☛ ഉല്പത്തി പുസ്തകത്തിൽ ദൈവത്തിന്റെ പുത്രന്മാരെക്കുറിച്ചും മനുഷ്യരുടെ പുത്രിമാരെക്കുറിച്ചും രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ആദ്യവാക്യം: ➤❝ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.❞ (ഉല്പ, 6:2). ➟അടുത്തവാക്യം: ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.❞ (ഉല്പ, 6:4). ➟ഇവിടെപ്പറയുന്ന ❛ദൈവത്തിൻ്റെ പുത്രന്മാർ❜ ദൂതന്മാർ ആണെന്നാണ് പലരും കരുതുന്നുണ്ടെങ്കിലും വചനപരമായ തെളിവുകൾ മറിച്ചാണെന്ന് കാണാൻ കഴിയും.
➦ അതിനാധാരമായി പലരും ചൂണ്ടിക്കാണിക്കുന്നത് യൂദായുടെ ലേഖനത്തിലെ ഒരു വിഷയമാണ്. ➤❝തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.❞ (യൂദാ 1:6-7). ➟ഇവിടെ ഏഴാം വാക്യത്തിൽ, ➤❝അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു❞ എന്നത് ദൂതന്മാർക്ക് സമമായി സൊദോമിലും ഗൊമോരയിലും ചുറ്റുമുള്ള പട്ടണങ്ങളിലും ഉള്ളവർ ദുർന്നടപ്പു ആചരിച്ചു എന്ന അർത്ഥത്തിലാണ് പണ്ഡിതന്മാർ മനസ്സിലാക്കുന്നത്. ➟ഇതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ നോക്കാം:
❶ ഉല്പത്തിയിൽ ❛ദൈവപുത്രന്മാർ❜ (bane haelohim – the sons of God) എന്നും യൂദായിൽ ❛ദൂതന്മാർ❜ (angelous – the angels) എന്നുമാണ് പറയുന്നത്. ➟ദൂതന്മാരെയും മനുഷ്യരെയും അഭിന്നമായി ❛ദൈവപുത്രന്മാർ❜ എന്ന് ബൈബിൾ വിശേഷിപ്പിച്ചിട്ടുണ്ട്. (ഇയ്യോ, 1:6; 2:1; 38:6 ⁃⁃ ആവ, 14:1; സങ്കീ, 82:6; ഹോശേ, 1:10). ➟അതിനാൽ ഉല്പത്തിയിൽപ്പറയുന്ന ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഖണ്ഡിതമായി പറയാൻ കഴിയില്ല. ➟ വിശദമായി പരിശോധിച്ചാൽ മാത്രമേ ഒരു തീരുമാനത്തിൽ എത്താൻ കഴിയുകയുള്ളൂ.
❷ ആറാം വാക്യത്തിൽ യൂദാ പറയുന്ന ദൂതന്മാരെക്കുറിച്ചുള്ള കാര്യം ഹാനോക്കിൻ്റെ പുസ്തകത്തിൽ (Book of Enoch) നിന്നുള്ളതാണ്. ➟അതിലെ ❛കാവൽക്കാർ❜ (The Watchers) എന്ന ഭാഗത്തിൻ്റെ ആറാം അദ്ധ്യായം മുതൽ വീണുപോയ ദൂതന്മാരെക്കുറിച്ചുള്ള കാര്യങ്ങളാണ് പറയുന്നത്. ➟ആറാം അദ്ധ്യായം ആംരംഭിക്കുന്നത്, ഉല്പത്തി 6:1-2 വാക്യങ്ങൾക്ക് സമാനമായ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അതിൻ്റെ വ്യാഖ്യാനം എന്ന നിലയിലാണ്. ➟അവർ സ്വർഗ്ഗത്തിലെ പുത്രന്മാരായ ദൂതന്മാരാണെന്നും, 200 പേർ ഉണ്ടായിരുന്നെന്നും, അവരുടെ പത്ത് തലവന്മാരും അവരുടെ പേരുകളും, ഇറങ്ങിവന്ന സ്ഥലവും എല്ലാം വിവരിച്ചിട്ടുണ്ട്. ➟ദൂതന്മാർ ഭൂമിയിലെ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ് അവരുടെ പാപം എന്ന് ഏഴാം അദ്ധ്യായത്തിൽ കാണാം.
➦ എന്നാൽ ശ്രദ്ധേയമായൊരു കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟ഹാനോക്കിൻ്റെ പുസ്തകം എബ്രായ ബൈബിളിൻ്റെ ഭാഗമോ, ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമ ക്രൈസ്തവരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (Septuagint) പരിഭാഷയുടെ ഭാഗമോ അല്ല; അപ്രാമാണികമായ ബാഹ്യഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ്. ➟അതായത്, എബ്രായ ബൈബിളിൽ ഇല്ലാത്തവയും സെപ്റ്റ്വജിന്റ്/പി.ഒ.സി. പരിഭാഷകളിൽ ഉള്ളവയുമായ പുസ്തകങ്ങളെ ❛ഉത്തര കാനോനികഗ്രന്ഥങ്ങൾ❜ (Deuterocanonical Books) എന്ന് കത്തോലിക്കരും ❛അപ്പോക്രിഫ❜ (Apocrypha) എന്ന് പ്രൊട്ടസ്റ്റൻ്റുകാരും വിശേഷിപ്പിക്കുന്നു. ➟ഇതിലൊന്നും ഉൾപ്പെടാത്ത അപ്രാമാണികമായ ഒരു പുസ്തകമാണ് ഹാനോക്കിൻ്റെ പുസ്തകം.
❸ ഹാനോക്കിൻ്റെ പുസ്തകത്തിലെ ഒരു മഹാവ്യാഖ്യാന വൈരുദ്ധ്യം കാണിക്കുമ്പോൾ കാര്യം വ്യക്തമാകും. ➟അതിലെ ഏഴാം ആദ്ധായത്തിൽ ഇങ്ങനെ കാണാം: ➤❝അവർ ഗർഭിണികളാവുകയും മൂവായിരം മുഴം ഉയരമുള്ള മല്ലന്മാരെ പ്രസവിക്കുകയും ചെയ്തു. മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയതെല്ലാം (സമ്പാദ്യങ്ങൾ) അവർ തിന്നുതീർത്തു. മനുഷ്യർക്ക് അവരെ താങ്ങാൻ (ഭക്ഷണം നൽകാൻ) കഴിയാതെ വന്നപ്പോൾ, ആ മല്ലന്മാർ മനുഷ്യർക്കെതിരെ തിരിയുകയും മനുഷ്യവംശത്തെത്തന്നെ തിന്നുതുടങ്ങുകയും ചെയ്തു.❞ [The Watchers 7:3-4]. ➟ഇവിടെ ദൂതന്മാരാൽ ഗർഭിണികളായി മനുഷ്യസ്ത്രീകൾ പ്രവവിച്ച മല്ലന്മാരുടെ ഉയരം ❛മൂവായിരം മുഴം❜ (3000 ells/cubits) എന്നാണ് പറയുന്നത്. ➟ഇത് ഏകദേശം 1.3 കിലോമീറ്ററിലധികം (1,371.6 മീറ്റർ) വരും. ➟ഒരു മനുഷ്യസ്ത്രീ ഒന്നേകാൽ കിലോമീറ്ററിലധികം ഉയരമുള്ള ഒരു മല്ലനെ പ്രസവിച്ചു എന്നത് ചിന്തിക്കാൻപോലും പറ്റാത്ത കാര്യമാണ്.➟ഹാനോക്കിൻ്റെ ചില പകർപ്പുകളിൽ 300 മുഴം എന്നും ഉണ്ടെന്ന് പറയപ്പെടുന്നു. ➟അത് 137.16 മീറ്ററാണ്. ➟137.16 മീറ്റർ എന്നത് ഏകദേശം കുത്തബ് മിനാറിനെക്കാളും (Qutub Minar) രണ്ടിരട്ടി ഉയരം വരും. ➟അതും യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതല്ല. ➟അടുത്തുപറയുന്നത് ദൂതന്മാർ മനുഷ്യവംശത്തെ തിന്നുകളഞ്ഞു എന്നാണ്. ➟വല്ലാത്ത അതിശയോക്തി നിറഞ്ഞ വ്യാഖ്യാനമാണ് ഹാനോക്കിൽ കാണുന്നത്.
➦ മറ്റൊരു വൈരുദ്ധ്യം കാണിക്കാം: ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.❞ (ഉല്പ, 6:4). ➟ഇത് ബൈബിളിലെ വാക്യമാണ്. ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു❞ എന്നാണ് വചനം പറയുന്നത്. ➟ഇതിൽ മല്ലന്മാൻ ദൈവപുത്രന്മാരുടെ മക്കളാണെന്ന് പറയുന്നില്ല. ➤❝അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു❞ എന്ന ഭൂതകാലപ്രയോഗം അവർ മുമ്പേ ഭൂമിയിൽ ഉണ്ടായിരുന്നവരാണ് എന്നതിൻ്റെ വ്യക്തമായ സൂചനയാണ്. ➟എന്നാൽ ഹാനോക്കിൻ്റെ പുസ്തകം പറയുന്നത്, ദൂതന്മാരാൽ ഗർഭിണിയായ സ്ത്രീകൾ പ്രസവിച്ചതാണ് ❛മല്ലന്മാർ❜ (Giants) എന്നാണ്. ➟അത് ബൈബിൾ വിരുദ്ധമാണ്.
➦ ഉല്പത്തി ആറിൻ്റെ നാലാം വാക്യത്തിൽ മല്ലന്മാരും വീരന്മാരുമുണ്ട്. ➟അവിടെപ്പറയുന്ന ❛മല്ലന്മാർ❜ (Ha-Nephilim – The Giants) ദൈവപുത്രന്മാരിൽനിന്ന് ജനിച്ചവരല്ല; മുമ്പേ ഉണ്ടായിരുന്നവരാണ്. ➟ദൈവപുത്രന്മാരിൽനിന്ന് ജനിച്ചത് വീരന്മാർ (Ha-Gibborim -The Mighty Men) ആണ്. ➟അവരെത്തന്നെയാണ് ❛കീർത്തിപ്പെട്ട പുരുഷന്മാർ❜ (men of renown) എന്ന് പറഞ്ഞിരിക്കുന്നത്. ➟അതായത്, ദൈവപുത്രന്മാരിൽനിന്ന് ജനിച്ചത് ശക്തിയുള്ള പുരുഷന്മാരാണ്. ➟ഹാനോക്കിൻ്റെ പുസ്തകത്തിലെ വ്യാഖ്യാനവുമായി ഇത് പൊരുത്തപ്പെടുന്നതല്ല.
➦ വേറൊരു വൈരുദ്ധ്യം കാണിക്കാം: ➤❝അസസേൽ (Azazel) എന്ന ദൈവദൂതൻ മനുഷ്യരെ പല കാര്യങ്ങളും പഠിപ്പിച്ചതുകൊണ്ടാണ് മനുഷ്യർ വഴിപിഴച്ച് പോയതെന്നാണ് ഹാനോക്കിൻ്റെ പുസ്തകത്തിൽ പറയുന്നത്: [The Watchers 8:1-3]. ➟ദൂതന്മാർ സ്വർഗ്ഗീയ രഹസ്യങ്ങൾ മനുഷ്യർക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്തതാണ് മനുഷ്യരുടെ പാപകാരണമായി പറയുന്നത്.❞ [The Watchers 10:8]. ➟എന്നാൽ ➤❝നിന്റെ (ആദാം) നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു❞ എന്ന് പഴയനിയമത്തിൽ ദൈവവും (ഉല്പ, 3:17), ➤❝ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു❞ എന്ന് പുതിയനിയമത്തിൽ പൗലൊസും വ്യക്തമാക്കുന്നു: (റോമ, 5:12).
❹ യൂദായുടെ വിഷയം ദൂതന്മാരല്ല; സഭയ്ക്കകത്ത് നുഴഞ്ഞുകയറിയിരിക്കുന്ന അഭക്തരായ ചില മനുഷ്യരാണ്. ➤❝നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.❞ (യൂദാ 1:4). ➟അവരുടെ പാപത്തെ ഹാനോക്കിൻ്റെ പുസ്തകത്തിൽനിന്ന് താൻ മനസ്സിലാക്കിയിട്ടുള്ള ദൂതന്മാരുടെ പാപത്തോടും സൊദോമിലും ഗൊമോരയിലും ചുറ്റുമുള്ള പട്ടണങ്ങളിലും നടന്ന പാപത്തോടും സാദൃശ്യപ്പെടുത്തുക മാത്രമാണ് താൻ ചെയ്യുന്നത്. ➟യൂദായുടെ അടുത്തവാക്യം നോക്കുക: ➤❝അങ്ങനെ തന്നേ ഇവരും (സഭയിൽ നുഴഞ്ഞുകഴറിയ അഭക്തരായ മനുഷ്യർ) സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.❞ (1:8).
➦ തന്നെയുമല്ല, ഹാനോക്കിൻ്റെ പുസ്തകത്തിൽപ്പറയുന്ന ദൂതന്മാരുടെ പാപവും സൊദോം ഗൊമോര നിവാസികളുടെ പാപവും വ്യത്യസ്തമാണ്. ➟❛അന്യജഡം❜ (strange flesh) എന്ന് പറയാൻ ഗ്രീക്കിൽ ❛sarkos heteras❜ എന്ന പദമാണ് യൂദാ ഉപയോഗിച്ചിരിക്കുന്നത്. ➟❛Heteros❜ എന്ന ഗ്രീക്കുപദത്തിൻ്റെ അർത്ഥം: ➟മറ്റൊരു വർഗ്ഗത്തിൽപ്പെട്ടതോ അല്ലെങ്കിൽ, സ്വഭാവത്തിൽ തികച്ചും വ്യത്യസ്തമായതോ ആയ ഒന്ന് (another of a different kind) എന്നാണ്. ➟ഇത് ഹാനോക്ക് പറയുന്ന ദൂതന്മാരെ സംബന്ധിച്ച് ശരിയാണ്. ➟ദൂതന്മാർ ആത്മാക്കൾ (pneumata – spirits) ആണ്: (എബ്രാ, 1:14). ➟ആത്മരൂപികളായ ദൂതന്മാർ മനുഷ്യസ്ത്രീകളെ മോഹിച്ചു എന്നത് തങ്ങളുടെ പ്രകൃതിക്ക് (Nature) വിരുദ്ധമായ അന്യജഡ മോഹമാണ്. ➟എന്നാൽ സൊദോം ഗൊമോര നിവാസികളുടെ പാപം അതല്ല. അവർ അന്യജഡത്തെയല്ല മോഹിച്ചത്; സ്വവർഗ്ഗത്തെയാണ് മോഹിച്ചത്. ➟അല്ലെങ്കിൽ തങ്ങളുടെ അതേ ലിഗത്തിലുള്ളവരെയാണ് മോഹിച്ചത്. ➤❝അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.❞ (റോമ, 1:27).
➦ ഈ ഉപദേശത്തിൻ്റെ വക്താക്കൾ കരുതുന്നത്, സോദോമിലെ ജനം ദൂതന്മാരെ മോഹിച്ചു എന്നാണ്. ➟അതിനായി അവർ ആശ്രയിക്കുന്ന വാക്യം ഇതാണ്: ➤❝അവർ ലോത്തിനെ വിളിച്ചു: ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.❞ (ഉല്പ, 19:5). ➟ഉല്പത്തി 19:1-ൽ ഇവർ ആരായിരുന്നു എന്നറിയാൻ ❛ദൂതന്മാർ❜ (Angels) എന്ന് എഴുത്തുകാരനായ മോശെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, ഇവർ ദൂതന്മാരായിട്ടല്ല; മനുഷ്യർ അഥവാ, പുരുഷന്മാർ ആയിട്ടാണ് അബ്രാഹാമിൻ്റെ അടുക്കൽ വന്നതും ലോത്തിൻ്റെ അടുക്കൽ വന്നതും: (ഉല്പ, 18:2 ⁃⁃ ഉല്പ, 19:5). ➟അത് എബ്രായയിൽ യഥാക്രമം ❛അനഷീം❜ (Anashim – Men), ഹാ-അനഷീം’ (Ha-Anashim – The Men) എന്നുമാണ്. ➟ഇതിന് മനുഷ്യരിലെ ❛പുരുഷന്മാർ❜ എന്ന അർത്ഥമാണുള്ളത്. ➟സത്യവേദപുസ്തകത്തിൽ രണ്ടിടത്തും ❛പുരുഷന്മാർ❜ എന്നാണ്. ➟സോദോമിലെ പുരുഷന്മാരെ കുറിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 19:4).
➦ ഇനി, സോദോമിലെ പുരുഷന്മാർ ലോത്തിനോട് ആവശ്യപ്പെടുന്നട് എന്താണെന്ന് ഒരിക്കൽക്കൂടി ശ്രദ്ധിക്കുക: ➤❝ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ.❞ ➟അവർ ദൂതന്മാരെയല്ല ആവശ്യപ്പെട്ടത്; തങ്ങളെപ്പോലുള്ള പുരുഷന്മാരെയാണ് ആവശ്യപ്പെട്ടത്. ➟ദൂതന്മാർ മനുഷ്യരായിട്ടാണ് വന്നതെന്നും അവർ മനുഷ്യരെയാണ് തങ്ങളുടെ ഭോഗത്തിന് ആവശ്യപ്പെട്ടതെന്നും വളരെ വ്യക്തമായി മനസ്സിലാക്കാം. ➟ഇതിനൊരു വചനപരമായ തെളിവുകൂടിയുണ്ട്: ➤❝അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.❞ (എബ്രാ, 13:2). ➟അബ്രാഹാമാണ് ദൂതന്മാരെ സൽക്കരിച്ചത്: (ഉല്പ, 18:8); ➟എന്നാൽ ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനുപോലും താൻ സൽക്കരിച്ചത് ദൂതന്മാരെയാണെന്ന് മനസ്സിലായില്ല. ➟അതുകൊണ്ടാണ്, ❝അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചു❞ എന്ന് പറഞ്ഞിരിക്കുന്നത്. ➟പിന്നെങ്ങനെയാണ് സോദാമിലുള്ളവർ ദൂതനാണെന്ന് മനസ്സിലാക്കുന്നത്❓ ➟അതിനാൽ, ഹാനോക്ക് പറയുന്ന ദൂതന്മാരുടെ അന്യജഡമോഹംപോലെ സോദോം ഗൊമോരയിലെ പുരുഷന്മാർ അന്യജഡത്തെ (ദൂതന്മാരെ) മോഹിച്ചു എന്ന് പറയാൻ കഴിയില്ല.
❺ കള്ളപ്രവാചകന്മാരുടെയും ദുരുപദേഷ്ടാക്കന്മാരുടെയും ദുഷ്കാമപ്രവൃത്തികളെക്കുറിച്ച് പറഞ്ഞുവന്നിട്ട് (2പത്രൊ, 1:1-2), പത്രൊസ് അപ്പൊസ്തലനും ദൂതന്മാരുടെയും സോദോമ്യരുടെയും പാപത്തെക്കുറിച്ച് പറയുന്നുണ്ട്: ➤❝പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.❞ (2പത്രൊ, 2:4-8). ➟ഇവിടെ, ദൂതന്മാരുടേത് ലൈംഗിക പാപമാണെന്നോ, ദൂതന്മാരും സൊദോം ഗൊമോറയിൽ ഉള്ളവരും അന്യജഡം മോഹിച്ചു എന്നോ പത്രൊസ് പറയുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
⛔ സഭയ്ക്കകത്ത് നുഴഞ്ഞുകയറി ജഡത്തെ മലിനമാക്കുന്ന അഭക്തരായ ചില മനുഷ്യരുടെ പാപത്തെ, ഹാനോക്കിൻ്റെ പുസ്തകത്തിലെ ദൂതന്മാരുടെ ലൈംഗിക പാപത്തോട് ഉപമിക്കുക മാത്രമാണെന്ന് യൂദാ ചെയ്തതെന്ന് മനസ്സിലാക്കാം. ➟യൂദാ 14-15-ഉം ഹാനോക്കിൻ്റെ പുസ്തകത്തിൽനിന്നുള്ളതാണ്: [The Watchers 1:9]. ➟ഇതൊരുപക്ഷെ, പൗലൊസ് ഗ്രീക്ക് കവികളെ ഉദ്ധരിച്ചതുപോലെ യൂദായും ചില വാക്യങ്ങൾ ഹാനോക്കിൽനിന്ന് ഉദ്ധരിച്ചതാകാം: (പ്രവൃ, 17:28; 1കൊരി, 15:33; തീത്തൊ, 1:12). അതിനാൽ,, ഹാനോക്കിൻ്റെ പുസ്തകം മുഴുവൻ യൂദാ അംഗീകരിച്ചുവെന്നോ, അതിലെ ഉല്പത്തിയുടെ വ്യാഖ്യാനം ശരിവെയ്ക്കുന്നു എന്നോ അർത്ഥമാക്കേണ്ടതില്ല.
❻ ഉല്പത്തി ആറാം അദ്ധ്യായം ശ്രദ്ധയോടെ പഠിച്ചാൽത്തന്നെ അത് ദൂതന്മാരെക്കുറിച്ചല്ലെന്ന് മനസ്സിലാക്കാൻ കഴിയും. ➟രണ്ടാം വാക്യത്തിലാണ് ദൈവത്തിൻ്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ ഭാര്യമാരായി എടുക്കുന്നത്: (6:2). ➟അടുത്തവാക്യം: ➤❝അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.❞ (ഉല്പ, 6:3). ➟ഇത് പാപത്തിൻ്റെ നേർക്കുള്ള ഒരു ന്യായവിധിയാണ്. ➟ഇവിടെ മൂന്ന് കാര്യങ്ങളാണ് ദൈവം പറയുന്നത്. ➟𝟭.മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല. ➟𝟮.അവൻ ജഡം തന്നേയല്ലോ. ➟𝟯.അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും. ➟ഈ മൂന്നുകാര്യത്തിൽ ഒന്നുപോലും ദൂതനെക്കുറിച്ചല്ല; മനുഷ്യനെക്കുറിച്ചാണ് പറയുന്നത്. ➟മനുഷ്യസ്ത്രീകളെ ഭാര്യമാരായി എടുത്തത് ദൂതന്മാർ ആയിരുന്നെങ്കിൽ, ദൂതന്മാരുടെ ന്യാവിധിയിയെക്കുറിച്ചും ദൈവം ഇവിടെ പറയാതിരിക്കില്ലായിരുന്നു.
➦ നാലാം വാക്യത്തിൽ ➤❝ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു❞ എന്ന് പറയുന്നതായി കാണാം: (6:4). ➤അടുത്തവാക്യം: ➤❝താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.❞ (ഉല്പ, 6:6-7). ➟ദൂതത്മാരും ദൈവത്തിൻ്റെ സൃഷ്ടികളാണ്: (നെഹെ, 9:6). ➟ആറാം വാക്യം വളരെ ശ്രദ്ധിക്കുക: ➤ദൂതന്മാരും മനുഷ്യസ്ത്രീകളുമായാണ് പാപം ചെയ്തതെങ്കിൽ, ദൂതനെയും മനുഷ്യനെയും ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിക്കുമായിരുന്നു. ➟അല്ലാതെ, പാപത്തിന് കാരണക്കാരനായ ദൂതനെ ഒഴിവാക്കിയിട്ട് മനുഷ്യനെക്കുറിച്ചുമാത്രം അനുതപിക്കുമായിരുന്നില്ല. ➟ഏഴാം വാക്യത്തിൽ പറയുന്നത്, ➤❝ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും❞ എന്നാണ്. ➟വീണ്ടും മനുഷ്യൻ ഉൾപ്പെടുന്ന ഭൂമിയിലെ സകല ജീവജാലങ്ങളെയും ഉണ്ടാക്കുകകൊണ്ട് അനുതപിക്കുന്നു എന്നാണ് ദൈവം പറയുന്നത്. ➟ദൂതന്മാർക്ക് അവിടെ എന്തെങ്കിലും റോൾ ഉണ്ടായിരുന്നെങ്കിൽ, അവരുടെ ന്യായവിധിയെക്കുറിച്ചും പറയുമായിരുന്നു. ➟അതിനാൽ, ഉല്പത്തി ആറാം അദ്ധ്യായത്തിൻ്റെ വിഷയം ദൂതന്മാരല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു.
➦ രണ്ടാമത്തെ വിഷയം: ദൈവം ഭൂമിയിൽ പുരുഷന്മാരുമായാണ് ഉടമ്പടി ചെയ്യുന്നത്. ➟ഉദാ: ആദാം, നോഹ, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, മോശെ ദാവീദ് മുതലായവർ. ➟ഭൂമിയിൽ നന്മയായാലും തിന്മയായാലും പുരുഷ്യന്മാർ മുഖാന്തരം വരുന്നതായാണ് കാണുന്നത്. ➟ഹവ്വാ മുഖാന്തരമാണ് ആദാം വ്യക്ഷഫലം ഭക്ഷിച്ചത്; എങ്കിലും സ്ത്രീ മുഖാന്തരമല്ല; ആദാം മുഖാന്തരമാണ് ഭൂമി ശപിക്കപ്പെട്ടത്: (ഉല്പ, 3:17). ➟സ്ത്രീകളുടെ വ്യക്തിപരമായ പാപത്തിന് ദൈവം പലരെയും ശിക്ഷിച്ചതായി കാണാം: (ഉല്പ, 19:26; സംഖ്യാ, 12:10; 2രാജാ, 9:33). ➟എന്നാൽ സ്ത്രീകളുടെ പാപത്താൽ ഭൂമി മുഴുവൻ ശിക്ഷിക്കപ്പെടുക അസാദ്ധ്യം. ➟ഉല്പത്തിയിലെ ദൈവപുത്രന്മാർ ദൂതന്മാരാണെങ്കിൽ, അവർ പാപം ചെയ്തത് ഭൂമിയിലെ സ്ത്രീകളുമായിട്ടാണ്. ➟ഭൂമിയിലെ പുരുഷന്മാക്ക് അതിൽ യാതൊരു പങ്കുമില്ല. ➟അതിനാൽ, പുരുഷന്മാർ ഉൾപ്പെടുന്ന ജീവജാലങ്ങളെ മുഴുവൻ ദൈവം നശിപ്പിക്കും എന്ന് പറയുമായിരുന്നില്ല.
❼ ഉല്പത്തിയിൽ പറയുന്ന ദൈവപുത്രന്മാർ ദൂതന്മാർ അല്ലെന്നതിൻ്റെ ഏറ്റവും വ്യക്തവും ശക്തവുമായ ഒരു തെളിവ് തരാം: ➟സദുക്യരുടെ ഒരു ചോദ്യത്തിൻ്റെ മറുപടിയായി യേശു പറയുന്ന ഒരു കാര്യമുണ്ട്: ➤❝ഈ ലോകത്തിന്റെ മക്കൾ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. എങ്കിലും ആ ലോകത്തിന്നും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവർ വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിപ്പാനും കഴികയില്ല. അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.❞ (ലൂക്ക, 20:34-36). ➟സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഇതുകാണാം: (മത്താ, 22:29-30; മർക്കൊ, 12:24-25). ➤❝പുനരുത്ഥാനപുത്രന്മാരാർ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകയാൽ, വിവാഹം കഴിക്കയുമില്ല വിവാഹത്തിന്നു വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല❞ എന്നാണ് യേശു പഠിപ്പിച്ചത്. ➟ഇവിടെ ദൂതന്മാരുടെ അവസ്ഥ യേശു വ്യക്തമായി വരച്ചുകാട്ടുകയാണ്. ➟ദൂതന്മാർ ലിംഗഭേദം (Gender) ഇല്ലാത്ത ആത്മാക്കളാണ്: (എബ്രാ, 1:14). ➟അവർക്ക് ലൈംഗിക ചോദനയോ, ആ വിധത്തിലുള്ള ആഗ്രഹങ്ങളോ, വികാരങ്ങളോ ഉള്ളവരല്ലെന്ന് യേശുവിൻ്റെ വാക്കിനാൽ സംശയലേശമന്യേ മനസ്സിലാക്കാം.
➦ പിന്നെങ്ങനെയാണ് അവർ മനുഷ്യസ്ത്രീകളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരാകുന്നത്❓ ➟മനുഷ്യർക്ക് ദൂതന്മാരെക്കാൾ താഴ്ചയുള്ള പ്രകൃതിയാണ്: (എബ്രാ, 2:9). ➟തങ്ങളെക്കാൾ താഴ്ന്ന പ്രകൃതിയുള്ളവരുടെ സൗന്ദര്യത്തിൽ ദൂതന്മാർ ആകൃഷ്ടരാകുമോ❓ ➟മനുഷ്യരെക്കാൾ താഴ്ചയുള്ളതാണ് മൃഗങ്ങൾ. ➟മനുഷ്യർ പട്ടി, പൂച്ച മുതലായവയുടെ ഭംഗിയിൽ ആകൃഷ്ടരായേക്കാം. ➟എന്നാൽ അവയെ ഭാര്യമാരായി എടുത്ത്, അവയിൽ മക്കളെ ജനിപ്പിക്കാൻ താല്പര്യപ്പെടുമോ❓ ➟ഏതെങ്കിലും ഗതികെട്ട മനുഷ്യൻ അങ്ങനെ ചെയ്താൽപ്പോലും, ➟ദൂതന്മാരുടെ പ്രകൃതി അവരെ അതിന് സമ്മതിക്കില്ലെന്ന് യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്.
➦ ദൂതന്മാർക്ക് ശരീരമില്ല; ആത്മാക്കൾ (Spirits) ആണ്: (എബ്രാ, 1:14). ➟മനുഷ്യസ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ അവർക്ക് മനുഷ്യ ശരീരം (DNA, Reproductive organs) ആവശ്യമാണ്. ➟ദൂതന്മാർ മനുഷ്യരൂപം ധരിക്കാറുണ്ടെങ്കിലും, അത് താല്ക്കാലികമായ ചില ദൗത്യത്തിന് വേണ്ടിയാണ്. ➟എന്നാൽ തങ്ങളുടെ പ്രകൃതി സംമ്പൂർണ്ണമായി ത്യജിച്ചുകൊണ്ട് മറ്റൊരു വർഗ്ഗത്തിൻ്റെ (മനുഷ്യൻ) പൂർണ്ണപ്രകൃതി എടുക്കാൻ അവർക്ക് കഴിയില്ല. ➟അതായത്, ഒരു വംശത്തെ ജനിപ്പിക്കത്തക്ക രീതിയിൽ അവർക്ക് സ്ഥിരമായ ഒരു ശാരീരിക മാറ്റം സംഭവിക്കുമെന്ന് ബൈബിൾ ഒരിടത്തും പറയുന്നില്ല.
❽ ദൈവപുത്രന്മാർ ആരാണ്❓
➦ ഉല്പത്തി 4-5 അദ്ധ്യായങ്ങളിൽ രണ്ട് വ്യത്യസ്ത വംശാവലികൾ കാണാം. ➟𝟭.സ്വന്തസഹോദരനെ കൊന്ന് ശാപഗ്രസ്ഥനായിത്തീർന്ന കയീൻ്റെ വംശാവലി: (ഉല്പ, 8:12 ⁃⁃ ഉല്പ, 4:17-24). ➟𝟮.ദൈവം വഴിപാടിൽ പ്രസാദിച്ചകാരണം കയീനാൽ കൊല്ലപ്പെട്ട ഹാബെലിനുപകരം ദൈവം നൽകിയ ശേത്തിലൂടെയുള്ള വംശാവലി: (ഉല്പ, 4:4-8; 4:25 ⁃⁃ ഉല്പ, 5:6-32). ➟ഇതിൽ ഒരു വംശാവലി ദൈവപുത്രന്മാരുടെയും അടുത്തത് മനുഷ്യപുത്രന്മാരുടെയും വംശാവലിയാണ്. ➟ആദാം ദൈവത്തിൻ്റെ പുത്രനാണ് (ലൂക്കൊ, 3:38). ➟ആദാമിൻ്റെ മക്കളിൽ രണ്ടുപേരിലൂടെയുള്ള വംശാവലിയാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ കയീൻ ശാപഗ്രസ്ഥനായിത്തീർന്നു. ➟അപ്പോൾ ശേത്തിലൂടെയുള്ള വംശാവലിയാണ് ദൈവപുത്രന്മാരുടെ വംശാവലിയെന്ന് മനസ്സിലാക്കാം. ➟അതിന് ചില തെളിവുകൾ തരാം:
𝟭. ❝ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.❞ (ഉല്പ, 4:26). ➟ശേത്തിൻ്റെ മകനായ എനോശിൻ്റെ കാലത്താണ് ദൈവനാമത്തിലുള്ള ആരാധന തുടങ്ങിയത്. ➟അതിനാൽ ശേത്തിൻ്റെ തലമുറയാണ് അവിടെപ്പറയുന്ന ദൈവപുത്രന്മാരെന്ന് മനസ്സിലാക്കാം.
𝟮. പുതിയനിയമത്തിൽ ദൈവപുത്രനായ ആദാമിലെത്തുന്ന വംശാവലി ആരിലൂടെയുള്ളതാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.❞ (ലൂക്കൊ, 3:38). ➟ആദാം മുതലുള്ള ഈയൊരു വംശാവലി മാത്രമേ പുതിയനിയമത്തിലുള്ളൂ. ➟നമ്മുടെ ദൈവപുത്രനും കർത്താവുമായ യേശു ജനിച്ചത് ഈ വംശാവലിയിൽ ആണെന്നതാണ് അതിൻ്റെ ഹൈലൈറ്റ്. ➟അതിൽ, പിന്നെയും ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്: ➟ഒന്നാം മനുഷ്യനായ ആദാമും ഒടുക്കത്തെ ആദാമായ നമ്മുടെ കർത്താവായ ക്രിസ്തുവും ❛ദൈവപുത്രൻ❜ (Son of God) എന്ന് അഭിന്നമായി വിശേഷിപ്പിക്കപ്പെട്ടവരാണ്: (1കൊരി, 15:45 ⁃⁃ ലൂക്കൊ, 1:38; യോഹ, 1:34). ➟ഇത് ദൈവപുത്രന്മാരുടെ വംശാവലിയാണെന്നതിന് മറ്റൊരു തെളിവിൻ്റെ ആവശ്യമുണ്ടോ❓
𝟯. ആദാമിൻ്റെ പത്താം തലമുറയാണ് നോഹ: (ഉല്പ, 4:29). ➟നോഹയും മക്കളുമാണ് ജലപ്രളയത്തെ അതിജീവിച്ചവർ. ➟നോഹയുടെ വംശാവലിയിലുള്ള യാക്കോബിലൂടെയാണ് യിസ്രായേൽ എന്ന വാഗ്ദത്തസന്തതി ജനിക്കുന്നത്. ➟യിസ്രായേലിനെയും ദൈവത്തിൻ്റെ ❛പുത്രൻ, പുത്രന്മാർ❜ എന്ന് ഏകവചനത്തിലും ബഹുവചനത്തിലും അനേകം പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (പുറ, 4:22; പുറ, 4:23; സങ്കീ, 2:7; യെഹെ, 21:10; ഹോശ, 11:1 ⁃⁃ ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10; മത്താ, 15:26; മർക്കൊ, 7:27; ലൂക്കൊ, 20:36; പ്രവൃ, 13:32; റോമ 9:4; റോമ, 9:26; 2കൊരി, 6:18; എബ്രാ, 2:14). ➟തന്മൂലം, ശേത്തിൻ്റെ സന്തതിപരമ്പരയാണ് ദൈവത്തിൻ്റെ പുത്രന്മാരെന്ന് അവിതർക്കമായി തെളിയുന്നു.
➦ ഉല്പത്തിയിലെ ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ ദൂതന്മാർക്ക് മനുഷ്യസഹജമായ വികാരങ്ങളും ലൈംഗിക ചോദനകളും അവരിൽ ആരോപിക്കുകയാണ് ചെയ്യുന്നത്. ➟ഇത് യേശുക്രിസ്തുവിന്റെ വ്യക്തമായ പഠിപ്പിക്കലിന് വിരുദ്ധമാണ്. ➟സ്വർഗ്ഗീയമായ വിശുദ്ധിയിൽ വസിക്കുന്ന ദൂതന്മാർ തങ്ങളുടെ ഉന്നത പ്രകൃതി വിട്ട് ജഡിക മോഹങ്ങൾക്ക് അടിമപ്പെട്ടു എന്ന് വിശ്വസിക്കുന്നത് ബൈബിളിന്റെ ആത്മീയ ദർശനത്തിന് നിരക്കാത്തതാണ്. ➟അതുകൊണ്ടുതന്നെ ഉല്പത്തി ആറിലെ ദൈവപുത്രന്മാർ ശേത്തിന്റെ വംശാവലിയിലെ ഭൗതിക മനുഷ്യർ തന്നെയായിരുന്നു എന്ന് ഉറപ്പിക്കാം.
❾ പത്രൊസും യൂദായും പറയുന്ന ദൂതന്മാരുടെ പാപം ഉല്പത്തി 6-ലെ പാപമല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ➟പിന്നെ ഏതായിരിക്കും അവരുടെ പാപം❓
➦ പാപം ചെയ്ത ദൂതന്മാരെ അന്ത്യന്യായവിധിക്കായി ചങ്ങലയിട്ടു സൂക്ഷിക്കുന്നതായി പത്രൊസും യൂദായും പറഞ്ഞിട്ടുണ്ട്: ➤❝പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും❞ (2പത്രൊ, 2:4). ➤❝തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.❞ (യൂദാ 1:6). ➟ഇവർ ആരെണെന്നതിൻ്റെ ചില സൂചനകൾ ബൈബിളിലുണ്ട്:
𝟭. ദൂതന്മാരും മനുഷ്യരും ദൈവസൃഷ്ടിയാണ്: (നെഹെ, 9:6 ⁃⁃ യെശ, 64:8). ➟ദൂതന്മാരെയും മനുഷ്യരെയും ❛ദൈവപുത്രന്മാർ❜ (Sons of God) എന്ന് അഭിന്നമായി വിശേഷിപ്പിച്ചിട്ടുമുണ്ട്: (ഇയ്യോ, 1:6; ഇയ്യോ, 2:1; ഇയ്യോ, 38:6 ⁃⁃ ആവ, 14:1; സങ്കീ, 82:6; ഹോശേ, 1:10). ➟യെശയ്യാവും യെഹെസ്ക്കേലും നിഗളിച്ചിട്ട് വീണുപോയ ഒരു ദൂതനെക്കുറിച്ച് പറയുന്നുണ്ട്: (യെശ, 14:12-15; യെഹെ, 28:12-19). ➟സാത്താൻ്റെ ഉത്ഭവം എന്ന് കരുതപ്പെടുന്ന ഈ ദൂതൻ്റെ (കെരൂബ്) വീഴ്ച പ്രപഞ്ചസൃഷ്ടിക്ക് മുമ്പാണ്. ➟വീണുപോയ ദൂതനും ആദാമിനും തമ്മിൽ ചില സാമ്യങ്ങളുണ്ട്. രണ്ടുപേരും ഏദെൻ തോട്ടത്തിൽ ആയിരുന്നു: (യെഹെ, 28:13 ⁃⁃ ഉല്പ, 2:15). ➟ദൂതൻ നിഗളിച്ചിട്ട് ❛ഞാൻ അത്യുന്നതനോടു സമനാകും❜ എന്നാണ് പറഞ്ഞത്; ➟ആദാം പാപം ചെയ്തതും ദൈവത്തെപ്പോലെ ആകാനാണ്: (യെശ, 14:14 ⁃⁃ ഉല്പ, 3:5). ➟ഈ ദൂതനോടൊപ്പം ചേർന്ന് ദൈവമത്വത്തിൽ പങ്കുചേരാൻ ആഗ്രഹിച്ച ദൂതന്മാരുടെ ഒരു കൂട്ടത്തെക്കുറിച്ചാകാം പത്രോസും യൂദായും പരാമർശിക്കുന്നത്.
𝟮. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാത്തവർ:
➦ ❛തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ❜ എന്ന് യൂദാ പറയുന്നുണ്ട്. ➟ദൈവം ഓരോ ദൂതഗണത്തിനും നൽകിയിട്ടുള്ള നിശ്ചിത അധികാരപരിധിയും സ്ഥാനവും അവർ ലംഘിച്ചു എന്നതാണ് അതിന്റെ അർത്ഥം. ➟ദൈവഹിതത്തിന് കീഴിൽ നിൽക്കാതെ സ്വന്തം അധികാരം സ്ഥാപിക്കാൻ ശ്രമിച്ചതാണ് അവരുടെ പാപം.
𝟯. സ്വന്തവാസസ്ഥലം വിട്ടുപോയവർ:
➦ ❛സ്വന്ത വാസസ്ഥലം വിട്ടുപോയി❜ എന്ന പ്രയോഗം സ്വർഗ്ഗീയമായ സന്തോഷത്തിൻ്റെ അവസ്ഥയെ ഉപേക്ഷിച്ചതിനെ സൂചിപ്പിക്കുന്നു. ➟ദൈവസാന്നിധ്യത്തിൽ നിന്നുള്ള ബോധപൂർവ്വമായ പിന്മാറ്റത്തെയും കലഹത്തെയുമാണ് അത് കാണിക്കുന്നത്.
☛ ഉപസംഹാരം:
➦ ഉല്പത്തി ആറാം അദ്ധ്യായത്തിൽ പറയുന്ന ➤❛ദൈവത്തിൻ്റെ പുത്രന്മാർ❜ ശേത്തിൻ്റെ സന്തതികളും ➤❛മനുഷ്യരുടെ പുത്രിമാർ❜ ശാപഗ്രസ്ഥനായ കയീൻ്റെ സന്തതികളുമാണെന്ന് മനസ്സിലാക്കാം. ➟അതായത്, ശേത്തിൻ്റെ സന്തതികളായ പുരുഷന്മാരെയാണ് ദൈവപുത്രന്മാർ എന്ന് അവിടെ പറഞ്ഞിരിക്കുന്നത്. ➟ദൈവത്തോട് വിശ്വസ്തരായി നിൽക്കേണ്ട ശേത്തിന്റെ വംശത്തിലെ പുരുഷന്മാർ ശാപഗ്രസ്ഥരിൽനിന്ന് ജനിച്ച മനുഷ്യപുത്രിമാരുടെ ലൗകിക സൗന്ദര്യത്തിന് പിന്നാലെ പോയി ദൈവത്തോടുള്ള തങ്ങളുടെ ആത്മീയ വിശ്വസ്തത ലംഘിച്ചതുകൊണ്ടാണ്, ➟അവരുടെ വീഴ്ച അക്കാലത്തെ മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ നാശത്തിന് (ജലപ്രളയം) കാരണമായത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ➤❝ഉല്പത്തി 6-ലെ പാപം ദൂതന്മാരുടേതല്ല, മറിച്ച് ദൈവത്തെ ഭയപ്പെട്ടിരുന്ന ശേത്തിന്റെ വംശാവലി (ദൈവപുത്രന്മാർ), ദൈവിക പാത വിട്ടുപോയ കയീന്റെ വംശാവലിയുമായി (മനുഷ്യപുത്രിമാർ) കലർന്നതാണ്. ➟ഇത് കേവലം ഒരു ചരിത്രമല്ല, പ്രത്യുത ദൈവജനത്തിന് ലോകത്തോടുള്ള (തിന്മ) വേർപാട് (Separation) എത്രത്തോളം പ്രധാനമാണെന്നതിന്റെ വലിയൊരു മുന്നറിയിപ്പാണ്.❞




