വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും

ഗലാത്യർ:
“എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.” (3:16 <-> 3:19) “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച (ചെയ്യപ്പെട്ട) സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.”

“പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ഒരു വാഗ്ദത്തസന്തതി അല്ലെങ്കിൽ, ഭൗമികസന്തതി ബൈബിളിലുണ്ട്.” വാഗ്ദത്തസന്തതിയെ അറിയാതെ; ബൈബിൾ എന്താണെന്നോ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ആരാണെന്നോ, ദൈവത്തിൻ്റെ ക്രിസ്തു ആരാണെന്നോ, ബൈബിൾ വെളിപ്പെടുത്തുന്ന രക്ഷാകരപ്രവൃത്തി എന്താണെന്നോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. നമുക്ക് അതൊക്കെയൊന്ന് പരിശോധിക്കാം:

വിഷയാനുക്രമം
ആമുഖം
1. ഭൗമികസന്തതിയും ആത്മികസന്തതിയും
2. വാഗ്ദത്തം
3. വാഗ്ദത്തവും ന്യായപ്രമാണവും
4. പഴയനിയമവും പുതിയനിയമവും
5. ന്യായപ്രമാണവും ആത്മികസന്തതിയും
6. ഭൗമികസന്തതി
7. ആത്മികസന്തതി
8. അബ്രാഹാമ്യനിയമം
9. യിസ്ഹാക്കെന്ന വാഗ്ദത്തസന്തതി
10. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി
11. യിസ്ഹാക്കിൻ്റെ വാഗ്ദത്തസന്തതി
12. യാക്കോബിന്റെ വാഗ്ദത്തസന്തതി
13. ദാവീദിൻ്റെ വാഗ്ദത്തസന്തതി
14. ദാവീദിൻ്റെ വാഗ്ദത്തസന്തതി യിരെമ്യാപ്രവചനത്തിൽ
15. നിശ്ചലകൃപകൾ
16. ദൈവപുത്രനും ആദ്യജാതനും
17. പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തു
18. ഭൗമികസന്തതിയുടെ രാജത്വം
19. വാഗ്ദത്തങ്ങളും പദവികളും
20. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ
21. ദാവീദിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ
22. ലോകാവകാശിയായ സന്തതി
23. ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശൻ
24. പ്രഥമസുവിശേഷവും സുവിശേഷവും
25. ഭൗമികസന്തതിയുടെയും ആത്മികസന്തതിയുടെയും പദവികൾ
26. രക്ഷിതാവായ ആത്മികസന്തതി
27. നിങ്ങൾ നിമിത്തം അന്ത്യകാലത്ത് വെളിപ്പെട്ടവൻ
28. ജാതികളുടെ പ്രകാശം
29. ജാതികളുടെ രക്ഷ
30. ജാതികളുടെ നിയമവും ന്യായാധിപനും
31. രാജാവ്, ഇടയൻ, പ്രഭു, അധിപതി, പുരോഹിതൻ
32. ഭൗമികസന്തതിയുടെ ശാശ്വതാവകാശം
33. ആത്മികസന്തതി ആരാണ്?
34. ആത്മികസന്തതിയുടെ പ്രകൃതി
35. ദൈവത്തിൻ്റെ പ്രകൃതി
36. ദൈവത്തിൻ്റെ പ്രത്യക്ഷത
37. യഹോവയും ആത്മികസന്തതിയും
38. ദൈവവും മനുഷ്യനും
39. ക്രിസ്തുവും ദൈവപുത്രനും
40. ആത്മികസന്തതി ദൈവമല്ല
41. അപ്പൊസ്തലന്മാരുടെ സാക്ഷ്യം
42. ഞാനും പിതാവും ഒന്നാകുന്നു
43. പുതിയനിയമം
44. രാജ്യസ്ഥാപകൻ
45. ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടവൻ
46. എനിക്കായി ഒരു ശരീരം ഒരുക്കിയിരിക്കുന്നു
47. മിസ്രയീമിൽ നിന്ന് വിളിച്ചുരുത്തിയ മകൻ
48. ദൈവം ജനിപ്പിച്ച പുത്രൻ
49. ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശിശുദ്ധൻ
50. സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ഉള്ളവൻ
51. ദൈവത്തിൻ്റെ വലത്തുഭാഗത്തു് ഇരിക്കുന്ന ദാവിദിൻ്റെ കർത്താവ്
52. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ
53. എന്നും എന്നേക്കും സിംഹാസനമുള്ള പുത്രൻ
54. കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യപ്പെട്ടവൻ
55. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ
56. സൂര്യതേജസ്സോടെ വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശൻ
57. ന്യായവിധിക്ക് അധികാരമുള്ള പുത്രൻ
58. മനുഷ്യൻ മുഖാന്തരമുള്ള ന്യായവിധി
59. പിതാവിനു് കീഴ്പെട്ടിരിക്കുന്ന പുത്രൻ
60. യഹോവയും ഭൗമികസന്തതിയും
ഉപസംഹാരം.

ആമുഖം: വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും അഥവാ, ഭൗമികസന്തതിയും ആത്മികസന്തതിയും എന്ന വലിയൊരു വിഷയമാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയായ ഒരു ദൈവപുത്രൻ അഥവാ, വാഗ്ദത്തസന്തതി ബൈബിളിൽ നിറഞ്ഞുനില്ക്കുന്നുണ്ട്. അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചുകൊടുക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട ഒരു ആത്മികസന്തതിയെ പുതിയനിയമത്തിലും കാണാം. ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ടെങ്കിലും ബൈബിൾ പ്രധാനമായും ഈ രണ്ടു പുത്രന്മാരെക്കുറിച്ചുള്ളതാണ്. അതിൽ ഒന്നാമത്തെ പുത്രൻ: ഭൗമികസന്തതിയാണ്; രണ്ടാമത്തെ പുത്രൻ: ആത്മികസന്തതിയാണ്. ഒന്നാമത്തെ പുത്രൻ: ദൈവത്തിൽനിന്ന് പൂർവ്വപിതാക്കന്മാർവഴി വാഗ്ദത്തങ്ങൾ ലഭിച്ച സന്തതിയാണ്; രണ്ടാമത്തെ പുത്രൻ: ലോകസ്ഥാപനം മുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ്. ഒന്നാമത്തെ പുത്രൻ: ന്യായപ്രമാണത്തിൻ്റെ അഥവാ, പഴയനിയമത്തിൻ്റെ സന്തതിയാണ്; രണ്ടാമത്തെ പുത്രൻ; കൃപയുടെ നിയമം അഥവാ, പുതിയനിയമത്തിൻ്റെ സന്തതിയാണ്. ഒന്നാമത്തെ പുത്രൻ: ബൈബിൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നവനും ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളും അനുഭവിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഭൗമികസന്തതിയാണ്; രണ്ടാമത്തെ പുത്രൻ, ഭൗമികസന്തതിക്ക് അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ ലോകത്തിൽ പ്രത്യക്ഷനായ സന്തതിയാണ്. ഒന്നാമത്തെ പുത്രൻ: മുമ്പേയുള്ള സന്തതിയാണ്; രണ്ടാമത്തെ പുത്രൻ: അന്ത്യകാലത്ത് അഥവാ, കാലസമ്പൂർണ്ണത വന്നപ്പോൾ വെളിപ്പെട്ട സന്തതിയാണ്. ഒന്നാമത്തെ പുത്രൻ: വാഗ്ദത്തങ്ങൾ ലഭിച്ചവൻ അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവാണ്; രണ്ടാമത്തെ പുത്രൻ, വഗ്ദത്തം ചെയ്യപ്പെട്ടവൻ അഥവാ, വാഗ്ദത്തവിഷയമാണ്. അതിൽ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമെന്താണെന്നു ചോദിച്ചാൽ: ബൈബിളിലെ പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്ന വാക്യത്തിൽത്തന്നെ, രണ്ടു പേരെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ്. എന്നാൽ ഒന്നാമനെ സന്തതിയെന്ന നിലയിലല്ല; രണ്ടാമൻ്റെ അഥവാ, ആത്മികസന്തതിയുടെ അമ്മയെന്ന നിലയിലാണെന്ന് മാത്രം. വിശദമായി നോക്കാം:

1. ഭൗമികസന്തതിയും ആത്മികസന്തതിയും: ഭൗമികസന്തതിയാണ് ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതി അഥവാ, വാഗ്ദത്തം ലഭിച്ച സന്തതി. ആത്മികസന്തതി ദൈവപുത്രനായ യേശുക്രിസ്തുവാണ്. അവനാണ് വാഗ്ദത്തവിഷയം അഥവാ, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി. വാഗ്ദത്തസന്തതിയെയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെയും വേർതിരിച്ചറിയാതെ, ദൈവപുത്രനായ യേശുക്രിസ്തുവാണ് വാഗ്ദത്തസന്തതിയെന്ന് വിചാരിക്കുന്നവരാണ് ക്രൈസ്തവരിൽ ഭൂരിപക്ഷം പേരും. പുതിയനിയമത്തിൽ പൗലൊസ് അപ്പൊസ്തലൻ രണ്ടു സന്തതിയെയും വ്യക്തമായി വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ. (ഗലാ, 3:16). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു.” ഇത് പഴയനിയമത്തിൽ നിന്നുള്ള ഉദ്ധരണിയാണ്: (ഉല്പ, 13:15; 17:8; നെഹെ, 8:7,8). ഇവിടെ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കയാലും, “അതു ക്രിസ്തു തന്നേ” എന്ന് പറഞ്ഞിരിക്കയാലും “അബ്രാഹാമിൻ്റെ പത്രൻ” എന്നു പുതിയനിയമത്തിൽ യേശുവിനെ വിളിച്ചിരിക്കയാലും, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച അബ്രാഹാമിൻ്റെ സന്തതി യേശുക്രിസ്തു ആണെന്ന് അനേകരും കരുതുന്നു. (മത്താ, 1:1). യേശുക്രിസ്തുവിനു് എന്തിനാണ് വാഗ്ദത്തം എന്നുപോലും ആരും ചിന്തിക്കാറില്ല. എന്നാൽ പ്രസ്തുത വാക്യത്തിലുള്ളത്, അബ്രാഹാമിൻ്റെ യഥാർത്ഥ അവകാശിയും ഭൗമികസന്തതിയുമായ ക്രിസ്തുവാണ്. എന്നാൽ ആ ക്രിസ്തു യേശുക്രിസ്തു അല്ല. ബൈബിളിൽ യേശുവെന്ന ക്രിസ്തുവിനെ കൂടാതെ, അനേകം മശീഹമാർ അഥവാ, ക്രിസ്തുക്കളുണ്ട്. അതിൽ പഴയപുതിയ നിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക ക്രിസ്തുവാണ് വാഗ്ദത്തസന്തതി അഥവാ, ഭൗമികസന്തതി. ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളുമാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നത്. അതുകൊണ്ടാണ്, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നൊക്കെ അവനെ വിളിച്ചിരിക്കുന്നത്. ഭൗമികസന്തതയെക്കുറിച്ച് നമുക്ക് താഴെ വിശദമായി മനസ്സിലാക്കാം. അടുത്തവാക്യം: “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” (ഗലാ, 3:19). സത്യവേദപുസ്തകത്തിലെ “വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം” എന്ന പരിഭാഷ കൃത്യമല്ല. ഗ്രീക്കിൽ, “áchris oú élthi tó spérma ó epíngeltai” (ἄχρις οὗ ἔλθῃ τὸ σπέρμα ᾧ ἐπήγγελται) എന്നാണ്. അതിൻ്റെ അർത്ഥം: “വാഗ്ദാനം ചെയ്യപ്പെട്ട അല്ലെങ്കിൽ, നല്കപ്പെട്ട സന്തതി വരുന്നതുവരെ” (until the promised seed comes) എന്നാണ്. കെ.ജെ.വിയിൽ “till the seed should come to whom the promise was made” എന്നാണ്. “വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം” എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “അങ്ങനെയെങ്കില്‍ നിയമം എന്തിന്? വാഗ്ദാനം ചെയ്യപ്പെട്ട സന്തതിയുടെ ആഗമനംവരെ നിയമലംഘനം ചൂണ്ടിക്കാണിച്ചു തരുന്നതിനുവേണ്ടി അതു വാഗ്ദാനത്തോടു ചേര്‍ത്തുതന്നതാണ്. മാലാഖമാര്‍ മുഖേന അതൊരു മധ്യസ്ഥനെ ഏല്പിച്ചു.” (ഒ.നോ: MSV’17 മലയാളം നൂ.പ). ഈ വാക്യത്തിൽ പറയുന്ന വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. അതായത്, വാഗ്ദത്തം ലഭിച്ച ഭൗമിക സന്തതിയെയും ആ സന്തതിക്കായി ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മീക സന്തതിയെയും വ്യക്തമായി വേർതിരിച്ചാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. ഇവിടെ, വളരെ ശ്രദ്ധേയമായ ഒരു ചോദ്യമുണ്ട്: “എന്നാൽ ന്യായപ്രമാണം എന്തിനു്?” ന്യായപ്രമാണം നല്കുന്നതിനു് മുമ്പാണ് ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയത്. ഭൗമികസന്തതി പഴയനിയമത്തിൽ നിറഞ്ഞുനില്ക്കുന്നവനാണ്. എന്നാൽ, ആത്മികസന്തതിയായ യേശുക്രിസ്തു പഴയനിയമത്തിൽ ഇല്ല; അവൻ അന്ത്യകാലത്താണ് വെളിപ്പെട്ടത്: (1പത്രൊ, 1:20; എബ്രാ, 1:2). പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉള്ളത്: (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2).

ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ നല്കിയശേഷം നാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടാണ് ന്യായപ്രമാണം ഉണ്ടായത്: (ഗലാ, 3:17). ന്യായപ്രമാണകാലം ഏകദേശം ആയിരത്തി അഞ്ചൂറ് വർഷമാണ്. ന്യായപ്രമണകാലത്തിൻ്റെ അവസാനമാണ് ആത്മികസന്തതിയായ യേശുക്രിസ്തു ലോകത്തിൽ വെളിപ്പെട്ടത്: (റോമ, 10:4). ഭൗമികസന്തതിക്ക് ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ചശേഷം അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചു കൊടുക്കാനുള്ള ആത്മികസന്തതിയായ യേശുക്രിസ്തു വെളിപ്പെടുംമുമ്പെ ഒരു ന്യായപ്രമാണം ഇടയിൽ കയറിവന്നത് എന്തിനാണെന്ന ചോദ്യമാണ്, പ്രശ്നരൂപേണ പൗലൊസ് അവതരിപ്പിക്കന്നത്. അതിൻ്റെ ഉത്തരമാണ്, വാഗ്ദത്തം ചെയ്യപ്പെട്ട സന്തതി വരുവോളം, അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതാണ്. അതായത്, ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്യപ്പെട്ട ആത്മികസന്തതി അന്ത്യകാലത്ത് വെളിപ്പെടുംവരെ ഭൗമികസന്തതിയുടെ പാപം അവനെ ബോധ്യപ്പെടുത്താനാണ് അഥവാ, ചൂണ്ടിക്കാണിക്കാനാണ് ന്യായപ്രമാണം നല്കിയത്: (റോമ, 7:7). അബ്രാഹാമിന്നും അവന്റെ സന്തതിക്കും ദൈവത്തിൽനിന്നു വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, കുറഞ്ഞത് രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ്, ആ സന്തതിയുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശുക്രിസ്തുവെന്ന ആത്മികസന്തതി വെളിപ്പെട്ടത്: (1പത്രൊ, 1:20). അതിനാൽ, “വാഗ്ദത്തങ്ങൾ ലഭിച്ച അഥവാ, വാഗ്ദത്തങ്ങളുടെ ഗുണഭോക്താവായ ഭൗമികസന്തതിയും വഗ്ദത്തം ചെയ്യപ്പെട്ട അഥവാ, വാഗ്ദത്തവിഷയമായ യേശുക്രിസ്തുവെന്ന ആത്മികസന്തതിയും ഒരാളല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും ഉടയവൻ അഥവാ, അവകാശിയായ ഭൗമികസന്തതിയെ അറിയാതെ, അവൻ്റെ പാപത്തിൽനിന്ന് അവനെ രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുക്രിസ്തുവെന്ന ആത്മികസന്തതിയെയും അവൻ്റെ ഭൗമിക ശുശ്രൂഷയെയും ഒരാൾക്കും യഥാർത്ഥമായി മനസ്സിലാക്കാൻ കഴിയില്ല. വാഗ്ദത്ത സന്തതിയെ അഥവാ, ഭൗമികസന്തതിയെ തിരിച്ചറിയാതെ പോയതാണ്, ക്രൈസ്തവസഭയിലെ സകല ദുരുപേശങ്ങൾക്കും കാരണം.

2. വാഗ്ദത്തം: വാഗ്ദത്തം അഥവാ, വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. “ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം.” വാഗ്ദത്തദാതാവ് ദൈവമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. അപ്പോൾ, വാഗ്ദത്തത്തിൻ്റെ ഗുണഭോക്താവ് ആരായിരിക്കും? ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങളുടെ ആവശ്യമില്ല. ദൂതന്മാർക്കുപോലും വാഗ്ദത്തങ്ങൾ ആവശ്യമില്ലെങ്കിൽ, ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ ലോകത്തിൽ വെളിപ്പെട്ട ആത്മികസന്തതിയായ യേശുക്രിസ്തുവിനു് വാഗ്ദത്തങ്ങളുടെ ആവശ്യമെന്താണ്? സ്വന്തനന്മയ്ക്കും സന്തോഷത്തിനും വേണ്ടി ദൈവത്തൽനിന്ന് എന്തെങ്കിലും ആവശ്യമുള്ളത് ഭൗമികർക്ക് മാത്രമാണ്. അതിനാൽ, യഥാർത്ഥ വാഗ്ദത്തസന്തതി അഥവാ, വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി ഭൗമികനാണെന്ന് മനസ്സിലാക്കാം.

3. വാഗ്ദത്തവും ന്യായപ്രമാണവും: ദൈവത്തിൻ്റെ വാഗ്ദത്തം നിരുപാധികവും അഥവാ, ഉപാധികൾ കൂടാതെയുള്ളതും, ന്യായപ്രമാണം ഉപാധികൾക്ക് വിധേയവുമായിരുന്നു: “അവകാശം ന്യായപ്രമാണത്താൽ എങ്കിൽ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.” (ഗലാ, 3:18). “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക” എന്ന് ദൈവം അബ്രാഹിനോടു അരുളിച്ചെയ്തപ്പോൾ, എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ട അവൻ്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കിട്ടത്: (ഉല്പ,12:1; പ്രവൃ, 7:3; എബ്രാ, 11:8). “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്പ, 15:6; റോമ, 4:3; 4:9; ഗലാ, 3:6). അബ്രാഹാമിൻ്റെ വിശ്വാസത്തെ മാനിച്ചാണ് ദൈവം നിത്യവും നിരുപാധികവുമായ വാഗ്ദത്തങ്ങൾ അവനും അവൻ്റെ സന്തതിക്കും നല്കിയത്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.” (ഉല്പ, 17:7,19; സങ്കീ, 105:10). പൗലൊസ് പറയുന്നു: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). അതിനാൽ, വാഗ്ദത്തം ഉപാധികൾ കൂടാതെയുള്ളതും ദൈവത്തിൻ്റെ കൃപയിൽ അധിഷ്ഠിതമവുമാണെന്ന് മനസ്സിലാക്കാം. എന്നാൽ, ന്യായപ്രമാണം ഉപാധികൾക്ക് അഥവാ, വ്യവസ്ഥകൾക്ക് വിധേയമായിരുന്നു: “എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു. ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:11-12). “അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും.” അതായത്, ന്യായപ്രമാണത്തിനു് ആധാരമായിരിക്കുന്നത് വിശ്വാസമല്ല; പ്രവൃത്തിയാണ്. “യഹോവയുടെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ – നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.” (ആവ, 28:1). “യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ – ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും.” (ആവ, 28:2. ഒ.നോ: 28: 3-68). ഇങ്ങനെയിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ; അതിനാൽ ആർക്കുമത് പൂർണ്ണമായി അനുസരിക്കാൻ കഴിഞ്ഞില്ല: (യോഹ, 7:19; പ്രവൃ, 7:53; 15:10). എങ്കിലും, ദൈവം അബ്രാഹാമിനും അവൻ്റെ സന്തതിക്കും നല്കിയ വാഗ്ദത്തങ്ങളെ ന്യായപ്രമാണത്തിനു ദുർബ്ബലമാക്കാൻ കഴിഞ്ഞില്ല: (ഗലാ, 3:18). വാഗ്ദത്തം ന്യായപ്രമാണത്തിനു് അതീതവും വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനും വാക്കുമാറാൻ കഴിയാത്തവനുമാണ്. “അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.” (എബ്രാ, 6:13-14). ദൈവം തൻ്റെ കരുണയാൽ അബ്രാഹാമിനോടു ചെയ്ത ആണയിൽനിന്ന് ദൈവത്തിന് ഒരിക്കലും വ്യതിചലിക്കാൻ കഴിയില്ലെന്നതാണ് വാഗ്ദത്തങ്ങളുടെ നിവൃത്തിക്കു കാരണം. അല്ലാതെ, വാഗ്ദത്ത നിവൃത്തിക്ക് കാരണം, സന്തതിയുടെ യോഗ്യതയല്ല.

4. പഴയനിയമവും പുതിയനിയമവും: പഴയനിയമം യെഹൂദന്മാർക്കും പുതിയനിയമം ക്രിസ്ത്യാനികൾക്കും ആണെന്ന് വിചാരിക്കുന്നവരും പഴയനിയമം ക്രൈസ്തവർക്ക് ആവശ്യമില്ലെന്ന് കരുതുന്നവരുമാണ് അധികംപേരും. ഞങ്ങൾ പുതിയനിയമത്തിൻ്റെ വക്താക്കൾ ആണെന്ന് പണ്ഡിതന്മാർപോലും പറഞ്ഞുകേൾക്കാറുണ്ട്. പുതിയനിയമം എന്താണെന്ന് ക്രൈസ്തവർക്ക് അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമം ഇല്ലായിരുന്നെങ്കിൽ, ഒരു നിയമം അല്ലാതെ, പുതിയനിയമം എന്തിനായിരുന്നു? പഴയനിയമത്തിൻ്റെ കുറവു് തീർക്കുന്നതോ, ബാക്കിയോ അല്ല; പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിലൂടെ തൻ്റെ പുത്രനും ആദ്യജാതനുമായ ഭൗമിക സന്തതിക്ക് കൊടുത്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയം. അതുകൊണ്ടാണ്, അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ അന്ത്യകാലത്ത് വെളിപ്പെട്ട യേശുക്രിസ്തു ഇപ്രകാരം പറഞ്ഞത്: “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). ന്യായപ്രമണത്തിൽ ഉള്ളത് ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളാണ്. അത് നിവൃത്തിക്കാനാണ് ആത്മികസന്തതി ലോകത്തിൽ വെളിപ്പെട്ടത്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ കുറച്ചുകൂടി ശക്തമായിട്ടാണ് പറഞ്ഞിരിക്കുന്നത്: “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം.” (ലൂക്കൊ, 16:17). അതായത്, ദൈവം തൻ്റെ പുത്രനായ ഭൗമികസന്തതിയോട് ചെയ്ത വാഗ്ദത്തങ്ങളുടെ നിവൃത്തിയാണ്, ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ നിവൃത്തിയായ, നിവൃത്തിയായിക്കൊണ്ടിരിക്കുന്ന, നിവൃത്തിയാകാനിരിക്കുന്ന പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-12). പഴയനിയമത്തിൻ്റെ അഥവാ, ന്യായപ്രമാണത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമെങ്കിൽ, പുതിയനിയമ വിശ്വാസികൾ ആദ്യം പഠിക്കേണ്ടത് പഴയനിയമം ആണ്. പഴയനിയമത്തിലുള്ളത് ഭൗമികസന്തതിയുടെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളുമാണ്. അത് എന്തൊക്കെയാണ്, ആർക്കാണ്, എങ്ങനെ നിവൃത്തിയാകുന്നു എന്നൊക്കെ പഠിക്കാതെ, അതിൻ്റെ നിവൃത്തിയായ പുതിയനിയമം എങ്ങനെ മനസ്സിലാക്കാൻ കഴിയും?

5. ന്യായപ്രമാണവും ആത്മികസന്തതിയും: “ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). ന്യായപ്രമാണം മോശെയുടെ ബുദ്ധിമൂശയിൽ ഉളവായതല്ല; ദൈവം നല്കിയതാണ്. ഇവിടെ പറയുന്ന ബലഹീനത ന്യായപ്രമാണത്തിൻ്റെയല്ല; ന്യായപ്രമാണസന്തതിയുടെ അഥവാ, ഭൗമികസന്തതിയുടെയാണ്. “ന്യായപ്രമാണം ആചരിക്കുന്നവർ നീതികരിക്കപ്പെടുന്നു (റോമ, 2:13), ന്യായപ്രമാണം വിശുദ്ധം (റോമ, 7:12), ആത്മികം (7:14), നല്ലത് (7:16), അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കും” (10:5; ഗലാ, 3:12) എന്നൊക്കെയാണ് ന്യായപ്രമാണത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്. അതു ചെയ്യുന്ന മനുഷ്യൻ അതിനാൽ ജീവിക്കുമെന്ന് പറഞ്ഞാൽ; കേവലജീവനെക്കുറിച്ചല്ല; നിത്യജീവനെക്കുറിച്ചാണ് പറയുന്നത്.  നിത്യജീവൻ അവകാശമാക്കാൻ താൻ എന്തുചെയ്യണമെന്ന് ചോദിച്ച ഒരു പ്രമാണിയോട് യേശു “എന്നിൽ വിശ്വസിക്കണം” എന്നല്ല പറഞ്ഞത്; കുലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ് പറഞ്ഞത്. (മർക്കൊ, 10:17-19; ലൂക്കൊ, 18:18-20). അതായത്, ന്യായപ്രമാണം ബലഹീനമായിരുന്നില്ല; ഭൗമികസന്തതിയുടെ പാപസ്വഭാവംനിമിത്തം ന്യായപ്രമാണം അവന് ആചരിക്കാൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത. ന്യായപ്രമാണത്തെക്കുറിച്ചു, “മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല” എന്ന് യേശുവും (യോഹ, 7:19), “ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല” എന്ന് സ്തെഫാനോസും (പ്രവൃ, 7:53), “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കഴിഞ്ഞിട്ടില്ലത്ത നുകം” എന്ന് പത്രൊസും പറഞ്ഞിരിക്കുന്നു: (പ്രവൃ, 15:10). അപ്പോൾ, കുഴപ്പം ന്യായപ്രമാണമല്ല; ഭൗമികസന്തതിയുടെ പാപമാണ്. അതിനാലാണ്, വാഗ്ദത്തം പോലെ, അന്ത്യകാലത്ത് ആത്മികസന്തതി വെളിപ്പെട്ട് തൻ്റെ രക്തത്താൽ ഒരു പുതിയനിയമം അഥവാ, രണ്ടാമത്തെ നിയമം സ്ഥാപിച്ചത്. (യിരെ, 31:31-34; മത്താ, 5:17-18; ലൂക്കൊ, 22:20; എബ്രാ, 7:17-19; 8:8-13). 

6. ഭൗമികസന്തതി: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചല കൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും പഴയപുതിയനിയങ്ങളിലെ ഏകക്രിസ്തുവും ആകാശമുള്ള കാലത്തോളൽ ഇരിമ്പുകോൽകൊണ്ട് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന വാഗ്ദത്തസന്തതി; അഥവാ, ഭൗമിക സന്തതി. ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ അവൻ്റെ ദൈവം ലോകസ്ഥാപനംമുതൽ വാഗ്ദത്തം ചെയ്ത ആത്മികസന്തതിയാണ് നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തു. ഭൗമികസന്തതിയെ അറിയാതെ അവൻ്റെ അഭിധാനങ്ങളുമായി അവനെ രക്ഷിക്കാൻ ലോകത്തിൽ വെളിപ്പെട്ട ആത്മികസന്തതിയായ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ, അവൻ്റെ പിതാവിനെയോ പൂർണ്ണമായറിയാൻ ആർക്കും കഴിയില്ല: (യോഹ, 8:19).

7. ആത്മികസന്തതി: ദൈവത്തിൽനിന്നു വാഗ്ദത്തങ്ങൾ ലഭിച്ച ഭൗമിക സന്തതിയെ അവൻ്റെ പാങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചുകൊടുക്കാൻ ലോകസ്ഥാപനം മുതൽ ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയാണ് യേശുക്രിസ്തു. പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്ന വാക്യമാണ് ഉല്പത്തി 3:15: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” ഇതാണ് ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയെക്കുറിച്ചുള്ള ആദ്യപരാമർശം. വേറെയും അനേകം പ്രവചനങ്ങളുണ്ട്: (ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). ദൈവം വാഗ്ദത്തം ചെയ്ത സന്തതി കാലസമ്പൂർണ്ണത വന്നപ്പോൾ കന്യകയിൽനിന്നു ജനിക്കുകയും തൻ്റെ മരണത്താൽ മരണത്തിൻ്റെ അധികാരിയായ സാത്താൻ്റെ തല തകർക്കുകയും ചെയ്തു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15. ഒ.നോ: ഗലാ, 1:3; കൊലൊ, 2:14,15; 1പത്രൊ, 2:24). ദൈവം പിതാക്കന്മാരിലൂടെ അവരുടെ സന്തതിക്കുകൊടുത്ത വാഗ്ദത്തം നിവൃത്തിച്ചു കൊടുക്കാനാണ് ആത്മികസന്തതിയായ യേശുക്രിസ്തു മരിക്കയും ഉയിർക്കുകയും ചെയ്തതെന്ന് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). തന്മൂലം, ദൈവം തൻ്റെ ഭൗമികസന്തതിക്കായി വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് നമ്മുടെ കർത്താവും രക്ഷിതാവമായ യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. ഇനി, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച പൂർവ്വപിതാക്കന്മാരുടെ സാക്ഷാൽ സന്തതി അഥവാ, ഭൗമികസന്തതി ആരാണെന്ന് നോക്കാം:

8. അബ്രാഹാമ്യനിയമം: ദൈവം കല്ദയ പട്ടണമായ ഊരിൽനിന്ന് വിളിച്ചു വേർതിരിച്ചവനും (ഉല്പ, 15:7) ദൈവത്തിൻ്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23) ദൈവത്തിൽ അചഞ്ചലമായ വിശ്വാസം ആർപ്പിച്ചവനുമായിരുന്നു എബ്രായനെന്ന് ആദ്യം വിളിക്കപ്പെട്ട എബ്രായജാതിയുടെ പിതാവായ അബ്രാഹാം: (ഉല്പ, 14:13). മെസൊപ്പൊത്താമ്യയിലെ ഊരിൽ ഇരിക്കുമ്പോഴാണ് തേജോമയനായ ദൈവം അവന്നു ആദ്യം പ്രത്യക്ഷനായി കനാനിലേക്ക് പോകുവാൻ കല്പിച്ചതും കാനാനിലേക്കുള്ള വഴിയാത്രയിൽ അവൻ കുടുംബസമേതം ഹാരാനിൽവന്ന് പാർത്തതും: (പ്രവൃ, 7:2; ഉല്പ, 11:31). ദൈവം രണ്ടാം പ്രാവശ്യം പ്രത്യക്ഷനായ ഹാരാനിൽവെച്ച് അബ്രാഹാമിനോടു ചെയ്ത നിത്യവും നിരുപാധികവുമായ വാഗ്ദത്തമാണ് അബ്രാഹാമ്യനിയമം എന്നറിയപ്പെടുന്നത്: (ഉല്പ, 12:2,3; 17:7,13,19). പില്ക്കാലത്ത് ദൈവം ചെയ്ത എല്ലാ ഉടമ്പടികൾക്കും അടിസ്ഥാനം അബ്രഹാമ്യ നിയമമത്രേ. അതിൽ ഏഴ് വാഗ്ദത്തങ്ങളുണ്ട്: 1. ഞാൻ നിന്നെ വലിയോരു ജാതിയാക്കും. (ഉല്പ, 12:2). 2. നിന്നെ അനുഗ്രഹിക്കും. (12:2). 3. ഞാൻ നിൻ്റെ പേർ വലുതാക്കും. (12:2). 4. നീ ഒരു അനുഗ്രഹമായിരിക്കും. (12:2). 5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. (12:3). 6. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. (12:3). 7. നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. (12:3). അതിൽ ഒന്നാമത്തെയും ഏഴാമത്തെയും വാഗ്ദത്തം ശ്രദ്ധേയമാണ്: ‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും’ എന്നതാണ് ഒന്നാമത്തെ വാഗ്ദത്തം. ‘നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ എന്നതാണ് ഏഴാമത്തെ വാഗ്ദത്തം. വീണ്ടും ശെഖേമിൽവെച്ചും കാനാനിൽവെച്ചും പ്രത്യക്ഷനായ യഹോവ, നിൻ്റെ സന്തതിക്ക് കനാൻദേശം ശാശ്വതമായി തരുമെന്നും സന്തതിയെ വർദ്ധിപ്പിക്കുമെന്നും അരുളിച്ചെയ്തു: (ഉല്പ, 12:7; 13:14-16; 15:7; 17;8).

9. യിസ്ഹാക്കെന്ന വാഗ്ദത്തസന്തതി: യിസ്ഹാക്കിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നോക്കിയാൽ, ദൈവം വാഗ്ദത്തം ചെയ്ത സന്തതി യിസ്ഹാക്കാണെന്ന് തോന്നും. (ഉല്പ, 21:1-3). യിസ്ഹാക്ക് വാഗ്ദത്തപ്രകാരം ജനിച്ച പുത്രനാണ്. (ഗലാ, 4:28). എന്നാൽ ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ട സന്തതി യിസ്ഹാക്കല്ല; താഴെവരുമ്പോൾ അത് വ്യക്തമാകും. ദൈവം അബ്രാഹാമിനു് ഹാരാനിൽവെച്ച് പ്രത്യക്ഷനായപ്പോഴാണ് അവനോടു നിയമം ചെയ്തത്: (ഉല്പ, 12:1-3). ദൈവം അബ്രാഹാമിനു വാഗ്ദത്തം നല്കിയപ്പോൾ അവനു് എഴുപത്തഞ്ച് വയസ്സായിരുന്നു. (ഉല്പ, 12:4). ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം അവനു് നൂറ് വയസ്സുള്ളപ്പോഴാണ് യിസ്ഹാക്ക് ജനിക്കുന്നത്. (ഉല്പ, 21:5). അനന്തരം, അബ്രാഹാമിൻ്റെ ആദ്യസന്താനമായ യിശ്മായേലിനെയും ഹാഗാറിനെയും വീട്ടിൽനിന്ന് ഇറക്കിവിടുന്നതിനോടുള്ള ബന്ധത്തിൽ ദൈവം അബ്രാഹാമിനോടു: “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.” (ഉല്പ, 21:12). “യിസ്ഹാക്കിൽ നിന്നുള്ളവരാണ് നിന്റെ സാക്ഷാൽ സന്തതി” എന്നാണ് ദൈവം പറഞ്ഞത്. ഈ ഉദ്ധരണി പുതിയനിയമത്തിൽ രണ്ടുപ്രാവശ്യം കാണാം: (റോമ, 9:7; എബ്രാ, 11:18). അപ്പോൾ, യിസ്ഹാക്കല്ല; യിസ്ഹാക്കിൽനിന്ന് ജനിക്കുന്നവവരാണ് സന്തതിയെന്ന് വ്യക്തമാണല്ലോ? പഴയപുതിയനിയമങ്ങളിൽ ഒരുപോലെ പറഞ്ഞിരിക്കുന്ന ഈ വാക്യങ്ങളിൽ മൂന്നുകാര്യങ്ങൾ കാണാം: 1. വാഗ്ദത്ത സന്തതി യിസ്ഹാക്കല്ല; അവനിൽനിന്ന് ജനിക്കുന്നവരാണ്. 2. യിസ്ഹാക്കിൽനിന്നു “ജനിക്കുന്നവൻ അല്ല; ജനിക്കുന്നവർ” എന്നു ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. 3. യിസ്ഹാക്കിൽനിന്നു ജനിക്കുന്ന പലരായവരെ “സന്തതി” എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, വാഗ്ദത്തസന്തതി ഒരാളല്ല; ഒരു സമൂഹമാണ്. എങ്കിലും അവരെ സന്തതി എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവം അബ്രാഹാമിനോട്, നിൻ്റെ മകനെ യാഗം കഴിക്കാൻ കല്പിക്കുമ്പോൾ യിസ്ഹാക്കിന് എത്ര വയസ്സുണ്ടെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. എന്നാൽ, ‘അവനു് ഇരുപത്തഞ്ച് വയസ്സിൽ കുറയാത്ത പ്രായം അന്നുണ്ടായിരുന്നു’ എന്നാണ് യേശുക്രിസ്തുവിൻ്റെ സമകാലികനും യെഹൂദാ ചരിത്രകാരനുമായ ജോസീഫസ് പറഞ്ഞിരിക്കുന്നത്. (കാണുക: Flavius Josephus) അതായത്, ദൈവം ഹാരാനിൽവെച്ച് അബ്രാഹാമുമായി നിയമം ചെയ്തതിനും അമ്പത് വർഷങ്ങൾക്കുശേഷമാണ് യിസ്ഹാക്കെന്ന അവൻ്റെ ഏകജാതനെ അർപ്പിക്കുവാൻ ദൈവം അവനോട് പറഞ്ഞത്: (എബ്രാ, 11:18). അബ്രാഹാം ഇരുപത്തഞ്ച് വർഷങ്ങൾ കാത്തിരുന്ന് നൂറാം വയസ്സിൽ തനിക്കു കിട്ടിയ മകനെ ഇരുപത്തഞ്ച് വർഷങ്ങൾക്കുശേഷം യാഗം കഴിക്കാൻ ദൈവം കല്പിപ്പിച്ചപ്പോൾ, വിശ്വാസത്താൽ തൻ്റെ പുത്രനെ യാഗം കഴിക്കുകയും മരിച്ചവരിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു: (എബ്രാ, 11:17-19). അങ്ങനെ, അബ്രാഹാം ദൈവത്തിലുള്ള തൻ്റെ അചഞ്ചലമായ വിശ്വാസം പിന്നെയും വെളിപ്പെടുത്തി.

10. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി: യിസ്ഹാക്കിനെ യാഗം കഴിക്കുന്നതിനെ തടഞ്ഞുകൊണ്ട്, ദൈവം അബ്രാഹിനോടുള്ള തൻ്റെ നിയമം സ്ഥിരീകരിക്കുമ്പോൾ അബ്രാഹാമിൻ്റെ വാഗ്ദത്തത്തിന് അവകാശിയായ ഭൗമികസന്തതി ആരാണെന്ന് വ്യക്തമായി പറയുന്നത് കാണാം: “നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:17,18). നാലു കാര്യങ്ങളാണ് ഇവിടെ പറയുന്നത്: 1. ഞാൻ നിന്നെ അഥവാ, അബ്രാഹാമിനെ ഐശ്വര്യമായി അനുഗ്രഹിക്കും: (22:17). 2. നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും: (22:17). നിൻ്റെ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, “ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും” എന്ന് അസംഖ്യമായ ഒരു ജാതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. 3. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും: (22:17). ശത്രുക്കളുടെ പട്ടണങ്ങൾ എന്ന് ഉദ്ദേശിക്കുന്നത്, കനാൻ ദേശമാണ്. 4. നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും: (22:18). വാഗ്ദത്തം സ്ഥിരീകരിച്ചപ്പോൾ “നിന്നിൽ അഥവാ, അബ്രാഹാമിൽ എന്നതുമാറി, “നിൻ്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നായി. ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കുന്ന വാഗ്ദത്തസന്തതി ആരാണെന്നു നോക്കാം: “നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.” (ആവ, 10:22). “എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.” (1ദിന, 27:23. ഒ.നോ: പുറ, 32:13; ആവ, 1:10; 28:62; നെഹെ, 9:23). അപ്പോൾ, അബ്രാഹാമിനോടുള്ള വാഗ്ദത്തങ്ങൾക്ക് അവകാശിയായ ഭൗമികസന്തതി യിസ്ഹാക്കുമല്ല, യേശുക്രിസ്തുവുമല്ല, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയ യിസ്രായേലാണ്. ആ സന്തതി മുഖാന്തരമാണ് ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത്. ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കിയതും യിസ്രായേലാണ്. “യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.” (യോശു, 21:43. ഒ.നോ: ഉല, 28:4; ലേവ്യ, 20:24; സംഖ്യാ, 33:53; ആവ, 1:8; 1:21; 1:39; 11:23; 20:15,16;  യോശു, 23:35). മിസ്രയീമിൽ വർദ്ധിച്ചുപെരുകിയത് നാല്പത് ലക്ഷത്തിലധികം യിസ്രായേല്യരാണ്; രണ്ട് കുടുംബമൊഴികെ അവരൊക്കെ പാപംനിമിത്തം മരുഭൂമിയിൽ പട്ടുപോയെങ്കിലും അവരുടെ അത്രയുംതന്നെ സന്താനങ്ങളാണ് പുറപ്പെട്ടുവന്ന് ശത്രുക്കളുടെ പട്ടണമായ കനാൻ കൈവശമാക്കിയത്. ദൈവം നല്കിയ എല്ലാ അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും യഥാർത്ഥ അവകാശിയായ ഭൗമികസന്തതിയാണ് യിസ്രായേൽ. ആ സന്തതി മുഖാന്തരമാണ്, ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നത്. [കാണുക: പുറപ്പാടിലെ ജനസംഖ്യ]]

11. യിസ്ഹാക്കിൻ്റെ വാഗ്ദത്തസന്തതി: “ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 26:3-5). അബ്രാഹാമിനോടു പറഞ്ഞ അതേ കാര്യംതന്നെയാണ് യിസ്ഹാക്കിനോടും പറയുന്നത്. ഇവിടെ അഞ്ച് കാര്യങ്ങൾ കാണാം: 1. ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും: (26:3). 2. നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും: (26:3). 3. നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. (26:3). 4. ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും: (26:5). 5. നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും: (26:5). യിസ്ഹാക്കിനോടുള്ള വാഗ്ദത്ത പ്രകാരവും, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകി കനാൻ ദേശം കൈവശമാക്കിയ സന്തതി യസ്രായേലാണെന്നും, ആ സന്തതി മുഖാന്തരമാണ് സകല ജാതികളും അനുഗ്രഹിക്കപ്പെടുന്നതെന്നും വ്യക്തമാകുന്നു.

12. യാക്കോബിന്റെ വാഗ്ദത്തസന്തതി: “അവൻ (യാക്കോബ്) ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പ, 28:13,14. ഒ.നോ: 35:12; 48:3,4). അബ്രാഹാമിനോടും യിസ്ഹാക്കിനോടും പറഞ്ഞ അതേകാര്യമാണ് യാക്കോബിനോടും പറയുന്നത്. ഇവിടെയും നാലുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും: (28:13). 2. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും: (28:14). 3. നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും: (28:4). 4. നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും: (28:14). ദൈവം അബ്രാഹാമിനു വാഗ്ദത്തങ്ങൾ നല്കുമ്പോൾ, “ഞാൻ നിന്നെ വലിയോരു ജാതിയാക്കും, നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” എന്നും പറഞ്ഞിരുന്നു: (12:2,3). എന്നാൽ വാഗ്ദത്തം വീണ്ടും ഉറപ്പിച്ചപ്പോൾ, അബ്രാഹാമിനോടും യിസ്ഹാക്കിനോടും “നിൻ്റെ സന്തതി മുഖന്തരം” എന്നാണ് പറഞ്ഞത്: (22:18; 26:5). എന്നാൽ, അതേ വാഗ്ദത്തം യാക്കോബിനു കൊടുക്കുമ്പോൾ, “നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും” എന്നാണ് പറയുന്നത്. “നീ മുഖാന്തരം അഥവാ, യാക്കോബ് മുഖാന്തരം” എന്നു പറയാൻ കാരണം: അബ്രാഹാമിൻ്റെ പൗത്രനും യിസ്ഹാക്കിൻ്റെ പുത്രനുമായ യാക്കോബിലൂടെയാണ് ദൈവത്തിൻ്റെ വാഗ്ദത്തപുത്രനായ യിസ്രായേലിൻ്റെ യഥാർത്ഥ ഉത്ഭവം. യാക്കോബിന് ദൈവം കൊടുത്ത മറുപേരാണ് യിസ്രായേൽ. (ഉല്പ, 32:28; 35:10). യാക്കോബിലൂടെ അവൻ്റെ സന്തതികളായ പന്ത്രണ്ട് ഗോത്രങ്ങൾക്കും, ആ ജനതയ്ക്കും, അവരുടെ രാജ്യത്തിനൂം യിസ്രായേലെന്ന് പേരായി. ഒരേ വാഗ്ദത്തം മൂന്നുപേർക്കും ഒരുപോലെ നല്കുന്നതിനാലും, സന്തതി ആകാശത്തിലെ നക്ഷത്രങ്ങളെപോലെയും ഭൂമിയിലെ പൊടിപോലെയും പെരുകുന്നവനും ആകയാൽ, ദൈവം സകലജാതികളിലും വെച്ചു തനിക്കു പ്രത്യേക സമ്പത്തായി തിരഞ്ഞടുത്ത സ്വന്തജനമായ യിസ്രായേലാണ് സകല വാഗ്ത്തങ്ങളുടെയും അവകാശിയായ ഭൗമികസന്തതിയെന്നും അവൻ മുഖാന്തരമാണ് ഭൂമിയിലെ ജാതികളും അനുഗ്രഹിക്കപ്പെടുന്നതെന്നും സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

13. ദാവീദിൻ്റെ വാഗ്ദത്തസന്തതി: യിസ്രായേൽ പൂർവ്വപിതാക്കന്മാരുടെ മാത്രം വാഗ്ദത്ത സന്തതിയല്ല; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയാണ്. “എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” (സങ്കീ, 89:3-4).  ഇവിടെ ദാവീദിൻ്റെയൊരു വാഗ്ദത്ത സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ദൈവം തിരഞ്ഞെടുത്ത, തൻ്റെ ദാസനായ ദാവീദിനോട്; ദൈവം ചെയ്ത വാഗ്ദത്ത പ്രകാരം, അവൻ്റെ സന്തതിക്ക് സ്ഥിരമായിരിക്കുന്ന സിംഹാസനം ദൈവം ഉറപ്പ് നല്കിയിരിക്കുകയാണ്. ദാവീദിൻ്റെ സന്തതിയായ ശലോമോന്റെയാകട്ടെ, അവൻ്റെ സന്തതിയായ രെഹബെയാമിൻ്റെയാകട്ടെ, അവൻ്റെ സന്തതികളുടെയാകട്ടെ സിംഹാസനം സ്ഥിരമായിരുന്നില്ലെന്ന് നമുക്കറിയാം. അടുത്തവാക്യം: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:29). ദാവീദിൻ്റെ വാഗ്ദത്തസന്തതി ഒരു രാജാവാണ്. ശാശ്വതമായ അഥവാ, ആകാശമുള്ളിടത്താളം കാലം സിംഹാസനത്തിലിരിക്കുന്ന രാജാവ്. ആകാശമുള്ളിടത്തോളം ദീർഘായുസ്സോടെ ഇരിക്കുന്ന ഒരേയൊരു സന്തതി മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളു; അത് യിസ്രായേലാണ്: “യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു.” (ആവ, 11:20). അടുത്തവാക്യം: “അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും,” (സങ്കീ, 89:30). ഇരുപത്തൊമ്പതാം വാക്യത്തിൽ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ഈ വാക്യത്തിൽ “പുത്രന്മാർ” എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. അതൊരു വ്യക്തിയല്ല; യിസ്രായേലെന്ന സമൂഹമാണെന്ന് വ്യക്തമാണല്ലോ. അടുത്ത വാക്യങ്ങൾ: “എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (സിങ്കീ, 89:31:32. ഒ.നോ: 2ശമൂ, 7:8-17; 1ദിന, 7:7-17). ദാവീദിൻ്റെ അനുഗ്രഹങ്ങൾക്ക് അവകാശിയായ വാഗ്ദത്തസന്തതി യേശുക്രിസ്തു ആണെന്ന് അനേകരും വിചാരിക്കുന്നു. എന്നാൽ, ഈ വേദഭാഗം ശ്രദ്ധിക്കുക: “ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” ഈ വാക്യം മറ്റൊരിടത്തുകൂടി കാണാം. (2ശമൂ, 7:14). യേശുക്രിസ്തു അല്ല; യിസ്രായേൽ ആണ് ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഈ വേദഭാഗങ്ങൾ. യേശുക്രിസ്തു പരിശുദ്ധനും പവിത്രനും, നിർദോഷനും, നിർമ്മലനും, പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും പാപം ചെയ്തിട്ടില്ലാത്തവനും വായിൽ വഞ്ചനയില്ലാത്തവനും പാമില്ലാത്തവനുമാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; യോഹ, 3:5). അവൻ കുറ്റം ചെയ്തിട്ടല്ല ശിക്ഷ അനുഭവിച്ചത്; മനുഷ്യരുടെ പാപങ്ങളെപ്രതിയാണ് ശിക്ഷ ഏറ്റത്. (യെശ, 53:4-6). ദൈവത്തിൻ്റെ കല്പനകളും ചട്ടങ്ങളും ലംഘിക്കുമ്പോൾ വടികൊണ്ടും അടികൊണ്ടും ശിക്ഷയേല്ക്കുന്ന ഈ സന്തതി യിസ്രായേലാണ്. ജാതികളാൽ ഇത്രയേറെ അടികൊണ്ടിരിക്കുന്ന, ശിക്ഷയേറ്റിരിക്കുന്ന ഒരു ജാതി അഥവാ, സന്തതി ഭൂമുഖത്ത് വേറെയില്ല. അടുത്ത വാക്യങ്ങൾ: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36-37). മൂകളിലത്തെ വാക്യങ്ങളിൽ, അവരുടെ അഥവാ, സന്തതികളുടെ എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം ഈ വേദഭാഗത്ത്, സന്തതിയെന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കുന്ന സിംഹാസനം ഒരു വ്യക്തിയുടെയല്ല; യിസ്രായേലെന്ന ജാതിയുടേതാണ്. ദാനീയേൽ പ്രവാചകന്റെ പുസ്തകത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27, ഒ.നോ: 2:44; 7:18,21). അത്യുന്നതൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് വ്യക്തമാണല്ലോ. (പുറ, 19:6; ആവ, 7:6; 14:2).

14. ദാവീദിൻ്റെ വാഗ്ദത്തസന്തതി യിരെമ്യാപ്രവചനത്തിൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.” (യിരെ, 33:20-21). പകലിൻ്റെയും രാത്രിയുടെയും നിയമങ്ങൾ അഥവാ, ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതി നിയമങ്ങളെ ദുർബ്ബലമാക്കാൻ മനുഷ്യനു കഴിയാത്തിടത്തോളം കാലം, ദൈവത്തിൻ്റെ ദാസനായ ദാവീദിനോടുള്ള വാഗ്ദത്തസന്തതിയുടെ നിയമവും ദുർബ്ബലമായേക്കാൻ കഴിയില്ലെന്നാണ് ദൈവം പറയുന്നത്. ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു വാഴാനുള്ള “മകൻ” ആരാണെന്ന് അടുത്ത വാക്യത്തിലറിയാം: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” (33:22). ഇവിടെ ശ്രദ്ധിക്കുക: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും,” ഇത് അബ്രാഹാമിനോടും (ഉല്പ, 22:17,18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) പറഞ്ഞ, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലേ പൊടിപോലെയും പെരുകുന്ന യിസ്രായേലെന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിന് തുല്യമാണ്. അടുത്തഭാഗം: പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തം പോലെതന്നെ, ദാവിദിൻ്റെ സന്തതിയെക്കുറിച്ചും പറയുന്നത് നോക്കുക: “എൻ്റെ ദാസനായ ദാവീദിൻ്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ആദ്യവാക്യത്തിൽ “മകൻ” എന്ന് പറഞ്ഞിട്ട്, അടുത്തവാക്യത്തിൽ “സന്തതിയെ വർദ്ധിപ്പിക്കും” എന്നു പറയുന്നത് നോക്കുക. രാജാവ് ഒരു വ്യക്തിയല്ല; വർദ്ധിച്ചുവരുന്ന സന്തതിയാണ്. സന്തതിയെയും ലേവ്യരെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നതൻ്റെ കാരണം; ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളാണ്. പുരോഹിത ഗോത്രമായ ലേവ്യർ ദൈവത്തിൻ്റെ ശുശ്രൂഷകരാകയാൽ, പന്ത്രണ്ട് ഗോത്രങ്ങളുടെ കൂട്ടത്തിൽ അവരെ എണ്ണിയിരുന്നില്ല. അതുകൊണ്ടാണ്, ദാവീദിൻ്റെ സന്തതിയെന്നും ലേവ്യരെന്നും വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. ദാവീദിനോടുള്ള വാഗ്ദത്തങ്ങൾക്ക് അവകാശിയായ ഭൗമിക സന്തതിയായ രാജാവ് യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം തെളിഞ്ഞുകഴിഞ്ഞു. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന രാജാവിനെക്കുറിച്ച് വേറെയും പല വേദഭാഗങ്ങളുണ്ട്. ഉദാ: (2ശമൂ, 7:8-17; 1ദിന, 7:7-17). [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

15. നിശ്ചലകൃപകൾ: “നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശ, 55:3. ഒ.നോ: 2ശമൂ, 23:5; സങ്കീ, 89;28,33-37; യെശ, 54:10; 61:8,9; യിരെ, 32:40; 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15; പ്രവൃ, 13:34; 15:16-18; പ്രവൃ, 13:34). ദൈവം ദാവീദ് മുഖാന്തരം യിസ്രായേലിനോട് ചെയ്തത്, നിശ്ചലകൃപകൾ (the sure mercies) അഥവാ സ്ഥിരമായ കൃപകൾ എന്ന ശാശ്വതനിയമം (everlasting covenant) ആണ്. “പർ‍വ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.” (യെശ, 54:10). ദാവീദിൻ്റെ മ്ലേച്ഛമായൊരു പാപവും അവൻ രക്തം ചിന്തിയതുകൊണ്ട് ദൈവാലയം പണിയുന്നതിൽനിന്ന് അവനെ വിലക്കിയതും പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നിട്ടും, ദാവീദിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം മാറ്റാത്തത്, വാക്കുമാറാനും ഭോഷ്ക്ക് പറയാനും കഴിയാത്ത ദൈവത്തിൻ്റെ നിശ്ചലകൃപയും ശാശ്വതനിയമവും നിമിത്തമാണ്. ദാവീദിനോടുള്ള ദൈവത്തിൻ്റെ നിശ്ചലകൃപകളുടെ അവകാശിയാണ് വാഗ്ദത്ത സന്തതിയായ യിസ്രായേൽ.

16. ദൈവപുത്രനും ആദ്യജാതനും: ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ട്. എന്നാൽ, ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെയാണ്. അതിൽ ആദ്യത്തേത്, വാഗ്ദത്ത സന്തതിയായ യിസ്രായേലാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ. എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.” (പുറ, 4:22,23. ഒ.നോ: സങ്കീ, 2:7; ഹോശേ, 11:1; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12). ആദ്യജാതനെന്നും വിളിച്ചിട്ടിണ്ട്: “യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22). യിസ്രായേൽ ദൈവത്തിൻ്റെ മക്കളാണ്: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.” (ആവ, 14:1. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 82:6; ഹോശേ, 1:10; മർക്കൊ, 7:27; പ്രവൃ, 13:32; റോമ, 9:4,26; എബ്രാ, 2:14). ദൈവം യിസ്രായേലിൻ്റെ പിതാവുമാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; യെശ, 63:16; 64:8; യിരെ, 31:9;  മലാ, 2:10;  യോഹ, 8:41). രണ്ടാമത്തേത്, ആത്മികസന്തതിയായ യേശുവാണ്: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം “എൻ്റെ പുത്രൻ” എന്നു നാലുപ്രാവശ്യം യിസ്രായേലിനെയും (പുറ, 4:22; 4:23; സങ്കീ, 2:7;  ഹോശേ, 11:1), രണ്ടുപ്രാവശ്യം യേശുവിനെയും വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 3:17; 17:5). രണ്ടുപ്രാവശ്യം ഭൗമികസന്തതിയുടെ പദവി ആത്മീകമായി യേശുവിൽ ആരോപിച്ചിട്ടുണ്ട്: (മത്താ, 2:15; 13:32)

17. പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തു: മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. ദൈവത്തിന് അനേകം അഭിക്തന്മാർ അഥവാ ക്രിസ്തുക്കൾ ഉണ്ടെങ്കിലും “എൻ്റെ അഭിഷിക്തൻ” (1ശമൂ, 2:35; സങ്കീ, 132:17), “എൻ്റെ അഭിഷിക്തന്മാർ” (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും;  “നിൻ്റെ അഭിഷിക്തൻ” (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും പ്രാർത്ഥിക്കുന്നതും യിസ്രായേലിനെക്കുറിച്ചാണ്. “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” (സങ്കീ, 89:36-38). ഈ വേദഭാഗത്ത് പറയുന്ന അഭിഷിക്തൻ യിസ്രായേലാണ്. അടുത്തവാക്യം: “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). ഇതും യിസ്രായേലാണ്. ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യപുത്രന്മാരിൽ അതിസുന്ദരനായ രാജാവാണ് യിസ്രായേൽ: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7; 45:2,6. ഒ.നോ: 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38,51; 105:15; 132:17; യെശ, 61:1; വിലാ, 4:20; ഹബ, 3:13). അടുത്തവാക്യം: “പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 12:34). എന്നേക്കുമിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യിസ്രായേലാണ്. അടുത്തവാക്യം: “യഹോവയ്ക്കു അവന്റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്. സങ്കീ, 2:2. ഒ.നോ: പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6). ഭൂമിയിലെ ജാതികളും രാജാക്കന്മാരും ഒന്നിച്ചുകൂടി എതിർത്തിരുന്നതും ഇപ്പോൾ എതിർത്തുകൊണ്ടിരിക്കുന്നതും മേലിൽ എതിർക്കാനിരിക്കുന്നതുമായ ദൈവത്തിൻ്റെ ഒരേയൊരു അഭിഷിക്തനാണ് യിസ്രായേൽ: (സങ്കീ, 46:1-7; 48:4-6; 74:18-20; , 83:1-4; 110:5). ദൈവം യിസ്രായേലെന്ന അഭിഷിക്തനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെച്ചിരിക്കയാണ്. അതുകൊണ്ടാണ്, അവരെല്ലാം അവനെതിരെ ഒന്നിച്ചുകൂടുന്നത്: (സെഖ, 12:3). അഭിഷിക്തൻ എന്നത്, ഭൗമിക രാജാവായ യിസ്രായേലിൻ്റെ പദവി ആയതുകൊണ്ടാണ്, അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചുകൊടുക്കാൻ അന്ത്യകാലത്ത് വെളിപ്പെട്ട ആത്മിക സന്തതിയായ യേശുക്രിസ്തുവിലൂടെ അത് നിവൃത്തിയാകുന്നതായി പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:26). [കാണുക: മശീഹമാർ]

18. ഭൗമികസന്തതിയുടെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 2:6; 2:8; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:3,4; 29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). സ്വന്തജനമായ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ്. ദൈവം ഭാവിയിൽ തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). സകല ശത്രുക്കളും അവൻ്റെ പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് അഥവാ, അത്യുന്നതനായ ദൈവത്തിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കണ്ട, മനുഷ്യപുത്രനോട് സദൃശനായവനും യിസ്രായേൽ ആണ്. (7:13-14. ഒ.നോ: 2:44; 7:18,21;27). [23-മത്തെ പോയിൻ്റ് കാണുക]

19. വാഗ്ദത്തങ്ങളും പദവികളും: യിസ്രായേലെന്ന ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളും അനവധിയാണ്: സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടവനും (ഉല്പ, 26:5), ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാതെ, തനിച്ചു പാർക്കുന്നവനും (സംഖ്യാ, 23:9) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (സങ്കീ, 2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ദൈവം ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) യഹോവ, തനിക്കു അവകാശമായി തിരഞ്ഞെടുത്തവനും (സങ്കീ, 33:12) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവിൽ വസിക്കുന്നവനും (91:1) അത്യുന്നതനെ വാസസ്ഥലം ആക്കിയിരിക്കുന്നവനും (91:9) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10;  42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനും (ഹോശേ, 11:1) യഹോവയുടെ കണ്മണിയും (സെഖ, 2:8) സകലജാതികൾക്കും ഭാരമുള്ള കല്ലും ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കുന്നവനും; ഭൂമിയിലെ സകലജാതികളും വിരോധമായി കൂടിവരുന്നവനും: (സെഖ, 12:3) വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ: (പുറ, 4:22,23).

20. അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ: ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ അബ്രാഹാമിൻ്റെ സന്തതി യിസ്രായേലാണെന്ന് പുതിയനിയമത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.” (പ്രവൃ, 3:25. ഒ.നോ: 7:5-6). ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു: (ഉല്പ, 22:18; 26:5; 28:14). അതിനാൽ, ഭൂമിമുഴുവൻ അനുഗ്രഹിക്കപ്പെടേണ്ട സന്തതി യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? യേശുവിൻ്റെ അമ്മ മറിയ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് പറഞ്ഞത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54-55). വാക്യം ശ്രദ്ധിക്കുക: “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു.” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). അടുത്തവാക്യം: “ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടാണ്, നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിനു തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തിയതെന്നാണ്, സെഖര്യാ പുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പറഞ്ഞത്. (ലൂക്കൊ, 1:69-75). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). യിസ്രായേൽ ജനത്തെ “അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ ക്രിസ്തു പറഞ്ഞിരിക്കുന്നത് നോക്കുക. യെഹൂദന്മാർ യേശുവിനോടു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:33. ഒ.നോ: 8:39). അടുത്തവാക്യം: “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.” (പ്രവൃ, 13:26). അടുത്തവാക്യം: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13. ഒ.നോ: 4:18; 9:7-8; 2കൊരി, 11:22; ഗലാ, 3:16; എബ്രാ, 2:6). അടുത്തവാക്യം: “നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമർ 4:18). അടുത്തവാക്യം: “അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.” (റോമ, 9:7-8). അബ്രാഹാമിൻ്റെ ജഡപ്രകാരമുള്ള മക്കൾ യിശ്മായേലും അവൻ്റെ മക്കളുമാണ്. വാഗ്ദത്തപ്രകാരളുള്ള സന്തതിയാണ് യിസ്ഹാക്കിലൂടെയുള്ള യിസ്രായേൽ ജനത.

21. ദാവീദിൻ്റെ വാഗ്ദത്തസന്തതി പുതിയനിയമത്തിൽ: ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9,10). പ്രയോഗം ശ്രദ്ധിക്കുക: “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം.” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ്. എന്നാൽ അവിടെ കൂടിവന്ന എല്ലാ ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. എപ്രകാരം “നമ്മുടെ പിതാവായ ദാവീദു” എന്ന് അവനെ വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ്, “നമ്മുടെ പിതാവായ അബ്രാഹാം” (ലൂക്കൊ, 1:75), “നമ്മുടെ പിതാവായ യിസ്ഹാക്കു” (റോമ, 9:10), “നമ്മുടെ പിതാവായ യാക്കോബു” (യോഹ, 4:12) എന്നിങ്ങനെ പൂർവ്വപിതാക്കന്മാരെയും വിശേഷിപ്പിച്ചിരിക്കുന്നത്. എന്തെന്നാൽ യിസ്രായേൽ പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). ഇവിടെയും പ്രയോഗം ശ്രദ്ധിക്കുക:ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു.” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ, ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണ്. എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (സങ്കീ, 89:29-37) വാഗ്ദത്തസന്തതിയാണ്. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ രക്ഷകനും മറുവിലയുമായ യേശുക്രിസ്തു അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനെന്ന് വിളിക്കപ്പെട്ടത്. (മത്താ, 1:1).

22. ലോകാവകാശിയായ സന്തതി: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. പുതിയനിയമത്തിലും “ലോകാവകാശി” (the heir of the world) യിസ്രായേലാണെന്ന് പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നു: ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്; മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്; അതിനാൽ, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു. (എബ്രാ, 2:5-16). വെളിപ്പാട് പുസ്തകത്തിലും അത് കാണാം: “ഏഴാമത്തെ ദൂതൻ കാഹളം ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ഈ വാക്യത്തിൽ പറയുന്ന ക്രിസ്തു യേശുക്രിസ്തുവല്ല; ലോകാവകാശിയായ യിസ്രായേലെന്ന ക്രിസ്തുവാണ്. മറ്റൊരു വാക്യം കാണുക: “ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.”(വെളി, 20:4). ഈ വാക്യത്തിൽ, യേശുവെന്നും ക്രിസ്തുവെന്നും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് നോക്കുക. വെളിപ്പാട് പുസ്തകത്തിൽ, യേശുക്രിസ്തു, യേശു എന്നല്ലാതെ, യേശുക്രിസ്തുവിനെ “ക്രിസ്തു” എന്നു മാത്രമായി ഒരിടത്തും വിശേഷിപ്പിച്ചിട്ടില്ല. അവിടെ “ക്രിസ്തു” എന്നു മാത്രം വിശേഷിപ്പിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്: (വെളി, 11:15; 12:10; 20:4; 20;6. ഒ.നോ: യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16).

യേശു പീലാത്തൊസിൻ്റെ അരമനയിൽ നില്ക്കുമ്പോൾ അവൻ യേശുവിനോട്: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36-37). രണ്ടു കാര്യങ്ങളാണ് യേശു അവിടെ പറഞ്ഞിരിക്കുന്നത്: 1. തൻ്റെ രാജ്യം ഐഹികമല്ല: “ഐഹികമല്ല” എന്നു പറഞ്ഞാൽ, “ഇഹലോകത്തുള്ളതല്ല അല്ലെങ്കിൽ, ഈ ലോകത്തിൻ്റേതല്ല” എന്നാണർത്ഥം. ഇംഗ്ലീഷിൽ, “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല” (My kingdom is not of this world) എന്നാണ്. ഗ്രീക്കിൽ, “ἡ βασιλεία ἡ ἐμὴ οὐκ ἔστιν ἐκ τοῦ κόσμου τούτου (hē basileia hē emē ouk estin ek tou kosmou toutou) എന്നാണ്. ഇവിടെപ്പറയുന്ന “ἐκ” (ek) എന്ന ഗ്രീക്കുപദത്തിന് “of, from, out of” എന്നൊക്കെ അർത്ഥമുണ്ട്. ഗ്രീക്കുമൂലത്തിൻ്റെ ശരിയായ അർത്ഥം: “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല അല്ലെങ്കിൽ, എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല” എന്നാണ്. തൻ്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ലെന്നും ലോകത്തിൻ്റെ സ്വഭാവമോ, അധികാരമോ അതിനു് ബാധകമല്ലെന്നുമാണ് ക്രിസ്തു പറഞ്ഞത്. അതായത്, തൻ്റെ രാജ്യം ആത്മീയമാണെന്നും ഐഹിക അധികാരങ്ങളിൽനിന്നും അത് തികച്ചും വ്യത്യസ്തമാണെന്നുമാണ് അവൻ പറഞ്ഞത്. ഈ ലോകത്തിൻ്റെ അധികാരത്തിൽപ്പെട്ട രാജ്യമാണ് എൻ്റേതെങ്കിൽ, എൻ്റെ ചേവകർ എനിക്കുവേണ്ടി പോരാടുമായിരുന്നു. 2. അടുത്തവാക്യത്തിൽ, “നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ” എന്നാത് പറയുന്നത്. നോക്കുക: (മത്താ, 27:11; മർക്കൊ, 15:2; ലൂക്കൊ, 23:3). തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ “രാജാവുതന്നേ” എന്നുമാണ് അവൻ പറയുന്നത്. എന്നാൽ യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ പറയുന്നത്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും” എന്ന് പ്രവചനമായിട്ട് അഥവാ, ഭാവികാലത്തിലാണ് പറയുന്നത്: (ലൂക്കൊ, 1:32). എന്നാൽ ക്രിസ്തു പറയുന്നത് താൻ രാജാവാണെന്നാണ്. ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ലെന്ന വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9. സങ്കീ, 47:2; 42:7). ആത്യന്തികമായി സ്വർഗ്ഗത്തിൻ്റെയും ഭുമിയുടെയും രാജാവ് യഹോവയായ ഏകദൈവമാണ്. എന്നാൽ യഹോവയുടെ പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദൈവപുത്രനായ ക്രിസ്തുവല്ല; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയാണ്. പഴയപുതിയനിയമങ്ങളിൽ യിസ്രായേലാണ് ലോകാവകാശിയായ നിത്യരാജാവെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞുവെച്ചിട്ട്, യേശുക്രിസ്തു ഈ ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്ത സന്തതിയായ യിസ്രായേലിന് ഏത് രാജ്യം കൊടുക്കും? ദൈവത്തിന് തൻ്റെ ക്രിസ്തുവിലൂടെ വാഗ്ദത്ത സന്തതിയുടെ രാജ്യം എങ്ങനെ അപഹരിക്കാൻ പറ്റും? ദൈവപുത്രനായ യേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്ന് യഥാർത്ഥമായി മനസ്സിലാക്കിക്കഴിയുമ്പോൾ, അവൻ ഈ ലോകം ഭരിക്കുന്ന രാജാവല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാകും.

23. ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശൻ: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ ദർശനത്തിൽ കാണുന്നത്. പുതിയനിയമത്തിൽ മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നതായി യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 24:64; മർക്കൊ, 14:62). തന്നെയുമല്ല, യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും സിംഹാസനത്തിൽ ഇരിക്കും എന്നൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാം: (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). അതിനാൽ, വിശദമായ പഠനമോ, വിചിന്തനമോ കൂടാതെ, യേശുക്രിസ്തുവാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവെന്ന് എല്ലാവരുംതന്നെ വിശ്വസിക്കുന്നു. ദാനീയേലിനോടുള്ള ബന്ധത്തിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്; അവൻ കണ്ട ദർശനം അവനുപോലും മനസ്സിലായില്ല; അവൻ അടുത്തുകണ്ട ദൂതനോടു ദർശനത്തിൻ്റെ സാരമെന്താണെന്നു ചോദിക്കുകയും, അവൻ കാര്യങ്ങളുടേ അർത്ഥം പറഞ്ഞുകൊടുക്കുകയും ചെയ്തപ്പോഴാണ് ദാനീയേലിന് മനസ്സിലായത്. ദർശനത്തെക്കുറിച്ചുള്ള ദൂതൻ്റെ വ്യാഖ്യാനമാണ് 17-ാം വാക്യംമുതൽ താഴോട്ടുള്ളത്; അവിടെ രാജാവാരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തു രാജാവാകും എന്നത് ദാനീയേലിനുപോലും മനസ്സിലാകാഞ്ഞതും ദൂതൻ്റെ വ്യാഖ്യാനത്തിൽപ്പോലും ഇല്ലാത്തതുമാണ്. ദൂതൻ്റെ വ്യാഖ്യാനം നോക്കുക: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). അടുത്തവാക്യം: “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യും.” (ദാനീ, 7:21). അടുത്തവാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). അത്യുന്നതനായ ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണ്: (ലേവ്യ, 20:26; 21:6; ആവ, 33:2. 1ശമൂ, 2:9; സങ്കീ, 30:4; 31:23). 27-ാം വാക്യത്തിൽ, “അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും” എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം, “അവൻ്റെ രാജത്വം, അവനെ സേവിച്ചനുസരിക്കും” എന്നിങ്ങനെ ഏകവചനത്തിൽ പറയുന്നത് നോക്കുക. അതായത്, യിസ്രായേൽ ജനത്തെ മുഴുവൻ ദൈവം തൻ്റെ ഏകപുത്രനായാണ് കാണുന്നത്; അഥവാ, ദൈവത്തിൻ്റെ സാക്ഷാൽ ഭൗമികസന്തതി യിസ്രായേലാണ്. വേറൊരു വാക്യം നോക്കുക: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനീ, 2:44). എന്നേക്കും നിലനില്ക്കുന്ന രാജത്വം ഏല്ക്കുന്ന ജാതി അഥവാ, രാജാവ് യിസ്രായേലാണെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ? ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കിട്ടുന്നതും നിത്യരാജത്വം കൈവരുന്നതും. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ രക്ഷകനായ യേശുക്രിസ്തുവിൽ അവൻ്റെ രാജത്വം പ്രതീകാത്മകമായി ആരോപിച്ചിയിക്കുന്നത്.

24. പ്രഥമസുവിശേഷവും സുവിശേഷവും: ബൈബിളിൻ്റെ ആകത്തുക അഥവാ, സത്ത്/സാരാശം എന്താണെന്നു ചോദിച്ചാൽ; ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷമാണ്. ലോകസ്ഥാപനത്തിൽത്തന്നെ പ്രഥമസുവിശഷവും അന്ത്യകാലത്ത് ക്രിസ്തുവിൻ്റെ രക്തത്താൽ സാക്ഷാൽ സുവിശേഷവും നല്കപ്പെട്ടു. പ്രഥമസുവിശേഷം, പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന ബൈബിളിലെ വാക്യമാണ് ഉല്പത്തി 3:15. ആ വാക്യത്തിൽത്തന്നെ ഭൗമികസന്തതിയും ആത്മികസന്തതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം കാണാം: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). ഈ വാക്യത്തിലെ പിശാചും സാത്താനുമായ പാമ്പിൻ്റെ തല തകർക്കുന്ന സന്തതി യേശുക്രിസ്തുവാണെന്നും അവൻ തൻ്റെ മരണത്താൽ പിശാചിൻ്റെ തല തകർത്തെന്നും നമുക്കറിയാം: (എബ്രാ, 2:14,15). എന്നാൽ മേല്പറഞ്ഞ വാക്യത്തിലുള്ള സ്ത്രീ മറിയയല്ല; യിസ്രായേലാണ്. കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും യിസ്രായേലാണ്: (ഗലാ, 4:4; വെളി, 12:1). യിസ്രായേലിനെ അമ്മയെന്നും (യെശ, 50:1; യെശ, 51:18), കന്യകയെന്നും (യിരെ, 18:13. ഒ.നോ: 31:4, 31:21; ആമോ, 5:2), സ്ത്രീയെന്നും വിളിച്ചിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. യെശ, 54:4-6; 62:4; യിരെ, 3:8; 3:20; യെഹെ, 16:30-32; ഹോശേ, 2:16; മീഖാ, 5:2-4). ആത്മികസന്തതിയെ, “യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും” എന്നാണ്, യഹോവയും മോശെയും ഒരുപോലെ പറഞ്ഞിരിക്കുന്നത്. (ആവ, 18:15, 18:19). മീഖാ പ്രവചനത്തിലെ സ്ത്രീയും യിസ്രായേലാണ്. (5:2,3). “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു” എന്നാണ് പൗലൊസ് പറയുന്നത്. (റോമ, 9:5). [കാണുക: മൂന്നു സ്ത്രീകൾ]. ഇനി, പുതിയനിയമത്തിലെ സുവിശേഷം നോക്കാം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു സുവിശേഷം.” (2തിമൊ, 2:8). സുവിശേഷമായ ക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്. യിസ്രായേൽ ദാവീദിൻ്റെ വാഗ്ദസന്തതിയും രാജാവുമാണെന്ന് മുകളിൽ നാം കണ്ടതാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം: ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേൽ രാജാവെന്ന നിലയിൽ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനാണ്: (110:1). ദൈവം യിസ്രായേലെന്ന ദാവീദിൻ്റെ കർത്താവിനെ അഥവാ, യജമാനനായ രാജാവിനെ, അവൻ്റെ ശത്രുക്കൾ അവൻ്റെ പാദപീഠം ആകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുകയാണ്: (സങ്കീ, 110:1). യിസ്രായേലെന്ന ക്രിസ്തു ദാവീദിൻ്റെ വാഗ്ദത്തപുത്രനും അവൻ്റെ യജമാനൻ അഥവാ, കർത്താവായ രാജാവുമാകയാലാണ് അവൻ്റെ രക്ഷിതാവായ യേശുക്രിസ്തുവെന്ന ആത്മികസന്തതി ദാവീദിൻ്റെ സന്തതിയായി ജനിച്ചുമരിച്ച് ഉയിർത്തെഴുന്നേറ്റ് യിസ്രായേലിന്റെ രക്ഷകനായ കർത്താവായിത്തീർന്നത്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: 2തിമൊ, 2:8). പ്രഥമസുവിശേഷത്തിൽ യേശുക്രിസ്തുവെന്ന ആത്മികസന്തതി യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയാണ്. സാക്ഷാൽ സുവിശേഷത്തിൽ യേശുക്രിസ്തു ദാവീദിൻ്റെ സന്തതിയാണ്. യഥാർത്ഥത്തിൽ ദാവീദിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. അതായത്, യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായി ആത്മികസന്തതി ലോകത്തിൽ വെളിപ്പെട്ടതുകൊണ്ടാണ്, അവൻ ദാവീദിൻ്റെ സന്തതി എന്നു വിളിക്കപ്പെട്ടത്. [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം]

25. ഭൗമികസന്തതിയുടെയും ആത്മികസന്തതിയുടെയും പദവികൾ: പുതിയനിയമത്തിൽ ആത്മികസന്തതിയായ യേശുക്രിസ്തുവിൽ കാണുന്ന എല്ലാ പ്രധാനപ്പെട്ട പദവികളും പഴയനിയമത്തിൽ ഭൗമികസന്തതിയായ യിസ്രായേലിനും കാണാം. യിസ്രായേലെന്ന വാഗ്ദത്തപുത്രൻ്റെ പദവികളുമായാണ് അവൻ്റെ രക്ഷകനായ യേശുവെന്ന ആത്മികസന്തതി അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ടത്: അത്യുന്നതൻ്റെ പുത്രൻ (സങ്കീ, 82:6 ലൂക്കൊ, 1:32), അബ്രാഹാമിൻ്റെ സന്തതി (യെശ, 41:8 മത്താ, 1:1), അഭിഷിക്തൻ അഥവാ, ക്രിസ്തു (1ശമൂ, 2:35 പ്രവൃ, 4:27), ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവൻ (ദാനീ, 7:13 മത്താ,24:16), ആദ്യജാതൻ (പുറ, 4:22 കൊലൊ, 1:15),  ജനനത്തിനു മുമ്പെ നാമകരണം ചെയ്യപ്പെട്ടവൻ (യെശ, 49:1-3 മത്താ, 1:21), ജാതികളുടെ പ്രകാശം (യെശ, 42:7 മത്താ, 4:15; യോഹ, 8:12), ജാതികൾ പ്രത്യാശവെക്കുന്ന ദാസൻ (യെശ, 11:10; 42:4 മത്താ, 12:20), ജാതികളോട് ന്യായം പ്രസ്താവിക്കുന്നവൻ (യെശ, 42:1 മത്താ, 12:17), വൃതൻ അഥവാ, തിരഞ്ഞെടുക്കപ്പെട്ടവൻ (യെശ, 42:1 മത്താ, 12:17), തേജസ്സും ബഹുമാനവും അണിഞ്ഞവൻ (സങ്കീ, 8:5 എബ്രാ, 2:9), ദാവീദിൻ്റെ പുത്രൻ (സങ്കീ, 89:4 മത്താ, 1:1), ദാസൻ (യെശ, 41:8 പ്രവൃ, 4:30), ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ (സങ്കീ, 8:5 എബ്രാ, 2:9), ദൈവപുത്രൻ (പുറ, 4:22 ലൂക്കൊ, 1:32), ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് (സങ്കീ, 110:1 മർക്കൊ, 16:19), ദൈവത്തിൻ്റെ വലത്തുഭാഗത്തെ മനുഷ്യപുത്രൻ (സങ്കീ, 80:17 മർക്കൊ, 14:62), ദ്രവത്വമില്ലാത്ത പരിശുദ്ധൻ (സങ്കീ, 16:10 പ്രവൃ, 2:31), പരിശുദ്ധൻ അഥവാ, വിശുദ്ധൻ (സങ്കീ, 16:10 ലൂക്കൊ, 1:35), പുരോഹിതൻ (സങ്കീ, 110:4 എബ്രാ, 7:20), പ്രവാചകൻ (1ദിന, 16:22 മത്താ, 14:5), മനുഷ്യൻ (സങ്കീ, 8:4 യോഹ, 8:40), മനുഷ്യപുത്രൻ (സങ്കീ, 80:17 മത്താ, 8:20), മൽക്കീസേദെക്കിൻ്റെ വധത്തിൽ എന്നേക്കും പുരോഹിതൻ (സങ്കീ, 110:4 എബ്രാ, 5:6), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5 2:8), മിസ്രയീമിൽനിന്നു ദൈവം വിളിച്ചുവരുത്തിയ മകൻ (ഹോശേ, 11:1 മത്താ, 2:15), മുന്തിരിവള്ളി (സങ്കീ, 80:8 യോഹ, 15:1), രക്ഷാവാഹകൻ അഥവാ, രക്ഷാനായകൻ (യെശ, 49:6 എബ്രാ, 2:10), രാജാവ് (സങ്കീ, 45:1 ലൂക്കൊ, 1:32), വാഗ്ദത്തസന്തതി (ഗലാ, 3:16 3:19), വിശ്വസ്തസാക്ഷി (സങ്കീ, 89:37 വെളി, 1:5), വീട് പണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ല് (സങ്കീ, 118:22 പ്രവൃ, 4:11). യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ മദ്ധ്യസ്ഥനും മറുവിലയുമായി അഥവാ, വീണ്ടെടുപ്പുകാരനായി വെളിപ്പെട്ടതുകൊണ്ടാണ് ആത്മികസന്തതിയായ യേശുക്രിസ്തുവിൽ യിസ്രായേലിന്റെ പദവികളൊക്കെ ആരോപിച്ചിരിക്കുന്നത്. അതായത്, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ: (പുറ, 4:22; 4:23; സങ്കീ, 2:7;  ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; 82:6 യെശ, 64:8; യിരെ, 31:9; ഹോശേ, 1:10; മലാ, 2:10; മർക്കൊ, 7:27; യോഹ, 8:41; പ്രവൃ, 13:32; റോമ 9:4,26; എബ്രാ, 2:14). യേശുക്രിസ്തുവിലൂടെയാണ് ദൈവപുത്രനായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും അനുഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്നത്. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ എല്ലാ പദവികളും യേശുക്രിസ്തുവിൽ കാണുന്നത്.

“വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും” എന്ന ലേഖനത്തിൻ്റെ രണ്ടാം ഭാഗം കാണോൻ താഴെയുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക: ⏬

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (II)

മോണോതീയിസം തെളിവുകൾ (പുതിയനിയമം)

പുതിയനിയമ ഗ്രീക്കിൽ: മാത്രം, ഒറ്റയ്ക്കു, ഒരുത്തൻ മാത്രം അഥവാ, Alone, Only എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്ന മോണോസ് (Monos – μόνος) എന്ന പദത്തിൻ്റെ 9 അതുല്യമായ രൂപങ്ങൾ 45 വാക്യങ്ങളിൽ 47 പ്രാവശ്യം കാണാം: 1.μόνος (20), 2.μόνα (1), 3.μόνην (1), 4.μόνοι (4), 5.μόνοις (1), 6.μόνον (7), 7.μόνου (2), 8.μόνους (4), 9.μόνῳ (7). കൊയ്നേഗ്രീക്കിൻ്റെ വ്യാകരണത്തിൽ വിഭക്തി, പ്രത്യയം, ഉപസർഗ്ഗം, ലിംഗം (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം), വചനം (ഏകവചനം/ബഹുവചനം), കാലം (ഭൂതം, ഭാവി, വർത്തമാനം) എന്നിവയെ ആശ്രയിച്ച് പദങ്ങൾക്ക് വ്യത്യാസം വരും. അത് ഗ്രീക്കിലെയും മലയാളത്തിലെയും വ്യാകരണത്തിൻ്റെ സ്വാഭാവിക സവിശേഷതയാണ്. [അതിനെക്കുറിച്ചറിയാൻ കാണുക: ഗ്രീക്ക് ഗ്രാമർ]. ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ only/alone എന്ന അർത്ഥത്തിൽ “മോണോസ് – alone/only – monos” (5), “മോണോ – alone/only – mono” (5), “മോണോവ് – alone/only – monou” (1), “മോണോൻ – monon – μόνον” എന്നീ നാലു പദങ്ങൾ 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: വിശദമായി നോക്കാം:

1. Matthew 4:10: τότε λέγει αὐτῷ ὁ Ἰησοῦς Ὕπαγε Σατανᾶ· γέγραπται γάρ, Κύριον τὸν θεόν σου προσκυνήσεις καὶ αὐτῷ μόνῳ λατρεύσεις. [Study Bible]. Then saith Jesus unto him, Get thee hence, Satan: for it is written, Thou shalt worship the Lord thy God, and him only shalt thou serve – അപ്പോൾ യേശു അവനോടു: സാത്താനെ, ഇവിടെനിന്ന് പോക; എന്തുകൊണ്ടെന്നാൽ നീ നിൻ്റെ ദൈവമായ കർത്താവിനെ വന്ദിക്കണമെന്നും അവനെ മാത്രമേ സേവിക്കാവു എന്നും എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.” ഈ വേദഭാഗത്ത്, “അവനെ മാത്രമേ ആരാധിക്കാവു” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ/ഒറ്റയായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). [കാണുക: Study Bible]. മോണോസിൻ്റെ (Mónos) ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). “ദൈവത്തെ അഥവാ, പിതാവിനെ ആരാധിക്കണം” എന്നു പറഞ്ഞാൽ, ഭാഷാപരമായി പിതാവിനും ഒപ്പം മറ്റാർക്കുവേണമെങ്കിലും ആരാധന സ്വീകരിക്കാം. എന്നാൽ “പിതാവിനെ മാത്രം ആരാധിക്കണം” എന്നുപറഞ്ഞാൽ, പിതാവല്ലാതെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാരും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണർത്ഥം. അതാണ്, “മാത്രം അഥവാ, മോണോസ്” എന്ന പദത്തിൻ്റെ ഭാഷാപരമായ പ്രത്യേകത.”

മാത്രം, തനിച്ച്, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം (only/alone) എന്നീ അർത്ഥങ്ങളിൽ പഴയപുതിയനിയമങ്ങളിൽ ഉപയോഗിക്കുന്ന ഒറിജിനൽ പദം “മോണോസ്” (μόνος – monos) ആണ്: [Bible hubBlue letter Bile], “μόνος” എന്ന പദത്തിലെ “ος“‘എന്നത് വ്യാകരണത്തിൽ നിർദ്ദേശിക വിഭക്തിയിലെ (Nominative Case) ഏകവചന പുല്ലിഗത്തെ (Singular Masculine) കുറിക്കുന്ന ഒരു “പ്രത്യയം” (suffix) ആണ്. അതായത്, കൊയ്നേഗ്രീക്കിലെയും (koine greek) മലയാളത്തിലെയും വ്യാകരണത്തിൽ മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാൻ നാമപദങ്ങളിൽ വരുത്തുന്ന രൂപഭേദത്തെ “വിഭക്തി” (case) എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ “വിഭക്തിപ്രത്യയങ്ങൾ” (case suffixes) എന്ന് പറയുന്നു. വിഭക്തിപ്രത്യയങ്ങൾ കൂടാതെ, ലിംഗപ്രത്യയം: (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം), വചനപ്രത്യയം: (ഏകവചനം, ബഹുവചനം), കാലപ്രത്യയം: (ഭൂതം, വർത്തമാനം, ഭാവി) മുതലായവയുമുണ്ട്. രൂപഭേദം വരുത്താൻ മുന്നിൽ ചേർക്കുന്ന പദത്തെ “ഉപസർഗ്ഗം” (Prefix) എന്നും പിന്നിൽ ചേർക്കുന്ന പദത്തെ “പ്രത്യയം” (suffix) എന്നും പറയുന്നു. ഈ വേദഭാഗത്ത്, “മോണോസ്” (μόνος – monos) എന്ന ഒറിജിനൽ പദത്തിലുള്ള “ഒമിക്രൊൺ” (ο – omikron) “സിഗ്മ” (ς – sigma) അഥവാ, “ഓസ്” (ος – os) എന്ന പ്രത്യയം മാറ്റിയിട്ട് തൽസ്ഥാനത്ത്, “ഒമേഗ” (ω – omega) അഥവാ, “” (ῳ – o) എന്ന പ്രത്യയം ചേർന്നപ്പോൾ, “മോണോസ്” (monos) എന്ന നിർദ്ദേശികാവിഭക്തിയിലുള്ള പദം “മോണോ” (mono) എന്ന ഉദ്ദേശിക (Dative) വിഭക്തിയായി. ഈ പദവും ഏകവചന പുല്ലിഗം (Singular Masculine) ആണ്. ഇങ്ങനെയാണ് പദങ്ങൾക്ക് രൂപഭേദം വരുന്നത്. [വിഭക്തി, ഉപസർഗ്ഗം, പ്രത്യയം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ: ഗ്രീക്ക് ഗ്രാമർ (വിഭക്തി, പ്രത്യയം, ഉപസർഗ്ഗം)]

“യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു‘ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (സ.വേ.പു).

“അപ്പോള്‍ യേശു പിശാചിനോട് “സാത്താനേ, പോകൂ! ‘നിന്‍റെ ദൈവമായ കര്‍ത്താവിനെ വണങ്ങി അവിടുത്തെ മാത്രമേ ആരാധിക്കാവൂ’ എന്നും എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.” (സ.വേ.പു.സ.പ)

2. Matthew 24:36: Περὶ δὲ τῆς ἡμέρας ἐκείνης καὶ τῆς ὥρας οὐδεὶς οἶδεν οὐδὲ οἱ ἄγγελοι τῶν οὐρανῶν εἰ μὴ ὁ πατὴρ μου μόνος. [Study Bible]. But of that day and hour knoweth no man, no, not the angels of heaven, but my Father only – എന്നാൽ ആ നാളിനെയും നാഴികയെയും കുറിച്ച് എൻ്റെ പിതാവ് മാത്രമല്ലാതെ, ഒരുത്തനും അറിയുന്നില്ല, സ്വർഗ്ഗത്തിലുള്ള ദൈവദൂതന്മാരും അറിയുന്നില്ല.” ഈ വേദഭാഗത്ത്, “പിതാവു ‘മാത്രം’ അല്ലാതെ” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. “എൻ്റെ പിതാവിന് അറിയാം” എന്നു പറഞ്ഞാൽ, ഭാഷാപരമായി പുത്രനും സ്വർഗ്ഗത്തിലെ ദൂതന്മാർക്കും അറിയുന്നതിൽ തടസ്സൊമൊന്നുമില്ല. എന്നാൽ എൻ്റെ പിതാവു മാത്രം അറിയുന്നു എന്നു പറഞ്ഞാൽ, പിതാവല്ലാതെ പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരുത്തനും അക്കാര്യം അറിയില്ലെന്നാണർത്ഥം.” അതാണ്, മാത്രം അഥവാ, മോണോസ് എന്ന പദത്തിൻ്റെ സവിശേഷത.”

“ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (സ.വേ.പു).

“ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്‍റെ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.” (സ.വേ.പു.സ.പ)

3. Luke 4:8: καὶ ἀποκριθεὶς αὐτῷ εἶπεν ὁ Ἰησοῦς Ὑπαγε ὀπίσω μου, Σατανᾶ· Γέγραπται γὰρ προσκυνήσεις Κύριον τὸν θεόν σου καὶ αὐτῷ μόνῳ λατρεύσεις. [Study Bible]. And Jesus answered and said unto him, Get thee behind me, Satan: for it is written, Thou shalt worship the Lord thy God, and him only shalt thou serve – എന്നാറെ യേശു ഉത്തരമായിട്ടു അവനോടു, സാത്താനേ, നീ എൻ്റെ പിറകിൽ പോ: എന്തുകൊണ്ടെന്നാൽ നീ നിൻ്റെ ദൈവമായ കർത്താവിനെ വന്ദിക്കണമെന്നും, അവനെ മാത്രമേ സേവിക്കാവു എന്നും എഴുതിയിരിക്കുന്നു എന്ന് പറഞ്ഞു.” ഈ വേദഭാഗത്തും, “അവനെ ‘മാത്രമേ’ ആരാധിക്കാവു” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]. ഇവിടെയും ദൈവമായ കർത്താവിനെ അഥവാ, പിതാവിനെ “മാത്രം” (only) ആരാധിക്കണം എന്ന് “മോണോസ്” കൊണ്ട് ഖണ്ഡിതമായാണ് പറയുന്നത്. “അവനെ മാത്രം അഥവാ, ദൈവത്തെ മാത്രം” ആരാധിക്കണം എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയുന്നത് ക്രിസ്തു ആണെന്നോർക്കണം. താൻ ആരാധനയ്ക്ക് യോഗ്യനായിരുന്നെങ്കിൽ, “അവനെ മാത്രം ആരാധിക്കണം” എന്ന് പ്രഥമപുരുഷനിൽ “മോണോസ്” കൊണ്ട് ക്രിസ്തു പറയുമായിരുന്നില്ല. പഴയപുതിയനിയമങ്ങളിൽ ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും ഒരേ പദങ്ങളാണ് ഉപയോഗിക്കുന്നത്. അതാണ്, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് തെറ്റിദ്ധരിക്കാൻ കാരണം: [കാണുക: ദൈവപുത്രൻ ആരാധന സ്വീകരിച്ചോ?]

“യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.” (സ.വേ.പു)

“യേശു അതിനു മറുപടിയായി: “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിക്കുക; അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു.” (സ.വേ.പു.സ.പ)

4. Luke 5:21: καὶ ἤρξαντο διαλογίζεσθαι οἱ γραμματεῖς καὶ οἱ Φαρισαῖοι λέγοντες Τίς ἐστιν οὗτος ὃς λαλεῖ βλασφημίας τίς δύναται ἀφιέναι ἁμαρτίας εἰ μὴ μόνος ὁ θεός. [Study Bible]. And the scribes and the Pharisees began to reason, saying, Who is this which speaketh blasphemies? Who can forgive sins, but God alone? – അപ്പോൾ ഉപാദ്ധ്യയാന്മാരും പറിശന്മാരും, ദൈവദൂഷണങ്ങൾ പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് വിചാരിച്ച് തുടങ്ങി.” ഈ വേദഭാഗത്ത്, “ദൈവം ‘ഒരുവൻ’ അല്ലാതെ” എന്ന് പറഞ്ഞിരിക്കുന്നത് “ഒരുത്തൻ മാത്രം, ഒറ്റയ്ക്ക്, മാത്രം, ഒരേയൊരു” (alone/only) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. ഒരേയൊരു ദൈവത്തിനു മാത്രമാണ് പാപമോചനത്തിനുള്ള അധികാരമുള്ളു. ക്രിസ്തുവും ദൈവം കൊടുത്ത അധികാരത്താലാണ് പാപമോചനം നൽകിയത്: (മത്താ, 9:8)

“ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (സ.വേ.പു)

“അപ്പോള്‍ പരീശന്മാരും മതപണ്ഡിതന്മാരും “ദൈവദൂഷണം പറയുന്ന ഇവന്‍ ആര്? പാപങ്ങള്‍ ക്ഷമിക്കുവാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക?” എന്നിങ്ങനെ ചിന്തിച്ചുതുടങ്ങി.” (സ.വേ.പു.സ.പ)

5. John 5:44: πῶς δύνασθε ὑμεῖς πιστεῦσαι δόξαν παρὰ ἀλλήλων λαμβάνοντες καὶ τὴν δόξαν τὴν παρὰ τοῦ μόνου θεοῦ οὐ ζητεῖτε. [Study Bible]. How can ye believe, which receive honour one of another, and seek not the honour that cometh from God only? – ദൈവത്തിൽ നിന്ന് മാത്രമുള്ള സ്തുതി അന്വേഷിക്കാതെ തമ്മിൽ തമ്മിലുള്ള സ്തുതി കൈക്കൊള്ളുന്ന നിങ്ങൾക്ക് എങ്ങിനെ വിശ്വസിപ്പാൻ കഴിയും?” ഈ വാക്യം, KJV-യുടെ പരിഭാഷയിൽ ചെറിയൊരു പ്രശ്നമുണ്ട്. ഏകദൈവത്തിൽ നിന്നുള്ള (from the only God) എന്നതിനെ “ദൈവത്തിൽനിന്നു മാത്രം” (from God only) എന്നാണ് കാണുന്നത്. എന്നാൽ NKJV-ൽ വാക്യത്തെ തിരുത്തിയിട്ടുണ്ട്: “How can you believe, who receive honor from one another, and do not seek the honor that comes from the only God?” (New King James version]. സത്യവേദപുസ്തകത്തിൻ്റെ പരിഭാഷ കൃത്യമാണ്: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” ഗ്രീക്കിലും “παρὰ (from) τοῦ (the) μόνου (only) Θεοῦ (God)” ഇംഗ്ലീഷിലെ മറ്റനേകം പരിഭാഷകളിലും “from the only God, from the one and only God” എന്നാണ്: [കാണുക: Bible HubParalle/John5:44]. ഈ വേദഭാഗത്തു, “ഏക (only) ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “ഒരുത്തൻ മാത്രം, ഒറ്റയ്ക്ക്, മാത്രം, ഒരേയൊരു” (alone/only) എന്നൊക്കെ അർത്ഥമുള്ള മോണോവൂ – monou – μόνου എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ സംബന്ധിക വിഭക്തിയാണ് (Genitive Case) “മോണോവൂ” (Mónou). [കാണുക: Study Bible]. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്; ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്.

“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (സ.വേ.പു)

ഏക ദൈവത്തില്‍ നിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ എങ്ങനെ കഴിയും?” (സ.വേ.പു.സ.പ)

6. John 17:3: αὕτη δέ ἐστιν ἡ αἰώνιος ζωή ἵνα γινώσκωσιν σὲ τὸν μόνον ἀληθινὸν θεὸν καὶ ὃν ἀπέστειλας Ἰησοῦν Χριστόν. And this is life eternal, that they might know thee the only true God, and Jesus Christ, whom thou hast sent – സത്യമായ ഏകദൈവമായ നിന്നെയും, നീ അയച്ചിട്ടുള്ള യേശു ക്രിസ്തുവിനെയും അവർ അറിഞ്ഞുകൊള്ളുന്നത് തന്നെ നിത്യജീവൻ ആകുന്നു.” ഈ വേദഭാഗത്ത്, “ഏക സത്യദൈവം” (The only true God) എന്ന് പറഞ്ഞിരിക്കുന്നത്, “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോൻ – monon – μόνον എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ പ്രതിഗ്രാഹിക വിഭക്തിയാണ് (Accusative Case) “മോണോവൂ” (Mónou). [കാണുക: Study Bible]. ഇതും ക്രിസ്തു പറയുന്നതാണ്. ഇവിടെയും ശ്രദ്ധിക്കുക: പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39)

ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (സ.വേ.പു)

ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവന്‍.” (സ.വേ.പു.സ.പ)

7. Romans 16:27: μόνῳ σοφῷ θεῷ διὰ Ἰησοῦ Χριστοῦ ᾧ ἡ δόξα εἰς τοὺς αἶῶνας ἆμήν πρός Ῥωμαίους ἐγράφη ἆπό Κορίνθου διὰ φοίβης τῆς διακόνου τῆς ἕν Κεγχρεαῖς ἐκκλησίας. [Study Bible]. To God only wise, be glory through Jesus Christ for ever. Amen – ഏക ജ്ഞാനിയായുള്ള ദൈവത്തിന് എന്നേക്കും യേശു ക്രിസ്തു മൂലം മഹത്വം ഉണ്ടായിവരട്ടെ. ആമേൻ.” ഈ വേദഭാഗത്ത്, “ഏക ജ്ഞാനിയായ ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “ ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno).[കാണുക: Study Bible]. ഏകജ്ഞാനിയായ ദൈവം (The only wise God) എന്ന പ്രയോഗത്തിന്, ഒരേയൊരു ജ്ഞാനിയായ ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രമാണ് ജ്ഞാനിയായ ദൈവം എന്നാണർത്ഥം: [കാണുക: Bible Hub]. ജ്ഞാനസമ്പൂർണ്ണൻ യഹോവ ഒരുത്തൻ മാത്രമാണ്; അതുകൊണ്ടാണ് ദൈവത്തെ ഒരേയൊരു ജ്ഞാനിയെന്ന്

മോണോ” (only) പൗലൊസ് ഖണ്ഡിതമായി വിശേഷിപ്പിക്കുന്നത്: (ഇയ്യോ, 37:16).

16:26: ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (സ.വേ.പു)

ഏകനും സര്‍വജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവില്‍കൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍.” (സ.വേ.പു.സ.പ)

8. 1Timothy 1:17: τῷ δὲ βασιλεῖ τῶν αἰώνων ἀφθάρτῳ ἀοράτῳ μόνῳ σοφῶ θεῷ τιμὴ καὶ δόξα εἰς τοὺς αἰῶνας τῶν αἰώνων ἀμήν. [Study Bible]. Now unto the King eternal, immortal, invisible, the only wise God, be honour and glory for ever and ever. Amen – എന്നാൽ, നിത്യനും മരണമില്ലാത്തവനും, കാണപ്പെടാത്തവനുമായിരിക്കുന്ന രാജാവായി, ഏകജ്ഞാനിയായ ദൈവത്തിന് ബഹുമാനവും മഹത്വവും എന്നെന്നേക്കും ഉയിരിക്കട്ടെ. ആമേൻ.” ഈ വേദഭാഗത്തും, “ഏക’ ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോ” (mono). [കാണുക: Study Bible]. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നതുകൊണ്ടാണ്, ഏകദൈവം അല്ലെങ്കിൽ ഏകജ്ഞാനിയായ ദൈവം” എന്ന് “മോണോ” (mono) കൊണ്ട് ഖണ്ഡിതമായി പൗലൊസ് പറയുന്നത്: (യെശ, 45:5)

“നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (സ.വേ.പു)

“നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേന്‍.” (സ.വേ.പു.സ.പ)

9. 1Timothy 6:15: ἣν καιροῖς ἰδίοις δείξει ὁ μακάριος καὶ μόνος δυνάστης ὁ βασιλεὺς τῶν βασιλευόντων καὶ κύριος τῶν κυριευόντων. [Study Bible]. Which in his times he shall shew, who is the blessed and only Potentate, the King of kings, and Lord of lords – ആയതിനെ അവൻ തൻ്റെ കാലങ്ങളിൽ കാണിക്കും, അവൻ ഭാഗ്യവാനും ഏക വല്ലഭനും, രാജാധിരാജാവും കർത്താധികർത്താവും,” ഈ വേദഭാഗത്തും, “ഏക’ അധിപതി” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. സ്വർഗ്ഗത്തിനുംഭൂമിക്കും നാഥനും കർത്താവുമായ യഹോവയാണ്, ഏക വല്ലഭൻ അല്ലെങ്കിൽ ഏക അധിപതി; (ഉല്പ, 14:19; മത്താ, 11:25). അതുകൊണ്ടാണ്, ദൈവത്തെ “ഏകാധിപതി” എന്ന് “മോണോസ്” (monos) പൗലൊസ് വിശേഷിപ്പിച്ചത്.

“ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.” സ.വേ.പു)

“വാഴ്ത്തപ്പെട്ടവനും ഏക പരമാധികാരിയും രാജാധിരാജനും, കര്‍ത്താധികര്‍ത്താവുമായ ദൈവം ഇത് യഥാസമയം വെളിപ്പെടുത്തും. അവിടുന്നു മാത്രമാണ് അമര്‍ത്യന്‍.” (സ.വേ.പു.സ.പ)

10. 1Timothy 6:16: ὁ μόνος ἔχων ἀθανασίαν φῶς οἰκῶν ἀπρόσιτον ὃν εἶδεν οὐδεὶς ἀνθρώπων οὐδὲ ἰδεῖν δύναται· ᾧ τιμὴ καὶ κράτος αἰώνιον ἀμήν. [Study Bible]. Who only hath immortality, dwelling in the light which no man can approach unto; whom no man hath seen, nor can see: to whom be honour and power everlasting. Amen – തനിക്കു മാത്രം മരണമില്ലായ്മയുള്ളൊനും, അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും, മനുഷ്യരിൽ ഒരുത്തനും കണ്ടിട്ടില്ലാത്തൊനും, കാണ്മാൻ കഴിയാത്തവനും ആകുന്നു: അഒന് ബഹുമാനവും നിത്യശക്തിയും ഉണ്ടായിരിക്കട്ടെ. ആമേൻ.” ഈ വേദഭാഗത്തും, “താൻ മാത്രം” അമർത്യതയുള്ളവൻ” എന്ന് പറഞ്ഞിരിക്കുന്നത് “മാത്രം, ഒരേയൊരു, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. ഏകസത്യദൈവം മാത്രമാണ് മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും: (യോഹ, 17:3; വെളി, 4:10). അതുകൊണ്ടാണ്, “താൻ മാത്രം അഥവാ, ദൈവം മാത്രം (only) മരണമില്ലാത്തവൻ എന്ന് “മോണോസ്” (monos) പൗലൊസ് പറയുന്നത്.

“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (സ.വേ.പു)

“ആര്‍ക്കും കടന്നുചെല്ലാനാവാത്ത പ്രകാശത്തില്‍ നിവസിക്കുന്ന ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല. സകല ബഹുമാനവും അനന്തമായ അധികാരവും അവിടുത്തേക്കുള്ളതുതന്നെ. ആമേന്‍.” (സ.വേ.പു.സ.പ)

11. Jude 1:4: παρεισέδυσαν γάρ τινες ἄνθρωποι οἱ πάλαι προγεγραμμένοι εἰς τοῦτο τὸ κρίμα ἀσεβεῖς τὴν τοῦ θεοῦ ἡμῶν χάριν μετατιθέντες εἰς ἀσέλγειαν καὶ τὸν μόνον δεσπότην Θεόν, καὶ κύριον ἡμῶν Ἰησοῦν Χριστὸν ἀρνούμενοι. [Study Bible]. For there are certain men crept in unawares, who were before of old ordained to this condemnation, ungodly men, turning the grace of our God into lasciviousness, and denying the only Lord God, and our Lord Jesus Christ – എന്തുകൊണ്ടെന്നാൽ ശിക്ഷാവിധിക്കു പൂർവ്വത്തിൽ തന്നെ പതിക്കപ്പെട്ടവരായി, നമ്മുടെ ദൈവത്തിൻ്റെ കൃപയെ കാമവികാരമായിട്ട് മറിച്ചുകളകയും, ഏകനായി കർത്താവായ ദൈവത്തെയും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെയും ഉപെക്ഷിക്കയും ചെയ്യുന്നവരായി, ദൈവഭക്തിയില്ലാത്ത ചില മനുഷ്യർ നൂഴുവഴിയായി പ്രവേശിച്ചിരിക്കുന്നു,” [കാണുക: ബെ.ബെ: യൂദാ 1:4]. ഈ വേദഭാഗത്തും, “ഏകനായി’ കർത്താവായ ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോൻ – monon – μόνον എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ പ്രതിഗ്രാഹിക വിഭക്തിയാണ് (Accusative Case) “മോണോവൂ” (Mónou).[കാണുക: Study Bible]. ഈ വേദഭാഗത്ത്, ഏക അഥവാ, ഒരേയൊരു കർത്താവായ ദൈവത്തെ (The only Lord Go) “മോണോൻ” (monon) കൊണ്ട് ദൈവപുത്രനായ കർത്താവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. എന്തെന്നാൽ ദൈവം യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 45:5)

ഈ വാക്യം സത്യവേദപുസ്തകത്തിൽ തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്: “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.” (സ.വേ.പു)

“അഭക്തരായ ചില മനുഷ്യര്‍ നമ്മുടെ ഇടയില്‍ നുഴഞ്ഞു കയറിത്തുടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈവത്തിന്‍റെ കൃപയെ സദാചാരവിരുദ്ധമായ പ്രവൃത്തികള്‍ക്കുവേണ്ടി അവര്‍ വിനിയോഗിക്കുന്നു. അങ്ങനെ നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ അവര്‍ നിഷേധിക്കുന്നു. അവരുടെ ശിക്ഷാവിധിയെപ്പറ്റി പണ്ടേ തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.” (സ.വേ.പു;സ.പ)

12. Jude 1:25: μόνῳ σοφῷ θεῷ σωτῆρι ἡμῶν δόξα καὶ μεγαλωσύνη κράτος καὶ ἐξουσία καὶ νῦν καὶ εἰς πάντας τοὺς αἰῶνας ἀμήν. [Study Bible]. To the only wise God our Saviour, be glory and majesty, dominion and power, both now and ever. Amen – ഏകജ്ഞാനിയായ നമ്മുടെ രക്ഷിതാവാകുന്ന ദൈവത്തിന് പുകഴ്ചയും മഹത്വവും, ആധിപത്യവും അധികാരവും, ഇപ്പൊഴും എന്നെന്നെക്കും ഉണ്ടാകട്ടെ ആമെൻ.” ഈ വേദഭാഗത്തും, “ഏക ദൈവം” എന്ന് പറഞ്ഞിരിക്കുന്നത് “,ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോ – mono – μόνῳ എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]. ഈ വാക്യത്തിലും, ഏകദൈവത്തിനു് അഥവാ, ഏകജ്ഞാനിയായ ദൈവത്തിനാണ് (To the only wise God) മഹത്വം അർപ്പിക്കുന്നത്. എന്തെന്നാൽ യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (ആവ, 4:35).

“നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (സ.വേ.പു)

“നമ്മുടെ രക്ഷകനായ ഏക ദൈവത്തിനുതന്നെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഇപ്പോഴും എന്നെന്നേക്കും മഹത്ത്വവും പരമാധികാരവും ആധിപത്യവും ഉണ്ടാകുമാറാകട്ടെ. ആമേന്‍.” (സ.വേ.പു.സ.പ)

13. Revelation 15:4: τίς οὐ μὴ φοβηθῇ σε, κύριε καὶ δοξάσῃ τὸ ὄνομά σου ὅτι μόνος ὅσιος ὅτι πάντα τὰ ἔθνη ἥξουσιν καὶ προσκυνήσουσιν ἐνώπιόν σου ὅτι τὰ δικαιώματά σου ἐφανερώθησαν. [Study Bible]. Who shall not fear thee, O Lord, and glorify thy name? for thou only art holy: for all nations shall come and worship before thee; for thy judgments are made manifest – കർത്താവെ, ആർ നിന്നെ ഭയപ്പെടാതെയും, നിൻ്റെ നാമത്തെ സ്തുതിക്കാതെയും ഇരിക്കും? എന്തുകൊണ്ടെന്നാൽ നീ മാത്രം പരിശുദ്ധൻ ആകുന്നു: സകല ജാതികളും വന്നു നിൻ്റെ മുമ്പാകെ വന്ദിക്കും; എന്തുകൊണ്ടെന്നാൽ നിൻ്റെ നീതിന്യായങ്ങൾ പ്രസിദ്ധമാക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.” ഈ വേദഭാഗത്തും, “നീ മാത്രം പരിശുദ്ധൻ” എന്ന് പറഞ്ഞിരിക്കുന്നത് “ ഒരേയൊരു, മാത്രം, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രം” (only/alone) എന്നൊക്കെ അർത്ഥമുള്ള മോണോസ് – monos – μόνος എന്ന പദം കൊണ്ടാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]. ഒരേയൊരു ദൈവമായ പിതാവ് മാത്രമാണ് പരിശുദ്ധൻ: (യോഹ, 17:3). അതുകൊണ്ടാണ്, നീ മാത്രം പരിശുദ്ധൻ അഥവാ, ഏകപരിശുദ്ധൻ എന്ന് “മോണോസ്” (monos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്.

“കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (സ.വേ.പു)

“സര്‍വേശ്വരാ, ആര്‍ അങ്ങയെ ഭയപ്പെടാതിരിക്കും? ആര്‍ അങ്ങയുടെ നാമത്തെ പ്രകീര്‍ത്തിക്കാതിരിക്കും? അങ്ങു മാത്രമാണല്ലോ പരിശുദ്ധന്‍. അവിടുത്തെ ന്യായവിധികള്‍ വെളിപ്പെട്ടിരിക്കുന്നതിനാല്‍ സകല ജനതകളും വന്ന് അങ്ങയെ വന്ദിക്കും.” (സ.വേ.പു.സ.പ).

മോണോതീയിസം പഴയനിയമത്തിൻ്റെ തെളിവുകൾ കാണാൻ താഴെയുള്ള ലിങ്കിൽ പോകുക:

മോണോതീയിസം (Monotheism) തെളിവുകൾ

മോണോതീയിസം തെളിവുകൾ

ഒരേയൊരു സർവ്വശക്തനായ ദൈവത്തിലുള്ള വിശ്വാസത്തെ ഗ്രിക്കിൽ “മോണോതെയിസ്മോസ്” (μονοθεϊσμός – monotheïsmós) എന്നും ഇംഗ്ലീഷിൽ “മോണോതീയിസം” (Monotheism) എന്നും മലയാളത്തിൽ “ഏകദൈവവിശ്വാസം” എന്നും പറയുന്നു. ഗ്രീക്കിലെ “μόνος” (Monos – ഒറ്റ) “θεός” (Theos – God – ദൈവം) എന്നീ പദങ്ങളുടെ സംയോജനത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് “μονοθεϊσμός” (monotheïsmós) എന്ന പ്രയോഗം. ഇംഗ്ലീഷിലെ “Mono” (ഒറ്റ) “Theism” (ദൈവവിശ്വാസം) എന്നീ പദങ്ങളുടെ സംയോജനമാണ് “Monotheism” (മോണോതീയിസം) എന്ന പ്രയോഗം. Monotheism എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത് 1660-ൽ ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനായ “ഹെൻറി മോർ” (1614 – 1687) ആണ്. അതുകൊണ്ട്, 17-ാം നൂറ്റാണ്ടിലാണ് ഏകദൈവവിശ്വാസം ഉണ്ടായതെന്ന് ആരും വിചാരിക്കരുത്. “ചരിത്രപരമായി ബി.സി. 1,500 മുതൽ യെഹൂദന്മാരുടെ ഇടയിൽ ആരംഭിച്ച വിശ്വാസമാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം.” പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “തെയോസ് മോണോസ്” (theos monos – θεὸς μόνος) എന്നും പുതിയനിയമത്തിൻ്റെ മൂലഭാഷയിൽ “മോണോസ് തെയോസ്” (μόνος θεὸς – monos theos) എന്നും ആവർത്തിച്ചു കാണാൻ കഴിയും. ഒരേയൊരു സത്യദൈവമായ യഹോവ (പുറ, 9:14; 20:2-3; ആവ, 32:39) ദൈവപുരുഷനായ മോശെയിലൂടെ യിസ്രായേൽ ജനത്തിനു് വെളിപ്പെടുത്തിയതും (പുറ, 8:10; 11:15; ആവ, 3:24; 4:35; 4:39 6:4-5) പഴയനിയമത്തിലെ മശീഹമാരിലൂടെയും (1രാജാ, 8:23; 2രാജാ, 19:15,19; സങ്കീ, 40:5; യെശ, 37:16,20) ഭക്തന്മാരിലൂടെയും (നെഹെ, 9:6; ഇയ്യോ, 9:8) ദൈവത്തിൻ്റെ ക്രിസ്തുവിലൂടെയും (മർക്കൊ, 12:29-32; യോഹ, 5:44; 17:3) അപ്പൊസ്തലന്മാരിലൂടെയും സ്ഥിരീകരിച്ചുകിട്ടിയതുമായ വിശ്വാസമാണ് മോണോതീയിസം (Monotheism) അഥവാ, ഏകദൈവിശ്വാസം: (ലൂക്കൊ, 5:21; റോമ, 16:26; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ത്രിത്വത്തിലും വൺനെസ്സിലും റസ്സൽമതത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് ബൈബിൾ വെളിപ്പെടുത്തുന്ന “മോണോസ് തെയോസിനെ” (Mónos Theós) തിരിച്ചറിയുകയും “മോണോതീയിസം” (Monotheism) സ്വീകരിക്കുകയും ചെയ്യും. അതുവരെ നിഖ്യായിൽ ഉപായിയായ സർപ്പം ബീജാവാപം ചെയ്ത ദുരുപദേശത്തിൽ കഴിയും.

“ത്രിത്വവാദം” (Trinitarianism) “മോണോതീയിസം” (Monotheism) അല്ല; “പോളിതീയിസം” (Polytheism) അഥവാ, ബഹുദൈവവിശ്വാസമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തിയും മൂന്നുപേരും വ്യത്യസ്ത അസ്തിത്വമുള്ളവരും മൂന്നുപേരും തന്നിൽത്തന്നെ സർവ്വശക്തരായ ദൈവവുമാണ്. ഒന്നിലധികം ദൈവങ്ങളുടെ അസ്തിത്വത്തിൽ വിശ്വസിക്കുന്ന ഒരു മതസങ്കല്പം മാത്രമാണ് “പോളിതീയിസം” (Polytheism). മൂന്നു വ്യത്യസ്ത ദൈവങ്ങൾക്ക് അല്ലെങ്കിൽ, വ്യക്തികൾക്ക് ഐക്യത്തിൽ ഒന്നായിരിക്കാനല്ലാതെ, സാരാംശത്തിൽ ഒന്നാകാൻ ഒരിക്കലും കഴിയില്ല. “സാരാശത്തിൽ ഒന്നു” എന്ന പ്രയോഗംപോലും ബൈബിളിലോ, ലോകഭാഷകളിലോ ഇല്ലാത്തതാണ്. അതുകൊണ്ടാണ്, ത്രിത്വം ഒരു മർമ്മമാണെന്ന് ത്രിത്വോപദേശിമാർ പറയുന്നുത്. “മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച ബൈബിളിലെ കേന്ദ്രകഥാപാത്രമായ ദൈവം മർമ്മമാണെന്ന് പറഞ്ഞാൽ അതിൽല്പരം വിഡ്ഢിത്തം എന്താണ്.” The only God” അഥവാ, “ദൈവം ഒരുത്തൻ മാത്രം” ആണെന്നും (യോഹ, 5:44) “Father, the only true God” അഥവാ, “പിതാവ് മാത്രമാണ് സത്യദൈവം” എന്നും (യോഹ, 17:3) “അവനെ മാത്രം ആരാധിക്കണം” എന്നും (മത്താ, 4:10; ലൂക്കൊ, 4:8) “പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്നും (മത്താ, 24:36) “താൻ മനുഷ്യനാണെന്നും” (യോഹ, 8:40) പഠിപ്പിച്ച ക്രിസ്തുവിനെ പിതാവിൽന്നിന്ന് വ്യത്യസ്തനും സർവ്വശക്തനുമായ ദൈവവുമാണെന്ന് പഠിപ്പിക്കുന്ന ഉപദേശമാണ് ത്രിത്വം. ത്രിത്വദൈവത്തിനോ, ആ വിശ്വാസത്തിനോ ബൈബിളുമായി യാതൊരു ബന്ധവും ഉള്ളതല്ല. നാലാം നൂറ്റാണ്ടിൽ നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ ഉണ്ടാക്കപ്പെട്ടതാണ് ത്രിത്വോപദേശം. നാലാം നൂറ്റാണ്ടിലാണ് ത്രിത്വോപദേശം ഉണ്ടാക്കിയതെന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിക്കുന്നു: [കാണുക: ത്രിത്വം നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഉപദേശം]. പൗലൊസിൻ്റെ ഭയംപോലെ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നീർമ്മലതയും വിട്ടു സഭയെ വഷളാക്കാനും ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി, ഒന്നാംകല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി ഉപായിയായ സർപ്പം കത്തോലിക്കാ സഭയിലൂടെ നുഴയിച്ചുകയറ്റിയതാണ് ത്രിത്വോപദേശം. തെളിവുകൾ താഴെയുണ്ട്:

“യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” (One) കുറിക്കുന്ന “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. തെളിവുകൾ താഴെയുണ്ട്: [താഴെ വാക്യത്തോടൊപ്പം പച്ച കളറിൽ കാണുന്നതെല്ലാം ലിങ്കുകളാണ്. തെളിവിനായി അതിൽ ക്ലിക്ക് ചെയ്യുക]

പഴയനിയമം:
1. മാത്രം – bad – mono – only (പുറ, 22:20)
2. മാത്രം – ak – only (സംഖ്യാ, 14:9)
3. തനിയെ – badad – monos – alone (ആവ, 32:12)
4. മാത്രം – raq – only (യോശു, 1:17)
5. മാത്രം – bad – mono – only (1ശമൂ, 7:3)
6. മാത്രം – bad – mono – only (1ശമൂ, 7:4)
7. മാത്രംakonly (1ശമൂ, 12:24)
8. മാത്രം – bad – monotatos – only (1രാജാ, 8:40)
9. ഒരുത്തൻ മാത്രം – bad – monos – alone (2രാജാ, 19:15)
10. ഒരുത്തൻ മാത്രം – bad – monos – only (2രാജാ, 19:19)
11. മാത്രം – bad – monos – only (2ദിന, 6:31)
12. മാത്രം – raq – only (2ദിന, 33:17)
13. മാത്രം – bad – monos – alone (നെഹ, 9:6)
14. തനിച്ചു – bad – monos – alone (ഇയ്യോ, 9:8)
15. മാത്രം – badad – monas – only (സങ്കീ, 4:8)
16. തന്നേ – bad – mono – only (സങ്കീ, 51:4)
17. തന്നേ – ak – only (സങ്കീ, 62:2)
18. തന്നേ – ak – only (സങ്കീ, 62:5)
19. തന്നേ – ak – only (സങ്കീ, 62:6)
20. മാത്രം – bad – monou – only (സങ്കീ, 71:16)
21. മാത്രം – bad – monos – only (സങ്കീ, 72:18)
22. മാത്രം – bad – monos – alone (സങ്കീ, 83:18)
23. മാത്രം – bad – mono – alone – (സങ്കീ, 86:10)
24. ഏകനായി – bad – mono – alone (സങ്കീ, 136:4)
25. മാത്രം – bad – monou – alone (സങ്കീ, 148:13)
26. മാത്രം – bad – monos – alone (യെശ, 2:11)
27. മാത്രം – bad – mono – alone (യെശ, 2:17)
28. മാത്രം – bad – only (യെശ, 26:13)
29. ഒരുത്തൻ മാത്രം – bad – monos – alone (യെശ, 37:16)
30. ഒരുത്തൻ മാത്രം – bad – monos – only (യെശ, 37:20)
31. തന്നേ – bad – monos – alone (യെശ, 44:24)
32. ഏകനായി – bad – alone (യെശ, 63:3)
പുതിയനിയമം:
33. മാത്രം – mono – only (മത്താ, 4:10)
34. മാത്രം – monos – only (മത്താ, 24:36)
35. മാത്രം – mono – only (ലൂക്കൊ, 4:8)
36. ഒരുവൻ – monos – alone (ലൂക്കൊ, 5:21)
37. ഏക – monou – only (യോഹ, 5:44)
38. ഏക – monon – only ( യോഹ, 17:3)
39. ഏക – mono – only (റോമ, 16:26)
40. ഏക – mono – only (1തിമൊ, 1:17)
41. ഏക – monos – only (1തിമൊ, 6:15)
42. മാത്രം – monos – only (1തിമൊ, 6:16)
43. ഏക – monon – only (യൂദാ, 1:4)
44. ഏക – mono – only (യൂദാ, 1:25)
45. ഏക – monos – only (വെളി, 15:4)
വിശദമായ തെളിവുകൾ താഴെക്കാണാം:

പഴയനിയമം:
ദൈവത്തിൻ്റെ അദ്വിതീയതയെ അഥവാ, അതുല്യതയെ (uniqueness) കുറിക്കാൻ പഴയനിമത്തിൽ ബാദ് – bad – בַּד (H905), ബദാദ് – badad – בָּדָד (H910) എന്നീ രണ്ട് പദങ്ങൾ 25 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. മാത്രം, ഒറ്റയ്ക്കു, തനിച്ച്, ഒരുത്തൻ മാത്രം അഥവാ, Alone, only എന്ന അർത്ഥത്തിൽ 23 പ്രാവശ്യം “ബാദ് – bad – בַּד” എന്ന പദവും, 2 പ്രാവശ്യം “ബദാദ് – badad – בָּדָד” എന്ന പദവും കാണാം. അതിൽ പറയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 23 പ്രാവശ്യം “മോണോസ് – μόνος – monos” ആണ് കാണുന്നത്. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ/കേവലമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ് – yahid – יָחִיד” എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ് – Mónos“: (ഉല്പ, 22:2,12). നമുക്ക് എല്ലാം വിശദമായി നോക്കാം:

1. Exodus 22:19: זֹבֵ֥חַ לָֽאֱלֹהִ֖ים יָֽחֳרָ֑ם בִּלְתִּ֥י לַֽיהֹוָ֖ה לְבַדּֽוֹ (The Complete Tanakh). 22:20: He that sacrificeth unto any god, save unto the LORD only, he shall be utterly destroyed. (KJV). “യഹൊവായിക്ക് മാത്രമല്ലാതെ വേറെ ദൈവങ്ങൾക്ക് ബലി കഴിക്കുന്നവൻ അശേഷം സംഹരിക്കപ്പെടണം.” (KJV-യുടെ മലയാളം: ബെഞ്ചമിൻ ബെയ്ലി) ഈ വേദഭാഗത്ത് യഹോവയെpക്കു “മാത്രം” (alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, “ലെബദോ” (labado – לְבַדּֽוֹ) എന്ന പദമാണ്. “ലെബദോ” (labado), “ലെബാദക്ക” (badəka), “ലെബദാദ്’ (ləbadad), “ലെബാദി” (ləbadi) മുതലായ പദങ്ങൾ, “തനിച്ച് അഥവാ, ഒറ്റയ്ക്ക്” (alone) എന്നർത്ഥമുള്ള “ബദാദ് – בָּדָ֣ד – badad” എന്ന മൂലധാതുവിൽ (Root word) നിന്ന് ഉണ്ടായതാണ്. “കുഷ്ഠരോഗി “തനിച്ചു” (alone) പാർക്കണം” എന്ന് പറഞ്ഞിരിക്കുന്നത് “ബദാദ്” (בָּדָ֣ד – badad) എന്ന പദംകൊണ്ടാണ്: [കാണുക: ലേവ്യപുസ്തകം 13:46]. “ബദാദ്” (badad) എന്ന മൂലപദത്തോട് എബ്രായഭാഷയിലെ ഉപസർഗ്ഗവും (Prefix) പ്രത്യയവും (suffix) ചേർന്നാണ് “ലെബദോ” (lə-ḇad-dōw – לְבַדּֽוֹ) എന്ന പദമുണ്ടായത്. അതായത്, “ലെ” (לְ – le) അഥവാ, “ക്ക്ന്വേണ്ടി” “to/for” (ദിശ/ലക്ഷ്യം സൂചിപ്പിക്കുന്ന) എന്നൊക്കെ അർത്ഥമുള്ള ഉപസർഗ്ഗവും “” (o – וֹ) അഥവാ, അവൻ/അവന് എന്നർത്ഥമുള്ള സർവ്വനാമ പ്രത്യയവും ചേർന്നാണ്, “ലെ,ബദ്,ദോ” (la,bad.dow – לְבַדּֽוֹ) എന്ന പദം ഉണ്ടായത്. “ലെബദോ” (לְבַדּֽוֹ – lebado) എന്ന പദത്തിൻ്റെ ശരിയായ അർത്ഥം “അവനു് മാത്രം അല്ലെങ്കിൽ അവൻ മാത്രം” എന്നാണ്: (1ശമൂ, 7:3). [കാണുക: Bible Hub bad]. “ലെബദോ” (lebado) എന്ന പദത്തിൻ്റെ ചുരുക്കരൂപമാണ് “ബാദ്” – בַּד – baḏ” എന്ന പദം. [കാണുക: Blue Letter Bible]. “ബാദ്” (bad) എന്ന പദത്തിന് “Alone/Only അഥവാ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒരേയൊരു, ഒറ്റയ്ക്ക്, ഒറ്റയായ, ഒറ്റയ്ക്കിരിക്കുന്ന, കേവലം, തനിയെ, തനിച്ച്, പ്രത്യേകമായ, മാത്രം, മാത്രമായ” എന്നൊക്കെയാണ് അർത്ഥം. [കാണുക: Bible HubBlue Letter BibleBible ToolsStudy Bible]. യഹോയ്ക്ക് “മാത്രമല്ലാതെ” വേറെ ദൈവങ്ങൾക്ക് ബലി കഴിക്കുന്നവൻ മരിക്കണം എന്നു പറഞ്ഞാൽ, യഹോവയല്ലാതെ മറ്റൊരു സത്യദൈവം ഇല്ലെന്നാണ് അർത്ഥം: (പുറ, 9:4)

എബ്രായ ബൈബിളിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) മാത്രം, തനിച്ച്, ഒറ്റയ്ക്കു, ഒരുത്തൻ മാത്രം അഥവാ, Alone, Only എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്ന “മോണോസ്” (Monos – μόνος) എന്ന പദത്തിൻ്റെ 13 അതുല്യമായ രൂപങ്ങൾ 103 പ്രാവശ്യം കാണാം: 1.monos – μόνος (50). 2.monas – μόνας (10). 3.moni – μόνη (4). 4.monin – μόνην (1). 5.monoi – μόνοι (7). 6.monois – μόνοις (2). 7.monon – μόνον (3). 8.monou – μόνου (4). 9.mono – μόνῳ (12). 10.monotati – μονωτάτη (1). 11.monotatoi – μονώτατοι (1). 12.monotaton – μονώτατον (2). 13.monotatos – μονώτατος (7). കൊയ്നേഗ്രീക്ക് (Koine Greek) വ്യാകരണത്തിലെ വിഭക്തിപ്രത്യയങ്ങളാണ് (case suffix) അതിൻ്റെ കാരണം. വ്യാകരണത്തിൽ ലിംഗം (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം), വിഭക്തി (നാമം/ക്രിയാവിശേഷണം), വചനം (ഏകവചനം/ബഹുവചനം), എന്നിവയെ ആശ്രയിച്ച് പദങ്ങൾക്ക് വ്യത്യാസം വരും. അത് ഗ്രീക്ക് ഭാഷയുടെ സ്വാഭാവിക സവിശേഷതയാണ്. ഈ പദങ്ങളിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ് – monos – μόνος” (14), “മോണോ – mono – μόνῳ” (4), “മോണാസ് – monas – μόνας” (1) “മോണോവൂ – alone/only – monou” (2), “മോണാറ്റാറ്റൊസ് – monotatos – μονώτατος” (1) എന്നീ അഞ്ചുപദങ്ങൾ 23 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.

Septuagint (LXX): ὁ θυσιάζων θεοῖς θανάτῳ ὀλεθρευθήσεται πλὴν κυρίῳ μόνῳ (mono). (He that sacrifices to any gods but to the Lord alone, shall be destroyed by death). ഈ വാക്യത്തിൽ, യഹോവയെ “മാത്രം” (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് “മോണോ – mono – μόνῳ” എന്ന പദമാണ്. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ/കേവലമായ (only/alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos) ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]. (മോണോസ്” എന്ന പദത്തെക്കുറിച്ചുള്ള വ്യാകരണവിശേഷം പുതിയനിയമത്തോടുള്ള ബന്ധത്തിൽ താഴെ പറഞ്ഞിട്ടുണ്ട്)

യഹോവെക്കു മാത്രം അല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.” (സത്യവേദപുസ്തകം)

സര്‍വേശ്വരന് അല്ലാതെ അന്യദേവനു യാഗമര്‍പ്പിക്കുന്നവനെ ഉന്മൂലനം ചെയ്യണം.” (സത്യവേദപുസ്തകംസമകാലിക പരിഭാഷ)

2. Deuteronomy 32:12: יְהֹוָ֖ה בָּדָ֣ד יַנְחֶ֑נּוּ וְאֵ֥ין עִמּ֖וֹ אֵ֥ל נֵכָֽר (The Complete Tanakh). “So the LORD alone did lead him, And there was no strange god with him – യഹൊവാ തന്നെ അവനെ വഴി നടത്തി, ഒരു അന്യ ദൈവവും അവനോടു കൂടെ ഉണ്ടായിരുന്നില്ല.” ഈ വേഭാഗത്ത്, “തന്നെ അഥവാ, ഒറ്റയ്ക്ക് എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം “ബദാദ് – badad – בָּדָד” ആണ്. ഇതാണ് തനിച്ച്, ഒറ്റയ്ക്ക്, ഒരുത്തൻ മാത്രമായി എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന എബ്രായ മൂലപദം. ഇതിൽ ഉപസർഗ്ഗമോ, പ്രത്യയമോ ചേരുന്നില്ല. “ബദാദ്” (בָּדָ֣ד – badad” എന്ന മുലപദത്തിൽ (Root word) നിന്നാണ് മറ്റു പദങ്ങളുടെ ഉത്ഭവം. യഹോവ യിസ്രായേലിനെ കനാനിലേക്ക് നയിച്ചത് മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ്. ഇത് ദൈവത്തിൻ്റെ അദ്വിതീയത അഥവാ, അതുല്യത (uniqueness) ഊന്നിപ്പറയുന്ന വാക്യമാണ്: (പുറ, 20:2-3). [കാണുക: Bible Hub badBible Tools].

ബദാദ് – בָּדָ֣ד – badad: “ബെറ്റ്” (ב – bet), “ദാലെത്ത്” (ד‎ – dalet), “ദാലെത്ത്” (ד‎ – dalet) (ഇടത്തുനിന്ന് വലത്തോട്ട്)  എന്നീ മുന്നക്ഷരങ്ങളും, ആദ്യ അക്ഷരത്തിൻ്റെ ഉള്ളിലുള്ള “ദാഗേഷ്” (Dagesh) എന്ന പുള്ളി അഥവാ, സ്വരാക്ഷരവും, ആദ്യ രണ്ടക്ഷരങ്ങളുടെ അടിയിലുള്ള “കമാറ്റ്സ്” (Kamatz) “പറ്റാഖ്” (Patach) എന്നീ സ്വരാക്ഷര ചിഹ്നങ്ങളും (vowel signs) ചേർന്നതാണ് “ബദാദ്” (בָּדָ֣ד – beadad) എന്ന പദം. ലേവ്യപുസ്തകം 13:46-ലും ആവർത്തനപുസ്തകം 32:12-ലും ഉള്ളത് ഈ ഒരേ പദമാണ്. [കാണുക: 13:46 Tanakh32:12 Tanakh13:46 Bible Hub32:12 Bible Hub]. എന്നാൽ എബ്രായ നിഘണ്ടുവിൽ (Strong’s Hebrew) ലേവ്യർ 13:46-ന്റെ സ്ട്രോങ്ങ് നമ്പർ: H909-ഉം ആവർത്തനം 32:12-ൻ്റെ സ്ട്രോങ്ങ് നമ്പർ H910-ഉം ആണെന്ന് കാണാൻ കഴിയും. [കാണുക: H909 Bible HubH910 Bible Hub]. അതിൻ്റെ കാരണം വ്യക്തമല്ലെങ്കിലും, പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ കുറിക്കാൻ AloneOnly എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മൂലപദം (Root Word) ലേവ്യരിലും ആവർത്തനത്തിലുമുള്ള “ബദാദ് – בָּדָ֣ד – badad” ആണെന്ന് മനസ്സിലാക്കാം. [കാണുക: Bible Tools]

Septuagint (LXX): κύριος μόνος (monos) ἦγεν αὐτούς καὶ οὐκ ἦν μετ᾽ αὐτῶν θεὸς ἀλλότριος. the Lord alone led them, there was no strange god with them). ഈ വാക്യത്തിൽ, യഹോവ “തനിയെ അഥവാ, ഒറ്റയ്ക്ക്” (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് “മോണോസ് – monos – μόνος” എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.” (സ.വേ.പു)

സര്‍വേശ്വരന്‍ തന്നെ അവരെ നയിച്ചു; അന്യദേവന്മാര്‍ അവരുടെ കൂടെ ഉണ്ടായിരുന്നില്ല.” (സ.വേ.പു.സ.പു)

3. 1Samuel 7:3: וַיֹּ֣אמֶר שְׁמוּאֵ֗ל אֶל־כָּל־בֵּ֣ית יִשְׂרָאֵל֘ לֵאמֹר֒ אִם־בְּכָל־לְבַבְכֶ֗ם אַתֶּ֚ם שָׁבִים֙ אֶל־יְהֹוָ֔ה הָסִ֜ירוּ אֶת־אֱלֹהֵ֧י הַנֵּכָ֛ר מִתּוֹכְכֶ֖ם וְהָעַשְׁתָּר֑וֹת וְהָכִ֨ינוּ לְבַבְכֶ֚ם אֶל־יְהֹוָה֙ וְעִבְדֻ֣הוּ לְבַדּ֔וֹ וְיַצֵּ֥ל אֶתְכֶ֖ם מִיַּ֥ד פְּלִשְׁתִּֽים (The Complete Tanakh). “And Samuel spake unto all the house of Israel, saying, If ye do return unto the LORD with all your hearts, then put away the strange gods and Ashtaroth from among you, and prepare your hearts unto the LORD, and serve him only: and he will deliver you out of the hand of the Philistines –അപ്പോൾ ശമുയെൽ എല്ലാ യിസ്രാഎൽ ഭവനക്കാരൊടു പറഞ്ഞത് എന്തന്നാൽ, നിങ്ങൾ നിങ്ങളുടെ പൂർണ്ണ ഹൃദയത്തൊടെ യഹോവയിങ്കലെക്ക് തിരിയുന്നു എങ്കിൽ, അന്യ ദൈവങ്ങളെയും, അശ്താറൊത്തിനെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കി കളയുകയും, നിങ്ങളുടെ ഹൃദധങ്ങളെ യഹൊവായിക്ക് ഒരുക്കുകയും, അവനെ മാത്രം സെവിക്കയും ചെയ്വിൻ; എന്നാൽ, അവൻ നിങ്ങളെ ഫലിസ്ത്യക്കാരുടെ കയ്യിൽനിന്ന് വിടുവിക്കും.” ഈ വേദഭാഗത്ത്, “അവനെ മാത്രം” (Him only) എന്ന അർത്ഥത്തിൽ “ലെ,ബദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, “ബാദ് – בַּד – baḏ” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools] അതായത്, ഒരേയൊരു ദൈവമായ യഹോവയെ മാത്രം സേവിക്കണമെന്ന് പറയുന്നതിലൂടെ അവൻ്റെ അതുല്യതയെ ഊന്നിപ്പറയുകയാണ് ചെയ്യുന്നത്: (ആവ, 32:39)

Septuagint (LXX): καὶ εἶπεν Σαμουηλ πρὸς πάντα οἶκον Ισραηλ λέγων εἰ ἐν ὅλῃ καρδίᾳ ὑμῶν ὑμεῖς ἐπιστρέφετε πρὸς κύριον περιέλετε τοὺς θεοὺς τοὺς ἀλλοτρίους ἐκ μέσου ὑμῶν καὶ τὰ ἄλση καὶ ἑτοιμάσατε τὰς καρδίας ὑμῶν πρὸς κύριον καὶ δουλεύσατε αὐτῷ μόνῳ καὶ ἐξελεῖται ὑμᾶς ἐκ χειρὸς ἀλλοφύλων. (And Samuel spoke to all the house of Israel, saying, If ye do with all your heart return to the Lord, take away the strange gods from the midst of you, and the groves, and prepare your hearts to serve the Lord, and serve him only; and he shall deliver you from the hand of the Philistines). ഈ വാക്യത്തിൽ, അവനെ“മാത്രം” (alone) അഥവാ, യഹോവയെ “മാത്രം” എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് “മോണോ – mono – μόνῳ” എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന”യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]

“അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.” (സ.വേ.പു)

“ശമൂവേല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ സര്‍വേശ്വരനിലേക്കു തിരിയുന്നു എങ്കില്‍ അന്യദേവന്മാരെയും അസ്താരോത്ത്ദേവതകളെയും നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം; നിങ്ങളെ പൂര്‍ണമായി സര്‍വേശ്വരനു സമര്‍പ്പിച്ച് അവിടുത്തെ മാത്രം ആരാധിക്കുവിന്‍; എന്നാല്‍ അവിടുന്നു നിങ്ങളെ ഫെലിസ്ത്യരുടെ കൈയില്‍നിന്നു രക്ഷിക്കും.” (സ.വേ.പു.സ.പ)

4. 1Samuel 7:4: וַיָּסִ֙ירוּ֙ בְּנֵ֣י יִשְׂרָאֵ֔ל אֶת־הַבְּעָלִ֖ים וְאֶת־הָעַשְׁתָּרֹ֑ת וַיַּעַבְד֥וּ אֶת־יְהֹוָ֖ה לְבַדּֽוֹ (The Complete Tanakh). Then the children of Israel did put away Baalim and Ashtaroth, and served the LORD only – അപ്പോൾ യിസ്രാഎൽ പുത്രന്മാർ ബാലിമിനെയും അശ്താറൊത്തിനെയും നീക്കിക്കളഞ്ഞ്, യഹൊവായെ മാത്രം സെവിച്ചു.” ഈ വേദഭാഗത്തും “അവനെ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, “ബാദ് – bad – בַּד” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയെ “മാത്രം” (only) സേവിച്ചു എന്നു പറഞ്ഞാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ്: (യെശ, 41:4)

Septuagint (LXX): καὶ περιεῖλον οἱ υἱοὶ Ισραηλ τὰς Βααλιμ καὶ τὰ ἄλση Ασταρωθ καὶ ἐδούλευσαν κυρίῳ μόνῳ. (And the children of Israel took away Baalim and the groves of Astaroth, and served the Lord only). ഈ വാക്യത്തിലും, യഹോവയെ “മാത്രം” (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് “മോണോ – mono – μόνῳ” എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]

“അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.” (സ.വേ.പു)

“അങ്ങനെ ഇസ്രായേല്‍ജനം ബാലിന്‍റെയും അസ്താരോത്തിന്‍റെയും വിഗ്രഹങ്ങള്‍ നീക്കി സര്‍വേശ്വരനെ മാത്രം ആരാധിച്ചു.” (സ.വേ.പു.സ.പ)

5. 1King 8:39: וְ֠אַתָּה תִּשְׁמַ֨ע הַשָּׁמַ֜יִם מְכ֚וֹן שִׁבְתֶּ֙ךָ֙ וְסָלַחְתָּ֣ וְעָשִֹ֔יתָ וְנָתַתָּ֚ לָאִישׁ֙ כְּכָל־דְּרָכָ֔יו אֲשֶׁ֥ר תֵּדַ֖ע אֶת־לְבָב֑וֹ כִּֽי־אַתָּ֚ה יָדַ֙עְתָּ֙ לְבַדְּךָ֔ אֶת־לְבַ֖ב כָּל־בְּנֵ֥י הָאָדָֽם (The Complete thankh). then hear thou in heaven thy dwelling place, and forgive, and do, and give to every man according to his ways, whose heart thou knowest; for thou, even thou only, knowest the hearts of all the children of men – നീ ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്തിട്ടുള്ള ദെശത്തെ അവർ ജീവനൊടെ ഇരിക്കുന്ന ദിവസം ഒക്കെയും അവർ നിന്ന് ഭയപ്പെടതക്കവണ്ണം, നീ അവനവൻ്റെ ഹൃദയത്തെ അറിഞ്ഞിരിക്കുന്ന പ്രകാരം, അവനവൻ്റെ സകല നടപ്പിൻ പ്രകാരവും അവനവന് ചെയ്തു കൊടുക്കയും ചെയ്യെണമെ, എന്തെന്നാൽ നീ മാത്രം എല്ലാ മനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിഞ്ഞിരിക്കുന്നു.” ഈ വേദഭാഗത്ത്, “നീ മാത്രം” (thou only/alone) എന്ന അർത്ഥത്തിൽ “ലെ,ബദ്,ദ,ക” (lə,bad,da.ka – לְבַדְךָ֔) എന്ന പദമാണ്. അതായത്, “ബദാദ് – בָּדָ֣ד – badad” എന്ന മൂലപദത്തോട് “ലെ” (לְ – le) അഥവാ, to/for എന്നർത്ഥമുള്ള ഉപസർഗ്ഗവും “” (לְ – ka) അഥവാ, “നീ” (you) എന്ന പ്രത്യയവും ചേർന്നപ്പോൾ, “ലെബദക” (ləbadaka) എന്നായി. [കാണുക: Bible Hub bad]. അതിൻ്റെ ചുരുക്കരൂപമാണ് ബാദ് – bad – בַּד എന്ന പദം. [ഇതും കാണുക: BiBle Tools]. യഹോവ “മാത്രമാണ്” (only) മനുഷ്യപുത്രന്മാരുടെ ഹൃദയത്തെ അറിയുന്നതെന്ന് പറഞ്ഞാൽ, അവനോടു സമനായും സദൃനായും ആരുമില്ലെന്നാണ്. (യെശ, 40:25)

Septuagint (LXX): καὶ σὺ εἰσακούσῃ ἐκ τοῦ οὐρανοῦ ἐξ ἑτοίμου κατοικητηρίου σου καὶ ἵλεως ἔσῃ καὶ ποιήσεις καὶ δώσεις ἀνδρὶ κατὰ τὰς ὁδοὺς αὐτοῦ καθὼς ἂν γνῷς τὴν καρδίαν αὐτοῦ ὅτι σὺ μονώτατος G3441 οἶδας τὴν καρδίαν πάντων υἱῶν ἀνθρώπων. (then shalt thou hearken from heaven, out of thine established dwelling-place, and shalt be merciful, and shalt do, and recompense to every man according to his ways, as thou shalt know his heart, for thou alone knowest the heart of all the children of men). ഈ വാക്യത്തിൽ, നീ “മാത്രം” (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോറ്റാറ്റൊസ് – monotatos – μονώτατος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോറ്റാറ്റൊസ്” (monotatos). ഇത് നിർദ്ദേശിക വിഭക്തിയാണ് (Nominative Case). [കാണുക: Study Bible]

“ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.” (സ.വേ.പു)

8:40: “മനുഷ്യന്‍റെ ഹൃദയവിചാരങ്ങള്‍ അറിയുന്നത് അവിടുന്നു മാത്രമാകുന്നു. അവരര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്കു നല്‌കണമേ. അവരുടെ പിതാക്കന്മാര്‍ക്കു നല്‌കിയ ദേശത്ത് അവര്‍ പാര്‍ക്കുന്ന കാലം മുഴുവന്‍ അങ്ങയെ ഭയപ്പെട്ടു ജീവിക്കാനും അവര്‍ക്കു ഇടയാക്കണമേ.” (സ.വേ.പു.സ.പ)

6. 2Kings 19:15: וַיִּתְפַּלֵּ֨ל חִזְקִיָּ֜הוּ לִפְנֵ֣י יְהֹוָה֘ וַיֹּאמֶר֒ יְהֹוָ֞ה אֱלֹהֵ֚י יִשְׂרָאֵל֙ ישֵׁ֣ב הַכְּרֻבִ֔ים אַתָּה־ה֚וּא הָֽאֱלֹהִים֙ לְבַדְּךָ֔ לְכֹ֖ל מַמְלְכ֣וֹת הָאָ֑רֶץ אַתָּ֣ה עָשִֹ֔יתָ אֶת־הַשָּׁמַ֖יִם וְאֶת־הָאָֽרֶץ (The Complete Tanakh). And Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth – പിന്നെ ഹെസക്കിയാ യഹൊവായുടെ മുമ്പാകെ പ്രാർത്ഥിച്ച് പറഞ്ഞത് എന്തെന്നാൽ, ഖെറുബുകളുടെ മേൽ വസിക്കുന്ന യിസ്രാഎലിൻ്റെ ദൈവമായ യഹൊവായെ, നീ, നീ ഒരുത്തൻ തന്നെ, ഭൂമിയിലെയിലെ എല്ലാ രാജ്യങ്ങൾക്കും ദൈവം ആകുന്നു, നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” ഈ വേദഭാഗത്തും “നീ ഒരുത്തൻ തന്നെ അഥവാ, ഒരുത്തൻ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബദ്,ദ,ക” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּדഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badbible Tools]. യഹോവ ഒരുത്തൻ മാത്രമാണ് (alone) സകല രാജ്യങ്ങൾക്കും ദൈവം എന്നു പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ല എന്നാണർത്ഥം: (യെശ, 43:10)

Septuagint (LXX): καὶ εἶπεν κύριε ὁ θεὸς Ισραηλ ὁ καθήμενος ἐπὶ τῶν χερουβιν σὺ εἶ ὁ θεὸς μόνος ἐν πάσαις ταῖς βασιλείαις τῆς γῆς σὺ ἐποίησας τὸν οὐρανὸν καὶ τὴν γῆν. (and said, O Lord God of Israel that dwellest over the cherubs, thou art the only God in all the kingdoms of the earth; thou hast made heaven and earth). ഈ വാക്യത്തിൽ, തനിയെ അഥവാ, ഒറ്റയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. [കാണുക: Studylight.org]. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

“ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (സ.വേ.പു)

“സര്‍വേശ്വരനോട് ഇപ്രകാരം പ്രാര്‍ഥിച്ചു: “കെരൂബുകളിന്മേല്‍ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരാ, ഭൂമിയിലുള്ള സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നു മാത്രമാകുന്നു. അവിടുന്ന് ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.” (സ.വേ.പു.സ.പ)

7. 2Kings 19:19: וְעַתָּה֙ יְהֹוָ֣ה אֱלֹהֵ֔ינוּ הוֹשִׁיעֵ֥נוּ נָ֖א מִיָּד֑וֹ וְיֵֽדְעוּ֙ כָּל־מַמְלְכ֣וֹת הָאָ֔רֶץ כִּ֥י אַתָּ֛ה יְהֹוָ֥ה אֱלֹהִ֖ים לְבַדֶּֽךָ (The Complete Tanakh). Now therefore, O LORD our God, I beseech thee, save thou us out of his hand, that all the kingdoms of the earth may know that thou art the LORD God, even thou only – അതുകൊണ്ട് ഇപ്പൊൾ ഞങ്ങളുടെ ദൈവമായ യഹൊവായെ, നീ ഒരുത്തൻ തന്നെ യഹൊവായായ ദൈവം എന്ന് ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടുന്നതിന് ഞങ്ങള് അവൻ്റെ കയ്യിൽനിന്ന് രക്ഷിക്കെണമെ എന്ന് ഞാൻ നിന്നൊട് അപെക്ഷിക്കുന്നു.” ഈ വേദഭാഗത്തും “നീ ഒരുത്തൻ തന്നെ അഥവാ, ഒരുത്തൻ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദ,ക” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBiBle Tools]. ഇവിടെയും, യഹോവ ഒരുത്തൽ “മാത്രമാണ്” (alone) ദൈവമെന്ന് പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണർത്ഥം: (യെശ, 44:6)

Septuagint (LXX): καὶ νῦν κύριε ὁ θεὸς ἡμῶν σῶσον ἡμᾶς ἐκ χειρὸς αὐτοῦ καὶ γνώσονται πᾶσαι αἱ βασιλεῖαι τῆς γῆς ὅτι σὺ κύριος ὁ θεὸς μόνος. (2Kin 19:19: “And now, O Lord our God, deliver us out of his hand, and all the kingdoms of the earth shall know that thou alone art the Lord God). ഈ വാക്യത്തിലും, തനിയെ അഥവാ, ഒറ്റയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

“ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (സ.വേ.പു)

“ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അയാളുടെ കൈയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ; അങ്ങനെ അവിടുന്നു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകളെല്ലാം അറിയട്ടെ.”(സ.വേ.പു.സ.പ)

8. 2Chronicles 6:30: וְ֠אַתָּה תִּשְׁמַ֨ע מִן־הַשָּׁמַ֜יִם מְכ֚וֹן שִׁבְתֶּ֙ךָ֙ וְסָ֣לַחְתָּ֔ וְנָתַתָּ֚ה לָאִישׁ֙ כְּכָל־דְּרָכָ֔יו אֲשֶׁ֥ר תֵּדַ֖ע אֶת־לְבָב֑וֹ כִּֽי־אַתָּה֙ לְבַדְּךָ֣ יָדַ֔עְתָּ אֶת־לְבַ֖ב בְּנֵ֥י הָאָדָֽם (The Complete Tanakh). then hear thou from heaven thy dwelling place, and forgive, and render unto every man according unto all his ways, whose heart thou knowest; for thou only knowest the hearts of the children of men – നീ ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്തിട്ടുള്ള ദേശങ്ങളിൽ അവർ ജീവിച്ചിരിക്കുന്ന നാൾ ഒക്കയും നിൻ്റെ വഴികളിൽ നടപ്പാൻ നിന്നെ ഭയപ്പെടതക്കവണ്ണം നീ ഓരോരുത്തൻ്റെ ഹൃദയത്തെ അറികൊണ്ടു, അവനവനെ അവൻ്റെ എല്ലാ വഴികളിൽ പ്രകാരവും നൽകെണമെ, എന്തെന്നാൽ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ നീ മാത്രം അറിഞ്ഞിരിക്കുന്നു.” ഈ വേദഭാഗത്തും “നീ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദ,ക” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ “മാത്രമാണ്” (only) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതെന്ന് പറഞ്ഞാൽ, ജ്ഞാനസമ്പൂർണ്ണനായ ഒരേയൊരുത്തൻ യഹോവ മാത്രമാണെന്നാണ്: (ഇയ്യോ, 37:16)

Septuagint (LXX): καὶ σὺ εἰσακούσῃ ἐκ τοῦ οὐρανοῦ ἐξ ἑτοίμου κατοικητηρίου σου καὶ ἱλάσῃ καὶ δώσεις ἀνδρὶ κατὰ τὰς ὁδοὺς αὐτοῦ ὡς ἂν γνῷς τὴν καρδίαν αὐτοῦ ὅτι μόνος γινώσκεις τὴν καρδίαν υἱῶν ἀνθρώπων. (then shalt thou hear from heaven, out of thy prepared dwelling-place, and shalt be merciful, and shalt recompense to the man according to his ways, as thou shalt know his heart to be; for thou alone knowest the heart of the children of men). ഈ വാക്യത്തിലും, നീ മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

“ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.” (സ.വേ.പു)

“അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു കേട്ട് അവിടുന്ന് അവരോടു ക്ഷമിക്കണമേ. ഓരോരുത്തന്‍റെയും ഹൃദയം അറിയുന്ന അവിടുന്ന് അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചു പ്രതിഫലം നല്‌കണമേ. മനുഷ്യരുടെ ഹൃദയങ്ങളെ അറിയുന്നത് അവിടുന്നു മാത്രമാണല്ലോ.” (സ.വേ.പു.സ.പ)

9. Nehemiah 9:6: אַתָּה־ה֣וּא יְהֹוָה֘ לְבַדֶּךָ֒ אַתָּ֣ה (כתיב אַתָּ֣) עָשִׂ֡יתָ אֶת־הַשָּׁמַיִם֩ שְׁמֵ֨י הַשָּׁמַ֜יִם וְכָל־צְבָאָ֗ם הָאָ֜רֶץ וְכָל־אֲשֶׁ֚ר עָלֶ֙יהָ֙ הַיַּמִּים֙ וְכָל־אֲשֶׁ֣ר בָּהֶ֔ם וְאַתָּ֖ה מְחַיֶּ֣ה אֶת־כֻּלָּ֑ם וּצְבָ֥א הַשָּׁמַ֖יִם לְךָ֥ מִשְׁתַּֽחֲוִֽים (The Complete Tanakh). Thou, even thou, art LORD alone; thou hast made heaven, the heaven of heavens, with all their host, the earth, and all things that are therein, the seas, and all that is therein, and thou preservest them all; and the host of heaven worshippeth thee – നീ, നീ മാത്രം യഹൊവാ ആകുന്നു, നീ ആകാശത്തെയും, ആകാശങ്ങളുടെ ആകാശത്തെയും, അവയുടെ സകല സൈന്യത്തെയും, ഭൂമിയെയും അതിലുള്ള സകലത്തെയും, സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി, നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തുള്ള സൈന്യം നിന്നെ വന്ദിക്കുകയും ചെയ്യുന്നു.” ഈ വേദഭാഗത്തും “നീ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּדഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. നീ “മാത്രം” (alone) യഹോവ ആകുന്നു എന്നു പറഞ്ഞാൽ, ഒരേയൊരുത്തൻ മാത്രമാണ് യഹോവ എന്നാണ്: (യെശ, 44:8)

Septuagint (LXX): καὶ εἶπεν Εσδρας σὺ εἶ αὐτὸς κύριος μόνος σὺ ἐποίησας τὸν οὐρανὸν καὶ τὸν οὐρανὸν τοῦ οὐρανοῦ καὶ πᾶσαν τὴν στάσιν αὐτῶν τὴν γῆν καὶ πάντα ὅσα ἐστὶν ἐν αὐτῇ τὰς θαλάσσας καὶ πάντα τὰ ἐν αὐταῖς καὶ σὺ ζωοποιεῖς τὰ πάντα καὶ σοὶ προσκυνοῦσιν αἱ στρατιαὶ τῶν οὐρανῶν. And Esdras said, Thou art the only true Lord; thou madest the heaven, and the heaven of heavens, and all their array, the earth, and all things that are in it, the seas, and all things in them; and thou quickenest all things, and the hosts of heaven worship thee. (KJV). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

“നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (സ.വേ.പു)

“എസ്രാ തുടര്‍ന്നു: “അവിടുന്ന്, അവിടുന്നു മാത്രം ആണ് സര്‍വേശ്വരന്‍. അവിടുന്നു സ്വര്‍ഗത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും സകല വാനഗോളങ്ങളെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്‍ടിച്ചു. അവിടുന്ന് അവയെ എല്ലാം സംരക്ഷിക്കുന്നു; വാനഗോളങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു.” (സ.വേ.പു.സ.പു)

10. Job 9:8: נֹטֶ֣ה שָׁמַ֣יִם לְבַדּ֑וֹ וְ֜דוֹרֵ֗ךְ עַל־בָּֽמֳתֵי־יָֽם (The Complete Tanakh). Which alone spreadeth out the heavens, And treadeth upon the waves of the sea – അവൻ ഒരുത്തൻ ആകാശങ്ങളെ വിരിച്ചു, സമുദ്രത്തിൻ്റെ തിരകളിന്മെൽ നടക്കുന്നു.” ഈ വേദഭാഗത്തും “അവൻ ഒരുത്തൻ” എന്ന അർത്ഥത്തിൽ ‘ലെ,ബാദ്,ദോ’ (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ “ഒരുത്തൻ” (alone) അഥവാ, ഒറ്റയ്ക്ക് ആകാശങ്ങളെ വിരിച്ചു എന്നു പറഞ്ഞാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്നാണ്: (യെശ, 44:24)

Septuagint (LXX): ὁ τανύσας τὸν οὐρανὸν μόνος καὶ περιπατῶν ὡς ἐπ᾽ ἐδάφους ἐπὶ θαλάσσης. (Who alone has stretched out the heavens, and walks on the sea as on firm ground). ഈ വാക്യത്തിലും, തനിയെ അഥവാ, ഒറ്റയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). [കാണുക: Study Bible]

അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (സ.വേ.പു)

അവിടുന്നു മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്നു സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു.” (സ.വേ.പു.സ.പ)

11. Psalms 4:9: בְּשָׁל֣וֹם יַחְדָּו֘ אֶשְׁכְּבָ֪ה וְאִ֫ישָׁ֥ן כִּֽי־אַתָּ֣ה יְהֹוָ֣ה לְבָדָ֪ד לָ֜בֶ֗טַח תּֽוֹשִׁיבֵֽנִי. (The Complete Tanakh). 4:8: I will both lay me down in peace, and sleep: For thou, LORD, only makest me dwell in safety – ഞാൻ സമാധാനത്തൊടെതന്നെ കിടന്നെ ഉറങ്ങും, എന്തുകൊണ്ടെന്നാൽ യെഹൊവായെ, നീ മാത്രം എന്നെ സുഖത്തോടെ വസിക്കുമാറാക്കുന്നു.” ഈ വേദഭാഗത്തും “നീ മാത്രം” എന്ന അർത്ഥത്തിൽ ‘ലെ,ബദാദ്’ (lə-badad – לְבָדָ֪,ד) അഥവാ, ബദാദ് – badad – בָּדָד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. നീ “മാത്രമാണ്” (only) സുഖത്തോടെ വസിക്കുമാറാക്കുന്നത് എന്ന് പറഞ്ഞാൽ, സർവ്വത്തിൻ്റയും പരിപാലകൻ ഒരുത്തൻ മാത്രമാണെന്നാണ്: (സങ്കീ, 121:4)

Septuagint (LXX): ἐν εἰρήνῃ ἐπὶ τὸ αὐτὸ κοιμηθήσομαι καὶ ὑπνώσω ὅτι σύ κύριε κατὰ μόνας ἐπ᾽ ἐλπίδι κατῴκισάς με. (I will both lie down in peace and sleep: for thou, Lord, only hast caused me to dwell securely). ഈ വാക്യത്തിൽ, മാത്രം (only) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണാസ് – monas – μόνας എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monas). [കാണുക: Study Bible]

“ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.” (സ.വേ.പു)

“ഞാന്‍ ശാന്തമായി കിടന്നുറങ്ങും. സര്‍വേശ്വരാ, അങ്ങാണല്ലോ എന്‍റെ അഭയം.” (സ.വേ.പു.സ.പ)

12. Psalms 51:6: לְךָ֚ לְבַדְּךָ֨ | חָטָ֗אתִי וְהָרַ֥ע בְּעֵינֶ֗יךָ עָ֫שִׂ֥יתִי לְמַעַֽן־תִּצְדַּ֥ק בְּדָבְרֶ֑ךָ תִּזְכֶּ֥ה בְשָׁפְטֶֽךָ (The Complete Tanakh). 51:4: Against thee, thee only, have I sinned, and done this evil in thy sight: That thou mightest be justified when thou speakest, and be clear when thou judgest – നിനക്കു, നിനക്കു മാത്രമെ വിരോധമായി ഞാൻ പാപം ചെയ്തു, നിൻ്റെ കണ്ണുകൾക്കു മുമ്പാകെ ദൊഷം ചെയ്തു; അതു നീ സംസാരിക്കുമ്പോൾ നീതിമാനായും, നീ ന്യായം വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കെണ്ടുന്നതിനു ആകുന്നു.” ഈ വേദഭാഗത്തും “നിനക്കു മാത്രമെ അല്ലെങ്കിൽ, നിനക്കു മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയ്ക്കു “മാത്രം” (only) എതിരായി പാപം ചെയ്തു എന്നു പറഞ്ഞാൽ, അവൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ്: (യെശ, 45:5)

Septuagint (LXX) 50:4: σοὶ μόνῳ ἥμαρτον καὶ τὸ πονηρὸν ἐνώπιόν σου ἐποίησα ὅπως ἂν δικαιωθῇς ἐν τοῖς λόγοις σου καὶ νικήσῃς ἐν τῷ κρίνεσθαί σε. “Against thee only have I sinned, and done evil before thee: that thou mightest be justified in thy sayings, and mightest overcome when thou art judged.” ഈ വാക്യത്തിലും, മാത്രം അഥവാ, നീ മാത്രം (thee only) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോ – mono – μόνῳ എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]

51:4: “നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.” (സ.വേ.പു)

51:4: “അങ്ങേക്കെതിരെ, അതേ അങ്ങേക്ക് എതിരായി തന്നെ, ഞാന്‍ പാപം ചെയ്തു. അവിടുത്തെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ചു. നീതിയുക്തമായാണ് അവിടുന്ന് എന്നെ കുറ്റം വിധിച്ചത്. അവിടുത്തെ ന്യായവിധി കുറ്റമറ്റതുതന്നെ.” (സ.വേ.പു.സ.പ)

13. Psalms 71:16: אָב֗וֹא בִּ֖גְבֻרוֹת אֲדֹנָ֣י יֱהֹוִ֑ה אַזְכִּ֖יר צִדְקָֽתְךָ֣ לְבַדֶּֽךָ. (The Complete Tanakh). I will go in the strength of the Lord GOD: I will make mention of thy righteousness, even of thine only – ഞാൻ യഹൊവായായ കർത്താവിൻ്റെ ശക്തിയിൽ നടന്ന്, നിനക്കുള്ളതായി, നിൻ്റെ നീതിയെ മാത്രം ഓർമ്മപ്പെടുത്തും.” ഈ വേദഭാഗത്തും “നിൻ്റെ മാത്രം” (thou only) എന്ന അർത്ഥത്തിൽ “ലെ,ബാദ്,, (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയുടെ “മാത്രം” (only) നീതിയെ വർണ്ണിക്കും എന്നു പറഞ്ഞാൽ, യഹോവ മാത്രമാണ് നീതിമാനായ ദൈവം എന്നാണ്: (യെശ, 45:21)

Septuagint (LXX) 70:16: εἰσελεύσομαι ἐν δυναστείᾳ κυρίου κύριε μνησθήσομαι τῆς δικαιοσύνης σου μόνου. (“I will go on in the might of the Lord: O Lord, I will make mention of thy righteousness only). ഈ വാക്യത്തിൽ, മാത്രം (only) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണാവൂ – monou – μόνου എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). മോണോസിൻ്റെ സംബന്ധിക വിഭക്തിയാണ് (Genitive Case) “മോണോവൂ.” (Mónou). [കാണുക: Study Bible]

“ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.” (സ.വേ.പു)

“ദൈവമായ സര്‍വേശ്വരന്‍റെ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും. അവിടുത്തെ നീതിയെ മാത്രം ഞാന്‍ പ്രകീര്‍ത്തിക്കും.” (സ.വേ.പു.സ.പ)

14. Psalms 72:18: בָּר֚וּךְ | יְהֹוָ֣ה אֱ֖לֹהִים אֱלֹהֵ֣י יִשְׂרָאֵ֑ל עֹשֵׂ֖ה נִפְלָא֣וֹת לְבַדּֽוֹ. (The Complete Tanakh). Blessed be the LORD God, the God of Israel, Who only doeth wondrous things – യിസ്രാഎലിൻ്റെ ദൈവമായി, താൻ മാത്രം അത്ഭുതമുള്ള കാര്യങ്ങളെ ചെയ്യുന്നവനായി, ദൈവമായ യഹൊവ വാഴ്ത്തപ്പെട്ടവൻ ആകട്ടെ.” ഈ വേദഭാഗത്തും “താൻ മാത്രം അഥവാ, അവൻ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ “മാത്രം” (only) അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവം എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണർത്ഥം: (യെശ, 45:22)

Septuagint (LXX) 71:18: εὐλογητὸς κύριος ὁ θεὸς ὁ θεὸς Ισραηλ ὁ ποιῶν θαυμάσια μόνος. (Blessed is the Lord God of Israel, who alone does wonders). ഈ വാക്യത്തിലും, തനിയെ അഥവാ, ഒറ്റയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). [കാണുക: Study Bible]

താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സ.വേ.പു)

“ഇസ്രായേലിന്‍റെ ദൈവമായ സര്‍വേശ്വരന്‍ വാഴ്ത്തപ്പെടട്ടെ. അവിടുന്നു മാത്രമാണ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.” (സ.വേ.പു.സ.പ)

15. Psalms 83:19: וְיֵֽדְע֗וּ כִּי־אַתָּ֬ה שִׁמְךָ֣ יְהֹוָ֣ה לְבַדֶּ֑ךָ עֶ֜לְי֗וֹן עַל־כָּל־הָאָֽרֶץ. (The Complete Tanakh). 83:18: That men may know that thou, whose name alone is JEHOVAH, Art the Most High over all the earth – നിൻ്റെ നാമം മാത്രം യഹൊവയെന്നുള്ളു നീ തന്നെ സകല ഭൂമിയുടെയും മെൽ അത്യുന്നതൻ ആകുന്നു എന്ന് മനുഷ്യർ അറിയെണ്ടുന്നത്തിന്.” ഈ വേദഭാഗത്തും “നിൻ്റെ മാത്രം അഥവാ, നീ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയെന്ന നാമമുള്ള നീ “മാത്രം” (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു പറഞ്ഞാൽ, യഹോവയെപ്പോലെ അത്യുന്നതനായ മറ്റൊരുത്തനും ഇല്ലെന്നാണർത്ഥം: (യെശ, 46:9)

Septuagint (LXX) 82:18: καὶ γνώτωσαν ὅτι ὄνομά σοι κύριος σὺ μόνος ὕψιστος ἐπὶ πᾶσαν τὴν γῆν. (And let them know that thy name is Lord; that thou alone art Most High over all the earth). ഈ വാക്യത്തിലും, മാത്രം അഥവാ, മാത്രമായി (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). [കാണുക: Study Bible]

“അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സ.വേ.പു)

“സര്‍വേശ്വരന്‍ എന്നു നാമമുള്ള അവിടുന്നു മാത്രമാണ് ഭൂമിക്കെല്ലാം അധിപതിയായ അത്യുന്നതന്‍ എന്ന് അവര്‍ അറിയട്ടെ.” (സ.വേ.പു.സ.പ)

16. Psalms 86:10: כִּֽי־גָד֣וֹל אַ֖תָּה וְעֹשֵׂ֣ה נִפְלָא֑וֹת אַתָּ֖ה אֱלֹהִ֣ים לְבַדֶּֽךָ. (The Complete Tanakh). For thou art great, and doest wondrous things: Thou art God alone – എന്തെന്നാൽ നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനും ആകുന്നു; നീ മാത്രം ദൈവം ആകുന്നു.” ഈ വേദഭാഗത്തും “നീ മാത്രം” (alone, thou only) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. നീ “മാത്രം” (alone) ദൈവം ആകുന്നു എന്നു പറഞ്ഞാൽ, യഹോവ മാത്രമാണ് ദൈവമെന്നാണ്: (യോവേ, 2:27)

Septuagint (LXX) 85:10: ὅτι μέγας εἶ σὺ καὶ ποιῶν θαυμάσια σὺ εἶ ὁ θεὸς μόνος ὁ μέγας. (For thou art great, and doest wonders: thou art the only and the great God). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). [കാണുക: Study Bible]

“നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.” (സ.വേ.പു)

“അവിടുന്ന് വലിയവനും അദ്ഭുതം പ്രവര്‍ത്തിക്കുന്നവനുമല്ലോ. അവിടുന്നു മാത്രമാണ് ദൈവം.” (സ.വേ.പു.സ.പ)

17. Psalms 136:4: לְעֹ֘שֵׂ֚ה נִפְלָא֣וֹת גְּדֹל֣וֹת לְבַדּ֑וֹ כִּ֖י לְעוֹלָ֣ם חַסְדּֽוֹ. (The Complete Tanakh). To him who alone doeth great wonders: For his mercy endureth for ever – ഏകനായി വലിയ അത്ഭുടങ്ങളെ ചെയ്യുന്നവന്; എന്തെന്നാൽ അവൻ്റെ കരുണ എന്നെക്കുമുള്ളത് ആകുന്നു.” ഈ വേദഭാഗത്തും “ഏകനായി അഥവാ, ഒരുത്തൻ മാത്രമായി” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. ഏകനായി അദവാ, “ഒറ്റയ്ക്കു” (alone) അത്ഭുതങ്ങളെ ചെയ്യുന്നവൻ എന്നു പറഞ്ഞാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ്: (പുറ, 8:10)

Septuagint (LXX) 135:4: τῷ ποιοῦντι θαυμάσια μεγάλα μόνῳ ὅτι εἰς τὸν αἰῶνα τὸ ἔλεος αὐτοῦ. (To him who alone has wrought great wonders: for his mercy endures for ever). ഈ വാക്യത്തിലും, തനിച്ച് അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോ – mono – μόνῳ എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). മോണോസിൻ്റെ (Mónos); ഉദ്ദേശിക വിഭക്തിയാണ് (Dative Case) “മോണോ” (Móno). [കാണുക: Study Bible]

ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു.” (സ.വേ.പു)

അവിടുന്നു മാത്രമാണു മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍. അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.” (സ.വേ.പു.സ.പ)

18. Psalms 148:13: יְהַלְל֚וּ | אֶת־שֵׁ֬ם יְהֹוָ֗ה כִּֽי־נִשְׂגָּ֣ב שְׁמ֣וֹ לְבַדּ֑וֹ ה֜וֹד֗וֹ עַל־אֶ֥רֶץ וְשָׁמָֽיִם. (The Complete Tanakh). Let them praise the name of the LORD: For his name alone is excellent;His glory is above the earth and heaven – ഇവർ യഹൊവായുടെ നാമത്തെ സ്തുതിക്കുമാറാകട്ടെ: എന്തെന്നാൽ അവൻ്റെ നാമം മാത്രം ശ്രെഷ്ഠമുള്ളത് ആകുന്നു: അവൻ്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മെൽ ആയിരിക്കുന്നു.” ഈ വേദഭാഗത്തും “അവൻ്റെ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവയുടെ നാമം “മാത്രം” (alone) അത്യുന്നതം എന്നു പറഞ്ഞാൽ, അവൻ മാത്രമാണ് അത്യുന്നതനായ ദൈവം എന്നാണ്: (ആവ, 3:24)

Septuagint (LXX): αἰνεσάτωσαν τὸ ὄνομα κυρίου ὅτι ὑψώθη τὸ ὄνομα αὐτοῦ μόνου ἡ ἐξομολόγησις αὐτοῦ ἐπὶ γῆς καὶ οὐρανοῦ. (let them praise the name of the Lord: for his name only is exalted; his praise is above the earth and heaven). ഈ വാക്യത്തിലും, മാത്രം (only) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണാവൂ – monou – μόνου എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (Mónos). മോണോസിൻ്റെ സംബന്ധിക വിഭക്തിയാണ് (Genitive Case) “മോണോവൂ.” (Mónou). [കാണുക: Study Bible]

അവിടുത്തെ നാമം മാത്രമാണ് അത്യുന്നതം. അവിടുത്തെ മഹത്ത്വം ഭൂമിയെയും ആകാശത്തെയുംകാള്‍ ഉയര്‍ന്നിരിക്കുന്നു.” (സ.വേ.പു)

“ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.” (സ.വേ.പു.സ.പ)

19. Isaiah 2:11: עֵינֵ֞י גַּבְה֚וּת אָדָם֙ שָׁפֵ֔ל וְשַׁ֖ח ר֣וּם אֲנָשִׁ֑ים וְנִשְׂגַּ֧ב יְהֹוָ֛ה לְבַדּ֖וֹ בַּיּ֥וֹם הַהֽוּא. (The Complete Tanakh). The lofty looks of man shall be humbled, and the haughtiness of men shall be bowed down, and the LORD alone shall be exalted in that day – മനുഷ്യൻ്റെ നിഗളമുള്ള ഭാവം താഴ്ത്തപ്പെടും; മനുഷ്യരുടെ അവമ്മതിയും വണക്കപ്പെടും; എന്നാൽ യഹൊവാ (മാത്രം) ആ നാളിൽ ഉന്നതപ്പെടും.” ഈ വേദഭാഗത്തും “മാത്രം അഥവാ, ഒരുത്തൻ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹുവ “മാത്രം” (alone) അന്നാളിൽ ഉന്നതമായിരിക്കും എന്നു പറഞ്ഞാൽ, യഹോവ മാത്രമാണ് ദൈവമെന്നാണ്: (ആവ, 4:35)

Septuagint (LXX): οἱ γὰρ ὀφθαλμοὶ κυρίου ὑψηλοί ὁ δὲ ἄνθρωπος ταπεινός καὶ ταπεινωθήσεται τὸ ὕψος τῶν ἀνθρώπων καὶ ὑψωθήσεται κύριος μόνος ἐν τῇ ἡμέρᾳ ἐκείνῃ (For the eyes of the Lord are high, but man is low; and the haughtiness of men shall be brought low, and the Lord alone shall be exalted in that day). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.” (സ.വേ.പു)

“മനുഷ്യന്‍റെ ഗര്‍വഭാവം താഴും; മനുഷ്യരുടെ അഹങ്കാരം തല കുനിക്കും. സര്‍വേശ്വരന്‍ മാത്രം അന്ന് ഉയര്‍ന്നുനില്‌ക്കും. (സ.വേ.പു.സ.പ)

20. Isaiah 2:17: וְשַׁח֙ גַּבְה֣וּת הָֽאָדָ֔ם וְשָׁפֵ֖ל ר֣וּם אֲנָשִׁ֑ים וְנִשְׂגַּ֧ב יְהֹוָ֛ה לְבַדּ֖וֹ בַּיּ֥וֹם הַהֽוּא. (The Complete Tanakh). And the loftiness of man shall be bowed down,and the haughtiness of men shall be made low: and the LORD alone shall be exalted in that day – അപ്പോൾ മനുഷ്യൻ്റെ നിഗളം താഴ്ത്തപ്പെടും; മനുഷ്യൻ്റെ അഹമ്മതിയും വണക്കപ്പെടും; എന്നാൽ യഹൊവാ (മാത്രം) ആ നാളിൽ ഉന്നതപ്പെടും.” ഈ വേദഭാഗത്തും “മാത്രം അഥവാ, ഒരുത്തൻ മാത്രം” എന്ന അർത്ഥത്തിൽ “ലെ,ബാദ്,ദോ” (lə-bad-dow – לְ,בַדּֽ,וֹ) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ മാത്രമാണ് അത്യുന്നതനായ ദൈവം: (സങ്കീ, 57:2)

Septuagint (LXX): καὶ ταπεινωθήσεται πᾶς ἄνθρωπος καὶ πεσεῖται ὕψος ἀνθρώπων καὶ ὑψωθήσεται κύριος μόνος ἐν τῇ ἡμέρᾳ ἐκείνῃ. (And every man shall be brought low, and the pride of men shall fall: and the Lord alone shall be exalted in that day). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.” (സ.വേ.പു)

“മനുഷ്യന്‍റെ ഗര്‍വം താഴ്ത്തപ്പെടും; അവരുടെ അഹന്ത കീഴമര്‍ത്തപ്പെടും; അന്നു സര്‍വേശ്വരന്‍ മാത്രം ഉയര്‍ന്നുനില്‌ക്കും.” (സ.വേ.പു.സ.പ)

21. Isaiah 37:16: יְהֹוָ֨ה צְבָא֜וֹת אֱלֹהֵ֚י יִשְׂרָאֵל֙ ישֵׁ֣ב הַכְּרֻבִ֔ים אַתָּה־ה֚וּא הָֽאֱלֹהִים֙ לְבַדְּךָ֙ לְכֹ֖ל מַמְלְכ֣וֹת הָאָ֑רֶץ אַתָּ֣ה עָשִׂ֔יתָ אֶת־הַשָּׁמַ֖יִם וְאֶת־הָאָֽרֶץ. (The Complete Tanakh). O LORD of hosts, God of Israel, that dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth: thou hast made heaven and earth – ഖെറുബുകളുടെ മെൽ വസിക്കുന്ന യിസ്രാഎലിൻ്റെ ദൈവമായ യഹൊവായെ, നീ, ഒരുത്തൻ തന്നെ, ഭൂമിയിലെ എല്ലാ രാജ്യങ്ങൾക്കും ദൈവം ആകുന്നു: നീ ആകാശത്തെയും ഭൂനിയെയും ഉണ്ടാക്കി.” ഈ വേദഭാഗത്തും “ഒരുത്തൻ തന്നെ അഥവാ, ഒരുത്തൻ മാത്രം” (thou alone) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. സകല ഭൂസീമാവാസികളുടെയും ഏകദൈവവും രക്ഷിതാവും യഹോവ മാത്രമാണ്: (യെശ, 45:5,22).

Septuagint (LXX): κύριε σαβαωθ ὁ θεὸς Ισραηλ ὁ καθήμενος ἐπὶ τῶν χερουβιν σὺ θεὸς μόνος εἶ πάσης βασιλείας τῆς οἰκουμένης σὺ ἐποίησας τὸν οὐρανὸν καὶ τὴν γῆν. (O Lord of hosts, God of Israel, who sittest upon the cherubs, thou alone art the God of every kingdom of the world: thou hast made heaven and earth). ഈ വാക്യത്തിലും, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (സ.വേ.പു)

“ഭൂമിയിലെ സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നാകുന്നു; അവിടുന്നു മാത്രം. അവിടുന്ന് ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ചു.” (സ.വേ.പു.സ.പ)

22. Isaiah 37:20: וְעַתָּה֙ יְהֹוָ֣ה אֱלֹהֵ֔ינוּ הֽוֹשִׁיעֵ֖נוּ מִיָּד֑וֹ וְיֵֽדְעוּ֙ כָּל־מַמְלְכ֣וֹת הָאָ֔רֶץ כִּֽי־אַתָּ֥ה יְהֹוָ֖ה לְבַדֶּֽךָ. (The Complete Tanakh). Now therefore, O LORD our God, save us from his hand, that all the kingdoms of the earth may know that thou art the LORD, even thou only – അടുകൊണ്ടു ഇപ്പൊൾ ഞങ്ങളുചെ ദൈവമായ യഹൊവായെ, നീ ഒരുത്തൻ തന്നെ യഹൊവായായ ദൈവം എന്ന് ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം എന്ന് അറിയെണ്ടതിന് ഞങ്ങളെ അവൻ്റെ കയ്യിൽനിന്ന് രക്ഷിക്കെണമെ എന്ന് ഞാൻ നിന്നൊട് അപെക്ഷിക്കുന്നു.” ഈ വേദഭാഗത്തും “ഒരത്തൻ തന്നെ അഥവാ, നീ മാത്രം” (thou only) എന്ന അർത്ഥത്തിൽ “ലെ,ബാദ്,,” (lə-bad-də-ka – לְ,בַדְּ,ךָ֔) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ ഒരുത്തൻ മാത്രമാണ് ഏകസത്യദൈവം: (യോഹ, 17:3)

Septuagint (LXX): σὺ δέ κύριε ὁ θεὸς ἡμῶν σῶσον ἡμᾶς ἐκ χειρὸς αὐτῶν ἵνα γνῷ πᾶσα βασιλεία τῆς γῆς ὅτι σὺ εἶ ὁ θεὸς μόνος. (But now, O Lord our God, deliver us from his hands, that every kingdom of the earth may know that thou art God alone). ഈ വാക്യത്തിൽ, മാത്രം അഥവാ, ഒരുത്തൻ മാത്രം (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (സ.വേ.പു)

“അതുകൊണ്ട് ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, അവരുടെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ. അങ്ങനെ ഭൂമിയിലെ സര്‍വരാജ്യങ്ങളും അവിടുന്നു മാത്രമാണ് ദൈവം എന്നറിയട്ടെ.” (സ.വേ.പു.സ.പ)

23. Isaiah 44:24: כֹּֽה־אָמַ֚ר יְהֹוָה֙ גֹּֽאֲלֶ֔ךָ וְיֹֽצֶרְךָ֖ מִבָּ֑טֶן אָֽנֹכִ֚י יְהֹוָה֙ עֹ֣שֶׂה כֹּ֔ל נֹטֶ֚ה שָׁמַ֙יִם֙ לְבַדִּ֔י רֹקַ֥ע הָאָ֖רֶץ מֵֽאִתִּֽי (The Complete Tanakh). Thus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself – നിന്നെ വീണ്ടെടുത്തവനും നിന്നെ ഗർഭത്തിനിന്ന് ആകൃതിപ്പെടുത്തിയവനുമായ യഹൊവാ ഇപ്രകാരം പറയുന്നു, ആകാശത്തെ ഉണ്ടാക്കുകയും; ആകാശങ്ങളെ വിക്കുകയും; ഭൂമിയെ ഞാനായിട്ട് തന്നെ വിസ്താരമാക്കുകയും,” ഈ വേദഭാഗത്ത് “ഞാനായിട്ട് തന്നെ അഥവാ, ഞാൻ ഒറ്റയ്ക്കു” (all alone) എന്ന അർത്ഥത്തിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, “ലെ,ബാദ്,ദി” (lə-bad-di – לְ,בַדְּ,י) എന്ന പദമാണ്. “ബദാദ്” (badad) എന്ന മൂലപദത്തോട് എബ്രായഭാഷയിലെ ഉപസർഗ്ഗവും (Prefix) പ്രത്യയവും (suffix) ചേർന്നാണ് പദങ്ങൾ രൂപപ്പെട്ടതെന്ന് മുകളിൽ നാം കണ്ടതാണ്. മുകളിൽ നാം കണ്ട രണ്ടു പദങ്ങളിലും “അവൻ” എന്ന പ്രഥമപുരുഷനെയും “നീ” എന്ന മധ്യമപുരുഷനെയും കുറിക്കുന്ന സർവ്വനാമ പ്രത്യയങ്ങളാണ് ചേർന്നതെങ്കിൽ, ഇവിടെ “ഞാൻ” എന്ന ഉത്തമപുരുഷ സർവ്വനാമാണ് പ്രത്യയമായി ചേരുന്നത്. അതായത്, “ബദാദ്” (בָּדָ֣ד – badad) എന്ന മൂലപദത്തോട് “ലെ” (לְ – le) അഥവാ, to/for എന്നർത്ഥമുള്ള ഉപസർഗ്ഗവും “ഞാൻ” (י – I) എന്നർത്ഥമുള്ള “യോദ്” (Yod) എന്ന അക്ഷരം അഥവാ, “” (י – y) എന്ന പ്രത്യയവും ചേർന്നപ്പോൾ, “ഞാൻ ഒറ്റയ്ക്കു” എന്നർത്ഥമുള്ള “ലെബാദി” (לְבַדִּ֔י – labadi) എന്നായി. അതിൻ്റെയും ചുരുക്കരൂപമായാണ്, ബാദ് – bad – בַּד എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ ഒരുത്തൻ മാത്രമാണ് സകലത്തിൻ്റെയും സ്രഷ്ടാവെന്ന് താൻതന്നെയാണ് പറയുന്നത്: (ഇയ്യോ, 9:8). അതിനാൽ മറ്റോരു ദൈവമോ, സ്രഷ്ടാവോ ഉണ്ടാകുക സാദ്ധ്യമല്ല.

Septuagint (LXX): οὕτως λέγει κύριος ὁ λυτρούμενός σε καὶ ὁ πλάσσων σε ἐκ κοιλίας ἐγὼ κύριος ὁ συντελῶν πάντα ἐξέτεινα τὸν οὐρανὸν μόνος καὶ ἐστερέωσα τὴν γῆν τίς ἕτερος. (Thus saith the Lord that redeems thee, and who formed thee from the womb, I am the Lord that performs all things: I stretched out the heaven alone, and established the earth). ഈ വാക്യത്തിലും, തനിച്ച് അഥവാ, ഒറ്റെയ്ക്ക് (alone) എന്നർത്ഥത്തിൽ പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് മോണോസ് – monos – μόνος എന്ന പദമാണ്. പഴയനിയമത്തിൽ only/alone എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid – יָחִיד) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണാസ്” (monos). [കാണുക: Study Bible]

“നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (സ.വേ.പു)

“സര്‍വേശ്വരന്‍ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. ഇസ്രായേലില്‍ അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കപ്പെടും. അമ്മയുടെ ഗര്‍ഭത്തില്‍ നിനക്കു രൂപം നല്‌കിയ അവിടുന്ന് അരുളിച്ചെയ്യുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” (സ.വേ.പു.സ.പ)

താഴെയുള്ള വാക്യങ്ങളിൽ ഗ്രീക്കു സെപ്റ്റ്വജിൻ്റിൽ (Septuagint) മോണോസ് (Mónos) കാണുന്നില്ല:

24. Numbers 14:9: אַ֣ךְ בַּֽיהֹוָה֘ אַל־תִּמְרֹ֒דוּ֒ וְאַתֶּ֗ם אַל־תִּֽירְאוּ֙ אֶת־עַ֣ם הָאָ֔רֶץ כִּ֥י לַחְמֵ֖נוּ הֵ֑ם סָ֣ר צִלָּ֧ם מֵֽעֲלֵיהֶ֛ם וַֽיהֹוָ֥ה אִתָּ֖נוּ אַל־תִּֽירָאֻֽם (The Complete Tanakh). Only rebel not ye against the LORD, neither fear ye the people of the land; for they are bread for us: their defence is departed from them, and the LORD is with us: fear them not – യഹൊവായിക്ക് വിരൊധമായിട്ട് മാത്രം നിങ്ങൾ മത്സരിക്കരുത്, നിങ്ങൾ ആ ദേശത്തിലെ ജനങ്ങളെ ഭയപ്പെടുകയും അരുത്, എന്തുകൊണ്ടെന്നാൽ അവർ നമുക്ക് അപ്പം ആകുന്നു; അവരുടെ ശരണം അവരിൽനിന്ന് പൊയ്പൊയിരിക്കുന്നു, എന്നാൽ യഹൊവാ നമ്മൊടുകൂടെ ഉണ്ട്; അവരെ ഭയപ്പെടരുത്.” ഈ വേദഭാഗത്ത്, “അക്” (אַ֣ךְ – ak – only) എന്ന പദത്തിന് “മാത്രം” എന്നാണർത്ഥം: [Bible Hub]. “ഹഷേമിനെതിരെ അഥവാ, യഹോവയ്ക്കെതിരെ മാത്രം മത്സരിക്കരുതു” (Only rebel not against HaShem) എന്നാണ് ശരിയായ പരിഭാഷ: [കാണുക: Jewish Virtual Library]. യഹോവയ്ക്കെതിരെ മാത്രം മത്സരിക്കരുത് എന്നത് യഹോവയുടെ അദ്വിതീയതയെയാണ് കാണിക്കുന്നത്.

“യഹോവയോടു നിങ്ങൾ മത്സരിക്ക മാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.” (സ.വേ.പു)

“ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവര്‍ നമുക്ക് ഇരയാകും. അവര്‍ക്ക് ഇനി രക്ഷയില്ല; സര്‍വേശ്വരന്‍ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.” (സ.വേ.പു.സ.പ)

25. Joshua 1:17: כְּכֹ֚ל אֲשֶׁר־שָׁמַ֙עְנוּ֙ אֶל־מֹשֶׁ֔ה כֵּ֖ן נִשְׁמַ֣ע אֵלֶ֑יךָ רַ֠ק יִֽהְיֶ֞ה יְהֹוָ֚ה אֱלֹהֶ֙יךָ֙ עִמָּ֔ךְ כַּֽאֲשֶׁ֥ר הָיָ֖ה עִם־מֹשֶֽׁה. [The Complete Tanakh]. According as we hearkened unto Moses in all things, so will we hearken unto thee: only the LORD thy God be with thee, as he was with Moses – ഞങ്ങൾ സകല കാര്യങ്ങളിലും മൊശെയെ ചെവിക്കൊണ്ട പ്രകാരം നിന്നെയും ഞങ്ങൾ ചെവിക്കൊള്ളും: നിൻ്റെ ദൈവമായ യഹൊവാ മാത്രം മൊശെയൊട് കൂടെ ഉണ്ടായിരുന്ന പ്രകാരം തന്നെ നിന്നൊട് കൂടെയും ഉണ്ടായിരിക്കട്ടെ.” ഈ വേദഭാഗത്ത്, “റാഖ്” (רַ֠ק – raq – only) എന്ന പദത്തിന് “മാത്രം” എന്നാണർത്ഥം: [Bible Hub]. യഹോവ മാത്രം മോശെയോടുകൂടെ ഇരുന്നാൽ മതിയെന്ന് പറയുന്നത്, യഹോവയുടെ അതുല്യതയെയാണ് കാണിക്കുന്നത്.

“ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.” (സ.വേ.പു)

“മോശയെ ഞങ്ങള്‍ അനുസരിച്ചതുപോലെ അങ്ങയെയും ഞങ്ങള്‍ അനുസരിക്കാം. അങ്ങയുടെ ദൈവമായ സര്‍വേശ്വരന്‍ മോശയുടെ കൂടെ ഉണ്ടായിരുന്നതുപോലെ അങ്ങയുടെ കൂടെയും ഉണ്ടായിരിക്കട്ടെ.” (സ.വേ.പു.സ.പ)

26. 1Samuel 12:24: אַ֣ךְ | יְר֣אוּ אֶת־יְהֹוָ֗ה וַעֲבַדְתֶּ֥ם אֹת֛וֹ בֶּאֱמֶ֖ת בְּכָל־לְבַבְכֶ֑ם כִּ֣י רְא֔וּ אֵ֥ת אֲשֶׁר־הִגְדִּ֖ל עִמָּכֶֽם. (The Complete Tanakh). “only fear the LORD, and serve him in truth with all your heart: for consider how great things he hath done for you. – യഹൊവായെ ഭയപ്പെട്ട് അഒനെ നിങ്ങളുടെ പൂർണ്ണ ഹൃദയത്തൊടെ സെവിക്കമാത്രം ചെയ്വിൻ; എന്തെന്നാൽ അവൻ നിങ്ങൾക്കു വെണ്ടി എത്രയും വലിയ കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്ന് വിചാരിപ്പിൻ.” ഈ വേദഭാഗത്ത്, “അക്” (אַ֣ךְ – ak – only) എന്ന പദത്തിന് “മാത്രം” എന്നാണർത്ഥം: [Bible Hub]. “യഹോവയെ മാത്രം (only) ഭയപ്പെടുവിൻ” (only fear the LORD) എന്നാണ് ശരിയായ പ്രയോഗം.

“യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.” (സ.വേ.പു)

“നിങ്ങള്‍ പൂര്‍ണഹൃദയത്തോടും വിശ്വസ്തതയോടും അവിടുത്തെ സേവിക്കുവിന്‍; അവിടുന്നു നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച വന്‍കാര്യങ്ങളെ സ്മരിക്കുവിന്‍.” (സ.വേ.പു.സ.പ)

27. 2Chronicles 33:17: אֲבָל֙ ע֣וֹד הָעָ֔ם זֹֽבְחִ֖ים בַּבָּמ֑וֹת רַ֖ק לַֽיהֹוָ֥ה אֱלֹֽהֵיהֶֽם (The Complete Tanakh). “Nevertheless the people did sacrifice still in the high places, yet unto the LORD their God only – എന്നാറെയും ജനം ഉയർന്ന സ്ഥലങ്ങളിൾ ബലികഴിച്ചു, എങ്കിലും തങ്ങളുടെ ദൈവമായ യഹൊവായിക്ക് മാത്രം.” ഈ വേദഭാഗത്തുള്ള, റാഖ്” (רַ֠ק – raq) എന്ന പദത്തിനും “മാത്രം” എന്നാണർത്ഥം: [Bible Hub]. ദൈവമായ യഹോവയ്ക്ക് മാത്രം യാഗം കഴിച്ചു എന്ന് പറയുന്നത് അവൻ്റെ അനന്യതയ്ക്ക് (incomparability) തെളിവാണ്.

“എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ.” (സ.വേ.പു)

“എങ്കിലും ജനം പൂജാഗിരികളില്‍ തുടര്‍ന്നും യാഗമര്‍പ്പിച്ചു. എന്നാല്‍ അത് അവരുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി മാത്രമായിരുന്നു.” (സ.വേ.പു.സ.പ)

28. Psalms 62:2: אַ֣ךְ אֶל־אֱ֖לֹהִים דֽוּמִיָּ֣ה נַפְשִׁ֑י מִ֜מֶּ֗נּוּ יְשֽׁוּעָתִֽי. [The Complete Tanakh]. He only is my rock and my salvation;He is my defence; I shall not be greatly moved – അവൻ തന്നെ എൻ്റെ പാറയും, എൻ്റെ രക്ഷയും, എൻ്റെ സങ്കെത സ്ഥലവും ആകുന്നു: ഞാൻ ഏറ്റവും ഇളക്കപ്പെടുകയില്ല.” ഈ വേദഭഗത്തെ, അവൻ“തന്നെ” അഥവാ, അവൻ “മാത്രം” എന്ന് പറയാൻ “അക്” (אַ֣ךְ – ak – only) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: [Bible Hub]. ഇതും യഹോവയുടെ അനുപമത്വത്തെ (incomparability) തെളിയിക്കുകയാണ്.

അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.” (സ.വേ.പു)

“എന്‍റെ അഭയശിലയും എന്‍റെ രക്ഷയും എന്‍റെ കോട്ടയും അവിടുന്നു മാത്രമാണ്. ഞാന്‍ വളരെ കുലുങ്ങുകയില്ല.” (സ.വേ.പു.സ.പ)

29. Psalms 62:5: אַ֣ךְ לֵֽ֖אלֹהִים דֹּ֣מִּי נַפְשִׁ֑י כִּֽי־מִ֜מֶּ֗נּוּ תִּקְוָתִֽי. [The Complete Tanakh]. My soul, wait thou only upon God;For my expectation is from him – എൻ്റെ ആത്മാവെ, ദൈവത്തെ തന്നെ കാത്തിരിക്ക: എന്തെന്നാൽ എൻ്റെ ഇച്ഛ അവനിൽ നിന്ന് ലഭിക്കും.” ഈ വേദഭാഗത്ത്, ദൈവത്തെ തന്നെ” അഥവാ, ദൈവത്തെ “മാത്രം” കാത്തിരിക്ക എന്ന് പറയുന്നതും “അക്” (אַ֣ךְ – ak – only) എന്ന പദം കൊണ്ടാണ്: [Bible Hub]. ഇതും യഹോവയുടെ നിസ്തുല്യതയ്ക്ക് തെളിവാണ്.

“എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.” ((സ.വേ.പു)

“എനിക്ക് ആശ്വാസം നല്‌കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ, ഞാന്‍ ദൈവത്തില്‍ പ്രത്യാശ വച്ചിരിക്കുന്നു.” (സ.വേ.പു.സ.പ)

30. Psalms 62:6: אַ֣ךְ לֵֽ֖אלֹהִים דֹּ֣מִּי נַפְשִׁ֑י כִּֽי־מִ֜מֶּ֗נּוּ תִּקְוָתִֽי. [The Complete Tanakh]. He only is my rock and my salvation:He is my defence; I shall not be moved – അവൻ തന്നെ എൻ്റെ പാറയും, എൻ്റെ രക്ഷയും, എൻ്റെ സങ്കെത സ്ഥലവും ആകുന്നു: ഞാൻ ഏറ്റവും ഇളക്കപ്പെടുകയില്ല.” ഈ വേദഭാഗത്തും അവൻ”തന്നെ” അഥവാ, അവൻ “മാത്രം” എന്ന് പറയാൻ “അക്” (אַ֣ךְ – ak – only) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: [BiBle Hub]. ഈ വേദഭാഗത്തും യഹോവയുടെ അതുല്യതയെയാണ് വെളിപ്പെടുത്തുന്നത്.

“അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.” ((സ.വേ.പു)

“എന്‍റെ അഭയശിലയും എന്‍റെ രക്ഷയും എന്‍റെ കോട്ടയും അവിടുന്നു മാത്രമാണ്; ഞാന്‍ കുലുങ്ങുകയില്ല.” (സ.വേ.പു.സ.പ)

31. Isaiah 26:13: יְהֹוָ֣ה אֱלֹהֵ֔ינוּ בְּעָל֥וּנוּ אֲדֹנִ֖ים זֽוּלָתֶ֑ךָ לְבַד־בְּךָ֖ נַזְכִּ֥יר שְׁמֶֽךָ (The Complete Tanakh). O LORD our God, other lords beside thee have had dominion over us: but by thee only will we make mention of thy name – ഞങ്ങളുടെ ദൈവമായ യഹൊവായെ, നീ അല്ലാതെ മറ്റു കർത്താക്കന്മാർ ഞങ്ങളുടെ മെൽ അധികാരം ചെയ്തിട്ടുണ്ടു: എന്നാലും നിന്നാൽ മാത്രം ഞങ്ങൾ നിൻ്റെ നാമത്തെ ഓർമ്മപ്പെടുത്തും.” ഈ വേദഭാഗത്ത്, “നിന്നാൽ മാത്രം” (thee only) എന്ന അർത്ഥത്തിൽ ‘ലെ,ബാദ്’ (lə-bad – לְ,בַד־) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. ഇതും യഹോവയുടെ അദ്വിതീയതയ്ക്ക് തെളിവാണ്.

“ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.” (സ.വേ.പു)

“ഞങ്ങളുടെ ദൈവമായ സര്‍വേശ്വരാ, മറ്റു പലരും ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എങ്കിലും അവിടുന്നു മാത്രമാണ് ഞങ്ങളുടെ സര്‍വേശ്വരന്‍. അവര്‍ മരിച്ചു; ഇനി ജീവിക്കുകയില്ല.”:(സ.വേ.പു.സ.പ)

32. Isaiah 63:3: פּוּרָ֣ה | דָּרַ֣כְתִּי לְבַדִּ֗י וּמֵֽעַמִּים֙ אֵֽין־אִ֣ישׁ אִתִּ֔י וְאֶדְרְכֵ֣ם בְּאַפִּ֔י וְאֶרְמְסֵ֖ם בַּֽחֲמָתִ֑י וְיֵ֚ז נִצְחָם֙ עַל־בְּגָדַ֔י וְכָל־מַלְבּוּשַׁ֖י אֶגְאָֽלְתִּי (The Complete Tanakh). I have trodden the winepress alone; and of the people there was none with me: for I will tread them in mine anger, and trample them in my fury; and their blood shall be sprinkled upon my garments, and I will stain all my raiment – ഞാൻ ഏകനായി മുന്തരിങ്ങാ ചക്കിനെ ചവിട്ടി, ജനങ്ങളിൽ ഒരുത്തനും എന്നൊടു കൂടെ ഉണ്ടായിരുന്നില്ല: എന്തെന്നാൽ ഞാൻ അവരെ എൻ്റെ കൊപത്തിൽ ചവിട്ടി, അവരെ എൻ്റെ ക്രൊധത്തിൽ മെതിക്കും, അവരുടെ രക്തം എൻ്റെ വസ്ത്രങ്ങളുടെ മെൽ തളിക്കപ്പെടും, ണാൻ എൻ്റെ വസ്ത്രത്തെ ഒക്കെയും കറപ്പെടുത്തുകയും ചെയ്യും.” ഈ വേദഭാഗത്ത് “ഏകനായി അഥവാ, ഒറ്റയ്ക്കു” (alone) എന്ന അർത്ഥത്തിൽ ‘ലെ,ബാദ്,ദി’ (lə-bad-di – לְ,בַדְּ,י) അഥവാ, ബാദ് – bad – בַּד എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Bible Hub badBible Tools]. യഹോവ ഏകനായി അഥവാ, ഒറ്റയ്ക്കു (alone) മുന്തിരിച്ചക്ക് ചിവിട്ടി എന്ന പ്രയോഗവും അവൻ്റെ അദ്വിതീയതയ്ക്ക് അഥവാ, അതുല്യതയ്ക്ക് തെളിലാണ്: (യെശ, 46:5)

“ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു.” (സ.വേ.പു)

“ഞാന്‍ ഏകനായി മുന്തിരിച്ചക്കു ചവുട്ടി. ജനപദങ്ങളില്‍നിന്ന് ആരും എന്‍റെ കൂടെ ഇല്ലായിരുന്നു. ഞാന്‍ കോപിച്ച് അവരെ ചവുട്ടി. രോഷത്താല്‍ ഞാനവരെ മെതിച്ചു. അവരുടെ രക്തം തെറിച്ചുവീണ് എന്‍റെ വസ്ത്രമെല്ലാം മലിനമായി.” (സ.വേ.പു.സ.പ)

പുതിയനിമത്തിൻ്റെ തെളിവുകൾ കാണാൻ ലിങ്കിൽ പോകുക;

മോണോതീയിസം തെളിവുകൾ (പുതിയനിയമം)

ശബ്ബത്തുദിവസത്തെ വഴിദൂരം

“ശബ്ബത്തുദിവസത്തെ വഴിദൂരം” എന്ന പ്രയോഗം ഒരിക്കൽ മാത്രമാണുള്ളത്: (പ്രവൃ, 1:12). ന്യായപ്രമാണകല്പന ലംഘിക്കാതെ ഒരു യഹൂദനു ശബ്ബത്ത് ദിവസത്തിൽ (ശനിയാഴ്ച) സഞ്ചരിക്കാവുന്ന പരിമിതമായ ദൂരമാണ് “ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരം” (Techum Shabbat) എന്നറിയപ്പെടുന്നത്. ഇത് 2,000 മുഴം/കുലം (Cubit) അഥവാ, 3,000 അടി ആണ്. ഏകദേശം ഒരു കിലോമീറ്റർ (.91 km/0.56 mile) ആണ്. ഈ ദൂരം യഹൂദന്മാർ ശബ്ബത്ത് ദിവസത്തിൽ അവരുടെ വാസസ്ഥലത്ത് നിന്ന് സഞ്ചരിക്കാൻ പാടുള്ള പരമാവധി ദൂരമാണ്. ഈ നിയമം യഹൂദ മതത്തിലെ ഹലാഖ (Halakha) എന്നറിയപ്പെടുന്ന മതനിയമങ്ങൾ അനുസരിച്ചാണ് നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്. [What Is Techum Shabbat?]

ശബ്ബത്തുദിവസത്തെ വഴിദൂരം 2,000 മുഴമാണെന്ന് ബൈബിളിൽ അക്ഷരംപ്രതി പറഞ്ഞിട്ടില്ല. യെഹൂദാ റബ്ബിമാർ അത് കണക്കാക്കിയിരിക്കുന്നത് യോശുവ 3:4-ൻ്റെ അടിസ്ഥാനത്തിലാണ്: “എന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം (cubit) അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.” യിസ്രായേൽജനത്തിനും നിയമപെട്ടകത്തിനും ഇടയ്ക്കുള്ള അകലമാണ് 2,000 മുഴം. യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാർ ഒരു ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നതായി പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 1:12). യെരൂശലേമിൽ നിന്ന് 5 ഫർലോങ് (furlong) അകലെയായിരുന്നു ഒലിവ് മല എന്നാണ് യഹൂദാ ചരിത്രകാരനായ ജോസീഫസ് പറഞ്ഞിരിക്കുന്നത്. [കാണുക: Josephus: Antiquities of the Jews, Book XX, XX, VIII, 6]. 5 furlong എന്നത് 3,300 അടി അഥവാ, 2,200 മുഴം ആണ്. അതും ഏകദേശം .1.0058km കിലോമീറ്റർ ആണ്. അതിനാൽ, ഒരു ശബ്ബത്തുദിവസത്തെ വഴിദൂരം” എന്നത് ഏകദേശം ഒരു കി.മീ. ആണെന്ന് മനസ്സിലാക്കാം.

കർത്തൃനാമം എന്താണ്❓

നമ്മുടെ കർത്താവിൻ്റെ പേരെന്ത്?

☛ പല ക്രൈസ്തവരുടെയും വിശ്വാസത്തിൻ്റെ അടിസ്ഥാനം ബൈബിളല്ല; കേട്ടുകേൾവികളാണ്. ➟നമ്മുടെ രക്ഷിതാവും കർത്താവുമായവനു് ദൈവകല്പനയനുസരിച്ച് അവൻ്റെ അമ്മയപ്പന്മാർ ഇട്ട പേര്, ➤❛യെഹോശൂവാ (Yehoshua), ➤യോശുവ (Yoshua), ➤യേശുവ (Yeshua)❜ എന്നീ എബ്രായ നാമങ്ങളിൽ ഒന്നായിരിക്കും എന്നാണ് പലരും വിചാരിക്കുന്നത്. ➟കൂടാതെ, എബ്രായ മൂലഭാഷയിൽ നേരിട്ട് പറഞ്ഞിട്ടില്ലാത്ത, ➤❛യാഹ്ശുവ (Yahshua), ➤യാഹുഷ (Yah-usha)❜ എന്നീ പേരുകൾകൂടി പറഞ്ഞുകേൾക്കുന്നുണ്ട്. ➟എന്നാൽ പുതിയനിയമത്തിൻ്റെ മൂലഭാഷയായ കൊയ്നേ ഗ്രീക്കിൽ (Koine Greek) നമ്മുടെ കർത്താവിൻ്റെ പേര്, ➤❛യേസൂസ്❜ (Ἰησοῦς – Iēsous) എന്നാണ് കാണുന്നത്. ➤❛യേസൂസ്❜ എന്ന സംജ്ഞാനാമം (Proper noun) മൂന്നു വിഭക്തി രൂപങ്ങളിലായി: ➤❛യേസൂസ്❜ (Ἰησοῦς Iēsous), ➤❛യേസൂൺ❜ (Ἰησοῦν – Iēsoun), ➤❛യേസൂ❜ (Ἰησοῦ Iēsou) 972 പ്രാവശ്യം ബൈബിളിൽ കാണാം: [കാണുക: മത്താ, 1:21 ⁃⁃ മത്താ, 1:16 ⁃⁃ മത്താ, 1:1]. ➟എബ്രായനായ നമ്മുടെ കർത്താവിനു് യേസൂസ് (Ἰησοῦς) എന്ന ഗ്രീക്കുപേർ ഉണ്ടാകാൻ സാദ്ധ്യതയില്ല എന്ന ചിന്തയിൽ നിന്നാണ്, പഴയനിയമത്തിൽ ഉള്ളതും ഇല്ലാത്തതുമായ പുതിയപുതിയ എബ്രായ നാമങ്ങൾ ഉടലെടുക്കുന്നത്. ➟അടിസ്ഥാനപരമായി ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ, കർത്താവിൻ്റെ യഥാർത്ഥ നാമം എന്താണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം:

❶ പുതിയനിയമത്തിൻ്റെ മൂലഭാഷ കൊയ്നേ ഗ്രീക്കാണ്. ➟മറ്റൊരു ഭാഷയിലും പുതിയനിയമത്തിലെ ഒരു പുസ്തകവും രചിക്കപ്പെട്ടില്ല. ➟എന്നാൽ ആധുനിക പണ്ഡിതന്മാരിൽ ചിലർ പ്രഥമ സുവിശേഷകനായ മത്തായി തൻ്റെ സുവിശേഷം രചിച്ചത് എബ്രായയിലാണെന്ന് അവകാശപ്പെടുന്നുണ്ട്. ➟എന്നാൽ അതിന് വിശ്വാസയോഗ്യമായ യാതൊരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല. ➟പുതിയനിയമത്തിൻ്റെ ആദ്യത്തെ എബ്രായ പരിഭാഷ ജർമ്മൻ യഹൂദ പണ്ഡിതനായ ➤❛എലിയാസ് ഹ്യൂട്ടർ❜ (Elias Hutter) 1599-ൽ പ്രസിദ്ധീകരിച്ചതാണ്. ➟ഇത് സിറിയാക്, ഹിബ്രു, ഗ്രീക്ക്, ലാറ്റിൻ, ജർമ്മൻ, ബോഹീമിയൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, പോളിഷ് എന്നീ പലഭാഷകളിലുള്ള (Polyglot) പരിഭാഷയാണ്. ➟ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തുള്ള ❛നൂറെംബർഗ്❜ (Nuremberg) എന്ന ഒരു ചരിത്രപ്രസിദ്ധമായ ഒരു നഗരത്തിൽനിന്നാണ് ഇത് പ്രസിദ്ധീകരിച്ചത്. ➤[കാണുക: Hutter’s Hebrew New Testament]. ➟ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ എബ്രായ ഭാഷയിലുള്ള മത്തായി സുവിശേഷം പതിനാലാം നൂറ്റാണ്ടിൽ (1380) ഉള്ളതാണ്. ➟❛ഷെം-ടോബ് ബെൻ-ഐസക് ബെൻ-ഷാപ്രൂട്ട് ഇബ്നു ഷാപ്രൂട്ട്❜ (Shem-Tob ben-Isaac ben-Shaprut Ibn Shaprut) എന്ന സ്പാനിഷ് യെഹൂദാ റബ്ബി ക്രിസ്തുമത വിമർശനത്തിനായി രചിച്ച ❛Eben Boḥan❜ (The Touchstone) എന്ന പുസ്തകത്തിലാണ് അതുള്ളത്. ➟ഈ പുസ്തകത്തിൽനിന്നാണ്, അമേരിക്കൻ ബൈബിൾ പണ്ഡിതനും ഹീബ്രു ഭാഷാ വിദഗ്ദ്ധനുമായ ❛ജോർജ് ഹൗവാർഡ്❜ (George Howard) ➦❛മത്തായിയുടെ ഹീബ്രു സുവിശേഷം❜ (Hebrew Gospel of Matthew) ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ➟ഷെം-ടോബിൻ്റെ മത്തായി സുവിശേഷം മത്തായിയുടെ ഗ്രീക്കു പരിഭാഷയിൽനിന്ന് കുറേയേറെ വ്യത്യസ്തമായിരുന്നു. ➟എന്നാൽ ജോർജ് ഹൗവാർഡ് അതിനെ മത്തായിയിയുടെ യഥാർത്ഥ ഗ്രീക്കു സുവിശേഷവുമായി താരതമ്യംചെയ്ത് പരിഷ്കരിച്ചു. ➟എബ്രായ അല്ലെങ്കിൽ, അരമായയിലാണ് മത്തായി സുവിശേഷം രചിച്ചതെന്നാണ് ജോർജ് ഹൗവാർഡ് വാദിക്കുന്നത്. ➟എന്നാൽ അതിന് തെളിവൊന്നുമില്ല. പുതിയനിയമ ഗ്രീക്കിൻ്റെ അയ്യായിരത്തിലധികം കയ്യെഴുത്തുപ്രതികൾ ലഭ്യമായിട്ടുണ്ട്. ➟മത്തായി എബ്രായയിൽ എഴുതിയെന്ന് പറയുന്ന പുസ്തകത്തിൻ്റെ ഒരു കയ്യെഴുത്തുപ്രതിപോലും (manuscript) ഇന്നുവരെ ലഭിച്ചിട്ടില്ല. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: പുതിയനിയമത്തിലെ എട്ടെഴുത്തുകാർ എഴുതിയ 27 പുസ്തകങ്ങളിലും നമ്മുടെ കർത്താവിൻ്റെ പേര് ➤❛യേസൂസ്❜ എന്നാണ്. ➟മറ്റൊരു പേരിൻ്റെ സൂചനപോലും കാണാൻ കഴിയില്ല. അതായത്, നമ്മുടെ കർത്താവിൻ്റെ യേസൂസ് എന്ന നാമമല്ലാതെ മറ്റൊരു പേരിനെക്കുറിച്ച് അപ്പൊസ്തലന്മാർക്കോ, എഴുത്തുകാർക്കാർക്കും സാക്ഷാൽ കർത്താവിനോപോലും അറിയില്ലായിരുന്നു. [കാണുക: Manuscript evidence). 

❷ നമ്മുടെ കർത്താവിനു് എന്ത് പേരിടണമെന്ന് തീരുമാനിച്ചത് മനുഷ്യരാരുമല്ല; ദൈവമാണ്. ➟ആ പേരിനെ മാറ്റാൻ ഒരു മനുഷ്യനും സാദ്ധ്യമല്ല; എഴുത്തുകാർ അത് ചെയ്യുകയുമില്ല. ➟അപ്പനായ യോസേഫിനോടുള്ള ദൈവകല്പന നോക്കുക: ➤❝അവൾ (മറിയ) ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേസൂസ് എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ [മത്താ, 1:21). ➟ഈ വേദഭാഗത്ത്, ➤❛യേസൂസ്❜ (Iēsous) എന്ന പേരിൻ്റെ പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) ➤❛യേസൂൺ❜ (Iēsoun) എന്ന രൂപമാണ് ഗ്രീക്കിൽ കാണാൻ സാധിക്കുക. [കാണുക: Interlinear Bible]. ➟നമ്മുടെ കർത്താവിൻ്റെ പേരിനു് മൂന്നു വിഭക്തി രൂപങ്ങൾ ഉണ്ടെന്ന് തുടക്കത്തിൽത്തന്നെ പറഞ്ഞതാണ്. ➟യേസൂസ് എന്ന പേരിന്റെ വ്യത്യാസമല്ല; വിഭക്തിയിലുള്ള വ്യത്യാസം മാത്രമാണത്. മലയാളത്തിൽ എഴുതുമ്പോൾ ➤❛യേസൂസ്❜ എന്നാണ് വരേണ്ടത്. [കാണുക: ഗ്രീക്ക് ഗ്രാമർ, വിഭക്തികൾ]. ➟യോസേഫിനോട് മാത്രമല്ല; അവൻ്റെ അമ്മയോടും ദൈവം ദൂതൻ മുഖാന്തരം കല്പന കൊടുത്തു: ➤❝നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേസൂസ് എന്നു പേർ വിളിക്കേണം.❞ (ലൂക്കോ, 1:31). ➟ഇവിടെയും പ്രതിഗ്രാഹിക വിഭക്തിയിലുള്ള, ➤❛യേസൂൺ❜ (Ἰησοῦν – Iēsoun) എന്ന രൂപമാണ് കാണാൻ കഴിയുക: [കാണുക: Interlinear Bible]. ➤❛യേസൂസിനെ❜ എന്നാണ് അതിനർത്ഥം: (കാണുക: മത്താ, 17:8). ➟അതിനാൽ, മലയാളത്തിൽ രണ്ടിടത്തും ❛യേസൂസ്❜ എന്ന നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) നാമമാണ് എഴുതേണ്ടത്. ➟ദൈവകല്പന ശിരസ്സാവഹിച്ച അവൻ്റെ അമ്മയപ്പന്മാർ എട്ടാം ദിവസം അവനു് ❛യേസൂസ്❜ എന്നു പേർ വിളിച്ചു: ➤❝പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേസൂസ് എന്നു പേർ വിളിച്ചു.❞ (ലൂക്കോ, 2:21 ⁃⁃ മത്താ, 1:25). ➟ഈ വേദഭാഗത്ത്, നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പേരിൻ്റെ യഥാർത്ഥ രൂപമായ ➤❛യേസൂസ്❜ (Ἰησοῦς – Iēsous) എന്ന് കാണാൻ കഴിയും. [കാണുക: Interlinear Bible]. ➟മൂന്നാം സുവിശേഷത്തിൻ്റെ എഴുത്തുകാരനായ ലൂക്കൊസ് (Luke) വിശേഷാൽ ഒരു ചരിത്രകാരനാണെന്നും ഓർക്കുക. ➟താൻ യേശുവിൻ്റെ സുവിശേഷചരിത്രം ചമച്ചത് സൂക്ഷ്മമായി പഠിച്ചശേഷമാണെന്ന് ആമുഖത്തിൽത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്: (ലൂക്കൊ, 1:1;4). ➟ഒരു ചരിത്രകാരൻ ഒരിക്കലും ഏത് കാരണംചൊല്ലിയും പേര് തെറ്റായി രേഖപ്പെടുത്തില്ലെന്ന് മനസ്സിലാക്കുക. ➟ചിലർ കരുതുന്നപോലെ, ➤❛യെഹോശൂവാ, യോശുവ, യേശുവ, യാഹ്ശുവ, യാഹുഷ❜ എന്നിവയിൽ ഏതെങ്കിലുമൊന്നാണ് കർത്താവിൻ്റെ പേരെങ്കിൽ, മേല്പറഞ്ഞ വചനത്തെളിവുകളുടെ അർത്ഥമെന്താണ്❓ ➟തിരുവെഴുത്തുകൾ എഴുത്തുകാരുടെ സ്വന്തയിഷ്ടത്താൽ ഉണ്ടായതല്ല; ദൈവശ്വാസീയമായി രചിക്കപ്പെട്ടതാണ്: (2തിമൊ, 3:16). ➟ദൈവശ്വാസീയം (given by inspiration of God) എന്നതിന്, ➤❛തെയോപ്ന്യൂസ്തോസ്❜ (θεόπνευστος – theópneustos) എന്ന പദമാണ്. ➟ദൈവത്താൽ ഊതപ്പെട്ടത് അല്ലെങ്കിൽ, ദൈവത്തിൻ്റെ ശ്വാസത്താൽ (ആത്മാവ്) രചിക്കപ്പെട്ടത് എന്നാണ് അതിനർത്ഥം. ➟പുസ്തകരചനയിലുള്ള ദൈവാത്മാവിന്റെ സജീവമായ പങ്കാളിത്തത്തെയാണ് അത് സൂചിപ്പിക്കുന്നത്. ➟നമ്മുടെ കർത്താവിനു് മറ്റൊരു പേരായിരുന്നെങ്കിൽ, ➤❛യേസൂസ് ⁃⁃ Iēsous❜ എന്ന് പേർ വിളിക്കണം എന്ന് ദൂതൻ മുഖാന്തരം ദൈവം രണ്ടുവട്ടം കല്പിച്ചതും എട്ടാം ദിവസം കല്പനപോലെ, അമ്മയപ്പന്മാർ അവനെ യേസൂസ് എന്ന് പേർവിളിച്ചതും വെറും നാടകമായിരുന്നോ❓ ➟അങ്ങനെവന്നാൽ, ദൈവവചനത്തിനു് എന്ത് വിശ്വാസ്യതയാണുള്ളത്❓ ➟എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് പറയുന്നതിൽ എന്തർത്ഥമാണ്❓ ➟അന്ത്യകാലത്തോട് അടുക്കുമ്പോൾ പേരുകൾ പലതുവരും; പക്ഷെ, ദൈവാത്മാവിനാൽ ആലേഖനംചെയ്ത് കിട്ടിയിരിക്കുന്ന ➤❛യേസൂസ്❜ എന്ന പേരല്ലാതെ, മറ്റൊരു പേരിനെക്കുറിച്ച് ചിന്തിക്കപോലുമരുത്.

❸ പുതിയനിയമത്തിൻ്റെ ആരംഭത്തിൽ കൊയ്നേ ഗ്രീക്കിൽ കാണുന്ന കർത്തൃനാമം (The Lord”s Name) ➤❛യേസൂ ക്രിസ്തൂ❜ (Iēsou Christou) എന്നാണ്: (Matt, 1:1). ➟അതിനെയാണ് മലയാളത്തിൽ ❛യേശുക്രിസ്തു❜ എന്ന് ലിപ്യന്തരണം (Transliteration) ചെയ്തിരിക്കുന്നത്: (മത്താ, 1:1). ➟ഗ്രീക്കിലെ ഒന്നാം വാക്യത്തിൻ്റെ  പദാനുപദവിവർത്തനം (Literal translation) എന്ന നിലയിൽ അത് ഏകദേശം ശരിയാണ്. ➟എന്നാൽ അതിൻ്റെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ: അവിടെ കർത്തൃനാമം സംബന്ധിക വിഭക്തിയിൽ (Genitive Case) ആണുള്ളത്. ➟അതായത്, ➤❛യേസൂ❜ (Iēsou) എന്ന സംബന്ധിക വിഭക്തിയുടെ അർത്ഥം ➤❛യേസൂസിൻ്റെ❜ (യേശുവിൻ്റെ) എന്നാണ്. ➤❛ക്രിസ്തൂ❜ (Christou) എന്നതിനു് ➤❛ക്രിസ്തോസിൻ്റെ❜ (ക്രിസ്തുവിൻ്റെ) എന്നാണ്. ➟യഥാർത്ഥ കർത്തൃനാമം ➤❛യേസൂസ് ക്രിസ്തോസ്❜ (Iēsous Christos) എന്നാണ്. ➟അതിൻ്റെ സംബന്ധിക വിഭക്തിയിലുള്ള നാമമാണ് കൊയ്നേ ഗ്രീക്കിൻ്റെ ആദ്യവാക്യത്തിൽ കാണുന്ന ➤❛യേസൂ ക്രിസ്തൂ.❜ ➟വ്യാകരണത്തിലെ വിഭക്തികൾ (Cases) ഇംഗ്ലീഷിന് അന്യമാണ്. ➟ഗ്രീക്ക്, ലാറ്റിൻ, സംസ്കൃതം, മലയാളം മുതലായ ഭാഷകൾക്കാണ് വിഭക്തികൾ ഉള്ളത്. ➟ഗ്രീക്ക് വ്യാകരണം ഇംഗ്ലീഷിനെക്കാൾ അടുത്തു നില്ക്കുന്നത് മലയാളത്തോടാണ്. ➟എന്നിരുന്നാലും ഗ്രീക്ക് മലയാള വിഭക്തികളിൽ ചെറിയൊരു വ്യത്യാസമുണ്ട്. ➟ഗ്രീക്കിൽ രണ്ട് ഭാഗങ്ങളുള്ള ഒരു പേരിൻ്റെ വിഭക്തി വ്യത്യാസം രണ്ട് ഭാഗങ്ങളെയും ബാധിക്കും. ➟ഉദാ: ➤❛യേസൂസ് ക്രിസ്തോസ്❜ (Iēsous Christos) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) കർത്തൃനാമം സംബന്ധിക വിഭക്തിയിലേക്ക് (Genitive Case) മാറുമ്പോൾ, ➤❛യേസൂസ്❜ എന്ന ആദ്യനാമം ➤❛യേസൂ❜ എന്നും ➤❛ക്രിസ്തോസ്❜ എന്ന അടുത്ത നാമം ➤❛ക്രിസ്തൂ❜ എന്നും മാറും. ➟എന്നാൽ മലയാളത്തിൽ രണ്ടാം ഭാഗത്തിനു് മാത്രമേ വിഭക്തി ബാധിക്കയുള്ളു. ➟ഉദാ: ➤❛ടോമി ക്ലമൻ്റ്❜ എന്ന ഒരു പേര് ഏത് വിഭക്തിയിലേക്ക് മാറിയാലും, ➤❛ടോമി❜ എന്ന ആദ്യഭാഗത്തിനു് യാതൊരു വ്യത്യാസവും വരില്ല; ➟രണ്ടാം ഭാഗത്തിനു് മാത്രമേ വ്യത്യാസം വരികയുള്ളു. ➟ഇനി, സംബന്ധിക വിഭക്തിയിലേക്ക് മാറിയാൽ, ➤❛ടോമി ക്ലമൻ്റിൻ്റെ❜ എന്നാകും. ➟ഗ്രീക്കിൽ കർത്തൃനാമത്തിൻ്റെ യഥാർത്ഥരൂപം ➤❛യേസൂസ് ക്രിസ്തോസ്❜ (Iēsous Christos) എന്നാണ്. ➟മറ്റുരണ്ട് വിഭക്തി രൂപങ്ങളുമുണ്ട്: ➤❛യേസൂ ക്രിസ്തൂ❜ (Iēsou Christou), ➤❛യേസൂൺ ക്രിസ്തോൺ❜ (Iēsoun Christon). ➟ഗ്രീക്കിലെ മൂന്ന് വിഭക്കി രൂപങ്ങളും അതുപോലെതന്നെ മലയാളത്തിലേക്ക് ലിപ്യന്തരണം (Transliteration) ചെയ്താൽ, നമ്മുടെ കർത്താവിനു് മൂന്ന് നാമങ്ങൾ ഉണ്ടെന്ന് വിശ്വാസികൾ തെറ്റിദ്ധരിക്കാൻ ഇടയാകും. ➟അതിനാൽ ഒന്നാം വാക്യത്തിൻ്റെ പരിഭാഷ ഇപ്രകാരമാണ് ചെയ്യേണ്ടിയിരുന്നത്: ➤❝അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേസൂസ് ക്രിസ്തോസിൻ്റെ വംശാവലി:❞ ➟ഇത് ഗ്രീക്കിൽ കർത്താവിൻ്റെ നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) കൃത്യമായ നാമവും മലയാളത്തിലെ സംബന്ധിക വിഭക്തിയും ചേർന്നതാണ്. ➟ഗ്രീക്കിലെപ്പോലെതന്നെ കർത്തൃനാമം ➤❛യേസൂസ് ക്രിസ്തോസ്❜ എന്ന് രണ്ട് ഭാഗങ്ങളായിട്ടാണ് എഴുതേണ്ടത്. ➟നമ്മുടെ കർത്താവിൻ്റെ നാമം (Name) ➤❛യേസൂസ്❜ (Iēsous) എന്നും അവൻ്റെ അഭിഷിക്തൻ (Anointed) എന്നർത്ഥമുള്ള പദവിനാമം (Title Name) ➤❛ക്രിസ്തോസ്❜ (Christos) എന്നുമാണ്. ➟അതാണ്, ➤❛യേസൂസ് ക്രിസ്തോസ്❜ (Iēsous Christos) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള യഥാർത്ഥ നാമം. [കാണുക: Act, 9:34].  ➤[കാണുക:ദൈവനാമം: യഹോവാഹ് ⁃⁃ യേസൂസ് ക്രിസ്തോസ്]. ➟കർത്തൃനാമത്തിൻ്റെ വിഭക്കി രൂപങ്ങൾ താഴെക്കാണാം: [Iēsous ⁃⁃ Ἰησοῦς].
☛ കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronunciation) കേൾക്കുക: ➤[യേസൂസ് ⁃⁃ ക്രിസ്തോസ് ⁃⁃ യേസൂസ് ക്രിസ്തോസ്]

❹ യോഹന്നാൻ്റെ സുവിശേഷത്തിൽ കർത്താവു് തൻ്റെ പേരുച്ചരിക്കുന്ന ഒരു വേദഭാഗമുണ്ട്: ➤❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേസൂസ് ക്രിസ്തോസിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വാക്യത്തിനു് മറ്റൊരു പ്രത്യേകതയുണ്ട്. ➤❛യേസൂസ്❜ എന്ന സംജ്ഞാനാമത്തോടൊപ്പം (Proper noun) ➤❛ക്രിസ്തോസ്❜ എന്ന പദവിനാമവും (Title) ചേർത്ത്, ➤❛യേസൂസ് ക്രിസ്തോസ്❜ എന്ന തൻ്റെ പൂർണ്ണനാമം ആദ്യം പ്രസ്താവിച്ചത് നമ്മുടെ കർത്താവു് തന്നെയാണ്. ➟ഈ വേദഭാഗത്ത്, ➤❛യേസൂൺ ക്രിസ്തോൺ❜ (Ἰησοῦν Χριστόν – Iēsoun Christón) എന്ന പ്രതിഗ്രാഹിക വിഭക്തിയാണ് (Accusative Case) കാണാൻ കഴിയുക. [കാണുക: Interlinear Bible]. ➟അതിനർത്ഥം: ➤❛യേസൂസ് ക്രിസ്തോസിനെ❜ എന്നാണ്. ➟യേശുവും അപ്പൊസ്തലന്മാരും സംസാരിച്ച ഭാഷ അരാമ്യ ഭാഷയായിരുന്നു. ➟❛മാമോൻ❜ (മത്താ, 6:24), ➟❛തലീഥാ കൂമീ❜ (മർക്കൊ, 5:41), ➟❛എഫഥാ❜ (മർക്കൊ, 7:34), ➟❛അബ്ബാ❜ (മർക്കൊ, 14:36), ➟❛എലോഹീ എലോഹീ ലമ്മാ ശബക്താനീ❜ (മർക്കൊ, 15:34) എന്നീ അരാമ്യപദങ്ങളും ➟❛ശബ്ബത്ത്❜ (മത്താ, 12:8), ➟❛സാത്താൻ❜ (മത്താ, 12:26), ➟❛ഏലീ, ഏലീ❜ (മത്താ, 27:46 ⁃⁃ സങ്കീ, 22:1), ➟❛റബ്ബീ❜ (മത്താ, 23:8), ➟❛കൊർബ്ബാൻ❜ (മർക്കൊ, 7:11) മുതലായ എബ്രായപദങ്ങളും  കർത്താവിൻ്റെ അധരങ്ങളിൽനിന്ന് അടർന്നുവീണവയാണ്. ➟ഇത്രയധികം ആരാമ്യഎബ്രായ പദങ്ങൾ സ്വന്തവായ്കൊണ്ട് ഉച്ചരിച്ച കർത്താവു് തൻ്റെ സ്വന്തപേര് ആരാമ്യയിലോ, എബ്രായയിലോ ആയിരുന്നെങ്കിൽ അതുച്ചരിക്കാതെ, ➤❛യേസൂസ് ക്രിസ്തോസ്❜ എന്നു പറയുമായിരുന്നോ❓ ➟കർത്താവു് എന്താണോ പറഞ്ഞത്, അതാണ് യോഹന്നാൻ എഴുതിവെച്ചിരിക്കുന്നത്. ➟സ്വന്തം പേര് മറ്റൊന്നായിരുന്നെങ്കിൽ അത് മറച്ചുവെക്കേണ്ട ആവശ്യമെന്താണ്❓ ➟വായിൽ വഞ്ചനയില്ലാത്തവൻ വഞ്ചന കാണിക്കുമോ❓ (1പത്രൊ, 2:22). ➟ദൈവപുത്രനായ ക്രിസ്തോസീനു് ➤❛യേസൂസ്❜ എന്ന സംജ്ഞാനാമമല്ലാതെ, മറ്റൊരു പേരില്ലായിരുന്നു എന്ന് കർത്താവിൻ്റെ വാക്കിനാൽ അസന്ദിഗ്ദ്ധമായി തെളിയുന്നു. ➤❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36).

❺ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് നിറഞ്ഞവനായി കർത്താവിൻ്റെ പേർ വിളിച്ചുപറയുന്നുണ്ട്: ➤❝പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ.❞ (പ്രവൃ, 2:38). ➟ഈ വേദഭാഗത്ത്, ➤❛യേസൂ ക്രിസ്തൂ❜ (Ἰησοῦ Χριστοῦ – Iēsou Christoú) എന്ന സംബന്ധിക വിഭക്തിയിലുള്ള (Genitive Case) രൂപമാണ് കാണാൻ കഴിയുക. ➟അതിനർത്ഥം: ➤❛യേസൂസ് ക്രിസ്തോസിൻ്റ്❜ (of Jesus Christ) എന്നാണ്. [കാണുക: Interlinear Bible]. ➟നമ്മുടെ കർത്താവിനു് ഏതോ എബ്രായ പേരായിരുന്നെങ്കിൽ, എബ്രായനും വിശേഷാൽ അപ്പൊസ്തലന്മാരിൽ പ്രഥമനുമായ പത്രൊസിനു് അതറിയില്ലായിരുന്നോ❓ ➟പത്രൊസിൻ്റെ കാര്യം പോട്ടെ; അവൻ മനഷ്യനല്ലേ; പത്രൊസിൻ്റെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്ന പരിശുദ്ധാത്മാവിനും അതറിയില്ലായിരുന്നോ❓ ➟കർത്താവിനു് മറ്റൊരു പേരായിരുന്നുവെങ്കിൽ, ➤❛യേസൂസ് ക്രിസ്തോസ്❜ എന്ന നാമം ഉപയോഗിക്കാൻ പരിശുദ്ധാത്മാവ് അവനെ അനുവദിക്കുമായിരുന്നോ❓ ➟യെഹൂദന്മാരുടെ പരമോന്നത കോടതിയായ ന്യായാധിപസംഘത്തിൻ്റെ (Synedrion) മുമ്പിൽനിന്നുകൊണ്ട് പത്രോസ് വിളിച്ചുപറഞ്ഞത് ശദ്ധിക്കുക: ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:10-12). ➟നസറായനായ യേസൂസ് യേസൂക്രിസ്ത്രൂസിലൂടെയല്ലാതെ, മറ്റൊരുത്തനിലും രക്ഷയില്ലെന്നും യേസൂസ് ക്രിസ്തോസ് എന്ന നാമമല്ലാതെ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നാണ് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയ പത്രൊസ് പരിശുദ്ധാത്മാവിൽ വിളിച്ചുപറഞ്ഞത്. ➟മറ്റൊരു നാമം അന്വേഷിക്കുന്നവർ, നമ്മുടെ കർത്താവും രക്ഷിതാവുമയവൻ്റെ ➤❛യേസൂസ് ക്രിസ്തോസ്❜ എന്ന നാമത്തിൽ എന്ത് കുറവാണ് കാണുന്നത്❓ ➟സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം: ➤❝യേസൂസിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.❞ (പ്രവൃ, 10:43). ➟യേസൂസ് എന്ന നാമംമൂലം പാപമോചനം ലഭിക്കുമെന്നാണ് സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞത്. ➟കർത്താവിനു് മറ്റൊരു നാമമാണെന്ന് കരുതുവർ എന്തു വിചാരിക്കുന്നു: സകലപ്രവചാകന്മാരും ഭോഷ്ക്കിൻ്റെ സാക്ഷ്യമാണോ പറഞ്ഞത്❓ ➟പൗലൊസ് പറയുന്നത് നോക്കുക: ➤❝വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേസൂസിൻ്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.❞ (കൊലൊ, 3:17). ➟പുതിയനിയമത്തിൽ വാക്കും പ്രവൃത്തിയും കൊണ്ട് ഏതുകാര്യം ചെയ്താലും യേസൂസിൻ്റെ നാമത്തിൽ ചെയ്യാനും യേസൂസ് മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറയാനുമാണ് പൗലൊസ് കല്പിക്കുന്നത്. ➟നമ്മുടെ കർത്താവിൻ്റെ പേര് മറ്റൊന്നായിരുന്നെങ്കിൽ, എബ്രായപണ്ഡിതനായ പൗലൊസ് അതറിയാതിരിക്കുമോ❓ ➟അറിഞ്ഞാൽ അത് പറയാതെ മറച്ചുവെക്കുമായിരുന്നോ❓ ➟സഭയെക്കുറിച്ചുള്ള ഏകദേശം എല്ലാ മർമ്മങ്ങളും വെളിപ്പെട്ടുകിട്ടിയ പൗലൊസിന് കർത്താവിൻ്റെ പേര് വെളിപ്പെട്ടില്ലായിരുന്നോ❓ ➟രണ്ടായിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമമായ ➟യേസൂസ് എന്ന പേര് പോരെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ, ➤❝നിങ്ങൾ ഇപ്പോഴും വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.❞ (2കൊരി, 13:5).

❻ ബൈബിളിൻ്റെ സാരാംശം എന്താണെന്ന് ചോദിച്ചാൽ: ദൈവം തൻ്റെ ക്രിസ്തോസിലൂടെ മാനവജാതിക്ക് ഒരുക്കിയിരിക്കുന്ന രക്ഷയുടെ സുവിശേഷമാണ്: 
1. സുവിശേഷത്തിൻ്റെ അടിസ്ഥാനം യേസൂസാണ്:
➦ ❝ക്രിസ്തോസ് നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.❞ (1കൊരി, 15:3-4).
2. സുവിശേഷം യേസൂസാണ്:
➦ ❝ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേസൂസ് ക്രിസ്തോസിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.❞ (1തിമൊ, 2:8).
3. സുവിശേഷം യേസൂസ് ക്രിസ്തോസിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: 
➦ ❝ദൈവരാജ്യത്തെയും യേസൂസ് ക്രിസ്തോസിൻ്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.❞ (പ്രവൃ, 8:12 ⁃⁃പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27).
4. സുവിശേഷം അറിയിക്കുന്നത് യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിലും പരിശുദ്ധാത്മാവിനാലുമാണ്:
➦ ❝പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.❞ (പ്രവൃ, 9:28). ➤❝സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.❞ (1പത്രൊ, 1:12 ⁃⁃ 1തെസ്സ, 1:5). 
5. സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം:
➦ ❝ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.❞ (പ്രവൃ, 10:44 ⁃⁃ പ്രവൃ, 10:38-44). ➟പ്രവൃത്തികൾ10:44-നെ പ്രവൃത്തികൾ 11:15-16-മായി ഒത്തുനോക്കുക. ➟ആത്മസ്നാനത്താലാണ് ജീവപ്രാപ്തിക്കുള്ള മാനസാന്തരവും രക്ഷയും ഉണ്ടാകുന്നത്: (പ്രവൃ, 11:14-18). ➟കാരാഗൃഹപ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: ❝യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം?❞ (പ്രവൃ, 16:30). ➟അതിൻ്റെ ഉത്തരമാണ്: ❝കർത്താവായ യേസൂസിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.❞ (പ്രവൃ, 16:31). ➟നമ്മുടെ കർത്താവിൻ്റെ പേര് മറ്റൊന്നാണെങ്കിൽ, സുവിശേഷത്തിൻ്റെ അടിസ്ഥാനവും സുവിശേഷവും സുവിശേഷം അറിയിക്കുന്ന നാമവും രക്ഷയ്ക്കുള്ള നാമവും സ്നാനം ഏല്ക്കുന്ന നാമവും തെറ്റാണെന്നല്ലേ വരൂ❓ ➟ദൈവശ്വാസീയമായ വചനത്തിൽ യേസൂസ് എന്ന പേര് 972 പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ട്, അതല്ല മറ്റൊന്നാണ് പേരെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ ➟യെഹൂദന്മാർക്കും (പ്രവൃ, 2:38) ശമര്യർക്കും (പ്രവൃ, 8:12) ജാതികൾക്കും (പ്രവൃ, 10:43) രക്ഷവന്ന ഏകനാമമാണ് യേസൂസ്. യേസൂസ് ക്രിസ്തോസ് എന്നല്ല നമ്മുടെ കർത്താവിൻ്റെ പേരെന്ന് പറയുന്നവർ, ക്രിസ്തോസിൻ്റെ തേജസ്സുള്ള സുവിശേഷത്തെ മറിച്ചുകളായാൻ നോക്കുന്നവരാണ്: ➤❝ദൈവപ്രതിമയായ ക്രിസ്തോസിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.❞ (2കൊരി, 4:4). [കാണുക: സുവിശേഷവും രക്ഷയും]

❼ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേസൂസിൻ്റെ നാമത്തിലാണ്: ➟പ്രവചനം: (മത്താ, 7:22), ➟ജാതികളുടെ പ്രത്യാശ: (മത്താ, 12:20), ➟കൂടിവരുന്ന നാമം: (മത്താ, 18:20), ➟ഭൂതോച്ചാടനം: (മർക്കൊ, 9:38), ➟വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), ➟മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), ➟പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), ➟പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), ➟പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), ➟നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31; 1യോഹ, 5:13), ➟സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), ➟രോഗസൗഖ്യം: (പ്രവൃ, 4:10), ➟രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), ➟അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12 ⁃⁃ പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28), ➟പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ➟ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ➟ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), ➟രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), ➟സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). ➤❝വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേസൂസിൻ്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.❞ (കൊലൊ, 3:17). ➟നമ്മുടെ കർത്താവിൻ്റെ യഥാർത്ഥനാമം മറ്റൊന്നായിരുന്നെങ്കിൽ, അപ്പൊസ്തലന്മാരും എഴുത്തുകാരും നമ്മെ വഞ്ചിക്കുകയായിരുന്നു എന്നു വരില്ലേ❓ ➟എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവർ മറ്റൊരു പേരിനെക്കുറിച്ച് ചിന്തിക്കപോലുമില്ല. 

പേരിനെക്കുറിച്ചുള്ള വസ്തുത: നമ്മുടെ കർത്താവായ ക്രിസ്തോസിൻ്റെ ❛യേസൂസ്❜ എന്ന പേരു ദൈവം നേരിട്ട് നല്കിയതാണ്: (മത്താ, 1:21; ലൂക്കൊ, 1:31). ➟നമ്മുടെ കർത്താവിനു് നല്കുവാൻ യേസൂസ് (Ἰησοῦς) എന്ന നാമം LXX എന്നറിയപ്പെടുന്ന എബ്രായ ബൈബിളിൻ്റെ ഗ്രീക്കു പരിഭാഷയായ ➤❛സെപ്റ്റ്വജിൻ്റിലൂടെ❜ (Septuagint) ദൈവം മുന്നമേ ഒരുക്കിവെച്ചിരുന്നു. ➟പഴയനിയമത്തിൻ്റെ മൂലകൃതിയിൽ നിന്ന് കൊയ്നേ ഗ്രീക്കിലേക്ക് പരിഭാഷ ചെയ്ത ആദ്യത്തെ ആധികാരികമായ പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ➟ക്രിസ്തോസിനും 250 വർഷങ്ങൾക്ക് മുമ്പാണ് ഇതിൻ്റെ പരിഭാഷ ആരംഭിച്ചത്. ➟ആദ്യം മോശെയുടെ അഞ്ചു പുസ്തകങ്ങൾ പൂർത്തിയാക്കി. പിന്നീട് ഒരു ഇടവേളയ്ക്കുശേഷം 70/72 യഹൂദ പണ്ഡിതന്മാർ അലക്സാണ്ട്രിയയിൽ വെച്ച്, പരിഭാഷ പൂർത്തിയാക്കി. ➟ക്രിസ്തുവിനു് 100 വർഷങ്ങൾക്ക് മുമ്പുതന്നെ സെപ്റ്റ്വജിൻ്റ് പരിഭാഷ പൂർത്തിയാകുകയും ക്രോഡീകരിക്കുകയും ചെയ്തിരുന്നു. ➟ഈ പരിഭാഷയുടെ പ്രത്യേകത എന്താണെന്നു ചോദിച്ചാൽ, നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിൻ്റിൽ നിന്നാണ്. ➟കൂടാതെ, ക്രിസ്ത്യാനികൾ ആദ്യം ഉപയോഗിച്ച ബൈബിൾ പരിഭാഷ ഇതാണ്. ➟യഹൂദ-ഗ്രീക്ക് സംസ്കാരങ്ങളുടെ സംയോജനത്തിൻ്റെ ശക്തമായ ഉദാഹരണമാണ് സെപ്റ്റ്വജിൻ്റ് ബൈബിൾ. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ബൈബിളിൻ്റെ മറ്റൊരു പ്രധാന പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, എബ്രായ ബൈബിളിലെ Yehoshua, Yoshua, Yeshua എന്നീ നാമ വ്യത്യാസങ്ങളിലില്ലാതെ എല്ലായിടത്തും ❛യേസൂസ്❜ (Ἰησοῦς – iēsous) എന്ന ഏകനാമമാണ് കാണുന്നത്. ➟യേസൂസ് എന്ന നാമം 248 പ്രാവശ്യം അതിൽ ഉപയോഗിച്ചിട്ടുണ്ട്. ➟ഉദാ: (പുറ, 17:10; പുറ, 17:13; പുറ, 24:13). ➟ക്രിസ്തോസിൻ്റെ യഥാർത്ഥ നാമം ➤❛യഹോവ രക്ഷയാകുന്നു❜ (Yehovah is Salvation) എന്നർത്ഥമുള്ള പഴയനിയമത്തിലുള്ള ഏതോ എബ്രായ പേരായിരിക്കും എന്ന് കരുതുന്നവർക്ക്, ആ പേര് ➤❛യെഹോശൂവാ❜ എന്നാണോ, ➤❛യോശുവ❜ എന്നാണോ, അല്ലെങ്കിൽ ➤❛യേശുവ❜ എന്നാണോ എന്ന് യാതൊരു ഉറപ്പുമില്ല. ➟അതുകൊണ്ടാണ്, പല പേരുകൾ നിർദ്ദേശിക്കപ്പെടുന്നത്. ➟എന്നാൽ സെപ്റ്റ്വജിൻ്റിൽ അങ്ങനെയൊരു കൺഫ്യൂഷൻ്റെ ആവശ്യമില്ല. ➤❛യഹോവ രക്ഷയാകുന്നു❜ എന്നർത്ഥമുള്ള എല്ലാ പേരിനുംകൂടി ➤❛യേസൂസ്❜ (Ἰησοῦς) എന്ന ഒറ്റ നാമമേയുള്ളു. ➟അതായത്, Yehoshua, Yoshua, Yeshua എന്നീ എബ്രായപേരുകളുടെ ഗ്രീക്കു രൂപമാണ് സ്പ്റ്റ്വജിൻ്റിൽ കാണുന്ന ➤❛യേസൂസ്❜ (Ἰησοῦς – Iēsous) എന്ന നാമം. ➟The New Messianic Version-ൽ കർത്താവിൻ്റെ പേര്, ➤❛യേശുവ❜ (Yeshua) എന്നാണ് കാണുന്നത്. ➟തന്മൂലം, സെപ്റ്റ്വജിൻ്റിൽ കാണുന്ന ➤❛യേസൂസ്❜ (Iēsous) എന്ന നാമം ➤❛യേശുവ❜ (Yeshua) എന്ന പേരിൻ്റെ ലിപ്യന്തരണം (Transliteration) ആകാനും സാദ്ധ്യതയുണ്ട്. ➤യേസൂസ് എന്ന പേരിൻ്റെ അർത്ഥവും ❛Jehovah is salvation❜ എന്നാണ്. [കാണുക: BlueLetterBible]. ➟യെഹോശുവാ (Yehoshua) എന്ന എബ്രായ പേരിൻ്റെ അതേ അർത്ഥം തന്നെയാണ് ➤❛യേസൂസ്❜ (Iēsous) എന്ന ഗ്രീക്കു പേരിനുമുള്ളത്: (കാണുക: പുറ, 17:10 ⁃⁃ മത്താ, 1:21). ➟ആ നാമമാണ് ദൈവം തൻ്റെ ക്രിസ്തുവിനു് കൊടുത്തതും, സകല ജാതികൾക്കും രക്ഷാകാരണമായതും. ➤❛യേസൂസ് ക്രിസ്തോസ്❜ എന്ന നാമമല്ലാതെ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. ➟അതായത്, പഴയനിയമത്തിൽ കാണുന്ന Yehoshua, Yoshua, Yeshua എന്നീ എബ്രായപേരുകളുടെ തുല്യമായ അർത്ഥമാണ് യേസൂസ് എന്ന ഗ്രീക്കുപേരിനും ഉള്ളത് എന്നല്ലാതെ, നമ്മുടെ കർത്താവിൻ്റെ പേര് മറ്റൊന്നല്ല എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: സെപ്റ്റ്വജിൻ്റിലെ പുതിയനിയമ ഉദ്ധരണികൾക്ക് തെളിവ്]

ഇനി ആന്തരികവും ബാഹ്യവും ചരിത്രപരവുമായ തെളിവുകൾ തരാം.ആന്തരിക തെളിവ്: ➟നൂൻ്റെ മകനായ യോശുവയുടെ പേര് പുതിയനിമത്തിൽ രണ്ടുപ്രാവശ്യമുണ്ട്. ➟എന്നാൽ രണ്ടിടത്തും നമ്മുടെ കർത്താവിൻ്റെ നാമമായ ➤❝യേസൂസ് – Iēsous❞ എന്നുതന്നെയാണ് യോശുവയ്ക്കും (Yehoshua) കാണുന്നത്: [കാണുക: പ്രവൃ, 7:45; എബ്രാ, 4:8⁃⁃ യോശു, 1:1). ➟അതിനാനാൽ, ➤❛Yehoshua❜ എന്ന എബ്രായപേരിൻ്റെ ഗ്രീക്കു രൂപമാണ് ➤യേസൂസ് (iēsous) എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അടുത്തവാക്യം: ➤❝യുസ്തൊസ് എന്നു പറയുന്ന യേസൂസും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു.❞ (കൊലൊ, 4:11). ➟വേദഭാഗം ശ്രദ്ധിക്കുക: ➤❛യുസ്തൊസ് എന്നു പറയുന്ന യേസൂസ്❜ (Jesus, which is called Justus). ➟പൗലൊസിൻ്റെ സഹപ്രവർത്തകനും വിശേഷാൽ യേഹൂദനുമായ ഇവൻ്റെ പേര് ➤❛യേസൂസ്❜ എന്നായിരുന്നു; ➤❛യുസ്തൊസ്❜ എന്ന് വിളിപ്പേര് സ്വീകരിക്കുകയായിരുന്നു. (ഒരുപക്ഷെ, തൻ്റെ രക്ഷിതാവും കർത്താവുമായ ക്രിസ്തോസിൻ്റെ പേരിൽ വിളിക്കപ്പെടുവാനോ, അറിയപ്പെടുവാനോ താൻ യോഗ്യനല്ല എന്ന ചിന്തയിൽനിന്നാവാം, ➤❛യുസ്തൊസ്❜ എന്ന മറുപേർ സ്വീകരിച്ചത്). ➟ഈ വസ്തുത തെളിയിക്കുന്നത്: യെഹൂദന്മാർക്ക് ഗ്രീക്കുപേര് അക്കാലത്ത് സർവ്വസാധാരണമായിരുന്നു എന്നതാണ്. ➟മത്തായി 27:16-ൻ്റെ codex vaticanus-ലും ചുരുക്കം ചില ഗ്രീക്ക്, ഇംഗ്ളീഷ് പരിഭാഷകളിലും ബറാബ്ബാസിനെ ➤❛യേസൂൺ ബറാബ്ബാൻ❜ (Ἰησοῦν Βαραββᾶν – Iēsoun Barabban) അഥവാ, ❛യേസൂസ് ബറാബ്ബാസ്❜ എന്നാണ് കാണുന്നത്. [കാണുക: SBLGNT⁃⁃WH(NA27), GNT, NIV, CEV, GNT, NET, NRSV, NAB]. ➟ബറാബ്ബാസ് ഒരു യെഹൂദനായിരുന്നു. ബറാബ്ബാസ് എന്ന പേരിൻ്റെ അർത്ഥം ➤❛ബർ❜ (בַּר – Bar) ❛അബ്ബാ❜ (אַבָּא – Abba) = ❛പിതാവിൻ്റെ മകൻ❜ (Son of Father) എന്നാണ്. ➟ബി.സി. 323–31 കാലഘട്ടം ➤ഹെല്ലനിസ്റ്റിക് യുഗം❜ (Hellenistic Period) ആയിരുന്നു എന്നതും മനസ്സിലാക്കണം. ➟അക്കാലത്ത്, ഗ്രീക്ക് സംസ്കാരം, മതം, ഭാഷ, ഐഡന്റിറ്റി എന്നിവ ഗ്രീക്കുകാർ അല്ലാത്തവരും സ്വീകരിച്ചിരുന്നു. ➟അതിനെയാണ്,  ഹെല്ലനൈസേഷൻ (Ἑλληνισμός – Hellenization) എന്ന് പറയുന്നത്. ➟തന്നെയുമല്ല, പുരാതന കാലത്ത് ഭാഷാമാറ്റത്തോടൊപ്പം പേരുകളുടെ ഉച്ചാരണം പൊരുത്തപ്പെടുത്തുന്നതിന് അല്പം മാറ്റി എഴുതുന്നത് സ്വാഭാവികമായിരുന്നു. ➟അതായത്, ഈ നാമപരിണാമം ഭാഷാപരമായ ഒരു സ്വാഭാവിക പ്രക്രിയയാണ്. ➤❛യേസൂസ്❜ (Ἰησοῦς Iēsous) എന്ന നാമത്തിൻ്റെ മൂലപദം (Root Word) അല്ലെങ്കിൽ പദോല്പത്തി (Etymology) ➤❛യെഹോശൂവാ❜ (יְהוֹשׁוּעַ – Yehoshua) എന്ന എബ്രായ നാമത്തിൽ നിന്നാണെന്ന് Strong’s Concordance-ൽ കാണാം. [കാണുക: BlueLetterBible, BibleHub, Greek-English Dictionary]. ➟അതായത്, പഴയനിയമം ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തപ്പോൾ (സെപ്റ്റുവജിൻ്റ് – Septuagint), ➤❛യഹോശൂവ, യേശുവ❜ എന്ന പേരിനെ ഗ്രീക്ക് ലിപിയിലേക്ക് മാറ്റേണ്ടി വന്നു എന്നത് ശരിയാണ്. ➟അതിനാൽ ഭാഷാപരമായി പദത്തിൻ്റെ ഉത്ഭവം ആ പേരുകളിൽ നിന്നാണെന്ന് പറയാം. ➟എന്നിരുന്നാലും, നമ്മുടെ കർത്താവിൻ്റെ പേര് ആരുടെയും പേരിൻ്റെ വാലല്ല; പിതാവായ ഏകദൈവം തൻ്റെ ദൂതൻ മുഖാന്തരം അവൻ്റെ അമ്മയപ്പന്മാരോടു കല്പിച്ചതും അവർ അവിനിട്ടതും ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി അനേകംപ്രാവശ്യം ആലേഖനം ചെയ്തു വെച്ചിരിക്കുന്നതുമാണ്. അതിനെ മാറ്റാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും അവകാശമില്ല.

ബാഹ്യമായ തെളിവ്: യെഹൂദാ ചരിത്രകാരനായ ജോസീഫസ് {Flavius Josephus, AD 37-100) Antiquities of the Jews എന്ന തൻ്റെ പുസ്തകത്തിൻ്റെ 18.3.3-ൽ നമ്മുടെ കർത്താവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗത്ത്, ➤❝യേസൂസ് എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ഉണ്ടായിരുന്നു❞ (Ἰησοῦς σοφὸς ἀνήρ – Iēsous sophos anēr) എന്നുകാണാം. [കാണുക: Ant, Book 18.3.318:3.3]. ➟ഇതേ പുസ്തകത്തിൽ കർത്താവിൻ്റെ സഹോദരൻ യാക്കോബിൻ്റെ മരണത്തെക്കുറിച്ച് പറയുന്ന മറ്റൊരു ഭാഗത്തും പേർ പറയുന്നുണ്ട്: ➤❝ക്രിസ്തോസ് എന്നു വിളിക്കപ്പെടുന്ന യേസൂസിന്റെ സഹോദരൻ, യാക്കോബ് എന്നു പേർ❞ (τὸν ἀδελφὸν Ἰησοῦ τοῦ λεγομένου Χριστοῦ, Ἰάκωβος ὄνομα αὐτῷ – tón adelfón Iisoú toú legoménou Christoú, Iákovos ónoma aftó) എന്നുകാണാം. [കാണുക: Ant. Book 20:1]. ➟യേസൂസിൻ്റെ മരണപുത്ഥാനങ്ങൾക്കും നാലു വർഷങ്ങൾക്കുശേഷം ജനിച്ച യെഹൂദാ ചരിത്രകാരനാണ് ജോസീഫസ്. ക്രിസ്തോസിനു് മറ്റൊരു എബ്രായപേര് ഉണ്ടായിരുന്നെങ്കിൽ, ജോസീഫസ് അവൻ്റെ പേര് ➤❛യേസൂസ്❜ എന്ന് ഒരിക്കലും തെറ്റായി രേഖപ്പെടുത്തുമായിരുന്നില്ല. ➟ഈ ആന്തരികവും ബാഹ്യവും ആത്മീയവും ചരിത്രപരവുമായ തെളിവുകളെല്ലാം ഒരേയൊരു സത്യത്തെയാണ് വിളിച്ചുപറയുന്നത്: ☛നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തോസിൻ്റെ യഥാർത്ഥ ➤സംജ്ഞാനാമം (Proper noun) ➤യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous എന്നാണ്. ➟ബൈബിൾ തെറ്റാണെന്നും ചരിത്രം തെറ്റാണെന്നും സ്ഥാപിക്കാതെ മറ്റൊരു പേര് കണ്ടെത്താൻ ആർക്കും കഴിയില്ല. ➟ദൈവം തൻ്റെ ദൂതൻ മുഖാന്തരം കല്പിച്ചതും കർത്താവും അപ്പൊസ്തലന്മാരും സ്വന്തവായ്കൊണ്ട് അരുളിച്ചെയ്തതും ദൈവശ്വാസീയമായ തിരുവെഴൂത്തുകളിൽ എട്ടെഴുത്തുകാർ 972 പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്നതുമായ ➤യേസൂസ് എന്ന നമ്മുടെ കർത്താവിൻ്റെ പേര് തെറ്റാണെന്ന് പറയുന്നവർ, തിരുവെഴുത്തുകൾ തെറ്റാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ, വേറൊരു ഗുണവും അതിനില്ല.  

❝തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യ പാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തോസിന്നു ഒത്തവണ്ണമുള്ളതല്ല.❞
(കൊലൊസ്സ്യർ 2:8)

Iēsous ⁃⁃ Ἰησοῦς
➦ നമ്മുടെ കർത്താവിൻ്റെ ❛യേസൂസ്❜ (Iēsous) എന്ന നാമം (Name) മൂന്നു വിഭക്തികളിലായി 𝟗𝟕𝟐 പ്രാവശ്യം കാണാം:
❶ യേസൂസ് (Ἰησοῦς – iēsous) [Mat, 1:16] 𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞
❷ യേസൂ (Ἰησοῦ – Iēsou) [Mat, 1:1] 𝐆𝐞𝐧𝐢𝐭𝐢𝐯𝐞
❸ യേസൂൺ (Ἰησοῦν – Iēsoun) [Mat, 1:21] 𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞
Christos ⁃⁃ Χριστὸς
➦ നമ്മുടെ കർത്താവിൻ്റെ ❛ക്രിസ്തോസ്❜ (Christos) എന്ന പദവി നാമം (Title name) അഞ്ച് വിഭക്തികളിലായി 𝟓𝟔𝟎-തോളം പ്രാവശ്യം കാണാം:
❶ ❛ക്രിസ്തോസ്❜ (Χριστὸς ⁃⁃ Christos) [Mat, 2:4] 𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞
❷ ❛ക്രിസ്തൂ❜ (Χριστοῦ ⁃⁃ Christou) [Mat, 1:1] 𝐆𝐞𝐧𝐢𝐭𝐢𝐯𝐞 
❸ ❛ക്രിസ്തേ❜ (Χριστέ ⁃⁃ Christe) [Mat, 26:68] 𝐕𝐨𝐜𝐚𝐭𝐢𝐯𝐞
❹ ❛ക്രിസ്തോ❜ (Χριστῷ ⁃⁃ Christō) [Rom, 3:24] 𝐃𝐚𝐭𝐢𝐯𝐞
❺ ❛ക്രിസ്തോൺ❜ (Χριστὸν ⁃⁃ Christon) [Luk, 2:26] 𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞
Iēsous Christos ⁃⁃ Ἰησοῦς Χριστός
➦ ❛യേസൂസ് ക്രിസ്തോസ്❜ (Iēsous Christos) എന്ന പൂർണ്ണനാമം മൂന്ന് വിഭക്തികളിലായി 𝟏𝟕𝟎-ലേറെ പ്രാവശ്യമുണ്ട്:
❶ ❛യേസൂസ് ക്രിസ്തോസ്❜ (Ἰησοῦς Χριστός ⁃⁃ Iēsous Christos) [Act, 9:34) 𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞 
❷ ❛യേസൂ ക്രിസ്തൂ❜ (Ἰησοῦ Χριστοῦ ⁃⁃ Iēsou Christou) [Matt, 1:1] 𝐆𝐞𝐧𝐢𝐭𝐢𝐯𝐞 
❸ ❛യേസൂൺ ക്രിസ്തോൺ❜ (Ἰησοῦν Χριστόν ⁃⁃ Iēsoun Christon) [Joh, 17:3] 𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞
Christos Iēsous ⁃⁃ Χριστὸς Ἰησοῦς
➦ ക്രിസ്തോസ് യേസൂസ് എന്ന നാമം 𝟓𝟎-തോളം പ്രാവശ്യം കാണാം:
❛ക്രിസ്തോസ് യേസൂസ്❜ (Χριστὸς Ἰησοῦς ⁃⁃ Christos Iēsous) [1Tim, 1:15] 𝐍𝐨𝐦𝐢𝐧𝐚𝐭𝐢𝐯𝐞
❛ക്രിസ്തു യേസൂ❜ (Χριστοῦ Ἰησοῦ ⁃⁃ Christou Iēsou) [Eph, 3:1] 𝐆𝐞𝐧𝐢𝐭𝐢𝐯𝐞 
❛ക്രിസ്തോൺ യേസൂൺ❜ (Χριστόν Ἰησοῦν ⁃⁃ Christon Iēsoun) [Act, 18:5] 𝐀𝐜𝐜𝐮𝐬𝐚𝐭𝐢𝐯𝐞
☛ കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronunciation) കേൾക്കുക: [യേസൂസ് ⁃⁃ ക്രിസ്തോസ് ⁃⁃ യേസൂസ് ക്രിസ്തോസ്]. കൂടുതൽ അറിവുകൾക്കായി ❛നോമിന സാക്ര❜ കാണുക: [Nomina Sacra]

അനുബന്ധം:
❛യെഹോശൂവാ (Yehoshua, യോശുവ (Yoshua), യേശുവ (Yeshua)❜ എന്നീ പേരുകൾ എബ്രായ മൂലഭാഷയിൾ നേരിട്ട് ഉദ്ധരിച്ചിട്ടുള്ളതാണെന്ന് നാം മുകളിൽ കണ്ടതാണ്. ➟എന്നാൽ ❛യാഹ്ശുവ❜ (Yahshua), ❛യാഹുഷ❜ (Yah-usha) എന്നീ നാമങ്ങൾ ❛യാഹ്❜ എന്ന ദൈവനാമവും ചേർത്ത് ആധുനിക പണ്ഡിതന്മാർ കൃത്രിമമായി നിർമ്മിച്ചതാണ്. ഈ പദങ്ങൾക്കൊന്നും യാതൊരു ആധികാരികതയുമില്ല. [കാണുക: Yahshua, Yah-usha]

യഹോവാഹ് യേസൂസ് ക്രിസ്തോസ് എന്നീ നാമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ പോകുക:
ദൈവനാമം: യഹോവാഹ് ⁃⁃ യേസൂസ് ക്രിസ്തോസ്

മാതാവിനു് മറ്റു മക്കളുണ്ടോ❓

☛ യേശുവിൻ്റെ അമ്മയെ ❛കന്യകയായ മറിയം❜ എന്ന് വിശേഷിപ്പിക്കുന്നത് ഒരിക്കലും തെറ്റല്ല. ➟നമ്മുടെ രക്ഷയും (ലൂക്കാ, 3:31) രക്ഷകനും (ലൂക്കാ, 2:11) രക്ഷയുടെ കർത്താവുമായ (ഹെബ്രാ, 2:10) യേശുവിനെ പ്രസവിക്കുന്നതുവരെ മാതാവ് കന്യകയായിരുന്നു: (മത്താ, 1:18; മത്താ, 1:25). ➟എന്നാൽ ❛നിത്യകന്യക❜ എന്ന പ്രയോഗം ന്യായീകരിക്കപ്പെടുന്നതല്ല. ➟യേശുവിനെ കൂടാതെ മാതാവിന് ജോസഫിൽ കുറഞ്ഞത്, ആറു മക്കളെങ്കിലും ഉള്ളതായിട്ട് ബൈബിൾ വ്യക്തമാക്കുന്നു: (മത്താ, 13:55,56; മർക്കോ, 6:3). ➟അത് മാതാവിൻ്റെ സഹോദരിയുടെ മക്കളാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. ➟അതിനായി അവർ പറയുന്ന വാക്യം ഇതാണ്: ➤❝ഇതെല്ലാം കണ്ടുകൊണ്ട്‌ ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.❞ (മര്‍ക്കോ, 15:40).

☛ യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും നാലു സുവിശേഷങ്ങളും ചേർത്ത് പഠിച്ചാൽ ആറുപേരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും:

➦ ❝അക്കൂട്ടത്തില്‍ മഗ്‌ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.❞ (മത്താ, 27:56

☛ ഈ വാക്യത്തിൽ മൂന്നുപേരെക്കാണാം: ❶മഗ്‌ദലേനമറിയം. ❷യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയം: (അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെ അമ്മ. മർക്കോ, 15:40). ➟അപ്പസ്തോലന്മാരുടെ കൂട്ടത്തിൽ രണ്ട് യാക്കോബ് ഉള്ളതുകൊണ്ടാണ് ഇവനെ ചെറിയ യാക്കോബ് എന്ന് വിളിക്കുന്നത്). ❸സെബദീപുത്രന്‍മാരുടെ അമ്മ: (അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മ. മത്താ, 10:2)

☛ ❝ഇതെല്ലാം കണ്ടുകൊണ്ട്‌ ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയവും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.❞ (മര്‍ക്കോ, 15:40)

➦ ഈ വാക്യത്തിലും അതേ മൂന്നുപേരെക്കാണാം: ❶മഗ്‌ദലേനമറിയം. ❷യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയം. ❸സലോമി: (അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയുടെ പേരാണ് സലോമി. മത്താ, 10:2 ⁃⁃ മർക്കോ, 16:1)

☛ ❝മഗ്‌ദലേനമറിയവും യോവാന്നയും യാക്കോബിന്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്‌ത്രീകളുമാണ്‌ ഇക്കാര്യങ്ങള്‍ അപ്പസ്‌തോലന്‍മാരോടു പറഞ്ഞത്‌.❞ (ലൂക്കാ 24:10 ⁃⁃ 23:55-56)

➦ ഈ വാക്യത്തിൽ മൂന്നിൽക്കൂടുതൽ സ്ത്രീകളുണ്ടെങ്കിലും മൂന്നുപേരുടെ പേരാണ് പറഞ്ഞിരിക്കുന്നത്. ➟അതിൽ, മുകളിൽ നാം കണ്ട മൂന്നുപേരിൽ സെബദീപുത്രന്‍മാരുടെ അമ്മയെ എടുത്തുപറയാതെ, പുതിയൊരു സ്ത്രീയുടെ പേരാണ് പറഞ്ഞിരിക്കുന്നത്. ➟അതാണ് നാലാമതായി കാണുന്ന സ്ത്രീ. ❹യോവാന്ന: (ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യയാണ് യോവാന്ന: ലൂക്കാ, 8:3)

☛ ❝യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്‌ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.❞ (യോഹ, 19:25). “Standing by the cross of Jesus were his mother and his mother’s sister, Mary the wife of Clopas, and Mary of Magdala.” (വത്തിക്കാൻ പരിഭാഷ കാണുക: NAB)

➦ ഈ വാക്യത്തിൽ നാലുപേരാണുള്ളത്. ➟അതിൽ രണ്ടുപേർ മുകളിൽ നാം കണ്ടവരാണ്. പുതിയ രണ്ടുപേരെക്കൂടി കാണാം: ❺യേശുവിൻ്റെ അമ്മ. ❻അമ്മയുടെ സഹോദരി. ഇവിടെപ്പറയുന്ന ക്ലോപ്പാസ്, ❛ഹല്‍പൈ❜ എന്ന പേരിൻ്റെ ഗ്രീക്കു രൂപമാണ്. (മത്താ, 10:3; മർക്കോ, 3:18; ലൂക്കാ, 6:15; അപ്പ, 1:13). ➟അപ്പസ്തോലനായ ചെറിയ യാക്കോബിൻ്റെയും യോസേയുടെയും അപ്പനും അമ്മയുമാണ് ഈ വാക്യത്തിൽപ്പറയുന്ന, ക്ലോപ്പാസും ഭാര്യ മറിയയും.

☛ യേശുവിൻ്റെ ക്രൂശിനരികെ ആറിൽക്കൂടുതൽ സ്ത്രീകളുള്ളതായി മേല്പറഞ്ഞ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. ➟അതിൽ, പേരും വിശേഷണങ്ങളുമുള്ള ആറുപേരെ വ്യക്തമായി മനസ്സിലാക്കാം: 

❶ മഗ്‌ദലേനമറിയം,
❷ അപ്പസ്തോലനായ ചെറിയ യാക്കോബിന്റെയും യോസേയുടെയും അമ്മയായ മറിയം,
❸ അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മയായ സലോമി.
❹ ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്ന,
❺ യേശുവിൻ്റെ അമ്മ,
❻ യേശുവിൻ്റെ അമ്മയുടെ സഹോദരി.

☛ അതിൽ യേശുവിൻ്റെ അമ്മ മറിയം ഉൾപ്പെടെ മൂന്ന് മറിയമാരുണ്ട്.
➨ ഒന്നാമത്തെ മറിയയ്ക്ക് മക്കളുള്ളതായി പറഞ്ഞിട്ടില്ല: (മത്താ, 27:56; മര്‍ക്കോ, 15:40)
➨ രണ്ടാമത്തെ മറിയ അപ്പസ്തോലനായ ചെറിയ യാക്കോബിന്റെ അമ്മയാണ്. അവൾക്ക് യോസേ എന്നൊരു മകൻ കൂടിയുണ്ട്: (മത്താ, 27:56; മര്‍ക്കോ, 15:40). അല്ലാതെ, വേറെ മക്കളുള്ളതായി പറഞ്ഞിട്ടില്ല.
➨ മൂന്നാമത്തെ സ്ത്രീ സലോമിയാണ്: ഇത് സെബദീ പുത്രന്‍മാരുടെ അമ്മയാണ്. അതായത്, അപ്പസ്തോലന്മാരായ യാക്കോബിൻ്റെയും യോഹന്നാൻ്റെയും അമ്മ. (മർക്കൊ, 15:40 ⁃⁃ മത്താ, 27:56). ഇവർക്കും വേറെ മക്കളില്ല: (മത്താ, 20:20).
➨ നാലാമത്തെ സ്ത്രീ ഹേറോദേസിൻ്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവാന്ന: ((ലൂക്കാ, 8:3). ഇവർക്കും മക്കളുള്ളതായി പറഞ്ഞിട്ടില്ല.
➨ അഞ്ചാമത്തെ സ്ത്രീ യേശുവിൻ്റെ അമ്മയാണ്: (യോഹ, 19:25). മാതാവിന് യേശു ഉൾപ്പെടെ കുറഞ്ഞത്, ഏഴു മക്കളെങ്കിലും ഉള്ളതായിട്ട് ബൈബിൾ വ്യക്തമാക്കുന്നു: (മത്താ, 13:55-56; മർക്കോ, 6:3).
➨ ആറാമത്തെ സ്ത്രീ യേശുവിൻ്റെ അമ്മയുടെ സഹോദരിയാണ്. മാതാവിൻ്റെ ഈ സഹോദരിയെക്കുറിച്ച് ആകെ ഒരു പരാമർശമാണുള്ളത്: (യോഹ, 19:25). ➟നാല് സുവിശേഷകന്മാരും ക്രൂശിനരികിൽ നില്ക്കുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, യോഹന്നാൻ മാത്രമാണ് അമ്മ മറിയത്തെക്കുറിച്ചും അമ്മയുടെ സഹോദരിക്കുറിച്ചും പറയുന്നത്. ➟മാതാവിനൊപ്പം ഒരിക്കൽമാത്രം പറഞ്ഞിരിക്കുന്ന ഈ സഹോദരിയുടെ പേരെന്താണെന്നോ, അവൾക്ക് ഭർത്താവുള്ളതായോ, മക്കളുള്ളതായോ യാതൊരു സൂചനയും ബൈബിളിൽ കാണാൻ കഴിയില്ല. ➟പിന്നെങ്ങനെയാണ്, യേശുവിൻ്റെ സഹോദരന്മാർ മാതാവിൻ്റെ സഹോദരിയുടെ മക്കളാകുന്നത്❓ ➟മറ്റു തെളിവുകൾ നോക്കാം:

1️⃣ യേശുവിൻ്റെ സഹോരന്മാരെക്കുറിച്ച് പറയുന്ന അനേകം വാക്യങ്ങളുണ്ട്: (മത്താ, 12:46-47; മത്താ, 13:55,56; മർക്കൊ, 3:31-32; മർക്കോ, 6:3; ലൂക്കാ, 8:19-20; യോഹ, 2:12; 7:3-5). ➟അതിൽ യേശുവിനെക്കൂടാതെ, ആറിലേറെ മക്കൾ ജോസേഫിനും മറിയയ്ക്കും ഉള്ളതായി രണ്ട് വാക്യങ്ങളിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌?❞ (മത്താ, 13:55,56). ➟അടുത്തവാക്യം: ➤❝ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ്‌ അവര്‍ അവനില്‍ ഇടറി.❞ (മർക്കോ, 6:3). ➟ഇനി കത്തോലിക്കാ സഭ പഠിപ്പിക്കുന്നപോലെ, യോസേയും ചെറിയ യാക്കോബുമാണ് മാതാവിൻ്റെ സഹോദരിയുടെ മക്കളെന്ന് മനസ്സിലാക്കിയാൽ, അവർക്ക് രണ്ട് മക്കൾ മാത്രമേ ഉള്ളു. (മത്താ, 27:56; മർക്കോ, 15:40). ➟തന്മൂലം, യേശുവിൻ്റെ സഹോദരന്മാരും സഹോദരിമാരെന്നും പറയുന്നത് ജോസേഫിൻ്റെയും മറിയയുടെയും സ്വന്തമക്കളും യേശുവിൻ്റെ സ്വന്ത സഹോദരന്മാരും ആണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2️⃣ മാതാവിനെ യേശുവിൻ്റെ അമ്മയെന്നും മറ്റുള്ളവരെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും ആണ് പറയുന്നത്. ➟അതായത്, മറിയത്തെ യേശുവിൻ്റെ അമ്മയെന്ന് എപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരം തന്നെയാണ്, അവൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും വിശേഷിപ്പിക്കുന്നത്. ➤❝ഇവന്റെ അമ്മ (𝐦𝐞𝐭𝐞𝐫 𝐚𝐮𝐭𝐨𝐮 ⁃⁃ 𝐡𝐢𝐬 𝐦𝐨𝐭𝐡𝐞𝐫), ഇവന്റെ സഹോദരന്‍മാര്‍ (𝐚𝐝𝐞𝐥𝐩𝐡𝐨𝐢 𝐚𝐮𝐭𝐨𝐮 ⁃⁃ 𝐡𝐢𝐬 𝐛𝐫𝐞𝐭𝐡𝐫𝐞𝐧), ഇവന്റെ സഹോദരിമാർ (𝐚𝐝𝐞𝐥𝐩𝐡𝐚𝐢 𝐚𝐮𝐭𝐨𝐮 ⁃⁃ 𝐡𝐢𝐬 𝐬𝐢𝐬𝐭𝐞𝐫𝐬)❞ എന്നീ പ്രയോഗങ്ങൾ നോക്കുക. ➟പിന്നെ മാതാവ് യേശുവിൻ്റെ സ്വന്തമാതാവും സഹോദരങ്ങൾ വകയിലേതും ആകുന്നത് എങ്ങനെയാണ്❓ ➟മാതാവ് യേശുവിൻ്റെ സ്വന്തം അമ്മയാണെങ്കിൽ; സഹോദരങ്ങളും അങ്ങനെതന്നെ. ➟സഹോദരങ്ങൾ വകയിലേതാണെങ്കിൽ, മാതാവും പെറ്റമ്മയല്ല; പോറ്റമ്മയെന്നേ വരൂ. ➟ഭാഷാപരമായി അങ്ങനെ മാത്രമേ മനസ്സിലാക്കാൻ നിർവ്വാഹമുള്ളു. ➟ബാക്കിയെല്ലാം ദുർവ്യാഖ്യാനങ്ങളാണ്. 

3️⃣ ❝പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന്‌ യേശു എന്നു പേരിട്ടു.❞ (മത്താ, 1:25). ➟ഈ വാക്യത്തെ കത്തോലിക്കർ വ്യാഖ്യാനിക്കുന്നത്, പത്രനെ പ്രസവിക്കുംവരെ ജോസഫിനു് മറിയത്തെ പരിചയമേ ഇല്ലായിരുന്നു എന്നാണ്. ➟ജോസഫ് വിവാഹനിശ്ചയം ചെയ്തവളായിരുന്നു മറിയം. ➟യെഹൂദൻ്റെ വിവാഹത്തിനും മൂന്നു ഘട്ടമുണ്ട്: ❶വധുവിനെ കണ്ടെത്തുക. ❷വരൻ വധുവിന് സ്ത്രീധനം നല്കി വിവാഹനിശ്ചയം ചെയ്യുക. ❸വധുവിന് ഭവനം ഒരുക്കിയശേഷം തോഴ്മക്കാരുമായി ചെന്ന് വധുവിനെ കൂട്ടിക്കൊണ്ടു വന്നിട്ട്, വരൻ്റെ വീട്ടിൽവെച്ച് ആഘോഷമായി വിവാഹം നടത്തുക. ➟മറിയവും ജോസേഫും വിവാഹനിശ്ചയം കഴിഞ്ഞവരാണ്: (മത്താ, 1:18). ➟വിവാഹനിശ്ചയം കഴിഞ്ഞാൽ, നിയമപരമായി അവർ ഭാര്യാഭർത്താക്കന്മാരാണ്. ➟അതുകൊണ്ടാണ്, ഗർഭിണിയായ വിവരമറിഞ്ഞ് അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചത്: (മത്താ, 1:19). ➟മൂന്നാമത്തെ ഘട്ടം അഥവാ, വിവാഹം കഴിയാത്തതുകൊണ്ട് അവരുടെ ആദ്യരാത്രി കഴിഞ്ഞിട്ടില്ലെന്നേയുള്ളു. ➟അതിനാലാണ്, ❝അവർ സഹവസിക്കുന്നതിനുമുമ്പെ അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി❞ എന്ന് എഴുതിയിരിക്കുന്നത്. (മത്താ, 1:18). ➟യേശുവിനെ പ്രസവിച്ചുകഴിഞ്ഞ് അവർ ഭാര്യാഭർത്തൃബന്ധം നിവൃത്തിക്കുകയും ചെയ്തു. ➟അതുകൊണ്ടാണ്, ❝പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല❞ എന്നെഴുതിയിരിക്കുന്നത്: (മത്താ, 1:25). ➟മലയാളത്തിലെ മറ്റു പരിഭാഷകൾ കൂടി പരിശോധിച്ചാൽ കാര്യം വ്യക്തമാകും:

BCS മലയാളം: ❝മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.❞

ERV മലയാളം: ❝മറിയ മകനെ പ്രസവിക്കും വരെ അവന്‍ അവളുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടില്ല.❞

MSV മലയാളം: ❝മറിയ പുത്രന് ജന്മം നൽകുന്നതുവരെ ജോസഫ് അവളുമായി സഹധർമ്മം ചെയ്തില്ല.❞

പുതിയലോകഭാഷാന്തരം: ❝മകനെ പ്രസവിക്കുന്നതുവരെ ജോസേഫ് മറിയയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല.❞

ബെഞ്ചമിൻ ബെയ്‌ലി: ❝അവൻൾ അവളുടെ പ്രഥമപുത്രനെ പ്രസവിക്കുവോളത്തിന് അവൻ അവളെ അറിയാതെയുമിരുന്നു.❞

മനോവ ബൈബിൾ: ❝പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല.❞

മാണിക്കത്തനാർ: ❝അവൾ തൻ്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചതുവരെ അവൻ അവളെ അറിഞ്ഞുമില്ല.❞

വിശുദ്ധഗ്രന്ഥം: ❝അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല.❞

സത്യം പരിഭാഷ: ❝ആദ്യജാതനായ മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.❞

സത്യവേദപുസ്തകം: ❝മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.❞

സത്യവേദപുസ്തകം സമകാലിക പരിഭാഷ: ❝മകനെ പ്രസവിക്കുംവരെ അവൻ അവളുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നില്ല.❞

ഹെർമ്മൻ ഗുണ്ടർട്ട്: ❝അവൾ ആദ്യജാതനായ തൻ്റെ മകനെ പ്രസവിക്കുംവരെ (യോസഫ്) അവളെ അറിയാതെ നിന്നു.❞

☛ മേല്പറഞ്ഞ പരിഭാഷകൾ പരിശോധിച്ചാൽ, ജോസഫ് മറിയയെ അറിഞ്ഞില്ല എന്ന പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം എന്താണെന്ന് മനസ്സിലാക്കാം. ➟യേശുവിനെ പ്രസവിക്കുന്നതുവരെ മാത്രമേ മറിയം കന്യകയായിരുന്നുള്ളൂ എന്ന് ഈ വാക്യത്തിലൂടെ അസന്ദിഗ്ധമായി തെളിയുന്നു. 

ജോസഫിൻ്റെ മക്കളെ മാതാവ് പ്രസവിച്ചാൽ മാതാവ് അശുദ്ധയാകുമോ❓ ➟ദൈവം വിവാഹം നിയമിച്ചത് നിഷ്പാപ യുഗത്തിലാണ്. (ഉല്പ, 2:24). ➟ആദവും ഹവ്വയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ടല്ല; ദൈവകല്പന ലംഘിച്ചതുകൊണ്ടാണ് അവർ പാപികളായത്. ➟വിശുദ്ധരിൽ വിശുദ്ധയായ യേശുവിൻ്റെ മാതാവിന് കത്തോലിക്കർ ദുർവ്യാഖ്യാനത്താൽ വിശുദ്ധിയൊന്നും ഉണ്ടാക്കിക്കൊടുക്കണ്ട. ➟സ്ത്രീ തൻ്റെ ഭർത്താവിൽനിന്ന് ഗർഭം ധരിക്കുമ്പോഴല്ല; ഭർത്താവല്ലാത്തവരിൽനിന്ന് ഗർഭം ധരിക്കുമ്പോഴാണ് അശുദ്ധയാകുന്നത്. ➤❝മണവറ മലിനമാകാതിരുന്നാൽ, വിവാഹം എല്ലാവരുടെയിടയിലും മാന്യമാണ്.❞ (ഹെബ്രാ, 13:4). 

4️⃣ മേല്പറഞ്ഞതൊന്നും വിശ്വസിക്കാതെ അജ്ഞത നടിക്കുന്നവർക്കുന്നവർക്ക് ഉള്ളതാണ് ഈ വാക്യം: ➤❝അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.❞ (ലൂക്കാ 2:6ലൂക്കൊ, 2:23). ➟മത്തായിയിലും കടിഞ്ഞുൽപുത്രൻ എന്ന പ്രയോഗമുണ്ട്; എന്നാൽ പല മലയാളം പരിഭാഷകളും അതിനെ വിഴുങ്ങിക്കളഞ്ഞു. ➟മലയാളം സുറിയാനി പരിഭാഷയായ വിശുഗ്രന്ഥത്തിലെ വാക്യം: ➟❝അവള്‍ ആദ്യജാതനെ പ്രസവിച്ചതുവരെ അവന്‍ അവളെ അറിഞ്ഞില്ല അവന് യേശു എന്ന് അവള്‍ പേരു വിളിച്ചു.❞ [കാണുക: വി.ഗ്ര]. ➟ബെഞ്ചമിൽ ബെയിലി, മാണിക്കത്താനാർ, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ മലയാളം പരിഭാഷകളും ഇംഗ്ലീഷ് പരിഭാഷകളും പരിശോധിക്കുക.

☛ ❛കടിഞ്ഞൂൻ പുത്രൻ❜ (firstborn) അഥവാ, ആദ്യജാതനായ പുത്രൻ എന്നു പറഞ്ഞാൽ; ❛മൂത്തപുത്രൻ❜ അല്ലെങ്കിൽ, ❛ആദ്യത്തെ പുത്രൻ❜ എന്നാണ്. ➟അതായത്, യേശു മാതാവിൻ്റെ ഏകപുത്രനല്ല എന്നർത്ഥം. ➟ബൈബിൾ മാനുഷികമല്ല; ദൈവികമാണെന്ന് ആദ്യം തിരിച്ചറിയണം. (2തിമൊ, 3:16). ➟ബൈബിളിൻ്റെ യഥാർത്ഥ കർത്താവായ ദൈവാത്മാവിന് തെറ്റുപറ്റില്ല. ➟കത്തോലിക്കർ അംഗീകരിച്ചാലും ഇല്ലെങ്കിലും, കടിഞ്ഞൂൽ പുത്രൻ (ആദ്യജാതൻ) എന്ന പ്രയോഗം, അനന്തരജാതരെ സൂചിപ്പിക്കുന്നതാണ്. ➟യേശുവിനെ മറിയത്തിൻ്റെ കടിഞ്ഞൂൽപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത് മാതാവിന് മറ്റു മക്കൾ ഉണ്ടെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. ➟അല്ലെങ്കിൽ, ബൈബിൾ തെറ്റാണെന്ന് കത്തോലിക്കർ പറയണം.

5️⃣ ❝മോശയുടെ നിയമമനുസരിച്ച്‌, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി. കടിഞ്ഞൂല്‍ പുത്രന്‍മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നുവിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ്‌ അവര്‍ അങ്ങനെ ചെയ്‌തത്‌.❞ (ലൂക്കാ 2:22-24). ➟മാതാവ് പ്രസവിച്ച കടിഞ്ഞൂൽപുത്രൻ ആയതുകൊണ്ടാണ് അവളുടെ ശൂദ്ധീകരണകാലം തികഞ്ഞപ്പോൾ, അവനെ പരിശുദ്ധനായി ദൈവാലയത്തിൽ സമർപ്പിച്ചിട്ട്, പ്രാവിൻ കുഞ്ഞുങ്ങളെ കൊടുത്ത് അവനെ വീണ്ടെടുത്തത്. (സംഖ്യാ, 3:12-13; 18:15). ➟മറിയയ്ക്കും യോസേഫിനും മറ്റ് മക്കൾ ഇല്ലായിരുന്നെങ്കിൽ, ➤❝കടിഞ്ഞൂല്‍ പുത്രനായ യേശുവിനെ സമർപ്പിച്ചു❞ എന്ന് പിൽക്കാലത്ത് രചിച്ച ബൈബിളിൽ എഴുതിവെക്കില്ലായിരുന്നു. ➟പ്രത്യുത, ഏകപുത്രനെ സമർപ്പിച്ചു എന്നായിരിക്കും ലൂക്കൊസ് പറയുക.

6️⃣ ഇനി വളരെ പ്രധാനപ്പെട്ട മറ്റൊരു തെളിവ് തരാം: ➤❝മറ്റ്‌ അപ്പസ്‌തോലന്‍മാരും കര്‍ത്താവിന്റെ സഹോദരന്‍മാരും കേപ്പായും ചെയ്യുന്നതുപോലെ സഹോദരിയായ ഒരു സ്‌ത്രീയെ കൊണ്ടുനടക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ?❞ (1കോറി, 9:5). ➟ഈ വേദഭാഗത്ത്, ❛കർത്താവിൻ്റെ സഹോദരന്മാർ❜ (oi adelfoi tou kyriou – the brethren of the Lord) എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയാണ്. ➟പത്രോസിനെ കർത്താവിൻ്റെ സഹോദരന്മാരിൽനിന്ന് വേർതിരിച്ചാണ് പറയുന്നത് എന്നതു ശ്രദ്ധിക്കുക. ➟അടുത്തവാക്യം: ➤❝കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്‍മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.❞ (ഗലാ, 1:19). ➟ഈ വേദഭാഗത്ത്, കർത്താവിൻ്റെ സഹോദരൻ (ton adelfon tou kyriou – the Lord’s brother) എന്ന് പ്രത്യേകം വിശേഷിപ്പിച്ചിരിക്കുന്നത് യേശുവിൻ്റെ സ്വന്തസഹോദരൻ യാക്കോബിനെയാണ്. ➟യേശുവിൻ്റെ സഹോദരനായ യാക്കോബിനു് പുനരുത്ഥാനം ചെയ്ത യേശു പ്രത്യക്ഷമായ ശേഷമാണ് അവൻ അവനിൽ വിശ്വസിച്ചത്: (1കൊരി, 15:7). ➟പി.ഒ.സിയിൽ വാക്യത്തിനു് ചെറിയൊരു വ്യത്യാസമുണ്ട്. ഗ്രീക്കോ, മറ്റ് പരിഭാഷകളോ നോക്കുക. ➟അപ്പസ്തോലന്മാരെ യേശു സഹോദരന്മാർ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 20:17). എന്നാൽ യേശുവിൻ്റെ സ്വന്ത സഹോദരന്മാരെയല്ലാതെ, അപ്പസ്തോലന്മാരെപ്പോലും ➤❛കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ❜ എന്ന് ബൈബിൾ വിശേഷിപ്പിച്ചിട്ടില്ല. ➟തൻ്റെ മാതാവ് പ്രസവിക്കാത്ത, യേശുവിൻ്റെ വകയിലെ സഹോദരന്മാരായിരുന്നെങ്കിൽ, അപ്പസ്തോലന്മാർക്കുപോലും കൊടുക്കാത്ത ഒരു മഹനീയ വിശേഷണം പൗലൊസ് അവർക്ക് കൊടുക്കുമായിരുന്നോ❓ ➟ശ്രദ്ധേയമായ മറ്റൊരു വേദഭാഗം കൂടി കാണുക: ➤❝എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?❞ (ലൂക്കാ 1:43). ➤❛എൻ്റെ കർത്താവിൻ്റെ അമ്മ❜ (mitir tou kyriou mou – mother of my Lord) എന്ന് എലിസബത്ത് മാതാവിനെ എപ്രകാരം, ഏത് വാക്കുകൊണ്ട് വിശേഷിപ്പിച്ചുവോ, അപ്രകാരം തന്നെയാണ് ➤❛കർത്താവിൻ്റെ സഹോദരന്മാർ❜ എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നതും. ➟തന്മൂലം, കർത്താവിൻ്റെ അമ്മയായ മറിയ യേശുവിൻ്റെ സ്വന്ത മാതാവാണെങ്കിൽ, കർത്താവിൻ്റെ സഹോദരന്മാർ യേശുവിൻ്റെ സ്വന്തസഹോദരന്മാരാണെന്ന് സംശയലേശമന്യേ തെളിയുന്നു. ➟വചനത്തെ കോട്ടിമാട്ടി ഉപദേശം ഉണ്ടാക്കിയാൽ, ദൈവത്തിൽനിന്ന് പണി മേടിക്കുമെന്ന് തിരിച്ചറിഞ്ഞാൽ, എല്ലാം ശരിയാകും.

7️⃣ മാതാവിന് മറ്റു മക്കൾ ഇല്ലാത്തതുകൊണ്ടാണ് യേശു ശിഷ്യൻ യോഹന്നാന് തൻ്റെ അമ്മയെ ഏല്പിച്ചുകൊടുത്തത് എന്നൊരു കത്തോലിക്കാ വ്യാഖ്യാനമുണ്ട്. ➟മാതാവിന് മക്കളുണ്ടെന്ന് തെളിവായി ബൈബിൾ പറയുമ്പോൾ, കാരണം മറ്റൊന്നാണെന്ന് മനസ്സിലാകേണ്ടതല്ലേ❓ ➟യേശുവിൻ്റെ പുനരുത്ഥാനം വരെയും സ്വന്തസഹോദരന്മാർ യേശുവിൽ വിശ്വസിച്ചിരുന്നില്ല. ➟അവന്റെ സഹോദരന്‍മാര്‍ പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.❞ (യോഹ, 7:5). ➟യേശു മാതാവിൻ്റെ ആദ്യജാതനാണ്. (മത്താ, 1:25; ലൂക്കാ, 2:6; ലൂക്കാ, 2:23). ➟തന്മൂലം, മാതാവിൻ്റെ ഉത്തരവാദിത്വം മൂത്തപുത്രനായ യേശുവിനുള്ളതാണ്. ➟അതിനാൽ, തന്നിൽ വിശ്വസിക്കാത്ത സഹോദരങ്ങളേക്കാൾ, തൻ്റെ പ്രിയശിഷ്യൻ അമ്മയെ സംരക്ഷിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് യോഹന്നാന് അമ്മയ് ഏല്പിച്ചുകൊടുത്തത്. (യോഹ, 19:26-27). ➟അല്ലാതെ തനിക്ക് സ്വന്ത സഹോദരന്മാർ ഇല്ലാഞ്ഞിട്ടല്ല. ➟മാനുഷികമായി സ്വന്തമെന്നോ, അന്യരെന്നോ വേർതിരിച്ചു കണ്ടിട്ട് ലോകപ്രകാരം കാര്യങ്ങളെ കാണാൻ, അവൻ കേവലമൊരു മനുഷ്യനല്ല. ➟യേശു ആത്മപ്രകാരമാണ് ആ പ്രവൃത്തി ചെയ്തത്. ➟യേശു യോർദ്ദാനിൽ വെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടതു മുതൽ, മനുഷ്യരോട്, സ്വന്തമെന്നും ബന്ധമെന്നും ഒരു വേർതിരിവ് താൻ കാണിച്ചിട്ടില്ല. (ലൂക്കാ, 3:22 ⁃⁃ അപ്പ, 10:38). ➟അതിന് പല തെളിവുകളും ബൈബിളിലുണ്ട്; ➤പ്രധാനപ്പെട്ട ഒരു തെളിവ് കാണിക്കാം: ➟യേശു തൻ്റെ ജനനം മുതൽ അപ്പൻ അമ്മ എന്നാണ്, മറിയയെയും ജോസഫിനെയും വിളിച്ചിരുന്നത്. (ലൂക്കോ, 2:48; മർക്കോ, 6:3; യോഹ, 1:45;6:42). ➟എന്നാൽ എപ്പോൾ താൻ അഭിഷേകം പ്രാപിച്ച് ദൈവത്തിൻ്റെ ക്രിസ്തു ആയോ, അപ്പോൾ മുതൽ അമ്മയെയും മറ്റു സ്ത്രീകളെയും ❛സ്ത്രീയേ❜ എന്ന് അഭിന്നമായാണ് സംബോധന ചെയ്തത്. (ലൂക്കാ, 4:16-21; യോഹ, 2:4; 19:26; മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). ➟ഒരു യഥാർത്ഥ അഭിഷിക്തൻ്റെ മുമ്പിൽ, ദൈവവും മനുഷ്യരും എന്ന രണ്ടു കൂട്ടരേയുള്ളൂ. ➟എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നവനാണ് യഥാർത്ഥ അഭിഷിക്തൻ. ➟അതുകൊണ്ടാണ്, ➤❝ആരാണ്‌ എന്റെ അമ്മ? ആരാണ്‌ എന്റെ സഹോദരര്‍? …… സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും❞ എന്ന് കർത്താവ് പറഞ്ഞത്. (മത്താ, 12:48-50). ➟അല്ലാതെ, അമ്മയോട് ബഹുമാനക്കുറവുകൊണ്ടല്ല ❛സ്ത്രീയേ❜ എന്ന് സംബോധന ചെയ്തത്. ➟ഒരു യഥാർത്ഥ അഭിഷിക്തൻ്റെ ധർമ്മം നിവൃത്തിക്കുകയാണ് താൻ ചെയ്തത്. ➟എന്നാൽ അമ്മയെ സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ചത്, ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ കുറ്റമില്ലാത്ത, ധാർമ്മികതയുള്ള ഒരു ആദ്യജാതൻ്റെ കർത്തവ്യം എന്ന നിലയിലാണ്.

☛ എന്നാൽ അത് ജീവിതകാലം മുഴുവനും വേണ്ടിയായിരുന്നില്ല; ചില ദിവസങ്ങൾക്കു വേണ്ടി മാത്രമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. ➟യേശുവിൻ്റെ മരണപുനരത്ഥാനങ്ങൾക്ക് ശേഷം സഹോദരന്മാർ അവനിൽ വിശ്വസിച്ചതായി കാണാം. ➟ജറുസലെമിൽ ശിഷ്യന്മാർ കൂടിയിരുന്ന വീടിൻ്റെ മുകളിലത്തെ നിലയിൽ, അമ്മയ്ക്കൊപ്പം സഹോദരന്മാരെയും കാണാൻ കഴിയും. (അപ്പ. 1:14). ➟പന്തക്കുസ്‌താദിനത്തിനുശേഷം യേശുവിൻ്റെ സഹോദരനായ യാക്കോബ്, അപ്പസ്തോലൻ എന്ന് പേർ വിളിക്കപ്പെടുകയും (ഗലാ, 1:19), പ്രഥമ പ്രദേശിക ക്രൈസ്തവ സഭയായ ജറുസലെം സഭയുടെ അദ്ധ്യക്ഷനായിത്തീരുകയും ചെയ്തതായി കാണാം. (അ.പ്ര, 15:13; 21:18; ഗലാ, 1:19; 2:9). ➟യേശുവിൻ്റെ സ്വന്ത സഹോദരന്മാരല്ലാതെ കർത്താവിൻ്റെ സഹോദരൻ, സഹോദരന്മാർ എന്ന് പേർ വിളിക്കപ്പെട്ടില്ല എന്നതും പ്രത്യേകം കുറിക്കൊള്ളുക. (1കോറി, 9:5; ഗലാ, 1:19). ➟ഇത്രയും തെളിവുകൾ ദൈവനിവേശിതമായ വിശുദ്ധലിഖിതത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്തു വെച്ചിരിക്കെ, പിന്നെയും ന്യായീകരണങ്ങൾ നിരത്തുന്നവർ ദൈവത്തിൽ വിശ്വസിക്കുന്നവരോ, ദൈവത്തിന്റെ വചനത്തിന് കീഴ്പ്പെടുന്നവരോ അല്ലെന്ന് വ്യസനസമേതം പറയേണ്ടിവരും.

☛ മാതാവിനെ നിത്യകന്യകയാക്കാൻ ശ്രമിക്കുന്നതിനു പിന്നിൽ കന്യകാജീവിതം വിശുദ്ധവും, വിവാഹജീവിതം അശുദ്ധവുമാണെന്ന തെറ്റിദ്ധാരണയാകാം. വിവാഹിതയേക്കാൾ എന്തു വിശേഷതയാണ് കന്യകയ്ക്കുള്ളത്❓ ➟ദൈവം പുരുഷനെയും സ്ത്രീയേയും സൃഷ്ടിച്ചതുതന്നെ ഒരുമിച്ചു ജീവിക്കാനാണ്. ➟ആദാമും ഹവ്വായും പാപം ചെയ്തതിനു ശേഷമല്ല, ദൈവം വിവാഹം നിയമിച്ചത്; പാപം ചെയ്യുന്നതിനു മുമ്പാണ് അവരെ ഒരുമിപ്പിച്ചത്. ➤❝അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട്‌ ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും❞ എന്നാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ. 2:24). ➟പുതിയ നിയമത്തിലാകട്ടെ; ➟❝എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ❞ എന്നാണ് പറഞ്ഞിരിക്കുന്നത്. (ഹെബ്രാ, 13:4). ➟ദൈവം മനുഷ്യരെക്കുറിച്ച് ആഗ്രഹിക്കുന്നത്, വ്യഭിചാരികളായി നടക്കാനല്ല; വിശുദ്ധമായ കുടുംബജീവിതം നയിക്കാനാണ്. ➟അതിനാൽ, ബൈബിളിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വിശേഷണങ്ങളൊക്കെ ചാർത്തിക്കൊടുത്ത്; ദൈവത്തിൻ്റെ അളവറ്റ കൃപ ലഭിച്ചവളും സ്തീകളിൽ ഏറ്റം അനുഗ്രഹിക്കപ്പെട്ടവളും വിശേഷാൽ, ഭക്തയും ഭാഗ്യവതിയുമായിരുന്ന വിശുദ്ധ അമ്മയെ ദയവായി അപമാനിക്കരുതെന്ന് ദൈവനാമത്തിൽ അപേക്ഷിച്ചുകൊള്ളുന്നു. 

മാതാവിന് മറ്റ് മക്കളുണ്ടെന്ന് പറയുന്നത് ആ അമ്മയ്ക്ക് അപമാനമാണോ

❶ ❝അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു.❞ (ലൂക്കാ 2:6). ➤❛മാതാവ് തൻ്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു❜ എന്ന് പറഞ്ഞാൽ, മാതാവ് പിന്നെയും മക്കളെ പ്രസവിച്ചു എന്നാണർത്ഥം. ➟മാതാവ് യേശുവിനെക്കൂടാതെ മറ്റ് മക്കളെയും പ്രസവിച്ചിട്ടുണ്ടെന്ന് ദൈവനിവേശിതമായ വചനത്തിൽ എഴുതി വെച്ചിരിക്കേ, അതിന് വിരുദ്ധമായി മറ്റ് മക്കളെ പ്രസവിച്ചിട്ടില്ലെന്ന് പറയുന്നതല്ലേ മാതാവിന് അപമാനം❓

❷ യേശുവിനെക്കൂടാതെ കുറഞ്ഞത് ആറുമക്കളെങ്കിലും മറിയയത്തിനുണ്ടെന്ന് ബൈബിൾ പറയുമ്പോൾ; മക്കൾ ഇല്ലെന്ന് പറയുന്നതല്ലേ മാതാവിന് അപമാനം❓

❸ സന്തമക്കൾ തൻ്റേതല്ലെന്ന് ആരെങ്കിലും പറഞ്ഞുകേൾക്കുന്നതില്പരം ഒരമ്മയ്ക്ക് അപമാനം മറ്റെന്താണ്❓

❹ ദൈവം നിയമിച്ച വ്യവസ്ഥപ്രകാരം വിവാഹം ചെയ്തിട്ട് ഒരു സ്ത്രീ അവളുടെ ഭർത്താവിനാൽ മക്കളെ പ്രസവിക്കുന്നത് പാപമാണോ❓

❺ ഒരു സ്ത്രീ തൻ്റെ ഭർത്താവിനാൽ ഗർഭം ധരിച്ചാൽ അവൾ അശുദ്ധയാകുമോ❓

അമ്മ മറിയത്തിന് മറ്റു മക്കളില്ലെന്ന് വ്യാജമായി പറയുന്നവർ, മാതാവിനെ അപമാനിക്കാനും വിശുദ്ധ ജോസഫ് ഷണ്ഡനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ➟മാതാവിന് മറ്റ് മക്കളില്ലെന്ന ഉപദേശം, യേശുവിൻ്റെ മാതാവിനെയും അവൻ്റെ വളർത്തച്ഛനെയും അപമാനിക്കുന്ന ഉപദേശമാണെന്ന് ദൈവത്തിൻ്റെ വചനം സാക്ഷിവെച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.

പരിശുദ്ധാത്മാവ് ആരാണ്❓

ദൈവത്തിൻ്റെ ആത്മാവ് (റോമ, 8:9) അല്ലെങ്കിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് എന്ന് പറയുന്നത് (എഫെ, 4:30) ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. പരിശുദ്ധാത്മാവിനെ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടെന്നോ. അദൃശ്യമായ സാന്നിധ്യമെന്നോ പറയാം. അതായത്, ആകാശങ്ങളുംഭൂമിയും നിറഞ്ഞുനിൽക്കുന്ന ആത്മാവായ ദൈവം മനുഷ്യനിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾ ചെയ്യന്നത് പരിശുദ്ധാത്മാവെന്ന തൻ്റെ വെളിപ്പാടിലൂടെയാണ് (യിരെ, 23:24; യോഹ, 4:24 ⁃⁃ യോഹ, 3:6-8; 2ശമൂ, 23:2). അതുകൊണ്ടാണ്, ആത്മാവ് വരും (യോഹ, 16:13), ആത്മാവിനെ തരും (യോഹ, 14:16), ആത്മാവിനെ അയക്കും (യോഹ, 16:7), അത്മാവ് അവൻ്റെമേൽ വന്നു (ന്യായാ, 14:6) എന്നേക്കും കൂടെയിരിക്കും (യോഹ, 14:16), ആത്മാവ് വിട്ടുപോയി (1ശമൂ, 16:14) എന്നൊക്കെ പറയുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ആത്മാവായ ദൈവം പുൽക്കൊടിക്ക് സമനായ മനുഷ്യനോട് ഇടപെടാനും അവൻ്റെ ഉള്ളിൽ വസിക്കാനും എടുക്കുന്ന പ്രത്യേക വെളിപ്പാടാണ് പരിശുദ്ധാത്മാവ്. അതുകൊണ്ടാണ്. വരും, വന്നു, പോയി എന്നൊക്കെ പറയുന്നത്. അല്ലാതെ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെക്കുറിച്ചാണെങ്കിൽ ഈ പ്രയോഗങ്ങൾ നിരത്ഥകമാണ്. അതായത്, പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്: (1കൊരി, 8:5-6 ⁃⁃ പ്രവൃ, 5:3-4; 5:9; 1കൊരി, 3:16-17; 6:19; 2കൊരി, 3:17-18). ദൈവം മൂന്ന് വ്യക്തിയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ❛വ്യക്തി❜ (Person) എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. ❝ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാരും പരിശുദ്ധാത്മാവിനെ (റൂഹ് ഹാ-കോഡെഷ് – Ruach Ha-Kodes) ദൈവത്തിൽനിന്ന് വിഭിന്നനായി മനസ്സിലാക്കുന്നില്ല.❞ പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദമാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്:

1️⃣ “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും? ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു. ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.” (സങ്കീ, 139:7-10). ഈ വേദഭാഗം പരിശോധിച്ചാൽ; ദൈവവും ആത്മാവും ഒന്നാണെന്ന് വ്യക്തമായി മനസ്സിലാക്കാം. നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ്, പിന്നെ പറയുന്നത്: ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. പാതാളത്തിൽ കിടക്ക വിരിച്ചാൽ നിൻ്റെ ആത്മാവ് അവിടെ ഉണ്ടെന്നല്ല; നീ അവിടെയുണ്ടെന്നാണ് പറയുന്നത്. സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ നിൻ്റെ ആത്മാവ് എന്നെ പിടിക്കുമെന്നല്ല; നിന്റെ കൈ എന്നെ പിടിക്കും എന്നാണ് പറയുന്നത്. തന്മൂലം, ദൈവവും ആത്മാവും അഭിന്നരാണെന്ന് വ്യക്തമാണ്.

2️⃣ യെശയ്യാവ്  6:8-10-ൽ അവൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ, യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് വ്യക്തമാക്കുന്നു. (പ്രവൃ, 28:26-27). അതിനാൽ, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് മനസ്സിലാക്കാം.

3️⃣ താൻ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് യഹോവ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.(യേശ, 44:24). പഴയനിയമ ഭക്തന്മാർ പല വേദഭാഗങ്ങളിലൂടെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; മലാ, 2ൻ്റെ10; യെശ, 64:8). യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യേശുവും പറഞ്ഞിട്ടുണ്ട്. (മത്താ, 19:4). എന്നാൽ “ദൈവത്തിന്റെ ആത്മാവാണ് തന്നെ സൃഷ്ടിച്ചതെന്ന് ഇയ്യോബ് പറഞ്ഞിരിക്കുന്നു. (ഇയ്യോ, 33:4 ). ദൈവം തൻ്റെ ആത്മാവിനെ അയച്ച് സൃഷ്ടിക്കുന്നതായി വേറെയും വാക്യമുണ്ട്. (സങ്കീ, 104:30). ഈ വേദഭാഗത്ത്, ആത്മാവിനെ സത്യവേദപുസ്തകത്തിൽ “ശ്വാസം” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് ഖണ്ഡിതമായി അനേകം വാക്യങ്ങളിൽ പറഞ്ഞിരിക്കെ, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെങ്കിൽ, ആത്മാവ് സൃഷ്ടിച്ചു എന്ന് ഒരിക്കലും പറയില്ലായിരുന്നു,. അങ്ങനെവന്നാൽ, ബൈബിൾ പരസ്പര വിരുദ്ധമെന്നേ വരൂ. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് തെളിയുന്നു.

4️⃣ യേശു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആണ്. (മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് ദൈവപിതാവാണ്. (മത്താ, 3:17; 17:5; 2പത്രൊ, 1:17). അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

5️⃣ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). എന്നാൽ പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29). പിതാവും പരിശുദ്ധാത്മാവുമെന്ന വിഭിന്നരായ രണ്ടുപേർ, യേശുവിൻ്റെ കൂടെ ഉണ്ടായിരുന്നു എന്ന് ചിലർ കരുതുന്നു,. എന്നാൽ മരണസമയത്ത് പിതാവായ ദൈവം മാത്രമാണ് യേശുവിനെ വിട്ടുമാറിയത്. (മത്താ, 27:46; മർക്കൊ, 15;33). പരിശുദ്ധാത്മാവ് ക്രിസ്തുവിനെ വിട്ടുമാറിയതായി എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, പരിശുദ്ധാത്മാവ് അവൻ്റെകൂടെ മരിച്ചില്ല; പരിശുദ്ധാത്മാവിലാണ് അവൻ മരണം ആസ്വദിച്ചത്. (എബ്രാ, 9:14). തന്മൂലം, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് വ്യക്തമാണ്.

6️⃣ താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭിന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

7️⃣ പിതാവിനോടു പ്രാർത്ഥിക്കാൻ പറഞ്ഞിരിക്കുന്നത് ബൈബിളിൽ ആവർത്തിച്ചുകാണാം. “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന് സംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് ക്രിസ്തുവാണ്. (മത്താ, 6:9-13; ലൂക്കൊ, 11:2-4). പിതാവിനോട് പ്രാർത്ഥിക്കാൻ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്. (യോഹ, 14:13; 15:16; 16:23), പിതാവിനെ സബോധന ചെയ്തുകൊണ്ട് ക്രിസ്തുവും പലവട്ടം പ്രാർത്ഥിച്ചിട്ടുണ്ട്. (യോഹ, 11:41; 12:27; 17:1,5,11,21,24,25). പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കാൻ അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (എഫെ, 6:18; യൂദാ, 1:20). എന്നാൽ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ ബൈബിളിൽ പറഞ്ഞിട്ടില്ല. പിതാവും പരിശുദ്ധാത്മാവും വിഭിന്നരായിരുന്നുവെങ്കിൽ, ഒരിക്കലെങ്കിലും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ പറയുമായിരുന്നു. അല്ലെങ്കിൽ, അതുതന്നെ ആത്മാവിനെതിരെയുള്ള ദൂഷണമാകുമായിരുന്നു. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് മനസ്സിലാക്കാം.

8️⃣ ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ക്രിസ്തുവിനെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമില്ല; അവൻ രണ്ടുപ്രാവശ്യം ഉയിർക്കേണ്ട ആവശ്യവുമില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

9️⃣ വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5; 3:6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1; 5:18). ഒരു വ്യക്തി രണ്ടുപ്രാവശ്യം വ്യത്യസ്തരായ രണ്ടുപേരാൽ വീണ്ടുംജനിക്കേണ്ടതില്ല. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ തെളിയുന്നു.

🔟 അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). ഒരാൾ രണ്ടുപേരാടോ, രണ്ട് ദൈവത്തോടോ വ്യാജം കാണിച്ചുവെന്ന് എന്തായാലും പറയാൻ പറ്റില്ല. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്നുള്ളത് തർക്കമറ്റ സംഗതിയാണ്.

1️⃣1️⃣ വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). ആദ്യവാക്യം ഇപ്രകാരമാണ്: “നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” (1കൊരി, 3:16). വിശ്വാസിയെ ദൈവത്തിൻ്റെ മന്ദിരമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്: ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവ് വ്യക്തിയിൽ വാസം ചെയ്യുന്നതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ മന്ദിരം എന്ന് വിശേഷിപ്പിക്കുന്നത്: (എഫെ, 4:30). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ അല്ലെങ്കിൽ, രണ്ട് ദൈവത്തിൻ്റെ മന്ദിരമാണെന്ന് പറയാൻ പറ്റില്ല. തന്നെയുമല്ല, പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല. അടുത്തവാക്യം: “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1കൊരി, 6:19). ഈ വേദഭാഗത്ത്, വിശ്വാസിയുടെ ശരീരം “പരിശുദ്ധാത്മാവിൻ്റെ മന്ദിരം” എന്നു പറയുന്നത് നോക്കുക. മറ്റൊരു വാക്യം: “ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.” (1കൊരി, 3:17). ശ്രദ്ധിക്കുക: “ദൈവത്തിന്റെ മന്ദിരം” നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. വിശ്വാസിയുടെ ഉള്ളിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുന്നതുകൊണ്ടാണ്, “ദൈവത്തിൻ്റെ മന്ദിരം” എന്ന് വിശേഷിപ്പിക്കുന്നത്. തന്മൂലം, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് വാക്കും ഭാഷണവും കൂടാതെ മനസ്സിലാക്കാം.

1️⃣2️⃣ പിതാവു പുത്രനെ സ്നേഹിക്കുന്നതായും പുത്രൻ പിതാവിനെ സ്നേഹിക്കുന്നതായും പിതാവും പുത്രനും ശിഷ്യന്മാരെ സ്നേഹിക്കുന്നതായും പറഞ്ഞിട്ടുണ്ട്. (യോഹ, 3:35; 5:20; 10:17; 15:9; 17:23,26). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ, പുത്രനും പരിശുദ്ധാത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. പുത്രൻ “പിതാവിനെ” അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും, പിതാവ് “പുത്രനെ” അഭിസംബോധന ചെയ്തും സംസാരിക്കുന്നത് കാണാം. (മത്താ, 3:17 11:25; 17:5; 26:39; യോഹ, 12:28). എന്നാൽ പിതാവും പരിശുദ്ധാത്മാവും തമ്മിലോ യേശുവും ആത്മാവും തമ്മിലോ അങ്ങനെയൊന്ന് കാണാൻ കഴിയില്ല. അതിനാൽ പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കാം.

1️⃣3️⃣ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; വെളിപ്പാടുകളാണ്. അതിൽ, പിതാവും പരിശുദ്ധാത്മാവും ഒരിക്കലും വിഭിന്നരായിരുന്നിട്ടില്ല. പുത്രൻ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലുള്ള വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നനായ മനുഷ്യ വ്യക്തിയായിരുന്നു; (1തിമൊ, 2:5-6; 3:14-16). പിതാവിനെയും പുത്രനെയും ചേർത്ത് ബഹുവചനം പറഞ്ഞിരിക്കുന്ന പല വാക്യങ്ങളുമുണ്ട്. ഉദാ: (യോഹ, 14:23; 17:11,21,23). എന്നാൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പിതാവിനെയും പരിശുദ്ധാത്മാവിനെയും ചേർത്തോ, പരിശുദ്ധാത്മാവിനെയും പുത്രനെയും ചേർത്തോ ഒരിക്കലും ബഹുവചനം പറഞ്ഞതായി കാണാൻ കഴിയില്ല. പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആകയാലാണ് അപ്രകാരം കാണാത്തത്.

1️⃣4️⃣ ദൈവം ആത്മാവാണെന്ന് പറഞ്ഞിട്ടുണ്ട്: “ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24. ഒ.നോ: 2കൊരി, 3:17-18). വാക്യം ശ്രദ്ധിക്കുക: “ദൈവം ആത്മാവ് ആകുന്നു” എന്നു പറഞ്ഞശേഷം, “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” ഏകവചനത്തിലാണ് പറയുന്നത്. പരിശുദ്ധാത്മാവും ആത്മാവ് തന്നെയാണ്. ദൈവവും പരിശുദ്ധാത്മാവും വിഭിന്ന ദൈവമോ, വ്യക്തിയോ ആയിരുന്നെങ്കിൽ, “അവനെ നമസ്കരിക്കണം” എന്ന് ഏകവചനത്തിലല്ല; “അവരെ നമസ്കരിക്കണം” എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ, ഭാഷാപരമായി യാതൊരു തെറ്റും വചനത്തിലില്ല: (2തിമൊ, 3:16). അതിനാൽ, പരിശുദ്ധത്മാവും ദൈവവും ഭിന്നരല്ലെന്ന് വ്യക്തമാണ്. “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമമാണ്: “ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു.” (യെശ, 57:15. ഒ.നോ: വെളി, 15:4). “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ ആത്മാവിനെ “പരിശുദ്ധ ആത്മാവു” എന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ, പരിശുദ്ധാത്മാവ് മറ്റൊരു ദൈവമോ, വ്യക്തിയോ അല്ല.

ഇനി, പ്രധാനപ്പെട്ട അഞ്ച് തെളിവ് തരാം:⏬

1️⃣5️⃣ പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്: (ലൂക്കൊ, 3:22; മത്താ, 3:16; 4:1; ലൂക്കൊ, 4:1). പിതാവാണ് തൻ്റെ കൂടെയുള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 8:16,29; 16:32). പിതാവായ ദൈവമാണ് യേശുവിനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്ന് പത്രൊസും വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 2:22). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തത് എന്നും പത്രൊസ് പറഞ്ഞു. (പ്രവൃ, 10:38). നിക്കോദേമൊസും അക്കാര്യം പറഞ്ഞിട്ടുണ്ട്. (യോഹ, 3:2. ഒ.നോ: ലൂക്കൊ, 5:7). എന്നാൽ ദൈവത്താൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിൽ ആരോപിച്ച യെഹൂദന്മാരോട് യേശു പറയുന്നത്; “പരിശുദ്ധാത്മാവിന്നു നേരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാക്കും” എന്നാണ്. (മത്താ, 12:24,32; മർക്കൊ, 3:22,29). പിതാവിനെക്കുറിച്ച് ദൂഷണം പറയരുതെന്ന് എവിടെയും താൻ പറഞ്ഞിട്ടുമില്ല. അതായത്, തൻ്റെകൂടെ വസിക്കുന്ന പിതാവ് തന്നെയാണ് പരിശുദ്ധാത്മാവെന്ന് ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി: (യോഹ, 8:16,29; 16:32).

1️⃣6️⃣ “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച പാപമറിയാത്ത മനുഷ്യനാണ് ക്രിസ്തു: (യോഹ, 8:40; 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). യോർദ്ദാനിലെ അഭിഷേകത്തിലാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32; 1:35). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38; മത്താ, 3:16; ലൂക്കൊ, 4:18,19). അതായത്, പരിശുദ്ധാത്മാവ് ക്രിസ്തുവിൽ അവൻ്റെ ദേഹരൂപത്തിൽ അഥവാ, ശരീരരൂപത്തിൽ വന്ന് വാസം ചെയ്യുകയായിരുന്നു. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏത് ഭാഷയിൽ പറയുന്നുവോ (3:22), അതുതന്നെയാണ് പൗലൊസും പറയുന്നത്. (കൊലൊ, 2:9). പരിശുദ്ധാത്മാവല്ലാതെ, പിതാവ് ദേഹരൂപമായി വസിക്കുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല. പിതാവായ ഏകദൈവവും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരും ആയിരുന്നെങ്കിൽ, ആത്മാവിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്നല്ലാതെ, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പറയില്ലായിരുന്നു. തന്നെയുമല്ല, ആത്മാവ് ദേഹരൂപമായി തൻ്റെകൂടെ വാസം ചെയ്തപ്പോൾ, പിതാവാണ് തൻ്റെകൂടെ ഉള്ളതെന്ന് യേശു പറഞ്ഞതും ഓർക്കുക: (യോഹ, 8:16; 16:32. ഒ.നോ: പ്രവൃ, 10:38). അതിനാൽ, പിതാവും പരിശുദ്ധാത്മാവും വിഭിന്നരല്ലെന്ന് മനസ്സിലാക്കാം.

1️⃣7️⃣ “ദൈവം ഒരുത്തൻ മാത്രമാണെന്നും – The only God” (യോഹ, 5:44), “പിതാവ് മാത്രമാണ് സത്യദൈവമെന്നും – Father, the only true God” (യോഹ, 17:3) ക്രിസ്തു പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവു് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) അവൻ പറഞ്ഞിരിക്കുന്നത്, ഒറ്റയെ (only/alone) കുറിക്കുന്ന മോണോസ് (Mónos) കൊണ്ട് ഖണ്ഡിതമായിട്ടാണ്. പഴയനിയമത്തിൽ, ഒറ്റയെ (only) കുറിക്കുന്ന “യാഖീദിന്” (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽ നിന്ന് വിഭിന്നനാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും അവനെ മാത്രം ആരാധിക്കണമെന്നും അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ഒറ്റയെ (only) കുറിക്കുന്ന “Mónos” കൊണ്ട് ഖണ്ഡിതമായി ക്രിസ്തു പറയുമായിരുന്നില്ല. തന്മൂലം, പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. [കാണുക: മോണോതീയിസം]

1️⃣8️⃣ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24). ഒറ്റയെ (only) കുറിക്കുന്ന മോണോസ് (monos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാരും ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:5-6; എഫെ, 4:6). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ ഒരിക്കലും പറയുമായിരുന്നില്ല. അതിനാൽ, പിതാവും പരിശുദ്ധാത്മാവും വിഭിന്നരായ ദൈവമോ, വ്യക്തിയോ അല്ല; ദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ വെളിപ്പാടുകൾ ആണെന്നു ഏതൊരു വിശ്വാസിയും മനസ്സോടെ അംഗീകരിക്കേണ്ടതാണ്. [കാണുക: ദൈവം, സമത്വമുള്ള മൂന്നു വ്യക്തിയോ?]

1️⃣9️⃣ “ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9), “ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു” (യോഹ, 14:10), “എൻ്റെ പിതാവു എൻ്റെ ദൈവം” (യോഹ, 20:17) എന്നൊക്കെ പത്രൻ പഠിപ്പിച്ചിട്ടുണ്ട്. പലരും കരുതുന്നപോലെ, പരിശുദ്ധാത്മാവ് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നെങ്കിൽ, ഈ പ്രയോഗങ്ങളൊക്കെ പരിശുദ്ധാത്മാവിനോടുചേർത്തും പറയുമായിരുന്നു. തന്മൂലം, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കാം.

2️⃣0️⃣ പരിശുദ്ധാത്മാവ് ശക്തിയല്ല എന്നതിൻ്റെ തെളിവുകൾ:

❶ ❝നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു.❞ (പ്രവൃ, 10:38). ഇവിടെ പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തിയാണെങ്കിൽ, പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ച് പറയുമായിരുന്നോ❓

❷ ❝പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.❞ (റോമർ 15:13 ⁃⁃ 15:18). ഈ രണ്ട് വാക്യങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ ശക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തിയാണെങ്കിൽ, ആ ശക്തിക്ക് മറ്റൊരു ശക്തിയുണ്ടാകുമോ❓

❸ ❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.❞ (ലൂക്കൊ, 3:22). ❝യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.❞ (യോഹ, 1:32). ഈ രണ്ട് വാക്യങ്ങൾ ചേർത്തുപഠിച്ചാൽ, ❛പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ❜ ഒരു പ്രാവ് പറന്നിറങ്ങുന്നതുപോലെ യേശുവിൻ്റെമേൽ ആവസിച്ചതായി യേഹന്നാൻ കണ്ടു. പരിശുദ്ധാത്മാവ് ശക്തിയാണങ്കിൽ, ഒരു ശക്തിയെ യോഹന്നാൻ സ്നാപകൻ കണ്ടെന്ന് പറയുമോ❓

❹ ❝ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.❞ (പ്രവൃ, 8:29). പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്: പ്രവൃ, 10;19-20; 13:2; 21:11). പരിശുദ്ധാത്മാവ് ശക്തിയാണെങ്കിൽ, ആ ശക്തിക്ക് സംസാരിക്കാൻ എങ്ങനെ കഴിയും❓

❺ ❝പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.❞ (യോഹ, 14:26). ❝നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.❞ (മത്താ, 28:19). ഈ വാക്യങ്ങളിൽ, പരിശുദ്ധാത്മാവിൻ്റെ നാമത്തെക്കുറിച്ച് കാണാം. പരിശുദ്ധാത്മാവ് ശക്തിയാണങ്കിൽ, ആ ശക്തിയോട് ചേർത്ത് ഒരു നാമം (Onoma – Name) പറയുമായിരുന്നോ❓

❻ ❝ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?❞ (1കൊരി, 6:19). ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?❞ (1കൊരി, 3:16). ഈ വാക്യങ്ങളിൽ, വിശ്വാസിയുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും, ആ മന്ദിരത്തിൽ പരിശുദ്ധാത്മാവ് വാസം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് ശക്തിയാണെങ്കിൽ, പരിശുദ്ധാത്മാവ് വ്യക്തികളുടെ മന്ദിരമെന്നും വാസം ചെയ്യുന്നു എന്നും പറയുമായിരുന്നോ❓

❼ ❝വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.❞ (പ്രവൃ, 15:28). ജാതികളിൽനിന്നു വിശ്വാസത്തിലേക്ക് വന്നവരുടെമേൽ അധികമായ ഭാരം ഒന്നും ചുമത്തരുതെന്ന് പ്രഥമ യെരൂശലേം കൗൺസിലിൽ തീരുമാനം എടുത്ത കാര്യമാണ് പറയുന്നത്. പരിശുദ്ധാത്മാവ് ശക്തിയാണെങ്കിൽ, നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കാൻ എങ്ങനെ കഴിയും❓

❽ പരിശുദ്ധാത്മാവിനോടുള്ള ദൂഷണണത്തെപ്പറ്റി സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്: (മത്താ, 12:31; മർക്കൊ, 3:29; ലൂക്കൊ, 12:10). പരിശുദ്ധാത്താവിനോടു വ്യാജം കാണിക്കുന്നതായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 5:3). പരിശുദ്ധാത്താവിനോടു മറുത്തുനില്ക്കുന്നതായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 7:51). ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്: (എഫെ, 4:30). ഇതൊക്കെ, ഒരു ശക്തിയോട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണോ❓

❾ ആത്മാവിൻ്റെ സ്നേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: (റോമ, 15:32). ആത്മാവ് അറിയുന്നതായും ആരായുന്നതായും പറഞ്ഞിട്ടുണ്ട്: (റോമ, 8:27; 1കൊരി, 2:10-11). ആത്മാവ് ഇച്ഛിക്കുന്നതായി പറഞ്ഞിട്ടുണ്ട്: (1കൊരി, 12:11). അറിവ്, ഇച്ഛ, വികാരം പോലുള്ളവ ഒരു ശക്തിയിൽനിന്ന് ഉളവാകുന്നത് എങ്ങനെയാണ്❓

❿ പരിശുദ്ധാത്മാവ് വീണ്ടുംജനിപ്പിക്കുന്നതായും (യോഹ, 3:6,8), ഉപദേശിക്കുന്നതായും (യോഹ, 15:26), സാക്ഷ്യം പറയുന്നതായും (യോഹ, 15:26), പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നതായും (യോഹ, 16:8), അയക്കുന്നതായും (പ്രവൃ, 10:20) സംസാരിക്കുന്നതായും (പ്രവൃ, 8:29), എടുത്തുകൊണ്ട് പോകുന്നതായും (പ്രവൃ, 8:39), കല്പിക്കുന്നതായും (പ്രവൃ, 11:12), നിയോഗിക്കുന്നതായും (പ്രവൃ, 13:2), വിലക്കുന്നതായും (പ്രവൃ, 16:6), നടത്തുന്നതായും (റോമ, 8:14), പക്ഷവാദം ചെയ്യുന്നതായും പറഞ്ഞിട്ടുണ്ട്. (റോമ, 8:26-27). ഇതൊക്കെ ഒരു ശക്തിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണോ❓

⓫ ❝ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.❞ (യോഹ, 4:24). ഇവിടെ, ❛ദൈവം ആത്മാവാകുന്നു❜ (𝐆𝐨𝐝 𝐢𝐬 𝐒𝐩𝐢𝐫𝐢𝐭) എന്ന് പറയാൻ ഗ്രീക്കിൽ ❛പ്ന്യൂമ ഹോ തെയോസ്❜ ❛𝗣𝗻𝗲𝘂𝗺𝗮 𝗵𝗼 𝗧𝗵𝗲𝗼𝘀❜ എന്നാണ്. ഇതിലെ ⟦❛പ്ന്യൂമ❜ ഉച്ചാരണം (𝐏𝐫𝐨𝐧𝐮𝐧𝐜𝐢𝐚𝐭𝐢𝐨𝐧) ❛ന്യൂമ❜⟧ എന്ന നാമപദം (𝐍𝐨𝐮𝐧) പ്രധാനമായും ആത്മാവിനെ (പരിശുദ്ധാത്മാവ്) കുറിക്കുന്നതാണ്. 𝟮𝟱𝟬-തോളം പ്രാവശ്യം പരിശുദ്ധാത്മാവിനു് ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ❛ആത്മാവായ കർത്താവു❜ (യഹോവ) എന്ന് പറയാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (2കൊരി, 3:18). പിന്നെങ്ങനെ ആത്മാവ് ശക്തിയാണെന്ന് പറയാൻ കഴിയും❓

“പരിശുദ്ധാത്മാവ് പിതാവായ ദൈവത്തിൽ നിന്ന് വിഭിന്നനായ വ്യക്തിയാണെന്ന് പറയുന്നവരും, പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് പറയുന്നവരും യഥാർത്ഥത്തിൽ, ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്. (മത്താ, 12:24,32; മർക്കൊ, 3:22,29). ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടുന്ന കുറ്റമല്ല. “

ദൈവത്തിൻ്റെ വലത്തുഭാഗം

☛ യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന മറ്റൊരു വ്യക്തിയും ദൈവവുമാണെന്ന് അനേകരും വിചാരിക്കുന്നു. ➟ക്രിസ്തു ആരാണെന്നറിയാത്തതും ദൈവം ഒരുത്തൻ മാത്രമാണെന്ന ബൈബിളിൻ്റെ മൗലിക ഉപദേശം വിശ്വസിക്കാത്തവരുമാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതും ആത്മീയമായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നത്. ➟𝟏𝟏𝟎-ാം സങ്കീർത്തനത്തിൽ ❝ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❞ എന്നത് ക്രിസ്തുവിൻ്റെ പദവിയാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ➟ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തരാജാവുമായ യിസ്രായേലാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് (യജമാനൻ): (സങ്കീ, 110:1 ⁃⁃ സങ്കീ, 80:17). ➤❝ദൈവത്തിൻ്റെ വലങ്കയ്യുടെ അനുഗ്രഹത്തോടുള്ള ബന്ധത്തിലേ ഒരു ആത്മീയ പദവിയാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നത്.❞ ➤[കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]. ➟ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് പുത്രന്മാരുണ്ടെങ്കിലും ബൈബിൾ പ്രധാനമായും രണ്ടു പുത്രന്മാരെ കുറിച്ചുള്ളതാണ്. ➟പഴയപുതിയനിയമങ്ങളിൽ ഒരുപോലെ കാണുന്ന യിസ്രായേലാണ് ബൈബിളിലെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയായ വാഗ്ദത്തസന്തതി. ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]. ➟അവൻ്റെ വാഗ്ദത്തങ്ങൾ അവനു് നിവൃത്തിച്ചുകൊടുക്കുവാൻ അവൻ്റെ ദൈവം അവൻ്റെ പദവികളുമായി പുതിയനിയമത്തിൽ എടുത്ത ജഡത്തിലെ വെളിപ്പാടാണ് യേശു എന്ന് പേരുള്ള മനുഷ്യൻ: (1തിമൊ, 3:15-16 ⁃⁃  യോഹ, 9:11; മത്താ, 5:17-18). ➟അതായത്, യേശു പഴയനിയമത്തിൽ ഉണ്ടായിരുന്നവനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16 ⁃⁃ യോഹ, 1:18) പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16 ⁃⁃ Col, 2:2). ➟അതുകൊണ്ടാണ്, യിസ്രായേലിൻ്റെ പദവികൾ ആത്മീയമായി യേശുക്രിസ്തുവിൽ നിവൃത്തിയായതായി കാണുന്നത്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു
☛ ❝ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❞ എന്ന യിസ്രായേലിനെ കുറിച്ചുള്ള 𝟏𝟏𝟎-ാം സങ്കീർത്തനത്തിലെ പ്രയോഗവും ❝യേശുക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണം ചെയ്തു, വലത്തുഭാഗത്ത് ഇരിക്കുന്നു❞ (പ്രവൃ, 2:33; റോമ, 8:34) എന്നിദ്യാദി പ്രയോഗങ്ങളും അക്ഷരാർത്ഥത്തിലല്ല; ആത്മീയമായിമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ➟അതിൻ്റെ ചില തെളിവുകൾ തരാം:
ഭാഷാപരമായ തെളിവ്:
➦ 𝟏𝟏𝟎-ാം സങ്കീർത്തനം ഒന്നാം വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവിനെ കുറിക്കുന്ന എബ്രായപദം ❝ലദോണി❞ (לַאדֹנִי – la’doni) അഥവാ, ❝ല,അദോണി❞ ആണ്. ➟അതിൻ്റെ അർത്ഥം ❝എൻ്റെ കർത്താവിനോടു/എൻ്റെ യജമാനനോടു❞ ( 𝐓𝐨 𝐦𝐲 𝐋𝐨𝐫𝐝) എന്നാണ്: (Gen, 24:36, Gen, 32:4; Psa, 110). ➤❝യജമാനൻ❞ (𝐥𝐨𝐫𝐝, 𝐦𝐚𝐬𝐭𝐞𝐫) എന്നർത്ഥമുള്ള ❝അദോൻ❞ (אָדוֹן – adon) എന്ന പദത്തോടൊപ്പം ❝ഓടു❞ (𝐭𝐨) എന്നർത്ഥമുള്ള ❝ല❞ (לַ – la) എന്ന ഉപസർഗ്ഗവും (𝐏𝐫𝐞𝐟𝐢𝐱), ❝എൻ്റെ❞ (𝐦𝐲) എന്നർത്ഥമുള്ള ❝ഇ❞ (י – i) എന്ന പ്രത്യയവും ( 𝐒𝐮𝐟𝐟𝐢𝐱) ചേർന്നാണ് ❝ലദോണി❞ എന്ന പദമുണ്ടായത്. ➤❝എൻ്റെ യജമാനൻ/കർത്താവു❞ (𝐦𝐲 𝐥𝐨𝐫𝐝) എന്നർത്ഥമുള്ള കൃത്യമായ എബ്രായപദം ❝അദോണി❞ (אדֹנִי – adoni) ആണ്. ➤❝അദോണി❞ ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്: (ഉല്പ, 23:6⁃⁃Gen, 23:6; ഉല്പ, 24:12⁃⁃Gen, 24:12; ഉല്പ, 24:27⁃⁃Gen, 24:27). ➟എന്നാൽ ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്നത് ❝എൻ്റെ കർത്താവു❞ (𝐌𝐲 𝐋𝐨𝐫𝐝) എന്നർത്ഥമുള്ള ❝അഡോണായി❞ (אֲדֹנָי – Adonai) എന്ന പദമാണ്: (പുറ, 4:10⁃⁃Exo, 4:10; പുറ, 4:13⁃⁃Exo, 4:13; പുറ, 34:9⁃⁃Exo, 34:9). ➟അതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ ❝അദോണായി❞ എന്നപദം ദൈവത്തിനു്  ഉപയോഗിച്ചിട്ടുണ്ട്. (BibleHub). ➟അതിനാൽ, ❝ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക❞ എന്ന ആത്മീയപദവി യേശുവിൻ്റെയല്ല; ഒരു ഭൗമിക കർത്താവിൻ്റെയാണെന്ന് മനസ്സിലാക്കാം.
ദാവീദിൻ്റെ സാക്ഷ്യം:
➦ ദൈവം ഒരുത്തൻ മാത്രമാണെന്ന് സങ്കീർത്തകനായ ദാവീദ് അസന്ദിഗ്ദ്ധമായി അനവധി വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: ➤❝യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?❞ (2ശമൂ, 22:32). ➟അടുത്തവാക്യം: ➤❝അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22 ⁃⁃ 1ദിന, 17:20). ➟ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് ദൈവമാണെങ്കിൽ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും യഹോവയെപ്പോലെ മറ്റൊരുത്തനും ഇല്ലെന്നും ദാവീദ് പറയുമായിരുന്നോ❓ ➟അടുത്തവാക്യം: ➤❝നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (𝐚𝐥𝐨𝐧𝐞) ദൈവമാകുന്നു.❞ (സങ്കീ, 86:10). ➟ഈ വേദഭാഗത്ത്, ❝നീ (യഹോവ) മാത്രം (𝐚𝐥𝐨𝐧𝐞) ദൈവം❞ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ❝ഒന്നിനെ❞ കുറിക്കുന്ന (𝐎𝐧𝐞) ❝എഹാദ്❞ (ehad – אֶחָד) അല്ല; ❝ഒറ്റയെ❞ (𝐚𝐥𝐨𝐧𝐞/𝐨𝐧𝐥𝐲) കുറിക്കുന്ന ❝ബാദ്❞ (bad – בַּד) ആണ്. ➤ഇതും കാണുക: (സങ്കീ, 4:8; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 136:4; സങ്കീ, 148:13). ➟മേല്പറഞ്ഞ ഏഴ് വാക്യവും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) ❝മോണോസ്❞ (μόνος – Mónos) ആണ് കാണുന്നത്. ➟ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (𝐨𝐧𝐥𝐲) എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝യാഹീദ്❞ (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). ➟അതായത്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം (𝐉𝐞𝐡𝐨𝐯𝐚𝐡 𝐢𝐬 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് ദാവീദ് പറയുന്നത് ഖണ്ഡിതമായിട്ടാണ്. ➟ക്രിസ്തു ദൈവമാണെങ്കിലോ, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് ദൈവമാണെങ്കിലോ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് പറയുമായിരുന്നോ❓ 
ആത്മീയപദവി:
➦ 𝟏𝟏𝟎-ാം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്താണ് ദാവീദിൻ്റെ കർത്താവ് ഇരിക്കുന്നതെങ്കിൽ, 𝟏𝟔-ാം സങ്കീർത്തനത്തിൽ ആ കർത്താവിൻ്റെ മുമ്പിലും വലത്തുഭാഗത്തുമാണ് ദൈവം (യഹോവ) ഇരിക്കുന്നത്. ➟രണ്ടു വാക്യങ്ങളും കാണുക: ➤❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.❞ (സങ്കീ, 110:1 ⁃⁃ സങ്കീ, 16:8). ➤❝ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.❞ ➟പതിനാറാം സങ്കീർത്തനത്തിൻ്റെ ആദ്യംഭാഗത്ത് പയുന്നത്: ➤❝ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു❞ എന്നാണ്. ➟അപ്പോൾ കർത്താവിൻ്റെ (യജമാനൻ) സ്ഥാനം യഹോവയുടെ പുറകിലായി. ➟അടുത്തഭാഗത്ത് പറയുന്നത്: ➤❝അവൻ (യഹോവ) എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല❞ എന്നാണ്. ➟അപ്പോൾ കർത്താവിൻ്റെ (യജമാനൻ) സ്ഥാനം യഹോവയുടെ ഇടതുവശത്തായി. ➟നൂറ്റിപ്പത്താം സങ്കീർത്തനത്തിലും അത് പറഞ്ഞിട്ടുണ്ട്: ➤❝നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.❞ (സങ്കീ, 110:5). ➟ഈ വാക്യത്തിൽ, ❝നിൻ്റെ❞ (𝐭𝐡𝐲) എന്ന് മധ്യമപുരുഷനിൽ (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧) പറയുന്നത്, ഒന്നാം വാക്യത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവിദിൻ്റെ കർത്താവ് (യജമാനൻ) ആണ്. ➟കർത്താവിൻ്റെ (യജമാനൻ) വലത്തുഭാഗത്തിരിക്കുന്ന കർത്താവ് (𝐀𝐝𝐨𝐧𝐚𝐢) യഹോവയാണ്. [കാണുക: Hebrew Bible]. ➟ഒന്നാം വാക്യത്തിൽ, യഹോവയുടെ വലത്തുഭാഗത്താണ് ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനമെങ്കിൽ, അതിൻ്റെ അഞ്ചാം വാക്യത്തിൽ, കർത്താവിൻ്റെ (യജമാനൻ) സ്ഥാനം യഹോവയുടെ ഇടതുവശത്താണ്. ➟അതായത്, ❝ദാവിൻ്റെ കർത്താവു് യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നതായും, ഇടത്തുഭാഗത്ത് ഇരിക്കുന്നതായും, പുറകുഭാഗത്ത് ഇരിക്കുന്നതായും കാണാം.❞ ➟തന്മൂലം, കർത്താവ് ആരായാലും അവിടെപ്പറയുന്ന സ്ഥാനം യഥാർത്ഥ സ്ഥാനമല്ല; ആത്മീയമായി പറയുന്നതാണെന്ന് മനസ്സിലാക്കാം. ➟മേല്പറഞ്ഞ രണ്ട് വാക്യങ്ങളും പുതിയനിയമത്തിൽ യേശുവിൽ ആരോപിച്ചിട്ടുണ്ട്: (സങ്കീ, 16:8 ⁃⁃ പ്രവൃ, 2:25. സങ്കീ, 110:1 ⁃⁃ പ്രവൃ, 2:35). 
ശത്രുക്കൾ പാദപീഠം ആകുവോളം:
➦ ❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ (സങ്കീ, 110:1-2). ➟ഈ രണ്ട് വാക്യങ്ങൾ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ കാണാം: ❶യഹോവയാണ് ദാവിൻ്റെ കർത്താവിൻ്റെ ശത്രുക്കളെ അവൻ്റെ പാപപീഠം ആക്കിക്കൊടുക്കുന്നത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ ❝വലത്തുഭാഗത്തിരിക്ക❞ എന്നത് നിത്യപുത്രനും ദൈവവുമായ യേശുവിൻ്റെ പദവിയാണ്. ➟അങ്ങനെയാണെങ്കിൽ, ദൈവമായ യേശുവിൻ്റെ ശത്രുക്കളെ അവനോടു സമത്വമുള്ളവനെന്ന് നിങ്ങൾ പറയുന്ന യഹോവ എന്തിനാണ് പാദപീഠം ആക്കിക്കൊടുക്കുന്നത്❓ ➟ഒരു ദൈവത്തിനു് തൻ്റെ ശത്രുക്കളെ പാദപീഠം ആക്കാൻ മറ്റൊരു ദൈവത്തിൻ്റെ സഹായം വേണമോ❓ ➟അത് യിസ്രായേൽ എന്ന വാഗ്ദത്തരാജാവിൻ്റെ പദവിയാണ്. ➟യിസ്രായേൽ ദൈവമല്ല; ദൈവമക്കളായ മനുഷ്യരാണ്: (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ➟അതുകൊണ്ടാണ് അവൻ്റെ ദൈവം അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിക്കൊടുക്കുന്നത്. ❷വലത്തുഭാഗത്തിരിക്ക എന്ന പദവിക്ക് ❝ശത്രുക്കളെ അവൻ്റെ പാദപീഠമാക്കുവോളം❞ എന്നൊരു പരിധി വെച്ചിട്ടുണ്ട്. ➟അത് നിത്യമായൊരു പദവിയല്ല. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ യേശുവിൻ്റെ പദവി ആയിരുന്നെങ്കിൽ അവൻ്റെ ശത്രുക്കൾ ആരാണെന്ന് പറയും❓➟ ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി എങ്ങനെയുണ്ടാകും❓ ➟ചുറ്റും ശത്രുക്കളുള്ള യിസ്രായേലെന്ന ഭൗമികനാണ് വലത്തുഭാത്തിരിക്ക എന്ന പദവിക്ക് അർഹനായ കർത്താവ്: (സങ്കീ, 27:6). ➟യിസ്രായേലിൻ്റെ ദൈവമായ യഹോവ അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കുവോളം തൻ്റെ വലത്തുഭാഗത്തിരിക്കാൻ കല്പിക്കുന്നതാണ് പ്രസ്തുത വേദഭാഗം. ➟ശത്രുക്കൾ അവൻ്റെ പാദപീഠം ആയിക്കഴിഞ്ഞാൽ, ശത്രുക്കളെ കാൽക്കീഴിലാക്കി ഈ ഭൂമിയെ ഇരിമ്പുകോൽകൊണ്ട് ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (2ശമൂ, 7:10-12; സങ്കീ, 2:6-12). ❸❝നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും.❞ ➟വലത്തുഭാഗത്തിരിക്ക എന്ന പദവിക്ക് അർഹനായവൻ സീയോനിൽ വാഴേണ്ട രാജാവാണ്. ➟ചെങ്കോൽ രാജദണ്ഡാണ്. ➟ഭരണാധികാരിയായ രാജാവ് അധികാരചിഹ്നമായി വഹിക്കുന്ന കോലാണ് ചെങ്കോൽ. ➟സീയോൻ എന്നത് യിസ്രായേൽ എന്ന വിശുദ്ധനഗരത്തിൻ്റെ പര്യായമാണ്: (സങ്കി, 102:13; 102:20; 126:1; 129:5; 132:13). ➟രാജാവിൻ്റെ ചെങ്കോലാണ് യഹോവ സീയോനിൽനിന്നു നീട്ടുന്നത്. ➟ട്രിനിറ്റിയുടെ ഭാഷയിൽ വലത്തുഭാഗത്ത് ഇരിക്കുന്ന യേശു ദൈവംതന്നെയാണ്. ➟ഒരു ദൈവത്തിനു് ചെങ്കോൽ നീട്ടാൻ മറ്റൊരുടെയെങ്കിലും സഹായം ആവശ്യമാണോ❓ ➟യിസ്രായേലെന്ന വാഗ്ദത്തരാജാവിൻ്റെ ചെങ്കോൽ അവൻ്റെ ദൈവമായ യഹോവയ അവനുവേണ്ടി നീട്ടുന്നതാണ് വിഷയം. ❹❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ ➟ഇത് വർത്തമാനകലത്തിൽ (𝐏𝐫𝐞𝐬𝐞𝐧𝐭 𝐭𝐞𝐧𝐬𝐞) പറയുന്നതാണ്. ➟അതായത്, ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ് കർത്താവ്. ➟യേശുവാണ് അവിടെപ്പറയുന്ന കർത്താവെങ്കിൽ, സ്വർഗ്ഗത്തിലുള്ളവരെല്ലാം അവൻ്റെ ശത്രുക്കളാണെന്ന് വരണം. ➟ഭാവിയിൽ യേശുവാണ് ഭൂമിയെ ഭരിക്കുന്നതെങ്കിൽ, യഹോവ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിക്കഴിഞ്ഞാൽ പിന്നെ അവനു് ശത്രുക്കൾ ഉണ്ടാകില്ല. ➟തന്മുലം, രണ്ടുവിധത്തിലും അത് യേശുവിന് യോജിക്കില്ല. ➟ജാതികളായ ശത്രുക്കളുടെ മദ്ധ്യേ ഇപ്പോൾ വസിക്കുന്ന ദൈവത്തിൻ്റെ ഒരേയൊരു വാഗ്ഡത്തസന്തതിയും ദാവീദിൻ്റെ കർത്താവുമായ രാജാവ് യിസ്രായേലാണ്. ➟അവനാണ് ഭാവിയിൽ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 89:4; 89:36-37; ദാനീ, 2:45; 7:18; 7:21; 7:27). ➟അവൻ്റെ ആത്മീയ പദവിയാണ് അവൻ്റെ ദൈവമായ യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുക എന്നത്. ➟അല്ലാതെ, യേശുക്രിസ്തുവിൻ്റെ പദവിയല്ലത്. ➤[കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?, നൂറ്റിപ്പത്താം സങ്കീർത്തനം]
പഴയനിയമത്തിൽ ഇല്ലാതിരുന്നവൻ:
➦ ദൈവപുത്രനായ യേശു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ പ്രകൃത്യാതീതമായി ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➟ജനനം (യെശ, 7:14), ➟ക്രിസ്തുത്വം (യെശ, 61:1), ➟പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ➟ശുശ്രൂഷ (യെശ, 42:1-3), ➟അത്ഭുതങ്ങൾ (യെശ, 35:5-6), ➟കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36) ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. ➟പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➤❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ എ.എം. 𝟑𝟕𝟖𝟗-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, അതിനും ആരിരംവർഷംമുമ്പ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് എങ്ങനെയുണ്ടാകും❓ ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
വലഭാഗത്തേക്കു ആരോഹണം ചെയ്തു:
➦ യേശു ദൈവത്തിൻ്റെ വലത്തുഭാഗത്തേക്ക് ആരോഹണംചെയ്തു, വലത്തുഭാഗത്തിരിക്കുന്നു, പക്ഷവാദംചെയ്യുന്നു എന്നിത്യാദി പ്രയോഗങ്ങൾ ആത്മീയമാണ്. രണ്ട് തെളിവുതരാം: ❶❝അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,❞ (പ്രവൃ, 2:33). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ➤❝പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്ന് പറയുന്നത് അക്ഷരാർത്ഥത്തിലല്ല; ആത്മീയമായിട്ടാണ്. ➟പിതാവിനോടുവാങ്ങി പകർന്നുതരാൻ പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല; ദൈവമാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16-17). ➟അതുകൊണ്ടാണ്, ❝ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല❞ എന്ന് യേശു പറയുന്നത്: (മത്താ, 12:32 ⁃⁃ മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟എന്നാൽ ക്രിസ്തു പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അഭിഷേകം പ്രാപിച്ച് (പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി (ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ച (ലൂക്കൊ, 4:14-5), ആത്മാവിനാൽ മരണംവരിച്ച (എബ്രാ, 9:14), ആത്മാവിനാൽ ഉയിർത്തെഴുന്നേറ്റ (1പത്രൊ, 3:18) മനുഷ്യനാണ്: (യോഹ, 8:40). ➟ഒരു മനുഷ്യന് എങ്ങനെ ദൈവത്തെ പിതാവിനോടു വാങ്ങി പകർന്നുതരാൻ കഴിയും❓ ➟ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായിട്ട് ദൈവം ദാനമായി നല്കുന്നതാണ് പരിശുദ്ധാത്മാവ്. (യോഹ, 7:37-39 ⁃⁃ പ്രവൃ, 2:38; 8:18-20; 10:46). ➟അതുകൊണ്ടാണ്, ❝യേശു ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്ന് പത്രൊസ് ആത്മീയമായി പറയുന്നത്. ➤[കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ❷❝ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.❞ (റോമർ, 8:34). ➟ഈ വേദഭാഗപ്രകാരം, യേശു ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്ന് അക്ഷരാർത്ഥത്തിൽ നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നതായി പലരും കരുതുന്നു. ➟യോഹന്നാൻ്റെ സുവിശേഷത്തിൽ ❝അപേക്ഷയെ❞ (ask – aiteō) ഏഴുവാക്യങ്ങളുണ്ട്: 𝟏.(യോഹ, 14:13), 𝟐.(യോഹ, 14:14), 𝟑.(യോഹ, 15:7), 𝟒.(യോഹ, 15:16), 𝟓.(യോഹ, 16:24), 𝟔.(യോഹ, 16:23), 𝟕.(യോഹ, 16:26). ➟അതിൽ ആദ്യത്തെ അഞ്ചു വാക്യങ്ങളിൽ, ➤❝പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് പിതാവിൻ്റെ മഹത്വത്തിനായി പുത്രൻ ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ പുത്രനോട് അപേക്ഷിക്കുന്നത് പുത്രൻ ചെയ്തുതരും; നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു അപേക്ഷിച്ചാൽ കിട്ടും; പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരും; പുത്രൻ്റെ നാമത്തിൽ അപേക്ഷിപ്പിൻ നിങ്ങൾക്ക് ലഭിക്കും❞ എന്നൊക്കെയാണ് പറയുന്നത്. ➟സുവിശേഷചരിത്രകാലത്ത് പുത്രനോട് അപേക്ഷിക്കുന്ന കാര്യങ്ങൾ പുത്രൻ പിതാവായ ദൈവത്താൽ അഥവാ, പിതാവിനോട് അപേക്ഷിച്ച് നടത്തിത്തരികയാണ് ചെയ്തിരുന്നത്. ➟അതിനു് രണ്ടു വിധത്തിലുള്ള തെളിവുകൾ തരാം: 𝟭.മാർത്ത യേശുവിനോട് പറയുന്നത് ശ്രദ്ധിക്കുക: ➤❝ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.❞ (യോഹ, 11:22). മറിയയുടെ വാക്കുപോലെ, ക്രിസ്തു ലാസറിനെ ഉയിർപ്പിച്ചത് പിതാവിനോട് അപേക്ഷിച്ചിട്ടാണ്: (യോഹ, 11:42). 𝟮.യേശുവിനോട് അപേക്ഷിച്ചവർക്കൊക്കെ അവനത് ചെയ്തുകൊടുത്തതായി കാണാം: (മത്താ, 9:27മത്താ, 9:29. മത്താ, 15:22മത്താ, 15:28. മത്താ, 20:31മത്താ, 20:34). ➟എന്നാൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത് സ്വന്തശക്തിയാലല്ല; പിതാവായ ദൈവത്താലും അവൻ്റെ ആത്മാവിനാലുമാണ്. “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (മത്താ, 12:28⁃⁃ലൂക്കൊ, 11:20; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ➟അതായത്, സുവിശേഷചരിത്രകാലത്ത് ഏകമനുഷ്യനായ യേശുക്രിസ്തുവിനോട് അവൻ്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും അവൻ പിതാവായ ദൈവത്താൽ അല്ലെങ്കിൽ, ദൈവത്തിൽനിന്ന് സാധിച്ചുകൊടുത്തിരുന്നു: (റോമ, 5:15). ➟എന്നാൽ അടുത്ത രണ്ട് വാക്യങ്ങൾ ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ (യോഹ, 16:23). ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). ➟6-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ➤❝അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല.❞ അന്നു അഥവാ, ദൈവസഭ സ്ഥാപിതമായ ശേഷം, ദൈവപുത്രനോടല്ല; പിതാവായ ദൈവത്തോട് നേരിട്ടാണ് അപേക്ഷിക്കുന്നത്. ➟അടുത്തഭാഗം: ➤❝നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.❞ (യോഹ, 16:23). ➟പിതാവിനോട് നാം അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ് നമുക്ക് ലഭിക്കുന്നത്. ➟7-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും.❞ ➟അന്ന് അഥവാ, ദൈവസഭ അപേക്ഷിക്കുന്നത് പുത്രൻ്റെ നാമത്തിലാണ്: ➤❝ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നതു.❞ (1കൊരി, 1:2). ➟ദൈവത്തോട് അപേക്ഷിക്കുന്നതും, ദൈവത്തിനു് സ്തുതിസ്തോത്ര ബഹുമാനങ്ങൾ അർപ്പിക്കുന്നതും തുടങ്ങി വാക്കിനാലും പ്രവൃത്തിയാലുമുള്ള ഏതുകാര്യം ചെയ്താലും യേശുവിൻ്റെ (പുത്രൻ്റെ) നാമത്തിലാണ് ചെയ്യേണ്ടത്: (കൊലൊ, 3:17 ⁃⁃ പ്രവൃ, 9:14; പ്രവൃ, 9:21; പ്രവൃ, 22:16). ➟അടുത്തഭാഗം: ❝ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ (യോഹ, 16:26). ➟പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: ➤❝അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.❞ എന്തുകൊണ്ടാണ്, പുത്രൻ നമുക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കാത്തത്❓ ➟ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അന്ന് അഥവാ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായി ഉണ്ടാകുകയില്ല. ➟അഥവാ, പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നുതന്നെ ആയിരിക്കും: (യോഹ, 10:30; 14:9). ➟പിന്നെങ്ങനെ യഥാർത്ഥത്തിൽ ക്രിസ്തു വലത്തുഭാഗത്തിരുന്ന് പക്ഷവാദം ചെയ്യും❓ ➟ക്രിസ്തുവിൻ്റെ നിഷ്കളങ്ക രക്തവും മരണവുമാണ് നമ്മുടെ വീണ്ടെടുപ്പിനും ശുദ്ധീകരണത്തിനും കാരണം എന്ന നിലയിയിൽ, അവൻ നമുക്കുവേണ്ടി ദൈവത്തിൻ്റെ വലത്തുഭാഗത്തിരുന്ന് പക്ഷവാദം ചെയ്യുന്നു എന്ന് ആത്മീയമായി പറയുന്നതാണ്.: (കൊലൊ, 1:22; എബ്രാ, 9:24; 1പത്രൊ, 1:19). ➟ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി ദൈവം നമുക്ക് ദാനമായി നല്കിയ പരിശുദ്ധാത്മാവാണ് നമ്മിൽ വസിച്ചുകൊണ്ട് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്: (1കൊരി, 3:16 ⁃⁃ റോമ, 8:26-27). ➟രണ്ടുപേർ നമുക്കുവേണ്ടി പക്ഷവാദം ചെയ്യേണ്ട ആവശ്യമുണ്ടോ❓ ➤[കാണുക: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്?, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞): 
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40).  [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: ((യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). തന്മൂലം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ്, ദൈവവുമല്ല, യേശുവുമല്ല; ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ ആത്മീയപദവിയാണത്. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]

ഒനോമയും (Name) ഒനോമാറ്റയും (Names)

നാമവും (onoma) നാമങ്ങളും (onomata) എന്ന വിഷയമാണ് നാം ചിന്തിക്കുന്നത്: മത്തായി 28:19-ൽ “നാമം” (Name) എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “ഒനോമ” (ὀνόμα – onóma) ആണ്. “നാമം അഥവാ പേരു” (name) എന്ന ഏകവചനത്തെ കുറിക്കുന്ന “ഒനോമ” ഇരുന്നൂറ്റി പതിനാറ് പ്രാവശ്യമുണ്ട്. ഉദാ: (മത്താ, 1:21,22,25; 6:9). “നാമങ്ങൾ” (Names) എന്ന ബഹുവചനത്തെ കുറിക്കുന്ന “ഒനോമാറ്റ” (ὀνόματά – onómatá) എന്ന ഗ്രീക്കുപദം പത്തുപ്രാവശ്യവും (മത്താ, 10:2; മർക്കൊ, 3:17; ലൂക്കൊ, 10:20; ഫിലി, 4:3; വെളി, 3:4; 11:13; 13:8; 17:8; 21:12; 21:14). “ഓനോമാറ്റോൺ” (ὀνομάτων – onomatōn) എന്ന പദം മൂന്നുപ്രാവശ്യവുമുണ്ട്: (പ്രവൃ, 1:15; 18:15; വെളി, 17:3). സത്യവേദപുസ്തകത്തിൽ ഏകവചനവും ബഹുവചനവും മനസ്സിലാക്കാൻ പ്രയാസമാണ്. മൂലഭാഷയും, KJV മുതലായ ഇംഗ്ലീഷ് പരിഭാഷകളും, സത്യവേദപുസ്തകം സമകാലിക പരിഭാഷ, പി.ഒ.സി, വിശുദ്ധഗ്രന്ഥം മുതലായ മലയാളം പരിഭാഷകളും പരിശോധിക്കുക. എബ്രായയിൽ, “നാമം” എന്ന ഏകവചനത്തെ കുറിക്കുന്ന “ഷാം” എന്നൊരു പദമുണ്ട്. (ഉല്പ, 2:11; 3:20; 4:17). “നാമങ്ങൾ” എന്ന ബഹുവചനത്തെ കുറിക്കുന്ന “ഷമോത്ത്” എന്ന പദവുമുണ്ട്. (ഉല്പ, 36:10, 40; 46:8). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ “നാമം” എന്ന ഏകവചനത്തെ സൂചിപ്പിക്കുന്ന “ഒനോമ” എഴുന്നൂറ്റി എഴുപത്തെട്ട് പ്രാവശ്യമുണ്ട്. (ഉല്പ, 2:11,13; 3:20). “നാമങ്ങൾ” എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന “ഒനോമാട്ട” എൺപത്താറ് പ്രാവശ്യമുണ്ട്. (ഉല്പ, 36:10,40; 46:8). അതായത്, ഒന്നിലേറെ വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് പറയുമ്പോൾ, “നാമങ്ങൾ അഥവാ, പേരുകൾ” എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന വ്യക്തമായ ഒരു പദം എബ്രായയിലും ഗ്രീക്കിലുമുണ്ട്. ഇനി, ബഹുവചനത്തിൻ്റെ തെളിവുകൾ നോക്കാം:

1️⃣ “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.” (സംഖ്യാ, 3:2). ഇവിടെ ശ്രദ്ധിക്കുക: വ്യത്യസ്ത വ്യക്തികളായ നാലുപേരെക്കുറിച്ചു പറയുമ്പോൾ, “പേരു” എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ” എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അവർ അഹരോനെന്ന ഏകമനുഷ്യൻ്റെ മക്കളും സഹോദരന്മാരുമാണെന്ന് ഓർക്കണം. അതായത്, മനുഷ്യരെന്ന നിലയിൽ അവർ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, വ്യക്തികളെന്ന നിലയിൽ അവർ വ്യത്യസ്തരാണ്. അതിനാൽ, ഭാഷയുടെ വ്യാകരണ നിയമപ്രകാരം “നാമം” എന്ന ഏകവചനം അവിടെ പറ്റില്ല. അതുകൊണ്ടാണ് “നാമങ്ങൾ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്.

2️⃣ “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17). ഇവിടെയും നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ വ്യത്യസ്ത വ്യക്തികളാകയാലാണ്, “പേരുകൾ അഥവാ, നാമങ്ങൾ” എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. അവർ ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും സഹോദരന്മാരെന്ന നിലയിൽ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ “നാമം” എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല.

3️⃣ “പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോന്‍, ശിമോന്‍റെ സഹോദരന്‍ അന്ത്രയാസ്, സെബദിയുടെ പുത്രന്‍ യാക്കോബ്, യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായിയുടെ പുത്രന്‍ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്‍,” (മത്താ, 10:2-4 → സത്യവേദപുസ്തകം സമകാലിക പരിഭാഷ). സത്യവേദപുസ്തകത്തിൽ “പേരാവിതു” എന്നാണ് കാണുന്നത്. ഗ്രീക്കിൽ, “ഒനോമാറ്റയും (onómatá) ഇംഗ്ലീഷിൽ Names-ഉം ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒ.സി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. അപ്പൊസ്തലന്മാർ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് “പേരു” എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായൊരു കാര്യംകൂടി കാണിക്കാം. ക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ അപ്പൊസ്തലന്മാർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിനു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി കാണാം. (യോഹ, 17:23). അതായത്, ക്രിസ്തു തലയായ അവൻ്റെ ശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിലും, ക്രിസ്തു താൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർ എന്ന നിലയിലും, വിശേഷാൽ ക്രിസ്തുവിൻ്റെ പ്രാർത്ഥനയാലും അവർ ഐക്യത്തിൽ ഒന്നാണ്. (എഫെ, 1:22-23). എന്നിട്ടും, അവരെ ചേർത്ത് പറയുമ്പോൾ, “നാമമല്ല; നാമങ്ങൾ” എന്നാണ് പറയുന്നത്. ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണ നിയമപ്രകാരം “നാമം” (onóma – Name) എന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ്, അപ്പൊസ്തലന്മാരുടെ “പേരുകൾ” എന്ന് ബഹുവചനത്തിൽ കാണുന്നത്.

4️⃣ “എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിൽ അല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.” (ലൂക്കോ, 10:20, സ.വേ.പു.സ.പ). സത്യവേദപുസ്തകത്തിൽ ഈ വാക്യത്തിനും പേർ എന്ന ഏകവചനമാണ് കാണുന്നത്. എന്നാൽ, ഗ്രീക്കിൽ ഒനോമാറ്റയും ഇംഗ്ലീഷിൽ പേരുകളും ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒസി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. വിശ്വാസികൾ എല്ലാവരും ആത്മസ്നാനത്താൽ, ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിൽ ഒന്നാണ്. (1കൊരി, 12:12-13; എഫെ, 1:22-23). എന്നിട്ടും, സ്വർഗ്ഗത്തിൽ നമ്മെയെല്ലാവരെയും ചേർത്ത് പേരല്ല; പേരുകളാണ് ഉള്ളത്. നാം ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും വ്യത്യസ്ത വ്യക്തികളാണ്. പല വ്യക്തികളെ ചേർത്തുപറയുമ്പോൾ, ഭാഷയുടെ നിയമപ്രകാരം “നാമം” എന്ന ഏകവചനമല്ല; “നാമങ്ങൾ” എന്ന ബഹുവചനമാണ് പറയുന്നത്.

5️⃣ “നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകളും ഉണ്ട്.” (വെളി, 21:14, സ.വേ.പു.സ.പ). ഐക്യത്തിൽ ഒന്നായ പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പുത്തനെരുശലേമിൽപ്പോലും പേരല്ല; പേരുകളാണ് ഉള്ളത്. വ്യത്യസ്ത വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് ഒരു സാഹചര്യത്തിലും “പേർ അഥവാ, നാമം” എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: അനേകർ കരുതുന്നതുപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്വസ്ത്ര വ്യക്തിയായിരുന്നെങ്കിൽ ഭാഷാപരമായി മത്തായി 28:19 അഥവാ, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം വ്യാകരണനിയമപ്രകാരം അബദ്ധമായിമാറും. തന്മൂലം, “ആ വാക്യത്തിലുള്ളത് വ്യത്യസ്ത വ്യക്തികളല്ല; അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ (manifestations) ആണെന്ന് മനസ്സിലാക്കാം.” അതായത്, അദൃശ്യനായ “മോണോസ് തെയൊസിൻ്റെ” (Mónos Theós – The only God) അഥവാ, ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകകളും പദവികളും ആയതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്. ഈ വസ്തുതയ്ക്ക് ആന്തരികവും ബാഹ്യവുമായ ഓരോ തെളിവുകൂടി തരാം:

ആന്തരികം: യെശയ്യാവ് ഒരുത്തൻ്റെ നാല് പ്രാവചനിക നാമം (Prophetic Name) പറയുമ്പോൾ, “നാമം” എന്ന് ഏകവചനം പറയുന്നത് കാണാം: “അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്ന് പേർ വിളിക്കപ്പെടും.” (യെശ, 9:6). ഈ വേദഭാഗത്ത്, “പേര് അഥവാ, നാമം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ഈ നാലു പ്രാവചനിക നാമവും വ്യത്യസ്ത വ്യക്തികളെക്കുറിച്ചല്ല; ഏകനെക്കുറിച്ചാണ്. ഇവിടെപ്പറയുന്ന നാല് “പ്രാവചനിക നാമം” (Prophetic Name) വ്യത്യസ്ത വ്യക്തികകളെ സൂചിപ്പിക്കുന്നത് ആയിരുന്നെങ്കിൽ, “പേരുകൾ വിളിക്കപ്പെടും” എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. പ്രവാചകൻ ദൈവത്തിൻ്റെ വായും പ്രവചനം ദൈവത്തിൻ്റെ വാക്കുകളും ആണെന്നോർക്കുക. ആർക്ക് തെറ്റുപറ്റിയാലും ദൈവത്തിന് തെറ്റുപറ്റില്ല. അതുപോലെ, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ അഥവാ, ഒരേയൊരു ദൈവത്തിൻ്റെ (Mónos Theós – The only God) മൂന്ന് വെളിപ്പാടുകളും പദവികളും ആയതുകൊണ്ടാണ് “നാമം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വിഭിന്നരുമായ വ്യക്തികളായിരുന്നെങ്കിൽ, “നാമങ്ങൾ” എന്ന ബഹുവചനം പറയാൻ മാത്രമേ വ്യാകരണത്തിൽ വ്യവസ്ഥയുള്ളൂ. ഒന്നുകൂടി മനസ്സിലാക്കുക: ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ബൈബിൾ എഴുതിച്ചത് മനുഷ്യർ മനസ്സിലാക്കാനാണ്. അജ്ഞാനിയായിരിക്കാനല്ല; ജ്ഞാനിയായിയിരിക്കാനാണ് വചനം ആവശ്യപ്പെടുന്നത്: (എഫെ, 5:15).

ബാഹ്യമായ രണ്ട് തെളിവുകൾ തരാം:
1️⃣ വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് “ജീ. സുശീലൻ” ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; “സ്നാനം നല്കുന്നത് യേശുവിൻ്റെ നാമത്തിലാണ്” എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (Systematic Theology, പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം ഒരു “സംജ്ഞാനാമത്തെ” (proper name) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. പുള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: “ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം” എന്നും പുള്ളി പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 159). ഭാഷ അറിയാവുന്നവരാണെങ്കിൽ, വചനം വിശ്വസിക്കുന്നില്ലെങ്കിൽപ്പോലും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമം” എന്ന പ്രയോഗം വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകുന്നതിനെ കുറിക്കുന്നതല്ല; ഒരു പ്രത്യേക പേരിനെ കുറിക്കുന്നതാണെന്ന് മനസ്സിലാക്കാൻ കഴിയും.

2️⃣ ഇതൊരു ഉപമ മാത്രമാണ്. പുളിച്ച മാവിന് ദൈവരാജ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തപോലെ, ഈ ഉപമയിൽ പറയുന്ന ആൾക്ക് ബൈബിളുമായി യാതൊരു ബന്ധവുമില്ല. കേരളത്തിലെ ഇപ്പോഴത്തെ “മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം” എന്ന് പറഞ്ഞാൽ, ആ വാക്യാംശത്തിൻ്റെ വ്യാകരണം കൃത്യമാണ്. ആ മൂന്ന് പദവികളും വഹിക്കുന്നത് “പിണറായി വിജയൻ” എന്ന ഏക വ്യക്തിയാണ്. ഇനി, വ്യത്യസ്ത വ്യക്തികളാണ് ആ മൂന്ന് പദവികൾ കൈകാര്യം ചെയ്തിരുന്നതെങ്കിൽ, “നാമം” എന്ന ഏകവചനം പറയാൻ കഴിയില്ല; “നാമങ്ങൾ” എന്ന ബഹുവചനം പറയണം. ഭാഷാപരമായി ഒന്നിലേറെ വ്യക്തികളെയൊ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്തു പറയുമ്പോൾ, “നാമങ്ങൾ” എന്ന ബഹുവചനമാണ് വരേണ്ടത്. തന്മൂലം, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ ആയതുകൊണ്ടാണ് നാമം എന്ന ഏകവചനം പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികൾ ആയിരുന്നെങ്കിൽ, “നാമം അഥവാ, ഒനോമ” എന്ന ഏകവചനം പറയാൻ കഴിയില്ല. “നാമങ്ങൾ അഥവാ, ഒനോമാട്ട” എന്ന ബഹുവചനം പറയുമായിരുന്നു. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുക്കൊണ്ട്, സദുപദേശത്തെ ദുരുപദേശമാക്കാൻ ആർക്കുവേണേലും കഴിയും. അതുവെച്ചുകൊണ്ട്, കുറേക്കാലം എല്ലാവരെയും വഞ്ചിക്കുകയും ചെയ്യാം. എന്നാൽ ദൈവത്തിൻ്റെ ന്യായവിധി തെറ്റിയൊഴിയാൻ കഴിയുമോ? “ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽ വീഴുന്നത് ഭയങ്കരം” എന്നാണ് എബ്രായലേഖകൻ പറയുന്നത്. (10:31). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

പിതാവിൻ്റെയും പുത്രൻ്റെയും നാമം എന്താണ്?

സ്നാനം ഏല്ക്കേണ്ട നാമം

പരമാർത്ഥജ്ഞാനം 2

☛ എൻ്റെ ദൈവം: 
➦ യേശുക്രിസ്തു എന്ന പാപരഹിതനായ ഏകമനുഷ്യൻ പിതാവായ യഹോവയെ ❝എൻ്റെ ദൈവം❞ എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നതായി കാണാം: (1യോഹ, 3:5റോമ, 5:15). അതിൽ രണ്ടുപ്രാവശ്യം ആവർത്തനമാണ്.
❶ യേശു അവളോടു: ❝എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17
➦ പഴയനിയമത്തിൽ യഹോവയെ ❝എൻ്റെ ദൈവം❞ (My God) എന്ന് സംബോധന ചെയ്യാൻ പ്രധാനമായും രണ്ട് എബ്രായപദം നൂറിലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഒന്നാമത്, ❝ഏലി❞ (אֵלִי – Eli) ആണ്: ❝എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം (Eli); ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.❞ (പുറ, 15:2). രണ്ടാമത്, ❝എലോഹായ്❞ (אֱלֹהָי – Elohy/Elohai). ❝നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടപ്പാനായി എന്റെ ദൈവമായ (Elohai) യഹോവ എന്നോടു കല്പിച്ചതുപോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.❞ (ആവ, 4:5). ഈ രണ്ടുപദവും യേശുവിൻ്റെ ക്രൂശിലെ വിലാപത്തോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്:
❷, ❸ ❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? (אֵלִי אֵלִי לָמָה עֲזַבְתָּנִי – eli eli lama shevaktani) എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?❞ (സങ്കീ, 22:1 ⟺ മത്താ, 27:46) ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേഎന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞
❹, ❺  ❝ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേഎന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (മർക്കൊ, 15:33-34). ബന്ധം വ്യത്യസ്തമാണെങ്കിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും ❝ദൈവം❞ സകല ജഡത്തിൻ്റെയും ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ്: (യിരെ, 32:27 → മർക്കൊ, 12:29യോഹ, 20:17 ). 

☛ എൻ്റെ പിതാവ്: 
➦ ദൈവം ക്രിസ്തുവിൻ്റെയും പിതാവാണ്. ക്രിസ്തു ദൈവത്തെ ❝എൻ്റെ പിതാവു❞ എന്ന് മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്: ❝എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്.” (മത്താ, 7:21). ക്രിസ്തു തൻ്റെ പിതാവായ ദൈവത്തെക്കുറിച്ച് പറയുന്ന ചില പ്രസ്താവനകൾ കാണുക:
➦ ❝പിതാവു എന്നെക്കാൾ വലിയവനല്ലോ.❞ (യോഹ, 14:28).
➦ ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.❞ (യോഹ, 10:29
➦ ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19)
➦ ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26)
➦ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.❞ (യോഹ, 5:30)
➦ ❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28)
➦ ❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49)
➦ ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50
➦ ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10)
➦ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.❞ (മത്താ 24:36)
➦ ❝എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.❞ (മർക്കൊ, 10:18)
➦ ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.❞ (യോഹ, 20:17). ബന്ധം വ്യത്യസ്തമാണെങ്കിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവു❞ യഹോവ ഒരുത്തൻ മാത്രമാണ്: (യോഹ, 20:17  എബ്രാ, 2:11). 

☛ ഒരേയോരു സത്യദൈവവും പിതാവുമായ യഹോവ:
❶ ❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6).
❷ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16)
❸ ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;❞ (യെശ, 64:8)
❹ ❝ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.❞ (യിരെ, 31:9)
❺ ❝മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.❞ (മലാ, 1:6)
❻ ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു #\ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
❼ ❝യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും പഴയനിയമം പറയുന്നു: (2രാജാ, 19:152രാജാ, 19:19 → നെഹെ, 9:6യെശ, 44:24). ഒരേയൊരു സത്യദൈവം പിതാവാണെന്നും ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (യോഹ, 17:3എഫെ, 4:6) സകലത്തിനും കാരണഭൂതൻ അഥവാ, സർവ്വത്തിൻ്റെയും സ്രഷ്ടാവ് പിതാവായ ഏകദൈവമാണെന്നും പുതിയനിയമവും പറയുന്നു.❞ (1കൊരി, 8:61കൊരി, 11:12എബ്രാ, 2:10വെളി, 4:11വെളി, 10:7). ➦തന്മൂലം, യഹോവ തന്നെയാണ് പിതാവെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ [കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുകദൈവം സമത്വമുള്ള മൂന്ന് വ്യക്തിയോ?]

☛ കർത്താവ് ആത്മാവാകുന്നു: 
➦ ❝മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും. കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.❞ (2കൊരി, 3:15-18). ➟ഈ വാക്യത്തിൽ പറയുന്ന ❝കർത്താവു❞ ക്രിസ്തുവാണെന്ന് ട്രിനിറ്റി കരുതുന്നു. ❝പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു❞ എന്ന് 14-ആം വാക്യത്തിൽ കാണാം. 16-ാംവാക്യത്തിൽ: ❝കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും❞ എന്നും കാണാം. ➟അതുകൊണ്ടാണ് അവിടെപ്പറയുന്ന ക്രിസ്തുവും കർത്താവും ഒന്നാണെന്ന് പലരും കരുതുന്നത്. ➟ക്രിസ്തുവിലൂടെ അഥവാ, ക്രിസ്തു അടിസ്ഥനമിട്ട (1കൊരി, 15:3-4), ക്രിസ്തുവാകുന്ന (1തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12) സുവിശേഷത്താലാണ് കർത്താവിങ്കലേക്ക് (ജീവനുള്ള ദൈവം) തിരിയുന്നത്: (പ്രവൃ, 14:15). ➟അതുകൊണ്ടാണ്, ❝മൂടുപടം ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു❞ എന്നും ❞കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും❝ എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്. ➟അല്ലാതെ അവിടുത്തെ കർത്താവ് ക്രിസ്തുവല്ല. 
➦ പ്രസ്തുത വേദഭാഗത്തെ ❝കർത്താവു❞ ക്രിസ്തു അല്ലെന്നതിന്റെ തെളിവ് അവിടെത്തന്നെയുണ്ട്:
❶ 17-ൻ്റെ ആദ്യഭാഗത്ത്, ❝കർത്താവു ആത്മാവാകുന്നു❞ എന്നുകാണാം. ➟ആരാണ് ആത്മാവ്: ❝ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.❞ (യോഹ, 4:24). ➟എന്നാൽ ക്രിസ്തു ആത്മായ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (Joh, 17:3 → യോഹ, 8:40). പിന്നെങ്ങനെയാണ് ക്രിസ്തു ആത്മാവാണെന്ന് പറയാൻ കഴിയുന്നത്❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു].
❷ 17-ൻ്റെ അടുത്തഭാഗം, ❝കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.❞ ➟വേദഭാഗം ശ്രദ്ധിക്കുക: ❝കർത്താവു ആത്മാവാകുന്നു❞ എന്ന് പറഞ്ഞശേഷം, കർത്താവിന്റെ ആത്മാവിനെക്കുറിച്ച് (പരിശുദ്ധാത്മാവ്) പറയുന്നത് നോക്കുക. ➟പരിശുദ്ധാത്മാവ് പുത്രൻ്റെ ആത്മാവല്ല; പിതാവിൻ്റെ ആത്മാവാണ്: (മത്താ, 10:20 → പ്രവൃ, 5:9പ്രവൃ, 8:39). ➟ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്: (മത്താ, 1:20ലൂക്കൊ, 2:21 → മത്താ, 1:18). ➟പുത്രനെ കന്യകയിൽ ഉല്പാദിപ്പിച്ചവൻ പുത്രൻ്റെ ആത്മാവാകുന്നത് എങ്ങനെയാണ്❓  
❸ യേശു എന്ന മനുഷ്യനെ യോർദ്ദാനിൽവെച്ച് പ്രവചനംപോലെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1ലൂക്കൊ, 3:22പ്രവൃ, 10:38 → പ്രവൃ, 4:27). ➟പുത്രൻ പറയുന്നത് നോക്കുക: ❝കർത്താവ് (യഹോവ) തന്നെ അഭിഷേകം ചെയ്തിരിക്കയാൽ കർത്താവിൻ്റെ (യഹോവ) ആത്മാവ് തൻ്റെമേൽ ഉണ്ടു.❞: (ലൂക്കൊ, 4:18-21). ➟യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു. ➟പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ്റെ ആത്മാവാണ് പരിശുദ്ധാത്മാവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും❓ മറിയ പ്രസവിച്ചതും (ലൂക്കൊ, 2:7) ദൈവത്തിൻ്റെയും മനുഷ്യരുടെ കൃപയിൽ മുതിർന്നതും (ലൂക്കൊ, 2:52) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചതും (ലൂക്കൊ, 4:14-15) മരിച്ചതും (റോമ, 5:6) ദൈവം മൂന്നാംദിവസംഉയർപ്പിച്ചതും (പ്രവൃ, 10:40) ഒരു ആത്മാവിനെയാണെന്ന് പറഞ്ഞാൽ ശരിയാകുമോ❓ [കാണുക: പരിശുദ്ധാത്മാവും ക്രിസ്തുവും
❹ 18-ാം വാക്യത്തിൽ, ❝നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു❞ എന്ന് പറഞ്ഞിട്ടുണ്ട്.➟പുരുഷൻ ദൈവത്തിൻ്റെ പ്രതിമയാണ്: (1കൊരി, 11:7). ➟സൃഷ്ടാവായ ദൈവത്തിൻ്റെ പ്രതിമ (eikōn) പ്രകാരമുള്ള പുതുമനുഷ്യനെയാണ് നാം ധരിച്ചിരിക്കുന്നത്: (കൊലൊ, 3:10). ➟അതിനാൽ, നാം ആത്മാവാകുന്ന കർത്താവിന്റെ (ദൈവം) അതേ പ്രതിമയായി രൂപാന്തരപ്പെടുന്നവരാണ്: (2കൊരി, 3:18). ➟ക്രിസ്തുവിൻ്റെ സ്വരൂപത്തോടു നാം അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്: (റോമ, 8:29). ➟എന്നാൽ ഇവിടെപ്പറയുന്നത്, ആത്മാവായ ദൈവത്തിൻ്റെ അതേ പ്രതിമയായി രൂപാന്തരപ്പെടുന്നതിനെ കുറിച്ചാണ്. ➟ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്: (2കൊരി, 4:4). ➟ക്രിസ്തു ആത്മാവായ കർത്താവ് (ദൈവം) ആണെങ്കിൽ അവനെ ദൈവം എന്നല്ലാതെ, ദൈവത്തിൻ്റെ പ്രതിമ (The image of God) എന്ന് പറയില്ലായിരുന്നു. ➟മനുഷ്യനെ മനുഷ്യൻ എന്നല്ലാതെ, മനുഷ്യൻ്റെ പ്രതിമ എന്ന് ആരെങ്കിലും ഏതെങ്കിലും മനുഷ്യനെ പറയുമോ❓ [കാണുക: അദൃശ്യനായ ദൈവത്തിന്റെ പ്രതിമ
❺ ചില ഇംഗ്ലീഷ് പരിഭാഷകളിൽ 1കൊരിന്ത്യർ 3:16-18 വാക്യങ്ങളിൽ പറയുന്ന കർത്താവ് ❝THE LORD JEHOVAH❞ ആണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [Aramaic Bible in Plain EnglishRNKJVSNKJV]. മറ്റുചില പരിഭാഷകളിൽ കർത്താവ്, പിതാവായ ദൈവമാണെന്ന് മനസ്സിക്കാൻ ❝LORD❞ എന്ന് വലിയക്ഷരമാണ് (Capital Letter) ആണ് ഉപയോഗിച്ചിരിക്കുന്നത്: [Lamsa BibleLiteral Standard VersionCoverdale Bible of 1535]. അതിനാൽ, 2കൊരിന്ത്യൻ 3:16-18-ൽ പറയുന്ന ❝കർത്താവു❞ പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ക്രിസ്തു ആരാണ്❓ അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തതാണ് ക്രിസ്ത്യാനിയുടെ പ്രശ്നം. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

☛ ക്രിസ്തു നല്കിയ പാപമോചനം:
➦ ❝ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ➟ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ഈ വേദഭാഗത്ത് പറയുന്ന ❝ഏകദൈവം❞ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) ക്രിസ്തുവാണെന്ന് വിചാരിക്കുന്നവരുണ്ട്. പക്ഷവാതക്കാരനോടു ❝മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു❞ എന്ന് യേശു പറഞ്ഞപ്പോഴാണ് (ലൂക്കൊ, 5:20), ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ചുതുടങ്ങിയത്.❞ ➟എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട  പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: ❝പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.❞ (മത്താ, 9:8). ➟ആരാണോ, ❝ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ❞ എന്നു ഹൃദയത്തിൽ ചിന്തിച്ചത്, അവർ തന്നെയാണ് യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല❞ എന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:30). അതിനുമുകളിൽ ഒരു അപ്പീൽ (𝐀𝐩𝐩𝐞𝐚𝐥) ഉണ്ടോ❓ അതിനാൽ, ദൈവപുത്രനു് പാപമോചനത്തിനുള്ള അധികാരം സ്വതേ ഇല്ലായിരുന്നു എന്നും ദൈവത്താലാണ് അവൻ പാപമോചനം നടത്തിയതെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
➦ അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തതായി കാണാം. (യോഹ, 20:23). 
➦ മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: ❶ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രമാണ് ദൈവം (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝). ➟ക്രിസ്തുതന്നെ അത് പറഞ്ഞിട്ടുള്ളതാണ്: (മർക്കൊ, 15:33യോഹ, 5:44; യോഹ, 17:3). ❷ക്രിസ്തു ദൈവമല്ല; മനുഷ്യനാണ്. ➟പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: (യോഹ, 17:3 – യോഹ, 8:40). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
☛ പ്രസ്തുത വാക്യത്തിൽ, ❝ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, ❝മോണോസ് ഹോ തിയൊസ്❞ (μόνος ὁ θεός – Mónos ho theos – The only God) ആണ്. [STR – NIV]. ➟അതായത്, ഒന്നിനെ (𝐨𝐧𝐞) കുറിക്കുന്ന ❝ഹൈസ്❞ (𝐡𝐞𝐢𝐬) അല്ല; ❝ഒറ്റയെ❞ (𝐚𝐥𝐨𝐧𝐞) കുറിക്കുന്ന പഴയനിയമത്തിലെ ❝യാഹീദ്❞ (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ ❝മോണോസ്❞ (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-നിൽ ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐨𝐧𝐥𝐲❞ എന്നാണ്. [കാണുക: NMV]. ➨തന്മൂലം, ഈ വേദഭാഗത്ത് പറയുന്ന ദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 17:3; 1കൊരി, 8:6)
➦ ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവം ഒരുവൻ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്ന് അവിടെപ്പറയുന്നത് ദൈവപുത്രനായ യേശുവിനെയല്ല; യേശു പഠിപ്പിച്ച ദൈവവും (മർക്കൊ, 12:29യോഹ, 5:44യോഹ, 17:3), അവൻ ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്ത ദൈവവും (യോഹ, 20:17മത്താ, 27:46മർക്കൊ, 15:33), ❝യേശുക്രിസ്തുവിൻ്റെ ദൈവം❞ എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതുമായ പിതാവായ ഏകദൈവമാണ് അവിടെപ്പറയുന്ന ഒരേയൊരു ദൈവം: (2കൊരി, 11:31എഫെ, 1:3എഫെ, 1:17 – റോമ, 15:52കൊരി, 1:3കൊലൊ, 1:51പത്രൊ, 1:3). [കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, പൗലൊസിൻ്റെ ദൈവം, യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]

☛ ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ
➦ ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:16 ⁃⁃ മത്താ, 1:20ലൂക്കൊ, 2:21മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15ആവ, 18:15ആവ, 18:18-19സങ്കീ, 40:6യെശ, 7:14യെശ, 52:13-15യെശ, 53:1-12യെശ, 61:1-2മീഖാ, 5:2). ➟അവൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32ലൂക്കൊ, 1:35), ശുശ്രൂഷ (യെശ, 42:1-3), അത്ഭുതങ്ങൾ (യെശ, 35:5-6), കഷ്ടാനുഭവം (യെശ, 52:14യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11⁃⁃പ്രവൃ, 2:36പിൻവരുന്ന മഹിമ (1പത്രൊ, 1:11⁃⁃എബ്രാ, 2:9) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് സൂചനപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31മത്താ, 1:21). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22പ്രവൃ, 4:27പ്രവൃ, 10:38). ➟താൻ ക്രിസ്തു (അഭിഷിക്തൻ) ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്ന യേശു, എങ്ങനെ പഴയനിയമത്തിൽ ഉണ്ടാകും❓
☛ യഹോവയായ ഏകദൈവവും, ❝എൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്ഥൻ❞ എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ ദൈവപുരുഷനായ മോശെയും ക്രിസ്തുവിൻ്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ: [കാണുക: യഹോവയും ക്രിസ്തുവുംക്രിസ്തുവും മോശെയും]. ➟ഏകദൈവത്തിൻ്റെ വാക്കുകൾപോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, ക്രിസ്തു ദൈവത്തോടു സമനായ ദൈവമാണെന്നും വചനമാണെന്നും പഴയനിയമത്തിൽ ഉണ്ടായിയിരുന്നു എന്നൊക്കെ പറയാൻ കഴിയുകയുള്ളൂ.

☛ നിത്യജീവൻ:
➦ ഏകദൈവമാണ് നിത്യജീവനും നിത്യജീവദാതാവും. തൻ്റെ പുത്രനിലൂടെയാണ് നിത്യജീവൻ ഒരുക്കിയത്.
☛ പിതാവാണ് സത്യദൈവവും നിത്യജീവനും:
➦ ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). ➤❝ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.❞ (1യോഹ, 5:11). [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]
☛ ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ:
❝ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി❞ (തീത്തൊ, 1:2)
☛ ദൈവം പുത്രനിലൂടെയാണ് നമുക്ക് നിത്യജീവൻ ഒരുക്കിയത്: 
➦ ❝തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.❞ (യോഹ, 3:16)
➦ പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.❞ (റോമ, 5:21)
☛ ദൈവത്തിൻ്റെ കൃപാവരമാണ് പുത്രനിലൂടെയുള്ള നിത്യജീവൻ:
➦ ❝പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.❞ (റോമ, 6:23)
☛ നിത്യജീവൻ പുത്രനിലുമുണ്ട്:
➦ ❝ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.❞ (1യോഹ, 5:11)
☛ നിത്യജീവൻ നല്കാൻ ദൈവം പുത്രന്നു അധികാരം നല്കിയിട്ടുണ്ട്:
➦ ❝നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നൽക്കിയിരിക്കുന്നുവല്ലോ. (യോഹ, 17:2)
☛ പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും പുത്രനാണ്:
➦ ❝ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.❞ (യോഹ, 14:6)
☛ പിതാവിനെയും പുത്രനെയും അറിയുന്നതും വിശ്വസിക്കുന്നതുമാണ് നിത്യജീവൻ: 
➦ ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3).
➦❝ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.❞ (യോഹ, 5:24)
➦ ❝പുത്രനെ നോക്കിക്കൊണ്ടു അവനിൽ (ദൈവത്തിൽ) വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.❞ (യോഹ, 6:40)
➦ ❝പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.❞ (യോഹ, 3:35-36)
☛ ജാതികൾ രക്ഷയ്ക്കായി ഏകസത്യദൈവമായ പിതാവിനെയും മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവത്തിനു് മറുവിലയി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയണം: (1തിമൊ, 2:4-7). [കാണുക: ദൈവത്തിൻ്റെ ഇച്ഛ]

☛ പിതൃപുത്രാത്മാവിൻ്റെ അസ്തിത്വവും (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞):
❶ പിതാവ് ആരാണ്; അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്❓ 
➦ സകലത്തിൻ്റെയും കാരണഭൂതൻ (സ്രഷ്ടാവ്): ➟ ❝പിതാവു സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6). ❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝐀𝐥𝐨𝐧𝐞) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24 – 1കൊരി, 11:12വെളി, 4:11ഉല്പ, 1:272രാജാ, 19:19യെശ, 37:16മലാ, 2:10)
☛ പിതാവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്❓ 
➦ ഏകദൈവം: ➟❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6). ➟❝പിതാവാണ് ഒരേയൊരുസത്യദൈവം.❞ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) (യോഹ, 17:3). ➟❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (𝐀𝐥𝐨𝐧𝐞) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15 – യോഹ, 5:44റോമ, 16:26എഫെ, 4:61തിമൊ, 1:17യൂദാ, 1:242രാജാ, 19:19യെശ, 37:20മലാ, 2:10). 
❷ പുത്രൻ ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്
➦ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാട്: ➟❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു.❞ (1തിമൊ, 3:15-16). ➟ഈ വേദഭാഗത്തെ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നതിലെ ❝അവൻ❞ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് ❝നാമം❞ ചേർത്താൽ ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐓𝐡𝐞 𝐋𝐢𝐯𝐢𝐧𝐠 𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നുകിട്ടും. ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ഏകദൈവമാണ്: (യിരെ, 10:10). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുകദൈവഭക്തിയുടെ മർമ്മം]
☛ പുത്രൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്
➦ മനുഷ്യൻ: ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟മനുഷ്യൻ (മത്താ, 26:72), ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (മനുഷ്യൻ) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) അപ്പൊസ്തലന്മാർ, ബൈബിൾ എഴുത്തുകാർ ഉൾപ്പെടെ ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുമ്പോൾ (ഹോശേ, 11:9) പിതാവാണ് ഒരേയൊരു സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ഞാൻ മനുഷ്യനാണെന്ന് യേശുവും പറയുന്നു: (യോഹ, 17:3 – യോഹ, 8:40). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
❸ പരിശുദ്ധാത്മാവ് ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്
➦ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാട്: ദൈവം മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾ ചെയ്യുന്നത് അദൃശ്യമായ ആത്മാവെന്ന നിലയിലാണ്: ❝ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.❞ (യെഹെ, 36:27). ➟❝കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 3:8 → യോഹ, 1:6)
☛ പരിശുദ്ധാത്മാവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണ്❓ 
➦ ദൈവം: ❝നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?❞ (1കൊരി, 3:16). ➟❝പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?…… മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.❞ (പ്രവൃ, 5:3-4). ➟പരിശുദ്ധാത്മാവ് പിതാവായ ഏകദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. ➟അതുകൊണ്ടാണ്, പരിശുദ്ധാത്മാവിനോടുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമകിട്ടാതെ, നിത്യശിക്ഷയ്ക്ക് യോഗ്യനാക്കുന്നത്: (മത്താ, 12:31-32മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാരും പരിശുദ്ധാത്മാവിനെ (റൂഹ് ഹാ-കോഡെഷ് – Ruach Ha-Kodes) ദൈവത്തിൽനിന്ന് വിഭിന്നനായി മനസ്സിലാക്കുന്നില്ല. ➟പിതാവും പിതാവിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്: (മത്താ, 10:20). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

☛ മരണമില്ലാത്ത ദൈവവും മരിച്ചിട്ട് ഉയിർത്ത ക്രിസ്തുവും:
➦ ❝ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ.❞ (റോമ, 8:34). ➟ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്: ❝ദാവീദിൻ്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ് സുവിശേഷം.❞ (2തിമൊ, 2:8). ➟എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറ്റമില്ലാത്തവനും (മലാ, 3:6) മരണമില്ലാത്തവനുമാണ് (1തിമൊ, 6:16). അതിനാൽ, ക്രൂശിൽമരിച്ച ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് മനസ്സിലാക്കാം: (യോഹ, 17:3 → യോഹ, 8:401തിമൊ, 2:6). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ക്രിസ്തു തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. ➦മരണമില്ലാത്ത ദൈവം മരിച്ചു എന്ന് പറയുന്നത് വലിയ ദുരുപദേശമാണ്. ➟ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് പറയുന്നത് അതിലും വലിയ ദുരന്തവിശ്വാസമാണ്. ➟ദൈവപുത്രനായ ക്രിസ്തു മരണമില്ലാത്ത ദൈവമല്ല; പാപരഹിതനായ മനുഷ്യനായിരുന്നു: (യോഹ, 8:61യോഹ, 3:5). ➟പാപമറിയാത്ത അവൻ്റെമേൽ മാനവകുലത്തിൻ്റെ പാപമെല്ലാം ചുമത്തി പാപമാക്കിയതുകൊണ്ടാണ് അവൻ മരിക്കുകയും, പിതാവിനാൽ ജീവിച്ചെഴുന്നേല്ക്കുകയും ചെയ്തു: (2കൊരി, 5:21;  ഗലാ, 1:1റോമ, 6:4).
☛ ക്രിസ്തുവിന് തൻ്റെ ജീവനെ കൊടുക്കാനും അതിനെ തിരികെ പ്രാപിക്കാനുമുള്ള ❝അധികാരം അല്ലെങ്കിൽ വരം❞ പിതാവിൽനിന്ന് ലഭിച്ചിട്ടുള്ളതാണ്. (യോഹ, 10:17-18). ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26). ➟ആ നിലയിൽ ക്രിസ്തുവിനു് വേണമെങ്കിൽ തന്നെത്താൻ ഉയിർക്കാമായിരുന്നു. ➟എങ്കിലും ക്രിസ്തു തന്നെത്താനാണ് ഉയിർത്തതെന്ന് ഖണ്ഡിതമായി എവിടെയും പറഞ്ഞിട്ടില്ല. ➟ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:
❶ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
❷ ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
❸ ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
❹ യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
❺ ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
❻ ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
❼ ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൃത്തിച്ചിരിക്കുന്നു: (പ്രവൃ, 13:32)
❽ ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
❾ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
❿ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
⓫ ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
⓬ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
⓭ കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
⓮ യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
⓯ അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും: (എഫെ, 1:20)
⓰ അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)  
⓱ അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ: (കൊലൊ, 2:12)
⓲ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം: (എബ്രാ,13:20)
⓳ അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ: (1പത്രൊ 1:3
⓴ ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു: (1പത്രൊ, 1:21).
☛ ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: ❝ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.❞ (1കൊരി, 6:14 → റോമ, 8:112കൊരി, 4:14). ➟വാക്യം ശ്രദ്ധിക്കുക: ദൈവം നമ്മുടെ കർത്താവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കുമെന്നാണ്. ➟അല്ലാതെ കർത്താവ് തന്നെത്താൻ ഉയിർത്തപോലെ, നമ്മളും തന്നെത്താൻ ഉയിർക്കണമെന്നല്ല.

☛ യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും:
➦ യിസ്രായേൽ ജനത്തെ മുഴുവനുമായ ദൈവം തൻ്റെ ഏകപുത്രനായും പുത്രന്മാരുമായുമാണ് കണക്കാക്കുന്നത്. പുത്രനെന്നും പുത്രന്മാരെന്നും ഏകവചനത്തിലും ബഹുവചനത്തിലും പറഞ്ഞിരിക്കുന്നത് കാണുക:
❶ ദൈവത്തിൻ്റെ ആദ്യജാതൻ: 
❝യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22 → എബ്രാ, 1:6ഒ.നോ: ആവ, 32:43 LXX)
❷ ദൈവത്തിൻ്റെ പുത്രൻ: 
❝എനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു.❞ (പുറ, 4:23 → പുറ, 4:22സങ്കീ, 2:7; യെഹെ, 21:10ഹോശ, 11:1ഒ.നോ: 2ശമൂ, 7:141ദിന, 17:13സങ്കീ, 2:12). പഴയനിയമത്തിൽ ദൈവം ❝എൻ്റെ പുത്രൻ❞ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്.
❸ ദൈവത്തിൻ്റെ മക്കൾ: 
❝നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മക്കൾ ആകുന്നു.❞ (ആവ, 14:1 ⁃⁃ സങ്കീ, 82:6യെശ, 43:6ഹോശേ, 1:10മത്താ, 15:26മർക്കൊ, 7:27ലൂക്കൊ, 20:36പ്രവൃ, 13:32റോമ 9:4റോമ, 9:262കൊരി, 6:18എബ്രാ, 2:14
❹ യിസ്രായേലിൻ്റെ പിതാവ്:
❝ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.❞ (ആവ, 32:6 → 2ശമൂ, 7:141ദിന, 17:13യെശ, 63:16യെശ, 64:8യിരെ, 31:9മലാ, 1:6മലാ, 2:10യോഹ, 8:41;; 2കൊരി, 6:18 )
❺ ❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20യോഹ, 10:35റോമ, 3:2റോമ, 9:4). [കാണുക: യെഹൂദന്നു എന്തു വിശേഷത?]

☛ യെഹൂദന്മാർ പിശാചിൻ്റെ മക്കളോ
➦ ❝നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.❞ (യോഹ, 8:44). ➟ഇവിടെ യേശു യെഹൂദന്മാരെ ❛പിശാചെന്ന പിതാവിന്റെ മക്കൾ❜ എന്ന് വിശേപ്പിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ അവർ പിശാചിൻ്റെ മക്കളാണെന്ന് ചിലർ കരുതുന്നു. ➟യിസ്രായേൽ ജനത്തിൻ്റെ അവിശ്വാസത്തിനും ഹൃദയകാഠിന്യത്തിനും എതിരെയുള്ള യേശുവിൻ്റെ സ്വഭാവികമായ ഭത്സനം മാത്രമാണത്. ➟അല്ലാതെ, അവർ പിശാചിൻ്റെ സന്തതികളല്ല; ദൈവത്തിൻ്റെ മക്കളാണ്. 
☛ രണ്ട് തെളിവുകൾ:
❶ യേശുവോ തിരിഞ്ഞു പത്രൊസിനോടു; ❝സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.❞ (മത്താ, 16:23). ➟ഇവിടെ യേശു പത്രൊസിനെ സാത്താൻ എന്ന് വിളിക്കുന്നതായി കാണാം. ➟ക്രിസ്തുവിൻ്റെ മരണത്താൽ തൻ്റെ തല തകരുമെന്ന് അറിയാവുന്നതിനാൽ. അവൻ്റെ മരണം നടക്കരുതെന്ന് ഇച്ഛിക്കുന്ന ഒരേയൊരുത്തൻ സാത്താനാണ്: (ഉല്പ, 3:15എബ്രാ, 2:14-15). ➟സാത്താൻ്റെ ചിന്ത പത്രൊസിൻ്റെ നാവിലൂടെ വന്നതുകൊണ്ടാണ്, യേശു അവനെ സാത്താനെന്ന് വിളിച്ചത്. ➟അല്ലാതെ, അവൻ സാത്താൻ ആയതുകൊണ്ടല്ല. ➟അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിനെ യേശു ❛സാത്താൻ❜ എന്ന് വിളിച്ചകാരണത്താൽ ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളഞ്ഞ സാത്താനാണ് പത്രൊസെന്ന് ആരെങ്കിലും പറയുമോ❓ (വെളി, 12:9)
❷ ❝അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?❞ (മത്താ, 10:25 ⁃⁃ മത്താ, 12:24മർക്കൊ, 3:22ലൂക്കൊ, 11:15). ➟യെഹൂദന്മാർ യേശുവിനെ ❛ബെയെത്സെബൂൽ❜ എന്ന് വിളിച്ചകാരണത്താൽ, യേശു ബെയെത്സെബൂൽ ആകുമോ❓
☛ യിസ്രായേലിൻ്റെ പിതാവും ദൈവവും യഹോവയാണ്:
➦ ❝നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.❞ (യെശ, 63:16 ⁃⁃ ആവ, 32:6യെശ, 64:8യിരെ, 31:9മലാ, 1:6മലാ, 2:10) ➟❝യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.❞ (1രാജാ, 8:23 ⁃⁃ 2രാജാ, 19:15സങ്കീ, 72:18യെശ, 37:16). ➟യെഹൂദന്മാരുടെ പിതാവ് പിശാചാണെന്ന് പറയുന്നവർ, ഒരേയൊരു സത്യദൈവവും പിതാവുമായ യഹോവയ്ക്കെതിരെ ദൂഷണം പറയുകയാണ്. [കാണുക: യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും]

യേശുക്രിസ്തുവിൻ്റെ ദൈവം:
➦ യേശുക്രിസ്തുവിൻ്റെ ദൈവം എന്ന പ്രയോഗം 𝟭𝟭 വാക്യങ്ങളിലായി 𝟭𝟯 പ്രാവശ്യം കാണാം: 
❶,❷ ❝And about the ninth hour Jesus cried with a loud voice, saying, 𝗘𝗹𝗶, 𝗘𝗹𝗶, lama sabachthani? that is to say, 𝗠𝘆 𝗚𝗼𝗱, 𝗺𝘆 𝗚𝗼𝗱, why hast thou forsaken me?❞ (𝐌𝐚𝐭, 𝟐𝟕:𝟒𝟔)
➦ ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.❞ (𝐒.𝐕.𝐏)
❸,❹ ❝And at the ninth hour Jesus cried with a loud voice, saying, 𝗘𝗹𝗼𝗶, 𝗘𝗹𝗼𝗶, lama sabachthani? which is, being interpreted, 𝗠𝘆 𝗚𝗼𝗱, 𝗺𝘆 𝗚𝗼𝗱, why hast thou forsaken me?❞ (𝐌𝐚𝐫, 𝟏𝟓:𝟑𝟒)
➦ ❝ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.❞ (𝐒.𝐕.𝐏)
❺ ❝Jesus saith unto her, Touch me not; for I am not yet ascended to my Father: but go to my brethren, and say unto them, I ascend unto 𝗺𝘆 𝗙𝗮𝘁𝗵𝗲𝗿, 𝗮𝗻𝗱 𝘆𝗼𝘂𝗿 𝗙𝗮𝘁𝗵𝗲𝗿; 𝗮𝗻𝗱 𝘁𝗼 𝗺𝘆 𝗚𝗼𝗱, 𝗮𝗻𝗱 𝘆𝗼𝘂𝗿 𝗚𝗼𝗱.❞ (𝐉𝐨𝐡, 𝟐𝟎:𝟏𝟕)
➦ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (𝐒.𝐕.𝐏)
❻  ❝that you may with one mind and one mouth glorify 𝘁𝗵𝗲 𝗚𝗼𝗱 𝗮𝗻𝗱 𝗙𝗮𝘁𝗵𝗲𝗿 𝗼𝗳 𝗼𝘂𝗿 𝗟𝗼𝗿𝗱 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁.❞ (𝐑𝐨𝐦, 𝟏𝟓:𝟔)
➦ ❝അങ്ങനെ നിങ്ങളൊത്തൊരുമിച്ച് ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ മഹത്വപ്പെടുത്താനിടയാകട്ടെ.❞ (𝐏𝐎𝐂)
❼  ❝Blessed be 𝘁𝗵𝗲 𝗚𝗼𝗱 𝗮𝗻𝗱 𝗙𝗮𝘁𝗵𝗲𝗿 𝗼𝗳 𝗼𝘂𝗿 𝗟𝗼𝗿𝗱 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁, the Father of mercies and God of all comfort,❞ (𝟐𝐂𝐨𝐫, 𝟏:𝟑)
➦ ❝നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ!❞ (𝐏𝐎𝐂)
❽ ❝𝗧𝗵𝗲 𝗚𝗼𝗱 𝗮𝗻𝗱 𝗙𝗮𝘁𝗵𝗲𝗿 𝗼𝗳 𝗼𝘂𝗿 𝗟𝗼𝗿𝗱 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁, which is blessed for evermore, knoweth that I lie not.❞ (𝟐𝐂𝐨𝐫, 𝟏𝟏:𝟑𝟏)
➦ ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (𝐒.𝐕.𝐏)
❾ ❝Blessed be the 𝗚𝗼𝗱 𝗮𝗻𝗱 𝗙𝗮𝘁𝗵𝗲𝗿 𝗼𝗳 𝗼𝘂𝗿 𝗟𝗼𝗿𝗱 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁, who hath blessed us with all spiritual blessings in heavenly places in Christ:❞ (𝐄𝐩𝐡, 𝟏:𝟑)
➦ ❝സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.❞ (𝐒.𝐕.𝐏)
❿ ❝That 𝘁𝗵𝗲 𝗚𝗼𝗱 𝗼𝗳 𝗼𝘂𝗿 𝗟𝗼𝗿𝗱 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁, 𝘁𝗵𝗲 𝗙𝗮𝘁𝗵𝗲𝗿 𝗼𝗳 𝗴𝗹𝗼𝗿𝘆, may give unto you the spirit of wisdom and revelation in the knowledge of him:❞ (𝐄𝐩𝐡, 𝟏:𝟏𝟕)
➦ ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു❞ (𝐒.𝐕.𝐏)
⓫ We give thanks to 𝘁𝗵𝗲 𝗚𝗼𝗱 𝗮𝗻𝗱 𝗙𝗮𝘁𝗵𝗲𝗿 𝗼𝗳 𝗼𝘂𝗿 𝗟𝗼𝗿𝗱 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁, praying always for you, (𝐂𝐨𝐥, 𝟏:𝟑)
➦ ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവും പിതാവുമായന്നു സ്തോത്രം ചെയ്യുന്നു.❞ (𝐁𝐞𝐧𝐣𝐚𝐦𝐢𝐧 𝐁𝐚𝐢𝐥𝐲)
⓬ Blessed be 𝘁𝗵𝗲 𝗚𝗼𝗱 𝗮𝗻𝗱 𝗙𝗮𝘁𝗵𝗲𝗿 𝗼𝗳 𝗼𝘂𝗿 𝗟𝗼𝗿𝗱 𝗝𝗲𝘀𝘂𝘀 𝗖𝗵𝗿𝗶𝘀𝘁, who according to His abundant mercy has begotten us again to a living hope through the resurrection of Jesus Christ from the dead, (𝟏𝐏𝐞𝐭, 𝟏:𝟑)
➦ ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമയവന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,❞ (𝐄𝐑𝐕-𝐦𝐥)
⓭ and has made us kings and priests to 𝗛𝗶𝘀 𝗚𝗼𝗱 𝗮𝗻𝗱 𝗙𝗮𝘁𝗵𝗲𝗿, to Him be glory and dominion forever and ever. Amen. (𝐑𝐞𝐯, 𝟏:𝟔)
➦ ❝നമ്മെ ഒരു രാജ്യവും, തന്‍റെ ദൈവവും പിതാവുമായവന്‍റെ പുരോഹിതന്മാരും ആക്കിത്തീര്‍ക്കുകയും ചെയ്ത ക്രിസ്തുവിന് എന്നും എന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടാകട്ടെ. ആമേന്‍.❞ (𝐒.𝐕.𝐏.𝐂𝐋). ഗ്രീക്ക് ബൈബിളും പരിശോധിച്ച് ബോധ്യപ്പെടുക.
➦ യേശുക്രിസ്തു ദൈവമാണെങ്കിൽ, യേശുക്രിസ്തുവിൻ്റെ ദൈവം ആരാണെന്ന് പറയും❓ ➟ദൈവത്തിനും (സത്യദൈവം) ഒരു ദൈവമുണ്ടാകുമോ❓ ➟ദൈവത്തിനും ഒരു ദൈവമുണ്ടെങ്കിൽ, ആ ദൈവം എങ്ങനെ സർവ്വശക്തനായ ദൈവമാകും❓ സർവ്വശക്തനല്ലാത്ത ദൈവമാണ് യേശു എന്ന് പറഞ്ഞാൽ, ആ ദൈവത്തിനു് മോശെയെന്ന മനുഷ്യ ദൈവത്തെക്കാൾ എന്ത് വിശേഷതയാണ് ഉണ്ടാകുന്നത്❓ (𝐄𝐱𝐨, 𝟒:𝟏𝟔; 𝟕:𝟏). ➟ദൈവം ക്രിസ്തുവിനെക്കൊണ്ട് ചെയ്യിച്ചതല്ലാതെ, വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നപോലെ ദൈവമെന്ന നിലയിൽ യേശു ചെയ്ത ഒരു പ്രവർത്തിയും ബൈബിളിൽ കാണാൻ കഴിയില്ല. ➟എന്നാൽ ഏകമനുഷ്യൻ എന്ന നിലയിൽ യേശു സകല മനുഷ്യരിലും ശ്രേഷ്ഠമായ കാര്യങ്ങൾ ചെയ്തതായി കാണാം. ➤❝ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (𝐑𝐨𝐦. 𝟓:𝟏𝟓)
 ➦ സ്വജീവൻ പകരം നല്കി മനുഷ്യർക്ക് രക്ഷയൊരുക്കിയ ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയെ തള്ളിക്കളഞ്ഞാൽ രക്ഷ കിട്ടുമോ❓ (𝐑𝐨𝐦. 𝟓:𝟏𝟓). ➟പൗലൊസിൻ്റെ ഭയംപോലെ ഏകപുരുഷനായ (𝐌𝐚𝐧) ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വിശ്വാസികൾ വഷളായിപ്പോകാനാണ് ഉപായിയായ സർപ്പം ത്രിമൂർത്തി ബഹുദൈവ ഉപദേശം നാലാം നൂറ്റാണ്ടിൽ സഭയ്ക്കകത്ത് നുഴയിച്ച് കയറ്റിയത്: (𝟐𝐂𝐨𝐫, 𝟏𝟏:𝟐-𝟑).

☛ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ: 
➦ ❝ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.❞ (എബ്രാ, 7:26). ➟ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; ❝സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ❞ എന്നാണ്. ➟ഇംഗ്ലീഷിൽ, ❝made higher than the heavens❞ എന്നാണ്. ➟❝സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ❞ എന്നാണ് മറ്റൊരു പരിഭാഷ. ➟ക്രിസ്തു ദൈവമാണെങ്കിൽ, സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? ➟അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്: ❝പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.❞ (എബ്രാ, 5:8-9). ➟താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്: (എബ്രാ, 7:26). ⟦അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്⟧. ➟ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ➟ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ➟ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിനു തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). ➟ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. ➟അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ➟ദൂതന്മാരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11ഒ.നോ: യോഹ, 20:17). ➟ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). ➟യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ? 

☛ സ്വരൂപവും (Image) സാദൃശ്യവും (Likeness):
➦ ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ബഹുവചനത്തിൽ പറഞ്ഞിരിക്കുകയാൽ (ഉല്പ, 1:26), ദൈവത്തിനു് മനുഷ്യനെപ്പോലെ ദേഹം, ദേഹി, ആത്മാവ് എന്നിങ്ങമെ മൂന്ന് ഘടകങ്ങൾ (ഭാഗങ്ങൾ) ഉണ്ടെന്നും, അതാണ് ദൈവത്തിൻ്റെ ത്രിത്വമെന്നും, ആ സ്വരൂപത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതെന്നും ട്രിനിറ്റി വിശ്വസിക്കുന്നു.
➦ രണ്ട് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ❶ഉല്പത്തി 1:26-ൽ സൃഷ്ടിയിൽ തൻ്റെ കൂടെ ഉണ്ടായിരുന്ന തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമുള്ള ദൂതന്മാരെയും ചേർത്താണ്, ❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന് ദൈവം ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അതിനാൽ, ദൈവത്തിനു് ദേഹവും ദേഹിയും ആത്മാവുമുണ്ടെന്നും ആ വിധത്തിൽ ദൈവം ത്രിത്വമാണെന്നുമുള്ളത് ട്രിനിറ്റിയുടെ സങ്കല്പം മാത്രമാണ്. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]. ❷അതിൻ്റെ തെളിവാണ് അടുത്തവാക്യത്തിൽ, ദൈവം ഒറ്റയ്ക്ക് ആദാമിനെ സൃഷ്ടിച്ചത്:  ❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). വേദഭാഗം ശ്രദ്ധിക്കുക: ❝ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു – God created man in His own image.❞ ദൈവം ❝അവന്റെ❞ (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ ❝അവരുടെ❞ (Their) സ്വരൂപത്തിലല്ല സൃഷ്ടിച്ചച്ചത്. ഉല്പത്തി 1:26-ൽ പറയുന്ന ❝നാം, നമ്മുടെ❞ എന്ന ബഹുവചനം (Plural) ദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, ഉല്പത്തി 1:27-ൽ സൃഷ്ടി നടത്തുമ്പോൾ, അതേ ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു]
☛ സ്വരൂപം (Image):
➦ സത്യവേദപുസ്തകത്തിൽ ❝നമ്മുടെ സ്വരൂപത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായപദം ❝b’tzalmeinu❞ (בְּצַלְמֵ֖נוּ) എന്നാണ്. ➟❝tzelem❞ (צֶלֶם) എന്ന പദത്തോടൊപ്പം ❝നമ്മുടെ❞ എന്നർത്ഥമുള്ള ❝einu❞ (נוּ) എന്ന ഉത്തമപുരുഷ ബഹുവചന പ്രത്യയവും (1st person plural suffix) ❝ഇൽ❞ എന്നർത്ഥമുള്ള ❝bə❞ (בְּ) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ്, ❝നമ്മുടെ സ്വരൂപത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❝b’tzalmeinu❞ (בְּצַלְמֵ֖נוּ) എന്ന പദമുണ്ടായത്.
➦ tzelem (צֶלֶם) എന്ന പദത്തിൻ്റെ അർത്ഥം: ചിത്രം, പ്രതിമ, ഛായ, സാദൃശ്യം (Image) എന്നൊക്കെയാണ് അർത്ഥം. അല്ലാതെ, സത്യവേദപുസ്തകം പരിഭാഷ ചെയ്തിരിക്കുന്നപോലെ  ❝സ്വരൂപം/സ്വന്തരൂപം❞ എന്നല്ല. ➟❝tzelem❞ എന്ന പദത്തെ സത്യവേദപുസ്തകം നാല് വാക്യങ്ങൾ ഒഴികെ: (ഉല്പ, 1:261:275:39:6) മറ്റ് സ്ഥലങ്ങളിൽ: ബിബം (സംഖ്യാ, 33:52), പ്രതിമ (1ശമൂ, 6:5), വിഗ്രഹം (2ദിന, 23:17യെഹെ, 7:20ആമോ, 5:26), രൂപം (സങ്കീ, 73:20യെഹെ, 16:17), ചിത്രം (യെഹെ, 23:14) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟ഈ പരിഭാഷകൾ, ആ പദത്തിൻ്റെ യഥാർത്ഥ അർത്ഥം, ❝സ്വരൂപം❞ എന്നല്ല എന്ന് തെളിയിക്കുന്നതാണ്. ➟അതിനാൽ ദൈവത്തിൻ്റെ യഥാർത്ഥ സ്വരൂപത്തിലല്ല; സ്വരൂപത്തിൻ്റെ ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാം.
➦ ശരിയായ പരിഭാഷ നോക്കുക: സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: ❝നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‍ടിക്കാം❞ എന്നാണ്. (കാണുക: ഉല്പ, 1:26). ❝ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്‍ടിച്ചു;❞ (ഉല്പ, 1:27). ❝മനുഷ്യന്‍ സൃഷ്‍ടിക്കപ്പെട്ടത് ദൈവത്തിന്‍റെ ഛായയിലാണ്;❞ (ഉല്പ, 9:6). ➟പി.ഒ.സിയും കാണുക: (ഉല്പ, 1:26ഉല്പ, 1:27ഉല്പ, 5:1ഉല്പ, 9:6). ➟അതായത്, ദൈവത്തിന്റെ സമ്പൂർണ്ണമായ പ്രകൃതി അല്ലെങ്കിൽ സ്വരൂപം (Nature/Essence) എന്നർത്ഥം പദത്തിനില്ല.
☛ സാദൃശ്യം (Likeness):
➦ ❞നമ്മുടെ സാദൃശ്യത്തിൽ❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന പദം ❝kid’muteinu❞ (כִּדְמוּתֵ֑נוּ) എന്നാണ്. ➟❝d’mut❞ (דְּמוּת) എന്ന പദത്തോടൊപ്പം ❝നമ്മുടെ❞ എന്നർത്ഥമുള്ള ❝einu❞ (נוּ) എന്ന ഉത്തമപുരുഷ ബഹുവചന പ്രത്യയവും (1st person plural suffix) ❝ഇൽ❞ എന്നർത്ഥമുള്ള ❝k’❞ (כְּ) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ്, ❝നമ്മുടെ സാദൃശ്യത്തിൽ❞ എന്നർത്ഥമുള്ള ❝kid’muteinu❞ (כִּדְמוּתֵ֑נוּ) എന്ന പദമുണ്ടായത്. ➟❝d’mut❞ (דְּמוּת) എന്ന പദത്തിന് ❝സാദൃശ്യം, പോലെ, പ്രതിരൂപം, പ്രതിച്ഛായ, സാമ്യം❞ എന്നൊക്കെയാണ് അർത്ഥം. സാദൃശ്യം (ഉല്പ, 1:265:15:3), പ്രതിമ (2രാജാ, 16:10), പോലെ (സങ്കീ, 58:4യെഹെ, 1:131:16) എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിട്ടുണ്ട്.
➦ ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്ന അതേ പദംകൊണ്ടാണ്, ആദാം തൻ്റെ മകനായ ശേത്തിനെ ജനിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്നത്: ➦❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ (tzelem) മനുഷ്യനെ സൃഷ്ടിച്ചു,❞ (ഉല്പ, 1:27). ➟❝ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ (d’mut) അവനെ ഉണ്ടാക്കി.❞ (ഉല്പ, 5:1}. ➟❝ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ  (d’mut) തന്റെ സ്വരൂപപ്രകാരം (tzelem) ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.❞ (ഉല്പ, 5:3). ➟അതുകൊണ്ട്, ശേത്തിന് ആദാമിൻ്റെ സാക്ഷാൽ പ്രകൃതി ലഭിച്ചപോലെ, ആദാമിന് ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയാണെന്ന് പറയാൻ പറ്റുമോ❓
☛ ദൈവപ്രകൃതിയുടെ സവിശേഷതകൾ:
ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയും (സ്വരൂപം) അതിൻ്റെ സവിശേഷതകളും അറിയാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് പലരും വിചാരിക്കുന്നത്. 
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ➟അനാദിയായും ശ്വാശ്വതമായും ഉള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20) ➟നിത്യനും (ഉല്പ, 21:33) ➟മാറാത്തവനുമായ (മലാ➟, 3:6) ➟ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:151തിമൊ, 1:17എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:181യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➟ദൈവത്തിൻ്റെ ഈ സ്വരൂപത്തിനു് മനുഷ്യൻ്റെ സ്വരൂപവുമായി വല്ല ബന്ധവുമുണ്ടോ❓
☛ നമ്മുടെ സ്വരൂപം:
➦ നമ്മൾ ❛മനുഷ്യൻ❜ (Man) ആണ്. എബ്രായയിൽ, ❛ആദം❜ (Adam) ആണ്. നമുക്ക് ആത്മാവ് (Spirit – pneuma), പ്രാണൻ/ദേഹി, (Soul – psyche) ദേഹം (Body – sōma) എന്നിങ്ങനെ മൂന്ന് ഘടകമുണ്ട്: (1തെസ്സ, 5:23). ➟എന്നാൻ ദൈവം മനുഷ്യനോ മനുഷ്യപുത്രനോ അല്ല. ❛ഞാൻ മനുഷ്യനല്ല ദൈവം അത്രേ❜ എന്നാണ് ദൈവം പറയുന്നത്: (ഹോശ, 11:9ഇയ്യോ, 9:32). ➟❝വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?❞ (സംഖ്യാ, 23:19 ⁃⁃ 1ശമൂ, 15:29). ➟പിന്നെങ്ങനെയാണ് ദൈവത്തിൻ്റെ സ്വരൂപവും മനുഷ്യൻ്റെ സ്വരൂപവും യഥാർത്ഥത്തിൽ ഒന്നാകുന്നത്❓
☛ ദൈവത്തിൻ്റെ പ്രത്യക്ഷത:
➦ അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവത്തിനു് പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും നിത്യമായ ഒരു പ്രത്യക്ഷതയുണ്ട്: ➟❝അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ (d’mut) ഒരു രൂപവും ഉണ്ടായിരുന്നു.❞ (യെഹെ, 1:26). ➟❝യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.❞ (യെഹെ, 1:28). ➟ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ചാണ് ❝എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു❞ എന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞതും (മത്താ, 18;11), പഴയപുതിയനിയമഭക്തന്മാർ സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേ കണ്ടതും: (1രാജാ, 22:19യെശ, 6:1-3ദാനീ, 7:9-10വെളി, 4:24:8). ➟യെശയ്യാവും യോഹന്നാനും ദൂതന്മാർ നിത്യം ദൈവത്തെ ആരാധിക്കുന്നതാണ് കണ്ടത്: (യെശ, 6:3വെളി, 4:8). ➟ഇതാണ്, ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷത. ➟ഈ പ്രത്യക്ഷതയ്ക്ക് മനുഷ്യൻ്റെ (אָדָ֛ם – āḏām – Man) സാദൃശ്യമാണുള്ളത്: (യെഹെ, 1:26). ➟ശ്രദ്ധിക്കുക: ദൈവം മനുഷ്യനല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യം മാത്രമാണുള്ളത്: (ഹോശ, 11:9). 
☛ അകത്തെ മനുഷ്യനും പുറത്തെ മനുഷ്യനും:
➦ ❝അകത്തെ മനുഷ്യനും❞ (The inner man – τὸν ἔσω ἄνθρωπος – ton esō anthrōpos) ❝പുറത്തെ മനുഷ്യനും❞ (The outer man – ὁ ἔξω ἄνθρωπος – ho éxō ánthrōpos) ഉണ്ട്: (റോമ, 7:22എഫെ, 3:16 → 2കൊരി, 4:16). 
➦ അകത്തെ മനുഷ്യൻ: അകത്തെ മനുഷ്യൻ എന്ന് പറഞ്ഞാൽ ആത്മാവ് മാത്രമല്ല; ദൈവത്തോട് ബന്ധപ്പെടാൻ കഴിവുള്ള ആത്മാവും ദേഹിയും ഉൾപ്പെടുന്ന ഭാഗമാണ്. അതിൽ മനസ്സ്, ഇച്ഛ, വികാരം, വിവേചനബുദ്ധി, സ്വയംനിർണ്ണയബോധം എന്നിവയെല്ലാം ഉൾപ്പെടുന്നു. ➟അകത്തെ മനുഷ്യൻ അനശ്വരനാണ്.
➦ പുറത്തെ മനുഷ്യൻ: നമ്മുടെ പുറത്തെ മനുഷ്യൻ എന്ന് പറയുന്നത്, നമ്മുടെ ബാഹ്യ ശരിരത്തെയും ലോകത്തോട് ബന്ധപ്പെട്ട ഭൗതിക ജീവിതത്തെയുമാണ് സൂചിപ്പിക്കുന്നത്. ➟പുറത്തെ മനുഷ്യൻ നശ്വരമാണ്. ➟❝അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു.❞ (1കൊരി, 4:16)
☛ ദൈവത്തിൻ്റെ സ്വരൂപവും സാദൃശ്യവും:
➦ ദൈവത്തിൻ്റെ ആത്മസ്വരൂപത്തിൻ്റെ ഛായയിലും (യോഹ, 4:24) സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യസാദൃശ്യത്തിലുമാണ് (യെഹെ, 1:26) യഹോവയായ പിതാവ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്: (യെശ, 64:8മലാ, 2:101കൊരി, 8:61കൊരി, 11:12). ➟❝യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.❞ (ഉല്പ, 2:7). ➟❝പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ (ruah – Spirit) അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.❞ (സെഖ, 12:1). ➟അതായത്, ദൈവത്തിൻ്റെ ഛായ (Image) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ദൈവവുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന ദൈവത്തിൻ്റെ ഒരംശം നമ്മടെ അകത്തെ മനുഷ്യനിൽ ഉണ്ടെന്നാണ്. ➟ദൈവത്തിൻ്റെ സാദൃശ്യം (Likeness) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് നമ്മുടെ ബാഹ്യമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ്. ➟നമ്മുടെ ബാഹ്യമനുഷ്യൻ നിലത്തെ പൊടികൊണ്ടും, ആന്തരികമനുഷ്യൻ ദൈവാംശത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ➟അല്ലാതെ, ദൈവത്തിനു് മനുഷ്യരെപോലെ ദേഹവും ദേഹിയും ആത്മാവുമെന്ന മൂന്നു ഘടകങ്ങൾ (ഭാഗങ്ങൾ) ഇല്ല. 

പരമാർത്ഥജ്ഞാനം 𝟙    
പരമാർത്ഥജ്ഞാനം 𝟛      
പരമാർത്ഥജ്ഞാനം 𝟜
പരമാർത്ഥജ്ഞാനം 𝟝
പരമാർത്ഥജ്ഞാനം 𝟞