വിവാഹം വിശുദ്ധമായ ഭാര്യാഭർതൃബന്ധം

വിവാഹം വിശുദ്ധമായ ഭാര്യാഭർതൃബന്ധം

ദൈവം താൻ സൃഷ്ടിച്ചവയെല്ലാം നല്ലതെന്നു കണ്ടു. എന്നാൽ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ച മനുഷ്യൻ ഏകാകിയായിരിക്കുന്നതു മാത്രം നല്ലതല്ലെന്ന് അരുളിച്ചെയ്തു. മനുഷ്യന്റെ സന്തോഷപൂർണ്ണതയ്ക്കാവശ്യമായ ഒരു തുണയെ പക്ഷിമൃഗാദികളിൽ അവൻ അനേഷിച്ചുവെങ്കിലും കണ്ടുകിട്ടിയില്ല. ആകയാൽ ദൈവം അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്ത് അവന് അനുയോജ്യമായ തുണയായി സ്ത്രീയെ സൃഷ്ടിച്ചു. അവൾ അവന്റെ ശരിര മനസ്സുകളുടെ ഭാഗമാണ്. ഭാര്യയെയും ഭർത്താവിനെയും ഒരു ശരീരത്തിന്റെ രണ്ടു ഭാഗങ്ങളായിട്ടാണ് ദൈവം സൃഷ്ടിച്ചത്. ഒരു ദേഹമായിത്തീരേണ്ട രണ്ടു ഭാഗങ്ങൾ . ഭാര്യയുടെ വാക്കുകേട്ട് പാപം ചെയ്ത് ദൈവത്താൽ ശിക്ഷിക്കപ്പെടുമ്പോഴും ദൈവം അവരുടെ ഭാര്യാഭർതൃബന്ധത്തെ തകർക്കുകയല്ല, പ്രത്യുത ഉറപ്പിക്കുകയാണ് ചെയ്യുന്നത്. “നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടാകും; അവൻ നിന്നെ ഭരിക്കും?” (ഉല്പ, 3:16). ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവണതയേറിവന്നപ്പോൾ കർത്താവ് അവരോട്: “ദൈവം യോജിപ്പിച്ച്തിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു കല്പിച്ചു. (മത്താ, 19:6). ഭാര്യാഭർത്താക്കന്മാർ ഒരു ശരീരമായിത്തീരണമെങ്കിൽ അവർക്ക് ജീവിതവിശുദ്ധി ഉണ്ടായിരിക്കണം. വിവാഹജീവിതത്തിൽ വിശുദ്ധമായ ഭാര്യാഭർതൃബന്ധം ഉറപ്പുവരുത്തുവാൻ പത്തു കല്പനകളിൽ രണ്ടെണ്ണത്തെ ദൈവം അതിനോടു ബന്ധിപ്പിച്ചിരിക്കുന്നു. വ്യഭിചാരം ചെയ്യരുത്, അയൽക്കാരന്റെ ഭാര്യയെ മോഹിക്കരുത്. എന്തെന്നാൽ വ്യഭിചാരത്തിൽ ഏർപ്പെടുന്ന അഥവാ അവിഹിതബന്ധമുള്ള ഒരു ഭാര്യക്കോ ഭർത്താവിനോ തന്റെ ഇണയുമായി ഏക ദേഹിയായിത്തീരുവാൻ കഴിയുകയില്ല. കുടുംബജീവിതത്തിൽ ഭാര്യാഭർതൃബന്ധം തകരുന്നത്, വിവാഹമോചനങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്, ലൈംഗിക അരാജകത്വത്താൽ ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ ജീവിതവിശുദ്ധി നഷ്ടമാക്കുന്നതിനാലാണ്. വിവാഹത്തിനു മുമ്പുള്ള ലൈംഗികവേഴ്ചയും വിവാഹജീവിതത്തിന്റെ വിശുദ്ധിയെയും പരിപാവനതയെയും നശിപ്പിക്കുന്നു. അതുകൊണ്ടാണ് “വിവാഹം എല്ലാവർക്കും മാന്യവും വിവാഹശയ്യ വിശുദ്ധവും ആയിരിക്കട്ടെ” (എബ്രാ, 13:4) എന്ന് അപ്പൊസ്തലനായ പൗലൊസ് ഉദ്ബോധിപ്പിക്കുന്നത്. വിവാഹജീവിതം ശിഥിലമായിത്തീർന്ന് കുടുംബബന്ധങ്ങൾ തകരാതിരിക്കണമെങ്കിൽ ഭാര്യാഭർത്താക്കന്മാർ ഒരു ശരീരമായിത്തീരണം. അതിന് സമ്പൂർണമായ ജീവിതവിശുദ്ധി അത്യന്താപേക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *