പാറയും പത്രൊസും

പാറയും പത്രൊസും

“നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്താ, 16:18). 

യേശുവിൻ്റെ ഈ വാക്കിനെ തെറ്റിദ്ധരിച്ചിട്ട് പത്രൊസിൻ്റെ മേലാണ് സഭ പണിതിരിക്കുന്നതെന്ന് അനേകരും വിശ്വസിക്കുന്നു. എന്താണതിൻ്റെ വസ്തുതയെന്ന് നമുക്കുനോക്കാം:

പത്രൊസിന്റെ ആദ്യത്തെ പേര് ശിമോൻ (Simon – ഗ്രീക്കിൽ Simon) എന്നായിരുന്നു. 49 പ്രാവശ്യം ഈ പേരുണ്ട്. (മത്താ, 4:18; 10:2). സഹോദരനായ അന്ത്രെയാസാണ് യേശുവിൻ്റെ അടുക്കൽ അവനെ കൊണ്ടുവന്നത്. (യോഹ, 1:40). യേശുവാണ് അവന് “കേഫാ” (Kephas – എബ്രായയിൽ Kephas) എന്നു പേരിടുന്നത്. ആറു പ്രാവശ്യം ആ പേരുണ്ട്. (യോഹ, 1:42; 1കൊരി, 1:12; 3:22; 9:5; 15:5; ഗലാ, 2:9). കേഫാസ് എന്ന എബ്രായ പേരിൻ്റെ അർത്ഥമാണ് ഗ്രീക്കിൽ പെട്രൊസ് (Petros – piece of rock) എന്നും, ഇംഗ്ലീഷിൽ stone എന്നും, മലയാളത്തിൽ പാറക്കഷണം എന്നും. യോഹന്നാൻ 1:42-ൽ യേശു ശീമോന് കൊടുത്ത പേരായ കേഫായുടെ അർത്ഥമായ പെട്രൊസിനെ സത്യവേദപുസ്തകത്തിൽ പത്രൊസെന്ന് ലിപ്യന്തരണം ചെയ്യുകയും: “യേശു അവനെ നോക്കി: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു;” പി.ഒ.സിയിൽ: പാറയെന്നു തർജ്ജമ ചെയ്യുകയും ചെയ്തു: “യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.” സത്യവേദപുസ്കകം സമകാലിക പരിഭാഷയിൽ പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും. അതിനു പത്രോസ് അഥവാ പാറ എന്നര്‍ഥം.” എന്നാൽ പില്ക്കാലത്ത് യേശു കൊടുത്ത പേരായ കേഫാ എന്ന് അവനെ വിളിക്കാതെ പേരിൻ്റെ അർത്ഥമായ പെട്രൊസ് അഥവാ പത്രൊസെന്ന് അവൻ വിളിക്കപ്പെട്ടു. (മത്താ, 10:2; മർക്കൊ, 3:16; ലൂക്കൊ, 6:14). അതിനാൽ പേരിൻ്റെ അർത്ഥം അവൻ്റെ പേരായിമാറി. ബൈബിളിൽ 162 പ്രാവശ്യം പത്രൊസെന്ന പേരുണ്ട്. 

പാറയെ (rock) കുറിക്കുന്ന ഗ്രീക്കുപദം പെട്രാ (petra – πέτρα) ആണ്. ആ പദം പതിനാറ് പ്രാവശ്യമുണ്ട്. (മത്താ, 7:24; 7:25); 16:18; 27:52; 27:60; മർക്കൊ, 15:46; ലൂക്കൊ, 6:48; 8:6; 8:13; റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7; വെളി, 6:15; 6:16). മൂന്ന് വാക്യങ്ങൾ ക്രിസ്തുവിനെ കുറിക്കാനും (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7) ബാക്കി പതിമൂന്നു വാക്യം യഥാർത്ഥ പാറയെയും കുറിക്കുന്നു. പാറക്കഷണം (stone) അഥവാ പെട്രാസ് (പത്രൊസ്) എന്നത് കേഫായെന്ന പേരിൻ്റെ അർത്ഥമാണെന്നല്ലാതെ, പത്രൊസ് പാറയാണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.

പത്രൊസിനെക്കുറിച്ച് ഒരുകാര്യംകൂടി അറിയണം: ആദ്യം യോഹന്നാനും അന്ത്രെയാസും ശിമോനുമൊക്കെ യോഹന്നാൻ സാനാപകൻ്റെ ശിഷ്യനായിരുന്നു. (യോഹ, 1:35-37). ആ സമയത്ത് സ്നാപകൻ്റെ സാക്ഷ്യം കേട്ടിട്ടാണ് അവർ യേശുവിൻ്റെ പിന്നാലെ ചെന്നതും, അന്ത്രെയാസ് പത്രൊസിനെ വിളിച്ചുകൊണ്ടു വന്നപ്പോൾ, യേശു അവന് പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നപേര് നല്കിയതും. എന്നാൽ അന്നൊന്നും അവർ യേശുവിൻ്റെ ശിഷ്യന്മാർ ആയിരുന്നില്ല.  ശിഷ്യന്മാർ തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ ഒന്നാമൻ ഫിലിപ്പോസാണ്. (യോഹ, 1:43). രണ്ടാമത്തെ ശിഷ്യൻ നഥനയേൽ അഥവാ ബർത്തൊലൊമായി ആണ്. (യോഹ, 1:45; മത്താ, 10:3). പിന്നീട് ഗലീല കടല്പുറത്തുനിന്ന് തിരഞ്ഞെടുക്കുന്ന നാലുപേരുടെ കൂട്ടത്തിലുള്ളതാണ് പത്രൊസ്. (മത്താ, 4:18-22). എങ്കിലും അപ്പൊസ്തലന്മാരിൽ ഒന്നാമനെന്നാണ് വിളിക്കപ്പെടുന്നത് പത്രൊസാണ്. (മത്താ, 10:2). അപ്പൊസ്തലന്മാരുടെ പട്ടിക പറയുന്നിടത്തൊക്കെയും പത്രൊസിൻ്റെ പേരാണ് ആദ്യം പറയുന്നതും. അതിൻ്റെ കാരണം: അന്ത്രെയാസ് പത്രൊസിനെ കൂട്ടിക്കൊണ്ടു വന്നിട്ട് യേശുക്രിസ്തു അവനെ കാണുന്ന സമയത്തുതന്നെ അപ്പൊസ്തലന്മാരിൽ പ്രഥമനായിട്ടും സഭയുടെ പ്രധാന വക്താവായും പത്രൊസിനെ കണ്ടിരുന്നു. അതുകൊണ്ടാണ് “ശ്രവണം എന്നർത്ഥമുള്ള ശിമോൻ എന്ന പേരു മാറ്റിയിട്ട് പാറക്കഷണം അഥവാ പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത്.” ബൈബിളിൽ യഥാർത്ഥ പാറയെ കൂടാതെ ദൈവവത്തെയും (ഉല്പ, 49:24; 2ശമൂ, 22:3; 22:47; സങ്കീ, 18:2; 18:46), ക്രിസ്തുവിനെയും മാത്രമാണ് പാറയെന്ന് വിളിച്ചിരിക്കുന്നത്. (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7). അതിനാൽ, ക്രിസ്തു തൻ്റെ സഭയുടെ പ്രധാന വക്താവായിക്കണ്ട ശിമോൻ്റെ പേർ പത്രോസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത് യുക്തംതന്നെ. 

ഇനി, മത്തായി സുവിശേഷത്തിലെ വിഷയമെന്താണ്?

¹⁶ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. ¹⁷ യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. ¹⁸ നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. (മ്മതാ, 16:16-18).

18-ാം വാക്യം: യേശു പറയുന്നത്; നീ പാറയാകുന്നു എന്നല്ല “നീ പത്രൊസ് ആകുന്നു” എന്നാണ്; അതവൻ്റെ പേരാണ്. അടുത്തഭാഗം: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” ഏത് പാറമേൽ? 16-ാം വാക്യത്തിൽ: പത്രൊസ് ഏറ്റുപറഞ്ഞ ക്രിസ്തുവാകുന്ന പാറമേൽ. എന്താണ് തെളിവ്? “സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു എല്ലാവരും ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.” (1കൊരി, 10:1-4). 17-ാം വാക്യത്തിൽ: പത്രൊസിൻ്റെ ഭാഗ്യാവസ്ഥ അതാണ്. ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും സ്ഥാപകനുമെന്ന് സ്വർഗ്ഗസ്ഥനായ പിതാവ് അവന് വെളിപ്പെടുത്തി. (1പത്രൊ, 2:4,7). പൗലൊസ് പറയുന്നു: “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.” (1 കൊരി 3:11).

പത്രൊസെന്ന അടിസ്ഥാനത്തിന്മേലല്ല സഭ പണിതിരിക്കുന്നത്; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലാണ്. ക്രിസ്തുവാണ് അടിക്കപ്പെട്ട പാറ. (പുറ, 17:6). ആ പാറയിൽനിന്ന് കുടിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. അത് നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായിരിക്കും. (യോഹ, 4:13,14; 7:37-39). ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും പ്രധാന മൂലക്കല്ലും: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” (എഫെ, 2:20). അതായത്, ക്രിസ്തുവാകുന്ന പാറമേൽ പണിയപ്പെട്ട ദൈവസഭയുടെ അടിസ്ഥാനത്തിൽ മൂലക്കല്ലായ ക്രിസ്തുവിനൊപ്പം പത്രൊസിനും മറ്റ് അപ്പൊസ്തലന്മാർക്കും ഒരുപോലെ പങ്കുണ്ടെന്നല്ലാതെ, പത്രൊസിന് മാത്രമായി ഒരു വിശേഷതയും കല്പിച്ചിട്ടില്ല. ദൈവസഭയുടെ അടിസ്ഥാനവും മൂലക്കല്ലും ക്രിസ്തുവാണ്. എന്തെന്നാൽ അവൻ തൻ്റെ രക്തംകൊണ്ട് സമ്പാദിച്ചതാണ് സഭ: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28. ഒ.നോ: 1പത്രൊ, 1:18,19). തന്നിൽ വിശ്വസിക്കാത്തവർക്ക് ക്രിസ്തു ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായുമാണ്. (സങ്കീ, 118:22; റോമ, 9:32; 1പത്രൊ, 2:7).

പത്രൊസ് സഭയുടെ പ്രഥമ വക്താവായിരുന്നു എന്നല്ലാതെ, അവൻ്റെ മേലല്ല സഭ പണിയപ്പെട്ടിരിക്കുന്നത് എന്നതിന് ഇനിയും തെളിവുണ്ട്: “മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:4). ജീവനുള്ള കല്ലായ ക്രിസ്തുവിനോട് ചേർത്താണ് വിശ്വാസികളായ കല്ലുകൾ ചേർത്ത് പണിയപ്പെടുന്നത്; അല്ലാതെ പത്രൊസിനോട് ചേർത്തല്ല. പത്രൊസും ക്രിസ്തുവിനോട് ചേർത്ത് പണിയപ്പെട്ട ഒരു കല്ലാണ്.

ദൈവാലയം അഥവാ ദൈവസഭ, ജീവനുള്ള ദൈവത്തിൻ്റെ സഭയാണ്. (1തിമൊ, 3:15; 2കൊരി, 6:16). ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ വീണ്ടും ജനിച്ചവരാണ് ദൈവസഭയുടെ അംഗങ്ങൾ. (1പത്രൊ, 1:23). സഭ അനുദിനം പണിയപ്പെട്ടുകൊണ്ട് ഇരിക്കുകയാണ്. (എഫെ, 21). കർത്താവാണ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരിക്കുന്നത്. (പ്രവൃ, 2:46). യേശുക്രിസ്തു ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. (വെളി, 1:17). അതിനാൽ ജീവനുള്ള ദൈവത്തിൻ്റെ സഭ പണിയപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നേക്കും ജീവിച്ചിരിക്കുന്ന യേശുക്രിസ്തുവാകുന്ന പാറമേലും ക്രിസ്തുവിനാലുമാണ്.

ദൈവപുത്രനും മൽക്കീസേദെക്കും

ദൈവപുത്രനും മൽക്കീസേദെക്കും

“അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.” (എബ്രായർ 7:3)

ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണെന്നും; ത്രിത്വത്തിലെ അംഗങ്ങൾ പിതാവും പുത്രനും മൽക്കീസേദെക്കും ആണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു സഹോദരൻ്റെ വീഡിയോ കണ്ടിരുന്നു. ത്രിത്വോപദേശം സാത്താൻ സഭയിൽ നുഴയിച്ചു കയറ്റിയിട്ട് നിഖ്യാസുന്നഹദോസ് മുതൽ ഇന്നേക്ക് 1,700 വർഷമായി. ഇന്നുവരെയും ഒരഭിപ്രായൈക്യം ഈ ഉപദേശക്കാർക്ക് ഉണ്ടായിട്ടില്ലെന്നുള്ളത്, ഉപദേശത്തിൻ്റെ ഉടയവൻ സാത്താനാണെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. ആ സഹോദരൻ പറഞ്ഞ ത്രിത്വത്തിലെ അംഗങ്ങൾ: സ്നേഹമായ പിതാവും, സ്നേഹമായ പുത്രനും, പുരോഹിതനായ മൽക്കീസേദെക്കുമാണ്. മൽക്കീസേദെക്കും പരിശുദ്ധാത്മാവും ഒന്നാണത്രേ. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയല്ലെന്ന് ആരും പറയാതിരിക്കാനുള്ള ത്രിത്വത്തിൻ്റെ പുതിയ തന്ത്രമാണോ ഈ ഉപദേശമെന്നും അറിയില്ല. ഈ നൂതന ഉപദേശത്തിന് ആധാരമായി അദ്ദേഹം പറഞ്ഞത്, ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണെന്നാണ്. അതിനാൽ, എന്താണ് ദൈവപുത്രനും മൽക്കീസേദെക്കും തമ്മിലുള്ള തുല്യതയെന്നാണ് നാം പരിശോധിക്കുന്നത്:

മൽക്കീസേദെക് ശാലേം എന്ന രാജ്യത്തെ രാജാവായിരുന്നു. (ഉല്പ, 14:18; എബ്രാ, 7:1). ശാലേം എന്ന വാക്കിനർത്ഥം ‘സമാധാനം’ എന്നാണ്. (സങ്കീ, 33:18). ഇത് യെരൂശലേമിൻ്റെ പുരാതന നാമമാണ്. (സങ്കീ, 76:2). മൽക്കീസേദെക്കെന്ന പേരിന് ‘നീതിയുടെ രാജാവു’ എന്നാണർത്ഥം; ശാലേം രാജ്യത്തെ രാജാവാകയാൽ അഥവാ സമാധാനരാജ്യത്തെ രാജവാകയാൽ ‘സമാധാനത്തിന്റെ രാജാവു’ എന്നും പേരിനർത്ഥം വന്നു. (എബ്രാ, 7:2). മൽക്കീസേദെക്കിൻ്റെ പൗരോഹിത്യപദവിക്ക് സദൃശമായിട്ടാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവിയെ എബ്രായലേഖകൻ അവതരിപ്പിച്ചിരിക്കുന്നത്. (എബ്രാ, 7:14-16. ഒ.നോ: 5:6,10; 6:20; 7:11,16,17). യേശുവെന്ന ദൈവപുത്രനും മൽക്കീസേദെക്കും ലേവ്യപൗരോഹിത്യവുമായി ബന്ധമില്ലാത്ത പുരോഹിതന്മാരാണ്. മൽക്കീസേദെക് അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും (എബ്രാ, 7:1) അബ്രാഹാമിനെക്കാൾ ശ്രേഷ്ഠനുമാണ്. (എബ്രാ, 7:4). യുദ്ധം ജയിച്ചു മടങ്ങിവന്ന അബ്രാഹാം അവന്നു ദശാംശം കൊടുത്തു: (7:1).

അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല: എന്താണതിനർത്ഥം? അവൻ പിതാവോ മാതാവോ വംശാവലിയോ ഇല്ലാതെ ഉത്ഭവിച്ച അത്ഭുതമനുഷ്യൻ ആണെന്നാണോ? അല്ല. അവൻ്റെ പിതാവിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ അവൻ്റെ വംശാവലയെക്കുറിച്ചോ യാതൊന്നും ബൈബിളിലില്ല അഥവാ ദൈവം വെളിപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. ജീവാരംഭവും ജീവാവസാനവുമില്ല: ആരംഭവും അവസാനവും ഇല്ലാത്തത് ദൈവത്തിനാണ്: (സങ്കീ, 90:2). മല്ക്കസേദെക് ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത ദൈവമല്ല; അവൻ്റെ ജീവാരംഭവും ജീവാവസാനവും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. അഥവാ പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകളിൽ അവൻ്റെ പേരില്ലെന്നാണ്. അല്ലാതെ, അവൻ അപ്പനുമമ്മയും വംശാവലിയും ജീവാരംഭവും അവസാനവുമില്ലാത്തവൻ ആണെന്നല്ല. യിസ്രായേൽ ജാതിയുടെ ചരിത്രവും ലേവ്യാപൗരോഹിത്യവും ആരംഭിക്കുന്നതിനു മുമ്പേയുള്ള പുരോഹിതനാണ് മൽക്കീസേദെക്.

അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു: ഈ ഭാഗം പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എങ്ങനെയാണ് മൽക്കീസേദെക് ദൈവപുത്രന് തുല്യനായത്? പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകകളിൽ മല്ക്കീസേദെക്കിൻ്റെയും ക്രിസ്തുവിൻ്റെയും പേരില്ല; അതാണവരുടെ തുല്യത. ക്രിസ്തു യെഹൂദാ ഗോത്രത്തിലും (എബ്രാ, 7:14) മല്ക്കീസേദെക്ക് ഏതോ ഒരു ഗോത്രത്തിലുമാണ് ജനിച്ചത്. യെഹൂദരുടെ ഇടയിൽ ഒരാൾ പുരോഹിതനാകാനുള്ള പ്രധാന യോഗ്യതയാണ് അഹരോന്യക്രമപ്രകാരമുള്ള പൗരോഹിത്യവംശാവലി. അതില്ലാത്ത രണ്ട് പുരോഹിതന്മാരാണ് മൽക്കീസേദെക്കും യേശുക്രിസ്തുവും; പൗരോഹിത്യരേഖ (വംശാവലി) സംബന്ധിച്ചു മാത്രമാണ് രണ്ടുപേരും തുല്യരായിരിക്കുന്നത്; അല്ലാതെ അസ്തിത്വം സംബന്ധിച്ചല്ല. ദൈവപുത്രനായ ക്രിസ്തു ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും (1തിമൊ, 3:15,16; 1പത്രൊ, 1:20) മെൽക്കീസേദെക്ക് കേവലം മനുഷ്യനുമാണ്: (ഉല്പ, 14:18).

പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത അഥവാ ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത മറ്റൊരാളുകൂടിയുണ്ട്; ഏലീയാവ്. ചുഴലിക്കാറ്റുപോലെ പ്രത്യക്ഷനാകുകയും ചുഴലിക്കാറ്റിൽ എടുക്കപ്പെടുകയും ചെയ്ത പ്രവാചകൻ. (1രാജാ, 17:1; 2രാജാ, 2:11). ലേവ്യപൗരോഹിത്യ വംശാവലിയും യെഹൂദാ വംശാവലിയും രണ്ടും രണ്ടാണ്. യെഹൂദന്മാരുടെ മൊത്തത്തിലുള്ള വംശാവിലിൽനിന്ന് വിഭിന്നമാണ് രാജകീയ വംശാവലിയും പൗരോഹിത്യവംശാവലിയും. യെഹൂദനെന്ന നിലയിൽ ഏലീയാവിന് വംശാവലിയുണ്ടാകും; പക്ഷെ, ബൈബിളിൽ അത് പറഞ്ഞിട്ടില്ലന്നേയുള്ളു. എന്നാൽ മൽക്കീസേദെക്ക് യെഹൂദനല്ലാത്തതിനാൽ ആ നിലയിലുള്ള വംശാവലിപോലുമില്ല. അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും ശാലേം രാജ്യത്തിൻ്റെ രാജാവുമായിരുന്നു എന്നല്ലാതെ, ഏത് ജാതിയിലും ഗോത്രത്തിലും പെട്ടവനാണെന്നോ, അവർക്ക് വംശാവലി എഴുതി സൂക്ഷിക്കുന്നോ പതിവുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ലേവ്യപൗരോഹിത്യ വംശാവിലിയിൽ അവനെക്കുറിച്ച് ഒരു വിവരവുമില്ല; അതാണ് എബ്രായലേഖകൻ ദൈവപുത്രൻ്റെ പൗരോഹിത്യം അവൻ്റെ പൗരോഹിത്യത്തിനു തുല്യമായി പറയാൻ കാരണം. 

ദൈവപുത്രന്നു തുല്യനെന്നു പറഞ്ഞിരിക്കുന്ന മൽക്കീസേദെക്കിന് മാത്രമാണ് പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ബൈബിളിൽ പറയാത്തത്. എന്നാൽ മദ്ധ്യസ്ഥനും (1തിമൊ, 2:5) മറുവിലയും (1തിമൊ, 2:6) മഹാപുരോഹിതനും (എബ്രാ, 3:1), മനുഷ്യനുമായ (1തിമൊ, 2:6) ദൈവപുത്രന്, പിതാവും (മത്താ, 1:25) മാതാവും (മത്താ, 1:16) വംശാവലിയും (മത്താ, 1:1-17; ലൂക്കൊ, 3:23-38) ജീവാരംഭവും (മത്താ, 2:1) ജീവാവസാനവും (മത്താ, 27:50) ബൈബിളിൽ പറഞ്ഞിട്ടുണ്ട്. (ദൈവപുത്രൻ്റെ ജീവാരംഭവും ജീവാവസാനവും എന്ന് പറയുന്നത്, അവൻ്റെ ഐഹിക ജീവിതമാണ്). പിന്നെങ്ങനെ മൽക്കീസേദെക്ക് ദൈവപുത്രനോട് തുല്യനാകും. അവരുടെ തുല്യതയെന്ന് പറയുന്നത്; വംശാവലിയിൽ പേരില്ലാത്ത പൂരോഹിതന്മാരെന്ന നിലയിൽ മാത്രമാണ്. ബാക്കിയെല്ലാറ്റിലും അവർതമ്മിൽ അജഗജാന്തരമുണ്ട്. “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (മത്താ, 24:4).

മറ്റൊരു കാര്യസ്ഥൻ

മറ്റൊരു കാര്യസ്ഥൻ

“എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16,17)

ത്രിത്വത്തിനു തെളിവായിട്ടാണ് അനേകർ മേല്പറഞ്ഞ വാക്യത്തെ മനസ്സിലാക്കുന്നത്. ബൈബിളിൻ്റെ മൗലിക ഉപദേശമാണ് ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത്. (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). ദൈവം ഏകനെന്നു മാത്രമല്ല പറയുന്നത്; അവൻ അനന്യനും ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനും കൂടിയാണ്. (എബ്രാ, 13:8; യാക്കോ, 1:17). അനന്യനെന്നാൽ എതിരറ്റ, ഒന്നിലധികമില്ലാത്ത, തുല്യമായി മറ്റൊന്നില്ലാത്ത എന്നൊക്കെയാണർത്ഥം. ഗതിഭേദത്താലുള്ള ആഛാദനം ഇല്ലെന്നു പറഞ്ഞാൽ; തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനെന്നർത്ഥം. ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ കഴിയാത്തവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ ഒരിക്കലും അറിയാൻ കഴിയില്ല. ദൈവം ഏകനെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയും കൂടിയാണ്. (ആവ, 6:4). പഴയനിയമഭാഷയിൽ പറഞ്ഞാൽ അതൊരു അടയാളമായി കൈയ്യിലോ, പട്ടമായി നെറ്റിയിലോ അണിയേണ്ട സത്യമാണ്. (ആവ, 6:8). എങ്കിലും ഏതോ മിഥ്യാധാരണയിൽ ദൈവം ഒന്നിലേറെ വ്യക്തികളാണെന്ന് അനേകം ക്രൈസ്തവർ വിശ്വസിക്കുന്നു. 

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും: ഇവിടെ രണ്ട് വ്യക്തികളുണ്ടല്ലോ? ഉണ്ട്. അപ്പോൾ ത്രിത്വത്തിന് തെളിവല്ലേ? അല്ല. എന്തുകൊണ്ടാണ്? ദൈവം ത്രിത്വമല്ല; ഏകനാണ്. പിതാവായ ഏകദൈവമേ നമുക്കുള്ളു. (യോഹ, 17:3; 1കൊരി, 6:6; എഫെ, 6:4). പിതാവായ ദൈവമെന്നല്ലാതെ, പുത്രനായദൈവമെന്നോ, പുത്രൻ ദൈവമാണെന്നോ, പരിശുദ്ധാത്മായ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിൽ ഒരിടത്തുമില്ല. ഏകസത്യദൈവം (the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളെ നമുക്കെങ്ങനെ അവിശ്വസിക്കാൻ കഴിയും? പിതാവായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പരിശുദ്ധമനുഷ്യൻ മാത്രമായ പുത്രനാണ് “ഞാൻ പിതാവിനോട് ചോദിക്കും” എന്നു പറയുന്നത്. യേശുക്രിസ്തു ജഡത്തിൽ ദൈവം ആയിരുന്നില്ല. (യോഹ, 1:1). പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാത്ത ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ട മനുഷ്യനായിരുന്നു. അഭിഷിക്തനല്ല ദൈവം; അഭിഷേകദാതാവാണ് ദൈവം. (മത്താ, 1:16; പ്രവൃ, 10:38). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായി തന്നെത്താൻ യാഗമായത് ക്രിസ്തുയേശുവെന്ന മനഷ്യനാണ്. (1തിമൊ, 2:5,6). ഒന്നുകൂടി പറഞ്ഞാൽ; മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ 38 വർഷം (ബി.സി. 6 – എ.ഡി. 33) പാപജഡത്തിൻ്റെ സാദൃശ്യത്തിലും പാപം നിമിത്തവും പ്രത്യക്ഷനായി ജീവിച്ച് മരിച്ചുയിർത്തവൻ ‘ആരാകുന്നു‘ എന്ന് ചോദിച്ചാൽ; പാപമറിയാത്ത മനുഷ്യനാകുന്നു. അവൻ ‘ആരായിരുന്നു‘ എന്ന് ചോദിച്ചാൽ; യഹോവയായ ദൈവം ആയിരുന്നു. (യോഹ, 1:1; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16). ജഡത്തിൽ മനുഷ്യൻ മാത്രമായ യേശുവിൻ്റെകൂടെ സ്നാനംമുതൽ ദൈവമിരുന്ന് പ്രവർത്തിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38).

പിതാവ് തന്നോടു കൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (8:16-19; 8:29; 14:23; 16:32). പിതാവ് എന്നോട് കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ലെന്നു പറയുന്നത് ഒരു മനുഷ്യനാണ്. യേശുവ്ന്ന മനുഷ്യൻ്റെ കൂടെയിരുന്ന് പ്രവർത്തിക്കുന്ന അദൃശ്യദൈവത്തെയും ചേർത്താണ് ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല (I am not alone) എന്നു പറയുന്നത്. അതിനാൽ, രണ്ട് വ്യക്തികൾ അവിടെ ഉണ്ടെന്നല്ലാതെ, ദൈവത്തിനോ യേശുവെന്ന മനുഷ്യനോ ബഹുത്വമുണ്ടാകുന്നില്ല. പെന്തെക്കൊസ്തിനുശേഷം ശിഷ്യന്മാരിൽ ആരൊടെങ്കിലും ചോദിച്ചാൽ അവനും ഇതുതന്നെ പറയുമായിന്നു: ദൈവം എൻ്റെകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). അതുകൊണ്ട് ദൈവത്തിനോ അപ്പൊസ്തലനൊ ബഹുത്വമുണ്ടാകുമോ? ഇന്ന് ഭക്തനായ ഏതൊരു മനുഷ്യനോട് ചോദിച്ചാലും അവനും പറയും; ലോകാവസാനത്തോളം കൂടെയിരിക്കാമെന്ന് വാക്കുപറഞ്ഞവൻ എന്നോടു കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). അവിടെയും ദൈവത്തിനും മനുഷ്യനും ബഹുത്വമില്ല; ദൈവവും ഏകനാണ്, മനുഷ്യനും ഏകനാണ്. പിതാവിനെയും ചേർത്ത് ഞങ്ങളെന്നും യേശു പറയുന്നുണ്ട്. (യോഹ, 14:23). ഇവിടെയൊന്നും ദൈവത്തിൻ്റെ ബഹുത്വമല്ലല്ലോ വിവക്ഷിക്കുന്നത്? അവിടെ ദൈവത്തിന് ബഹുത്വമുണ്ടെന്നോ മനുഷ്യന് ബഹുത്വമുണ്ടെന്നോ അർത്ഥമില്ല. ഒരു ദൈവവും ഒരു മനുഷ്യനും അഥവാ മനുഷ്യൻ ദൈവത്തെയും ചേർത്താണ് ഞങ്ങളെന്ന് പറയുന്നത്. ദൈവവും മനുഷ്യനും ചേർന്നാൽ; രണ്ടു വ്യക്തികളാകും എന്നല്ലാതെ, ദൈവത്തിനോ മനുഷ്യനോ തന്നിൽതന്നെ ബഹുത്വമുണ്ടാകുന്നില്ല. അതായത്, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി മനുഷ്യനായി പ്രത്യക്ഷനായി നില്ക്കുന്ന 38 വർഷം ദൈവവും മനുഷ്യനുമെന്ന രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായപ്പോൾ അഥവാ സ്വർഗ്ഗാരോഹണം ചെയ്തശേഷം മനുഷ്യവ്യക്തി പിന്നെയില്ല. പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? രക്ഷാകരപ്രവൃത്തി പൂർത്തിയായശേഷം; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകസത്യദൈവത്തിൻ്റെ വെളിപ്പാടുകളും (മത്താ, 28:19) യേശുക്രിസ്തു എന്നത് ഏകദൈവത്തിൻ്റെ നാമവുമായി മാറി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). യേശുവിനെ യഥാർത്ഥമായി അറിയണമെങ്കിൽ ക്രിസ്തുയേശു എന്ന ദൈവത്താൽ അഭിഷിക്തനായ മനുഷ്യനെയും (പ്രവൃ, 10:38), യേശുക്രിസ്തുവെന്ന ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നേക്കും അനന്യനുമായ മഹാദൈവത്തെയും വേർതിരിച്ച് മനസ്സിലാക്കണം. (വെളി, 1:17; എബ്രാ, 13:8; തീത്തൊ, 2:12). യേശുവെന്ന പരിശുദ്ധമനുഷ്യൻ ജനനത്തിനുമുമ്പെ ഇല്ലായിരുന്നു; സ്വർഗ്ഗാരോഹണത്തിനു ശേഷവുമില്ല. യേശുക്രിസ്തുവെന്ന മഹാദൈവം എന്നുമെന്നേക്കൂം ഉള്ളവനാണ്. ഒരു വ്യത്യാസമേയുള്ളു: അവൻ്റെ പഴയനിയമത്തിലെ പേര് യഹോവ എന്നായിരുന്നു. (1തിമൊ, 3:14-16). അഥവാ യഹോവയും യേശുക്രിസ്തുവെന്ന മഹാദൈവവും ഒരാളാണ്. [കാണുക: ക്രിസ്തുയേശുവെന്ന മനുഷ്യനും യേശുക്രിസ്തുവെന്ന മഹാദൈവവും]

ജഡത്തിൽ പ്രത്യക്ഷനായി നിന്ന മനുഷ്യനും ദൈവപിതാവുമെന്ന രണ്ട് വ്യക്തിയെയും ചേർത്ത് ട്രിനിറ്റി ദൈവത്തിൻ്റെ ബഹുത്വമായി മനസ്സിലാക്കുന്നു. പ്രത്യക്ഷനായി നില്ക്കുന്ന മനുഷ്യൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെന്നും, ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്നും അതിനാൽ, ദൈവം ത്രിത്വമാണെന്നും അവർ വിശ്വസിക്കുന്നു. ട്രിനിറ്റിയോട് പറയട്ടെ; മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ കേവലം മുപ്പത്തെട്ടു വർഷമാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ഉണ്ടായിരുന്നത്. ജഡത്തിൽ പ്രത്യക്ഷനാകുന്നതിനു മുമ്പ് അവനില്ലായിരുന്നു. ശുശ്രൂഷതികച്ച് അപ്രത്യക്ഷമായ ശേഷവും യേശുവെന്ന അഭിഷിക്തമനുഷ്യൻ മറ്റൊരു വ്യക്തിയായില്ല. പിന്നെയാരാണുള്ളത്? യേശുക്രിസ്തു എന്നു നാമമുള്ളവനും, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന പദവികളുള്ളതുമായ ഏകദൈവമാണുള്ളത്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). വൺനെസ്സുകാരിൽ പലരും; ജഡത്തിൽ യേശുവിനെ മറ്റൊരു വ്യക്തിയായി മനസ്സിലാക്കുന്നില്ല. ദൈവത്തെയും ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യനും ഒരു വ്യക്തിയാണെന്ന് അവർ വിശ്വസിക്കുന്നു. സുവിശേഷങ്ങളിലെ അനേകം വാക്യങ്ങളിൽ ദൈവപിതാവിനെയും യേശുവെന്ന മനുഷ്യനെയും രണ്ട് വ്യക്തികളായി പറഞ്ഞിട്ടുണ്ട്. പിതാവിനെ തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:22; യോഹ, 5:32,37; 8:16-19,29,54; 14:23; 15:24; 16:32). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നും യേശു പറയുന്നതായി കാണാം. കൂടാതെ, പരിശുദ്ധാത്മാവിനെ “മറ്റൊരു കാര്യസ്ഥൻ” എന്ന് പറഞ്ഞിരിക്കുന്ന പോലെ, പിതാവിനെയും “മറ്റൊരുത്തൻ” എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 5:32. ഒ.നോ: 5:37). സ്നാനസമയത്ത് തന്നെ അഭിഷേകംചെയ്ത് തൻ്റെകൂടെ വസിക്കുന്ന ദൈവം മറ്റൊരു വ്യക്തിയാണെന്ന് യേശു തന്നെ പറയുമ്പോൾ, അങ്ങനല്ലെന്ന് പറയാൻ എങ്ങനെ കഴിയും. (മത്താ, 3:16; പ്രവൃ, 10:38). സത്യത്തിനു വിരുദ്ധമായി നിങ്ങൾക്ക് വചനത്തെ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും? യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പരിശുദ്ധമനുഷ്യൻ മാത്രമാണെന്ന വസ്തുതയും വൺനെസ്സുകാരിൽ പലരും വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് ദൈവത്തിൻ്റെ യഥാർത്ഥ രക്ഷാകരപ്രവൃത്തി എന്താണെന്ന് മനസ്സിലാകുന്നില്ല. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

ജഡത്തിൽ മാത്രമാണ് പുത്രൻ മറ്റൊരു മനുഷ്യവ്യക്തിയായി ഉണ്ടായിരുന്നത്. യേശുവിൻ്റെ സ്വർഗ്ഗാരോഹണശേഷം അഥവാ പ്രത്യക്ഷനായവൻ അപ്രത്യക്ഷമായശേഷം പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ പദവികളായതു കൊണ്ടാണ്, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നത്; “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമത്തിലെ ഒരു വാക്യംകൂടി കാണുക: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ത്രിത്വം എന്തു വിചാരിക്കുന്നു: പത്രൊസിന് അറിയില്ലായിരുന്നോ, യഹോവയല്ലാതെ മറ്റൊരു രക്ഷിതാവില്ലെന്ന്? യഹോവ തന്നെയാണ് യേശുക്രിസ്തു. യഹോവയുടെ പ്രത്യക്ഷതയാണ് ജഡത്തിൽ വെളിപ്പെട്ട മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായ ക്രിസ്തു. ജഡത്തിൽ വന്ന ഈ അഭിഷിക്ത മനുഷ്യനാണ് പറയുന്നത്; “ഞാൻ പിതാവിനോടു ചോദിക്കും.” എന്തിനുവേണ്ടിയാണ് ചോദിക്കുന്നത്; പരിശുദ്ധാത്മാവെന്ന കാര്യസ്ഥനുവേണ്ടി.

അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും: കാര്യസ്ഥനെ കുറിക്കുന്ന പാരക്ലിറ്റൊസ് (parakletos) എന്ന ഗ്രീക്കുപദം അഞ്ചു പ്രാവശ്യമുണ്ട്. നാലുപ്രാവശ്യം പരിശുദ്ധാത്മാവിനെ കുറിക്കാനും (യോഹ, 14:16,26; 15:26; 16:7), യേശുവിനെ കുറിക്കാൻ ഒരു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. (1യോഹ, 2:1). മറ്റൊരു കാര്യസ്ഥൻ (another counselor): പരിശുദ്ധാത്മാവിനെയാണ് അവിടെ മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. മറ്റൊരു കാര്യസ്ഥനാടുള്ള ബന്ധത്തിൽ രണ്ടു ചോദ്യമുണ്ട്: ഒന്ന്; പരിശുദ്ധാത്മാവ് ആരാണ്?: ദൈവം ഏകാത്മാവായിരിക്കെ (യോഹ, 4:24), ദൈവത്തിൻ്റെ ആത്മാവാരാണെന്ന് ചോദിച്ചാൽ, ദൈവം തന്നെയാണെന്നാണ് ഉത്തരം. മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ദൃശ്യമായ വെളിപ്പാടും പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്. ദൈവാത്മാവ് സ്നാനം മുതൽ ക്രിസ്തുവിൽ ആവസിച്ചിരുന്നു. (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). താൻ ദൈവാത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും (മത്താ, 12:28), കർത്താവിൻ്റെ ശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കന്നതെന്നും പറഞ്ഞു. (ലൂക്കൊ, 5:17). എന്നാൽ, ഒരിടത്തും പരിശുദ്ധാത്മാവിനെ തൻ്റെകൂടെയുള്ള ഒരു വ്യക്തിയായി യേശു പറഞ്ഞിട്ടില്ല. അപ്പോൾത്തന്നെ, പിതാവ് തൻ്റെകൂടെ വസിക്കുന്ന ഒരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16. ഒ.നോ: 8:17,29; 16:32). നോക്കുക; പിതാവിനെയും തന്നെയും ചേർത്താണ് രണ്ട് വ്യക്തികൾ എന്നു യേശു പറയുന്നത്. പിതാവിനെയും തന്നെയും ചേർത്ത് ‘ഞങ്ങൾ’ എന്നും യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അപ്പൊസ്തലന്മാരിൽ ഒന്നാമനായ പത്രൊസ് പറയുന്നത്; ദൈവം യേശുവിനെ പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തിട്ട് ദൈവമാണ് കൂടെയിരുന്നതെന്നാണ്. (പ്രവൃ, 10:38). യേശുവിൻ്റെമേൽ ആവസിച്ചത് പരിശുദ്ധാത്മാവും ദൈവശക്തിയുമാണെങ്കിൽ, തൻ്റെകൂടെയുണ്ടായിരുന്ന വ്യക്തി ദൈവപിതാവാണെന്ന് പത്രൊസും, യേശുക്രിസ്തുവും ആവർത്തിച്ചു പറയുന്നു. ആകയാൽ, സ്നാനസമത്ത് തൻ്റെമേൽ ആവസിച്ച് കൂടെയിരുന്ന പരിശുദ്ധാത്മാവിനെയാണ് യേശു പിതാവെന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. അടുത്ത തെളിവ്: സമവീക്ഷണ സുവിശേഷങ്ങളിൽ എല്ലാറ്റിലും പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ 12:31,32. ഒ.നോ: മർക്കൊ, 3:28,29; ലൂക്കൊ, 12:10). പിതാവാണ് തൻ്റെ കൂടെ വസിക്കുന്നതെന്ന് യേശു ആവർത്തിച്ചു പറയുന്നത് മുകളിൽ നാം കണ്ടു. എന്നാൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ദൂരാത്മാവിൽ ആരോപിച്ചവരോട് യേശു പറയുന്നു: മനുഷ്യപുത്രനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ല. തൻ്റെ കൂടെ വസിക്കുന്നത് പിതാവാണെന്ന് പറയുകയും, ആത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ലെന്ന് പറയുകയും ചെയ്താൽ, പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് വ്യക്തമായില്ലേ? ഇനിയുമുണ്ട് തെളിവ്: മറിയ ഗർഭിണിയായതും യേശുവെന്നു പേരുള്ള പരിശുദ്ധമനുഷ്യനെ പ്രസവിച്ചതും പരിശുദ്ധാത്മാവിലാണെന്ന് മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്. (മത്താ, 1:18,20; ലൂക്കൊ, 1:35). പിതാവിനാലാണ് യേശു ജനിക്കുന്നതെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. ജനിപ്പിക്കുന്നവനല്ലേ പിതാവ്? പിതാവും പരിശുദ്ധാത്മാവും ഒരാളല്ലെങ്കിൽ, യേശുവിന് രണ്ട് പിതാവുണ്ടെന്ന മ്ലേച്ഛമായ ഉപദേശമല്ലേ ത്രിത്വം വിശ്വസിക്കുന്നത്? ദൈവമെന്നു പറഞ്ഞാലും പരിശുദ്ധാത്മാവെന്നു പറഞ്ഞാലും ഒരുവ്യക്തി തന്നെയാണ്. ഇതാണ് ബൈബിളിൻ്റെ ഉപദേശം; ബാക്കിയെല്ലാം ദുരുപദേശങ്ങളാണ്. [കൂടുതൽ അറിയാൻ കാണുക: യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും]

രണ്ട്; പരിശുദ്ധാത്മാവ് മറ്റൊരു കാര്യസ്ഥനാകുന്നത് എങ്ങനെ?: ദൈവവും ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെ തന്നെയായതുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. പരിശുദ്ധാത്മാവിനെ ‘മറ്റൊരു കാര്യസ്ഥൻ‘ എന്ന് പറയുന്നതുപോലെ (യോഹ, 14:16), പിതാവിനെയും ‘മറ്റൊരുത്തൻ‘ എന്ന് പറയുന്നതായി നാം മുകളിൽ ചിന്തിച്ചതാണ്. (യോഹ, 5:32,37). പിതാവിനെ അഥവാ പരിശുദ്ധാത്മാവിനെ മറ്റൊരു കാര്യസ്ഥനായി യേശു പറയുന്നത് എന്തുകൊണ്ടാണ്? യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം യേശു പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ വരുന്നതാരാണ്? യേശുക്രിസ്തു തന്നെയാണ് വരുന്നത്. പിന്നെന്തുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറഞ്ഞത്? പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് മുകളിൽ നാം കണ്ടതാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ എല്ലാക്കാലവും ശിഷ്യന്മാരോടുകൂടെ വസിക്കാൻ തനിക്ക് കഴിയില്ല; എന്നാൽ മറ്റൊരു കാര്യസസ്ഥനായി; ആത്മാവെന്ന നിലയിൽ തനിക്ക് ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ കഴിയും. പതിനാറാം അദ്ധ്യായത്തിൽ ‘ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം’ എന്ന് പറയുന്നതും അതുകൊണ്ടാണ്. (യോഹ, 16:7). താൻ ശുശ്രൂഷ തികച്ച് പോയി മടങ്ങിവന്നാൽ; മറ്റൊരു കാര്യസ്ഥനായി എന്നേക്കും നിങ്ങളോടുകൂടെ ഉണ്ടാകും. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം:ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറയുന്നതും നോക്കുക. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവും ജനിപ്പിക്കുന്ന പിതാവും: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തുവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്നതിൻ്റെ മറ്റൊരു തെളിവ്: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃ, 16:6,7). പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതു നോക്കുക.

ഇതിനൊപ്പം ചിന്തിക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്: ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് യേശു തൻ്റെ സഭയെക്കുറിച്ചുള്ള നിർണ്ണയം പ്രസ്താവിക്കുകയുണ്ടായി: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). ഞാൻ എൻ്റെ സഭയെ പണിയും: പലരും പ്രസംഗിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്; യേശുക്രിസ്തു ഒരു സഭയും പണിതിട്ടില്ല; പരിശുദ്ധാത്മാവാണ് സഭ പണിതത്. അപ്പോൾ, യേശുക്രിസ്തുവിൻ്റെ പ്രഖ്യാപനം പാളിപ്പോയോ? യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകനും ഒരുകാര്യം പ്രവചിച്ചിരുന്നു: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെവന്ന സ്നാപകൻ്റെ പ്രവചനവും പിഴച്ചുവോ? യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ തൻ്റെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തതാരാണ്? യഹോവയായ ദൈവം. (മത്താ, 3:16; മർക്കൊ,1:8;ലൂക്കൊ, 3:22). യേശുവിനെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തിട്ട് ദൈവം അവനെ വിട്ടുപോകയല്ല ചെയ്തത്; ക്രൂശിലെ മരണത്തോളം കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: മത്താ, 27:46). ജഡത്തിൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി ഇല്ലെന്നും; ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവിയും (മത്താ, 28:19); യേശുക്രിസ്തുവന്നത് പേരുമായി മാറിയെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. (പ്രവൃ, (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു സ്വർഗ്ഗാരോഹണത്തിന്നു ശേഷവുമില്ല; യഹോവ അഥവാ യേശുക്രിസ്തു എന്ന മഹാദൈവം മാത്രമേ അന്നുമിന്നും എന്നേക്കുമുള്ളു. (എബ്രാ, 13:8). അപ്പോൾ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവിൽ തൻ്റെ അപ്പൊസ്തലന്മാർക്ക് സ്നാനം നല്കിയതാരാണ്? യേശുക്രിസ്തു. (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). തൻ്റെ സഭ സ്ഥാപിച്ചതാരാണ്? യേശുക്രിസ്തു. (മത്താ, 16:18). തൻ്റെ മക്കളോടൊപ്പം ലോകാവസാനത്തോളം കൂടെയിരിക്കുന്നതാരാണ്? യേശുക്രിസ്തു. (മത്താ, 28:19). അപ്പോൾ, എന്നേക്കും കൂടെയിരിക്കുകയും, സകലസത്യത്തിലും വഴിനടത്തുകയും ചെയ്യുന്നതാരാണ്? യേശുക്രിസ്തു. (യോഹ, 14:16; 16:13). 

ഞാൻ എൻ്റെ സഭ പണിയും: ട്രിനിറ്റി പഠിപ്പിക്കുന്നപോലെ; ദൈവം മൂന്നു വ്യക്തിയായിരിക്കുകയും, പരിശുദ്ധാത്മാവെന്ന മറ്റൊരു വ്യക്തിയാണ് സഭ പണിയുകയും ചെയ്തതെങ്കിൽ, യേശുവിൻ്റെ പ്രഖ്യാപനവും സ്നാപകൻ്റെ പ്രവചനവും പാളിപ്പോയില്ലേ? മറ്റൊരു കാര്യസ്ഥനെന്നാൽ, മനുഷ്യനല്ലാത്ത മറ്റൊരു വ്യക്തിയായി താൻതന്നെ വരുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത്: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” (യോഹ, 14:18); “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും” (യോഹ, 14:19); “ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” (യോഹ, 14:28) “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്താ, 28:19) എന്നൊക്കെ അരുളിച്ചയ്തവൻ തന്നെയാണ് ആത്മാവായി നമ്മോടൊപ്പം വസിക്കുന്നത്. ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യദൈവവും; സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരുന്ന് നിത്യം ആരാധന കൈക്കൊള്ളുന്നവനും; കാലസമ്പൂർണ്ണതയിൽ ജഡത്തിൽ വെളിപ്പെട്ടവനും; പരിശുദ്ധാത്മായി ലോകാവസാനത്തോളം നമ്മോടുകൂടെ വസിക്കുന്നവനും ഒരേയൊരുവനാണ്. “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6).

പിതാവായ ദൈവം തൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യനെ എപ്രകാരം പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തശേഷം മരണവരെ അവൻ്റെ കൂടെ വസിച്ചുവോ (മത്താ, 3:16; പ്രവൃ, 10:38), അപ്രകാരമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവായ യേശുക്രിസ്തുവെന്ന ഏകദൈവം തൻ്റെ കാന്തയായ സഭയെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിച്ച് ലോകാവസാനത്തോളം കൂടെയിരിക്കുന്നത്. (മത്താ, 3:11; 16:18; 28:19; പ്രവൃ, 2:1-4,38). “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം.” (മത്താ, 19:26). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

രണ്ടാം സങ്കീർത്തനം

രണ്ടാം സങ്കീർത്തനം

രണ്ടാം സങ്കീർത്തനത്തിൻ്റെ എഴുത്തുകാരൻ ദാവീദാണ്. (പ്രവൃ, 4:25,26). ഈ സങ്കീർത്തനം ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിത്യാസ്തിക്യത്തെ കുറിക്കുന്നതായി ത്രിത്വം പഠിപ്പിക്കുന്നു. എന്തെന്നാൽ, സങ്കീർത്തനം 2:7 വാക്യം ക്രിസ്തുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെ കുറിക്കുന്നതായി അവർ വിശ്വസിക്കുന്നു. “ദൈവത്തിന്റെ ഏകപുത്രനും; സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും” എന്ന നിഖ്യാ വിശ്വസപ്രമാണത്തിലെ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രയോഗം സങ്കീർത്തനം 2:7 അടിസ്ഥാനമാക്കിയുള്ളതാണ്. ത്രിത്വത്തിൻ്റെ ആ വാദം ദൈവവചനപ്രകാരം തരിമ്പും നിലനില്ക്കുന്നതല്ലെന്ന് തെളിയിച്ചുകൊണ്ടാകട്ടെ നമ്മുടെ ഈ സങ്കീർത്തനപഠനം. 

ഒന്ന്; രണ്ടാം സങ്കീർത്തനം ക്രിസ്തുവിനെ കുറിച്ചാണെങ്കിലും, യേശുക്രിസ്തുവിനെ കുറിച്ചുള്ളതല്ല. പുതിയനിയമത്തിൽ രണ്ടാം സങ്കീർത്തനത്തിൻ്റെ ചില വാക്യങ്ങൾ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചിരിക്കുന്നതിനാലാണ്, അതിലെ അഭിഷിക്തൻ യേശുക്രിസ്തുവാണെന്ന് അനേകരും ധരിച്ചുവെച്ചിരിക്കുന്നത്. ഈ തെറ്റായ ധാരണമൂലം അനേകം ദുരുപദേശങ്ങളും സഭയ്ക്കകത്ത് കടന്നുകൂടി. അതിൽ പ്രധാനപ്പെട്ടതാണ്: ദൈവത്തിൻ്റെ ബഹുത്വം, ത്രിത്വം, ത്രിയേകത്വം, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, മൂന്നാളത്തം, അവതാരം, നിത്യപുത്രൻ, ഐക്യത്തിലൊന്നു, സാരാംശത്തിലൊന്നു, ഇരുപ്രകൃതി അഥവാ ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി തുടങ്ങിയവ. യേശുക്രിസ്തുവിനെക്കാൾ മുമ്പെ അനേകം ക്രിസ്തുക്കൾ അഥവാ അഭിഷിക്തന്മാരും പുത്രന്മാരും ദൈവത്തിനുണ്ടെന്നത് ആദ്യം വിശ്വാസികൾ തിരിച്ചറിയണം. പഴയനിയമത്തിലെ പതിനെട്ട് അഭിഷിക്തന്മാരുടെ പേർ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. പുതിയനിയമത്തിൽ യേശുവിനെ കൂടാതെ പഴയനിയമത്തിലെ രണ്ട് അഭിഷിക്തന്മാരുടെ പേരുകൾ പറഞ്ഞിട്ടുണ്ട്. (കാണുക: ദൈവത്തിൻ്റെ ക്രിസ്തു)

ദൈവത്തിനു അനേകം മക്കളുണ്ടെന്നു ബൈബിൾ പറയുന്നു: ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണ് യേശുക്രിസ്തു എന്നാണ് അനേകരും മനസ്സിലാക്കുന്നത്. ക്രിസ്തുവിനു മുമ്പും പിമ്പും അനേകം പുത്രന്മാർ ദൈവത്തിനുണ്ടെന്ന വസ്തുത അനേകരും അറിയാതിരിക്കുകയും ചുരക്കം ചിലർ അറിഞ്ഞിട്ടും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു: ദൈവത്തിൻ്റെ ആദ്യപുത്രന്മാർ ദൂതന്മാരാണ്. (ഇയ്യോ, 1:6; 2:1; 38:6). രണ്ടാമത്തെ പുത്രൻ ആദാം. (ലൂക്കൊ, 3:38). മൂന്നാമത്തെ പുത്രന്മാർ ശേത്തിൻ്റെ സന്തതികളാണ്. (ഉല്പ, 6:2,4). നാലാമത്തെ പുത്രൻ യിസ്രായേൽ. (പുറ, 4:22). അഞ്ചാമത്തെ പുത്രൻ എഫ്രയീം. (യിരെ, 31:9). ആറാമത്തെ പുത്രൻ ക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ. (ലൂക്കൊ, 1:32,35). ഏഴാമത് പുത്രീപത്രന്മാരാണുള്ളത്: ക്രിസ്തുവിശ്വസികൾ. (1യോഹ, 3:1,2). യേശുക്രിസ്തു അനേകരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്: 1. ദൈവപുത്രൻ (മത്താ, 3:17). 2. മനുഷ്യപുത്രൻ (മത്താ, 8:20). 3. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16). 4. ദാവീദിന്റെ പുത്രൻ (മത്താ, 1:1). 5. മറിയയുടെ പുത്രൻ (മത്താ, 1:21). 6. യോസേഫിൻ്റെ പുത്രൻ (മത്താ, 1:25). 7. സ്ത്രീയുടെ (യിസ്രായേൽ) സന്തതി: (ഗലാ, 4:4. ഒ.നോ: മീഖാ, 5:2,3; ഉല്പ, 3:15). ദൈവത്തിന് അനേകം പുത്രന്മാരുണ്ടായിരിക്കുകയും, യേശു അനേകരുടെ പുത്രനാണെന്ന് പറയുകയും ചെയ്തിരിക്കുമ്പോൾ, യേശു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് എങ്ങനെ പറയും? [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനോ?]

രണ്ടാം സങ്കീർത്തനത്തിലെ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനും തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പ്രവചനങ്ങളുടെയും ഉടയവൻ യിസ്രായേലാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും; ദാവിദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. അക്ഷരാർത്ഥത്തിൽ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും നിത്യപുത്രനും. യിസ്രായേലെന്ന ദൈവസന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ വന്ന അവൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു” എന്ന ക്രിസ്തുവിൻ്റെ വാക്കുകളോർക്കുക. (മത്താ, 5:17). (കാണുക: യിസ്രായേലിന്റെ പദവികൾ, ദൈവപുത്രൻ) 

രണ്ട്: ദൈവം ജനിപ്പിച്ച പുത്രനാണ് യേശുവെന്ന് വിശ്വസിക്കുകയും, ദൈവത്തിൽനിന്നു ജനിച്ചവൻ ദൈവവും ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയുമാണെന്നും പറയുകയും ചെയ്താൽ ശരിയാകുമോ? ജനിപ്പിക്കപ്പെവൻ എങ്ങനെ ദൈവമാകും; ദൈവത്തോടു സമനാകും? എന്നൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നു പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം. രണ്ടാം സങ്കീർത്തനത്തിൽ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ജനനത്തിനുമുമ്പെ പേർവിളിക്കുകയും ദൈവം സൃഷ്ടിക്കുകയും ചെയ്ത പുത്രനാണ് യിസ്രായേൽ. (യെശ, 49:1-3). സൃഷ്ടിയെ കുറിക്കുന്ന ബാറാ (bara) എന്നും (ഉല്പ, 1:1), യറ്റ്സാർ (yatsar) എന്നും രണ്ടു പദങ്ങളുണ്ട്. (ഉല്പ, 2:7). ആ രണ്ടു പദംകൊണ്ടും ദൈവം യിസ്രായേലിനെ സൃഷ്ടിച്ചതായി പറഞ്ഞിട്ടുണ്ട്: “ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും (bara), യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ (yatsar) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.” (യെശ, 43:1). “എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു (bara) നിർമ്മിച്ചു ഉണ്ടാക്കിയും (yatsar) ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.” (യെശ, 43:7. ഒ.നോ: യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). സങ്കീർത്തനം 2:7-ൽ ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന യലാട് (yalad) എന്ന പദംകൊണ്ടാണ് 1948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രരൂപീകരണത്തെ കുറിച്ചുള്ള പ്രവചനവും നിവൃത്തിയായത്: “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? (yalad) സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). അതിനാൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ് പുത്രനെന്ന് വ്യക്തമാണല്ലോ!

മൂന്ന്; രണ്ടാം സങ്കീർത്തനം പ്രവചനാത്മകമാണ്. അഥവാ, ഭൂതകാലത്ത് നിവൃത്തിയായ ഒരു ചരിത്രമല്ല; ഭാവിയിൽ നിവൃത്തിയാകേണ്ട ഒരു പ്രവചനമാണ്. സങ്കീർത്തനം 2:7 യേശുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെയെന്നല്ല; ജഡത്തിലുള്ള ജനനത്തെപ്പോലും സൂചിപ്പിക്കുന്നില്ല. (സർവ്വലോകങ്ങൾക്കു മുമ്പെ യേശുക്രിസ്തു പിതാവിൽനിന്നു ജനിച്ചു എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്) യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ കന്യകാ ജനനത്തോടുള്ള ബന്ധത്തിൽ യെശയ്യാപ്രവചനമാണ് ക്രിസ്തുവിൽ നിവൃത്തിയായത്. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്താ, 1:22; യെശ, 7:14).

നാല്; പ്രവചനങ്ങൾ നിവൃത്തിയാകുന്ന രീതി: പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി അഥവാ അക്ഷരാർത്ഥത്തിലുള്ള നിവൃത്തിയുമുണ്ട്. യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായും പൂർണ്ണമായും യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും; യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായി സഭയോടുള്ള ബന്ധത്തിലും, ആത്മീയമായി ക്രിസ്തുവിലും, പൂർണ്ണമായി യിസ്രായേലിനോടുള്ള ബന്ധത്തിലും നിവൃത്തിയാകുന്നതായി കാണാം. ഉദാഹരണത്തിന്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.” (ഇയ്യോ, 19:25). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ക്രിസ്തുവിന്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായ നിവൃത്തിവന്നു: (യോഹ, 1:14; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന്മാർക്ക് രാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുകയും ഇയ്യോബ് ദേഹസഹിതനായി യേശുവിനെ കാണുകയും ചെയ്യുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും: (വെളി, 1:7; സെഖ, 14:4: പ്രവൃ, 1:6; സങ്കീ, 110:3; യെശ, 26:19; യെഹെ, 37:13,14). അടുത്തത്: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.” (ഹോശേ, 11:1). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ഈ പ്രവചനം 1948-ലെ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു (യെശ, 66:8); അന്ത്യകാലത്ത് യെഹൂദന് ദൈവരാജ്യം സ്ഥാപിച്ചു കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും: (ആവ, 30:3; യെശ, 11:11,12; യിരെ, 29:14; യെഹെ, 38:8). വേറൊരണ്ണം; “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഇത് ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 2:35,36). ഭാവിയിൽ യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴിലാക്കിയിട്ട് രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 8:6; 1കൊരി, 15:24-28; എബ്രാ, 2:8). (പ്രവചനങ്ങളെക്കുറിച്ച് കൂടുതലറിയാൻ കാണുക: പ്രവചനങ്ങൾ)

യേശുക്രിസ്തുവിൽ നിവൃത്തിയായതും, നിവൃത്തിയായി കൊണ്ടിരിക്കുന്നതുമായ പഴയനിയമത്തിലെ എല്ലാ പ്രവചനങ്ങളും അക്ഷരാർത്ഥത്തിൽ യേശുവിനെക്കുറിച്ചുള്ളതാണെന്ന് ആരും വിചാരിക്കരുത്; ആത്മീയമായി പലതും ക്രിസ്തുവിൽ നിവൃത്തിയാകുന്നു എന്നുമാത്രം. ക്രിസ്തു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: “മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം.” (ലൂക്കോ, 24:44. യോഹ, 5:46). യേശുവിൻ്റെ ഈ വാക്കുകൾക്ക് രണ്ടർത്ഥമുണ്ട്. 1. വരുവാനുള്ളവൻ അഥവാ ക്രിസ്തുവിനെക്കുറിച്ച് നേരിട്ടുള്ള പ്രവചനങ്ങൾ: പ്രഥമസുവിശേഷത്തിലെ സ്ത്രീയുടെ സന്തതി ഉൾപ്പെടെ (ഉല്പ, 3:15), യഹോവയിലൂടെ അഥവാ യഹോവയുടെ പ്രത്യക്ഷതയായ ഭാവിമശീഹയിലൂടെ നിവൃത്തിയാകേണ്ട നേരിട്ടുള്ള പ്രവചനങ്ങൾ. ഉദാഹരണം: (ഉല്പ, 3:15=ഗലാ, 4:4; ആവ, 33:26=വെളി, 1:7; ഇയ്യോ, 19:25=യോഹ, 1:14; സങ്കീ, 22:30,31=യോഹ, 19:30; യെശ, 25:8=എബ്രാ, 2:14,15; യെശ, 25:9=ലൂക്കൊ, 1:68; യെശ, 29:18=മത്താ, 11:4; യെശ, 35:4-6=ലൂക്കൊ, 1:68; യെശ, 40:3=മത്താ, 3:3; യെശ, 45:22=പ്രവൃ, 4:12; യെശ,45:23=ഫിലി, 2:10; യെശ, 54:5=എഫെ, 5:31,32; യെശ, 64:14-16=2തെസ്സ, 1:6,7; യിരെ, 4:11=വെളി, 1:7; യിരെ, 31:31=ലൂക്കൊ, 22:20; ഹോശേ, 1:7=മത്താ, 1:21; ഹോശേ, 2:16=2കൊരി, 11:2; യോവേ, 2:32=പ്രവൃ, 2:21; സെഖ, 9:9=മത്താ, 21:4; സെഖ, 9:11=മർക്കൊ, 11:24; സെഖ, 9:14=1തെസ്സ, 4:16; സെഖ, 11:13=മത്താ, 27:9,10; സെഖ,12:10=യോഹ, 19:32,37; സെഖ, 14:13=വെളി, 19:11; സെഖ, 14:4=പ്രവൃ, 1:11; സെഖ, 14:5=മത്താ, 25:31; മലാ, 4:5=ലൂക്കൊ, 1:17). (കാണുക: യഹോവ/യേശുക്രിസ്തു

2. യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയാകുന്നത്: പുതിയനിയമത്തിൽ ക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന വാഗ്ദത്തങ്ങളും പ്രവചനങ്ങളും ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനുമായ യിസ്രായേലിനോട് ബന്ധപ്പെട്ടതാണ്. അതിൻ്റെ പുതിയനിയമത്തിലെ പ്രഥമവും പ്രധാനവുമായ തെളിവാണ്; യേശുവിൻ്റെ ജനനത്തോടു ബന്ധപ്പെട്ട യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തി: “അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മാനൂവേൽ എന്നു പേർ വിളിക്കും.” (7:14; മത്താ, 1:21). ഇത് അക്ഷരാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമല്ല; യെഹൂദാ രാജാവായ ആഹാസിന് ദൈവം കൊടുത്ത അടയാളമാണ്. ഈ പ്രവചനത്തിൻ്റെ കാലത്ത്, അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു യെഹൂദാരാജ്യത്തെ നിരോധിച്ചിരുന്നു. എന്നാൽ, കർത്താവിലാശ്രയിച്ച് ഉറപ്പോടെ ഇരിക്കണമെന്നും അശ്ശൂരിനോട് സഹായം അപേക്ഷിക്കരുതെന്നും യെശയ്യാപ്രവാചകൻ ആഹാസിനോട് പറഞ്ഞു. ആഹാസിന് അക്കാര്യത്തിൽ വിശ്വാസം വരേണ്ടതിന് താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഉള്ള ഒരടയാളം ചോദിക്കുവാൻ പ്രവാചകൻ ആവശ്യപ്പെട്ടു. എന്നാൽ രാജാവത് നിരസിച്ചു. അവിശ്വാസത്തിന് ആഹാസിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകൻതന്നെ രാജാവിന് നല്കിയ അടയാളമാണ് ഇമ്മാനൂവേൽ. (യെശ, 7:1-14). എന്നാൽ ആഹാസ് രാജാവ്, ഇമ്മാനുവേലിൻ്റെ അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കൽ തൻ്റെ ദൂതന്മാരെ അയച്ചിട്ട് സഹായം അഭ്യർത്ഥിച്ചു. പകരം യഹോവയുടെ ആലയത്തിലും രാജധാനിയിലുമുള്ള വെള്ളിയും പൊന്നും എടുത്തു അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയക്കുകയും ചെയ്തു. (2രാജാ, 16:5-8). ദൈവത്താൽ അയക്കപ്പെട്ട പ്രവാചകൻ്റെ വാക്കുകൾ വിശ്വസിച്ച് അശ്ശൂർ രാജാവിനെ ആശ്രയിക്കാതെ ധൈര്യമായി ഇരുന്നുവെങ്കിൽ, ഇമ്മാനുവേലിൻ്റെ അടയാളം ആഹാസിന് നിറവേറുമായിരുന്നു. രാജാവ് ദൈവത്തെ അവിശ്വസിച്ചതിനാൽ ആഹാസിനെ സംബന്ധിച്ച് പ്രവചനം അപ്രസക്തമായി; പ്രവചനത്തിലൂടെയുള്ള രക്ഷ കണ്ടെത്താൻ അവന് കഴിഞ്ഞില്ല. എങ്കിലും, ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനം വെറുതെയായില്ല; അത് ദൈവത്തിൻ്റെ ഇഷ്ടം സാധിപ്പിച്ചു. (യെശ, 55:11). ലോകരക്ഷിതാവായ ക്രിസ്തുവിൽ പ്രവചനം നിവൃത്തിയാകുകയും, യെഹൂദാശേഷിപ്പും വിശ്വസിക്കുന്ന ഏവരും ഇമ്മാനൂവേലിലൂടെ രക്ഷ കണ്ടെത്തുകയും ചെയ്യുന്നു. (മത്താ, 1:21; യോഹ, 19:30: യോഹ, 1:12). ഇതുപോലെയാണ് ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള പ്രവചനങ്ങൾ ദൈവസഭയിലൂടെയും യേശുക്രിസ്തുവിലൂടെയും അംശമായും ആത്മീയമായും നിവൃത്തിയാകുന്നത്. (കാണുക: പ്രവചനങ്ങൾ)

ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിപ്പാൻ അഥവാ യിസ്രായേൽ ജനത്തിൻ്റെ പാപപ്രകൃതി നിമിത്തം ന്യായപ്രമാണത്തിൻ്റെ നീതി സ്വായത്തമാക്കാൻ അവർക്ക് കഴിയാഞ്ഞതിനാലാണ് (റോമ, 8:3), യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനും, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും, ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമായ യിസ്രായേലിൻ്റെ വാഗദത്തങ്ങളും പ്രവചനങ്ങളുമാണ് തൻ്റെ സ്വന്തജനത്തെ രക്ഷിക്കാൻ മനുഷ്യനായി വന്ന യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത്. അതിനാൽ, പുതിയനിയമത്തിലെ പഴയനിയമ ഉദ്ധരണികൾ കണ്ടിട്ട്, പഴയനിയമത്തിലും അത് യേശുക്രിസ്തുവിനെ കുറിക്കുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

സങ്കീർത്തനവ്യാഖ്യാനം

ഈ സങ്കീർത്തനത്തിൽ നാലുപേരാണുള്ളത്: 1. യഹോവ. 2. അഭിഷിക്തനും രാജാവുമായ പുത്രൻ. 3. ജാതികൾ/വംശങ്ങൾ അഥവാ ഭൂമിയിലെ രാജാക്കന്മാർ അല്ലെങ്കിൽ അധിപതികൾ. 4. സങ്കീർത്തന കർത്താവായ ദാവീദ്. ഒന്നും രണ്ടും വാക്യങ്ങളിൽത്തന്നെ നാലുപേരുമുണ്ട്.

വാക്യം 1: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?”

യഹോവ ജാതികളുടെ ദുഷ്ടവിചാരങ്ങളെ വിഫഫലമാക്കുന്നവനാണ്: “യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.” (സങ്കീ, 33:10; 83:2). ഒന്നാം വാക്യത്തിലെ ജാതികളുടെ വ്യർത്ഥത എന്താണെന്ന് രണ്ടാം വാക്യത്തിലുണ്ട്: യഹോവയ്ക്കും അവൻ്റെ അഭിഷിക്തനുമെതിരെ ഭൂമിയിലെ രാജാക്കൻമാർ അഥവാ ജാതീയ രാജാക്കന്മാർ നടത്തുന്ന ഗൂഢാലോചനയെ ആണ് വ്യർത്ഥമായ നിരൂപണം അഥവാ വിചാരമെന്ന് പറഞ്ഞിരിക്കുന്നത്.

വാക്യം 2: “യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:”

യഹോവയ്ക്കും അവൻ്റെ അഭിഷിക്തനും വിരോധമായിട്ടാണ് ഭൂമിയിലെ രാജാക്കന്മാർക്ക് വിഷയം. “യഹോവയും അവൻ്റെ അഭിക്ഷനും” എന്നിങ്ങനെ പ്രഥമപുരുഷനിൽ പറഞ്ഞുകൊണ്ട്, അഭിഷിക്തൻ താനല്ലെന്ന് ദാവീദ് തുടക്കത്തിലേ വ്യക്തമാക്കുന്നു. യഹോവയും യേശുവും രണ്ടു വ്യക്തികളാണെന്ന് വിശ്വസിക്കുന്ന ട്രിനിറ്റിക്കാരും,  ഒരാളുതന്നെയെന്ന് വിശ്വസിക്കുന്ന വൺനെസ്സുകാരും ‘അഭിഷിക്തൻ’ യേശുക്രിസ്തുവാണെന്ന് വിശ്വസിക്കുന്നു. ട്രിനിറ്റിക്കാരോട്: സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തിൻ്റെയും അവൻ്റെ വലത്തുഭാഗത്തു മറ്റൊരു വ്യക്തിയായി ഇരിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന ദൈവംതന്നെയായ അഭിഷിക്തനോടും ഭൂമിയിലെ രാജാക്കന്മാർ എന്ത് ഗൂഢാലോചന നടത്താനാണ്? ദൈവത്തിനെതിരെ പാപം ചെയ്യാൻ കഴിയുമെന്നല്ലാതെ, ദൈവത്തനെതിരെ ഗൂഢാലോചന നടത്തി അവനെ എന്തെങ്കിലും ചെയ്തുകളയാമെന്നോ, തോല്പിക്കാമെന്നോ ഏതെങ്കിലും ജാതികൾ വിചാരിക്കുമോ? അപ്പോൾ, ട്രിനിറ്റിയുടെ ദൈവപുത്രനല്ല ഈ സങ്കീർത്തനത്തിലെ അഭിഷിക്തൻ. വൺനെസ്സുകാരാട്: യഹോവയും അഭിഷിക്തനെയും ചേർത്ത് മൂന്നാം വാക്യത്തിൽ രണ്ടുപ്രാവശ്യം ‘അവർ’ (hem – הֵם – their) എന്ന ബഹുവചനം പറയുന്നുണ്ട്. ഇതൊരു പുല്ലിംഗ ബഹുവചനമാണ്. കൂടാതെ, 2,6,7,8,9,12 വാക്യങ്ങളിൽ യഹോവയും അഭിഷിക്തനും അഥവാ രാജാവ് അല്ലെങ്കിൽ പുത്രൻ എന്നിങ്ങനെ വേർതിരിച്ച് രണ്ടുപേരായി പറയുന്നുണ്ട്. യഹോവയും യേശുവും ഒരാളായിരിക്കേ, ഇവിടുത്തെ രണ്ടുപേരെ എങ്ങനെ ഒരാളാക്കും? 

ഇതിനെക്കുറിച്ച് ബൈബിൾ എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന് പലരും പറയാറുണ്ട്. പക്ഷെ, പറയുന്നതല്ലാതെ ആരുമങ്ങനെ ചെയ്തുകാണുന്നില്ല. ബൈബിളിനെ ആരും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; പരിശുദ്ധാത്മാവുതന്നെ വചനത്തെ വ്യാഖ്യാനിച്ചുവെച്ചിട്ടുണ്ട്; അത് അന്വേഷിച്ച് കണ്ടെത്തുകയെന്നതാണ് ദൈവമക്കളുടെ പണി. നമുക്ക് പരിശോധിക്കാം:

യഹോവയും അഭിഷിക്തനും: ആരാണിവിടുത്തെ അഭിഷിക്തൻ? സങ്കീർത്തനത്തിലെ മറ്റൊരു വാക്യം: “ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ. ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു. അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.” (സങ്കീ, 83:1-4. ഒ.നോ: സങ്കീ, 46:1-7; 48:4-6; 74:18-20; 110:5). സ്വാഭാവികമായി സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തോട് കലഹിക്കാനോ പകെയ്ക്കാനോ മനഷ്യർക്കാർക്കും കഴിയില്ല. എന്നാൽ സങ്കീർത്തനം 83:2-ൽ ഭക്തൻ ദൈവത്തോട് പറയുകയാണ്: “ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.” എങ്ങനെയാണ് ഭൂമിയിലുള്ള ജാതികൾ ദൈവത്തോട് കലഹിക്കുന്നതും അവൻ്റെ ശത്രുവാകുന്നതും എന്നതിൻ്റെ കാരണമാണ് 83-ൻ്റെ മൂന്നും നാലും വാക്യങ്ങളിൽ പറയുന്നത്: “അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.” ആരാണീ നിൻ്റെ ജനം? അടുത്തവാക്യം: “വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.” ആർക്ക് വിരോധമായാണ് ജാതികൾ കൂടിവരുന്നതെന്ന് വ്യക്തമായി വചനത്തിൽ പറഞ്ഞിട്ടുണ്ട്: “അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.” (സെഖ, 12:3). യിസ്രായേലെന്ന അഭിഷിക്തനെതിരെയാണ് സകല ജാതികളും കൂടിവരുന്നതെന്ന് വ്യക്തമായല്ലോ? നമ്മൾ മുകളിൽ ചിന്തിച്ച രണ്ട് കാര്യങ്ങൾക്കുള്ള ഉത്തരം ഇവിടെ കിട്ടി: രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനാരാണ്: യിസ്രായേൽ. ഭൂമിയിലെ ജാതികൾ ദൈവത്തിൻ്റെ ശത്രുക്കളാകുന്നത് എങ്ങനെയാണ്: ഭൂമിയുലുള്ള തൻ്റെ ജനത്തിൻ്റെ അഥവാ അഭിഷിക്തൻ്റെ ശത്രുക്കളാണ് ദൈവത്തിൻ്റെ ശത്രുക്കൾ. സകല ജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്താണ് യിസ്രായേൽ ജനം. (പുറ, 19:5). അവരെ തൊടുന്നവരെല്ലാം ദൈവത്തിൻ്റെ ശത്രുകളാണ്.

സങ്കീർത്തനം 18-ലെയും വിഷയം ഇതാണ്: “ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു. ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.” (18.43. ഒ.നോ: 18:39-45). യിസ്രായേൽ പറയുന്ന കാര്യമാണ് അവിടെ പറയുന്നത്: ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു. സങ്കീർത്തനം 21: “അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.” (21:11. ഒ.നോ: 21:9-13; 129:1-8). “ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ. കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.” (യെശ, 8:9,10). യിസ്രായേലിനെതിരെയാണ് ജാതികൾ കലഹിക്കുന്നത്. ഭാവിയിൽ ദൈവത്തിൻ്റെ അഭിഷിക്തനായ യിസ്രായേലിനോട് എതിർക്കുന്ന സകലരും തകർന്നുപോകുമെന്ന് ബൈബിളിൽ ഉടനീളം കാണാൻ കഴിയും.

അഭിഷിക്തനായ യിസ്രായേൽ: ചില വ്യക്തിഗത സങ്കീർത്തനങ്ങൾ ഒഴികെ, എല്ലാ അദ്ധ്യായങ്ങളിലെയും കേന്ദ്രകഥാപാത്രം യഹോവയും യിസ്രായേലുമാണ്. സങ്കീർത്തനങ്ങളിലെ രാജാവ് യിസ്രായേലാണ്. “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” (സങ്കീ, 20:6). “യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.” (സങ്കീ, 20:9). ദൈവത്തിൻ്റെ ഭൂമിയിലെ സവിശേഷമായ സമ്പത്താണ് (peculiar treasure) തൻ്റെ പുത്രനും ആദ്യജാതനും പുരോഹിതനും പ്രവാചകനും രാജാവുമായ യിസ്രായേൽ ജനം. യിസ്രായേൽ തന്നെയാണ് ദൈവത്തിൻ്റെ അഭിഷിക്തനും. യിസ്രായേലിനെ അഭിഷിക്തനെന്നു വിളിച്ചിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13). “യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.” (1ശമൂ, 2:10). “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.” (സങ്കീ, 20:6,7). ഇതിൻ്റെ ആറാം വാക്യത്തിൽ ‘അഭിഷിക്തൻ‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അടുത്തവാക്യത്തിൽ ‘ഞങ്ങൾ, ഞങ്ങളുടെ‘ എന്നിങ്ങനെ ബഹുവചനത്തിൽ പറയുന്നത് നോക്കുക. “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). ദാവീദ് ദൈവത്തിൻ്റെ അഭിഷിക്തനാണ്. ദാവീദിനെപ്രതി യിസ്രായേലെന്ന അഭിഷിക്തനെ തള്ളരുതെന്നാണ്. 132:17-ാം വാക്യം: “അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.” ദാവീദിൻ്റെ കൊമ്പ് ഭാവിമശീഹയാണ്. (ലൂക്കൊ, 1:71). എന്നാൽ ആ കൊമ്പാകുന്ന ദീപം ദാവീദിനു മാത്രമുള്ളതല്ല; യിസ്രായേലെന്ന അഭിഷിക്തനു വേണ്ടിയുള്ളതാണ്. 132-ാം സങ്കീർത്തനത്തിൻ്റെ കർത്താവ് ദാവീദാണ്. അവനോടുള്ള ഉടമ്പടി അഥവാ വാഗ്ദത്തമാണ് സങ്കീർത്തനം. 132:15,16 വാക്യങ്ങളിൽ അഭിഷിക്തനെ ‘അവൾ‘ എന്നു പറഞ്ഞിരിക്കുന്നതും കാണാം. വേറൊരു പരിഭാഷ കാണുക: “അവള്‍ക്കു വേണ്ടതെല്ലാം ഞാൻ സമൃദ്ധമായി നല്‍കും; ഞാൻ അവളുടെ ദരിദ്രരെ ആഹാരം നല്‍കി സംതൃപ്തരാക്കും. അവളുടെ പുരോഹിതന്‍മാരെ ഞാൻ രക്ഷയണിയിക്കും; അവളുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കും.” (പി.ഒ.സി. ഒ.നോ: ഇംഗ്ലീഷ് പരിഭാഷകൾ). അത് ദാവീദും ശലോമോനും യേശുക്രിസ്തുവും അല്ല; യിസ്രായേലാണ്. യിസ്രായേലിനെ സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്ന അനേകം ഭാഗങ്ങളുണ്ട്.

രണ്ടാം സങ്കീർത്തനം 1,2 വാക്യങ്ങൾ അപ്പൊസ്തലപ്രവൃത്തികൾ നാലാം അദ്ധ്യായത്തിൽ ഉദ്ധരിക്കുന്നുണ്ട്. അവിടെ ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവിനെ ജാതികളും യിസ്രായേൽ ജനവും ചേർന്ന് ക്രൂശിച്ചിട്ട്, ദൈവം അവനെ ഉയിർപ്പിക്കുകയും, അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുന്നത് കണ്ടിട്ട്, യെഹൂദാ പ്രമാണിമാർ: യേശുവിൻ്റെ നാമത്തിൽ അശ്ശേഷം സംസാരിക്കുതെന്ന് തർജ്ജനം ചെയ്ത് വിട്ടയക്കുമ്പോൾ, അവൻ്റെ അപ്പൊസ്തലന്മാർ ദൈവത്തിൻ്റെ ഒന്നാമത്തെ അഭിഷിക്തനായ യിസ്രായേലിനെതിരെ ഭാവിയിൽ നടക്കാനുള്ള ജാതികളുടെ പടയൊരുക്കം യേശുവിൽ നിവൃത്തിയായതായി പറയുന്നു: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, (പ്രവൃ, 4:25,26). അവിടെ, രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തൻ യേശുവാണെന്ന് പറയുകയല്ല ചെയ്യുന്നത്; പ്രത്യുത, ദൈവത്തിൻ്റെ മറ്റൊരു അഭിഷിക്തനെകുറിച്ച് ദാവീദ് പരിശുദ്ധാത്മാവിൽ അരുളിച്ചെയ്തിരിക്കുന്ന കാര്യങ്ങൾ യേശുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായി എന്നാണ് പറയുന്നത്. ഇത് പ്രവചനത്തിൻ്റെ ആത്മീയനിവൃത്തിയാണ്. അടുത്തവാക്യം: “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:27). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ എന്തുകൊണ്ടാണ് യേശുക്രിസ്തുവിൽ നിറവേറുന്നതെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. ഒന്നുകൂടി പറയാം: ജഡത്താലുള്ള ബലഹീനത നിമിത്തം (റോമ, 8:3) അഥവാ യിസ്രായേലിൻ്റെ പാപംനിമിത്തം, ദൈവം അവർക്ക് കൊടുത്തിരുന്ന പദവികളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ്, യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാൻ യേശു എന്ന നാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്തമനുഷ്യനായി (പ്രവൃ, 10:38) ഭൂമിയിൽ പ്രത്യക്ഷനായത്. (1തിമൊ, 3:16). യേശുവിലൂടെയാണ് യിസ്രായേലിന്റെ പദവികളെല്ലാം സാക്ഷാത്കരിക്കപ്പെടുന്നത്. എങ്കിലും, രണ്ടാം സങ്കീർത്തിനത്തിൻ്റെ പൂർണ്ണനിവൃത്തി ഇനിയും വരാനിരിക്കുന്നതേയുള്ളു; ദൈവം സകല ശത്രുക്കളെയും അവരുടെ കാൽക്കീഴിൽ ആക്കി അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി ക്കൊടുക്കുമ്പോഴാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്. (പ്രവൃ, 1:6,7; 1കൊരി, 15:25-28). 

ഒരു പ്രവചനംതന്നെ അംശമായും ആത്മീയമായും പൂർണ്ണമായും നിവൃത്തിക്കുന്നതായി മുകളിൽ ചിന്തിച്ചതാണ്. അതുപോലൊരണ്ണമാണ് മേല്പറഞ്ഞ സങ്കീർത്തനം 2:1,2-ലെ പ്രവചനം. ഇത് യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ആത്മീയമായി നിവൃത്തിയായി (പ്രവൃ, 4:25,26); ഇനി യിസ്രായേലിനോടുള്ള ബന്ധത്തിൽ മഹോപദ്രവത്തിന്നു മുമ്പ് പൂർണ്ണനിവൃത്തിവരും: (സെഖ, 12:3). അടുത്തത്; “നീ എൻ്റെ പുത്രൻ ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഇതും ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഒരിക്കൽ ആത്മീയമായി നിവൃത്തിച്ചു: (പ്രവൃ, 13:37). വീണ്ടും 1948 മെയ് 14-ാം തീയതി യിസ്രായേൽ രാജ്യസ്ഥാപനത്തിൽ അഥവാ അവരുടെ ജനനത്തിൽ അശമായി നിവൃത്തിയായി: (യെശ, 66:7,8), ഇനിയും പഴയനിയമ ഭക്തന്മാരുടെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയാകാനിരിക്കുന്നു: (സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). വേറൊരൊണ്ണം: “നോവു കിട്ടും മുമ്പെ അവൾ പ്രസവിച്ചു; വേദന വരും മുമ്പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:7,8). ഇത് 1,948-ൽ യിസ്രായേലിൻ്റെ ജനനത്തിൽ അശമായി നിറവേറിയതാണ്. വീണ്ടും പുനരുത്ഥാനത്തിൽ പൂർണ്ണമായി നിറവേറും: (സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). മറ്റൊന്ന്: “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.” (മലാ, 4:5). ഈ പ്രവചനം യോഹന്നാൻ സ്നാപകനിലൂടെ നിറവേറിയതായി യേശുക്രിസ്തു പറഞ്ഞു. (മത്താ, 11:14). എന്നാൽ ഇപ്പോൾ യഹോവയുടെ പ്രസാദവർഷം അഥവാ കൃപായുഗമാണ്; വലുതും ഭയങ്കരവുമായ നാൾ അഥവാ യഹോവയുടെ കോപദിവസം ഇനിയും വരാനിരിക്കുന്നതേയുള്ളു. (യെശ, 61:2; ലൂക്കൊ, 4:19). മത്തായി 17:11-ഉം എബ്രായർ 9:27-ഉം വെളിപ്പാട് 11:3-12-ഉം ചേർത്ത് പഠിച്ചാൽ മഹോപദ്രവകാലത്തിനു മുമ്പ് വരുവാനുള്ള രണ്ട് സാക്ഷികളിൽ ഒരാൾ ഏലീയാവാണെന്ന് മനസ്സിലാക്കാം.

രണ്ടാം സങ്കീർത്തനം പ്രവചനാത്മകമാണെന്ന് മുകളിൽ പറഞ്ഞതാണ്. ഭാവിയിൽ നടക്കേണ്ട സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നത്. ബൈബിൾ പ്രവചനങ്ങളെയും ഭാവിസംഭവങ്ങളെയും കുറിച്ച് പഠിക്കുന്നവർക്കും, സമകാലിക സംഭവങ്ങൾ ബൈബിളിൻ്റെ വെളിച്ചത്തിൽ വിലയിരുത്തുന്നവർക്കും; യഹോവയുടെ അഭിഷിക്തനാരാണെന്നും, അഭിഷിക്തനെതിരെ വ്യർത്ഥമായ പടയൊരുക്കം നടത്തുന്ന ജാതീയ രാജാക്കന്മാർ ആരാണെന്നും വാക്കും ഭാഷണവും കൂടാതെ മനസ്സിലാകുന്നതാണ്. 

യെഹെസ്ക്കേൽ പ്രവചനം 38,99 അദ്ധ്യായങ്ങളിൽ റഷ്യൻ ആക്രമണം പ്രവചിച്ചിട്ടുണ്ട്. ഊഹിക്കാവുന്നിടത്തോളം ക്രിസ്തുവിന്റെ പുനരാഗമനത്തിന് മുമ്പായിരിക്കും യുദ്ധം സംഭവിക്കുക. മഹാപീഡനത്തിന്റെ ഏഴുവർഷത്തിൽ ആദ്യത്തെ പകുതി പ്രായേണ സമാധാനപരമായിരിക്കും. എതിർക്രിസ്തുവുമായി യിസ്രായേൽ ചെയ്ത ഉടമ്പടിയാണ് കാരണം. യിസ്രായേൽ സമാധാനമായി വർത്തിക്കുന്ന ഇക്കാലത്ത് മധ്യപൂർവ്വദേശത്തു അധീശത്വം സ്ഥാപിക്കുവാനായി റഷ്യ യിസ്രായേലിനെ ആക്രമിക്കും. ഈ സൈനികാക്രമണം നയിക്കുന്നത് ഗോഗ് ആണ്. ഗോഗിന്റെ ദേശത്തെ മാഗോഗ് ദേശം എന്നു വിളിക്കുന്നു. യെഹെസ്ക്കേൽ 18:2-ലെ രോശ് റഷ്യയാണ്. മേശക്ക് മോസ്കോയും  തൂബൽ തൊബോൾസ്ക്കും ആയി കരുതപ്പെടുന്നു. അഞ്ചു രാജ്യങ്ങളുടെ സൈന്യങ്ങൾക്കൂടി റഷ്യൻ സൈന്യത്തിനു സഹായകമായി ഉണ്ട്. പാർസികൾ (ആധുനിക ഇറാൻ), കൂശ്യർ, പൂത്യർ, ഗോമർ തോഗർമ്മാഗൃഹം. (യെഹെ, 38:5,6). ഈ സൈന്യങ്ങൾ യിസ്രായേലിനെ വടക്കു നിന്നാക്രമിക്കും. ആക്രമണകാരികളുടെ സൈന്യം പരിപൂർണ്ണമായി നശിക്കും. ദൈവക്രോധം ജ്വലിക്കുന്നതിന്റെ ഫലമായി യിസ്രായേലിൽ വലിയ ഭൂകമ്പമുണ്ടാകും. മത്സ്യവും പറവയും ഇഴജാതിയും സകല മനുഷ്യരും ദൈവസന്നിധിയിൽ വിറയ്ക്കും. മലകൾ ഇടിഞ്ഞു പോകും. (38-18-20). ഈ യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ആയുധമെടുത്ത് യിസ്രായേല്യർ ഏഴു വർഷം തീ കത്തിക്കും. (39-9-10). ശവസംസ്കാരത്തിന് ഏഴുമാസം വേണ്ടിവരും. (39:14). റഷ്യ ഒരു സൈനിക ശക്തിയായി വളർന്നതിൻ്റെയും, യിസ്രായേലിനെതിരെയുള്ള പടയൊരുക്കത്തിൻ്റെയും മുന്നോടിയായും റഷ്യ-ഉക്രൈൻ യൂദ്ധത്തെ മനസ്സിലാക്കാവുന്നതാണ്.

വാക്യം 3: “നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.”

ഈ വാക്യം രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണ്. “നാം” ജാതീയ രാജാക്കന്മാരാണിത് പറയുന്നത്. “അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” അവരുടെ എന്ന് രണ്ടുപ്രാവശ്യം ജാതികൾ പറയുന്നത് ആരെക്കുറിച്ചാണ്? യഹോവയെയും അഭിഷിക്തനെയും കുറിച്ചാണ്. 2,6,7,8,9,12 വാക്യങ്ങളിലും യഹോവയും അഭിഷിക്തനും രണ്ടുപേരാണെന്ന് കാണാം. യേശുക്രിസ്തുവാണ് അഭിഷിക്തനെന്ന് വിശ്വസിക്കുന്ന ട്രിനിറ്റിക്കാരും വൺനെസ്സുകാരും പറഞ്ഞാട്ടെ; യഹോവയും അവൻ്റെ അഭിഷിക്തനെന്ന് നിങ്ങൾ വിശ്വസിക്കുന്ന യേശുവും ജാതികളെ ബന്ധിച്ചു വെച്ചിരിക്കയാണോ? അവരുടെ മേലുള്ള ബന്ധനമെന്താണ്? ഒന്നുമില്ല. ദൈവത്തിൻ്റെ കെട്ടുകളെ പൊട്ടിക്കാൻ, ദൈവമൊരു ജാതിയെയും ബന്ധിച്ചുവെച്ചിട്ടില്ല. പിന്നെ, പൊട്ടിച്ചെറിയുക എന്ന് പറഞ്ഞിരിക്കുന്ന ബന്ധനമേതാണ്? ദൈവത്തിൻ്റെ അഭിഷിക്തനായ യിസ്രായേലാണ് സകല ജാതികൾക്കും ഇന്ന് ബന്ധനമായി മാറിയിരിക്കുന്നത്. ബൈബിൾ ഭാഷയിൽ സകല ജാതികൾക്കും ഭാരമുള്ള കല്ലാണ് യിസ്രായേൽ. “അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.” (സെഖ, 12:3. ഒ.നോ: സങ്കീ, 109:20; 119:23). സങ്കീർത്തനങ്ങൾ 2:2-ൽ എന്താണ് പറഞ്ഞത്: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കും.” സെഖര്യാവ് 12:3-ൽ പറയുന്നു: “ഭൂമിയിലെ സകലജാതികളും യിസ്രായേലിന്നു വിരോധമായി കൂടിവരും.” ആരാണ് ദൈവത്തിൻ്റെ അഭിഷിക്തൻ? യേശുക്രിസ്തുവോ, യിസ്രായേലോ? എന്തിനാണ് ജാതികൾ കൂടിവരുന്നത്? തങ്ങളുടെ മേലുള്ള കെട്ടുകളെ പൊട്ടിക്കാൻ അഥവാ യിസ്രായേലെന്ന ഭാരമുള്ള കല്ല് ഇറക്കിവെക്കാൻ. എന്നിട്ട് ജാതികളുടെ ബന്ധനമഴിയുമോ? ഇല്ല. ദൈവത്തിൻ്റെ അഭിഷിക്തനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും. ആരാണ് ജാതികളെ മുറിവേല്പിക്കുന്നത്? തൻ്റെ അഭിഷിക്തനെതിരെ വരുന്നവരെ ദൈവമാണ് നേരിടുന്നത്. ഇതാണ് റഷ്യൻ യുദ്ധത്തിൽ സംഭവിക്കുന്നത്. (യെഹെ, 38:17-19). “ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.” (സങ്കീ, 18:47. ഒ.നാ: 79:10; 94:2; യിരെ, 11:20; 15:15; 46:10; 51:36; റോമ, 12:19). ഇതൊന്നും മഹാദൈവമായ യേശുക്രിസ്തുവിൻ്റെ വാക്കുകളല്ലെ; അഭിഷിക്തനായ യിസ്രായേലിന്റെ വാക്കുകളാണ്.

വാക്യം 4: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” 

“കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.” (സങ്കീ, 37:13) “എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.” (സങ്കീ, 59:8. ഒ.നോ: സദൃ, 1:26). തൻ്റെ അഭിഷിക്തനെതിരെയുള്ള ജാതികളുടെ വ്യർത്ഥമായ പ്രയഗ്നംകണ്ട് സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് അവരെ പരിഹസിച്ചു ചിരിക്കുകയാണ്. 

വാക്യം 5: “അന്നു അവൻ (യഹോവ) കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). 

അന്നു” അതായത്, ഈ സങ്കീർത്തനം ഭാവികാലത്ത് നിറവേറാനുള്ളതാണ്. അന്നുവരെ നിലനില്ക്കുന്നതും ശത്രുക്കളാൽ ചുറ്റപ്പെട്ടതുമായ ദൈവത്തിൻ്റെയൊരു അഭിഷിക്തനെക്കുറിച്ചാണ് പ്രവചനം; അത് യിസ്രായേലാണ്. “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.” (സങ്കീ, 110:5,6). “അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.” (സങ്കീ, 78:49,50. ഒ.നോ: സങ്കീ, 21:9; യെശ, 14:4;  66:6; സെഖ, 1:15; വെളി, 6:17; 11:18; 19:15). 

യഹോവ മിസ്രയീമിൽനിന്നു കൊണ്ടുവന്നിട്ട് ജാതികളെ നീക്കികളഞ്ഞശേഷം കനാനിൽ നട്ട മുന്തിരിവള്ളിയാണ് യിസ്രായേൽ. (സങ്കീ, 80:8; സങ്കീ, 14,15. ഒ.നോ: ഹോശേ, 11:1; 12:13). ഈ മുന്തിരിവള്ളിയെ അഥവാ യിസ്രായേലിനെയാണ് ‘എൻ്റെ പുത്രൻ’ (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1), ‘പുത്രൻ’ (സങ്കീ, 2:12), ‘അഭിഷിക്തൻ’ (2:2), ‘യഹോവയുടെ വലത്തുഭാഗത്തെ പുരുഷൻ, മനുഷ്യപുത്രൻ’ (സങ്കീ, 80:17), ‘വലത്തുഭാഗത്തിരിക്കുന്ന കർത്താവു’ (സങ്കീ, 110:1) എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, 5-ാം വാക്യത്തിൽ യഹോവ കോപത്തോടെ അരുളിച്ചെയ്യുന്നതും ക്രോധത്തോടെ ഭ്രമിപ്പിക്കുകയും ചെയ്യുന്നത്; മഹോപദ്രവകാലത്ത് യിസ്രായേലിനെതിരെ വരുന്ന അഥവാ തൻ്റെ അഭിഷിക്തനെതിരെ വരുന്ന ജാതീയ രാജാക്കന്മാരായ ശത്രുക്കളെയാണ്. റഷ്യയുടെ നേതൃത്വത്തിലുള്ള യുദ്ധത്തിലും (യെഹെ, 38,39), ഹർമ്മഗെദ്ദോൻ യുദ്ധത്തിലും (വെളി, 16:13-16), അന്തിമയുദ്ധമായ ഗോഗ് മാഗോഗ് യുദ്ധത്തിലും (വെളി, 20:8,9). ദൈവജനത്തെ നശിപ്പിക്കുക എന്നതാണ് ഭൂമിയിലെ രാജാക്കന്മാരുടെ ഉദ്ദേശ്യം. (സങ്കീ, 83:4,5). യിസ്രായേലിനെ ജാതികളുടെ കയ്യിൽനിന്ന് എന്നേക്കുമായി വീണ്ടെടുക്കുകയാണ് ദൈവികലക്ഷ്യം. (സെഖ, 14:3; 2തെസ്സ, 2:8).(കാണുക: യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

വാക്യം 6: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 

സീയോൻ യെരൂശലേമാണ്. യെരൂശലേമിൽ കിദ്രോൻ താഴ്വരയ്ക്കും ടൈറാപൊയിയൊൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള പർവ്വതത്തിൻ്റെ തെക്കെ അറ്റമാണ് സീയോൻ. മോരിയാപർവ്വതം എന്നു വിളിക്കപ്പെടുന്ന വടക്കുകിഴക്കുള്ള കുന്നിൽ ദൈവാലയം പണിതതിനുശേഷം പ്രസ്തുത കുന്നിനെയും സീയോൻ എന്നു വിളിച്ചു. അനന്തരകാലത്ത് യെരൂശലേം വളർന്നതോടുകൂടി സീയോൻ വിശുദ്ധ നഗരത്തിൻ്റെ പര്യായമായി. സങ്കീ, 102:20; 126:1; 132:13; യെശ, 1:26,27). ഇവിടെ പറയുന്ന സീയോൻ ദൈവരാജ്യമാണ്. അഥവാ ഭാവിയിൽ യിസ്രായേലിനു ദൈവം സ്ഥാപിച്ചുകൊടുക്കാനുള്ള രാജ്യമാണ്. (പ്രവൃ, 1:6). ദൈവം അവിടെ വാഴിക്കുന്ന അഭിഷിക്ത രാജാവാണ് യിസ്രായേൽ. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദാനീയേലിൽ വയോധികൻ്റെ അടുക്കൽ വന്ന് രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രൻ യിസ്രായേലാണ്. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13,14). അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ യിസ്രായേലാണ് മനുഷ്യപുത്രൻ: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: ദാനീ, 7:18,21; സങ്കീ, 20:9; 21:1, 7;  45:1; 110:2). ദാവിദിനോടുള്ള നിശ്ചലകൃപയുടെ അവകാശിയും വാഗ്ദത്ത സന്തതിയും യിസ്രായേലാണ്. (യെശ, 55:3; 54:8; 59:21; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37; 2ശമൂ, 7:12,13; 1ദിന, 17:11,12). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, ദാനീയേലിലെ മനുഷ്യപുത്രൻ)

ഭാവിയിൽ ഭൂമിയെ ഭരിക്കുന്ന രാജാവ് യേശുക്രിസ്തുവാണെന്ന ഒരു മിഥ്യാധാരണ ക്രൈസ്തവരുടെ ഇടയിലുണ്ട്. അതിനാധാരമായി ചില വാക്യങ്ങളും പുതിയനിയമത്തിലുണ്ട്. (മത്താ, 2:2; ലൂക്കൊ, 1:32,33). ദൈവത്തിൻ്റെ വാഗ്ദത്ത രാജാവായ ക്രിസ്തുവിനെ ക്രിസ്ത്യാനികൾ അറിയാത്തതിൻ്റെ കുഴപ്പം വലുതാണ്. ദൈവത്തിൻ്റെ വാഗ്ദത്തപുത്രനും അഭിഷിക്തനായ രാജാവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അവൻ്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായത്. (മത്താ, 1:21; റോമ, 8:3; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). ദൈവത്തിൽനിന്ന് വാഗ്ദത്തം പ്രാപിച്ച ദൈവസന്തതിയായ യിസ്രായേലിനെ അറിയാതെ, വാഗ്ദത്തം നിവൃത്തിച്ച അഥവാ ന്യായപ്രമാണം നിവൃത്തിച്ച ദൈവസന്തതിയെ അറിയാൻ കഴിയില്ല. (മത്താ, 5:17,18). യേശു പീലാത്തൊസിൻ്റെ മുമ്പിൽവെച്ച് ഒരുകാര്യം അസങിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ഒരുകാര്യം സമ്മതിക്കുകയും ചെയ്യുന്നു: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36,37). അവിടെ രണ്ട് കാര്യങ്ങൾ യേശു സ്ഫടികസ്ഫുടമായി പറഞ്ഞു: ഒന്ന്; എൻ്റെ രാജ്യം ഇഹലോകത്തല്ല. രണ്ട്; ഞാൻ രാജാവുതന്നേ. താൻ രാജാവുതന്നെയാണ്; എന്നാൽ താൻ ഭൂമിയിലെ രാജാവല്ല. യിസ്രായേലിന്റെ നിത്യരാജാവും അവൻ്റെ വീണ്ടെടുപ്പുകാരനുമായ യഹോവയായ ദൈവമാണ് അവനെ വീണ്ടെടുക്കുവാൻ മനുഷ്യനായി വന്നത്. (യെശ, 44:6). യഹോവ അഥവാ യേശുക്രിസ്തു സ്വർഗ്ഗത്തിലെ ശാശ്വത രാജാവാണ്; അവന് കഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ് അവൻ്റെ പുത്രനായ യിസ്രായേലാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി).

വാക്യം 7: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.”

ഈ പ്രവചനം ആത്മികമായി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിറവേറി; എന്നാൽ, ക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനാണ് അത് യഥാർത്ഥമായി നിറവേറിയതെന്ന് പൗലൊസ് അപ്പൊസ്തലൻ തൻ്റെ പ്രഥമപ്രസംഗത്തിൽ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു; “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു.” (പ്രവൃ, 13:32-34). ഈ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചാണെന്ന് വ്യക്തമാണല്ലോ: (ഒ.നോ: പ്രവൃ, 3:25-26). ദൈവം പിതാക്കന്മാരോട് ചെയ്ത വാഗദത്തമാണ് യേശുവിലൂടെ ദൈവം മക്കൾക്ക് അഥവാ യിസ്രായേലിന് നിവർത്തിച്ചത്. എന്താണ് വാഗ്ദത്തം?: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” ഒരു പ്രവചനത്തിനുതന്നെ അംശമായ നിവൃത്തിയും ആത്മീയമായ നിവൃത്തിയും പൂർണ്ണമായ നിവൃത്തിയുമുണ്ടെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. ആത്മീയമായി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൽ പ്രവചനം നിവൃത്തിയായി. വീണ്ടും ഈ പ്രവചനം 1,948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രത്തിൻ്റെ പിറവിയിലൂടെ അംശമായ നിവൃത്തിച്ചു: “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). സഹസ്രാബ്ദരാജ്യത്തിൽ തൻ്റെ ജനത്തെ സകല ദേശങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരുകയും ചെയ്യുമ്പോൾ അഥവാ അവരുടെ ജനനത്തിൽ വീണ്ടും ഒരിക്കൽക്കൂടി അഥവാ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.” (യെശ, 11:11). “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീ, 110:3). ഇതും കാണുക: “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19; ദാനീ, 12:13). അത് യെശയ്യാ പ്രവചനം 68:8-ൻ്റെ ഒരിക്കൽക്കൂടിയുള്ള നിറവേറലായിരിക്കും.

ദൈവത്തിൻ്റെ പുത്രനായ യിസ്രായേൽ തന്നെയാണ് രണ്ടാം സങ്കീർത്തനത്തിലെ പുത്രനെന്നതിന് മറ്റൊരു തെളിവാണ് എബ്രായർ 1:5-ലെ വാക്യം. “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” ഈ രണ്ടുപ്രവചനങ്ങളും യിസ്രായേലിനെ കുറിച്ചുള്ളതാണ്. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേലാണ്. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14. ഒ.നോ: 1ദിന, 17:13; സങ്കീ, 89:32). യേശുക്രിസ്തു യിസ്രായേലിൻ്റെ മറുവില ആയതുകൊണ്ടാണ്, രണ്ടു പ്രവചനങ്ങളും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചരക്കുന്നത്. ദാവിദിൻ്റെ വാഗ്ദത്തപുത്രൻ യിസ്രായേൽ ആയതുകൊണ്ടാണ് യിസ്രായേലിൻ്റെ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായ യേശുവിനെ ദാവിദുപുത്രനെന്ന് വിളിക്കുന്നത്. എബ്രായർ ഒന്നാം അദ്ധ്യായത്തിൽ പുത്രൻ്റെ ശ്രേഷ്ഠതയാണല്ലോ വിഷയം: യിസ്രായേലെന്ന പുത്രൻ ആജ്ഞാനുവർത്തികളായ ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ തന്നെയാണ്. അതാണ് ആ അദ്ധ്യായത്തിൻ്റെ അവസാന വാക്യത്തിൽ എബ്രായ വിശ്വാസികളോട് ലേഖകൻ പറയുന്നത്. (1:14). “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (ഉല്പ, 22:17,18; റോമ, 9:4,5). ഈ വാക്യവും നോക്കുക: “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” (എബ്രാ, 1:13). ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതിയഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

പഴയനിയമത്തിൽ യിസ്രായേലാണ് ദൈവത്തിൻ്റെ പുത്രൻ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: യെശ, 64:8; മലാ, 2:10). പഴയനിയമത്തിലുള്ള എല്ലാ പ്രവചനങ്ങളും വാഗ്ദത്തങ്ങളും യിസ്രായേലിനോടാണ്. സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കാനാണ് യഹോവയായ ദൈവം യേശുവെന്ന നാമത്തിലും (മത്താ, 1:21; ലൂകൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32;35) മനുഷ്യനായി വന്നത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; 1:14; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യിസ്രായേലിനോട് ദൈവം ചെയ്ത വാഗദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: ലൂക്കൊ, 20:22; 1കൊരി, 11:25). ജഡത്തിൽ പരിശുദ്ധമനുഷ്യൻ മാത്രമായ യേശുവിനെയാണ് ദൈവം അഥവാ ദൈവാത്മാവ് ജനിപ്പിച്ചതായി പറഞ്ഞിരിക്കുന്നത്. (മത്താ, 1:18,20; ലൂക്കൊ, 1:35). അല്ലാതെ, ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രതിരൂപവും മഹാദൈവവുമായ യേശുവിനെ അഥവാ യഹോവയെ ആർക്കും ജനിപ്പിക്കാൻ കഴിയില്ല; അവനാണ് സകലത്തെയും ജനിപ്പിച്ചത്. (കൊലൊ, 1:15-17; 2:9). 

വാക്യം 8: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും.”

ഇതും യിസ്രായേലിനുമാത്രം ചേരുന്ന പ്രയോഗമാണ്. യഹോവ യിസ്രായേലിനു കൊടുക്കുന്ന അവകാശമാണ് സകല ജാതികളിന്മേലുമുള്ള അധികാരം: “ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.” (സങ്കീ, 18:43). ദൈവം തൻ്റെ അഭിഷിക്തനും രാജാവുമായ യിസ്രായേലെന്ന പുത്രന്നു സ്ഥാപിച്ചുകൊടുക്കുന്നതാണ് സഹസ്രാബ്ദരാജ്യം: “അന്യജാതിക്കാർ‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും. ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും. നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും. നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.” (യെശ, 60:10-16; വെളി, 2:26). യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് ശിഷ്യന്മാർ അവനോട് ചോദിക്കുന്നത് ഈ രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). ആ രാജ്യത്തിൻ്റെ രാജാവായ യിസ്രായേലാണ് ദാനീയേലിൽ വയോധികനിൽനിന്ന് രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രൻ. (ദാനീ, 7:13,14,27). പഴയനിയമത്തിൽ യിസ്രായേലാണ് ദാവീദിൻ്റെ സന്തതിയും മനുഷ്യപുത്രനുമായ രാജാവ്; അതാണ്, പുതിയനിയമത്തിൽ സ്വന്തജനത്തെ രക്ഷിക്കാൻവന്ന യേശുക്രിസ്തുവിൻ്റെ മനുഷ്യപുത്രനെന്ന പദവിക്കടിസ്ഥാനം. (മത്താ, 26:64). (കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ)

വാക്യം 9: “ഇരിമ്പുകോൽ കൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.”

ഈ വാക്യവും യേശുക്രിസ്തുവാണ് പുത്രനെന്ന് തെറ്റിദ്ധരിക്കാൻ കാരണമായി. ഒരു തെറ്റിദ്ധാരണയും വേണ്ട; യിസ്രായേലിനോട് തന്നെയാണിത് പറയുന്നത്. ഇരുമ്പുകോൽകൊണ്ട് തകർക്കും, മേയ്ക്കും എന്നൊക്കെ പറഞ്ഞാൽ ജാതികളുടെ മേലുള്ള ശക്തമായ അധികാരത്തെയാണ് കാണിക്കുന്നത്. ഇത് യിസ്രായേലിൻ്റെ പദവിയായതുകൊണ്ടാണ് അവരുടെ രക്ഷകനായ യേശുക്രിസ്തുവിൽ അത് നിറവേറുന്നത്: “ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.” (വെളി, 19:15). യിസ്രായേലിനു മാത്രമല്ല; അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള യേശുക്രിസ്തു, ജയാളികളായ ദൈവമക്കൾക്കും ജാതികളുടെമേൽ ഈ അധികാരം നല്കിയിട്ടുണ്ട്: “ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.” (വെളി, 2:26). ക്രിസ്തുവിൻ്റെ ശരീരമായ സഭയെന്ന ആൺകുട്ടി ഈ അധികാരത്തോടെയാണ് ജനിച്ചിരിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്: “അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.” (വെളി, 12:5). സഭയുടെ ഉൽപ്രാപണമാണ് ഈ വാക്യത്തിലുള്ളത്. സ്വന്തജനമായ യിസ്രായേലിന് അവരുടെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവമായ യഹോവ മനുഷ്യനായി വന്നത്. (മത്താ, 1:21). രണ്ടാം സങ്കീർത്തനത്തിൽ യിസ്രായേലിനു ഈ അധികാരം കൊടുക്കുന്ന യഹോവയും സഭയ്ക്ക് ഈ അധികാരം കൊടുക്കുന്ന യേശുക്രിസ്തുവും ഒരാളാണെന്നറിയാത്തതാണ് പലരുടെയും കുഴപ്പം. യഹോവ അഥവാ യേശുക്രിസ്തു തന്നെയാണ് തന്റെ വായിലെ ശ്വാസത്താലും പ്രത്യക്ഷതയുടെ പ്രഭാവത്താലും യിസ്രായേലിന്റെ ശത്രുക്കളെ മുഴുവൻ നശിപ്പിച്ചിട്ട് അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത്. (2തെസ്സ, 2:8; പ്രവൃ, 1:6). 

വാക്യം 10: “ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.”

തൻ്റെ അഭിഷിക്തനെതിരെ വരുന്ന ഭൂമിയിലെ രാജാക്കന്മാരോടാണിത് പറയുന്നത്. എന്തെന്നാൽ, യിസ്രായേലിനെതിരെ വരുന്നവരൊക്കെ ദൈവം നശിപ്പിക്കും: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.” (യെശ, 60:12. ഒ.നോ: സങ്കീ, 45:12; 72:10,11; യെശ, 49:23; 60:3,10,11). 

വാക്യം 11: “ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.”

സകലജാതികളും ഭയത്തോടെ സേവിപ്പാൻ യോഗ്യനായ ദൈവം യഹോവ മാത്രമാണ്: “യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. (സങ്കീ, 96:4). “സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.” (സങ്കീ, 33:8). “ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.” (സങ്കീ, 102:17; 100:1-3; 147:11). “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.” (സങ്കീ, 100:2). 

വാക്യം 12: “അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.”

ഈ വാക്യവും അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഈ വാക്യത്തിലെ പുത്രൻ യേശുവല്ല; യിസ്രായേലാണ്. അവൻ കോപിച്ചിട്ട്: യഹോവയുടെ കോപത്തെ തടുക്കാൻ ആർക്കും കഴിയില്ല: “നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?” (സങ്കീ, 76:7). നിങ്ങൾ വഴിയിൽവെച്ച് നശിക്കാതിരിക്കാൻ: യിസ്രായേലിനോട് എതിർക്കാൻ വരുന്ന ജാതികൾ യഹോവയുടെ കോപത്താൽ നശിക്കാതിരിക്കാൻ: “യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.” (സങ്കീ, 7:6). “അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). തൻ്റെ അഭിഷിക്തനെ തൊടരുതെന്നത് ദൈവത്തിൻ്റെ കല്പനയാണ്: “എന്റെ അഭിഷിക്തന്മാരെ തൊടരുതു.” (1ദിന, 16:22; 105:15). കെ.ജെ.വിയിലും, ജെനീവ ബൈബിളിലും ‘അഭിഷിക്തൻ’ (Touch not mine anointed) എന്ന് ഏകവചനമാണ്. എബ്രായയിലും ‘മശീഹ’ (mashiyach) ഏകവചനമാണ്. പുത്രനെ ചുംബിപ്പിൻ: ഇവിടുത്തെ പുത്രൻ ദൈവത്തിൻ്റെ അഭിഷിക്ത രാജാവായ യിസ്രായേലാണ്. ‘ചുംബിക്കുക’ എന്നതിന് ആരാധിക്കുക, നമസ്ക്കരിക്കുക എന്നൊന്നും ബൈബിളിൽ അർത്ഥമില്ല. ചുംബനത്തിന് ഉപയോഗിച്ചിരിക്കുന്ന നഷാഖ് (nashaq) എന്ന എബ്രായപദത്തിന് ദൈവത്തെ നമസ്കരിക്കുകയെന്നോ, ദൈവീകമായ ചുംബനമെന്നോ അർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യർ തമ്മിൽത്തമ്മിൽ ആചാരപരമായി ചുംബിക്കുന്നതിനെ കുറിക്കുന്ന ഒരു പദമാണത്. (ഉദാ: ഉല്പ, 27:26,27; 29:11,13; 31:28). കൂടാതെ, ‘അധികാരി’ (ഉല്പ, 41:40), ആയുധധാരികൾ അഥവാ ‘വില്ലാളികൾ’, ‘പരിച ധരിച്ചവർ’ (1ദിന, 12:2; 2ദിന, 17:17; സങ്കീ, 78:9), ‘തമ്മിൽ തട്ടുന്ന’ (യെഹെ, 3:13) എന്നിത്യാദി അർത്ഥത്തിലും ആ പദം പ്രയോഗിച്ചിട്ടുണ്ട്. പുരാതനകാലത്ത് രാജാവിനെ ചുംബിക്കുകയെന്നത്, ആ ഭരണാധികാരിയുടെ ആധിപത്യം അംഗീകരിക്കുക എന്നത്രേ. (1ശമൂ, 10:1). ശത്രുക്കൾ യിസ്രായേലിനെ ചുംബിച്ച് ഐക്യപ്പെടുവാൻ അഥവാ അവരോട് സമാധാനം ആചരിക്കാനുള്ള ആഹ്വാനമാണ് അവിടെയുള്ളത്.

എന്തിനാണ് ജാതികൾ യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രന് കീഴ്പ്പെടുന്നത്? അതിൻ്റെ ഉത്തരം ദാനീയേൽ പറയും: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13). ഈ ദർശനം കണ്ടിട്ട് ദാനീയേലിന് ഒന്നും മനസ്സിലായില്ല; ദൂതനാണ് ഈ മനുഷ്യപുത്രനാരാണെന്ന് ദാനീയേലിന് വ്യാഖ്യാനിച്ചുകൊടുക്കുന്നത്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). അത്യന്നതൻ്റെ ‘വിശുദ്ധന്മാർ’ എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം അടുത്തഭാഗം: ‘അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.’ ‘അവൻ്റെ, അവൻ’ എന്നിങ്ങനെ ഏകവചനം പറയുന്നതു കാണുക. (ഒ.നോ: ദാനീ, 7:18,21,25). എന്തിനാണ് ജാതികൾ യിസ്രായേലിന് കീഴ്പ്പെടുന്നത്? ജാതികളെ ദൈവം ന്യായംവിധിക്കുന്നത് യിസ്രായേലിനോടുള്ള അവരുടെ മനോഭാവത്തിൻ്റെ അടിസ്ഥാനത്തിലാണ്. (യോവേ, 3:1,2; മത്താ, 25:31-46). ജാതീയരാജാക്കന്മാർ നമസ്കരിക്കുന്ന ദൈവപുത്രനായ രാജാവ് യിസ്രായേലാണ്: “യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേൽക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും.” (യെശ, 49:7). രാജാക്കന്മാർ യിസ്രായേലിനെ നമസ്കരിക്കുന്നതിൻ്റെ വേറെയും തെളിവുകളുണ്ട്: “സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.” (സങ്കീ, 72:11).

അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും. എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും. നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ‍ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.” (യെശ, 60:12-14). സഹസ്രാബ്ദ വാഴ്ചയിൽ യിസ്രായേലിനെ സേവിക്കാത്ത ജാതികൾ നശിച്ചുപോകുകയും അവനെ സേവിക്കുന്നവർ അനുഗ്രഹം പ്രാപിക്കുകയും ചെയ്യും. അപ്പോൾ, അക്ഷരാർത്ഥത്തിൽ രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനും രാജാവുമായ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. എന്നാൽ യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം അവരുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. 

യേശുക്രിസ്തുവിനെ കൂടാതെ, ദൈവത്തിനൊരു അഭിഷിക്തനും പുത്രനും നിത്യരാജാവും ഇല്ലെങ്കിലല്ലേ, യേശുക്രിസ്തുവാണ് രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനും രാജാവുമായ പുത്രനെന്നു പറയാൻ കഴിയൂ? ‘ചേരുംപടി ചേർക്കുക’ എന്നൊരു പ്രയോഗമുണ്ട്. ബൈബിൾ വ്യാഖ്യാനത്തിനും അത് ബാധകമാണ്. യേശുക്രിസ്തുവെന്ന പുത്രനാണോ, യിസ്രായേലെന്ന പുത്രനാണോ രണ്ടാം സങ്കീർത്തനത്തിന് ചേരുന്നത്? യിസ്രായേലെന്ന ദൈവപുത്രനെ അറിയാതെ, യേശുക്രിസ്തുവെന്ന ദൈവപുത്രനെ അറിയാൻ കഴിയുമെന്ന് ആരും വിചാരിക്കണ്ട. പഴയനിയമത്തിലെയും പുതിയനിയമതിലെ പുത്രൻ യേശുക്രിസ്തുവാണെന്നു പറയുന്ന ട്രിനിറ്റിക്കാരും വൺനെസ്സുകാരും 1കൊരിന്ത്ര്യർ 15:24-28 എങ്ങനെ മനസ്സിലാക്കും?

സ്വന്ത ഉപദേശം സ്ഥാപിക്കാൻ തങ്ങൾക്ക് തോന്നിയതുപോലെ ബൈബിളിനെ വ്യാഖ്യാനിക്കുന്നവരാണ് ക്രിസ്ത്യാനികൾ. ഒരുദാഹരണം കാണിക്കാം: “ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും” എന്നത് ഹിൽക്കീയാവിന്റെ മകനായ എല്യാക്കീമിന് ദൈവം കൊടുത്ത പദവിയാണ്. (യെശ, 22:20-22). എന്നാൽ പുതിയനിയമത്തിൽ ആ പദവി യേശുക്രിസ്തുവിനാണ്. (വെളി, 3:7). “ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ” എന്ന പദവി ദൈവം ദാവീദിന് കൊടുത്തതാണ്. (സങ്കീ, 89:27). പുതിയനിയമത്തിൽ ആ പദവിയും ക്രിസ്തുവിനാണുള്ളത്. (വെളി, 1:5). രണ്ടാം സങ്കീർത്തനത്തിലെ യിസ്രായേലെന്ന അഭിഷിക്തനും രാജാവുമായ പുത്രനെ യേശുക്രിസ്തു ആക്കിയവർ, പഴയനിയമത്തിലെ എല്യാക്കീമും ദാവീദും യേശുക്രിസ്തുവാണെന്ന് പറയാത്തതെന്തേ? ദൈവവചനത്തെ അവൻ്റെ വചനത്താൽത്തന്നെ സത്യസന്ധമായി വ്യാഖ്യാനിക്കണം. അവസരവാദ പരമായ വ്യാഖ്യാനം വിശ്വാസികൾക്ക് ചേർന്നതല്ല. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ നമ്മളെനോക്കി പരിഹസിച്ചു ചിരിക്കാൻ ഇടവരരുത്.

രണ്ടാം സങ്കീർത്തനത്തിൽ യേശുക്രിസ്തു ഉണ്ടോ? ഉണ്ട്. അത് ട്രിനിറ്റി വിചാരിക്കുന്നതുപോലെ മറ്റൊരു വ്യക്തിയായ അഭിഷിക്തനുമല്ല, വൺനെസ്സുകാർ വിചാരിക്കുമ്പോലെ യഹോവതന്നെയായ അഭിഷിക്തനുമല്ല. അതിൽ യഹോവയും അഭിഷിക്തനും രണ്ടുപേരാണ്. ആ സങ്കീർത്തനത്തിലെ യഹോവ തന്നെയാണ് യേശുക്രിസ്തു; അഭിഷിക്തൻ യിസ്രായേലും. അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ അഥവാ ദൃശ്യരൂപമാണ് യേശുക്രിസ്തു. പഴയനിയമത്തിൽ പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തനായ ദൈവമായി വെളിപ്പെട്ടവനും മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും സ്വർഗ്ഗസിംഹാസനത്തിൽ കെരൂബുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ച് മനുഷ്യനായി വന്ന് മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടി മരിച്ചുയിർത്ത് സ്വർഗ്ഗേകരേറിയത്. പഴയനിയമത്തിൽ അവൻ്റെ നാമം യഹോവ എന്നായിരുന്നുവെങ്കിൽ, പ്രവചനംപോലെ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവവ്യക്തിയുടെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17).

ഈ സങ്കീർത്തനത്തിലെ അഭിഷിക്തനും ദൈവം ജനിപ്പിച്ച പുത്രനും സീയോനിൽ വാഴിച്ച രാജാവും യേശുക്രിസ്തുവല്ല; യിസ്രായേലെന്ന അഭിഷിക്തൻ അഥവാ ക്രിസ്തുവാണ്. സൂര്യചന്ദ്രന്മാരുള്ള കാലത്തോളം സിംഹാസനമുള്ളവനും സകല ജാതികളും വംശങ്ങളും ഭാഷകളും സേവിവിച്ചനുസരിക്കുന്നവനും ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. തന്റെ രാജ്യം ഐഹികമല്ലെന്ന് യേശുക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നു. യിസ്രായേൽ അഭിഷിക്തനും ദൈവപുത്രനും രാജാവും ആകയാലാണ് ആ പദവികൾ യേശുക്രിസ്തുവിലും ആരോപിക്കപ്പെട്ടിരിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്. യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയണമെങ്കിൽ ദൈവത്തിൻ്റെ അഭിക്തനും പുത്രനും നിത്യരാജാവുമായ യിസ്രായേലിനിനെക്കുറിച്ച് പഠിച്ചാൽമതി. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ!

പ്രവൃത്തികൾ 2:38

പ്രവൃത്തികൾ 2:38

“പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38).

മേല്പറഞ്ഞ വേദഭാഗപ്രകാരം, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്വീകരിക്കുന്ന പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനത്താലാണ് രക്ഷ ലഭിക്കുന്നതെന്ന് പലരും കരുതുന്നു. തന്മൂലം, പ്രവൃത്തികൾ 2:38-ൽ നിന്നുള്ള അഞ്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാണ് നാം ശ്രമിക്കുന്നത്.

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?
2. ദൈവത്തിങ്കലേക്കുള്ള മാസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?
3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്?
4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?
5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

നമുക്ക് ഓരോന്നും വിശദമായി നോക്കാം:

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?

കർത്താവിൻ്റെ മഹാനിയോഗത്തിൽ ഉൾപ്പെട്ടതാണ് സ്നാനത്തെക്കുറിച്ചുള്ള കല്പന. നമുക്കറിയാം: കർത്താവിൻ്റെ മഹാനിയോഗത്തിൽ സ്നാനം മാത്രമല്ല ഉള്ളത്. സുവിശേഷവും (മർക്കൊ, 16:15), സുവിശേഷം വിശ്വസിക്കാത്തവർക്കുള്ള ശിക്ഷാവിധിയും (മർക്കൊ, 16:16), ശിഷ്യത്വവും (മത്താ, 28:20), സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമവും (ലൂക്കൊ, 24; 47; പ്രവൃ, 1:8) കർത്താവിൻ്റെ കല്പനയിലുണ്ട്. സുവിശേഷം അറിയിക്കാനുള്ള ക്രമം ഇപ്രകാരമാണ്: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). അടുത്തവാക്യം:  “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). കർത്താവ്, മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലൂടെ സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമം കൃത്യമായി പറഞ്ഞിട്ടുണ്ട്. ആദ്യവാക്യത്തിൽ യെരൂശലേമിൽ തുടങ്ങി, സകല ജാതികളോടും അറിക്കണം എന്നാണ്. സഭയുടെ അടിസ്ഥാനമിടുന്നതും, സുവിശേഷഘോഷണം ആരംഭിക്കേണ്ടതും യെഹൂദ്യയിലെ യെരൂശലേമിൽ നിന്നാണ്. (മത്താ, 16:16; പ്രവൃ, 2:1-4). അതുകൊണ്ടാണ് ഗലീലക്കാരായ ശിഷ്യന്മാരോട്, “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” എന്ന് കർത്താവ് പറഞ്ഞത്. (പ്രവൃ, 1:4). അടുത്തവാക്യത്തിൽ സുവിശേഷം അറിയിക്കാനുള്ള ക്രമം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഒന്നാമത്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും എൻ്റെ സാക്ഷികൾ ആകണം. രണ്ടാമത്, ശമര്യയിൽ എൻ്റെ സാക്ഷികൾ ആകണം. മൂന്നാമത്, ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകണം.

മേല്പറഞ്ഞ ക്രമത്തിൽ തന്നെയാണ് അപ്പൊസ്തലന്മാർ സുവിശേഷം അറിയിച്ചത്. രണ്ടാം അദ്ധ്യായത്തിൽ സഭ സ്ഥാപിതമായതു മുതൽ സ്തെഫാനൊസിൻ്റെ മരണത്തോടെ സഭയ്ക്ക് നേരിട്ട വലിയ ഉപദ്രവവം മൂലം, വിശ്വാസികൾ യെഹൂദ്യ, ശമര്യ ദേശങ്ങളിലേക്ക് ചിതറിപ്പോകുന്നതുവരെ, യെഹൂദന്മാരോട് മാത്രമാണ് സുവിശേഷം അറിയിച്ചിരുന്നത്. (പ്രവൃ, 8:1-4). സുവിശേഷം അറിയിക്കാൻ കർത്താവ് കല്പിച്ച ക്രമപ്രകാരം, ശമര്യരോട് സുവിശേഷം അറിയിക്കുന്നത് എട്ടാം അദ്ധ്യായം മുതലാണ്. (പ്രവൃ, 8:5). ജാതികളോട് സുവിശേഷം അറിയിക്കുന്നത് പത്താം അദ്ധ്യായത്തിലാണ്. (പ്രവൃ, 10:1-48). അതായത്, യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്.

അതിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. കർത്താവിൻ്റെ ശരീരമായ ദൈവസഭയിൽ യെഹൂദന്മാരും ശമര്യരും ജാതികളും അംഗങ്ങളായത് പത്രൊസ് അപ്പൊസ്തലൻ്റെ നേതൃത്വത്തിലാണ്. (പ്രവൃ, 2:17-40; 8:14-17; 10:38-48). എന്തെന്നാൽ, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന ഒരു വിശേഷാധികാരം കർത്താവ് പത്രൊസിനെ ഏല്പിച്ചിരുന്നു. “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 16:19). കർത്താവ് പത്രോസിനു കൊടുത്തത്, ദൈവരാജ്യത്തിൻ്റെ താക്കോലല്ല; സ്വർഗ്ഗരാജ്യത്തിൻ്റെ അഥാവാ, സഭയുടെ താക്കോലാണ്. താക്കോലെന്ന വിശേഷാധികാരം പത്രൊസിൻ്റെ കയ്യിൽ ഉള്ളതുകൊണ്ടാണ്, സുവിശേഷം കൈക്കൊണ്ടിട്ടും പരിശുദ്ധാത്മാവ് ലഭിക്കാതിരുന്ന ശമര്യർക്ക്, പത്രൊസും യോഹന്നാനും വന്ന് പ്രാർത്ഥിക്കേണ്ടി വന്നതും (പ്രവൃ, 8:16-17), ജാതികളുടെ രക്ഷയ്ക്കായി പത്രോസിനെ വിളിക്കാൻ ദൂതൻ കൊർന്നേല്യൊസിനോട് കല്പിച്ചതും. (പ്രവൃ, 10:5). അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ, പത്രൊസിൻ്റെ സാന്നിധ്യത്തിലാണ് യെഹൂദന്മാരും ശമര്യരും ജാതികളും ആത്മരക്ഷ പ്രാപിച്ചത്. എന്നാൽ, “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” എന്ന് പത്രൊസ് പറഞ്ഞത്, യെഹൂദന്മാരോട് മാത്രമാണ്. അതിനാൽ, അത് യെഹൂദേതരർക്ക് ബാധകമല്ലെന്ന് മനസ്സിലാക്കാം. അതായത്, ഏകദേശം നാലുവർഷം വീതം ഇടവേളയുള്ള മൂന്ന് ഘട്ടങ്ങളിലായി, മൂന്ന് വ്യത്യസ്ത വിഭാഗങ്ങളോട് സുവിശേഷം അറിയിച്ച പത്രോസ്, ആദ്യത്തെ വിഭാഗമായ യെഹൂദന്മാർക്ക് മാത്രമാണ് ഇങ്ങനെയൊരു കല്പന നല്കുന്നത്. തന്മൂലം, അത് യെഹൂദന്മാരോട് മാത്രമുള്ള കല്പനയാണെന്ന് മനസ്സിലാക്കാം. പ്രവൃത്തികൾ 2:38 സഭയ്ക്കുള്ള പൊതുവായ കല്പനയല്ല എന്നതിനു അനേകം തെളിവുകൾ ബൈബിളിലുണ്ട്. ചില തെളിവുകൾ താഴെ ചേർക്കുന്നു:

1. യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റാൽ പരിശുദ്ധാത്മാവ് ലഭിക്കും എന്നാണ് പത്രോസ് യെഹൂദന്മാരോട് പറഞ്ഞത്. എന്നാൽ, ശമര്യർ കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും ആത്മാവ് ലഭിച്ചില്ല. (പ്രവൃ, 8:16). അതിനാൽ, 2:38-ൽ പത്രൊസ് നല്കിയത്, സഭയ്ക്ക് പൊതുവായിട്ടുള്ള കല്പനയല്ലെന്ന് മനസ്സിലാക്കാം.

2. പത്രൊസിൽ നിന്ന് സുവിശേഷം കേട്ട ഉടനെ കൊർന്നേല്യൊസും കുടുംബവും പരിശുദ്ധാത്മാവിൽ നിറഞ്ഞു. പരിശുദ്ധാത്മാവ് അവരിൽ വന്ന ശേഷമാണ് അവരെ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 10:44-48). പ്രവൃത്തികൾ 2:38-ലെ പത്രൊസിൻ്റെ കല്പന ജാതികൾക്ക് ബാധകം അല്ലെന്നതിൻ്റെ ചരിത്രപരമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം. നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത എന്താണെന്ന് ചോദിച്ചാൽ; ജാതികളിൽ നിന്ന് ആദ്യമായി രക്ഷിക്കപ്പെട്ടവൻ കൊർന്നേല്യൊസാണ്. അതായത്, ജാതികളായ നമ്മുടെ രക്ഷയ്ക്ക് മുമ്പനാണ് കൊർന്നേല്യൊസ്. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ എന്താണോ നടന്നിരിക്കുന്നത്, അതാണ് ജാതികളായ നാം പിൻപറ്റേണ്ടത്. നമുക്ക് മാതൃകയാകാനാണ് കൊർന്നേല്യൊസിൻ്റെ സഭവം രണ്ട് അദ്ധ്യായങ്ങളിൽ ദൈവാത്മാവ് വിവരിച്ചു വെച്ചിരിക്കുന്നത്.

3. “നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ  നിന്നോടു സംസാരിക്കും” എന്നാണ് ദൂതൻ കൊർന്നേല്യസിനോട് പറഞ്ഞത്. (പ്രവൃ, 11:14). അല്ലാതെ, രക്ഷിക്കപ്പെടാൻ അവൻ നിന്നെ സ്നാനം കഴിപ്പിക്കുമെന്നല്ല പറഞ്ഞത്. എന്താണ് രക്ഷിക്ഷിക്കപ്പെടാനുള്ള വാക്കുകൾ? യേശുക്രിസ്തു ആകുന്ന, യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷമാണ് രക്ഷിക്കപ്പെടാനുള്ള വാക്കുകൾ അഥവാ വചനം. (2തിമൊ, 2:8; പ്രവൃ, 8:12). ആ സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതും വീണ്ടും ജനിക്കുന്നതും. (യോഹ, 3:5-8; പ്രവൃ, 10:44; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23). കൊർന്നേല്യൊസിനും കുടുംബത്തിനും പരിശുദ്ധാത്മാവ് ലഭിച്ചത് എങ്ങനെയാണെന്ന് വ്യക്തമായി ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44). അതിനുശേഷമാണ്, അവർ യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം ഏറ്റത്. അതായത്, പത്രൊസ് യെഹൂദന്മാരോട് പറഞ്ഞ പരിശുദ്ധാത്മാവെന്ന ദാനം അവർക്ക് ലഭിച്ച ശേഷമാണ് അവർ ജലസ്നാനം സ്വീകരിച്ചത്.

4. “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ ഏഴ് അടിസ്ഥാന ഉപദേശങ്ങൾ മേല്പറഞ്ഞ വാക്യത്തിൽ കാണാം: അതിൽ രണ്ടാമത്തേതാണ് സ്നാനം: 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). 38-ാം വാക്യംമുതൽ അടിസ്ഥാന ഉപദേശങ്ങൾ മനസ്സിലാക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് മാനസാന്തരമാണ് ഒന്നാമത്തെ ഉപദേശം. രണ്ടാമത്തത്, പരിശുദ്ധാത്മ സ്നാനം. എന്നാൽ, ഇതുരണ്ടും ഉപദേശങ്ങളല്ല; ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. രക്ഷയ്ക്കായുള്ള അഥവാ, ദൈവഹിതപ്രകാരമുള്ള മാനസാന്തരം വ്യക്തിക്ക് സ്വയമുളവാക്കാൻ കഴിയുന്നതല്ല; വചനത്താൽ ലഭിക്കുന്ന ആത്മാവിലാണ് വ്യക്തിക്കു മാനസാന്തരം ഉണ്ടാകുന്നത്: (പ്രവൃ, 5:31; 11:18; 20:21; 2കൊരി, 7:9-10; ഗലാ, 3:2). അതിനാൽ, മാനസാന്തരം ഉപദേശത്തിൽ പെട്ടതല്ല. നമുക്ക് അനുസരിക്കാനോ, ചെയ്യാനോ കഴിയാത്തത് ഉപദേശമാണെന്ന് പറയാൻ പറ്റില്ല. സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2,5; എഫെ, 2:5,8; 1കൊരി, 12:3). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം ഓർക്കുക. (പ്രവൃ, 10:44-46). അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാമത്തേത്, ‘സുവിശേഷം കൈക്കൊള്ളുക’ എന്നതാണ്. എന്തെന്നാൽ, സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (യോഹ, 3:3,5; 1കൊരി, 4:15; ഗലാ, 3:2; എഫെ, 3:6; യാക്കോ, 1:18,21; 1പത്രൊ, 1:23). എന്നാൽ അനേകരും കരുതുന്നത്; രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. അത് കത്തോലിക്കരുടെ ശിശുസ്നാനത്തോട് ഒക്കുന്നു: “ആദ്യം സ്നാനമേല്ക്കുക; പിന്നെ വിശ്വസിക്കുക.” എന്നാൽ ബൈബിൾ മുന്നോട്ട് വെക്കുന്നത് വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്. (റോമ, 1:17; 3:21, 3:27, 328, 3:30; 4:5).

5. യേശുക്രിസ്തു പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി അയക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്: ഒന്ന്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു: (പ്രവൃ, 13:47). രണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18). ഒന്നാമത്തെ വാക്യത്തിലുള്ളത്, പൗലൊസിനു കൊടുക്കുന്ന അധികാരവും പദവിയുമാണ്: ഭൂമിയുടെ അറ്റത്തോളവും രക്ഷയാകുക; ജാതികളുടെ വെളിച്ചമായിരിക്കുക. രണ്ടാമത്തെ വാക്യത്തിലുള്ളത്, കർത്താവ് പൗലൊസിലൂടെ ജാതികൾക്ക് കൊടുക്കുന്ന നന്മയാണ്: പാപമോചനം, ക്രിസ്തുവിലുള്ള വിശ്വാസം, ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശം, സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കു തിരിവ് അഥവാ മാനസാന്തരം. ദൈവത്തിങ്കലേക്കുള്ള തിരിവാണ് മാനസാന്തരം. കർത്താവിൻ്റെ കല്പന ശിരസാവഹിച്ച പൗലൊസ്, സുവിശേഷം അറിയിക്കുകയാണ് ചെയ്തത്: (1കൊരി, 1:17). സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (പ്രവൃ, 10:44-46; 11:14-17; റോമ, 8:23; ഗലാ, 3:2,3; എഫെ, 1:13,14). ആത്മസ്നാനത്താലാണ് പാപമോചനവും (റോമ, 6:7) ക്രിസ്തുവിലുള്ള വിശ്വാസവും (എഫെ, 2:5,8) വിശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും (എഫെ, 1:14; കൊലൊ, 3:24) മാനസാന്തരവും (പ്രവൃ, 11:18) ഉണ്ടാകുന്നത്. ഏറ്റം ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ കാണാം: ജനത്തിനു പാപമോചനം കൊടുക്കാൻ കർത്താവയച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു. (1കൊരി, 1:17). രക്ഷയ്ക്കായുള്ള പാപമോചനത്തിനു ജലസ്നാനം അനിവാര്യമായിരുന്നു എങ്കിൽ, ‘സ്നാനം കഴിപ്പിപ്പാനല്ല ക്രിസ്തു എന്നെ അയച്ചതെന്നു’ പൗലൊസ് ഒരിക്കലും പറയുമായിരുന്നില്ല. തന്മൂലം, പ്രവൃത്തികൾ 2:38 ദൈവസഭയ്ക്കുള്ള പൊതുവായ കല്പനയല്ലെന്ന് മനസ്സിലാക്കാം.

6. പ്രവൃത്തികൾ 24-മുതൽ 28-വരെയുള്ള വേദഭാഗത്ത്, അപ്പൊല്ലോസിനെക്കുറിച്ച് ചില കാര്യങ്ങൾ ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. കൊരിന്ത്യരിൽ 7-ാമത് ഒരു യോഗ്യതകൂടി പറഞ്ഞിട്ടുണ്ട്: അവൻ അപ്പൊസ്തലൻ ആയിരുന്നു. (1കൊരി, 4:6-9). ഈ സപ്തയോഗ്യതകൾ ഉണ്ടായിരുന്ന അപ്പൊല്ലോസിന്, പത്രൊസ് പെന്തെക്കൊസ്ത് നാളിൽ കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തര സ്നാനത്തെക്കുറിച്ച് അറിയില്ലായിരുന്നു. യോഹന്നാൻ്റെ സ്നാനത്തെക്കുറച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). പ്രവൃത്തികൾ 2:38 പ്രകാരം ജലസ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെങ്കിൽ, ആ സ്നാനത്തെക്കുറിച്ച് അറിയാതിരുന്ന അപ്പൊല്ലോസ് എങ്ങനെ രക്ഷിക്കപ്പെട്ടു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ സുവിശേഷം അറിയിച്ചു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ അപ്പൊസ്തലനായി? അവനെക്കുറിച്ച്, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ എന്നാണ് ആത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവനു എന്ത് ഉപദേശമാണ് ലഭിച്ചത്?പത്രൊസിൻ്റെ കല്പന രക്ഷയോടുള്ള ഉപദേശങ്ങളിൽ ഉൾപ്പെട്ടതായിരുന്നെങ്കിൽ, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചിട്ടും, പ്രവൃത്തികൾ 2:38 എന്തുകൊണ്ട് അവൻ അറിഞ്ഞില്ല? പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശമായിരുന്നെങ്കിൽ, അതറിയാത്ത അപ്പൊല്ലോസിനെ, വെള്ളപൂശി അപ്പൊസ്തലനായി ബൈബിളിൽ ദൈവാത്മാവ് അവതരിപ്പിക്കുമായിരുന്നോ? തന്മൂലം, പ്രവൃത്തികൾ 2:38 സഭയുടെ പൊതുവായ ഉപദേശം അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

7. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പങ്കുള്ളവരാണ് അപ്പൊസ്തലന്മാർ: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22). മത്ഥിയാസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പെന്തെക്കൊസ്തിൽ ആത്മസ്നാനം ലഭിച്ചതല്ലാതെ, അവരിൽ ഒരാൾപോലും പത്രൊസ് കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തരസ്നാനം ഏറ്റതായി രേഖപ്പെടുത്തിയിട്ടില്ല. പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശം ആയിരുന്നെങ്കിൽ, അപ്പൊസ്തലന്മാരിൽ ഒരാളെങ്കിലും ആ കല്പന അനുസരിച്ച് മാതൃക കാണിക്കുമായിരുന്നു. തന്മൂലം, പ്രവൃത്തികൾ 2:38 സഭയുടെ പൊതുവായ കല്പനയല്ലെന്ന് മനസ്സിലാക്കാം.

2. ദൈവത്തിങ്കലേക്കുള്ള മാസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാണ്. അതായത്, മാനസാന്തരപ്പെട്ടശേഷം സ്നാനം ഏല്പിൻ എന്നാണ് പറയുന്നത്. മാനസാന്തരം എന്ന പദത്തിനു മനസ്സിൻ്റെ മാറ്റം എന്നാണ് അർത്ഥം. ദൂശീലങ്ങളിൽ നിന്ന് മനസ്സ് തിരിച്ച് നല്ല മനുഷ്യനായി ഒരാൾ ജീവിക്കുന്നത് മാനസാന്തരമാണ്. എന്നാൽ, ബൈബിൾ പ്രകാരമുള്ള മാനസാന്തരം എന്ന് പറഞ്ഞാൽ, ദൈവത്തിങ്കലേക്കുള്ള തിരിവാണ്. അത് മരണത്തിൽനിന്ന് ജീവനിലേക്കും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തിരിവാണ്. ഈ മാനസാന്തരം വ്യക്തികൾക്ക് സ്വയം ഉളവാക്കാൻ കഴിയുന്ന ഒന്നല്ല. കർത്താവ് പൗലൊസിനെ അയക്കുമ്പോൾ പറയുന്നത് നോക്കുക: “ജനത്തിനു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിനു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18). ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷമാണ് പൗലൊസ് അറിയിച്ചത്. (പ്രവൃ, 14:15). എന്തെന്നാൽ, സുവിശേഷത്താലാണ് ദൈവത്തിങ്കലേക്ക് തിരിയുന്ന മാനസാന്തരം ഉണ്ടാകുന്നത്. (പ്രവൃ, 20:21; 26:28). ലോകപ്രകാരമുള്ള മാനസാന്തരവും ദൈവത്തിങ്കലേക്കുള്ള മാനസാന്തരം രണ്ടാണ്. ദൈവഹിതപ്രകാരമുള്ള ദുഃഖമാണ് യഥാർത്ഥ മാസാന്തരം ഉളവാക്കുന്നത്. പൗലൊസ് അത് വ്യക്തമാക്കിയിട്ടുണ്ട്: സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ, മലയാളം ഓശാന പരിഭാഷ ചേർക്കുന്നു: “ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരത്തെ ഉളവാക്കുന്നു; അതിൽ ഖേദിക്കേണ്ടതില്ല; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.” (2കൊരി, 7:10). ലോകപ്രകാരമുള്ള ദുഃഖത്താലും, ദൈവഹിതപ്രകാരമുള്ള ദുഃഖത്താലും മാനസാന്തരമുണ്ടാകും. ലോകപ്രകാരമുള്ള ദുഃഖം മരണത്തെയാണ് ഉളവാകുന്നത്. രക്ഷയ്ക്കായുള്ള മാനസാന്തരം ഉണ്ടാകണമെങ്കിൽ, ദൈവഹിതപ്രകാരം ദുഃഖമുണ്ടാകണം. അത്, ദൈവവചനത്താൽ അഥവാ, സുവിശേഷത്താലാണ് ഉളവാകുന്നത്. (പ്രവൃ, 20:21; 26:28; 2കൊരി, 7:8-9). യഥാർത്ഥ മാനസാന്തരത്തിലൂടെ മാത്രമേ നിത്യജീവൻ ലഭിക്കുകയുള്ളു. അത് പരിശുദ്ധാത്മാവ് നല്കുന്നതാണ്. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ അത് വ്യക്തമായി മനസ്സിലാക്കാം. “ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:17-18). ജീവപ്രാപ്തിക്കുള്ള മാനസാന്തരം നല്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഇവിടെ വ്യക്തമാണല്ലോ. അല്ലാതെ, വ്യക്തികൾക്ക് രക്ഷയ്ക്കായുള്ള മാനസാന്തരം സ്വയം ഉളവാക്കാൻ കഴിയില്ല. തന്മൂലം, പ്രവൃത്തികൾ 2:38-ൽ പത്രൊസ് പറഞ്ഞത്, സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന രക്ഷയ്ക്കായുള്ള മാനസാന്തരത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണ്.

3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായിഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാണ്. പെന്തെക്കൊസ്തിലെ സംഭവം എടുത്താൽ, പത്രൊസ് പ്രസംഗിച്ച സുവിശേഷം കേട്ട യെഹൂദന്മാർക്ക് ഹൃദയത്തിൽ കുത്തുകൊണ്ടതായാണ് 2:37-ൽ വായിക്കുന്നത്. വചനപ്രകാരം, അത് അവരുടെ യഥാർത്ഥ മാനസാന്തരത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ്, “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു അവർ ചോദിച്ചത്.” (പ്രവൃ, 2:37). അപ്പോൾ ചോദ്യമിതാണ്: പത്രൊസ് പ്രസംഗിച്ച സുവിശേഷത്താൽ അവർക്ക് യഥാർത്ഥമായി മാനസാന്തരം ഉണ്ടായെങ്കിൽ; അവൻ അവരോട് കല്പിച്ച പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്?

ആദാമ്യപാപത്തിൻ്റെ പരിഹാരത്തിനായാണ് ക്രിസ്തു മരിച്ചത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15-17). “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). ഒന്നാം മനുഷ്യനായ ആദാം മൂലമുണ്ടായ ആത്മമരണത്തിൽനിന്ന് മാനവകുലത്തെ രക്ഷിക്കാനാണ് രണ്ടാം മനുഷ്യനായ ക്രിസ്തു മരിച്ചത്. (1കൊരി, 15:47). എന്നാൽ, യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല. ക്രിസ്തു പറയുന്നത് നോക്കുക: “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.” (മത്താ, 23:35, ലൂക്കൊ, 11:50,51). ഗൃഹസ്ഥനായ മനുഷ്യൻ നട്ടുവളർത്തിയ മുന്തിരിത്തോട്ടത്തിൻ്റെ ഉപമയിലൂടെയും ക്രിസ്തു അക്കാര്യം പറഞ്ഞിട്ടുണ്ട്. (മത്താ, 21:33-41; മർക്കൊ, 12:1-9; ലൂക്കൊ, 20:9-16). ആ പാപം യെഹൂദന്മാരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും, ജീവനായകനെ കൊല്ലുകയും ചെയ്തത്. (പ്രവൃ, 3:14; 5:30). പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തന്നെ അത് പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ്, അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അലറിവിളിച്ചതും (മത്താ, 27:25) “യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക” എന്നു നിലവിളിച്ചുകൊണ്ട് അവനെ ക്രൂശിനേല്പിച്ചതും. (ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും നിർബ്ബന്ധമായും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ നിലവിളിച്ചു പറഞ്ഞവർ തന്നെയാണ് പെന്തെക്കൊസ്ത് പെരുനാളിലും വന്നിരിക്കുന്നത്. രക്ഷിതാവിനെ തല്ലുകയും തള്ളുകയും മാത്രമല്ല ചെയ്തത്; കൊല്ലുകയും ചെയ്തു. അതൊരു ചെറിയ കുറ്റമല്ല. ആദാമ്യപാപത്തെക്കാൾ ഭയാനകമായ കുറ്റമാണ്. അവരോടാണ്, നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്ന് പത്രൊസ് പറഞ്ഞത്. ഏത് പാപത്തിനാണ് അവർ മാനസാന്തരപ്പെടേണ്ടത്? മനുഷ്യരുടെ വർത്തമാനകാല പാപത്തിൽ നിന്നല്ലാതെ, ആദാമ്യപാപത്തിൽനിന്ന് മാനസാന്തരപ്പെടാൻ ആർക്കും കഴിയില്ല. ആദാമ്യ പാപം സ്നാന ജലത്തിൽ കഴുകിക്കളായാവുന്ന ഒന്നല്ല. അതുകൊണ്ടാണ്, ആദാമ്യപാപത്തിനു പരിഹാരമായി ക്രിസ്തു മരിച്ചത്. തന്മൂലം, രക്ഷിതാവായ ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിൽനിന്ന് മാനസാന്തരപ്പെടുവാനാണ് അവരോട് കല്പിച്ചതെന്ന് മനസ്സിലാക്കാം.

യെഹൂദന്മാർ അനുഷ്ഠിച്ചു വന്ന സ്നാനമാണ് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചത് പാപമോചനത്തിനുള്ള മാനസാന്തര സ്നാനമാണ്: “യോഹന്നാൻ വന്ന് മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.” (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: “അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.” (മത്താ, 3:5-6; മർക്കൊ, 1:4-5). അവർ ചെയ്ത പാപമല്ലാതെ, ആദാമ്യപാപം അവർക്ക് ഏറ്റുപറയാൻ കഴിയില്ല. ആദിമ്യപാപം ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ, ക്രിസ്തുവിനു മരിക്കേണ്ടി വരില്ലായിരുന്നു. അതിനാൽ, ജലത്തിൽ സ്നാനമേറ്റ് കഴുകിക്കളയാൻ പത്രൊസ് പറഞ്ഞ പാപം ആദാമ്യപാപമല്ല; വർത്തമാനകാല പാപമാണെന്ന് വ്യക്തമാകുന്നു. അവരുടെ രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ്, ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അതായത്, ക്രിസ്തുവിൻ്റെ സുവിശേഷത്താൽ ദാനമയി ലഭിക്കുന്ന ആദാമ്യപാപത്തിൽ നിന്നുള്ള മോചനത്തോടൊപ്പം, രക്ഷകനായ ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിൽനിന്നും കൂടി യെഹൂദന്മാർക്ക് ഒരു മോചനം ആവശ്യമായിരുന്നു. അതാണ്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞത്.

ക്രിസ്തുവിനെ ക്രൂശിച്ച പാപമാണ് പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് ഉണ്ടായിരുന്നതെങ്കിൽ, സഭയെ അഥവാ, വിശുദ്ധന്മാരെ ഉപദ്രവിച്ച പാപമാണ് പൗലൊസിനു ഉണ്ടായിരുന്നത്. അനന്യാസ്, പൗലൊസിനോട് പാപം കഴുകിക്കളയാൻ പറയുന്നതായി കാണാം: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16). പൗലൊസിനോട് കഴുകിക്കളായൻ പറഞ്ഞ പാപം ഏതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്തെഫാനോസിനെ കുലചെയ്തത് പൗലൊസിൻ്റെ സമ്മതത്തോടെയാണ്. (പ്രവൃ, 8:1). പിന്നെ വായിക്കുന്നത്, “എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു..” (പ്രവൃ, 8:3). വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും, ഭ്രാന്തുപിടിച്ചവനെപ്പോലെ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും താൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10-11; ഗലാ, 1:13). അതിനാൽ, പെന്തെക്കൊസ്തിലെപ്പോലെ പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ അനന്യാസ് പറഞ്ഞതെന്ന് മനസ്സിലാക്കാം. (പ്രവൃ, 22:16). തന്മൂലം, പ്രവൃത്തികൾ 2:38-ലെ പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം യെഹൂദന്മാർക്ക് അല്ലാതെ, യെഹൂദേതരരെ ബാധിക്കുന്നതല്ല എന്ന് മനസ്സിലാക്കാം. തന്നെയുമല്ല, ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും പൗലൊസിനു ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു താൻ ഒരിക്കലും പറയില്ല: (1കൊരി, 1:17).

യേശുക്രിസ്തുവാകുന്ന സുവിശേഷത്താലും അവൻ്റെ നാമത്താലുമാണ് പാപമോചനം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46,47). ഇതു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന വസ്തുതയാണ്: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). പാപമോചനമെന്ന വീണ്ടെടുപ്പുള്ളത് സ്നാനത്തിലല്ല; ക്രിസ്തുവിലാണ്: (കൊലൊ, 1:14). രക്ഷ ദൈവത്തിൻ്റെ ദാനമാണ്: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:8,9. ഒ.നോ: 2:5; വെളി, 7:10). സുവിശേഷം യേശുവാണ്: (2തിമൊ, 2:8). സുവിശേഷം യേശുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: (പ്രവൃ, 9:28). ആ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് മനുഷ്യൻ്റെ രക്ഷ. ദൈവത്തിൻ്റെ ആത്മാവിനാൽ…. കൃപായാൽ …. വിശ്വാസം മൂലം …. പ്രവൃത്തികൾ കൂടാതെ …. രക്ഷിക്കപ്പെടുന്നു. ഇതാണ് കൃപയാലുള്ള പുതിയനിയമ രക്ഷയുടെ വ്യവസ്ഥ. അതിനു ജലസ്നാനംപോലെ ഒരു പ്രവൃത്തി ആവശ്യമില്ല: “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). രക്ഷയുടെ വ്യത്യസ്ത അംശങ്ങളായ മാനസാന്തരം, പാപമോചനം, വീണ്ടുംജനനം ഇതെല്ലാം ദൈവകൃപയുടെ സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്. ജലസ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷ കിട്ടുന്നതെങ്കിൽ ദൈവകൃപ എവിടെ? ദൈവകൃപ വൃഥാവായിപ്പോയെന്ന് പറയേണ്ടിവരും.

4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?

“നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” ഈ വാക്യത്തിൽ പരിശുദ്ധാത്മാവിനെ ദാനം എന്നാണ് പത്രൊസ് വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനെ ദാനം (പ്രവൃ, 2:38; 8:20; 10:46; 11:7), ആദ്യദാനം (റോമ, 8:23), സ്വർഗ്ഗീയദാനം (എബ്രാ, 6:4) എന്നൊക്കെയും വിശേഷിപ്പിച്ചിട്ടുണ്ട്. വാഗ്ദത്തം എന്നും പരിശുദ്ധാത്മാവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33,39; എഫെ, 1:4). കൊർന്നേല്യൊസിൻ്റെയും ഭവനക്കാരുടെയും മേൽ, പരിശുദ്ധാത്മാവെന്ന ദാനം പകരപ്പെട്ടപ്പോൾ യെഹൂദാന്മാരായ വിശ്വാസികൾ വിസ്മയിച്ചതായി പറഞ്ഞിട്ടുണ്ട്: “പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (പ്രവൃ, 10:46). എന്തെന്നാൽ, സ്വന്തജനമായ യെഹൂദന്മാർക്ക് അവരുടെ ദൈവം വാഗ്ദത്തം ചെയ്തതായിരുന്നു പരിശുദ്ധാത്മാവ്. (യോവേ, 2:28,29). അതുകൊണ്ടാണ്, ജാതികളുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ അവർ വിസ്മയിച്ചത്. എന്നാൽ, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ അഥവാ, തേജസ്കരണത്തിൻ്റെ ഫലമായി, സ്വന്തജനമായ യിസ്രായേലിൻ്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവ് ജാതികൾക്കും അവകാശമായി മാറി. (യോഹ, 7:37-39; പ്രവൃ, 2:33). പെന്തെക്കൊസ്തുനാളിൽ പത്രൊസ് തന്നെ അത് വ്യക്തമാക്കി: “വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 2:39). രക്ഷയുടെ സുവിശേഷത്താൽ ദൈവം ദാനമായി തരുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2,5; എഫെ, 1:13-14). പരിശുദ്ധാത്മാവ്, ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ആണെങ്കിലും; രക്ഷിതാവിനെ ക്രൂശിച്ച പാപം യെഹൂദന്മാരുടെമേൽ ഉണ്ടായിരുന്നതുകൊണ്ടാണ്, പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം പത്രൊസ് അവർക്ക് നിർദ്ദേശിച്ചത്. സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന സവിശേഷ അധികാരം പത്രൊസിനെ ഏല്പിക്കുമ്പോൾത്തന്നെ, ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരവും കർത്താവ് അവനു നല്കിയിരുന്നു. “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും.” (മത്താ, 16:19). അതുകൊണ്ടാണ്, യെഹൂദന്മാർക്ക് മാത്രമായി അങ്ങനെയൊരു കല്പന പത്രൊസ് നല്കിയത്. ശമര്യർക്കും ജാതികൾക്കും അങ്ങനെയൊരു കല്പന നല്കിയിട്ടില്ല എന്നതും കുറിക്കൊള്ളുക. ഈ വസ്തുതയ്ക്കുള്ള ശക്തമായ ഒരു തെളിവാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. അത് യെഹൂദന്മാരോടും (പ്രവൃ, 2:32) ശമര്യരോടും (8:16) ജാതികളോടും (10:48) ഒരുപോലെ പറയുന്നത് ശ്രദ്ധിക്കുക.

ക്രിസ്തുവിൻ്റെ കല്പനപോലെ, യെഹൂദന്മാർക്കും ശമര്യർക്കും ശേഷമാണ് ജാതികളിലേക്ക് സുവിശേഷം എത്തിയത്. ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 10:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരോടും (പ്രവൃ, 2:38-41) ശമര്യരോടും (8:14-17) ജാതികളെയും (10:44-48) സുവിശേഷം അറിയിച്ച് ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രം ബൈബിളിലുണ്ട്: (പ്രവൃ, 10:34-48). കൊർന്നേല്യസിനോടു ദൂതൻ പ്രത്യക്ഷനായി പറഞ്ഞത്; പത്രൊസിനെ വരുത്തുക; രക്ഷിക്കപ്പെടുവാനുള്ള ജലസ്നാനം നിന്നെ അവൻ കഴിപ്പിക്കുമെന്നല്ല; രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു പറയുമെന്നാണ്: (പ്രവൃ,11:14). പത്രൊസ് രക്ഷയുടെ വാക്കുകളെ അഥവാ സുവിശേഷം പ്രസംഗിക്കുമ്പോൾത്തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44). എന്തെന്നാൽ, സുവിശേഷത്താലാണ് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കുന്നത്. (ഗലാ, 3:2,5; എഫെ, 1:13-14). അവർ രക്ഷിക്കപ്പെട്ട ശേഷമാണ് ജലസ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചത്. (പ്രവൃ, 10:48). ക്രിസ്തുവിനെ വിശ്വസിക്കാനുള്ള നമ്മുടെ വിശ്വാസംപോലും പരിശുദ്ധാത്മാവിനാൽ അഥവാ, കൃപയാൽ നമുക്കു ലഭിക്കുന്നതാണ്: “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (2കൊരി, 4:13. ഒ.നോ: എഫെ, 2:8,9). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം യെരൂശലേം സഭയിൽ അവതരിപ്പിക്കുമ്പോൾ പത്രൊസ് പറഞ്ഞത്: “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:15-17). ഇവിടെ പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: “യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” പത്രൊസ് യെഹൂദന്മാരോട് കല്പിച്ച പ്രകാരമല്ല ജാതികളോടുള്ള ബന്ധത്തിൽ ദൈവം ഇടപെട്ടത്. പ്രത്യുത, അപ്പൊസ്തലന്മാരോട് ദൈവം അഥവാ, ദൈവാത്മാവ് എങ്ങനെ ഇടപ്പെട്ടുവോ, അങ്ങനെയാണ് ജാതികളോടും ഇടപെട്ടത്. “നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു” എന്നാണ് പറയുന്നത്. അതായത്, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് പത്രൊസിലൂടെ കൊടുത്ത യാതൊരു ഉപാധികളും കൂടാതെ, ജാതികളുടെ മേൽ പരിശുദ്ധാത്മാവെന്ന ദാനം നിരുപാധികം പകരുകയായിരുന്നു. പെന്തെക്കൊസ്തീലെ യെഹൂദന്മാരോടുള്ള ബന്ധത്തിൽ അല്ലാതെ, പാപമോചനത്തിനുള്ള മാനസാന്തരസ്നാനം നമ്മളെ ബാധിക്കുന്ന വിഷയമല്ലെന്ന് മനസ്സിലാക്കാം. യേശുക്രിസ്തു വാഗ്ദത്തം ചെയ്തതും (പ്രവൃ, 1:5) പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരിലൂടെ ആരംഭിച്ച് (പ്രവൃ, 2:1-4) യെഹൂദർ (2:37-42) ശമര്യർ (8:14-17) ജാതികളിലൂടെ പുരോഗമിച്ച (10:44-48) പരിശുദ്ധാത്മ ദാനം, അവസാന വ്യക്തിയെയും ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയോടു ചേർക്കുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. (എഫെ, 2:21,22).

പരിശുദ്ധാത്മ ദാനത്തിനായി ഒരു പ്രവൃത്തിയും ആവശ്യമില്ല എന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം. “അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാർ കൈവെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു: ഞാൻ ഒരുത്തന്റെമേൽ കൈവെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.” (പ്രവൃ, 8:17-22). ഈ വേദഭാഗം പരിശോധിച്ചാൽ; പണത്താലോ, ജലസ്നാനം പോലൊരു പ്രവൃത്തിയാലോ പരിശുദ്ധാത്മാവിനെ ലഭിക്കയില്ലെന്ന് വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളെന്ന പരമയാഗത്തിൻ്റെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദൈവദാനം. (യോഹ, 7:37-39; 14:26; പ്രവൃ, 2:33). യേശുക്രിസ്തു ആകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12). സുവിശേഷത്താൽ ദാനമായിട്ടാണ് വ്യക്തികൾക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നത്. (പ്രവൃ, 10:46; ഗലാ, 3:2,5; എഫെ, 1:13-14). അത് ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. പരിശുദ്ധാത്മാവെന്ന ദാനത്തിനായി സ്നാനമെന്നല്ല; യാതൊരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷത്തിലൂടെ തികച്ചും സൗജന്യമാണ്. (പ്രവൃ, 8:20; 10:44-46; റോമ, 11:6). പരിശുദ്ധാത്മ ദാനത്തിനായി പ്രവൃത്തി വേണമെന്ന് ശഠിച്ചാൾ, ശിമോൻ്റെ അവസ്ഥയായിരിക്കും ഒരുപക്ഷെ, നമുക്കുണ്ടാകുന്നത്.

മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1. സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നത് എന്നതിൻ്റെ കൃത്യമായ ചരിത്ര തെളിവുണ്ട്: (പ്രവൃ, 10:44-45). 2. സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5; എഫെ, 1:13-14). 3. ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 2:38; 8:20; 10:46). സ്നാനം പോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്ന പ്രയോഗം അർത്ഥരഹിതമാണ്. 5. ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6. കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 10:44-46). 7. യെഹൂദന്മാരോടും പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല. (പ്രവൃ, 2:38; 22:16).

5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള  ജലസ്നാനം എന്തിനാണെന്ന് സ്നാനത്തെക്കുറിച്ചുള്ള കർത്താവിൻ്റെ കല്പനയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19-20). ഈ വേദഭാഗത്ത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അഥവാ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നാണ് പറയുന്നത്. രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ ശിഷ്യരാകാനുള്ളതാണ് സ്നാനം. ഒന്നുകൂടി പറയാം: ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവും കർത്താവും ആക്കിവെച്ച യേശുവിൻ്റെ ശിഷ്യരാകാനുള്ള കർമ്മമാണ് സ്നാനം. പ്രവൃത്തികൾ 2ൻ്റെ31;36. അതായത്, ഞാനിനി ലോകത്തിൻ്റെ വകയല്ല; ദൈവത്തിൻ്റെ വകയാണെന്ന് ലോകത്തോടു വിളിച്ചുപറയുന്നത് പരസ്യമായി കഴിക്കുന്ന ജലസ്നാനത്താലാണ്. സുവിശേഷം അറിയിക്കാൻ പൗലൊസിനെ അയക്കുമ്പോൾ, കർത്താവ് കല്പിച്ചതുകൂടി ഇതിനൊപ്പം ചിന്തിക്കണം:  “അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിക്കുന്നതാണ് സുവിശേഷം. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷത്താൽ മനുഷ്യർക്ക് ദാനമായി ലഭിക്കുന്നതാണ് മാനസാന്തരവും പാപമോചനവും രക്ഷയും. അതിനാൽ, സാത്താൻ്റെ അധീനതയിലുള്ള ലോകത്തിൻ്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ക്രിസ്തുവിൻ്റെ അനുയായി ആകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ജലസ്നാനം. ലോകത്തിൻ്റെ ഏതെങ്കിലുമൊരു കൂട്ടായ്മയിൽനിന്നു ദൈവത്തിൻ്റെ കൂട്ടായ്മയിൽ ചേരുന്നതിനെയും ജലസ്നാനം കാണിക്കുന്നു. ഒപ്പം, രക്ഷിക്കപ്പെട്ടവൻ്റെ ബാഹ്യസാക്ഷ്യവും നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും കൂടിയാണ് ജലസ്നാനം: (1പത്രൊ, 3:21). തന്മൂലം, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പധാനവുമായ ക്രിസ്തീയ കർമ്മമാണ് ജലസ്നാനം എന്ന് മനസ്സിലാക്കാം. അല്ലാതെ, രക്ഷിക്കപ്പെടാൻ വേണ്ടിയല്ല സ്നാനം ഏല്ക്കേണ്ടത്. ആദിമസഭയിൽ ജലസ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 2:41; 8:12, 8:38; 9:18; 10:47,48; 16:14,15,33; 18:8; 19:5).

ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവമക്കൾ ആകാനല്ല സ്നാനം ഏല്ക്കേണ്ടത്; ദൈവമക്കളായവർ അനുഷ്ഠിക്കേണ്ടതാണ് സ്നാനം. ക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പത്രൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11}. ക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷ പ്രാപിക്കുന്നത്; അല്ലാതെ, യാതൊരു പ്രവൃത്തിയാലുമല്ല മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. “കാരാഗൃഹ പ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം.” (പ്രവൃ, 16:30). അതിൻ്റെ ഉത്തരമാണ്: “കർത്താവായ യേശുവിൽ വിശ്വസിക്ക; നീയും നിൻ്റെ കുടുബവും രക്ഷ പ്രാപിക്കും.” (പ്രവൃ, 16:31). ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ രക്ഷ പ്രാപിച്ചവരാണ് ദൈവമക്കളാകുന്നത്. 2തിമൊ, 2:8; പ്രവൃ, 8;12; യോഹ, 3:15-18; 20:31). ദൈവത്തിൻ്റെ മക്കൾ ഒഴികഴിവില്ലാതെ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. അല്ലാതെ മക്കളാകാൻവേണ്ടി അനുസരിക്കേണ്ട കല്പനയല്ല. എന്തെന്നാൽ, കല്പന അനുസരിക്കാൻ പോയിട്ട് ജീവൻപോലും ഇല്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പഴയ അവസ്ഥ അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: പ്രകൃതിയാൽ ജാതികളും പരിച്ഛേദനക്കാരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നവരും ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും പാപത്തിൽ മരിച്ചവരും ആയിരുന്നു: (എഫെ, 2:1,5,11,13). ദൈവത്തിൻ്റെ കല്പന അനുസരിക്കേണ്ടത് അവൻ്റെ മക്കളും ദാസന്മാരുമാണ്. ദൈവവുമായി ഒരു ബന്ധവുമില്ലാതെ പാപത്തിൽ മരിച്ചവരായിരുന്ന ജാതികൾ കല്പന എന്തിനനുസരിക്കും; എങ്ങനെയനുസരിക്കും? ഒന്നാമത്; നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ കല്പന അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. ഒരുദാഹരണം പറയാം: ‘എന്റെ ജനത്തെ വിട്ടയക്കേണം എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു’ എന്നു മോശെയും അഹരോനും ഫറവോനോടു പറഞ്ഞപ്പോൾ, അവൻ്റെ മറുപടി: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ് പറഞ്ഞത്. (പുറ, 5:1,2). ഫറവോനു യഹോവയെ അറിയില്ല; മിസ്രയീമ്യരുടെ ദേവന്മാർ ആരെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാൽ ചിലപ്പോൾ അവൻ അനുസരിക്കും. അതുതന്നെയാണ് ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ജാതികളോടു ‘നീ സ്നാനമേറ്റാൽ രക്ഷിക്കപ്പെടുന്നു പറഞ്ഞാലുള്ള സ്ഥിതി; അവൻ അനുസരിക്കാൻ കൂട്ടാക്കില്ല. രണ്ടാമത്; ആത്മികമായി മരിച്ചവർക്ക് ഒരു കല്പനയും അനുസരിക്കാൻ കഴിയില്ല. അതിന്, ആദ്യം ജീവനുണ്ടാകണം. ആത്മികമായി മരിച്ച അവസ്ഥയിലുള്ള ഒരാൾ, ആത്മികമായ കല്പന എങ്ങനെ അനുസരിക്കും? അതിനു ആത്മിക ജീവൻ പ്രാപിക്കണം. അതിന് ആദ്യം സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41). സുവിശേഷത്താൽ ആത്മാവ് ലഭിക്കും; ആത്മിക ജീവൻ പ്രാപിക്കും; ദൊവമക്കളാകും. (യോഹ, 3:5-8;  20:31; പ്രവൃ, 10:44; ഗലാ, 3:2,5; എഫെ, 1:13-14). ദൈവവുമായി പിതൃപുത്ര ബന്ധത്തിലാകുന്ന വ്യക്തി, ക്രിസ്തുവിൻ്റെ ശിഷ്യത്വം സ്വീകരിക്കാനായി ദൈവകല്പനയായ സ്നാനം സ്വീകരിക്കും. ക്രിസ്തുവിൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (1പത്രൊ, 2ൻ്റെ21). അതിൻ്റെ ആദ്യ പടിയായാണ് സ്നാനം.

രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും പരിശുദ്ധാത്മാവിൻ്റെ നാമവും ഒന്നുതന്നെയാണ്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം; എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മുന്ന് സ്ഥാനനാമള്ളിലാണ് സ്നാനം കഴിപ്പിക്കേണ്ടിയിരുന്നത് എങ്കിൽ; നാമം അഥവാ, ഒനോമ എന്ന ഏകവചനമല്ല; നാമങ്ങൾ അഥവാ, ഒനോമാട്ട എന്ന ബഹുവചനം പറയുമായിരുന്നു. പിതാവ് തൻ്റെ നാമമാണ് പുത്രനു കൊടുത്തത്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). അതായത്, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). രണ്ട് വ്യത്യസ്ത നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; പുതിയനിയമം അതിൽത്തന്നെ ഛിദ്രിച്ചുപോകും. എന്തെന്നാൽ പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുക്രിസ്തു എന്ന ഏകനാമത്തിലാണ് ചെയ്യേണ്ടത്. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). അത് പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ” കല്പനയുമുണ്ട്. (കൊലൊ, 3:17). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പരിശുദ്ധാത്മാവ് വന്നതും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്. യോഹന്നാൻ 14ൻ്റെ26. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12). മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43). അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). (മുഴുവൻ തെളിവുകളും കാണാൻ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്ന വീഡിയോയോ, ലേഖനമോ ദയവായി കാണുക)

ജലത്തിൽ സ്നാനപ്പെടുന്നതു എപ്പോഴാണ്? വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്നാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. ദൈവവചനം കേൾക്കുക, കൈക്കൊള്ളുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണ് പുതിയനിയമ മാതൃക: (പ്രവൃ, 2:41). ശമര്യരുടെ സ്നാനം (പ്രവൃ, 8:12), ഷണ്ഡൻ്റെ സ്നാനം (പ്രവൃ, 9:35-38), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48), ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവ നോക്കുക. സുവിശേഷം കേൾക്കുക അഥവാ കൈക്കൊള്ളുക എന്നത് സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ്: (പ്രവൃ, 2:41,42). ‘വിശ്വസിക്കുക’ എന്നത് സുവിശേഷ കേൾവിയാൽ ഉളവാകുന്ന ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാണ്: (1കൊരി, 13:13; ഗലാ, 3:2; എഫെ, 1:13,14; 2:5,8). അതായത്, ക്രിസ്തുവിൽ വിശ്വസിക്കാനുള്ള കൃ പോലും, ദൈവം സുവിശേഷത്താൽ ദാനമായി നല്കുന്നതാണ്. “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ വ്യക്തിയുടെ ഹൃദയത്തിൽനിന്നു സ്വാഭാവികമായി ഉളവാകുന്ന സാക്ഷ്യമാണ്: യേശുവെൻ്റെ കർത്താവും രക്ഷിതാവുമാണെന്നുള്ളത്. ആ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കുന്നത്. സ്നാനം ഏല്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഷണ്ഡനോട് ഫിലിപ്പോസ് പഞ്ഞത്, നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം, എന്നാണ്. പ്രവൃത്തികൾ 8ൻ്റെ37. എന്തെന്നാൽ, വിശ്വസിക്കുന്നവനാണ് നിത്യജീവൻ. യോഹന്നാൻ 3ൻ്റെ15. വിശ്വസിക്കുന്നവനാണ് ന്യായവിധി തെറ്റി ഒഴിയുന്നത്. യോഹന്നാൻ 3ൻ്റെ18. വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണമെന്നാണ് പിതാവിൻ്റെ ഇഷ്ടം. യോഹന്നാൻ 6ൻ്റെ40. വിശ്വസിക്കുന്നവനാണ് പാപമോചനം ലഭിക്കുന്നത്. പ്രവൃത്തികൾ 10ൻ്റെ40. വിശ്വസിക്കുന്നവനാണ് നീതീകരിക്കപ്പെടുന്നത്. 13ൻ്റെ39. വിശ്വസിച്ച് രക്ഷപ്രാപിച്ച വ്യക്തിയുടെ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കേണ്ടത്. പ്രവൃത്തികൾ 8:37. സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ രണ്ടാമത്തേതാണ് സ്നാനം: (പ്രവൃ, 2:41,42). അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). “Then they that gladly received his word, were baptized, and the same day there were added to the Church about three thousand souls. And they continued in the Apostles’ doctrine, and fellowship, and breaking of bread, and prayers.” (GNV 1599). 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). പ്രവൃത്തികൾ 2:38-ലെ ‘മാനസാന്തരം’ തുടങ്ങിയാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ദൈവഹിതപ്രകാരമുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. അത് ദൈവത്തിൻ്റെ വചനം അഥവാ സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (2കൊരി, 7:8-10; ഗലാ, 3:2; എഫെ, 1:13,14). ‘അവരോടു ചേർന്നു’ അഥവാ പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവണത് ചെയ്യുന്നത്: “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃ, 2:46; 1കൊരി, 12:12,13). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

കൂടുതൽ ആറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ, ആത്മസ്നാനവും ജലസ്നാനവും, സ്നാനവും രക്ഷയും എന്നീ ലേഖനങ്ങൾ ദയവായി കാണുക.

ദാവീദിൻ്റെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

 “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” (2ശമൂ, 7:12; 1ദിന, 17:11)

“ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:29)

“നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശ, 55:3)

“ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു.” (പ്രവൃ, 13:34)

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8)

ശമുവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു രാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17; 1ദിന,, 7:7-15). അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്നും, ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (2ശമൂ, 7:12; 1ദിന, 17:11). ദാവീദിൻ്റെ ആ വാഗ്ദത്തസന്തതി യഥാർത്ഥത്തിൽ യിസ്രായേലിൻ്റെ മൂന്നാമത്തെ രാജാവും ദാവീദിന് ബത്ത്-ശേബയിൽ ജനിച്ച മകനുമായ ശലോമോൻ ആണെന്നും യേശുക്രിസ്തു ആണെന്നും ഒക്കെയാണ് അനേകരും കരുതുന്നത്.

വാഗ്ദത്തം അഥവാ വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം. പൂർവ്വപിതാക്കന്മാരായ അബ്രാഹാം യിസ്ഹാക്ക് യാക്കോബ് എന്നിവരോട് ചെയ്ത വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള നിയമംപോലെ ഒരു നിത്യവും നിരുപാധികമായ വാഗ്ദത്തം അഥവാ സന്തതിയെക്കുറിച്ചുള്ള നിയമം ദൈവം ദാവീദിനോടും ചെയ്തിരുന്നു. അതാണ് നിശ്ചലകൃപകൾ അഥവാ മാറാത്ത കൃപകൾ എന്നറിയപ്പെടുന്നത്. (യെശ, 55:3. ഒ.നോ: പ്രവൃ, 13:34; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). ന്യായപ്രമാണത്തിന് നീക്കം വന്നതുപോലെ ദൈവത്തിൻ്റെ ഈ നിയമം നീക്കം വരാവുന്നതല്ല. ന്യായപ്രമാണം വ്യവസ്ഥകൾക്ക് വിധേയമായിരുന്നു. “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:12). “ഇതു ചെയ്താൽ…, ഇങ്ങനെ ജീവിച്ചാൽ…, കല്പനകൾ പാലിച്ചാൽ… നിയമപ്രകാരം നിലകൊണ്ടാൽ… ഞാൻ ഇന്നിന്നതൊക്കെ നിനക്കുതരാം” അതായിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (ആവ, 28:1-68). എന്നാൽ, വാഗ്ദത്തം നിരുപാധികം അഥവാ ഉപാധികളൊന്നും കൂടാത്തതാണ്. വാഗ്ദത്തത്തിനടിസ്ഥാനം വാക്കുമാറാൻ കഴിയാത്ത ദൈവത്തിൻ്റെ അനന്തമായ കരുണ മാത്രമാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി സകല ജാതികൾക്കും പ്രകാശംപരത്തുന്ന രക്ഷകനാണെങ്കിൽ; ദാവീദിൻ്റെ വാഗ്ദത്തസന്തതി ജാതികൾ വിറയലോടെ സേവിക്കുന്ന രാജാവാണ്. നമുക്ക് ദാവീദിൻ്റെ ആ രാജകീയ സന്തതിയെക്കുറിച്ചൊന്ന് പരിശോധിക്കാം.

2ശമൂവേൽ 7:8-16; വാക്യം 8: “ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.” ദാവീദിനെ ദൈവം തിരഞ്ഞെടുത്ത വിധങ്ങളെക്കുറിച്ച് നാഥാൻ പ്രവാചകൻ അവനെ ഓർമ്മിപ്പിക്കുകയാണ്. വാക്യം 9: “നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിനോട് കൂടെയിരുന്ന് അവൻ്റെ ശത്രുക്കളുടെമേൽ ജയം നല്കിയതിനെക്കുറിച്ചാണ്. അടുത്തഭാഗം: ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും. ഇത് അബ്രാഹാമിനു കൊടുത്ത ഏഴ് വാഗ്ദത്തങ്ങളിൽ രണ്ടാമത്തേതിന് തുല്യമാണ്: നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും. (ഉല്പ, 12:2). വാക്യം 10: “ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള ശാശ്വത രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). അടുത്തഭാഗം: ആ രാജ്യത്തിലെ സ്വസ്ഥതയെക്കുറിച്ചാണ്. വാക്യം 11: “ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിൻ്റെ ശത്രുക്കളെയൊക്കെ കീഴ്പ്പെടുത്തി അവന് സ്വസ്ഥത നല്കുമെന്ന് ഉറപ്പുകൊടുക്കുന്നു. അടുത്തഭാഗം: ദാവീദിലൂടെ ഒരുഗൃഹം അഥവാ രാജവംശം ഉണ്ടാകുമെന്നും അറിയിക്കുന്നു. വാക്യം 12: “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (1ദിന, 17:11). ഈ വാക്യത്തിൽ പറയുന്ന സന്തതി ശലോമോനാണെന്ന് തോന്നുന്നത് സ്വാഭാവികം. ദാവീദിൻ്റെ പിന്തുടർച്ചയായി വന്ന ശലോമോൻ്റെ രാജത്വം അവൻ്റെ ആയുഷ്ക്കാലത്ത് ഉറപ്പുള്ളതായിരുന്നു. എന്നാൽ ഇനിവരുന്ന വേദഭാഗങ്ങളെല്ലാം ശലോമോന് യോജിക്കുന്നതല്ല. വാക്യം 13: “അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” ശലോമോൻ ഒരാലയം പണിതുവെന്നത് നേരാണ്; പക്ഷെ, അവൻ്റെ രാജത്വം എന്നേക്കും സ്ഥിരമായിരുന്നില്ല. ദാവീദിൻ്റെ ഭരണകാലത്താണ് നാഥാൻ ഇത് പ്രവചിക്കുന്നതെന്നോർക്കണം. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്. അപ്പോൾ എന്നേക്കും സ്ഥിരമാക്കപ്പെടുന്ന രാജത്വത്തിൻ്റെ ഉടയവനാരാണോ അവനാണ് സന്തതി. അത് ക്രിസ്തുവിനെക്കുറിച്ചാണ് പ്രവചനമെന്ന് പഠിപ്പിക്കുന്നവരുണ്ട്. ശലോമോനല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു; വീണ്ടും കൂടുതൽ തെളിയുകയും ചെയ്യും. താഴോട്ടുവരുമ്പോൾ യേശുക്രിസ്തുവും അല്ലെന്ന് തെളിയും. വാക്യം 14: “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ഈ വേദഭാഗം ശ്രദ്ധിക്കുക: ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, I will be his father, and he shall be my son എന്നാണ്. will-ഉം shall-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, “ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആണെന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ആയിരിക്കും എന്ന് ഭാവികാലത്തിൽ പറയില്ല. ശലോമോൻ ദൈവത്തിൻ്റെ പുത്രനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അടുത്തഭാഗം: സന്തതി കുറ്റം ചെയ്താൽ ദൈവമവനെ ശിക്ഷയ്ക്കായി മനുഷ്യരുടെ അഥവാ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും. ദാവീദിൻ്റെയും ദൈവത്തിൻ്റെയും സന്തതിയായ ഈ രാജാവ് കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുന്ന ഒരു സന്തതിയാണ്. ശലോമോനല്ല സന്തതിയെന്ന് നാം മുകളിൽ കണ്ടതാണ്. കുറ്റം ചെയ്താൽ — ശിക്ഷിക്കപ്പെടുന്ന ഈ സന്തതി യേശുക്രിസ്തുവുമല്ല. പാപമൊന്നും ചെയ്യാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും (1പത്രൊ, 2:22) പാപമില്ലാത്തവനും (1യോഹ, 3:5) പാപമറിയാത്തവനും (1കൊരി, 5:21) പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേർവിട്ടവനുമായ (എബ്രാ, 7:26) ക്രിസ്തു ശിക്ഷ അനുഭവിച്ചത് മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടിയാണ്. നമ്മുടെ പാപരോഗങ്ങളെയും വേദനകളെയും അവൻ ചുമന്നപ്പോൾ, ദൈവമവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു നാം വിചാരിച്ചതാണ്: (യെശ, 53:4). അല്ലാതെ, ദൈവം അവനെ ശിക്ഷിച്ചതല്ല; നമ്മുടെ പാങ്ങളെപ്രതി അവൻ തന്നെത്താൻ ശിക്ഷയ്ക്ക് ഏല്പിച്ചു കൊടുക്കയായിരുന്നു: (ഗലാ, 1:3). അപ്പോൾ, കുറ്റം ചെയ്തിട്ട് ശിക്ഷ വാങ്ങുന്ന സന്തതി യേശുക്രിസ്തു അല്ലെന്ന് തെളിയുന്നു. വാക്യം 15: “എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.” കുറ്റം ചെയ്താലും ശിക്ഷ വാങ്ങിയാലും ഈ സന്തതിയുടെ രാജത്വം ദൈവം നീക്കിക്കളയുകയില്ല; സ്ഥിരമായിരിക്കും. ശലോമോൻ്റെ രാജത്വം നാല്പത് വർഷംകഴിഞ്ഞ് തൻ്റെ മരണത്തോടെ നീങ്ങിപ്പോയി. യേശുക്രിസ്തുവിനോടു ദൈവം ദയ (mercy) കാണിക്കുമെന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും? വാക്യം 16: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” ശലോമോൻ്റെ രാജത്വം നാല്പതു വർഷമാണ് ഉണ്ടായിരുന്നത്; അത് എന്നേക്കും സ്ഥിരമായതോ, ഉറച്ചിരുന്നതോ ആയ രാജത്വമല്ലാത്തതിനാൽ, സന്തതി ശലോമോനുമല്ല; കുറ്റംചെയ്താൽ ശിക്ഷിക്കപ്പെടന്നവനും ദൈവം ദയ കാണിക്കുന്നവനുമായ ഒരു സന്തതിയായതിനാൽ അത് യേശുക്രിസ്തുവും അല്ലെന്ന് ദൈവത്തിൻ്റെ ആത്മാവ് തൻ്റെ വചനത്തിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രസ്തുക വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: ഒന്ന്; വാക്യം 13: അവൻ ദൈവത്തിനൊരു ആലയം പണിയും. യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (40:1-43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി അഥവാ എതിർക്രിസ്തു വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4. ഒ.നോ: ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും, പണിയുന്നത് യിസ്രായേലുമായിരിക്കും. യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2,3; മീഖാ, 4:2,3). 10-ാം വാക്യത്തിൽ: തൻ്റെ ജനമായ യിസ്രായേലിനു ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കുന്നതായി പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും ജനതയും യിസ്രായേലാണല്ലോ? രണ്ട്; വാക്യം 13: അവൻ്റെ രാജത്വം സ്ഥിരമാക്കും. ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18,21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ‘അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു’ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. മൂന്നാംഭാഗം: ‘സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. മൂന്ന്; വാക്യം 14: അവൻ ദൈവത്തിൻ്റെ പുത്രനും അവന് ദൈവം പിതാവും ആയിരിക്കും. പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ‘ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്; ദൈവത്തിൻ്റെ ആദ്യജാതനും അവൻതന്നെ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1). യിസ്രായലിൻ്റെ പിതാവും യഹോവയാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:26; ഹോശേ, 1:10). നാല്; വാക്യം 14: അവൻ കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ മനുഷ്യരുടെ വടികൊണ്ട് ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” (എബ്രാ, 12:7). ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:32. വിശദമായി താഴെക്കാണാം). അഞ്ച്; വാക്യം 16: അവൻ്റെ രാജത്വം ദൈവസന്നിധിയിൽ എന്നേക്കും സ്ഥിരമായിരിക്കും. സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല; യിസ്രായേലാണ്. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും. നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയും യിസ്രായേലാണ്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23). [കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ]

പതിനാറാം വാക്യത്തിലെ, ‘നിൻ്റെ ഗൃഹം അഥവാ ദാവീദുഗൃഹം’ എന്നു പറയുന്നത് ദാവീദിൻ്റെ കുടുംബത്തെക്കുറിച്ചല്ല; യിസ്രായേൽ ഗൃഹത്തെക്കുറിച്ചാണ്. ദാവീദിനോട് നാഥാൻ ഇത് പ്രവചിക്കുന്ന കാലത്തൊന്നും, ‘ദാവീദ് ഗൃഹം’ എന്ന് വേർതിരിച്ച് പറഞ്ഞിരുന്നില്ല. ദാവീദ് ആദ്യം യെഹൂദാ ഗൃഹത്തിന് വർഷവും (2ശമൂ, 2:11), യിസ്രായേൽ ഗൃഹത്തിനു മുഴുവനുമായി 32½ വർഷവും രാജാവായിരുന്നു: (2ശമൂ, 5:4). പുത്രനായ ശലോമോൻ്റെ കാലശേഷം അവൻ്റെ പുത്രനായ രെഹബെയാമിൻ്റെ കാലത്ത് രാജ്യം വിഭജിക്കപ്പെട്ടതോടെയാണ്, ദാവീദ്ഗൃഹം എന്ന് പറയപ്പെട്ടു തുടങ്ങിയത്. (2രാജാ, 12:19). മാത്രമല്ല, ആ ഗൃഹത്തിൽന്ന് ആരെയും ദൈവത്തിൻ്റെ പുത്രനായും നിത്യരാജാവായും പറഞ്ഞിട്ടുമില്ല. അതിനാൽ ദൈവസന്നിധിൽ സ്ഥിരമായി നില്ക്കുന്ന ഗൃഹം ദാവീദിൻ്റെ വ്യക്തിപരമായ ഗൃഹമല്ലെന്ന് മനസ്സിലാക്കാം. ആകയാൽ, ദാവീദ് ഗൃഹമെന്ന് അവിടെ പറയുന്ന ഗൃഹവും (സംഖ്യാ, 20:38; 2:ശമൂ, 6:15; 1രാജാ, 20:31; യെശ, 5:7; യിരെ, 2:4; യെഹെ, 4:5; മത്താ, 10:6; 15:24; പ്രവൃ, 2:36; 7:43), നിത്യരാജാവും യിസ്രായേലാണ്. തൻ്റെ സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് രാജാവ് അഥവാ രാജത്വം: (ദാനീ, 7:27; സങ്കീ, 2:6; 20:9; 21:1, 7; 45:1; 110:2; ദാനീ, 7:13, 18,21). എന്നാൽ, ശലോമോനെക്കുറിച്ചാണ് പ്രവചനമെന്ന് ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം: “അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും.” (1ദിന, 28:6. ഒ.നോ: 22:9-10). പ്രവചനം തന്നെക്കുറിച്ചാണെന്നു ശലോമോനും പറയുന്നതായി കാണാം: (1രാജാ, 8:17-20; 2ദിന, 6:7-10). എന്താണതതിലെ വസ്തുതയെന്ന് രണ്ടുവധത്തിൽ നമുക്കു മനസ്സിലാക്കാം. ഒന്ന്; ശലോമോൻ്റെ പേര് അവിടെ പറയുന്നതൊഴിച്ചാൽ മറ്റു വേദഭാഗങ്ങളൊന്നും ശലോമോനെ പിന്തുണയ്ക്കുന്നില്ലെന്ന് നാം കണ്ടതാണ്. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തു. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). അവൻ്റെ രാജത്വം എന്നേക്കും നിലനിന്നില്ല എന്നതുതന്നെ അവനല്ല നിത്യരാജാവായ സന്തതിയെന്ന് തെളിയുന്നു. രണ്ട്; ബൈബിളിലെ പ്രവചനങ്ങൾ നിവൃത്തിയാകുന്ന വിധങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും വിദൂരഭാവിയിൽ നിറവേറുന്നതും ഒരിക്കലായി നിവവേറുന്നതും രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. കൂടാതെ, അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി ഉള്ളതുമായ പ്രവചനങ്ങളും അനവധി കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം, ആദ്യദൈവാലയം പണിതവനെന്ന നിലയിൽ അംശമായി ശലോമോനിലും (1രാജാ, 8:17-20; 2ദിന, 6:7-10), ആത്മീയ ദൈവാലയം പണിതവൻ എന്ന നിലയിൽ യേശുക്രിസ്തുവിലും (എഫെ, 2:20-22), സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പൂർണ്ണമായി യിസ്രായേലിലുമാണ് നിവൃത്തിയാകുന്നത്. (യെഹ, 40:1-43:17; ദാനീ, 7:13-14,18,21,27). എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ദൈവത്തിൻ്റെ സന്തതിയും ഒരാളായിരിക്കണം. അത് നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. യേശുക്രിസ്തുവിൻ്റെ രാജ്യം ഈ ലോകത്തല്ലെന്ന് താൻതന്നെ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: (യോഹ, 18:36). [കാണുക: പ്രവചനങ്ങൾ]

ശക്തമായൊരു തെളിവ്: സങ്കീർത്തനങ്ങൾ 89-ാം അദ്ധ്യായത്തിലും ദാവീദിൻ്റെ സന്തതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നതു കാണാം. വാക്യം 3,4: “എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” ദൈവം തിരഞ്ഞെടുത്ത തൻ്റെ ദാസനായ ദാവീദിനോടു ദൈവം ചെയ്ത നിരുപാധികമായ നിയമപ്രകാരം, അവൻ്റെ സന്തതിക്ക് തലമുറതലമുറയോളം എന്നേക്കും സ്ഥിരമായിരിക്കുന്ന സിംഹാസനം ദൈവം ഉറപ്പു നല്കിയിരിക്കയാണ്. ആ സന്തതി ആരാണെന്ന് താഴെവരുമ്പോൾ അറിയാം. വാക്യം 29: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” ദാവീദിൻ്റെ വാഗ്ദത്തസന്തതി ഒരു രാജാവാണ്. ശാശ്വതമായ അഥവാ ആകാശമുള്ളിടത്താളം കാലം സിംഹാസനത്തിലിരിക്കുന്ന രാജാവ്. ആകാശമുള്ളിടത്തോളം ദീർഘായുസ്സോടെ ഉണ്ടാകുന്ന ഒരേയൊരു സന്തതിയെപ്പറ്റി മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളു. അത് യിസ്രായേലാണ്: “യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു.” (ആവ, 11:20). വാക്യം 30: “അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും” ഇരുപത്തൊമ്പതാം വാക്യത്തിൽ ‘സന്തതി‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ഈ വാക്യത്തിൽ ‘പുത്രന്മാർ‘ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. അതൊരു വ്യക്തിയല്ല; യിസ്രായേലെന്ന സമൂഹമാണ്. വാക്യങ്ങൾ 31,32: “എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. ദാവീദിൻ്റെ വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല എന്നതിതിൻ്റെ തെളിവാണിത്. ദൈവത്തിൻ്റെ കല്പനകളും ചട്ടങ്ങളും ലംഘിക്കുമ്പോൾ വടികൊണ്ടും അടികൊണ്ടും ശിക്ഷയേല്ക്കുന്ന ഈ സന്തതി. വാക്യങ്ങൾ 36,37: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” പുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം സന്തതിയെന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കുന്ന സിംഹാസനം ഒരു വ്യക്തിയുടെയല്ല; യിസ്രായേലിൻ്റെതാണ്. ഇനി, താഴോട്ടുള്ള വാക്യങ്ങൾ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് വ്യക്തമായ തെളിയിക്കുന്നവയാണ്. വാക്യം 38: “എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” ഇവിടുത്തെ അഭിഷിക്തൻ സന്തതിയായ യിസ്രായേലാണ്. വാക്യം 39: “നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.” യിസ്രായേലിൻ്റെ പാപം നിമിത്തം ദാവീദിനോടുള്ള നിയമത്തെ ദൈവം വെറുക്കുന്നു. ഇത് യിസ്രായേൽ ജനത്തിൻ്റെ വർത്തമാനകാല പാപമാണ്. വാക്യങ്ങൾ: 40,41: “നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.” ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തന്റെ വലംകയ്യുടെ പരിപാലനത്തോടെ കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയാണ് യിസ്രായേലെന്ന ദൈവപുത്രനും വാഗ്ദത്തസന്തതിയും. (സങ്കീ, 80:7-14). ദൈവം യിസ്രായേലിൻ്റെ വേലി പൊളിച്ചതുകൊണ്ട് അഥവാ തൻ്റെ കയ്യുടെ സംരക്ഷണം പിൻവലിച്ചതുകൊണ്ട്, സന്തതിയിപ്പോൾ വഴിപോക്കർക്ക് പരിഹാസ വിഷയമായി തീർന്നിരിക്കുകയാണ്. വാക്യങ്ങൾ 41,42: “വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.” വഴിപോകുന്നവർക്ക് കൊള്ളയിടുവാനും, ശത്രുക്കൾ സന്തോഷിക്കുവാനും തക്കവണ്ണം യിസ്രായേൽ ബലഹീനമായി തീർന്നിരിക്കുന്നു. വാക്യം 49: “കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?” ദാവീദിനോടുള്ള പണ്ടത്തെ കൃപകൾ അഥവാ സന്തതിയോടുള്ള വ്ഗ്ദത്തം ഓർക്കണമേയെന്ന് സങ്കീർത്തനക്കാരനായ ഏഥാൻ യഹോവയോട് പ്രാർത്ഥിക്കുകയാണ്. 

യിരെമ്യാപ്രവചനത്തിലും വാഗ്ദത്ത സന്തതി യിസ്രായേൽ ആണെന്നതിന് കൃത്യമായ തെളിവുണ്ട്: വാക്യം 33:20,21: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.” പകലിൻ്റെയും രാത്രിയുടെയും ഗതിവിഗതികൾ അഥവാ ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതി നിയമങ്ങളെ ദുർബ്ബലമാക്കാൻ മനുഷ്യനു കഴിയാത്തിടത്തോളം കാലം, ദൈവത്തിൻ്റെ ദാസനായ ദാവീദിനോടുള്ള വാഗ്ദത്തസന്തതിയുടെ നിയമവും ദുർബ്ബലമായേക്കാൻ കഴിയില്ലെന്നാണ് ദൈവം പറയുന്നത്. വാക്യം 33:22: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ഇവിടെ നോക്കുക: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും,” ഇത് അബ്രാഹാമിനോടും (ഉല്, 22:17,18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലേ പൊടിപോലെയും പെരുകുന്ന യിസ്രായേലെന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിന് തുല്യമാണ്. അടുത്തഭാഗം: പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തം പോലെതന്നെ ദാവിദിൻ്റെ സന്തതിയെക്കുറിച്ചു: “എൻ്റെ ദാസനായ ദാവീദിൻ്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും” എന്നിങ്ങനെ വേർതിരിച്ചു പറയുന്നത് നോക്കുക. ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളാണ്. പുരോഹിത ഗോത്രമായ ലേവ്യർ ദൈവത്തിൻ്റെ ശുശ്രൂഷകരാകയാൽ പന്ത്രണ്ട് ഗോത്രങ്ങളുടെ കൂട്ടത്തിൽ അവരെ എണ്ണിയിരുന്നില്ല; അതുകൊണ്ടാണ് ദാവീദിൻ്റെ സന്തതിയെയും ലേവ്യരെയും വർദ്ധിപ്പിക്കുമെന്ന് വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം തെളിഞ്ഞുകഴിഞ്ഞു. 

ആവർത്തനപുസ്തകത്തിൽ യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെക്കുറിച്ച് സൂചന നല്കുന്നു. (11:20). 2ശമൂവേലിലും (7:8-16) 1ദിനവൃത്താന്തത്തിലും (17:7-14) ദൈവം വാഗ്ദത്തം ചെയ്യുന്നു. യിരെമ്യാവിലും (33:20-22)  സങ്കീർത്തനത്തിലും (89:29-52) അത് സ്ഥിരീകരിക്കുന്നു. ദാനീയേലും (7:18-28) സങ്കീർത്തനവും (2:7-12) അത് പ്രഖ്യാപിക്കുന്നു. പുതിയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിന്റെ ദൈവം അവർക്കായി അത് നിവൃത്തിക്കുന്നു. (ലൂക്കൊ, 1:33; 1:68; യോഹ, 1:49; എബ്രാ, 1:8; വെളി, 19:6)

ദാവീദിൻ്റെ സന്തതി പുതിയനിയമത്തിൽ

ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9). “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം,” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ് ദാവീദ്. എന്നാൽ, അവിടെ കൂടിവന്ന പന്ത്രണ്ട് ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). “ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു,” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. എന്തെന്നാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണല്ലോ; എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയാണ്. [കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ]

ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കോ, 1:32). “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:33). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ അവനെക്കുറിച്ച് മറിയയോട് പറയുന്ന രണ്ട് പ്രധാന വേദഭാഗമാണിത്. ഇതിനൊപ്പം യേശു പീലാത്തൊസിനോട് പറയുന്ന ഒരു വേഭാഗംകൂടി നോക്കാം: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). തൻ്റെ രാജ്യം ഇഹലോകത്തിലല്ലെന്ന് താൻതന്നെ പറയുമ്പോൾ, ദാവീദിൻ്റെ സിംഹാസനത്തിലിരുന്നു വാഴുന്ന യഥാർത്ഥരാജാവ് യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെയുള്ള നിത്യരാജാവ് യിസ്രായേലാണ്. ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനും (സങ്കീ, 2:9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്നനും (സങ്കീ, 8:4-6), ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (സങ്ക, 16:10), മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (സങ്കീ, 45:2,6), സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1), ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവുമാണ് (ദാനീ, 7:13,27) യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും. (പുറ, 4:22,23). ജഡത്താലുള്ള ബലഹീനതനിമിത്തം ദൈവം അവർക്ക് നല്കിയ വാഗ്ദത്തങ്ങളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). അതിനാൽ, സ്വന്തജനമായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുവാനാണ് അവരുടെ ദൈവം യേശു എന്ന നാമത്തിൽ മനുഷ്യനായി വന്നത്: (മത്താ, 1:21). അതുകൊണ്ടാണ് അവരുടെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. വെളിപ്പാട് 19:6-ൽ സർവ്വശക്തിയുള്ള ദൈവം രാജത്വം പ്രാപിക്കുന്നതായി കാണാം: “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.” നിത്യരാജാവായ യേശുക്രിസ്തു രാജത്വം ഏല്ക്കുന്നത് സ്വന്തജനമായ യിസ്രായേലിന് വേണ്ടിയാണ്. ദാവീദിൻ്റെ സിംഹാസനത്തിലിരിക്കുന്ന വാഗ്ദത്തരാജാവ് യിസ്രായേലെന്ന ദാവീദിൻ്റെ പുത്രനാണ്. (സങ്കീ, 98:35-37). എന്നാൽ സ്വർഗ്ഗീയ രാജാവായ ദൈവത്തിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി അന്ന് രാജ്യം ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

ദാവീദിൻ്റെ പുത്രനും കർത്താവുമായ ക്രിസ്തു: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. കുറച്ചുപേർ അവനെ ക്രിസ്തുവായി മനസ്സിലാക്കിയിരുന്നെങ്കിലും, യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് യേശു പറയുകയോ, അവർ അവനെ ക്രിസ്തുവായി വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. അപ്പോൾത്തന്നെ സന്തതി രാജാവാകയാൽ ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമാണ്. അതിനാലാണ് ദാവീദ് എൻ്റെ കർത്താവെന്ന് രാജാവിനെ വിളിക്കുന്നത്; രാജാവാകട്ടെ തൻ്റെ ജാതികളായ ശത്രുക്കളെ യഹോവ കാല്ക്കീഴിലാക്കിക്കൊടുക്കുവോളം യഹോവയുടെ വലത്തുഭാഗത്തു ഇരിക്കുകയാണ്. (സങ്കീ, 110:1). പഴയനിയമത്തിൽ ദാവിദിൻ്റെ പുത്രനും കർത്താവും യിസ്രായേലെന്ന ക്രിസ്തു ആയതുകൊണ്ടാണ്, ‘ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?’ എന്ന് യേശു യെഹൂദന്മാരോട് ചോദിച്ചത്; അല്ലാതെ തന്നെക്കുറിച്ചല്ല യേശു ചോദിച്ചത്. യിസ്രായേൽ ദാവീദിൻ്റെ സന്തതിയാകയാലാണ്, സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാൻ ജഡത്തിൽ വന്ന യേശുവിനെയും ദാവീദുപുത്രനെന്ന് വിളിക്കുന്നത്. (മർക്കൊ,10:48). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (കാണുക: യിസ്രായേലിൻ്റെ പദവികൾ

യഹോവ സ്വർഗ്ഗത്തിലെ നിത്യരാജാവാണ്. (സങ്കീ, 11:4; 29;14; 145:13; യിരെ, 10:10). പൂർവ്വപിതാക്കന്മാരൂടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമായ യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: 2ശമൂ, 7:13,16; 1ദിന, 17:12,14; സങ്കീ, 2:6; 89:4,36; ദാനീ, 7:14). ഒന്നുകൂടി വ്യക്തമാക്കിയാൽ: ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട ഭൗമികരാജാവാണ് യിസ്രായേൽ. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). ദൈവം ദാവീദിനോട് ചെയ്തിക്കുന്ന നിത്യനിയമത്തിൻ്റെ ഫലമാണ് യിസ്രായേലിന്റെ നിത്യരാജത്വം. (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15). യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് അഥവാ യജമാനനെന്ന പദവിയും യിസ്രായേലിന്റെയാണ്. (സങ്കീ, 110:1; 80:17). കൂടാതെ, പുത്രൻ, അഭിഷിക്തൻ, ആദ്യജാൻ തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പദവികളും ദൈവം യിസ്രായേലിനു നല്കിയതായിരുന്നു. അതിലൊരു പദവിയാണ് വാഗ്ദത്തസന്തതിയായ യിസ്രായേലിൻ്റെ നിത്യരാജത്വം. എന്നാൽ, ദൈവം യിസ്രായേലിന് നല്കിയ പദവികൾ അവരുടെ പാപംനിമിത്തം അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ യഹോവതന്നെ അഭിഷിക്ത മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് ആ പദവികളൊക്കെ അവർക്കുവേണ്ടി നിറവേറ്റുകയായിരുന്നു. യിസ്രായേലെന്ന അഭിഷിക്തനായ ദൈവപുത്രൻ്റെ പദവി അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ മനുഷ്യനാണ് ചോദിക്കുന്നത്; ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന് ദൈവം കൊടുത്ത പദവിയാണ്; എന്നാൽ ദാവീദ് യിസ്രായേലിൽ നിന്ന് ഉത്ഭവിച്ചവനാകയാൽ അവൻ യിസ്രായേലിൻ്റെ പുത്രനാണ്. ഒപ്പം, ദാവീദിൻ്റെ വാഗ്ദത്തസന്തതി രാജാവാകയാൽ, പ്രജയെന്ന നിലയിൽ യിസ്രായേൽ ദാവീദിൻ്റെ യജമാനൻ അഥവാ കർത്താവുമാണ്. ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു യിസ്രായേലിനും രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ. പ്രവൃ, 1:6) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ന്യായപ്രമാണം അരച്ചുകലക്കി കുടിച്ചിരുന്നവർ എന്നഭിമാനിച്ചിരുന്ന പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉത്തരം മുട്ടിയതവിടെയാണ്. (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം

ഇന്നും അനേകർ യേശുക്രിസ്തുവിനെ അറിയാത്തതിൻ്റെ കാരണം, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന അഭിഷിക്തൻ അഥവാ ക്രിസ്തുവിനെ അറിയാത്തതുകൊണ്ടാണ്. പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും പിതാക്കന്മാരുമുള്ള ഭൂമിയിലെ ഏകസന്തതി യിസ്രായേലാണ്. സർവ്വത്തിനും മീതെ ദൈവമായ യേശുക്രിസ്തു ജഡപ്രകാരം ജനിച്ചതും (പ്രത്യക്ഷനായതും) അവരിൽനിന്നാണ്. (റോമ, 9:4,5). സ്വന്തജനവും വാഗ്ദത്തസന്തതിയുമായ യിസ്രായേലിനെ രക്ഷിക്കാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21. ഒ.നോ: മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യിസ്രായേലിനോടുള്ള ഹോശേയ പ്രവചനം യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും നോക്കുക: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (11:1). “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്താ, 2:15)

ദാവീദിൻ്റെ മ്ലേച്ഛമായൊരു പാപം പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നിട്ടും, ദാവീദിൻ്റെ സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിനു മാറ്റം ഭവിക്കാതിരുന്നത് വാക്കുപറഞ്ഞവൻ വിശ്വസ്തൻ ആയതുകൊണ്ടാണ്. ദാവീദ് രക്തം ചിന്തിയതുകൊണ്ട് ദൈവാലയം പണിയുന്നതിൽനിന്ന് ദാവീദിനെ വിലക്കിയതും നമുക്കറിയാം. എന്നിട്ടും ദൈവാലയത്തെക്കാൾ വലിയവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായ ദൈവം ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുവാൻ വേണ്ടി മനുഷ്യനായി വന്നത് വാക്കുമാറാനും ഭോഷ്ക്ക് പറയാനും കഴിയാത്ത ദൈവത്തിൻ്റെ നിശ്ചലകൃപയൊന്നു മാത്രമാണ്.

യേശുക്രിസ്തു ദൈവത്തിന്റെ നിത്യപുത്രനല്ലെങ്കിൽ ദൈവത്തിനു പിതാവായിരിക്കുവാൻ കഴിയില്ലെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നത് അബദ്ധമാണെന്നറിയാൻ അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. പലവിധത്തിൽ അതിനെ വ്യക്തമാക്കാം: ഒന്ന്; ജഡപ്രകാരം ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശുവെന്ന പരിശുദ്ധ മനുഷ്യൻ്റെ പിതാവാണ് ദൈവം; അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവത്തിൻ്റെ പിതാവല്ല. ദൈവത്തിനൊരു അപ്പനും ദൈവത്തിനൊരു മകനും ഉണ്ടെന്ന ദുരുപദേശം പഠിപ്പിക്കുകവഴി, ഏകസത്യദൈവത്തിന് എതിരേ നിലകൊള്ളുകയും, യേശുക്രിസ്തുവിൻ്റെ ദൈവത്വം പച്ചയ്ക്ക് നിഷേധിക്കുകയുമാണ് ത്രിത്വം ചെയ്യുന്നത്. രണ്ട്; യേശുക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ ജനിക്കുന്നതിന് അഥവാ ചരിത്രമാകുന്നതിന് മുമ്പുതന്നെ ദൈവം സകല സൃഷ്ടികളുടെയും വിശേഷാൽ യിസ്രായേലിൻ്റെയും പിതാവായിരുന്നു. (യെശ, 64:6; മലാ, 2:10). അതിന് ത്രിത്വം പറയുന്ന ന്യായം: സർവ്വകാലങ്ങൾക്കും മുമ്പേ പിതാവിൽനിന്ന് ജനിച്ചവനാണ് ക്രിസ്തുവെന്ന് നിഖ്യാ വിശ്വാസപ്രമാണത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ്. പിതാവിൽനിന്ന് ജനിച്ചിട്ട് പിതാവിനോട് സമത്വമുള്ളവനാണ് പുത്രനെന്ന് പഠിപ്പിക്കുന്ന വിപരീതോപദേശത്തിൻ്റെ വക്താക്കളാണ് ത്രിത്വം. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളാണ് ത്രിത്വമെന്ന ദുരുപദേശം സഭയിൽ കടത്തിവിട്ടത്. അല്ലാതെ, അതിനൊന്നും ബൈബിളിൽ ഒരു സിംഗിൾ തെളിവുപോലുമില്ല. മൂന്ന്; “യഹോവ മാത്രമാണ് ദൈവമെന്നും” (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24). ”പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും” (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10) പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുമ്പോൾ; യേശുക്രിസ്തു നിത്യപുത്രനും മറ്റൊരു വ്യക്തിയുമാണെങ്കിൽ പിന്നെയവന് ദൈവമായിരിക്കാൻ കഴിയില്ല. അപ്പോൾ പറയും: യേശുവിനെയും ദൈവമെന്ന് വിളിച്ചിട്ടുണ്ടല്ലോ. ശരിയാണ്; വീരനാംദൈവം (യെശ, 9:6), ദൈവം (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), സത്യദൈവം (1യോഹ, 5:20). സർവ്വശക്തനായ ദൈവം (വെളി, 19:6) എന്നൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ, യഹോവ മാത്രം ദൈവമെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും പറഞ്ഞാൽ; മറ്റാരും ദൈവമല്ലെന്നാണർത്ഥം. പിന്നെ പുത്രൻ മറ്റൊരു വ്യക്തിയാണെങ്കിൽ പുത്രനെ ദൈവമെന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ ബൈബിൾ പരസ്പരവിരുദ്ധമായി മാറും. പിതാവായ ഏകദൈവമേയുള്ളു എന്നു പറയുന്നതും പുത്രൻ ദൈവമാണെന്ന് പറഞ്ഞിരിക്കുന്നതും ഒരുപോലെ ശരിയാകണം. അതിന് പിതാവായ യഹോവ തന്നെയാകണം പുത്രൻ അഥവാ യഹോവയുടെ മനുഷ്യപ്രത്യക്ഷതയാകണം. അപ്പോൾ യഹോവ മാത്രം ദൈവമെന്നും യേശു ദൈവമാണെന്നു പറയുന്നതും ഒരുപോലെ ശരിയാകും.

സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുന്നവർക്ക് സുവിശേഷത്തിനാധാരമായ ക്രിസ്തു ആരുടെ പുത്രനാണെന്ന് ഗ്രഹിക്കുന്നില്ല. യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനായിരുന്നെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? സുവിശേഷത്തിനാധാരമായ സാക്ഷാൽ ക്രിസ്തു യിസ്രായേലാണ്: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10. ഒ.നോ: 1ശമൂ, 2:10; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26). സകല ജാതികൾക്കും പ്രകാശം പരത്തുന്നവനാണ് യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തു: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടത് യിസ്രായേലെന്ന ക്രിസ്തുവിലൂടെയാണ്: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശ, 49:6. ഒ.നോ: പ്രവൃ, 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്ന യേശുവിൻ്റ വാക്കുകളും (യോഹ, 4:22), യെരൂശലേമിലും യെഹൂദ്യയിലും തുടങ്ങി ഭൂമിയുടെ അറ്റത്തോളം സകല ജാതികളിലും സുവിശേഷം പ്രസംഗിക്കണമെന്ന് യേശു കല്പിച്ചതും ഓർക്കുക. (ലൂക്കൊ, 24:47; പ്രവൃ, 1:8). യിസ്രായേൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ആയതുകൊണ്ടാണ്, ദൈവം തൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് യിസ്രായേലിനെ ജാതികൾക്ക് വെളിച്ചമാക്കി വെച്ചത്. എന്നാൽ ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലെന്ന ദൈവസന്തതിക്ക് സ്വയം രക്ഷ കണ്ടെത്താനോ സകല ജാതികൾക്കും പ്രകാശമായിത്തീരാനോ കഴിഞ്ഞില്ല. അതിനാൽ അവൻ്റെ ദൈവം അവൻ്റെ പദവിയായ ‘ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു’ തൻ്റെ സന്തതിക്കും സകലജാതികൾക്കും പ്രകാശമായിത്തീർന്നത്. അബ്രാഹാമിൻ്റെ വാഗ്ദത്ത പുത്രനും ദാവീദിൻ്റെ വാഗ്ദത്ത പുത്രനും വിശേഷാൽ ദൈവപുത്രനും മനുഷ്യപുത്രനും യിസ്രായേലാണ്;  അതിനാലാണ് അവൻ്റെ ദൈവമായ യഹോവ അവനെ രക്ഷിക്കാൻ യേശുവെന്ന നാമത്തിൽ മനുഷ്യനായപ്പോൾ, അവന്റെ പദവികളായ ദൈവപുത്രൻ മനുഷ്യപുത്രൻ അബ്രാഹാമിൻ്റെ പുത്രൻ ദാവീദുപുത്രൻ എന്നൊക്കെ വിളിക്കപ്പെട്ടത്. അല്ലാതെ സകലത്തിനും കാരണഭൂതനായ മഹാദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും സ്രഷ്ടാവാണ്. (എബ്രാ, 1:10). യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതി.  യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യനാണ് സുവിശേഷം. യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമല്ല ക്രൂശിൽ മരിച്ചത്; അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (കാണുക: യിസ്രായേലിൻ്റെ പദവികൾ, ദൈവപുത്രൻ, ദൈവത്തിൻ്റെ ക്രിസ്തു)

ഉപസംഹാരം: നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയായ രാജാവും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5)

യിസ്രായേലിൻ്റെ പദവികൾ

യിസ്രായേലിൻ്റെ പദവികൾ

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന സ്വന്തജനമായ യിസ്രായേലിനെക്കുറിച്ചും ദൈവസന്നിധിയിൽ അവരുടെ സ്ഥാനത്തെക്കുറിച്ചും അറിയാതെ, യിസ്രായേലിൻ്റെ ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുമെന്ന് ആരും വ്യാമോഹിക്കണ്ട. ദൈവത്തിൻ്റെ പുത്രൻ, ആദ്യജാതൻ, അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു, വലത്തുഭാഗത്തിരിക്കുന്ന കർത്താവ്, പുരോഹിതൻ, പ്രവാചകൻ, രാജാവ്, മുന്തിവള്ളി, മനുഷ്യപുത്രൻ തുടങ്ങി യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയതായിരുന്നു. എന്നാൽ, ജഡത്താലുള്ള ബലഹീനതനിമിത്തം അഥവാ യിസ്രായേൽ ജനത്തിൻ്റെ പാപസ്വഭാവം നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി വെളിപ്പെടുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യേശുക്രിസ്തുവിൽ നിവൃത്തിയായ ദൈവപുത്രൻ എന്ന പദവിയുൾപ്പെടെ എല്ലാ പദവികളുടെയും ഉടയവൻ ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. ദൈവം അവർക്കു നല്കിയ വാഗ്ദത്തങ്ങളും പദവികളും പാപം മൂലം അവർക്ക് സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ യഹോവയായ ദൈവംതന്നെ അവരുടെ പദവികളുമായി മനുഷ്യനായി പ്രത്യക്ഷനായി അവരുടെ പദവികളെല്ലാം അവർക്കുവേണ്ടി സാക്ഷാത്കരിക്കുകയായിരുന്നു. യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാനാണ് കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴെ ജനിച്ചവനായി വന്നത്. (ലൂക്കൊ, 1:68; മത്താ, 1:21;  ഗലാ, 4:4). ന്യായപ്രമാണത്തെ നീക്കുവാനല്ല; പൂർത്തീകരിക്കാനാണ് താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” (മത്താ, 5:17). 

യിസ്രായേലിന്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ/പുത്രന്മാർ (ben) (സങ്കീ, 82:6)

2. അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18; ലൂക്കൊ, 1:54; യോഹ, 8:33; 8:37; റോമ, 4:13; 9:7; 11:1; 2കൊരി, 11:22; എബ്രാ, 2:16)

3. അഭിഷിക്തൻ/ക്രിസ്തു (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6)

4. ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ. (ദാനീ, 7:13)

5. ആദ്യജാതൻ (പുറ, 4:22) 

6. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്ന രാജാവ്. (സങ്കീ, 2:9)

7. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10)

8. ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) 

9. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (യെശ, 42:1-4)

10. ജാതികളെ ന്യായം വിധിക്കുന്നവൻ (സങ്കീ, 72:2-4; യെശ, 11:4; 16:5; 42:1-4,7)

11. തിരഞ്ഞെടുക്കപ്പെട്ടവൻ (വൃതൻ) (യെശ, 42:1)

12. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5)

13. ദാവദിൻ്റെ കർത്താവ് (സങ്കീ, 110:1)

14. ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 22:51; 1രാജാ, 2:33; 1ദിന, 17:11; സങ്കീ, 18:50; 89:29, 36,37)

15. ദാസൻ (സങ്കീ, 35:27; 136:22; യെശ, 41:8; 42:1; 44:1; 44:2; 44:21; 45:4; 48:20; 49:3; 49:5; 49:6; 52:13; 53:11; യിരെ, 30:10; 46:27; 46:28; മലാ, 1:6; ലൂക്കൊ, 1:35)

16. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5)

17. ദൈവപുത്രൻ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; യെശ, 64:8; യിരെ, 31:9; ഹോശേ, 11:10; മലാ, 2:10; പ്രവൃ, 13:32; എബ്രാ, 2:14)

18. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്ന മനുഷ്യപുത്രൻ (സങ്കീ, 80:17)

19. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10)

20. പരിശുദ്ധൻ/വിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10; യെശ, 4:4)

21. പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6)

22. പ്രവാചകൻ (സംഖ്യാ, 11:29; 1ദിന, 16:22; സങ്കീ, 105:15)

23. ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ (സങ്കീ, 89:27)

24. മനുഷ്യൻ/പുരുഷൻ (സങ്കീ, 8:4; 80:17; 144:3; എബ്രാ, 2:6)

25. മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; 144:3)

26. മനുഷ്യപുത്രനോടു സദൃശൻ (ദാനീ, 7:13)

27. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ (സങ്കീ, 110:4)

28. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (ഹോശേ, 11:1)

29. മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1)

30. യാക്കോബിൻ്റെ സന്തതി (28:13,14) 

31. യിശ്ശായി/ദാവീദിൻ്റെ മുള/വേര് (യെശ, 4:2; 11:1,10; യിരെ, 23:5; 33:15; സ്ഖ, 3:8; 6:12)

32. യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5)

33. രക്ഷാവാഹകൻ (യെശ, 49:6), 

34. രാജാവ് (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:29,36,37; 110:2; ദാനീ, 2:44; 7:13,14,18,21,27)

35. വലത്തുഭാഗത്തിരിക്കുന്ന കർത്താവ്/മനുഷ്യപുത്രൻ (സങ്കീ, 110:1; 80:17) 

36. വാഗ്ദത്തസന്തതി (ഉല്പ, 12:7; 13:15; 22:18; 26:5; 28:14; 2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29,36)

37. വിശ്വസ്തസാക്ഷി (സങ്കീ, 89:37)

38. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (സങ്കീ, 118:22)

യേശുക്രിസ്തുവിൻ്റെ പദവികൾ:

1. അത്യുന്നതൻ്റെ പുത്രൻ (ലൂക്കൊ, 1:32; മർക്കൊ, 5:7; 8:28)

2. അബ്രാഹാമിൻ്റെ സന്തതി (മത്താ, 1:1; ഗലാ, 3:16)

3. അഭിഷിക്തൻ/ക്രിസ്തു (മത്താ, 1:1; ലൂക്കൊ, 4:18-21; പ്രവൃ, 10:38)

4. ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ. (മത്താ, 26:64)

5. ആദ്യജാതൻ (റോമ, 8:29; കൊലൊ, 1:15)

6. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്ന രാജാവ്. (വെളി, 19:15)

7. ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ (മത്താ, 1:21; ലൂക്കൊ, 1:32)

8. ജാതികളുടെ പ്രകാശം (മത്താ, 4:14-16; യോഹ, 8:12; 9:5)

9. ജാതികൾ പ്രത്യാശവെയ്ക്കുന്ന ദാസൻ (മത്താ, 12:17-20)

10. ജാതികളെ ന്യായം വിധിക്കുന്നവൻ (മത്താ, 12:17-19)

11. തിരഞ്ഞെടുക്കപ്പെട്ടവൻ (മത്താ, 12:17)

12. തേജസ്സും ബഹുമാനവും അണിഞ്ഞവൻ (എബ്രാ, 2:9)

13. ദാവീദിൻ്റെ കർത്താവ് (മത്താ, 22:43,44)

14. ദാവീദിൻ്റെ പുത്രൻ (മത്താ, 9:27; 15:22)

15. ദാസൻ (മത്താ, 12:17; പ്രവൃ, 3:13,26)

16. ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (എബ്രാ, 2:7,9)

17. ദൈവപുത്രൻ (ലൂക്കൊ, 1:32,35; മത്താ, 14:33)

18. ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്ന മനഷ്യപുത്രൻ (മത്താ, 26:64; 14:62; പ്രവൃ, 7:55)

19. ദ്രവത്വമില്ലാത്ത പരിശുദ്ധൻ (പ്രവൃ, 2:27,31; 13:34,35,37)

20. പരിശുദ്ധൻ (ലൂക്കൊ, 4:34; യോഹ, 6:69; പ്രവൃ, 2:27; 3:14; 13:35)

21. പുരോഹിതൻ (എബ്രാ, 5:6; 6:20; 7:3)

22. പ്രവാചകൻ (മത്താ, 14:5; പ്രവൃ, 3:22)

23. ഭൂരാജാക്കന്മാരിൽ അധിപതി (വെളി, 1:5)

24. മനുഷ്യൻ (യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6)

25. മനുഷ്യപുത്രൻ (മത്താ, 8:20; 9:6)

26. മനുഷ്യപുത്രനോടു സദൃശൻ (വെളി, 1:13)

27. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ (എബ്രാ, 5:10

28. മിസ്രയീമിൽ നിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ. (മത്താ, 2:15)

29. മുന്തിരിവള്ളി (യോഹ, 15:1, 15:5)

30. യാക്കോബിൻ്റെ സന്തതി (ഗലാ, 3:16 = ഉല്പ, 28:13,14)

31. യിശ്ശായി/ദാവീദിൻ്റെ വേര് (റോമ, 15:12; വെളി, 5:5; 22:16)

32. യിസ്ഹാക്കിൻ്റെ സന്തതി (ഗലാ, 3:16 = ഉല്പ, 26:5)

33. രക്ഷാനായകൻ (എബ്രാ, 2:10),

34. രാജാവ് (മത്താ, 2:2; ലൂക്കൊ, 1:33; യോഹ, 1:49)

35. വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (മത്താ, 26:64)

36. വാഗ്ദത്തസന്തതി (ലൂക്കൊ, 1:32,33; ഗലാ, 3:16)

37. വിശ്വസ്തസാക്ഷി (വെളി, 1:5)

38. വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നവൻ. (പ്രവൃ, 4:11; 1പത്രൊ, 2:7)

അക്ഷരാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടോ? യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രൻ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; അതുപക്ഷെ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ നിത്യപുത്രൻ യിസ്രായേലാണ്. (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ’ എന്നു വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു, മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കിയ ആദാമെന്ന മനുഷ്യനെയും ദൈവത്തിൻ്റെ മകനെന്ന് പുതിയനിയമം വശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 1:27,2:7; ലൂക്കൊ, 3:38). എന്നാൽ ആദാം ദൈവത്തിൻ്റെ നിത്യപുത്രനോ വാഗ്ദത്തങ്ങളുടെ അവകാശിയോ അല്ല.

ഏകജാതനും ആദ്യജാതനും: ദൈവത്തിൻ്റെ ആദ്യജാതൻ തൻ്റെ വാഗ്ദത്തപുത്രനായ യിസ്രായേലാണ്. (പുറ, 4:22). ഏകജാതനെന്ന് യിസ്രായേലിനെ അക്ഷരംപ്രതി വിളിച്ചിട്ടില്ല. എന്നാൽ രണ്ടർത്ഥത്തിൽ യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണെന്ന് കാണാൻ കഴിയും: ഒന്ന്; പഴയനിയമത്തിൽ ദൈവത്തിന് അനേകം പുത്രന്മാരുണ്ടെങ്കിലും, “എൻ്റെ പുത്രൻ” എന്ന് ദൈവം വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ നിലയിൽ അവൻ ഏകജാതനാണ്. രണ്ട്; യിസ്രായേൽ ജനത്തെ മുഴുവൻ (പൂർവ്വപിതാക്കന്മാരെയും പതിമൂന്നു ഗോത്രത്തെയും ഗോത്രപിതാക്കന്മാരെയും) ദൈവം തൻ്റെ ഒറ്റപ്പുത്രനായാണ് കാണുന്നത്. (പുറ, 22,23; സങ്കീ, 2:7; ഹോശേ, 11:1). ആ അർത്ഥത്തിലും യിസ്രായേൽ ദൈവത്തിൻ്റെ ഏകജാതനാണ്. അതിനാലാണ് പുതിയനിയമത്തിൽ ക്രിസ്തുവിനെയും പ്രത്യേക അർത്ഥത്തിൽ ഏകജാതനെന്നും ആദ്യജാതനെന്നും വിളിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവന്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി ജഡത്തിൽ വെളിപ്പെട്ടതുകൊണ്ടാണ് അവൻ്റെ പദവികളെല്ലാം ക്രിസ്തുവിൽ കാണുന്നത്. (കാണുക: ഏകജാതനും ആദ്യജാതനും)

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവൻ: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട ഏഴ് വ്യക്തികളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ ഏഴാമനാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:31). ഈ ഏഴു വ്യക്തികൾ കൂടാതെ ജനനത്തിനുമുമ്പേ പേർവിളിക്കപ്പെട്ട ഒരു സന്തതികൂടിയുണ്ട്: അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും അഭിഷിക്തനും ആദ്യജാതനുമായ യിസ്രായേൽ. അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന പേരായി. യിസ്രായേൽ ജനത അവരുടെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പെ അല്ലെങ്കിൽ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ ദൈവം അവരുടെ പേർ പ്രസ്താവിച്ചു: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10). (കാണുക: ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ: ഈ പദവിയും വെളിപ്പാടിൽ ക്രിസ്തുവിന് പറഞ്ഞിട്ടുള്ളതാണ്. (1:5). എന്നാൽ പഴയനിയമത്തിൽ സന്തതിയെ വാഗ്ദത്തം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ദൈവം ദാവീദിനോട് പയുന്നതാണിത്: “ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:27-29). ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (2ശമൂ, 7:8-16; 1ദിന, 17:7:14; സങ്കീ, 89:28-51). അതിനാൽ, ദാവീദിന് ദൈവം നല്കിയ പദവി സന്തതിയായ യിസ്രായേലിനുള്ളതാണ്. ദൈവം യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ (പ്രവൃ, 1:6), രാജത്വം യിസ്രായേൽ ജനത്തിന് മുഴുവനായും ഉള്ളതാണ്. അന്നാളിൽ ജാതികൾ സേവിച്ചനുസരിക്കുന്നത് യിസ്രായേലിനെയാണ്. (ദാനീ, 7:18,21,27; സങ്കീ, 2:12). യിസ്രായേലിൻ്റെ പ്രതിതിനിധിയായി ദാവീദായിരിക്കും അന്ന് ഭരണം നടത്തുന്ന രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9. ഒ.നോ: യെശ, 55:3,4; യെഹെ, 31:23,24; 37:23-28; ഹോശേ, 3:5). ‘ഭൂരാജാന്മാരിൽ ശ്രേഷ്ഠൻ’ യിസ്രായേലിൻ്റെ പദവിയായതിനാലാണ് അത് ക്രിസ്തുവിൽ നിവൃത്തിയായത്. (ദാനീ, 7:27; വെളി, 1:5). 

യിസ്രായേലിന്റെ പുത്രത്വം: പുതിയനിയമത്തിലെ ദൈവപുത്രനായ യേശുവിനുമുമ്പെ പഴയനിയമത്തിലുള്ള ദൈവപുത്രനാണ് യിസ്രായേൽ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:2. ഒ.നോ: യെശ, 64:8; യിരെ, 31:9; മലാ, 2:10). പഴയനിയമത്തിൽ യിസ്രായേൽ പലരുടെയും പുത്രനാണ്. ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു സമൂഹത്തെ പലരുടെയും പുത്രനായി വിശേഷിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു പദവിയാണെന്ന് സ്ഫടികസ്ഫുടമായി മനസ്സിലാക്കാം. യിസ്രായേലിനെ പഴയനിയമത്തിൽ ആറുപേരുടെ സന്തതിയായി പറഞ്ഞിട്ടുണ്ട്: ദൈവത്തിൻ്റെ സന്തതി (പുറ, 4:2), അബ്രാഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), യാക്കോബിൻ്റെ സന്തതി (ഉല്പ, 28:14), ദാവീദിൻ്റെ സന്തതി (2ശമൂ, 2:12), എല്യാക്കീമിൻ്റെ സന്തതി (യെശ, 22:21). പുതിയനിയമത്തിലെ ദൈവപുത്രനും ആറുപേരുടെ പുത്രനാണ്: അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദൈവപുത്രൻ (മത്താ, 14:33), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ പുത്രൻ (മത്താ, 13:55), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). ഈ പൊരുത്തം വെറും സ്വാഭാവികമല്ല; പഴയനിയമത്തിലെ പുത്രനും പുതിയനിയമത്തിലെ പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ഫലമാണത്. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് സ്വന്തജനത്തോട് അരുളിച്ചെയ്തവനാണ് അവർക്കുവേണ്ടി ക്രൂശിലെ മരണത്തോളം അനുസരണമുള്ള പുത്രനായത്. (യെശ, 49:5; ഫിലി, 2:6-8). പഴയനിയമത്തിലെ യഹോവയുടെ സംയുക്ത നാമങ്ങളും യേശുവെന്ന നാമവും നോക്കുക: യഹോവ-നിസ്സി = യഹോവ എൻ്റെ കൊടി (പുറ, 17:15), യഹോവ-യിരെ = യഹോവ കരുതുന്നു (ഉല്പ, 22:14), യഹോവ-റൊഫെക്ക = യഹോവ സൗഖ്യമാക്കുന്നു (പുറ, 15:26), യഹോവ-ശമ്മാ = യഹോവ അവിടെ (യെഹെ, 48:35), യഹോവ-ശാലോം = യഹോവ സമാധാനം (ന്യായാ, 6:24), യഹോവ-റ്റ്സിദെക്കെനു = യഹോവ നമ്മുടെ നീതി (യിരെ, 23:6), യഹോവ-ശുവാ = യഹോവ രക്ഷ (മത്താ, 1:21). “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു (യഹോവ-ശുവാ) എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിക്കുമ്പോൾ, ആരാണ് ജഡത്തിൽ വെളിപ്പെടുന്നതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15).

യിസ്രായേലെന്ന സ്ത്രീ: യിസ്രായേലിനെ സ്ത്രീയെന്ന് വിളിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങളുണ്ട്. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ ഭർത്താവായും യിസ്രായേലിനെ ഭർത്താവിനോടു വിശ്വസ്തതയില്ലാത്ത ഭാര്യയായും, ഉപേക്ഷിക്കപ്പെട്ടവളായും, വൈധവ്യം പേറുന്നവളായും, കന്യകയായും, അമ്മയായും ചിത്രീകരിച്ചിട്ടുണ്ട്. ഭാര്യ, അവിശ്വസ്ത, വിധവ: “ഭയപ്പെടേണ്ട, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്റെ യൌവനത്തിലെ ലജ്ജ നീ മറക്കും; നിന്റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർ‍ക്കയുമില്ല. നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർ‍ത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ‍; സർ‍വ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.” (യെശ, 54:4-6. ഒ.നോ: യെശ, 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). പുതിയനിയമത്തിൽ സഭയെ ക്രിസ്തുവിൻ്റെ കാന്തയായും ഭാര്യയായും ചിത്രീകരിച്ചിട്ടുണ്ട്: (2കൊരി, 11:2; വെളി, 19:7; 21:9), ഭാര്യയായും (എഫെ, 5:23-32). കന്യക: “അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.” (യിരെ, 18:13. ഒ.നോ: യിരെ, 31:4, 31:21; വിലാ, 1:15; 2:13; ആമോ, 5:2). അമ്മ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞതു! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശ, 50:1. ഒ.നോ: യെശ, 51:18). ഉല്പത്തിയിലെ സ്ത്രീ അഥവാ പ്രഥമ സുവിശേഷത്തിലെ സ്ത്രീയും സ്ത്രീ (ഉല്പ, 3:15), കാലസമ്പൂർണ്ണതയിലെ സ്ത്രീയും (മീഖാ, 5:2-4; ഗലാ, 44), സൂര്യനെ അണിഞ്ഞ സ്ത്രീയും (വെളി, 12:1) യിസ്രായേലാണ്. (കാണുക: മൂന്നു സ്ത്രീകൾ

പഴയനിയമത്തിലെ വാഗ്ദത്തസന്തതി യിസ്ഹാക്കല്ല; യിസ്രായേലാണ്. “നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പ, 12:3) എന്ന അബ്രാഹാമിനോടുള്ള പ്രവചനം യിസ്ഹാക്കിലൂടെയല്ല; യിസ്രായേലിലൂടെയാണ് നിവൃത്തിയായത്. (22:17,18; 26:5; 28:13,14). ദാവീദിനോടുള്ള വാഗ്ദത്തസന്തതിയും യിസ്രായേലാണ്. (യെശ, 55:3. ഒ.നോ: 2ശമൂ, 7:8-16; 1ദിന, 17:7-14; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). യിസ്രായേൽ പഴയനിയമത്തിൽ അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ ദൈവത്തിൻ്റെയും പുത്രനാണ്. (വാഗ്ദത്തസന്തതി (1) വാഗ്ദത്തസന്തതി (2) കാണുക) 

യിസ്രായേലും സഭയും താരതമ്യം:

1. ആട്ടിൻകൂട്ടം (യെഹെ, 34:23 = പ്രവൃ, 20:28)

2. ഇരിമ്പുകോൽകൊണ്ടു മേയ്ക്കുന്നവൻ: (സങ്കീ, 2:9 = വെളി, 2:27; 12:5)

3. തിരഞ്ഞെടുക്കപ്പെട്ടവർ (ആവ, 7:6,= കൊലൊ, 3:12)

4. ദൈവത്തിൻ്റെ ജനം (2ശമൂ, 14:13 = 1പത്രൊ, 2:10)

5. ദൈവത്തിൻ്റെ നിവാസം (ലേവ്യ, 26:11 = എഫെ, 2:22)

6. പന്ത്രണ്ട് ഗോത്രപിതാക്കന്മാർ = പന്ത്രണ്ട് അപ്പൊസ്തലന്മാർ

7. പുരോഹിത രാജത്വം (പുറ, 19:6 = 1പത്രൊ, 2:9)

8. പ്രിയർ (ആവ, 7:7 = കൊലൊ, 3:12)

9. യഹോവ ഭർത്താവ് (ഹോശേ, 2:16, 19; യെശ, 54:5;യിരെ, 3:14 = ക്രിസ്തു ഭർത്താവ്: 2കൊരി, 11:2; എഫെ, 5:22,23, 32)

10. വിശുദ്ധന്മാർ (സംഖ്യാ, 16:3 = റോമ, 1:3)

11. വിശുദ്ധജനം (പുറ, 19:6 = 1പത്രൊ, 3:9)

12. വിളിക്കപ്പെട്ടവർ (യെശ, 43:1 = 1കൊരി, 1:2)

13. സഭ (സങ്കീ, 22:22; 89;5 = 1കൊരി, 10;32)

14. സ്വന്തജനം (ആവ, 7:6 = 1പത്രൊ, 2:9,10)

പുത്രൻ ദൈവത്തിന്നു കീഴ്പ്പെട്ടിരിക്കും: “എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:20-28). മേല്പറഞ്ഞ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്ന പദവി ദൈവത്തിൻ്റെ പുത്രനായ യിസ്രായേലിൻ്റെ പദവിയാണ്. (സങ്കീ, 110:1). ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലിനു കഴിയാത്തതിനെ സാധിക്കാനാണ് (റോമ, 8:3) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) യിസ്രായേലിൻ്റെ പദവിയായ ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യഹോവയുടെ പുത്രനായ യിസ്രായേലിൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന് കീഴ്പെട്ടിരിക്കുമെന്നല്ല. 

പഴയനിയമത്തിൽ അഭിഷിക്തനായ പുത്രൻ യഹോവയുടെ സ്വന്തജനമായ യിസ്രായേലാണ്. യിസ്രായേലെന്ന സ്വന്തജനത്തിനു വേണ്ടിയാണ് യഹോവ-ശുവാ അഥവാ യഹോവ രക്ഷയാകുന്നു എന്നർത്ഥമുള്ള യേശുവെന്ന സംജ്ഞാനാമത്തിലും ദൈവപുത്രനെന്ന പദവിയിലും യഹോവ മനഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കാനാണ് ദൈവം മനുഷ്യനായത്. വാഴ നനയ്ക്കുമ്പോൾ ചീരയും നനയുമെന്ന പഴഞ്ചൊല്ലുപോലെ, യിസ്രായേൽ പൗരതയോട് യാതൊരു സംബന്ധവും ഇല്ലാഞ്ഞിട്ടും ദൈവത്തിൻ്റെ കൃപയാൽ മാത്രം രക്ഷപ്രാപിച്ചവരാണ് നമ്മൾ. ആകയാൽ, സ്വന്തജനമായ യിസ്രായേലിന്റെ പദവികളറിയാതെ, യിസ്രായേലിൻ്റെ പരിശുദ്ധനെയും അവനൊരുക്കിയ രക്ഷാകരപ്രവൃത്തിയെയും ഗ്രഹിക്കാൻ കഴിയുമെന്ന് വിചാരിക്കുന്നതില്പരം അബദ്ധമെന്താണ്. യിസ്രായേലിലൂടെ ദൈവത്തിൻ്റെ പുത്രത്വവും, അതിലൂടെ ഏകസത്യദൈവത്തെയും അറിയാൻ കഴിയും. യേശു പറയുന്നു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” (യോഹ, 8:19). അതിനായി ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ!

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമർ 9:4,5)

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽ നിന്നു ജനിച്ചവരും

സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽനിന്നു ജനിച്ചവരും

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോ, 7:28; മത്താ, 11:11). യേശുക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പ്രസ്താവിച്ച വാക്കുകളാണിത്. ഭൂമിയിലെ സകല മനുഷ്യരും സ്ത്രീകളിൽ നിന്ന് ജനിച്ചവരാണ്. ആദ്യമനുഷ്യനായ ആദാമൊഴികെ സകല മനുഷ്യരും ഹവ്വായെന്ന സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവരും, വ്യക്തിപരമായി ഓരോരുത്തരും അമ്മയെന്ന സ്ത്രീയിൽനിന്നും ജനിച്ചവരുമാണ്. 

“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല.” സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയ വ്യക്തിയില്ല അഥവാ പ്രവാചകനില്ല എന്നാണ് യേശു പ്രഖ്യാപിക്കുന്നത്. ഈ വൈശിഷ്ട്യം അവന്റെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ളതല്ല; മശീഹായുടെ മുന്നോടി എന്ന നിലയിലുള്ള അവൻ്റെ പദവി അഥവാ ദൗത്യത്തെക്കുറിച്ചാണ്. ആവേശത്തിലും, ബഹുമാനത്തിലും, ഭക്തിയിലും അവനെപ്പോലെ തന്നെ ശ്രേഷ്ഠരായ വ്യക്തികൾ ഉണ്ടായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചവരും അവന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചവരും ഉണ്ടായിരുന്നു. (1പത്രൊ, 1:10,11). എന്നാൽ ആർക്കും രാജാവിന്റെ വരവിനെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. ആ കാര്യത്തിൽ യോഹന്നാൻ അതുല്യനായിരുന്നു. യോഹന്നാൻ സ്നാപകൻ മലാഖി പ്രവചനത്തിന്റെ നിവൃത്തിയാണ്. (3:1). കർത്താവിന് മുൻഗാമിയായി എത്തി ജനത്തെ അവന്റെ വരവിനായി ഒരുക്കുന്ന ദൂതുവാഹകൻ. വരുവാനുള്ള ഏലിയാവും യോഹന്നാനാണെന്ന് യേശു വ്യക്തമാക്കി. (മലാ, 4:5,6; മത്താ, 11:14). മറ്റു പ്രവാചകന്മാർ ക്രിസ്തുവിന്റെ ആഗമനം മുൻകൂട്ടി അറിയിച്ചിരുന്നു. എങ്കിലും ക്രിസ്തുവിന്റെ ആഗമനം അക്ഷരാർത്ഥത്തിൽ സംഭവിച്ചു എന്ന് വിളംബരം ചെയ്യുവാൻ യോഹന്നാനെയാണ് ദൈവം തിരഞ്ഞെടുത്തത്. അവൻ്റെ ശുശ്രൂഷയെപ്പറ്റി ഇങ്ങനെ വിലയിരുത്തുന്നത് തീർച്ചയായും അനുയോജ്യമാണ്: “യോഹന്നാൻ ക്രിസ്തുവിന് വഴി തുറന്നുകൊടുത്തു, പിന്നീട് അവൻ ക്രിസ്തുവിനുവേണ്ടി വഴിമാറിക്കൊടുത്തു.” 

“ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ.” മത്തായി സുവിശേഷത്തിൽ: “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നാണ് കാണുന്നത്. രാജാവിന്റെ മുന്നോടി ആയിരിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമാണ് രാജ്യത്തിന്റെ അനുഗ്രഹങ്ങളിൽ കൂട്ടാളിയാകുക എന്നത്. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവന് യോഹന്നാനെക്കാൾ ഭേദപ്പെട്ട ജീവിതരീതി ഉണ്ടായിരിക്കണം എന്നില്ല, എന്നാൽ യോഹന്നാനിലും ഭേദപ്പെട്ട പദവി ഉണ്ടായിരിക്കും. സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അഥവാ രാജ്യത്തിലെ ഒരു പൗരൻ അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. കർത്താവിന് വഴിയൊരുക്കുന്ന ദൗത്യത്തിൽ യോഹന്നാൻ ശ്രേഷ്ഠനാണ്; എന്നാൽ സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ അവന് കഴിഞ്ഞില്ല; അതനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് യോഹന്നാനെക്കാൾ വലിയൻ.

ദൈവത്തിൽനിന്നു ജനിച്ചവർ: സ്ത്രീകളിൽനിന്നു ജനിച്ചവരെക്കാൾ ശ്രേഷ്ഠരാണ് ദൈവത്തിൽ നിന്ന് ജനിച്ചവർ. സ്ത്രീകളിൽനിന്ന് ജനിച്ചവർ ലോകത്തിൻ്റെ അവകാശികളാണ്. അവരിൽ വലിയവനാണ് യോഹന്നാൻ സ്നാപകൻ. എന്നാൽ ദൈവരാജ്യത്തിൻ്റെ അവകാശികൾ പുതുതായി ജനിച്ചവരാണ്. യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല.” (യോഹ, 3:3). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ വിശ്വസിക്കുകയും അവനെ രക്ഷകനും കർത്താവും ദൈവവുമായി അംഗീകരിക്കുന്നവരാണ് ദൈവമക്കൾ ആകുന്നത്: “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). അവരുടെ ജനനം സ്ത്രീയിൽനിന്നല്ല; ദൈവത്തിൽനിന്നാണ്: “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13).

ഭൗമികസന്തതിയും ആത്മികസന്തതിയും

ഭൗമികസന്തതിയും ആത്മികസന്തതിയും

എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. <> എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച (ചെയ്യപ്പെട്ട) സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” (ഗലാത്യർ 3:16)

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും അഥവാ, ഭൗമികസന്തതിയും ആത്മികസന്തതിയും എന്ന വലിയൊരു വിഷയമാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയായ ഒരു ദൈവപുത്രൻ അഥവാ, വാഗ്ദത്തസന്തതി ബൈബിളിൽ നിറഞ്ഞുനില്ക്കുന്നുണ്ട്. അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചുകൊടുക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട ഒരു ആത്മികസന്തതിയെ പുതിയനിയമത്തിലും കാണാം. ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ടെങ്കിലും ബൈബിൾ പ്രധാനമായും ഈ രണ്ടു പുത്രന്മാരെക്കുറിച്ചുള്ളതാണ്. അതിൽ ഒന്നാമത്തെ പുത്രൻ, ഭൗമികസന്തതിയാണ്; രണ്ടാമത്തെ പുത്രൻ, ആത്മികസന്തതിയാണ്. ഒന്നാമത്തെ പുത്രൻ, ദൈവത്തിൽനിന്ന് പൂർവ്വപിതാക്കന്മാർവഴി വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയാണ്; രണ്ടാമത്തെ പുത്രൻ, ലോകസ്ഥാപനം മുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ്. ഒന്നാമത്തെ പുത്രൻ, ന്യായപ്രമാണത്തിൻ്റെ അഥവാ പഴയനിയമത്തിൻ്റെ സന്തതിയാണ്; രണ്ടാമത്തെ പുത്രൻ, കൃപയുടെ നിയമം അഥവാ, പുതിയനിയമത്തിൻ്റെ സന്തതിയാണ്. ഒന്നാമത്തെ പുത്രൻ, ബൈബിൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നവനും ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളും അനുഭവിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഭൗമികസന്തതിയാണ്; രണ്ടാമത്തെ പുത്രൻ, ഭൗമികസന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ ലോകത്തിൽ പ്രത്യക്ഷനായ സന്തതിയാണ്. ഒന്നാമത്തെ പുത്രൻ, മുമ്പേയുള്ള സന്തതിയാണ്; രണ്ടാമത്തെ പുത്രൻ, അന്ത്യകാലത്ത് വെളിപ്പെട്ട സന്തതിയാണ്. ഒന്നാമത്തെ പുത്രൻ, വാഗ്ദത്തങ്ങൾ ലഭിച്ചവൻ അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവാണ്; രണ്ടാമത്തെ പുത്രൻ, വഗ്ദത്തം ചെയ്യപ്പെട്ടവൻ അഥവാ, വാഗ്ദത്തവിഷയമാണ്. അതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമെന്താണെന്നു ചോദിച്ചാൽ; ബൈബിളിലെ പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്ന വാക്യത്തിൽത്തന്നെ, രണ്ടു പേരെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ്. എന്നാൽ, ഒന്നാമനെ സന്തതിയെന്ന നിലയിലല്ല; രണ്ടാമൻ്റെ അഥവാ, ആത്മികസന്തതിയുടെ അമ്മയെന്ന നിലയിലാണെന്ന് മാത്രം. ഇനി നമുക്ക് ഓരോ കാര്യങ്ങളും വിശദമായി നോക്കാം:

1. ഭൗമികസന്തതിയും ആത്മികസന്തതിയും: ഭൗമികസന്തതിയാണ് ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതി അഥവാ, വാഗ്ദത്തം ലഭിച്ച സന്തതി. ആത്മികസന്തതി ദൈവപുത്രനായ യേശുക്രിസ്തുവാണ്. അവനാണ് വാഗ്ദത്തവിഷയം അഥവാ, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി. വാഗ്ദത്തസന്തതിയെയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെയും വേർതിരിച്ചറിയാതെ, ദൈവപുത്രനായ യേശുക്രിസ്തുവാണ് വാഗ്ദത്തസന്തതിയെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷം പേരും. പുതിയനിയമത്തിൽ പൗലൊസ് അപ്പൊസ്തലൻ രണ്ടു സന്തതിയെയും വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. (ഗലാ, 3:16). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു.” ഇത് പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണിയാണ്: (ഉല്പ, 13:15; 17:8; നെഹെ, 8:7,8). ഇവിടെ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കയാലും, “അതു ക്രിസ്തു തന്നേ” എന്ന് പറഞ്ഞിരിക്കയാലും “അബ്രാഹാമിൻ്റെ പത്രൻ” എന്നു പുതിയനിയമത്തിൽ യേശുവിനെ വിളിച്ചിരിക്കയാലും, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ സന്തതി യേശുക്രിസ്തു ആണെന്ന് അനേകരും കരുതുന്നു. (മത്താ, 1:1). യേശുക്രിസ്തുവിനു് എന്തിനാണ് വാഗ്ദത്തം എന്നുപോലും ആരും ചിന്തിക്കാറില്ല. എന്നാൽ, പ്രസ്തുത വാക്യത്തിലുള്ളത്, അബ്രാഹാമിൻ്റെ യഥാർത്ഥ അവകാശിയും ഭൗമികസന്തതിയുമായ ക്രിസ്തുവാണ്. എന്നാൽ, ആ ക്രിസ്തു യേശുക്രിസ്തു അല്ല. ബൈബിളിൽ യേശുവെന്ന ക്രിസ്തുവിനെ കൂടാതെ, അനേകം മശീഹമാർ അഥവാ, ക്രിസ്തുക്കളുണ്ട്. അതിൽ പഴയപുതിയ നിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക ക്രിസ്തുവാണ് വാഗ്ദത്തസന്തതി അഥവാ, ഭൗമികസന്തതി. ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളുമാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നത്. അതുകൊണ്ടാണ്, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ എന്നൊക്കെ അവനെ വിളിച്ചിരിക്കുന്നത്. ഭൗമികസന്തതയെക്കുറിച്ച് നമുക്ക് താഴെ വിശദമായി മനസ്സിലാക്കാം. അടുത്തവാക്യം: “എന്നാൽ ന്യായപ്രമാണം എന്തിനു്? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” (ഗലാ, 3:19). സത്യവേദപുസ്തകത്തിലെ “വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം” എന്ന പരിഭാഷ കൃത്യമല്ല. കെ.ജെ.വിയിൽ “till the seed should come to whom the promise was made” എന്നാണ്. “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.” (ഒ.നോ: ഓശാന നൂ.പ). ഈ വാക്യത്തിൽ പറയുന്ന വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. അതായത്, വാഗ്ദത്തം ലഭിച്ച സന്തതിയെയും, ആ സന്തതിക്കായി വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെയും വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. ഇവിടെ, വളരെ ശ്രദ്ധേയമായ ഒരു ചോദ്യമുണ്ട്: “എന്നാൽ ന്യായപ്രമാണം എന്തിനു്?” ന്യായപ്രമാണം നല്കുന്നതിനു് മുമ്പാണ് ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയത്. ഭൗമികസന്തതി പഴയനിയമത്തിൽ നിറഞ്ഞുനില്ക്കുന്നവനാണ്. എന്നാൽ, ആത്മികസന്തതിയായ യേശുക്രിസ്തു പഴയനിയമത്തിൽ ഇല്ല; അവൻ അന്ത്യകാലത്താണ് വെളിപ്പെട്ടത്: (1പത്രൊ, 1:20; എബ്രാ, 1:2). പഴയനിയമത്തിൽ അവനെക്കുറിച്ച് പ്രവചനങ്ങളാണ് ഉള്ളത്: (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയശേഷം നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടാണ് ന്യായപ്രമാണം ഉണ്ടായത്: (ഗലാ, 3:17). ന്യായപ്രമാണകാലം ഏകദേശം ആയിരത്തി അഞ്ചൂറ് വർഷമാണ്. ന്യായപ്രമണകാലത്തിൻ്റെ അവസാനമാണ് ആത്മികസന്തതിയായ യേശുക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (റോമ, 10:4). ഭൗമികസന്തതിക്ക് ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചു കൊടുക്കാനുള്ള ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെടുംമുമ്പെ ഒരു ന്യായപ്രമാണം ഇടയിൽ കയറിവന്നത് എന്തിനാണെന്ന ചോദ്യമാണ്, പ്രശ്നരൂപേണ പൗലൊസ് അവതരിപ്പിക്കന്നത്. അതിൻ്റെ ഉത്തരമാണ്, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം, അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതാണ്. അതായത്, ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മികസന്തതി അന്ത്യകാലത്ത് വെളിപ്പെടുംവരെ ഭൗമികസന്തതിയുടെ പാപം അവരെ ബോധ്യപ്പെടുത്താനാണ് അഥവാ, ചൂണ്ടിക്കാണിക്കാനാണ് ന്യായപ്രമാണം നല്കിയത്: (റോമ, 7:7). അബ്രാഹാമിന്നും അവന്റെ സന്തതിക്കും ദൈവത്തിൽനിന്നു വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, കുറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ്, ആ സന്തതിയുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശുക്രിസ്തുവെന്ന ആത്മികസന്തതി വെളിപ്പെട്ടത്: (1പത്രൊ, 1:20). അതിനാൽ, “വാഗ്ദത്തങ്ങൾ ലഭിച്ച അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവായ ഭൗമികസന്തതിയും വഗ്ദത്തം ചെയ്യപ്പെട്ട അഥവാ, വാഗ്ദത്തവിഷയമായ യേശുക്രിസ്തുവെന്ന ആത്മികസന്തതിയും ഒരാളല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും ഉടയവൻ അഥവാ, അവകാശിയായ ഭൗമികസന്തതിയെ അറിയാതെ, അവൻ്റെ പാപത്തിൽനിന്ന് അവനെ രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവെന്ന ആത്മികസന്തതിയെയും അവൻ്റെ ഭൗമിക ശുശ്രൂഷയെയും ഒരാൾക്കും യഥാർത്ഥമായി മനസ്സിലാക്കാൻ കഴിയില്ല. വാഗ്ദത്ത സന്തതിയെ അഥവാ, ഭൗമികസന്തതിയെ തിരിച്ചറിയാത പോയതാണ്, ക്രൈസ്തവസഭയിലെ സകല ദുരുപേശങ്ങൾക്കും കാരണം.

2. വാഗ്ദത്തം: വാഗ്ദത്തം അഥവാ, വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. “ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം.” വാഗ്ദത്തദാതാവ് ദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. അപ്പോൾ, വാഗ്ദത്തത്തിൻ്റെ ഗുണഭോക്താവ് ആരായിരിക്കും? ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങളുടെ ആവശ്യമില്ല. ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങൾ ആവശ്യമില്ലെങ്കിൽ, ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ ലോകത്തിൽ വെളിപ്പെട്ട ആത്മികസന്തതിയായ യേശുക്രിസ്തുവിനു് വാഗ്ദത്തങ്ങളുടെ ആവശ്യമെന്താണ്? സ്വന്തനന്മയ്ക്കും സന്തോഷത്തിനും വേണ്ടി ദൈവത്തൽനിന്ന് എന്തെങ്കിലും ആവശ്യമുള്ളത് ഭൗമികർക്ക് മാത്രമാണ്. അതിനാൽ, യഥാർത്ഥ വാഗ്ദത്തസന്തതി അഥവാ, വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ഭൗമികനാണെന്ന് മനസ്സിലാക്കാം.

3. വാഗ്ദത്തവും ന്യായപ്രമാണവും: ദൈവത്തിൻ്റെ വാഗ്ദത്തം നിരുപാധികവും അഥവാ, ഉപാധികൾ കൂടാതെയുള്ളതും, ന്യായപ്രമാണം ഉപാധികൾക്ക് വിധേയവുമായിരുന്നു: “അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.” (ഗലാ, 3:18). “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക” എന്ന് ദൈവം അബ്രാഹിനോടു അരുളിച്ചെയ്തപ്പോൾ, എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ട അവൻ്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കിട്ടത്: (ഉല്പ,12:1; പ്രവൃ, 7:3; എബ്രാ, 11:8). “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6; റോമ, 4:3; 4:9; ഗലാ, 3:6). അബ്രാഹാമിൻ്റെ വിശ്വാസത്തെ മാനിച്ചാണ് ദൈവം നിത്യവും നിരുപാധികവുമായ വാഗ്ദത്തങ്ങൾ അവനും അവൻ്റെ സന്തതിക്കും നല്കിയത്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.” (ഉല്പ, 17:7,19; സങ്കീ, 105:10). പൗലൊസ് പറയുന്നു: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). അതിനാൽ, വാഗ്ദത്തം ഉപാധികൾ കൂടാതെയുള്ളതും ദൈവത്തിൻ്റെ കൃപയിൽ അധിഷ്ഠിതമവുമാണെന്ന് മനസ്സിലാക്കാം. എന്നാൽ, ന്യായപ്രമാണം ഉപാധികൾക്ക് അഥവാ, വ്യവസ്ഥകൾക്ക് വിധേയമായിരുന്നു: “എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:11-12). “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും.” അതായത്, ന്യായപ്രമാണത്തിനു് ആധാരമായിരിക്കുന്നത് വിശ്വാസമല്ല; പ്രവൃത്തിയാണ്. “യഹോവയുടെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ – നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.” (ആവ, 28:1). “യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ – ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും.” (ആവ, 28:2. ഒ.നോ: 28: 3-68). ഇങ്ങനെയിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ; അതിനാൽ ആർക്കുമത് പൂർണ്ണമായി അനുസരിക്കാൻ കഴിഞ്ഞില്ല: (യോഹ, 7:19; പ്രവൃ, 7:53; 15:10). എങ്കിലും, ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും നല്കിയ വാഗ്ദത്തങ്ങളെ ന്യായപ്രമാണത്തിനു ദുർബ്ബലമാക്കാൻ കഴിഞ്ഞില്ല: (ഗലാ, 3:18). വാഗ്ദത്തം ന്യായപ്രമാണത്തിനു് അതീതവും വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനും വാക്കുമാറാൻ കഴിയാത്തവനുമാണ്. “അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.” (എബ്രാ, 6:13-14). ദൈവം തൻ്റെ കരുണയാൽ അബ്രാഹാമിനോടു ചെയ്ത ആണയിൽനിന്ന് ദൈവത്തിന് ഒരിക്കലും വ്യതിചലിക്കാൻ കഴിയില്ലെന്നതാണ് വാഗ്ദത്തങ്ങളുടെ നിവൃത്തിക്കു കാരണം, അല്ലാതെ, വാഗ്ദത്ത നിവൃത്തിക്ക് കാരണം, സന്തതിയുടെ യോഗ്യതയല്ല.

4. പഴയനിയമവും പുതിയനിയമവും: പഴയനിയമം ക്രൈസ്തവർക്ക് ആവശ്യമില്ലെന്ന് വിചാരിക്കുന്നവരാണ് അധികംപേരും. ഞങ്ങൾ പുതിയനിയമത്തിൻ്റെ വക്താക്കൾ ആണെന്ന് പണ്ഡിതന്മാർ പലരും പറഞ്ഞുകേൾക്കാറുണ്ട്. പുതിയനിയമം എന്താണെന്ന് അനേകർക്കും അറിയില്ലെന്നാണ് യഥാർത്ഥ വസ്തുത. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമം ഇല്ലായിരുന്നെങ്കിൽ, ഒരു നിയമം അല്ലാതെ, പുതിയനിയമം എന്തിനായിരുന്നു? പഴയനിയമത്തിൻ്റെ കുറവു് തീർക്കുന്നതോ, ബാക്കിയോ അല്ല പുതിയനിയമം; പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ ഭൗമിക സന്തതിയോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയം. അതുകൊണ്ടാണ്, അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ, അന്ത്യകാലത്ത് വെളിപ്പെട്ട യേശുക്രിസ്തു ഇപ്രകാരം പറഞ്ഞത്: “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). ന്യായപ്രമണത്തിൽ ഉള്ളത് ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളാണ്. അത് നിവൃത്തിക്കാനാണ് ആത്മികസന്തതി ലോകത്തിൽ വെളിപ്പെട്ടത്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ കുറച്ചുകൂടി ശക്തമായിട്ടാണ് പറഞ്ഞിരിക്കുന്നത്: “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം.” (ലൂക്കൊ, 16:17). അതായത്, ദൈവം തൻ്റെ പുത്രനായ ഭൗമികസന്തതിയോട് ചെയ്ത വാഗ്ദത്തങ്ങളുടെ നിവൃത്തിയാണ്, ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ നിവൃത്തിയായ, നിവൃത്തിയായിക്കൊണ്ടിരിക്കുന്ന, നിവൃത്തിയാകാനിരിക്കുന്ന പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-12). പഴയനിയമത്തിൻ്റെ അഥവാ, ന്യായപ്രമാണത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമെങ്കിൽ, പുതിയനിയമ വിശ്വാസികൾ ആദ്യം പഠിക്കേണ്ടത് പഴയനിയമം ആണ്. പഴയനിയമത്തിലുള്ളത് ഭൗമികസന്തതിയുടെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളുമാണ്. അത് എന്തൊക്കെയാണ്, ആർക്കാണ്, എങ്ങനെ നിവൃത്തിയാകുന്നു എന്നൊക്കെ പഠിക്കാതെ, അതിൻ്റെ നിവൃത്തിയായ പുതിയനിയമം എങ്ങനെ മനസ്സിലാക്കാൻ കഴിയും?

5. ന്യായപ്രമാണവും ആത്മികസന്തതിയും: “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ന്യായപ്രമാണം മോശെയുടെ ബുദ്ധിമൂശയിൽ ഉളവായതല്ല; ദൈവം നല്കിയതാണ്. ഇവിടെ പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; ന്യായപ്രമാണസന്തതിയുടെ അഥവാ, ഭൗമികസന്തതിയുടെയാണ്. “ന്യായപ്രമാണം ആചരിക്കുന്നവർ നീതികരിക്കപ്പെടുന്നു (റോമ, 2:13), ന്യായപ്രമാണം വിശുദ്ധം (റോമ, 7:12), ആത്മികം (7:14), നല്ലത് (7:16), അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും” (10:5; ഗലാ, 3:12) എന്നൊക്കെയാണ് ന്യായപ്രമാണത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കുമെന്ന് പറഞ്ഞാൽ; കേവലജീവനെക്കുറിച്ചല്ല; നിത്യജീവനെക്കുറിച്ചാണ് പറയുന്നത്.  നിത്യജീവൻ അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് ചോദിച്ച ഒരു പ്രമാണിയോട് യേശു “എന്നിൽ വിശ്വസിക്കണം” എന്നല്ല പറഞ്ഞത്; കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ് പറഞ്ഞത്. (മർക്കൊ, 10:17-19; ലൂക്കൊ, 18:18-20). അതായത്, ന്യായപ്രമാണം ബലഹീനമായിരുന്നില്ല; ഭൗമികസന്തതിയുടെ പാപസ്വഭാവംനിമിത്തം ന്യായപ്രമാണം അവന് ആചരിക്കാൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത. ന്യായപ്രമാണത്തെക്കുറിച്ചു, “മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല” എന്ന് യേശുവും (യോഹ, 7:19), “ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല” എന്ന് സ്തെഫാനോസും (പ്രവൃ, 7:53), “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലത്ത നുകം” എന്ന് പത്രൊസും പറഞ്ഞിരിക്കുന്നു: (പ്രവൃ, 15:10). അപ്പോൾ, കുഴപ്പം ന്യായപ്രമാണമല്ല; ഭൗമികസന്തതിയുടെ പാപമാണ്. അതിനാലാണ്, വാഗ്ദത്തം പോലെ, അന്ത്യകാലത്ത് ആത്മികസന്തതി വെളിപ്പെട്ട് തൻ്റെ രക്തത്താൽ ഒരു പുതിയനിയമം അഥവാ, രണ്ടാമത്തെ നിയമം സ്ഥാപിച്ചത്. (യിരെ, 31:31-34; മത്താ, 5:17-18; ലൂക്കൊ, 22:20; എബ്രാ, 7:17-19; 8:8-13). 

6. ഭൗമികസന്തതി: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചല കൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദബിന്ദുവും പഴയപുതിയനിയങ്ങളിലെ ഏകക്രിസ്തുവും അവസാനമില്ലാത്ത രാജത്വത്തിൻ്റെ ഉടയവനും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ്, ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതി; അഥവാ, ഭൗമിക സന്തതി. ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ അവൻ്റെ ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്ത ആത്മികസന്തതിയാണ് നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തു. ഭൗമികസന്തതിയെ അറിയാതെ അവൻ്റെ അഭിധാനങ്ങളുമായി അവനെ രക്ഷിക്കാൻ ലോകത്തിൽ വെളിപ്പെട്ട ആത്മികസന്തതിയായ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ, അവൻ്റെ പിതാവിനെയോ പൂർണ്ണമായറിയാൻ ആർക്കും കഴിയില്ല: (യോഹ, 8:19).

7. ആത്മികസന്തതി: ദൈവത്തിൽനിന്നു വാഗ്ദത്തങ്ങൾ ലഭിച്ച ഭൗമിക സന്തതിയെ അവൻ്റെ പാങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ ലോകസ്ഥാപനം മുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഇതാണ് ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെക്കുറിച്ചുള്ള ആദ്യപരാമർശം. വേറെയും അനേകം പ്രവചനങ്ങളുണ്ട്: (ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). ദൈവം വാഗ്ദത്തം ചെയ്ത സന്തതി കാലസമ്പൂർണ്ണത വന്നപ്പോൾ കന്യകയിൽനിന്നു ജനിക്കുകയും തൻ്റെ മരണത്താൽ മരണത്തിൻ്റെ അധികാരിയായ സാത്താൻ്റെ തല തകർക്കുകയും ചെയ്തു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15. ഒ.നോ: ഗലാ, 1:3; കൊലൊ, 2:14,15; 1പത്രൊ, 2:24). ദൈവം പിതാക്കന്മാരിലൂടെ അവരുടെ സന്തതിക്കുകൊടുത്ത വാഗ്ദത്തം നിവൃത്തിച്ചു കൊടുക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു മരിക്കയും ഉയിർക്കുകയും ചെയ്തതെന്ന് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). തന്മൂലം, ദൈവം തൻ്റെ ഭൗമികസന്തതിക്കായി വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് നമ്മുടെ കർത്താവും രക്ഷിതാവമായ യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. ഇനി, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച പൂർവ്വപിതാക്കന്മാരുടെ സാക്ഷാൽ സന്തതി അഥവാ, ഭൗമികസന്തതി ആരാണെന്ന് നോക്കാം:

8. അബ്രാഹാമ്യനിയമം: ദൈവം കല്ദയ പട്ടണമായ ഊരിൽനിന്ന് വിളിച്ചു വേർതിരിച്ചവനും (ഉല്പ, 15:7) ദൈവത്തിൻ്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23) ദൈവത്തിൽ അചഞ്ചലമായ വിശ്വാസം ആർപ്പിച്ചവനുമായിരുന്നു എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട എബ്രായജാതിയുടെ പിതാവായ അബ്രാഹാം: (ഉല്പ, 14:13). മെസൊപ്പൊത്താമ്യയിലെ ഊരിൽ ഇരിക്കുമ്പോഴാണ് തേജോമയനായ ദൈവം അവന്നു ആദ്യം പ്രത്യക്ഷനായി കനാനിലേക്ക് പോകുവാൻ കല്പിച്ചതും കാനാനിലേക്കുള്ള വഴിയാത്രയിൽ അവൻ കുടുംബസമേതം ഹാരാനിൽവന്ന് പാർത്തതും: (പ്രവൃ, 7:2; ഉല്പ, 11:31). ദൈവം രണ്ടാം പ്രാവശ്യം പ്രത്യക്ഷനായ ഹാരാനിൽവെച്ച് അബ്രാഹാമിനോടു ചെയ്ത നിത്യവും നിരുപാധികവുമായ വാഗ്ദത്തമാണ് അബ്രാഹാമ്യനിയമം എന്നറിയപ്പെടുന്നത്: (ഉല്പ, 12:2,3; 17:7,13,19). പില്ക്കാലത്ത് ദൈവം ചെയ്ത എല്ലാ ഉടമ്പടികൾക്കും അടിസ്ഥാനം അബ്രഹാമ്യ നിയമമത്രേ. അതിൽ ഏഴ് വാഗ്ദത്തങ്ങളുണ്ട്: 1. ഞാൻ നിന്നെ വലിയോരു ജാതിയാക്കും. (ഉല്പ, 12:2). 2. നിന്നെ അനുഗ്രഹിക്കും. (12:2). 3. ഞാൻ നിൻ്റെ പേർ വലുതാക്കും. (12:2). 4. നീ ഒരു അനുഗ്രഹമായിരിക്കും. (12:2). 5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. (12:3). 6. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. (12:3). 7. നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. (12:3). അതിൽ ഒന്നാമത്തെയും ഏഴാമത്തെയും വാഗ്ദത്തം ശ്രദ്ധേയമാണ്. ‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും’ എന്നതാണ് ഒന്നാമത്തെ വാഗ്ദത്തം. ‘നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്നതാണ് ഏഴാമത്തെ വാഗ്ദത്തം. വീണ്ടും ശെഖേമിൽവെച്ചും കാനാനിൽവെച്ചും പ്രത്യക്ഷനായ യഹോവ, നിൻ്റെ സന്തതിക്ക് കനാൻദേശം ശാശ്വതമായി തരുമെന്നും സന്തതിയെ വർദ്ധിപ്പിക്കുമെന്നും അരുളിച്ചെയ്തു: (ഉല്പ, 12:7; 13:14-16; 15:7; 17;8).

9. യിസ്ഹാക്കെന്ന വാഗ്ദത്തസന്തതി: യിസ്ഹാക്കിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നോക്കിയാൽ, ദൈവം വാഗ്ദത്തം ചെയ്ത സന്തതി യിസ്ഹാക്കാണെന്ന് തോന്നും. (ഉല്പ, 21:1-3). യിസ്ഹാക്ക് വാഗ്ദത്തപ്രകാരം ജനിച്ച പുത്രനാണ്. (ഗലാ, 4:28). എന്നാൽ, ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ട സന്തതി യിസ്ഹാക്കല്ല; താഴെവരുമ്പോൾ അത് വ്യക്തമാകും. ദൈവം അബ്രാഹാമിനു് ഹാരാനിൽവെച്ച് പ്രത്യക്ഷനായപ്പോഴാണ് അവനോടു നിയമം ചെയ്തത്: (ഉല്പ, 12:1-3). ദൈവം അബ്രാഹാമിനു വാഗ്ദത്തം നല്കിയപ്പോൾ അവനു് എഴുപത്തഞ്ച് വയസ്സായിരുന്നു. (ഉല്പ, 12:4). ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം അവനു് നൂറ് വയസ്സുള്ളപ്പോഴാണ് യിസ്ഹാക്ക് ജനിക്കുന്നത്. (ഉല്പ, 21:5). അനന്തരം, അബ്രാഹാമിൻ്റെ ആദ്യസന്താനമായ യിശ്മായേലിനെയും ഹാഗാറിനെയും വീട്ടിൽനിന്ന് ഇറക്കിവിടുന്നതിനോടുള്ള ബന്ധത്തിൽ ദൈവം അബ്രാഹാമിനോടു: “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.” (ഉല്പ, 21:12). “യിസ്ഹാക്കിൽ നിന്നുള്ളവരാണ് നിന്റെ സാക്ഷാൽ സന്തതി” എന്നാണ് ദൈവം പറഞ്ഞത്. ഈ ഉദ്ധരണി പുതിയനിയമത്തിൽ രണ്ടുപ്രാവശ്യം കാണാം: (റോമ, 9:7; എബ്രാ, 11:18). അപ്പോൾ, യിസ്ഹാക്കല്ല; യിസ്ഹാക്കിൽനിന്ന് ജനിക്കുന്നവവരാണ് സന്തതിയെന്ന് വ്യക്തമാണല്ലോ? പഴയപുതിയനിയമങ്ങളിൽ ഒരുപോലെ പറഞ്ഞിരിക്കുന്ന ഈ വാക്യങ്ങളിൽ മൂന്നുകാര്യങ്ങൾ കാണാം: 1. വാഗ്ദത്ത സന്തതി യിസ്ഹാക്കല്ല; അവനിൽനിന്ന് ജനിക്കുന്നവരാണ്. 2. യിസ്ഹാക്കിൽനിന്നു “ജനിക്കുന്നവൻ അല്ല; ജനിക്കുന്നവർ” എന്നു ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. 3. യിസ്ഹാക്കിൽനിന്നു ജനിക്കുന്ന പലരായവരെ “സന്തതി” എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, വാഗ്ദത്തസന്തതി ഒരാളല്ല; ഒരു സമൂഹമാണ്. എങ്കിലും അവരെ സന്തതി എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവം അബ്രാഹാമിനോട് നിൻ്റെ മകനെ യാഗം കഴിക്കാൻ കല്പിക്കുമ്പോൾ യിസ്ഹാക്കിന് എത്ര വയസ്സുണ്ടെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. എന്നാൽ, ‘അവനു് ഇരുപത്തഞ്ച് വയസ്സിൽ കുറയാത്ത പ്രായം അന്നുണ്ടായിരുന്നു’ എന്നാണ് യേശുക്രിസ്തുവിൻ്റെ സമകാലികനും യെഹൂദാ ചരിത്രകാരനുമായ ജോസീഫസ് പറഞ്ഞിരിക്കുന്നത്. (കാണുക: Flavius Josephus). അതായത്, ദൈവം ഹാരാനിൽവെച്ച് അബ്രാഹാമുമായി നിയമം ചെയ്തതിനും അമ്പത് വർഷങ്ങൾക്കുശേഷമാണ് യിസ്ഹാക്കെന്ന അവൻ്റെ ഏകജാതനെ അർപ്പിക്കുവാൻ ദൈവം അവനോട് പറഞ്ഞത്: (എബ്രാ, 11:18). അബ്രാഹാം ഇരുപത്തഞ്ച് വർഷങ്ങൾ കാത്തിരുന്ന് നൂറാം വയസ്സിൽ തനിക്കു കിട്ടിയ മകനെ ഇരുപത്തഞ്ച് വർഷങ്ങൾക്കുശേഷം യാഗം കഴിക്കാൻ ദൈവം കല്പിപ്പിച്ചപ്പോൾ, വിശ്വാസത്താൽ തൻ്റെ പുത്രനെ യാഗം കഴിക്കുകയും മരിച്ചവരിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു: (എബ്രാ, 11:17-19). അങ്ങനെ, അബ്രാഹാം ദൈവത്തിലുള്ള തൻ്റെ അചഞ്ചലമായ വിശ്വാസം പിന്നെയും വെളിപ്പെടുത്തി.

10. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി: യിസ്ഹാക്കിനെ യാഗം കഴിക്കുന്നതിനെ തടഞ്ഞുകൊണ്ട്, ദൈവം അബ്രാഹിനോടുള്ള തൻ്റെ നിയമം സ്ഥിരീകരിക്കുമ്പോൾ അബ്രാഹാമിൻ്റെ വാഗ്ദത്തത്തിന് അവകാശിയായ ഭൗമികസന്തതി ആരാണെന്ന് വ്യക്തമായി പറയുന്നത് കാണാം: “നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്: 1. ഞാൻ നിന്നെ അഥവാ, അബ്രാഹാമിനെ ഐശ്വര്യമായി അനുഗ്രഹിക്കും: (22:17). 2. നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും: (22:17). നിൻ്റെ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, “ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും” എന്ന് അസംഖ്യമായ ഒരു ജാതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. 3. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും: (22:17). ശത്രുക്കളുടെ പട്ടണങ്ങൾ എന്ന് ഉദ്ദേശിക്കുന്നത്, കനാൻ ദേശമാണ്. 4. നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും: (22:18). വാഗ്ദത്തം സ്ഥിരീകരിച്ചപ്പോൾ “നിന്നിൽ അഥവാ, അബ്രാഹാമിൽ എന്നതുമാറി, നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കുന്ന വാഗ്ദത്തസന്തതി ആരാണെന്നു നോക്കാം: “നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.” (ആവ, 10:22). “എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.” (1ദിന, 27:23. ഒ.നോ: പുറ, 32:13; ആവ, 1:10; 28:62; നെഹെ, 9:23). അപ്പോൾ, അബ്രാഹാമിനോടുള്ള വാഗ്ദത്തങ്ങൾക്ക് അവകാശിയായ ഭൗമികസന്തതി യിസ്ഹാക്കുമല്ല, യേശുക്രിസ്തുവുമല്ല, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയ യിസ്രായേലാണ്. ആ സന്തതി മുഖാന്തരമാണ് ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത്. ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കിയതും യിസ്രായേലാണ്. “യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.” (യോശു, 21:43. ഒ.നോ: ഉല, 28:4; ലേവ്യ, 20:24; സംഖ്യാ, 33:53; ആവ, 1:8; 1:21; 1:39; 11:23; 20:15,16;  യോശു, 23:35). മിസ്രയീമിൽ വർദ്ധിച്ചുപെരുകിയത് നാല്പത് ലക്ഷത്തിലധികം യിസ്രായേല്യരാണ്; രണ്ട് കുടുംബമൊഴികെ അവരൊക്കെ പാപനിമിത്തം മരുഭൂമിയിൽ പട്ടുപോയെങ്കിലും അവരുടെ അത്രയുംതന്നെ സന്താനങ്ങളാണ് പുറപ്പെട്ടുവന്ന് ശത്രുക്കളുടെ പട്ടണമായ കനാൻ കൈവശമാക്കിയത്. ദൈവം നല്കിയ എല്ലാ അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും യഥാർത്ഥ അവകാശിയായ ഭൗമികസന്തതിയാണ് യിസ്രായേൽ. ആ സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നത്. [കാണുക: പുറപ്പാടിലെ ജനസംഖ്യ]

11. യിസ്ഹാക്കിൻ്റെ വാഗ്ദത്തസന്തതി: “ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:3-5). അബ്രാഹാമിനോടു പറഞ്ഞ അതേ കാര്യംതന്നെയാണ് യിസ്ഹാക്കിനോടും പറയുന്നത്. ഇവിടെ അഞ്ച് കാര്യങ്ങൾ കാണാം: 1. ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും: (26:3). 2. നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും: (26:3). 3. നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. (26:3). 4. ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും: (26:5). 5. നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും: (26:5). യിസ്ഹാക്കിനോടുള്ള വാഗ്ദത്ത പ്രകാരവും, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി കനാൻ ദേശം കൈവശമാക്കിയ സന്തതി യസ്രായേലാണെന്നും, ആ സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നതെന്നും വ്യക്തമാകുന്നു.

12. യാക്കോബിന്റെ വാഗ്ദത്തസന്തതി: “അവൻ (യാക്കോബ്) ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:13,14. ഒ.നോ: 35:12; 48:3,4). അബ്രാഹാമിനോടും യിസ്ഹാക്കിനോടും പറഞ്ഞ അതേകാര്യമാണ് യാക്കോബിനോടും പറയുന്നത്. ഇവിടെയും നാലുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും: (28:13). 2. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും: (28:14). 3.നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും: (28:4). 4.നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും: (28:14). ദൈവം അബ്രാഹാമിനു വാഗ്ദത്തങ്ങൾ നല്കുമ്പോൾ, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നും പറഞ്ഞിരുന്നു: (12:2,3). എന്നാൽ വാഗ്ദത്തം വീണ്ടും ഉറപ്പിച്ചപ്പോൾ, അബ്രാഹാമിനോടും യിസ്ഹാക്കിനോടും ‘നിൻ്റെ സന്തതി മുഖന്തരം’ എന്നാണ് പറഞ്ഞത്: (22:18; 26:5). എന്നാൽ, അതേ വാഗ്ദത്തം യാക്കോബിനു കൊടുക്കുമ്പോൾ, ‘നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും’ എന്നാണ് പറയുന്നത്. ‘നീ മുഖാന്തരം അഥവാ, യാക്കോബ് മുഖാന്തരം’ എന്നു പറയാൻ കാരണം: അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ ജനമായ യിസ്രായേലിൻ്റെ യഥാർത്ഥ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന് പേരായി. ഒരേ വാഗ്ദത്തം മൂന്നുപേർക്കും ഒരുപോലെ നല്കുന്നതിനാലും, സന്തതി ആകാശത്തിലെ നക്ഷത്രങ്ങളെപോലെയും ഭൂമിയിലെ പൊടിപോലെയും പെരുകുന്നവനും ആകയാൽ, ദൈവം സകലജാതികളിലും വെച്ചു തനിക്കു പ്രത്യേക സമ്പത്തായി തിരഞ്ഞടുത്ത സ്വന്തജനമായ യിസ്രായേലാണ് സകല വാഗ്ത്തങ്ങളുടെയും അവകാശിയായ ഭൗമികസന്തതിയെന്നും അവൻ മുഖാന്തരമാണ് ഭൂമിയിലെ ജാതികളും അനുഗ്രഹിക്കപ്പെടുന്നതെന്നും സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

13. ദാവീദിൻ്റെ വാഗ്ദത്തസന്തതി: യിസ്രായേൽ പൂർവ്വപിതാക്കന്മാരുടെ മാത്രം വാഗ്ദത്ത സന്തതിയല്ല; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയാണ്. “എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” (സങ്കീ, 89:3-4).  ഇവിടെ ദാവീദിൻ്റെയൊരു വാഗ്ദത്ത സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ദൈവം തിരഞ്ഞെടുത്ത, തൻ്റെ ദാസനായ ദാവീദിനോട്; ദൈവം ചെയ്ത വാഗ്ദത്ത പ്രകാരം, അവൻ്റെ സന്തതിക്ക് സ്ഥിരമായിരിക്കുന്ന സിംഹാസനം ദൈവം ഉറപ്പ് നല്കിയിരിക്കുകയാണ്. ദാവീദിൻ്റെ സന്തതിയായ ശലോമോന്റെയാകട്ടെ, അവൻ്റെ സന്തതിയായ രെഹബെയാമിൻ്റെയാകട്ടെ, അവൻ്റെ സന്തതികളുടെയാകട്ടെ സിംഹാസനം സ്ഥിരമായിരുന്നില്ലെന്ന് നമുക്കറിയാം. അടുത്തവാക്യം: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:29). ദാവീദിൻ്റെ വാഗ്ദത്തസന്തതി ഒരു രാജാവാണ്. ശാശ്വതമായ അഥവാ, ആകാശമുള്ളിടത്താളം കാലം സിംഹാസനത്തിലിരിക്കുന്ന രാജാവ്. ആകാശമുള്ളിടത്തോളം ദീർഘായുസ്സോടെ ഇരിക്കുന്ന ഒരേയൊരു സന്തതി മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളു; അത് യിസ്രായേലാണ്: “യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു.” (ആവ, 11:20). അടുത്തവാക്യം: “അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും,” (സങ്കീ, 89:30). ഇരുപത്തൊമ്പതാം വാക്യത്തിൽ ‘സന്തതി’ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ഈ വാക്യത്തിൽ ‘പുത്രന്മാർ’ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. അതൊരു വ്യക്തിയല്ല; യിസ്രായേലെന്ന സമൂഹമാണെന്ന് വ്യക്തമാണല്ലോ. അടുത്ത വാക്യങ്ങൾ: “എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (സിങ്കീ, 89:31:32. ഒ.നോ: 2ശമൂ, 7:8-17; 1ദിന, 7:7-17). ദാവീദിൻ്റെ അനുഗ്രഹങ്ങൾക്ക് അവകാശിയായ വാഗ്ദത്തസന്തതി യേശുക്രിസ്തു ആണെന്ന് അനേകരും വിചാരിക്കുന്നു. എന്നാൽ, ഈ വേദഭാഗം ശ്രദ്ധിക്കുക: “ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. ഈ വാക്യം മറ്റൊരിടത്തുകൂടി കാണാം. (2ശമൂ, 7:14). യേശുക്രിസ്തു അല്ല; യിസ്രായേൽ ആണ് ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ വേദഭാഗങ്ങൾ. യേശുക്രിസ്തു പവിത്രനും, നിർദോഷനും, നിർമ്മലനും, പാപികളോടു വേർവിട്ടവനും, പാം അറിയാത്തവനും ആണ്. (2കൊരി, 5:21; എബ്രാ, 7:26). അവൻ കുറ്റം ചെയ്തിട്ടല്ല ശിക്ഷ അനുഭവിച്ചത്; മനുഷ്യരുടെ പാപങ്ങളെപ്രതിയാണ് ശിക്ഷ ഏറ്റത്. ദൈവത്തിൻ്റെ കല്പനകളും ചട്ടങ്ങളും ലംഘിക്കുമ്പോൾ വടികൊണ്ടും അടികൊണ്ടും ശിക്ഷയേല്ക്കുന്ന ഈ സന്തതി യിസ്രായേലാണ്. ജാതികളാൽ ഇത്രയേറെ അടികൊണ്ടിരിക്കുന്ന, ശിക്ഷയേറ്റിരിക്കുന്ന ഒരു ജാതി അഥവാ, സന്തതി ഭൂമുഖത്ത് വേറെയില്ല. അടുത്ത വാക്യങ്ങൾ: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36-37). മൂകളിലത്തെ വാക്യങ്ങളിൽ, അവരുടെ അഥവാ, സന്തതികളുടെ എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം ഈ വേദഭാഗത്ത്, സന്തതിയെന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കുന്ന സിംഹാസനം ഒരു വ്യക്തിയുടെയല്ല; യിസ്രായേലെന്ന ജാതിയുടേതാണ്. ദാനീയേൽ പ്രവാചകന്റെ പുസ്തകത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27, ഒ.നോ: 2:44; 7:18,21). അത്യുന്നതൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് വ്യക്തമാണല്ലോ. (പുറ, 19:6; ആവ, 7:6; 14:2).

14. ദാവീദിൻ്റെ വാഗ്ദത്തസന്തതി യിരെമ്യാപ്രവചനത്തിൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.” (യിരെ, 33:20-21). പകലിൻ്റെയും രാത്രിയുടെയും നിയമങ്ങൾ അഥവാ, ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതി നിയമങ്ങളെ ദുർബ്ബലമാക്കാൻ മനുഷ്യനു കഴിയാത്തിടത്തോളം കാലം, ദൈവത്തിൻ്റെ ദാസനായ ദാവീദിനോടുള്ള വാഗ്ദത്തസന്തതിയുടെ നിയമവും ദുർബ്ബലമായേക്കാൻ കഴിയില്ലെന്നാണ് ദൈവം പറയുന്നത്. ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു വാഴാനുള്ള “മകൻ” ആരാണെന്ന് അടുത്ത വാക്യത്തിലറിയാം: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” (33:22). ഇവിടെ ശ്രദ്ധിക്കുക: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും,” ഇത് അബ്രാഹാമിനോടും (ഉല്പ, 22:17,18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) പറഞ്ഞ, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലേ പൊടിപോലെയും പെരുകുന്ന യിസ്രായേലെന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിന് തുല്യമാണ്. അടുത്തഭാഗം: പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തം പോലെതന്നെ, ദാവിദിൻ്റെ സന്തതിയെക്കുറിച്ചും പറയുന്നത് നോക്കുക: “എൻ്റെ ദാസനായ ദാവീദിൻ്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ആദ്യവാക്യത്തിൽ മകൻ എന്ന് പറഞ്ഞിട്ട്, അടുത്തവാക്യത്തിൽ “സന്തതിയെ വർദ്ധിപ്പിക്കും” എന്നു പറയുന്നത് നോക്കുക. രാജാവ് ഒരു വ്യക്തിയല്ല; വർദ്ധിച്ചുവരുന്ന സന്തതിയാണ്. സന്തതിയെയും ലേവ്യരെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നതൻ്റെ കാരണം; ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളാണ്. പുരോഹിത ഗോത്രമായ ലേവ്യർ ദൈവത്തിൻ്റെ ശുശ്രൂഷകരാകയാൽ, പന്ത്രണ്ട് ഗോത്രങ്ങളുടെ കൂട്ടത്തിൽ അവരെ എണ്ണിയിരുന്നില്ല. അതുകൊണ്ടാണ്, ദാവീദിൻ്റെ സന്തതിയെന്നും ലേവ്യരെന്നും വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ദാവീദിനോടുള്ള വാഗ്ദത്തങ്ങൾക്ക് അവകാശിയായ ഭൗമിക സന്തതിയായ രാജാവ് യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം തെളിഞ്ഞുകഴിഞ്ഞു. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന രാജാവിനെക്കുറിച്ച് വേറെയും പല വേദഭാഗങ്ങളുണ്ട്. ഉദാ: (2ശമൂ, 7:8-17; 1ദിന, 7:7-17).

15. നിശ്ചലകൃപകൾ: “നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശ, 55:3. ഒ.നോ: 2ശമൂ, 23:5; സങ്കീ, 89;28,33-37; യെശ, 54:10; 61:8,9; യിരെ, 32:40; 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15; പ്രവൃ, 13:34; 15:16-18; പ്രവൃ, 13:34). ദൈവം ദാവീദ് മുഖാന്തരം യിസ്രായേലിനോട് ചെയ്തത്, നിശ്ചലകൃപകൾ (the sure mercies) അഥവാ സ്ഥിരമായ കൃപകൾ എന്ന ശാശ്വതനിയമം (everlasting covenant) ആണ്. “പർ‍വ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.” (യെശ, 54:10). ദാവീദിൻ്റെ മ്ലേച്ഛമായൊരു പാപവും അവൻ രക്തം ചിന്തിയതുകൊണ്ട് ദൈവാലയം പണിയുന്നതിൽനിന്ന് അവനെ വിലക്കിയതും പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നിട്ടും, ദാവീദിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം മാറ്റാത്തത്, വാക്കുമാറാനും ഭോഷ്ക്ക് പറയാനും കഴിയാത്ത ദൈവത്തിൻ്റെ നിശ്ചലകൃപയും ശാശ്വതനിയമവും നിമിത്തമാണ്. ദാവീദിനോടുള്ള ദൈവത്തിൻ്റെ നിശ്ചലകൃപകളുടെ അവകാശിയാണ് വാഗ്ദത്ത സന്തതിയായ യിസ്രായേൽ.

16. ദൈവപുത്രനും ആദ്യജാതനും: ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ട്. എന്നാൽ, ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെയാണ്. അതിൽ ആദ്യത്തേത്, വാഗ്ദത്ത സന്തതിയായ യിസ്രായേലാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.” (പുറ, 4:22,23. ഒ.നോ: സങ്കീ, 2:7; ഹോശേ, 11:1; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; ). ആദ്യജാതനെന്നും വിളിച്ചിട്ടിണ്ട്: “യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22). യിസ്രായേൽ ദൈവത്തിൻ്റെ മക്കളാണ്: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങൾക്കു മുൻകഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു.” (ആവ, 14:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 82:6; ഹോശേ, 1:10; മർക്കൊ, 7:27; പ്രവൃ, 13:32; റോമ, 9:4,26; എബ്രാ, 2:14). ദൈവം യിസ്രായേലിൻ്റെ പിതാവാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; യെശ, 63:16; 64:8; യിരെ, 31:9;  മലാ, 2:10;  യോഹ, 8:41). രണ്ടാമത്തേത്, ആത്മികസന്തതിയായ യേശുവാണ്: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം “എൻ്റെ പുത്രൻ” എന്നു നാലുപ്രാവശ്യം യിസ്രായേലിനെയും (പുറ, 4:22; 4:23; സങ്കീ, 2:7;  ഹോശേ, 11:1), രണ്ടുപ്രാവശ്യം യേശുവിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 3:17; 17:5).

17. പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തു: മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. ദൈവത്തിന് അനേകം അഭിക്തന്മാർ അഥവാ ക്രിസ്തുക്കൾ ഉണ്ടെങ്കിലും “എൻ്റെ അഭിഷിക്തൻ” (1ശമൂ, 2:35; സങ്കീ, 132:17), “എൻ്റെ അഭിഷിക്തന്മാർ” (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും;  “നിൻ്റെ അഭിഷിക്തൻ” (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും പ്രാർത്ഥിക്കുന്നതും യിസ്രായേലിനെക്കുറിച്ചാണ്. “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” (സങ്കീ, 89:36-38). ഈ വേദഭാഗത്ത് പറയുന്ന അഭിഷിക്തൻ യിസ്രായേലാണ്. അടുത്തവാക്യം: “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). ഇതും യിസ്രായേലാണ്. ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യപുത്രന്മാരിൽ അതിസുന്ദരനായ രാജാവാണ് യിസ്രായേൽ: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7; 45:2,6. ഒ.നോ: 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38,51; 105:15; 132:17; യെശ, 61:1; വിലാ, 4:20; ഹബ, 3:13). അടുത്തവാക്യം: “പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 12:34). എന്നേക്കുമിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യിസ്രായേലാണ്. അടുത്തവാക്യം: “യഹോവയ്ക്കു അവന്റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്. സങ്കീ, 2:2. ഒ.നോ: പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6). ഭൂമിയിലെ ജാതികളും രാജാക്കന്മാരും ഒന്നിച്ചുകൂടി എതിർത്തിരുന്നതും ഇപ്പോൾ എതിർത്തുകൊണ്ടിരിക്കുന്നതും മേലിൽ എതിർക്കാനിരിക്കുന്നതുമായ ദൈവത്തിൻ്റെ ഒരേയൊരു അഭിഷിക്തനാണ് യിസ്രായേൽ: (സങ്കീ, 46:1-7; 48:4-6; 74:18-20; , 83:1-4; 110:5). ദൈവം യിസ്രായേലെന്ന അഭിഷിക്തനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെച്ചിരിക്കയാണ്. അതുകൊണ്ടാണ്, അവരെല്ലാം അവനെതിരെ ഒന്നിച്ചുകൂടുന്നത്: (സെഖ, 12:3). അഭിഷിക്തൻ എന്നത്, ഭൗമിക രാജാവായ യിസ്രായേലിൻ്റെ പദവി ആയതുകൊണ്ടാണ്, അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചുകൊടുക്കാൻ അന്ത്യകാലത്ത് വെളിപ്പെട്ട ആത്മിക സന്തതിയായ യേശുക്രിസ്തുവിലൂടെ അത് നിവൃത്തിയാകുന്നതായി പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:26).

18. ഭൗമികസന്തതിയുടെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 2:6; 2:8; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:3,4; 29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). സ്വന്തജനമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ്. ദൈവം ഭാവിയിൽ, തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). സകല ശത്രുക്കളും അവൻ്റെ പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് അഥവാ, അത്യുന്നതനായ ദൈവത്തിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കണ്ട, മനുഷ്യപുത്രനോട് സദൃശനായവനും യിസ്രായേൽ ആണ്. (7:13-14. ഒ.നോ: 2:44; 7:18,21;27). [23-മത്തെ പോയിൻ്റ് കാണുക]

19. വാഗ്ദത്തങ്ങളും അഭിധാനങ്ങളും: യിസ്രായേലെന്ന ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്: സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടവനും (ഉല്പ, 26:5), ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ, തനിച്ചു പാർക്കുന്നവനും (സംഖ്യാ, 23:9) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (സങ്കീ, 2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ദൈവം ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) യഹോവ, തനിക്കു അവകാശമായി തിരഞ്ഞെടുത്തവനും (സങ്കീ, 33:12) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവിൽ വസിക്കുന്നവനും (91:1) അത്യുന്നതനെ വാസസ്ഥലം ആക്കിയിരിക്കുന്നവനും (91:9) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10;  42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനും (ഹോശേ, 11:1) യഹോവയുടെ കണ്മണിയും (സെഖ, 2:8) സകലജാതികൾക്കും ഭാരമുള്ള കല്ലും ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കുന്നവനും; ഭൂമിയിലെ സകലജാതികളും വിരോധമായി കൂടിവരുന്നവനും: (സെഖ, 12:3) വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ: (പുറ, 4:22,23).

20. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ: ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണെന്ന് പുതിയനിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25. ഒ.നോ: 7:5-6). ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (ഉല്പ, 22:18; 26:5; 28:14). അതിനാൽ, ഭൂമിമുഴുവൻ അനുഗ്രഹിക്കപ്പെടേണ്ട സന്തതി യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? യേശുവിൻ്റെ അമ്മ മറിയ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് പറഞ്ഞത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54-55). വാക്യം ശ്രദ്ധിക്കുക: “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു.” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). അടുത്തവാക്യം: “ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടാണ്, നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിനു തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തിയതെന്നാണ്, സെഖര്യാ പുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പറഞ്ഞത്. (ലൂക്കൊ, 1:69-75). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). യിസ്രായേൽ ജനത്തെ “അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ ക്രിസ്തു പറഞ്ഞിരിക്കുന്നത് നോക്കുക. യെഹൂദന്മാർ യേശുവിനോടു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:33. ഒ.നോ: 8:39). അടുത്തവാക്യം: “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.” (പ്രവൃ, 13:26). അടുത്തവാക്യം: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13. ഒ.നോ: 4:18; 9:7-8; 2കൊരി, 11:22; ഗലാ, 3:16; എബ്രാ, 2:6). അടുത്തവാക്യം: “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമർ 4:18). അടുത്തവാക്യം: “അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.” (റോമ, 9:7-8). അബ്രാഹാമിൻ്റെ ജഡപ്രകാരമുള്ള മക്കൾ യിശ്മായേലും അവൻ്റെ മക്കളുമാണ്. വാഗ്ദത്തപ്രകാരളുള്ള സന്തതിയാണ് യിസ്ഹാക്കിലൂടെയുള്ള യിസ്രായേൽ ജനത.

21. ദാവീദിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ: ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9,10). പ്രയോഗം ശ്രദ്ധിക്കുക: “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം.” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ്. എന്നാൽ, അവിടെ കൂടിവന്ന എല്ലാ ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. എപ്രകാരം, “നമ്മുടെ പിതാവായ ദാവീദു” എന്ന് അവനെ വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ്, “നമ്മുടെ പിതാവായ അബ്രാഹാം” (ലൂക്കൊ, 1:75), “നമ്മുടെ പിതാവായ യിസ്ഹാക്കു” (റോമ, 9:10), “നമ്മുടെ പിതാവായ യാക്കോബു” (യോഹ, 4:12) എന്നിങ്ങനെ പൂർവ്വപിതാക്കന്മാരെയും വിശേഷിപ്പിച്ചിരിക്കുന്നത്. എന്തെന്നാൽ, യിസ്രായേൽ പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). ഇവിടെയും പ്രയോഗം ശ്രദ്ധിക്കുക: “ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു.” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ, ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണ്. എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (സങ്കീ, 89:29-37) വാഗ്ദത്തസന്തതിയാണ്. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ രക്ഷകനും മറുവിലയുമായ യേശുക്രിസ്തു അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനെന്ന് വിളിക്കപ്പെട്ടത്. (മത്താ, 1:1).

22. ലോകാവകാശിയായ സന്തതി: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. പുതിയനിയമത്തിലും ലോകാവകാശി (the heir of the world) യിസ്രായേലാണെന്ന് പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നു: ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്; മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്; അതിനാൽ, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു. (എബ്രാ, 2:5-16). വെളിപ്പാട് പുസ്തകത്തിലും അത് കാണാം: “ഏഴാമത്തെ ദൂതൻ കാഹളം ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ഈ വാക്യത്തിൽ പറയുന്ന ക്രിസ്തു യേശുക്രിസ്തുവല്ല; ലോകാവകാശിയായ യിസ്രായേലെന്ന ക്രിസ്തുവാണ്. മറ്റൊരു വാക്യം കാണുക: “ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.”(വെളി, 20:4). ഈ വാക്യത്തിൽ, യേശുവെന്നും ക്രിസ്തുവെന്നും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് നോക്കുക. വെളിപ്പാട് പുസ്തകത്തിൽ, യേശുക്രിസ്തു, യേശു എന്നല്ലാതെ, യേശുക്രിസ്തുവിനെ “ക്രിസ്തു” എന്നു മാത്രമായി ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല. അവിടെ “ക്രിസ്തു” എന്നു മാത്രം വിശേഷിപ്പിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്: (വെളി, 11:15; 12:10; 20:4; 20;6. ഒ.നോ: യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16). ഈ ലോകം ഭരിക്കുന്ന ക്രിസ്തു താനല്ലെന്ന് പീലാത്തൊസിൻ്റെ മുമ്പിൽ നിന്നപ്പോൾ യേശുക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). ഈ വാക്യത്തിൽ യേശുക്രിസ്തു തൻ്റെ രാജ്യം ഈ ലോകത്തല്ലെന്ന് (My kingdom is not of this world) രണ്ടുവട്ടം പറയുന്നുണ്ട്. എന്നാൽ, കെജെവിയിലും മറ്റു ചില പരിഭാഷകളിലും അവസാനഭാഗം ഇങ്ങനെയാണ്: “but now is my kingdom not from hence അഥവാ എന്നാൽ ഇപ്പോൾ എൻ്റെ രാജ്യം ഇവിടെനിന്നുള്ളതല്ല.” അതായത്, ഇപ്പോൾ (now) എന്നൊരു വാക്ക് അധികമായി കാണാം. 1384-ലെ Wycliffe Bible-ൽ [now is my kingdom not from hence] എന്ന ഭാഗം സന്ദിഗ്ദഭാഗമായി കോഷ്ഠചിഹ്നത്തിൽ (Square Bracket) ആണ് ഇട്ടിരിക്കുന്നത്. അതായത്, പ്രസ്തുത വേദഭാഗത്തോടു ബന്ധപ്പെട്ട ഭാഗമല്ലെങ്കിലാണ് സാധാരണ ബ്രാക്കറ്റിൽ ഇടുന്നത്. പില്ക്കാലത്ത് വന്ന എല്ലാ പരിഭാഷകളിലും ബ്രാക്കറ്റ് ഒഴിവാക്കുകയും ചിലതിൽ “ഇപ്പോൾ” (now) നിലനിർത്തുകയും വേറെ അനേകം പരിഭാഷകളിൽ അതൊഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഉദാ: “But I’m not that kind of king, not the world’s kind of king” (The Massage), “but as it is, My kingdom is not of this realm” (NASB), “But as it is, my kingdom is not from here” (CSB), “but in reality my kingdom is not of such origins” (MNT), “But I am not a king in this world” (NTWE. ഒ.നോ: Amp, AFV, BBE, BE, CEB, CEBA, CEB, CJB, CPDV, CSB, DLNT, EOB’11,Q ESV, FAA, FBA, GLW, GNT, GW, GW’20, GWN, HCSB, HNC, JUB, LB, LET, LINT, MNT, MSG, NAS, NASB1977, NASB1995, NCV, NEB’70, NET, NIRV, NLT, NLT’15, NLV, NOG,NRSV-CI, NSB, NTM, NTWE, OEB-us, Phi, RAD’20, RKJNT, RS, RSV, RSV-CE, RSV-CI, RCV’03, Rem, NRSA, RSV, RSVA, TLB, T4T, WMNT, WNT, Worsley). മൂന്നു കാര്യങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ പറയാം: 1. കെജെവിയിലും മറ്റു പരിഭാഷകളിലുമുള്ള “but now is my kingdom not from hence” എന്ന വേദഭാഗം സന്ദിഗ്ധമാണ്. എന്തെന്നാൽ, എൻ്റെ രാജ്യം ഈ ലോകത്തല്ല എന്ന് തുടക്കത്തിൽ പറഞ്ഞശേഷം, എന്നാൽ ഇപ്പോൾ എൻ്റെ രാജ്യം ഇവിടെനിന്നുള്ളതല്ല എന്ന് ഒരിക്കലും പറയില്ല. ഭാഷയുടെ ഒരു രീതി അതാണ്. 2. ഭാവിയിൽ താനിവിടെ രാജാവായി വാഴുമായിരുന്നെങ്കിൽ, എന്റെ രാജ്യം ഐഹികമല്ല അഥവാ, ഈ ലോകത്തല്ല എന്ന് തുടക്കത്തിൽ പറയില്ല. പ്രത്യുത, എൻ്റെ രാജ്യം ഇപ്പോൾ ഇവിടെയല്ല അഥവാ, ഇവിടെ ആരംഭിച്ചിട്ടില്ല എന്നേ പറയുമായിരുന്നുള്ളു. 3. പഴയപുതിയനിയമങ്ങളിൽ യിസ്രായേലാണ് ലോകാവകാശിയായ നിത്യരാജാവെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞുവെച്ചിട്ട്, യേശുക്രിസ്തു ഈ ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്ത സന്തതിയായ യിസ്രായേലിന് ഏത് രാജ്യം കൊടുക്കും? അരാമിക് പരിഭാഷയായ വിശുദ്ധഗ്രന്ഥം ഉൾപ്പെടെ, മലയാളത്തിലെ എല്ലാ പരിഭാഷകളിലും എൻ്റെ രാജ്യം ഐഹികമല്ല എന്നാണ് രണ്ടു പ്രാവശ്യവും കാണുന്നത്. അതായത്, തൻ്റെ രാജ്യം ഈ ലോകത്തല്ലെന്ന്, യേശു വളരെ സ്പഷ്ടമായിട്ടാണ് പറഞ്ഞിരിക്കുന്നത്. യേശു ആരാണെന്ന് യഥാർത്ഥമായി മനസ്സിലാക്കിക്കഴിയുമ്പോൾ, അവൻ ഈ ലോകം ഭരിക്കുന്ന രാജാവല്ലെന്ന് ഏവർക്കും മനസ്സിലാകും.

23. ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശൻ: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ ദർശനത്തിൽ കാണുന്നത്. പുതിയനിയമത്തിൽ മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നതായി യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 24:64; മർക്കൊ, 14:62). തന്നെയുമല്ല, യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും സിംഹാസനത്തിൽ ഇരിക്കും എന്നൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാം: (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). അതിനാൽ, വിശദമായ പഠനമോ, വിചിന്തനമോ കൂടാതെ, യേശുക്രിസ്തുവാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവെന്ന് എല്ലാവരുംതന്നെ വിശ്വസിക്കുന്നു. ദാനീയേലിനോടുള്ള ബന്ധത്തിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്; അവൻ കണ്ട ദർശനം അവനുപോലും മനസ്സിലായില്ല; അവൻ അടുത്തുകണ്ട ദൂതനോടു ദർശനത്തിൻ്റെ സാരമെന്താണെന്നു ചോദിക്കുകയും, അവൻ കാര്യങ്ങളുടേ അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോഴാണ് ദാനീയേലിന് മനസ്സിലായത്. ദർശനത്തെക്കുറിച്ചുള്ള ദൂതൻ്റെ വ്യാഖ്യാനമാണ് 17-ാം വാക്യംമുതൽ താഴോട്ടുള്ളത്; അവിടെ രാജാവാരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തു രാജാവാകും എന്നത് ദാനീയേലിനുപോലും മനസ്സിലാകാഞ്ഞതും ദൂതൻ്റെ വ്യാഖ്യാനത്തിൽപ്പോലും ഇല്ലാത്തതുമാണ്. ദൂതൻ്റെ വ്യാഖ്യാനം നോക്കുക: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). അടുത്തവാക്യം: “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യും.” (ദാനീ, 7:21). അടുത്തവാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). അത്യുന്നതനായ ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണ്: (ലേവ്യ, 20:26; 21:6; ആവ, 33:2. 1ശമൂ, 2:9; സങ്കീ, 30:4; 31:23). 27-ാം വാക്യത്തിൽ, “അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും” എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം, “അവൻ്റെ രാജത്വം, അവനെ സേവിച്ചനുസരിക്കും” എന്നിങ്ങനെ ഏകവചനത്തിൽ പറയുന്നത് നോക്കുക. അതായത്, യിസ്രായേൽ ജനത്തെ മുഴുവൻ ദൈവം തൻ്റെ ഏകപുത്രനായാണ് കാണുന്നത്; അഥവാ, ദൈവത്തിൻ്റെ സാക്ഷാൽ ഭൗമികസന്തതി യിസ്രായേലാണ്. വേറൊരു വാക്യം നോക്കുക: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനീ, 2:44). എന്നേക്കും നിലനില്ക്കുന്ന രാജത്വം ഏല്ക്കുന്ന ജാതി അഥവാ, രാജാവ് യിസ്രായേലാണെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ? ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കിട്ടുന്നതും നിത്യരാജത്വം കൈവരുന്നതും. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ രക്ഷകനായ യേശുക്രിസ്തുവിൽ അവൻ്റെ രാജത്വം പ്രതീകാത്മകമായി ആരോപിച്ചിയിക്കുന്നത്.

24. പ്രഥമസുവിശേഷവും സുവിശേഷവും: ബൈബിളിൻ്റെ ആകത്തുക അഥവാ, സത്ത്/സാരാശം എന്താണെന്നു ചോദിച്ചാൽ; ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷമാണ്. ലോകസ്ഥാപനത്തിൽത്തന്നെ പ്രഥമസുവിശഷവും അന്ത്യകാലത്ത് ക്രിസ്തുവിൻ്റെ രക്തത്താൽ സാക്ഷാൽ സുവിശേഷവും നല്കപ്പെട്ടു. പ്രഥമസുവിശേഷം, പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന ബൈബിളിലെ വാക്യമാണ് ഉല്പത്തി 3:15. ആ വാക്യത്തിൽത്തന്നെ ഭൗമികസന്തതിയും ആത്മികസന്തതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം കാണാം: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വാക്യത്തിലെ പിശാചും സാത്താനുമായ പാമ്പിൻ്റെ തല തകർക്കുന്ന സന്തതി യേശുക്രിസ്തുവാണെന്നും അവൻ തൻ്റെ മരണത്താൽ പിശാചിൻ്റെ തല തകർത്തെന്നും നമുക്കറിയാം: (എബ്രാ, 2:14,15). എന്നാൽ മേല്പറഞ്ഞ വാക്യത്തിലുള്ള സ്ത്രീ മറിയയല്ല; യിസ്രായേലാണ്. കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും യിസ്രായേലാണ്: (ഗലാ, 4:4; വെളി, 12:1). യിസ്രായേലിനെ അമ്മയെന്നും (യെശ, 50:1; യെശ, 51:18), കന്യകയെന്നും (യിരെ, 18:13. ഒ.നോ: 31:4, 31:21; ആമോ, 5:2), സ്ത്രീയെന്നും വിളിച്ചിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. യെശ, 54:4-6; 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). ആത്മികസന്തതിയെ “യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും” എന്നാണ്, യഹോവയും മോശെയും ഒരുപോലെ പറഞ്ഞിരിക്കുന്നത്. (ആവ, 18:15, 18:19). “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്നാണ് യെശയ്യാവ് പ്രവചിച്ചത് (9:6). മീഖാ പ്രവചനത്തിലെ സ്ത്രീയും യിസ്രായേലാണ്. (5:2,3). “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു” എന്നാണ് പൗലൊസ് പറയുന്നത്. (റോമ, 9:5). [കാണുക: മൂന്നു സ്ത്രീകൾ]. ഇനി, പുതിയനിയമത്തിലെ സുവിശേഷം നോക്കാം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം.” (2തിമൊ, 2:8). സുവിശേഷമായ ക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്. യിസ്രായേൽ ദാവീദിൻ്റെ വാഗ്ദസന്തതിയും രാജാവുമാണെന്ന് മുകളിൽ നാം കണ്ടതാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം: ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവെന്ന നിലയിൽ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനാണ്: (110:1). ദൈവം യിസ്രായേലെന്ന ദാവീദിൻ്റെ കർത്താവിനെ അഥവാ, യജമാനനായ രാജാവിനെ, അവൻ്റെ ശത്രുക്കൾ അവൻ്റെ പാദപീഠം ആകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുകയാണ്: (സങ്കീ, 110:1). യിസ്രായേലെന്ന ക്രിസ്തു ദാവീദിൻ്റെ വാഗ്ദത്തപുത്രനും അവൻ്റെ യജമാനൻ അഥവാ, കർത്താവായ രാജാവുമാകയാലാണ് അവൻ്റെ രക്ഷിതാവായ യേശുക്രിസ്തുവെന്ന ആത്മികസന്തതി ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ച് ഉയിർത്തെഴുന്നേറ്റ് യിസ്രായേലിന്റെ രക്ഷകനായ കർത്താവായിത്തീർന്നത്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: 2തിമൊ, 2:8). പ്രഥമസുവിശേഷത്തിൽ യേശുക്രിസ്തുവെന്ന ആത്മികസന്തതി യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയാണ്. സാക്ഷാൽ സുവിശേഷത്തിൽ യേശുക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്. യഥാർത്ഥത്തിൽ ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. അതായത്, യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായി ആത്മികസന്തതി ലോകത്തിൽ വെളിപ്പെട്ടതുകൊണ്ടാണ്, അവൻ ദാവീദിൻ്റെ സന്തതി എന്നു വിളിക്കപ്പെട്ടത്. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ്]

25. ഭൗമികസന്തതിയുടെയും ആത്മികസന്തതിയുടെയും പദവികൾ: പുതിയനിയമത്തിൽ ആത്മികസന്തതിയായ യേശുക്രിസ്തുവിൽ കാണുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും പഴയനിയമത്തിൽ ഭൗമികസന്തതിയായ യിസ്രായേലിനും കാണാം. അതായത്, യിസ്രായേലെന്ന വാഗ്ദത്തപുത്രൻ്റെ പദവികളുമാണ് അവൻ്റെ രക്ഷകനായ യേശുവെന്ന ആത്മികസന്തതി അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ടത്. അത്യുന്നതൻ്റെ പുത്രൻ (സങ്കീ, 82:6–ലൂക്കൊ, 1:32), അബ്രാഹാമിൻ്റെ സന്തതി (യെശ, 41:8–മത്താ, 1:1), അഭിഷിക്തൻ അഥവാ, ക്രിസ്തു (1ശമൂ, 2:35–പ്രവൃ, 4:27), ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ (ദാനീ, 7:13–മത്താ,24:16), ആദ്യജാതൻ (പുറ, 4:22–കൊലൊ, 1:15),  ജനനത്തിനു മുമ്പെ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3–മത്താ, 1:21), ജാതികളുടെ പ്രകാശം (യെശ, 42:7–മത്താ, 4:15; യോഹ, 8:12), ജാതികൾ പ്രത്യാശവെക്കുന്ന ദാസൻ (യെശ, 11:10; 42:4–മത്താ, 12:20), ജാതികളോട് ന്യായം പ്രസ്താവിക്കുന്നവൻ (യെശ, 42:1–മത്താ, 12:17), വൃതൻ അഥവാ, തിരഞ്ഞെടുക്കപ്പെട്ടവൻ (യെശ, 42:1–മത്താ, 12:17), തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5–എബ്രാ, 2:9), ദാവീദിൻ്റെ പുത്രൻ (സങ്കീ, 89:4–മത്താ, 1:1), ദാസൻ (യെശ, 41:8–പ്രവൃ, 4:30), ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5–എബ്രാ, 2:9), ദൈവപുത്രൻ (പുറ, 4:22–ലൂക്കൊ, 1:32), ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് (സങ്കീ, 110:1–മർക്കൊ, 16:19), ദൈവത്തിൻ്റെ വലത്തുഭാഗത്തെ മനുഷ്യപുത്രൻ (സങ്കീ, 80:17–മർക്കൊ, 14:62), ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10–പ്രവൃ, 2:31), പരിശുദ്ധൻ അഥവാ, വിശുദ്ധൻ (സങ്കീ, 16:10–ലൂക്കൊ, 1:35), പുരോഹിതൻ (സങ്കീ, 110:4–എബ്രാ, 7:20), പ്രവാചകൻ (1ദിന, 16:22–മത്താ, 14:5), മനുഷ്യൻ (സങ്കീ, 8:4–യോഹ, 8:40), മനുഷ്യപുത്രൻ (സങ്കീ, 80:17–മത്താ, 8:20), മൽക്കീസേദെക്കിൻ്റെ വധത്തിൽ എന്നേക്കും പുരോഹിതൻ (സങ്കീ, 110:4–എബ്രാ, 5:6), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5–2:8), മിസ്രയീമിൽനിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ (ഹോശേ, 11:1–മത്താ, 2:15), മുന്തിരിവള്ളി (സങ്കീ, 80:8–യോഹ, 15:1), രക്ഷാവാഹകൻ അഥവാ, രക്ഷാനായകൻ (യെശ, 49:6; എബ്രാ, 2:10), രാജാവ് (സങ്കീ, 45:1–ലൂക്കൊ, 1:32), വാഗ്ദത്തസന്തതി (ഗലാ, 3:16; 3:19), വിശ്വസ്തസാക്ഷി (സങ്കീ, 89:37–വെളി, 1:5), വീട് പണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ല് (സങ്കീ, 118:22–പ്രവൃ, 4:11). യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ മദ്ധ്യസ്ഥനും മറുവിലയുമായി അഥവാ, വീണ്ടെടുപ്പുകാരനായി വെളിപ്പെട്ടതുകൊണ്ടാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിൽ യിസ്രായേലിന്റെ പദവികളൊക്കെ ആരോപിച്ചിരിക്കുന്നത്. അതായത്, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ: (പുറ, 4:22; 4:23; സങ്കീ, 2:7;  ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; 82:6 യെശ, 64:8; യിരെ, 31:9; ഹോശേ, 1:10; മലാ, 2:10; മർക്കൊ, 7:27; യോഹ, 8:41; പ്രവൃ, 13:32; റോമ 9:4,26; എബ്രാ, 2:14). യേശുക്രിസ്തുവിലൂടെയാണ് ദൈവപുത്രനായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും അനുഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്നത്. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ എല്ലാ പദവികളും യേശുക്രിസ്തുവിൽ കാണുന്നത്.

26. രക്ഷിതാവായ ആത്മികസന്തതി: ആത്മികസന്തതിയായ യേശുക്രിസ്തു ഭൗമികസന്തതിയായ യിസ്രായേലിനെ രക്ഷിക്കാൻ വേണ്ടിയാണ് അന്ത്യകാലത്ത് വെളിപ്പെട്ടത് എന്നതിന് പുതിയനിയമത്തിൽ അനേകം തെളിവുകളുണ്ട്. 1. പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. യോസേഫിനോടുള്ള ദൂതൻ്റെ പ്രവചനം ഇങ്ങനെയാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും” ദൈവത്തിൻ്റെ ജനമാണ് യിസ്രായേലെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല: (ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9:6).2. യേശുവിൻ്റെ അമ്മയായ മറിയ ദൈവത്തെ മഹത്വപ്പെടുത്തുമ്പോൾ പറയുന്നത് ശ്രദ്ധിക്കുക: “നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്, തന്റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.” (ലൂക്കൊ, 1:54-55). അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലിനോട് കരുണ ചെയ്യാനാണ് ആത്മികസന്തതി വന്നത്. 3. ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ, ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടാണ്, നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിനു തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തിയതെന്നാണ്, സെഖര്യാ പുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പറഞ്ഞത്. (ലൂക്കൊ, 1:69-75). പഴയനിയമത്തിലെ സകല പ്രവാചകന്മാരും അരുളിച്ചെയ്തതിൻ്റെ നിവൃത്തിയാണ് ആത്മികസന്തതിയുടെ ജനനം. 4. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25-26). ദൈവം പൂർവ്വപിതാക്കന്മാരോടു ചെയ്ത നിയമത്തിൻ്റെ മക്കൾ അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പറഞ്ഞശേഷം (ഉല്പ, 22:18; 26:5; 28:14), നിങ്ങളെ അനുഗ്രഹിക്കേണ്ടതിനാണ് യേശുവിനെ അയച്ചിരിക്കുന്നതെന്നാണ് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്.. 5. പിസിദ്യാദേശത്തെ അന്ത്യൊക്ക്യയിൽ വെച്ചുള്ള പൗലൊസിൻ്റെ പ്രഥമപ്രസംഗത്തിലും രക്ഷിതാവായ ആത്മികസന്തതിയെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൂർവ്വപിതാക്കന്മാർ തുടങ്ങിയുള്ള യിസ്രായേലിന്റെ ചരിത്രം പറഞ്ഞുതുടങ്ങിയിട്ട്, ദാവീദിൻ്റെ സന്തതിയിൽനിന്ന് രക്ഷിതാവിനെ കൊടുത്തകാര്യം പറയുന്നു: “അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.” (പ്രവൃ, 13:23). അടുത്തവാക്യം:  “സഹോദരന്മാരേ, അബ്രാഹാം വംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.” (പ്രവൃ, 13:26). അടുത്തവാക്യം: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). മക്കൾ യിസ്രായേലാണെന്ന് മുകളിൽ നാം കണ്ടതാണ്. അടുത്തവാക്യം: “മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39). ഈ വേദഭാഗങ്ങളിൽലൂടെ, വാഗ്ദത്തം ലഭിച്ച സന്തതി യിസ്രായേലാണെന്നും വാഗ്ദത്തം നിവൃത്തിച്ച സന്തതി യേശുക്രിസ്തു ആണെന്നും പൗലോസ് വളരെ സ്പഷ്ടമായിപറഞ്ഞിരിക്കുന്നു. 6. “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ഇവിടെപ്പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; ന്യായപ്രമാണമുള്ള സന്തതിയായ യിസ്രായേലിൻ്റെ ജഡത്താലുള്ള ബലഹീതനത നിമിത്തമാണ് ന്യായപ്രമാണത്തിന് അവരുടെ പാപം പോക്കാൻ കഴിയാഞ്ഞതും ആത്മികസന്തതി വെളിപ്പെട്ടതും. 7. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-16). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു.” ഇവിടപ്പറയുന്ന മക്കൾ യിസ്രായേലാണ്. ദൈവത്തിൻ്റെ പുത്രനെന്നും പുത്രന്മാരെന്നും യിസ്രായേലിനെ അഭിന്നമായി വിളിച്ചിട്ടുണ്ട്: (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1; ആവ, 14:1; സങ്കീ, 82:6; യെശ, 43:6). എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). എന്നാൽ, KJV പോലുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും മലയാളത്തിലെ, സത്യവേദപുസ്തകം സമകാലിക പരിഭാഷയിലും വിശുദ്ധ ഗ്രന്ഥം തുടങ്ങിയവയിലും, “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ” എന്നാണ് കാണുന്നത്. അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണ്. (ഉല്പ, 22:16-17. ഒ.നോ: പ്രവൃ, 3:25). അതായത്, ദൈവത്തിൻ്റെ പുത്രനും തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടുള്ള വാഗ്ദത്തത്തിൻ്റെ സന്തതിയുമായ യിസ്രായേലിനെ രക്ഷിക്കാൻ ആത്മികസന്തതി ലോകത്തിൽ വെളിപ്പെട്ടത് വാഗ്ദത്തസന്തതിയുടെ പ്രകൃതി സ്വീകരിച്ചുകൊണ്ടാണ്.

27. നിങ്ങൾ നിമിത്തം അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). വാഗ്ദത്തസന്തതി നിമിത്തം അഥവാ, ഭൗമികസന്തതിക്കുവേണ്ടി അന്ത്യകാലത്താണ് ആത്മികസന്തതി വെളിപ്പെട്ടത്. ആത്മികസന്തതി മുഖാന്തരമാണ് കൃപയും സത്യവും വന്നത്: (യോഹ, 1:17). ഈ ആത്മികസന്തതിയെക്കുറിച്ചാണ്, പ്രവാചകന്മാർ തങ്ങളിലുള്ള ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവിനാൽ ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. (1പത്രൊ, 1:10-11). പത്രൊസിൻ്റെ ലേഖനം യെഹൂദന്മാർക്ക് എഴുതിയതാണ്. ലേഖനത്തിൻ്റെ ഉള്ളടക്കം അത് വ്യക്തമാക്കുന്നു. ചിതറിപ്പാർക്കുന്നവർ (1:1–യാക്കോ, 1:1), വൃതന്മാർ (1:2–1ദിന, 16:12), പിതൃപാരമ്പര്യമുള്ള നടപ്പ് (1:18–ഗലാ, 1:14), തിരഞ്ഞെടുക്കപ്പെട്ട ജാതി (ആവ, 4:20; 10:15), രാജകീയപുരോഹിതവർഗ്ഗം (പുറ, 19:5-6) വിശുദ്ധവംശം (ആവ, 14:21), സ്വന്തജനവും (ആവ, 14:2–1പത്രൊ, 2:9) മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം (2:10–റോമ, 9:25-26; ഹോശേ, 2:23), കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ (2:10–ഹോശേ, 2:23), ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിൽ നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി (4:3) തുടങ്ങിയ പ്രയോഗങ്ങൾ നോക്കുക. ഭൗമികസന്തതിയായ യിസ്രായേൽലിനെ രക്ഷിക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെട്ടതെന്ന് അനേകം തെളിവുകൾ മുകളിൽ നാം കണ്ടതാണ്: (മത്താ, 1:21; ലൂക്കൊ, 1:54-55;:പ്രവൃ, 3:25-26; 13:23,26,32). അതുകൊണ്ടാണ്, “നിങ്ങൾ നിമിത്തം അഥവാ, യിസ്രായേലെന്ന ഭൗമികസന്തതി നിമിത്തമാണ് ആത്മികസന്തതിയായ യേശുക്രിസ്തു അന്ത്യകാലത്ത് വെളിപ്പെട്ടതെന്ന് പറയുന്നത്.

28. ജാതികളുടെ പ്രകാശം: ഭൗമികസന്തതിയെ രക്ഷിക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെട്ടതെങ്കിൽ ജാതികൾക്ക് രക്ഷ എങ്ങനെയാണ് ലഭിക്കുന്നത്: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശ, 49:6. ഒ.നോ: 52:10). ദൈവം ജാതികൾക്ക് പ്രകാശമാക്കി വെച്ചിരുന്നത് വാഗ്ദത്തസന്തതിയായ യിസ്രായേലിനെയാണ്. “അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദൈവം” എന്ന് പഴയപുതിയനിയമങ്ങളിൽ ആവർത്തിച്ചുകാണാം: (പുറ, 3:6; 3:15; 3:16; 4:5; 2ദിന, 30:6; യിരെ, 33:6; മത്താ, 22:32; മർക്കൊ, 12:26; ലൂക്കൊ, 20:37; പ്രവൃ, 3:13; 7:32). പൂർവ്വപിതാക്കന്മാരുടെ ദൈവം എന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, അവരോടു വാഗ്ദത്തം ചെയ്തപ്പോൾ, “നിന്റെ സന്തതി മുഖാന്തരം അഥവാ യിസ്രായേൽ മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നാണ് അരുളിച്ചെയ്തിരുന്നത്: (ഉല്പ, 22:18; 26:5; 28:14). അതായത്, ദൈവം തൻ്റെ ക്രിസ്തുവിലൂടെ അഥവാ, ആത്മികസന്തതിയിലൂടെ ഒരുക്കിയ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ജാതികൾക്കു പ്രകാശമാക്കി വെച്ചിരിക്കുന്ന ഭൗമികസന്തതിയാണ് യിസ്രായേൽ. പിസിദ്യയിലെ അന്ത്യൊക്യയിൽവെച്ച് യെഹൂദന്മാർ സുവിശേഷത്തെ തള്ളിയപ്പോൾ പൗലൊസ് ഈ വേദഭാഗം ഉദ്ധരിച്ചിട്ടുണ്ട്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” (പ്രവൃ, 13:47; യെശ, 49:6). മറ്റൊരുവാക്യം: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള മാനസാന്തരവും പാപമോചനവും അഥവാ, സുവിശേഷം യെരൂശലേമിൽ തുടങ്ങി യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും സകലജാതികളിലും പ്രസംഗിക്കയും ഭൂമിയുടെ അറ്റത്തോളവും സാക്ഷികൾ ആകുവാൻ അപ്പൊസ്തലന്മാരോട് കല്പിച്ചതും നോക്കുക: (ലൂക്കൊ, 24:47; പ്രവൃ, 1:8). പൂർവ്വ പിതാക്കന്മാരുടെയും; ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിലൂടെയാണ് ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. ദൈവത്തിൻ്റെ സാക്ഷികളും യിസ്രായേലെന്ന ഭൗമികസന്തതിയാണ്: (യെശ, 43:12; 44:8; പ്രവൃ, 1:8; 13:31). ലോകത്തിനു് മുഴുവൻ പ്രകാശം പരത്താനാണ്, യിസ്രായേലിനെ ലോകത്തിൻ്റെ നടുവിൽ ദൈവം ആക്കിവെച്ചിരിക്കുന്നത്. (യെഹെ, 5:5).

29. ജാതികളുടെ രക്ഷ: “അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.” (എഫെ, 2:14-16). സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തായി അവൻ തിരഞ്ഞടുത്തതും ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ തനിച്ചുപാർത്തിരുന്നതമായ ദൈവത്തിൻ്റെ സ്വന്തജനമാണ് യിസ്രായേൽ: (പുറ, 19:15; സംഖ്യാ, 23:9; ആവ, 7:6). പുതിയനിയമത്തിലും ആ ജനതയുടെ ശ്രേഷ്ഠത വർണ്ണിച്ചിട്ടുണ്ട്. “അവര്‍ ദൈവത്തിന്‍റെ ജനമായ ഇസ്രായേല്യരാണ്; ദൈവം അവരെ തന്‍റെ പുത്രന്മാരാക്കി; ദിവ്യതേജസ്സും, ഉടമ്പടികളും, നിയമങ്ങളും, ആരാധനയും വാഗ്ദാനങ്ങളുമെല്ലാം അവര്‍ക്കു നല്‌കി. പിതാക്കന്മാരും അവരുടേതാണ്. ക്രിസ്തു മനുഷ്യനായി അവതരിച്ചതും (വെളിപ്പെട്ടതും) അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.” (റോമ, 9:4-5, സത്യവേദപുസ്തകം സമകാലിക പരിഭാഷ). ഭൗമികസന്തതിയായ യിസ്രായേലിനെ രക്ഷിക്കാനാണ് ആത്മികസന്തതിയായ ക്രിസ്തു വെളിപ്പെട്ടതെന്ന് മുകളിൽ നാം കണ്ടതാണ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നതായിരുന്നു കാലസമ്പൂർണ്ണതയിലെ ദൈവികവ്യവസ്ഥ: (എഫെ, 1:10). അതിന് ആദ്യം, യിസ്രായേലെന്ന ദൈവസന്തതിയുമായി ദൈവമില്ലാത്ത ജാതികളായ നമ്മെ ഒന്നിപ്പിക്കണമായിരുന്നു. ജാതികളായ നമ്മുടെ പഴയ അവസ്ഥ പൗലൊസ് വ്യക്തമാക്കിട്ടുണ്ട്: (എഫെ, 2:11-12). യിസ്രായേലിനെയും ജാതികളെയും തമ്മിൽ വേർതിരിച്ചിരുന്ന പ്രധാന ഘടകം ന്യായപ്രമാണമാണ്. ന്യായപ്രമാണമാണ് യിസ്രായേല്യരെയും ജാതികളെയും തമ്മിൽ വേർതിരിക്കുന്ന മതിലായി നിന്നിരുന്നത്. ക്രിസ്തുവിൻ്റെ മരണത്താൽ, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം ഇല്ലാതാക്കുകയും യെഹൂദരുടെയും ജാതികളുടെയും മദ്ധ്യേയുണ്ടായിരുന്ന ന്യായപ്രമാണമെന്ന വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞു തന്നിൽ ഒരു പുതുമനുഷ്യനെ സൃഷ്ടിക്കുകയാണ് ആദ്യം ചെയ്തത്. അതായത്, ക്രിസ്തു തൻ്റെ ക്രൂശിലെ മരണത്താൽ യെഹൂദനെന്നും യവനെന്നും വ്യത്യാസമില്ലാതെ, ന്യായപ്രമാണമെന്ന ശത്രുത്വം ഇല്ലാതാക്കിട്ട് തന്നിൽ ഒരു പുതിയമനുഷ്യനെ സൃഷ്ടിക്കുകയും ആ മനുഷ്യനെ ദൈവവുമായി നിരപ്പിക്കുകയാണ് ചെയ്തത്. (എഫെ, 2:14-16. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ; നല്ലൊലിവായ യിസ്രായേലിന്റെ ചില കൊമ്പുകളെ ഒടിച്ചിട്ട് കാട്ടൊലിവായ നമ്മെ അതിനോട് ഒട്ടിച്ചു ചേർത്തിട്ട് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിന്നു നമ്മെ പങ്കാളിയാക്കിത്തീർക്കുകയാണ് ചെയ്തത്. അതിനാൽ നമുക്ക് പ്രസംശിപ്പാൻ ഒന്നുമില്ല: (റോമ, 11:17-19). യിസ്രായേലിനെ കൂടാതെ ജാതികളായ നമുക്ക് രക്ഷയില്ല; അഥവാ, യിസ്രായേൽ മുഖാന്തരമാണ് ജാതികൾ രക്ഷിക്കപ്പെടുന്നത്. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായ (യോഹ, 7:37-39) ആത്മസ്നാനത്താലാണ് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ സഭയിൽ യെഹൂദനും യവനനും ദാസനും സ്വതന്ത്രനും ആണും പെണ്ണും വ്യത്യാസമില്ലാതെ എല്ലാവരും ഒന്നായിത്തീർന്നത്: (ഗലാ, 3:26-29. ഒ.നോ: റോമ, 12:5). “ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.” (1കൊരി, 12:12-13). അതായത്, ആത്യന്തികമായി രക്ഷ ദൈവത്തിൽനിന്നാണ് വരുന്നതെങ്കിലും സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ട ദൈവത്തിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാകയാൽ അവൻ മുഖാന്തരമാണ് നാം ദൈവത്തിൻ്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും ആയിത്തീർന്നത്: (റോമ, 8:17). അതുകൊണ്ടാണ്, “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്ന് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 4:22).

30. ജാതികളുടെ നിയമവും ന്യായാധിപനും:ജാതികൾക്കുള്ള നിയമവും ന്യായാധിപനുമാക്കി ദൈവം വെച്ചിരിക്കുന്നത് യിസ്രായേലെന്ന തൻ്റെ പുത്രനെയാണ്: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). അടുത്തവാക്യം: “നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു.” (യെശ, 49:9). അടുത്തവാക്യം: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ. അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4). അടുത്തവാക്യം: “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ, 111:6. ഒ.നോ: യെശ, 11:4; 16:5; 42:1; യിരെ, 33:15). യിസ്രായേലാണ് ലോകത്തെ ഭരിക്കേണ്ട നിത്യരാജാവെന്ന് മുകളിൽ നാം കണ്ടതാണ്: (ദാനീ, 7:13-14; 18,21,27). സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ടവനും (സങ്കീ, 2:8-9) സകല ജാതീയ രാജാക്കന്മാരും ചുംബിച്ച് കീഴ്പെടേണ്ട ദൈവപുത്രനും: (സങ്കീ, 2:10-12). സകലരാജാക്കന്മാരും നമസ്കരിക്കയും സകലജാതികളും സേവിക്കയും ചെയ്യുന്ന രാജാവാണ് യിസ്രായേൽ: (സങ്കീ, 72:11; യെശ, 49:7). അവസാനനാളിൽ യിസ്രായേലിനോടുള്ള ബന്ധത്തിലാണ് ജാതികൾക്ക് ന്യായവിധി വരുന്നത്. മത്തായി ഇരുപത്തഞ്ചാം അദ്ധ്യായത്തിലെ ന്യായംവിധിക്കുന്ന മനുഷ്യപുത്രൻ യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ്: (മത്താ, 25:31-46). പത്രൊസ് യേശുവിനോടു ചോദിക്കുന്ന ഒരുകാര്യമുണ്ട്: “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും.” (മത്താ, 19:27). അതിന് യേശുവിൻ്റെ മറുപടി: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 19:28. ഒ.നോ: ലൂക്കൊ, 22:29-30). സെബദിപുത്രന്മാരുടെ അമ്മ ചോദിക്കുന്നതും ഇതിനോട് ചേർത്ത് ചിന്തിക്കണം: (മത്താ, 20:20-22; മർക്കൊ, 10:37-40). മനുഷ്യപുത്രൻ സിംഹാസനസ്ഥനാകാൻ വരുന്നതിനെക്കുറിച്ച് യേശു പറഞ്ഞത് ഇപ്രകാരമാണ്: “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.” (ലൂക്കോ, 9:26). ഇവിടെ ശ്രദ്ധേയമായൊരു കാര്യമുണ്ട്: മനുഷ്യപുത്രൻ തൻ്റെയും പിതാവിൻ്റെയും മഹത്വത്തിൽ മാത്രമല്ല; വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ (glory) വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവാണ് രാജാവെന്ന് വിചാരിക്കുന്നവർ, അവനു് എന്തിനാണ് വിശുദ്ധ ദൂതന്മാരുടെ മഹത്വം എന്നുകൂടി പറയണം? യഥാർത്ഥത്തിൽ ദൈവം തേജസ്സും ബഹുമാനവും അണിയിച്ച മനുഷ്യപുത്രൻ യിസ്രായേലാണ്: (സങ്കീ, 8:5–80:17). യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിക്കപ്പെടുന്നത്; അതിനാലാണ് ക്രിസ്തുവിൽ അതെല്ലാം പ്രതീകാത്മകമായി ആരോപിച്ചിരിക്കുന്നത്. അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത് നോക്കുക: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). ആ മക്കളാണ് യിസ്രായേൽ. യേശുവിന്റെ മറ്റൊരു പ്രസ്താവന നോക്കുക: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വേദഭാഗത്ത്, ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” എന്ന് പഥമപുരഷ സർവ്വനാമത്തിലാണ് പറയുന്നതെന്ന് ഓർക്കുക. യഥാർത്ഥത്തിൽ ന്യായവിധിക്ക് അധികാരമുള്ള ദൈവത്തിൻ്റെ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ന്യായവിധിക്ക് അധികാരമുള്ള രാജാവ് ദൈവപുത്രനല്ല; മനുഷ്യപുത്രനാണ്. യേശുക്രിസ്തു പറയുന്ന അടുത്തവാക്യം നോക്കുക: “അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). യേശുക്രിസ്തു ഇത് തന്നെക്കുറിച്ചല്ല പറയുന്നത്. അവൻ മനുഷ്യപുത്രൻ ആകയാൽ, ന്യായവിധിക്കുള്ള അധികാരം നൽകിയിരിക്കുന്നു. അവൻ എന്ന, പ്രഥമപുരുഷ സർവ്വനാമം നോക്കുക. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ മറ്റൊരുത്തനെക്കുറിച്ചാണ് പറയുന്നത്. ദൈവപുത്രനായ യേശു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, യേശു മുഖാന്തരമാണ് ന്യായം വിധിക്കുന്നതെന്ന് പലരും വിചാരിക്കുന്നത്. ന്യായവിധിക്ക് അധികാരമുള്ള ഭൗമികസന്തതി അഥവാ, മനുഷ്യപുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (പ്രവൃ, 17:31).ദൈവം മിസ്രയീമിൽ നിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനും കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തവനും മനുഷ്യപുത്രന്മാരിൽ അതിസുന്ദരനുമായ രാജാവാണ് യിസ്രായേൽ: (സങ്കീ, 45:2,6-7; 80:17; 110:1). അവനാണ് ദൈവത്തിനു് കീഴ്പട്ടിരുന്നുകൊണ്ട് ഈ ലോകത്തെ നീതിയിൽ ന്യായംവിധിക്കുന്ന ഭൗമികരാജാവ്: (1കൊരി, 15:27-28).

31. രാജാവ്, ഇടയൻ, പ്രഭു, അധിപതി, പുരോഹിതൻ: ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:3-4,29,36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13,14,18,21,27). എന്നാൽ, യിസ്രായേൽ ഒരു വ്യക്തിയല്ല; ഒരു സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്. സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും. തെളിവുകൾ കാണുക: രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). ഇടയൻ: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 37:23). പ്രഭു: “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24. ഒ.നോ: 37:25). അടുത്തവാക്യം: “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ അഥവാ, നിഷ്പാപനായ ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1. ഒ.നോ: യെശ, 45:8-9). പന്ത്രണ്ടു ഗോത്രങ്ങളുടെ ഭരണാധികാരം പന്ത്രണ്ട് ശിഷ്യന്മാരുടെ കൈകളിലായിരിക്കും: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 19:28. ഒ.നോ: ലൂക്കൊ, 22:29-30). അധിപതി: “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). പുരോഹിതൻ: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തത്. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (യെശ, 55:3,4; യിരെ, 3:17-18; 30:18:22; 31:31-34; 32:37-44;:33:14-26;  യെഹെ, 34:25-30; 37:221-28; 46:2-8; 12-16; ഹോശേ, 3:5; ആമോ, 9:11-15). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3,4; പ്രവൃ, 13:34). വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5. ഒ.നോ: സങ്കീ, 72:1-14). ഇതായിരിക്കും വാഗ്ദത്ത രാജ്യത്തെ ഭരണ സംവിധാനം.

32. ഭൗമികസന്തതിയുടെ ശാശ്വതാവകാശം: “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും പാലും തേനും ഒഴുകുന്ന സമ്പൽസമൃദ്ധമായ കനാൻ ദേശം അഥവാ, പലസ്തീൻ അവകാശമായി നല്കിയതാണ്: “നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. (പുറ, 32:13. ഒ.നോ: പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25; ദാനീ, 2:44). വെറും അവകാശമല്ല; ശാശാശ്വതാവകാശം ആണ്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും” എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ, അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ, കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർത്തു. (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” എന്ന് ആദ്യമായി ദൈവം വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ച സമയത്ത്, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു: (ഉല്പ, 25:3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയുണ്ടായി: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും അവർക്ക് ശാശ്വതമായി ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. അതായത്, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. അതിനാൽ, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് അവർ കഴിഞ്ഞിരുന്നത്. ഇപ്പോഴും അങ്ങനെതന്നെ. തന്നെയുമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്. അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:4-6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13,16; സങ്കീ, 72:7,16; 85:10; യെശ, 7:21-22;  11:1-12:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7,21; 62:8-9,25;  65:21-23; യിരെ, 315-6; യെഹെ, 39:29; ദാനീ, 7:13-14,18,21,27; യോവേ, 2:23,28-28; 3:18; സെഖ, 14:8). എന്നാൽ, വെളിപ്പാടിൽ പറയുന്ന “ആയിരമാണ്ടു” എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും “ആയിരം വർഷം” എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യം അഥവാ, നിത്യരാജ്യവും രാജത്വവുമാണ്. ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി തരും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാന, 72:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, ആയിരമാണ്ട് എന്നത്, യിസ്രായേലിൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം. എന്നാൽ, ഒരുകാര്യം ബൈബിളിൽനിന്ന് ഉറപ്പിച്ചു പറയാൻ കഴിയും: ഈ ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം യിസ്രായേലിൻ്റെ രാജ്യവും രാജത്വവും ഉണ്ടാകും: (ആവ, 11:20; സങ്കീ, 89:29).

ഇനി, ആത്മികസന്തതിയായ ക്രിസ്തുവിനെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം:

33. ആത്മികസന്തതി ആരാണ്?: ദൈവപുത്രനായ ക്രിസ്തുവിൻ്റെ അഥവാ, ആത്മികസന്തതിയുടെ പേര് യേശുക്രിസ്തു ആണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, അവൻ ആരാണെന്ന് ചോദിച്ചാൽ, എല്ലാവർക്കും ഉത്തരം അറിയില്ല. ആത്മികസന്തതി ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. അവിടെ, അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ടു് തൽസ്ഥാനത്തു് നാമം ചേർത്താൽ; ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു് കിട്ടും. (1തിമൊ, 3:14-16).  ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10. ഒ.നോ: ആവ, 5:25-26; യോശു, 3:9-10). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണു്, പുതിയ നിയമത്തിൽ ദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാടു്. (എബ്രാ, 10:5; സങ്കീ, 40:6). ചിലർ കരുതുന്നപോലെ, ഒരു പുത്രദൈവം സ്വർഗ്ഗത്തിൽനിന്നുവന്ന് കന്യകയിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് കന്യകയിൽ അവനെ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21). പരിശുദ്ധാത്മാവിലാണ്, അവൻ അവളിൽനിന്ന് ഉദ്ഭവിച്ചതും. (ലൂക്കൊ, (1:35). അതിനെയാണ്, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. അതായതു്, മനുഷ്യരെല്ലാം പാപികളായതുകൊണ്ടു് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവമായ യഹോവ യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു പുതിയ മനുഷ്യ പ്രത്യക്ഷത എടുത്താണു്; പാപപരിഹാരം വരുത്തിയതു്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

34. ആത്മികസന്തതിയുടെ പ്രകൃതി: ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണെന്ന് ചോദിച്ചാൽ; അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). ക്രിസ്തുവിനെ, മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് അപ്പൊസ്തലന്മാർ അവനെ വിശേഷിപ്പിക്കുന്നത്. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പേടുത്തിയിട്ടുണ്ട്. അതായത്, ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). താൻ നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും ആകയാൽ; തനിക്ക് മനുഷ്യനായി അവതാരം എടുക്കാനോ, മനുഷ്യരുടെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽ മരിക്കാനോ കഴിയില്ല. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24; മലാ, 3:6; 1തിമൊ, 6:16; യാക്കോ, 1:17). അതുകൊണ്ടാണ്, ജീവനുള്ള ഏകദൈവം പുതിയൊരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതായത്, ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ് യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ. ഒന്നുകൂടി വ്യക്തമാക്കിയാൽ; സ്വർഗ്ഗത്തിൽനിന്ന് വെളിപ്പെട്ടവൻ ജീവനുള്ള ദൈവമായ പിതാവും, വെളിപ്പാട് പുത്രനുമാണ്. മനുഷ്യൻ്റെ പാപത്തിനു് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടതു്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണു്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണു്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷത എടുത്തത്.

35. ദൈവത്തിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് എന്താണെന്ന് അറിയണമെങ്കിൽ, ബൈബിൽ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം അറിയേണ്ടത്. “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6; വെളി, 4:10).താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അതായത്, ദൈവം പലരുചേർന്ന ഒന്നല്ല; ഒരുത്തൻ മാത്രമാണ്. പഴയനിയമത്തിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഒറ്റയെ കുറിക്കുന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഇരുപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (2രാജാ, 19:15, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:24). മേല്പറഞ്ഞ വേദഭാഗങ്ങളിൽ, ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ്. കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, 20 പ്രാവശ്യവും മോണോസ് (monos) ഉപയോഗിച്ചിരിക്കുന്നത്. സിംഗിളിനെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹിദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ഒന്നിലധികം ദൈവമുണ്ടെന്നോ, ദൈവം ഒന്നിലധികം വ്യക്തിയയാണെന്നോ ആർക്കും തെളിയിക്കാൻ കഴിയില്ല.

36. ദൈവത്തിൻ്റെ പ്രത്യക്ഷത: ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; 11:27). ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴിയില്ലെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 6:16). അദൃശ്യൻ അഥവാ, അഗോചരൻ എന്നാൽ; ഇന്ദിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയാത്തവൻ എന്നാണ്. അതായത്, അദൃശ്യനായ ദൈവം അരൂപി; അഥവാ, കാണത്തക്ക ഒരു രൂപം ഇല്ലാത്തവനാണ്. അദൃശൻ എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ്, ആരുമൊരുനാളും കാണാത്തവൻ കാണ്മാൻ കഴിയാത്തവൻ എന്നത്. (യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). യെശയ്യാവ് പറയുന്നു: “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). എന്നാൽ, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമെന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ദൈവത്തെ, പഴയപുതിയ നിയമങ്ങളിൽ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടവരാണ്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തെ എന്റെ കണ്ണാൽ നിന്നെ കാണുന്നു എന്നാണ് ഇയ്യോബ് പറഞ്ഞത്. മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, യോഹന്നാൻ തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടവരാണ്. സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. (മത്താ, 18:11). അദൃശ്യനും ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത ദൈവത്തെ മനുഷ്യർ കണ്ടതും ദൂതന്മാർ നിത്യം കാണുന്നതും എങ്ങനെയാണ്? അതിനെയാണ്, ദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എന്ന് പറയുന്നത്. അതായത്, അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റം വരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത (manifestation) എന്ന് പറയുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതകളെപ്പറ്റി മുപ്പതോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷത എന്ന് പറയാതെ, ദൈവത്തെ കണ്ടതായും അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം, ദൈവമായിട്ടുതന്നെ അഥവാ, ദൈവിക പ്രത്യക്ഷത എടുത്തതു കൂടാതെ, മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവ് പുതിയനിയമത്തിൽ മാത്രമല്ല പഴയനിയമത്തിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. (ഉല്പ, 18:1-33; 19:1). അതുപോലെ, പുതിയനിയമത്തിൽ മനുഷ്യരുടെ രക്ഷയാക്കായി ഏകദൈവം എടുത്ത പുതിയ ഒരു അസ്തിത്വം അഥവാ, പ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത അഥവാ, പരിശുശുദ്ധ മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21).

37. യഹോവയും ആത്മികസന്തതിയും: യഹോവയും ആത്മികസന്തതിയായ യേശുക്രിസ്തുവം ഒന്നാണെന്നതിനു് അഥവാ, യഹോവ എടുത്ത മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു എന്നതിനു് അനേകം തെളിവുകളുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68. ഒ.നോ: 7:16). ഇത്, യേശുവിൻ്റെ ജനനത്തിനു മുമ്പെ, സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചതാണ്. ദൈവമായ കർത്താവ് അഥവാ, യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് പ്രവചനം. അതിൻ്റെ നിവൃത്തിയാണ് യേശുവിൻ്റെ ജനനം. യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ പറയുന്നത് നോക്കുക: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യിസ്രായേൽ യഹോവയുടെ ജനമാണ്. (സംഖ്യാ, 11:29: ആവ, 32:36; രൂത്ത്, 1:6; 1ശമൂ, 12:22; 2ദിന, 2:11). എന്നാൽ, യേശു തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുമെന്നാണ് ദൂതൻ പറയുന്നത്. അതായത്, യഹോവ എടുത്ത മനുഷ്യപ്രത്യക്ഷയാണ് യേശു. അവൻ അഥവാ, യിസ്രായേലിന്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യാനാണ്, യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (1തിമൊ, 3:16; 1പത്രൊ, 1:20). അടുത്ത തെളിവ്: “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). ദൈവപുത്രനായ യേശുവിനെയാണ് പടയാളികൾ കുത്തിത്തുളച്ചത്. എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19:37). വെളിപ്പാട് പുസ്തകത്തിലും അക്കാര്യം യോഹന്നാൻ പറഞ്ഞിട്ടുണ്ട്. (വെളി, 1:7). അതായത്, യഹോവയുടെ ജഡത്തിലെ വെളിപ്പാട് അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശു. (1തിമൊ, 3:16; 1പത്രൊ, 1:20). അതുകൊണ്ടാണ്, തന്നെയാണ് കുത്തിയതെന്ന് യഹോവ പറയുന്നത്. [ഇതുപോലെ, അനേകം തെളിവുകളുണ്ട്. മുഴുവനും കാണാൻ ആഗ്രഹിക്കുന്നവർ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ കാണുക]

38. ദൈവവും മനുഷ്യനും: ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന “മറ്റൊരുത്തൻ” എന്ന് അവൻ വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32;37). താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് (I am not alone) അവൻ രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 16:32). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ലെന്ന് അവൻ പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; പ്രവൃ, 10:38). പിതാവേ, നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്ന് ക്രിസ്തു പ്രാർത്ഥിക്കുമ്പോൾ, ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു എന്ന് പിതാവ് പ്രത്യുത്തരം നല്കിയതായി കാണാം. (യോഹ, 12:28). ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:6). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, “നമ്മെപ്പോലെ” എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). “നാം” എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). മരണസമയത്ത് തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 23:46). ഇതുപോലെ അനേകം വാക്യങ്ങളുണ്ട്.

39. ക്രിസ്തുവും ദൈവപുത്രനും: ആത്മികസന്തതിയായ യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആണെന്ന് വിചാരിക്കുന്നവരുണ്ട്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണു് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണുഅ പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണു്. (മത്താ, 5:17-18). അതായത്, പലരും കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നു് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു പാപം അറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിന് മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് ദൈവപിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു് വെളിപ്പെട്ടവനും” എന്നു് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നതു്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും, അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണു്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ആത്മികസന്തതിയായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്.

40. ആത്മികസന്തതി ദൈവമല്ല: താൻ ദൈവമല്ലെന്ന് ആത്മികസന്തതിയായ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം, ഗ്രീക്കിൽ മോണോ തിയോ (monou theou) ആണു്. ഇംഗ്ലീഷിൽ The ony God ആണു്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിനു് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ദൈവം മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവം ആണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അവൻ പറയുമായിരുന്നില്ല. അതായത്, ദൈവം ത്രിത്വമാണെന്നോ, ഐക്യത്തിൽ ഒന്നാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ക്രിസ്തു നുണയനും വഞ്ചകനും ആണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അടുത്ത തെളിവ്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റീർ ടോൺ മോണോൻ അല്തിനോൻ തിയോൻ (Patir ton monon alithinon theon) ആണു്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് അർത്ഥം. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ദൈവപുത്രൻ ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലാത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണു് നല്ലതു്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് പറയുകവഴി, താൻ സത്യദൈവം അല്ലെന്ന് ഖണ്ഡിതമായിട്ടാണ് ദൈവപുത്രൻ പറയുന്നത്. താൻ ആരാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരു. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ടു് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മികസന്തതി, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമാണു്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ക്രിസ്തുവിനെ ദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണു് ചെയ്യുന്നത്. അടുത്ത തെളിവ്: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു് പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ദൈവപുത്രൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. 1. ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ലെന്നതാണു് യഥാർത്ഥ വസ്തുത. 2. ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ” എന്നാണു് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്നു് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നാണ് പറഞ്ഞത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറഞ്ഞാൽ; അവൻ വലിയ വഞ്ചകനാണെന്നേ വരൂ. 3. ഈ വാക്യത്തിൽ, ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞതു്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നതു്. അവനെ മാത്രം ആരാധിക്കണം എന്നാണു് പറഞ്ഞത്. അതായത്, ഒറ്റയെ കുറിക്കുന്ന മോണോസ് (monos) കൊണ്ട്, അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്നാ ഖണ്ഡിതമായിട്ടാണു് പറഞ്ഞത്. ഇംഗ്ലീഷിൽ. Worship Him onlyഎന്നാണ്. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. അടുത്ത തെളിവ്: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത കഷ്ടം അഥവാ, മഹാപീഢനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ്, ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല എന്ന് പറഞ്ഞതു്. ഗ്രീക്കിലും ഇംഗ്ലീഷിലും ചില പരിഭാഷകളിൽ പുത്രൻ എന്ന പ്രയോഗം കാണുന്നില്ല. KJV-ടെ മലയാളം പരിഭാഷയായ ബെഞ്ചമിൽ ബെയിലിയിൽ ഇപ്രകാരമാണ്: “എന്നാൽ ആ നാളിനെയും നാഴികയെയും കുറിച്ചു്, എൻ്റെ പിതാവ് മാത്രമല്ലാതെ; ഒരുത്തനും അറിയില്ല, സ്വർഗ്ഗത്തിലുള്ള ദൈവദൂതന്മാരും അറിയുന്നില്ല” എന്നാണ്. ഈ വേദഭാഗത്ത് പിതാവ് മാത്രം എന്നത്, ഗ്രീക്കിൽ പാറ്റിർ മോവു മോണോസ്  (patir mou monos) ആണു്. ഇംഗ്ലീഷിൽ, My Father only ആണ്. ഈ വാക്യത്തിലും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിന് അറിയാം എന്നാണ് പറയുന്നതെങ്കിൽ, ഭാഷാപരമായി പുത്രനും ദൂതന്മാർക്കും കൂടെ അറിയുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ, പിതാവിന് മാത്രമാണ് അറിയുന്നതെന്ന് പറഞ്ഞാൽ; പുത്രനും ദൂതന്മാർക്കും മറ്റാർക്കും അറിയില്ലെന്നാണ് അർത്ഥം. തന്നെയുമല്ല, പിതാവിന് മാത്രമല്ലാതെ, മറ്റാർക്കും അറിയില്ലെന്ന് എടുത്തുപറകയും ചെയ്തിട്ടുണ്ട്. പിതാവ് മാത്രമല്ലാതെ മറ്റൊരുത്തനും അറിയുന്നില്ലെന്ന് പറകയുകവഴി, താൻ സർവ്വജ്ഞാനിയായ ദൈവമല്ലെന്ന് ക്രിസ്തു തന്നെ ഖണ്ഡിതമായിട്ടാണ് പറയുന്നത്. അതായത്, ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറയുകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം (Worship Him only) ആരാധിക്കണം എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിനു് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും, ക്രിസ്തു പറയുന്നത്, പഴയനിയമത്തിൽ സിംഗിളിനെ കുറിക്കുന്ന യാഹീദിന് തുല്യമായ ഗ്രീക്കുപദമായ മോണോസ് കൊണ്ട് ഖണ്ഡിതമായിട്ടാണ്. തന്നെയുമല്ല, താൻ മനുഷ്യനാണെന്നും തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്നുംക്രിസ്തു പറയുന്നു. ആത്മികസന്തതിയായ ക്രിസ്തുവിന്റെ വാക്കിനെ മറികടന്നുകൊണ്ട്, ഏകസത്യദൈവത്തെ ത്രിത്വമാക്കാനോ, ദൈവപുത്രനെ സത്യദൈവം ആക്കാനോ, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. അതായത്, ആത്മികസന്തതി ആരാണെന്നും അവൻ്റെ പ്രകൃതി എന്താണെന്നും ദൈവത്തിൻ്റെ വചനത്തിലൂടെ നമ്മുടെ കണ്ണിനു മുമ്പിൽ വരച്ചുകാട്ടിയിരിക്കെ, അപ്ഗ്രേഡ് (upgrade) ചെയ്യാനോ, ഡീഗ്രേഡ് (degrade) ചെയ്യാനോ ആർക്കും സാദ്ധ്യമല്ല. തങ്ങളുടെ ദുർവ്യാഖ്യാനത്താലും ദുരുപദേശത്താലും അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നവർ, ദൈവപുത്രനായ ക്രിസ്തുവിനെ കള്ളനാക്കുന്ന എതിർ ക്രിസ്തുക്കൾ മാത്രമാണ്.

41 അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നേ, സർവ്വകാലത്തിനുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്. ഇംഗ്ലീഷിൽ, ദി ഒൺലി ഗോഡു് (the only God) ആണു്. ഇതുപോലെ, അപ്പൊസ്തലന്മാർ പറയുന്ന എട്ടു് വാക്യങ്ങളുണ്ടു്: ദൈവം ഒരുവൻ അഥവാ, മോണോസ് ഒ തിയൊസ് (monos o theos – ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം അഥവാ, മോണോ സോഫൊ തിയോ (mono sofo theo – റോമ, 16:26; 1തിമൊ, 1:17), ഏകാധിപതി അഥവാ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis – 1തിമൊ, 6:15), താൻ മാത്രം അമർത്യതയുള്ളവൻ അഥവാ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian – 1തിമൊ, 6:16), ഏകകർത്താവായ ദൈവം അഥവാ, ടോൺ മോണോൻ ഡെസ്പോറ്റിൻ തിയോൻ (ton monon despotin theon – യുദാ, 1:4), ഏകപരിശുദ്ധൻ അഥവാ, മോണോസ് ഓസിയൊസ് (monos osios – വെളി, 15:4). ഈ വേദഭാഗങ്ങളിൽ, ഒന്നിനെ കുറിക്കുന്ന ഹെയ്സ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം ത്രിത്വമല്ലെന്നും അഥവാ, ദൈവത്തിൽ പല വ്യക്തികളില്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടമായാണ് വ്യക്തമാക്കിയിരിക്കുന്നത്. അപ്പൊസ്തലന്മാരോട് ക്രിസ്തു ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്ക് കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). അതായത്, അപ്പൊസ്തലന്മാരുടെ വാക്ക് വിശ്വസിക്കാതെ അവരെ തള്ളുന്നവർ, പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുന്നവരാണ്. ഇതൊന്നും ആരുടെയും വ്യാഖ്യാനങ്ങളല്ല; മുഖാമുഖമായി എഴുതിവെച്ചിരിക്കുന്ന സത്യങ്ങളാണ്. അടുത്ത തെളിവ്: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്ന് പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ; മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകുക സാദ്ധ്യമല്ല. അടുത്തഭാഗത്ത് പറയുന്നതു്, യേശുക്രിസ്തു എന്ന ദൈവം ഉണ്ടെന്നല്ല; ഏക കർത്താവുണ്ടെന്നാണു്. ഇവിടപ്പറയുന്ന, യേശുക്രിസ്തുവും ദൈവം ആണെങ്കിൽ, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന മറ്റൊരു ദൈവവും ഉണ്ടെന്ന് പറയുമായിരുന്നു. അതാണു്, ഭാഷയുടെ നിയമം. അടുത്ത തെളിവ്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു് എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ദൈവപുത്രനായ ക്രിസ്തുയേശുവിൻ്റെ ദൈവത്തിനു് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവമുണ്ടെന്ന് ദൈവപുത്രൻതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു സത്യദൈവമാണ്, ദൈവപിതാവിന് തുല്യനാണ് എന്നൊക്കെ പഠിപ്പിക്കുന്നവർ, സത്യദൈവത്തിൻ്റെ ദൈവം ആരാണെന്ന് പറയും? ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമല്ലേ വിശ്വസിക്കുന്നത്? ദൈവമെന്ന പദത്തിനു് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമാണോ? ഇനി, വചനവിരുദ്ധമായി സത്യദൈവത്തിനും ഒരു ദൈവമുണ്ടെന്നു് വിശ്വസിച്ചാൽ, ട്രിനിറ്റി എങ്ങനെ ഏകദൈവവിശ്വാസമാകും? ഒരു ദൈവം തനിക്കുതന്നെ ദൈവമാണെന്ന് എങ്ങനെ പറയും? ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ. അല്ലാതെ, ആത്മികസന്തതിയായ ക്രിസ്തു ദൈവമല്ല.

42. ഞാനും പിതാവും ഒന്നാകുന്നു: ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്ന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു് അപേക്ഷിക്കും എന്ന് ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവു് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്ത് അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. മറ്റാരെങ്കിലും പറഞ്ഞാൽ, ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണുഅ ഉണ്ടായിരുന്നത്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ ഉദരത്തിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:5). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; എബ്രാ, 9:14). മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെ, ദൈവം മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. പെന്തെക്കൊസ്തുനാളിൽ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ്, ഈ ആത്മികചരിത്രവസ്തുത വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, ദൈവപുത്രനായ യേശുവെന്ന രക്ഷിതാവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നു് ബൈബിൾ പറയുന്നതു്. (1കൊരി, 8:6. ഒ.നോ: യോഹ, 17:3; റോമ, 16:26; 1തിമൊ, 2:5-6; യൂദാ, 1:4,25). അതായത്, നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ ഏകമനുഷ്യൻ ദൈവപുത്രനുമാണ്. (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ, അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു എന്നു് യെരൂശലേം കൗൺസിലിൽവെച്ച് പത്രോസ് അപ്പൊസ്തലൻ പറഞ്ഞത്. (പ്രവൃ, 15:11). അതായതു്, യേശുവെന്ന പാപം അറിയാത്ത ഏകമനുഷ്യൻ്റെ കൃപായാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. (റോമ, 5:15). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്കു് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷമായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്നു് തോമാസ് ഏറ്റുപറഞ്ഞതു്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്നു് ദാവീദ് രാജാവു് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്നു് ഏറ്റുപറഞ്ഞതു്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ, മനുഷ്യനായിട്ടും ദൈവമായിട്ടുമുള്ള രണ്ട് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). അതായത്, മനുഷ്യരുടെ പാപ പരിഹാരാർത്ഥം, ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷത; അഥവാ, ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത ഒരു മനുഷ്യനാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മികസന്തതി. തന്മൂലം, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ, പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല.

43. പുതിയനിയമം: പുതിയനിയമം എന്താണെന്ന് അറിയാത്തതാണ് പുതിയനിയമ വിശ്വാസികളുടെ പ്രശ്നം. ദൈവം തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിന് കൊടുത്ത വാഗ്ദത്തമാണ് പുതിയനിയമം. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നയിരുന്നു വാഗ്ദത്തം. (യിരെ, 31:31. ഒ.നോ: യിരെ, 31:31-34; എബ്രാ, 8:8-12; യെഹെ, 11:19,20). ആ വാഗ്ദത്തം നിവർത്തിക്കാൻ, അവൻ്റെ ദൈവം അവൻ്റെ പദവികളുമായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ആത്മികസന്തതി. (1തിമൊ, 3:14-16). ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നതെന്ന് അവൻ വന്നത്. (മത്താ, 5:17-18; ലൂക്കൊ, 16:17). മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, ദൈവം തൻ്റെ യാഹ്വെ അഥവാ, യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). മിസ്രയീമിലെ അടിമത്വത്തിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചുകൊണ്ടുവന്ന് സീനായി മരുഭൂമിയിൽ വെച്ചാണ്, ദൈവം അവർക്ക് ന്യായപ്രമാണം നല്കിയത്. (പുറ, 24:3). അതായത്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ്, തനിക്ക് യാഹ്വെ അഥവാ, യഹോവ എന്ന പേർ എടുത്തത്. അല്ലാതെ, ഏകനായ ദൈവത്തിന് ഒരു പേരിൻ്റെ ആവശ്യമില്ല. അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേഹ്ശുവാ അഥവാ, യേശു. മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ പുത്രനെ വിടുവിക്കുവാൻ ഒരു നാമം എടുത്ത ദൈവം, സാത്താൻ്റെ അടിമത്വത്തിൽനിന്ന് തൻ്റെ മക്കളെ രക്ഷിക്കുവാൻ ഒരു നാമം എടുക്കുന്നത് ഉചിതം തന്നെ. ആ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിന് നല്കിയത്. (മത്താ, 1:21). ഈ വസ്തുത, ക്രിസ്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്: “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 5:43). മഹാപൗരോഹിത്യ പ്രാർത്ഥനയിൽ, “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും (യോഹ, 17:11), “ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പറയുന്നതായി കാണാം. (യോഹ, 17:12). നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമമെന്ന് പറഞ്ഞാൽ; യേശു എന്ന നാമം, പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമമാണെന്ന് മനസ്സിലാക്കാം. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ, ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (ലൂക്കൊ, 9:49; 10:17). പുതിയനിയമത്തിൽ, ഒരേയൊരു സംജ്ഞാനാമമാണ് പറഞ്ഞിട്ടുള്ളത്; ആ നാമമാണ് യേശു. നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും പുത്രനെ മഹത്വപ്പെടുത്തേണമേ എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). പഴയനിയമത്തിൽ, സകല ഭൂവാസികൾക്കുമുള്ള ഏക രക്ഷകനും രക്ഷാ നാമവും യഹോവ ആയിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷകനും രക്ഷാനാമവും യേശുക്രിസ്തു ആണ്. (പ്രവൃ, 4:12). തന്മൂലം, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് പുത്രനെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും മനസ്സിലാക്കാം. തന്നെയുമല്ല, പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിച്ചപ്പോൾ, ശിഷ്യന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്സ്നാനം ഏല്ക്കാൻ കല്പിച്ചത്. (മത്താ, 28:19; പ്രവൃ, 2:38. ഒ.നോ: 8:16; 10:48; 19:5). യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചിരുന്ന യെഹൂഹൂദന്മാർ ഉൾപ്പെടുന്ന ആദിമസഭ വിളിപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. (സങ്കീ, 116:13,17; പ്രവൃ, 9:14,21; 1കൊരി, 1:2). എല്ലാ മുഴങ്കാലും എൻ്റെ മുമ്പിൽ മടങ്ങുമെന്നാണ് യഹോവ ആണയിട്ട് പറഞ്ഞിരിക്കുന്നത്. (യെശ, 45:23). എന്നാൽ, യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങുമെന്നാണ് പുതിയനിയമം പറയുന്നത്. (ഫിലി, 2:10). ഇതുപോലെ, അനേകം തെളിവുകളുണ്ട്. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു യഹോവയുടെ വാഗ്ദത്തം. യഹോവ പഴയനിയമം ചെയ്തത് മറ്റൊരാളെക്കൊണ്ടല്ല; നേരിട്ടാണ്. അതുപോലെ, ഞാൻ അഥവാ, യഹോവ പുതിയൊരു നിയമം ചെയ്യും എന്നായിരുന്നു വാഗ്ദത്തം. ആ വാഗ്ദത്തം നിവൃത്തിപ്പാനാണ്, യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുക്ഷപ്രത്യക്ഷത എടുത്തത്. (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). അക്കാര്യം, യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ, സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു. (ലൂക്കോ, 1:54-55,68. ഒ.നോ: ലൂക്കൊ, 7:16). അതുകൊണ്ടാണ്, ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ താൻ വന്നതെന്ന് ക്രിസ്തു പറഞ്ഞത്. (മത്താ, 5:17-18). യിസ്രായേലിൻ്റെ ദൈവമായ യഹോവ അബ്രാഹാമിനോടും യിസ്രായേലെന്ന സന്തതിയോടും ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ്, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിലൂടെ നിവൃത്തിച്ച പുതിയനിയമം. (ലൂക്കൊ, 1:75; 22:20; പ്രവൃ, 3:25-26; എബ്രാ, 2:14-16; 8:8-12). അതായത്, യഹോവയായ ഏക ദൈവമാണ്, യേശുവെന്ന നാമത്തിൽ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തുവന്ന്, പാപപരിഹാരം വരുത്തിയശേഷം ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേകരേറി അപ്രത്യക്ഷമായത്. (1തിമൊ, 3:14-16; യോഹ, 20:17). പിന്നീട്, നാല്പതുനാളോളം നേരിട്ടു അഥവാ, ദൈവിക പ്രത്യക്ഷത എടുത്തുവന്നാണ് ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ ശിഷ്യന്മാരെ പഠിപ്പിച്ചശേഷം ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തത്. (1തിമൊ, 2:6; 3:14-16; മർക്കൊ, 16:14; യോഹ, 20:28; പ്രവൃ, 1:1-9).

44. രാജ്യസ്ഥാപകൻ: “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.” (പ്രവൃ, 1:6). നീ യിസ്രായേലിനു രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്, ഇക്കാലത്തിലാണോ എന്നാണ് ശിഷ്യന്മാരുടെ ചോദ്യം. എന്തെന്നാൽ, യഹോവ അഥവാ, യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ സകല ശത്രുക്കളെയും അവരുടെ പാദപീഠമാക്കിയിട്ടു അവരുടെ നിത്യരാജ്യം അവർക്കു സ്ഥാപിച്ചുകൊടുക്കുന്നത്. യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. (സങ്കീ, 110:1). ഈ വാക്യത്തിലെ ശത്രുക്കൾ പാദപീഠമാക്കുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനൻ വാഗ്ദത്ത രാജാവായ യിസ്രായേലാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്ത് ഇരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേലെന്ന ഭൗമികസന്തതി. (സങ്കീ, 80:17). പുനരാഗമനത്തോടുള്ള ബന്ധത്തിലും യഹോവയും യേശുവും ഒന്നാണെന്ന് മനസ്സിലാക്കാം. “ഇതാ, അവൻ അഥവാ, യേശുക്രിസ്തു മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും എന്നാണ് യോഹന്നാൻ പറഞ്ഞത്. (വെളി, 1:7). “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു എന്നാണ് മോശെ പറഞ്ഞത്. (ആവ, 33:26). യെശൂരൂൻ യിസ്രായേലിൻ്റെ ആലങ്കാരിക നാമമാണ്. യിസ്രായേലിന്റെ രക്ഷയ്ക്കായി മേഘാരൂഢനായി വരുന്നത് യഹോവ അഥവാ യേശുക്രിസ്തു ആണ്. യഹോവ ഒലിവുമലയിൽ വരുമെന്നു സെഖര്യാപ്രവാചകനും യേശുക്രിസ്തു ഒലിവുമലയിൽ വരുമെന്ന് ദൂതന്മാരും അഭിന്നമായി പ്രവചിച്ചിരിക്കുന്നതും നോക്കുക. (സെഖ, 14:4–പ്രവൃ, 1:11. ഒ.നോ: സെഖ, 9:14–1തെസ്സ, 4:16). മഹാദൈവമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയെക്കുറിച്ച് തീത്തൊസ് പറഞ്ഞിരിക്കുന്നതും നോക്കുക. (2:12). താൻ ദൈവമല്ലെന്ന് ദൈവപുത്രനായ ക്രിസ്തു അനേകം വാക്യങ്ങളിലൂടെ അസന്ദിഗ്ധമായി പറഞ്ഞിരിക്കെ, തീത്തൊസ് പറയുന്ന മഹാദൈവം ദൈവപുത്രനല്ലെന്ന് മണസ്സിലാക്കാമല്ലോ. അതായത്, യഹോവയുടെ പുതിയ നിയമത്തിലെ നാമമാണ് യേശുക്രിസ്തു. അല്ലാതെ, ദൈവപുത്രനും മനുഷ്യനുമായ ആത്മിക സന്തതിയല്ല ഇനി വരുന്നത്. മഹോപദ്രവകാലത്തിൻ്റെ ഒടുവിൽ ഭൗമികസന്തതിയായ യിസ്രായേൽ തങ്ങൾ കുത്തിയങ്കവലേക്ക് നോക്കി വിലപിക്കുമ്പോഴാണ്, യഹോവ അഥവാ, യേശുക്രിസ്തു തൻ്റെ ശക്തിയുള്ള ദൂതന്മാരുമായി അഗ്നിജ്വാലയിൽ പ്രത്യക്ഷനായി, യിസ്രായേലിനെ പീഡിപ്പിക്കുന്ന എതിർ ക്രിസ്തുവിനെയും അവൻ്റെ സൈന്യത്തെയും തൻ്റെ വായിലെ ശ്വാസത്താൽ നശിപ്പിക്കുന്നതും ദൈവത്തെ അറിയാത്തവർക്കും യേശുവിൻ്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുന്നതും: (ദാനീ, 9:27; 2തെസ്സ, 1:6-7; 2:3-8; തീത്തൊ, 2:12; വെളി, 1:7). യഹോവയാണ് ജാതികളോട് പൊരുതുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (സെഖ, 14:3). “അവനെ കുത്തിത്തുളെച്ചവരും അവനെ കാണും.” ആരെയാണ് യെഹൂദന്മാർ കുത്തിയതെന്ന് സെഖര്യാപ്രവചനത്തിൽ പറയുന്നത് മുകളിൽ നാം ചിന്തിച്ചതാണ്. അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും എന്നാണ് യഹോവ പറയുന്നത്. (സെഖ, 12:10). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മനുഷ്യരുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഒരു ജ്ഞാനമുണ്ട്. ഏകസത്യദൈവം കാലസമ്പൂർണ്ണതയിൽ മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തും എന്നതായിരുന്നു ആ ജ്ഞാനം. അത് ഈ ലോകത്തിന്റെ പ്രഭുക്കന്മാർ അഥവാ, സകല ജാതികളിലും വെച്ച് ദൈവം ശ്രേഷ്ഠ ജനമായി തിരഞ്ഞെടുത്ത യിസ്രായേല്യർ അറിഞ്ഞില്ല. അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; കൊലൊ, 2:2; 4:3. ഒ.നോ: സെഖ, 12:10; 1തിമൊ, 3:14-16; 1പത്രൊ, 2:24). ആ ജ്ഞാനം അവർക്ക് വെളിപ്പെടുമ്പോഴാണ്, അവർ തങ്ങളുടെ ഏകജാതനെ കുത്തിത്തുളച്ചതുപോലെ വിലപിക്കുന്നത്. എന്തെന്നാൽ, യഹോവയായ ദൈവം യേശുവെന്ന നാമത്തിലും പുത്രനെന്ന അഭിധാനത്തിലും മനുഷ്യനായി വെളിപ്പെട്ടത് സ്ത്രീയുടെ അഥവാ, യിസ്രായേലിന്റെ സന്തതിയായിട്ടാണ്: (മീഖാ, 5:2-3; മത്താ, 1:21; റോമ, 9:5; ഗലാ, 4:4). ഏകജാതനെന്ന പ്രയോഗം, ക്രിസ്തുവിൻ്റെ നിസ്തുല്യ ജനനത്തെ കുറിക്കുന്നതാണ്. (യോഹ, 1:14,18, 3:16). പുനരാഗമനത്തിലാണ്, ഭൗമിക സന്തതിയായ യിസ്രായേലിൻ്റെ പാപം മുഴുവൻ കഴുകിക്കളയുന്നത്. “അന്നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും.” (സെഖ, 13:1. ഒ.നോ: യെശ, 43:25; 59:20; യിരെ, 50:20; സെഖ, 14:3; 14:15; വെളി, 19:11റോമ, 11:27). എബ്രാ, 10:16). യഹോവയാണ് യിസ്രായേലിനെ വീണ്ടെടുക്കാൻ വരുന്നത്. (യെശ, 59:20). വിടുവിക്കുന്നവൻ സ്വർഗ്ഗ സീയോനിൽനിന്ന് വെളിപ്പെടുമ്പോഴാണ്, യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടുന്നത്. (റോമ, 11:26). അനന്തരം, യഹോവ അഥവാ, യേശുക്രിസ്തു യിസ്രായേലിൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠമാക്കിയിട്ട് അവൻ്റെ രാജ്യം അവന് സ്ഥാപിച്ചുകൊടുക്കും: (110:1). ശേഷിക്കുന്ന ജാതീയ രാജാക്കന്മാർ യിസ്രായേലെന്ന ദൈവപുത്രൻ്റെ പാദം ചുംബിച്ച് അവന് കീഴ്പ്പെടും: (സങ്കീ, 2:10-12). ദൈവത്തിൻ്റെ പുത്രനായ യിസ്രായേൽ തനിക്കു സകലവും കീഴാക്കിക്കെടുത്ത ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് സകലജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കും: (സങ്കീ, 2:6-9; 1കൊരി, 15:27-28). അനന്തരം, സ്വർഗ്ഗീയരാജാവായ യഹോവ/യേശുക്രിസ്തുവിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ദാവീദ് സിഹാസനത്തിൽ ഇരുന്ന് ഭരണം നടത്തും. പുതിയ യെരൂശലേമിലും ദൈവത്തിൻ്റെ ദാസന്മാരായ യിസ്രായേൽ എന്നെന്നേക്കും രാജാക്കന്മാരാണ്. (വെളി, 22:1-5). ഇതാണ് ബൈബിൾ സംഭവങ്ങളുടെ രത്നച്ചുരുക്കം.

ഏകസത്യദൈവത്തെയും അവൻ്റെ ജഡത്തിലുള്ള വെളിപ്പാടായ യേശുക്രിസ്തുവിനെയും അവൻ്റെ ഭൗമിക ശുശ്രൂഷകളെയും യഥാർത്ഥമായി അറിയണമെങ്കിൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയുമായ യിസ്രായേലെന്ന ഭൗമിക സന്തതിയെക്കുറിച്ചാണ് നാം ആദ്യം പഠിക്കേണ്ടത്. നിർഭാഗ്യവശാൽ, ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ അനേകർക്കും അറിയാത്തതുകൊണ്ടും, അവനെക്കുറിച്ച് പഠിക്കാത്തതുകൊണ്ടുമാണ്, ട്രിനിറ്റിയെന്ന ബൈബിൾവിരുദ്ധ ഉപദേശംപോലും ഉണ്ടായത്. ദൈവം ജനിപ്പിച്ച പുത്രൻ, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ, ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തവൻ, ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് തുടങ്ങി, ബൈബിളിൽ പറഞ്ഞിരിക്കുന്ന എല്ലാ വാഗ്ദാനങ്ങളും അഭിധാനങ്ങളും ഭൗമിക സന്തതിയായ യിസ്രായേലിൻ്റെയാണ്. വാഗ്ദത്തസന്തതിയായ അറിയാഞ്ഞതുകൊണ്ടാണ്, അവൻ്റെ വാഗ്ദത്തങ്ങൾ അവനു് സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ അവൻ്റെ പദവികളുമായി യേശുവെന്ന നാമത്തിൽ ഒരു മനുഷ്യ പ്രത്യക്ഷ എടുത്ത് വന്നപ്പോൾ, ഭൗമികസന്തതിയുടെ പദവികൾ ആത്മികസന്തതിയിൽ ആരോപിച്ചുകൊണ്ട്, അവനെ മറ്റൊരു ദൈവമാക്കിയത്. ഭൗമികസന്തതിക്കു വേണ്ടിയാണ് അവൻ്റെ ദൈവം അന്ത്യകാലത്ത് ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). അവൻ്റെ പാപങ്ങൾ തൻ്റെ ശരിരത്തിൽ ചുമന്നുകൊണ്ടാണ്, ആത്മികസന്തതി ക്രൂശിൽ കയറിയത്. ആത്മികസന്തതിയുടെ അടിപ്പിണരാലാണ് ഭൗമികസന്തതിക്ക് സൗഖ്യം ലഭിച്ചത്. (1പത്രൊ, 2:24). ആത്മികസന്തതിയായ ക്രിസ്തുവിലൂടെ നിവൃത്തിയായതും നിവൃത്തിയാകാനിരിക്കുന്നതുമായ എല്ലാറ്റിൻ്റെയും സാക്ഷാൽ ഉടയവൻ യിസ്രായേലെന്ന ഭൗമികസന്തതിയാണ്. ഇനി നമുക്ക്, യേശുക്രിസ്തുവിലൂടെ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ എങ്ങനെ നിവൃത്തിയാകുന്നു എന്ന് നോക്കാം:

45. ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടവൻ: ജനനത്തിനു് മുമ്പെ നാമകരണം ചെയ്യപ്പെട്ട എട്ടുപേർ ബൈബിളിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടുപേരാണ്, വാഗ്ദത്ത സന്തതിയായ അഥവാ, ഭൗമികസന്തതിയായ യിസ്രായേലും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ അഥവാ, ആത്മികസന്തതിയായ യേശുക്രിസ്തുവും. യിസ്രായേൽ: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10). യേശുക്രിസ്തു: ദൈവദൂതൻ യോസേഫിനോടു്; “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.” (മത്താ, 1:21). ഗബ്രീയേൽ ദൂതൻ മറിയയോടു്; “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” (ലൂക്കോ, 1:30). യിസ്രായേലെന്ന ഭൗമികസന്തതി, ദൈവപുത്രനും, മനുഷ്യപുത്രനും, മനുഷ്യനും, അബ്രാഹാമിൻ്റെ പുത്രനും, ദാവീദുപുത്രനും ആയതുകൊണ്ടാണ്, അവൻ്റെ വീണ്ടെടുപ്പുകാരനായ ആത്മികസന്തതി, അവൻ്റെ പദവികളുമായി അന്ത്യകാലത്ത് വെളിപ്പെട്ട് അവൻ്റെ പാപപരിഹാരം വരുത്തിയത്. യിസ്രായേലെന്ന ഭൗമികസന്തതി ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടവൻ ആയതുപോലെ, അവൻ്റെ രക്ഷകനായ ആത്മികസന്തതിയും ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടത് നോക്കുക.

46. എനിക്കായി ഒരു ശരീരം ഒരുക്കിയിരിക്കുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5). ഇത് നാല്പതാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (40:6). എബ്രായ പരിഭാഷയിൽ, “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന വാക്യാംശം കാണുന്നില്ല. എന്നാൽ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ അതുണ്ട്. അതിൽ നിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ഭൗമിക സന്തതിയായ യിസ്രായേലിനോടുള്ള ഈ വാഗ്ദത്തത്തിൻ്റെ നിവൃത്തിയായിട്ടാണ്, അവൻ്റെ ദൈവമായ യഹോവ അന്ത്യകാലത്ത് ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). ഏകസത്യദൈവത്തിൻ്റെ ജഡത്തിവുള്ള വെളിപ്പാടിനുവേണ്ടി, പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത അഥവാ, പരിശുദ്ധനായ മനുഷ്യൻ. (മത്താ, 1:20-21; 26:38; ലൂക്കൊ, 2:21; 23:46; യോഹ, 6:69; 2കൊരി, 5:21; 1പത്രൊ, 2:24). ദൈവത്തിനു് ജഡത്തിൽ വെളിപ്പെടാൻ അഥവാ, ഒരു മനുഷ്യപ്രത്യക്ഷത എടുക്കാൻ ഒരു സ്ത്രീയുടെ ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്. (ഉല്പ, 18:1-33; 19:1). എന്നാൽ, വാഗ്ദത്തസന്തതിയായ യിസ്രായേലിനെ രക്ഷിക്കണമെങ്കിൽ, അവൻ്റെ മദ്ധ്യസ്ഥനും മറുവിലയും വീണ്ടെടുപ്പുകാരനും ആകണമെങ്കിൽ, അവൻ്റെ ന്യായപ്രമാണത്തിൽ കീഴിൽ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ജനിക്കണമായിരുന്നു. (മത്താ, 1:1,21; ഗലാ, 4:4; 1തിമൊ, 2:5:6; എബ്രാ, 2:14-16). അതുകൊണ്ടാണ്, ഏകസത്യദൈവം കന്യകയിലൂടെ വാഗ്ദത്തസന്തതിയുടെ പാപപരിഹാരത്തിനായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (എബ്രാ, 10:5).

47. മിസ്രയീമിൽ നിന്ന് വിളിച്ചുരുത്തിയ മകൻ: “മിസ്രയീമിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി എന്ന് കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്താ, 2:15). ഈ പ്രവചനം യഥാർത്ഥത്തിൽ, യിസ്രായേലിനെക്കുറിച്ചാണെന്ന് എല്ലാവർക്കും അറിയാം. യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു, മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു, അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി, ബാൽ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.” (ഹോശേ, 11:1-2). മിസ്രയീമിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചു എന്ന് ഹോശേയ ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം ഒരിക്കൽ, മോശെ മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽ നിന്ന് വിളിച്ചുവരുത്തിയതാണ്. (പുറ, 3:12; 13:3). അതുകൊണ്ട്, കഴിഞ്ഞുപോയ സംഭവമല്ല; ഇത് ഭാവിയിൽ നിറവേറാനുള്ള പ്രവചനമാണ്. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, പ്രവചനങ്ങൾക്ക് ത്രികാല സ്വഭാവവും ത്രിവിധമായ നിവൃത്തിയും കാണാം. അതായത്, പ്രവചനങ്ങൾ ഭൂതകാലത്തിലും വർത്തമാനകാലത്തിലും ഭാവികാലത്തിലും പറഞ്ഞിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്, കർത്താവിൻ്റെ പുനരാഗമനം മൂന്നു കാലങ്ങളിലും പറഞ്ഞിട്ടുണ്ട്: (യൂദാ, 1:15;വെളി, 1:7; എബ്രാ, 10:37). പ്രവചനങ്ങൾക്ക് ആത്മിക നിവൃത്തിയും അംശമായ നിവൃത്തിയും പൂർണ്ണമായ നിവൃത്തിയും ഇങ്ങനെ മൂന്നു വിധമായ നിവൃത്തിയുണ്ട്. ഉദാഹരണത്തിന്: (സങ്കീ, 2:7; പ്രവൃ, 13:33–യെശ, 66:7-8–സങ്കീ, 110:3;  യെശ, 26:19). ഹോശേയ പ്രവചനം യേശുക്രിസ്തുവിനോടുള്ള ബന്ധത്തിൽ ആത്മീയമായി നിറവേറിയതായി മത്തായി രേഖപ്പെടുത്തുന്നു. (മത്താ, 2:15; ഹോശേ, 11:1). യഥാർത്ഥത്തിൽ, പ്രവചനത്തിൽ പറയുന്ന; മിസ്രയിം എന്ന പ്രയോഗം, ഈജിപ്ത് രാജ്യത്തെ മാത്രം കുറിക്കുന്നതല്ല; ജാതികളുടെ സകല ദേശങ്ങളെയും കുറിക്കുന്ന പ്രയോഗമാണ്. പ്രവചനത്തിൻ്റെ അംശമായ നിവൃത്തി, 1948-ലെ യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിറവേറി. (യെശ, 11:11-12). ഇനിയും, യിസ്രായേലിനോടൂള്ള ബന്ധത്തിലാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്. യഹോവ അഥവാ, യേശുക്രിസ്തു ഭൗമിക സന്തതിയായ യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും, സകല ജാതികളിൽ നിന്നും അവരെ കൂട്ടി വരുത്തുകയും ചെയ്യുമ്പോഴാണ് പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.” (യെശ, 11:11-12).

48. ദൈവം ജനിപ്പിച്ച പുത്രൻ: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33. ഒ.നോ: സങ്കീ, 2:7). രണ്ടാം സങ്കീർത്തനത്തിൽ “ദൈവം ജനിപ്പിച്ചു” എന്ന് പറഞ്ഞിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (2:7). ദൈവം സീയോനിൽ വാഴിക്കാനുള്ള രാജാവാണ് യിസ്രായേൽ: (സങ്കീ, 2:6. ഒ.നോ: ദാനീ, 2:44; 7:18,21,27). നിഖ്യാസുനഹദോസിൽ ഉരുത്തിരിഞ്ഞ അവിശ്വാസപ്രമാണത്തിൽ യിസ്രായേലിനോടുള്ള രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം സർവ്വകാലങ്ങൾക്കും മുമ്പെ പിതാവ് യേശുവിനെ ജനിച്ചു എന്ന ദുരുപദേശമാക്കി മാറ്റി. യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങളെല്ലാം ഭാവികമാകയാൽ പ്രവചനങ്ങളായിട്ടാണ് നല്കിയിരിക്കുന്നത്. ബൈബിൾ പ്രവചനങ്ങളുടെ പലവിധമായ നിവൃത്തിയെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. പ്രസ്തുത പ്രവചനം, ആത്മികസന്തതിയായ ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിലൂടെ ആത്മികമായി നിവൃത്തിയായത്, വാഗ്ദത്തസന്തതിയായ യിസ്രായേലിനാണ്. പൗലൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിടുണ്ട്; “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:32-33). ഇവിടെപ്പറയുന്ന മക്കൾ യിസ്രായേൽ ആണ്. അതായത്, രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ചാണെന്ന് ദൈവത്തിൻ്റെ ആത്മാവ് സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കുന്നു. (ഒ.നോ: പ്രവൃ, 3:25-26). ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാന ജീവനാണ് പാപത്തിൽ മരിച്ചവനായിരുന്ന ഭൗമികസന്തതിക്ക് ലഭിക്കുന്നത്. (എബ്രാ, 1:5; 5:5). ക്രിസ്തു ജനിച്ചതും മരിച്ചതും ഉയിർത്തതും വാഗ്ദത്ത സന്തതിയായ യിസ്രായേലിനു് വേണ്ടിയാണ്. (മത്താ, 1:21; എബ്രാ, 2:14-15; പ്രവൃ, 13:32). തന്മൂലം, ആത്മികസന്തതിയായ ക്രിസ്തുവിലൂടെ പുതിയനിയമത്തിൽ നിവൃത്തിയാകുന്ന എല്ലാ പ്രവചനങ്ങളുടെയും ഉടയവൻ അഥവാ, ഗുണഭോക്താവ് യിസ്രായേലെന്ന വാഗ്ദത്ത സന്തതിയാണെന്ന് മനസ്സിലാക്കാം. അടുത്തതായി, ഈ പ്രവചനം 1,948 മെയ് 14-ലെ യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായി നിറവേറി. “ഈവക ആർ കേട്ടിട്ടുള്ളൂ? ഇങ്ങനെയുള്ളത് ആർ കണ്ടിട്ടുള്ളൂ? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നെ ജനിക്കുമോ? സീയോനോ നോവു കിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). ഇനി, കർത്താവ് യിസ്രായേലിനു് അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠമാക്കിയിട്ട് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും ശേഷിച്ചിരിക്കുന്ന തൻ്റെ ജനത്തെ സകലജാതികളിലുംനിന്ന് കൂട്ടിച്ചേർക്കുകയും പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരികയും ചെയ്യുമ്പോൾ, പ്രവചനത്തിന് പൂർണ്ണനിവൃത്തി വരും. (സങ്കീ, 110:3; യെശ, 11:11; 26:19; ദാനീ, 12:2,13; പ്രവൃ, 1:6). യഥാർത്ഥത്തിൽ ഈ പ്രവചനം, യിസ്രായേലിൻ്റെ പുതിയ ജനനത്തെ കുറിക്കുന്നതാണ്. (സങ്കീ, 110:3; യെശ, 11:11-12). ഇതുപോലെയാണ്, പഴയനിയമത്തിലെ ഓരോ പ്രവചനങ്ങളും പതിയനിയമത്തിൽ നിവൃത്തിയാകുന്നത്.

49. ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശിശുദ്ധൻ:  “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (പ്രവൃ, 2:27). സങ്കീർത്തനം 16:10-ലെ ഈ ഉദ്ധരണി, യഥാർത്ഥത്തിൽ യേശുക്രിസ്തുനെക്കുറിച്ചാണെന്ന് പലരും വിശ്വസിക്കുന്നു. പ്രവചനത്തിൻ്റെ ആദ്യഭാഗം: “ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്നാണ്. വാക്യാംശം ശ്രദ്ധിക്കുക: ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല എന്ന് ഒരുത്തൻ തന്നെക്കുറിച്ചോ, മറ്റൊരുത്തനെക്കുറിച്ചോ പ്രവചിക്കണമെങ്കിൽ, അവൻ ആരായാലും പാതാളത്തിൽ ഒടുങ്ങിത്തീരാൻ യോഗ്യനായ ഒരുവനാണ്. എന്നാൽ, ദൈവം തൻ്റെ കൃപനിമിത്തം പാതാളത്തിലേക്ക് പോകാതെവണ്ണം അവനെ രക്ഷിക്കുമെന്നാണ് പ്രവചനം. അല്ലാതെ, പാതാളത്തിലേക്ക് അഥവാ, മരണത്തിലേക്ക് ഒരിക്കലും പോകാൻ ആവശ്യമില്ലാത്തവൻ ആണെങ്കിൽ, അവൻ്റെ പ്രാണനെ ദൈവം പാതാളത്തിൽ വിടുകയില്ലെന്നു പ്രവചിക്കേണ്ട ആവശ്യമെന്താണ്? അടുത്തഭാഗം: ദൈവത്തിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്നാണ്. ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കണമെങ്കിൽ, അവൻ നൂറു ശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. എന്നാൽ, ദൈവം തൻ്റെ കൃപ നിമിത്തം അവനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ലെന്നാണ് പ്രവചനം. ദ്രവത്വമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കേണ്ട ആവശ്യമില്ലല്ലോ? ഒരിക്കലും പാതാളത്തിൽപ്പോയി ദ്രവത്വം അനുഭവിക്കാൻ ഇടയില്ലാത്ത ഒരുവനെക്കുറിച്ചാണ് ദാവീദിൻ്റെ ഈ പ്രവചനമെങ്കിൽ, ദാവീദൊരു കോമാളിയും പ്രവചനമൊരു കോമഡിയുമായി മാറും.ദൈവം “എൻ്റെ” പ്രാണനെ പാതാളത്തിൽ അഥവാ, മരണത്തിന് ഏല്പിക്കുകയില്ല, ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. അതിനാൽ, ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ ദാവീദാണെന്നു തോന്നാം. എന്നാൽ, മരണമില്ലാത്തതും ദ്രവത്വം കാണാത്തതുമായ പരിശുദ്ധൻ ദാവീദല്ല. അവൻ മരിക്കയും അവൻ്റെ ശരീരം ദ്രവത്വം കണ്ടതായും പത്രൊസും പൗലൊസും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.” (പ്രവൃ, 13:36; 2:29). അപ്പോൾ, ദാവീദല്ല ദ്രവത്വം കാണാത്ത പരിശുദ്ധൻ. ദാവീദിൻ്റെ ഈ പ്രവചനം പുതിയനിയമത്തിൽ രണ്ടുവട്ടം ഉദ്ധരിക്കുകയും (പ്രവൃ, 2:27; 13:35) രണ്ടുവട്ടവും അത് ക്രിസ്തുവിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്: (പ്രവൃ, 2:31; 13:37). അതുകൊണ്ട്, മരണവും ദ്രവത്വവും ഉണ്ടാകേണ്ടിയിരുന്ന യഥാർത്ഥ പരിശുദ്ധൻ ക്രിസ്തുവാണെന്നും അവനെ ദൈവം മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വിടുവിച്ചെടുത്തു എന്നാണോ മനസ്സിലാക്കേണ്ടത്ഒരിക്കലുമല്ല. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം; മരണത്തിൻ്റെ ഫലമാണ് ദ്രവത്വം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: പരിശുദ്ധൻ (യോഹ, 6:69). പാപമറിയാത്തവൻ: (2കൊരി, 5:21). പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നൊക്കെയാണ്: (എബ്രാ, 7:26). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22). അവനിൽ പാപമില്ല എന്നൊക്കെയാണ്. (1യോഹ, 3:5). ആദാമ്യ പാപമോ, കർമ്മപാപമോ ഇല്ലാത്തവനാണ് ക്രിസ്തു. തന്മൂലം, അവൻ മരിക്കാനോ, ദ്രവത്വം കാണ്മാനോ യാതൊരു ആവശ്യവുമില്ല. ആത്മികസന്തതിയായ യേശുക്രിസ്തു ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചുയിർത്തത് തനിക്കുവേണ്ടിയായിരുന്നില്ല. ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനു വേണ്ടിയായിരുന്നു. അവൻ്റെ ജനന മരണപുനരുത്ഥാനങ്ങൾ അഥവാ, ഭൗമിക ശുശ്രുഷയുടെ ഗുണഭോക്താവാണ് ഭൗമിക സന്തതിയായ യിസ്രായേലും, അനോടു് ഒട്ടിച്ചേർക്കപ്പെട്ട ജാതികളായ നമ്മളും. ദ്രവത്വം കാണാതെ ദൈവം വിടുവിച്ച പരിശുദ്ധൻ യിസ്രായേൽ ആണെന്ന് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്ന് പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.” (പ്രവൃ, 13:32-35). പ്രവചനം ആർക്കാണ് നിവൃത്തിയായതെന്ന് ഇവിടെ വ്യക്തമാണല്ലോ? ദാവീദിൻ്റെ നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേൽ ആണ്. (യെശ, 55:3). യിസ്രാലെന്ന വാഗ്ദത്ത സന്തതിയെ അറിയാത്തതുകൊണ്ടാണ്, യേശുവിനെയും അവൻ്റെ ശുശ്രൂഷകളെയും പലർക്കും ഇതുവരെയും വെളിപ്പെടാത്തത്.

50. സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ഉള്ളവൻ: “യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്താ, 28:18). ഇത് പറയുന്നത് മനുഷ്യനായ ക്രിസ്തുവല്ല;  യഹോവ അഥവാ, യേശുക്രിസ്തു എന്ന ദൈവമാണ്. നാം മുകളിൽ ചിന്തിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാം: 1. യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിന പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണ്. (ലൂക്കൊ, 23:46; എബ്രാ, 9:14). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടുകൂടി ആത്മികസന്തതിയായ ക്രിസ്തുവിൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞു. (യോഹ, 20:17; എബ്രാ, 9:11-12). 2. പിന്നീട് സ്വർഗ്ഗത്തിൽ നിന്നു പ്രത്യക്ഷനായത് ദൈവം തന്നെയാണ്. അവനെയാണ്, തോമാസ് എൻ്റെ കർത്താവും എൻ്റെ ദൈവവുമെന്ന് ഏറ്റുപറഞ്ഞത്: (മർക്കൊ, 16:14; യോഹ, 20:28). 3. പിതാവിൻ്റെയും പുത്രൻ്റെ നാമം ഒന്നുതന്നെയാണ്; അഥവാ, പിതാവ് പുത്രനു് കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു: (യോഹ, 5:43; 17:11; 17:12). അതിനാൽ, ഏകദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ  മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയശേഷം പിതാവിൻ്റെ അടുക്കൽ കരേറി അപ്രത്യക്ഷനായതെന്നും, അനന്തരം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായതെന്നും മനസ്സിലാക്കാം. അതായത്, നമുക്ക് പിതാവായ ഏകദൈവമേയുള്ളു; ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണ്. ഈ വസ്തുത മനുഷ്യനായ യേശുവും അവൻ്റെ അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: (യോഹ, 8:40,41; 17:3; റോമ, 5:15; 1കൊരി, 8:6; എഫെ, 4:6). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ, മനുഷ്യനായിട്ടുള്ള പ്രത്യക്ഷതയാണ് ക്രൂശിൽ മരിച്ചുയിർത്ത ക്രിസ്തു: (1തിമൊ, 2:6; 3:14-16; 1പത്രൊ, 1:20). ഏകദൈവത്തിൻ്റെ നേരിട്ടുള്ള പ്രത്യക്ഷതയാണ് ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12). നാല്പത് നാളോളം പ്രത്യക്ഷമായത്, മനുഷ്യനല്ല; ദൈവം ആണെന്നതിൻ്റെ ഏഴ് തെളിവുകൾ താഴെച്ചേർക്കുന്നു: 1. ദൈവപുത്രനായ യേശുവെന്ന മനുഷ്യൻ, ഗലീലയിലെ നസറെത്ത് പട്ടണത്തിൽ താമസിക്കുകയും, ശമര്യവഴി യെഹൂദ്യയിലേക്കും തിരിച്ച് അങ്ങോട്ടും നടക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ, യഹോവയായ ദൈവം അഥവാ, യേശുക്രിസ്തു ഭൂമിയിൽ എവിടെയും താമസിക്കുക അല്ലായിരുന്നു; സ്വർഗ്ഗത്തിൽനിന്ന് നാല്പത് നാളോളം ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുകയായിരുന്നു. (പ്രവൃ, 1:2. ഒ.നോ: മർക്കൊ, 16:12,14; ലൂക്കൊ, 24:31,34; യോഹ, 21:1,14). 2. യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനു് വാതിൽ തുറക്കാതെ അകത്ത് കയറാൻ കഴിയില്ല. എന്നാൽ, യേശുവെന്ന നാമത്തിൽ ദൈവം നേരിട്ട് പ്രത്യക്ഷനായപ്പോൾ, മുറി അടിച്ചിട്ടിരിക്കെ വാതിൽ തുറക്കാതെയാണ് അകത്ത് പ്രവേശിച്ചത്. (യോഹ, 20:19,26). അതായത്, ആത്മാവായ ദൈവം ആയതുകൊണ്ടാണ്, മുറി അടച്ചിരിക്കെ അകത്ത് പ്രവേശിച്ചത്. 3. യേശു ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതായി കാണാം. (യോഹ, 20:22). യേശുവെന്ന മനുഷ്യനെ, ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). ദൈവത്തിനല്ലാതെ, യേശുവെന്ന ദൈവപുത്രനായ മനുഷ്യനു് പരിശുദ്ധാത്മാവിനെ നല്കാൻ കഴിയില്ല. അതായത്, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായതുകൊണ്ടാണ്, ശിഷ്യന്മാർക്ക് ആത്മാവിനെ ഊതിക്കൊടുത്തത്. തന്മൂലം, ഉല്പത്തി പുസ്തകത്തിൽ, ആദാമിൻ്റെ മൂക്കിൽ ജീവശ്വാസം ഊതിയവനാണ്, ശിഷ്യന്മാർക്ക് ജീവാത്മാവായ പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതെന്ന് മനസ്സിലാക്കാമല്ലോ. (ഉല്പ, 2:7). 4. പുനരുത്ഥാനശേഷം, യേശുവെന്ന നാമത്തിൽ ശിഷ്യന്മാർക്ക് പ്രത്യക്ഷനായത്, യഹോവയായ ദൈവം ആയതുകൊണ്ടാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ദൈവം എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെ അല്ലാതെ, “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. (സങ്കീ, 35:23). 5. “ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു” എന്നാണ് ദൈവപുത്രൻ പറഞ്ഞത്. (യോഹ, 16:28). എന്നാൽ, ദൈവപുത്രൻ പിതാവിൻ്റെ അടുക്കൽ കരേറിപ്പോയശേഷം, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായപ്പോൾ, ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്നാണ് പറഞ്ഞത്. (മത്താ, 28:19. ഒ.നോ: യോഹ, 14:16; 1കൊരി, 3:16; 6:19). അതായത്, ദൈവത്തിനല്ലാതെ, ഒരു മനുഷ്യനു് ലോകാവസാനത്തോളം കൂടെയിരിക്കാൻ കഴിയില്ല. 6. യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ, ആത്മാവിനാൽ ജനിക്കുകയും, ആത്മാവിനാൽ വളരുകയും, ആത്മാവിനാൽ ആഭിഷേകം പ്രാപിക്കുകയും, ആത്മാവിനാൽ ശുശ്രൂഷിക്കുകയും ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും, ആത്മാവിനാൽ മരിക്കുകയും ആത്മാവിനാൽ ഉയിർക്കുകയും ചെയ്തവനാണ്. എന്നാൽ, യഹോവയായ ദൈവം അഥവാ, യേശു ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ, ആത്മാവിനാൽ സ്വർഗ്ഗാരോഹണം ചെയ്തു എന്ന് പറയുന്നില്ല. “ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു.” (പ്രവൃ, 1:9). തന്നെയുമല്ല, യിസ്രായേലിൻ്റെ ശത്രുക്കളായ ജാതികളെ കീഴ്പെടുത്തിയിട്ട്, അവൻ്റെ രാജ്യം അവനു് സ്ഥാപിച്ചുകൊടുക്കാൻ ഒലിവുമലയിൽ വീണ്ടും വരുന്നത് യഹോവാണെന്ന് സെഖര്യാവും, യേശു പോയപോലെ വീണ്ടുംവരുമെന്ന് ദൂതന്മാരും അഭിന്നമായി പറയുന്നതും നോക്കുക. (സെഖ, 14:3-4; പ്രവൃ, 1:10-11). 7. യേശുവെന്ന മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനും പിതാവുമായ യഹോവയുടെ കയ്യിലാണ് കൊടുത്തത്. (ലൂക്കൊ, 23:46; സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 1പത്രൊ, 4:19). എന്നാൽ, സ്തെഫാനോസ് തൻ്റെ ആത്മാവിനെ കൊടുത്തത് യേശുവിൻ്റെ കരങ്ങളിലാണ്. (പ്രവൃ, 7:59). ആത്മാക്കളുടെ ഉടയവൻ പിതാവായ ദൈവമായിരിക്കെ, സ്തെഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത് ദൈവത്തിൻ്റെ കയ്യിൽത്തന്നെ ആയിരിക്കുമല്ലോ. അതായത്, സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃശ്യത്തിൽ ഇരിക്കുന്നവനായി യെഹെസ്ക്കേൽ കണ്ട യഹോയെത്തന്നെയാണ് സ്തെഫാനൊസ് കണ്ടതും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും എന്ന് മനസ്സിലാക്കാം. (യെഹെ, 1:26; 8:2). തന്മൂലം, ദൈവപുത്രൻ്റെ ശുശ്രൂഷയ്ക്കുശേഷം, യേശുവെന്ന നാമത്തിൽ നാല്പത് നാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത്, യഹോവയായ ദൈവമാണെന്ന് മനസ്സിലാക്കാം.

യഹോവ അഥവാ, യേശുക്രിസ്തുവെന്ന മഹാദൈവമാണ് അപ്പൊസ്തലന്മാർക്ക് മഹാനിയോഗം നല്കുന്നതിനു മുമ്പ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു പറയുന്നത്. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായതെന്ന് മുകളിൽ നാം കണ്ടതാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം, നിത്യനും മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (റോമ, 16:24; മലാ, 3:6; യാക്കോ, 1:17). ആകയാൽ, ദൈവത്തിനു് തൻ്റെ സ്ഥായിയായ അസ്തിത്വമൊ, പ്രകൃതിയോ, അധികാരങ്ങളോ ഒന്നും ത്യജിക്കാൻ കഴിയില്ല. താൻ ഒന്നിനും മുട്ടില്ലാത്തവൻ ആകയാൽ, ആരിൽനിന്നും ഒന്നും സ്വീകരിപ്പാനും തനിക്ക് ആവശ്യവുമില്ല. (പ്രവൃ, 17:25).  ഇവിടെപ്പറയുന്ന അധികാരം യേശുക്രിസ്തുവിൻ്റെയല്ല; ദൈവം സകല അധികാരവും വാഗ്ദത്തം ചെയ്തിരിക്കുന്ന യിസ്രായേലിൻ്റെയാണ്. “മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്കീഴെയാക്കിയിരിക്കുന്നു.” (സങ്കീ, 8:4-6). ഇവിടെപ്പറയുന്ന മർത്യനും മനുഷ്യപുത്രനും യിസ്രായേലാണ്. ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 80;8,17). എട്ടാം സങ്കീർത്തനം താഴോട്ട് വായിച്ചാൽ, ആകാശത്തിലും ഭൂമിയിലുമുള്ള സകലവും ദൈവം അവൻ്റെ കാൽക്കീഴാക്കിക്കൊടുമെന്ന് വാഗ്ദത്തം പ്രാപിച്ച സന്തതിയാണ് യിസ്രായേൽ. (8:7-8). അതായത്, യിസ്രായേലെന്ന മനുഷ്യപുത്രനാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ്. തന്മൂലം, യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ മനുഷ്യപുത്രനെന്ന പദവി ദൈവത്തിൽ നിക്ഷിപ്തമാണ്. യേശുവെന്ന മനുഷ്യൻ ദൈവപുത്രനും മനുഷ്യപുത്രനും ആയിരുന്നു. പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന ദൈവപുത്രനെ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ തൻ്റെ മരണപുനരുത്ഥാനത്താൽ ജീവൻ നല്കി പാതാളത്തിൻ്റെ ദ്രവത്വത്തിൽനിന്നും കരേറ്റിയതോടെ, യേശുവെന്ന ദൈവപുത്രൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. ശേഷിക്കുന്നത്, വാഗ്ദത്തസന്തതിയായ യിസ്രായേലെന്ന മനുഷ്യപുത്രൻ്റെ രാജകീയ വാഗ്ദത്തമാണ്. അതുകൊണ്ടാണ്, അവൻ്റെ ദൈവം മനുഷ്യപുത്രനെന്ന പദവിയിൽ നേരിട്ട് പ്രത്യക്ഷനായത്. അതായത്, യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് പ്രതീകാത്മകമായി പറയുന്നത്. ഇത് യഥാർത്ഥത്തിൽ ഒരു പ്രവചനമാണ്. അതിൻ്റെ നിവൃത്തി ഭാവികമാണ്. പ്രവചനങ്ങൾ മൂന്ന് കാലത്തിലും പറഞ്ഞിട്ടുള്ളത്, മുകളിൽ നാം കണ്ടതാണ്. ഉദാഹരണത്തിനു്, ദാവീദിൻ്റെ പ്രവചനം നോക്കുക: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. (സങ്കീ, 2:7). ഇവിടെ ശ്രദ്ധിക്കുക: യഹോവ എന്നോട് അരുളിച്ചെയ്ത് എന്നിങ്ങനെ ഉത്തമപുരുഷനിൽ അഥവാ, തന്നോടുള്ള പ്രവചനം എന്ന നിലയിലാണ് ദാവീദ് പറയുന്നത്. എന്നാൽ, ദാവീദുമായി പ്രവചനത്തിന് ബന്ധമൊന്നുമില്ല; പ്രവവചനം ക്രിസ്തുവിലൂടെ യിസ്രായേലിനാണ് നിവൃത്തിയായത്. (പ്രവൃ, 13:32-33). അതിൻ്റെ തെളിവ് ബൈബിളിൽ തന്നെയുണ്ട്: പൗലൊസ് പറയുന്നു: “സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി വച്ച് അവനെ സര്‍വത്തിനും മീതെ തലയാക്കി.” (എഫെ 1:22). ഇതും ഒരു പ്രവചനമാണ്. യേശുക്രിസ്തുവും പൗലോസും പറയുന്നത് ഒരേ കാര്യമാണ്. എന്നാൽ, ഇതേകാര്യം എബ്രായ ലേഖകൻ പറയുന്നത് ശ്രദ്ധിക്കുക: “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. (എബ്രാ, 2:8). സകലത്തെയും; അവന്റെ കാല്കീഴാക്കിയിരിക്കുന്നു എന്ന എട്ടാം സങ്കീർത്തനമാണ് അവൻ  ഉദ്ധരിച്ചത്. (8:5). പിന്നെ പറയുന്നത് നോക്കുക: എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. യഥാർത്ഥത്തിൽ, യേശുക്രിസ്തുവിൻ്റെ അധികാരമാണെങ്കിൽ, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് ക്രിസ്തുവും, “സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി” എന്ന് പൗലൊസും പറയുന്നതിൻ്റെ നേർവിപരീതമായി, “ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? ബൈബിൾ പരസ്പരവിരുദ്ധമാണെന്ന് വരില്ലേ? എന്നാൽ, സകല അധികാരവും നല്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതും, ഇപ്പോൾ ഒന്നും കീഴ്പട്ടതായി കാണുന്നില്ല എന്ന് പറയുന്നതും വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള ബന്ധത്തിൽ ശരിയാണ്.

അതായത്, പ്രവചനങ്ങൾക്ക് പലവിധമായ നിവൃത്തിയുണ്ടെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. എട്ടാം സങ്കീർത്തനം അഥവാ, “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു” എന്ന വാഗ്ദത്തം, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ ആത്മികമായി ദൈവസന്തതിയായ യിസ്രായേലിനു് നിവൃത്തിച്ചു. അതാണ് യേശുക്രിസ്തു പറയുന്നതും പൗലോസ് പറയുന്നതും. (മത്താ, 28:19; എഫെ, 1:22). എന്നാൽ, യഥാർത്ഥത്തിൽ യിസ്രായേലിനു് ആ അധികാരം ഇതുവരെ കൈവന്നിട്ടില്ല. അതിനിയും ഭാവിയിൽ നിവൃത്തിയാകാനുള്ള ഒരു പ്രവചനമാണ്. യഹോവ അഥവാ, യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ, അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ കാൽക്കീഴാക്കിയിട്ട്, അവൻ്റെ രാജ്യം അവനു് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് പ്രവചനത്തിനു് പൂർണ്ണനിവൃത്തി വരുന്നത്. (സെഖ, 14:3-4; പ്രവൃ, 1:6,11). അതുകൊണ്ടാണ്, “ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറയുന്നത്. ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, അബ്രാഹാമിൻ്റെ സന്തതിക്കാണെന്നും, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ, യേശുക്രിസ്തു വന്നതെന്നും എബ്രായ ലേഖകൻ പറയുന്നത് നോക്കുക. (എബ്രാ, 2:5-16). ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നത്; ആകാശവും ഭൂമിയും മാറിപ്പോയാലും അതിനു് മാറ്റമുണ്ടാകില്ലെന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞതും ഓർക്കുക. (മത്താ, 5:17-18; ലൂക്കൊ, 16:17). സ്വർഗ്ഗത്തിലുള്ള അധികാരം യിസ്രായേലിനു് എങ്ങനെ ലഭിക്കും എന്ന് ഒരുപക്ഷെ ചിന്തിച്ചേക്കാം. ക്രിസ്തു യെഹൂദന്മാരായ തൻ്റെ ശിഷ്യന്മാരോട് പറയുന്നത് ഇപ്രകാരമാണ്: “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 18:18. ഒ.നോ: 16:19). വാഗ്ദത്തസന്തതിക്ക് സ്വർഗ്ഗത്തിലും അധികാരമുണ്ടെന്ന് ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാമല്ലോ? യിസ്രായേലെന്ന വാഗ്ദത്ത സന്തതിക്കുവേണ്ടിയാണ്, അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായിട്ടും നേരിട്ടും പ്രത്യക്ഷനായത്. (1തിമൊ, 2:6; 3:16; യോഹ, 20:28). അതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്.

51. ദൈവത്തിൻ്റെ വലത്തുഭാഗത്തു് ഇരിക്കുന്ന ദാവിദിൻ്റെ കർത്താവ്: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ” എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു. അവൻ അവരോട്: “എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ?”
“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്ന് അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ” എന്നു ചോദിച്ചു.” (മത്താ, 22:42-45). ഈ വേദഭാഗം, ദൈവപുത്രനായ യേശുക്രിസ്തു, തന്നെ വാക്കിൽക്കുടുക്കാൻ വന്ന പരീശന്മാരോടു് 110-ാം സങ്കീർത്തനം ഒന്നാം വാക്യം ഉദ്ധരിച്ചുകൊണ്ട് ചോദിച്ചതാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് ദൈവമാണെന്നും അത് യേശുക്രിസ്തു ആണെന്നും ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, അവിടെപ്പറയുന്ന കർത്താവ് ദൈവമല്ലെന്നും യേശുക്രിസ്തു അല്ല എന്നതിനും ചില തെളിവുകൾ തരാം. 1. ദൈവത്തിൻ്റെ വലത്തുഭാഗത്താണ്, ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനം. എന്നാൽ, ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ദൈവത്തിൻ്റെ ഒരു നിത്യപുത്രൻ്റെ സ്ഥാനമാണ് ദൈവത്തിൻ്റെ വലത്തുഭാഗം എങ്കിൽ, ശത്രുക്കൾ പാദപീഠമാകുവോളം; എന്ന ഒരു പരിധി ആസ്ഥാനത്തിനു് ഉണ്ടാകില്ലായിരുന്നു. 2. അടുത്തവാക്യത്തിൽ, “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്നാണ് പറയുന്നത്. അതായത്, നിലവിൽ, ശത്രുക്കളുടെ മദ്ധ്യേയാണ് ദാവീദിൻ്റെ കർത്താവ് വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ഒന്നാമത്, നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. രണ്ടാമത്, ഭാവിയിൽ ദൈവം ദാവീദിൻ്റെ കർത്താവിനു് അവൻ്റെ ശത്രുക്കളെ പാദപീഠം ആക്കിക്കഴിഞ്ഞാൽ, പിന്നെ അവനു് ശത്രുക്കൾ ഉണ്ടാകുകയും ഇല്ല. തന്മൂലം, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക” എന്ന ഒന്നാം വാക്യമോ, “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്ന രണ്ടാം വാക്യമോ യേശുക്രിസ്തുവനു് ഒരിക്കലും ചേരില്ല. 3. ദൈവപുത്രനായ യേശുക്രിസ്തു ദൈവമാണെന്നാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്നത്, പിതാവായ ഏകദൈവത്തെക്കുറിച്ചാണ്. (യോഹ, 17:3). ആ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും ദൈവമാണെങ്കിൽ, അത് ബഹുദൈവവിശ്വാസമാണ്. തന്നെയുമല്ല, ഒരു ദൈവം തൻ്റെതന്നെ വലത്തുഭാഗത്ത് ഇരിക്കുന്നുവെന്ന് എങ്ങനെ പറയും? 4. പ്രസ്തുത വാക്യത്തിൽപ്പറയുന്ന എൻ്റെ കർത്താവ് എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല. അവിടെ, “എൻ്റെ കർത്താവു” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ലഡോണി” (To my master – לַאדֹנִי – L’adoni) ആണ്. 24 പ്രാവശ്യം ആ പദമുണ്ട്: (ഉല്പ, 24:36; 24:54; 24:56; 32:5; 35:6; 32:18; 44:9; 44:16; 44:16; 44:33; 1ശമൂ, 24:8; 25:27; 25:28; 25:30; 25:31; 25:31; 2ശമൂ, 4:8; 19:28; 1രാജാ, 1:2; 18:13; 20:9; 1ദിന, 21:3; 110:1). എന്നാൽ, ഒരിക്കൽപ്പോലും ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല. “എൻ്റെ കർത്താവു” എന്ന് ഉപയോഗിക്കുന്ന മറ്റൊരു പദമാണ്, “അഡോണി” (my lord – אֲדֹנִי – adoni). ആ പദം 200-ഓളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം: ഉല്പത്തി 23:6 ആണ്. (ഇംഗ്ലീഷ് ബൈബിൾ നോക്കുക). ഈ പദവും ദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. അതായത്, 110-ാം സങ്കീർത്തനത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കന്ന “ലഡോണി” ആകട്ടെ, മറ്റൊരു പ്രയോഗമായ അഡോണി ആകട്ടെ ഒരിക്കൽപ്പോലും “എൻ്റെ കർത്താവു – My Lord” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, ലഡോണി-യും, അഡോണി-യും; യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ ഭൗമികരെ കുറിക്കുന്ന പ്രയോഗങ്ങളാണ്. എന്നാൽ, “എൻ്റെ കർത്താവു” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദം “അഡോണായി” (אֲדֹנָי) ആണ്. (സങ്കീ, 16:2;  35:23; യെശ, 49:14). യെഹൂദന്മാരുടെ ബൈബിളിൽ: The Complete Jewish Bible-ൽ, The word of the Lord to my master എന്നാണ്. 1917-ലെ JPS Tanakh-ൽ The LORD saith unto my lord എന്നാണ്. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2; 9:4; 147:19-20). അതായത്, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

യേശുക്രിസ്തു അല്ലെങ്കിൽ, പിന്നെ ആരാണ് ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരിക്കുന്നത്? ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന്, തൻ്റെ വലത്തുഭാത്തിരുത്തിയ അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ ഒരു മനുഷ്യനും മനുഷ്യപുത്രനുമുണ്ട്; അവനാണ് വാഗ്ദത്ത സന്തതിയായ യിസ്രായേൽ. (സങ്കീ, 80:8,17. ഒ.നോ: 8:5-6). എന്നാൽ, യഥാർത്ഥത്തിൽ യിസ്രായേൽ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കയാണെന്ന് ധരിക്കരുത്. അവൻ വസിക്കുന്നത് ഭൂമിയിലാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നത് യിസ്രായേലെന്ന വാഗ്ദത്ത സന്തതിയുടെ പദവിയാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, സങ്കീർത്തനം 110:1-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ആരും ഇരിക്കുന്നില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, ദൈവത്തിൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. ആ പ്രയോഗത്തിൻ്റെയും പദവിയുടെയും അനുഗ്രഹത്തിൻ്റെയും ഉടയവൻ യിസ്രായേലെന്ന ദൈവസന്തതിയാണ്. യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത പുത്രനും രാജാവും ആണെന്ന് അനേകം വാക്യങ്ങളിലൂടെ നാം മുകളിൽ കണ്ടതാണ്. ദാവീൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് അഥവാ, യജമാനൻ എന്ന് സംബോധന ചെയ്യുന്നത്. അതായത്, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത പുത്രനാണ്. എന്നാൽ അവൻ രാജാവെന്ന നിലയിൽ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്. യേശു പരീശന്മാരോടു് ചോദിച്ചത്, എന്നെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു എന്നല്ല; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു എന്നാണ്. ഉത്തമപുരുഷനായ ക്രിസ്തു മധ്യമപുരുഷനായ യെഹൂദന്മാരോടു് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ക്രിസ്തുവിനെക്കുറിച്ചാണ് ചോദിക്കുന്നത്. അത് പഴയനിയത്തിൽ നിറഞ്ഞുനില്ക്കുന്ന ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തുവാണ്. അത് യേശുക്രിസ്തുവല്ല യിസ്രായേലാണ്. എന്നേക്കും ഇരിക്കുന്ന ക്രിസ്തുവും പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏകക്രിസ്തുവും യിസ്രായേൽ ആണെന്ന് നാം കണ്ടതാണ്. എന്നാൽ, ദാവീദ് തൻ്റെ പുത്രനെ ആത്മാവിൽ കർത്താവ് അഥവാ, യജമാനൻ എന്ന് വിളിച്ചത് എന്താണെന്ന് പരീശന്മാർക്ക് അറിയില്ലായിരുന്നു. തൻ്റെ വാഗ്ദത്തസന്തതി നിത്യ രാജാവാകയാലാണ്, ദാവീദ് അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. ഭാവിയിൽ, യഹോവ അഥവാ, യേശുക്രിസ്തു യിസ്രായേലിൻ്റെ സകല ശത്രുക്കളെയും അവൻ്റെ പാദപീഠമാക്കി രാജ്യം അവനു് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് പ്രവചനത്തിനു് നിവൃത്തിവരുന്നത്. (സെഖ, 14:3-4; പ്രവൃ, 1:6,11). ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക്കുക എന്നത് വാഗ്ദത്തസന്തതിയായ യിസ്രായേലിന്റെ പദവി ആകയാലാണ്, അവൻ്റെ മറുവിലയായ യേശുക്രിസ്തുവിൽ ആ പദവികളൊക്കെ ആരോപിച്ചിരിക്കുന്നത്.

52. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ: “അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന് അവകാശിയായതിന് ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” (എബ്രാ, 1:4). അടുത്തവാക്യം: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ഇവിടെപ്പറയുന്ന ആദ്യജാൻ യേശുക്രിസ്തുവല്ല. അതിൻ്റെ ചില തെളിവുകൾ തരാം: 1. ത്രിത്വം പഠിപ്പിക്കുന്നതുപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെങ്കിൽ അവൻ “ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്നു” എന്നു പറയേണ്ടതില്ലല്ലോ. (എബ്രാ, 1:4). ദൈവം എല്ലായ്പ്പോഴും ദൂതന്മാരെക്കാൾ ശ്രേഷ്ഠൻതന്നെ ആയിരിക്കുമല്ലോ? 2. ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം, ഇതും യഥാർത്ഥത്തിൽ ദൈവത്തെക്കുറിച്ചുള്ള പ്രയോഗമല്ല. ദൂതന്മാർ ദൈവത്തെ നമസ്കരിക്കുന്നത് അഥവാ, ആരാധിക്കുന്നത് ചില പ്രത്യേക സമയത്ത് മാത്രമല്ലല്ലോ; രാപ്പകൽ അഥവാ, നിത്യം ദൈവത്തെ ആരാധിച്ചുകൊണ്ടിരിക്കയാണ്. (യെശ, 6:2-3; വെളി, 4:8). ദൈവപുത്രൻ ആരാധനയ്ക്ക് യോഗ്യനായ ദൈവവും പിതാവിൽനിന്ന് വിഭിന്നനുമായി സ്വർഗ്ഗത്തിൽ ഇപ്പോൾ ഉണ്ടെങ്കിൽ, അവൻ ദൂതന്മാരുടെ നമസ്കാരം ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെന്തിനാണ്, ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ, ദൈവത്തിൻ്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം എന്ന് പറയുന്നത്. 3. താൻ ദൈവമല്ലെന്നും പിതാവ് മാത്രമാണ് ദൈവമെന്നും താൻ ആരാധയ്ക്ക് യോഗ്യനല്ലെന്നും താൻ സ്രഷ്ടാവായ ദൈവമല്ലെന്നും താൻ സർവ്വജ്ഞാനിയല്ലെന്നും ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. (മത്താ, 4:10; 19:4; 24:36; യോഹ, 4:24; 5:44; 17:3). 4. പിതാവായ ദൈവം മാത്രമാണ് ആരാധനയ്ക്ക് യോഗ്യനെങ്കിൽ, പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുന്ന ആദ്യജാതൻ ആരായാലും ദൈവികമായ ആരാധനയ്ക്ക് യോഗ്യനല്ല; ദൂതന്മാർ അവനെ ആചാരപരമായി നമസ്കരിക്കുകയാണെന്ന് മനസ്സിലാക്കാം. എന്നാൽ, ദൈവപുത്രനായ യേശുവിനെ ആദ്യജാതനെന്ന് വിളിച്ചിട്ടുണ്ടെങ്കിലും, ദൂതന്മാർ അവനെ നമസ്കരിച്ചതായോ, മേലിൽ നമസ്കരിക്കുമെന്നുള്ള പ്രവചനമോ എവിടെയും കാണാൻ കഴിയില്ല. തന്മൂലം, ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർത്തു, സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നൊക്കെ എബ്രായ ലേഖകൻ പറയുന്നത് യേശുക്രിസ്തുവിനെക്കുറിച്ചല്ല; വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. സങ്കീർത്തനത്തിൽ പറയുന്ന ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (8:5). യിസ്രായേലെന്ന ദൈവപുത്രനും മനുഷ്യപുത്രനുമായ വാഗ്ദത്തസന്തതി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായതു കൊണ്ടാണ്, അവൻ്റെ ദൈവം അവൻ്റെ പദവികളുമായി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തുവന്ന് മരണം ആസ്വദിച്ചത്. യേശുക്രിസ്തുവിലൂടെ മഹത്വം അണിയുന്ന സന്തതി യിസ്രായേലാണ്. (എബ്രാ, 2:9). അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കിയ കാര്യമാണ് എബ്രായ ലേഖകൻ പറയുന്നത്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. (പുറ, 4:23). ദൂതന്മാർ നമസ്കരിക്കുമെന്ന് പ്രവചനമുള്ള വാഗ്ദത്തസന്തതി യിസ്രായേൽ മാത്രമാണ്. സത്യവേദപുസ്തകത്തിലെ പരിഭാഷ കൃത്യമല്ലാത്തതിനാൽ, ഗ്രീക്കു സെപ്റ്റ്വജിൻ്റിലെ വാക്യം ചേർക്കുന്നു: “ആകാശമേ, അവനോടുകൂടെ സന്തോഷിക്കുവിൻ, ദൈവത്തിന്റെ എല്ലാ ദൂതന്മാരും അവനെ നമസ്കരിക്കട്ടെ; ജാതികളേ, അവന്റെ ജനത്തോടൊപ്പം സന്തോഷിപ്പിൻ, ദൈവപുത്രന്മാരെല്ലാം അവനിൽ തങ്ങളെത്തന്നെ ഉറപ്പിക്കട്ടെ; അവൻ രക്തത്തിന് പ്രതികാരം ചെയ്യും. അവന്റെ പുത്രന്മാരുടെ കാര്യത്തിൽ, അവൻ പ്രതികാരം ചെയ്യും, തന്റെ ശത്രുക്കൾക്കു നീതി നൽകും, തന്നെ വെറുക്കുന്നവർക്ക് പ്രതിഫലം നൽകും; യഹോവ തന്റെ ജനത്തിന്റെ ദേശത്തെ ശുദ്ധീകരിക്കും.” (ആവ, 32:43, LXX. ഒ.നോ: ABP-en, BSB, BST, Logos, MSB, NHEB, NHEB-JM, NHEB-ME, NHEB-Y, NLT’15, Tomson). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിൽനിന്നാണ്, പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ദൂതന്മാർ യിസ്രായേലെന്ന ദൈവപുത്രനെ ആരാധിക്കുകയല്ല; ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്യുന്നത്. ദൈവം അവന് രാജ്യം സ്ഥാപിച്ചുകൊടുത്തു കഴിയുമ്പോൾ ആദ്യജാതനായ യിസ്രായേൽ മഹത്വത്തോടെ രാജാവാകുമ്പോഴാണ് ദൂതന്മാർ അവനെ നമസ്കരിക്കുന്നത്. അപ്പോഴാണ്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു എന്ന യേശുക്രിസ്തുവിൻ്റെ പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്. (മത്താ, 28:18. ഒ.നോ: 1കൊരി, 15:27,28). നഥനയേലിനോട് യേശു പറയുന്നതും, ഇതിനൊപ്പം മനസ്സിലാക്കണം: “ആമേൻ ആമേൻ ഞാൻ നിങ്ങളോടു് പറയുന്നു, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.” (യോഹ, 1:51). ഇവിടെപ്പറയുന്ന മനുഷ്യപുത്രനും യിസ്രായേലാണ്. എൻ്റെ അടുക്കൽ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുമെന്നല്ല; മനുഷ്യപുത്രൻ്റെ അടുക്കൽ എന്ന് പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. യിസ്രായേലിന്റെ നിത്യരാജ്യം സ്ഥാപിതമായിക്കഴിയുമ്പോൾ, സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള ബന്ധത്തിൻ്റെ ഒരു സൂചനയാണ്, യേശുവിൻ്റെ വാക്കുകളിൽ കാണുന്നത്.

എബ്രായ ലേഖനത്തെക്കുറിച്ചും വാഗ്ദത്ത സന്തതിയായ എബ്രായ ജാതിയെക്കുറിച്ചും പഠിക്കാതെ എബ്രായലേഖനത്തിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. എബ്രായ ലേഖനം എബ്രായ വിശ്വാസികൾക്ക് എഴുതിയതാണ്. ദൈവവുമായി രണ്ടുവിധത്തിൽ ബന്ധമുള്ളവരാണ് എബ്രായവിശ്വാസികൾ: 1. അവർ പൂർവ്വ പിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും നിത്യരാജാവുമായ ഭൗമിക സന്തതിയാണ്. 2. ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെ അവർ ഓരോരുത്തരും വ്യക്തിപരമായി ദൈവത്തിൻ്റെ മക്കളാണ്. എന്നാൽ, ഇപ്പോഴത്തെ അവരുടെ അവസ്ഥ കുറച്ച് പരിതാപകരമാണ്. പെന്തെക്കൊസ്തുനാൾമുതൽ രക്ഷിക്കപ്പെട്ടവരും അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും കണ്ണാൽ കാണുകയും അനുഭവിക്കുകയും ചെയ്തവർക്കാണ് എബ്രായലേഖനം എഴുതുന്നത്. കാലം നോക്കിയാൽ അവർ ഉപദേഷ്ടാക്കന്മാർ ആകേണ്ടവർ ആണെങ്കിലും ഇപ്പോൾ കേൾക്കാൻ മാന്ദ്യമുള്ളവരും വളർച്ചയില്ലാത്തവരും ആണ്. (എബ്രാ, 5:12). ഇപ്പോഴവർ വിശ്വാസത്യാഗത്തിൻ്റെ വക്കോളം എത്തിനില്ക്കുന്നവരാണ്. ദൈവാലയവും യാഗങ്ങളും ശബത്തുകളും പെരുന്നാളുകളും തുടങ്ങി, ആചാരങ്ങളും ആഘോഷങ്ങും ഒന്നുമില്ലാത്ത ക്രൈസ്തവിശ്വാസത്തിൽ അവർക്ക് മടുപ്പ് തോന്നിയിരിക്കാം. എന്തായാലും, അവൻ പിൻമാറ്റ അവസ്ഥയിൽ എത്തിയവരാണ്. അഥവാ, തങ്ങൾ വിട്ടുപോന്ന യെഹൂദാമതത്തിലേക്ക് തിരികെപ്പോകാൻ ആഗ്രഹിക്കുന്നവരാണ്. ലേഖനത്തിൽ അവരോടുള്ള എഴുത്തുകാരൻ്റെ മുന്നറിയിപ്പുകളെല്ലാം അക്കാര്യം വ്യക്തമാക്കുന്നതാണ്. മുപ്പത്തഞ്ചോളം മുന്നറിയിപ്പുകൾ ആ ലേഖനത്തിലുണ്ട്. ഉദാ: (എബ്രാ, 2:1,4;3:6,8,11,12,14,15; 4:1,12). അവരെ വിശ്വാസത്തിൽ ഉറപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ്, പഴയനിയമത്തിൽ അവരോടുള്ള വാഗ്ദത്തങ്ങളെല്ലാം എടുത്തുകാണിച്ചുകൊണ്ട് ലേഖനം എഴുതിയിരിക്കുന്നത്. അതായത്, യേശുവിലൂടെ നിവൃത്തിയായതെല്ലാം, ദൈവസന്തതികളായ അവരോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണെന്നാണ് എബ്രായലേഖകൻ അവരെ ഓർമ്മിപ്പിക്കുന്നത്. യിസ്രായേൽ ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ ആകയാലാണ്, പഴയനിയമത്തിലെ നാല്പത്തഞ്ചോളം ഉദ്ധരണികളും ഇരുപതോളം പ്രാവശ്യം വാഗ്ദത്തം എന്ന പ്രയോഗവും എബ്രായലേഖനത്തിൽ കാണാം.

53. എന്നും എന്നേക്കും സിംഹാസനമുള്ള പുത്രൻ: “പുത്രനോടോ: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.” (എബ്രാ, 1:8. ഇത് നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (45:6). സങ്കീർത്തനത്തില് “ദൈവമേ” അഥവാ, എലോഹീം എന്ന പ്രയോഗം, സത്യദൈവത്തെ കുറിക്കുന്നതല്ല; യിസ്രായേലെന്ന ഭൗമിക രാജാവിനെ കുറിക്കുന്നതാണ്. നാല്പത്തഞ്ചാം സങ്കീർത്തനത്തനം ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവിനുവേണ്ടി കോരഹ് പുത്രന്മാർ രചിച്ചതാണ്. ഭൂമിയെ ഭരിക്കേണ്ട ദാവിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് മുകളിൽ നാം കണ്ടതാണ്.. (യോഹ, 18:36, ദാനീ, 2:44; 7:13,14,18,21,27). യിസ്രായേലിനെ ദൈവം അഥവാ, “എലോഹീം” എന്ന് വിളിച്ചിട്ടുള്ള വേറെയും വാക്യമുണ്ട്. (സങ്കീ, 82:6. ഒ.നോ: യോഹ, 10:35). ദൈവം അഥവാ, എലോഹീം എന്ന എബ്രായപദം സത്യദൈവത്തെയും (ഉല്പ, 1:1), ദൂതന്മാരെയും (ന്യായാ, 13:22; സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1; സങ്കീ, 45:6; 82:6), ദേവന്മാരെയും (ന്യായാ, 11:24; ഉല്പ, 35:2), ദേവിയെയും (1രാജാ, 11:5, 33) ഒരുപോലെ കുറിക്കുന്ന പദമാണ്. ഇവിടുത്തെ ദൈവം എന്ന പദത്തിനു്, ഉന്നതൻ അഥവാ, ശ്രഷ്ഠൻ എന്ന അർത്ഥമാണ് ഉള്ളത്. ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠ ജാതിയാണ് യിസ്രായേൽ. (ആവ, 4:6-8). അതുകൊണ്ടാണ്, അവനെ ദൈവം എന്ന് സങ്കീർത്തനക്കാരൻ വിശേഷിപ്പിക്കുന്നത്. ഈ വാക്യത്തിലെ ദൈവം യേശുക്രിസ്തുവല്ല യിസ്രായേലാണെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം. പുതിയനിയമത്തിൽ ആ വാക്യം തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്; പഴയനിയമത്തിൽ നിന്നു ചേർക്കുന്നു: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7–എബ്രാ, 1:7). എബ്രായർ 1:6-ലെ ദൈവം യേശുക്രിസ്തു ആണെങ്കിൽ ആ ദൈവത്തിന് മുകളിൽ മറ്റൊരു ദൈവമുണ്ടെന്ന് വരും. സത്യദൈവം ഒന്നല്ലേയുള്ളു. ഒരു സത്യദൈവത്തിനു് തനിക്കുതന്നെ ദൈവമായിരിക്കാൻ കഴിയില്ലല്ലോ. യിസ്രായേലെന്ന അഭിഷിക്തരാജാവാണ് ആ വാക്യത്തിലെ ദൈവം. ദൈവം യിസ്രായേലിൻ്റെ ദൈവം തന്നെ. (പുറ, 5:1; 24:40; 32:27). ആ സങ്കീർത്തനം ഒരാവർത്തി വായിച്ചു നോക്കിയാൽ, ആ സങ്കീർത്തനത്തിലെ രാജാവു് സ്വർഗ്ഗീയനല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

54. കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യപ്പെട്ടവൻ: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7, ഈ വാക്യത്തിലെ, ദൈവം; നിൻ്റെ ദൈവം എന്നത്, ദൈവമേ നിൻ്റെ ദൈവം എന്ന് സത്യവേദപുസ്തകത്തിൽ തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (എബ്രാ, 1:7). അതായത്, ദൈവം രാജാവിൻ്റെ ദൈവമാണെന്നാണ്, സങ്കീർത്തനക്കാരൻ പറയുന്നത്. യഥാർത്ഥത്തിൽ ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യപുത്രനായ രാജാവ് യിസ്രായേയേലാണ്: (സങ്കീ, 8:4 45:7; 80:17; ദാനീ, 2:44; 7:13,14,18,21,27). പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക അഭിഷിക്തൻ അഥവാ, ക്രിസ്തു യിസ്രായേലാണെന്ന് നാം കണ്ടതാണ്. (സങ്കീ, 2:2; 45:7; പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6). ദൈവം തൻ്റെ ശുശ്രൂകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. (ലൂക്കൊ, 3:3; 4:14). ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം ദൈവത്തിനു് എന്തിനാണെന്ന് ചിന്തിച്ചാൽ, ദൈവം അഭിഷേകം ചെയ്ത ഭൗമികനായ യിസ്രായേലിനെ ആണെന്ന് സ്ഫടികസ്ഫുടം വ്യക്തമാകും.

55. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4; എബ്രാ, 5:6,10). ഇതും യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചുള്ള പ്രവചനമാണ് “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തുവിലൂടെയാണ് വാഗ്ദത്ത സന്തതിയോടെ പ്രവചനങ്ങൾ നിവൃത്തിക്കുന്നത്. (എബ്രാ, 7:21-22). ഭാവിയിൽ യിസ്രായേലിലൂടെ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും. (യെശ, 61:6; സെഖ, 6:13). യേശുക്രിസ്തുവാണ് ദൈവത്തിൻ്റെ നിത്യപുരോഹിതനെന്ന് വിചാരിക്കുന്നവരുണ്ട്. അത് അബദ്ധവിശ്വാസമാണ് എന്നതിൻ്റെ തെളിവ്, ആ വാക്യത്തിൽത്തന്നയുണ്ട്. “എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” യേശുക്രിസ്തുവിനെ എന്നേക്കും പുരോഹിതനാക്കിയിട്ട്, അവനെ പുരോഹിതനാക്കിയതുകൊണ്ട്, താൻ അനുതപിക്കുകയില്ല എന്ന് യഹോവ പറയുമോ? യിസ്രായേലെന്ന ഭൗമികസന്തതിയാണ് എന്നേക്കും ദൈവത്തിൻ്റെ പുരോഹിതൻ. യേശുക്രിസ്തു പുരോഹിതനാകാൻ വന്നതല്ല; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയെ എന്നേക്കും പുരോഹിതൻ ആക്കാൻ വന്നതാണ്. അതായത്, അവനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ വന്നതാണ്. അതുകൊണ്ടാണ്, യേശുക്രിസ്തുവിൽ ആ പദവി ആരോപിച്ചിരിക്കുന്നത്. ദൈവം തൻ്റെ പുത്രനായ യിസ്രായേലിന് കൊടുത്ത പദവിയാണ് പൗരോഹിത്യം. (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6; സെഖ, 6:13). അഹരോന്യ ക്രമപ്രകാരമുള്ള ലേവീപൗരോഹിത്യം ആരംഭിക്കുന്നതിനു് മുമ്പുതന്നെ, പുരാഹിതരാജത്വം എന്ന പദവി ദൈവം യിസ്രായേൽ ജനത്തിനു മുഴുവനുമായി കൊടുത്തതായിരുന്നു. (പുറ, 19:4). എന്നാൽ പാപം നിമിത്തം, ആ പദവി സാക്ഷാത്കരിക്കാൻ അവർക്കു കഴിഞ്ഞില്ല. സീനായി പർവ്വതത്തിൽ യഹോവയുടെ സന്നിധിയിൽ അവരെ കൊണ്ടുചെന്നപ്പോൾ ദൈവത്തിൻ്റെ പ്രത്യക്ഷസാന്നിദ്ധ്യം അവർക്ക് അസഹ്യമായതിനാൽ തങ്ങളുടെ മദ്ധ്യസ്ഥനായി വർത്തിക്കാൻ അവർ മോശെയോട് ആവശ്യപ്പെട്ടു. (പുറ, 20:18,21). അങ്ങനെ അവരുടെ പൗരോഹിത്യ പദവി മോശെയിലേക്കും (സങ്കീ, 99:6) അനന്തരം അഹരോനിലൂടെ ലേവീഗോത്രത്തിനും നല്കപ്പെട്ടു. (പുറ, 28:1; സംഖ്യാ, 18:7). എന്നാൽ ലേവ്യാപൗരോഹിത്യം പോലെ ബലഹീനവും (എബ്രാ, 5:1-3) മാറിപ്പോകുന്നതും (എബ്രാ, 7:12) നിഷ്പ്രയോജനവുമായ (എബ്രാ, 7:18) പൗരോഹിത്യമല്ല ദൈവം തൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14; 1ദിന, 17:13) നിത്യരാജാവുമായ (ദാനീ, 7:14,18,21,27) യിസ്രായേലിന് നല്കിയത്. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കുമുള്ള പൗരോഹിത്യമാണ്. അവരുടെ രക്ഷിതാവായ യേശുക്രിസ്തുവിലൂടെയാണ്, അവരുടെ എന്നേക്കമുള്ള പൗരോഹിത്യപദവി സാക്ഷാത്കരിക്കരിക്കപ്പെടുന്നത്. (യെശ, 61:6).

56. സൂര്യതേജസ്സോടെ വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശൻ: “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. ……… ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. വെളി, 1:12-18). ഈ വേദഭാഗത്ത്, “ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറഞ്ഞിരിക്കയാൽ; അവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അത് യേശു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. യേശു, മരണത്തിൽനിന്ന് ഉയിർത്തു, മരിച്ചിട്ട് ഉയിർത്തു എന്നല്ലാതെ, “മരിച്ചവൻ ആയിരുന്നു” എന്ന് എവിടെയും പറഞ്ഞിട്ടില്ല. (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12).രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. അതായത്, “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുന്നതാണ്. 2. യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുവിനെ ഏകദേശം 87 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ എന്ന് അവനെ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, എൻ്റെ കർത്താവിനെക്കണ്ടു, യേശുവിനെക്കണ്ടു, ദൈവപുത്രനെക്കണ്ടു, മനുഷ്യപുത്രനെക്കണ്ടു, ക്രിസ്തുവിനെക്കണ്ടു എന്നൊന്നും പറയാതെ, മനുഷ്യപുത്രനോട് സദൃശനായവനെക്കണ്ടു എന്ന് അവൻ ഒരിക്കലും പറയില്ലായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു” എന്നതിനെ സാമാന്യ അർത്ഥത്തിൽ: മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ മറ്റൊരുവനെ കണ്ടുവെന്നോ; അല്ലെങ്കിൽ, യഥാർത്ഥത്തിൽ മനുഷ്യപുത്രനോടു സദൃശൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണോ അവനെ കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും അത് യേശുക്രിസ്തു അല്ല. 3. മനുഷ്യപുത്രനോട് സദൃശൻ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനാണ്. (വെളി, 1:18). എന്നാൽ, ദൈവപുത്രൻ ലോകത്തിൽ വന്നത് ആരെയും വിധിപ്പാനല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ്. (യോഹ, 3:17). അവൻ ആരെയും കൊല്ലാൻ വന്നതല്ല; മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കാനാണ് വന്നത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). അവൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. 4. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണ് അവൻ പറയുന്നത്. (വെളി, 2:7). ദൈവപുത്രനോ, ദൈവമോ ആയിരുന്നെങ്കിൽ എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, ദൈവത്തിന്റെ പരദീസയിലുള്ള ഫലം എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതായത്, അതൊരു ഭൗമികൻ്റെ വാക്കാണ്.  5. മനുഷ്യപുത്രനോട് സദൃശൻ, ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. (വെളി, 3:2,12). ദൈവമെന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, സ്രഷ്ടാവ് തുടങ്ങി ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 6. മനുഷ്യപുത്രനോട് സദൃശൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (വെളി, 3:12). എന്നാൽ, യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് ബൈബിളിൽ എവിടെയും സൂചനപോലും ഇല്ല. 7. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് മനുഷ്യപുത്രനോട് സദൃശൻ? ദാനീയേൽ പ്രവചനവും വെളിപ്പാടു പുസ്തകവും തമ്മിലുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാം. ദാനീയൽ കണ്ട, ദൈവത്തിൻ്റെ വിശുദ്ധന്മാരായ അതേ മനുഷ്യപുത്രനോട് സദൃനായ യിസ്രായേലിനെയാണ് യോഹന്നാനും കാണുന്നത്. അതായത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. യിസ്രായേലെന്ന ദൈവസന്തതി പാപത്തിൽ മരിച്ചവനായിരുന്നു: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19, ഒ.നോ: സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവുമാണ് അവനെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ചത്: (മത്താ, 1:21; എബ്രാ, 2:14-16;). പൗലൊസ് പറയുന്നതു നോക്കുക: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). പാപമറിയാത്തവനായ ക്രിസ്തുവിൻ്റെ മരണവും ഉയിർത്തെഴുന്നേല്പും മൂലം യഥാർത്ഥത്തിൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന മനുഷ്യപുത്രനെയാണ് അഥവാ, മനുഷ്യപുത്രനോടു സദൃശനായ രാജാവിനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്. അതുകൊണ്ടാണ്, ഞാൻ മരിച്ചവനായിരുന്നു; എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നത്. [മുഴുവൻ തെളിവുകളും കാണാൻ: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്? എന്ന വീഡിയോ ദയവായി കാണുക].

57. ന്യായവിധിക്ക് അധികാരമുള്ള പുത്രൻ: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വേദഭാഗത്ത്, ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” എന്ന് പ്രഥമപുരുഷ സർവ്വനാമത്തിലാണ് പറയുന്നതെന്ന് ഓർക്കുക. യഥാർത്ഥത്തിൽ ന്യായവിധിക്ക് അധികാരമുള്ള ദൈവത്തിൻ്റെ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ന്യായവിധിക്ക് അധികാരമുള്ള രാജാവ് ദൈവപുത്രനല്ല; മനുഷ്യപുത്രനാണ്. യേശുക്രിസ്തു പറയുന്ന അടുത്തവാക്യം നോക്കുക: “അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). യേശുക്രിസ്തു ഇത് തന്നെക്കുറിച്ചല്ല പറയുന്നത്. അവൻ മനുഷ്യപുത്രൻ ആകയാൽ. അവൻ എന്ന, പ്രഥമപുരുഷ സർവ്വനാമം നോക്കുക. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ മറ്റൊരുത്തനെക്കുറിച്ചാണ് പറയുന്നത്. മനുഷ്യപുത്രൻ വരുന്നതിനെക്കുറിച്ച് യേശു പറഞ്ഞത് നോക്കുക: “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.” (ലൂക്കോ, 9:26). ഇവിടെ ശ്രദ്ധേയമായൊരു കാര്യമുണ്ട്: മനുഷ്യപുത്രൻ തൻ്റെയും പിതാവിൻ്റെയും മഹത്വത്തിൽ മാത്രമല്ല; വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ (glory) വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവിനു് എന്തിനാണ് വിശുദ്ധ ദൂതന്മാരുടെ മഹത്വം? ദൈവം തേജസ്സും ബഹുമാനവും അണിയിച്ച മനുഷ്യപുത്രൻ യിസ്രായേലാണ്: (സങ്കീ, 8:5). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തനിക്കായി വളർത്തിയ മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 80:8-17). ദൈവം തൻ്റെ ഭൗമികസന്തതിയായ യിസ്രായാലെന്ന രാജാവിനെയാണ് ന്യായവിധി ഏല്പിച്ചിരിക്കുന്നത്: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ. അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4). “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ, 111:6. ഒ.നോ: യെശ, 16:5; 42:1; യിരെ, 33:15). “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7. ഒ.നോ: യെശ, 49:9). ജാതികൾക്കുള്ള നിയമവും ന്യായാധിപനുമാക്കി ദൈവം വെച്ചിരിക്കുന്നത് യിസ്രായേലെന്ന തൻ്റെ പുത്രനെയാണ്. അടുത്ത പോയിന്റ് നോക്കുക:

58. മനുഷ്യൻ മുഖാന്തരമുള്ള ന്യായവിധി: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഈ വേദഭാഗത്ത് പറയുന്ന പുരുഷൻ, ആൻഡ്രി (andri) അഥവാ, മനുഷ്യൻ ആണ്. ദൈവം യേശുക്രിസ്തു മുഖാന്തരമാണ് ന്യായം വിധിക്കുന്നതെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. എന്നാൽ, ദൈവം ഒരു മനുഷ്യൻ (Man – andri) മുഖാന്തരമാണ് ന്യായം വിധിക്കുന്നത്. ട്രിനിറ്റിയിലുള്ള മൂന്നുപേരും ദൈവം ആണ്; മനുഷ്യർ ആരുമില്ല. അപ്പോൾ, ഈ മനുഷ്യൻ ആരാണ്? തന്നെയുമല്ല, ഈ വാക്യപ്രകാരം, മനുഷ്യനല്ല ന്യായം വിധിക്കുന്നത്; താൻ നിയമിച്ച മനുഷ്യൻ മുഖാന്തരം ദൈവമാണ് ന്യായം വിധിക്കുന്നത്. ബൈബിളിൽ, പിതാവായ ഏക ദൈവമല്ലാതെ, മറ്റൊരു ദൈവമില്ല. (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, ഒരു ദൈവം മറ്റൊരു ദൈവം മുഖാന്തരം ന്യായം വിധിക്കുമെന്ന് പറയാൻ കഴിയില്ല. തന്നെയുമല്ല, കന്യകയായ മറിയയിലൂടെ ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട യേശുവെന്ന ദൈവപുത്രൻ്റെ ശുശ്രൂഷ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). ഇനിയവൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയുമില്ല. അതിനാൽ, യേശുക്രിസ്തുവെന്ന ദൈവപുത്രനായ മനുഷ്യൻ മുഖാന്തരമല്ല ലോകത്തെ ന്യായംവിധിക്കുന്നതെന്ന് മനസ്സിലാക്കാം. ദൈവം നിയമിച്ച പുരുഷൻ യഥാർത്ഥത്തിൽ യിസ്രായേലാണ്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: സങ്കീ, 8:4; 144:3). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനാണ് യിസ്രായേൽ: (സങ്കീ, 80:8-17). എന്നാൽ, യിസ്രായേലെന്ന പുരുഷൻ പാപത്തിൽ മരിച്ചവനായിരുന്നു; ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവുമാണ് അവൻ്റെ മരിച്ച അവസ്ഥയിൽനിന്ന് അവനെ ഉയിർപ്പിച്ചത്. (മത്താ, 1:21; എബ്രാ, 2:14-16; സങ്കീ, 30:3; 49:15; 71:20;  86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). അതുകൊണ്ടാണ്, “അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു” എന്ന് പൗലൊസ് പറയുന്നത്. മനുഷ്യനും മനുഷ്യപുത്രനുമായ യിസ്രായേൽ മുഖാന്തരം ദൈവം ന്യായംവിധിക്കുന്ന കാര്യമാണ്, യേശുക്രിസ്തു മത്തായി സുവിശേഷത്തിൽ പറയുന്നത്. (മത്താ, 25:31-46).

59. പിതാവിനു് കീഴ്പെട്ടിരിക്കുന്ന പുത്രൻ: “പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:24-28). 24-ാം വാക്യത്തിൽ, ഭൂമിയിലെ എല്ലാവാഴ്ചെക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും എന്ന് പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിനെ കുറിച്ചാണ്. അതവൻ്റെ പുനരാഗമനത്തിലാണ് നിവൃത്തിയാകുന്നത്. “പിതാവായ ദൈവത്തെ ഏല്പിക്കും” എന്ന പ്രയോഗത്താൽ, പിതാവും പുത്രനും വ്യത്യസ്തരാണെന്ന് കരുതരുത്. പിതാവായ ദൈവത്തെ ഏല്പിക്കുംഎന്ന പ്രയോഗം ആലങ്കാരികമാണ്. ഏകദൈവത്തിൻ്റെ ജഡത്തിലുള്ളതും നേരിട്ടുള്ളതുമായ വെളിപ്പാടുകളിലൂടെയാണ് ഭൗമിക സന്തതിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിച്ചുകൊടുക്കുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20–മർക്കൊ, 16-14; യോഹ, 20:28). യഥാർത്ഥ ദൈവപുത്രനും മനുഷ്യപുത്രനും ഭൗമികസന്തതിയായ യിസ്രായേലാണ്: (പുറ, 4:22-23; സങ്കീ, 2:7,12; ഹോശേ, 11:1–സങ്കീ, 8:4; 80:17: 143:3). ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും സാക്ഷാൽ മനുഷ്യപുത്രനും യിസ്രായേൽ ആയതുകൊണ്ടാണ്, അവൻ്റെ ദൈവം അവനെ രക്ഷിക്കാൻ മനുഷ്യനായി വെളിപ്പെട്ടപ്പോഴും (മത്താ, 1:21; 1തിമൊ, 2:6: 3:14-16) നേരിട്ടു വെളിപ്പെട്ടപ്പോഴും മനുഷ്യപുത്രനെന്ന അഭിധാനം അവനിൽ കാണുന്നത്: (മത്താ, 28:18; പ്രവൃ, 1:7; 1കൊരി, 15:24; പ്രവൃ, 7:56). എന്നാൽ, 28-ാം വാക്യത്തിൽ, ദൈവത്തിനു കീഴ്പെട്ടിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; ദൈവത്തിൻ്റെ ഭൗമികസന്തതിയായ യിസ്രായേലാണ്. യഹോവ അഥവാ, യേശുക്രിസ്തു യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ, ആ സന്തതി ദൈവത്തിനു് കീഴ്പ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്നതാണ് അവിടുത്തെ വിഷയം. ദൈവത്തിനു് കീഴ്പെട്ടിരുന്നുകൊണ്ട് സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണവൻ: (സങ്കീ, 2:8-12; ദാനീ, 7:18; 21;27). “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം ലഭിച്ച സന്തതി” എന്നു പൗലോസ് പറയുന്നതും (റോമ, 4:13), ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല അബ്രാഹാമിൻ്റെ സന്തതിക്കാണ് കീഴ്പെടുത്തിയതെന്ന് എബ്രായലേഖകൻ പറയുന്നതും നോക്കുക. (എബ്രാ, 2:5-16). 27-ാം വാക്യം: “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.” ദൈവം ഒഴികെ എന്നു പറഞ്ഞാൽ, പിന്നെയുള്ളത് ദൂതന്മാരാണ്. ദൂതന്മാർ യിസ്രായേലെന്ന ദൈവപുത്രനു് കീഴ്പ്പെടുന്നതുകൊണ്ടാണ്, അവർ അവനെ നമസ്കരിക്കുമെന്ന് മോശെ പ്രവചിച്ചിരിക്കുന്നത്. (ആവ, 32:43). യിസ്രായേലിൻ്റെ ദൈവം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (സെഖ, 14:3,4; പ്രവൃ, 1:6,11; 1കൊരി, 15:24-28).

60. യഹോവയും ഭൗമികസന്തതിയും: യഹോവയും ഭൗമികസന്തതിയായ യിസ്രായേലുമാണ് സങ്കീർത്തനങ്ങളിലെ മുഖ്യകഥാപാത്രങ്ങൾ. സങ്കീർത്തനങ്ങൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നത്, ദൈവവും ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്തസന്തതിയുമായ യിസ്രായേലുമാണ്. സങ്കീർത്തകർ ഉത്തമപുരുഷനിലോ മധ്യമപുരുഷനിലോ പ്രഥമപുരുഷനിലോ പരാമർശിക്കുന്നത് യിസ്രായേലിനെയാണ്. കർത്താവും (2:4) ദൈവവും (3:4) രക്ഷകനും (18:2) വീണ്ടെടുപ്പുകാരനും (19:4) പിതാവും (68:5) പരിപാലകനും (121:4) കൊമ്പും (18:2) കോട്ടയും (31:2) ഗോപുരവും (18:2) പരിചയും (18:2) പാറയും (18:2) ശൈലവും (18:2) ശരണവും (43:2) ആയി യഹോവ സങ്കീർത്തനങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ദൈവം ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവീൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ആയി ദൈവത്തിൻ്റെ സ്വന്തപുത്രനായ യിസ്രായേലിനെയും കാണാം: (സങ്കീ, 2:7. ഒ.നോ: പുറ, 4:22,23; ഹോശേ, 11:1). ചില സങ്കീർത്തനങ്ങൾ വ്യക്തിഗതമാണെന്നു തോന്നാം; ഉദാഹരണത്തിന് 51-ാം സങ്കീർത്തനം. ദാവീദ് ബത്ത്ശേബയുമായി പാപംചെയ്തത് നാഥാൻ പ്രവാചകൻ ഓർമ്മിപ്പിച്ചപ്പോൾ ചമച്ചതാണത്. ദാവീദിൻ്റെ അനുതാപ സങ്കീർത്തനമെന്ന് അതറിയപ്പെടുന്നു. ഒന്നാമത്, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയാണ് യിസ്രായേൽ. (2ശമൂ, 7:8-17; 1ദിന, 17:7-15; സങ്കീ, 89:29,36-37). രണ്ടാമത്, അവൻ യിസ്രായേലിൻ്റെ രാജാവുമാണ്. പിതാവിൻ്റെയും രാജാവിൻ്റെയും പാപം യിസ്രായേലിന്റെ മുഴുവൻ പാപമാണ്. അതിൻ്റെ അവസാനഭാഗത്ത് യിസ്രായേലിനെയാണ് പ്രതിപാദിച്ചിരിക്കുന്നത്: “നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.” (51:18,19). ദാവീദിൻ്റെയും മറ്റു സങ്കീർത്തന കർത്താക്കളുടെയും ജീവിതത്തിലെ സന്ദർഭങ്ങൾ സങ്കീർത്തനരചനയ്ക്ക് മുഖാന്തരമായി എന്നത് വാസ്തവമാണ്. എന്നാൽ ആത്യന്തികമായി സങ്കീർത്തനങ്ങൾ മുഴവൻ നിറഞ്ഞുനില്ക്കുന്നത് യിസ്രായേലും അവൻ്റെ ദൈവവുമാണ്. അതുകൊണ്ടാണ്, സങ്കീർത്തനങ്ങൾ കാലത്തിനതീതമായ പ്രാർത്ഥനകളായി അത് നിലനില്ക്കുന്നത്. ആകാശമുള്ള കാലത്തോളം ജീവിച്ചിരിക്കുന്ന ഒരു സന്തതിയാണ് യിസ്രായേൽ. (ആവ, 11:20; സങ്കീ, 89:29). യിസ്രായേലിൻ്റെ പ്രാർത്ഥനാ ഗീതമാണ് സങ്കീർത്തനങ്ങൾ. പ്രവാസത്തിലായിരുന്ന ഒരു ഭക്തൻ്റെ പ്രാർത്ഥനയിതാണ്: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (സങ്കീ, 137:5,6). ഏതൊരു ഭക്തനും തന്നെക്കാൾ വലുതാണ് ദൈവനഗരമായ യെരൂശലേമും യിസ്രായേൽ രാഷ്ട്രവും. അവൻ്റെ പ്രാർത്ഥനയും പാട്ടും എപ്പോഴും യിസ്രായേലിനെ ഓർത്തായിരിക്കും. സങ്കീർത്തനം ശ്രദ്ധയോടെ പഠിക്കുന്ന ഏതൊരാൾക്കും യിസ്രായേലിൻ്റെയും ദൈവപുത്രനായ യേശുവിൻ്റെയും അനുഭവങ്ങൾ വളരെ സാമ്യമുള്ളതായി തോന്നും. അതിൻ്റെ കാരണം: ദൈവം ജനിപ്പിച്ച തൻ്റെ പുത്രനും ആദ്യജാതനും സകല വാഗ്ദത്തങ്ങളുടെയും അവകാശിയുമായ യഥാർത്ഥ വാഗ്ദത്തസന്തതി യിസ്രായേലാണ്. അവൻ്റെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുക്രിസ്തു. അതിനാൽ യിസ്രായേൽ അനുഭവിച്ച കഷ്ടങ്ങളുടെ നേർചിത്രമാണ് യേശുവിൽ കാണുന്നത്. ഇരുവരും; കഷ്ടതയും, ദുഃഖവും, പീഢകളും, വെറുപ്പും, തിരസ്കരണവും, ആനന്ദവും, ഉയർച്ചയും, മഹത്വവും അനുഭവിച്ചതായി ബൈബിളിൽ കാണാം.

ഉപസംഹാരം: ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടേണ്ട സന്തതിയാണ് യിസ്രായേൽ: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” എന്ന് പത്രോസ് പറയുന്നു. (പ്രവൃ 3:25-26). “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത് എന്നും, “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു” എന്ന് പൗലൊസ് പറയുന്നു (പ്രവൃ, 13:26,32). “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ ക്രിസ്തു വന്നതെന്ന് എബ്രായലേഖകനും പറയുന്നു. (എബ്രാ, 2:16). യിസ്രായേൽ മുഖാന്തരമാണ്, ജാതികളായ നമ്മളും അനുഗ്രഹിക്കപ്പെടുന്നത്. (യോഹ, 4:22). ദൈവം യിസ്രായേലിനെ തള്ളികളഞ്ഞു എന്ന് ആരും വിചാരിക്കരുത്. അവന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയുന്ന ഒരു ദിവസം വേഗത്തിൽ വരാൻ പോകുകയാണ്.  യഹോവയായ ഏകദൈവമാണ് അത് അരുളിച്ചെയ്തിരിക്കുന്നത്. (യെശ, 25:8). അതിനാധാരമായ അനേകം തെളിവുകൾ പഴയനിയമത്തിലുണ്ട്. എന്നാൽ, ക്രൈസ്തവർക്ക് എല്ലാവർക്കും യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ അറിയില്ല. നവീകരണനായകനായ മാർട്ടിൻ ലൂഥറിനും അതറിയില്ലായിരുന്നു. യെഹൂദന്മാർക്കെതിരെയുള്ള മാർട്ടിൻ ലൂഥറിൻ്റെ വിദ്വേഷപ്രസംഗമാണ് ഹിറ്റ്ലറുടെ ക്രൂരപീഡനത്തിന് ഒരു പരിധിവരെ വഴിതെളിച്ചതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യെഹൂദരുടെമേൽ ലൂഥർ ആരോപിച്ചത് ദൈവപുത്രനായ യേശുവിനെ കൊന്ന കുറ്റമാണ്. അവസാനകാലത്ത് ലൂഥർ യെഹൂദരെക്കുറിച്ച് എഴുതിയതും പ്രസംഗിച്ചതുമായ കാര്യങ്ങൾ വിവാദപരമായിരുന്നു. യഹൂദന്മാരുടെ ഭവനങ്ങൾ നശിപ്പിക്കണമെന്നും സിനഗോഗുകൾ കത്തിച്ച്‌ കളയണമെന്നും സമ്പാദ്യം കണ്ടുകെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു അവൻ്റെ അഭിപ്രായം. “യെഹൂദന്മാരെ കൊല്ലാത്തതിൽ നമ്മൾ തെറ്റുകാരാണ്.” എന്നുവരെ പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവനകൾ, 1933–45 കാലയളവിൽ നാത്സികൾ അവരുടെ യഹൂദാവിരുദ്ധ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു. അറുപത് ലക്ഷത്തോളം യെഹൂദന്മാരെയാണ് നാസികൾ കൊന്നൊടുക്കിയത്. അവരുടെ രക്ഷകനായി ലോകത്തിൽ വെളിപ്പെട്ട ക്രിസ്തുവിനെ യെഹൂദന്മാർ കൊന്നെങ്കിൽ അതിൻ്റെ ഫലം ലോകത്തിനു മുഴുവൻ ലഭിക്കുകയും അതിൻ്റെ ശിക്ഷ അവർ ഒന്നാം നൂറ്റാണ്ടിൽത്തന്നെ അനുഭവിക്കുകയും ചെയ്തതാണ്. (റോമ, 11:15; എഫെ, 2:16; കൊലൊ, 1:20-22). തന്നെയുമല്ല, ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അവരെ കാത്തിരിക്കുകയും ചെയ്യുന്നു: (മത്താ, 24:21; ദാനീ, 12:1). എന്നാൽ, ദൈവം അവരെ യഥാസ്ഥാനപ്പെടുത്തുന്ന നാളിൽ അവരുടെ പാപമെല്ലാം ദൈവം പരിഹരിക്കും. (സെഖ, 13:1). എന്നാൽ, വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന ദൈവപുത്രനെ കൊല്ലാൻ പ്രേരിപ്പിച്ച മാർട്ടിൻ ലൂഥറിൻ്റെ പാപം എങ്ങനെ കഴുകിക്കളയും? ഒരർത്ഥത്തിൽ അവൻ്റെ പിൻഗാമികളായ നമ്മളും ആ പാപത്തിൻ്റെ പങ്കുകാരാണ്. ക്രിസ്തുവിനെ ക്രൂശിച്ചവരെന്ന നിലയിൽ യിസ്രായേലിനെ പകയ്ക്കുന്നവർ വിശ്വാസികളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട്. നമ്മുടെ രക്ഷ വന്നത് യിസ്രായേലിൽ നിന്നാണെന്നും അവൻ മുഖാന്തരമാണ് നാം രക്ഷിക്കപ്പെട്ടതെന്നും അനേകരും അറിയുന്നില്ല. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അവൻ്റെ കണ്മണിയുമാണ്. യിസ്രായേലിനെ തൊടുന്നവൻ ദൈവത്തിൻ്റെ കൺമണിയെ തൊടുന്നു” എന്നാണ് വചനം പറയുന്നത്. (സെഖ, 2:8). അവനെക്കുറിച്ച് ദോഷം നിരൂപിക്കുന്നവർ ദൈവത്തോടു കണക്കുപറയേണ്ടിവരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. യിസ്രായേലെന്ന വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, അവൻ്റെ ദൈവമായ യഹോവയെയും, ദൈവത്തിൻ്റെ ക്രിസ്തുവിനെയും, ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷയെയെയും യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ലോകം ഉണ്ടാകുംമുമ്പെ ഉണ്ടായിരുന്ന മഹത്വം

ലോകം ഉണ്ടാകുംമുമ്പേ ക്രിസ്തു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു എന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനാധാരമായ വാക്യം ഇതാണ്: “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ.” (യോഹ, 17:5). ഇത് തൻ്റെ ശുശ്രൂഷയുടെ പരിസമാപനത്തെക്കുറിക്കുന്ന ആത്മിക പ്രയോഗമാണ്. അല്ലാതെ, ക്രിസ്തു ലോകം ഉണ്ടാകുംമുമ്പേ ഉള്ളവനല്ല. തെളിവുകൾ താഴേച്ചേർക്കുന്നു:

1. സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി, യോഹന്നാൻ ക്രിസ്തുവിനെ അവതരിപ്പിക്കുന്നത് ദൈവത്തോടു കൂടെയായിരുന്ന വചനം ജഡമായിത്തീർന്നവൻ ആയിട്ടാണ്. (യോഹ, 1:1,14). “വചനം ദൈവത്തോടു കൂടെയായിരുന്നു” എന്ന് യോഹന്നാൻ പറയുന്നത് ആലങ്കരികമായിട്ടാണ്. യഥാർത്ഥത്തിൽ, ദൈവത്തിൻ്റെ വായിലെ വചനമാണ് ജഡമായിത്തീർന്നത്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിനു് രണ്ടു വചനമില്ല; ഒരേയൊരു വചനമേയുള്ളു; അത് തൻ്റെ വായിലെ വചനമാണ്. ആ വചനത്താലാണ് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6. ഒ.നോ: എബ്രാ, 11:3; 2പത്രൊ, 3:5). അതുകൊണ്ടാണ്, അവൻ മുഖാന്തരം അഥവാ, വചനം മുഖാന്തരം സകലവും ഉളവായി” എന്ന് യോഹന്നാൻ 1:3-ൽ പറയുന്നത്. അല്ലാതെ, യേശു മുഖാന്തരമല്ല ദൈവം സൃഷ്ടി നടത്തിയത്. ക്രിസ്തു വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെ വായിലെ വചനം ജഡമായിത്തീർന്നവൻ ആണ് ക്രിസ്തു. (യോഹ, 1:14). “വചനം ജഡമായിത്തീർന്നു” എന്നതും യഥാർത്ഥത്തിൽ അല്ല പറയുന്നത്, തൻ്റെ സുവിശേഷത്തിൻ്റെ പൂർണ്ണതയ്ക്കുവേണ്ടി യോഹന്നാൻ ആത്മിക അർത്ഥത്തിൽ പറയുന്നതാണ്. അവൻ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 2:21).

വചനം ക്രിസ്തുവല്ല എന്നതിൻ്റെ വ്യക്തമായ മൂന്ന് തെളിവ് അതേ വേഭഭാഗത്തുതന്നെയുണ്ട്. 1. അവൻ യഥാർത്ഥത്തിൽ ദൈവത്തോടു കൂടെയുള്ള വചനമെന്ന ദൈവം ആയിരുന്നെങ്കിൽ, “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ല. ദൈവത്തിനു് ഭൂതവും ഭാവിയുമില്ല. നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം. (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. “ഞാനാകുന്നവൻ ഞാനാകുന്നു.” (പുറ, 3:14). അതായത്, യോഹന്നാൻ 1:1ൽ പറയുന്നത് ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ  പൂർവ്വാസ്തിത്വമല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്. അതുകൊണ്ടാണ്, “വചനം ദൈവംആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറയുന്നത്. തന്മൂലം, ക്രിസ്തു വചനമല്ലെന്ന് വ്യക്തമാണ്. 2. ഒന്നാം അദ്ധ്യായം 6-മതൽ 9-വരെയുള്ള വാക്യങ്ങളിൽ യോഹന്നാൻ സ്നാപകൻ്റെ ശുശ്രൂഷയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവൻ വെളിച്ചത്തിനു് സാക്ഷ്യം പറയാനാണ് വന്നത്. ക്രിസ്തു വെളിച്ചമാണെന്ന് താൻതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:12; 9:5; 12:46). അതിൻ്റെ ഒപതാം വാക്യത്തിൽ: “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു” എന്നാണ് പറയുന്നത്. (യോഹ, 1:9). അതായത്, സത്യവെളിച്ചമായ ക്രിസ്തു ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, അടുത്ത വാക്യത്തിൽ പറയുന്നത്: “അവൻ അഥവാ, വചനം ലോകത്തിൽ ഉണ്ടായിരുന്നു എന്നാണ്. (യോഹ, 1:10). വെളിച്ചമായ ക്രിസ്തു ലോകത്തിൽ എത്തിയിട്ടില്ല; എന്നാൽ വചനം മുമ്പേ ഉണ്ടായിരുന്നു. തന്മൂലം, ക്രിസ്തു വചനമല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. 3. പതിനാലാം വാക്യത്തിലാണ്, വചനം ജഡമായിത്തീർന്നത്. അഥവാ, ലോകത്തിലേക്ക് വന്നുകൊണ്ടിരുന്ന സത്യവെളിച്ചമായ ക്രിസ്തു ലോകത്തിൽ എത്തിയത്. അവിടെ വചനം ക്രിസ്തുവാണെന്നല്ല പറയുന്നത്, “വചനം ജഡമായിത്തീർന്നു” എന്നാണ് പറയുന്നത്. ഒന്ന് മറ്റൊന്നായി മാറിയ ശേഷം അഥവാ, ദൈവത്തിൻ്റെ വായിലെ വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞശേഷം, അത് തന്നെയാണ് ഇതെന്ന് എങ്ങനെ പറയും? തന്നെയുമല്ല, ഒരു വാക്യത്തിൽപ്പോലും അവൻ വചനമാണെന്ന് പറഞ്ഞിട്ടുമില്ല. യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തുവിൻ്റെ പ്രഭാഷണങ്ങളെല്ലാം ആത്മികമാണ്. ഉദാ: “സ്വർഗത്തിൽനിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു.” (യോഹ, 6:51). അതുകൊണ്ടാണ്, ഇത് കഠിനവാക്ക്; ഇത് ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞുകൊണ്ട് ശിഷ്യന്മാർ പലരും പിൻവാങ്ങിപ്പോയത്. (യോഹ, 6:60,67). സമവീക്ഷണ സുവിശേഷങ്ങളിലൊന്നും ഇതുപോലുള്ള പ്രയോഗങ്ങൾ കാണാൻ കഴിയില്ല. കന്യകാജാതനായ ഒരു മനുഷ്യൻ താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു എന്നതുപോലുള്ള കാര്യങ്ങൾ പറയുമ്പോൾ ഉണ്ടാകുന്ന പൂര്‍വ്വാപര വൈരുദ്ധ്യം ഒഴിവാക്കാനാണ്, സമവീക്ഷണ സുവിശേഷകന്മാർ ക്രിസ്തുവിൻ്റെ ആത്മിക പ്രഭാഷണങ്ങൾ ഒഴിവാക്കിയത്. ആ നിയോഗം ലഭിച്ചത് യോഹന്നാനാണ്. ക്രിസ്തു ആത്മികമായി പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിലാണ് യോഹന്നാൻ അവനെ വചനം ജഡമായിത്തീർന്നവനായി അവതരിപ്പിക്കുന്നത്. “ലോകം ഉണ്ടാകും മുമ്പേ; എനിക്ക് നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ, എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ” എന്ന് ക്രിസ്തു പറഞ്ഞത് യഥാർത്ഥത്തിൽ അല്ല; ആത്മിക അർത്ഥത്തിലാണ്. ക്രിസ്തുവിൻ്റെ വാക്കുകളാണ് യോഹന്നാൻ 1:1-നു് ആധാരം.

2. “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ (ദൈവം) ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ (ക്രിസ്തുവിൽ) തിരഞ്ഞെടുക്കയും.” (എഫെ, 1:4-5). ഈ വേദഭാഗത്ത്, ലോകസ്ഥാപനത്തിനുമുമ്പെ ദൈവം ക്രിസ്തുവിലൂടെ നമ്മെ തിരഞ്ഞടുത്തു എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ, തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടായിരിക്കണം. ഇതൊക്കെ ആലങ്കാരികമായി അഥവാ, ആത്മിക അർത്ഥത്തിൽ പറയുന്നതാണ്. ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താൽ അഥവാ, ജ്ഞാനസമ്പൂർണ്ണതയിൽ ഉള്ളതാണ്. താൻ കാലസമ്പൂർണ്ണതയിൽ എഴുന്നേല്പിപ്പാനുള്ള ക്രിസ്തുവിലൂടെ ആരൊക്കെ രക്ഷപ്രാപിക്കും എന്ന മുന്നറിവിലുള്ളതാണ് തിരഞ്ഞെടുപ്പ്. അല്ലെങ്കിൽ, ആ മുന്നറിവിനെയാണ് തിരഞ്ഞെടുപ്പ് എന്ന് ബൈബിൾ പറയുന്നത്. ആ അർത്ഥത്തിൽ, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉള്ളത് ദൈവത്തിൻ്റെ ഹൃദയത്തിലാണ്. അതാണ്, “മാറിലിരിക്കുന്ന പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” എന്ന യോഹന്നാൻ്റെ പ്രയോഗത്തിൻ്റെ അർത്ഥം. (യോഹ, 1:18). അവിടെപ്പറയുന്ന, Bosom (kolpos) മടിയല്ല; മാർവ് ആണ്. (യോഹ, 13:23). അല്ലാതെ, ക്രിസ്തു മറ്റൊരുത്തനായി സ്വർഗ്ഗത്തിൽ മുമ്പെ ഇല്ലായിരുന്നു.

3. സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിലൂടെ അവതാരം എടുത്തതല്ല; യേശുവെന്ന വിശുദ്ധപ്രജയെ പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; 2കൊരി, 5:21). ഉല്പാദിതമാകുക എന്ന് പറഞ്ഞാൽ, പുതിയതായി ഒന്ന് ഉളവാക്കുക അഥവാ, ഉരുവാക്കുക എന്നാണ്. ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്ന ഒരുവനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉരുവാക്കേണ്ട ആവശ്യമെന്താണ്?

4. ബി.സി. 6-ൽ കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു വ്യക്തി ഇല്ലായിരുന്നു. (ലൂക്കൊ, 2:5-7). എ.ഡി. 29-ൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിലും ശക്തിയാലും അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന അഭിഷിക്തൻ അഥവാ, ക്രിസ്തു ഇല്ലായിരുന്നു. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനംപോലെ താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവായദൈവം അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. (ലൂക്കൊ, 1:32; 1:35; 3:22). എ.ഡി. 29-ൽ മാത്രം പ്രവചനംപോലെ ദൈവപുത്രൻ ആയവൻ ലോകം ഉണ്ടാകുംമുമ്പെ പിതാവിനോടുകൂടി ഉണ്ടാകുന്നത് എങ്ങനെയാണ്? കന്യക പ്രസവിക്കുന്നതിനു മുമ്പെ, യേശുവെന്ന ഒരു ദൈവപുത്രനെയോ, ക്രിസ്തുവിവിനെയോ പഴയനിയമത്തിൽ ഒരിടത്തും കാണാൻ കഴിയില്ല. യേശുവെന്ന പേർ പോലും അവൻ ജനിക്കുന്നതിനും, ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തിയതാണ്. പിന്നെങ്ങനെ അവൻ ലോകം ഉണ്ടാകുംമുമ്പെ ദൈവത്തോടുകൂടെ ഉണ്ടാകും?

5. അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് അക്കര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടായിരുന്നുവെന്നല്ല; മുന്നറിയപ്പെട്ടവൻ എന്നാണ് പത്രൊസ് പറയുന്നത്. മുന്നറിയപ്പെടുക എന്ന് പറഞ്ഞാൽ, മുൻകൂട്ടിക്കൊടുക്കുന്ന അറിയിപ്പാണ്. പഴയനിയമത്തിൽ യേശുവെന്ന ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ നിറവേറാനുള്ളതാണ്. പ്രവചനങ്ങളിലൂടെ അവൻ മുന്നറിയപ്പെട്ടതു കൊണ്ടാണ് പ്രവാചകന്മാരിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാൽ വരുവാനുള്ളവനെക്കുറിച്ച് ആരാഞ്ഞു നോക്കിക്കൊണ്ടിരുന്നത്. (1പത്രൊ, 1:11). അന്ത്യകാലത്തുമാത്രം പരിശുദ്ധാത്മാവിനാൽ കന്യകയിലൂടെ ഉല്പാദിതമായി ലോകത്തിൽ വെളിപ്പെട്ടവൻ എങ്ങനെയാണ് ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടാകുന്നത്?

6. ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടുകൂടെ മുമ്പെ ഉണ്ടായിരുന്നു എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ, അതും ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. അതിൻ്റെ വ്യക്തമായ തെളിവ് ബൈബിളിൽ ഉണ്ട്. ദൈവം യേശുവിനെ മാത്രമല്ല; അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്; മോശെയും അഹരോനും തുടങ്ങി, സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15, സെഖ, 2:8, പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം. ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയ നിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: നിങ്ങളുടെ പിതാക്കന്മാർ മിസ്രയീം ദേശത്തു നിന്ന് പുറപ്പെട്ട നാൾ മുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകല ദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു. (യിരെ, 7:25). അടുത്തവാക്യം: ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു, ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്ന് പറയിച്ചു. (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവം തന്നെ സാക്ഷ്യം പറയുന്ന പ്രവാചകന്മാർ ആരും; യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽ നിന്ന് ദൈവം എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെയും ദൈവം യിസ്രായേൽ കന്യകയിൽ നിന്ന് എഴുന്നേല്പിച്ചതാണ്. (ലൂക്കൊ, 24:19). പുതിയ നിയമത്തിൽ, ദൈവം അയച്ച മറ്റൊരു പ്രവാചകനുണ്ട്. ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു, അവനു യോഹന്നാൻ എന്നു പേർ. (യോഹ, 1:6; ലൂക്കൊ, 16:16). യോഹന്നാൻ സ്നാപകൻ, മുമ്പെ സ്വർഗ്ഗത്തിൽ; ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു എന്ന് ആരെങ്കിലും പറയുമോ?

7. യഹോവയായ ഏകദൈവവും ദൈവപുരുഷനായ മോശെയും ക്രിസ്തുവിനെക്കുറിച്ച് വ്യക്തമായി പ്രവചിച്ചിട്ടുണ്ട്: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഈ വേദഭാഗത്ത് വരാനിരിക്കുന്ന യേശുവിനെക്കുറിച്ചുള്ള യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുക. മൂന്ന് കാര്യങ്ങൾ ഇവിടെക്കാണാം: 1. ക്രിസ്തു മോശെപ്പോലൊരു പ്രവാചകനാണ്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ക്രിസ്തു ദൈവത്തോട് കൂടെയുണ്ടായിരുന്ന ദൈവമാണെങ്കിൽ മോശയപ്പോലൊരു പ്രവാചകനാണെന്ന് യഹോവ പറയില്ലായിരുന്നു. 2. അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ് പറയുന്നത്. ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ദൈവത്തോട് കൂടെയുള്ളവനാണെങ്കിൽ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയക്കുമെന്നല്ലാതെ, യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്ന് പറയുമായിരുന്നില്ല. 3. യഹോവ അവൻ്റെ നാവിന്മേൽ കൊടുക്കുന്ന ദൈവത്തിൻ്റെ വചനങ്ങളാണ് അവൻ സംസാരിക്കുന്നത്. അതുകൊണ്ടാണ്. “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവുതന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 12:49). അയക്കപ്പെട്ടവൻ ദൈവത്തോട് സമനായ ദൈവവും ലോകസ്ഥാപനത്തിനുമുമ്പെ ഉള്ളവനും ആണെങ്കിൽ, സ്വയമായി സംസാരിക്കാൻപോലും അവകാശമില്ലാത്ത ദൈവമാണെന്ന് പറയേണ്ടിവരില്ലേ? ഇനി, മോശയുടെ വാക്കുകൾ നോക്കുക: “നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നവനും ദൈവവും ആയിരുന്നെങ്കിൽ, എന്നെപോലെ ഒരു പ്രവാചകനെന്ന് മനുഷ്യനായ മോശെ പറയാൻ ധൈര്യപ്പെടുമായിരുന്നില്ല. തന്നെയുമല്ല, സ്വർഗ്ഗത്തിൽനിന്ന് അയക്കുമെന്നല്ലാതെ. യിസ്രായേൽ ജനത്തിൻ്റെ മദ്ധ്യേ നിന്ന് എഴുന്നേല്പിക്കും എന്ന് മോശെയും പറയുമായിരുന്നില്ല.

8. ബൈബിളിലെ ദൈവം ഒരുത്തൻ മാത്രമാണ്. താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നുമാണ് യഹോവ പറയുന്നത്. (ആവ, 32:39; യെശ, 40:25; 46:5). യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും അവനു് സമനായോ സദൃശനായോ മറ്റൊരുത്തനും ഇല്ലെന്നുമാണ് പഴയനിയമഭക്തന്മാർ പറയുന്നത്. (ആവ, 6:4; സങ്കീ, 35:10; 89:6). യഹോവ അഥവാ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യനെന്നും അവൻ മാത്രമാണ് സർവ്വജ്ഞാനിയെന്നും അവൻ മാത്രമാണ് സ്രഷ്ടാവെന്നുമാണ് ക്രിസ്തു പഠിപ്പിച്ചത്. (മർക്കൊ, 12:29; യോഹ, 5:44; 17:3; മത്താ, 4:10; 19: 4; 24:36). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. (ലൂക്കൊ, 5:21; റോമ, 16:26; 1കൊരി, 8:6; എഫെ, 4:6). യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. യേശു പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായതാണെന്നും പറഞ്ഞിട്ടുണ്ട്. തന്മൂലം, ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ദൈവത്തിൻ്റെ അടുക്കൽ ഇല്ലായിരുന്ന് എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

9. രണ്ടായിരം വർഷങ്ങൾക്ക് ഇപ്പുറവും ദൈവപുത്രനായ ക്രിസ്തു, ആരാണെന്ന് അറിയാത്തതാണ് അനേകരുടെയും പ്രശ്നം. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം; ജഡത്തിൽ വെളിപ്പെട്ടു എന്നാണ്, ദൈവഭക്തിയുടെ മർമ്മം പറയുന്നത്. (1തിമൊ, 3:14-16. ഒ.നോ: 1പത്രൊ, 1:20). അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, അവൻ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം എന്ന് കിട്ടും. (1തിമൊ, 3:16). ജീവനുള്ള ദൈവവും ശാശ്വത രാജാവും യഹോവയാണ്. (യിരെ, 10;10,. അതായത്, അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റം വരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്,. അദൃശ്യനായ ഏക ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയ നിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33). “ആകയാൽ ലോകത്തിൽ വരുമ്പോൾ ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമത്തിൽ യഹോവയായ ഏകദൈവം യേശു എന്ന തൻ്റെ പുതിയ നാമത്തിൽ എടുത്ത; ജഡത്തിലെ വെളിപ്പാട്. (മത്താ, 1:21; എബ്രാ, 10:5; സങ്കീ, 40:6). യഹോവയാണ് യിസ്രായേലിൻ്റെ പാപപരിഹാരത്തിനായി വെളിപ്പെട്ടതെന്ന് സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്. (ലൂക്കൊ, 1:68).

10. ദൈവപുത്രൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ജനിച്ചുജീവിച്ച് ക്രൂശിക്കപ്പെട്ടത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യൻ ആണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:23; 1തിമൊ, 2:6; എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പറയുന്നത്. (യോഹ, 8:40). ദൈവം മനുഷ്യൻ അല്ല. (ഇയ്യോ, 9:32; ഹോശേ, 11:9. താൻ മാറ്റമോ, മരണമോ ഇല്ലാത്തവൻ ആകയാൽ, തനിക്ക് മനുഷ്യനായി അവതാരം എടുക്കാനോ രക്തം ചിന്തി മരിക്കാനോ കഴിയില്ല. (മലാ, 3:6; 1തിമൊ, 6:16; യാക്കോ, 1:17). അവൻ മനുഷ്യനാണെന്ന് നാല്പത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്താണ്; പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാൻ ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ തെളിവാണ്, യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിനു് കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യനു് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; മത്താ, 1:21; ഗലാ, 4:4). അതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16). ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പരിശുദ്ധാത്മാവിൽ ഉല്പാദിതമായ പാപം അറിയാത്ത മനുഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (യോഹ, 6:69).

11. സുവിശേഷ ചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:5-6). എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ അവൻ ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല; ദൈവത്തിൻ്റെ പ്രത്യക്ഷത ദൈവത്തിൽത്തന്നെ മറയുകയാണ് ചെയ്യുന്നത്. (കൊലോ, 3:3). അക്കാര്യം ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, തൻ്റെ ശുശ്രൂശ അവസാനിക്കാറായപ്പോൾ, “ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ” എന്ന് ക്രിസ്തു പ്രാർത്ഥിച്ചത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. അതിനാലാണ്, ഞാൻ തന്നെ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24,28; 13:19), അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മിയാണ് താനെന്നും (8:58), ഞാനും പിതാവും ഒന്നാകുന്നു എന്നും (10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നും ദൈവപുത്രൻ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ക്രിസ്തുവിനല്ലാതെ, ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. അങ്ങനെയൊരു പ്രയോഗം നിങ്ങൾക്ക് ലോകത്തിൽ കാണാനും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.