ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്❓

ദാനീയേൽ പ്രവചനം ഏഴാം അദ്ധ്യായത്തിലെ മനുഷ്യപുത്രനോട് സദൃശനായവനെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നത് നിങ്ങൾ കാണും എന്ന് പുതിയനിയമത്തിൽ യേശുക്രിസ്തു പറഞ്ഞിരിക്കയാൽ, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവാണെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, ദാനിയേലിലെ മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല; മറ്റൊരാളാണ്. അത് ആരാണെന്ന് ആ അദ്ധ്യായത്തിൽത്തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമുക്കത് പരിശോധിക്കാം:

ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ ദൈവം ഒരു ദർശനത്തിലൂടെ ദാനീയേലിനെ കാണിക്കുന്നതാണ് ഏഴാം അദ്ധ്യായത്തിൻ്റെ വിഷയം. ഏഴാം അദ്ധ്യായത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1-8 വാക്യങ്ങൾ: സമുദ്രത്തിൽനിന്നു കയറിവന്ന നാലു മഹാമൃഗങ്ങളെക്കുറിച്ചും, ഘോരവും ഭയങ്കരവുമായ നാലാമത്തെ മൃഗത്തിൻ്റെ പത്ത് കൊമ്പുകളെക്കുറിച്ചും, അവയുടെ ഇടയിൽനിന്ന് മുളച്ചുവരുന്ന വമ്പും ദൂഷണവും പറയുന്ന ഒരു ചെറിയ കൊമ്പിനെക്കുറിച്ചുമാണ്. 9-10 വാക്യങ്ങൾ: ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ചുള്ള വിവരണമാണ്. 11-12 വാക്യങ്ങൾ: വമ്പു പറയുന്ന ചെറിയ കൊമ്പിൻ്റെ നാശവും മറ്റു മൃഗങ്ങളുടെ അധികാര നഷ്ടവുമാണ്. 13-14 വാക്യങ്ങൾ: മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതും, സിംഹാസനത്തിൽ ഇരിക്കുന്നവൻ അവനു നീങ്ങിപ്പോകാത്ത നിത്യാധിപത്യവും രാജത്വവും നല്കുന്നതാണ്. 15-16 വാക്യങ്ങൾ: ദർശനത്തിൻ്റെ പൊരുൾ മനസ്സിലാകാതെ വിഷമിച്ച ദാനീയേൽ, അടുത്തുനിന്ന ഒരുത്തനോട് അഥവാ, ഒരു ദൂതനോട് സ്വപ്നത്തിൻ്റെ സാരമെന്താണെന്ന് ചോദിക്കുന്നതാണ്, 17-28 വാക്യങ്ങൾ: ദൂതൻ ദാനീയേലിനു ദർശനം വ്യാഖ്യാനിച്ചു കൊടുക്കുന്നതാണ്. കടലിൽനിന്ന് കയറിവന്ന മൃഗങ്ങൾ നാലു രാജാക്കന്മാർ അഥവാ, രാജ്യങ്ങളാണ്. ഈ നാലു രാജാക്കന്മാരെക്കുറിച്ച് ദാനീയേൽ രണ്ടാം അദ്ധ്യായത്തിലും പറഞ്ഞിട്ടുണ്ട്. (31-43). ഘോരവും ഭയങ്കരവും അതിബലവുമുള്ള നാലാമത്തെ രാജ്യത്തിൻ്റെ പത്ത് കൊമ്പുകൾ ആ രാജ്യത്തുനിന്ന് എഴുന്നേല്പാനുള്ള പത്ത് രാജാക്കന്മാരാണ്. അതിൽനിന്ന് എഴുന്നേല്ക്കുന്നവനാണ്, അത്യുന്നതനു വിരോധമായി വമ്പു പറയുന്നവനും ദൈവത്തിൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാൻ ശ്രമിക്കുന്നവനും നിയമങ്ങങ്ങളും കാലങ്ങളുമെല്ലാം മാറ്റാൻ ശ്രമിക്കുന്നവനും. വെളിപ്പാട് പുസ്തകം പതിമൂന്നാം അദ്ധ്യായത്തിലും അവനെ കാണാം.

ഇനി നമുക്ക്, ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ച് നോക്കാം:

ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.” ദാനീ, 7:10,11. ഈ വേദഭാഗം വെളിപ്പാട് പുസ്തകം 20:11-12-ന് തുല്യമാണ്.

ഈ അദ്ധ്യായത്തിൽ വയോധികൻ അഥവാ, പുരാതനനായവൻ മൂന്നുപ്രാവശ്യവും (7:9, 13, 21). മനുഷ്യപുത്രനോടു സദൃശൻ ഒരുപ്രാവശ്യവും (7:13), അത്യുന്നതൻ അഞ്ചുപ്രാവശ്യവും (7:18, 21, 25, 25, 27), വിശുദ്ധന്മാർ അഞ്ചുപ്രാവശ്യവും ഉണ്ട്. (7:18, 21, 22, 25, 27).

ന്യായാസനവും (റോമ, 14:10. ഒ.നോ: സങ്കീ, 9:7; യെശ, 30:33; ദാനീ, 7:9; 2കൊരി, 5:10; വെളി, 20:4; 20:11,12), ന്യായവിസ്താരവും ദൈവത്തിൻ്റെയാണ്. (സങ്കീ, 1:5; 37:33; 76:9; 143:2; സഭാ, 11:9; 12:14; യെശ, 3:14; ദാനീ, 7:10, 7:26; 2തിമൊ, 4:1). വയോധികൻ അഥവാ പുരാതനനും (ആവ, 33:27. ഒ.നോ: സങ്കീ, 55:19; 68:33; 74:12; 45:21; ദാനീ, 7:9, 13, 22; ഹബ, 1:12), അത്യുന്നതനും ഒരാളാണ്. (ഉല്പ, 14:18; 19, 20, 23; ഇയ്യോ, 36:26; സങ്കീ, 7:17; ദാനീ, 3:26; 4:2; 7:18, 21, 25, 27). ജീവൻ്റെ പുസ്തകവും സ്മരണാ പുസ്തകവും യഹോവയുടെ കയ്യിലാണുള്ളത്. (പുറ, 32:32,33; സങ്കീ, 69:28; 139:16; മലാ, 3:16; ഫിലിപ്പോസ്, 4:3; വെളി, 3:5; 13:8; 17:8; 20:15; 21:27). അതായത്, അത്യുന്നതനായ യഹോവയാണ് സിംഹാസനത്തിലിരിക്കുന്ന വയോധികൻ. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള വിധി കല്പിക്കുവാനാണ് ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിരിക്കുന്നത്. ഇനി, അറിയേണ്ടത്: മനുഷ്യപുത്രനോട് സദൃശനും വിശുദ്ധന്മാരും ആരാണെന്നാണ്:

“രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13,14).

മനുഷ്യപുത്രനോട് സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതാണ് ദാനീയേൽ കണ്ടത്. അവൻ ദൈവത്തിൽനിന്ന് പ്രാപിക്കുന്ന അധികാരങ്ങളും ചെറുതല്ല. ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനുള്ള ആധിപത്യവും മഹത്വവും രാജത്വവുമാണ് ദൈവം അവന് കൊടുക്കുന്നത്. തന്നെയുമല്ല, അവൻ്റെ അധികാരം അഥവാ, ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യമാണ്. അവൻ്റെ രാജത്വവും നിത്യമാണ്. അതായത്, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ, സർവ്വാധികാരത്തോടെ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ്. ഭൂമിയിലെ സകല വശംങ്ങളും ജാതികളും ഭാഷക്കാരും അവന് കീഴ്പെട്ടിരിക്കയും അവനെ സേവിക്കുകയും വേണം. ഇങ്ങനെയൊരു രാജാവിനെക്കുറിച്ച് കേട്ടാൽ, അവൻ യേശുക്രിസ്തു ആണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രമാണ്. മാത്രമല്ല, മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതായി പുതിയനിയമത്തിൽ ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 26:64; മർക്കൊ, 14:62). യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും ആകുമെന്നുമൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാൻ കഴിയും. (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു ആണെന്ന് ഉറപ്പിക്കാൻ ഒരു വിശ്വാസിക്ക് ഇത്രയും കാര്യങ്ങൾ ധാരാളമാണ്. യേശുക്രിസ്തു അല്ലാതെ മറ്റൊരു രാജാവിനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ലെന്നതും സത്യമാണ്. എന്നാൽ, നമ്മുടെ ചിന്തകളും വ്യാഖ്യാനങ്ങളുമല്ല സത്യം; ദൈവത്തിൻ്റെ വചനമാണ് സത്യം. (യോഹ, 17:17).

അടുത്ത രണ്ട് വാക്യത്തിൽ ഇങ്ങനെ കാണാം: “ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.” (ദാനീ, 7:15-16). ദർശനം നേരിട്ടുകണ്ട ദാനിയേലിൽ പ്രവാചകനു നിത്യരാജത്വം പ്രാപിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് മനസ്സിലായില്ല. അതുകൊണ്ടാണ്, അടുത്തുകണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരമെന്താണെന്ന് ചോദിച്ചത്. അതായത്, ദർശനം കണ്ട പ്രവാചകനുപോലും മനസ്സിലാകാത്ത വേദഭാഗങ്ങൾ വെച്ചുകൊണ്ടാണ്, അത് യേശുക്രിസ്തു ആണെന്ന് നമ്മൾ സ്വന്തബുദ്ധിയിൽ മനസ്സിലാക്കുന്നത്. താഴോട്ടുള്ള ഭാഗങ്ങൾ മുഴുവൻ ദർശനത്തെക്കുറിച്ചുള്ള ദൂതൻ്റെ വ്യാഖ്യാനങ്ങളാണ്. ദുതൻ അതിനെക്കുറിച്ച് എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം:

18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്‍റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.”

പതിനാലാം വാക്യത്തിൽ മനുഷ്യപുത്രനോട് സദൃശന് നിത്യരാജത്വം ലഭിച്ചതായി പറഞ്ഞിരിക്കുന്നത് നാം കണ്ടതാണ്. എന്നാൽ, അതിനെ വ്യാഖ്യാനിക്കുന്നവൻ പതിനെട്ടാം വാക്യത്തിൽ പറയുന്നു: അത്യുന്നതൻ്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച്, സദാകാലത്തേക്കും അഥവാ, നിത്യരാജത്വം അനുഭവിക്കും. അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, ദൈവത്തിൻ്റെ വിശുദ്ധന്മാർ എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിനെയല്ല; യിസ്രായേലിനെയാണ്. ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്.: “നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:6). “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” (ആവ, 7:6). “യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.” (സങ്കീ, 50:5. ഒ.നോ: ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). Masoretic Text-ലും Septuagint-ലും English-ലുമെല്ലാം വിശുദ്ധന്മാർ എന്ന ബഹുവചനമാണ് ഉള്ളത്. അതായത്, അത്യുന്നതൻ്റെ വിശുദ്ധന്മാർ എന്നത്, യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്. തന്മൂലം, വയോധികനിൽ നിന്ന് രാജത്വം പ്രാപിക്കുന്ന; മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല, യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.

21-22 വാക്യങ്ങൾ: “വയോധികനായവൻ വന്നു അത്യുന്നതനായവന്‍റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.”
” 

ഈ വാക്യത്തിലും, അത്യുന്നതൻ്റെ വിശുദ്ധന്മാരാണ് ആധിപത്യവും രാജത്വവും പ്രാപിക്കുന്നതെന്ന് ആദ്യവാക്യത്തിൽ കാണാൻ കഴിയും. 22-ാം വാക്യം: “ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.” അത്യുന്നതനോട് വമ്പും ദൂഷണവും പറയുന്ന ചെറിയകൊമ്പ് ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലിനെ ജയിക്കുന്നതായാണ് ദാനീയേൽ കണ്ടത്. മഹോപദ്രവകാലത്താണ് അത് സംഭവിക്കുന്നത്. വെളിപ്പാട് പുസ്തകത്തിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്. “പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു.” (വെളി, 13:1). ദാനീയേൽ കണ്ട ചെറിയ കൊമ്പിനെയാണ്, സമുദ്രത്തിൽനിന്ന് കയറിയ മൃഗമായി യോഹന്നാൻ കണ്ടത്. വിശുദ്ധന്മാരായ യിസ്രായേലിനോട് യുദ്ധം ചെയ്ത് ജയിക്കാനുള്ള അധികാരം അവന് മഹാസർപ്പത്തിൽനിന്ന് ലഭിച്ചതായി യോഹന്നാനും പറഞ്ഞിട്ടുണ്ട്. (വെളി, 13:2,7).

25-ാം വാക്യം: “അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്‍റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.” 

അത്യുന്നതെൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാനാണ് വമ്പ് പറയുന്ന കൊമ്പ് അഥവാ, സമുദ്രത്തിൽനിന്ന് കരേറിയ മൃഗം ശ്രമിക്കുന്നത്. 

26-ാം വാക്യം: “എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.” 

ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിട്ട്, മൃഗത്തിൻ്റെ അധികാരം എടുത്തുകളഞ്ഞ് അവനെ നശിപ്പിക്കും. അതായത്, അന്ത്യയുദ്ധത്തിൽ ചെറിയ കൊമ്പിനോട് അഥവാ, മൃഗത്തോട് തോല്ക്കുന്ന യിസ്രായേൽ തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് നോക്കി വിലപിക്കും. (സെഖ, 12:10. ഒ.നോ: യോഹ, 19:37; വെളി, 1:7). അപ്പോഴാണ്, തൻ്റെ വിശുദ്ധന്മാരുടെ രക്ഷയ്ക്കായി യഹോവ ഒലിവുമലയിൽ ഇറങ്ങിവന്ന് മൃഗത്തോടും അവൻ്റെ സൈന്യത്തോടും പൊരുതി തൻ്റെ വിശുദ്ധന്മാരെ രക്ഷിക്കുന്നത്. (സെഖ, 14:3-4. ഒ.നോ: പ്രവൃ, 1:11). തൻ്റെ വിശുദ്ധന്മാരായ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും തോല്പിച്ച് അവൻ്റെ പാദപീഠം ആക്കിയ ശേഷമാണ്, ദൈവം അവന് വാഗ്ദത്തം ചെയ്തിരിക്കുന്ന നിത്യരാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതും, യിസ്രായേൽ സർവ്വഭൂമിയുടെയും രാജാവായി വാഴുന്നതും. (സങ്കീ, 110:1; പ്രവൃ, 1:6).

27-ാം വാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.”

പിന്നെ, “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും.” അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിനാണ് രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും ലഭിക്കുന്നത്. അടുത്തഭാഗം: “അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു. ” അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം, ‘അവൻ്റെ’ രാജത്വം നിത്യരാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. എന്തെന്നാൽ, യിസ്രായേൽ ജനത്തെ മുഴുവനായി ദൈവം തൻ്റെ ഏകപുത്രനായിട്ടാണ് കാണുന്നത്. എൻ്റെ പുത്രൻ എന്ന് ദൈവം വിശേഷിപ്പിച്ചിരിക്കുന്നത്, രണ്ടുപേരെയാണ്: യിസ്രായേലിനെയും യേശുവിനെയും. അതിൽ, ആദ്യത്തെ പുത്രനും ആദ്യജാതനും യിസ്രായേലാണ്. (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:2). പുത്രന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). അവസാന ഭാഗം: സകല ആധിപത്യങ്ങളും ‘അവനെ’ സേവിച്ചനുസരിക്കും എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. എന്തെന്നാൽ, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കേണ്ട ദൈവത്തിൻ്റെ അഭിഷിക്തനായ നിത്യരാജാവ്. (സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29, 36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13-14,18,21,27).

പതിനാലാം വാക്യതിൽ: ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോട് സദൃശനായവന് ദൈവം കൊടുക്കുന്ന അധികാരം ഇതാണ്: “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” അധികാരങ്ങൾ ലഭിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് ദൂതൻ ദാനീയേലിനു വ്യാഖ്യാനിച്ച് കൊടുക്കുന്നതാണ് 18, 21, 22, 25, 27 വാക്യങ്ങളിലുള്ളത്. അത് മറ്റാരുമല്ല, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. രണ്ട് വാക്യങ്ങൾ ഒരിക്കൽക്കൂടി ഉദ്ധരിക്കട്ടെ; 18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” 27-ാം വാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കുന്ന നിത്യരാജാവ് അത്യുന്നത ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണെന്ന് ദൂതൻ്റെ വ്യാഖ്യാനത്തിൽ സ്ഫടികസ്ഫുടം വ്യക്തമാണല്ലോ? അതായത്, പതിമൂന്നാം വാക്യത്തിലെ നിത്യരാജത്വം പ്രപിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ യിസ്രായലാണ്. അല്ലാതെ യേശുക്രിസ്തുവല്ല. “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.” (സംഖ്യാ, 23:19). 

ദാനിയേൽ മൂന്നാം അദ്ധ്യായത്തിലും ദൈവാത്മാവ് ഈ വസ്തുത വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: അവിടെ, നെബൂഖദ്നേസർ രാജാവ് കണ്ട സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തിലൂടെ ദാനീയേൽ തന്നെയാണ് അക്കാര്യം പറയുന്നത്. ഭൂമിയിൽ വരുവാനുള്ള നാലു രാജത്വങ്ങളെക്കുറിച്ചുള്ള വലിയൊരു ബിബമാണ് നെബൂഖദ്നേസർ കണ്ടത്. (ദാനീ, 2:31-44). അതിനെക്കുറിച്ചൊക്കെ വ്യാഖ്യാനിച്ചശേഷം ഒടുവിൽ പറയുന്നത് നോക്കുക: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനീ, 2:44). എന്നേക്കും നിലനില്ക്കുന്ന ആ രാജത്വം വേറെ ഒരു ജാതിക്കും ഏല്പിക്കപ്പെടുകയില്ല. അതായത്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജാതിക്ക് അവകാശപ്പെട്ടതാണ് ദൈവരാജ്യം എന്ന: നിത്യരാജ്യവും രാജത്വവും. വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ പറഞ്ഞിരിക്കുന്ന, ലോകരാജത്വം ലഭിച്ച ക്രിസ്തു യിസ്രായേലാണ്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: 12:10; 20:4,6). അതുകൊണ്ടാണ്, യിസ്രായേലിനെ ലോകാവകാശി എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 4:13). എന്നേക്കും ഇരിക്കുന്ന ക്രിസ്തും യിസ്രായേലാണ്. (യോഹ, 12:34).

പുതിയനിയമത്തിൽ ക്രിസ്തു മഹാപുരോഹിതനോട് ഇപ്രകാരം പറഞ്ഞു: “ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു” (മർക്കൊ, 14:62. ഒ.നോ: മത്താ, 26:64). ഈ വേദഭാഗത്ത്, “ഞാൻ ആകുന്നു” എന്ന് പറഞ്ഞശേഷം, ഞാൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും, എന്നല്ല പറയുന്നത്. മനുഷ്യപുത്രൻ ഇരിക്കുന്നതും വരുന്നതും കാണും എന്ന് പ്രഥമപുരുഷ സർവ്വനാമത്തിലാണ് പറയുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ മനുഷ്യപുത്രനും മനുഷ്യപുത്രനോട് സദൃശനും യിസ്രായേലാണ്. (സങ്കീ, 8:4; 80:17; 144:3; ദാനീ, 7:13). ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും ആകാശമേഘങ്ങളോടെ വരുന്ന നിത്യരാജാവും യിസ്രായേലാണ്. (സങ്കീ, 80:17; 110:1; ദാനീ, 7:13; വെളി, 1:13). യേശുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയാകുന്നത്. അതുകൊണ്ടാണ്, യേശുവിനെ പുതിയനിയമം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, യേശു പറഞ്ഞ വേദഭാഗത്തെ മനുഷ്യപുത്രൻ യിസ്രായേലല്ല എന്നതിന് കൃത്യമായ തെളിവ് ബൈബിളിലുണ്ട്. “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. (ലൂക്കോ, 9:26. ഒ.നോ: മത്താ, 25:31-45). ഈ വേഭാഗം ശ്രദ്ധിക്കുക. ഇവിടെ രണ്ട് കാര്യങ്ങൾ വ്യക്തമായി കാണാം: 1. ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു, ഞാൻ നാണിക്കുമെന്നല്ല പറയുന്നത്; മനുഷ്യപുത്രൻ നാണിക്കുമെന്ന് പ്രഥമപുരഷ സർവ്വനാമത്തിലാണ് പറയുന്നത്. അതായത്, ഭാഷാപരമായി,എന്നെ എന്നു പറഞ്ഞുതുടങ്ങിയാൽ, താൻതന്നെയാണ് മഹത്വത്തിൽ വരുന്നതെങ്കിൽ; അടുത്തഭാഗത്ത്, അവരെക്കുറിച്ച് ഞാൻ നാണിക്കുമെന്നാണ് പറയേണ്ടത്. മനുഷ്യപുത്രനെന്ന പ്രഥമപുരുഷ സർവ്വനാമം ഉപയോഗിച്ചിരിക്കയാൽ, ഈ വേദഭാഗത്ത് പറയുന്ന മനുഷ്യപുത്രൻ താനല്ലെന്ന് മനസ്സിലാക്കാം. 2. മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരും, എന്നാണ് പറഞ്ഞിരിക്കുന്നത്. വേദഭാഗം ശ്രദ്ധിക്കുക; തൻ്റെ മഹത്വത്തിലും പിതാവിൻ്റെ മഹത്വത്തിലും മാത്രം വരുന്നവനല്ല;. വിശുദ്ധദൂതന്മാരുടെയും (angelos – angels) മഹത്വത്തിൽ വരുന്നവനാണ് മനുഷ്യപുത്രൻ. യേശുക്രിസ്തുവിന് ദൈവദൂതന്മാരുടെ മഹത്വം ആവശ്യമില്ല. തന്മൂലം, ആ മനുഷ്യപുത്രൻ യേശുക്രിസ്തു അല്ല. 3. ആകാശമേഘങ്ങളോടെ അഥവാ, തേജസ്സോടെ വരുന്ന നിത്യരാജാവ്, യിസ്രായേലാണെന്ന് ദാനീയേൽ പ്രവചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ദാനീ, 7:13-14,18,21,27). ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു എന്ന് പറഞ്ഞാൽ; അത്, യിസ്രായേൽ ദൈവത്താൽ മഹത്വവും രാജത്വവും പ്രാപിക്കുന്നതിൻ്റെ ആത്മിക ചിത്രണമാണ്. എന്തെന്നാൽ, ദൈവം തേജസ്സും ബഹുമാനവും അണിയിച്ചു സകലവും കാല്ക്കീഴിലാക്കി കൊടുക്കും എന്ന് വാഗ്ദത്തം പ്രാപിച്ച മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 8:5;6; 80:17; എബ്രാ, 2:7-8). അല്ലാതെ, അക്ഷരാർത്ഥത്തിൽ ആകാശമേഘത്തിൽ യിസ്രായേൽ വരികയില്ല. 4. ദാനിയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെത്തന്നെയാണ്, വെളിപ്പാടിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടത്. (വെളി, 1:12-18). യിസ്രായേൽ മനുഷ്യപുത്രനും മനുഷ്യപുത്രനോട് സദൃശനുമാണ്. യേശുവിനെ മനുഷ്യപുത്രൻ എന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശനെന്ന് എവിടെയും പറഞ്ഞിട്ടില്ല. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് മനസ്സിലാക്കാം. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾക്ക് നിവൃത്തി വരുന്നത്.

ദാനീയേൽ 7:13-ലെ ‘മനുഷ്യപുത്രനോട് സദൃശൻ’ ത്രിത്വോപദേശിമാർ വ്യാഖ്യാനിക്കുമ്പോൾ യേശുക്രിസ്തുവാണ്. സ്വർഗ്ഗത്തിലെ ദൂതൻ വ്യാഖ്യാനിക്കുമ്പോൾ; അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, യിസ്രായേൽ ജനമാണ്. പണ്ഡിതന്മാരുടെ വ്യാഖ്യാന തന്ത്രം മനസ്സിലാക്കാൻ 7:13,14-നെ 7:18, 21, 27-മായി ഒത്തുനോക്കിയാൽ മാത്രം മതി. ദാനീയേലിൻ്റെ പുസ്തകത്തിലെ മറ്റൊരു കാര്യം കാണിക്കാം: ദാനീയേൽ മൂന്നാമദ്ധ്യായത്തിൽ ശദ്രക്ക് മേശക്ക് അബേദ്നെഗോവ് എന്നിവരെ തീയിൽ നിന്ന് രക്ഷിച്ച ദൈവപുത്രനോടു തുല്യനായവൻ ക്രിസ്തുവാണെന്ന് ഇക്കൂട്ടർ പഠിപ്പിക്കുന്നു. (ദാനീ, 3:25). എന്നാൽ, ദൈവം തൻ്റെ ദൂതനെ അയച്ചാണ് രക്ഷിച്ചതെന്ന് നെബൂഖദ്നേസർ സാക്ഷ്യം പറയുന്നതായി കാണാം: “അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ  സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.” (ദാനീ, 3:28). ഈ വാക്യത്തിൽ, ദൈവം തൻ്റെ ദൂതനെ അഥവാ, മലക്കിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആറാം അദ്ധ്യായത്തിൽ ദാനീയേലിനെ രക്ഷിക്കാൻ സിംഹത്തിൻ്റെ വായടച്ചത് ദൂതനാണ് ദാനീയേൽ തന്നെ പറഞ്ഞിട്ടുണ്ട്: “സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു. (ദാനീ, 6:22). ദൈവം തൻ്റെ ദൂതനെ അഥവാ, മലക്കിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് ഈ വേദഭാഗത്തും സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്. എന്നാൽ, സിംഹത്തിൻ്റെ വായടച്ചതും യേശുക്രിസ്തു ആണെന്നാണ് പലരും പഠിപ്പിക്കുന്നത്.

ഇക്കാലത്തെ, പണ്ഡിതന്മാരും പാസ്റ്റർമാരും മൂപ്പന്മാരുമൊക്കെ തങ്ങൾ പുതിയനിയമത്തിൻ്റെ വക്താക്കളാണെന്നാണ് അവകാശപ്പെടുന്നത്. എന്താണ് പുതിയനിയമം എന്ന് അറിയാത്തതുകൊണ്ടാണ്, ബൈബിളിൻ്റെ വക്താക്കളാണെന്ന് പറയാതെ, പുതിയനിയനിയമത്തിൻ്റെ വക്താക്കളെന്ന് പലരും അവകാശപ്പെടുന്നത്. പഴയനിയമം ഇല്ലെങ്കിൽ ഒരു നിയമം പോരെ, പുതിയനിയമം എന്തിനാണ്? പഴയനിയമത്തിൻ്റെ കുറവ് തീർക്കാനല്ല പുതിയനിയമം നല്കിയത്. പഴയനിയമത്തിൻ്റെ ബാക്കിയുമല്ല പുതിയനിയമം. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ക്രിസ്തു പറയുന്നത് നോക്കുക: “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18. ഒ.നോ: ലൂക്കൊ, 16:17).  ആകാശഭൂമികൾക്ക് മാറ്റം വന്നാലും, ന്യായപ്രമാണത്തിലെ ഒരു വള്ളിയോ, പുള്ളിയോ പോലും നിവൃത്തിയാകാതെ ഇരിക്കില്ലെന്നാണ് ക്രിസ്തതന്നെ പറഞ്ഞിരിക്കുന്നത്. അപ്പോൾ, നമ്മൾ ആദ്യം പഠിക്കേണ്ടത് പഴയനിയമം ആണ്. എന്നാലല്ലേ അതെങ്ങനെ നിവൃത്തിയാകും എന്ന് അറിയാൻ കഴിയുകയുള്ളൂ. പഴയനിയമത്തിൽ ഒരു വാഗ്ദത്ത സന്തതിയുണ്ട്. അവനോടുള്ള വാഗ്ദത്തങ്ങളുടെ നിവൃത്തിയാണ് ക്രിസ്തുവിൻ്റെ രക്തത്താലുള്ള പുതിയനിയമം. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-12). പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23). അതായത്, യേശുക്രിസ്തു അല്ല; യിസ്രായേലാണ് ബൈബിളിലെ വാഗ്ദത്തസന്തതി. (പ്രവൃ, 3:25-26; ഗലാ, 3:16). ഈ ഭൂമിയെ ഭരിക്കേണ്ട ദൈവത്തിൻ്റെ മശീഹ അഥവാ, അഭിഷിക്തനായ നിത്യരാജാവാണ് യിസ്രായേൽ. (വെളി, 11:15; 12:10; 20:4; 20:6). തൻ്റെ ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനായ രാജാവും (110:1) ശത്രുക്കൾ പാദപീഠമായി കഴിയുമ്പോൾ, ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ഈ ഭമിയെ ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. അതിൻ്റെ ആത്മിക ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (1കൊരി, 15:27-28). ലോകാവകാശി എന്നാണ് പൗലൊസ് വാഗ്ദത്ത സന്തതിയായ യിസ്രായേലിനെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). സൂര്യതേജസ്സോടെ യോഹന്നാൻ കണ്ട മനുഷ്യപുത്രനും യിസ്രായേലാണ്. (വെളി, 1:12-18). യിസ്രായേലെന്ന ദൈവസന്തതിയുടെ അഭിധാനങ്ങളും അനുഗ്രഹങ്ങളും അവകാശങ്ങളും വാഗ്ദത്തങ്ങളുമാണ് പഴയനിയമത്തിലുള്ളത്. അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടതാണ് യേശുവെന്ന ക്രിസ്തു. (1തിമൊ, 3:14-16; മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16). അഥവാ, യഹോവയായ ഏകദൈവം തൻ്റെ ജനത്തിൻ്റെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു. (മത്താ, 1:21). യിസ്രായേലിൻ്റെ വീണ്ടെടുപ്പുകാരൻ ആയതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം യേശുവിൽ ആരോപിച്ചിരിക്കുന്നത്. ഉദാ: (പ്രവൃ, 3:25-26; 13: 32-33). എന്തെന്നാൽ, ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം യേശുവിലൂടെയാണ് അവന് സാക്ഷാത്കാരിക്കപ്പെടുന്നത്. (റോമ, 8:3). ദൈവത്താൽ വാഗ്ദത്തം ലഭിച്ച സന്തതിയായ യിസ്രായേലെന്ന ക്രിസ്തുവിനെയും അവൻ്റെ വാഗ്ത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ ദൈവത്താൽ വാഗ്ദത്ത ചെയ്യപ്പെട്ട യേശുവന്ന ക്രിസ്തുവിനെയും പൗലൊസ് വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (ഗലാ, 3:16,19). തൻ്റെ രാജ്യം ഐഹികമല്ല (not of this world); അഥവാ, ഈ ലോകത്തല്ലെന്ന് യേശക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 18:36). എങ്കിലും, യെഹൂദന്മാർ യേശുവിനെപ്പിടിച്ച് രാജാവാക്കാൻ ഒന്ന് ശ്രമിച്ചിരുന്നു. (യോഹ, 6:15). അതുപോലെ, യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി വാഴുമെന്നാണ് എല്ലാ ക്രൈസ്തവരും വിശ്വസിക്കുന്നത്. എന്നാൽ, അക്കാര്യം യേശുക്രിസ്തുവിനുപോലും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. അതായത്, പഴയനിയമം വസ്തുനിഷ്ഠമായി പഠിക്കാതെ അഥവാ, യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനെക്കുറിച്ച് പഠിക്കാതെ, ബൈബിൾ യഥാർഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. യിസ്രായേലെന്ന ദൈവസന്തതിയെക്കുറിച്ച് പഠിക്കാഞ്ഞതുകൊണ്ടാണ്, യേശുക്രിസ്തുവിനെ രണ്ടാം ദൈവമാക്കുന്ന ത്രിത്വമെന്ന ഉപദേശംപോലും ഉണ്ടായത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

യിസ്രായേലിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്, വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്? തുടങ്ങിയ വീഡിയോകളോ, ലേഖനമോ കാണുക:

വീഡായോകൾ⬇️

ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്

വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

ലേഖനങ്ങൾ⬇️

ദാവീദിൻ്റെ സന്തതിയും കർത്താവും

വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

3 thoughts on “ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്❓”

Leave a Reply

Your email address will not be published. Required fields are marked *