കാലമേറെയായാലും കാത്തിരിക്കുന്ന സ്നേഹം

കാലമേറെയായാലും കാത്തിരിക്കുന്ന സ്നേഹം

പാപിയായ മനുഷ്യന്റെ തിരിച്ചുവരവിനുവേണ്ടി കാത്തിരിക്കുന്ന സർവ്വശക്തനായ ദൈവത്തിന്റെ സ്നേഹത്തിന്റെ അഗാധതയാണ് മുടിയനായ പുത്രന്റെ ഉപമയിലൂടെ കർത്താവ് വരച്ചുകാട്ടുന്നത്. തന്റെ ഇളയമകൻ തന്റെ വസ്തുവിൽ അവനു ലഭിക്കേണ്ട പങ്ക് ആവശ്യപ്പെടുമ്പോൾ യാതൊരു വിസമ്മതവും പറയാതെ, അവന് അതു നൽകുന്നതോടെ ആ പിതാവിന്റെ സ്നേഹത്തിന്റെ ആഴമായ പ്രദർശനം ആരംഭിക്കുന്നു. തന്നെക്കുറിച്ച് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുവാൻ കൂട്ടാക്കാതെ താൻ നൽകിയ സ്വത്തെല്ലാം സ്വരുപിച്ച് ദൂരദേശത്തേക്കു യാത്രതിരിച്ച ആ മകനെക്കുറിച്ച് ആ പിതാവ് യാതൊരു പരാതിയും പറഞ്ഞില്ല. എന്നാൽ മകൻ ദുർന്നടപ്പുകാരനായി തന്റെ പിതാവിൽനിന്നു ലഭിച്ച ധനമെല്ലാം ധൂർത്തടിച്ചുകളഞ്ഞു. ആ ദേശത്തു കഠിനമായ ക്ഷാമം ഉണ്ടായപ്പോൾ മറ്റു മാർഗ്ഗമൊന്നുമില്ലാതെ, അവൻ പന്നിയെ മേയ്ക്കുന്ന ജോലി ഏറ്റെടുത്തുവെങ്കിലും പന്നികൾക്കു കൊടുക്കുന്ന തീറ്റപോലും ആരും അവനു കൊടുത്തില്ല. അപ്പോൾ അവനു സുബോധം വന്നു. തന്റെ പിതാവിന്റെ ജോലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു. തനിക്കാകട്ടെ, പന്നിയുടെ തീറ്റപോലും ലഭിക്കുന്നില്ല. അതുകൊണ്ട് അവൻ തന്റെ പിതാവിന്റെ അടുത്തേക്കു മടങ്ങിച്ചെന്ന് അവനോട്: “അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ ഇനി ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുവനെപ്പോലെ എന്നെ ആക്കണമേ എന്നു പറയും” (ലൂക്കൊ, 15:18,19) എന്നു തീരുമാനിച്ചു. പട്ടിണികിടന്ന് അവശനായ അവൻ ദൂരദേശത്തായിരുന്നതിനാൽ തന്റെ പിതാവിന്റെ അടുത്ത് തിരികെയെത്തുമെന്നു യാതൊരു ഉറപ്പുമില്ലായിരുന്നു. കഠിനമായ ക്ഷാമത്താൽ വലയുന്ന ആ ദേശത്ത് ദരിദ്രനായ അവനു യാത്രചെയ്യുവാൻ മൃഗങ്ങളെളോ മറ്റു സൗകര്യങ്ങളോ ഒന്നും ഇല്ലായിരുന്നു. തന്റെ മുമ്പിലുള്ള ഭയാനകമായ ഭവിഷ്യത്തുകൾ ഭയപ്പെടാതെ അവൻ തന്റെ പിതാവിന്റെ അടുത്തേക്കു യാത്രതിരിച്ചു. തളർന്ന് അവശനായി, പ്രാകൃതനായി വരുന്ന തന്റെ മകനെ ദൂരത്തുനിന്ന് അവന്റെ പിതാവ് കണ്ടു. കാരണം, തന്റെ മകൻ പോയ നിമിഷംമുതൽ അവൻ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയോടെ സ്നേഹധനനായ ആ പിതാവ് ദൂരത്തേക്കു കണ്ണുംനട്ടിരിക്കുകയായിരുന്നു. അവൻ മനസ്സലിഞ്ഞ് ഓടിച്ചെന്ന് തന്റെ മകനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകൻ അപ്പനോട്: “അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു, നിന്റെ മകനെന്നു വിളിക്കപ്പെടുവാൻ ഇനി ഞാൻ യോഗ്യനല്ല” എന്നു പറഞ്ഞു. പക്ഷേ ആ പിതാവ് അപ്പോഴും അവനെ പഴിക്കുകയോ അവനോടു കോപിക്കുകയോ ചെയ്യാതെ, മടങ്ങിവന്ന തന്റെ മകനു മേൽത്തരമായ അങ്കിയും അവന്റെ വിരലിനു മോതിരവും കാലിനു ചെരുപ്പും നൽകുവാൻ തന്റെ ദാസന്മാരോടു കല്പിച്ചു. മാത്രമല്ല, “എന്റെ ഈ മകൻ മരിച്ചവനായിരുന്നു, വീണ്ടും ജീവിച്ചു; കാണാതെപോയിരുന്നു, കണ്ടുകിട്ടിയിരിക്കുന്നു” (ലൂക്കൊ, 15:24) എന്നു പറഞ്ഞ് ആനന്ദിച്ചു തുടങ്ങി. സ്നേഹവാനായ ദൈവത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിച്ചശേഷം തന്നെ മറന്ന് പാപത്തിന്റെ പെരുവഴിയിലൂടെ ഓടുന്ന തന്റെ മക്കളുടെ തിരിച്ചു വരവിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന കരുണാസമ്പന്നനായ ദൈവത്തിന്റെ അവർണനീയമായ സ്നേഹം നമുക്കായി ജീവനർപ്പിച്ച യേശുവിലൂടെ നാം അനുഭവിച്ചറിയണം. (വേദഭാഗം: ലൂക്കൊസ് 15:11-33).

Leave a Reply

Your email address will not be published. Required fields are marked *