All posts by roy7

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നാണ് പൗലൊസ് അപ്പൊസ്തലൻ പറയുന്നത്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ഈ വേദഭാഗത്ത്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും ഉണ്ടെന്ന് പറഞ്ഞിരിക്കയാൽ, പിതാവും പുത്രനും ഒരുപോലെ ദൈവമാണെന്ന് ക്രൈസ്തവ സഭയിലെ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നു. അതിലെ സത്യാവസ്ഥ മനസ്സിലാക്കാൻ ആദ്യം നമുക്ക് പിതാവായ ദൈവത്തെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം:

പഴയപുതിയനിയമങ്ങൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വമല്ല; ഏകനാണ്. ദൈവം ഏകനാണ് എന്നതാണ് കല്പനകളിൽ ഒന്നാമത്തെ കല്പന. “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ നിൻ്റെ ദൈവമാകുന്നു എന്ന് ബഹുവചനത്തിലല്ല; ഞാൻ നിൻ്റെ ദൈവമാകുന്നു എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യെഹൂദൻ്റെ പ്രസിദ്ധമായ ഷ്മ പ്രഖ്യാപനവും അതുതന്നെയാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യെഹുദന്മാർക്ക് ദൈവത്തെ അറിയില്ലായിരുന്നു എന്ന് പഠിപ്പിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും പണ്ഡിതന്മാരുമുണ്ട്. യഥാർത്ഥത്തിൽ ഇപ്പറയുന്നവർക്ക് യെഹൂദനെ അറിയില്ല എന്നതാണ് വസ്തുത. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പഴയപുതിയനിയമങ്ങളിൽ പറഞ്ഞിട്ടുണ്ട്: “അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ  ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ.” (സങ്കീ, 147:19,20). യെഹൂദൻ്റെ പ്രധാന വിശേഷതയെപ്പറ്റി പൗലൊസും പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ട്. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നത് തന്നേ.” (റോമർ 3:2. ഒ.നോ: 9ൻ്റെ4). ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്ക് ദൈവത്തെ അറിയില്ലെങ്കിൽ, നമുക്ക് യിസ്രായേലിൻ്റെ ദൈവത്തെയും അവൻ അവർക്കുകൊടുത്ത അവൻ്റെ വചനത്തെയും നമ്മൾ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സമ്മതിക്കേണ്ടിവരും. യെഹൂദാഗോത്രത്തിൽ കന്യകയിൽനിന്ന് ജനിച്ച പരിശുദ്ധനായ ഒരു യെഹൂദൻ ഉണ്ടായിരുന്നു. അവനാണ് നമ്മുടെ കർത്താവായ ക്രിസ്തു. അവനോട്, ഒരു ശാസ്ത്രി വന്നിട്ട് എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചു. അപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ഏകൻ എന്ന പ്രയോഗത്തിന് ബഹുത്വമുണ്ടെന്നാണ് പലരുടെയും ദൂർവാദം. എന്നാൽ, ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധേയമാണ്: ഏകനേയുള്ളൂ; എന്ന് പറഞ്ഞശേഷം, അവർ അല്ലാതെ എന്ന് ബഹുവചനത്തിലല്ല; അവൻ അല്ലാതെ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, മറ്റൊരുത്തനുമില്ല എന്ന് വീണ്ടും ഏകവചനത്തിൽ പറഞ്ഞുകൊണ്ട് എല്ലാ ദുർവാദങ്ങളെയും ശാസ്ത്രി ഖണ്ഡിച്ചുകളയുകയാണ്. യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: അവൻ  ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; ഏകനാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ.

ദൈവം ഏകനാണെന്നത് കേവലം ഒരരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം, ഏകൻ ആണെന്നതും, അവനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും, നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും, വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും, നമ്മുടെ മക്കൾക്ക്, ഉപദേശിച്ചു കൊടുക്കേണ്ടതും, ഒരു അടയാളമായി നമ്മുടെ കൈയ്യിൽ കെട്ടേണ്ടതും, ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും, വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9). ഇത്, യഹോവയായ ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

ഇത്രയ്ക്കും സ്ഫടികസ്ഫുടമായി ദൈവാത്മാവിനാൽ, രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കിലും, ദൈവം ഏകനല്ല; ദൈവത്തിനൊരു ബഹുത്വമുണ്ട്, അല്ലെങ്കിൽ, ദൈവത്തിൽ ഒരു ബഹുത്വമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് അനേകരും. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ് തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് പുതിയനിയമത്തിൽ 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ത്രിത്വമാണെന്ന് സ്ഥാപിക്കാൻ ആർക്കും കഴിയില്ല.

ക്രൈസ്തവ സഭയിൽ ദുരുപദേശങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്തതുകൊണ്ട്, മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും പണ്ഡിതന്മാരുമുണ്ട്. തന്മൂലം, യഹോവ ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ തെളിവുകൾ ആദ്യം നോക്കാം. ബൈബിളിലെ ആദ്യപ്രയോഗം പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെ ഫറവോനോട് പറയുന്നതാണ്: ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല (there is none like unto the LORD our God) എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10). മൂന്ന് യഹോയുണ്ടെങ്കിൽ, ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് ഏകവചനത്തിൽ പറയുമോ; യഹോവമാരെപ്പോലെ ആരുമില്ലെന്ന് ബഹുവചനത്തിൽ പറയുമോ? ഭാഷയ്ക്കൊരു വ്യാകരണമുണ്ട്. അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശം ജനിക്കുന്നത്. അടുത്തവാക്യം, ഒന്നാം കല്പനയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:2-3; ആവ, :5:6-7). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതെന്ന് ഏകവചനത്തിൽ, അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്ന് യഹോവയുണ്ടെങ്കിൽ, ഒന്നാം കല്പനപ്രകാരം അതിൽ രണ്ടുപേർ അന്യദൈവങ്ങൾ അഥവാ, വ്യാജദൈവങ്ങളാണെന്നാണ് ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം മനസ്സിലാക്കേണ്ടത്. അടുത്തവാക്യം, യെഹൂദൻ്റെ ഷ്മാ പ്രഖ്യാപനമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). ഇവിടെയും, യഹോവ മൂന്നുപേരെന്നല്ല; യഹോവ ഏകൻ തന്നേ എന്നാണ് പറയുന്നത്. പുതിയനിയമത്തിൽ, നമ്മുടെ കർത്താവായ ക്രിസ്തുവും ശാസ്ത്രിയും അക്കാര്യം സ്ഥിരീകരിച്ചത് തുടക്കത്തിൽ നാം കണ്ടതാണ്. (മർക്കൊ, 12:29,32). അടുത്തവാക്യം, ഹിസ്ക്കിയാ രാജാവിൻ്റെ പ്രാർത്ഥനയാണ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). പ്രാർത്ഥനയുടെ അടുത്തഭാഗത്ത് വീണ്ടും പറയുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം.” (2രാജാ, 19:19. ഒ.നോ: യെശ, 37:16,20). യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഖണ്ഡിതമായിട്ടാണ് പറയുന്നത്. അതായത്, മൂന്ന് യഹോവ ഉണ്ടെന്ന് പറയുന്നവർ, അതിൽ രണ്ട് യഹോവ ദൈവമല്ലാത്ത ഡെമ്മികൾ ആണെന്നാണ് പറയുന്നത്. നെഹെമ്യാവ് പറയുന്നു: “നീ, നീ മാത്രം യഹോവ ആകുന്നു.” (9:6). മൂന്ന് യഹോവയുണ്ടെങ്കിൽ, നീ, നീ മാത്രം യഹോവ ആകുന്നു എന്ന് ഏകവചനത്തിൽ ഖണ്ഡിതമായി പറയുമോ? ബൈബിൾ എഴുത്തുകാരൊക്കെ മണ്ടന്മാരായിരുന്നോ? അതോ, അവരിലൊക്കെ വ്യാപരിച്ചിരുന്നത് ദുരാത്മാവാണോ? ഇയ്യോബ് പറയുന്നു: “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു.” (ഇയ്യോ, 9:8). മൂന്ന് യഹോവ ഉണ്ടായിട്ട്, അതിൽ ഒരു യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയത്. അക്കാര്യം യെശയ്യാവും പറഞ്ഞിട്ടുണ്ട്. (യെശ, 44:24). ദാവീദ് പറയുന്നു: “താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി (Who only doeth wondrous things) യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18). ഒരുത്തൻ മാത്രമാണ് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന യഹോവയെന്നാണ് ദാവീദ് പറയുന്നത്. ദാവീദിൻ്റെ അടുത്തവാക്യം: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (whose name alone is JEHOVAH) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). യഹോവയെന്ന നാമം ഒരുത്തനുമാത്രമേ ഉള്ളെന്ന് ഖണ്ഡിതമായാണ് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് രാജാവ് പറയുന്നത്. (പ്രവൃ, 13:22). ഇനി യഹോവ പറയുന്നത് കേൾക്കുക: ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8). ഞങ്ങൾ യഹോവ എന്നല്ല; ഞാൻ യഹോവ, എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കില്ല. അടുത്തവാക്യം: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). രക്ഷിതാവായ ഒരു യഹോവ മാത്രമേയുള്ളു. അടുത്തവാക്യം: സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6). യഹോവയായ ഏകദൈവം പറയുന്നു: താൻ ഒരുത്തൻ മാത്രമാണ് മഹത്വത്തിന് യോഗ്യൻ, താൻ ഒരുത്തൻ മാത്രമാണ് രക്ഷിതാവ്, താൻ ഒരുത്തൻ മാത്രമാണ് ദൈവം. മൂന്ന് യഹോയുണ്ടെന്ന് പറയുന്നവർക്ക് സന്തോഷമായോ? ത്രിത്വത്തിലെ മൂന്ന് പേരും യഹോവയാണെന്ന് പറയുന്ന നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ രണ്ടുപേർ, മഹത്വത്തിന് യോഗ്യരല്ലാത്തവരും, രക്ഷിക്കാൻ കഴിയാത്തവരും, ദൈവമല്ലാത്തവരുമാണ്. ഇതുപോലെ അനവധി വാക്യങ്ങളുണ്ട്. (ആവ, 32:39; സങ്കീ, 40:5; 84:10; 89:6; 136:4; യെശ, 2:11; 45:5,18; 21,22; 46:5,9; യിരെ, 50:4; മീഖാ, 7:18). മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ യഥാർത്ഥത്തിൽ ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്.

അഭിനവ പണ്ഡിതന്മാരുടെ ദുർവ്യാഖ്യാനപ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും യഹോവയാണ്. എന്നാൽ, ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിളിൽ, പിതാവായ ഒരേയൊരു യഹോയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇനി നമുക്ക്, പിതാവായ യഹോവയെക്കുറിച്ച് നോക്കാം. ആദ്യം പഴയനിയമത്തിൽ നോക്കാം: “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും മുകളിൽ നാം കണ്ടതാണ്. ആ ഒരുത്തൻ മാത്രമായ ദൈവമായ യഹോവയാണ് പിതാവെന്നാണ് ദൈവപുരുഷനായ മോശെ പറയുന്നത്. അടുത്തവാക്യം: പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. (1ദിന, 29:10). യിസ്രായേലിൻ്റെ ദൈവമായ ഒരേയൊരു യഹോവയാണ് അവരുടെ പിതാവെന്നാണ് ദാവീദ് രാജാവ് പറയുന്നത്. അടുത്തവാക്യം: “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;” (യെശ, 63:16). യെശയ്യാവിൻ്റെ അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). ഏകദൈവമായ യഹോവ തന്നെയാണ് പിതാവെന്നാണ് യെശയ്യാവും വ്യക്തമാക്കുന്നത്. അടുത്തവാക്യം: “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ.” (മലാ, 1:6). മലാഖിയുടെ അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). ഒരു ദൈവവും പിതാവുമേയുള്ളു; അവൻ്റെ പേരാണ് യഹോവ. ഇനി, യഹോവയായ ഏകദൈവം പറയുന്ന ഒരു വാക്യമുണ്ട്; “ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.” (യിരെ, 31:9). അതായത്, ഏകദൈവമായ യഹോവ തന്നെയാണ് പിതാവെന്നാണ് മേല്പറഞ്ഞ വേദഭാഗങ്ങൾ വ്യക്തമാകുന്നത്.

ഇനി നമുക്ക് പുതിയനിയമത്തിൽ നോക്കാം: “ഏകസത്യദൈവമായ നിന്നെയും അഥവാ, പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:1-3). ഇത് മറ്റാരും പറയുന്നതല്ല നമ്മുടെ കർത്താവായ യേശുക്രിസ്തു പറയുന്നതാണ്. ഒന്നുകൂടി ശ്രദ്ധിച്ചാൽ കർത്താവ് നമ്മോട് എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാകും. ഏകസത്യദൈവം പിതാവാണ് (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നാണ് അവൻ പറഞ്ഞത്. യെഹൂദന്മാർ പറയുന്നത് നോക്കുക: “ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.” (യോഹ, 8:41). ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്ക് ഒരേയൊരു ദൈവമേയുള്ളു; അതാണ് പിതാവായ യഹോവ. പൗലൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). അടുത്തവാക്യം: “എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളു; ദൈവവും പിതാവുമായവൻ ഒരുവനേയുള്ളു എന്നാണ് പൗലൊസ് പറയുന്നത്. എബ്രായലേഖകൻ പറയുന്നത് നോക്കുക: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്.” (എബ്രാ, 2:11). വിശുദ്ധീകരിച്ച യേശുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവും ദൈവമാണെന്ന് പറയുന്നവർ ഇങ്ങനെയും ചില വാക്യങ്ങൾ ബൈബിളിലുണ്ടെന്ന് മനസ്സിലാക്കുക. ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും അവൻ തന്നെയാണ് പിതാവായ ഏകദൈവമെന്നും സ്ഫടികസ്ഫുടമായാണ് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്.

ഇനി, പുതിയനിയമത്തിലെ അതിപ്രധാനമായ ഒരു കാര്യം കാണിക്കാം: പിതാവായ ദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവുമായവൻ എന്നിങ്ങനെ യോഹന്നാൻ 6:27-മുതൽ വെളിപ്പാട് 1:6-വരെ, 42 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മാവായ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിൽ കാണാൻ കഴിയില്ല. അടുത്തത്: സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11-13-വരെ ഇരുപത്തഞ്ചുപ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പിതാവെന്നല്ലാതെ, സ്വർഗ്ഗസ്ഥനായ പുത്രനെന്നോ, സ്വർഗ്ഗസ്ഥനായ പരിശുദ്ധാത്മാവെന്ന ഒരു പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ, പിതാവായ ഏകദൈവമേ നമുക്കുള്ളു. ഈ വസ്തുത, യഹോവയായ ഏകദൈവവും ദൈവത്തിന്റെ ക്രിസ്തുവും പഴയപുതിയനിയമ ഭക്തന്മാരും ഒരുപോലെ വ്യക്തമാക്കിയിരിക്കുന്നതാണ് മുകളിൽ നാം കണ്ടത്.

ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവയായ ഏകദൈവമാണ് പിതാവെന്നും നാം കണ്ടു. അതുകൊണ്ടാണ് പൗലൊസ് എഴുതിയിരിക്കുന്നത്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ഈ വേദഭാഗത്തെ ദേവന്മാർ എന്നത് ഗ്രീക്കിൽ ദൈവങ്ങൾ (theoi – gods) ആണ്. യഥാർത്ഥത്തിൽ, ഈ വാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ പിതാവല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. ദൈവങ്ങളെന്ന പേരിൽ ലോകത്തിൽ പലരുമുണ്ടെങ്കിലും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. എങ്കിലും, പ്രസ്തുത വാക്യത്തിലെ, പിതാവും പുത്രനും രണ്ടുപേരും ദൈവമാണെന്ന് അനേകർ വിചാരിക്കുന്നു. അതായത്, ഇവിടെപ്പറയുന്ന കർത്താവെന്ന പ്രയോഗത്തിന് ദൈവം എന്നാണ് അർത്ഥമെന്ന് വിചാരിക്കുന്നു. ഈ വേദഭാഗത്ത് കർത്താവെന്ന് പരിഭാഷ ചെയ്തിരിക്കുന്ന Lord എന്ന ഇംഗ്ലിഷ് പദത്തിന്, ദൈവമെന്ന് അർത്ഥമുണ്ട്. എന്നാൽ, ദൈവമെന്ന് മാത്രമല്ല അർത്ഥമുള്ളത്. അധികാരി, അധിപൻ, ഈശ്വരൻ, ഗുരു, ദേവൻ, നാഥൻ, പ്രഭു, ഭരണാധികാരി, ഭർത്താവ്, ഭൂവുടമ, യജമാനൻ, രക്ഷകൻ, രക്ഷിതാവ്, രാജാവ്, സൃഷ്ടികർത്താവ് എന്നൊക്കെ Lord എന്ന വാക്കിന് അർത്ഥമുണ്ട്. പ്രഭു, നാഥൻ, ഇടപ്രഭു, ഉണ്ടാക്കുന്നവൻ, അവകാശി തുടങ്ങിയവ കർത്താവെന്ന മലയാള പദത്തിൻ്റെ പര്യായങ്ങളാണ്. അതായത്, കർത്താവെന്ന പദത്തിന് മലയാളത്തിൽ ദൈവം എന്ന് അർത്ഥമില്ല. കർത്തൃത്വം എന്ന പദത്തിന് അധികാരം എന്നാണ് അർത്ഥം. കർത്തൃത്വം നടത്തുന്നവനാണ് കർത്താവ്. എബ്രായ ബൈബിളിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിന്റിൽ യഹോവയെന്ന ദൈവനാമത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, കുറിയൊസ് (kyrios) എന്ന പദമാണ്. സെപ്റ്റ്വജിൻ്റിൽ 7,350-തോളം പ്രാവശ്യം കുറിയൊസ് പ്രയോഗിച്ചിട്ടുണ്ട്. അതേ പദം തന്നെയാണ് പുതിയനിയമത്തിലും ഉപയോഗിക്കുന്നത്. കുറിയൊസ് പുതിയനിയമത്തിൽ 750-തോളം പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ദൈവനാമമായ യഹോവ എന്നർത്ഥത്തിൽ കുറിയൊസ് അഥവാ, കർത്താവ് അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ഉദാ: (മത്താ, 1:20, 23,24; 4:7,10; ലൂക്കൊ, 1:16,68; പ്രവൃ, 1:24; 2:20,21,25,35). എന്നാൽ, ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ഉപയോഗിച്ചതായി കാണുന്നില്ല. ദൈവത്തെ കുറിക്കുന്ന ഗ്രീക്കുപദം തിയൊസ് (theos) ആണ്. (മത്താ, 1:22; 3:9,16; 4:3,4). കുറിയൊസ് എന്ന പദത്തെ ദൈവപുത്രനായ യേശുവിന്, കർത്താവ് (മത്താ, 7:21,22, 8:2,6,21,25), യജമാനൻ (യോഹ, 4:11,15,19; 4:49; 5:7; 20:15). ഗുരു (യോഹ, 13:13,14; 20:18) എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിട്ടുണ്ട്. ക്രിസ്തുവിനെ കുറിയൊസ് അഥവാ, കർത്താവെന്ന് വിളിച്ചിരിക്കുന്നത് കർത്തൃത്വം നടത്തുന്നവൻ അഥവാ, അധികാരി എന്ന അർത്ഥത്തിലാണ്. ക്രിസ്തുവാണ് സഭയുടെ തലവൻ അഥവാ, അധികാരി. (എഫെ, 5:23; കൊലോ, 2:10,19).  ഇംഗ്ലീഷിലെ BKJV, BV2000, RNKJV തുടങ്ങിയ ചുരുക്കം ചില പരിഭാഷകളിൽ, പ്രസ്തുത വാക്യത്തിലെ കുറിയൊസിനെ, Master അഥവാ, യജമാനൻ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. “നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹ, 13:13,14). ഈ വാക്യത്തിലെ കർത്താവ് കുറിയൊസ് ആണ്. ഇവിടെ, താൻ ഗുരുവു ദൈവവും ആണെന്നല്ല; ഗുരുവും യജമാനനും എന്ന ആശയമാണ് ഉള്ളത്. കർത്താവിനെ കുറിക്കുന്ന കുറിയൊസ് ക്രിസ്തുവിന് മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്. ഉപമകളിലെ യജമാനനും (മത്താ, 13:27; 18:25; 24:25), മുന്തിരിത്തോട്ടത്തിൻ്റെ ഉടയവനും (മത്താ, 20:8; 21:40; മർക്കൊ, 12:9) അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, ഉപമയിലെ അപ്പനും (മത്താ, 21:30), അഗ്രിപ്പാ രാജാവും (പ്രവൃ, 25:26), ഫിലിപ്പൊസും (യോഹ, 12:21). പൗലൊസും ശിലാസും (പ്രവൃ, 16:30), അബ്രാഹാമും (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പനും (വെളി, 7:14) കുറിയൊസ് ഉപയോഗിച്ചിട്ടുണ്ട്.

ഇനി, നാം അറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പിതാവായ ഏകദൈവവമേ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. അതായത്, പിതാവ് ദൈവവും യേശുക്രിസ്തു കർത്താവുമാണ്. ഈ വേദഭാഗത്തെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ദൈവം എന്നത് പിതാവിൻ്റെ അഥവാ, യഹോവയുടെ അസ്തിത്വവും, കർത്താവ് എന്നത് യേശുക്രിസ്തുവിൻ്റെ പദവിയുമാണ്. അപ്പോൾ, യേശുക്രിസ്തു ആരാണ്? അവൻ്റെ അസ്തിത്വമെന്താണ്? ഇത് നാം അറിയേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ട്രിനിറ്റിയും യഹോവസാക്ഷികളും ക്രിസ്തുവിനെക്കുറിച്ച് പഠിപ്പിക്കുന്നത് ബൈബിളിൽ നിന്നല്ല; അറിയൂസിൻ്റെ ഉപദേശമാണ്. പിതാവിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രനാണ് ക്രിസ്തുവെന്നാണ് അറിയുസ് പഠിപ്പിച്ചത്. അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ നിഖ്യായിൽ കൂടിയ സുനഹദോസ് അതേ ഉപദേശത്തെ വെള്ളപൂശി പുത്രനെ സർവ്വകാലങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാക്കി. സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം എന്നാണ് നിഖ്യാ വിശ്വാസപ്രമാണത്തിൽ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. ഇതാണ് ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനം. ഒരു ജനിച്ച ദൈവവും ഒരു ജനിക്കാത്ത ദൈവവും ട്രിനിറ്റിക്കുണ്ട്. അതായത്, യഹോവസാക്ഷികളുടെ വിശ്വാസപ്രകാരം, ക്രിസ്തു ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ദൈവത്തിൽനിന്ന് ജനിച്ച ദൈവമാണ്. ഇതെങ്ങാനും ബൈബിളിലുള്ളതാണോ? എന്നാൽ, ബൈബിൾ എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം:

ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. അതായത്, നമ്മുടെ ഏകദൈവം ആത്മാവും (യോഹ, 4:24), നമ്മുടെ ഏകകർത്താവ് ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). ഇനി നമുക്ക് വിശദമായി അറിയാം: കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). അതിനാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. പ്രവചനംപോലെ, എ,ഡി. 29-ൽ മാത്രം ജനിച്ചവൻ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയോ, ആദ്യം ജനിപ്പിച്ചവനോ ആകുന്നത് എങ്ങനെയാണ്?

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യെഹൂദന്മാർ ക്രൂശിച്ചത് ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 2കൊരി, 5:21; 1തിമൊ, 2:6). നിഖ്യാസുനഹദോസ് മുതൽ 1,700 വർഷമായിട്ട് ക്രൈസ്തവർ ക്രൂശിക്കുന്നത് മരണമില്ലാത്ത ദൈവത്തെയാണ്. (1തിമൊ, 6:16)

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തവന്ന യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷ എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21).

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

ഇനി, നമ്മുടെ ഏകകർത്താവായ യേശുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നോക്കാം. യേശുക്രിസ്തു എന്ന ഏകകർത്താവ് എന്ന പ്രയോഗത്തിലെ, കർത്താവ് ദൈവമല്ല; കർത്തൃത്വം നടത്തുന്നവൻ അഥവാ, അധികാരി എന്ന അർത്ഥമാണ് ഉള്ളതെന്ന് മുകളിൽ നാം കണ്ടതാണ്. കർത്താവ് അഥവാ, അധികാരി എന്നത് അവൻ്റെ സ്ഥാനപ്പേരാണെന്നും, അവൻ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു എന്നും നാം കണ്ടുകഴിഞ്ഞു. ഇനിയും, നമ്മുടെ കർത്താവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി അറിയാം:

1. പിതാവായ ഏകദൈവമെ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. ഭാഷാപരമായി ഈ പ്രയോഗം, നമുക്ക് രണ്ട് ദൈവമുണ്ടെന്നോ, രണ്ടുപേരും ദൈവമാണെന്നോ സൂചന നല്കുന്നില്ല. ഉദാഹരണത്തിന്; ഒരു സഭയിൽ വർഗ്ഗീസെന്നും ജോസെഫെന്നും പേരുള്ള രണ്ട് പാസ്റ്ററുമാർ ഉണ്ടെന്നിരിക്കട്ടെ. നമുക്ക് വർഗ്ഗീസെന്ന ഏക പാസ്റ്ററേയുള്ളു, എന്ന് പറഞ്ഞശേഷം, ജോസെഫെന്ന ഏക പാസ്റ്ററും നമുക്കുണ്ടെന്ന് ആരെങ്കിലും പറയുമോ? അറിവില്ലാതെ ആരെങ്കിലും പറയുമായിരിക്കും. എന്നാൽ, ഭാഷാപരമായി ആ പ്രയോഗം തെറ്റാണ്. ഒന്നെങ്കിൽ, നമുക്ക് രണ്ട് പാസ്റ്റർ ഉണ്ടെന്ന് പറയും. അല്ലെങ്കിൽ, നമുക്ക് വർഗ്ഗീസെന്ന ഒരു പാസ്റ്ററും, ജോസേഫെന്ന മറ്റൊരു പാസ്റ്ററും ഉണ്ടെന്ന് പറയും. അതുമല്ലെങ്കിൽ, വർഗ്ഗീസെന്ന സീനിയർ പാസ്റ്ററും ഒരു ജൂനിയർ പാസ്റ്ററും ഉണ്ടെന്ന് പറയും. പ്രത്യുത, വർഗ്ഗീസെന്ന ഏക പാസ്റ്ററേ നമുക്കുള്ളു എന്ന് പറഞ്ഞശേഷം, ജോസെഫെന്ന ഏക സെക്രട്ടറിയും നമുക്കുണ്ടെന്ന് പറഞ്ഞാൽ, രണ്ടുപേരും പാസ്റ്റർമാർ ആണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ടാണ്, പലരും ഉപദേശം ഉണ്ടാക്കുന്നത്. പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറഞ്ഞാൽ, രണ്ടുപേരും ദൈവം ആണെന്നല്ല അർത്ഥം. അഞ്ചാം വാക്യംകൂടി ചേർത്ത് വായിച്ചാൽ, ഉത്തരം അവിടെത്തന്നെയുണ്ട്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. (1കൊരി, 8:5-6). അതായത്, ഈ പ്രപഞ്ചത്തിൽ ഒരേയൊരു സത്യദൈവമേയുള്ളു, അവനാണ്, യഹോവ അഥവാ, പിതാവായ ഏകദൈവം. (യോഹ, 17:3). അപ്പോൾ, ഏകകർത്താവായ യേശുക്രിസ്തു ആരാണ്? അവൻ നമ്മുടെ കർത്താവ് അഥവാ, സഭയുടെ അധികാരിയാണ്.

2. പുതിയനിയമത്തിൽ ദൈവനാമമായ യഹോവ എന്നർത്ഥത്തിൽ കുറിയൊസ് അഥവാ, കർത്താവ് അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്ന് മുകളിൽ നാം കണ്ടതാണ്: ഉദാ: (ലൂക്കൊ, 1:16,68; പ്രവൃ, 2:20,21). എന്നാൽ, ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ഉപയോഗിച്ചതായി കാണുന്നില്ല. തന്നെയുമല്ല, പ്രസ്തുത വാക്യത്തിൽ, പിതാവിനെ തിയൊസ് (theos) അഥവാ, ദൈവം എന്നും, യേശുവിനെ കുറിയൊസ് (kyrios) അഥവാ, കർത്താവ് എന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ, കൃത്യമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടുപേരും ദൈവമാണെങ്കിൽ, പിതാവിനെയും പുത്രനെയും തിയൊസ് എന്ന് വിശേഷിപ്പിക്കുമായിരുന്നു. തന്മൂലം, നമ്മുടെ ഏകർത്താവായ യേശു ദൈവമല്ലെന്ന് വ്യക്തമാണ്.

3. കുറിയൊസ് അഥവാ, കർത്താവ് എന്ന പദത്തിന്, ദൈവമെന്ന അർത്ഥം ഇല്ലെന്നതിന് കൃത്യമായ തെളിവ് പുതിയനിയമത്തിലുണ്ട്. ദൈവമായ കർത്താവ് എന്ന പ്രയോഗം അനേകം പ്രാവശ്യം കാണാൻ കഴിയും. ആദ്യ പ്രയോഗം മത്തായി 4:7-ലാണ്: യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു” എന്ന ആവർത്തന പുസ്തകത്തിലെ വാക്യമാണ് യേശു സാത്താനോട് പറഞ്ഞത്. (ആവ, 6:16). അടുത്തവാക്യം നോക്കുക: യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10). ഇതും ആവർത്തനത്തിലെ ഉദ്ധരണിയാണ്: “നിൻ്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കണം.” (ആവ, 6:13; 10:20). ദൈവമായ കർത്താവെന്ന് പറഞ്ഞാൽ, ദൈവമായ ദൈവമെന്നല്ല അർത്ഥം. ദൈവമായ യഹോവ എന്നാണ് അർത്ഥം. അതായത്, പഴയനിയമത്തിലെ ദൈവനാമമായ യഹോവയെ കുറിക്കാൻ, കർത്താവെന്ന അർത്ഥത്തിൽ കുറിയൊസ് പലപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 22:37; മർക്കോ, 12:29,30; ലൂക്കാ, 1:16,68; 4:8;,12; 10:27). തന്മൂലം, കർത്താവെന്ന പദത്തിന് ദൈവമെന്ന് അർത്ഥമില്ലെന്ന്, അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

4. ദൈവം ഒരുത്തൻ മാത്രം (monos theos – The only God) അണെന്നും (യോഹ, 5:44), ഏകസത്യദൈവം പിതാവാണ് (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും പുത്രൻ പറഞ്ഞിരിക്കുന്നു. (യോഹ, 17:3). പ്രസ്തുത വാക്യത്തിലെ കർത്താവെന്ന പ്രയോഗത്തിന് ദൈവമെന്ന അർത്ഥമുണ്ടെങ്കിലോ, ദൈവപുത്രൻ തന്നിൽത്തന്നെ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും പുത്രന് എങ്ങനെ പറയാൻ കഴിയും? താൻതന്നെ ഭോഷ്ക്ക് പറയുന്നവനായില്ലേ? ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും പറകവഴി, താൻ ദൈവമല്ലെന്ന് ഖണ്ഡിതമായിട്ടാണ് പുത്രൻ പറഞ്ഞിരിക്കുന്നത്. ദൈവപുത്രനായ യേശുവിൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാതെയാണ്, പലരും സ്വന്ത ഉപദേശം സ്ഥാപിക്കാൻ നോക്കുന്നത്. തന്നെയുമല്ല, ദൈവം ഒരുത്തൻ മാത്രം (monos theos) ആണെന്നും (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പുത്രൻ ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ എങ്ങനെ പറയും? അതായത്, താൻ ദൈവമാണെന്ന് ക്രിസ്തുവിനും, അവൻ ദൈവമാണെന്ന് അവൻ്റെ അപ്പൊസ്തലന്മാർക്കും അറിയില്ലായിരുന്നു. ട്രിനിറ്റി വിശ്വാസം എത്രമാത്രം ബൈബിൾ വിരുദ്ധമാണെന്നതിൻ്റെ തെളിവാണ് ഈ വേദഭാഗങ്ങൾ.

5. വളരെ പ്രധാനപ്പെട്ട ഒരു തെളിവ് തരാം: യേശുവിൻ്റെ ജനനത്തിൽ ഇടയന്മാരോടുള്ള ദൂതൻ്റെ ഒരു സദ്വാർത്തയുണ്ട്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). ഇതൊരു സദ്വാർത്ത എന്നതിനെക്കാളുപരി, ഒരു പ്രവചനമാണ്. ബൈബിളിൽ പ്രവചനങ്ങൾ മൂന്ന് കാലത്തിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമണം ഭൂതവർത്തമാനഭാവി കാലങ്ങളിൽ പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). ദൂതൻ പറയുന്ന പ്രയോഗം ശ്രദ്ധിക്കണം. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു.” യേശുവെന്ന പരിശുദ്ധ മനുഷ്യൻ ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്, താൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). താൻ യോർദ്ദാനിൽ വെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവും പറഞ്ഞിട്ടുണ്ട്. (യെശ, 61:1; ലൂക്കൊ, 4:18-21). തന്മൂലം, ദൂതൻ്റേത് ഒരു പ്രവചനമാണെന്ന് വ്യക്തമാണ്. അതായത്, യേശുവെന്ന മനുഷ്യൻ തൻ്റെ ജനത്തിൽ ക്രിസ്തു ആയിരുന്നില്ല. യോർദ്ദാനിൽവെച്ച് ദൈവത്താൽ അവൻ ക്രിസ്തു ആയെങ്കിലും, അവൻ തൻ്റെ ഐഹിക ജീവകാലത്തൊരിക്കലും മനുഷ്യരെ രക്ഷിക്കുന്ന കർത്താവായ ക്രിസ്തു ആയിരുന്നില്ല. അവൻ്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷമാണ്, അവൻ യഥാർത്ഥത്തിൽ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസതുവും ആയത്. അത് അറിയുന്നതിന് മുമ്പ്, അവൻ എങ്ങനെ മരിച്ചു എന്നറിയണം. ദൈവത്തിന് മരണമില്ലെന്ന് നമുക്കറിയാം. ബൈബിളിൽ അത് പറഞ്ഞിട്ടുമുണ്ട്. (1തിമൊ, 6:16). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, ദൈവത്തിന് ഏത് കാരണംചൊല്ലിയും മനുഷ്യനായി അവതാരമെടുക്കാനോ, മരിക്കാനോ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17; 3:14-16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു മനുഷ്യനായ ക്രിസ്തുയേശു നമുക്കുവേണ്ടി മരിച്ചുവെന്നും നാമറിയുന്നു. (1തിമൊ, 2:6). എന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തു പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചന ഇല്ലാത്തവനും (1പത്രൊ, 2:22), പാപം ഇല്ലാത്തവനും (1യോഹ, 3:5) ആണ്. “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് വിളിച്ചുചോദിക്കാൻ തക്കവണ്ണം കാർമ്മികമായും, ധാർമ്മികമായും അവൻ വിശുദ്ധിയുള്ളവനായിരുന്നു. (യോഹ. 8:46). അതായത്, പരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് അധികാരമില്ലാതിരിക്കെ അവൻ എങ്ങനെ മരിച്ചു എന്നാണ് ചോദ്യം. അവൻ ദൈവത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (എബ്രാ, 9:14; 1തിമൊ, 2:6). അവൻ ജീവിപ്പിക്കപ്പെട്ടതും ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്. (1പത്രൊ, 3:18; പ്രവൃ, 2:24). അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട്, മനുഷ്യരുടെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശുവിനെ, മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് പിതാവായ ദൈവമാണ്. “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). തൻ്റെ പ്രഥമ പ്രസംഗത്തിൽ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനയുമായ പത്രൊസ് പുരുഷാരത്തോട് പറയുന്ന കാര്യമാണിത്. വേദഭാഗം ഒന്നുകൂടി ശ്രദ്ധിക്കുക: “നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു.” ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ ആരും ദൈവം ആക്കിയതല്ല; അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2). അതായത്, ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് അവനെ കർത്താവ് ആക്കിയതാണ്. ഏക കർത്താവ് ദൈവമാണെങ്കിൽ, ആ ദൈവത്തെ ആരെങ്കിലും ദൈവം ആക്കേണ്ടതുണ്ടോ? പ്രസ്തുത വാക്യത്തിലെ, കർത്താവെന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിൽ, മറ്റൊരു ദൈവത്താൽ അവൻ ദൈവം ആക്കപ്പെട്ടവനാണ്. അഥവാ, ഒരു മനുഷ്യദൈവമാണ് ക്രിസ്തുവെന്ന് സമ്മതിക്കണം. തന്നെയുമല്ല, യേശുവെന്ന പാപമറിയാത്ത മനുഷ്യനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയാണ് പ്രവൃത്തികൾ 2:36-ൽ കാണുന്നത്. (ലൂക്കൊ, 2:11). തന്മൂലം, നമ്മുടെ ഏകകർത്താവ് പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ.

6. “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). ഈ വാക്യപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരല്ല; അവൻ, നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച; മനുഷ്യനായ കർത്താവാണെന്നും, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് രക്ഷിക്കപ്പെടുന്നത്. ദൈവത്തിനു മരണമില്ലെന്നും (1തിമൊ, 6:16) മനുഷ്യനായ ക്രിസ്തുയേശുവാണ് നമുക്കുവേണ്ടി മരിച്ചതെന്നും അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്നും, മറ്റൊരു ദൈവം ഉയിർപ്പിച്ചുവെന്നുമുള്ള ദുരുപദേശം വിശ്വസിച്ചാൽ എങ്ങനെ രക്ഷപ്രാപിക്കും? “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ് തൻ്റെ മരണത്താൽ നമുക്ക് രക്ഷ ഒരുക്കിയത്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധ പ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (ലൂക്കൊ, 1:35; 2കൊരി, 5:21). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവന് നമ്മുടെ പാപങ്ങളെ തൻ്റെ ശരിരത്തിൽ ചുമന്നുകൊണ്ട് മരിക്കാൻ കഴിയില്ല. (1തിമൊ, 6:16; 1പത്രൊ, 2:24). അതുകൊണ്ടാണ്, യഹോവയായ ഏകദൈവം പുത്രിയൊരു പ്രത്യക്ഷ ശരീരം എടുത്തത്. (1തിമൊ, 3:14-16; എബ്രാ, 10:5; സങ്കീ, 40:6). പത്രൊസ് പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). അതേ പത്രൊസാണ്, യേശു മനുഷ്യനാണെന്നും ദൈവം അവനെ കർത്താവാക്കിയതാണെന്നും പറഞ്ഞിരിക്കുന്നത്. (മത്താ, 26:72; 26:74; പ്രവൃ, 2:23,36). തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? മനുഷ്യനായ കർത്താവിൻ്റെ കൃപയാലാണ് നാം രക്ഷപ്രാപിക്കുന്നതെന്നാണ് പത്രൊസും പൗലൊസും ഒരുപോലെ പറയുന്നത്. അതായത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ ആത്മിക ചരിത്രവസ്തുതകൾ പലർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും ദൂതനാണെന്നുമൊക്കെ പലരും വിശ്വസിക്കുന്നത്.

7. ദൈവത്തിൻ്റെ ഒരു ഇച്ഛ അഥവാ, ആഗ്രഹം പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “അവൻ (ദൈവം) സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി നിയമിക്കപ്പെട്ടിരിക്കുന്നു. (1തിമൊ, 2:4-7). ദൈവം ഒരുവനാണെന്നും ദൈവത്തിനും മനുഷ്യരുടെയും മദ്ധ്യസ്ഥനും മറുവിലയുമായ ദൈവപുത്രൻ മനുഷ്യനാണെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമായി പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. ഏകദൈവത്തിൻ്റെ ആഗ്രഹം, ഈ സത്യം സകല മനുഷ്യരും അറിയണമെന്നാണ്. അതിനാണ് ദൈവം പൗലൊസിനെ പ്രസംഗിയും അപ്പൊസ്തലനും ആക്കിവെച്ചത്. തന്മൂലം, പിതാവ് ഏകദൈവവും യേശുക്രിസ്തു എന്ന നമ്മുടെ കർത്താവ് മനുഷ്യനുമാണെന്നത് അവിതർക്കമായ സംഗതിയാണ്.

8. തനിക്കൊരു പിതാവും ദൈവവുമുണ്ടെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:33;യോഹ, 2:16; 5:17). ക്രിസ്തുവിന് ഒരു ദൈവംവും പിതാവുമുണ്ടെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: 2കൊരി, 11:31; എഫെ, 1:3,17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനൊരു പിതാവോ ദൈവമോ ഉണ്ടാകില്ലായിരുന്നു. പിതാവ് എന്ന പദത്തിനും ദൈവമെന്ന എന്ന പദത്തിനും ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ മറ്റൊരു പിതാവോ, ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, പ്രസ്തുത വാക്യത്തിലെ കർത്താവ് എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; പാപമറിയാത്ത മനുഷ്യനെ കുറിക്കുന്നതാണെന്ന് കണ്ണുമടച്ച് വിശ്വസിക്കാം.

9. “ദൈവം നിങ്ങൾക്ക് കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24).പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽ പറയുന്നത് നോക്കുക: ദൈവം കാണിച്ചുതന്ന നസറായനായ യേശുവെന്ന മനുഷ്യനെ നിങ്ങൾ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. എന്നാൽ, ദൈവം അവനെ ഉയിർത്തെഴുന്നേല്പിച്ചു. ഈ മനുഷ്യനായ യേശുവിനെയാണ് ദൈവം നമ്മുടെ കർത്താവ് ആക്കിയത്. (പ്രവൃ, 2:36). ഇതെല്ലാം, തൻ്റെ പ്രഥമ പ്രസംഗത്തിൽ പത്രൊസ് പറഞ്ഞതാണ്. തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ.

10. “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ടവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ബൈബിൾ പറയുന്നു. ഒന്നും രണ്ടും പ്രവാശ്യമല്ല; 36 പ്രാവശ്യം ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞിട്ടുണ്ട്. ഏകമനുഷ്യനും ഏകകർത്താവുമായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് മനുഷ്യർ രക്ഷപ്രാപിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 15:11; റോമ, 5:15). തന്മുലം, നമ്മുടെ ഏകകർത്താവ് പരിശുദ്ധനായ മനുഷ്യനാണെന്ന് വ്യക്തമാണല്ലോ.

11. “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പ്രവചനംപോലെ യേശുവെന്ന മുനുഷ്യനെ ദൈവം യോർദ്ദാനിൽ വെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 60;1, ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27; 10:38). മനുഷ്യർക്കല്ലാതെ, ദൂതന്മാർക്ക് അഭിഷേകം വേണ്ടെന്ന കാര്യവും ഓർക്കുക. യേശുവിനെ ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനാണെന്ന് വിശ്വസിക്കാതെ, അവൻ ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് കള്ളനും എതിർക്രിസ്തുവും എന്നാണ് അപ്പൊസ്തലൻ പറയുന്നത്. തന്മുലം, നമ്മുടെ കർത്താവ് അഭിഷിക്തനായ മനുഷ്യനാണെന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

12. “യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹ, 1:7). ദൈവത്തിന് മരണമില്ല. (1തിമൊ, 6:16). അവന് ജനനവുമില്ല. അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ (യാക്കോ, 1:17), ദൈവത്തിന് ജനിക്കാനോ, മരിക്കാനോ, അവതാരമെടുക്കാനോ കഴിയില്ല. ദൈവം ആത്മാവാകയാൽ, പാപപരിഹാരത്തിനായി ചിന്താൻ രക്തവുമില്ല. (യോഹ, 4:24). പിന്നെ, ഏത് പുത്രദൈവം ജനിച്ചുജീവിച്ചു മരിച്ച കാര്യമാണ് ത്രിമൂർത്തികൾ പഠിപ്പിക്കുന്നത്? ദൈവത്തിൻ്റെ കാര്യം പോട്ടെ, ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചുച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അവരാണ് അപ്പൊസ്തലൻ പറയുന്ന; യേശുക്രിസ്തു മനുഷ്യനായി വന്നുവെന്ന് വിശ്വസിക്കാത്ത വഞ്ചകന്മാരും എതിർ ക്രിസ്തുക്കളും. തന്മൂലം, പിതാവ് ദൈവവും കർത്താവ് വ്യക്തമാണല്ലോ.

13. “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ക്രിസ്തു കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധ പ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (ലൂക്കൊ, 1:35; 2കൊരി, 5:21). ഉല്പാദിതമാകുക എന്നാൽ, ഉരുവാകുക അഥവാ, രൂപപ്പെടുക എന്നാണ് അർത്ഥം. അതായത്, സ്വർഗ്ഗത്തിൽനിന്ന് ആരും വന്ന് അവതാരം എടുത്തതല്ല; കന്യകയിൽ ഒരു പുതിയ ശിശു രൂപപ്പെട്ടതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. 1തിമൊ, 3:14 16). ഇനി, ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ഒരു പുത്രദൈവം സ്വർഗ്ഗത്തിൽ ഉണ്ടെങ്കിൽത്തന്നെ, ആ പുത്രദൈവത്തിന് അവതാരം എടുക്കാനോ, ജനിക്കാനോ, മരിക്കാനോ കഴിയില്ല. (സങ്കീ, 90:2; മലാ, 3:6; 1തിമൊ, 16:16; യാക്കോ, 1:17). പിന്നെ, അങ്ങനെയൊരു പുത്രദൈവം എന്തിനാണ്? അതുകൊണ്ടാണ്, യഹോവയായ ഏകദൈവം പുത്രിയൊരു പ്രത്യക്ഷ ശരീരം എടുത്തത്. (1തിമൊ, 3:14-16; എബ്രാ, 10:5; സങ്കീ, 40:6 LXX). കന്യകയിൽ, പരിശുദ്ധാത്മാവിനാൽ ഒരു ദൈവം ഉല്പാദിതമായി എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം എന്ന പുത്രദൈവം നിഖ്യാ സുനഹദോസിൻ്റെ സൃഷ്ടിയാണ്. ബൈബിളുമായി ആ ദൈവത്തിന് യാതൊരു ബന്ധവുമില്ല, തന്മൂലം, നമ്മുടെ പിതാവ് ഏകദൈവവും, കർത്താവ് കന്യകയിൽ ജനിച്ച മനുഷ്യനുമാണെന്ന് മനസ്സിലാക്കാം.

14. “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ  അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല.” (എബ്രാ 2:11). ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ വാക്യം ഇങ്ങനെയാണ്: “പാപങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്‍റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവന്‍തന്നെ. അതുകൊണ്ടാണ് അവരെ തന്‍റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കാതിരുന്നത്.” അടുത്തവാക്യം: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വാക്യങ്ങൾ ശ്രദ്ധിക്കുക: യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവും ആയവനും, നമ്മുടെ പിതാവും ദൈവവും ആയവനും ഒരാൾ തന്നെയാണ്. എന്നാൽ ഒരുകാര്യം ഓർക്കണം, യേശുവിനു പിതാവായ ദൈവവുമായുള്ള ബന്ധം പോലെയല്ല; നമുക്ക് പിതാവായ ദൈവത്തോടുള്ള ബന്ധം. ക്രിസ്തു, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനും, നമ്മൾ ആദാമ്യ സന്തതികളായ പാപികളായ മനുഷ്യരുമാണ്. ക്രിസ്തു ഒരിക്കലും നമ്മുടെ പിതാവെന്നോ, ദൈവമെന്നോ, ഞങ്ങളുടെ പിതാവെന്നോ, ദൈവമെന്നോ മനുഷ്യരെയും ചേർത്ത് ദൈവത്തെ സംബോധന ചെയ്തിട്ടില്ല. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതിവേ” എന്ന് ക്രിസ്തു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. (മത്താ, 6:9; ലൂക്കൊ, 11:2). അതുപക്ഷെ, മനുഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയാണ്. ക്രിസ്തു എൻ്റെയും നിങ്ങളുടെയും എന്ന് വേർതിരിച്ചാണ് പറഞ്ഞത്. (യോഹ, 20:17). അപ്പൊസ്തലന്മാരും, നമ്മുടെയെന്നോ, ഞങ്ങളുടയെന്നോ ക്രിസ്തുവിനെച്ചേർത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. വേർതിരിച്ചാണ് പറഞ്ഞത്. (എബ്രാ, 2:11). തന്നെയുമല്ല, ക്രിസ്തുവിനെ സാമാന്യ മനുഷ്യരിൽനിന്ന് വേർപെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. (ഗലാ, 1:1). തന്മൂലം, നമ്മുടെ കർത്താവായ ക്രിസ്തു മനുഷ്യരോട് ഒരു വിധത്തിലും തുലനം ചെയ്യാൻ കഴിയാത്ത ഏകകർത്താവാണെന്ന് പ്രത്യേകം മനസ്സിലാക്കണം..

15. നമുക്ക്, പിതാവായ ഏകദൈവവും നമ്മുടെ പാപങ്ങളെപ്രതി ക്രൂശിൽ മരിച്ച ഏകമനുഷ്യനായ ദൈവപുത്രനും എന്ന രണ്ടുപേർ ഉണ്ട്. അത് ആർക്കും നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ്. താഴെപ്പറയുന്ന വചനങ്ങൾ നോക്കുക: ഏകസത്യദൈവമായ പിതാവും, പിതാവയച്ച യേശുക്രിസ്തുവും. (യോഹ, 17:3). പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും. (1കൊരി, 8:6). ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മനുഷ്യനുമായ ക്രിസ്തുയേശുവും. (1തിമൊ, 2:5-6). പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. (1യോഹ, 2:22). പുത്രനെ നിഷേധിക്കുന്നവന്നു പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവുണ്ടു. (യോഹ, 2:23). സത്യദൈവവും സത്യദൈവത്തെ അറിയാൻ വിവേകം തന്ന ദൈവപുത്രനും. (1യോഹ, 5:20). ഇതുപോലെ, അനേകം വാക്യങ്ങളുണ്ട്. പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് ക്രിസ്തു  വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 5:32,37). പിതാവ് അദൃശ്യനായി തൻ്റെകൂടെ ഇരുന്നതുകൊണ്ട് ‘ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല’ എന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: (യോഹ, 8:16; 8:29; 16:32. ഒ.നോ: 3:2). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തങ്ങൾ ഐക്യത്തിൽ ഒന്നാണെന്നും പറഞ്ഞു. (യോഹ, 17:11,23). അപ്പോൾ, രണ്ടുപേർ ഉണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നും ഇല്ലല്ലോ? രണ്ടുപേരും ദൈവമാണെങ്കിൽ, രണ്ട് ദൈവമാണുള്ളത്. അതെങ്ങനെ നിഷേധിക്കാൻ പറ്റും? രണ്ടുമൂന്ന് ദൈവമുണ്ടെന്ന് പറയുന്നവർ ബഹുദൈവ വിശ്വാസികൾ അല്ലാതെ ആരാണ്?നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെ ദൈവമാക്കുന്നവർ, ഒന്നാം പ്രമാണം ലംഘിക്കുന്ന ബഹുദൈവവിശ്വാസികൾ ആണ്.

16. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇത് ക്രിസ്തു പറഞ്ഞതാണ്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനാണ്: (യോഹ, 8:40,46). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്.. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും, ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്തത്. പുതിയനിയമം ഉടനീളം പറയുന്നത്, ഏകദൈവമായ പിതാവിനെക്കുറിച്ചും ജഡത്തിലെ വെളിപ്പാടായ ഏക മനുഷ്യനായ ദൈവപുത്രനെക്കുറിച്ചുമാണ്. അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് അപ്പൊസ്തലൻ പറയുന്നത്. ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാതെ, ഏകസത്യദൈവത്തെയോ, ക്രിസ്തുവിൻ്റെ ശുശ്രൂഷകളെയോ അറിയാൻ കഴിയുമെന്ന് ആരും വിചാരിക്കരുത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

“എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളിപ്പാട് 1:12).

വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. മനുഷ്യപുത്രനോട് സദൃശൻ സൂര്യതേജസ്സോടെയാണ് യോഹന്നാന് പ്രത്യക്ഷനായത്. തന്നെയുമല്ല, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു എന്ന്, അവൻ പറയുന്നതായി കാണാം. തന്മൂലം, ക്രൈസ്തവ സഭയിലെ ഭൂരിപക്ഷം പെരും, അവൻ ദൈവമാണെന്ന് കരുതുന്നു. ആദ്യനും അന്ത്യനും എന്ന് പറഞ്ഞാൽ; ദൈവം ആണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ്, അങ്ങനെയൊരു വിശ്വാസം ഉടലെടുത്തത്. യഥാർത്ഥത്തിൽ യോഹന്നാൻ കണ്ടത് ദൈവത്തെയല്ല. അതിൻ്റെ ചില തെളിവുകൾ ആദ്യം നോക്കാം: 

1. വെളിപ്പാട് ഒന്നാം അദ്ധ്യായം 13-16 വാക്യങ്ങളിൽ, അഭൗമമായ തേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനെക്കുറിച്ചുള്ള വർണ്ണനയാണ്. അടുത്ത വാക്യം: “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:17). ഈ വേദഭാഗത്ത്, ഞാൻ ആദ്യനും അന്ത്യനും ആകുന്നു എന്ന്, മനുഷ്യപുത്രനോട് സദൃശൻ പറയുന്നു. യോഹന്നാൻ കണ്ടത്, ദൈവത്തെയാണെന്ന ചിന്തയ്ക്ക് ഉപോൽബലകമായ രണ്ട് കാര്യങ്ങളാണ്: മനുഷ്യപുത്രനോടു സദൃശൻ്റെ സൂര്യതേജസ്സോടെയുള്ള വെളിപ്പാടും, ആദ്യനും അന്ത്യനും എന്ന പ്രയോഗവും. കെജെവി പോലുള്ള ചുരുക്കം ചില പരിഭാഷകളിലും, ചില ഗ്രീക്ക് പരിഭാഷകളിലും, മലയാളത്തിലെ ഓശാന പരിഭാഷയിലും, 11-ാം വാക്യത്തിൽ; ഞാൻ അല്ഫയും ഒമേഗയും ആദ്യനും അന്ത്യനും എന്ന് മനുഷ്യപുത്രനോട് സദൃശൻ പറയുന്നതായി കാണാം. 8-ാം വാക്യത്തിൽ സർവ്വശക്തിയുള്ള ദൈവത്തെക്കുറിച്ചും ആ പ്രയോഗമുണ്ട്. അതും, മനുഷ്യപുത്രനോട് സദൃശൻ ദൈവമാണെന്ന ചിന്തയെ ബലപ്പെടുത്തുന്നു. എന്നാൽ, അടുത്തവാക്യം ഇങ്ങനെ കാണാം:”ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു” (വെളി, 1:18). ഈ വേദഭാഗത്ത്, ഞാൻ മരിച്ചവനായിരുന്നു എന്നാണ്, മനുഷ്യപുത്രനോട് സദൃശൻ പറയുന്നത്. എന്നാൽ, ദൈവം മരണമില്ലാത്തവനും (1തിമൊ, 6:16), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:9-10), ഭോഷ്ക്ക് പറവാൻ കഴിയാത്തവനും ആണ്. (എബ്രാ, 6:18). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, അവന് മരിക്കാൻ കഴിയുകയുമില്ല. (മലാ, 3:6; യാക്കൊ, 1:17). മരണമില്ലാത്ത, മരിക്കാൻ കഴിയാത്ത ദൈവമെങ്ങനെ “ഞാൻ മരിച്ചവനായിരുന്നു” എന്ന് പറയും? അതായത്, ഏത് കാരണം ചൊല്ലിയും, ദൈവത്തിന് മരിക്കാനും കഴിയില്ല; താൻ മരിച്ചുയിർത്തുവെന്ന് ഭോഷ്ക്ക് പറയാനും കഴിയില്ല. തന്മൂലം, ദൈവത്തെയല്ല യോഹന്നാൻ കണ്ടതെന്ന് വ്യക്തമാണ്. അപ്പോൾ ഒരു ചോദ്യം വരും. ആദ്യനും അന്ത്യനും എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതാണല്ലോ; തന്മുലം, മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലേ? ഏകദൈവമായ യഹോവ ആദ്യനും അന്ത്യനുമാണ്. (യെശ, 41:4; 44:6; 48:12; വെളി, 1:8; 23:13). എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ ആദ്യനും അന്ത്യനുമായ ദൈവമല്ല. അടുത്ത അദ്ധ്യായത്തിൽ അതിനു തെളിവുണ്ട്. “മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:8). അവൻ സ്മൂർന്നയിലെ സഭയുടെ ദൂതനോട് പറയുന്ന ഈ വേദഭാഗം ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട്, വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമാണ് മനുഷ്യപുത്രനോട് സദൃശൻ. എന്നാൽ, ദൈവം മരണ രഹിതനാണെന്ന് നാം മുകളിൽ കണ്ടതാണ്. തന്നെയുമല്ല, ദൈവത്തെക്കുറിച്ച് വെളിപ്പാട് പുസ്തകംതന്നെ പറയുന്നത്: മരിച്ചിട്ട് എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ എന്നല്ല. “എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ” എന്നാണ്. (വെളി, 4:9,10; 10:7; 15:7). രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. മനുഷ്യപുത്രനോട് സദൃശൻ മരണമുള്ളവൻ അല്ലെങ്കിൽ, മരണം ഉണ്ടായിരുന്നവനും, മരണത്തിൽ നിന്ന് ജീവിച്ചിട്ട്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനാണ്. (വെളി, 1:18; 2:8). എന്നാൽ, ദൈവം മരണം ഇല്ലാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (വെളി, 4:9). തന്മുലം, അവിടുത്തെ, ആദ്യനും അന്ത്യനും എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” (വെളി, 2:7). ഈ വേദഭാഗം ശ്രദ്ധിക്കുക: എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിലല്ല പറയുന്നത്; ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്ന് പ്രഥമപുരുഷനിൽ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പറയുന്നത്. അടുത്തവാക്യം: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു.” (വെളി, 3:14). ഭാഷയുടെ വ്യാകരണ നിയമപ്രകാരം, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. സൃഷ്ടിക്ക് കാരണമായവൻ എങ്ങനെയാണ് സ്രഷ്ടാവാകുന്നത്? തന്നെയുമല്ല, യഹോവ അഥവാ, പിതാവ് ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശു, 44:24). ഈ വാക്യത്തിൽ, “ഞാൻ തന്നേ” എന്നിടത്ത്, ഞാൻ തനിച്ച് (alone) അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അനേകം തെളിവുകളുണ്ട്: (ഉല്പ, 1:27; 2:7; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 64:8; മലാ, 2:10; മത്താ, 19:4; മർക്കൊ, 10:6).

3. “ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). അടുത്തവാക്യം: “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:21). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിൽ, മനുഷ്യപുത്രനോട് സദൃശനായവൻ ദൈവത്തെ, “എൻ്റെ ദൈവം” എന്ന് മൂന്നു പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. അതിൽ നിന്ന് ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം. ഒന്ന്; പിതാവായ ഒരേയൊരു സത്യദൈവമേ നമുക്കുള്ളു. (യോഹ, 17.3. ഒ.നോ: 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് വ്യക്തമാണ്. രണ്ട്; മനുഷ്യപുത്രനോട് സദൃശൻ ദൈവത്തെ, എൻ്റെ ദൈവം, എന്റെ ദൈവത്തിന്റെ നാമം, എന്റെ പുതിയ നാമം എന്നിങ്ങനെ, തന്നെയും ദൈവത്തെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. മൂന്ന്;എൻ്റെ ദൈവം എന്നാണ് പറയുന്നത്. അതായത്, മനുഷ്യപുത്രനോട് സദൃശനായവന് ഒരു ദൈവമുണ്ട്. ആകാശത്തിലോ, ഭൂമിയിലോ ദൈവങ്ങൾ എന്ന് പേരുള്ളവർ ഉണ്ട്. (1കൊരി, 8:5). എന്നാൽ, ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിന് മീതെ, മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല,. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4. അനേകർ കരുതുന്നപോലെ, ദൈവം മൂവരല്ല; ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). തന്മൂലം, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ, ദൈവമല്ലെന്ന് സ്ഫടികസ്ഫുടം തെളിയുന്നു.

മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലെങ്കിൽ; നമ്മുടെ അടുത്ത ഉത്തരം: ദൈവപുത്രനായ യേശു എന്നാണ്. എന്തെന്നാൽ, ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു എന്ന്, മനുഷ്യപുത്രനോട് സദൃശനായവൻ അവിടെ പറയുന്നതായി കാണാം. (വെളി, 1:18). യേശു മരണത്തെ ജയിച്ച് ഉയിർത്തവനാകയാൽ, അവടെ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രം. എന്നാൽ, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ, ദൈവപുത്രനായ യേശുവെന്ന ക്രിസ്തുവാണോ, അതോ, മറ്റാരെങ്കിലും ആണോ എന്നറിയാൻ, വിശദമായ ഒരു ചിന്ത ആവശ്യമാണ്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു: 1. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ക്രിസ്തു ആരാണ്? 2. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണോ പത്മോസിൽ യോഹന്നാൻ കണ്ടത്? 3. മനുഷ്യപുത്രനോട് സദൃശൻ  ആരാണ്? നമുക്ക് ഓരോന്നും വിശദമായി നോക്കാം:

1. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ക്രിസ്തു ആരാണ്?

കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശു എന്ന് പേരുള്ള പാപമറിയാത്ത ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിന് ഇല്ലായിരുന്നു. അനന്തരം, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു പുത്രനും ദൈവത്തിന് ഇല്ലായിരുന്നു. അതായത്, കന്യക പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; 1:25; ലൂക്കൊ, 1:35, 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചതും യേശു എന്ന പേർ വിളിച്ചതും. (ലൂക്കൊ, 2:21). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). അവനു, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). അതിനാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. എ,ഡി. 29-ൽ മാത്രം ജനിച്ചവൻ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയോ, ആദ്യം ജനിപ്പിച്ചവനോ ആകുന്നത് എങ്ങനെയാണ്?

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം സഹവസിച്ച അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യെഹൂദന്മാർ ക്രൂശിച്ചത് ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 2കൊരി, 5:21; 1തിമൊ, 2:6). നിഖ്യാസുനഹദോസ് മുതൽ 1,700 വർഷമായിട്ട് ക്രൈസ്തവർ ക്രൂശിക്കുന്നത് ദൈവത്തെയാണ്. ദൈവത്തിന് മരണമില്ലെന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ! (1തിമൊ, 6:16)

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

അടുത്തൊരു തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ ഒര പ്രവചനംകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-8). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). 

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. എന്നുവെച്ചാൽ, നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

2. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണോ പത്മോസിൽ യോഹന്നാൻ കണ്ടത്?

യഹോവ അഥവാ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അന്ത്യകാലത്ത് മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ, യഹോവയായ ഏകദൈവം എടുത്ത ജഡത്തിലെ പ്രത്യക്ഷതയാണ് യേശുവെന്ന ദൈവപുത്രനായ മനുഷ്യനെന്നും മുകളിൽ നാം കണ്ടതാണ്. അതായത്, സുവിശേഷ ചരിത്രകാലത്ത് മാത്രമാണ് യേശുവെന്ന മനുഷ്യൻ ഉണ്ടായിരുന്നത്. തന്മൂലം, വെളിപ്പാടിൽ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ ക്രിസ്തു അല്ലെന്ന് വ്യക്തമാണ്. എന്തെന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ നിത്യമായിട് ഉണ്ടാകുകയോ, വീണ്ടും ആർക്കെങ്കിലും വെളിപ്പെടാനോ സാദ്ധ്യമല്ല. ഇനി, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശു അല്ലെന്നതിൻ്റെ കൂടുതൽ തെളിവുകൾ നമുക്ക് നോക്കാം:

1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. യേശുവെന്ന ദൈവപുത്രനായ ക്രിസ്തു; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യൻ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (2കൊരി, 5:21). ഏകമനുഷ്യൻ എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ക്രിസ്തുവിൻ്റെ സംക്ഷിപ്ത ചരിത്രം ഇപ്രകാരമാണ്: കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായത് മനുഷ്യക്കുഞ്ഞായിരുന്നു. (മത്താ, 1:20). ജനിച്ചത് മനുഷ്യക്കുഞ്ഞായിരുന്നു. (മത്താ, 1:16). പരിഛേന ഏറ്റത് മനുഷ്യക്കുഞ്ഞായിരുന്നു. (ലൂക്കൊ, 1:21). ദൈവത്തിൽനിന്ന് വീണ്ടെടുക്കപ്പെട്ടത് മനുഷ്യക്കുഞ്ഞായിരുന്നു. (ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടുവന്നത് മനുഷ്യനായിരുന്നു. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നത് മനുഷ്യനായിരുന്നു. (ലൂക്കൊ, 2:52). പ്രവചനംപോലെ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത് മനുഷ്യനെയായിരുന്നു. (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). പ്രവചനംപോലെ ദൈവപുത്രനായത് മനുഷ്യനായിരുന്നു. (ലൂക്കൊ, 1:32,35; 3:22). ദൈവത്താൽ ആത്ഭുതങ്ങൾ പ്രവർത്തിച്ചത് മനുഷ്യനായിരുന്നു. (പ്രവൃ, 2:22-23. ഒ.നോ: മത്താ, 12:28; യോഹ, 3:2; 10:25; പ്രവൃ, 10:38). ദൈവത്താൽ പാപമോചനം കൊടുത്തത് മനുഷ്യനാണ്. (മത്താ, 9:4-8). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനായിരുന്നു. (യോഹ, 8:40). തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ( ലൂക്കൊ, 23:46), ദൈവത്മാവിനാൽ (എബ്രാ, 9:14) തന്നെത്താൻ മരണത്തിന് ഏല്പിച്ചത് മനുഷ്യനായിരുന്നു. (1തിമൊ, 2:6). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയത് മനുഷ്യനായിരുന്നു. (യോഹ, 20:17). മനുഷ്യരുടെ പാപങ്ങൾ തൻ്റെ പാപമറിയാത്ത ശരീരത്തിൽ ചുമന്നുകോണ്ട് ക്രൂശിൽമരിച്ച യേശുവെന്ന മനുഷ്യനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ചതും മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചതും ദൈവമാണ്. (ലൂക്കൊ, 2:11; പ്രവൃ, 2:24; 2:36; 1പത്രൊ, 2:24). അതുകൊണ്ടാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് ബൈബിൾ പറയുന്നത്. (റോമ, 10:9). എന്തെന്നാൽ, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏക കർത്താവുമാണ് നമുക്കുള്ളത്. (1കൊരി, 8:6). നമ്മുടെ പാപങ്ങളെപ്രതി ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമ്മുടെ കർത്താവ്. (1തിമൊ, 2:5-6). അല്ലാതെ, നമുക്ക് രണ്ടുമൂന്ന് ദൈവമല്ല ഉള്ളത്. അതുകൊണ്ടാണ്, “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി” എന്ന് വചനം പറയുന്നത്. (1കൊരി, 15:21). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. (പ്രവൃ, 15:11; റോമ, 5:15). യേശുവെന്ന പാപമറിയാത മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ, ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെട്ട്, തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറി പോയതോടുകൂടി, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). അതായത്, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് ആ മനുഷ്യൻ അപ്രത്യക്ഷനായാൽ, ഏകദൈവമല്ലാതെ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. തന്നെയുമല്ല, ഒരു മനുഷ്യന് യോഹന്നാന് വെളിപ്പാട് നല്കുവാനും കഴിയില്ല. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശു അല്ലെന്ന് മനസ്സിലാക്കാം.

2. “യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ  അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.” (വെളി, 1:1. ഒ.നോ: 22:16). ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവം യേശുവിനു കൊടുത്തു; അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു. യേശുവെന്ന ദൈവപുത്രനാണ് യോഹന്നാന് വെളിപ്പെട്ട് സഭകൾക്ക് ദൂത് നല്കുന്നതെങ്കിൽ, “തന്റെ ദൂതൻ മുഖാന്തരം അയച്ചു യോഹന്നാനു പ്രദർശിപ്പിച്ചു” എന്ന് ഒരിക്കലും പറയില്ലായിരുന്നു. താൻ തന്നെയാണ് യോഹന്നാൻ്റെ മുമ്പിൽ വെളിപ്പെട്ട്, ഭാവി സംഭവങ്ങളെ അനാവരണം ചെയ്ത് കാണിക്കുന്നതെങ്കിൽ, തന്റെ ദൂതൻ മുഖാന്തരം അയച്ചു യോഹന്നാനു പ്രദർശിപ്പിച്ചു എന്ന പ്രയോഗം അതിൽത്തന്നെ, പരസ്പരവിരുദ്ധമാകും. തന്നെയുമല്ല, യോഹന്നാന് എല്ലാം വെളിപ്പെടുത്തിക്കൊടുത്ത ദൂതൻ, താൻ ദൈവത്താൽ അയക്കപ്പെട്ടവനാണെന്ന് സമ്മതിക്കുന്നുമുണ്ട്. (22:6). തന്മൂലം, ദൈവപുത്രനായ യേശുവിനെയല്ല യോഹന്നാൻ കണ്ടതെന്ന് വ്യക്തമാണ്.

3. യോഹന്നാന് പ്രത്യക്ഷനായി സഭകൾക്ക് ദൂത് നല്കുന്ന മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ, ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. തന്നെയുമല്ല, സുവിശേഷങ്ങളിലും ലേഖനങ്ങളിലുമായി മനുഷ്യപുത്രനെന്ന് യേശുവിനെ അനേകം പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും മനുഷ്യപുത്രനോട് സദൃശനെന്ന് അവനെ വിശേഷിപ്പിച്ചിട്ടില്ല. മനുഷ്യപുത്രൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ളവനാണ് യോഹന്നാൻ. (യോഹ, 13:23). ആ യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കണം, മനുഷ്യപുത്രനെന്നല്ല; മനുഷ്യപുത്രനോട് സദൃശ്യൻ എന്നാണ്. മനുഷ്യപുത്രനായ യേശുവാണ് തനിക്ക് പ്രത്യക്ഷനായതെങ്കിൽ, മനുഷ്യപത്രനെന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശ്യനെന്ന് എങ്ങനെ പറയും? തന്മൂലം, അവൻ കണ്ടത് ദൈവപുത്രനായ യേശുവിയല്ലെന്ന് മനസ്സിലാക്കാം.

4. മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു” എന്നാണ് യോഹന്നാൻ പറയുന്നത്. (വെളി, 1:13). യഥാർത്ഥത്തിൽ, മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു എന്ന് യോഹന്നാൻ പറഞ്ഞാൽ, അതിൻ്റെ അർത്ഥം; താൻ യേശുവിനെ കണ്ടു എന്നല്ല. പ്രത്യുത, യേശുവെന്ന മനുഷ്യപുത്രനോട് സദൃശനായ അഥവാ, സാമ്യനായ മറ്റൊരുവനെ കണ്ടു എന്നാണർത്ഥം. യോഹന്നാന് സുപരിചിതനായ മനുഷ്യപുത്രൻ യേശുവാണ്. താൻ മാറിൽ ചാരിക്കിടന്നിട്ടുള്ള മനുഷ്യപുത്രനെയാണ് അവൻ കണ്ടതെങ്കിൽ; അഥവാ, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ് യോഹന്നാൻ കണ്ടിരുന്നതെങ്കിൽ, ‘എൻ്റെ കർത്താവേ’ എന്നായിരിക്കും യോഹന്നാൻ സംബോധന ചെയ്യുക. ഒരിക്കലും മനുഷ്യപുത്രനോട് സദൃശനായവൻ എന്ന് പറയുമായിരുന്നില്ല. തന്മൂലം, യോഹന്നാൻ കണ്ടത് ക്രിസ്തു അല്ലെന്ന് തെളിയുന്നു.

5. പത്മോസിൽ യോഹന്നാൻ കണ്ട, മനുഷ്യപുത്രനോട് സദൃശൻ “ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്ന് അവടെ പറഞ്ഞിട്ടുണ്ട്. ഒന്നാമത്, അവിടുത്തെ ആദ്യനും അന്ത്യനും എന്ന പ്രയോഗത്തിന് ദൈവം എന്ന് അർത്ഥമില്ല. ആ പ്രയോഗം ദൈവത്തെ കുറിക്കുന്നതായിരുന്നെങ്കിൽ, അടുത്ത അദ്ധ്യായത്തിൽ “എൻ്റെ ദൈവം” എന്ന് ഈ ദൈവം മറ്റാരെയും സംബോധന ചെയ്യില്ലായിരുന്നു. (വെളി, 3:2; 3:12). ദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. രണ്ടാമത്, യേശുവെന്ന ക്രിസ്തു, യഹോവയായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതയും മനുഷ്യനും ആകയാൽ, ക്രിസ്തു മറിയയുടെ ഉദരത്തിൽ ഉരുവായവനും ജനിച്ചവനുമെന്ന നിലയിൽ അവനൊരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 2:7,21). ശുശ്രൂഷ തികച്ച് അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറി അപ്രത്യക്ഷനായവൻ എന്ന നിലയിൽ, അവനൊരു അവസാനവുമുണ്ട്. (യോഹ, 20:17; എബ്രാ, 9:11-12). അതായത്, സുവിശേഷങ്ങൾ വെളിപ്പെടുത്തുന്ന യേശുവെന്ന ക്രിസ്തു പാപമറിയാത്ത മനുഷ്യനാകയാൽ, അവനൊരു ദൈവമുണ്ട്. (യോഹ, 20:28). എന്നാൽ, അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാകയാൽ, എന്നേക്കും ഉള്ളവനല്ല; വീണ്ടും പ്രത്യക്ഷനാകാനും ആ മനുഷ്യന് കഴിയില്ല. തന്നെയുമല്ല, യേശുവിൻ്റെ ഭൗമിക ശുശ്രൂഷയോടുള്ള ബന്ധത്തിൽ “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് പറഞ്ഞിരിക്കുന്നപോലെ (1തിമൊ, 3:16), വീണ്ടും, ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് വെളിപ്പാടിൽ പറഞ്ഞിട്ടുമില്ല. തന്മൂലം, വെളിപ്പാടിൽ പറയുന്ന ആദ്യനും അന്ത്യനും ക്രിസ്തു അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

6. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശനായവൻ പറഞ്ഞിട്ടുണ്ട്. (വെളി, 1:18). ഈ പ്രയോഗം ക്രിസ്തുവിനോട് ബന്ധിപ്പിക്കുവാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ, ആ പ്രയോഗം യേശുവെന്ന ക്രിസ്തുവുമായി യാതൊരു ബന്ധവും ഉള്ളതല്ല. എന്തെന്നാൽ, ലേഖനങ്ങളിൽ ഒരിടത്തും “യേശുവിനെ മരിച്ചവനായിരുന്നു” (I was dead)  എന്ന് പറഞ്ഞിട്ടില്ല. പ്രത്യുത, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ എന്നാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. സുവിശേഷത്തിൻ്റെ നിർവ്വചനംപോലും അതാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു എൻ്റെ സുവിശേഷം.” (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12). മരിച്ചവൻ ആയിരുന്നു എന്നതും, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ എന്നതും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. മരിച്ചിട്ട് ഉടനെതന്നെ ഉയിർത്തെഴുന്നേറ്റ യേശുവിനെ, മരിച്ചൻ ആയിരുന്നു എന്ന് പറയാൻ കഴിയില്ല. എന്തെന്നാൽ, കേവലം 36-38 മണിക്കൂർ മാത്രമാണ് അവൻ കല്ലറയിൽ ആയിരുന്നത്. അതിലാണ്, മരിച്ചിട്ട് ഉയിർത്തവൻ എന്ന് പറയുന്നത്. എന്നാൽ “ഞാൻ മരിച്ചവനായിരുന്നു” എന്ന പ്രയോഗം സൂചിപ്പിക്കുന്നത്; ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെയാണ്. തന്നെയുമല്ല, “മരിച്ചവനായിരുന്നു” എന്ന പ്രയോഗം ജഡത്തിൻ്റെ സ്വാഭാവിക മരണത്തെയല്ല; പാപത്തിലുള്ള മരണത്തെയാണ് കുറിക്കുന്നത്. യേശുവെന്ന ക്രിസ്തു ഒരു മറുവിലയും പാപരഹിതനുമാണ്. പാപമറിയാത്തവൻ (2കൊരി. 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേറുവിട്ടവൻ {എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല, (1പത്രൊ, 2:22), അവനിൽ പാപമില്ല. (1യോഹ, 3:5) എന്നൊക്കെയാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അതായത്, ക്രിസ്തു പാപം കൂടാതെ, ജഡത്തിൽ സ്വാഭാവികമായി മരിച്ചുയിർത്തവനാണ്. അല്ലാതെ, പാപത്തിൽ മരിച്ചവനായിരുന്നില്ല. മാത്രമല്ല, പാപമറിയാത്തവനായ ക്രിസ്തുവിന്റെമേൽ മരണത്തിന് യാതൊരു അവകാശവും ഇല്ലാതിരിക്കെ, താൻതന്നെ മരിച്ച് എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. യേശുക്രിസ്തു ഉയിർക്കാൻ വേണ്ടി മരിച്ചവനാണ്. എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ പാപത്തിൽ മരിച്ചവനായി, ഉത്ഥാനം കാത്തുകിടന്നവനാണ്. തന്മൂലം, ക്രിസ്തുവിൻ്റെ മരണം മൂലം, ആർക്കാണോ ജീവൻ ലഭിച്ചത് അവനാണ് അവിടെ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ എന്ന് മനസ്സിലാക്കാം. അവൻ ആരായാലും യേശുവല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്തെന്നാൽ, ദൈവം മനുഷ്യനായി മാനിഫെസ്റ്റ് ചെയ്തത് തനിക്കുവേണ്ടിയല്ല; മറ്റൊരാൾക്ക് വേണ്ടിയാണ്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ല; മറ്റൊരാളാണെന്ന് മനസ്സിലാക്കാം.

7. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്.” (വെളി, 1:18). ഒന്നാമത്, യേശുവിൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളതായി സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോ പറഞ്ഞിട്ടില്ല. രണ്ടാമത്, ദൈവം ക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). ആരെയും മരണത്തിലേക്കോ, പാതാളത്തിലേക്കോ അയക്കാനല്ല ക്രിസ്തു വന്നത്. മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് അവൻ വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). നമ്മുടെ അതിക്രമങ്ങൾ നിമിത്തം ദൈവം അവനെ മരണത്തിന്നു ഏല്പിക്കുകയാണ് ചെയ്തത്. നമ്മുടെ നീതീകരണത്തിനായി ദൈവം അവനെ ഉയിർപ്പിക്കുകയും ചെയ്തു. (റോമ, 4:24; പ്രവൃ, 2:24). അവൻ ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായത് നമ്മുടെ പാപങ്ങളെപ്രതിയാണ്. (ഫിലി, 2:8). അവൻ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താലാണ് നമ്മെ ദൈവത്തോട് നിരപ്പിച്ചത്. (കൊലൊ, 1:22). മരണത്തിൻ്റെ അധികാരിയായ പിശാചിനെ അവൻ തൻ്റെ മരണത്താലാണ് നീക്കിയത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). ക്രിസ്തുവിൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). യേശു തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്. അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. “ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.” (യോഹ, 5:45). ഇവിടെ താൻ, ആരെയും കുറ്റം വിധിക്കുമെന്നല്ല; മോശെ അവരെ കുറ്റം വിധിക്കുമെന്നാണ് പറയുന്നത്.  രണ്ട് കാര്യങ്ങൾ ഈ വാക്യത്തിൽ മനസ്സിലാക്കാം. ഒന്ന്, തൻ്റെ പണി ആരെയും കുറ്റം ചുമത്തലോ, ആരെയെങ്കിലും മരണത്തിന് ഏല്പിക്കലോ അല്ല; എല്ലാവർക്കും വേണ്ടി മറുവിലയാകാനും സത്യത്തിനു സാക്ഷി നില്ക്കാനുമാണ് താൻ ജനിച്ചത്. (യോഹ, 18:37; 1തിമൊ, 2:6). രണ്ട്, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ താൻ, എല്ലാവരെയും കുറ്റം വിധിക്കാനായി ന്യായവിധി ദിവസംവരെ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല. എന്നാൽ, ന്യായാധിപനെക്കുറിച്ചു പറയുന്ന മറ്റൊരു വാക്യമുണ്ട്: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യപ്രകാരം ക്രിസ്തു എല്ലാവരെയും ന്യായം വിധിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ക്രിസ്തു പറയുന്നു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). വിധിയാളൻ ക്രിസ്തു അല്ലെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. അടുത്തൊരു വാക്യം: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). ഈ വാക്യപ്രകാരവും ന്യായാധിപതി താനല്ല; താൻ സംസാരിച്ച വചനമാണ്. മേല്പറഞ്ഞ വാക്യത്തിൽ പറയുന്ന ന്യായാധിപൻ അഥവാ, ന്യായവിധിക്ക് അധികാരമുള്ള പുത്രൻ യേശുക്രിസ്തുവല്ല മറ്റൊരു പുത്രനാണ്. ആരാണോ ന്യായാധിപമായ പുത്രൻ, അവനാണ് മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവൻ. അതാരാണെന്ന് താഴെ വരുമ്പോൾ നമുക്ക് മനസ്സിലാകും. തന്മൂലം, ദൈവപുത്രനായ യേശുവല്ല മനുഷ്യപുത്രനോട് സദൃശനെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

8. “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഈ വേദഭാഗത്ത്, മനുഷ്യപുത്രനോട് സദൃശൻ തന്നെത്തന്നെ, ദൈവപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അതിനാൽ, യോഹന്നാൻ കണ്ടത് ദൈവപുത്രനായ യേശുവിനെയാണെന്ന് കരുതുന്നവരുണ്ട്. ഒന്നാമത്, പിതാവായ ഏകദൈവമാണ് നമുക്കുള്ളത്. ഈ ദൈവപുത്രനായ യേശുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിടുള്ള കാര്യമാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). രണ്ടാമത്, ദൈവം ആത്മാവും (യോഹ, 4:24), ദൈവപുത്രൻ ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). മൂന്നാമത്, ദൈവം ഒരുത്തൻ മാത്രമാണെന്നും ദൈവപുത്രനായ യേശു മനുഷ്യനാണെന്നും താൻതന്നെയും അപ്പൊസ്തലന്മാരും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:21; യോഹ, 5:44; റോമ, 16:24; 1താമൊ, 1:17; യോഹ, 8:40; പ്രവൃ, 2:23; 1കൊരി, 5:21; 5:47; 1തിമൊ, 2:6). നാലാമത്, ബൈബിളിൽ ദൈവപുത്രനെന്ന് പറഞ്ഞാൽ, യേശു മാത്രമല്ല ഉള്ളത്. ദൈവത്തിന് അനേകം ദൈവപുത്രന്മാരും പുത്രിമാരുമുണ്ട്. ദൂതന്മാർ (ഇയ്യോ, 1:6; 2:6; 37:6), ആദാം (ലൂകൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (മത്താ, 3:17), ക്രിസ്തു വിശ്വാസികൾ (1യോഹ, 3:2). എ.ഡി. 29-ലാണ് യേശുവെന പാപമറിയാത്ത മനുഷ്യൻ പ്രവചനംപോലെ ദൈവപുത്രനായത്. (ലൂക്കൊ, 1:32,35; 3:22). തന്നെയുമല്ല, ബൈബിളിലെ പിതാവ് മാത്രമാണ് ദൈവം. (യോഹ, 17:3). പുത്രന്മാർ ആരും ദൈവമല്ല. അഞ്ചാമത്, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ പിതാവിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ്, തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കൽ കരേറി അപ്രത്യക്ഷമായാൽ, ഏകദൈവമല്ലാതെ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകയില്ല. (യോഹ, 20:17; എബ്രാ, 9:11-12). തന്മൂലം, യോഹന്നാന് വെളിപ്പെട്ടത് ദൈവപുത്രനായ യേശുവല്ലെന്ന് സ്പഷ്ടമായി മനസ്സിലാക്കാം.

9. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു. (വെളി, 3:7). ഇത് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നതാണ്. ഇങ്ങനെയൊരു പദവി ദൈവപുത്രനായ യേശുവിന് ഉള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ദാവീദിൻ്റെ പുത്രനെന്നുനും, ദാവീദിൻ്റെ വേരെന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 8:29; വെളി, 22:16). എന്നാൽ, ദാവീദിൻ്റെ താക്കോൽ കൈവശമുണ്ടെന്നോ, ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവാനുള്ള അധികാരം ക്രിസ്തുവിനുണ്ടെന്നോ, ഒരിടത്തും പറഞ്ഞിട്ടില്ല. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് അസന്ദിഗ്ധമായി പറയാൻ കഴിയും.

10. “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). ഈ വേദഭാഗത്ത്, ജയിക്കുന്നവന് ദൈവത്തിൻ്റെ നാമവും, ദൈവനഗരത്തിൻ്റെ നാമവും, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമവും കൊടുക്കുന്നതായി പറഞ്ഞിട്ടുണ്ട്. എന്നാൽ, ദൈവപുത്രനായ യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച്, ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, ആകാശത്തിനു കീഴിൽ യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:12). തന്നെയുമല്ല, വെളിപ്പാട് 2,3 അദ്ധ്യായങ്ങളിൽ, സ്വർഗ്ഗത്തിലെ കാര്യങ്ങളല്ല; ഭൂമിയിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതായത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ നടക്കേണ്ട കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. (വെളി, 2:26-27; 3:12). അതിനാൽ, ദൈവപുത്രനായ യേശുവിന് ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, അവിടെപ്പറയുന്ന, മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

11. “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). വെളിപ്പാടിലെ മനുഷ്യപുത്രൻ ദൈവപുത്രനായ യേശുവാണെന്നും, ഈ വേദഭാഗ പ്രകാരം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും യഹോവ സാക്ഷികളെപ്പോലുള്ളവർ കരുതുന്നു. ഭാഷയുടെ വ്യാകരണ നിയമപ്രകാരം, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ജനിച്ചത് ബി.സി. 6-ൽ ആണെന്നും, അവൻ പ്രവചനം പോലെ, ദൈവ്വപുത്രൻ ആയത്, എ.ഡി. 29-ൽ ആണെന്നും നാം കണ്ടതാണ്. (ലൂക്കൊ, 1:32,35; 3:22). അവനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പറഞ്ഞാൽ; വേദവിപരീതമായ ഉപദേശമാണ്. സൃഷ്ടിക്ക് കാരണമായവൻ സ്രഷ്ടാവായ ദൈവം ആകില്ല. മാത്രമല്ല. യഹോവ അഥവാ, പിതാവ് ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശു, 44:24). ഈ വാക്യത്തിൽ, “ഞാൻ തന്നേ” എന്നിടത്ത്, ഞാൻ തനിച്ച് (alone) അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അനേകം തെളിവുകളുണ്ട്: (ഉല്പ, 1:27; 2:7; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 64:8; മലാ, 2:10; മത്താ, 19:4; മർക്കൊ, 10:6). എന്തായാലും, ഇവിടെപ്പറയുന്ന ദൈവസൃഷ്ടിയുടെ കാരണക്കാരൻ ദൈവപുത്രനായ യേശുവല്ല; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിന്, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥവുമില്ല. തന്മൂലം, വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

3. മനുഷ്യപുത്രനോട് സദൃശൻ  ആരാണ്?

മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലെന്നും, ദൈവപുത്രനായ യേശു അല്ലെന്നും നാം കണ്ടു. ഇനി, മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് നോക്കാം. അവൻ ആരാണെന്ന് അറിയാൻ, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ, ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണമായതും അല്ലാത്തതുമായ ചില വേദഭാഗങ്ങൾ പരിശോധിച്ചാൽ മതിയാകും. അത് ഏതൊക്കെയാണെന്നും, യഥാർത്ഥത്തിൽ ആരെക്കുറിച്ചാണെന്നും പരിശോധിച്ചാൽ, അവിടെ പറഞ്ഞിരിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് വ്യക്തമാകും. നമുക്ക് ഓരോന്നായി നോക്കാം:

1. “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). യോഹന്നാൻ കണ്ടത്, മനുഷ്യപുത്രനോട് സദൃശനായ ഒരുവനെയാണ്. ഇങ്ങനെയൊരുത്തനെക്കുറിച്ച് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ട്. ദാനീയേൽ പറഞ്ഞിട്ടുണ്ട്. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ  വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). ക്രിസ്തു മഹാപുരോഹിതനായ കയ്യഫാവിൻ്റെ മുമ്പിൽവെച്ച് ഇപ്രകാരം പറഞ്ഞു: “ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും.” (മത്താ, 26:64; മർക്കൊ, 14:62). തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ക്രിസ്തു ആണെന്ന് അനേകരും കരുതുന്നു. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അവൻ കന്യകയായ മറിയയിൽ ഉരുവായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു.  (മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). അതായത്, മനുഷ്യൻ്റെ പാപപരിഹാരത്തിനായി യഹോവയായ ദൈവം എടുത്ത പുതിയൊരു അസ്തിത്വമാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ. തൻ്റെ ജഡത്തിലെ ശുശ്രൂഷ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തനായ മനുഷ്യൻ ഉണ്ടാകുകയില്ല. എന്നേക്കും ഉണ്ടാകുന്നത്, എന്നെന്നേക്കും ജീവിക്കുന്നവനായ ഏകദൈവം മാത്രമാണ്. (വെളി, 4:9-10; 10:7; 15:7). തന്മൂലം, ദാനീയേൽ കണ്ട ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോട് സദൃശനായവൻ യഥാർത്ഥത്തിൽ ക്രിസ്തു അല്ലെന്ന് വ്യക്തമാണ്.

ആരാണ് ആകാശമേഘങ്ങളോടെ വന്ന മനുഷ്യപുത്രനോട് സദൃശനെന്ന് ദാനീയേലിൻ്റെ പുസ്തകത്തിൽത്തന്നെയുണ്ട്. ദൈവത്തിൻ്റെ അടുക്കൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനെ ദാനീയേൽ കാണുന്നത്, 13-14 വാക്യങ്ങളിലാണ്. ഏഴാം ആദ്യായത്തിൻ്റെ തുടക്കം മുതൽ 14-ാം വാക്യംവരെ ഭാവിയെക്കുറിച്ചുള്ള ദർശനമാണ് അവൻ കണ്ടത്. അത് കണ്ടിട്ട് അവനൊന്നും മനസ്സിലാകാതെ ആകെ വിഷമിച്ചിട്ട്, അടുത്ത കണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരം ചോദിച്ചു. (ദാനീ, 7:15-16). ആ അദ്ധ്യായത്തിൻ്റെ ബാക്കിഭാഗം മുഴുവൻ ദൂതൻ്റെ ദർശന വ്യാഖ്യാനമാണ്. ദർശനം മുഴുവൻ കണ്ട ദാനീയേലിന് അവിടെപ്പറയുന്ന സംഭവങ്ങൾ എന്താണെന്നോ, മനുഷ്യപുത്രനോട് സദൃശൻ ആരാണെന്നോ മനസ്സിലായില്ല. അതുകൊണ്ടാണ് അവൻ ദൂതനോട് ചോദിച്ചത്. അതായത്, പ്രവാചകനായ ദാനീയേലിനുപോലും മനസ്സിലാക്കാത്ത വേദഭാഗഭാണ് അഭിനവ പണ്ഡിതന്മാർ യേശുക്രിസ്തുവിൽ ആരോപിക്കുന്നത്. എന്നാൽ, ദൂതൻ്റെ വ്യാഖ്യാനത്തിൽ; മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിൻ്റെ പതിനെട്ടാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). മനുഷ്യപുത്രനോട് സദൃശനായവൻ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് രാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ കണ്ടത്. (7:13-14). ദൂതൻ അത് വ്യാഖ്യാനിച്ചു വ്യക്തമാക്കുന്നത് എന്താണ്? അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും. ആരാണ് അത്യുന്നതൻ്റെ വിശുദ്ധന്മാർ? അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറയുന്നതിനാൽ, അത് യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? പിന്നെ ആരാണ് അത്യുന്നതൻ്റെ വിശുദ്ധന്മാർ? “നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:6). “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” (ആവ, 7:6). “യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.” (സങ്കീ, 50:5. ഒ.നോ: ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). യഹോവയായ ദൈവം ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു തൻ്റെ സ്വന്തജനമായി തിരഞ്ഞെടുത്ത യിസ്രായേലാണ് അവിടെപ്പറയുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ.

അടുത്തവാക്യം: “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യും. (ദാനീ, 7:21). ഇവിടെപ്പറയുന്ന വയോധികനും അത്യുന്നതനും ഒരാളാണ്. (ആവ, 33:27; ഉല്പ, 14:18). അത്യുന്നതനായവന്റെ വിശുദ്ധന്മാർ എന്നത്, യിസ്രായേലിനെ കുറിക്കുന്ന ഒരു പ്രയോഗമാണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ ഇപ്രകാരമാണ്. “പുരാതനനായവന്‍ വന്ന് അവിടുത്തെ വിശുദ്ധന്മാര്‍ക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാര്‍ രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ.” (ദാനി, 7:21). അതായത്, ഭാവിയിൽ യഹോവ അഥവാ, യേശുക്രിസ്തു തൻ്റെ വിശുദ്ധന്മാരായ യിസ്രായേലിൻ്റെ സകല ശത്രുകളെയും, അവൻ്റെ കാല്ക്കീഴാക്കിയിട്ട് അവന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതാണ് വിഷയം. (സങ്കീ, 110:1; സെഖ, 12:10; 14:3-5; പ്രവൃ, 1:6,11; 1തെസ്സ, 3:13; യൂദാ, 1:14-15; വെളി, 1:7).

അടുത്തവാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും” എന്ന് പറയുന്നു. അത്യന്നതൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് നാം കണ്ടതാണ്. അടുത്തഭാഗം ശ്രദ്ധിക്കുക: “അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു. ” അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം, അടുത്തഭാഗത്ത് ‘അവൻ്റെ’ രാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. മൂന്നാം ഭാഗവും നോക്കുക: “സകല ആധിപത്യങ്ങളും ‘അവനെ’ സേവിച്ചനുസരിക്കും.” “അവനെ സേവിച്ചനുസരിക്കും” എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. യിസ്രായേൽ ജനം ഒരു സമൂഹമാണെങ്കിലും, അവരെ മുഴുവനായും ഏകപുത്രനായിട്ടാണ് ദൈവം കാണുന്നത്. ക്രിസ്തുവിനെക്കൂടാതെ, “എൻ്റെ പുത്രൻ” എന്ന് ദൈവം വിശേഷിപ്പിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ഭാവിയിൽ നടക്കാനുള്ള സംഭവമാണ് ദൈവം ദാനീയേലിനെ കാണിച്ചത്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അതിന് ആധാരമായ അനേകം തെളിവുകൾ ബൈബിളിലുണ്ട്. തന്മൂലം, ദാനീയേൽ കണ്ടതും യോഹന്നാൻ കണ്ടതും ഒരാളെയാണെന്ന് മനസ്സിലാക്കാം. അതായത്, ഭാവി രാജാവായ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടാണ്, ദാനീയേലും യോഹന്നാനും കണ്ടത്.

2. യോഹന്നാൻ മനുഷ്യപുത്രനോട് സദൃശനായവനെ കണ്ടത് സൂര്യതേജസ്സോടെയാണ്. “അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.” (വെളി, 1:14-16). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: “നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.” (സങ്കീ, 8:5). ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി എന്നാണ് ശരിയായ പ്രയോഗം. (എബ്രാ, 2:7). ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ. (80:8,9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണ് യിസ്രായേൽ. (80:15,17). ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12) ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചുകൊണ്ട്, സകല ജാതികളെക്കാളും അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5).

അതായത്, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും, നിശ്ചല കൃപകളുടെ അവകാശിയും, വിശേഷാൽ, ദൈവസന്തതിയും യിസ്രായേലാണ്. (ഉല്പ, 22:17-18; 26:5; 28:13-14; യെശ, 55:3-4; പുറ, 4:22-23). ദൈവസന്തതിയായ യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. സങ്കീർത്തനം 8:5-ലെ, “ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു” എന്നതും പ്രവചനമാണ്. യിസ്രായേലിൻ്റെ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിലാണ് അത് നിവൃത്തിയാകുന്നത്. ദൈവസന്തതിയായ യിസ്രായേലിൻ്റെ പ്രവചനങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:68: യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14-16). താൻ ന്യായപ്രമാണത്തെ നിവൃത്തിപ്പാണ് വന്നതെന്ന് ക്രിസ്തു പറയുന്നത് നോക്കുക. (മത്താ, 5:17-18). അതുകൊണ്ടാണ്, പഴയനിയമത്തിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങളെല്ലാം ആത്മികമായി ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. എന്തെന്നാൽ, ക്രിസ്തുവിലൂടെയാണ് യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങൾ എല്ലാം നിവൃത്തിയാകുന്നത്. പത്രൊസും പൗലൊസും അത് വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). ദൈവം യേശുവിനെ ഉയിർപ്പിച്ചതിനാൽ, വാഗ്ദത്തം നിവൃത്തിച്ചത് യേശുവിനല്ല; പിതാക്കന്മാരുടെ മക്കളായ യിസ്രായേലിനാണ് നിവൃത്തിച്ചത്. പത്രൊസും അത് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 3:25-26). ദൈവത്തിൻ്റെ വാഗ്ദത്തസന്തതി അഥവാ, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുവല്ല; യിസ്രായേലാണ്. യിസ്രായേലിൻ്റെ വാഗ്ദത്തം അവനുവേണ്ടി നിവൃത്തിച്ച സന്തതിയാണ് യേശു എന്ന ക്രിസ്തു. എന്നേക്കും ഇരിക്കുന്ന ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. (യോഹ, 12:34). രണ്ട് ക്രിസ്തുക്കളെയും അഥവാ, വാഗ്ദത്തം ലഭിച്ച ഭൗമികസന്തതിയെയും വാഗ്ദത്തം ചെയ്യപ്പെട്ട ആത്മിക സന്തതിയെയും പൗലൊസ് വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (ഗലാ, 3:16-19). [സത്യവേദപുസ്തകം നോക്കിയാൽ മനസ്സിലാകില്ല; ഇംഗ്ലീഷോ മറ്റു പരിഭാഷകളോ നോക്കുക]. ഇവിടെ നാം ചിന്തിച്ച, തേജസ്സും ബഹുമാനവും അണിഞ്ഞ മനുഷ്യനും, മനുഷ്യപുത്രനും യിസ്രായേലാണെന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). അതായത്, യേശു മരണം അനുഭവിച്ചതുകൊണ്ട്, മഹത്വവും ബഹുമാനവും അണിഞ്ഞത്, അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലാണ്. തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനും, യോഹന്നാൻ തേജസ്സോടെ കണ്ട മനുഷ്യപുത്രനോട് സദൃശനും യിസ്രായേലാണെന്ന് മനസ്സിലാക്കാം.

ഇതിനൊപ്പം, ഒരു കാര്യംകൂടി അറിയണം. പഴയനിയമത്തിൽ യിസ്രായേലിനെക്കുറിച്ചുള്ള വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളാണെന്ന് നാം കണ്ടതാണ്. അതിൻ്റെ നിവൃത്തി ക്രിസ്തുവിലൂടെ ഭാവികമാണെന്നും നാം കണ്ടു. എന്നാൽ, ദാനീയേൽ കാണുന്നത് ദർശനവും യോഹന്നാൻ കണ്ടത് വെളിപ്പാടുമാണ്. “ഉണർവോടിരിക്കുന്ന മനുഷ്യൻ്റെ മുമ്പിൽ പ്രകൃത്യാതീതമായ രീതിയിൽ ഏതെങ്കിലും രംഗമോ, ചുറ്റുപാടുകളോ ആവിഷ്ക്കരിക്കപ്പെടുന്നതാണ് ദർശനം (Vision).” (സംഖ്യാ, 24:4,16; ദാനീ, 7:2; 10:7; പ്രവൃ, 9:7; 10:10-11). ചിലപ്പോൾ, ദർശകൻ ദൈവസാന്നിദ്ധ്യത്തിൻ്റെ അതിശക്തമായ പ്രഭാവത്താൽ, ഉണർവിൻ്റെയും ഉറക്കത്തിൻ്റെയും ഇടയ്ക്കുള്ള ഒരു വിവശതയിൽ ആയിരിക്കും. (സെഖ, 4:1-2; ലൂക്കൊ, 9:32). മേലാൽ അഥവാ, ഭാവിയാൽ സംഭവിപ്പാനുള്ളതാണ് പ്രവചനം (prophecy) എന്നു പറയുന്നത്; പ്രവചനത്തിൻ്റെ പൂർവ്വദർശനം അഥവാ മുൻകൂട്ടിയുള്ള ദർശനത്തെയാണ് വെളിപ്പാട് (revelation) എന്നു പറയുന്നത്. ഒരർത്ഥത്തിൽ ദർശനവും വെളിപ്പാടും ഒന്നുതന്നെയാണ്. അതായത്, ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെപ്പറ്റി മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം: “വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം.” (സംഖ്യാ, 24:14). അത് മുൻകൂട്ടി കാണിക്കുന്നതാണ് വെളിപ്പാട്. അഥവാ, ഭാവിയിൽ നടക്കാനുള്ള കാര്യങ്ങളെ മറനീക്കി കാണിക്കുന്നതാണ് വെളിപ്പാട്: “മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം.” (വെളി, 4:1). തന്മൂലം, പ്രവചനത്തിൻ്റെയും ദർശനത്തിൻ്റെയും വെളിപ്പെടിൻ്റെയും നിവൃത്തി ഭാവികമാണ്. ദാനീയേൽ കണ്ടപോലെതന്നെ ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളാണ് യോഹന്നാൻ കണ്ടതും. അതായത്, യിസ്രായേൽ കുത്തിത്തുളച്ചവനായ യഹോവ അഥവാ, യേശുക്രിസ്തുവിലേക്ക് നോക്കി വിലപിക്കുമ്പോഴാണ്, അവൻ്റെ രക്ഷയ്ക്കായി യേശുക്രിസ്തു ഇറങ്ങിവന്ന്, അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിയിട്ട് അവന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (സങ്കീ, 110:1; സെഖ, 12:10; 14:3-5; പ്രവൃ, 1:6,11; 1തെസ്സ, 3:13; യൂദാ, 1:14-15; വെളി, 1:7). അതിൻ്റെ ആത്മിക ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. സകല ശത്രുകളും കാല്ക്കീഴായി കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്ന യാജാവാണ് യിസ്രായേൽ. (1കൊരി, 15:21). തന്മൂലം, യിസ്രായേൽ മഹത്വം പ്രാപിക്കുന്നതിൻ്റെയും രാജത്വം പ്രാപിക്കുന്നതിൻ്റെയും പൂർവ്വദർശനമാണ് ദാനീയേലിനും യോഹന്നാനും ഉണ്ടായതെന്ന് മനസ്സിലാക്കാം.

3. “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:17). യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീണത്, അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തമാണ്. പെരുവെള്ളത്തിൻ്റെ ഇരച്ചിൽപോലുള്ള ശബ്ദവും, സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലുള്ള മുഖവും ഒക്കെ കണ്ടിട്ടാണ്. അല്ലാതെ, ദൈവം ആയതുകൊണ്ടല്ല. അടുത്തഭാഗം: “ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്ന് അവൻ പറയുന്നുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ. 4:22). ദൈവം ജനിപ്പിച്ചു എന്ന് ബൈബിൾ പറയുന്ന ഏകപുത്രനും യിസ്രായേലാണ്. (സങ്കീ, 2:7. ഒ.നോ: 2:12; പുറ, 4:22; ഹോശേ, 11:1). ആദ്യജാതനെന്നാൽ; ആദ്യത്തെ പുത്രൻ അഥവാ, മൂത്തപുത്രനെന്നാണ്. യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ആദ്യത്തെ പുത്രനല്ല യിസ്രായേൽ; ദൂതന്മാരാണ് ആദ്യത്തെ പുത്രൻ. (ഇയ്യോ, 1:6; 2:1). ദൈവം വാഗ്ദത്ത സന്തതിയായ യിസ്രായേലിന് കൊടുത്ത പദവിയാണ് ആദ്യജാതൻ അഥവാ, ആദ്യത്തെ പുത്രൻ എന്നത്. യിസ്രായേൽ എന്ന അഭിഷിക്തനായ രാജാവ് എന്നേക്കും ഇരിക്കുന്നവനാണ് (യോഹ, 12:34). അതായത്, അവൻ്റെ രാജത്വവും എന്നേക്കും ഉള്ളതാണ്. (2ശമൂ, 7:13-14; സങ്കീ, 45:1,6-7; 72:5; 89:29,36-37; ദാനീ, 7:27). അവൻ ദൈവത്തിൻ്റെ ആദ്യജാതനും എന്നേക്കുമുള്ള ദൈവസന്തതിയും എന്ന നിലയിൽ, അവൻ ആദ്യനും അന്ത്യനുമാണ്. ആദ്യനും അന്ത്യനും എന്നതിന് മറ്റൊരു അർത്ഥം കൂടിയുണ്ട്: “സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:8). ഈ വാക്യം ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനും അന്ത്യനും. ഒന്നാമത്, ദൈവം ജനിപ്പിച്ച തൻ്റെ ആദ്യജാതനാണ് യിസ്രായേൽ. (സങ്കീ, 2:7; പുറ, 4:22). യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ നിത്രജീവൻ പ്രാപിച്ച വാഗ്ദത്ത സന്തതിയാണ് യിസ്രായേൽ. (പ്രവൃ, 3:25-26; 13:32). അതായത്, ദൈവത്തിൻ്റെ ആദ്യജാതനായ യിസ്രായേൽ പാപത്തിൽ മരിച്ചവനായിരുന്നിട്ട്, യേശുക്രിസ്തു മൂലം വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമാണ്. കൂടുതൽ തെളിവുകൾ താഴെക്കാണാം.

4. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” (വെളി, 1:18). ഈ വാക്യത്തിൻ്റെ ആദ്യഭാഗം: “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.” ഇതേക്കുറിച്ചു നാം മുകളിൽ ചിന്തിച്ചതാണ്. “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം, ഒന്നാമത്; വളരെക്കാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുകയാണ്. രണ്ടാമത്; അവിടുത്തെ മരണം, ജഡത്തിൻ്റെ സ്വാഭാവിക മരണത്തെയല്ല; പാപത്തിലുള്ള മരണത്തെയാണ് കുറിക്കുന്നത്. പാപത്തിൽ മരിച്ചവനായിരുന്ന ഒരു സന്തതിയുടെ നിലവിളി പഴയനിയമത്തിൽ കേൾക്കാം. “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19, ഒ.നോ: സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് പാപത്തിൽ മരിച്ചവനായ വാഗ്ദത്ത സന്തതിക്ക് എന്നേക്കും ജീവൻ നല്കിയത് അല്ലെങ്കിലും നല്കുന്നത്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഇവിടെപ്പറയുന്ന മക്കൾ യിസ്രായേലാണ്. അടുത്തവാക്യം നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല; അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നതു.” (എബ്രാ, 2:16). ഈ വാക്യത്തിൻ്റെ പരിഭാഷ കൃത്യമല്ല. ശരിയായ പരിഭാഷ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് ചേർക്കുന്നു: “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.” (എബ്രാ 2:16). ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനും അബ്രാഹാമിൻ്റെ സന്തതിയുമായ യിസ്രായേലിനെ മരണത്തിൽ നിന്ന് വിടുവിച്ച് നിത്യജീവൻ നല്കാനാണ്, അവൻ്റെ ദൈവം അവൻ്റെ പ്രകൃതിയായ മനുഷ്യപ്രകൃതി സ്വീകരിച്ചത്. (മത്താ, 1:21; 1തിമൊ, 3:14-16). യിസ്രായേൽ ദൂതന്മാരെക്കാൾ തിഴ്ചയുള്ളവൻ ആകകൊണ്ടാണ്, അവനും ദൂതന്മാരെക്കാൾ താഴ്ചവന്നവനായി മരണം ആസ്വദിച്ചത്. (സങ്കീ, 8:5; എബ്രാ, 2:9). പതൊസും പൗലൊസും അത് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:25-26;  13:32-39). അതായത്, യേശുക്രിസ്തു മുഖാന്തരമാണ് പാപത്തിൽ മരിച്ചവനായിരുന്ന ദൈവസന്തതി ജീവൻപ്രാപിച്ച് എന്നേക്കും ജീവിക്കുന്നത്. തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിനെത്തന്നെയാണ് വെളിപ്പാടിൽ യോഹന്നാനും കണ്ടതെന്ന് മനസ്സിലാക്കാം.

5. വെളിപ്പാട് 1:18-ൻ്റെ അടുത്തഭാഗം: മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടാകണമെങ്കിൽ, അവൻ ന്യായവിധിക്ക് അധികാരമുള്ളവൻ ആയിരിക്കണം. യോഹന്നാൻ്റെ സുവിശേഷത്തിൽ ഇപ്രകാരം കാണാം: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യത്തിൽ, പിതാവ് ന്യായവിധി ഏല്പിച്ചിരിക്കുന്ന പുത്രൻ യേശുക്രിസ്തു ആണെന്ന് ന്യായമായിട്ടും തോന്നാം. എന്നാൽ, യഥാർത്ഥത്തിൽ ആ പുത്രൻ യേശുക്രിസ്തുവല്ല; ദൈവത്തിൻ്റെ ഭൗമികസന്തതിയായ യിസ്രായേലാണ്. പല തെളിവുകൾ അതിനുണ്ട്: ഒന്ന്: യേശുവെന്ന ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40; 2കൊരി, 5:21; 1തിമൊ, 2:6; 3:14-16). അതിനാൽ, അവന് ഒരു ആരംഭം ഉണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ പിതാവിൻ്റെ സന്നിധിയിലേക്ക് കരേറിപ്പോയതോടുകൂടി യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:26-27; 10:25). യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷമായൽ മറ്റൊരു വ്യക്തിയായി പിന്നെ ഉണ്ടാകില്ല. എന്നേക്കും ഉണ്ടാകുന്നത്, എന്നെന്നേക്കും ജീവിക്കുന്നവനായ ഏകദൈവം മാത്രമാണ്. (വെളി, 4:9-10; 10:7; 15:7). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒരാൾ തന്നെയാണ്. ( യോഹ, 8:24,28; 10:30; 14:9). വീണ്ടും ദൈവം മനുഷ്യനായി പ്രത്യക്ഷനാകുമെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. തന്മൂലം, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ വിധികർത്താവായി ഇനി ഉണ്ടാകില്ല. എന്നാൽ, യേശുവെന്ന ക്രിസ്തു; തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ: “ക്രിസ്തു എന്നേക്കും ഇരിക്കും; എന്ന് ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു,” എന്ന് യെഹൂദന്മാർ പറഞ്ഞ ക്രിസ്തു; ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന ഭൗമിക രാജാവിനെക്കുറിച്ചാണ്. (യോഹ, 12:32, 34; 2ശമൂ, 7:13; സങ്കീ, 89:29). അതായത്, യിസ്രായേലെന്ന ദൈവപുത്രനാണ് എന്നേക്കും ഉണ്ടാകുന്നത്. (പുറ, 4:22-23). തന്മൂലം, യിസ്രായേലാണ് ന്യായവിധിക്ക് അധികാരമുള്ള പുത്രനെന്ന് മനസ്സിലാക്കാം. രണ്ട്: ദൈവം സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യപുത്രനും, ന്യായവിധിക്ക് അധികാരം ഉള്ളവനുമാണ് യിസ്രായേൽ: “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു.” (സങ്കീ, 8:6). യിസ്രായേലിൻ്റെ പ്രവചനങ്ങളെല്ലാം യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലിന് നിറവേറുന്നത്. അതുകൊണ്ടാണ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് അവൻ പറഞ്ഞത്. (മത്താ, 28:18). എബ്രായലേഖകൻ അതിനെ സ്ഥിരീകരിക്കുന്നുണ്ട്: 2:8-ൽ: “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” ഇവിടെ പറയുന്നതും യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിനെക്കുറിച്ചാണ്. “സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല” എന്നു പറഞ്ഞശേഷം, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറയുന്നു. മത്തായി 28:18-ഉം എബ്രായർ 2:8-ഉം യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെ കുറിച്ചാണെങ്കിൽ, രണ്ടു പ്രയോഗങ്ങളും പരസ്പരവിരുദ്ധമാകും. “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു യേശു പറയുമ്പോൾ, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? എന്നാൽ യിസ്രായേലിനെ സംബന്ധിച്ച് രണ്ട് പ്രയോഗങ്ങളും ശരിയാണ്. യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്നു മോചിച്ച് അവൻ്റെ രാജ്യം അവന് സ്ഥാപിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നത്: (മത്താ, 1:23; ലൂക്കൊ, 1:68; പ്രവൃ, 1:6; 1തിമൊ, 2:6; 3:14-16). രക്ഷാകരപ്രവൃത്തി പൂർത്തിയാക്കിയപ്പോൾ, ആത്മികമായി എട്ടാം സങ്കീർത്തനം യേശുക്രിസ്തുവിലൂടെ നിവൃത്തിയായി. (മത്താ, 28:18). എന്നാൽ, യഥാർത്ഥമായി യിസ്രായേലിന് സകലവും കാൽക്കീഴാക്കി കിട്ടിയിട്ടില്ല; അതിനിയും ഭാവികമാണ്. അതാണ് എബ്രായ ലേഖകൻ പറയുന്നത്. (എബ്രാ, 2:8). അതായത് യേശുവിനെ സംബന്ധിച്ചാണെങ്കിൽ, രണ്ട് പ്രയോഗങ്ങളും പരസ്പരവിരുദ്ധമാണ്; യിസ്രായേലിനെ സംബന്ധിച്ച് രണ്ടും ശരിയാണ്. യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം ക്രിസ്തുവിലൂടെയാണ് നിവൃത്തിയാകുന്നതെന്ന് പത്രൊസും പൗലൊസും പറഞ്ഞിട്ടുള്ളതും ഓർക്കുക. (പ്രവൃ, 2:25-26; 13:32). മൂന്ന്: പിതാവ് പുത്രന് ന്യായവിധിക്കുള്ള അധികാരം കൊടുത്തിരികുന്നു എന്ന് ക്രിസ്തു പറഞ്ഞത് യോഹന്നാൻ 5:22-ലാണ്. അതിൻ്റെ താഴെത്തന്നെ ന്യായാധിപനെക്കുറിച്ച് ക്രിസ്തുവിൻ്റെ മറ്റൊരു പ്രസ്താവനയുണ്ട്. “അവൻ  മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). അവൻ മനുഷ്യപുത്രനാകയാൽ, പിതാവ് ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കണം. പുതിയനിയമത്തിൽ ക്രിസ്തു ഏഴുപേരുടെ പുത്രനാണ്: ദൈവപുത്രൻ (മത്താ, 8:29), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ മകൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2-3; റോമ, 9:5). ഒരാളെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് അവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ ആണെന്ന് മനസ്സിലാക്കാം. യഥാർത്ഥത്തിൽ ക്രിസ്തു ആരുടെയും പ്രത്രനല്ല; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണ്. (1തിമൊ, 2:6; 3:14-16). എന്നാൽ, യിസ്രായേൽ യഥാർത്ഥത്തിൽ മനുഷ്യനും മനുഷ്യപുത്രനുമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന്; തൻ്റെ വലത്തുഭാഗത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ, മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). ഇതാണ് ക്രിസ്തു പറഞ്ഞ ന്യായവിധിക്ക് അധികാരമുള്ള മനുഷ്യപുത്രൻ. ക്രിസ്തുവിൻ്റെ മറ്റൊരു പ്രസ്താവന കൂടിയുണ്ട്: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). രണ്ട് കാര്യങ്ങൾ ഈ വാക്യത്തിൽനിന്ന് മനസ്സിലാക്കാം. 1. യോഹന്നാൻ 5:22,27 വാക്യങ്ങളിൽ ന്യായം വിധിക്കുന്നവനെക്കുറിച്ച് പറഞ്ഞപ്പോൾ, “മനുഷ്യപുത്രൻ” എന്ന് പ്രഥമപുരുഷനിലാണ് പറയുന്നത്. തന്മൂലം, അത് മറ്റൊരാളെ സൂചിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാം. എന്നാൽ, ഇവിടെ, “എൻ്റെ” എന്ന് ഉത്തമ പുരുഷനിൽ സൂചിപ്പിക്കുന്നത് തന്നെത്തന്നെയാണ്. 2. ഈ വാക്യത്തിൽ താൻ ന്യായം വിധിക്കും എന്നല്ല; താൻ സംസാരിച്ച വചനം ന്യായം വിധിക്കുമെന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ, താൻതന്നെയാണ് ന്യായം വിധിക്കുന്നതെങ്കിൽ, തൻ്റെ വചനം ന്യായംവിധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). തന്മൂലം, ന്യായംവിധിക്കുന്ന മനുഷ്യപുത്രൻ യിസ്രായേലാണെന്ന് മനസ്സിലാക്കാം. നാല്: ന്യായംവിധിക്കുന്ന ആളെക്കുറിച്ച് പൗലൊസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഈ വാക്യപ്രകാരം യഥാർത്ഥത്തിൽ പുരുഷനല്ല ന്യായം വിധിക്കുന്നത്; താൻ നിയമിച്ച പുരുഷൻ അഥവാ, മനുഷ്യൻ മുഖാന്തരം ദൈവമാണ് ന്യായം വിധിക്കുന്നത്. കന്യകയായ മറിയയിലൂടെ ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട യേശുവിൻ്റെ ശുശ്രൂഷ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേകരേറിപ്പോയതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). ഇനിയവൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയില്ല. യഹോവ അഥവാ, യേശുക്രിസ്തു എന്ന ദൈവം മുഖാന്തരം മറ്റൊരു ദൈവം ന്യായംവിധിക്കുമെന്ന് പറയാനും കഴിയില്ല; ഒരു ദൈവമല്ലേയുള്ളു. അതിനാൽ, യേശുക്രിസ്തുവെന്ന പുരുഷൻ അഥവാ, മനുഷ്യൻ മുഖാന്തരമോ, ദൈവം മുഖാന്തരമോ അല്ല ലോകത്തെ ന്യായംവിധിക്കുന്നതെന്ന് മനസ്സിലാക്കാം. ദൈവം നിയമിച്ച പുരുഷൻ യഥാർത്ഥത്തിൽ യിസ്രായേലാണ്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: സങ്കീ, 8:4; 144:3). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തിയ പുരുഷനാണ് യിസ്രായേൽ: (സങ്കീ, 80:8-17). 110:1-ൽ ദൈവത്തിൻ്റെ വലതുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും യിസ്രായേലാണ്. പാപമറിയാത്തവനായ ക്രിസ്തുവിൻ്റെ മരണവും ഉയിർത്തെഴുന്നേല്പും മൂലം യഥാർത്ഥത്തിൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന പുരുഷനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). അതായത്, ദൈവം യിസ്രായേൽ എന്ന മനുഷ്യൻ മുഖാന്തരമാണ് ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്. അഞ്ച്: യിസ്രായേലാണ് വിധികർത്താവെന്ന് പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ  ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ  നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ  ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ  സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു. (യെശ, 42:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. അവൻ്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിലൂടെയാണ് അവന് ഇത് നിവൃത്തിയാകുന്നത്. (മത്താ, 12:17-20). അടുത്തവാക്യം: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). അടുത്ത വേദഭാഗം: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ. അവൻ  നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ  ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ  രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4. ഒ.നോ: യെശ, 11:4; 28:6; യിരെ, 23:5; 33:15). 72-ാം സങ്കീർത്തനത്തിലെ, സൂര്യചന്ദ്രന്മാരുള്ള കാലത്തോളം സിംഹാസനമുള്ള ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് യിസ്രായേലാണ്. (2ശമൂ, 7:13-14; 1ദിന, 17:12-13; സങ്കീ, 45:6-7; 72:15; 89:29-37; ദാനീ, 7:13-14,18,21,27). യഥാർത്ഥത്തിൽ ന്യായാധിപൻ ദൈവം തന്നെയാണ്. “ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ.” (യാക്കോ, 4:12). അടുത്തവാക്യം: “യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ.” (സങ്കീ, 7:8. ഒ.നോ: 58:11; 110:5-6). എന്നാൽ, ദൈവം ജാതികളെ ന്യായം വിധിക്കുന്നത് തൻ്റെ വാഗ്ദത്ത രാജാവായ യിസ്രായേൽ മുഖാന്തരമാണ്. ആറ്: “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു” എന്നാണ് മനുഷ്യപുത്രൻ പറയുന്നത്. അല്ലാതെ, ജീവൻ്റെ താക്കോൽ കൈവശമുണ്ടെന്നോ, സ്വർഗ്ഗത്തിൻ്റെ താക്കോൽ കൈവശമുണ്ടെന്നോ അല്ല പറയുന്നത്. അതായത്, ജാതികളുടെ മേലാണ് യിസ്രായേലിന് അധികാരമുള്ളത്. എന്തെന്താൽ, സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ. 2-ാം സങ്കീർത്തനത്തിൽ, ജാതീയ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ദൈവത്തിൻ്റെ അഭിഷിക്തനും (2:2), ദൈവം സീയോനിൽ വാഴിച്ച രാജാവും (2:6), ദൈവം ജനിപ്പിച്ച പുത്രനും (2:7), ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:8-9), ജാതീയ രാജാക്കന്മാർ ചുംബിച്ച് കീഴ്പെടുന്ന പുത്രനും യിസ്രായേലാണ്. (2:12). 45-ാം സങ്കീർത്തനത്തിലെ അഭിഷിക്തനായ രാജാവും. (45:1,6-7). 72,89 സങ്കീർത്തനങ്ങളിലെ നിത്യരാജാവും. 110-ാം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവായ രാജാവും യിസ്രായേലാണ്. (110:1). ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയൽ കണ്ട ദർശനത്തിലെ മനുഷ്യപുത്രനോട് സദൃശനും യിസ്വായേലാണ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: 7:13-14,18,21). അവനാണ് എന്നന്നേക്കും രാജാക്കന്മാരായിരിക്കുന്ന വാഗ്ദത്തസന്തതി. (വെളി, 22:5). രാജാവാണെങ്കിൽ, ന്യായവിധിക്കുള്ള അധികാരം; അവൻ്റെ കയ്യിൽ ഉണ്ടെന്ന് മനസ്സിലാക്കാമല്ലോ. തന്മൂലം, ലോകത്തെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട യിസ്രായേലിൻ്റെ കയ്യിലാണ്, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോലുള്ളതെന്ന് വ്യക്തമാണ്.

6. “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഇവിടെ പറയുന്ന ദൈവപുത്രൻ യേശുക്രിസ്തു അല്ല; യിസ്രായേൽ ആണ്. യേശു എന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞതാണ്. (യോഹ, 20:17; എബ്രാ, 9:11-12). പിതാവായ ഏകദൈവമല്ലാതെ, ദൈവതിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ മറ്റൊരു വ്യക്തിയായിട്ട് ഉണ്ടാകില്ലെന്നും, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്നും നാം കണ്ടതാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24, 28), ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പുത്രൻ പറഞ്ഞത്. (യോഹ, 14:9). ദൈവം, എൻ്റെ പുത്രൻ എന്ന് വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്. യേശുവിനെ രണ്ട് പ്രാവശ്യവും (മത്താ, 3:17; 17:5), യിസ്രായേലിനെ നാല് പ്രാവശ്യവും എൻ്റെ പുത്രനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). യിസ്രായേലിനെ പുത്രനെന്ന് ഏകവചനത്തിൽ മാത്രമല്ല; പുത്രന്മാന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ദൈവം യിസ്രായേലിൻ്റെ പിതാവാണെന്നും പറഞ്ഞിട്ടുണ്ട്. (ആവ, 32:6; യെശ, 63:16; 64:8; യിരെ, 31:9; മലാ, 2:10; യോഹ, 8:41). തന്നെയുമല്ല, പഴയപുതിയ നിയമങ്ങളിൽ ഉള്ള ഏക ക്രിസ്തുവും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; സങ്കീ, 2:2; 89:38; യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16). മാത്രമല്ല, വെളിപ്പാട് പുസ്തകത്തിൽ ക്രിസ്തു എന്ന് മാത്രം പറഞ്ഞിരിക്കുന്നത് യിസ്രായേലിനെണ്. (വെളി, 11:115; 12:10; 20:4; 20:6). അതായത്, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞതാണ്. തന്മൂലം, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ യിസ്രായേലെന്ന ദൈവപുത്രനെക്കുറിച്ചാണ് വെളിപ്പാടിൽ പറയുന്നതെന്ന് മനസ്സിലാക്കാം.

7. മനുഷ്യപുത്രനോട് സദൃശൻ ദൈവത്തെ എൻ്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്നതായി കാണാം: “ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). അടുത്തവാക്യം: “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലായി ദൈവത്തെ, “എൻ്റെ ദൈവം” എന്ന് മൂന്നുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. പഴയനിയമ ഭക്തന്മാരും യിസ്രായേലും ദൈവത്തെ എൻ്റെ ദൈവം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. (പുറ, 15:2; ആവ, 4:5; 18:16; 26:24). ദൈവം യിസ്രായേലിൻ്റെ സ്രഷ്ടാവും പിതാവുമാണ്: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; യെശ,63:16; 64:8). യിസ്രായേൽ ദൈവത്തിൻ്റെ പുത്രനുമാണ്: “യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. ഒ.നോ: 4:23; സങ്കീ, 2:7; ഹോശേ, 11:1). തന്മൂലം, വെളിപ്പാടിൽ ദൈവത്തെ, “എൻ്റെ ദൈവം” എന്ന് വിശേഷിക്കുന്നത് യിസ്രായേലാണെന്ന് മനസ്സിലാക്കാം.

8. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു. (വെളി, 3:7). ഇത് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നതാണ്. ഇങ്ങനെയൊരു പദവി ദൈവപുത്രനായ യേശുവിന് ഉള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ മറ്റൊരാൾക്ക് ഈ പദവി പറഞ്ഞിട്ടുണ്ട്: “അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” (യെശ, 22:20-22). ഈ പദവി പഴയനിയമത്തിൽ എല്യാക്കീമിനാണ് ദൈവം നല്കിയിരുന്നത്. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ രാജധാനി വിചാരകനായിരുന്നു എല്യാക്കീം. (2രാജാ, 18:18; 19:2). അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ്, ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുത സ്ഥാനത്തു നിയമിച്ചത്. (യെശ, 22:15-19). ഈ പദവി എല്യാക്കീമിന് കൊടുക്കുന്നതോടൊപ്പം ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.” (യെശ, 22:21). ദൈവം അവനെ യിസ്രായേലിൻ്റെ പിതാവ് ആക്കിയിരിക്കുകയാണ്. പിതാവിൻ്റെ അവകാശം യിസ്രായേലിന് ഉള്ളതാണ്. അതാണ്, വെളിപ്പാടിൽ യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശനായവനിൽ കാണുന്നത്. തന്നെയുമല്ല, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവാണ്. (2ശമൂ, 7:5-17; 1ദിന, 17:3-15). ആ നിലയിലും, യിസ്രായേൽ ദാവീദിൻ്റെ താക്കോലിനും അധികാരത്തിനും അവകാശിയാണ്. തന്മൂലം, ദാവീദിൻ്റെ താക്കോലുള്ളവനും, ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും യിസ്രായേലാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

9. വെളിപ്പാടിൽ മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്ന ഒരു ശ്രദ്ധേയമായ കാര്യമുണ്ട്: ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). ഇത് ഫിലദെൽഫ്യയിലെ സഭയ്ക്കുള്ള ദൂതാണ്. അതിൽ ജയിക്കുന്നവരുടെമേൽ എഴുതുന്ന നാമങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഈ വേദഭാഗത്ത് മൂന്ന് നാമത്തെക്കുറിച്ചുള്ള പരാമർശമുണ്ട്: ദൈവത്തിൻ്റെ നാമം, പുതിയ യെരൂശലേം എന്ന ദൈവനഗരത്തിൻ്റെ നാമം, എൻ്റെ പുതിയനാമം അഥവാ, മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിൻ്റെ പുതിയ നാമം. ഈ വേദഭാഗത്ത്, എൻ്റെ പുതിയനാമം എന്ന് പറഞ്ഞിരിക്കയാൽ; ദൈവപുത്രനായ യേശുക്രിസ്തുവിന് ഇനിയും പുതിയ നാമം ഉണ്ടാകുമെന്നാണ് പണ്ഡിതന്മാരുടെ വ്യാഖ്യാനം. അതിനെക്കുറിച്ച് ഒരു സൂചനപോലും ബൈബിളിൽ ഇല്ലെന്ന് മാത്രമല്ല, ക്രിസ്തു ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായ അവൻ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. പിന്നെ, അവനെന്തിനാണ് ഒരു പുതിയ പേർ? തന്നെയുമല്ല, അവൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആയിരുന്നതിനാൽ, സുവിശേഷ ചരിത്രകാലമൊഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്നും നാം കണ്ടതാണ്. (യോഹ, 8:24,28; 10:30; 14:9). ദൈവത്തിൻ്റെ നാമം ഇവിടെ പറഞ്ഞിരിക്കയാൽ, ദൈവപുത്രനായ യേശുവിൻ്റെ മറ്റൊരു നാമത്തിന്, ഒരു സാദ്ധ്യതയുമില്ല. അവിടെയുള്ള മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവാണെന്ന് കരുതുന്ന, ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ദൈവം സമനിത്യരും; വ്യത്യസ്തരുമായ മൂന്നുപേരാണ്. അത് ശരിയായിരുന്നെങ്കിൽ, ദൈവനഗരത്തിൻ്റെ പേരുൾപ്പെടെ, നാല് നാമങ്ങൾ അവിടെ പറയണമായിരുന്നു. പരിശുദ്ധാത്മാവിനെ എങ്ങനെ തള്ളിക്കളയും? തന്മൂലം, ദൈവം ത്രിത്വവുമല്ല, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവുല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

നമുക്ക് അവിടെ പറഞ്ഞിരിക്കുന്ന ഒന്നാമത്തെ നാമം അഥവാ, ദൈവത്തിൻ്റെ നാമം നോക്കാം: പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം അഥാവാ, സംജ്ഞാനാമമാണ് യേശുക്രിസ്തു. അതായത്. പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശുക്രിസ്തു. (മത്താ, 1:21; യോഹ, 5:43; 17:11-12; 10:25–ലൂക്കൊ, 9:49; 10:17. 12:28–17:1; 14:26). പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ പറഞ്ഞപ്പോൾ, അപ്പൊസ്തലന്മാർ യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത് നോക്കുക. (പ്രവൃ, 2:28; 8:16; 10:48; 19:5; 22:16). പെന്തെക്കൊസ്തുനാളിൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന യോവേൽ പ്രവചനം പത്രൊസ് അപ്പൊസ്തലൻ ഉദ്ധരിക്കുകയുണ്ടായി. (പ്രവൃ, 2:21; യോവേ, 2:38). അതേ അപ്പൊസ്തലൻ, ന്യായാധിപസംഘത്തിൻ്റെ മുമ്പിൽനിന്നുകൊണ്ട് വിളിച്ചുപറഞ്ഞത്: മറ്റൊരുത്തനിലും രക്ഷയില്ല; യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, ആകാശത്തിനു കീഴിൽ മനുഷ്യൻ്റെ രക്ഷയ്ക്കായി നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നാണ്. (പ്രവൃ, 4:12). അപ്പോൾ, സകല ഭൂവാസികളുടെയും ഏകരക്ഷകനായ യഹോവയ്ക്ക് എന്തുസംഭവിച്ചു? യഹോവയെന്ന രക്ഷാനാമത്തിന് എന്തു സംഭവിച്ചു? പുതിയനിയമത്തിൽ ആ നാമമാണ് യേശുക്രിസ്തു. ദൈവത്തിന് എന്തിനാണ് പേര്? സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു ആണെന്ന് മനസ്സിലാകും. മിസ്രയീമ്യദാസ്യത്തിൽനിന്ന് യിസ്രായേലിനെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ് ദൈവം തനിക്കൊരു പേരെടുക്കുന്നത്. അതേ ദൈവത്തിന് സാത്താൻ്റെ അടിമത്തത്തിൽ നിന്ന് സകല ഭൂവാസികളെയും വിടുവിക്കുന്നതിന് മറ്റൊരു പേർ എടുത്തുകൂടായോ? അതായത്, ന്യായപ്രമാണം നൽകുന്നതിനു മുന്നോടിയായാണ് ദൈവം തനിക്ക് യഹോവ എന്ന നാമം എടുത്തത്. (പുറ, 3:13-15). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി ദൈവം എടുത്ത തൻ്റെ പുതിയ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്. (മത്താ, 1:21; യോഹ, 17:11-12; 1തിമൊ, 3:14-16). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന് യഹോവ യിസ്രായേലിനോട് ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-12). തൻ്റെ സന്തതിയായ യിസ്രായേലിനോടുള്ള വാഗ്ദത്തം നിവൃത്തിക്കാനാണ് ഏകസത്യദൈവമായ യഹോവ യേശുവെന്ന പുതിയ നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). പരിശുദ്ധാത്മാവ് വന്നതും ആ നാമത്തിലാണ്. (യോഹ, 14:16). എന്നാൽ, ക്രിസ്തു എന്ന പുത്രൻ്റെ സ്ഥാനപ്പേര്, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിനാൽ, ‘യേശു’ എന്ന പേരിനൊപ്പം ചേർക്കപ്പെട്ട് ‘യേശുക്രിസ്തു’ എന്നായതാണ്. (പ്രവൃ. 2:1-4; 2:38). ക്രിസ്തു ഏകസത്യദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണെന്ന് അറിയാത്തതുകൊണ്ടാണ്, പലർക്കും പലതും മനസ്സിലാകാത്തത്. [കൂടുതൽ അറിയാൻ കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം].

തന്മൂലം, വെളിപ്പാടിൽ പറയുന്ന ഒന്നാമത്തെ നാമം അഥവാ, ദൈവത്തിൻ്റെ നാമം യേശുക്രിസ്തു ആണെന്ന് മനസ്സിലാക്കാം. എന്തെന്നാൽ, ആകാശത്തിനു കീഴിൽ മറ്റൊരു നാമമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:12). വെളിപ്പാടിലെ, ആ വേദഭാഗത്ത് പറയുന്നതെല്ലാം ഭൂമിയിലെ കാര്യമാണ്. തന്നെയുമല്ല, മനുഷ്യപുത്രനോട് സദൃശൻ ഭൂമിയിലെ നിത്യരാജാവാണ്. (ദാനീ, 7:27). അതിനാൽ, ദൈവത്തിൻ്റെ നാമമെന്ന് അവിടെ പറയുന്നത്, യേശുക്രിസ്തു ആണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടാമത്തെ നാമം അഥവാ, പുതിയ യെരൂശലേം എന്ന ദൈവനഗരത്തിൻ്റെ നാമമാണ്. ഈ വേദഭാഗത്ത് പുതിയ യെരൂശലേം എന്നത്, ദൈവനഗരത്തിൻ്റെ നാമമായിട്ടാണ് മനസ്സിലാകുന്നത്. എന്നാൽ, ചില പരിഭാഷകളിൽ പുതിയ യെരൂശലേമെന്ന ദൈവനഗരത്തിനു മറ്റൊരു പേരുള്ളതായിട്ടാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഉദാ: സത്യവേപുസ്തകം സമകാലിക പരിഭാഷ നോക്കുക: “എന്‍റെ ദൈവത്തിന്‍റെ നഗരമായ നവയെരൂശലേമിന്‍റെ നാമം” എന്നാണ് അതിൽ കാണുന്നത്. എന്തായാലും, ദൈവനഗരത്തിൻ്റെ ഒരു പേര്, യെഹെസ്ക്കേലിൻ്റെ പുസ്തകം അവസാനവാക്യത്തിൽ പറഞ്ഞിട്ടുണ്ട്. “അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.” (യെഹെ, 48:35). സഹസ്രാബ്ദ ദൈവാലയത്തെക്കുറിച്ചും അനന്തരം, യിസ്രായേലിലെ പതിമൂന്ന് ഗോത്രങ്ങൾക്കും ദേശം വിഭജിച്ചു കൊടുത്തതിനും ശേഷമാണ്, നഗരത്തിൻ്റെ പേർ പറയുന്നത്. തന്മൂലം, ദൈവം യഥാസ്ഥാനത്താക്കി കൊടുക്കുവാനുള്ള ആ നഗരത്തിൻ്റെ പേര് പുതിയ യെരൂശലേം എന്ന് അല്ലെങ്കിൽ, യഹോവ ശമ്മാ എന്നാണെന്ന് മനസ്സിലാക്കാം. ഇനി, മൂന്നാമത്തെ നാമം നോക്കാം. അവിടെ, എൻ്റെ പുതിയനാമം അഥവാ, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യപുത്രൻ യിസ്രായേലാണെന്ന് നാം കണ്ടതാണ്. യിസ്രായേലിന് പുതിയ പേർ നല്കപ്പെടുമെന്ന് ബൈബിളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.” (യെശ, 62:1-2). അടുത്തവാക്യം: നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്കു അവൻ  വേറൊരു പേർ വിളിക്കും.” (യെശ, 65:15). ദൈവത്തിനോ, ദൈവപുത്രനായ ക്രിസ്തുവിനോ; പുതിയൊരു പേർ വിളിക്കപ്പെടുമെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്മൂലം, യിസ്രായേലാണ് വെളിപ്പാടിൽ പറയുന്ന മനുഷ്യപുത്രനോട് സദൃശനെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

10. “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു.” (വെളി, 3:14). യിസ്രായേൽ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണോ? അല്ല. ഭാഷാപരമായി, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. അതായത്, അവിടെ “ദൈവസൃഷ്ടികളുടെ ആരംഭം” എന്ന ബഹുവചനം ആയിരുന്നെങ്കിൽ, സൃഷ്ടികളിൽ ഒന്നാമത്തെ അഥവാ, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥം വരുമായിരുന്നു. ദൈവസൃഷ്ടിയിൽ ആദ്യത്തവൻ അല്ലെങ്കിൽ, ഒന്നാമത്തവൻ എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ആ പ്രയോഗംതന്നെ പരമ അബദ്ധമാണ്. തന്മൂലം, പ്രസ്തുത വേദഭാഗത്ത് “ആരംഭം” എന്ന പദത്തിന്, ഒന്നാമത്തേത് എന്നല്ല അർത്ഥം; കാരണം എന്നാണ് അർത്ഥമെന്ന് മനസ്സിലാക്കാം. തെളിവ് വചനത്തിൽത്തന്നെ ഉണ്ട്. “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.” (യോഹ, 2:11). ഈ വേദഭാഗത്ത് അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. ഇവിടെ, അടയാളങ്ങൾ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ് ആരംഭം എന്ന പ്രയോഗത്തിന് ആദ്യത്തെ അഥവാ, ഒന്നാമത്തെ എന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണല്ലോ കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. ഒരു അടയാളം മാത്രമേ യേശു ചെയ്തുള്ളു എങ്കിൽ, ആ പ്രയോഗം എപ്രകാരം അബദ്ധമാകുമോ അപ്രകാരം തന്നെ; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തെ, ആദ്യത്തെ സൃഷ്ടിയെന്ന് പറഞ്ഞാൽ; ആ പ്രയോഗവും അബദ്ധമാകും. അതായത്, ദൈവത്തിൻ്റെ സൃഷ്ടിക്ക് കാരണമായവൻ സ്രഷ്ടാവുമല്ല; ആദ്യത്തെ സൃഷ്ടിയുമല്ല. തന്മൂലം, ദൈവസൃഷ്ടിയുടെ കാരണം എന്നാണ് ആ പ്രയോഗത്തിന് അർത്ഥമെന്ന് മനസ്സിലാക്കാം. അപ്പോഴും, ഒരു ചോദ്യം വരും. യിസ്രായേൽ എങ്ങനെയാണ് ദൈവസൃഷ്ടിക്ക് കാരണമാകുന്നത്? ഒന്നാമത്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23).
രണ്ടാമത്, ദൈവം ജനിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്ന ഏകപുത്രൻ യിസ്രായേലാണ്. (സങ്കീ, 2:7). മൂന്നാമത്: ദൈവത്തിൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ സന്തതിയാണ് യിസ്രായേൽ. (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23). നാലാമത്: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമാണ് യിസ്രായേൽ  (ഉല്പ, 22:17-18; 26:5; 28:13-14; 2ശമൂ, 7:8-17; സങ്കീ, 89:29-32; യെശ, 55:3).. അഞ്ചാമത്: ഭൂമിയിലെ സകല രാജാക്കന്മാരെയും ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ. (സങ്കീ, 2:8-10; ദാനീ, 7:9-10, 18,21,27). ക്രൈസ്തവർ എല്ലാവരുംതന്നെ, യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി ഭരിക്കുമെന്ന് കരുതുന്നവരാണ്. എന്നാൽ, തൻ്റെ രാജ്യം ഐഹികമല്ലെ അഥവാ, ഈ ഭൂമിയിലല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 18:37). ആറാമത്: ദൈവം, ഭൂമിയിലുള്ള സകലജാതികളും പക്ഷിമൃഗാദികൾ ഉൾപ്പെടെ സകലവും കാൽക്കീഴാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 8:4-8; 80:17; എബ്രാ, 2:6-8; വെളി, 2:26). ദൈവം അവന് സകലവും കാൽക്കീഴാക്കിക്കൊടുത്തു കഴിയുമ്പോൾ, ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവാണ് യിസ്രായേൽ. (ദാനീ, 7:27; 1കൊരി, 15:28). ഏഴാമത്: ഭൂമിയിലെ സകലജതികളും അനുഗ്രഹിക്കപ്പെടേണ്ട സന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:18; 26:5; 28:14; പ്രവൃ, 3:25). എട്ടാമത്: ലോകാവകാശിയാകും എന്ന് വാഗ്ദത്തം ലഭിച്ച സന്തതിയാണ് യിസ്രായേൽ. (റോമ, 4:13). ഭാവിലോകത്തെ ദൂതന്മാർക്കല്ല കീഴ്പ്പെടുത്തിയിരിക്കുന്നത്; അബ്രാഹാമിൻ്റെ സന്തതിക്കാണെന്ന് എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). ഈ ലോകത്തിൻ്റെ ശാശ്വത അവകാശി യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനാണെങ്കിൽ, അക്കാര്യം സർവ്വജ്ഞാനിയായ ദൈവത്തിന് മുമ്പേ അറിയാതിരിക്കുമോ? സൃഷ്ടി മുതൽ, ബൈബിളിൽ കാണുന്നതൊന്നും ആകസ്മിക സംഭവങ്ങളല്ല. ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത്. കാരണം കൂടാതെ കാര്യം ഉണ്ടാകില്ല എന്നതാണ് ആപ്തവാക്യം. ദൈവസൃഷ്ടിയെന്ന പ്രവൃത്തിക്ക് കാരണമായത് യിസ്രായേലെന്ന ലോകാവകാശിയാണ്. അതായത്, ആരംഭത്തിങ്കൽത്തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിപ്പാനുള്ളതും കാണുന്ന ദൈവം, തൻ്റെയും തൻ്റെ സ്നേഹിതനായ അബ്രാഹാമിന്റെയും സന്തതിയായ യിസ്രായേലെന്ന ലോകാവകാശിയെ അഥവാ, സകലതും കാൽക്കീഴാക്കുന്ന ദൈവസന്തതിയെ കാരണമായി കണ്ടുകൊണ്ടാണ് ലോകവും അതിലുള്ള സതസ്തവും സൃഷ്ടിച്ചത്. (സങ്കീ, 8:4-8).യെശ, 46:10). അതാണ്, ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിൻ്റെ അർത്ഥം.

ഇനി, ന്യായമായിട്ടും ഉണ്ടാകാനിടയുള്ള ചില സംശയങ്ങളുണ്ട്. ഏഴ് സഭകൾക്കും ദൂത് കൊടുക്കുന്നത് മനുഷ്യപുത്രനോട് സദൃശനാണല്ലോ. യിസ്രായേലാണ് മനുഷ്യപുത്രനോട് സദൃശനെങ്കിൽ, അവിടെപ്പറയുന്ന കാര്യങ്ങളെല്ലാം അവന് എങ്ങനെ യോജിക്കും? ഒന്നാമത് മനസ്സിലാക്കേണ്ടത്; വെളിപ്പാട് പുസ്തകത്തിലെ എല്ലാക്കാര്യങ്ങളും അക്ഷരാർഥത്തിൽ (literal) അല്ല എഴുതിയിരിക്കുന്നത്. ആലങ്കാരികവും (figurative) ആത്മികവും (spiritual) പ്രതിരൂപാത്മകവും (typological) പ്രബോധനാത്മകവും (pedagogical) ദൃഷ്ടാന്തരൂപത്തിലും (allegorical) ഒക്കെയാണ് എഴുതിയിരിക്കുന്നത്. ചിലതൊക്കെ, പ്രബോധനാത്മകമായ വചനങ്ങളാണ്. ഉദാ: “ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.” (വെളി, 3:21). മനുഷ്യപുത്രൻ്റെ രാജ്യവും സിഹാസനവും ഭൂമിയിലാണ്. തന്മൂലം, താൻ ജയിച്ച് സ്വർഗ്ഗത്തിൽ പിതാവിനോടുകൂടെ അവൻ്റെ സിഹാസനത്തിൽ ഇരിക്കുന്നു എന്നതും, ജയിക്കുന്ന എല്ലാവരെയും എന്നെപ്പോലെ എൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള വരം നല്കും എന്നതൊക്കെ, അക്ഷരാർഥത്തിലല്ല; ക്രിസ്തീയ ജീവിതത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള പ്രബോധനാത്മകമായ വചനങ്ങളാണ്. മറ്റു ചിലത് ആത്മിക അർത്ഥത്തിലാണ് (spiritual) പറഞ്ഞിരിക്കുന്നത്. ഉദാ: “ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ  എന്നോടും കൂടെ അത്താഴം കഴിക്കും.” (വെളി, 3:20). തന്നെയുമല്ല, യഥാർത്ഥത്തിൽ അവിടെ സംസാരിക്കുന്നത് മനുഷ്യപുത്രനോട് സദൃശനല്ല; ദൈവത്തിൻ്റെ ആത്മാവാണ്. തന്മൂലം, ചിലയിടത്ത് ആത്മാവ് നേരിട്ടും, ചിലയിടത്ത് മനുഷ്യപുത്രനോട് സദൃശനായവനെ പ്രതിനിധീകരിച്ചുകൊണ്ടുമാണ് സംസാരിക്കുന്നത്. ഏഴ് സഭകളോടും സംസാരിക്കുന്നത് ആത്മാവാണെന്ന് അവിടെ വ്യക്തമായി കാണാൻ കഴിയും. എഫെസൊസ് (2:7), സ്മൂർന്ന (2:11), പെർഗ്ഗമൊസ് (2:17), തുയഥൈര (2:29), സർദ്ദിസ് (3:6), ഫിലദെൽഫ്യ (3:13), ലവൊദിക്ക്യ (3:22). തന്മൂലം, മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടാണ് 1-മുതൽ 3-വരെയുള്ള അദ്ധ്യായങ്ങളിൽ ദൂതൻ യോഹന്നാന് കാണിച്ചു കൊടുക്കുന്നതെന്ന് മനസ്സിലാക്കാം. (വെളി, 22:6).

ഉപസംഹാരം: ദൈവത്തിന് മരണമില്ലെന്ന് നമുക്കറിയാം. ബൈബിളിൽ അത് പറഞ്ഞിട്ടുമുണ്ട്. (6:16). ദൈവത്തിന് മരണമില്ലെന്ന് മാത്രമല്ല; ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, ദൈവത്തിന് മരിക്കാൻ കഴിയുകയുമില്ല. (മലാ, 3:6; യാക്കൊ, 1:17). മനുഷ്യനായ ക്രിസ്തുയേശു നമുക്കുവേണ്ടി മരിച്ചുവെന്നും നാമറിയുന്നു. (1തിമൊ, 2:6). എന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). അപ്പോൾ, പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചന ഇല്ലാത്തവനും (1പത്രൊ, 2:22), പാപം ഇല്ലാത്തവനും (1യോഹ, 3:5) ആയ യേശു; എങ്ങനെ മരിച്ചു? എന്തിനു മരിച്ചു? ആർക്കുവേണ്ടി മരിച്ചു? ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരം നാം അറിയണം. 1. പാപമറിയാത്ത യേശുവെന്ന മനുഷ്യൻ്റെമേൽ മരണത്തിന് ഒരു അധികാരവും ഇല്ലാതിരിക്കെ, അവൻ എങ്ങനെ മരിച്ചു? ദൈവത്മാവിനാലാണ് അവൻ തന്നെത്താൻ മരണത്തിന് ഏല്പിച്ചത്: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ  നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14. ഒ.നോ: 1തിമൊ, 2:6). 2. ഏകസത്യദൈവം യേശുവെന്ന നാമത്തിൽ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിച്ചത് എന്തിനാണ്? മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി, പാപത്തിന് ശാശ്വത പരിഹാരം വരുത്താൻ വേണ്ടിയാണ് അവൻ മരിച്ചത്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഈ വേഭാഗത്ത് പറയുന്ന മക്കൾ സകല ജാതികളുമല്ല; യിസ്രായേലാണ്. (പ്രവൃ, 3:25-26; 13:32) “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3). 3. ദൈവം ആർക്കുവേണ്ടിയാണ് പാപമറിയാത്ത മനുഷ്യനായി പ്രത്യക്ഷനായത്? തൻ്റെ സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാനാണ് യേശുവെന്ന നാമത്തിൽ പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടത്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ഇക്കാര്യം, ക്രിസ്തുവിൻ്റെ ജനനത്തിനും ആറുമാസം മുമ്പെ, സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്. “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ  തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). ഈ വേദഭാഗത്ത്, ആരാണ് തൻ്റെ ജനമായ യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെ സന്ദർശിച്ച് (visit) ഉദ്ധാരണം ചെയ്യുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവമാണ് യിസ്രായേലിൻ്റെ ദൈവമായ കർത്താവ്. അവനാണ്, തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിൻ്റെ മദ്ധ്യസ്ഥനും മറുവിലയാകാൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്. യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ രക്ഷാകര പ്രവൃത്തിയുടെ ഫലമാണ്, വെളിപ്പാടിൽ നാം കാണുന്ന തേജസ്സും ബഹുമാനവും അണിഞ്ഞ യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശൻ. (സങ്കീ, 8:4-6; റോമ, 9:4). യഥാർത്ഥത്തിൽ, ജാതികളായ നമ്മളൊന്നും രംഗത്ത് ഉണ്ടായിരുന്നവരല്ല. ദൈവത്തിൻ്റെ കൃപയാൽ തൻ്റെ ക്രിസ്തുവിൻ്റെ മരണതാൽ, ന്യായപ്രമാണമെന്ന ശത്രുത്വം ഇല്ലാതാക്കി വേർപാടിൻ്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞ്, നല്ല ഒലിവായ യിസ്രായേലിനോട് ചേർത്ത് ഒട്ടിക്കപ്പെട്ടവരാണ് നമ്മൾ. (എഫെ, 2:11-16; റോമ, 11:17-18). നമ്മളൊന്നും ദൈവത്തിൻ്റെ വാഗ്ദത്ത സന്തതികളല്ല. ദൈവത്തിൻ്റെ ഒരേയൊരു വാഗ്ദത്ത സന്തതി യിസ്രായേലാണ്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവിണതല്ല; പഴയനിയമത്തിൻ്റെ ബാക്കിയുമല്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. (മത്താ, 5:17:18). പഴയപുതിയ നിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയെക്കുറിച്ച് പഠിക്കാതെ, ഏകസത്യദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവൻ പരിഗ്രഹിക്കുക!

വീരനാം ദൈവവും നിത്യപിതാവും ആരാണ്?

വീരനാം ദൈവവും നിത്യപിതാവും ആരാണ്?

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശയ്യാവ് 9:6)

യെശയ്യാപ്രവചനം യഥാർത്ഥത്തിൽഏകദൈവത്തെ കുറിച്ചുള്ളതാണ്. അതായത്, ഏകദൈവത്തിൻ്റെ രണ്ട് വെളിപ്പാടുകളിലൂടെ നിറവേറേണ്ടതാണ്. ആദ്യഭാഗം; ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ ക്രിസ്തുവിലൂടെയും, അടുത്തഭാഗം; നേരിട്ടുള്ള വെളിപ്പാടിലൂടെയും നിറവേറേണ്ടതാണ്. എന്നാൽ, പ്രവചനം മുഴുവനായി ദൈവപുത്രനിലൂടെയാണ് നിറവേറുന്നതെന്ന് അനേകർ വിശ്വസിക്കുന്നു. തന്മൂലം, ഈ വേദഭാഗം അറിയാൻ, വിശദമായ ചിന്ത ആവശ്യമാണ്. അതിന്, മൂന്ന് കാര്യങ്ങൾ ആദ്യം അറിയണം: 1, ദൈവത്തിൻ്റെ പ്രകൃതിയും പ്രത്യക്ഷതകളും അറിയണം. 2, ദൈവം ത്രിത്വമല്ല. ഒരുത്തൻ മാത്രമാണെന്ന് അറിയണം. 3. ക്രിസ്തു ആരാണ് അഥവാ, അവൻ്റെ അസ്തിത്വം എന്താണെന്ന് അറിയണം.

1. ദൈവത്തിൻ്റെ പ്രകൃതിയും പ്രത്യക്ഷതകളും: അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ആദ്യം ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തെക്കുറിച്ച് നോക്കാം. അക്ഷയനും അദൃശ്യനും, ആത്മാവും, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും, ആരും ഒരുനാളും കാണാത്തവനും, കാണ്മാൻ കഴിയാത്തവനും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ, ഏകദൈവം (monos theos) ആണ് നമുക്കുള്ളത്. (1തിമമ, 1ൻ:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18,; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). യിസ്രായേലിൻ്റെ ദൈവം മറഞ്ഞിരിക്കുന്ന ദൈവമാണെന്ന് യെശയ്യാവ് പറയുന്നു. (45:15). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യവും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യവും, ദൈവത്തെ കാണ്മാൻ കഴിയില്ലെന്ന് ഒരു പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊഥെ, 1:17; എബ്രാ,11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). അപ്പൊസ്തലനായ പൗലൊസ് പറയുന്നത്, “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. (പ്രവൃ, 17:28). അവനിലാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്ന് പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിലാണ് വസിക്കുന്നത് എന്നല്ല അർത്ഥം. സകലതും അഥവാ പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ മുഴുവനും ഉണ്ടെങ്കിലും, ദൈവം പ്രപഞ്ചത്തിന്റെ ഉള്ളിൽ അല്ല വസിക്കുന്നത്. പ്രത്യുത, ദൈവത്തിൻ്റെ ഉള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പ്രപഞ്ചത്തെക്കാൾ വലിയവനും, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ആത്മാവാണ്. (യെശ, 45:15; യിരെ,  23:23-24; സങ്കീ, 139:7-10; 1രാജാ, 8:2). ഈ ദൈവത്തെയാണ് മോണോസ് തെയോസ് (monos theos) എന്ന് പുതിയനിയമം പറയുന്നത്. (ലൂക്കൊ, 5:21; യോഹ, 5:44; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1;4;24). അദൃശ്യനായ ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. പഴയപുതിയ നിയമങ്ങളിൽ ഭക്തന്മാർ കണ്ടത് അദൃശ്യനായ ഏകദൈവത്തെയല്ല. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ അഥവാ, മാനിഫെസ്റ്റേഷൻസ് ആണ്. അദൃശ്യനായ ഏകദൈവത്തെ ആർക്കും കാണാൻ കഴിയില്ല. എന്നാൽ, ക്രിസ്തു പറയുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാർ മാത്രമല്ല. ആദാം തുടങ്ങി, മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും പ്രവാചകന്മാരും ദൈവപിതാവിനെ പല നിലകളിൽ കണ്ടിട്ടുണ്ട്. കൂടാതെ, പഴയനിയമ ഭക്തന്മാരായ മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനിയേൽ (7:9-19) തുടങ്ങിയവർ, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടിട്ടുണ്ട്. (വെളി, 4:2). ക്രിസ്തു പറഞ്ഞപ്രകാരം, ദൂതന്മാരിൽനിന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവിനെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 4:8). അദൃശ്യനും ആരുമൊരുനാളും കാണാത്ത, കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് (manifestations) പിതാവ് പുത്രൻ പരിശുദ്ധാത്മാവ്. (യെഹെ, 1:26-28; 1തിമൊ, 3:14-16; ലൂക്കൊ, 3:22). ഏകദൈവത്തിനു മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. അബ്രാഹാമിനു മമ്രേയുടെ തോപ്പിൽ ദൈവത്തിൻ്റെ വെളിപ്പാടായ ഒരു മനുഷ്യൻ പ്രത്യക്ഷനായിടുണ്ട്. (ഉല്പ, 18:1;2,22; 19:1). വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ കാണാം. (1:4; 4:5). സൂര്യതേജസ്സോടെ യോഹന്നാനു വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവനെ കാണാം. (വെളി, 1:13). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതും ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളും ഉള്ളതായ കുഞ്ഞാടിനെയും യോഹന്നാൻ കണ്ടു. (വെളി, 5:6; 13:8). അതിൽ, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. (യെഹെ, 1:26-28; 8:2; ദാനീ .7:9; മത്താ, 18:11; വെളി, 1:8). അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6).

2.ദൈവം ത്രിത്വമല്ല; ഏകനാണ്: ദൈവം ഏകൻ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏക സത്യദൈവം എന്നിങ്ങനെ 130 പ്രാവശ്യം അക്ഷരംപ്രതി വചനത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഉദാ:(ആവ, 6:4, മർക്കൊ, 2:7; 2രാജാ, 19:15; യോഹ, 17:3). കൂടാതെ, അഞ്ച് ഏകവചന സർവ്വനാമങ്ങളിൽ ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും, പത്ത് ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും ഏകദേശം, പതിനായിരം പ്രാവശ്യത്തോളമുണ്ട്. അതും ചേർത്താൽ, പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അടുത്തത്: ദൈവം ഒരുത്തൻ മാത്രമാണെന്ന് യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെസാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). ഇനിയും പ്രധാനപ്പെട്ട ഒരു തെളിവുണ്ട്: പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ ബാദ്, ബദാദ് എന്ന എബ്രായ പദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ആവ, 32:12; 2രാജാ, 19:15,19; സങ്കീ, 4:8). എന്നാൽ, തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ അഥവാ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും monos ആണ് കാണുന്നത്. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്,  ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഇരുപതു പ്രാവശ്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പതിമൂന്ന് പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അഞ്ചുപ്രാവശ്യം ക്രിസ്തുവും എട്ടുപ്രാവശ്യം അപ്പൊസ്തലന്മാരും മോണോസ് പ്രയോഗിച്ചിട്ടുണ്ട്: ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; 1തിമൊ, 1:17; യൂദാ, 1:24). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ച ബൈബിളിൽ ഇരുപതു പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് പതിമൂന്ന് പ്രാവശ്യവും ദൈവം യാഖീദ് അഥവാ, മോണോസ് ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വമല്ല; ഏകനാണ്.

3. ക്രിസ്തു ആരാണ് അഥവാ, അവൻ്റെ അസ്തിത്വം എന്താണ്: ക്രിസ്തു ആരാണെന്നു ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, അഭിഷിക്തനായ മനുഷ്യൻ എന്നാണ് അർത്ഥം. ദൈവത്തിനു അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. ഏകമനുഷ്യൻ എന്നാണ് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തുവെന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (പ്രവൃ, 15:11). കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെ അഥവാ, വിശുദ്ധ പ്രജയെ ആണ്. (ലൂക്കൊ, 1:35; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40,52). അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21); (പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ “എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ്, അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32;35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (ദാനീ, 2:28). അനന്തരം, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40; 1കൊരി, 15:21). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണ മനുഷ്യനായിരുന്നു. (1പത്രൊ, 2:24: മത്താ, 26:38; ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഉണ്ടായിരുന്നത് പ്രവചനങ്ങളാണ്. അത് നിവൃത്തിയായത് കാലസമ്പൂർണ്ണതയിലെ ജനനം മുതലാണ്. (ഉല്പ, 3:15; യെശ,, 7:14; 9:6). തന്മൂലം, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്.

താൻ ദൈവമല്ല. മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല. മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നതായി കാണാം: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറയുന്നത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6; 2കൊരി, 1:3; എഫെ, 1:3,17). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതായത്, കന്യകയിലൂടെ ജനിച്ചതും (ലൂക്കൊ, 1:32; 2:21), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും (ലൂക്കൊ, 2:52), ശുശ്രൂഷ ചെയ്തതും (യോഹ, 8:40), ക്രുശിൽ മരിച്ചതും മനുഷ്യനാണ്. (1തിമൊ, 2:6). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചതും മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40).
നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, ₹എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

യെശയ്യാപ്രവചനം: ഒന്നാമത്; ആ പ്രവചനം രണ്ട് ഭാഗങ്ങളായി നിവൃത്തിയാകുന്നതാണ്. ഒരു വാക്യത്തിൽത്തന്നെ രണ്ട് ഭാഗങ്ങളായി ഉള്ളതും സഹസ്രാബ്ദങ്ങളുടെ അന്തരത്തിൽ നിറവേറുന്നതുമായ ഇതുപോലുള്ള പല പ്രവചനങ്ങളും ബൈബിളിലുണ്ട്. 1. “യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും.” (യെശ, 61:2). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗമായ യഹോവയുടെ പ്രസാദവർഷം അഥവാ, സുവിശേഷം ഒന്നാം നൂറ്റാണ്ടുമുതൽ പ്രസംഗിക്കപ്പെടുന്നതാണ്. (ലൂക്കൊ, 4:18-19; പ്രവൃ, 1:8). അടുത്ത ഭാഗമായ യഹോവയുടെ പ്രതികാരദിവസം അഥവാ, മഹാപീഢനം ഇനിയും ഭാവികമാണ്. (സെഫ, 1:18; മത്താ, 24:21). 2. “അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” (ലൂക്കൊ, 3:16). ഈ പ്രവചനത്തിന്റെ ആദ്യഭാഗമായ പരിശുദ്ധാത്മസ്നാനം എ.ഡി. 33-ൽ സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി. (പ്രവൃ, 2:1-4). അടുത്തഭാഗം വെള്ളസിംഹാസന ന്യായവിധിയോടുള്ള ബന്ധത്തിൽ നിവൃത്തിയാകും. (വെളി, 20:11-15). 3. “ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിന്നുള്ളവർ; അവന്റെ വരവിങ്കൽ പിന്നെ അവസാനം.” (1കൊരി, 15:23). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം എ.ഡി. 33-ൽ ക്രിസ്തുവിൻ്റെ ഉയിർപ്പിനോടുള്ള ബന്ധത്തിൽ നിവൃത്തിയായി. (മത്താ, 28:6). അടുത്തഭാഗം, കർത്താവിൻ്റെ പുനരാഗമനത്തിൽ വിവൃത്തിയാകും. (1തെസ്സ, 4:16). 4. “അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രോ, 1:11). ഇതിന്റെ ആദ്യഭാഗമായ ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങൾ നിവൃത്തിച്ചിട്ട് ഏകദേശം രണ്ടായിരം വർഷമായി. (പ്രവൃ, 1:2). അടുത്തഭാഗമായ ക്രിസ്തുവിൻ്റെ പിൻവരുന്ന മഹിമ, കർത്താവിൻ്റെ പുനരാഗമനത്തിൽ നിവൃത്തിയാകും. (എബ്രാ,1:6). 5. “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും; അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയ ഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊ, 3:10). ഇതിന്റെ രണ്ടുഭാഗങ്ങളും നിവൃത്തിയായിട്ടില്ല. കർത്താവിൻ്റെ പുനരാഗമനത്തിൽ ആദ്യഭാഗവും; അന്ത്യന്യായവിധിയിൽ അവസാന ഭാഗത്തിനും നിവൃത്തിവരും. (വെളി, 21:1). ഇതുപോലെ രണ്ടു ഭാഗങ്ങളായി നിവൃത്തിയാകേണ്ട പ്രവചനമാണ് നാം ചിന്തിക്കുന്ന യെശയ്യാപ്രവചനവും. രണ്ട് ഭാഗമായിട്ടാണ് പ്രവചനം നിവൃത്തിയാകുന്നത് എന്നതിനു മറ്റൊരൂ തെളിവ് ആ വാക്യത്തിലുണ്ട്. രണ്ടുഭാഗങ്ങളും പ്രവചനങ്ങളാണെങ്കിലും; ആദ്യഭാഗം ഭൂതകാലത്തിലും, അടുത്തഭാഗം ഭാവികാലത്തിലും പറഞ്ഞുകൊണ്ട്, രണ്ട് പ്രവചനങ്ങളെയും തമ്മിൽ കൃത്യമായി വേർതിരിച്ചിരിക്കുന്നത് കാണാം. തന്മൂലം, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു എന്ന ആദ്യഭാഗം ദൈവത്തിന്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായ ദൈവപുത്രനിലൂടെയും, അടുത്തഭാഗം, ഏക ദൈവത്തിലൂടെയും നിറവേറേണ്ടതാണ്.

രണ്ടാമത്; അടുത്തഭാഗം ദൈവപുത്രനെ കുറിച്ചല്ല. എന്നതിൻ്റെ തെളിവ് ആ വേദഭാഗത്ത് തന്നെയുണ്ട്. ദൈവപുത്രനെ വീരനാം ദൈവമെന്ന് എങ്ങനെ വിളിക്കും? എന്തെന്നാൽ, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നാണ് ക്രിസ്തു പറഞ്ഞത്. യോഹ, 17:3). പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളെന്നാണ് അപ്പൊസ്തലന്മാർ പറഞ്ഞിരിക്കുന്നത്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ദൈവപുത്രൻ മനുഷ്യനാണെന്ന് താൻതന്നെയും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നു. (യോഹ, 8:40, പ്രവൃ, 2:23; 1കൊരി, 15:47). ദൈവപുത്രനായ മനുഷ്യനെ എങ്ങനെ വീരനാം ദൈവമെന്ന് വിളിക്കും? മാത്രമല്ല, ദൈവപുത്രനെ വീരനാം ദൈവമെന്ന് വിളിച്ചാൽ, താൻതന്നെ അത് നിഷേധിക്കും. കാരണം, ഒരു പ്രമാണി വന്ന് ദൈവപുത്രനെ നല്ലവൻ എന്ന് വിളിച്ചപ്പോൾ താനത് നിഷേധിച്ചുകൊണ്ട്, ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ലെന്നാണ് പറഞ്ഞത്. (ലൂക്കൊ, 18:18-19). എന്തെന്നാൽ, ആത്യന്തികമായി ദൈവം മാത്രമാണ് നല്ലവൻ. (സങ്കീ, 25:8; 34:8). തന്മൂലം, വീരനാം ദൈവമെന്ന് മനുഷ്യനായ പുത്രനെ വിളിക്കാൻ കഴിയില്ലെന്ന് മാത്രമല്ല; യഹോവയാണ് വീരനാം ദൈവമെന്ന് പറഞ്ഞിട്ടുമുണ്ട്. (സങ്കീ, 24:8; യെശ, 10:21; യിരെ, 32:18).

മൂന്നാമത്; നിത്യപിതാവെന്ന് പുത്രനെ എങ്ങനെ വിളിക്കും? പിതാവായ ഏകദൈവമേ ഉള്ളെന്നു അപ്പൊസ്തലന്മാരും, പിതാവ് മാത്രമാണ് സത്യദൈവമെന്ന് താൻതന്നെയും പറയുമ്പോൾ, പുത്രനെ പിതാവെന്ന് ഒരു കാരണവശാലും വിളിക്കാൻ കഴിയില്ല. ഈ പ്രയാസവശത്തെ തരണം ചെയ്യാൻ, നിത്യപിതാവ് എന്നതിനെ നിത്യതയുടെ പിതാവ് എന്നാണ് ട്രിനിറ്റി വ്യാഖ്യാനിക്കുന്നത്. നല്ല വ്യാഖ്യാനമാണ്, പക്ഷെ, ബൈബിൾ സമ്മതിക്കില്ല. ACV, CJV, തുടങ്ങിയ ചില പരിഭാഷകളിൽ നിത്യതയുടെ പിതാവെന്ന് കാണുന്നുണ്ട്. ഏതെങ്കിലും പരിഭാഷയുടെ വെളിച്ചത്തിൽ അല്ലല്ലോ, വചനത്തിൻ്റെ വെളിച്ചത്തിലല്ലേ ഉപദേശം ഉണ്ടാക്കേണ്ടത്? യെശയ്യാവിൽ നിത്യം അഥവാ ശാശ്വതം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ഏഡ് (ad) ആണ്. ആ പദം അനേകം സ്ഥാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. 1. ദാവീദ് പറയുന്നു: “ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കും.” (സങ്കീ, 61:8). യെശയ്യാവ് നിത്യപിതാവിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. തിരുനാമത്തെ എന്നേക്കും അഥവാ, നിത്യം കീർത്തിക്കുമെന്നാൽ, നിത്യതയിൽ കീർത്തിക്കും എന്നു പറഞ്ഞാൽ ശരിയാകുമോ?2. ദൈവം പറയുന്നു: “ഞാൻ അവൻ്റെ സന്തതിയെ ശാശ്വതമായി നിലനിർത്തും.” (സങ്കീ, 89:29). ശാശ്വതമായി അഥവാ, നിത്യം നിലനിർത്തുമെന്നാൽ, നിത്യതയിൽ നിലനിർത്തുമെന്ന് പറയുമോ?3. ശലോമോൻ പറയുന്നു: “സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും.” (സദൃ, 12:19). എന്നേക്കും അഥവാ, നിത്യം നിലനില്ക്കുമെന്നാൽ, നിത്യതയിൽ നിലനില്ക്കുമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?4. “അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.” (സദൃ, 29:14). എന്നേക്കും അഥവാ, നിത്യം സ്ഥിരമായിരിക്കുമെന്നാൽ, അതിനെ നിത്യതയിൽ സ്ഥിരമായിരിക്കുമെന്ന് മനസ്സിലാക്കാമോ?5. യശയ്യാവുതന്നെ പറയുന്നത് നോക്കുക: “ദൈവം, ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും ആണ്.” (യെശ, 57:15). ശാശ്വതം അഥവാ, നിത്യവാസിയെന്നാൽ, ദൈവം നിത്യതയിലെ വാസിയാണെന്ന്  ആരെങ്കിലും പറയുമോ?6. “യഹോവേ, അകൃത്യം എന്നേക്കും ഓർ‍ക്കരുതേ.” (യെശ, 64:9). എന്നേക്കും അഥവാ, നിത്യം ഓർക്കരുതേ എന്നാൽ, അതിനെ നിത്യതയിൽ ഓർക്കരുതേ എന്നു പറഞ്ഞാൽ മതിയോ?6. യഹോവ പറയുന്നു: “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ‍.” (യെശ, 65:18). ദൈവം ഇന്ന് സൃഷ്ടിച്ചതിനെക്കുറിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കേണ്ടതിനു, നിത്യതയിൽ ഘോഷിച്ചുല്ലസിച്ചാൽ മതിയാകുമോ?7.  “ദൈവം എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല.” (മീഖാ, 7:18). എന്നേക്കും വെച്ചുകൊള്ളുന്നില്ല എന്നതിനെ, ദൈവം നിത്യതയിൽ കോപം വെച്ചുകള്ളുന്നില്ല എന്നു മനസ്സിലാക്കിയാൽ മതിയോ?8. “ശാശ്വത പർവ്വതങ്ങൾ പിളർന്നുപോകുന്നു.” (ഹബ, 3:6). ശാശ്വത പർവ്വതങ്ങൾ അഥവാ നിത്യപർവ്വതങ്ങളെ, നിത്യതയുടെ പർവ്വതങ്ങൾ എന്നു ആരെങ്കിലും പറയുമോ? മേല്പറഞ്ഞതൊക്കെ നിത്യതയുടെ എന്നു പറഞ്ഞാൽ ശരിയാകുമോ? ഉദാഹരണത്തിന്, നിത്യതയുടെ വാസിയായ ദൈവം, നിത്യതയുടെ പർവ്വതങ്ങൾ എന്നൊക്കെ എങ്ങനെ പറയും? തന്മൂലം പുത്രൻ നിത്യതയുടെ പിതാവുമല്ല. നിത്യപിതാവുമല്ലെ; പാപമറിയാത്ത മനുഷ്യനാണ്.

അതിനാൽ, പ്രവചനത്തിൻ്റെ ആദ്യഭാഗമായ, “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്നത് ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, ദൈവപുത്രനിലൂടെ നിവൃത്തിയായതായി മനസ്സിലാക്കാം. അടുത്തഭാഗത്തിൻ്റെ നിവൃത്തി പുത്രനിലൂടെയല്ല; യഹോവയിലൂടെതന്നെ നിവൃത്തിയാകേണ്ടതാണ്. എന്നാൽ, ബൈബിളിലെ പ്രവചനങ്ങൾ പഠിക്കുമ്പോൾ, പ്രവചനങ്ങൾക്ക് മൂന്നുവിധ നിവൃത്തിയുള്ളതായി കാണാം. അംശമായ നിവൃത്തി, ആത്മിക നിവൃത്തി, പൂർണ്ണ നിവൃത്തി. ഉദാഹരണത്തിന്, “നീ എൻ്റെ പുത്രൻ ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം യിസ്രായേലിനെക്കുറിച്ച് ഉള്ളതാണ്. (2:7). എന്നാൽ, ക്രിസ്തുവിൻ്റെ ഉയിർപ്പിനോടുള്ള ബന്ധത്തിൽ ആത്മികമായും, 1948-ലെ യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായും നിവൃത്തിയായി. സഹസ്രാബ്ദ രാജ്യത്തോടുള്ള ബന്ധത്തിലാണ് ആ പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്. (പ്രവൃ, 13:32-33; യെശ, 66:8; സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). അതിനാൽ, അടുത്ത ഭാഗത്തിലെ അത്ഭുതമന്ത്രി, സമാധാനപ്രഭു എന്നീ പ്രവചനങ്ങൾ അംശമായി ദൈവപുത്രനിലൂടെ നിവൃത്തിയായതായി മനസ്സിലാക്കാം. ക്രിസ്തു അനവധി അത്ഭുത പ്രവൃത്തികൾ ചെയ്തതായി കാണാം. തന്മുലം, അത്ഭുതമന്ത്രിയെന്ന പ്രവചനം അംശമായി ക്രിസ്തുവിൽ നിവൃത്തിയായി. (യെശ, 35:1-6; യോഹ, 21:25). “സമാധാനം ഞാൻ നിങ്ങൾക്ക് തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതു പോലെ അല്ല; ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്” എന്ന് പുത്രൻ പറയുകയുണ്ടായി. (യോഹ, 14:27). തന്മൂലം, സമാധാനപ്രഭു എന്ന പ്രവചനം അംശമായി നിവൃത്തിയായതായി മനസ്സിലാക്കാം. എങ്കിലും, പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി ഭാവികമാണ്. അത്, യെഹൂദനോടുള്ള ബന്ധത്തിൽ നിവൃത്തിയാകേണ്ടതാണ്. (പ്രവൃ, 1:6). ഇനി, നമുക്ക് അതിനെക്കുറിച്ച് നോക്കാം:

യെശയ്യാവ് 11,12 അദ്ധ്യായങ്ങളിലെ സഹസ്രാബ്ദ; രാജ്യാനുഗ്രങ്ങളോടുള്ള ബന്ധത്തിലാണ്; രണ്ടാംഭാഗം നിവൃത്തിയാകുന്നത്. അഞ്ച് കാര്യങ്ങളാണ് രണ്ടാം ഭാഗത്ത് പറയുന്നത്. 1. ആധിപത്യം അവന്റെ തോളിൽ ഇരിക്കും: യെശയ്യാവിൻ്റെ അടുത്തവാക്യം: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ  അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും, സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശ, 9:7). ദാവീദിനോട് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന രാജ്യമാണ് ഇനി വരാനുള്ളത്. (7ശമൂ, 8:16). ആ രാജ്യം ദൈവാധിപത്യ രാജ്യമാണ്. യേശുക്രിസ്തു ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് അപ്പൊസ്തലന്മാർ അവനോട് ചോദിച്ചത് ഈ രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). ദാനീയേൽ പ്രവാചകൻ പറയുന്ന യിസ്രായേലിൻ്റെ നിത്യരാജത്വം അതാണ്. (7:14,18,21,27).

2. അത്ഭുതമന്ത്രി എന്ന് വിളിക്കപെടും: യെശയ്യാപ്രവചനത്തിൽ ഇങ്ങനെ കാണാം: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിനു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും. തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോട് ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം, പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു, അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശ, 35:1-6). ദൈവപുത്രനിലൂടെ ഈ പ്രവചനം അംശമായി നിവൃത്തിയായതായി നാം കണ്ടതാണ്. എങ്കിലും, യേശുവിൻ്റെ അടുക്കൽ വന്നവർ അല്ലാതെ, യിസ്രായേലിലെ എല്ലാ കുരുടന്മാരും മുടന്തന്മാരും സൗഖ്യമായിരുന്നില്ല. എന്നാൽ, സഹസ്രാബ്ദരാജ്യത്തിൽ എല്ലാ കുരുടന്മാരും മുടന്തന്മാരും സൗഖ്യമാകും. അഥവാ, ഊനമുള്ളവരാരും ഉണ്ടാകില്ല. (യെശ, 35:5). യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നതായും, കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്നതായും സങ്കീർത്തനക്കാരനും പറയുന്നു. (146:8).

3. വീരനാംദൈവം എന്ന് വിളിക്കപ്പെടും: “അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബുഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും. ഒരു ശേഷിപ്പു മടങ്ങിവരും; യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും. യിസ്രായേലേ, നിന്റെ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.” (യെശ, 10:20-22; റോമ, 9:28). യിസ്രായേലിൻ്റെ ശേഷിപ്പ് മടങ്ങിവരുന്നത് വീരനാം ദൈവമായ യഹോവയുടെ അടുക്കക്കാണ്.

4. നിത്യപിതാവെന്നു വിളിക്കപ്പെടും: “ആ കാലത്തു ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിനു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു. യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെ, 31:1-3). ദൈവം യിസ്രായേലിൻ്റെ പിതാവും യിസ്രായേൽ ദൈവത്തിൻ്റെ മക്കളുമാണ്. (പുറ, 4:22+23; സങ്കീ, 2:7; യെശ, 63:16; 64:8; ഹോശേ, 1:10; 11:1; മലാ, 2:10; പ്രവൃ, 13:32). എങ്കിലും , യിസ്രായേൽ എല്ലായ്പ്പോഴും തെറ്റിപ്പോയിരുന്ന ജനമായതുകൊണ്ട്, ദൈവപിതാവുമായി നിത്യമായ ഒരു ബന്ധത്തിൽ എത്തിയിരുന്നില്ല. ദൈവം പിതാവാണെങ്കിലും മറ്റെവിടെയും നിത്യപിതാവെന്ന് ദൈവത്തെ വിളിച്ചിട്ടുമില്ല,. രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ, അനേകം പ്രവചനങ്ങൾ നിവൃത്തിയാകാനുണ്ട്. “എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്.” (യിരെ, 31:33; എബ്രാ, 8:8-13). പിതാവിൻ്റെ മുഖമുദ്രയാണ് സ്നേഹം. അന്നാളിൽ, യഹോവ നിത്യസ്നേഹത്താൽ യിസ്രായേലിനെ തൻ്റെ മക്കളായി ചേർത്തു കഴിയുമ്പോഴാണ്, നിത്യപിതാവും മക്കളുമെന്ന പിരിയാബന്ധത്തിൽ അവർ ആകുന്നത്.

5. സമാധാനപ്രഭു എന്ന് വിളിക്കപ്പെടും: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ  ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശ, 54:13). “എന്റെ ജനം സമാധാന നിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.” (യെശ, 32:18). രാജ്യാനുഗ്രഹങ്ങളിൽ ഒന്നാണ് സമാധാനം. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, നിങ്ങൾക്കു കുടിപ്പാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ  ഇരുത്തി ലാളിക്കയും ചെയ്യും.” (യെശ, 66:12; 9:7; 26:12; 32:17; 48:18; ഹഗ്ഗാ, 2:9). സഹസ്രാബ്ദ രാജ്യത്തിൽ നദിപോലെ സമാധാനം കവിഞ്ഞൊഴുകുമെന്നാണ് പറഞ്ഞിരിക്കുന്നത്. അവരുടെയും നമ്മുടെയും സമാധാനത്തിൻ്റെ ശിക്ഷയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു അനുഭവിച്ചത്. (യെശ, 53:18). ഇങ്ങനെയാണ് യശയ്യാപ്രവചനത്തിനു നിവൃത്തിവരുന്നത്. ആദ്യഭാഗം; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനിലൂടെയും, അടുത്തഭാഗം ഏകദൈവത്തിലൂടെയുമാണ് നിവൃത്തിയാകുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ട്രിനിറ്റിക്ക് അറിയാത്ത അഞ്ച് കാര്യങ്ങൾ

ട്രിനിറ്റിക്ക് അറിയാത്ത അഞ്ച് കാര്യങ്ങൾ

ബൈബിൾ വെളിപ്പെടുത്തുന്ന പരമപ്രധാനമായ അഞ്ച് കാര്യങ്ങൾ ട്രിനിറ്റിക്ക് അറിയില്ല; അല്ലെങ്കിൽ, അറിഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ല. അത്, ഏതൊക്കെയാണെന്ന് നോക്കിയശേഷം വിശദമായി പരിശോധിക്കാം. 1. ദൈവം മോണോസ് തെയോസ് (monos theos) ആണെന്ന് ബൈബിൾ ഖണ്ഡിതമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവം ത്രിത്വമാണെന്ന് ബൈബിൾ വിരുദ്ധമായി അവർ വിശ്വസിക്കുന്നു. 2. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് അവർ വിശ്വസിക്കുന്നു. 3. ദൈവം മരണമില്ലാത്തവനാണെന്നും ദൂതന്മാരെക്കാൾ താഴ്ചവന്നവനായ മനുഷ്യനാണ് മരിച്ചതെന്നും ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് ചിലരും, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനാണ് മരിച്ചതെന്ന് മറ്റു ചിലരും വിശ്വസിക്കുന്നു. 4. യേശുവെന്ന പുത്രൻ പാപമറിയാത്ത മനുഷ്യനാണെന്നും, അവൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ചാണ് പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനുമായത്, എന്ന് ദൈവവചനം അസന്ദിഗ്ധമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്നും, സർവ്വകാലങ്ങൾക്കു മുമ്പെ ദൈവം പുത്രനെ ജനിപ്പിച്ചു എന്ന ബൈബിൾ വിരുദ്ധ ഉപദേശം ട്രിനിറ്റി വിശ്വസിക്കുന്നു. 5. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശുവെന്ന് ബൈബിൾ അക്ഷരംപ്രതി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവത്തോട് സമനായയ നിത്യപുത്രൻ അവതരിച്ചു എന്ന് ബൈബിൾ വിരുദ്ധമായി വിശ്വസിക്കുന്നു. ഇനി, നമുക്ക് ഓരോന്നും വിശദമായി പരിശോധിക്കാം:

1. ദൈവം ഒരുത്തൻ മാത്രമാണ് അഥവാ, monos theos ആണെന്ന് ബൈബിൾ ഖണ്ഡിതമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല,. തന്മൂലം, ദൈവം ത്രിത്വമാണെന്ന് ബൈബിൾ വിരുദ്ധമായി ട്രിനിറ്റി വിശ്വസിക്കുന്നു: ദൈവം ഏകൻ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏക സത്യദൈവം എന്നിങ്ങനെ 130 പ്രാവശ്യം അക്ഷരംപ്രതി വചനത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഉദാ: (ആവ, 6:4, മർക്കൊ, 2:7; 2രാജാ, 19:15; യോഹ, 17:3). കൂടാതെ, അഞ്ച് ഏകവചന സർവ്വനാമങ്ങളിൽ ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും, പത്ത് ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും ഏകദേശം, പതിനായിരം പ്രാവശ്യത്തോളമുണ്ട്. അതും ചേർത്താൽ, പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇനിയും പ്രധാനപ്പെട്ട ഒരു തെളിവുണ്ട്: പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ ബാദ്, ബദാദ് എന്ന എബ്രായ പദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ആവ, 32:12; 2രാജാ, 19:15,19; സങ്കീ, 4:8). എന്നാൽ, തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ അഥവാ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും monos ആണ് കാണുന്നത്. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്,  ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഇരുപതു പ്രാവശ്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പതിമൂന്ന് പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അഞ്ചുപ്രാവശ്യം ക്രിസ്തുവും എട്ടുപ്രാവശ്യം അപ്പൊസ്തലന്മാരും മോണോസ് പ്രയോഗിച്ചിട്ടുണ്ട്: ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; 1തിമൊ, 1:17; യൂദാ, 1:24). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ച ബൈബിളിൽ ഇരുപതു പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് പതിമൂന്ന് പ്രാവശ്യവും ദൈവം യാഖീദ് അഥവാ, മോണോസ് ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ഈ ബൈബിൾ സത്യങ്ങളൊന്നും ട്രിനിറ്റിക്ക് അറിയായ്കയാൽ, സമനിത്യരും വ്യത്യസ്തരുമായ മൂന്ന് ദൈവവ്യക്തികളിലാണ് ട്രിനിറ്റി വിശ്വസിക്കുന്നത്.

2. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ആദ്യം ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തെക്കുറിച്ച് നോക്കാം. അക്ഷയനും അദൃശ്യനും, ആത്മാവും, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും, ആരും ഒരുനാളും കാണാത്തവനും, കാണ്മാൻ കഴിയാത്തവനും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ, ഏകദൈവം (monos theos) ആണ് നമുക്കുള്ളത്. (1തിമമ, 1ൻ:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18,; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). യിസ്രായേലിൻ്റെ ദൈവം മറഞ്ഞിരിക്കുന്ന ദൈവമാണെന്ന് യെശയ്യാവ് പറയുന്നു. (45:15). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യവും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യവും, ദൈവത്തെ കാണ്മാൻ കഴിയില്ലെന്ന് ഒരു പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊഥെ, 1:17; എബ്രാ,11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). അപ്പൊസ്തലനായ പൗലൊസ് പറയുന്നത്, “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. (പ്രവൃ, 17:28). അവനിലാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്ന് പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിലാണ് വസിക്കുന്നത് എന്നല്ല അർത്ഥം. സകലതും അഥവാ പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ മുഴുവനും ഉണ്ടെങ്കിലും, ദൈവം പ്രപഞ്ചത്തിന്റെ ഉള്ളിൽ അല്ല വസിക്കുന്നത്. പ്രത്യുത, ദൈവത്തിൻ്റെ ഉള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പ്രപഞ്ചത്തെക്കാൾ വലിയവനും, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ആത്മാവാണ്. (യെശ, 45:15; യിരെ,  23:23-24; സങ്കീ, 139:7-10; 1രാജാ, 8:2).

എന്നാൽ, പുതിയനിയമത്തിൽ ക്രിസ്തു ഇപ്രകാരം പറയുന്നതായി കാണാം: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല.” (യോഹ, 5:37). ഈ വേദഭാഗപ്രകാരം പിതാവാണ് ആരുമൊരുനാളും കാണാത്തതും കാണ്മാൻ കഴിയാത്തതുമായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം. ഒന്നാമത്; പിതാവ് അദൃശ്യനാണെന്നോ, പിതാവിനെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നോ ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. പ്രത്യുത, ദൈവം അദൃശ്യനാണെന്നും ദൈവത്തെ “ആരുമൊരുനാളും കണ്ടിട്ടില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്; യോഹന്നാൻ പറഞ്ഞപോലെ, “ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല” എന്നല്ല ക്രിസ്തു പറഞ്ഞത്. പ്രത്യുത, “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല” എന്നാണ്. അതായത്, യോഹന്നാൻ, എല്ലാക്കാലത്തുമുള്ള മനുഷ്യരെ സംബോധന ചെയ്തുകൊണ്ടും, ക്രിസ്തു, അക്കാലത്തെ യെഹൂദന്മാരെ മാത്രം സംബോധന ചെയ്തുകൊണ്ടുമാണ് പറഞ്ഞത്. മൂന്നാമത്; ക്രിസ്തു ആദ്യഭാഗത്ത് പറഞ്ഞത്, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല എന്നാണ്. എന്നാൽ, പുതിയനിയമത്തിൽ മൂന്നുപ്രാവശ്യം പിതാവ് സംസാരിച്ചിട്ടുണ്ട്. പിതാവിൻ്റെ ആദ്യശബ്ദം, യോഹന്നാൻ സ്നാപകൻ കേട്ടു. (മത്താ, 3:17). പിതാവിൻ്റെ രണ്ടാമത്തെ ശബ്ദം, പത്രൊസും യാക്കോബും യോഹന്നാനും കേട്ടു. (മത്താ, 17:5-6). പിതാവിൻ്റെ മൂന്നാമത്തെ ശബ്ദം, ദൈവാലയത്തിൽ വെച്ചുണ്ടായതാണ്. (യോഹ, 12:28). എങ്കിലും, അവിടെയുണ്ടായിരുന്ന പുരുഷാരത്തിനു പിതാവാണ് സംസാരിച്ചതെന്ന് മനസ്സിലായില്ല. ഇടി വെട്ടിയതായി ചിലരും ദൈവദൂതൻ സംസാരിച്ചതായി മറ്റുചിലരും മനസ്സിലാക്കി. (യോഹ, 12:29). പുതിയനിയമത്തിൽ പിതാവ് സംസാരിച്ചതായി പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; എന്നുള്ള ശബ്ദം അതിശ്രേഷ്ഠ തേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവനു മാനവും തേജസ്സും ലഭിച്ചു.” (2പത്രൊ, 1:17). മാത്രമല്ല, മോശെയോട് ദൈവം സംസാരിച്ചകാര്യം യെഹൂദന്മാർതന്നെ സാക്ഷ്യം പറയുന്നതായി കാണാം: “മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്ന് എന്ന് അറിയുന്നില്ല” എന്നു പറഞ്ഞു. (യോഹ, 9:29). തന്മൂലം, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല എന്ന് ക്രിസ്തു പറഞ്ഞത്, അക്കാലത്തെ യെഹൂദന്മാരെക്കുറിച്ച് മാത്രമാണെന്ന് മനസ്സിലാക്കാമല്ലോ? അടുത്തഭാഗത്ത് ക്രിസ്തു പറഞ്ഞത്: “നിങ്ങൾ അവന്റെ രൂപം കണ്ടിട്ടില്ല” എന്നാണ്. എന്നാൽ, പിതാവിനെ ദൂതന്മാർ എപ്പോഴും കാണുന്നകാര്യം ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാർ മാത്രമല്ല; ആദാം തുടങ്ങി, മലാഖി വരെയുമുള്ള പഴയനിയമ ഭക്തന്മാരും പ്രവാചകന്മാരും ദൈവപിതാവിനെ പല നിലകളിൽ കണ്ടിട്ടുണ്ട്. കൂടാതെ, പഴയനിയമ ഭക്തന്മാരായ മീഖായാവ് (2രാജാ, 22:19), യെശയ്യാവ് 6:1-5), യെഹെസ്ക്കേൽ (1:26-28), ദാനിയേൽ (7:9-10) തുടങ്ങിയവർ, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടിട്ടുണ്ട്. (വെളി, 4:2). ക്രിസ്തു പറഞ്ഞപ്രകാരം, ദൂതന്മാരിൽനിന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവിനെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 4:8). തന്മൂലം, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല എന്ന് ക്രിസ്തു പറഞ്ഞത് അക്കാലത്ത് തന്നിൽ വിശ്വസിക്കാത്ത യെഹൂദന്മാരെക്കുറിച്ച് മാത്രമാണെന്ന് മനസ്സിലാക്കാം. പഴയപുതിയനിയമ ഭക്തന്മാർ, പിതാവിൻ്റെ ശബ്ദം കേട്ടവരും രൂപം കണ്ടവരുമാണ്. ദൈവപുത്രനെയും അനേകായിരംപേർ കണ്ടിട്ടുണ്ട്. (1യോഹ, 1:1-2). യിസ്രായേലിലും പരിസരപ്രദേശത്തും ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എല്ലാവരുംതന്നെ പുത്രനെ കണ്ടിട്ടുണ്ടാകും. പരിശുദ്ധാത്മാവ് അദൃശ്യനാണെങ്കിലും, രണ്ട് പ്രത്യേക ഘട്ടങ്ങളിൽ ദൃശ്യരൂപത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഒന്നാമത്; ക്രിസ്തുവിൻ്റെ മേൽ ദേഹരൂപത്തിൽ ഇറങ്ങിവരുന്നത് യോഹന്നാൻ സ്നാപകൻ കണ്ടു. (ലൂക്കൊ, 3:22; മത്താ, 3:16). രണ്ടാമത്, പെന്തെക്കൊസ്തു നാളിൽ പിളർന്നിരിക്കുന്ന നാവുകളായി അപ്പൊസ്തലന്മാർ കണ്ടു. (പ്രവൃ, 2:3). തന്നെയുമല്ല, സർവ്വപ്രപഞ്ചവും നിറഞ്ഞുനിൽക്കുന്ന അദൃശ്യനും ആരുമൊരുനാളും കാണാത്ത  ദൈവം പരിശുദ്ധാത്മാവാണെന്ന് പറയാനും കഴിയില്ല. എന്തെന്നാൽ, ആത്മാവ് അവരുടെമേൽ ആവസിച്ചു (സംഖ്യാ, 11:25), അവൻ്റെമേൽ വന്നു (സംഖ്യാ, 24:14), ആത്മാവ് വിട്ടുമാറി (1ശമൂ, 16:14), ആത്മാവ് വന്നിട്ടില്ലായിരുന്നു (യോഹ, 7:39), ആത്മാവിനെ അയക്കും (യോഹ, 16:7), ആത്മാവ് വരുമ്പോൾ (യോഹ, 16:13), ആത്മാവ് വന്നിരുന്നില്ല (പ്രവൃ, 8:16), പരിശുദ്ധാത്മാവ് വന്നു (പ്രവൃ, 10:44) തുടങ്ങിയ പ്രയോഗങ്ങൾ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെ കുറിക്കുന്നതല്ല. തന്മൂലം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമല്ല. അദൃശ്യനും ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ അഥവാ, മോണോസ് തിയോസിൻ്റെ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് (manifestations) പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് മനസ്സിലാക്കാം. (യെഹെ, 1:26-28; 1തിമൊ, 3:14-16; ലൂക്കൊ, 3:22). ദൈവം ത്രിത്വമാണെന്ന് പറയാൻ, ഏകദൈവത്തിനു മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. അബ്രാഹാമിനു മമ്രയുടെ തോപ്പിൽ ദൈവത്തിൻ്റെ വെളിപ്പാടായ ഒരു മനുഷ്യൻ പ്രത്യക്ഷനായിടുണ്ട്. (ഉല്പ, 18:1;2,22; 19:1). വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ കാണാം. (1:4; 4:5). സൂര്യതേജസ്സോടെ യോഹന്നാനു വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവനെ കാണാം. (വെളി, 1:13). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതും ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളും ഉള്ളതായ കുഞ്ഞാടിനെയും യോഹന്നാൻ കണ്ടു. (വെളി, 5:6; 13:8). അതിൽ, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. (യെഹെ, 1:26-28; 8:2; ദാനീ .7:9; മത്താ, 18:11; വെളി, 1:8). അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). ഇനി, ദൈവത്തിനു പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകൾ മാത്രമേ ഉള്ളെന്ന് വാദിച്ചാലും ദൈവം ത്രിത്വമാകില്ല. എന്തെന്നാൽ, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് പറയും? ആ ദൈവം നാലാമനായി മാറും. അപ്പോൾ, ത്രിത്വം പോയി ചതുർത്ഥമാകും. ത്രിത്വം ഒരുതരത്തിലും നടപടിയാകുന്ന ഉപദേശമേയല്ല.

3. ദൈവം മരണമില്ലാത്തവനാണെന്നും ദൂതന്മാരെക്കാൾ താഴ്ചവന്നവനായ മനുഷ്യനാണ് മരിച്ചതെന്നും ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് ചിലരും, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനാണ് മരിച്ചതെന്ന് മറ്റു ചിലരും വിശ്വസിക്കുന്നു. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, സ്വാഭാവികമായ മരണമോ ഉള്ളതായിട്ട് ബൈബിൾ പറയുന്നില്ല. എന്നാൽ ക്രിസ്തു; വംശാവലിയോടെ ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ച് ഉയിർത്തവനാണ്. ദൂതന്മാർക്കുപോലും മരണമില്ലാതിരിക്കെ, ദൂതന്മാരെ സൃഷ്ടിച്ച ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന് എങ്ങനെ പറയും? ദൈവം എങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ച് മരിക്കും? ദൈവത്തിന് മരിക്കാൻ കഴിയുമോ? സത്യദൈവത്തിന് മരിക്കാൻ കഴിയില്ലെന്നത് ശിശു സഹജമായ ഒരു അറിവാണ്. എങ്കിലും, ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം: ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം മരണമില്ലാത്തവനാണ്. താൻ മാത്രം അമർത്യതയുള്ളവൻ എന്നാണ് പൗലോസ് പറയുന്നത്. (1തിമൊ, 6:16.. ഇ.ആർ.വി പരിഭാഷയിൽ, ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി പരിഭാഷയിൽ, അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ, അവിടുന്ന് മാത്രമാണ് മരണ രഹിതൻ എന്നും കാണാവുന്നതാണ്. അപ്പോൾ, മരണമില്ലാത്ത ദൈവം എങ്ങനെ മരിച്ചു? ഗൊൽഗോഥായിൽ അരങ്ങേറിയത് ഒരു മരണ നാടകം ആയിരുന്നില്ല. പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കണമെങ്കിൽ, ഒരു മരണം അനിവാര്യമായിരുന്നു. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു എന്നാണ് വചനം പറയുന്നത്.” (1കൊരി, 15:3). “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു” എന്നാണ് പത്രൊസ് പറയുന്നത്. (പ്രവൃ, 5:30). അപ്പോൾ, മരിച്ചു എന്നതും, ദൈവം ഉയിർപ്പിച്ചു എന്നതും വസ്തുതയാണ്. ക്രിസ്തു മരിച്ചു എന്നത് യാഥാർത്ഥ്യമാണെങ്കിൽ, മരിച്ചത് മരണമില്ലാത്ത ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ? രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ലെന്നാണ് വചനം പറയുന്നത്. (എബ്രാ, 9:22). ദൈവത്തിനു മരണമില്ലെന്ന് മാത്രമല്ല. പാപപരിഹാരത്തിനായി ചൊരിയാൻ രക്തവുമില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് പറയുന്ന ട്രിനിറ്റിയുടെ വിശ്വാസം പരമാബദ്ധമാണെന്ന് മനസ്സിലാക്കാം. മാത്രമല്ല, മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ളവനാണെന്ന് പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 2:9). മനുഷ്യനാണെന്നും അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). മനുഷ്യനു പുനരുത്ഥാനമുണ്ടാകുന്നത് മനുഷ്യൻ മൂലമാണെന്നും പറഞ്ഞിട്ടുണ്ട്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21).

ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി അഥവാ, സങ്കര പ്രകൃതി ഉള്ളവനായിരുന്നു, അതിലെ മനുഷ്യപ്രകൃതിയാണ് ക്രൂശിൽ മരിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു. അവർ വിശ്വസിക്കുന്ന മറ്റൊരു കാര്യം; അവൻ മനുഷ്യനായതുകൊണ്ട് മരിച്ചു, ദൈവം ആയതുകൊണ്ട് ഉയിർത്തു എന്നാണ്. ഒന്നാമത്; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയാണ് ക്രിസ്തുവിനു ഉള്ളതെന്ന് ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. രണ്ടാമത്; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയിൽ, ഒരു പ്രകൃതിയാണ് മരിച്ചതെന്നൊക്കെ പറഞ്ഞാൽ, അതൊരു നാടകമായിട്ടല്ലാതെ, ഒരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ?മൂന്നാമത്; അവൻ മനുഷ്യനായതുകൊണ്ട് മരിച്ചു ദൈവമായതുകൊണ്ട് ഉയിർത്തു എന്ന് പറയാൻ, അവൻ തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തു എന്ന് വചനം പറയുന്നില്ല. ക്രിസ്തു തന്നെത്തന്നെ മരണത്തിനു ഏല്പിച്ചതായി അനേകം വാക്യങ്ങളുണ്ട്. (ഗലാ, 1:3-4; 2:20; എഫെസ്യർ 5ൻ്റെ2, 5ൻ്റെ27, 1തിമൊഥെയോസ് 2ൻ്റെ6, തീത്തോസ് 2ൻ്റെ14, എബ്രായർ 7:27; 9:14).എന്നാൽ, യേശു തന്നെത്താൻ ഉയിർത്തതല്ല; യേശുവെന്ന മനുഷ്യനെ ദൈവം ഉയിർപ്പിച്ചതാണ്. “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു.” (പ്രവൃ, 5ൻ്റെ30. ദൈവം അവനെ ഉയിർപ്പിച്ചുവെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: (പ്രവൃ, 2:24; 2:31; 4:10; 10:40; 13:30). ക്രിസ്തു തന്നെത്താൻ ഉയിർത്തതല്ല; പിതാക്കന്മാരുടെ ദൈവമായ യഹോവ അവനെ ഉയിർപ്പിച്ചതാണ്. ഇരുപ്രകൃതിക്കാരുടെ വാദം സത്യമായിരുന്നെങ്കിൽ അഥവാ, ക്രിസ്തു തന്നിൽത്തന്നെ ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, തൻ്റെ മനുഷ്യപ്രകൃതിയെ ദൈവ പ്രകൃതിക്ക് ഉയിർപ്പിക്കാമായിരുന്നില്ലേ?നാലാമത്; ദൈവത്തിന് ഇരുപ്രകൃതിയുള്ളവൻ അഥവാ, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവൻ ആകാൻ പറ്റില്ല. എന്തെന്നാൽ, ദൈവം മാറാത്തവൻ അഥവാ, മാറ്റമില്ലാത്തവൻ ആണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ എന്നതിനെ, പി.ഒ.സി പരിഭാഷയിൽ, മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. അതായത്, സാഹചര്യങ്ങൾക്ക് അനുസരിച്ച് ദൈവത്തിൻ്റെ സ്വരൂപത്തിനോ, സ്വഭാവത്തിനോ മാറ്റം വരുകയില്ല. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ, തൻ്റെ സ്ഥായിയായ പ്രകൃതിക്ക് മാറ്റം വരുത്താൻ കഴിയാത്ത ദൈവം എങ്ങനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാകും? മാറ്റമില്ലാത്തവനായ ദൈവം തൻ്റെ സ്ഥായിയായ പ്രകൃതി ത്യജിച്ചുകൊണ്ട് മറ്റൊരു പ്രകൃതി സ്വീകരിച്ചു എന്ന് പറഞ്ഞാൽ, ചഞ്ചലനായ ആ ദൈവത്തെ പിന്നെ, സത്യദൈവമെന്ന് വിളിക്കാൻ പറ്റുമോ? അപ്പോൾ, ക്രിസ്തുവിൻ്റെ സങ്കരപ്രകൃതി വാദവും പരമാബദ്ധമാണെന്ന് മനസ്സിലാക്കാം.

4. യേശുവെന്ന പുത്രൻ പാപമറിയാത്ത മനുഷ്യനാണെന്നും, അവൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ചാണ് പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനുമായത് എന്ന് ദൈവവചനം പറയുന്നത് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്നും സർവ്വകാലങ്ങൾക്കുമുമ്പെ ദൈവം യേശുവിനെ ജനിപ്പിച്ചു എന്ന ബൈബിൾ വിരുദ്ധ ഉപദേശമാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. ഒന്നാമത്; പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവം എന്നൊക്കെ പറയുന്നത് വെറും അബദ്ധ സിദ്ധാന്തമാണ്. ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ അഥവാ, പിതാവ് മാത്രമാണെന്നും പഴയപുതിയ നിയമങ്ങൾ ഒരുപോലെ പറയുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ അഥവാ, പിതാവ്  മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും ക്രിസ്തുവും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കെ, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

രണ്ടാമത്; യഹോവയ്ക്കോ, പഴയനിയമ ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ ക്രിസ്തു ദൈവമാണെന്ന് അറിയില്ലായിരുന്നു. എന്തിനേറെ പറയുന്നു, താൻ ദൈവമാണെന്ന് ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. തന്മൂലം താൻ ദൈവമല്ല. മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല. മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നതായി കാണാം: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറയുന്നത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6; 2കൊരി, 1:3; എഫെ, 1:3,17). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ ദൈവവ്യക്തികൾ ആകുന്നത്?

മൂന്നാമത്; ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാത്തതാണ് ട്രിനിറ്റിയുടെ പ്രശ്നം. ഏകമനുഷ്യൻ എന്നാണ് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തുവെന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (പ്രവൃ, 15:11). കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെ അഥവാ, വിശുദ്ധ പ്രജയെ ആണ്. (ലൂക്കൊ, 2:36; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40,52). അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21); (പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ “എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ്, അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32;35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (ദാനീ, 2:28). അനന്തരം, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40; 1കൊരി, 15:21). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണ മനുഷ്യനായിരുന്നു. (1പത്രൊ, 2:24: മത്താ, 26:38; ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഉണ്ടായിരുന്നത് പ്രവചനങ്ങളാണ്. അത് നിവൃത്തിയായത് കാലസമ്പൂർണ്ണതയിലെ ജനനം മുതലാണ്. (ഉല്പ, 3:15; യശയ്യാ, 7:14; 9:6). തന്മൂലം, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. അതായത്, ദൈവപുത്രനെ ട്രിനിറ്റിക്ക് അറിയില്ല,. അതിനാൽ, ദൈവപിതാവിനെയും ട്രിനിറ്റി അറിയുന്നില്ല. (യോഹ, 8:19).

5. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശുവെന്ന് ബൈബിൾ അസന്ദിഗ്ധമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവത്തോട് സമനായ നിത്യപുത്രൻ അവതരിച്ചു എന്ന് ബൈബിൾ വിരുദ്ധമായി ട്രിനിറ്റി വിശ്വസിക്കുന്നു. ട്രിനിറ്റി പഠിപ്പിക്കുന്നതുപോലെ ദൈവത്തിന് ഒരു നിത്യപുത്രനുമില്ല; യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ, ഒരു സൃഷ്ടിപുത്രനുമില്ല. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ ദൂതന്മാരാണ്. (നെഹെ, 9:6; ഇയ്യോ, 1:6; 2:1; 38:6; കൊലൊ, 1:16). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ മുമ്പെ ഇല്ലായിരുന്നെന്നും അവൻ ദൈവപുത്രനായത് എ,ഡി. 29-ലാണെന്ന് മുകളിൽ നാം കണ്ടതാണ്. പിന്നെങ്ങനെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാകും

നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യം മുകളിൽ നാം ചിന്തിച്ചതാണ്.. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ദാവീദിൻ്റെ സന്തതിയും കർത്താവും

ദാവീദിൻ്റെ സന്തതിയും കർത്താവും

ദാവീദിൻ്റെ സന്തതിയും കർത്താവുമായ ഒരു നിത്യരാജാവിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധുനിക ക്രൈസ്തവ സഭകൾക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക രഹസ്യമാണത്. യേശുക്രിസ്തു ഈ ഭൂമിയിൽ ആയിമാണ്ട് രാജാവായി ഭരിക്കുമെന്നാണ്, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തന്നെ വിശ്വസിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുവെന്ന ക്രിസ്തു അല്ല. മറ്റൊരു ക്രിസ്തുവാണ്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ക്രിസ്തുവിനെ അറിയാതെ, ഏക സത്യദൈവത്തെയോ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിനെയോ, അവൻ്റെ ശു ശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല.

ശമുവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17; 1ദിന, 77:7-15). 89-ാം സങ്കീർത്തനത്തിലും യിരെമ്യാവ് 33:20-21-ലും ഈ വാഗ്ദത്ത സന്തതിയെ കാണാം. അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്നും, ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (2ശമൂ, 7:12; 1ദിന, 17:11). അവിടെ, “അവൻ എൻ്റെ നാമത്തിനു ഒരു ആലയം പണിയും” എന്ന് ദൈവം പറയുന്നതായി കാണം. (2ശമൂ, 7:13; 1ദിന, 17:12). ശലോമോൻ മനോഹരമായ ഒരു ദൈവാലയം പണിതതായി നമുക്കറിയാം. (1രാജാ, 6:1-14). അതിനാൽ, അവിടെ പറയുന്ന ആ സന്തതി ശലോമോൻ ആണെന്ന് തോന്നാം. എന്നാൽ, ആ വേദഭാഗം വിശദമായി പഠിക്കുമ്പോൾ യഥാർത്ഥത്തിൽ പ്രവചനം ശലോമോനെക്കുറിച്ചല്ല; മറ്റൊരു സന്തതിയെക്കുറിച്ച് ആണെന്ന് മനസ്സിലാകും. ശലോമോൻ അല്ലെന്നതിൻ്റെ പല തെളിവുകളും അവിടെയുണ്ട്. 1. “ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:13; 1ദിന, 17:12). എന്നാൽ, ശലോമോൻ്റെ  സിംഹാസനം എന്നേക്കും സ്ഥിരമായിരുന്നില്ല; നാല്പതു വർഷമേ ഉണ്ടായിരുന്നുള്ളു. (1രാജാ, 11:42; 2ദിന, 9:30). 2. “ഞാൻ അവന്നു പിതാവും അവൻ  എനിക്കു പുത്രനും ആയിരിക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:14; 1ദിന, 17:13). ശലോമോൻ ദൈവത്തിൻ്റെ പുത്രനാണെന്നോ, അവനെ പുത്രനാക്കുമെന്നോ എവിടെയും പറഞ്ഞിട്ടില്ല. 3. “അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:14). ശലോമോൻ്റെ ജീവകാലത്തൊന്നും ദൈവം  ഈവിധം അവനെ ശിക്ഷിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. 4. അവൻ്റെ ഗൃഹവും അവൻ പണിത ദൈവത്തിൻ്റെ ആലയവും അവൻ്റെ രാജത്വവും സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:16; 1ദിന, 17:14). എന്നാൽ, ശലോമോൻ്റെ സ്ഥിരമായ ഒരു ഭവനത്തെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. അവൻ പണിത ആലയവും രാജത്വവും സിംഹാസനവും സ്ഥിരമായിരുന്നില്ല. ആലയം 370 വർഷം കഴിഞ്ഞപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ തകർത്തു. രാജത്വവും സിംഹാസനവും നാല്പത് വർഷമാണ് ഉണ്ടായിരുന്നത്. 5. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവനാണ്. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). തന്മൂലം, നിത്യരാജാവ് ശലമോനല്ലെന്ന് വ്യക്തമാണ്.

ദാവീദിൻ്റെ വാഗ്ദത്തസന്തതി അഭിഷിക്തനായ രാജാവാണ്. 2, 45, 72, 89, 110 തുടങ്ങിയ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം. ദാവീദിൻ്റെ പുത്രനെന്ന് യേശുവിനെ പുതിയനിയമത്തിൽ വിശേഷിപ്പിച്ചിരിക്കയാൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല. അതിൻ്റെ തെളിവ് മേല്പറഞ്ഞ വേദഭാഗത്തും സങ്കീർത്തനങ്ങളിലും ഉണ്ട്.

1. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14; 1ദിന, 17:14). യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരാണ്, ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ് ക്രിസ്തു ആണെന്ന് വിചാരിക്കുന്നവരിൽ അധികവും. എന്നാൽ, ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്: “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നാണ്. ഈ വേദഭാഗം ശ്രദ്ധിക്കുക: ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, I will be his father, and he shall be my son എന്നാണ്. will-ഉം shall-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, “ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആണെന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ആയിരിക്കും എന്ന് ഭാവികാലത്തിൽ പറയില്ല. അടുത്തഭാഗം: “അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” അവൻ കുറ്റം ചെയ്താൽ (If he commit iniquity); അപ്പോൾ, കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള അഥവാ, കുറ്റം ചെയ്യുന്ന ഒരു സന്തതിയാണ്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ ദൈവം തന്നെയാണ്. ദൈവം കുറ്റം ചെയ്താൽ എന്നുപറഞ്ഞാൽ എങ്ങനെയുണ്ടാകും? ഇനി, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനെക്കുറിച്ച് ബൈബിൾ പറയുന്നത്: പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല എന്നൊക്കെയാണ്. (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22, 1യോഹ, 3:5). അതിനാൽ, യേശു ദൈവമായാലും മനുഷ്യനായാലും അവൻ കുറ്റം ചെയ്യാൻ നേരിയ സാദ്ധ്യത പോലുമില്ല. തന്മൂലം, ‘കുറ്റം ചെയ്താൽ’ എന്ന പ്രയോഗം ക്രിസ്തുവിന് ചേരില്ല. അടുത്തഭാഗം; “ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ക്രിസ്തു കുറ്റം ചെയ്യുകയോ, ദൈവം അവനെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം അവൻ സ്വയം സീകരിച്ചതിൻ്റെ ഫലമായി, അവൻ മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തു. അത് ദൈവത്തിൻ്റെ ശിക്ഷയാണെന്ന് പലരും വിചാരിക്കയാണ് ചെയ്തത്. (യെശ, 53:4). തന്മൂലം, യേശുവല്ല രാജാവായ സന്തതി.

2. രണ്ടാം സങ്കീർത്തനത്തിൽ ആ രാജാവുണ്ട്: “യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.” (സങ്കീ, 2:2). അതായത്, ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ഒരു അഭിഷിക്തനാണ് സന്തതി. ക്രിസ്തുവിൻ്റെ ശൈശവത്തിൽ ഹെരോദാവ് അവനെ കൊല്ലാൻ ശ്രമിച്ചതൊഴികെ, രാജാക്കന്മാരൊന്നും അവന് വിരോധമായി എഴുന്നേറ്റിട്ടില്ല. അടുത്തവാക്യം: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീ, 2:6). ഈ വാക്യവും യേശുവിന് യോജിക്കുന്നതല്ല.

3. നാല്പത്തഞ്ചാം സങ്കീർത്തനത്തിലും രാജാവിനെ കാണാം. “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:6,7). ഈ രണ്ട് വാക്യം എബ്രായ ലേഖകൻ ഉദ്ധരിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ ഈ വാക്യം ക്രിസ്തുവിനെക്കുറിച്ചാണെന്ന് അനേകർ വിചാരിക്കുന്നു. (എബ്രാ, 1:8,9). ഈ വേദഭാഗത്തുള്ള ദൈവവും അഭിഷിക്തനും യഥാർത്ഥത്തിൽ യേശുവല്ല. എന്തെന്നാൽ, ആറാം വാക്യത്തിൽ പറയുന്ന ദൈവത്തിൻ്റെ ദൈവമാണ് ഏഴാം വാക്യത്തിലുള്ളത്. ആറാം വാക്യത്തിൽ പറയുന്ന ദൈവം സത്യദൈവം ആണെങ്കിൽ, ആ ദൈവത്തിന് ഒരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. അതിനാൽ, ആറാം വാക്യത്തിലെ ദൈവം സത്യദൈവമല്ല. ഒരു ഭൗമിക രാജാവാവാണെന്ന് മനസ്സിലാക്കാം.

4. എഴുപത്തിരണ്ടാം സങ്കീർത്തനവും രാജാവിനെക്കുറിച്ചാണ്: “അവൻ  ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.” (സങ്കീ, 72:15). ഈ സങ്കീർത്തനത്തിലെ രാജാവിനെ കുറിച്ചുള്ള പ്രയോഗമാണിത്. ജനങ്ങൾ രാജാവിനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കുന്നതാണ് വിഷയം. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം: “അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.” യേശുക്രിസ്തുവിന് മനുഷ്യരുടെ പ്രാർത്ഥന ആവശ്യമില്ലല്ലോ?

5. എൺപത്തൊൻപതാം സങ്കീർത്തനവും നിത്യരാജാവിനെ ക്കുറിച്ചുള്ളതാണ്: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (സങ്കീ, 89:29-31). ഇവിടെ, 29-ാം വാക്യത്തിൽ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞിട്ട്; 30-ആം വാക്യത്തിൽ പുത്രന്മാർ എന്ന് ബഹുവചനത്തിലാണ് പറയുന്നത് നോക്കുക. തന്മൂലം. ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്യമാണല്ലോ? 30-32 വാക്യങ്ങളിൽ, ന്യായപ്രമാണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, കല്പനകളും പ്രമാണങ്ങളും ലംഘിക്കുമ്പോൾ ദൈവം ശിക്ഷിക്കുന്നതിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. നമ്മുടെ കുറിവാക്യത്തിലുള്ള; അതേ കാര്യമാണ് എൺപത്തൊൻപതാം സങ്കീർത്തനത്തിൻ്റെ വിഷയവും. തന്മൂലം, ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണ്.

6. നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ ദൈവത്തിൻ്റെ വലത്തുഭാഗത്ത് രാജാവിനെ കാണാം: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” (സങ്കീ, 110:1-2). ദൈവത്തിൻ്റെ വലത്തുഭാഗത്താണ്, ഈ സന്തതിയുടെ സ്ഥാനം. എന്നാൽ, ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത്, നിത്യപുത്രനെന്ന്; ട്രിനിറ്റി വിശ്വസിക്കുന്ന; യേശുക്രിസ്തുവിൻ്റെ സ്ഥാനമാണെങ്കിൽ; ശത്രുക്കൾ പാദപീഠമാകുവോളം; എന്ന പരിധി ഉണ്ടാകില്ലായിരുന്നു. അടുത്തവാക്യം. നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക. ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ, ദൈവം കാൽക്കീഴിൽ ആക്കുവോളം; ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക; എന്നാണ് പറയുന്നത്. അടുത്തവാക്യത്തിൽ, നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക; എന്നാണ് പറയുന്നത്. അതായത്, നിലവിൽ, ശത്രുക്കളുടെ മദ്ധ്യേയാണ് അവൻ വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ഒന്ന്. നിലവിൽ, യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. രണ്ട്. ഭാവിയിൽ; അഥവാ, രാജാവിൻ്റെ രാജ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ; ശത്രുക്കൾ ഉണ്ടാകയുമില്ല,. എന്തെന്നാൽ, ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ച ശേഷം; അഥവാ, രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. തന്മൂലം, ഭൂമിയിൽ ഇപ്പോൾ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന; ഒരു സന്തതിയെക്കുറിച്ചാണ്, പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്തായാലും, ആ സന്തതി യേശുക്രിസ്തുവല്ല.

7. “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). “എൻ്റെ രാജ്യം ഭൗതികമല്ല” എന്നല്ല ക്രിസ്തു പറഞ്ഞത്; “എന്റെ രാജ്യം ഐഹികമല്ല (My kingdom is not of this world) അഥവാ,  എൻ്റെ രാജ്യം ഈ ലോകത്തല്ല” എന്നാണ് പറഞ്ഞത്. (യോഹ, 18:36). എന്നാൽ, ഭാവിയിൽ സ്ഥാപിക്കാനുള്ള രാജ്യവും ഭൂമിയിലാണ്, രാജാവും ഭൂമിയിൽ നിന്നുള്ളവനാണ്. തന്മൂലം, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുല്ല എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

ഇനി, വാഗ്ദത്ത സന്തതിയും രാജാവുമായവൻ ആരാണെന്ന് നോക്കാം: പ്രസ്തുത വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: 1. പതിമൂന്നാം വാക്യത്തിൻ്റെ ആദ്യഭാഗം: “അവൻ  എന്റെ നാമത്തിന്നു ഒരു ആലയം പണിയും.” (2ശമൂ, 7:13; 1ദിന, 17:12). യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. (1രാജാ, 6:1-14). ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (40:1-43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി അഥവാ, എതിർക്രിസ്തു വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4. ഒ.നോ: ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും, പണിയുന്നത് യിസ്രായേലുമായിരിക്കും. യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2,3; മീഖാ, 4:2,3). 2ശമൂവേൽ7:10-ൽ: തൻ്റെ ജനമായ യിസ്രായേലിനു ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കം എന്ന് പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും സന്തതികളും യിസ്രായേലാണ്. തന്മൂലം, ശത്രുക്കളാരും നശിപ്പിക്കാത്ത ദൈവാലയം പണിയുന്നവനെന്ന നിലയിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണ്.

2. പതിമൂന്നാം വാക്യത്തിൻ്റെ അടുത്തഭാഗം: “ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” (2ശമൂ, 7:13; 1ദിന, 17:12). ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18,21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ‘അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു’ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. അടുത്തഭാഗം: ‘സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. നിത്യരാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ?

3. പതിനാലാം വാക്യത്തിൻ്റെ ആദ്യഭാഗം: “ഞാൻ അവന്നു പിതാവും അവൻ  എനിക്കു പുത്രനും ആയിരിക്കും.” (2 ശമൂ, 7:14; 1ദിന, 17:13). പഴയനിയമത്തിൽ ദൈവം; എൻ്റെ പുത്രൻ; എന്ന് വിളിച്ചിരിക്കുന്നതും; പഴയപുതിയനിയമങ്ങളിൽ ഉള്ളവനുമായ; ദൈവത്തിൻ്റെ ഏകപുത്രനും ആദ്യജാതനും യിസ്രായേലാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1; യോഹ, 8:41; പ്രവൃ, 13:32; റോമ, 9:4; 26; എബ്രാ, 2:14). യഹോവ യിസ്രായലിൻ്റെ പിതാവുമാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). യിസ്രായേൽ ദൈവത്തിൻ്റെ മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:26; ഹോശേ, 1:10).

4. പതിനാലാം വാക്യത്തിൻ്റെ അടുത്തഭാഗം: “അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2 ശമൂ, 7:14; 1ദിന, 17:13). കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ, മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” (എബ്രാ, 12:7). ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:29-32).

5. “ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.” (1 ദിന, 17:14; 1ശമൂ, 7:16). സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല, യിസ്രായേലാണെന്ന് തെളിയുന്നു. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും. നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയും യിസ്രായേലാണ്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23).

2-ാം സങ്കീർത്തനത്തിലെ; യഹോവയുടെ അഭിഷിക്തനും, സീയോനിൽ വാഴിക്കുന്ന രാജാവും, ദൈവം ജനിപ്പിച്ച പുത്രനും, ജാതീയ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു കീഴ്പെടുന്ന ദൈവപുത്രനുമാണ് രാജാവ്. (2:2,6,7,12). 45-ാം സങ്കീർത്തനത്തിൽ; എന്നും എന്നേക്കും സിംഹാസനം ഉള്ളവനും, ദൈവം, കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നതും ഈ രാജാവിനെയാണ്. (45:6-7). 72-ാം സങ്കീർത്തനത്തിൽ; ദൈവത്തിൻ്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കുന്നവനും, എളിയവർക്കു  ന്യായം പാലിച്ചുകൊടുക്കുന്നവനും, പീഡകന്മാർ സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ഭയപ്പെടുന്നവനും, സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകലജാതികളും സേവിക്കുന്നവനും, എന്നേക്കും നാമമുള്ളവനും; സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കുന്നവനുമാണ് രാജാവ്. മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കുന്നതും കാണാം. (72:2,4,5,11,17). 89-ാം സങ്കീർത്തനത്തിൽ; തലമുറതലമുറയോളം സിംഹാസനം ഉള്ളവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ശാശ്വത സിംഹാസനമുള്ളവനും സൂര്യനെപ്പോലെ ശോഭിക്കുന്നവനുമാണ് ഈ രാജാവ്. (89:4,29,36). 110-ാം സങ്കീർത്തനത്തിൽ; തൻ്റെ സന്തതിയായ രാജാവിനെ ദാവീദ് ആത്മാവിൽ കർത്താവെന്നാണ് വിശേഷിപ്പിക്കുന്നത് കാണാം. (110:1). അതായത്, ദാവീൻ്റെ വാഗ്ദത്ത സന്തതി തന്നെയാണ് ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനായ രാജാവ്.

അതായത്, രണ്ടാം സങ്കീർത്തനത്തിൽ; ഭൂമിയിലെ രാജാക്കന്മാർ ഗൂഢാലോചന നടത്തുന്ന അഭിഷിക്തനും, ദൈവം ജനിപ്പിച്ച പുത്രനും, ദൈവം സീയോനിൽ വാഴിക്കുന്ന രാജാവും സ്വർഗ്ഗീയനല്ല; ഭൗമികനാണ്. (2:6-9). അത് ഭൗമിക സന്തതിയും നിത്യരാജാവുമായ യിസ്രായേലാണ്. (2ശമൂ, 7:13; 1ദിന, 17:12; ദാനീ, 7:3-14,18,21,27). നാല്പത്തഞ്ചാം സങ്കീർത്തനത്തിൽ; എലോഹീം അഥവാ, ദൈവമായ ഈ രാജാവിന് ഒരു ദൈവമുണ്ട്. (45:6-7). എലോഹീം എന്ന പദം ദൈവത്തെയും, ദൂതന്മാരെയും മനുഷ്യരെയും ഒരുപോലെ കുറിക്കുന്നതാണ്. മാത്രമല്ല, ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിന് ഒരു ദൈവമുണ്ടികുക സാദ്ധമല്ല. തന്മൂലം, അത് യിസ്രായേലെന്ന ഭൗമിക സന്തതിയാണെന്ന് മനസ്സിലാക്കാം. യിസ്രായേലിനെ എലോഹീം അഥവാ, ദൈവം എന്ന് വിളിച്ചിട്ടുമുണ്ട്. (സങ്കീ, 82:1,6; യോഹ, 10:34). എഴുപത്തിരണ്ടാം സങ്കീർത്തനത്തിൽ; രാജാവിനു വേണ്ടി ജനങ്ങൾ പ്രാർത്ഥന കഴിക്കുന്നുണ്ട്. (72:15). യിസ്രായേൽ പ്രാർത്ഥന ആവശ്യമുള്ള സന്തതിയാണ്. (സങ്കീ, 60:1; 80:7). എൺപത്തൊൻപതാം സങ്കീർത്തനത്തിൽ രാജാവ് ഒരു വ്യക്തിയല്ല; പലർ ചേർന്നവരാണ്. (89:29-30). 29-ാം വാക്യത്തിൽ, രാജാവിനെ സന്തതിയെന്ന് ഏകവചനത്തിൽ വിശേഷിപ്പിച്ച ശേഷം; 30-ാം വാക്യത്തിൽ, പുത്രന്മാർ എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അടുത്ത വാക്യങ്ങളിൽ, ന്യായപ്രമാണ കല്പനകൾ ലംഘിക്കുന്നതിന് തക്കവണ്ണം ശിക്ഷ ഏല്ക്കുന്നവനാണ് സന്തതി. ആ സന്തതി ന്യായപ്രമാണമുള്ള യിസ്രായേലല്ലാതെ, മറ്റാരുമല്ലെന്ന് വ്യക്തമാണല്ലോ? നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ; ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും, ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ്. (110:1,2). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനാണ് ഈ സന്തതി. (80:8,17). വലത്തുഭാഗത്ത് ഇരിക്കുക എന്നതിന്, ശത്രുക്കൾ പാദപീഠം ആകുവോളം എന്നൊരു പരിധിയുണ്ട്. (110:1). ദൈവം അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠം ആക്കിക്കഴിഞ്ഞാൽ, പിന്നെ അവൻ്റെ സ്ഥാനം ദൈവത്തിൻ്റെ വലത്തുഭാഗമല്ല. ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട്, ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണവൻ. (സങ്കീ, 2:6,9-10; 8:5-7; 1കൊരി, 15:27-28). അവൻ ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ്. (110:2). ഭൂമിയിൽ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരേയൊരു രാജാവേയുള്ളു; അവനാണ് യിസ്രായേൽ എന്ന ദൈവസന്തതി. (യെഹെ, 5:5; സങ്കീ, 27:7). ബൈബിളിൽ യേശുവിനെ കൂടാതെ, ദൈവം ‘എൻ്റെ പുത്രൻ‘ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്; ദൈവത്തിൻ്റെ ആദ്യജാതനും അവൻതന്നെ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1). യിസ്രായലിൻ്റെ പിതാവും യഹോവയാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി]

എന്നാൽ, ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വാഗ്ദത്ത സന്തതി തൻ്റെ പുത്രനായ ശലോമോനാണെന്ന് ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം. (1ദിന, 22:9-10; 28:6). മാത്രമല്ല, പ്രവചനം തന്നെക്കുറിച്ചാണെന്ന് ശലോമോനും പറയുന്നതായി കാണാം. (1രാജാ, 8:17-20; 2ദിന, 6:7-10). അതിനൊരു കാരണമുണ്ട്: ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും, വിദൂരഭാവിയിൽ നിറവേറുന്നതും, ഒരിക്കലായി നിവവേറുന്നതും, രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. കൂടാതെ, പ്രവചനങ്ങൾക്ക്, അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം; ആദ്യദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം അംശമായി ശലോമോനിൽ നിവൃത്തിച്ചു. (1രാജാ, 8:17-20; 2ദിന, 6:7-10). സഭയാകുന്ന ദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം ആത്മികമായി യേശുക്രിസ്തുവിൽ നിവൃത്തിച്ചു. (എഫെ, 2:20-22). സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പ്രവചനം, പൂർണ്ണമായി യിസ്രായേലിലുമാണ് നിവൃത്തിയാകുന്നത്. (യെഹ, 40:1-43:17; ദാനീ, 7:13-14,18,21,27). എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; 26:3-5; 28:13-14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:8-17; 1ദിന,, 7:7-15), നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34), ദൈവത്തിൻ്റെ സന്തതിയും (പുറ, 4:22-23,; സങ്കീ, 2:7; 1:10;11:1) ഒരാളായിരിക്കണം. അവൻ നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. (2ശമൂ, 7:12-13; 1ദിന, 7:11-12; ദാനീ, 2:44; 7:13-14,18,21,27). [കാണുക: പ്രവചനങ്ങൾ]

പഴയപുതിയനിയമങ്ങളിലെ ഏക ക്രിസ്തുവും ദാവീദിൻ്റെ സന്തതിയും വാഗ്ദത്ത രാജാവും യിസ്രായേലാണ്. ദാവീദിൻ്റെ സന്തതി വാഗ്ദത്ത രാജാവാകയാൽ, അവൻ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനുമാണ്. അതുകൊണ്ടാണ്, ദാവീദ് അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. (സങ്കീ, 110:1). ഈ വേദഭാഗത്ത് യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് ദൈവമല്ല; ഭൗമിക സന്തതിയായ യിസ്രായേലാണ്. അത് ദൈവമാണ്, യേശുക്രിസ്തു ആണ് എന്നൊക്കെ പറഞ്ഞ്, ട്രിനിറ്റി ചുമ്മാ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത് മനസ്സിലാക്കാൻ അനവധി തെളിവുകളുണ്ട്. ഇവിടെ, മൂന്ന് തെളിവുകൾ തരാം: 1. എൻ്റെ കർത്താവ് എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല: അവിടെ, “എൻ്റെ കർത്താവു” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ലഡോണി” (To my master – לַאדֹנִי – L’adoni) ആണ്. 24 പ്രാവശ്യം ആ പദമുണ്ട്: (ഉല്പ, 24:36; 24:54; 24:56; 32:5; 35:6; 32:18; 44:9; 44:16; 44:16; 44:33; 1ശമൂ, 24:8; 25:27; 25:28; 25:30; 25:31; 25:31; 2ശമൂ, 4:8; 19:28; 1രാജാ, 1:2; 18:13; 20:9; 1ദിന, 21:3; 110:1). എന്നാൽ, ഒരിക്കൽപ്പോലും ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല. “എൻ്റെ കർത്താവു” എന്ന് ഉപയോഗിക്കുന്ന മറ്റൊരു പദമാണ്, “അഡോണി” (my lord – אֲדֹנִי – adoni). ആ പദം 200-ഓളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം: ഉല്പത്തി 23:6 ആണ്. (ഇംഗ്ലീഷ് ബൈബിൾ നോക്കുക). ഈ പദവും ദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. അതായത്, 110-ാം സങ്കീർത്തനത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കന്ന “ലഡോണി” ആകട്ടെ, മറ്റൊരു പ്രയോഗമായ അഡോണി ആകട്ടെ ഒരിക്കൽപ്പോലും “എൻ്റെ കർത്താവു – My Lord” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, ലഡോണി-യും, അഡോണി-യും; യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ ഭൗമികരെ കുറിക്കുന്ന പ്രയോഗമാണ്. എന്നാൽ, “എൻ്റെ കർത്താവു” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദം “അഡോണായി” (אֲדֹנָי) ആണ്. (സങ്കീ, 16:2;  35:23; യെശ, 49:14). യെഹൂദന്മാരുടെ ബൈബിളിൽ: The Complete Jewish Bible-ൽ, The word of the Lord to my master എന്നാണ്. 1917-ലെ JPS Tanakh-ൽ The LORD saith unto my lord എന്നാണ്. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2; 9:4; 147:19-20). അതായത്, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

2. ദൈവം ഒരുത്തൻ മാത്രമാണ്: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

3. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം നോക്കുക: യഹോവ മാത്രം ദൈവം ആകുന്നു (Thou art God alone) എന്നാണ് ദാവീദ് പറയുന്നത്. (സങ്കീ, 86:10. ഒ.നോ: 4:8; 71:16; 72:18; 136:4; 148:13). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ ഈ വേദഭാഗങ്ങളിൽ മോണോസ് ആണ് കാണുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ദാവീദ് പറയുന്നത്; yakhid അഥവാ monos കൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്. വേറെയുമുണ്ട്: “അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?” (2ശമൂ, 22:32). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?” (സങ്കീ, 18:31). “യഹോവേ, നിനക്കു തുല്യൻ ആർ?”(സങ്കീ, 35:10). “യഹോവയോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5). “ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19). യഹോവ മാത്രമാണ് ദൈവം; അവനോട് സമനായോ, സദൃശനായോ മറ്റൊരുത്തനുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ദാവീദ്, യഹോവയുടെ വലത്തുഭാഗത്ത് മറ്റൊരു ദൈവമുണ്ടെന്ന് പറയുമോ? തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നവൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേൽ. പൂർവ്വപിതാക്കന്മാരിലൂടെ ലോകാവകാശി ആകും എന്ന വാഗ്ദത്തം ലഭിച്ച സന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:17-18; 26:5; 28:13-14; റോമ, 4:13). ദാനീയേലിൽ, ആകാശമേഘങ്ങളോടെവന്ന് വയോധികനിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനും യിസ്രായേലാണ്. (ദാനീ, 7:13-14; 18,21,27). അതായത്, പഴയനിയമത്തിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ഒരു നിത്യരാജാവുണ്ടെന്ന് നാം കണ്ടു. (2ശമൂ, 7:12-13; 1ദിന, 17:11-12; സങ്കീ, 89:29-33). എന്നാൽ, തൻ്റെ രാജ്യം ഐഹികമല്ലെന്ന് യേശു രണ്ടുപ്രാശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 18:36). ലോകാവകാശിയായ സന്തതി യിസ്രായേലാണെന്ന് പൗലൊസും പറയുന്നു. (റോമ, 4:13). ഇനി, വെളിപ്പാടിൽ ചിലത് കാണാം: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ഈ വേദഭാഗത്ത് പറയുന്ന ക്രിസ്തു യിസ്രായേലാണ്. വെളിപ്പാട് പുസ്തകത്തിൽ യേശു, യേശുക്രിസ്തു എന്നല്ലാതെ, “ക്രിസ്തു” എന്ന് യേശുവിനെ ഒരിക്കൽപ്പോലും വിളിച്ചിട്ടില്ല. (വെളി, 1:1,2,5,9; 12:17; 14:12; 17:6; 19:10; 20:4; 22:16,20,21). അവിടെ ക്രിസ്തു എന്ന് മാത്രം വിളിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (വെളി, 11:15; 12:10; 20:4,6). യേശുവെന്ന ക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്ന് യെഹൂദന്മാർ പറഞ്ഞ ക്രിസ്തു ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ഭൗമിക രാജാവിനെക്കുറിച്ചാണ്. (യോഹ, 12:34). യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, സങ്കീർത്തനം 110:1-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു വ്യക്തിയില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, തൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. അതായത്, ദാവീദിൻ്റെ വാഗ്ദത്ത പുത്രൻ രാജാവെന്ന നിലയിൽ അവൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്.

ന്യായപ്രമാണത്തിൽ നിപുണരായ പരിശന്മാരെ യേശു ഉത്തരം മുട്ടിച്ചത് ഈ ചോദ്യത്താലാണ്. (മത്താ, 22:41- 45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശു തന്നെക്കുറിച്ചല്ല ചോദിച്ചത്; ന്യായപ്രമാണത്തിലെ എന്നേക്കുമിരിക്കുന്ന ക്രിസ്തുവിനെ കുറിച്ചാണ്. (യോഹ, 12:34). അത് യേശുവല്ല; യിസ്രായേലാണ്. (2ശമൂ, 7:12-13; 1ദിന, 17:11-12; ദാനീ, 2:44; 7:13-14; 18,21,27). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു.” ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. (മത്താ, 22:41-42). അഭിഷിക്തനായ രാജാവ് ദാവീൻ്റെ വാഗ്ദത്ത സന്തതിയാണെന്ന് അവർക്കറിയാം. (2ശമൂ, 7:12-13; 1ദിന, 17:11-12). അതുകൊണ്ടാണ്, ക്രിസ്തു ദാവീദിൻ്റെ സന്തതിയാണെന്ന് അവർ പറഞ്ഞത്. അല്ലാതെ, യേശു ക്രിസ്തുവോ, ദൈവപുത്രനോ ആണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അവർ പറഞ്ഞത് പഴയനിയമത്തിലെ ഭൗമിക രാജാവായ ക്രിസ്തുവിനെ കുറിച്ചാണ്. ഉടനെ, യേശു സങ്കീർത്തനം 110:1 ഉദ്ധരിച്ചുകൊണ്ട്, അടുത്ത ചോദ്യം ചോദിച്ചു: ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നു എങ്കിൽ, അവൻ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? അതിൻ്റെ ഉത്തരം പറയാൻ പരീശന്മാർക്ക് കഴിഞ്ഞില്ല. (മത്താ, 22:43-45). പഴയനിയമത്തിലെ ക്രിസ്തു, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും, അവൻ്റെ രാജാവുമാണ്. രാജാവാകയാൽ, അവൻ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്. അതിനാലാണ്, ദാവീദ് ആത്മാവിൽ കർത്താവെന്ന് സംബോധന ചെയ്യുന്നത്. രാജാവാകട്ടെ, തൻ്റെ സകല ശത്രുക്കളെയും ദൈവം തൻ്റെ പാദപീഠം ആക്കിത്തരുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയാണ്.

യഹോവ അഥവാ, യേശുക്രിസ്തുവാണ്, അവൻ്റെ സകല ശത്രുക്കളെയും യിസ്രായേലിന്റെ കാൽക്കീഴിലാക്കിയിട്ട് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (സങ്കീ, 2:6-9; 110:1; സെഖ, 14:1-4; പ്രവൃ, 1:11). യേശുക്രിസ്തു ഒലിവു മലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് ശിഷ്യന്മാർ അവനോട് ചോദിച്ചത് ഈ രാജ്യത്തെക്കുറിച്ചാണ്. “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.” (പ്രവൃ, 1:6). ശിഷ്യന്മാരുടെ ചോദ്യം ശ്രദ്ധിക്കണം: നീ രാജാവായി ഭരിക്കുന്നത് എപ്പോഴാണെന്നോ, നിൻ്റെ രാജ്യം എപ്പോഴാണ് സ്ഥാപിക്കുന്നത് എന്നോ അല്ല ചോദിക്കുന്നത്. പ്രത്യുത, “നീ യിസ്രായേലിന്നു എപ്പോഴാണ് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത് എന്നാണ്.” അതായത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചുകൊടുക്കുന്ന അവൻ്റെ രാജ്യമാണ് ഇനി വരാനുള്ളത്. യിസ്രായേലെന്ന രാജാവിന് യേശുക്രിസ്തുവാണ് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (1തെസ്സ, 1:6-8; 2തെസ്സ, 2:7-9). അല്ലാതെ, യേശുക്രിസ്തു ഭരിക്കുന്ന രാജ്യമല്ല വരുന്നത്. ആ രാജ്യം പൂർണ്ണമായും ദൈവാധിപത്യ ഭരണമായിരിക്കും. ക്രിസ്തു പ്രസംഗിച്ച ദൈവരാജ്യം അതാണ്. (മർക്കൊ, 1:15; ലൂക്കൊ, 4:43, 8:1). അവൻ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചത് ദൈവരാജ്യം പ്രസംഗിക്കാനാണ്. (ലൂക്കൊ, 9:1-2). അനന്തരം, 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചതും ദൈവരാജ്യം പ്രസംഗിക്കാനാണ്. (ലൂക്കൊ, 10:1-8). ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിലും, ഭൂമിയിൽ വരുവാൻ പോകുന്ന ആ രാജ്യത്തെക്കുറിച്ചുള്ള സൂചനയാണുള്ളത്. (മത്താ, 6:9-15; ലൂക്കൊ, 11:2-4). യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴാക്കിയിട്ട്, അവൻ്റെ രാജ്യം സ്ഥാപിച്ചു കൊടുത്തു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് രാജ്യം ഭരിക്കുന്ന ദൈവപുത്രൻ യിസ്രായേലാണ്. അതിൻ്റെ ആത്മികചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലനായ പൗലൊസ് വരച്ചുകാട്ടിയിരിക്കുന്നത്. (1കൊരി, 15:23-28). എന്തെന്നാൽ, പഴയപുതിയനിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിൻ്റെ ഏകപുത്രൻ യിസ്രായേലാണ്. (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; 82:6 യെശ, 43:6; 63:16; 64:8; യിരെ, 31:9; ഹോശേ, 1:10; മലാ, 2:10; മർക്കൊ, 7:27; യോഹ, 8:41; പ്രവൃ, 13:32; റോമ 9:4,26; എബ്രാ, 2:14). എട്ടാം സങ്കീർത്തനത്തിൽ ദൈവം സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യനും മനുഷ്യപുത്രനും യിസ്രായേലാണ്. (സങ്കീ, 8:4-6). യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിലൂടെയാണ്, യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊക്കെ നിറവേറുന്നത്. അതുകൊണ്ടാണ്, പഴയനിയനിയമ പ്രവചനങ്ങളൊക്കെ യേശുവിൽ ആരോപിച്ചിരിക്കുന്നത്. (പ്രവൃ, 2:27; എബ്രാ, 2:6-9 തുടങ്ങിയവ). എല്ലാ പ്രവചനങ്ങളുടെയും ആത്യന്തിക നിവൃത്തി യിസ്രായേലിലൂടെയാണ്. ഉദാ: (പ്രവൃ, 13:32-33). എന്തെന്നാൽ, വാഗ്ദത്തങ്ങളുടെയെല്ലാം യഥാർത്ഥ അവകാശി യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്. യിസ്രായേലെന്ന ദൈവത്തിൻ്റെ ദൈവസന്തതിയെ അറിയാതെ; ഏകസത്യദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, ക്രിസ്തുവിൻ്റെ ശുശ്രൂഷയെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിലൂടെയാണ് ദൈവം ലോകത്തിന് തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23). യിസ്രായേലെന്ന ദൈവസന്തതിയിലൂടെയാണ് ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. (പ്രവൃ, 2:25; റോമ, 9:7; ഗലാ, 3:16; എബ്രാ, 3:18). എന്തെന്നാൽ, സകല ജാതികൾക്കും രക്ഷ വന്നത് യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്. (യോഹ, 4:22).

യിസ്രായേലിൻ്റെ ശാശ്വതരാജ്യം: “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം അഥവാ പലസ്തീൻ ശാശ്വതാവകാശമായി നല്കിയതാണ്: “നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. (പുറ, 32:13. ഒ.നോ: പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25; ദാനീ, 2:44). ദൈവം, പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും; പാലുംതേനും ഒഴുകുന്ന, സമ്പൽസമൃദ്ധമായ കനാൻദേശം ശാശാശ്വതാവകാശമായി വാഗ്ദത്തം ചെയ്തിരിക്കയാണ്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും” എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ, അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ, കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” എന്ന് ആദ്യമായി ദൈവം വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം പിന്നെയും വാഗ്ദത്തം ചെയ്തു: (ഉല്പ, 26:1-3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും ശാശ്വതമായി അവർക്ക് ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അതായത്, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. തന്മൂലം, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. മാത്രമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്; അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13,16; സങ്കീ, 72:7,16; 85:10; യെശ, 7:21-22;  11:1-12:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7,21; 62:8-9,25;  65:21-23; യിരെ, 315-6; യെഹെ, 39:29; ദാനീ, 7:13-14,18,21,27; യോവേ, 2:23,28-28; 3:18; സെഖ, 14:8). എന്നാൽ, വെളിപ്പാടിൽ പറയുന്ന “ആയിരമാണ്ടു” എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും “ആയിരം വർഷം” എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യം അഥവാ നിത്യരാജ്യവും രാജത്വവുമാണ്. ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി തരും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, “ആയിരമാണ്ടു” എന്നത് കൃത്യമായ ആയിരം വർഷമാണോ എന്നകാര്യം സംശയമാണ്; യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രയോഗമാണത്. ഒരുകാര്യം ഉറപ്പാണ്: ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജത്വമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29).

യിസ്രായേലിൻ്റെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 2:8; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:3,4; 29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ദാനീയേലിൽ ആകാശമേഘ്നങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ അത്യുന്നതനായ ദൈവത്തിൽനിന്നു നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (7:13-14. ഒ.നോ: 2:44; 7:18,21;27).

ലോകാവകാശിയായ സന്തതി: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. ലോകാവകാശി (the heir of the world) യിസ്രായേലാണെന്ന് പുതിയനിയമത്തിൽ പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നത് നോക്കുക. “നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ; അവൻ  ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.” (എബ്രാ, 2:5). അടുത്തവാക്യം: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നത്.” (എബ്രാ, 2:16). ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്. അതിനാൽ, ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ യേശുക്രിസ്തു വന്നത്. ഭാവിലോകത്തിൻ്റെ അവകാശി; യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച്, അവൻ്റെ രാജ്യം അവനു സ്ഥാപിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1;68; ഫിലി, 2:6; 1തിമൊ, 2:6; 3:14-16). മനുഷ്യപുത്രനോടു സദൃശനായ രാജാവ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). വയോധികനിൽ നിന്ന് അഥവാ, ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കാണ്ട മനുഷ്യപുത്രനോട് സദൃശനായ രാജാവ്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്; അല്ലാതെ യേശുക്രിസ്തുവല്ല. (ദാനീ, 7:18,21,27).

ഇനി, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: പഴയനിയമത്തിൻ്റെ ബാക്കിയല്ല പുതിയനിയമം. തന്മൂലം, പഴയനിയമത്തോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനല്ല യേശുക്രിസ്തു വന്നത്. പഴയനിയമത്തെ പൂർത്തീകരിക്കാനാണ് ക്രിസ്തു വന്നത്. അഥവാ, പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നതൊക്കെ നിവൃത്തിയാക്കാനാണ് വന്നത്: “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18). ക്രിസ്തു പറയുന്നത് ശ്രദ്ധിക്കുക: ആകാശവും ഭൂമിയും മാറിപ്പോയാലും ന്യായപ്രമാണത്തിൽ എഴുതിവെച്ചിരിക്കുന്ന ഒരു വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ സകലതും നിവൃത്തിയാകും എന്നാണ്. പഴയനിയമം മാത്രമല്ല; പുതിയനിയമവും ദൈവം ഉടമ്പടി ചെയ്തിരിക്കുന്നത് യിസ്രായേലും ആയിട്ടാണ്. (യിരെ, 31:31-34). അതിൻ്റെ നിവൃത്തിയാണ് യശുക്രിസ്തുവിലൂടെയുള്ള പുതിയനിയമം. (ലൂക്കൊ, 22:20; എബ്രാ, 8:8-13). അങ്ങനെയെങ്കിൽ, ദൈവം പഴയപുതിയ നിയമങ്ങളിൽ ഒരു നിത്യരാജാവിനെയും അവനൊരു നിത്യരാജ്യവും വാഗ്ദത്തം ചെയ്തിരിക്കെ, മറ്റൊരു രാജാവ് എങ്ങനെയുണ്ടാകും? യേശുക്രിസ്തു ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്തരാജാവ് എന്തുചെയ്യും? പഴയനിയമത്തെ നിവൃത്തിക്കാൻ വന്നവൻ പഴയനിയമത്തിൻ്റെ അവകാശിയാകുന്നത് എങ്ങനെയാണ്? ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും, ക്രിസ്തു, ദൈവപുത്രൻ, മനുഷ്യപുത്രൻ തുങ്ങിയ യിസ്രായേലിൻ്റെ എല്ലാ പദവികളുമായി അന്ത്യകാലത്ത് മനുഷ്യനായി വെളിപ്പെട്ടത്. പുതിയനിയമത്തിൽ യേശുവിന് പറഞ്ഞിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനു കാണുന്നത് അതുകൊണ്ടാണ്. അതായത്, യിസ്രായേലിനു അവൻ്റെ ദൈവം വാഗാദത്തം ചെയ്തിരിക്കുന്ന, രാജ്യവും രാജ്യത്വവും ക്രിസ്തുവിലൂടെ ദൈവത്തിനെങ്ങനെ അപഹരിക്കാൻ കഴിയും? തന്മൂലം, രാജ്യവും രാജത്വവും യിസ്രായേലെന്ന ദൈവസന്തതിക്ക് സ്വന്തമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്,.

കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ പ്രവചന നിവൃത്തികൾക്ക് അതിമനോഹരമായ ഒരു ക്ലൈമാക്സ് (climax) കൂടിയുണ്ട്. വാഗ്ദത്തപ്രകാരം ദാവീദിൻ്റെ സന്തതിയായ നിത്യരാജാവ് യിസ്രായേലാണ്. എന്നാൽ, ഈ പ്രവചനത്തിന് ഒരു വഴിത്തിരിവ് (twist) ഉണ്ട്. എബ്രായ പണ്ഡിതന്മാരോട് ചോദിച്ചാൽ, അല്ലെങ്കിൽ അവരുടെ എഴുത്തുകൾ വായിച്ചാൽ; 2, 45, 72, 89, 110 തുടങ്ങിയ സങ്കീർത്തനങ്ങളിൽ ദൈവം ജനിപ്പിച്ച സന്തതിയും, ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവും, എളിയവർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന രാജാവും, ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കരിക്കപ്പെടുന്നവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ദാവീദ് ആത്മാവിൽ “എൻ്റെ കർത്താവു” എന്ന് വിളിക്കുന്നതുമായ രാജാവ് ദാവീദ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട; യെഹൂദന്മാർ പറയുന്നത് തന്നെയാണ്; ആത്യന്തികമായ സത്യം. അതെങ്ങനെ ശരിയാകും? ദാവീദിനെ; ദാവീദിൻ്റെ സന്തതിയെന്ന് ദൈവം പറയുമോ? ദാവീദ്; തന്നെത്തന്ന ജനിപ്പിച്ചുവെന്ന് പ്രവചിക്കുമോ? ദാവീദ്; തന്നെത്തന്നെ കർത്താവെന്ന് വിളിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും നമുക്കുണ്ടാകാം. എന്നാൽ, മനുഷ്യൻ്റെ വിചാരങ്ങളും വഴികളുമല്ല, ദൈവത്തിൻ്റെ വിചാരങ്ങളും വഴികളും. (യെശ, 55:8;9). സങ്കീർത്തനം 89:19-28 വരെയുള്ള വേദഭാഗത്ത്; അതിൻ്റെ സൂചനയും, പ്രവചന പുസ്തകങ്ങളിൽ അതിൻ്റെ സ്ഥിരീകരണവും വ്യക്തമായി കാണാൻ കഴിയും. സങ്കീർത്തനം 26;27 വാക്യം: “നീ എന്റെ പിതാവ്; എന്റെ ദൈവം; എന്റെ രക്ഷയുടെ പാറ; എന്നിങ്ങനെ വിളിച്ചുപറയും” എന്ന് ദാവീദ് ദൈവത്തോട് പറയുന്നു. അടുത്തവാക്യം: “ഞാൻ അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും” എന്ന് ദൈവം ദാവീദിനോട് പറയുന്നതും കാണാം. എപ്പോഴാണ്, അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനും ആക്കുന്നത്? അതിൻ്റെ ഉത്തരം പ്രവചനങ്ങളിലുണ്ട്. അതായത്, ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:3-4,29,36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13,14,18,21,27). എന്നാൽ, യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്; സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9; യെശ, 32ൻ്റെ1, യെഹെ, 37:24; ഹോശേ, 3:5). ഇടയൻ: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23). പ്രഭു: “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24. ഒ.നോ: 37:25). “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ അഥവാ നിഷ്പാപനായ ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1. ഒ.നോ: യെശ, 45:8-9). അധിപതി: “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). “ഞാൻ അവനെ (ദാവീദിനെ) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.” (യെശ, 55:4). പുരോഹിതൻ: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹിതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (യെശ, 55:3,4; യിരെ, 3:17-18; 30:18:22; 31:31-34; 32:37-44;:33:14-26;  യെഹെ, 34:25-30; 37:221-28; 46:2-8; 12-16; ഹോശേ, 3:5; ആമോ, 9:11-15). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3,4; പ്രവൃ, 13:34). വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5. ഒ.നോ: സങ്കീ, 72:1-14). ഇതായിരിക്കും ഭരണ സംവിധാനം. ഇങ്ങനെയാണ് കാര്യങ്ങളുടെ സമാപ്തി. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ഏകസത്യദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!