All posts by roy7

യേശുവിൻ്റെ സ്നാനവും ഏകദൈവത്തിൻ്റെ വെളിപ്പാടുകളും

പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവവ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. അതിന് ആധാരമായ വേദഭാഗം ഇപ്രകാരമാണ്: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ആദ്യത്തെ വ്യക്തി, യേശു; രണ്ടാമത്തെവ്യക്തി, പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെവ്യക്തി; ദൈവപിതാവ് അഥവാ, സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിൻ്റെ ശബ്ദം. ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തികൾ. എന്നാൽ, അതിലെ വസ്തുതയെന്താണ്? എത്രപേർ അവിടെ ഉണ്ടായിരുന്നു? എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്. വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ്, ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. തന്മൂലം, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, യഹോവയായ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണ മനുഷ്യനെയല്ലാതെ; പിതാവിനെയോ, പരിശുദ്ധാത്മാവിനെയോ വ്യക്തിയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. (യോഹ, 8:40,46; 2കൊരി, 5:21; 1തിമൊ, 3:14-16). യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായിരുന്നത്: ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും; മൂന്ന് പേരുമാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ; യേശുവെന്ന പാപമറിയത്ത മനുഷ്യൻ; പരിശുദ്ധാത്മാവ്; ദൈവപിതാവ് അഥവാ, ദൈവപിതാവിൻ്റെ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. മൂന്നു പേർ ആരൊക്കെയാണെന്ന് ചോദിച്ചാൽ; ഏകദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. നമുക്കെല്ലാം വിശദമായി പരിശോധിക്കാം:

1. സ്നാനത്തിൻ്റെയും ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” (മത്താ, 3:16). യേശു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോട് യാതൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിന് ഒരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. അവൻ പാപം എന്തെന്നറിയാത്ത പരിശുദ്ധനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും ആയിരുന്നു. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നിങ്ങനെ ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണവിടെ വിവക്ഷിതം. ന്യായപ്രമാണപ്രകാരം, മുപ്പതു വയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ, സ്നാനമാണ്. അതുപോലെ, മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു മോശീയ ന്യായപ്രമാണത്തിനു അവൻ പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടാണ്, അനുഷ്ഠാനപരമായ നീതി നിവർത്തിച്ചത്. അതായത്, തൻ്റെ ദൗത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ്, യോർദ്ദാനിൽവെച്ച് പരസ്യമായി യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ചത്.

2. ക്രിസ്തു എന്നതുംദൈവപുത്രൻ എന്നതും പ്രവചനത്തിൻ്റെ നിവൃത്തി: ദൈവം മൂന്നു വ്യക്തിയാണെന്ന് കരുതുന്നവർ, യേശുവെന്ന ദൈവപുത്രൻ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം ആണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, അങ്ങനെ ജനിച്ച ഒരു പുത്രൻ ബൈബിളിൽ ഇല്ല; ആ പുത്രൻ നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ഉല്പന്നമാണ്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7,23;2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി വിശുദ്ധമായി അർപ്പിച്ചതും ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തതും. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ അതിനെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം എന്താണ്? അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; 7:14; 9:6; 61:1-2). അതാണ്, ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾനിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും എന്ന് പത്രൊസ് അപ്പൊസ്തലൻ പറയുന്നതിൻ്റെ അർത്ഥം. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ദൈവമോ, ദൈവത്തിൻ്റെ നിത്യപുത്രനോ അല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16). അഥവാ, ഏകസത്യദൈവം മനുഷ്യരുടെ പാപ പരിഹാരത്തിനായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). തന്മൂലം, ദൈവപുത്രൻ എന്നത് പ്രവചന നിവൃത്തിയാകയാൽ, അതവൻ്റെ പ്രകൃതിയല്ല; അഭിധാനം അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം.

3. സ്നാപകൻ കണ്ട അഭിഷേകം അഥവാ, ദർശനവും കേട്ട ശബ്ദവും: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:21,22). സ്നാനാനന്തരമാണ്, അവൻ പ്രവചനം പോലെ; പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്. (പ്രവൃ, 10:38. ഒ.നോ: യെശ, 61:1-2; ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27). അവൻ, “ആത്മാവിനാൽ നീതികരിക്കപ്പെട്ടു” എന്നാണ്, ദൈവഭക്തിയുടെ മർമ്മത്തിൽ പൗലൊസ് പറയുന്നത്. (1തിമൊ, 3:16). അനന്തരം, പ്രവചനം പോലെ, അവൻ ദൈവപുത്രനാകുകയും ചെയ്തു. (ലൂക്കൊ, 1:32; 1:35; 3:22). അങ്ങനെ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിക്കുന്ന മഹാപുരോഹിതനായി അവൻ ദൈവപിതാവിനാൽ നിയമിക്കപ്പെട്ടു. (1തിമൊ, 2:5-6; എബ്രാ, 3:1). ഇതാണ്, യോഹന്നാൻ കണ്ട അഭിഷേകം അഥവാ, ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയു  അർത്ഥം. എന്നാൽ, ദർശനവും ശബ്ദവും  അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയായിരുന്നില്ല; യോഹന്നാൻ സ്നാപകന് മാത്രമുള്ളതായിരുന്നു: “ദൈവാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ അഥവാ, യോഹന്നാൻ കണ്ടു” എന്നാണ് സമവീക്ഷണ സുവിശേഷകന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. (മത്താ, 3:16). അല്ലാതെ, എല്ലാവരും കണ്ടില്ല. അടുത്ത വാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). ഇവിടെയും നോക്കുക: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ എന്ന് ഏകവചനത്തിലാണ് പറയുന്നത്. യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37).അടുത്തവാക്യം: “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും.” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, ദൈവം യേശുവിനെ അഭിഷേകം ചെയ്തതും ദൈവപുത്രനെന്ന് വിളിച്ചതും യോഹന്നാനെ കാണിച്ചത്, അവനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. എന്നാൽ, വരുവാനുള്ള മശീഹയും ദൈവപുത്രനും യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). ഇതാണ്, യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവിക ഉദ്ദേശ്യം.

4. ദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos) ആണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം.” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അതായത്, ദൈവം പലരല്ല; ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഇരുപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (2രാജാ, 19:15, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:24). മേല്പറഞ്ഞ വാക്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ് ഈ വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത്, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, 20 പ്രാവശ്യവും മോണോസ് (monos) ഉപയോഗിച്ചിരിക്കുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹിദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ഒന്നിലധികം പേരാണെന്നോ, വ്യക്തികളാണെന്നോ ആർക്കും തെളിയിക്കാൻ കഴിയില്ല.

5. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ: ദൈവത്തിൽ വ്യക്തികളില്ല; ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയപുതിയ നിയമങ്ങളിൽ കാണാം.

പിതാവെന്ന പദവിയിലുള്ള പ്രത്യക്ഷത: സ്വർഗ്ഗത്തിൽ ദൈവത്തിന് ഒരു നിത്യമായ പ്രത്യക്ഷതയുണ്ട്: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി അദൃശ്യമായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. (യെഹെ, 1:26; 8:2). പിതാവെന്ന പദവിയിലുള്ള ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ബാക്കിയെല്ലാം, മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലികമായ പ്രത്യക്ഷതകളാണ്. അതുകൊണ്ടാണ്, സ്രഷ്ടാവും പിതാവുമായ ഏകദൈവമേ നമുക്കുള്ളെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നത്. (ആവ,  32:6; യെശ, 63:16; 64:8; മലാ, 1:6; 2:10; യോഹ, 8:41; 17:3; 1കൊരി, 8:5-6; എഫെ, 4:6; എബ്രാ, 2:11). ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗത്തിലെ ഈ പ്രത്യക്ഷത നിത്യമാണെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. സ്വർഗ്ഗത്തിൽ വസിക്കുന്ന ദൂതന്മാർ എപ്പോഴും കാണുന്ന യഹോവയായ ദൈവപിതാവിതാവിനെ പഴയനിയമത്തിൽ; മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1-3), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ കണ്ടിട്ടുണ്ട്. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. സ്വർഗ്ഗസിഹാസനത്തിൽ ഇരിക്കുന്ന പിതാവിനെ ദൂതന്മാർ രാപ്പകൽ അഥവാ, എപ്പോഴും ആരാധിക്കുന്നതാണ് യോഹന്നാൻ കണ്ടത്. (വെളി, 4:2,8). അതായത്, ക്രിസ്തു പറഞ്ഞ അതേ കാര്യമാണ് യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്. (മത്താ, 18:11). പിതാവിനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും കണ്ടത്. (6:1-3).

പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട്: അതാണ് ദൈവഭക്തിയുടെ മർമ്മം (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരു പ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ കാലസമ്പൂർണ്ണത വന്നപ്പോൾ, യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അഥവാ, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40, 46; 2കൊരി, 5:21). അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). “എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ജനനം. (എബ്രാ, 10:6; സങ്കീ, 40:6 LXX). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് (യഹോവ) അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിലുള്ള ഒരു പ്രത്യക്ഷത എടുത്ത്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). പഴയനിയമത്തിലും ഏകദൈവമായ യഹോവ മനുഷ്യനായി പ്രത്യക്ഷമായതിൻ്റെ വ്യക്തമായ തെളിവ് കാണാം. (ഉല്പ, 18:1–19-1). മനുഷ്യൻ്റെ പാപത്തിനു ശാശ്വതമായ പരിഹാരം വരുത്താൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:39; 1രാജാ, 8:23; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). [മുഴുവൻ തെളിവുകളും കാണാൻ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ കാണുക]

പരിശുദ്ധാത്മാവെന്ന നിലയിലുള്ള ദൈവത്തിൻ്റെ വെളിപ്പാട്: പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: 1) സങ്കീർത്തനം 139:7-10. 2) യെശയ്യാവ്  6:8-10 – പ്രവൃത്തികൾ 28:26-27. 3) യേശയ്യാവ് 44:24 ഇയ്യോബ് 33:4. 4) മത്തായി 1:20 – മത്തായി 3:17. 5) ലൂക്കൊസ് 3:22 – യോഹന്നാൻ 8:16; 16:32. 6) മത്തായി 12:28 പ്രവൃത്തികൾ 2:22 – പ്രവൃത്തികൾ 10:38. 7) 1പത്രൊസ് 3:18 ഗലാത്യർ 1:1; പ്രവൃത്തികൾ 2:24,31. 8) യോഹ, 3:5-6 1യോഹന്നാൻ 5:1,18. 9) പ്രവൃത്തികൾ 5:3 പ്രവൃത്തികൾ 5:4. 10) 1കൊരിന്ത്യർ 3:16 1കൊരിന്ത്യർ 6:19. 11) യോഹന്നാൻ 8:16; 16:32 മത്തായി 12:24,32. 12) യോഹന്നാൻ 5:44; 17:3. 13) ലൂക്കൊസ് 5:21; റോമർ 16:24; 1കൊരിന്ത്യർ 8ൻ്റെ6; എഫെ, 4:6.

ദൈവത്തിൻ്റെ ഏഴ് ആത്മാവ്: “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ” (വെളി, 1:4-5). ഈ വേദഭാഗത്ത്  പിതാവിൽ നിന്നും യേശുക്രിസ്തുവിൽനിന്നും ഏഴ് ആത്മാവിൽ നിന്നും യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിക്കുന്നത് നോക്കുക. ഏഴ് ആത്മാക്കളെ ഏഴ് ദീപങ്ങളായി സ്വർഗ്ഗത്തിൽ അവൻ കാണുകയും ചെയ്തു. (വെളി, 4:5. ഒ.നോ: 3:1; 5:6). തന്മൂലം, ഇതും ദൈവത്തിൻ്റെ ഒരു വെളിപ്പാടാണെന്ന് മനസ്സിലാക്കാം.

മനുഷ്യപുത്രനോട് സദൃശൻ: സൂര്യതേജസ്സോടെ പത്മോസിൽ യോഹന്നാന് വെളിപ്പെട്ട ഒരു മനുഷ്യപുത്രനോട് സദൃശനെക്കുറിച്ച് വെളിപ്പാടിൽ പറഞ്ഞിട്ടുണ്ട്. (1:13-18). അവിടെ, “ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറഞ്ഞിരിക്കയാൽ; അവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അത് യേശു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. യേശു, മരണത്തിൽനിന്ന് ഉയിർത്തു, മരിച്ചിട്ട് ഉയിർത്തു എന്നല്ലാതെ, “മരിച്ചവൻ ആയിരുന്നു” എന്ന് എവിടെയും പറഞ്ഞിട്ടില്ല. (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12).രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. അതായത്, “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുന്നതാണ്. 2. യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുവിനെ ഏകദേശം 87 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ എന്ന് അവനെ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, എൻ്റെ കർത്താവിനെക്കണ്ടു, യേശുവിനെക്കണ്ടു, ദൈവപുത്രനെക്കണ്ടു, മനുഷ്യപുത്രനെക്കണ്ടു, ക്രിസ്തുവിനെക്കണ്ടു എന്നൊന്നും പറയാതെ, മനുഷ്യപുത്രനോട് സദൃശനായവനെക്കണ്ടു എന്ന് അവൻ ഒരിക്കലും പറയില്ലായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു” എന്നതിനെ സാമാന്യ അർത്ഥത്തിൽ: മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ മറ്റൊരുവനെ കണ്ടുവെന്നോ; അല്ലെങ്കിൽ, യഥാർത്ഥത്തിൽ മനുഷ്യപുത്രനോടു സദൃശൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണോ അവനെ കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും അത് യേശുക്രിസ്തു അല്ല. 3. മനുഷ്യപുത്രനോട് സദൃശൻ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനാണ്. (വെളി, 1:18). എന്നാൽ, ദൈവപുത്രൻ ലോകത്തിൽ വന്നത് ആരെയും വിധിപ്പാനല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ്. (യോഹ, 3:17). അവൻ ആരെയും കൊല്ലാൻ വന്നതല്ല; മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കാനാണ് വന്നത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). അവൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. 4. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണ് അവൻ പറയുന്നത്. (വെളി, 2:7). ദൈവപുത്രനോ, ദൈവമോ ആയിരുന്നെങ്കിൽ എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, ദൈവത്തിന്റെ പരദീസയിലുള്ള ഫലം എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതായത്, ഇതൊരു ഭൗമികൻ്റെ വാക്കാണ്. 5. മനുഷ്യപുത്രനോട് സദൃശൻ, ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. (വെളി, 3:2,12). ദൈവമെന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, സ്രഷ്ടാവ് തുടങ്ങി ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 6. മനുഷ്യപുത്രനോട് സദൃശൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (വെളി, 3:12). എന്നാൽ, യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് ബൈബിളിൽ എവിടെയും സൂചനപോലും ഇല്ല. 7. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് മനുഷ്യപുത്രനോട് സദൃശൻ? ദാനീയേൽ പ്രവചനവും വെളിപ്പാടു പുസ്തകവും തമ്മിലുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാം. ദാനീയൽ കണ്ട, ദൈവത്തിൻ്റെ വിശുദ്ധന്മാരായ അതേ മനുഷ്യപുത്രനോട് സദൃനായ യിസ്രായേലിനെയാണ് യോഹന്നാനും കാണുന്നത്. അതായത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. [മുഴുവൻ തെളിവുകളും കാണാൻ: മനുഷ്യപുത്രനോട് സദൃശൻ ആരാണ്? എന്ന വീഡിയോ കാണുക]

അറുക്കപ്പെട്ട കുഞ്ഞാട്: “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതാണ്. (വെളി, 13:8). എന്നാൽ, ക്രിസ്തു തന്നെത്താൻ യാഗമാക്കിയത് ലോകാവസാനത്തിൽ അഥവാ, അന്ത്യകാലത്താണ്.(1തിമോ, 2:6; എബ്രാ, 9:26). പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. അവൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്നും നാം കണ്ടതാണ്. ദൈവപുത്രനായ ക്രിസ്തുവിനെയല്ല യോഹന്നാൻ കുഞ്ഞാടായി സ്വർഗ്ഗത്തിൽ കണ്ടതെന്ന് മനസ്സിലാക്കാൻ; അവൻ്റെ ജനനവും മരണവും പരിശോധിച്ചാൽ മതി. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതല്ല; യേശുവെന്ന മനുഷ്യനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ആരുടെയും അവതാരമല്ല; ഒരു പുതിയ ശിശുവിനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉരുവാക്കിയതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). കന്യകയിൽ ഉല്പാദിതനായ അവൻ, മറിയയുടെ ആദ്യജാതനായിട്ടാണ് ജനിക്കുന്നത്. (മത്താ, 1:25; 2:7,23). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവൻ, യോർദ്ദാനിൽവെച്ച് പ്രവചനംപോലെ, ക്രിസ്തുവും ദൊവപുത്രനുമായി. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:25; 10:38). അനന്തരം, യോർദ്ദാനിൽവെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ അഥവാ, ആത്മാവിൻ്റെ ശക്തിയോടെയാണ് താൻ ശുശ്രൂഷ ആരംഭിച്ചത്, (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്ത ദേഹവും (1പത്രൊ,ഴ2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്തവൻ (2കൊരി, 5:21), തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിലാണ് മരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിലാണ് ഉയിർത്തെഴുന്നേറ്റതും. (1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 7:27; 9:12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറാരെയും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. എൻ്റെ ദൈവവും കർത്താവുമെന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെയാണ്, യെഹൂദനും വിശേഷാൽ, അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷചരിത്രകാലത്ത് ഏകദൈവവും ഏകമനുഷ്യനായ ക്രിസ്തുവും രണ്ടുപേരായിരുന്നു. (യോഹ, 17:3; റോമ, 5:15; 1തിമൊ, 2:5-6). എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ അഥവാ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല; ദൈവത്തിൽ മറഞ്ഞിരിക്കുകയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് പറഞ്ഞത്. (യോഹ, 16:26). അതിനാലാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നയിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്; ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നിനെക്കുറിക്കുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നിനെക്കുറിക്കുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ആ പ്രയോഗം ഉച്ചരിച്ചത്. അതായത്, പഴയനിയമത്തിൽ ഇല്ലായിരുന്നവനും അന്ത്യകാലത്തുമാത്രം മാത്രം വെളിപ്പെട്ടവനും തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ശുശ്രൂഷ തികച്ച് ദൈവത്തിൽ മറഞ്ഞവനുമായ ഏകമനുഷ്യനാണ് ക്രിസ്തു. (റോമ, 5:15). ആ മനുഷ്യൻ സ്വർഗ്ഗത്തിൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ലോകസ്ഥാപനം മുതൽ ക്രിസ്തുവിലൂടെ നിർണ്ണയിക്കപ്പെട്ട രക്ഷണ്യവേലയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട കൂഞ്ഞാടെ മനസ്സിലാക്കാം.

6. യോർദ്ദാനിലെ മൂന്ന് വെളിപ്പാടുകൾ: ദൈവം വ്യക്തിയല്ല; ദൈവത്തിൽ വ്യക്തികളുമില്ല. വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് ഉള്ളതെന്ന് നാം കണ്ടു. അദൃശ്യനായ ഏകദൈവത്തിന് പല പ്രത്യക്ഷതകൾ ഉണ്ടെങ്കിലും, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് പ്രത്യക്ഷതകളാണ്; പിതാവും പുത്രനും പരിശുദ്ധാത്മാവും. ആ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി.” (മത്താ, 3:16). ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യനാണ് യോർദ്ദാനിൽവെച്ച് യോഹന്നാനാൽ സ്നാനം ഏറ്റതും, പരിശുദ്ധാത്മാവിനാൽ നീതീകരിക്കപ്പെട്ടതും. “അവൻ ആത്മാവിനാൽ നീതീകരിക്കപ്പെട്ടു” എന്നാണ് ദൈവഭക്തിയുടെ മർമ്മത്തിൽ പറഞ്ഞിരിക്കുന്നത്. (1തിമൊ, 3:14-16). യോഹന്നാൻ സ്നാനം കഴിപ്പിച്ചതും പരിശുദ്ധാത്മാവ് നീതീകരിച്ചതും ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മണുഷ്യനെയാണ്. 2. പരിശുദ്ധാത്മാവ്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). 3. ദൈവപിതാവ് അഥവാ,ദൈവപിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം ശബ്ദമായി അഥവാ, വചനമായി ശമൂവേലിനു വെളിപ്പെട്ടതായി പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1ശമൂ, 3:21). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. (2പത്രൊ, 1:17). ഇതാണ്, സ്നാനസമയത്ത് ഉണ്ടായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ.

7. യോർദ്ദാനിൽ ഉണ്ടായിരുന്ന മൂന്നു പേർ: യോർദ്ദാൻ നദിയിൽ സ്നാനസമയത്ത് സന്നിഹിതരായിരുന്നത് മൂന്ന് പേരായിരുന്നു. കരയിൽ കുറേപ്പേർ ഉണ്ടായിരുന്നു; അത് നമ്മുടെ വിഷയമല്ല. 1. ദൈവം: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; പ്രവൃ, 4:27). ഏകദൈവമാണ് പിതാവിൻ്റെ ശബ്ദമായും ആത്മാവായും യോർദ്ദാനിൽ വെളിപ്പെട്ടത്. അല്ലാതെ, അത് രണ്ട് വ്യക്തികളല്ല. 2. യേശുവെന്ന മനുഷ്യൻ. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40, ഒ.നോ: മത്താ, 11:19). അതായത്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യനാണ് യോഹന്നാനാൽ സ്നാനമേറ്റതും ദൈവത്താൽ അഭിഷേകം പ്രാപിച്ചതും. (യോഹ, 8:40,46; 2കൊരി, 5:21). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. അതായത്, ദൈവം അഭിഷേകം ചെയ്തത് ദൈവത്തെയല്ല; നസ്രറായനായ യേശുവെന്ന മനുഷ്യനെയാണ്. (പ്രവൃ, 2:22; 4:27; 10:38). ദൈവം തൻ്റെ ശുശ്രൂഷകൾക്ക് വേണ്ടി മനുഷ്യന് നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. അഭിഷേകം പ്രാപിക്കാൻ ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). എന്നാൽ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്രക്ഷതയായ യേശു മനുഷ്യനാണ്. ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ലാതിരിക്കെ, ദൈവപുത്രനായ യേശു പ്രകൃതിയിൽ ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചയുള്ളവൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും (യോഹ, 8:40; മത്താ, 11:19), പുത്രൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). യേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരും ക്രിസ്തുവിനുവേണ്ടി ജീവൻ വെച്ചവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ് ചെയ്യുന്നത്. (ലൂക്കൊ, 10:16). യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം പഴഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos) എന്നും, 4 പ്രാവശ്യം ജഡം (സർക്സ്, sarki) എന്നും പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകാർ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ? 3. യോഹന്നാൻ സ്നാപകൻ: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). തൻ്റെ ക്രിസ്തുവിന് വഴിയൊരുക്കാൻ ദൈവത്താൽ അയക്കപ്പെട്ടവനാണ് യോഹന്നാൻ സ്നാപകൻ. (യെശ, 40:3; മലാ, 3:1). ഈ മൂന്നുപേരാണ് യോർദ്ദാനിൽ ഉണ്ടായിരുന്നത്. അതായത്, ഏകദൈവവും രണ്ട് മനുഷ്യവ്യക്തികളുമാണ് യോർദ്ദാനിലെ സ്നാനസ്ഥലത്ത് സന്നിഹിതരായിരുന്നത്. ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആണെങ്കിലും, മനുഷ്യനെന്ന നിലയിൽ സുവിശേഷ ചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരുന്നു. അതുകൊണ്ടാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതകളുടെ കൂട്ടത്തിലും മൂന്നുപേരുടെ കൂട്ടത്തിലും യേശു ഉൾപ്പെടുന്നത്. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്; അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതാണ്, യേശുവിൻ്റെ സ്നാനവും വസ്തുകകളും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ;,.

ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്❓

ദാനീയേൽ പ്രവചനം ഏഴാം അദ്ധ്യായത്തിലെ മനുഷ്യപുത്രനോട് സദൃശനായവനെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. മനുഷ്യപുത്രൻ ആകാശമേഘങ്ങളോടെ വരുന്നത് നിങ്ങൾ കാണും എന്ന് പുതിയനിയമത്തിൽ യേശുക്രിസ്തു പറഞ്ഞിരിക്കയാൽ, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവാണെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, ദാനിയേലിലെ മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല; മറ്റൊരുത്തനാണ്. അത് ആരാണെന്ന് ആ അദ്ധ്യായത്തിൽത്തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമുക്കത് പരിശോധിക്കാം:

ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ ദൈവം ഒരു ദർശനത്തിലൂടെ ദാനീയേലിനെ കാണിക്കുന്നതാണ് ഏഴാം അദ്ധ്യായത്തിൻ്റെ വിഷയം. ഏഴാം അദ്ധ്യായത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1-8 വാക്യങ്ങൾ: സമുദ്രത്തിൽനിന്നു കയറിവന്ന നാലു മഹാമൃഗങ്ങളെക്കുറിച്ചും, ഘോരവും ഭയങ്കരവുമായ നാലാമത്തെ മൃഗത്തിൻ്റെ പത്ത് കൊമ്പുകളെക്കുറിച്ചും, അവയുടെ ഇടയിൽനിന്ന് മുളച്ചുവരുന്ന വമ്പും ദൂഷണവും പറയുന്ന ഒരു ചെറിയ കൊമ്പിനെക്കുറിച്ചുമാണ്. 9-10 വാക്യങ്ങൾ: ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ചുള്ള വിവരണമാണ്. 11-12 വാക്യങ്ങൾ: വമ്പു പറയുന്ന ചെറിയ കൊമ്പിൻ്റെ നാശവും മറ്റു മൃഗങ്ങളുടെ അധികാര നഷ്ടവുമാണ്. 13-14 വാക്യങ്ങൾ: മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതും, സിംഹാസനത്തിൽ ഇരിക്കുന്നവൻ അവനു നീങ്ങിപ്പോകാത്ത നിത്യാധിപത്യവും രാജത്വവും നല്കുന്നതാണ്. 15-16 വാക്യങ്ങൾ: ദർശനത്തിൻ്റെ പൊരുൾ മനസ്സിലാകാതെ വിഷമിച്ച ദാനീയേൽ, അടുത്തുനിന്ന ഒരുത്തനോട് അഥവാ, ഒരു ദൂതനോട് സ്വപ്നത്തിൻ്റെ സാരമെന്താണെന്ന് ചോദിക്കുന്നതാണ്, 17-28 വാക്യങ്ങൾ: ദൂതൻ ദാനീയേലിനു ദർശനം വ്യാഖ്യാനിച്ചു കൊടുക്കുന്നതാണ്. കടലിൽനിന്ന് കയറിവന്ന മൃഗങ്ങൾ നാലു രാജാക്കന്മാർ അഥവാ, രാജ്യങ്ങളാണ്. ഈ നാലു രാജാക്കന്മാരെക്കുറിച്ച് ദാനീയേൽ രണ്ടാം അദ്ധ്യായത്തിലും പറഞ്ഞിട്ടുണ്ട്. (31-43). ഘോരവും ഭയങ്കരവും അതിബലവുമുള്ള നാലാമത്തെ രാജ്യത്തിൻ്റെ പത്ത് കൊമ്പുകൾ ആ രാജ്യത്തുനിന്ന് എഴുന്നേല്പാനുള്ള പത്ത് രാജാക്കന്മാരാണ്. അതിൽനിന്ന് എഴുന്നേല്ക്കുന്നവനാണ്, അത്യുന്നതനു വിരോധമായി വമ്പു പറയുന്നവനും ദൈവത്തിൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാൻ ശ്രമിക്കുന്നവനും നിയമങ്ങങ്ങളും കാലങ്ങളുമെല്ലാം മാറ്റാൻ ശ്രമിക്കുന്നവനും. വെളിപ്പാട് പുസ്തകം പതിമൂന്നാം അദ്ധ്യായത്തിലും അവനെ കാണാം.

ഇനി നമുക്ക്, ദൈവത്തിൻ്റെ ന്യായാസനത്തെക്കുറിച്ച് നോക്കാം:
ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.” ദാനീ, 7:10,11. ഈ വേദഭാഗം വെളിപ്പാട് പുസ്തകം 20:11-12-ന് തുല്യമാണ്.

ഈ അദ്ധ്യായത്തിൽ വയോധികൻ അഥവാ, പുരാതനനായവൻ മൂന്നുപ്രാവശ്യവും (7:9, 13, 21). മനുഷ്യപുത്രനോടു സദൃശൻ ഒരുപ്രാവശ്യവും (7:13), അത്യുന്നതൻ അഞ്ചുപ്രാവശ്യവും (7:18, 21, 25, 25, 27), വിശുദ്ധന്മാർ അഞ്ചുപ്രാവശ്യവും ഉണ്ട്. (7:18, 21, 22, 25, 27).

ന്യായാസനവും (റോമ, 14:10. ഒ.നോ: സങ്കീ, 9:7; യെശ, 30:33; ദാനീ, 7:9; 2കൊരി, 5:10; വെളി, 20:4; 20:11,12), ന്യായവിസ്താരവും ദൈവത്തിൻ്റെയാണ്. (സങ്കീ, 1:5; 37:33; 76:9; 143:2; സഭാ, 11:9; 12:14; യെശ, 3:14; ദാനീ, 7:10, 7:26; 2തിമൊ, 4:1). വയോധികൻ അഥവാ, പുരാതനനും (ആവ, 33:27. ഒ.നോ: സങ്കീ, 55:19; 68:33; 74:12; 45:21; ദാനീ, 7:9, 13, 22; ഹബ, 1:12), അത്യുന്നതനും ഒരാളാണ്. (ഉല്പ, 14:18; 19, 20, 23; ഇയ്യോ, 36:26; സങ്കീ, 7:17; ദാനീ, 3:26; 4:2; 7:18, 21, 25, 27). ജീവൻ്റെ പുസ്തകവും സ്മരണാ പുസ്തകവും യഹോവയുടെ കയ്യിലാണുള്ളത്. (പുറ, 32:32,33; സങ്കീ, 69:28; 139:16; മലാ, 3:16; ഫിലി, 4:3; വെളി, 3:5; 13:8; 17:8; 20:15; 21:27). അതായത്, അത്യുന്നതനായ യഹോവയാണ് സിംഹാസനത്തിലിരിക്കുന്ന വയോധികൻ. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള വിധി കല്പിക്കുവാനാണ് ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിരിക്കുന്നത്. ഇനി, അറിയേണ്ടത്: മനുഷ്യപുത്രനോട് സദൃശനും വിശുദ്ധന്മാരും ആരാണെന്നാണ്:

“രാത്രി ദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്‍റെ അടുക്കൽ ചെന്നു; അവർ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13,14).

മനുഷ്യപുത്രനോട് സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതാണ് ദാനീയേൽ കണ്ടത്. അവൻ ദൈവത്തിൽനിന്ന് പ്രാപിക്കുന്ന അധികാരങ്ങളും ചെറുതല്ല. ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനുള്ള ആധിപത്യവും മഹത്വവും രാജത്വവുമാണ് ദൈവം അവന് കൊടുക്കുന്നത്. തന്നെയുമല്ല, അവൻ്റെ അധികാരം അഥവാ, ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യമാണ്. അവൻ്റെ രാജത്വവും നിത്യമാണ്. അതായത്, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ, സർവ്വാധികാരത്തോടെ ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ്. ഭൂമിയിലെ സകല വശംങ്ങളും ജാതികളും ഭാഷക്കാരും അവന് കീഴ്പെട്ടിരിക്കയും അവനെ സേവിക്കുകയും വേണം. ഇങ്ങനെയൊരു രാജാവിനെക്കുറിച്ച് കേട്ടാൽ, അവൻ യേശുക്രിസ്തു ആണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രമാണ്. തന്നെയുമല്ല, മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതായി പുതിയനിയമത്തിൽ ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 26:64; മർക്കൊ, 14:62). യേശുവിൻ്റെ ജനനംമുതൽ അവൻ രാജാവാണെന്നും ആകുമെന്നുമൊക്കെയുള്ള അനേകം പരാമർശങ്ങളും കാണാൻ കഴിയും. (മത്താ, 2:2; 20:21; 27:37; മർക്കൊ, 15:26; ലൂക്കൊ, 1:32-33; 23:42; യോഹ, 1:49; 12:13-15). ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ യേശുക്രിസ്തു ആണെന്ന് ഉറപ്പിക്കാൻ ഒരു വിശ്വാസിക്ക് ഇത്രയും കാര്യങ്ങൾ ധാരാളമാണ്. യേശുക്രിസ്തു അല്ലാതെ മറ്റൊരു രാജാവിനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ലെന്നതും സത്യമാണ്. എന്നാൽ, നമ്മുടെ ചിന്തകളും വ്യാഖ്യാനങ്ങളുമല്ല സത്യം; ദൈവത്തിൻ്റെ വചനമാണ് സത്യം. (യോഹ, 17:17).

അടുത്ത രണ്ട് വാക്യത്തിൽ ഇങ്ങനെ കാണാം: “ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി. ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർത്ഥം പറഞ്ഞുതന്നു.” (ദാനീ, 7:15-16). ദർശനം നേരിട്ടുകണ്ട ദാനിയേൽ പ്രവാചകനു് നിത്യരാജത്വം പ്രാപിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് മനസ്സിലായില്ല. അതുകൊണ്ടാണ്, അടുത്തുകണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരമെന്താണെന്ന് ചോദിച്ചത്. അതായത്, ദർശനം കണ്ട പ്രവാചകനുപോലും മനസ്സിലാകാത്ത വേദഭാഗങ്ങൾ വെച്ചുകൊണ്ടാണ്, അത് യേശുക്രിസ്തു ആണെന്ന് നമ്മൾ സ്വന്തബുദ്ധിയിൽ മനസ്സിലാക്കുന്നത്. താഴോട്ടുള്ള ഭാഗങ്ങൾ മുഴുവൻ ദർശനത്തെക്കുറിച്ചുള്ള ദൂതൻ്റെ വ്യാഖ്യാനങ്ങളാണ്. ദുതൻ അതിനെക്കുറിച്ച് എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം:

18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്‍റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.”

പതിനാലാം വാക്യത്തിൽ മനുഷ്യപുത്രനോട് സദൃശനു് നിത്യരാജത്വം ലഭിച്ചതായി പറഞ്ഞിരിക്കുന്നത് നാം കണ്ടതാണ്. എന്നാൽ അതിനെ വ്യാഖ്യാനിക്കുന്നവൻ പതിനെട്ടാം വാക്യത്തിൽ പറയുന്നു: അത്യുന്നതൻ്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും അഥവാ, നിത്യരാജത്വം അനുഭവിക്കും. അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, ദൈവത്തിൻ്റെ വിശുദ്ധന്മാർ എന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത് യേശുക്രിസ്തുവിനെയല്ല; യിസ്രായേലിനെയാണ്. ദൈവത്തിൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്.: “നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:6). “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” (ആവ, 7:6). “യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.” (സങ്കീ, 50:5. ഒ.നോ: ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). Masoretic Text-ലും Septuagint-ലും English-ലുമെല്ലാം വിശുദ്ധന്മാർ എന്ന ബഹുവചനമാണ് ഉള്ളത്. അതായത്, അത്യുന്നതൻ്റെ വിശുദ്ധന്മാർ എന്നത്, യേശുക്രിസ്തു എന്ന ഏകനല്ല; യിസ്രായേലെന്ന പലരാണ്. തന്മൂലം, വയോധികനിൽ നിന്ന് രാജത്വം പ്രാപിക്കുന്ന; മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ല, യിസ്രായേൽ ആണെന്ന് മനസ്സിലാക്കാം.

21-22 വാക്യങ്ങൾ: “വയോധികനായവൻ വന്നു അത്യുന്നതനായവന്‍റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.”

ഈ വാക്യത്തിലും, അത്യുന്നതൻ്റെ വിശുദ്ധന്മാരാണ് ആധിപത്യവും രാജത്വവും പ്രാപിക്കുന്നതെന്ന് ആദ്യവാക്യത്തിൽ കാണാൻ കഴിയും. 22-ാം വാക്യം: “ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.” അത്യുന്നതനോട് വമ്പും ദൂഷണവും പറയുന്ന ചെറിയകൊമ്പ് ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലിനെ ജയിക്കുന്നതായാണ് ദാനീയേൽ കണ്ടത്. മഹോപദ്രവകാലത്താണ് അത് സംഭവിക്കുന്നത്. വെളിപ്പാട് പുസ്തകത്തിൽ അക്കാര്യം പറഞ്ഞിട്ടുണ്ട്. “പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു.” (വെളി, 13:1). ദാനീയേൽ കണ്ട ചെറിയ കൊമ്പിനെയാണ്, സമുദ്രത്തിൽനിന്ന് കയറിയ മൃഗമായി യോഹന്നാൻ കണ്ടത്. വിശുദ്ധന്മാരായ യിസ്രായേലിനോട് യുദ്ധം ചെയ്ത് ജയിക്കാനുള്ള അധികാരം അവന് മഹാസർപ്പത്തിൽനിന്ന് ലഭിച്ചതായി യോഹന്നാനും പറഞ്ഞിട്ടുണ്ട്. (വെളി, 13:2,7).

25-ാം വാക്യം: “അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്‍റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.” 

അത്യുന്നതെൻ്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയാനാണ് വമ്പ് പറയുന്ന കൊമ്പ് അഥവാ, സമുദ്രത്തിൽനിന്ന് കരേറിയ മൃഗം ശ്രമിക്കുന്നത്. 

26-ാം വാക്യം: “എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.” 

ദൈവത്തിൻ്റെ ന്യായവിസ്താരസഭ കൂടിയിട്ട്, മൃഗത്തിൻ്റെ അധികാരം എടുത്തുകളഞ്ഞ് അവനെ നശിപ്പിക്കും. അതായത്, അന്ത്യയുദ്ധത്തിൽ ചെറിയ കൊമ്പിനോട് അഥവാ, മൃഗത്തോട് തോല്ക്കുന്ന യിസ്രായേൽ തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് നോക്കി വിലപിക്കും. (സെഖ, 12:10. ഒ.നോ: യോഹ, 19:37; വെളി, 1:7). അപ്പോഴാണ്, തൻ്റെ വിശുദ്ധന്മാരുടെ രക്ഷയ്ക്കായി യഹോവ ഒലിവുമലയിൽ ഇറങ്ങിവന്ന് മൃഗത്തോടും അവൻ്റെ സൈന്യത്തോടും പൊരുതി തൻ്റെ വിശുദ്ധന്മാരെ രക്ഷിക്കുന്നത്. (സെഖ, 14:3-4. ഒ.നോ: പ്രവൃ, 1:11). തൻ്റെ വിശുദ്ധന്മാരായ യിസ്രായേലിൻ്റെ സകല ശത്രുക്കളെയും തോല്പിച്ച് അവൻ്റെ പാദപീഠം ആക്കിയ ശേഷമാണ്, ദൈവം അവന് വാഗ്ദത്തം ചെയ്തിരിക്കുന്ന നിത്യരാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതും, യിസ്രായേൽ സർവ്വഭൂമിയുടെയും രാജാവായി വാഴുന്നതും. (സങ്കീ, 110:1; പ്രവൃ, 1:6).

27-ാം വാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.”

പിന്നെ, “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും.” അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിനാണ് രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും ലഭിക്കുന്നത്. അടുത്തഭാഗം: “അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു. ” അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം, ‘അവൻ്റെ’ രാജത്വം നിത്യരാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. എന്തെന്നാൽ, യിസ്രായേൽ ജനത്തെ മുഴുവനായി ദൈവം തൻ്റെ ഏകപുത്രനായിട്ടാണ് കാണുന്നത്. എൻ്റെ പുത്രൻ എന്ന് ദൈവം വിശേഷിപ്പിച്ചിരിക്കുന്നത്, രണ്ടുപേരെയാണ്: യിസ്രായേലിനെയും യേശുവിനെയും. അതിൽ, ആദ്യത്തെ പുത്രനും ആദ്യജാതനും യിസ്രായേലാണ്. (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:2). പുത്രന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). അവസാന ഭാഗം: സകല ആധിപത്യങ്ങളും ‘അവനെ’ സേവിച്ചനുസരിക്കും എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. എന്തെന്നാൽ, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കേണ്ട ദൈവത്തിൻ്റെ അഭിഷിക്തനായ നിത്യരാജാവ്. (സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:29, 36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13-14,18,21,27).

പതിനാലാം വാക്യതിൽ: ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോട് സദൃശനായവന് ദൈവം കൊടുക്കുന്ന അധികാരം ഇതാണ്: “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” അധികാരങ്ങൾ ലഭിച്ച മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് ദൂതൻ ദാനീയേലിനു വ്യാഖ്യാനിച്ച് കൊടുക്കുന്നതാണ് 18, 21, 22, 25, 27 വാക്യങ്ങളിലുള്ളത്. അത് മറ്റാരുമല്ല, ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. രണ്ട് വാക്യങ്ങൾ ഒരിക്കൽക്കൂടി ഉദ്ധരിക്കട്ടെ; 18-ാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” 27-ാം വാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” ഭൂമിയിലെ സകല വംശങ്ങളും ജാതികളും ഭാഷക്കാരും സേവിക്കുന്ന നിത്യരാജാവ് അത്യുന്നത ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണെന്ന് ദൂതൻ്റെ വ്യാഖ്യാനത്തിൽ സ്ഫടികസ്ഫുടം വ്യക്തമാണല്ലോ? അതായത്, പതിമൂന്നാം വാക്യത്തിലെ നിത്യരാജത്വം പ്രപിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ യിസ്രായലാണ്. അല്ലാതെ യേശുക്രിസ്തുവല്ല. “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല.” (സംഖ്യാ, 23:19). 

ദാനിയേൽ രണ്ടാം അദ്ധ്യായത്തിലും ദൈവാത്മാവ് ഈ വസ്തുത വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: അവിടെ, നെബൂഖദ്നേസർ രാജാവ് കണ്ട സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തിലൂടെ ദാനീയേൽ തന്നെയാണ് അക്കാര്യം പറയുന്നത്. ഭൂമിയിൽ വരുവാനുള്ള നാലു രാജത്വങ്ങളെക്കുറിച്ചുള്ള വലിയൊരു ബിബമാണ് നെബൂഖദ്നേസർ കണ്ടത്. (ദാനീ, 2:31-44). അതിനെക്കുറിച്ചൊക്കെ വ്യാഖ്യാനിച്ചശേഷം ഒടുവിൽ പറയുന്നത് നോക്കുക: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” (ദാനീ, 2:44). എന്നേക്കും നിലനില്ക്കുന്ന ആ രാജത്വം വേറെ ഒരു ജാതിക്കും ഏല്പിക്കപ്പെടുകയില്ല. അതായത്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജാതിക്ക് അവകാശപ്പെട്ടതാണ് ദൈവരാജ്യം എന്ന: നിത്യരാജ്യവും രാജത്വവും. വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ പറഞ്ഞിരിക്കുന്ന, ലോകരാജത്വം ലഭിച്ച ക്രിസ്തു യിസ്രായേലാണ്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15. ഒ.നോ: 12:10; 20:4,6). അതുകൊണ്ടാണ്, യിസ്രായേലിനെ ലോകാവകാശി എന്ന് പൗലൊസ് വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 4:13). എന്നേക്കും ഇരിക്കുന്ന ക്രിസ്തും യിസ്രായേലാണ്. (യോഹ, 12:34).

പുതിയനിയമത്തിൽ ക്രിസ്തു മഹാപുരോഹിതനോട് ഇപ്രകാരം പറഞ്ഞു: “ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു” (മർക്കൊ, 14:62. ഒ.നോ: മത്താ, 26:64). ഈ വേദഭാഗത്ത്, “ഞാൻ ആകുന്നു” എന്ന് പറഞ്ഞശേഷം, ഞാൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും, എന്നല്ല പറയുന്നത്. മനുഷ്യപുത്രൻ ഇരിക്കുന്നതും വരുന്നതും കാണും എന്ന് പ്രഥമപുരുഷ സർവ്വനാമത്തിലാണ് പറയുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ മനുഷ്യപുത്രനും മനുഷ്യപുത്രനോട് സദൃശനും യിസ്രായേലാണ്. (സങ്കീ, 8:4; 80:17; 144:3; ദാനീ, 7:13). ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും ആകാശമേഘങ്ങളോടെ വരുന്ന നിത്യരാജാവും യിസ്രായേലാണ്. (സങ്കീ, 80:17; 110:1; ദാനീ, 7:13; വെളി, 1:13). യേശുവിലൂടെയാണ് യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയാകുന്നത്. അതുകൊണ്ടാണ്, യേശുവിനെ പുതിയനിയമം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, യേശു പറഞ്ഞ വേദഭാഗത്തെ മനുഷ്യപുത്രൻ യേശുവല്ല എന്നതിന് കൃത്യമായ തെളിവ് ബൈബിളിലുണ്ട്. “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. (ലൂക്കോ, 9:26. ഒ.നോ: മത്താ, 25:31-45). ഈ വേഭാഗം ശ്രദ്ധിക്കുക. ഇവിടെ രണ്ട് കാര്യങ്ങൾ വ്യക്തമായി കാണാം: 1. ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു, ഞാൻ നാണിക്കുമെന്നല്ല പറയുന്നത്; മനുഷ്യപുത്രൻ നാണിക്കുമെന്ന് പ്രഥമപുരഷ സർവ്വനാമത്തിലാണ് പറയുന്നത്. അതായത്, ഭാഷാപരമായി,എന്നെ എന്നു പറഞ്ഞുതുടങ്ങിയാൽ, താൻതന്നെയാണ് മഹത്വത്തിൽ വരുന്നതെങ്കിൽ; അടുത്തഭാഗത്ത്, അവരെക്കുറിച്ച് ഞാൻ നാണിക്കുമെന്നാണ് പറയേണ്ടത്. മനുഷ്യപുത്രനെന്ന പ്രഥമപുരുഷ സർവ്വനാമം ഉപയോഗിച്ചിരിക്കയാൽ, ഈ വേദഭാഗത്ത് പറയുന്ന മനുഷ്യപുത്രൻ താനല്ലെന്ന് മനസ്സിലാക്കാം. 2. മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരും, എന്നാണ് പറഞ്ഞിരിക്കുന്നത്. വേദഭാഗം ശ്രദ്ധിക്കുക; തൻ്റെ മഹത്വത്തിലും പിതാവിൻ്റെ മഹത്വത്തിലും മാത്രം വരുന്നവനല്ല;. വിശുദ്ധദൂതന്മാരുടെയും (angelos – angels) മഹത്വത്തിൽ വരുന്നവനാണ് മനുഷ്യപുത്രൻ. യേശുക്രിസ്തുവിന് ദൈവദൂതന്മാരുടെ മഹത്വം ആവശ്യമില്ല. തന്മൂലം, ആ മനുഷ്യപുത്രൻ യേശുക്രിസ്തു അല്ല. 3. ആകാശമേഘങ്ങളോടെ അഥവാ, തേജസ്സോടെ വരുന്ന നിത്യരാജാവ്, യിസ്രായേലാണെന്ന് ദാനീയേൽ പ്രവചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ദാനീ, 7:13-14,18,21,27). ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു എന്ന് പറഞ്ഞാൽ; അത്, യിസ്രായേൽ ദൈവത്താൽ മഹത്വവും രാജത്വവും പ്രാപിക്കുന്നതിൻ്റെ ആത്മിക ചിത്രണമാണ്. എന്തെന്നാൽ, ദൈവം തേജസ്സും ബഹുമാനവും അണിയിച്ചു സകലവും കാല്ക്കീഴിലാക്കി കൊടുക്കും എന്ന് വാഗ്ദത്തം പ്രാപിച്ച മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 8:5;6; 80:17; എബ്രാ, 2:7-8). അല്ലാതെ, അക്ഷരാർത്ഥത്തിൽ ആകാശമേഘത്തിൽ യിസ്രായേൽ വരികയില്ല. 4. ദാനിയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെത്തന്നെയാണ്, വെളിപ്പാടിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടത്. (വെളി, 1:12-18). യിസ്രായേൽ മനുഷ്യപുത്രനും മനുഷ്യപുത്രനോട് സദൃശനുമാണ്. യേശുവിനെ മനുഷ്യപുത്രൻ എന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശനെന്ന് എവിടെയും പറഞ്ഞിട്ടില്ല. ➟❝ഹോമോയിൻ ഹുയിൺ ആന്ത്രോപൂ❞ (ὅμοιον υἱὸν ἀνθρώπου – homoion huion anthrōpou) എന്ന ഗ്രീക്കുപ്രയോഗത്തിനു് ❝മനുഷ്യപുത്രനോടു സദൃശനായ ഒരുവൻ❞ എന്നാണർത്ഥം. ➟❝മനുഷ്യസദൃശനായ ഒരുവൻ❞ (സ.വേ.പു. CL), ❝മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍❞ (പി.ഒ.സി), ❝മനുഷ്യപുത്രനോട് സാമ്യമുള്ളവനായവൻ❞ (വി.ഗ്ര), ❝one like unto the Son of man❞ (KJV), ❝one like a son of man❞ (NASB), ❝someone like a son of man❞ (NIV) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ➟യഥാർത്ഥത്തിൽ, മനുഷ്യപുത്രനായ യേശുവിനെയാണ് അവൻ കണ്ടതെങ്കിൽ, ❝മനുഷ്യപുത്രനെ കണ്ടു❞ എന്നല്ലാതെ, ❞മനുഷ്യപുത്രനോട് സദൃശനായ ഒരുവനെ❞ (one like unto the Son of man) കണ്ടു എന്ന് ഒരിക്കലും പറയുമായിരുന്നില്ല. ➟മനുഷ്യപുത്രനായ ക്രിസ്തു എങ്ങനെ, മനുഷ്യപുത്രനോടു സാദൃശ്യമുള്ളവനാകും❓ തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തുവല്ല; യിസ്രായേലാണെന്ന് മനസ്സിലാക്കാം. യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് യിസ്രായേലിനോടുള്ള വാഗ്ദത്തങ്ങൾക്ക് നിവൃത്തി വരുന്നത്.

ദാനീയേൽ 7:13-ലെ ‘മനുഷ്യപുത്രനോട് സദൃശൻ’ ത്രിത്വോപദേശിമാർ വ്യാഖ്യാനിക്കുമ്പോൾ യേശുക്രിസ്തുവാണ്. സ്വർഗ്ഗത്തിലെ ദൂതൻ വ്യാഖ്യാനിക്കുമ്പോൾ; അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ, യിസ്രായേൽ ജനമാണ്. പണ്ഡിതന്മാരുടെ വ്യാഖ്യാന തന്ത്രം മനസ്സിലാക്കാൻ 7:13,14-നെ 7:18, 21, 27-മായി ഒത്തുനോക്കിയാൽ മാത്രം മതി. ദാനീയേലിൻ്റെ പുസ്തകത്തിലെ മറ്റൊരു കാര്യം കാണിക്കാം: ദാനീയേൽ മൂന്നാമദ്ധ്യായത്തിൽ ശദ്രക്ക് മേശക്ക് അബേദ്നെഗോവ് എന്നിവരെ തീയിൽ നിന്ന് രക്ഷിച്ച ദൈവപുത്രനോടു തുല്യനായവൻ ക്രിസ്തുവാണെന്ന് ഇക്കൂട്ടർ പഠിപ്പിക്കുന്നു. (ദാനീ, 3:25). എന്നാൽ, ദൈവം തൻ്റെ ദൂതനെ അയച്ചാണ് രക്ഷിച്ചതെന്ന് നെബൂഖദ്നേസർ സാക്ഷ്യം പറയുന്നതായി കാണാം: “അപ്പോൾ നെബൂഖദ്നേസർ കല്പിച്ചതു: ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവൻ; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവൻ  സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.” (ദാനീ, 3:28). ഈ വാക്യത്തിൽ, ദൈവം തൻ്റെ ദൂതനെ അഥവാ, മലാഖിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആറാം അദ്ധ്യായത്തിൽ ദാനീയേലിനെ രക്ഷിക്കാൻ സിംഹത്തിൻ്റെ വായടച്ചത് ദൂതനാണ് ദാനീയേൽ തന്നെ പറഞ്ഞിട്ടുണ്ട്: “സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു. (ദാനീ, 6:22). ദൈവം തൻ്റെ ദൂതനെ അഥവാ, മലാഖിനെ (malak- angel) അയച്ചാണ് രക്ഷിച്ചതെന്ന് ഈ വേദഭാഗത്തും സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്. എന്നാൽ, സിംഹത്തിൻ്റെ വായടച്ചതും യേശുക്രിസ്തു ആണെന്നാണ് പലരും പഠിപ്പിക്കുന്നത്

ദാവീദിൻ്റെ സന്തതിയും കർത്താവും

വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും

വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

ക്രിസ്തുവിന്റെ ചരിത്രപരത

ക്രിസ്തു ആരാണെന്ന് വ്യക്തമായ പരിജ്ഞാനമില്ലാതെ അനേകരും അവനെ തേജോവധം ചെയ്തുകൊണ്ട് താനൊരു സാങ്കല്പിക കഥാപാത്രമാണെന്ന് ഘോഷിച്ച് സംതൃപ്തിയടയുന്നു. സുവിശേഷ കാലഘട്ടത്തിലെ ചക്രവർത്തിമാർ, രാജാക്കന്മാർ, ഇടപ്രഭുക്കന്മാർ, ദേശാധിപതിമാർ, മഹാപുരോഹിതന്മാർ, പരീശന്മാർ, ശാസ്ത്രിമാർ, സദൂക്യർ, സ്ഥലങ്ങൾ, നാണയങ്ങൾ, സംഭവങ്ങൾ, പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ തുടങ്ങിയവയെല്ലാം യേശുവിന്റെ ചരിത്രത്തിന്റെ സാക്ഷ്യങ്ങളായിരിക്കുകയും ആളുകളൊക്കെ ജീവിച്ചിരുന്നവരാണെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തിട്ടും, യേശുക്രിസ്തു മാത്രം ചരിത്രപുരുഷനല്ല എന്നുപറയാൻ ചരിത്രവിരോധികൾക്ക് മാത്രമേ കഴിയൂ. യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്ന് വിശ്വസിച്ചുകഴിഞ്ഞാൽ, ഭൂമിയിൽ ഒരു മനുഷ്യനും വാഗ്ദാനം ചെയ്യാൻ കഴിയാത്തതും പറയാൻ അസാദ്ധ്യവുമായ കാര്യങ്ങളെ താൻ അരുളിച്ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇതവരുടെ ആത്മരക്ഷയ്ക്ക് കാരണമായി തീരുമെന്നതിനാൽ സാത്താൻ അവരുടെ കണ്ണുകളെ കുരുടാക്കിയിരിക്കുകയാണ്.

ആന്തരീക തെളിവുകൾ

ബൈബിളിൽ സുവിശേഷങ്ങളിലെ വിവരമനുസരിച്ച് റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായ അഗസ്റ്റസ് കൈസറിന്റെ (ബി.സി. 31-എ.ഡി. 14) ഭരണകാലത്താണ് യേശു ജനിച്ചത്. (ലൂക്കൊ, 2:1). അത് ഹെരോദാ രാജാവിന്റെ (ബി.സി 37- 4) മരണത്തിനു മുൻപാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 2:1, 19,20). ഹെരോദാ മരിക്കുന്നത് ബി.സി 4 മാർച്ച് 13-നാണ്. ഹെരോദാവിനു ശേഷം അപ്പനേക്കാൾ ദുഷ്ടനായ മകൻ അർക്കലെയൊസ് ആയിരുന്നു യെഹൂദ്യ ഭരിച്ചത്. അതുകൊണ്ടാണ് യോസേഫും കുടുംബവും ഗലീലപ്രദേശത്തേക്ക് മാറിപ്പോയത്. (മത്താ, 2:22). യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു കൊണ്ടുപോയി. (ലൂക്കൊ, 2:43). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കലെയൊസിനെ റോം തിരികെ വിളിക്കുന്നത് അതേവർഷം (എ.ഡി. 6) ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൂട്ടി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ യേശു ജനിച്ചു. ആബീബ് (നീസാൻമാസം) 15-നായിരുന്നു പെസഹ. ബി.സി. 6-ലെ (എ.യു.സി. 748 – എബ്രായ വർഷം 3755) പെസഹ ഏപ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760 – എബ്രായ വർഷം 3767) പെസഹ പെരുന്നാൾ മാർച്ച് 20-നാണ്. തന്മൂലം ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ, ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനമെന്നു മനസ്സിലാക്കാം. [കാണുക: ക്രിസ്തുവിന്റെ ജനനവർഷം]

തിബെര്യാസ് കൈസർ ( എ.ഡി. 14-37) റോമാ ചക്രവർത്തിയും, പീലാത്തോസ് (എ.ഡി. 26-36) യെഹൂദ്യ ഗവർണ്ണറും, ഹെരോദാ അന്തിപ്പാസ് (ബി.സി 4-എ.ഡി. 39) ഗലീലയിലെ ഇടപ്രഭുവും, അവന്റെ സഹോദരനായ ഹെരോദാ ഫിലിപ്പോസ് (ബി.സി 4-എ.ഡി. 34) ഇതുര്യ, തഖോനിത്തി ദേശങ്ങളിലെ ഇടപ്രഭുവും, ലുസാന്യാസ് (ബി.സി. 5-എ.ഡി.19) അബിലേനയിലെ ഇടപ്രഭുവും, ഹന്നാവും (എ.ഡി. 6-15), കയ്യഫാവും (എ.ഡി. 18-36) മഹാപുരോഹിതന്മാരായും ഇരിക്കുംകാലം യോഹന്നാൻ ശുശ്രൂഷ ആരംഭിച്ചു. തിബെര്യാസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിലാണ് യേശുവിന്റെ മുന്നോടിയായ (മലാ, 3:1) യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1). തിബെര്യാസ് എ.ഡി. 14-ൽ അധികാരറ്റു. അതിന്റെ പതിനഞ്ചാമത്തെ വർഷം എ.ഡി. 29-ൽ യോഹന്നാൻ ശുശ്രൂഷ തുടങ്ങി. അനന്തരം യേശുവും സ്നാനമേറ്റ് ശുശ്രൂഷ ആരംഭിച്ചു. (ലൂക്കൊ, 3:21-23). നാല് പെസഹയെക്കുറിച്ചുള്ള വിവരം യോഹന്നാന്റെ സുവിശേഷത്തിലുണ്ട്. തന്മൂലം യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ കാലയളവ് മൂന്നര വർഷമായിരുന്നു എന്നും വ്യക്തമാണ്. ശബ്ബത്തിന്റെ തലേദിവസം ഒരുക്കനാളിൽ അഥവാ, വെള്ളിയാഴ്ചയാണ് യേശുവിനെ ക്രൂശിച്ചതെന്നു നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിരിക്കുന്നു. (മത്താ, 27:62; മർക്കൊ, 15:42; ലൂക്കൊ, 23:53; യോഹ, 19:14; 19:31; 19:42). കൃത്യമായി പറഞ്ഞാൽ, യെഹൂദന്മാർ പെസഹാക്കുഞ്ഞാടിനെ അറുക്കുന്ന പുളിപ്പിത്തപ്പത്തിൻ്റെ ഒന്നാം നാളായ വെള്ളിയാഴ്ചയാണ് യേശു ക്രൂശിക്കപ്പെട്ടത്: (മർക്കൊ, 14:12). യെഹൂദന്മാരുടെ കലണ്ടർ പ്രകാരം എ.ഡി. 29 മുതൽ 36 വരെയുള്ള വർഷങ്ങളിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ വെള്ളിയാഴ്ച വന്നിരിക്കുന്നത് എ.ഡി. 30-നും, 33-നും മാത്രമാണ്. എ.ഡി. 29-ന് ശുശ്രൂഷ ആരംഭിച്ച യേശുക്രിസ്തു തന്റെ മൂന്നര വർഷത്തെ ശുശ്രൂഷ തികച്ചശേഷം എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ചയാണ് ക്രൂശുമരണം വരിച്ചത്. 

BC-യിൽ 3761 വർഷമാണ് യെഹൂദന്മാർക്കുള്ളത്. തിഷ്റി (സെപ്തംബർ/ഒക്ടോബർ) മാസമാണ് എബ്രായവർഷം മാറുന്നത്. യഹൂദ പാരമ്പര്യപ്രകാരം, ലോകസൃഷ്ടി ആരംഭിച്ചത് ഏഴാംമാസമായ തിഷ്റിയിലാണ്: (ലേവ്യ, 23:24). അതുകൊണ്ട്, സൃഷ്ടിയുടെ വർഷമായ (Anno Mundi) തിഷ്റിയാണ് (Tishrei) യഹൂദ സിവിൽ കലണ്ടറിന്റെ (Civil Year) ഒന്നാം മാസം. എന്നാൽ മതപരമായ വർഷം ആരംഭിക്കുന്നത്, നീസാൻ (Nisan) മാസം മുതലാണ്: (പുറ, 12:2 ➼ എസ്ഥേ, 3:7). യേശുവിൻ്റെ ജനനം എബ്രായ വർഷം 3755-ലും (ബി.സി. 6) അഭിഷേകം 3789-ലും (എ.ഡി. 29) മരണം 3793 (എ.ഡി. 33) വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും ഉയിർപ്പ് ഞായറാഴ്ച രാവിലെയായിരുന്നു എന്നും മനസ്സിലാക്കാം: (മർക്കൊ, 16:9). [കാണുക: ക്രിസ്തു ക്രൂശിക്കപ്പെട്ട ദിവസം]

ബൈബിളിലെ “ഗലീലക്കാരനായ യേശു” എന്ന പദപ്രയോഗവും നസറായനായ യേശു എന്ന പദപ്രയോഗവും പ്രത്യേകം ശ്രദ്ധിക്കുക: (മത്താ, 26:69; ലൂക്കൊ, 23:6 ➼ മത്താ, 26:71, മർക്കൊ, 10:47; 14:67; യോഹ, 18:5; പ്രവൃ, 2:23) യിസ്രായേലിലെ ഗലീല ജില്ലക്കാരനായ യേശുവെന്നും നസറെത്തു പട്ടണക്കാരനായ യേശുവെന്നും തെളിവായിത്തന്നെ വിളിച്ചിരിക്കുന്നു. ഗലീലയുമായും നസറെത്തുമായുള്ള യേശുവിന്റെ സജീവബന്ധം ഇതിൽനിന്നും അസന്നിഗ്ദ്ധമായി തെളിയുന്നു. 

ബാഹ്യതെളിവുകൾ:

യേശു ജീവിച്ചിരുന്നു എന്നതിന് തെളിവായി ബൈബിളിനു പുറത്തു ചരിത്രരേഖകൾ ഒന്നും ഇല്ലെന്നാണ് വിമർശകർ പറയുന്നത്. അവരുടെ ദുർമനസ്സാക്ഷിയെക്കുറിച്ചു മുകളിൽ സൂചിപ്പിച്ചുവല്ലോ. അവർക്കുവേണ്ടിയല്ല; സത്യാന്വേഷികൾക്കു വേണ്ടി ചുരുക്കം ചിലത് ചുവടെ ചേർക്കുന്നു: റോമൻ ചക്രവർത്തി വെസ്പേഷ്യന്റെ (എ.ഡി. 69-79) ഭരണകാലത്ത്, ടൈറ്റസിന്റെ നേതൃത്വത്തിൽ എ.ഡി. 70 ആഗസ്റ്റ് 3-ന് റോമൻ സൈന്യം യെരൂശലേം കീഴടക്കി പതിനാലു ലക്ഷത്തോളം യെഹൂദന്മാരെ കൊന്നൊടുക്കി ദൈവാലയവും പട്ടണവും ചുട്ടെരിച്ചുകളഞ്ഞതും; റോമൻ ചക്രവർത്തി ഹാഡ്രിയാന്റെ ( 117-138 ) കാലത്തു ദൈവാലയ നിർമ്മാണത്തിനും വിപ്ലവത്തിനും തയ്യാറായ യെഹൂദന്മാരെ 135-ൽ നിഷ്കരുണം അടിച്ചമർത്തി യെരുശലേം വീണ്ടും ഇടിച്ചുനിരത്തി ഒരു റോമൻ നഗരിയാക്കി മാറ്റിയതും ചരിത്രകാരന്മാരൊക്കെയും രേഖപ്പെടുത്തിയിട്ടുള്ളതാണ്. (AB Peter Schafer, The History of the Jews in Antiquity, Routledge ( 1995 ) 2013 pp.191-192. Mireille Hadas Lebel (2006). Jerusalem Against Rome. Peeters Publishers. p. 86. Flavius Josephus, The Wars of the Jews VI.9.3). അതിനുശേഷവും ഇത്രയധികം ചരിത്രത്തെളിവുകൾ അവശേഷിക്കുന്നത്, ക്രിസ്തു എന്ന ചരിത്രസത്യത്തിന്റെ നിസ്തുല്യത ഒന്നു മാത്രമാണ്. 

യേശുക്രിസ്തുവിന്റെ ചരിത്രപരതയെ തെളിയിക്കുന്ന അക്രൈസ്തവ എഴുത്തുകാരുടെ പുരാതനമായ സാക്ഷ്യങ്ങൾ താഴെ കൊടുക്കുന്നു. ഈ എഴുത്തുകാർ അവജ്ഞയോടെ വീക്ഷിച്ച ഒരു മതനേതാവിനെയും അയാളുടെ അനുയായികളെയും ചുറ്റിപ്പറ്റിയുളള ചരിത്രപരമായ സാധ്യത ഉയർത്തിപ്പിടിക്കേണ്ടയാവശ്യം അവർക്കില്ലാത്തതിനാൽ, അഥവാ അവർ ക്രിസ്തുമാർഗ്ഗത്തിന് എതിരായിരുന്നു എന്ന വസ്തുത അവരുടെ സാക്ഷ്യത്തെ കൂടുതൽ വിലയുറ്റതാക്കി മാറ്റുന്നു! 

ഫ്ലാവിയസ് ജോസീഫസ്: യേശുവിന്റെ മരണത്തിനും നാലു വർഷങ്ങൾക്കു ശേഷം ജനിച്ച സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ “ഫ്ലാവിയസ് ജോസീഫസ്” (37-100) The Jewish Antiquities (യഹൂദന്മാരുടെ പുരാതനത്വം) എന്ന കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു: “ഏതാണ്ട് ഈ അടുത്ത കാലത്താണ് യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് നീതിയായിരിക്കുമോ എന്തോ? കാരണം അദ്ദേഹം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനും സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരുടെ ഉപദേഷ്ടാവും ആയിരുന്നു. യഹൂദരിൽ നിന്നും ജാതികളിൽ നിന്നും അദ്ദേഹം വലിയൊരു സംഘത്തെ തങ്കലേക്ക് ആകർഷിച്ചിരുന്നു. അദ്ദേഹം ക്രിസ്തുവായിരുന്നു. ഞങ്ങളുടെ പ്രമാണികളുടെ നിർദ്ദേശപ്രകാരം പീലാത്തോസ് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രഥമ സുഹൃത്തുക്കൾ അദ്ദേഹത്തെ വിട്ടുകളഞ്ഞില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹം മൂന്നാം ദിവസം ജീവനോടെ എഴുന്നേറ്റ് വന്ന് അവർക്ക് പ്രത്യക്ഷനായി. ഇവയും മറ്റ് ആയിരക്കണക്കിന് മറ്റ് അത്ഭുത വസ്തുതകളും ദിവ്യപ്രവാചകന്മാർ അദ്ദേഹത്തെപ്പറ്റി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിനൊത്ത് ക്രിസ്ത്യാനികൾ എന്ന് പേരു ലഭിച്ച ആ ജാതി ഇന്നും അസ്തമിച്ചുപോയിട്ടില്ല.” (The Works of Flavius Josephus, Translated by William Whistom, The Antiquities of the Jews, Book XV111, cha. 3:3, Page 474). “ക്രിസ്തുവിന്റെ മുന്നോടിയായ സ്നാപക യോഹന്നാനെക്കുറിച്ചും ഈ അദ്ധ്യായത്തിൽ പരാമർശമുണ്ട്.” (Antiquities of Jews, Book XVIII Chapter 8:5, 2). “ക്രിസ്തു എന്നു വിളിക്കുന്ന യേശുവിന്റെ സഹോദരനായ യാക്കോബ്  കല്ലെറിയപ്പെട്ട സംഭവവും ജോസീഫസ് മറ്റൊരദ്ധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.” (Flavius Josephus: Antiquities of Jews, Book XX, Chapter 9:1, based on the translation of Louis H Feldman. The Loeb Classical Library). എ.ഡി. 93-നും 94-നും മദ്ധ്യേ ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്ത് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 

കൊർന്നോലിയസ് ടാസിറ്റസ്: ഹാബർമാസ് പറയുന്നതനുസരിച്ച്, “ഏതാണ്ട് അര ഡസൻ റോമൻ ചക്രവർത്തിമാരുടെ ഭരണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു റോമൻ ചരിത്രകാരനായിരുന്നു ‘കൊർന്നോലിയസ് ടാസിറ്റസ്’ (എ.ഡി. 55-120). തന്റെ ധാർമ്മീക ഐക്യദാർഢ്യവും കാതലായ നയവും മൂലം പണ്ഡിതന്മാരുടെ ഇടയിൽ പൊതുവായി അംഗീകരിക്കപ്പെട്ടിരുന്ന ഈ വ്യക്തി, പൗരാണിക റോമിന്റെ ഏറ്റവും വലിയ ചരിത്രകാരൻ എന്നു വിളിക്കപ്പെടുന്നു. (ഗാരി ആർ ഹാബർമാസ്, The Verdict of History, p.87). ടാസിറ്റസിന്റെ ഏറ്റവും ഉന്നതമായ കൃതികൾ ‘അന്നൽസും, ഹിസ്റ്ററീസും’ ആണ്. എ.ഡി. 14-ൽ ഔഗുസ്തൂസിന്റെ മരണം മുതൽ എ.ഡി. 68-ൽ നീറോയുടെ മരണം വരെ അന്നൽസ് പ്രതിപാദിക്കുമ്പോൾ, ഹിസ്റ്ററീസ് നീറോയുടെ മരണത്തിൽ തുടങ്ങി എ.ഡി. 96-ൽ ഡൊമിഷ്യന്റെ മരണംവരെ എത്തുന്നു.” (ഹാബർമാസ്, The Verdict of History, p. 87). നീറോയുടെ മരണത്തെക്കുറിച്ച് എഴുതുമ്പോൾ, ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചും റോമിലെ ക്രിസ്തീയ സാന്നിധ്യത്തെക്കുറിച്ചും ടാസിറ്റസ് സൂചിപ്പിക്കുന്നുണ്ട്. “നീറോ ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന റോമിന്റെ വലിയ തീ പിടുത്തം മൂലമുണ്ടായ അപകീർത്തിയിൽനിന്ന് വിടുതൽ പ്രാപിക്കുവാൻ, മനുഷ്യന് ചെയ്യാൻ കഴിയുന്ന സകല ദുരിതാശ്വാസത്തിനോ, രാജകുമാരനു ചെയ്യാൻ കഴിയുന്ന സകല ദാനധർമ്മങ്ങൾക്കോ, ദൈവങ്ങൾക്ക് നൽകാൻ കഴിയുമായിരുന്ന സകല പാപപരിഹാര പ്രക്രിയകൾക്കോ സാധ്യമായിരുന്നില്ല. അതുകൊണ്ട് ജനസംസാരം അടിച്ചമർത്തുന്നതിനായി ബാഹുല്യംമൂലം വെറുക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികൾ എന്ന് പൊതുവേ പറഞ്ഞുവരുന്ന വ്യക്തികളുടെമേൽ കുറ്റം ആരോപിക്കപ്പെടുകയും അതിക്രൂരമായ പീഡനങ്ങൾ കൊണ്ട് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ക്രിസ്തൂസിനെ തിബെര്യോസിന്റെ (എ.ഡി. 14-37) ഭരണകാത്ത് യെഹൂദയിലെ ഗവർണ്ണർ ആയിരുന്ന പൊന്തിയോസ് പീലാത്തോസ് മരണത്തിനേല്പിച്ചു. എന്നാൽ വിനാശകരമായ ഈ അന്ധവിശ്വാസം കുറേക്കാലത്തേക്ക് ഒതുങ്ങിയെങ്കിലും ഇത് ആരംഭിച്ച യെഹൂദ്യയിൽ മാത്രമല്ല, റോമാ പട്ടണത്തിലും വീണ്ടും പൊട്ടിപ്പുറപ്പെട്ടു.” (Cornelius Tacitus; Annales, XV, 44). 

ടാസിറ്റസിന്റെ ഈ ഉദ്ധരണിയിൽ നിന്ന് രസകരമായ ഒരു ചിന്താസരണി എഫ്.എഫ് . ബ്രൂസ് ചൂണ്ടിക്കാണിക്കുന്നന്നുണ്ട്: “നമുക്ക് ലഭിച്ചിട്ടുള്ള മറ്റൊരു ജാതീയ രേഖകളിലും പീലാത്തോസിനെക്കുറിച്ച് പറഞ്ഞിട്ടില്ല. യേശുവിനെ മരണത്തിനു വിധിച്ചതിലൂടെ ഒരു ജാതീയ രചയിതാവിന്റെ വർണ്ണനയിൽ ഇടം കണ്ടെത്തിയ ഒരേ ഒരു സൂചന ചരിത്രത്തിലെ വിരോധാഭാസമായി കണക്കാക്കാം. ‘പൊന്തിയോസ് പീലാത്തോസിന്റെ കീഴിൽ കഷ്ടപ്പെട്ടു’ എന്ന് പറയുന്നതിലൂടെ ഒരു നിമിഷത്തേക്ക് പൗരാണിക ക്രിസ്തീയ വിശ്വാസപ്രമാണവുമായി ടാസിറ്റസ് കൈകോർക്കുന്നു.” (ബ്രൂസ്, Jesus and Christian Origins Outside the New Testament, p. 23).

മാർക്കസ് ബോക്ക്മ്യൂൽ എന്ന കേംബ്രിഡ്ജ് കോളേജ് അദ്ധ്യാപകൻ പറയുന്നത്: “യേശുക്രിസ്തു ജീവിച്ചിരുന്നുവെന്നും യെഹൂദ്യയിലെ തിബെര്യോസ് നാടുവാണിരുന്നതും പൊന്തിയോസ് പീലാത്തോസ് ഗവർണ്ണർ ആയിരുന്നതും (സാങ്കേതികമായി 26-36-ൽ പ്രീഫെക്ട്) ആയ കാലത്ത് ഔപചാരികമായി വധിക്കപ്പെട്ടുവെന്നും ഉള്ളതിന് സ്വതന്ത്രമായ സ്ഥിരീകരണം അന്നത്തെക്കാലത്തെ ഉന്നതനായ ഒരു റോമൻ ചരിത്രകാരന്റെ സാക്ഷ്യത്തിലൂടെ നമുക്ക് ലഭിക്കുന്നു എന്നതിനാൽ, ടാസിറ്റസിന്റെ അഭിപ്രായം പ്രയോജകീഭവിക്കുന്നു. അത് അധികമില്ലെങ്കിലും ഇന്നും മുൻപോട്ടു വയ്ക്കുന്ന രണ്ടു വ്യത്യസ്ത സിദ്ധാന്തങ്ങളെ പൊളിച്ചു കാട്ടുന്നതിന് അത്ഭുതകരമായ പ്രയോജനമാണ് നൽകിയിരിക്കുന്നത്. ഒന്ന്; നസറായനായ യേശു ജീവിച്ചിരുന്നിട്ടില്ല. രണ്ട്; റോമാക്കാരുടെ ഔപചാരികമായ മരണശിക്ഷയ്ക്ക് വിധേയമായിട്ടല്ല യേശു മരിച്ചത്.” (ബോക്ക്മ്യൂൽ, This Jesus: Martyr, Lord, Messiah, p.10,11). 

സമോസാറ്റയിലെ ലൂഷ്യൻ: രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന സമോസാറ്റയിലെ ‘ലൂഷ്യൻ’ എന്ന ഹാസ്യസാഹിത്യകാരൻ ക്രിസ്തുവും ക്രിസ്ത്യാനികളും യാഥാർത്ഥ്യമായിരുന്നുവെന്ന് ഒരിക്കലും തർക്കിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അവരെക്കുറിച്ച് പരിഹാസ്യമായി സംസാരിച്ചിരുന്നു. ലൂഷ്യസിന്റെ കൃതിയിൽ നിന്നും: “ഈ ദിവസം വരെയും ക്രിസ്ത്യാനികൾ ഒരു മനുഷ്യനെയാണ് ആരാധിക്കുന്നത്. അവരുടെ പുതിയ ആരാധനാരീതി അവതരിപ്പിച്ചവനും അക്കാരണത്താൽ ക്രൂശീകരിക്കപ്പെട്ടവനുമായ പ്രഗത്ഭ വ്യക്തിത്വത്തിന്റെ ഉടമ. അവർ എല്ലാക്കാലത്തും അമർത്യരാണെന്ന വിശ്വാസത്തിലാണ് തെറ്റിദ്ധരിക്കപ്പെട്ട ഈ കീടങ്ങൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇടയിൽ മരണത്തോടുള്ള സർവ്വസാധാരണമായ അവജ്ഞയും വ്യക്തിപരമായ ഭക്തിയും കാണപ്പെടുന്നു. അവർ മാനസാന്തരപ്പെട്ട ഉടനെ അവർ സഹോദരങ്ങളാണെന്നു അവരുടെ ആദ്യനിയമദാതാവ് അവരെ പറഞ്ഞു മയക്കിയിരുന്നു. ഗ്രീസിലെ ദൈവങ്ങളെ ത്യജിച്ച് ക്രൂശിക്കപ്പെട്ട ജ്ഞാനിയെ ആരാധിക്കുകയും അയാളുടെ നിയമം അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇതെല്ലാം അവർ വിശ്വാസത്തിന്റെ പേരിൽ സ്വീകരിക്കുന്നതിനാൽ അനന്തരഫലമായി, സകല ലൌകിക സുഖങ്ങളെയും അവജ്ഞയോടെ കാണുകയും, സകലവും പൊതുവക എന്ന് ഗണിക്കുകയും ചെയ്യുന്നു.” (ലൂഷ്യൻ, The Death of Peregrine, p.11-13). 

സ്യൂട്ടോണിയസ്: റോമൻ ചരിത്രകാരനായ ‘സ്യൂട്ടോണിയസ്’ ( എഡി . 71-135 ) എ.ഡി .120-ൽ രചിച്ച കൃതിയിൽ: ക്ലോഡിയസ് ചക്രവർത്തി യെഹൂദന്മാരും ക്രിസ്ത്യാനികളും റോമാ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന വിളംബരം പുറപ്പെടുവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റസിന്റെ (ക്രിസ്തു) ദുഷ്പ്രേരണ നിമിത്തം യെഹൂദന്മാർ തുടർച്ചയായി കലാപം ഉണ്ടാക്കിയതിനാൽ, അവൻ അവരെ റോമിൽ നിന്ന് നാടുകടത്തി” എന്നാണ്. എ.ഡി .49-ൽ നടന്ന ഈ സംഭവം പ്രവൃത്തി 18:2-ൽ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. (ക്ലോഡിയസിന്റെ ജീവചരിത്രം 25:4). മറ്റൊരു കൃതിയിൽ നീറോയുടെ ഭരണകാലത്ത് എ.ഡി .64-ൽ റോമിൽ നടന്ന അതിഭയങ്കരമായ തീപിടുത്തത്തി നെക്കുറിച്ച് സ്യൂട്ടോണിയസ് എഴുതിയിട്ടുണ്ട്: “നീറോയുടെ ശിക്ഷ പുതിയതും കുഴപ്പം പിടിച്ചതുമായ ഒരു അന്ധവിശ്വാസത്തെ പിൻപറ്റിയ ഒരു കൂട്ടം ആളുകളുടെ മേൽ വീണു” (Lives of the Caesers, 26:2). യേശുവിനെ ക്രൂശീകരിച്ചത് ആദ്യ മുപ്പതുകളിൽ ആണെന്ന നിഗമനത്തിൽ, ക്രിസ്ത്യാനികളുടെ സ്നേഹിതനല്ലാത്ത സ്യൂട്ടോണിയസ്, ക്രിസ്ത്യാനികൾ രാജകീയ പട്ടണത്തിൽ ഇരുപതു വർഷങ്ങൾക്കു ശേഷം എത്തിയതായി പറയുന്നു. യേശുക്രിസ്തു യഥാർത്ഥമായും ജീവിച്ചു, മരിച്ച്, മരണത്തിൽനിന്ന് ഉയിർത്തുവെന്ന അവരുടെ വിശ്വാസത്തിനു വേണ്ടി അവർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തുവെന്നു റിപ്പോർട്ട് ചെയ്യുന്നു. (Suetonius, Lives of the Cessars, Claudius, 25, Nero 16.3, Documents of the Christian Church, pp.3).. റോമാചക്രവർത്തി ഹാഡ്രിയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സ്യൂട്ടോണിയസ്, റോമാ ചക്രവർത്തിയായ ട്രാജന്റെ കാലത്ത് ഏഷ്യാമൈനറിൽ ബിഥിന്യയിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. (A Ro man Pro-consul in Bithynia). 

പ്ലിനി: റോമൻ രേഖകളിൽ മറ്റൊന്ന് എ.ഡി. 112-നടുത്ത് ‘ ചെറിയ പ്ലിനി’ (Younger Pliny, A.D.62-113) ട്രാജൻ ചക്രവർത്തിക്കയച്ച കത്താണ്. ബിഥുന്യയിൽ ഗവർണ്ണറായിരുന്ന അദ്ധേഹം അവിടത്തെ ക്രിസ്ത്യാനികളെപ്പറ്റിയും അവരുടെ ആരാധനാ രീതികളെപ്പറ്റിയുമാണ് പ്രസ്താവിക്കുന്നത്. ഏതാണ്ട് എ.ഡി. 120-ൽ റോമൻ ഗ്രന്ഥകാരനായ ‘സെത്തോനിയസ്’ നീറോയുടെ കാലത്തെ മതമർദ്ദനങ്ങളെ സ്ഥിരീകരിച്ചുകൊണ്ട് എഴുതുന്നുണ്ട്. ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്തെക്കുറിച്ച് വിവരിക്കുന്നിടത്തു അദ്ധേഹം എഴുതുന്നു “മശീഹായുടെ പ്രേരണയാൽ കൂടെക്കൂടെ സമരമുണ്ടാക്കിക്കൊണ്ടിരുന്ന യെഹൂദരെ ഈ ചക്രവർത്തി (ക്ലോഡിയസ്) റോമാ നഗരത്തിൽ നിന്നും പുറത്താക്കി.” (ക്ലോഡിയസ് 25 ) . എ.ഡി. 49-നും 50-നുമിടയ്ക്ക് നടന്ന പ്രസ്തുത പുറത്താക്കലിനെ അപ്പൊസ്തലപ്രവൃത്തിയിൽ സ്ഥിരീകരിച്ചിട്ടു ണ്ട്. “അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടുപോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.” (പ്രവൃ, 18:1,2). കൂടാതെ ഹാദ്രിയാൻ ചക്രവർത്തിയുടേതെന്നു കരുതപ്പെടുന്ന ഒരു കത്തിലും ക്രിസ്ത്യാനികളെപ്പറ്റി പരാമർശിക്കുന്നു പ്രസ്തുത കത്ത് 125-ൽ കോൺസ്യൂൾ ആയ ‘ഗായോസ് മിനിച്ചിയൂസ്’ ഫൊന്താനൂസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്. 

എഴുത്തുകാരനും ട്രാജൻ ചക്രവർത്തിയുടെ ഉദ്ദ്യോഗ സ്ഥനുമായിരുന്ന പ്ലിനി, ക്രൈസ്തവരെ സംബന്ധിച്ച് ചക്രവർത്തിയുടെ നയമെന്തെന്നറിയാൻ അദ്ധേഹം ട്രാജനെഴുതിയ കത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു: “ക്രൈസ്തവരെന്നു തുറന്നുപറയുന്ന അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഞാൻ ഈ നയമാണ് സ്വീകരിച്ചത്. ആദ്യമായി അവർ ക്രൈസ്തവരാണോ എന്ന് ചോദിക്കുന്നു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രണ്ടാമതും മൂന്നാമതും ചോദ്യം ആവർത്തിക്കുന്നു. എന്നിട്ടും നില്ക്കുന്നവരെ മരണശിക്ഷയ്ക്ക് വിധിച്ചിരുന്നു. അവരുടെ വിശ്വാസം എന്തുതന്നെയായാലും അവരുടെ മർക്കടമുഷ്ടിക്കും നിർബന്ധബുദ്ധിക്കും ശിക്ഷ ആവശ്യമായിരുന്നു എന്ന കാര്യത്തിൽ എനിക്കു സംശയമില്ല. ഒരിക്കലും തങ്ങൾ ക്രൈസ്തവരായിരുന്നിട്ടില്ല; ഇന്നും ക്രൈസ്തവരല്ല എന്ന് സമ്മതിക്കുന്നവരെ വിട്ടയക്കാ മെന്നു കരുതുന്നു. പക്ഷേ അവർ എന്റെ മുമ്പിൽ റോമൻ ദൈവങ്ങൾക്ക് ധൂപവും പ്രാർത്ഥനയും അർപ്പിക്കണം. മറ്റു പ്രതിമകളോടൊപ്പം അങ്ങയുടെ ഒരു പ്രതിമയും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവർ അതിനേയും വന്ദിക്കണം. അതേസമയം ക്രിസ്തുവിനെ നിന്ദിക്കുകയും വേണം, പക്ഷേ യഥാർത്ഥ ക്രൈസ്തവരാരും ഇങ്ങനെ ചെയ്യുകയില്ലെന്നു പറയപ്പെടുന്നു. എന്നാൽ ചിലർ പറയുന്നു ഞങ്ങൾ വളരെ വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യാനികളായിരുന്നു എന്ന്. ഇവർ റോമൻ ദൈവങ്ങളുടേയും അങ്ങയുടേയും പ്രതിമകളെ വന്ദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ക്രൈസ്തവർ പറയുന്നത്, അവർ ചെയ്ത ഏകതെറ്റ് മുൻകൂട്ടി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ പതിവുപോലെ ഒരുമിച്ചുകൂടി ദൈവത്തിനെന്നപോലെ മശീഹായ്ക്ക് സ്തോത്രങ്ങൾ ആലപിക്കുന്നു എന്നത് മാത്രമാണ്. അതുപോലെ അവർ ചില പ്രതിജ്ഞകൾ നടത്തിയിട്ടുണ്ട്. അത് മോശമായ കാര്യങ്ങൾ ചെയ്യുവാനല്ല, പ്രത്യുത മോഷണം, പിടിച്ചുപറി, വ്യഭിചാരം, വാഗ്ദാനങ്ങളിൽ അവിശ്വസ്തത ഇവ ഇല്ലാതാക്കുവാനാണ്. അതുകൊണ്ട് അവരെ വിസ്തരിക്കുന്നത് ഞാൻ നിർത്തിവെച്ചുകൊണ്ട് അങ്ങയുടെ ഇംഗിതം അറിയുവാൻ ആഗ്രഹിക്കുന്നു. വളരെയധികം പേരുടെ കാര്യമായതുകൊണ്ട് ചോദിക്കുന്നത് ഉചിതമെന്ന് കരുതി. അവരിൽ എല്ലാ പ്രായത്തിലും സ്ഥാപനങ്ങളിലുമുള്ള സ്ത്രീപുരുഷന്മാരുണ്ട്. ഈ അന്ധവിശ്വാസങ്ങൾ നിയന്ത്രണാധീനമെന്നു തോന്നുമെങ്കിലും അവർ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ധാരാളം പേർ ഉണ്ട്.” ഈ കത്തിനുള്ള ചക്രവർത്തിയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങൾ: “അല്ലയോ പ്രിയപ്പെട്ട സെക്കുൻദൂസ്, ക്രിസ്ത്യാനികളെന്നു അഭിമാനിക്കുന്നവരോട് നീ വേണ്ടവിധത്തിൽ പെരുമാറുക. എല്ലാ കേസുകൾക്കും സ്വീകരിക്കുവാൻ പറ്റുന്ന വ്യവസ്ഥാപിതമായ നടപടിക്രമം നൽകുവാൻ വിഷമമാണ്. അവരെ തിരഞ്ഞുപിടിക്കേണ്ടതില്ല, എന്നാൽ പരസ്യമായി കുറ്റാരോപണം നടത്തപ്പെടുകയും അവർ തെറ്റുകാരാണെന്നു തെളിയുകയും ചെയ്താൽ ശിക്ഷിക്കണം. പക്ഷേ, ക്രൈസ്തവരല്ലെന്ന് സമ്മതിക്കുകയും ദൈവത്തിന് ബലിയർപ്പിക്കുകയും ചെയ്താൽ മാപ്പ് കൊടുക്കണം. പേര് വയ്ക്കാതെ നൽകപ്പെടുന്ന കുറ്റാരോപണങ്ങൾ ഒരു നിയമക്കോടതിയിലും സ്വീകരിക്കരുത്. കാരണം, അത് നല്ലൊരു കീഴ്വഴക്കമല്ല; കാലോചിതവുമല്ല.” (C. Plinii Caecilli, Secundi, Epi-stularum, X, XCVI, quoted in Neill and Schmandt, Hisory of the Catholic Church Milwaukee, 1955. pp.46-48). 

താല്ലസ്: ക്രിസ്തുവിനെക്കുറിച്ച് സൂചിപ്പിച്ച മതേതര എഴുത്തുകാരിൽ ഒരാൾ ‘താല്ലസ്’ ആയിരുന്നു. എ.ഡി. 52-ൽ ജീവിച്ചിരുന്ന താല്ലസ് ട്രോജൻ യുദ്ധം തുടങ്ങി തന്റെ കാലഘട്ടം വരെയുള്ള പൂർവ്വ മെഡിറ്ററെനിയൻ ചരിത്രം എഴുതി. (Garry R Habermas, The Verdict of History, p.93). നിർഭാഗ്യവശാൽ, മറ്റു രചയിതാക്കൾ ചൂണ്ടിക്കാണിക്കുന്ന തുണ്ടുകളിൽ മാത്രമാണു തന്റെ എഴുത്തുകൾ നിലനില്ക്കുന്നത്. എ.ഡി. 221-ൽ തന്റെ തൂലിക ചലിപ്പിച്ച ക്രൈസ്തവനായ ‘ജൂലിയസ് ആഫ്രിക്കാനസ്’ അവരിലൊരാളാണ്. ക്രിസ്തുവിന്റെ ക്രൂശീകരണത്തിനു ശേഷം ഉണ്ടായ കൂരിരുട്ടിനെ കുറിച്ചു ഏ.ഡി .221-ൽ നടന്ന ഒരു ചർച്ചയിൽ ജൂലിയസ് ആഫ്രിക്കാനസ് താല്ലസിനെ ഉദ്ധരിക്കുന്നുണ്ട്: “ലോകം മുഴുവനും ഭീകരമായ ഒരന്ധകാരം വ്യാപിച്ചു, ഭൂമികുലുക്കത്തിൽ പാറകൾ പിളർന്നു യെഹൂദ്യയിലും മറ്റു ജില്ലകളിലും ഉള്ള പല സ്ഥലങ്ങളും തകർന്നു തരിപ്പണമായി. താല്ലസ് തന്റെ ചരിത്രങ്ങളുടെ മൂന്നാം പുസ്തകത്തിൽ, ഈ അന്ധകാരം സൂര്യഗ്രഹണം മൂലമുണ്ടായതാണ് എന്ന് അകാരണമായി വിശദീകരിക്കുന്നു. അകാരണമായതിന്റെ കാരണം, പൂർണ്ണചന്ദ്രന്റെ സമയത്ത് സൂര്യഗ്രഹണം നടക്കുകയില്ല എന്നതാണ്. ക്രിസ്തു മരിച്ചത് പെസഹാ പൌർണ്ണമിയുടെ കാല ത്തായിരുന്നു.” (Julius Africanus, Chronography, 18:1, in Roberts, Ante-Nicene Christian Library: Translations of the Writings of the Fathers. Vol.1, Edinburgh: T&T Clark, 1867). താല്ലസ് സൂര്യഗ്രഹണമായി ചിത്രീകരിച്ച ഈ അന്ധകാരത്തെ, ലൂക്കോസ് 23:44,45-ൽ വിവരിച്ചിരിക്കുന്ന പ്രകാരം ക്രൂശീകരണ സമയത്തെ അന്ധകാരമായി ആഫ്രിക്കാനസ് കാണുന്നു. താല്ലസിനോട് വിയോജിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പെസഹാ പൌർണമിയുടെ സമയത്താണ് യേശു ക്രൂശിക്കപ്പെട്ടത് എന്നുള്ളതാണ്. ഇതിനെക്കുറിച്ച് എഫ്.എഫ്. ബ്രൂസിന്റെ നിരീക്ഷണം നോക്കാം: “ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് ദേശത്ത് വ്യാപിച്ച അന്ധകാരത്തെക്കുറിച്ചുള്ള സുവിശേഷ വിവരണം വളരെ പ്രസിദ്ധവും അക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണം ആവശ്യമുള്ളതും ആയിരുന്നു എന്ന് ഈ സൂചന കാണിക്കുന്നു. യേശു ക്രൂശീകരിക്കപ്പെട്ടു എന്നും വിശദീകരണം ആവശ്യമായ എന്തോ ഒരു സംഭവം പ്രകൃതിയിൽ ഉണ്ടായി എന്നതിന് താല്ലസിന് സംശയമില്ല. എന്നാൽ മറ്റൊരു വ്യാഖ്യാനവുമായി വരാനാണ് തന്റെ ചിന്ത പോയത്, അടിസ്ഥാനപരമായ വസ്തുതകൾ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.” (F.F. Bruce, “The New Testment Documents: Are They Reliable?” p.113). 

ഫ്ലെഗോൺ: ‘ഫ്ലെഗോൺ’ എന്ന മറ്റൊരു മതേതര പണ്ഡിതൻ, ‘ക്രോണിക്കിൾസ്’ എന്ന് വിളിക്കുന്ന ചരിത്രം എഴുതി. ഈ കൃതിയും നഷ്ടപ്പെട്ടെങ്കിലും ജൂലിയസ് ആഫ്രിക്കാനസ് ഇതിന്റെ ഒരു ചെറിയ തുണ്ട് തന്റെ കൃതിയിൽ ചേർത്തിട്ടുണ്ട്. താല്ലസിനെപ്പോലെ, യേശുവിന്റെ ക്രൂശീകരണ സമയത്ത് അന്ധകാരം ദേശത്ത് വ്യാപിച്ചുവെന്ന് ഫ്ലെഗോൺ സ്ഥിരീകരിക്കുകയും, അത് സൂര്യഗ്രഹണം മൂലമാണെന്ന് താൻ വിശദീകരിക്കുകയും ചെയ്യുന്നു. “ടൈബീരിയസ് കൈസരിന്റെ കാലത്ത്, പൌർണമി സമയത്ത് ഒരു സൂര്യഗ്രഹണം ഉണ്ടായി.” (Julius Africanus, Chronography, 18:1). ആഫ്രിക്കാനസിനെ കൂടാതെ മൂന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയും വിശ്വാസ സംരക്ഷകനുമായ ‘ഒരിഗനും’ (Contra Celsum, 2:14,33, 59) ആറാം നൂറ്റാണ്ടിലെ ഗ്രന്ഥകർത്താവായ ‘ഫിലോപ്പോണും’ ഫ്ലൈഗോണിന്റെ ഈ സൂചനയെക്കുറിച്ചു എഴുതുന്നുണ്ട്. (Josh McDowell and Bill Wilson, He Walked Amoung Us, p. 36). 

മാറാ ബർ സെറാപ്പിയോൻ: സിറിയക്കാരനായ ‘മാറാ ബർ സെറാപ്പിയോൻ’ എന്ന വ്യക്തി തന്റെ മകൻ’ സെറാപ്പിയോന് ഒന്നാം നൂറ്റാണ്ടി ലെ അവസാനത്തിനും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിന്റെയും ഇടയിൽ എഴുതിയ ഒരു കത്ത് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ട്. യേശുക്രിസ്തുവിനെ കുറിച്ച് ആ കത്തിൽ പറയുന്ന ഭാഗം താഴെ കൊടുക്കുന്നു: “സോക്രട്ടീസിനെ വധിച്ചതിനാൽ എന്ത് പ്രയോജനമാണ് അഥേനർക്ക് ലഭിച്ചത്? അവരുടെ കുറ്റത്തിന് ന്യായവിധി എന്നവണ്ണം ക്ഷാമവും പ്ലേഗും അവരുടെ മേൽ വന്നു. പൈതഗോറസിനെ അഗ്നിക്കിരയാക്കിയത് കൊണ്ട് സാമോനിലെ ജനങ്ങൾക്ക് എന്ത് ഗുണം കിട്ടി? ഒരു നിമിഷംകൊണ്ട് അവരുടെ ദേശം മണലാരണ്യമായി മാറി. അവരുടെ ജ്ഞാനിയായ രാജാവിനെ (ക്രിസ്തു) വധിച്ചത് കൊണ്ട് യെഹൂദന്മാർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്? അവരുടെ രാജ്യം ഛിന്നഭിന്നമായത് അതിനുശേഷമാണ്. ഈ മൂന്ന് ജ്ഞാനികൾക്കും വേണ്ടി ദൈവം പകരം വീട്ടി; അഥേനർ വിശപ്പ് മൂലം മരിച്ചു; സാമോന്യർ കടലാക്രമണത്തിനിരയായി; യെഹൂദന്മാർ അവരുടെ രാജ്യത്ത് നിന്ന് ഓടിക്കപ്പെട്ടു പ്രവാസികളായി പാർത്തു. എന്നാൽ സോക്രട്ടീസ് മരിച്ചിട്ടില്ല; ഹിരായുടെ പ്രതിമയിലൂടെ അയാൾ ജീവിച്ചു. ജ്ഞാനിയായ രാജാവും മരിച്ചിട്ടില്ല, താൻ നല്കിയ ഉപദേശത്താൽ ജീവിച്ചു.” (British Museum, Syriac Ms, add. 14, 658, cited in Habermas, Historical Jesus, p. 200).

സെൽസസ്: ഒരു തത്വജ്ഞാനിയായിരുന്ന സെൽസസ് ക്രിസ്തുവിനെയും ക്രിസ്തുമാർഗ്ഗത്തെയും കുറിച്ച് തന്റെ “True Discourse” എന്ന ഗ്രന്ഥത്തിൽ സവിസ്തരമായി നിരൂപണം ചെയ്തിരിക്കുന്നു. നമുക്ക് ലഭ്യമായിട്ടുള്ള അറിവനുസരിച്ച് ക്രിസ്തുമാർഗ്ഗത്തിന്മേൽ സാഹിത്യപരമായി നടത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ആക്രമണമാണ് പ്രസ്തുത ഗ്രന്ഥം. ക്രിസ്ത്യാനികളുടെ ലോഗോസ് ഉപദേശത്തെയും ഉന്നതമായ ധാർമ്മിക നിലവാരത്തെയും താൻ അതിൽ പ്രശംസിക്കുന്നുണ്ടെങ്കിലും, ക്രിസ്തുവിന്റെ കന്യകാ ജനനം, ക്രൂശുമരണം മൂലമുള്ള രക്ഷ എന്നീ ക്രിസ്തീയ അവകാശവാദങ്ങൾ താൻ അതിൽ വിമർശിച്ചിരിക്കുന്നു. (The Oxford Dictionary of the Christian Church, ed. F.L. Cross, 1961 P.256) ക്രിസ്ത്യാനികളുടെ ചില വാദമുഖങ്ങൾ സെൽസസ് വിമർശിച്ചു എങ്കിലും ക്രിസ്തുവിന്റെ ജീവിതം, മരണം എന്നീ യാഥാർത്ഥ്യങ്ങളെ താൻ അംഗീകരിച്ചിരുന്നുവെന്നത് ഈ അവസരത്തിൽ സ്മരണീയമാണ്. സെൽസസിന്റെ ഈ വിമർശനത്തിന് സഭാപിതാവും വേദപണ്ഡിതനും ആയിരുന്ന ഓരിജൻ തന്റെ ‘Contra Celsum’ എന്ന ഗ്രന്ഥത്തിന്റെ എട്ടു വാല്യങ്ങളിലായി മറുപടി നൽകി. (The Oxford Dictionary of the Christian Church, ed. FL. Cross, 1961. P256).

യെഹൂദാ തല്മൂദ്: തല്മൂദിൻ്റെ നിന്നുള്ള സാക്ഷ്യം: “പെസഹായുടെ തലേന്നാൾ അവർ യേശുവിനെ ക്രൂശിച്ചു. ഒരു വിളംബരക്കാരൻ നാല്പതു ദിവസം യേശുവിന്റെ മുൻപിൽ നടന്നുകൊണ്ട്: ഈ മനുഷ്യൻ മന്ത്രവാദം പ്രയോഗിക്കുകയും ഇസ്രായേലിനെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്കയാൽ, ഇവനെ കല്ലെറിയുവാൻ പോവുകയാണ്. ഇവന് അനുകൂലമായി എന്തെങ്കിലും ആർക്കെങ്കിലും അറിയാമെങ്കിൽ അവൻ വന്നു ഇയാൾക്ക് വേണ്ടി വാദിക്കട്ടെ. എന്നാൽ അവനു അനുകൂലമായി ഒന്നും കാണായ്കയാൽ പെസഹയുടെ തലേന്നാൾ അവനെ ക്രൂശിലേറ്റി.” റബ്ബി ഉള്ളാ പറയുന്നു: “അവനു വേണ്ടി ഏതു പ്രതിരോധവും ഇത്ര തീക്ഷ്ണമായി നടക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ ഒരു ചതിയനാണ്. “സർവ്വകാരുണികൻ പറയുന്നു: “അവനെ വെറുതെ വിടരുത്, ഒളിപ്പിക്കുകയും അരുത്.” യേശുവിനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമായിരുന്നു, “അവൻ രാജത്വത്തോട് അടുത്തു വന്നിരുന്നു.” (Babylonian Talmud, Sanhedrin 43a ). ‘

‘ഏണസ്റ്റ് റെനാൻ’ (1823-1892) ചരിത്രപുരുഷനായ ക്രിസ്തുവിനെ ചരിത്രത്തിന്റെ മദ്ധ്യബിന്ദുവാക്കുന്നു. B.C എന്നും A.D എന്നും രണ്ടായി വിഭജിച്ച് ലോകചരിത്രപഠനം എളുപ്പമാകുകയാണ് ക്രിസ്തുവിന്റെ ചരിത്രാസ്തിക്യം. B.C എന്നത് ബിഫോർ ക്രൈസ്റ്റ് (Before Christ, ക്രിസ്തുവിനു മുമ്പ്) ‘അന്നോ ദോമിനി’ (Anno Domini) ലത്തീൻ പ്രയോഗത്തിന്റെ ആദ്യക്ഷരങ്ങളാണ്. A.D. In the year of the Lord എന്നർത്ഥം . 1863-ൽ റെനാൻ The Life of Jesus എന്ന പേരിൽ യേശുവിന്റെ ജീവചരിത്രം രചിച്ചു. ഫ്രഞ്ച് ഭാഷയിൽ രചിച്ച ഈ കൃതിയുടെ ഇംഗ്ലീഷ് വിവർത്തരനം 1935-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

യേശുവിനെ സംബന്ധിച്ചുളള പുരാതന ക്രൈസ്തവേതര ചരിത്ര പരാമർശനങ്ങളെ ‘ദി ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “പുരാതന കാലത്ത് ക്രിസ്ത്യാനിത്വത്തിന്റെ എതിരാളികൾ പോലും യേശു ഒരു ചരിത്രപുരുഷനാണെന്നുളള വസ്തുത സംശയിച്ചില്ല എന്നാണ് ഈ സ്വതന്ത്ര വിവരണങ്ങൾ തെളിയിക്കുന്നത്. മതിയായ കാരണമില്ലാതെ പല എഴുത്തുകാരാൽ അത് ചോദ്യം ചെയ്യപ്പെട്ടത് 18-ാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തും പിന്നീട് 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമാണ്.” (1976, മാക്രോപ്പീഡിയ, വാല്യം 10, പേ. 145(. 

“യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹന്നാൻ 2:7)

എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ❓

ഒന്നിനെ കുറിക്കുന്ന എഹാദ് (ehad) എന്ന എബ്രായ പദത്തിനും, ഹെയ്സ് (heis) എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്നാണ് ട്രിനിറ്റി പണ്ഡിതന്മാരുടെ അവകാശവാദം. യഹോവ ഏകൻ (ആവ, 6:4), ദൈവമായ കർത്താവു ഏക കർത്താവു (മർക്കൊ, 12:29), ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല (മർക്കൊ, 12:32), ഏകദൈവം (യോഹ, 5:44), ദൈവം ഏകനല്ലോ (റോമർ 3:30), ഏകദൈവമല്ലാതെ ദൈവമില്ല (1കൊരി, 8:4), പിതാവായ ഏക ദൈവമേ നമുക്കുള്ളു (1കൊരി, 8:6), ദൈവം ഒരുവൻ തന്നേ (1കൊരി 12:6), ദൈവമോ ഒരുത്തൻ മാത്രം (ഗലാ, 3:20), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6)  തുടങ്ങിയ വേദഭാഗങ്ങളിലെ ഏകൻ, ഒരുവൻ, ഒരുത്തൻ എന്നൊക്കെ പറഞ്ഞിരിക്കുന്ന എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണത്രേ. അഥവാ, സംയുക്തമായ ഐക്യത്തെ അല്ലെങ്കിൽ പലതുചേർന്ന ഒന്നിനെ (compound unity) കുറിക്കുന്നതാണന്ന് ട്രിനിറ്റി പറയുന്നു. ഒന്ന് (1) എന്നാൽ എണ്ണൽ സംഖ്യകളിൽ (1,2,3,4,5…..) ആദ്യത്തേതാണ്. ഒന്ന് എന്ന സംഖ്യയ്ക്ക് ആദ്യത്തേത്, ഒരു വസ്തുവിനെയോ, വ്യക്തിയെയോ കുറിക്കുന്ന സംഖ്യ, എണ്ണൽസംഖ്യകളിൽ ആദ്യത്തേത്, രണ്ടല്ലാത്തത് എന്നൊക്കെയാണർത്ഥം. എന്നാൽ നമ്മുടെ പണ്ഡിതന്മാരുടെ ഭാഷയിൽ, എബ്രായയിലെ ഒന്നും (എഹാദ്), ഗ്രീക്കിലെ ഒന്നും (ഹെയ്സും) ക്ലിപ്തമായ അഥവാ, ഖണ്ഡിതമായ ഒന്നിനെ (absolute one) കുറിക്കുന്നതല്ല. ബഹുത്വമുള്ള ഒന്നാണ്. അതുകൊണ്ടാണ്, “ദൈവം ഏകൻ” എന്ന് ബൈബിൾ പറയുന്നത് വിശ്വസിക്കാതെ മൂന്ന് വ്യക്തികളാണെന്ന് അവർ പറയുന്നത്. ട്രിനിറ്റിയുടെ ഭാഷയിൽ, എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളിൽ ആദ്യത്തേതായ ഒന്നിന് കൃത്യമായ ഒരു സംഖ്യാമൂല്യം (Numerical value) ഇല്ല. എല്ലാ ശാസ്ത്രങ്ങളുടേയും റാണിയായിട്ടാണ് ഗണിതശാസ്ത്രം അറിയപ്പെടുന്നത്. എബ്രായയിലും ഗ്രീക്കിലും ഒന്നിനു ഖണ്ഡിതമായൊരു സംഖ്യാവില ഇല്ലെങ്കിൽ ഒന്നും ഒന്നും (1+1) കൂട്ടിയാൽ എത്രയാണെന്ന് അവർ എങ്ങനെ കണ്ടെത്തും? ഒന്നു കേവലമായ ഒന്ന് (Absolute One) അഥവാ, അഖണ്ഡമായ ഒന്നല്ലെങ്കിൽ അവർ കണക്കുകൾ എങ്ങനെ കൂട്ടും? വിശേഷാൽ, എബ്രായർ ലോകത്തിലെ ഏറ്റവും ബുദ്ധിരാക്ഷസരാണ്. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ നോബൽ സമ്മാനങ്ങളിൽ അധികവും കരസ്ഥമാക്കിയിരിക്കുന്നത് അവരാണ്. ഒന്നും ഒന്നും കൂട്ടിയാൽ എത്രകിട്ടുമെന്ന് ഖണ്ഡിതമായി പറയാൻ കഴിയാത്തവർക്ക് ഇത്രയധികം പുരസ്കാരങ്ങൾ എങ്ങനെ കിട്ടും? എന്നുവെച്ചാൽ, ഇത് ട്രിനിറ്റി പണ്ഡിതന്മാരുടെ വഞ്ചന മാത്രമാണ്. ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള എണ്ണൽ സംഖ്യകൾ പോലെതന്നെയാണ് എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളും. അല്ലാതെ, അവരുടേതിനുമാത്രം പ്രത്യേകിച്ച് ബഹുത്വമൊന്നുമില്ല. 

ഏകസത്യദൈവത്തെ (The only true God) ത്രിമൂർത്തി ബഹുദൈവമാക്കാൻ ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം പടച്ചുവിട്ട ഉടായിപ്പ് വ്യാഖ്യാനങ്ങൾക്കുള്ള മറുപടി പറഞ്ഞശേഷം, പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും യെഹൂദാ ശാസ്ത്രിയും അപ്പൊസ്തലന്മാരും ത്രിമൂർത്തികളുടെ ദുർവ്യാഖ്യാനത്തെ തേച്ചോട്ടിക്കുന്നതു കാണാം. തുടർന്ന് ബൈബിളിലെ മറ്റു തെളിവുകളും കാണാം:

1. ഒന്നാം ദിവസം: (ഉല്പ, 1:5). ഒന്നാം ദിവസം എന്നത് സൃഷ്ടിയുടെ ഏഴ് ദിവസങ്ങളിൽ ഒന്നാണ്; അതുകൊണ്ട്, ഒന്ന് ഒന്നല്ല; ഐക്യത്തിൽ ഒന്നാണത്രേ! ബെസ്റ്റ് വ്യാഖ്യാനം, ഉപ്പിലിട്ട് വെക്കാൻ കൊള്ളാം.

ഏഴു ദിവസങ്ങളിൽ ഒന്ന് എന്നൊരു പ്രയോഗം ബൈബിളിൽ ഇല്ല. ഒരു വാദത്തിനുവേണ്ടി ഉണ്ടെന്ന് സമ്മതിച്ചാലും; ഒന്നിന് എങ്ങനെയാണ് ബഹുത്വം വരുന്നത്? ഏഴെന്ന ബഹുത്വത്തിൽ നിന്ന് ഒന്നിനെ അഥവാ, ഒരു ദിവസത്തെ സൃഷ്ടി വേർപെടുത്തി കാണിക്കുകയല്ലേ ചെയ്യുന്നത്? അതായത്, ഏഴുദിവസത്തെയും ചേർത്തല്ല ഒന്നാം ദിവസം എന്നു അവിടെ പറയുന്നത്; സൃഷ്ടിയുടെ ആദ്യത്തെ ദിവസത്തെ മാത്രമാണ്. ആ ഒരു ദിവസം എങ്ങനെ ഐക്യത്തിൽ ഒന്നാകും? തിമൂർത്തികളുടെ ദുർവ്യാഖ്യാനപ്രകാരം, ഒരു കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണെങ്കിൽ; അവൻ ഒന്നാം ക്ലാസ്സിൽ അല്ല; ഐക്യത്തിൽ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. എന്തെന്നാൽ, ആ സ്കൂളിൽ അവൻ പത്താം ക്ലാസ്സുവരെ പഠിക്കാനുള്ളതാണ്. തന്മൂലം, പത്തിലൊന്നിലാണ് ഇപ്പോൾ പഠിക്കുന്നത്, അതുകൊണ്ട്, അവൻ ഐക്യത്തിൽ ഒന്നിലാണ് പഠിക്കുന്നത് എന്നല്ലേ പറയേണ്ടത്? എന്തൊരു ദുരന്ത വ്യാഖ്യാനമാണിത്. ആഴ്ചയിലെ ഒന്നാം ദിവസം ഐക്യത്തിൽ ഒരു ദിവസമാണെങ്കിൽ, മാസത്തിലെ ഒന്നാമത്തെ ആഴ്ച ഐക്യത്തിലോരു ആഴ്ചയും വർഷത്തിലെ ഒന്നാമത്തെ മാസം ഐക്യത്തിലൊരു മാസവും നൂറ്റാണ്ടിലെ ഒന്നാമത്തെ വർഷം ഐക്യത്തിലൊരു വർഷവും സഹസ്രാബ്ദത്തിലെ ഒന്നാമത്തെ നൂറ്റാണ്ട് ഐക്യത്തിലൊരു നൂറ്റാണ്ടുമാകണ്ടേ? എന്തൊരു വെളിവുകെട്ട വ്യാഖ്യാനമാണിത്. “സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം” എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട്, സന്ധ്യയും ഉഷസ്സും ചേർന്ന ഐക്യത്തിലുള്ള ഒന്നാണെന്നാണ് ഒരു കൊടികെട്ടിയ ത്രിമൂർത്തി പണ്ഡിതൻ്റെ വ്യാഖ്യാനം. ഒരു ദിവസത്തിൽ സന്ധ്യയും ഉഷസ്സും മാത്രമല്ല ഉള്ളത്; 24 മണിക്കൂറും 1,440 മിനിറ്റും 86,400 സെക്കൻ്റുമുണ്ട്. പിന്നെ ഓരോദിവസവും കാറ്റും മഴയും മഞ്ഞും തണുപ്പും വെയിലും ചൂടും കൊടുങ്കാറ്റും പ്രളയുവുമൊക്കെ മാറിമാറി വരാറുണ്ട്. ഇതെല്ലാം ചേർന്ന ഐക്യത്തിൽ ഒന്നാണെന്ന് പറയാത്തതെന്താണ്?

എല്ലാറ്റിലും രസകരമായ കാര്യം ഇതൊന്നുമല്ല: ഐക്യത്തിൽ ഒന്ന് അല്ലെങ്കിൽ, സംയുക്തമയ ഐക്യം എന്ന പ്രയോഗത്തിന് മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; ഒന്നിലധികം എന്നേ അർത്ഥമുള്ളൂ. അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം, വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. അതിനാൽ, എഹാദ് എന്ന പദം ഐക്യത്തിൽ ഒന്നാണെന്ന് വചനവിരുദ്ധമായി വാദിച്ചുകൊണ്ട്, ദൈവം ത്രിത്വമാണെന്ന് പറയുന്നത് ഒരു ബാലിശമായ വാദം മാത്രമാണ്. ലോകത്തുള്ള എല്ലാ ബഹുദൈവ വിശ്വാസികൾക്കും ഈ വാദം ഉന്നയിക്കാവുന്നതാണ്. ഉദാഹരണത്തിന്, “നിങ്ങളുടെ ബൈബിളിൽ ഞങ്ങളുടെ ദൈവമുണ്ട്; എഹാദ് എന്ന പദം ഐക്യത്തിൽ ഒന്നാണ്; അത് ഞങ്ങളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിക്കുന്നതാണു” എന്നൊരു ഹൈന്ദവ സഹോദരൻ വാദിച്ചാൽ, ട്രിനിറ്റി അതെങ്ങനെ നിഷേധിക്കും? ആ വാദം തന്നെയല്ലേ നിങ്ങളും മുന്നോട്ട് വെയ്ക്കുന്നത്? കഷ്ടം!

2. ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ: (ഉല്പ, 2:11). പീശോൻ എന്ന നദി നാല് ശാഖകളിൽ ഒന്നാമത്തേതാണ്; അതുകൊണ്ട്, അത് ഐക്യത്തിൽ ഒന്നാണത്രേ!

ഏദെനിൽനിന്ന് പുറപ്പെടുന്ന ഒരു നദിയുടെ നാല് ശാഖകളിൽ ഒന്നിൻ്റെ കാര്യമാണ് പറയുന്നത്. അതായത്, ഒരു നദി നാലു ശാഖകളായി അഥവാ, നാല് നദികളായി പിരിഞ്ഞുപോകുന്നതിൽ ഒരു നദിയെക്കുറിച്ചാണ് പരാമർശം. നാലു നദിയെന്ന് പറഞ്ഞാൽ, നദികളിൽ ഒരു ബഹുത്വമുണ്ട്. ആ ബഹുത്വത്തിൽ നിന്ന് ഒന്നാമത്തെ നദിയായ പീശോൻ ഒഴുകി ഹവീലാദേശമൊക്കെയും ചുറ്റുന്നു എന്നു പറഞ്ഞാൽ, ആ ഒരു നദിക്കെങ്ങനാ ബഹുത്വമുണ്ടാകുന്നത്? അവിടെ പീശോനെന്ന ഒറ്റ നദിയെയാണ് ഒന്നാമത്തേത് എന്ന് പറയുന്നത്; ആ നദി എങ്ങനെ ഐക്യത്തിൽ ഒന്നാകും? ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്ത്, മനുഷ്യൻ്റെ യുക്തിയെയും ബുദ്ധിയെയും എങ്ങനെ ദുരുപദേശത്തിന് അടിമപ്പെടുത്താം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ത്രിമൂത്തി ദൈവശാസ്ത്ര വ്യഖ്യാനം.

3. വാരിയെല്ലുകളിൽ ഒന്ന്: (ഉല്പ, 2:21). ആദാമിൻ്റെ പല വാരിയെല്ലുകളിൽ ഒന്നാണ് ദൈവം എടുത്തത്. അതുകൊണ്ട്, ആ ഒന്ന് ഒന്നല്ല; ഐക്യത്തിലുള്ള ഒന്നാണത്രേ.

ആദാമിൻ്റെ ഒരു വാരിയെല്ലെടുത്താണ് ദൈവം ഹവ്വായെ സൃഷ്ടിച്ചത്. മനുഷ്യശരീരത്തിൽ 24 വാരിയെല്ലുകളാണുള്ളത്. അതിൽനിന്ന് ഒരെണ്ണം മാത്രമാണ് ദൈവം എടുത്തത്. അതായത്, 24-ലെന്ന ബഹുത്വത്തിൽ നിന്ന് ഒന്നെടുത്താൽ, ആ എടുത്ത ഒന്നിന് എങ്ങനെ ബഹുത്വമുണ്ടാകും? 24-ൽ നിന്ന് രണ്ടോ, മൂന്നോ, പത്തോ ദൈവം എടുത്തില്ല; ഒന്ന് മാത്രമാണ് എടുത്തത്. ആ ഒന്ന് ഐക്യത്തിൽ ഒന്നാകുമോ? സാത്താനെപ്പോലും ലജ്ജിപ്പിക്കുന്ന ദുർവ്യാഖ്യാനമാണ് ത്രിമൂർത്തി ദൈവശാസ്ത്രത്തിലുള്ളത്.

4. അവർ ഏക ദേഹമായി തീരും: (ഉല്പ, 2:24). അവർ ഏകദേഹമായിത്തീരും എന്ന് പറഞ്ഞിരിക്കയാൽ; അവിടെപ്പറയുന്ന ഒന്ന് ഐക്യത്തിൽ ഒന്നാണത്രേ!

ആദാമും ഹവ്വായും ഒരു ദേഹമായിത്തീരും എന്നുപറഞ്ഞാൽ, രണ്ടു വ്യക്തികളുംകൂടി യഥാർത്ഥത്തിൽ ഒന്നായിത്തീരുമെന്നോ, ഒരു ശരീരമായി തീരുമെന്നോ, ഒരു വ്യക്തിയായി തീരുമെന്നോ, ഒരു മനുഷ്യനായി തീരുമെന്നോ ആണോ അതിനർത്ഥം? അല്ല. ‘ഏകദേഹം’ എന്നത് അവരുടെ ദാമ്പത്യത്തെ കുറിക്കുകയാണ്. ആദാമും ഹവ്വായും എന്ന വ്യക്തികളല്ല ഒന്നാകുന്നത്; അവരുടെ ദാമ്പത്യമാണ്. അഥവാ, ദാമ്പത്യമെന്ന സംവിധാനമാണ് അവിടെ ഏകദേഹം എന്നു വിവക്ഷിച്ചിരിക്കുന്നത്. ആദാമും ഹവ്വായും ഒരു ശരീരത്തിലായിരുന്നു എന്നു പഠിപ്പിക്കുന്നവരും, പുനരുത്ഥാനശേഷം ഭാര്യയും ഭർത്താവും ഒരു ശരീരത്തിലായിരിക്കും എന്നൊക്കെ പഠിപ്പിക്കുന്നവരുണ്ട്. ആ ഉപദേശം നിങ്ങളുടെ കയ്യിൽത്തന്നെ വെച്ചാൽ മതി. ഇനി, അവർ രണ്ടു വ്യക്തികൾ ചേർന്ന് അക്ഷരാർത്ഥത്തിൽ ഒന്നായിത്തീർന്നാലും ഒന്നിന് എങ്ങനെ ബഹുത്വം വരും; പിന്നെ ബഹുത്വമില്ലല്ലോ, ഏകം മാത്രമല്ലേയുള്ളു? ഇക്കാര്യം ദൈവത്തിൻ്റെ ക്രിസ്തു പറയുന്നുണ്ട്; അപ്പോൾ, ത്രിമൂർത്തികളുടെ ദൂർവ്യാഖ്യാനത്തിൻ്റെയും ദൂരുപദേശത്തിൻ്റെയും പൂച്ച് പുറത്തുചാടും.

5. ഇതാ, ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു: (ഉല്പ, 11:6). ജനം ഒന്ന് ഭാഷയും ഒന്ന് എന്ന് പറഞ്ഞിരിക്കയാൽ ഒന്നിന് ബഹുത്വമുണ്ടത്രേ!

ബാബേൽ ഗോപുരം നശിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ ദൈവം പറയുന്നതാണിത്. ജനം ഒന്നെന്നു പറഞ്ഞാൽ, ഒരു നേതാവിൻ്റെ കീഴിൽ അവർ ഐക്യത്തോടെ നില്ക്കുന്നുവെന്നാണ്. അവിടെ ‘ജനം’ എന്ന ബഹുത്വം പറഞ്ഞശേഷമാണ് ഒന്നെന്ന ഏകവചനം പറയുന്നത്. എന്നാൽ, അവിടെ പലരായ ജനമെല്ലാം ചേർന്ന് ഒരു മനുഷ്യനാകുകയോ, ഒരു വ്യക്തിയാകുകയോ ചെയ്തിട്ടില്ല; പലരായ അവരുടെ ഏക കൂട്ടായ്മയെ അഥവാ, ഐക്യത്തെയാണ് ഒന്നെന്ന് വിവക്ഷിച്ചിരിക്കുന്നത്. ഒന്നെന്ന് പറയുമ്പോൾത്തന്നെയും അവർ തികച്ചും വ്യത്യസ്തരായ പല മനുഷ്യരാണ്; അല്ലാതെ, ഒരു മനുഷ്യനിലുള്ള പല വ്യക്തികളല്ല. അതുപോലെയാണോ, നിങ്ങൾ ത്രിത്വത്തെ നിർവ്വചിക്കുന്നത്? സമനിത്യരും വ്യത്യസ്തരുമെന്ന് നിങ്ങൾ പറയുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും മൂവരും പൂർണ്ണ ദൈവമാണ്. മൂന്ന് പൂർണ്ണദൈവം ഐക്യത്തിൽ ഒരു ദൈവമാകുന്ന കഥയാണ് നിങ്ങൾ പറയുന്നത്. എന്നാൽ ജനം ഒന്നെന്ന് പറയുമ്പോൾ അഥവാ, പലരായ മനുഷ്യർ ഒന്നെന്ന് അവിടെ പറയുമ്പോൾ, അവർ ഒരു മനുഷ്യൻ ആകുകയല്ല ചെയ്യുന്നത്; അവരുടെ കൂട്ടായ്മ അഥവാ, ഐക്യത്തെ മാത്രമാണ് ഒന്നെന്ന് പറയുന്നത്. അല്ലാതെ, ബാബേലിലെ എല്ലാ മനുഷ്യരെയും ചേർത്ത് ഐക്യത്തിൽ ഒരു മനുഷ്യനെന്നല്ല പറയുന്നത്. അടുത്തത്; ഭാഷ ഒന്നെന്നു പറഞ്ഞാൽ; എല്ലാവരും സംസാരിക്കുന്നത് ഒരേ ഭാഷയാണെന്നാണ്. ഇവിടെയും, ഒന്നിന് എവിടെയാണ് ബഹുത്വം? അല്പം കഴിഞ്ഞപ്പോൾ ഭാഷയും കലങ്ങി, ജനത്തിൻ്റെ ഒരുമയും കഴിഞ്ഞു; പിന്നെ, അവരെ ഒന്നെന്നു പറഞ്ഞിട്ടുമില്ല. ഐക്യത്തിൽ ഒന്നെന്ന ഒരു ഭാഷയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ സംസാരിക്കുന്നത്, മലയാളം എന്ന ഒരു ഭാഷയാണ്. അതിനെ ഐക്യത്തിലുള്ള ഒരു ഭാഷയെന്ന് ആരെങ്കിലും പറയുമോ? മൂന്നരക്കോടി ജനങ്ങൾ ഒരു ഭാഷ സംസാരിക്കുന്നതുകൊണ്ട് കേരളത്തിൽ ഐക്യത്തിൽ ഒരു മനുഷ്യനാണ് ഉള്ളതെന്ന് ആരെങ്കിലും പറയുമോ? ത്രിമൂർത്തികൾ പറയുമായിരിക്കും; അതാണല്ലോ നിങ്ങളുടെയും വ്യാഖ്യാന രീതി.

6. ഇരുവരും ഒരു ദേഹമായി തീരും. (മത്താ, 19:5). ഇരുവരും ഒരു ദേഹമായിത്തീരുമെന്ന് പറഞ്ഞിരിക്കയാൽ, ഒന്നിന് ബഹുത്വമുണ്ടത്രേ; സമ്മതിച്ചു. ഇനി, യേശു പറയുന്നത് കേൾക്കുക:

ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് ക്രിസ്തു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?” (മത്താ, 19:4-5. ഒ.നോ: മർക്കൊ, 10:6-7). 5-ാം വാക്യത്തിൽ, ഇരുവരും ഒരു ദേഹമായിത്തീരും എന്നത്; വിവാഹബന്ധം അഥവാ, ദാമ്പത്യത്തെക്കുറിച്ചാണ്. വിവാഹത്തിനു മുമ്പുവരെ അപ്പനോടും അമ്മയോടും പറ്റിയിരുന്ന പുരുഷൻ വിവാഹശേഷം ഭാര്യയോടു പറ്റിച്ചേർന്ന് ശരീരവും മനസ്സുംകൊണ്ട് ദാമ്പത്യത്തിൽ മാത്രമാണവർ ഒന്നാകുന്നത്. അതും ശാശ്വതമായ ഒന്നല്ല; അവർ തമ്മിൽ പിരിഞ്ഞാൽ പിന്നെ ഒന്നല്ല; രണ്ടാണ്. കൂടാതെ, അവർ വിവാഹബന്ധത്തിൽ ഒന്നാണെന്നു പറഞ്ഞാലും; ബുദ്ധിയിലോ, ശക്തിയിലോ, നിറത്തിലോ, ഗുണത്തിലോ തുല്യതയില്ലാത്ത രണ്ടു വ്യത്യസ്ത വ്യക്തികൾ തന്നെയാണ്. അർത്ഥാൽ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാലും, ഇരുവർ അഥവാ, രണ്ട് വ്യക്തികൾ അല്ലെങ്കിൽ, രണ്ട് മനുഷ്യർ യഥാർത്ഥത്തിൽ ഒന്നാകുന്നില്ല; അവരുടെ ദാമ്പത്യ ജീവിതം മാത്രമാണ് ഒരു ദേഹമാത്തീരും എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതുകൊണ്ടാണ്, ഉപേക്ഷണപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാമെന്ന് പറഞ്ഞിരിക്കുന്നത്. (മത്താ, 19:7). അതായത്, രണ്ടു മനുഷ്യരുടെ ദാമ്പത്യമെന്ന ഏക സംവിധാനത്തെയാണ് ഏക ദേഹം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ, ദൈവം ഒരു സംവിധാനമല്ല സൽഗുണപുർണ്ണനായ ഒരു സത്തയാണ്.

എന്നാൽ, ശ്രദ്ധേയമാ കാര്യം അതൊന്നുമല്ല. ഏകനായ ദൈവത്തെ ത്രിമൂർത്തികൾ ഐക്യത്തിൽ ഏകനാക്കിയത് ക്രിസ്തുവിനെ സ്രഷ്ടാവായ ദൈവം ആക്കാനാണ്. അതിനാണ്, ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന വിഭിന്ന വ്യക്തികളാണെന്ന വ്യാജവും ട്രിനിറ്റി പടച്ചുണ്ടാക്കിയത്. എന്നാൽ, അതിൻ്റെ 4-ാം വാക്യം ഇപ്രകാരമാണ്: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” ഈ വാക്യത്തോടുള്ള ബന്ധത്തിൽ ക്രിസ്തു പറയുന്ന മൂന്നുകാര്യങ്ങൾ വ്യക്തമാക്കാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നുപേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, യഹോവയായ ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ, ദൈവം ഐക്യത്തിൽ ഒന്നായിരുന്നെങ്കിലോ സൃഷ്ടിച്ച അവൻ (he) എന്ന് പറയാതെ, സൃഷ്ടിച്ച ഞങ്ങൾ (we) എന്ന് പറയുമായിരുന്നില്ലേ? അതാണ് ഭാഷ. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടാല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല. അതായത്, ദൈവം ഏകനല്ല; ഐക്യത്തിൽ ഏകനാണെന്ന ത്രിമൂർത്തികളുടെ ദുർവ്യാഖ്യാനത്തെയും ദുരുപദേശത്തെയും ദൈവപുത്രനായ ക്രിസ്തുതന്നെ തേച്ചൊട്ടിച്ചുകളഞ്ഞു. ത്രിമൂർത്തികൾക്ക് സന്തോഷമായില്ലേ!

ഒന്നിനെ കുറിക്കുന്ന എബ്രായ പദമായ എഹാദ് (ehad) 952 പ്രാവശ്യവും, ഗ്രീക്കുപദമായ ഹെയ്സ് (heis) 272 പ്രാവശ്യവുമുണ്ട്. ത്രിമൂർത്തികൾ എടുത്തിരിക്കുന്ന ഉദാഹരണങ്ങൾ അല്ലാതെ, ‘ഒന്നിനെ’ കുറിക്കുന്ന വേറെയും വാക്യങ്ങളുണ്ടല്ലോ, അതുംകൂടി പരിശോധിച്ചു കഴിയുമ്പോൾ പണ്ഡിതന്മാരുടെ ത്രിത്വവഞ്ചന പൊളിഞ്ഞടുങ്ങുന്നത് കാണാം:

1. ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു: ഒരുത്തിക്കു (എഹാദ്) ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ: (ഉല്പ, 4:19). ആദായെന്നു പറയുന്നവൾ ഒരുത്തി അഥവാ, എഹാദ് ആണെന്ന് ബൈബിൾ പറയുന്നു. ട്രിനിറ്റിയുടെ ഭാഷയിൽ അവൾക്കും ബഹുത്വമുണ്ട്. അതായത്, ആദ്യത്തെ ഭാര്യ ഐക്യത്തിൽ ഒരുവൾ അഥവാ, ബഹുത്വമുള്ളവളും അടുത്ത ഭാര്യ ഏകയും. അപ്പോൾ ശരിക്കും ലാമെക്ക് എത്ര ഭാര്യമാരെയാണ് എടുത്തത്? രണ്ടു ഭാര്യമാരെന്ന് എഴുതിപ്പിച്ച ദൈവാത്മാവിന് തെറ്റുപറ്റിയോ?

2. ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുത്തുന്നു (എഹാദ്) പേലെഗ് എന്നു പേർ; സഹോദരന്നു യൊക്താൻ എന്നു പേർ: (ഉല്പ, 10:25). ഇതിൽ പേലെഗ് എഹാദ് അഥവാ, ഐക്യത്തിൽ ഒരുവനാണ്. അപ്പോൾ ഏബെരിനു ശരിക്കും എത്ര മക്കളുണ്ട്? രണ്ട് പുത്രന്മാരെന്ന് ബൈബിൾ പറയുന്നത് തെറ്റാണോ?

3. ഭൂമിയിൽ ഒക്കെയും ഒരേ (എഹാദ്) ഭാഷയും ഒരേ (എഹാദ്) വാക്കും ആയിരുന്നു: (ഉല്പ, 11:1).  ജലപ്രളയത്തിനു ശേഷം ബാബേലിൽ ദൈവം ഭാഷ കലക്കുന്നതുവരെ ഒരേ ഭാഷയും വാക്കുമാണ് അവർ സംസാരിച്ചിരുന്നതെന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നു. നിങ്ങൾ പറയുന്നു; ഒന്ന് ഒന്നല്ല; ഒന്നിന് ബഹുത്വമുണ്ട്. അപ്പോൾ, അവർ പലഭാഷകൾ സംസാരിച്ചിരിക്കണം. അതിനർത്ഥം, മോശെ എഴുതിവെച്ചിരിക്കുന്നത് തെറ്റാണെന്നല്ലേ?

4. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു (എഹാദ്) കുറുങ്കാട്ടിൻ തണലിൽ ഇട്ടു: (ഉല്പ, 21:15). ഹാഗാർ തൻ്റെ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കാര്യമാണ് പറയുന്നത്. ഒരു അഥവാ, എഹാദ് കുറ്റിക്കാടെന്ന് ബൈബിൾ പറയുന്നു. ഒന്ന് ഒന്നല്ല; ഐക്യത്തിലുള്ള ഒന്നാണെങ്കിൽ,, ഒന്നിലധികം കുറ്റിക്കാടായി. ഒരു കുഞ്ഞിനെ ഒന്നിലധികം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കാൻ എങ്ങനെ കഴിയും?

5. അപ്പോൾ ദൈവം: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു (എഹാദ്) മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു: (ഉല്പ, 22:2). അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കാൻ ശ്രമിച്ചതു മോരിയയിലെ ഒരു മലയിലാണ്. അവിടെത്തന്നെയാണ് ശലോമോൻ ദൈവാലയം പണിതതും: (2ദിന, 3:1). ത്രിമൂർത്തികളുടെ ഭാഷയിൽ എഹാദിന് ബഹുത്വമുണ്ട്. അപ്പോൾ, യാഗംകഴിച്ചത് ഒന്നിലധികം മലകളിലാണോ? ശലോമോൻ ദൈവാലയം പണികഴിപ്പിച്ചത് ഒന്നിലധികം മലകളിലാണോ? ദുരപദേശമാണെങ്കിലും, പറയുന്ന കാര്യങ്ങൾക്ക് ഒരു ചേർച്ചവേണ്ടേ?

6. ഞങ്ങൾ ഒരു (എഹാദ്) അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ (എഹാദ്) ഇപ്പോൾ ഇല്ല; ഇളയവൻ കനാൻ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു: (ഉല്പ, 42:32). മിസ്രയീമിലെ മന്ത്രി തങ്ങളുടെ സഹോദരനാണെന്നറിയാതെ, യാക്കോബിൻ്റെ മറ്റു മക്കൾ യോസേഫിനോട് പറയുന്ന കാര്യമാണിത്. “ഞങ്ങൾ ഒരു അപ്പൻ്റെ മക്കൾ.” ഒന്നിന് ബഹുത്വമുണ്ടെങ്കിൽ, യാക്കോബിനും ബഹുത്വമുണ്ട്. അല്ലയോ ത്രിത്വപണ്ഡിതന്മാരെ നിങ്ങളോടൊന്നു ചോദിച്ചോട്ടെ; ഗോത്രപിതാക്കന്മാർക്ക് എത്ര അപ്പന്മാരുണ്ട്? ഈ വെളിവില്ലാത്ത വ്യാഖ്യാനം യെഹൂദന്മാർ കേൾക്കണ്ട. അടുത്തഭാഗത്ത് പറയുന്നത്; “ഒരുത്തൻ ഇപ്പോൾ ഇല്ല.” ഇവിടെപ്പറയുന്ന ഒരുത്തൻ യോസേഫാണ്. എഹാദിന് ബഹുത്വമുണ്ടെങ്കിൽ, അപ്പനായ യാക്കോബ് മാത്രമല്ല; ഇളയമകനായ യോസേഫും ഐക്യത്തിൽ ഒരുവനാണ്. അടിമുടി ദുരുപദേശത്തിൽ മുങ്ങിയവർക്കല്ലാതെ, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന് പറയാൻ കഴിയില്ല.

6. നമുക്കെല്ലാവർക്കും ഒരു (എഹാദ്) പിതാവല്ലോ ഉള്ളതു; ഒരു (എഹാദ്) ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു? (മലാ, 2:10). നമുക്കെല്ലാവർക്കും ഒരു പിതാവും ഒരു ദൈവവുമാണ് ഉള്ളതെന്ന് മലാഖി പറയുന്നു. ‘ഒരു ദൈവം’ എന്നു പറഞ്ഞാൽ; ഒന്നിനു ബഹുത്വമുണ്ട്, അതിനാൽ ദൈവത്തിൽ ഒന്നിലധികം വ്യക്തികളുണ്ടെന്ന് നിങ്ങൾ പറയും. “ഒരു പിതാവു” എന്നു പറയുമ്പോൾ, ഒന്നിനു ബഹുത്വം വരില്ലേ? അപ്പോൾ, ത്രിമൂർത്തികൾക്ക് ഒന്നിലധികം അപ്പന്മാരുണ്ടോ?

ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാനും, ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും തൻ്റെയൊപ്പം നരകത്തിലേക്ക് കെട്ടിയെടുക്കാനുമാണ് ഉപായിയായ സർപ്പം നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ത്രിത്വവിശ്വാസം സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയത്. അതിനാൽ, ദൈവം ഏകനാണ്, ഒരുവനാണ് എന്നൊന്നും പറഞ്ഞാൽ ത്രിമൂർത്തികൾ ആരും വിശ്വസിക്കില്ല. അതിൻ്റെ കാരണം എന്താണെന്നു ചോദിച്ചാൽ; ത്രിത്വവിശ്വാസം ഉപായിയായ സർപ്പത്തിൽ നിന്നുള്ള ഉപദേശമാണ് എന്നതിൻ്റെ വ്യക്തമായ തെളിവ് ബൈബിളിലുണ്ട്: “ഐക്യത്തിലുള്ള ഒന്നു അല്ലെങ്കിൽ, ബഹുത്യമുള്ള ഏകത്വം” എന്ന് ട്രിനിറ്റി അവകാശപ്പെടുന്ന പദം “എഹാദ്” (אֶחָד – ehad) ആണ്. “എണ്ണൽ സംഖ്യകളിൽ ആദ്യത്തേതു” അല്ലെങ്കിൽ, ഒന്നിനെ” (One) കുറിക്കുന്ന “എഹാദ്” (ehad) എന്ന പദത്തിന് ബഹുത്വമില്ല; ഉണ്ടാകാൻ പാടില്ല. [കാണുക: BLB]. എന്നാൽ “എഹാദ്” എന്ന പദത്തിൻ്റെ ഏകദേശം അതേ ഉച്ചാരണമുള്ള “യഹാദ്” (יַחַד – yahad) എന്ന മറ്റൊരു പദമുണ്ട്. “യഹാദ്” (yahad) എന്ന പദത്തിന് “ഒന്നെന്ന” (One) അർത്ഥമല്ല; ഇംഗ്ലീഷിലെ “Together” ആണ്: [കാണുക: BLB]. “ഒന്നിച്ചു, ഒരുമിച്ചു, ഒത്തൊരുമിച്ചു, യോജിച്ചു” എന്നൊക്കെയാണ് അതിൻ്റെ അർത്ഥം. സത്യവേദപുസ്തകത്തിൽ അതിനെ, “ഒന്നിച്ചു” (ഉല്പ, 13:6), “ചേർന്നു” (പുറ, 26:24), “ഒരുപോലെ” (ആവ, 12:22), “കൂടിക്കലർന്ന” (ആവ, 22:11), “കുടിയ അഥവാ ഒന്നിച്ചുകൂടിയ” (ആവ, 33:5), “യോജിച്ചു” (യോശു, 9:2), “ഒരുമിച്ചുകൂടി” (ന്യായാ, 6:33) എന്നിങ്ങനെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതാണ്, ട്രിനിറ്റി പറയുന്ന “ബഹുത്വമുള്ള ഏകത്വം” അല്ലെങ്കിൽ, “ഐക്യത്തിലുള്ള ഒന്നു.” അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ; ദൈവത്തെ കുറിക്കാൻ “യഹാദ്” (yahad) ബൈബിളിൽ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടുമില്ല; ദൈവത്തെ മൂന്നു വാക്യങ്ങളിൽ മാത്രം പറഞ്ഞിരിക്കുന്ന “എഹാദിനു” (ehad) ബഹുത്വവുമില്ല. ഈ എബ്രായ പദങ്ങൾ തമ്മിൽ മാറിപ്പോയത് അബദ്ധത്തിൽ ആണെന്ന് ആരും കരുതരുത്. ഏകദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാൻ നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം രചിച്ച കുടിലതന്ത്രത്തിൻ്റെ ഫലമാണ്. ബൈബിൾ വായിക്കാതെയും പഠിക്കാതെയും, നിഖ്യാവിശ്വാസപ്രമാണവും ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രവും വിശ്വസിക്കുന്നവരെല്ലാം ലവൻ്റെ അടിമകളാണ്.

ഇനി, പുതിയനിയമത്തിൽ നോക്കാം:

1. അവർ ഭക്ഷിക്കുമ്പോൾ അവൻ: “നിങ്ങളിൽ ഒരുവൻ (ഹെയ്സ്) എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു: (മത്താ, 26:21. ഒ.നോ: ലൂക്കോ, 22:47). 👉 ഒരുവൻ കാണിച്ചു കൊടുക്കുമെന്നാണ് യേശു പറഞ്ഞത്. ഒന്ന് അഥവാ, ഹെയ്സ് (heis) ഐക്യത്തിൽ ഒന്നാണെങ്കിൽ, എത്രപേർ യേശുവിനെ കാണിച്ചുകൊടുത്തിരിക്കും? അപ്പൊസ്തലന്മാർ എല്ലാവരും കൂടിയാണോ ക്രിസ്തുവിനെ കാണിച്ചുകൊടുത്തത്?

2. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ (ഹെയ്സ്) കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു: (മത്താ, 26:51). പത്രൊസാണ് വാളൂരി മഹാപുര്യോഹിതൻ്റെ ദാസനെ വെട്ടിയത്. ഇവിടെയും, ‘ഒരുവൻ’ ഐക്യത്തിൽ ഒരുവനാണെങ്കിൽ, ഒന്നിലധികം പത്രൊസുമാരായിരുന്നോ യേശുവിനെ വെട്ടിയത്? അതോ, പത്രൊസും മറ്റു ശിഷ്യന്മാരും ചേർന്നാണോ വെട്ടിയത്?

3. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ (ഹെയ്സ്)നിന്നു മനഷ്യജാതിയെ ഒക്കെയും ഉളവാക്കി: (പ്രവൃ, 17:26). ആദാമാണ് ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യൻ; ഭൂമിയിലെ ആദ്യസ്ത്രീയായ ഹവ്വാപോലും ആദമിൽ നിന്നാണ് ജനിച്ചത്: (ഉല്പ, 2:21,22; 1തിമൊ, 2:13,14). നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം, ഒരുത്തന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ട്. അപ്പോൾ, ഒരുത്തനിൽ നിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായതെന്ന് പറയുന്ന ദൈവവചനം തെറ്റാണോ? ത്രിമൂർത്തികളുടെ ഭാഷയിൽ എത്രപേരിൽ നിന്നാണ് മനുഷ്യജാതി മുഴുവൻ ഉളവായത്?

4. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാൿ എന്ന ഏകനാൽ (ഹെയ്സ്) ഗർഭം ധരിച്ചു: (റോമ, 9:10). റിബെക്ക ഗർഭംധരിച്ചത് അവളുടെ ഭർത്താവായ യിസ്ഹാക്കെന്ന ഏകനാൽ ആണെന്ന് ബൈബിൾ പറയുന്നു. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെന്ന് നിങ്ങൾ പറയുന്നു. അപ്പോൾ, ഒന്നിലധികം ഭർത്താക്കന്മാരാലാണോ റിബെക്കാ ഗർഭം ധരിച്ചത്? എന്തൊരു ദുരന്തമാണ് നിങ്ങൾ!

5. ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ (ഹെയ്സ്) വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ: (1കൊരി, 9:24). ഗ്രീസിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഓട്ടക്കാരുടെ കൂട്ടത്തിൽ ഒരാൾക്കു മാത്രമേ ഒന്നാംസ്ഥാനം (വിരുതു) കിട്ടുകയുള്ളൂ. പണ്ഡിതന്മാർ പറയുന്നതുപോലെ ഒരുവനു ബഹുത്വമുണ്ടെങ്കിൽ, ഇവിടെ പൗലൊസ് പറയുന്ന ഒന്നിലധികംപേർ വിരുതു പ്രാപിക്കുന്ന ലോകമേതാണ്?

6. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ (ഹെയ്സ്) ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ: (ഗലാ, 4:22). അബ്രാഹാമിന് ദാസിയായ ഹാഗാറിൽ ജനിച്ച യിശ്മായേലിനെ ഒരുവൻ എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരുവൻ ബഹുത്വമുള്ള വാക്കാണെങ്കിൽ, യിശ്മായേലിനെയും യിസ്ഹാക്കിനെയും ചേർത്ത് രണ്ടു പുത്രന്മാർ എന്നു പറഞ്ഞിരിക്കുന്നത് ബൈബിളിൻ്റെ അബദ്ധമാണോ? 

7. ലാസറോ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ (ഹെയ്സ്): (യോഹ, 12:2). ലാസർ ദ്വൈതമോ അതോ, ത്രിത്വമോ? പന്തിരുവരിൽ ഒരുവനായ (ഹെയ്സ്) ദിദിമൊസ്: (യോഹ, 20:24). ദിദിമൊസിനു ബഹുത്വമുണ്ടെങ്കിൽ പന്തിരുവരെന്ന പ്രയോഗം തെറ്റല്ലേ? ഏഴുവരിൽ ഒരുവനായ (ഹെയ്സ്) ഫിലിപ്പൊസ് (പ്രവൃ, 21:8). ഒരുവനായ ഫിലിപ്പൊസിനു ബഹുത്വമുണ്ടെങ്കിൽ, ഏഴുപേർ എന്നല്ലല്ലോ പറയേണ്ടത്, എട്ടെന്നോ, ഒമ്പതെന്നോ, നൂറെന്നോ അല്ലേ പറയേണ്ടത്? 

ത്രിത്വോപദേശം എന്നു പറയുന്ന നിങ്ങളുടെ അബദ്ധോപദേശത്തിനു നൂറുകണക്കിന് തെളിവ് നിരത്താൻ കഴിയും. വിസ്തര ഭയത്താൽ മറ്റൊരു ഭാഗത്തേക്കു കടക്കുന്നു. ‘ഏകൻ, ഒരുവൻ’ എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്ന എബ്രായഗ്രീക്കു പദങ്ങൾ ദൈവത്തോടും ക്രിസ്തുവിനോടും ചേർത്തു പറയുമ്പോൾ മാത്രമേ ബഹുത്വമുണ്ടാകു; അല്ലാത്തപ്പോൾ ഏകനാണെന്ന് പറഞ്ഞാലും രക്ഷയില്ല. തിരുവചനം നിങ്ങളെ തലങ്ങും വിലങ്ങും പെരുമാറും. തെളിവുകൾ കാണുക:

1. ഏക (ഹെയ്സ്) മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ (ഹെയ്സ്) അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19). ഇവിടെ, ആദാമിനും ബഹുത്വമുണ്ട്; ക്രിസ്തുവിനും ബഹുത്വമുണ്ട്. ആദാം ഐക്യത്തിൽ ഒരുവൻ ആയിരുന്നല്ലേ?  ക്രിസ്തുവെന്ന ഏകൻ്റെ അനുസരണത്താലാണ് അനേകർ നീതിമാന്മാരായിത്തീരുന്നതെന്ന് വചനം പറയുന്നു. ഹെയ്സ് ഐക്യത്തിൽ ഒന്നാണെന്ന നിങ്ങളുടെ വ്യാഖ്യാനപ്രകാരം, പലരുടെ അനുസരണത്താലാണ് അനേകർ നീതിമാന്മാരാകുന്നത്. അപ്പോൾ, നമ്മുടെ നീകരണത്തിൻ്റെ കാരകൻ ക്രിസ്തു മാത്രമല്ലെന്ന സാത്താന്യ ഉപദേശമല്ലേ നിങ്ങൾ വിശ്വസിക്കുന്നത്?

2. ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ (ഹെയ്സ്) മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും: (2കൊരി, 5:14).  മനുഷ്യനായി വെളിപ്പെട്ട ക്രിസ്തു എന്ന ഏകൻ അഥവാ, ഹെയ്സ് മാത്രമാണ് മരിച്ചതെന്നാണ് ബൈബിൾ പറയുന്നത്. ഏകൻ ഐക്യത്തിൽ ഏകനാണെങ്കിൽ, മരിച്ച ക്രിസ്തുവിനും ബഹുത്വമുണ്ട്. ഏകദൈവവിശ്വാസികളുടെ പാപത്തിനായി ക്രിസ്തു എന്ന ഏകൻ മാത്രമാണ് മരിച്ചത്. അപ്പോൾ, ത്രിമൂർത്തികളുടെ പാപപരിഹാരാർത്ഥം എത്രപേർ മരിച്ചു? ലജ്ജയായ ദുരുപദേശത്തിൽ മാനം കൊള്ളുന്ന ത്രീമൂർത്തികൾ!

3. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക (ഹെയ്സ്) പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു: (2കൊരി, 11:2). ക്രിസ്തുവെന്ന ഏകപുരുനുമായാണ് സഭയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, നിർമ്മലകന്യകയായ സഭയ്ക്ക് ക്രിസ്തുവിനെക്കൂടാതെ ജാരന്മാരും ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത്? നിങ്ങളെ അന്ധം ത്രിമൂർത്തികളെന്ന് ആളുകൾ വിളിക്കുന്നത് വെറുതെയല്ല.

4. ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏക (ഹെയ്സ്) ശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ: (എഫെ, 2:16). ക്രിസ്തുവിൻ്റെ ഏകശരീരത്തിലാണ് ക്രൂശിൽ പാപരിഹാരം വരുത്തിയത്. ഏകന് അഥവാ, ഹെയ്സിന് ബഹുത്വമുണ്ടെങ്കിൽ, എത്ര ശരീരങ്ങളിലാണ് ദൈവത്തോട് നിരപ്പിച്ചത്? ത്രിമൂർത്തികൾക്കു വേണ്ടിയാണോ രണ്ട് കള്ളന്മാരും ക്രൂശിൽ മരിച്ചത്? നിങ്ങൾ ശരിക്കും അന്ധം ത്രിമൂർത്തികൾ തന്നെ!

5. നിങ്ങളെ വിളിച്ചപ്പോൾ ഏക (ഹെയ്സ്) പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (ഹെയ്സ്), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്): (എഫെ, 4:4). ക്രൈസ്തവസഭയുടെ പ്രത്യാശ, ശരീരം, ആത്മാവ്, കർത്താവ്, വിശ്വാസം, സ്നാനം, പിതാവായ ദൈവം ഇതൊക്കെ ഏകമാണ്. ഒന്നിനെ കുറിക്കുന്ന ഹെയ്സ് എന്ന പദത്തിനു ബഹുത്വമാണ്ടെന്ന് വ്യാജമായി വിശ്വസിക്കുന്ന നിങ്ങൾക്ക് ഒന്നിലധികം പ്രത്യാശയും ഒന്നിലധികം ശരീരവും ഒന്നിലധികം ആത്മാവും ഒന്നിലധികം കർത്താവും ഒന്നിലധികം വിശ്വാസവും ഒന്നിലധികം സ്നാനവും ഒന്നിലധികം പിതാവുമുണ്ടോ?ഏകസത്യദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ക്രിസ്തീയ വിശ്വാസത്തിനും പാലംവലിക്കുന്ന ഉപദേശമാണ് ട്രിനിറ്റി.

6. ദൈവം ഒരുവനല്ലോ (ഹെയ്സ്). ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ (ഹെയ്സ്): എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ: (1തിമൊ, 2:5). നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം. ഈ വേദഭാഗത്ത് ദൈവത്തിനും ക്രിസ്തുവിനും ബഹുത്വമുണ്ട്. ‘ഒരുവൻ’ എന്ന പദത്തിനു ബഹുത്വമുണ്ടെന്ന് വ്യാജമായി വിശ്വാസികളെ പഠിപ്പിച്ചപ്പോൾ, ഇത്രവലിയ പണി ബൈബിളിലുണ്ടെന്ന് പ്രതീക്ഷിച്ചില്ലല്ലേ? സത്യത്തിൽ നിങ്ങൾ ക്രിസ്തുവിൻ്റെ അനുയായികളോ; എതിർക്രിസ്തുവിൻ്റെ അനുയായികളോ?

7. വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ (ഹെയ്സ്) പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: (എബ്രാ, 2:11). ഒരുവനല്ലോ അഥവാ, ഹെയ്സ് അല്ലോ പിതാവ്. ത്രിമൂർത്തികളുടെ ഒരുവനായ പിതാവ് ഐക്യത്തിൽ ഒരുവനാണെങ്കിൽ, നിങ്ങൾക്ക് മൊത്തത്തിൽ എത്ര പിതാവുണ്ടെന്ന് പറയാമോ? പല അപ്പന്മാരുണ്ടെന്ന് പറയുന്നത് അഭിമാനമല്ല; അപമാനമാണെന്ന് തിരിച്ചറിയുക.

8. യേശുവോ പാപങ്ങൾക്കു വേണ്ടി ഏക(മിയ)യാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു: (എബ്രാ, 10:12). ഏകന് ബഹുത്വമുണ്ടെങ്കിൽ, യേശുക്രിസ്തു ഏകദേശം എത്രയാഗം കഴിച്ചിരിക്കും ത്രിത്വപണ്ഡിതന്മാരെ? ത്രിമൂർത്തി ബഹുദൈവ ഉപേശം പൈശാചികമാണെന്ന് നിങ്ങളുടെ ദുർവ്യാഖ്യാനവും ദുരുപദേശവം വ്യക്തമാക്കുന്നു.

എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശം രംഗപ്രവേശം ചെയ്യുമെന്ന് മുന്നറിഞ്ഞുകൊണ്ട് സഹസ്രാബ്ദങ്ങൾക്കുമുമ്പെ, യഹോവയും പഴയനിയമത്തിലെ മശീഹമാരും ക്രിസ്തുവും യെഹൂദാ ശാസ്ത്രിയും അപ്പൊസ്തലന്മാരും അതിന് ചെക്ക് (check) വെച്ചിരിക്കുന്ന അതിമനോഹരമായ കാഴ്ചകാണിക്കാം:

ഏറ്റവും ശക്തമായ ഒരു തെളിവ് തരാം: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും, രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 20:1; 31:18; 32:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1:16; ആവ, 5:6-21). പത്തുകല്പനകളിലെ പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ അല്ലാതെ, അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ്. അഥവാ, യഹോവയായ ഞാൻ മാത്രമാണ് ദൈവം. ഞാൻ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞിരിക്കുന്നത്. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിമുപ്പതോളം പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല;;എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നിങ്ങനെ യഹോവതന്നെ ഒന്നാം കല്പന 25 പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്. ട്രിനിറ്റിയുടെ വ്യാജവാദംപോലെ എഹാദ് ഐക്യത്തിൽ ഒന്ന് ആയിരുന്നെങ്കിൽ, യഹോവ ഒന്നാം കല്പനയിൽ ഞങ്ങൾ എന്ന ബഹുവചനം പറയാതെ, ഞാൻ എന്ന ഏകവചനം പറയുമായിരുന്നോ? അതായത്, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശം ഉണ്ടാകുമെന്ന് മുന്നറിഞ്ഞ യഹോവ, 3,500 വർഷംമുമ്പെ അതിന് ചെക്ക് (check) വെച്ചിരിക്കയാണ്.

ബൈബിൾ പഠിപ്പിക്കുന്ന ദൈവം ഏകനല്ല; ത്രിത്വമാണെന്നു വരുത്തിത്തീർക്കാൻ, പണ്ഡിതന്മാർ വലിയ വഞ്ചനയാണ് വിശ്വാസികളോട് ചെയ്തിരിക്കുന്നത്. പഴയനിയമത്തിൽ ദൈവത്തെക്കുറിക്കുന്ന പ്രധാനപദം ഏഹാദ് (ehad) ആണെന്നും എഹാദ് കേവലമായ ഒന്നല്ല; ഐക്യത്തിൽ ഒന്നാണ്. അതിനാൽ ദൈവം ഏകനല്ല; ഐക്യത്തിൽ ഏകനാണെന്നുമാണ് പണ്ഡിതന്മാർ പഠിപ്പിക്കുന്നത്. അതിന് ഉപോൽബലകമായി അവർ പറയുന്നത്: കേവലമായ ഒന്നിനെ അഥവാ, ഒറ്റയെ (only) കുറിക്കുന്ന യാഹീദ് (yachiyd) എന്ന എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല എന്നാണ്. യാഹീദ് എന്ന പദം 12 പ്രാവശ്യമുണ്ട്. ഉദാ: (ഉല്പ, 22:2; 22:12; 22:16; ന്യായാ, 11:34). ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല എന്നത് സത്യമാണ്. എന്നാൽ അതിനു തുല്യമായ പദങ്ങൾ പഴയപുതിയനിയമങ്ങളിൽ ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. പണ്ഡിതന്മാരുടെ ആ വഞ്ചനയാണ് ഇനി കാണിക്കാൻ പോകുന്നത്: ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനപദം എഹാദ് അല്ല; എഹാദ് എന്ന പദം ഐക്യത്തിൽ ഏകനുമല്ല; അത് ട്രിനിറ്റിയുടെ വ്യാജവാദമാണ്. മുകളിൽ നാമത് കണ്ടതാണ്. ഇനിയും പ്രധാനപ്പെട്ട തെളിവുകൾ കാണാം:

എഹാദ് ദൈവത്തോട് ചേർത്ത് ആകെ മൂന്നിടത്താണ് പറഞ്ഞിരിക്കുന്നത്. അതിൽ, ഒരു ദൈവം അഥവാ, ഏൽ എഹാദ് (El ehad) എന്ന പൂർണ്ണപ്രയോഗം ഉള്ളത് ഒരു വാക്യത്തിൽ മാത്രമാണ്. എന്നാൽ, അതേവാക്യത്തിൽ തന്നെ, ഒരു പിതാവ് അഥവാ, അബ് എഹാദ് (Ab ehad) എന്നും പറഞ്ഞിട്ടുണ്ട്. ആ ഒരു വാക്യം പരിശോധിച്ചാൽത്തന്നെ ട്രിനിറ്റിയുടെ വഞ്ചന വെളിപ്പെട്ടുവരും: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ (Ab ehad) ഉള്ളത്; ഒരു ദൈവം (El ehad) തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്. (മലാ, 2:10). ഇതാണ് ആ വേദഭാഗം. ഇവിടെ ഒരു ദൈവം എന്ന് പറയുന്നതും ഒരു പിതാവെന്ന് പറയുന്നതും എഹാദ് എന്ന പദം കൊണ്ടാണ്. അഥവാ, അബ് എഹാദ് എന്നും ഏൽ എഹാദ് എന്നുമാണ് പറയുന്നത്. ട്രിനിറ്റിയുടെ ദുർവ്യാഖ്യാനം പോലെ, ദൈവം ഐക്യത്തിൽ ഏകനാണെങ്കിൽ, അഥവാ, ദൈവം മൂന്ന് വ്യക്തിയാണെങ്കിൽ, പിതാവും ഐക്യത്തിൽ ഏകനാണ്. അഥവാ, പിതാവും മൂന്ന് വ്യക്തിയാണ്. ദൈവം ഐക്യത്തിൽ ഏകനാണെന്ന് വാദിച്ചാൽ, ദൈവത്തിലെ മൂവരിൽ ഒരു വ്യക്തിയെന്ന് പറയുന്ന പിതാവും ഐക്യത്തിൽ ഏകനാണെന്ന് സമ്മതിക്കണം. അതായത്, തങ്ങൾക്ക് പല പിതാക്കന്മാർ അല്ലെങ്കിൽ, പല അപ്പന്മാരുണ്ടെന്ന് സമ്മതിക്കണം. എന്തൊരു ദുരന്തമാണ് ട്രിനിറ്റി. അതായത്, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന് പഴയനിയമത്തിലെ അവസാനത്തെ മശീഹയായ മലാഖി പ്രവാചകനും 2,400 വർഷംമുമ്പെ ചെക്ക് (check) വെച്ചിരിക്കയാണ്.

അടുത്ത രണ്ട് വാക്യങ്ങളിൽ, ദൈവം ഏകൻ എന്നല്ല; യഹോവ ഏകൻ അഥവാ, യഹോവ എഹാദ് (Yehova ehad) എന്നാണ്. അതിൽ, ഒന്നാമത്തെ വാക്യം ഷ്മാ പ്രഖ്യാപനമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). രണ്ടാമത്തെ വാക്യം: യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9). ഈ രണ്ട് വേദഭാഗത്തുമുള്ളത്, യഹോവ എഹാദ് (Yehova ehad) എന്നാണ്. യഹോവ ദൈവം തന്നെയാണ്; ആർക്കുമത് സംശയമില്ലാത്ത കാര്യമാണ്. എങ്കിലും, യഹോവ ദൈവത്തിൻ്റെ പേരാകയാൽ, എഹാദിന് ബഹുത്വമുണ്ടെന്ന് പറഞ്ഞാൽ, ഒന്നിലധികം യഹോവമാർ ഉണ്ടെന്നും അതിനർത്ഥം വരും. എന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും പറയുന്ന അനേകം വാക്യങ്ങളുണ്ട്. പത്ത് വാക്യങ്ങൾ തെളിവായിത്തരാം: 1. യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവം ആകുന്നു: (2രാജാ, 19:5). 2. നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം: (2രാജാ, 19:19). 3. നീ, നീ മാത്രം (alone) യഹോവ ആകുന്നു: (നെഹെ, 9:6). 4. യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ: (സങ്കീ, 83:18). 5. യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവമാകുന്നു: (യെശ, 37:16). 6. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ: (യെശ, 37:20). 7. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല (there is none else): (യെശ, 45:5). 8. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല (there is none else): (യെശ, 45:6). 9. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (there is none else): (യെശ, 45:18). 10. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല (none else, യോവേ, 2:27). യഹോവ ഒരുത്തൻ മാത്രമാണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട്, എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന് പഴയനിയമത്തിലെ മശീഹമാരും 2,500 വർഷംമുമ്പ് ചെക്ക് (check) വെച്ചിരിക്കയാണ്.

മറ്റൊരു തെളിവ് തരാം: എഹാദ് ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തെ, ക്രിസ്തുവും ഒരു യെഹൂദാ ശാസ്ത്രിയും കൂടി ഖണ്ഡിക്കുന്നതായി പുതിയനിയമത്തിൽ കാണാം. ദൈപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമെണെന്ന മുഖ്യ കല്പനയാണ്: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഈ വേദഭാഗത്ത് ഒന്നിനെ കുറിക്കുന്ന ഹെയ്സ് (heis) ആണ് ഉപയോഗിച്ചിരിക്കുന്നത്. യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും ചൊല്ലുന്ന ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് ക്രിസ്തു മറുപടി കൊടുത്തത്. പഴയനിയമത്തിൽ അത് ഇപ്രകാരമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, ഹെയ്സ് ആണെന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് ശാസ്ത്രി പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചനത്തിൽ ഖണ്ഡിതമായിട്ട് പറഞ്ഞത്. യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്; അവൻ അല്ലാതെ മറ്റൊരുത്തനും ദൈവമല്ലെന്ന് എടുത്തുപറയുകയും ചെയ്തു. ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ദൈവം ഐക്യത്തിൽ ഒന്നാണെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം ഏകനാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തിൽ കടക്കുന്നത്. ട്രിനിറ്റി പഠിപ്പിക്കുംപോലെ, എഹാദും ഹെയ്സും ഐക്യത്തിൽ ഒന്നായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ മാത്രമാണെന്നും ക്രിസ്തു അംഗീകരിക്കുകയായിരുന്നോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ദൈവം ഐക്യത്തിൽ ഒന്നായിരുന്നെങ്കിൽ, ദൈവം ഏകനാണെന്ന് പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞ ശാസ്ത്രിയെ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നോ? ഷ്മാ പ്രാർത്ഥനയിൽ, പഴയനിയമത്തിൽ എഹാദും പുതിയ നിയമത്തിൽ ഹെയ്സും ആണ്. എഹാദും ഹെയ്സും ഐക്യത്തിൽ ഒന്നാണെന്ന് പഠിപ്പിക്കുന്ന ട്രിനിറ്റിയുടെ ദുരുപദേശത്തിന് 2,000 വർഷംമുമ്പെ ക്രിസ്തുവും ശാസ്ത്രിയും ഒരുപോലെ ചെക്ക് (check) വെച്ചിരിക്കയാണ്.

മറ്റൊരു ശക്തമായ മറ്റൊരു തെളിവ് തരാം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, Pater ton monon alethinon theon ആണ്. ഇംഗ്ലീഷിൽ, Father, the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഈ വാക്യത്തിൻ്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, ഇവിടെ ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോൻ (monon) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റൊരു സത്യദൈവം ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് വന്നാൽ; പുത്രൻ പറഞ്ഞത് വ്യാജമാണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന്, 2,000 വർഷംമുമ്പെ ദൈവപുത്രനായ യേശു പഴയനിയമത്തിലെ യാഹീദിന് (yahid) തുല്യമായ മോണോൻ (monon) കൊണ്ട് നല്ല കിടുക്കൻ ചെക്കാണ് (check) വെച്ചിരിക്കുന്നത്. പുത്രനെ വിശ്വസിക്കാത്തവന് നിത്യജീവൻ കിട്ടില്ലെന്ന് മാത്രമല്ല; ദൈവക്രോധം അവന്റെമേൽ വരികയും ചെയ്യും. (യോഹ, 3:36).

“ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:4-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). “ഏകദൈവമല്ലാതെ ദൈവമില്ല എന്ന് നാം അറിയുന്നു” എന്ന് പറഞ്ഞശേഷം പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ഏകദൈവം എന്നത് ട്രിനിറ്റി പഠിപ്പിക്കുന്നപോലെ മൂന്നുപേരല്ല; പിതാവാണെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് വ്യക്തമാക്കുന്നത്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് പറയുന്നു. (എഫെ, 4:6). പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ക്രിസ്തു പറയുന്നതും കുറിക്കൊള്ളുക. (യോഹ, 17:3). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, പിന്നെ മറ്റൊരു ദൈവം നമുക്ക് ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. അതുകൊണ്ടാണ്, “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക” എന്ന് പഴയനിയമം പറയുന്നത്. (ആവ, 4:39). അടുത്തഭാഗത്ത്, “യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു” എന്നാണ് പൗലൊസ് പറയുന്നത്. നമ്മുടെ പാപങ്ങളെപ്രതി ക്രൂശിക്കപ്പെട്ട മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കിയവനാണ് ദൈവം. (പ്രവൃ, 2:23-24,36; 5:31; 1തിമൊ, 2:6). യേശുക്രിസ്തു എന്ന ഏകകർത്താവും ദൈവമാണെങ്കിൽ, പ്രസ്തുത വേദഭാഗം പൂര്‍വ്വാപരവൈരുദ്ധ്യം ആയിമാറും. കർത്താവ് അഥവാ, കുറിയോസ് എന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിലോ, ദൈവപുത്രനും ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലൻ ഒരിക്കലും പറയുമായിരുന്നില്ല. എഹാദും ഹെയ്സും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന ദുരുപദേശത്തിന്, 1950 വർഷംമുമ്പെ ജാതികളുടെ അപ്പൊസ്തലനായ പൗലൊസും ചെക്ക് ((check) വെച്ചിരിക്കയാണ്.

മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ മോണോസ് തെയോസ് (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 45 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 24 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ]. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

എലോഹീം ബഹുവചനം ആയതുകൊണ്ട് ദൈവം ത്രിത്വമാകുമോ?

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

ഏകനെ കുറിക്കുന ഏഖാദ് എന്ന പദം ബഹുത്വത്തിൽ എകത്വമാണ് അഥവാ ഐക്യത്തിലുള്ള ഒന്നാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നവർ, ചബാദ് (Chabad) റബ്ബി മോയിഷെ ന്യൂവിൻ്റെ (Rabbi Moishe New) വാക്കുകൾ കേൾക്കുക: ഏഹാദ് എന്ന പദം ഒറ്റയെ കുറിക്കുന്ന അഥവാ, ഖണ്ഡിതമായ ഒന്നിനെക്കുറിക്കുന്ന യാഹീദിന് തുല്യമാണെന്ന് അദ്ദേഹം പറയുന്നു:

എഖാദ് (വിഡിയോ)

അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ❓

“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:16)

ബൈബിൾ വെളിപ്പെടുത്തുന്ന അദ്യശ്യദൈവത്തെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. 1തിമൊഥെയൊസ് 6:16-ൻ്റെ സത്യവേദപുസ്തകം പരിഭാഷയിൽ: “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും” എന്നാണ് കാണുന്നത്. എന്നാൽ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല” എന്നാണ്. ഇംഗ്ലീഷിൽ അതിനെ രണ്ട് വിധത്തിലും പരിഭാഷ ചെയ്തിരിക്കുന്നതായി കാണാം: KJV-യിൽ: whom no man hath seen, nor can see എന്നും, NIV-യിൽ: whom no one has seen or can see എന്നും കാണുന്നു. ഇംഗ്ലീഷിലെ പല പരിഭാഷകളിലും ‘ആരുമൊരുനാളും കാണാത്തവൻ’ എന്നും (ഉദാ: AUV, BSB, CSB, EHV, EOB, ERV, ESV, ESVUK, EXB, FBV, GNT, GW, GWN, HCSB, ICB, ISV, MEV, NASB, NCB, NCV, NIRV, NIV, NIVUK, NOG, NRSVA, NRSVACE, NRSVCE, NRSVUE, OEB-cw, OEB-us, RAD’20, RHB), അതിനേക്കാളേറെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നും (ഉദാ: AB, ABPE, AFB, AKJV, ANT, ASV, ABP, BLB, BB, CB, CEV, CPDV, DBT, DRB, ERV, GB, GNT, HNT, KJV, LB, LET, LSV, LT, NET, NHEB, NJJV, NLT, SLT, TB, WBT, WEB, WNT, YLT) പരിഭാഷ ചെയ്തിട്ടുണ്ട്. അതിനാൽ ഈ വാക്യത്തിൻ്റെ ശരിയായ പ്രയോഗം മറ്റു വചനഭാഗങ്ങളുമായി പരിശോധിക്കേണ്ടിയിരിക്കുന്നു. 

1. തിമൊഥെയൊസിൻ്റെ ഒന്നാം പുസ്തകം 6:16-ൻ്റെ രണ്ട് ഇണവാക്യങ്ങളാണ് യോഹന്നാൻ 1:18-ഉം 1യോഹന്നാൻ 4:12-ഉം. അവടെ “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ വ്യക്തമായ രണ്ട് വാക്യങ്ങൾ ഉള്ളതിനാൽ, തിമൊഥെയൊസിലേത് പരിഭാഷാ പ്രശ്നമാണെന്ന് മനസ്സിലാക്കാം.

2. ‘അദൃശ്യദൈവം’ (invisible God) എന്ന പ്രയോഗം മൂന്നുപ്രാവശ്യം ബൈബിളിലുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യമായ അഥവാ, അഗോചരമായ എന്നു പറഞ്ഞാൽ; കാണാന്‍ വയ്യാത്ത, കാഴ്ചയില്‍പ്പെടാത്ത, ആരും ഒരുനാളും കാണാത്ത എന്നൊക്കെയാണ്. ദൈവം അദൃശ്യനാണെന്ന് പറഞ്ഞാൽ, ആർക്കും ദൃശ്യനല്ല; എല്ലാവർക്കും ഒരുപോലെ അദൃശ്യനാണെന്നാണർത്ഥം. ചിലർക്ക് അദൃശ്യനും മറ്റുചിലർക്ക് ദൃശ്യനുമാണെങ്കിൽ അഥവാ, മാനവർക്ക് (മനുഷ്യർ) അദൃശ്യനും വാനവർക്ക് (ദൂതന്മാർ) ദൃശ്യനുമാണെങ്കിൽ “ദൃശ്യാദൃശ്യനായ ദൈവം” (visible and invisible God) എന്നു പറയുമായിരുന്നു. ദൈവം സർവ്വവ്യാപി അഥവാ, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ആത്മാവാണ്. (യിരെ, 23:23,24; കൊലൊ, 1:15; യോഹ, 4:24). അതിനാൽ ദൈവത്തെ ആർക്കും കാണാൻ കഴിയില്ല. 

3. ദൈവപ്രകൃതിയുടെ സവിശേഷതയെക്കുറിച്ചുള്ള പൗലൊസിൻ്റെ  ഒരു പ്രധാന പ്രയോഗമാണ് “അദൃശ്യദൈവം” എന്നത്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). തിമൊഥെയൊസിൻ്റെ ഒന്നാം ലേഖനം 6:16-ലാണ് “മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗമുള്ളത്. എന്നാൽ അതേ പുസ്തകം 1:17-ൽ ഇങ്ങനെയാണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” ഒന്നാമദ്ധ്യായത്തിൽ ”അദൃശ്യനായ ഏകദൈവം” എന്നെഴുതിയിട്ട്, ആറാമദ്ധ്യായത്തിൽ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന് പൗലൊസ് ഏഴുതുമെന്ന് വിശ്വസിക്കാൻ ഒരു ന്യായവുമില്ല. അദൃശ്യൻ എന്ന പദത്തിൻ്റെ നിർവ്വചനമാണ്, ‘ആരും ഒരുനാളും കാണാത്തവൻ” എന്നത്. ആദ്യ അദ്ധ്യായത്തിൽ അദൃശ്യൻ എന്നെഴുതിയശേഷം അടുത്ത അദ്ധ്യായത്തിൽ “മനുഷ്യരാരും കാണാത്തവൻ” എന്നെഴുതിയാൽ, പൗലൊസിൻ്റെ ലേഖനം പൂർവ്വാപരവൈരുദ്ധ്യമാകും.

4. മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും: പൗലൊസവിടെ പറയുന്നത്; “മനുഷ്യർ ആരും കാണാത്തവൻ” എന്നുമാത്രമല്ല, ”കാണ്മാൻ കഴിയാത്തവനും” എന്നുകൂടി പറയുന്നുണ്ട്. അഥവാ, “മനുഷ്യർക്ക് ദൈവത്തെ മേലിലും കാണ്മാൻ കഴിയില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അതെങ്ങനെ ശരിയാകും? അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയും; മനുഷ്യർക്ക് ഇപ്പോൾ കാണാൻ കഴിയില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. മനുഷ്യൻ ഭൂമിയിൽ പാപശരീരത്തിൽ വസിക്കുന്ന കാരണത്താലും, മനുഷ്യർക്ക് ദൈവത്തെ കാണാൻ കഴിയില്ല എന്നുവന്നാലും, പുനരുത്ഥാനം പ്രാപിക്കുന്ന വിശ്വാസികൾക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദൂക്യരുടെ ചോദ്യത്തിന് മറുപടിയായി പുനരുത്ഥാന മനുഷ്യരുടെ പ്രകൃതി എന്തായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: “അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36 ⁃⁃ മത്താ, 22:30; മർക്കൊ, 12:25). പുനരുത്ഥാനത്തിൽ മനുഷ്യർ ദൂതന്മാരോട് തുല്യരാകുമെങ്കിൽ, ദൂതന്മാർ കാണുന്ന ദൈവത്തെ മനുഷ്യർക്ക് കാണാൻ കഴിയേണ്ടതല്ലേ? അതിനാൽ പൗലൊസ് പറയുന്ന ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗം പരിഭാഷാ പ്രശ്നമാണെന്നും, ”ആരും ഒരുനാളും കാണാത്തവൻ” എന്നാണ് പൗലൊസിൻ്റെ കൃത്യമായ പരിഭാഷയെന്ന് മറ്റു വചനങ്ങളുടെ വെളിച്ചത്തിൽ അസന്ദിഗ്ധമായി തെളിയുന്നു.

5. ‘ആരും ഒരുനാളും കാണാത്തവൻ’ എന്ന പ്രയോഗം രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12), ‘അദൃശ്യദൈവം’ എന്ന പ്രയോഗം മൂന്നുപ്രാവശ്യവുമുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യദൈവം എന്നുപറഞ്ഞാലും ആരും ഒരുനാളും കാണാത്തവൻ (യോഹ, 1:18; 1യോഹ, 4:12) എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. 1തിമൊഥെയൊസ് 6:16-ലെ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗത്തിനെതിരെ ”അദൃശ്യൻ അഥവാ, ആരും ഒരുനാളും കാണാത്തവൻ” എന്ന അഞ്ചു വാക്യങ്ങൾ ഉണ്ട്. പുനരുത്ഥാനത്തിൽ വിശ്വാസികൾ ദൈവദൂതന്മാരോടു തുല്യരാകുമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ, പ്രധാനപ്പെട്ട മറ്റൊരു തെളിവുണ്ട്: പിതാവ് പ്രത്യക്ഷനാകുമ്പോൾ നാം പിതാവിനോടു സദൃശന്മാരാകും എന്നാണ് യോഹന്നാൻ പറയുന്നത്: (1യോഹ, 3:2 ⁃⁃ 1യോഹ, 2:28). ദൂതതുല്യരും പിതാവിനോടു സദൃശന്മാരാകുന്നവരുമായ വിശ്വാസികൾക്ക് ദൈവത്തെ കാണ്മാൻ കഴിയാത്തതിനാൽ, ദൂതന്മാർക്കും ദൈവത്തെ അവൻ്റെ സാക്ഷാൽ പ്രകൃതിയിൽ കാണാൻ കഴിയില്ലെന്നത് വ്യക്തമാണ്. തന്മൂലം, ❛മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗം പരിഭാഷയിൽ വന്ന പിശകാണെന്നും; ❛ആരും ഒരുനാളും കാണാത്തവൻ❜ എന്നതാണ് അവിടുത്തെ ശരിയായ പ്രയോഗമെന്നും മനസ്സിലാക്കാം.

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ: ➤❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟മാറ്റമില്ലാത്തവനും (മലാ, 3:6) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ➟ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്.❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). ➟താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു: (യിരെ, 23:24). ➟സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു: (സങ്കീ, 139:7-10). ➟സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും ദൈവം അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു: (1രാജാ, 8:27). ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് പറയുന്നത്: (പ്രവൃ, 17:28). ❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്ന് പറഞ്ഞാൽ; ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ➟ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ➟സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. ➤❛അവരിൽ❜ (In them) അല്ല; ➤❛അവനിൽ❜ (In him) ആണ് നാം ജീവിക്കുന്നത്. ➟ദൈവം മൂന്ന് വ്യക്തിയായിരുങ്കിൽ, ➤❛അവനിൽ❜ എന്ന ❛ഏകവചനം❜ (Singular) അല്ല; ➤❛അവരിൽ❜ എന്ന ❛ബഹുവചനം❜ (Plural) പറയുമായിരുന്നു. ➟എന്നാൽ ചിലർക്ക് ദൈവം ഏകനല്ല; മൂന്നുപേരാണ്. ➟പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന മൂന്നുപേരെക്കുറിച്ച് നിങ്ങൾ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ❓ ➟മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ❓ ➟അതിൽ ഒരുത്തനാണ് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; അതോടെ അവരുടെ ആപ്പീസ് പൂട്ടും. ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ, അവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും❓ സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ മൂന്നു ദൈവത്തിലെ അല്ലെങ്കിൽ, മൂന്നു വ്യക്തികളിലെ ഒരു വ്യക്തിയാണ് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; പലരുടെയും അതിവിശുദ്ധവിശ്വാസം തകർന്ന് തരിപ്പണമാകും. [കാണുക: മോണോതീയിസം]

ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് ആവർത്തിച്ച് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുമുണ്ട്: ➤മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) മുതലായവർ ദൈവത്തെ കണ്ടവരാണ്. ➟സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ➤❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18; 1യോഹ, 4:12 ⁃⁃ വെളി, 4:2). ➟ക്രിസ്തു പറയുന്നു: ➤❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.❞ (മത്താ, 18:11). ➟ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്; മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ മുതലായവർ കണ്ടത്. ➟ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8; യെശ, 6:3). അതായത്, അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് ഭക്തന്മാർ കണ്ടത്: ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞ ❛ദൈവത്തെ കണ്ടു❜ എന്ന് പറയാതെ, ദൈവം പ്രത്യക്ഷനായി എന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7; ഉല്പ, 17:1), യിസ്ഹാക്ക് (ഉല്പ, 26:2; ഉല്പ, 26:24), യാക്കോബ് (ഉല്പ, 35:7; ഉല്പ, 35:9. ഒ.നോ: 48:3), മോശെ (പുറ, 3:16; പുറ, 6:3. ഒ.നോ: സംഖ്യാ, 12:8),  ബിലെയാം (സംഖ്യാ, 23:4; സംഖ്യാ, 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 1:7; 2ദിന, 7:12), യിരെമ്യാവ് (31:3) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ദൂതന്മാരും മനുഷ്യരും കാണുന്നത്. തന്മൂലം, അദൃശ്യനായ ഏകദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയെയാണ് ❛ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമല്ല❜ എന്ന് പറയുന്നതെന്ന് മനസ്സിലാക്കാം.

ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?

ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?

☛ ❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.❞ (യോഹ, 1:14). ഈ വേദഭാഗത്ത്, ❝വചനം ജഡമായി തീർന്നു❞ എന്ന് യോഹന്നാൻ പറഞ്ഞിരിക്കയാൽ, യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെന്ന് പലരും വിചാരിക്കുന്നു. എന്നാൽ യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു ദൈവമോ, വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല. എന്തെന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് (𝐖𝐨𝐫𝐝) ആരുടെയും അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), പേരോ (𝐍𝐚𝐦𝐞), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (മത്താ, 5:37കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. ➟അതെങ്ങനെ യേശുവാണെന്ന് പറയാൻ പറ്റും❓ ഇനിയത് യേശു ആണെന്ന് വചനവിരുദ്ധമായി വ്യഖ്യാനിക്കുന്നവർ, ❝വചനം❞ (𝐖𝐨𝐫𝐝 – 𝐋𝐨𝐠𝐨𝐬) എന്നത് യേശുവിൻ്റെ അസ്തിത്വമാണോ, പ്രകൃതിയാണോ, പദവിയാണോ, പേരാണോ എന്ന് വ്യക്തമാക്കേണ്ടതല്ലയോ❓ യേശു വചനമാണെന്ന് വചനവിരുദ്ധമായി പറയുന്നതല്ലാതെ, വചനം യേശുവിൻ്റെ എന്താണെന്ന് ലോകത്തുള്ള ഒരു ക്രൈസ്തവപണ്ഡിതനും ഇന്നയോളം വ്യക്തമാക്കിയിട്ടില്ല. അതുതന്നെ യേശു വചനമല്ല എന്നതിൻ്റെ തെളിവാണ്. യേശു വചനമാണെന്ന് ബൈബിളിലെ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അവൻ വചനമല്ല; വെളിച്ചമാണെന്ന് യോഹന്നാൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]. തന്മൂലം ❝വചനം ജഡമായി തീർന്നു❞ എന്നത് യോഹന്നാൻ ആത്മീയമായി പറയുന്നതാണെന്ന് മനസ്സിലാക്കാം. മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സമവീക്ഷണ സുവിശേഷങ്ങളിൽ (𝐓𝐡𝐞 𝐬𝐲𝐧𝐨𝐩𝐭𝐢𝐜 𝐆𝐨𝐬𝐩𝐞𝐥𝐬) നിന്ന് വ്യത്യസ്തമായി, യോഹന്നാൻ്റെ സുവിശേഷം ഒരു ആത്മീയ സുവിശേഷമാണെന്ന് മിക്ക പഠിതാക്കൾക്കും അറിയാവുന്ന കാര്യമാണ്. അക്കാര്യത്തിൽ അജ്ഞരും അജ്ഞത നടിക്കുന്നവരും ചിലരുണ്ട്. സമവീക്ഷണ സുവിശേഷകന്മാർ എടുക്കാതിരുന്ന അല്ലെങ്കിൽ, അവർക്ക് എടുക്കാൻ നിയോഗമില്ലാതിരുന്ന യേശുവിൻ്റെ ജീവിതത്തിലെ ആത്മീയ പ്രഭാഷണങ്ങളാണ് പിന്നെയും ഏകദേശം 30-40 വർഷത്തിനുശേഷം യോഹന്നാൻ രേഖയാക്കിയത്. സമവീക്ഷണ സുവിശേഷങ്ങളിൽ കാണുന്ന ഭൗമിക ഉപമകളോ, പ്രഭാഷണങ്ങളോ ഒന്നും യോഹന്നാൻ്റെ സുവിശേഷത്തിൽ കാണാൻ കഴിയില്ല. യേശുവിൻ്റെ ശുശ്രൂഷയിലെ ആത്മീയ വിഷയങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ് യോഹന്നാൻ്റെ സുവിശേഷം. പുതിയജനനം: (3:1-21), ജീവനുള്ള വെള്ളം: (4:10-14), സത്യനമസ്കാരം: (4:20-24), പിതാവും പുത്രനും തമ്മിലുള്ള ബന്ധം: (5:17-47; 8:16-59; 10:29-41; 15:9-27), നശിച്ചുപോകുന്നതും നിലനില്ക്കുന്നതുമായ ആഹാരം: (6:27-31), സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പം: (6:32-69), ജീവജലത്തിൻ്റെ നദി: (7:37-39), ലോകത്തിൻ്റെ വെളിച്ചം (8:12; 9:5; 12;46), പിതാവും പുത്രനും (8:19-30), നല്ല ഇടയൻ (10:1-28), ആടുകളുടെ വാതിൽ (10:7-9), പുനരുത്ഥാനവും ജീവനും (11:21-26), പിതാവിങ്കലേക്കുള്ള വഴിയും സത്യവും ജീവനും (14:1-6), കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ ആഗമനം: (14:16-17; 14:26; 15:26), സാക്ഷാൽ മുന്തിരിവള്ളി (15:1-8), പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം: (16:7-15), മഹാപുരോഹിതൻ്റെ മാദ്ധ്യസ്ഥം: (17:1-26) മുതലായവ നോക്കുക.

യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തു പറയുന്നതെല്ലാം ആത്മീയ വിഷയങ്ങളായതുകൊണ്ടാണ്, ❝ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും❞ എന്നു പറഞ്ഞുകൊണ്ട് അവൻ്റെ ശിഷ്യന്മാർ പലരും പിൻവാങ്ങിപ്പോയത്: (6:60; 6:66). സുവിശേഷം ആത്മീയമായതുകൊണ്ടാണ് അവനെ ❝ദൈവത്തിൻ്റെ വചനം ജഡമായവനായി❞ യോഹന്നാൻ അവതരിപ്പിക്കുന്നത്. അത് തൻ്റെ സുവിശേഷത്തിൻ്റെ പൂർണ്ണതയ്ക്കുവേണ്ടി ആത്മീയമായി പറയുന്നതാണ്. മത്തായി, ലൂക്കൊസ് സുവിശേഷങ്ങൾപോലെ വംശാവലിയോടെ മറിയയുടെ മകനായി അവനെ അവതരിപ്പിച്ചാൽ, ❝ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്ന ജീവൻ്റെ അപ്പം, പിതാവിൻ്റെ അടുക്കൽനിന്നു വന്നിരിക്കുന്നു, ലോകത്തെ വിട്ടു പിതാവിൻ്റെ അടുക്കൽ പോകുന്നു❞ മുതലായ യേശുവിൻ്റെ വാക്കുകളുമായി ഒത്തുപോകില്ല. അത് പുസ്തകത്തിൻ്റെ വിശ്വാസ്യതയെ (𝐂𝐫𝐞𝐝𝐢𝐛𝐢𝐥𝐢𝐭𝐲) ബാധിക്കും. അതായത്, വംശാവലിയോടെ മറിയയിൽനിന്ന് ജനിച്ചു എന്ന് ആമുഖത്തിൽ പറഞ്ഞശേഷം, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പിന്നീട് പറയാൻ പറ്റില്ല; പറഞ്ഞാൽ അവൻ്റെ പുസ്തകം പൂര്‍വ്വാപരവൈരുദ്ധ്യമാകും. യേശുവിൻ്റെ ശുശ്രൂഷയിലെ ആത്മീയ പ്രഭാഷണങ്ങളും വിഷയങ്ങളും സമവീക്ഷണ സുവിശേഷകന്മാർ എടുക്കാഞ്ഞതിൻ്റെ കാരണവും അതാണ്. യോഹന്നാൻ്റെ സുവിശേഷം ആത്മീയ പ്രഭാഷണങ്ങളുടെ സമാഹാരം ആയതുകൊണ്ടാണ്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനത്തിന് മനുഷ്യത്വാരോപണം (𝐏𝐞𝐫𝐬𝐨𝐧𝐢𝐟𝐢𝐜𝐚𝐭𝐢𝐨𝐧) കൊടുത്തുകൊണ്ട്, ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞുകൊണ്ട് സുവിശേഷം സമാരംഭിക്കുന്നത്: (യെശ, 55:11; സങ്കീ, 33:6യോഹ, 1:1). ക്രിസ്തു വചനമെന്ന ദൈവം ആണെങ്കിൽ, ഉണ്ടായിരുന്നു, ആയിരുന്നു, ആയിരുന്നു എന്ന് ഭൂതകാലത്തിൽ എങ്ങനെ പറയാൻ കഴിയും? ❝ആദിയിൽ മനുഷ്യൻ ഉണ്ടായിരുന്നു; മനുഷ്യൻ രാജാവിനോട് കൂടെ ആയിരുന്നു; മനുഷ്യൻ രാജാവ് ആയിരുന്നു.❞ എന്നതുപോലെ അക്ഷരാർത്ഥത്തിൽ വചനത്തെക്കുറിച്ച് പറയാൻ, ബൈബിൾ പഴമ്പുരാണമല്ല; ദൈവശ്വാസീയമായ തിരുവെഴുത്തുകളാണ്: (2തിമൊ, 3:13). ❝വചനം ജഡമായിത്തീർന്നു❞ എന്ന് പറയുന്നതും ആത്മീയമായിട്ടാണ്: (യോഹ, 1:14). ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (𝐝𝐚𝐛𝐚𝐫, 𝐥𝐨𝐠𝐨𝐬s) ആരുടെയും അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), പദവിയോ (𝐓𝐢𝐭𝐥𝐞), പേരോ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) അല്ല; ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും അപ്പൊസ്തലന്മാരുടെയും വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]

ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു: ക്രിസ്തു യഥാർത്ഥത്തിൽ വചനവുമല്ല, വചനത്തിൻ്റെ ജഡാവസ്ഥയുമല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് കാണുന്നത്. അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐓𝐡𝐞 𝐋𝐢𝐯𝐢𝐧𝐠 𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:15-16; 1കൊരി, 2:7യിരെ, 10:10). പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും അതാണ്: (കൊലൊ, 2:2). അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]
ക്രിസ്തുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (സങ്കീ, 40:6എബ്രാ, 10:5; യെശ, 7:14മത്താ, 1:21; ഉല്പ, 3:15എബ്രാ, 2:14-15; ആവ, 18:15; 18:18സങ്കീ, 49:7-9എബ്രാ, 2:12; മത്താ, 1:18; 1:20; 1:35; 2:21; യോഹ, 8:40; 1യോഹ, 3:5). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]. ➟ദൈവപുത്രൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്നു അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: ❝മനുഷ്യൻ❞ (മത്താ, 26:72), ❝മനുഷ്യനായ നസറായനായ യേശു❞ (പ്രവൃ, 2:23), ❝ഏകമനുഷ്യനായ യേശുക്രിസ്തു❞ (റോമ, 5:15), ❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ❝മനുഷ്യനായ ക്രിസ്തുയേശു❞ (1തിമൊ, 2:6) മുതലായവ. [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ദൈവത്തിൻ്റെ ഇച്ഛ]

പിതാവായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത: ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ്, ഞാൻതന്നേ അവൻ (പിതാവ്) അഥവാ, ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi – I am), അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള ❝എഗോ എയ്മി❞ (ἐγώ εἰμι – egō eimi – I am), ❝ഞാനും പിതാവും ഒന്നാകുന്നു❞ (I and my Father are one), ❝എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ (he that hath seen me hath seen the Father) എന്നൊക്കെ പറഞ്ഞത്: (യോഹ, 8:24; യോഹ, 8:28; യോഹ, 8:58; യോഹ, 10:30; യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: ❝കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം❞ എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: ❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❞ എന്നാണ്: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? ❝ഞാനും പിതാവും ഒന്നാകുന്നു.❞ (യോഹ, 10:30). ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. സുവിശേഷചരിത്രകാലത്ത് പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ❝ഞാനും പിതാവും❞ എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ ❝പിതാവും പുത്രനും ഒന്നുതന്നെ❞ ആകയാലാണ് ❝ഞാനും പിതാവും ഒന്നാകുന്നു❞ എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, ❝പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി❞ എന്നുപറഞ്ഞ ഫിപ്പോസിനോട്: ❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?❞ എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, ഞാൻതന്നേ വചനം, ഞാൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള വചനമാണ്, ഞാനും വചനവും ഒന്നാകുന്നു, എന്നെ കണ്ടവവൻ വചനത്തെ കണ്ടിരിക്കുന്നു എന്നല്ലാതെ; ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ എങ്ങനെ പറയും❓

ഏകദൈവവും ഏകമനുഷ്യനും: ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ബൈബിൾ വെളിപ്പെടുത്തുന്ന പിതാവു് മനുഷ്യനല്ല ദൈവമാണ്. (ഹോശേ, 11:9ഇയ്യോ, 9:32). എന്നാൽ പുത്രൻ ദൈവമല്ല; അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയിൽ പരിശുദ്ധാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ് യേശു. (1പത്രൊ, 3:18). ഇതിലെവിടെയാണ് വചനം ജഡമാകാൻ അവസരമുള്ളത്? യഥാർത്ഥത്തിൽ അവൻ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായത് ആരാണ്? വംശാവലിയോടെ യേശുവിൻ്റെ ജീവചരിത്രം എഴുതിവെച്ച മത്തായിയും ലൂക്കൊസും അവൻ വചനം ജഡമായവനാണെന്ന് രേഖപ്പെടുത്താത്തത് എന്താണ്?  

മറിയയുടെ മകൻ, മനുഷ്യൻ: സമവീക്ഷണ സുവിശേഷകന്മാർ പറയുന്നപോലെതന്നെ, യോഹന്നാനിലെ ക്രിസ്തുവും മറിയ പ്രസവിച്ച അവളുടെ മകനാണ്. മറിയത്തെ ❝യേശുവിൻ്റെ അമ്മ❞ എന്ന് ഏഴുപ്രാവശ്യം യോഹന്നാൻ പറഞ്ഞിട്ടുണ്ട്: (2:1, 2:3, 2:5, 2:12, 6:42, 19:25, 19:26). യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥ ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ മറിയയാണെന്ന് ഏഴുപ്രാവശ്യം പറഞ്ഞ യോഹന്നാൻ അവൻ വചനം ജഡമായവനാണെന്ന് ഒരിക്കൽക്കൂടി പറയാഞ്ഞതെന്താണ്? അവൻ വചനത്തിൻ്റെ ജഡാവസ്ഥയല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (Joh, 3:16), യേശു മനുഷ്യനാണെന്ന് യോഹന്നാൻ പതിനേഴ് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:14, 1:30, 3:27, 4:29, 5:12, 7:46, 8:40, 9:11, 9:16, 9:24, 10:33, 11:47, 11:50, 18:14, 18:17, 18:29, 19:5).

യഹോവയും ക്രിസ്തുവും: പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2). [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. യഹോവയായ ഏകദൈവമാണ് ക്രിസ്തുവിനെക്കുറിച്ച് ആദ്യം പ്രവചിച്ചിരിക്കുന്നത്. വ്യക്തമായ രണ്ടു പ്രവചനം കാണിക്കാം:
സ്ത്രീയുടെ സന്തതി: ❝ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.❞ (ഉല്പ, 3:15 കൊലൊ, 2:15; എബ്രാ, 2:1-15). ഈ വേദഭാഗം പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചനം ഇതാണ്. അതിനുമുമ്പ് അവനെക്കുറിച്ചുള്ള പരാമർശംപോലുമില്ല. ആദ്യപ്രവചനത്തിൽ ❝സ്ത്രീയുടെ സന്തതി❞ എന്ന് അവനെ പരിചയപ്പെടുത്തുന്നത് പിതാവായ ഏകദൈവമാണ്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു ആദിമുതലേ ഉണ്ടായിരുന്നെങ്കിലോ, അവൻ ദൈവമാണെങ്കിലോ യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും കാരണഭൂതൻ (സ്രഷ്ടാവ്) ആണ്: (1കൊരി, 8:6; 11:12; 2കൊരി, 5:18; എബ്രാ, 2:10). ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? ക്രിസ്തു ദൈവമല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:15-16) കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:1-15). അവൻ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, വചനം ജഡമായവൻ നിൻ്റെ തലതകർക്കും എന്നല്ലാതെ, സ്ത്രീയുടെ സന്തതി നിൻ്റെ തലതകർക്കുമെന്ന് യഹോവ പറയുമായിരുന്നോ?
മോശെയെപ്പോലൊരു പ്രവാചകൻ: ❝നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.❞ (ആവ, 18:18-19). യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണിത്. (പ്രവൃ, 3:22-23). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
നിന്നെപ്പോലെ ഒരു പ്രവാചകൻ: ❝മോശെയെപ്പോലെ ഒരു പ്രവാചകൻ❞ എന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിലോ, ദൈവമായിരുന്ന വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിലോ മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമോ, വചനമെന്ന മറ്റൊരു ദൈവമോ ആയിരുന്നെങ്കിൽ ❝ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല,” ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല❞ എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (ആവ, 32:39; യെശ, 46:9; യെശ, 40:25; യെശ, 46:5). തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല: ❝ഞാൻ മനുഷ്യനല്ല ദൈവമത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9ഇയ്യോ, 9:32). ദൈവം മരണമില്ലാത്തവനും മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്തന്നെ ത്യജിപ്പാൻ കഴിയാത്തവനുമാണ്: (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17; 2തിമൊ, 2:13). ആകയാൽ, ദൈവത്തിനു് മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയെപ്പൊലൊരു മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. 
അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും? അവൻ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, വചനം നിങ്ങളുടെ ഇടയിൽ ജഡമായിത്തീരും എന്നല്ലാതെ, യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്ന് പറയുമായിരുന്നോ?
എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: ❝എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.❞ ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം ആക്കുന്നത്? ദൈവം അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത വചനങ്ങളാണ്, അവൻ്റെ വായിൽനിന്ന് പുറപ്പെട്ട ലാവണ്യവചനങ്ങൾ: (ലൂക്കൊ, 4:22). ക്രിസ്തു ലോഗോസ് (വചനം) അല്ല; അവൻ സംസാരിച്ചതാണ് ലോഗോസ്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36; യോഹ, 12:48കൊലൊ, 3:16). പിതാവായ യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങളാണ് ക്രിസ്തു സംസാരിച്ചത്. ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 12:50). അല്ലാതെ ക്രിസ്തു ദൈവമോ, വചനമോ അല്ല; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതാണ് വചനം. അവൻ യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, വചനം ജഡമായിത്തീർന്നിട്ട് വചനം സംസാരിച്ചു എന്നുപറയുമോ? [കാണുക: യേശു വചനമല്ല; വെളിച്ചമാണ്]
ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: ❝എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.❞ (യോഹ, 7:16). ❝ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28). ❝ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49). ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50). ❝ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.❞ (യോഹ, 14:10). ❝നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 14:24). ❝ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ.❞ (യോഹ, 14:31). ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു പറഞ്ഞത്. അവൻ ദൈവമായിരുന്നെങ്കിൽ മറ്റൊരുത്തൻ്റെ ആജ്ഞാനുവർത്തി ആകുമായിരുന്നോ?
അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: ❝പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.❞ (യോഹ, 3:36). ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. ക്രിസ്തു ദൈവമോ, വചനമോ, വചനത്തിൻ്റെ നേരിട്ടുള്ള ജഡാവസ്ഥയോ ആയിരുന്നെങ്കിൽ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്ന് ദൈവം പറയുമായിരുന്നോ?

ക്രിസ്തുവും മോശെയും: ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ പ്രവചിച്ചിരിക്കുന്നത് നോക്കാം: ❝നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.❞ (ആവ, 18:15പ്രവൃ, 7:37). ക്രിസ്തുവിനെക്കുറിച്ച് മോശെ പറയുന്നത് ശ്രദ്ധിക്കുക: 
എന്നെപ്പോലെ ഒരു പ്രവാചകൻ: ദൈവമായ യഹോവ എന്നെപ്പോലൊരു പ്രവാചകനനെ തരും. ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും മോശെ പറയുമായിരുന്നോ? താൻതന്നെ കള്ളനായി മാറില്ലേ? (പുറ, 8:10; ആവ, 3:24; ആവ, 4:35; ആവ, 4:39; ആവ, 6:4; ആവ, 33:26). താൻ പ്രവചിച്ച പ്രവാചകനായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നോ? മനുഷ്യൻ എങ്ങനെ ദൈവത്തിനു് തുല്യനാകും? തന്നെയുമല്ല, ഒരു ദൈവം മറ്റൊരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിക്കില്ല. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. അവൻ ദൈവമായിരുന്ന വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, എന്നെപ്പോലൊരു പ്രവാചകനെന്ന് പറയുമായിരുന്നോ?
നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും: മോശെയുടെ പ്രവചനംപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; മീഖാ, 5:2-3; റോമ, 9:5). അവൻ പ്രവചിച്ച ക്രിസ്തു ദൈവമായിരുന്നെങ്കിൽ, സ്വർഗ്ഗത്തിൽനിന്നുവന്ന് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, എല്ലാ പ്രവാചകന്മാരും എഴുന്നേറ്റപോലെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും എന്ന് പറയുമായിരുന്നോ? ക്രിസ്തു വചനം ജഡമായിത്തീരുന്നവനാണെന്ന് മോശെയ്ക്ക് അറിയില്ലായിരുന്നോ?
മോശെയും ക്രിസ്തുവും: എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: ദൈവം യോർദ്ദാനിൽവെച്ച് ക്രിസ്തുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). പഴയനിയമത്തിൽ മോശെയെ അഭിഷേകം ചെയ്ത സന്ദർഭം പറഞ്ഞിട്ടില്ലെങ്കിലും, ആത്മാവ് ശക്തമായി അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവം അവന്റെമേലുള്ള ആത്മാവിൽ കുറേയെടുത്ത് എഴുപത് പുരുഷന്മാർക്ക് നല്കിയപ്പോൾ, അവരും പ്രവചിച്ചതായി പറഞ്ഞിട്ടുണ്ട്. (സംഖ്യാ, 11:16-17; സംഖ്യാ, 11:25). തന്നെയുമല്ല, പുതിയനിയമത്തിൽ, മോശെ ദൈവത്തിൻ്റെ അഭിഷിക്തനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 11:26). തന്മൂലം, അവൻ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവനാണ് മോശെയെന്ന് മനസ്സിലാക്കാം. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19പ്രവൃ, 3:22; പ്രവൃ, 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ, കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). 
ക്രിസ്തുവും മോശെയും: ❝നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?❞ (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. ക്രിസ്തു പറഞ്ഞ വാക്യം ശ്രദ്ധയോടെ പഠിച്ചാൽ, അവൻ മോശെയെ തന്നെക്കാൾ ശ്രേഷ്ഠനായാണ് അവതരിപ്പിക്കുന്നതെന്ന് കാണാൻ കഴിയും. ശിഷ്യന്മാരുടെ കാൽകഴുകിയ ക്രിസ്തു മോശെ തന്നെക്കാൾ ശ്രേഷ്ഠനാണെന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. മോശെ പ്രവചിച്ച ക്രിസ്തു ദൈവമല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ദൈവം അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്ന് ദൈവം തന്നെ സാക്ഷ്യംപറഞ്ഞവനും ദൈവപുത്രനായ യേശുക്രിസ്തു അംഗീകരിക്കുന്നവനുമാണ് മോശെ. അവൻ്റെ വാക്കുകൾ ഭോഷ്ക്കല്ലെന്ന് മനസ്സിലാക്കുക. ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിനു് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവായി ദൈവം തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1തിമൊ, 2:5-6; പ്രവൃ, 2:23-24; 2:36; 5:31). അപ്പോഴാണ് അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായത്: (എബ്രാ, 7:26). [കാണുക: സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ]. ക്രിസ്തു സ്ത്രീയിൽനിന്ന് ജനിക്കാതെ, സവിശേഷമായ രീതിയിൽ വചനം ജഡമായി തീർന്നവനാണെങ്കിൽ, എന്നെപ്പോലൊരു പ്രവാചകനെന്ന് മോശെ പറയുമായിരുന്നോ?

❼ ❝എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ (𝐥𝐨𝐠𝐨𝐢𝐬) നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.❞ (ലൂക്കൊ, 4:22). ❝ലോഗോസിൻ്റെ (logos) ബഹുവചനമാണ് ❝ലോഗോയിസ്❞ (lógois). യേശുവിൻ്റെ വായിൽനിന്നാണ് ❝വചനങ്ങൾ❞ (𝐥𝐨𝐠𝐨𝐢𝐬) പുറപ്പെടുന്നത്. യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, വചനം ജഡമായവൻ്റെ വായിൽനിന്ന് വചനങ്ങൾ പുറപ്പെടുന്നു എന്ന് പറയുമോ? ❝അവന്റെ വചനം (𝐥𝐨𝐠𝐨𝐬) അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.❞ (ലൂക്കൊ, 4:32). ❝എല്ലാവർക്കും വിസ്മയം ഉണ്ടായി: ഈ വചനം (𝐥𝐨𝐠𝐨𝐬) എന്ത്? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.❞ (ലൂക്കൊ, 4:36). ❝അവൻ ഗന്നേസരെത്ത്തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവ വചനം (𝐥𝐨𝐠𝐨𝐬) കേൾക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയിൽ❞ (ലൂക്കൊ, 5:1). ❝എന്നാൽ അവനെക്കുറിച്ചുള്ള വർത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം (𝐥𝐨𝐠𝐨𝐬) കേൾക്കേണ്ടതിനും തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിനും കൂടിവന്നു.❞ (ലൂക്കൊ, 5:15). ❝അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്ന് അവന്റെ വചനം (𝐥𝐨𝐠𝐨𝐬) കേട്ടുകൊണ്ടിരുന്നു.❞ (ലൂക്കൊ, 10:39). ❝അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോടു പറഞ്ഞ വാക്ക് (𝐥𝐨𝐠𝐨𝐬) പത്രൊസ് ഓർത്തു.❞ (ലൂക്കൊ, 22:61). ❝ഏറ്റവും അധികംപേർ അവന്റെ വചനം (𝐥𝐨𝐠𝐨𝐬) കേട്ടു വിശ്വസിച്ചു;❞ (യോഹ, 4:41). വചനം ജഡമായിത്തീർന്നവൻ്റെ വായിൽനിന്നാണ് വചനം വന്നതെന്ന് പറയാൻ പറ്റുമോ? [കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ദൈവപുത്രൻ വചനമെന്ന ദൈവമാണോ?, ലോഗോസ് ക്രിസ്തുവാണോ? 10 തെളിവുകൾ, വചനം ക്രിസ്തുവാണോ?]

കൂടുതൽ അറിയാൻ:

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

ബൈബിളിൽ കാണുന്ന വിവിധ പുസ്തകങ്ങൾ

1. ഓർമ്മെക്കായിട്ടു ഒരു പുസ്തകം (പുറ, 17:14)

2. നിയമപുസ്തകം (പുറ, 24:7)

3. നീ (യഹോവ) എഴുതിയ നിന്റെ പുസ്തകം (പുറ, 32:32)

4. യഹോവയുടെ യുദ്ധപുസ്തകം (സംഖ്യാ, 21:15)

5. ന്യായപ്രമണപുസ്തകം (ആവ, 28:61)

6. ശൂരന്മാരുടെ പുസ്തകം (യോശു, 10:13; 2ശമൂ, 1:18)

7. ശലോമോൻ്റെ വൃത്താന്തപുസ്തകം (1രാജാ, 11:41)

8. യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:19)

9. യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (1രാജാ, 14:29)

10. സാക്ഷ്യപുസ്തകം (2രാജാ, 11:12)

11. മോശെയുടെ ന്യായപ്രമാണ പുസ്തകം (2രാജാ, 14:6)

12. നിയമപുസ്തകം (2രാജാ, 23:2)

13. ഹിൽക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകം (രാജാ, 23:24)

14. ദാവീദ്‌ രാജാവിന്റെ വൃത്താന്തപുസ്തകം (1ദിന, 27:24)

15. ശമൂവേലിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

16. നാഥാൻ പ്രവാചകന്റെ പുസ്തകം (1ദിന, 29:30)

17. ഗാദിന്റെ വൃത്താന്തം (പുസ്തകം) (1ദിന, 29:30)

18. ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകം (2ദിന, 13:22)

19. യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകം (2ദിന, 16:11)

20. യഹോവയുടെ ന്യായപ്രമാണപുസ്തകം (2ദിന, 17:9)

21. രാജാക്കന്മാരുടെ ചരിത്രപുസ്തകം (3ദിന, 24:27)

22. മോശയുടെ പുസ്തകം (2ദിന, 25:4)

23. ദൈവത്തിന്റെ ന്യായപ്രമാണ പുസ്തകം (നെഹെ, 8:8)

24. ദിനവൃത്താന്ത പുസ്തകം (നെഹെ, 12:23)

25. മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകം (എസ്ഥേ, 10:2)

26. പുസ്തകച്ചുരുൾ (സങ്കീ, 40:7)

27. ജീവന്റെ പുസ്തകം (സങ്കീ, 69:28)

28. യഹോവയുടെ പുസ്കം (യെശ, 34:16)

29. നഹൂമിന്റെ ദർശനപുസ്തകം (നഹൂം, 1:1)

30. സ്മരണപുസ്തകം (മലാ, 3:16)

പുതിയനിയമത്തിൽ

1. മോശെയുടെ പുസ്തകം (മർക്കൊ, 12:26)

2. സങ്കീർത്തന പുസ്തകം  (ലൂക്കൊ, 20:43)

3. യെശയ്യാ പ്രവാചകന്റെ പുസ്തകം (ലൂക്കൊ, 3:4)

4. പ്രവാചക പുസ്തകം (ലൂക്കൊ, 24:44)

5. ഹോശേയ പുസ്തകം (റോമ, 9:27)

6. ന്യായപ്രമാണ പുസ്തകം (ഗലാ, 3:10)

7. ജീവപുസ്തകം (ഫിലി, 4:3)

8. പുസ്തകച്ചുരുൾ (എബ്രാ, 10:7)

9. ഏഴ് മുദ്രയിട്ട പുസ്തകം (വെളി, 5:1)

10. ചെറു പുസ്തകം (വെളി, 10:9)

11. പ്രവചന പുസ്തകം (വെളി, 22:19)

സെപ്റ്റ്വജിൻ്റ് പരിഭാഷ

സെപ്റ്റ്വജിൻ്റ് പരിഭാഷ (Septuagint Translation)

എബ്രായ ഭാഷയിലെ പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമാണ് സെപ്റ്റ്വജിൻ്റ് പരിഭാഷ. മഹാനായ അലക്സാണ്ടറുടെ യുദ്ധവിജയങ്ങൾ ഗ്രീക്കു ഭാഷയുടെ പ്രചാരണത്തിനു വഴിതെളിച്ചു. ഗ്രീക്കുഭാഷ സംസാരിക്കുന്ന വലിയൊരു കൂട്ടം യഹൂദന്മാർ പലസ്തീനിൽ നിന്നും ഈജിപ്റ്റിലേക്കു കുടിയേറിപ്പാർത്തു. അങ്ങനെ ഈജിപ്റ്റിലെ അലക്സാണ്ട്രിയ പട്ടണം യഹൂദന്മാർ തിങ്ങിപാർക്കുന്ന കേന്ദ്രമായിത്തീർന്നു. എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്തുലഭിച്ചാൽ നന്നായിരുന്നുവെന്നും അവർ ആഗ്രഹിച്ചു. അന്നു ഈജിപ്റ്റു ഭരിച്ചിരുന്ന ടോളമി ഫിലാദെൽഫസ് (Ptolemy Philadelphus, BC 309- 246) ഗ്രീക്കുഭാഷ സംസാരിച്ചിരുന്നവർക്കായി എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്യുവാൻ നടപടി എടുത്തു. എബ്രായപഴയനിയമം ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുവാനായി എബ്രായ ഗ്രീക്കു ഭാഷകളിൽ പ്രാവീണ്യമുള്ള 72 യഹൂദാപണ്ഡിതന്മാരെ യെരൂശലേമിൽ നിന്നും രാജാവു വരുത്തി. ഇവരിൽ 70 പേർ 70 ദിവസംകൊണ്ട് ആദ്യം മോശെയുടെ ഒറ്റപുസ്തകമായ ന്യായപ്രമാണപുസ്തകം പരിഭാഷപ്പെടുത്തി, അഞ്ചു പുസ്തകമായി ക്രമപ്പെടുത്തി. ഈ പരിഭാഷയ്ക്ക് ലത്തീൻ ഭാഷയിൽ 70 എന്നർത്ഥമുള്ള Septuaginta എന്ന വാക്കിൽനിന്ന് സെപ്റ്റ്വജിൻ്റ് എന്നു പേർ ലഭിച്ചു. തുടർന്നു പഴയനിയമം മുഴുവനും ഗ്രീക്കിലേക്കു വിവർത്തനം ചെയ്തു. വിഷയക്രമത്തിന്റെയും, ചുരുളുകളുടെ എണ്ണമനുസരിച്ചും 22 പുസ്കത്തെ 39 പുസ്തകമായി ഇവർ ക്രമപ്പെടുത്തി. യേശുക്രിസ്തുവിന്റെ കാലത്തു പ്രചാരത്തിലുണ്ടായിരുന്ന പഴയനിയമം സെപ്റ്റ്വജിൻ്റ് വിവർത്തനമായിരുന്നു. പുതിയനിയമത്തിലെ ഉദ്ധരണികൾ ഈ പരിഭാഷയിൽ നിന്നെടുത്തിട്ടുള്ളതാണ്.

ക്രിസ്തുയേശുവിലുള്ള ഭാവം

ഫിലിപ്പിയർ 2:5-8:
2:5. ❝ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
2:6. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7. വിചാരിക്കാതെ ദാസരൂപം എടുത്തു
2:8. മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.❞ (ഫിലി, 2:5-8)
➦ ഈ വേദഭാഗപ്രകാരം ക്രിസ്തുവിനു് ദൈവത്തോട് സമത്വമുണ്ടെന്ന് ട്രിനിറ്റിയും ദൈവം നേരിട്ട് മനുഷ്യനായി വന്നതാണെന്ന് വൺനെസ്സും വാദിക്കുന്നു. ➟എന്നാൽ അതൊന്നുമല്ല, ക്രിസ്തുയേശുവിൻ്റെ ഭാവമാണ് (മനോഭാവം) ഈ വേദഭാഗത്തിൻ്റെ വിഷയം. ➟അവൻ്റെ ഭാവം വർണ്ണിക്കാൻ ഏഴുകാര്യങ്ങളാണ് പൗലൊസ് പറയുന്നത്:
❶ ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല,
❷ ദാസരൂപം എടുത്തു,
❸ മനുഷ്യസാദൃശ്യത്തിലായി,
❹ തന്നെത്താൻ ഒഴിച്ചു,
❺ വേഷത്തിൽ മനുഷ്യനായി,
❻ തന്നെത്താൻ താഴ്ത്തി,
❼ ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി.
➦ ഇവിടെ പറഞ്ഞിരിക്കുന്ന ഏഴുകാര്യങ്ങളും യഥാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ് റഞ്ഞിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ആണെങ്കിൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിനോ, തന്നെത്താൻ ത്യജിക്കാൻ കഴിയാത്ത ക്രിസ്തുവിനോ ഇത് യോജിക്കുന്നതല്ല. ➟ട്രിനിറ്റിയുടെ ഏകദൈവം വിഭിന്നരായ മൂന്നു വ്യക്തികളുടെ സാരാംശമാണ്. ➟എന്നാലിവിടെ പറയുന്നത്, ത്രിത്വത്തിലെ വ്യക്തികളെന്ന് ട്രിനിറ്റി പറയുന്ന പിതാവിനോടുള്ള സമത്വമെന്നോ, പരിശുദ്ധാത്മാവിനോടുള്ള സമത്വമെന്നോ അല്ല; ട്രിനിറ്റിയുടെ മൂന്നു വ്യക്തികളുടെ സാരാംശമായ ദൈവത്തോടുള്ള സമത്വമെന്നാണ് പറയുന്നത്. ➟അതിനാൽ, ❛അവൻ (ക്രിസ്തു) ദൈവരൂപത്തിലിരിക്കെ ദൈവത്തോഉള്ള സമത്വം മുറുകെപ്പിടിച്ചില്ല❜ എന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, അവൻ ത്രിത്വദൈവത്തോടു സമത്വമുള്ള മറ്റൊരു ത്രിത്വദൈവമായി മാറും. ➟ത്രിത്വംതന്നെ വലിയ കുഴപ്പംപിടിച്ച ഉപദേശമാണ്; അപ്പോൾ ത്രിത്വദൈവത്തോടു സമത്വമുള്ള മറ്റൊരു ത്രിത്വവും ആയാലോ❓ ➟വൺനെസ്സുകാർക്ക് ഏകദൈവം ക്രിസ്തുവാണ്. ➟എന്നാൽ ഇവിടെപ്പറയുന്ന ❛ഈസ തെയോ❜ (ἴσα θεῷ – isa theō) എന്ന പ്രയോഗത്തിനു് ❛ദൈവത്തോടുള്ള സമത്വം❜ (equal with God) എന്നാണർത്ഥം. ➟അതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, ക്രിസ്തു ദൈവത്തോടു സമത്വമുള്ള മറ്റൊരു ദൈവമാണ്. ➟അതും പക്കാ ദുരുപദേശമാണ്. ➟അതിനാൽ, അതൊന്നുമല്ല ഇവിടുത്തെ വിഷയമെന്ന് വ്യക്തമാണ്. ➟ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട്, തന്നെത്താൻ ദൈവത്തിനു് യാഗമാക്കിയ മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ താഴ്മയുടെ ഭാവത്തെ വർണ്ണിക്കാൻ ❝ദൈവരൂപത്തിലിരുന്നവൻ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി❞ എന്ന് പൗലൊസ് ആത്മീയമായി പറയുന്നതാണ്.❞ (1തിമൊ, 2:5-6) ➟അതിനു് വ്യക്തമായ തെളിവും അതിലും വ്യക്തമായൊരു കാരണവുമുണ്ട്. ➟അതെന്താണെന്ന് താഴെ മനസ്സിലാക്കാം:
ദൈവപ്രകൃതിയുടെ സവിശേഷതകൾ:
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:242കൊരി, 3:17-18) ആദ്യനും അന്ത്യനും (യെശ, 44:6) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്:❞ (യോഹ, 5:44). ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:151തിമൊ, 1:17എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:181യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).➟ഗതിഭേദത്താൽ ആഛാദനമില്ലാത്ത, മാറ്റമില്ലാത്ത, മരണമില്ലാത്ത ദൈവത്തിനു് എങ്ങനെ യഥാർത്ഥത്തിൽ തന്നെത്താൻ ഒഴിച്ച്, വേഷത്തിൽ മനുഷ്യനായി, തന്നെത്താൻ താഴ്ത്തി ക്രൂശിൽ മരിക്കാൻ കഴിയും❓ ➟മരണമില്ലാത്ത ദൈവം വേഷംമാറിവന്നു മരിക്കാൻ ❛പാപപരിഹാരബലി❜ എന്ന പേരിൽ ഒരു നാടകമാണോ ഗത്ത്ശെമനയിൽ അരങ്ങേറിയത്❓ ➟വേദഭാഗത്തിൻ്റെ സന്ദർഭം (Context) പോലും മനസ്സിലാക്കാതെ ആത്മീയമായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, ട്രിനിറ്റിക്ക് ഏകദൈവത്തെ ബഹുദൈവമാക്കിയും വൺനെസ്സിനു് സത്യേകദൈവമായ പിതാവിനെ തള്ളിയിട്ട്, ഏകമനുഷ്യനായ യേശുക്രിസ്തുവിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചും പണിമേടിക്കാമെന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാകില്ല. ➤നമുക്ക് വിശദമായി നോക്കാം:
ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല:
➦ ആദ്യഭാഗത്ത്, ❛അവൻ ദൈവരൂപത്തിൽ ഇരിക്കെ❜ എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ അവൻ ദൈവരൂപത്തിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉണ്ടായിരുന്നവനല്ല. ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➤യേശുവിൻ്റെ ഉത്ഭവസ്ഥലം (മീഖാ, 5:2), ➟ജനനം (യെശ, 7:14), ➟ക്രിസ്തുത്വം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35), ➟ശുശ്രൂഷ (യെശ, 42:1-3), ➟കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), ➟മരണം (യെശ, 53:10-12), ➟അടക്കം (യെശ, 53:9), ➟പുനരുത്ഥാനം (സങ്കീ, 16:10), ➟പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ യേശു എ.എം 3755-ൽ (ബി.സി. 6) ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതമായവനാണ്: (1തിമൊ, 3:16 ⁃⁃ മത്താ, 1:20; ലൂക്കൊ, 2:21). ➟യേശുവിൻ്റെ മുഴുജീവതവും പരിശുദ്ധാത്മാവിൽ ആയിരുന്നു: ➤❝പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി: (മത്താ, 1:20), ➟ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35), ➟ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), ➟ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 ⁃⁃ പ്രവൃ, 10:38), ➟ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി: (ലൂക്കൊ, 4:1), ➟ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), ➟ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു: (ലൂക്കൊ, 4:14-15), ➟ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28), ➟ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), ➟ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).❞ ➟ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി ബി.സി. 6-ൽ മാത്രം പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉല്പാദിതമായവൻ യഥാർത്ഥത്തിൽ എങ്ങനെ ദൈവമോ, ദൈവരൂപമുള്ളവനോ ആയിരിക്കും❓ ➤[കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവിതം
➦ പ്രസ്തുത പ്രയോഗത്തിൽ, ➤❛അവൻ ദൈവമാണെന്നല്ല; ദൈവരൂപത്തിൽ ഇരിക്കെ❜ എന്നാണ് പറഞ്ഞിരിക്കുന്നത്. ➤❛മോർഫേ❜ (μορφῇ – morphē) എന്ന ഉദ്ദേശിക വിഭക്തിയിലുള്ള (Dative Case) ഗ്രീക്കുപദത്തിനു് ➤❛രൂപം, ആകൃതി❜ (form) എന്നൊക്കെയാണ് അർത്ഥം. ➟ദൈവം, ദൈവരൂപത്തിൽ ഇരിക്കുന്നു എന്നും മനുഷ്യൻ, മനുഷ്യരൂപത്തിൽ ഇരിക്കുന്നു എന്നും പറയില്ല. ➟ദൈവം (God) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ പിതാവിൻ്റെ മാത്രം പ്രകൃതി (Nature) ആണ്: (യോഹ, 5:44; യോഹ, 17:3; എഫെ, 4:6; 1തിമൊ, 2:5). ➟ആ പ്രകൃതി സ്വർഗ്ഗത്തിലോ, ഭൂമിയിലോ ( in heaven or in earth) മറ്റാർക്കുമില്ല: (1കൊരി, 8:5-6). ➤[കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]. ➟അടുത്തവാക്യത്തിൽ, ➤❛ദാസരൂപം❜ (the form of a servant) എന്നുപറയാൻ, ഇതേ പദത്തിൻ്റെ പ്രതിഗ്രാഹിക വിഭക്തിയിലുള്ള  (Accusative Case) ❛മോർഫേൻ❜ (μορφῇ – morphēn) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➤❛ദാസൻ❜ (അടിമ) (servant) എന്നത് ആരുടെയും പ്രകൃതിയല്ല (Nature); അതൊരു അവസ്ഥയാണ്. ➟യേശുവിൻ്റെ താഴ്മയുടെ മനോഭാവത്തെയാണ് ❛ദാസരൂപം❜ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ➤❛ദാസൻ❜ എന്ന പദവിയും ക്രിസ്തുവിനുണ്ട്: (മത്താ, 12:17; പ്രവൃ, 3:13; 3:26; 4:27; 4:30). ➟ഫിലിപ്പിയരിൽ ദാസരൂപം എന്ന് പറയുന്നതിലെ ❛ദാസൻ❜ എന്ന പദം ഗ്രീക്കിൽ ❛ദൂലോസ്❜ (δοῦλος – doulos) ആണ്. ➟ദൂലോസിൻ്റെ ശരിയായ അർത്ഥം ❛അടിമ❜ (servant) എന്നാണ്. ➟നമ്മുടെ കർത്താവായ ക്രിസ്തു ആരുടെയും അടിമയല്ല; അടിമയുടെ രൂപം അഥവാ, ഭാവം മാത്രമാണ് അവനുണ്ടായിരുന്നത്: (ഫിലി, 2:7). ➟എന്നാൽ അവനെ ദൈവത്തിൻ്റെ ❛ദാസൻ/സേവകൻ❜ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത് ❛പൈസ്❜ (παῖς – Pais) എന്ന പദമാണ്. ➟പൈസ് എന്ന പദത്തിൻ്റെ ശരിയായ അർത്ഥം ❛കുട്ടി, ബാലൻ, സേവകൻ❜ (son. servant) എന്നൊക്കെയാണ്: (ലൂക്കൊ, 2:43; മത്താ, 12:17). ➤❛പൈസ്❜ (Pais) എന്ന നാമപദം (Noun) ➟നിർദ്ദേശിക വിഭക്തിയിൽ (Nominative Case) ഉള്ളതാണ്. ➟അതിൻ്റെ പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) ➤❛പൈദ❜ (παῖδα – Paida) എന്ന പദം മൂന്നുപ്രാവശ്യവും സംബന്ധിക വിഭക്തിയിലുള്ള (Genitive Case) ➤❛പൈദോസ്❜ (παιδός – paidós) എന്ന പദം ഒരുപ്രവശ്യവും യേശുവിനു് ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 3:13; 3:26; 4:27 ⁃⁃4:30). ➤❛ദൈവത്തിൻ്റെ പ്രതിമ❜ എന്നും ക്രിസ്തുവിനെ വിശേഷിപിച്ചിട്ടുണ്ട്: (2കൊരി, 4:4; കൊലോ, 1:15). ➟ഇതൊന്നും യേശുക്രിസ്തുവിൻ്റെ അസ്തിത്വമോ (Existence), പ്രകൃതിയോ (Nature) അല്ല; പദവികൾ (Titles) ആണ്. ➟എന്നാൽ ദൈവരൂപത്തിൽ ഇരിക്കുന്നു എന്നതും ദാസരൂപം എടുത്തു എന്നതും ആത്മീയമാണ്. ➟ദൈവം എന്നത് സത്യദൈവത്തിൻ്റെ പ്രകൃതിയാകയാൽ ദൈവരൂപത്തിൽ ഇരിക്കുന്നു എന്നോ; യഥാർത്ഥ അടിമത്വം ഒരുത്തൻ്റെ അവസ്ഥയാകയാൽ അടിമരൂപം എടുത്തു എന്നോ അക്ഷരാർത്ഥത്തിൽ പറയാൻ കഴിയില്ല.
➦ അടുത്തഭാഗത്ത്, ❛ദൈവത്തോടുള്ള സമത്വം❜ (equal with God) എന്ന് പറയാൻ, ഗ്രീക്കിൽ ❛ഈസ തെയോ❜ (ἴσα θεῷ – isa theō) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ, ❛ദൈവം❜ (God) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛തെയോ❜ (θεῷ – theō) എന്ന പദം ഉദ്ദേശിക വിഭക്തിയിലുള്ള പുല്ലിംഗ ഏകവചനം (Dative Case Singular Masculine) ആണ്. പദത്തിൻ്റെ അർത്ഥം ❛ദൈവത്തോടു❜ (with God) എന്നാണ്. യോഹന്നാൻ്റെ സുവിശേഷത്തിൽ യെഹൂദന്മാർ യേശുവിൻ്റെമേൽ ആരോപിക്കുന്ന കുറ്റവും ഇതേ പ്രയോഗത്താലാണ് പറഞ്ഞിരിക്കുന്നത്. ❝അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും (ἴσον θεῷ – ison theō – equal with God) യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.❞ (യോഹ, 5:18). ഫിലിപ്പിയരിൽ ❛സമത്വം❜ എന്ന പദം നിർദ്ദേശിക വിഭക്തിയും (Nominative Case), യോഹന്നാനിൽ പ്രതിഗ്രാഹിക വിഭക്തിയിലുമാണ് (Accusative Case) ഉപയോഗിച്ചിരിക്കുന്നത്. വിഭക്തിയിലുള്ള വ്യത്യാസം മാത്രമേയുള്ളൂ; രണ്ടിടത്തും ഒരേ അർത്ഥമാണുള്ളത്. എന്നാൽ ഫിലിപ്പിയരിൽ ആത്മീയമായിട്ടും യോഹന്നാനിൽ കുറ്റാരോപണമായിട്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്.
☛ ❛ദൈവത്തോടുള്ള സമത്വം❜ (equal with God) എന്ന പ്രയോഗം അക്ഷരാർത്ഥത്തിലല്ല; ആത്മീയമാണ് എന്നതിന് വചനപരമായ അഞ്ച് വചനത്തെളിവുകൾ തരാം:
𝟭. ദൈവം ഒരുത്തൻ മാത്രമാണ്:
➦ ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God) യഹോവ ഒരുത്തൻ മാത്രമാണ് ദൈവമന്നും വചനത്തിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: (പുറ, 20:2-3; യെശ, 45:5; ആവ, 3:24; ആവ, 4:35; ആവ, 4:39; യോശു, 2:11;1രാജാ, 8:23; 1രാജാ, 8:59;2രാജാ, 19:15;2ദിന, 6:14;സങ്കീ, 73:25; യെശ, 43:10; യെശ, 45:22; മർക്കൊ, 12:29; യോഹ, 5:44; ലൂക്കോ, 5:21; റോമ, 16:26; 1തിമൊ, 1:17; 1കൊരി, 8:6; എഫെ, 4:6). ദൈവം ഒരുത്തൻ മാത്രമാണെങ്കിൽ, യഥാർത്ഥത്തിൽ ദൈവത്തോടു സമത്വമുള്ള മറ്റൊരുത്തൻ ഉണ്ടാകുമോ❓[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം]
 𝟮. ദൈവത്തിനു് സമനായും സദൃശനായും ആരുമില്ല:
➦ എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് യഹോവയായ ഏകദൈവവും ദൈവത്തോട് സമനായും സദൃശനായും ഒരുത്തനുമില്ലെന്ന് പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ആവർത്തിച്ച് പറയുന്നു:
❶ ❝നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.❞ (യെശ, 40:25). 
❷ ❝നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും?❞ തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?❞ (യെശ, 46:5)
❸ ❝എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?❞ (യിരെ, 49:19; 50:44)
❹ ❝ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല.❞ (പുറ, 8:10
❺ ❝യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.❞ (1ശമൂ, 2:2)
❻ ❝യെശൂരൂന്റെ (യിസ്രായേൽ) ദൈവത്തെപ്പോലെ ഒരുത്തനുമില്ല.❞ (ആവ, 33:26)
❼ ❝കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.❞ (2ശമൂ, 7:22)
❽ ❝യഹോവേ, നിനക്കു തുല്യൻ ആർ?❞ (സങ്കീ, 35:10)
❾ ദൈവമായ യഹോവേ, …..നിന്നോടു സദൃശൻ ആരുമില്ല.❞ (സങ്കീ, 40:5; 89:6,8)
❿ ❝ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?❞ (സങ്കീ, 71:19
⓫ ❝സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?❞ (സങ്കീ, 89:6)
⓬ ❝സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു?❞ (സങ്കീ, 89:8
⓭ ❝ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?❞ (സങ്കീ, 113:5)
⓮ ❝യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.❞ (യിരെ, 10:6)
⓯ ❝അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു?❞ (മീഖാ, 7:18). ദൈവത്തിനു് സമനായും സദൃശനായും ആരുമില്ലെന്ന് വചനം ആവർത്തിച്ചു പറയുമ്പോൾ, ദൈവത്തോടുള്ള സമത്വം എന്ന പൗലൊസിൻ്റെ പ്രയോഗം അക്ഷരാർത്ഥത്തിലല്ല; ആത്മീയമാണെന്ന് മനസ്സിലാക്കാമല്ലോ❓
𝟯. പിതാവ് എന്നെക്കാൾ വലിയവൻ:
➦ പിതാവ് എന്നെക്കാളും എല്ലാരെക്കാളും വലിയവനാണെന്നും തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും എൻ്റെയും നിങ്ങളുടെയും പിതാവും ദൈവവും ഒരുവനാണെന്നുമാണ് യേശു പഠിപ്പിച്ചത്: 
❶ ❝പിതാവു എന്നെക്കാൾ വലിയവനല്ലോ.❞ (യോഹ, 14:28).
❷ ❝എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.❞ (യോഹ, 10:29
❸ ❝പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.❞ (യോഹ, 5:19)
❹ ❝പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.❞ (യോഹ, 5:26)
❺ ❝എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു.❞ (യോഹ, 5:30)
❻ ❝പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.❞ (യോഹ, 8:28)
❼ ❝ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.❞ (യോഹ, 12:49)
❽ ❝ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.❞ (യോഹ, 12:50
❾ ❝ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.❞ (യോഹ, 15:10)
❿ ❝സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:37)
⓫ ❝ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.❞ (മത്താ 24:36)
⓬ ❝എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.❞ (മർക്കൊ, 10:18)
⓭ ❝പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.❞ (മത്താ, 26:39
⓮ ❝ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം.❞ (മത്താ, 27:46)
⓯ ❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.❞ (യോഹ, 20:17). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തുവിന് ദൈവത്തോടു സമത്വമുണ്ടെങ്കിലോ, താൻ ദൈവമാണെങ്കിലോ ❝എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ, പിതാവ് എൻ്റെ ദൈവമാണ്❞ എന്നൊക്കെ പുത്രൻ പറയുമായിരുന്നില്ല. പിതാവ് ഉപേശിക്കുന്നതും ചെയ്തു കാണുന്നതും അല്ലാതെ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, അവനെ പിതാവിനോട് സമനായ ദൈവം ആക്കാൻ നോക്കുന്നവർ ഏതാത്മാവിന് അധീനരാണെന്ന് സ്വയം പരിശോധിക്കുക. പിതാവ് തന്നെക്കാൾ വലിയവനാണെന്ന് വായിൽ വഞ്ചനയില്ലാത്ത യേശുക്രിസ്തു പറയുമ്പോൾ, ദൈവത്തോടുള്ള സമത്വം അവനില്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓[കാണുക: എൻ്റെ ദൈവം, എൻ്റെ പിതാവ്, യഹോവ സകലജഡത്തിൻ്റെയും ദൈവം]
𝟰. സ്വർഗ്ഗത്തിലും ഭൂമിയിലും പിതാവായ യഹോവ മാത്രം ദൈവം:
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3;). സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഒരേയൊരു ദൈവം പിതാവാണെങ്കിൽ, ക്രിസ്തുവിനു് ദൈവത്തോടു സമത്വമില്ലെന്ന് വ്യക്തമാണല്ലോ❓ [കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
𝟱. യേശുക്രിസ്തുവിൻ്റെ ദൈവം:
➦ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. യേശുവിൻ്റെ ദൈവത്തെക്കുറിച്ച് യോഹന്നാനും പറഞ്ഞിട്ടുണ്ട്. ➦❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 ⁃⁃ റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3; വെളി, 1:6). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6; എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓ യേശുക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തോടു സമനാണെങ്കിൽ, യേശുക്രിസ്തുവിനു് ഒരു ദൈവമുണ്ടാകുമോ❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]
ദാസരൂപം എടുത്തു:
➦ ദൈവം ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്: (യാക്കോ, 1:17). ➟അഥവാ, അവൻ സാഹചര്യങ്ങൾക്കനുസരിച്ച് അവസ്ഥാഭേദം വരുന്ന അസ്ഥിരനായ ദൈവമല്ല; മാറ്റമില്ലാത്തവനാണ്: (മലാ, 3:6). ➟അതിനാൽ, തൻ്റെ സ്ഥായിയായ സ്വരൂപം ത്യജിച്ചുകൊണ്ട് നേരിട്ട് മറ്റൊരു രൂപം എടുക്കാൻ ദൈവത്തിനു് പറ്റില്ല. ➟അതിനാൽ, ദാസരൂപം എടുത്തു എന്നത് അക്ഷരാർത്ഥത്തിൽ അല്ലെന്ന് വ്യക്തമാണല്ലോ❓
മനുഷ്യസാദൃശ്യത്തിലായി:
➦ സ്വർഗ്ഗസിംഹാസനത്തിൽ നിത്യമായി പ്രത്യക്ഷനായിരിക്കുന്ന ക്രിസ്തുവിൻ്റെ ദൈവവും പിതാവിനു് മനുഷ്യസാദൃശ്യം ഉണ്ടെന്നുള്ളത് സത്യമാണ്: (മത്താ, 18:11 ⁃⁃ യെഹെ, 1:26). ➟എന്നാൽ ക്രിസ്തുവിനു് മനുഷ്യസാദൃശ്യമല്ല; അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) പൂർണ്ണമനുഷ്യനാണ്: (റോമ, 5:15). ➟ദൈവം മനുഷ്യനല്ല: ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9 ⁃⁃ ഇയോ, 9:32). ➟എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) താൻ മനുഷ്യനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്: (Joh 17:3യോഹ, 8:40). ➟തന്മൂലം, ദൈവം നേരിട്ട് മനുഷ്യസാദൃശ്യത്തിലായതോ, മനുഷ്യനായതോ അല്ല എന്ന് മനസ്സിലാക്കാമല്ലോ❓
തന്നെത്താൻ ഒഴിച്ചു:
➦ ഗതിഭേദത്താൽ ആഛാദനം ഇല്ലാത്ത ദൈവത്തിനു് തൻ്റെ സ്വഭാവമോ, സ്വരൂപമോ (പ്രകൃതി) യാതൊന്നും ത്യജിച്ചിട്ട് മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാൻ കഴിയില്ല: (യാക്കോ, 1:17). ➟ഒറ്റവാക്കിൽ പറഞ്ഞാൽ: സത്യേകദൈവത്തിനു് അവതാരം (Incarnation) സാദ്ധ്യമല്ല. മനുഷ്യനായ ക്രിസ്തുവിനുപോലും തന്നെത്താൻ ത്യജിക്കാൻ കഴിയില്ല. ➟അതിനാൽ, തന്നെത്താൻ ഒഴിച്ചു എന്നത് യഥാർത്ഥത്തിലല്ല; ആത്മീയമാണെന്ന് വ്യക്തമാണല്ലോ❓
വേഷത്തിൽ മനുഷ്യനായി:
➦ മാറ്റമില്ലാത്ത ദൈവത്തിനു് മനുഷ്യനായി വേഷംമാറാൻ കഴിയില്ല. ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം❞ എന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: (മർക്കൊ, 15:39). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് ക്രിസ്തു പറഞ്ഞത്: (യോഹ, 8:40). ➟ക്രിസ്തു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟ക്രിസ്തു വേഷത്തിൽ മാത്രമാണ് മനുഷ്യനെങ്കിൽ, താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് വചനവും സത്യംചെയ്ത് പറയുമായിരുന്നില്ല. ➟അപ്പോൾ, വേഷത്തിൽ മനുഷ്യനായി എന്നതും ആത്മീയപ്രയോഗമാണെന്ന് മനസ്സിലാക്കാമല്ലോ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
➦ എന്നാൽ ദൈവം നേരിട്ട് മനുഷ്യസാദൃശ്യത്തിൽ വന്നതോ, വേഷത്തിൽ മനുഷ്യനായി വന്നതോ ആണ് യേശുവെന്ന് വൺനെസ്സുകാർ വിശ്വസിക്കുന്നു. ➟പിതാവായ ദൈവം നേരിട്ട് മനുഷ്യസാദൃശ്യത്തിൽ വന്നതോ, വേഷത്തിൽ മനുഷ്യനായി വന്നതോ ആണെങ്കിൽ, സുവിശേഷ ചരിത്രകാലത്ത് ദൈവവും യേശുവും വിഭിന്നരായിരിക്കുന്നത് എങ്ങനെയാണ്❓ ➟ദൈവവും ക്രിസ്തുവും വിഭിന്നരാണെന്ന് അഞ്ചൂറോളം വാക്യങ്ങളുണ്ട്. ➟ദൈവപുത്രനായ യേശുതന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (മത്താ, 24:36; മത്താ, 26:39; ലൂക്കൊ, 23:46; യോഹ, 8:16; യോഹ, 8:19; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; യോഹ, 20:17). ➟തന്നെയുമല്ല, യേശുവിൻ്റെ ശുശ്രൂഷാവേളയിൽ സ്വർഗ്ഗത്തിൽനിന്ന് പിതാവു് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്: (മത്താ, 3:17; മത്താ, 17:5; യോഹ, 12:25). ➟അതിൽ ഒരുപ്രാവശ്യം പിതാവും പുത്രനും തമ്മിൽ സംസാരിക്കുന്നതാണ്. അഥവാ, യേശുവിൻ്റെ അപേക്ഷയ്ക്ക് ഉടനടി പ്രത്യുത്തരം നല്കുന്നതാണ്: ➤❝പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:❞ (യോഹ, 12:25). പിതാവും പുത്രനും തമ്മിൽ സംസാരിക്കുന്ന വ്യക്തമായ വേഭാഗമാണിത്. പിതാവ് വേഷംമാറി വന്നിട്ട് ആരോടാണ് സംസാരിക്കുന്നത്❓ ബൈബിളെന്താ ഏകാംഗനാടകമോ❓ ➟സ്വർഗ്ഗത്തിൽനിന്നുള്ള ശബ്ദം പിതാവിൻ്റെയാണെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (1പത്രൊ, 1:17-18). ➟പിന്നെങ്ങനെയാണ് പിതാവ് വേഷംമാറി വന്നതാണ് യേശുവെന്ന് പറയാൻ കഴിയും❓ ➟യേശു തൻ്റെ ദൈവത്തെ ❛പിതാവേ❜ എന്ന് സംബോധന ചെയ്തുകൊണ്ട് പ്രാർത്ഥിക്കുന്ന അനേകം വാക്യങ്ങളുണ്ട്: (യോഹ, 20:17 ⁃⁃ മത്താ, 11:25; ലൂക്കൊ, 23:34; ലൂക്കൊ, 23:46; യോഹ, 11:41; യോഹ, 12:27; 12:28; 17:1; 17:5; 17:11; 17:21; 17:24; 17:25). ➟ഒരേ കാര്യത്തിനുവേണ്ടി ക്രിസ്തു മൂന്നുപ്രാവശ്യം പിതാവിനോടു പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; 26:42; 26:44). ➟പിതാവിനോട് നിലവിളിച്ചു പ്രാർത്ഥിക്കുന്ന സന്ദർഭങ്ങളുമുണ്ട്: ➤❝ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.❞ (എബ്രാ, 5:7 ⁃⁃ മർക്കൊ, 15:34). ➟ഇതൊക്കെ നുണയാണെന്ന് പറയാൻ പറ്റുമോ❓ ➟ദൈവം വേഷംമാറി വന്നാൽപ്പിന്നെ മറ്റൊരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടാകുന്നത് എങ്ങനെയാണ്❓ ➟ഒരു ദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചതെന്ന് പറയാൻ പറ്റുമോ❓ ➟ബൈബിൾ മുഴുവൻ തെറ്റാണെങ്കിൽ മാത്രമേ, വൺനെസ്സിൻ്റെയും ട്രിനിറ്റിയുടെയും വിശ്വാസം ബൈബിളിലുള്ളതാണെന്ന് പറയാൻ കഴിയുകയുള്ളു.
തന്നെത്താൻ താഴ്ത്തി:
➦ ശാശ്വതവാനും മാറ്റമില്ലാത്തവനുമായ ദൈവത്തിനു് തന്നെത്താൻ താഴ്ത്താൻ സാദ്ധ്യവുമല്ല; താൻ അത്യുന്നതനാകയാൽ, തന്നെത്താൻ ഉയർത്തേണ്ട ആവശ്യവുമില്ല: (സങ്കീ, 90:2; മലാ, 3:6; 2തിമൊ, 2:13പ്രവൃ, 7:48). ➟എന്നാൽ ക്രിസ്തു പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ദൈവം തന്നെത്താൻ താഴ്ത്തി മനുഷ്യനായതാണെങ്കിൽ, പരിശുദ്ധത്മാവ് അവനെ മറിയയിൽ ഉല്പാദിപ്പിക്കേണ്ട കാര്യമില്ലല്ലോ. ➟തന്മൂലം, തന്നെത്താൻ താഴ്ത്തി എന്നത് ആത്മീയമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു].
ക്രൂശിലെമരണത്തോളം അനുസരണമുള്ളവനായി:
➦ ❛താൻ മാത്രം അമർത്യതയുള്ളവൻ❜ എന്നാണ് ദൈവത്തെക്കുറിച്ച് പൗലൊസ് പറയുന്നത്: (1തിമൊ, 6:16). ➟എന്നാൽ ക്രിസ്തു നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് മരിക്കയും ദൈവം മൂന്നാം ദിവസം അവനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും ചെയ്തതാണ്: ❝ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,❞ (പ്രവൃ, 10:40). ➟ഒരു മരണമില്ലാത്ത ദൈവവും ഒരു മരണമുള്ള ദൈവവുമുണ്ടെന്നോ, ഒരു ദൈവത്തെ മറ്റൊരു ദൈവം ഉയിർപ്പിച്ചെന്നോ, മരണമില്ലാത്ത ദൈവം വേഷത്തിൽ മനുഷ്യനായി വന്ന് മരിച്ചെന്നോ പറയാൻ പറ്റുമോ❓ ➟തന്മൂലം, മേല്പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. [കാണുക: മരിച്ചിട്ട് ഉയിർത്തവൻ]
പ്രസ്തുത വേദഭാഗത്തെ വിഷയം:
➦ ക്രിസ്തുയേശുവിലുള്ള ഭാവം അഥവാ, മനോഭാവമാണ് അവിടുത്തെ വിഷയം. ➟അതുകൊണ്ടാണ്, ❝ദൈവരൂപത്തിലിരുന്നവൻ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായിത്തീർന്നു❞ എന്ന് ആത്മീയ അർത്ഥത്തിൽ പറയുന്നത്.
➦ ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ദൈവമല്ല; പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് അവൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കോ, 7:34). ➤[കാണുക: ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]. ➟ഇനി വൺനെസ്സ് വിചാരിക്കുന്നപോലെ അവൻ ഏകദൈവനാണെങ്കിലോ, ➟ട്രിനിറ്റി കരുതുന്നപോലെ അവൻ പുത്രദൈവമാണെങ്കിലോ അവനു് മനുഷ്യനാകാൻ കഴിയുമായിരുന്നോ❓ ➟കഴിയില്ല. ➟ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമാണ്: (യാക്കോ, 1:17; മലാ, 3:6; 1തിമൊ, 6:16). ➟തന്മൂലം, ദൈവത്തിനു് യഥാർത്ഥത്തിൽ തന്നെത്താൻ ഒഴിച്ച്, വേഷത്തിൽ മനുഷ്യനായി, തന്നെത്താൻ താഴ്ത്തി ക്രൂശിൽ മരിക്കാൻ കഴിയില്ല. ➟ഇതേകാര്യം മനുഷ്യനായ ക്രിസ്തുയേശുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: (1തിമൊ, 2:6). ➤❝നാം അവിശ്വസ്തരായിത്തീർന്നാലും അവൻ (ക്രിസ്തുയേശു) വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.❞ (2തിമൊ, 2:13). ➟ഈ വേദഭാഗത്ത്, ➤❛തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ല❜ എന്നതിൽ, സ്വഭാവം എന്നത് ➤❛പ്രകൃതി❜ എന്നാണ് മനസ്സിലാക്കേണ്ട്. ➟ഗ്രീക്കിൽ, ➤❛arnēsasthai heauton ou dynatai❜ (ἀρνήσασθαι ἑαυτὸν οὐ δύναται) എന്ന പ്രയോഗത്തിനു് ➤❛അവനു് തന്നെത്താൻ ത്യജിക്കാൻ കഴിയില്ല❜ (He cannot deny himself) എന്നാണർത്ഥം. ➟ക്രിസ്തു ദൈവമാണെങ്കിൽ, തന്നെത്താൻ ത്യജിക്കാതെങ്ങനെ മനുഷ്യനാകാൻ കഴിയും❓ മനുഷ്യൻ ആകാതെ എങ്ങനെ മരിക്കാൻ കഴിയും❓ അവൻ തന്നെത്താൻ ത്യജിച്ച് മനുഷ്യനായതാണെങ്കിൽ, തന്നെത്താൻ ത്യജിച്ച് മനുഷ്യനായവനെ ❛തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവൻ❜ എന്നെങ്ങനെ പറയും❓ [കാണുക: ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും]
എന്തുകൊണ്ടാണ്, ക്രിസ്തുവിൻ്റെ താഴ്മഎന്ന ഭാവം വർണ്ണിക്കാൻ, ദൈവരൂപത്തിൽ ഇരുന്നവൻ തന്നെന്നാൻ തിഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായി❞ എന്ന് ആത്മീയമായി പറയുന്നത്❓ ➟അതറിയണമെങ്കിൽ ക്രിസ്തു ആരാണ്; അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്നറിയണം.
ക്രിസ്തു ആരാണ്
➦ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➤❛ദൈവം ജഡത്തിൽ വെളിപ്പെട്ടു❜ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). [കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].
ക്രിസ്തുവിൻ്റെ പ്രകൃതി:
➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ➤❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ➤❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ➤❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➤❛ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❜ (യോഹ, 8:40). ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➤❛ഏകപുരുഷൻ (𝐨𝐧𝐞 𝐌𝐚𝐧)❜ (2കൊരി, 11:2), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 
ഉപസംഹാരം:
➦ ക്രിസ്തു ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടാണ്, ക്രിസ്തുവിൻ്റെ താഴ്മയുടെ ഭാവം (മനോഭാവം) വർണ്ണിക്കാൻ ദൈവരുപത്തിൽ ഇരുന്നവൻ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി എന്ന് പൗലൊസ് ആത്മീയമായി പറയുന്നത്: (1Tim. 3:16).