യേശുവിനെ അനുഗമിക്കുന്നതിനുള്ള തടസ്സം

യേശുവിനെ അനുഗമിക്കുന്നതിനുള്ള തടസ്സം

യേശുവിന്റെ പരസ്യശുശ്രൂഷയിൽ അവനെ അനുഗമിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അടുത്തു ചെന്ന അനേകരിൽ ധനികനും പ്രമാണിയുമായ ഒരു യുവാവ് പ്രത്യേകം ശ്രദ്ധേയനായിത്തീർന്നു. യേശു യാത്രചെയ്യുമ്പോൾ വളരെയധികം ആവേശത്തോടുകൂടെ ഓടിവന്ന് യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി, “നല്ല ഗുരോ, നിത്യജീവനെ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവൻ യേശുവിനോടു ചോദിച്ചു (മർക്കൊ, 10:17). “വ്യഭിചാരം ചെയ്യരുത്, കൊലചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” തുടങ്ങിയ കല്പനകളെക്കുറിച്ച് കർത്താവ് അവനെ ഓർമ്മിപ്പിച്ചപ്പോൾ, അവയൊക്കെയും ചെറുപ്പം മുതൽ താൻ അനുഷ്ഠിച്ചുവരുന്നതായി അവൻ കർത്താവിനെ അറിയിച്ചു. ആ മറുപടി കേട്ടപ്പോൾ കർത്താവ് അവനെ വളരെ സ്നേഹിച്ചു. (മർക്കൊ, 10:21). എന്നാൽ തന്നെ അനുഗമിക്കുന്നതിനു തടസ്സമായി ആ ധനികനായ ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടായിരുന്ന ഒരു കുറവ് കർത്താവ് അവനെ ചൂണ്ടിക്കാണിച്ചു. അവനുള്ളതൊക്കെയും വിറ്റ് ദരിദ്രന്മാർക്കു വിഭജിച്ചു കൊടുത്തതിനുശേഷം തന്നെ അനുഗമിക്കുവാൻ യേശു അവനോട് ആവശ്യപ്പെട്ടു. (മർക്കൊ, 10:21). യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും തന്റെ ധനം പൂർണ്ണമായി ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുവാൻ അവനു മനസ്സില്ലായിരുന്നു. പത്തു കല്പനകളിൽ രണ്ടാം പാദത്തിലുള്ള അഞ്ചു കല്പനകൾ അനുസരിച്ച് ചെറുപ്പക്കാരന് യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹവും ആവേശവും ഉണ്ടായിരുന്നു. പക്ഷേ, തന്റെ ധനത്തെക്കാളുപരി യേശുവിനെ സ്നേഹിക്കുവാൻ കഴിയാതിരുന്നതുകൊണ്ട് യേശുവിനെ അനുഗമിക്കുവാൻ കഴിയാതെ അവൻ ദുഃഖിതനായി മടങ്ങിപ്പോയി. കാരണം അവന്റെ ധനമെല്ലാം ദരിദ്രർക്കായി വിഭജിച്ചു കൊടുത്താൽ അവനും ദരിദ്രനായിത്തീരുമെന്നും, അതോടെ ഒരു പ്രമാണിയായ അവന് സമൂഹത്തിലുള്ള സ്വാധീനവും സ്ഥാനമാനങ്ങളുമെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നുള്ള ആശങ്ക യേശുവിനെ അനുഗമിക്കുവാൻ അവനെ അനുവദിച്ചില്ല. ദൈവത്തിന്റെ കല്പനകൾ ഭാഗികമായി അനുസരിക്കുന്നുവെന്ന് അവകാശപ്പെടുന്നതിനെക്കാളും, തന്നെ അനുഗമിക്കുവാൻ ആവേശം കാണിക്കുന്നതിനെക്കാളുമുപരി, തന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്ന ഓരോരുത്തരും മറ്റെല്ലാത്തിനെക്കാളും അധികമായി തന്നെ സ്നേഹിക്കണമെന്ന് യേശുവിന് നിർബന്ധമുണ്ട്. എന്തെന്നാൽ അങ്ങനയുള്ളവരെ മാത്രമേ യേശുവിന് ഉപയോഗിക്കുവാൻ കഴിയു.

Leave a Reply

Your email address will not be published. Required fields are marked *