
☛ ദാവീദിൻ്റെ സന്തതിയും കർത്താവുമായ (യജമാനൻ) ഒരു നിത്യരാജാവിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധുനിക ക്രൈസ്തവ സഭകൾക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക രഹസ്യമാണത്. ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിൽ ആയിമാണ്ട് രാജാവായി ഭരിക്കുമെന്നാണ്, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തന്നെ വിശ്വസിക്കുന്നത്. യഥാർത്ഥത്തിൽ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുവെന്ന ക്രിസ്തു അല്ല; മറ്റൊരു ക്രിസ്തുവാണ്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ക്രിസ്തുവിനെ അറിയാതെ ഏക സത്യദൈവത്തെയോ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല.
☛ ദൈവം നിയമിച്ച പുരുഷൻ:
➦ “താൻ (ദൈവം) നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഇവിടെപ്പറയുന്ന ‘പുരുഷൻ’ ഗ്രീക്കിൽ 𝗔𝗻𝗲𝗿 (അനേർ) ആണ്. മനുഷ്യരിലെ ‘പുരുഷൻ’ എന്നാണ് പദത്തിൻ്റെ അർത്ഥം. ഇംഗ്ലീഷിൽ Mail/Man ആണ്. അതായത്, ദൈവം ഏതൊരുത്തൻ മൂഖാന്തരമാണോ ലോകത്തെ നീതിയിൽ ന്യയം വിധിപ്പാൻ ഒരു ദിവസത്തെ നിശ്ചയിച്ചിരിക്കുന്നത്, ആ ഒരുത്തൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ അല്ല; മനുഷ്യരുടെ കൂട്ടത്തിലുള്ള ഒരു പുരുഷനാണ്. ആത്മീയ അർത്ഥത്തിൽ ഇത് ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച പുരുഷനായ (Aner) നസറായനായ യേശുവാണ്: (പ്രവൃ, 2:23-24). എന്നാൽ യഥാർത്ഥത്തിൽ ഇത് യേശുക്രിസ്തു അല്ല; യേശുവിൻ്റെ മരണപുനരുത്ഥാനത്താൽ ജീവൻ പ്രാപിച്ച ഒരു പുരുഷനാണ്. അവൻ മുഖാന്തരമാണ് ദൈവം ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്. അവനാണ് ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്.
☛ എന്നേക്കും സിംഹാസനമുള്ള സന്തതി:
➦ ശമൂവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17 – 1ദിന, 17:7-15).89-ാം സങ്കീർത്തനത്തിലും യിരെമ്യാവ് 33:20-21-ലും ഈ വാഗ്ദത്ത സന്തതിയെ കാണാം. അത് ദൈവം ദാവീദിന് കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ ”നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്നും, ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (2ശമൂ, 7:12 – 1ദിന, 17:11). അവിടെ “അവൻ എൻ്റെ നാമത്തിന് ഒരു ആലയം പണിയും” എന്ന് ദൈവം പറയുന്നതായി കാണാം. (2ശമൂ, 7:13 – 1ദിന, 17:12). ശലോമോൻ മനോഹരമായ ഒരു ദൈവാലയം പണിതതായി നമുക്കറിയാം. (1രാജാ, 6:1-14). അതിനാൽ അവിടെ പറയുന്ന യഥാർത്ഥ വാഗ്ദത്തസന്തതി ശലോമോനാണെന്ന് തോന്നാം. എന്നാൽ ആ വേദഭാഗം വിശദമായി പഠിക്കുമ്പോൾ, യഥാർത്ഥത്തിൽ പ്രവചനം ശലോമോനെക്കുറിച്ചല്ല; മറ്റൊരു സന്തതിയെക്കുറിച്ചാണെന്ന് മനസ്സിലാകും. ശലോമോൻ അല്ലെന്നതിൻ്റെ പല തെളിവുകളും അവിടെയുണ്ട്.
𝟭. “ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” (2ശമൂ, 7:13 – 1ദിന, 17:12). എന്നാൽ ശലോമോൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരുന്നില്ല; നാല്പത് വർഷമേ ഉണ്ടായിരുന്നുള്ളു. (1രാജാ, 11:42; 2ദിന, 9:30).
𝟮. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.” (2ശമൂ, 7:14 – 1ദിന, 17:13). ഇക്കാര്യം ശലോമോനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ അതേ വാക്യത്തിലെ അടുത്ത പ്രയോഗം അവന് യോജിക്കുന്നതല്ല: “അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.” (1ദിന, 22:10). ശ്രദ്ധിക്കുക: “യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും” എന്ന പ്രയോഗം അവന് യോജിക്കുന്നതല്ല. (ഇതെക്കുറിച്ച് താഴെ വിശദമായിക്കാണാം).
𝟯. “അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14). ശലോമോൻ്റെ ജീവകാലത്തൊന്നും ദൈവം ഈവിധം അവനെ ശിക്ഷിച്ചതായി എവിടെയും പറഞ്ഞിട്ടില്ല.
𝟰. “ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.” (1ദിന, 17:14). അവൻ പണിത ആലയവും രാജത്വവും സിംഹാസനവും സ്ഥിരമായിരുന്നില്ല. ആലയം 370 വർഷം കഴിഞ്ഞപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ തകർത്തു. രാജത്വവും സിംഹാസനവും നാല്പത് വർഷമാണ് ഉണ്ടായിരുന്നത്.
𝟱. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവനാണ്. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). തന്മൂലം, നിത്യരാജാവ് ശലോമോനല്ലെന്ന് വ്യക്തമാണ്.
☛ ദാവീദിൻ്റെ വാഗ്ദത്തസന്തതി അഭിഷിക്തനായ രാജാവാണ്. 𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം. ദാവീദിൻ്റെ പുത്രനെന്ന് യേശുവിനെ പുതിയനിയമത്തിൽ വിശേഷിപ്പിച്ചിരിക്കയാൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് ക്രിസ്തുവല്ല. അതിൻ്റെ തെളിവ് മേല്പറഞ്ഞ വേദഭാഗത്തും സങ്കീർത്തനങ്ങളിലും ഉണ്ട്.
❶ വാഗ്ദത്ത സന്തതി ദൈവപുത്രനാണ്: “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14 – 1ദിന, 17:13). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരാണ് ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ് യേശു ആണെന്ന് വിചാരിക്കുന്നവരിൽ അധികവും. എന്നാൽ ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്: “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നാണ്. വേദഭാഗം ശ്രദ്ധിക്കുക: “ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആകുന്നു എന്നല്ല; ആയിരിക്കും” എന്ന് ഭാവികാലത്തിലാണ് പറയുന്നത്. എബ്രായയിൽ 𝗘𝗵𝘆𝗲𝗵 എന്ന ക്രിയാപദത്തിന് “ഞാൻ ആയിരിക്കും” (I will be) എന്നും 𝗬𝗶𝗵𝘆𝗲𝗵 എന്ന ക്രിയപദത്തിന് “അവൻ ആയിരിക്കും” (He will be) എന്നുമാണ്. ഇംഗ്ലീഷിൽ, “I will be hi father, and he shall be my son” എന്നാണ്: (KJV). will-ഉം shall-ഉം ഭാവികാലത്തെ സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, “ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആകുന്നു” എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, “ആയിരിക്കും” എന്ന് ഭാവികാലത്തിൽ പറയില്ല.
☛ അടുത്തഭാഗം: “അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” അവൻ കുറ്റം ചെയ്താൽ (If he commit iniquity). അപ്പോൾ, കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള അഥവാ, കുറ്റം ചെയ്യുന്ന ഒരു സന്തതിയാണ്. ഇവിടെ “കുറ്റം” (iniquity) എന്നതിന് 𝗔𝘃𝗮 എന്നൊരു പദമാണ് എബ്രായയിൽ കാണുന്നത്. അധർമ്മം, അനീതി, അന്യായം, കുറ്റം എന്നൊക്കെയാണർത്ഥം. പാപത്തിൻ്റെ പര്യായമായിട്ടാണ് ബൈബിളിൽ ഈ പദം കാണുന്നത്: (2ശമൂ, 24:17; 1രാജാ, 8:47). എന്നാൽ യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് (അഭിഷിക്തനായ മനുഷ്യൻ) ബൈബിൾ പറയുന്നത്: “പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല” എന്നൊക്കെയാണ്. (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22, 1യോഹ, 3:5). അതിനാൽ, യേശു കുറ്റം ചെയ്യാൻ നേരിയ സാദ്ധ്യത പോലുമില്ല. തന്മൂലം, “കുറ്റം ചെയ്താൽ” എന്ന പ്രയോഗം യേശുവിനെക്കിറിച്ചല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
☛ അതിനടുത്തഭാഗം; “ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ക്രിസ്തു കുറ്റം ചെയ്യുകയോ, ദൈവം അവനെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം അവൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതിനാലാണ് അവൻ മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തത്. (2കൊരി, 5:21). ➟അത് ദൈവത്തിൻ്റെ ശിക്ഷയാണെന്ന് പലരും വിചാരിക്കയാണ് ചെയ്തത്. (യെശ, 53:4). അതിനാൽ, യേശുവല്ല രാജാവായ സന്തതിയെന്ന് സംശയലേശമെന്യേ മനസ്സിലാകാം.
☛ ഇവിടെപ്പറയുന്ന രാജകീയ സന്തതി യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല എന്നതിൻ്റെ മറ്റൊരു തെളിവുതരാം: ഇവിടെ വാഗ്ദത്ത രാജാവിനെ ദാവിൻ്റെ ‘സന്തതി’ (Seed) എന്നാണ് പറയുന്നത്: (2ശമൂ, 7:12; 1ദിന, 17:11). ഇവിടെ, ‘സന്തതി’ എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിക്കുന്നത്, ‘സെരാ’ (זֶרַע – Zera) എന്ന പദമാണ്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ സെപ്റ്റ്വജിൻ്റിൽ (LXX) തൽസ്ഥാനത്ത്, ‘സ്പെർമ’ (Σπέρμα – Sperma) എന്ന പദമാണ്. രണ്ട് പദത്തിനും ‘വിത്ത്’ (Seed), ‘സന്തതി’ (Offspring), പുരുഷബീജം (Sperm), ശുക്ലം (Semen) എന്നൊക്കെയാണ് അർത്ഥം. അതിനാൽ പുതിയനിയമത്തിൽ യേശുവിനെ “ദാവീദിൻ്റെ പുത്രൻ” എന്നും, “ദാവീദിൻ്റെ സന്തതിയിൽനിന്ന് ജനിച്ചു” എന്നുമല്ലാതെ, “ദാവീൻ്റെ സന്തതി” എന്ന് നേരിട്ട് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. “ദാവീദിൻ്റെ പുത്രൻ” എന്നത് യേശുവിൻ്റെ പദവിയാണ്. ദാവീദിൻ്റെ വംശപരമ്പരയിൽ ജനിച്ചതുകൊണ്ടാണ്, “ദാവീദിൻ്റെ സന്തതിയിൽനിന്ന് ജനിച്ചു” എന്ന് പറഞ്ഞിരിക്കുന്നത്. അതിനാൽ ദാവീദിൻ്റെ ‘സന്തതി’ എന്ന പദം യഥാർത്ഥത്തിൽ യേശുവിന് യോജിക്കുന്നതല്ല. എന്നാൽ ആത്മീയ അർത്ഥത്തിൽ ഇതിന് യേശുവിനോട് ബന്ധമുണ്ടുതനും.
❷ രണ്ടാം സങ്കീർത്തനം:
➦ ഈ സങ്കീർത്തനത്തിലും രാജാവിനെ കാണാം: “യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.” (സങ്കീ, 2:2). ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ഒരു അഭിഷിക്തനാണ് സന്തതി. യേശുവിൻ്റെ ശൈശവത്തിൽ ഹെരോദാവ് അവനെ കൊല്ലാൻ ശ്രമിച്ചതൊഴികെ, രാജാക്കന്മാരൊന്നും അവന് വിരോധമായി എഴുന്നേറ്റിട്ടില്ല. യഥാർത്ഥത്തിൽ, ഈ പ്രവചനം യേശുവിനെക്കുറിച്ചല്ലെങ്കിലും ആത്മീയമായി ഈ പ്രവചനം അവനോട് ബന്ധിപ്പിച്ചിട്ടുണ്ട്: (പ്രവൃ, 4:25-28). അടുത്തവാക്യം: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീ, 2:6). പ്രവചനമാണെങ്കിലും ഈ വാക്യവും യേശുവിന് യോജിക്കുന്നതല്ല.
❸ നാല്പത്തഞ്ചാം സങ്കീർത്തനം:
➦ ഈ സങ്കീർത്തനത്തിലും അഭിഷിക്തനായ രാജാവിനെ കാണാം: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:6-7). ഈ വേദഭാഗം എബ്രായ ലേഖകൻ ഉദ്ധരിച്ചിരിക്കയാൽ, യേശുവിനെക്കുറിച്ചാണെന്ന് അനേകർ വിചാരിക്കുന്നു. (എബ്രാ, 1:8-9). ഈ വേദഭാഗത്തുള്ള ദൈവവും അഭിഷിക്തനും യഥാർത്ഥത്തിൽ യേശുവല്ല. അതിൻ്റെ തെളിവാണ് അടുത്തവാക്യം: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7). ആറാം വാക്യത്തിൽ പറയുന്ന ‘ദൈവം’ സത്യദൈവമാണെങ്കിൽ, ഏഴാം വാക്യത്തിൽ ആ ദൈവത്തിന് ഒരു ദൈവം ഉണ്ടാകില്ല. സത്യദൈവം ഒന്നല്ലേയുള്ളു (Joh, 5:44; Joh, 17:3). ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്. കോരെഹ് പുത്രന്മാർ പറയുന്ന ഏകദൈവം അഭിഷേകം ചെയ്ത ‘എലോഹീം’ (ദൈവം) യേശുക്രിസ്തുവുമല്ല, സത്യദൈവവുമല്ല; ദൈവവപുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും കർത്താവുമായ (യജമാനൻ) ഒരു ഭൗമികരാജാവാവാണ്.
☛ നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ രാജാവ് യേശുക്രിസ്തു അല്ലെന്നതിൻ്റെ തെളിവ് ആ സങ്കീർത്തനം താഴോട്ട് വായിച്ചാൽ കാണാം:
𝟭. “നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു.” (സങ്കീ, 45:9). ➟ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവിന് സ്ത്രിരത്നങ്ങളുമുണ്ട്; അതിൽ രാജകുമാരികളുമുണ്ട്. ➟ഇത് യേശുവിന് യോജിക്കുമോ?
𝟮. “അപ്പോൾ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.” (സങ്കീ, 45:11). “രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും” എന്ന് രാജാവിൻ്റെ വലത്തുഭാഗത്ത് ഓഫീർ തങ്കമണിഞ്ഞു നില്ക്കുന്ന രാജ്ഞിയോട് പറയുന്നതതാണ്. യേശുക്രിസ്തുവാണ് രജ്ഞിയുടെ സൗന്ദര്യത്തെ ആഗ്രഹിക്കുന്നതെന്ന് തലയ്ക്ക് വെളിവുള്ള ആരെങ്കിലും പറയുമോ?
𝟯. “അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻ കസവുകൊണ്ടുള്ളതു. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.” (സങ്കീ, 45:13-14). വാക്യം ശ്രദ്ധിക്കുക: “അന്തഃപുരത്തിലെ രാജകുമാരിയെയും അവളുടെ കന്യകമാരായ തോഴിമാരെയും രാജാവിൻ്റെ അടുക്കൽ കൊണ്ടുവരും.” അന്തഃപുരത്തിലെ രാജകുമാരിയെയും അവളുടെ കന്യകമാരായ തോഴിമാരെയും രാജാവിൻ്റെ അടുക്കൽ കൊണ്ടുവരുന്നത് രാജാവിന് അവരിൽ സന്തോഷിക്കാനാണ്. ഇതും യേശുക്രിസ്തുവിനെക്കുറിച്ച് അല്ലെന്ന് വ്യക്തമാണല്ലോ? അതിനാൽ നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ അഭിഷിക്തനായ രാജാവ് (എലോഹീം) യേശുവാണെന്ന് പറയാൻ പറ്റില്ല. [കാണുക: എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വ്യാഖ്യാനം, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
❹ എഴുപത്തിരണ്ടാം സങ്കീർത്തനം:
➦ഈ സങ്കീർത്തനത്തിലും രാജാവിനെക്കാണാം: “അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.” (സങ്കീ, 72:15). ദൈവത്തിൻ്റെ വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രയോഗമാണിത്. ജനങ്ങൾ രാജാവിനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കുന്നതാണ് വിഷയം. 𝘄𝗮𝘆𝗶𝘁𝗽𝗮𝗹𝗹𝗲𝗹 𝗯𝗮𝗮𝗱𝗼𝘄 എന്ന എബ്രായ പദത്തിന് “അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും” എന്നാണ്. 𝘄𝗮𝘆𝗶𝘁𝗽𝗮𝗹𝗹𝗲𝗹 (Prayer will be made) എന്നത് ഒരു ഭാവികാല ക്രിയാപദമാണ്. ഭാവിയിൽ സിംഹാസനത്തിൽ ഇരിക്കുന്ന നിത്യരാജാവ് പ്രാർത്ഥന ആവശ്യമുള്ളവനാണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം: “അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.” (സ.പു.സ.പ – വിശുദ്ധഗ്രന്ഥം, പി.ഒ.സി). ദൈവപുത്രനായ യേശുക്രിസ്തു അതിരാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും രാത്രിമുഴുവനും ദൈവത്തോടു പ്രാർത്ഥിച്ചതായി കാണാം. അത് തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ്. അല്ലാതെ യാതൊരു മനുഷ്യൻ്റെയും പ്രാർത്ഥന യേശുവിന് ആവശ്യമില്ല. അതിനാൽ, എപ്പോഴും ജനങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ള ഒരു സന്തതിയാണ് ഭാവിരാജാവെന്ന് മനസ്സിലാക്കാം.
❺ എൺപത്തൊൻപതാം സങ്കീർത്തനം:
➦ഈ സങ്കീർത്തനത്തിലും നിത്യരാജാവിനെ കാണാം: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (സങ്കീ, 89:29-32). ഇവിടെ, 29-ാം വാക്യത്തിൽ ‘സന്തതി’ (Seed) എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട്; 30-ാം വാക്യത്തിൽ ‘പുത്രന്മാർ’ (Children) എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. തന്മൂലം. ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? 30-32 വാക്യങ്ങളിൽ, ന്യായപ്രമാണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, കല്പനകളും പ്രമാണങ്ങളും ലംഘിക്കുമ്പോൾ ദൈവം ശിക്ഷിക്കുന്നതിനെക്കുറിച്ചും വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. നമ്മുടെ കുറിവാക്യത്തിലുള്ള; അതേ കാര്യമാണ് എൺപത്തൊൻപതാം സങ്കീർത്തനത്തിൻ്റെ വിഷയവും. അതിനാൽ, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തു അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
❻ നൂറ്റിപ്പത്താം സങ്കീർത്തനം:
➦ ഈ സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് രാജാവിനെ കാണാം: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” (സങ്കീ, 110:1-2). ദൈവത്തിൻ്റെ വലത്തുഭാഗമാണ് വാഗ്ദത്ത സന്തതിയുടെ സ്ഥാനം. എന്നാൽ ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത്, നിത്യപുത്രനെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുക്രിസ്തുവിൻ്റെ സ്ഥാനമാണെങ്കിൽ; ശത്രുക്കൾ പാദപീഠമാകുവോളം എന്ന പരിധി ഉണ്ടാകില്ലായിരുന്നു. അടുത്തവാക്യം: “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ ദൈവം കാൽക്കീഴിൽ ആക്കുവോളം “ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക” എന്നാണ് പറയുന്നത്. അടുത്തവാക്യത്തിൽ, “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്നാണ് പറയുന്നത്. അതായത്, നിലവിൽ ശത്രുക്കളുടെ മദ്ധ്യേയാണ് വാഗ്ദത്തസന്തതി വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. 𝟭.നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല. 𝟮.ഭാവിയിൽ അഥവാ, ദൈവം രാജാവിൻ്റെ രാജ്യം സ്ഥാപിച്ചുകൊടുത്ത് കഴിഞ്ഞാൽ ശത്രുക്കൾ ഉണ്ടാകുകയില്ല. ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ചശേഷം അഥവാ, ശത്രുക്കളെ രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. അതിനാൽ, ഭൂമിയിൽ ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരു സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്തായാലും, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തുവല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി തന്നെയാണ് ദാവീദിൻ്റെ കർത്താവായ (യജമാനൻ) രാജാവ്. തൻ്റെ വാഗ്ദത്തസന്തതി രാജാവായതുകൊണ്ടാണ്, അവൻ അവനെ ആത്മാവിൽ “എൻ്റെ കർത്താവു” (adon) എന്ന് വിശേഷിപ്പിക്കുന്നത്. [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം]
☛ അദോനായിയും അദോനും:
➦ ഈ സങ്കീർത്തനത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവിനെ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ഇവിടെ “എൻ്റെ യജമാനൻ/കർത്താവു” (My lord) എന്നർത്ഥമുള്ള 𝗮𝗱𝗼𝗻𝗶 എന്ന എബ്രായപദമാണ് ഉപയോഗിച്ചിരിക്കുന്നത്. 𝗮𝗱𝗼𝗻𝗶 ദൈവമല്ല; മനുഷ്യനാണ്: (ഉല്പ, 23:6–Gen, 23:6; ഉല്പ, 24:12–Gen, 24:12; ഉല്പ, 24:27–Gen, 24:27). എന്നാൽ ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്നത് “എൻ്റെ കർത്താവു” (My Lord) എന്നർത്ഥമുള്ള 𝗔𝗱𝗼𝗻𝗮𝗶 എന്ന പദമാണ്: (പുറ, 4:10–Exo, 4:10; പുറ, 4:13–Exo, 4:13; പുറ, 34:9–Exo, 34:9). ഇതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ 𝗔𝗱𝗼𝗻𝗮𝗶 എന്നപദം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. (BibleHub). അതിനാൽ “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്ന ആത്മീയ പദവി ഒരു ദൈവത്തിൻ്റെയല്ല; ഒരു ഭൗമിക കർത്താവിൻ്റെയാണെന്ന് മനസ്സിലാക്കാം.
❼ സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവ്:
➦ യഹോവയായ ദൈവമാണ് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവ്:
𝟭. രാജത്വം യഹോവയായ ദൈവത്തിനുള്ളതാണ്: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.” (1ദിന, 29:11).
𝟮. യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19 ⁃⁃ സങ്കീ, 11:4).
𝟯. അവൻ്റെ സിംഹാസനം സ്ഥിരമാണ്: “യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.” (സങ്കീ, 93:1-2).
𝟰. അവൻ ശാശ്വതരാജാവാണ്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10).
𝟱. യഹോവ എന്നേക്കും ഭൂമിയിൽ രാജാവായി വാഴുമെന്ന് വ്യക്തമായ പ്രവചനവുമുണ്ട്: “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9).
𝟲. യഹോവ എന്നേക്കും രാജാവാണ്: “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറ, 15:18).
𝟳. യഹോവ സർവ്വഭൂമിയുടെയും മഹാരാജാവാണ്: “അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.” (സങ്കീ, 47:2).
𝟴. യഹോവ സർവ്വഭൂമായുടെയും രാജാവാണ്: “ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.” (സങ്കീ, 47:7).
𝟵. യഹോവയായ രാജാവിനെ നമസ്കരിക്കേണ്ടത് യെരൂശലേമിലാണ്: “ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല.” (സെഖ, 14:17).
𝟭𝟬. പ്രവചനനിവർത്തിയായി രാജാവാകുന്നതും പിതാവായ യഹോവയാണ്: “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.” (വെളി, 19:6 – സങ്കീ, 9:7; സങ്കീ, 10:16; സങ്കീ, 29:10;; സങ്കീ, 145:13; സങ്കീ, 146:10; യെശ, 33:22; വിലാ, 5:19; ദാനീ, 4:3; ദാനീ, 6:26; 1തിമൊ, 1:17; 1തിമൊ, 6:15; വെളി, 11:15). പിതാവും പുത്രനുംകൂടി രാജാവാകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല.
☛ വാഗ്ദത്ത രാജാവ് ആരാണ്?
➦ പ്രസ്തുത വേദഭാഗങ്ങളിൽ രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം:
❶ പതിമൂന്നാം വാക്യത്തിൻ്റെ ആദ്യഭാഗം: “അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും.” (2ശമൂ, 7:13 – 1ദിന, 17:12). യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്. അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. (1രാജാ, 6:1-14). ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (യെഹെ, 40:1 – 43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി (എതിർക്രിസ്തു) വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4 – ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും പണിയുന്നത് യിസ്രായേലുമായിരിക്കും. അന്ത്യകാലത്ത് യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2-3 – മീഖാ, 4:2-3). 2ശമൂവേൽ 7:10-ൽ, തൻ്റെ ജനമായ യിസ്രായേലിനു് ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കും എന്ന് പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും സന്തതികളും യിസ്രായേലാണ്. തന്മൂലം, ശത്രുക്കളാരും നശിപ്പിക്കാത്ത ദൈവാലയം പണിയുന്നവനെന്ന നിലയിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് മനസ്സിലാക്കാം.
❷ വാക്യത്തിൻ്റെ അടുത്തഭാഗം: “ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.❞ (2ശമൂ, 7:13 – 1ദിന, 17:12). ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27 – സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18; 7:21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് ‘വിശുദ്ധന്മാർ’ എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, “അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു” എന്ന് ഏകവചനത്തിൽ പറയുന്നത് നോക്കുക. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. (പുറ, 4:22-23; സങ്കീ, 2:7; യെഹെ, 21:10; ഹോശേ, 11:1). ➟അതായത്, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. അടുത്തഭാഗം: “സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. അതിനാൽ, നിത്യരാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? ഒരുകാര്യം പ്രത്യേകം ഓർക്കുക: യിസ്രായേൽ ദാവീദിൻ്റെ സാക്ഷാൽ പുത്രനല്ല; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ❛ദാവീദിൻ്റെ പുത്രൻ❜ എന്നത് യിസ്രായേലിൻ്റെ പദവിയാണ്.
❸ പതിനാലാം വാക്യത്തിൻ്റെ ആദ്യഭാഗം: “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.” (2ശമൂ, 7:14 – 1ദിന, 17:13). ➟പഴയനിയമത്തിൽ ദൈവം “എൻ്റെ പുത്രൻ” എന്ന് സംബോധന ചെയ്തിരിക്കുന്നതും, പഴയപുതിയനിയമങ്ങളിൽ ഉള്ളവനുമായ; ദൈവത്തിൻ്റെ ഏകപുത്രനും ആദ്യജാതനും യിസ്രായേലാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22 – പുറ, 4:23; സങ്കീ, 2:7; 2:12; യെഹെ, 21:10; ഹോശേ, 11:1; യോഹ, 8:41; പ്രവൃ, 13:32-33; റോമ, 9:4;9:26; എബ്രാ, 2:14). യഹോവ യിസ്രായലിൻ്റെ പിതാവാണ്: “യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10 – യെശ, 63:16; യോഹ, 8:41). യിസ്രായേൽ ദൈവത്തിൻ്റെ “മക്കൾ ആകുന്നു” എന്ന് വർത്തമാനകാലത്തിലും: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.” (ആവ, 14:1). “മക്കൾ ആകും” എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:26 – ഹോശേ, 1:10). യഹോവയും യിസ്രായേലും തമ്മിൽ യഥാർത്ഥ പിതൃപുത്ര ബന്ധത്തിൽ ആകുന്നത് ദൈവം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോഴാണ്: (110:1). [കാണുക:യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും]
❹ വാക്യത്തിൻ്റെ അടുത്തഭാഗം: “അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14). കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അല്ലെങ്കിൽ, മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.” (എബ്രാ, 12:7-8). എബ്രായരോടു ലേഖകൻ പറയന്ന വാക്കുകളാണിത്. ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്ന് സങ്കീർത്തനത്തിലും കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:29-32).
❺ യിസ്രായേലിൻ്റെ രാജത്വം നിത്യമായിരിക്കും: “ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.” (1ദിന, 17:14 – 2ശമൂ, 7:16). സ്ഥിരമായ രാജത്വമുണ്ടാകുന്ന വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). അതിനാൽ, ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല, യിസ്രായേലാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതിയാണ് (ഭൗമികസന്തതി) യിസ്രായേൽ.” (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:14; 2ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25 – യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13). “ഭൂമിയിലെ സകലജാതികളും നിൻ്റെ സന്തതി മുഖാന്തരം അനുഗ്രഹിക്കപ്പെടും” എന്ന് ദൈവം പൂർവ്വപിതാക്കന്മാരോട് തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് പറഞ്ഞിരിക്കുന്ന സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്: “നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു ❛നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു❜ എന്നു യഹോവ അരുളിച്ചെയ്യുന്നു.” (ഉല്പ, 22:18; ഉല്പ, 26:5, ഉല്പ, 28:14; പ്രവൃ, 3:25 – യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13). യിസ്രായേലെന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയെക്കുറിച്ച് പഠിക്കാതെ ദൈവം ആരാണെന്നോ, ബൈബിളിൻ്റെ ‘ഉള്ളടക്കം’ (content) എന്താണെന്നോ, ക്രിസ്തു ആരാണെന്നോ, ഭാവിയെക്കുറിച്ച് പഠിപ്പിക്കുന്ന വെളിപ്പാട് പുസ്തകമോ യഥാർത്ഥമായി മനസ്സിലാക്കാൻ കഴിയില്ല. യിസ്രായേലെന്ന ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളും അനവധിയാണ്. [കാണുക: യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും പദവികളും, യെഹൂദന്നു എന്തു വിശേഷത?]
☛ പ്രവചനങ്ങളുടെ അംശമായ നിവൃത്തി:
➦ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വാഗ്ദത്ത സന്തതി തൻ്റെ പുത്രനായ ശലോമോനാണെന്ന് യഹോവ തന്നോടു പറഞ്ഞതായി ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം. (1ദിന, 22:9-10; 28:5-6). പ്രവചനം തന്നെക്കുറിച്ചാണെന്ന് ശലോമോനും പറയുന്നതായി കാണാം. (1രാജാ, 8:17-20; 2ദിന, 6:7-10). അതിന് വ്യക്തമായ ഒരു കാരണമുണ്ട്. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും, വിദൂരഭാവിയിൽ നിറവേറുന്നതും, ഒരിക്കലായി നിവവേറുന്നതും, രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. പ്രവചനങ്ങൾക്ക്, അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായും കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം; ആദ്യദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം അംശമായി ശലോമോനിൽ നിവൃത്തിച്ചു. (1രാജാ, 8:17-20; 2ദിന, 6:7-10). സഭയാകുന്ന ദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം ആത്മികമായി യേശുക്രിസ്തുവിൽ നിവൃത്തിച്ചു. (എഫെ, 2:20-22). സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പ്രവചനം, പൂർണ്ണമായി യിസ്രായേലിനാണ് നിവൃത്തിയാകുന്നത്. (യെഹെ, 40:1-മുതൽ 43:17-വരെ, ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; 26:3-5; 28:13-14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:8-17; 1ദിന,, 17:7-15; സങ്കീ, 89:29-33), നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34), ദൈവത്തിൻ്റെ സന്തതിയും ഒരാളായിരിക്കണം: (പുറ, 4:22-23; സങ്കീ, 2:7; യെഹെ, 21:10; ഹോശേ, 11:1). അവൻ നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). ശലോമോൻ്റെ വാഴ്ചയെക്കുറിച്ച് പഠിക്കുകയാണെങ്കിൽ, യിസ്രായേലിൻ്റെ നിത്യരാജത്വവുമായി അവൻ്റെ ഭരണത്തിന് സാമ്യമുള്ളതായിക്കാണാം. 1രാജാക്കന്മാർ നാലാം അദ്ധ്യായത്തിൽ ശലോമോൻ്റെ ശക്തിയെയും ജ്ഞാനത്തെയും വാഴ്ചയെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, യിസ്രായേലിൻ്റെ നിത്യരാജത്വത്തോടുള്ള പ്രവചനങ്ങളുമായി സാമ്യമുള്ളതാണ്. കാണുക: (1രാജാ, 4:1 – യെഹെ, 37:21-24. 1രാജാ, 4:21 – സങ്കീ, 72:8-11. 1രാജാ, 4:24 – സെഖ, 9:10. 1രാജാ, 4:24 – യെശ, 9:7. 1രാജാ, 4:25 – മീഖാ, 4:4. 1രാജാ, 4:7; 4:27 – സങ്കീ, 72:16; യോവേ, 2:26. 1രാജാ, 4:30-31 – യെശ, 11:2. 1രാജാ, 4:33-34 – യെശ, 2:2-3). അതിനാൽ, വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശലോമോനിൽ അംശമായി നിവൃത്തിയായതായി മനസ്സിലാക്കാം. [കാണുക: പ്രവചനങ്ങൾ]
☛ യേശു ആരാണ്?
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894 – Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611; ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9–എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6–ലൂക്കൊ, 7:22; യെശ, 40:3; മലാ, 31⁃⁃യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJV–യോഹ, 19:37). [കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
☛ The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4 – Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 – യിരെ, 31:31-34; എബ്രാ, 8:8-12). [കാണുക: യെഹൂദന്നു എന്തു വിശേഷത?]
☛ മനുഷ്യപ്രത്യക്ഷത എന്തിന്?
➦ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12), മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ തന്റെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിലൂടെ പ്രകൃത്യാതീതമായി ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്: (ലൂക്കൊ, 1:68, 1തിമൊ, 3:16 ബെ,ബെ; മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 1:18-18; എബ്രാ, 2:14-15). അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6–എബ്രാ, 10:5; യെശ, 7:14–മത്താ, 1:21; ഉല്പ, 3:15–എബ്രാ, 2:14-15; ആവ, 18:15; 18:18–പ്രവൃ, 3:22-23, 7:37; സങ്കീ, 49:7-9–എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; ലൂക്കൊ, 2:21; 1യോഹ, 3:5; യോഹ, 8:40). പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചത് ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ അല്ല: യേശു എന്നു പേരുള്ള മനുഷ്യനെയാണ്: (ലൂക്കൊ, 1:31–യോഹ, 9:11). ആദാമ്യപാപത്തിന് തൻ്റെ രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത് രക്തമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൂതനോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് യഹോവയായ ഏകദൈവം ഒരു മനുഷ്യപ്രത്യക്ഷത (The human manifestation) എടുത്തത്. യേശുക്രിസ്തു ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ് അവൻ്റെ രാജകീയ പദവി യേശുവിൽ ആരോപിച്ചിരിക്കുന്നത്.
☛ യിസ്രായേലിൻ്റെ ശാശ്വതരാജ്യം:
➦ “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.” (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം (പലസ്തീൻ) ശാശ്വതാവകാശമായി നല്കിയതാണ്: “നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.” (പുറ, 32:13 – ഉല്പ, 17:8; പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25). ദൈവം പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും; പാലുംതേനും ഒഴുകുന്ന, സമ്പൽസമൃദ്ധമായ കനാൻദേശം ശാശാശ്വതാവകാശമായി വാഗ്ദത്തം ചെയ്തിരിക്കയാണ്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും” എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” എന്ന് ദൈവം ആദ്യമായി വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം പിന്നെയും വാഗ്ദത്തം ചെയ്തു: (ഉല്പ, 26:1-3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും ശാശ്വതമായി അവർക്ക് ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അഥവാ, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. തന്മൂലം, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. തന്നെയുമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്. അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് ദൈവം അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ, സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13; 7:16; സങ്കീ, 72:7; 72:16; 85:9-10; യെശ, 7:21-22; 11:1 – 12:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7; 60:21; 62:8-9; 65:21-25; യിരെ, 31:5-6; യെഹെ, 39:29; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21; 7:27; യോവേ, 2:23; 2:28-30; 3:18; സെഖ, 14:8).
☛ ആയിരമാണ്ട് വാഴ്ച:
➦ വെളിപ്പാടിൽ പറയുന്ന ❛ആയിരമാണ്ടു❜ എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും “ആയിരം വർഷം” എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യവും (നിത്യരാജ്യം) രാജത്വവുമാണ്. “ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി പ്രാപിക്കും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, ‘ആയിരമാണ്ടു’ എന്നത് കൃത്യമായ ആയിരം വർഷമാണെന്ന് പറയാൻ പറ്റില്ല. “മൂവായിരം വർഷമായി വാഗ്ദത്ത നിവൃത്തിക്കായി കാത്തിരിക്കുന്നവർക്ക്, ആയിരം വർഷത്തെ സ്വസ്ഥത കൊടുക്കും” എന്നത് നീതിയായ ഒരു കണക്കല്ല. വെളിപ്പാട് പുസ്തകത്തിൻ്റെ ഭാഷയുടെ പ്രത്യേകതകൂടി കണക്കിലെടുത്താൽ, ‘ആയിരമാണ്ടു’ എന്നത് യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രതീകാത്മക പ്രയോഗമാണെന്ന് മനസ്സിലാക്കാം. ഒരുകാര്യം ഉറപ്പിച്ചുപറയാം: ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജ്യവും രാജത്വവുമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29).
☛ യിസ്രായേലിൻ്റെ രാജത്വം:
➦ യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് അനേകം തെളിവുകളുണ്ട്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29; 36,37). അവൻ്റെ രാജത്വത്തിൻ്റെ തെളിവുകൾ കാണുക: (2ശമൂ, 7:12; 1ദിന, 7:11; 7:14; സങ്കീ, 2:6; 2:8; 20:9; 21:1; 21:7; 45:1; 45:5-7; 61:6; 72:1; 89:3-4; 89:29; 89:36-37; 110:1-7; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവും (യജമാനൻ) യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ദാനീയേലിൽ, ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് (അത്യുന്നതനായ ദൈവം) നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27).
☛ ലോകാവകാശിയായ സന്തതി:
➦ ലോകാവകാശിയായ ലന്തതി യിസ്രായേൽ: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. ലോകാവകാശി (The heir of the world) യിസ്രായേലാണെന്ന് പുതിയനിയമത്തിൽ പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നത് നോക്കുക. “നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ; അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.” (എബ്രാ, 2:5). അടുത്തവാക്യം: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്. അതിനാൽ, ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്. ഭാവിലോകത്തിൻ്റെ അവകാശി; യിസ്രായേലാണെന്ന് വ്യക്തമായല്ലോ? “ലോകത്തിൻ്റെ അവകാശി” (to klironomon tou kosmou – The heir of the world) എന്നാൽ, അവിടെ പറയുന്ന ‘ലോകം’ (Kosmos – The world) ഒരു പ്രത്യേക ഭൂപ്രദേശത്തെ (കനാൻ) കുറിക്കുന്നതല്ല; മുഴുവൻ ലോകവും (The entire world) ആണ്. മുഴുവൻ ലോകത്തിനും അവകാശിയായ ഒരു ദൈവസന്തതിയുണ്ടെങ്കിൽ, അവൻ ഈ ഭൂമിയെ ഭരിക്കുന്നവനാണ് എന്ന കാര്യത്തിൽ ആർക്കാണ് സംശയം? “നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നു ദൈവം തന്നെക്കൊണ്ടു തന്നേ സത്യംചെയ്തു തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു വാഗ്ദത്തം ചെയ്ത സന്തതിയാണ് യിസ്രായേൽ: (ഉല്പ, 22:18 – പ്രവൃ, 3:25). [കാണുക: യെഹൂദന്നു എന്തു വിശേഷത?]. തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച്, അവൻ്റെ രാജ്യം അവനു സ്ഥാപിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം ഒരു ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:21; ലൂക്കൊ, 1;68; 1തിമൊ, 2:6;3:16). മനുഷ്യപുത്രനോടു സദൃശനായ രാജാവ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). വയോധികനിൽ നിന്ന് (ദൈവം) നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കാണ്ട മനുഷ്യപുത്രനോട് സദൃശനായ രാജാവ്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്; അല്ലാതെ യേശുക്രിസ്തുവല്ല. (ദാനീ, 7:18; 7:21; 7:27). [കാണുക: ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]
☛ ന്യായപ്രമാണം നിവർത്തിച്ചവൻ:
➦ യേശു ന്യായപ്രമാണത്തെ നിവർത്തിച്ചവനാണ്: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18 – ലൂക്കൊ, 16:17). പുതിയനിയമം എന്നത് പഴയനിയമത്തിൻ്റെ ബാക്കിയോ, ആകാശത്തുനിന്ന് പൊട്ടിവിണതോ അല്ല; പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. ദൈവം പഴയപുതിയനിയമങ്ങളിൽ ഒരു നിത്യരാജാവിനെയും അവനൊരു നിത്യരാജ്യവും വാഗ്ദത്തം ചെയ്തിരിക്കെ, മറ്റൊരു രാജാവ് എങ്ങനെയുണ്ടാകും? യേശുക്രിസ്തു ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്തരാജാവ് എന്തുചെയ്യും? പഴയനിയമത്തെ ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിക്ക് നിവൃത്തിക്കാൻ വന്നവൻ അതിൻ്റെ അവകാശിയാകുന്നത് എങ്ങനെയാണ്? ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവന് വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുവെന്ന ക്രിസ്തു. (ഗലാ, 3:19). അത് നിവൃത്തിക്കാനാണ്, അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ ഒരു പ്രത്യക്ഷത എടുത്തത്. (1തിമൊ, 3:16). അതായത്, യഹോവയായ ഏകദൈവം പ്രവചനപോലെ തൻ്റെ വെളിപ്പാടിനായി കന്യകയിലൂടെ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ ഏകമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14 – മത്താ, 1:20; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). യിസ്രായേലിനെ അവൻ്റെ പാപത്തിൽനിന്ന് രക്ഷിച്ച് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായാണ് അവൻ്റെ ദൈവം ജഡത്തിൽ വെളിപ്പെട്ടത്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ യേശുവിന് പറഞ്ഞിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനു കാണുന്നത്. അതിനാൽ, യിസ്രായേലിന് അവൻ്റെ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന, രാജ്യവും രാജത്വവും ക്രിസ്തുവിലൂടെ അപഹരിക്കാൻ ദൈവത്തിന് കഴിയില്ല; അതിൻ്റെ ആവശ്യവുമില്ല. യേശുവിന് രാജാവാകണമായിന്നെങ്കിൽ രണ്ടായിരം വർഷം മുമ്പുതന്നെ ആകാമായിരുന്നു. ➟അന്ന് യിസ്രായേൽ ജനം അവനെപ്പിടിച്ച് രാജാവാക്കാൻ നോക്കിയതാണ്: (യോഹ, 6:15). എന്നാൽ അവൻ രാജാവാകാൻ വന്നതല്ല; യിസ്രായേലിനെ രാജാവാക്കാൻ അവൻ്റെ രാജകീയ പദവിയുമായി ഭൂമിയിൽ ജനിച്ചവനാണ്: (മത്താ, 2:2; ലൂക്കൊ, 2:7).
☛ മനോഹരമായ ഒരു ക്ലൈമാക്സ്:
➦ കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ പ്രവചന നിവൃത്തികൾക്ക് അതിമനോഹരമായ ഒരു ക്ലൈമാക്സ് (𝐜𝐥𝐢𝐦𝐚𝐱) കൂടിയുണ്ട്. വാഗ്ദത്തപ്രകാരം ഈ ഭൂമിയെ ഭരിക്കേണ്ട ദാവീദിൻ്റെ സന്തതിയായ നിത്യരാജാവ് യിസ്രായേലാണ്. എന്നാൽ എബ്രായ പണ്ഡിതന്മാരോട് ചോദിച്ചാൽ, 𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ സങ്കീർത്തനങ്ങളിൽ ദൈവം ജനിപ്പിച്ച സന്തതിയും, ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവും, എളിയവർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന രാജാവും, ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കരിക്കപ്പെടുന്നവനും (ആചാരപരമായ നമസ്കാരം), ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ദാവീദ് ആത്മാവിൽ “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യുന്നവനുമായ രാജാവ് ദാവീദ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർ പറയുന്നത് തന്നെയാണ്; ആത്യന്തികമായ സത്യം. അതെങ്ങനെ ശരിയാകും? ➟ദാവീദിനെ, ദാവീദിൻ്റെ സന്തതിയെന്ന് ദൈവം പറയുമോ? ദാവീദ്, തന്നെത്തന്നെ ജനിപ്പിച്ചുവെന്ന് പ്രവചിക്കുമോ? ദാവീദ്, തന്നെത്തന്നെ കർത്താവെന്ന് (യജമാനൻ) വിളിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും നമുക്കുണ്ടാകാം. എന്നാൽ മനുഷ്യൻ്റെ വിചാരങ്ങളും വഴികളുമല്ല, ദൈവത്തിൻ്റെ വിചാരങ്ങളും വഴികളും. (യെശ, 55:8-9). സങ്കീർത്തനം 89:19-28 വരെയുള്ള വേദഭാഗത്ത്, അതിൻ്റെ സൂചനയും പ്രവചന പുസ്തകങ്ങളിൽ അതിൻ്റെ സ്ഥിരീകരണവും വ്യക്തമായി കാണാൻ കഴിയും. സങ്കീർത്തനം 8:26-27 വാക്യം: “നീ എന്റെ പിതാവ്; എന്റെ ദൈവം; എന്റെ രക്ഷയുടെ പാറ; എന്നിങ്ങനെ വിളിച്ചുപറയും” എന്ന് ദാവീദ് ദൈവത്തോട് പറയുന്നു. അടുത്തവാക്യം: “ഞാൻ അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും” എന്ന് ദൈവം ദാവീദിനോട് പറയുന്നതും കാണാം. ഇതൊക്കെ ഭാവികാലത്തിലാണ് (Future Tense) പറയുന്നത്. എപ്പോഴാണ്, അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനും ആക്കുന്നത്? അതിൻ്റെ ഉത്തരം പ്രവചനങ്ങളിലുണ്ട്. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. എന്നാൽ യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്. സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന, രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: (1ശമൂ, 13:14; പ്രവൃ, 13:22 – KJV). അതിൻ്റെ വ്യക്തമായ തെളിവുകൾ കാണുക:☟
☛ രാജാവ്:
➦ “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9 – യെശ, 32:1, യെഹെ, 37:24; ഹോശേ, 3:5).
☛ ഇടയൻ:
➦ “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23).
☛ പ്രഭു:
➦ “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24 – 37:25). “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ (നിഷ്പാപൻ) ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ല. (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1).
☛ അധിപതി:
➦ “ഞാൻ അവനെ (ദാവീദിനെ) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.” (യെശ, 55:4). “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21).
☛ പുരോഹിതൻ:
➦ “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹിതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ദൈവത്തിനു് ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (ആമോ, 9:11-15 – യെശ, 55:3-4; യിരെ, 3:17-18; 30:18-22; 31:31-34; 32:37-44; 33:14-26; യെഹെ, 34:25-30; 37:21-28; 46:2-8; 49:12; ഹോശേ, 3:5). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3-4; പ്രവൃ, 13:34).
☛ വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന:
➦ വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5 – സങ്കീ, 72:1-14). ഇതായിരിക്കും വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണ സംവിധാനം. ഇങ്ങനെയാണ് കാര്യങ്ങളുടെ സമാപ്തി. അതായത്, ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവു് ദാവീദിൻ്റെ വേരായ യേശുവല്ല; യിശ്ശായിവേരായ ദാവീദാണ്: “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും.” (റോമർ 15:12 – യെശ, 11:10; പ്രവൃ, 13:22). ഇതാണ് തുടക്കത്തിൽ നാം കണ്ട ദൈവം നിയമിച്ച പുരുഷൻ (പ്രവൃ, 17:31). യഹോവയുടെ ആത്മാവ് ആവസിച്ച യിശ്ശായി പുത്രൻ എന്ന ഈ പുരുഷൻ മുഖാന്തരമാണ് ദൈവം ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്. ഈ മർമ്മം വലിയതാണ്. ഇത് യഥാവിധി ഗ്രഹിക്കുന്നവൻ ഏകസത്യദൈവമായ പിതാവായ യഹോവയെയും (pater ho monos alethinos Theos – Father, the only true God) ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ഏകമനുഷ്യനായ യേശുക്രിസ്തുവിനെയും തിരിച്ചറിയും. “ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)
4 thoughts on “ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്❓”