All posts by roy7

സ്തെഫാനോസ് കണ്ട ദർശനം

സ്തെഫാനോസ് കണ്ട ദർശനം

“അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു………. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.” (പ്രവൃത്തികൾ 7:55-60)

സ്തെഫാനോസ് രണ്ടു വ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ വസ്തുതയെന്താണ്: അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപമായ യേശുവിനെയുമാണ് സ്തെഫാനോസ് കണ്ടത്. (കൊലൊ, 1:15; 2:9). പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ എന്നായിരുന്നു. (പുറ, 314,15). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയാണ്, യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയായ ദൈവത്തിൻ്റെയാണ്: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പുതിയനിയമത്തിൽ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനുമായ പത്രോസ് വിളിച്ചുപറയുന്നത്, രക്ഷയ്ക്കായി ആകാശത്തിനു കീഴിൽ മറ്റൊരു നാമവും ഇല്ലെന്നാണ്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). യഹോവയുടെ കാലം കഴിഞ്ഞുപോയെന്നോ, അപ്പനു വയസ്സായപ്പോൾ അധികാരം മകനെ ഏല്പിച്ചെന്നോ ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം 2രാജാ, 19:15; നെഹെ, 9:6); പിതാവായ ഏകദൈവമേ നമുക്കുള്ളു. (1കൊരി, 8:6; എഫെ, 4:6). അവൻ തന്നെയാണ് മനഷ്യനായി പ്രത്യക്ഷനായി മനുഷ്യരുടെ പാപങ്ങളും വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചുയിർത്തത്. (1തിമൊ, 3:14-16). അവിടെ, ‘ദൈവമഹത്വം’ എന്നു പറഞ്ഞശേഷം ‘ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു’ എന്നു പറഞ്ഞിരിക്കയാലാണ് ദൈവത്തെയും യേശുക്രിസ്തുവിനെയും കണ്ടുവെന്ന് കരുതുന്നത്. സത്യവേദപുസ്തകം നൂതന പരിഭാഷയലെ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” (പ്രവൃ, 7:55). അദൃശ്യനായ ദൈവത്തെയല്ല; അവൻ്റെ തേജസ്സാണ് കണ്ടത്. 

സ്തെഫാനോസ് പഴയനിയമത്തിലാണ് ആ കാഴ്ച കണ്ടതെങ്കിൽ, യേശുക്രിസ്തുവിനെ കണ്ടു എന്നു പറഞ്ഞിരിക്കുന്ന സ്ഥാനത്ത് യഹോവയെ കണ്ടു എന്നു പറയുമായിരുന്നു; എന്തെന്നാൽ, യഹോവ തന്നെയാണ് യേശുക്രിസ്തു. പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3;14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കുന്നത്. (മത്താ, 1:21; 1തിമൊ, 3:14-16). പ്രവചനംപോലെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). അതിനോടുള്ള ബന്ധത്തിൽ ഏഴു തെളിവുകൾ തരാം:

ഒന്ന്: ദൈവം ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (സങ്കീ, 35:10; പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (ഇയ്യോ, 9:8; 2രാജാ, 19:15; നെഹെ, 9:6;  യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായിരുന്നു ജഡത്തിൽ വെളിപ്പെട്ട ക്രിസ്തു. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. അതിനാൽ, രണ്ടു വ്യക്തികളെ സ്തെഫാനോസിനു കാണാൻ കഴിയില്ല.

രണ്ട്: ത്രിത്വത്തിന് ദൈവം ഒരു വ്യക്തിയല്ല; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വ്യക്തിയാണ്. സ്തെഫാനോസ് അവിടെ, പിതാവിനെയും യേശുവിനെയും കണ്ടു എന്നല്ല; ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. ത്രിത്വത്തിന് ദൈവം എല്ലായ്പ്പോഴും മൂന്നു വ്യക്തി തന്നെ ആയിരിക്കുമല്ലോ; ചിലപ്പോൾ ഒരു വ്യക്തി, മറ്റുചിലപ്പോൾ രണ്ടുവ്യക്തി, വേറെ ചിലപ്പോൾ മൂന്നുവ്യക്തിയല്ലല്ലോ. ദൈവത്തിൽത്തന്നെ മൂന്ന് വ്യക്തികൾ ഉണ്ടായിരിക്കെ, ദൈവത്തെയും വലത്തുഭാഗത്ത് യേശുവിനെയും കണ്ടുവെന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, സ്വർഗ്ഗത്തിൽ യേശുവിനെയും ചേർത്ത് നാലുപേരായി; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; അപ്പോൾ അഞ്ചു വ്യക്തിയാകും. അതിനാൽ, സ്തെഫാനോസ് കണ്ടത് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവെന്ന ഏകനെയുമാണെന്ന് മനസ്സിലാക്കാമല്ലോ. ഇനി, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ദൈവമഹത്വം പിതാവാണ്; അങ്ങനെ പിതാവിനെയും പുത്രനെയും അഥവാ രണ്ട് വ്യക്തിയെ കണ്ടുവെന്ന് വാദിച്ചാൽ; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോഴാണ് തനിക്ക് സ്വർഗ്ഗീയദർശനം ലഭിച്ചത്; അങ്ങനെ ത്രിത്വത്തിലെ മൂന്നു വ്യക്തിയുമായി. അപ്പോൾ, അക്ഷയനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്നു പറയും? ആരും ഒരുനാളും കാണാത്ത കാരണത്താൽ അദൃശ്യദൈവം വ്യക്തിയല്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അപ്പോഴും ത്രിത്വോപദേശം നിലനില്ക്കില്ല; ദൈവം ചതുർത്വമായിമാറും. 

മൂന്നു; അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെന്ന് വാദിച്ചാൽ; ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ല” എന്നൊക്കെയുള്ള പ്രയോഗങ്ങൾ അബദ്ധമായി മാറും. ഒരു കാര്യംകൂടി മനസ്സിലാക്കണം: സ്തെഫാനോസ് ഈ കാഴ്ചകണ്ടതിനും ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് ”ദൈവം അദൃശ്യനാണെന്നും, ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ല” എന്നു പൗലൊസ് അപ്പൊസ്തലൻ പറഞ്ഞത്. (1തിമൊ, 1:17; 6:16). ഏകദേശം അമ്പത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്നു യോഹന്നാൻ പറഞ്ഞത്. (യോഹ, 1:18; 1യോഹ, 4:12). സ്തെഫാനോസ് അദൃശ്യദൈവത്തെ കണ്ടുവെങ്കിൽ പൗലൊസും യോഹന്നാനും അങ്ങനെ എഴുതുമായിരുന്നില്ല. അതിനാൽ അവൻ യേശുക്രിസ്തുവെന്ന ഏകനെയല്ലാതെ, മറ്റൊരു ദൈവവ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടില്ലെന്നുള്ളതിന് ഇതിൽക്കൂടുതൽ തെളിവിൻ്റെ ആവശ്യമില്ല. പിന്നെയും, രണ്ടു വ്യക്തികയെ കണ്ടുവെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ബൈബിൾ പരസ്പരവിരുദ്ധമാണെന്ന് സാക്ഷ്യംപറയുകയാണ് ചെയ്യുന്നത്.

നാല്: സ്തെഫാനോസിനെ കൂടാതെ സ്വർഗ്ഗത്തിലെ ദൈവത്തെ അനേകർ കണ്ടിട്ടുണ്ട്. യഹോവ ഭൂമിയിൽ തൻ്റെ ജനത്തിന് പലനിലകളിൽ പ്രത്യക്ഷനായത് മാത്രമല്ല, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദർശനവും അനേകർക്ക് നല്കിയിട്ടുണ്ട്. ഉദാഹരണം: മീഖായാവ് (1രാജാ, 22:19; 2ദിന,18:18), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ. ഇവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തും ചുറ്റിലും ദൂതന്മാരെയാണ് കണ്ടത്; മറ്റൊരു ദൈവവ്യക്തിയെ ആരും കണ്ടില്ല. മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യോഹന്നാൻ, സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതുമാണ് കണ്ടത്. (വെളി, 4:2). അവരാരും കാണാത്ത മറ്റൊരു ദൈവവ്യക്തിയെ എങ്ങനെയാണ് സ്തെഫാനോസ് കണ്ടത്? 

അഞ്ച്: ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.” (സങ്കീ, 31:5. ഒ.നോ: സംഖ്യാ, 27:17; സങ്കീ, 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 4:19). ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരിക്കുമല്ലോ; പിന്നെന്തുകൊണ്ടാണ് മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്? (പ്രവൃ, 7:59). ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണ്; അല്ലെങ്കിൽ സ്തെഫാനോസിന് ആളുമാറിപ്പോയി. ഇതിലേതാണ് ശരി: തൻ്റെ ആത്മാവിനെ ഉടയവനെ ഏല്പിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരുന്നില്ല; സത്യത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ വന്ന് നിറഞ്ഞപ്പോഴാണ് അവൻ സ്വർഗ്ഗം തുറന്നിരിക്കുന്നതും അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്തു ആത്മാക്കളുടെ ഉടയവനെയും കണ്ടത്. (പ്രവൃ, 7:55,56). സ്തെഫാനോസിന് തെറ്റുപറ്റിയാലും പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ല. സ്തെഫാനോസ് അദൃശ്യദൈവത്തെ കണ്ടില്ല; തേജസ്സാണ് കണ്ടത്. പിന്നെ കണ്ടതാകട്ടെ ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുവിനെയാണ്; അതിനാലാണ് യേശുക്രിസ്തുവിൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിച്ചത്. (പ്രവൃ, 7:59).

ആറ്: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തെയല്ല; ദൈവതേജസ്സ് മാത്രമാണ്. കാരണം, ദൈവം അദൃശ്യൻ മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമാണ്. (യിരെ, 23:23,24; 139:7-10). ആകാശവും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിക്ക് വലത്തുഭാഗമോ ഇടത്തുഭാഗമോ മുൻഭാഗമോ പിൻഭാഗമോ മുകൾഭാഗമോ കീഴ് ഭാഗമോ ഉണ്ടാകില്ല. അപ്പോൾത്തന്നെ അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമായ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവന് വലത്തുഭാഗവും ഇടത്തുഭാഗവും ഉണ്ട്. (1രാജാ, 22:18). യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയുമാണ് വസിക്കുന്നത്. (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തിൻ്റെ തേജസ്സാണ്; തേജസ്സ് ഒരു പ്രത്യേകസ്ഥലത്ത് പ്രത്യക്ഷമാകുന്നതാണ്; അതുകൊണ്ടാണ് ദൈവതേജസ്സിൻ്റെ വലത്തുഭാഗത്ത് യേശുക്രിസ്തുവിനെ കണ്ടതായി പറഞ്ഞിരിക്കുന്നത്. എബ്രായലേഖകൾ ക്രിസ്തുവിനെ തേജസ്സിൻ്റെ പ്രഭയെന്നും തത്വത്തിൻ്റെ മുദ്രയെന്നും പറഞ്ഞിരിക്കുന്നു. (1:3). ദൈവതേജസ്സും (glory) അതിൻ്റെ പ്രഭയും (brightness) എന്നു പറഞ്ഞാൽ, രണ്ടു പ്രഭയെന്നോ രണ്ടു തേജസ്സെന്നോ ആരും പറയില്ല; തേജസ്സിൻ്റെ പ്രതിഫലനമാണ് പ്രഭ. തത്വവും (person) അതിൻ്റെ മുദ്രയും (image) എന്നു പറഞ്ഞാൽ; രണ്ടു തത്വമെന്നോ രണ്ടു മുദ്രയെന്നോ ആരും പറയില്ല; ദൈവതത്വം അഥവാ അദൃശ്യനായ ദൈവവ്യക്തിയുടെ ദൃശ്യമായ മുദ്ര അഥവാ പ്രതിരുപം എന്നു പറയം. അതാണ് പൗലൊസ് പറയുന്ന അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ ദൃശ്യരൂപം. (കൊലൊ, 1:15; 2:9).

ഏഴ്; മാളികമുറിയിൽ വെച്ചുള്ള ക്രിസ്തുവിൻ്റെ അവസാന പ്രഭാഷണത്തിനിടയിൽ ഫിലിപ്പോസ് അവനോടു: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.” (യോഹ, 14:8). യേശു അവനോടു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണമെന്നായിരുന്നു; ആദ്യം യേശുവിൻ്റെയൊരു മറുചോദ്യമായിരുന്നു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” ഇത്രകാലം പിതാവിനെക്കുറിച്ചു പഠിപ്പിച്ചിട്ടും നിനക്ക് മനസ്സിലായില്ലേ എന്നാണോ യേശു ചോദിക്കുന്നത്? അല്ല. “ഇത്രകാലം മനുഷ്യനായി ഞാൻ നിൻ്റെകൂടെ വസിച്ചിട്ടും നിനക്കെന്നെ മനസ്സിലായില്ലേ” എന്നാണ്. അപ്പോൾ യേശു ആരാണ്? ദൈവപിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശു. (1തിമൊ, 3:14-16; 1പത്രൊ, 1:20). തൻ്റെ ഐഹികജീവകാലത്ത് ദൈവവും മനുഷ്യനുമെന്ന രണ്ടു വ്യക്തിയുണ്ടായിരുന്നു. (യോഹ, 5:32,37; 8:16; 8:29; 14:23; 16:32; 17:3). തൻ്റെ ജഡത്തിലെ ശുശ്രൂഷകഴിഞ്ഞാൽ അഥവാ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ താൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല; ഇന്നെലെയും ഇന്നും എന്നെന്നേക്കും അനന്യൻ ദൈവം മാത്രമാണ്. (തീത്തൊ, 2:12; എബ്രാ, 13:8). അതുകൊണ്ടാണ് നീയെന്നെ അറിയുന്നില്ലയോ എന്ന് യേശു ചോദിക്കുന്നത്. വീണ്ടും സ്പഷ്ടമായി പറയുന്നു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” യേശു ഇത് പറയുന്ന സന്ദർഭംകൂടി നോക്കണം: “ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിശേഷം പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളാം” എന്നു പറഞ്ഞശേഷമാണ് ഇത് പറയുന്നത്. (യോഹ, 14:3). തന്നിൽനിന്നും വ്യതിരിക്തനായ ഒരു പിതാവുണ്ടെങ്കിൽ, പുനരുത്ഥാനത്തിൽ ദൈവദൂതതുല്യനും ക്രിസ്തുവിനോടു ഏകീഭവിക്കുകയും ചെയ്യുന്ന ഫിലിപ്പോസിന് പിതാവിനെ കാണാൻ കഴിയേണ്ടതല്ലേ? (ലൂക്കൊ, 20:36; റോമ, 6:5). അപ്പോൾ യേശു പറഞ്ഞതിനർത്ഥം: ഞാനല്ലാതെ മറ്റൊരു പിതാവില്ല അഥവാ സ്വർഗ്ഗത്തിലും എന്നെയല്ലാതെ മറ്റാരെയും കാണില്ലെന്നാണ്. യെഹൂദന്മാരെക്കുറിച്ചു യേശു പറഞ്ഞു: “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു.” (യോഹ, 15:24). ഇതും നോക്കുക: “എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.” (യോഹ, 12:45). “എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു.” (യോഹ, 15:23). “അവൻ നിത്യപിതാവെന്ന് വിളിക്കപ്പെടും” എന്ന യെശയ്യാവിൻ്റെ പ്രവചനവും ഓർക്കുക. (യെശ, 9:6). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ഏകവ്യക്തി; ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുക്രിസ്തുവാണ്. (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; പ്രവൃ, 7:59; എബ്രാ, 12:9; 1പത്രൊ, 4:19). അതുകൊണ്ടാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ യേശുവിൻ്റെ കയ്യിൽ ഏല്പിച്ചത്. ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ എന്നു യേശുക്രിസ്തു പറഞ്ഞതിൻ്റെ സ്ഥിരീകരണമാണ് സ്തെഫാനോസിനു ലഭിച്ച സ്വർഗ്ഗീയദർശനം.

ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല സർവ്വവ്യാപിയും കൂടിയാണ്. ദൈവത്തിൻ്റെ സർവ്വവ്യാപിത്വത്തിന് തെളിവായിട്ട് പ്രധാനപ്പെട്ട മൂന്നു വേദഭാഗങ്ങളുണ്ട്: (139:7-10; യിരെ, 23:23,24; പ്രവൃ, 17:28). പൗലൊസ് പറഞ്ഞിരിക്കുന്നത്; “ദൈവത്തിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. അദൃശ്യനായ ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നതിനാൽ സകലതും ദൈവത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ശാസ്ത്രം ഇതുവരെ കണ്ടെത്തിയിരിക്കുന്ന ദൃശ്യപ്രപഞ്ചം ഏതാണ്ട് ഇരുപത് ശതമാനം മാത്രമാണ്. അതിൻ്റെ വിസ്തീർണ്ണമാകട്ടെ, നാലുവശത്തേക്കും ഏതാണ്ട് നാലായിരത്തഞ്ഞുറ് പ്രകാശവർഷം എന്നാണ് കണക്കാക്കുന്നത്. അതുതന്നെ കമ്പ്യൂട്ടർ അടിച്ചുപോകുന്ന കണക്കാണ്; എൺപത് ശതമാനം വേറെയും കിടക്കുന്നു. ഇനി, ഭൂമിയുടെ കാര്യം: പ്രപഞ്ചത്തിലെ വളരെ ചെറിയ ഗ്രഹങ്ങളിൽ ഒന്നു മാത്രമാണ് ഭൂമി. പ്രപഞ്ചത്തെ ഒരു വലിയ ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ, നാം അധിവസിക്കുന്ന ഭൂമിക്ക് അതിലെ ഒരു മൺതരിയുടെ വലിപ്പമെങ്കിലും ഉണ്ടായാൽ ഭാഗ്യം. ഇനി, ഭൂമിയെ ഒരു ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ സ്തെഫാനോസിന് മൺതരിയോളം വലിപ്പമുണ്ടായേക്കാം. പറഞ്ഞുവന്നത്; അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും അഥവാ പ്രപഞ്ചംമുഴുവൻ നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവത്തെയാണ് മൺതരിയോളം മാത്രമുള്ള ഭുമിയിൽ അതിലും മൺതരിയോളം മാത്രമുള്ള സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് വിചാരിക്കുന്ന ബുദ്ധിഹീനതയ്ക്ക് പറയുന്ന പേരാണ് ത്രിത്വം.

ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം: ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം എന്നു പറഞ്ഞിരിക്കുന്നത് എന്താണ്? പൗരോഹിത്യപദവിയും ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. യിസ്രായേലിനുവേണ്ടി അവൻ്റെ ദൈവമായ യഹോവ തന്നെയാണ് ജഡത്തിൽ വെളിപ്പെട്ട് അഭിഷിക്ത മഹാപുരോഹിതനായി സ്വന്തരക്തത്താൽ പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചത്. (എബ്രാ, 9:12; 1പത്രൊ, 1:19).  യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ പക്ഷവാദം ചെയ്യുന്ന മഹാപുരോഹിതനെന്ന പദവിയും ദൈവത്തിൻ്റെ കൈകളിൽ ആയിരിക്കും. (പ്രവൃ, 1:6; 1കൊരി, 15:24,25; എബ്രാ, 7:24,25; 10:12). സഹസ്രാബ്ദരാജ്യത്തിൽ ആ പദവി യിസ്രായേലിനു ലഭിക്കും. “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിനെ ന്യായാധിപസംഘത്തോടും (Sanhedrin) ഉപമിക്കാം: ന്യായാധിപസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരുണ ലഭിക്കുന്ന ഇടം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). പക്ഷവാദം ചെയ്യുന്നവൻ വലത്തുഭാഗത്താണെങ്കിൽ അപവാദിയുടെ സ്ഥലം ഇടത്തുഭാഗമായിരിക്കുമല്ലോ; വലത്തുഭാഗത്തെ അങ്ങനെയും മനസ്സിലാക്കാം: “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ഏതൊരു നീചപാപിക്കും അതിധൈര്യത്തോടെ കൃപാസനത്തോട് അടുത്തുവരുവാൻ ധൈര്യം നല്കുന്നതാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവി. അബദ്ധവശാൽ പാപംചെയ്യുന്ന വിശ്വാസികൾക്കും ക്രിസ്തുവിൻ്റെ ഈ പദവിമൂലമാണ് പാപമോചനം ലഭിക്കുന്നത്. (1യോഹ, 2:1).

പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവനും (പുറ, 6:3) മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും (പുറ, 3:14,15). മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ സ്വർഗ്ഗസിഹാസനത്തിൽ ദർശിച്ചവനെയുമാണ് സ്തെഫാനോസും കണ്ടത്. (പ്രവൃ, 7:56). അവൻ്റെ നാമം പഴയനിയമത്തിൽ യഹോവ എന്നായിരുന്നു; പുതിയനിയമത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അവൻ്റെ നാമം യേശുക്രിസ്തു എന്നാകുന്നു. സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

പഴയനിയമഭക്തന്മാർ സ്വർഗ്ഗത്തിൽ കണ്ട യഹോവയെ മറ്റൊരു വ്യക്തിയായി സെതെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടില്ലെന്നതും ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്നതും അവൻ അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും യേശുക്രിസ്തുവെന്ന ഏകവ്യക്തിയെയുമാണ് സ്വർഗ്ഗത്തിൽ കണ്ടു തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതെന്നും മനസ്സിലാക്കുന്നവർ ഏകസത്യദൈവമായ യേശുക്രിസ്തുവിനെ കണ്ടെത്തും.

കൂടുതൽ അറിയാൻ കാണുക:

അദൃശ്യദൈവവും പ്രത്യക്ഷതകളും

അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?

ഏകദൈവവും പ്രത്യക്ഷതകളും

“നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊഥെയൊസ് 1:17)

അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവമേ (monos theos) നമുക്കുള്ളു. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ, വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽ വെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം) എ.ഡി. 325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു സത്യദൈവത്തിൽനിന്നു ജനിച്ച സത്യദൈവമാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. “ദൈവത്തിന്റെ ഏകപുത്രനും; സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും” എന്നിങ്ങനെയാണ് വിശ്വാസപ്രമാണത്തിൽ യേശുവിനെക്കുറിച്ചുള്ള ഭാഗം ആരംഭിക്കുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. (കാണുക: നിഖ്യാവിശ്വാസപ്രമാണം

ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി കാലസമ്പൂർണ്ണത വന്നപ്പോൾ കന്യകയിൽ നിന്ന് ജനിച്ചവനെ സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാക്കുകയും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദ്റുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ ഇവർക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി ഇവർക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ ഇവർക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനുമായി ഇവർക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് ത്രിത്വം. 

“അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?” എന്ന് ദാവീദ് ചോദിക്കുന്നുണ്ട്. ചൊവ്വുള്ള അടിസ്ഥാനമില്ലാത്ത നീതിമാൻ എന്തും ചെയ്യും. ദൈവം ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ അടിസ്ഥാന ഉപദേശം  മറിച്ചുകളഞ്ഞിട്ടാണ്, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളാണെന്നും ഓരോരുത്തരും പൂർണ്ണദൈവമാണെന്നു പഠിപ്പിക്കുകയും ത്രിത്വമെന്ന തോന്നിയവാസ ഉപദേശം ഉണ്ടാക്കുകയും ചെയ്തത്. ഏകദൈവം അഥവാ, ദൈവം ഒരുത്തൻ മാത്രം (God only) ആണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10 ലൂക്കൊ, 4:8), എന്റെ പിതാവു മാത്രമല്ലാതെ (My Father only) ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ പറയുന്നത് മനുഷ്യനായ ക്രിസ്തുവാണ്. ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) എന്ന പദംകൊണ്ട് ദൈവം ഒരുത്തൻ മാത്രം, പിതാവുമാത്രം സത്യദൈവം, പിതാവ് മാത്രം ആരാധനയ്ക്ക് യോഗ്യൻ; പിതാവ് മാത്രം സകലവും അറിയുന്നു എന്നൊക്കെ പറയുകവഴി താൻ ദൈവമല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം താൻ ദൈവമല്ലെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറ പറഞ്ഞിട്ടുണ്ട്. താൻ മനുഷ്യനാണെന്ന് മൂന്നുപ്രാവശ്യം ക്രിസ്തു പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്ന് ബൈബിളിൽ 40 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവർ ക്രിസ്ത്യാനികളാണോ? പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, ,4:6). ദൈവം ഒരുത്തൻ മാത്രമാണെന്ന് യഹോവയും പഴയനിയമത്തിലെ മശീഹമാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും പഴയപുതിയനിയമങ്ങളിൽ ആവർത്തിച്ച് എഴുതിവെച്ചിരിക്കുന്നത് അന്ധമായിട്ടെങ്കിലും ഇക്കൂട്ടർ വിശ്വസിച്ചിരുന്നെങ്കിൽ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണെന്ന് അവർക്ക് ഗ്രഹിക്കാൻ കഴിയുമായിരുന്നു. ദൈവസഭ സ്ഥാപിതമായി രണ്ടായിരം വർഷമായിട്ടും ദൈവത്തിൽ വ്യക്തികളില്ല; വെളിപ്പാടുകളാണ് ഉള്ളതെന്ന് അറിയാത്തവരാണ് ബഹുഭൂരിപക്ഷം ക്രൈസ്തവരും.

ദൈവപ്രകൃതിയുടെ സവിശേഷതകൾ: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) നിത്യനും (ഉല്പ, 21:33) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്: (ആവ, 6:4; 2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). ദൈവത്തിന് ഗതിഭേദത്താലുള്ള ആഛാദനം അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോയില്ലായ്കയാൽ, ദൈവത്തിനു ഗതിഭേദം അഥവാ, തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റംവരാനോ സ്വഭാവം ത്യജിക്കാനോ കഴിയില്ല. (മലാ, 3:6; 2തിമൊ, 2:13). അതിനാൽ മനുഷ്യനോ മറ്റൊന്നോ ആയിത്തീരാൻ (അവതാരമെടുക്കാൻ) കഴിയില്ല. 

ദൈവം ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, പഴയപുതിയനിയമങ്ങളിൽ അനേകർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവൻ മോശെ മുതൽ മലാഖിവരെയുള്ളവർക്ക് യഹോവയെന്ന നാമത്തിൽ പലനിലകളിൽ വെളിപ്പെട്ടതായി കാണാം. (പുറ,6:3). അതെങ്ങനെ സാദ്ധ്യമാകും? ക്രിസ്തു ദൈവത്തിൻ്റെ അവതാരമാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. ദൈവം അവതരിച്ചിട്ടില്ലെന്ന് മാത്രമല്ല; അവതരിക്കാൻ കഴിയില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (യാക്കോ, 1:17; മലാ, 3:6). ബൈബിളിലെ സത്യദൈവത്തിന് വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷതയാണുള്ളത്. അവതാരം (incarnation) എന്നൊരു പദമോ ആശയമോ ബൈബിളില്ല. [കാണുക: യഹോവയുടെ പ്രത്യക്ഷതകൾ)

I. പിതാവ്: അദൃശ്യനായ ദൈവം സൃഷ്ടിനടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിൽ ഒരു സ്വർഗ്ഗീയശരീരത്തിലും (ആത്മശരീരം) മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. ഇതാണ് ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരിക്കുന്ന ഈ ദൈവത്തെ യെഹെസ്ക്കേൽ മാത്രമല്ല; മീഖായാവ്, യെശയ്യാവ്, ദാനീയേൽ തുടങ്ങിയവർ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായി യോഹന്നാൻ അപ്പൊസ്തലനും കണ്ടു: (വെളി, 4:8). “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു” എന്നു ദൈവപുത്രനായ യേശു പറഞ്ഞത് പിതാവെന്ന അഭിധാനത്തിലുള്ള അദൃശ്യദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ചാണ്: (മത്താ, 18:11). ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്; ബാക്കിയെല്ലാം മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിലെ താല്ക്കാലിക പ്രത്യക്ഷതകളാണ്.

അദൃശ്യനായ ദൈവം (Invisible God): അദൃശ്യനായ ദൈവമെന്ന പ്രയോഗത്തിന്റെ ബൈബിൾ നിർവ്വചനമാണ്, ‘ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും.’ (യോഹ, 1:18; കൊലൊ, 1:15; 1തിമൊ, 1:17; 6:16; എബ്രാ, 11:27). “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (യോഹ, 1:18; 1യോഹ, 4:12). ഇത് അവസാനം അഞ്ചു പുസ്തകങ്ങൾ എഴുതിയ യോഹന്നാൻ്റെ സാക്ഷ്യമാണ്. അപ്പോൾ പഴയപുതിയനിയമങ്ങളിൽ കണ്ടതാരെയാണ്? സർവ്വശക്തിയുള്ള ദൈവമായി പൂർവ്വ പിതാക്കന്മാർക്ക് വെളിപ്പെട്ട ദൈവം ആരാണ്? മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയതാരാണ്?  (പുറ, 6:3), സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ മീഖായാവ് (1രാജാ, 22:19; 2ദിന,18:18) യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:2-8) തുടങ്ങി പലരും കണ്ടിട്ടുണ്ട്. അതെങ്ങനെ സാദ്ധ്യമാകും? ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവൻ അഥവാ സർവ്വവ്യാപിയും കൂടിയാണ്. (1തിമൊ, 1:17; യിരെ, 23:23,24). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുകയാണ് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). സർവ്വവ്യാപിയും അദൃശ്യനും ആത്മാവുമായ ദൈവത്തിന് ഒരു രൂപമുണ്ടോ? ആരുമൊരുനാളും കണ്ടിട്ടില്ലാത്തതും കാണ്മാൻ കഴിയാത്തവനുമെന്ന പ്രയോഗം അദൃശ്യദൈവം അരൂപിയാണെന്ന് വ്യക്തമാക്കുന്നതാണ്. ഇനി, അദൃശ്യനും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവത്തിന് ഒരു രൂപമുണ്ടെന്ന് വാദിച്ചാൽത്തന്നെ, ആ രൂപം പ്രപഞ്ചത്തോളം വലുതായിരിക്കില്ലേ? അപ്പോഴും ആ രൂപം ദൂതന്മാർക്കും മനുഷ്യർക്കും അഗോചരമായിരിക്കും അഥവാ, അവരുടെ ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കാന്‍ കഴിയില്ല. എന്നാൽ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ഭക്തന്മാർ സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ കൃത്യമായി കണ്ടതാണ്; ദൂതന്മാർ നിത്യം അവൻ്റെ മുഖം കണ്ടാരാധിക്കുകയാണ്. അദൃശ്യദൈവത്തെയാണ് ഭക്തന്മാർ കണ്ടതെന്നും ദൂതന്മാർ നിത്യം കണ്ടുകൊണ്ടിരിക്കുന്നതും എന്ന് പറയാൻ കഴിയില്ലല്ലോ; അതിനാൽ, അത് അദൃശ്യനായ ദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം. ഒന്നുകൂടി വ്യക്തമാക്കിയാൽ; ദൈവം അദൃശ്യനും സർവ്വവ്യാപിയും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായി ഇരിക്കുമ്പോൾത്തന്നെ, അവന് നിത്യവും പ്രത്യക്ഷവുമായ ഒരു രൂപമുണ്ടെന്ന് വ്യക്തം.

പിതാവിൻ്റെ ശബ്ദം കേട്ടിട്ടില്ല; രൂപം കണ്ടിട്ടില്ല: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ.” (യോഹ, 5:37). യേശുവിൻ്റെ മേല്പറഞ്ഞ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, പിതാവിനെ ആരുമൊരുനാളും കാണുകയോ അവൻ്റെ ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് വിചാരിക്കുന്നവരുണ്ട്. യോഹന്നാൻ്റെ എഴുത്തുകളിൽത്തന്നെ “ദൈവത്തെ ആരും ഒരുനാളും കണ്ടില്ല” (No one has seen God at any time) എന്നും (യോഹ, 1:18; 1യോഹ, 4:12), “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല” (You have never heard his voice nor seen his form) എന്നിങ്ങനെ ഇരുവിധ പ്രയോഗങ്ങളുണ്ട്. (യോഹ, 5:37). ഇവ രണ്ടുംതമ്മിൽ ഭാഷാപരമായും വചനപരമായും വലിയ വ്യത്യാസമുണ്ട്. ഒന്നാമത്തത്, എല്ലാക്കാലത്തുമുള്ള എല്ലാ സൃഷ്ടികളെ (ദൂതന്മാരും മനുഷ്യരും) ഉദ്ദേശിച്ചും അദൃശ്യനായ ഏകദൈവത്തെക്കുറിച്ചുമാണ്. (1തിമൊ, 1:17). രണ്ടാമത്തേത്, സുവിശേഷ ചരിത്രകാലത്തെ യെഹൂദന്മാരെ ഉദ്ദേശിച്ചും, ഏകദേശം നാനൂറ് വർഷക്കാലം അവർക്ക് വെളിപ്പെടാതെയും അവരോട് സംസാരിക്കാതെയും ഇരുന്ന അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ പിതാവിനെക്കുറിച്ചുമാണ്. അതായത്, യോഹന്നാൻ്റെ പ്രയോഗം: അദൃശ്യനായ ദൈവത്തെക്കുറിച്ചും; യേശുവിൻ്റെ പ്രയോഗം: സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്നതും പഴയനിയമത്തിൽ അനേകം പ്രാവശ്യം വെളിപ്പെട്ട പിതാവിനെക്കുറിച്ചുമാണ്. അദൃശ്യദൈവത്തെ നിങ്ങളാരും കണ്ടിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. തന്നെയുമല്ല, അവരുടെ പിതാക്കന്മാർക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതും അവരോടു സംസാരിച്ചതും അവർക്ക് ന്യായപ്രമാണത്തിൽ നിന്ന് അറിവുള്ളവരുമാണ്. (യോഹ, 9:29).

ആറ് തെളിവുകൾ: യേശുവിൻ്റെ വാക്കുകൾ അക്കാലത്തെ യെഹൂദന്മാരോട് മാത്രമുള്ളതാണെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. ഭാഷാപരമായി രണ്ടു പ്രയോഗങ്ങളും വ്യത്യസ്തമാണ്; അതിനാൽ, ദൈവത്തിന് കാണാൻ കഴിയുന്ന അഥവാ, സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷമായിരിക്കുന്ന ഒരു ദൃശ്യരൂപമില്ലെങ്കിൽ, “നിങ്ങൾ അവനെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നല്ല; ആരുമൊരുനാളും കണ്ടിട്ടില്ല” എന്ന ഒന്നാമത്തെ പ്രയോഗംതന്നെ യേശുവും ആവർത്തിക്കുമായിരുന്നു. 2. പഴയനിയമത്തിൽ, മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1) തുടങ്ങിയവൻ ദൈവത്തെ കണ്ടു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാൽ, അക്കാലത്തെ യെഹൂദന്മാരോടാണ് ക്രിസ്തു പറയുന്നതെന്ന് മനസ്സിലാക്കാം. 3. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നുവെന്നും സ്വർഗ്ഗസിംഹാസനത്തിൽ ഒരുത്തൻ ഇരിക്കുന്നുവെന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 18:11; 23:22). ”സ്വർഗ്ഗസ്ഥനായ പിതാവു’ അഥവാ, സ്വർഗ്ഗത്തിൽ വസിക്കുന്നവനായ പിതാവു” എന്ന് ക്രിസ്തു ആവർത്തിച്ചു പറയുന്നതും നോക്കുക. (മത്താ, 5:16; 5:45). ഇതൊന്നും അദൃശ്യനായ ദൈവത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണല്ലോ. 4. “മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു;” എന്ന് യെഹൂദന്മാർ സൗഖ്യമായ കുരുടനോട് പറഞ്ഞതായി കാണാം. (യോഹ, 9:29). “നിങ്ങൾ അവൻ്റെ ശബ്ദം ഒരുനാളും കേട്ടില്ലെന്നു” യേശു പറഞ്ഞത് എല്ലാക്കാലത്തുമുള്ള യെഹൂദന്മാരെ കുറിച്ചാണെങ്കിൽ, ന്യായപ്രമാണത്തിനു വിരോധമായി സംസാരിച്ചുവെന്ന് പറഞ്ഞ് അവർ അവനെ ഉപദ്രവിക്കുമായിരുന്നു. 5. പഴയനിയമത്തിൽ ഉല്പത്തിമുതൽ മലാഖിവരെ പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തുകയും സംസാരിക്കുകയും ചെയ്ത പിതാവായദൈവം പുതിയനിയമത്തിൽ മൂന്നുപ്രാവശ്യം സംസാരിക്കുന്നതായി കാണാം: യേശുവിൻ്റെ സ്നാനത്തിൽ: (മത്താ, 3:17; മർക്കൊ, 1:11; ലൂക്കൊ, 3:22), മറുരൂപമലയിൽ (ഉയർന്ന മലയിൽ): (മത്താ, 17:5; മർക്കൊ, 9:7; ലൂക്കൊ, 9:35), ദൈവാലയത്തിൽ: (യോഹ, 12:28). ഇതിൽ ആദ്യത്തെ ശബ്ദം, യോഹന്നാൻ സ്നാപകനും; അടുത്ത രണ്ടുശബ്ദം അപ്പൊസ്തലന്മാരും കേട്ടതാണ്. പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. (2പത്രൊ, 1:17). അപ്പോൾ, “അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല” എന്ന പ്രയോഗം എല്ലാക്കാലത്തുമുള്ള യെഹൂദന്മാരോടല്ലെന്നും, അക്കാലത്തെ യോഹന്നാൻ സ്നാപകനും അപ്പൊസ്തലന്മാരും ഒഴികെയുള്ള ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് വ്യക്തമാണല്ലോ. 6. സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവായ ദൈവത്തെ സുവിശേഷ ചരിത്രകാലം കഴിഞ്ഞിട്ടാണെങ്കിലും പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലൻ കണ്ടിട്ടുണ്ട്: (വെളി, 4:8). അതിനാൽ, അദൃശ്യനും ആരുമൊരുനാളും കാണാത്ത ദൈവത്തെക്കുറിച്ചല്ല; സ്വർഗ്ഗത്തിൽ നിത്യം പ്രത്യക്ഷനായിരിക്കുന്നതും പഴയനിയമഭക്തന്മാർ കാണുകയും അവരോടു സംസാരിക്കുകയും ചെയ്ത ദൈവത്തെക്കുറിച്ചാണ് യേശു യെഹൂദന്മാരോട് പറഞ്ഞതെന്ന് മനസ്സിലാക്കാം. നാനൂറോളം വർഷമായി ദൈവദർശനം കാണുകയോ, ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ലാത്തവരുടെ തലമുറയോടാണത് പറഞ്ഞതെന്നും ഓർക്കണം.

സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി നോക്കാം:

1. സ്വർഗ്ഗത്തിൽ വസിക്കുന്നു: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” (സങ്കീ, 2:4). “സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.” (സങ്കീ, 123:1). “നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.” (ആവ, 26:15). ‘സ്വർഗ്ഗസ്ഥൻ’ എന്ന പദം പഴയപുതിയ നിയമങ്ങളിൽ ആവർത്തിച്ചുകാണാം. ഉദാ: (2ദിന, 20:6; സങ്കീ, 136:26; വിലാ, 3:41; മത്താ, 5:16; 5:45; 6:9). ‘സ്വർഗ്ഗസ്ഥൻ’ സ്വർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവനാണ്. ‘സ്വർഗ്ഗസ്ഥനായ ദൈവം’ (2ദിന, 20:6), ‘സ്വർഗ്ഗസ്ഥനായ രാജാവു’ (ദാനീ, 4:37), ‘സ്വർഗ്ഗസ്ഥനായ കർത്താവു’ (ദാനീ, 5:23), ‘സ്വർഗ്ഗീയ പിതാവു’ (മത്താ, 5:48), ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവു’ (മത്താ, 6:14), ‘സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു’ (മത്താ, 12:50). അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമായ ദൈവത്തിന് ഒരു വാസസ്ഥലം ആവശ്യമില്ല. അതിനാൽ ‘സ്വർഗ്ഗത്തിൽ വസിക്കുന്നവൻ’ എന്ന പ്രയോഗം അദൃശ്യദൈവത്തെയല്ല; സ്വർഗ്ഗത്തിൽ നിത്യമായി പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കാം.

2. സിംഹാസനത്തിൽ ഇരിക്കുന്നു: സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കുറിച്ചുള്ള സാക്ഷ്യം കേൾക്കുക: യേശു: “സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.” (മത്തായി 23:22). മീഖായാവ്:  “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). യെശയ്യാവ്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു;” (യെശ, 6:1). യെഹെസ്ക്കേൽ: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (1:28). ദാനീയേൽ: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). യോഹന്നാൻ: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). അദൃശ്യനായദൈവം ഒരു സിംഹാനത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യനായവൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം. 

3. യഹോവയുടെ രാജത്വം: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). പ്രപഞ്ചം ദൈവത്തിൻ്റെ സൃഷ്ടിയാണ്. ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച ദൈവം അവയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11). “നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു.” (സങ്കീ, 115:3). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). “അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആർക്കും കഴികയില്ല.” (ദാനീ, 4:35. ഒ.നോ: ദാനീ, 4:3; 1തിമൊ, 1:17; 6:15; വെളി, 4:11). സർവ്വപ്രപഞ്ചത്തിലും ഒതുങ്ങാത്ത അദൃശ്യനായ ദൈവമാണ് തൻ്റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിട്ട് അതിൽ ഇരുന്നുകൊണ്ട് ദൂതന്മാരെയും മനുഷ്യരെയും ഭരിക്കുന്നു എന്നു വിചാരിക്കുന്നതിനെക്കാൾ എത്രയോ യുക്തിസഹമാണ്, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷത സ്വർഗ്ഗസിംഹാസനത്തിൽ ഇരുന്നുകൊണ്ട് സകലത്തെയും ഭരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നത്.

4. ദൂതന്മാരുടെ മദ്ധ്യത്തിൽ: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19). “സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.” (യെശ, 6:2). “സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.” (വെളി, 4:6). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരൊക്കെ ദൂതസഞ്ചയത്തിൻ്റെ മദ്ധ്യേ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെയാണ് കണ്ടത്. (1രാജാ, 22:19; 2ദിന,18:18; 6:1-5; 1:26-28; 7:9,10; വെളി, 4:2-8). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവം ദൂതന്മാരുടെ മദ്ധ്യത്തിൽ ഇരിക്കുന്നുവെന്ന് പറയാൻ കഴിയില്ല; അതിനാലത് അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.

5. സിംഹാസനത്തിലെ രൂപം: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). യെഹെസ്ക്കേൽ പ്രവാചകൻ സിംഹാസനത്തിൽ കണ്ട രൂപത്തിന് മനുഷ്യസാദൃശ്യമായിരുന്നു. “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). അദൃശ്യദൈവമായ യഹോവയുടെ മഹത്വത്തിൻ്റെ പ്രത്യക്ഷതായായിരുന്നു മനുഷ്യസാദൃശ്യത്തിൽ പ്രവാചകൻ കണ്ടത്. എട്ടാമദ്ധ്യായത്തിലും മനുഷ്യസാദൃത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ.നോ: 1:26,27). പത്താം അദ്ധ്യായതിലും ഒരു രൂപത്തെ കണ്ടു: “അനന്തരം ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു.” (യെഹെ, 10:1). ദാനീയേൽ കാണുന്നതും മനുഷ്യരൂപത്തിലാണ്: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). മീഖായാവ്: യഹോവ സിംഹാസനത്തിൽ ഇരിക്കുന്നതും (1രാജാ, 22:19), യെശയ്യാവ്: കർത്താവ് സിഹാസനത്തിൽ ഇരിക്കുന്നതും (6:1), യോഹന്നാൻ കണ്ടത്: സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും അവനെ സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു നാലു ജീവികൾ രാപ്പകൽ വിശ്രമം കൂടാതെ സ്തുതിക്കുന്നതുമാണ്. (വെളി, 4:2,8). സ്വർഗ്ഗത്തിൽ ദൈവത്തെ കണ്ടവരെല്ലാം സിഹാസനവും അതിലൊരു രൂപവും കണ്ടു; ആ രൂപത്തിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേലും ദാനീയേലും വ്യക്തമാക്കുന്നു; ആ രൂപം രാപ്പകൽ അഥവാ നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുകയാണ്. അത് അദൃശ്യദൈവമല്ല; ദൈവത്തിന്റെ പ്രത്യക്ഷതയായ രൂപമാണെന്ന് മനസ്സിലാക്കാമല്ലോ.

6. ശരീരഭാഗങ്ങൾ: ദൈവത്തിന് മനുഷ്യസാദൃശ്യം മാത്രമല്ല; അവയവങ്ങളും ഉള്ളതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇതുപക്ഷെ, ആത്മീയ അർത്ഥത്തിൽ മനസ്സിലാക്കുന്നതാണ് യുക്തിസഹമായിട്ടുള്ളത്. ഹൃദയം: “താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.” (ഉല്പ, 6:6; പ്രവൃ, 13:22). ദേഹി: “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു (soul – psyche) അവനിൽ പ്രസാദമില്ല.” (എബ്രാ, 10:38. ഒ.നോ: മത്താ, 12:17). മുഖം: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.” (സങ്കീ, 11:7). മോശെയോടു “നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ലെന്ന് യഹോവ പറയുന്നു. (പുറ, 33:20). ഇല്ലാത്തൊരു മുഖമാണെങ്കിൽ കാണാൻ കഴില്ലെന്ന് പറയേണ്ടതില്ലല്ലോ? “കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” (1പത്രൊ, 3:12). കണ്ണുകൾ: “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.” (സങ്കീ, 11:4). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). വായ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവ, 8:3; മത്താ, 4:4). “യഹോവയുടെ വായിൽനിന്നുള്ള വചനം.” (2ദിന, 36:12). “യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.” (യെശ, 1:20). മൂക്ക്: “യഹോവ സൌരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല.” (ഉല്പ, 8:21). ചെവി: “ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.” (2ദിന, 7:15; 6:40). “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1പത്രൊ, 3:12). കൈ: “എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും. പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.” (പുറ, 33:22,23). “ഞാൻ കൈകൊട്ടും.” (യെഹെ, 22:13). കൈവിരൽ: “അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.” (പുറ, 31:18; ആവ, 9:10). കാൽ: “വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു;” (ഉല്പ, 3:8). “അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും.” (സെഖ, 14:4). “അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.” (പുറ, 24:10). അതായത്, ആത്മശരീരത്തിലും മനുഷ്യസാദൃശ്യത്തിലുമുള്ളതാണ് ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത.

7. സ്വർഗ്ഗത്തേക്കു നോക്കി: യേശു, അപ്പം വർദ്ധിപ്പിച്ചപ്പോഴും ചെകിടനെ സൗഖ്യമാക്കിയപ്പോഴും സ്വർഗ്ഗത്തേക്കു നോക്കിയതായി കാണാം: “ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19; മർക്ക, 6:41; ലൂക്കൊ, 9:16). “സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള “എഫഥാ” എന്നു പറഞ്ഞു.” (മർക്കൊ, 7:34). സ്വർഗ്ഗത്തേക്കു നോക്കി പിതാവിനോടു സംസാരിച്ചതായും കാണാം. (യോഹ, 17:1). മുടിയനായ പുത്രൻ, സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ, “ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ” എന്നു പറഞ്ഞുകൊണ്ട് മാറത്തടിച്ചു വിലപിക്കുന്നതായി കാണാം. (ലൂക്കോ, 18:13). അദൃശ്യനും സർവ്വവ്യാപിയുമായ ദൈവത്തെക്കാണാൻ ഒരു പ്രത്യേക സ്ഥലത്തേക്ക് നോക്കേണ്ടതില്ലല്ലോ? അതിനാൽ, അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൈവം വസിക്കുന്ന സ്വർഗ്ഗത്തേക്കാണ് നോക്കിയതെന്ന് മനസ്സിലാക്കാം.

8. പിതാവിന്റെ മുഖം എപ്പോഴും കാണുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). തൻ്റെ ഐഹികജീവകാലത്ത് യേശു പറഞ്ഞതാണിത്. ദൂതന്മാർ മാത്രമല്ല പിതാവിനെ കാണുന്നത്; മീഖായാവ് കണ്ടു (1രാജാ, 22:19), യെശയ്യാവ് കണ്ടു (6:1,5), യെഹെസ്ക്കേൽ കണ്ടു (1:28), ദാനീയേൽ കണ്ടു (7:9), യോഹന്നാനും കണ്ടു. (വെളി, 4:2). ദൂതന്മാൻ ദൈവത്തിൻ്റെ മുഖംകണ്ട് നിത്യം അവനെ ആരാധിക്കുകയാണ്. (യെശ, 6:1-5; വെളി, 4:2-8). “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11). അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, ഇയ്യോബ്, മോശെ, ദാവീദ്, ശലോമോൻ തുടങ്ങി പഴയനിയമഭക്തന്മാർ പലരും ദൈവത്തെ കണ്ടവരാണ്. അദൃശ്യനായ ദൈവത്തെയാണ് ദൂതന്മാർ നിത്യം മുഖംകണ്ട് ആരാധിക്കുന്നതെന്നും, ഭക്തന്മാർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ടതെന്നു പറയാൻ കഴിയില്ല. അതിനാലത്, അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.

9. സ്വരൂപവും സാദൃശ്യവും: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;” (ഉല്പ, 1:26). “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു,” (ഉല്പ, 1:27). “ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.” (ഉല്പ, 9:6. ഒ.നോ: ഉല്പ, 5:1; യാക്കോ, 3:9). സ്വരൂപം അല്ല; ഛായ (image) ആണ്. ദൈവത്തിൻ്റെ ആത്മസ്വരൂപത്തിൻ്റെ.ഛായ അഥവാ, പ്രതിമയാണ് വിവക്ഷിതം. സാദൃശ്യം (likeness) എന്നത്, സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യ സാദൃശ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. (യെഹെ, 1:26; 8:2; 10:1). അതായത്, ആത്മസ്വരൂപത്തിലും മനുഷ്യസാദൃശ്യത്തിലും പ്രത്യക്ഷനായിരിക്കുന്ന പിതാവാണ് മനുഷ്യനെ സൃഷ്ടിച്ചത്. (മലാ, 2:10. ഒ.നോ: ഇയ്യോ, 9:8; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 4:24; മത്താ, 19:4; 1കൊരി, 11:12; 8:6; എബ്രാ, 2:10). ദൈവത്തിൻ്റെ ആത്മസ്വരൂപത്തിൻ്റെ ഛായയിലാണ് മനുഷ്യൻ്റെ ഉള്ളിലെ ആത്മാവിനെ അഥവാ, ആന്തരിക മനുഷ്യനെ നിർമ്മിച്ചിരിക്കുന്നത്: “പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ (ruah – Spirit) അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.” (സെഖ, 12:1; യോഹ, 4:24). സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിൽ അഥവാ, ബാഹ്യപ്രകൃതിയിലാണ് മനുഷ്യൻ്റെ ശരീരത്തെ അഥവാ, ബാഹ്യമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, ദൈവത്തിൻ്റെ സ്വരൂപത്തെക്കുറിച്ച് ദൈവശാസ്ത്രത്തിന് വ്യത്യസ്ത വീക്ഷണമാണുള്ളത്: “ദൈവത്തെ സംബന്ധിച്ചിടത്തോളം സ്വരൂപം ഭൗതികമായ രൂപത്തെ വിവക്ഷിക്കുന്നില്ല. ദൈവികഗുണങ്ങളായ അദൃശ്യത (invisibility), അപ്രമേയത്വം (immensity), അനന്യത്വം (immutability), നിത്യത്വം (eternity), പരമാധികാരം (Sovereignty), സര്‍വ്വജ്ഞത്വം (Omniscience), സർവ്വവ്യാപിത്വം (Omnipresence), സർവ്വശക്തി (almighty) തുടങ്ങിയവയാണ്.” ഇത് ദൈവത്തിൻ്റെ സ്വരൂപമല്ല; സവിശേഷഗുണങ്ങളാണ്. ഈ ഗുഗങ്ങളൊന്നും മനുഷ്യർക്കില്ലാത്തതിനാൽ, ദൈവശാസ്ത്രത്തിൻ്റെ ഈ കണ്ടെത്തൽ അബദ്ധമാണെന്ന് പറയേണ്ടിവരും. സ്വർഗ്ഗത്തിൽ ഭക്തന്മാർ കണ്ട അദൃശ്യദൈവത്തിൻ്റെ നിത്യമായ പ്രത്യക്ഷതയ്ക്ക് ഒരു രൂപമുണ്ടെന്നും ആ രൂപം മനുഷ്യസദൃശ്യമാണെന്നും ബൈബിൾ അസന്ദിഗ്ധമായി പറയുമ്പോൾ, ദൈവത്തിൻ്റെ ആത്മസ്വരൂപത്തിലും ബാഹ്യസാദൃശ്യത്തിലും അഥവാ, മനുഷ്യ സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ. ഒരു തെളിവുകൂടി: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). “ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി.” (ഉല്പ, 5:1). ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് വ്യക്തമാണല്ലോ. (മത്താ, 19:4). ആദാം തൻ്റെ മകനെ ജനിപ്പിച്ചത് എങ്ങനെയാണെന്നും പറഞ്ഞിട്ടുണ്ട്: “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഈ രണ്ട് വേദഭാഗങ്ങൾ പരിശോധിച്ചാലും, സ്വരൂപം എന്നത് അനശ്വരമായ അകത്തെ മനുഷ്യനെ കുറിക്കുന്നതും, സാദൃശ്യമെന്നത് നശ്വരമായ പുറത്തെ മനുഷ്യനെ കുറിക്കുന്നതാണെന്നും മനസ്സിലാക്കാം. സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവം തൻ്റെ ആത്മസ്വരൂപത്തിലും മനുഷ്യസാദൃശ്യത്തിലുമാണ് ആദാമിനെ സൃഷ്ടിച്ചത്.

10. സ്രഷ്ടാവായ ഏകദൈവം: “യഹോവ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (ആവ, 6:4; 2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; യെശ, 37:16; 20; 44:24). താൻ ആകാശഭൂമികൾ സൃഷ്ടിക്കുമ്പോൾ ആർ തൻ്റെകൂടെ ഉണ്ടായിരുന്നുവെന്ന് യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 24:44). മനുഷ്യനെ സൃഷ്ടിച്ചതും യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ക്രിസ്തുവോ, പരിശുദ്ധാത്മാവോ വിഭിന്ന വ്യക്തികളായി ദൈവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. സമാന്തരവാക്യങ്ങളും നോക്കുക: അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10. ഒ.നോ: ഉല്പ, 2:7; 5:1; 64:8). താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുന്നത് മുകളിൽ നാം കണ്ടതാണ്. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാ ക്രിസ്തു വന്നതും സ്വർഗ്ഗത്തിൽ ഇരിക്കുന്ന സ്രഷ്ടാവിൻ്റെ സാദൃശ്യത്തിലാണ്. അതുകൊണ്ടാണ്, പുരുഷനെയും (1കൊരി, 11:7) ആദാമിനെയും (1കൊരി, 15:49) മനുഷ്യനായ ക്രിസ്തുയേശുവിനെയും (2കൊരി, 4:4; കൊലോ, 1:15) ദൈവത്തിൻ്റെ പ്രതിമയെന്ന് അഭിന്നമായി പറഞ്ഞിരിക്കുന്നത്: (1തിമൊ, 2:6).

ദൈവപുത്രനായ ക്രിസ്തു സൃഷ്ടാവായ ദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. തന്മൂലം, ആദാമിനെ സൃഷ്ടിച്ചപ്പോൾ ക്രിസ്തു കൂടെയുണ്ടായിരുന്നു എന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; 5:1; യെശ, 64:8; മലാ, 2:10). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല.

II. മനുഷ്യപ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി.” (ഉല്പ, 18:1)  “അവൻ (ജീവനുള്ള ദൈവം) ജഡത്തിൽ വെളിപ്പെട്ടു.” (1തിമൊ, 3:16). ദൈവത്തിന് പഴയനിയമത്തിലും പുതിയനിയമത്തിലും മനുഷ്യപ്രത്യക്ഷതയുണ്ട്:

പഴയനിയമത്തിലെ പ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടത് ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ, മനുഷ്യരെയാണ്. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരും ആയിരുന്നു. പത്തു പ്രാവശ്യം അവിടെ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരായിരുന്നു: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, രണ്ട് ദൂതന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. ഇല്ലെങ്കിൽ അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “ആ രണ്ടുദൂതന്മാർ (malak – Angel) വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നുപേരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും, ലോത്ത് ദൂതന്മാരായ രണ്ടുപേരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതും. എബ്രായയിലും ഗ്രീക്കിലും ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു നമസ്കരിച്ചത് പൂർണ്ണമനുഷ്യർ മാത്രമായി പ്രത്യക്ഷരായതുകൊണ്ടാണ്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു. 

അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ആറേഴുനാഴിക യഹോവ അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം.

പുതിയനിയമത്തിലെ പ്രത്യക്ഷത: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, ‘അവൻ’ എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6. ഒ.നോ: ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ, കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; സങ്കീ, 40:6; എബ്രാ, 10:5; മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 8:40; 1യോഹ, 3:5). [കാണുക: ദൈവഭക്തിയുടെ മർമ്മം]

III. പരിശുദ്ധാത്മാവെന്ന നിലയിലെ പ്രത്യക്ഷത: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയായി ത്രിത്വം മനസ്സിലാക്കുന്നു. ദൈവത്തിൻ്റെ ആത്മാവ് ദൈവം തന്നെയാണ്. അഥവാ, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനല്ലെന്ന് പഴയനിയമത്തിൽത്തന്നെ മനസ്സിലാക്കാം: “⁷നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ⁸ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ⁹ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ ¹⁰അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ ദൈവവും ആത്മാവും ഒരാളാണെന്നു മനസ്സിലാകും: ഏഴാം വാക്യം ആദ്യഭാഗത്ത്: നിൻ്റെ അഥവാ യഹോവയുടെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകുമെന്ന് ഭക്തൻ ചോദിക്കുന്നു. അടുത്തഭാഗം: തിരുസന്നിധി അഥവാ ദൈവസാന്നിദ്ധ്യം വിട്ടു ഞാൻ എവിടേക്കു ഓടും? അപ്പോൾ ആത്മാവാരാണ്? ദൈവം തന്നെയാണ്; അഥവാ ദൈവത്തിൻ്റെ അദൃശ്യസാന്നിദ്ധ്യമാണ്. എട്ടാം വാക്യം ആദ്യഭാഗം: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്. നിൻ്റെ ആത്മാവിനെ ഒളിച്ചു ഒരിടത്തും പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് ആരംഭിച്ചത്. പിന്നെ പറയുന്നു; ഞാൻ സ്വർഗ്ഗത്തിൽ വന്നാൽ നീ അവിടെയുണ്ട്. അപ്പോൾ യഹോയും ആത്മാവും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുമില്ല. അടുത്തഭാഗം: പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്. ആര്? ഒളിക്കാൻ കഴിയാത്ത ആത്മാവ് അവിടെയുണ്ടെന്നല്ല; യഹോവ അവിടെയുണ്ട്. ഒൻപത് പത്ത് വാക്യം: സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും. നിൻ്റെ ആത്മാവെന്നു പറഞ്ഞുതുടങ്ങിയിട്ട്, ഇപ്പോൾ നിൻ്റെ കയ്യെന്നാണ് പറയുന്നത്. അവസാനഭാഗം: നിന്റെ വലങ്കൈ എന്നെ പിടിക്കും. ദൈവം പിടിക്കും, ദൈവത്തിൻ്റെ ആത്മാവ് പിടിക്കും, ദൈവത്തിൻ്റെ വലങ്കൈ പിടിക്കും എന്നൊക്കെ പറഞ്ഞാൽ ഒന്നുതന്നെയാണെന്ന് മനസ്സിലാകാം. ഈ വേദഭാഗപ്രകാരം ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ കയ്യും മറ്റൊരു വ്യക്തിയാണെന്ന് പറയണം. ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അഥവാ, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. പിതാവ് സ്വർഗ്ഗത്തിലെ നിത്യവും ദൃശ്യവുമായ വെളിപ്പാടും ക്രിസ്തു ദൈവത്തിൻ്റെ മനുഷ്യനായിട്ടുള്ള വെളിപ്പാടും പരിശുദ്ധാത്മാവ് അദൃശ്യമായ വെളിപ്പാടുമാണ്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

അദൃശ്യനായ ഏകദൈവത്തിന് അനേകം വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളുണ്ട്. ദൈവത്തിൻ്റെ എല്ലാ പ്രത്യക്ഷതകളെക്കുറിച്ചു അറിയാൻ കാണുക:

പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്?

:യഹോവയുടെ പ്രത്യക്ഷതകൾ

യേശുക്രിസ്തുവിൻ്റെ ദൈവം

യേശുക്രിസ്തുവിൻ്റെ ദൈവം

☛ ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന പ്രയോഗം ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ പതിനൊന്ന് വാക്യങ്ങളിലായി പതിമൂന്ന് പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (2തിമോ, 2:13). ➟ഒരേയൊരു സത്യദൈവമായ യഹോവ (Father, the only true God) തൻ്റെ പിതാവും ദൈവവുമാണെന്ന് ആദ്യം പഠിപ്പിച്ചത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. ➟അപ്പൊസ്തലന്മാരുടെ ദൈവം യേശുക്രിസ്തുവല്ല; അവൻ്റെ ദൈവവും പിതാവുമായവനാണ്. ➟പത്രൊസ്, പൗലൊസ്, യോഹന്നാൻ എന്നിവർ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവത്തെക്കുറിച്ച് അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. ➟അതിൽ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവനെ അപ്പൊസ്തലന്മാർ മഹത്വപ്പെടുത്തുന്നതും വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യങ്ങൾ കാണാം. ➟സത്യവേദപുസ്തകത്തിൽ ചില വാക്യങ്ങൾ വ്യത്യാസമുണ്ട്. ➟എന്നാൽ കൊയ്നേ ഗ്രീക്കിൽ എല്ലായിടത്തും ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും❞ എന്നാണ്:
Matthew 27:46: 
➦ യഹോവ തൻ്റെ പിതാവും ദൈവമാണെന്ന് ആദ്യം പഠിപ്പിച്ചത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്.
➤ περὶ δὲ τὴν ἐνάτην ὥραν ἀνεβόησεν ὁ Ἰησοῦς φωνῇ μεγάλῃ λέγων· Ἠλὶ ἠλὶ λεμὰ σαβαχθάνι; τοῦτ’ ἔστιν· Θεέ μου θεέ μου, ἱνατί με ἐγκατέλιπες;
➤ peri de tēn enatēn hōran aneboēsen ho Iēsous phōnē megalē legōn Ēli ēli lema sabachthani tout’ estin Thee mou thee mou hina me enkatelipes. [BibleHub]
➤ And about the ninth hour Jesus cried out with a loud voice, saying, Eli, Eli, lama sabachthani? that is, My God, My God, why have You forsaken Me? [NKJV]
➤ ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം. (മത്താ, 27:46)
Mark 15:34: 
➤ καὶ τῇ ἐνάτῃ ὥρᾳ ἐβόησεν ὁ Ἰησοῦς φωνῇ μεγάλῃ· Ἐλωῒ ἐλωῒ λεμὰ σαβαχθάνι; ὅ ἐστιν μεθερμηνευόμενον Ὁ θεός μου ὁ θεός μου, εἰς τί ἐγκατέλιπές με;
➤ kai tē enatē hōra eboēsen ho Iēsous phōnē megalē Elōi Elōi lema sabachthani ho estin methermēneuomenon HO Theos mou ho Theos mou ti enkatelipes me. [BibleHub]
➤ And at the ninth hour Jesus cried out with a loud voice, saying, Eloi, Eloi, lama sabachthani? which is translated, My God, My God, why have You forsaken Me? [NKJV]
➤ ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. (മർക്കൊ 15:33)
John 20:17:
➤ λέγει αὐτῇ Ἰησοῦς· Μή μου ἅπτου, οὔπω γὰρ ἀναβέβηκα πρὸς τὸν πατέρα· πορεύου δὲ πρὸς τοὺς ἀδελφούς μου καὶ εἰπὲ αὐτοῖς· Ἀναβαίνω πρὸς τὸν πατέρα μου καὶ πατέρα ὑμῶν καὶ θεόν μου καὶ θεὸν ὑμῶν
➤ legei autē Iēsous. Mē mou haptou, oupō gar anabebēka pros ton Patera poreuou de pros tous adelphous mou kai eipe autois Anabainō pros ton Patera mou kai Patera hymōn kai Theon mou kai Theon hymōn. [BibleHub]
➤ Jesus said to her, Do not cling to Me, for I have not yet ascended to My Father; but go to My brethren and say to them, I am ascending to My Father and your Father, and to My God and your God. [NKJV]
➤ യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17). ➟തൻ്റെ ദൈവവും നമ്മുടെ ദൈവവും ഒരുവനാണെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്. ➟പിന്നെങ്ങനെ യേശുക്രിസ്തു ദൈവമാണെന്ന് പറയാൻ പറ്റും❓ ➤❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36)
Romans 15:6: 
➤ ινα ομοθυμαδον εν ενι στοματι δοξαζητε τον θεον και πατερα του κυριου ημων ιησου χριστου
➤ hina homothymadon en heni ton Theon kaí Patera tou kyríou hēmōn Iēsou Christoú. [BibleHub]
➤ that you may with one mind and one mouth glorify the God and Father of our Lord Jesus Christ. [NKJV]
➤ എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു. 
➦ സത്യവേദപുസ്തകത്തിൽ ❝യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (റോമ, 15:5). ➟കത്തോലിക്കരുടെ ബൈബിൾ കാണുക: [POC]
2Corinthians 1:3:
➤ Εὐλογητὸς ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ ὁ Πατὴρ τῶν καὶ Θεὸς πάσης παρακλήσεως 
➤ Eulogētos ho Theos kaí Patēr tou kyríou hēmōn Iēsou Christoú ho Patēr tōn kai Theos pasēs paraklēseōs. [BibleHub]
➤ Blessed be the God and Father of our Lord Jesus Christ, the Father of mercies and God of all comfort, [NKJV]
➤ മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
➦ സത്യവേദപുസ്തകത്തിൽ ❝യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ (2കൊരി, 1:3). ➟കത്തോലിക്കരുടെ ബൈബിൾ കാണുക: [POC]
2Corinthians 11:31
➤ ὁ θεὸς καὶ πατὴρ τοῦ κυρίου Ἰησοῦ οἶδεν, ὁ ὢν εὐλογητὸς εἰς τοὺς αἰῶνας, ὅτι οὐ ψεύδομαι 
➤ ho Theos kaí Patēr tou kyríou hēmōn Iēsou oiden, ho ōn eulogētos tous aiōnas, hoti ou pseudomai. [BibleHub]
➤ The God and Father of our Lord Jesus Christ, who is blessed forever, knows that I am not lying. [NKJV]
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (2കൊരി, 11:31)
Ephesians 1:3: 
➤ Εὐλογητὸς ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ, ὁ εὐλογήσας ἡμᾶς ἐν πάσῃ εὐλογίᾳ πνευματικῇ ἐν τοῖς ἐπουρανίοις ἐν Χριστῷ
➤ Eulogētos ho Theos kaí Patēr tou kyríou hēmōn Iēsou Christoú ho eulogēsas hēmas en pasē eulogia pneumatikē en tois epouraniois en Christō. [BibleHub]
➤ Blessed be the God and Father of our Lord Jesus Christ, who has blessed us with every spiritual blessing in the heavenly places in Christ, [NKJV
➤ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. (എഫെ, 1:3)
Ephesians 1:17
➤ ἵνα ὁ θεὸς τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ, ὁ πατὴρ τῆς δόξης, δώῃ ὑμῖν πνεῦμα σοφίας καὶ ἀποκαλύψεως ἐν ἐπιγνώσει αὐτοῦ
➤ hina ho Theos tou kyríou hēmōn Iēsou Christou, ho Patēr tēs doxēs dōē hymin pneuma sophias kai apokalypseōs en epignōsei autou. [BibleHub]
➤ that the God of our Lord Jesus Christ, the Father of glory, may give to you the spirit of wisdom and revelation in the knowledge of Him, [NKJV]
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും. (എഫെ, 1:17)
Colossians 1:3: 
➤ Εὐχαριστοῦμεν τῷ θεῷ καὶ πατρὶ τοῦ κυρίου ἡμῶν Ἰησοῦ χριστοῦ, πάντοτε περὶ ὑμῶν προσευχόμενοι
➤ Eucharistoumen tō Theō Patri toú kyríou hēmōn Iēsou Christou, pantote peri hymōn proseuchomenoi. [BibleHub]
➤ We give thanks to the God and Father of our Lord Jesus Christ. [NKJV]
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായന്നു സ്തോത്രം ചെയ്യുന്നു. 
➦ സത്യവേദപുസ്തകത്തിൽ ❝യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (കൊലൊ, 1:5). ➟ബൈഞ്ചമിൻ ബെയ്ലിയുടെ പരിഭാഷ കാണുക: [ബെ.ബെ]
1Peter 1:3
➤ Εὐλογητὸς ὁ θεὸς καὶ πατὴρ τοῦ κυρίου ἡμῶν Ἰησοῦ Χριστοῦ, ὁ κατὰ τὸ πολὺ αὐτοῦ ἔλεος ἀναγεννήσας ἡμᾶς εἰς ἐλπίδα ζῶσαν δι’ ἀναστάσεως Ἰησοῦ Χριστοῦ ἐκ νεκρῶν
➤ Eulogētos ho Theos kaí Patēr tou kyríou hēmōn Iēsou Christoú, ho kata to poly autou eleos anagennēsas hēmas eis elpida zōsan di’ anastaseōs Iēsou Christou ek nekrōn. [BibleHub]
➤ Blessed be the God and Father of our Lord Jesus Christ, who according to His abundant mercy has begotten us again to a living hope through the resurrection of Jesus Christ from the dead, [NKJV]
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
➦ സത്യവേദപുസ്തകത്തിൽ ❝യേശുക്രിസ്തുവിന്റെ പിതാവായ ദൈവം❞ എന്നാണ്: (1പത്രൊ, 1:3). ➟ഇ.ആർ.വി പരിഭാഷ കാണുക: (ERV)
Revelation 1:6:
➤ καὶ ἐποίησεν ἡμᾶς βασιλείαν, ἱερεῖς τῷ θεῷ καὶ πατρὶ αὐτοῦ, αὐτῷ ἡ δόξα καὶ τὸ κράτος εἰς τοὺς αἰῶνας τῶν αἰώνων· ἀμήν
➤ kai epoiēsen hēmas basileian, hiereis tō Theō kai Patri autou, autō hē doxa kai to kratos eis tous aiōnas tōn aiōnōn amēn. [BibleHub]
➤ and has made us [c]kings and priests to His God and Father, to Him be glory and dominion forever and ever. Amen. [NKJV]
➤ നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ (യേശുവിൻ്റെ) ദൈവവും പിതാവുമായവന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. (സ.വേ.പു.CL). സത്യവേദപുസ്തകത്തിൽ ❛തൻ്റെ പിതാവായ ദൈവത്തിന്നു❜ എന്നാണ്: (വെളി, 1:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ ക്രൈസ്തവിൽ ഭൂരിപക്ഷം പേരുടെയും ദൈവം യേശുക്രിസ്തുവാണ്. അതെന്തൊരു വിരോധാഭാസമാണ്❓ ➟യേശുക്രിസ്തു അപ്പോസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: ➤❝നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.❞ (ലൂക്കോ, 10:16). ➟അപ്പൊസ്തലന്നാരുടെ പഠിപ്പിക്കലുകൾ വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ്.

☛മേല്പറഞ്ഞ വാക്യങ്ങൾ ആരെങ്കിലും തിരുത്തിയതാണെന്ന് ആരും കരുതണ്ട. ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് 𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬 (𝐀.𝐃. 𝟑𝟎𝟎–𝟓𝟎), 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬 (𝟑𝟑𝟎-𝟑𝟔𝟎), 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬 (𝟒𝟎𝟎-𝟒𝟒𝟎), അവ മൂന്നിലും വാക്യങ്ങൾ അങ്ങനെ തന്നെയാണ്. (ഓരോ വാക്യത്തോടൊപ്പമുള്ള ❛𝐌𝐚𝐧𝐮𝐬𝐜𝐫𝐢𝐩𝐭𝐬❜ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തെളിവ് കണ്ട് ബോധ്യപ്പെടുക):
Matthew 27:46: 
➤ ΕΛΩΕΙ ΕΛΩΕΙ ΛΕΜΑ CΑΒΑΚΤΑΝΕΙ (CV)
➤ ΕΛΩΙ ΕΛΩΙ ΛΕΜΑ CΑΒΑΚΤΑΝΕΙ (CS)
➤ ΗΛΙ ΗΛΙ ΛΑΜΑ CΑΒΑΧΘΑΝΙ ΤΟΥΤ ΕCΤΙΝ ΘΕ ΜΟΥ ΘΕ ΜΟΥ ΙΝΑ ΤΙ ΜΕ ΕΓΚΑΤΕΛΙΠΕC (CA)
➤ Ēli ēli lema sabachthani tout’ estin Thee mou thee mou hina ti me enkatelipes. [BibleHub
➤ Eli, Eli, lama sabachthani? that is, My God, My God, why have You forsaken Me? [NKJV]
➤ ഏലീ, ഏലീ, ലമ്മാ ശബക്താനി, അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു? [കാണുക: Manuscripts, BLB]
Mark 15:34:
ΕΛΩΙ ΕΛΩΙ ΛΑΜΑ CIBAKΘΑΝCΙ Ο ΕCΤΙ Ο ΘC ΜΟΥ Ο ΘC ΜΟΥ ΕΙC ΤΙ ΜΕ ΕΝΚΑΤΕΛΙΠΕC 
Elōi Elōi lema sabachthani ho estin HO Theos mou ho Theos mou eis ti enkatelipes me. [BibleHub]
Eloi, Eloi, lama sabachthani? which is, My God, My God, why have You forsaken Me? [NKJV]
എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ. [കാണുക: Manuscripts, BLB]
John 20:17: 
➤ ΑΝΑΒΑΙΝΩ ΠΡΟC ΤΟΝ ΠΑΤΕΡΑ ΜΟΥ ΚΑΙ ΠΑΤΕΡΑ ΥΜΩΝ ΚΑΙ ΘΝ ΜΟΥ ΚΑΙ ΘΝ ΥΜΩΝ
➤ Anabainō pros ton Patera mou kai Patera hymōn kai Theon mou kai Theon hymōn  
➤ I ascend unto my Father, and your Father; and to my God, and your God.
➤ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. [കാണുക: Manuscripts, BLB]
Romans 15:6:
➤ ΤΟΝ ΘΝ ΚΑΙ ΠΑΤΕΡΑ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ
➤ ton Theon kaí Patera tou kyríou hēmōn Iēsou Christoú
➤ The God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
2Corinthians 1:3:
➤ Ο ΘC ΚΑΙ ΠΑΤΗΡ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ
➤ ho Theos kaí Patēr tou kyríou hēmōn Iēsou Christoú
➤ The God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
2Corinthians 11:31:
➤ Ο ΘC ΚΑΙ ΠΑΤΗΡ ΤΟΥ ΚΥ ΙΥ 
➤ ho Theos kaí Patēr tou kyríou Iēsou 
➤ The God and Father of the Lord Jesus
➤ കർത്താവായ യേശുവിന്റെ ദൈവവും പിതാവുമായവൻ: [കാണുക: Manuscripts, BLB]
Ephesians 1:3:
➤ Ο ΘC ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ ➟(CV)
➤ The God of our Lord Jesus Christ
➤ Ο ΘC ΚΑΙ ΠΗΡ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ
➤ ho Theos kaí Patēr tou kyríou hēmōn Iēsou Christoú
➤ The God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
Ephesians 1:17:
➤ Ο ΘC ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ Ο ΠΑΤΗΡ ΤΗC ΔΟΞΗC
➤ ho Theos tou kyríou hēmōn Iēsou Christou, ho Patēr tēs doxēs
➤ The God of our Lord Jesus Christ, the Father of glory
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ. [കാണുക: Manuscripts, BLB]
Colossians 1:3:
➤ ΤΩ ΘΩ ΠΑΤΡΙ ΤΟΥ ΚΥ ΗΜΩΝ ΙΥ ➟(CV)
➤ ΤΩ ΘΩ ΚΑΙ ΠΑΤΡΙ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ
➤ tō Theō Patri toú kyríou hēmōn Iēsou Christou
➤ the God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
1Peter 1:3:
➤ Ο ΘC ΚΑΙ ΠΑΤΗΡ ΤΟΥ ΚΥ ΗΜΩΝ ΙΥ ΧΥ 
➤ ho Theos kaí Patēr tou kyríou hēmōn Iēsou Christoú
➤The God and Father of our Lord Jesus Christ
➤ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
Revelation 1:6:
➤ ΤΩ ΘΕΩ ΚΑΙ ΠΑΤΡΙ ΑΥΤΟΥ
➤ tō Theō kai Patri autou
➤ his God and Father 
➤ തൻ്റെ ദൈവവും പിതാവുമായവൻ. [കാണുക: Manuscripts, BLB]
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവമായ യഹോവയെയാണ് ❛എൻ്റെ ദൈവം❜ എന്ന് യേശുക്രിസ്തു സംബോധന ചെയ്തതും ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്ന് അപ്പൊസ്തലന്മാർ സംബോധന ചെയ്തതും: (ആവ, 4:39; 1കൊരി, 8:5-6. ➤ലൂക്കൊ, 23:46⁃⁃സങ്കീ, 31:5; സങ്കീ, 22:1⁃⁃മത്താ, 27:46). ➤[കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]. ➟അതായത്, യേശുക്രിസ്തുവിൻ്റെ ദൈവവും അപ്പൊസ്തലന്മാരുടെ ദൈവവും ഏകദൈവവും പിതാവുമായ യഹോവയാണ്: (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ➟പിന്നെങ്ങനെയാണ് യേശുക്രിസ്തു ദൈവം ആകുന്നത്❓ 

യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത:
➦ ക്രിസ്തു മനുഷ്യനായതുകൊണ്ടും ക്രിസ്തുവിൻ്റെ നമ്മുടെയും ദൈവം ഒന്നായതുകൊണ്ടും, അവൻ നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണെന്ന് ആരും വിചാരിക്കരുത്: (ഗലാ, 1:1-2; 1കൊരി, 11:3; യോഹ, 20:17). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉല്പാദിതനായ പരിശുദ്ധ മനുഷ്യനാണ്: (മത്താ, 1:18;1:20;ലൂക്കൊ, 1:35;2:21;യോഹ, 6:69;8:40;8:46;1യോഹ, 3:5). ➟മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി (Nature) ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല: (എബ്രാ, 2:14-15). ➟എന്നാൽ അവൻ പാപരഹിതനും നാം പാപികളുമാണ്: (1യോഹ, 3:15 ⁃⁃ റോമ, 3:12; 5:12). ➟അഥവാ, നമുക്ക് പാപജഡവും ക്രിസ്തുവിനു് പാപജഡത്തിൻ്റെ സാദൃശ്യവുമാണ് ഉണ്ടായിരുന്നത്: (റോമർ 8:3). ➟അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (1പത്രൊ, 2:24). ➟ഒരു അടിമയ്ക്ക് അടിമയെയോ, പാപിക്ക് പാപിയെയോ വീണ്ടെടുക്കാൻ കഴിയില്ല.
അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്:
❶ അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20 ⁃⁃ എഫെ, 1:4; എബ്രാ, 1:1). ➟ആ നിലയിൽ അവൻ നിസ്തുല്യനാണ്.
❷ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). ➟അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്: (മത്താ, 1:20;ലൂക്കൊ, 1:35,2:21). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❸ അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും,  പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്: (യോഹ, 6:69;2കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:22;1യോഹ, 3:5). ➟മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ➤❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യോഹ, 8:46). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). ➟അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. ➟അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23. ഒ.നോ:യെഹെ, 18:4;18:20;), അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെയും കൃപയാലുമാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2;എബ്രാ, 2:9;റോമ, 5:15;പ്രവൃ, 15:11).
❹ അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22;പ്രവൃ, 10:38). ➟മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❺ അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). ➟യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22). ➟അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക:ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].
❻ മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്.
❼ അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ➟ആ നിലയിലും അവൻ നിസ്തുല്യനാണ്. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24;2:36;5:31). ➟ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരുമുണ്ടായിട്ടില്ല; ആരുമുണ്ടാകുകയുമില്ല. ➟അവൻ നമ്മുടെ രക്ഷിതാവായ കർത്താവാണ്: (പ്രവൃ, 2:36). ➟അതാരും മറന്നുപോകരുത്.
എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ഉയിർത്തെഴുന്നേറ്റ ക്രിസ്തു തൻ്റെ ശിഷ്യന്മാരേ അറിയിക്കാൻ മഗ്ദലക്കാരത്തി മറിയയോടു: ➤❝നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ➤❝എൻ്റെ പിതാവും നിങ്ങളുടെ പിതാവും എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും❞ എന്നു വേർതിരിച്ചാണ് പറഞ്ഞത്. ➟മനുഷ്യനായ ക്രിസ്തുവിനു് ദൈവവുമായുള്ള ബന്ധവും നമുക്ക് ദൈവവുമായുള്ള ബന്ധവും തമ്മിൽ അജഗജാന്തരമുണ്ട്. ➟ചിലർ കരുതുന്നപോലെ, യേശു നമ്മെപ്പോലെ ദൈവത്തിൻ്റെ സൃഷ്ടിയാണെങ്കിൽ ➤❝എൻ്റെ ദൈവമെന്നും നിങ്ങളുടെ ദൈവമെന്നും❞ അവൻ വേർതിരിച്ചു പറയുമായിരുന്നോ❓ ➟ദൂതന്മാരും മനുഷ്യരും ദൈവത്തിൻ്റെ സൃഷ്ടികളാണ്: (നെഹെ, 9:6; ഉല്പ, 1:27). ➟ആദാമിനെ ദൈവത്തിൻ്റെ മകൻ എന്ന് വിളിച്ചിരിക്കുന്നപോലെ, ദൂതന്മാരും ദൈവത്തിൻ്റെ പുത്രന്മാരാണ്: (ലൂക്കൊ, 3:38; ഇയ്യോ, 1:6). ➟അതിനാൽ, ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്: (വെളി, 7:9-12. ⁃⁃ 22;9). ➟മറ്റുചിലർ കരുതുന്നപോലെ, അവൻ സ്വർഗ്ഗീയരായ ദൂതന്മാരിൽ ഒരുത്തൻ ആയിരുന്നെങ്കിൽ, സ്വർഗ്ഗീയരെയും ഭൗമികരെയും വേർതിരിച്ചുകൊണ്ട് ➤❝ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും❞ എന്നല്ലാതെ, ➤❝എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും❞ എന്ന് പറയുമായിരുന്നോ❓ ➟ക്രിസ്തു ഒരിടത്തും ➤❝ഞങ്ങളുടെ പിതാവെന്നോ, ഞങ്ങളുടെ ദൈവമെന്നോ❞ പറഞ്ഞിട്ടില്ല. ➟യേശുവിനും മനുഷ്യർക്കും ദൈവവുമായുള്ള ബന്ധം ഒന്നായിരുന്നെങ്കിൽ, ➤❝എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു വേർതിരിച്ച് പറയാതെ; ➤❝നമ്മുടെ പിതാവും നമ്മുടെ ദൈവവും❞ എന്നേ പറയുമായിരുന്നുള്ളൂ. ➤❝നമ്മുടെ പിതാവെന്നോ, നമ്മുടെ ദൈവമെന്നോ❞ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. ➟❛എൻ്റെ പിതാവ്❜ (മത്താ, 11:27; 15:13; 18:35), ➟❛എൻ്റെ ദൈവം❜ (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) എന്നാണ് പറഞ്ഞിരിക്കുന്നത്. ➟അവൻ നമ്മെപ്പോലെ സൃഷ്ടിയല്ല; ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:15-16). ➟അതിനാൽ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഒരു നിസ്തുല്യമായ ബന്ധമാണ് ❛പിതാവും ക്രിസ്തുവും❜ തമ്മിൽ ഉണ്ടായിരുന്നത്. ➟അഥവാ, ക്രിസ്തു സ്രഷ്ടാവായ ദൈവത്തിൽനിന്നും സൃഷ്ടികളായ ദൂതന്മാരിലും മനുഷ്യരിലും നിന്നും വ്യതിരിക്തനായതുകൊണ്ടാണ്. ➤❝എൻ്റെ പിതാവും  എൻ്റെ ദൈവവും നിങ്ങളുടെ പിതാവും  നിങ്ങളുടെ ദൈവവും❞ എന്ന് വേർതിരിച്ചു പറഞ്ഞത്.
അപ്പൊസ്തലന്മാർ പറയുന്നത് നോക്കുക:
➤ ❝മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:❞ (ഗലാ, 1:1-2). ➟പൗലൊസ് ക്രിസ്തുവിനെ സാമാന്യമനുഷ്യരിൽനിന്നു വേർതിരിച്ചു പറയുന്നത് ശ്രദ്ധിക്കുക. ➟അധർമ്മികളുടെ കയ്യാൽ ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത് നസറായനായ യേശുവെന്ന പുരുഷനെ (Man) ആണ്: (പ്രവൃ, 2:23-24;2:36;5:31). ➟എങ്കിലും അവൻ അവൻ നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നില്ല; പാപരഹിതനായ ഏകമനുഷ്യനാണ്: (1യോഹ, 3:5; റോമ, 5:15). ➟അതിനാലാണ്, പൗലൊസ് അപ്പൊസ്തലൻ സാമാന്യ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ➟അപ്പോൾത്തന്നെ, മനുഷ്യനായ ക്രിസ്തുയേശുവാണ് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ചതെന്നും (1തിമൊ, 2:5-6) ➟യേശുവെന്ന മനുഷ്യൻ മൂലമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടായതെന്നും (1കൊരി, 15:21) ➟ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃയാലുള്ള ദാനമാണ് രക്ഷയെന്നും അവൻ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (റോമ, 5:15 ⁃⁃ പ്രവൃ 15:11). ➟ദൂതന്മാരും മനുഷ്യരും (ദൈവമക്കൾ) തുല്യരാണ്. ➟ദൂതനെ നമസ്കരിക്കാൻ തുടങ്ങുന്ന യോഹന്നാനെ തടുത്തുകൊണ്ട് അവൻ പറഞ്ഞത്: ➤❝ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.❞ (വെളി, 22:9). ➟ദൂതന്മാർ ദൈവത്തെ ❛നമ്മുടെ ദൈവം❜ എന്നാണ് വിശേഷിപ്പിക്കുന്നത്: (വെളി, 7:3; 7:10-12; 12:10; 19:1). ➟ദൂതൻ മനുഷ്യരെ ചേർത്ത് പറയുമ്പോഴും ❛നമ്മുടെ ദൈവം❜ എന്നാണ് പറയുന്നത്: (വെളി, 19:5-6). ➟ദൂതന്മാരൊക്കെയും ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയക്കപ്പെടുന്ന സേവകാത്മാക്കൾ ആണെന്നും പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). ➟എന്നാൽ ക്രിസ്തു നമ്മുടെ ഗുരുവും നായകനും കർത്താവുമാണ്: ➤❝നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.❞ (മത്താ, 23:8-10). ➤❝യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:6. ഒ.നോ: പ്രവൃ, 2:36; 5:31). ➟നമ്മുടെ ഗുരുവും നായകനും കർത്താവും ക്രിസ്തു മാത്രമാണ്. ➟മനുഷ്യർക്കാർക്കും അവൻ്റെ സ്ഥാനമായ ഗുരുവെന്നും നായകനെന്നും കർത്താവെന്നും പേരെടുക്കാൻപോലും കഴിയാത്തത്രയും ഉന്നതനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6).
അടുത്തവാക്യം:  ➤❝എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.❞ (1കൊരി, 11:3). ➟ഈ വേദഭാഗത്തും ക്രിസ്തുവിനെ സാമാന്യ മനുഷ്യരിൽനിന്നു വേർതിരിച്ചും ശ്രേഷ്ഠനാക്കിയുമാണ് പറയുന്നത്. ➟അവൻ ഏതു പുരുഷൻ്റെയും അഥവാ, എല്ലാ പുരുഷന്മാരുടെയും തലയും (1കൊരി, 11:3) ➟സഭയാകുന്ന ശരീരത്തിൻ്റെ തലയും (എഫെ, 5:23) ➟എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമായുമാണ്: (കൊലൊ, 2:10).
ക്രിസ്തുവിൻ്റെ സഹോദരന്മാർ:
➦ ക്രിസ്തു ശിഷ്യന്മാരെ സഹോദരന്മാർ എന്നാണ് പറഞ്ഞിരിക്കുന്നത്: (യോഹ, 20:17, മത്താ, 12:49-50; മർക്കൊ, 3:34-35; ലൂക്കൊ, 8:21; എബ്രാ, 2:11-12). ➟ഈ വാക്യം കാണുക: ➤❝അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.❝ (റോമ, 8:29). ➟ഈ വേദഭാഗത്ത്, ദൈവമക്കളുടെയെല്ലാം മൂത്ത സഹോദരനായിട്ടാണ് ദൈവം യേശുവിനെ നിയമിച്ചിരിക്കുന്നത്. ➟നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുന്നവരെല്ലാം സ്രഷ്ടാവായ ഏകദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിൻ്റെ സഹോദരന്മാരും കൂട്ടവകാശികളുമാണ്. (റോമ, 8:29). ➟എന്നാൽ ക്രിസ്തു ശിഷ്യന്മാരെ ❛സഹോദരന്മാർ❜ എന്ന് സംബോധന ചെയ്തിട്ടുണ്ട് എന്നല്ലാതെ, അപ്പൊസ്തലന്മാർ ക്രിസ്തുവിനെ ❛സഹോദരൻ❜ എന്ന് സംബോധന ചെയ്തിട്ടില്ല. ➟എന്നുമാത്രമല്ല, അവരൊക്കെ ക്രിസ്തുവിൻ്റെ ❛ദാസൻ❜ ആയിട്ടാണ് തങ്ങളെത്തന്നെ എണ്ണിയിരുന്നത്: ➤❝ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ് റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു.❞ (റോമർ 1:1-3). ➟ഇവിടെ ❛യേശുക്രിസ്തുവിൻ്റെ ദാസൻ❜ എന്നാണ് പൗലൊസ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ❛ദാസൻ❜ (Servent) എന്നത് ഗ്രീക്കിൽ, ❛ഡ്യൂലൊസ്❜ (δοῦλος – doulos) ആണ്. ➟അതിൻ്റെ ശരിയായ അർത്ഥം: ❛അടിമ❜ (slave) എന്നാണ്. ➟പൗലൊസ് മാത്രമല്ല; പത്രൊസും തന്നെത്തന്നെ ക്രിസ്തുവിൻ്റെ ദാസാനായാണ് ഗണിച്ചിരുന്നത്: (2പത്രൊ, 1:1).
ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: ➟നമ്മുടെ കർത്താവിൻ്റെ സ്വന്തസഹോദരന്മാരായ യാക്കോബും യൂദായും തങ്ങളെ ❛ക്രിസ്തുവിൻ്റെ ദാസൻ❜ എന്നാണ് പരിചയപ്പെടുത്തുന്നത്: (യാക്കോ, 1:1; യൂദാ, 1:1. ഒ.നോ: 1കൊരി, 9:5; ഗലാ, 1:19). ➟യേശുവിനൊപ്പം ഒരമ്മയുടെ വയറ്റിൽജനിച്ച യാക്കോബും യൂദായുംപോലും അവൻ തങ്ങളുടെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ട്, തങ്ങളെ അവനോട് തുലനം ചെയ്യാൻ ശ്രമിച്ചില്ലെന്നോർക്കുക. ➟വിശ്വാസികളെയും ക്രിസ്തുവിൻ്റെ ദാസന്മാർ (അടിമകൾ) ആയാണ് പറഞ്ഞിരിക്കുന്നത്: (1കൊരി, 7:22; ഗലാ, 1:10; എഫെ, 6:6). ➟അപ്പൊസ്തലന്മാരോ, അവൻ്റെ സ്വന്ത സഹോദരനന്മാരോ ആരും അവനെ തങ്ങൾക്ക് സമനായി പറയുകയോ, ക്രിസ്തുവിനെയും ചേർത്തുകൊണ്ട്, ❛ഞങ്ങളുടെ ദൈവമെന്നോ❜, ❛എൻ്റെയും ക്രിസ്തുവിൻ്റെയും ദൈവം❜ എന്നോ പറഞ്ഞിട്ടില്ല. ➟❛എൻ്റെ ദൈവം❜ എന്നും ❛യേശുക്രിസ്തുവിൻ്റെ ദൈവം❜ എന്നും പൗലൊസ് വേർതിരിച്ചാണ് പറയുന്നത്: (റോമ, 1:8; എഫെ, 1:3). ➟തന്മൂലം, ക്രിസ്തു നമ്മെപ്പോലെ സാധാരണ മനുഷ്യനാണെന്ന് ആരും വിചാരിക്കണ്ട. ➟അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന മനുഷ്യനാണ്.

കാണുക:
ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും
ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

ഞാനും പിതാവും ഒന്നാകുന്നു

☛ ❝ഞാനും പിതാവും ഒന്നാകുന്നു❞ (𝐈 𝐚𝐧𝐝 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐫𝐞 𝐨𝐧𝐞) എന്നത് ഐക്യത്തിലുള്ള ഒന്നാകലാണെന്ന് സ്വാഭാവികമായി തോന്നാം: (യോഹ, 10:30). ➟എന്നാൽ ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്നും ❛നാം, നമ്മെപ്പോലെ ഒന്നാകുക❜ എന്നിങ്ങനെ ഇരുവിധമായ പ്രയോഗങ്ങൾ ദൈവപുത്രനായ യേശുവിൻ്റേതായുണ്ട്. ➟ഇത് ഒരേ അർത്ഥമുള്ള പ്രയോഗങ്ങളാണോന്ന് വചനത്തിൽനിന്ന് നമുക്ക് പരിശോധിക്കാം: 

നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു: 
☛ ❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11). ➟യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിലെ ഭാഗമാണിത്. ഇവിടെ ശ്രദ്ധിക്കുക: ➟❛അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു❜ എന്നാണ് ക്രിസ്തു പ്രാർത്ഥിക്കുന്നത്. ➟അതായത്, ഏകദൈവമായ പിതാവും (യോഹ, 17:3; 1കൊരി, 8:6) ഏകമനുഷ്യനായ പുത്രനും (മർക്കൊ, 15:39; റോമ, 5:15) സൂവിശേഷ ചരിത്രകാലത്ത് ഐക്യത്തിൽ ഒന്നായിരുന്ന് പ്രവർത്തിക്കുകയായിരുന്നു: (യോഹ, 16:32 ⁃⁃ യോഹ, 8:16; 8:29). ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:12) പിതാവുമായി എപ്രകാരം ഒന്നായിരുന്നുവോ. അപ്രകാരം ശിഷ്യന്മാരും തമ്മിൽ ഒന്നായിരിക്കണമെന്നാണ് ക്രിസ്തു പ്രാർത്ഥിച്ചത്. 

നാം ഒന്നായിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നാകേണ്ടതിനു്: 
☛ ❝നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.❞ (യോഹ, 17:21). ➟ഇവിടെയും നോക്കുക: പിതാവും പുത്രനും എപ്രകാരം ഒന്നായിരിക്കുന്നുവോ, അപ്രകാരം ശിഷ്യന്മാരും പിതാവിലും പുത്രനിലും ഒന്നാകുവാനാണ് ക്രിസ്തു പ്രാർത്ഥിക്കുന്നത്. ➟തന്മൂലം, യേശുക്രിസ്തുവിലൂടെ ദൈവവും മനുഷ്യരും തമ്മിലുള്ള ഐക്യതയാണ് ഈ വേദഭാഗത്തെ വിഷയമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

അവർ എല്ലാവരും ഒന്നാകേണ്ടതിന്നു: 
☛ ❝നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.❞ (യോഹ, 17:23). ➟ഇവിടെയും ശ്രദ്ധിക്കുക: പിതാവും പുത്രനും സ്നേഹത്തിൽ ഒന്നായിരുക്കുന്നപോലെ, ശിഷ്യന്മാരും സ്നേഹത്തിൽ തികഞ്ഞവരാകാനും ഐക്യത്തിൽ ഒന്നായിരിക്കാനുമാണ് പ്രാർത്ഥിക്കുന്നത്. ➟മേല്പറഞ്ഞ മൂന്ന് വാക്യത്തിലും പലർ ചേർന്നുള്ള ഐക്യത്തിലുള്ള ഒന്നാകലിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.   

നീ നിന്നെത്തന്നേ ദൈവം ആക്കുന്നു: 
☛ ❝ഞാനും പിതാവും ഒന്നാകുന്നു ⁃⁃ 𝐈 𝐚𝐧𝐝 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐚𝐫𝐞 𝐨𝐧𝐞.❞ (യോഹ, 10:30). ഇത് മേല്പറഞ്ഞപോലെ ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗമാണോ? ➟ബൈബിളിൽത്തന്നെ ഈ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്. ➟യേശു, ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ➟ഉടനെ യേശു ചോദിച്ചു: ❝പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?❞ (യോഹ, 10:32). ➟യെഹൂദന്മാർ അവനോടു: ➟❝നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 10:33). ➟അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: ❛നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു❜ എന്നാണ് അവർ പറഞ്ഞത്. ➟യെഹൂദന് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. 

☛ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➟❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟അപ്പോൾ, നീ നിന്നെത്തന്നെ ദൈവം (യഹോവ) ആക്കുന്നു എന്നല്ലേ അവർ പറഞ്ഞതിൻ്റെ അർത്ഥം? ➟യെഹൂദന്മാരുടെ വാക്കിൽനിന്നുതന്നെ നമുക്കതിന്  വ്യക്തത വരുത്താം. 

തന്നെത്താൻ ദൈവത്തോടു സമമാക്കി: 
☛ അഞ്ചാം അദ്ധ്യായത്തിൽ: ❝എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു❞ എന്നു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനെ കൊല്ലുവാൻ നോക്കുന്നുണ്ട്. (യോഹ, 5:17). ➟അതിൻ്റെ കാരണം അടുത്ത വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: ➟❝അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.❞ (യോഹ, 5:18). ➟അവിടെ യേശു പറഞ്ഞത്: ❛എൻ്റെ പിതാവു❜ എന്നാണ്. (യോഹ, 5:17). ➟യെഹൂദന്മാർ ദൈവത്തിൻ്റെ മക്കളും ദൈവം യെഹൂദന്മാരുടെ പിതാവും ആണെങ്കിലും അവരാരും ദൈവത്തെ ❛എൻ്റെ പിതാവു❜ എന്നു വ്യക്തിപരമായും അധികാരത്തോടെയും വിശേഷിപ്പിക്കില്ല: (പുറ, 4:23-24; ആവ, 14:1 ⁃⁃ യെശ, 63:16; 64:8; മലാ, 2:10; യോഹ, 8:41). ➟എന്നാൽ യേശു ദൈവത്തെ ❛എൻ്റെ പിതവു❜ എന്ന് അധികാരത്തോടെ പറഞ്ഞപ്പോൾ, അവർ പറഞ്ഞത്: ❛യേശു തന്നെത്താൻ ദൈവത്തോടു സമനാക്കി❜ എന്നാണ്. ➟സമനെന്നാൽ; ദൈവത്തോടു തുല്യനായ മറ്റൊരുത്തനെന്നാണ്. ➟എന്നാൽ ❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞപ്പോൾ, ദൈവത്തോടു സമനാക്കിയെന്നാണോ അവർ പറഞ്ഞത്? ➟അല്ല. ➟❛നീ നിന്നെത്തന്നേ ദൈവം ആക്കി❜ എന്നാണ് പറഞ്ഞത്. ➟രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? ➟ക്രിസ്തു എന്തുകൊണ്ടാണ് ➟❛ഞാനും പിതാവും ഒന്നാകുന്നു❜ എന്ന് പറഞ്ഞതെന്ന് അറിയണമെങ്കിൽ, അവൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണെന്നറിയണം. 

യേശു ആരാണ്?
☛ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണെന്ന് ചോദിച്ചാൽ, അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations) സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (𝗧𝗵𝗲 𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱 𝗶𝗻 𝘁𝗵𝗲 𝗙𝗹𝗲𝘀𝗵) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (𝗧𝗵𝗲 𝗵𝘂𝗺𝗮𝗻 𝗺𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 𝗼𝗳 𝗚𝗼𝗱) എന്നാണ്. ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

❼ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻
☛ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ➟ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ ❛𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝗠𝗲𝘀𝘀𝗶𝗮𝗵 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗲)❜ എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ യെഹൂദാ ക്രിസ്ത്യാനികളുടെ ഉപദേശം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

ദൈവപുത്രൻ്റെ പ്രകൃതി: 
☛ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➟❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➟❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). യേശു പറയുന്നത് നോക്കുക:  ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40 ⁃⁃ മത്താ, 11:19; ലൂക്കൊ, 7:34).➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ➟താൻ ദൈവമായിരുന്നെങ്കിൽ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയില്ലായിരുന്നു. ➟മനുഷ്യൻ (മത്താ, 26:72; 26:74), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 5:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നത് നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു].

പിതാവും പുത്രനും:
☛ സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. ➟❝ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.❞ (1തിമൊ, 2:5-6). ➟മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16;1പത്രൊ, 2:24;1തിമൊ, 2:6;എബ്രാ, 2:9). ➟സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. ➟മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:23; 20:17; ലൂക്കൊ, 23:46).➟[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും

നൂറ്റിപ്പത്താം സങ്കീർത്തനം

Psalms 110:1

ദൈവമക്കൾ ഇത്രയധികം തെറ്റിദ്ധരിച്ചിരിക്കുന്ന അല്ലെങ്കിൽ, തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു സങ്കീർത്തനം വേറെയില്ല. ഏകദൈവത്തെ ത്രിത്വമാക്കാൻ പണ്ഡിതന്മാർ ഈ സങ്കീർത്തനം തെറ്റായി വ്യാഖ്യാനിക്കുകവഴി, യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു ദൈവവ്യക്തിയാണെന്ന് അനേകർ വിശ്വസിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ വ്യക്തമാക്കിയശേഷം സങ്കീർത്തനത്തിൻ്റെ വ്യാഖ്യാനത്തിലേക്ക് നമുക്കുവരാം: 1. ദാവീദ്, “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യുന്നത് ദൈവത്തെയല്ല. 2. ദൈവത്തിൻ്റെ വലത്തുഭാഗത്തു മറ്റൊരു ദൈവമോ, വ്യക്തിയോ ഇല്ല; ഒരു ആത്മീയ പദവിയാണ്. 3. വലത്തുഭാഗത്തിരിക്കുക എന്നത് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്ത പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല.4. ദൈവം ഒരുത്തൻ മാത്രമാണ്. 5. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം.

1. എൻ്റെ കർത്താവ്: ഈ സങ്കീർത്തനത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവിനെ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ഇവിടെ ❛La-adoni❜ എന്ന എബ്രായ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൻ്റെ അർത്ഥം: ❝എൻ്റെ കർത്താവിനോടു/എൻ്റെ യജമാനനോടു❞ (To my Lord) എന്നാണ്. ഇത് ഭൗമിക കർത്താക്കന്മാരെ കുറിക്കുന്നതാണ്. (Gen, 24:36, Gen, 32:4; Psa, 110). ❛യജമാനൻ❜ (lord, master) എന്നർത്ഥമുള്ള ❛adon❜ എന്ന പദത്തോടൊപ്പം ❛to❜ എന്നർത്ഥമുള്ള ❜la❜ എന്ന ഉപസർഗ്ഗവും (Prefix), ❛my❜ എന്നർത്ഥമുള്ള ❛i❜ എന്ന പ്രത്യയവും (suffix) ചേർന്നാണ് ❜ladoni❜ എന്ന പദമുണ്ടായത്. ❛എൻ്റെ യജമാനൻ/കർത്താവു❜ (my lord) എന്നർത്ഥമുള്ള കൃത്യമായ എബ്രായപദം ❛adoni❜ ആണ്. ❛adon, adoni❜ ദൈവമല്ല; മനുഷ്യനാണ്: (ഉല്പ, 23:6⁃⁃Gen, 23:6; ഉല്പ, 24:12⁃⁃Gen, 24:12; ഉല്പ, 24:27⁃⁃Gen, 24:27). എന്നാൽ ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്നത് ❝എൻ്റെ കർത്താവു❞ (My Lord) എന്നർത്ഥമുള്ള ❛Adonai❜ എന്ന പദമാണ്: (പുറ, 4:10⁃⁃Exo, 4:10; പുറ, 4:13⁃⁃Exo, 4:13; പുറ, 34:9⁃⁃Exo, 34:9). ഇതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ ❛Adonai❜ എന്നപദം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. (BibleHub). അതിനാൽ ❛ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❜ എന്ന ആത്മീയ പദവി ഒരു ദൈവത്തിൻ്റെയല്ല; ഒരു ഭൗമിക കർത്താവിൻ്റെയാണെന്ന് മനസ്സിലാക്കാം.

ഈ വസ്തുതയ്ക്ക് മറ്റൊരു തെളിവുണ്ട്: ഇംഗ്ലീഷിൽ God, Lord എന്നിങ്ങനെ ദൈവത്തെ കുറിക്കുന്നത് വലിയക്ഷരം (capital letter) ഉപയോഗിച്ചാണ്. എന്നാൽ, ഈ വേദഭാഗത്ത് “എൻ്റെ കർത്താവു” എന്നത്, my lord എന്ന് ചെറിയ അക്ഷരത്തിലാണ് (small letter) അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ കാണുന്നത്: (ACV, BBE, EHV, ERV, GNT, JPOT, JPS Tanakh 1917, LEB, NAB, NEB70, NET, NIV, NRSV-CI, OEB-cw, OEB-us, RSV, RSV-CE, RSV-CI, RV, t4t). “lord” എന്ന് ചെറിയ അക്ഷരത്തിൽ എഴുതുന്നത്, ദൈവത്തെ കുറിക്കാനല്ല; ഭൗമിക കർത്താക്കന്മാരെ കുറിക്കാനാണ്. മിക്ക പരിഭാഷകളിലും യഹോവയെ LORD എന്ന് മുഴുവൻ വലിയ അക്ഷരത്തിലും, വലത്തുഭാഗത്തിരിക്കുന്ന കർത്താവിനെ കുറിക്കാൻ Lord എന്ന് ആദ്യ അക്ഷരം മാത്രം വലിയ അക്ഷരത്തിലും എഴുതിക്കൊണ്ട്, സ്വർഗ്ഗീയനെയും ഭൗഭികനെയും വേർതിച്ചുകാണിച്ചിട്ടുണ്ട്. (AB, AFV, AKJB, BSB, BSV, CEV, CSB, EHV, GB, GW’20, GWN, GET, HCSB, ISV, JUB, KJV, LBP, LHB, NASB, NCC, NHEB, NHEB-JM, NKJV, NLT’15, RHB, RWC+, WBT). യഹോവയും വലത്തുഭാഗത്ത് ഇരിക്കുന്നവനും ദൈവം ആണെങ്കിൽ, അങ്ങനെയൊരു വേർതിരിവിൻ്റെ ആവശ്യമില്ല. KJV-യുടെ പുനഃസ്ഥാപിച്ച പരിഭാഷകളിൽ “Master” എന്നാണ്: [ കാണുക: RKJV, RNKJV, SNKJV]. യെഹൂദന്മാരുടെ ബൈബിളിൽ: The Complete Tanakh-ൽ, “The word of the Lord to my master” എന്നാണ്. [കാണുക: Tanakh]. Masoretic Text-ൽ: “The LORD saith unto my lord” എന്നാണ്. [കാണുക: MT]. യെഹൂദൻ്റെ വിശേഷതയെന്താണെന്ന് ബൈബിൾ പഠിതാക്കൾക്കറിയാം: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2). കഴിഞ്ഞില്ല, “പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.” (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; 9:4). പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും യെഹൂദന്മാരിൽ നിന്നാണ്: (റോമ, 9:5). രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18; 28:14 → പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:1-18; പുറപ്പാട് 24:3-11 → യിരെ, 31:31-34; എബ്രാ, 8:8-12). ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. ശരിക്കും ഒന്നാം വാക്യത്തിലെ “എൻ്റെ കർത്താവു” എന്ന സ്ഥാനത്ത് “എൻ്റെ യജമാനൻ” എന്നാണ് വരേണ്ടിയിരുന്നത്. പക്ഷെ, ത്രിത്വപരിഭാഷകർ പലരും ബോധപൂർവ്വം കർത്താവെന്നു തർജ്ജമചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ശരിയായി തർജ്ജമ ചെയ്തിരിക്കുന്ന ഓരോ വാക്യം ചേർക്കുന്നു: “YHVH said unto my Master, Sit thou at my right hand, until I make thine enemies thy footstool.” (കാണുക: RNKJVRKJV). യഹോവ എൻ്റെ യജമാനനോടു പറഞ്ഞു, “നിൻ്റെ ശത്രുക്കളെ ഞാൻ നിൻ്റെ നിയന്ത്രണത്തിലാക്കുവോളം എൻ്റെ വലത്തുവശത്തിരിക്കുക.” (ഇ.ആ.വി).

2. ദൈവത്തിൻ്റെ വലത്തുഭാഗത്തു മറ്റൊരു ദൈവമോ, വ്യക്തിയോ ഇല്ല; ഒരു ആത്മീയ പദവിയാണ്. സങ്കീർത്തനം 110:1-ൻ്റെ തനക്കിൻ്റെ (എബ്രായ ബൈബിൾ) ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്: “എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം;  ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (കാണുക: Tanakh). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ ഇല്ല. ദൈവത്തിൻ്റെ വലത്തും ഇടത്തും മുമ്പിലും പുറകിലും അഥവാ ചുറ്റിലുമുള്ളത് ദൂതന്മാരാണ്. യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10; 90:1). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ ഭൂമിയിൽ തന്നെത്തന്നെ പലനിലകളിൽ വെളിപ്പെടുത്തിയത് കൂടാതെ, ദൂതന്മാരുടെ മദ്ധ്യേ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യഹോവയെ ദർശിച്ചവരാണ് മീഖായാവ്, യെശയ്യാവ്, ദാനീയേൽ, യെഹെസ്ക്കേൽ തുടങ്ങിയവർ. ഇവരാരും ദൂതന്മാരല്ലാതെ ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു ദൈവവ്യക്തിയെ കണ്ടിട്ടില്ല. എന്നുവെച്ചാൽ, ദൈവത്തിൻ്റെ വലത്തുഭാഗത്തു ദൂതന്മാരല്ലാതെ മറ്റാരുമില്ലെ. ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കുമ്പോഴും (ഇയ്യോ, 38:4-7), ഏദെൻ തോട്ടത്തിൽ ഇറങ്ങിവന്നപ്പോഴും (ഉല്പ, 3:22-24), മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായപ്പോഴും (ഉല്പ, 18:2,16-19:1) ദൂതന്മാരാണ് കൂടെയുണ്ടായിരുന്നത്. അതിനർത്ഥം, ദൈവത്തിൻ്റെ കൂടെയോ വലത്തുഭാഗത്തോ ദൂതന്മാരല്ലാതെ മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ ഇല്ല. “വലത്തുഭാഗത്തിരിക്കുക” എന്നത് ദൈവത്തിൻ്റെ വലങ്കയ്യുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആത്മീയ പദവിയാണ്.”

3. “വലത്തുഭാഗത്തിരിക്കുക” എന്നത് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്ത പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല: പലർക്കും “മശീഹ” എന്നു പറഞ്ഞാൽ, യേശുമശീഹ മാത്രമാണ്; “ക്രിസ്തു” എന്നു പറഞ്ഞാൽ, യേശുക്രിസ്തു മാത്രമാണ്. മറ്റൊരു ക്രിസ്തുവിനെക്കുറിച്ചുള്ള (മശീഹ) ചിന്തപോലും പലരെയും അസ്വസ്ഥരാക്കുന്നു. എന്നാൽ ദൈവത്തിനു് ഒരുപാട് മശീഹമാരുണ്ട്. ബൈബിളിൽ പേർപറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാരുണ്ട്. ബൈബിളിലെ വാഗ്ദത്തമശീഹ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2). ദൈവത്തിൻ്റെ അഭിഷിക്തനായ ഭൗമികരാജാവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (സങ്കീ, 2:6; 20:9; 21:1, 7;  45:1, 5,6,11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:18, 21, 27). യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും അഭിധാനങ്ങളുളും അനവധിയാണ്: ദൈവം മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനും (പുറ, 3:22,23), ദൈവം ജനിപ്പിച്ചവനും ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനുമായ പുത്രനും (സങ്കീ, 2:7,9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്ന മർത്യനും മനുഷ്യപുത്രനും (സങ്കീ, 8:4-6), ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (സങ്ക, 16:10), മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (സങ്കീ, 45:2,6), സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1), ദൈവത്തിൻ്റെ നിത്യപുരോഹിതനും (സങ്കീ, 110:4), ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവും (ദാനീ, 7:13,27), പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14-16; 1ദിന, 17: 13,14), നിശ്ചലകൃപകളുടെ അവകാശിയും (സങ്കീ, 88:36,37; യെശ, 55:3; പ്രവൃ, 13:34), വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37). ദൈവം സകല ശത്രുക്കളെയും യിസ്രായേലിൻ്റെ പാദപീഠമാകുവോളം അഥവാ, അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുവോളം അവനെ തൻ്റെ വലത്തുഭാഗത്തു ഇരുത്തിയിരിക്കുകയാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുകയെന്നത് യിസ്രായേലിന്റെ ആത്മീയ പദവിയാണ്. അത് ദൈവത്തിൻ്റെ സംരക്ഷണത്തെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്ന ഒരു ആത്മീയ പ്രയോഗമാണ്. അല്ലാതെ, യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനല്ല. (സങ്കീ, 80:15:17). [കാണുക: മശീഹമാർ, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]

4. ദൈവം ഒരുത്തൻ മാത്രം: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം → യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3). സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം → എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).  ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവനാണു (യോഹ, 14:28), പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19), മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു (യോഹ, 8:40), എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (2രാജാ, 19:15), യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം → ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21). ഏകജ്ഞാനിയായ ദൈവം – The only wise God (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം → ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].

5. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം: “യഹോവ മാത്രം ദൈവം ആകുന്നു” (Thou art God alone) എന്നാണ് ദാവീദ് പറയുന്നത്. (സങ്കീ, 86:10 4:8; 71:16; 72:18; 136:4; 148:13). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ ഈ വേദഭാഗങ്ങളിൽ “മോണോസ്” ആണ് കാണുന്നത്. ഒറ്റയെ (only) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഖീദിന്” തല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ദാവീദ് പറയുന്നത്; “yakhid” എന്ന പദത്തിനു തുല്യമായ “Mónos”കൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്. വേറെയുമുണ്ട്: “അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22). അടുത്തവാക്യം: “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?” (. 2 (ശമൂ, 22:32). അടുത്തവാക്യം: “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?” (സങ്കീ, 18:31). അടുത്തവാക്യം: “യഹോവേ, നിനക്കു തുല്യൻ ആർ?”(സങ്കീ, 35:10). അടുത്തവാക്യം: “യഹോവയോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5). അടുത്തവാക്യം: “ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19). യഹോവമാത്രമാണ് ദൈവം; അവനോട് സമനായോ, സദൃശനായോ മറ്റൊരുത്തനുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ദാവീദ്, യഹോവയുടെ വലത്തുഭാഗത്ത് മറ്റൊരു ദൈവമുണ്ടെന്ന് പറയുമോ? തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുക എന്ന പദവി സ്വർഗ്ഗീയൻ്റെയല്ല; ഭൗമികനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

സങ്കീർത്തനവ്യാഖ്യാനം

വാക്യം 1: യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. എൻ്റെ കർത്താവ്: എബ്രായ ബൈബിളിൽ: “യഹോവ എൻ്റെ യജമാനനോടു അരുളിച്ചെയ്തു” (נְאֻם יְהוָה, לַאדֹנִי) എന്നാണ്: അതിൻ്റെ ഇംഗ്ലീഷ് പരിഭാഷ (Translation) ഇപ്രകാരമാണ്: “A Psalm of David. The LORD saith unto my lord: ‘Sit thou at My right hand, until I make thine enemies thy footstool.” (കാണുക: Hebrew – English Bible). മലയാളം പരിഭാഷ ഇപ്രകാരമാണ്: “ദാവീദിന്റെ ഒരു സങ്കീർത്തനം. കർത്താവു എന്റെ യജമാനനോടു അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” ഇവിടെപ്പറയുന്ന “ലാദോനീ” (לַאדֹנִי – La-Adoni) എന്ന പദം മനുഷ്യരെ കുറിക്കുന്നതാണെന്ന് മുകളിൽ കണ്ടതാണ്. സത്യവേദപുസ്തകത്തിലെയും എബ്രായ ബൈബിളിലെയും തെളിവുകൾ കാണുക: “അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ (לַאדֹנִי – master) അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.” (ഉല്പ, 24:54Hebrew). അടുത്തവാക്യം: “അവൻ തന്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ (לַאדֹנִי – lord) നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‍വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.” (1ശമൂ, 24:6Hebrew. ഒ.നോ: ഉല്പ, 24:36Hebrew; ഉല്പ, 32:4Hebrew; 1രാജാ, 20:9Hebrew; 1ദിന, 21:3Hebrew). “ലാദോനീ” എന്ന പദം മൂലഭാഷയിൽ ദൈവത്തെ കുറികുന്നതല്ല; എന്നാൽ പരിഭാഷകൾ മാറിമാറി വന്നപ്പോൾ, ചിലർ അബദ്ധത്തിലും മറ്റുചിലർ മനപ്പൂർവ്വവും “ദൈവം” ആണെന്നു തോന്നത്തക്കവണ്ണം പരിഭാഷ ചെയ്തതാണ്. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമിക സന്തതിയായ യിസ്രായേലിന്റെ പദവിയാണെന്ന് മനസ്സിലാക്കാം. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതിയാണ് (ഭൗമികസന്തതി) യിസ്രായേൽ.” (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25. ഒ.നോ: പ്രവൃ, 13:32-35; റോമ, 4:13). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 4:22;). 

ദൈവത്തിൻ്റെ ഭൗമികരാജാവാണ് യിസ്രായേൽ. ദാനീയേൽ കണ്ട ദർശനത്തിൽ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവൻ യിസ്രായേലാണ്. (ദാനീ, 7:13,14 → ദാനീ, 2:44; ദാനീ, 7:18; ദാനീ, 7:2121; ദാനീ, 7:27). “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37). ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശ്വാശ്വത രാജത്വമുള്ളവൻ. (സങ്കീ, 89:29,36,37). യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന്റെ പദവിയാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവാകയാൽ, പ്രജയെന്ന നിലയിൽ ദാവീദിൻ്റെ “യജമാനനാണ്” (കർത്താവ്) യിസ്രായേൽ. ദാവീദ് ആത്മാവിൽ “കർത്താവു” എന്ന് സംബോധണ ചെയ്യുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന വാഗ്ദത്ത രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു ദൈവം യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ദാവീദിൻ്റെ പുത്രനും കർത്താവായ രാജാവും യിസ്രായേൽ ആയതുകൊണ്ടാണ് സ്വന്തജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ വന്ന ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവും ദാവീദിൻ്റെ പുത്രനെന്നും ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ് അഥവാ, കാർത്താവെന്നും പദവി എടുത്തത്. (ലൂക്കൊ, 1:32,33).

വലത്തുഭാഗത്തിരിക്കുക: സങ്കീർത്തനം 110:1-ൻ്റെ തനക്കിൻ്റെ (എബ്രായ ബൈബിളായ) ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് യഥാർത്ഥത്തിൽ മറ്റൊരു വ്യക്തിയില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, തൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആത്മിയ പ്രയോഗമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. അതായത്, ദാവീദിൻ്റെ വാഗ്ദത്ത പുത്രൻ രാജാവെന്ന നിലയിൽ അവൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്.

യഹോവ തൻ്റെ ഭൗമിക രാജാവായ യിസ്രായേലിനു കൊടുത്തിരിക്കുന്ന പദവിയാണ് വലത്തുഭാഗത്തിരിക്കുക എന്നത്. ദൈവത്തിൻ്റെ വലത്തുഭാഗം എന്നത് വലങ്കയ്യുടെ അനുഗ്രഹത്തെയും പരിപാലനത്തെയും കാണിക്കുന്നു. (സങ്കീ, 80:15-18). വാഗ്ദത്തരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7;  45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:14,18,21,27). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കികളഞ്ഞു കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയും ദൈവത്തിൻ്റെ വലത്തുഭാഗത്തെ പുരുഷനും ദൈവം പരിപാലിച്ചു വളർത്തിയ മനുഷ്യപുത്രനും യിസ്രായേലാണ്. (സങ്കീ, 80:8,15,17). ദൈവം തൻ്റെ കൈകളുടെ പ്രവൃത്തിക്കു അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴാക്കി കൊടുക്കാമെന്ന് വാഗ്ദത്തം ചെയ്തിരിക്കുന്ന മനുഷ്യപുത്രനും യിസ്രായേലത്രേ. (സങ്കീ, 8:6. ഒ.നോ: സങ്കീ, 47:3; 89:23; എബ്രാ, 2:8). ദാവീദിൻ്റെ പാട്ടിലും ഇതിൻ്റെ സൂചന കാണാം. (2ശമൂ, 22:39,48). ദാനീയേൽ കാണുന്ന ദർശനത്തിൽ, ന്യായാസനത്തിലിരിക്കുന്ന വയോധികന്റെ അടുക്കൽ ആകാശമേഘങ്ങളോടെ വന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനും യിസ്രായേലാണ്. ദാനീ, 7:9-14. ഒ.നോ: ദാനീ, 7:18,21,27; 2:44). തൻ്റെ അഭിഷിക്തരാജാവായ യിസ്രായേലിൻ്റെ സകലശത്രുക്കളെയും അവൻ്റെ പാദപീഠം ആക്കിക്കൊടുക്കുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്. കർത്താവിൻ്റെ പുനരാഗമനത്തിൽ രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് ആ പ്രവചനത്തിന് നിവൃത്തി വരുന്നത്. (പ്രവൃ, 1:6). യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് യേശുക്രിസ്തുവിൽഅവൻ്റെ പദവികൾ ആരോപിച്ചിരിക്കുന്നത്. (മത്താ, 1:21; ലൂക്കോ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). “യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.” (എബ്രാ, 10:12,13). ഒന്നാം വാക്യം പുതിയനിയമത്തിൽ പലപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 12:35; എബ്രാ, 1:13). [കാണുക: രണ്ടാം സങ്കീർത്തനം, എട്ടാം സങ്കീർത്തനം, ദാനീയേലിലെ മനുഷ്യപുത്രൻ, യിസ്രായേലിൻ്റെ പദവികൾ]

ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക’ എന്ന പദവി യഥാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ ആണെങ്കിൽ ആ പദവി നിത്യമായിരിക്കേണ്ടേ? എന്നാൽ ആ പദവിക്ക് ‘ശത്രുക്കൾ പാദപീഠമാകുവോളം’ എന്നൊരു പരിധി വെച്ചിട്ടുണ്ട്. (110:1). അതിനാൽ അത് യേശുക്രിസ്തുവിൻ്റെ പദവിയല്ലെന്ന് മനസ്സിലാക്കാമല്ലോ? ദൈവം യിസ്രായേലിൻ്റെ ശത്രുക്കളെ അവൻ്റെ കാല്ക്കീഴിൽ ആക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുത്തുകഴിഞ്ഞാൽ (പ്രവൃ, 1:6), പിന്നെ ദൈവപുത്രനായ യിസ്രായേൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല; തനിക്ക് സകലവും കീഴാക്കിത്തന്ന ദൈവത്തിന് കീഴ്പ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുകയാണ് ചെയ്യുന്നത്. തൻ്റെ പുത്രനായ യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (1കൊരി, 15:27,28. ഒ.നോ: സങ്കീ, 8:6-8). ദൈവത്തിന്റെ വലത്തുഭാഗം അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെ പദവിയാണെന്ന് വിചാരിക്കുന്നവർക്ക് മൂന്ന് ദൈവമുണ്ട്; ഒരു ദൈവം മറ്റൊരു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് അവർ വിചാരിക്കുന്നത്. (കാണുക: ദൈവത്തിന്റെ വലത്തുഭാഗം)

വാക്യം 2: നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.

നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും: രണ്ടാം വാക്യത്തിൻ്റെ ആദ്യഭാഗം പ്രവചനപരമാണ്. അധികാരചിഹ്നമായി ഭരണാധികാരി വഹിക്കുന്ന കോലാണ് ചെങ്കോൽ. (ആമോ, 1:5; യെഹെ, 19:11,14). സീയോൻ വിശുദ്ധനഗരമായ യെരൂശലേമിൻ്റെ പര്യായമാണ്. (സങ്കീ, 126:1; യെശ, 1:26,27). കർത്താവിൻ്റെ പുനരാഗമനത്തിൽ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും തോല്പിച്ചിട്ട് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ യെരൂശലേം സീയോൻ എന്ന് വിളിക്കപ്പെടും. (യെശ, 1:26,27; 2:3; 4:4; യോവേ, 3:16; സെഖ, 1:16,17; 8:3-8). ഇളകാത്ത രാജ്യമായ പുതിയ യെരൂശലേമിൻ്റെ പേരും സീയോൻ എന്നാണ്. (എബ്രാ, 12:22-28). യഹോവയാണ് യിസ്രായേലെന്ന തൻ്റെ രാജാവിനെ സീയോനിൽ വാഴിക്കുന്നത്: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീ, 2:6). ജാതീയ ശത്രുക്കളുടെമേൽ യിസ്രായേലിന് അധികാരം നല്കിയതും യഹോവയാണ്; അതിനാലാണ് രാജാവിൻ്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും എന്ന് പറഞ്ഞിരിക്കുന്നത്: “ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.” (സങ്കീ, 2:9. ഒ.നോ: സങ്കീ, 21:7,8; 45:3-5; 72:8; ദാനീ, 2:44; 7:14). ബെയോരിന്റെ മകനായ ബിലെയാമും ‘യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും’ എന്ന് പ്രവചിച്ചിട്ടുണ്ട്. (സംഖ്യാ, 24:17). യേശുക്രിസ്തുവാണ് യഹോവയുടെ വലത്തുമാഗത്തിരിക്കുന്ന കർത്താവെങ്കിൽ ‘നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും’ എന്ന് പറയേണ്ടതില്ലല്ലോ. അതായത്, ദൈവത്തിൻ്റെ വലത്തുഭാഗം എന്ന് പറയുന്നത്, തൻ്റെ പരിപാലനത്തെ കുറിക്കുന്ന ആത്മീയ പ്രയോഗമാണ്. യഥാർത്ഥത്തിൽ, ദൈവത്തിൻ്റെ വലത്തുഭാഗം യെരൂശലേമെന്ന സീയോനാണ്. അവടെനിന്നാണ് അധികാരത്തിൻ്റെ ചെങ്കോൽ ശത്രുക്കളുടെ നേരെ നീട്ടുന്നത്.

നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക: പ്രവചനപരമായ ഒന്നാംഭാഗം കഴിഞ്ഞിട്ട്, ചരിത്രപരമായ രണ്ടാംഭാഗം പറയുന്നു: നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക. ഇത് യേശുക്രിസ്തുവിനു് യോജിക്കുന്ന പ്രയോഗമാണോ? “വലത്തുഭാഗത്തിരിക്കുക” എന്നത് യേശുവിനെപ്പറ്റിയാണെങ്കിൽ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന യേശുക്രിസ്തുവിൻ്റെ ശത്രുക്കളാരാണ്? സ്വർഗ്ഗത്തിലെ ദൂതന്മാരൊക്കെ ക്രിസ്തുവിൻ്റെ ശത്രുക്കളാണോ? ഇനി, രണ്ടാം ഭാഗം ചരിത്രപരമല്ല; പ്രവചനപരമാണ്, ഭാവിയിൽ യേശുക്രിസ്തു ഭൂമിയിൽ വാഴും, അന്നാളിൽ ശത്രുക്കളുടെ മദ്ധ്യേയാണ് വാഴുന്നതെന്ന് പറയാൻ പറ്റുമോ? ഇല്ല. രണ്ടു കാര്യങ്ങൾകൊണ്ട് അതും ശരിയല്ല: ഒന്ന്; യേശുക്രിസ്തു ഭൂമിയിലെ രാജാവല്ല; യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്. (ദാനീ, 2:44; 7:13,14,18,21,27). രണ്ട്; ഇനി, വചനവിരുദ്ധമായി യേശുക്രിസ്തു ഭൂമിയിൽ വാഴുമെന്ന് വാദിച്ചാലും, ശത്രുക്കളെയെല്ലാം തൻ്റെ വായിലെ ശ്വാസത്താൽ നശിപ്പിച്ചശേഷമാണ് രാജ്യം സ്ഥാപിക്കുന്നത്. (2തെസ്സ, 2:8). അപ്പോൾ, ശത്രുക്കളുടെ മദ്ധ്യേയല്ല; നീതിയുടെയും സമാധാനത്തിൻ്റെയും മദ്ധ്യേയാണ് ആ രാജ്യം ഉണ്ടായിരിക്കുക. (യെശ, 1:26,27; 32:16-18; 54:13,14; 66:12,13). പിന്നെ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന രാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവം ജാതികളുടെ മദ്ധ്യേയാണ് യിസ്രായേലിനെ വെച്ചിരിക്കുന്നത്: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു.” (യെഹെ, 5:5. ഒ.നോ: 2ശമൂ, 22:50; സങ്കീ, 18:49; 57:9; 108:3; യെഹെ, 31:17). ജാതികളായ ശത്രുക്കളാൽ ചുറ്റപ്പെട്ട രാജ്യമാണ് യിസ്രായേൽ: “ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.” (സങ്കീ, 27:6. ഒ.നോ: സങ്കീ, 31:5; 59:1; 143:9). ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ് യേശുക്രിസ്തു അല്ല; യിസ്രായേലാണ്. ചരിത്രത്തിലേക്ക് നോക്കിയാലും അത് മനസ്സിലാകും. ഇസ്ലാമിക ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് യിസ്രായേൽ. വചനവും ചരിത്രവും ഇഴചേർന്ന് കിടക്കുകയാണ്. വരുവാനിരിക്കുന്നതെല്ലാം കണ്ണുതുറന്ന് കണ്ടുകൊള്ളുക.

വാക്യം 3: നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.

നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു: വാക്യത്തിൻ്റെ ആദ്യഭാഗത്തിൻ്റെ സത്യവേദപുസ്തകം സമകാലിക പരിഭാഷ: “നീ ശത്രുക്കളോടു യുദ്ധം ചെയ്യുന്ന ദിവസം നിന്‍റെ ജനം മടികൂടാതെ ആത്മസമര്‍പ്പണം ചെയ്യും.” പി.ഒ.സി. പരിഭാഷ: “വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും.” “ദൈവത്തിൻ്റെ വലത്തുഭാഗത്തിത്തിരിക്കുന്നു” എന്നു ദാവീദ് ആത്മാവിൽ പറയുന്ന യിസ്രായേലിനോടാണ് ഇതൊക്കെ പറയുന്നത്; അല്ലാതെ യേശുവിനോടല്ല. യേശുവിനു് ഇതൊക്കെ യോജിക്കും എന്നു കരുതുന്നവർ ഏതാത്മാവിലാണ് വചനം വ്യാഖ്യാനിക്കുന്നത്? ദൈവം യിസ്രായേലിൻ്റെ  ശത്രുക്കളെയെല്ലാം അവൻ്റെ കാല്ക്കീഴിലാക്കുവാനുള്ള അന്ത്യയുദ്ധമാണ് സേനാദിവസം. ഹർമ്മഗെദ്ദോൻ എന്ന സ്ഥലത്തുവെച്ചായിരിക്കും യുദ്ധം. (വെളി, 16:16). ഈ യുദ്ധത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തീൽ യിസ്രായേൽ ദയനീയമായി പരാജയപ്പെടും. (യോവേ, 3:2; സെഖ, 14:2). അടുത്ത ഘട്ടത്തിൽ യിസ്രായേലിനെ എന്നേക്കുമായി നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ സർവ്വരാജ്യസഖ്യസൈന്യം ഹർമ്മഗദ്ദോനിൽ കൂടിച്ചേരും. ഈ വിഷമഘട്ടത്തിൽ തങ്ങൾ കുത്തിയവങ്കലേക്ക് നോക്കി യിസ്രായേൽ വിലപിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്യും. (സെഖ, 12:10; യോവേ, 3:11). അപ്പോൾ കർത്താവ് ഒലിവുമലയിൽ അവരുടെ സഹായത്തിനായി ഇറങ്ങിവരും. (സെഖ, 14:4,5; പ്രവൃ, 1:11). അന്നാളിൽ യിസ്രായേൽ ജനവും സ്വമേധാദാനമായി തങ്ങളെത്തന്നെ സമർപ്പിക്കും. (യോവേ, 3:9,10; ന്യായാ, 5:2). “ബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.” (യെശ, 13:4). 

വിശുദ്ധ വസ്ത്രാലങ്കാരത്തോടു കൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു: വാക്യത്തിൻ്റെ രണ്ടാംഭാഗം സത്യവേദപുസ്തകം സമകാലിക പരിഭാഷ: “ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്‍റെ യുവാക്കള്‍ നിന്‍റെ അടുക്കല്‍ വരും.” സഹസ്രാബ്ദരാജ്യത്തിൽ പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരുന്നതിനെ ഇത് സൂചിപ്പിക്കുന്നു. “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19). രണ്ടാം സങ്കീർത്തനത്തിൻ്റെ നിവൃത്തി കൂടിയാണിത്: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (2:7. ഒ.നോ: ഇയ്യോ, 19:27; സങ്കീ, 17:15; 71:20; 88:10; 113:7; യെശ, 25:8; 51:17; 52:1,2; 60:1,2; 66:8; യെഹെ, 37:12; ദാനീ, 12:2; ഹോശേ, 6:2; മീഖാ, 5:7).

വാക്യം 4: നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.

ദൈവം തൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിന് കൊടുത്ത പദവിയാണിത്. (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6; സെഖ, 6:13). അഹരോന്യ ക്രമപ്രകാരമുള്ള ലേവീപൗരോഹിത്യം ആരംഭിക്കുന്നതിനു മുമ്പുതന്നെ പുരാഹിതരാജത്വം എന്ന പദവി ദൈവം യിസ്രായേൽ ജനത്തിനു മുഴുവനുമായി കൊടുത്തതായിരുന്നു. (പുറ, 19:4). എന്നാൽ പാപം നിമിത്തം ആ പദവി സാക്ഷാത്കരിക്കാൻ അവർക്കു കഴിഞ്ഞില്ല. സീനായി പർവ്വതത്തിൽ യഹോവയുടെ സന്നിധിയിൽ അവരെ കൊണ്ടുവന്നപ്പോൾ ദൈവത്തിൻ്റെ പ്രത്യക്ഷസാന്നിദ്ധ്യം അവർക്ക് അസഹ്യമായതിനാൽ തങ്ങളുടെ മദ്ധ്യസ്ഥനായി വർത്തിക്കാൻ അവർ മോശെയോട് ആവശ്യപ്പെട്ടു. (പുറ, 20:18,21). അങ്ങനെ പൗരോഹിത്യ പദവി മോശെയിലേക്കും (സങ്കീ, 99:6) അനന്തരം അഹരോനിലൂടെ ലേവീഗോത്രത്തിനു മുഴുവനുമായി നല്കപ്പെട്ടു. (പുറ, 28:1; സംഖ്യാ, 18:7). എന്നാൽ ലേവ്യാപൗരോഹിത്യം പോലെ ബലഹീനവും (എബ്രാ, 5:1-3) മാറിപ്പോകുന്നതും (എബ്രാ, 7:12) നിഷ്പ്രയോജനവുമായ (എബ്രാ, 7:18) പൗരോഹിത്യമല്ല ദൈവം തൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14; 1ദിന, 17:13) നിത്യരാജാവുമായ (ദാനീ, 7:14,18,21,27) യിസ്രായേലിന് നല്കിയത്; മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കുമുള്ള പൗരോഹിത്യമാണ്. അവരുടെ രക്ഷിതാവായ യേശുക്രിസ്തുവിലൂടെയാണ് അവരുടെ എന്നേക്കമുള്ള പൗരോഹിത്യപദവി സാക്ഷാത്കരിക്കരിക്കപ്പെടുന്നത്: “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). “യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” യഥാർത്ഥത്തിൽ യേശുക്രിസ്തുവാണ് ഇവിടെപ്പറയുന്ന ദൈവത്തിൻ്റെ പുരോഹിതനെങ്കിൽ, അവനെ പുരോഹിതനാക്കിയതിനാൽ യഹോവ അനുതപിക്കുകയില്ല എന്നു പറയുമോ?

അന്നാളിൽ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). അന്നാളിൽ ദാവീദ് യിസ്രായേലിൻ്റെ ഇടയനും പ്രഭുവും ആയിരിക്കും: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). പ്രഭു യാഗമർക്കുന്നതായും കാണാം; അതിനാൽ പൗരോഹിത്യ പദവിയും ദാവീദിനായിരിക്കും: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). രാജാവും പുരോഹിതനും ഒരാളായിരിക്കുമെന്ന് വേറെയും സൂചനയുണ്ട്. (സെഖ, 6:13). പ്രഭുവായ ദാവീദ് യാഗം കഴിക്കുമ്പോൾ ആരാധന കഴിക്കുന്നതായും പറഞ്ഞിട്ടുണ്ട്: (യെഹെ, 46:2). യേശുക്രിസ്തുവാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഭൗമിക രാജാവും എന്നേക്കും പുരോഹിതനുമെന്ന് പറയുന്നവർ, അവൻ തനിക്കുവേണ്ടിയും ജനത്തിനുവേണ്ടിയും യാഗം കഴിക്കുകയും എന്നുകൂടി സമ്മതിക്കുമോ? [കാണുക: സ്വർഗ്ഗീയ രാജാവും ഭൗമിക രാജാവും, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്]

വാക്യം 5: നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.

നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു: ഒന്നാം വാക്യത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് ആരെ സംബുധന ചെയ്യുന്നുവോ, അവനെയാണ് രണ്ടാം വാക്യം മുതൽ “നിൻ്റെ, നിൻ്റെ, നീ എന്നു മധ്യമപുരുഷനിൽ പറഞ്ഞുവന്നിട്ട്, അഞ്ചാം വാക്യത്തിൽ “നിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു” എന്നാണ് പറയുന്നത്. അതായത്, ഒന്നാം വാക്യത്തിൽ “ദാവീദിൻ്റെ കർത്താവു” യഹോയുടെ വലത്തുഭാഗത്തു ആയിരുന്നെങ്കിൽ, അഞ്ചാം വാക്യത്തിൽ ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനം ഇടത്തുഭാഗത്തായി. ഇവിടപ്പറുന്ന കർത്താവ് “അദോനായ്” (adonai) അഥവാ, യഹോവയാണ്. [കാണുക: Hebrew]. അഞ്ചാം വാക്യത്തിലെ കർത്താവ് യഹോവയാണെന്ന് സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽനിന്ന് വ്യക്തമായി മനസ്സിലാക്കാം: “സര്‍വേശ്വരന്‍ അങ്ങയുടെ വലത്തുഭാഗത്തുണ്ട്; തന്‍റെ ക്രോധത്തിന്‍റെ ദിവസത്തില്‍ അവിടുന്നു രാജാക്കന്മാരെ തകര്‍ക്കും.” രാജാവിൻ്റെ വലത്തുഭാഗത്തു യഹോവ ഇരിക്കുന്നത് അവൻ്റെ സംരക്ഷണത്തിനാണ്: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” (സങ്കീ, 16:8. ഒ.നോ: സങ്കീ, 109:31). ഇതും യിസ്രായേലിനെക്കുറിച്ചാണ്.

കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും: യഹോവയുടെ ക്രോധദിവസം മഹോപദ്രവകാലമാണ്: “ദേശത്തെ ഒക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു. യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു.” (യെശ, 13:5. ഒ.നോ: സങ്കീ, 2:5; 21:8,9; 68:21; 149:7-9; യെശ, 13:13; 14:12; 60:12). മഹോപദ്രവത്തിൻ്റെ വിവിധ പേരൂകൾ: അന്ധകാരം, ഇരുട്ട്, കൂരിരുട്ട്: (യോവേ, 2:2; ആമോ, 5:18, 5:20; സെഫ, 1:15), ഈറ്റുനോവ്: (മത്താ, 24:8), കർത്താവിൻ്റെ ദിവസം: (2പത്രൊ, 3:10), കർത്താവിൻ്റെ നാൾ: (1തെസ്സ, 5:2; 2തെസ്സ, 2:2), കർത്താവിൻ്റെ വലുതും ഭയങ്കരവുമായ നാൾ: (പ്രവൃ, 2:20), കഷ്ടകാലം: (ദാനീ, 12:1), കുഞ്ഞാടിൻ്റെ കോപം: (വെളി, 6:16), കോപം: യെശ, 34:2; വെളി, 11:18; 1തെസ്സ, 1:19; 5:9), ക്രോധം: യെശ, 26:20; 34:2), ക്രോധകലശം: വെളി, 16:1), ക്രോധദിവസം: സങ്കീ, 105:5; സെഫ, 1:15), ജാതികളോടുള്ള വ്യവഹാരം: (യിരെ, 25:31), ദൈവകോപം: (വെളി, 14:19; 16:19), ദൈവക്രോധം: (വെളി, 15:1, 15:7), ന്യായവിധി: (വെളി, 16:5, 16:7; 19:2), പരീക്ഷാകാലം: (വെളി, 3:10), പ്രതികാരകാലം: (യെശ, 34:8; 61:2; 63:4; ലൂക്കൊ, 21:22; 2തെസ്സ, 1:6-8), മഹാകഷ്ടം: (വെളി, 7:14), മഹാകോപദിവസം: (വെളി, 6:17), യഹോവയുടെ ക്രോധദിവസം: (സെഫ, 1:18), യഹോവയുടെ ദിവസം: (യെശ, 13:6; 13:9; യോവേ, 1:15; 2:1, 2:11; 3:14; ആമോ, 5:18, 5:18, 5:20; സെഫെ, 1:7, 1:14; സെഖ, 14:1), യഹോവയുടെ നാൾ: (യെശ, 2:12; യെഹെ, 13:5; 30:3; ഓബ, 1:15), യഹോവയുടെ മഹാദിവസം: (സെഫെ, 1:14), യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ: (മലാ, 4:5; യോവേ, 2:31), യാക്കോബിൻ്റെ കഷ്ടകാലം: (യിരെ, 30:7), വലിയകഷ്ടം: (മത്താ, 24:21), സംഹാരദിവസം: (സെഫ, 1:18), സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരം (യെശ, 28:22).

വാക്യം 6: അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.

“യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;” (സങ്കീ, 7:8). “അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). “യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ടു; അവൻ അവരെ ശപഥാർപ്പിതമായി കുലെക്കു ഏല്പിച്ചിരിക്കുന്നു. അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകിപ്പോകും.” (യെശ, 34:2,3). “യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും. യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ‍ വളരെ ആയിരിക്കും. (യെശ, 66:15,16. ഒ.നോ: സങ്കീ, 18:38; 21:8,9; 68;21; 78:49,50; യെശ, 13:13; 42:13; 66:6,16; യെഹെ, 30:3; 38:22; സെഖ, 1:15; 14:12).

വാക്യം 7: അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും.

യിസ്രായേലെന്ന രാജാവാണ് വഴിയരികെയുള്ള തോട്ടിൽനിന്ന് കുടിക്കുന്നത്. ഇ.ആർ.വി. പരിഭാഷ: “വഴിയോരത്തിലെ അരുവിയിൽനിന്ന് രാജാവ് വെള്ളം കുടിക്കും. പിന്നെയവൻ തലയുയർത്തുകയും ബലവാനാകുകയും ചെയ്യും!” സഹസ്രാബ്ദ രാജ്യത്തിലെ സൗജന്യമായ രക്ഷയെയും അനുഗ്രഹത്തെയുമാണ് “തോട്ടിൽനിന്നു കുടിക്കും” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: “അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.” (യെശ, 12:3). ഇതുംനോക്കുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു കുടിപ്പാൻ വേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും.” (യെശ, 66:12). “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (യെശ, 11:9). “എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ നിന്റെ ഉദയശോഭയിലേക്കും വരും.” (യെശ, 60:1-3). മഹാദൈവമായ യേശുക്രിസ്തു തോട്ടിലെ വെള്ളംകുടിച്ച് ബലവാനായിട്ട് ഭൂമിയെ ഭരിക്കുമെന്നോർത്ത് ആരും മഞ്ഞുകൊള്ളണ്ട; അവൻ ഭൗമികരാജാവല്ല; സ്വർഗ്ഗത്തിലെ നിത്യരാജാവാണ്. (യോഹ, 18:36; യിരെ, 10:10).

സങ്കീർത്തനം പുതിയനിയമത്തിൽ

പുതിയനിയമത്തിൽ ഏറ്റവും കൂടുതൽ ഉദ്ധരണികൾ ഉള്ളത് ഈ സങ്കീർത്തനത്തിൽ നിന്നാണ്. ഒന്നാം വാക്യം പുതിയനിയമത്തിൽ അഞ്ചുപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 12:35; എബ്രാ, 1:13). യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തതായും വലത്തുഭാഗത്തു ഇരിക്കുന്നതായും അനേകം വാക്യങ്ങളുണ്ട്. (മത്താ, 26:64; മർക്കൊ, 14:62; 16:19; ലൂക്കൊ, 22:69; റോമ, 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:3; 8:1; 10:12,13; 12:2; 1പത്രൊ, 3:22). നാലാം വാക്യം രണ്ടുപ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്. (എബ്രാ, 5:6; 7:17). ഈ വാക്യം യേശുക്രിസ്തുവിൽ മൂന്നുവട്ടം ആരോപിച്ചിട്ടുണ്ട്. (എബ്രാ, 5:10; 620; 7:21). സ്വർഗ്ഗാരോഹണം ചെയ്ത യേശുക്രിസ്തു മറ്റൊരു വ്യക്തിയായി ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്നു പൗരോഹിത്യശുശ്രൂഷ ചെയ്യുന്നു എന്ന വീക്ഷണത്തിൻ്റെ അടിസ്ഥാനം ഇതാണ്.

പഴയനിയമത്തിൽ ദാവീദിൻ്റെ പുത്രനും ദാവീദിന്റെ കർത്താവും എന്നേക്കും പുരോഹിതനുമായ ദൈവത്തിൻ്റെ ക്രിസ്തുവിനെ അറിയാത്തതാണ് പലരുടെയും പ്രശ്നം. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും ദാവീദിൻ്റെ രാജാവായ കർത്താവും എന്നേക്കും പുരോഹിതനും ദൈവത്തിൻ്റെ യഥാർത്ഥ ക്രിസ്തുവും യിസ്രായേലാണ്. ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിന് ദൈവം നല്കിയ വാഗ്ദത്തങ്ങൾ സാക്ഷാത്കരിക്കാൻ അവനു് കഴിഞ്ഞിരുന്നില്ല. (റോമ, 8:3). തൻ്റെ സ്വന്തജനമായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് അവരുടെ വാഗ്ദത്തങ്ങൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവം യേശുവെന്ന നാമത്തിൽ അവരുടെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടത്. അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16Col, 2:2)..(കാണുക: യിസ്രായേലിൻ്റെ പദവികൾ). ക്രിസ്തു ആരാണെന്നറിഞ്ഞാൽ, ബൈബിളിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരംകുട്ടും. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

എട്ടാം സങ്കീർത്തനം

എട്ടാം സങ്കീർത്തനം

“സംഗീതപ്രമാണിക്ക് ഗത്ത്യരാഗത്തിൽ ദാവീദിൻ്റെ ഒരു സങ്കീർത്തനം” എന്ന് ശീർഷകത്തിൽ കാണാം. സംഗീതപ്രമാണി – ദൈവാലയ സംഗീതത്തിന് മേൽനോട്ടം വഹിക്കുന്നയാളാണ്. ഗത്ത്യരാഗം – ഇത് 8, 81, 84 എന്നീ സങ്കീർത്തനങ്ങളുടെ ശീർഷകത്തിൽ കാണാം. ‘ഗത്തിൽ നിന്നുള്ളതു’ എന്നാണ് വിശേഷണപദമായ ‘ഗത്ത്യ’യുടെ അർത്ഥം. ഫെലിസ്ത്യരുടെ നഗരമായ ഗത്തിൽ പ്രചാരമുണ്ടായിരുന്ന സംഗീത ഉപകരണമോ രാഗമോ ആണ് വിവക്ഷ. ഗത്തിന് മുന്തിരിച്ചക്ക് എന്നർത്ഥമുണ്ട്. അതിനാൽ മുന്തിരിച്ചക്ക് ചവിട്ടുന്നവരുടെ രാഗം എന്നും മനസ്സിലാക്കാവുന്നതാണ്.

സങ്കീർത്തനത്തിൻ്റെ എഴുത്തുകാരൻ ദാവീദാണ്. ദൈവത്തിൻ്റെ ഔന്നത്യവും മനുഷ്യൻ്റെ നിസ്സാരത്വവും സങ്കീർത്തകൻ സമ്മതിക്കുകയാണ്. ദൈവത്തിൻ്റെ കൈവേലയായ ആകാശസൈന്യങ്ങളുമായി താരതമ്യം ചെയ്താൽ മനുഷ്യൻ ഏതുമില്ലാത്തവനാണ്. എങ്കിലും സ്നേഹനിധിയായ ദൈവം മർത്യനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിക്കുകയും ദൈവത്തിൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴാക്കിയിരിക്കയാണ്.

പുതിയനിയമത്തിൽ ഈ സങ്കീർത്തനഭാഗങ്ങൾ ആവർത്തിച്ച് ഉദ്ധരിച്ചിട്ടുള്ളതിനാൽ, ഇത് ക്രിസ്തുവിനെക്കുറിച്ച് ഉള്ളതാണെന്ന് വിശ്വാസികൾ വിചാരിക്കുന്നു. യഥാർത്ഥത്തിൽ ഈ സങ്കീർത്തനം ക്രസ്തുവിനെക്കുറിച്ചാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. ഇതിൽപ്പറയുന്ന മർത്യനും മനുഷ്യപുത്രനുമായ ദൈവത്തിൻ്റെ ക്രിസ്തുവിനെ അറിയാത്തതാണ് അനേകർക്കും യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയാൻ തടസ്സമായിരിക്കുന്നത്. 

വ്യാഖ്യാനം

വാക്യം 1: ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.

സത്യവേദപുസ്തകം നൂതന പരിഭാഷ ഇപ്രകാരമാണ്: “സര്‍വേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തെക്കാള്‍ ഉയര്‍ന്നിരിക്കുന്നു.” മനുഷ്യൻ്റെ ഹൃദയദൃഷ്ടി പ്രകാശിച്ചാൽ മാത്രമേ ദൈവത്തിൻ്റെ ശ്രേഷ്ഠത ദർശിക്കാൻ കഴിയുകയുള്ളു. സ്രഷ്ടാവായ ദൈവം തൻ്റെ സൃഷ്ടിവൈഭവത്തിൻ്റെ തെളിവ് ഭൂമിയിൽത്തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.” (റോമ, 1:19,20). സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കരയെയും സമുദ്രത്തെയും പ്രകൃതിയെയും അതിൻ്റെ നിയമങ്ങളെയും നോക്കിക്കാണുന്ന മനുഷ്യന് സ്രഷ്ടാവിൻ്റെ ശ്രേഷ്ഠത ഗ്രഹിക്കാൻ പ്രയാസമൊന്നും ഉണ്ടാകില്ല. (സങ്കീ, 19:1-6; 104:24-31; യെശ, 40:26; യിരെ, 31:35)

വാക്യം 2: നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.

സത്യവേദപുസ്തകം നൂതന പരിഭാഷ ഇങ്ങനെയാണ്: “ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കുന്നു. അവിടുന്നു ശത്രുക്കള്‍ക്കെതിരെ കോട്ട കെട്ടി അവിടുന്നു ശത്രുവിനെയും പ്രതികാരം ചെയ്യുന്നവനെയും മിണ്ടാതാക്കി.” ഇ.ആർ.വി. (WBTC) പരിഭാഷ: “കുട്ടികളുടെയും ശിശുക്കളുടെയും വായിൽ നിന്നും നിന്നെ സ്തുതിക്കുന്ന ഗീതങ്ങൾ ഉണ്ടാകുന്നു. നിൻ്റെ ശത്രുക്കളെ മുഴുവൻ നിശബ്ദരാക്കാൻ നീ അവർക്ക് നല്കിയതാണ് ഈ കരുത്തുറ്റ ഗാനങ്ങൾ.” യേശുക്രിസ്തുവിൻ്റെ ദൈവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തോടുള്ള ബന്ധത്തിൽ മത്തായി ഈ വേദഭാഗം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 21:16).  “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” എന്നരുളിച്ചെയ്തുകൊണ്ടാണ് ക്രിസ്തു ഗിരിപ്രഭാഷണം ആരംഭിച്ചത്. (മത്താ, 5:3. ഒ.നോ: ലൂക്കൊ, 6:20). ശിശു സമാനമായ, ആത്മികകമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവരാണ് ആത്മാവിൽ ദരിദ്രർ. അങ്ങനെയുള്ളവർക്കാണ് ദൈവം പലതും വെളിപ്പെടുത്തുന്നത്. “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. (മത്താ, 11:25; ലൂക്കൊ, 10:21). ജ്ഞാനികളെയും ബലവാന്മാരെയും ലജ്ജിപ്പിക്കാനും ദൈവസന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കാനുമാണ് ദൈവം അങ്ങനെ ചെയ്യുന്നത്. (1കൊരി, 1:27-29. ഒ.നോ: 2കൊരി, 12:9,10).

വാക്യം 3: നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,

പത്തൊമ്പതാം സങ്കീർത്തനത്തിൽ ദാവീദ് പാടുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (19:1. ഒ.നോ: 50:6; 97:6; 102:25; 136:9; 147:4; 148:3). “പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.” (ഉല്പ, 1:16).  “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശ, 40:26). “സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.” (1കൊരി, 15:41).

വാക്യം 4: മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

ഈ വാക്യം എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്: (2:6). ദൈവത്തിൻ്റെ സൃഷ്ടികളിൽ മനോഹങ്ങളിൽ മനോഹരമായ ആകാശസൈന്യങ്ങളെ നോക്കിക്കാണുന്ന ഏതൊരു ഭക്തനും തൻ്റെ ഹൃദയത്തിൽ ചോദിക്കും: ദൈവമേ, “മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” എബ്രായർ 2:6-ലും സങ്കീർത്തനം 144:3-ലും ഈ വാക്യം കാണാം. എന്നാൽ ഇവിടുത്തെ മർത്യൻ അഥവാ മനുഷ്യനും മനുഷ്യപുത്രനും ദാവീദുമല്ല, മറ്റേതെങ്കിലും മനുഷ്യവ്യക്തിയുമല്ല; യിസ്രായേലാണ്. പഴയനിയമത്തിൽ, മനുഷ്യപുത്രൻ (ben adam – Son of Man) എന്നും (സങ്കീ, 8:4; 80:17; 144:3), മനുഷ്യപുത്രന്മാർ (bene adam – Sons of Men) എന്നും ഇരുവിധ പ്രയോഗം കാണാം. (ഉദാ: ആവ, 32:8; 2ശമൂ, 7:14; സങ്കീ, 11:4; 12:1; 12:7; 14:2). അതിൽ മനുഷ്യപുത്രനെന്ന് ഏകവചനത്തിൽ യിസ്രായേലിനെയും, മനുഷ്യപുത്രന്മാരെന്ന് ബഹുവചനത്തിൽ പറയുന്നത് ജാതികളെ അഥവാ ലോകത്തെയുമാണ് കുറിക്കുന്നത്. യെഹെസ്ക്കേലിനെയും (21), ദാനീയേലിനെയും (8:17) വ്യക്തിപരമായും മനുഷ്യപുത്രനെന്ന് വിളിച്ചിട്ടുണ്ട്. മനുഷ്യപുത്രനെന്ന് യിസ്രായേലിനെ ഏകവചനത്തിൽ വിളിച്ചിരിക്കുന്നത് സങ്കീർത്തനത്തിലാണ്. (സങ്കീ, 8:4; 80:17; 144:3). അത് യിസ്രായേലാണെന്ന് കൃത്യമായ തെളിവും സങ്കീർത്തനത്തിൽ തന്നെയുണ്ട്: 

ഒന്ന്; “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17).ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ. (89:8,9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണ് യിസ്രായേൽ. (80:15,17).

രണ്ട്; ¹ ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. ² ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. ³ എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല. നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല. (സങ്കീ, 14:1-4; 53:1-4). ഈ വേദഭാഗത്ത്; ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്ന മനുഷ്യപുത്രന്മാർ ജാതികളാണ്. മനുഷ്യപുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത്  ജാതികളെയാണെന്ന് നാലാം വാക്യത്തിൽ തെളിവുണ്ട്: “അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു.” ഈ വാക്യത്തിൽ പറയുന്ന ‘അവർ’ ജാതികളും ‘എൻ്റെ ജനം’ യിസ്രായേലുമാണ്. ദൈവത്തിൻ്റെ ജനത്തെ നശിപ്പിക്കാൻ നോക്കുന്ന ജാതികളെക്കുറിച്ചാണ് മനുഷ്യപുത്രന്മാർ എന്ന് യഹോവ പറയുന്നത്. അടുത്തഭാഗം: “യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.” ജാതികൾ യഹോവയെ അറിയുന്നുമില്ല; പ്രാർത്ഥിക്കുന്നുമില്ല. അതായത്, മനുഷ്യപുത്രനെന്ന് ഏകവചനത്തിൽ പറയുന്നത് യിസ്രായേലിനെയും ബഹുവചനത്തിൽ ജാതികളെയും കുറിക്കുന്നുവെന്ന് മനസ്സിലാക്കാം.

മൂന്ന്; “മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.” (ആവ, 32:8). ഇവിടെയും മനുഷ്യപുത്രന്മാരായ ജാതികളെയും യിസ്രായേൽ ജനത്തെയും വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. സത്യവേദപുസ്തകം നൂതന പരിഭാഷ: “അത്യുന്നതന്‍ ജനതകള്‍ക്ക് അവകാശം നല്‌കിയപ്പോള്‍, മാനവരാശിയെ വിഭജിച്ചപ്പോള്‍, ഇസ്രായേല്‍ജനത്തിന്‍റെ എണ്ണത്തിനൊത്ത വിധം അവിടുന്നു ജനതകള്‍ക്ക് അതിര്‍ത്തി നിര്‍ണയിച്ചു.” (പി.ഒ.സിയും കാണുക). ഇതിൽ, മനുഷ്യപുത്രന്മാരെ “മാനവരാശി” എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. മാനവരാശിയെ (മനുഷ്യപുത്രന്മാർ) ദൈവത്തിന്റെ സ്വന്തജനത്തിൽനിന്ന് (മനുഷ്യപുത്രൻ) വേർപെടുത്താൻ കാരണം അടുത്ത വാക്യത്തിലുണ്ട്. അത് ദൈവത്തിൻ്റെ അവകാശമാണ്: “യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.” (ആവ, 32:9). 

നാല്; “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14; 1കൊരി, 17:13). ഇവിടെപ്പറയുന്ന ദൈവത്തിൻ്റെ പുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും യിസ്രായേലാണ്. മേല്പറഞ്ഞ വാക്യത്തിൽ “അവൻ” എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട് സങ്കീർത്തനങ്ങളിൽ “അവരുടെ” എന്ന് ബഹുവചനത്തിൽ പറയുന്നത് കാണുക:  “ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (89:32). സ്വന്തജനമായ യിസ്രായേൽ പാപം ചെയ്യുമ്പോഴൊക്കെയും അവരെ ജാതികൾക്ക് ഏല്പിച്ചുകൊടുത്താണ് ദൈവം ശിക്ഷിച്ചിരുന്നത്. ഇവിടെയും ജാതികളെയാണ് മനുഷ്യപുത്രന്മാരെന്ന് വിളിച്ചിരിക്കുന്നത്. “എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” എന്ന് ഏഥാൻ ചോദിക്കുന്നതും കുറിക്കൊള്ളുക. (89:47). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി]

അഞ്ച്; ദാനീയേൽ കാണുന്ന ദർശനത്തിൽ ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനായവനും യിസ്രായേലാണ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.” (ദാനീ, 7:13. ഒ.നോ: ദാനീ, 7:14,18,21,27). ഭൂമിയിലെ സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവാണ് യിസ്രായേൽ. (ദാനീ, 7:27). ദൈവത്തിൻ്റെ പുത്രനായ യിസ്രായേലെന്ന മനുഷ്യപുത്രൻ മനുഷ്യപുത്രന്മാരിൽ (ലോകം) അതിസുന്ദരനായ രാജാവാണ്. (സങ്കീ, 45:2). [കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ]

ക്രിസ്തുവിനും, മനുഷ്യൻ (1കൊരി, 15:21), മനുഷ്യപുത്രൻ (മത്താ, 8:20), നിത്യരാജാവ് (ലൂക്കൊ, 1:33) എന്നീ പദവികളുണ്ട്. പഴയനിയമപുസ്തകങ്ങളെ അപഗ്രഥിച്ച് പഠിക്കുമ്പോഴാണ് യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന പദവികളൊക്കെ യഥാർത്ഥത്തിൽ ആരുടെയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. യിസ്രായേലിനെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവം അവരുടെ പദവികളുമായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (1Tim, 3:16; മത്താ, 1:21; റോമ, 8:3). (കാണുക: യിസ്രായേലിൻ്റെ പദവികൾ). 

വാക്യം 5: നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.

നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി: ഈ വാക്യവും എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്. (2:7). ഈ വാക്യത്തിൽ “ദൈവത്തെക്കാൾ” എന്നതിനെ എബ്രായയിൽ ‘മേ എലോഹീം’ (min elohiym – from God) എന്നാണ്. എലോഹീം എന്നത് ബഹുവചനമാണ്; എന്നാൽ ബൈബിളിലത് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. സത്യദൈവത്തെ കുറിക്കാൻ ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ഏകവചനത്തിലും ബഹുവനത്തിലും ഉപയോഗിച്ചിട്ടുണ്ട്. ദൂതന്മാരെക്കുറിക്കാനും, ദേവിയെക്കുറിക്കാനും, മോശെയെക്കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിൽ, പി.ഒ.സി, വിശുദ്ധഗ്രന്ഥം ഒഴികെ മറ്റു പരിഭാഷകളിലെല്ലാം “ദൈവത്തെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നാണ്. ഇംഗ്ലീഷിൽ, കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ അനേകം പരിഭാഷകളിൽ “ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നും, മറ്റുള്ളവയിൽ “ദൈവത്തെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നുമാണ്. എന്നാൽ, ഈ പ്രശ്നം എബ്രായലേഖകൻ പരിഹരിച്ചിട്ടുണ്ട്: “അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി” (എബ്രാ, 2:7) എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിനാൽ സങ്കീർത്തനം 8:5-ലെ ‘എലോഹീം – ദൂതന്മാർ’ (ἄγγελος – angelos) ആണെന്ന് കൃത്യമായി മനസ്സിലാക്കാം. 

തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു: ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിൽ നിന്ന് മനസ്സിലാക്കാം: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12) ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, പുത്രൻ, അഭിഷിക്തൻ, ആദ്യജാതൻ, മനുഷ്യൻ, മനുഷ്യപുത്രൻ തുടങ്ങിയ അനേകം പദവികൾ നല്കി, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി അവനെ തേജസ്സും ബഹുമാനവും അണിയിച്ചു, സകല ജാതികളുടെയും മുമ്പിൽ അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5). എങ്കിലും പാപംമൂലം പദവി നിറവേറ്റാൻ അവർക്കു കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ, ദൈവംതന്നെ തൻ്റെ സ്വന്തജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനാണ് യേശു എന്ന നാമത്തിലും ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നിങ്ങനെ അവരുടെ എല്ലാ പദവികളുമായി മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:21; ലൂക്കൊ, 1:31,32,35). യിസ്രായേലെന്ന ദൈവത്തിൻ്റെ സ്വന്തജനം ദൂദന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ ആകകൊണ്ടാണ്, അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ച് കൊടുക്കാൻ വന്ന അവരുടെ രക്ഷകനായ ക്രിസ്തുവിലും ആ പദവി കാണുന്നത്: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). (കാണുക: യിസ്രായേലിൻ്റെ പദവികൾ)

വാക്യം 6: നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;

ദൈവം സ്വന്തജനമായ യിസ്രായേലിനാണ് സകല ജാതികളുടെമേലും അധികാരം നല്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു പ്രവചനമാണ്. ദൈവം യിസ്രായേലിന് അവരുടെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് ഈ പ്രവചനത്തിന് നിവൃത്തി വരുന്നത്. (പ്രവൃ, 1:6). യഹോവ തന്നെയാണ് യുഗാന്ത്യത്തിൽ സ്വന്തജനത്തിന് അവരുടെ പദവികൾ സാക്ഷാത്കരിച്ച് കൊടുക്കുന്നത്. “ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.” (സങ്കീ, 18:47). “അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.” (സങ്കീ, 47:3. ഒ.നോ: സങ്കീ, 2:7; 18:39). എബ്രായലേഖകൻ പറയുന്നത് നോക്കുക; “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” (എബ്രാ, 2:8). യിസ്രായേലിൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ്, സകലജാതികളും രാജാക്കന്മാരും അവൻ്റെ കാൽക്കീഴിലാകുന്നത്. (സെഖ, 14:3,4; പ്രവൃ, 1:11). യിസ്രായേലിൻ്റെ ശത്രുക്കൾ അവൻ്റെ പാദപീഠം ആകുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്. (സങ്കീ, 110:1). (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

വാക്യം 7,8: ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.

ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാൻ തീരുമാനിക്കുന്നത് ഭൂമിയിലെ സകല ജീവജാലങ്ങളുടെയും അധികാരിയായിട്ടാണ്: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ദൈവം മനുഷ്യനെ സൃഷ്ടിച്ചനന്തരം (1:27) അവർക്കതിനുള്ള അധികാരവും നല്കുന്നു: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:28). എന്നാൽ പാപംചെയ്ത് ദൈവസന്നിധിയിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യൻ്റെ അധികാരങ്ങളെല്ലാം നഷ്ടപ്പെടുവാനിടയായി. പിന്നെ ദൈവം അബ്രാഹാമിലൂടെ യിസ്രായേലെന്ന ഒരു ജാതിയെ തിരഞ്ഞെടുക്കുകയും മനുഷ്യന് നഷ്ടപ്പെട്ട അധികാരങ്ങളെല്ലാം ദൈവം അവന് പുനഃസ്ഥാപിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. 

വാക്യം 9: ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

സങ്കീർത്തകൻ ഒന്നാം വാക്യം വീണ്ടും ആവർത്തിക്കുകയാണ്. ഈ സങ്കീർത്തനം കഴിഞ്ഞാൽ 118-ാം സങ്കീർത്തനത്തിൽ മാത്രമാണ് ഒന്നാം വാക്യം അവസാനം ആവർത്തിക്കുന്നതായി കാണുന്നത്. പഴയനിയമത്തിൽ യഹോവ എന്ന നാമമായിരുന്നു ഭൂമിലൊക്കെയും ശ്രേഷ്ഠമായിരുന്നത്. ഏകദൈവവും സകല മനുഷ്യർക്കുമുള്ള ഏകരക്ഷിതാവും യഹോവ മാത്രമായിരുന്നു: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). എന്നാൽ പ്രവചന നിവൃത്തിപോലെ യഹോവയുടെ പ്രത്യക്ഷതയായ ക്രിസ്തു മുഖാന്തരം (1തിമൊ, 3:14) ഒരു പുതിയനിയം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:1-13), പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അതിനാലാണ്, രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ ഭൂമിയിൽ മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ ലഭിച്ചവനുമായ പത്രൊസ് വിളിച്ചുപറയുന്നത്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12).

എട്ടാം സങ്കീർത്തനം പുതിയനിയമത്തിൽ

എട്ടാം സങ്കീർത്തനത്തിൻ്റെ മൂന്ന് വേദഭാഗങ്ങളാണ് പുതിയനിയമത്തിൽ ഉള്ളത്: (1കൊരി, 15:27; എഫെ, 1:22; എബ്രാ, 2:68).

1. “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി,15:22-28).

ഈ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: ദൈവം ബഹുമാനവും തേജസ്സും അണിയിച്ച് തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും (സങ്കീ, 8:5,6), ശത്രുക്കൾ കാൽക്കീഴിലാകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമായ (110:1) യിസ്രായേലെന്ന ദൈവപുത്രൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് സകലതും തനിക്ക് കീഴ്പെട്ട് വന്നു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരിക്കുന്ന പുത്രൻ. അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന് കീഴ്പെട്ടിരിക്കുമെന്നല്ല. യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്ന ദൈവമാണ് യേശുക്രിസ്തു. (കാണുക: രണ്ടാം സങ്കീർത്തനം; നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

2. “സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി.” (എഫെ, 1:22).

സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ദൈവത്തിൻ്റെ ഭൗമിക രാജാവ് യിസ്രായേലാണ്. “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:14. ഒ.നോ: ദാനീ, 7:18,21,27). യിസ്രായേലിന്റെ പദവികളെല്ലാം ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവിലൂടെയാണ് അവർക്ക് ലഭിക്കുന്നത്; അതിനാലാണ് അതിൻ്റെ പൂർത്തീകരണം യേശുവിൽ കാണുന്നത്. എബ്രായലേഖകൻ പറയുന്നതു നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16).

3. “എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:6-9). 

ഇവിടെ നോക്കുക: ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യപുത്രനായ യിസ്രായേൽ, ദൂതന്മാരെക്കാൾ അല്പം താഴ്ചയുള്ളവൻ ആകകൊണ്ട് അവരുടെ ദൈവം മനുഷ്യനായി വന്ന് ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായി മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നത്. തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാനാണ് ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായത്. (മത്താ, 1:21). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14). ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തു അഥവാ അഭിഷിക്തനായ മനുഷ്യനിലൂടെയാണ് യിസ്രായേലിന് വരേണ്ടിയ സകലമഹത്വവും അവർക്ക് ലഭിക്കുന്നത്.

യേശുക്രിസ്തു ആരാണെന്നോ അവൻ്റെ ജഡത്തിലെ ശുശ്രൂഷ എന്താണെന്നോ അനേകർക്കും മനസ്സിലാകാത്തതിൻ്റെ കാരണം, ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയെ അറിയാത്തതുകൊണ്ടാണ്. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ഇത് പറഞ്ഞശേഷം താനാരാണെന്ന് 24-28 വാക്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24. ഒ.നോ: ഇ.ആർ.വി; പി.ഒ.സി; മലയാളം ഓശാന പരിഭാഷകൾ). പുറപ്പാടിൽ യഹോവ തൻ്റെ നാമം വെളിപ്പെടുത്തുന്നത് ഞാനാകുന്നവൻ എന്നാണ്. (പുറ, 3:14). (കാണുക: ഞാനാകുന്നവൻ ഞാനാകുന്നു)

ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ സന്തതിയും വാഗ്ദത്തം നിവൃത്തിച്ച സന്തതിയും രണ്ടാണ്. ദൈവത്തിൻ്റെ അവകാശിയായ സന്തതി യിസ്രായേലാണ്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). വാഗ്ദത്തം നിവൃത്തിച്ച സന്തതി ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവാണ്: യേശു പറഞ്ഞു: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). പഴയനിയമമില്ലെങ്കിൽ പുതിയനിയമമില്ല; പഴയനിയമത്തിൽ ദൈവത്തിനൊരു സന്തതിയില്ലെങ്കിൽ പുതിയനിയമത്തിലും ഒരു സന്തതി ഉണ്ടാകില്ലായിരുന്നു. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമമെന്നുപോലും അനേകർ മനസ്സിലാക്കുന്നില്ല. ന്യായപ്രമാണം നിവൃത്തിയാകുവോളം ആകാശവും ഭൂമിയും ഒഴിഞ്ഞുപോകില്ലെങ്കിൽ ന്യായപ്രമാണ സന്തതിയെക്കുറിച്ചുള്ള സകല കാര്യങ്ങളും നിവൃത്തിയാകേണ്ടതല്ലേ? വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; യിസ്രായേലെന്ന വാഗ്ദത്തസന്തതിക്ക് അവൻ്റെ പദവികൾ സാക്ഷാത്കരിച്ച് കൊടുക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നതെന്ന് അറിയാതെ (ആവ, 27:9; മത്താ, 1:21), യിസ്രായേലിൻ്റെ പദവികളൊക്കെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൽ ആരോപിക്കുകയും നിത്യപിതാവായ അവനെ നിത്യപുത്രനാക്കുകയും ചെയ്യുന്നു. (യെശ, 9:6; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6; 1തിമൊ, 3:14-16; എബ്രാ, 2:14,15; 1പത്രൊ, 1:20).

എട്ടാം സങ്കീർത്തനത്തിലെ മർത്യൻ അഥവാ മനുഷ്യനും മനുഷ്യപുത്രനുമായ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലെന്ന ക്രിസ്തുവാണ്. യിസ്രായേൽ അഭിഷിക്തനും മനുഷ്യനും മനുഷ്യപുത്രനും ദൈവപുത്രനും ആയതുകൊണ്ടാണ് അവൻ്റെ ദൈവം അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി മർത്യനായി വന്നത്. യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയണമെങ്കിൽ യിസ്രായേലെന്ന നിത്യാവകാശിയായ മനുഷ്യപുത്രനെക്കുറിച്ചാണ് ദൈവമക്കൾ പഠിക്കേണ്ടത്. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ! 

“അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.” (എബ്രായർ 6:1,2)

കാണുക:⬇️

യിസ്രായേലിൻ്റെ പദവികൾ 

പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

യേശുവിൻ്റെ ജീവചരിത്രം

☛ ലോകത്തിൻ്റെ പാപപരിഹാരാർത്ഥം പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് മാനവജാതിക്ക് രക്ഷയൊരുക്കിയത് മനുഷ്യനായ ക്രിസ്തുയേശുവാണ്: (1തിമൊ, 2:6). എന്നാൽ ചരിത്രത്തിനതീതനായ ദൈവത്തെയും ചരിത്രത്തിനധീനനായ യേശുക്രിസ്തുവിനെയും അനേകർക്കും വേർതിരിച്ചറിയില്ല. ➟അതിനാൽ അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് വൺനെസ്സും ട്രിനിറ്റിയും വിശ്വസിക്കുന്നു. ➟ദൂതനാണെന്ന് യഹോവസാക്ഷികൾ വിചാരിക്കുന്നു. ➟എന്നാൽ അങ്ങനെയൊരു യേശു ബൈബിളിലില്ല. ➟മേല്പറഞ്ഞവരെല്ലാം നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ യേശുവിൻ്റെ അസ്തിത്വവും (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) മനുഷ്യത്വവും (𝐇𝐮𝐦𝐚𝐧𝐢𝐭𝐲) ക്രിസ്തുത്വവും (𝐂𝐡𝐫𝐢𝐬𝐭𝐡𝐨𝐨𝐝) പുത്രത്വവും (𝐒𝐨𝐧𝐬𝐡𝐢𝐩) കർത്തൃത്വവും (𝐋𝐨𝐫𝐝𝐬𝐡𝐢𝐩) ചരിത്രപരതയും (𝐇𝐢𝐬𝐭𝐨𝐫𝐢𝐜𝐢𝐭𝐲) നിഷേധിക്കുന്നവരാണ്. ➟ നാല് സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്ന യേശുവിൻ്റെ ജീവചരിത്രംപോലും പലരും പഠിച്ചിട്ടുള്ളവരല്ല. യേശുവിൻ്റെ സംക്ഷിപ്തമായ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം:

യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➦ യേശു ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്. ➟❛ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (𝐄𝐚𝐫𝐥𝐲 𝐌𝐨𝐝𝐞𝐫𝐧 𝐄𝐧𝐠𝐥𝐢𝐬𝐡 𝐓𝐫𝐚𝐧𝐬𝐥𝐚𝐭𝐢𝐨𝐧𝐬) സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും 𝗧𝗵𝗲𝗼𝘀 𝗲𝗽𝗵𝗮𝗻𝗲𝗿𝗼𝘁𝗵𝗲 𝗲𝗻 𝘀𝗮𝗿𝗸𝗶 ⁃ 𝗚𝗼𝗱 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 (ദൈവം ജഡത്തിൽ വെളിപ്പെട്ടു) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 ⁃⁃ Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611 ⁃⁃ ബെ,ബെ). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). ➟മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (𝐍𝐌𝐕) പരിശോധിച്ചാൽ 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (യോഹ, 1:18). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം ക്രിസ്തുവിൽ നിവൃത്തിയാകുന്നത്. ➟ഉദാ: (യെശ, 25:8-9⁃⁃എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6⁃⁃ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV⁃⁃യോഹ, 19:37). ➟യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം].

☛ 𝗧𝗵𝗲 𝗡𝗲𝘄 𝗠𝗲𝘀𝘀𝗶𝗮𝗻𝗶𝗰 𝗩𝗲𝗿𝘀𝗶𝗼𝗻:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. ➟പഴയപുതിയനിയമങ്ങളിൽ യഹോവ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന ദൈവനാമം വരുന്നിടത്തൊക്കെ ❛𝗟𝗢𝗥𝗗-𝗬𝗲𝗵𝗼𝘃𝗮𝗵 (𝐌𝐞𝐬𝐬𝐢𝐚𝐡 𝐏𝐫𝐞-𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐞)❜ എന്നാണ് കാണുന്നത്: (Gen, 2:4 ⁃⁃ Mat, 4:7). ➟❛യഹോവയായ കർത്താവ് (മിശിഹാ അവതാരത്തിനു മുമ്പേ)❜ എന്നാണർത്ഥം. ➟എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ➟❛അവതാരം❜ (𝐈𝐧𝐜𝐚𝐫𝐧𝐚𝐭𝐢𝐨𝐧) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ➟ക്രിസ്തു ആരുടെയും അവതാരമല്ല. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് 𝗡𝗠𝗩-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ➟ദൈവഭക്തിയുടെ മർമ്മത്തിൽ: 𝗚𝗼𝗱-𝗧𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝘄𝗮𝘀 𝗺𝗮𝗻𝗶𝗳𝗲𝘀𝘁 𝗶𝗻 𝘁𝗵𝗲 𝗳𝗹𝗲𝘀𝗵 എന്നാണ് കാണുന്നത്: (1Tim, 3:16). ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. ➟അതിനാൽ, 𝗣𝗿𝗲-𝗜𝗻𝗰𝗮𝗿𝗻𝗮𝘁𝗶𝗼𝗻 എന്നതിനെ: 𝗣𝗿𝗲-𝗠𝗮𝗻𝗶𝗳𝗲𝘀𝘁𝗮𝘁𝗶𝗼𝗻 എന്നോ, 𝗣𝗿𝗲-𝗘𝘅𝗶𝘀𝘁𝗲𝗻𝗰𝗲 എന്നോ മനസ്സിയാക്കിയാൽ മതി. ➟അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ➟ദൈവം പഴയപുതിയനിയമങ്ങൾ ചെയ്ത ഏകജാതിയും എന്ന നിലയിൽ യെഹൂദൻ്റെ വ്യാഖ്യാനം നൂറുശതമാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12).). ➨[കാണുക: യെഹൂദന്നു എന്തു വിശേഷത?]

യേശുവിൻ്റെ മനുഷ്യത്വം (𝐇𝐮𝐦𝐚𝐧𝐢𝐭𝐲):
➦ യേശു ജനനത്തിൽ മനുഷ്യനായിരുന്നു (ലൂക്കൊ, 1:35), വളർച്ചയിൽ മനുഷ്യനായിരുന്നു (ലൂക്കൊ, 2:52), ശുശ്രൂഷയിൽ മനുഷ്യനായിരുന്നു (യോഹ, 8:40), അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ മനുഷ്യനായിരുന്നു (യോഹ, 9:11), പാപമോചനം നല്കിയപ്പോൾ മനുഷ്യനായിരുന്നു: (മത്താ, 9:8), മരണത്തിൽ മനുഷ്യനായിരുന്നു (മർക്കൊ, 15:39), ഉയിർപ്പിൽ മനുഷ്യനായിരുന്നു (പ്രവൃ, 2:23-24), ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയപ്പോഴും അവൻ മനുഷ്യനായിരുന്നു: (യോഹ, 20:17). ➟മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനമില്ലാത്തവനുമായ ദൈവത്തിന് മനുഷ്യനായി അവസ്ഥാഭേദം വരുവാനോ (അവതാരം), ഒരു മനുഷ്യനായി വേഷംമാറാനോ കഴിയില്ല: (മലാ, 3:6; യാക്കോ, 1:17). ➟അതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (1യോഹ, 3:5; യോഹ, 8:40; മത്താ, 1:20; ലൂക്കൊ, 2:21). ➟യേശു മനുഷ്യനാണെന്ന് 50 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟[കാണുക: ദൈവപ്രകൃതിയുടെ സവിശേഷതകൾ]

യേശുവിൻ്റെ ഉത്ഭവവും ശൈശവവും:
➦ ❝അവളിൽ (മറിയ) ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.❞ (മത്താ, 1:20). ➟പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയായ മറിയയിൽ ഉല്പാദിതമായത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ, ദൈവപുത്രനോ, ക്രിസ്തുവോ അല്ല; ഒരു വിശുദ്ധപ്രയാണ്: (മത്താ, 1:20; ലൂക്കൊ, 2:21; ⁃⁃ ലൂക്കൊ, 1:35; 2:7). ➟പരിശുദ്ധാത്മാവ് മറിയത്തിൻ്റെ ഉദരത്തിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആണെന്ന് വിചാരിക്കുന്നവരുടെ ദൈവസങ്കല്പം എന്തായിരിക്കും? 

വംശാവലി:
➦ ❝അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:❞ (മത്താ, 1:1). ➟ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ല. എന്നാൽ ആദ്യമനുഷ്യനായ ആദാം മുതലുള്ള ഒരു മാനുഷിക വംശാവലിയും പൂർവ്വപിതാവായ അബ്രാഹാമിൽ തുടങ്ങി ദാവീദ് വഴിയുള്ള ഒരു രാജകീയ വംശാവലിയും ക്രിസ്തുവിനുണ്ട്: (ലൂക്കൊ, 3:23-38; മത്താ, 1:1-16). ➟ഇതൊരു ദൈവത്തിൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെയോ, ദൂതൻ്റെയോ വംശാവലിയല്ല; മനുഷ്യൻ്റെ വംശാവലിയാണ്. ➟അനാദിയായും ശാശ്വതമായും ദൈവമായവൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ്റെയോ, ഒരു ദൂതൻ്റെയോ വംശാവലിയാണെന്ന് വിചാരിക്കുന്നവരെ എങ്ങനെ തിരുത്താൻ പറ്റും?  

മറിയയുടെ ആദ്യജാതൻ:
➦ ❝അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.❞ (ലൂക്കൊ, 2:7). ➟𝗔𝗠 𝟯𝟳𝟱𝟱-ലാണ് (𝐁𝐂 𝟔) യേശു മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ചത്. ➟കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; 1:25; ലൂക്കൊ, 1:31; 2:7; യോഹ, 8;40). ➟ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ ആണ് ഒരു മനുഷ്യസ്ത്രീ പ്രസവിച്ചതെന്നു വിചാരിക്കുന്നവരുടെ ദൈവസങ്കല്പം മോശെയെപ്പോലെ ഒരു മനുഷ്യദൈവം ആകാനേ തരമുള്ളൂ: (പുറ, 4:16; 7:1). ➟അവൾ പ്രസവിച്ചത് ഒരു ദൂതനെയാണെന്ന് കരുതുന്നവരുടെ കാര്യവും കഷ്ടംതന്നെ! ➟അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവാണെന്ന് വചനം പറയുന്നു: (എബ്രാ, 2:9)

പരിച്ഛേദന:
➦ ❝പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.❞ (ലൂക്കൊ, 2:21). ➟മറിയ പ്രസവിച്ചത് തൻ്റെ മകനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്: (ലൂക്കൊ, 2:7; ലൂക്കൊ, 2:21). ➟അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്: (ഉല്പ, 17:10-14). ➟ജെന്റർ (Gender) ഇല്ലാത്ത ദൈവത്തെയോ, ദൂതനെയോ ആണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും! ➟ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയും ദൂതനെയും പരിച്ഛേദന കഴിക്കാൻ നിയമം അനുവദിക്കുന്നുമില്ല. 

ആദ്യജാതൻ്റെ വീണ്ടെടുപ്പ്:
➦ ❝മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.❞ (ലൂക്കൊ, 2:22-24). ➟അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:72:22-24; പുറ, 13:2; 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). ➟മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല: (പുറ, 34:19-20; സംഖ്യാ, 18:15). ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ ആയിരുന്നെങ്കിൽ; അവനെ ദൈവത്തിന് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ➟ഒരു ദൈവത്തെ മറ്റൊരു ദൈവത്തിന് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം! ➟ദൂതനെയും വീണ്ടെടുക്കാൻ ആവശ്യമില്ല. ➟യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്: (മത്താ, 5:17-18). ➟ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ ആണങ്കിൽ ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ, തൻ്റെ ജനനം മുതൽ അതിനെ നഗ്നമായി ലംഘിച്ചു എന്നുവരണം. ➟അതാണ്, ദുരുപദേശം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ➟ന്യായപ്രമാണത്തെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). ➟❝ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം❞ എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). 

ആത്മാവിൽ ബലപ്പെട്ടുവളർന്നവൻ:
➦ ❝പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.❞ (ലൂക്കൊ, 2:40). ➟അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശു എന്ന മനുഷ്യക്കുഞ്ഞാണ്: (യോഹ, 8;40). ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, അവന് വളരാൻ ആത്മാവിൻ്റെ ശക്തിയോ, ദൈവത്തിൻ്റെ കൃപയോ വേണമോ?

ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നവൻ:
➦ ❝യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.❞ (ലൂക്കൊ, 2:52). ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന പേരുള്ള മനുഷ്യൻ മുതിർന്നുവന്നത്: (യോഹ, 9:11). ➟ഒരു മനുഷ്യന് വളരാനല്ലാതെ, ഒരു ദൈവത്തിനോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയള്ളവനോ വളരുവാൻ മനുഷ്യരുടെ കൃപ വേണമോ? ➟പാപരഹിതനെങ്കിലും എല്ലാ മനുഷ്യരെപ്പോലെ ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകളിലൂടെ യേശുവിൻ്റെ വളർച്ചയും വികാസവും സ്വാഭാവികമായിരുന്നു. ➟ആത്മാവിൽ ബലപ്പെട്ടുവന്നതും, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നുവന്നതും ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ, ദൂതനോ ഒന്നുമല്ല; ഒരു പൂർണ്ണമനുഷ്യനാണ്. ➟ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് വിചാരിക്കുന്നവരുടെ മനസ്സിൽ യേശു ഒരു ആൾ ദൈവമായിരിക്കും!  

യേശുവിൻ്റെ വയസ്സ്:
➦ ❝അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.❞ (ലൂക്കോ, 2:42). ➟❝യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു.❞ (ലൂക്കൊ, 3:23). ➟സൃഷ്ടികളെങ്കിലും, പ്രായമാകാത്തവരും സ്വാഭാവികമായ മരണമില്ലാത്തവരും ആകയാൽ, ദൂതന്മാർക്കുപോലും വയസ്സ് കണക്കിടാറില്ല. ➟തന്മൂലം,, ബൈബിളിൽ പറഞ്ഞിരിക്കുന്നത്, ദൈവത്തിൻ്റെ വയസ്സല്ല; യേശുവെന്ന പേരുള്ള മനുഷ്യൻ്റെ വയസ്സാണ്.

യേശുവിൻ്റെ ക്രിസ്തുത്വം (𝐂𝐡𝐫𝐢𝐬𝐭𝐡𝐨𝐨𝐝):
➦ ❝അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു.❞ (മത്താ, 3:13). ➟അവന് ഏകദേശം മുപ്പതു വയസ്സായപ്പോൾ, തൻ്റെ ശുശ്രൂഷ ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി ക്രിസ്തുത്വവും പുത്രത്വവും സ്വീകരിക്കാനാണ് തൻ്റെ സ്വന്തപട്ടണമായ ഗലീലയിൽനിന്ന് യെഹൂദ്യാ ദേശത്തെ യോർദ്ദാൻകരെ യോഹന്നാൻ്റെ അടുക്കൽ എത്തിയത്. ➟❝എളിയവരോടു സദ്വർ‍ത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർ‍ത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു.❞ (യെശ, 61:1 ⁃⁃ ലൂക്കൊ, 2:11). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ❛ക്രിസ്തു❜ (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27പ്രവൃ, 10:38). ➟നസറെത്തിലെ പള്ളിയിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ❛ക്രിസ്തു❜ ആയത് അപ്പോഴാണെന്ന് യേശു തന്നെ സാക്ഷ്യം പറയുകയുണ്ടായി: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟❝നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 ⁃⁃ പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമില്ലായിരുന്നു. ➟ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല; അവരെ ദൈവം ശക്തന്മാരായാണ് സൃഷ്ടിച്ചിരിക്കുന്നത്: (2രാജാ, 19:35). ➟യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളൊനോ ആയിരുന്നെങ്കിൽ, എന്തിനായിരുന്നു, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്താൽ ദൈവം അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). ➟അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്: (എബ്രാ, 2:9; യോഹ, 8;40). ➟പിതാവായ ദൈവം യോർദ്ദാനിൽവെച്ച് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ ആണ് തൻ്റെ ആത്മാവിനാൽ അഭിഷേകംചെയ്ത് ശക്തിപ്പെടുത്തിയത് എന്ന് വിചാരിക്കൂന്നവരെ എങ്ങനെ തിരുത്താൻ പറ്റും? ➟[കാണുക: മശീഹമാർ

യേശുവിൻ്റെ പുത്രത്വം (𝐒𝐨𝐧𝐬𝐡𝐢𝐩): 
➦ ❝അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കൊ, 1:32). ➟❝ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കൊ, 1:35). ➟അഭിഷേകാനന്തരം, ❝അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❞ എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ❛നീ എന്റെ പ്രിയപുത്രൻ❜ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശു എന്ന് പേരുള്ള അഭിഷിക്തനായ മനുഷ്യന് ❛ദൈവപുത്രൻ❜ (Son of God) എന്ന സവിശേഷ പദവി ലഭിച്ചത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). ➟യിസ്രായേൽ ജനം ദൈവത്തിൻ്റെ പുത്രനും പുത്രന്മാരുമാണ്: (പുറ, 4:23, ആവ, 14:1). ➟ആ നിലയിൽ യെഹൂദാ ഗോത്രത്തിൽ ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശു ജനനത്തിൽത്തന്നെ ദൈവപുത്രനാണ്: (ഹോശേ, 11:1 ⁃⁃ മത്താ, 2:15). ➟എന്നാൽ ദൂതൻ്റെ പ്രവചനം യേശുവിന് മാത്രമുള്ള സവിശേഷമായ പുത്രത്തെക്കുറിച്ചയിരുന്നു. ➟ജനനത്തിൽത്തന്നെ ദൈവമക്കളാകുന്ന ഭൂമുഖത്തെ ഒരേയൊരു ജാതി യെഹൂദന്മാരാണ്. ➟എന്നിരുന്നാലും, ദൈവം തങ്ങളുടെ സ്വന്തപിതാവെന്ന നിലയിൽ ❛എൻ്റെ പിതാവു❜ എന്ന് അവർ ദൈവത്തെ വ്യക്തിപരമായി സംബോധന ചെയ്യില്ലായിരുന്നു. ➟എന്നാൽ യേശു ദൈവത്തെ തൻ്റെ സ്വന്തപിതാവെന്ന നിലയിൽ ❛എൻ്റെ പിതാവു❜ എന്ന് അധികാരത്തോടെയും അവകാശത്തോടെയും സംബോധന ചെയ്തത്, രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യോർദ്ദാനിൽവെച്ച് ദൈവത്താൽ ലഭിച്ച പുത്രത്വത്തിൻ്റെ അധികാരത്താലാണ്. ➟യെഹൂദന്മാരുടെ ഇടർച്ചയ്ക്കുള്ള പ്രധാനകാരണവും അതായിരുന്നു: (യോഹ, 5:17-18). ➟പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). ➟ചിലർ കരുതുന്നപോലെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, ദൈവത്താൽ അയക്കപ്പെട്ട ദൂതന് അക്കാര്യം അറിയില്ലായിരുന്നോ? ➟യേശു മുമ്പേ ദൈവപുത്രൻ ആയിരുന്നെങ്കിൽ ❛അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും❜ എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? ➟യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ➟ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക.

ആത്മാവ് നിറഞ്ഞവൻ:
➦ ❝യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.❞ (ലൂക്കൊ, 4:1). ➟ക്രിസ്തുത്വവും പുത്രത്വവും സ്വീകരിച്ചശേഷം, ആത്മാവ് നിറഞ്ഞവനായിട്ടാണ് അവൻ യോർദ്ദാൻ വിട്ടുമടങ്ങിയത്. ➟ഒരു ദൈവം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവന് മനുഷ്യരെപ്പോലെ ആത്മനിറവിൻ്റെ ആവശ്യമുണ്ടായിരുന്നോ? ➟വൺനെസ്സിൻ്റെയും ട്രിനിറ്റിയുടെ ദൈവം ഇത്രയ്ക്ക് ബലഹീനനാണോ? ➟അനന്തരം, അവൻ ആത്മാവിനാലാണ് പരീക്ഷയിലേക്ക് നടത്തപ്പെട്ടത്: (മത്താ, 4:1; മർക്കൊ, 1:12; ലൂക്കൊ, 4:1). ➟നിങ്ങളുടെ ഒരു ദൈവം മറ്റൊരു ദൈവത്തെ പരീക്ഷയ്ക്ക് ഏല്പിച്ചുകൊടുക്കുന്ന ദയനീയ സന്ദർഭമാണിത്. ➟അനന്തരം, യേശുവിനെ നാല്പതുദിവസം സാത്താൻ പരീക്ഷിച്ചു: (ലൂക്കൊ, 4:1 ⁃⁃ മത്താ, 4:2; മർക്കൊ, 1:13). ➟ഇയ്യോബ് എന്ന ഭക്തനായ മനുഷ്യനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്ന സാത്താൻ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനെ പരീക്ഷിക്കുമായിരുന്നോ; അതും നാല്പതുദിവസം? ➟ട്രിനിറ്റിയും വൺനെസ്സും വിശ്വസിക്കുന്ന ഉപദേശത്തിന് ബൈബിളിൽ യാതൊരടിസ്ഥാനവും ഉള്ളതല്ല. ➟[കാണുക: ക്രിസ്തുവും സാത്താനും]

അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ❛വ്യക്തി❜ ഇല്ലായിരുന്നു. ➟യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ❛ക്രിസ്തു❜ ഇല്ലായിരുന്നു. ➟അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ❛നീ എൻ്റെ പ്രിയപുത്രൻ❜ എന്നു പിതാവ് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന ❛ദൈവപുത്രനും❜ ഇല്ലായിരുന്നു. ➟യേശുവെന്ന മനുഷ്യൻ ജനിച്ചത് 𝗔𝗠 𝟯𝟳𝟱𝟱-ൽ (𝐁𝐂 𝟔) ബേത്ത്ലേഹെമിലാണ്: (ലൂക്കൊ, 2:1-7). ➟എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത് 𝗔𝗠 𝟯𝟳𝟴𝟵-ൽ (𝐀𝐃 𝟐𝟗) യോർദ്ദാനിൽ വെച്ചാണ്: (യെശ, 61:1; ലൂക്കൊ, 1:32;1:35; 2:11;  3:22; പ്രവൃ, 10:38). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2) കന്യകാജനനം (യെശ, 7:14) അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ⁃⁃ ലൂക്കൊ, 3:22), പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8) മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11 ⁃⁃ പ്രവൃ, 2:36), പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟അതുകൊണ്ടാണ്, ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു❞ എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ➟ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. ➟നമ്മുടെ കർത്താവിൻ്റെ ❛യേശു❜ എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. ➟അനാദിയായും ശാശ്വതമായും ഉള്ളവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: (സങ്കീ, 90:2; യെശ, 57:15; വെളി, 4:10). ➟എന്നാൽ പുതിയനിയമത്തിൽ മാത്രം വെളിപ്പെട്ടവൻ എങ്ങനെ ദൈവമാകും? ➟[കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, അന്ത്യകാലത്ത് വെളിപ്പെട്ടവൻ]

യേശുവിൻ്റെ ശുശ്രൂഷ:
➦ ❝യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.❞ (ലൂക്കൊ, 4:14-15). ➟യേശുവെന്ന ദൈവത്തിൻ്റെ ❛ക്രിസ്തു❜ (അഭിഷിക്തൻ) യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. ➟അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ ശുശ്രൂഷിക്കാൻ ആത്മാവിൻ്റെ ശക്തി അവന് വേണമായിരുന്നോ?അതിൽ രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟ട്രിനിറ്റിയുടെ രണ്ടാമത്തെ ദൈവം (ത്രിത്വത്തിൽ രണ്ടാമൻ) മൂന്നാമത്തെ ദൈവത്തിൻ്റെ ശക്തിയോടെയാണ് ശുശ്രൂഷ ആരംഭിച്ചത്. ➟വേറൊരൊത്മാവിനാൽ അല്ലാതെ ഇതൊക്കെ വിശ്വസിക്കാൻ ആർക്കുകഴിയും? ➟അവൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ➟ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21 ⁃⁃ മത്താ, 9:8). ➟[കാണുക: ക്രിസ്തുവും അത്ഭുതങ്ങളും, ക്രിസ്തു നല്കിയ പാപമോചനം]. 

യേശുവിൻ്റെ ക്രൂശീകരണം: 
➦ ❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (1പത്രൊ, 2:24). ➟❝എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, ❛പാപത്തിൻ്റെ ശമ്പളം മരണം, പാപം ചെയ്ത ദേഹി മരിക്കണം, രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല❜ എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ ദൈവത്താൽ മരണത്തിനധീതനായിത്തീർന്നു: (റോമ, 6:23; യെഹെ, 18:4; എബ്രാ, 9:22 ⁃⁃ മത്താ, 26:36-39; 2കൊരി, 5:21). ➟പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). ➟അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചുകൊടുത്തു: (ലൂക്കൊ, 23:46; 1തിമൊ, 2:6; എബ്രാ, 2:9).

യേശുവിൻ്റെ മരണം:
➦ ❝യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.❞ (യോഹ, 19:30). ➟❝യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:37-39). ➟ദൈവപുത്രനായ യേശു നമ്മുടെ രക്ഷയ്ക്ക് ആവശ്യമുള്ളതെല്ലാം ചെയ്തുതീർത്തശേഷം, 𝗔𝗠 𝟯𝟳𝟵𝟯 (𝐀𝐃 𝟑𝟑) ഏപ്രിൽ 𝟯 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 𝟯 മണിക്ക് ❛നിവൃത്തിയായി❜ എന്ന് പറഞ്ഞുകൊണ്ട് ദൈവാത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; ; എബ്രാ, 9:14). ➟ക്രൂശിൽമരിച്ച ദൈവപുത്രൻ മനുഷ്യൻ (𝐌𝐚𝐧) ആണെന്ന് അവൻ്റെ മരണം നേരിൽകണ്ട ശതാധിപൻ സത്യംചെയ്ത് സാക്ഷ്യപ്പെടുത്തിയകാര്യം ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്.➟ ജനിച്ചുജീവിച്ചു നമ്മുടെ പാപത്തിന് സ്വന്തമരണത്താൽ പ്രയശ്ചിത്തംചെയ്ത യേശു മനുഷ്യനാണെന്നതിന് അമ്പത് വചനത്തെളിവുകളുണ്ട്. ➟ആ പരിശുദ്ധനായ (പാപരഹിതൻ) മനുഷ്യൻ്റെ അസ്തിത്വവും മനുഷ്യത്വവും ക്രിസ്തുത്വവും പുത്വത്വവും കർത്തൃത്വവും ചരിത്രപരതയും എങ്ങനെ നമുക്കു നിഷേധിക്കാൻ കഴിയും? ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു]

യേശുവെന്ന മഹാപുരോഹിതൻ:
➦ ❝അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.❞ (എബ്രാ, 2:17). ➟യോർദ്ദാനിൽവെച്ച് ദൈവത്തിൻ്റെ അഭിഷേകത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2).

ഉയിർപ്പും സ്വർഗ്ഗീയയാത്രയും:
➦ ❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,❞ (പ്രവൃ, 10:40). ➟മൂന്നാം ദിവസം 𝗔𝗠 𝟯𝟳𝟵𝟯 (𝐀𝐃 𝟑𝟑) ഏപ്രിൽ 𝟱 ഞായറാഴ്ച രാവിലെ യേശു ഉയിർത്തെഴുന്നേറ്റു. ➟❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, യേശു തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ ❛പിതാവും ദൈവവും❜ ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയി. ➟പിതാവായ ഏകദൈവം യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (യോഹ, 20:17 ⁃⁃ യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ➟ബന്ധം വ്യത്യസ്തമാണെങ്കിലും യേശുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്: (മർക്കൊ, 12:29 ⁃⁃ യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:34). ➟[ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?, പൗലൊസിൻ്റെ ദൈവം]

യേശുവിൻ്റെ സ്വർഗാരോഹരം:
➦ ❝ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക.❞ (എബ്രാ, 4:14). ➟പിന്നെ നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി താൻ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളിലുടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തു: (പ്രവൃ, 1:2-3). ➟𝗔𝗠 𝟯𝟳𝟵𝟯 (𝐀𝐃 𝟑𝟑) മെയ് 𝟭𝟰 വ്യാഴാഴ്ച ഒലിവുമലയിൽനിന്ന് ശിഷ്യന്മാർ കാൺകെ സ്വർഗ്ഗാരോഹണം ചെയ്തതോടെ, ➟യേശു എന്ന് പേരുള്ള മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 9:11 ⁃⁃ എബ്രാ, 7:27എബ്രാ, 10:10; എബ്രാ, 9:11-12;). 

യേശുവിൻ്റെ കർത്തൃത്വം (𝐋𝐨𝐫𝐝𝐬𝐡𝐢𝐩):
➦ ❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (പത്രൊ, 1 2:24). ➟❝ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.❞ (പ്രവൃ, 2:23-24). ➟❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.❞ (പ്രവൃ, 2:36). ➟❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). 

നമ്മുടെ പാങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് അധർമ്മികളുടെ കയ്യാൽ ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ് മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും ദൈവത്താൽ നിയമിതനായ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും: (പ്രവൃ, 2:22-24; പ്രവൃ, 2:36-42). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്: (1കൊരി, 8:6 ⁃⁃ യോഹ, 17:3; 1തിമൊ, 2:5-6; 1യോഹ, 5:20). ➟അതിനാലാണ്, ❝യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും❞ എന്ന് പറഞ്ഞിരിക്കുന്നത്: (റോമ, 10:9). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷ: (റോമ, 5:15). ➟അതുകൊണ്ടാണ്, ❝കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു❞ എന്ന് പത്രോസ് പറഞ്ഞത്: (പ്രവൃ, 15:11). ➟അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ❛ഏകമനുഷ്യനായ❜ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്: (2കൊരി, 13:14). ➟പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 14:6; യോഹ, 1:18). ➟തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല: (യോഹ, 8:19). ➟ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) അവൻ അയച്ച യേശുക്രിസ്തുവിനെയും (ഏകമനുഷ്യൻ) അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3; റോമ, 5:15 ⁃⁃ 1യോഹ, 5:20). ➟ഇതാണ്, സകലമനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്ന വസ്തുത. ➟ഈ വിശ്വാസവും സത്യവും ജാതികളെ അറിയിക്കാനാണ്, ദൈവം പൗലൊസിനെ പ്രസംഗിയും അപ്പൊസ്തലുനുമായി നിയമിച്ചത്: (1തിമൊ, 2:4-7). ➟[കാണുക: പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും, ദൈവത്തിൻ്റെ ഇച്ഛ]

യേശുവിൻ്റെ ചരിത്രപരത (𝐇𝐢𝐬𝐭𝐨𝐫𝐢𝐜𝐢𝐭𝐲):
➦ ലോകത്തിൽ ജനിച്ചുജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അല്ലെങ്കിൽ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. ➟അങ്ങനെയെങ്കിൽ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എന്ന ഏകമനുഷ്യൻ എത്രയധികമായി ചരിത്രപുരുഷനാണ്: (1പത്രൊ, 2:24; പ്രവൃ, 10:43; റോമ, 5:15). ➟യേശു ചരിത്രപുരുഷനാണെന്ന് നാം വിശ്വസിക്കണോ? അതിൻ്റെ ഉത്തരം യോഹന്നാൻ പറയും: ➟❝യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.❞ (1യോഹ, 2:22). ➟❝യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.❞ (1യോഹ, 5:1). 

☛ ❛ക്രിസ്തു/ക്രിസ്തോസ്❛ എന്ന ഗ്രീക്കുപദത്തിനും ❛മശീഹാ❜ എന്ന എബ്രായ പദത്തിനും അഭിഷിക്തൻ (ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ) എന്നാണർത്ഥം. ➟❝ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം.❞ ➟പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു (അഭിഷിക്തൻ) ആയവനും (യെശ, 61:1; 3:22; പ്രവൃ, 10:38പ്രവൃ, 4:27), ആത്മാവിൽ നിറഞ്ഞവനും (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ തൻ്റെ ശുശ്രൂഷ ചെയ്തവനുമാണ്: (ലൂക്കൊ, 4:14-15). ➟ദൈവം അഭിഷിക്തൻ (ക്രിസ്തു) അല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). ➟ദൈവം ദൈവത്തെയല്ല ക്രിസ്തു (അഭിഷിക്തൻ) ആക്കുന്നത്; മനുഷ്യനെയാണ്. ➟ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത അല്ലെങ്കിൽ, ക്രിസ്തു ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). ➟യേശു ദൈവത്താൽ അഭിഷിക്തനായ മനുഷ്യനാണെന്ന് (ക്രിസ്തു) വിശ്വസിക്കുന്നവരാണ് ദൈവത്തിൽനിന്ന് ജനിച്ചവർ. ➟യേശുവിനെ ക്രിസ്തു എന്ന് വിശ്വസിക്കാത്തവർ കള്ളനും എതിർക്രിസ്തുവും ആണെന്നാണ് യോഹന്നാൻ പറയുന്നത്.

☛ 𝗔𝗠 𝟯𝟳𝟱𝟱-മുതൽ 𝗔𝗠 𝟯𝟳𝟵𝟯-വരെയുള്ള മുപ്പത്തെട്ടുവർഷം ഈ ഭൂതലത്തിൽ ജീവിച്ചിരുന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അവൻ്റെ ജനനം 𝗔𝗠 𝟯𝟳𝟱𝟱-ലും (𝐁𝐂 𝟔) ക്രിസ്തുവും ദൈവപുത്രനും ആയത് 𝗔𝗠 𝟯𝟳𝟴𝟵-ലും (𝐀𝐃 𝟐𝟗) മരണം 𝗔𝗠 𝟯𝟳𝟵𝟯 (𝐀𝐃 𝟑𝟑) വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും ഉയിർപ്പ് ഞായറാഴ്ച രാവിലെയായിരുന്നു. ➟❝ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:15). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ❝ദൈവത്തിൽ വിശ്വസിപ്പിൻ; എന്നിലും വിശ്വസിപ്പിൻ.❞ (യോഹ, 14:1). ➟മേല്പറഞ്ഞ മൂന്ന് വാക്യങ്ങളും പരിശോധിച്ചാൽ, യേശുവിനെ ദൈവത്തിൽനിന്ന് വ്യക്തമായി വേർതിരിച്ചാണ് പഠിപ്പിച്ചിരിക്കുന്നതെന്ന് കാണാൻ കഴിയും. ➟മനുഷ്യൻ (മത്താ, 26:72; 26:74), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➟മനുഷ്യൻ (1കൊരി, 5:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിവയും നോക്കുക. 

☛ ചരിത്രത്തിനതീതനായ ദൈവത്തെയും ചരിത്രത്തിനധീനനായ ക്രിസ്തുവിനെയും അനേകർക്കും വേർതിരിച്ചറിയില്ല. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ചരിത്രമില്ല; അവൻ ചരിത്രത്തിന് അതീതനാണ്. ➟എന്നാൽ ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷനാണ്. ➟പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾ യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ➟പുതിയനിയമത്തിൻ്റെ ആമുഖവാക്യംതന്നെ ആ വസ്തുത അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: ➟❝അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:❞ (മത്താ, 1:1). ➟ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ടവനും പൂർവ്വപിതാവുമായ അബ്രാഹാമെന്ന മനുഷ്യൻ്റെയും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദെന്ന മനുഷ്യൻ്റെയും വംശാവലിയിൽ ജനിച്ച യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ ചരിത്രമാണ് സുവിശേഷങ്ങളിൽ കാണുന്നത്. ➟ബൈബിൾ വെളിപ്പെടുത്തുന്ന പിതാവായ യഹോവ ❛മനുഷ്യനല്ല ദൈവം അത്രേ.❜ (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ➟താൻ നിത്യനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ; തനിക്ക് മനഷ്യനായി അവസ്ഥാഭേദം വരുവാനോ (അവതാരം), മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിക്കാനോ കഴിയില്ല. (യെശ, 40:28;1തിമൊ, 6:16;മലാ, 3:6;യാക്കോ, 1:17). ➟എന്നാൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു (1Tim. 3:16), ജഡരക്തങ്ങളോടുകൂടിയവൻ ആകയാൽ (എബ്രാ, 2:14), അവനാണ് തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് രക്തംചിന്തി മരിച്ചത്. (1പത്രൊ, 1:19;  2:24;റോമ, 8:34). ➟ദൈവമാണ് അവനെ മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്. (പ്രവൃ, 10:40; റോമ, 10:9). ➟സത്യേകദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. ➟എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ചവനാണ് ദൈവപുത്രനായ യേശു. ➟എന്നാൽ ദൈവം വംശാവലിയോ, ജനനമോ, മരണമോ ഇല്ലാത്തവനാണ്. ➟അതുകൊണ്ടാണ്, ദൈവം ചരിത്രപുരുഷൻ അല്ലാത്തതും, ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷൻ ആകുന്നതും. ➟വൺനെസ്സ് വിചാരിക്കുന്നപോലെ, യേശു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ, മൂവരിൽ ഒരു ദൈവമാണെങ്കിലോ അവന് നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ട് മരിക്കാൻ കഴിയുമായിരുന്നില്ല. ➟മരണമില്ലാത്ത ദൈവമെങ്ങനെ മരിക്കും? ➟ദൈവമല്ല മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ക്രിസ്തുയേശു എന്ന മനുഷ്യനാണ് മരിച്ചത്. (1തിമൊ, 2:6;എബ്രാ, 2:9). ➟അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് ദൈവം: (പ്രവൃ, 2:23-24;2:36;5:31). ➟ദൈവം മരിച്ചുവെന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. (റോമ, 10:9). [കാണുക: ക്രിസ്തുവിൻ്റെ ജനനവർഷം]

ഉപസംഹാരം:
➦ ദൈവപുത്രനായ യേശു ദൈവമാണെന്ന് വിചാരിക്കുന്നവരോടു: ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ജനനംമുതൽ മരണംവരെയുള്ള സമയത്ത് ദൈവമെന്ന നിലയിൽ സ്വയമായി ചെയ്ത ഒരുകാര്യംപോലും നിങ്ങൾക്ക് ബൈബിളിൽ കാണാൻ കഴിയില്ല, (1തിമൊ, 3:15-16; 1തിമൊ, 2:6). ➟❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു❞ എന്നാണ് ദൈവപുത്രനായ യേശു പഠിപ്പിച്ചത്: (യോഹ, 5:30). ➟അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ? ➟❝ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.❞ (എഫെ, 5:2). ➟ക്രിസ്തു തന്നെത്താൻ ദൈവത്തിനർപ്പിച്ചു എന്ന് ആവർത്തിച്ചു കാണാം: (എഫെ, 5:27;1തിമൊ, 2:6;തിത്തൊ, 2:14;എബ്രാ, 7:27).  ➟എന്നാൽ ദൂതന്മാരിലും അല്പമൊരു താഴ്ചവന്ന മനുഷ്യനുമായ ക്രിസ്തുയേശു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മഹാപുരോഹിതനായ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, ദൈവകുഞ്ഞാടായ തന്നെത്തന്നെ സൗരഭ്യവാസനയായ വഴിപാടും യാഗവും മറുവിലയുമായി ദൈവത്തിന് അർപ്പിച്ചത് സ്വയമായിട്ടല്ല; നിത്യാത്മാവിനാലാണ്: (എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 2:9 ⁃⁃ എബ്രാ, 9:14). ➟അതും അവൻ ജഡരക്തങ്ങളോടുകൂടിയ മനുഷ്യനായതുകൊണ്ട് സാധിച്ചതാണ്: (എബ്രാ, 2:14; യോഹ, 8:40). ➟പ്രത്യുത, അവൻ അമർത്യനായ ദൈവമായിരുന്നെങ്കിൽ അതും സാധിക്കില്ലായിരുന്നു: (1തിമൊ, 6:26). ➟യേശുക്രിസ്തു പിതാവായ ദൈവത്താൽ അവൻ്റെ നാമത്തിലാണ് ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും ചെയ്തത്: (മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38 ⁃⁃ യോഹ, 10:25). ➟തന്നെയുമല്ല, യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിൽ ആയിരുന്നു. ➟[കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം]. 

══✿══╡••✦🙏✦••╞══✿══

ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?

ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?

ആദാമിനെയും ഹവ്വയെയും ആണും പെണ്ണുമായി ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് പലരും വിശ്വസിക്കുന്നതായി ഞാൻ മുമ്പേ കേട്ടിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് ബാഗ്ലൂരുള്ള ഒരു വലിയ പെന്തെക്കൊസ്ത് സഭയുടെ പാസ്റ്ററും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള മറ്റൊരു പണ്ഡിതനും ഇതു പറഞ്ഞുകേട്ടിട്ടുണ്ട്. അവർ അങ്ങനെ വിശ്വസിക്കാൻ കാരണമായ വാക്യങ്ങൾ നമുക്ക് ഒരോന്നായി പരിശോധിക്കാം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:27,28). “ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” എന്നു പറഞ്ഞിരിക്കയാൽ; ദൈവം അവരെ ഒരു ശരീരത്തിലാണ് സൃഷ്ടിച്ചതെന്നാണ് ഇക്കൂട്ടർ വിചാരിക്കുന്നു. അതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് നമുക്കൊന്ന് പരിശോധിക്കാം: 

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പ, 1:1) എന്നു പറഞ്ഞുകൊണ്ടാണ് ബൈബിൾ ചരിത്രം ആരംഭിക്കുന്നത്. ഒന്നാം വാക്യം ആകാശവും ഭൂമിയും സൃഷ്ടിച്ചതിൻ്റെ സംക്ഷിപ്ത രൂപമായി മനസ്സിലാക്കാം. തുടർന്ന് രണ്ടാം വാക്യംമുതൽ ഇരുപത്തഞ്ചാം വാക്യംവരെയാണ് ആകാശസൈന്യങ്ങളുടെ സൃഷ്ടികളെക്കുറിച്ചും, ഭൂമിയിലെ ജീവജാലങ്ങളെക്കുറിച്ചും വിശദമായി പ്രസ്താവിക്കുന്നത്. അഞ്ചുദിവസംകൊണ്ട് ലോകത്തിൽ മനുഷ്യനൊഴികെയുള്ള സകലതും ദൈവം സൃഷ്ടിച്ചു. തുടർന്ന് 26-28 വരെയുള്ള വാക്യങ്ങളിൽ മനുഷ്യസൃഷ്ടിയെക്കുറിച്ച് ഒരു സംക്ഷിപ്തരൂപം കാണാം: അവിടെ മനുഷ്യനെക്കുറിച്ച് ചില കാര്യങ്ങളും പറയുന്നുണ്ട്: മനുഷ്യൻ്റെ രൂപവും സാദൃശ്യവും, ആകാശഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും മേലുള്ള അവൻ്റെ അധികാരം, ആണും പെണ്ണുമായുള്ള അവരുടെ ലിംഗഭേദം, സന്താനപുഷ്ടിയുള്ളവരായി ഭൂമിയിൽ പെരുകുവാനുള്ള അനുഗ്രഹം തുടങ്ങിയവ. ദൈവസൃഷ്ടിയുടെ മകുടമായ മനുഷ്യസൃഷ്ടിയെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കയാൽ, സൃഷ്ടിയുടെ സംക്ഷിപ്ത രൂപമാണ് ഒന്നാം അദ്ധ്യായത്തിലുള്ളതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? രണ്ടദ്ധ്യായവും ചേർത്ത് പരിശോധിക്കുമ്പോഴല്ലേ മനുഷ്യനെ എപ്രകാരമാണ് ദൈവം സൃഷ്ടിച്ചതെന്ന് മനസ്സിലാകുകയുള്ളു. അല്ലെങ്കിൽ, അടുത്ത അദ്ധ്യായത്തിൽ ദൈവം സൃഷ്ടിക്കുന്നത് വേറെ വല്ലവരെയുമാണെന്ന് പറയുമോ?

ഒന്നാം അദ്ധ്യായത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നും അധികാരം നല്കി അനുഗ്രഹിച്ചുവെന്നുമല്ലാതെ, എപ്രകാരമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. അത് അടുത്ത അദ്ധ്യായത്തിലാണ്. വാക്യം ഏഴ്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). ദൈവം നിലത്തെ പൊടികൊണ്ട് ആദാമിനെ മാത്രമാണ് ആദ്യം സൃഷ്ടിച്ചതെന്ന് ഈ വാക്യം തെളിവുനല്കുന്നു. ആദാമിനെയെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പുതിയനിയമത്തിലും തെളിവുണ്ട്: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1തിമൊ, 2:13. ഒ.നോ: 1കൊരി, 15:45). അല്ലാതെ, ആദാമിനെയും ഹവ്വയെയും ഒരുമിച്ചല്ല ദൈവം സൃഷ്ടിച്ചത്.  

അടുത്തവാക്യം: “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പ, 2:8). തോട്ടമുണ്ടാക്കി മനുഷ്യനെ അവിടെ കൊണ്ടുപോയി ആക്കിയെന്നല്ലാതെ, എന്തിനാണവിടെ ആക്കിയതെന്നു പറയാതെ, അടുത്ത ആറ് വാക്യങ്ങളിൽ ഏദെൻ തോട്ടത്തെക്കുറിച്ചാണ് വർണ്ണിക്കുന്നത്. എട്ടാം വാക്യം മാത്രം ഒരാൾ വായിച്ചിട്ട് തനിക്ക് തോന്നിയപോലെ എന്തെങ്കിലും വ്യാഖ്യാനിച്ചുണ്ടാക്കിയാൽ ശരിയാകുമോ? അതുപോലെയാണ് ചിലർ ഒന്നോരണ്ടോ വാക്യം വായിച്ചിട്ട് ആദാമിനെയും ഹവ്വയെയും സയാമീസ് ഇരട്ടകളെപ്പോലെയോ മറ്റൊ സൃഷ്ടിച്ചുവെന്ന് മനസ്സിലാക്കുന്നത്. എന്തിനാണവനെ തോട്ടത്തിൽ ആക്കിയതെന്ന് അറിയണമെങ്കിൽ കുറച്ച് വാക്യങ്ങൾ കഴിഞ്ഞ് എഴുതിയിട്ടുണ്ട്. പതിനഞ്ചാം വാക്യം: “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.” (ഉല്പ, 2:15). തോട്ടത്തിൽ ആക്കിയതിൻ്റെ കാരണമിതാണ്. അവനെ സൃഷ്ടിക്കുമ്പോഴും തോട്ടം കാപ്പാനും വേല ചെയ്യാനും ഏല്പിക്കുമ്പോഴും അവൻ ഏകനാണെന്നോർക്കണം. അടുത്ത രണ്ട് വാക്യങ്ങൾ ദൈവം അവന് കൊടുത്ത കല്പനയാണ്. (1:16,17). ദൈവം ആദാമിന് കല്പന കൊടുക്കുമ്പോഴും ഹവ്വ ഇല്ലായിരുന്നു. സയാമീസ് ഇരട്ടവാദം പറയുന്നവരൊക്കെ ഏത് ബൈബിളാണ് വായിക്കുന്നതെന്നറിയില്ല.

പതിനെട്ടാം വാക്യം: “അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 2:18). ഈ വാക്യം ശ്രദ്ധിക്കുക: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല.” ദൈവത്തിൻ്റെ ഈ വാക്ക് ഏകശരീരവാദികളുടെ കരണം നോക്കിയുള്ള അടിയല്ലേ? അടുത്തഭാഗം: “അവനൊരു തുണ ഉണ്ടാക്കിക്കൊടുക്കും.” തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്, ഹവ്വയെ അതുവരെയും  സൃഷ്ടിച്ചിട്ടില്ല. അടുത്ത രണ്ട് വാക്യങ്ങളിൽ ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ആദാം പേരിടുന്നു. തുടർന്നാണ് ഹവ്വയെ സൃഷ്ടിക്കുന്ന പ്രക്രിയ ദൈവം ആരംഭിക്കുന്നത്: “ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.” (ഉല്പ, 2:21). ആദാമിൻ്റെ വാരിയെല്ലുകളിൽ ഒരെണ്ണം എടുത്തിട്ടാണ് ഹവ്വയെ സൃഷ്ടിക്കുന്നത്. ആദാമിൽ നിന്നാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടതെന്ന് പുതിയനിയമവും പറയുന്നു. (1കൊരി, 11:8). സയാമീസ് വാദികളുടെ ബൈബിളിൽ ഈ വാക്യങ്ങളൊന്നും ഇല്ലേ ആവോ?

അടുത്തവാക്യം: “യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.” (ഉല്പ, 2:22). അവിടെന്താണ് പറയുന്നത്: ദൈവം അവരെ ഒരുമിച്ചു സൃഷ്ടിച്ചശേഷം വേർപെടുത്തിയെന്നാണോ പറയുന്നത്? അല്ല. എവിടെയോവെച്ച് സൃഷ്ടിച്ചശേഷം ആദാമിൻ്റെ അടുക്കൽ കൊണ്ടുവന്നു എന്നാണ് പറയുന്നത്. അടുത്തവാക്യം: “അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.” (ഉല്പ, 2:23). ആദാമിനെ സൃഷ്ടിച്ച് വളരെ സമയം കഴിഞ്ഞിട്ട് അവൻ്റെതന്നെ ഒരു വാരിയെല്ലിൽ ഒരെണ്ണമെടുത്ത് ഹവ്വയെ സൃഷ്ടിച്ചാണ് അവൻ്റെയടുക്കൽ കൊണ്ടുവരുന്നത്. ഹവ്വയെനോക്കി ആദാം പറയുന്ന കാര്യമാണ് ക്രിസ്തുവിനെയും സഭയെയും കുറിച്ച് പൗലൊസ് പറയുന്നത്. (എഫെ, 5:30. കെ.ജെ.വി.യിൽ നോക്കുക). ഭൂമിയിലെ സകല ജീവികൾക്കും പേരിട്ട ആദാം തന്നെയാണ് ഹവ്വയെ നാരി (സ്ത്രീ) എന്ന് വിളിക്കുന്നത്. മേല്പറഞ്ഞ സൃഷ്ടിവിവരങ്ങളിൽ ഒരിടത്തും ആദാമിനെയും ഹവ്വയെയും ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് സൂചനപോലുമില്ലെന്ന് മാത്രമല്ല; വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത ശരീരങ്ങളിലാണ് അവരെ സൃഷ്ടിച്ചതെന്ന് ഏറ്റവും വ്യക്തമാണ്.

അടുത്തവാക്യം: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). ഈ വാക്യവും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്: “അവർ ഏകദേഹമായിത്തീരും” എന്നത്, അവർ അക്ഷരാർത്ഥത്തിൽ ഒരു ശരീരമായി തീരുമെന്നാണോ? അല്ല. പിന്നെന്താണ്? അവിടെ ആദാമിനെയും ഹവ്വയെയും കുറിച്ച് മാത്രമല്ല ദൈവമത് പറയുന്നത്. വാക്യത്തിൻ്റെ ആദ്യഭാഗം: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും.” ഈ ഭാഗം ആദാമിനെ കുറിച്ച് മാത്രമാണെങ്കിൽ, ആദാമിന് ഒരമ്മ ഇല്ലാത്തതിനാൽ അമ്മയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? അപ്പോൾ എന്താണ് അവിടുത്തെ വിഷയം: സന്താനപുഷ്ടിയുള്ളവരായി ഭൂമിയിലൊക്കെയും പെരുകാൻ മനുഷ്യനെ അനുഗ്രഹിച്ച ദൈവം, തൻ്റെ പ്രതിനിധികളായിരുന്ന് ലൈംഗിക ബന്ധത്തിലൂടെ സൃഷ്ടികർമ്മം നടത്താൻ നിയമിച്ചിരിക്കുന്ന വ്യവസ്ഥയായ വിവാഹത്തെക്കുറിച്ച് അഥവാ ദാമ്പത്യജീവിതത്തെ കുറിച്ചാണ് അവിടെ പറയുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യർക്കും ബാധകമയ കാര്യമാണ് ദൈവം പറയുന്നത്. ക്രിസ്തുവും ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു. (മത്താ, 19:4-6). “ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ” എന്നു യേശുവിനെ പരീക്ഷിച്ചു ചോദിച്ച പരീശന്മാരോടാണ് യേശുവത് പറയുന്നത്. “ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.” ക്രിസ്തു പറയുന്നു: ഇരുവരും ഒരു ദേഹമായി തീരും; അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; അവരെ വേർപിരിക്കരുതു. യഥാർത്ഥത്തിൽ ഭർത്താവും ഭാര്യയും ഒരു ദേഹമായിത്തീരും; ഓപ്പറേഷൻ ചെയ്ത് അവരെ വേർപിരിക്കരുതെന്നാണോ പറയുന്നത്? അല്ല. വിവാഹം കഴിക്കുമ്പോൾ ദാമ്പത്യമെന്ന വ്യവസ്ഥയിൽ അവർ ഒന്നാകുന്നതിനെയാണ്, ഒരു ദേഹമാകും എന്നു പറയുന്നത്. ഈ ക്രമീകരണം ദൈവം ചെയ്തതാകയാൽ മനുഷ്യർ വിവാഹമോചനത്താൽ അവരെ വേർപിരിക്കുരുതെന്നാണ് പറയുന്നത്. അപ്പോൾ ദൈവം എങ്ങനെയാണ് ആദാമിനെയും ഹവ്വയെയും ഒരു ശരീരമാക്കി യോജിപ്പിച്ചതെന്ന് മനസ്സിലായില്ലേ? ഇങ്ങനെയൊക്കെ ബൈബിൾ വ്യാഖ്യാനിക്കുകയും പഠിക്കുക്കുകയും ചെയ്യുന്നവർ ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നതിൽ യാതൊരതിശയവുമില്ല.

അടുത്തൊരു വാക്യം: “ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.” (ഉല്പ, 5:1). “അവർക്ക് ആദാമെന്ന് പേരിട്ടു” എന്ന് പറഞ്ഞിരിക്കയാൽ, അവർ ഒരു ശരീരത്തിലായിരുന്നു എന്നാണവർ കരുതുന്നത്. പാപം ചെയ്തശേഷം ആദാം തന്നെ സ്ത്രീക്ക് ഹവ്വ എന്നു പേരിടുന്നതായി കാണാം: “മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.” (ഉല്പ, 3:20). പിന്നെയും, അവർക്ക് ‘ആദാമെന്ന് പേരിട്ടു’ എന്നു പറഞ്ഞിരിക്കുന്നതെന്താണ്? ആദാം എന്ന പദം ബൈബിളിൽ 560-ലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സംജ്ഞാനാമമായും (വ്യക്തിയുടെ പേര്) സാമാന്യനാമമായും (മനുഷ്യൻ, മനുഷ്യവർഗ്ഗം) എന്നീ ആശയങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. മനുഷ്യൻ എന്ന സാമാന്യ അർത്ഥത്തിലാണ് അധികം പ്രയോഗിച്ചിരിക്കുന്നത്. ആദാം എന്ന പദത്തിന് ചെമ്മണ്ണിൽനിന്ന് എടുക്കപ്പെട്ടവൻ എന്നാണർത്ഥം. ദൈവം മനുഷ്യനെ ഉണ്ടാക്കാൻ തീരുമാനിക്കുന്ന ആദ്യവാക്യം ഉല്പത്തി 1:26 ആണ്: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ഈ വാക്യത്തിലെ മനുഷ്യൻ എബ്രായയിൽ ആദാമാണ്. ആദാം ഹവ്വയ്ക്ക് പേരിട്ടു എന്നല്ലാതെ, ദൈവം മനുഷ്യന് ആദാമെന്ന് പേരിട്ടതായും, ആദാമേ എന്ന് വിളിച്ചതായും കാണുന്നില്ല. എബ്രായയിൽ ആദാമെന്നത് മനുഷ്യനെയും മനുഷ്യവർഗ്ഗത്തെയും കുറിക്കുന്ന ഒരു പൊതുനാമമായതിനാലാണ് ഉല്പത്തി 5:1-ൽ അവർക്ക് ആദാമെന്ന് പേരിട്ടുവെന്ന് പറയുന്നത്. അല്ലാതെ, അവർ രണ്ടുപേരും ഒരു ശരീരത്തിൽ ആയതുകൊണ്ടല്ല. അങ്ങനെയല്ലെന്ന് പഴയപുതിയനിയമങ്ങൾ തെളിവായിട്ട് പറഞ്ഞിട്ടുണ്ടല്ലോ?

ചില ചോദ്യങ്ങൾ: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1തിമൊ, 2:13). ആദാമിനെ ആദ്യം സൃഷ്ടിച്ചു, പിന്നെയാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറഞ്ഞിരിക്കെ, അവരെ ഒരുമിച്ചാണ് സൃഷ്ടിച്ചതെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്?

“അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു.” (ഉല്പ, 4:1). ഒരു ശരീരത്തിൽ ഇരുന്നുകൊണ്ട് ആദാമിന് ഹവ്വയെ എങ്ങനെ പരിഗ്രഹിക്കാൻ കഴിയും?

അവർ ഒരു ശരീരത്തിലാണെങ്കിൽ, അവർക്ക് മക്കളെങ്ങനെ ഉണ്ടായി? (ഉല്പ, 4:1,2). പാപം ചെയ്തശേഷമാണ് മക്കളുണ്ടാകുന്നത്; പ്രകൃത്യാതീതമായാണോ മക്കളുണ്ടായത്?

“ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.” (1തിമൊ, 2:14). അവർ ഒരു ശരീരത്തിൽ ആയിരുന്നെങ്കിൽ ഹവ്വ മാത്രമെങ്ങനെ വഞ്ചിക്കപ്പെട്ടു? ഈ ചോദ്യങ്ങൾക്കൊന്നും ഏകശരീരവാദികൾക്ക് ഉത്തരമില്ല.

കുറിപ്പ്: പ്രധാനമായും ത്രിത്വവിശ്വാസികളാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ദൈവം ത്രിത്വമാണെന്ന് സ്ഥാപിക്കാനാണ് ഏകശരീരവാദം ഇവർ മുന്നോട്ടുവെക്കുന്നത്. പലർ പറഞ്ഞ് ഇത് കേട്ടിട്ടുണ്ടെങ്കിലും, ഒടുവിലായി ഇത് കേൾക്കുന്നത് കഴിഞ്ഞദിവസം ഒരു സഹോദരനുമായി ഫെയ്സ്ബുക്കിൽ സംവദിക്കുമ്പോൾ, ദൈവത്തിൻ്റെ ത്രിത്വം സ്ഥാപിക്കാൻ അദ്ദേഹം ഇത് പറയുമ്പോഴാണ്. മൂന്ന് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്: 1. ദൈവം ആദാമിനെയും ഹവ്വയെയും ആണും പെണ്ണുമായി ഒരു ശരീരത്തിൽ സൃഷ്ടിച്ചു. 2. രണ്ട് വ്യക്തിത്വങ്ങളും ഒരു ആളത്വവും അവർക്ക് ഉണ്ടായിരുന്നു. 3. ദൈവം അവരെ വേർപിരിക്കുകയും പിന്നെയും ഒന്നാക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് കമൻ്റിൻ്റെ SS താഴെ ചേർക്കുന്നു:👇

“ആദാമിനും ഹവ്വയ്ക്കുകൂടി രണ്ട് വ്യക്തിത്വങ്ങളും ഒരു ആളത്വവും ഉണ്ടായിരുന്നു” എന്ന് പറയുന്നത് ഏതർത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ആളത്വം എന്താണെന്ന് ചോദിച്ചിട്ട് പറഞ്ഞാൾക്കുപോലും അതറിയില്ല. ത്രിത്വവിശ്വാസികളുടെ കാര്യം വളരെ രസകരമാണ്. ത്രിത്വത്തിന് ബൈബിളിൽ യാതൊരു തെളിവുമില്ല. നിഖ്യാസുന്നഹദോസു മുതൽ 1,700 വർഷമായി ത്രിത്വമെന്ന ബൈബിൾ വിരുദ്ധ ഉപദേശം ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചു കയറ്റിയിട്ടിട്ട്. (2കൊരി, 11:3). ഇന്നുവരെയും ത്രിത്വത്തിന് ഏകീകൃതമായ ഒരു നിർവ്വചനം ഉണ്ടാക്കാൻപോലും അതിൻ്റെ വക്താക്കൾക്ക് കഴിഞ്ഞിട്ടില്ല എന്നത്, ഈ ഉപദേശത്തിന് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്നതിൻ്റെ തെളിവാണ്. ത്രിത്വമെന്താണെന്ന് നൂറുപേരോട് ചോദിച്ചാൽ നൂറുത്തരമായിരിക്കും കിട്ടുക. ഉദാഹരണം താഴെ:👇

ഫെയ്സ്ബുക്കിൽ എന്നോട് സംവദിച്ചവർ വിശ്വസിക്കുന്ന വിവിധ ത്രിത്വനിർവ്വചനങ്ങളിൽ ചിലതാണ് താഴെക്കാണുന്നത്:

  1. മൂന്ന് യഹോവ
  2. മൂന്ന് വ്യക്തികൾ
  3. മൂന്നു ശക്തികൾ
  4. മൂന്ന് ദൈവങ്ങൾ
  5. മൂന്ന് ആത്മാക്കൾ
  6. മൂന്ന് വ്യക്തിത്വങ്ങൾ
  7. മൂന്ന് വ്യക്തിത്വം ഒരു വ്യക്തി
  8. മൂന്ന് വ്യക്തിത്വം ഒരു ആളത്വം
  9. മൂന്ന് ആത്മാക്കൾ ഒരു വ്യക്തി
  10. ഏകദൈവം മൂന്നു ഘടകങ്ങൾ
  11. മൂന്ന് ആളത്വങ്ങളിൽ ഏക ആത്മാവ്
  12. പിതാവും പുത്രനും മൽക്കീസേദെക്കും
  13. മൂന്ന് വ്യക്തിത്വങ്ങൾ ചേർന്ന ഏകദൈവം
  14. ഏകദൈവത്തിൽ ഒരേ തത്വമുള്ള മൂന്നുപേർ
  15. ദൈവം ഒരു വ്യക്തി മൂന്നു ആളുകൾ അഥവാ മുഖങ്ങൾ.

ത്രിത്വദൈവത്തിന് മൂന്ന് വ്യക്തിത്വവും ഒരു ആളത്വവുമാണെന്നാണ് പുള്ളി പറഞ്ഞത്. അത് സ്ഥാപിക്കുവാൻ വേണ്ടിയാണ് ആദാമിൻ്റെ ഉദാഹരണം കൊണ്ടുവന്നത്. ആളത്തമെന്ന പദം നിഘണ്ടുവിൽപ്പോലും ഇല്ലാത്തതാണ്. ആ പദത്തിൻ്റെ അർത്ഥമെന്താണെന്ന് ചോദിച്ചാൽ, ചിലർ വ്യക്തിയാണെന്ന് പറയും, ചിലർ വ്യക്തിത്വമാണെന്ന് പറയും, ചിലർ ഭാവമാണെന്ന് പറയും, ചിലർ പദവിയാണെന്ന് പറയും, ഒന്നും പറ്റിയില്ലെങ്കിൽ മർമ്മമാണെന്നും ആത്മാവ് വെളിപ്പെടുത്താതെ അത് ഗ്രഹിക്കാൻ കഴിയില്ലെന്നും പറഞ്ഞുകളയും. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതുപോലെയാണ് പലരുടെയും ത്രിത്വനിർവ്വചനം. 

ആളത്വത്തെ വ്യക്തിത്വമായി മനസ്സിലാക്കിയാൽ ദൈവത്തിന് നാല് Personality ഉണ്ടെന്ന് പറയേണ്ടിവരും. ഇനി, ആളത്വത്തെ വ്യക്തിയായി മനസ്സിലാക്കിയാൽ, ഒരു വ്യക്തിയും (Person) മൂന്ന് വ്യക്തിത്വവും (Personality) ആയി. ഒരു വ്യക്തിയാണുള്ളത്; പിതാവ് പുത്രൻ പരിശുദ്ധാത്മാവിൽ ആരാണാ വ്യക്തി? വ്യക്തിയിലുള്ള സവിശേഷ ഗുണത്തെയാണ് വ്യക്തിത്വം (Personality) എന്ന് പറയുന്നത്. പിതാവ് വ്യക്തിയല്ലെന്ന് ആർക്കും പറയാൻ പറ്റില്ല. അപ്പോൾ, പുത്രനും പരിശുദ്ധാത്മാവും വ്യക്തിയല്ലെന്നുവരും. പുത്രൻ വ്യക്തിയല്ലാതെ വ്യക്തിത്വം മാത്രമുള്ളവനായിട്ടാണോ ഭൂമിയിൽ വന്നത്? വ്യക്തിയെക്കൂടാതെ എങ്ങനെ വ്യക്തിത്വം ഉണ്ടാകും? യേശുക്രിസ്തു ചരിത്രപുരുഷനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്; വ്യക്തിയല്ലാത്ത വ്യക്തിത്വം മാത്രമുള്ള ഒരു ചരിത്രപുരുഷൻ ഉണ്ടാകുക സാദ്ധ്യമോ? അപ്പൊസ്തലന്മാരും അക്കാലത്തെ ജനങ്ങളും വ്യക്തിയല്ലാത്ത യേശുവിനെ കണ്ടതും, അവൻ കഷ്ടം സഹിച്ചതും, ക്രൂശിക്കപ്പെട്ടതും ഒരു മായയോ നാടകമോ വല്ലതുമായിട്ടാന്നോ? ഇക്കൂട്ടർ ബൈബിൾ വിരുദ്ധ ഉപദേശമായ ത്രിത്വം വിശ്വസിച്ചതിനു ശേഷമാണോ ഇതുപോലെ ബോധമില്ലാതായത്; അതോ, ബോധമില്ലാത്തവർക്ക് മാത്രമേ ത്രിത്വം വിശ്വസിക്കാൻ കഴിയുകയുള്ളോ എന്ന കാര്യത്തിലേ ഇനി സംശയമുള്ളു. 

ഒടുവിൽ അദ്ദേഹം പറഞ്ഞത്: “ദൈവം അവരെ വേർപിരിക്കുകയും പിന്നെയും ഒന്നാക്കുകയും ചെയ്തു.” ഇങ്ങനെയോരു കാര്യമേ ബൈബിളിൽ ഇല്ല. പിരിക്കാൻ അവർ ഒരു ശരീരത്തിലല്ലായിരുന്നു; പിരിച്ചുവെങ്കിൽ വീണ്ടും ഒന്നാക്കിയതെന്തിനാണ്? ഒന്നെങ്കിൽ കഞ്ചാവടിച്ചിട്ട് ബൈബിൾ വായിച്ചതായിരിക്കും; അല്ലെങ്കിൽ ആരെങ്കിലും ഇവരെ പറഞ്ഞ് പറ്റിച്ചതായിരിക്കും; എനിക്കറിയില്ല. ഒരുകാര്യം എനിക്ക് മനസ്സിലായി: ബൈബിളിലില്ലാത്ത ത്രിത്വം സ്ഥാപിക്കാൻ ബൈബിൾ വിരുദ്ധമായി ഏതറ്റംവരെയും ഇക്കൂട്ടർ പോകും. ഏകദൈവത്തെ ത്രിത്വമാക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ ഓരോരോ തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. കൂടുതലൊന്നും പറയുന്നില്ല.

ട്രിനിറ്റി നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഉപദേശം: ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശത്തെ സംബന്ധിച്ച യഥാർത്ഥ വസ്തുത എന്താണെന്ന് നിങ്ങളുടെ Systematic theology പറഞ്ഞുതരും: “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വംവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” (ദൈവം–ത്രിയേകത്വം, പേജ്, 147).

“സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.” രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ, ഉണ്ടാക്കുവാൻ അഥവാ മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരുപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?

അടുത്തഭാഗം: “പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” സഭയിൽ അഥവാ ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ സുന്നഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു സ്ഫടികസ്ഫുടം തെളിയുന്നു. അതായത്, യഹോവയായ ദൈവമോ, പഴയനിയമഭക്തന്മാരോ, ക്രിസ്തുവോ, അപ്പൊസ്തലന്മാരോ അങ്ങനെയൊരു ഉപദേശം പഠിപ്പിച്ചിട്ടില്ല.

ബൈബിളിലോ ട്രിനിറ്റിക്ക് തെളിവില്ല; ചരിത്രത്തിലെങ്കിലും തെളിവുണ്ടാക്കാമെന്ന് നിങ്ങൾ കരുതി; പക്ഷെ, അത് പാളി. നിങ്ങളുടെ ദൈവശാസ്ത്രത്തെ നിങ്ങൾക്ക് തള്ളിപ്പറയാൻ പറ്റില്ല. ത്രിയേകത്വമെന്ന പ്രയോഗവും സാരാംശത്തിൽ ഏകനും മൂന്നാളുകളും (One ousia, three hypostasis) അഥവാ ട്രിനിറ്റി ദൈവശാസ്ത്രത്തിലല്ലാതെ ബൈബിളിലുള്ളതല്ല. ത്രിയേകത്വം, ആളത്വം, സാരാംശത്തിൽ ഏകൻ എന്നീ പ്രയോഗങ്ങളാകട്ടെ, നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. അതായത്, ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രമില്ലെങ്കിൽ ത്രിയേകത്വമെന്ന ഉപദേശവുമില്ല. അതിനാൽ ദൈവശാസ്ത്രത്തെ തള്ളിയാൽ ട്രിനിറ്റിയെന്ന ഉപദേശവും നിങ്ങൾക്ക് തള്ളേണ്ടിവരും. ഇനിയെന്തുചെയ്യും? 🤔🤔🤔

ദൈവപുത്രനായ ക്രിസ്തു ദൈവമാണോ❓

☛ താൻ ദൈവമാണെന്ന് ദൈവപുത്രനായ യേശുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ടവർക്കോ അറിയില്ലായിരുന്നു. ➟യേശു ദൈവമാണെന്ന് പിതാവായ യഹോവയ്ക്കോ, ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശയ്ക്കോ, പഴയനിയമത്തിലെ മറ്റു മശീഹമാർക്കോ, ഭക്തന്മാർക്കോ അറിയില്ലായിരുന്നു. ➟സത്യത്തിന് സാക്ഷിനില്ക്കാൻ ജനിച്ച, ➟അതിനായി ലോകത്തിലേക്കുന്ന, ➟സത്യദൈവവും നിത്യജീവനുമായ പിതാവായ ഏകദൈവത്തെ അറിയാൻ വിവേകംതന്ന, ➟പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടുമായ മനുഷ്യനായ ക്രിസ്തുയേശുവിനെ, ➟സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാക്കിയത് എ.ഡി. 325-ൽ നിഖ്യായിൽ കൂടിയ സുനഹദോസാണ്: (യോഹ, 18:37; 1യോഹ, 5:20; യോഹ, 14:6; 1തിമൊ, 2:6; 1തിമൊ, 3:16). ➟പിതാവായ സത്യേകദൈവത്തെക്കുറിച്ച് (Father, the only true God) പഠിപ്പിച്ചവനും, ➟പിതാവിനെ വെളിപ്പെടുത്തിയവനുമായ മനുഷ്യനായ ക്രിസ്തുവിനെ ദൈവമാക്കി ➟ബഹുദൈവത്തിൽ വിശ്വസിച്ച് നാശത്തിലേക്ക് ചരിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും: (യോഹ, 17:3; യോഹ, 1:18; യോഹ, 8:40). ➟ബൈബിളിൻ്റെ മൂലഗ്രന്ഥത്തിലോ, മദ്ധ്യയുഗത്തിലെ കയ്യെഴുത്തുപ്രതികളിലോ, പ്രൊട്ടസ്റ്റൻ്റ് നവോത്ഥാനകാലത്തിലെ പരിഭാഷകളിലോ ദൈവപുത്രനായ യേശു ദൈവം ആണെന്ന വാക്യം ഇല്ലായിരുന്നു. ➟നിഖ്യായിലെ അവിശ്വാസപ്രമാണത്തിൻ്റെ ചുവുടുപിടിച്ച് ആധുനിക പരിഭാഷകൾ ചില വചനത്തെ കോട്ടിമാട്ടിയും മറ്റുചില വാക്യങ്ങൾ ദുർവ്യാഖ്യാനം ചെയ്തുമാണ് ദൈവപുത്രനെ ദൈവമാക്കുന്നത്. ➟[കാണുക: സർവ്വത്തിന്നും മീതെ ദൈവം ആരാണ്?, തീത്തൊസിലെ മഹാദൈവം ആരാണ്?, സത്യദൈവവും നിത്യജീവനും ആരാണ്?] ➟വചനത്തെളിവുകൾ താഴെയുണ്ട്:

ഞാൻ ഒരുത്തൻ മാത്രം ദൈവം
യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ➟ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ➟ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), ➟എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), ➟എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ➟ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ➨സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22). ➟ക്രിസ്തു തന്നോട് സമനായ ദൈവമായിരുന്നെങ്കിൽ, ഞാൻ ഒരുത്തൻ മാത്രമാണ് ദൈവമന്നും ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും യഹോവ പറയുമായിരുന്നോ? 
സ്ത്രീയുടെ സന്തതി (The seed of the woman) എന്ന് പറഞ്ഞുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിനെ ആദ്യം പരിചയപ്പെടുത്തുന്നത് ദൈവമാണ്: (ഉല്പ, 3:15). ➟അടുത്തതായി പറയുന്നത്: മോശെയെപ്പോലെ ഒരു പ്രവാചകൻ (A prophet like unto Moses) എന്നാണ്: (ആവ, 18:18-9 ⁃⁃ പ്രവൃ, 3:22-23). ➟ക്രിസ്തു തനിക്ക് സമനായ ദൈവമായിരുന്നെങ്കിൽ, സ്ത്രീയുടെ സന്തതിയെന്നും മനുഷ്യനായ മോശെപ്പോലെ ഒരു പ്രവാചകനാണെന്നും പറഞ്ഞുകൊണ്ട്, യഹോവ അവനെ തരംതാഴ്ത്തുമായിരുന്നോ? ➨[കാണുക: യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം]

സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം
ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ. (പുറ, 8:10), ➟യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), ➟യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (ആവ, 6:4), ➟യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), ➟ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ⁃⁃ ആവ, 3:24). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, യഹോവയെപ്പോലെ മറ്റൊരുത്തനുമില്ലെന്നും സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനായിരുന്ന മോശെ പറയുമായിരുന്നോ?
☛ “എന്നെപ്പോലെ ഒരു പ്രവചകൻ” (A prophet like unto me) എന്നാണ് ക്രിസ്തുവിനെക്കുറിച്ച് മോശെ പ്രവചിച്ചത്: (ആവ, 18:15 ⁃⁃ പ്രവൃ, 7:37). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകൻ എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനായ മോശെ അവനെ 𝗗𝗲𝗴𝗿𝗮𝗱𝗲 ചെയ്യുമായിരുന്നോ? ➟[കാണുക: ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം]

യഹോവ ഒരുത്തൻ മാത്രം ദൈവം   
യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (2രാജാ, 19:15). ➟യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), ➟യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), ➟യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല (1ദിന, 17:20), ➟യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10), ➟യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), ➟യഹോവയോടു സദൃശൻ ആരുമില്ല (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. ➟ക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രം (𝐀𝐥𝐨𝐧𝐞) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവമെന്നും, അവനല്ലാതെ മറ്റൊരുത്തനുമില്ലെന്നും, അവനോട് സമനായും സദൃശനായും ആരുമില്ലെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുമായിരുന്നോ? ➟[കാണുക: പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം]

പിതാവ് മാത്രം ദൈവം
യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (The Lord our God is one Lord) എന്നാണ് ക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ചത്: (ആവ, 6-4 ⁃⁃മർക്കൊ, 12:29). ➟അല്ലാതെ, ഞാൻ ദൈവമാണെന്നോ, ഞങ്ങൾ ദൈവമാണെന്നോ അല്ല പഠിപ്പിച്ചത്. ➟ക്രിസ്തുവിൻ്റെ വാക്കുകേട്ട ശാസ്ത്രി പറഞ്ഞത്: ➟ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല (Master, thou hast said the truth: for there is one God; and there is none other but he) എന്നാണ്: (മർക്കൊ, 12:32). ➟ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം (പിതാവ്) ഏകനേയുള്ളൂ (there is one God) എന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല (there is none other but he) അഥവാ, യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്ന് അവൻ (𝐡𝐞) എന്ന പ്രഥമപുരുഷ (3rd Person) ഏകവചന സർവ്വനാമത്തിൽ ഖണ്ഡിതമായാണ് പറയുന്നത്. ➟അതുകേട്ട യേശുവിൻ്റെ മറുപടി അതിലും ശ്രദ്ധേയമാണ്: ➟നീ ദൈവരാജ്യത്തോടു അകന്നവനല്ല. (മർക്കൊ, 12:34). ➟ദൈവം ത്രിത്വമാണെങ്കിലോ, താൻ ദൈവമാണെങ്കിലോ യഹോവയാണ് നമ്മുടെ ഏകദൈവമെന്ന് യേശു മുഖ്യകല്പനയായി പഠിപ്പിക്കുമായിരുന്നോ? ➟യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്ന് പറഞ്ഞ ശസ്ത്രിയെ പ്രശംസിക്കുമായിരുന്നോ?

☛ പിതാവാണ്, ഏകദൈവം ⁃⁃ The only God (Joh, 5:44), ➟പിതാവാണ്. ഏകസത്യദൈവം ⁃⁃ The only true God (Joh, 17:3), ➟ദൈവമായ കർത്താവിനെ (യഹോവ) മാത്രം (only) ആരാധിക്കണം (മത്താ, 4:10;ലൂക്കൊ, 4:8), ➟എൻ്റെ പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നതു (മത്താ, 24:36) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟മേല്പറഞ്ഞ അഞ്ച് (4+1) വാക്യങ്ങളിലും ഒരേയൊരു, മാത്രം (only) എന്നൊക്കെ അർത്ഥമുള്ള 𝗠𝗼𝗻𝗼𝘀 എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം/ഒരുത്തൻ മാത്രം ദൈവം (The only one God) എന്നാണ്. ➟ദൈവം ഒരുത്തൻ മാത്രമാണെന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പുത്രൻ പഠിപ്പിച്ചാൽ, ദൈവം  ത്രിത്വമല്ലെന്നാണ് അർത്ഥം. ➟അടുത്തത്, 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നുപറഞ്ഞാൽ, പിതാവ് സത്യദൈവം എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നാണ്. ➟പിതാവ് മാത്രമാണ് (only) സത്യദൈവം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റൊരുത്തനും സത്യദൈവം അല്ലെന്നാണർത്ഥം. ➟മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39 ⁃⁃ ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟ദൈവമായ കർത്താവിനെ (പിതാവിനെ) മാത്രം (only) ആരാധിക്കണം എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. ➟എൻ്റെ പിതാവ് മാത്രമാണ് (𝐨𝐧𝐥𝐲) സകലവും അറിയുന്നതു എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പുത്രൻ പഠിപ്പിച്ചാൽ, പിതാവല്ലാതെ താനും മറ്റൊരുത്തനും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ➟താനും ദൈവമായിരുന്നെങ്കിൽ, പിതാവ് മാത്രം ദൈവം, അവൻ മാത്രം സത്യദൈവം, അവനെ മാത്രം ആരാധിക്കണം, അവൻ മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ 𝗠𝗼𝗻𝗼𝘀 കൊണ്ട് യേശു പഠിപ്പിക്കുമായിരുന്നോ?

എന്റെ പിതാവു എല്ലാവരിലും വലിയവൻ(യോഹ, 10:29),പിതാവ് എന്നെക്കാൾ വലിയവൻ (യോഹ, 14:28), ➟പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19; യോഹ, 5:30), ➟ഞാൻ മനുഷ്യനാണ് (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34), ➟പിതാവ് എന്റെ ദൈവമാണ് (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:34) എന്നൊക്കെയാണ് ദൈവപുത്രൻ പഠിപ്പിച്ചത്. ➟താനും ദൈവമായിരുന്നെങ്കിൽ, പിതാവ് എന്നെക്കാൾ വലിയവനാണെന്നും താൻ മനുഷ്യനാണെന്നും എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പിതാവ് തൻ്റെ ദൈവമാണെന്നും യേശു പഠിപ്പിക്കുമായിരുന്നോ? ➟യേശുവിനെ വചനവിരുദ്ധമായി ദൈവം ആക്കിയാലും അവൻ സത്യദൈവം ആകില്ല. ➟മോശെയെപ്പോലെ ഒരു മനുഷ്യദൈവമേ ആകയുള്ളു: (പുറ, 4:16;പുറ, 7:1). ➟[കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

ദൈവം ഒരുത്തൻ മാത്രം
ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന ഒരുവനായ ദൈവം (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ➟ഈ വേദഭാഗത്ത്, ദൈവം ഒരുവൻ എന്നത് ഗ്രീക്കിൽ മോണോസ് ഹോ തെയോസ് (Monos ho Theos) ആണ്. ➟𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ദൈവം ഒരുവൻ എന്നല്ല; ദൈവം ഒരുത്തൻ മാത്രം (The only God) എന്നാണ്. ➟ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ➟ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. ➟യേശു ദൈവമായിരുന്നെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നോ? ➟[കാണുക: ക്രിസ്തു നല്കിയ പാപമോചനം]

പിതാവായ ഏകദൈവമേ നമുക്കുള്ളൂ:
ആകാശത്തിലോ (𝐇𝐞𝐚𝐯𝐞𝐧) ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ (𝐭𝐡𝐨𝐬𝐞 𝐰𝐡𝐨 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ ദൈവങ്ങൾ (gods) എന്നു വിളിക്കപ്പെടുന്നവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു എന്നാണ് പൗലൊസ് പറയുന്നത്. ➟പിതാവായ ഏക ദൈവമേ നമുക്കുള്ളു (for us there is one God, the Father) എന്ന് പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, പിതാവായ ഏക ദൈവമേ നമുക്കുള്ളു എന്ന പ്രയോഗം അബദ്ധമാണ്. ➟അടുത്തവാക്യം: എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (one God and Father of all) എന്നാണ് പറയുന്നത്. ➟മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പഠിപ്പിക്കുമ്പോൻ, ദൈവപുത്രൻ എങ്ങനെയാണ് ദൈവം ആകുന്നത്? ➟ദൈവപുത്രനും ദൈവമായിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും ദൈവവും പിതാവും ഒരുവനാണെന്നും യേശു മനഷ്യനാണെന്നും പൗലൊസ് പറയുമായിരുന്നോ? ➟പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും വാക്കുകൾ വിശ്വസിച്ചില്ലെങ്കിലും, യഹോവയായ ഏകദൈവത്തെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും വിശ്വസിക്കാത്തവർ എങ്ങനെ രക്ഷപ്രാപിക്കും? ➟[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, പിതാവ് മാത്രം സത്യദൈവം]

എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും
☛ ക്രൂശിൽ കിടന്നുകൊണ്ട് യേശു തൻ്റെ ദൈവത്തെ വിളിച്ച് ഉറക്കെ നിലവിളിക്കുന്നതായി കാണാം: ➟ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം. (മത്താ, 27:46; സങ്കീ, 22:1 ⁃⁃ മർക്കൊ, 15:33). ➟ഒരു ദൈവം മറ്റൊരു ദൈവത്തോടല്ല; യേശു എന്ന് പേരുള്ള മനുഷ്യൻ തൻ്റെ ദൈവവും പിതാവും ആയവവനെ വിളിച്ചാണ് നിലവിളിച്ചത്: (യോഹ, 9:11; ലൂക്കൊ, 23:46). ഉയിർന്നെഴുന്നേറ്റ യേശു മഗ്ദലക്കാരത്തി മറിയയോട് പറഞ്ഞതും ശ്രദ്ധിക്കുക: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: എന്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് യേശു പഠിപ്പിച്ചത്. ➟അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെയും വിശ്വാസികളുടെയും ദൈവം, പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്. ➟പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്ന് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്: (ആവ, 3:24, ആവ, 4:39; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25 ⁃⁃ 1കൊരി, 8:5-6; റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം സംശയലേശമെന്യേ പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟യേശു ദൈവം ആയിരുന്നെങ്കിൽ, എൻ്റെ ദൈവം (My God) എന്ന് അവൻ മറ്റാരെയെങ്കിലും സംബോധന ചെയ്യുമായിരുന്നോ? ഒരേയൊരു (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞) സത്യദൈവമല്ലേയുള്ളൂ? (യോഹ, 17:3).

മനുഷ്യനായ എന്നെ കൊല്ലുവാൻ നോക്കുന്നു
☛ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ഉത്തമപുരുഷനായ ക്രിസ്തു (1st Person) മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person) ദൈവത്തെ പ്രഥമപുരുഷനിലാണ് (3rd Person) വിശേഷിപ്പിക്കുന്നത്. ➟തന്നെയുമല്ല, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചത്. ➟ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ എന്നൊക്കെയാണ് യേശുവിൻ്റെ പഠിപ്പിക്കലുകൾ: (യോഹ, 14:1). ➟വൺനെസ്സ് വിചാരിക്കുന്നപോലെ ക്രിസ്തു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ അവൻ ദൈവത്തിലെ മൂന്നുപേരിൽ ഒരുത്തനാണെങ്കിലോ ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ? ➟താൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ അത് മറച്ചുവെച്ചുകൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും താൻ മനുഷ്യനാണെന്നും വായിൽ വഞ്ചനയില്ലാത്ത പുത്രന് പഠിപ്പിക്കാൻ കഴിയുമോ? (1പത്രൊ, 2:22). ➟തിന്നിയും കുടിയനുമായ മനുഷ്യൻ എന്നും യേശു തന്നെത്തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 11:19;ലൂക്കൊ, 7:34). ➟ക്രിസ്തുവിനെപ്പോലും വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെന്തുചെയ്യും?

യേശുക്രിസ്തുവിൻ്റെ ദൈവം
☛ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➟നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟യോഹന്നാനും യേശുക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്: (വെളി, 1:6). ➟⟦സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ പരിശോധിക്കുക⟧ ➟അതായത്, അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്? യെഹൂദന്മാരായ അപ്പൊസ്തലന്മാർക്ക് യഹോവയല്ലാതെ മറ്റൊരു ദൈവം ഉണ്ടാകുമോ? ➟വൺനെസ്സ് വിചാരിക്കുന്നപോലെ: ക്രിസ്തു യഹോവതന്നെ ആയിരുന്നെങ്കിൽ, ➟തങ്ങൾക്കുവേണ്ടി ജനിച്ചുജീവിച്ച് മരിച്ചുയിർത്ത യേശുക്രിസ്തുവിനെയല്ലാതെ മറ്റൊരു ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമായിരുന്നോ? ട്രിനിറ്റി കരുതുന്നപോലെ: ക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, യേശുക്രിസ്തുവിന് മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നോ? ➟[കാണുക: അപ്പൊസ്തലന്മാരുടെ സാക്ഷ്യം, യേശുക്രിസ്തുവിൻ്റെ ദൈവം, പിതാവു് മാത്രം സത്യദൈവം]

❿ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀
☛ പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 𝟭𝟬𝟬 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (𝗮𝗹𝗼𝗻𝗲, 𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ എബ്രായ പദങ്ങൾ 𝟯𝟯 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ➟⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (𝗟𝗫𝗫)  തൽസ്ഥാനത്ത് 𝟮𝟯 വാക്യങ്ങൾ 𝗠𝗼𝗻𝗼𝘀 ആണ് കാണുന്നത്⟧. ➟ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). ➟പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 𝟮𝟴 പ്രാവശ്യമാണ്. ➟അതിൽ  ഒരേയൊരു, മാത്രം (𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 𝟭𝟮 പ്രാവശ്യം കാണാം. ➟ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). ➟എബ്രായയിലെ 𝗔𝗸, 𝗥𝗮𝗾, 𝗕𝗮𝗱, 𝗕𝗮𝗱𝗮𝗱 എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆 എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്ന പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (𝗘𝘅𝗰𝗹𝘂𝘀𝗶𝘃𝗲) പദങ്ങളാണ്. ➟അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 𝟰𝟱 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം: ഏകത്വമോ (𝗢𝗻𝗲𝗻𝗲𝘀𝘀), ത്രിത്വമോ (𝗧𝗿𝗶𝗻𝗶𝘁𝘆) അല്ല; ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 അഥവാ, ഏകദൈവം (𝗧𝗵𝗲 𝗼𝗻𝗹𝘆 𝗼𝗻𝗲 𝗚𝗼𝗱) ആണ്. ➟𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ലുള്ള വിശ്വാസമാണ് 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺𝗼𝘀 അഥവാ, 𝗠𝗼𝗻𝗼𝘁𝗵𝗲𝗶𝘀𝗺 അല്ലെങ്കിൽ ഏകദൈവവിശ്വാസം. ➟പിതാവായ യഹോവ ഒരേയൊരു ദൈവം ആയിരിക്കെ മറ്റൊരു സത്യദൈവം ഉണ്ടാകുമോ?

യേശു എന്ന് പേരുള്ള മനുഷ്യൻ
☛ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➟ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. (മർക്കൊ, 15:39). ➟മനുഷ്യൻ (Man) എന്നത് യേശുവിൻ്റെ പ്രകൃതിയും (Nature) പുത്രൻ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ പദവിയും (Title) ആണ് (റോമ, 5:15). ➟മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ➟മനുഷ്യൻ (1കൊരി, 15:21), ➟രണ്ടാം മനുഷ്യൻ (1കൊരി, 15:47), ➟ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
☛ മറ്റുള്ളവരുടെ സാക്ഷ്യം: ➟യോഹന്നാൻ സ്നാപകൻ (യോഹ, 1:30), ➟പുരുഷാരം (മത്താ, 9:8), ➟ശമര്യാസ്ത്രീ (യോഹ, 4:29), ➟ചേകവർ (യോഹ, 7:46), ➟പിറവിക്കുരുടൻ (യോഹ, 9:11), ➟പരീശന്മാർ (യോഹ, 9:16), ➟യെഹൂദന്മാർ (യോഹ, 10:33), ➟മഹാപുരോഹിതന്മാർ (യോഹ, 11:47), ➟കയ്യാഫാവ് (യോഹ, 11:50), ➟വാതിൽ കാവൽക്കാരത്തി (യോഹ, 18:17), ➟പീലാത്തോസ് (ലൂക്കൊ, 23:4), ➟ശതാധിപൻ (മർക്കൊ, 15:39), ➟ന്യായാധിപസംഘം (പ്രവൃ, 5:28). ➟അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 
യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (37-100) യഹൂദന്മാരുടെ പുരാതനത്വം (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [Antiquities of the Jews – Book XVIII, 3:3). ➟ക്രിസ്തു ആരാണെന്നും അവൻ്റെ പ്രകൃതിയെന്താണെന്നും അറിയാത്തതാണ് ക്രിസ്ത്യാനികളുടെ പ്രശ്നം! ➟[കാണുക: മനുഷ്യനായ ക്രിസ്തുയേശു].

ദൈവത്തിൻ്റെ ദാസൻ:
☛ ആദിസഭയ്ക്ക് യേശുക്രിസ്തു ദൈവമല്ലായിരുന്നു; അവൻ ദൈവത്തിൻ്റെ ദാസനും മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു. ➟ദൈവത്തിൻ്റെ ദാസൻ (Servant of God) ആദിമസഭ അവനെ വിശേഷിപ്പിച്ചത്: ➟അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു. (പ്രവൃ, 3:13). ➟ആദിമസഭയുടെ ചരിത്രം പറയുന്ന പ്രവർത്തികളുടെ പുസ്തകത്തിൽ നാലുപ്രാവശ്യം അവനെ ദാസൻ (Servant) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ➟പൈസ് (Pais) എന്ന ഗ്രീക്കുപദം യേശുവിന് ആറുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:43 ⁃⁃മത്താ, 12:17;പ്രവൃ, 3:13;3:26;4:27;4:30). ➟അതിൽ ലൂക്കൊസിൽ ബാലൻ (Boy) എന്നും ബാക്കിയെല്ലായിടത്തും ദാസൻ (Servant) എന്നുമാണ്. ➟ഇത് കുട്ടികളെയും ദാസൻ/സേവകനെയും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. ➟ഇതേപദം യിസ്രായേലിന് ഒരുപ്രാവശ്യവും ദാവീദിന് രണ്ടുപ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്: (ലൂക്കൊ, 1:55 ⁃⁃ലൂക്കൊ, 1:71;പ്രവൃ, 4:26). ➟യേശു ദൈവമായിരുന്നെങ്കിലോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നെങ്കിലോ, ദൈവം വേഷംമാറി വന്നതായിരുന്നെങ്കിലോ ആദിമസഭ അവനെ ദൈവത്തിൻ്റെ ദാസൻ (Servant of God) എന്ന് വിശേഷിപ്പിക്കുമായിരുന്നോ?

അവനിൽ പാപമില്ല:
☛ ദൈവത്തിന് പാപമില്ലെന്നും സാത്താൻ പാപിയാണെന്നും ബൈബിൾ നേരിട്ട് പറയുന്നില്ല. ➟ദൈവം ദോഷം കണ്ടുകൂടാത്തവണ്ണം നിർമ്മല ദൃഷ്ടിയുള്ളവനും സ്വർഗ്ഗംപോലും തൃക്കണ്ണിന് നിർമ്മലമല്ലാത്തത്രയും പരിശുദ്ധനും സാത്തൻ മുടിഞ്ഞ പാപിയുമാണ്: (ഹബ, 1:13;ഇയ്യോ, 15:15 ⁃⁃ യോഹ, 8:44). ➟ദൈവത്തിന് പാപം ചെയ്യാനും സാത്താന് പാപം ചെയ്യാതിരിക്കാനും കഴിയില്ല: (യോഹ, 8:44). ➟അതിനാൽ, ദൈവത്തിന് പാപമില്ലെന്നും സാത്താൻ പാപിയാണെന്നും എടുത്തുപറവാൻ ആവശ്യമില്ല. ➟എന്നാൽ യേശുവിനെ സംബന്ധിച്ച്: അവനിൽ പാപം ഇല്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (1യോഹ, 3:5 ⁃⁃2കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:22). ➟അതെന്തുകൊണ്ടാണ്? ➟യേശു പാപികളോടുകൂടി സഹവസിച്ചിട്ടും പാപം ചെയ്യാൻ കഴിയുമായിരുന്നിട്ടും പാപത്തിൻ്റ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ച മനുഷ്യനായതുകൊണ്ടാണ് അവനിൽ പാപമില്ല എന്നെടുത്തുപറഞ്ഞിരിക്കുന്നത്. (മത്താ, 1:18;1:20;യോഹ, 8:40). ➟ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനിൽ പാപമില്ല; അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചയില്ല എന്നൊക്കെ പറയുമായിരുന്നോ?

വീണ്ടെടുപ്പുകാരനായ ക്രിസ്തു: 
ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (എബ്രാ, 9:11-12). ➟ദൈവത്തിന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. (റോമ, 3:24 ⁃⁃ 1കൊരി, 1:30; കൊലൊ, 1:14). ➟ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർ വീണ്ടെടുപ്പുകാരനായി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൈവമാണെന്ന് ഒരിക്കലും പറയില്ല. ➟ബൈബിളിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്: 
വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: (രൂത്ത്, 2:20)
അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. (എബ്രാ, 2:17). ➟പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യരും തമ്മിൽ ശത്രുതയിലായിരുന്നു: (റോമ, 8:7; എഫെ, 2:16; യാക്കോ, 4:4). ➟ചിലർ കരുതുന്നപോലെ: ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, പാപിയായ മനുഷ്യരുടെ ചാർച്ചക്കാരനാകാനോ (ബന്ധു), പാപികളോടുകൂടി സഹവസിച്ചുകൊണ്ട് അവരെ വീണ്ടെടുക്കുവാനോ കഴിയില്ല. ➟സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവം എങ്ങനെ പാപിയായ മനുഷ്യൻ്റെ ചാർച്ചക്കാരനാകും? (ഇയ്യോ, 15:15). ➟ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ദൈവത്തിന് മനുഷ്യരുടെ പാപങ്ങളെ വഹിക്കാൻ ജഡമോ, പാപരിഹാരത്തിനായി ചിന്താൻ രക്തമോ, മനുഷ്യരെ ലംഘനങ്ങളിൽനിന്ന് വീണ്ടെടുക്കാൻ മരണമോ ഇല്ല: (എബ്രാ, 9:15 ⁃⁃ 1തിമൊ, 6:16). ➟എന്നാൽ ക്രിസ്തു നമ്മെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നിട്ടാണ് മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കിയത്: (എബ്രാ, 2:14-15). ➟ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി ക്രൂശിൽമരിച്ചത് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (എബ്രാ, 2:9; 1തിമൊ, 2:6). ➟എന്നാൽ, ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവം” എന്ന ബൈബിൾവിരുദ്ധതയാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്: (കാണുക: Systematic Theology, Page 228). ➟ദൈവം അമർത്യനാണെന്നുപോലും ട്രിനിറ്റിക്കറിയില്ല: (1തിമൊ, 6:16). ➟അവൻ മരണമില്ലാത്ത ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, മനുഷ്യരുടെ ബന്ധുവാകാനോ, അവരെ വീണ്ടെടുക്കാനോ ഒരുനാളും കഴിയുമായിരുന്നില്ല.
വീണ്ടെടുപ്പുകാരന് വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവുണ്ടാകണം: (രൂത്ത്, 2:1)
നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. (2കൊരി, 8:9). ➟മനുഷ്യരെല്ലാം പാപികളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരും ആയിരുന്നു. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). ➟പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:23). ➟പാപം ചെയ്ത ദേഹി മരിക്കേണ്ടിയിരുന്നു: (യെഹെ, 18:4; 18:20). ➟അതിനാൽ മരണത്തിൻ്റെ അധികാരിയായ പിശാച് മനുഷ്യവർഗ്ഗത്തെ അടിമകളാക്കി വെച്ചിരിക്കയായിരുന്നു: (എബ്രാ, 2:14-15). ➟ഈ ലോകത്തിൻ്റെ ദൈവമായ പിശാചിൻ്റെ അടിമത്വത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുക്കാൻ സത്യേകദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കേണ്ടിയിരുന്നു. (2കൊരി, 4:4 ⁃⁃ സങ്കീ, 49:7-9). ➟രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല എന്നതായിരുന്നു ദൈവിക വ്യവസ്ഥ: (എബ്രാ, 9:22) ➟എന്നാൽ മനുഷ്യൻ്റെ വീണ്ടെടുപ്പ് പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു: (സങ്കീ, 49:9). ➟അതിനാൽ, ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട് അഥവാ, തൻ്റെ പ്രത്യക്ഷതയ്ക്കായി പ്രകൃത്യാതീതമായി കന്യകയിലൂടെ പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട് (1തിമൊ, 3:15-16; മത്താ, 1:20; ലൂക്കൊ, 2:21), ➟ആ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് ➟തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ രക്തം മറുവില അഥവാ, വീണ്ടെടുപ്പുവിലയായി നല്കി നമ്മെ അടിമത്വത്തിത്തിൽനിന്നു വീണ്ടെടുത്തത്: (1തിമൊ,2:5-6; 1പത്രൊ, 1:18-19). ➟ക്രൂശിതനായ ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവർ ഒന്നറിയുക: ➟ദൈവം ദൈവത്തിനല്ല; മനുഷ്യൻ ദൈവത്തിനാണ് വീണ്ടെടുപ്പുവില കൊടുക്കേണ്ടത്. ➟സങ്കീർത്തകരായ കോരെഹ് പുത്രന്മാർ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (സങ്കീ, 49:7-9). ➟ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില കൊടുത്തെന്ന് പറഞ്ഞാൽ, ➟അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ➟ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും. ➟സകലത്തിലും സമ്പന്നനായ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു: (2കൊരി, 8:9 ⁃⁃ 1തിമൊ, 3:15-16). ➟അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16; Col, 2:2). ➟ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ ഏകമനുഷ്യൻ ആയതുകൊണ്ടാണ് ദൈവത്തിന് വീണ്ടെടുപ്പുവിലകൊടുത്ത് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ കഴിഞ്ഞത്: (1യോഹ, 3:5; റോമ, 5:15). 
വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: (രൂത്ത്, 3:13
അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു. (തീത്തൊ, 2:14). ➟ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ. (എഫെ, 5:2ഗലാ, 1:3; 2:20; എഫെ, 5:27; 1തിമൊ,2:6; എബ്രാ, 7:27; 9:14). ➟സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല എന്ന് പഠിപ്പിച്ചവൻ, പരപ്രേരണകൂടാതെ തന്നെത്താൻ നമുക്കുവേണ്ടി ദൈവത്തിന് മറുവിലയായി അർപ്പിക്കുകയായിരുന്നു: (യോഹ, 15:13). ➟മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ മനുവേലേ! ദൈവജാതാ!….. എന്ന് പാട്ടുപാടിയാൽ മാത്രംപോര, മനസ്സോടെ മരണംവരിച്ചത് മരണമില്ലാത്ത ദൈവമല്ല; ക്രിസ്തുയേശു എന്ന മനുഷ്യനാണെന്ന് മനസ്സോടെ അംഗീകരിക്കുകയും വേണം. ➟എന്നാലേ രക്ഷപ്രാപിക്കുകയുള്ളൂ; അതാണ് ദൈവത്തിൻ്റെ ഇച്ഛ. (1തിമൊ, 2:4-7). ➟അതുകൊണ്ടാണ്, ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യരുടെ രക്ഷയെന്ന് വചനം പറയുന്നത്: (റോമ, 5:15പ്രവൃ, 15:11). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]
 ❹ വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവൻ ആയിരിക്കണം: 
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി. (2കൊരി, 5:21). ➟ഒരു അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. ➟അതുകൊണ്ടാണ് ദൈവം കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: (1തിമൊ, 3:15-16 ⁃⁃ മത്താ, 1:21). ➟അഥവാ, തൻ്റെ പ്രത്യക്ഷതയ്ക്കായി പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 2:21). ➟പാപം അറിയാത്തവൻ (2കൊരി, 5:21), ➟പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), ➟അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), ➟അവനിൽ പാപമില്ല (1യോഹ, 3:5) എന്നിത്യാദി പദപ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; ➟പാപികളോടുകൂടെ സഹവസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 4:15; യോഹ, 8:40). ➟നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കാൻ കഴിയുന്നത്ര, ➟കാർമ്മികവും ധാർമ്മികവുമായി പൂർണ്ണവിശുദ്ധയുള്ള മറ്റൊരു മനുഷ്യൻ ലോകത്ത് ഉണ്ടായിട്ടില്ല; ഉണ്ടാകുകയുമില്ല. ➟ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകമെന്ന് പറയേണ്ടിവരും.
ഏകദൈവവും ഏകമനുഷ്യനും:
ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (theoi – gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6 ⁃⁃ യോഹ, 17:3; എഫെ, 4:6). ➟പിതാവായ ഏകദൈവമല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39). ➟[കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]. ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15). ➟ദൈവം (God) എന്നത് സ്രഷ്ടാവും പിതാവുമായവൻ്റെ പ്രകൃതി (Nature) ആണ്. ➟മനുഷ്യൻ (Man) എന്നതാണ് നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൻ്റെ പ്രകൃതി (Nature): (1തിമൊ, 2:5-6). ➟പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷയാണ് മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 3:16). ➟അതായത്, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും: (1തിമൊ, 3:16, കൊലൊ, 2:2). ➟അതായത്, ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്: (1കൊരി, 8:6 ⁃⁃  യോഹ, 17:3). ➟ദൈവത്തിൻ്റെ കൃപയാൽ ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമ്മെ വീണ്ടെടുത്തത്: (റോമ, 3:24 ⁃⁃ 1തിമൊ, 2:6). ➟[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]

യഹോവയും ക്രിസ്തുവും: 
പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). ➟യഹോവയായ ഏകദൈവമാണ് ക്രിസ്തുവിനെക്കുറിച്ച് ആദ്യം പ്രവചിച്ചിരിക്കുന്നത്. [കാണുക:ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. ➟വ്യക്തമായ രണ്ടു പ്രവചനം കാണിക്കാം:
സ്ത്രീയുടെ സന്തതി: 
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും. (ഉല്പ, 3:15 ⁃⁃കൊലൊ, 2:15;എബ്രാ, 2:1-15). ➟ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ➟ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. ➟അതിനുമുമ്പ് അവനെക്കുറിച്ചുള്ള പരാമർശംപോലുമില്ല. ➟ആദ്യപ്രവചനത്തിൽ അവനെ സ്ത്രീയുടെ സന്തതി എന്ന് പരിചയപ്പെടുത്തുന്നത് പിതാവായ ഏകദൈവമാണ്. ➟ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ആദിമുതലേ ഉണ്ടായിരുന്നെങ്കിലോ, അവൻ ദൈവമാണെങ്കിലോ യഹോവ അവനെ സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ➟ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ (സ്രഷ്ടാവ്) ആണ്: (1കൊരി, 8:6;11:12;2കൊരി, 5:18;എബ്രാ, 2:10). ➟ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ➟ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? ➟ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പ്രകൃത്യാതീതമായി കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20;ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4;എബ്രാ, 2:1-15). ➟[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

മോശെയെപ്പോലൊരു പ്രവാചകൻ: 
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും. (ആവ, 18:18-19). ➟യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് ദൈവത്തിൻ്റെ ഈ വാക്കുകൾ തൻ്റെ രണ്ടാമത്തെ പ്രസംഗത്തിൽ ഉദ്ധരിച്ചിട്ടുണ്ട്: (പ്രവൃ, 3:22-23). ➟ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
നിന്നെപ്പോലെ ഒരു പ്രവാചകൻ: 
മോശെയെപ്പോലെ ഒരു പ്രവാചകൻ എന്നാണ് യഹോവ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ➟ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ➟ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സത്യമാണ്. ➟എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. ➟എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ➟ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമായിരുന്നെങ്കിൽ, ➟ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല, ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (ആവ, 32:39; യെശ, 46:9; യെശ, 40:25; യെശ, 46:5). ➟തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? ➟പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ➟ദൈവം മനുഷ്യനല്ല: ഞാൻ മനുഷ്യനല്ല (Man) ദൈവമത്രേ (God) എന്നാണ് യഹോവ പഠിപ്പിച്ചത്: (ഹോശേ, 11:9 ⁃⁃ ഇയ്യോ, 9:32). ➟എന്നാൽ ”പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) താൻ മനുഷ്യനാണ് (Man) എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3 ⁃⁃ യോഹ, 8:40). ➟ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണ്: (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). ➟ആകയാൽ, ദൈവത്തിന് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ➟ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും:
☛ പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. ➟യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). ➟ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, ➟അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും ➟യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്ന് ദൈവം പറയുമായിരുന്നോ? ➟ഒരു ദൈവത്തിന് തനിക്കു തുല്യനായ ഒരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (Degrade) ചെയ്യാൻ പറ്റും?
എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: 
☛ ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ➟എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. ➟അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: ➟എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും. ➟ക്രിസ്തു വചനമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്? ➟ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ➟ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 ⁃⁃ കൊലൊ, 3:16). ➟പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. ➟ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു എന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 12:50). ➟അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതാണ് വചനം. ➟[കാണുക: യേശു വചനമെന്ന ദൈവമാണോ?]
ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: 
☛ ക്രിസ്തു പറയുന്നതു നോക്കുക: ➟എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. (യോഹ, 7:16). ➟ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ➟ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49). ➟ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50). ➟ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ, 14:10). ➟നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു. (യോഹ, 14:24). ➟ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. (യോഹ, 14:31). ➟ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10). ➟യഹോവ കല്പിച്ച വചനങ്ങളാണ് യേശു എന്നു പേരുള്ള മനുഷ്യൻ പറഞ്ഞതും പഠിപ്പിച്ചതും: (യോഹ, 9:11). ➟അവൻ ദൈവമായിരുന്നെങ്കിൽ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നോ?
അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: 
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു. (യോഹ, 3:36). ➟ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, ➟അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, ➟അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, ➟എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ➟ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. ➟യേശു പറയുന്ന ഒരു വാക്യംകൂടി ശ്രദ്ധിക്കുക: ➟ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40). ➟ഇവിടെ രണ്ട് കാര്യങ്ങൾ കാണാം: 𝟭.ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറകവഴി, താൻ ദൈവമല്ലെന്ന് യേശുവിൻ്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നു. 𝟮.താൻ മനുഷ്യനാണെന്ന് യേശുതന്നെ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (മത്താ, 11:19; ലൂക്കൊ, 7:34). ➟താൻ ദൈവമായിരുന്നെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുകയോ, താൻ മനുഷ്യനാണെന്ന് പറയുകയോ ചെയ്യുമായിരുന്നോ? ➟അതിനാൽ, ക്രിസ്തു ദൈവം അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

☛ യഹോവയും യേശുവും: 
❶ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു: (1തിമൊ, 3:16; മത്താ, 16:16; യോഹ, 1:18യോഹ, 8:40). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
❷ യേശുവിൻ്റെ പൂർവ്വാസ്തിത്വമാണ് സകലത്തിന്നും കാരണഭൂതനായ യഹോവ: (യെശ, 40:3മലാ, 3:1ലൂക്കൊ, 1:16-17ലൂക്കൊ, 1:68ലൂക്കൊ, 1:76-77യോഹ, 1:30യോഹ, 8:58). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
❸ യഹോവ ഏകദൈവവും യേശു ഏകമനുഷ്യനുമാണ്: (ആവ, 4:392രാജാ, 19:15യോഹ, 17:3എഫെ, 5:6 ⁃⁃ റോമ, 5:15യോഹ, 8:40യോഹ, 9:11പ്രവൃ, 2:23). [കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
❹ യഹോവ നമ്മുടെ സ്രഷ്ടാവായ പിതാവും യേശു നമ്മുടെ രക്ഷിതാവായ കർത്താവുമാണ്: (യെശ, 44:241കൊരി, 8:5-6 ⁃⁃ പ്രവൃ, 2:36). [കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]
❺ പിതാവെന്നത് ദൈവത്തിൻ്റെ പദവിയും പുത്രനെന്നത് മനുഷ്യനായ യേശുവിൻ്റെ പദവിയുമാണ്: (മത്താ, 3:17മത്താ, 16:16 ⁃⁃ മർക്കൊ, 15:39)
❻ പിതാവ് സത്യദൈവവും നിത്യജീവനും യേശു സത്യദൈവത്തെ അറിവാൻ വിവേകം തന്നവനും പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനുമാണ്: (യോഹ, 17:31യോഹ, 5:20 ⁃⁃ യോഹ, 14:6). [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]
❼ ഏകസത്യദൈവമായ പിതാവിനെയും യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3). [കാണുക: നിത്യജീവൻ]
❽ യഹോവ നിത്യജീവദാതാവും യേശു നിത്യജീവൻ്റെ കാരണക്കാരനുമാണ്: (1യോഹ, 5:11തീത്തൊ, 1:2  ⁃⁃ യോഹ, 3:16റോമ, 5:211യോഹ, 5:13).
❾ യഹോവയായ പിതാവ് ഏകരക്ഷിതാവായ ദൈവവും യേശു നിത്യരക്ഷയുടെ കാരണഭൂതനുമാണ്: (യൂദാ, 1:24 ⁃⁃ എബ്രാ, 5:9). [കാണുക: നിത്യജീവൻ]
❿ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ അവൻ നമ്മുടെ നിത്യജീവൻ്റെ കാരണക്കാരനും നിത്യരക്ഷയുടെ കാരണഭൂതനും ആയിത്തീർന്നു: (1പത്രൊ, 2:24പ്രവൃ, 2:23-24പ്രവൃ, 2:36പ്രവൃ, 5:31).
ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). [കാണുക: പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻപുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

യേശുവും മോശെയും: 
➦ യേശുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിട്ടുണ്ട്: ➟“നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). ➟പരിശുദ്ധാത്മാവിൽ നിറഞ്ഞ സ്തെഫാനൊസ് തൻ്റെ പ്രസംഗത്തിൽ മോശെയുടെ പ്രവചനം ഉദ്ധരിച്ചിട്ടുണ്ട്: (പ്രവൃ, 7:37). ➟ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക: 
എന്നെപ്പോലെ ഒരു പ്രവാചകൻ: 
ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും. ➟ക്രിസ്തു ദൈവത്തോട് സമനായ ദൈവമായിരുന്നെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് പഠിപ്പിച്ച താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10; ആവ, 3:24; ആവ, 4:35; ആവ, 4:39; ആവ, 6:4; ആവ, 33:26). ➟താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് പറയാൻ കേവലം മനുഷ്യനായ മോശെ ധൈര്യപ്പെടുമായിരുന്നോ? ➟മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? ➟തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ➟ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പ്രവചിക്കില്ലായിരുന്നു. ➟മോശെ പ്രവചിച്ചത് ദൈവത്തിൻ്റെ ആത്മാവാവിനാലാണെന്ന് ഒർക്കുക.
നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: 
☛ മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). ➟അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ?
മോശെയും ക്രിസ്തുവും: 
☛ ക്രിസ്തു നിസ്തുല്യനാണ്: (ഗലാ, 1:1). ➟എന്നാൽ എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ ചില തെളിവ് പുതിയനിയമത്തിൽ കാണാം. [കാണുക: നിസ്തുലനായ ക്രിസ്തു]. ➟ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ➟ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17; സംഖ്യാ, 11:25). ➟തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് (ക്രിസ്തു) വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). ➟തന്മൂലം, അവൻ ദൈവത്താൽ ശക്തമായി അഭിഷേകം ചെയ്യപ്പെട്ടവനാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?]. ➟പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19പ്രവൃ, 3:22; പ്രവൃ, 7:22). ➟ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ➟ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ➟ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ➟ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). ➟മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). 
ക്രിസ്തുവും മോശെയും: 
നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ➟ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; ➟നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. ➟അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; ➟അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. ➟അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ➟ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. ➟ശിഷ്യന്മാരുടെ കാൽകഴുകിയ താഴ്മയുടെ ആൾരൂപമായ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ➟തന്മൂലം, മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ➟ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിക്കുച്ചവനുമാണ് മോശെ. ➟അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക. 
ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയവൻ:
☛ എന്നാൽ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (Man) നസറായനായ യേശുവിനെ ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31), ➟അവൻ സ്വർഗ്ഗത്തിലും ഭൂമിയിലും അധികാരമുള്ളവനും (മത്താ, 28:18) ➟ദൂതന്മാരെക്കാൾ ശ്രേഷ്ഠനും (എബ്രാ, 1:4) ➟സ്വർഗ്ഗത്തെക്കാൾ ഉന്നതനും ആയിത്തീർന്നു: (എബ്രാ, 7:26). ➟അതായത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണ് അവൻ എല്ലാ സൃഷ്ടികളെക്കാളും ഉന്നതനായത്.

യേശുവും യോഹന്നാൻ സ്നാപകനും: 
➦ യേശു യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ➟സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. (മത്താ, 11:11; ലൂക്കൊ, 7:28). ➟മത്തായുടെയും ലൂക്കൊസിൻ്റെയും ഈ സമാന്തര വേദഭാഗങ്ങൾ മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ ഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് മുതലായ മലയാള പരിഭാഷകളിലും 𝗞𝗝𝗩 പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും യഥാക്രമം ➟യോഹന്നാനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല എന്നും ➟യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല എന്നുമാണ് കാണുന്നത്. ➟യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്നു പറഞ്ഞാലും, ➟വലിയ പ്രവാചകൻ ഇല്ലെന്നു പറഞ്ഞാലും ശരിയാണ്. 
☛ ന്യായപ്രമാണത്തിലെ സകല പ്രവാചകന്മാരും സ്ത്രീയിൽനിന്നാണ് ജനിച്ചത്. ➟അതുപോലെ പ്രവാചകനായ യേശുവും മറിയ എന്ന സ്ത്രീയിലൂടെയാണ് ജനിച്ചത്. ➟യേശുവിൻ്റെ അമ്മ, മറിയയുടെ മകൻ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟[കാണുക: മറിയയുടെ മകൻ]. ➟മറിയത്തിൻ്റെ ആദ്യജാതൻ (Prototokos) എന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 2:7). ➟പല ഗ്രീക്ക്, ഇംഗ്ലീഷ് പരിഭാഷകളിലും മത്തായി 1:25-ലും ആദ്യജാതൻ എന്ന് കാണാം. ➟ഉദാ: (Stephanus ⁃⁃ KJV) ➟മറിയയെ കർത്താവിൻ്റെ അമ്മയെന്നും (ലൂക്കൊ, 1:43) ➟അവളുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദരന്മാർ എന്നും വിശേഷിപ്പിച്ചിട്ടുണ്ട് (1കൊരി, 9:5; ഗലാ, 1:9). ➟മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. ➟അതിനാൽ യേശു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്നും മറിയത്തിൻ്റെ മകനല്ലെന്നും ആർക്കും പറയാൻ കഴിയില്ല. 
☛ യോഹന്നാനും യേശുവും ആത്മാവിൽ ബലപ്പെട്ട് വളർന്നവരാണ്: (ലൂക്കൊ, 1:80 ⁃⁃ ലൂക്കൊ, 2:40). ➟യേശുവിനെ പ്രവാചകനെന്നും (മത്താ, 21:11) ➟വലിയ പ്രവാചകനെന്നും (ലൂക്കൊ, 7:16) ➟വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 24:19). 
☛ യേശുവും യോഹന്നാനും അഭിഷിക്തരായ പ്രവാചകന്മാരാണ്. ➟എന്നാൽ അതിലൊരു വ്യത്യാസമുണ്ട്: ➟യേശു മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്കുശേഷം ➟അവൻ്റെ ശുശ്രുഷ തുടങ്ങുന്നതിനു മുമ്പുമാത്രമാണ് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്: (യെശ, 61:1; പ്രവൃ, 10:38; ലൂക്കൊ, 3:22; 4:16-21; പ്രവൃ, 4:27). 
☛ എന്നാൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാനെ പ്രവാചകനായി അഭിഷേകം ചെയ്യാൻ മറ്റൊരഭിഷിക്തൻ അക്കാലത്ത് ഇല്ലാതിരുന്നതിനാൽ, ➟പ്രവചനംപോലെ ദൈവം അവനെ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തതാണ്: (ലൂക്കൊ, 1:15; ലൂക്കൊ, 1:41). ➟അതായത്, ദൈവത്തിൻ്റെ അഭിഷിക്തനായി ഭൂമിയിൽ ജനിച്ചവീണ ഒരേയൊരുത്തൻ യോഹന്നാൻ സ്നാപകനാണ്. ➟അതുകൊണ്ടാണ്, സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല എന്ന് യേശു അവനെക്കുറിച്ച് പറഞ്ഞത്. ➟സ്ത്രീകളിൽനിന്ന് ജനിച്ച മനുഷ്യനെന്ന നിലയിലും, ➟പ്രവാചകനെന്ന നിലയിലും യോഹന്നാൻ എല്ലാവരെക്കാളും വലിയവനാണ്. 
☛ എന്നാൽ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും യോഹന്നാനിലും വലിയവനാണെന്നാണ് യേശു വാക്യത്തിൻ്റെ അടുത്തഭാഗത്ത് പറയുന്നത്. ➟സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. ➟സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി സ്ത്രീയിൽനിന്നല്ല; ദൈവത്താൽ അല്ലെങ്കിൽ ദൈവവത്തിൻ്റെ വചനത്താൽ വീണ്ടുംജനിച്ചവരാണ്: (1യോഹ, 5:1; 5:18 ⁃⁃ യാക്കോ, 1:18; 1പത്രൊ, 1:23). ➟ദൈവരാജ്യത്തിൻ്റെ അവകാശികളുടെ ജനനം ദൈവത്തിൽ നിന്നാണ്: ➟അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. (യോഹ, 1:13). ➟അതുകൊണ്ടാണ്, സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്ന് യേശു സത്യചെയ്ത് പറഞ്ഞത്. 
☛ മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്: ➟സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല. ➟ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്? ➟താൻ യോഹന്നാൻ സ്നാപകനെക്കാൾ ചെറിയ ദൈവമാണോ? ➟പൂർവ്വപിതാക്കന്മാരോടുള്ള ദൈവത്തിൻ്റെ സത്യംനിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷകനായിത്തീരുകയും (റോമ, 15:9), ➟ഒരു ദാസനെപ്പോലെ സ്വശിഷ്യന്മാരുടെ കാൽകഴുകുകയും ചെയ്ത താഴ്മയുടെ ആൾരൂപമായ യേശു, ➟താൻ യോഹന്നാനെക്കാളോ, മോശെയെക്കാളോ വലിയവനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. 
☛ എന്നാൽ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് യെഹൂദന്മാരാൽ ക്രൂശിക്കപ്പെട്ട പുരുഷനായ (Man) നസറായനായ യേശുവിനെ ➟ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31), ➟അവൻ സ്വർഗ്ഗത്തിലും ഭൂമിയിലും അധികാരമുള്ളവനും (മത്താ, 28:18) ➟ദൂതന്മാരെക്കാൾ ശ്രേഷ്ഠനും (എബ്രാ, 1:4) ➟സ്വർഗ്ഗത്തെക്കാൾ ഉന്നതനും ആയിത്തീർന്നു: (എബ്രാ, 7:26). ➟അതായത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണ് അവൻ സകല സൃഷ്ടികളെക്കാളും ഉന്നതനായത്. ➟ക്രിസ്തു ആരാണ്? എന്നറിയാത്തവരാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ നോക്കുന്നത്. ➟[കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, നിസ്തുലനായ ക്രിസ്തു]

അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്: 
ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു. മനുഷ്യർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. (പ്രവൃ, 17:26-28). ➟ഗ്രീസിൻ്റ (Greece) തലസ്ഥാന നഗരമായ അഥേനയിലെ (Athens) എപ്പിക്കൂര്യരും സ്തോയിക്കരുമായ തത്വജ്ഞാനികളോട് പൗലൊസ് പറഞ്ഞതാണിത്. ➟അവസാനവാക്യം നോക്കുക: അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. ➟വാക്യം ശ്രദ്ധിക്കുക: അവരിൽ (In them) എന്ന് ബഹുവചനത്തിലല്ല; ➟“അവനിൽ” (In him) എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണെങ്കിൽ, ➟മൂവരിൽ ഏവനിനാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്? ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾപോലും അറിയാത്തവരാണ്, ദൈവം ഏകനല്ല; ത്രിത്വമാണെന്ന് വിചാരിക്കുന്നത്:
☛ ദൈവപ്രകൃതിയുടെ സവിശേഷതകൾ: അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:242കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആദ്യനും അന്ത്യനും (യെശ, 44:6) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) നിത്യനും (ആവ, 32:40) മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos Theós ⁃ The only God) നമുക്കുള്ളത്: (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം. (യെശ, 45:15).
☛ താൻ ആകാശങ്ങളും ഭൂമിയും അഥവാ, പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണന്നും സ്വർഗ്ഗം എൻ്റെ സിംഹാസനവും ഭൂമി എൻ്റെ പാദപീഠം ആണെന്നും ദൈവം പറയുന്നു: (യിരെ, 23:23,24; യെശ, 66:1). ➟ദൈവത്തെ ഒളിച്ച് എവിടെയും പോകാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു: (139:7-10). ➟ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്നു ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോൻ പറയുന്നു: (1രാജാ, 8:27; 2ദിന, 2:6; 6:18). ➟അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു എന്നാണ് പൗലൊസ് അഥേനരോട് പറഞ്ഞത്: (പ്രവൃ, 7:28). ➟അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൽ ഉള്ളിൽ നിറഞ്ഞുനില്ക്കുന്നവനാണ് എന്നല്ല; സകലതും ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചംമുഴുവൻ ഉണ്ടെങ്കിലും, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ➟മൂന്നു വ്യത്യസ്ത വ്യക്തികളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ➟മനുഷ്യരുടെ ബുദ്ധിയെയും യുക്തിയെയും വെല്ലുവിളിക്കുന്ന ദുരുപദേശങ്ങളാണ് പലരും പഠിപ്പിക്കുന്നത്. അവരിൽ എന്ന് ബഹുവചനത്തിലല്ല; അവനിൽ അല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ➟ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തിയാണെങ്കിൽ, മൂവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും?
☛ ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കയാണ് അല്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? ➟സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. ➟എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. ➟സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. ➟അവനെ ആശ്രയിച്ചാണ് സകലവും നില്ക്കുന്നത്. ➟ട്രിനിറ്റിയുടെ വിശ്വാസത്തിൽ ദൈവമെന്നു പറഞ്ഞാൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നുപേരാണ്. ➟പിതാവല്ല പുത്രൻ; പുത്രനല്ല പരിശുദ്ധാത്മാവ്; പരിശുദ്ധാത്മാവല്ല പിതാവ്. ➟സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. ➟ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, ➟മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും അംഗീകരിക്കും. ➟ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ, അതോടെ ത്രിത്വവിശ്വാസം സമാധിയാകും. ➟അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ➟അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. ➟ദൈവത്തിന് വെളിപ്പാടുകൾ (Manifestations) അഥവാ, പ്രത്യക്ഷതകളാണുള്ളത്. ➟അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ഭക്തന്മാർ കണ്ടത്. ➟നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു (Monos Theos – The only God) എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1തിമൊ, 1:17).