ഉറപ്പും ധൈര്യവും

ഉറപ്പും ധൈര്യവും

ദൈവത്തിന്റെ വിളികേട്ട് ഇറങ്ങിത്തിരിക്കുന്നവരുടെയും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാനഘടകങ്ങളാണ് ഉറപ്പും ധൈര്യവും. മോശയുടെ നിര്യാണത്തെ തുടർന്ന് യിസായേൽമക്കളെ കനാൻദേശത്തേക്കു നയിക്കുവാനായി നിയോഗിക്കപ്പെട്ട യോശുവയോട് ദൈവം അതു വ്യക്തമാക്കുന്നു. അതു സ്വന്തം ബലത്തിൽനിന്നും ബുദ്ധിയിൽനിന്നും ഉണ്ടാകേണ്ടതല്ല, പിന്നെയോ, സർവ്വശക്തനായ ദൈവത്തിലുളള വിശ്വാസത്തിൽനിന്നും വിശ്വസ്തതയിൽനിന്നും ഉരുത്തിരിയേണ്ടതാണ്. അങ്ങനെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിക്കുകയും അവനാടു വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന ഒരുവനു മാത്രമേ ദൈവത്തിനുവേണ്ടി തീക്ഷ്ണതയോടുകൂടെ പ്രവർത്തിക്കുവാൻ കഴിയുകയുള്ളു. തന്നോടൊപ്പം കനാൻദേശം രഹസ്യമായി പരിശോധിച്ച പതിനൊന്നു ഗോത്രത്തലവന്മാരിൽ പത്തു പേരും അനാക്യമല്ലന്മാരെ കണ്ടു ഭയപ്പെട്ട്, 20 ലക്ഷത്തോളം ജനങ്ങളെ മോശെയ്ക്കും അഹരോനുമെതിരായി തിരിച്ചപ്പോൾ, കാലേബിനോടൊപ്പം മോശെയോടും അഹരോനോടും ചേർന്നുനിന്ന യോശുവ തനിക്ക് ദൈവത്തിലുള്ള അചഞ്ചലവും അത്യഗാധവുമായ ഉറപ്പും ധൈര്യവും പ്രകടമാക്കി. യിസ്രായേൽമക്കളെ കനാനിലേക്കു നയിക്കുവാനായി നിയോഗിക്കപ്പെടുമ്പോൾ മൂന്നു പ്രാവശ്യം യോശുവയോട് ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കണമെന്ന് യഹോവ അരുളിച്ചെയ്യുന്നു. (യോശു, 1:6,7, 9). കരകവിഞ്ഞൊഴുകിയ യോർദ്ദാനും മുന്നോട്ടു പോകുവാൻ തടസ്സമായി നിന്ന യെരീഹോമതിലും കണ്ടു പതറാതെ, അവ മറികടന്ന്, 32 രാജാക്കന്മാരെ തോല്പിച്ച് യിസ്രായേൽമക്കളെ കനാനിലെത്തിച്ചത് യോശുവയ്ക്ക് യഹോവയിലുണ്ടായിരുന്ന ഉറപ്പും ധൈര്യവുമായിരുന്നു. ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ആഗ്രഹമുണ്ടെന്നു പറയുകയും അതിനായി പല പരിപാടികൾ സ്വപ്നം കാണുകയും ചെയ്യുന്ന അനേകരുണ്ട്. പക്ഷേ യോശുവയ്ക്ക് ഉണ്ടായിരുന്നതു പോലെയുള്ള ഉറപ്പും ധൈര്യവും അവർക്കില്ലാത്തതുകൊണ്ട്, അവരെ ദൈവത്തിന് ഉപയോഗിക്കുവാൻ കഴിയുന്നില്ല. “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യെശ, 41:10). ”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്താ, 28:19).

Leave a Reply

Your email address will not be published. Required fields are marked *