തെളിവുമില്ല. എങ്കിലും എന്തൊക്കെ കാര്യങ്ങൾ നടന്നുവെന്ന് നമുക്കൊന്നു നോക്കാം:

1.വെള്ളിയാഴ്ച 3 PM-ന് ക്രൂശിൽ യേശുവിൻ്റെ അവസാനത്തെ മൊഴിയും പ്രാണാത്യാഗവും. (മത്താ, 27:50; മർക്കൊ, 15:17; ലൂക്കൊ, 23:46).

2. ദൈവാലയത്തിൻ്റെ തിരശ്ശീല കീറുന്നു, ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, ശതാധിപൻ്റെ സാക്ഷ്യം. (മത്താ, 27:51-56; മർക്കൊ, 16:38-41; ലൂക്കൊ, 23:47-49).

3. ക്രൂശിക്കപ്പെട്ട കള്ളന്മാരുടെ കണങ്കാലുകൾ തകർക്കുന്നു; യേശുവിൻ്റെ വിലാപ്പുറത്തു കുത്തുന്നു. (യോഹ, 19:31-37).

4. യേശുവിൻ്റെ ശരീരം സംസ്കരിക്കുന്നു. (മത്താ, 27:57-60; മർക്കൊ, 15:42-47; ലൂക്കൊ, 23:50-53; യോഹ, 19:38-42).

5. സ്ത്രീകൾ യേശുവിൻ്റെ അടക്കം കണ്ടിട്ട് മടങ്ങിപ്പോയി ശബ്ബത്തിൽ സ്വസ്ഥമായിരിക്കുന്നു. (ലൂക്കൊ, 23:54-56).

6. ശനിയാഴ്ച കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തുന്നു. (മത്താ, 27:62-66).

7. രാവിലെ യേശു ഉയിർക്കുന്നു. (മത്താ, 28:1-7; മർക്കൊ, 16:1-8; ലൂക്കൊ, 24:1-10; യോഹ, 20:1).

ഇതിനാണവർ ഇരുപതോളം സംഭവങ്ങളെന്നു പറയുന്നത്. എല്ലാ സംഭവങ്ങൾക്കും കൂടി ശനിയാഴ്ച ഒരുദിവസം പോരെന്നാണ് അവരുടെ വാദം. എന്നാൽ ശനിയാഴ്ച ആകെ നടന്നിരിക്കുന്നത്; ”കല്ലറ ഉറപ്പാക്കി, കാവൽ ഏർപ്പെടുത്തുക” എന്ന ഒരു സംഭവം മാത്രമാണ്. അതിനാണെങ്കിൽ ഒരുദിവസംതന്നെ വളരെയധികമാണ്.

എതിർവാദങ്ങളെല്ലാം നിഷ്ഫലമായ സ്ഥിതിക്ക് യേശു മരിച്ചത് വെള്ളിയാഴ്ച തന്നെയാണെന്ന് വ്യക്തമായികഴിഞ്ഞു. എങ്കിലും നമുക്ക് അക്കാര്യങ്ങൾ ഒന്നു വേഗത്തിൽ പറഞ്ഞുവിടാം:

വ്യാഴാഴ്ച യേശു ശിഷ്യന്മാരുമായി പെസഹാ ഭക്ഷിച്ചശേഷം കർത്തൃമേശ സ്ഥാപിക്കുന്നു. തുടർന്ന് പുതിയൊരു കല്പനയും മാളികമുറിയിലെ ദീർഘമായ പ്രഭാഷണങ്ങൾക്കും ശേഷം ഗെത്ത്ശെമനയെന്ന തോട്ടത്തിലേക്ക് പോകുന്നു. അവിടെവെച്ച് യേശുവിനെ യൂദാ ഒറ്റിക്കൊടുക്കുന്നു. യേശുവിനെ അറസ്റ്റുചെയ്ത പടയാളികൾ ആദ്യം ഹന്നാവിൻ്റെ അടുക്കലേക്കു കൊണ്ടുപോയി; ആ രാത്രിയിൽത്തന്നെ കയ്യഫാവും യേശുവിനെ വിസ്തരിക്കുന്നു. വെള്ളിയാഴ്ച രാവിലെ യേശുവിനെ ന്യായാധിപസംഘത്തിൻ്റെ വിസ്താരത്തിനുശേഷം അവർക്ക് മരണശിക്ഷയ്ക്ക് അധികാരമില്ലാത്തതിനാൽ പീലാത്തൊസിനെ ഏല്പിക്കുന്നു. പീലാത്തൊസ് കുറ്റമൊന്നും കാണായ്കയാൽ ഹെരോദാവിൻ്റെ അടുക്കലേക്കും; ഹെരോദാവ് യേശുവിനെ പരിഹസിച്ചശേഷം പീലാത്തോസിൻ്റെ അടുക്കലേക്കും മടക്കിയയക്കുന്നു. യെഹൂദന്മാരുടെ സമ്മർദ്ദത്തിനു വഴങ്ങി പീലാത്തൊസ് ബറാബ്ബാസിനെ വിട്ടയച്ചുകൊണ്ട് യേശുവിനെ ക്രൂശിനേല്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് യേശുവിനെ ക്രൂശിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയായപ്പോൾ യേശു തന്നെ മരണത്തിനേല്പിച്ചു. ഏകദേശം ആറുമണി ആയപ്പോൾ ശബ്ബത്ത് ആരംഭിക്കുന്നതിനു മുമ്പായി യേശുവിൻ്റെ ശരീരം ക്രൂശിൽ നിന്നിറക്കി സംസ്കരിച്ചു. പിറ്റേദിവസം ശനിയാഴ്ച്ച ജനത്തിൻ്റെ പ്രമാണികൾ യേശുവിൻ്റെ കല്ലറ ഉറപ്പാക്കുന്നു. എല്ലാ പ്രതിരോധങ്ങളേയും തകർത്തുകൊണ്ട് ഞായറാഴ്ച രാവിലെ യേശു ഉയിർക്കുന്നു.

ശബ്ബത്തിൻ്റെ തലേദിവസവും ഒരുക്കനാളുമായ വെള്ളിയാഴ്ചയാണ് യേശുവിനെ ക്രൂശിച്ചതെന്നും (മർക്കൊ, 15:42; ലൂക്കൊ, 23:53; യോഹ, 19:31); യേശുവിനെ വിസ്തരിക്കുകയും ക്രൂശിക്കുകയും ചെയ്യുന്നതുവരെ യെഹൂദന്മാർ പെസഹാ ഭക്ഷിച്ചിരുന്നില്ലെന്നും (യോഹ, 18:28) കാണാൻ കഴിയും.

യേശു മൂന്നാം ദിവസം ഉയിർക്കുമെന്ന് പതിനഞ്ച് വാക്യങ്ങൾ ബൈബിളിലുണ്ട്: (മത്താ, 16:21; 17:23; 20:19; 26:61; 27:64; മർക്കൊ, 14:58; 15:29; ലൂക്കൊ, 9:22; 18:33; 24:7; 24:21; 24:46; യോഹ, 2:19,20; പ്രവൃ, 10:40; 1കൊരി, 15:3,4). അതിനെതിരായി യോനായുടെ അടയാളം പറഞ്ഞിരിക്കുന്ന ഒരു വാക്യവും. (മത്താ, 12:40). താൻ മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കുമെന്ന് യേശു ഒൻപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മൂന്നു പ്രാവശ്യം എതിരാളികൾ പറഞ്ഞിട്ടുണ്ട്. (മത്താ, 26:61; മർക്കൊ, 14:58, 15:29). യേശു ഉയിർത്തെഴുന്നേറ്റ അന്നുതന്നെ യെരൂശലേമിൽനിന്നു എമ്മവുസ്സിലേക്കുപോയ രണ്ടു ശിഷ്യന്മാർ യേശുവിനോടുതന്നെ പറയുന്നു: “ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.” (ലൂക്കൊ, 24:21). “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 10:40) എന്നു പത്രൊസ് പറഞ്ഞിരിക്കുന്നു. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നു പ്രത്യക്ഷനായി” (1കൊരി, 15:3-4) എന്നു പൗലൊസും പറഞ്ഞിരിക്കുന്നു.

വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന ഒരു സാമാന്യ തത്വമുണ്ട് അതുപോലും ബുധനാഴ്ചവാദികൾ മറന്നുപോയി. എമ്മവുസ്സിലേക്കുപോയ ശിഷ്യന്മാർ ഉയിർത്തെഴുന്നേറ്റ് തങ്ങളോടുകൂടി നടക്കുന്ന യേശുവിനോട് പ്രത്യാശയറ്റവരായി പറയുന്നത്; “അവന്‍ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണ്.” (ERV-ml). യേശു ഞായറാഴ്ചയാണ് ഉയിർത്തതെന്നും, അന്നുതന്നെയാണ് ശിഷ്യന്മാർ എമ്മവുസിലേക്ക് പോയതെന്നും (ലൂക്കൊ, 24:13) ആർക്കും തർക്കമില്ലാത്ത സ്ഥിതിക്ക്, അവൻ മരിച്ചിട്ട് ഇന്ന് മൂന്നാം ദിവസമാണെന്ന് പറഞ്ഞാൽ; യേശു മരിച്ചത് ബുധനാഴ്ചയാണോ? അതോ വെള്ളിയാഴ്ചയോ? ശിഷ്യന്മാരോട് യേശു മറുപടി പറഞ്ഞത്; “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ” എന്നാണ്. (ലൂക്കോ, 24:25). തിരുവെഴുത്തുകൾ വിശ്വാസിക്കാതെ അതിനെ കോട്ടിക്കളയുന്ന എല്ലാവർക്കും യോജിച്ച പേരാണ് യേശു പറഞ്ഞ “മന്ദബുദ്ധികൾ.” അവിശ്വാസികളാകാതെ വിശ്വാസികളായിരിപ്പാൻ ദൈവം എല്ലാവരേയും സഹായിക്കട്ടെ!

നാല് സുവിശേഷങ്ങളുടേയും കാലാനുക്രമരേഖയിലൂടെ യേശുവിൻ്റെ ഐഹിക ചരിത്രം കൃത്യതയോടെ അറിയാൻ:👇  

യേശുക്രിസ്തുവിൻ്റെ ജീവചരിത്രം

യേശുവിൻ്റെ ജനനവർഷം മാസം തുടങ്ങിയവ കൃത്യമായി അറിയാൻ:👇

ക്രിസ്തുവിന്റെ ജനനവർഷം

ബുധനാഴ്ച വാദികളുടെ ലേഖനം കാണാൻ ലിങ്കിൽ പോകുക:👇

യേശു ഉയിർത്തത് മൂന്നാം നാളിലോ അതോ മൂന്നു ദിവസം കഴിഞ്ഞിട്ടോ?

യേശു ക്രൂശിക്കപ്പെട്ടത് വെള്ളിയാഴ്ചയോ?

മനുഷ്യപുത്രന്‍ മൂന്ന് രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നുവോ?

ബൈബിൾ കാലഗണനം

ബൈബിൾ കാലഗണനം

ബൈബിളിലെ കാലഗണനം അത്രയ്ക്ക് വൈഷമ്യമുള്ള ഒരു വിഷയമല്ല. യേശുക്രിസ്തുവിന്റെ ക്രൂശുമരണവും; ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയവരുടെ ഭരണകാലവും, യെഹൂദായിസ്രായേൽ രാജാക്കന്മാരുടെ കാലവും, യിസ്രായേൽ ജനതയുടെ പ്രവാസകാലവും ചരിത്രത്തിലും ബൈബിളിലുമുണ്ട്. ആദാം മുതൽ യിസ്ഹാക്ക് വരെയുള്ളവർ അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും, ന്യായാധിപന്മാരുടെ കാലവും ബൈബിളിലുണ്ട്. ഇതുരണ്ടും ചേർത്തുകൊണ്ട് കാലം കണക്കുകൂട്ടാൻ പ്രയാസമില്ല. എന്നാൽ ബൈബിൾ കാലഗണനം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സൃഷ്ടിപ്പിന്റെ കാലമല്ല: ആദാമിനു വയസ്സ് തുടങ്ങിയ കാലം അഥവാ, പാപത്തിൽ വിണ കാലമാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. സൃഷ്ടിപ്പിന്റെ കാലം നാല്പതിലധികം പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ട്. [പണ്ഡിതന്മാരുടെ കണക്കുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: സൃഷ്ടിപ്പിൻ്റെ കാലം]. അവർ എന്തു മനദണ്ഡമാണ് അതിനുപയോഗിച്ചതെന്ന് അറിയില്ല. എന്തായാലും, ഒരോരുത്തരുടേയും കണക്കുകൾ പരസ്പരവിരുദ്ധമാണ്. നിഷ്പാപയുഗം എത്ര വർഷമാണെന്ന് കണ്ടെത്താതെ ആദാമിനെ ദൈവം സൃഷ്ടിച്ചത് എപ്പോഴാണെന്ന് എങ്ങനെ കണ്ടത്താൻ കഴിയും? എന്ന ചോദ്യവും അവശേഷിക്കുന്നു.

നിഷ്പാപയുഗം: ദൈവം ആദാമിനെ സൃഷ്ടിച്ചതു മുതലാണ് കാലം കണക്കാക്കുന്നതെങ്കിൽ, ആദാം പാപിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെന്നുവരും, അങ്ങനെ വരുമ്പോൾ സൃഷ്ടിതാവും പാപിയെന്നേവരു. അല്ലെങ്കിൽ, പരമപരിശുദ്ധനായ ദൈവത്തിന്റെ സൃഷ്ടിയായ ആദാമിൽ സൃഷ്ടിയിങ്കൽ പാപത്തിന്റെ ലാഞ്ചനപോലും ഉണ്ടാകാൻ പാടില്ല. അങ്ങനെവരുമ്പോൾ, ദൈവം ആദാമിനെ സൃഷ്ടിക്കുന്നതിനും ആദാം പാപം ചെയ്യുന്നതിനുമിടയിൽ ഒരു ഇടവേള ഉണ്ടായിട്ടുണ്ട്. അതിനെയാണ് നിഷ്പാപയുഗം അഥവാ, നിഷ്ക്കന്മഷയുഗം എന്നൊക്കെ പറയുന്നത്. സൃഷ്ടിയിങ്കൽ എല്ലാം ‘നല്ലതു, നല്ലതു’ എന്നുകണ്ട ദൈവം, തന്റെ സൃഷ്ടി പൂർത്തിയായ ശേഷം ”താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു’ എന്നാണ് എഴുതിയിരിക്കുന്നത്. (ഉല്പ, 1:31). അനന്തരം ദൈവകല്പന ലംഘിച്ച് പാപംചെയ്ത (2:17) മനുഷ്യനോടു കല്പിച്ചതോ: ”നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു.” (ഉല്പ, 3:17). ഈ വേദഭാഗങ്ങളിൽ നിന്ന് ആദാമിനൊരു നിഷ്പാപാവസ്ഥ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അതെത്ര വർഷമായിരുന്നു എന്നു കണ്ടെത്താൻ നിലവിൽ മാർഗ്ഗമൊന്നുമില്ല. കാരണം, കാലമില്ലാത്ത കാലത്താണ് ആദാമിനെ ദൈവം സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ മാനുഷിക കണക്കുകൾ പ്രായോഗികമല്ല. ഇനി ദൈവത്തിന്റെ കണക്കിലാണങ്കിൽ (സങ്കീ, 90:4) ആദാം ഒരുവർഷം നിഷ്പാപാവസ്ഥയിൽ ജീവിച്ചിരുന്നു എന്നു പറഞ്ഞാൽത്തന്നെ, അത് ഇരുപത്തൊന്നു ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി അഞ്ഞൂറു വർഷം (21,91,500 ) എന്നുവരും.

തൽമൂദിൽ പറഞ്ഞിരിക്കുന്നത്; ആദാമിന്റെ നിഷ്പാപാവസ്ഥ പന്ത്രണ്ട് മണിക്കൂറായിരുന്നു എന്നാണ്. അത് ചുവടെ ചേർക്കുന്നു: “ഒന്നാം മണിക്കൂറിൽ, പൊടി ശേഖരിച്ചു; രണ്ടാം മണിക്കൂറിൽ, ആകൃതിയില്ലാത്ത പിണ്ഡമാക്കി; മൂന്നാം മണിക്കൂറിൽ, അവയവങ്ങൾ രൂപപ്പെടുത്തി; നാലാം മണിക്കൂറിൽ, ആത്മാവ് അവനിൽ പകർന്നു; അഞ്ചാം മണിക്കൂറിൽ, അവൻ സ്വന്തം കാലിൽ എഴുന്നേറ്റു നിന്നു; ആറാം മണിക്കൂറിൽ, അവൻ ജീവികൾക്ക് പേരിട്ടു; ഏഴാം മണിക്കൂറിൽ, ഹവ്വായെ വിവാഹം ചെയ്തു; എട്ടാം മണിക്കൂറിൽ, അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു; ഒമ്പതാം മണിക്കൂറിൽ, വൃക്ഷഫലം തിന്നരുതെന്ന് കല്പിച്ചു; പത്താം മണിക്കൂറിൽ, പാപം ചെയ്തു; പതിനൊന്നാം മണിക്കൂറിൽ, അവൻ ന്യായം വിധിക്കപ്പെട്ടു; പന്ത്രണ്ടാം മണിക്കൂറിൽ, ഏദനിൽ നിന്ന് പുറത്താക്കപ്പെട്ടു.” (Sanhedrin, 38b 3-7). തൽമൂദിന്റെ ഈ കണ്ടെത്തൽ ആർക്കും അംഗീകരിക്കാൻ കഴിയില്ല. കാരണം, ഈ കണക്ക് അതിൽത്തന്നെ തെറ്റാണ്. ആദാമിന്റെ പാപരഹിത അവസ്ഥ പന്ത്രണ്ട് മണിക്കൂർ എന്നു പറയുമ്പോൾത്തന്നെ, അഞ്ചാം മണിക്കൂറിൽ നിവർന്നുനിന്ന ആദാം പത്താം മണിക്കൂറിൽ പാപത്തിൽ വീഴുകയാണ്. തന്മൂലം ആദാമിന്റെ നിഷ്പാപാവസ്ഥ കേവലം അഞ്ചു മണിക്കൂർ മാത്രമാണ്. കൂടാതെ, ഏഴാം മണിക്കൂറിൽ വിവാഹം കഴിഞ്ഞ അവർക്ക്, എട്ടാം മണിക്കൂറിൽ രണ്ട് കുട്ടികൾ എങ്ങനെ ജനിക്കും? അത് ഏതു കണക്കിൽപ്പെടുത്തും; ദൈവത്തിന്റെ കണക്കിലോ, മനുഷ്യന്റെ കണക്കിലോ? യെഹൂദന്റെ ഈ കേവലം ആലങ്കാരികം മാത്രമാണ്.

ഇനി നമുക്കു ബൈബിൾ പിശോധിക്കാം: ആദ്യത്തെ അഞ്ചു ദിവസത്തെ സൃഷ്ടികളെ നോക്കി ‘നല്ലതു’ എന്നു കണ്ട ദൈവം, ആറാംദിവസം മനുഷ്യനെ സൃഷ്ടിച്ചശേഷം; ‘അതു എത്രയും നല്ലതു’ എന്നു കാണുകയാണ് ചെയ്തത്. “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.” (ഉല്പ, 1:31). ഉല്പത്തി ഒന്നാമദ്ധ്യായത്തിൽ ആറു ദിവസത്തെ ദൈവത്തിന്റെ സൃഷ്ടി എത്രയും ശുഭമായി പര്യവസാനിച്ചു എന്നു കാണാവുന്നതാണ്. രണ്ടാമദ്ധ്യായത്തിൽ കാണുന്നത്; തന്റെ പ്രവൃത്തികളൊക്കെ പൂർത്തിയാക്കി ചാരിതാർത്ഥ്യത്തോടെ വിശ്രമിക്കുകയും, ഏഴാം ദിവസത്തെ ശുദ്ധീകരിച്ചു അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തെയാണ്. (ഉല്പ, 2:1-3). യെഹൂദന്റെ സമയം ആരംഭിക്കുന്നത് വൈകിട്ട് ആറുമണി മുതലാണ്. തൽമൂദ്പ്രകാരം ആറാം ദിവസം വൈകുന്നേരം നാലു മണിക്ക് ആദാം പാപം ചെയ്തു. ഈ കണക്കെങ്ങനെ ശരിയാകും ? സൃഷ്ടിയുടെ മകുടമായി ആറാംദിവസം താൻ നിർമ്മിച്ച മനുഷ്യൻ മുഖാന്തരം തന്റെ സകല സൃഷ്ടികളും ശാപത്തിൻ കീഴിലാകുമ്പോൾ, അന്നേദിവസത്തെ എത്രയും നല്ലതെന്ന് ഏതു സ്രഷ്ടാവിന് പറയാൻ കഴിയും? സൃഷ്ടികളോട് ഉത്തരവാദിത്വവും കരുണയുമുള്ള ദൈവത്തിന് ഏഴാം ദിവസം സ്വസ്ഥനായിരിക്കാൻ സാധിക്കുമോ? ആ ദിവസത്തെ പിന്നെ എന്തിന് ശുദ്ധികരിച്ചനുഗ്രഹിക്കണം? തന്മൂലം, ഏഴാംദിവസത്തിനു ശേഷമാണ് ആദാം പാപത്തിൽ വീണതെന്നു സ്പഷ്ടം. കൂടാതെ, പാപംചെയ്ത് തോട്ടത്തിൽനിന്ന് പുറത്തായ ശേഷമാണ് അവർക്ക് മക്കൾ ജനിക്കുന്നതെന്നും ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 4:1,2). അതിനാൽ, യെഹൂദന്റെ കണക്കു തെറ്റാണെന്നു തെളിയുന്നു. തന്നെയുമല്ല, തൽമൂദ് ദൈവനിശ്വസ്ത ഗ്രന്ഥമല്ല. എസ്രായുടെ കാലം മുതൽ എ.ഡി. ആറാം നൂറ്റാണ്ടുവരെ ഉദ്ദേശം ആയിരം വർഷത്തിനിടയ്ക്ക് രൂപംകൊണ്ട വ്യഖ്യാനങ്ങളും ചട്ടങ്ങളും സുഭാഷിതങ്ങളുമാണ് അതിലുള്ളത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൻ; യെഹൂദന്മാരുടെ വർഷങ്ങളായുള്ള ജ്ഞാനവചനങ്ങളുടെ ശേഖരമാണ് തൽമൂദ്. എബ്രായ ബൈബിൾ പ്രകാരം തന്നെ ആദാമിന്റെ വീഴ്ച ബി.സി. 4200-ന് മുമ്പാണ്. എന്നിട്ടും അവർക്ക് ബി.സി.യിൽ 3760 വർഷമാണുള്ളത്. ഇതൊക്കെ പരിഗണിച്ചുകൊണ്ട് നിഷ്പാപ യുഗത്തെക്കുറിച്ചുള്ള അവരുടെ കണക്ക് നിരുപാധികം തള്ളിക്കളയാവുന്നതാണ്.

പൂർവ്വപിതാക്കന്മാരുടെ പ്രായം: പൂർവ്വപിതാക്കന്മാരുടെ ആകെ പ്രായവും, അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും ബൈബിളിലുണ്ട്. അതുകൊണ്ട് കാലഗണനം എളുപ്പമാണ്. എന്നാൽ ദുർഗ്രഹമായ മറ്റൊരു വിഷയമുണ്ട്; എബ്രായ ബൈബിളിലും ഗ്രീക്ക് സെപ്റ്റജിന്റിലും ശമര്യൻ പഞ്ചഗ്രന്ഥത്തിലും വ്യത്യസ്ഥ കണക്കുകളാണ്. എബ്രായ ബൈബിൾ പ്രകാരം ആദാം മുതൽ യിസ്ഹാക്ക് വരെ തലമുറകളെ ജനിപ്പിച്ച പ്രായം 2106 വർഷവും , സെപ്റ്റ്വജിന്റ് പ്രകാരം 3572 വർഷവും, ശമര്യൻ പഞ്ചഗ്രന്ഥം പ്രകാരം 2507 വർഷവുമാണ്.

ആദം മുതൽ യിസ്ഹാക്ക് വരെ 22 പേർ അനന്തരഗാമിയെ ജനിപ്പിക്കുന്ന പ്രായവും, ശിഷ്ടായുസ്സും, ആകെ വയസ്സും പട്ടികയായി ചുവടെ ചേർക്കുന്നു

കാലനിർണ്ണയം: ബൈബിളിലും ചരിത്രത്തിലും വ്യക്തമായി തെളിവുള്ള കാലഗണനമാണ് ഇവിടെ പ്രതിപാദിക്കുന്നത്; ഊഹാപോഹങ്ങൾ അല്ല. എബ്രായയിലും, സെപ്റ്റ്വജിന്റിലും, ശമര്യൻ പഞ്ചഗ്രന്ഥത്തിലുമുള്ള വ്യത്യാസങ്ങൾ ഒഴിച്ചു നിർത്തിയാൽ ഏറ്റം കൃത്യതയുള്ള കണക്കാണിത്. സത്യവേദപുസ്തകവും, കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളും എബ്രായ ബൈബിൾ അടിസ്ഥാനമാക്കി ഉള്ളതാണ്. എന്നാൽ കാലനിർണ്ണയം ഏറ്റവും കൃത്യമായി തോന്നുന്നത് സെപ്റ്റ്വജിന്റ് പരിഭാഷയിലാണ്. അതിനുള്ള നാല് കാരണങ്ങൾ താഴെ കൊടുക്കുന്നു:

1. യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചത് സെപ്റ്റ്വജിന്റ് ബൈബിളാണ്. പുതിയനിയമ എഴുത്തുകാർ ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിന്റിൽ നിന്നാണ്. യേശുക്രിസ്തു ഉപയോഗിച്ചതുകൊണ്ടും, അപ്പൊസ്തലന്മാർ പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കകൊണ്ടും ഈ ബൈബിൾ കുറ്റമറ്റതാണെന്ന് തെളിയുന്നു. [സെപ്റ്റ്വജിൻ്റിൽ നിന്ന് പുതിയനിയമത്തിലേക്ക് എടുത്തിരിക്കുന്ന ഉദ്ധരണികൾ]

2. വംശാവലിയിൽ അർഫക്സാദിന്റെ മകൻ കയിനാനെക്കുറിച്ച് ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സെപ്റ്റ്വജിന്റിൽ അല്ലാതെ, എബ്രായ ബൈബിളിലോ ശമര്യൻ പഞ്ചഗ്രന്ഥത്തിലോ കാണുന്നില്ല.

3. അർഫക്സാദ് മുതൽ നാഹോർ വരെ എട്ടു തലമുറയാണ് ഉള്ളതെങ്കിലും, എബ്രായ ശമര്യ ബൈബിളുകളിൽ ഏഴു തലമുറയാണ് കാണുന്നത്; ‘കയിനാനെ’ കാണുന്നില്ല. മാത്രമല്ല ഈ ഏഴു തലമുറകളും അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായം എബ്രായ ബൈബിളിൽ ശരാശരി 31 വയസ്സും, ശമര്യ ബൈബിളിൽ 124 വയസ്സുമാണ്. ഇതും സംശയാസ്പദമാണ്. കാരണം, ആദം മുതൽ ശേം വരെയുള്ളവർ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ, തേരഹ് മുതൽ യിസ്ഹാക്ക് വരെ അനന്തരാവകാശികളെ ജനിപ്പിക്കുന്ന പ്രായവുമായിട്ടോ ഇത് പൊരുത്തപ്പെടുന്നുമില്ല. ഉദാഹരണത്തിന് ആദാം മുതൽ ശേം വരെ പതിനൊന്ന് പേരാണുള്ളത്. അതിൽ യഹോവയുടെ കൃപലഭിച്ച നോഹയുടെ അഞ്ഞൂറ് വയസ്സ് മാറ്റി നിർത്തിയാൽ പത്തുപേരും, അർപ്പക്ഷാദ് മുതൽ നാഹോർ വരെ എട്ടുപേരും, അബ്രാഹാം മുതൽ യിസ്ഹാക്ക് വരെ മൂന്നുപേരും തലമുറയെ ജനിപ്പിക്കുമ്പോഴുള്ള ശരാശരി പ്രായം യഥാക്രമം: എബ്രായയിൽ; 115 – 31 – 77-ഉം, ശമര്യയിൽ; 91 – 124 -77-ഉം, സെപ്റ്റജിന്റിൽ; 174 – 138 -77-മാണ്. ഇതിൽ എബ്രായയിലും ശമര്യയിലും ആരോഹണ ക്രമത്തിലോ അവരോഹണ ക്രമത്തിലോ അല്ല. എന്നാൽ, സെപ്റ്റ്വജിന്റിലാകട്ടെ, പൂർവ്വപിതാക്കന്മാരുടെ പ്രായത്തിന് ആനുപാതികമായി അവരോഹണ ക്രമത്തിലാണ് കാണുന്നത്.

4. യോശുവയ്ക്ക് ശേഷം ശമൂവേൽ പ്രവാചകൻ വരെ 450 വർഷമെന്നാണ് കാണുന്നത്. (പ്രവൃ, 13:19). അതിൽ ന്യായാധിപന്മാരിൽ 410 വർഷമാണുള്ളത്. ജാതികളുടെ കീഴിൽ 114 വർഷത്തെ ഞെരുക്കവും; ഒത്നീയേൽ മുതൽ ശിംശോൻ വരെയുള്ള പതിനൊന്നു ന്യായാധിപന്മാരുടെ കീഴിൽ 296 വർഷത്തെ സ്വസ്ഥതയും. തുടർന്നു വരുന്ന ശമൂവേലിന്റെ ഒന്നാം പുസ്തകത്തിൽ, ഏലി 40 വർഷം ന്യായപാലനം ചെയ്തു എന്ന് എബ്രായ ബൈബിളിലും, 20 വർഷമെന്ന് സെപ്റ്റ്വജിന്റിലും കാണുന്നു. (1ശമൂ, 4:18). എന്നാൽ ശമൂവേൽ ബാലൻ യഹോവയ്ക്ക് ശുശ്രൂഷ തുടങ്ങുമ്പോൾ (1ശമൂ, 3:1) ഏലി ”കാണാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു” എന്നാണ് കാണുന്നത്. (1ശമൂ, 3:2). “ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു” എന്നും കാണുന്നുണ്ട്. (1ശമൂ, 7:15). ഇതിൽനിന്ന് ഒരുകാര്യം വ്യക്തമാണ്; ശമൂവേൽ ഏലിക്കൊപ്പവും ഏലിക്ക് ശേഷവും യിസ്രായേലിന് ന്യായപാലനം ചെയ്തിട്ടുണ്ട്. എന്നാൽ, എബ്രായ ബൈബിൾ പ്രകാരം നോക്കിയാൽ ശമൂവേലിന്റെ ന്യായപാലനകാലം കണക്കാക്കാൻ കഴിയില്ല. സെപ്റ്റ്വജിന്റ് ബൈബിൾ പ്രകാരം ശമൂവേൽ ഏലിക്കൊപ്പം 20 വർഷവും, തനിച്ച് 20 വർഷവും യിസ്രായേലിന് ന്യായപാലനം ചെയ്തതായി മനസ്സിലാക്കാം. അങ്ങനെ ആകെ 450 വർഷമെന്ന കണക്കും കൃത്യമാകും.

സെപ്റ്റ്വജിൻ്റ് പരിഭാഷയിലും ഒരു പ്രശ്നം കാണുന്നുണ്ട്. മെഥൂശലഹിൻ്റെ ആയുഷ്കാലം 969 സംവത്സരമായിരുന്നു. എന്നാൽ, സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം അവന് 955 വയസ്സായപ്പോൾ ജലപ്രളയമുണ്ടായി. അതായത്, ജജപ്രളയമുണ്ടായി 14 വർഷങ്ങൾക്ക് ശേഷമാണ് അവൻ മരിച്ചത്. എന്നാൽ, ജലപ്രളയത്തിൽ നോഹയും കുടുബവും ഒഴികെ, സകലമനുഷ്യരും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തുപോയി എന്നാണ് വായിക്കുന്നത്. (ഉല്പ, 7:22-23). അത് പരിഭാഷയിൽ എപ്പോഴോ കടന്നുകൂടിയ വലിയൊരു തകരാറാണ്. എബ്രായ ബൈബിൾ പ്രകാരം അവൻ മരിച്ച വർഷമാണ് ജലപ്രളയം ഉണ്ടായത്. ശമര്യൻ പഞ്ചഗ്രന്ഥപ്രകാരം ജലപ്രളയത്തിനും 249 വർഷം കഴിഞ്ഞാണ് അവൻ മരിച്ചത്.

കാലഗണനം കൃത്യമാണെന്ന് ബോധ്യമായാൽ മാത്രം വിശ്വസിക്കുക; ദൈവം അനുഗ്രഹിക്കട്ടെ!

സൃഷ്ടിപ്പിൻ്റെ കാലം

1. ബൈസാന്ത്യൻ കലണ്ടർ പ്രകാരം ബി.സി. 5509;

2. സെപ്റ്റ്വജിന്റ് ബൈബിൾ ബി.സി. 5500;

3. ശമര്യൻ പഞ്ചഗ്രന്ഥം ബി.സി. 4300; മസോറട്ടിക് പാഠം ബി.സി. 4000;

4. അലക്സാണ്ടിയയിലെ ദൈവശാസ്ത്ര ജ്ഞനായിരുന്ന ക്ലമന്റ് (150-215) ബി.സി. 5592;

5. അന്ത്യൊക്യയിലെ പാത്രിയർക്കീസായിരുന്ന തിയോഫിലസ് (120-185) ബി.സി. 5529;

6. ചരിത്രകാരനായിരുന്ന ജൂലിയസ് ആഫ്രിക്കാനസ് (160-240) ബി.സി. 5501;

7. വേദപണ്ഡിതനായിരുന്ന റോമിലെ ഹിപ്പോലിറ്റസ് (170-235) ബിസി. 5500;

8. ചരിത്രകാരനും കൈസര്യയിലെ മെത്രാനുമായിരുന്ന യൂസേബിയസ് (260-340) ബി.സി. 5228;

9. ക്രൈസ്തവ എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനും ബൈബിളിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തയുടെ പരിഭാഷകനുമായിരുന്ന ജെറോം (347-420) ബി.സി. 5199;

10. ക്രൈസ്തവ എഴുത്തുകാരനായിരുന്ന സുൽഫിഷ്യസ് സെവറസ് (363-425) ബി.സി. 5469;

11. സഭാപിതാവും പണ്ഡിതനുമായിരുന്ന സെവിലിലെ ഇസിദോർ (560-636) ബി.സി. 5336;

12. എഴുത്തുകാരനും ചരിത്രകാരനും ക്രൈസതവ സന്യാസിയുമായിരുന്ന അലക്സാണ്ടിയയിലെ പനോഡോറസ് (400) ബി.സി. 5493;

13. ക്രൈസ്തവ സന്യാസിയും ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിലെ മാക്സിമസ് കൺഫസർ (580 662) ബിസി. 5493;

14. ബൈസാന്ത്യൻ ചരിത്രകാരനും പുരോഹിതനുമായിരുന്ന ജോർജ് സിൻസെല്ലസ് (740-810) ബി.സി. 5492;

15. ചരിത്രകാരനും മെത്രാനുമായിരുന്ന ടൂർസിലെ ഗ്രിഗറി (538-594) ബി.സി. 5500;

16. ക്രിസ്തീയ മഠാദ്ധ്യക്ഷയും എഴുത്തുകാരിയുമായിരുന്ന അഗ്രേദയിലെ മേരി (1602-1665) ബി.സി. 5199;

17. എത്യോപ്യൻ ചരിത്രപുസ്തകമായ ‘ബുക്ക്സ് ഓഫ് അക്സും’ (1434-1468) ബി.സി. 5493;

18. ചരിത്രകാരനും ക്രൈസ്തവ സന്യാസിനിയു മായിരുന്ന മരിയാനസ് സ്കോട്ടസ് (1028-1082) ബി.സി. 4192;

19. പ്രഖ്യാത യെഹൂദചിന്തകനും ഭിഷഗ്വരനുമായിരുന്ന മൈമോനിഡിസ് (1135-12-04) ബി.സി. 4058;

20. നിയമവിധഗ്ദനും ചരിത്രകാരനുമായിരുന്ന ഹെൻറി സ്പോണ്ടാനസ് (1568-1643) ബി.സി. 4051;

21. ദൈവശാസ്ത്രജ്ഞനും ജെസ്യൂട്ട് തത്വജ്ഞാനിയുമായിരുന്ന ബെനഡിക്ട് പെരേര (1536-1610) ബി.സി. 4021;

22. ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്ററും പണ്ഡിതനുമായിരുന്ന ലൂയീസ് കാപ്പൽ (1585-1658) ബി.സി. 4005;

23. പണ്ഡിതനായ ജെയിംസ് അഷർ (1581-1656) ബി.സി. 4004;

24. ഫ്രഞ്ച് ബൈസാന്ത്യൻ പുരോഹിതനായിരുന്ന ആന്റണി അഗസ്റ്റിൻ കാൽമെറ്റ് (1672-1757) ബിസി. 4002;

25. ജോതിശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞനും ഭൌതീകശാസ്ത്രജ്ഞനുമായിരുന്ന ഐസക് ന്യൂട്ടൻ (1642-1726) ബി.സി. 4000;

26. ജർമ്മൻ ഗണിതശാസ്ത്രജ്ഞനും ജോതിശാസ്ത്രജ്ഞനുമായിരുന്ന ജോഹനാസ് കെപ്ലർ (1571-1630) ബി.സി. 3977 ഏപ്രിൽ 27;

27. ഫ്രഞ്ച് ദൈവശാസ്ത്രജ്ഞനായിരുന്ന ഡൈനോഷ്യസ് പെറ്റവിയസ് (1583-1652) ബി.സി. 3984;

28. ബഹുഭാഷാപണ്ഡിതനും പ്രൊട്ടസ്റ്റന്റ് പരിഷ്കർത്താവുമായിരുന്ന തിയോഡർ ബിബ്ലിയാന്റർ (1509-15-64) ബി.സി. 3980;

29. ഡാനിഷ് ജോതിശാസ്ത്രജ്ഞനായിരുന്ന ക്രിസ്റ്റൻ സൊറെൻസൻ ലോംഗൊമോനസ് (1562-1647) ബി.സി. 3966;

30. ദൈവശാസ്ത്രജ്ഞനും മാർട്ടിൻ ലൂഥറിന്റെ സഹകാരിയുമായിരു ന്ന ഫിലിപ്പ് മെലാംഗ്തൊൻ (1497-1560) ബി.സി. 3964;

31. നവീകരണനായകനും ദൈവശാസ്ത്രജ്ഞനും ആയിരുന്ന മാർട്ടിൻ ലൂഥർ (1483-1546) ബി.സി. 3961;

32. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വൈസ്ചാൻസലറും പണ്ഡിതനുമായിരുന്ന ജോൺ ലൈറ്റ്ഫൂട്ട് (1602-1675) ബി.സി. 3960;

33. പുരോഹിതനും വ്യാഖ്യാതാവുമായിരുന്ന കൊർന്നല്യോസ് കൊർണേലി എ ലാപിടെ (1567-1637) ബി.സി. 3951;

34. ഫ്രഞ്ച് പണ്ഡിതനായിരുന്ന ജോസഫ് ജസ്റ്റിസ് സ്കാലിജർ (1540-1609) ബി.സി. 3949;

35. ജർമ്മൻ ദൈവശാസ്ത്രജ്ഞനും കാലഗണയിതാവും ചരിത്രകാരനുമായിരുന്ന ക്രസ്റ്റോഫ് ഹെൽവിംഗ് (1581-1617) ബി.സി. 3947;

36. പ്രപഞ്ചവിവരണ ശാസ്ത്രജ്ഞനും ഭൂഗോള ശാസ്ത്രജ്ഞനുമായിരുന്ന ഗെരാഡസ് മെർക്കേറ്റർ (1512-1594) ബിസി. 3928;

37. ജനീവയിലെ ഫിലോസഫർ പ്രൊഫസറായിരുന്ന മറ്റ്ഹിയൂ ബ്രാവാർഡ് (1510-1576) ബി.സി. 3927;

38. സ്പാനിഷ് ക്രമീകർത്താവായിരുന്ന ബെനീറ്റൊ ഏരിയസ് മൊണ്ടെനൊ (1527-1598) ബി.സി. 3849;

39. ജർമ്മൻ പണ്ഡിതനും വ്യഖ്യാതാവുമായിരുന്ന ആൻഡ്രിയസ് ഹെൽവിംഗ് ( 1572-1643 ) ബി.സി. 3836;

40. യെഹൂദ ചരിത്രകാരനും ജോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന റബ്ബി ഡേവിഡ് ഗാൻസ് (1541-1613) ബി.സി. 3761;

41. യെഹൂദ പണ്ഡിതനായിരുന്ന റബ്ബി ഗെർഷോം ബെൻ യൂദ (960-1040) ബി.സി. 3754 തുടങ്ങിയവർ.

ക്രിസ്തുവിന്റെ ജനനവർഷം

ക്രിസ്തുവിന്റെ ജനനവർഷം

യേശു ഒരു ചരിത്രപുരുഷനും നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുള്ളതായി അറിവില്ല. എന്നാൽ, യേശുവിന്റെ ജനനവർഷത്തെപ്പറ്റി പണ്ഡിതന്മാർക്കിടയിൽ ഇന്നും അഭിപ്രായ ഐക്യമില്ല. ബി.സി. 8 മുതൽ എ.ഡി. 1 വരെയുള്ള കണക്കുകൾ ഓരോരുത്തരും പറയുന്നുണ്ട്. എന്നാൽ ചരിത്രത്തിലെ ചില നിർണ്ണായക തെളിവുകളും, വിശേഷാൽ ബൈബിളിലെ വിവരങ്ങളും ചേർത്തുകൊണ്ട്, യേശു എന്ന ക്രിസ്തുവിൻ്റെ ‘ജനനവർഷവും മാസവും’ കൃത്യമായി കണക്കാക്കിയിരിക്കുകയാണ് ഈ ലേഖനത്തിൽ. ഹെരോദാവിന്റെ മരണവും, അർക്കെലെയൊസിനെ റോമൻ ചക്രവർത്തി സിംഹാസന ഭ്രഷ്ടനാക്കുന്നതും, തിബെര്യാസ് കൈസറുടെ സിംഹാസനാരോഹണവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുപരി മത്തായിയുടെയും, ലൂക്കോസിന്റെയും വിവരണവും ചേർത്ത് പരിശോധിച്ചപ്പോഴാണ് ഇത് സാദ്ധ്യമായത്. ജനനദിവസം കണ്ടെത്താൻ ഇതിൽ ശ്രമിക്കുന്നില്ല. യേശുവിന്റെ ജനനോത്സവം കൊണ്ടാടുകയെന്നത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഉൾപ്പെട്ടതല്ല. ആയിരുന്നെങ്കിൽ സുവിശേഷകന്മാർ അത് രേഖപ്പെടുത്തുമായിരുന്നു. ബൈബിളിൽ ഭക്തന്മാരുടെ ആരുടെയെങ്കിലും ജനനദിവസം ആഘോഷിച്ചതായി കാണുന്നില്ല. ഇയ്യോബാകട്ടെ തന്റെ ജന്മദിവസത്തെ വായതുറന്നു ശപിക്കുകയാണ് ചെയ്യുന്നത്. (3:1). “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തേക്കാളും ഉത്തമം” എന്ന് സഭാപ്രസംഗി പറയുന്നു. (7:1).

ചരിത്രവും പണ്ഡിതന്മാരും 

യേശുവിന്റെ ജനനം: ‘വില്യം റാംസെ’ (William Ramsay), ‘മക്കിൻലെ’ (Mackinlay) തുടങ്ങിയ പണ്ഡിതന്മാർ ബി.സി. 6/7, അല്ലെങ്കിൽ 8 എന്ന് കണക്കാക്കുന്നു. ‘ഡാൺഡെ, ഫ്ളിൻഡേഴ്സ് പെട്രി, നിക്കോൽ’ എന്നീ പ്രൊഫസറന്മാരും ചാൻസലർമാരും ബി.സി. 8-നോട് യോജിക്കുന്നവരാണ്.  ‘ബിൽ ഹോരൊമാൻ’ പറയുന്നത്; ബി.സി. 7, ഏപ്രിൽ അല്ലെങ്കിൽ ബി.സി. 6, മാർച്ചിലാണ് യേശുവിന്റെ ജനനം. (Bill Heroman, A Timeline of Major Events in the New Testament Era, From 9 BC to AD 72). യുറാന്റിയ ബുക്കിൽ; ബി.സി. 7, ആഗസ്റ്റ് 21-നാണ് യേശുവിന്റെ ജനനം. പവ്വൽ റോബർട്ട് (Powell Robert A) ‘ക്രിസ്തുവിന്റെ ദിനവൃനത്താന്തം’ എന്ന പുസ്തകത്തിൽ; ബി.സി. 7, നവംബർ 12-നാണ് യേശുവിന്റെ ജനനം. (Chronicle of the living Christ: the life and ministry of Jesus Christ: 1996, p 68). ‘സ്റ്റാർ ഓഫ് വണ്ടർ’ എന്ന പുസ്തകത്തിൽ; ബി.സി. 6, ഏപ്രിൽ 17 നാണ് യേശുവിന്റെ ജനനം. (Star of Wonder, Tom, Ottawa Citizen. p. A7). ‘ന്യൂ ലൈഫ് കമ്മ്യൂണിറ്റി ചർച്ചിന്റെ’ When was Jesus born എന്ന പുസ്തകത്തിൽ; ബി.സി. 5, സെപ്റ്റംബർ 25-നാണ് യേശുവിന്റെ ജനനം. ‘ഇന്റർനാഷണൽ സ്റ്റാന്റേർഡ് ബൈബിൾ എൻസൈക്ലോപീഡിയ’ യേശുവിന്റെ ജനനം ബി.സി. 5-ൽ ആയിരിക്കാം എന്നു കണക്കാക്കുന്നു. ‘വേൾഡ് വൈഡ് ചർച്ച് ഓഫ് ഗോഡിന്റെ’ ഒരു പ്രസിദ്ധീകരണം യേശുവിന്റെ ജനനം ബി.സി. 4-ൽ ആണെന്ന് ഗണിച്ചു പറഞ്ഞിരിക്കുന്നു. ‘കൈസര്യയിലെ യൂസേബിയസും, യഹോവസാക്ഷികളും’ യേശുവിന്റെ ജനനം ബി.സി. 2, തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) മാസത്തിലാണെന്ന് വിശ്വസിക്കുന്നു. ബി.സി. 2 അല്ലെങ്കിൽ 3 എന്നാണ് ‘തെർത്തുല്യൻ’ (Terttullian) പറഞ്ഞിരിക്കുന്നത്.

കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേരു ചാർത്തലിലാണ് യേശു ജനിച്ചതെന്ന് ലൂക്കൊസ് വ്യക്തമാക്കുന്നു. (2:2). കുറേന്യൊസിന്റെ ഭരണകാലത്ത് നടന്ന രണ്ടാമത്തെ പേരു ചാർത്തലിനെക്കുറിച്ച് അപ്പൊസ്തലപ്രവൃത്തി 5:37-ൽ പറയുന്നുണ്ട്. ഔഗുസ്തൊസ് കൈസർ (ഒക്ടേവിയൻ) തന്റെ ജാമാതാവും സേനാപതിയുമായിരുന്ന അഗ്രിപ്പയുമായി ചേർന്ന് മാർക്ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും സേനകളെ തോല്പിച്ച ആക്ടിയം യുദ്ധം മുതൽ 37-മാണ്ടിലാണ് കുറേന്യൊസിന്റെ രണ്ടാമത്തെ സെൻസെസ്. ആക്ടിയം വർഷം (Actium Era) ആരംഭിക്കുന്നത് ബി.സി. 31 മുതലാണ്. ബി.സി. 31 മുതൽ 37-മാണ്ട് എന്നു പറയുന്നത് എ.ഡി. 6-ൽ ആണ്. ഇതിനെക്കുറിച്ച് ജോസീഫസ് പറഞ്ഞിട്ടുണ്ട്. (Antiquities of the Jews, XVIII, 26-28). ബി.സി. 9-7-ൽ ഒരു ‘സെൻഷ്യസ് സാറ്റൂർണിയസും’ (Sentius Saturnius), തുടർന്ന് 7-4-വരെ ‘കൂന്റിലിയസ് വാറസും’ ( Quinctilios Varus) ആണ് സുറിയ ഭരിച്ചിരുന്നതെന്ന് ജോസീഫെസ് (Josephus) സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി ‘വില്യം റാംസെ’ (William Ramsay) പറയുന്നു. കുറേന്യൊസിന്റെ ആദ്യഭരണം ബി.സി. 3-1-ലാണെന്നും റാംസെ പ്രസ്താവിക്കുന്നു. (Was Christ Born at Bethlehem, page, 237). റോമിന് 20 മൈൽ കിഴക്കും, ‘വാറസിന്റെ’ പുരാതന വില്ലയ്ക്ക് 1.5 മൈൽ തെക്കുഭാഗത്ത് ‘ട്രിവോളി’  (Trivoli) എന്ന സ്ഥലത്തുനിന്നും 1764-ൽ കണ്ടെടുത്തതും, ഇപ്പോൾ ‘വത്തിക്കാൻ മ്യൂസിയത്തിൽ’ സൂക്ഷിച്ചിരിക്കുന്നതുമായ ഒരു കല്പലകയിലെ ലാറ്റിൻ ലിഖിതത്തിൽ വാറസ് ബി.സി. 6-4-ലും, ബി.സി. 2–എ.ഡി. 1-ലും രണ്ടുപ്രാവശ്യം ഗവർണ്ണറായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 

ശിലാഫലകം

1764-ൽ കണ്ടെടുത്ത ലാറ്റിൻ ലിഖിതം 

കുറേന്യൊയാസ് ഗവർണ്ണറായിരുന്നില്ല മറിച്ച് കാര്യസ്ഥനായിരുന്നു (Procurator) എന്നാണ് രണ്ടാം നൂറ്റാണ്ടിലെ ‘ജസ്റ്റിൻ മാർട്ടിയർ’ (Justin Martyr) സാക്ഷ്യപ്പെടുത്തുന്നത്. (Apology, 1:34). മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെർത്തുല്യൻ പറഞ്ഞിരിക്കുന്നത്; യേശുവിന്റെ ജനനസമയത്ത് സാറ്റൂർണിയസ് ആയിരുന്നു സിറിയയിലെ ഗവർണ്ണർ എന്നാണ്. (Against Marcion, 4:7). ആക്ടിയം യുദ്ധത്തിന്റെ (The battle of Actium) സ്മരണയ്ക്കായി ഇറക്കിയ ആക്ടിയൻ വർഷത്തെ (Actian Era) സൂചിപ്പിക്കുന്ന നാണയത്തിലും ക്യൂന്റിലിയസ് വാറസ് ബി.സി. 7-4-ൽ സുറിയയിലെ ഗവർണ്ണറായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തെളിവുകളുടെ അടിസ്ഥാനത്തിൽ ‘വില്യം റാംസെ’ ചൂണ്ടിക്കാണിക്കുന്നു. പില്ക്കാലത്ത് ഈ നാണയങ്ങൾ സുറിയയിലെ അന്ത്യൊക്യയിൽ നിന്ന് കണ്ടെടുത്തിട്ടുള്ളതായും റാംസെ പറയുന്നു. (Was Christ Born at Bethlehem, page, 237, 247, 248). ഇതിൽനിന്ന് യേശുവിന്റെ ജനനത്തെക്കുറിച്ച് കൃത്യമായ വർഷം ചരിത്രത്തിൽനിന്ന് കണ്ടെത്തുക പ്രയാസമാണ്. 

ബൈബിൾ തെളിവുകൾ 

ദൈവത്തിൻ്റെ ക്രിസ്തു ഭൂമിയിലെ ഒരു ഉന്നതകുടുംബത്തിലും ജന്മം എടുത്തില്ല എന്നതും, ലോകത്തിലെ ഒരു സ്ഥാനമാനങ്ങളും താൻ വഹിച്ചിരുന്നില്ല എന്നതും, വിശേഷാൽ മനുഷ്യർ യേശുവിന്റെ ജനനോത്സവം കൊണ്ടാടുന്നത് സ്വർഗ്ഗത്തിന്റെ പദ്ധതി അല്ലാതിരുന്നതുകൊണ്ടും ചരിത്രത്തിൽനിന്ന് യേശുവിന്റെ ജനനത്തെക്കുറിച്ച് ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ഇനി നമുക്ക് ആശ്രയമായുള്ളത് ബൈബിൾ മാത്രമാണ്. ചരിത്രകാരനും; വൈദ്യനുമായ ലൂക്കൊസ് നമുക്ക് പല തെളിവുകളും തരുന്നുണ്ട്: “ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം; എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.” (ലൂക്കോ, 2:1). കുറേന്യൊസിന്റെ മുഴുവൻ പേര്, പുബ്ലിയൊസ് സിൽപീഷ്യസ് കുറേന്യൊസ് (Publius Silpicius Quirinus) എന്നായിരുന്നു. റോമൻ ഭരണകൂടം 14 വർഷത്തിലൊരിക്കൽ സെൻസെസ് എടുത്തിരുന്നത് നിർബ്ബന്ധിത സൈന്യസേവനത്തിനും, ചുങ്കം (Tax) പിരിക്കുന്നതിനും വേണ്ടിയായിരുന്നു. അതുകൊണ്ട് അംഗങ്ങളുടെ എണ്ണവും പ്രായവും മാത്രമല്ല, സ്വത്തുവിവരങ്ങളും വെളിപ്പെടുത്തണമായിരുന്നു. കുറേന്യൊസിന്റെ രണ്ടാമത്തെ പേരു ചാർത്തൽ (പ്രവൃ, 5:37) പുതിയ പ്രവിശ്യയായ യെഹൂദ്യയിലെ കപ്പം കണക്കാക്കുന്നതിന് മാത്രമുള്ളതായിരുന്നു. അതിനെക്കുറിച്ച് യെഹൂദാ ചരിത്രകാരനായിരുന്ന ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒന്നാമത്തെ ചാർത്തൽ ലോകം മുഴുവനും അഥവാ റോമാ സാമ്രാജ്യം മുഴുവനും വേണ്ടിയായിരുന്നു. (ലൂക്കൊ, 2:1). അത് കുറേന്യൊസിന്റെ കാലത്തെ ഒന്നാമത്തെ പേർവഴി ചാർത്തലായിരുന്നു എന്നും ലൂക്കൊസ് വ്യക്തമാക്കുന്നു. (2:1). തന്മൂലം ഓഗുസ്തൊസ് കൈസറുടെ (ബി.സി. 31-14 എ.ഡി.) പ്രത്യേക അനുമതിയോടുകൂടി സെൻസെസിന്റെ കാലത്ത് സുറിയയിൽ നിയമിതനായ ഭരണാധികാരിയായിരുന്നു കുറേന്യൊസ് എന്നു മനസ്സിലാക്കാം.

ഇനി യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്ന മറ്റു കാര്യങ്ങൾ കൂടി പരിശോധിക്കാം: മറിയയും യോസേഫും ഗലീലയിലെ നസറത്ത് പട്ടണക്കാരായിരുന്നു. (ലൂക്കൊ, 1:26,27, 2:4). അവർ ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവരായതുകൊണ്ട് പേര് ചാർത്തുവാനാണ് യെഹൂദ്യയിലെ ബേത്ത്ളേഹെം പട്ടണത്തിൽ എത്തിയത്. (ലൂക്കൊ, 2:4,5).. അവിടെവെച്ചാണ് മറിയ പ്രസവിക്കുന്നത്. (ലൂക്കൊ, 2:6,7). അന്നു രാത്രിയിൽത്തന്നെ ഇടയന്മാർ പശുത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന പൈതലിനെ ചെന്നു കണ്ടു. (ലൂക്കൊ, 2:11,16,17). എട്ടുദിവസം കഴിഞ്ഞപ്പോൾ ന്യായപ്രമാണ കല്പനപ്രകാരം പൈതലിനെ പരിച്ഛേദന കഴിച്ചു; ദൂതൻ പറഞ്ഞതുപോലെ പൈതലിന് യേശു എന്ന പേരും വിളിച്ചു. (ലേവ്യ, 12:2,3; ലൂക്കൊ, 2:21). പിന്നെയും മുപ്പത്തിമൂന്നു ദിവസം കഴിഞ്ഞാണ് മറിയയുടെ ശുദ്ധീകരണകാലം തികയുന്നത്. (ലേവ്യ, 12:4). നാല്പത്തൊന്ന് ദിവസം കഴിഞ്ഞപ്പോൾ കല്പനപോലെ ആദ്യജാതനെ യഹോവയ്ക്ക് അർപ്പിക്കുവാനും കുറുപ്രാവിനെ യാഗമർപ്പിക്കാനും അവർ യേശുവിനെ യെരൂശലേം ദൈവാലയത്തിൽ കൊണ്ടുപോയി. (പുറ, 13:13; 22:29; ലേവ്യ, 12:6; ലൂക്കൊ, 2:23,24). പിന്നെ ലൂക്കൊസ് എഴുതിയിരിക്കുന്നത്; “കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി. (2:39). ഈ വിഷയം അല്പം ചിന്തനീയമാണ്. 

നമുക്കറിയാം കർത്താവിന്റെ ഐഹീക ജീവചരിത്രം രചിച്ചിരിക്കുന്നത് നാല് എഴുത്തുകാർ അവരുടെ വ്യത്യസ്ത വീക്ഷണ കോണുകളിൽ കൂടിയാണ്. നാലു സുവിശേഷങ്ങളും കൂടിച്ചേരുമ്പോഴാണ് യേശുവിനെക്കുറിച്ചുള്ള പൂർണ്ണചരിത്രം കിട്ടുന്നത്. അഥവാ ദൈവം തൻ്റെ ക്രിസ്തുവിനെക്കുറിച്ച്; മനുഷ്യർ അറിയണമെന്ന് ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നത്. ഓരോ സുവിശേഷങ്ങളും യേശുവിനെക്കുറിച്ച് പൂർണ്ണമായ ചരിത്രം നൽകുന്നില്ലെങ്കിലും ഓരോ പുസ്തകവും അതിൽത്തന്നെ പൂർണ്ണമാണ്. അഥവാ ബൈബിളിലെ ഒരു പുസ്തകങ്ങളും അപൂർണ്ണമല്ലെന്നു സാരം. യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ലൂക്കൊസ് രേഖപ്പെടുത്താതിരുന്ന ചില വിഷയങ്ങളുണ്ട്. അത് മത്തായിയിലുണ്ട്. യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്നത് (1:18-25), നക്ഷത്രം വെളിപ്പെടുന്നതും വിദ്വാന്മാരുടെ സന്ദർശനവും (2:1-2), യോസേഫും കുടുംബവും ഈജിപ്റ്റിലേക്ക് ഓടിപ്പോകുന്നത് (2:13,14 ), ശിശുക്കളുടെ കൊലപാതകം (2:16), ഹെരോദാവിന്റെ മരണം (2:15, 19), ഈജിപ്റ്റിൽ നിന്നുള്ള മടങ്ങിവരവ് (2:19,20), യെഹൂദ്യയിൽ അർക്കെലയൊസിന്റെ ഭരണം (2:21), നസറത്തിലേക്കുള്ള മടങ്ങിപ്പോക്ക്. (2:22). ഇവിടെ യോസേഫിന് ദൂതൻ പ്രത്യക്ഷമാകുന്ന ഒന്നാം അദ്ധ്യായത്തിലെ വിവരങ്ങൾ ഒഴികെയുള്ളവ അതായത് മത്തായി രണ്ടാമദ്ധ്യായം മുഴുവനും ലൂക്കൊസ് 2:39-ൽ നിന്ന് തുടങ്ങണം. അങ്ങനെ വരുമ്പോൾ ലൂക്കാസ് 2:39-ലെ ”അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി” എന്നുള്ളത് ”യെഹൂദ്യയിൽ തങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്ക് മടങ്ങിപ്പോയി’ എന്നു മനസ്സിലാക്കണം. കാരണം, മത്തായി രണ്ടാമദ്ധ്യായം നടക്കുന്നത് ഗലീലയിലല്ല യെഹൂദ്യയിലാണ്; വിശേഷാൽ ബേത്ത്ളഹേമിലാണ്. 

യേശുവിന്റെ ജനനം ബി.സി. 8/7 എന്നൊക്കെ കണക്കു കൂട്ടിയവർ വിചാരിക്കുന്നത്, യേശുവിന്റെ ജനനത്തിനും, നക്ഷത്രം വെളിപ്പെടുന്നതിനും മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഇടയിൽ വലിയൊരു ഇടവേള ഉണ്ടായിരുന്നു എന്നാണ്. പക്ഷെ, വേദപുസ്തകത്തിൽ അതിന് യാതൊരു തെളിവുമില്ല. മാത്രമല്ല, മറിയയുടെ ശുദ്ധീകരണകാലവും യേശുവിന്റെ പ്രതിഷ്ഠയും കഴിഞ്ഞാൽ ന്യായപ്രമാണ സംബന്ധമായി യോസേഫിനും കുടുംബത്തിനും യെഹൂദ്യയിൽ തങ്ങേണ്ട യാതൊരാവശ്യവും ഇല്ല. കൂടാതെ പേരു ചാർത്തലും ഇതിനോടകം കഴിഞ്ഞിരിക്കും. തന്നെയുമല്ല യോസേഫിന്റെ സ്വന്തപട്ടണവും വീടും തൊഴിലും ഗലീലയിലായിരിക്കെ ഹെരോദാവിന്റെ കണ്ണിലെ കരടാവാൻ ദീർഘകാലം യെഹൂദ്യയിൽ തങ്ങിയെന്ന് വിചാരിക്കുന്നതും യുക്തിസഹമല്ല. എന്നാൽ മിസ്രയീമിലേക്കുള്ള ഓടിപ്പോക്കിനും ഹെരോദാവിന്റെ മരണത്തിനുമിടയിൽ നിയതമായ ഒരു കലയളവുണ്ട്. 

യേശുവിന്റെ ഐഹീകകാലം കണക്കു കൂട്ടാൻ മൂന്നു സുപ്രധാന തെളിവുകൾ ചരിത്രത്തിലുണ്ട്: ഹെരോദാവിന്റെ മരണവും (ബി.സി. 4, മാർച്ച് 13), അർക്കെലയൊസിനെ റോമൻ കൈസർ സിംഹാസന ഭ്രഷ്ടനാക്കുന്നതും (എ.ഡി. 6 ജൂൺമാസം), തിബെര്യൊസ് കൈസറുടെ സിംഹാസനാരോഹണവും (എ.ഡി. 14, സെപ്റ്റംബർ 18). ഇതു മൂന്നും സംശയലേശമെന്യേ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി നമുക്കു ബൈബിളിൽ ഒന്നു പരതിനോക്കാം. ലൂക്കൊസിന്റെ പ്രസ്താവന മറിയ പൈതലിനെ പ്രസവിച്ച് പശുത്തൊട്ടിയിൽ കിടത്തിയെന്നാണ് ലൂക്കൊസ് 2:7-ൽ വായിക്കുന്നത്. പിന്നെയും ന്യായപ്രമാണ സംബന്ധമായി നാല്പത്തൊന്നിലേറെ ദിവസം യെഹൂദ്യയിൽ ഉണ്ടായിരുന്നതായി ലൂക്കൊസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും കാലം പശുത്തൊഴുത്തിൽ ആയിരിക്കില്ല അവർ താമസിച്ചത്. വഴിയമ്പലത്തിൽ സ്ഥലമില്ലായ്കയാലാണ് അവർ ശിശുവിനെ പശുത്തൊട്ടിയിൽ കിടത്തിയത്. (ലൂക്കൊ, 2:7). പേർവഴി ചാർത്തലിനോടുള്ള ബന്ധത്തിൽ ബേത്ത്ളേഹേമിൽ ഉണ്ടായിരുന്ന തിരക്കായിരുന്നു അതിനു കാരണം. മാത്രമല്ല, മറിയയുടെ പ്രസവം പെട്ടെന്നുള്ള ഒരാവശ്യമായിരുന്നു. ചാർത്തലിന്റെ തിരക്ക് ഒഴിഞ്ഞശേഷം സത്രത്തിലോ, വാടകയ്ക്കെടുത്താരു വീട്ടിലോ താമസ്സിച്ചിരിക്കാം. ലൂക്കൊസ് 2:7-ൽ വഴിയമ്പലം എന്നു തർജ്ജമ ചെയ്തിരിക്കുന്ന ‘ടൊപൊസ് ‘ (topos) എന്ന ഗ്രീക്കു പദത്തിന് സ്ഥലം, ഗൃഹം, വസതി, മുറി എന്നൊക്കെയാണ് അർത്ഥം. അല്ലെങ്കിൽ മറിയയുടെ ചാർച്ചക്കാരിയായ എലീശബെത്തിന്റെ വീട്ടിലായിരിക്കും താമസിച്ചിരിക്കുക. അവിടെ ആറു മാസങ്ങൾക്ക് മുമ്പ് മൂന്നു മാസം മറിയ താമസ്സിച്ചിരുന്നതുമാണ്. (ലൂക്കൊ, 1:39-56). എന്തായാലും അവർ താമസിച്ചിരുന്ന ഭവനത്തിലേക്ക് തന്നെയാണ് ദൈവാലയത്തിൽനിന്നും തിരിച്ചു പോയിരിക്കുക. 

നക്ഷത്രം കണ്ടിട്ട് യെഹൂദന്മാരുടെ രാജാവിനെ തിരക്കിവന്ന വിദ്വാന്മാർ (ജ്ഞാനികൾ) ഒരു വീട്ടിൽ വെച്ചാണ് പൈതലിനെ ദർശിച്ചത്. (മത്താ, 2:11). ജ്ഞാനികൾ എന്നുവെച്ചാൽ മശീഹയുടെ ആഗമനത്തെക്കുറിച്ച് ന്യായപ്രമാണത്തിൽ നിന്ന് ജ്ഞാനം സമ്പാദിച്ചവർ എന്നാണ്. (സംഖ്യാ, 24:17; ദാനി, 12:4). ബി.സി. 8-ലാണ് യേശുവിന്റെ ജനനമെന്ന് വിചാരിക്കുന്നവർ കരുതുന്നത്; യേശു ജനിച്ച് ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞാണ്, നക്ഷത്രം വെളിപ്പെട്ടതെന്നാണ്. അതിലെ യുക്തിയെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. മത്തായി 2:7-ൽ “എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു” എന്നാണ് എഴുതിയിരിക്കുന്നത്. ഇവിടെ ”നക്ഷത്രം വെളിവായ സമയം’ എന്നിടത്ത് ക്രിസ്തു ജനിച്ച സമയം എന്നാണ് മനസ്സിലാക്കേണ്ടത്. ക്രിസ്തു ഭൂജാതനായതിന്റെ തെളിവാണ് നക്ഷത്രം. അത് വെളിപ്പെടേണ്ടത് ആറു മാസമോ, ഒരു വർഷമോ, രണ്ടു വർഷമോ കഴിഞ്ഞിട്ടല്ല, സൂക്ഷ്മം ക്രിസ്തുവിന്റെ ജനനസമയത്ത് തന്നെയാണ്. മാത്രമല്ല, നക്ഷത്രം യാദൃശ്ചികമായി വെളിപ്പെട്ടതല്ല. ദൈവീക പദ്ധതിയിൽ പെട്ടതാണ്. അല്ലെങ്കിൽ ബൈബിളിൽ അത് രേഖപ്പെടുത്തുമായിരുന്നില്ല. അത് വെളിപ്പെടേണ്ടവർക്ക് യേശു ജനിച്ച ദിവസംതന്നെ വെളിപ്പെട്ടിരിക്കും. എന്നാൽ അവർ എത്തിപ്പെടാൻ ചില ആഴ്ചകൾ കഴിഞ്ഞു എന്നു മാത്രമേയുള്ളു. അത് ദൈവാലയത്തിൽ നിന്ന് യോസേഫും കുടുംബവും തങ്ങൾ താമസിച്ചിരുന്ന ബേത്ത്ളേഹെമിലെ വീട്ടിൽ മടങ്ങിയെത്തി, സ്വന്തപട്ടണമായ നസറത്തിലേക്ക് മടങ്ങിപ്പോകുവാനുള്ള വട്ടംകൂട്ടുന്ന ആ ദിവസങ്ങളിൽ തന്നെയായിരിക്കും വിദ്വാന്മാർ എത്തിയിരിക്കുക. 

മത്തായിയുടെ പ്രസ്താവന 

മത്തായി രണ്ടാമദ്ധ്യായത്തിലെ വിവരങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: യെഹൂദന്മാരുടെ രാജാവിനെ തിരക്കി വിദ്വാന്മാർ യെരൂശലേമിൽ എത്തുന്നു. (വാക്യം, 1-2). ഹെരോദാവ് അതുകേട്ട് പരിഭ്രമിക്കുന്നു. (വാക്യം, 3). മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും കൂട്ടിവരുത്തി ക്രിസ്തുവിന്റെ ജനനസ്ഥലം ആരായുന്നു. (വാക്യം, 4). യെഹൂദ്യയിലെ ബേത്ത്ളേഹെമാണെന്ന് അവർ തെളിവ് നൽകുന്നു. (വാക്യം, 5-6). നക്ഷത്രം അഥവാ ക്രിസ്തു ജനിച്ച സമയം ഹെരോദാവ് വിദ്വാന്മാരോട് ചോദിച്ചറിയുന്നു. (വാക്യം, 7). തിരിച്ചുവന്ന് തന്നോട് വിവരം പറയണമെന്ന് കല്പിച്ചശേഷം അവരെ ബേത്ത്ളേഹെമിലേക്ക് യാത്രയാക്കുന്നു. ( വാക്യം, 8). നക്ഷത്രം അവരെ ശിശുവിനടുത്ത് എത്തിക്കുന്നു. (വാക്യം, 9-10). അവർ ശിശുവിനെ നമസ്കരിക്കുന്നു; പൊന്നും കുന്തുരുക്കവും മൂരും കാഴ്ചയർപ്പിക്കുന്നു. (വാക്യം, 11). ദൂതന്റെ കല്പനപോലെ വിദ്വാന്മാർ ഹെരോദാവിന്റെ അടുക്കൽ പോകാതെ വേറെവഴിയായി സ്വദേശത്തേക്ക് മടങ്ങുന്നു. (വാക്യം, 12). ദൂതന്റെ കല്പനപോലെ യോസേഫും കുടുംബവും മിസ്രയീമിലേക്ക് പാലായനം ചെയ്യുന്നു. (വാക്യം, 13-14). ബേത്ത്ളേഹെമിലും അതിന്റെ അതിരുകളിലുമുള്ള രണ്ടു വയസ്സും അതിൽ താഴെയുമുള്ള കുഞ്ഞുങ്ങളെ ഹെരോദാവ് കൊല്ലിക്കുന്നു. (വാക്യം, 16 17). ഹെരോദാവിന്റെ മരണവിവരം ദൂതൻ അറിയിച്ചപ്പോൾ യോസേഫ് കുടുംബവുമായി മടങ്ങിവരുന്നു. (വാക്യം, 15, 18-20). അപ്പനേക്കാൾ ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് യോസേഫും കുടുംബവും യെഹൂദ്യയിൽ തങ്ങാതെ സ്വന്തപട്ടണമായ ഗലീലയിലെ നസറത്തിലേക്ക് മടങ്ങിപ്പോകുന്നു. (വാക്യം, 21-22). 

മത്തായി 2:16-ൽ “വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു” എന്നെഴുതിയിക്കകൊണ്ട് ആ സമയത്ത് പൈതലിന് ഏകദേശം രണ്ടുവയസ്സ് പ്രായമുണ്ടായിരുന്നു എന്നു കരുതുന്നവരുണ്ട്. അതിന് ബൈബിളിൽ തെളിവൊന്നുമില്ല. ദൈവവചനത്തോട് ഒട്ടും നീതിപുലർത്തുന്ന വ്യാഖ്യാനവുമല്ലത്. ആ വാക്യത്തിൽ, ‘വിദ്വാന്മാർ തന്നെ കളിയാക്കി എന്നു കണ്ടു അവൻ വളരെ കോപിച്ചു’ എന്നാണ് എഴുതിയിരിക്കുന്നത്. വിദ്വാന്മാർ തിരിച്ചു വരാത്തത് മാത്രമല്ല കളിയാക്കലിൽ പെടുന്നത്. അവർക്ക് സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടാണ് വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയതെന്ന് ഹെരോദാവിന് അറിയില്ല. തന്മൂലം, താൻ ചിന്തിക്കുന്നത് അവർ മൊത്തത്തിൽ തന്നെ കബളിപ്പിച്ചു എന്നായിരിക്കും. അങ്ങനെ വരുമ്പോൾ നക്ഷത്രം വെളിവായ സമയവും അവർ കൂട്ടിപ്പറഞ്ഞുവെന്ന് ചിന്തിക്കാനിടയുണ്ട്. അതിനാൽ, പൈതൽ രക്ഷപെടുവാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ട്, പരമാവധി പ്രായം കണക്കുകൂട്ടിയായിരിക്കും രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെ കൊല്ലിച്ചത്. ഹെരോദാവിന്റെ ദുഷ്ടതയും കൂർമ്മ ബുദ്ധിയും ഭരണപാടവവും ചരിത്രത്തിൽനിന്ന് പഠിച്ചിട്ടുള്ളവർക്ക് ഇത് മനസ്സിലാക്കുവാൻ പ്രയാസമുണ്ടാവില്ല. “വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.”‘( ലൂക്കോ, 16:8). മത്തായി 2:15-ൽ “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു” എന്നാണ് കാണുന്നത്. ”ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു” എന്നെഴുതിരിക്കകൊണ്ട് യോസേഫിന്റെയും കുടുംബത്തിന്റെയും പാലായനത്തിനും മിസ്രയീമ്യവാസത്തിനും മടങ്ങിവരവിനും ഒന്നിലേറെ വർഷങ്ങൾ വേണ്ടിവന്നുവെന്നു മനസ്സിലാക്കാം. യോസേഫ് ഒരു സമ്പന്നനായ മനുഷ്യനായിരുന്നില്ല. ഒരു സാധാരണ തച്ചൻ മാത്രമായിരുന്നു. (മത്താ, 13:55). പൈതലിനുവേണ്ടി ദൈവാലയത്തിൽ ഒരാട്ടിൻകുട്ടിയെ യാഗമർപ്പിക്കാൻ കഴിയാതിരുന്നത്, യോസേഫിന്റെ ദാരിദ്ര്യത്തിന് തെളിവാണ്. (ലേവ്യ, 12:6; ലൂക്കൊ, 2:24). അങ്ങനെയുള്ള യോസേഫ് വളരെക്കാലം യെഹൂദ്യയിൽ തങ്ങിയശേഷം പിന്നെ കുറേക്കാലം മറ്റൊരു രാജ്യത്ത് താമസിച്ചുവെന്ന് കരുതുന്നത് യുക്തിയല്ല. അവരുടെ കയ്യിൽ ആകെയുള്ള സമ്പാദ്യമെന്നു പറയുന്നത് വിദ്വാന്മാർ കാഴ്ചവെച്ച പൊന്നും കുന്തുരുക്കവും മൂരുമാണ്. (മത്താ , 2:11). അത് വിറ്റുകിട്ടിയ പണം കൊണ്ടായിരിക്കണം; അവർ മിസ്രയീമിലേക്ക് യാത്ര ചെയ്തതും; കുറച്ചുകാലം അവിടെ താമസിച്ചതും. പല നാളുകൾ സത്രങ്ങളിൽ മാറിമാറി താമസിച്ചായിരിക്കും; അവർ ഈജിപ്തിലേക്ക് യാത്ര ചെയ്തത്. അതവരുടെ യാത്രയുടെ ചിലവ് വർദ്ധിപ്പിക്കുന്നതാണ്. ഒരുപക്ഷെ, മിസ്രയീമിൽ യോസേഫ് ജോലി ചെയ്തായിരിക്കും കുടുംബത്തെ പോറ്റിയത്. എന്തായാലും, ഈജിപ്തിൽ അവർ കുറച്ചുകാലം പാർത്തിരുന്നു. അതുകൊണ്ടാണല്ലോ, “ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു, മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്ന് എഴുതിയിരിക്കുന്നത്. (മത്താ, 2:15). ഹെരോദാവ് മരിച്ചത്, ബി.സി. 4 മാർച്ച് 13-നാണ്. അതൊക്കെ പരിഗണിക്കുമ്പോൾ മിസ്രയീമ്യവാസം ഒരു വർഷത്തിലേറെ നീണ്ടുനിന്നു എന്ന് കണക്കാക്കാം. എന്തായാലും യേശുവിന്റെ ജനനം ബി.സി. 6-നപ്പുറം പോകാൻ ഒരു സാധ്യതയുമില്ല. (മഹാനായ ഹെരോദാവിന്റെ ചരിത്രം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: ഹെരോദാവ്)

ഹെരോദാവ് അർക്കെലയൊസും, യെഹൂദ്യയിലെ നാടുവാഴികളും 

“എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.” (മത്താ, 2:22). ഹെരോദാവിന്റെ മരണം ദൂതൻ യോസഫിനെ അറിയിക്കുന്നു. യോസേഫ് കുടുംബമായി യിസ്രായേൽ ദേശത്ത് വരുന്നു. അപ്പനേക്കാൾ ദുഷ്ടനായ അർക്കെലെയൊസാണ് യെഹൂദ്യ ഭരിക്കുന്നതെന്നറിഞ്ഞ്; അവിടെ തങ്ങാതെ സ്വന്തപട്ടണമായ നസറത്തിലേക്ക് പോകുന്നു. ബി.സി. 4 മുതൽ എ.ഡി. 6 വരെയാണ് അർക്കെലയൊസിന്റെ ഭരണകാലം. ഹെരോദാവിന്റെ ശമര്യക്കാരിയായ ഭാര്യ മാല്തയക്കെയിൽ ജനിച്ച പുത്രനാണിയാൾ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച പുത്രന്മാരിൽ ഏറ്റവും മുത്തവനാണ് അർക്കെലയൊസ്. പിതാവിന്റെ മരണപത്രപ്രകാരം അർക്കെലയൊസ് രാജാവ് ആകേണ്ടതായിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിക്ക് പരാതി നല്കി. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. പരാതി കണക്കിലെടുത്ത് കൈസർ അർക്കെലയൊസിന് രാജസ്ഥാനം നല്കിയില്ല. പകരം പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദുമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി ഇല്ലായിരുന്നെങ്കിലും രാജാവിനെപ്പോലെയാണ് അർക്കെലയൊസ് ഭരിച്ചിരുന്നത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനുമായിരുന്നു ഇയാൾ, ഒരു പെസഹ പെരുന്നാളിന്റെ സമയത്ത് മൂവായിരം യെഹൂദന്മാരെ ഇയാൾ നിഷ്കരുണം കൊന്നു എന്നു ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായപ്പോൾ യെഹൂദന്മാരുടേയും ശമര്യരുടേയും പ്രതിനിധികൾ റോമിൽച്ചെന്ന് ചക്രവർത്തിയോട് പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്ക് നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെവെച്ച് മരിച്ചു. ഇയാളെ ഭയന്നാണ് യോസേഫ് യെഹൂദ്യയിൽ തങ്ങാതെ നസറത്തിലേക്ക് പോയത്. എ.ഡി. 6-നു ശേഷം യെഹൂദ്യയിൽ നാടുവാഴികൾ മുഖേന റോമിന്റെ നേരിട്ടുള്ള ഭരണമായിരുന്നു . അർക്കെലയൊസിനെ എ.ഡി. 6 ജൂണിൽ റോമൻ ചക്രവർത്തി തിരികെ വിളിച്ചുവെന്നും ഒക്ടോബറിൽ ഗാളിലേക്ക് നാടുകടത്തിയെന്നും എ.ഡി. 14-ൽ അവിടെ വെച്ച് താൻ മരിച്ചുവെന്നും ‘ബിൽ ഹെരോമാൻ’ രേഖപ്പെടുത്തിയിരിക്കുന്നു. (NT/History Blog: July 2007 Bill Heroman). അർക്കെലയൊസിനു ശേഷം എ.ഡി. 6-9-വരെ ‘കൊപൊണിയസും’ (Coponius), 9-12-വരെ ‘മാർക്കസ് ആംബിവ്യൂലസും’ (Marcus Ambivulus), 12-15-വരെ ‘ആനിയസ് റൂഫസും’ (Annius Rufus), 15-26-വരെ ‘വെലേറിയസ് ഗ്രാറ്റസും’ (Velerius Gratus), 26-36-വരെ ‘പൊന്തിയൊസ്  പീലാത്തോസും’ (Pontius Pilate) ആയിരുന്നു യെഹൂദ്യയിലെ നാടുവാഴികൾ (Governor). 

ഒരു സുപ്രധാന തെളിവ് 

യേശുവിന്റെ ജനനവർഷം കൃത്യമായി കണക്കാക്കാൻ കഴിയുന്ന ഒരു സുപ്രധാന വേദഭാഗമുണ്ട്. നമുക്കത് പരിശോധിക്കാം: മത്തായി 2:22-ന്റെ ബാക്കി തുടങ്ങുന്നത് ലൂക്കൊസ് 2:40 മുതലാണ്. 2:41,42-ൽ ഇങ്ങനെ കാണുന്നു: “അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” ഈ വേദഭാഗത്ത്, അവന്നും അമ്മയപ്പന്മാരും ആണ്ടുതോറും പോകുമെന്നല്ല. അവന്റെ അമ്മയപ്പന്മാർ പോകും എന്നാണ്. അതായത്, ആണ്ടുതോറും യേശുവിന്റെ അമ്മയപ്പന്മാർ മാത്രം പെരുനാളിന് പോയി. എന്താണ് കാരണം? ദുഷ്ടനായ അർക്കെലയൊസിനെ ഭയന്ന് പൈതലിനെ അവർ കൊണ്ടുപോയില്ല. യേശുവിന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിന് കൊണ്ടുപോയി. അതായത്, അർക്കെലയൊസിനെ നാടുകടത്തിയതിനു ശേഷം വരുന്ന പെസഹയ്ക്കാണ് അവർ അവനെ കൊണ്ടുപോയത്; ആ വർഷമാണ് യേശുവിന് പന്ത്രണ്ട് വയസ്സ് തികഞ്ഞത്. യേശു ദൈവപുത്രനാണെന്നും സാക്ഷാൽ മശിഹയാണെന്നും യോസേഫിനും മറിയയ്ക്കും നിശ്ചയമുണ്ട്. പിന്നെയും എന്തുകൊണ്ടാണ് ദൈവാലയത്തിൽ കൊണ്ടുപോകാൻ പന്ത്രണ്ടു വയസ്സുവരെ കാത്തിരുന്നു? അതിന്റെ ഉത്തരമാണ്: അർക്കെലയൊസെന്ന ദുഷ്ടനായ ഭരണാധികാരി. ”സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീല പ്രദേശങ്ങളിലേക്കു മാറിപ്പോയി” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്. (മത്താ, 2:21), അതല്ലാതെ പന്ത്രണ്ടാം വയസ്സിന് മറ്റൊരു പ്രത്യേകതയും ദൈവവചനം കല്പിക്കുന്നില്ല. യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കെലയൊസിനെ റോം തിരികെ വിളിക്കുന്നത് അതേ വർഷം ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൊണ്ടുപോയി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). തന്മൂലം, ബി.സി. 6-ലാണ് യേശു ജനിച്ചതെന്ന് മനസ്സിലാക്കാം. അതായത്, ആബീബ് അഥവാ, നീസാൻമാസമാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748, എബ്രായ വർഷം 3755) പെസഹ പെരുന്നാൾ ഏപ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760, എബ്രായ വർഷം 3767) പെസഹ മാർച്ച് 20-നാണ്. അതിനാൽ, ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനം. യേശുവിന്റെ ജനനത്തെക്കുറിച്ച് ബൈബിൾ തരുന്ന ഇതിലും കൃത്യമായൊരു കണക്ക് വേറൊരിടത്തുനിന്നും ഇനി ലഭിക്കുവാൻ പ്രയാസമായിരിക്കും. 

ഏകദേശം മുപ്പതുവയസ്സ് 

ഇനിയുള്ളത്, ഏകദേശം മുപ്പത് വയസ്സ് എന്ന ലൂക്കൊസിൻ്റെ പ്രസ്താവനയാണ്: “യേശുവിനു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ; ഏകദേശം മുപ്പതു വയസ്സായിരുന്നു. (ലൂക്കൊ, 3:23). യഥാർത്ഥത്തിൽ, യേശു ശുശ്രൂഷ ആരംഭിക്കുമ്പോൾ, അവനു 34 വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്നു. അതുകൊണ്ട്, ലൂക്കൊസിൻ്റെ പ്രയോഗം വിരുദ്ധമാകുന്നില്ല. ഒന്നാമത്, യേശുവിന് മുപ്പത് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്; എന്ന ഖണ്ഡിതമായ ഒരർത്ഥം ആ പ്രയോഗത്തിനില്ല. അവനു കൃത്യമായ മുപ്പത് വയസ്സ് ആയിരുന്നെങ്കിൽ, ഏകദേശം എന്ന് ചേർക്കേണ്ട ആവശ്യമില്ലായിരുന്നു,. തന്മൂലം, 34-35 വയസ്സുണ്ടെങ്കിലും ” ഏകദേശം മുപ്പത് വയസ്സ്” എന്ന പ്രയോഗത്തിൻ്റെ പരിധിൽത്തന്നെയാണ് അത് വരുന്നത്. രണ്ടാമത്, യെഹൂദന്മാർ ശുശ്രൂഷ്യ്ക്ക് ഇറങ്ങിയിരുന്നത്; മുപ്പത് വയസ്സിന് ശേഷമാണ്. സമാഗമന കൂടാരത്തിലും, ദൈവാലയത്തിലും ശുശ്രൂഷയിൽ പ്രവേശിപ്പിച്ചിരുന്നത് മുപ്പതു വയസ്സുമുതൽ മേലോട്ടുള്ള ലേവ്യരെയാണ്. (സംഖ്യാ, 4:2; 1ദിന, 23:2-5). തന്മൂലം, യേശുവിനു മുപ്പത് വയസ്സിൽ കുറയാത്ത പ്രായം ഉണ്ടെന്ന് കാണിക്കാനാണ്, ഏകദേശം മുപ്പത് വയസ്സായിരുന്നു” എന്ന് പറഞ്ഞതെന്ന് മനസ്സിലാക്കാം. അതായത്, ന്യായപ്രമാണത്തിന് കീഴെ ജനിച്ച യേശു, ന്യായപ്രമാണം അനുശാസിക്കുന്ന പ്രായത്തിൽ തന്നെയാണ് ശുശ്രൂഷ ആരംഭിച്ചതെന്നാണ്, ആ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാതെ, മുപ്പത് വയസ്സെന്ന ഖണ്ഡിതമായ അർത്ഥം അതിനില്ല. യോഹന്നാൻ സ്നാപകനേക്കാൾ ആറുമാസത്തിന്; ഇളയതാണ് യേശു. (ലൂക്കോ, 1:26). സ്നാപകൻ ശുശ്രൂഷ ആരംഭിച്ച് അധികം താമസിയാതെ യേശുവും ശുശ്രൂഷ ആരംഭിച്ചു. ലേവ്യനായതുകൊണ്ട് യോഹന്നാൻ മുപ്പത് വയസ്സ് കഴിഞ്ഞപ്പോൾത്തന്നെ ശുശ്രൂഷയ്ക്ക് ഇറങ്ങി എന്നു വിചാരിക്കുന്നതിൽ അർത്ഥമില്ല. സാധാരണ പുരോഹിതന്മാരെപ്പോലെ മുപ്പത് വയസ്സ് ആകുമ്പോൾത്തന്നെ ശുശ്രൂഷ ആരംഭിക്കുവാനും, ശിഷ്ടകാലം ദൈവാലയംകൊണ്ടും ദശാംശം കൊണ്ടും സുഖജീവിതം നയിക്കുവാനുമല്ല യോഹന്നാനെ ദൈവം അയച്ചിരിക്കുന്നത്. ദൈവശബ്ദത്തിനായി കാതോർത്തുകൊണ്ട് യോഹന്നാന്റെ വാസംതന്നെ മരുഭൂമിയിലായിരുന്നു. (ലൂക്കോ, 1:80). വഴി ഒരുക്കപ്പെടേണ്ടവൻ അഥവാ, ക്രിസ്തു എപ്പോൾ ശുശ്രൂഷ ആരംഭിക്കുന്നുവോ അതിനു തൊട്ടുമുൻപ് മാത്രമാണ് വഴി ഒരുക്കുന്നവന്റെ ശുശ്രൂഷ. ഔഗുസ്തൊസ് കൈസർ മരിക്കുന്നത് എ.ഡി. 14, ഓഗസ്റ്റ് 19-നാണ്. പിറ്റേമാസം സെപ്റ്റംബർ 18-നാണ് തിബെര്യാസ് കൈസറുടെ സ്ഥാനാരോഹണം. അതിന്റെ പതിനഞ്ചാം വർഷം അഥവാ എ.ഡി. 29-ലാണ് യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1-2). അതിന്റെ ചില ദിവസങ്ങൾക്കോ, ആഴ്ചകൾക്കോ ഉള്ളിൽത്തന്നെ യേശുവും ശുശ്രൂഷ ആരംഭിച്ചു.

ഡിസംബറിലല്ല യേശുവിന്റെ ജനനം 

യേശു ജനിച്ചത് ഡിസംബർ മാസത്തിലാണെന്ന് കരുതുന്നവരുണ്ട്. അതിന് ബൈബിളിലോ ചരിത്രത്തിലോ യാതൊരു തെളിവുമില്ല. മാത്രമല്ല, നവംബർ ഡിസംബർ ജനുവരി മാസങ്ങളിലല്ല യേശുവിന്റെ ജനനമെന്ന് സമർത്ഥിക്കാൻ കഴിയുന്ന രണ്ടു തെളിവുകൾ ബൈബിളിൽ തന്നെയുണ്ട്. ഒന്ന്; ജനസംഖ്യയെടുപ്പ് അഥവാ പേർവഴി ചാർത്തൽ പോലൊരു സാർവ്വത്രിക വിഷയം റോമാ സാമ്രാജ്യത്തിൽ ഡിസംബർ മാസത്തിൽ സാധ്യമല്ല. പലസ്തീൻ നാടുകളിൽ ഇന്നും അത് പ്രായോഗികമല്ല. പലയിടത്തും മൈനസ് ഡിഗ്രിവരെ തണുപ്പ് ഇപ്പോഴുമുണ്ട്. തന്മൂലം യാത്രാസൗകര്യം പോലുമില്ലാതിരുന്ന രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് അതൊട്ടും സാധ്യമാകുകയില്ല. പേര് ചാർത്താനാണല്ലോ യോസേഫും കുടുംബവും സ്വന്തപട്ടണമായ നസറെത്ത് വിട്ട് ബേത്ത്ളേഹെമിൽ വന്നത്. (ലൂക്കൊ, 2:1). രണ്ട്; യേശുവിന്റെ ജനനസമയത്ത് ഇടയന്മാർ ആട്ടിൻക്കൂട്ടത്തെ കാവൽകാത്തുകൊണ്ട് വെളിമ്പ്രദേശത്തായിരുന്നു. (ലൂക്കൊ, 2:8). യിസ്രായേലിലെ കാലാവസ്ഥ പ്രകാരം കിസ്ലേവ്, തേബത്ത്, ശേബാത്ത് മാസങ്ങളിൽ അഥവാ നവംബർ പകുതി മുതൽ ഫെബ്രുവരി പകുതിവരെ ഭയങ്കര തണുപ്പായിരിക്കും. ഈ മൂന്നു മാസങ്ങളിൽ ആടുകൾ ആലയിലായിരിക്കും. യേശുവിന്റെ ജനനം ഡിസംബർ മാസത്തില്ല എന്നതിന് ഇതിൽക്കൂടുതൽ തെളിവെന്തിനാണ്. ചരിത്രത്തിലെയും ബൈബിളിലെയും എല്ലാ തെളിവുകളും ചേർത്ത് പരിശോധിക്കുമ്പോൾ നാം എത്തിച്ചേരുന്നത് യേശുവിന്റെ ജനനം ഒരു വസന്തകാലത്താണ്. (മാർച്ച്-മെയ്) അതായത്, ബി.സി. 6-മാണ്ട് മാർച്ചുമാസം അഥവാ, വസന്തകാലത്തിന്റെ ആരംഭത്തിലാണ് യേശു ജനിച്ചത്. സകലതും പുഷ്പിക്കുന്നതും പൂവിടുന്നതും വസന്തകാലത്താണ്. ലോകത്തിന്റെ പാപപരിഹാരാർത്ഥം ദൈവത്തിന്റെ ക്രിസ്തു ഭൂജാതനായതും സർവ്വജനത്തിനും ഉണ്ടാവാനുള്ളാരു മഹാസന്തോഷം ദൂതൻ അറിയിച്ചതും ബി.സി. 6-ലെ വസന്തകാലത്താണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!