ശുദ്ധീകരിക്കുന്ന കർത്താവ്

ശുദ്ധീകരിക്കുന്ന കർത്താവ്

സാധാരണയായുള്ള ആർത്തവകാലത്തും രക്തസ്രവമുണ്ടാകുന്ന മറ്റു സമയങ്ങളിലും സ്ത്രീ അശുദ്ധയായിരിക്കും എന്നും, ഈ അവസ്ഥയിൽ അവൾ കിടക്കുന്നതും ഇരിക്കുന്നതുമായ സ്ഥലങ്ങൾപോലും അശുദ്ധമാകും എന്നും മോശെയുടെ ന്യായപ്രമാണം അനുശാസിക്കുന്നു. അതുകൊണ്ട് ഇപ്രകാരം അശുദ്ധയായ ഒരു സ്ത്രീയെയോ അവൾ ഇരുന്നതോ കിടന്നതോ ആയ വസ്തുക്കളെയോ തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കും. (ലേവ്യ, 15:19-27). ഇങ്ങനെ രക്തസ്രവം നിമിത്തം നീണ്ട 12 വർഷക്കാലം അശുദ്ധയെന്നു സമൂഹം ഭ്രഷ്ട് കല്പിച്ചിരുന്ന ഒരു സ്ത്രീയെക്കുറിച്ച് മത്തായിയും, മർക്കൊസും, ലൂക്കൊസും തങ്ങളുടെ സുവിശേഷങ്ങളിൽ ഒരുപോലെ വിവരിക്കുന്നുണ്ട്. സൗഖ്യത്തിനായുള്ള അന്തർദാഹത്താൽ അവൾ പല വൈദ്യന്മാരെയും സമീപിച്ചു. അവരുടെ കർശനമായ ചികിത്സാവിധികളിലൂടെ അവൾ ശാരീരികമായി അത്യധികം കഷ്ടതകൾ സഹിച്ചു. കൂടാതെ അവൾക്കുള്ള സമ്പത്തൊക്കെയും ചെലവഴിക്കുകയും ചെയ്തു. എന്നിട്ടും അവളെ കാർന്നുതിന്നുകൊണ്ടിരുന്ന രോഗത്തിനു ശമനമുണ്ടായില്ല. ഈ അവസ്ഥയിലാണ് അവൾ യേശുവിനെക്കുറിച്ചു കേട്ടത്. വിശുദ്ധിക്ക് പ്രാധാന്യം കല്പിച്ചിരുന്ന ആ സമൂഹത്തിൽ ഒറ്റപ്പെട്ടവളായി 12 വർഷം കഴിച്ചുകൂട്ടിയ ആ സ്ത്രീയുടെ മാനസികവ്യഥ ശാരീരികവ്യാധിയെക്കാൾ വലുതായിരുന്നു. ശാരീരികവും മാനസികവുമായി തളർന്ന അവൾക്ക് തന്റെ സൗഖ്യത്തിനായുള്ള ഏക പ്രത്യാശ യേശുവായിരുന്നു. പക്ഷേ, അശുദ്ധയായ അവൾക്ക് യേശുവിന്റെ അടുത്തെത്തുവാൻ കഴിയുമായിരുന്നില്ല. എന്തെന്നാൽ വലിയ ജനക്കൂട്ടത്തിന്റെ നടുവിലൂടെ യാത്രചെയ്യുന്ന യേശുവിന്റെ അടുത്തേക്ക് ആ തിക്കിലും തിരക്കിലും അവൾ പോകുമ്പോൾ അവളുടെ സ്പർശനമേല്ക്കുന്നവരെല്ലാം അശുദ്ധരാകുമായിരുന്നു. മാത്രമല്ല, ആരെങ്കിലും അവളെ തിരിച്ചറിഞ്ഞാൽ അവൾക്കു സഹിക്കേണ്ടിവരുന്ന പ്രത്യാഘാതവും അതിഭീകരമായിരുന്നു. പക്ഷേ, തന്നെ തിരിച്ചറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോ യേശുവിൽ നിന്നുണ്ടാകുന്ന പ്രതികരണത്തെയോ ഒന്നും ഭയപ്പെടാതെ അവൾ യേശുവിന്റെ അടുക്കലേക്ക് ഓടി; അവന്റെ വസ്ത്രത്തിന്റെ തൊങ്ങലിൽ തൊട്ടു; അവളുടെ രക്തസ്രവം നിന്നു; അവൾ സൗഖ്യം പ്രാപിച്ചു. (മത്താ, 9:20-22). ഈ രക്തസ്രവക്കാരിയെപ്പോലെ ഒറ്റപ്പെട്ട്, എല്ലാം നഷ്ടപ്പെട്ടു വർഷങ്ങളായി ശരീരമനസ്സുകളുടെ വേദനപേറുന്ന അനേകർ ഇന്നും ഇഞ്ചിഞ്ചായി തകർന്നുകൊണ്ടിരിക്കുന്നു. കാരണം തങ്ങൾ ആയിരിക്കുന്ന സാഹചര്യങ്ങളിലെ ഭവിഷ്യത്തുകൾ ഭയപ്പെടുന്നതുകൊണ്ട് സാമൂഹികമായ വിലക്കുകൾ ലംഘിച്ച്, യേശുവിന്റെ അടുത്തേക്കു വരുവാൻ അവർക്കു കഴിയുന്നില്ല. രക്തസ്രവക്കാരിയെപ്പോലെ ശാരീരിക ബലഹീനതകളെയും സാമുഹിക വിലക്കുകളെയും വകവയ്ക്കാതെ യേശുവിന്റെ അടുത്തേക്കു വരുന്നവർക്കാണ് യേശുവിന്റെ സൗഖ്യവും സമാധാനവും സാന്ത്വനവും സ്വായത്തമാക്കുവാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *