All posts by roy7

യോനാ

യോനായുടെ പുസ്തകം (Book of Jonah)

പഴയനിയമത്തിലെ മുപ്പത്തിരണ്ടാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ അഞ്ചാമത്തേതും. എഴുത്തുകാരന്റെ പേരിൽ പുസ്തകം അറിയപ്പെടുന്നു. ദൈവത്തിനു വിജാതീയരോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന പുസ്തകമാണിത്. മറ്റു പ്രവചന പുസ്തകങ്ങളിൽ നിന്നും ഇതിനു പ്രകടമായ വ്യത്യാസമുണ്ട്. പ്രവാചകന്റെ ചരിത്രമാണ് ഇതിലധികവും; പ്രവചനം അല്പവും. ചില വിമർശകന്മാർ ഈ പുസ്തകത്തെ വെറും സാങ്കല്പികമായി കരുതുന്നു. എന്നാൽ ക്രിസ്തു ഇതിന്റെ ചരിത്രസാധുതയെ അംഗീകരിച്ചു. യോനായുടെ ചരിത്രം ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങൾക്കു നിഴലാണ്. (മത്താ, 12:40-41). യോനായുടെ ചരിത്രത്തിനു സമസ്ഥാനീയമായി ക്രിസ്തു ശലോമോൻ രാജാവിന്റെയും ശൈബാ രാജ്ഞിയുടെയും കാര്യം പ്രസ്താവിക്കുകയുണ്ടായി. ശലോമോന്റെയും ശൈബാ രാജ്ഞിയുടെയും ചരിത്രം വാസ്തവമായിരിക്കുന്നതു പോലെ യോനയുടെ ചരിത്രവും വാസ്തവമാണ്. 

ഗ്രന്ഥകർത്താവും കാലവും: എഴുത്തുകാരനെക്കുറിച്ചു ഈ പുസ്തകം യാതൊരു സുചനയും നല്കുന്നില്ല. യോനാ തന്നെ എഴുതിയതായിരിക്കണം ഇത്; എന്നാൽ പുസ്തകം ഒരിടത്തും ഉത്തമപുരുഷ സർവ്വനാമം ഉപയോഗിക്കുന്നില്ല എന്നതു പ്രസ്താവ്യമാണ്. നീനെവേ ഉന്മൂലമാകും (3:4) എന്ന സൂചന 8-ാം നൂറ്റാണ്ടിനു ശേഷമായിരിക്കും ഇതിന്റെ രചന എന്നു കാണിക്കുന്നു. നീനെവേ ബി.സി. 612-ൽ നശിപ്പിക്കപ്പെട്ടു. യോനാ അല്ല ഇതെഴുതിയതെങ്കിൽ പിന്നെ ആരാണ് ഇതിന്റെ എഴുത്തുകാരൻ എന്നു പറയുവാൻ ആർക്കും കഴിയുകയില്ല. ഈ പുസ്തകത്തിൽ കാണപ്പെടുന്ന സാർവ്വ ലൗകിക ചിന്താഗതി എസ്രായുടെ കാലശേഷം യെഹൂദന്മാർക്കുണ്ടായ അതിരുകടന്ന ദേശീയബോധത്തിനു എതിരെയുള്ള പ്രതിഷേധമായി പല പണ്ഡിതന്മാരും കരുതുന്നു. എന്നാൽ സാർവ്വലൗകിക ചിന്താഗതി എട്ടാം നൂറ്റാണ്ടിൽ തന്നെ പ്രവാചകന്മാരുടെ എഴുത്തുകളിൽ ദൃശ്യമാണ്. (ഉദാ; യെശ, 2:2). 

ഗ്രന്ഥത്തിന്റെ ഏകത്വം: പുസ്തകത്തിന്റെ ഏകത്വം പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടാം അദ്ധ്യായത്തിലെ സങ്കീർത്തനം പ്രക്ഷിപ്തമാണെന്ന ഒരു വാദമുണ്ട്. 2:1-നു ശേഷം 2:10-നു സ്വാഭാവികമായ തുടർച്ചയുണ്ടെന്നും ഇടയ്ക്കുള്ള സങ്കീർത്തനം (2:2-9) തന്മൂലം പ്രക്ഷിപ്തമാണെന്നുമാണു അഭിപ്രായപ്പെടുന്നത്. ഇന്നു ഈ വാദത്തിനു അത പ്രസക്തിയില്ല. ആ സ്ഥാനത്ത് സങ്കീർത്തനം അപ്രസക്തമാണെന്നു പറയുവാൻ കാരണവും കാണുന്നില്ല. ഈ സങ്കീർത്തനം ഗ്രന്ഥകർത്താവു സ്വയം രചിച്ചതല്ലെങ്കിൽ തന്നെയും സന്ദർഭത്തിനു അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുത്തു കൂട്ടിച്ചേർത്തു എന്നു കരുതുന്നതിലും അപാകതയൊന്നുമില്ല.

ഉദ്ദേശ്യം: യോനായുടെ പ്രവചനത്തിന്റെ ഉദ്ദേശ്യം ധർമ്മോദ്ബോധനമാണെന്നു പൊതുവെ കരുതപ്പെടുന്നു. വെല്ലുവിളിക്കുന്ന ഒരു ചോദ്യത്തോടെയാണു പുസ്തകം അവസാനിക്കുന്നത്. (യോനാ, 4:11, ലൂക്കൊ, 10:36 ഒ.നോ). യെഹൂദമതത്തിന്റെ സങ്കുചിതത്വത്തിനെതിരെയുള്ള എതിർപ്പു, മിഷണറി പ്രവർത്തനങ്ങൾക്കുള്ള വെല്ലുവിളി, അന്യരാജ്യങ്ങൾക്കെതിരെയുള്ള പൂർവ്വകാലപ്രവാചക വെളിപ്പാടുകളുടെ സാഫല്യമില്ലായ്മയ്ക്കുള്ള വിശദീകരണം എന്നിങ്ങനെ പല ഉദ്ദേശ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. പുസ്തകം രചിച്ച ചുറ്റുപാടുകൾ അറിയാതെ ഒരു തീരുമാനത്തിലെത്തുക സാദ്ധ്യമല്ല. ദൈവത്തിന്റെ സ്നേഹത്തെയും, സാർവ്വതികാധികാരത്തെയും, കരുണയെയും യോനാപ്രവചനം ഊന്നിപ്പറയുന്നു എന്ന വസ്തുത നിഷേധിക്കാവുന്നതല്ല. 

വ്യാഖ്യാനഭേദങ്ങൾ: പുസ്തകത്തിന്റെ സ്വഭാവത്തെക്കുറിച്ചു വളരെയേറെ അഭിപ്രായഭേദങ്ങളുണ്ട്. പുരാണകഥ, ദൃഷ്ടാന്തകഥ, ഉപമ, ചരിത്രം എന്നിങ്ങനെ പല രീതികളിലാണ് പണ്ഡിതന്മാർ യോനാപ്രവചനത്തെ മനസ്സിലാക്കുന്നത്. യോനായുടെ കഥ ഉപമയായി മനസ്സിലാക്കുന്നവർ ദാവീദിനോടു നാഥാൻ പ്രവാചകൻ പറഞ്ഞ ദൃഷ്ടാന്തത്തോടും (2ശമു, 12:1) കർത്താവു പറഞ്ഞ നല്ല ശമര്യന്റെ ഉപമയോടും (ലൂക്കൊ, 10:30) അതിനെ സാമ്യപ്പെടുത്തുന്നു. എന്നാൽ ഈ കഥയുടെ ദൈർഘ്യം ഉമ്മയുടെ സ്വരൂപത്തിനു ചേരുന്നതല്ല. പുസ്തകത്തിന്റെ ആശയവുമായി ഒത്തിണങ്ങുന്നതാണ് ചരിത്രപരമായ വ്യാഖ്യാനം. ഉപമയിലെ കഥാപാത്രങ്ങൾ അജ്ഞാത നാമാക്കളാണ്. അമിത്ഥായിയുടെ മകനായ യോനാ ഒരു ചരിത്ര പുരുഷനാണ്. യെഹൂദ പാരമ്പര്യവും നമ്മുടെ കർത്താവും യോനായുടെ കഥയെ ചരിത്രമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു. മത്സ്യത്തെ സംബന്ധിക്കുന്ന അത്ഭുതം, നീനെവേയ്ക്കാരോപിച്ചിരിക്കുന്ന അമിത വലുപ്പം, നീനെവേയിലെ രാജാവും പ്രജകളും ഒരു എബ്രായപ്രവാചകനെ ശ്രദ്ധിക്കുക, മാത്രമല്ല മാനസാന്തരപ്പെട്ടു എന്ന പ്രസ്താവന, ആവണക്കിന്റെ അപ്രതീക്ഷിതമായ വളർച്ച എന്നിവ ചരിത്രപരമായ വ്യാഖ്യാനത്തിനു വിഘ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യത്തെ സംബന്ധിക്കുന്ന കഥയും ആവണക്കിന്റെ വളർച്ചയും അത്ഭുതങ്ങൾ തന്നെയാണ്. എന്നാൽ യോനായെ മത്സ്യം വിഴുങ്ങിയതുപോലുള്ള സംഭവങ്ങൾ ആധുനികകാലത്തു അപൂർവ്വമായെങ്കിലും അറിയപ്പെട്ടിട്ടുണ്ട്. നീനെവേയുടെ വലിപ്പം (യോനാ, 3:3) പട്ടണത്തെക്കാൾ വിശാലമായ പ്രദേശത്തെ ഉൾക്കൊള്ളുവാൻ ഉദ്ദേശിച്ചുള്ളതാകണം. 3:6-ൽ നീനെവേ രാജാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതിൽ നിന്നു അതു വ്യക്തമാണ്. മറ്റു പഴയനിയമ എഴുത്തുകാർ അശ്ശൂർ രാജാക്കന്മാരെക്കുറിച്ചാണു പറഞ്ഞിട്ടുള്ളത്. അശ്ശൂരിന്റെ ഒടുവിലത്തെ തലസ്ഥാനമാണ് നീനെവേ. തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ (745) സ്ഥാനാരോഹണത്തിനു മുമ്പു അശ്ശൂരിന്റെ മോശമായ ചുറ്റുപാടിൽ വരാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള എബ്രായ പ്രവാചകന്റെ മുന്നറിയിപ്പു ജനം കേൾക്കുക സ്വാഭാവികമാണ്. ബഹുദൈവവിശ്വാസം പുലർത്തുന്ന മതമായിരുന്നു അവരുടേത്. അതിനാൽ അജ്ഞാതവും അന്യവുമായ ദൈവത്തോടു ഇടയാതിരിക്കുവാൻ അവർ ശ്രമിച്ചിരിക്കണം. ആകെക്കൂടി ചരിത്രപരമായ വ്യാഖ്യാനം അസാധുവാണെന്നു വിധിക്കുക എളുപ്പമല്ല. 

പ്രധാന വാക്യങ്ങൾ: 1. “എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.” യോനാ 1:3.

2. “യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.” യോനാ 1:17.

3. “ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.” യോനാ 2:2.

4. “അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.” യോനാ 3:10.

ബാഹ്യരേഖ: 1. യോനയുടെ അനുസരണക്കേടും അനന്തരഫലവും: അ 1. 

2. മത്സ്യത്തിന്റെ വയറ്റിനകത്തു യോനയുടെ പ്രാർത്ഥന: അ 2. 

3. യോനയുടെ പ്രസംഗവും പട്ടണത്തിന്റെ മാനസാന്തരവും: അ 3.

4. യോനയുടെ ആവലാതി: അ 4.

പൂർണ്ണവിഷയം

ദൈവം യോനായ്ക്കു നൽകിയ
ആജ്ഞ, യോനായുടെ യാത്ര 1:1-3
കൊടുങ്കാറ്റ് 1:4-7
താൻ ആരെന്ന് യോനാ ഏറ്റുപറയുന്നു 1:8-12
മത്സ്യത്തിന്റെ ഉദരത്തിൽ വച്ച് യോനാ പ്രാര്‍ത്ഥിക്കുന്നത് 2:1-10
നീനെവേയിൽ യോനാ ദൈവത്തിന്റെ സന്ദേശം പ്രസിദ്ധപ്പെടുത്തുന്നു 3:1-5
രാജാവ് അനുതപിക്കുകയും തന്റെ ജനങ്ങൾ അനുതപിക്കുന്നതിന്
ആവശ്യപ്പെടുകയും ചെയ്യുന്നു 3:6-9
ദൈവം താൻ പ്രഖ്യാപിച്ച അനര്‍ത്ഥത്തെക്കുറിച്ച് അനുതപിക്കുന്നു 3:10
ദൈവത്തിന്റെ കരുണയെക്കുറിച്ച് യോനാ കോപിക്കുന്നു 4:1-4
സസ്യവും പുഴുവും 4:5-8
ദൈവം യോനായെ ശാസിക്കുന്നു 4:9-11

ഓബദ്യാവ്

ഓബദ്യാവിന്റെ പുസ്തകം (Book of Obadiah)

പഴയനിയമത്തിലെ മപ്പത്തിയൊന്നാമത്തെ പുസ്തകവും, ഏറ്റവും ചെറിയ പുസ്തകമാണ് ഓബദ്യാവ്. എബ്രായ ബൈബിളിൽ പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ആമോസിനും യോനയ്ക്കുമിടയ്ക്ക് നാലാമതായി ചേർത്തിട്ടുണ്ട്. മലയാളത്തിലും ഇതു തന്നെയാണ് ക്രമം. എന്നാൽ സെപ്റ്റാജിന്റിൽ അഞ്ചാമതാണ് ഓബദ്യാവിന്റെ സ്ഥാനം; യോവേലിനു ശേഷവും യോനയ്ക്കു മുമ്പും. 

ചരിത്ര പശ്ചാത്തലം: ആഹാബിന്റെ കാലത്ത് ഓബദ്യാവു ജീവിച്ചിരുന്നതായി ബാബിലോണിയൻ തലമൂദ് പറയുന്നു. ആഹാബിന്റെ ഗ്യഹവിചാരകനായ ഓബദ്യാവിനെയാണ് പ്രവചന കർത്താവായി അവർ കണ്ടത്. എബ്രായ ബൈബിളിലെ പുസ്തകങ്ങളുടെ ക്രമമനുസരിച്ച് പ്രവാസപൂർവ്വ പ്രവാചകന്മാരുടെ ഗണത്തിൽ ഓബദ്യാവിനെ ഉൾപ്പെടുത്തിയിരിക്കുന്നു. ‘കീൽ’ തുടങ്ങിയ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഓബദ്യാ പ്രവചനത്തിന്റെ പശ്ചാത്തലം യെഹോരാമിന്റെ വാഴ്ചക്കാലത്തു അറേബ്യരും ഫെലിസ്ത്യരും യെഹൂദയുടെമേൽ നടത്തിയ ആക്രമണമാണ്. (2ദിന, 21:16-17, യോവേ, 3:3-6, ആമോ, 1:6). അക്കാലത്ത് ഏദോമ്യർ യെഹൂദയോട് ശത്രുത്വം പുലർത്തിയിരുന്നു. (2രാജാ, 8:20-22, 2ദിന, 21:8-20). ആമോസ് പ്രവാചകനും യിരെമ്യാ പ്രവാചകനും ഓബദ്യാവിന്റെ പ്രവചനത്തോട് അടുപ്പം കാണിക്കുന്നുണ്ട്. ആഹാസ് രാജാവിന്റെ കാലത്തുണ്ടായ ഏദോമ്യ ആക്രമണമാണ് (2ദിന, 28:17) പ്രവചനത്തിന്റെ പശ്ചാത്തലമെന്നു ഡേവിസ് തുടങ്ങിയവർ വാദിക്കുന്നു.  

അധികം പണ്ഡിതന്മാരും പ്രവചനത്തിന്റെ പശ്ചാത്തലം നെബുഖദ്നേസറിന്റെ യെരുശലേം ആക്രമണം ആണെന്നു കരുതുന്നു. ബി.സി. 587-ൽ കല്ദയർ യെരൂശലേം പിടിച്ചടക്കി. ഈ സംഭവത്തിന്റെ വ്യക്തമായ ചിത്രം ഓബദ്യാവ് 11-14-ൽ ഉണ്ട്.. ഏദോമ്യർ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുള്ള യെരുശലേം ആക്രമണം ഇതൊന്നു മാത്രമാണ്. (സങ്കീ, 137:7). യെരൂശലേമിന്റെ പതനത്തിൽ സംഭവിച്ച കഷ്ടതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം ഈ പ്രവചനത്തിലുണ്ട്. ഓബദ്യാവിന്റെ ഉത്തരഭാഗം പ്രവാസാനന്തരപശ്ചാത്തലം ചൂണ്ടിക്കാണിക്കുന്നതായി കരുതുന്നവരുണ്ട്. ഏദോമ്യർ സ്വദേശത്തു നിന്ന് ഭ്രഷ്ടരാക്കപ്പെട്ടതായി ഏഴാം വാക്യം സൂചിപ്പിക്കുന്നു. യെരൂശലേമിന്റെ പതനത്തിനു ശേഷം അറബികളുടെ സമ്മർദ്ദംമൂലം ഏദോമ്യർ നെഗീവിലേക്കു കടന്നു. ഈ പ്രദേശം തുടർന്നു ഇദമ്യ എന്നറിയപ്പെട്ടു. ഒരു ജാതി എന്ന നിലയിൽ ഭാവിയിൽ ഏദോമ്യർ തുടച്ചുനീക്കപ്പെടുന്നതിനെ 8-10 വാക്യങ്ങൾ കാണിക്കുന്നു. മക്കാബിയരുടെ കാലത്താണ് ഈ പ്രവചനം പൂർണ്ണമായും നിറവേറിയത്. 19-20 വാക്യങ്ങളിൽ പറഞ്ഞിട്ടുള്ളതനുസരിച്ചു യെഹൂദന്മാരുടെ കൈവശത്തുള്ള പ്രദേശം യെരുശലേമിനു ചുറ്റും ഉള്ളതാണ്. ഈ പ്രവചനത്തിൽ വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒടുവിലത്തെ കാലം അഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യമാണ്. ഇത് മാലാഖി പ്രവചനത്തിന്റെ കാലമാണ്. 

മറ്റു പ്രവചനങ്ങളോടുള്ള സാമ്യം: ഏദോമിന്റെ ന്യായവിധിയും നാശവുമാണ് ഓബദ്യാ പ്രവചനത്തിന്റെ പ്രമേയം. ഏദോമിന്റെ നാശം മുന്നറിയിച്ചിട്ടുള്ള മറ്റു പ്രവചന ഭാഗങ്ങൾ താഴെപ്പറയുന്നവയാണ്. (യെശ, 34:5-17, 63:1-6, യിരെ, 49:7-22, വിലാ, 4:2-22, യെഹെ, 26:12-14, യോവേ, 3:19, ആമോ, 1:11-12). ഓബദ്യാവ് 1-9-നും യിരെമ്യാവ് 49:7-22-നും തമ്മിൽ ഏറെ സാമ്യമുണ്ട്. ഓബദ്യാവിലെ ക്രമം യിരെമ്യാവിലെ ക്രമത്തെക്കാൾ മെച്ചമാണ്. ഓബദ്യാവിലെ ഭാഷ ശക്തവും സംക്ഷിപ്തിവുമാണ്. യിരെമ്യാവിൽ വിപുലീകരണം വിഷയത്തിന്റെ തീവതയെ ലഘുവാക്കുന്നു. ഈ രണ്ടു പ്രവചനങ്ങൾക്കും തമ്മിലുള്ള സാമ്യത്തിനു കാരണം ഒരു പൂർവ്വപ്രവചനത്തിൽ നിന്നു പൊതുവായ അംശങ്ങൾ ഓബദ്യാവും യിരെമ്യാവും ആദാനം ചെയ്തതാണെന്നു ‘ഈവാൾഡു’ (Ewald) ചൂണ്ടിക്കാണിക്കുന്നു. ഓബദ്യാവു വളരെക്കുറച്ചു മാറ്റങ്ങളോടുകൂടി പ്രാക്പ്രവചനത്തെ സ്വീകരിച്ചപ്പോൾ യിരെമ്യാവു സേച്ഛാനുസാരം അതിനെ മാറ്റി. എന്നാൽ യിരെമ്യാവു ഓബദ്യാവിനെയോ, ഓബദ്യാവു യിരെമ്യാവിനെയോ ഉപജീവിച്ചു എന്നു കരുതുന്നവരും കുറവല്ല. ഓബദ്യാ പ്രവചനത്തിലും യോവേൽ പ്രവചനത്തിലും കാണപ്പെടുന്ന ചില പൊതു ശൈലികളുണ്ട്. (ഓബ, 10=യോവേ, 3:19, ഓബ, 11=യോവേ, 3:3, ഓബ, 15=യോവേ, 1:15, 2:1,3:4,7,14, ഓബ, 18=യോവേ, 3:8). ‘യഹോവ അരുളിചെയ്തതു പോലെ’ എന്ന പ്രയോഗത്തിലൂടെ താൻ ഓബദ്യാവ് 17 ഉദ്ധരിക്കുകയാണെന്ന് യോവേൽ 2:32 സൂചിപ്പിക്കുകയാകണം. ഇതിൽ നിന്നും യോവേലിന്റെ മുൻഗാമിയാണ് ഓബദ്യാവെന്നും ഓബദ്യാവു യോവേലിനെ സ്വാധീനിച്ചു എന്നും മനസ്സിലാക്കാവുന്നതാണ്.

തന്റെ വാക്കുകൾ ദൈവത്തിന്റെ അരുളപ്പാടാണെന്ന്  പ്രവാചകൻ നാലുപ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. (1,4,8,18). ഈ പ്രവചനത്തിന്റെ പ്രധാനസന്ദേശം ദൈവിക ന്യായവിധിയാണ്. ജാതികളെ ദൈവം വിധിക്കുന്നു. ശിക്ഷ അനുഭവിക്കുന്ന യിസ്രായേലിനു നേരെ കാട്ടിയ ക്രൂരതയ്ക്ക് ഏദോം ശിക്ഷിക്കപ്പെടണം. ഒടുവിലായി എല്ലാ ജാതികളെയും യഹോവയുടെ നാളിൽ യഹോവ ന്യായം വിധിക്കും. (15). രാജത്വം യഹോവയ്ക്ക് ആകും. (ഓബ, 21, വെളി, 11:15). ചരിത്രത്തിന്റെ ആത്യന്തിക ലക്ഷ്യം ദൈവരാജ്യസ്ഥാപനമാണ്.

പ്രധാന വാക്യങ്ങൾ: 1. “നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.” ഓബദ്യാവു 1:4.

2. “നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.” ഓബദ്യാവു 1:12.

3. “സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.” ഓബദ്യാവു 1:15.

ഉള്ളടക്കം: 1. ഏദോമിന്റെ നാശത്തെക്കുറിച്ചുള്ള പ്രവചനം: 1-9. 

2.ഏദോമിന്മേലുള്ള ശിക്ഷാവിധിക്കു കാരണം: 10-14. 

3. ഏദോമിന്മേലും മറ്റു ജാതികളുടെമേലും ഉള്ള ശിക്ഷാവിധി: 15-16. 

4. യിസ്രായേലിന്റെ യഥാസ്ഥാപനം: 17-21.

ആമോസ്

ആമോസിൻ്റെ പുസ്തകം (Book of Amos)

പഴയനിയമത്തിലെ മുപ്പതാമത്തെ പുസ്തകം. പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ഒരുവനാണ് ആമോസ്. ബേത്ത്ലേഹെമിനു 10. കി.മീ. തെക്കുള്ള തെക്കോവാ ഗ്രാമക്കാരനായിരുന്നു. യിസ്രായേലിലെ ഉത്തര രാജ്യത്തിനെതിരായി പ്രവചിക്കുവാൻ വയലിൽ നിന്നും വിളിക്കപ്പെട്ട യെഹൂദ്യനും ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്തവനും പ്രവാചകപാരമ്പര്യവുമായി പുർവ്വബന്ധമില്ലാത്തവനും ആയിരുന്നു ആമോസ്. ആമോസ് പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറമേ വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു അറിയാൻ കഴിയുന്നുള്ളു. പഴയനിയമത്തിൽ തന്റെ പേരിൽ മറെറാരു വ്യക്തി അറിയപ്പെടുന്നില്ല. യെശയ്യാ പ്രവാചകന്റെ പിതാവും ഈ ആമോസും നിശ്ചയമായും ഒരാളല്ല. (യെശ, 1:1). യേശുവിന്റെ വംശാവലിയിൽ ആമോസെന്ന പേരിൽ മറ്റൊരാളുണ്ട്. (ലൂക്കൊ, 3:25). ഭാരം ചുമക്കുന്നവൻ എന്നേ പേരിന്നർത്ഥമുള്ളൂ. എന്നാൽ പ്രവാചകന്റെ ചരിത്രത്തിലോ ആളത്തത്തിലോ ഈ അർത്ഥത്തിനു എന്തെങ്കിലും പ്രത്യേക വിവക്ഷ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. യെഹൂദാ രാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും ആയിരുന്നു ആമോസിന്റെ ശുശ്രൂഷ. (ആമോ, (1:1). ആമോസിന്റെ പരസ്യശുശ്രൂഷ ഒരു ഭൂകമ്പത്തിന് രണ്ടുകൊല്ലം മുമ്പായിരുന്നു. ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. എങ്കിലും ദൈവം ആമോസിനെ പ്രവാചകനായി വിളിച്ചു. (7:14). 

എഴുതിയ കാലം: ആദ്യമായി പ്രവചനം രേഖപ്പെടുത്തിയത് ആമോസാണ്. ബി.സി. എട്ടാം ശതകത്തിന്റെ ദ്വിതീയ പാദമാണ് കാലം. യെഹൂദാരാജാവായ ഉസ്സീയാവിന്റെയും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെയും കാലത്തായിരുന്നു ആമോസിന്റെ പ്രവർത്തനം. (1:1). യിസ്രായേൽ യെഹൂദാ രാജാക്കന്മാരുടെ ഭരണകാലങ്ങളെ കുറിച്ച് വേണ്ടുവോളം അഭിപ്രായഭേദങ്ങളുണ്ട്. ഉസ്സീയാരാജാവിന്റെ 52 വർഷത്തെ നീണ്ട വാഴ്ച 792 ബി.സി.യിൽ ആരംഭിച്ചു എന്നും 740 ബി.സി.യിൽ അദ്ദേഹം മരിച്ചു എന്നും കരുതപ്പെടുന്നു. ഉസ്സീയാവു കുഷ്ഠരോഗിയായപ്പോൾ (ബി.സി. 750) പുത്രനായ യോഥാം സഹഭരണാധിപനായി. യൊരോബെയാം രണ്ടാമന്റെ . ഭരണകാലം ബി.സി. 793-753 ആയിരിക്കണം. ഈ രണ്ടു രാജാക്കന്മാരും ഒരേകാലത്തു വളരെക്കാലം ഭരിച്ചിരുന്നതുകൊണ്ട് അതിൽ നിന്നും പ്രവചനകാലം ഗണിച്ചെടുക്കുന്നതു പ്രയാസമാണ്. ഒരു ഭൂകമ്പത്തിന് രണ്ടുവർഷം മുമ്പായിരുന്നു ആമോസിന്റെ പരസ്യശു ശൂഷയുടെ ആരംഭം. ഭൂകമ്പത്തിന്റെ കാലം രേഖപ്പെടുത്തിയിട്ടില്ല. ഉസ്സീയാവിന്റെ കാലത്തുണ്ടായ ഭൂകമ്പത്തെക്കുറിച്ചു സെഖര്യാ പ്രവാചകനും (14:5) പ്രസ്താവിക്കുന്നതുകൊണ്ട് അതൊരു പ്രധാന സംഭവമായിരുന്നു എന്നു മനസ്സിലാക്കാം. ബി.സി. 763-ാം വർഷം ജൂൺമാസം 15-ാം തീയതി ഒരു പൂർണ്ണസൂര്യഗ്രഹണം നടന്നതായി കാണുന്നു. ആമോസ് 4:13 സൂര്യഗ്രഹണത്തോടൊപ്പം നടന്ന ഭൂകമ്പത്തെ സൂചിപ്പിക്കുന്നതായി സി.റ്റി. ഫ്രാൻസിസ്കോ തന്റെ പഴയനിയമ പ്രവേശികയിൽ പറയുന്നു. എങ്കിൽ പ്രവചനാരംഭം ബി.സി. 765 ആണെന്നു വരും. ഉസ്സീയാവു ആലയത്തിൽ കടന്നു ധൂപം കാട്ടുവാൻ ഒരുങ്ങിയപ്പോഴാണ് ഭൂകമ്പം നടന്നതെന്ന് ജൊസീഫസ് പറയുന്നു. അപ്പോൾ തന്നെ രാജാവിനെ കുഷ്ഠം ബാധിച്ചു . നിർഭാഗ്യവശാൽ സൂര്യഗ്രഹണം ബി.സി. 763-ലും, യോഥാം ഭരണം ആരംഭിച്ചത് ബി.സി. 750-ലും ആണ്. തന്മൂലം കൃത്യമായ കാലഗണനം അല്പം ബുദ്ധിമുട്ടുള്ളതാണ്. 

പ്രവചനത്തിന്റെ ആധികാരികത: പ്രവചനത്തിന്റെ ദൈവികാധികാരത്തെ പുതിയനിയമം ഉറപ്പിക്കുന്നു. ന്യായാധിപസംഘത്തിനു മുമ്പാകെ സ്തെഫാനൊസ് ചെയ്ത പ്രസംഗത്തിൽ (പ്രവൃ, 7:42-43) ആമോസ് 5:25-27 ഉദ്ധരിച്ചു. യെരുശലേം സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ (പ്രവൃ 15:16) യാക്കോബ് ആമോസ് 9:11 ഉദ്ധരിച്ചു. ആമോസ് 1:9-12, 2:4-5,13, 5:8, 9:5,6,11-15 എന്നീ ഭാഗങ്ങളൊഴികെ ആമോസ് പ്രവചനത്തിന്റെ ഐക്യം മിക്കവാറും എല്ലാവരും അംഗീകരിക്കുന്നുണ്ട്. മേല്പ്പറഞ്ഞ ഭാഗങ്ങൾ പില്ക്കാലത്തെ കൂട്ടിച്ചേർക്കലുകളാണെന്നു ചിലർ കരുതുന്നു. യിസ്രായേൽ മതത്തിന്റെ വികാസത്തെക്കുറിച്ചുള്ള തെറ്റായ സിദ്ധാന്തങ്ങളാണ് അതിന്നടിസ്ഥാനം. ഉദാഹരണമായി ഓസ്റ്റർലീയും റോബിൻസനും ആമോസ് 9:11-12 പ്രവാസകാലത്ത് എഴുതപ്പെട്ടതാണെന്നു വാദിക്കുന്നു. ദാവീദിന്റെ കൂടാരം വീണുപോയതിനെക്കുറിച്ചുള്ള പരാമർശമാണ് അതിനടിസ്ഥാനം. എന്നാൽ ദാവീദിന്റെ കൂടാരം വീണുപോയെന്നു പ്രവാചകൻ പറയുന്നതിനു കാരണം ദാവീദിന്റെ കാലത്തു അതിനുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടതാണു; അല്ലാതെ, ബാബേൽ പ്രവാസത്തെ സൂചിപ്പിക്കുകയല്ല.

ശൈലി: ”ശുദ്ധമായ എബ്രായശൈലിയുടെ മകുടോദാഹരണം” എന്നാണ് ആമോസിന്റെ പുസ്തകത്തെ റോബർട്ട്സൻ സ്മിത്ത് വിശേഷിപ്പിക്കുന്നത്. ശൈലിയുടെ ലാളിത്യം അതിന്റെ മുഖമുദ്രയാണ്. പൂർണ്ണമായ സംഗ്രഥനവും, ഉചിതമായ പദവിന്യാസവും, മൌലികമായ അലങ്കാരപ്രയോഗങ്ങളും പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ലക്ഷ്യസാദ്ധ്യത്തിനായി പ്രവാചകൻ പദ്യവും ഗദ്യവും പ്രയോജനപ്പെടുത്തി. സന്ദേശം വ്യക്തമാക്കാനായി എല്ലാവിധ അലങ്കാരങ്ങളും പ്രയോഗിച്ചു. യിസായേൽ സംസ്കാരത്തിൽ നിന്നും ലഭ്യമായ വായ്മൊഴി സാഹിത്യത്തിന്റെ സമസ്ത സിദ്ധികളും പ്രയോഗിക്കുന്നതിനു ആമോസിനുള്ള സാമർത്ഥ്യം അദ്ദേഹത്തിന്റെ ഭാഷണങ്ങളിൽ കാണാം. കടങ്കഥകളിലും, ഉപമകളിലും, നാട്ടിലെ പഴഞ്ചൊല്ലുകളിലും വെളിപ്പെടുന്ന സംഭാഷണ ശൈലികളെ അദ്ദേഹം സ്വീകരിച്ചു. അധികം രൂപകങ്ങളും ഇടയൻ, കർഷകൻ എന്നീ നിലകളിൽ ഗ്രാമീണജീവിത നിരീക്ഷണത്തിൽ നിന്നും സ്വായത്തമാക്കിയവയാണ്. (1:3, 2:13, 3:12, 4:1, 9:9). തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായിരുന്നെങ്കിലും ആമോസ് അനഭ്യസ്തനായിരുന്നില്ലെന്നു അദ്ദേഹത്തിന്റെ ശൈലി വ്യക്തമാക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.” ആമോസ് 2:4.

2. “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” ആമോസ് 3:7.

3. “അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും. ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.” ആമോസ് 9:14,15.

ഉള്ളടക്കം: ക്രമീകൃതമായ രീതിയിൽ സൂക്ഷ്മതയോടെ രചിച്ച ഒരു ഗ്രന്ഥമാണിത്. ഓരോ ചെറിയ മുഖവുരയോടും ഉപസംഹാരത്തോടും കൂടെ മൂന്ന് വിഭാഗങ്ങളാണ് ഈ പ്രവചനത്തിലുള്ളത്. ഒന്ന്; എട്ടുജാതികളുടെ മേൽ ശിക്ഷാവിധിയുടെ പ്രഖ്യാപനം. രണ്ട്; യിസ്രായേലിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള മൂന്നു പ്രഭാഷണങ്ങൾ. മൂന്ന്; തിരഞ്ഞെടുക്കപ്പെട്ട ജാതിയുടെ മേൽ വരാൻ പോകുന്ന ശിക്ഷയുടെ അനിവാര്യത വെളിപ്പെടുത്തുന്ന അഞ്ചു ദർശനങ്ങൾ.    

I. മുഖവുര: 1:1-2.

II. ന്യായവിധി ജാതികളുടെ മേൽ: 1:3-2:16 

1. സിറിയ: 1:3-5.

2. ഫെലിസ്ത്യർ: 1:6-8.

3. ഫിനീഷ്യ: 1:9-10. 

4. ഏദോം: 1:11-12. 

5. അമ്മോൻ: 1:13-15.

6. മോവാബ്: 2:1-3.

7. യെഹൂദാ: 2:4-5. 

8. യിസായേൽ: 2:6-16. 

III. യിസായേലിന്റെ അതിക്രമവും ശിക്ഷയും: 3:1-6:14. 

1. ഒന്നാം പ്രഭാഷണം: 3:1-15. 

2. രണ്ടാം പ്രഭാഷണം: 4:1-13. 

3. മൂന്നാം പ്രഭാഷണം: 5 :1-6:14. 

IV. പ്രവാചകന്റെ ദർശനങ്ങൾ: 7:1-9:10. 

1.. വെട്ടുക്കിളികളാലുള്ള നാശം: 7:1-3. 

2. അഗ്നിശിക്ഷ: 7:4-6. 

3. തുക്കുകട്ട: 7:7-9.

4. അമസ്യാവിന്റെ എതിർപ്പ്: 7:10-17.

5. ഗ്രീഷ്മകാലഫലക്കൊട്ട: 8:1-14.

6. ബേഥേലിലെ യാഗപീഠം: 9 :1-10. 

V. ഉപസംഹാരം: 9:11-15.

1. മശീഹയുടെ വരവും ഭൌമികവാഴ്ചയും: 9:11-12.

2. മശീഹയുടെ വാഴ്ചയിലെ സമൃദ്ധി: 9;13.

3. യിസ്രായേലിന്റെ യഥാസ്ഥാപനം: 9:14-15.

പൂർണ്ണവിഷയം

പ്രവാചകൻ തന്നെത്തന്നെ പരിചയപ്പെടുത്തുന്നു.
ദേശത്തിന്റെ അവസ്ഥ 1:1-2
ദൈവം ന്യായവിധി പ്രഖ്യാപിക്കുന്നു 1:3—2:3
ദമ്മേശേക്കിന്റെ മേലുള്ള ന്യായവിധി 1:3-5
ഫെലിസ്ത്യരുടെ മേലുള്ള ന്യായവിധി1:6-8
സോരിന്റെ മേലുള്ള ന്യായവിധി1:9 10
ഏദോമിന്റെ മേലുള്ള ന്യായവിധി 1:11 12
അമോന്യര്‍ക്കുള്ള ന്യായവിധി 1:13-15
മോവാബിന്റെ മേലുള്ള ന്യായവിധി 2:1-3
യെഹൂദയുടെ മേലുള്ള ന്യായവിധി 2:4 5
വടക്കെ രാജ്യമായ യിസ്രായേലിന്റെ മേലുള്ള ന്യായവിധി2:6-12
പദവിയും ഉത്തരവാദിത്വവും 3:1-3
ദൈവം പ്രവാചകനിലൂടെ സംസാരിക്കുന്നു 3:4-8
യിസ്രായേൽ ദരിദ്രരെ പീഡിപ്പിക്കുന്നു……
യിസ്രായേൽ ജനത്തിന്റെ സുഖഭോഗ ജീവിതം 3:9-15
യിസ്രായേലിന്റെ സമ്പത്ത്, വഷളായ
ആരാധനാ രീതി, വരാനിരിക്കുന്ന ശിക്ഷാവിധി 4:1-5
മുൻ ശിക്ഷകൾ, നല്ല ഫലം കണ്ടില്ല 4:5-13
വിലാപം, അനുതപിക്കുന്നതിനുള്ള ആഹ്വാനം 5:1-6
ദൈവത്തെ അന്വേഷിക്കുക, ജീവിക്കുക 5:4-6
ദരിദ്രരെ ചൂഷണം ചെയ്ത് നേടിയ സമ്പത്ത് നശിക്കും 5:7-13 ദൈവത്തെ അന്വേഷിക്കുക, അല്ലെങ്കിൽ
വീഥികളിൽ വിലാപം കേൾക്കും 5:14-17
“യഹോവയുടെ ദിവസം” – പ്രകാശമില്ലാതെ അന്ധതമസ്സ് 5:18-20
യിസ്രായേലിന്റെ മതപരമായ
ചടങ്ങുകളെക്കുറിച്ചുള്ള വിമര്‍ശനം 5:20-27
ഇസ്രായേലിന്റെ ഗർവ്വും അഹങ്കാരവും 6:1-14
യിസ്രായേലിന്റെ മേൽ വരുന്ന അത്യാഹിതത്തെ
സംബന്ധിച്ചുള്ള ദര്‍ശനം 7:1-9
അമസ്യാവിന് വരുന്ന നാശം 7:10-17
ദര്‍ശനങ്ങൾ 8:1—9:10
കൊട്ട നിറയെ ഫലങ്ങൾ 8:1-14
ബഥേലിലെ മന്ദിരത്തിന് വന്ന നാശം 9:1-10
ഭാവിയിൽ യിസ്രായേലിന്റെ യഥാസ്ഥാനത്തെക്കുറിച്ചുള്ള വാഗ്ദാനം 9:11-15

യോവേൽ

യോവേലിന്റെ പുസ്തകം (Book of Joel)

പഴയനിയമത്തിലെ ഇരുപത്തൊമ്പതാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ രണ്ടാമത്തേത്. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു. ചില ചെറിയ പിഴവുകളൊഴികെ (യോവേ, 1:7, 17; 2:11; 3:11) യോവേലിന്റെ എബ്രായപാഠം സംശുദ്ധമായി സംപ്രഷണം ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിൻ്റ്, പെഷിത്താ, വുൾഗാത്താ (ലത്തീൻ) പാഠങ്ങൾ, മസോറെറ്റിക് പാഠത്തിൽ നിന്നും വളരെക്കുറച്ചു മാത്രമേ വ്യതിചലിക്കുന്നുള്ളൂ. അപ്രധാനമായ ചില കൂട്ടിച്ചേർക്കലുകൾ സെപ്റ്റജിന്റിലുണ്ട്. (1:5, 8, 18; 2:12; 3:11). ഇവ കുറെക്കൂടെ മെച്ചമായ മൂലപാഠത്തെ പ്രതിനിധാനം ചെയ്യുന്നുവോ എന്നതു സന്ദിഗ്ദ്ധമാണ്. 16-ാം നൂറ്റാണ്ടു മുതലുള്ള മിക്ക എബ്രായ ബൈബിളുകളിലും പുസ്തകത്തെ നാലദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. യോവേൽ 1:1-20; 2:1-27; 3:1-5; 4:1-21; 2:28-32 ആണ് എബ്രായയിൽ മുന്നാമദ്ധ്യായം.

ഗ്രന്ഥകർത്താവും കാലവും: യോവേൽ പ്രവാചകൻ പെഥുവേലിന്റെ പുത്രനാണ്. ആത്മപ്പകർച്ചയെക്കുറിച്ചുള്ള യോവേലിന്റെ പ്രവചനം പ്രവൃത്തി 2:16 ഉദ്ധരിക്കുന്നിടത്തൊഴികെ ഈ പ്രവചനത്തിനു വെളിയിൽ മറ്റൊരിടത്തും യോവേൽ പ്രവാചകനെക്കുറിച്ചു പരാമർശിച്ചിട്ടില്ല. പ്രവാചകനെക്കുറിച്ചു വ്യക്തമായ അറിവു ലഭിച്ചിട്ടില്ല. യിസ്രായേലിലെ സർവ്വ സാധാരണമായ സംജ്ഞയാണ് യോവേൽ. കാനോനികമായ തിരുവെഴുത്തുകളിൽ പന്ത്രണ്ടോളം പേർ ഈ പേരിൽ അറിയപ്പെടുന്നുണ്ട്. പുരോഹിതന്മാരെ സംബോധന ചെയ്യുന്നതിൽ നിന്നും അദ്ദേഹം പുരോഹിത ഗണത്തിൽ ഉൾപ്പെട്ടവനാണെന്നു കരുതപ്പെടുന്നു. (യോവേ, 1:13, 2:17). പുസ്തകത്തിന്റെ ശീർഷകത്തിൽ സ്ഥലം സൂചിപ്പിച്ചിട്ടില്ല. യെരൂശലേം അഥവാ യെഹൂദാ ആയിരിക്കണം ഈ അരുളപ്പാടുകളുടെ ഈറ്റില്ലം. മൂന്നാമദ്ധ്യായം മറ്റാരോ എഴുതിയതാണെന്നു ചിലർ വാദിക്കുന്നുണ്ടെങ്കിലും ഗ്രന്ഥത്തിനു സാഹിത്യപരമായ ഏകത്വമുണ്ടെന്നും പെഥുവേലിന്റെ മകനായ യോവേൽ തന്നെയാണു മുഴുവൻ ഗ്രന്ഥത്തിന്റെയും കർത്താവെന്നും അധികം പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്.

യോവേലിന്റെ ശുശ്രൂഷാകാലം ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടില്ല. ബി.സി. 200 ആണു ഇതിന്റെ കാലം എന്നു ഓസ്റ്റർലിയും റോബിൻസനും പറഞ്ഞു കാണുന്നു. ബി.സി. 400-നു അപ്പുറം ആയിരിക്കുകയില്ല ഇതിന്റെ രചനാകാലം എന്ന ആർ.കെ. ഹാരിസന്റെ മതം. ബാബേൽ പ്രവാസത്തിനു മുമ്പാണു യോവേൽ ജീവിച്ചിരുന്നതെന്നു ഗ്രന്ഥത്തിലെ ആഭ്യന്തരതെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. യോവാശ് രാജാവിന്റെ വാഴ്ചക്കാലം (ബി.സി. 835-796) ആയിരിക്കണം പ്രവചനത്തിന്റെ കാലം. പ്രവാസാനന്തര പ്രവാചകന്മാരായ ഹഗ്ഗായി, സെഖര്യാവു, മലാഖി എന്നിവരുടേതിൽ നിന്നു വ്യത്യമാണ് ഈ പ്രവചനത്തിന്റെ ഭാഷാരീതിയും പ്രമേയവും. ഇതിന്റെ ഭാഷയും ശൈലിയും ക്ലാസിക്കൽ എബ്രായ സാഹിത്യത്തോടടുത്തു നിൽക്കുന്നു. രാജാവിനെക്കുറിച്ചുള്ള ഒരു പരാമർശവും പുസ്തകത്തിലില്ല. യോവാശ് രാജാവായപ്പോൾ അവനു ഏഴു വയസ്സായിരുന്നുപ്രായം. (2ദിന, 24:1, 2രാജാ, 11:21). മഹാപുരോഹിതനായ യെഹോയാദയും മുപ്പന്മാരുമാണു ഭരണനിർവ്വഹണം നടത്തിയിരുന്നത്. യിസ്രായേലിന്റെ ശത്രുക്കളായി പ്രവാചകൻ പറഞ്ഞിരിക്കുന്നതു സോർ, സീദോൻ, ഫെലിസ്ത്യർ, മിസ്രയീം, ഏദോം എന്നിവരെയാണ്. (3:4,19). ആമോസിന്റെ കാലം മുതൽ പ്രവാസകാലം വരെ യിസ്രായേലിനെ പീഡിപ്പിച്ച അശ്ശൂര്യരെയും ബാബിലോന്യരെയും കുറിച്ചു പ്രവാചകൻ പറഞ്ഞിട്ടില്ല. അതിൽ നിന്നും പ്രവാസകാലത്തിനു മുമ്പാണ് പ്രവചനത്തിന്റെ രചനാ കാലമെന്നു കരുതാം. യവനരെക്കുറിച്ചുള്ള പരാമർശം പ്രവാസാനന്തരകാലത്തെ തെളിയിക്കുവാൻ പര്യാപ്തമല്ല. ബി.സി. 8-ാം നൂറ്റാണ്ടിലെ അശ്ശൂർ രേഖകളിൽ യവനരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യോവേൽ പ്രവചനം ആമോസ് പ്രവാചകനു പരിചിതമായിരുന്നുവെന്നു ചില ഭാഗങ്ങൾ വ്യഞ്ജിപ്പിക്കുന്നുണ്ട്. (ഉദാ; യോവേ, 3:16, ആമോ, 1:2, യോവേ, 3;18, ആമോ, 9:13). ആമോസിനു മുമ്പു യോവേൽ പ്രവചനം എഴുതപ്പെട്ടിരിക്കണം. 

വിഷയ സംഗ്രഹം: നാലു പ്രധാന വിഷയങ്ങളാണ് യോവേൽ പ്രതിപാദിക്കുന്നത്. ഒന്ന്; ഭയങ്കരനാശം വരുത്തിവച്ച വെട്ടുക്കിളിബാധ. രണ്ട്; പശ്ചാത്താപം മൂലം യിസ്രായേലിനു വീണ്ടും ലഭിച്ച ഐശ്വര്യം. മൂന്ന്; ആത്മാവിന്റെ ദാനങ്ങൾ. നാല്; യിസ്രായേലിനു ദോഷം ചെയ്ത ജാതികളുടെ മേലുള്ള അന്ത്യന്യായവിധിയും യെഹൂദയ്ക്കുള്ള അനുഗ്രഹവും. യഹോവയുടെ അരുളപ്പാടു തനിക്കുണ്ടായി എന്ന മുഖവുരയോടെ യോവേൽ പ്രവചനം ആരംഭിക്കുന്നു. (1:1). ഭയാനകമായ രീതിയിൽ വെട്ടുക്കിളിപ്പട അനുക്രമമായി നടത്തിയ ആക്രമണത്തിന്റെ വിവരണമാണ് 1:1:12-ൽ. ഈ ബാധയുടെ ഫലങ്ങൾ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. (1:5-12). മദ്യപന്മാർക്കു പുതുവീഞ്ഞു അറ്റുപോയിരിക്കുകയാണ്. വെട്ടുക്കിളിയുടെ പല്ല് സിംഹത്തിന്റെ പല്ലിനു തുല്യം ഭയങ്കരമാണ്. വയലുകളിലെയും മുന്തിരിത്തോട്ടങ്ങളിലെയും വിളവു മുഴുവൻ നശിച്ചുപോയി. യഹോവയുടെ ക്രോധത്തിന്റെ നാൾ വന്നിരിക്കുന്നതുകൊണ്ടു പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി പുരോഹിതന്മാർ രട്ടുടുത്ത് വിലപിക്കേണ്ടതാണ്. (1:13-15). പശ്ചാത്താപത്തിന്റെ ഫലങ്ങളാണ് 1:13-2:27-വരെ വിവരിക്കുന്നത് ഉപവാസത്തെയും യാഗത്തെയും കുറിച്ചുള്ള പഴയനിയമ വീക്ഷണങ്ങൾ പരസ്പര വിരുദ്ധങ്ങളല്ല. ആമോസ്, യെശയ്യാവു എന്നിവരെക്കാൾ യോവേൽ അനുഷ്ഠാനങ്ങൾക്കു പ്രാധാന്യം നല്കുന്നു. ഒരു പ്രാർത്ഥനയായിരിക്കണം 16-20 വാക്യങ്ങൾ. തുടർന്നു പ്രവാചകൻ വർണ്ണിക്കുന്നതു യഹോവയുടെ നാളിനെക്കുറിച്ചാണ്. (2:1-11). യഹോവയുടെ ദിവസം ഇരുട്ടും അന്ധകാരവുമുള്ളാരു ദിവസവും മേഘവും കൂരിരുട്ടുമുള്ളാരു ദിവസവും തന്നേ. വെട്ടുക്കിളിപ്പടയുടെ മുന്നേറ്റം നിമിത്തം ജനങ്ങൾ നടുങ്ങുകയാണ്. ന്യായവിധിക്കു മുമ്പായി വിധിയുടെ താഴ്വരയിൽ ജാതികൾ കൂടുന്നതിന്റെ പ്രതീകമായിരിക്കണം വെട്ടുക്കിളികൾ. ഭയത്തിന്റെ ചുറ്റുപാടിൽ അനുതപിക്കുവാനുള്ള സമയം വൈകിയിട്ടില്ല. (2:12-14). വസ്ത്രങ്ങളെയല്ല, ഹൃദയങ്ങളെതന്നെ കീറി യഥാർത്ഥ അനുതാപത്തോടു കൂടി ദൈവത്തിങ്കലേക്കു തിരിയുമെങ്കിൽ ദൈവം അനുതപിക്കുകയും പൂർവ്വാധികം അനുഗ്രഹം നല്കുകയും ചെയ്യും. (2:18,25). ആത്മാവിന്റെ പകർച്ചയാണ് 2:28-32 വരെ. ഈ ഭാഗം പെന്തെകൊസ്തനാളിൽ നിറവേറിയതായി അപ്പൊസ്തലനായ പത്രാസ് പ്രസ്താവിക്കുകയുണ്ടായി. മഹാപീഡന കാലത്തിന്റെ ഒരു ദർശനവും നമുക്കിവിടെ ലഭിക്കുന്നു. 32-ാം വാക്യം കർത്താവായ യേശുക്രിസ്തുവിൽ പ്രത്യക്ഷരം നിറവേറുകയാണ്. കർത്താവായ യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ നിത്യരക്ഷ സ്വായത്തമാക്കുന്നു. ജാതികളുടെ ന്യായവിധിയാണു് 3-ാം അദ്ധ്യായം. വിധിയുടെ താഴ്വരയിൽ കൂടിച്ചേരുന്ന ജാതികളെ വിധിക്കുന്നത് ദൈവം തന്നെയാണ്. (3:12-14). ഭൗമികവും യുഗാന്ത്യപരവുമായ പ്രവചനങ്ങൾ ഈ അദ്ധ്യായത്തിൽ സമ്മേളിതമായിരിക്കുന്നു. 

കാലികമായതിലൂടെ കാലാതീതത്വം വെളിപ്പെടുത്തുകയാണു യോവേലിന്റെ പ്രവചനം. വെട്ടുക്കിളി ബാധ ദൈവക്രോധത്തിന്റെ പ്രതീകവും പാപത്തിന്മേലുള്ള ദൈവത്തിന്റെ ശിക്ഷദമായ സന്ദർശനവുമാണ്. അനുതാപത്തെത്തുടർന്നു ദൈവം തന്റെ ജനത്തിനു നല്കുന്ന വീണ്ടെടുപ്പു പ്രവാചകൻ വ്യക്തമായി ചിത്രീകരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനം, യഹോവയുടെ നാൾ എന്നിവയോടു ബന്ധപ്പെട്ട പ്രവചനങ്ങൾ ഇതിലുണ്ട്. ചെറുതെങ്കിലും സ്തോഭജനകമായ പുസ്തകമാണ് യോവേലിന്റേത്.

പ്രധാന വാക്യങ്ങൾ: 1. “തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.” യോവേൽ 1:4.

2. “ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.” യോവേൽ 2:25.

3. “അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.” യോവേൽ 2:28.

4. “അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.” യോവേൽ 3:18.

ബാഹ്യരേഖ: I. വെട്ടുക്കിളി ബാധയെക്കുറിചുള്ള വിവരണം: 1:1-20.

1. പണ്ടുണ്ടാകാത്ത തരത്തിലുള്ള അതിന്റെ കാഠിന്യം: 1:1-4.

2. മദ്യപന്മാരുടെ മേൽ: 1:5-7.

3. പുരോഹിതന്മാരുട മേൽ: 1:8-10; 13-16.

4. കൃഷിക്കാരുടെ മേൽ: 1:11,12,17, 18.

5. പ്രവാചകൻ നിവവിളിക്കുന്നു: 1:19,20.

II. ശ്രതുവിന്റെ ആക്രമണത്തെ കുറിച്ചുള്ള വിവരണം: 2:1-11. 

III. യഹൂദയോട് അനുതപിക്കുവാൻ ദൈവം ആവശ്യപ്പെടുന്നു: 2:12-14. 

IV. ഉപവാസ പ്രഖ്യാപനം: 2:15-17. 

V. ദൈവീക വിടുതൽ വാഗ്ദത്തം ചെയ്യപ്പെടുന്നു: 2:18-3:21.

1. ഭൗതികമായ സമൃദ്ധി: 2:18,19, 21-27.

2. ശത്രുവിന്റെ നാശം:  2:20.

3. ദൈവത്തിന്റെ ആത്മാവ് പകരപ്പെടുന്നു: 2:28,29.

4. ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പുള്ള അടയാളങ്ങൾ: 2:30-32.

5. ജാതികൾക്കുള്ള ന്യായവിധി: 3:1-16.

6. യഹൂദന്മാരുടെ പുനഃസ്ഥാപനവും ഭാവി അനുഗ്രഹവും: 3:16-21.

പൂർണ്ണവിഷയം

വെട്ടുക്കിളിയുണ്ടാക്കുന്ന നാശം 1:2-20
യഹോവയുടെ ദിവസം 2:1
യിസ്രായേലിനെ ആക്രമിക്കുന്ന സൈന്യങ്ങൾ 2:2-10
അവര്‍ അനുതപിക്കുമെങ്കിൽ രക്ഷിക്കയും അനുഗ്രഹിക്കുകയും ചെയ്യും എന്ന വാഗ്ദത്തം 2:18-20
സന്തോഷത്തിന്റെ സന്ദേശം 2:21-24
ഭാവി അനുഗ്രഹങ്ങൾ, പരിശുദ്ധാത്മാവിന്റെ അഭിഷേകം 2:25-32
യിസ്രായേലിനെ കഷ്ടപ്പെത്തുന്നവരുടെ മേലുള്ള ശിക്ഷാവിധി 3:3-16
യിസ്രായേലിന് അനുഗ്രഹം വരുമെന്നുളള വാഗ്ദത്തം 3:17-21

ഹോശേയ

ഹോശേയയുടെ പുസ്തകം (Book of Hosea)

പഴയനിയമത്തിലെ ഇരുപത്തെട്ടാമത്തെ പുസ്തകം; ചെറുപ്രവാചകന്മാരിൽ ആദ്യത്തേതും. പഴയനിയമ പ്രവചന പുസ്തകങ്ങളിൽ ഉത്തരരാജ്യമായ യിസ്രായേലിൽ നിന്നുത്ഭവിച്ചതു ഹോശേയ മാത്രമാണ്. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു.

പ്രവാചകന്റെ കാലം: കാലത്തെക്കുറിച്ചു വ്യക്തമായ സൂചന നല്കിക്കൊണ്ടാണ് പ്രവചനം ആരംഭിക്കുന്നത്. ”ഉസ്സീയാവു, യോഥാം, ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായി യോവാശിൻ മകനായ യൊരോബെയാമിന്റെ കാലത്തും ബയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാട്.” (1:1). പ്രവാചകന്റെ ശുശ്രൂഷയുടെ ആരംഭം സൂക്ഷ്മമായി പറയുക എളുപ്പമല്ല. രണ്ടുവിധത്തിലുള്ള കാല സൂചനയാണ് ഒന്നാം വാക്യത്തിൽ കൊടുത്തിട്ടുള്ളത്; യെഹൂദ പശ്ചാത്തലത്തിലും യിസ്രായേൽ പശ്ചാത്തലത്തിലും. ഉസ്സീയാവു (ബി.സി. 767-740), യോഥാം (740-732), ആഹാസ് (732-716), ഹിസ്കീയാവു് (716-687) എന്നീ നാലു യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും (782-753 ബി.സി) പ്രവാചകൻ ശുശ്രൂഷിച്ചു. പ്രവാചകന്റെ പ്രവർത്തനം നടന്ന ദേശത്തിനു പ്രാധാന്യം നല്കാതെ യെഹൂദ്യ രാജാക്കന്മാർക്കു പ്രാമുഖ്യം നല്കുന്നതുകൊണ്ടു യെഹൂദയിലാരോ അനുബന്ധിച്ചതാണ് ആദ്യവാക്യം എന്നു കരുതുന്നവരുണ്ട്. ദാവീദിന്റെ വംശത്തെ നിയമാനുസൃതമായി കരുതി പ്രവാചകൻ തന്നെ ഇങ്ങനെ പ്രാരംഭവാക്യം രേഖപ്പെടുത്തി എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. 1-4-ൽ യേഹൂ ഗൃഹത്തെക്കുറിച്ചുള്ള പരാമർശം യൊരോബെയാം രണ്ടാമന്റെ മരണത്തിനു മുമ്പുള്ള (ബി.സി. 753) കാലത്തെ ചൂണ്ടിക്കാണിക്കുന്നു. ഹോശേയ 8-9-ലെ അശ്ശൂരിനെക്കുറിച്ചുള്ള സൂചന മെനഹേം തിഗ്ലത്ത്-പിലേസർ തൃതീയനു നല്കിയ കപ്പത്തെക്കുറിച്ചാണെങ്കിൽ (ബി.സി. 739) ബി.സി. 743-ലും പ്രവാചകന്റെ ശുശ്രൂഷ തുടർന്നിരുന്നു എന്നു കാണാം. ബി.സി. 735-734-ലെ അരാമ്യ എഫയീമ്യയുദ്ധമാണ് ഹോശേയ 5:8-6:6-ൽ സുചിതമെങ്കിൽ യൊരോബെയാമിന്റെ മരണശേഷവും പ്രവാചകന്റെ ശുശ്രൂഷ തുടർന്നു എന്നു മനസ്സിലാക്കാം. ചുരുക്കത്തിൽ ബി.സി. 753 മുതൽ ശമര്യയുടെ പതനം വരെയും (ബി.സി. 722) പ്രവാചകന്റെ ശുശ്രൂഷ നീണ്ടുനിന്നു എന്നു വ്യക്തമാണ്. ദീർഘകാലം യിസ്രായേലിൽ പ്രവർത്തിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. തന്മൂലം പ്രവാചകൻ യെഹൂദയിലേക്കു വന്നുവെന്നും അവിടെ വച്ചു പ്രവചനം എഴുതി എന്നും കരുതപ്പെടുന്നു. പ്രവാചകന്റെ കാലത്തു യിസ്രായേൽ സാമ്പത്തികഭദ്രത കൈവരിച്ചിരുന്നു. യൊരോബെയാം രണ്ടാമന്റെ ഭരണം യിസ്രായേലിനെ സംബന്ധിച്ചിടത്തോളം സുവർണ്ണകാലമായിരുന്നു. വാണിജ്യത്തിന്റെ വികാസം നഗരങ്ങളുടെ വളർച്ചയ്ക്കു വഴിതെളിച്ചു. ഇടത്തരം കച്ചവടക്കാരുടെ വർഗ്ഗം വളർന്നു വന്നു. സമ്പത്തിന്റെ വളർച്ച മതപരമായ അധഃപതനത്തിനും അപചയത്തിനും കാരണമായി. അതിൽ ദുഃഖിതനായ പ്രവാചകൻ സ്വന്തം കുടുംബജീവിതത്തിലൂടെ ദൈവികസന്ദേശം ജനത്തെ അറിയിച്ചു. 

ഹോശേയയും ഗോമറും: ഹോശേയ പ്രവാചകന്റെ വിവാഹത്തിന്റെ ചുറ്റുപാടുകളും അതിന്റെ പ്രാവചനികമായ വ്യംഗ്യാർത്ഥവും പണ്ഡിതന്മാരുടെ തീരാത്ത വാദപ്രതിവാദങ്ങളുടെ കളമാണ്. ‘ഭഗ്നഭവനത്തിന്റെ പ്രവാചകൻ’ എന്നാണ് പ്രവാചകൻ അറിയപ്പെടുന്നത്. പ്രവാചകന്റെ വിവാഹബന്ധത്തെക്കുറിച്ചുള്ള വിവരണം ഒന്നും മൂന്നും അദ്ധ്യായങ്ങളിലുണ്ട്. ഒന്നാമദ്ധ്യായത്തിലേതു പ്രഥമ പുരുഷാഖ്യാനവും മൂന്നാ മദ്ധ്യായത്തിലേത് ഉത്തമ പുരുഷാഖ്യാനവുമാണ്. നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക (1:2) എന്ന് യഹോവ പ്രവാചകനോടു കല്പിച്ചു. അതനുസരിച്ച് അദ്ദേഹം ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു. അവളിൽ പ്രവാചകനു ‘യിസ്രെയേൽ’ (ദൈവം വിതയ്ക്കും), ‘ലോ-അമ്മീ’ (എന്റെ ജനമല്ല) എന്ന രണ്ടു പുത്രന്മാരും ‘ലോരൂഹമാ’ (കരുണ ലഭിക്കാത്തവൾ) എന്ന മകളും ജനിച്ചു. (1:4,6,9). മൂന്നാം അദ്ധ്യായത്തിൽ യഹോവ പ്രവാചകനോടു ”നീ ഇനിയും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചു കൊണ്ടിരിക്ക” എന്നു കല്പിച്ചു. അതനുസരിച്ച് ഹോശേയ ഒരു വ്യഭിചാരിണിയെ വിലയ്ക്കു വാങ്ങി ശിക്ഷണത്തിൽ പാർപ്പിച്ചു. 3:1-3). ഈ പ്രവൃത്തിക്കും പ്രതീകാത്മക വ്യാഖ്യാനം നല്കിയിട്ടുണ്ട്. ഈ പ്രസ്താവനകൾക്കു ആക്ഷരികവ്യാഖ്യാനമാണോ, അതോ പ്രതീകാത്മകവ്യാഖ്യാനമാണോ നല്കേണ്ടത് എന്നതു വിവാദവിഷയമാണ്. 

ഹോശേയ രണ്ടു സ്ത്രീകളെ വിവാഹം ചെയ്തുവെന്നും (ആദ്യത്തേതിനെ ഉപേക്ഷിച്ചതിനു ശേഷം രണ്ടാമത്തേതിനെ സ്വീകരിച്ചു) അല്ല ഒരാളെ തന്നെ രണ്ടുപ്രാവശ്യം സ്വീകരിച്ചുവെന്നും വാദിക്കുന്നുവരുണ്ട്. ഹോശേയ ഗോമരിനെ പരിഗ്രഹിച്ചു. എന്നാൽ അവൾ ജാരന്മാരുടെ പുറകെ പോയി. പ്രവാചകൻ അവളെ വിലയ്ക്കു വാങ്ങി ഭവനത്തിൽ ചേർത്തു. ഇത് ദൈവവുമായുള്ള ബന്ധം വിട്ടുപോയ യിസ്രായേലിന്റെ ചിത്രമാണ്. വിശ്വസ്തനായ ദൈവം അവിശ്വസ്തയായ യിസ്രായേലിനെ മടക്കിക്കൊണ്ടുവന്നു. യിസായേലിനോടുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹമാണ് ഹോശേയാ പ്രവചനത്തിന്റെ വിഷയം. യിസ്രായേലിന്റെ വിഗ്രഹാരാധന, ദുഷ്ടത, ബന്ധനം, യഥാസ്ഥാപനം ഇവയാണു പ്രധാനമായി ചിത്രീകരിക്കുന്നത്. മക്കൾക്കു നല്കിയ പ്രതീകനാമങ്ങൾ പ്രവചനത്തിലെ പ്രധാന വിഷയങ്ങളെ ഉൾക്കൊള്ളുന്നു. യിസ്രെയേൽ-യേഹുവിന്റെ രാജവംശം ഉന്മൂലനം ചെയ്യപ്പെടും; ലോരുഹമാ-അശ്ശൂർ ബദ്ധരാക്കും; ലോ-അമ്മീ യിസായേലിന്റെ താൽകാലിക നിരാസം (റോമ, 11:1:24); അമ്മീ-അന്ത്യകാലത്ത് യിസ്രായേലിന്റെ യഥാസ്ഥാപനം (റോമ, 11:25-26). ഹോശേയാ പ്രവചനത്തിൽ നിന്നു പല ഭാഗങ്ങളും പുതിയനിയമത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. (ഹോശേ, 11 : 1 – മത്താ 2 : 15 ; ഹോശേ 6:6–മത്താ, 9:13, 12:7, ഹോശേ, 10:8–ലൂക്കൊ, 23:30, ഹോശേ, 2:23–റോമ, 9:25, ഹോശേ, 13:14-1കൊരി, 15:55, ഹോശേ, 1:9-10, 2:23–1പത്രൊ, 2:10).

പ്രധാന വാക്യങ്ങൾ: 1. “യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോടു: നീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.” ഹോശേയ 1:2.

2. “ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.” ഹോശേയ 2:23.

3. “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.” ഹോശേയ 6:6.

4. “നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും; അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ. ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.” ഹോശേയ 14:2-4.

ബാഹ്യരേഖ: 1. യിസ്രായേലിനു ദൈവത്തോടുള്ള ബന്ധം പ്രവാചകന്റെ വിവാഹാനുഭവത്തിലൂടെ ചിത്രീകരിക്കുന്നു: 1:1-3:5.

2. യിസ്രായേലിനോടുള്ള ദൈവത്തിന്റെ വ്യവഹാരം: 4:1-5:15. 

3. മാനസാന്തരപ്പെടാനുള്ള പ്രബോധനം: 6:1-11.

4. യിസ്രായേലിനു അയ്യോ കഷ്ടം: 7:1-16.

5. കാറ്റു വിതച്ചു ചുഴലിക്കാറ്റു കൊയ്യുക: 8:1-14.

6. യിസ്രായേലിനു വരാൻ പോകുന്ന ശിക്ഷ: 9:1-10.

7. ദൈവിക സ്നേഹത്തിന്റെയും കരുണയുടെയും വിജയം: 11:1-11.

8. യിസ്രായേലിന്റെ അവിശ്വസ്തത നിമിത്തമുള്ള നാശം: 11:12-13:16.

9. മാനസാന്തരപ്പെടുന്ന ജനത്തിന്റെ യഥാസ്ഥാപനം: 14:1-9.

പൂർണ്ണവിഷയം

ഹോശേയയുടെ ഭാര്യയും മക്കളും 1:1-11
യിസ്രായേൽ ജനത്തിന്റെ അവിശ്വസ്തത 2:1-13
യിസ്രായേലിനെ അവരുടെ പഴയകാല നന്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുമെന്നുള്ള വാഗ്ദത്തം 2:14-23
ഹോശേയ തന്റെ അവിശ്വസ്തതയായ ഭാര്യയെ തിരികെ കൊണ്ടുവരുന്നു 3:1-5
ദൈവം യിസ്രായേൽ ജനത്തിനെതിരായി കുറ്റം ആരോപിക്കുന്നു 4:1-19
രാജാവിനും, പുരോഹിതന്മാർക്കും, ജനത്തിനും ഉള്ള മുന്നറിയിപ്പുകളും ഉപദേശങ്ങളും 5:1-15
അനുതാപത്തിനുള്ള ഒരു വിളി 6:1-3
യിസ്രായേൽ ജനത്തിനെതിരായ കൂടുതൽ കുറ്റങ്ങൾ 6:4-11
മത്സരം, വ്യഭിചാരം, മദ്യപാനം 7:1-16
യിസ്രായേലിന്റെ മേലുള്ള ന്യായവിധി 8:1—10:15
കൊടുങ്കാറ്റ് കൊയ്യുന്നു കൊയ്യുന്നു 8:1-14
തടവും പ്രവാസവും 9:1-17
അപമാനം 10:1-15
പാപം നിറഞ്ഞ യിസ്രായേൽ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹം 11:1-11
യിസ്രായേലിന്റെ കുറ്റബോധം, ദൈവം മുൻപ് അവരോട് കരുണ കാണിച്ചത് 11:12—12:14
യിസ്രായേലിന്റെ അവിശ്വസ്തത, അവരോടുള്ള ദൈവത്തിന്റെ കോപം 13:1-6
അനുതാപത്തിനുള്ള വിളി, അനുഗ്രഹ വാഗ്ദാനം 14:1-9