All posts by roy7

ഇമ്മാനൂവേൽ (Immanuel)

❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞
(യെശയ്യാവ് 7:14-16)

❝ദൈവം നമ്മോടുകൂടെ❞ (God with us) എന്നർത്ഥമുള്ള ❝ഇമ്മാനുവേൽ❞ (עִמָּנוּאֵל – Immanuel) എന്ന സംജ്ഞാനാമം (Proper noun) പഴയനിയമത്തിൽ രണ്ടുപ്രാവശ്യം കാണാം: (യെശ, 7:14; യെശ, 8:8). യെശയ്യാവിൻ്റെ രണ്ട് പ്രവചനത്തിൽ ഒന്നാമത്തേത്, ജനിക്കുവാനുള്ള കന്യകയുടെ മകനു് നല്കപ്പെടേണ്ടിയിരുന്ന സംജ്ഞാനാമമാണ് (Proper noun). രണ്ടാമത്തേത്, യെഹൂദന്മാരുടെ പ്രതീകാത്മകനാമമാണ് (Symbolic Name). യെശയ്യാവിൻ്റെ പ്രഥമപ്രവചനം, ആഹാസ് രാജാവിനോടായിരുന്നു. അവൻ്റെ ദ്വിതീയപ്രവചനം, യെഹൂദദേശത്തിലെ നിവാസികളോടായിരുന്നു. ആദ്യപ്രവചനത്തിൽ ❝ഇമ്മാനുവേൽ❞ ഒരടയാളമായിരുന്നു. അനന്തരപ്രവചനത്തിൽ ❝ഇമ്മാനൂവേലേ❞ എന്ന് യെഹൂദന്മാരെ പ്രതീകാത്മകമായി സംബോധന ചെയ്യുകയാണ്. അതിൽ ആദ്യത്തെ പ്രവചനം, നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായതായി പറഞ്ഞിട്ടുണ്ട്: ❝കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ (Ἐμμανουήλ – emmanouel) എന്നു പേർ വിളിക്കും❞ എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. (മത്താ, 1:22-23). യഥാർത്ഥത്തിൽ (ചരിത്രപരമായി) ഈ പ്രവചനം യേശുവിനോടോ, അമ്മയായ മറിയയോടോ ഉള്ളതല്ല; വിഭക്തരാജ്യമായ യെഹൂദയിലെ പന്ത്രാണ്ടാമത്തെ രാജാവും യോഥാമിൻ്റെ മകനുമായ ആഹാസ് (Ahaz) രാജാവിനുള്ള (ബി.സി. 743/42–727/26) അടയാളം ആയിരുന്നു: (2രാജാ, 16:1-2). എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തിരസ്കരിച്ചതുകൊണ്ട്, അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമാകുകയും ആത്മീയമായി ആ പ്രവചനം നമ്മുടെ കർത്താവിനോടുള്ള ബന്ധത്തിൽ നിവൃത്തിയാകുകയുമാണ് ഉണ്ടായത്. 

ചരിത്ര പശ്ചാത്തലം:
“ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും. അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദ്ഗൃഹത്തിന്നു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.” (യെശ, 7:1-2). അപ്പനായ യോഥാമും മകനായ ആഹാസും 16 വർഷംവീതം യെഹൂദ ഭരിച്ചതായാണ് വചനത്തിൽ കാണുന്നത്: (2രാജാ, 15:32-33; 2ദിന, 27:12രാജാ, 16:1-2; 2ദിന, 28:1). എന്നാൽ ആഹാസിൻ്റെ ഭരണകാലം ബി.സി. 735-715-വരെയുള്ള ഇരുപതു വർഷം എന്നാണ് പണ്ഡിതന്മാർ പൊതുവെ പറയുന്നത്. ➦അതിൻ്റെ കാരണം: യിസ്രായേൽ രാജാവായ പേക്കഹിന്റെ പതിനേഴാം ആണ്ടിലാണ് ആഹാസ് യെഹൂദയിൽ രാജാവായത്: (2രാജാ, 16:1). എന്നാൽ ഏലാവിന്റെ മകനായ ഹോശേയ യിസ്രായേൽ രാജാവായ പേക്കഹിനെ വെട്ടിക്കൊന്നിട്ട് അവന്നു പകരം രാജാവായത്, യോഥാമിന്റെ ഇരുപതാം ആണ്ടിലാണെന്ന് പറഞ്ഞിട്ടുണ്ട്: (2രാജാ, 15:30). ഇതാണ്, അപ്പനായ യോഥാമിനൊപ്പം നാലുവർഷം ആഹാസിൻ്റെ സഹഭരണം എന്ന ആശയത്തിന് കാരണം. എന്നാൽ അപ്പൻ്റെയും മകൻ്റെയും ഭരണകാലം 16 വർഷമെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കെ 20 വർഷമെന്നത് യുക്തിസഹമല്ല. അതിനാൽ, ❝യോഥാമിൻ്റെ ഇരുപതാമാണ്ടു❞ എന്ന പ്രയോഗം, ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷത്തെ കുറിക്കുന്ന ഒരു കാലഗണനമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇരുപതുവർഷം എന്ന് പൊതുവേ മനസ്സിലാക്കുന്ന ❝ബി.സി. 735-715❞ എന്ന കാലഗണനവും പ്രശ്നമാണ്. ശമര്യയുടെ പതനം ബി.സി. 722-ലാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ➦എപ്പോഴാണ് ശമര്യ പിടിക്കപ്പെട്ടതെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ (ബി.സി. 725) അശ്ശൂർരാജാവായ ശല്മനേസെർ (ബി.സി. 726-722) ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ ഉപരോധിച്ചു. (2രാജാ 18:9). മൂന്നുവർഷത്തെ ഉപരോധത്തിനുശേഷം ഹിസ്കീയാവിന്റെ ആറാമാണ്ടിൽ (ബി.സി. 722) ശമര്യ പിടിക്കപ്പെട്ടു: (2രാജാ, 18:10). [കാണുക: BibleCommentaryJewishVirtualLibrary, Britannica, JewishEncyclopedia]. ശമര്യ പിടിക്കപ്പെട്ട 722-മുതൽ പിന്നോട്ട് കണക്കാക്കിയാൽ ബി,സി. 743/42–727/26 കാലഘട്ടത്തിലാണ് ആഹാസ് യെഹൂദയിൽ രാജാവായിരുന്നതെന്ന് മനസ്സിലാക്കാം: [കാണുക: The-Kings-of-Israel-and-Judah, JewishVirtualLibrary, RevisedChronology, EnterTheBible]. യിസ്രായേൽ രാജാവായ പെക്കഹും (2രാജാ, 16:1) അരാം (സിറിയ) രാജാവായ രെസീനും (2രാജാ, 16:5) അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരും (2രാജാ, 16:7) യിസ്രായേൽ രാജാവായ ഹോശേയയും (2രാജാ, 17:1) ആഹാസിൻ്റെ സമകാലികർ ആയിരുന്നു. 

ആഹാസിന്റെ കാലത്തെ പ്രധാന സംഭവങ്ങൾ:
1. അരാം (സിറിയ)-യിസ്രായേൽ സഖ്യം യഹൂദ രാജ്യത്തോടു യുദ്ധത്തിൽ പരാജയപ്പെടുത്തി: (2ദിന, 28:5)
2. യിസ്രായേൽ-അരാം സഖ്യം യെരൂശലേമിനെ ഉപരോധിച്ചു, എങ്കിലും അത് പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല: (2രാജാ, 16:5)
3. ഒരു യുദ്ധത്തിൽ യിസ്രായേൽ രാജാവായ പെക്കഹ് രാജാവ് 1,20,000 യെഹൂദ യോദ്ധാക്കളെ കൊന്നു, യെഹൂദാ രാജ്യത്തെ കൊള്ളയിടുകയും അവരുടെ പുത്രന്മാരും പുത്രിമാരുമായി 200,000 പേരെ തടവുകാരായി കൊണ്ടുപോകുകയും ചെയ്തു: (2ദിന, 28:6-8)
4. അരാം രാജാവായ രെസീൻ യെഹൂദാ രാജ്യത്തിൽ നിന്ന് ഏലാത്ത് നഗരം തിരിച്ചുപിടിച്ചു, അവിടെ നിന്ന് യഹൂദന്മാരെ പുറത്താക്കി ആരാമ്യരെ അവിടെ താമസിപ്പിച്ചു: (2രാജാ, 16:6)
5. എദോമ്യർ വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു. (2ദിന, 28:17)
6. ഫെലിസ്ത്യർ വന്ന് യെഹൂദയുടെ തെക്കുള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാർത്തു. (2ദിന, 28:18)
7. ശത്രുക്കളുടെ പദ്ധതികൾ പരാജയപ്പെടുമെന്നും അവരുടെ രാജ്യം നശിപ്പിക്കപ്പെടുമെന്നും ദൈവം പ്രവാചകനായ യെശയ്യാവ് മുഖാന്തരം ആഹാസിനോട് പ്രവചിച്ചു: (യെശ, 7:3-16)
8. യെഹൂദ രാജാവായ ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന് കപ്പം കൊടുത്തിട്ട്, അവൻ വന്ന് അരാമിൻ്റെ (സിറിയ) തലസ്ഥാനമായ ദമ്മേശെക്കിലേക്ക് (ദമാസ്കസ്) ആക്രമിച്ച് പിടിച്ചെടുക്കുകയും അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോകുകയും അരാം രാജാവായ രെസീനെ കൊന്നുകളയുകയും ചെയ്തു: (2രാജാ, 16:7-9). 
9. അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ യിസ്രായേൽ രാജ്യത്തെ ആക്രമിക്കുകയും ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകയും ചെയ്തു: (2രാജാ, 15:29). ഇത്രയും കാര്യങ്ങളാണ് ആഹാബിൻ്റെ കാലത്ത് നടന്നിരിക്കുന്നത്. ➦മേല്പറഞ്ഞവയിൽ ഒന്നുമുതൽ ആറുവരെയുള്ള സംഭവങ്ങൾ നടന്നശേഷമാണ് യെശയ്യാവിനെയും മകനെയും ദൈവം ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3

ആഹാസ് വിഗ്രഹാരധകനായ ദുഷ്ടരാജാവായിരുന്നു:
അവൻ ദാവീദിൻ്റെ സിംഹാസനത്തിലാണ് ഇരുന്നതെങ്കിലും പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ഒന്നും ചെയ്തില്ല: (2രാജാ, 16:2; 2ദിന, 28:1). അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കുകയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ പുത്രന്മാരെ അഗ്നിപ്രവേശവും ചെയ്യിക്കയും പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നവനാണ്: (2രാജാ, 16:3-4; 2ദിന, 28:2-4). അവൻ്റെ ദുഷ്ടതയിൽനിന്ന് മനം തിരിയാൻവേണ്ടി, യഹോവയാണ് അവനെ അരാം രാജാവായ രെസീൻ്റെ കയ്യിലും യിസ്രായേൽ രാജാവായ പേക്കഹിൻ്റെ കയ്യിലും ഏല്പിച്ചത്: (2ദിന, 28:5; 28:19). എന്നാൽ അവൻ തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു: (2ദിന, 28:22). പിന്നെയും അവൻ തൻ്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അശ്ശുർ രാജാവിൽ ആശ്രയിക്കാൻ തുടങ്ങുന്നു എന്ന് മനസ്സിലായപ്പോഴാണ്, ദൈവം യെശയ്യാവിനെയും മകനായ ശെയാർ-യാശൂബിനെയും ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3). 

ദൈവം യെശയ്യാവ് മുഖാന്തരം ആഹാസിനോട് പറയുന്നത് ശ്രദ്ധിക്കുക:
➦ ❝സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.❞ (യെശ, 7:4). അരാം രാജാവായ രെസീനെയും യിസ്രായേൽ രാജാവായ പേക്കഹിനെയും ❝പുകയുന്ന രണ്ടു മുറിക്കൊള്ളി❞:എന്നാണ് യഹോവ വിശേഷിപ്പിക്കുന്നത്. എന്നിട്ട്, ❝അവന്മാരുടെ ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു❞ എന്ന് പറഞ്ഞുകൊണ്ട് ദൈവം ആഹാസിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.
➦ ❝നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു.❞ (യെശ, 7:5-6). ആഹാസിന്റെ ഭരണകാലത്ത്, തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ കീഴിൽ (ബി.സി. 744-727) അശ്ശൂർ സാമ്രാജ്യം ശക്തി പ്രാപിക്കുകയും മധ്യപൂർവ്വദേശം മുഴുവൻ അവൻ കീഴടക്കുകയുമായിരുന്നു. മധ്യപൂർവദേശത്തെ ഒരു സൈനിക ശക്തിക്കും അശ്ശൂറിനെ ചെറുക്കാൻ കഴിഞ്ഞിരുന്നില്ല. അവിടെനിന്നും തിഗ്ലത്ത്-പിലേസർ തന്റെ സൈന്യത്തെ യിസ്രായേലിലേക്ക് തിരിച്ചു. യിസ്രായേലും യഹൂദയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മെഡിറ്ററേനിയൻ തീരത്ത് ചിതറിക്കിടക്കുന്ന ചെറിയ ജനതകളെ അവൻ കീഴടക്കാൻ തുടങ്ങി. അതിനെതിരെ യിസ്രായേൽ രാജാവും അരാം രാജാവും യെഹൂദയെ ചേർത്തുകൊണ്ട് ഒരു സൈനിക സംഖ്യം രൂപികരിക്കൻ ആഗ്രഹിച്ചു. അശ്ശൂർ എന്ന ശക്തമായ സാമ്രാജ്യത്തിനെതിരെ തങ്ങളുമായി സഖ്യത്തിലേർപ്പെടാൻ ആഹാസിനെ നിർബന്ധിക്കുന്നതിനാണ് അവന്റെ രാജ്യം ആക്രമിച്ചത്. ആഹാസ് അതിന് വഴങ്ങാതെ വന്നപ്പോഴാണ്, ഏതുവിധേനയും അവനെ സിംഹാസനഭ്രഷ്ടനാക്കി, ഇസ്രായേല്യ-അരാമ്യ താൽപ്പര്യങ്ങൾക്ക് കൂടുതൽ അനുയോജ്യനായ ❝താബെയേലിന്റെ മകനെ രാജാവാക്കണം❞ എന്ന് അവർ ദുരാലോചന നടത്തിയത്. [കാണുക: Britannica].
➦ ❝യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.❞ (യെശ, 7:7). യഹോവ അരാമിനെയും യിസ്രായേലിനെയും കൊണ്ട് യെഹൂദയെ ശിക്ഷിപ്പിച്ചത് അവനെ തകർക്കാനല്ല; യഥാസ്ഥാനപ്പെടുത്താൻ ആഗ്രഹിച്ചുകൊണ്ടാണ്. അതിനാൽ, യെഹൂദയ്ക്കെതിരെയുള്ള ഈ ദുരാലോചന നടക്കയുമില്ല; സാധിക്കയുമില്ലെന്ന് യഹോവ പറയുന്നു.
➦ ❝അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും. എഫ്രയീമിന്നു തല ശമർയ്യ; ശമർയ്യെക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.❞ (യെശ, 7:8-9). അരാമിനും യിസ്രായേലിനുമുള്ള ന്യായവിധിയാണ് ഈ വേദഭാഗത്തെ വിഷയം. ❝അറുപത്തഞ്ച് സംവത്സരത്തിന്നകം എഫ്രയീം (യിസ്രായേൽ) ജനമായിരിക്കാതവണ്ണം തകർന്നു പോകും❞ എന്നാണ് പ്രവചനം: (ആമോ, 7:12). അരാമിനെക്കുറിച്ചും യെശയ്യാവ് വ്യക്തമായി പ്രവചിച്ചിട്ടുണ്ട്: (17:1-3). ദൈവം ഒടുവിൽ പറയുന്നത് ശ്രദ്ധിക്കുക: ❝നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.❞ ദൈവത്തിൽ വിശ്വസിച്ചാൽ നിങ്ങളെ ആരും ദേശത്തുനിന്ന് പറിച്ചുകളയുകയില്ല. ❝നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും.❞ (2ദിന, 20:20യോഹ, 11:40; റോമ, 11:20; എബ്രാ, 11:6). ആഹാസിനെ വിശ്വസിപ്പാൻ ഇത്രയും കാര്യങ്ങൾ പറഞ്ഞശേഷമാണ്, അവൻ്റെ ഉറപ്പിനായി ❝ഒരു അടയാളം❞ ചോദിച്ചുകൊള്ളാൻ പറയുന്നത്:
➦ യഹോവ പിന്നെയും ആഹാസിനോടു: ❝നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.❞ (യെശ, 7:10-12). ➦വേദഭാഗം ശ്രദ്ധിക്കുക: ❝നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക.❞ ദൈവം തൻ്റെ കയ്യാൽ യിസ്രായേലിനെ രക്ഷിക്കുമെന്ന് ഗിദെയോന് വിശ്വാസം വരുവാൻ, അവൻ ഒന്നല്ല; രണ്ടടയാളമാണ് ദൈവത്തോട് ചോദിച്ചത്; അവൻ ചോദിച്ച രണ്ടടയാളവും അവന് നല്കി: (ന്യായാ, 6:36-40). എന്നാൽ ആഹാസ് അടയാളം ചോദിക്കാൻ കൂട്ടാക്കിയില്ല; അവൻ സത്യദൈവത്തെക്കാൾ ജാതികളുടെ ദൈവത്തിൽ വിശ്വസിച്ചു. അതിന് അവൻ പറഞ്ഞ ന്യായീകരണമാണ്: ❝ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.❞ അവൻ്റെ വാക്കുകൾ പ്രവാചകന് അനിഷ്ടമായി:
➦ അതിന്നു അവൻ പറഞ്ഞതു: ❝ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?❞ (യെശ, 7:13). ആഹാസിൻ്റെ അവിശ്വാസത്തെ ശാസിച്ചശേഷമാണ് യെശയ്യാവ് ഇമ്മാനൂവേലിൻ്റെ അടയാളം അവനു് നല്കുന്നത്.

ആഹാസിനുള്ള അടയാളം:
❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:14-16). എന്നാൽ ആഹാസ് രാജാവ് ദൈവം കൊടുത്ത അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു: (2രാജാ, 16:5-9). അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ❝ഇമ്മാനുവേലിനെ❞ കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. പ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്: (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ❝ക്രിസ്തു❞ എന്ന ആത്മീയ രക്ഷകനിലൂടെയും ❝മറിയ❞ എന്ന കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു. (മത്താ, 1:21-23). യെശയ്യാവിൻ്റെ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനോടാണെന്ന് കരുതുന്നവരാണ് പലരും. എന്നാൽ ചരിത്രപരമായി ഈ പ്രവചനം ക്രിസ്തുവിനോട് അല്ലെന്നതിന് വ്യക്തമായ തെളിവ് പ്രവചനഭാഗത്ത് തന്നെയുണ്ട്:

1️⃣ പ്രവചനം യെഹൂദരാജാവായ ആഹാസിനോടാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝യഹോവ പിന്നെയും ആഹാസിനോടു: നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു? അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.❞ (യെശ, 7:10-14). ➦ആദ്യവാക്യം ശ്രദ്ധിക്കുക: ❝യഹോവ പിന്നെയും ആഹാസിനോടു:❞ ദൈവം ആഹാസിനെ പേരെടുത്ത് സംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുന്നത്. ➦അടുത്തവാക്യം: ❝നിന്റെ ദൈവമായ യഹോവയോടു (the LORD thy God) അടയാളം ചോദിച്ചുകൊൾക.❞ നിൻ്റെ ദൈവമായ യഹോവയോട് എന്ന് ❝ഏകവചനത്തിൽ❞ അവനോട് പറയുന്നത് ശ്രദ്ധിക്കുക. ❝ഞാൻ അടയാളം ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.❞ ആഹാസ് തിരിച്ച് ❝ഞാൻ❞ ചോദിക്കയില്ല എന്ന് ❝ഏകവചനത്തിൽ❞ പറയുന്നത് നോക്കുക. അവൻ ചോദിക്കയില്ലെന്ന് പറഞ്ഞതുകൊണ്ടാണ്, ദൈവംതന്നെ അവനൊരു അടയാളം കൊടുക്കുന്നത്. അതിനാൽ, അടയാളം ആഹാബിനുള്ളതാണെന്ന് വ്യക്തമാണല്ലോ?

2️⃣ യെശയ്യാവ് 7:14-ൽ ❝കന്യക❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്, ❝അൽമാ❞ (עַלְמָה – alma) എന്ന എബ്രായ പദമാണ്. ❝അൽമാ❞ കന്യകയല്ല; ❝യുവതി❞ (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. [കാണുക: TheCompleteTanakh, MasoreticText]. പി.ഒ.സി. ബൈബിളിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [കാണുക: P.O.C.Bible]. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം ❝ബതുലാ❞ (Betulah) എന്നാണ്. റിബെക്കയെ ❝പുരുഷൻ തൊടാത്ത കന്യക❞ എന്ന് പറഞ്ഞിരിക്കുന്നത് ❝ബതുലാ❞ എന്ന പദം കൊണ്ടാണ്. (കാണുക: ഉല്പ, 24:16). പഴയനിയമത്തിൽ ഈ പദം അൻപത് പ്രാവശ്യമുണ്ട്. യെശയ്യാവിൽത്തന്നെ അഞ്ചുപ്രാവശ്യം കാണാം: (23:4; 23:12; 37:22; 47:1; 62:5). എന്നാൽ യേശുവിൻ്റെ അമ്മയായ മറിയ യഥാർത്ഥ കന്യകയാണ്: (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). പ്രവചനം മറിയ എന്ന കന്യകയെക്കുറിച്ചും യേശുവിനെക്കുറിച്ചും ആയിരുന്നെങ്കിൽ, ദൈവശ്വാസീയമായ മൂലഭാഷയിൽ യഥാർത്ഥ കന്യകയെ കുറിക്കുന്ന ❝ബെതൂലാ❞ എന്ന എബ്രായപദം ഉപയോഗിക്കുമായിരുന്നു. തന്മൂലം, പ്രവചനത്തിലെ ഇമ്മാനുവേലിൻ്റെ അമ്മ മറ്റൊരു സ്ത്രീയായിരുന്നു എന്ന് മനസ്സിലാക്കാം. ➦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നത്, എബ്രായ ബൈബിളായ ❝തനാഖ്❞ (Tanakh) അല്ല; ❝ഗ്രീക്കു സെപ്റ്റ്വജിൻ്റ്❞ (Septuagint) ആണ്. അതിൽനിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത്, ❝കന്യകയെ❞ കുറിക്കുന്ന ❝പാർത്ഥെനൊസ്❞ (παρθένος – parthenos) ആണ്. അതുകൊണ്ടാണ്, മത്തായിയിൽ ❝കന്യക❞ (παρθένος) എന്ന് കാണുന്നത്: [കാണുക: SeptuagintNTGreek].

3️⃣ ആഹാസിന് ദൈവം കൊടുക്കുന്നത് ഒരു അത്ഭുതമല്ല; അടയാളമാണ്. അതുകൊണ്ടാണ്, കന്യകയെ കുറിക്കുന്ന ❝ബതുലാ❞ എന്ന പദം പ്രവചനത്തിൽ ഉപയോഗിക്കാതിരുന്നത്. എന്നാൽ നമ്മുടെ കർത്താവിൻ്റെ ജനനം ഒരു അടയാളമല്ല; അത്ഭുതമാണ്. അവൻ യഥാർത്ഥ കന്യകയിൽനിന്ന് പ്രകൃത്യാതീതമായി ജനിച്ചവനാണ്. (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). പ്രവചനത്തിലെ ❝ഇമ്മാനൂവേൽ❞ അവിടെ ഒന്നും ചെയ്യുന്നില്ല; ദൈവം ആഹാസിനുവേണ്ടി ചെയ്യാനുള്ള പ്രവർത്തിയുടെ കാലപരിധിയെ കുറിക്കുന്ന ഒരു അടയാളം മാത്രമാണ്: (യെശ, 7:16). എന്നാൽ നമ്മുടെ കർത്താവായ യേശു ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് ആർക്കും ഭേദിക്കാനാവാത്ത ചരിത്രം ചമച്ചവനും സകലമനുഷ്യർക്കും രക്ഷയായിത്തീർന്നവനുമാണ്: (1കൊരി, 15:3-4; 2തിമൊ, 2:8). ➦ആഹാസിനെന്താണ് അടയാളം? അവൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, അവൻ്റെ കൊട്ടാരത്തിലോ, അതിനോട് ബന്ധപ്പെട്ടോ ആ ശിശു ജനിക്കുകയും അവന് ❝ഇമ്മാനുവേൽ❞ എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. ❝ഇമ്മാനൂവേൽ❞ എന്ന പേരിൻ്റെ അർത്ഥം: ❝ദൈവം നമ്മോടുകൂടെ❞ എന്നാണ്: (മത്താ, 1:22). ആഹാസ് തൻ്റെ മുമ്പിൽ വളരുന്ന ആ കുഞ്ഞിനെ കാണുമ്പോഴെല്ലാം, ദൈവം നമ്മോടുകൂടെയുണ്ട് എന്നുള്ള ബോധം അവനുണ്ടാകാനും ദൈവം തൻ്റെ പ്രവർത്തി ചെയ്യുവോളം അവൻ ദൈവത്തിൽ പ്രത്യാശവെച്ച് ഉറച്ചുനിൽക്കാനുമാണ്, ❝ദൈവം നമ്മോടൂകൂടെ❞ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്ന് പേര് ശിശുവിനു് വിളിക്കപ്പെടും എന്ന് പറഞ്ഞത്. എന്നാൽ ദുഷ്നായ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളുകയും അശ്ശൂർ രാജാവായ തിഗ്ഗത്ത്-പിലേസരിനെ ആശ്രയിക്കുകയും ചെയ്തു. ❝അവനു് ദാസനും പുത്രനും ആയിരിക്കാമെന്ന് പറഞ്ഞുകൊണ്ട്, യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും പൊന്നും വെള്ളിയും കവർന്നെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തയച്ചു:❞ (2രാജാ, 16:7-8; 2ദിന, 28:16; 28:21-22). അതോടൂകൂടി ആഹാസിനെ ദൈവം തള്ളുകയും പ്രവചനം അവനെ സംബന്ധിച്ച് അപ്രസക്തമാകുകയും ചെയ്തു.

4️⃣ ആഹാസ് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അശ്ശുർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, യെശയ്യാവ് അവനോടു പ്രവചിച്ച ശിശു ജനിക്കുകയും, അവനു് ❝ഇമ്മാനുവേൽ❞ എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. ❝ഇമ്മാനൂവേൽ❞ എന്നത് ആ ശിശുവിനു് വിളിക്കപ്പെടുവാനുള്ള സംജ്ഞാനാമം (proper noun) ആയിരുന്നു. ഉദാ: ❝യിശ്മായേൽ❞ (ഉല്പ, 16:11), ❝യിസ്ഹാക്കു❞ (ഉല്പ, 17:19), ❝ശലോമോൻ❞ (1ദിന, 22:9), ❝യോഹന്നാൻ സ്നാപകൻ❞ (ലൂക്കൊ, 1:13), ❝നമ്മുടെ കർത്താവായ യേശു❞ (മത്താ, 1:21; ലൂക്കൊ, 1:31) മുതലായവർക്ക് ജനനത്തിനുമുമ്പെ ആ പേര് വിളിക്കണമെന്ന് പ്രവചനം ഉണ്ടായിരുന്നതാണ്. അത് അവർക്ക് ജനനത്തിനുമുമ്പെ ദൈവം നല്കിയ സംജ്ഞാനാമമാണ്. അതുകൊണ്ട്, അവർ ജനിച്ചപ്പോൾ അപ്പനമ്മമാർ ആ പേരിടുകയും ചെയ്തു: (കാണുക: ഉല്പ, 16:15ഉല്പ, 21:32ശൂ, 12:24ലൂക്കൊ, 1:60-63ലൂക്കൊ, 2:21). എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളി അശ്ശൂർ രാജാവിനെ ആശ്രയിച്ചതിനാൽ, പ്രവചനം അവനോടുള്ള ബന്ധത്തിൽ അപ്രസക്തമാകുകയും ശിശു ജനിക്കുകയും ചെയ്തില്ല. ➦എന്നാൽ ദൈവത്തിൻ്റെ വചനം വൃഥാവായില്ല; നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ പ്രവചനം ആത്മീയമായി നിവൃത്തിച്ചു. ➦അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ക്രിസ്തുവിനെ സംബന്ധിച്ച് ❝ഇമ്മാനുവേൽ❞ എന്ന പേര് അവൻ്റെ ❝സംജ്ഞാനാമമോ, സ്ഥാനനാമമോ❞ അല്ല; ആഹാസിനോടുള്ള പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തി മാത്രമാണ്. ❝ഇമ്മാനൂവേൽ❞ എന്നത് നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമം ആയിരുന്നെങ്കിൽ, ❝യേശു അഥവാ, യേസൂസ് (Iēsous)❞ എന്ന പേരിടുവാൻ ദൈവം ദൂതൻ മുഖാന്തരം കല്പിക്കുമായിരുന്നില്ല: (മത്താ, 1:21; ലൂക്കൊ, 1:31). അവൻ്റെ അമ്മയപ്പന്മാർ അവനു് ❝യേശു❞ എന്ന പേര് ഇടുമായിരുന്നില്ല: (ലൂക്കൊ, 2:21). ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ❝യേശുക്രിസ്തു❞ എന്ന നാമമല്ലാതെ മറ്റൊരുനാമം ഇല്ലെന്ന് പത്രൊസ് വിളിച്ചുപറയില്ലായിരുന്നു: (പ്രവൃ, 4:10-12). തന്മൂലം, യെശയ്യാവ് 7:14-ൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ ഉണ്ടായിരിക്കുന്നത് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഇനി, ❝ഇമ്മാനൂവേൽ❞ എന്നത് നമ്മുടെ കർത്താവിൻ്റെ സ്ഥാനനാമം (Title) ആയിരുന്നെങ്കിൽ, ഏതെങ്കിലും എഴുത്തുകാർ ആ നാമം അവനെ വിശേഷിപ്പിക്കുമായിരുന്നു; അതുമുണ്ടായില്ല.  അതുകൊണ്ട്, യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞതല്ലാതെ, ❝ഇമ്മാനൂവേൽ❞ എന്ന് അവനെ ആരും വിളിച്ചുമില്ല; വിളിക്കാൻ ആവശ്യവുമില്ല.

5️⃣ ❝ഇമ്മാനൂവേൽ❞ ദൈവം ആണെന്നാണ് പലരും കരുതുന്നത്. ഒന്നാമത്, ❝ഇമ്മാനൂവേൽ❞ എന്നത് ജനിക്കുന്ന ശിശുവിൻ്റെ പ്രകൃതിയോ, പദവിയോ അല്ല; ❝പേര് അഥവാ, സംജ്ഞാനാമം❞ (Proper Name) ആണ്. ആഹാസ് പ്രവചനം തള്ളിയതുകൊണ്ട് അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമായി; കുഞ്ഞു ജനിച്ചുമില്ല. എന്നാൽ യേശുവിനെ സംബന്ധിച്ച് ❝ഇമ്മാനുവേൽ❞ എന്നത് പേരോ, പദവിയോ, പ്രകൃതിയോ അല്ല; അവനിൽ പ്രവചനം ആത്മീയമായി നിവൃത്തിയാകുകയായിരുന്നു. രണ്ടാമത്, ❝ഇമ്മാനൂവേൽ❞ ദൈവമല്ല; ❝ദൈവം നമ്മോടുകൂടെ❞ എന്നത് ആ പേരിൻ്റെ അർത്ഥമാണ്. എബ്രായ പേരുകളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ്. ഇമ്മാനൂവേൽ ദൈവമാണെന്ന് വിചാരിക്കുന്നത്. ➦ചില ഉദാഹരണങ്ങൾ കാണുക: ❝ഇമ്മാനൂവേൽ❞ എന്ന പേരിന് ❝ദൈവം നമ്മോടുകൂടെ❞ എന്നാണ് അർത്ഥമെങ്കിൽ, ❝ഇഥീയേൽ❞ (Ithiel) എന്ന പേരിന് ❝ദൈവം എന്നോടുകൂടെ❞ എന്നാണർത്ഥം: (കാണുക: നെഹെ, 11:7). ഇഥീയേൽ ദൈവമാണെന്ന് പറഞ്ഞാൽ ശരിയാകുമോ? ❝കദ്മീയേൽ❞ (Kadmiel) എന്ന പേരിൻ്റെ അർത്ഥം ❝പുരാതനനായ ദൈവം❞ എന്നാണ്: (എസ്രാ, 2:40). ലേവ്യനായ ഹോദവ്യാവിൻ്റെ മകൻ കദ്മീയേൽ പുരാതനനായ ദൈവമാണന്ന് ആരെങ്കിലും പറയുമോ? ❝യേഹൂ❞ എന്ന പേരിൻ്റെ അർത്ഥം ❝യഹോവ അവനാണ്❞ എന്നാണ്: (1ദിന, 4:35). യേഹൂ എന്ന മനുഷ്യൻ യഹോവയാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ❝ശമൂവേൽ❞ എന്ന പേരിൻ്റെ അർത്ഥം ❝അവന്റെ പേര് എൽ (ദൈവം) എന്നാകുന്നു❞ എന്നാണ്: (1ശമൂ, 8:1). ശമൂവേൽ ദൈവമാണെന്ന് ആരെങ്കിലും പറയുമോ? ❝അഹീയാവ്❞ എന്ന പേരിൻ്റെ അർത്ഥം ❝യഹോവയുടെ സഹോദരൻ❞ എന്നാണ്: (1ശമൂ, 14:3). അഹീയാവ് ഏത് വകയിലാണ് യഹോവയുടെ സഹോദരൻ ആകുന്നത്? ❝എലീയാഥാ❞ എന്ന പേരിൻ്റെ അർത്ഥം ❝ദൈവം വന്നിരിക്കുന്നു❞ എന്നാണ്: (1ദിന, 25:4). എലീയാഥ വരുമ്പോൾ ❝ഇതാ, ദൈവം വന്നിരിക്കുന്നു❞ എന്ന് ആരെങ്കിലും പറയുമോ? ഇങ്ങനെയാണ് എബ്രായപേരുകളുടെ അർത്ഥം. ➦മറ്റൊരു ശ്രദ്ധേയമായ കാര്യം കാണിക്കാം: യെശയ്യാവ് 8:8-ൽ പറയുന്ന ❝ഇമ്മാനൂവേൽ❞ എന്ന പേര് ഒരു വ്യക്തിയെയല്ല; ഒരു സമൂഹത്തെ (യെഹൂദാജനം) മുഴുവനും കുറിക്കുന്നതാണ്. ഒരു സമൂഹം മുഴുവൻ ദൈവങ്ങളാണെന്ന് പറയാൻ പറ്റുമോ? തന്നെയുമല്ല, യെഹൂദജനത്തെ ❝ഇമ്മാനൂവേൽ❞ എന്ന് പ്രവാചകൻ വിളിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ കർത്താവിനെ ആരും ആ പേര് വിളിക്കുകയോ, വിശേഷിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇതൊക്കെ മനസ്സിലാക്കിയാൽ, ❝ഇമ്മാനൂവേൽ❞ എന്ന പേരിനെക്കുറിച്ചുള്ള എല്ലാ സംശയവും പമ്പകടക്കും. ചില പേരുകളും അതിൻ്റെ അർത്ഥങ്ങളും ഫുട്ട്നോട്ടിൽ കൊടുത്തിട്ടുണ്ട്: [കാണുക: പേരുകൾ]

6️⃣ ❝കന്യകാജനനം❞ ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുപോലുമില്ല; അവനു് യോജിക്കുന്നതുമല്ല. ➦അതിൻ്റെ 15-ാം വാക്യം: ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.❞ (യെശ, 7:15). ➦വേദഭാഗം ശ്രദ്ധിക്കുക: ❝ബാലൻ തിന്മ തള്ളി നന്മ തിരഞ്ഞെടുക്കും.❞ 15-ഉം 16-ഉം വാക്യങ്ങളിൽ ഈ പ്രയോഗം കാണാം. എന്നാൽ ഈ പ്രയോഗം ക്രിസ്തുവിനു് തീരെ യോജിക്കുന്നതല്ല. അവൻ പരിശുദ്ധനും പാപമറിയാത്തവനും പവിത്രനും നിർദോഷനും നിർമ്മലനും പാപികളോട് വേർപെട്ടവനും പാപം ചെയ്യാത്തവനും വായിൽ വഞ്ചനയില്ലാത്തവനും പാപമില്ലാത്തവനും ആയിരുന്നു: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:21; 1യോഹ, 3:5). ❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോടു അതിധൈര്യത്തോടെ ചോദിക്കാൻ തക്കവണ്ണം കാർമ്മികമായും ധാർമ്മികമായും വിശുദ്ധിയുള്ള ഒരേയൊരു വ്യക്തി ക്രിസ്തു മാത്രമാണ്: (യോഹ, 8:46). ➦തിന്മയില്ലാത്ത (പാപരഹിതൻ) ക്രിസ്തു ഏത് തിന്മയാണ് തള്ളേണ്ടത്? ➦ഇല്ലാത്ത തിന്മ എങ്ങനെ തള്ളും? യെശയ്യാവ് പ്രവചിച്ച ഇമ്മാനൂവേൽ യഥാർത്ഥത്തിൽ യേശു ആയിരുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണിത്. ➦യെശയ്യാപ്രവചനം യഥാർത്ഥത്തിൽ യേശുവിനോട് ബന്ധിപ്പിക്കാൻ നോക്കുന്നവർ, നമ്മുടെ കർത്താവ് തിന്മയുള്ളവൻ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പ്രവചനം ഒരു കോമഡിയല്ലെന്നും പ്രവാചകൻ ഒരു കോമാളിയല്ലെന്നും മനസ്സിലാക്കുക. ഇന്നത്തെ വ്യാജപ്രവാചകന്മാരുടെ ഇടയിൽ ജീവിക്കുന്നവർക്ക് യഥാർത്ഥ പ്രവചനം എന്താണെന്ന് അറിയാത്തതിൻ്റെ നല്ല കുഴപ്പമുണ്ട്. 

➦ അടുത്തഭാഗം: ❝അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.❞ ഇതും യേശുവിനു് യോജിക്കുന്നതല്ല. എല്ലാ മനുഷ്യക്കുഞ്ഞുങ്ങളെയും പോലെ, അമ്മയുടെ മുലപ്പാലും മറ്റു ഭക്ഷണങ്ങളും കഴിച്ചാണ് അവൻ വളർന്നത്: (ലൂക്കൊ, 11:27). “മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു” എന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (മത്താ, 11:19; ലൂക്കൊ, 7:34). ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (മത്താ, 3:4; മർക്കൊ, 1:6; ലൂക്കൊ, 1:15). മറിയയുടെ ആദ്യജാതനായി (മൂത്തമകൻ) ജനിച്ച യേശു (മത്താ, 1:25; ലൂക്കൊ, 2:5) അവളുടെ മറ്റു മക്കളെപ്പോലെതന്നെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യൻ ആയിരുന്നു: (യോഹ, 8:40). അവളുടെ മറ്റു മക്കളിൽ നിന്ന് അവനെ വ്യത്യസ്തനാക്കിയിരുന്നത്, അവൻ്റെ കന്യകാജനനവും (ലൂക്കൊ, 1:34) പാപരാഹിത്യവുമാണ്: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:21; 1യോഹ, 3:5). അല്ലാതെ, പ്രകൃതിയിൽ അവർക്കു തമ്മിൽ ഒരു വ്യത്യാസവുമില്ലായിരുന്നു. തന്മൂലം, ❝അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും❞ എന്ന പ്രയോഗവും യേശുവിനു് തീരെ യോജിക്കുന്നതല്ല. ❝മറിയയയ്ക്ക് മുലപ്പാൽ ഇല്ലായിരുന്നു; അവൻ അമ്മയുടെ മുലപ്പാൽ കുടിച്ചില്ല; മുലപ്പാൽ കുടിച്ചാൽ അവൻ പാപിയാകുമായിരുന്നു,❞ എന്നൊരു ചിന്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. [കാണുക: മറിയയുടെ ആദ്യജാതൻ, യേശു അമ്മയുടെ മലപ്പാൽ കുടിച്ചില്ല]

➦ യേശുവിൻ്റെ രക്തം പാപരഹിതമായതുകൊണ്ടാണ്, യേശു അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടില്ലെന്ന് പലരും വിചാരിക്കുന്നത്. സാധാരണനിലയിൽ മുലപ്പാൽ നേരിട്ട് അമ്മയുടെ രക്തത്തിൽ നിന്ന് ഉണ്ടാകുന്നതല്ലെങ്കിലും, പ്രോട്ടീൻ, രോഗപ്രതിരോധ ഘടകങ്ങൾ (ആൻറിബോഡികൾ), വിറ്റാമിനുകൾ, ധാതുക്കൾ മുതലായവ രക്തത്തിലെ പോഷകങ്ങളിൽ നിന്നാണ് മുലപ്പാൽ ഉണ്ടാകുന്നത്. ➦എന്നാൽ മനസിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ; യോസേഫിൻ്റെ ബീജവും മറിയയുടെ അണ്ഡവും സംയോജിച്ചല്ല അവൻ ജനിച്ചത്. പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി അവളുടെ ഉദരത്തിൽ ഉല്പാദിതമായതാണ്: (മത്താ, 1:20; ലൂക്കൊ, 2:20 മത്താ, 1:18; ലൂക്കൊ, 1:35). യോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം; മറിയയുടെ അണ്ഡവും നിഷ്ക്രിയമായിന്നു എന്നതാണ്. മറിയയുടെ പങ്കൊന്നുമില്ലാതെ (contribution) പരിശുദ്ധാത്മാവിനാൽ മാത്രം ഉല്പാദിതമായവനു് പ്രാഥമിക ഭക്ഷണമായ മുലപ്പാൽ, അവളുടെ രക്തത്തിൽ നിന്നുള്ള ഘടകങ്ങൾ കൂടാതെ ഉല്പാദിപ്പിക്കാൻ ആത്മാവിനു് കഴിയില്ലേ? ഇതൊക്കെയാണ് പലരുടെയും വിശ്വാസം! യേശു അമ്മയുടെ മലപ്പാൽ കുടിച്ചു എന്ന് വചനം പറയുമ്പോൾ (ലൂക്കൊ, 11:27), അവളുടെ ഭാഗഭാഗിത്വം കൂടാതെ അവനെ ഉദരത്തിൽ ഉല്പാദിപ്പിച്ച പരിശുദ്ധാത്മാവ് ആരാണെന്നോ, ക്രിസ്തു ആരാണെന്നോ അറിയാത്തവർക്ക് മാത്രമേ, മറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ? പരിശുദ്ധാത്മാവ് ആരാണ്? ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

7️⃣ 16-ാം വാക്യം: ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:16). ഇങ്ങനെയൊരു സംഭവവും ക്രിസ്തുവിൻ്റെ കാലത്ത് നടന്നിട്ടില്ല. രാജ്യമോ, രാജഭരണമോ ഇല്ലാതെ സ്വന്തജനം അടിമത്വത്തിൽ കിടക്കുമ്പോഴാണ് ക്രിസ്തു ജനിച്ചതെന്നോർക്കണം. തന്മൂലം, യഥാർത്ഥത്തിൽ ആ പ്രവചനം ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ➦പ്രവചനം ശ്രദ്ധിക്കുക: ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ഒരു കുഞ്ഞ് തിന്മ തള്ളി നന്മ തിരഞ്ഞെടുക്കാൻ പ്രായമാകുന്നത് 700 വർഷങ്ങൾക്കു ശേഷമല്ല; പന്ത്രണ്ടോ, പതിനഞ്ചോ വയസ്സിനിടയ്ക്കാണ്. ➦യെഹൂദവിശ്വാസപ്രകാരം കുട്ടികളുടെ പ്രായപൂർത്തിയാകൽ എന്നൊരു ആചാരംതന്നെയുണ്ട്. കുട്ടികൾ ന്യായപ്രമാണ കല്പനയുടെ പുത്രീപുത്രന്മാർ ആകുന്നതും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാകാൻ തുടങ്ങുന്നതും പന്ത്രണ്ടും പതിമൂന്നും വയസ്സിലാണ്. പെൺകുട്ടി 12 വയസ്സിലാണ് “ബാറ്റ് മിറ്റ്‌സ്‌വാ” (Bat Mitzvah) അഥവാ, കല്പനയുടെ പുത്രിയാകുന്നത്. ആൺകുട്ടികൾ 13 വയസ്സിലാണ് “ബാർ മിറ്റ്‌സ്‌വാ” (Bar Mitzvah) അഥവാ, കല്പനയുടെ പുത്രനാകുന്നത്. കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ മാതാപിതാക്കൾ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്. അവർ “ബാറ്റ്/ബാർ മിറ്റ്‌സ്‌വാ” ആയിക്കഴിഞ്ഞാൽ, അവരുടെ തെറ്റുകൾക്ക് ഉത്തരവാദി അവർതന്നെയാണ്. [കാണുക: myjewishlearning, britannica]. ➦പ്രവചനം ഒന്നുകൂടി ശ്രദ്ധിക്കുക: ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ.❞ എന്നുവെച്ചാൽ ബാലനു പതിമൂന്നു വയസ്സ് ആകുന്നതിനു മുമ്പേ ❝നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➦പ്രവചനം നിവൃത്തിയായോ? “അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.” (2രാജാ, 16:9). ഇത് അരാം രാജാവായ രെസീൻ്റെ മരണമാണ്. ➦അടുത്തവാക്യം: “എന്നാൽ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.” (2രാജാ, 15:30). ഇത് യിസ്രായേൽ രാജാവായ പേക്കഹിൻ്റെ മരണം. അരാം രാജാവായ രെസീൻ്റെ മരണംനടന്ന അതേ വർഷമാണ്, യിസ്രായേൽ രാജാവായ പേക്കഹും മരിച്ചത്. അത് ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷമായിരുന്നു: (2രാജാ, 15:302രാജാ, 16:1). ➦പ്രവചനം എന്താണ്? ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ബാലനു പ്രായമാകും മുമ്പെ, ആഹാസിൻ്റെ ശത്രുകൾ ദേശം ഉപേക്ഷിച്ചുപോയി. അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ പശ്ചിമേഷ്യ മുഴുവൻ കീഴടക്കിക്കൊണ്ട് വരികയായിരുന്നു. പ്രവചനം ആഹാസ് വിശ്വസിച്ചിരുന്നെങ്കിൽ, അവൻ അശ്ശൂർ രാജാവിന് അടിമയാകാതെയും കപ്പം കൊടുക്കാതെയും രെസീനെയും പേക്കഹിനെയും അവൻ കൊല്ലുമായിരുന്നു. ആഹാസിനെ ദൈവം രക്ഷിക്കുകയും ചെയ്യുമായിരുന്നു.

➦ മറ്റൊരു പ്രവചനംകൂടി ഉണ്ടായിരുന്നു: ❝അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും.❞ (യെശ, 7:8). അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം അഥവാ, വടക്കേ രാജ്യമായ യിസ്രയേൽ ജനമായിരിക്കാതവണ്ണം തകർന്നു പോകും എന്നാണ് പ്രവചനം. ❝യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂർരാജാവായ ശല്മനേസെർ ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.❞ (2രാജാ, 18:9). ബി.സി. 722-ലാണ് ശമര്യയുടെ പതനം അഥവാ, എഫ്രയീമിന്റെ രാഷ്ട്രീയ നാശം സംഭവിച്ചത്. ബി.സി. 667-ഓടെ യിസ്രായേൽ ഒരു ജനമായിരിക്കാതവണ്ണം അവരുടെ ഐഡന്റിറ്റി പൂർണ്ണമായി നശിച്ചതായി കണക്കാക്കാം. 

യെഹൂദന്മാരോടുള്ള പ്രവചനം ഇപ്രകാരമാണ്: 
❝യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ: ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻ മകനിലും സന്തോഷിക്കുന്നതുകൊണ്ടു, അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും. അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.❞ (യെശ, 8:5-8 യെശ, 7:17). യഹോവയുടെ വചനവും അടയാളവും ആഹാസ് തള്ളിയതുകൊണ്ട്, അശ്ശൂർ രാജാവിലൂടെ യെഹൂദയ്ക്ക് വരുവാനുള്ള ന്യായവിധിയാണ് മേല്പറഞ്ഞ പ്രവചനത്തിൻ്റെ വിഷയം. ആഹാസിൻ്റെ കാലത്തല്ല; അവൻ്റെ മകനായ ഹിസ്ക്കീയാവിൻ്റെ കാലത്താണ് അശ്ശൂർ പെരുവെള്ളംപോലെ യെഹൂദയുടെമേൽ കവിഞ്ഞൊഴുകിയത്. ഹിസ്ക്കീയാവിൻ്റെ പതിനാലാം ആണ്ടിൽ അശ്ശുർ രാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു. യെരൂശലേമിന് ഏകദേശം ഇരുപത്തിയഞ്ച് മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലാഖീശ് നഗരവും കീഴടക്കി. തുടർന്ന് യെരൂശലേമിനെ ഉപരോധിക്കാൻ ഒരു വലിയ സൈന്യത്തെ അയച്ചു. ആഹാസിന്റെ പാപം കാരണം ❝അശ്ശൂർ യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും❞ എന്ന യെശയ്യാവിന്റെ പ്രവചനം അങ്ങനെ നിറവേറി. (2രാജാ, 18:13-17). യെഹൂദന്മാരെ എന്തുകൊണ്ടാണ് ❝ഇമ്മാനൂവേലേ❞ എന്ന് പ്രവചകൻ സംബോധന ചെയ്യുന്നത്? ഇമ്മാനുവേൽ എന്ന പേരിൻ്റെ അർത്ഥം ❝ദൈവം നമ്മോടുകൂടെ❞ എന്നാണ്. ❝നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?❞ (ആവ, 4:7). ❝സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു.❞ (സങ്കീ, 46:7 സംഖ്യാ, 14:9; 2രാജാ, 6:16; 2ദിന, 32:7-8; സങ്കീ, 46:11). ദൈവം കൂടെയിരിക്കുന്ന ജാതിയാണ് യെഹൂദന്മാർ. അതുകൊണ്ടാണ്, ❝ഇമ്മാനൂവേലേ❞ എന്ന് പ്രവാചകൻ അവരെ സംബോധന ചെയ്തത്. ദൈവം കൂടെയുള്ള എല്ലാവരും ❝ഇമ്മാനൂവേൽ❞ ആണ്. നമ്മുടെ കർത്താവായ ക്രിസ്തുയേശു എന്ന പാപരഹിതനായ മനുഷ്യൻ പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (Manifestation) ആകകൊണ്ട്, ❝ദൈവം നമ്മോടുകൂടെ❞ എന്നർത്ഥമുള്ള ❝ഇമ്മാനൂവേൽ❞ എന്ന പേര് അവനോടുള്ള ബന്ധത്തിൽ അന്വർത്ഥമായതായും മനസ്സിലാക്കാം: (1തിമൊ, 3:16; ലൂക്കൊ, 1:68 1തിമൊ, 2:6; 1യോഹ, 3:5; മത്താ, 1:22).

കൂടുതൽ അറിവുകൾക്കായി:

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക
മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം

Footnote:
ചില എബ്രായപേരുകളുടെ അർത്ഥം താഴെച്ചേർക്കുന്നു:
➦ അദോനീരാം – Adoniram (എൻ്റെ കർത്താവ് ഉന്നതനാണ്) 1രാജാ, 4:6.
അദോനീ-സേദെക്ക് – Adoni-zedec (എൻ്റെ കർത്താവ് നീതിമാനാണ്) യോശു, 10:3.
➦ അബീദാൻ – Abidan (എൻ്റെ പിതാവ് ന്യായാധിപതിയാണ്) സംഖ്യാ, 1:11
➦ അഹീയാവ് – Ahiah (യഹോവയുടെ സഹോദരൻ) 1ശമൂ, 14:3.
➦ ഇഥീയേൽ – Ithiel (ദൈവം എന്നോടുകൂടെ) നെഹെ, 11:7.
➦ ഇമ്മാനൂവേൽ – Immanuel (ദൈവം നമ്മോടുകൂടെ) യെശ, 7:14.
➦ എലീയാഥാ – Eliathah (ദൈവം വന്നിരിക്കുന്നു) 1ദിന, 25:4.
➦ എലീഹൂ – Elihu (അവൻ എൻ്റെ ദൈവം) ഇയ്യോ, 32:4.
➦ കദ്മീയേൽ – Kadmiel (പുരാതനനായ ദൈവം) എസ്രാ, 2:40.
➦ കോലായാവ് – Kolaiah (യഹോവയുടെ ശബ്ദം) നെഹെ, 11:7.
➦ തെയൊഫിലൊസ് – Theophilus (ദൈവത്തിൻ്റെ സ്നേഹിതൻ) ലൂക്കൊ, 1:1.
➦ ബാൽ-ഹാനാൻ – Baal-hanan (കൃപാനാഥൻ) ഉല്പ, 36:38.
➦ യഹസീയേൽ – Jahaziel (ദൈവം കാണുന്നു) 1ദിന, 12:4.
➦ യെക്കൂദീയേൽ – Jekuthiel (ദൈവത്തിൻ്റെ ശുദ്ധീകരണം) 1ദിന, 4:18.
➦ യെശയ്യാവ് – Isaiah (യഹോവ രക്ഷ ആകുന്നു) യെശ, 1:1.
➦ യെഹൂ – Jehu (അവൻ യഹോവയാകുന്നു) 1ദിന, 2:38.
➦ യെഹോശൂവാ – Jehoshuah (യഹോവ രക്ഷയാകുന്നു) 1ദിന, 7:27.
➦ യേഹൂ – Jehu (യഹോവ അവനാണ്) 1ദിന, 4:35.
➦ യോവാഹ് – Joah (യഹോവ സഹോദരനാണ്) 1ദിന, 26:4.
➦ ശമൂവേൽ – Samuel (അവന്റെ പേര് എൽ എന്നാണ്) 1ശമൂ, 8:1.
➦ ശെലൂമീയേൽ – Shelumiel (ദൈവത്തിൻ്റെ സൂഹൃത്ത്) സംഖ്യാ, 1:6.
➦ ഹനീയേൽ – Haniel (ദൈവത്തിൻ്റെ കൃപ) 1ദിന, 7:39.
➦ ഹീയേൽ – Hiel (ദൈവം ജീവിക്കുന്നു) 1രാജാ, 16:34.
➦ ഹെല്കായി – Helkai (യഹോവ എൻ്റെ ഓഹരിയാണ്) നെഹെ,12:15.
➦ ഹോശേയാ – Hosea (രക്ഷ) ഹോശേ, 1:1.

ദുരുപദേശങ്ങൾ വന്നവഴി

കത്തോലിക്കാ സഭയുടെ സാർവ്വത്രിക സുന്നഹദോസുകൾ (Ecumenical Councils) ഇരുപത്തൊന്നെണ്ണമാണ്. സുനഹദോസിൻ്റെ പേര്, വർഷ, സ്ഥലം, പ്രധാനവിഷയം എന്നീ നിലയിൽ ചുരുക്കമായി താഴെക്കാണാം. മുഴുവൻ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ അതതിൻ്റെ ലിങ്കിൽ പോകുക:

1️⃣ ഒന്നാം നിഖ്യാസുനഹദോസ് (First Council of Nicaea, AD 325)

➦ തുർക്കിലെ നിഖ്യായിൽ. ഇപ്പോൾ ഇസ്നിക് (Nicaea → İznik, Turkey)

➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, മനുഷ്യനായ ക്രിസ്തുയേശുവിനെ (1തിമൊ, 3:161തിമൊ, 2:6) സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാക്കി. (LINK)

2️⃣ ഒന്നാം കോണ്‍സ്റ്റാന്‍റിനോപ്പിൾ സുനഹദോസ് (First Council of Constantinople, AD 381)

➦ കോണ്‍സ്റ്റാന്‍റിനോപ്പിൾ (Constantinople)

➦ ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ പരിശുദ്ധാത്മാവിനെ ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാക്കി. (LINK

3️⃣ എഫെസോസ് സുനഹദോസ് (Council of Ephesus, AD 431)

➦ എഫെസുസ് (Ephesus). ഇന്നത്തെ തുർക്കിയിലെ സെൽചുക്ക് (Selcuk in Turkey)

➦ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനും (1യോഹ, 3:5) ഏകമനുഷ്യനുമായ (റോമ, 5:15) യേശുവിൻ്റെ അമ്മയെ ദൈവമാതാവാക്കി. (LINK)

4️⃣ കല്‍ക്കദോനിയ സുനഹദോസ് (Council of Chalcedon, AD 451)

➦ ബിഥുനിയയിലെ കാൽസിഡോണിൽ. ഇന്നത്തെ കാഡിക്കോയ്, ഇസ്താംബുൾ, തുർക്കി (Kadıköy, Istanbul, Turkey)
➦ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനാ (1യോഹ, 3:5) ഏകവ്യക്തിയെ (റോമ, 5:15) പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും എന്ന ഇരുപ്രകൃതി ഉള്ളവനാക്കി. (LINK)

5️⃣ രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Second Council of Constantinople, AD 553)

➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)

➦ ഏകമനുഷ്യനായ ക്രിസ്തുവിൻ്റെ ഏകസ്വഭാവം (Monophysitism) തെറ്റായ സിദ്ധാന്തമാണെന്ന് പറഞ്ഞുകൊണ്ട് നിരാകരിച്ചു. (LINK

6️⃣ മൂന്നാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Third Council of Constantinople, AD 680-681)

➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)

➦ ഏകമനുസനായ യേശുവിന് ഒരു  ഇച്ഛാശക്തി (Willpower) മാത്രമേയുള്ളു എന്ന “മോണോതെലിറ്റിസം” (Monothelitism) എന്ന സിദ്ധാന്തത്തെ ഖണ്ഡിച്ചിട്ട്, അവനു് രണ്ട് ഊർജ്ജവും (two energies) രണ്ട് ഇച്ഛകളും (two wills) ഉണ്ടെന്ന സിദ്ധാന്തം അംഗീകരിച്ചു. (LINK)

7️⃣ രണ്ടാം നിഖ്യാസുനഹദോസ് (Second Council of Nicaea, AD 787)

➦ തുർക്കിലെ നിഖ്യായിൽ. ഇപ്പോൾ ഇസ്നിക് (Nicaea → İznik, Turkey)

➦ തിരുസ്വരൂപങ്ങളെ “വണക്കം” (Veneration) ചെയ്യാമെന്ന് അനുവദിച്ചു. അതായത്, രണ്ടാം കല്പന ലംഘിക്കാമെന്ന് ഔദ്യോഗികമായി അംഗീകരിച്ചു. (പുറ, 20:4-6; ആവ, 5:8-10) (LINK

8️⃣ നാലാം കോൺസ്റ്റാന്റിനോപ്പിൾ സുനഹദോസ് (Fourth Council of Constantinople, AD 869-870)

➦ കോൺസ്റ്റാന്റിനോപ്പിൾ (Constantinople)

➦ ഫോട്ടിയസ് വിവാദം (St. Photios the Great), കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ്). (LINK

9️⃣ ഒന്നാം ലാറ്ററൻ സുനഹദോസ് (First Lateran Council, AD 1123)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ പുരോഹിതന്മാരുടെ വിവാഹം നിയന്ത്രിച്ചു; സഭാസ്വത്തിന്റെ സംരക്ഷണം. (1തിമൊ, 4:1-3). (LINK)

🔟 രണ്ടാം ലാറ്റൻ സുനഹദോസ് (Second Lateran Council, AD 1139)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ സൈമണി (Simony) നിരോധിച്ചു. (LINK)

1️⃣1️⃣ മൂന്നാം ലാറ്ററൻ സുനഹദോസ് (Third Lateran Council, AD 1179)
   
➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦  പാപ്പാധിപത്യത്തിനെതിരെ, തിരഞ്ഞെടുപ്പ് രീതി മാറ്റി. (LINK)

1️⃣2️⃣ നാലാം ലാറ്ററൻ സുനഹദോസ് (Fourth Lateran Council, AD 1215)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ കുരിശുയുദ്ധം, സഭാ പരിഷ്കരണം, മതവിരുദ്ധതയെ ചെറുക്കുക. (LINK)

3️⃣ ഒന്നാം ലിയോൺ സുനഹദോസ് (First Council of Lyon, AD 1245)

➦ ആർലെസിലെ (ഫ്രാൻസിൽ) ലിയോണിൽ  (Lyons, Arles – France)

➦ ചക്രവർത്തിയെ എതിർത്ത് പോപ്പിന്റെ അധികാരം ഊന്നിപ്പറഞ്ഞു. (LINK)

1️⃣4️⃣ രണ്ടാം ലിയോൺ സുനഹദോസ് (Second Council of Lyon, AD 1274)

➦ ആർലെസിലെ (ഫ്രാൻസിൽ) ലിയോണിൽ  (Lyons, Arles – France)

➦ കിഴക്കൻ-പടിഞ്ഞാറൻ സഭകളുടെ ഐക്യം. (LINK)

1️⃣5️⃣ വിയന്ന സുനഹദോസ് (Council of Vienne, AD 1311-1312)

➦ ഫ്രാൻസിലെ വിയന്നയിൽ (Vienne, France)

➦ നൈറ്റ്സ് ടെംപ്ലർ (Knights Templar) സംഘടന റദ്ദാക്കി. (LINK1, LINK2

1️⃣6️⃣ കോൺസ്റ്റാൻസ് സുനഹദോസ് (Council of Constance, AD 1414-1418)

➦ ജർമ്മനിയിലെ കോൺസ്റ്റാൻസിൽ (Constance, Germany)

➦ മൂന്നുപേർക്ക് ഒരുപോലെ പാപ്പയാകണം; വലിയ ഭിന്നതയുണ്ടായി (Great Schism). മാർട്ടിൻ അഞ്ചാമൻ പോപ്പിനെ തിരഞ്ഞെടുത്തുകൊണ്ടും കൗൺസിൽ പാശ്ചാത്യ ഭിന്നത അവസാനിപ്പിച്ചു. (LINK)

1️⃣7️⃣ ഫ്ലോറൻസ് സുനഹദോസ് (Council of Florence, AD 1431-1445)

➦ ഇറ്റലിയിലെ ഫ്ലോറൻസ് (Florence, Italy)

➦ പരിശുദ്ധാത്മാവിന്റെ ഉത്ഭവം (Filioque) സ്വീകരിച്ചു. “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും  ഉത്ഭവിക്കുന്നു” എന്ന് പ്രഖ്യാപിച്ചു. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം ഔദ്യോഗികമാക്കി. (LINK

1️⃣8️⃣ അഞ്ചാം ലാറ്ററൻ സുനഹദോസ് (Fifth Lateran Council, 1512-1517 AD)

➦ റോമിലെ ലാറ്ററൻ കൊട്ടാരം (Rome’s Lateran Palace)

➦ സഭാ അച്ചടക്കം (LINK)

1️⃣9️⃣ ട്രെന്റ് സുന്നഹദോസ് (Council of Trent, AD 1545-1563)

➦ ഇറ്റലിയിലെ ട്രൻ്റിൽ (Trent. Italy)

➦ പ്രൊട്ടസ്റ്റന്റ് പ്രതിഷേധം, പാരമ്പര്യം (Tradition) ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു, അപ്പോക്രിഫ (Deuterocanonical) പുസ്തകങ്ങൾ ബൈബിളിൽ ഉൾപ്പെടുത്തി. 7 കൂദാശകൾ, വസ്തുമാറ്റ സിദ്ധാന്തം എന്നിവ ഊന്നിപ്പറഞ്ഞു. (LINK)

2️⃣0️⃣ ഒന്നാം വത്തിക്കാൻ സുന്നഹദോസ് (First Vatican Council, AD 1869-1870)

➦ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കിൽ (St. Peter’s Basilica, Vatican)

➦ പാപ്പയുടെ തെറ്റാവരം (Papal Infallibility) അംഗീകരിച്ചു. (LINK)!

2️⃣1️⃣ രണ്ടാം വത്തിക്കാൻ സുന്നഹദോസ് (Second Vatican Council, AD 1962-1965)

➦ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കിൽ (St. Peter’s Basilica, Vatican)

➦ മറിയത്തെ സഭാമാതാവായി പ്രഖ്യാപിച്ചു. (LINK1, LINK2

ത്രിത്വം ഉൾപ്പെടെ, മേല്പറഞ്ഞ എല്ലാ ഉപദേശങ്ങളും കത്തോലിക്കാ സഭയിൽ ഉണ്ടാക്കിയതാണ്. ത്രിത്വം വിശ്വസിക്കുന്നവർ എല്ലാം വിശ്വസിക്കണ്ടേ❓ ത്രിത്വം മാത്രം ശരിയും ബാക്കിയെല്ലാം തെറ്റും ആകുന്നതെങ്ങനെ❓
▃ ▃ ▃ ▃ ▃ ▃ ▃ ▃ ▃

ത്രിത്വോപദേശം ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ ഉണ്ടാക്കപ്പെട്ടത്:

ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയാൽ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് സഭ വഷളായിപ്പോകുമോ എന്നുള്ള പൗലൊസിൻ്റെ ആശങ്കപോലെ, ദൈവസഭ സ്ഥാപിതമായി ഏകദേശം മൂന്ന് നൂറ്റാണ്ടാക്കുകൾക്കശേഷം, ഉണ്ടാക്കപ്പെട്ട ഉപദേശമാണ് ത്രിത്വം. തെളിവുകൾ വിശദമായി കാണുക:☟

❝സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.❞ [ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147]

☛ ❝സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.❞ രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ, ഉണ്ടാക്കുവാൻ അല്ലെങ്കിൽ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ എടുത്തുപറഞ്ഞുവെന്നോ, പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?

☛ അടുത്തഭാഗം: ❝പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.❞ ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു അസന്ദിദ്ധമായി തെളിയുന്നു. 

☛ നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ ❝സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം❞ ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിലെ സുനഹദോസിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ മറ്റൊരു സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, ❝പരിശുദ്ധാത്മാവിനെ പിതാവിൽനിന്ന് പുറപ്പെടുന്ന മറ്റൊരു വ്യക്തിയായി❞ പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിനെ പിതാവിൽനിന്ന് വിഭിന്നനായ വ്യക്തിയും ദൈവവുമാക്കിയത്. 

☛ ഈ ഉപദേശത്തിൻ്റെ ഹൈലൈറ്റ് എന്താണെന്ന് ചോദിച്ചാൽ: മേല്പറഞ്ഞ രണ്ടു സുനഹദോസിലും ഇന്നുകാണുന്ന ത്രിത്വോപദേശം പൂർണ്ണമായി ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്നാണ് ത്രിത്വവിശ്വാസം പറയുന്നത്. എന്നാൽ പരിശുദ്ധാത്മാവ് ❝പിതാവിൽനിന്ന് പുറപ്പെടുന്നു❞ എന്നു മാത്രമേ കോൺസ്റ്റാൻ്റിനോപ്പിളിൽ തീരുമാനിച്ചിരുന്നുന്നുള്ളൂ. (പരിശുദ്ധാത്മാവിനെ എങ്ങനെ ഉത്ഭവിപ്പിക്കണം എന്നത് തീരുമാനിക്കുന്നത് സുനഹദോസാണല്ലോ?) ❝പുത്രനിൽനിന്ന് എന്നുകൂടി❞ എന്ന് ചേർക്കാത്തത് വിവാദമായിരുന്നു. അതാണ്, ❝ഫിലിയോക്ക് (Filioque) വിവാദം❞ എന്നറിയപ്പെടുന്നത്. ❝പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാടു❞ എന്നും അറിയപ്പെടുന്നു. ഫിലിയോക്ക് എന്ന ലാറ്റിൻ പദത്തിന് ❝പുത്രനിൽ നിന്നും❞ (and from the Son) എന്നാണ്. പിന്നെയും ഏകദേശം 1000-ലേറെ വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയശേഷം, എ.ഡി. 1431-1445-ലെ ഫ്ലോറൻസ് സുനഹദോസിൽ വെച്ചാണ് പരിശുദ്ധാത്മാവ് ❝പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു❞ എന്ന് ഔദ്യോഗികമായി അംഗീകരിച്ചത്. 

☛ അതായത്, ക്രൈസ്തവസഭ സ്ഥാപിതമായി ഏകദേശം 300 വർഷംകഴിഞ്ഞ്, പിതാവായ ഏകസത്യദൈവത്തിനെതിരെ (Father, the only true God) കത്തോലിക്കാസഭ ഉണ്ടാക്കാൻ തുടങ്ങിയ ത്രിത്വബഹുദൈവ ഉപദേശം, പിന്നെയും 1,120 വർഷംകൊണ്ടാണ് ഉണ്ടാക്കിയെടുത്തത്. ബൈബിൾ എഴുതാൻ 1,600 വർഷമെടുത്തു. 400 വർഷത്തെ ഇരുണ്ടകാലം കളഞ്ഞാൽ, 1,200 വർഷം. ഏകദേശം ബൈബിൾ എഴുതുന്ന അത്രയും കാലംതന്നെ ത്രിമെന്ന ബഹുദൈവ ദുരുപദേശം ഉണ്ടാക്കാനും എടുത്തു.

☛ ഇനി, ഈ വിശ്വാസത്തിൻ്റെ വൈകല്യം കാണുക: ❝ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച സത്യദൈവത്തിൽനിന്നും ജനിച്ച സത്യദൈവത്തിൽനിന്നും പുറപ്പെട്ട മറ്റൊരു സത്യദൈവം.❞ എത്ര മനോഹരമായ ദുരുപദേശം! 

പ്രൊട്ടസ്റ്റൻ്റ് പ്രസ്ഥാണത്തിൻ്റെ കേരളത്തിലെ ആദ്യകാല പണ്ഡിതൻ പറയുന്നത് നോക്കു: ❝ബഹുദൈവ വിശ്വാസത്തിനെതിരായി പരിശുദ്ധാത്മാവ് വേദത്തിൽ എഴുതിയിട്ടുള്ള ❝ദൈവം ഒരുവൻ❞ മുതലായ വേദവാക്യങ്ങളാണെന്നു കാണാം: (ആവ, 6:4; യെശ, 45:5 ,6; 1രാജാ, 8:59; മലാ, 2:10; മർക്കോ 10:18 മുതലായവ നോക്കുക). ഈ സൂക്തങ്ങൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ള പ്രസ്താവനകളെന്നല്ലാതെ, ത്രിയേകവിശ്വാസത്തെ തകർപ്പാൻ പ്രയോഗിച്ചിട്ടുള്ളവയല്ല. കാരണം, വാക്യങ്ങൾ എഴുതി വളരെനാൾ കഴിഞ്ഞ ശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ പൊതു വിശ്വാസമായിത്തീർന്നത്.❞ [അദ്ധ്യായം 3, പേജ് 44].

☛ മേല്പറഞ്ഞ ഉദ്ധരണി (quotation) ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ കാണാം: 1. ❝വാക്യങ്ങൾ അഥവാ, ബൈബിൾ എഴുതി വളരെനാൾ കഴിഞ്ഞശേഷമാണ് ത്രിയേകത്വം ക്രൈസ്തവരുടെ അല്ല, കൾട്ടുകളുടെ പൊതു വിശ്വാസമായിത്തീർന്നത്.❞ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതും ആദിമസഭയുടെ (എ.ഡി. 33–325) വിശ്വാസത്തിൽനിന്ന് വ്യത്യസ്തമായ ഒരുപദേശം വളരെനാൾ കഴിഞ്ഞ് ഉണ്ടാക്കുകയായിരുന്നു. ആർക്കും സംശയമൊന്നുമില്ലല്ലോ? 2. ❝ദൈവം ഒരുവൻ❞ എന്നത് ഞങ്ങളുടെ വിശ്വാസമാണെന്നല്ല പറയുന്നത്; ❝ആ പ്രസ്താവനകൾ ജാതികളുടെ ബഹുദൈവവിശ്വാസത്തെ തകർക്കുവാനുള്ളതാണ്; ത്രിയേകവിശ്വാസത്തെ തകർക്കാനുള്ളതല്ല.❞ അതായത്, ഞങ്ങൾ ജാതികളികളിൽനിന്ന് വ്യത്യസ്തരായ ബഹുദൈവവിശ്വാസികൾ ആണെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. 3. യെഹൂദന്മാർക്കും ക്രൈസ്തവർക്കും ഇടർച്ചയായിട്ടുള്ള ജാതീയവിശ്വാസം ഏതാണ്? ജാതികളുടെ ബഹുദൈവവിശ്വാസമോ? ഇസ്ലാം എന്ന ഏകദൈവവിശ്വാസമോ? അങ്ങനെയായിരുന്നെങ്കിൽ, ഇസ്ലാം എന്ന ഏകദൈവവിശ്വാസത്തെ തകർക്കാൻ ദൈവം ത്രിത്വമാണെന്നല്ലേ ബൈബിളിൽ പറയേണ്ടത്? ഇനി, ഈ ന്യായീകരണത്തിൻ്റെ വൈകല്യം കാണിക്കാം: യെഹൂദന്മാരോടല്ലാതെ, ഒരു കല്പനയും പഴയനിയമത്തിലില്ല. യഹോവ ഏകനാണെന്ന് ജാതികളോടല്ല; സ്വന്തജനമായ യെഹൂദന്മാരോടാണ് പറഞ്ഞിരിക്കുന്നത്. അള്ളാഹു അല്ലാതെ വേറെ ദൈവമില്ലെന്ന് മൈക്കിൽക്കൂടി ദിവസം അഞ്ചുനേരം ലോകജാതികളോട് മുഴുവൻ വിളിച്ചുപറഞ്ഞിട്ട്, ജാതികളുടെ ബഹുദൈവവിശ്വാസം തകർന്നോ? വരട്ടുന്യായീകരണം കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല; ത്രിത്വമാണ് യഥാർത്ഥ ബഹുദൈവവിശ്വാസം. അത് നരകത്തിലേ ഒടുങ്ങുകയുള്ളു. മാനസാന്തരപ്പെടുമായിരുന്നെങ്കിൽ, വചനം വായിച്ച് എന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.

ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല: യഹോവയായ ഏകദൈവത്തിനോ, പഴയനിയമത്തിലെ മശീഹമാർക്കോ, ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയായ യിസ്രായേൽ ജനത്തിനോ ഇങ്ങനെയോരു ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല. 

ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം: ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) വചനത്തിലുള്ളത്:❞ (യോഹ, 5:44).

ദൈവം ഒരുത്തൻ മാത്രം: ❝ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം❞ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ❝യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.❞ (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം: ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ❝സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല❞ (ആവ, 32:39), ❝ഞാനല്ലാതെ ഒരു ദൈവവുമില്ല❞ (യെശ, 45:5), ❝എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല❞ (യെശ, 40:25), ❝എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല❞ (യെശ, 43:10), ❝ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). ❝സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.❞ (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം: ❝എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ❝ദൈവം ഒരുത്തൻ മാത്രം – The only God❞ (യോഹ, 5:44), ❝ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God❞  (യോഹ, 17:3), ❝പിതാവിനെ മാത്രം ആരാധിക്കണം❞ (മത്താ, 4:10; ലൂക്കൊ, 4:8), ❝എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു❞ (മത്താ, 24:36), ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ❞ (യോഹ, 10:29), ❝പിതാവു് എന്നെക്കാൾ വലിയവനാണു❞ (യോഹ, 14:28), ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല❞ (യോഹ, 5:19), ❝മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ (യോഹ, 8:40), ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം: ❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.❞ (2രാജാ, 19:15), ❝യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല❞ (ആവ, 4:35), ❝യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല❞ (ആവ, 33:26), ❝യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല❞ (1രാജാ, 8:59), ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല❞ (യിരേ, 10:6), ❝യഹോവയോടു സദൃശൻ ആരുമില്ല❞ (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. 
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം: ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.❞ (ലൂക്കോ, 5:21). ❝ഏകജ്ഞാനിയായ ദൈവം – The only wise God❞ (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), ❝പിതാവായ ഏകദൈവമേ നമുക്കുള്ളൂ❞ (1കൊരി, 8:6), ❝ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം: ❝ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം. കേൾക്കുക: ഏൽ ഏഹാദ്].

ക്രൈസ്തവ സഭയിലേക്ക് വിവിധ ആചാരങ്ങൾ എന്ന് കടന്നുകൂടി………… ❝Shalom Vartha Media❞

1. AD 2 നൂറ്റാണ്ട്‌ – സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.
2. AD 3 നൂറ്റാണ്ട് – പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.
3. AD 300- മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.
4. AD 320- മെഴുകുതിരി കത്തിക്കൽ തുടങ്ങി.
5. AD 325 നിഖ്യ സുന്നഹദോസിൽ ത്രിത്വ ഉപദേശം എന്ന ദുരുപദേശം കോൺസ്റ്റന്റൈൻ ചക്രവർത്തി കൊണ്ടുവന്നു 
6. AD 350- സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.
7. AD 375- മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.
8. AD 431- എഫേസോസ് സുന്നഹദോസിൽ വച്ച് മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു.
9. AD 500 – പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.
10. AD 526 – അന്ത്യകൂദാശ ആരംഭിച്ചു.
11. AD 593- ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ ആരംഭിച്ചു.
12. AD 600 – ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.
13. AD 610- ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.
14. AD 709- മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.
15. AD 786- കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.
16. AD 850- ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.
17. AD 890- യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.
18. AD 927 – കർദ്ദിനാൾ സംഘം ആരംഭിച്ചു.
19. AD 998- നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.
20. AD 1079- പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.
21. AD 1090- ജപമാല ആരംഭിച്ചു.
22. AD 11 നൂറ്റാണ്ട് – കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.
23. AD 1190- പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.
24. AD 12 നൂറ്റാണ്ട് – ഏഴു കൂദാശകൾ തുടങ്ങി; മാർക്കോ പോളോ കേരളത്തിലെത്തുന്ന ആദ്യ കത്തോലിക്യൻ.
25. AD 1215- അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.
26. AD 1220 – തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.
27. AD 1229- വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.
28. AD 1251- സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.
29. AD 1311 – റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.
30. AD 1414- കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.
31. AD 1439- ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.
32. AD 1545 – ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.
33. AD 1854- മാതാവിൻ്റെ അമലോത്ഭവം വിശ്വാസ സത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.
34. AD 1870- ധാർമ്മികവും വിശ്വാസ പരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.
35. AD 1950 – മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസ സത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.
36. AD 1965 – മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായി അവർ കരുതുന്നു)
37. AD 1996 – പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.
38. AD 2000 – മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്‌തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.
39. AD 2002- കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.
40. AD 2014- പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.

സദൃശ്യവാക്യങ്ങളിലെ ജ്ഞാനം യേശുവാണോ❓

സദൃശ്യവാക്യങ്ങളിൽ പറയുന്ന ജ്ഞാനം (wisdom) നമ്മുടെ കർത്താവായ യേശുവാണെന്ന് യഹോവസാക്ഷികളെ പോലുള്ളവർ പഠിപ്പിക്കുന്നു. സദൃശ്യവാക്യങ്ങൾ 8:22-30 വാക്യങ്ങൾ പ്രകാരം ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണ് യേശുവെന്ന് അവർ വിചാരിക്കുന്നു. അതിൽ വല്ല വസ്തുതയുമുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്:

1️⃣ ജ്ഞാനത്തെ (wisdom) കുറിക്കുന്ന “ഹക്മാ” (חָכְמָ֥ה – hakma) എന്ന എബ്രായപദം സദൃശ്യവാക്യങ്ങളിൽ 38 വേദഭാഗത്തായി 40 പ്രാവശ്യം കാണാൻ കഴിയും. അതൊരു സ്ത്രീലിംഗ നാമപദമാണ് (feminine noun): [കാണുക: Pro, 1:2; Pro, 1:7; Pro, 1:8]. പലരും വിചാരിക്കുന്നപോലെ ജ്ഞാനം ക്രിസ്തു ആയിരുന്നെങ്കിൽ, സ്ത്രീലിംഗ നാമപദം ഉപയോഗിക്കില്ലായിരുന്നു. ദൈവം മനുഷ്യനല്ല; ദൈവത്തിനു് ജെൻ്ററുമില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല: (ഹോശേ, 11:9; ഇയ്യോ, 9:32). ദൂതന്മാർക്കും ജെൻ്ററില്ലെന്ന് കർത്താവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; മർക്കൊ, 12:25; ലൂക്കൊ, 20:35-36). എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ഗ്രീക്കിലെ “ആന്ത്രോപോസ്” (ἄνθρωπος – ánthrōpós) എന്ന പദത്തിനു്, മനുഷ്യൻ (human being), വ്യക്തി (person), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ആന്ത്രോപോസിനെ ഇംഗ്ലീഷിൽ Man എന്നും മലയാളത്തിൽ മനുഷ്യൻ എന്നുമാണ് പരിഭാഷ. ഇംഗ്ലീഷിലെ Man എന്നതിന് രണ്ടർത്ഥമുണ്ട്: 1. മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2. പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. സ്ത്രീയുടെ വിപര്യായം (antonym) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ “മനുഷ്യൻ” (ánthrōpós) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ “പുരുഷൻ” (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്: (കാണുക: യോഹ, 5:12; യോഹ, 7:46; യോഹ, 9:11 യോഹ, 1:30; പ്രവൃ, 2:22; 2കൊരി,11:2). ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ക്രിസ്തു മനുഷ്യനാണെന്ന് അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. അവൻ പുരുഷനാണെന്നതിന് ചരിത്രപരമായും തെളിവുണ്ട്. അവനെ പരിച്ഛേദന കഴിച്ചത് പുരുഷപ്രജ ആയതുകൊണ്ടാണ്: (ലൂക്കൊ, 1:21). ജ്ഞാനം യേശുവായിരുന്നെങ്കിൽ, “ഹക്മാ” (חָכְמָ֥ה – hakma) എന്ന സ്ത്രീലിംഗ നാമപദം (feminine noun) പുരുഷനായ യേശുവിനു് ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. 

2️⃣ സദൃശ്യവാക്യങ്ങളിൽ നിന്നുതന്നെ മറ്റൊരു തെളിവ് കാണിക്കാം: “ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.” (സദൃ, 12:15). ഈ വേദഭാഗത്ത്, ഭോഷൻ (fool) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “എവിൽ” (לֶֽאֱוִ֣יל – le’evíl) എന്ന പദം പത്തിലേറെ പ്രാവശ്യം കാണാം, (കാണുക: Pro, 7:22; Pro, 10:8; Pro, 11:29). ഇതൊരു പുല്ലിംഗ നാമവിശേഷണം (masculine adjective) അഥവാ, പുരുഷനെ കുറിക്കുന്ന പദമാണ്. ബുദ്ധിയില്ലാത്തവൻ അഥവാ, ഭോഷൻ എന്നാണർത്ഥം. സാക്ഷികളുടെ ബൈബിളായ പുതിയലോകം ഭാഷാന്തരത്തിൽ “വിഡ്ഢി” (fool) എന്നാണ്. ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനാണ് സദൃശ്യവാക്യങ്ങളുടെ എഴുത്തുകാരൻ എന്നോർക്കണം: (1രാജാ, 4:29-30). ഒരു വിഡ്ഢിയായ മനുഷ്യനെ (പുരുഷൻ) കുറിക്കാൻ പുല്ലിംഗപദം ഉപയോഗിച്ച ശലോമോൻ, “ജ്ഞാനം” നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു ആയിരുന്നെങ്കിൽ സ്ത്രീലിംഗപദം ഉപയോഗിക്കുമായിരുന്നോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ് അല്ലെങ്കിൽ, ദൈവപ്രചോദിതമായി എഴുതിയതാണെന്ന് വിശ്വസിക്കാത്തവരാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്.

3️⃣ ജ്ഞാനത്തിനു് “അവൾ” (She) എന്ന സ്ത്രീലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങൾ സദൃശ്യവാക്യങ്ങളിൽ കാണാം. എബ്രായ ബൈബിളിലെ വാക്യം കാണിക്കാം: “Wisdom crieth aloud in the streets, she uttereth her voice in the broad places; She calleth at the head of the noisy streets, at the entrances of the gates, in the city, she uttereth her words:” (Pro, 1:20-21, MasoreticText). “ജ്ഞാനമായ അവൾ വീഥികളിൽ ഘോഷിക്കുന്നു; വിശാലസ്ഥലങ്ങളിൽ സ്വരം കേൾപ്പിക്കുന്നു. അവൾ നഗരത്തിൽ, ആരവമുള്ള വീഥികളുടെ തലെക്കലും പടിവാതിലുകളുടെ പ്രവേശനകവാടത്തിലും വിളിച്ചു പറയുന്നു; അവൾ തന്റെ വാക്കുകൾ പ്രസ്താവിക്കുന്നു:” (ഇംഗ്ളീഷ് മേല്പറഞ്ഞ രണ്ട് വേദഭാഗത്തും, ജ്ഞാനത്തിനു് “അവൾ” (She) എന്ന സ്ത്രീലിംഗ സർവ്വനാമം (Feminine Pronoun) വ്യക്തമായി പറഞ്ഞിട്ടുണ്ട്. [ഒ.നോ: Tanakh, JewishVirtualLibrary]. ഇതുപോലെ പല വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: സദൃ, 8:1-3. [കാണുക: MasoreticText, Tanakh, JewishVirtualLibrary]. സദൃ, 9:1-3. [കാണുക: MasoreticText, Tana kh, JewishVirtualLibrary]. മേല്പറഞ്ഞ മൂന്നു വേദഭാഗത്തും ജ്ഞാനത്തെ “അവൾ” (She) എന്ന സ്ത്രീലിംഗ സർവ്വനാമമാണ് (Feminine Pronoun) ഉപയോഗിച്ചിരിക്കുന്നത്. അവിടെപ്പറയുന്ന ജ്ഞാനം ക്രിസ്തു ആയിരുന്നെങ്കിൽ, “അവൻ” (He) എന്ന പുല്ലിംഗസർവ്വനാമം (Masculine pronoun) അല്ലാതെ, സ്ത്രീലിംഗം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോനു് അതൊന്നും അതറിയില്ലായിരുന്നു എന്നാണോ നിങ്ങൾ കരുതുന്നത്? ലോകത്ത്, യഹോവസ്ക്ഷികളുടെ ഇംഗ്ലീഷ്, മലയാളം പരിഭാഷകളിൽ മാത്രം, “അതു” (it) എന്ന നപുംസഗലിംഗമാണ് കാണുന്നത്. എന്നാൽ നിങ്ങൾ മനസ്സിലാക്കിക്കൊൾക: യേശുവെന്ന പുരുഷനു് “അതു” എന്ന നപുംസകലിംഗം ഉപയോഗിക്കാനും വ്യാകരണത്തിൽ വ്യവസ്ഥയില്ല. 

4️⃣ പുതിയനിയമത്തിൽനിന്ന് ഒരു തെളിവ് കാണിക്കാം: യേശു ജ്ഞാനമാണെന്ന് യഹോവസാക്ഷികൾ വിചാരിക്കുന്നപോലെ, അവൻ വചനമാണെന്ന് ട്രിനിറ്റിയും വിചാരിക്കുന്നു. യേശു വചനമാണെന്ന് ബൈബിളിലെ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വാക്കിനെയാണ് യോഹന്നാൻ 1:1-ൽ “വചനം” എന്ന് പറയുന്നത്: (യെശ, 55:12 സങ്കീ, 33:6). പുതിയനിയമത്തിൽ ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനത്തെ (word) കുറിക്കാൻ “റീമ” (ῥῆμα – rēma) എന്ന നപുംസകലിംഗ നാമപദവും (neuter noun) “ലോഗോസ്” (λόγος – logos) എന്ന പുല്ലിംഗ നാമപദവും (masculine noun) അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. (കാണുക: Psa, 33:6 Heb, 11:3; 2Pet, 3:5). യോഹന്നാൻ്റെ സുവിശേത്തിൽ പറയുന്ന ക്രിസ്തു വചനമല്ല; ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവനാണ്: (യോഹ, 1:14). യോഹന്നാൽ ജഡമായിത്തീർന്നു എന്ന് പറയുന്ന യേശു, ഒരു പുരുഷൻ ആയതുകൊണ്ടാണ്, “റീമ” (rēma – word)) എന്ന “നപുംസകലിംഗം” (neuter) ഉപയോഗിക്കാതെ, “ലോഗോസ്” (logos – വചനം) എന്ന “പുല്ലിംഗം” (masculine) യോഹന്നാൻ ഉപയോഗിച്ചത്. വചനം ജഡമായിത്തീർന്നു എന്ന് പറയുന്നവനു് പുല്ലിംഗനാമപദം ഉപയോഗിച്ചുവെങ്കിൽ, ജ്ഞാനം യഥാർത്ഥത്തിൽ ക്രിസ്തു ആയിരുന്നെങ്കിൽ, സ്ത്രീലിംഗനാമപദം ഉപയോഗിക്കുമായിരുന്നോ? വചനത്തെയും ഭാഷയെയും അതിക്രമിക്കുമ്പോഴാണ്, ദുരുപദേശം ഉണ്ടാകുന്നത്. [കാണുക: ദൈവപുത്രൻ വചനമെന്ന ദൈവമാണോ?

5️⃣ സദൃശ്യവാക്യങ്ങളിൽ പറയുന്ന “ജ്ഞാനം” (wisdom) ഒരു വ്യക്തിയല്ല; ഒരു സൽഗുണം (Good attribute) അല്ലെങ്കിൽ, സവിശേഷ ഗുണമാണ് (special attribute). ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനുമുള്ള മാനസികനിലപാട്‌ അഥവാ, മനസിന്റെ ശക്‌തിയാണ് ജ്ഞാനം. ജ്ഞാനത്തിൻ്റെ പര്യായങ്ങളാണ്: അറിവ്, പഠിപ്പ്, ബുദ്ധി, വിജ്ഞാനം, വിദ്യ, വിവേകം തുടങ്ങിയവ. ജ്ഞാനം ഒരു വ്യക്തിയല്ല എന്നതിൻ്റെ വ്യക്തമായ തെളിവുകൾ സദൃശ്യവാക്യങ്ങളിൽത്തന്നെ കാണാം. സാക്ഷികളുടെ ബൈബിളായ പുതിയലോകം ഭാഷാന്തരത്തിൽ നിന്നുതന്നെ അത് കാണിക്കാം. സുഭാഷിതങ്ങളിൽ ജ്ഞാനത്തെ കുറിക്കുന്ന പ്രഥമവാക്യം ഇപ്രകാരമാണ്: “ജ്ഞാനം നേടാനും ശിക്ഷണം സ്വീകരിക്കാനും ജ്ഞാനമൊഴികൾ മനസ്സിലാക്കാനും” (സുഭാ: 1:2). ഈ പ്രയോഗം ക്രിസ്തുവിനെ കുറിക്കുന്നതല്ല; ആർജ്ജിച്ചെടുക്കുന്ന ഒരു ഗുണത്തെക്കുറിച്ചാണെന്ന് ഭാഷയറിയാവുന്ന ആർക്കും മനസ്സിലാകും. ➦ “യഹോവയാണു ജ്ഞാനം നൽകുന്നത്; ദൈവത്തിൻ്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്.” (സുഭാ: 2:6). ദൈവം തൻ്റെ ഭക്തന്മാർക്ക് നൽകുന്ന സൽഗുണമാണ് ജ്ഞാനമെന്ന് ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. ➦ “ജ്ഞാനത്തോട്, “നീ എൻ്റെ സഹോദരി” എന്നു പറയുക; വകതിരിവിനെ ബന്ധു എന്നു വിളിക്കുക. (സുഭാ, 7:4). ക്രിസ്തു ദൈവമക്കളുടെ മൂത്ത സഹോദരനാണ്; അല്ലാതെ സഹോദരിയല്ല: (റോമ, 8:29എബ്രാ, 2:11). ➦ “യഹോവയോടുള്ള ഭയഭക്തിയാണ് ജ്ഞാനത്തിൻ്റെ തുടക്കം; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു വിവേകം.” (സുഭാ, 9:10). ഒരു വ്യക്തിക്ക് ദൈവികമായ ജ്ഞാനം ഉണ്ടാകാൻ തുടങ്ങുന്നത് സത്യദൈവമായ യഹോവയോടുള്ള ഭയഭക്തി നിമിത്തമാണ്. താഴെയുള്ള പ്രയോഗങ്ങളും ശ്രദ്ധിക്കുക:
➦ എൻ്റെ ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക (5:1), 
➦ ജ്ഞാനം പവിഴക്കല്ലുകളെക്കാൾ മേന്മയേറിയതാണ് (8:11), 
➦ ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം താമസിക്കുന്നു (8:12), 
➦ വകതിരിവുള്ളവൻ്റെ ചുണ്ടിൽ ജ്ഞാനമുണ്ട് (10:13), 
➦ വകതിരിവുള്ളവനു ജ്ഞാനമുണ്ട്.” (10:23),
➦ നീതിമാന്മാരുടെ വായിൽനിന്ന് ജ്ഞാനം പുറപ്പെടുന്നു (10:31), 
➦ എളിമയുള്ളവർ ജ്ഞാനികളാണ്. (11:2),
➦ ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്. (13:10),
➦ വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു (14:8),
➦ യഹോവയോടുള്ള ഭയഭക്തി ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കുന്നു (15:33),
➦ ജ്ഞാനത്തിൻ്റെ ഉറവയോ ഒഴുകുന്ന ഒരു അരുവിപോലെ (18:4), 
➦ ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക. (23:23), 
➦ ജ്ഞാനംകൊണ്ട് വീടു പണിയുന്നു (24:3),
➦ ജ്ഞാനത്തോടെ നടക്കുന്നവർ രക്ഷപെടും (28:26),
➦വടിയും ശാസനയും ജ്ഞാനം നൽകുന്നു (29:15),
➦കാര്യപ്രാപ്തിയുള്ള ഭാര്യ ജ്ഞാനത്തോടെ സംസാരിക്കുന്നു (31:26). ഇതൊക്കെ ക്രിസ്തുവാണെന്ന് പറയുന്നവരെ സമ്മതിക്കണം. മുഴുവൻ വാക്യങ്ങളും ഫുട്ട്നോട്ടിൽ കാണാം. [കാണുക: Footnote]

6️⃣ സദൃശ്യവാക്യങ്ങളിലെ പ്രധാനപ്പെട്ട രണ്ട് വേദഭാഗങ്ങൾ ഒഴികെ, “ജ്ഞാനം” (wisdom), “അവൾ” (She) എന്നിങ്ങനെ ജ്ഞാനത്തെക്കുറിച്ച് പ്രഥമപുരുഷനിൽ (3rd Person) പറയുന്നത് ഉത്തമപുരുഷനായ (1st Person) അഥവാ, എഴുത്തുകാരനായ ശലോമോനാണ്. എന്നാൽ രണ്ട് സ്ഥാനങ്ങളിൽ എഴുത്തുകാരൻ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം (Personification) കൊടുത്തിട്ട് ജ്ഞാനം സംസാരിക്കുന്നതായി കാണാം: “അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:” (സദൃ, 1:21). ഇത് ശലോമോൻ്റെ വാക്കുകളാണ്. “അവൾ അഥവാ, ജ്ഞാനം പ്രസ്താവിക്കുന്നതു:” എന്ന് പ്രഥമപുരുഷനിൽ (3rd Person) പറഞ്ഞശേഷം ഭിത്തിക (:) അഥവാ അപൂർണ്ണവിരാമം (Colon) ഇട്ടിരിക്കുന്നത് നോക്കുക. “പറയാനുള്ള കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ചിഹ്നമാണ് ഭിത്തിക.”
താഴോട്ടുള്ള 1:22-മുതൽ അദ്ധ്യായത്തിൻ്റെ അവസാനം വരെയുള്ള ഭാഗങ്ങൾ ജ്ഞാനത്തെക്കൊണ്ടാണ് എഴുത്തുകാരൻ സംസാരിപ്പിക്കുന്നത്. അഥവാ, “എൻ്റെ, ഞാൻ” എന്നിങ്ങനെ ഉത്തമപുരുഷനിൽ (1st Person) സംസാരിക്കുന്നത് ജ്ഞാനമാണ്. അടുത്തത്, എട്ടാം അദ്ധ്യായത്തിലാണ്: “ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.” (സദൃ, 8:11). എട്ടാം അദ്ധ്യായം 1-മുതൽ 11-ാം വാക്യംവരെ “ജ്ഞാനം, അവൾ” എന്നിങ്ങനെ ജ്ഞാനത്തെ പ്രഥമപുരുഷനിൽ (3rd Person) പറഞ്ഞുകൊണ്ട്, ഉത്തമപുരുഷനായ (1st Person) ശലോമോനാണ് സംസാരിക്കുന്നത്. അടുത്തവാക്യം: “ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു.” (സദൃ, 8:12). ഇവിടെ ശ്രദ്ധിക്കുക: ജ്ഞാനം തന്നെത്തന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഉത്തമപുരുഷനിൽ (1st Person) തൻ്റെ പ്രഭാഷണം ആരംഭിക്കുകയാണ്. പിന്നീട് ആ അദ്ധ്യായത്തിൻ്റെ അവസാനംവരെ സംസാരിക്കുന്നത് ജ്ഞാനമാണ്. മേല്പറഞ്ഞ രണ്ട് ഭാഗങ്ങളിലും, എഴുത്തുകാരൻ ജ്ഞാനമെന്ന സവിശേഷ ഗുണത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനത്തെക്കൊണ്ട് സംസാരിപ്പിക്കുകയാണ്. അതായത്, സദൃശ്യവാക്യങ്ങളിൽ വ്യക്തിവൽക്കരിക്കപ്പെട്ട ഒരു സ്ത്രീയായി (a personified woman) ജ്ഞാനത്തെ ആത്മീയമായി ചിത്രീകരിച്ചിരിക്കയാണ്. ഒന്നാം അദ്ധ്യായത്തിൽ പറയുന്നത്, മനുഷ്യരുടെ സൽഗുണമായ ജ്ഞാനത്തെക്കുറിച്ചും എട്ടാം അദ്ധ്യായത്തിൽ ദൈവത്തിൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തെക്കുറിച്ചുമാണ് പറയുന്നത്. ശലോമോൻ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നപോലെ, യോഹന്നാൻ്റെ തൻ്റെ സുവിശേഷത്തിൽ വചനത്തിനും മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നതു കാണാം. തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ: മേല്പറയപ്പെട്ട വേദഭാഗങ്ങളിൽ ശലോമോൻ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനത്തെക്കൊണ്ട് ഉത്തമപുരഷനിൽ സംസാരിപ്പിക്കുകയാണ്. എന്നാൽ യോഹന്നാൻ വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നിങ്ങനെ വചനത്തെക്കുറിച്ച് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയുന്നത് യോഹന്നാൻ തന്നെയാണ്: (യോഹ, 1:1-3). ശലോമോൻ ജ്ഞാനത്തെ സ്ത്രീയായിട്ടും യോഹന്നാൻ വചനത്തെ പുരുഷനായിട്ടുമാണ ചിത്രീകരിച്ചിരിക്കുന്നത്.  

7️⃣ യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണോ? “യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ. പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃ, 8:22-30). യേശു ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് കാണിക്കാൻ യഹോവസാക്ഷികൾ എടുക്കുന്ന വേദഭാഗമാണ് മേല്പറഞ്ഞത്. സദൃശ്യവാക്യങ്ങളിലെ ജ്ഞാനം ക്രിസ്തു അല്ലെന്ന് മുകളിൽ കണ്ടതാണ്. എട്ടാം അദ്ധ്യായത്തിൽ എഴുത്തുകാരൻ ദൈവത്തിൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനം സംസാരിക്കുന്ന വേദഭാഗമാണ് മുകളിൽ കാണുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു: ദൈവം ആകാശത്തെ ഉറപ്പിച്ചപ്പോൾ “ഞാൻ അവിടെ ഉണ്ടായിരുന്നു” എന്നും (സദൃ, 8:27), ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോൾ “ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു” എന്നും (സദൃ, 8:29-30) ജ്ഞാനം പറയുന്നതിൻ്റെ അടിസ്ഥാനം എന്താണ്? അത് മനസ്സിലാക്കാൻ ശലോമോൻ പറയുന്ന മറ്റൊരു വാക്യം കാണിക്കാം: ➦ “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ, 3:19). യഹോവ തൻ്റെ ജ്ഞാനത്താലാണ് (חָכְמָה – hahma) സൃഷ്ടി നടത്തിയതതെന്ന് ശലോമോൻ പറയുന്നു. ദൈവം സകലവും സൃഷ്ടിച്ച തൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തിനാണ് ശലോമോൻ മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നത്. ജ്ഞാനത്തെ എഴുത്തുകാരൻ ഒരു സ്ത്രീയായി ചിത്രീകരിച്ചുകൊണ്ടാണ്, “ദൈവം ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോൾ ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു” എന്നൊക്കെ ജ്ഞാനനത്തെക്കൊണ്ട് പറയിക്കുന്നത്. ഇത് എഴുത്തുകാരൻ്റെ കാവ്യാത്മകമായ ഉപമാരീതിയാണ് (Poetic Allegory). അല്ലാതെ, ജ്ഞാനം മറ്റൊരു വ്യക്തിയല്ല; ദൈവത്തിൻ്റെ സവിശേഷ ഗുണമാണ്. ദൈവം ജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത് എന്നതിന് വേറെയും വചനങ്ങളുണ്ട്: (യിരെ, 10:12; യിരെ, 51:15).

ദൈവം തൻ്റെ വചനത്താൽ സൃഷ്ടിച്ചു എന്നും പറഞ്ഞിട്ടുണ്ട്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). അടുത്തവാക്യം: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും” (2പത്രൊ, 3:5 എബ്രാ, 11:3). വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; യെഹെ, 33:7). തൻ്റെ വായിൽനിന്നുവരുന്ന ഈ വചനത്താലാണ് ആദിയിൽ ദൈവം “ഉളവാകട്ടെ” എന്ന് കല്പിച്ചുകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചത്. അതുകൊണ്ടാണ്, യോഹന്നാൻ വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നിങ്ങനെ വചനത്തെക്കുറിച്ച് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയുന്നത്: (യോഹ, 1:1-3). “ലോകം അവൻ (വചനം) മുഖാന്തരം ഉളവായി” എന്ന പ്രയോഗം ശ്രദ്ധിക്കുക: (യോഹ, 1:10). സദൃശ്യവാക്യങ്ങളിലെപ്പോലെ, യോഹന്നാൻ ഒന്നാം അദ്ധ്യായം ഒന്നുമുതൽ പതിനാലുവരെ വ്യക്തിവൽക്കരിക്കപ്പെട്ട ഒരു മനുഷ്യനായി (a personified Man) വചനത്തെ ആത്മീയമായി ചിത്രീകരിച്ചിരിക്കയാണ്. വചനവും മറ്റൊരു വ്യക്തിയല്ല; ദൈവത്തിൻ്റെ വായിൽനിന്ന് വരുന്ന വാക്കാണ്. (യെശ, 55:11). പുതിയനിയമത്തിൽ വചനം (logos) ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടേയും വായിൽ നിന്നാണ് പുറപ്പെടുന്നത്: (ലൂക്കൊ, 4:22 ലൂക്കൊ, 4:32, യോഹ, 12:48, യോഹ, 15:3; യോഹ, 17:20പ്രവൃ, 2:38; പ്രവൃ, 10:44).  [കാണുക: ദൈവപുത്രൻ വചനമെന്ന ദൈവമാണോ?; വചനം ജഡമായിത്തീർന്നു]

8️⃣ യഹോവ ഒറ്റയ്ക്കാണ് സകലതും സൃഷ്ടിച്ചത്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). തനിക്ക് സഹായി ഉള്ളതായി ദൈവത്തിനുപോലും അറിയില്ല. യഹോവസാക്ഷികളുടെ ഭാഷയിൽ സൃഷ്ടിയായ യേശു സ്രഷ്ടാവിനൊപ്പം സഹായിയായി ഉണ്ടായിരുന്നു. ട്രിനിറ്റിയുടെ ഭാഷയിൽ ദൈവമായ യേശു സ്രഷ്ടാവായ യേശു ദൈവത്തോടൊപ്പം സഹായിയായി ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ പറയുന്നത്. സൃഷ്ടിക്കുമാത്രമല്ല; മനുഷ്യൻ്റെ പുതുസൃഷ്ടിക്കും (2കൊരി, 5:17-18) പുതുവാനഭൂമിയുടെ സൃഷ്ടിക്കും കാരണഭൂതൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 65:17-18; യേശ, 66:22; വെളി, 4:11). യഹോവ എപ്രകാരം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നോ, അപ്രകാരം തന്നെയാണ് തൻ്റെ ആത്മാവിനാലും വചനത്താവും സവിശേഷ ഗുണങ്ങളാലും സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നത്:
➦ യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ചു: (ഉല്പ, 2:4, പുറ, 20:11),
➦ ദൈവത്തിൻ്റെ ആത്മാവ് സഷ്ടിച്ചു: (ഇയ്യോ, 33;4; സങ്കീ, 104:30),
➦ യഹോവയുടെ വചനത്താൽ സൃഷ്ടിച്ചു: (സങ്കീ, 33:6; 2പത്രൊ, 3:5എബ്രാ, 11:3)
➦ യഹോവയുടെ ജ്ഞാനത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; യിരെ, 51:15)
➦ യഹോവയുടെ ഭുജത്താൽ സൃഷ്ടിച്ചു: (യിരെ, 27:5; യിരെ, 32:17)
➦ യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; യിരെ, 51:15).
➦ യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു: (യിരെ, 10:12; യിരെ, 51:15). മേല്പറഞ്ഞതിൻ്റെയെല്ലാം അർത്ഥം ഒന്നുതന്നെയാണ്. (ഈ ലേഖനം ഞാൻ എഴുതി എന്നു പറയുന്നതും എൻ്റെ കൈയാണ് എഴുതിയതെന്നു പറയുന്നതും തമ്മിൽ എന്ത് വ്യത്യാസമുണ്ടോ, അത്രയുംപോലും വ്യത്യാസം മേല്പറഞ്ഞ വേദഭാഗങ്ങൾക്കില്ല). യഹോവ സൃഷ്ടിച്ചു എന്ന് പറയുന്നതിന് ബദലായി പറയുന്നതാണ്: ദൈവത്തിൻ്റെ ആത്മാവ് സൃഷ്ടിച്ചു, വചനത്താൽ സൃഷ്ടിച്ചു, ജ്ഞാനത്താൽ സൃഷ്ടിച്ചു, ഭുജത്താൽ സൃഷ്ടിച്ചു, വിവേകത്താൽ സൃഷ്ടിച്ചു, ശക്തിയാൽ സൃഷ്ടിച്ചു. മേല്പറഞ്ഞതൊന്നും വ്യത്യസ്ത വ്യക്തികളല്ലെന്ന് വചനപരിജ്ഞാനം ഇല്ലാത്തവർക്കുപോലും മനസ്സിലാകും. വചനവും ജ്ഞാനവും ദൈവത്തിൽനിന്നും വിഭിന്നരായ വ്യക്തികളാണെന്ന് വിചാരിക്കുന്നവർ, സൃഷ്ടി നടത്തിയ യഹോവയുടെ ഭുജവും, വിവേകവും ശക്തിയും വിഭിന്ന വ്യക്തികളല്ലെന്ന് എങ്ങനെ പറയും? ദൈവത്തിൻ്റെ വചനത്തിനും ജ്ഞാനത്തിനും എഴുത്തുകാർ മനുഷ്യത്വാരോപരണം (Personification) കൊടുത്തപോലെ, ദൈവത്തിൻ്റെ ഭുജത്തിനും വിവേകത്തിനും ശക്തിക്കും മനുഷ്യത്വാരോപണം കൊടുത്താൽ, “ദൈവം സകലവും സൃഷ്ടിക്കുമ്പോൾ, ഞാൻ ദൈവത്തോടുകൂടെ സഹായിയായും ശില്പിയായും ഉണ്ടായിരുന്നു” എന്ന് അവയും പറയും. സ്വന്തപ്രസ്ഥാനങ്ങളുടെ ഉപദേശം സ്ഥാപിക്കാൻ വചനത്തെ കോട്ടിമാട്ടിയിട്ട് ഒടുക്കം എന്തുചെയ്യും? അന്ന് വിടുവിപ്പാൻ ആരുമുണ്ടാകില്ല: (സങ്കീ, 50:22). ബൈബിളിൻ്റെ വിരുദ്ധകോടിയിൽ നില്ക്കുന്ന ഉപദേശങ്ങളാണ് പലരും വിശ്വസിക്കുന്നത്.

9️⃣ തനിക്ക് സ്രഷ്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് യേശു പറയുന്നു: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായ യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും ദൈവത്തോടൊപ്പം ദൈവത്തിനു് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പറയുന്നു. ഇരുകൂട്ടരുടെയും വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. യഹോവസാക്ഷികളുടെ വ്യാഖ്യാനപ്രകാരം ദൈവവും ക്രിസ്തുവും കൂടിയാണ് ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ❝അവരെ❞ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 3. സൃഷ്ടിച്ച ❝അവൻ❞ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ, ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ ഉണ്ടായിരുന്നെങ്കിലോ ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6മർക്കൊ, 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിണാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യകാരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ദൈവശ്വാസീയമായ വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, അവൻ ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10). സൃഷ്ടിക്കുമാത്രമല്ല; പുതുവാനഭൂമിയുടെ സൃഷ്ടിക്കും (യെശ, 65:17-18; യെശ, 66:22) പുതുസൃഷ്ടിക്കും (പുതിയജനനം) കാരണഭൂതൻ പിതാവായ ദൈവം ഒരുത്തൻ മാത്രമാണ്: (2കൊരി, 5:17-18).
 
🔟 അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:61കൊരി, 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അഥവാ, പലരല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; “നിൻ്റെ” (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് പിതാവായ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. പ്രാർത്ഥന പിതാവായ ദൈവത്തിനു് മാത്രം അവകാശപ്പെട്ടതാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [മുഴുവൻ വചനത്തെളിവുകളും കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

1️⃣1️⃣ യേശു ജ്ഞാനമാണെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ടോ? ഉണ്ട്. “ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.” (1കൊരി, 1:24). ഇവിടെപ്പറയുന്ന “ദൈവശക്തി” എന്നതും “ദൈവജ്ഞാനം” എന്നതും യേശുവിൻ്റെ പ്രകൃതിയല്ല; പദവിയാണ്. തെളിവ് അതേ അദ്ധ്യായം താഴത്തെ വാക്യത്തിലുണ്ട്: ➦ “നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.” (1കൊരി, 1:30). ഇവിടെയവൻ ജ്ഞാനം ആണെന്നല്ല പറയുന്നത്; ജ്ഞാനം ആയിത്തീർന്നു എന്നാണ് പറയുന്നത്. മുമ്പെ അവൻ ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പും ആയിരുന്നെങ്കിൽ, പിന്നെ ആയിത്തീരേണ്ട കാര്യമില്ലല്ലോ? അവൻ തൻ്റെ ക്രൂശിലെ പരമയാഗത്താലാണ് ദൈവത്തിൽനിന്ന് നമുക്കു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നത്. എബ്രായരിൽ ഇതുപോലെ ഒരു പ്രയോഗമുണ്ട്: “സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” (made higher than the heavens). ഇവിടെയും, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനാണെന്നല്ല പറയുന്നത്; ഉന്നതനായിത്തീർന്നു. എപ്പോഴാണവൻ ഉന്നതനായത്? യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറെച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31 എബ്രാ, 7:26). തൻ്റെ പാപപരിഹാര ബലികൊണ്ട് ദൈവത്തിൽനിന്ന് നമ്മുടെ ജ്ഞാനമായിത്തീർന്ന യേശു എങ്ങനെ ജ്ഞാനമായി സൃഷ്ടിയിങ്കൽ ഉണ്ടാകും? യേശുവിനെക്കുറിച്ച് പറയുന്ന രണ്ട് വാക്യം നോക്കുക: ➦ “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.” (ലൂക്കോ, 2:52). ഈ രണ്ട് വാക്യങ്ങൾ പരിശോധിച്ചാൽ, യേശു ദൈവത്താൽ ജ്ഞാനംനിറഞ്ഞ് വളർന്നവനാണെന്ന് മനസ്സിലാക്കാം. അതായത്, ക്രൂശുമരണശേഷം ജ്ഞാനമെന്ന ഒരു പദവി യേശുവിനു് ഉണ്ടായി എന്നല്ലാതെ, യേശു ജ്ഞാനമല്ല; അഥവാ, ജ്ഞാനമെന്ന പ്രകൃതിയുള്ളവൻ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

യേശുവിൻ്റെ പദവികൾ: യേശുവിനു് ജ്ഞാനമെന്ന പദവി മാത്രമല്ല ഉള്ളത്; നൂറുകണക്കിനു് പദവികളുണ്ട്. ➦ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4ഉല്പ, 3:15). മേല്പറഞ്ഞതൊക്കെ യേശുവിൻ്റെ അസ്തിത്വമോ, പേരോ, പ്രകൃതിയോ അല്ല; പദവികളാണ്. “ജ്ഞാനം” എന്നത് അതിലൊരു പദവി (Title) മാത്രമാണ്. അതായത്, യേശുവിൻ്റെ “ദൈവപുത്രൻ, ക്രിസ്തു, കർത്താവു, ജ്ഞാനം” തുടങ്ങിയ എല്ലാ പദവികളും എ.എം 3755-ൽ (ബി.സി. 6) അവൻ്റെ ജനനശേഷം ഉണ്ടായതാണ്. അവൻ എങ്ങനെ സൃഷ്ടിയിൽ ശില്പിയായി (വിദഗ്ധജോലിക്കാരൻ) ദൈവത്തോടൊപ്പം ഉണ്ടാകും?

“യെഹൂദന്മാർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:19). ക്രിസ്തു ആരാണ്❓ അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തവരാണ്, ട്രിനിറ്റിയിലും വൺനെസ്സിലും യഹോവസാക്ഷികളുടെ ഉപദേശത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് യഥാർത്ഥമായി മനസ്സിലാക്കിക്കഴിയുമ്പോൾ, നിങ്ങൾ രട്ടിലും വെണ്ണിരിലും മാനസാന്തരപ്പെട്ട്, ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച സത്യേകദൈവത്തെ തിരിച്ചറിയുകയും ക്രിസ്തുവിൻ്റെ അനുയായി ആകുകയും ചെയ്യും. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]  

കൂടുതൽ അറിവുകൾക്കായി:
 ☟
മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം

Footnote:
“പുതിയലോകം ഭാഷാന്തരം” എന്ന യഹോവസാക്ഷികളുടെ ബൈബിൾ പരിഭാഷയിലെ “സുഭാഷിതങ്ങൾ” എന്ന പുസ്തകത്തിൽ ജ്ഞാനത്തെക്കുറിച്ച് (hakma – חָכְמָ֥ה – wisdom) പറഞ്ഞിരിക്കുന്ന വാക്യങ്ങൾ:
1. ജ്ഞാനം നേടാനും ശിക്ഷണം സ്വീകരിക്കാനും ജ്ഞാനമൊഴികൾ മനസ്സിലാക്കാനും (1:2) 
2. യഹോവയോടുള്ള ഭയഭക്തിയാണ് അറിവിൻ്റെ ആരംഭം; വിഡ്ഢികൾ മാത്രമേ ജ്ഞാനവും ശിക്ഷണവും നിരസിക്കൂ. (1:7)
3. മകനേ, ജ്ഞാനത്തിനായി കാതോർക്കുകയും വകതിരിവിനായി ഹൃദയം ചായിക്കുകയും ചെയ്തുകൊണ്ട് (2:2)
4. യഹോവയാണു ജ്ഞാനം നൽകുന്നത്; ദൈവത്തിൻ്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്. (2:6)
5. ജ്ഞാനം നിൻ്റെ ഹൃദയത്തിൽ പ്രവേശിക്കുകയും അറിവ് നിന്നെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ (2:10)
6. ജ്ഞാനം നേടുകയും വകതിരിവ് സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ. (3:13)
7. യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു; വിവേകത്താൽ ആകാശം ഉറപ്പിച്ചു. (3:19)
8. ജ്ഞാനം നേടുക, വകതിരിവ് സമ്പാദിക്കുക. ഇത് മറക്കരുത്, ഞാൻ പറയുന്ന കാര്യങ്ങൾ വിട്ടുമാറരുത്. (4:5)
9. ജ്ഞാനമാണ് ഏറ്റവും പ്രധാനം; അതുകൊണ്ടു ജ്ഞാനം സമ്പാദിക്കുക; മറ്റ് എന്തു നേടിയായും ശരി, വകതിരിവ് നേടാൻ മറക്കരുത്. (4:7)
10. ഞാൻ നിന്നെ ജ്ഞാനത്തിൻ്റെ വഴികളിലൂടെ നയിക്കും; നേരിൻ്റെ പാതകളിലൂടെ നടത്തും. (4:11)
11. മകനേ, എൻ്റെ ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക; ഞാൻ വകതിരിവിനെക്കുറിച്ച് പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക. (5:1)
12. ജ്ഞാനത്തോട്, “നീ എൻ്റെ സഹോദരി” എന്നു പറയുക; വകതിരിവിനെ ബന്ധു എന്നു വിളിക്കുക. (7:4) 
13. ജ്ഞാനം വിളിച്ചുപറയുന്നു; വകതിരിവ് ശബ്ദമുയർത്തുന്നു. (8:1)
14. ജ്ഞാനം പവിഴക്കല്ലുകളെക്കാൾ മേന്മയേറിയതാണ്; അമൂല്യവസ്തുക്കളെയൊന്നും അതുമായി താരതമ്യം ചെയ്യാൻ കഴിയില്ല. (8:11)
15. ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം താമസിക്കുന്നു; ഞാൻ അറിവും ചിന്താശേഷിയും നേടിയിരിക്കുന്നു. (8:12)✔️
16. യഹോവയോടുള്ള ഭയഭക്തിയാണ് ജ്ഞാനത്തിൻ്റെ തുടക്കം; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു വിവേകം. (9:10)
17. വകതിരിവുള്ളവൻ്റെ ചുണ്ടിൽ ജ്ഞാനമുണ്ട്; എന്നാൽ സാമാന്യബോധമില്ലാത്തവൻ്റെ മുതുകിൽ അടിവീഴും. (10:13)
18. നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നതു വിഡ്ഢിക്ക് ഒരു വിനോദം; എന്നാൽ വകതിരിവുള്ളവനു ജ്ഞാനമുണ്ട്.” (10:23)
19. നീതിമാന്മാരുടെ വായിൽനിന്ന് ജ്ഞാനം പുറപ്പെടുന്നു; എന്നാൽ വഞ്ചനയോടെ സംസാരിക്കുന്ന നാവ് മുറിച്ചുകളയും. (10:31)
20. അഹംഭാവത്തിനു പിന്നാലെ അപമാനം വരുന്നു; എന്നാൽ എളിമയുള്ളവർ ജ്ഞാനികളാണ്. (11:2)
21. അഹംഭാവം കലഹങ്ങളിലേ അവസാനിക്കൂ; എന്നാൽ ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്. (13:10)
22. പരിഹാസി ജ്ഞാനം തേടുന്നെങ്കിലും കണ്ടെത്തുന്നില്ല; എന്നാൽ വകതിരിവുള്ളവൻ എളുപ്പം അറിവ് നേടുന്നു. (14:6)
23. വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു; എന്നാൽ വിഡ്ഢികൾ തങ്ങളുടെ വിഡ്ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു. (14:8)
24. വകതിരിവുള്ളവൻ്റെ ഹൃദശത്തിൽ ജ്ഞാനം സ്വസ്ഥമായി വിശ്രമിക്കുന്നു; എന്നാൽ വിഡ്ഢികൾക്ക് അതു വിളമ്പിയാലേ സമാധാനമാകൂ. (14:33)
25. യഹോവയോടുള്ള ഭയഭക്തി ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കുന്നു; താഴ്മ മഹത്വത്തിനു മുന്നോടി. (15:33)
26. ജ്ഞാനം നേടുന്നതു സ്വർണ്ണം സമ്പാദിക്കുന്നതിനെക്കാൾ ഏറെ നല്ലതു! വകതിരിവ് നേടുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാൾ ഏറെ ശ്രേഷ്ഠം! (16:16)
27. ജ്ഞാനം സമ്പാദിക്കൻ വഴിയുണ്ടായിട്ടും അതു നേടാൻ വിഡ്ഢിക്ക് ആഗ്രമില്ലെങ്കിൽ പിന്നെ അതുകൊണ്ട് എന്തു ഗുണം? (17:16)
28. വകതിരിവുള്ളവൻ്റെ കൺമുന്നിൽ ജ്ഞാനമുണ്ട്; എന്നാൽ വിഡ്ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നു. (17:24)
29. മനുഷ്യൻ്റെ വായിലെ വാക്കുകൾ ആഴമുള്ള വെള്ളം; ജ്ഞാനത്തിൻ്റെ ഉറവയോ ഒഴുകുന്ന ഒരു അരുവിപോലെ. (18:4)
30. യഹോവയ്ക്കെതിരായി ജ്ഞാനമോ വകതിലോ ഉപദേശമോ ഇല്ല. (21:30)
31. സത്യം വാങ്ങുക, അത് ഒരിക്കലും വിറ്റുകയരുത്; ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക. (23:23)
32. ജ്ഞാനംകൊണ്ട് വീടു പണിയുന്നു; വകതിരിവുകൊണ്ട് അതു സുരക്ഷിതമാക്കുന്നു. (24:3)
33. അതുപോലെ, ജ്ഞാനവും നിനക്ക് നല്ലതാണ്; അതു നേടിയാൽ നിൻ്റെ ഭാവി ശോഭനമാകും. (24:14)
34. സ്വന്തഹൃദയത്തെ ആശ്രയിക്കുന്നവർ വിഡ്ഢികൾ; എന്നാൽ ജ്ഞാനത്തോടെ നടക്കുന്നവർ രക്ഷപെടും. (28:26)
35. ജ്ഞാനത്തെ സ്നേഹിക്കുന്നവർ അപ്പനെ സന്തോഷിപ്പിക്കുന്നു; എന്നാൽ വേശ്യകളുടെകൂടെ നടക്കുന്നവൻ സമ്പത്തു നശിപ്പിക്കുന്നു. (29:3)
36. വടിയും ശാസനയും ജ്ഞാനം നൽകുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി അമ്മയ്ക്കു നാണക്കേട്. (29:15)
37. ഞാൻ ജ്ഞാനം പഠിച്ചിട്ടില്ല; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല. (30:3)
38. അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു; ദയയുടെ നിയമം അവളുടെ നാവിലുണ്ട്. (31:26)

ദൈവം, സമത്വമുള്ള മൂന്നു വ്യക്തിയോ❓

“ദൈവം ഏകൻ” (The only God) എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: “യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്.” (ആവ, 6:4-9). എന്നാൽ ദൈവം സമത്വമുള്ള മൂന്നുപേരാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. 

യഹോവയായ ഏകദൈവും ദൈവത്തിൻ്റെ ക്രിസ്തുവും പഴയയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ക്രിസ്തു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാരും എന്തുപറയുന്നു എന്നു നമുക്കു നോക്കാം:

യഹോവയായ ഏകദൈവം:
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39
ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)
ഞാൻ അല്ലാതെ ഒരു ദൈവം ഉണ്ടോ? 
ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8
ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല;
ഞാൻ അല്ലാതെ ഒരു ദൈവവുമില്ല. (യെശ, 45:5
ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6
ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18
ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല;
ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21
ഞാൻ അല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22
ഞാൻ അല്ലാതെ വേറൊരു ദൈവമില്ല;
ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9
ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല. (യോവേ, 2:27)
സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. (പുറ, 9:14
നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? 
ഞാൻ ആരോടു തുല്യനാകും. (യെശ, 40:25)
നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?
എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)
ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)
എനിക്കു സമനായവൻ ആർ? (യിരെ, 49:19; 50:44)
എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4)
എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല,
എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ. 43:10). മേല്പറഞ്ഞതൊക്കെ, വാക്കുമാറാൻ കഴിയാത്തവനും ഭോഷ്ക്ക് പറയാൻ കഴിയാത്തവനുമായ യഹോവയുടെ വാക്കുകളാണ്: (1ശമൂ, 15:29). ഞാൻ, ഞാൻ, എനിക്കു, എന്നെ എന്നീ ഉത്തമപുരുഷ ഏകവചന സർവ്വനാമം ശ്രദ്ധിക്കുക. ദൈവം സമത്വമുള്ള മൂന്നുപേർ ആയിരുന്നെങ്കിൽ, ഞാൻ മാത്രമാണ് ദൈവമെന്നും എനിക്കു സമനായും സദൃശനായും ആരുമില്ലെന്നും സത്യേകദൈവമായ യഹോവ പറയുമായിരുന്നോ❓ ദൈവവചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടും ഭോഷ്ക്ക് പറയാൻ കഴിയാത്ത ഏകസത്യദൈവത്തെ ഭോഷ്ക്കു പറയുന്നവൻ ആക്കിക്കൊണ്ടും മാത്രമേ, ഒരു ത്രിത്വദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും കഴിയുകയുള്ളു. 

ദൈവത്തിൻ്റെ ക്രിസ്തു:
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29
ദൈവം ഒരുത്തൻ മാത്രം The only God. (യോഹ, 5:44)
ഒരേയൊരു സത്യദൈവം പിതാവാണ് Father, the only true God.  (യോഹ, 17:3)
പിതാവിനെ മാത്രം ആരാധിക്കണം. (മത്താ, 4:10; ലൂക്കൊ, 4:8
പിതാവു് മാത്രമാണ് സകലവും അറിയുന്നതു. (മത്താ, 24:36)
എന്റെ പിതാവു എല്ലാവരിലും വലിയവൻ. (യോഹ, 10:29)
പിതാവു എന്നെക്കാൾ വലിയവനല്ലോ. (യോഹ, 14:28)
മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. (യോഹ, 8:40)
പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല;
ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു;
ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല;
ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50
ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)
എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17). ഇതെല്ലാം ദൈവപുത്രനായ ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമത്വമുള്ള മൂന്നുപേരാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണ്, പിതാവു മാത്രമാണ് സത്യദൈവം, പിതാവു എന്നെക്കാൾ വയിയവനാണ്, ഞാൻ മനുഷ്യനാണ്, എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു എന്നൊക്കെ പുത്രൻ പറയുമായിരുന്നോദൈവത്തോടു സമത്വമുള്ളവനായിരുന്നു ക്രിസ്തുവെങ്കിൽ, പിതാവ് എന്നെക്കാൾ വലിയവനാണെന്ന് അവൻ പറയുമായിരുന്നോ❓ “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). 

പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും:
യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (2രാജാ, 19:15). 
ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല. (പുറ, 8:10)
യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല. (ആവ, 4:35)
മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല.” (ആവ, 4:39)
യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (ആവ, 33:26).
യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല;
നീ അല്ലാതെ ഒരുത്തനുമില്ലല്ലോ. (1ശമൂ, 2:2)
നിന്നെപ്പോലെ ഒരുത്തനുമില്ല;
നീ അല്ലാതെ ഒരു ദൈവവും ഇല്ല. (2ശമൂ, 7:22)
യഹോവയല്ലാതെ ദൈവം ആരുള്ളു? (2ശമൂ, 22:32)
നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23)
യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല. (1രാജാ, 8:59)
യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; 
നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20)
നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)
സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല. (2ദിന, 14:11)
അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)
യഹോവയല്ലാതെ ദൈവം ആരുള്ളു? (സങ്കീ, 18:31)
സഹായിപ്പാൻ മറ്റാരുമില്ലല്ലോ. (സങ്കീ, 22:11)
യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10)
നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5)
ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു? (സങ്കീ, 71:19)
നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? (സങ്കീ, 77:13)
സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? (സങ്കീ, 89:6)
ദൈവമായ യഹോവേ നിന്നെപ്പോലെ ബലവാൻ ആരുള്ളു? (സങ്കീ, 89:8)
ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)
നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? (യെശ, 40:18)
അവനല്ലാതെ വേറൊരു ദൈവവും ഇല്ല. (യെശ, 45:14)
യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു. (യെശ, 45:24)
നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. (യെശ, 64:4). ഇങ്ങനെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്. നീ, നിന്നെപ്പോലെ, നീയല്ലാതെ, നിന്നോടു, അവൻ, അവനല്ലാതെ, അവനെപ്പോലെ എന്നീ മധ്യമ,പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങൾ ശ്രദ്ധിക്കുക. ദൈവം സമത്വമുള്ള മൂന്നുപേരായിരുന്നെങ്കിൽ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവന്നു സമനായും സധൃശനായും ആരുമില്ലെന്നും ഏകവചന സർവ്വനാമത്തിൽ പഴയനിയത്തിലെ മശീഹമാരും ഭക്തന്മാരും പറയുമായിരുന്നോ❓ ദൈവശ്വാസീയമായ വചനത്തെയും ഭാഷയുടെ വ്യാകരണനിയമങ്ങളെയും അതിലംഘിച്ചുകൊണ്ടുമാത്രമേ, ദൈവം സമത്വമുള്ള മൂന്നുപേരാണെന്ന് പറയാൻ കഴിയുകയുള്ളു. 

അപ്പൊസ്തലന്മാർ:
ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21).
ഏകജ്ഞാനിയായ ദൈവം – The only wise God. (റോമ, 16:26)
ഏകദൈവം – The only God. (1തിമൊ, 1:17)
ഏകാധിപതി – only Ruler.  (1തിമൊ, 6:15)
താൻ മാത്രം അമർത്യതയുള്ളവൻ – who alone is immortal. (1തിമൊ, 6:16)
ഏകകർത്താവായ ദൈവം – The only Lord God. (യൂദാ 1:4)
രക്ഷിതാവായ ഏകദൈവം – The only God our Savior. (യൂദാ, 1:25)
ദൈവം ഒരുവൻ – God alone. (മർക്കൊ, 2:7)
ദൈവം ഒരുവൻ – God alone. (മർക്കൊ, 10:18)
ദൈവം ഒരുവൻ – God alone. (ലൂക്കൊ, 18:19)
ഏകദൈവല്ലാതെ ദൈവമില്ല – There is no God but one. (1കൊരി, 8:4)
ദൈവമോ ഒരുത്തൻ മാത്രം – God is one. (ഗലാ, 3:20)
ദൈവം ഒരുവനല്ലോ – There is one God. (1തിമൊ, 2:5)
പിതാവായ ഏകദൈവമേ നമുക്കുള്ളൂ. (1കൊരി, 8:6),
ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു. (എബ്രാ. 2:11).
സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. (എഫെ, 1:3 റോമ, 15:5; 2കൊരി, 1:3; 2കൊരി, 11:31; എഫെ, 1:17കൊലൊ, 1:5; 1പത്രൊ, 1:3). 
ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15 പ്രവൃ, 2:23; 1തിമൊ, 2:6). ഇതെല്ലാം ക്രിസ്തുവിൽനിന്ന് കേട്ടുപഠിച്ച അപ്പൊസ്തലന്മാരുടെയും അവരിൽനിന്ന് കേട്ടുപഠിച്ചവരുടെയും വാക്കുകളാണ്. ദൈവം സമത്വമുള്ള മൂന്നുപേരാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവു് മാത്രമാണെന്നും ക്രിസ്തുവിന് ഒരു ദൈവമുണ്ടെന്നും അവൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ പറയുമായിരുന്നോ❓ “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കോ, 10:16). അപ്പൊസ്തലന്മാരുടെ വാക്കു വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ്. 

സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം:
ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39 ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). അതായത്, യഹോവയും ക്രിസ്തുവും പഴയപുതിയനിയമ ഭക്തന്മാരും സ്വന്തവായ്കൊണ്ട് കല്പിച്ചതും പരിശുദ്ധാത്മാവിനാൽ ആലേഖനംചെയ്ത് വെച്ചിരിക്കുന്നതുമായ മുഴുവൻ വചനത്തെയും തള്ളിയ ഉപദേശമാണ് ത്രിത്വം. [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, കേൾക്കുക: ഏൽ ഏഹാദ്].

ദൈവവും ക്രിസ്തുവും താരതമ്യം:
ദൈവം എന്നേക്കുമുള്ളവൻ (ശാശ്വതവാസി) ആണ്; ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവൻ അല്ലെങ്കിൽ, ഉത്ഭവമുള്ളവനാണ്. (സങ്കീ, 102:12യെശ, 57:15 ആവ, 18:15; 18:18-19; യെശ, 7:14; മീഖാ, 5:2; മത്താ, 1:20; ലൂക്കൊ, 1:35; 2:21; റോമ, 9:5; ഗലാ, 4:4)  
ദൈവത്തിന് ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ ഇല്ല; ക്രിസ്തുവിന് ഇതെല്ലാമുണ്ട്: (മത്താ, 2:11; ലൂക്കൊ, 2:43; ലൂക്കൊ, 3:23).
ദൈവത്തിന് മാതാവില്ല; ക്രിസ്തുവിന് മാതാവുണ്ട്: (പ്രവൃ, 1:14).
ദൈവത്തിന് വളർത്തച്ഛനില്ല; ക്രിസ്തുവിന് വളർത്തച്ഛനുണ്ട്: (മത്താ, 1:16 യോഹ, 1:45).
ദൈവത്തിന് സഹോദരന്മാരില്ല; ക്രിസ്തുവിന് സഹോദരന്മാരുണ്ട്: (1കൊരി, 9:5; ഗലാ, 1:19).
ദൈവത്തിന് പിതാവില്ല; ക്രിസ്തുവിന് പിതാവുണ്ട്: (മത്താ, 3:17 മത്താ, 7:21). 
ദൈവത്തിന് (യഹോവ) ദൈവമില്ല; ക്രിസ്തുവിന് ദൈവമുണ്ട്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33)
ദൈവം ആത്മാവാകുന്നു; ക്രിസ്തു ആത്മാവായ ദൈവമല്ല, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്: (യോഹ, 4:24 (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40).
ദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല; ക്രിസ്തു മനുഷ്യനും മനുഷ്യപുത്രനുമാണ്: (സംഖ്യാ, 23:19 റോമ, 5:15; മത്താ, 20:28)
ദൈവം ചരിത്രത്തിനതീതനാണ്; ക്രിസ്തു ചരിത്രത്തിനധീനനാണ്; (മത്താ, 2:1)
ദൈവത്തിൻ്റെ വയസ്സ് കണക്കാക്കുന്നില്ല; ക്രിസ്തുവിൻ്റെ വയസ്സ് കണക്കാക്കുന്നു: (ലൂക്കൊ, 2:21; ലൂക്കൊ, 2:42; ലൂക്കൊ, 3:23)
ദൈവം അഭിഷിക്തനല്ല, അഭിഷേകദാതാവാണ്; യേശു അഭിഷേകദാതാവല്ല, അഭിഷിക്തൻ (ക്രിസ്തു) ആണ്: (പ്രവൃ, 10:38 ലൂക്കൊ, 3:22; ലൂക്കൊ, 4:1
ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവനാണ്; ക്രിസ്തു സാത്താനാൽ പരീക്ഷിക്കപ്പെട്ടു (യാക്കോ, 1:13 മർക്കൊ, 1:13).°
ദൈവം ക്ഷീണിക്കുന്നില്ല; ക്രിസ്തുവിന് ക്ഷീണം അനുഭവപ്പെട്ടു (യെശ, 40:28 യോഹ, 4:5)
ദൈവം ഉറങ്ങുന്നുമില്ല മയങ്ങുന്നുമില്ല; ക്രിസ്തു ഉറങ്ങി: (സങ്കീ, 121:4മത്താ, 8:24)
ദൈവത്തിനു് വിശപ്പും ദാഹവുമില്ല; ക്രിസ്തുവിന് വിശപ്പും ദാഹവുമുണ്ടായി: (സങ്കീ, 50:12,13 മർക്കൊ, 11:12; യോഹ, 19:28). 
ദൈവം ബലഹീനനാകില്ല; ക്രിസ്തു പാപം വഹിച്ച് ബലഹീനനായി: (വെളി, 1:18 2കൊരി, 5:21; ലൂക്കൊ, 22:43)
ദൈവത്തിനു് പ്രാർത്ഥന ആവശ്യമില്ല; ക്രിസ്തു രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രി മുഴുവനും പ്രാർത്ഥിച്ചിരുന്നതായി കാണാം: (മർക്കൊ, 1:35; സങ്കീ, 55:17; മത്താ, 14:23; ലൂക്കൊ, 6:12 എബ്രാ, 5:7)
ദൈവത്തിനു് മരണമില്ല; ക്രിസ്തുയേശു തിരുവെഴുത്തിൻ പ്രകാരം മരിക്കുകയും ഉയിർക്കുകയും ചെയ്തു: (1തിമൊ, 6:16 1കൊരി, 15:3-4). 
“ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നു യഹോവ; “ഞാൻ ദൈവമല്ല; മനുഷ്യനത്രേ” എന്നു ക്രിസ്തു: (ഹോശേ, 11:9 യോഹ, 17:3; യോഹ, 8:40).
ഇതുപോലെ അനേകം തെളിവുകളുണ്ട്. ഇതിലെവിടെയാണ് സമത്വം❓ സമത്വമില്ലായ്മയെയാണ് ട്രിനിറ്റി സമത്വം എന്നു വ്യാജമായി വ്യാഖ്യാനിക്കുന്നത്.

ദൈവശ്വാസീയമായ വചനത്തിൽ ദൈവപുത്രൻ മനുഷ്യനാണെന്ന് അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ദൈവപുത്രനായ യേശു മനുഷ്യനാണെന്ന് അൻപതുപ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. ഉദാ: (യോഹ, 8:40; റോമ, 5:15; 1തിമൊ, 2:6). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ദൈവവും മനുഷ്യനും ഏതുവകയിലാണ് സമത്വമുണ്ടാകുന്നത്❓ തന്നെയുമല്ല, യേശു എന്നൊരു “മനുഷ്യനായ ദൈവപുത്രൻ” ട്രിനിറ്റിയിൽ ഇല്ല: ട്രിനിറ്റിയിലുള്ള സമനിത്യരും വ്യതിരിക്തരായ മൂന്നുപേരും പൂർണ്ണദൈവമാണെന്നാണ് പറയുന്നത്. (പൂർണ്ണദൈവം എന്ന പ്രയോഗംതന്നെ ബൈബിൾ വിരുദ്ധമാണ്). യേശു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണെന്ന് വാദിച്ചാലും “ട്രിനിറ്റിയുടെ സമത്വമുള്ള മൂന്നുപേർ” എന്ന ഉപദേശം നടപടിയാകില്ല. പിതാവും പരിശുദ്ധാത്മാവും “പൂർണ്ണദൈവം” എന്ന ഏകപ്രകൃതിയുള്ളവരും പുത്രൻ “പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും” എന്ന ഇരുപ്രകൃതിയുള്ളവനും ആകും. അതിലെവിടെയാണ് സമത്വം❓ അപ്പോഴും, നിങ്ങളുടെ “സമത്വം” എന്ന ഉപദേശം സ്വാഹ

പിതാവും പുത്രനും പരിശുദ്ധാത്മാവും:
പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തിയാണെന്ന് വിചാരിക്കുന്നവർ, ബൈബിളിൽ മൂന്നു വ്യക്തിയെ മാത്രമേ കണ്ടിട്ടുള്ളോ❓ പിതാവും പുത്രനും പരിശുദ്ധാത്മാവും മാത്രമേ ബൈബിളിലുള്ളെന്നാണ് ട്രിനിറ്റി വിചാരിക്കുന്നത്. അതുകൊണ്ടാണ്, ദൈവം ത്രിത്വമാണെന്ന് അവർ വിശ്വസിക്കുന്നത്. എന്നാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും മാത്രമല്ല ബൈബിളിൽ ഉള്ളത്; വേറയും പലരുമുണ്ട്. അവരെയുകൂടി വെവ്വേറെ വ്യക്തികളായി എണ്ണിയാൽ എങ്ങനെയിരിക്കും എന്നുനോക്കാം: 

1️⃣ “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (1യോഹ, 4:12യോഹ, 1:18). “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു (Tthe only God) എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). അദൃശ്യനും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ആരുമൊരുനാളും കാണാത്തവനും (യോഹ, 1:18; 1യോഹ, 4:12) കാൺമാൻ കഴിയാത്തവനുമാണ് (1തിമൊ, 6:16) ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം (The only God): (1തിമൊ, 1:17). ട്രിനിറ്റിയിൽ ആരുമൊരുനാളും കാണാത്ത, കാണ്മാൻ കഴിയാത്ത അദൃശ്യനായ ഏകദൈവം ആരാണ്❓

2️⃣ “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാർ എപ്പോഴും കാണുന്ന യേശുവിൻ്റെ പിതാവു് സ്വർഗ്ഗത്തിലുണ്ട്. യിസ്രായേലിന്റെ ദൈവവും പിതാവുമായ യഹോവയാണ് യേശുവിൻ്റെ പിതാവു്: (യെശ, 64:8യോഹ, 8:54). പിതാവായ യഹോവയെ ദൂതന്മാർ നിത്യം കാണുന്നതു കൂടാതെ, സ്വർഗ്ഗത്തിലും ഭുമിയിലുമായി അനേകംപേർ കണ്ടിട്ടുണ്ട്: “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു.” (പുറ, 24:9-101രാജാ, 22:19ഇയ്യോ, 42:5; യെശ, 6:1; യെഹെ, 1:28; ദാനീ, 7:9; ആമോ, 9:1; വെളി, 4:2). പഴയപുതിയനിയമങ്ങളിൽ പിതാവായ യഹോവ സംസാരിച്ചിട്ടുമുണ്ട്: (ഉല്പ, 3:13; യെശ, 45:23; യെശ, 55:11മത്താ, 3:17; മത്താ, 17:5; യോഹ, 12:282പത്രൊ, 1:17). അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ ദൂതന്മാർ നിത്യം കാണുന്നതും മനുഷ്യർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ടിട്ടുള്ളതുമായ പിതാവു് ആരാണ്❓

3️⃣ “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (three men) തന്റെ നേരെ നില്ക്കുന്നതു കണ്ടു.” (ഉല്പ, 18:1-2). “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്ന് ദൈവം പറയുന്നു: (ഹോശേ, 11:9). ദൈവം “മനുഷ്യൻ” അല്ലെന്ന് ഭക്തന്മാരും പറയുന്നു: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ അബ്രാഹാമിനു വെളിപ്പെട്ട മൂന്നു മനുഷ്യരിൽ ഒരുത്തനെ എഴുത്തുകാരനായ മോശെ, “യഹോവ” എന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (ഉല്പ, 18:1; ഉല്പ, 18:13; ഉല്പ, 18:14; ഉല്പ, 18:17; ഉല്പ, 18:19; ഉല്പ, 18:19; ഉല്പ, 18:20; ഉല്പ, 18:22; ഉല്പ, 18:26; ഉല്പ, 18:33). മൂവരിൽ ഇരുവർ ദൂതന്മാരാണെന്നും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: (ഉല്പ, 18:16; ഉല്പ, 18:22ഉല്പ, 19:1). അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ അബ്രാഹാം കണ്ട ദൈവമല്ലാത്ത; മനുഷ്യനായ യഹോവ ആരാണ്❓

4️⃣ “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). യേശുവിനെ “മനുഷ്യപുത്രൻ” എന്ന് എൺപതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ “മനുഷ്യപുത്രനോടു സദൃശൻ” എന്നു ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, ആകാശമേഘങ്ങളോടെ വരുന്നതായി ദാനീയേൽ കണ്ട “മനുഷ്യപുത്രനോട് സദൃശനായവൻ” ആരാണ്❓ 

5️⃣  “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ദൈവപുത്രൻ മനുഷ്യനാണെന്ന് ഈ വേദഭാഗത്തുനിന്ന് വ്യക്തമാണല്ലോ? ദൈവം മനുഷ്യനുമല്ല; മനുഷ്യപുത്രനുമല്ല: “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.” (സംഖ്യാ, 23:19). “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് പിതാവു് പറയുന്നത്: (ഹോശേ, 11:91ശമൂ, 15:29;  ഇയ്യോ, 9:32). എന്നാൽ ദൈവപുത്രൻ ദൈവമല്ല (യോഹ, 5:44; യോഹ, 17:3); പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20മത്താ, 1:18; ലൂക്കൊ, 1:35; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). താൻ മനുഷ്യനാണെന്ന് ക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അൻപതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: യേശുവിൻ്റെ ചരിത്രപരത]. അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലക്ഷക്കണക്കിനാളുകൾ കണ്ട ദൈവപുത്രനായ മനുഷ്യൻ ആരാണ്❓

6️⃣ “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോ, 3:22). “യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെ മേൽ വസിച്ചു.” (യോഹ, 1:32മത്താ, 3:16; മർക്കൊ, 1:10). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 8:29; പ്രവൃ, 10;19-20; പ്രവൃ, 13:2). അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, യോഹന്നാൻ സ്നാപകൻ തൻ്റെ കണ്ണുകൊണ്ട് കണ്ട പരിശുദ്ധാത്മാവ് ആരാണ്❓ 

7️⃣ “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:4-5വെളി, 3:1; വെളി, 4:5; വെളി, 5:6). ഈ വേദഭാഗത്ത്, പിതാവിനും യേശുക്രിസ്തുവിനും ഒപ്പം, ഏഴു ആത്മാക്കളിൽ നിന്നുമുള്ള “കൃപയും സമാധാനവും” യോഹന്നാൻ ആശംസിക്കുന്നതായി കാണാം. കൊരിന്ത്യരിലെ ആശിർവാദത്തിൽ പറയുന്ന, “കർത്താവായ യേശുക്രിസ്തുവും ദൈവവും പരിശുദ്ധാത്മാവും” മൂന്നു വ്യക്തിയാണെന്നു പറയുന്ന ട്രിനിറ്റി, ഈ വേദഭാഗത്ത് പറയുന്ന പിതാവിനെയും യേശുക്രിസ്തുവിനെയും ഏഴു ആത്മാവിനെയും ചേർത്ത് ഒൻപത് വ്യക്തിയാണെന്ന് സമ്മതിക്കുമോ? (2കൊരി, 13:14). “ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ സ്വർഗ്ഗത്തിൽ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നതു” യഹോന്നാൻ കണ്ടതാണ്: (വെളി, 4:5വെളി, 4:1). അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, യോഹന്നാൻ കണ്ട, പിതാവിനും പുത്രനുമൊപ്പം കൃപയും സമാധാനവും ആശംസിച്ച ഏഴു ആത്മാവു് ട്രിനിറ്റിക്ക് ആരാണ്❓

8️⃣ “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). വെളിപ്പാടിൽ യോഹന്നാൻ കണ്ടത് യേശുവിനെ ആണെന്ന് കരുതുന്നവരുണ്ട്. മനുഷ്യപുത്രനെയല്ല; “മനുഷ്യപുത്രനോടു സദൃശനായവനെ” ആണ് യോഹന്നാൻ കണ്ടത്: (വെളി, 1:13). യേശു മനുഷ്യപുത്രനോടു സദൃശനാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. “ഞാൻ മരിച്ചവനായിരുന്നു” എന്നു മനുഷ്യപുത്രനോടു സദൃശനായവൻ പറയുണ്ട്: (വെളി, 1:18). എന്നാൽ യേശു “മരിച്ചവൻ ആയിരുന്നില്ല” മരിച്ചിട്ട് ഉയിർത്തവനാണ്: (റോമ, 1:5; റോമ, 6:9; റോമ, 7:4; റോമ, 8:34; 1കൊരി, 15:12; 2തിമൊ, 2:8). “മരിച്ചവനായിരുന്നു” എന്ന പ്രയോഗം, ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെയാണ് സൂചിപ്പിക്കുന്നത്. “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്.” (വെളി, 1:18). ഈ പ്രയോഗവും യേശുവിനു് ചേരുന്നതല്ല. അവൻ തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്: (യോഹ, 11:25-26; യോഹ, 20:31; എബ്രാ, 2:15). അവൻ പറയുന്നത് നോക്കുക: “അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.” (യോഹ, 10:10). “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” (വെളി, 2:7). ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമായ യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, “എൻ്റെ പരദീസ” എന്നോ, “ഞങ്ങളുടെ പരദീസ” എന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, “ദൈവത്തിൻ്റെ പരദീസ” എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. “എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). മനുഷ്യപുത്രനോടു സദൃശനായവൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് വചനത്തിൽ സൂചനപോലുമില്ല. യേശുക്രിസ്തു എന്ന നാമമല്ലാതെ ആകാശത്തിനു് കീഴിൽ മറ്റൊരു നാമമില്ല: (പ്രവൃ, 4:12). പതിനാലാം അദ്ധ്യായത്തിൽ പൊൻകിരീടം ധരിച്ച മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ കയ്യിൽ മൂർച്ചയുള്ള അരിവാളുമായി മേഘത്തിൽ ഇരിക്കുന്നതു കാണാം. അവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്യാൻ വിളിച്ചുപറയുന്നത് ഒരു ദൂതനാണ്. അതു കേട്ടയുടനെ അവൻ തൻ്റെ അരിവാൾ ഭൂമിയിലേക്കെറിഞ്ഞ് കൊയ്ത്ത് നടത്തുകയാണ്. കൊയ്ത്ത് ന്യായവിധിയെയാണ് സൂചിപ്പിക്കുന്നത്. യേശുക്രിസ്തുവിനോടു ഒരു ദൂതൻ കൊയ്യാൻ കല്പിക്കുമോ? ഇതുപോലെ, പല തെളിവുകളുമുണ്ട്. അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, സൂര്യതേജസ്സോടെ യോഹന്നാൻ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ ആരാണ്❓ 

9️⃣ “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി,  5:6). “ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” എന്നു യേശുവിനെ പറഞ്ഞിരിക്കയാൽ, യഥാർത്ഥത്തിൽ യേശുവിനെയാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടതെന്ന് കരുതുന്നവരുണ്ട്: (യോഹ, 1:29; യോഹ, 1:36). അവൻ കണ്ടത്, ഏഴു കൊമ്പും ഏഴു കണ്ണുകളുളുള്ള ഒരു യഥാർത്ഥ കുഞ്ഞാടിനെയാണ്. “കൂഞ്ഞാടു“ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്: (വെളി, 13:8). ഒന്നാമത്, “കൂഞ്ഞാടു” എന്നത് യേശുവിൻ്റെ പ്രകൃതിയല്ല; പദവിയാണ്. കന്യകയായ മറിയ പ്രസവിച്ചത്, ഏഴു കൊമ്പും ഏഴു കണ്ണുമുള്ള ഒരു കഞ്ഞാടിനെയല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40). പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായതും (മത്താ, 1:20മത്താ, 1:18; ലൂക്കൊ, 2:21) അവളിൽനിന്ന് ഉത്ഭവിച്ചതും (ലൂക്കൊ, 1:35) എട്ടാംനാൾ പരിച്ഛേദന കഴിച്ചതും (ലൂക്കൊ, 2:21) പിന്നെയും മുപ്പത്തിമൂന്നു ദിവസം കഴിഞ്ഞപ്പോൾ, ആദ്യജാതൻ്റെ വീണ്ടെടുപ്പു കർമ്മങ്ങൾ ചെയ്തതും (ലൂക്കൊ, 2:22-24) മാതാപിതാക്കൾക്കൊപ്പം മിസ്രയീമിലേക്ക് പാലായനം ചെയ്തതും (മത്താ, 2:13-14) ഹെരോദാവിൻ്റെ മരണശേഷം മടങ്ങിവന്നതും (പ്രവൃ, 2:18-20) അർക്കെലെയോസിനെ ഭയപ്പെട്ട് യെഹൂദ്യയിൽനിന്ന് ഗലീലാ പ്രദേശങ്ങളിലേക്ക് മാറിപ്പോയതും (മത്താ, 2:21)  ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടു വന്നതും (ലൂക്കൊ, 2:40) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നതും (ലൂക്കൊ, 2:52) ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, പ്രവചനംപോലെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് “ക്രിസ്തു” (അഭിഷിക്തൻ) ആയതും (യെശ, 61:1; ലൂക്കൊ, 3:22; ലൂക്കൊ, 4: 18-21പ്രവൃ, 4:27; പ്രവൃ, 10:38) പ്രവചനംപോലെ ദൈവപുത്രൻ എന്നു വിളിക്കപ്പെട്ടതും (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22) പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങിയതും (ലൂക്കൊ, 4:1) പിശാചിനാൽ പരീക്ഷിക്കപ്പെടാൻ ആത്മാവിനാൽ മരുഭൂമിയിലേക്ക് നടത്തപ്പെട്ടതും (മത്താ, 4:1; ലൂക്കൊ, 4:1) പിശാചിനാൽ നാല്പതു ദിവസം പരീക്ഷിക്കപ്പെട്ടതും (മത്താ, 4:2-11 ലൂക്കൊ, 4:1-13) ആത്മാവിൻ്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്ന് ശുശ്രൂഷ ആരംഭിച്ചതും (ലൂക്കൊ, 14-15) ആത്മാവിനാൽ അത്ഭുതങ്ങളെ പ്രവർത്തിച്ചതും (മത്താ, 12:28ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38) ദൈവത്താൽ പാപമോചനം നല്കിയതും (ലൂക്കൊ, 5:21മത്താ, 9:8) മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാൽ മരണം വരിച്ചതും (ലൂക്കൊ, 23:46; എബ്രാ, 9:14) മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും (1പത്രൊ, 3:18പ്രവൃ, 10:40) ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്കു കരേറിപ്പോയതും (യോഹ, 20:17) ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, കുഞ്ഞാടോ അല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). രണ്ടാമത്, കുഞ്ഞാടു ലോകസ്ഥാപനംമുതൽ അറക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്: (വെളി, 13:8). എന്നാൽ നമ്മുടെ പെസഹ കുഞ്ഞാടായ യേശു ലോകത്തിൽ വെളിപ്പെട്ടതും നമ്മുടെ പാപപരിഹാരാർത്ഥം അറുക്കപ്പെട്ടതും അന്ത്യകാലത്താണ്: (1കൊരി, 5:7; 1പത്രൊ, 1:20). മൂന്നാമത്, യേശുവെന്ന മനുഷ്യൻ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്കു കരേറിപ്പോയശേഷം കുഞ്ഞാടായി രൂപാന്തരം പ്രാപിച്ചു എന്നും പറയാൻ പറ്റില്ല. യേശു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? നിത്യമായ അസ്തിത്വമെന്താണ്? എന്നൊക്കെ മനസ്സിലാക്കിയാൽ, യഥാർത്ഥത്തിൽ യോഹന്നാൻ കണ്ടത് ദൈവപുത്രനായ യേശുവിനെയല്ലെന്ന് മനസ്സിലാക്കാം. അദൃശ്യനായ ഏകദൈവത്തെ (Mónos Theós) ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അപ്പോൾ, യോഹന്നാൻ കണ്ട ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടു നില്ക്കുന്ന കുഞ്ഞാട് ആരാണ്❓ 

അദൃശ്യനും ആരുമൊരുനാളം കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവം. ദൂതന്മാർ നിത്യം കാണുന്നതും മനുഷ്യർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ട പിതാവായ യഹോവ. മമ്രയുടെ തോപ്പിൽ അബ്രാഹം കണ്ട മനുഷ്യൻ. ആകാശമേഘങ്ങളോടെ വരുന്നതായി ദാനീയേൽ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ. ഒന്നാം നൂറ്റാണ്ടിൽ ലക്ഷക്കണക്കിനു ആളുകൾ കണ്ട ദൈവപുത്രൻ യോഹന്നാൻ കണ്ട പരിശുദ്ധാത്മാവ്. പിതാവിനും പുത്രനുമൊപ്പം യോഹന്നാൻ കൃപയും സമാധാനവും ആശംസിച്ച ഏഴു ആത്മാവ്. സൂര്യതേജസ്സോടെ യോഹന്നാൻ കണ്ട മനുഷ്യപുത്രനോടു സദൃശനായവൻ. ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടു നില്ക്കുന്ന കുഞ്ഞാട്. ദൈവത്തിൻ്റെ ആത്മാവു് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെന്നും ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയാണെന്നും പഠിപ്പിക്കുന്നവർക്ക്, ദൈവത്തിൻ്റെ ഏഴു ആത്മാവു് ഏഴു വ്യക്തിയായാണെന്ന് സമ്മതിക്കാതിരിക്കാൻ പറ്റില്ല. അപ്പോൾ, ആകെ 8+7 = 15 പേരാകും. പതിനഞ്ച് പേരിൽനിന്ന് പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മാത്രം എടുക്കുകയും അദൃശ്യനായ ഏകദൈവം (The only God) ഉൾപ്പെടെ പന്ത്രണ്ട് പേരെയും തള്ളിക്കളഞ്ഞിട്ട്, ദൈവം ത്രിത്വമാണെന്ന് (സമനിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികൾ) പറഞ്ഞാൽ ശരിയാകുമോ❓ ഒന്നെങ്കിൽ, ദൈവം പതിനഞ്ച് വ്യക്തികളാണെന്ന് വിശ്വസിക്കണം. അല്ലെങ്കിൽ, മേല്പറഞ്ഞതൊക്കെ ആരാണെന്ന് പഠിക്കണം. അതുല്ലെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ബൈബിൾ പറയുന്നത് ഒരു പൊട്ടനെപ്പോലെ വിശ്വസിക്കണം. അതല്ലേ സത്യസന്ധനായ ഒരു വിശ്വാസി ചെയ്യേണ്ടത് ❓ അല്ലാതെ, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകൾ ഉണ്ടാക്കിയ ത്രിത്വോപദേശം വിശ്വസിക്കുകയും ഏകസത്യദൈവത്തെ തള്ളി; ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിച്ചാൽ രക്ഷപ്രാപിക്കുമോ❓ ഒന്നാം കല്പന ലംഘിച്ചാൽ, ഒരുത്തനും ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്: (1കൊരി, 6:9-20; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-61കൊരി, 5:11; 1കൊരി, 10:7; 1കൊരി, 10:14; 1പത്രൊ, 4:3). ദൈവശ്വാസീയമായ വചനം വിശ്വസിക്കാത്തവർ മറ്റെന്ത് വിശ്വസിച്ചിട്ടും യാതൊരു പ്രയോജനവുമില്ല: (2തിമൊ, 3:16).  

യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.”
(യോഹന്നാൻ 8:19)

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക
മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം

പിതാവു് മാത്രം സത്യദൈവം (III)

6️⃣ തിരുവെഴുത്തുകളുടെ സാക്ഷ്യം: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.” (മത്താ, 22:29). ബെരോവയിലെ വിശ്വാസികളെക്കുറിച്ച് പരിശുദ്ധാത്മാവിനാൽ ലൂക്കോസ് എഴുതിവെച്ചിരിക്കുന്ന ഒരു സ്റ്റേറ്റ്മെന്റുണ്ട്: “അവർ തെസ്സലൊനീക്യയിൽ ള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (പ്രവൃ, 17:11). പൗലൊസിൽനിന്ന് കേട്ട വചനം ബെരോവക്കാർ കൈക്കൊണ്ടു എങ്കിലും, അത് അങ്ങനെതന്നെയോ എന്ന് തിരുവെഴുത്തുകളെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് അവർ അത് വിശ്വസിച്ചത്. അതുകൊണ്ടാണ്, അവരെ ഉത്തമന്മാർ എന്ന് പരിശുദ്ധാത്മാവിനാൽ വിശേഷിപ്പിക്കുന്നത്. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ട്രിനിറ്റിയെന്ന ഉപദേശം വിശ്വസിക്കുന്നതിനു മുമ്പ്, ഒരാൾപോലും തിരുവെഴുത്തുകളിൽ അങ്ങനെയൊരു ഉപദേശം ഉണ്ടോ എന്ന് പരിശോധിച്ച് നോക്കിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. തിരുവെഴുത്തുകൾ പരിശോധിച്ചിരുന്നുവെങ്കിൽ; പോട്ടെ, ഒന്നാം കല്പനയെങ്കിലും വായിച്ചുനോക്കിയിരുന്നെങ്കിൽ, ത്രിത്വം എന്ന ഉപായിയായ സർപ്പത്തിൻ്റെ ഉപദേശം സഭയ്ക്കകത്ത് നുഴഞ്ഞ് കയറില്ലായിരുന്നു. നമുക്ക് തിരുവെഴുത്തുകൾ എന്ത് പറയുന്നുവെന്ന് നോക്കാം:

1. മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ മോണോസ് തെയോസ് (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ].

2. പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവൻ: “അവളിൽ ഉൽപാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരും വന്ന് കന്യകയിൽ അവതാരം എടുത്തതല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെ പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതാണ്: 1തിമൊ, 3:15-16; മത്താ, 1:18; 1:20; ലൂക്കൊ, 2:21; യോഹ, 8:6; 1യോഹ, 3:5). യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവിൽ ആയിരുന്നു. പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും (മത്താ, 1:20), ആത്മാവിനാൽ ഉദ്ഭവിച്ചവനും (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (പ്രവൃ, 10:38), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൽ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടവനുമാണ് ക്രിസ്തു: (1പത്രൊ, 3:18). ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനും എന്നവനെയോ ആണ്, പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതെന്ന് കരുതുന്ന ത്രിത്വോപദേശം വെറും അന്ധവിശ്വാസമാണ്. അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:36) പാപരഹിതാനായ (1യോഹ, 3:5) മനുഷ്യനാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു: (യോഹ, 8:6).

3. മറിയയുടെ ആദ്യജാതൻ: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7; മത്താ, 1:25. ഒ.നോ: ലൂക്കൊ, 2:21). അനേകർ കരുതുന്നപോലെ, മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആയിരുന്നെങ്കിൽ അവനെ ഒരിക്കലും അവളുടെ ആദ്യജാതനെന്ന് വിശേഷിപ്പിക്കില്ലായിരുന്നു. ക്രിസ്തുവിനെ മറിയയുടെ ആദ്യജാതൻ അഥവാ, “പ്രൊട്ടൊട്ടൊകൊൻ” (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്നതിൻ്റെ തെളിവാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 12:47; 13:55-56; മർക്കൊ, 3:31; 6:3; ലൂക്കൊ, 8:19-20; യോഹ, 2:12; 7:3; 7:5; 7:10; പ്രവൃ, 1:14). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് അഥവാ, സ്വരൂപത്തിന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ അഥവാ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കുമായിരുന്നില്ല. മറിയയുടെ മകൻ യേശുവിൻ്റെ അമ്മ എന്നിങ്ങനെ ഇരുപത്തൊൻപ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മറിയയുടെ മറ്റു മക്കളെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. കൂടാതെ, മറിയയെ കർത്താവിൻ്റെ മാതാവെന്നും, അവളുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദന്മാരെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:43; 1കൊരി, 9:5; ഗലാ, 1:19). ഇതൊന്നും ആരുടെയും വ്യാഖ്യാനമല്ല; ദൈവാത്മാവിനാൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നതാണ്. നമ്മുടെ കർത്താവായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ ദൈവമാതാവും അവളുടെ മറ്റു മക്കൾ അഥവാ, അവൻ്റെ സഹോദരങ്ങൾ വചനപ്രകാരം ദൈവങ്ങളും ആകും. അല്ലെന്ന് പറയാനും അത് സ്ഥാപിക്കാനും ആർക്കും കഴിയില്ല. എന്നാൽ വസ്തുത എന്താണ്? ട്രിനിറ്റിയും വൺനെസ്സും പഠിപ്പിക്കുന്നപോലെ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). മറിയയുടെ മറ്റു മക്കളിൽനിന്ന് ക്രിസ്തുവിനെ വ്യത്യസ്തനാക്കിയിരുന്നത്; അവൻ്റെ കന്യകാജനനവും പാപരാഹിത്യവുമാണ്. അല്ലാതെ, പ്രകൃതിയിൽ അവൻ അവരിൽനിന്ന് വ്യത്യസ്തൻ അല്ലായിരുന്നു. അതായത്, അവൻ്റെ പാപരാഹിത്യം ഒഴികെ യേശുവിൻ്റെയും സഹോദരങ്ങളുടെയും പ്രകൃതി ഒന്നുതന്നെയായായിരുന്നു. (എബ്രാ, 4:15). തന്മൂലം, ദൈവപുത്രനായ യേശു ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (1തിമൊ, 3:14-16

4. ക്രിസ്തുവിൻ്റെ സഹോദരന്മാർ: സ്രഷ്ടാവായ ഏകദദൈവത്തിന് സൃഷ്ടികളായ മക്കളും ദാസന്മാരും മാത്രമേയുള്ളു. (ആവ, 14:1; റോമ, 8:14; 1യോഹ, 3:2; വെളി, 19:5). എന്നാൽ ക്രിസ്തുവിനു് സ്വന്ത സഹോദരന്മാരെക്കൂടാതെ ആത്മീയ സഹോദരന്മാരുമുണ്ട്: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വേദഭാഗത്ത്, ശിഷ്യന്മാരെ തൻ്റെ സഹോദരന്മാർ എന്നാണ് യേശു വിശേഷിപ്പിക്കുന്നത്. ക്രിസ്തു ശിഷ്യന്മാരെ സഹോദരന്മാർ എന്നു പറഞ്ഞിരിക്കുന്ന വേറെയും വാക്യങ്ങളുണ്ട്: (മത്താ, 12:49-50; മർക്കൊ, 3:34-35; ലൂക്കൊ, 8:21; എബ്രാ, 2:11-12). അടുത്തവാക്യം: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഈ വാക്യത്തിൽ, ദൈവമക്കളുടെയെല്ലാം മൂത്ത സഹോദരനായിട്ടാണ് യേശുവിനെ പറഞ്ഞിരിക്കുന്നത്. നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുന്നവരെല്ലാം സ്രഷ്ടാവായ ഏകദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിൻ്റെ സഹോദരന്മാരും കൂട്ടവകാശികളുമാണ്. (റോമ, 8:29). ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനായതുകൊണ്ടാണ്, നാം അവൻ്റെ സഹോദരങ്ങൾ ആയത്. നാം യേശുവെന്ന മനുഷ്യന്റെ സഹോദരങ്ങളാണ്; അല്ലാതെ ദൈവത്തിൻ്റെ സഹോദരങ്ങളല്ല.

5. ദൈവത്തിൻ്റെ സാക്ഷികളും ക്രിസ്തുവിൻ്റെ അനുയായികളും: ഒരു ദൈവപൈതൽ ഏകദൈവത്തിൻ്റെ സാക്ഷിയും ക്രിസ്തുവിൻ്റെ അനുയായി അഥവാ, അവൻ്റെ കാൽച്ചുവടുകളെ പിൻതുടരുന്നവനും ആണ്: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). അടുത്തവാക്യം: “നിങ്ങൾ “ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8. ഒ.നോ: 43:12; പ്രവൃ, 1:8). യഹോവയായ ഏകദൈവമല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:31). സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രനും ഏകമനുഷ്യനുനായ ക്രിസ്തു, പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. (യോഹ, 18:37; റോമ, 5:15; മർക്കൊ, 12:29-30; യോഹ, 5:44; 17:3). ക്രിസ്തു കഷ്ടം അനുഭവിച്ചത്, നമ്മെ വിശുദ്ധീഖരിച്ച് സത്യേകദൈവത്തിൻ്റെ മക്കളാക്കാനാണ്. (എബ്രാ, 13:12). അതുകൊണ്ടാണ്, “ക്രിസ്തു നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു” എന്ന് പത്രൊസ് പറയുന്നത്: (1പത്രൊ, 2:21). ക്രിസ്തുവിൻ്റെ അനുയായികൾ അഥവാ, അവൻ്റെ കൽച്ചുവടു പിൻതുടരുന്നവർ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവമായ യഹോവയുടെ അഥവാ, പിതാവിൻ്റെ സാക്ഷികളാണ്. (യോഹ, 17:3; 1കൊരി, 8:6). അതായത്, ഒരു ദൈവപൈതൽ പിതാവായ ഏകദൈവത്തിൻ്റെ സാക്ഷികളും ദൈവപുത്രനും ഏകമനുഷ്യനുമായ ക്രിസ്തുവിൻ്റെ അനുയായികളുമാണ്. (യെശ, 43:10; 1പത്രൊ, 2:21). ദൈവത്തെക്കുറിച്ച് പൗലൊസ് പറയുന്ന ഒരു വസ്തുതയുണ്ട്: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.” (റോമ, 11:33). ദൈവത്തിൻ്റെ അറിവാകട്ടെ, ജ്ഞാനമാകട്ടെ, വഴികളാകട്ടെ മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയുന്നതല്ല. അതിനാൽ, ദൈവത്തിൻ്റെ സാക്ഷിയാകാനല്ലാതെ; അവൻ്റെ അനുയായിയാകാനോ, അവൻ്റെ ഇല്ലാത്ത കാൽച്ചുവടുകൾ പിൻതുടരുവാനോ ആർക്കും കഴിയില്ല. എന്നാൽ ക്രിസ്തു മനുഷ്യനാകയാൽ, വ്യക്തമായ കാൽച്ചുവട് വെച്ചിട്ടാണ് പോയിരിക്കുന്നത്. മനുഷ്യനല്ലാതെ; ദൈവത്തിനു് തന്നെ പിൻതുടരുവാൻ ഒരു കാൽച്ചുവടു് വെക്കുവാൻ കഴിയില്ല. താൻ ദൈവമല്ല; മനുഷ്യനാണെന്നു പറഞ്ഞ ക്രിസ്തുവിനെപ്പോലും വിശ്വസിക്കാത്തവരാണ് ക്രിസ്ത്യാനിയെന്ന ഭോഷ്കിൽ ജീവിക്കുന്നത്: (യോഹ, 5:44; 17:38:40).

6. പാപരഹിതമായ പരിമിതികൾ: ക്രിസ്തു പാപം അറിയാത്ത പൂർണ്ണമനുഷ്യനെങ്കിലും, പാപരഹിതമായ പരിമിതികൾ അവനുണ്ടായിരുന്നു. ▪️പരീക്ഷിക്കപ്പെട്ടു: “അവൻ, പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനാണ്. (എബ്രാ, 4:15. ഒ.നോ: ലൂക്കൊ, 4:1; എബ്രാ, 2:18). 
▪️വിശപ്പ്: “പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;” (മർക്കൊ, 11:12. ഒ.നോ: മത്താ, 4:2; ലൂക്കൊ, 4:2). 
▪️ദാഹം: “അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 19:28). 
▪️ക്ഷീണം: “യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;” (യോഹ, 4:6). 
▪️ഉറക്കം: “അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:” (മർക്കൊ, 4:38; മത്താ,8:24). 
▪️കരച്ചിൽ: “യേശു കണ്ണുനീർ വാർത്തു.” (യോഹ, 11:35). “യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.” (മത്താ, 27:50). 
▪️ദുഃഖം: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.” (മർക്കൊ, 14:34). 
▪️പ്രാണവേദന: “പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;” (ലൂക്കോ, 22:44). 
▪️വിയർപ്പ്: “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:44). പാപരഹിതനായ മനുഷ്യനാണെങ്കിലും, ഒരു സാധാരണ മനുഷ്യൻ വിയർക്കുന്നതുപോലെ ക്രിസ്തു കഠിനമായി വിയർത്തു. 
▪️ബലഹീനത: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.” (ലൂക്കൊ, 22:43). ഗത്ത്ശെമനയിൽവെച്ച് മനുഷ്യരുടെ പാപമെല്ലാം തൻ്റെ പാപരഹിതമായ ശരീരത്തിൽ വഹിച്ചുകൊണ്ട്, മനുഷ്യർക്കുവേണ്ടി പാപം ആക്കപ്പെടുകയാൽ, അവൻ പ്രാണവേദനയിലാകുകയും ബലഹീനനാകുകയും ചെയ്തു. (2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43,44). തന്മൂലം, ക്രിസ്തു അപരിമിതനായ ദൈവമല്ല; പാപരഹിതനെങ്കിലും പരിമിതികൾ ഉള്ള മനുഷ്യനാണെന്ന് മനസ്സിലാക്കാം.

7. പിതാവിൻ്റെയും പുത്രൻ്റെയും ഐഡൻ്റി: പിതാവിൻ്റെയും പുത്രൻ്റെയും ഐഡൻ്റിറ്റിയിൽത്തന്നെ വ്യത്യാസമുണ്ട്. I. പിതാവ് ഏകദൈവമാണ്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). എന്നാൽ, ദൈവപുത്രനായ യേശു ഏകമനുഷ്യനാണ്: “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). II. പിതാവ് സ്വർഗ്ഗീയനാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). “സ്വർഗ്ഗസ്ഥൻ” എന്ന് പിതാവിനെ അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ പുത്രന ഒരിടത്തും “സ്വർഗ്ഗസ്ഥൻ” എന്നു പറഞ്ഞിട്ടില്ല; അവൻ ഭൂമിയിൽ വസിച്ചിരുന്നവനാണ്: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ, 26:69). ദൈവപുത്രനെ: “ഗലീലക്കാരൻ, നസറായൻ, നസറെത്തുകാരൻ” എന്നൊക്കയാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 26:71; മർക്കൊ, 10:47; ലൂക്കോ, 23:6; യോഹ, 1:45). യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിലെ നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് ഈ പ്രയോഗങ്ങളുടെ അർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ ഒരു ദൈവവും പാർത്തിരുന്നില്ല. ദൈവം സ്വർഗ്ഗത്തിൽ എന്നേക്കും വസിക്കുന്നവനാണ്. (സങ്കീ, 2:4) മനുഷ്യനായ യേശു ഭൂമിയിലാണ് വസിച്ചിരുന്നത്. 

8. മരിച്ചിട്ട് ഉയിർത്തവൻ: “ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ.” (റോമ, 8:34). ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദാവീദിൻ്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ് സുവിശേഷം. (2തിമൊ, 2:8). എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്നെയുമല്ല, ക്രിസ്തു തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തെന്നും ഒരിടത്തും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത്. മരണമില്ലാത്ത ദൈവം മരിച്ചു എന്ന് പറയുന്നത് വലിയ ദുരുപദേശമാണ്. ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് പറയുന്നത് അതിലും വലിയ ദുരന്തവിശ്വാസമാണ്. ദൈവപുത്രനായ ക്രിസ്തു മരണമില്ലാത്ത ദൈവമല്ല; പാപരഹിതനായ മനുഷ്യനാണെന്ന് സംശയലേശമന്യേ തെളിയുന്നു. (യോഹ, 8:6; 1യോഹ, 3:5).  

ക്രിസ്തുവിന് തൻ്റെ ജീവനെ കൊടുക്കാനും അതിനെ തിരികെ പ്രാപിക്കാനുമുള്ള അധികാരം അല്ലെങ്കിൽ വരം പിതാവിൽനിന്ന് ലഭിച്ചിട്ടുള്ളതാണ്. (യോഹ, 10:17-18). “പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.” (യോഹ, 5:26). ആ നിലയിൽ ക്രിസ്തുവിനു് വേണമെങ്കിൽ തന്നെത്താൻ ഉയിർക്കാമായിരുന്നു. എങ്കിലും ക്രിസ്തു തന്നെത്താനാണ് ഉയിർത്തതെന്ന് ഖണ്ഡിതമായി എവിടെയും പറഞ്ഞിട്ടില്ല. ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുമുണ്ട്:
▪️ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:24)
▪️ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു. (പ്രവൃ, 2:31).
▪️ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ. (പ്രവൃ, 4:10).
▪️യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു: (പ്രവൃ, 5:30)
▪️ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 10:40)
▪️ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (പ്രവൃ, 13:30)
▪️ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൃത്തിച്ചിരിക്കുന്നു: (പ്രവൃ, 13:32)
▪️ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല: (പ്രവൃ, 13:37)
▪️നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന: (റോമ, 4:25)
▪️യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ്: (റോമ, 8:11)
▪️ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു: (റോമ, 10:9)
▪️ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും: (1കൊരി, 6:14)
▪️കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ: (2കൊരി, 4:14)
▪️യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ: (ഗലാ, 1:1)
▪️അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും: (1തെസ്സ, 1:9)

ശ്രദ്ധേയമായ ഒരു വാക്യം കാണിക്കാം: “ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും.” (1കൊരി, 6:14. ഒ.നോ: റോമ, 8:11; 2കൊരി, 4:14). വാക്യം ശ്രദ്ധിക്കുക: ദൈവം നമ്മുടെ കർത്താവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കുമെന്നാണ്. അല്ലാതെ കർത്താവ് തന്നെത്താൻ ഉയിർത്തപോലെ, നമ്മളും തന്നെത്താൻ ഉയിർക്കണമെന്നല്ല.

9. ദൈവവും പിതാവും ആയവൻ ഒരുവൻ: “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). “പിതാവായ ദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവുമായവൻ” എന്നിങ്ങനെ യോഹന്നാൻ 6:27-മുതൽ വെളിപ്പാട് 1:6-വരെ, 42 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ “പിതാവായ ദൈവം” എന്നല്ലാതെ, “പുത്രനായ ദൈവം” എന്ന് ഒരു പ്രയോഗം ബൈബിളിൽ കാണാൻ കഴിയില്ല. പലരുടെയും വിശ്വാസംപോലെ, പുത്രൻ പിതാവിനോട് സമനായ ദൈവം ആണെങ്കിൽ, പുത്രനായ ദൈവമെന്നും കാണേണ്ടതല്ലേ? അടുത്തത്: സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗീയൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗീയപിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, 1കൊരിന്ത്യർ 15:49-വരെ ഇരുപത്തട്ടുപ്രാവശ്യം കാണാൻ കഴിയും. എന്നാൽ “സ്വർഗ്ഗസ്ഥനായ പിതാവു” ഏന്നല്ലാതെ, “സ്വർഗ്ഗസ്ഥനായ പുത്രൻ” എന്ന ഒരു പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. പിതാവായ ഏകദൈവമേ നമുക്കുള്ളു. ഈ വസ്തുത, യഹോവയായ ഏകദൈവവും ദൈവത്തിന്റെ ക്രിസ്തുവും പഴയപുതിയനിയമ ഭക്തന്മാരും ഒരുപോലെ വ്യക്തമാക്കിയിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. പുത്രൻ പിതിവിൻ്റെ മനുഷ്യനായിട്ടുള്ള വെളിപ്പാടാണ്: (1തിമൊ, 3:15-16; 8:40).

10. ദൈവവും കർത്താവും: അപ്പൊസ്തലപ്രവൃത്തികളിലാണ് ദൈവസഭ സ്ഥാപിതമാകുന്നത്: (2:1-4). അപ്പൊസ്തലന്മാർ ലേഖനങ്ങൾ എഴുതുന്നത് സഭകൾക്കാണ്. റോമർ മുതൽ യൂദാവരെയുള്ള സകല ലേഖനങ്ങളിലും വെളിപ്പാടുപുസ്തകത്തിലും പിതാവായ ഒരേയൊരു ദൈവത്തിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:1-2. ഒ.നോ: റോമ, 1:4; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3-4; എഫെ, 1:2; ഫിലി, 1:2; കൊലൊ, 1:1-2; 1തെസ്സ, 1:1; 2തെസ്സ, 1:2; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലേ, 1:3; യാക്കോ, 1:1; 1പത്രൊ, 1:2; 2പത്രൊ, 1:2; 2യോഹ, 1:3; യൂദാ, 1:1-2; വെളി, 1:2). പലരും കരുതുന്നപോലെ, രണ്ടുപേരും സമനിത്യരും വ്യത്യസ്ഥരുമായ ദൈവവുണെങ്കിൽ, ഒരുത്തനെമാത്രം ദൈവം എന്നു വിശേഷിപ്പിക്കുമോ? സമനിത്യരായ മൂവരിൽ ഒരുവനെന്നു പറയുന്ന പരിശുദ്ധാത്മാവിനെ ഇവിടൊന്നും പരാമർശിക്കുന്നില്ല എന്നതും കുറിക്കൊള്ളുക. “ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.” (യാക്കോ, 1:1). ഈ വാക്യം ശ്രദ്ധിക്കുക: യേശുവിൻ്റെ സ്വന്തസഹോദരനായ യാക്കോബ്, “പിതാവു” എന്നുപോലും പറയാതെ ദൈവത്തിൽനിന്നു ക്രിസ്തുവിനെ വതിരിച്ചാണ് പറയുന്നത്. ഇതും നോക്കുക: “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം: (1തിമൊ, 1:1. ഒ.നോ: 2തെസ്സ, 1:11; 2പത്രൊ, 1:1; 1:2; വെളി, 1:2). യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവം: (റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3), യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും (2കൊരി, 11:31; എഫെ, 1:3; 1:17). ഈ വേദഭാഗങ്ങളെല്ലാം പരിശോധിച്ചാൽ, ഒരേയൊരു സത്യദൈവമായ പിതാവിനെയും (യോഹ, 17:3) ദൈവം മരണത്തിൽനിന്നു ഉയിർപ്പിച്ച് നമ്മുടെ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ യേശുക്രിസ്തു എന്ന ഏകമനുഷ്യനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് കാണാൻ കഴിയും: (പ്രവൃ, 2:23-24; 2:36; 5:31; റോമ, 5:15; 1തിമൊ, 2:5-6). ദൈവം ത്രിത്വമോ, ക്രിസ്തു ദൈവമോ ആണെങ്കിൽ; അതിൽ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞുകൊണ്ട് എല്ലാ സഭകൾക്കും ലേഖനം എഴുതുമായിരുന്നോ? 

13. രക്ഷാവചനം: “യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). ഇത്, ഏറെക്കുറേ പ്രൊട്ടസ്റ്റൻ്റ് വിശ്വാസികളെല്ലാം രക്ഷാവചനമായി അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്ന ഒരു വേദഭാഗമാണ്. ഈ വാക്യംപോലും ശരിയായി മനസ്സിലാക്കിയവരല്ല വിശ്വാസികളിൽ പലരും. മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായ ദൈവത്തിനു് ജനിക്കാനോ മരിക്കാനോ സാദ്ധ്യമല്ല; തന്മൂലം ഉയിർക്കേണ്ട ആവശ്യവും ഇല്ല. മാറ്റമോ മാറ്റത്തിൻ്റെ നിഴലോപോലും ഇല്ലാത്ത ദൈവത്തിനു് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനാകാനോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആകാനോ കഴിയില്ല. തന്നെയുമല്ല, ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു ആണ് മരിച്ചതെന്ന് ദൈവാത്മാവു് അസന്ദിഗ്ധമായി ആലേഖനം ചെയ്തുവെച്ചിരിക്കെ (എബ്രാ, 2:9; 1തിമൊ, 2:6), മരണമില്ലാത്ത ദൈവം മരിച്ചുവെന്നും മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് വിശ്വസിക്കുന്നതും ദുരുപദേശം ആണെന്ന് മാത്രമല്ല; അത് ശിക്ഷാകാരണമാണ്. ചുരുക്കത്തിൽ, രക്ഷയ്ക്കായി ഏറ്റുപറയുന്ന വാക്യംതന്നെ പലർക്കും ശിക്ഷാകാരണമായി മാറുന്നു. 

14. ഏകദൈവവും ദൈവപുത്രനായ ക്രിസ്തുവും: ഏകദൈവത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്ന് ആളത്തങ്ങൾ അല്ലെങ്കിൽ മൂന്ന് വ്യക്തികൾ ഉണ്ടെന്നാണ് ട്രിനിറ്റിയുടെ വാദം. ദൈവത്തിലുണ്ടെന്ന് പറയുന്ന വ്യത്യസ്തരായ ഈ മൂന്നുപേരും ദൈവമാണ്. അവർ ഈ പറയുന്നത് സത്യമാണെങ്കിൽ, ഏകദൈവത്തിൽ നിന്ന് അഥവാ, “മോണോസ് തിയോസിൽനിന്നു” (μόνος θεός – Mónos Theós – The only God) ദൈവപുത്രനായ യേശുവിനെ ഒരിക്കലും വേർതിരിച്ച് പറയാൻ പാടില്ല. എന്നാൽ “മോണോസ് തിയോസിൽ” (Mónos Theós) നിന്ന് ദൈവപുത്രനെ വ്യക്തമായി വേർതിരിച്ച് കാണിക്കുന്ന നാല് വേദഭാഗങ്ങൾ കാണിക്കാം; 1. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഇത്, നമ്മുടെ കർത്താവായ ക്രിസ്തുതന്നെ പറയുന്നതാണ്. ഈ വേദഭാഗത്ത്, “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ഖണ്ഡിതമായി പറഞ്ഞശേഷം, ഒരേയൊരു സത്യദൈവമായ പിതാവിൽനിന്ന് തന്നെ വേർതിരിച്ചാണ് അവൻ പറയുന്നത്. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, ക്രിസ്തു “സാരാംശത്തിൽ ഒന്നായ” ദൈവത്തിലെ ഒരുവാനായിരുന്നെങ്കിൽ, ഒരേയൊരു ദൈവത്തിൽനിന്ന് ഒരിക്കലും തന്നെ വേർപെടുത്തി പറയില്ലായിരുന്നു. 2. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിലും,  “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ഒരേയൊരു ജ്ഞാനിയായ ദൈവം (The only wise God) എന്ന് പറഞ്ഞിരിക്കുന്നത്. ഏകജ്ഞാനിയായ ദൈവത്തിനു് യേശുക്രിസ്തു മുഖാന്തരമാണ് മഹത്വം കരേറ്റേണ്ടത്. ഈ വേദഭാഗത്തും ഒരേയൊരു ദൈവത്തിൽ നിന്ന് ക്രിസ്തുവിനെ വേർതിരിച്ചാണ് പറയുന്നത്. ക്രിസ്തു ഏകദൈവത്തിലെ “തുല്യരായ മൂവരിൽ” ഒരുവനായിരുന്നെങ്കിൽ, ഒരേയൊരു ദൈവത്തിൽനിന്ന് പൗലൊസ് ഒരിക്കലും അവനെ വേർപെടുത്തി പറയില്ലായിരുന്നു. 3. ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: “ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4). മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (യൂദാ, 1:4). ഈ വേദഭാഗത്തും, “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ഏകകർത്താവായ ദൈവത്തെ  (The only Lord God) യേശുക്രിസ്തുവെന്ന കർത്താവിൽനിന്നും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. ട്രിനിറ്റിയുടെ വചനവിരുദ്ധതപോലെ, ക്രിസ്തു “മൂവർചേർന്ന” ഏകദൈവത്തിലെ ഒരുവനായിരുന്നെങ്കിൽ, ഒരിക്കലും ഏകദൈവത്തിൽ നിന്ന് അവനെ വേർപെടുത്തി പറയില്ലായിരുന്നു. 4. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിലും,  “ഒറ്റയെ” (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്,  രക്ഷിതാവായ ഏകദൈവത്തിൽനിന്ന് (The onlya God our Savior) കർത്താവായ യേശുക്രിസ്തുവിനെ വ്യക്തമായി വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. ക്രിസ്തു ഏകദൈവത്തിലെ “തുല്യരായ മൂവരിൽ” ഒരുവനായിരുന്നെങ്കിൽ, ഒരിക്കലും ഏകദൈവത്തിൽ നിന്ന് അവനെ വേർപെടുത്തി പറയില്ലായിരുന്നു. മേല്പറഞ്ഞതെല്ലാം, ദൈവപുത്രനായ ക്രിസ്തു ദൈവം അല്ലെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവുകളാണ്. ബൈബിൾ പഠിക്കാൻവേണ്ടി ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കില്ല. 

15. ചരിത്രത്തിനതീതനായ ദൈവവും ചരിത്രത്തിനധീനനായ ദൈവപുത്രനും: ചരിത്രത്തിനതീതനായ ദൈവത്തെയും ചരിത്രത്തിനധീനനായ അഥവാ, ചരിത്രപുരുഷനായ ക്രിസ്തുവിനെയും അനേകർക്കും വേർതിരിച്ചറിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിനു് ചരിത്രമില്ല; അവൻ ചരിത്രത്തിനു് അതീതനാണ്. എന്നാൽ ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷനാണ്. പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾ യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയനിയമത്തിൻ്റെ ആമുഖവാക്യംതന്നെ ആ വസ്തുത അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:” (മത്താ, 1:1). ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ടവനും പൂർവ്വപിതാവുമായ അബ്രാഹാമെന്ന മനുഷ്യൻ്റെയും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദെന്ന മനുഷ്യൻ്റെയും വംശാവലിയിൽ ജനിച്ച യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ ചരിത്രമാണ് സുവിശേഷങ്ങളിൽ കാണുന്നത്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). താൻ നിത്യനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ; തനിക്ക് മനഷ്യനായി അവതാരം എടുക്കാനോ അഥവാ, അവസ്ഥാഭേദം വരുവാനോ, മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിക്കാനോ, രക്തംചിന്തി മരിക്കാനോ കഴിയില്ല. (യെശ, 40:28; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). എന്നാൽ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രനായ യേശു, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40). ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത പാപരഹിതനായ മനുഷ്യൻ. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38; 1യോഹ, 3:5). അവനാണ് തൻ്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് രക്തംചിന്തി മരിച്ചത്. (1പത്രൊ, 1:192:24; റോമ, 8:34). ദൈവമാണ് അവനെ മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്. (പ്രവൃ, 10:40; റോമ, 10:9). സത്യേകദൈവത്തിനു് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ചവനാണ് ദൈവപുത്രനായ യേശു. എന്നാൽ ദൈവം വംശാവലിയോ, ജനനമോ, മരണമോ ഇല്ലാത്തവനാണ്. അതുകൊണ്ടാണ്, ദൈവം ചരിത്രപുരുഷൻ അല്ലാത്തതും, ദൈവപുത്രനായ ക്രിസ്തു ചരിത്രപുരുഷൻ ആകുന്നതും. ട്രിനിറ്റി കരുതുന്നപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാണെങ്കിൽ, അവനു് നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ട് മരിക്കാൻ കഴിയുമായിരുന്നില്ല. മരണമില്ലാത്ത ദൈവമെങ്ങനെ മരിക്കും? ദൈവമല്ല മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ക്രിസ്തുയേശു എന്ന മനുഷ്യനാണ് മരിച്ചത്. (1തിമൊ, 2:6; എബ്രാ, 2:9). അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് ദൈവം: (പ്രവൃ, 2:23-24; 2:36; 5:31). ദൈവം മരിച്ചുവെന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്. (റോമ, 10:9). 

16. ദൈവവും ക്രിസ്തുവും താതമ്യം: ദൈവവും ക്രിസ്തുവും തമ്മിലുള്ള അന്തരം ബൈബിളിൽ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്:
▪️ദൈവം എന്നേക്കുമുള്ളവൻ (ശാശ്വതവാസി) ആണ്; ക്രിസ്തു പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവൻ അല്ലെങ്കിൽ, ഉത്ഭവമുള്ളവനാണ്. (സങ്കീ, 102:12; യെശ, 57:15 ആവ, 18:15; 18:18-19; യെശ, 7:14; മീഖാ, 5:2; മത്താ, 1:20; ലൂക്കൊ, 1:35; 2:21; റോമ, 9:5; ഗലാ, 4:4)  
▪️ദൈവത്തിന് ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ ഇല്ല; ക്രിസ്തുവിന് ഇതെല്ലാമുണ്ട്: (മത്താ, 2:11; ലൂക്കൊ, 2:43; ലൂക്കൊ, 3:23).
▪️ദൈവത്തിന് മാതാവില്ല; ക്രിസ്തുവിന് മാതാവുണ്ട്: (പ്രവൃ, 1:14).
ദൈവത്തിന് വളർത്തച്ഛനില്ല; ക്രിസ്തുവിന് വളർത്തച്ഛനുണ്ട്: (മത്താ, 1:16 യോഹ, 1:45).
▪️ദൈവത്തിന് സഹോദരന്മാരില്ല; ക്രിസ്തുവിന് സഹോദരന്മാരുണ്ട്: (1കൊരി, 9:5; ഗലാ, 1:19).
▪️ദൈവത്തിന് പിതാവില്ല; ക്രിസ്തുവിന് പിതാവുണ്ട്: (മത്താ, 3:17 മത്താ, 7:21). 
▪️ദൈവത്തിന് (യഹോവ) ദൈവമില്ല; ക്രിസ്തുവിന് ദൈവമുണ്ട്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33).
▪️ദൈവം ആത്മാവാകുന്നു; ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ്: (യോഹ, 4:24 (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40).
▪️ദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല; ക്രിസ്തു മനുഷ്യനും മനുഷ്യപുത്രനുമാണ്: (സംഖ്യാ, 23:19 റോമ, 5:15; മത്താ, 20:28).
▪️ദൈവം അഭിഷേകദാതാവാണ്; യേശു അഭിഷിക്തൻ (ക്രിസ്തു) ആണ്: (പ്രവൃ, 10:38ലൂക്കൊ, 3:22; ലൂക്കൊ, 4:1)
▪️ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവനാണ്; ക്രിസ്തു സാത്താനാൽ പരീക്ഷിക്കപ്പെട്ടു (യാക്കോ, 1:13 മർക്കൊ, 1:13).
▪️ദൈവം ക്ഷീണിക്കുന്നില്ല; ക്രിസ്തുവിന് ക്ഷീണം അനുഭവപ്പെട്ടു (യെശ, 40:28 യോഹ, 4:5). 
▪️ദൈവം ഉറങ്ങുന്നുമില്ല മയങ്ങുന്നുമില്ല; ക്രിസ്തു ഉറങ്ങി: (സങ്കീ, 121:4 മത്താ, 8:24). 
▪️ദൈവത്തിനു് വിശപ്പും ദാഹവുമില്ല; ക്രിസ്തുവിന് വിശപ്പും ദാഹവുമുണ്ടായി: ( (സങ്കീ, 50:12,13 മർക്കൊ, 11:12; യോഹ, 19:28). 
▪️ദൈവം ബലഹീനനാകില്ല; ക്രിസ്തു പാപം വഹിച്ച് ബലഹീനനായി: (വെളി, 1:18 2കൊരി, 5:21; ലൂക്കൊ, 22:43)
▪️ദൈവത്തിന് പ്രാർത്ഥന ആവശ്യമില്ല; ക്രിസ്തു രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രി മുഴുവനും പ്രാർത്ഥിച്ചിരുന്നതായി കാണാം: (മർക്കൊ, 1:35; സങ്കീ, 55:17; മത്താ, 14:23; ലൂക്കൊ, 6:12എബ്രാ, 5:7)
▪️ദൈവത്തിനു് മരണമില്ല; ക്രിസ്തുയേശു തിരുവെഴുത്തിൻ പ്രകാരം മരിക്കുകയും ഉയിർക്കുകയും ചെയ്തു: ((1തിമൊ, 6:16 1കൊരി, 15:3-4). 
▪️ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നു യഹോവ; “ഞാൻ ദൈവമല്ല; മനുഷ്യനത്രേ” എന്നു ക്രിസ്തു: (ഹോശേ, 11:9 യോഹ, 17:3; യോഹ, 8:40).
ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (1തിമൊ, 3:15-16). 

17. അവനിൽ പാപം ഇല്ല: “പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.” (1യോഹ, 3:5). ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ പാപരഹിതനായ മനുഷ്യനാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 2:21; യോഹ, 8:40). ക്രിസ്തുവിനെക്കുറിച്ചു: പരിശുദ്ധൻ (യോഹ, 6:69). പാപം അറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രാ, 2:22) അവനിൽ പാപമില്ല (1യോഹ, 3:5) എന്നൊക്കെയാണ് വചനം പറയുന്നത്. ഇതൊന്നും, സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെക്കുറിച്ചുള്ള പ്രയോഗള്ളളല്ല; “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിച്ച യേശുവെന്ന പരിശുദ്ധമനുഷ്യനെ കുറിക്കുന്നതാണ്: (ഇയ്യോ, 15:15; യോഹ, 6:69; 8:40). ഏകദൈവത്തെയും ദൈവപുത്രനായ ക്രിസ്തുവിനെയും വേർതിരിച്ചറിയില്ല എന്നതാണ്, ക്രൈസ്തവസഭ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പിതാവായ ഏകദൈവം ഏതാണ്ട് പടിക്ക് പുറത്തായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ക്രൈസ്തവരുടെ ഏകദൈവം ക്രിസ്തുവാണെന്നും അവൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യനെന്നുമാണ് ത്രിമൂർത്തികൾ പഠിപ്പിക്കുന്നത്. നമുക്ക് പിതാവായ ഒരേയൊരു ദൈവമേയുള്ള; ക്രിസ്തു നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച് രക്ഷയൊരുക്കിയ ഏകമനുഷ്യനാണ്. (1കൊരി, 8:6; റോമ, 5:15; 1പത്രൊ, 2:24). ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിപ്പിച്ചിട്ടാണ്, നമ്മടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്:  (പ്രവൃ, 2:23-24; 2:36; 5:31). “എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?” എന്നു ചോദിക്കുന്ന പിതാവായ യഹോവയല്ല ട്രിനിറ്റിയുടെ ദൈവം: (യിരെ, 32:27). “എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല”, “ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പഠിപ്പിച്ച ദൈവപുത്രനായ യേശുവാണ് ട്രിനിറ്റിയുടെ ദൈവം: (യോഹ, 5:29; മത്താ, 19:26). അതുകൊണ്ടാണ്, “യേശു മാത്രം ദൈവം” എന്ന് ട്രിനിറ്റി പഠിപ്പിക്കുന്നത്: [കാണുക: യേശു മാത്രം ദൈവം1; യേശു മാത്രം ദൈവം2; യേശു അല്ലതെ ദൈവമില്ല]. യഹോവയായ ദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, പഴയനിയമത്തിലെ മശീഹമാരെയോ, അപ്പൊസ്തലന്മാരെയോ, ദൈവവചനത്തെയോ വിശ്വസിക്കാത്ത ഇവരെ ആർക്ക് തിരുത്താൻ കഴിയും?

7️⃣ ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടു കണ്ടവരുടെയും ചരിത്രകാരന്മാരുടെയും സാക്ഷ്യം: ബൈബിളിൽ സുവിശേഷങ്ങളിലെ വിവരമനുസരിച്ച് റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായ അഗസ്റ്റസ് കൈസറിന്റെ (ബി.സി. 31-എ.ഡി. 14) ഭരണകാലത്താണ് യേശു ജനിച്ചത്. (ലൂക്കൊ, 2:1). അത് ഹെരോദാ രാജാവിന്റെ (ബി.സി 37- 4) മരണത്തിനു മുൻപാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 2:1; 2:18). ഹെരോദാ മരിക്കുന്നത് ബി.സി 4 മാർച്ച് 13-നാണ്. ഹെരോദാവിനു് ശേഷം അപ്പനേക്കാൾ ദുഷ്ടനായ മകൻ അർക്കലെയൊസ് ആയിരുന്നു യെഹൂദ്യ ഭരിച്ചത്. അതുകൊണ്ടാണ്, മിസ്രയീമിൽനിന്ന് മടങ്ങിവന്ന യോസേഫും കുടുംബവും ഗലീലപ്രദേശത്തേക്ക് മാറിപ്പോയത്. (മത്താ, 2:22). യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു കൊണ്ടുപോയി. (ലൂക്കൊ, 2:42). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കലെയൊസിനെ റോം തിരികെ വിളിക്കുന്നത് അതേവർഷം എ.ഡി. 6 ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൂട്ടി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). അതായത്, ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ യേശു ജനിച്ചു. ആബീബ് അഥവാ നീസാൻമാസം 15-നാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748 – എബ്രായ വർഷം 3755) പെസഹ ഏപ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760 – എബ്രായ വർഷം 3767) പെസഹ പെരുന്നാൾ മാർച്ച് 20-നാണ്. തന്മൂലം ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ, ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനമെന്നു മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിന്റെ ജനനവർഷം]. കന്യകയുടെ മൂത്തമകനായി ജനിച്ചുജീവിച്ചുമരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രംചമച്ച യേശുവെന്ന മനുഷ്യനെ അക്കാലത്തുണ്ടായിരുന്ന അനേകംപേർ കണ്ടിട്ടുണ്ട്. അവൻ്റെ സമകാലികരായവരും അല്ലാത്തവരും അവനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതാണ്, ഇനി നമ്മൾ കാണാൻ പോകുന്നത്. 

1. ക്രിസ്തുവിനെ കണ്ടവരുടെ സാക്ഷ്യം: “അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). “ദൈവപുത്രൻ” എന്നു പറഞ്ഞാൽ; ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും ദൈവവുമാണെന്നാണ് അനേകരുടെയും ധാരണ. ഇവിടെയിതാ, ക്രിസ്തുവിൻ്റെ മരണം നേരിട്ടുകണ്ട ശതാധിപൻ, “ദൈവപുത്രൻ” മനുഷ്യനാണെന്ന് അസന്ദിഗ്ദ്ധമായി സാക്ഷ്യപ്പെടുത്തുന്നു. താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞകാര്യം മുകളിൽ നാം കണ്ടതാണ്. യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും (യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, അവനെ നേരിൽക്കക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം അവൻ മനുഷ്യനാണെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos, anir) എന്നും, നാലുപ്രാവശ്യം ജഡം (sarx, sarki) എന്നും പറഞ്ഞിട്ടുണ്ട്. ജഡം എന്നതുകൊണ്ട് മനുഷ്യൻ എന്നുതന്നെയാണ് അർത്ഥമാക്കുന്നത്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യാക്കോബും യൂദായും ഒഴികെയുള്ള പുതിയനിയമ എഴുത്തുകാർ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ ആലേഖനം ചെയ്തുവെക്കാൻ അനുവദിക്കുമായിരുന്നോ? ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല; ദൈവപുത്രൻ ദൈവമാണെന്നോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നോ ഒരു വാക്യത്തിൽപ്പോലും ആരും പറഞ്ഞിട്ടില്ല. തെറ്റായ പരിഭാഷകൾകൊണ്ടും വാക്യങ്ങളെ ദുർവ്യാഖ്യാനം ചെയ്തും ദൈവപുത്രനായ ക്രിസ്തുവിനെ ദൈവമാക്കാൻ നോക്കുന്നവരുണ്ട്. ദൈവപുത്രനും ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God) പിതാവു് മാത്രമാണ് സത്യദൈവമെന്നും (Father, the only true God) പഠിപ്പിച്ച ക്രിസ്തുവും പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പഠിപ്പിച്ച പൗലൊസും ആരായി? (യോഹ, 8:44; യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6).

2. ചരിത്രകാരന്മാരുടെ സാക്ഷ്യം; ഫ്ലാവിയസ് ജോസീഫസ്: യേശുവിന്റെ മരണത്തിനും നാലു വർഷങ്ങൾക്കു ശേഷം ജനിച്ച സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ “ഫ്ലാവിയസ് ജോസീഫസ്” (37-100) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു: “ഏതാണ്ട് ഈ അടുത്ത കാലത്താണ് യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് നീതിയായിരിക്കുമോ എന്തോ? കാരണം അദ്ദേഹം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനും സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരുടെ ഉപദേഷ്ടാവും ആയിരുന്നു. യഹൂദരിൽ നിന്നും ജാതികളിൽ നിന്നും അദ്ദേഹം വലിയൊരു സംഘത്തെ തങ്കലേക്ക് ആകർഷിച്ചിരുന്നു. അദ്ദേഹം ക്രിസ്തുവായിരുന്നു. ഞങ്ങളുടെ പ്രമാണികളുടെ നിർദ്ദേശപ്രകാരം പീലാത്തോസ് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രഥമ സുഹൃത്തുക്കൾ അദ്ദേഹത്തെ വിട്ടുകളഞ്ഞില്ല. അദ്ദേഹം മരിച്ചിട്ട് മൂന്നാം ദിവസം ജീവനോടെ എഴുന്നേറ്റ് വന്ന് അവർക്ക് പ്രത്യക്ഷനായി. ഇവയും മറ്റനവധി അത്ഭുതപ്രവൃത്തികളും അദ്ദേഹം ചെയ്തു. ദിവ്യപ്രവാചകന്മാർ അദ്ദേഹത്തെപ്പറ്റി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിനൊത്ത് ക്രിസ്ത്യാനികൾ എന്ന് പേരു ലഭിച്ച ആ ജാതി ഇന്നും അസ്തമിച്ചുപോയിട്ടില്ല.” (Antiquities of the Jews – Book XVIII, 3:3). “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് ജോസീഫസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്.

3. സമോസാറ്റയിലെ ലൂഷ്യൻ: രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന സമോസാറ്റയിലെ ‘ലൂഷ്യൻ’ എന്ന ഹാസ്യസാഹിത്യകാരൻ ക്രിസ്തുവും ക്രിസ്ത്യാനികളും യാഥാർത്ഥ്യമായിരുന്നുവെന്ന് ഒരിക്കലും തർക്കിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അവരെക്കുറിച്ച് പരിഹാസ്യമായി സംസാരിച്ചിരുന്നു. ലൂഷ്യസിന്റെ കൃതിയിൽ നിന്നും: “ഈ ദിവസം വരെയും ക്രിസ്ത്യാനികൾ ഒരു മനുഷ്യനെയാണ് ആരാധിക്കുന്നത്. അവരുടെ പുതിയ ആരാധനാരീതി അവതരിപ്പിച്ചവനും അക്കാരണത്താൽ ക്രൂശീകരിക്കപ്പെട്ടവനുമായ പ്രഗത്ഭ വ്യക്തിത്വത്തിന്റെ ഉടമ. അവർ എല്ലാക്കാലത്തും അമർത്യരാണെന്ന വിശ്വാസത്തിലാണ് തെറ്റിദ്ധരിക്കപ്പെട്ട ഈ കീടങ്ങൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇടയിൽ മരണത്തോടുള്ള സർവ്വസാധാരണമായ അവജ്ഞയും വ്യക്തിപരമായ ഭക്തിയും കാണപ്പെടുന്നു. അവർ മാനസാന്തരപ്പെട്ട ഉടനെ അവർ സഹോദരങ്ങളാണെന്നു അവരുടെ ആദ്യനിയമദാതാവ് അവരെ പറഞ്ഞു മയക്കിയിരുന്നു. ഗ്രീസിലെ ദൈവങ്ങളെ ത്യജിച്ച് ക്രൂശിക്കപ്പെട്ട ജ്ഞാനിയെ ആരാധിക്കുകയും അയാളുടെ നിയമം അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇതെല്ലാം അവർ വിശ്വാസത്തിന്റെ പേരിൽ സ്വീകരിക്കുന്നതിനാൽ അനന്തരഫലമായി, സകല ലൌകിക സുഖങ്ങളെയും അവജ്ഞയോടെ കാണുകയും, സകലവും പൊതുവക എന്ന് ഗണിക്കുകയും ചെയ്യുന്നു.” (ലൂഷ്യൻ, The Death of Peregrine, p.11-13). ഒരു മനുഷ്യനായിട്ടാണ് ലുഷ്യനും യേശുവിനെ വിശേഷിപ്പിക്കുന്നത്.

4. തല്മൂദിൻ്റെ നിന്നുള്ള സാക്ഷ്യം: “പെസഹായുടെ തലേന്നാൾ അവർ യേശുവിനെ ക്രൂശിച്ചു. ഒരു വിളംബരക്കാരൻ നാല്പതു ദിവസം യേശുവിന്റെ മുൻപിൽ നടന്നുകൊണ്ട്: ഈ മനുഷ്യൻ മന്ത്രവാദം പ്രയോഗിക്കുകയും ഇസ്രായേലിനെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്കയാൽ, ഇവനെ കല്ലെറിയുവാൻ പോവുകയാണ്. ഇവന് അനുകൂലമായി എന്തെങ്കിലും ആർക്കെങ്കിലും അറിയാമെങ്കിൽ അവൻ വന്നു ഇയാൾക്ക് വേണ്ടി വാദിക്കട്ടെ. എന്നാൽ അവനു അനുകൂലമായി ഒന്നും കാണായ്കയാൽ പെസഹയുടെ തലേന്നാൾ അവനെ ക്രൂശിലേറ്റി.” റബ്ബി ഉള്ളാ പറയുന്നു: “അവനു വേണ്ടി ഏതു പ്രതിരോധവും ഇത്ര തീക്ഷ്ണമായി നടക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ ഒരു ചതിയനാണ്. “സർവ്വകാരുണികൻ പറയുന്നു: “അവനെ വെറുതെ വിടരുത്, ഒളിപ്പിക്കുകയും അരുത്.” യേശുവിനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമായിരുന്നു, “അവൻ രാജത്വത്തോട് അടുത്തു വന്നിരുന്നു.” (Babylonian Talmud, Sanhedrin 43a). മേല്പറഞ്ഞ ചരിത്രങ്ങളിലും ക്രിസ്തുവിനെ മനുഷ്യനായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

5. യേശുക്രിസ്തുവിൻ്റെ ചരിത്രപരത: ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് തുടക്കത്തിൽത്തന്നെ നാം കണ്ടതാണ്. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച ഒരു വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ്. (മത്താ, 1:18; 1:20; ലൂക്കൊ, 2:21; ലൂക്കൊ, 1:35; യോഹ,  8;40; 1യോഹ, 3:5). ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:119:1). അതിനാൽ, ബി.സി. ആറിന് മുമ്പ് (പഴയനിയമത്തിൽ) അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. അപ്പൊസ്തലനായ പത്രൊസും അക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (1പത്രൊ, 1:20). കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1; 1:25; ലൂക്കൊ, 1:31; 2:7; യോഹ, 8;40). ആരംഭവും അവസാനവും ഇല്ലാത്ത സർവ്വശക്തിയുള്ള ദൈവത്തെയാണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം, അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും ഒട്ടും വിശേഷതയുള്ളതാകാൻ സാദ്ധ്യതയില്ല.

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6; 3:15-16). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; 12:28; 14:6; 14:23; 16:32; 17:3; 17:11; 17:21; 17:23; 20:17; ലൂക്കൊ, 23:46). ദൈവത്തിനു് ചരിത്രമില്ല; അവൻ ചരിത്രത്തിനതീതനാണ്. എന്നാൽ യേശുവെന്ന ക്രിസ്തു ജനിച്ചുജീവീച്ചു മരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ച അതുല്യവ്യക്തിയാണ്.

യേശു ആരുടെയും അവതാരമല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പരിശുദ്ധാത്മാവ് മറിയയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്: (മത്താ, 1:20 മത്താ, 1:18; ലൂക്കൊ, 2:21). അവൻ അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (ലൂക്കൊ, 1:35). ആരംഭവും അവസാനവും ഇല്ലാത്ത സർവ്വശക്തിയുള്ള ദൈവത്തെയാണ് പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം, അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും ഒട്ടും വിശേഷതയുള്ളതാകാൻ സാദ്ധ്യതയില്ല. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:25; ലൂക്കൊ, 1:31; ലൂക്കൊ, 2:7; യോഹ, 8;40). ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവർ അവളെയും ദൈവമാക്കുകയാണ്. മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ മുപ്പതോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്: (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്: (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല. അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്: (മത്താ, 1:25; ലൂക്കൊ, 2:7ലൂക്കൊ, 2:22-24; പുറ, 13:2; പുറ, 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല: (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്: (മത്താ, 5:17-18). ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്നുവരണം. അതാണ്, ത്രിമൂർത്തിവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ന്യായപ്രമാണത്തെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). [യേശുവിനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കാൻ: പരിശുദ്ധാത്മാവിനാൽ മറിയയുടെ ഉദരത്തിൽ ദൈവത്വവും മനുഷ്യത്വവും ഒരുപോലെയുള്ള ഭൂണം വിക്ഷേപിച്ചിപ്പിട്ടാണ് യേശു ജനിച്ചതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. കാണുക: യേശു യെഹൂദനായത് എങ്ങനെ?]. യേശുവെന്ന മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ് അവൻ്റെ മാതാപിതാക്കൾ മിസ്രയീമിലേക്ക് പലായനം ചെയ്തത്: (മത്താ, 2:13-14). അവൻ സർവ്വശക്തിയുള്ള ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ഒരു മനുഷ്യരാജാവിനെപ്പേടിച്ച് അവനു് പലായനം ചെയ്യേണ്ടി വരുമായിരുന്നോ? വെള്ളപ്പൊക്കം വരുമ്പോൾ, ജാതികൾ തങ്ങളുടെ വിഗ്രഹങ്ങളായ ദൈവങ്ങളെയുംകൊണ്ട് സുരക്ഷിതസ്ഥാനത്തേക്ക് പലായനം ചെയ്യുന്നപോലെ, ദൈവത്തെയും കൊണ്ടാണ് യോസേഫും മറിയയും മിസ്രയീലേക്ക് ഓടിപ്പോയതെന്നാണ് ചിലർ കരുതുന്നത്. ചില അന്ധവിശ്വാസങ്ങൾക്കുപോലും അന്തസ്സുണ്ട്. അതിലും വികൃതമായ വിശ്വാസം വെച്ചുപുലർത്തുന്നവർക്കു മാത്രമേ, ഇതൊക്കെ വിശ്വസിക്കാൻ കഴിയുകയുള്ളു. ഹെരോദാവിൻ്റെ മരണശേഷം യിസ്രായേൽ ദേശത്തേക്കു മടങ്ങിവന്നെങ്കിലും അവൻ്റെ മകനായ അർക്കെലെയൊസിനെ പേടിച്ച് ഗലീല പ്രദേശങ്ങളിലേക്ക് മാറിപ്പോയത് യേശുവെന്ന മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ്: (മത്താ, 2:18-21). ഒരു മനുഷ്യനെ ഭയപ്പെട്ട് ദൈവത്തെയുംകൊണ്ട് യെഹൂദ്യയിൽ താമസിക്കാതെ, ഗലീലയിലേക്ക് മാറിപ്പോയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്: (ലൂക്കൊ, 2:40). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനു് ബലപ്പെടുവാൻ മറ്റൊരു ദൈവത്തിൻ്റെ കൃപയും ആത്മാവിൻ്റെ സഹായവും എന്തിനാണ്? അവൻ സ്വയം ബലപ്പെട്ടുവന്നു എന്നു പറഞ്ഞാൽപ്പേരേ? ദുഷ്ടനായ അർക്കെലെയൊസിനെ പേടിച്ച് റോം അവനെ തിരികെ വിളിക്കുന്നതുവരെ അഥവാ, യേശുവിൻ്റെ പന്ത്രണ്ടാമത്തെ വയസ്സുവരെ അവനെ ദൈവാലത്തിൽ കൊണ്ടുപോയിരുന്നില്ല എന്നാണ് വചനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്: (ലൂക്കൊ, 2:41-42). “ദൈവം ദൈവാലയത്തിൽ പോകുന്നു” എന്നു പറയുന്നതുതന്നെ ഒരു കോമഡിയാണ്. അതുപോട്ട; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ഒരു മനുഷ്യനെപ്പേടിച്ച് ദൈവാലയത്തിൽ പോകാതിരിക്കുമായിരുന്നോ? ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്: (ലൂക്കൊ, 2:52). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ ശരിയാകുമോ? ത്രിത്വവിശ്വാസം ഉണ്ടായതുതന്നെ സത്യേകദൈവമായ പിതാവിനെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും കളിയാക്കാനാണ്.

അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ” (ക്രിസ്തു) ആയത്: (യെശ, 61:1ലൂക്കൊ, 2:11ലൂക്കൊ, 3:22പ്രവൃ, 4:27;  പ്രവൃ, 10:38). താൻ “ക്രിസ്തു” ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2ലൂക്കൊ, 4:16-21). “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27  പ്രവൃ, 3:13പ്രവൃ, 3:26പ്രവൃ, 4:30). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9യോഹ, 8;40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ “പുത്രൻ” ആയത്: (ലൂക്കൊ, 1:32ലൂക്കൊ, 1:35ലൂക്കൊ, 3:22). പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അനന്തരം, “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി” എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 4:1). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണ് “പരിശുദ്ധാത്മാവിൽ നിറഞ്ഞതു” എന്നു വിശ്വസിക്കുന്നവർക്ക് ദൈവം ആരാണെന്നോ, പരിശുദ്ധാത്മാവ് ആരാണെന്നോ വല്ല ബോധവുമുണ്ടോ? പിശാചിനാൽ പരീക്ഷിക്കപ്പെടാൻ ആത്മാവാണ് അവനെ മരുഭൂമിയിലേക്ക് നടത്തിയത്: (മത്താ, 4:1ലൂക്കൊ, 4:1). ഒരു ദൈവത്തെ മറ്റൊരു ദൈവം പരീക്ഷയിലേക്ക് നടത്തിയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു: (ലൂക്കൊ, 4:1  മത്താ, 4:1). ഒരു ദൈവത്തെ അല്ലെങ്കിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയാണ് പിശാച് നാല്പതുദിവസം പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം എന്താണാവോ? നാല്പതു ദിവസത്തിനു ശേഷം യേശുവെന്ന മനുഷ്യനെ പിശാച് പിന്നെയും മൂന്നുവിധത്തിൽ പരീക്ഷിച്ചു: (മത്താ, 4:2-11ലൂക്കൊ, 4:2:12). ഇയ്യോബ് എന്ന ഭക്തനായ മനുഷ്യനെ പരീക്ഷിക്കാനുള്ള അനുവാദം മേടിക്കാൻ, ദൈവസന്നിധിയിൽ പഞ്ചപുച്ഛമടക്കി കാത്തുനിന്ന സാത്താൻ, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ ആണ് പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും? (ഇയ്യോ, 1:6-12). അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെ ഗലീലക്കു മടങ്ങിച്ചെന്നാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന പാപരഹിതനായ വ്യക്തി ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന “ക്രിസ്തു” ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന “ദൈവപുത്രനും” ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:1-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1ലൂക്കൊ, 1:32; 1:352:11 3:22പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15ആവ, 18:1518:18-19സങ്കീ, 40:6യെശ, 7:1452:13-1553:1-1261:1-2). അതുകൊണ്ടാണ്, “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20). വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ “യേശു” എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]

യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” അഥവാ, “അഭിഷിക്തനായ മനുഷ്യൻ” യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6::23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി അവൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് അവൻ കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). 

പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ദൈവം” എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ “എൻ്റെ ദൈവം” (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. “എൻ്റെ ദൈവം” (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17; റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6). ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” (My Lord and My God) എന്നേറ്റുപറഞ്ഞത്. [കാണുക: നാനാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?]

6. യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത: ക്രിസ്തു മനുഷ്യനായതുകൊണ്ട്, സമാന്യമനുഷ്യരെപ്പോലെ ഒരുവനാണെന്ന് ആരും ധരിക്കരുത്. പൗലൊസ് പറയുന്നത് നോക്കുക: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:1-2). ഈ വേദഭാഗത്ത്, ദൈവത്തിൽനിന്നും സാമാന്യ മനുഷ്യരിൽനിന്നും ക്രിസ്തുവിനെ വേർതിരിച്ചാണ് പൗലൊസ് പറയുന്നത്. വേറെയും വാക്യമുണ്ട്: (1കൊരി, 11:3). പിതാവിനെ, “എൻ്റെ ദൈവം” എന്നും നിങ്ങളുടെ ദൈവം” എന്നും ക്രിസ്തുവും വേർതിരിച്ചാണ് പറയുന്നത്: (യോഹ, 20:17). വിശുദ്ധീകരിക്കുന്ന ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവാനാണ്: (യോഹ, 20:17; എബ്രാ, 2:11). എങ്കിലും “നമ്മുടെ പിതാവു” എന്നോ, “നമ്മുടെ ദൈവം” എന്നോ അവൻ ദൈവത്തെ ഒരിക്കലും  വിശേഷിപ്പിച്ചിട്ടില്ല എന്നതും കുറിക്കൊള്ളുക. ക്രിസ്തു മനുഷ്യനാണെങ്കിലും നമ്മെപ്പോലെ സാധാരണ മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉല്പാദിപ്പിക്കപ്പെട്ട പാപരഹിതനായ മനുഷ്യനാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; 8:46; 1യോഹ, 3:5). മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല. എന്നാൽ അവൻ പരിശുദ്ധനും നാം പാപികളുമാണ്. അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (2കൊരി, 5:21; 1പത്രൊ, 2:24). അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്:
1. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20. ഒ.നോ: എഫെ, 1:4; എബ്രാ, 1:1). ആ നിലയിൽ അവൻ നിസ്തുല്യനാണ്.
2. ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ആ നിലയിലും അവൻ നിസ്തുല്യനാണ്.
3. അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും,  പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46). ആ നിലയിലും അവൻ നിസ്തുല്യനാണ്. ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23 യെഹെ, 18:4; 18:20;), അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെയും കൃപയാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11).
4. അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; ലൂക്കൊ, 4:1പ്രവൃ, 10:38). മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ആ നിലയിലും അവൻ നിസ്തുല്യനാണ്.
5. അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].
6. മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ആ നിലയിലും അവൻ നിസ്തുല്യനാണ്.
7. അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ആ നിലയിലും അവൻ നിസ്തുല്യനാണ്. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരും ഉണ്ടായിട്ടില്ല; മേലിൽ ഉണ്ടാകുകയുമില്ല. [കാണുക: പിതാവു മാത്രം സത്യദൈവം]

7. പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1 കൊരി. 8:6). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). നമ്മുടെ പാപങ്ങളെ ചുമക്കാൻ ശരീരവും (1പത്രൊ, 2:24) പാപപരിഹാരത്തിനായി ചിന്താൻ രക്തവും (കൊലൊ, 1:20) മറുവിലയായ മരിക്കാനും കഴിയാത്ത (1തിമൊ, 6:16) ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്: (യോഹ, 8:40). നമുക്കുവേണ്ടി മരിച്ച മനുഷ്യനായ നസറായനായ യേശുവിനെയാണ് ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. (പ്രവൃ, 2:23-24; 2:36; 5:31). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37; 38-42). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1 കൊരി. 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15. ഒ.നോ: 5:16-19). അതിനാലാണ്, “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, ദൈവത്തിനു് മറുവിലയായി തന്നെത്തന്നെ അർപ്പിച്ച ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും (Father, the only true God) അവൻ അയച്ച അഥവാ, അവൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുക്രിസ്തുവിനെയും (ഏകമനുഷ്യൻ) അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3; 1തിമൊ, 3:15-16. ഒ.നോ: 1യോഹ, 5:20). ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപാലുള്ള ദാനമാണ് നിത്യജീവൻ. (റോമ, 5:15; പ്രവൃ, 15:11).

8. മൂന്ന് വെളിപ്പാടുകൾ: ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14; 1തിമൊ, 3:15-16). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 10:38; പ്രവൃ, 2:22; ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (ലൂക്കൊ, 5:21മത്താ, 9:8). യേശുവെന്ന മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ  ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18പ്രവൃ, 10:40). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ദൈവം” എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ “എൻ്റെ ദൈവം” (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. “എൻ്റെ ദൈവം” (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17; റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6). ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” (My Lord and My God) എന്നേറ്റുപറഞ്ഞത്. [കാണുക: നാനാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?]. ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശ്യനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാകുന്നത് മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4; ആവ, 10:17. ഒ.നോ: ആവ, 33:26സങ്കീ, 102:15; യെശ, 40:10; യെശ,  66:15-16; സെഖ, 9:14; സെഖ, 14:5). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. (യോഹ, 5:43; യോഹ, 17:11; യോഹ, 17:12. ഒ.നോ: മത്താ, 28:19പ്രവൃ, 2:38; പ്രവ, 8:16; പ്രവൃ 10:48; പ്രവൃ, 19:5). [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും “അവൻ പോയപോലെ മടങ്ങിവരും” എന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14). ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). ക്രിസ്തുവിനെ അവിശ്വസിക്കുന്നവർക്ക് എങ്ങനെ ക്രിസ്ത്യാനിയായിരിക്കാൻ കഴിയും? [കാണുക: നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?]

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

നിന്റെ പിതാവു എവിടെ?” എന്നു ചോദിച്ച യെഹൂദന്മാരോടു ക്രിസ്തു പറഞ്ഞത്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ്: (യോഹ, 8:19). ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ്, അവൻ പഠിപ്പിച്ച ഒരേയൊരു സത്യദൈവമായ പിതാവിൽ (Father, the only true God) വിശ്വസിക്കാതെ, ത്രിത്വത്തിലും വൺനെസ്സിലും റസ്സൽമതത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെട്ടുകൊണ്ട്, ബൈബിൾ വെളിപ്പെടുത്തുന്ന “മോണോസ് തെയോസിനെ” (Mónos Theós) അഥവാ, ക്രിസ്തു പഠിപ്പിച്ച ഒരേയൊരു ദൈവമായ പിതാവിനെ തിരിച്ചറിയുകയും “ഏകദൈവവിശ്വാസം” (Monotheism) സ്വീകരിക്കുകയും ചെയ്യും: (യോഹ, 17:3യോഹ, 5:44)

ക്രിസ്തു ആരാണ്: ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് മലയാളം പരിഭാഷകളിലും പല ഇംഗ്ലീഷ് പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; NIV Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ “സർവ്വനാമം” മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7 യിരെ, 10:10; 1പത്രൊ, 1:20).
ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6എബ്രാ, 10:5; യെശ, 7:14 മത്താ, 1:21; ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15; 18:18 സങ്കീ, 49:7-9 എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 8:46; 1യോഹ, 3:5). അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ദൈവപുത്രൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: “മനുഷ്യൻ” (യോഹ, 8:40), “മനുഷ്യനായ നസറായനായ യേശു” (പ്രവൃ, 2:23), “ഏകമനുഷ്യനായ യേശുക്രിസ്തു” (റോമ, 5:15), “മനുഷ്യൻ” (1കൊരി, 15:21), “രണ്ടാം മനുഷ്യൻ” (1കൊരി, 15:47), “മനുഷ്യനായ ക്രിസ്തുയേശു” (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]

ദൈവം ഒരുത്തൻ മാത്രം: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം → യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3). സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം → എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).  ദൈവം ഒരുത്തൻ മാത്രം – The only God (യോഹ, 5:44), ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God  (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവനാണു (യോഹ, 14:28), പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19), മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു (യോഹ, 8:40), എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്.
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു. (2രാജാ, 19:15), യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35), യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല (1രാജാ, 8:59), യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല (സങ്കീ, 50:5) എന്നൊക്കെയാണ് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പഠിപ്പിച്ചത്.
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം → ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21). ഏകജ്ഞാനിയായ ദൈവം – The only wise God (റോമ, 16:26), “ഏകദൈവം – The only God” (1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളൂ (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്.
സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം → ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39  ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം, ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].

മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ മോണോസ് തെയോസ് (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, “ദൈവം ഒരുത്തൻ മാത്രം” (The only God) “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ].

യേശുവിൻ്റെ ചരിത്രപരത: ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് തുടക്കത്തിൽത്തന്നെ നാം കണ്ടതാണ്. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, പിതാവായ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച ഒരു വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ്. (മത്താ, 1:18; മത്താ, 1:20; ലൂക്കൊ, 2:21; ലൂക്കൊ, 1:35; യോഹ,  8;40; 1യോഹ, 3:5). ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി “യേശു” എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് എബ്രായ വർഷം 3755-ൽ (ബി.സി. 6) മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:1-2ഉല്പ, 18:22; ഉല്പ, 19:1). അതിനാൽ, ബി.സി. ആറിന് മുമ്പ് (പഴയനിയമത്തിൽ) അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). അപ്പൊസ്തലനായ പത്രൊസും അക്കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (1പത്രൊ, 1:20). സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36മത്താ, 26:39ലൂക്കൊ, 23:46യോഹ, 8:16യോഹ, 8:19യോഹ, 12:28യോഹ, 14:6യോഹ, 14:23യോഹ, 16:32യോഹ, 17:3യോഹ, 17:11യോഹ, 17:21യോഹ, 17:23യോഹ, 20:17). ദൈവത്തിനു് ചരിത്രമില്ല; അവൻ ചരിത്രത്തിനതീതനാണ്. എന്നാൽ യേശുവെന്ന ക്രിസ്തു ജനിച്ചുജീവീച്ചു മരിച്ചുയിർത്ത് ആർക്കും ഭേദിക്കാൻ കഴിയാത്ത ചരിത്രം ചമച്ച അതുല്യവ്യക്തിയാണ്.

യേശു ആരുടെയും അവതാരമല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) പരിശുദ്ധാത്മാവ് മറിയയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്: (മത്താ, 1:20 മത്താ, 1:18; ലൂക്കൊ, 2:21). അവൻ അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (ലൂക്കൊ, 1:35). ആരംഭവും അവസാനവും ഇല്ലാത്ത സർവ്വശക്തിയുള്ള ദൈവത്തെയാണ് പരിശുദ്ധാത്മാവ് അവളിൽ ഉല്പാദിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം, അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും ഒട്ടും വിശേഷതയുള്ളതാകാൻ സാദ്ധ്യതയില്ല. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:25; ലൂക്കൊ, 1:31; ലൂക്കൊ, 2:7; യോഹ, 8;40). ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ ആണ് മറിയ പ്രസവിച്ചതെന്ന് വിശ്വസിക്കുന്നവർ അവളെയും ദൈവമാക്കുകയാണ്. മറിയയുടെ മകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ മുപ്പതോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്: (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ മാത്രം പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്: (ഉല്പ, 17:10-14). ജെന്റർ (Gender) ഇല്ലാത്ത ഒരു ദൈവത്തെയാണ് എട്ടാം ദിവസം പരിച്ഛേദന കഴിച്ചതെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവത്തെ പരിച്ഛേദന കഴിക്കാൻ സാധിക്കുകയുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല. അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്: (മത്താ, 1:25; ലൂക്കൊ, 2:7ലൂക്കൊ, 2:22-24; പുറ, 13:2; പുറ, 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല: (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, ദൈവത്തിനു് വിശുദ്ധമായി അർപ്പിക്കാനോ, ദൈവത്തിൽനിന്ന് വീണ്ടെടുക്കാനോ പ്രമാണമില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവത്തിനു് വിശുദ്ധമായി അർപ്പിച്ചിട്ട്, ആ ദൈവത്തിൽനിന്ന് ഈ ദൈവത്തെ മനുഷ്യർ വീണ്ടെടുപ്പ് വിലകൊടുത്ത് മേടിച്ചു എന്നൊക്കെ വചനവിരുദ്ധമായി വിശ്വസിക്കുന്നവരെ സമ്മതിക്കണം. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്: (മത്താ, 5:17-18). ചിലർ കരുതുന്നപോലെ; യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ, തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്നുവരണം. അതാണ്, ത്രിമൂർത്തിവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം. ന്യായപ്രമാണത്തെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (മത്താ, 5:17; ഗലാ, 4:4). “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). [യേശുവിനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാക്കാൻ: പരിശുദ്ധാത്മാവിനാൽ മറിയയുടെ ഉദരത്തിൽ ദൈവത്വവും മനുഷ്യത്വവും ഒരുപോലെയുള്ള ഭ്രൂണം വിക്ഷേപിച്ചിപ്പിട്ടാണ് യേശു ജനിച്ചതെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. കാണുക: യേശു യെഹൂദനായത് എങ്ങനെ?]. യേശുവെന്ന മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ് അവൻ്റെ മാതാപിതാക്കൾ മിസ്രയീമിലേക്ക് പലായനം ചെയ്തത്: (മത്താ, 2:13-14). അവൻ സർവ്വശക്തിയുള്ള ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ഒരു മനുഷ്യരാജാവിനെപ്പേടിച്ച് അവനു് പലായനം ചെയ്യേണ്ടി വരുമായിരുന്നോ? വെള്ളപ്പൊക്കം വരുമ്പോൾ, ജാതികൾ തങ്ങളുടെ വിഗ്രഹങ്ങളായ ദൈവങ്ങളെയുംകൊണ്ട് സുരക്ഷിതസ്ഥാനത്തേക്ക് പലായനം ചെയ്യുന്നപോലെ, ദൈവത്തെയും കൊണ്ടാണ് യോസേഫും മറിയയും മിസ്രയീലേക്ക് ഓടിപ്പോയതെന്നാണ് ട്രിനിറ്റി കരുതുന്നത്. ചില അന്ധവിശ്വാസങ്ങൾക്കുപോലും അന്തസ്സുണ്ട്. അതിലും വികൃതമായ വിശ്വാസം വെച്ചുപുലർത്തുന്നവർക്കു മാത്രമേ, ഇതൊക്കെ വിശ്വസിക്കാൻ കഴിയുകയുള്ളു. ഹെരോദാവിൻ്റെ മരണശേഷം യിസ്രായേൽ ദേശത്തേക്കു മടങ്ങിവന്നെങ്കിലും അവൻ്റെ മകനായ അർക്കെലെയൊസിനെ പേടിച്ച് ഗലീല പ്രദേശങ്ങളിലേക്ക് മാറിപ്പോയത് യേശുവെന്ന മനുഷ്യക്കുഞ്ഞിനെയും കൊണ്ടാണ്: (മത്താ, 2:18-21). ഒരു മനുഷ്യനെ ഭയപ്പെട്ട് ദൈവത്തെയുംകൊണ്ട് യെഹൂദ്യയിൽ താമസിക്കാതെ, ഗലീലയിലേക്ക് മാറിപ്പോയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്: (ലൂക്കൊ, 2:40). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, അവനു് ബലപ്പെടുവാൻ മറ്റൊരു ദൈവത്തിൻ്റെ കൃപയും ആത്മാവിൻ്റെ സഹായവും എന്തിനാണ്? അവൻ സ്വയം ബലപ്പെട്ടുവന്നു എന്നു പറഞ്ഞാൽപ്പേരേ? ദുഷ്ടനായ അർക്കെലെയൊസിനെ പേടിച്ച് റോം അവനെ തിരികെ വിളിക്കുന്നതുവരെ അഥവാ, യേശുവിൻ്റെ പന്ത്രണ്ടാമത്തെ വയസ്സുവരെ അവനെ ദൈവാലത്തിൽ കൊണ്ടുപോയിരുന്നില്ല എന്നാണ് വചനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നത്: (ലൂക്കൊ, 2:41-42). “ദൈവം ദൈവാലയത്തിൽ പോകുന്നു” എന്നു പറയുന്നതുതന്നെ ഒരു കോമഡിയാണ്. അതുപോട്ട; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, ഒരു മനുഷ്യനെപ്പേടിച്ച് ദൈവാലയത്തിൽ പോകാതിരിക്കുമായിരുന്നോ? ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്: (ലൂക്കൊ, 2:52). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെന്ന് പറഞ്ഞാൽ ശരിയാകുമോ? ത്രിത്വവിശ്വാസം ഉണ്ടായതുതന്നെ സത്യേകദൈവമായ പിതാവിനെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും കളിയാക്കാനാണ്.

അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ” (ക്രിസ്തു) ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 4:27പ്രവൃ, 10:38). താൻ “ക്രിസ്തു” ആയത് യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ദൈവം അവനെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ് അവനു് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9; യോഹ, 8;40). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നീ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവായ ദൈവത്താൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ “പുത്രൻ” ആയത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). പ്രവചനം ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രം (യാഥാർത്ഥ്യം) ആകുന്നത്: (സംഖ്യാ, 24:14; ദാനീ, 2:28). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, “അവൻ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അനന്തരം, “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി” എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 4:1). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണ് “പരിശുദ്ധാത്മാവിൽ നിറഞ്ഞതു” എന്നു വിശ്വസിക്കുന്നവർക്ക് ദൈവം ആരാണെന്നോ, പരിശുദ്ധാത്മാവ് ആരാണെന്നോ വല്ല ബോധവുമുണ്ടോ? പിശാചിനാൽ പരീക്ഷിക്കപ്പെടാൻ ആത്മാവാണ് അവനെ മരുഭൂമിയിലേക്ക് നടത്തിയത്: (മത്താ, 4:1; ലൂക്കൊ, 4:1). ഒരു ദൈവത്തെ മറ്റൊരു ദൈവം പരീക്ഷയിലേക്ക് നടത്തിയെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു: (ലൂക്കൊ, 4:1 മത്താ, 4:1). ഒരു ദൈവത്തെ അല്ലെങ്കിൽ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയാണ് പിശാച് നാല്പതുദിവസം പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരുടെ ദൈവസങ്കല്പം എന്താണാവോ? നാല്പതു ദിവസത്തിനുശേഷം യേശുവെന്ന മനുഷ്യനെ പിശാച് പിന്നെയും മൂന്നുവിധത്തിൽ പരീക്ഷിച്ചു: (മത്താ, 4:2-11; ലൂക്കൊ, 4:2:12). ഇയ്യോബ് എന്ന ഭക്തനായ മനുഷ്യനെ പരീക്ഷിക്കാനുള്ള അനുവാദം മേടിക്കാൻ, ദൈവസന്നിധിയിൽ പഞ്ചപുച്ഛമടക്കി കാത്തുനിന്ന സാത്താൻ; ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ ആണ് പരീക്ഷിച്ചതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും? (ഇയ്യോ, 1:6-12). അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെ ഗലീലക്കു മടങ്ങിച്ചെന്നാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന “പാപരഹിതനായ വ്യക്തി” ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന “ക്രിസ്തു” ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന “ദൈവപുത്രനും” ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, എബ്രായ വർഷം 3755-ൽ (ബി.സി. 6) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:1-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങൾപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, 3789-ൽ (എ.ഡി. 29) യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11;  3:22; പ്രവൃ, 10:38). പഴയനിയമത്തിൽ ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18-19; സങ്കീ, 40:6; യെശ, 7:14; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞത്: (1പത്രൊ, 1:20). വാക്യം ശ്രദ്ധിക്കുക: ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നു എന്നല്ല; മൂന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്തുമാത്രം ലോകത്തിൽ വെളിപ്പെട്ടവനുമാണ്. നമ്മുടെ കർത്താവിൻ്റെ “യേശു” (യീസൂസ്) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, യഹോവയും ക്രിസ്തുവും, മോശെയുടെ സാക്ഷ്യം]

യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” (അഭിഷിക്തനായ മനുഷ്യൻ) യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:1ലൂക്കൊ, 4:14-15). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28. → യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6:23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ച് മഹാപുരോഹിതനായ യേശു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടു: (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ “പിതാവും ദൈവവും” ആയവൻ്റെ അടുക്കലേക്ക് (തിരുനിവാസം) കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12 എബ്രാ, 7:27; എബ്രാ, 10:10). 

പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. അവനെയാണ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ദൈവം” എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ “എൻ്റെ ദൈവം” (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. “എൻ്റെ ദൈവം” (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ദൈവപുത്രനായ ക്രിസ്തുവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസും റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6) മനുഷ്യപുത്രനോട് സദൃശനും (വെളി, 3:2; വെളി, 3:12) പിതാവിനെ “എൻ്റെ ദൈവം” എന്നു സംബോധന ചെയ്തിട്ടുണ്ട്. ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസും, “എൻ്റെ ദൈവം” (My God) എന്നേറ്റുപറഞ്ഞത്. യെഹൂദനു് രണ്ടു ദൈവമില്ല; ഒരേയൊരു ദൈവമേയുള്ളു: [കാണുക: നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ?]

യേശു എന്ന ചരിത്രപുരുഷൻ:
യേശുവെന്ന അഭിഷിക്തൻ (ക്രിസ്തു) ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. എന്നാൽ ദൈവം ചരിത്രത്തിൻ്റെ പരിധിയിൽ ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. “പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു” എന്നു പറഞ്ഞുകൊണ്ടല്ല; സകല ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). ആരാണ് ചരിത്രപുരുഷന്മാർ? ലോകത്തിൽ ജനിച്ചുജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അല്ലെങ്കിൽ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയെങ്കിൽ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എന്ന ഏകമനുഷ്യൻ എത്രയധികമായി ചരിത്രപുരുഷനാണ്: (1പത്രൊ, 2:24; പ്രവൃ, 10:43; റോമ, 5:15). ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). ദൈവം ദൈവത്തെയോ, ദൂതന്മാരെയോ അല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യരെയാണ്. മനുഷ്യനായ നസറായനായ യേശുവിനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തപ്പോഴാണ് അവൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (പ്രവൃ, 2:23; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ബൈബിളിൽ പേർപറഞ്ഞിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കളുണ്ട്; അതിൽ ഒരൊറ്റ ദൂതൻപോലുമില്ല. ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം യേശുവിനു് ആവശ്യമായി വന്നത്, അവൻ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്: (എബ്രാ, 2:9; 1തിമൊ, 2:6). യേശു, ദൈവത്തിൻ്റെ അഭിഷിക്തൻ (ക്രിസ്തു) അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ ആണെന്ന് വിശ്വസിക്കുന്നവനാണ് ദൈവത്തിൽനിന്നു ജനിച്ചവൻ: (പ്രവൃ, 4:27; പ്രവൃ, 10:38; യോഹ, 8:40). അല്ലാത്തവൻ കള്ളനാണ്. “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” (1യോഹ, 4:2-3). “ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത മനുഷ്യനാണെന്നും വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ.” ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നൊവർ, ദൈവപുത്രൻ്റെ അസ്തിത്വവും ക്രിസ്തുത്വവും വ്യക്തിത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്നാണ് വചനം പറയുന്നത്: (റോമ, 10:9). ഈ വാക്യംപോലും മര്യാദയ്ക്ക് മനസ്സിലാക്കാത്തവരാണ്, ദൈവം ത്രിത്വമാണെന്നും തങ്ങൾ രക്ഷിക്കപ്പെട്ടവരാണെന്നും അവകാശപ്പെടുന്നത്. മരണമില്ലാത്ത ഒരു ദൈവം മരിച്ചിട്ട് മറ്റൊരു ദൈവം ഉയിർപ്പിച്ചു എന്ന് വിശ്വസിക്കുന്നതാണോ രക്ഷ? മരണമില്ലാത്ത ദൈവം മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്: (1തിമൊ, 6:16). ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ദൈവത്തിൻ്റെ ആദ്യസൃഷ്ടിയായ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ; അത് വിശ്വാസമല്ല; അന്ധവിശ്വാസമാണ്. അന്ധവിശ്വാസത്താൽ ആരും രക്ഷപ്രാപിക്കില്ല. ചരിത്രപുരുഷനായ (ഏകമനുഷ്യൻ) ക്രിസ്തുയേശുവിലെ വിശ്വാസത്താലാണ് മനുഷ്യർ ദൈവത്തിൻ്റെ മക്കളാകുന്നത്: (റോമ, 5:15; ഗലാ, 3:26). ദൈവാത്മാവുള്ളവർക്ക് ഇതൊക്കെ മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ: (റോമ, 5:15പ്രവൃ, 15:11). അല്ലാതെ, ഇല്ലാത്ത ത്രിത്വദൈവത്തിൻ്റെ കൃപയല്ല രക്ഷ. അതിനാൽ, ത്രിത്വദൈവത്താൽ ആരെങ്കിലും രക്ഷപ്രാപിക്കുമെന്ന് വിചാരിക്കരുത്.

ഉപായിയായ സർപ്പത്തിൻ്റെ ചതി: ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി, നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയതാണ് ട്രിനിറ്റിയെന്ന ഉപദേശം. കൊരിന്ത്യലേഖനത്തിലൂടെ പൗലൊസ് തൻ്റെയൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്. “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കൊരി, 11:2-3). പൗലൊസ് ഭയപ്പെട്ടത് വെറുതയല്ല. “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം, വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചാണ്. ക്രിസ്തുവിലൂടെ അത് യിസ്രായേലിന് നിവൃത്തിയായ കാര്യം പൗലൊസ് അപ്പൊസ്തലൻ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 13:32-33പ്രവൃ, 3:25). എന്നാൽ അവൻ്റെ ഭയംപോലെ നാലാം നൂറ്റാണ്ടിലെ രണ്ട് സുനഹദോസുകളിലൂടെ ഉപായിയായ സർപ്പം പണി പറ്റിച്ചു. നിഖ്യാസുനഹദോസ് ആ പ്രവചനം ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൽ ആരോപിച്ചുകൊണ്ട്, അവനെ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്നു ജനിച്ച മറ്റൊരു സത്യദൈവം ആക്കി. “ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച ദൈവത്തിൽനിന്നും ജനിച്ച ദൈവത്തിൽനിന്നും പുറപ്പെട്ട മൂന്നാമത്തെ ഒരു സത്യദൈവം; അതാണ്, ട്രിനിറ്റി വിശ്വാസം.” നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകൾക്ക് മുമ്പും പിമ്പുമുള്ള സഭയുടെ ചരിത്രം പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ ക്രിസ്തുവിൻ്റെ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. സർപ്പത്തിൻ്റെ വഞ്ചന ത്രിത്വത്തിൽ തീർന്നില്ല: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-61കൊരി, 8:6; യോഹ, 17:3; 1യോഹ, 5:20). നമുക്ക് പിതാവായ ഒരേയൊരു ദൈവമേയുള്ളു. ഇത് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന വസ്തുതതയാണ്: (ആവ, 4:39; 32:39; 2രാജാ, 19:15; 19:19; യോഹ, 5:44; 17:3; 1കൊരി, 8:6). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ച മനുഷ്യനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്നും ബൈബിൾ വ്യക്തമാക്കുന്നു: (1തിമൊ, 2:63:15-16). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത് പിതാവായ ഏകദൈവമാണ്: (പ്രവൃ, 2:23-24; 2:36; 5:31). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. എന്നാൽ നാലാം നൂറ്റാണ്ടുമുതൽ ദൈവം സമനിത്യരായ മൂന്നു വ്യക്തിയാണെന്ന് പഠിപ്പിച്ചിരുന്നവർ, ഇപ്പോൾ പിതാവായ സത്യേകദൈവത്തെ പടിയടച്ച് പിണ്ഡം വെച്ചിട്ട്, ഒരേയൊരു സത്യദൈവം പിതാവാണെന്നു (Father, the only true God) പഠിപ്പിച്ച ദൈവപുത്രനായ യേശുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കയാണ്. “യേശു മാത്രമാണ് ദൈവം” എന്നാണ് ഇപ്പോഴവർ പഠിപ്പിക്കുന്നത്. “ദൈവം ഒരുത്തൻ മാത്രമാണെന്നും” (The only God) “പിതാവ് മാത്രമാണ് സത്യദൈവമെന്നും” (Father, the only true God) “പിതാവ് എന്നെക്കാൾ വലിയവനാണെന്നും, ഞാൻ മനുഷ്യനാണെന്നും, എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും” ക്രിസ്തു പഠിപ്പിക്കുമ്പോൾ, “യേശു മാത്രം ദൈവം” എന്ന് പഠിപ്പിക്കുന്നത് എത്രവലിയ വഞ്ചനയാണ്? (യോഹ, 5:44; യോഹ, 17:3 യോഹ, 14:28; യോഹ, 8:40; യോഹ, 5:30). “പഴയനിയമത്തിലെ ദൈവം യഹോവ, പുതിയനിമത്തിലെ ദൈവം യേശു” എന്നു പഠിപ്പിക്കുന്ന മറ്റൊരു കൊടിയ ദുരുപദേശവും നിങ്ങൾക്ക് സോഷ്യൽമീഡിയയിൽ കാണാൻ കഴിയും. ഇതൊക്കെ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയല്ലാതെ മറ്റെന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ: “ഉപായിയായ സർപ്പം ജയിച്ചു; ത്രിമൂർത്തികൾ തോറ്റു.” [ത്രിമൂർത്തി പണ്ഡിതന്മാരുടെ വീഡിയോ കാണുക: യേശുമാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം].

യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ്റെ (ക്രിസ്തു) നിസ്തുല്യത: ക്രിസ്തു മനുഷ്യനായതുകൊണ്ട്, സമാന്യമനുഷ്യരെപ്പോലെ ഒരുവനാണെന്ന് ആരും ധരിക്കരുത്. പൗലൊസ് പറയുന്നത് നോക്കുക: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:1-2). ഈ വേദഭാഗത്ത്, ദൈവത്തിൽനിന്നും സാമാന്യ മനുഷ്യരിൽനിന്നും ക്രിസ്തുവിനെ വേർതിരിച്ചാണ് പൗലൊസ് പറയുന്നത്. വേറെയും വാക്യമുണ്ട്: (1കൊരി, 11:3). പിതാവിനെ, “എൻ്റെ ദൈവം” എന്നും നിങ്ങളുടെ ദൈവം” എന്നും ക്രിസ്തുവും വേർതിരിച്ചാണ് പറയുന്നത്: (യോഹ, 20:17). വിശുദ്ധീകരിക്കുന്ന ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവാനാണ്: (യോഹ, 20:17; എബ്രാ, 2:11). എങ്കിലും “നമ്മുടെ പിതാവു” എന്നോ, “നമ്മുടെ ദൈവം” എന്നോ അവൻ ദൈവത്തെ ഒരിക്കലും  വിശേഷിപ്പിച്ചിട്ടില്ല എന്നതും കുറിക്കൊള്ളുക. ക്രിസ്തു മനുഷ്യനാണെങ്കിലും നമ്മെപ്പോലെ സാധാരണ മനുഷ്യനല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീയമായി ഉല്പാദിപ്പിക്കപ്പെട്ട പാപരഹിതനായ മനുഷ്യനാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; 8:46; 1യോഹ, 3:5). മനുഷ്യരെന്ന നിലയിൽ ക്രിസ്തുവിൻ്റെയും നമ്മുടെയും പ്രകൃതി ഒന്നാണ്; അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട; അല്ലെങ്കിൽ നമ്മുടെ പാപപരിഹാരം സാദ്ധ്യമാകില്ല. എന്നാൽ അവൻ പരിശുദ്ധനും നാം പാപികളുമാണ്. അതുകൊണ്ടാണ് പാപപരിഹാരം സാദ്ധ്യമായത്: (2കൊരി, 5:21; 1പത്രൊ, 2:24). അവൻ്റെ നിസ്തുല്യതകൾ അനവധിയാണ്:
1. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്: (1പത്രൊ, 1:20. ഒ.നോ: എഫെ, 1:4; എബ്രാ, 1:1). ആ നിലയിൽ അവൻ നിസ്തുല്യനാണ്.
2. ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16). അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയ്ക്കായി പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിതമായതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21). ആ നിലയിലും അവൻ നിസ്തുല്യനാണ്.
3. അവൻ ജനനത്തിലും ജീവിതത്തിലും പവിത്രനും, നിർദോഷനും, നിർമ്മലനും, പരിശുദ്ധനും പാപമില്ലാത്തവനും,  പാപികളോടു വേർവിട്ടവനും, പാപം അറിയാത്തവനും. വായിൽ വഞ്ചനയില്ലാത്തവനുമാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ ജന്മപാപമോ (ആദാമ്യപാപം), കർമ്മപാപമോ ഇല്ലാതെ ജനിച്ചുജീവിച്ചു മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46). ആ നിലയിലും അവൻ നിസ്തുല്യനാണ്. ദൈവം മാനവകുലത്തിൻ്റെ പാപം അവൻ്റെമേൽ ചുമത്തി അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ്, അവനു് മരിക്കാൻ കഴിഞ്ഞത്: (2കൊരി, 5:21). അല്ലെങ്കിൽ, മരണത്തിനു് അവനെ തൊടാൻപോലും കഴിയില്ലായിരുന്നു. അഥവാ, മരണത്തിനു് അവൻ്റെമേൽ യാതൊരു അധികാരവും ഉണ്ടാകുമായിരുന്നില്ല: (റോമ, 6:23 യെഹെ, 18:4; 18:20;), അവൻ നമ്മുടെ പാപം ഏറ്റെടുത്ത് തന്നെത്തന്നെ സൗരഭ്യവാസനയായ യാഗമായി ദൈവത്തിനു് അർപ്പിച്ചതുകൊണ്ടാണ്, അവൻ്റെയും കൃപയാണ് നമ്മുടെ രക്ഷയെന്ന് പറയുന്നത്: (എഫെ, 5:2; എബ്രാ, 2:9; റോമ, 5:15; പ്രവൃ, 15:11).
4. അവൻ ദൈവത്തിൽനിന്ന് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവനാണ്: (ലൂക്കൊ, 3:22; ലൂക്കൊ, 4:1പ്രവൃ, 10:38). മശീഹമാർ (ക്രിസ്തുക്കൾ) അനവധിയുണ്ടെങ്കിലും ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശുവാണ്. ആ നിലയിലും അവൻ നിസ്തുല്യനാണ്.
5. അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ചവനാണ്: (കൊലൊ, 2:9). യോർദ്ദാനിലെ അഭിഷേക സമയത്താണ്, പരിശുദ്ധാത്മാവ് ദേഹരൂപമായി യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). അതിനെയാണ്, ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിക്കുന്നു എന്ന് പൗലൊസ് പറഞ്ഞത്. ആ നിലയിലും അവൻ നിസ്തുല്യനാണ്. [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ].
6. മരിച്ചിട്ട് ഇനിയും മരണമില്ലാത്തവനായി ഉയിർത്തെഴുന്നേറ്റ ഒരേയൊരുത്തൻ ക്രിസ്തുവാണ്: (റോമ, 6:9). ആ നിലയിലും അവൻ നിസ്തുല്യനാണ്.
7. അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവനാണ്: (എബ്രാ, 7:26). ആ നിലയിലും അവൻ നിസ്തുല്യനാണ്. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). ഇതുപോലെ അനവധി സവിശേഷതകൾ അവനുണ്ട്. തന്മൂലം, ക്രിസ്തുയേശു എന്ന പരിശുദ്ധ മനുഷ്യനൊപ്പം പറയാൻ ഭൂമുഖത്ത് ആരും ഉണ്ടായിട്ടില്ല; മേലിൽ ഉണ്ടാകുകയുമില്ല. [കാണുക: പിതാവു മാത്രം സത്യദൈവം]

ദൈവത്തിൻ്റെ ഇച്ഛ: “ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ മൂന്ന് കാര്യങ്ങൾ കാണാൻ കഴിയും: 1. ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്. 2. ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവുമുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം. ഒ.നോ: (1യോഹ, 2:22-232യോഹ, 1:9 → 2യോഹ, 1:10). 3. ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13ഗലാ, 2:8-9). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്. ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. “ഏകസത്യദൈവമായ നിന്നെയും അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 17:3). അതുതന്നെയാണ് പൗലൊസും പറഞ്ഞത്. (1കൊരി, 8:6എഫെ, 4:6). ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്. “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24 → പ്രവൃ, 2:23-242:365:31).  അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:14 → 2യോഹ, 1:3). നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ ട്രിനിറ്റിയിൽ ഇല്ല. ട്രിനിറ്റിയിൽ ഉള്ള മൂന്നു വ്യക്തികളും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു. (പേജ്, 228). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:91പത്രൊ, 2:24മത്താ, 26:38ലൂക്കൊ, 23:461തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16). ത്രിമൂർത്തിവിശ്വാസം നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ട്രിനിറ്റി. 

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും: സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ യേശുക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടാണ്: (1തിമൊ, 3:16). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16യിരെ, 10:10. ഒ.നോ: യെശ, 25:8 → എബ്രാ, 2:14-15യെശ, 35:4-6 → മത്താ, 11:3-5 → ലൂക്കൊ, 7:21-22യെശ, 40;3; മലാ, 3:1 → ലൂക്കൊ, 1:75-77സെഖ, 12:10 → യോഹ, 19:37; സെഖ, 14:4പ്രവൃ, 1:11ലൂക്കൊ, 1:68യോഹ, 1:30 -331കൊരി, 15:47ഫിലി, 2:6-8). അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16കൊലൊ, 3:2NKJV). [കാണുക: ദൈവഭക്തിയുടെ മർമ്മം]. ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16യോഹ, 14:23യോഹ, 16:32യോഹ, 17:11യോഹ, 17:21യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ” ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:411കൊരി, 8:6എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെപ്പറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21യോഹ, 14:2617:11പ്രവൃ, 2:288:1610:4819:5കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?; യഹോവയും യേശുവും ഒന്നാണോ?]

യഹോവ → യേശുക്രിസ്തു: (ആവ, 33:26  വെളി, 1:7ഇയ്യോ, 19:25  1തിമൊ, 3:15-16. സങ്കീ, 22:30-31  യോഹ, 19:30. സങ്കീ, 68:18  എഫെ, 4:7-8. സങ്കീ, 78:1-2  മത്താ, 13:34,35. സങ്കീ, 102:15-17  തീത്തൊ, 2:12. യെശ, 25:8  എബ്രാ, 2:14-16. യെശ, 25:9  ലൂക്കൊ, 1:68. യെശ, 29:18  മത്താ, 11:4. യെശ, 29:19  മത്താ, 11:29. യെശ, 35:4  ലൂക്കൊ, 1:68. യെശ, 35:5-6  ലൂക്കൊ, 7:22. യെശ, 40:3  ലൂക്കൊ, 76-77. യെശ, 40:10  വെളി, 22:12വെളി, 22:20. യെശ, 44:8  പ്രവൃ, 1:8യെശ, 45:22  പ്രവൃ, 4:10-12. യെശ, 45:23  ഫിലി, 2:10. യെശ, 54:5  എഫെ, 5:30-32. യെശ, 66:14-16  2തെസ്സ, 1:6-8. യിരെ, 31:31-34  ലൂക്കൊ, 22:20എബ്രാ, 8:8-12. ഹോശേ, 1:7  ലൂക്കൊ, 1:681തിമൊ, 3:15-16. ഹോശേ, 2:16  2കൊരി, 11:2. സെഖ, 9:9  മത്താ, 21:4-5. സെഖ, 9:11 → മർക്കൊ, 14:24എബ്രാ, 9:18. സെഖ, 9:14  1തെസ്സ, 4:16. സെഖ, 11:13  മത്താ, 27:9-10. സെഖ, 12:10  യോഹ, 19:34വെളി, 1:7. സെഖ, 14:3-4  പ്രവൃ, 1:11. സെഖ, 14:5  1തെസ്സ, 3:13. മലാ, 3:1  ലൂക്കൊ, 76-77

കാണുക:

ദൈവഭക്തിയുടെ മർമ്മം

യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?

പിതാവുമാത്രം സത്യദൈവം (II)

4️⃣ ദൈവപുത്രനായ ക്രിസ്തുവിൻ്റെ സാക്ഷ്യം: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തു എന്ന പരിശുദ്ധമനുഷ്യൻ പ്രധാനമായും പഠിപ്പിച്ചത് ഒരേയൊരു ദൈവത്തെക്കുറിച്ചാണ്. ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, അവനെമാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും, ആത്മാവായ ദൈവത്തെയാണ് ആത്മാവിലും സത്യത്തിലും നമസ്കരിക്കേണ്ടതെന്നും, പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്നും, ദൈവം ഒരുത്തൻ മാത്രമാണ് നല്ലവനെന്നും, ദൈവം ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും, പിതാവ് തൻ്റെ ദൈവമാണെന്നും, താൻ മനുഷ്യനാണെന്നും ദൈവപുത്രനായ ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് അറിയാതിരുന്ന നിഖ്യാ സുനഹദോസ് അവനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി. ബൈബിൾ മറിച്ചുപോലും നോക്കാതെ വിശ്വാസികൾ അത് വിശ്വസിച്ചു. താൻ ദൈവമല്ലെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്ന വാക്യങ്ങൾ കാണാം:

1.  ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (יָחִיד – yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (μόνος – Mónos). ആ പദം കൊണ്ടാണ് “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “ മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 

2. പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon – σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ  “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് monos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36)

3. പിതാവിനെ മാത്രം ആരാധിക്കണം: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:10ലൂക്കൊ, 4:8). ഈ വാക്യത്തിൽ, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്നത് ഗ്രീക്കിൽ, “autō mono latrefseis” (αὐτῷ μόνῳ λατρεύσεις) ആണ്. [കാണുക: Bible Hub]. ഇംഗ്ലീഷിൽ Serve him only ആണ്. “ലാട്രുവോ” (λατρεύω – latreuō) എന്ന ഗ്രീക്കുപദത്തിനു് “ആരാധന” (Worship) എന്നാണർത്ഥം: (കാണുക: ലൂക്കൊ, 1:74; 2:37; പ്രവൃ, 24:14; ഫിലി, 3:3) തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, “പ്രോസ്കുനിയൊ” (προσκυνέω- proskyneo) എന്ന പദവമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ മാത്രം ആരാധിക്കുന്ന “ലാട്രുവോ” (λατρεύω – latreuo) എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്. പലർക്കും ആരാധനയും ആചാരപരമായ നമസ്കാരവും വേർതിരിച്ചറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. തന്മൂലം, ക്രിസ്തു ആരാധന സ്വീകരിച്ചു എന്ന് പലരും വിശ്വസിക്കുന്നു. അതിനോടുള്ള  ബന്ധത്തിൽ ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് കാണിക്കാം:
I. ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി പഞ്ചപുച്ഛമടക്കി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു: (ഇയ്യോ, 1:6-12). ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.
II. ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ “മാത്രമേ” ആരാധിക്കാവു എന്നാണ് പറഞ്ഞത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന്  പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ; അവൻ വലിയ വഞ്ചകനാണെന്നാണ് പറയുന്നത്.
III. “ദൈവത്തെ ആരാധിക്കണം” എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. “അവനെ മാത്രം ആരാധിക്കണം” എന്നാണ് പറഞ്ഞത്. അതായത്, ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) എന്ന പദം കൊണ്ട്, “അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം” എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. “യഹോവയെ മാത്രം ആരാധിക്കണം” എന്ന് പറഞ്ഞാൽ, സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റാർക്കും ആരാധന സ്വീകരിക്കാൻ അവകാശമില്ലെന്നാണ് അർത്ഥം. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. (4:10). ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആരാധനയ്ക്ക് യോഗ്യനാണെങ്കിലോ അവനെ മാത്രം അഥവാ, പിതാവിനെ മാത്രം ആരാധിക്കണം” എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പുത്രൻ പറയുമായിരുന്നില്ല. അതാണ് ഭാഷയുടെ നിയമം.

4. പിതാവ് മാത്രം അറിയുന്നു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). “നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്നു എന്നു ചോദിക്കുമ്പോൾ, ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത കഷ്ടം അഥവാ, മഹാപീഢനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ്, ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല എന്ന് പറഞ്ഞത്: (മത്താ, 24:3). പിതാവ് മാത്രം എന്നത്, ഗ്രീക്കിൽ, “ho patir monos” (ὁ πατὴρ μόνος) ആണ്. [Bible Hub]. ഇംഗ്ലീഷിൽ The Father only ആണ്. ഈ വേദഭാഗത്തും, പിതാവ് “മാത്രം” (only) അറിയുന്നു” എന്ന് ഖണ്ഡിതമായ അർത്ഥത്തിൽ “മോണോസ്” (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിന് അറിയാം എന്നാണ് പറയുന്നതെങ്കിൽ, ഭാഷാപരമായി പുത്രനും ദൂതന്മാർക്കും കൂടെ അറിയുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ പിതാവിനു് മാത്രമാണ് അറിയുന്നതെന്ന് പറഞ്ഞാൽ; പുത്രനും ദൂതന്മാർക്കും ലോകത്തിൽ മറ്റാർക്കും അറിയില്ലെന്നാണ് അർത്ഥം. തന്നെയുമല്ല, “പുത്രനുംകൂടെ അറിയില്ല” എന്ന് എടുത്തുപറകയും ചെയ്തിട്ടുണ്ട്. പിതാവ് മാത്രമല്ലാതെ പുത്രനുംകൂടെ അറിയുന്നില്ല എന്ന് പറകയുകവഴി, താൻ സർവ്വജ്ഞാനിയല്ലെന്ന് പുത്രൻ തന്നെ ഖണ്ഡിതമായി വ്യക്തമാക്കുന്നു. ട്രിനിറ്റി കരുതുംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ മഹാപീഢനത്തിൻ്റെ കാലം തനിക്കറിയില്ല; പിതാവിന് മാത്രമാണ് അറിയുന്നതെന്ന് പുത്രൻ പറയുമായിരുന്നില്ല. ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രം ആരാധിക്കണമെന്നും പിതാവല്ലാതെ പുത്രനും കൂടി അറിയില്ലെന്ന് പുത്രൻ പറയുന്നത്, പഴയനിയമത്തിൽ ഒറ്റയെ (only) കുറിക്കുന്ന “യാഹീദ്” (yahid) എന്ന പദത്തിനു് തുല്യമായ “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായിട്ടാണെന്ന് ഓർക്കണം. ഭാഷയെയും വചനത്തെയും അതിലംഘിച്ചുകൊണ്ട് ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ നോക്കുന്നവർ ആദ്യം നിഷേധിക്കുന്നതും കള്ളനാക്കുന്നതും ദൈവപുത്രനായ ക്രിസ്തുവിനെയാണ്. ദൈവപുത്രനെ വിശ്വസിക്കാത്തവർക്ക് നിത്യജീവൻ ലഭിക്കില്ലെന്ന് മാത്രമല്ല; ദൈവക്രോധം അവൻ്റെമേൽ വസിക്കുകയും ചെയ്യും. (യോഹ, 3:36). 

5. ഷ്മാ പ്രഖ്യാപനം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഈ വേദഭാഗത്ത്, ഒന്നിനെ കുറിക്കുന്ന “എഹാദ്” (ehad) എന്ന പദത്തിനു് തുല്യമായ, “ഹെയ്സ്” (heis) ആണ് ഉപയോഗിച്ചിരിക്കുന്നത്. യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാരുടെ ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. ദൈവപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം ആണെന്നാണ്. പഴയനിയമത്തിൽ അത് ഇപ്രകാരമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). നമ്മുടെ ദൈവം യഹോവയായ ഏകൻ ആണെന്നാണ് ക്രിസ്തു അവനോട് പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, “ഹെയ്സ്” (heis) ആണെന്ന് പറഞ്ഞശേഷം, “അവൻ” (He) അല്ലാതെ, മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; “അവൻ അല്ലാതെ മറ്റൊരുത്തനുമില്ല” എന്ന് ഏകവചനത്തിൽ പറഞ്ഞത്. യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്; “അവൻ അഥവാ, യഹോവയല്ലാതെ മറ്റൊരുത്തനും ദൈവമല്ല” എന്ന് എടുത്തുപറയുകയും ചെയ്തു. ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ദൈവം ഐക്യത്തിൽ ഒന്നാണെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തിൽ കടക്കുന്നത്. ക്രിസ്തു പഠിപ്പിച്ച മുഖ്യകല്പനയുടെ പഴയനിയമത്തിൽ ഒന്നിനെ” കുറിക്കുന്ന “എഹാദ്” (ehad) എന്ന പദവും പുതിയനിയമത്തിൽ “ഹെയ്സ്” (heis) എന്ന പദവുമാണ്. ട്രിനിറ്റി പഠിപ്പിക്കുമ്പോലെ, “എഹാദിനും ഹെയ്സിനും” ബഹുത്വം ഉണ്ടായിരുന്നെങ്കിലോ, താൻ ദൈവമായിരുന്നെങ്കിലോ, ദൈവം ഏകനാണെന്ന് പ്രഥമപുരുഷനിൽ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവനല്ലാതെ മറ്റൊരുത്തനും ദൈവമല്ലെന്ന് ശാസ്ത്രി പറഞ്ഞത് അംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഏകനാണെന്ന് പ്രഥമപുരുഷനിൽ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പ്രഥമപുരുഷനിൽ പറഞ്ഞ ശാസ്ത്രിയെ, മധ്യമപുരുഷനായ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നില്ല. “എഹാദ്” എന്ന എബ്രായ പദത്തിനും “ഹെയ്സ്” എന്ന ഗ്രീക്കു പദത്തിനും ബഹുത്വമുണ്ടെന്നുള്ള ട്രിനിയുടെ വ്യാജവാദവമാണ്, ക്രിസ്തുവും ശാസ്ത്രിയുംകൂടി തകർത്ത് തരിപ്പണമാക്കിയത്. 

6. ദൈവത്തെ കാണും: “ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.” (മത്താ, 5:8). യേശുവിൻ്റെ ഗിരിപ്രഭാഷണത്തിലെ ഒരു വേദഭാഗമാണിത്. “അവർ (ഹൃദയശുദ്ധിയുള്ളവർ) ദൈവത്തെ കാണും” (they shall see God). ഈ വേദഭാഗം ശ്രദ്ധിച്ചാൽ ചില വസ്തുതകൾ മനസ്സിലാകും. 1. ഉത്തമപുരുഷനായ (1st Person ) ക്രിസ്തു, മദ്ധ്യമപുരുഷനായ (2nd Person) പുരുഷാരത്തോട് “ദൈവത്തെക്കുറിച്ച്” പ്രഥമപുരുഷനിലാണ് (3rd Person) വിശേഷിപ്പിക്കുന്നത്. ട്രിനിറ്റിക്ക് ദൈവം ഒരുത്തനല്ല; പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മൂന്നു വ്യക്തിയാണ്. അതായത്, “ദൈവം” എന്ന സംജ്ഞയിൽത്തന്നെ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് അടങ്ങിയിട്ടുണ്ട്. ട്രിനിറ്റിയുടെ വിചാരംപോലെ ദൈവം ത്രിത്വമോ, ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തെ പ്രഥമ പുരുഷനിൽ (മൂന്നാമനായി) എങ്ങനെ വിശേഷിപ്പിക്കാൻ കഴിയും? 2. യേശു പുരുഷാരത്തെ കണ്ടപ്പോൾ മലമേൽ കയറി അവരുടെ മുമ്പിൽ ഇരുന്നശേഷം, “ദൈവത്തെ കാണും” (shall see God) എന്ന് ഭാവികാലത്തിലാണ് (Future tense) പറയുന്നത്. ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, തനിക്ക് അവരുടെ മുമ്പിൽ ഇരുന്നുകൊണ്ട് “ദൈവത്തെ കാണും” എന്ന് ഭാവികാലത്തിൽ എങ്ങനെ പറയാൻ കഴിയും? “ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണും” എന്ന് പുരുഷാരത്തിൻ്റെ മുമ്പിൽനിന്ന് പറയുന്നതിലൂടെ, താൻ ദൈവമല്ല; ഹൂദയശുദ്ധിയുള്ളവർ മേലിൽ കാണാനുള്ളവനാണ് ദൈവമെന്ന് അവൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുകയല്ലേ ചെയ്തത്? ദൈവം മനുഷ്യർക്കുവേണ്ടി, മനുഷ്യരെക്കൊണ്ട്, മനുഷ്യരുടെ ഭാഷയിൽ എഴുതിവെച്ചിരിക്കുന്ന വചനത്തെ കോട്ടിമാട്ടാതെ ഒരു ത്രിത്വദൈവത്തെ ഉണ്ടാക്കാൻ ആർക്കും കഴിയില്ല. വചനത്തെ കോട്ടിമാട്ടിയിട്ട് ഒടുവിൽ എന്തുചെയ്യും?

7. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു: “നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.” (യോഹ, 4:22). ഈ വേദഭാഗം പരിശോധിച്ചാൽ, ക്രിസ്തു ആരാധനയ്ക്ക് യോഗ്യനായ (worthy of worship) ദൈവമല്ല; ആരാധകനാണെന്ന് (Worshipper) മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു” (we know what we worship). ഈ ഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന ക്രിയാപദത്തിൻ്റെ ഉത്തമപുരുഷ ബഹുവചന (1st Person Plural) രൂപമായ, “പ്രോസ്കുനോമെൻ” (προσκυνοῦμεν – proskynoúmen) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പദത്തിൻ്റെ അർത്ഥം “ഞങ്ങൾ നമസ്കരിക്കുന്നു” എന്നാണ്. “ഞങ്ങൾ നമസ്കരിക്കുന്നു” എന്നതാണ് പദത്തിൻ്റെ സ്വാഭാവികമായ അർത്ഥമെന്നിരിക്കെ, “ഞങ്ങൾ” (we) എന്ന അർത്ഥത്തിൽ “ഹെമെയിസ്” (ἡμεῖς – hēmeis) എന്ന ഉത്തമപുരുഷ ഉദ്ദേശിക ബഹുവചനം (1st Person Nominative Plural) പ്രത്യേകമായി ചേർത്തിട്ടുമുണ്ട്. ക്രിസ്തു, ശിഷ്യന്മാർക്കൊപ്പം തന്നെയും ചേർത്താണ് “ഞങ്ങളോ അറിയുന്നതിനെ (ആരാധിക്കുന്നു) നമസ്കരിക്കുന്നു” എന്നു ശമര്യസ്ത്രീയോട് പറയുന്നത്. ദൈവത്തിനു് ആരാധന ആവശ്യമാണോ? താൻ ദൈവം ആണെങ്കിലോ, ദൈവം ത്രിത്വമാണെങ്കിലോ “ഞങ്ങളോ” ഉത്തമപുരുഷ ബഹൂവചനം പറയാതെ, തന്നെ ഒഴിവാക്കിക്കൊണ്ടും ശിഷ്യന്മാരെ മാത്രം ഉദ്ദേശിച്ചുകൊണ്ടും “ഇവരോ അറിയുന്നതിനെ നമസ്കരിക്കുന്നു” എന്നു പ്രഥമപുരുഷനിൽ (3rd Person) പറയുമായിരുന്നു. ഇതാണ്, വചനപരവും ഭാഷാപരവുമായ സത്യം.

8. സത്യനമസ്കാരികൾ: “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (യോഹ, 4:23). ഈ വേദഭാഗത്ത്, ദൈവത്തെ ആരാധിക്കാൻ ഉപയോഗിക്കുന്ന “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന ക്രിയാപദത്തിൻ്റെ പ്രഥമപുരഷ ബഹുവചന (3rd Person Plural) രൂപമായ, “പ്രോസ്കുനേസൗസിൻ” (προσκυνήσουσιν – proskynēsousin) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയും ശ്രദ്ധിക്കുക: “പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്നാണ് പറഞ്ഞത്. പദത്തിൻ്റെ അർത്ഥം: “അവൻ നമസ്കരിക്കും” (they will worship) എന്നാണ്. “പിതാവു” എന്ന് പ്രഥമപുരുഷ ഏകവചനത്തിൽ പറയുന്നത് നോക്കുക. ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ “പിതാവിനെ” എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയാതെ, “ഞങ്ങളെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു” എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം.

9. ദൈവം ആത്മാവാകുന്നു: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഈ വേദഭാഗത്ത്, “നമസ്കാരത്തെ” (ആരാധന) കുറിക്കുന്ന അടിസ്ഥാന ക്രിയാപദമായ, “പ്രോസ്കുനിയോ” (προσκυνέω – proskyneō) എന്ന പദത്തിൻ്റെ “കേവലക്രിയയാ (Infinitive) “പ്രോസ്കുനീൻ” (προσκυνεῖν – proskyneín) ആണ്. ക്രിസ്തു ശമര്യസ്ത്രീയോടു പറയുന്ന ഈ വേദഭാഗത്ത്, ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവകുന്നു. എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ദൈവം മനുഷ്യനല്ല എന്നതും ഓർക്കുക. (ഇയ്യോ, 9:32; ഹോശേ, 11:9). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” വാക്യം ശ്രദ്ധിക്കുക: “അവനെ” (him) എന്നതിന് “ഔത്തോൺ” (αὐτὸν – autòn) എന്ന “പ്രതിഗ്രാഹിക വിഭക്തിയിലുള്ള” (Accusative Case) പ്രഥമപുരഷ ഏകവചന പുംല്ലിംഗമാണ് (3rd Person Singular Masculine) ഉപയോഗിച്ചിരിക്കുന്നത്. “അവരെ” എന്നോ, “ഞങ്ങളെ” എന്നോ ബഹുവചനത്തിൽ അല്ല; “അവനെ നമസ്കരിക്കണം” എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് ദൈവത്തെ വിശേഷിപ്പിക്കുന്നത്. അതായത്, ഉത്തമപുരുഷനായ താൻ മധ്യമപുരുഷനായ ശമര്യക്കാരത്തിയോട് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ദൈവത്തെ മാത്രം സൂചിപ്പിച്ചുകൊണ്ടാണ്, “അവനെ” നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം എന്ന് പറഞ്ഞത്. അല്ലാതെ, ഞങ്ങളെ നമസ്കരിക്കണം എന്നല്ല പറഞ്ഞത്. ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 
I. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). 
II. ദൈവം “അവർ” അല്ല; “അവൻ” ആണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകൻ അഥവാ, ഒരുത്തൻ മാത്രമാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞകാര്യം മുകളിൽ നാം കണ്ടു: (യോഹ, 5:44; 17:3). 
III. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; “അവനെ” അഥവാ, പിതാവായ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞത് മുകളിൽ നാം കണ്ടതാണ്: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 4:23). ക്രിസ്തുതന്നെ താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ല, മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കെ, അവൻ്റെ വാക്ക് വിശ്വസിക്കാതെ, അവൻ പഠിപ്പിച്ച ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നവർ എങ്ങനെ ക്രിസ്ത്യാനികൾ ആകും? എങ്ങനെ രക്ഷ പ്രാപിക്കും? ക്രിസ്തുവിനെ വിശ്വസിക്കാത്തവർ, എങ്ങനെ ദൈവമക്കൾ ആകും?

10. പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ: “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28).
▪️എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. (യോഹ, 10:29
▪️ പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
▪️ പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു. (യോഹ, 5:26)
▪️ എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
▪️ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
▪️ ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
▪️ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50
▪️ ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
▪️ ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ 24:36)
▪️ എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)
▪️ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു. (യോഹ, 20:17). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ “എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ” എന്നൊക്കെ പുത്രൻ പറയുമായിരുന്നില്ല. പിതാവ് ഉപേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവനെ പിതാവിനോട് സമനായ ദൈവം ആക്കാൻ നോക്കുന്നവർ ഏത് ആത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക. പിതാവ് എന്നെക്കാൾ വലിയവനാണെന്ന് ക്രിസ്തുതന്നെ ഖണ്ഡിതമായി പറയുമ്പോൾ, അവനെ ദൈവത്തോട് സമനായ ദൈവം ആക്കുന്നവർ ഉപായിയായ സർപ്പത്തിൻ്റെ അനുയായി അല്ലാതെ ആരാണ്?

11. ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല: “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് ബൈബിൾതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 23:50; യോഹ, 7:12). എന്നാൽ ആത്യന്തികമായി, “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11; സങ്കീ, 34:8; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ “നല്ലവൻ” എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. പ്രമാണിയുടെ മനോഗതം അറിഞ്ഞതുകൊണ്ടാണ്, ക്രിസ്തു അത് നിഷേധിച്ചത്. പ്രമാണി യേശുവിനെ “ദൈവമേ” എന്നല്ല; “നല്ലവൻ” എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രൻ ദൈവമാണെന്ന് പറയുന്നവർ, ക്രിസ്തുവിനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, “ദൈവം ഒരുവനല്ലാതെ നല്ലവനില്ല” എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞത്. താൻ ദൈവം ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെ പദവിയായ “നല്ലവൻ” എന്ന് വിളിച്ചപ്പോൾ താൻ നിഷേധിക്കുകയോ, “ദൈവം ഒരുവൻ അല്ലാതെ നല്ലവനില്ല” എന്ന് പ്രഥമപുരുഷനിൽ പറയുകയോ ചെയ്യുമായിരുന്നില്ല. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് ഉപദേശം ഉണ്ടാക്കാനാണെങ്കിൽ, മുന്നല്ല; മുപ്പത്തി മുക്കോടി ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കാം. എന്നാൽ പിതാവ് അഥവാ, യഹോവയല്ലാതെ മറ്റൊരു ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നവൻ ജീവനിൽ കടക്കുമെന്ന് മാത്രം വിചാരിക്കരുത്. ഒന്നാം കല്പന ലംഘിക്കുന്നവനെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ല.

12. താൻ സ്രഷ്ടാവായ ദൈവമല്ല: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വമുണ്ടെന്നും അഥവാ, ക്രിസ്തുവും പരിശുദ്ധാത്മാവും വിഭിന്ന വ്യക്തികളായി ദൈവത്തോടു കൂടെയുണ്ടായിരുന്നു എന്നാണ് ട്രിനിറ്റി പണ്ഡിതന്മാരുടെ വാദം. അവരുടെ വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
I. ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ” (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 
II. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; യെശ, 44:24; 64:8; മലാ, 2:10). 
III. സൃഷ്ടിച്ച “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6. ഒ.നോ: 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച “ഞങ്ങൾ” എന്നോ, “ദൈവവും ഞാനുകൂടി സൃഷ്ടിച്ചു” എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കി. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ഒരു ത്രിത്വദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല. സൃഷ്ടിക്കുമാത്രമല്ല; പുതുവാനഭൂമിയുടെ സൃഷ്ടിക്കും (യെശ, 65:17-18; യെശ, 66:22) പുതുസൃഷ്ക്കും അഥവാ, പുതിയജനനത്തിനും കാരണഭൂതൻ ദൈവം ഒരുത്തൻ മാത്രമാണ്: (2കൊരി, 5:17-18). ഉല്പത്തി 1:26-ൽ ദൈവത്തിനു ബഹുത്വമുണ്ടെന്നു പറയുന്നവർ രണ്ടുപാപം ഒരുപോലെ ചെയ്യുന്നു: 1. ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നു. 2. വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ നുണയനും വഞ്ചകനുമാക്കുന്നു. അതാണ് ഉപായിയായ സർപ്പം നിഖ്യാസുനഹദോസിലൂടെ സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ത്രിത്വോപദേശം. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

13. എൻ്റെ പിതാവ്: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്.” (മത്താ, 7:21). ദൈവം ക്രിസ്തുവിൻ്റെ പിതാവാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്.. ക്രിസ്തു ദൈവത്തെ “എൻ്റെ പിതാവു” എന്ന് മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. പിതാവ് എന്നെക്കാൾ വലിയവനാണെന്നും എല്ലാവരിലും വലിയവനാണെന്നും ക്രിസ്തു പറഞ്ഞകാര്യം മുകളിൽ നാം കണ്ടതാണ്.  (യോഹ, 10:29; 14:28). പിതാവ് (pater – Father) എന്ന പദത്തിന് ഏത് അർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ അഥവാ, വലിയവനായി ഒരു പിതാവ് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ട്രിനിറ്റിയുടെ ബൈബിൾ വിരുദ്ധ വിശ്വാസംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ക്രിസ്തുവിന് ഒരു പിതാവ് ഉണ്ടാകുമായിരുന്നില്ല. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം മൂന്നുപേരും ദൈവമാണെങ്കിലും, ഒരു ദൈവമേ ഉള്ളെന്നാണ് അവർ പറയുന്നത്. ഒരു ദൈവം തനിക്കുതന്നെ പിതാവാകുന്നത് എങ്ങനെയാണ്? ബൈബിളെന്താ കോമഡി പുസ്തകമോ? സമനിത്യത്വമുള്ളവർ എന്ന് ട്രിനിറ്റി പറയുന്ന പിതാവ്, പുത്രൻ, പരിശുദ്ധാത്മാവിൽ, പുത്രനു് മാത്രമാണ് പിതാവുള്ളതെന്ന് ഓർക്കണം. അപ്പോൾ അവരുടെ സമത്വം എവിടെപ്പോയി? മൂന്നുപേരും സമത്വമുള്ളവരാണെങ്കിൽ, എല്ലാവർക്കും എല്ലാം ഒരുപോലെ ഉണ്ടാകണ്ടേ? തന്മൂലം, യേശുവെന്ന മനുഷ്യൻ്റെ പിതാവാണ് ദൈവമെന്ന് മനസ്സിലാക്കാം. ദൈവാത്മാവിലാത്തവർക്ക് മാത്രം വിശ്വസിക്കാൻ പറ്റുന്ന ദുരുപദേശമാണ് ത്രിത്വം. ക്രിസ്തുവിന് ഒരു പിതാവുണ്ട് എന്നതുതന്നെ അവൻ ദൈവമല്ല എന്നതിൻ്റെ കൃത്യമായ തെളിവാണ്.

14. എൻ്റെ ദൈവം: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17) യേശുവെന്ന മനുഷ്യൻ ദൈവത്തെ. “എന്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). ട്രിനിറ്റിയുടെ ബൈബിൾ വിരുദ്ധ വിശ്വാസംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ക്രിസ്തുവിന് ഒരു  ദൈവം ഉണ്ടാകില്ലായിരുന്നു. “ദൈവം” (theos – God) എന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, പരമോന്നതൻ, സ്രഷ്ടാവ് എന്നിങ്ങനെ ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം ഒരുത്തൻ മാത്രമാണെന്ന് ബൈബിൾ പറയുമ്പോൾ, ഒരു ദൈവം തനിക്കുതന്നെ ദൈവവുമകുന്നത് എങ്ങനെയാണ്? ബൈബിളെന്താ തെരുവു നാടകത്തിൻ്റെ സ്ക്രിപ്റ്റണോ? ഇനി, ദൈവത്തിനുമീതെ ഒരു പിതാവോ, ദൈവമോ ഉണ്ടാകണമെങ്കിൽ, ഒന്നെങ്കിൽ, അവൻ മോശെയപ്പോലെ ഒരു മനുഷ്യദൈവമോ, അല്ലെങ്കിൽ, വ്യാജദൈവമോ ആയിരിക്കണം. തന്നെയുമല്ല, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. പിന്നെയും അവൻ ദൈവമാണെന്ന് പറയുന്നവർ ദുരുപദേശത്തിൻ്റെ വാക്താക്കളല്ലാതെ ആരാണ്? ദൈവപുത്രനായ ക്രിസ്തുതന്നെ താൻ ദൈവമല്ലെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും, ഒന്നാം കല്പനയെ ലംഘിപ്പിക്കാനും ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി നരകത്തിൽ പോകാനും ആൾക്കാർ ഇത്ര നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ക്രിസ്തുവിനു് ഒരു ദൈവമുണ്ടെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറയുന്നതുണ്ട്. (അത് താഴെക്കാണാം). ക്രിസ്തു പിതാവിനെ “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തിരിക്കയാൽ അവൻ ദൈവമല്ലെന്നതിൻ്റെ വ്യക്തമായ തെളിവാണ്.

15. മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). അടുത്തവാക്യം: “മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു പറഞ്ഞു.” (മത്താ 20:28. ഒ.നോ: മത്താ, 8:20; 12:40). ഈ വേദഭാഗങ്ങളിൽ, താൻ മനുഷ്യനും മനുഷ്യപുത്രനും ആണെന്ന് യേശു അസന്ദിഗ്ധമായി വ്യക്തമാക്കി. യഹോവയുടെ പ്രവചനത്തിൽ അവൻ സ്ത്രീയുടെ സന്തതിയാണ്: (ഉല്പ, 3:15). സ്ത്രീയുടെ സന്തതി മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? (മത്താ, 1:16; ഗലാ, 4:4; എബ്രാ, 2:14-15). യഹോവയുടെയും മോശെയുടെയും പ്രവചനത്തിൽ ക്രിസ്തു യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേല്ക്കേണ്ടവനാണ്: (ആവ, 18:15; 18:18). യെഹൂദന്മാരുടെ മദ്ധ്യേനിന്ന് എഴുന്നേറ്റത് ഒരു ദൈവമല്ല; മനുഷ്യനാണെന്ന് മനസ്സിലാക്കാമല്ലോ? (മീഖാ, 5:3; റോമ, 9:5). യെശയ്യാവിൻ്റെ രണ്ട് പ്രവചനമുണ്ട്: 1. “അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (യെശ, 7:14). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയിൽ നിന്നാണല്ലോ യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യർ ജനിച്ചത്: (മത്താ, 1:21; 1:22; ലൂക്കൊ, 1:35; 2:5-7; യോഹ, 8:40; 1യോഹ, 3:5). 2. “അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,” (യെശ 52:14). പ്രവചനം ശ്രദ്ധിക്കുക: “അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെടും.” അവൻ മനുഷ്യൻ ആയതുകൊണ്ടാണ്, അസഹ്യമായ പീഢകളാൽ അവൻ മനുഷ്യനല്ല എന്ന് തോന്നുമാറു വിരൂപമാക്കപ്പെടും എന്ന് ആത്മാവിനാൽ പ്രവചിച്ചിരിക്കുന്നത്. മേല്പറഞ്ഞ വാക്യങ്ങളെല്ലാം വരുവാനുള്ള “മശീഹ” മനുഷ്യനാണെന്നത്തിൻ്റെ പഴയനിയമത്തിലെ തെളിവുകളാണ്. തന്നെയുമല്ല, ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് പുതിയനിയമത്തിൽ അർപതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല: “വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?” (സംഖ്യാ 23:19. ഒ.നോ: ഹോശേ 11:9; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40). തന്മൂലം, ക്രിസ്തുവിൻ്റെ വാക്കിനാലും പഴയപുതിയനിയമങ്ങളുടെ സാക്ഷ്യത്താലും അവൻ ദൈവമല്ല; മനുഷ്യനാണെന്ന് വ്യക്തമാകുന്നു. വളരെ ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: യഹോവ പറയുന്നു: “ഞാൻ മനുഷ്യനല്ല ദൈവം അത്രേ.” (ഹോശേ 11:9). ക്രിസ്തു പറയുന്നു: ഞാൻ ദൈവമല്ല; മനുഷ്യനത്രേ: (യോഹ, 5:44; 17:3;  8:40). ത്രിത്വവിശ്വാസികൾ പറയുന്നു: പിതാവും പുത്രനും സമനിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളും രണ്ടുപേരും ദൈവവുമാണ്. ആരാണ് കള്ളം പറയുന്നത്: പിതാവും പുത്രനുമോ? അതോ ത്രിത്വവിശ്വാസികളോ?

16. പരിശുദ്ധാത്മാവും ക്രിസ്തുവും: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:31-32). ബെയെത്സെബൂലിനെക്കൊണ്ടാണ് ക്രിസ്തു ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പരീശന്മാർ ആരോപിച്ചപ്പോൾ അവൻ പറയുന്നത് ശ്രദ്ധിക്കുക: മനുഷ്യപുത്രനെക്കുറിച്ച് അഥവാ, തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനതിരെ ദൂഷണം പറഞ്ഞാൽ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല: (മത്താ, 12:24). മർക്കൊസിൽ “നിത്യശിക്ഷയ്ക്ക് യോഗ്യനാകും” എന്നാണ്: (മർക്കൊ, 3:28-29; ലൂക്കൊ, 12:10). ക്രിസ്തു എന്തുകൊണ്ടാണ് തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിൻ്റെ നേരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് പറഞ്ഞത്? പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അഥവാ, പിതാവു് ദൈവത്തിൻ്റെ നേരിട്ടുള്ള അഥവാ, ദൃശ്യമായ വെളിപ്പാടും (മത്താ, 18:11) ആത്മാവു് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്: (യോഹ, 3:8). പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു അനേകം തെളിവുകളുണ്ട്: (സങ്കീ, 139:7-10; യെശ,  6:8-10പ്രവൃ, 28:26-27; യെശ, 44:24ഇയ്യോ, 33:4; ലൂക്കൊ, 3:22യോഹ, 16:32മത്താ, 12:28പ്രവൃ, 2:22; 1പത്രൊ, 3:18പ്രവൃ, 2:31; പ്രവൃ, 5:35:4). “പരിശുദ്ധൻ” എന്നത് ദൈവത്തിൻ്റെ ഉപനാമം ആകയാലാണ്, ദൈവത്തിൻ്റെ ആത്മാവിനെ “പരിശുദ്ധ ആത്മാവു” വിശേഷിപ്പിക്കുന്നത്: (യെശ, 57:15. ഒ.നോ: വെളി, 15:4). പരിശുദ്ധാത്മാവ് ദൈവവും (പ്രവൃ, 5:3-4) ക്രിസ്തു മനുഷ്യനുമാണ്: (യോഹ, 8:40). അതുകൊണ്ടാണ്, തന്നെക്കുറിച്ച് പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കയില്ലെന്ന് പറയുന്നത്. ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെങ്കിൽ, പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാലും പുത്രനെതിരെ പറഞ്ഞാലും പറഞ്ഞാലും ഒരുപോലെ ക്ഷമിക്കപ്പെടുകയില്ലെന്ന് ക്രിസ്തു പറയുമായിരുന്നു. തന്മൂലം, ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അവൻ ദൈവമല്ലെന്ന് വ്യക്തമാകുന്നു.  

17. ക്രിസ്തുവിൻ്റെ അത്ഭുതങ്ങൾ: “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (മത്താ, 12:28). ദൈവപുത്രനായ ക്രിസ്തു സ്വന്തശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നഉം അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട് ദൈവമാണെന്നും ട്രിനിറ്റി കരുതുന്നു. “കാറ്റിനെയും കടലിനെയും ശാന്തമാക്കുവാൻ” അഥവാ, പ്രകൃതിശക്തികളെ നിയന്ത്രിക്കുവാൻ ദൈവത്തിനു് മാത്രമേ സാധിക്കുകയുള്ളു എന്നാണ് അവരുടെ വിചാരം. എന്നാൽ ഏലീയാവ് കല്പിച്ചിട്ട് മൂവാണ്ടും ആറുമാസവും ദേശത്ത് മഴ പെയ്യാതിരുന്നിട്ടുണ്ട്: (1രാജാ, 17:1; ലൂക്കൊ, 4:25). ഏലീയാവ് ചെയ്തതിലും ഇരട്ടി അത്ഭുതങ്ങൾ ചെയ്തവനാണ് എലീശ: (1രാജാ, 19:16). മോശെ ചെങ്കടലിനെ രണ്ടായിട്ട് വിഭാഗിച്ച് നാല്പതു ലക്ഷത്തോളം വരുന്ന ജനങ്ങളെ രക്ഷപെടുത്തിയ മനുഷ്യനാണ്: (പുറ, 14:21-22). “മോശെ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു” എന്നാണ് വചനം പറയുന്നത്: (പ്രവൃ, 7:36). എന്നാൽ യേശു മൂന്നര വർഷമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. മോശെയും ഏലീയാവും എലീശയും ദൈവങ്ങളാണെന്ന് ട്രിനിറ്റി പറയാത്തതെന്താ? അപ്പോൾ പറയും: അവരൊക്കെ ദൈവത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. യേശു പിന്നെ ആരാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്? “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു” എന്ന് ക്രിസ്തു പറഞ്ഞത് നിങ്ങൾക്ക് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ? (മത്താ, 12:28). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു” എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കൊ, 5:17). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പത്രൊസും നിക്കോദേമൊസും പറയുന്നു: (യോഹ, 3:2; പ്രവൃ, 10:38). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസിൻ്റെ പ്രഥമപ്രസംഗത്തിലെ വാക്കുകൾ നോക്കുക: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.“ (പ്രവൃ, 2:22-23). ഈ മൂന്ന് വാക്യത്തിൽ പ്രധാനപ്പെട്ട നാലു കാര്യങ്ങൾ പറയുന്നുണ്ട്: I. ദൈവമാണ് യേശുവിനെക്കൊണ്ട് യെഹൂദന്മാരുടെ ഇടയിൽ അത്ഭുതങ്ങൾ ചെയ്യിച്ചത്; അല്ലാതെ, യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്. യേശുതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (മത്താ, 12:28). II. ദൈവം യെഹൂദന്മാർക്ക് കാണിച്ചുകൊടുത്തത് നസറായനായ യേശു പുരുഷനെയാണ്. ഇവിടെപ്പറയുന്ന പുരുഷൻ അഥവാ, മനുഷ്യൻ (ἀνήρ – anēr – Man) ആണ്. താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). III. യേശു എന്ന മനുഷ്യനെ യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്നു. ദൈവത്തിനു് മരണമില്ലെന്നത് ശിശുസഹജമായ അറിവാണ്. പൗലൊസ് അത് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്: (1തിമൊ, 6:16). എന്നാൽ “ക്രൂശിൽമരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണ്” എന്നാണ് ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നത്: [കാണുക: Systematic Theology]. ത്രിത്വവിശ്വാസത്തിനു് ബൈബിളുമായി ഒരു ബന്ധവുമില്ലെന് മനസ്സിലായില്ലേ? IV. യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചത് ദൈവമാണ്. അതായത്, ബൈബിളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച എല്ലാവരെയുപോലെ യേശുവും ദൈവത്താൽ അല്ലെങ്കിൽ ദൈവാത്മാവിനാലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്.

18. ക്രിസ്തുവും യോഹന്നാൻ സ്നാപകനും; ക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പറയുന്നത്; ഇപ്രകാരമാണ്. “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ; അവനിലും വലിയവൻ എന്ന്; ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” (മത്താ, 11:11; ലൂക്കൊ, 7:28). ഈ വേദഭാഗം, മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ ഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ മലയാള പരിഭാഷകളിലും  KJV പോലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും മത്തായിയിൽ “യോഹന്നാനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല” എന്നും ലൂക്കൊസിൽ “യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല” എന്നുമാണ് കാണുന്നത്. യോഹന്നാനെക്കാൾ വലിയവൻ ഇല്ലെന്നു പറഞ്ഞാലും വലിയ പ്രവാചകൻ ഇല്ലെന്നു പറഞ്ഞാലും ശരിയാണ്. ന്യായപ്രമാണത്തിലെ സകല പ്രവാചകന്മാരും സ്തീയിൽനിന്നാണ് ജനിച്ചത്. അതുപോലെ പ്രവാചകണായ യേശുവും മറിയ എന്ന സ്ത്രീയിലൂടെയാണ് ജനിച്ചത്. യേശുവിൻ്റെ അമ്മ, മറിയയുടെ മകൻ എന്നിങ്ങനെ 29 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതിൽ, അവളുടെ ആദ്യജാതൻ അഥവാ, prototokon എന്നും രണ്ട് പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). മറിയയെ കർത്താവിൻ്റെ അമ്മയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 1:43). മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. തന്മൂലം, ക്രിസ്തു സ്ത്രീയിൽനിന്ന് ജനിച്ചവനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. പ്രവാചകനെന്നും (മത്താ, 21:11), വലിയ പ്രവാചകനെന്നും (ലൂക്കൊ, 7:16), വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനെന്നും ക്രിസ്തുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 24:19). യേശുവും യോഹന്നാനും അഭിഷിക്തരാണ്. താൻ മറിയയുടെ മൂത്തമകനായി ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷം തൻ്റെ ശുശ്രുഷ തുടങ്ങുന്നതിനു മുമ്പുമാത്രമാണ് യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചത്: (യെശ, 61:1; ലൂക്കൊ, 3:22; 4:16-21; പ്രവൃ, 10:38). എന്നാൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാനെ പ്രവാചകനായി അഭിഷേകം ചെയ്യാൻ മറ്റൊരഭിഷിക്തൻ ഇല്ലാത്തതിനാൽ, അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അവൻ അഭിഷേകം പ്രാപിച്ചതാണ്: (ലൂക്കൊ, 1:15; 1:41). “അഭിഷിക്തനായി ഭൂമിയിൽ ജനിച്ചവീണ ഒരേയൊരുത്തനാണ് യോഹന്നാൻ.” അതുകൊണ്ടാണ്, “സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയ പ്രവാചകൻ ആരും എഴുന്നേറ്റിട്ടില്ല” എന്ന് യേശു പറഞ്ഞത്. സ്ത്രീകളിൽനിന്നു ജനിച്ച മനുഷ്യനെന്ന നിലയിലും പ്രവാചകനെന്ന നിലയിലും യോഹന്നാൻ എല്ലാവരെക്കാളും വലിയവനാണ്. മറിയയെന്ന സ്ത്രീയിൽനിന്ന് ജനിച്ച പ്രവാചകനായ യേശുവാണ് പറയുന്നത്, സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ അല്ലെങ്കിൽ, അവനെക്കാൾ വലിയ പ്രവാചകൻ എഴുന്നേറ്റിട്ടില്ല. ക്രിസ്തു ദൈവം ആണെങ്കിൽ, അവൻ്റെ വാക്കുകളുടെ അർത്ഥം എന്താണ്? യോഹന്നാൻ സ്നാപകനെക്കാൾ ചെറിയ ദൈവമാണോ താൻ? 
ക്രിസ്തുവും മോശെയും: ക്രിസ്തു മോശെയെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). വാക്യം ശ്രദ്ധിക്കുക: “നിങ്ങൾ മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം” എന്നല്ല; “മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു” എന്നാണ്. അടുത്തഭാഗം: “അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം” എന്നല്ല; “അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും” എന്നാണ് ചോദിക്കുന്നത്. അതായത്, ക്രിസ്തു  തൻ്റെ ഐഹികജീവകാലത്ത് യോഹന്നാനെക്കാളോ, മോശയെക്കാളോ ശ്രേഷ്ഠൻ ആണെന്ന് അവകാശപ്പെടുന്നില്ല. ശിഷ്യന്മാരുടെ കാലുകൾ കഴുകിയ താഴ്മയുടെ ആൾരൂപമാണ് യേശുവെന്ന പാപരഹിതനായ മനുഷ്യൻ: (യോഹ, 8:40; 1യോഹ, 3:5). അവൻ യോഹന്നാനും മോശെയും തന്നെക്കാൾ വലിയവനാണെന്ന് പറഞ്ഞതിൽ അതിശയോക്തി തെല്ലുമില്ല. 
എന്നാൽ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെ, ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവും ക്രിസ്തുവും പ്രഭുമാക്കി ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ, അവൻ സകല മനുഷ്യരിലും ശ്രേഷ്ഠൻ ആയിത്തീർന്നു. (ലൂക്കൊ, 23:46; എബ്രാ, 9:14; പ്രവൃ, 2:23-24; 2:36; 5:31). ദൈവമാണ് അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കിയത്: (ഫിലി, 2:9). അതായത്, പുനരുത്ഥാനത്തിന് ശേഷമാണ് അവൻ സകല മനുഷ്യരെക്കാളും ഉന്നതൻ ആയത്. എബ്രായ ലേഖകൻ പറയുന്നത്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; ഉന്നതൻ ആയിത്തീർന്നു എന്നാണ്,. ഇംഗ്ലീഷിൽ, made higher than the heavens എന്നാണ്. (എബ്രാ, 7:26). അതായത്, മരണത്തിൽനിന്ന് ഉയിർത്തശേഷമാണ് അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്. ക്രിസ്തു ആരാണെന്ന് അറിയാത്തവരും അവൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാത്തവരാണ് അവനെ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവമാക്കാൻ വൃഥാ ശ്രമിക്കുന്നത്.

19. സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ചവൻ: “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹ, 18:37). ക്രിസ്തു പീലാത്തൊസിൻ്റെ മുമ്പിൽ നിന്നപ്പോൾ പറഞ്ഞതാണിത്. സത്യദൈവം എന്ന പ്രയോഗം പിതാവിനെ കുറിക്കാൻ ഏഴുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ആവ, 7:9; 2ദിന, 15:3; യെശ, 65:16; യിരെ, 10:10; യോഹ, 17:3; 1തെസ്സ, 1:9; 1യോഹ, 5:20). KJV-യിൽ ഒരിടത്ത് “വിശ്വസ്തദൈവം” (faithful God) എന്നും (Deut, 7:9), ഒരിടത്ത് “സത്യത്തിൻ്റെ ദൈവം” (God of truth) എന്നുമാണ്: (Isa, 65:16). “സത്യവചനം” എന്ന പ്രയോഗവും ഏഴുപ്രാവശ്യമുണ്ട്: (സങ്കീ, 119:43; 2കൊരി, 6:6; എഫെ, 1:13; കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18; വെളി, 19:9). “ദൈവത്തിൻ്റെ സത്യം” എന്ന് മൂന്നുപ്രാവശ്യമുണ്ട്: (റോമ, 1:25; 3:7; 15:9). ദൈവത്തിൻ്റെ സത്യം വചനമാണ്: (വെളി, 19:9). ദൈവപുത്രനായ ക്രിസ്തുവും സത്യമാണ്: (യോഹ, 14:6).  പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, ഏകസത്യദൈവം” എന്നാണ് ക്രിസ്തു സാക്ഷ്യം പറഞ്ഞത്: (യോഹ, 17:3). സത്യദൈവവും നിത്യജീവനുമായ പിതാവിനെ അറിയാൻ വിവേകം തന്നവനാണ് ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു: (1യോഹ, 5:20; 1തിമൊ, 3:15-16). ക്രിസ്തു പഠിപ്പിച്ചതെല്ലാം സത്യമായിട്ടാണ്: (മത്താ, 5:18; 5:26; 6:2; 6:5; 6:16). “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നാണ് അവൻ പറഞ്ഞത്: (യോഹ, 8:32). ദൈവത്തോടു കേട്ടിട്ടുള്ള സത്യമാണ് മനുഷ്യനായ ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 8:40). സുവിശേഷം സത്യവചനമാണ്: എഫെ, 1:13; കൊലൊ, 1:3). സത്യവചനമായ സുവിശേഷത്താലാണ് നാം വീണ്ടുംജനിച്ചത്: (യാക്കോ, 1:18. ഒ.നോ: 1പത്രൊ, 1:23). “നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം” എന്ന് യോഹന്നാൻ പറയുന്നത് ക്രിസ്തുവിലൂടെ ദൈവം ഒരുക്കിയ സുവിശേഷമെന്ന സത്യവചനത്തെക്കുറിച്ചാണ്: (2യോഹ, 1:1). സത്യേകദൈവമായ പിതാവിനും അവൻ്റെ സത്യവചനത്തിനും സാക്ഷിനാൽക്കാനാണ് താൻ ജനിച്ചതെന്നാണ് ക്രിസ്തു പറയുന്നത്: (യോഹ, 18:37. ഒ.നോ: 1യോഹ, 5:20). സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ച മനുഷ്യനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വക്കാർ. 

20. ക്രിസ്തുവും പ്രാർത്ഥനയും: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ” എന്നു പ്രാർത്ഥിച്ചു.” (ലൂക്കൊ, 22:42). ഇതൊരു ദൈവത്തിൻ്റെ പ്രാർത്ഥനയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ പ്രാർത്ഥനയോ അല്ല; ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം പാപമറിയാത്ത തൻ്റെ ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവെന്ന മനുഷ്യൻ്റെ പ്രാർത്ഥനയാണ്: (യോഹ, 8:40; 2കൊരി, 5:21; 1പത്രൊ, 2:24; ലൂക്കൊ, 22:43). ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് തനിക്ക് ഭവിക്കാനുള്ള അതികഷ്ഠം നീങ്ങിപ്പോകാൻ പിതാവിൻ്റെ ഹിതത്തിനായി മേല്പറഞ്ഞ ഒരേ വചനംതന്നെ ചൊല്ലി ക്രിസ്തു മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; 26:42; 26:44). നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുകനിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് പറയുന്നത്: (ലൂക്കോ, 22:44). എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ഒരു ദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്. വൺനെസ്സ് വിശ്വാസപ്രകാരം, ഒരു ദൈവം തതന്നോടുതന്നെയാണ് പ്രാർത്ഥിച്ചത്. ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ അല്ല പ്രാർത്ഥിച്ചത്; മനുഷ്യനായ യേശു തൻ്റെ പിതാവും ദൈവവും ആയവനോടാണ് പ്രാർത്ഥിച്ചത്: (യോഹ, 20:17). പിതാവ് മാത്രമാണ് സത്യദൈവം. (യോഹ, 17:3). ദൈവത്തെ നിത്യം ആരാധിക്കുന്നവരെങ്കിലും, ദൈവത്തിന്റെ സൃഷ്ടികളായ ദൂതന്മാർ പോലും വ്യക്തിപരമായി ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാൻ കഴിയില്ല. എന്നാൽ യേശുവെന്ന മനുഷ്യൻ്റെ ജീവിതം മുഴുവനും പ്രാർത്ഥനാനിർഭരമായിരുന്നു. “അതികാലത്തു ഇരുട്ടോടെ യേശു എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 1:35). ക്രിസ്തു രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12), പ്രത്യേക ശുശ്രൂഷകൾക്ക് മുമ്പായും, ഉദാ: ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പും (ലൂക്കൊ, 6:12-16), ലാസറിനെ ഉയിർപ്പിക്കുന്നതിനു മുമ്പും (യോഹ, 11:41-42) മനുഷ്യനല്ലാതെ ദൈവത്തിനു് പ്രാർത്ഥന വേണ്ട. ദൈവത്തോട് മനുഷ്യൻ കഴിക്കുന്ന അഭയയാചനയാണ് പ്രാർത്ഥന. തന്നെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നവനോടാണ് ക്രിസ്തു നിലവിളിച്ച് പ്രാർത്ഥിച്ചതെന്ന് ബൈബിൾ പറയുമ്പോൾ, ഒരു ദൈവം തന്നോടുതന്നെയോ, മറ്റൊരു ദൈവത്തോടോ ആണ് കണ്ണുനീരോടും നിലവിളിയോടുകൂടെ പ്രാർത്ഥിച്ചതെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണം വേറെയില്ല. ക്രിസ്തു ദൈവമല്ല; പ്രാർത്ഥന ആവശ്യമുള്ള മനുഷ്യനായിരുന്നു. (ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക: നമ്മെപ്പോലെ പാപങ്ങൾക്കുവേണ്ടിയോ, അനുഗ്രഹങ്ങൾക്കുവേണ്ടിയോ അല്ല; തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് അവൻ പ്രാർത്ഥിച്ചത്. മറിച്ചൊരു പ്രാർത്ഥന ക്രിസ്തുവിന് ആവശ്യമില്ല). നമ്മളെ ദൈവം വിളിച്ചിരിക്കുന്നത് ക്രിസ്തുവിൻ്റെ കാൽച്ചുവട് പിൻതുടരാനാണ്: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1പത്രൊ,  2:21).

ക്രിസ്തുവിൻ്റെ കാൽച്ചുവടുകളെ പിൻതുടരുവാൻ വിളിക്കപ്പെട്ടവരും ക്രിസ്ത്യാനികളും എന്ന് അഭിമാനിക്കുന്ന നമ്മൾ ക്രിസ്തുവിനു് ഒരു അപമാനം ആകാതിരിക്കാൻ, കുറഞ്ഞപക്ഷം, അവനെയെങ്കിലും വിശ്വസിക്കണ്ടേ? അവൻ പറയുന്നത് നോക്കുക: ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറയുകവഴി ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറയുകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം ആരാധിക്കണം (Worship Him only) എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിന് മാത്രമല്ലാതെ (my Father only) പുത്രനുംകൂടി അഥവാ, മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും ദൈവപുത്രൻ പറയുന്നത്, ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” എന്ന പദം കൊണ്ടാണ്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36). തന്മൂലം, ആകാശവും ഭൂമിയും മാറിപ്പോയാലും ക്രിസ്തുവിൻ്റെ വാക്കുകളെ ഖണ്ഡിക്കാൻ ആർക്കെങ്കിലും കഴിയുമോ? താൻ സ്രാഷ്ടാവായ ദൈവമല്ലെന്നും ആത്മാവായ ദൈവമല്ലെന്നും താൻ മനുഷ്യനാണെന്നും തനിക്കൊരു പിതാവും ദൈവവമുണ്ടെന്നും പിതാവു് തന്നെക്കാൾ വലിയവനാണെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളത് മുകളിൽ നാം കണ്ടതാണ്: (മത്താ, 19:4; യോഹ, 4:24; 8:40; 14:28; 20:17). ക്രിസ്തുവിൻ്റെ വാക്കുകളെപ്പോലും അവിശ്വസിക്കുന്നവർ എങ്ങനെ ക്രിസ്ത്യാനിയാകും? താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരു. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തർന്നവനും ആണ്: (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ ദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. 

5️⃣ അപ്പൊസ്തലന്മാരുടെ സാക്ഷ്യം: യേശുക്രിസ്തു തിരഞ്ഞെടുത്തവരും മൂന്നരവർഷം അവനോടുകൂടി വസിച്ചവരും അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും ചെയ്തവരും അവൻ്റെ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ അവൻ തിരഞ്ഞെടുത്തവരും അവനുവേണ്ടി പ്രാണാത്യാഗം ചെയ്തവരുമാണ് അപ്പൊസ്തലന്മാർ. അവർ ക്രിസ്തു ദൈവമാണെന്ന് പറയുന്നുണ്ടോ എന്ന് പരിശോധിക്കാം:

1. ദൈവം ഒരുവൻ: “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ “ദൈവം ഒരുവൻ” എന്ന് പറയുന്നത് ഗ്രീക്കിൽ, “മോണോസ് ഹോ തിയൊസ്”  (Mónos ho theos) ആണ്. [Bible Hub]. ഇവിടെ, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (יָחִיד – yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (μόνος – Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ, ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ലൂക്കൊസിനെ ദൈവാത്മാവ് അനുവദിക്കില്ലായിരുന്നു. അവിടെ, ക്രിസ്തു പക്ഷവാദരോഗിക്ക് പാപമോചനം നല്കിയതിനാൽ, ക്രിസ്തുവാണ് പ്രസ്തുത വാക്യത്തിൽപ്പറയുന്ന ഏകദൈവം എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ മത്തായി സുവിശേഷത്തിൻ്റെ സമാന്തരവാക്യത്തിൽ, പക്ഷവാതക്കാരൻ സൗഖ്യമായി തൻ്റെ കിടക്കയെടുത്ത് വീട്ടിൽപ്പോയതുകണ്ട  പുരുഷാരത്തിൻ്റെ പ്രതികരണം ഇപ്രകാരമാണ്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചത് അവർ തന്നെയാണ്, യേശുവെന്ന മനുഷ്യനു് ദൈവം കൊടുത്ത അധികാരമാണെന്ന് പറഞ്ഞുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിയത്. തന്മൂലം, ആ വാക്യത്തിൽപ്പറയുന്ന ഒരേയൊരു ദൈവം ക്രിസ്തുവല്ല; പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം. അപ്പൊസ്തലന്മാർക്കും പാപമോചനത്തിനുള്ള അധികാരം കൊടുത്തിട്ടുണ്ട്. (യോഹ, 20:23). മേല്പറഞ്ഞ രണ്ട് വേദഭാഗങ്ങളും ചേർത്തുപഠിച്ചാൽ രണ്ട് കാര്യങ്ങൾ വ്യക്തമാമാകും: I. ദൈവം ത്രിത്വമല്ല; പിതാവു് ഒരുത്തൻ മാത്രം (God alone) ആണ്. അത് ക്രിസ്തുതന്നെ പറഞ്ഞിട്ടുള്ളതാണ്: (യോഹ, 5:44; 17:3). II. ക്രിസ്തു മനുഷ്യനാണ്. അതും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). അതിനാൽ, ലൂക്കൊസിൻ്റെ വാക്കിനാലും ദൈവം ത്രിത്വമല്ലെന്നും ക്രിസ്തു ദൈവമല്ലെന്നും മനസ്സിലാക്കാം.

2. ഏകജ്ഞാനിയായ ദൈവം: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, “മോണോ സോഫൊ തിയോ” (μόνῳ Θεῷ – mono sofo theo) ആണ്: ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന മോണോസ്” (Mónos) കൊണ്ട്, ദൈവം ഏകജ്ഞാനിയാണെന്ന് പൗലൊസ് ഖണ്ഡിതമായി പറയുമായിരുന്നില്ല. “ഏകജ്ഞാനിയായ ദൈവം” (The only wise God) എന്ന പ്രയോഗത്തിന്, ഒരേയൊരു ജ്ഞാനിയായ ദൈവം അല്ലെങ്കിൽ, ഒരുത്തൻ മാത്രമാണ് ജ്ഞാനിയായ ദൈവം എന്നാണർത്ഥം.” ജ്ഞാനസമ്പൂർണ്ണൻ” യഹോവ ഒരുത്തൻ മാത്രമാണ്; അതുകൊണ്ടാണ് ദൈവത്തെ ഒരേയൊരു ജ്ഞാനിയെന്ന് “മോണോസ്” (only) കൊണ്ട് പൗലൊസ് ഖണ്ഡിതമായി വിശേഷിപ്പിക്കുന്നത്: (ഇയ്യോ, 37:16). തന്മൂലം, ദൈവം ത്രിത്വമല്ലെന്നും ക്രിസ്തു ദൈവമല്ലെന്നും അപ്പൊസ്തലനായ പൗലൊസിൻ്റെ വാക്കിനാൽ വ്യക്തമാകുന്നു.

3. അദൃശ്യനായ ഏകദൈവം: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഈ വേദഭാഗത്തെ, “അദൃശ്യനായ ഏകദൈവം” എന്നത് ഗ്രീക്കിൽ, “അറോട്ടോ മോണോ തിയോ” (ἀοράτῳ μόνῳ Θεῷ – aorato mono theo) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (only) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന മോണോസ് കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നില്ല. ക്രിസ്തു ദൈവമല്ലാത്തതുകൊണ്ടും യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നതുകൊണ്ടാണ്, “അദൃശ്യനായ ഏകദൈവം” എന്ന് “മോണോസ്” (only) കൊണ്ട് ഖണ്ഡിതമായി പറയുന്നത്: (യെശ, 45:5)

4. ഏകാധിപതി: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.”  (1തിമൊ, 6:15). ഈ വാക്യത്തിൽ പറയുന്ന “ഏകാധിപതി അഥവാ, ഏക പരമാധികാരി” ഗ്രീക്കിൽ, “മോണോസ് ഡൈനാസ്റ്റിസ്” (μόνος Δυνάστης – monos dynastis) ആണ്. ഗ്രീക്കിൽ, “മോണോ സോഫൊ തിയോ” (μόνῳ Θεῷ – mono sofo theo) ആണ്: ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന മോണോസ്” (Mónos) കൊണ്ട്, “ഏകാധിപതി” എന്ന് ഖണ്ഡിതമായി വിശേഷിപ്പിക്കില്ല; വിശേഷിപ്പിക്കാൻ കഴിയില്ല. യിസ്രായേലിന്റെ ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ് (alone) ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം: (2രാജാ, 19:15; 19:19). അതുകൊണ്ടാണ്, ദൈവത്തെ “ഏകാധിപതി” എന്ന് “മോണോസ്” (only) കൊണ്ട് പൗലൊസ് വിശേഷിപ്പിച്ചത്. ക്രിസ്തുവും ത്രിത്വമാണെങ്കിൽ, ദൈവത്തെ “ഏകാധിപതി” എന്ന് എങ്ങനെ വിശേഷിപ്പിക്കും?

5. താൻ മാത്രം അമർത്യതയുള്ളവൻ: “താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:16). ഈ വാക്യത്തിൽ പറയുന്ന “താൻ മാത്രം അമർത്യതയുള്ളവൻ” ഗ്രീക്കിൽ, “ഹോ മോണോൻ എഖോൻ അത്താനാസിയൻ” (ὁ μόνος ἔχων ἀθανασίαν – monon echon athanasian) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ഒരുത്തൻ മാത്രമാണ് അമർത്യതയുള്ളവൻ എന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നില്ല. ഏകസത്യദൈവമായ പിതാവു് മാത്രമാണ് മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും: (1തിമൊ, 6:16; യോഹ, 17:3; വെളി, 4:10). ക്രിസ്തു മരിക്കുകയും ദൈവത്താൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തതാണ്. (റോമ, 10:9). നമ്മുടെ പാങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ ദൈവമല്ല; അവൻ ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് നമുടെ ഏകദൈവം: (1തിമൊ, 3:15-16; 1പത്രൊ, 2:24; പ്രവൃ, 2:23-24; 2:36; 5:31). “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്നു” ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു. [Systematic Theology]. ദൈവം അമർത്യനാണെന്ന് ദൈവാത്മാവിനാൽ എഴുവെച്ചിരിക്കുന്നത് വിശ്വസിക്കുന്നില്ല എന്നതുപോട്ടെ; ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ത്രിമൂർത്തികൾ. ക്രൂശിൽ മരിച്ച ക്രിസ്തുവും ദൈവമാണെന്ന് വിശ്വസിക്കുന്നവർ, മരണമില്ലാത്ത ദൈവം മരിച്ചുവെന്ന നാടകത്തിൽ വിശ്വസിക്കുന്നവരാകയാൽ, ഇപ്പോഴും പാപത്തിൽത്തന്നെ ഇരിക്കയാണ്.

6. ഏകകർത്താവായ ദൈവം: ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: “ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” [കാണുക: യൂദാ 1:4: ബെ.ബെ]. മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: (യൂദാ 1:4). എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭാഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന “ഏകകർത്താവായ ദൈവം” ഗ്രീക്കിൽ, “ടൊൺ മോണോൻ ഡസ്പോറ്റിൻ തിയോൻ” (τὸν μόνον δεσπότην Θεὸν – ton monon despotin theon) എന്നാണ്. ഗ്രീക്കിൽ, “മോണോ സോഫൊ തിയോ” (μόνῳ Θεῷ – Móno sofo theo) ആണ്: ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ഏകകർത്താവായ അഥവാ, ഒരേയൊരു കർത്താവായ ദൈവത്തെ (The only Lord God) “മോണോസ്” (Mónos) കൊണ്ട് ദൈവപുത്രനായ കർത്താവിൽനിന്ന് വേർതിരിച്ചാണ് പറയുന്നത്. എന്തെന്നാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയുലുമില്ല: (ആവ, 4:39). ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് യൂദാ ഖണ്ഡിതമായി പറയുമായിരുന്നില്ല. 

7. ഏകദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന “ഏകദൈവം” ഗ്രീക്കിൽ, “മോണോ തിയോ” (μόνῳ Θεῷ – Móno theo) ആണ്. ഈ വേദഭാഗത്തും, ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ഈ വാക്യത്തിൽ ഏകദൈവത്തിനു് (To the only God) ദൈവപുത്രനായ യേശുക്രിസ്തു മുഖാന്തരമാണ് മഹത്വം അർപ്പിക്കുകയാണ്. എന്തെന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (ആവ, 4:35). ഇവിടെയും ഒറ്റയെ കുറിക്കുന്ന മോണോസാണ്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലൻ ഖണ്ഡിതമായി പറയുമായിരുന്നില്ല.

8. ഏകപരിശുദ്ധൻ: “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളി, 15:4). ഈ വാക്യത്തിൽ പറയുന്ന “ഏകപരിശുദ്ധൻ” ഗ്രീക്കിൽ, മോണോസ് ഓസിയൊസ് (μόνος ὅσιος – oti Mónos osios) ആണ്. ഇവിടെയും ഒന്നിനെ (one) കുറിക്കുന്ന “ഹൈസ്” (heis) അല്ല; ഒറ്റയെ (alone) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന എബ്രായ പദത്തിനു് തുല്യമായ “മോണോസ്” (Mónos) ആണ്. [Bible Hub]. ക്രിസ്തു പാപരഹിതനായ മനുഷ്യൻ എന്ന നിലയിൽ പരിശുദ്ധനാണ്: (യോഹ, 6:69; 1യോഹ, 3:5). എന്നാൽ ആത്യന്തികമായി ഒരേയൊരു ദൈവമായ പിതാവ് മാത്രമാണ് പരിശുദ്ധൻ: (യോശു, 24:19; 1ശമൂ, 6:20; യെശ, 5:16; 6:3; യോഹ, 17:11; വെളി, 4:8; 15:4). അതുകൊണ്ടാണ്, ദൈവത്തെ “ഏകപരിശുദ്ധൻ” എന്ന് “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഏകപരിശുദ്ധനെന്ന് യോഹന്നാൻ ഖണ്ഡിതമായി പറയുമായിരുന്നില്ല. 

മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, ഒന്നിനെ കുറിക്കുന്ന ഹെയ്സ്” (heis) എന്ന പദമല്ല; ഒറ്റയെ (alone/only) കുറിക്കുന്ന “മോണോസ്” (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ഒറ്റയെ (alone/only) കുറിക്കുന്ന “മോണോസ്” (Mónos) കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നില്ല. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകദൈവം ഗ്രീക്കിൽ, “മോണോസ് തിയോസ്” (μόνος θεός – Mónos Theós – The only God) ആണ്. മോണോസ് തിയോസിലുള്ള വിശ്വാസമാണ്, Monotheism അഥവാ, ഏകദൈവവിശ്വാസം. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച “മോണോതീയിസം” എന്ന വിശ്വാസത്തിനു് വിരുദ്ധമായ വിശ്വാസം ജീവനിലേക്കല്ല; മരണത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. അതായത്, ബൈബിളിൾ വെളിപ്പെടുത്തുന്ന ദൈവം, വൺനെസ്സും ത്രിത്വവുമല്ല; “മോണോസ് തിയോസ്” (Mónos Theós) അഥവാ, “ഏകദൈവം” ആണ്. ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം, വൺനെസ്സ് വിശ്വാസവുമല്ല, ത്രിത്വവിശ്വാസവുമല്ല; “മോണോതീയിസം” (monotheism) അഥവാ, ഏകദൈവവിശ്വാസമാണ്. മറ്റൊരു ദൈവമോ, മറ്റൊരു വിശ്വാസമോ ബൈബിളിൽ കണ്ടെത്താൻ സ്വർഗ്ഗത്തിലും ഭൂമിയിലുള്ള ആർക്കും കഴിയില്ല. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഒരു ബഹുത്വമുണ്ടെന്നോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെന്നോ തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]

9. പിതാവായ ഏകദൈവം: “ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. “ഏകദൈവം” എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറഞ്ഞതും ഓർക്കുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ് ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയവനാണ് പിതാവായ ഏകദൈവം. (പ്രവൃ, 2:23-24; 2:36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം (paradox) ആയിമാറും. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ പറയുമായിരുന്നില്ല. ഭാഷ അറിയാവുന്ന എല്ലാവർക്കും ഇത് മനസ്സിലാകേണ്ടതാണ്; എന്നാൽ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിൻ്റെ തന്ത്രത്താൽ പണ്ഡിതന്മാർപോലും ഈ വസ്തുത ഗ്രഹിക്കുന്നില്ല. 

10. പിതാവ് ഏകസ്രഷ്ടാവ്: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച “അവൻ്റെ” പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് “അവർ” (They) അല്ല; “അവൻ” (Him) അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, “നീ” (Thou) സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; “നീ” (Thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; “നിൻ്റെ” (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്. ഒ.നോ: (മർക്കൊ, 13:19; പ്രവൃ, 4:24; 14:15; 17:24; 1കൊരി, 8:6; എഫെ, 3:9; എബ്രാ, 1:10; 3:14; 11:3; 2പത്രൊ, 3:5; വെളി, 4:11; 14:7). സൃഷ്ടിക്കുമാത്രമല്ല; പുതുസൃഷ്ടിക്കും കാണഭൂതൻ യഹോവയായ പിതാവ് ഒരുത്തൻ മാത്രമാണ്. മനുഷ്യരുടെ വീണ്ടുംജനനത്തിനും (2കൊരി, 5:17-18) പുതുവാനഭൂമിക്കും കാരണഭൂതനാണ് പിതാവു്: (യെശ, 65:17-18; 66:22; വെളി, 21:5). ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരായ മൂന്നുപേരും ക്രിസ്തു ദൈവവുമാണെങ്കിൽ, അതിൽ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അപ്പൊസ്തലന്മാർ പറയുമോ? ക്രിസ്തുവിനെ മാത്രമല്ല; അപ്പൊസ്തലന്മാരെയും കള്ളന്മാരാക്കുന്ന ഉപദേശമാണ് ത്രിത്വം.

11. ഏകമനുഷ്യനായ യേശുക്രിസ്തു: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള ഏകമനുഷ്യനാണ്: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; റോമ, 5:15). താൻ മനുഷ്യനാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നതുകൂടാതെ, അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുപ്പത്താറുപ്രാവശ്യം “മനുഷ്യൻ” (anthropos, anēr) എന്നും നാലുപ്രാവശ്യം “ജഡം” (sarki) എന്നും പറഞ്ഞിട്ടുണ്ട്. “ജഡം” എന്നതിനും മനുഷ്യൻ എന്നുതന്നെയാണ് അർത്ഥം. എല്ലാം കാണുക: ▪️പുരുഷാരം: മനുഷ്യൻ. (മത്താ, 9:8), ▪️യേശു: മനുഷ്യൻ. (മത്താ, 11:19), ▪️പത്രൊസ്: മനുഷ്യൻ. (മത്താ, 26:72), ▪️പത്രൊസ്: മനുഷ്യൻ. (മത്താ, 26:74), ▪️പത്രൊസ്: മനുഷ്യൻ (മർക്കൊ, 14:71), ▪️ശതാധിപൻ: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), ▪️യേശു: മനുഷ്യൻ (ലൂക്കൊ, 7:34), ▪️പീലാത്തൊസ്: കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ▪️പീലാത്തൊസ്: ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), ▪️പീലാത്തൊസ്: മനുഷ്യൻ (ലൂക്കൊ, 23:14), ▪️പീലാത്തൊസ്: മനുഷ്യൻ (ലൂക്കൊ, 23:14), ▪️ശതാധിപൻ: നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), ▪️സ്നാപകൻ: മനുഷ്യൻ (യോഹ, 1:30), ▪️സ്നാപകൻ: മനുഷ്യൻ (യോഹ, 3:27), ▪️ശമര്യസ്ത്രീ: മനുഷ്യൻ (യോഹ, 4:29), ▪️യെഹൂദന്മാർ: മനുഷ്യൻ (യോഹ, 5:12), ▪️ചേകവർ: മനുഷ്യൻ (യോഹ, 7:46), ▪️യേശുക്രിസ്തു: മനുഷ്യൻ (യോഹ, 8:40), ▪️പിറവിക്കുരുടൻ: യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), ▪️പരീശന്മാർ: മനുഷ്യൻ (യോഹ, 9:16), ▪️പരീശന്മാർ: മനുഷ്യൻ (യോഹ, 9:24), ▪️യെഹൂദന്മാർ: മനുഷ്യൻ (യോഹ, 10:33), ▪️മഹാപുരോഹിതന്മാരും പരീശന്മാരും: മനുഷ്യൻ (യോഹ, 11:47), ▪️കയ്യഫാവ്: മനുഷ്യൻ (യോഹ, 11:50),▪️കയ്യഫാവ്: മനുഷ്യൻ (യോഹ, 18:14), ▪️വാതിൽ കാവൽക്കാരത്തി: മനുഷ്യൻ (യോഹ, 18:17), ▪️പീലാത്തൊസ്: മനുഷ്യൻ (യോഹ, 18:29), ▪️പീലാത്തൊസ്: മനുഷ്യൻ (യോഹ, 19:5), ▪️പത്രൊസ്: മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ▪️ന്യായാധിപസംഘം: മനുഷ്യൻ (പ്രവൃ, 5:28), ▪️പൗലൊസ്: ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), ▪️പൗലൊസ്: മനുഷ്യൻ (1കൊരി, 15:21), ▪️പൗലൊസ്: രണ്ടാം മനുഷ്യൻ (1കൊരി, 15:47), ▪️പൗലൊസ്: ഏകപുരുഷൻ (2കൊരി, 11:2), ▪️പൗലൊസ്: മനുഷ്യൻ (ഫിലി, 2:8), ▪️പൗലൊസ്: മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ▪️പൗലൊസ്: ജഡം (1തിമൊ, 3:16), ▪️യോഹന്നാൻ: ജഡം (യോഹ, 1:14), ▪️ജഡം (1യോഹ, 4:2), ▪️ജഡം (2യോഹ, 1:7). ക്രിസ്തു തിരഞ്ഞെടുത്തടുത്ത അപ്പൊസ്തലന്മാരും അവനെ സ്വന്തകണ്ണാൽ കണ്ടവരും അവനിൽനിന്ന് നേരിട്ട് സൗഖ്യം പ്രാപിച്ചവരും അവൻ മനുഷ്യനാണെന്നല്ലാതെ; ദൈവമാണെന്ന് പറഞ്ഞിട്ടില്ല. ദൈവം മനുഷ്യനല്ലെന്ന് ആവർത്തിച്ചു ആലേഖനം ചെയ്തുവെച്ചിരിക്കുന്ന പരിശുദ്ധാത്മാവുതന്നെയാണ് ക്രിസ്തു മനുഷ്യനാണെന്നും നാല്പതുപ്രാവശ്യം പറഞ്ഞിരിക്കുന്നത്. പിന്നെയും വചനവിരുദ്ധമായി ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടും ഏകമനുഷ്യനുമായ യേശുക്രിസ്തുവിനെ ദൈവമാക്കുന്നവർ പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുകയാണ്: (മത്താ, 12:31-32). പരിശുദ്ധാത്മാവ് ആരാണെന്നെങ്കിലും ട്രിനിറ്റി അറിയില്ലെന്നത് പോട്ട; “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നുപറയുന്ന ദൈവത്തെയെങ്കിലും ട്രിനിറ്റി വിശ്വസിച്ചിരുന്നെങ്കിൽ! (ഹോശേ, 11:9).

12. യേശുവെന്ന ക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവെന്ന മനുഷ്യനെ ദൈവം തൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്ത കാര്യമാണ് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്. “നീ അഭിഷേകം ചെയ്ത യേശു എന്ന പരിശുദ്ധദാസൻ” അഥവാ, ദൈവത്തിൻ്റെ അഭിഷിക്തനായ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ ക്രിസ്തുവിനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27). ട്രിനിറ്റി കരുതുന്നപോലെ കന്യകയായ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അവളുടെ മൂത്തമകനായ ഒരു വിശുദ്ധപ്രജയെ അല്ലെങ്കിൽ പാപരഹിതനായ ഒരു മനുഷ്യനെയാണ്: (മത്താ, 1:16; 1:25; ലൂക്കൊ, 1:35; 2:6-7; യോഹ, 8:40; 1യോഹ, 3:5). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, അവനു് ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “ക്രിസ്തു” അഥവാ, “അഭിഷിക്തൻ” ആയത്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). താൻ യോർദ്ദാനിൽവെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അഭിഷേകാനന്തരമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി അവൻ പിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടത്: (ലൂക്കൊ, 1:32; 1:35; 3:22). “ഖ്രിസ്റ്റോസ്” (Χριστός – christos) എന്ന ഗ്രീക്കുപദത്തിനു് അഭിഷിക്തൻ എന്നാണർത്ഥം. “മശീയാഹ്” (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് “ഖ്രിസ്റ്റോസ് അഥവാ, ക്രിസ്തു” (Christ), “മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ മോശെ മുതലുള്ള പ്രവാചകന്മാരും അഹരോൻ മുതലുള്ള പുരോഹിതന്മാരും ശൗൽ മുതലുള്ള രാജാക്കന്മാരും അഭിഷിക്തരാണ്. പേർ പറയപ്പെട്ടിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കൻ ബൈബിളിലുണ്ട്; ക്രിസ്തു ദൈവമാണെന്ന് പറയുന്നവർ, എല്ലാ ക്രിസ്തുക്കളെയും ദൈവമായി അംഗീകരിക്കുമോ? സൃഷ്ടികളെങ്കിലും ദൈവത്തിൻ്റെ ദൂതന്മാരിൽ ഒരാളെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്; അതിനാൽ അഭിഷേകം ആവശ്യമില്ല. ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്, അവനു് അഭിഷേകം ആവശ്യമായിവന്നത്: (എബ്രാ, 2:9; 1തിമൊ, 2:6). യോർദ്ദാനിനിൽവെച്ച് ദൈവം കൊടുത്ത അഭിഷേകത്തിൻ്റെ ശക്തിയോടെയാണ്, യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 3:22പ്രവൃ, 10:38ലൂക്കൊ, 4:14}. ദൈവം ത്രിത്വമാണെന്നും ക്രിസ്തു ദൈവമാണെന്നും വിശ്വസിക്കുന്നവർ, ഒരു ദൈവം മറ്റൊരു ദൈവത്തെ വേറൊരു ദൈവത്തെക്കൊണ്ട് ശക്തിപ്പെടുത്തിയെന്നും, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകത്തിൻ്റെ ശക്തി ആവശ്യമുള്ള ബലഹീന ദൈവമാണ് ക്രിസ്തുവെന്നുമാണ് വിശ്വസിക്കുന്നത്. [കാണുക: മശീഹമാർ]

13. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവർ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). അഭിഷേകത്തെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്: “ക്രിസ്തു” എന്ന ഗ്രീക്കുപദത്തിനും “മശീഹാ” എന്ന എബ്രായ പദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ് അർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾക്കായി മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. പ്രവചനംപോലെ, യേശുവും ആ വിധത്തിൽ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയവനാണ്: (പ്രവൃ, 10:38. ഒ.നോ: യെശ, 61:1; ലൂക്കൊ, 2:11; 3:22). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ പറഞ്ഞകാര്യവും മുകളിൽ നാം കണ്ടതാണ്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ദൈവം “ക്രിസ്തു അഥവാ, അഭിഷിക്തൻ” അല്ല; അഭിഷേകദാതാവാണ്. ദൈവം ദൈവത്തെയല്ല “ക്രിസ്തു അഥവാ, അഭിക്തൻ” ആക്കുന്നത്; മനുഷ്യനെയാണ്. ദൈവം തൻ്റെ ആത്മാവിനാൽ “അഭിഷേകം” ചെയ്ത അല്ലെങ്കിൽ, “ക്രിസ്തു” ആക്കിയ പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40; 1യോഹ, 3:5). ഇതൊക്കെ, ദൈവാത്മാവിനാൽ പുതിയനിയമത്തിൻ്റെ ആദ്യഭാഗത്തുതന്നെ എഴുതി വെച്ചിരിക്കുന്ന വസ്തുതകളാണ്. ദൈവപുത്രനായ യേശു അഭിഷേകദാതാവായ ദൈവമാണെങ്കിൽ യോർദ്ദാനിൽവെച്ച് പിതാവു് അവനെ അഭിഷേകം ചെയ്തത് എന്തിനാണ്? ഒരു ദൈവം മറ്റൊരു ദൈവത്തെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തിയെന്ന് പറഞ്ഞാൽ അതെങ്ങനെ സദുപദേശമാകും? യോഹന്നാൻ്റെ സുവിശേഷത്തിൽ യേശുവിനെ ദൈവത്തിൻ്റ വചനം ജഡമയിത്തീർന്നവനായി അവൻ അവതരിപ്പിച്ചിരിക്കയാൽ, യോഹന്നാനിലെ ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ട്രിനിറ്റി. യോഹന്നാൻ്റെ പുസ്തകം അവർ പഠിച്ചിട്ടില്ലെന്നതാണ് വസ്തുത. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുന്നത് യോഹന്നാനിലാണ്: [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40]. ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളതും യോഹന്നാൻ്റെ സുവിശേഷത്തിലാണ്. (യോഹ, 1:14; 1:30; 3:27; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). തൻ്റെ ലേഖനങ്ങളിൽ രണ്ടു പ്രാവശ്യവുമുണ്ട്: (1യോഹ, 4:2; 2യോഹ, 1:7). താൻ ദൈവമല്ല; മനുഷ്യനാണെന്ന യേശുവിൻ്റെ വാക്കുകളും അവൻ മനുഷ്യനാണെന്ന് ഏറ്റവും അധികം (19 പ്രാവശ്യം) എഴുതിവെച്ചിരിക്കുന്നവനുമായ യോഹന്നാണ് പറയുന്നത്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു.” അപ്പോൾ എന്താണതിൻ്റെ അർത്ഥം? “യേശു ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ അഥവാ, അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്നവൻ കള്ളൻ ആകുന്നു.” ദൈവപുത്രനായ യേശു മനുഷ്യനല്ല; ദൈവമാണ് എന്ന് പറയുന്നവരെല്ലാ അവൻ്റെ ക്രിസ്തുത്വം നിഷേധിക്കുന്ന കള്ളന്നാരാണെന്നാണ് ക്രിസ്തുവിൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യൻ പറയുന്നത്. നമുക്കുവേണ്ടി മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവെന്ന മനുഷ്യനാണെന്ന് വിശ്വസിക്കാത്തവൻ എല്ലാം കള്ളനും എതിർക്രിസ്തുവുമാണ്. അതാണ് യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്ന വിഷയം. അതാണ്, ഓരോ മനുഷ്യനും രക്ഷയ്ക്കായി ഏറ്റുപറയേണ്ട സത്യം: (റോമ, 10:9). അല്ലാതെ, മരണമില്ലാത്ത ദൈവംമരിച്ചു, വേറൊരു ദൈവം ഉയിർപ്പിച്ചു എന്നു വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണ്.

14. ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ഈ വേഭാഗപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞത് നാം മുകളിൽ കണ്ടതാണ്. [കാണുക: യോഹ, 5:44; യോഹ, 17:3; യോഹ, 8:40). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച ഏകമനുഷ്യനാണ്: (റോമ, 5:15). യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അതിനുശേഷമാണ്, ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി യേശുവെന്ന മനുഷ്യൻ പിതാവിനാൽ “ദൈവപുത്രൻ” എന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32; 1:35; യോഹ, 8:40). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കോ, 3:22. ഒ,നോ: യെശ, 61:1; ലൂക്കൊ, 4:18-21). പഴയപുതിയനിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് “ദേഹരൂപത്തിൽ” വന്ന് വാസം ചെയ്ട്ടില്ല. പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്: (പ്രവൃ, 5:3-4). അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും “ദേഹരൂപമായി” വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്. ക്രിസ്തു ദൈവമാണെങ്കിൽ, അവൻ സർവ്വസമ്പൂർണ്ണനായ ദൈവം തന്നെ ആയിരിക്കുമല്ലോ? പിന്നെ, “അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതദേഹരൂപമായി വസിക്കുന്നു” എന്നു പറയുന്നത് എന്തിനാണ്? ഒരു ദൈവത്തിൻ്റെമേൽ മറ്റൊരു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? വചനപരമായി മാത്രമല്ല; ഭാഷാപരമായും ഈ പ്രയോഗംകൊണ്ട് ക്രിസ്തു ദൈവമാണെന്ന് സ്ഥാപിക്കാൻ കഴിയില്ല. അവൻ ദൈവത്തിൻ്റെ വെളിപ്പാടായ പുർണ്ണമനുഷ്യനാണ്: (1തിമൊ, 3:15-16; യോഹ, 8:40; 1യോഹ, 3:5). [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

15. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവു” എന്ന പ്രയോഗം അനേകം പ്രാവശ്യമുണ്ട്: (റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരുവനാണ്. “എൻ്റെ പിതാവു” (മത്താ, 11:27), “സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു” (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും ട്രിനിറ്റിക്കറിയില്ല. ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന വലിയൊരു തെറ്റിദ്ധാരണയുടെ പരിണിതഫലമാണ് ത്രിത്വവിശ്വാസം. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]

16. യേശുക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവമായ പിതാവിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തു ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആണ് എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ ദൈവപുത്രനായ യേശുവിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നില്ല. ഒരു ദൈവം തനിക്കുതന്നെ ദൈവം പിതാവും ആണെന്ന് പറയുന്ന കോമഡിപ്പുസ്തകമല്ല ബൈബിൾ. ബൈബിളിലെ സത്യദൈവം പിതാവ് മാത്രമാണ്. അതാണ് സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ക്രിസ്തുവും അവനിൽനിന്ന് കേട്ടുപഠിച്ച അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. ബാക്കിയെല്ലാം ഉപായിയായ സർപ്പത്തിൻ്റെ സഹായത്താൽ നിഖ്യായിൽനിന്ന് ഉണ്ടായ ദുരുപദേശങ്ങളാണ്. 

17. സ്വർഗ്ഗത്തെക്കാൾ ഉന്നതനായി തീർന്നവൻ: “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ. (എബ്രാ, 7:26). ക്രിസ്തുവിനെക്കുറിച്ച് എബ്രായലേഖകൻ പറയുന്നത്, സ്വർഗത്തെക്കാൾ ഉന്നതൻ എന്നല്ല; “സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” എന്നാണ്. ഇംഗ്ലീഷിൽ, “made higher than the heavens” എന്നാണ്. “സ്വർഗ്ഗത്തെക്കാൾ ഉയർത്തപ്പെട്ടവൻ” എന്നാണ് മറ്റൊരു പരിഭാഷ. ക്രിസ്തു ദൈവമാണെങ്കിൽ സ്വർഗ്ഗത്തെക്കാൾ ഉയർന്നവൻതന്നെ ആയിരിക്കുമല്ലോ? പിന്നെ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥമെന്താണ്? അതിൻ്റെ ഉത്തരവും എബ്രായ ലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.” (എബ്രാ, 5:8-9). താൻ സഹിച്ച കഷ്ടങ്ങളാൽ അവൻ തികഞ്ഞവനായപ്പോഴാണ്, അവൻ നിത്യരക്ഷയുടെ കാരണഭൂതൻ ആയതും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായത്. (അതുകൊണ്ട്, ക്രിസ്തു മുമ്പെ കുറവുള്ളവനായിരുന്നു എന്ന് വിചാരിക്കരുത്). ആദാമിൻ്റെ ലംഘനമാണ് മാനവകുലത്തിൻ്റെ പാപത്തിന്നു കാരണം: (റോമ, 5:14). ആദാമിൻ്റെ ലംഘനം അനുസരണക്കേടാണ്: (റോമ, 5:19). ആദാമിൻ്റെ അനുസരണക്കേടിനു പകരമായി പൂർണ്ണ അനുസരണം ദൈവത്തിനു തിരികെക്കൊടുക്കേണ്ടിയിരുന്നു: (റോമ, 5:15; 5:19). അതുകൊണ്ടാണ്, “തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവൻ ആയിത്തീർന്നു” എന്ന് പൗലൊസ് പറയുന്നത്: (ഫിലി, 2:8). ആദാമെന്ന മനുഷ്യൻ്റെ അനുസരണക്കേടിനെ യേശുവെന്ന മനുഷ്യൻ തൻ്റെ അനുസരണത്താൽ വിജയം വരിച്ച് തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതൻ ആയിത്തീർന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. അല്ലാതെ, അനുസരണം പഠിക്കാൻ പാപരഹിതനായ അവനിൽ കുറവൊന്നും ഇല്ലായിരുന്നു: (യോഹ, 6:69; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ദൂതന്മരെക്കാൾ അല്മൊരു താഴ്ചവന്നവനാണ് മരണം ആസ്വദിച്ചതെന്നും, വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരികപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നും എബ്രായലേഖകൻതന്നെ പറയുന്നത് നോക്കുക: (എബ്രാ, 2:9; 2:11. ഒ.നോ: യോഹ, 20:17). ഇതൊന്നും ദൈവത്തെക്കുറിക്കുന്ന പ്രയോഗങ്ങളല്ല; യേശുവെന്ന പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (യോഹ, 8:40; 1യോഹ, 3:5). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (പ്രവൃ, 2:23-24; 2:36; 5:31). അല്ലാതെ, ഒരു ദൈവത്തെ മറ്റൊരു ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കേണ്ടല്ലോ? 

18. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പ്രത്രൊസിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ക്രിസ്തു ലോകസ്ഥാപനത്തിനു മുമ്പേ ഉണ്ടായിരുന്നു എന്നല്ല പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, പ്രവചനങ്ങളിലൂടെ മുമ്പേകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. ദൈവപുത്രനായ യേശു പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. അവൻ്റെ ജനനവും (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14) ക്രിസ്തുത്വവും (യെശ, 61:1; ലൂക്കൊ, 2:11), പുത്രത്വവും (ലൂക്കൊ, 1:32; 1:35) കഷ്ടാനുഭവവും (യെശ, 52:14; 53:3-7) മരണവും (യെശ, 53:8; 53:12) അടക്കവും (യെശ, 53:9) പുരുത്ഥാനവും (സങ്കീ, 16:10) പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അന്ത്യകാലത്താണ് ജീവനുള്ളദൈവം ജഡത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:15-16; മത്താ, 1:21; 1പത്രൊ, 1:20). അതായത്, കാലസമ്പൂർണ്ണത വന്നപ്പോഴാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്: (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; ഗലാ, 4:4; 1യോഹ, 3:5). അതുകൊണ്ടാണ്, അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് പറയുന്നത്. യേശുവെന്ന വ്യക്തിയോ, ക്രിസ്തുവോ, ദൈവപുത്രനോ തൻ്റെ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. നമ്മുടെ രക്ഷിതാവും കർത്താവുമായവൻ്റെ “യേശു” എന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. പ്രവചനിവൃത്തിയായി ബി.സി. 6-ൽ ജനിച്ചവൻ എങ്ങനെയാണ് ദൈവത്തോട് സമനായ ദൈവമാകുന്നത്? അവൻ ദൈവമല്ല; ദൈവത്തിൻ്റ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്: (യോഹ, 8:40; 1യോഹ, 3:5).

19. ദൈവത്തിൻ്റെ ഇച്ഛ: “ദൈവം സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ വേദഭാഗം ശ്രദ്ധയോടെ പഠിച്ചാൽ മൂന്ന് കാര്യങ്ങൾ കാണാൻ കഴിയും: 1. ജാതികളായ സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവം ഇച്ഛിക്കുന്ന ഒരു വിഷയമാണ് ഈ വേദഭാഗത്തുള്ളത്. 2. ദൈവം ഒരുവൻ അഥവാ, പിതാവായ ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശുവുമുണ്ട് എന്നതാണ് ജാതികൾ അറിയേണ്ട സത്യം. ഒ.നോ: (1യോഹ, 2:22-23; 2യോഹ, 1:92യോഹ, 1:10). 3. ജാതികളെ ഈ സത്യം ഉപദേശിപ്പാനും അതുമുഖാന്തരം അവർ രക്ഷപ്രാപിച്ച് സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനുമാണ് ദൈവം പൗലോസിനെ ജാതികളുടെ അപ്പൊസ്തലനാക്കിയത്: (റോമ, 11:13; ഗലാ, 2:8-9). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്. ദൈവം ഏകനാണെന്ന് വിശ്വസിക്കുകയും ക്രിസ്തു നമുക്കുവേണ്ടി മരിച്ച ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് രക്ഷ. “ഏകസത്യദൈവമായ നിന്നെയും അഥവാ, ഒരേയോരു സത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. (യോഹ, 17:3). അതുതന്നെയാണ് പൗലൊസും പറഞ്ഞത്. (1കൊരി, 8:6; എഫെ, 4:6). ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് പറഞ്ഞതും പൗലൊസാണ്: (1തിമൊ, 3:15-16). അവൻ ഒന്നുകൂടി പറഞ്ഞിട്ടുണ്ട്: “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനവുമാണ് മനുഷ്യൻ്റെ രക്ഷ. അതുകൊണ്ടാണ്. “കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രൊസ് പറഞ്ഞത്. (പ്രവൃ, 15:11). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രുശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെയാണ്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24പ്രവൃ, 2:23-24; 2:36; 5:31).  അതുകൊണ്ടാണ്, പിതാവായ ഏകദൈവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, പിതാവിനും പരിശുദ്ധാത്മാവിനും ഒപ്പം മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ കൃപയും ആംശംസിക്കുന്നത്: (2കൊരി, 13:142യോഹ, 1:3). നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ പുത്രൻ ഏകമനുഷ്യനുമാണ്. (റോമ, 5:15). യേശുക്രിസ്തു എന്ന രക്ഷിതാവായ മനുഷ്യൻ ട്രിനിറ്റിയിൽ ഇല്ല. ട്രിനിറ്റിയിൽ ഉള്ള മൂന്നു വ്യക്തികളും ദൈവമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് Systematic Theology പറയുന്നു. (പേജ്, 228). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനായ ക്രിസ്തുയേശുവാണ് മരണം ആസ്വദിച്ചതെന്ന് ബൈബിൾ പറയുന്നു: (എബ്രാ, 2:9; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്ന് വിശ്വസിച്ചാൽ ആരെങ്കിലും രക്ഷപ്രാപിക്കുമോ? (1തിമൊ, 6:16). ത്രിമൂർത്തിവിശ്വാസം നിങ്ങളെ ജീവനിലേക്കല്ല; മരണത്തിലേക്കാണ് നടത്തുന്നത്. ക്രിസ്തു അപ്പൊസ്തലന്മാരോട് പറഞ്ഞത് ഇപ്രകാരമാണ്: “നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). ചുരുക്കിപ്പറഞ്ഞാൽ, പിതാവിനെയും പുത്രനെയും ദൈവവചനത്തെയും സാക്ഷാൽ സഭാപിതാക്കന്മാരായ അപ്പൊസ്തലന്മാരെയും ഒരുപോലെ തള്ളിയ ഉപദേശമാണ് ട്രിനിറ്റി. 

ഒരേയൊരു ദൈവമായ പിതാവിനെയും ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, മനുഷ്യരുടെ പാപത്തിനു് മറുവിലയായി ദൈവത്തിനു് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്തന്നെ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെയും അറിയുന്നതാണ് നിത്യജീവൻ അല്ലെങ്കിൽ രക്ഷ: (യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6; 1യോഹ, 5:20). ഈ സത്യം അറിഞ്ഞ് സകല മനുഷ്യരും രക്ഷപ്രാപിപ്പാനാണ് ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി നിയമിച്ചത്. അതാണ് ദൈവത്തിൻ്റെ ഇച്ഛ;  ഭോഷ്കല്ല, പരമാർഥംതന്നെ എന്ന് പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു: (1തിമൊ, 2:4-7). ദൈവത്തിൻ്റെ ഇച്ഛ അറിയാതെയും സത്യം അംഗീകരിക്കാതെയും സത്യേകദൈവത്തെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും വിശ്വസിക്കാതെയും ഇല്ലാത്ത ത്രിത്വത്തിൽ വിശ്വസിക്കുന്നവർ എങ്ങനെ രക്ഷപ്രാപിക്കും❓

മൂന്നാംഭാഗം കാണാൻ താഴെയുള ലിങ്കിൽ ക്ലിക്കുചെയ്യുക:

പിതാവു് മാത്രം സത്യദൈവം (III)

പിതാവു് മാത്രം സത്യദൈവം (Father, the only true God)

ദൈവപുത്രനായ ക്രിസ്തുവിലൂടെ ദൈവസഭ സ്ഥാപിതമായിട്ട് ഏകദേശം രണ്ടായിരത്തോളം വർഷമായി. എങ്കിലും, ക്രിസ്തു ആരാണ്? അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? എന്ന് ചോദിച്ചാൽ അറിയാത്തവരാണ് ക്രിസ്ത്യാനികളിൽ അധികവും. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ക്രിസ്തു ആരാണെന്ന് യഥാർത്ഥമായി മനസ്സിലാക്കിയാൽ, അവനെ ദൈവമാക്കാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിക്കാനും ആരും ശ്രമിക്കില്ല. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു:  (യെശ, 25:8എബ്രാ, 2:14-15; യെശ, 25:9ലൂക്കൊ, 1:68; യെശ, 35:4-6മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; സെഖ, 14:3-4പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5 ഒ.നോ: ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15പ്രവൃ, 7:37; ആവ, 18:18-19പ്രവൃ 3:22-23; സങ്കീ, 40:6എബ്രാ, 10:5; യേശ, 7:14മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). “അക്ഷയനും അദൃശ്യനും (1തിമൊ, 1:17) ആത്മാവും (യോഹ, 4:24) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) മരണമില്ലാത്തവനും (1തിമൊ, 6:16) മാറ്റമില്ലാത്തവനും (മലാ, 3:6) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമായ (വെളി, 15:7) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:“ (യോഹ, 5:44). അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ (1തിമൊ, 3:14-16; 1പത്രൊ, 1:20; 1യോഹ, 3:5). [കാണുക: ദൈവഭക്തിയുടെ മർമ്മം].

ദൈവപുത്രൻ്റെ പ്രകൃതി: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 8:46; 1യോഹ, 3:5). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും ക്രിസ്തു മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് നാല്പതു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, തൻ്റെ ജത്തിലെ വെളിപ്പാടിനായി യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ യിസ്രായേലിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു പാപരഹിത മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1; 1:16; 1യോഹ, 3:5; യോഹ, 8:40; 1തിമൊ, 3:15-16). 

പുതിയനിയമം: പുതിയനിയമം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ക്രിസ്തുവിനെ അനേകരും അറിയാത്തത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമം ഇല്ലെങ്കിൽ ഒരു നിയമം അല്ലാതെ, എങ്ങനെയാണ് ഒരു പുതിയൊരു നിയമം ഉണ്ടാകുന്നത്? പഴയനിയമത്തിൻ്റെ കുറവ് തീർക്കുന്നതോ, ബാക്കിയോ അല്ല പുതിയനിയമം; പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; യിരെ, 31:31-34; എബ്രാ, 8:8-12). “ഞാൻ യിസ്രായേൽ; ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു വാഗ്ദത്തം. (യിരെ, 31:31). ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിലൂടെ തൻ്റെ പുത്രനായ യിസ്രായേലിനോട് ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, യേശുവെന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (ഉല്പ, 18:18; 22:18; പ്രവൃ, 3:25; 13:26). ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനാണ് വന്നതെന്നും, ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും അതിലെ ഒരു പുള്ളിക്കുപോലും മാറ്റം വരില്ലെന്നും ക്രിസ്തു പറഞ്ഞതും ഓർക്കുക. (മത്താ, 5:17-18; ലൂക്കൊ, 16:17). ഞാൻ അഥവാ, യഹോവ യിസ്രായേലിനോട് നിയമം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ആ യഹോവ തന്നെയാണ് തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ, യേശുവെന്ന സംജ്ഞാനാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷതയെടുത്ത് അവൻ്റെ രക്തത്താൽ പുതിയ നിയമം ചെയ്തത്: (മത്താ, 1:21; ലൂക്കൊ, 1:68; 22:20; യോഹ, 1:33; പ്രവൃ, 20:27-28; 1കൊരി, 15;47; 1തിമൊ, 3;15-16; എബ്രാ, 2:14-16). മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്: (റോമ, 5:19). വീണ്ടെടുപ്പിന്റെ പ്രമാണത്തിൽ, വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം എന്നത് നിർബന്ധമാണ്. (രൂത്ത്, 2:20). പരിശുദ്ധനായ ഏകദൈവമോ, വിശുദ്ധ ദൂതന്മാരോ പാപികളായ മനുഷ്യന്റെ ചാർച്ചക്കാനല്ലാത്തതിനാൽ അവനെ വീണ്ടെടുക്കാൻ കഴിയില്ല. തന്നെയുമല്ല, പാപിക്ക് പാപിയെയോ, അടിമയ്ക്ക് അടിമയെയോ വീണ്ടെടുക്കാൻ കഴിയില്ല. മനുഷ്യരെല്ലാം പാപികളും (റോമ, 3:23; 5:12) പാപത്തിൻ്റെ അടിമകളും ആയതിനാൽ മനുഷ്യരെ രക്ഷിക്കാൻ പാപരഹിതനായ ഒരു മനുഷ്യൻ ഇല്ലായിരുന്നു: (യോഹ, 8:34), അതുകൊണ്ടാണ്, ഏകസത്യദൈവം ജഡത്തിൽ പ്രത്യക്ഷനായത്. അഥവാ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി ഒരു പരിശുദ്ധ മനുഷ്യനെ കന്യകയിലൂടെ ഉല്പാദിപ്പിച്ചത്. തന്മൂലം, സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു; അഥവാ, രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17).  

പിതാവും പുത്രനും, ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന നിലയിൽ സുവിശേഷചരിത്രകാലത്ത് വിഭിന്നനായിരിക്കെ ക്രിസ്തുവും ദൈവമാണെങ്കിൽ; താൻ ഒരുത്തൻ മാത്രമാണ് ദൈവമെന്നു പഠിപ്പിച്ച യഹോവയുടെയും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പഠിപ്പിച്ച പഴയനിയമഭക്തന്മാരുടെയും പിതാവ് മാത്രമാണ് സത്യദൈവമെന്ന് പഠിപ്പിച്ച ക്രിസ്തുവിൻ്റെയും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു പഠിപ്പിച്ച അപ്പൊസ്തലന്മാരുടെയും വാക്കുകൾ ഭോഷ്കായി മാറും. (ആവ, 32:39; 2രാജാ, 19:15; 19:19; യോഹ, 17:3; 1കൊരി, 8:6). അങ്ങനെ സംഭവിച്ചാൽ, ബൈബിൾപോലെ പരസ്പരവിരുദ്ധമായ ഒരു പുസ്തകം ഭൂമുഖത്ത് ഇല്ലെന്നു പറയേണ്ടിവരും.

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യസ്തിത്വവും: സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ യേശുക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16യിരെ, 10:10. ഒ.നോ: യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5ലൂക്കൊ, 7:21-22; യെശ, 40;3ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നുംപറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടാണെന്നതിന് അനേകം തെളിവുകൾ ബൈബിളിലുണ്ട്: 

യോഹന്നാൻ സ്നാനാപകൻ പറയുന്നത് നോക്കുക: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു.” (യോഹ, 1:30). ഇവിടെപ്പറയുന്ന “പുരുഷൻ” (anir – Man) മനുഷ്യൻ ആണ്. യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്? അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശുവെന്ന മനുഷ്യനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ “അഭിഷിക്തൻ അഥവാ, ക്രിസ്തു” ആയത്: (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; പ്രവൃ, 2:22; 4:27; 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). യോർദാനിൽവെച്ച് പ്രാപിച്ച അഭിഷേകത്തിൻ്റെ അല്ലെങ്കിൽ ആത്മാവിൻ്റെ ശക്തിയോടെയാണ് യേശു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ആത്മാവിനാൽ ഉല്പാദിതമാകുകയും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിക്കുകയും (ലൂക്കൊ, 1:35) ആത്മാവിനാൽ ബലപ്പെട്ട് വളരുകയും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിക്കുകയും (ലൂക്കൊ, 3:22പ്രവൃ, 10:38) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും (മത്താ, 12:28)) ആത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിക്കുകയും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ് മനുഷ്യനായ യേശു: (1പത്രൊ, 3:18). ദൈവത്താൽ ആത്മാഭിഷേകം പ്രാപിച്ച മനുഷ്യനായ യേശുവിനു് എങ്ങനെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയും? അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ആരാണോ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. അത് യഹോവയായ പിതാവാണ്. അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് അഥവാ, ജഡത്തിലെ വെളിപ്പാടാണ് തൻ്റെ പിന്നാലെ വന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6; 3:15-16). അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് യോഹന്നാൻ സ്നാപകൻ. (ലൂക്കോ, 1:15; 1:41). സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11; 11:13). അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാൽ അഥവാ, പരിശുദ്ധാത്മാവിനാലാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ അവൻ്റെ ജനനത്തിനുമുമ്പെ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ:  യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5ലൂക്കൊ, 7:21-22; യെശ, 40;3ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37). യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (പുറ, 5:1; 24:10). യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. അതായത്, യഹോവയായ ഏകദൈവം യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ്, തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് ഉദ്ധാരണം ചെയ്തത്. (മത്താ, 1:21; ലൂക്കൊ, 1:68).

പൗലൊസ് പറയുന്നത് നോക്കുക: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). എന്നാൽ 1829 മുതലുള്ള ബെഞ്ചമിൻ ബെയിലി പരിഭാഷകൾ, 1936-ലെ മാണിക്കത്തനാർ പരിഭാഷ, 1868-ലെ ഹെർമ്മൻ ഗുണ്ടർട്ട് പരിഭാഷ, വിശുദ്ധഗ്രന്ഥം തുടങ്ങിയ മലയാളം പരിഭാഷകളിലും 1534-ലെ William Tyndale Bible തുടങ്ങിയുള്ള ആദ്യകാല ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം, “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ള കർത്താവു” എന്നാണ് കാണുന്നത്. (the second man is the Lord from heaven). പുതിയനിയമത്തിൻ്റെ ആരാമിക് പെശീത്ത ബൈബിളിൽ: “ഒന്നാമത്തെ മനുഷ്യപുത്രൻ മണ്ണിൽ നിന്നുള്ളവൻ; രണ്ടാമത്തെ മനുഷ്യപുത്രൻ സ്വർഗ്ഗത്തിൽ നിന്നുള്ള യഹോവ” എന്നാണ് കാണുന്നത്. “The first son of man, is of the dust, which is from the Earth, the second Son of Man, is MarYa {Lord-YHWH}, from the Shmaya {the Heavens}.” (The Aramaic Scriptures, Peshitta Holy Bible Translated). വിശുദ്ധഗ്രന്ഥം പരിഭാഷയും കാണുക: ((1കൊരി, 15:47). യേശുവെന്ന മനുഷ്യൻ പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; 18:18പ്രവൃ, 3:22; 7:37; യെശ, 7:14മത്താ, 1:22; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1; ലൂക്കോ, 1:32; 1:35; 2:11; 3:22; പ്രവൃ, 10:38). ബി,സി. 6-ന് മുമ്പെ യേശുവെന്ന വ്യക്തിയില്ല. എ.ഡി. 29-ന് മുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനുമില്ല. അതിനാൽ, യേശുവെന്ന മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല; യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിൽ ഉല്പാദിതമായവനാണെന്ന് മനസ്സിലാക്കാം. (മത്താ, 1:20; ലൂക്കൊ, 2:21; 1തിമൊ, 3:15-16). തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് വന്ന രണ്ടാം മനുഷ്യൻ എന്ന് പൗലൊസ് പറയുന്നത്, സ്വർഗ്ഗത്തിലെ കർത്താവ് അഥവാ, യഹോവ എടുത്ത മനുഷ്യ പ്രത്യക്ഷതയെക്കുറിച്ചാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. അതാണ്, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in the flesh) എന്ന ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ പിതാവും പുത്രനും എന്ന ദൈവമർമ്മം: (1തിമൊ, 3:15-16. കൊലൊ, 2:2). യഹോവ എന്ന ദൈവനാമത്തെ പുതിയനിയമത്തിൽ കുറിയൊസ് (kyrios) അഥവാ, കർത്താവ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഉദാ: (മത്താ, 4:7, 4:10ആവ, 6:16, 10:20; മത്താ, 22:37ആവ, 6:5; മർക്കൊ, 12:29ആവ, 6:4; പ്രവൃ, 2:21യോവേ, 2:32). യേശു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, യെഹൂദന്മാർ കുത്തിത്തുളച്ചത് തന്നെയാണെന്ന് പിതാവായ യഹോവ പറഞ്ഞിരിക്കുന്നത്: (സെഖ, 12:10 വി.ഗ്ര; ബെ.ബെ; KJV). [കാണുക: യഹോവയും യേശുവും ഒന്നാണോ?]

ഉപായിയായ സർപ്പത്തിൻ്റെ ചതി: ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് നയിക്കാനുമായി, നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയതാണ് ട്രിനിറ്റിയെന്ന ഉപദേശം. കൊരിന്ത്യലേഖനത്തിലൂടെ പൗലൊസ് തൻ്റെയൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്. “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കൊരി, 11:2-3). പൗലൊസ് ഭയപ്പെട്ടത് വെറുതയല്ല. “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം, വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചാണ്. ക്രിസ്തുവിലൂടെ അത് യിസ്രായേലിന് നിവൃത്തിയായ കാര്യം പൗലൊസ് അപ്പൊസ്തലൻ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (പ്രവൃ, 13:32-33പ്രവൃ, 3:25). എന്നാൽ അവൻ്റെ ഭയംപോലെ നാലാം നൂറ്റാണ്ടിലെ രണ്ട് സുനഹദോസുകളിലൂടെ ഉപായിയായ സർപ്പം പണി പറ്റിച്ചു. നിഖ്യാസുനഹദോസ് ആ പ്രവചനം ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൽ ആരോപിച്ചുകൊണ്ട്, അവനെ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്നു ജനിച്ച മറ്റൊരു സത്യദൈവം ആക്കി. “ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ജനിപ്പിച്ച ദൈവത്തിൽനിന്നും ജനിച്ച ദൈവത്തിൽനിന്നും പുറപ്പെട്ട മൂന്നാമത്തെ ഒരു സത്യദൈവം; അതാണ്, ട്രിനിറ്റി വിശ്വാസം.” നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകൾക്ക് മുമ്പും പിമ്പുമുള്ള സഭയുടെ ചരിത്രം പരിശോധിച്ചാൽ, പൗലൊസ് പറഞ്ഞ ക്രിസ്തുവിൻ്റെ നിർമ്മല കാന്തയെയും വഷളായിപ്പോയ കാന്തയെയും വേർതിരിച്ച് കാണാൻ കഴിയും. സർപ്പത്തിൻ്റെ വഞ്ചന ത്രിത്വത്തിൽ തീർന്നില്ല: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-61കൊരി, 8:6; യോഹ, 17:3; 1യോഹ, 5:20). നമുക്ക് പിതാവായ ഒരേയൊരു ദൈവമേയുള്ളു. ഇത് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന വസ്തുതതയാണ്: (ആവ, 4:39; 32:39; 2രാജാ, 19:15; 19:19; യോഹ, 5:44; 17:3; 1കൊരി, 8:6). നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ച മനുഷ്യനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്നും ബൈബിൾ വ്യക്തമാക്കുന്നു: (1തിമൊ, 2:63:15-16). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിച്ച മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത് പിതാവായ ഏകദൈവമാണ്: (പ്രവൃ, 2:23-24; 2:36; 5:31). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. എന്നാൽ നാലാം നൂറ്റാണ്ടുമുതൽ ദൈവം സമനിത്യരായ മൂന്നു വ്യക്തിയാണെന്ന് പഠിപ്പിച്ചിരുന്നവർ, ഇപ്പോൾ പിതാവായ സത്യേകദൈവത്തെ പടിയടച്ച് പിണ്ഡം വെച്ചിട്ട്, ഒരേയൊരു സത്യദൈവം പിതാവാണെന്നു (Father, the only true God) പഠിപ്പിച്ച ദൈവപുത്രനായ യേശുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കയാണ്. “യേശു മാത്രമാണ് ദൈവം” എന്നാണ് ഇപ്പോഴവർ പഠിപ്പിക്കുന്നത്. “ദൈവം ഒരുത്തൻ മാത്രമാണെന്നും” (The only God) “പിതാവ് മാത്രമാണ് സത്യദൈവമെന്നും” (Father, the only true God) “പിതാവ് എന്നെക്കാൾ വലിയവനാണെന്നും, ഞാൻ മനുഷ്യനാണെന്നും, എനിക്കു സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും” ക്രിസ്തു പഠിപ്പിക്കുമ്പോൾ, “യേശു മാത്രം ദൈവം” എന്ന് പഠിപ്പിക്കുന്നത് എത്രവലിയ വഞ്ചനയാണ്? (യോഹ, 5:44; യോഹ, 17:3യോഹ, 14:28; യോഹ, 8:40; യോഹ, 5:30). പഴയനിയമത്തിലെ ദൈവം യഹോവ, പുതിയനിമത്തിലെ ദൈവം യേശു എന്നു പഠിപ്പിക്കുന്ന മറ്റൊരു ദുരുപദേശവും നിങ്ങൾക്ക് സോഷ്യൽമീഡിയയിൽ കാണാൻ കഴിയും. ഇതൊക്കെ ഉപായിയായ സർപ്പത്തിൻ്റെ വഞ്ചനയല്ലാതെ മറ്റെന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ: “ഉപായിയായ സർപ്പം ജയിച്ചു; ത്രിമൂർത്തികൾ തോറ്റു.” [ത്രിമൂർത്തി പണ്ഡിതന്മാരുടെ വീഡിയോ കാണുക: യേശുമാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം].

യഥാർത്ഥമായി ദൈവപുത്രനെ അറിഞ്ഞവരും, അവനിൽ വിശ്വസിക്കുന്നവരും അവനെ അനുഗമിക്കുന്നവരും അവനെ അനുസരിക്കുന്നവരും അവനെ രക്ഷിതാവും കർത്താവുമായി അംഗീകരിച്ചവരും ത്രിരുവെഴുത്തുകൾക്കും വിശേഷാൽ, ക്രിസ്തുവിൻ്റെ വാക്കുകൾക്കും വിരുദ്ധമായി തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്താൻ അവനെ ദൈവമാക്കാൻ നോക്കില്ല. ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകദൈവം ഗ്രീക്കിൽ, മോണോസ് തിയോസ് (μόνος θεός – Mónos Theós – The only God) ആണ്. “മോണോസ് തിയോയിൽ” ഉള്ള വിശ്വാസമാണ് “മോണോതീയീസം” (monotheism) അഥവാ, ഏകദൈവവിശ്വാസം. പഴയനിയമത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന “യാഹീദ്” (Yahid) എന്ന പദത്തിനു് തുല്യമായ ഗ്രീക്കു പദമാണ് മോണോസ് (Mónos) ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച, മോണോതീയിസത്തിനു് വിരുദ്ധമായ വിശ്വാസം, ജീവനിനിലേക്കല്ല; മരണത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. അതിനാൽ, നമ്മുടെ പാപപരിഹാരത്തിനായി ക്രൂശിക്കപ്പെട്ട ദൈവപുത്രനായ ക്രിസ്തു, മാറ്റമോ, മരണമോ ഇല്ലാത്ത ദൈവമല്ല; നമുക്കുവേണ്ടി മരിച്ചുയിർത്ത കർത്താവാണെന്ന് എത്രയും പെട്ടെന്ന് ഏവരും തിരിച്ചറിയേണ്ട വസ്തുതയാണ്. മരിച്ചുയിർത്ത ക്രിസ്തുവല്ല നമ്മുടെ ദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് നമ്മുടെ ദൈവം: (റോമ, 4:25). “ദൈവം നമ്മുടെ കർത്താവായ ക്രിസ്തുവിനെ ഉയിർപ്പിച്ചപോലെ നമ്മെയും ഉയിർപ്പിക്കും” എന്നാണ് വചനം പറയുന്നത്. (1കൊരി, 6:14). എല്ലാവരും വായ്കൊണ്ട് ഏറ്റുപഞ്ഞ് രക്ഷിക്കപ്പെട്ടു എന്ന് അഭിമാനിക്കുന്ന ഒരു വേദഭാഗമുണ്ട്: “യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). ഈ വേദഭാഗംപോലും ശരിക്ക് മനസ്സിലാക്കാത്തവരാണ് തങ്ങൾ രക്ഷിക്കപ്പെട്ടവരാണെന്ന് അവകാശപ്പെടുന്നത്. ക്രൂശിൽ മരിച്ചത് മരണമില്ലാത്ത ദൈവമല്ല; ദൈവം നമുക്കുവേണ്ടി പാപമാക്കിയ ക്രിസ്തുയേശു എന്ന മനുഷ്യനാണ്: (2കൊരി, 5:21; 1തിമൊ, 2:6). ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത് ദൈവത്തെയല്ല; യേശുവെന്ന മനുഷ്യനെയാണ്: (പ്രവൃ, 2:23-24). ഈ വസ്തുതയാണ് അംഗീകരിക്കുകയും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യേണ്ടത്. നസറായനായ യേശുവെന്ന മനുഷ്യനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (പ്രവൃ, 2:23-24; 2:36; 5:31). പെന്തെക്കൊസ്തുനാളിൽ പത്രൊസ് തൻ്റെ പ്രഥമ പ്രസംഗത്തിൽ ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, 3,000 പേരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവായ യേശുക്രിസ്തുലൂടെ രക്ഷ പ്രാപിച്ചതും. (പ്രവൃ, 2:37-41). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. (റോമ, 5:15; പ്രവൃ, 15:11). ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് വ്യവസ്ഥിത ദൈവശാസ്ത്രം പറയുന്നു. [ക്രിസ്തുവിൻ്റെ ജഡധാരണം, പേജ്, 228]. അതാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. എന്നാൽ ദൈവത്തിനു് മരണമില്ലെന്നും (1തിമൊ, 6:16) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മാനുഷ്യനാണ് മരണം ആസ്വദിച്ചതെന്നും ബൈബിൾ വ്യക്തമാക്കുന്നു: (1തിമൊ, 2:6; എബ്രാ, 2:9). മരണമില്ലാത്ത ദൈവം മരിച്ചു എന്ന് വിശ്വസിക്കുന്നത് രക്ഷയല്ല; ശിക്ഷയാണെന്ന് ദയവായി മനസ്സിലാക്കുക. 

“ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ടെഴുതിച്ച ബൈബിളിലെ കേന്ദ്രകഥാപാത്രമായ ദൈവം, ട്രിനിറ്റിയെന്ന മർമ്മമാണെന്ന് പഠിപ്പിച്ച സാത്താൻ്റെ വഞ്ചനെയെക്കാൾ വലിയൊരു വഞ്ചന ഈ ഭൂമുഖത്തില്ല. ദൈവം ആരാണെന്നോ, ക്രിസ്തു ആരാണെന്നോ, ബൈബിൾ എന്താണെന്നോ അറിയാത്തവർക്ക് മാത്രമേ ദൈവം മർമ്മമാണെന്ന് വിശ്വസിക്കാൻ കഴിയൂ!”

ക്രിസ്തു ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്. അതിൻ്റെ ഏഴ് വിധത്തിലുള്ള തെളിവുകളാണ് ബൈബിളിൽനിന്ന് കാണിക്കാൻ പോകുന്നത്.
1. യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം:
2. ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം:
3. പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: 
4. ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം:
5. അപ്പൊസ്തലന്മാരുടെ സാക്ഷ്യം:
6. തിരുവെഴുത്തുകളുടെ സാക്ഷ്യം:
7. ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ടരുടെയും ചരിത്രകാരന്മാരുടെയും സാക്ഷ്യം.

1️⃣ യഹോവയായ ഏകദൈവത്തിൻ്റെ സാക്ഷ്യം: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 31:18; 32:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17; ആവ, 5:6-21). പത്തുകല്പനകളിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: “ഞങ്ങൾ” അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ “ഞാൻ” അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ് പറയുന്നത്. യഹോവയായ ഞാൻ മാത്രമാണ് ദൈവം. “ഞാൻ” എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞിരിക്കുന്നത്. ഈ കല്പനയിൽ, പറയാതെ പറഞ്ഞിരിക്കുന്ന ഒരു വസ്തുതയുണ്ട്: ഞാൻ അല്ലാത്തതെല്ലാം അന്യദൈവങ്ങളാണ്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ “ഞങ്ങൾ” അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതെന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. മോശെയ്ക്ക് ഭാഷയുടെ വ്യാകരണം അറിയില്ലെന്ന് വാദിച്ചാലും, അത് കല്ലിൽ എഴുതിക്കൊടുത്ത ദൈവത്തിന് മനുഷ്യൻ്റെ ഭാഷ അറിയാതിരിക്കില്ലല്ലോ? ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, ഉപായിയായ സർപ്പം ത്രിമൂർത്തി ബഹുദൈവവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെന്ന് വിശ്വസിക്കുന്നവരെല്ലാം, യഹോവയായ ഏകദൈവത്തെ നുണയനാക്കുകയാണ് ചെയ്യുന്നത്. യഹോവയായ ഏകദൈവത്തെക്കുറിച്ച് വചനം പറയുന്നത്, ഭോഷ്കില്ലാത്ത ദൈവം എന്നാണ്: (തീത്തൊ, 1:2). യഹോവ ഭോഷ്കില്ലാത്ത സത്യദൈവമാണെന്ന് വിശ്വസിക്കുന്നവർക്ക്, ദൈവം സമനിത്യരായ മൂന്നുപേരാണെന്ന ത്രിത്വോപദേശമോ, ക്രിസ്തു ദൈവമാണെന്നോ വിശ്വസിക്കാൻ കഴിയില്ല. യഹോവ അരുളിച്ചെയ്ത ഒന്നാം കല്പനപ്രകാരം, യഹോവയായ ഏകദൈവം ഒഴികെയുള്ള ദൈവങ്ങളെല്ലാം അന്യദൈവങ്ങൾ അഥവാ, വ്യാജദൈവങ്ങളാണ്. ട്രിനിറ്റിയുടെ സമനിത്യതാവാദം ഒന്നാം കല്പനപ്രകാരം; രണ്ടുവിധത്തിൽ മാരണ ഉപദേശമാണ്: 1. “ഞാൻ” അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതെന്ന് ഏകവചനത്തിൽ പറഞ്ഞ യഹോയെ ഭോഷ്ക്ക് പറയുന്നവൻ ആക്കുന്നു. അത് ദൈവദൂഷണമെന്ന മരണകരമായ പാപമാണ്. 2. പരിശുദ്ധാത്മാവിനെയും പുത്രനെയും അന്യദൈവം അഥവാ,  വ്യാജദൈവം ആക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള ദൂഷണം, ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്തതും നിത്യശിക്ഷയ്ക്ക് യോഗ്യനാക്കുന്നതുമാണ്: (മത്താ, 12:32; മർക്കൊ, 3:29; ലൂക്കൊ, 12:10). സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രനെ വ്യാജദൈവമാക്കുന്നതും കുറ്റകരംതന്നെ. (എബ്രാ, 7:26). അതിവിശുദ്ധമായി പലരും കരുതുന്ന ത്രിത്വവിശ്വാസം, ഒന്നാം കല്പനയ്ക്ക് വിരുദ്ധമായ മരണകരമായ പാപമാണെന്ന് തെളിയുന്നു. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 140-ഓളം പ്രാവശ്യം ദൈവത്തിൻ്റെ ആത്മാവ് ബൈബിളിൽ ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. സകലത്തിൻ്റെയും സ്രഷ്ടാവായ യഹോവയായ ഏകദൈവത്തപ്പോലും വിശ്വസിക്കാതെ, ഉപായിയായ സർപ്പത്തോടൊപ്പം നിന്ന് ഏകസത്യദൈവത്തോട് മത്സരിക്കുന്നവരാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസികൾ. ഒന്നാം കല്പന യഹോവതന്നെ 26 പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (ഒന്നാം കല്പന രണ്ടിടത്ത് പറഞ്ഞിട്ടുണ്ട്; അതും ചേർത്താൽ 27 പ്രാവശ്യം)

2. “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.” (പുറ, 9:14). 
3. “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). 
4. ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. (യെശ, 41:4)
5. “എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). 
6. “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). 
7. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? (യെശ, 43:13)
8. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6).
9. “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). 
10. “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 45:5). 
11. “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.” (യെശ, 45:6). 
12. “ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശ, 45:18). 
13. “ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.” (യെശ, 45:21). 
14. “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22).  
15. “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9). 
16. ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. (യെശ, 48:12)
17. “ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ.” (ഹോശ, 13:5). 
18. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.” (യോവേ, 2:27). 

ദൈവം ത്രിത്വം അല്ല; ഒരുത്തൻ മാത്രമാണെന്ന് ദൈവത്തിനു് ഇതിലും വ്യക്തമായി എങ്ങനെ പറയാൻ കഴിയും? ക്രിസ്തുവും ദൈവമാണെങ്കിൽ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ലെന്ന് യഹോവ പറയുമോ? ദൈവത്തിൻ്റെ അരുളപ്പാടുകളെ ചോദ്യംചെയ്യാതെ വിശ്വസിക്കേണ്ടവർ, വ്യാഖ്യാനശാസ്ത്രങ്ങൾ പടച്ചുണ്ടാക്കി ദൈവത്തെ കള്ളനാക്കിയാൽ എന്തുചെയ്യും? മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്നവരും, ദൈവം സമനിത്യരായ മൂന്നുപേരാണെന്ന് പഠിപ്പിക്കുന്നവരും, ക്രിസ്തു ദൈവമാണെന്ന് പഠിപ്പിക്കുന്നവരും “എന്നെപ്പോലെ മറ്റൊരുത്തനുമില്ല” എന്നു പഠിപ്പിച്ച ദൈവത്തിങ്കലേക്കല്ല; ദൈവത്തിൻ്റെ പ്രതിയോഗിയുടെ അടുത്തേക്കാണ് നിങ്ങളെ നയിക്കുന്നത്. ദൈവത്തിൻ്റെ തിരുവായ്കൊണ്ട് അരുളിച്ചെയ്ത കല്പനയ്ക്ക് വിരുദ്ധമായ വിശ്വാസമാണ് ട്രിനിറ്റി.

ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, ഒന്നിനെ കുറിക്കുന്ന “എഹാദ്” (Ehad) എന്ന എബ്രായ പദത്തിനും “ഹെയ്സ്” (Heis) എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്ന് വ്യാജമായി പഠിപ്പിക്കുന്നവരാണ് ത്രിമൂർത്തി പണ്ഡിതന്മാർ. അതിൻ്റെ തെളിവുകൾ താഴെക്കാണാം. എന്നാൽ യഹോവയായ ഏകദൈവം ഒന്നാം കല്പന അനേകം പ്രാവശ്യം ആവർത്തിക്കുമ്പോഴും, ഒരിക്കൽപ്പോലും “എഹാദ്” ഉപയോഗിച്ചിട്ടില്ല. “ഞാൻ” അല്ലാതെ മറ്റൊരു ദൈവവും രക്ഷിതാവും ഇല്ലെന്നും “എന്നെപ്പോലെ” മറ്റൊരുത്തനും ഇല്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, “എഹാദ്” ഉപയോഗിക്കാതെ; “ഞാൻ, എന്നെ, എനിക്കു” എന്നിങ്ങനെ ഉത്തമപുരുഷ ഏകവചന സർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. ട്രിനിറ്റിയുടെ ദൈവം സമനിത്യരായ മൂന്നുപേരാണ്. എന്നാൽ “ഞാനല്ലാതെ മറ്റൊരുത്തനുമില്ല, എന്നെപ്പോലെ ഒരുത്തനുമില്ല, ഞാനൊരുത്തനെയും അറിയുന്നില്ല” എന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെങ്കിലോ “ഞാൻ” അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും, “ഞാൻ” ഒരുത്തനെയും അറിയുന്നില്ലെന്നും യഹോവ പറയുമായിരുന്നില്ല. ത്രിത്വോപദേശം സത്യമാണെങ്കിലോ, ദൈവപുത്രനായ യേശു ദൈവമാണെങ്കിലോ യഹോവ ഭോഷ്ക്ക് പറയുന്നവനാണെന്ന് പറയേണ്ടിവരില്ലേ? അതാണ്, ത്രിമൂർത്തി ബഹുദൈവവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ സാത്താൻ്റെ ലക്ഷ്യം.

“ഒന്നാം കല്പന ലംഘിച്ചിട്ട് ആരെങ്കിലും ദൈവരാജ്യത്തിൽ കടക്കുമെന്ന് വിചാരിക്കുന്നവൻ മൂഢസ്വർഗ്ഗത്തിലാണ്. സാത്താൻ്റെ പ്രേരണയാൽ ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശം ഉണ്ടാക്കിയവരും അത് പഠിപ്പിച്ചവരും അത് വിശ്വസിച്ചിട്ട് മരിച്ചുപോയവരുമായ പൂർവ്വ പിതാക്കന്മാരെല്ലാം നിത്യതയിൽ അല്ലെങ്കിൽ, പറുദീസയിൽ വിശ്രമിക്കയാണെന്ന് അന്ധമായി വിശ്വസിക്കാമെന്ന് മാത്രമേയുള്ളു. ഏകസത്യദൈവത്തിലുള്ള വിശ്വാസം അഥവാ, ഒന്നാം കല്പന ലംഘിക്കുന്നവർ ആരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് വചനത്തിൽനിന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ഒന്നാംകല്പന ലംഘിക്കുന്നവരെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ല എന്നതിന് വ്യക്തമായ തെളിവാണ്, വിഗ്രഹാരാധനയ്ക്കെതിരായ രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ദൈവത്തിൻ്റെ ആത്മാവ് ആവർത്തിച്ച് എഴുതിവെച്ചിരിക്കുന്നത്: (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3-5). വിഗ്രഹാരാധികളെക്കാളും, ദുഷ്പ്രവൃത്തിക്കാരെക്കാളും താഴെയാണ് ഒന്നാം കല്പന ലംഘിക്കുന്നവരുടെ സ്ഥാനം. അന്നാളിൽ ഒരു ന്യായീകരണവും മനുഷ്യരുടെ രക്ഷയ്ക്ക് ഉതകില്ല. പച്ചയ്ക്ക് പറഞ്ഞാൽ: ബൈബിൾവിരുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്ന ഒരുത്തനും രക്ഷപ്രാപിക്കില്ലെന്ന് വചനം വ്യക്തമാക്കുന്നു.

യഹോവ പറയുന്ന അടുത്ത തെളിവുകൾ കാണാം: ദൈവം സമത്വമുള്ള മൂന്നുപേർ ആണെന്നാണ് ട്രിനിനിറ്റിയുടെ പഠിപ്പിക്കൽ. എന്നാൽ തനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവ ആവർത്തിച്ച് പറയുന്നത്: 
19. “ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25). 
20. “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8). 
21. “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?” (യെശ, 46:5). 
22. “എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല.” (യെശ, 48:11).
23. “എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?” (യിരെ, 49:19). 
24. “എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?” (യിരെ, 50:44). 
25. “ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല.” (ഹോശേ, 13:4).

യഹോവയായ ഏകദൈവംതന്നെ തിരുവായ്മൊഴിഞ്ഞ് അരുളിച്ചെയ്തെ വാക്യങ്ങളെല്ലാം ദൈവത്തിൻ്റെ ആത്മാവിനാൽ രേഖപ്പെടുത്തിവെച്ചിട്ട് 3,500 വർഷത്തോളമായി. എന്നിട്ടും, ദൈവത്തോട് തുല്യനായ രണ്ടുപേർകൂടി ഉണ്ടെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. ദൈവം തുല്യരായ മൂന്നുപേർ ആണെങ്കിൽ അഥവാ, ദൈവപുത്രൻ ദൈവത്തോട് തുല്യനാണെങ്കിലോ, എന്നെ ആരോടു സദൃശമാക്കും, ഞാൻ ആരോടു തുല്യനാകും എന്ന് യഹോവ ചോദിക്കുമോ? ഇവിടെയൊക്കെ, “എന്നെ, ഞാൻ” എന്നീ ഏകവചന സർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം ത്രിത്വമാണെങ്കിലോ, ദൈവപുത്രൻ ദൈവത്തോട് തുല്യനാണെങ്കിലോ; “ഞങ്ങളെ ആരോടു സദൃശമാക്കും, ഞങ്ങൾ ആരോടു തുല്യനാകും” എന്നല്ലേ ചോദിക്കേണ്ടത്? ജ്ഞാനസമ്പൂർണ്ണൻ അഥവാ, സർവ്വജ്ഞാനിയായ ദൈവത്തെ അജ്ഞാനിയാക്കുന്ന, ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്ന, ഭോഷ്കില്ലാത്ത ദൈവത്തെ ഭോഷ്ക്ക് പറയുന്നവനാക്കുന്ന ഉപദേശമാണ് ട്രിനിറ്റി അഥവാ, ത്രിമൂർത്തി ബഹുദൈവ ഉപദേശം. 

സകലത്തിൻ്റെയും സ്രഷ്ടാവ് താൻ ഒരുത്തൻ മാത്രം: ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്:
26. “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, “ഞാൻ തന്നേ” ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നാൽ; യഹോവ ഒറ്റയ്ക്ക് അഥവാ, പരസഹായം കൂടാതെ സൃഷ്ടിച്ചു എന്നാണ് അർത്ഥം. എബ്രായയിൽ ഒറ്റയെ കുറിക്കുന്ന “ബാദ്” (bad) ആണ്: (Bible Tools). ഇംഗ്ലീഷിൽ “Alone” ആണ്: (NKJV). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (Mónos) ആണ്: (Study Bible). പഴയനിയമത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന “യാഹീദ്” (yahid) എന്ന പദത്തിനു് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). ആ പദംകൊണ്ട് ഖണ്ഡിതമായ അർത്ഥത്തിൽ, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നാണ് യഹോവ പറയുന്നത്. അടുത്തവാക്യം: “എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‍വരുന്നു.” (യെശ, 48:13). ഈ വേദഭാഗത്ത്, “എൻ്റെ, എൻ്റെ, ഞാൻ” എന്നിങ്ങനെ മൂന്നുപ്രാവശ്യം ഏകവചനം പറഞ്ഞുകൊണ്ട്, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ഒ.നോ: (പുറ, 4:11; യെശ, 43:7; 45:11; 45:12; 45:18; 51:16; 66:2; യിരെ, 27:5). ഇവിടെയെല്ലാം “ഞാൻ, എൻ്റെ” എന്ന ഉത്തമപുരുഷ ഏകവചനത്തിൾ യഹോവ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് പറയുന്നത്. ട്രിനിറ്റി പറയുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ? താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ, അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും? ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ദൈവത്തിൻ്റെ കരുണയാൽ ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ, ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. യെഹൂദന്മാരല്ലാതെ ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു.

യഹോവയും ക്രിസ്തുവും: യഹോവയായ ഏകദൈദൈവം ക്രിസ്തുവിനെക്കുറിച്ച് വ്യക്തമായി രണ്ടുപ്രാവശ്യം പ്രവചിച്ചിട്ടുണ്ട്:
സ്ത്രീയുടെ സന്തതി: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15 കൊലൊ, 2:15; എബ്രാ, 2:1-15). ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. ആദ്യപ്രവചനത്തിൽ “സ്ത്രീയുടെ സന്തതി” എന്നാണ് അവനെ പരിചയപ്പെടുത്തുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ അഥവാ, സ്രഷ്ടാവാണ്: (1കൊരി, 8:6; 11:12; 2കൊരി, 5:18; എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:1-15). 

മോശെയെപ്പോലൊരു പ്രവാചകൻ: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
നിന്നെപ്പോലെ ഒരു പ്രവാചകൻ: “മോശെയെപ്പോലെ ഒരു പ്രവാചകൻ” എന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, “ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല,” ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (ആവ, 32:39; യെശ, 46:9; യെശ, 40:25; യെശ, 46:5). തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല: “ഞാൻ മനുഷ്യനല്ല ദൈവമത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ഇയ്യോ, 9:32). ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്തന്നെ ത്യജിപ്പാൻ കഴിയാത്തവനുമാണ്: (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). ആകയാൽ, ദൈവത്തിനു് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും?
എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.” ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്? ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48 കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പറപ്പെട്ടതാണ് വചനം.
ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ, 7:16). “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.” (യോഹ, 8:28). “ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.” (യോഹ, 12:49). “ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.” (യോഹ, 12:50). “ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). “ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.” (യോഹ, 14:31). “ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു പറഞ്ഞത്. ദൈവം ആരുടെയും ആജ്ഞാനുവർത്തിയല്ല.
അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. അതിനാൽ, ക്രിസ്തു ദൈവമോ, വചനമെന്ന ദൈവമോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

താനൊരുത്തൻ മാത്രമാണ് ദൈവമെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും താൻ മാത്രമാണ് സ്രഷ്ടാവെന്നും ക്രിസ്തു മോശെയെപ്പോലൊരു പ്രവാചകനാണെന്നും യഹോവ ഖണ്ഡിതമായി പറഞ്ഞിരിക്കെ, യഹോവയായ ഏകസത്യദൈവത്തെ തള്ളി ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കുന്നവർ എങ്ങനെ രക്ഷ പ്രാപിക്കുമെന്നാണ് പറയുന്നത്? ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ തന്നോടു സമനായും സൃശനായും ആരുമില്ലെന്നും തൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കില്ലെന്നും യഹോവ പറയുമായിരുന്നോ? ഒരു വാക്കിലെന്നല്ല; തൻ്റെ വായിൽനിന്ന് പുറപ്പെടുന്ന ഒരു അക്ഷരത്തിലെങ്കിലും പിഴച്ചാൽ; യഹോവയ്ക്ക് സത്യദൈവം ആയിരിക്കാൻ പറ്റുമോ? ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതും ഏകസത്യദൈവത്തെക്കുറിച്ചാണെന്ന് മറക്കരുത്. അതിൻ്റെ തെളിവുകൾ ഒന്നൊന്നായി പുറകെ വരും, ദൈവത്തിൻ്റെ വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കയോ ചെയ്യരുതെന്നാണ് ബൈബിളിൻ്റെ അലംഘനീയമായ കല്പന. ചരിത്രഭാഗത്തും ഉപദേഭാഗത്തും പ്രവചനഭാഗത്തും അത് പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: (ആവ, 4:2; സദൃ, 30:6; വെളി, 22:18-19). ദൈവത്തിൻ്റെ വചനത്തോത്തോട് ഒന്നും കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുതെന്ന അലംഘനീയമായ കല്പന നിലനിൽക്കെ, ഏകസത്യദൈവത്തിനെതിരെ ത്രിത്വമെന്ന ഉപദേശം കൂട്ടിച്ചേർത്ത്, അതിൽ വിശ്വസിക്കുന്നവർ ന്യായവിധി തെറ്റിയൊഴിയുമോ? ദൈവം സമനിത്യരായ മൂന്നുപേർ ആണെന്ന് പറയുന്നവരും അല്ലെങ്കിൽ, ദൈവപുത്രൻ ദൈവമാനെന്ന് പറയുന്നവരും ദുരുപദേശമാണ് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതെന്ന് യഹോവയായ ഏകദൈവത്തിൻ്റെ വാക്കിനാൽത്തന്നെ സ്ഫടികസ്ഫുടം വ്യക്തമാകുന്നു. നിങ്ങൾ ഓരോരുത്തരും ആയിരിക്കുന്ന സഭകളിൽനിന്നുകൊണ്ടുതന്നെ, മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തിൽ വിശ്വസിക്കാനുള്ള അവസരം ഇനിയും ശേഷിച്ചിരിക്കുന്നതുകൊണ്ടാണ് ഈയുള്ളവൻ ഈ സത്യങ്ങൾ വിളിച്ചുപറയുന്നത്. 

2️⃣ ദൈവപുരുഷനായ മോശെയുടെ സാക്ഷ്യം: പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവത്താൽ സാക്ഷ്യം ലഭിച്ചവനുമാണ് മോശെ. ആ മോശെ ദൈവത്തെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും പറഞ്ഞിരിക്കുന്നത് എന്താണെന്ന് നോക്കാം: 

1. “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ.” (പുറ, 8:10)
2. “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?” (പുറ, 15:11)
3. “യഹോവെക്കു മാത്രമല്ലാതെ (only) വേറേ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.” (പുറ, 22:20)
4. “യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു;  (സംഖ്യാ, 14:9). KJV-യിൽ, Only rebel not ye against the LORD എന്നാണ്. ബെഞ്ചമിൻ ബെയിലിയിൽ: “യഹൊവായിക്ക് വിരൊധമായിട്ട് മാത്രം (only) നിങ്ങൾ മത്സരിക്കരുത്” എന്നാണ്.  
5. “കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?” (ആവ, 3:24)
6. “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35)
7. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39)
8. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4)
9. യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. (ആവ, 32:12) badad
10. “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ  ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.” (ആവ, 33:26).

ദൈവത്തിൻ്റെ തിരുവായ്കൊണ്ട് അരുളിച്ചെയ്തതും അവൻ തൻ്റെ വിരലുകൾകൊണ്ട് എഴുതിക്കൊടുത്തതുമായ ഒന്നാം കല്നയാണ് അവൻ്റെ ദാസനായ മോശെ മേല്പറഞ്ഞ പത്ത് വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ ക്രിസ്തു ദൈവമാണെങ്കിലോ ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല, യഹോവയ്ക്ക് തുല്യനായി ആരുമില്ല, യഹോവയല്ലാതെ മറ്റൊരുത്തനുമില്ല, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്ന് മോശെ പറയുമായിരുന്നോ? ദൈവം സമനിത്യരായ മൂന്നുപേരാണെന്നും ദൈവപുത്രൻ ദൈവമാണെന്നും വിശ്വസിക്കുന്നവർ ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെയെ കള്ളനും വഞ്ചകനുമാക്കുകയാണ്. ദൈവം മോശെയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.” (സംഖ്യാ, 12:7). വാക്കിലും പ്രവൃത്തിയിലും സമർത്ഥനായ പ്രവാചകനെന്നാണ് പുതിയനിയമം മോശെക്കുറിച്ച് പറയുന്നത്. (പ്രവൃ, 7:22; 7:37). ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനും വാക്കിലും പ്രവൃത്തിയിലും സമർത്ഥനുമായ മോശെ കള്ളം പറയുകയാണോ? 

യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പത്ത് വാക്യങ്ങളിലാണ് മോശെ പറഞ്ഞിരിക്കുന്നത്. അതിൽ, ഒരു വാക്യത്തിൽ മാത്രമാണ് ഒന്നിനെ കുറിക്കുന്ന “എഹാദ്” (ahad) എന്ന എബ്രായപദമുള്ളത്. മൂന്ന് വാക്യങ്ങളിൽ ഉള്ളത് ഒറ്റയെ (alone. only) കുറിക്കുന്ന “ബാദ് (bad), “അക്” (ak), “ബദാദ്” (badad) എന്നീ എബ്രായ പദങ്ങളാണ്. “ബാദ്, ബദാദ്” എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ “മോണോസ്” (Mónos) ആണ്. ഒറ്റയെ (Alone/only) കുറിക്കുന്ന പഴയനിയമത്തിലെ “യാഹീദ്” (yahid) എന്ന പദത്തിനു തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതിനെക്കുറിച്ച് വിശദമായി താഴെപ്പറയുന്നതാണ്. ബാക്കിയുള്ള ഏഴ് വാക്യങ്ങളിൽ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും അവനു് സമനായോ സദൃശനായോ ആരുമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ട്രിനിറ്റി പണ്ഡിതന്മാരുടെ വലിയൊരു വഞ്ചന ഞാൻ കാണിക്കാം.

പഴയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാനപദം “എഹാദ്” (אֶחָד – ehad) ആണെന്നും, “ഒന്നിനെ” (One) കുറിക്കുന്ന “എഹാദ്” എന്ന പദത്തിനു് “ബഹുത്വം” ഉണ്ടെന്നും അല്ലെങ്കിൽ, “ഐക്യത്തിലുള്ള ഒന്നാണെന്നും” (Compound unity) ട്രിനിറ്റി പഠിപ്പിക്കുന്നു. രണ്ടുവിധത്തിൽ ഇത് ഉപായിയായ സർപ്പത്തിൻ്റെ കൊടിയ ദുരുപദേശമാണ്. ഒന്നാമത്: “ദൈവം ഒരുത്തൻ മാത്രം” ആണെന്നു പറയാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനപദം “ഒന്നിനെ” (One) കുറിക്കുന്ന “എഹാദ്” (ehad) അല്ല; ഒറ്റയെ (Alone/Only) കുറിക്കുന്ന “ബാദ്” (בַּד – bad) ആണ്. “എഹാദ്” മൂന്നു പ്രാവശ്യവും “ബാദ്” ഇരുപത്തിനാലു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. “ബാദ്” ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ (Alone/Only) കുറിക്കുന്ന പദമാണ്. അതിനെക്കുറിച്ച് വിശദമായി താഴെക്കാണാം. രണ്ടാമത്: “എഹാദ്” എന്ന പദത്തിന് ബഹുത്വമില്ല; അത് ട്രിനിറ്റിയുടെ വഞ്ചനയാണ്. അതിൻ്റെ ചില തെളിവുകൾ തരാം: “എഹാദ്” ദൈവത്തോട് ചേർത്ത് ആകെ മൂന്നിടത്താണ് പറഞ്ഞിരിന്നത്. അതിൽ, “ഒരു ദൈവം” അഥവാ, “ഏൽ എഹാദ്” (אֵל אֶחָד – El ehad) എന്ന പൂർണ്ണ പ്രയോഗമുള്ളത് ഒരു വാക്യത്തിൽ മാത്രമാണ്. എന്നാൽ അതേവാക്യത്തിൽ തന്നെ, “ഒരു പിതാവു” അഥവാ, “അബ് എഹാദ്” (אָב אֶחָד – Ab ehad) എന്നും പറഞ്ഞിട്ടുണ്ട്. ആ ഒരു വാക്യം പരിശോദിച്ചാൽത്തന്നെ ട്രിനിറ്റിയുടെ വഞ്ചന വെളിപ്പെട്ടുവരും: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്. (മലാ, 2:10). ഇതാണ് ആ വേദഭാഗം. ഇവിടെ “ഒരു ദൈവം” (El ehad)  എന്ന് പറയുന്നതും “ഒരു പിതാവു” (Ab ehad) എന്നു പറയുന്നതും “എഹാദ്” (ehad) എന്ന പദം കൊണ്ടാണ്. അഥവാ,  “അബ് എഹാദ് എന്നും, ഏൽ എഹാദ്” എന്നുമാണ് പറയുന്നത്. ട്രിനിറ്റിയുടെ ദുർവ്യാഖ്യാനം പോലെ, ദൈവത്തിനു് ബഹുത്വമുണ്ടെങ്കിൽ, അഥവാ, ദൈവം മൂന്നു വ്യക്തിയാണെങ്കിൽ, ഈ വാക്യത്തിൽ പിതാവിനും ബഹുത്വമുണ്ട്; അഥവാ, പിതാവും മൂന്നു വ്യക്തിയാണ്. ദൈവം ഐക്യത്തിൽ ഏകനാണെന്ന് വാദിച്ചാൽ, ദൈവത്തിലെ മൂവരിൽ ഒരു വ്യക്തിയെന്ന് പറയുന്ന പിതാവും ഐക്യത്തിൽ ഏകനാണെന്ന് സമ്മതിക്കണം. അതായത്, തങ്ങൾക്ക് പല പിതാക്കന്മാർ അല്ലെങ്കിൽ, പല അപ്പന്മാരുണ്ടെന്ന് സമ്മതിക്കണം. എന്തൊരു ദുരന്തമാണ് ട്രിനിറ്റി! എഹാദിൻ്റെ ബഹുത്വമെന്ന ദുരുപദേശത്തിന് പഴയനിയമത്തിൽ മലാഖിപ്രവാചകൻതന്നെ ചെക്ക് (check) വെച്ചിരിക്കയാണ്. “എഹാദ്” എന്ന എബ്രായപദവും, “ഹെയ്സ്” എന്ന ഗ്രീക്കുപദവും ഐക്യത്തിൽ ഒന്നാണെന്ന ഉപദേശം പരമാബദ്ധമാണ്. അതിൻ്റെ നൂറുകണക്കിനു തെളിവുകൾ ബൈബിളിലുണ്ട്. [കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]

അടുത്ത രണ്ട് വാക്യങ്ങളിൽ “ദൈവം ഏകൻ” (El ehad) എന്നല്ല; “യഹോവ ഏകൻ” അഥവാ, “യഹോവ എഹാദ്” (יְהוָה אֶחָד – Yehovah ehad) എന്നാണ്. അതിൽ ഒന്നാമത്തെ വാക്യം, ഷ്മാ പ്രഖ്യാപനമാണ്:  “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). രണ്ടാമത്തെ വാക്യം: “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9). ഈ രണ്ട് വേദഭാഗത്തുമുള്ളത്, “യഹോവ എഹാദ്” (Yehovah ehad) എന്നാണ്. യഹോവ ദൈവംതന്നെയാണ്; ആർക്കുമത് സംശയമില്ലാത്ത കാര്യമാണ്. എങ്കിലും, യഹോവ ദൈവത്തിൻ്റെ പേരാകയാൽ, എഹാദിന് ബഹുത്വമുണ്ടെന്ന് പറഞ്ഞാൽ, ഒന്നിലധികം യഹോവമാർ ഉണ്ടെന്നും അതിനർത്ഥം വരും. യഹോവ ഒരുത്തൻ മാത്രമേ ഉള്ളെന്ന് മുകളിൽ നാം കണ്ടതാണ്, ഇനിയും താഴോട്ട് ഒരുപാട് വാക്യങ്ങളിൽ അത് കാണാനും കഴിയും. ഒന്നിലധികം ദൈവമുണ്ടെന്നോ, ഒന്നിലധികം യഹോവയുണ്ടെന്നോ, ഒന്നിലധികം വ്യക്തികളുണ്ടെന്നോ, ട്രിനിറ്റി അതിനെ എങ്ങനെ വ്യാഖ്യാനിച്ചാലും അത് തെറ്റാണെന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽ താഴെ മനസ്സിലാക്കാം. 

മറ്റൊരു ശ്രദ്ധേയമായ കാര്യംകാണിക്കാം: “ഐക്യത്തിലുള്ള ഒന്നു അല്ലെങ്കിൽ, ബഹുത്വമുള്ള ഏകത്വം” എന്ന് ട്രിനിറ്റി അവകാശപ്പെടുന്ന പദം “എഹാദ്” (אֶחָד – ehad) ആണ്. “എണ്ണൽ സംഖ്യകളിൽ ആദ്യത്തേതു” അല്ലെങ്കിൽ, ഒന്നിനെ” (One) കുറിക്കുന്ന “എഹാദ്” (ehad) എന്ന പദത്തിന് ബഹുത്വമില്ല; ഉണ്ടാകാൻ പാടില്ല. [കാണുക: BLB]. എന്നാൽ “എഹാദ്” എന്ന പദത്തിൻ്റെ ഏകദേശം അതേ ഉച്ചാരണമുള്ള “യഹാദ്” (יַחַד – yahad) എന്ന മറ്റൊരു പദമുണ്ട്. “യഹാദ്” (yahad) എന്ന പദത്തിന് “ഒന്നെന്ന” (One) അർത്ഥമല്ല; ഇംഗ്ലീഷിലെ “Together” ആണ്: [കാണുക: BLB]. “ഒന്നിച്ചു, ഒരുമിച്ചു, ഒത്തൊരുമിച്ചു, യോജിച്ചു” എന്നൊക്കെയാണ് അതിൻ്റെ അർത്ഥം. സത്യവേദപുസ്തകത്തിൽ അതിനെ, “ഒന്നിച്ചു” (ഉല്പ, 13:6), “ചേർന്നു” (പുറ, 26:24), “ഒരുപോലെ” (ആവ, 12:22), “കൂടിക്കലർന്ന” (ആവ, 22:11), “കുടിയ അഥവാ ഒന്നിച്ചുകൂടിയ” (ആവ, 33:5), “യോജിച്ചു” (യോശു, 9:2), “ഒരുമിച്ചുകൂടി” (ന്യായാ, 6:33) എന്നിങ്ങനെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതാണ്, ട്രിനിറ്റി പറയുന്ന “ബഹുത്വമുള്ള ഏകത്വം” അല്ലെങ്കിൽ, “ഐക്യത്തിലുള്ള ഒന്നു.” അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ; ദൈവത്തെ കുറിക്കാൻ “യഹാദ്” (yahad) ബൈബിളിൽ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടുമില്ല; ദൈവത്തെ കുറിക്കാൻ മൂന്നു വാക്യങ്ങളിൽ മാത്രം പറഞ്ഞിരിക്കുന്ന “എഹാദിനു” (ehad) ബഹുത്വവുമില്ല. ഈ എബ്രായ പദങ്ങൾ തമ്മിൽ മാറിപ്പോയത് അബദ്ധത്തിൽ ആണെന്ന് ആരും കരുതരുത്. ഏകദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാൻ നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം രചിച്ച കുടിലതന്ത്രത്തിൻ്റെ ഫലമാണ്. ബൈബിൾ വായിക്കാതെയും പഠിക്കാതെയും, നിഖ്യാവിശ്വാസപ്രമാണവും ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രവും വിശ്വസിക്കുന്നവരെല്ലാം ലവൻ്റെ അടിമകളാണ്.

സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്നല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തു ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. സമാന്തരവാക്യങ്ങളും നോക്കുക: (ഉല്പ, 2:7; 5:1; പുറ, 20:11; 31:17). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞ മോശെ, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും അസന്ദിഗ്ധമായാണ് പറഞ്ഞിരിക്കുന്നത്. ഉല്പത്തി 1:26-ൽ ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. ദൈവം ബഹുവചനം പറയുന്നത് ആരോടാണെന്ന് അറിയാത്തതിൻ്റെ കുഴപ്പമാണത്. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]

മോശെയുടെ സാക്ഷ്യം: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിരിക്കുന്നത് നോക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക: 
എന്നെപ്പോലെ ഒരു പ്രവാചകൻ: ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10; ആവ, 3:24; ആവ, 4:35; ആവ, 4:39; ആവ, 6:4; ആവ, 33:26). താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിനു് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. 
നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ?
മോശെയും ക്രിസ്തുവും: എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17; സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19 പ്രവൃ, 3:22; പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). 
ക്രിസ്തുവും മോശെയും: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. ശിഷ്യന്മാരുടെ കാൽകഴുകിയ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിക്കുന്നവനുമാണ് മോശെ. അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക. 

3️⃣ പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: പഴയനിയമത്തിലെ മശീഹമാരും (അഭിഷിക്തർ) ഭക്തന്മാരും പലനിലകളിൽ ദൈവത്തെ കണ്ടവരും സംസാരിച്ചവരും അടുത്തറിഞ്ഞവരുമാണ്. ദൈവം തൻ്റെ ശുശ്രൂഷകൾക്കായി അഭിഷേകം ചെയ്തവരായ പ്രവാചകന്മാരും രാജാക്കന്മാരും പുരോഹിതന്മാരും മറ്റു ഭക്തന്മാരും അവരുടെ ദൈവത്തെക്കുറിച്ച് എന്ത് പറയുന്നവെന്ന് നോക്കാം:

“യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14). ദൈവമായ യഹോവയെപ്പോലെ ഒരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയനിയമം പറയുന്നത്. യഹോവയല്ലാതെ മറ്റൊരുദൈവം മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഇല്ലെന്നും, യഹോയെപ്പോലെ പരിശുദ്ധനില്ലെന്നും, അവനെപ്പോലെ വലിയവൻ ഇല്ലെന്നും, യഹോവയ്ക്ക് തുല്യനില്ലെന്നും, സദൃശനില്ലെന്നും, യഹോവ മാത്രമാണ് ഉന്നതനെന്നും, അവനെപ്പോലെ ബലവാനില്ലെന്നും യോശുവ മുതൽ മലാഖി പ്രവാചകൻവരെ പറയുന്ന 35 വാക്യങ്ങൾ താഴെക്കാണാം. അതിനുശേഷം ദൈവം ഒരുത്തൻ മാത്രമാണെന്ന് (alone/only) ഖണ്ഡിതമായി പറഞ്ഞിരിക്കുന്ന 28 വാക്യങ്ങളും കാണാം:

1. “കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.” (യോശു, 2:11)
2. “യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.” (1ശമൂ, 2:2)
3. “അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22)
4. “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?” (2ശമൂ, 22:32)
5. “യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23)
6. “യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു.” (1രാജാ, 8:59)
7. “ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.” (1രാജാ, 18:39)
8. “ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.” (1ദിന, 17:20)
9. “യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.” (2ദിന, 6:14)
10. “ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല.” (2ദിന, 14:11)
11. “അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.” (ഇയ്യോ, 23:13)
12. “ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?” (ഇയ്യോ, 36:22)
13. “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?” (സങ്കീ, 18:31)
14. “എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.” (സങ്കീ, 22:10,11)
15. “യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.” (സങ്കീ, 35:10)
16. “എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.” (സങ്കീ, 40:5)
17. “ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19)
18. “സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.” (സങ്കീ, 73:25)
19. “ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?” (സങ്കീ, 77:13)
20. “കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.” (സങ്കീ, 86:8)
21. “സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” (സങ്കീ, 89:6)
22. “സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.” (സങ്കീ, 89:8)
23. “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.” (സങ്കീ, 100:3)
24. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. (സങ്കീ, 102:27)
25. “ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?” (സങ്കീ, 113:5)
26. “ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?” (യെശ, 40:18)
27. “അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.” (യെശ, 45:14)
28. “യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.” (യെശ, 45:24)
29. “നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.” (യെശ, 64:4)
30. “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.” (യിരേ, 10:6)
31. “ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല.” (യിരെ, 10:7)
32. “ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു.” (ദാനീ, 3:29)
23. “അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു?” (മീഖാ, 7:18)
34. “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9)
35. “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചതു.” (മലാ, 2:10)

മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവതന്നെ ദൈവം മറ്റൊരുത്തനുമില്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവനെപ്പോലെ അത്യുന്നതൻ ആരുമില്ലെന്നും അവനെപ്പോലെ ബലവാൻ ആരുമില്ലെന്നും അവനെപ്പോലെ പരിശുദ്ധൻ ആരുമില്ലെന്നും പഴയനിയമത്തിലെ അഭിഷിക്തന്മാരും ഭക്തന്മാരും പറയുന്നു. ഇവിടെയൊന്നും ഒന്നിനെ കുറിക്കുന്ന “എഹാദ്” ഉപയോഗിച്ചിട്ടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ട്രിനിറ്റിയുടെ വിശ്വാസംപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവതന്നെ ദൈവം; മറ്റൊരുത്തനുമില്ലെന്ന് ഭക്തന്മാർ പറയുമോ? ക്രിസ്തുവിന് വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും ദൈവാത്മാവിൽ ആരാഞ്ഞ് അറിഞ്ഞവരാണ് പഴയനിയമ പ്രവാചകന്മാർ. (1പത്രൊ, 1:10-11). വരുവാനുള്ള ദൈവപുത്രൻ ദൈവം ആയിരുന്നെങ്കിൽ; യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവനു് സമനായും സദൃശനായും സ്വർഗ്ഗത്തിലും ഭൂമിയിലും ആരുമില്ലെന്നും അവർ പറയുമായിരുന്നോ? തന്മൂലം, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ദൈവപുത്രനായ ക്രിസ്തു ദൈവമല്ലെന്നും അസന്ദിഗ്ധമായി മനസ്സിലാക്കാം.

യഹോവ ഒരുത്തൻ മാത്രം ദൈവം: പഴയനിയമഭക്തന്മാർ മുകളിൽ പറഞ്ഞിരിക്കുന്ന 35 വാക്യങ്ങളിലും ഏകൻ അഥവാ, “എഹാദ്” എന്ന പദമോ, ഒറ്റയെ കുറിക്കുന്ന മറ്റ് പദങ്ങളോ ഉപയോഗിക്കാതെ, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും യഹോയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. “എഹാദ്” എന്ന പദം മൂന്ന് വാക്യങ്ങളിൽ മാത്രമാണ് ഉള്ളതെന്നും “എഹാദിനു” ബഹുത്വമുണ്ടെന്ന ഉപദേശം വ്യാജമാണെന്നും നാം മുകളിൽ കണ്ടതാണ്. “എഹാദ്” കൂടാതെ, ഇംഗ്ലീഷിൽ alone, only എന്ന്പരിഭാഷ ചെയ്തിരിക്കുന്ന അഥവാ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന “യാഹീദ്” (yahid) എന്ന പദത്തിനു് തുല്യമായ “അക്, റാഖ്, ബാദ്, ബദാദ്” എന്നിങ്ങനെ നാലു പദങ്ങൾ 32 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതിൽ, “ബാദ്, അക്, ബദാദ്” എന്നീ മൂന്ന് പദങ്ങൾ യഹോവയോടും മോശെയോടും ഉള്ള ബന്ധത്തിൽ നാലുപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. (പുറ, 22:20; സംഖ്യാ, 14:9; ആവ, 32:12; യെശ, 44:24). ശേഷിക്കുന്ന 28 വാക്യങ്ങളാണ് താഴെക്കാണുന്നത്:

1. “ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ (only) മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.” [only the LORD thy God be with thee]. (യോശു, 1:17) raq
2. “അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിൻ;” (1ശമൂ, 7:3) bad
3. “അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം (only) സേവിച്ചു.” (1ശമൂ, 7:4) bad
4. “യഹോവയെ (only) ഭയപ്പെട്ട് പൂർണഹൃദയത്തോടും പരമാർഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓർത്തുകൊൾവിൻ.” [only fear the LORD]. (1ശമൂ, 12:24) ak
5. “ഞങ്ങളുടെ പിതാക്കന്മാർക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ (only) സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.” (1രാജാ, 8:40) bad
6. “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15) bad
7. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19) bad
8. “നീ മാത്രമല്ലോ (only) മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.” (2ദിന, 6:31) bad
9. “എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് (only) അത്രേ.” [the LORD their God only]. (2ദിന, 33:17) raq
10. “നീ, നീ മാത്രം (alone) യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6) bad
11. “അവൻ  തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ  നടക്കുന്നു.” (ഇയ്യോ, 9:8) bad
12. “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ (only), എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.” (സങ്കീ, 4:8) badad
13. “നിന്നോടു തന്നേ (only) ഞാൻ പാപം ചെയ്തു:” [Against thee, thee only, have I sinned]. (സങ്കീ, 51:4) bad
14. “അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;” [He only is my rock and my salvation]. (സങ്കീ, 62:2) ak
15. “എന്റെ ഉള്ളമേ, ദൈവത്തെ (only) നോക്കി മൌനമായിരിക്ക;” [My soul, wait thou only upon God]. (സങ്കീ, 62:5). ak
16. “അവൻ തന്നേ (only) എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;” [He only is my rock and my salvation]. (സങ്കീ, 62:6) ak
17. “ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം (only) ഞാൻ കീർത്തിക്കും. (സങ്കീ, 71:16) bad
18. “താൻ  മാത്രം (only) അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീ, 72:18) bad
19. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18) bad
20. “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം (alone) ദൈവമാകുന്നു.” (സങ്കീ, 86:10).bad
21. “ഏകനായി (alone) മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്- അവന്റെ ദയ എന്നേക്കുമുള്ളത്.” (സങ്കീ, 136:4) bad
22. “ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
അവന്റെ നാമം മാത്രം (alone) ഉയർന്നിരിക്കുന്നത്. അവന്റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു.” (സങ്കീ, 148:13) bad
23. “മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും.” (യെശ, 2:11) bad
24. “അപ്പോൾ മനുഷ്യന്റെ ഗർവം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം (alone) അന്നാളിൽ ഉന്നതനായിരിക്കും.” (യെശ, 2:17) bad
25. “ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറേ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം (only), നിന്റെ നാമത്തെ തന്നെ.” (യെശ, 26:13) bad
26. “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16) bad
27. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20) bad
28. “ഞാൻ ഏകനായി (alone) മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.” (യെശ, 63:3) bad 

യഹോവ ഒരുത്തൻ മാത്രമാണ് സകല രാജ്യങ്ങളുടെയും ദൈവമെന്നും യഹോവ ഒരുത്തൻ മാത്രമാണ് സകലത്തിൻ്റെയും സ്രഷ്ടാവെന്നും പഴയനിയമത്തിലെ മശീഹമാർ പറയുന്നത് “എഹാദ്” എന്ന പദംകൊണ്ടല്ല; ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന “അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad)” എന്നീ പദങ്ങൾ കൊണ്ടാണ്. ഇംഗ്ലീഷിൽ അത് alone. only എന്നിങ്ങനെയാണ്. അതിൽ, ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങൾ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ “മോണോസ്” (Mónos) ആണ്. മുകളിൽ, യഹോവയും മോശെയും ഉപയോഗിച്ചിരിക്കുന്ന നാലു വാക്യങ്ങൾ മോണോസ് കൊണ്ടാണ്. ദൈവം മോണോസ് ആണെന്ന് സെപ്റ്റ്വജിൻ്റിൽ 23 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ യേശു ദൈവമാണെങ്കിലോ യഹോവ ഒരുത്തൻ മാത്രമാണ് (alone) സകല രാജ്യങ്ങളുടെയും ദൈവമെന്നും യഹോവ ഒരുത്തൻ മാത്രമാണ് (only) സകലത്തിൻ്റെയും സ്രഷ്ടാവെന്നും പഴയനിയമ ഭക്തന്മാർ മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, എഹാദിന് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന പദങ്ങൾകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഒരിക്കലും പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണമാണ്. 

യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു” എന്നാണ്. ഇവിടെ, യഹോവ ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ഒന്നിനെ കുറിക്കുന്ന “എഹാദ്” (ehad – one) അല്ല; ഒറ്റയെ കുറിക്കുന്ന “ബാദ്” (bad – alone) ആണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ മോണോസ് (Mónos) ആണ്. പഴയനിയമത്തിൽ ഒറ്റയെ (alone/only) കുറിക്കുന്ന “യാഹീദ്” (yahid) എന്ന പദത്തീനു് തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അടുത്തഭാഗം: നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, “നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ? അടുത്തവാക്യം: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന “ബാദ്” (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; “നീ” (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിൽ പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ? അടുത്തവാക്യം: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഈ വേദഭാഗത്തും ഒറ്റയെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്തവാക്യം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഹിസ്കീയാവ് രാജാവിൻ്റെ വാക്കുകൾ യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, ഒറ്റയെ കുറിക്കുന്ന “ബാദ്” (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് പറഞ്ഞശേഷം, “നീ” (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. ഒ.നോ: (1ദിന, 16:26; ഇയ്യോ, 38:4; സങ്കീ, 8:3; 33:6; 90:2; 95:6; 96:5; 100:3; 102:25; 104:24; 104:30; 115:15; 121:2; 124:8; 134:3; 136:5; 139:13; 146:6; സദൃ, 3:19; 16:4; യെശ, 40:26; 40:28; 42:5; 45:18; യിരെ, 10:12; 32:17; 51:15; യോനാ, 1:9; മലാ, 2:10)
 
“യഹോവ ഒരുത്തൻ മാത്രമാണ് ദൈവം” എന്ന ഒന്നാം പ്രമാണം അല്പസ്വല്പം വ്യത്യാസങ്ങളോടെ 100 വാക്യങ്ങളിൽ പഴയനിയമത്തിൽ എഴുതിയിരിക്കുന്നതും മറ്റു തെളിവുകളുമാണ് മുകളിൽ നാം കണ്ടത്. “യഹോവയായ ഏകദൈവത്തെയോ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയോ, ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനായ മോശെയെയോ, പഴയനിയമത്തിലെ ദൈവത്തിൻ്റെ മശീഹമാരെയോ, ഭക്തന്മാരെയോ, അപ്പൊസ്തലന്മാരെയോ ട്രിനിറ്റി വിശ്വസിക്കുന്നില്ല. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയ ഉപായിയായ സർപ്പത്തിലാണ് ട്രിനിറ്റി വിശ്വാസം അർപ്പിച്ചിരിക്കുന്നത്.” എത്രത്തോളം നിങ്ങൾ ദൈവത്തോട് മറുതലിക്കും❓

ഈ ലേഖനത്തിൻ്റെ രണ്ടാംഭാഗം കാണാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക. ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യവും അപ്പൊസ്തലന്മാരുടെ സാക്ഷ്യവും അതിൽക്കാണാം:

പിതാവു് മാത്രം സത്യദൈവം (II)

നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനോ, ദൈവമോ❓

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ജനനമരണ പുനരുത്ഥാനങ്ങൾക്കുശേഷം നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനാണോ, ദൈവമാണോ എന്നതാണ് നാം പരിശോധിക്കുന്നത്. ആദ്യം ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ സംക്ഷിപ്ത ചരിത്രമാണ് നാം ചിന്തിക്കുന്നത്. പരിശുദ്ധാത്മാവിനാൽ കന്യകയായ മറിയയുടെ ഉദരത്തിൽ ഉല്പാദിതമായവനും പരിശുദ്ധാത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചവനുമാണ് യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യൻ: (മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). അവൻ എട്ടാം നാളിൽ ന്യായപ്രമാണപ്രകാരം പരിച്ഛേദന ഏറ്റവനും മറിയയുടെ ആദ്യജാതനാകയാൽ അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ ദൈവത്തിൽനിന്ന് വീണ്ടെടുക്കപ്പെട്ടവനും ആണ്: (ഉല്പ, 17:10-14; ലേവ്യ, 12:2-8; സംഖ്യാ, 18:15; ലൂക്കൊ, 2:21-24). അനേകരും കരുതുന്നപോലെ അവൻ ദൈവമോ, ദൈവവുംമനുഷ്യനുമെന്ന ഇരുപ്രകൃതിഉള്ളവനോ ആയിരുന്നെങ്കിൽ അവനെ ന്യായപ്രമാണത്തിന് വിരുദ്ധമായി പരിച്ഛേദന കഴിക്കാനോ, ആദ്യജാതൻ്റെ വീണ്ടെടുപ്പുകർമ്മങ്ങൾ ചെയ്യാനോ കഴിയില്ല. അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യരെ പരിച്ഛേദന കഴിക്കാനും ആദ്യജാതന്മാരെ വീണ്ടെടുക്കുവാനുമാണ് പ്രമാണമുള്ളത്. ജെൻ്ററില്ലാത്ത ദൈവത്തെ പരിച്ഛേദന കഴിക്കാൻ പറ്റത്തുമില്ല; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാൻ പ്രമാണവുമില്ല; ന്യായപ്രമാണത്തിലെ ഒരു പുള്ളിക്കുപോലും മാറ്റംവരാതെ അതിനെ നിവൃത്തിക്കാൻ ന്യായപ്രമാണത്തിനു കീഴിൽ ജനിച്ച യേശുവിനു് അതിനെ ലംഘിക്കാൻ സാധിക്കയുമില്ല: (മത്താ, 5:17-18; ലൂക്കൊ, 16:17; ഗലാ, 4:4). അനന്തരം ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലുമാണ് അവൻ മുതിർന്നുവന്നത്: (ലൂക്കൊ, 2:40,52). അവനു ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ  യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനം പോലെ യോർദ്ദാനിൽവെച്ച്, ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്: (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18-21; പ്രവൃ, 4:27; 10;38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). അഭിഷേകാനന്തരം ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി ദൈവപിതാവിനാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് യേശുവെന്ന പാപരഹിതനായ മനുഷ്യൻ ദൈവപുത്രൻ ആയത്: (ലൂക്കൊ, 1:32,35; 3:22; യോഹ, 8:40; 1യോഹ, 3:5). അനന്തരം അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്: (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). ദൈവത്താലാണ് അവൻ പാപമോചനം നല്കിയത്: (മത്താ, 9:8). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് അവൻ മറുവിലയായി തന്നെത്തന്നെ ദൈവത്തിനർപ്പിച്ചത്: (ലൂക്കൊ, 23:46; 1തിമൊ, 2;5-6; എബ്രാ, 3:1; 9:14). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്: (1തിമൊ, 2:6; എബ്രാ, 2:9; 1പത്രൊ, 2:24). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ ജീവിപ്പിക്കപ്പെട്ടത്: (1പത്രൊ, 3:18; പ്രവൃ, 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പരിശുദ്ധമനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 6:69; 8:40; 20:17; എബ്രാ, 9:11-12).

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24).എന്നാൽ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന പാപരഹിതനായ മനുഷ്യനാണ്: (യോഹ, 8:40; എബ്രാ, 2:9; 1യോഹ, 3:5). നമ്മുടെ പാപങ്ങളെ ചുമക്കാൻ ശരീരവും (1പത്രൊ, 2:24) പാപപരിഹാരത്തിനായി ചിന്താൻ രക്തവും (1പത്രൊ, 1:19) മറുവിലയായ മരിക്കാനും കഴിയാത്ത ദൈവമല്ല  (1തിമൊ, 6:16); ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമുക്കുവേണ്ടി മരിച്ചത്: (1തിമൊ, 2:5-6). പ്രവചനംപോലെ, നസറായനായ യേശുവെന്ന മനുഷ്യനെയാണ് ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36; 5:31). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ, ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ് മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37; 5:31). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്: (1കൊരി, 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്: (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആയി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ് “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറയുന്നത്. (റോമ, 5:15). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും (ജാതികളും) വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്: (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്: (യോഹ, 14:6; റോമ, 5:15; 1യോഹ, 5:20). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തുനെയും (ഏകമനുഷ്യനെ) അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3; റോമ, 5:15. ഒ.നോ: 1യോഹ, 5:20). 

മനുഷ്യൻ്റെ പാപങ്ങൾക്ക് അഥവാ, ആദാമെന്ന ഏകൻ്റെ ലംഘനത്തിനു് പകരമായി തൻ്റെ പൂർണ്ണ അനുസരണത്താലും രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് മരണമില്ലാത്ത ദൈവമല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്: (റോമ, 5:19; 1കൊരി, 15:21; 1യോഹ, 3:5). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). അഥവാ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് യേശു: (മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 2:24; മത്താ, 24:38; ലൂക്കൊ, 23:46; യോഹ, 8:40,46; 1യോഹ, 3:5). അതാണ് ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ പിതാവും പുത്രനുമെന്ന ദൈവമർമ്മം:: (1തിമൊ, 3:14-16; കൊലൊ, 2:2. ഒ.നോ: യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10; ലൂക്കൊ, 1:68). [കാണുക: ദൈവഭക്തിയുടെ മർമ്മം]

താൻ ദൈവമല്ലെന്ന് ക്രിസ്തു കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ദൈവം അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും അതിലേറെ പറഞ്ഞിട്ടുണ്ട്. [കാണുക: പിതാവ് മാത്രം സത്യദൈവം]. താൻ ദൈവമല്ലെന്ന് ക്രിസ്തു പറയുന്ന രണ്ട് തെളിവുകൾ കാണിക്കാം:

1.  ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (μόνος – Mónos). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്; ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. “ദൈവം ഒരുത്തൻ മാത്രം” (The only God) “Mónos” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. 

2. പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, pater ton monon alethinon theon – πατήρ τὸν μόνον ἀληθινὸν θεὸν ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “പിതാവു് മാത്രം സത്യദൈവം” എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “പിതാവു് മാത്രമാണ് സത്യദൈവം” എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, “പിതാവു് മാത്രമാണ് സത്യദൈവം” (Father, the only true God) എന്ന് Mónos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു നുണയനാണെന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.” (യോഹ, 3:36)

താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും മനുഷ്യനാണെന്നും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 3:2; NKJV; 1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു. (സങ്കീ, 40:6 എബ്രാ, 10:5 മത്താ, 1:21. ഒ.നോ: ഉല്പ, 3:15 എബ്രാ, 2:14-15; ആവ, 18:15; 18:18 സങ്കീ, 49:7-9 എബ്രാ, 2:12; മത്താ, 1:20; ലൂക്കൊ, 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). [കാണുക: ദൈവഭക്തിയുടെ മർമ്മം]

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും?
സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ യേശുക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). അവൻ്റെ പ്രകൃതി എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16യിരെ, 10:10. ഒ.നോ: യെശ, 25:8എബ്രാ, 2:14-15; യെശ, 35:4-6മത്താ, 11:3-5ലൂക്കൊ, 7:21-22; യെശ, 40;3ലൂക്കൊ, 1:75-77; സെഖ, 12:10യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നുംപറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, യേശുവെന്ന മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, അവൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. ഏകസത്യദൈവമായ യഹോവ മനുഷ്യനായിട്ടും ദൈവമായിട്ടും അദൃശ്യനായ ആത്മാവായിട്ടും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാകുന്നതും മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). [തീത്തൊസിലെ മഹാദൈവം ആരാണ്?]. പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. (യോഹ, 5:43; 17:11-12. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇനി തെളിവുകൾ ഓരോന്നായി കാണാം:
 
1. “എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക” എന്നു പറഞ്ഞു.” (യോഹ, 20:17). ഉയിർത്തെഴുന്നേറ്റ ദൈവപുത്രനായ ക്രിസ്തുവിനെ മഗ്ദലക്കാരത്തി മറിയ മാത്രമാണ് കണ്ടത്. യേശു അവളോട് പറയുന്നത് ശ്രദ്ധിക്കുക: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” ദൈവത്തിൻ്റെ വെളിപ്പാടായ പുർണ്ണ മനുഷ്യനാണ് ദൈവപുത്രനായ യേശു. ആ നിലയിൽ അവനു് വംശാവലിയും ജനനവും ശൈശവവും ബാല്യവും കൗമാരവും യൗവനവും അമ്മയും വളർത്തച്ഛനും സഹോദരങ്ങളും പിതാവും ദൈവവും ഉണ്ട്. യേശു പിതാവിനെ എൻ്റെ ദൈവം” (My God) എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:34). യേശുക്രിസ്തുവിന്റെ ദൈവം എന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം: (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:5; 1പത്രൊ, 1:3). ദൈവപുത്രനായ യേശുവിൻ്റെ പിതാവും ദൈവവും നമ്മുടെ പിതാവും ദൈവവും ഒന്നാണ്. പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നു ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളൂ എന്നു പൗലൊസും പറയുന്നതു നോക്കുക: (1കൊരി, 8:6; എഫെ, 4:6). എന്നാൽ മനുഷ്യർക്ക് ദൈവവുമായുള്ള ബന്ധം പോലെയോ, ദൂതന്മാർക്ക് ദൈവവുമായൂള്ള ബന്ധം പോലെയോ ഒരു ബന്ധമല്ല, ദൈവവും അവൻ്റെ ക്രിസ്തുവുമായുള്ളത്. ദൂതന്മാരും മനുഷ്യർ ദൈവത്തിൻ്റെ സൃഷ്ടികളും ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടുമാണ്: (1തിമൊ, 3:14-16). അതുകൊണ്ടാണ്, “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും” എന്നു ക്രിസ്തു വേർതിരിച്ച് പറഞ്ഞത്. അപ്പൊസ്തലനായ പൗലൊസും സാമാന്യ മനുഷ്യരിൽനിന്നു ക്രിസ്തുവിനെ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്: (1കൊരി, 11:3; ഗലാ, 1:2). [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]. 

ഉയിർത്തെഴുന്നേറ്റ അന്നുതന്നെ മഗ്ദലക്കാരത്തി മറിയയെ കണ്ടശേഷം സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 7:26-27;  9:11-12; 10:10). പിന്നിട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവമാണ്. അവൻ ആദ്യം പ്രത്യക്ഷനായതും സ്ത്രീകൾക്കാണ്. മറിയയ്ക്ക് ഒപ്പം വന്നിട്ട് ഒഴിഞ്ഞ കല്ലറ കണ്ടിട്ട് മടങ്ങിപ്പോയവർക്കാണ് അവൻ പ്രത്യക്ഷനാകുന്നത്: “യേശു അവരെ എതിരേറ്റ്: “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽ പിടിച്ച് അവനെ നമസ്കരിച്ചു. യേശു അവരോട്: “ഭയപ്പെടേണ്ടാ; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലയ്ക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.” (മത്താ, 28:9-10). ദൈവപുത്രൻ മഗ്ദലക്കാരത്തിയോട്: ഞാൻ എൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോകുന്നു എന്ന് സഹോദരന്മാരോട് പറയാൻ മാത്രമാണ് പറഞ്ഞത്. അല്ലാതെ, താൻ അവരെ കാണുമെന്നു ദൈവപുത്രൻ പറയുന്നില്ല. എന്തെന്നാൽ ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടെ കഴിഞ്ഞു. എന്നാൽ സ്വർഗ്ഗത്തിൽനിന്ന് ദൈവം പ്രത്യക്ഷനായപ്പോൾ എന്റെ സഹോദരന്മാരോട് ഗലീലയ്ക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും” എന്നാണ് പറഞ്ഞത്. ദൈവപുത്രനും ദൈവവും ശിഷ്യന്മാരെ “എൻ്റെ സഹോദരന്മാർ” എന്നു സംബോധന എന്തുകൊണ്ടാണ് എന്നൊരു ചോദ്യം വരും: യഹോവയായ ഏകദൈവം മനുഷ്യനായിട്ടും ദൈവമായിട്ടും അദൃശനായ ആത്മാവായിട്ടും മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പുർത്തിയാക്കിയതെന്ന് മുകളിൽ പറഞ്ഞതാണ്. മനുഷ്യനായിട്ട് പ്രത്യക്ഷനായപ്പോൾ ദൈവപുത്രനെന്ന പദവിയും മനുഷ്യപുത്രനെന്ന പദവിയും ഉണ്ടായിരുന്നു. ദൈവമായിട്ട് അഥവാ, നേരിട്ട് പ്രത്യക്ഷനായപ്പോഴും മനുഷ്യപുത്രനെന്ന പദവിയിലാണ് പ്രത്യക്ഷനായത്. ദൈവപുത്രൻ കഷ്ടം അനുഭവിക്കുന്ന ദാസനും മനുഷ്യപുത്രൻ മഹത്വമുള്ള രാജാവാണ്. (മർക്കൊ, 10:38: ലൂക്കൊ, 12:50; മത്താ, 19:28). ദൈവപുത്രൻ്റെ ശുശ്രൂഷയാണ് യേശുവെന്ന പാപരഹിതായ മനുഷ്യൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ പൂർത്തിയായത്. മനുഷ്യപുത്രനെന്ന പദവി വാഗ്ദത്തസന്തതിയായ യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ ദൈവത്തിൽ നിക്ഷിപ്തമാണ്. ദൈവം മനുഷ്യപുത്രനെന്ന പദവിയിൽ പ്രത്യക്ഷനായതുകൊണ്ടാണ്, ശിഷ്യന്മാരെ തൻ്റെ സഹോദരന്മാരെന്ന് സംബോധന ചെയ്തത്. മനുഷ്യപുത്രൻ എന്ന പദവി ദൈവത്തിൽ നിക്ഷിപ്തമായതുകൊണ്ടാണ്, സ്തെഫാനൊസ് അവനെ സ്വർഗ്ഗത്തിൽ കാണുമ്പോഴും മനുഷ്യപുത്രൻ എന്ന് സംബോധന ചെയ്യുന്നതും അവൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഭരമേല്പിക്കുന്നതും. (പ്രവൃ, 7:56,59). [കൂടുതൽ തെളിവുകൾ താഴെയുണ്ട്]

2. സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായ യേശുക്രിസ്തു ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതായി കാണാം. (യോഹ, 20:22). മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ജനനവും ജീവിതവും ശുശ്രൂഷയും ആത്മാവിനാലായിരുന്നു: പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനും (മത്താ, 1:20), ആത്മാവിനാൽ ഉദ്ഭവിച്ചവനും (ലൂക്കൊ, 35), ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (പ്രവൃ, 10:38), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചവനും (ലൂക്കൊ, 4:14), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൽ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ് ക്രിസ്തു. (1പത്രൊ, 3:18). ആത്മാവിനാൽ ജനിച്ചുജീവിച്ചു മരിക്കയും ആത്മാവിനാൽ ഉയിർക്കയും ചെയ്തവന് എങ്ങനെ ആത്മാവിനെ ഊതിക്കൊടുക്കാൻ കഴിയും? മറിയയുടെ മൂത്തമകനായി ജനിച്ച യേശുവെന്ന പാപരഹിതനായ മനുഷ്യൻ പ്രവചനംപോലെ എ.ഡി. 29-ലാണ് ക്രിസ്തുവും ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; 1:35; 2:11; 3:22; 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നതും നാം കണ്ടതാണ്: (യോഹ, 5:44; 8:40; 17:3). മനുഷ്യൻ മരിച്ചിട്ട് ദൈവമായി ഉയിർത്തെഴുന്നേറ്റു എന്ന് പറയാനും കഴിയില്ല. ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞശേഷം, യഹോവയായ ദൈവംതന്നെയാണ് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായതും ശിഷ്യന്മാർക്ക് ആത്മാവിനെ ഊതിക്കൊടുത്തതും. ഉല്പത്തിയിൽ ആദാമിൻ്റെ മൂക്കിൽ ജീവശ്വാസം ഊതിക്കൊടുത്ത ദൈവം തന്നെയാണ് ശിഷ്യന്മാർക്ക് ജീവാത്മാവായ പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ഉല്പ, 2:7)

3. യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് യഹോവയായ ദൈവം ആയതുകൊണ്ടാണ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ദൈവം” എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ “എൻ്റെ ദൈവം” (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. “എൻ്റെ ദൈവം” (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും: (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17; റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6). ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” (My Lord and My God) എന്നേറ്റുപറഞ്ഞത്. അവൻ്റെ വാക്കുകൾ ശ്രദ്ധിക്കണം: “എൻ്റെ കർത്താവായ ദൈവമേ” എന്നോ, “എൻ്റെ ദൈവമായ കർത്താവേ എന്നോ” അല്ല; “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നാണ് തോമാസ് ഏറ്റുപറയുന്നത്. യഹോവയായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായിരുന്നു ദൈവപുത്രനായ ക്രിസ്തു: (1തിമൊ, 3:14-16). ഏതൊരു ദൈവമാണോ കന്യകയിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തത്; ആ ദൈവമാണ് ഇപ്പോൾ നേരിട്ട് വെളിപ്പെട്ടിരിക്കുന്നത്. “അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും” (they shall look upon me whom they have pierced) എന്ന് യഹോവ പറയുന്നത് നോക്കുക: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). എൻ്റെ രക്ഷിതാവായ കർത്താവും (പ്രവൃ, 2:36; 5:31) സ്രഷ്ടാവായ ദൈവവും നീയാണെന്നാണ് തോമാസ് ഏറ്റുപറഞ്ഞതിൻ്റെ സാരം: (1കൊരി, 6:8). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ പിതാവും പുത്രനും വിഭിന്നരായിരുന്നു: (1തിമൊ, 2:5-6; 14:23; 17:11,21,23). സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, ദൈവവും ദൈവപുത്രനും ഒന്നുതന്നെയാണ്: (യോഹ, 10:30. ഒ.നോ: 8:24; 8:28; 8:58; 14:9). അഥവാ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായിരിക്കില്ല. അതുകൊണ്ടാണ്, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് ഏറ്റുപറഞ്ഞത്: (1കൊരി, 8:6). അതാണ്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം (onoma – Name)” എന്ന പ്രയോഗത്തിൻ്റെ അർത്ഥം: (മത്താ, 28:19  മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16).

യോർദ്ദാനിലെ സ്നാനത്തിൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്പ്പോഴാണ് യേശുവെന്ന പരിശുദ്ധമനുഷ്യൻ മഹാപുരോഹിതനായത്. (മത്താ, 3:11; യോഹ, 6:69; പ്രവൃ, 10:48; എബ്രാ, 3:1). മഹാപുരോഹിതനായ ക്രിസ്തു ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (യോഹ, 1:29; എഫെ, 5:2; 1തിമൊ, 2:5:6). യാഗമർപ്പിക്കുന്ന മഹാപുരോഹിതൻ യാഗരക്തവുമായി തിരുനിവാസത്തിൽ അതിപരിശുദ്ധ സ്ഥലത്തെത്തി യാഗരക്തം കൃപാസനത്തിൽ സമർപ്പിക്കുന്നതുവരെ ഒരു യാഗവും പൂർണ്ണമാകുന്നില്ല: (ലേവ്യ, 16:17-19). യാഗരക്തം യാഗം കഴിച്ചതിൻ്റെ സാക്ഷ്യമാണ്. ദൈവകുഞ്ഞാടായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ ക്രിസ്തു സ്വർഗ്ഗത്തിലെ തിരുനിവാസത്തിൽ പിതാവിൻ്റെ സന്നിധിയിൽ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി എത്തേണ്ടതുണ്ടായിരുന്നു. [ക്രൂശിൻ്റെ ചുവട്ടിൽനിന്ന് രക്തം കൈകളിൽ കോരിയെടുത്തുകൊണ്ടാണ് ക്രിസ്തു സ്വർഗ്ഗത്തിൽ പ്രവേശിച്ചതെന്ന് അതിനർത്ഥമില്ല]. അങ്ങനെ തൻ്റെ സ്വർഗ്ഗപ്രവേശനത്തിലൂടെയാണ് വീണ്ടെടുപ്പുവേല പൂർത്തിയായത്: (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12. ഒ.നോ: എബ്രാ, 7:27;:10:10). ഇവിടെ പറയുന്നത് ശ്രദ്ധിക്കണം: “ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു.” അതിനാൽ ദൈവപുത്രൻ്റെ ശുശ്രൂഷ അവിടെ തീർന്നു എന്നു മനസ്സിലാക്കാമല്ലോ? പിന്നെ യേശുവെന്ന മനുഷ്യനില്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ ദൈവത്തിൽത്തെന്ന ഒന്നാകുകയാണ് ചെയ്യുന്നത്: (കൊലൊ, 3:2; യോഹ, 16:26 യോഹ, 8:24; 8:28; 8:58; 10:30; 14:9). അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി വന്ന യഹോവയുടെ പ്രത്യക്ഷതയും മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല: (ഉല്പ, 18:1-2). പിന്നീട് സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. അവനെയാണ് തോമാസ്,  “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). മനുഷ്യനായ ദൈവപുത്രനെ ഒരു പ്രമാണി വന്നിട്ട് “നല്ല ഗുരോ” എന്നു വിളിച്ചപ്പോൾ, താനത് നിഷേധിക്കുകയും “ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല” എന്നു അവനോടു പറയുകയുകയുമുണ്ടായത്: (മർക്കൊ, 10:1718). ആത്യന്തികമായി “നല്ലവൻ” എന്ന പദവി ദൈവത്തിനു് മാത്രമുള്ളതാണ്: (2ദിന, 7:3; എസ്രാ, 3:11; സങ്കീ, 34:8; 135:3; 145:9). ദൈവപുത്രൻ പപമറിയാത്ത ‘മനുഷ്യൻ’ മാത്രമായതിനാലാണ് ദൈവത്തിൻ്റെ പദവിയായ “നല്ലവൻ” എന്ന് തന്നെ വിളിച്ചപ്പോൾ നിഷേധിച്ചത്: (2കൊരി, 5:21; 1പത്രൊ, 2:22; 1യോഹ, 3:5). തന്നെ “നല്ലവൻ” എന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവുപത്രൻ തന്നെയാണ് വീണ്ടും വന്നതെങ്കിൽ, “എൻ്റെ ദൈവമേ” എന്നു വിളിച്ച തോമാസിനെ എത്രയധികമായി വിലക്കുമായിരുന്നു. പിന്നീട് പ്രത്യക്ഷനായത് സാക്ഷാൽ ദൈവം തന്നെയാതുകൊണ്ടാണ് “എൻ്റെ ദൈവമേ” എന്ന് വിളിച്ചപ്പോൾ അവനെ വിലക്കാഞ്ഞതെന്ന് മനസ്സിലാക്കാമല്ലോ?

“ദൈവം ഒരുത്തൻ മാത്രമാണെന്നും” ((The only God) “പിതാവു് മാത്രമാണ് സത്യദൈവമെന്നും” (Father, the only true God) “താൻ മനുഷ്യനാണെന്നും” “എൻ്റെയും നിങ്ങളുടെയും പിതാവും ദൈവവും ഒരുവനാണെന്നും” ദൈവപുത്രനായ ക്രിസ്തുതന്നെ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; യോഹ, 17:3; യോഹ, 8:40; യോഹ, 20:17). യേശുവെന്ന “അഭിഷിക്തനായ മനുഷ്യൻ അഥവാ, ക്രിസ്തു” ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ശുശ്രൂഷ തികച്ച് കരേറിപ്പോയത്, തൻ്റെ “പിതാവും ദൈവവും” ആയവൻ്റെ അടുക്കലേക്കാണ്. പിതാവായ ദൈവം ക്രിസ്തുവിൻ്റെയും ദൈവമാണ്. അവൻ പറയുന്നത് ശ്രദ്ധിക്കുക: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17). ദൈവപുത്രനായ ക്രിസ്തുവിൻ്റെയും തോമാസിൻ്റെയും ദൈവം “പിതാവായ യഹോവ” ഒരുത്തൻ മാത്രമായിരിക്കെ; ദൈവപുത്രനാണ് വീണ്ടും വന്നതെങ്കിൽ അവൻ അവനെ, “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റുപറയുമോ❓ ദൈവപുത്രനായ ക്രിസ്തുവിൻ്റെയും പൗലൊസിൻ്റെയും ദൈവം പിതാവാണ്: (യോഹ, 20:17; റോമ, 1:8). പിന്നെങ്ങനെ തോമാസിൻ്റെ ദൈവം ദൈവമല്ലാത്ത ക്രിസ്തുവാകും? ദൈവപുത്രനെയാണ് തോമാസ് “എൻ്റെ  ദൈവം” എന്നേറ്റുപറഞ്ഞതെന്ന് വാദിച്ചാൽ, “തോമാസിൻ്റെ ദൈവം ക്രിസ്തു; ക്രിസ്തുവിൻ്റെ ദൈവം പിതാവു” എന്നൊരു നവീന ദുരുപേശം ഉണ്ടാകുകയും “എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാണെന്നു” പഠിപ്പിച്ച ക്രിസ്തുവിൻ്റെ ഉപദേശം തെറ്റാണെന്നുവരികയും ചെയ്യും. [കാണുക: പിതാവു മാത്രം സത്യദൈവം, യേശുക്രിസ്തുവിൻ്റെ ദൈവം]

4. സ്വർഗ്ഗത്തിൽനിന്നുവന്ന വന്നത് ദൈവപുത്രനായ യേശു ആയിരുന്നെങ്കിൽ, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമത്തിൽ” സ്നാനം കഴിപ്പിക്കാൻ പറയുമായിരുന്നില്ല. ദൈവപുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണെന്നും സുവിശേഷചരിത്രകാലത്ത്, പിതാവും പുത്രനും ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനുമെന്ന നിലയിൽ വ്യത്യസ്തരായിരുന്നു എന്നും ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടെ ദൈവപുത്രൻ്റെ ശുശ്രൂഷ ഒരിക്കലായി പുർത്തിയായതും നാം മുകളിൽ കണ്ടതാണ്. ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യൻ ദൈവത്തിൽ മറഞ്ഞുകഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, സ്വർഗ്ഗത്തിൽനിന്ന് ദൈവം പ്രത്യക്ഷനായപ്പോൾ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിച്ചത്. പിതാവും പുത്രനും സുവിശേഷചരിത്രകാലം കഴിഞ്ഞും വ്യത്യസ്ഥരാണെങ്കിൽ, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാവിന്റെയും നാമം”  അഥവാ, onoma – Name എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല; ആ പ്രയോഗം അബദ്ധമാകുമായിരുന്നു. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന പ്രയോഗം, ഒരു പേരിനെ (Name) അഥവാ, ഒരു സംജ്ഞാനാമത്തെയാണ് (Proper Noun) സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. (പ്രവൃ, 4:12). പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് അദൃശ്യനായ ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണ്. അല്ലാതെ സമനിത്യരും വ്യത്യസ്തരുമായ വ്യക്തികളല്ല. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; പുത്രൻ മനുഷ്യനെന്ന നിലയിൽ സുവിശേഷചരിത്രകാലത്തുമാത്രം പിതാവിൽനിന്നു വിഭിന്നനായിരുന്നു. (1തിമൊ, 2:5-6. ഒ.നോ: യോഹ, 8:16; 14:23; 16:32; 17:11,21,23). അതിനാൽ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന ഏകവചനപ്രയോഗം സുവിശേഷചരിത്രകാലത്ത് പറയാൻ പറ്റില്ല. എന്നാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെ ആണ്. 

അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24,28), താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മിയാണെന്നും (യോഹ, 8:58), ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പുത്രൻ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. “ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോത്തിൻ്റെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരും പ്രയോഗം കാണാനും കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 14:23; 16:32; 17:11,21,23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്. മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് ദൈവം, പിതാവ് മാത്രം  സത്യദൈവം (The only God. Father, the only true God) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). [പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും (ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവെന്ന നിലയിലാണ്: (യോഹ, 8:24,28; 8:58; 10:30; 14:9). പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും. ദൈവപുത്രൻ്റെ ജഡത്തിലെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ദൈവം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായപ്പോൾ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ (onoma – Name) സ്നാനം കഴിപ്പിക്കാൻ കല്പിച്ചതും അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചതും: (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). കർത്താവ് കല്പന നൽകുന്ന സമയത്തും പിതാവും പുത്രനും വ്യത്യസ്തരാണെങ്കിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം (onoma – Name) അഥവാ, പേര് എന്ന ഏകവചനപ്രയോഗം പരമാബദ്ധമായി മാറും. വ്യത്യസ്തരായവരെച്ചേർത്ത്, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അല്ലെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു. തന്മൂലം, ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞശേഷം യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് യഹോവയായ ദൈവമാണെന്ന് അസന്ദിദ്ധമായി മനസ്സിലാക്കാം. [കാണുക: ഏകസത്യദൈവത്തിൻ്റെ നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? സ്നാനം ഏൽക്കേണ്ട നാമം]

5. സ്വർഗ്ഗത്തിൽനിന്നുവന്ന വന്നത് ദൈവപുത്രനായ യേശു ആയിരുന്നെങ്കിൽ, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നൊരു ക്രമം പറയില്ലായിരുന്നു: (മത്താ, 28:19). യേശു ആത്മാവിനാൽ ഉല്പാദിതമാകുകയും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിക്കുകയും (ലൂക്കൊ, 1:35) ആത്മാവിനാൽ വളരുകയും (ലൂക്കൊ, 2:40), ആത്മാവിനാൽ ആഭിഷേകം പ്രാപിക്കുകയും (ലൂക്കൊ, 3:22; പ്രവൃ, 10:38) ആത്മാവിനാൽ ശുശ്രൂഷിക്കുകയും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും (മത്താ, 12:28) ആത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ആത്മാവിനാൽ ഉയിർക്കുകയും ചെയ്തവനാണ്: (1പത്രൊ, 3:18). ആത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ ആത്മാവിനെക്കാൾ മുമ്പനാകുമോ? പരിശുദ്ധാത്മാവ് ദൈവവും (ലൂക്കൊ, 3:22 – യോഹ, 16:32; മത്താ, 12:28 – പ്രവൃ, 2:22; 1പത്രൊ, 3:18 – ഗലാ, 1:1; പ്രവൃ, 5:3 – 5:4) ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനുമാണ്: (1തിമൊ, 3:14-16; യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 1തിമൊ, 2:6; 1യോഹ, 3:5). മനുഷ്യൻ എത്ര ശ്രേഷ്ഠനായാലും ദൈവത്തെക്കാൾ മുമ്പനാകുമോ? പരിശുദ്ധാത്മാവ് തന്നെക്കാൾ വലിയവനാണെന്നാണ് പുത്രൻ സാക്ഷ്യം പറഞ്ഞത്: “ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ, 12:31-32. ഒ.നോ: മർക്കൊ, 3:28-29; ലൂക്കൊ, 12:10). സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രൻ ആയിരുന്നെങ്കിൽ, ഒരിക്കലും തന്നെ രണ്ടാമനും പരിശുദ്ധാത്മാവിനെ മൂന്നാമനുമായി പറയില്ലായിരുന്നു. സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായി അപ്പൊസ്തലന്മാർക്ക് കല്പന കൊടുക്കുന്നത് ദൈവതന്നെ ആയതുകൊണ്ടും സുവിശേഷചരിത്രകാലം ഒഴികെ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെ ആയതുകൊണ്ടുമാണ്, ക്രമത്തിൽ പുത്രനെ രണ്ടാമതായി പറഞ്ഞിരിക്കുന്നത്: [കാണുക: പരിശുദ്ധാത്മാവ് ആരാണ്?].

6. “ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല” (മർക്കൊ, 14:7. ഒ.നോ: മത്താ, 26:11; യോഹ, 12:8), “മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും” (മത്താ, 9:5; മർക്കൊ, 2:20), “ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു” എന്നൊക്കെയാണ് ദൈവപുത്രൻ പറഞ്ഞത്. (യോഹ, 16:28). എന്നാൽ ദൈവപുത്രൻ പിതാവിൻ്റെ അടുക്കൽ കരേറിപ്പോയശേഷം യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായപ്പോൾ, “ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നാണ് പറഞ്ഞത്. (മത്താ, 28:19. ഒ.നോ: യോഹ, 14:16; 1കൊരി, 3:16; 6:19). ദൈവത്തിനല്ലാതെ യേശുവെന്ന മനുഷ്യനു് ലോകാവസാനത്തോളം മനുഷ്യരോടുകൂടെ വസിക്കാൻ കഴിയില്ല. “ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല” എന്ന് ദൈവപുത്രൻ ഭോഷ്ക്ക് പറഞ്ഞതല്ല. തന്നെയുമല്ല, “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” എന്നാണ് പൗലൊസ് പറയുന്നത്: (എഫെ, 4:6). അപ്പോൾ, പുത്രനല്ല; പിതാവാണ് എല്ലാവരിലും ഇരിക്കുന്നതെന്ന് വ്യക്തമാണ്. അതിനാൽ, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനല്ല; ദൈവമാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

7. “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു. അവൻ  അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” (പ്രവൃ, 1:6-7). രണ്ടുകാര്യങ്ങൾ ഈ വേദഭാഗത്ത് കാണാം: I. “കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു?” യിസ്രായേലിൻ്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴാക്കിയിട്ട് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത് അവൻ്റെ ദൈവമായ യഹോവയാണ്. അതാണ് 110-ാം സങ്കീർത്തനത്തിൻ്റെ വിഷയം. സകല ശത്രുക്കളും പാദപീഠം ആകുവോളും ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ: (സങ്കീ, 80:8,15-17).  ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. തൻ്റെ രാജ്യം ഐഹികമല്ല (My kingdom is not of this world) എന്ന് ദൈവപുത്രനായ ക്രിസ്തു അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (യോഹ, 18:36). “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതി അല്ലെങ്കിൽ, ഭൗമികസന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; 2ശമൂ, 8:17; 1ദിന, 17:7-15; സങ്കീ, 89:3-4;29,36-37; ദാനീ, 7:18,21,27). അപ്പൊസ്തലന്മാരുടെ ചോദ്യം ശ്രദ്ധിക്കണം: “കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു?” യഹോവയാണ് യിസ്രായേലിനു രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്: (110:1). അതിനാൽ, ദൈവപുത്രനോടല്ല; ദൈവത്തോടാണ് ചോദ്യമെന്ന് മനസ്സിലാക്കാം.  [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?, നൂറ്റിപ്പത്താം സങ്കീർത്തനം, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]. 

II. കർത്താവിൻ്റെ മറുപടി: “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” ഈ വേദഭാഗത്തും രണ്ട് കാര്യങ്ങൾ ചിന്തനീയമാണ്: 1. ദൈവം തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, പിതാവെന്ന് പ്രഥമപുരുഷനിൽ പറയുന്നത് എന്തുകൊണ്ടാണ്? ദൈവപുത്രനായ യേശുവിന് അനേകം അഭിധാനങ്ങൾ അഥവാ, പദവികൾ ഉള്ളതായിട്ട് നമുക്കറിയാം. അതിൽ പ്രധാനപ്പെട്ട രണ്ടു പദവികളാണ് ദൈവപുത്രനും മനുഷ്യപുത്രനും. ദൈവപുത്രനെന്നതും മനുഷ്യപുത്രനെന്നതും വാഗ്ദത്ത സഞ്ചതിയായ യിസ്രായേലിൻ്റെ പദവികളാണ്: (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:1; സങ്കീ, 8:4; 80:17; 144:3). സ്വന്തജനമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിച്ച് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടത്: (മത്താ, 1:21; ലൂക്കൊ, 1:54,68,75; 1തിമൊ, 3:14-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ്റെ മരണപുനരുദ്ധാനങ്ങളോടെ ദൈവപുത്രനെന്ന നിലയിലുള്ള ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (എബ്രാ, 4:14; 7:27; 9:12-14; 10:9-10). അഥവാ, യിസ്രായേലെന്ന ദൈവസന്തതിക്ക് ഒരിക്കലായി നിവൃത്തിച്ചു: (പ്രവൃ, 13:32:35. ഒ.നോ: 3:25-26). ഇനി ശേഷിക്കുന്നത് മനുഷ്യപുത്രനെന്ന നിലയിലുള്ള ശുശ്രൂഷയാണ്. യേശുവല്ല; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും മനുഷ്യപുത്രനുമായ യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്. അത് നാം മുകളിൽ പറഞ്ഞതാണ്. യിസ്രായേലിന് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതുവരെ മനുഷ്യപുത്രനെന്ന യിസ്രായേലിൻ്റെ പദവി ദൈവത്തിൽ നിക്ഷിപ്തമാണ്. ദൈവപുത്രനായ യേശുവിൻ്റെ ശുശ്രൂഷയ്ക്കുശേഷം ദൈവം പ്രത്യക്ഷനായപ്പോൾ മനുഷ്യപുത്രനെന്ന പദവിയിലാണ് പ്രത്യക്ഷനായത്. അതുകൊണ്ടാണ്, പിതാവിനെ പ്രഥമപുരുഷനിൽ സംസംബോധന ചെയ്തത്. 2. “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്ന് പറഞ്ഞുതരേണം” എന്ന് ശിഷ്യന്മാർ ദൈവപുത്രനായ യേശുവിനോട് ചോദിക്കുമ്പോൾ, “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല” എന്നാണ് ദൈവപുത്രനായ യേശു മത്തായി സുവിശേഷത്തിൽ പറഞ്ഞത്: (മത്താ, 24:36. ഒ.നോ: 24:3). പിതാവ് മാത്രം എന്നത് ഗ്രീക്കിൽ, patir mou monos ആണ്. ഇംഗ്ലീഷിൽ My Father only ആണ്. ആ വേദഭാഗത്ത് “പിതാവ് മാത്രം (only) അറിയുന്നു” എന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പറയാൻ മോണോസ് (Mónos) ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിന് അറിയാം എന്നാണ് പറയുന്നതെങ്കിൽ, ഭാഷാപരമായി പുത്രനും ദൂതന്മാർക്കും കൂടെ അറിയുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ, പിതാവിനു മാത്രമാണ് അറിയുന്നതെന്ന് പറഞ്ഞാൽ; പുത്രനും ദൂതന്മാർക്കും ലോകത്തിൽ മറ്റാർക്കും അറിയില്ലെന്നാണ് അർത്ഥം. തന്നെയുമല്ല, പുത്രനുംകൂടെ അറിയില്ലെന്ന് എടുത്തുപറകയും ചെയ്തിട്ടുണ്ട്. പിതാവ് മാത്രമല്ലാതെ പുത്രനുംകൂടെ അറിയുന്നില്ല എന്ന് പറകയുകവഴി, താൻ സർവ്വജ്ഞാനിയല്ലെന്ന് പുത്രൻ തന്നെ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. അതുപോലുള്ള ഒരു ചോദ്യംതന്നെയാണ് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ ദൈവത്തോടും അപ്പൊസ്തലന്മാർ ചോദിക്കുന്നത്. അതിൻ്റെ മറുപടിയായിട്ടാണ്, “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല” എന്ന് പറഞ്ഞത്. ദൈവപുത്രനോടാണ് ചോദ്യമെങ്കിൽ, “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല” എന്ന മത്തായിയിലെ മറുപടി തന്നെയായിരിക്കും കൊടുക്കുക. അതിനാൽ, ദൈവപുത്രനോടല്ല; ദൈവത്തോടുതന്നെയാണ് അപ്പൊസ്തലന്മാർ ചോദിച്ചതെന്ന് മനസ്സിലാക്കാം.

8. “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). ഇവിടെ സംസാരിക്കുന്നത് ദൈവപുത്രനല്ല; ദൈവമാണ്: ഒരു ദൈവപൈതൽ ഏകദൈവത്തിൻ്റെ സാക്ഷിയും ദൈവപുത്രനായ ക്രിസ്തുവിൻ്റെ അനുയായി അഥവാ, അവൻ്റെ കാൽച്ചുവടുകളെ പിൻതുടരുന്നവനും ആണ്: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). അടുത്തവാക്യം: “നിങ്ങൾ “ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8. ഒ.നോ: 43:12; പ്രവൃ, 1:8). യഹോവയായ ഏകദൈവമല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:39). സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, അതിനായി ലോകത്തിലേക്കുവന്ന ദൈവപുത്രനും ഏകമനുഷ്യനുനായ ക്രിസ്തു, പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പഠിപ്പിച്ചത്. (യോഹ, 18:37; റോമ, 5:15; മർക്കൊ, 12:29-30; യോഹ, 5:44; 17:3). ക്രിസ്തു കഷ്ടം അനുഭവിച്ചത്, നമ്മെ സത്യേകദൈവത്തിൻ്റെ മക്കളാക്കാനാണ്. (യോഹ, 3:15-16,36; 14:6; 17:3). അതുകൊണ്ടാണ്, “ക്രിസ്തു നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു” എന്ന് പത്രൊസ് അപ്പൊസ്തലൻ പറയുന്നത്: (1പത്രൊ, 2:21). ദൈവപുത്രനായ ക്രിസ്തുവിൻ്റെ അനുയായികൾ അഥവാ, അവൻ്റെ കാൽച്ചുവടു പിൻതുടരുന്നവർ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച ഏകസത്യദൈവമായ യഹോവയുടെ അഥവാ, പിതാവിൻ്റെ സാക്ഷികളാണ്. (യോഹ, 17:3; 1കൊരി, 8:6). അതായത്, ഒരു ദൈവപൈതൽ പിതാവായ ഏകദൈവത്തിൻ്റെ സാക്ഷികളും ദൈവപുത്രനും ഏകമനുഷ്യനുമായ ക്രിസ്തുവിൻ്റെ അനുയായികളുമാണ്. (പത്രൊ, 2:21). ദൈവത്തെക്കുറിച്ച് ബൈബിൾ പറയുന്നത് നോക്കുക: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.” (റോമ, 11:33). ദൈവത്തിൻ്റെ അറിവാകട്ടെ, ജ്ഞാനമാകട്ടെ, വഴികളാകട്ടെ മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയുന്നതല്ല. അതിനാൽ ദൈവത്തിൻ്റെ സാക്ഷിയാകാനല്ലാതെ; അവൻ്റെ അനുയായിയാകാനോ, അവൻ്റെ ഇല്ലാത്ത കാൽച്ചുവടുകൾ പിൻതുടരുവാനോ ആർക്കും കഴിയില്ല. എന്നാൽ ദൈവപുത്രനായ ക്രിസ്തു നമുക്കു പിൻതുടരുവാൻ വ്യക്തമായ കാൽച്ചുവട് വെച്ചിട്ടാണ് പോയിരിക്കുന്നത്. (1പത്രൊ, 2:21). എന്തെന്നാൽ അവൻ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനാണ്. (യോഹ, 6:69; 8:40,46; 1യോഹ, 3:5). സുവിശേഷചരിത്രകാലത്ത് ഏകദൈവവും മനുഷ്യനായ ക്രിസ്തുയേശുവും വിഭിന്നരായിരുന്നു എന്ന് നാം കണ്ടതാണ്: (1തിമൊ, 2:5-6). “നിങ്ങൾ എൻ്റെ സാക്ഷികളാകുന്നു” എന്നു യഹോവ പറയുമ്പോൾ, “നിങ്ങൾ എൻ്റെ സാക്ഷികളാകും” എന്നു ദൈവപുത്രനു് പറയാൻ ഒരിക്കലും കഴിയില്ല. തന്മൂലം, “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞത് ദൈവപുത്രനല്ല; യഹോവ അഥവാ, യേശുക്രിസ്തു എന്ന ദൈവമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 

9. യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ, ആത്മാവിനാൽ ജനിക്കുകയും (മത്താ, 1:20; ലൂക്കൊ, 2:21, ആത്മാവിനാൽ വളരുകയും (ലൂക്കൊ, 2:40), ആത്മാവിനാൽ ആഭിഷേകം പ്രാപിക്കുകയും (ലൂക്കൊ, 3:22; പ്രവൃ, 10:38) ആത്മാവിനാൽ ശുശ്രൂഷിക്കുകയും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും (മത്താ, 12:28) ആത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ആത്മാവിനാൽ ഉയിർക്കുകയും ചെയ്തവനാണ്: (1പത്രൊ, 3:18). എന്നാൽ യഹോവയായ ദൈവം അഥവാ, ദൈവമായ യേശു ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ ആത്മാവിനാൽ സ്വർഗ്ഗാരോഹണം ചെയ്തു എന്ന് പറയുന്നില്ല: “ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു.” (പ്രവൃ, 1:9. ഒ.നോ: സങ്കീ, 47:5). തന്നെയുമല്ല, യിസ്രായേലിൻ്റെ ശത്രുക്കളായ ജാതികളെ കീഴ്പെടുത്തിയിട്ട് അവൻ്റെ രാജ്യം അവനു് സ്ഥാപിച്ചുകൊടുക്കാൻ ഒലിവുമലയിൽ വീണ്ടും വരുന്നത് യഹോവാണെന്ന് സെഖര്യാവും, യേശു പോയപോലെ വീണ്ടുംവരുമെന്ന് ദൂതന്മാരും അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക: (സെഖ, 14:3-4; പ്രവൃ, 1:10-11). മഹാദൈവമായ യേശുക്രിസ്തുവാണ് തേജസ്സിൽ പ്രത്യക്ഷനാകുന്നതെന്ന് പൗലൊസും പറഞ്ഞിട്ടുണ്ട്: (തീത്തൊ, 2:12). പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ന്നാണെന്നുംമുകളിൽ നാം കണ്ടതാണ്. പ്രതിഫലവും പ്രതികാരവും നല്കാൻ തേജസ്സിൽ പ്രത്യക്ഷനാകുന്നത് ദൈവപുത്രനല്ല; മഹാദൈവമാണ്. പിതാവാണ് ഇനി പ്രത്യക്ഷനാകുന്നതെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (1യോഹ, 2:28; 3:1-2). യഹോവയാണ് ഇനി പ്രത്യക്ഷനാകുന്നത് എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് നൂറ്റിപ്പത്താം സങ്കീർത്തനം. തൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്: (110:1). അഞ്ചാം വാക്യത്തിൽ ജാതീയരാജാക്കന്മാരെ തകർത്തുകളയുന്നത് യഹോവയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: (110:5). അതിനാൽ യിസ്രായേലിന്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ വരുന്നത് യഹോവയാണെന്ന് മനസ്സിലാക്കാം.[കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവ് ആരാണ്?, തീത്തൊസിലെ മഹാദൈവം ആരാണ്?]  

10. “അവനോ (സ്തെഫാനോസ്) പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ, 7:55-56). ഈ വേദഭാഗപ്രകാരം, ദൈവവും ദൈവപുത്രനും നിത്യരും വ്യത്യസ്തരുമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ വേദഭാഗം ശ്രദ്ധിച്ചാൽ മൂന്നു കാര്യങ്ങൾ മനസ്സിലാക്കാം: I. “ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു” (saw the glory of God, and Jesus standing on the right hand of God). സ്തെഫാനോസ് കണ്ടത് അദൃശ്യനായ ദൈവത്തെയല്ല; അദൃശ്യദൈവത്തിൻ്റെ മഹത്വമാണ് കണ്ടത്. ദൈവത്തിൻ്റെ മഹത്വം അഥവാ തേജസ്സെന്ന് പറഞ്ഞിട്ട്, ആ ദൈവമഹത്വത്തെയാണ് ദൈവമെന്ന് അടുത്ത വാക്യത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യത്തിൽനിന്ന് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” (പ്രവൃ, 7:55). സ്തെഫാനോസ് ഈ കാഴ്ച കണ്ടതിനും ഏകദേശം 30 വർഷങ്ങൾക്കുശേഷമാണ് “ദൈവത്തെ ആർക്കും കാണ്മാൻ കഴിയുകയില്ല” എന്ന് പൗലൊസ് പറയുന്നത്: (1തിമൊ, 6:16). പിന്നെയും ഏകദേശം 25 വർഷങ്ങൾക്കു ശേഷമാണ് “ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല” എന്ന് യോഹന്നാൻ രണ്ടുവട്ടം പറയുന്നത്: (യോഹ, 1:18; 1യോഹ, 4:12). അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെങ്കിൽ, പൗലൊസും യോഹന്നാനും വ്യാജമാണ് പറഞ്ഞതെന്നു പറയണം. [കാണുക: അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?]. 

II. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകളെക്കുറിച്ചും പ്രത്യക്ഷതകളെക്കുറിച്ചുമാണ് ഒരു പഠിതാവ് ആദ്യം പഠിക്കേണ്ടത്: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും മരണമില്ലാത്തവനും മാറ്റമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17; വെളി, 4:10). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) കാണ്മാൻ കഴിയുകയുല്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). അദൃശ്യൻ അഥവാ, അഗോചരൻ എന്നതിൻ്റെ നിർവ്വചനമാണ്: ആരുമൊരുനാളും കാണാത്തത്തവനും കാണ്മാൻ കഴിയാത്തവനും. ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്ന അഥവാ, സർവ്വവ്യാപിയും അദൃശ്യനുമായ ഏകദൈവത്തിന്നു സൃഷ്ടികൾക്ക് കാണാൻ കഴിയത്തക്ക ഒരു രൂപമില്ല. അതാണ് “യാതൊരു വിഗ്രഹവും ഉണ്ടാക്കരുതു” രണ്ടാം കല്പനയ്ക്ക് അടിസ്ഥാനം: (പുറ, 20:4-6).

ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല എന്ന് ബൈബിൾ പറയുമ്പോൾത്തന്നെ അനേകംപേർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്: മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9), ആമോസ് 9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടിട്ടുള്ളവരാണ്. മീഖായാവും യെശയ്യാവും യെഹെസ്ക്കേലും ദാനീയേലും സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേയാണ് ദൈവത്തെ കണ്ടത്. ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന ദൈവത്തെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്: (യെശ, 6:1-3; വെളി, 4:8). മേല്പറഞ്ഞവരൊക്കെ ദൈവത്തെ കണ്ടുകൊണ്ട് കാണുകയും, ശബ്ദം കേൾക്കുകയും ചെയ്തവരാണ്. ഇതിനെയാണ് ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്നു ബൈബിൾ പറയുന്നത്: “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ ദൈവത്തെ കണ്ടു എന്നു പറയാതെ അബ്രാഹാം, യിസ്ഹാക്ക് യാക്കോബ്, ബിലെയാം, ദാവീദ്, ശലോമോൻ മുതലായവർക്കു ദൈവം പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: (പ്രവൃ, 7:2;  ഉല്പ, 12:7; 17:1; 18:1; 26:2,24; 35:9; പുറ, 4:16; സംഖ്യാ, 23:4,16; 2ദിന, 3:1; 7:12). പഴയപുതിയനിയമങ്ങളിൽ ദൈവം ജഡത്തിൽ അഥവാ, മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവുമുണ്ട്; (ഉല്പ, 18:1-2; 1തിമൊ, 3:14-16). അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകൾ (Manifestations) അഥവാ, വെളിപ്പാടുകളെയാണ് പഴയപുതിയനിയമ ഭക്തന്മാർ കണ്ടത്. [ഏകദൈവവും പ്രത്യക്ഷതകളും, പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്?, യഹോവയുടെ പ്രത്യക്ഷതകൾ]

ദൈവപുത്രനായ യേശു പറയുന്നതു നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ,18:11). തൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും അഥവാ, നിത്യം കാണുന്നു എന്നാണ് യേശു പറഞ്ഞത്. പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നാർത്തുകൊണ്ട് ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്: (യെശ, 6:1-3; വെളി, 4:1-8). തന്മൂലം, ദൂതന്മാർ നിത്യം മുഖം കണ്ട് ആരാധിക്കുന്ന പിതാവായ യഹോവയെയാണ് യെശയ്യാവും യോഹന്നാനും പഴയനിയമ ഭക്തന്മാരും കണ്ടതെന്ന് ദൈവപുത്രനായ യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവായ ദൈവമാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (2പത്രൊ, 1:17). മോശെയോട് ദൈവം സംസാരിച്ചുവെന്ന് യെഹൂദന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യോഹ, 9:29). 

സ്വർഗ്ഗസിംഹാനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (1:26; 8:1. ഒ.നോ: ദാനീ, 7:9; വെളി, 4:2). അതായത്, അദൃശ്യനായ ഏകദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും നിത്യമായ ഒരു പ്രത്യക്ഷതയെടുത്ത് സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഉപവിഷ്ടനായിരിക്കുകയാണ്. ദൈവപുത്രനായ യേശു പറഞ്ഞതും പഴയപുതിയനിയമ ഭക്തന്മാർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി കണ്ടതും ഏകദൈവത്തിൻ്റെ ഈ പ്രത്യക്ഷതയാണ്. സ്വർഗ്ഗത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരീക്കുന്ന പിതാവായ യഹോവയാണ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചത്: (ഉല്പ, 1:26-27; 2:7; 5:1). സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയുടെ അതേ സാദൃശ്രത്തിൽത്തന്നെയാണ് ദൈവപുത്രനായ യേശുവും ലോകത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:14-16; യോഹ, 8:40). അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും പുരുഷനെയും യേശുവിനെയും ദൈവത്തിൻ്റെ പ്രതിമയെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതും: (റോമ, 5:14; 1കൊരി, 11:7; കൊലൊ, 1:15). അപ്പോൾ, സ്വർഗ്ഗത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയെയും അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവുമാണ് സ്തെഫാനോസ് കണ്ടതെന്ന് മനസ്സിലാക്കാം. മനുഷ്യപുത്രൻ എന്നതും (സങ്കീ, 8:4; 80:17; 144:3) ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്നതും (സങ്കീ, 80:17; 110:1) വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ പദവി ആയതുകൊണ്ട്, ദൈവം അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതുവരെ ആ പദവി ദൈവത്തിൽ നിക്ഷിപ്തമാണ്. യേശുവെന്ന നാമം പിതാവു പുത്രനുകൊടുത്ത തൻ്റെ നാമം ആയതുകൊണ്ടും (യോഹ, 17:11,12), പിതാവിനും പുത്രനും ഒരേ മനുഷ്യസാദൃശമായതുകൊണ്ടും (കൊലൊ, 15), മനുഷ്യപുത്രനെന്നതും വലത്തുഭാഗത്തിരിക്കുക എന്ന പദവി ദൈവത്തിൽ നിക്ഷിപ്തമായതുകൊണ്ടുമാണ്, ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് യേശുവിനെ കണ്ടുവെന്നും മനുഷ്യപുത്രനെ കണ്ടുവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്: (പ്രവൃ, 7:55-56). ഈ വസ്തുതയ്ക്ക് വേറെയും തെളിവുണ്ട്:

II. ദൈവം മനുഷ്യനല്ല; ആത്മാവാണ്: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ യേശുവെന്ന ദൈവപുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യൻ അഥവാ, പാപരഹിതനായ മനുഷ്യൻ ആണ്: (യോഹ, 8:40,46; 1യോഹ, 3:5). താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി പറഞ്ഞിട്ടുള്ളതാണ്: (മത്താ, 4:10; 24:36; മർക്കൊ, 12:29-32; യോഹ, 5:44; 17:3. 8:40; മത്താ, 11:19; ലൂക്കൊ, 7:34). ദൈവപുത്രനായ യേശു മരണസമയത്ത് തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിലാണ് ഏല്പിച്ചത്: (ലൂക്കൊ, 23:46). എന്നാൽ സ്തെഫാനോസ് മരണസമയത്ത് തൻ്റെ ആത്മാവിനെ കൊടുത്തത് സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്തു കണ്ട യേശുവിൻ്റെ കരങ്ങളിലാണ്. (7:59). രണ്ട് കാര്യങ്ങൾ ഇവിടെ വ്യക്തമായി മനസ്സിലാക്കാം: 1. തന്നെപ്പോലെ മരണസമയത്ത് ദൈവകരങ്ങളിൽ ആത്മാവിനെ ഏല്പിച്ചു കൊടുത്തിട്ട് മരിച്ച മനുഷ്യനായ ക്രിസ്തുയേശുവിൻ്റ കയ്യിൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുക്കില്ല; അത് സാദ്ധ്യവുമല്ല. 2. എൻ്റെ പിതാവിൻ്റെ മുഖം സ്വർഗ്ഗത്തിലെ ദുതന്മാർ എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞതും സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃത്തിൽ ഇരിക്കുന്നതായി പഴയപുതിയനിയമ ഭക്തന്മാർ കണ്ടതായ പിതാവായ യഹോവയെത്തന്നെയാണ് അവൻ കണ്ടതും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും. ഇനിയും വ്യക്തമായ തെളിവുണ്ട്: 3. ആത്മാക്കളുടെ ഉടയവൻ പിതാവായ യഹോവയാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 2:25; 4:19; വെളി, 22:6). ആത്മാക്കളുടെ ഉടയവൻ പുത്രനല്ല; പിതാവാണ്. ആത്മാക്കളുടെ ഉടയവനായ പിതാവായ ഏകദൈവത്തിൻ്റെ കരങ്ങളിലാണ് ക്രിസ്തുയേശുവെന്ന മനുഷ്യൻ മരണസമയത്ത് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും (ലൂക്കൊൾ 23:46; 1തിമൊ, 2:6) “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിച്ചതും: (പ്രവൃ, 7:59). പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്: യോഹ, 5:44; 17:11,12; മത്താ, 28:19 – പ്രവൃ, 2:38; 8:16; 10:48; 19:5). അതായത്, ദൈവപുത്രനായ ക്രിസ്തുവും സ്തെഫാനോസും ആത്മാക്കളുടെ ഉടയവനായ പിതാവിൻ്റ കരങ്ങളിലാണ് തങ്ങളുടെ ആത്മാവിനെ ഏല്പിച്ചത്. “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു ക്രിസ്തു പറഞ്ഞതിൻ്റെ തെളിവാണ് സ്തെഫാനോസിനു ലഭിച്ച ദർശനം: (യോഹ, 14:9). “ഞാനും പിതാവും ഒന്നാകുന്നു” എന്നു പറഞ്ഞതും ഇതിനോട് ചേർത്ത് മനസ്സിലാക്കുക: (യോഹ, 10:30. ഒ.നോ: 8:24,28,58). തന്മൂലം, ദൈവപുത്രൻ്റെ ശുശ്രൂഷയ്ക്കുശേഷം യേശുവെന്ന നാമത്തിൽ നാല്പത് നാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത്, യഹോവയായ ദൈവമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട ക്രിസ്തു ആരാണ്? അഥവാ, അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? നിത്യമായ അസ്തിത്വത്തിൽ അവൻ ആരാണ്? എന്നൊക്കെ മനസ്സിലാക്കിയാൽ, മേല്പറഞ്ഞ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത കിട്ടുന്നതാണ്. [കാണുക: ദൈവഭക്തിയുടെ മർമ്മം]

11.  “അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.” (പ്രവൃ, 5:3-4). ഈ വേദഭാഗത്ത്, അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഒരാൾ രണ്ടുപേരാടോ, രണ്ട് ദൈവത്തോടോ വ്യാജം കാണിച്ചുവെന്ന് എന്തായാലും പറയാൻ പറ്റില്ല. അതിനാൽ, ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്നത് മനസ്സിലാക്കാമല്ലോ. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. അടുത്ത വേദഭാഗം: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.”’(പ്രവൃ, 16:6). ഈ വേദഭാഗം ശ്രദ്ധിക്കുക: പരിശുദ്ധാത്മാവ് വിലക്കിയെന്നും യേശുവിൻ്റെ ആത്മാവ് സമ്മതിച്ചില്ല എന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക. ദൈവത്തിൻ്റെ ആത്മാവെന്ന് എപ്രകാരം പറയുന്നുവോ, അപ്രകാരമാണ് യേശുവിൻ്റെ ആത്മാവെന്ന് പറയുന്നത്. യഹോവയുടെ പുതിയനിയമത്തിലെ പേരാണ് യേശു. അതിനാലാണ്, യേശുവിൻ്റെ ആത്മാവെന്നും പരിശുദ്ധാത്മാവെന്നും അഭിന്നമായി പറയുന്നത്. അല്ലാതെ, ദൈവപുത്രൻ്റെ ആത്മാവിനെക്കുറിച്ചല്ല അവിടെ പറയുന്നത്. സുവിശേഷങ്ങളിൽ ഒരിടത്തും യേശുവിൻ്റെ ആത്മാവെന്നോ, ക്രിസ്തുവിൻ്റെ ആത്മാവെന്നോ കാണാൻ കഴിയില്ല. യേശുവെന്ന ദൈവപുത്രൻ, ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46; 2കൊരി, 5:21). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായതായും മുകളിൽ നാം കണ്ടതാണ്: (യോഹ, 20:27; എബ്രാ, 9:11-12). ഏഴാം വാക്യത്തിൽ വായിക്കുന്നത്; യേശുവിൻ്റെ ആത്മാവോ അവരെ പോകാൻ സമ്മതിച്ചില്ല എന്നാണ്. അതിനോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങളാണ് മനസ്സിലാക്കണം: I. യേശുവെന്ന മനുഷ്യൻ സ്തെഫാനോസിനെപ്പോലെ തൻ്റെ ആത്മാവിനെ ദൈവകരങ്ങളിൽ ഏല്പിച്ചിട്ട് മരിച്ചവനാണ്. (ലൂക്കൊ, 23:46). തൻ്റെ മനുഷ്യാത്മാവിനെ തിരികെ പ്രാപിച്ചിട്ടല്ല; ദൈവാത്മാവിനാലാണ് യേശു ജീവിപ്പിക്കപ്പെട്ടത്: (1പത്രൊ, 3:18). II. ഒരു മനുഷ്യൻ്റെ ആത്മാവിന് അപ്പൊസ്തലന്മാരുടെയെന്നല്ല, ആരുടെയും തടുക്കാനോ, നിയന്ത്രിക്കാനോ കഴിയുകയുമില്ല. തന്നെയുമല്ല, ആറാം വാക്യത്തിൽ പരിശുദ്ധാത്മാവ് വിലക്കിയെന്നും, ഏഴാം വാക്യത്തിൽ, യേശുവിൻ്റെ ആത്മാവ് സമ്മതിച്ചില്ലെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത് നോക്കുക. രണ്ട് വ്യത്യസ്ത ആത്മാക്കൾ അവരെ തടുത്തു എന്നല്ല; പരിശുദ്ധാത്മാവും യേശുവിൻ്റെ ആത്മാവും ഒന്നാണെന്നാണ് മനസ്സിലാക്കേണ്ടത്. അതായത്, പ്രസ്തുത വാക്യത്തിലുള്ള പരിശുദ്ധാത്മാവ് യഹോയുടെ ആത്മാവും, യേശു യഹോവയായ ഏകദൈവവുമാണ്. പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഓർക്കുക. തന്മൂലം, ഈ വേദഭാഗത്ത് പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും പറയുന്നത്, ദൈവപുത്രന്റെ ശുശ്രൂഷയ്ക്കുശേഷം സ്വർഗ്ഗത്തിൽനിന്നു പ്രത്യക്ഷനായ യഹോവ അഥവാ, യേശുക്രിസ്തു എന്ന ഏകദൈവത്തിൻ്റെ ആത്മാവിനെക്കുറിച്ചാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (യോഹ, 20:28). 

12. ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി നിയമിക്കുന്നതിനോടുള്ള ബന്ധത്തിൽ പ്രധാനപ്പെട്ട മൂന്നു വേദഭാഗങ്ങൾ കാണാം: I. അന്ത്യൊക്യയിലെ പള്ളിയിൽവെച്ച് യെഹൂദന്മാർ സുവിശേഷത്തെ തള്ളിയപ്പോഴാണ് തന്നിലുള്ള ദൈവനിയോഗത്തെക്കുറിച്ച് പൗലൊസ് ആദ്യമായി പറയുന്നത്: “അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.” (പ്രവൃ, 13:46-47). ഭൂമിയുടെ അറ്റത്തോളമുള്ള ജാതികൾക്ക് രക്ഷയാകാൻ തങ്ങളെ ജാതികളുടെ വെളിച്ചമായി വെച്ചിരിക്കുന്നു എന്നു ‘കർത്താവു’ കല്പിച്ചിട്ടുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. ഇത് പഴയനിയമത്തിൽ തൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള യഹോവയുടെ കല്പനയാണ്: (യെശ, 49:6). അതിനാൽ ഇവിടെപ്പറയുന്ന ‘കർത്താവു’ യഹോവയാണെന്ന് മനസ്സിലാക്കാം. II. “ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ; എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:14. ഒ.നോ: 9:3-9; 3:15-16; 22:6:21). യേശു പൗലൊസിനെ തൻ്റെ ശുശ്രൂകനും സാക്ഷിയുമായാണ് നിയമിക്കുന്നത്. ഒരു ദൈവപൈതൽ ദൈവത്തിൻ്റെ സാക്ഷിയും ദൈവപുത്രനായ ക്രിസ്തുവിൻ്റെ അനുയായിയും ആണെന്ന് നാം മുകളിൽ കണ്ടതാണ്. III. “അവൻ (ദൈവം) സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി – ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു – ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (തിമൊ, 1 2:4-7). ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ ദൈവത്താലാണ് താൻ നിയമിതനായതെന്ന് പൗലൊസ് വ്യക്തമാക്കുന്നത് നോക്കുക. അതിനാൽ യേശു എന്ന നാമത്തിൽ പൗലൊസിന് പ്രത്യക്ഷനായത് ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം. പൗലൊസിനോടുള്ള ബന്ധത്തിൽ മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്: യെഹൂദന്മാർ യഹോവയുടെ നാമമല്ലാതെ മറ്റൊരു നാമവും വിളിച്ചപേക്ഷിക്കില്ല: (സങ്കീ, 116:13,17). എന്നാൽ പൗലൊസ് യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചാണ് സ്നാനം ഏറ്റത്: (പ്രവൃ, 22:16). യേശുവിനോടാണ് മൂന്നുപ്രാവശ്യം പ്രാർത്ഥിച്ചത്: (2കൊരി, 12:8). യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർക്കാണ് താൻ ലേഖനം എഴുതിയത്: (1കൊരി, 1:2). യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രിസ്ത്യാനികളെ ഒന്നടങ്കം കൊന്നുമുടിക്കാൻ ശ്രമിച്ചവനാണ് പൗലൊസ്: (പ്രവൃ, 8:1-3; 26:10-11; ഗലാ, 1:13). തനിക്കു യേശു എന്ന നാമത്തിൽ പ്രത്യക്ഷനായത് യഹോവയായ ദൈവമല്ലെങ്കിൽ, താനൊരിക്കലും ക്രിസ്ത്യാനിയാകുകയോ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിക്കുകയോ, ആ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് ലേഖനം എഴുതുകയോ ചെയ്യുമായിരുന്നില്ല. 

13. “ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ. നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:27-28). ഈ വേദഭാഗത്തിൻ്റെ ആദ്യവാക്യത്തിൽ, “ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ അറിയിച്ചുവെന്നും” അടുത്തവാക്യത്തിൽ, “താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭ” എന്നുമാണ് പൗലൊസ് പറയുന്നത്. അതിനാൽ, “താൻ അഥവാ, അവൻ” (He) എന്ന ‘സർവ്വനാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ; “ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭ” എന്നു കിട്ടും. “ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന തൻ്റെ സഭ” എന്ന് കെ.ജെ.വിയുടെ മലയാളം പരിഭാഷയായ ബെഞ്ചമിൽ ബെയ്ലിയിലും; “ദൈവം തൻ്റെ രക്തം കൊണ്ടു നേടിയ സഭ” എന്ന് ഈ.ആർ.വിയിലും; “ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച ദൈവത്തിൻ്റെ സഭ” എന്ന് വിശുദ്ധഗ്രന്ഥത്തിലും കാണാൻ കഴിയും. എന്നാൽ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശുവാണ് മരിച്ചതെന്ന് നമുക്കറിയാം: (എബ്രാ, 2:9; പ്രവൃ, 2:23; 1കൊരി, 15:21; 1തിമൊ, 2:6). ദൈവം പാപത്തിന്നു ശിക്ഷ വിധിച്ചത് ജഡത്തിലാണ്: (റോമ, 8:3). അതിനാൽ ക്രിസ്തു തൻ്റെ ജഡത്തിലാണ് കഷ്ടം അനുഭവിച്ചതും മരണശിക്ഷ ഏറ്റതും: (1പത്രൊ, 3:18; 4:1-2). അതായത്, നമ്മുടെ പാപങ്ങളെ വഹിക്കാൻ ജഡമോ, പാപപരിഹാരത്തിനായി ചിന്താൻ രക്തമോ മരണമോ ഇല്ലാത്ത ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്: (യോഹ, 4:24; എബ്രാ, 9:22; 1തിമൊ, 6:16). ദേഹവും (ജഡം), ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപം ആക്കപ്പെട്ടതും രക്തംചിന്തി മരിച്ചതും:  (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; യോഹ, 8:40;  2കൊരി, 5:21; കൊലൊ, 1:20; എബ്രാ, 9:14). പിന്നെ, “ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭ” എന്ന് പൗലൊസ് പറയുന്നത് എന്തുകൊണ്ടാണ്? യേശു എന്ന പാപരഹിതനായ മനുഷ്യൻ യഹോവയായ ഏകദൈവവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയെന്ന് പറയുന്നത്: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). ആദ്യനിയമവും രക്തത്താൽ പ്രതിഷ്ഠിച്ചതാണ്: (എബ്രാ, 9:18-20). ആദ്യനിയമം അഥവാ, ന്യായപ്രമാണം രക്തത്താൽ പ്രതിഷ്ഠിച്ചവൻ തന്നെയാണ് രണ്ടാമത്തെ നിയമം അഥവാ, പുതിയനിയമം തൻ്റെ സ്വന്തരക്തത്താൽ പ്രതിഷ്ഠിക്കുവാൻ ഒരു മനുഷ്യപ്രത്യക്ഷതയെടുത്തത്: (1തിമൊ, 3:16; മത്താ, 1:21). പഴയനിയമം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താലാണ് പതിഷ്ഠിച്ചതെങ്കിൽ, പുതിയനിയമം ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, അവൻ്റെ സ്വന്ത രക്തത്താലാണ് പ്രതിഷ്ഠിച്ചത്: (എബ്രാ, 9:12–9:20. ഒ.നോ: ലൂക്കൊ, 22:20). അതുകൊണ്ടാണ്, “അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും” (they shall look upon me whom they have pierced) എന്ന് യഹോവ പറയുന്നത്: (സെഖ, 12:10: വി.ഗ്ര, ബെ.ബെ, കെ.ജെ.വി). ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യകഴിഞ്ഞാൽ, മറ്റൊരുത്തനായി ഉണ്ടാകയില്ല; ദൈവത്തിൽ ഒന്നാകുകയാണ് ചെയ്യുന്നത്: (യോഹ, 8:24,28,58; 10:30; 14:9). അതിനാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞ് യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവം തന്നെയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

ചില എതിർ വാദങ്ങളുമുണ്ട്; അതും നോക്കാം:

1.  “ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.” (യോഹ, 20:19) → “അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി. അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു? ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു.” (ലൂക്കോസ് 24:37-39). “അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു. അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.” (ലൂക്കൊ, 24:42-43). ഈ വേദഭാഗത്ത്, “ഞാൻ തന്നെ ആകുന്നു” (I am he) എന്നത് ഗ്രീക്കിൽ “എഗോ എയ്മി അഫ്ട്ടൊസ്” (ἐγώ εἰμι αὐτός – egó eimi aftós) ആണ്. “എഗോ എയ്മി” എന്നത്  സുവിശേഷങ്ങളിൽ ദൈവപുത്രൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ള പ്രയോഗമാണ്: (യോഹ, 8:24; 8:28; 8:58; 13:19 18:6). മോശെയ്ക്ക് ദൈവം തൻ്റെ പേർ വെളിപ്പെടുത്തുമ്പോൾ, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്ന് പറയുന്നിടത്ത് ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ, “എഗോ എയ്മി” (ἐγώ εἰμι – egó eimi) ആണ്. ദൈവപുത്രനായ ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, “ഞാൻ തന്നേ അവൻ അഥവാ, പിതാവ്” എന്ന അർത്ഥത്തിൽ “എഗോ എയ്മി”’ എന്ന് സുവിശേഷങ്ങളിൽ പറയുന്നത്. ദൈവം അത് തിരിച്ചും പറയുന്നുണ്ട്: (യെശ, 43:10). ഏതൊരു ദൈവമാണോ ജഡത്തിൽ വെളിപ്പെട്ടത്, അവൻതന്നെയാണ് ഇപ്പോൾ നേരിട്ട് വെളിപ്പെട്ടുകൊണ്ട്, “ഞാൻ തന്നെ ആകുന്നു” എന്ന് പറയുന്നത്: (1തിമൊ, 3:14-16). അടുത്തഭാഗത്ത്, “എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ” എന്നു പറയുന്നതായി കാണാം. ദൈവപുത്രനായ ക്രിസ്തുവിനു് അസ്ഥിയും മാംസവും ഉണ്ടായിരുന്നു: (യോഹ, 19:36; 1പത്രൊ, 2:24). എന്നാൽ ദൈവത്തിനു് അസ്ഥിയും മാംസവും ഒന്നുമില്ല. അതുകൊണ്ട് ഇവിടെ പ്രത്യക്ഷനായത് ദൈവപുത്രനാണെന്ന് ധരിക്കണ്ട. യോഹന്നാൻ പറയുന്നത് നോക്കുക: “ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.” യഥാർത്ഥത്തിൽ അസ്തിയും മാസവുമുള്ള ദൈവപുത്രനാണ് പ്രത്യക്ഷനായിരുന്നതെങ്കിൽ മുറി അടച്ചിരിക്കെ, അകത്തുവരുവാൻ കഴിയില്ലല്ലോ? (പുനരത്ഥാനശരീരത്തിനും അസ്തിയും മാസംവും ഉണ്ടാകില്ല). അവൻ ഭൂതമാണെന്ന് തെറ്റിദ്ധരിച്ചതുകൊണ്ട്, അവരെ വിശ്വസിപ്പിക്കാൻ ദൈവം തൻ്റെ ശക്തിയാൽ അസ്ഥിയും മാംസവും അവരെ കാണിച്ചതാണ്. ഭക്ഷണം കഴിച്ചതും അതിനുതന്നെ. അല്ലാതെ, ദൈവത്തിനോ, പുനരുത്ഥാന ശരീരത്തിനോ ഭക്ഷണം ആവശ്യമില്ല. [യഹോവയും യേശുവും ഒന്നാണോ?]

2. “എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല. മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു. എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു. പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.” (യോഹ, 20:26-27). ഈ വേദഭാഗം വായിച്ചാൽ; ആണിപ്പഴുതിൽ വിരൽ ഇടുവാനും വിലാപ്പുറത്തു കൈ ഇടുവാനും തോമാസിനോട് ദൈവം പറഞ്ഞതുകൊണ്ട്, ദൈവപുത്രൻ തന്നെയാണ് വീണ്ടും പ്രത്യക്ഷനായതെന്ന് തോന്നുന്നത് സ്വാഭാവികമാണ്. ദൈവപുത്രനായ ക്രിസ്തു തന്നെയാണ് വീണ്ടും പ്രത്യക്ഷനായതെന്നുവന്നാലും അവൻ്റെ ശരീരത്തിൽ ആണിപ്പഴുത് ഉണ്ടാകുമായിരുന്നില്ല; പുനരുത്ഥാനശരീരം ഊനമില്ലാത്തതായിരിക്കും. ഇനി, അടക്കിയ അതേ രൂപത്തിൽത്തന്നെയാണ് ഉയിർത്തതെന്ന് വാദിച്ചാൽപ്പോലും ആണിപ്പഴുത് ആർക്കും കാണാൻ കഴിയില്ല. നാലു ആണിപ്പഴുതും ഒരു കുന്തപ്പഴുതും മാത്രമല്ല യേശുവിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്: (സങ്കീ, 22:16; യോഹ, 19:32). ഉച്ചിമുതൽ ഉള്ളംകാൽവരെ ചാട്ടവാറിനാൽ കീറിമുറിക്കപ്പെട്ട്, കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമാക്കപ്പെട്ടും കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം നിന്ദിതനായിട്ടും തലയിൽ മുൾക്കിരീടം അടിച്ചിറക്കപ്പെട്ടവനുമായിട്ടാണ് അവൻ ക്രൂശിൽ മരിച്ചത്: (യെശ, 52:14; 53:3; മത്താ, 27:30; മർക്കൊ, 14:65; 15:19; യോഹ, 19:1-2). അതേ അവസ്ഥയിലാണ് അവൻ ഉയിർത്തതെങ്കിൽ, കീറിപ്പൊളിഞ്ഞിരിക്കുന്ന ശരീരത്തിൽനിന്ന് ആണിപ്പഴുത് എങ്ങനെ കണ്ടെത്തുമെന്നുള്ളതാണ് ആദ്യത്തെ വിഷയം. ഇനി, ആണിപ്പഴുത് കാണിച്ചാലും, പെറ്റമ്മപോലും കണ്ടാൽ തിരിച്ചറിയാത്ത അവസ്ഥയിലുള്ളവനെ ശിഷ്യന്മാർ എങ്ങനെ തിരിച്ചറിയും? പുനരുത്ഥാന ശരീരം ഉയിർക്കുന്നത് അടക്കപ്പെട്ട അവസ്ഥയിലല്ല; തേജസ്സിലാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് പൗലൊസ് പറയുന്നു: “മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.” (1കൊരി, 1 15:42-44). എന്നാൽ ക്രിസ്തുവിൻ്റെ ശരീരം പ്രാകൃതമായിരുന്നില്ല: പരിശുദ്ധമായിരുന്നു: (യോഹ, 6:69). അവൻ നമുക്കുവേണ്ടി, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് പാപം ആക്കപ്പെട്ടിട്ടാണ് മരിച്ചത്: (2കൊരി, 5:21; 1പത്രൊ, 2:24). അല്ലെങ്കിൽ മരണത്തിനുപോലും അവൻ്റെമേൽ അധികാരമില്ലായിരുന്നു: (റോമ, 6:23; യെഹെ, 18:4,20). അവൻ വീണ്ടും പരിശുദ്ധനായാണ് ഉയിർത്തത്: (എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പരിശുദ്ധമനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). പിന്നീട് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായ ദൈവം തൻ്റെ ശക്തിയാൽ മുറിവുകൾ തോമാസിനെ കാണിച്ചതാണ്. അവനെയാണ്, തോമാസ്, “എൻ്റെ കർത്താവും എൻ്റെ  ദൈവം ആയുള്ളോവേ” (My Lord and My God) എന്നേറ്റുപറഞ്ഞത്. ഏതൊരു ദൈവമാണോ കന്യകയിൽ ജഡത്തിൽ അഥവാ, ഒരു മനുഷ്യ പ്രത്യക്ഷത എടുത്തത്; ആ ദൈവമാണ് ഇപ്പോൾ നേരിട്ട് വെളിപ്പെട്ടിരിക്കുന്നത്. “അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും” (they shall look upon me whom they have pierced) എന്ന് യഹോവ പറയുന്നത് നോക്കുക: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). എൻ്റെ രക്ഷിതാവായ കർത്താവും (പ്രവൃ, 2:36; 5:31) സ്രഷ്ടാവായ ദൈവവും നീയാണെന്നാണ് തോമാസ് ഏറ്റുപറഞ്ഞതിൻ്റെ സാരം: (1കൊരി, 6:8).

3. “പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു” (ലൂക്കോ, 24:44). ഈ വേദഭാഗത്ത്, “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു” എന്ന് യഹോവ അഥവാ, യേശുക്രിസ്തു പറയുകയാൽ; ദൈവപുത്രനായ ക്രിസ്തു തന്നെയാണ് വീണ്ടും വന്നതെന്ന് തോന്നാം. മോശെയുടെ ന്യായപ്രമാണത്തിലും (ഉല്പ, 3:15; ആവ, 18:15,18) പ്രവാചകപുസ്തകങ്ങളിലും (യെശ, 7:14; 25:8-9; 35:3-6; 40:3; സെഖ, 12:10; മലാ, 3:1) സങ്കീർത്തനങ്ങളിലും ക്രിസ്തുവിനെക്കുറിച്ച് എഴുതിയിട്ടുണ്ട്: (സങ്കീ, 22:1-31). അപ്പോൾത്തന്നെ, ക്രിസ്തുവിലൂടെ നിവൃത്തിയായ പല പ്രവചനങ്ങളും യഹോവയായ ദൈവത്തിലാണ് ആരോപിച്ചിരിക്കുന്നത്: (യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10; മലാ, 3:1; സങ്കീ, 22:28-31). ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണെന്ന് പുതിയനിയമത്തിൽ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്: (1തിമൊ, 3:14-16; യിരെ, 10:10). ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആയിരുന്നതുകൊണ്ടാണ്, പിന്നീട് ദൈവം പ്രത്യക്ഷനായപ്പോൾ “നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു” എന്ന് എന്ന് പറയാൻ കഴിയുന്നത്. പഴയനിയമത്തിൽ യേശുവെന്ന ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണുള്ളത് ഉണ്ടായിരുന്നതെന്നും ഓർക്കുക: (1പത്രൊ, 1:20). 

4. “എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.” (ലൂക്കോ, 24:49). ഈ വാക്യത്തിൽ, “എന്റെ പിതാവു” എന്ന് സംബോധന ചെയ്യുന്നതായി കാണാം. യഹോവ അഥവാ, യേശുക്രിസ്തു വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ മനുഷ്യപുത്രനെന്ന പദവിയിൽ പ്രത്യക്ഷനായതുകൊണ്ടാണ് “എൻ്റെ പിതാവു” എന്ന് സംബോധന ചെയ്തത്. വാഗ്ദത്തസന്തതിയുടെ നിത്യരാജ്യം അവനു് സ്ഥാപിച്ചുകൊടുക്കുവോളം മനുഷ്യപുത്രൻ” എന്ന പദവി ദൈവത്തിൽ നിക്ഷിപ്തമാണെന്ന് മുകളിൽ നാം കണ്ടതാണ്. ദൈവപുത്രനായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമാണ് പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം: (യോഹ, 7:37-39; 14:16-17,26; പ്രവൃ, 2:33). തന്നെയുമല്ല, ഇതൊക്കെ ആത്മീയ അർത്ഥത്തിൽ പറയുന്നതാണ്. പെശ്ന്തെക്കൊസ്തുനാളിൽ പത്രൊസ് പറഞ്ഞത് നോക്കുക: “അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,” (പ്രവൃ, 2:33). യഥാർത്ഥത്തിൽ പിതാവിനോട് വാങ്ങി അയച്ചുതാരാൻ, പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല; ദൈവം തന്നെയാണ്. പിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്. അഥവാ, ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്: (സങ്കീ, 138-7-10; യെശ, 6:8-10പ്രവൃ, 28:26-27; യെശ, 44:24ഇയ്യോ, 33:4; മത്താ, 12:28പ്രവൃ, 2:22; 1പത്രൊ, 3:18ഗലാ, 1:1; പ്രവൃ, 5:35:4). തന്മൂലം, “എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും” എന്നൊക്കെ പറയുന്നത് ആത്മീയ അർത്ഥത്തിലാണെന്ന് മനസ്സിലാക്കാം. (കാണുക: പരിശുദ്ധാത്മാവ് ആരാണ്?]

5️⃣ “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്താ, 28:18). ഈ വേദഭാഗപ്രകാരം പിതാവും പുത്രനും നിത്യരും വ്യത്യസ്തരുമാണെന്ന് കരുതുന്നവരുണ്ട്. യഹോവ അഥവാ, യേശുക്രിസ്തുവെന്ന ദൈവമാണ് അപ്പൊസ്തലന്മാർക്ക് മഹാനിയോഗം നല്കിയതെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ ദൈവത്തിനു് ആരെങ്കിലും അധികാരം നല്കേണ്ടതുണ്ടോ? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം സർവ്വശക്തനും സർവ്വാധിപതിയും അഥവാ, ഏകാധിപതിയും നിത്യനും മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (വെളി, 1:8; 1തിമൊ, 6:15; റോമ, 16:24; മലാ, 3:6; യാക്കോ, 1:17). ആകയാൽ, ദൈവത്തിനു് തൻ്റെ സ്ഥായിയായ അസ്തിത്വമൊ, പ്രകൃതിയോ, അധികാരങ്ങളോ ഒന്നും ത്യജിക്കാൻ കഴിയില്ല. താൻ ഒന്നിനും മുട്ടില്ലാത്തവൻ ആകയാൽ, ആരിൽനിന്നും ഒന്നും സ്വീകരിപ്പാനും തനിക്ക് ആവശ്യവുമില്ല. (പ്രവൃ, 17:25). അതിനാൽ, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു യേശുക്രിസ്തു പറയുന്നത് പ്രതീകാത്മാകമായിട്ടും പ്രവചനമായിട്ടുമാണെന്ന് മനസ്സിലാക്കാം. ദാവീദ് തന്നെക്കുറിച്ചുതന്നെ പ്രവചിച്ചകാര്യം ദാവീദിനല്ല; ക്രിസ്തുവിലൂടെ യിസ്രായേലിനാണ് നിവൃത്തിയായത്: (സങ്കീ, 2:6; പ്രവൃ, 2:29; 13:32-33). യേശുക്രിസ്തു പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ ചില കാര്യങ്ങൾ നോക്കാം: 

I. ബൈബിളിലെ വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല യിസ്രായേലാണ്: “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതി അല്ലെങ്കിൽ, ഭൗമികസന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; 2ശമൂ, 8:17; 1ദിന, 17:7-15; സങ്കീ, 89:3-4;29,36-37; ദാനീ, 7:18,21,27).  

II. “നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പത്തി 22:18. 12:3; 28:4). ഈ വേദഭാഗം സ്രദ്ധിച്ചാൽ; ദൈവം തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തുകൊണ്ട് തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു ഒരു വാഗ്ദത്തം ചെയ്യുകയാണ്: “നിന്റെ സന്തതി മുഖാന്തരം അഥവാ, യിസ്രായേൽ മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” ദൈവത്തിൻ്റെ ഈ വാഗ്ദത്തം ക്രിസ്തുവിലൂടെ യിസ്രായേലിനു് നിവൃത്തിയായതായി പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: (പ്രവൃ, 3:25). സകലജാതികളുടെയും അനുഗ്രഹത്തിനു കാരണമായ രക്ഷ വന്നത് യിസ്രായേലിൽ നിന്നാണ്. “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 4:22). അബ്രാഹാമിനു് ദൈവം കൊടുത്ത വാഗ്ദത്തത്തിൻ്റെ സ്ഥിരീകരണമാണ് യിരെമ്യാപ്രവചനത്തിലുള്ളത്: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.” (യിരെ, 31:31. ഒ.നോ: 31:32-34; എബ്രാ, 8:8-12). അബ്രാഹാമിനോട് ദൈവം ചെയ്ത വാഗ്ദത്തത്തെക്കുറിച്ചാണ്, ഗലാത്യർ മൂന്നാം അദ്ധ്യായത്തിൽ പൗലൊസ് പറയുന്നത്: (ഗലാ, 3:6-20). മോശെയിലൂടെ ലഭിച്ച ന്യായപ്രമാണമെന്ന പ്രവൃത്തിയാലുള്ള നിയമത്തിൻ്റെ നിവൃത്തിയല്ല; പുതിയനിയമം. പ്രത്യുത, ദൈവം അബ്രാഹാമിനോടുചെയ്ത നിരുപാധികമായ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: (ഗലാ, 3:18-20). ന്യാപ്രമാണത്താൽ (പ്രവൃത്തികളുടെ പ്രമാണം) ദൈവം മോശെ മുഖാന്തരം ഒരു നിയമം ചെയ്തതാണ്. അതിലൂടെ വീണ്ടെടുപ്പുകാരനായ മോശെയ്ക്കുപോലും നീതി ലഭിച്ചില്ല. അതുകൊണ്ടാണ്, ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതികരിക്കപ്പെടുന്നില്ല എന്ന് പൗലൊസ് പറഞ്ഞത്: (ഗലാ,  3:11. ഒ.നോ: റോമ, 3:20; ഗലാ, 2:21; 5:4). “ഞാൻ അഥവാ, യഹോവ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും.” ദൈവം മൂന്നല്ല; ഒരുത്തൻ മാത്രമാണ്: “ദൈവമോ ഒരുത്തൻ മാത്രം” (ഗലാ, 3:20, ഒ.നോ: ആവ, 4:39; 2രാജാ19:15; യോഹ, 5:44; 17:3; 1കൊരി, 8:6; എഫെ, 4:6). അബ്രാഹാമിനോടും തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തോടുമുള്ള വാഗ്ദത്തം നിവൃത്തിക്കാൻ അവൻ്റെ ദൈവമായ യഹോവ യേശു എന്ന തൻ്റെ പുതിയ നാമത്തിൽ എടുത്ത മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തു: (പുറ, 4:22-23; യെശ, 41:8; 1തിമൊ, 3:14-16; മത്താ, 1:21; യോഹ, 17:11,12). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുന്നത് നോക്കുക: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും” (ലൂക്കോ, 1:68. ഒ.നോ: 1:54; 1:75). യഹോവ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. ക്രിസ്തു പറയുന്നത് നോക്കുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18. ഒ.നോ: 16:17). യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ മനുഷ്യപ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ മരണപുനരുദ്ധാനങ്ങളിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയാകുന്നത്: (പ്രവൃ, 3:25; 13:32-39). 

III. പ്രസ്തുതഭാഗത്ത് പറയുന്ന, സ്വർഗ്ഗത്തിലും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള അധികാരം യേശുക്രിസ്തുവിൻ്റെയല്ല; ദൈവം സകല അധികാരവും വാഗ്ദത്തം ചെയ്തിരിക്കുന്ന യിസ്രായേലെന്ന വാഗ്ദത്ത സന്തതിയുടെയാണ്: “മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്കീഴെയാക്കിയിരിക്കുന്നു.” (സങ്കീ, 8:4-6). ഇവിടെപ്പറയുന്ന മർത്യനും മനുഷ്യപുത്രനും യിസ്രായേലാണ്. ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 80;8,17). എട്ടാം സങ്കീർത്തനം താഴോട്ട് വായിച്ചാൽ, ആകാശത്തിലും ഭൂമിയിലുമുള്ള സകലവും ദൈവം അവൻ്റെ കാൽക്കീഴാക്കിക്കൊടുക്കുമെന്ന് വാഗ്ദത്തം പ്രാപിച്ച സന്തതിയാണ് യിസ്രായേൽ. (8:7-8). വാഗ്ദത്തസന്തതിയുടെ സകല ശത്രുക്കളെയും അവൻ്റെ പാദപീഠമാക്കിക്കൊടുക്കുവോളം ദൈവം അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്: (110:1). സകലവും കാൽക്കീഴാക്കി ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേലെന്ന മനുഷ്യപുത്രൻ. 

IV. യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ മനുഷ്യപുത്രനെന്ന പദവി ദൈവത്തിൽ നിക്ഷിപ്തമാണ്. യേശുവെന്ന മനുഷ്യൻ ദൈവപുത്രനും മനുഷ്യപുത്രനും ആയിരുന്നു. പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന ദൈവപുത്രനെ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ തൻ്റെ മരണപുനരുത്ഥാനത്താൽ ജീവൻ നല്കി പാതാളത്തിൻ്റെ ദ്രവത്വത്തിൽനിന്നും കരേറ്റിയതോടെ, യേശുവെന്ന ദൈവപുത്രൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (പ്രവൃ, 13:32-39). ശേഷിക്കുന്നത്, വാഗ്ദത്തസന്തതിയായ യിസ്രായേലെന്ന മനുഷ്യപുത്രൻ്റെ രാജകീയ വാഗ്ദത്തമാണ്. അതുകൊണ്ടാണ്, അവൻ്റെ ദൈവം മനുഷ്യപുത്രനെന്ന പദവിയിൽ നേരിട്ട് പ്രത്യക്ഷനായത്. അതായത്, യഹോവ അഥവാ, യേശുക്രിസ്തുവെന്ന ദൈവത്തിൻ്റെ പ്രത്യക്ഷത വാഗ്ദത്ത സന്തതിയായ യിസ്രായേലിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് പ്രതീകാത്മകമായി പറയുന്നത്. ഇത് യഥാർത്ഥത്തിൽ ഒരു പ്രവചനമാണ്. അതിൻ്റെ നിവൃത്തി ഭാവിയിലാണ്. പ്രവചനങ്ങൾ മൂന്ന് കാലത്തിലും പറഞ്ഞിട്ടുണ്ട്: (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:3). ദാവീദിൻ്റെ പ്രവചനം നോക്കുക: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. (സങ്കീ, 2:7). ഇവിടെ ശ്രദ്ധിക്കുക: യഹോവ എന്നോട് അരുളിച്ചെയ്ത് എന്നിങ്ങനെ ഉത്തമപുരുഷനിൽ അഥവാ, തന്നോടുള്ള പ്രവചനം എന്ന നിലയിലാണ് ദാവീദ് പറയുന്നത്. എന്നാൽ, ദാവീദുമായി പ്രവചനത്തിന് ബന്ധമൊന്നുമില്ല; പ്രവചനം ക്രിസ്തുവിലൂടെ യിസ്രായേലിനാണ് നിവൃത്തിയായത്. (പ്രവൃ, 13:32-33). പൗലൊസ് പറയുന്നു: “സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി വച്ച് അവനെ സര്‍വത്തിനും മീതെ തലയാക്കി.” (എഫെ 1:22). ഇതും ഒരു പ്രവചനമാണ്. യേശുക്രിസ്തുവും പൗലോസും പറയുന്നത് ഒരേ കാര്യമാണ്. എന്നാൽ ഇതേകാര്യം എബ്രായ ലേഖകൻ പറയുന്നത് ശ്രദ്ധിക്കുക: “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. (എബ്രാ, 2:8). സകലത്തെയും; അവന്റെ കാല്കീഴാക്കിയിരിക്കുന്നു എന്ന എട്ടാം സങ്കീർത്തനമാണ് അവൻ  ഉദ്ധരിച്ചത്. (8:5). പിന്നെ പറയുന്നത് നോക്കുക: എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. യഥാർത്ഥത്തിൽ, യേശുക്രിസ്തുവിൻ്റെ അധികാരമാണെങ്കിൽ, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് ക്രിസ്തുവും, “സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി” എന്ന് പൗലൊസും പറയുന്നതിൻ്റെ നേർവിപരീതമായി, “ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? ബൈബിൾ പരസ്പരവിരുദ്ധമാണെന്ന് വരില്ലേ? എന്നാൽ സകല അധികാരവും നല്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതും, ഇപ്പോൾ ഒന്നും കീഴ്പട്ടതായി കാണുന്നില്ല എന്ന് പറയുന്നതും വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള ബന്ധത്തിൽ ശരിയാണ്.

അതായത്, പ്രവചനങ്ങൾക്ക് പലവിധമായ നിവൃത്തിയുണ്ടെന്ന് മുകളിൽ നാം കണ്ടതാണ്. എട്ടാം സങ്കീർത്തനം അഥവാ, “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു” എന്ന വാഗ്ദത്തം, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ ആത്മികമായി ദൈവസന്തതിയായ യിസ്രായേലിനു് നിവൃത്തിച്ചു. അതാണ് യേശുക്രിസ്തു പറയുന്നതും പൗലോസ് പറയുന്നതും. (മത്താ, 28:19; എഫെ, 1:22). എന്നാൽ, യഥാർത്ഥത്തിൽ യിസ്രായേലിനു് ആ അധികാരം ഇതുവരെ കൈവന്നിട്ടില്ല. അതിനിയും ഭാവിയിൽ നിവൃത്തിയാകാനുള്ള ഒരു പ്രവചനമാണ്. ദൈവമായ യഹോവ അഥവാ, യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ, അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ കാൽക്കീഴാക്കിയിട്ട്, അവൻ്റെ രാജ്യം അവനു് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് പ്രവചനത്തിനു് പൂർണ്ണനിവൃത്തി വരുന്നത്. (സെഖ, 14:3-4; പ്രവൃ, 1:6,11). അതുകൊണ്ടാണ്, “ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറയുന്നത്. ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, അബ്രാഹാമിൻ്റെ സന്തതിക്കാണെന്നും, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ, യേശുക്രിസ്തു വന്നതെന്നും എബ്രായ ലേഖകൻ പറയുന്നത് നോക്കുക. (എബ്രാ, 2:5-16). ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നത്; ആകാശവും ഭൂമിയും മാറിപ്പോയാലും അതിനു് മാറ്റമുണ്ടാകില്ലെന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞതും ഓർക്കുക. (മത്താ, 5:17-18; ലൂക്കൊ, 16:17). 

V. സ്വർഗ്ഗത്തിലുള്ള അധികാരം യിസ്രായേലിനു് എങ്ങനെ ലഭിക്കും എന്ന് ഒരുപക്ഷെ ചിന്തിച്ചേക്കാം. ക്രിസ്തു യെഹൂദന്മാരായ തൻ്റെ ശിഷ്യന്മാരോട് പറയുന്നത് ഇപ്രകാരമാണ്: “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 18:18. ഒ.നോ: 16:19). വാഗ്ദത്തസന്തതിക്ക് സ്വർഗ്ഗത്തിലും അധികാരമുണ്ടെന്ന് ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാമല്ലോ? യിസ്രായേലെന്ന വാഗ്ദത്ത സന്തതിക്കുവേണ്ടിയാണ്, അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായിട്ടും നേരിട്ടും പ്രത്യക്ഷനായത്. (1തിമൊ, 2:6; 3:16; യോഹ, 20:28). അതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. 

VI. “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ഈ വേദഭാഗവും യേശുക്രിസ്തുവിനെക്കുറിച്ചല്ല: യിസ്രായേലിനെക്കുറിച്ചാണ്. ദൂതന്മാർ നമസ്കരിക്കുമെന്ന് പ്രവചനമുള്ള വാഗ്ദത്തസന്തതി യിസ്രായേലാണ്. സത്യവേദപുസ്തകത്തിലെ പരിഭാഷ കൃത്യമല്ലാത്തതിനാൽ, ഗ്രീക്കു സെപ്റ്റ്വജിൻ്റിലെ വാക്യം ചേർക്കുന്നു: “സ്വർഗ്ഗമേ, അവനോടുകൂടെ ആനന്ദിക്കുവിൻ; ദൈവത്തിന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ നമസ്കരിക്കുവിൻ; ജാതികളേ, അവന്റെ ജനങ്ങളോടുകൂടെ ആനന്ദിക്കുവിൻ; ദൈവപുത്രന്മാരേ, നിങ്ങളെല്ലാം അവനോടുകൂടെ ആനന്ദിപ്പിൻ; അവന്റെ മക്കളുടെ രക്തത്തിന്നു പ്രതികാരം ചെയ്തിരിക്കുന്നു; അവൻ തന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യും; തന്നെ വെറുക്കുന്നവർക്കു പകരം വീട്ടും; യഹോവ തന്റെ ജനത്തെ ദേശത്തുനിന്നു ശുദ്ധീകരിക്കും.” (ആവ, 32:43; LXX). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിൽനിന്നാണ്, പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ദൂതന്മാർ യിസ്രായേലെന്ന ദൈവപുത്രനെ ആരാധിക്കുകയല്ല; ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്യുന്നത്. സ്വർഗ്ഗത്തിൽ ദൈവത്തെക്കൂടാതെ, ദൂതന്മാരാണുള്ളത്. ആ ദൂതന്മാർ യിസ്രായേലിനെ നമസ്കരിച്ചാൽ സ്വർഗ്ഗത്തിലുള്ള സകല അധികാരവും യിസ്രായേലിനാകും. ദൈവം അവന് രാജ്യം സ്ഥാപിച്ചുകൊടുത്തു കഴിയുമ്പോൾ ആദ്യജാതനായ യിസ്രായേൽ മഹത്വത്തോടെ രാജാവാകുമ്പോഴാണ് ദൂതന്മാർ അവനെ നമസ്കരിക്കുന്നത്. അപ്പോഴാണ്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു എന്ന യേശുക്രിസ്തുവിൻ്റെ പ്രവചനം യിസ്രായേലിനു് പൂർണ്ണമായി നിവൃത്തിയാകുന്നത്. (മത്താ, 28:18. ഒ.നോ: 1കൊരി, 15:27,28). നഥനയേലിനോട് യേശു പറയുന്നതും, ഇതിനൊപ്പം മനസ്സിലാക്കണം: “ആമേൻ ആമേൻ ഞാൻ നിങ്ങളോടു് പറയുന്നു, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.” (യോഹ, 1:51). ഇവിടെപ്പറയുന്ന മനുഷ്യപുത്രനും യിസ്രായേലാണ്. എൻ്റെ അടുക്കൽ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുമെന്നല്ല; മനുഷ്യപുത്രൻ്റെ അടുക്കൽ എന്ന് പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. യിസ്രായേലിന്റെ നിത്യരാജ്യം സ്ഥാപിതമായിക്കഴിയുമ്പോൾ, സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള ബന്ധത്തിൻ്റെ ഒരു സൂചനയാണ് യേശുവിൻ്റെ വാക്കുകളിൽ കാണുന്നത്.

ദൈവപുത്രൻ കഷ്ടം അനുഭവിക്കുന്ന ദാസനും മനുഷ്യപുത്രൻ മഹത്വമുള്ള രാജാവുമാണ്. (മർക്കൊ, 10:38: ലൂക്കൊ, 12:50; മത്താ, 19:28). ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് കഷ്ടം അനുഭവിക്കുന്ന യിസ്രായേലെന്ന ദൈവപുത്രനെയാണ് പ്രതിനിധീകരിക്കുന്നത്. അതാണ്, ദൈവപുത്രനായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനത്തോടെ ഒരിക്കലായി പുർത്തിയായത്: (എബ്രാ, 9:11-12). ദൈവത്തിൻ്റെ നേരിട്ടുള്ള വെളിപ്പാട് യിസ്രായേലെന്ന മഹത്വമുള്ള രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനിയും ഭാവിയിൽ നിറവേറാനുള്ളതാണ്: (എബ്രാ, 1:4-9). അതിനാൽ, യിസ്രായേലെന്ന രാജാവിനെ പ്രതിനിധീകരിച്ചുകൊണ്ടുള്ള യേശുക്രിസ്തുവിൻ്റെ പ്രവചനമാണ് മത്തായി 28:18-ലുള്ളതെന്ന് മനസ്സിലാക്കാം.  

5.  പ്രവൃത്തികളുടെ പുസ്തകം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ  ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.” (പ്രവൃ, 1:1-3).  ഈ വേദഭാഗത്ത്, “അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി” എന്ന് പറഞ്ഞിരിക്കുന്നത് കാണാം. അതിനാൽ കഷ്ടം അനുഭവിച്ച ദൈവപുത്രൻതന്നെയാണ് പ്രത്യക്ഷനായതെന്ന് തോന്നാം. ഏകദൈവംതന്നെയാണ് ഒരു മനുഷ്യനായിട്ടും അനന്തരം നേരിട്ടും പ്രത്യക്ഷനായതെന്ന് തുടക്കംമുതൽ നാം കണ്ടതാണ്. ഏകദൈവത്തിൻ്റെതന്നെ ഇരുവിധമായ പ്രത്യക്ഷതകൾ ആയതുകൊണ്ടാണ്, “അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി” എന്ന് ലൂക്കൊസ് പറയുന്നത്. ഇതേ ലൂക്കൊസ് തന്നെയാണ്, “ദൈവം സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭ” എന്ന പൗലൊസിൻ്റെ വാക്കുകളും രേഖപ്പെടുത്തിയിരിക്കുന്നത്: (പ്രവൃ, 20: 27:28). ആത്മാവായ ദൈവത്തിനു് ശരീരമോ, രക്തമോ, മരണമോ ഇല്ലെന്നും ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യനാണ് മരണം ആസ്വദിച്ചതെന്നുമാണ് വചനം പറയുന്നത്: (1തിമൊ, 2:6; 3:16; 6:16; എബ്രാ, 2:9; 1പത്രൊ, 2:24). ക്രൂശിൽമരിച്ച യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ദൈവം തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയെന്നും ദൈവപുത്രനായ യേശു സ്വന്തരത്തത്താൽ ജനത്തെ വിശുദ്ധീകരിച്ചുവെന്നും അഭിന്നമായി പറയാൻ കഴിയുന്നത്: (പ്രവൃ, 20:28; എബ്രാ, 13:12). പലരും കരുതുന്നപോലെ പിതാവും പുത്രനും നിത്യരും വ്യത്യസ്തരുമായ രണ്ടുപേരാണെങ്കിൽ ഒരിക്കലും അത് പറയാൻ കഴിയില്ല. അടുത്തത്: ദൈവപുത്രനായ യേശുവിനെയാണ് യെഹൂദന്മാർ കുത്തിത്തുളച്ചത്: (19:32). എന്നാൽ യഹോവ പറയുന്നത്: “അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും” എന്നാണ്: (സെഖ, 12:10 വി.ഗ്ര, ബെ.ബെ, കെ.ജെ.വി). ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് ക്രിസ്തു: (1തിമൊ, 3:16; മത്താ, 1;20; ലൂക്കൊ, 1:35;  2:21; യോഹ, 8:40; 1യോഹ, 3:5). അതിനാലാണ്,  ക്രിസ്തുവിനെ കുത്തിയെന്നും യഹോവയെ കുത്തിയെന്നും അഭിന്നമായി പറയാൻ കഴിയുന്നത്. തന്മൂലം, “അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി” എന്നു പറഞ്ഞാൽ അത് ദൈവപുത്രൻതന്നെ ആകണമെന്ന് ഒരു നിർബന്ധവുമില്ല. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യംപറഞ്ഞിരിക്കെ (മത്താ, 4:10; 24:36; മർക്കൊ, 12:29-32; യോഹ, 5:44; 8:40; 17:3), തോമാസ് “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്തത് ദൈവപുത്രനെയല്ല; ദൈവത്തത്തന്നെയാണെന്ന് മനസ്സിലാക്കാമല്ലോ? തന്മൂലം, നാല്പതുനാൾ പ്രത്യക്ഷനായതു് ദൈവപുത്രനല്ല; ദൈവമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (III)

“വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും” എന്ന ലേഖനത്തിൻ്റെ മൂന്നാംഭാഗമാണിത്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും വായിച്ചിട്ടില്ലെങ്കിൽ, ദയവായി ഈ ലിങ്കിൽ പോകുക വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (I)

45. ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടവൻ: ജനനത്തിനു് മുമ്പെ നാമകരണം ചെയ്യപ്പെട്ട എട്ടുപേർ ബൈബിളിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട രണ്ടുപേരാണ്, വാഗ്ദത്ത സന്തതിയായ അഥവാ, ഭൗമികസന്തതിയായ യിസ്രായേലും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയായ അഥവാ, ആത്മികസന്തതിയായ യേശുക്രിസ്തുവും. യിസ്രായേൽ: “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10). യേശുക്രിസ്തു: ദൈവദൂതൻ യോസേഫിനോടു്; “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.” (മത്താ, 1:21). ഗബ്രീയേൽ ദൂതൻ മറിയയോടു്; “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” (ലൂക്കോ, 1:30). യിസ്രായേലെന്ന ഭൗമികസന്തതി, ദൈവപുത്രനും, മനുഷ്യപുത്രനും, മനുഷ്യനും, അബ്രാഹാമിൻ്റെ പുത്രനും, ദാവീദുപുത്രനും ആയതുകൊണ്ടാണ്, അവൻ്റെ വീണ്ടെടുപ്പുകാരനായ ആത്മികസന്തതി, അവൻ്റെ പദവികളുമായി അന്ത്യകാലത്ത് വെളിപ്പെട്ട് അവൻ്റെ പാപപരിഹാരം വരുത്തിയത്. യിസ്രായേലെന്ന ഭൗമികസന്തതി ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടവൻ ആയതുപോലെ, അവൻ്റെ രക്ഷകനായ ആത്മികസന്തതിയും ജനനത്തിനു് മുമ്പെ പേർ വിളിക്കപ്പെട്ടത് നോക്കുക.

46. എനിക്കായി ഒരു ശരീരം ഒരുക്കിയിരിക്കുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5). ഇത് നാല്പതാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (40:6). എബ്രായ പരിഭാഷയിൽ, “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന വാക്യാംശം കാണുന്നില്ല. എന്നാൽ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ അതുണ്ട്: [കാണുക: LXX 39:7]. അതിൽ നിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ഭൗമിക സന്തതിയായ യിസ്രായേലിനോടുള്ള ഈ വാഗ്ദത്തത്തിൻ്റെ നിവൃത്തിയായിട്ടാണ്, അവൻ്റെ ദൈവമായ യഹോവ അന്ത്യകാലത്ത് ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ്, പിതാവും ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). ഏകസത്യദൈവത്തിൻ്റെ ജഡത്തിവുള്ള വെളിപ്പാടിനുവേണ്ടി, പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത അഥവാ, പാപരഹിതനായ മനുഷ്യൻ. (മത്താ, 1:20-21; 26:38; ലൂക്കൊ, 2:21; 23:46; യോഹ, 6:69; 1പത്രൊ, 2:24; 1യോഹ, 3:5). ദൈവത്തിനു് ജഡത്തിൽ വെളിപ്പെടാൻ അഥവാ, ഒരു മനുഷ്യപ്രത്യക്ഷത എടുക്കാൻ ഒരു സ്ത്രീയുടെ ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്. (ഉല്പ, 18:1-33; 19:1). എന്നാൽ, വാഗ്ദത്തസന്തതിയായ യിസ്രായേലിനെ രക്ഷിക്കണമെങ്കിൽ, അവൻ്റെ മദ്ധ്യസ്ഥനും മറുവിലയും വീണ്ടെടുപ്പുകാരനും ആകണമെങ്കിൽ, അവൻ്റെ ന്യായപ്രമാണത്തിൽ കീഴിൽ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി ജനിക്കണമായിരുന്നു. (മത്താ, 1:1,21; ഗലാ, 4:4; 1തിമൊ, 2:5:6; എബ്രാ, 2:14-16). അതുകൊണ്ടാണ്, ഏകസത്യദൈവം കന്യകയിലൂടെ വാഗ്ദത്തസന്തതിയുടെ പാപപരിഹാരത്തിനായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (എബ്രാ, 10:5).

47. മിസ്രയീമിൽ നിന്ന് വിളിച്ചുരുത്തിയ മകൻ: “മിസ്രയീമിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി എന്ന് കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്താ, 2:15). ഈ പ്രവചനം യഥാർത്ഥത്തിൽ, യിസ്രായേലിനെക്കുറിച്ചാണെന്ന് എല്ലാവർക്കും അറിയാം. “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു, മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു, അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി, ബാൽ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി.” (ഹോശേ, 11:1-2). മിസ്രയീമിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചു എന്ന് ഹോശേയ ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. ദൈവം ഒരിക്കൽ, മോശെ മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽ നിന്ന് വിളിച്ചുവരുത്തിയതാണ്. (പുറ, 3:12; 13:3). അതുകൊണ്ട്, കഴിഞ്ഞുപോയ സംഭവമല്ല; ഇത് ഭാവിയിൽ നിറവേറാനുള്ള പ്രവചനമാണ്. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, പ്രവചനങ്ങൾക്ക് ത്രികാല സ്വഭാവവും ത്രിവിധമായ നിവൃത്തിയും കാണാം. അതായത്, പ്രവചനങ്ങൾ ഭൂതകാലത്തിലും വർത്തമാനകാലത്തിലും ഭാവികാലത്തിലും പറഞ്ഞിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്, കർത്താവിൻ്റെ പുനരാഗമനം മൂന്നു കാലങ്ങളിലും പറഞ്ഞിട്ടുണ്ട്: (യൂദാ, 1:15;വെളി, 1:7; എബ്രാ, 10:37). പ്രവചനങ്ങൾക്ക് ആത്മിക നിവൃത്തിയും അംശമായ നിവൃത്തിയും പൂർണ്ണമായ നിവൃത്തിയും ഇങ്ങനെ മൂന്നു വിധമായ നിവൃത്തിയുണ്ട്. ഉദാഹരണത്തിന്: (സങ്കീ, 2:7; പ്രവൃ, 13:33–യെശ, 66:7-8–സങ്കീ, 110:3;  യെശ, 26:19). ഹോശേയ പ്രവചനം യേശുക്രിസ്തുവിനോടുള്ള ബന്ധത്തിൽ ആത്മീയമായി നിറവേറിയതായി മത്തായി രേഖപ്പെടുത്തുന്നു. (മത്താ, 2:15; ഹോശേ, 11:1). യഥാർത്ഥത്തിൽ, പ്രവചനത്തിൽ പറയുന്ന; മിസ്രയിം ഈജിപ്ത് രാജ്യത്തെ മാത്രം കുറിക്കുന്നതല്ല; ജാതികളുടെ സകല ദേശങ്ങളെയും കുറിക്കുന്ന പ്രയോഗമാണ്. പ്രവചനത്തിൻ്റെ അംശമായ നിവൃത്തി, 1948-ലെ യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിറവേറി. (യെശ, 11:11-12). ഇനിയും, യിസ്രായേലിനോടൂള്ള ബന്ധത്തിലാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്. യഹോവ അഥവാ, യേശുക്രിസ്തു ഭൗമിക സന്തതിയായ യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും, സകല ജാതികളിൽ നിന്നും അവരെ കൂട്ടി വരുത്തുകയും ചെയ്യുമ്പോഴാണ് പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.” (യെശ, 11:11-12).

48. ദൈവം ജനിപ്പിച്ച പുത്രൻ: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33. ഒ.നോ: സങ്കീ, 2:7). രണ്ടാം സങ്കീർത്തനത്തിൽ “ദൈവം ജനിപ്പിച്ചു” എന്ന് പറഞ്ഞിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (2:7). ദൈവം സീയോനിൽ വാഴിക്കാനുള്ള രാജാവാണ് യിസ്രായേൽ: (സങ്കീ, 2:6. ഒ.നോ: ദാനീ, 2:44; 7:18,21,27). നിഖ്യാസുനഹദോസിൽ ഉരുത്തിരിഞ്ഞ അവിശ്വാസപ്രമാണത്തിൽ യിസ്രായേലിനോടുള്ള രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം സർവ്വകാലങ്ങൾക്കും മുമ്പെ പിതാവ് യേശുവിനെ ജനിച്ചു എന്ന ദുരുപദേശമാക്കി മാറ്റി. യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങളെല്ലാം ഭാവിയിൽ നിറവേറാനുള്ളതാണ് അഥവാ, പ്രവചനങ്ങളാണ്. ബൈബിൾ പ്രവചനങ്ങളുടെ പലവിധമായ നിവൃത്തിയെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. പ്രസ്തുത പ്രവചനം, ആത്മികസന്തതിയായ ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിലൂടെ ആത്മികമായി നിവൃത്തിയായത് വാഗ്ദത്തസന്തതിയായ യിസ്രായേലിനാണ്. പൗലൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിടുണ്ട്; “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:32-33). ഇവിടെപ്പറയുന്ന മക്കൾ യിസ്രായേൽ ആണ്. അതായത്, രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ചാണെന്ന് ദൈവത്തിൻ്റെ ആത്മാവ് സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കുന്നു. (ഒ.നോ: പ്രവൃ, 3:25-26). ആത്മികസന്തതിയായ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാന ജീവനാണ് പാപത്തിൽ മരിച്ചവനായിരുന്ന ഭൗമികസന്തതിക്ക് ലഭിക്കുന്നത്. (എബ്രാ, 1:5; 5:5). ക്രിസ്തു ജനിച്ചതും മരിച്ചതും ഉയിർത്തതും വാഗ്ദത്ത സന്തതിയായ യിസ്രായേലിനു് വേണ്ടിയാണ്. (മത്താ, 1:21; എബ്രാ, 2:14-15; പ്രവൃ, 13:32). തന്മൂലം, ആത്മികസന്തതിയായ ക്രിസ്തുവിലൂടെ പുതിയനിയമത്തിൽ നിവൃത്തിയാകുന്ന എല്ലാ പ്രവചനങ്ങളുടെയും ഉടയവൻ അഥവാ, ഗുണഭോക്താവ് വാഗ്ദത്ത സന്തതിയായ യിസ്രയാലാണെന്ന് മനസ്സിലാക്കാം. അടുത്തതായി, ഈ പ്രവചനം 1,948 മെയ് 14-ലെ യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായി നിറവേറി. “ഈവക ആർ കേട്ടിട്ടുള്ളൂ? ഇങ്ങനെയുള്ളത് ആർ കണ്ടിട്ടുള്ളൂ? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നെ ജനിക്കുമോ? സീയോനോ നോവു കിട്ടിയ ഉടൻ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). ഇനി, കർത്താവ് യിസ്രായേലിനു് അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠമാക്കിയിട്ട് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുകയും ശേഷിച്ചിരിക്കുന്ന തൻ്റെ ജനത്തെ സകലജാതികളിലുംനിന്ന് കൂട്ടിച്ചേർക്കുകയും പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരികയും ചെയ്യുമ്പോൾ, പ്രവചനത്തിന് പൂർണ്ണനിവൃത്തി വരും. (സങ്കീ, 110:3; യെശ, 11:11; 26:19; ദാനീ, 12:2,13; പ്രവൃ, 1:6). യഥാർത്ഥത്തിൽ ഈ പ്രവചനം, യിസ്രായേലിൻ്റെ പുതിയ ജനനത്തെ കുറിക്കുന്നതാണ്. (സങ്കീ, 110:3; യെശ, 11:11-12). ഇതുപോലെയാണ്, പഴയനിയമത്തിലെ ഓരോ പ്രവചനങ്ങളും പതിയനിയമത്തിൽ നിവൃത്തിയാകുന്നത്.

49. ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശിശുദ്ധൻ:  “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (പ്രവൃ, 2:27). സങ്കീർത്തനം 16:10-ലെ ഈ ഉദ്ധരണി, യഥാർത്ഥത്തിൽ യേശുക്രിസ്തുനെക്കുറിച്ചാണെന്ന് പലരും വിശ്വസിക്കുന്നു. പ്രവചനത്തിൻ്റെ ആദ്യഭാഗം: “ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്നാണ്. വാക്യാംശം ശ്രദ്ധിക്കുക: ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല എന്ന് ഒരുത്തൻ തന്നെക്കുറിച്ചോ, മറ്റൊരുത്തനെക്കുറിച്ചോ പ്രവചിക്കണമെങ്കിൽ, അവൻ ആരായാലും പാതാളത്തിൽ ഒടുങ്ങിത്തീരാൻ യോഗ്യനായ ഒരുവനാണ്. എന്നാൽ ദൈവം തൻ്റെ കൃപനിമിത്തം പാതാളത്തിലേക്ക് പോകാതെവണ്ണം അവനെ രക്ഷിക്കുമെന്നാണ് പ്രവചനം. അല്ലാതെ, പാതാളത്തിലേക്ക് അഥവാ, മരണത്തിലേക്ക് ഒരിക്കലും പോകാൻ ആവശ്യമില്ലാത്തവൻ ആണെങ്കിൽ അവൻ്റെ പ്രാണനെ ദൈവം പാതാളത്തിൽ വിടുകയില്ലെന്നു പ്രവചിക്കേണ്ട ആവശ്യമെന്താണ്? അടുത്തഭാഗം: ദൈവത്തിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കണമെങ്കിൽ, അവൻ നൂറു ശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. എന്നാൽ ദൈവം തൻ്റെ കൃപ നിമിത്തം അവനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ലെന്നാണ് പ്രവചനം. ദ്രവത്വമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കേണ്ട ആവശ്യമില്ലല്ലോ? ഒരിക്കലും പാതാളത്തിൽപ്പോയി ദ്രവത്വം അനുഭവിക്കാൻ ഇടയില്ലാത്ത ഒരുവനെക്കുറിച്ചാണ് ദാവീദിൻ്റെ ഈ പ്രവചനമെങ്കിൽ, ദാവീദൊരു കോമാളിയും പ്രവചനമൊരു കോമഡിയുമായി മാറും.ദൈവം “എൻ്റെ” പ്രാണനെ പാതാളത്തിൽ അഥവാ, മരണത്തിന് ഏല്പിക്കുകയില്ല, ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. അതിനാൽ, ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ ദാവീദാണെന്നു തോന്നാം. എന്നാൽ, മരണമില്ലാത്തതും ദ്രവത്വം കാണാത്തതുമായ പരിശുദ്ധൻ ദാവീദല്ല. അവൻ മരിക്കയും അവൻ്റെ ശരീരം ദ്രവത്വം കണ്ടതായും പത്രൊസും പൗലൊസും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.” (പ്രവൃ, 13:36; 2:29). അപ്പോൾ, ദാവീദല്ല ദ്രവത്വം കാണാത്ത പരിശുദ്ധൻ. ദാവീദിൻ്റെ ഈ പ്രവചനം പുതിയനിയമത്തിൽ രണ്ടുവട്ടം ഉദ്ധരിക്കുകയും (പ്രവൃ, 2:27; 13:35) രണ്ടുവട്ടവും അത് ക്രിസ്തുവിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്: (പ്രവൃ, 2:31; 13:37). അതുകൊണ്ട്, മരണവും ദ്രവത്വവും ഉണ്ടാകേണ്ടിയിരുന്ന യഥാർത്ഥ പരിശുദ്ധൻ ക്രിസ്തുവാണെന്നും അവനെ ദൈവം മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വിടുവിച്ചെടുത്തു എന്നാണോ മനസ്സിലാക്കേണ്ടത്ഒരിക്കലുമല്ല. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം; മരണത്തിൻ്റെ ഫലമാണ് ദ്രവത്വം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: പരിശുദ്ധൻ (യോഹ, 6:69). പാപമറിയാത്തവൻ: (2കൊരി, 5:21). പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നൊക്കെയാണ്: (എബ്രാ, 7:26). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22). അവനിൽ പാപമില്ല എന്നൊക്കെയാണ്. (1യോഹ, 3:5). ആദാമ്യ പാപമോ, കർമ്മപാപമോ ഇല്ലാത്തവനാണ് ക്രിസ്തു. തന്മൂലം, അവൻ മരിക്കാനോ, ദ്രവത്വം കാണ്മാനോ യാതൊരു ആവശ്യവുമില്ല. ആത്മികസന്തതിയായ യേശുക്രിസ്തു ജനിച്ചുജീവിച്ച് പാപം ആക്കപ്പെട്ട് ക്രൂശിൽമരിച്ചുയിർത്തത് തനിക്കുവേണ്ടിയായിരുന്നില്ല: ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനു വേണ്ടിയായിരുന്നു: (2കൊരി, 5:21). അവൻ്റെ ജനന മരണപുനരുത്ഥാനങ്ങൾ അഥവാ, ഭൗമിക ശുശ്രുഷയുടെ ഗുണഭോക്താവാണ് ഭൗമിക സന്തതിയായ യിസ്രായേലും, അവനോടു് ഒട്ടിച്ചേർക്കപ്പെട്ട ജാതികളായ നമ്മളും. ദ്രവത്വം കാണാതെ ദൈവം വിടുവിച്ച പരിശുദ്ധൻ യിസ്രായേൽ ആണെന്ന് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്ന് ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്ന് പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.” (പ്രവൃ, 13:32-35). പ്രവചനം ആർക്കാണ് നിവൃത്തിയായതെന്ന് ഇവിടെ വ്യക്തമാണല്ലോ? ദാവീദിൻ്റെ നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേൽ ആണ്. (യെശ, 55:3). യിസ്രാലെന്ന വാഗ്ദത്ത സന്തതിയെ അറിയാത്തതുകൊണ്ടാണ്, യേശുവിനെയും അവൻ്റെ ശുശ്രൂഷകളെയും പലർക്കും ഇതുവരെയും വെളിപ്പെടാത്തത്.

50. സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും ഉള്ളവൻ: “യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്താ, 28:18). ഇത് പറയുന്നത് മനുഷ്യനായ ക്രിസ്തുവല്ല;  യഹോവ അഥവാ, യേശുക്രിസ്തു എന്ന ദൈവമാണ്. നാം മുകളിൽ ചിന്തിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാം: 1. യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിന പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണ്. (ലൂക്കൊ, 23:46; എബ്രാ, 9:14). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടുകൂടി ആത്മികസന്തതിയായ ക്രിസ്തുവിൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞു. (യോഹ, 20:17; എബ്രാ, 9:11-12). 2. പിന്നീട് സ്വർഗ്ഗത്തിൽ നിന്നു പ്രത്യക്ഷനായത് ദൈവം തന്നെയാണ്. അവനെയാണ്, തോമാസ് എൻ്റെ കർത്താവും എൻ്റെ ദൈവവുമെന്ന് ഏറ്റുപറഞ്ഞത്: (മർക്കൊ, 16:14; യോഹ, 20:28). 3. പിതാവിൻ്റെയും പുത്രൻ്റെ നാമം ഒന്നുതന്നെയാണ്; അഥവാ, പിതാവ് പുത്രനു് കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു: (യോഹ, 5:43; 17:11; 17:12). അതിനാൽ, ഏകദൈവം തന്നെയാണ് യേശുവെന്ന നാമത്തിൽ  മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയശേഷം പിതാവിൻ്റെ അടുക്കൽ കരേറി അപ്രത്യക്ഷനായതെന്നും, അനന്തരം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായതെന്നും മനസ്സിലാക്കാം. അതായത്, നമുക്ക് പിതാവായ ഏകദൈവമേയുള്ളു; ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണ്. ഈ വസ്തുത മനുഷ്യനായ യേശുവും അവൻ്റെ അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്: (യോഹ, 8:40,41; 17:3; റോമ, 5:15; 1കൊരി, 8:6; എഫെ, 4:6). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ, മനുഷ്യനായിട്ടുള്ള പ്രത്യക്ഷതയാണ് ക്രൂശിൽ മരിച്ചുയിർത്ത ക്രിസ്തു: (1തിമൊ, 2:6; 3:14-16; 1പത്രൊ, 1:20). ഏകദൈവത്തിൻ്റെ നേരിട്ടുള്ള പ്രത്യക്ഷതയാണ് ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12). നാല്പത് നാളോളം പ്രത്യക്ഷമായത്, മനുഷ്യനല്ല; ദൈവം ആണെന്നതിൻ്റെ അഞ്ച് തെളിവുകൾ താഴെച്ചേർക്കുന്നു:  1. യേശു ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതായി കാണാം. (യോഹ, 20:22). യേശുവെന്ന മനുഷ്യനെ, ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; 4:16-21; പ്രവൃ, 4:27; പ്രവൃ, 10:38). ദൈവത്തിനല്ലാതെ, യേശുവെന്ന ദൈവപുത്രനായ മനുഷ്യനു് പരിശുദ്ധാത്മാവിനെ ഊതി നല്കാൻ കഴിയില്ല. അതായത്, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായതുകൊണ്ടാണ്, ശിഷ്യന്മാർക്ക് ആത്മാവിനെ ഊതിക്കൊടുത്തത്. തന്മൂലം, ഉല്പത്തി പുസ്തകത്തിൽ, ആദാമിൻ്റെ മൂക്കിൽ ജീവശ്വാസം ഊതിയവനാണ്, ശിഷ്യന്മാർക്ക് ജീവാത്മാവായ പരിശുദ്ധാത്മാവിനെ ഊതിക്കൊടുത്തതെന്ന് മനസ്സിലാക്കാമല്ലോ. (ഉല്പ, 2:7). 2. പുനരുത്ഥാനശേഷം, യേശുവെന്ന നാമത്തിൽ ശിഷ്യന്മാർക്ക് പ്രത്യക്ഷനായത്, യഹോവയായ ദൈവം ആയതുകൊണ്ടാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ദൈവം എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെ അല്ലാതെ, “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. 3. “ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു” എന്നാണ് ദൈവപുത്രൻ പറഞ്ഞത്. (യോഹ, 16:28). എന്നാൽ, ദൈവപുത്രൻ പിതാവിൻ്റെ അടുക്കൽ കരേറിപ്പോയശേഷം, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ നേരിട്ട് പ്രത്യക്ഷനായപ്പോൾ, ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്നാണ് പറഞ്ഞത്. (മത്താ, 28:19. ഒ.നോ: യോഹ, 14:16; 1കൊരി, 3:16; 6:19). അതായത്, ദൈവത്തിനല്ലാതെ, ഒരു മനുഷ്യനു് ലോകാവസാനത്തോളം കൂടെയിരിക്കാൻ കഴിയില്ല. 4. യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ, ആത്മാവിനാൽ ജനിക്കുകയും, ആത്മാവിനാൽ വളരുകയും, ആത്മാവിനാൽ ആഭിഷേകം പ്രാപിക്കുകയും, ആത്മാവിനാൽ ശുശ്രൂഷിക്കുകയും ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും, ആത്മാവിനാൽ മരിക്കുകയും ആത്മാവിനാൽ ഉയിർക്കുകയും ചെയ്തവനാണ്. എന്നാൽ, യഹോവയായ ദൈവം അഥവാ, യേശു ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ, ആത്മാവിനാൽ സ്വർഗ്ഗാരോഹണം ചെയ്തു എന്ന് പറയുന്നില്ല. “ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു.” (പ്രവൃ, 1:9). തന്നെയുമല്ല, യിസ്രായേലിൻ്റെ ശത്രുക്കളായ ജാതികളെ കീഴ്പെടുത്തിയിട്ട്, അവൻ്റെ രാജ്യം അവനു് സ്ഥാപിച്ചുകൊടുക്കാൻ ഒലിവുമലയിൽ വീണ്ടും വരുന്നത് യഹോവാണെന്ന് സെഖര്യാവും, യേശു പോയപോലെ വീണ്ടുംവരുമെന്ന് ദൂതന്മാരും അഭിന്നമായി പറയുന്നതും നോക്കുക. (സെഖ, 14:3-4; പ്രവൃ, 1:10-11). 5. യേശുവെന്ന മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനും പിതാവുമായ യഹോവയുടെ കയ്യിലാണ് കൊടുത്തത്. (ലൂക്കൊ, 23:46; സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 1പത്രൊ, 4:19). എന്നാൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ കൊടുത്തത് യേശുവിൻ്റെ കരങ്ങളിലാണ്. (പ്രവൃ, 7:59). ആത്മാക്കളുടെ ഉടയവൻ പിതാവായ ദൈവമായിരിക്കെ, സ്തെഫാനോസ് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത് ദൈവത്തിൻ്റെ കയ്യിൽത്തന്നെ ആയിരിക്കുമല്ലോ. അതായത്, സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃശ്യത്തിൽ ഇരിക്കുന്നവനായി യെഹെസ്ക്കേൽ കണ്ട യഹോയെത്തന്നെയാണ് സ്തെഫാനൊസ് കണ്ടതും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും എന്ന് മനസ്സിലാക്കാം. (യെഹെ, 1:26; 8:2). തന്മൂലം, ദൈവപുത്രൻ്റെ ശുശ്രൂഷയ്ക്കുശേഷം, യേശുവെന്ന നാമത്തിൽ നാല്പത് നാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത്, യഹോവയായ ദൈവമാണെന്ന് മനസ്സിലാക്കാം. [കാണുക: നാല്പതുനാളോളം പ്രത്യക്ഷനായത് ദൈവമോ, ദൈവപുത്രനോ?]

യഹോവ അഥവാ, യേശുക്രിസ്തുവെന്ന മഹാദൈവമാണ് അപ്പൊസ്തലന്മാർക്ക് മഹാനിയോഗം നല്കുന്നതിനു മുമ്പ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു പറയുന്നത്. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായതെന്ന് മുകളിൽ നാം കണ്ടതാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം, നിത്യനും മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (റോമ, 16:24; മലാ, 3:6; യാക്കോ, 1:17). ആകയാൽ, ദൈവത്തിനു് തൻ്റെ സ്ഥായിയായ അസ്തിത്വമൊ, പ്രകൃതിയോ, അധികാരങ്ങളോ ഒന്നും ത്യജിക്കാൻ കഴിയില്ല. താൻ ഒന്നിനും മുട്ടില്ലാത്തവൻ ആകയാൽ, ആരിൽനിന്നും ഒന്നും സ്വീകരിപ്പാനും തനിക്ക് ആവശ്യവുമില്ല. (പ്രവൃ, 17:25).  ഇവിടെപ്പറയുന്ന അധികാരം യേശുക്രിസ്തുവിൻ്റെയല്ല; ദൈവം സകല അധികാരവും വാഗ്ദത്തം ചെയ്തിരിക്കുന്ന യിസ്രായേലിൻ്റെയാണ്. “മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്കീഴെയാക്കിയിരിക്കുന്നു.” (സങ്കീ, 8:4-6). ഇവിടെപ്പറയുന്ന മർത്യനും മനുഷ്യപുത്രനും യിസ്രായേലാണ്. ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യനും മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 80;8,17). എട്ടാം സങ്കീർത്തനം താഴോട്ട് വായിച്ചാൽ, ആകാശത്തിലും ഭൂമിയിലുമുള്ള സകലവും ദൈവം അവൻ്റെ കാൽക്കീഴാക്കിക്കൊടുമെന്ന് വാഗ്ദത്തം പ്രാപിച്ച സന്തതിയാണ് യിസ്രായേൽ. (8:7-8). അതായത്, യിസ്രായേലെന്ന മനുഷ്യപുത്രനാണ് ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ്. തന്മൂലം, യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ മനുഷ്യപുത്രനെന്ന പദവി ദൈവത്തിൽ നിക്ഷിപ്തമാണ്. യേശുവെന്ന മനുഷ്യൻ ദൈവപുത്രനും മനുഷ്യപുത്രനും ആയിരുന്നു. പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന ദൈവപുത്രനെ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ തൻ്റെ മരണപുനരുത്ഥാനത്താൽ ജീവൻ നല്കി പാതാളത്തിൻ്റെ ദ്രവത്വത്തിൽനിന്നും കരേറ്റിയതോടെ, യേശുവെന്ന ദൈവപുത്രൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. ശേഷിക്കുന്നത്, വാഗ്ദത്തസന്തതിയായ യിസ്രായേലെന്ന മനുഷ്യപുത്രൻ്റെ രാജകീയ വാഗ്ദത്തമാണ്. അതുകൊണ്ടാണ്, അവൻ്റെ ദൈവം മനുഷ്യപുത്രനെന്ന പദവിയിൽ നേരിട്ട് പ്രത്യക്ഷനായത്. അതായത്, യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടാണ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് പ്രതീകാത്മകമായി പറയുന്നത്. ഇത് യഥാർത്ഥത്തിൽ ഒരു പ്രവചനമാണ്. അതിൻ്റെ നിവൃത്തി ഭാവികമാണ്. പ്രവചനങ്ങൾ മൂന്ന് കാലത്തിലും പറഞ്ഞിട്ടുള്ളത്, മുകളിൽ നാം കണ്ടതാണ്. ഉദാഹരണത്തിനു്, ദാവീദിൻ്റെ പ്രവചനം നോക്കുക: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. (സങ്കീ, 2:7). ഇവിടെ ശ്രദ്ധിക്കുക: യഹോവ എന്നോട് അരുളിച്ചെയ്ത് എന്നിങ്ങനെ ഉത്തമപുരുഷനിൽ അഥവാ, തന്നോടുള്ള പ്രവചനം എന്ന നിലയിലാണ് ദാവീദ് പറയുന്നത്. എന്നാൽ, ദാവീദുമായി പ്രവചനത്തിന് ബന്ധമൊന്നുമില്ല; അതുപോലെ പ്രവചനം യേശുക്രിസ്തുവിലൂടെ യിസ്രായേലിനാണ് നിവൃത്തിയായത്. (പ്രവൃ, 13:32-33). അതിൻ്റെ തെളിവ് ബൈബിളിൽ തന്നെയുണ്ട്: പൗലൊസ് പറയുന്നു: “സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി വച്ച് അവനെ സര്‍വത്തിനും മീതെ തലയാക്കി.” (എഫെ 1:22). ഇതും ഒരു പ്രവചനമാണ്. യേശുക്രിസ്തുവും പൗലോസും പറയുന്നത് ഒരേ കാര്യമാണ്. എന്നാൽ, ഇതേകാര്യം എബ്രായ ലേഖകൻ പറയുന്നത് ശ്രദ്ധിക്കുക: “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. (എബ്രാ, 2:8). സകലത്തെയും; അവന്റെ കാല്കീഴാക്കിയിരിക്കുന്നു എന്ന എട്ടാം സങ്കീർത്തനമാണ് അവൻ  ഉദ്ധരിച്ചത്. (8:5). പിന്നെ പറയുന്നത് നോക്കുക: എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. യഥാർത്ഥത്തിൽ, യേശുക്രിസ്തുവിൻ്റെ അധികാരമാണെങ്കിൽ, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് ക്രിസ്തുവും, “സര്‍വ്വവും അവന്‍റെ കാല്ക്കീഴാക്കി” എന്ന് പൗലൊസും പറയുന്നതിൻ്റെ നേർവിപരീതമായി, “ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? ബൈബിൾ പരസ്പരവിരുദ്ധമാണെന്ന് വരില്ലേ? എന്നാൽ, സകല അധികാരവും നല്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതും, ഇപ്പോൾ ഒന്നും കീഴ്പട്ടതായി കാണുന്നില്ല എന്ന് പറയുന്നതും വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള ബന്ധത്തിൽ ശരിയാണ്.

അതായത്, പ്രവചനങ്ങൾക്ക് പലവിധമായ നിവൃത്തിയുണ്ടെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. എട്ടാം സങ്കീർത്തനം അഥവാ, “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു” എന്ന വാഗ്ദത്തം, ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ ആത്മികമായി ദൈവസന്തതിയായ യിസ്രായേലിനു് നിവൃത്തിച്ചു. അതാണ് യേശുക്രിസ്തു പറയുന്നതും പൗലോസ് പറയുന്നതും. (മത്താ, 28:19; എഫെ, 1:22). എന്നാൽ, യഥാർത്ഥത്തിൽ യിസ്രായേലിനു് ആ അധികാരം ഇതുവരെ കൈവന്നിട്ടില്ല. അതിനിയും ഭാവിയിൽ നിവൃത്തിയാകാനുള്ള ഒരു പ്രവചനമാണ്. യഹോവ അഥവാ, യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ, അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ കാൽക്കീഴാക്കിയിട്ട്, അവൻ്റെ രാജ്യം അവനു് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് പ്രവചനത്തിനു് പൂർണ്ണനിവൃത്തി വരുന്നത്. (സെഖ, 14:3-4; പ്രവൃ, 1:6,11). അതുകൊണ്ടാണ്, “ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറയുന്നത്. ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, അബ്രാഹാമിൻ്റെ സന്തതിക്കാണെന്നും, ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ, യേശുക്രിസ്തു വന്നതെന്നും എബ്രായ ലേഖകൻ പറയുന്നത് നോക്കുക. (എബ്രാ, 2:5-16). ഞാൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ വന്നത്; ആകാശവും ഭൂമിയും മാറിപ്പോയാലും അതിനു് മാറ്റമുണ്ടാകില്ലെന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞതും ഓർക്കുക. (മത്താ, 5:17-18; ലൂക്കൊ, 16:17). സ്വർഗ്ഗത്തിലുള്ള അധികാരം യിസ്രായേലിനു് എങ്ങനെ ലഭിക്കും എന്ന് ഒരുപക്ഷെ ചിന്തിച്ചേക്കാം. ക്രിസ്തു യെഹൂദന്മാരായ തൻ്റെ ശിഷ്യന്മാരോട് പറയുന്നത് ഇപ്രകാരമാണ്: “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ, 18:18. ഒ.നോ: 16:19). വാഗ്ദത്തസന്തതിക്ക് സ്വർഗ്ഗത്തിലും അധികാരമുണ്ടെന്ന് ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാമല്ലോ? യിസ്രായേലെന്ന വാഗ്ദത്ത സന്തതിക്കുവേണ്ടിയാണ്, അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായിട്ടും നേരിട്ടും പ്രത്യക്ഷനായത്. (1തിമൊ, 2:6; 3:16; യോഹ, 20:28). അതുകൊണ്ടാണ്, അവൻ്റെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്.

“ദൈവപുത്രൻ കഷ്ടം അനുഭവിക്കുന്ന ദാസനും മനുഷ്യപുത്രൻ മഹത്വമുള്ള രാജാവുമാണ്. (മർക്കൊ, 10:38: ലൂക്കൊ, 12:50; മത്താ, 19:28). ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് കഷ്ടം അനുഭവിക്കുന്ന യിസ്രായേലെന്ന ദൈവപുത്രനെയാണ് പ്രതിനിധീകരിക്കുന്നത്. അതാണ്, ദൈവപുത്രനായ ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനത്തോടെ ഒരിക്കലായി പുർത്തിയായത്: (എബ്രാ, 9:11-12). ദൈവത്തിൻ്റെ നേരിട്ടുള്ള വെളിപ്പാട് യിസ്രായേലെന്ന മഹത്വമുള്ള രാജാവിനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനിയും ഭാവിയിൽ നിറവേറാനുള്ളതാണ്: (എബ്രാ, 1:4-9). അതിനാൽ, യിസ്രായേലെന്ന രാജാവിനെ പ്രതിനിധീകരിച്ചുകൊണ്ടുള്ള യേശുക്രിസ്തുവിൻ്റെ പ്രവചനമാണ് മത്തായി 28:18-ലുള്ളതെന്ന് മനസ്സിലാക്കാം.”

51. ദൈവത്തിൻ്റെ വലത്തുഭാഗത്തു് ഇരിക്കുന്ന ദാവിദിൻ്റെ കർത്താവ്: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ” എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു. അവൻ അവരോട്: “എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ?”
“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്ന് അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ” എന്നു ചോദിച്ചു.” (മത്താ, 22:42-45). ഈ വേദഭാഗം, ദൈവപുത്രനായ യേശുക്രിസ്തു, തന്നെ വാക്കിൽക്കുടുക്കാൻ വന്ന പരീശന്മാരോടു് 110-ാം സങ്കീർത്തനം ഒന്നാം വാക്യം ഉദ്ധരിച്ചുകൊണ്ട് ചോദിച്ചതാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് ദൈവമാണെന്നും അത് യേശുക്രിസ്തു ആണെന്നും ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, അവിടെപ്പറയുന്ന കർത്താവ് ദൈവമല്ലെന്നും യേശുക്രിസ്തു അല്ല എന്നതിനും ചില തെളിവുകളുണ്ട്: 1. ദൈവത്തിൻ്റെ വലത്തുഭാഗത്താണ്, ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനം. എന്നാൽ, ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ദൈവത്തിൻ്റെ ഒരു നിത്യപുത്രൻ്റെ സ്ഥാനമാണ് ദൈവത്തിൻ്റെ വലത്തുഭാഗം എങ്കിൽ, ശത്രുക്കൾ പാദപീഠമാകുവോളം; എന്ന ഒരു പരിധി ആസ്ഥാനത്തിനു് ഉണ്ടാകില്ലായിരുന്നു. 2. അടുത്തവാക്യത്തിൽ, “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്നാണ് പറയുന്നത്. അതായത്, നിലവിൽ, ശത്രുക്കളുടെ മദ്ധ്യേയാണ് ദാവീദിൻ്റെ കർത്താവ് വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ഒന്നാമത്, നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. രണ്ടാമത്, ഭാവിയിൽ ദൈവം ദാവീദിൻ്റെ കർത്താവിനു് അവൻ്റെ ശത്രുക്കളെ പാദപീഠം ആക്കിക്കഴിഞ്ഞാൽ, പിന്നെ അവനു് ശത്രുക്കൾ ഉണ്ടാകുകയും ഇല്ല. തന്മൂലം, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക” എന്ന ഒന്നാം വാക്യമോ, “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്ന രണ്ടാം വാക്യമോ യേശുക്രിസ്തുവനു് ഒരിക്കലും ചേരില്ല. 3. ദൈവപുത്രനായ യേശുക്രിസ്തു ദൈവമാണെന്നാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്നത്, പിതാവായ ഏകദൈവത്തെക്കുറിച്ചാണ്. (യോഹ, 17:3). ആ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും ദൈവമാണെങ്കിൽ, അത് ബഹുദൈവവിശ്വാസമാണ്. തന്നെയുമല്ല, ഒരു ദൈവം തൻ്റെതന്നെ വലത്തുഭാഗത്ത് ഇരിക്കുന്നുവെന്ന് എങ്ങനെ പറയും? 4. പ്രസ്തുത വാക്യത്തിൽപ്പറയുന്ന എൻ്റെ കർത്താവ് എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല. അവിടെ, “എൻ്റെ കർത്താവു” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ലഡോണി” (To my master – לַאדֹנִי – L’adoni) ആണ്. 24 പ്രാവശ്യം ആ പദമുണ്ട്: (ഉല്പ, 24:36; 24:54; 24:56; 32:5; 35:6; 32:18; 44:9; 44:16; 44:16; 44:33; 1ശമൂ, 24:8; 25:27; 25:28; 25:30; 25:31; 25:31; 2ശമൂ, 4:8; 19:28; 1രാജാ, 1:2; 18:13; 20:9; 1ദിന, 21:3; 110:1). എന്നാൽ, ഒരിക്കൽപ്പോലും ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല. “എൻ്റെ കർത്താവു” എന്ന് ഉപയോഗിക്കുന്ന മറ്റൊരു പദമാണ്, “അഡോണി” (my lord – אֲדֹנִי – adoni). ആ പദം 200-ഓളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം: ഉല്പത്തി 23:6 ആണ്. (ഇംഗ്ലീഷ് ബൈബിൾ നോക്കുക). ഈ പദവും ദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. അതായത്, 110-ാം സങ്കീർത്തനത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കന്ന “ലഡോണി” ആകട്ടെ, മറ്റൊരു പ്രയോഗമായ അഡോണി ആകട്ടെ ഒരിക്കൽപ്പോലും “എൻ്റെ കർത്താവു – My Lord” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, ലഡോണി-യും, അഡോണി-യും; യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ ഭൗമികരെ കുറിക്കുന്ന പ്രയോഗങ്ങളാണ്. എന്നാൽ, “എൻ്റെ കർത്താവു” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദം “അഡോണായി” (אֲדֹנָי) ആണ്. (സങ്കീ, 16:2;  35:23; യെശ, 49:14). യെഹൂദന്മാരുടെ ബൈബിളിൽ: The Complete Jewish Bible-ൽ, The word of the Lord to my master എന്നാണ്. 1917-ലെ JPS Tanakh-ൽ The LORD saith unto my lord എന്നാണ്. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2; 9:4; 147:19-20). അതായത്, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

യേശുക്രിസ്തു അല്ലെങ്കിൽ, പിന്നെ ആരാണ് ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരിക്കുന്നത്? ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന്, തൻ്റെ വലത്തുഭാത്തിരുത്തിയ അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ ഒരു മനുഷ്യനും മനുഷ്യപുത്രനുമുണ്ട്; അവനാണ് വാഗ്ദത്ത സന്തതിയായ യിസ്രായേൽ. (സങ്കീ, 80:8,17. ഒ.നോ: 8:5-6). എന്നാൽ, യഥാർത്ഥത്തിൽ യിസ്രായേൽ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കയാണെന്ന് ധരിക്കരുത്. അവൻ വസിക്കുന്നത് ഭൂമിയിലാണ്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നത് യിസ്രായേലെന്ന വാഗ്ദത്ത സന്തതിയുടെ പദവിയാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, സങ്കീർത്തനം 110:1-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ആരും ഇരിക്കുന്നില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, ദൈവത്തിൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആത്മീയ പ്രയോഗമാണ്. ആ പ്രയോഗത്തിൻ്റെയും പദവിയുടെയും അനുഗ്രഹത്തിൻ്റെയും ഉടയവൻ യിസ്രായേലെന്ന ദൈവസന്തതിയാണ്. യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത പുത്രനും രാജാവും ആണെന്ന് അനേകം വാക്യങ്ങളിലൂടെ നാം മുകളിൽ കണ്ടതാണ്. ദാവീൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് അഥവാ, യജമാനൻ എന്ന് സംബോധന ചെയ്യുന്നത്. അതായത്, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത പുത്രനാണ്. എന്നാൽ അവൻ രാജാവെന്ന നിലയിൽ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്. യേശു പരീശന്മാരോടു് ചോദിച്ചത്, എന്നെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു എന്നല്ല; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു എന്നാണ്. ഉത്തമപുരുഷനായ ക്രിസ്തു മധ്യമപുരുഷനായ യെഹൂദന്മാരോടു് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ക്രിസ്തുവിനെക്കുറിച്ചാണ് ചോദിക്കുന്നത്. അത് പഴയനിയത്തിൽ നിറഞ്ഞുനില്ക്കുന്ന ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തുവാണ്; അത് യേശുക്രിസ്തുവല്ല യിസ്രായേലാണ്. എന്നേക്കും ഇരിക്കുന്ന ക്രിസ്തുവും പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏകക്രിസ്തുവും യിസ്രായേൽ ആണെന്ന് നാം കണ്ടതാണ്. എന്നാൽ, ദാവീദ് തൻ്റെ പുത്രനെ ആത്മാവിൽ കർത്താവ് അഥവാ, യജമാനൻ എന്ന് വിളിച്ചത് എന്താണെന്ന് പരീശന്മാർക്ക് അറിയില്ലായിരുന്നു. തൻ്റെ വാഗ്ദത്തസന്തതി നിത്യ രാജാവാകയാലാണ്, ദാവീദ് അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. ഭാവിയിൽ യഹോവ അഥവാ, യേശുക്രിസ്തു യിസ്രായേലിൻ്റെ സകല ശത്രുക്കളെയും അവൻ്റെ പാദപീഠമാക്കി രാജ്യം അവനു് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് പ്രവചനത്തിനു് നിവൃത്തിവരുന്നത്. (സെഖ, 14:3-4; പ്രവൃ, 1:6,11). ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക്കുക എന്നത് വാഗ്ദത്തസന്തതിയായ യിസ്രായേലിന്റെ പദവി ആകയാലാണ്, അവൻ്റെ മറുവിലയായ യേശുക്രിസ്തുവിൽ ആ പദവികളൊക്കെ ആരോപിച്ചിരിക്കുന്നത്.

52. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ: “അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന് അവകാശിയായതിന് ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” (എബ്രാ, 1:4). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കിയ കാര്യമാണ് എബ്രായ ലേഖകൻ പറയുന്നത്. അടുത്തവാക്യം: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ഇവിടെപ്പറയുന്ന ആദ്യജാൻ യേശുക്രിസ്തുവല്ല. അതിൻ്റെ ചില തെളിവുകൾ തരാം: 1. ത്രിത്വം പഠിപ്പിക്കുന്നതുപോലെ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെങ്കിൽ അവൻ “ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർന്നു” എന്നു പറയേണ്ടതില്ലല്ലോ. (എബ്രാ, 1:4). ദൈവം എല്ലായ്പ്പോഴും ദൂതന്മാരെക്കാൾ ശ്രേഷ്ഠൻതന്നെ ആയിരിക്കുമല്ലോ? 2. ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം, ഇതും യഥാർത്ഥത്തിൽ ദൈവത്തെക്കുറിച്ചുള്ള പ്രയോഗമല്ല. ദൂതന്മാർ ദൈവത്തെ നമസ്കരിക്കുന്നത് അഥവാ, ആരാധിക്കുന്നത് ചില പ്രത്യേക സമയത്ത് മാത്രമല്ലല്ലോ; രാപ്പകൽ അഥവാ, നിത്യം ദൈവത്തെ ആരാധിച്ചുകൊണ്ടിരിക്കയാണ്. (യെശ, 6:2-3; വെളി, 4:8). ദൈവപുത്രൻ ആരാധനയ്ക്ക് യോഗ്യനായ ദൈവവും പിതാവിൽനിന്ന് വിഭിന്നനുമായി സ്വർഗ്ഗത്തിൽ ഇപ്പോൾ ഉണ്ടെങ്കിൽ, അവൻ ദൂതന്മാരുടെ നമസ്കാരം ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെന്തിനാണ്, ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ, ദൈവത്തിൻ്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം എന്ന് പറയുന്നത്. 3. താൻ ദൈവമല്ലെന്നും പിതാവ് മാത്രമാണ് ദൈവമെന്നും താൻ ആരാധയ്ക്ക് യോഗ്യനല്ലെന്നും താൻ സ്രഷ്ടാവായ ദൈവമല്ലെന്നും താൻ സർവ്വജ്ഞാനിയല്ലെന്നും ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. (മത്താ, 4:10; 19:4; 24:36; യോഹ, 4:24; 5:44; 17:3). 4. പിതാവായ ദൈവം മാത്രമാണ് ആരാധനയ്ക്ക് യോഗ്യനെങ്കിൽ, പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുന്ന ആദ്യജാതൻ ആരായാലും ദൈവികമായ ആരാധനയ്ക്ക് യോഗ്യനല്ല; ദൂതന്മാർ അവനെ ആചാരപരമായി നമസ്കരിക്കുകയാണെന്ന് മനസ്സിലാക്കാം. എന്നാൽ, ദൈവപുത്രനായ യേശുവിനെ ആദ്യജാതനെന്ന് വിളിച്ചിട്ടുണ്ടെങ്കിലും, ദൂതന്മാർ അവനെ നമസ്കരിച്ചതായോ, മേലിൽ നമസ്കരിക്കുമെന്നുള്ള പ്രവചനമോ എവിടെയും കാണാൻ കഴിയില്ല. തന്മൂലം, ദൂതന്മാരെക്കാൾ ശ്രേഷ്ഠനായിത്തീർത്തു, സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നൊക്കെ എബ്രായ ലേഖകൻ പറയുന്നത് യേശുക്രിസ്തുവിനെക്കുറിച്ചല്ല; വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. സങ്കീർത്തനത്തിൽ പറയുന്ന ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (8:5). യിസ്രായേലെന്ന ദൈവപുത്രനും മനുഷ്യപുത്രനുമായ വാഗ്ദത്തസന്തതി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായതു കൊണ്ടാണ്, അവൻ്റെ ദൈവം അവൻ്റെ പദവികളുമായി ദൂതന്മാരെക്കാൾ താഴ്ചയുള്ളവനായി ഒരു മനുഷ്യപ്രത്യക്ഷത എടുത്തുവന്ന് മരണം ആസ്വദിച്ചത്. യേശുക്രിസ്തുവിലൂടെ മഹത്വം അണിയുന്ന സന്തതി യിസ്രായേലാണ്. (എബ്രാ, 2:9). അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാക്കിയ കാര്യമാണ് എബ്രായ ലേഖകൻ പറയുന്നത്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. (പുറ, 4:23). ദൂതന്മാർ നമസ്കരിക്കുമെന്ന് പ്രവചനമുള്ള വാഗ്ദത്തസന്തതി യിസ്രായേൽ മാത്രമാണ്. സത്യവേദപുസ്തകത്തിലെ പരിഭാഷ കൃത്യമല്ലാത്തതിനാൽ, ഗ്രീക്കു സെപ്റ്റ്വജിൻ്റിലെ വാക്യം ചേർക്കുന്നു: “സ്വർഗ്ഗമേ, അവനോടുകൂടെ ആനന്ദിക്കുവിൻ; ദൈവത്തിന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ നമസ്കരിക്കുവിൻ; ജാതികളേ, അവന്റെ ജനങ്ങളോടുകൂടെ ആനന്ദിക്കുവിൻ; ദൈവപുത്രന്മാരേ, നിങ്ങളെല്ലാം അവനോടുകൂടെ ആനന്ദിപ്പിൻ; അവന്റെ മക്കളുടെ രക്തത്തിന്നു പ്രതികാരം ചെയ്തിരിക്കുന്നു; അവൻ തന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യും; തന്നെ വെറുക്കുന്നവർക്കു പകരം വീട്ടും; യഹോവ തന്റെ ജനത്തെ ദേശത്തുനിന്നു ശുദ്ധീകരിക്കും.” (ആവ, 32:43; LXX). ഒ.നോ: ABP-en, BSB, BST, Logos, MSB, NHEB, NHEB-JM, NHEB-ME, NHEB-Y, NLT’15, Tomson). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിൽനിന്നാണ്, പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ദൂതന്മാർ യിസ്രായേലെന്ന ദൈവപുത്രനെ ആരാധിക്കുകയല്ല; ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്യുന്നത്. ദൈവം അവന് രാജ്യം സ്ഥാപിച്ചുകൊടുത്തു കഴിയുമ്പോൾ ആദ്യജാതനായ യിസ്രായേൽ മഹത്വത്തോടെ രാജാവാകുമ്പോഴാണ് ദൂതന്മാർ അവനെ നമസ്കരിക്കുന്നത്. അപ്പോഴാണ്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു എന്ന യേശുക്രിസ്തുവിൻ്റെ പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്. (മത്താ, 28:18. ഒ.നോ: 1കൊരി, 15:27,28). നഥനയേലിനോട് യേശു പറയുന്നതും, ഇതിനൊപ്പം മനസ്സിലാക്കണം: “ആമേൻ ആമേൻ ഞാൻ നിങ്ങളോടു് പറയുന്നു, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.” (യോഹ, 1:51). ഇവിടെപ്പറയുന്ന മനുഷ്യപുത്രനും യിസ്രായേലാണ്. എൻ്റെ അടുക്കൽ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുമെന്നല്ല; മനുഷ്യപുത്രൻ്റെ അടുക്കൽ എന്ന് പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. യിസ്രായേലിന്റെ നിത്യരാജ്യം സ്ഥാപിതമായിക്കഴിയുമ്പോൾ, സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള ബന്ധത്തിൻ്റെ ഒരു സൂചനയാണ്, യേശുവിൻ്റെ വാക്കുകളിൽ കാണുന്നത്.

എബ്രായ ലേഖനത്തെക്കുറിച്ചും വാഗ്ദത്ത സന്തതിയായ എബ്രായ ജാതിയെക്കുറിച്ചും പഠിക്കാതെ എബ്രായലേഖനത്തിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല. എബ്രായ ലേഖനം എബ്രായ വിശ്വാസികൾക്ക് എഴുതിയതാണ്. ദൈവവുമായി രണ്ടുവിധത്തിൽ ബന്ധമുള്ളവരാണ് എബ്രായവിശ്വാസികൾ: 1. അവർ പൂർവ്വ പിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും നിത്യരാജാവുമായ ഭൗമിക സന്തതിയാണ്. 2. ആത്മികസന്തതിയായ യേശുക്രിസ്തുവിലൂടെ അവർ ഓരോരുത്തരും വ്യക്തിപരമായി ദൈവത്തിൻ്റെ മക്കളാണ്. എന്നാൽ ഇപ്പോഴത്തെ അവരുടെ അവസ്ഥ കുറച്ച് പരിതാപകരമാണ്. പെന്തെക്കൊസ്തുനാൾമുതൽ രക്ഷിക്കപ്പെട്ടവരും അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും കണ്ണാൽ കാണുകയും അനുഭവിക്കുകയും ചെയ്തവർക്കാണ് എബ്രായലേഖനം എഴുതുന്നത്. കാലം നോക്കിയാൽ അവർ ഉപദേഷ്ടാക്കന്മാർ ആകേണ്ടവർ ആണെങ്കിലും ഇപ്പോൾ കേൾക്കാൻ മാന്ദ്യമുള്ളവരും വളർച്ചയില്ലാത്തവരും ആണ്. (എബ്രാ, 5:12). ഇപ്പോഴവർ വിശ്വാസത്യാഗത്തിൻ്റെ വക്കോളം എത്തിനില്ക്കുന്നവരാണ്. ദൈവാലയവും യാഗങ്ങളും ശബത്തുകളും പെരുന്നാളുകളും തുടങ്ങി, ആചാരങ്ങളും ആഘോഷങ്ങും ഒന്നുമില്ലാത്ത ക്രൈസ്തവിശ്വാസത്തിൽ അവർക്ക് മടുപ്പ് തോന്നിയിരിക്കാം. എന്തായാലും, അവൻ പിൻമാറ്റ അവസ്ഥയിൽ എത്തിയവരാണ്. അഥവാ, തങ്ങൾ വിട്ടുപോന്ന യെഹൂദാമതത്തിലേക്ക് തിരികെപ്പോകാൻ ആഗ്രഹിക്കുന്നവരാണ്. ലേഖനത്തിൽ അവരോടുള്ള എഴുത്തുകാരൻ്റെ മുന്നറിയിപ്പുകളെല്ലാം അക്കാര്യം വ്യക്തമാക്കുന്നതാണ്. മുപ്പത്തഞ്ചോളം മുന്നറിയിപ്പുകൾ ആ ലേഖനത്തിലുണ്ട്. ഉദാ: (എബ്രാ, 2:1,4;3:6,8,11,12,14,15; 4:1,12). അവരെ വിശ്വാസത്തിൽ ഉറപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ്, പഴയനിയമത്തിൽ അവരോടുള്ള വാഗ്ദത്തങ്ങളെല്ലാം എടുത്തുകാണിച്ചുകൊണ്ട് ലേഖനം എഴുതിയിരിക്കുന്നത്. അതായത്, യേശുവിലൂടെ നിവൃത്തിയായതെല്ലാം, ദൈവസന്തതികളായ അവരോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണെന്നാണ് എബ്രായലേഖകൻ അവരെ ഓർമ്മിപ്പിക്കുന്നത്. യിസ്രായേൽ ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യപുത്രൻ ആകയാലാണ്, അവൻ്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ പ്രകൃതി സ്വീകരിച്ചുകൊണ്ട് വന്നത്: (എബ്രാ, 2:9,16). പഴയനിയമത്തിലെ നാല്പത്തഞ്ചോളം ഉദ്ധരണികളും ഇരുപതോളം പ്രാവശ്യം വാഗ്ദത്തം എന്ന പദവും എബ്രായലേഖനത്തിൽ കാണാം.

53. എന്നും എന്നേക്കും സിംഹാസനമുള്ള പുത്രൻ: “പുത്രനോടോ: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.” (എബ്രാ, 1:8). ഇത് നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. (45:6). സങ്കീർത്തനത്തിൽ “ദൈവമേ” അഥവാ, എലോഹീം എന്ന പദം, സത്യദൈവത്തെ കുറിക്കുന്നതല്ല; യിസ്രായേലെന്ന ഭൗമിക രാജാവിനെ കുറിക്കുന്നതാണ്. നാല്പത്തഞ്ചാം സങ്കീർത്തനത്തനം ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവിനുവേണ്ടി കോരഹ് പുത്രന്മാർ രചിച്ചതാണ്. ഭൂമിയെ ഭരിക്കേണ്ട ദാവിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് മുകളിൽ നാം കണ്ടതാണ്.. (യോഹ, 18:36, ദാനീ, 2:44; 7:13,14,18,21,27). യിസ്രായേലിനെ “ദൈവം” അഥവാ, “എലോഹീം” എന്ന് വിളിച്ചിട്ടുള്ള വേറെയും വാക്യമുണ്ട്. (സങ്കീ, 82:6. ഒ.നോ: യോഹ, 10:35). “ദൈവം അഥവാ, എലോഹീം” എന്ന എബ്രായപദം സത്യദൈവത്തെയും (ഉല്പ, 1:1), ദൂതന്മാരെയും (ന്യായാ, 13:22; സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1; സങ്കീ, 45:6; 82:6), ദേവന്മാരെയും (ന്യായാ, 11:24; ഉല്പ, 35:2), ദേവിയെയും (1രാജാ, 11:5, 33) ഒരുപോലെ കുറിക്കുന്ന പദമാണ്. ഇവിടുത്തെ ദൈവം എന്ന പദത്തിനു്, ഉന്നതൻ അഥവാ, ശ്രഷ്ഠൻ എന്ന അർത്ഥമാണ് ഉള്ളത്. ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠ ജാതിയാണ് യിസ്രായേൽ. (ആവ, 4:6-8). അതുകൊണ്ടാണ്, അവനെ ദൈവം എന്ന് സങ്കീർത്തനക്കാരൻ വിശേഷിപ്പിക്കുന്നത്. ഈ വാക്യത്തിലെ ദൈവം യേശുക്രിസ്തുവല്ല യിസ്രായേലാണെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം. പുതിയനിയമത്തിൽ ആ വാക്യം തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്; പഴയനിയമത്തിൽ നിന്നു ചേർക്കുന്നു: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7–എബ്രാ, 1:7). എബ്രായർ 1:6-ലെ ദൈവം യേശുക്രിസ്തു ആണെങ്കിൽ ആ ദൈവത്തിന് മുകളിൽ മറ്റൊരു ദൈവമുണ്ടെന്ന് വരും. സത്യദൈവം ഒന്നല്ലേയുള്ളു. ഒരു സത്യദൈവത്തിനു് തനിക്കുതന്നെ ദൈവമായിരിക്കാൻ കഴിയില്ലല്ലോ. യിസ്രായേലെന്ന അഭിഷിക്തരാജാവാണ് ആ വാക്യത്തിലെ ദൈവം. ദൈവം യിസ്രായേലിൻ്റെ ദൈവം തന്നെ. (പുറ, 5:1; 24:40; 32:27). ആ സങ്കീർത്തനം ഒരാവർത്തി വായിച്ചു നോക്കിയാൽ, ആ സങ്കീർത്തനത്തിലെ രാജാവു് സ്വർഗ്ഗീയനല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

54. കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യപ്പെട്ടവൻ: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7, ഈ വാക്യത്തിലെ, ദൈവം; നിൻ്റെ ദൈവം എന്നത്, ദൈവമേ നിൻ്റെ ദൈവം എന്ന് സത്യവേദപുസ്തകത്തിൽ തെറ്റായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (എബ്രാ, 1:7). അതായത്, ദൈവം രാജാവിൻ്റെ ദൈവമാണെന്നാണ്, സങ്കീർത്തനക്കാരൻ പറയുന്നത്. യഥാർത്ഥത്തിൽ ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യപുത്രനായ രാജാവ് യിസ്രായേയേലാണ്: (സങ്കീ, 8:4 45:7; 80:17; ദാനീ, 2:44; 7:13,14,18,21,27). പഴയപുതിയനിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ഏക അഭിഷിക്തൻ അഥവാ, ക്രിസ്തു യിസ്രായേലാണെന്ന് നാം കണ്ടതാണ്. (സങ്കീ, 2:2; 45:7; പ്രവൃ, 4:26; ഗലാ, 3:16; വെളി, 11:15; 12:10; 20:4; 20:6). ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. (ലൂക്കൊ, 3:3; 4:14). ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം ദൈവത്തിനു് എന്തിനാണെന്ന് ചിന്തിച്ചാൽ, ദൈവം അഭിഷേകം ചെയ്തത് ഭൗമികനായ യിസ്രായേലിനെ ആണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

55. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും പുരോഹിതൻ: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4; എബ്രാ, 5:6,10). ഇതും യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചുള്ള പ്രവചനമാണ് “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തുവിലൂടെയാണ് വാഗ്ദത്ത സന്തതിയോടെ പ്രവചനങ്ങൾ നിവൃത്തിക്കുന്നത്. (എബ്രാ, 7:21-22). ഭാവിയിൽ യിസ്രായേലിലൂടെ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും. (യെശ, 61:6; സെഖ, 6:13). യേശുക്രിസ്തുവാണ് ദൈവത്തിൻ്റെ നിത്യപുരോഹിതനെന്ന് വിചാരിക്കുന്നവരുണ്ട്. അത് അബദ്ധവിശ്വാസമാണ് എന്നതിൻ്റെ തെളിവ്, ആ വാക്യത്തിൽത്തന്നയുണ്ട്. “എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” യേശുക്രിസ്തുവിനെ എന്നേക്കും പുരോഹിതനാക്കിയിട്ട്, അവനെ പുരോഹിതനാക്കിയതുകൊണ്ട്, താൻ അനുതപിക്കുകയില്ല എന്ന് യഹോവ പറയുമോ? യിസ്രായേലെന്ന ഭൗമികസന്തതിയാണ് എന്നേക്കും ദൈവത്തിൻ്റെ പുരോഹിതൻ. യേശുക്രിസ്തു പുരോഹിതനാകാൻ വന്നതല്ല; ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയെ എന്നേക്കും പുരോഹിതൻ ആക്കാൻ വന്നതാണ്. അതായത്, അവനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ വന്നതാണ്. അതുകൊണ്ടാണ്, യേശുക്രിസ്തുവിൽ ആ പദവി ആരോപിച്ചിരിക്കുന്നത്. ദൈവം തൻ്റെ പുത്രനായ യിസ്രായേലിന് കൊടുത്ത പദവിയാണ് പൗരോഹിത്യം. (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6; സെഖ, 6:13). അഹരോന്യ ക്രമപ്രകാരമുള്ള ലേവീപൗരോഹിത്യം ആരംഭിക്കുന്നതിനു് മുമ്പുതന്നെ, പുരാഹിതരാജത്വം എന്ന പദവി ദൈവം യിസ്രായേൽ ജനത്തിനു മുഴുവനുമായി കൊടുത്തതായിരുന്നു. (പുറ, 19:4). എന്നാൽ പാപം നിമിത്തം, ആ പദവി സാക്ഷാത്കരിക്കാൻ അവർക്കു കഴിഞ്ഞില്ല. സീനായി പർവ്വതത്തിൽ യഹോവയുടെ സന്നിധിയിൽ അവരെ കൊണ്ടുചെന്നപ്പോൾ ദൈവത്തിൻ്റെ പ്രത്യക്ഷസാന്നിദ്ധ്യം അവർക്ക് അസഹ്യമായതിനാൽ തങ്ങളുടെ മദ്ധ്യസ്ഥനായി വർത്തിക്കാൻ അവർ മോശെയോട് ആവശ്യപ്പെട്ടു. (പുറ, 20:18,21). അങ്ങനെ അവരുടെ പൗരോഹിത്യ പദവി മോശെയിലേക്കും (സങ്കീ, 99:6) അനന്തരം അഹരോനിലൂടെ ലേവീഗോത്രത്തിനും നല്കപ്പെട്ടു. (പുറ, 28:1; സംഖ്യാ, 18:7). എന്നാൽ ലേവ്യാപൗരോഹിത്യം പോലെ ബലഹീനവും (എബ്രാ, 5:1-3) മാറിപ്പോകുന്നതും (എബ്രാ, 7:12) നിഷ്പ്രയോജനവുമായ (എബ്രാ, 7:18) പൗരോഹിത്യമല്ല ദൈവം തൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:14; 1ദിന, 17:13) നിത്യരാജാവുമായ (ദാനീ, 7:14,18,21,27) യിസ്രായേലിന് നല്കിയത്. മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കുമുള്ള പൗരോഹിത്യമാണ്. അവരുടെ രക്ഷിതാവായ യേശുക്രിസ്തുവിലൂടെയാണ്, അവരുടെ എന്നേക്കമുള്ള പൗരോഹിത്യപദവി സാക്ഷാത്കരിക്കരിക്കപ്പെടുന്നത്. (യെശ, 61:6).

56. സൂര്യതേജസ്സോടെ വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശൻ: “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. ……… ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു. വെളി, 1:12-18). ഈ വേദഭാഗത്ത്, “ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറഞ്ഞിരിക്കയാൽ; അവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അത് യേശു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. യേശു, മരണത്തിൽനിന്ന് ഉയിർത്തു, മരിച്ചിട്ട് ഉയിർത്തു എന്നല്ലാതെ, “മരിച്ചവൻ ആയിരുന്നു” എന്ന് എവിടെയും പറഞ്ഞിട്ടില്ല. (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12).രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. അതായത്, “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുന്നതാണ്. 2. യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുവാണെന്ന് ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുവിനെ ഏകദേശം 87 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ എന്ന് അവനെ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, എൻ്റെ കർത്താവിനെക്കണ്ടു, യേശുവിനെക്കണ്ടു, ദൈവപുത്രനെക്കണ്ടു, മനുഷ്യപുത്രനെക്കണ്ടു, ക്രിസ്തുവിനെക്കണ്ടു എന്നൊന്നും പറയാതെ, മനുഷ്യപുത്രനോട് സദൃശനായവനെക്കണ്ടു എന്ന് അവൻ ഒരിക്കലും പറയില്ലായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു” എന്നതിനെ സാമാന്യ അർത്ഥത്തിൽ: മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ മറ്റൊരുവനെ കണ്ടുവെന്നോ; അല്ലെങ്കിൽ, യഥാർത്ഥത്തിൽ മനുഷ്യപുത്രനോടു സദൃശൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണോ അവനെ കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും അത് യേശുക്രിസ്തു അല്ല. 3. മനുഷ്യപുത്രനോട് സദൃശൻ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനാണ്. (വെളി, 1:18). എന്നാൽ, ദൈവപുത്രൻ ലോകത്തിൽ വന്നത് ആരെയും വിധിപ്പാനല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ്. (യോഹ, 3:17). അവൻ ആരെയും കൊല്ലാൻ വന്നതല്ല; മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കാനാണ് വന്നത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). അവൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. 4. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണ് അവൻ പറയുന്നത്. (വെളി, 2:7). ദൈവപുത്രനോ, ദൈവമോ ആയിരുന്നെങ്കിൽ എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, ദൈവത്തിന്റെ പരദീസയിലുള്ള ഫലം എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതായത്, അതൊരു ഭൗമികൻ്റെ വാക്കാണ്.  5. മനുഷ്യപുത്രനോട് സദൃശൻ, ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. (വെളി, 3:2,12). ദൈവമെന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, സ്രഷ്ടാവ് തുടങ്ങി ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 6. മനുഷ്യപുത്രനോട് സദൃശൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (വെളി, 3:12). എന്നാൽ, യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് ബൈബിളിൽ എവിടെയും സൂചനപോലും ഇല്ല. 7. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് മനുഷ്യപുത്രനോട് സദൃശൻ? ദാനീയേൽ പ്രവചനവും വെളിപ്പാടു പുസ്തകവും തമ്മിലുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാം. ദാനീയൽ കണ്ട, ദൈവത്തിൻ്റെ വിശുദ്ധന്മാരായ അതേ മനുഷ്യപുത്രനോട് സദൃനായ യിസ്രായേലിനെയാണ് യോഹന്നാനും കാണുന്നത്. അതായത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. യിസ്രായേലെന്ന ദൈവസന്തതി പാപത്തിൽ മരിച്ചവനായിരുന്നു: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19, ഒ.നോ: സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവുമാണ് അവനെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ചത്: (മത്താ, 1:21; എബ്രാ, 2:14-16;). പൗലൊസ് പറയുന്നതു നോക്കുക: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). പാപമറിയാത്തവനായ ക്രിസ്തുവിൻ്റെ മരണവും ഉയിർത്തെഴുന്നേല്പും മൂലം യഥാർത്ഥത്തിൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന മനുഷ്യപുത്രനെയാണ് അഥവാ, മനുഷ്യപുത്രനോടു സദൃശനായ രാജാവിനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്. അതുകൊണ്ടാണ്, ഞാൻ മരിച്ചവനായിരുന്നു; എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നത്. [മുഴുവൻ തെളിവുകളും കാണാൻ: വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്? എന്ന ലേഖനം ദയവായി കാണുക].

57. ന്യായവിധിക്ക് അധികാരമുള്ള പുത്രൻ: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വേദഭാഗത്ത്, ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” എന്ന് പ്രഥമപുരുഷ സർവ്വനാമത്തിലാണ് പറയുന്നതെന്ന് ഓർക്കുക. യഥാർത്ഥത്തിൽ ന്യായവിധിക്ക് അധികാരമുള്ള ദൈവത്തിൻ്റെ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ന്യായവിധിക്ക് അധികാരമുള്ള രാജാവ് ദൈവപുത്രനല്ല; മനുഷ്യപുത്രനാണ്. യേശുക്രിസ്തു പറയുന്ന അടുത്തവാക്യം നോക്കുക: “അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). യേശുക്രിസ്തു ഇത് തന്നെക്കുറിച്ചല്ല പറയുന്നത്. അവൻ മനുഷ്യപുത്രൻ ആകയാൽ. അവൻ എന്ന, പ്രഥമപുരുഷ സർവ്വനാമം നോക്കുക. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ മറ്റൊരുത്തനെക്കുറിച്ചാണ് പറയുന്നത്. മനുഷ്യപുത്രൻ വരുന്നതിനെക്കുറിച്ച് യേശു പറഞ്ഞത് നോക്കുക: “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.” (ലൂക്കോ, 9:26). ഇവിടെ ശ്രദ്ധേയമായൊരു കാര്യമുണ്ട്: മനുഷ്യപുത്രൻ തൻ്റെയും പിതാവിൻ്റെയും മഹത്വത്തിൽ മാത്രമല്ല; വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ (glory) വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവിനു് എന്തിനാണ് വിശുദ്ധ ദൂതന്മാരുടെ മഹത്വം? ദൈവം തേജസ്സും ബഹുമാനവും അണിയിച്ച മനുഷ്യപുത്രൻ യിസ്രായേലാണ്: (സങ്കീ, 8:5). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തനിക്കായി വളർത്തിയ മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 80:8-17). ദൈവം തൻ്റെ ഭൗമികസന്തതിയായ യിസ്രായാലെന്ന രാജാവിനെയാണ് ന്യായവിധി ഏല്പിച്ചിരിക്കുന്നത്: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ. അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4). “ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.” (സങ്കീ, 111:6. ഒ.നോ: യെശ, 16:5; 42:1; യിരെ, 33:15). “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7. ഒ.നോ: യെശ, 49:9). ജാതികൾക്കുള്ള നിയമവും ന്യായാധിപനുമാക്കി ദൈവം വെച്ചിരിക്കുന്നത് യിസ്രായേലെന്ന തൻ്റെ പുത്രനെയാണ്. അടുത്ത പോയിന്റ് നോക്കുക:

58. മനുഷ്യൻ മുഖാന്തരമുള്ള ന്യായവിധി: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഈ വേദഭാഗത്ത് പറയുന്ന പുരുഷൻ, ആൻഡ്രി (andri) അഥവാ, മനുഷ്യൻ ആണ്. ദൈവം യേശുക്രിസ്തു മുഖാന്തരമാണ് ന്യായം വിധിക്കുന്നതെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. എന്നാൽ, ദൈവം ഒരു മനുഷ്യൻ (Man – andri) മുഖാന്തരമാണ് ന്യായം വിധിക്കുന്നത്. ട്രിനിറ്റിയിലുള്ള മൂന്നുപേരും ദൈവം ആണ്; മനുഷ്യർ ആരുമില്ല. അപ്പോൾ, ഈ മനുഷ്യൻ ആരാണ്? തന്നെയുമല്ല, ഈ വാക്യപ്രകാരം, മനുഷ്യനല്ല ന്യായം വിധിക്കുന്നത്; താൻ നിയമിച്ച മനുഷ്യൻ മുഖാന്തരം ദൈവമാണ് ന്യായം വിധിക്കുന്നത്. ബൈബിളിൽ പിതാവായ ഏക ദൈവമല്ലാതെ, മറ്റൊരു ദൈവമില്ല. (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, ഒരു ദൈവം മറ്റൊരു ദൈവം മുഖാന്തരം ന്യായം വിധിക്കുമെന്ന് പറയാൻ കഴിയില്ല. തന്നെയുമല്ല, കന്യകയായ മറിയയിലൂടെ ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട യേശുവെന്ന ദൈവപുത്രൻ്റെ ശുശ്രൂഷ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). ഇനിയവൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയുമില്ല. അതിനാൽ, യേശുക്രിസ്തുവെന്ന ദൈവപുത്രനായ മനുഷ്യൻ മുഖാന്തരമല്ല ലോകത്തെ ന്യായംവിധിക്കുന്നതെന്ന് മനസ്സിലാക്കാം. ദൈവം നിയമിച്ച പുരുഷൻ യഥാർത്ഥത്തിൽ യിസ്രായേലാണ്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: സങ്കീ, 8:4; 144:3). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനാണ് യിസ്രായേൽ: (സങ്കീ, 80:8-17). എന്നാൽ യിസ്രായേലെന്ന പുരുഷൻ പാപത്തിൽ മരിച്ചവനായിരുന്നു; ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവുമാണ് അവൻ്റെ മരിച്ച അവസ്ഥയിൽനിന്ന് അവനെ ഉയിർപ്പിച്ചത്. (മത്താ, 1:21; എബ്രാ, 2:14-16; സങ്കീ, 30:3; 49:15; 71:20;  86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). അതുകൊണ്ടാണ്, “അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു” എന്ന് പൗലൊസ് പറയുന്നത്. മനുഷ്യനും മനുഷ്യപുത്രനുമായ യിസ്രായേൽ മുഖാന്തരം ദൈവം ന്യായംവിധിക്കുന്ന കാര്യമാണ്, യേശുക്രിസ്തു മത്തായി സുവിശേഷത്തിൽ പറയുന്നത്. (മത്താ, 25:31-46).

59. പിതാവിനു് കീഴ്പെട്ടിരിക്കുന്ന പുത്രൻ: “പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:24-28). 24-ാം വാക്യത്തിൽ, ഭൂമിയിലെ എല്ലാവാഴ്ചെക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും എന്ന് പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിനെ കുറിച്ചാണ്. അതവൻ്റെ പുനരാഗമനത്തിലാണ് നിവൃത്തിയാകുന്നത്. “പിതാവായ ദൈവത്തെ ഏല്പിക്കും” എന്ന പ്രയോഗത്താൽ, പിതാവും പുത്രനും വ്യത്യസ്തരാണെന്ന് കരുതരുത്. പിതാവായ ദൈവത്തെ ഏല്പിക്കുംഎന്ന പ്രയോഗം ആത്മീയമാണ്. ഏകദൈവത്തിൻ്റെ ജഡത്തിലുള്ളതും നേരിട്ടുള്ളതുമായ വെളിപ്പാടുകളിലൂടെയാണ് ഭൗമിക സന്തതിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം നിവൃത്തിച്ചുകൊടുക്കുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20–മർക്കൊ, 16-14; യോഹ, 20:28). യഥാർത്ഥ ദൈവപുത്രനും മനുഷ്യപുത്രനും ഭൗമികസന്തതിയായ യിസ്രായേലാണ്: (പുറ, 4:22-23; സങ്കീ, 2:7,12; ഹോശേ, 11:1–സങ്കീ, 8:4; 80:17: 143:3). ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും സാക്ഷാൽ മനുഷ്യപുത്രനും യിസ്രായേൽ ആയതുകൊണ്ടാണ്, അവൻ്റെ ദൈവം അവനെ രക്ഷിക്കാൻ മനുഷ്യനായി വെളിപ്പെട്ടപ്പോഴും (മത്താ, 1:21; 1തിമൊ, 2:6: 3:14-16) നേരിട്ടു വെളിപ്പെട്ടപ്പോഴും മനുഷ്യപുത്രനെന്ന അഭിധാനം അവനിൽ കാണുന്നത്: (മത്താ, 28:18; പ്രവൃ, 1:7; 1കൊരി, 15:24; പ്രവൃ, 7:56). എന്നാൽ, 28-ാം വാക്യത്തിൽ, ദൈവത്തിനു കീഴ്പെട്ടിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; ദൈവത്തിൻ്റെ ഭൗമികസന്തതിയായ യിസ്രായേലാണ്. യഹോവ അഥവാ, യേശുക്രിസ്തു യിസ്രായേലിനു് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ, ആ സന്തതി ദൈവത്തിനു് കീഴ്പ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്നതാണ് അവിടുത്തെ വിഷയം. ദൈവത്തിനു് കീഴ്പെട്ടിരുന്നുകൊണ്ട് സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണവൻ: (സങ്കീ, 2:8-12; ദാനീ, 7:18; 21;27). “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം ലഭിച്ച സന്തതി” എന്നു പൗലോസ് പറയുന്നതും (റോമ, 4:13), ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല അബ്രാഹാമിൻ്റെ സന്തതിക്കാണ് കീഴ്പെടുത്തിയതെന്ന് എബ്രായലേഖകൻ പറയുന്നതും നോക്കുക. (എബ്രാ, 2:5-16). 27-ാം വാക്യം: “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.” ദൈവം ഒഴികെ എന്നു പറഞ്ഞാൽ, പിന്നെയുള്ളത് ദൂതന്മാരാണ്. ദൂതന്മാർ യിസ്രായേലെന്ന ദൈവപുത്രനു് കീഴ്പ്പെടുന്നതുകൊണ്ടാണ്, അവർ അവനെ നമസ്കരിക്കുമെന്ന് മോശെ പ്രവചിച്ചിരിക്കുന്നത്. (ആവ, 32:43).യിസ്രായേലിൻ്റെ ദൈവം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയചിത്രണമാണ് കൊരിന്ത്യരിലുള്ളത്. (സെഖ, 14:3,4; പ്രവൃ, 1:6,11; 1കൊരി, 15:24-28).

60. യഹോവയും ഭൗമികസന്തതിയും: യഹോവയും ഭൗമികസന്തതിയായ യിസ്രായേലുമാണ് സങ്കീർത്തനങ്ങളിലെ മുഖ്യകഥാപാത്രങ്ങൾ. സങ്കീർത്തനങ്ങൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നത്, ദൈവവും ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്തസന്തതിയുമായ യിസ്രായേലുമാണ്. സങ്കീർത്തകർ ഉത്തമപുരുഷനിലോ മധ്യമപുരുഷനിലോ പ്രഥമപുരുഷനിലോ പരാമർശിക്കുന്നത് യിസ്രായേലിനെയാണ്. കർത്താവും (2:4) ദൈവവും (3:4) രക്ഷകനും (18:2) വീണ്ടെടുപ്പുകാരനും (19:4) പിതാവും (68:5) പരിപാലകനും (121:4) കൊമ്പും (18:2) കോട്ടയും (31:2) ഗോപുരവും (18:2) പരിചയും (18:2) പാറയും (18:2) ശൈലവും (18:2) ശരണവും (43:2) ആയി യഹോവ സങ്കീർത്തനങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ദൈവം ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവീൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ആയി ദൈവത്തിൻ്റെ സ്വന്തപുത്രനായ യിസ്രായേലിനെയും കാണാം: (സങ്കീ, 2:7. ഒ.നോ: പുറ, 4:22,23; ഹോശേ, 11:1). ചില സങ്കീർത്തനങ്ങൾ വ്യക്തിഗതമാണെന്നു തോന്നാം; ഉദാഹരണത്തിന് 51-ാം സങ്കീർത്തനം. ദാവീദ് ബത്ത്ശേബയുമായി പാപംചെയ്തത് നാഥാൻ പ്രവാചകൻ ഓർമ്മിപ്പിച്ചപ്പോൾ ചമച്ചതാണത്. ദാവീദിൻ്റെ അനുതാപ സങ്കീർത്തനമെന്ന് അതറിയപ്പെടുന്നു. ഒന്നാമത്, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയാണ് യിസ്രായേൽ. (2ശമൂ, 7:8-17; 1ദിന, 17:7-15; സങ്കീ, 89:29,36-37). രണ്ടാമത്, അവൻ യിസ്രായേലിൻ്റെ രാജാവുമാണ്. പിതാവിൻ്റെയും രാജാവിൻ്റെയും പാപം യിസ്രായേലിന്റെ മുഴുവൻ പാപമാണ്. അതിൻ്റെ അവസാനഭാഗത്ത് യിസ്രായേലിനെയാണ് പ്രതിപാദിച്ചിരിക്കുന്നത്: “നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.” (51:18,19). ദാവീദിൻ്റെയും മറ്റു സങ്കീർത്തന കർത്താക്കളുടെയും ജീവിതത്തിലെ സന്ദർഭങ്ങൾ സങ്കീർത്തനരചനയ്ക്ക് മുഖാന്തരമായി എന്നത് വാസ്തവമാണ്. എന്നാൽ ആത്യന്തികമായി സങ്കീർത്തനങ്ങൾ മുഴവൻ നിറഞ്ഞുനില്ക്കുന്നത് യിസ്രായേലും അവൻ്റെ ദൈവവുമാണ്. അതുകൊണ്ടാണ്, സങ്കീർത്തനങ്ങൾ കാലത്തിനതീതമായ പ്രാർത്ഥനകളായി നിലനില്ക്കുന്നത്. ആകാശമുള്ള കാലത്തോളം ജീവിച്ചിരിക്കുന്ന ഒരു സന്തതിയാണ് യിസ്രായേൽ. (ആവ, 11:20; സങ്കീ, 89:29). യിസ്രായേലിൻ്റെ പ്രാർത്ഥനാ ഗീതമാണ് സങ്കീർത്തനങ്ങൾ. പ്രവാസത്തിലായിരുന്ന ഒരു ഭക്തൻ്റെ പ്രാർത്ഥനയിതാണ്: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (സങ്കീ, 137:5,6). ഏതൊരു ഭക്തനും തന്നെക്കാൾ വലുതാണ് ദൈവനഗരമായ യെരൂശലേമും യിസ്രായേൽ രാഷ്ട്രവും. അവൻ്റെ പ്രാർത്ഥനയും പാട്ടും എപ്പോഴും യിസ്രായേലിനെ ഓർത്തായിരിക്കും. സങ്കീർത്തനം ശ്രദ്ധയോടെ പഠിക്കുന്ന ഏതൊരാൾക്കും യിസ്രായേലിൻ്റെയും ദൈവപുത്രനായ യേശുവിൻ്റെയും അനുഭവങ്ങൾ വളരെ സാമ്യമുള്ളതായി തോന്നും. അതിൻ്റെ കാരണം: ദൈവം ജനിപ്പിച്ച തൻ്റെ പുത്രനും ആദ്യജാതനും സകല വാഗ്ദത്തങ്ങളുടെയും അവകാശിയുമായ യഥാർത്ഥ വാഗ്ദത്തസന്തതി യിസ്രായേലാണ്. അവൻ്റെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുക്രിസ്തു. അതിനാൽ യിസ്രായേൽ അനുഭവിച്ച കഷ്ടങ്ങളുടെ നേർചിത്രമാണ് യേശുവിൽ കാണുന്നത്. ഇരുവരും; കഷ്ടതയും, ദുഃഖവും, പീഢകളും, വെറുപ്പും, തിരസ്കരണവും, ആനന്ദവും, ഉയർച്ചയും, മഹത്വവും അനുഭവിച്ചതായി ബൈബിളിൽ കാണാം.

ഉപസംഹാരം: ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടേണ്ട സന്തതിയാണ് യിസ്രായേൽ: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” എന്ന് പത്രോസ് പറയുന്നു. (പ്രവൃ 3:25-26). “സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത് എന്നും, “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു” എന്ന് പൗലൊസ് പറയുന്നു (പ്രവൃ, 13:26,32). “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ ക്രിസ്തു വന്നതെന്ന് എബ്രായലേഖകനും പറയുന്നു. (എബ്രാ, 2:16). യിസ്രായേൽ മുഖാന്തരമാണ്, ജാതികളായ നമ്മളും അനുഗ്രഹിക്കപ്പെടുന്നത്. (യോഹ, 4:22). ദൈവം യിസ്രായേലിനെ തള്ളികളഞ്ഞു എന്ന് ആരും വിചാരിക്കരുത്. അവന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയുന്ന ഒരു ദിവസം വേഗത്തിൽ വരാൻ പോകുകയാണ്.  യഹോവയായ ഏകദൈവമാണ് അത് അരുളിച്ചെയ്തിരിക്കുന്നത്. (യെശ, 25:8). അതിനാധാരമായ അനേകം തെളിവുകൾ പഴയനിയമത്തിലുണ്ട്. എന്നാൽ ക്രൈസ്തവർക്ക് എല്ലാവർക്കും യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ അറിയില്ല. നവീകരണനായകനായ മാർട്ടിൻ ലൂഥറിനും അതറിയില്ലായിരുന്നു. യെഹൂദന്മാർക്കെതിരെയുള്ള മാർട്ടിൻ ലൂഥറിൻ്റെ വിദ്വേഷപ്രസംഗമാണ് ഹിറ്റ്ലറുടെ ക്രൂരപീഡനത്തിന് ഒരു പരിധിവരെ വഴിതെളിച്ചതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യെഹൂദരുടെമേൽ ലൂഥർ ആരോപിച്ചത് ദൈവപുത്രനായ യേശുവിനെ കൊന്ന കുറ്റമാണ്. അവസാനകാലത്ത് ലൂഥർ യെഹൂദരെക്കുറിച്ച് എഴുതിയതും പ്രസംഗിച്ചതുമായ കാര്യങ്ങൾ വിവാദപരമായിരുന്നു. യഹൂദന്മാരുടെ ഭവനങ്ങൾ നശിപ്പിക്കണമെന്നും സിനഗോഗുകൾ കത്തിച്ച്‌ കളയണമെന്നും സമ്പാദ്യം കണ്ടുകെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു അവൻ്റെ അഭിപ്രായം. “യെഹൂദന്മാരെ കൊല്ലാത്തതിൽ നമ്മൾ തെറ്റുകാരാണ്.” എന്നുവരെ പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവനകൾ, 1933–45 കാലയളവിൽ നാത്സികൾ അവരുടെ യഹൂദാവിരുദ്ധ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു. അറുപത് ലക്ഷത്തോളം യെഹൂദന്മാരെയാണ് നാസികൾ കൊന്നൊടുക്കിയത്. അവരുടെ രക്ഷകനായി ലോകത്തിൽ വെളിപ്പെട്ട ക്രിസ്തുവിനെ യെഹൂദന്മാർ കൊന്നെങ്കിൽ അതിൻ്റെ ഫലം ലോകത്തിനു മുഴുവൻ ലഭിക്കുകയും അതിൻ്റെ ശിക്ഷ അവർ ഒന്നാം നൂറ്റാണ്ടിൽത്തന്നെ അനുഭവിക്കുകയും ചെയ്തതാണ്. (റോമ, 11:15; എഫെ, 2:16; കൊലൊ, 1:20-22). തന്നെയുമല്ല, ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അവരെ കാത്തിരിക്കുകയും ചെയ്യുന്നു: (മത്താ, 24:21; ദാനീ, 12:1). എന്നാൽ ദൈവം അവരെ യഥാസ്ഥാനപ്പെടുത്തുന്ന നാളിൽ അവരുടെ പാപമെല്ലാം ദൈവം പരിഹരിക്കും. (സെഖ, 13:1). എന്നാൽ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന ദൈവപുത്രനെ കൊല്ലാൻ പ്രേരിപ്പിച്ച മാർട്ടിൻ ലൂഥറിൻ്റെ പാപം എങ്ങനെ കഴുകിക്കളയും? ഒരർത്ഥത്തിൽ അവൻ്റെ പിൻഗാമികളായ നമ്മളും ആ പാപത്തിൻ്റെ പങ്കുകാരാണ്. ക്രിസ്തുവിനെ ക്രൂശിച്ചവരെന്ന നിലയിൽ യിസ്രായേലിനെ പകയ്ക്കുന്നവർ വിശ്വാസികളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട്. നമ്മുടെ രക്ഷ വന്നത് യിസ്രായേലിൽ നിന്നാണെന്നും അവൻ മുഖാന്തരമാണ് നാം രക്ഷിക്കപ്പെട്ടതെന്നും അനേകരും അറിയുന്നില്ല. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അവൻ്റെ കണ്മണിയുമാണ്. യിസ്രായേലിനെ തൊടുന്നവൻ ദൈവത്തിൻ്റെ കൺമണിയെ തൊടുന്നു” എന്നാണ് വചനം പറയുന്നത്. (സെഖ, 2:8). അവനെക്കുറിച്ച് ദോഷം നിരൂപിക്കുന്നവർ ദൈവത്തോടു കണക്കുപറയേണ്ടിവരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. യിസ്രായേലെന്ന വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, അവൻ്റെ ദൈവമായ യഹോവയെയും, ദൈവത്തിൻ്റെ ക്രിസ്തുവിനെയും, ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷയെയെയും യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കാണുക: വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (I)

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും (II)