യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്❓

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശ, 9:6-7). ഈ വേദഭാഗം ദൈവപുത്രനായ ക്രിസ്തുവിനെക്കുറിച്ചാണെന്നും, ക്രിസ്തു വീരനാംദൈവം ആണെന്നും ക്രൈസ്തവരിൽ ഭൂരിപക്ഷംപേരും വിചാരിക്കുന്നു. എന്നാൽ ഈ പ്രവചനം ക്രിസ്തുവിനെക്കുറിച്ചാണെന്ന് തെളിയിക്കാൻ യാതൊരു തെളിവും ബൈബിളിലില്ല. തന്നെയുമല്ല, ഇവിടെപ്പറയുന്ന നാലുനാമം സത്യദൈവത്തെ കുറിക്കുന്നതല്ല; അത് മറ്റൊരുത്തനെക്കുറിക്കുന്ന പ്രാവചനിക നാമം (prophetic name) ആണ്. പ്രവചനം ക്രിസ്തുവിനെക്കുറിച്ചല്ല എന്നതിന് പല തെളിവുകളും ബൈബിളിലുണ്ട്. നമുക്ക് ഓരോന്നായി പരിശോധിക്കാം:

1️⃣ പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 21 ഉദ്ധരണികളുണ്ട്. ഉദാ: (മത്താ, 3:3 യെശ, 40:3; മത്താ, 8:17 യെശ, 53:4; മത്താ, 12:17-21 യെശ, 42:1-4). എന്നിട്ടും ഈ പ്രവചനം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ആരും ഉദ്ധരിച്ചിട്ടില്ല. [കാണുക: യെശയ്യാപ്രവചനം പുതിയനിയമത്തിൽ]. ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു.❞ ജനിച്ച ശിശു ക്രിസ്തു ആയിരുന്നെങ്കിൽ, അവൻ്റെ ജനനത്തിലോ, ജീവിതത്തിലോ, ശുശ്രൂഷയിലോ, മരണത്തിലോ, ഉയിർപ്പിലോ, അതിനുശേഷമോ എവിടെയെങ്കിലും പ്രവചനം ഉദ്ധരിക്കുമായിരുന്നു. യെശയ്യാവിൻ്റെ ആദ്യപ്രവചനം യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിലാണ്. (യേശ, 7:14 മത്താ, 1:22-23). നല്കപ്പെട്ട ശിശു ക്രിസ്തു ആണെങ്കിൽ, മത്തായിയോ, ലൂക്കൊസോ അത് നിശ്ചയമായും ഉദ്ധരിക്കുമായിരുന്നു. തന്മൂലം, പ്രവചനത്തിലെ ശിശു ക്രിസ്തു അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനെ ദൈവമാക്കാനാണ് പലരും പ്രവചനം വചനവിരുദ്ധമായ ക്രിസ്തുവിൽ ആരോപിക്കുന്നത്: (1തിമൊ, 3:16 1യോഹ, 3:5; യോഹ, 8:40). അനേകർ കരുതുന്നപോലെ, യേശു ആരുടെയും അവതാരമല്ല; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:14-16 യെശ, 25:8  എബ്രാ, 2:14-15; യെശ, 25:9  ലൂക്കൊ, 1:68; യെശ, 35:4-6  മത്താ, 11:3-5; ലൂക്കൊ, 7:21-22യെശ, 40;3മലാ, 3:1  ലൂക്കൊ, 1:75-77; സെഖ, 12:10 → യോഹ, 19:37; സെഖ, 14:3-4  പ്രവൃ, 1:11). അഥവാ, ദൈവത്തിന്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:14-16) കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ (മത്താ, 1:18; മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു. (റോമ, 5:15). ഉല്പാദിതമാകുക എന്നാൽ; ഉളവാക്കുക, ഉരുവാകുക, ഉണ്ടാകുക എന്നൊക്കെയാണ് അർത്ഥം. മറിയ പ്രസവിച്ച പാപരഹിതനായ മനുഷ്യൻ (യോഹ, 6:69; യോഹ, 8:40) യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനും ആയത് യോർദ്ദാനിൽ വെച്ചാണ്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35 ലൂക്കൊ, 3:22; പ്രവൃ, 10:38). യേശു ജനിച്ച് ഏകദേശം 30 വയസ്സായപ്പോഴാണ് പ്രവചനങ്ങൾ നിവൃത്തിയായത്. (ലൂക്കൊ, 3:22-23). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). കന്യകയിൽ ജനിച്ച യേശുവിന് ഒരു ഉത്ഭവം അഥവാ, ആരംഭമുണ്ട്. (ആവ, 18:15; ആവ, 18:18; യെശ, 7:14; മീഖാ, 5:2; ലൂക്കൊ, 1:35; പ്രവൃ, 3:22; റോമ, 9:5; ഗലാ, 4:4; 1പത്രൊ, 1:20). എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം ആരംഭവും അവസാനവും ഇല്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (സങ്കീ, 90:2; യെശ, 57:15; വെളി, 4:10). അതിനാൽ, അപ്പൊസ്തലന്മാരും എഴുത്തുകാരും എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം, ക്രിസ്തുവിൽ ആരോപിച്ച് അവനെ ദൈവമാക്കുന്നത് വചനവിരുദ്ധമാണ്. ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ്, അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ പലരും ശ്രമിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

അടുത്തഭാഗത്ത് പറയുന്നത്: ❝ആധിപത്യം അവന്റെ തോളിൽ ഇരിക്കും❞ എന്നാണ്. ഏതെങ്കിലും ആധിപത്യം (അധികാരസ്ഥാനം) യേശു വഹിച്ചിരുന്നതായി ബൈബിൾ പറയുന്നില്ല. അവൻ്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ പ്രവചനം ആരും ഉദ്ധരിച്ചിട്ടുമില്ല. അതിനാൽ അതും യേശുവിനെക്കുറിച്ചാണെന്ന് പറയാൻ നിർവ്വാഹമില്ല. അവസാനഭാഗത്ത് നാലുകാര്യങ്ങളാണ് പറയുന്നത്: ❝അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.❞ ഈ വേദഭാത്തുനിന്ന് ആദ്യം മനസ്സിലാക്കേണ്ടത്, ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. പേര് (Name), പദവി (Title), പ്രകൃതി (Nature), പ്രാവചനികനാമം (Prophetic Name) ഇതൊക്കെ വ്യത്യസ്തമാണ്. ഒരുത്തനെ ദൈവമെന്നോ, നിത്യപിതാവെന്നോ പേർ വിളിച്ചാൽ, അവൻ ദൈവവും നിത്യപിതാവും ആകില്ല. യേശു അനവധി അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യനായ യേശുവിനെക്കൊണ്ട് ദൈവമാണ് അത്ഭുതങ്ങൾ ചെയ്യിച്ചത്: ❝യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.❞ (പ്രവൃ, 2:22-23 മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2; പ്രവൃ, 10:38). തന്നെയുമല്ല, പ്രവചനം യേശുവിൻ്റെ ഏതെങ്കിലും അത്ഭുതത്തോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചിട്ടുമില്ല. കന്യകയിൽ ജനിച്ചുജീവിച്ച് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്ന് ക്രുശിൽ മരിച്ചിച്ചിട്ട് ദൈവം ഉയിർപ്പിച്ച് കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയ യേശു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനാണെന്നാണ് വചനം പറയുന്നത്: (പ്രവൃ, 2:23-24,36; 5:31; 1തിമൊ, 2:6; എബ്രാ, 2:9). അല്ലാതെ അവൻ ദൈവം ആണെന്ന് വചനം പറയുന്നില്ല. വീരനാംദൈവം എന്നൊരു പേർപോലും അവനു് വിളിക്കപ്പെട്ടിട്ടില്ല. പ്രവചനം അവനോട് ചേർത്ത് ഉദ്ധരിച്ചിട്ടുമില്ല. മാത്രമല്ല, പിതാവാണ് ഒരേയൊരു സത്യദൈവമെന്നും (Father, the only true God) താൻ മനുഷ്യനാണെന്നും ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 5:44; യോഹ, 17:3 യോഹ, 8:40). താൻ ദൈവമല്ലെന്ന് ഇരുപതിലേറെപ്രാവശ്യം അവൻ പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവം അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും അതിലേറെ പറഞ്ഞിട്ടുണ്ട്. ദൈവം മനുഷ്യനല്ല: (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ ക്രിസ്തു മനുഷ്യനാണെന്ന് 50 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ദൈവം മാറാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാതവനും ആകയാൽ, തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് തനിക്ക് മനുഷ്യനായി മാറാൻ കഴിയില്ല. (മലാ, 4:6; 2തിമൊ, 2:13; യാക്കോ, 1:17). അതുകൊണ്ടാണ് ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഒരു പാപരഹിതനായ മനുഷ്യനെ ഉല്പാദിപ്പിച്ചത്. (മത്താ, 1:20; ലൂക്കൊ, 2:1; യോഹ, 8:40; 1യോഹ, 3:5). അതാണ് പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). അല്ലാതെ, ദൈവത്തിന് രൂപാന്തരം പ്രാപിച്ച് ഒരു മനുഷ്യനാകാനോ, ഒരു മനുഷ്യന് രൂപാന്തരം പ്രാപിച്ച് സത്യദൈവമാകാനോ കഴിയില്ല. പ്രവചനങ്ങളുടെ നിവൃത്തിയായിട്ടാണെങ്കിലും അവൻ ദൈവപുത്രനാണ് (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ലൂക്കൊ, 3:22); അല്ലാതെ പിതാവല്ല. ദൈവപുത്രൻ വളർന്ന് വലുതായി നിത്യപിതാവാകുമെന്നും പറയാൻ പറ്റില്ല. ഒരെയൊരു ദൈവം പിതാവാണെന്ന് (Father, the only true God) ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലനും പറയുമ്പോൾ (1കൊരി, 8:6; എഫെ, 4:6), ക്രിസ്തു നിത്യപിതാവാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? രണ്ട് പിതാവുണ്ടെന്ന് പറഞ്ഞാൽത്തന്നെ ദുരുപദേശമാണ്. ഇനി, പ്രാവചനിക നാമം ആയിട്ടാണെങ്കിലും, ക്രിസ്തുവിനോടുള്ള ബന്ധത്തിൽ ഒരിടത്തും പ്രവചനം ഉദ്ധരിച്ചിട്ടില്ല. അവന് സമാധാനപ്രഭു എന്നൊരു നാമവും ആരും പറഞ്ഞിട്ടില്ല. തൻ്റെ വേർപാടിൽ ശിഷ്യന്മാരുടെ ഹൃദയം കലങ്ങിപ്പോകാതിരിക്കാൻ, ❝സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു❞ എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 14:27). അപ്പോൾത്തന്നെ ❝ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു❞ എന്ന് മത്തായിയിലും (10:34-36), ❝ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു❞ എന്ന് ലൂക്കൊസിലും പറഞ്ഞിട്ടുണ്ട്. (12:51-53). തന്മൂലം, യെശയ്യാവിൻ്റെ ഈ പ്രവചനം ദൈവപുത്രനായ ക്രിസ്തുവിന് ഒരു കാരണവശാലും യോജിക്കുന്നതല്ല; എഴുത്തുകാരാരും യോജിപ്പിക്കാൻ ശ്രമിച്ചിട്ടുമില്ല.

2️⃣ സത്യദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്: (സങ്കീ, 90:2). നിത്യനായ ദൈവം സകലത്തിൻ്റെയും സ്രഷ്ടാവെന്ന നിലയിൽ നിത്യനായ പിതാവുമാണ്: (യെശ, 32:40; 64:8; മലാ, 2:10). അതിനാൽ, സത്യദൈവത്തെ നിത്യപിതാവെന്ന് പേർവിളിക്കേണ്ട ആവശ്യമില്ല. ദൈവമെന്നോ, നിത്യപിതാവെന്നോ പേർ വിളിച്ചാലോ, പ്രവചനത്തിൻ്റെ നിവൃത്തിയായിട്ടോ ആർക്കും സത്യദൈവവും നിത്യപിതാവും ആകാൻ കഴിയില്ല. ❝ദൈവം❞ എന്നത് സ്രഷ്ടാവിൻ്റെ പ്രകൃതിയും ❝പിതാവു❞ എന്നത് സ്രഷ്ടാവിൻ്റെ നിത്യമായ പദവിയുമാണ്. യിസ്രായേലിൽ ജനിക്കുന്ന ഒരു ശിശു (മകൻ) വീരനാംദൈവവും (സത്യദൈവം) നിത്യപിതാവും ആകും എന്ന് ഭാവികാലത്തിൽ പറഞ്ഞാലോ അതിൽപ്പരം അബദ്ധം വേറെയുണ്ടാകില്ല. ജനിക്കുന്ന (ആരംഭമുള്ള) ആർക്കും സത്യദൈവം ആകാൻ കഴിയില്ല. ഇനി, ഒരു വാദത്തിനുവേണ്ടി അങ്ങനെ സമ്മതിച്ചാൽത്തന്നെ, ജനിക്കുന്ന ശിശു യഥാർത്ഥത്തിൽ വീരനാം ദൈവമോ, നിത്യപിതാവോ ആണെങ്കിൽ ❝അവൻ വീരനാം ദൈവവും നിത്യപിതാവും ആയിരിക്കും❞ എന്നല്ലാതെ, ❝അവന്നു വീരനാം ദൈവം, നിത്യപിതാവു എന്നു പേർ വിളിക്കപ്പെടും❞ എന്ന് ഒരിക്കലും പ്രവചിക്കില്ലായിരുന്നു. ദൈവത്തിന് ഭൂതവും ഭാവിയുമില്ല; നിത്യവർത്തമാനമാണുള്ളത്: (പുറ, 3:14; സങ്കീ, 90:2). സത്യദൈവം ഒരു പ്രവചനത്താൽ ഉണ്ടായവനോ, ഉണ്ടാകുന്നവനോ അല്ല; സകലത്തിൻ്റെയും കാരണഭൂതനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്: (1കൊരി, 8:6; 1കൊരി,റ11:2; വെളി, 10:7). സകലത്തിനും കാരണഭൂതനായ സത്യദൈവത്തെ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്ന് പേർവിളിക്കപ്പെടും എന്ന് ഭാവികാലത്തിൽ പറയാനോ, പ്രവചിക്കാനോ സാദ്ധ്യമല്ല. വചനത്തിലോ, ഭാഷയിലോ ലവലേശം പരിജ്ഞാനമില്ലാത്തവർക്കും നിക്ഷിപ്ത താല്പര്യം ഉള്ളവർക്കും മാത്രമേ മറിച്ച് വിശ്വസിക്കാൻ കഴിയുകയുള്ളു.

3️⃣ പുതിയനിയമത്തിൽ യേശുവിൽ ആരോപിച്ചിരിക്കുന്ന പല പ്രവചനങ്ങളും യഥാർത്ഥത്തിൽ അവനെക്കുറിച്ചല്ല; ആത്മീയമായി പല പ്രവചനങ്ങളും അവനിൽ നിവൃത്തിയാകുകയാണ് ചെയ്തിരിക്കുന്നത്. ചില ഉദാഹരണങ്ങൾ കാണിക്കാം:
1. യെശയ്യാവ് 7:14: യെശയ്യാവ് പ്രവചിച്ച കന്യകയും മകനും, യഥാർത്ഥത്തിൽ മറിയയും യേശുവും ആയിരുന്നില്ല: ❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:14-16). ഇമ്മാനുവേലിൻ്റെ അടയാളത്തെക്കുറിച്ചുള്ള യെശയ്യാവിന്റെ ഈ പ്രവചനം ആഹാസ് രാജാവിനോടായിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയെ ഭീഷണിപ്പെടുത്തുന്ന സമയത്ത്, കർത്താവിലാശ്രയിച്ച് ഉറപ്പോടെയിരിക്കണമെന്നും അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും പ്രവാചകൻ ആഹാസിനോട് പറഞ്ഞു. ആഹാസിന് വിശ്വാസം വരേണ്ടതിനായി ❝താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക❞ എന്നു പ്രവാചകൻ കല്പിച്ചു. എന്നാൽ ആഹാസ് യഹോവയെ പരീക്ഷിക്കയില്ലെന്ന് പറഞ്ഞുകൊണ്ട് അടയാളം നിഷേധിച്ചു. രാജാവിൻ്റെ അവിശ്വാസത്തെ ശാസിച്ചശേഷം, ❝കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും❞ എന്ന് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഇമ്മാനുവേലിൻ്റെ അടയാളം അവന് നൽകുന്നത്: (യെശ, 7:1-20). എന്നാൽ ആഹാസ് രാജാവ് ദൈവം കൊടുത്ത അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു: (2രാജാ, 16:5-9). അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. പ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്: (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ❝ക്രിസ്തു❞ എന്ന ആത്മീയ രക്ഷകനിലൂടെയും ❝മറിയ❞ എന്ന കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു. (മത്താ, 1:21-23). ❝കന്യകാജനനം❞ ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുമില്ലെന്ന് ഓർക്കുക. [കാണുക: ഇമ്മാനൂവേൽ]
2. ഹോശേയ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ചാണ്: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (ഹോശേ, 11:1). എന്നാൽ മത്തായി ഈ പ്രവചനം ക്രിസ്തുവിൽ നിവൃത്തിയായതായി പറഞ്ഞിട്ടുണ്ട്: (2:15).
3. രണ്ടാം സങ്കീർത്തനം യഥാർത്ഥത്തിൽ യിസ്രായേലിനെക്കുറിച്ചാണ്: ❝ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.❞ (സങ്കീ, 2:7). പുതിയനിയമത്തിൽ ഈ പ്രവചനം ക്രിസ്തുവിലൂടെ യിസ്രായേലിനാണ് നിവൃത്തിയായത്. പൗലൊസ് അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 13:32-33. ഒ,നോ: 3:25-26). അതായത്, പഴയനിയമത്തിൽനിന്ന് ഉദ്ധരിച്ചിരിക്കുന്ന മിക്ക പ്രവചനങ്ങളുടെയും യഥാർത്ഥ അവകാശി ക്രിസ്തുവല്ല. ചില പ്രവചനങ്ങൾ ആത്മീയമായി ക്രിസ്തുവിനോട് ബന്ധിപ്പിക്കുകയും, മറ്റു ചില പ്രവചനങ്ങൾ ക്രിസ്തുവിലൂടെ അതിൻ്റെ യഥാർത്ഥ അവകാശിക്ക് നിവൃത്തിയാകുകയുമാണ് ചെയ്യുന്നത്. ❝കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും❞ എന്ന പ്രവചനം യഥാർത്ഥത്തിൽ ആഹാസ് രാജാവിനുള്ള അടയാളമായിരുന്നിട്ടും, ആത്മീയമായി ആ പ്രവചനം ക്രിസ്തുവിൽ ആരോപിച്ചിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, യെശയ്യാവ് 9:6 യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കിലോ, ഏതെങ്കിലും വിധത്തിൽ ക്രിസ്തുവിനോട് ബന്ധമുള്ളത് ആയിരുന്നെങ്കിലോ ആ പ്രവചനം പുതിയനിയമത്തിൽ ഉദ്ധരിക്കുമായിരുന്നു. ദൈവാത്മാവിനാൽ പുസ്തകമെഴുതിയ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ യെശയ്യാവ് 9:6 ഉദ്ധരിക്കാത്തതതിനാൽ, ക്രിസ്തുവുമായി ആ പ്രവചനത്തിന് വിദൂരമായ ബന്ധംപോലും ഇല്ലെന്ന് മനസ്സിലാക്കാം. 

4️⃣ പ്രവചനത്തിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ജനിക്കുന്ന ശിശു അത്ഭുതമന്ത്രി ആയിരിക്കുമെന്നോ, വീരനാംദൈവം ആയിരിക്കുമെന്നോ, നിത്യപിതാവ് ആയിരിക്കുമെന്നോ, സമാധാനപ്രഭു ആണെന്നോ, ആയിരിക്കുമെന്നോ അല്ല പറഞ്ഞിരിക്കുന്നത്. പ്രത്യുത, അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും എന്നാണ് പ്രവചനം. ഒരുത്തൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു ആണെന്ന് പറയുന്നതും, അങ്ങനെ പേർ വിളിക്കപ്പെടും എന്ന് പറയുന്നതും, രണ്ടും രണ്ടാണ്. ഉദാ: യേശുവെന്ന് പലർക്കും പേർ വിളിച്ചിട്ടുണ്ട്. യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവിനെക്കുറിച്ച് പൗലൊസ് പറഞ്ഞിട്ടുണ്ട്. (കൊലൊ, 4:11). പ്രവൃത്തികളുടെ പുസ്തത്തിലും (7:45), എബ്രായരിലും (4:8) യോശുവയെ ഗ്രീക്കിൽ, യേസൂസ് (iēsous – Jesus) അഥവാ, യേശു എന്നാണ്. അതുകൊണ്ട് യുസ്തൊസ് എന്നു പറയുന്ന യേശുവും യോശുവയെന്ന യേശുവും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവാണെന്ന് ആരെങ്കിലും പറയുമോ? പേരും പദവിയും പ്രകൃതിയും പ്രാവചനികനാമവും എല്ലാം വ്യത്യസ്തങ്ങളാണ്. യേശുവെന്ന് പേരുള്ളവരെല്ലാം ദൈവപുത്രനായ യേശു ആകാത്തതുപോലെ, ഒരുത്തനെ ദൈവം എന്ന് പേർ വിളിച്ചാൽ അവൻ സത്യദൈവം ആകില്ല. ദൂതന്മാരെയും മനുഷ്യരെയും യിസ്രായേലിനെയും ജാതികളുടെ ദേവീദേവന്മാരെയും ❝ദൈവം❞ എന്ന് വിളിച്ചിട്ടുണ്ട്. അവരൊന്നും സത്യദൈവമല്ല; ഉന്നതൻ, ബലവാൻ, ശക്തൻ എന്നിങ്ങനെ സാധാരണ അർത്ഥം മാത്രമേ അതിനുള്ളു. എന്നാൽ, പിതാവിനെ സമ്പന്ധിച്ച്, ❝ദൈവം❞ എന്നത് അവൻ്റെ പേരോ, പദവിയോ അല്ല; പ്രകൃതിയാണ്. അതായത്, ❝ദൈവം❞ എന്നത് ഏകസ്രഷ്ടാവായ പിതാവിൻ്റെ പ്രകൃതിയും മറ്റുള്ളവർക്ക്, പദവിയോ, പ്രാവചനിക നാമവുമോ ആണ്. പ്രവചനത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ (sem – Name) വിളിക്കപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. സത്യദൈവത്തെ ഒരിക്കലും ദൈവം, വീരാനാംദൈവം ശക്തനായദൈവം, സർവ്വശക്തനായദൈവം എന്ന് പേർ വിളിക്കപ്പെടും എന്ന് പറയില്ല. ഉദാ: മനുഷ്യൻ എന്നത് നമ്മുടെ പേരല്ല; പ്രകൃതിയാണ്. മനുഷ്യനെ മനുഷ്യനെന്ന് സംബോധന ചെയ്യുമെന്നല്ലാതെ, മനുഷ്യനെന്ന് പേർ വിളിക്കില്ല; പേർ വിളിക്കും എന്ന് ആരും പറയുകയോ, പ്രവചിക്കുകയോ ചെയ്യില്ല. മനുഷ്യനെ മനുഷ്യനെന്ന് പേർ പറയുകയോ, പ്രവചിക്കുകയോ ചെയ്താൽ അത് അബദ്ധമാണ്. അതുപോലെ, ദൈവം എന്നത് സ്രഷ്ടാവിൻ്റെ പേരല്ല; പ്രകൃതിയാണ്. സത്യദൈവത്തെ വീരൻ, ശക്തൻ, ബലവാൻ, സർവ്വശക്തൻ തുടങ്ങിയ പല വിശേഷണങ്ങൾ ചേർത്ത്, ദൈവം എന്ന് സംബോധന ചെയ്യുമെന്നല്ലാതെ, വീരനാംദൈവം എന്ന് പേർ വിളിക്കപ്പെടും എന്ന് ഒരിക്കലും പറയില്ല. പറഞ്ഞാൽ, അത് ഭൂലോക അബദ്ധമാണ്. അതുപോലെ, അത്ഭുതമന്ത്രി, നിത്യപിതാവ്, സമാധാനപ്രഭു എന്നീ പദവിനാമങ്ങൾ ദൈവത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കാമെങ്കിലും; അഥവാ, അത്ഭുതമന്ത്രി, നിത്യപിതാവ്, സമാധാനപ്രഭു എന്ന് വേണമെങ്കിൽ ദൈവത്തെ സംബോധനചെയ്യാം എന്നല്ലാതെ, അങ്ങനെ പേർ (Name) വിളിക്കപ്പെടും എന്ന് ഒരിക്കലും പറയില്ല. അതാണ്, ഭാഷയുടെ നിയമം. അതായത്, പുതിയനിയമത്തിൽ യെശയ്യാവ് 9:6 യേശുവിനോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചിട്ടുണ്ടായിരുന്നു എങ്കിൽപ്പോലും, അവൻ യഥാർത്ഥത്തിൽ വീരാനാം ദൈവവും നിത്യപിതാവും ആകില്ല. അതൊരു പ്രാവചനിക നാമം (Prophetic Name) മാത്രമാണ്. തന്മൂലം, യെശയ്യാവ് പറയുന്ന നാലു പദവി നാമവും ക്രിസ്തുവിൻ്റെയോ, സത്യദൈവത്തിൻ്റെയോ അല്ല; മറ്റൊരു മനുഷ്യനെ വിശേഷിപ്പിക്കുന്ന പ്രാവചനിക നാമം (Prophetic Name) ആണെന്ന് മനസ്സിലാക്കാം. അങ്ങനെയാണെങ്കിൽ, ആ മനുഷ്യൻ ആരാണ്?

5️⃣ യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ Tanakh-ൽ വാക്യങ്ങളുടെ വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്. അവരുടെ വ്യാഖ്യാനപ്രകാരം, യെഹൂദായുടെ പതിമൂന്നാമത്തെ രാജാവും ആഹാസിൻ്റെ പുത്രനുമായ ഹിസ്ക്കീയാ രാജാവിനെക്കുറിച്ചാണ് യെശയ്യാവിൻ്റെ പ്രവചനം.  [The Complete Tanakh-Hebrew Bible]. അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നത് ഹിസ്ക്കീയാ രാജാവിന് യെശയ്യാവ് കൊടുക്കുന്ന പ്രാവചനിക നാമം (prophetic name) ആണെന്നാണ് അവർ പറയുന്നത്. ഉദാ: (7:3,14; 8:3). ഹിസ്ക്കീയാവിൻ്റെ അപ്പനായ ആഹാസ് മരിച്ചയാണ്ടിലുള്ള അശ്ശൂരിനെതിരെയുള്ള യെശയ്യാവിൻ്റെ പ്രവചനം അത് വ്യക്തമാക്കുന്നതായി അവർ പറയുന്നു. (യെശ, 14:24-27). ആഹാസ് അടയാളം തിരസ്കരിച്ചതിനാൽ, അവൻ്റെ കാലത്ത് യഹോവ ചെയ്യാതിരുന്ന പ്രവൃത്തി ഹിസ്ക്കീയാവിന്റെ കാലത്ത് യഹോവ ചെയ്തതായി കാണാം: (37:6-7,33-35). നിത്യപിതാവെന്ന നാമം അവന് 15 വർഷം ആയുസ്സ് നീട്ടിക്കിട്ടിയതിനെയാണ് സൂചിപ്പിക്കുന്നത്. (2രാജാ, 20:5-6; യെശ, 38:5). ഹിസ്ക്കീയാവിനെ വീരാനാം ദൈവം എന്ന് വിളിക്കുന്നതിൻ്റെ കാരണവും അവർ വ്യക്തമാക്കിയിട്ടുണ്ട്. അശ്ശൂർപാളയത്തിൽ ദൈവത്തിൻ്റെ ദൂതനിറങ്ങി ഒരുലക്ഷത്തി എൺപത്തയ്യായിരംപേരെ കൊന്നതും, അത് അശ്ശൂർരാജാവായ സൻഹേരിബിൻ്റെ മരണത്തിന് ഇടയാക്കിയതും ഹിസ്ക്കീയാവിൻ്റെ കൂടെയിരുന്ന യഹോവയുടെ സംരക്ഷണത്തെയാണ് കാണിക്കുന്നത്. (2രാജാ, 19:35-37; യെശ, 37:36-37). അതിനാൽ ഹിസ്ക്കീയാവിൻ്റെ ശക്തിയെ വെളിപ്പെടുത്തുന്ന പ്രാവചനിക നാമം ആണ് വീരനാംദൈവം എന്നാണ് അവർ വ്യക്തമാകുന്നത്. ഹിസ്ക്കീയാവിൻ്റെ കാലത്ത് സമാധാനവും സത്യവും ഉണ്ടായിരുന്നു. (2രാജാ, 20:19; യെശ, 39:8). അശ്ശൂർരാജാവായ സൻഹേരിബിൻ്റെ മരണശേഷം അവൻ്റെ മഹത്വം വർദ്ധിച്ചതായും പറഞ്ഞിട്ടുണ്ട്. (2ദിന, 32:23). [Who is the child in Isaiah 9:5-6?]. അതിനാൽ, യെഹൂദന്മാരുടെ വ്യാഖ്യാനത്തെ തള്ളിക്കളാൻ നിർവ്വാഹമില്ല. ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഏകജാതിയാണ് യിസ്രായേൽ. (സങ്കീ, 147:20; റോമ, 3:1-2; 9:4). ആ നിലയിൽ പഴയനിയമത്തെ ആധികാരികമായി വ്യാഖ്യാനിക്കാൻ അവർക്കുമാത്രമാണ് അവകാശമുള്ളത്. അല്ലെങ്കിൽ ക്രിസ്ത്യാനികളെക്കാൾ എന്തുകൊണ്ടും അവകാശമുള്ളവരാണ് യെഹൂദന്മാർ. യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം ഉദ്ധരിച്ചിട്ടില്ലാത്തതിനാൽ, യെഹൂദന്മാരുടെ വ്യാഖ്യാനം നൂറുശതമാനം വിശ്വാസയോഗ്യമാണ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?]

6️⃣ യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ് അതുകൊണ്ട് യെഹൂദന്മാരുടെ വ്യാഖ്യാനം ശരിയല്ലെന്ന് വിചാരിക്കുന്നവരുണ്ട്. രണ്ടുവിധത്തിൽ അത് അബദ്ധമാണ്. ഒന്നാമത്, ക്രിസ്തുയേശു മൂലക്കല്ലായും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമെന്ന അടിസ്ഥാനത്തിന്മേൽ ദൈവസഭ പണിയപ്പെട്ടതുതന്നെ യെഹൂദന്മാരിലൂടെയാണ്. (എഫെ, 2:20). മൂലക്കല്ലായ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരും എല്ലാം യെഹൂദന്മാരായിരുന്നു. യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്. അതായത്, ആദ്യത്തെ നാലുവർഷം യെഹൂദന്മാരുടെ ഇടയിലായിരുന്നു ആദിമസഭയുടെ സുവിശേഷഘോഷണം. സുവിശേഷം വിശ്വസിച്ചവരെല്ലാം യെഹൂദന്മാരായിരുന്നു. പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തെന്നെ മൂവായിരംപേർ വിശ്വസിച്ച് സഭയോട് ചേർന്നു. (പ്രവൃ, 2:41). നാലാം അദ്ധ്യായത്തിൽ: പത്രൊസിൽനിന്നും യോഹന്നാനിൽനിന്നും വചനംകേട്ട് വിശ്വസിച്ചവരിൽ, “പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി” എന്നാണ് പറയുന്നത്. (പ്രവൃ, 4:4). പുരുഷന്മാരുടെ എണ്ണം അയ്യായിരത്തോളം എന്ന് പറഞ്ഞാൽ, പൂർവ്വപിതാക്കന്മാരുടെ മാതൃക പിൻപറ്റിയിരുന്ന യെഹൂദന്മാർക്ക് കുറഞ്ഞത് രണ്ട് ഭാര്യയും നാല് മക്കളും എന്ന് കണക്കാക്കിയാൽ, മുപ്പത്തയ്യായിരമാകും. ആറാം അദ്ധ്യായത്തിൽ വായിക്കുന്നത്: “ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീര്‍ന്നു” എന്നാണ്. (പ്രവൃ, 6:7). പിന്നെ എണ്ണമൊന്നും പറയുന്നില്ല; ഏറ്റവും പെരുകിയെന്നാണ് പറയുന്നത്.. അതെല്ലാം യേഹൂദന്മാരായിരുന്നു. ശമര്യരും ജാതികളും ചേർന്നപ്പോൾ, വിശ്വാസികളല്ല; സഭകളാണ് ദിവസേന പെരുകിയത്. (അപ്പ 16:5:). “രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നതു” എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 4:23). തന്മൂലം, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കുന്നില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമൊന്നുമില്ല. അന്നുമാത്രമല്ല, ഇന്നും യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന യെഹൂദന്മാരുണ്ട്. അന്നുമിന്നും വിശ്വസിക്കാത്തവരാണ് അധികമെന്നേയുള്ളൂ. രണ്ടാമത്, വിശ്വസിക്കാത്ത യെഹൂദന്മാർ യേശുക്രിസ്തുവിൽ അഥവാ, യേശുവെന്ന് പേരുള്ള ക്രിസ്തുവിൽ വിശ്വസിക്കാത്തവരാണ്. അല്ലാതെ ക്രിസ്തുവിൽ വിശ്വസിക്കാത്തവരല്ല. രണ്ടായിരം വർഷംമുമ്പ് കന്യകയായ മറിയയിലൂടെ പരിശുദ്ധാത്മാവിനാൽ ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച് മനുഷ്യർക്ക് രക്ഷയെരുക്കിയ യേശുവെന്ന് പേരുള്ള ക്രിസ്തുവിൽ അവർ വിശ്വസിക്കുന്നില്ല. അവരുടെ വിശ്വാസപ്രകാരം, രക്ഷിതാവായ ക്രിസ്തു ഇതുവരെ വന്നിട്ടില്ല; വരുവാൻ ഇരിക്കുന്നതേയുള്ളൂ. അതുകൊണ്ട്, മശീഹയിൽ (ക്രിസ്തുവിൽ) വിശ്വസിക്കാത്തവരാണ് യെഹൂദന്മാർ എന്നർത്ഥമില്ല. അവർ തങ്ങളുടെ രക്ഷകനായ മശീഹ വന്ന് തങ്ങളെ രക്ഷിക്കുമെന്ന് ഇപ്പോഴും വിശ്വസിച്ചുകൊണ്ട് നോക്കിപ്പാർക്കുന്നവരാണ്. അതിനാൽ, യെശയ്യാവ് 9:6-ലെ പ്രവചനം ഏതെങ്കിലും വിധത്തിൽ രക്ഷിതായ മശീഹയുമായി ബന്ധപ്പെട്ടതായിരുന്നെങ്കിൽ, അവർ അതിനെ ഒരിക്കലും നിഷേധിക്കില്ലായിരുന്നു. തന്മൂലം, യെശയ്യാവ് 9:6-നെക്കുറിച്ചുള്ള യെഹൂദന്മാരുടെ വ്യാഖ്യാനത്തെ തള്ളുന്നത് യുക്തിസഹമല്ല.

7️⃣ ഹിസ്ക്കീയാവിനെക്കുറിച്ച് ചരിത്രപരമായ ചില കാര്യങ്ങൾ നോക്കാം: ഉസ്സിയാവ്, യോഥാം, ആഹാസ്, ഹിസ്ക്കീയാവ് എന്നീ നാല് യെഹൂദാ രാജാക്കന്മാരുടെ കാലത്താണ് യെശയ്യാവ് പ്രവചിച്ചത്. (യെശ, 1:1). വിഭക്തരാജ്യത്തിലെ 20 യെഹൂദാ രാജാക്കന്മാരെക്കുറിച്ച്  പഠിച്ചാൽ, മൂന്നാമത്തെയും നാലാമത്തെയും രാജാക്കന്മാരായ ആസായും യെഹോശാഫാത്തും കഴിഞ്ഞാൽ (1രാജാ, 15:9-11; 2ദിന, 17:3-6), തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു എന്ന് പറഞ്ഞിരിക്കുന്ന രണ്ട് രാജാക്കന്മാർ മാത്രമേയുള്ളു; അതിൽ ആദ്യത്തെ രാജാവ് യിസ്ക്കീയാവും (2രാജാ, 18:1-4), അടുത്ത രാജാവ് യോശീയാവുമാണ്. (2രാജാ, 22:1-2). യെഹോരാം (2രാജാ, 8:16-19), അഹസ്യാവ് (2രാജാ, 8:26-27), അഥല്യാ (2രാജാ, 11:1-20), ആഹാസ് ( (2രാജാ, 16:1-4), മനശ്ശെ (2രാജാ, 21:1-3), ആമോൻ (21:19-22), യെഹോവാഹാസ് (2രാജാ, 23:31-32), യെഹോയാക്കീം (2രാജാ, 23:36-37), യെഹോയാഖീൻ (2രാജാ, 24:8-9), സിദെക്കീയാവ് (2രാജാ, 24:18-20) തുടങ്ങിയവർ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ച ദുഷ്ട രാജാക്കന്മാർ ആയിരുന്നു. യോവാശ് (2രാജാ, 12:1-3), അമസ്യാവ് (2രാജാ, 14:1-4), ഉസ്സിയാവ് (2രാജാ, 15:1-5; 2ദിന, 26:16-21), യോഥാം (2രാജാ, 15:32-35) തുടങ്ങിയവർ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തു എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ചെയ്തില്ലെന്ന് മാത്രമല്ല; പൂജാഗിരികൾക്കു നീക്കം വരുത്താത്തതുമൂലം ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോരുകയാണ് ചെയ്തത്. അതായത്, യെഹോശാഫാത്ത് കഴിഞ്ഞ് 168 വർഷങ്ങൾക്ക് ശേഷമാണ് തങ്ങളുടെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമുള്ളത് പ്രവൃത്തിക്കുന്ന ഹിസ്ക്കീയാവ് എന്ന രാജാവ് എഴുന്നേല്ക്കുന്നത്. എന്നുവെച്ചാൽ, വളരെക്കാലത്തെ അരാജകത്വമുള്ള ഭരണത്തിനുശേഷം എഴുന്നേല്ക്കുന്ന രാജാവാകയാൽ, പ്രവചനം ഹിസ്ക്കീയാവിനെക്കുറിച്ചാണെന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ല. അവനെക്കുറിച്ച് ദൈവാത്മാവിനാൽ എഴുതപ്പെട്ടിരിക്കുന്ന ചില കാര്യങ്ങളുണ്ട്. അതുകൂടി ചേർത്ത് പഠിച്ചാൽ, യെശയ്യാവിൻ്റെ പ്രവചനം അവനെക്കുറിച്ചാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം:

രത്നച്ചുരുക്കമായി അഞ്ചുകാര്യങ്ങൾ അവനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: 1.“അവൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.” (2രാജാ, 18:3). 2.“അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു.” (2രാജാ, 18:4). അവൻ പൂജാഗിരികളെയും വിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠയെയഉം നീക്കിക്കളഞ്ഞതുകൂടാതെ, മരുഭൂമിയിൽവെച്ച് മോശെ ഉണ്ടാക്കിയതും, അക്കാലമത്രയും നെഹുഷ്ഠാൻ എന്നപേരിൽ യിസ്രായേല്യർ ധൂപംകാട്ടി വന്നതുമായ താമ്രസർപ്പത്തെയും അവൻ തകർത്തുകളഞ്ഞു. അത് മറ്റ് രാജാക്കന്മാരാകട്ടെ, ദാവീദാകട്ടെ ചെയ്യാൻ ധൈര്യപ്പെടാതിരുന്ന പ്രവൃത്തിയാണ്. 3.അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.” (2രാജാ, 18:5). ദാവീദും ആസായും യെഹോശാഫാത്തും യോശീയാവും യഹോവയിൽ ആശ്രയിച്ചിരുന്നവരാണ്. എന്നാൽ യഹോവയിൽ ആശ്രയിക്കുന്ന കാര്യത്തിൽ അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും ഹിസ്ക്കീയാവിനോട് തുല്യനായിരുന്നില്ല. ഇത്, ദാവീദ് ഉൾപ്പെടെയുള്ള സകല യെഹൂദാ രാജാക്കന്മാരിൽവെച്ച് ഹിസ്ക്കീയാവിനെക്കുറിച്ച് മാത്രം ദൈവാത്മാവിനാൽ രേഖപ്പെടുത്തി വെച്ചിരിക്കുന്നതാണ്. അതവൻ്റെ വൈശിഷ്ട്യത്തെയാണ് കാണിക്കുന്നത്. 4.അവൻ യഹോവയോടു ചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.” (2രാജാ, 18:6). ഹിസ്ക്കീയാവ് യഹോവയോട് പറ്റിച്ചേർന്നിരിക്കുക മാത്രമല്ല, യഹോവയെ വിട്ട് പിന്മാറാതെയിരിക്കയും ചെയ്തുവെന്നാണ് പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കുകയും ചെയ്തു. 5.“യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാർത്ഥനായ്‌വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.” (2രാജാ. 18:7). അവൻ യഹോവയോട് പറ്റിച്ചേർന്നിരുന്നതുകൊണ്ട്, യഹോവയും അവനോടുകൂടെ ഉണ്ടായിരുന്നു. അതിനാൽ, അവൻ്റെ അപ്പനായ ആഹാസിനെപ്പോലെയും മറ്റുപല രാജാക്കന്മാരെപ്പോലെയും അശ്ശുർ രാജാവിനെ സേവിച്ചില്ല. ഇതൊക്കെ പരിഗണിച്ചാൽ, യഹോവ കൂടെയിരുന്ന ഹിസ്ക്കീയാരാജാവിനെപ്പോലെ ഭക്തനും ശക്തനുമായ ഒരു രാജാവ് യെഹൂദയിൽ ഉണ്ടായിട്ടില്ല. അതിനാൽ, യെഹൂദാ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ രാജാവായ ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രാവചനിക നാമമാണെന്ന് (Prophetic Name) സംശയലേശമന്യേ മനസ്സിലാക്കാം.

8️⃣ ഹിസ്ക്കീയാവിനെ വീരനാംദൈവം എന്ന നാമം വിശേഷിപ്പിക്കാമോ എന്നോരു സംശയം ആർക്കായാലും തോന്നാം. ഒന്നാമത്, ആ പ്രവചനത്തിൽ പറയുന്നത് ആരായാലും, അവനെ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു വിശേഷിപ്പിക്കുകയല്ല ചെയ്യുന്നത്; പ്രത്യുത, അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ (Name) വിളിക്കപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. അതൊരു സംജ്ഞാനാമം (proper noun) പോലുമല്ല; പ്രാവചനിക നാമമാണ് (Prophetic Name). ഒരുത്തൻ ദൈവമാണെന്ന് പറയുന്നതും, അവൻ്റെ പേർ ദൈവം ആണെന്ന് പറയുന്നതുമായി അജഗജാന്തരമുണ്ട്. “യേശു” എന്ന പേരിനോടുള്ള ബന്ധത്തിൽ മുകളിൽ നാമത് ചിന്തിച്ചതാണ്. രണ്ടാമത്, ബൈബിളിൽ ദൈവം എന്ന് ഒരുത്തന് പേർ പറഞ്ഞിരിക്കുന്ന കാരണത്താലോ, ദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്ന കാരണത്താലോ അവൻ സത്യദൈവം ആകില്ല. ഈ പ്രവചനഭാഗത്ത് ദൈവം എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ഏൽ” (El) ആണ്. 235 പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള ഈ പദം പ്രധാനമായും ദൈവത്തെ കുറിക്കുന്നതാണെങ്കിലും, അന്യദൈവത്തെയും (ആവ, 32:12, സങ്കീ, 44:20; 81:9), ദേവന്മാരെയും (പുറ, 15:11; ന്യായാ, 9:6; യെശ, 44:10,15,17; 45:20; 46:6; 57:5; ദാനീ, 11:36; മലാ, 2:11), മനുഷ്യരുടെ ശക്തിയെ കുറിക്കാനും (ഉല്പ, 31:29), ദൈവത്തിന് ശക്തികൊടുപ്പിൻ എന്ന് പറയാനുമൊക്കെ പദം ഉപയോഗിച്ചിട്ടുണ്ട്. (സങ്കീ, 29:1). തന്നെയുമല്ല, ദൈവത്തെക്കുറിക്കുന്ന എലോഹീം (Elohim) എന്ന മറ്റൊരു പദം മോശെയെയും (പുറ, 4:16; 7:1), ദൂതനെയും (ന്യായാ, 13:22), യിസ്രായേലിനെയും (സങ്കീ, 82:6), ദേവീദേവന്മാരെയും (ന്യായാ, 6:31; 8:33; 11:24; 16:23; 1രാജാ, 11:5, 33; 11:33; 2രാജാ, 1:2; 19:37; ആമോ, 5:26), കല്ദയരുടെ സ്വന്ത ശക്തിയെയും (ഹബ, 1:11) കുറിക്കാൻ അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ യിസ്രായേലിനെയും (യോഹ, 10:34-35), ദേവനെയും (പ്രവൃ, 7:43; 12:22; 28:6), സാത്താനെയും (2കൊരി, 4:4). ദ്രവ്യാഗ്രഹികളുടെ വയറിനെയും (ഫിലി, 3:19) ദൈവം (Theos) എന്ന് പറഞ്ഞിട്ടുണ്ട്. തന്മൂലം, ഹിസ്ക്കീയാവിനെ വീരനാം ദൈവം എന്ന് പേർ വിളിക്കും എന്ന് പറഞ്ഞിരിക്കയാൽ, സംശയക്കേണ്ട ആവശ്യമില്ല. അതിന് വീരനും ശക്തനുമായ ഒരു രാജാവ് എന്ന് മാത്രമേ അർത്ഥമാക്കേണ്ടതുള്ളു. അതൊരു പ്രാവചനിക നാമമാണ്. അല്ലാതെ ഹിസ്ക്കീയാവ് വീരനായ ദൈവം ആണെന്നല്ല പ്രവചനം. ഹിസ്ക്കീയാവ് മാത്രമല്ല, ഒരു സ്ത്രീയിൽനിന്ന് ശിശുവായി ജനിച്ച് ശൈശവം, ബാല്യം, കൗമാരം, യൗവ്വനം എന്നീ അവസ്ഥകളിലൂടെ വളർന്ന് വലുതാകുന്ന ആർക്കും, ആരംഭവും അവസാനവും ഇല്ലാത്ത സത്യദൈവം ആകാൻ കഴിയില്ല. ഇതൊക്കെ ഒരു ബാലപാഠമാണ്.

9️⃣ പ്രധാനപ്പെട്ട ഒരു തെളിവ് തരാം: യെശയ്യാവ് 7:14 യഥാർത്ഥത്തിൽ ആഹാസ് രാജാവിനോടുള്ള പ്രവചനമായിരുന്നു എന്ന് നാം മുകളിൽ കണ്ടതാണ്. ആഹാസിൻ്റെ മകനാണ് ഹിസ്ക്കീയാവ്. തന്മൂലം, 9:6-ലെ പ്രവചനം ഹിസ്ക്കീയാവിനോടുള്ളതാണെന്ന് ന്യായമായും മനസ്സിലാക്കാം. അതിന് വ്യക്തമായ തെളിവുണ്ട്: “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നാണ് പ്രവചനം. ഇവിടെയും ശ്രദ്ധിക്കുക: കന്യക പ്രസവിക്കുന്ന ശിശുവിനെ, ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും എന്നാണ് പ്രവചനം. അതുപോലെ, യെശയ്യാവ് 9:6-ൽ നമുക്ക് നല്കപ്പെട്ട മകൻ  അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ് പ്രവചനം. രണ്ട് പ്രവചനങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ: ആദ്യത്തേത്, സംജ്ഞാനാമവും രണ്ടാമത്തേത്, പ്രാവചനികമായ പദവി നാമവുമാണ്. ആദ്യപ്രവചനം, ആഹാസ് രാജാവിനു ദൈവം കൊടുത്ത അടയാളമായിരുന്നെങ്കിൽ, അടുത്തപ്രവചനം, യെഹൂദാ രാജാക്കന്മാരിൽ ഏറ്റവും ശ്രേഷ്ഠനായ ഹിസ്ക്കീയാവെന്ന രാജാവിനെക്കുറിച്ചുള്ള അടയാളമായിരുന്നു. അതിൽ നമുക്കുള്ള സന്ദേശം എന്താണെന്ന് ചോദിച്ചാൽ, ആഹാസിന് അടയാളമായിക്കൊടുത്ത പ്രവചനം നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവിൻ്റെ ജനനത്തോട് ദൈവാത്മാവ് ബന്ധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രവചനം ദൈവാത്മാവ് യേശുവിനോട് ബന്ധിപ്പിക്കാതെ തള്ളിക്കളഞ്ഞു. തന്മൂലം, ദൈവാത്മാവിനാൽ യേശുവിൻ്റെ ചരിത്രം ചമച്ച എഴുത്തുകാരും അപ്പൊസ്തലന്മാരും ഉദ്ധരിക്കാത്ത പ്രവചനം യേശുവിൽ ആരോപിക്കുന്നത് വചനവിരുദ്ധവും ഒല്ലാത്ത ദുരുപദേശവുമാണ്.

🔟 ഇനി യെശയ്യാവിൻ്റെ പുസ്തകം ഒന്ന് പരിശോധിക്കാം: യെശയ്യാവ് 1-മുതൽ 5-വരെയുള്ള അദ്ധ്യായങ്ങൾ: യെഹൂദൻ്റെ വിശ്വാസത്യാഗവും അതിനെതിരെയുള്ള ദൈവത്തിൻ്റെ ന്യായവിധി അഥവാ, മഹോപീഢനവും അനന്തരമുള്ള ശുദ്ധീകരണവും സഹസ്രാബ്ദ അനുഗ്രഹവുമാണ് വിഷയം. 6-ാം ആദ്ധ്യായത്തിൽ: ഉസ്സിയാരാജാവ് മരിച്ച ആണ്ടിൽ (ബി.സി. 740) യെശയ്യാവിന് ദർശനവും തൻ്റെ ശുശ്രൂഷയെക്കുറിച്ചുള്ള നിയോഗവും ഉണ്ടാകുന്നു. 7-ാം അദ്ധ്യായത്തിൽ: ഉസ്സിയാവിൻ്റെ പൗത്രനും ഹിസ്ക്കീയാവിൻ്റെ അപ്പനുമായ ആഹാസിന് ഇമ്മാനുവേലിൻ്റെ അടയാളം കൊടുക്കുന്ന സംഭവമാണ് പറയുന്നത്. ഈ അടയാള സംഭവമല്ലാതെ മറ്റൊരു വിഷയവും ആഹാസിനെക്കുറിച്ച് യെശയ്യാവ് പറയുന്നില്ല. 8-ാം അദ്ധ്യായത്തിൽ: ഇമ്മാനുവേലിൻ്റെ അടയാളത്തോട് സാമ്യമുള്ള മറ്റൊരു അയാളത്തെക്കുറിച്ച് പറയുന്നതുകാണാം. അതുപക്ഷെ, യെശയ്യാവിന് ഒരു പ്രവാചകിയിൽ ജനിച്ച തൻ്റെ മകനെക്കുറിച്ചാണ്. (യെശ, 8:3-4). 9-ാം അദ്ധ്യായത്തിലാണ്: ഹിസ്ക്കീയാവിനെക്കുറിച്ചുള്ള ഈ പ്രവചനം. 36-മുതൽ 39-വരെയുള്ള നാല് അദ്ധ്യായങ്ങൾ, ഹിസ്ക്കിയാരാജാവിൻ്റെ 14-ാം ആണ്ടുമുതലുള്ള ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴാം അദ്ധ്യായത്തിൽ, ആഹാസ് രാജാവിന് ദൈവം കൊടുക്കുന്ന ഇമ്മാനുവേലിൻ്റെ അടയാളമൊഴികെ, ഹിസ്ക്കീയാവിനെക്കുറിച്ചല്ലാതെ, മറ്റൊരു യെഹൂദ രാജാക്കന്മാരുടെ ചരിത്രവും യെശയ്യാവ് പറഞ്ഞിട്ടില്ലെന്നോർക്കണം. ബൈബിളിൽ മൂന്നു വേദഭാഗങ്ങളിൽ, 2രാജാക്കന്മാർ18-20; 2ദിനവൃത്താന്തം 29-32; യെശയ്യാവ് 36-39 എന്നീ 11 അദ്ധ്യായങ്ങളിൽ ഹിസ്ക്കീയാ രാജാവിന്റെ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെന്നും ഓർക്കണം. അതൊക്കെ പരിഗണിച്ചാൽ, യെശയ്യാവിൻ്റെ പ്രവചനം ഹിസ്ക്കീയാവിനെക്കുറിച്ചാണെന്ന് വ്യക്തമാകും.

1️⃣1️⃣ പ്രധാനപ്പെട്ട മറ്റൊരു വിഷയമുണ്ട്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” ഈ വാക്യത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. ഇംഗ്ലീഷിലെയും മലയാളത്തിലെയും ഒട്ടുമിക്ക പരിഭാഷകളിലും, ആദ്യഭാഗം ഭൂതകാലത്തിലും (past tense) രണ്ടുംമൂന്നും ഭാഗം ഭാവികാലത്തിലും (future tense) ആണ് പറഞ്ഞിരിക്കുന്നത്. എന്നാൽ എബ്രായ ബൈബിളിലും ചുരുക്കം ചില ഇംഗ്ലീഷ് പരിഭാഷകളിലും എല്ലാ ഭാഗങ്ങളും ഭൂതകാലത്തിലാണ് കാണുന്നത്: “For a child has been born to us, a son given to us, and the authority is upon his shoulder, and the wondrous adviser, the mighty God, the everlasting Father, called his name, the prince of peace.” [The Complete Tanakh-Hebrew Bible. ഒ.നോ: Aleppo Codex, Westminster Leningrad Codex, WLC (Consonants Only), Hebrew-English, ഇംഗ്ലീഷ്: BB, BBE, BST, EBR, GB, LITV LSV, NABRE, NET, NRS, NRSA, PHB, YLT]. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ വാക്യത്തിനുതന്നെ വ്യത്യാസമുണ്ട്: “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; അവന്റെ ആധിപത്യം അവന്റെ തോളിൽ ഇരിക്കുന്നു; അവന്റെ പേർ മഹാ ആലോചനയുടെ ദൂതൻ എന്നു വിളിക്കപ്പെടുന്നു. ഞാൻ പ്രഭുക്കന്മാർക്കു സമാധാനവും അവന്നു ആരോഗ്യവും വരുത്തും. അവന്റെ ആധിപത്യം വലുതായിരിക്കും; അവന്റെ സമാധാനത്തിന് അവസാനമില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവൻ അതിനെ സ്ഥാപിക്കുകയും ഇന്നുമുതൽ എന്നേക്കും ന്യായത്തോടും നീതിയോടുംകൂടെ അതിനെ നിലനിർത്തുകയും ചെയ്യും. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത ഇത് നിവർത്തിക്കും.” (Brenton Septuagint Translation. ഒ.നോ: LXXe). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതുമായ പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ഈ പരിഭാഷയിൽ, നാല് പ്രാവചനിക നാമം ഇല്ല. പകരം “അവനെ മഹത്തായ ആലോചനയുടെ ദൂതൻ എന്നു വിളിക്കുന്നു” എന്നാണ് കാണുന്നത്. പ്രവചനം ക്രിസ്തുവിനെക്കുറിച്ചല്ല എന്നതിന് വ്യക്തമായ തെളിവുമുണ്ട്. “ഞാൻ അഥവാ, ദൈവം പ്രഭുക്കന്മാർക്കു സമാധാനവും “അവന്നു” അഥവാ, ആരെക്കുറിച്ചാണോ പ്രവചനം അവന്നു ആരോഗ്യവും വരുത്തും” എന്നാണ് അവസാനഭാഗത്ത് പറയുന്നത്. യിസ്രായേൽ പ്രഭുക്കന്മാരെയാണ് ഇവിടെ വിവക്ഷിക്കുന്നത്. ക്രിസ്തുവിൻ്റെ കാലത്ത് അടിമത്വത്തിൽ ആയിരുന്നതിനാൽ രാജാവും ഇല്ലായിരുന്നു പ്രഭുക്കന്മാരും ഇല്ലായിരുന്നു. തന്നെയുമല്ല, ദൈവം ക്രിസ്തുവിന് ആരോഗ്യം കൊടുക്കും എന്നൊന്നും പ്രവചിക്കേണ്ട ആവശ്യമില്ല. അതിനാൽ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിൾപ്രകാരവും വേദഭാഗം ക്രിസ്തുവിനെക്കുറിച്ചല്ലെന്ന് മനസ്സിലാക്കാം.

പ്രവചനങ്ങൾ ഭാവിയിൽ സംഭവിപ്പാനുള്ളതാണെങ്കിലും, മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നതായി കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനം, ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7). ഭാവികാലം: (എബ്രാ, 10:37). പഴയനിയമത്തിലും തെളിവുകളുണ്ട്. അതിനാൽ, ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്ന കാരണത്താൽ മാത്രം അത് പ്രവചനമല്ലെന്ന് തറപ്പിച്ച് പറയാൻ പറ്റില്ല; അത് യെഹൂദന്മാരും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ ഹിസ്ക്കീയാ രാജാവിനെക്കുറിച്ചുള്ള യെശയ്യാവിൻ്റെ ഈ വേദഭാഗം മുഴുവനും പ്രവചനമാണെന്ന് പറയാൻ നിർവ്വാഹമില്ല. അത് ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. അതിൻ്റെ കാരണം നോക്കാം: യെഹൂദയിലെ പന്ത്രണ്ടാമത്തെ രാജാവാണ് യോഥാമിന്റെ മകനും ഹിസ്ക്കീയവിൻ്റെ അപ്പനുമായ ആഹാസ്. ഇരുപതാമത്തെ വയസ്സിൽ രാജാവായി. പിതാവിനോടൊപ്പം നാലു വർഷവും തനിയെ പതിനാറു വർഷവും ഭരിക്കുകയുണ്ടായി. അവൻ്റെ യഥാർത്ഥ ഭരണകാലം, 732/731-മുതൽ  716/715-വരെ പതിനാറു വർഷമാണ്. (2രാജാ, 16:2). ആഹാസ് രാജാവായ ഉടനെയാണ് ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദായ്ക്കെതിരെ യുദ്ധത്തിനായി വരുന്നത്. അത് ഏകദേശം, ബി.സി. 731/730-ലാണ്. അതിനോടുള്ള ബന്ധത്തിലാണ്, യെശയ്യാവ് ഇമ്മാനുവേലിൻ്റെ അടയാളം കൊടുത്തുകൊണ്ട് അശ്ശൂർരാജാവിൽ ആശ്രയിക്കരുതെന്ന് അവനോട് പറയുന്നത്. (7:14-16). അതിനുശേഷമാണല്ലോ 9:6-ലെ ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രവചനം. ആഹാസിൻ്റെ പുത്രനായ ഹിസ്ക്കീയാവു ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് രാജാവായത്. ബി.സി. 715-മുതൽ 686-വരെയാണ് അവൻ്റെ ഭരണകാലം. അതായത്, അവൻ്റെ അപ്പനായ ആഹാസ് യെഹൂദയുടെ രാജാവായ സമയത്ത് ഒൻപതോ, പത്തോ വയസ്സുള്ള ബാലകനായിട്ട് ഹിസ്ക്കീയാവ് ഉണ്ടായിരുന്നു. എന്നുവെച്ചാൽ തൻ്റെ അപ്പനായ ആഹാസിന് ഇമ്മാനുവേലിൻ്റെ അടയാളം കൊടുക്കുമ്പോൾത്തന്നെ ഹിസ്ക്കീയാവ് ഉണ്ടായിരുന്നൂ. അതിനാൽ, നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്ന ആദ്യഭാഗം പ്രവചനമാണെന്ന് പറയാൻ സാദ്ധ്യമല്ല.

ഒന്നാം ഭാഗത്ത്, ശിശു (yeld – child) എന്നും മകൻ (ben – son) എന്നും രണ്ട് വ്യത്യസ്ത പദങ്ങളാണ്. അതിൽ, ശിശു എന്ന് പരിഭാഷ ചെയ്തിരിക്കുന്ന, യെൽഡ് (yeld) എന്ന എബ്രായപദത്തെ യുവാവ് (young man – ഉല്പ, 4:23), മകൻ (child – ഉല്പ, 21:8), കുട്ടി (child – ഉല്പ, 21:14), മക്കൾ (children – ഉല്പ, 30:26), ബാലൻ (child – ഉല്പ, 37:30) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യാക്കോബിൻ്റെ പതിനൊന്ന് മക്കളെ കുറിക്കാനും (ഉല്പ, 32:22), പതിനേഴ് വയസ്സുള്ളവനായ യോസേഫിനെ കുറിക്കാനും യെൽഡ് എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (ഉല്പ, 37:30). മകൻ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ബെൻ (ben) എന്ന പദത്തെ മക്കൾ (children – ഉല്പ, 3:16), മകൻ (son – ഉല്പ, 4:17) എന്നീ അർത്ഥമാണുള്ളത്. അതായത്, രണ്ട് പദങ്ങൾക്കും ശിശു എന്ന ഖണ്ഡിതമായ അർത്ഥമല്ല; മകൻ എന്ന സാധാരണ അർത്ഥമാണ് ഉള്ളത്. കുഞ്ഞ്, ശിശു എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ‘ഒലേൽ’ (olel) ആണ്. (infant, 1ശമൂ, 15:3; children 1ശമൂ, 22:19; babes സങ്കീ, 8:2). അതിനാൽ പ്രസ്തുത വാക്യത്തിൻ്റെ ആദ്യഭാഗമായ, “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്, അന്ന് ഏകദേശം പത്തോ, പന്ത്രണ്ടോ വയസ്സ് പ്രായമുണ്ടായിരുന്ന ഹിസ്ക്കീയാവ് എന്ന ബാലനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. ഭൂരിപക്ഷം പരിഭാഷകളിലും ആദ്യഭാഗം ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. പ്രവാചകൻ തന്നെയും ചേർത്ത്, ‘നമുക്കു‘ എന്ന ഉത്തമപുരുഷ സർവ്വനാമത്തിൽ പറയുന്നത്, യിസ്രായേൽ ജനത്തിനുവേണ്ടി ജനിച്ചുകഴിഞ്ഞ ഹിസ്ക്കീയാവെന്ന ബാലകനെക്കുറിച്ചാണ്. അതായത്, 700 വർഷങ്ങൾക്കുശേഷം ജനിക്കാനുള്ള യേശുവിനെക്കുറിച്ചല്ല; അന്ന് പത്തോ, പന്ത്രണ്ടോ വയസ്സ് പ്രായമുണ്ടായിരുന്ന ഹിസ്ക്കീയാവിനെക്കുറിച്ചുള്ള പ്രസ്താവനയാണ് ആദ്യഭാഗത്തുള്ളത്. അടുത്തഭാഗമായ “ആധിപത്യം അവന്റെ തോളിൽ ഇരിക്കും” എന്ന് ഭാവികാലത്തിൽ പറയുന്നത്, അപ്പൻ്റെ ഭരണകാലം കഴിഞ്ഞശേഷം രാജാവാകുന്ന ഹീസ്ക്കീയാവെന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനമാണ്. ആധിപത്യം എന്നാൽ, അധിപതി എന്ന അവസ്ഥ അഥവാ, അധികാരം കൈവരുന്ന അവസ്ഥയാണ്. ഒരു രാജ്യത്തിൻ്റെ അധികാരം രാജാവിൻ്റെ ചുമലിലാണ്. അതായത്, രണ്ടാം ഭാഗത്തുള്ള പ്രവചനം ഏകദേശം 14/15 വർഷം കഴിഞ്ഞപ്പോൾ നിറവേറി. യേശു ഒരു ഭരണവും ഏറ്റെടുത്തില്ല എന്നതും കുറിക്കൊള്ളുക. അവസാനഭാഗമായ “അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും” എന്ന് ഭാവികാലത്തിൽ പറയുന്നത്, അവനെക്കുറിച്ചുള്ള പ്രാവചനിക നാമം ആണ്. അതായത്, യെശയ്യാവ് 9:6-ന് മൂന്ന് ഭാഗങ്ങളുണ്ട്: അതിൽ ആദ്യഭാഗം ഹിസ്ക്കീയാവ് എന്ന ബാലകനെക്കുറിച്ചുള്ള ചരിത്രപരമായ പ്രസ്താവനയും, രണ്ടാം ഭാഗം അവനെക്കുറിച്ചുള്ള പ്രവചനവും, മൂന്നാം ഭാഗം പ്രാവചനിക നാമവുമാണ്.

1️⃣2️⃣ “അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” ഈ വേദഭാഗം, ഹിസ്ക്കീയാവിനോടുള്ള ബന്ധത്തിൽ നിറവേറിയതായി പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്തയ്ക്ക് അടിസ്ഥാനമൊന്നുമില്ല. യെശയ്യാവ് 9:6 ഒരു പ്രാവചനിക നാമവും (Prophetic Name) യെശയ്യാവ് 7:14 ഒരു സംജ്ഞാനാമവുമാണ് (Proper noun). “അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്നാണ് യെശയ്യാവ് പ്രവചിച്ചത്. കന്യക പ്രസവിക്കുന്ന മകൻ “ഏൽ” (ദൈവം) ആണെന്നോ, “ഇമ്മാനൂവേൽ” (ദൈവം നമ്മോടുകൂടെ) ആണെന്നോ അല്ല; ജനിക്കുന്ന ശിശുവിനു് “ഇമ്മാനൂവേൽ” എന്ന് പേർ വിളിക്കും എന്നാണ്. ആഹാസ് ആ അടയാളം തിരസ്കരിച്ചതിനാൽ ആ കുട്ടി ജനിച്ചില്ല. പ്രത്യുത, അവൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ കുട്ടി ജനിക്കുമായിരുന്നു. അവനു് ഇമ്മാനൂവേൽ എന്ന് പേർ വിളിക്കുകയും ചെയ്യുമായിരുന്നു. “ഇമ്മാനൂവേൽ” എന്നത് ഒരു സംജ്ഞാനാമമാണ് (Proper noun). ആ പേരിൻ്റെ അർത്ഥമാണ് “ദൈവം നമ്മോടുകൂടെ” എന്നത്. എന്നാൽ യെശയ്യാവ് 9:6-ൽ പറയുന്നത് ജനിക്കുന്ന ശിശുവിൻ്റെ സംജ്ഞാനാമമല്ല; പ്രാവചനികമായ നാല് പദവി നാമമാണ്. ഏതെങ്കിലും ഒരു സംജ്ഞാനനാമമാണ് പ്രവചനത്തിൽ ഉണ്ടായിരുന്നതെങ്കിൽ, ജനിക്കുന്ന ശിശുവിന് ആ പേർ നിശ്ചയമായും വിളിക്കപ്പെടണം. എന്നാൽ നമ്മുടെ കർത്താവായ ക്രിസ്തുവിനെ സംബന്ധിച്ച് “ഇമ്മാനുവേൽ” എന്നപേര് അവൻ്റെ സംജ്ഞാനാമമല്ല; ആയിരുന്നെങ്കിൽ, ❝യേശു അഥവാ, യേസൂസ്❞ (Iēsous) എന്ന പേരിടുവാൻ ദൈവം ദൂതൻ മുഖാന്തരം കല്പിക്കുമായിരുന്നില്ല: (മത്താ, 1:21; ലൂക്കൊ, 1:31). അവൻ്റെ അമ്മയപ്പന്മാർ അവനു് “യേശു” എന്ന പേര് ഇടുകയുമില്ലായിരുന്നു: (മത്താ, 2:21). ആഹാസിനോടുള്ള പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട്, യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞതല്ലാതെ, “ഇമ്മാനൂവേൽ” എന്ന പേര് ആരുമവനെ വിളിച്ചുമില്ല; വിളിക്കാൻ ആവശ്യവുമില്ല. അതുപോലെ “അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും” എന്നത് ഹീസ്ക്കീയാവ് രാജാവിനെക്കുറിച്ചുള്ള പ്രാവചനിക നാമമാണ്. അതിനാൽ ആ നാമം യഥാർത്ഥത്തിൽ അവനെ വിളിക്കുവാൻ ആവശ്യമില്ല. അവനോടുള്ള ബന്ധത്തിൽ പ്രവചനം അന്വർത്ഥമാകുകയാണ് ചെയ്തത്. [കാണുക: ഇമ്മാനൂവേൽ].

1️⃣3️⃣ യെശയ്യാവിൻ്റെ അടുത്തവാക്യം ഇപ്രകാരമാണ്: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശ. 9:7). ഈ വേദഭാഗവും പ്രവചനം ക്രിസ്തുവിനെക്കുറിച്ചാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ ഇത് യെഹൂദന്റെ നിത്യരാജ്യത്തെക്കുറിച്ചുള്ള പ്രവചനമാണ്. യേശുക്രിസ്തുവല്ല ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവും ആകാശമുള്ള കാലത്തോളം രാജത്വമുള്ളവനുമായ വാഗ്ദത്തപുത്രൻ യിസ്രായേലാണ്. (ഉല്പ, 22:17-28; 26:5; 28:13-14; യെശ, 55:3; പുറ, 4:22-23; 2ശമൂ, 8:17; 1ദിന, 17:7-15; സങ്കീ, 89:3-4;29,36-37; ദാനീ, 7:18,21,27). പ്രസ്തുത വേഭാഗത്തിൻ്റെ അവസാനഭാഗം നോക്കുക: “സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” ആറാം വാക്യത്തിൽപ്പറയുന്ന “വീരനാം ദൈവം” സത്യദൈവം ആണെങ്കിൽ, യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. സത്യദൈവം ആണെങ്കിൽ, ആ ദൈവത്തിനുതന്നെ സകലവും നിവൃത്തിക്കാൻ കഴിയുമല്ലോ; യഹോവ അതിനെ നിവൃത്തിക്കേണ്ട കാര്യമെന്താണ്? തന്മൂലം, യെഹൂദൻ്റെ നിത്യരാജ്യം അഥവാ, സഹസ്രാബ്ദ രാജ്യം ഭരിക്കുന്ന നിത്യരാജാവിനെ പ്രതീകാത്മകമായി ഹിസ്ക്കീയാവെന്ന ശ്രേഷ്ഠരാജാവിൽ കണ്ടുകൊണ്ട് യെശയ്യാവ് പ്രവചിക്കുന്നതാണെന്ന് മനസ്സിലാക്കാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കൂടുതൽ അറിവിലേക്കായി: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്? എന്ന ലേഖനം കാണുക.

ട്രിനിറ്റിക്ക് അറിയാത്ത അഞ്ച് കാര്യങ്ങൾ

ട്രിനിറ്റിക്ക് അറിയാത്ത അഞ്ച് കാര്യങ്ങൾ

ബൈബിൾ വെളിപ്പെടുത്തുന്ന പരമപ്രധാനമായ അഞ്ച് കാര്യങ്ങൾ ട്രിനിറ്റിക്ക് അറിയില്ല; അല്ലെങ്കിൽ, അറിഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ല. അത്, ഏതൊക്കെയാണെന്ന് നോക്കിയശേഷം വിശദമായി പരിശോധിക്കാം. 1. ദൈവം മോണോസ് തെയോസ് (monos theos) ആണെന്ന് ബൈബിൾ ഖണ്ഡിതമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവം ത്രിത്വമാണെന്ന് ബൈബിൾ വിരുദ്ധമായി അവർ വിശ്വസിക്കുന്നു. 2. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് അവർ വിശ്വസിക്കുന്നു. 3. ദൈവം മരണമില്ലാത്തവനാണെന്നും ദൂതന്മാരെക്കാൾ താഴ്ചവന്നവനായ മനുഷ്യനാണ് മരിച്ചതെന്നും ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് ചിലരും, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനാണ് മരിച്ചതെന്ന് മറ്റു ചിലരും വിശ്വസിക്കുന്നു. 4. യേശുവെന്ന പുത്രൻ പാപമറിയാത്ത മനുഷ്യനാണെന്നും, അവൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ചാണ് പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനുമായത്, എന്ന് ദൈവവചനം അസന്ദിഗ്ധമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്നും, സർവ്വകാലങ്ങൾക്കു മുമ്പെ ദൈവം പുത്രനെ ജനിപ്പിച്ചു എന്ന ബൈബിൾ വിരുദ്ധ ഉപദേശം ട്രിനിറ്റി വിശ്വസിക്കുന്നു. 5. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശുവെന്ന് ബൈബിൾ അക്ഷരംപ്രതി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവത്തോട് സമനായയ നിത്യപുത്രൻ അവതരിച്ചു എന്ന് ബൈബിൾ വിരുദ്ധമായി വിശ്വസിക്കുന്നു. ഇനി, നമുക്ക് ഓരോന്നും വിശദമായി പരിശോധിക്കാം:

1. ദൈവം ഒരുത്തൻ മാത്രമാണ് അഥവാ, monos theos ആണെന്ന് ബൈബിൾ ഖണ്ഡിതമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല,. തന്മൂലം, ദൈവം ത്രിത്വമാണെന്ന് ബൈബിൾ വിരുദ്ധമായി ട്രിനിറ്റി വിശ്വസിക്കുന്നു: ദൈവം ഏകൻ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏക സത്യദൈവം എന്നിങ്ങനെ 130 പ്രാവശ്യം അക്ഷരംപ്രതി വചനത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഉദാ: (ആവ, 6:4, മർക്കൊ, 2:7; 2രാജാ, 19:15; യോഹ, 17:3). കൂടാതെ, അഞ്ച് ഏകവചന സർവ്വനാമങ്ങളിൽ ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും, പത്ത് ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും ഏകദേശം, പതിനായിരം പ്രാവശ്യത്തോളമുണ്ട്. അതും ചേർത്താൽ, പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇനിയും പ്രധാനപ്പെട്ട ഒരു തെളിവുണ്ട്: പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ ബാദ്, ബദാദ് എന്ന എബ്രായ പദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ആവ, 32:12; 2രാജാ, 19:15,19; സങ്കീ, 4:8). എന്നാൽ, തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ അഥവാ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും monos ആണ് കാണുന്നത്. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്,  ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഇരുപതു പ്രാവശ്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പതിമൂന്ന് പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അഞ്ചുപ്രാവശ്യം ക്രിസ്തുവും എട്ടുപ്രാവശ്യം അപ്പൊസ്തലന്മാരും മോണോസ് പ്രയോഗിച്ചിട്ടുണ്ട്: ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; 1തിമൊ, 1:17; യൂദാ, 1:24). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ച ബൈബിളിൽ ഇരുപതു പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് പതിമൂന്ന് പ്രാവശ്യവും ദൈവം യാഖീദ് അഥവാ, മോണോസ് ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ഈ ബൈബിൾ സത്യങ്ങളൊന്നും ട്രിനിറ്റിക്ക് അറിയായ്കയാൽ, സമനിത്യരും വ്യത്യസ്തരുമായ മൂന്ന് ദൈവവ്യക്തികളിലാണ് ട്രിനിറ്റി വിശ്വസിക്കുന്നത്.

2. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ആദ്യം ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തെക്കുറിച്ച് നോക്കാം. അക്ഷയനും അദൃശ്യനും, ആത്മാവും, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും, ആരും ഒരുനാളും കാണാത്തവനും, കാണ്മാൻ കഴിയാത്തവനും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ, ഏകദൈവം (monos theos) ആണ് നമുക്കുള്ളത്. (1തിമമ, 1ൻ:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18,; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). യിസ്രായേലിൻ്റെ ദൈവം മറഞ്ഞിരിക്കുന്ന ദൈവമാണെന്ന് യെശയ്യാവ് പറയുന്നു. (45:15). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യവും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യവും, ദൈവത്തെ കാണ്മാൻ കഴിയില്ലെന്ന് ഒരു പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊഥെ, 1:17; എബ്രാ,11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). അപ്പൊസ്തലനായ പൗലൊസ് പറയുന്നത്, “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. (പ്രവൃ, 17:28). അവനിലാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്ന് പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിലാണ് വസിക്കുന്നത് എന്നല്ല അർത്ഥം. സകലതും അഥവാ പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ മുഴുവനും ഉണ്ടെങ്കിലും, ദൈവം പ്രപഞ്ചത്തിന്റെ ഉള്ളിൽ അല്ല വസിക്കുന്നത്. പ്രത്യുത, ദൈവത്തിൻ്റെ ഉള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പ്രപഞ്ചത്തെക്കാൾ വലിയവനും, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ആത്മാവാണ്. (യെശ, 45:15; യിരെ,  23:23-24; സങ്കീ, 139:7-10; 1രാജാ, 8:2).

എന്നാൽ, പുതിയനിയമത്തിൽ ക്രിസ്തു ഇപ്രകാരം പറയുന്നതായി കാണാം: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല.” (യോഹ, 5:37). ഈ വേദഭാഗപ്രകാരം പിതാവാണ് ആരുമൊരുനാളും കാണാത്തതും കാണ്മാൻ കഴിയാത്തതുമായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം. ഒന്നാമത്; പിതാവ് അദൃശ്യനാണെന്നോ, പിതാവിനെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നോ ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. പ്രത്യുത, ദൈവം അദൃശ്യനാണെന്നും ദൈവത്തെ “ആരുമൊരുനാളും കണ്ടിട്ടില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്; യോഹന്നാൻ പറഞ്ഞപോലെ, “ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല” എന്നല്ല ക്രിസ്തു പറഞ്ഞത്. പ്രത്യുത, “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല” എന്നാണ്. അതായത്, യോഹന്നാൻ, എല്ലാക്കാലത്തുമുള്ള മനുഷ്യരെ സംബോധന ചെയ്തുകൊണ്ടും, ക്രിസ്തു, അക്കാലത്തെ യെഹൂദന്മാരെ മാത്രം സംബോധന ചെയ്തുകൊണ്ടുമാണ് പറഞ്ഞത്. മൂന്നാമത്; ക്രിസ്തു ആദ്യഭാഗത്ത് പറഞ്ഞത്, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല എന്നാണ്. എന്നാൽ, പുതിയനിയമത്തിൽ മൂന്നുപ്രാവശ്യം പിതാവ് സംസാരിച്ചിട്ടുണ്ട്. പിതാവിൻ്റെ ആദ്യശബ്ദം, യോഹന്നാൻ സ്നാപകൻ കേട്ടു. (മത്താ, 3:17). പിതാവിൻ്റെ രണ്ടാമത്തെ ശബ്ദം, പത്രൊസും യാക്കോബും യോഹന്നാനും കേട്ടു. (മത്താ, 17:5-6). പിതാവിൻ്റെ മൂന്നാമത്തെ ശബ്ദം, ദൈവാലയത്തിൽ വെച്ചുണ്ടായതാണ്. (യോഹ, 12:28). എങ്കിലും, അവിടെയുണ്ടായിരുന്ന പുരുഷാരത്തിനു പിതാവാണ് സംസാരിച്ചതെന്ന് മനസ്സിലായില്ല. ഇടി വെട്ടിയതായി ചിലരും ദൈവദൂതൻ സംസാരിച്ചതായി മറ്റുചിലരും മനസ്സിലാക്കി. (യോഹ, 12:29). പുതിയനിയമത്തിൽ പിതാവ് സംസാരിച്ചതായി പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; എന്നുള്ള ശബ്ദം അതിശ്രേഷ്ഠ തേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവനു മാനവും തേജസ്സും ലഭിച്ചു.” (2പത്രൊ, 1:17). മാത്രമല്ല, മോശെയോട് ദൈവം സംസാരിച്ചകാര്യം യെഹൂദന്മാർതന്നെ സാക്ഷ്യം പറയുന്നതായി കാണാം: “മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്ന് എന്ന് അറിയുന്നില്ല” എന്നു പറഞ്ഞു. (യോഹ, 9:29). തന്മൂലം, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല എന്ന് ക്രിസ്തു പറഞ്ഞത്, അക്കാലത്തെ യെഹൂദന്മാരെക്കുറിച്ച് മാത്രമാണെന്ന് മനസ്സിലാക്കാമല്ലോ? അടുത്തഭാഗത്ത് ക്രിസ്തു പറഞ്ഞത്: “നിങ്ങൾ അവന്റെ രൂപം കണ്ടിട്ടില്ല” എന്നാണ്. എന്നാൽ, പിതാവിനെ ദൂതന്മാർ എപ്പോഴും കാണുന്നകാര്യം ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാർ മാത്രമല്ല; ആദാം തുടങ്ങി, മലാഖി വരെയുമുള്ള പഴയനിയമ ഭക്തന്മാരും പ്രവാചകന്മാരും ദൈവപിതാവിനെ പല നിലകളിൽ കണ്ടിട്ടുണ്ട്. കൂടാതെ, പഴയനിയമ ഭക്തന്മാരായ മീഖായാവ് (2രാജാ, 22:19), യെശയ്യാവ് 6:1-5), യെഹെസ്ക്കേൽ (1:26-28), ദാനിയേൽ (7:9-10) തുടങ്ങിയവർ, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടിട്ടുണ്ട്. (വെളി, 4:2). ക്രിസ്തു പറഞ്ഞപ്രകാരം, ദൂതന്മാരിൽനിന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവിനെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 4:8). തന്മൂലം, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല എന്ന് ക്രിസ്തു പറഞ്ഞത് അക്കാലത്ത് തന്നിൽ വിശ്വസിക്കാത്ത യെഹൂദന്മാരെക്കുറിച്ച് മാത്രമാണെന്ന് മനസ്സിലാക്കാം. പഴയപുതിയനിയമ ഭക്തന്മാർ, പിതാവിൻ്റെ ശബ്ദം കേട്ടവരും രൂപം കണ്ടവരുമാണ്. ദൈവപുത്രനെയും അനേകായിരംപേർ കണ്ടിട്ടുണ്ട്. (1യോഹ, 1:1-2). യിസ്രായേലിലും പരിസരപ്രദേശത്തും ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എല്ലാവരുംതന്നെ പുത്രനെ കണ്ടിട്ടുണ്ടാകും. പരിശുദ്ധാത്മാവ് അദൃശ്യനാണെങ്കിലും, രണ്ട് പ്രത്യേക ഘട്ടങ്ങളിൽ ദൃശ്യരൂപത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഒന്നാമത്; ക്രിസ്തുവിൻ്റെ മേൽ ദേഹരൂപത്തിൽ ഇറങ്ങിവരുന്നത് യോഹന്നാൻ സ്നാപകൻ കണ്ടു. (ലൂക്കൊ, 3:22; മത്താ, 3:16). രണ്ടാമത്, പെന്തെക്കൊസ്തു നാളിൽ പിളർന്നിരിക്കുന്ന നാവുകളായി അപ്പൊസ്തലന്മാർ കണ്ടു. (പ്രവൃ, 2:3). തന്നെയുമല്ല, സർവ്വപ്രപഞ്ചവും നിറഞ്ഞുനിൽക്കുന്ന അദൃശ്യനും ആരുമൊരുനാളും കാണാത്ത  ദൈവം പരിശുദ്ധാത്മാവാണെന്ന് പറയാനും കഴിയില്ല. എന്തെന്നാൽ, ആത്മാവ് അവരുടെമേൽ ആവസിച്ചു (സംഖ്യാ, 11:25), അവൻ്റെമേൽ വന്നു (സംഖ്യാ, 24:14), ആത്മാവ് വിട്ടുമാറി (1ശമൂ, 16:14), ആത്മാവ് വന്നിട്ടില്ലായിരുന്നു (യോഹ, 7:39), ആത്മാവിനെ അയക്കും (യോഹ, 16:7), ആത്മാവ് വരുമ്പോൾ (യോഹ, 16:13), ആത്മാവ് വന്നിരുന്നില്ല (പ്രവൃ, 8:16), പരിശുദ്ധാത്മാവ് വന്നു (പ്രവൃ, 10:44) തുടങ്ങിയ പ്രയോഗങ്ങൾ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെ കുറിക്കുന്നതല്ല. തന്മൂലം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമല്ല. അദൃശ്യനും ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ അഥവാ, മോണോസ് തിയോസിൻ്റെ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് (manifestations) പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് മനസ്സിലാക്കാം. (യെഹെ, 1:26-28; 1തിമൊ, 3:14-16; ലൂക്കൊ, 3:22). ദൈവം ത്രിത്വമാണെന്ന് പറയാൻ, ഏകദൈവത്തിനു മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. അബ്രാഹാമിനു മമ്രയുടെ തോപ്പിൽ ദൈവത്തിൻ്റെ വെളിപ്പാടായ ഒരു മനുഷ്യൻ പ്രത്യക്ഷനായിടുണ്ട്. (ഉല്പ, 18:1;2,22; 19:1). വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ കാണാം. (1:4; 4:5). സൂര്യതേജസ്സോടെ യോഹന്നാനു വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവനെ കാണാം. (വെളി, 1:13). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതും ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളും ഉള്ളതായ കുഞ്ഞാടിനെയും യോഹന്നാൻ കണ്ടു. (വെളി, 5:6; 13:8). അതിൽ, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. (യെഹെ, 1:26-28; 8:2; ദാനീ .7:9; മത്താ, 18:11; വെളി, 1:8). അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). ഇനി, ദൈവത്തിനു പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകൾ മാത്രമേ ഉള്ളെന്ന് വാദിച്ചാലും ദൈവം ത്രിത്വമാകില്ല. എന്തെന്നാൽ, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് പറയും? ആ ദൈവം നാലാമനായി മാറും. അപ്പോൾ, ത്രിത്വം പോയി ചതുർത്ഥമാകും. ത്രിത്വം ഒരുതരത്തിലും നടപടിയാകുന്ന ഉപദേശമേയല്ല.

3. ദൈവം മരണമില്ലാത്തവനാണെന്നും ദൂതന്മാരെക്കാൾ താഴ്ചവന്നവനായ മനുഷ്യനാണ് മരിച്ചതെന്നും ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് ചിലരും, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനാണ് മരിച്ചതെന്ന് മറ്റു ചിലരും വിശ്വസിക്കുന്നു. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, സ്വാഭാവികമായ മരണമോ ഉള്ളതായിട്ട് ബൈബിൾ പറയുന്നില്ല. എന്നാൽ ക്രിസ്തു; വംശാവലിയോടെ ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ച് ഉയിർത്തവനാണ്. ദൂതന്മാർക്കുപോലും മരണമില്ലാതിരിക്കെ, ദൂതന്മാരെ സൃഷ്ടിച്ച ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന് എങ്ങനെ പറയും? ദൈവം എങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ച് മരിക്കും? ദൈവത്തിന് മരിക്കാൻ കഴിയുമോ? സത്യദൈവത്തിന് മരിക്കാൻ കഴിയില്ലെന്നത് ശിശു സഹജമായ ഒരു അറിവാണ്. എങ്കിലും, ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം: ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം മരണമില്ലാത്തവനാണ്. താൻ മാത്രം അമർത്യതയുള്ളവൻ എന്നാണ് പൗലോസ് പറയുന്നത്. (1തിമൊ, 6:16.. ഇ.ആർ.വി പരിഭാഷയിൽ, ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി പരിഭാഷയിൽ, അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ, അവിടുന്ന് മാത്രമാണ് മരണ രഹിതൻ എന്നും കാണാവുന്നതാണ്. അപ്പോൾ, മരണമില്ലാത്ത ദൈവം എങ്ങനെ മരിച്ചു? ഗൊൽഗോഥായിൽ അരങ്ങേറിയത് ഒരു മരണ നാടകം ആയിരുന്നില്ല. പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കണമെങ്കിൽ, ഒരു മരണം അനിവാര്യമായിരുന്നു. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു എന്നാണ് വചനം പറയുന്നത്.” (1കൊരി, 15:3). “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു” എന്നാണ് പത്രൊസ് പറയുന്നത്. (പ്രവൃ, 5:30). അപ്പോൾ, മരിച്ചു എന്നതും, ദൈവം ഉയിർപ്പിച്ചു എന്നതും വസ്തുതയാണ്. ക്രിസ്തു മരിച്ചു എന്നത് യാഥാർത്ഥ്യമാണെങ്കിൽ, മരിച്ചത് മരണമില്ലാത്ത ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ? രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ലെന്നാണ് വചനം പറയുന്നത്. (എബ്രാ, 9:22). ദൈവത്തിനു മരണമില്ലെന്ന് മാത്രമല്ല. പാപപരിഹാരത്തിനായി ചൊരിയാൻ രക്തവുമില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് പറയുന്ന ട്രിനിറ്റിയുടെ വിശ്വാസം പരമാബദ്ധമാണെന്ന് മനസ്സിലാക്കാം. മാത്രമല്ല, മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ളവനാണെന്ന് പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 2:9). മനുഷ്യനാണെന്നും അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). മനുഷ്യനു പുനരുത്ഥാനമുണ്ടാകുന്നത് മനുഷ്യൻ മൂലമാണെന്നും പറഞ്ഞിട്ടുണ്ട്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21).

ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി അഥവാ, സങ്കര പ്രകൃതി ഉള്ളവനായിരുന്നു, അതിലെ മനുഷ്യപ്രകൃതിയാണ് ക്രൂശിൽ മരിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു. അവർ വിശ്വസിക്കുന്ന മറ്റൊരു കാര്യം; അവൻ മനുഷ്യനായതുകൊണ്ട് മരിച്ചു, ദൈവം ആയതുകൊണ്ട് ഉയിർത്തു എന്നാണ്. ഒന്നാമത്; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയാണ് ക്രിസ്തുവിനു ഉള്ളതെന്ന് ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. രണ്ടാമത്; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയിൽ, ഒരു പ്രകൃതിയാണ് മരിച്ചതെന്നൊക്കെ പറഞ്ഞാൽ, അതൊരു നാടകമായിട്ടല്ലാതെ, ഒരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ?മൂന്നാമത്; അവൻ മനുഷ്യനായതുകൊണ്ട് മരിച്ചു ദൈവമായതുകൊണ്ട് ഉയിർത്തു എന്ന് പറയാൻ, അവൻ തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തു എന്ന് വചനം പറയുന്നില്ല. ക്രിസ്തു തന്നെത്തന്നെ മരണത്തിനു ഏല്പിച്ചതായി അനേകം വാക്യങ്ങളുണ്ട്. (ഗലാ, 1:3-4; 2:20; എഫെസ്യർ 5ൻ്റെ2, 5ൻ്റെ27, 1തിമൊഥെയോസ് 2ൻ്റെ6, തീത്തോസ് 2ൻ്റെ14, എബ്രായർ 7:27; 9:14).എന്നാൽ, യേശു തന്നെത്താൻ ഉയിർത്തതല്ല; യേശുവെന്ന മനുഷ്യനെ ദൈവം ഉയിർപ്പിച്ചതാണ്. “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു.” (പ്രവൃ, 5ൻ്റെ30. ദൈവം അവനെ ഉയിർപ്പിച്ചുവെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: (പ്രവൃ, 2:24; 2:31; 4:10; 10:40; 13:30). ക്രിസ്തു തന്നെത്താൻ ഉയിർത്തതല്ല; പിതാക്കന്മാരുടെ ദൈവമായ യഹോവ അവനെ ഉയിർപ്പിച്ചതാണ്. ഇരുപ്രകൃതിക്കാരുടെ വാദം സത്യമായിരുന്നെങ്കിൽ അഥവാ, ക്രിസ്തു തന്നിൽത്തന്നെ ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, തൻ്റെ മനുഷ്യപ്രകൃതിയെ ദൈവ പ്രകൃതിക്ക് ഉയിർപ്പിക്കാമായിരുന്നില്ലേ?നാലാമത്; ദൈവത്തിന് ഇരുപ്രകൃതിയുള്ളവൻ അഥവാ, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവൻ ആകാൻ പറ്റില്ല. എന്തെന്നാൽ, ദൈവം മാറാത്തവൻ അഥവാ, മാറ്റമില്ലാത്തവൻ ആണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ എന്നതിനെ, പി.ഒ.സി പരിഭാഷയിൽ, മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. അതായത്, സാഹചര്യങ്ങൾക്ക് അനുസരിച്ച് ദൈവത്തിൻ്റെ സ്വരൂപത്തിനോ, സ്വഭാവത്തിനോ മാറ്റം വരുകയില്ല. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ, തൻ്റെ സ്ഥായിയായ പ്രകൃതിക്ക് മാറ്റം വരുത്താൻ കഴിയാത്ത ദൈവം എങ്ങനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാകും? മാറ്റമില്ലാത്തവനായ ദൈവം തൻ്റെ സ്ഥായിയായ പ്രകൃതി ത്യജിച്ചുകൊണ്ട് മറ്റൊരു പ്രകൃതി സ്വീകരിച്ചു എന്ന് പറഞ്ഞാൽ, ചഞ്ചലനായ ആ ദൈവത്തെ പിന്നെ, സത്യദൈവമെന്ന് വിളിക്കാൻ പറ്റുമോ? അപ്പോൾ, ക്രിസ്തുവിൻ്റെ സങ്കരപ്രകൃതി വാദവും പരമാബദ്ധമാണെന്ന് മനസ്സിലാക്കാം.

4. യേശുവെന്ന പുത്രൻ പാപമറിയാത്ത മനുഷ്യനാണെന്നും, അവൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ചാണ് പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനുമായത് എന്ന് ദൈവവചനം പറയുന്നത് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്നും സർവ്വകാലങ്ങൾക്കുമുമ്പെ ദൈവം യേശുവിനെ ജനിപ്പിച്ചു എന്ന ബൈബിൾ വിരുദ്ധ ഉപദേശമാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. ഒന്നാമത്; പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവം എന്നൊക്കെ പറയുന്നത് വെറും അബദ്ധ സിദ്ധാന്തമാണ്. ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ അഥവാ, പിതാവ് മാത്രമാണെന്നും പഴയപുതിയ നിയമങ്ങൾ ഒരുപോലെ പറയുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ അഥവാ, പിതാവ്  മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും ക്രിസ്തുവും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കെ, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

രണ്ടാമത്; യഹോവയ്ക്കോ, പഴയനിയമ ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ ക്രിസ്തു ദൈവമാണെന്ന് അറിയില്ലായിരുന്നു. എന്തിനേറെ പറയുന്നു, താൻ ദൈവമാണെന്ന് ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. തന്മൂലം താൻ ദൈവമല്ല. മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല. മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നതായി കാണാം: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറയുന്നത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6; 2കൊരി, 1:3; എഫെ, 1:3,17). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ ദൈവവ്യക്തികൾ ആകുന്നത്?

മൂന്നാമത്; ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാത്തതാണ് ട്രിനിറ്റിയുടെ പ്രശ്നം. ഏകമനുഷ്യൻ എന്നാണ് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തുവെന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (പ്രവൃ, 15:11). കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെ അഥവാ, വിശുദ്ധ പ്രജയെ ആണ്. (ലൂക്കൊ, 2:36; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40,52). അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21); (പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ “എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ്, അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32;35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (ദാനീ, 2:28). അനന്തരം, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40; 1കൊരി, 15:21). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണ മനുഷ്യനായിരുന്നു. (1പത്രൊ, 2:24: മത്താ, 26:38; ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഉണ്ടായിരുന്നത് പ്രവചനങ്ങളാണ്. അത് നിവൃത്തിയായത് കാലസമ്പൂർണ്ണതയിലെ ജനനം മുതലാണ്. (ഉല്പ, 3:15; യശയ്യാ, 7:14; 9:6). തന്മൂലം, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. അതായത്, ദൈവപുത്രനെ ട്രിനിറ്റിക്ക് അറിയില്ല,. അതിനാൽ, ദൈവപിതാവിനെയും ട്രിനിറ്റി അറിയുന്നില്ല. (യോഹ, 8:19).

5. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശുവെന്ന് ബൈബിൾ അസന്ദിഗ്ധമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവത്തോട് സമനായ നിത്യപുത്രൻ അവതരിച്ചു എന്ന് ബൈബിൾ വിരുദ്ധമായി ട്രിനിറ്റി വിശ്വസിക്കുന്നു. ട്രിനിറ്റി പഠിപ്പിക്കുന്നതുപോലെ ദൈവത്തിന് ഒരു നിത്യപുത്രനുമില്ല; യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ, ഒരു സൃഷ്ടിപുത്രനുമില്ല. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ ദൂതന്മാരാണ്. (നെഹെ, 9:6; ഇയ്യോ, 1:6; 2:1; 38:6; കൊലൊ, 1:16). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ മുമ്പെ ഇല്ലായിരുന്നെന്നും അവൻ ദൈവപുത്രനായത് എ,ഡി. 29-ലാണെന്ന് മുകളിൽ നാം കണ്ടതാണ്. പിന്നെങ്ങനെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാകും

നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യം മുകളിൽ നാം ചിന്തിച്ചതാണ്.. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്❓

യഹോവ സർവ്വഭൂമിക്കും രാജാവാകും

☛ ദാവീദിൻ്റെ സന്തതിയും കർത്താവുമായ (യജമാനൻ) ഒരു നിത്യരാജാവിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധുനിക ക്രൈസ്തവ സഭകൾക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക രഹസ്യമാണത്. ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിൽ ആയിമാണ്ട് രാജാവായി ഭരിക്കുമെന്നാണ്, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തന്നെ വിശ്വസിക്കുന്നത്. യഥാർത്ഥത്തിൽ, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുവെന്ന ക്രിസ്തു അല്ല; മറ്റൊരു ക്രിസ്തുവാണ്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ക്രിസ്തുവിനെ അറിയാതെ, ഏക സത്യദൈവത്തെയോ, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല.

➦ ശമൂവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-171ദിന, 17:7-15). ➟89-ാം സങ്കീർത്തനത്തിലും യിരെമ്യാവ് 33:20-21-ലും ഈ വാഗ്ദത്ത സന്തതിയെ കാണാം. അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ ❝നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി❞ എന്നും, ദിനവൃത്താന്തത്തിൽ ❝നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി❞ എന്നും കാണാം. (2ശമൂ, 7:121ദിന, 17:11). അവിടെ, ❝അവൻ എൻ്റെ നാമത്തിനു ഒരു ആലയം പണിയും❞ എന്ന് ദൈവം പറയുന്നതായി കാണം. (2ശമൂ, 7:131ദിന, 17:12). ശലോമോൻ മനോഹരമായ ഒരു ദൈവാലയം പണിതതായി നമുക്കറിയാം. (1രാജാ, 6:1-14). അതിനാൽ, അവിടെ പറയുന്ന യഥാർത്ഥ വാഗ്ദത്തസന്തതി ശലോമോനാണെന്ന് തോന്നാം. എന്നാൽ ആ വേദഭാഗം വിശദമായി പഠിക്കുമ്പോൾ, യഥാർത്ഥത്തിൽ പ്രവചനം ശലോമോനെക്കുറിച്ചല്ല; മറ്റൊരു സന്തതിയെക്കുറിച്ചാണെന്ന് മനസ്സിലാകും. ശലോമോൻ അല്ലെന്നതിൻ്റെ പല തെളിവുകളും അവിടെയുണ്ട്. 𝟭.❝ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.❞ (2ശമൂ, 7:131ദിന, 17:12). എന്നാൽ ശലോമോൻ്റെ  സിംഹാസനം എന്നേക്കും സ്ഥിരമായിരുന്നില്ല; നാല്പതു വർഷമേ ഉണ്ടായിരുന്നുള്ളു. (1രാജാ, 11:42; 2ദിന, 9:30). 𝟮.❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.❞ (2ശമൂ, 7:141ദിന, 17:13). ഇക്കാര്യം ശലോമോനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; എന്നാൽ അതേ വാക്യത്തിലെ അടുത്ത പ്രയോഗം അവനു് യോജിക്കുന്നതല്ല: ➟❝അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.❞ (1ദിന, 22:10). ശ്രദ്ധിക്കുക: ❝യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും❞ എന്ന പ്രയോഗം അവനു് യോജിക്കുന്നതല്ല. (ഇതെക്കുറിച്ച് താഴെ വിശദമായിക്കാണാം). 𝟯.❝അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). ശലോമോൻ്റെ ജീവകാലത്തൊന്നും ദൈവം ഈവിധം അവനെ ശിക്ഷിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. 𝟰.❝ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.❞ (1ദിന, 17:14). എന്നാൽ ശലോമോൻ്റെ സ്ഥിരമായ ഒരു ഭവനത്തെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. അവൻ പണിത ആലയവും രാജത്വവും സിംഹാസനവും സ്ഥിരമായിരുന്നില്ല. ആലയം 370 വർഷം കഴിഞ്ഞപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ തകർത്തു. രാജത്വവും സിംഹാസനവും നാല്പത് വർഷമാണ് ഉണ്ടായിരുന്നത്. 𝟱.അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവനാണ്. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). തന്മൂലം, നിത്യരാജാവ് ശലോമോനല്ലെന്ന് വ്യക്തമാണ്.

ദാവീദിൻ്റെ വാഗ്ദത്തസന്തതി അഭിഷിക്തനായ രാജാവാണ്. 𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം. ദാവീദിൻ്റെ പുത്രനെന്ന് യേശുവിനെ പുതിയനിയമത്തിൽ വിശേഷിപ്പിച്ചിരിക്കയാൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് ക്രിസ്തുവല്ല. അതിൻ്റെ തെളിവ് മേല്പറഞ്ഞ വേദഭാഗത്തും സങ്കീർത്തനങ്ങളിലും ഉണ്ട്. 
വാഗ്ദത്ത സന്തതി ദൈവപുത്രനാണ്: ❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:141ദിന, 17:13). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരാണ്, ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ് യേശു ആണെന്ന് വിചാരിക്കുന്നവരിൽ അധികവും. എന്നാൽ ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്: ❝ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും❞ എന്നാണ്. ➟വേദഭാഗം ശ്രദ്ധിക്കുക: ❝ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും❞ എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, 𝗜 𝘄𝗶𝗹𝗹 𝗯𝗲 𝗵𝗶𝘀 𝗳𝗮𝘁𝗵𝗲𝗿, 𝗮𝗻𝗱 𝗵𝗲 𝘀𝗵𝗮𝗹𝗹 𝗯𝗲 𝗺𝘆 𝘀𝗼𝗻 എന്നാണ്: (KJV). 𝘄𝗶𝗹𝗹-ഉം 𝘀𝗵𝗮𝗹𝗹-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, ❝ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആകുന്നു❞ എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ❝ആയിരിക്കും❞ എന്ന് ഭാവികാലത്തിൽ പറയില്ല. അടുത്തഭാഗം: ❝അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ അവൻ കുറ്റം ചെയ്താൽ (If he commit iniquity). അപ്പോൾ, കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള അഥവാ, കുറ്റം ചെയ്യുന്ന ഒരു സന്തതിയാണ്. 𝗶𝗻𝗶𝗾𝘂𝗶𝘁𝘆 എന്ന പദത്തിനു് അധർമ്മം, അനീതി, അന്യായം, പാപം എന്നൊക്കെയാണർത്ഥം. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ ദൈവം തന്നെയാണ്. ❝ദൈവം കുറ്റം ചെയ്താൽ❞ എന്നുപറഞ്ഞാൽ എങ്ങനെയുണ്ടാകും? ഇനി, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനെക്കുറിച്ച് ബൈബിൾ പറയുന്നത്: “പരിശുദ്ധൻ, പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല” എന്നൊക്കെയാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22, 1യോഹ, 3:5). അതിനാൽ, യേശു ദൈവമായാലും മനുഷ്യനായാലും അവൻ കുറ്റം ചെയ്യാൻ നേരിയ സാദ്ധ്യത പോലുമില്ല. തന്മൂലം, ❝കുറ്റം ചെയ്താൽ❞ എന്ന പ്രയോഗം ക്രിസ്തുവിനെക്കുറിച്ചല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അടുത്തഭാഗം; ❝ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ ക്രിസ്തു കുറ്റം ചെയ്യുകയോ, ദൈവം അവനെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം അവൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതിനാലാണ് അവൻ മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തത്. (2കൊരി, 5:21). അത് ദൈവത്തിൻ്റെ ശിക്ഷയാണെന്ന് പലരും വിചാരിക്കയാണ് ചെയ്തത്. (യെശ, 53:4). തന്മൂലം, യേശുവല്ല രാജാവായ സന്തതിയെന്ന് സംശയലേശമെന്യേ മനസ്സിലാകാം.

രണ്ടാം സങ്കീർത്തനത്തിൽ ആ രാജാവുണ്ട്: ❝യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.❞ (സങ്കീ, 2:2). ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ഒരു അഭിഷിക്തനാണ് സന്തതി. ക്രിസ്തുവിൻ്റെ ശൈശവത്തിൽ ഹെരോദാവ് അവനെ കൊല്ലാൻ ശ്രമിച്ചതൊഴികെ, രാജാക്കന്മാരൊന്നും അവന് വിരോധമായി എഴുന്നേറ്റിട്ടില്ല. അക്ഷരാർത്ഥത്തിൽ, ഈ പ്രവചനം യേശുവിനെക്കുറിച്ചല്ലെങ്കിലും ആത്മീയമായി ഈ പ്രവചനം അവനോട് ബന്ധിപ്പിച്ചിട്ടുണ്ട്: (പ്രവൃ, 4:25-28). അടുത്തവാക്യം: ❝എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.❞ (സങ്കീ, 2:6). പ്രവചനമാണെങ്കിലും ഈ വാക്യവും യേശുവിന് യോജിക്കുന്നതല്ല. [കാണുക: രണ്ടാം സങ്കീർത്തനം]

നാല്പത്തഞ്ചാം സങ്കീർത്തനത്തിലും രാജാവിനെ കാണാം: ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:6-7). ഈ വേദഭാഗം എബ്രായ ലേഖകൻ ഉദ്ധരിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ ഈ വാക്യം ക്രിസ്തുവിനെക്കുറിച്ചാണെന്ന് അനേകർ വിചാരിക്കുന്നു. (എബ്രാ, 1:8-9). ഈ വേദഭാഗത്തുള്ള ദൈവവും അഭിഷിക്തനും യഥാർത്ഥത്തിൽ യേശുവല്ല. അതിൻ്റെ തെളിവാണ് അടുത്തവാക്യം: ❝നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:7). 6-ാം വാക്യത്തിൽ പറയുന്ന ❝ദൈവം❞ സത്യദൈവമാണെങ്കിൽ, 7-ാം വാക്യത്തിൽ ആ ദൈവത്തിനു് മറ്റൊരു ദൈവം ഉണ്ടാകില്ല. ➟സത്യദൈവം ഒന്നല്ലേയുള്ളു (𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱): (യോഹ, 17:3). ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്. കോരെഹ് പുത്രന്മാർ പറയുന്ന ദൈവം അഭിഷേകം ചെയ്ത ❝എലോഹീം❞ (ദൈവം) യേശുക്രിസ്തുവുമല്ല, സത്യദൈവവുമല്ല; ദൈവവപുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും കർത്താവുമായ (യജമാനൻ) ഒരു ഭൗമികരാജാവാവാണ്. [കാണുക: എബ്രായർ 1:8-ലെ ദൈവം ആരാണ്?, യേശുക്രിസ്തുവിൻ്റെ ദൈവം]

എഴുപത്തിരണ്ടാം സങ്കീർത്തനവും രാജാവിനെക്കുറിച്ചാണ്: ❝അവൻ  ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.❞ (സങ്കീ, 72:15). വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രയോഗമാണിത്. ജനങ്ങൾ രാജാവിനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കുന്നതാണ് വിഷയം. ❝വെയിത്പാലൽ❞ (וְיִתְפַּלֵּל – veyitpālal) എന്ന എബ്രായ പദത്തിനു് ❝എപ്പോഴും പ്രാർത്ഥിക്കും❞ എന്നാണ്. ❝പ്രാർത്ഥിക്കുക❞ എന്നർത്ഥമുള്ള ❝പാലൽ❞ (פָּלַל – pālal) ക്രിയാപദത്തോടൊപ്പം, ❝വെയിത്❞ (וְיִתְ – veyit) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ് പദമുണ്ടായത്. ഈ പദം 29 പ്രാവശ്യമുണ്ട്. ഉദാ: അബ്രാഹം അബീമേലെക്കിനുവേണ്ടി പ്രാർത്ഥിക്കാനും (Gen, 20:7), മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിക്കാനും (Num, 11:2), എലീശ മരിച്ച ബാലനുവേണ്ടി പ്രാർത്ഥിച്ചതും: (2രാജാ, 4:33). സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം: “അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.” (സ.പു.സ.പവിശുദ്ധഗ്രന്ഥം, പി.ഒ.സി). ദൈവപുത്രനായ ക്രിസ്തു അതിരാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും രാത്രിമുഴുവനും ദൈവത്തോടു പ്രാർത്ഥിച്ചതായി കാണാം; അത് തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് എന്നാൽ യാതൊരു മനുഷ്യൻ്റെയും പ്രാർത്ഥന ക്രിസ്തുവിനു് ആവശ്യമില്ല. അതിനാൽ, എപ്പോഴും ജനങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ള ഒരു സന്തതിയാണ് രാജാവെന്ന് മനസ്സിലാക്കാം?  

എൺപത്തൊൻപതാം സങ്കീർത്തനവും നിത്യരാജാവിനെ ക്കുറിച്ചുള്ളതാണ്: ❝ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.❞ (സങ്കീ, 89:29-32). ഇവിടെ, 29-ാം വാക്യത്തിൽ ❝സന്തതി❞ എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട്; 30-ാം വാക്യത്തിൽ ❝പുത്രന്മാർ❞ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. തന്മൂലം. ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? 30-32 വാക്യങ്ങളിൽ, ന്യായപ്രമാണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, കല്പനകളും പ്രമാണങ്ങളും ലംഘിക്കുമ്പോൾ ദൈവം ശിക്ഷിക്കുന്നതിനെക്കുറിച്ചും വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. നമ്മുടെ കുറിവാക്യത്തിലുള്ള; അതേ കാര്യമാണ് എൺപത്തൊൻപതാം സങ്കീർത്തനത്തിൻ്റെ വിഷയവും. തന്മൂലം, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തു അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ ദൈവത്തിൻ്റെ വലത്തുഭാഗത്ത് രാജാവിനെ കാണാം: ❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ (സങ്കീ, 110:1-2). ദൈവത്തിൻ്റെ വലത്തുഭാഗമാണ് വാഗ്ദത്ത സന്തതിയുടെ സ്ഥാനം. എന്നാൽ ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത്, നിത്യപുത്രനെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുക്രിസ്തുവിൻ്റെ സ്ഥാനമാണെങ്കിൽ; ശത്രുക്കൾ പാദപീഠമാകുവോളം എന്ന പരിധി ഉണ്ടാകില്ലായിരുന്നു. അടുത്തവാക്യം: ❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ ദൈവം കാൽക്കീഴിൽ ആക്കുവോളം ❝ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക❞ എന്നാണ് പറയുന്നത്. അടുത്തവാക്യത്തിൽ, ❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക❞ എന്നാണ് പറയുന്നത്. അതായത്, നിലവിൽ ശത്രുക്കളുടെ മദ്ധ്യേയാണ് അവൻ വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. 𝟭.നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. 𝟮.ഭാവിയിൽ അഥവാ, രാജാവിൻ്റെ രാജ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ, ശത്രുക്കൾ ഉണ്ടാകുകയില്ല. ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ചശേഷം അഥവാ, ശത്രുക്കളെ രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. അതിനാൽ, ഭൂമിയിൽ ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരു സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്തായാലും, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തുവല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി തന്നെയാണ് ദാവീദിൻ്റെ കർത്താവായ (യജമാനൻ) രാജാവ്. തൻ്റെ വാഗ്ദത്തസന്തതി രാജാവായതുകൊണ്ടാണ്, അവൻ അവനെ ആത്മാവിൽ ❝എൻ്റെ കർത്താവു❞ (אָדוֹן – adon) എന്ന് വിശേഷിപ്പിക്കുന്നത്. [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം

ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ലെന്ന വ്യക്തമായ തെളിവ് വചനത്തിലുണ്ട്: യഹോവയായ ദൈവമാണ് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവ്: 𝟭.രാജത്വം യഹോവയായ ദൈവത്തിനുള്ളതാണ്: ❝യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.❞ (1ദിന, 29:11). 𝟮.യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: ❝യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.❞ (സങ്കീ, 103:19സങ്കീ, 11:4). 𝟯.അവൻ്റെ സിംഹാസനം സ്ഥിരമാണ്: ❝യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.❞ (സങ്കീ, 93:1-2). 𝟰.അവൻ ശാശ്വതരാജാവാണ്: ❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.❞ (യിരെ, 10:10). ➟യഹോവ എന്നേക്കും ഭൂമിയിൽ രാജാവായി വാഴുമെന്ന് വ്യക്തമായ പ്രവചനവുമുണ്ട്: 𝟱.❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9). 𝟲.❝യഹോവ എന്നും എന്നേക്കും രാജാവായി വാഴും.❞ (പുറ, 15:18). 𝟳.❝അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.❞ (സങ്കീ, 47:2). 𝟴.❝ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.❞ (സങ്കീ, 47:7). 𝟵.❝ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല.❞ (സെഖ, 14:17). 𝟭𝟬.❝അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.❞ (വെളി, 19:6സങ്കീ, 9:7; സങ്കീ, 10:16; സങ്കീ, 29:10;; സങ്കീ, 145:13; സങ്കീ, 146:10; യെശ, 33:22; വിലാ, 5:19; ദാനീ, 4:3; ദാനീ, 6:26; 1തിമൊ, 1:17; 1തിമൊ, 6:15; വെളി, 11:15). 

വാഗ്ദത്ത സന്തതിയും രാജാവുമായവൻ ആരാണെന്ന് നോക്കാം: പ്രസ്തുത വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: 
❶ 13-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ❝അവൻ  എന്റെ നാമത്തിന്നു ഒരു ആലയം പണിയും.❞ (2ശമൂ, 7:131ദിന, 17:12). യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. (1രാജാ, 6:1-14). ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (യെഹെ, 40:143:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി (എതിർക്രിസ്തു) വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും പണിയുന്നത് യിസ്രായേലുമായിരിക്കും. അന്ത്യകാലത്ത് യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2-3മീഖാ, 4:2-3). 2ശമൂവേൽ 7:10-ൽ, തൻ്റെ ജനമായ യിസ്രായേലിനു് ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കും എന്ന് പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും സന്തതികളും യിസ്രായേലാണ്. തന്മൂലം, ശത്രുക്കളാരും നശിപ്പിക്കാത്ത ദൈവാലയം പണിയുന്നവനെന്ന നിലയിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് മനസ്സിലാക്കാം.

❷ 13-ാം വാക്യത്തിൻ്റെ അടുത്തഭാഗം: ❝ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.❞ (2ശമൂ, 7:131ദിന, 17:12). ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18; 7:21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് ❝വിശുദ്ധന്മാർ❞ എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ❝അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു❞ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. അടുത്തഭാഗം: ❝സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. അതിനാൽ, നിത്യരാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? ➟ഒരുകാര്യം പ്രത്യേകം ഓർക്കുക: യിസ്രായേൽ ദാവീദിൻ്റെ സാക്ഷാൽ പുത്രനല്ല; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ❝ദാവീദിൻ്റെ പുത്രൻ❞ എന്നത് യിസ്രായേലിൻ്റെ പദവിയാണ്.

❸ 14-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.❞ (2ശമൂ, 7:141ദിന, 17:13). പഴയനിയമത്തിൽ ദൈവം; ❝എൻ്റെ പുത്രൻ❞ എന്ന് സംബോധന ചെയ്തിരിക്കുന്നതും, പഴയപുതിയനിയമങ്ങളിൽ ഉള്ളവനുമായ; ദൈവത്തിൻ്റെ ഏകപുത്രനും ആദ്യജാതനും യിസ്രായേലാണ്: ❝നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1; യോഹ, 8:41; പ്രവൃ, 13:32-33; റോമ, 9:4; 9:26; എബ്രാ, 2:14). യഹോവ യിസ്രായലിൻ്റെ പിതാവാണ്: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10യെശ, 63:16; യോഹ, 8:41). യിസ്രായേൽ ദൈവത്തിൻ്റെ മക്കൾ ആകുന്നു എന്ന് വർത്തമാനകാലത്തിലും: ❝നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.❞ (ആവ, 14:1). മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: ❝നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.❞ (റോമർ 9:26; ഹോശേ, 1:10). യഹോവയും യിസ്രായേലും തമ്മിൽ യഥാർത്ഥ പിതൃപുത്ര ബന്ധത്തിൽ ആകുന്നത് ദൈവം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോഴാണ്: (110:1). [കാണുക: യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും]

❹ 14-ാം വാക്യത്തിൻ്റെ അടുത്തഭാഗം: ❝അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ, മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. ❝അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.❞ (എബ്രാ, 12:7-8). എബ്രായരോടു ലേഖകൻ പറയന്ന വാക്കുകളാണിത്. ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിലും കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:29-32).

❺ ❝ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.❞ (1ദിന, 17:142ശമൂ, 7:16). സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. ❝എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.❞ (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല, യിസ്രായേലാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. ❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതിയാണ് (ഭൗമികസന്തതി) യിസ്രായേൽ.❞ (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13). യിസ്രായേലെന്ന ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളും അനവധിയാണ്. [കാണുക: യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും പദവികളും, യെഹൂദന്നു എന്തു വിശേഷത?]

☛ എന്നാൽ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വാഗ്ദത്ത സന്തതി തൻ്റെ പുത്രനായ ശലോമോനാണെന്ന് യഹോവ തന്നോടു പറഞ്ഞതായി ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം. (1ദിന, 22:9-10; 28:5-6). പ്രവചനം തന്നെക്കുറിച്ചാണെന്ന് ശലോമോനും പറയുന്നതായി കാണാം. (1രാജാ, 8:17-20; 2ദിന, 6:7-10). അതിനു് വ്യക്തമായ ഒരു കാരണമുണ്ട്: ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും, വിദൂരഭാവിയിൽ നിറവേറുന്നതും, ഒരിക്കലായി നിവവേറുന്നതും, രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. പ്രവചനങ്ങൾക്ക്, അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായും കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം; ആദ്യദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം അംശമായി ശലോമോനിൽ നിവൃത്തിച്ചു. (1രാജാ, 8:17-20; 2ദിന, 6:7-10). സഭയാകുന്ന ദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം ആത്മികമായി യേശുക്രിസ്തുവിൽ നിവൃത്തിച്ചു. (എഫെ, 2:20-22). സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പ്രവചനം, പൂർണ്ണമായി യിസ്രായേലിനാണ് നിവൃത്തിയാകുന്നത്. (യെഹെ, 40:1-മുതൽ 43:17-വരെ, ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; 26:3-5; 28:13-14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:8-17; 1ദിന,, 17:7-15; സങ്കീ, 89:29-33), നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34), ദൈവത്തിൻ്റെ സന്തതിയും (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1) ഒരാളായിരിക്കണം. അവൻ നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). ശലോമോൻ്റെ വാഴ്ചയെക്കുറിച്ച് പഠിക്കുകയാണെങ്കിൽ, യിസ്രായേലിൻ്റെ നിത്യരാജത്വവുമായി അവൻ്റെ ഭരണത്തിന് സാമ്യമുള്ളതായിക്കാണാം. 1രാജാക്കന്മാർ നാലാം അദ്ധ്യായത്തിൽ ശലോമോൻ്റെ ശക്തിയെയും ജ്ഞാനത്തെയും വാഴ്ചയെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, യിസ്രായേലിൻ്റെ നിത്യരാജത്വത്തോടുള്ള പ്രവചനങ്ങളുമായി സാമ്യമുള്ളതാണ്. കാണുക: (1രാജാ, 4:1യെഹെ, 37:21-24. 1രാജാ, 4:21സങ്കീ, 72:8-11. 1രാജാ, 4:24സെഖ, 9:10. 1രാജാ, 4:24 = യെശ, 9:7. 1രാജാ, 4:25മീഖാ, 4:4. 1രാജാ, 4:7; 4:27സങ്കീ, 72:16; യോവേ, 2:26. 1രാജാ, 4:30-31 = യെശ, 11:2. 1രാജാ, 4:33-34 = യെശ, 2:2-3). അതിനാൽ, വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശലോമോനിൽ അംശമായി നിവൃത്തിയായതായി മനസ്സിലാക്കാം. [കാണുക: പ്രവചനങ്ങൾ]

ക്രിസ്തു ആരാണ്; അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? എന്നൊക്കെ അറിയാത്തതുകൊണ്ടാണ് ക്രിസ്തു ഈ ഭൂമിയെ ഭരിക്കുമെന്ന് പലരും വിചാരിക്കുന്നത്. ➟ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ➟ദൈവഭക്തിയുടെ മർമ്മത്തിൽ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് കാണുന്നത്. അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (The Living God was manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). ➟അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:15-16). അല്ലെങ്കിൽ, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം: (കൊലൊ, 2:2).
ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (ലൂക്കൊ, 1:35; 1യോഹ, 3:5; 1തിമൊ, 2:6). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (യെശ, 40:3; ലൂക്കൊ, 76-77യോഹ, 1:30) സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). പിതാവിൻ്റെയും പുത്രൻ്റെയും നാമവും ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, യേശുക്രിസ്തു എന്ന നാമം]
☛ ❝എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:36-37). ➟ഈ വേദഭാഗത്ത്; തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ ❝രാജാവുതന്നേ❞ എന്നുമാണ് യേശു പറയുന്നത്. ➟വാക്യം ശ്രദ്ധിക്കുക: ❝രാജാവ് ആകുമെന്നല്ല; രാജാവുതന്നേ❞ എന്നാണ് പറയുന്നത്. ➟നിത്യരാജാവായ യഹോവയുടെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ് താൻ രാജാവുതന്നേ എന്ന് ക്രിസ്തു പറയുന്നത്. ➟ഭൂമിയിൽ യഹോവ രാജാവാകും എന്നാണ് പ്രവചനമുള്ളത്: ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9പുറ, 15:18; സങ്കീ, 47:2; സങ്കീ, 47:7). ➟യഹോവ സർവ്വഭൂമിക്കും രാജാവാകുമെന്ന് അസന്ദിഗ്ദ്ധമായി പ്രവചിച്ചിരിക്കെ, മറ്റൊരു വ്യക്തിയെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന ദൈവപുത്രനായ ക്രിസ്തു എങ്ങനെ ഭൂമിയിലെ രാജാവാകും❓ ➟യഹോവയായ സർവ്വശക്തിയുള്ള ദൈവം രാജാവാകുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്: (വെളി, 19:6). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാൽ, പുത്രൻ മറ്റൊരുത്തനായി ഉണ്ടാകയില്ല. ➟പിന്നെങ്ങനെയാണ് ക്രിസ്തു ഭൂമിയിൽ രാജാവാകുന്നത്❓ [കാണുക: വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ]

യിസ്രായേലിൻ്റെ ശാശ്വതരാജ്യം: 
❝നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.❞ (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം (പലസ്തീൻ) ശാശ്വതാവകാശമായി നല്കിയതാണ്: ❝നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.❞ (പുറ, 32:13ഉല്പ, 17:8; പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25). ദൈവം, പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും; പാലുംതേനും ഒഴുകുന്ന, സമ്പൽസമൃദ്ധമായ കനാൻദേശം ശാശാശ്വതാവകാശമായി വാഗ്ദത്തം ചെയ്തിരിക്കയാണ്: ❝ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും❞ എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, ❝നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും❞ എന്ന് ദൈവം ആദ്യമായി വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം പിന്നെയും വാഗ്ദത്തം ചെയ്തു: (ഉല്പ, 26:1-3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും ശാശ്വതമായി അവർക്ക് ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അഥവാ, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. തന്മൂലം, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. തന്നെയുമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്; അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് ദൈവം അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ, സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13; 7:16; സങ്കീ, 72:7; 72:16; 85:9-10; യെശ, 7:21-2211:112:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7; 60:21; 62:8-9; 65:21-25; യിരെ, 31:5-6; യെഹെ, 39:29; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21; 7:27; യോവേ, 2:23; 2:28-30; 3:18; സെഖ, 14:8). എന്നാൽ വെളിപ്പാടിൽ പറയുന്ന ❝ആയിരമാണ്ടു❞ എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും ❝ആയിരം വർഷം❞ എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യവും (നിത്യരാജ്യം) രാജത്വവുമാണ്. ❝ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി പ്രാപിക്കും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27)❞ എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, ❝ആയിരമാണ്ടു❞ എന്നത് കൃത്യമായ ആയിരം വർഷമാണെന്ന് പറയാൻ പറ്റില്ല. ❝മൂവായിരം വർഷമായി വാഗ്ദത്തത്തിനായി കാത്തിരിക്കുന്നവർക്ക്, ആയിരം വർഷത്തെ സ്വസ്ഥത കൊടുക്കും❞ എന്നത് നീതിയായ ഒരു കണക്കല്ല. വെളിപ്പാട് പുസ്തകത്തിൻ്റെ ഭാഷയുടെ പ്രത്യേകതകൂടി കണക്കിലെടുത്താൽ, ❝ആയിരമാണ്ടു❞ എന്നത് യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രയോഗമാണെന്ന് മനസ്സിലാക്കണം. ഒരുകാര്യം ഉറപ്പാണ്: ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജ്യമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29).

യിസ്രായേലിൻ്റെ രാജത്വം:
❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29; 36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; 7:14; സങ്കീ, 2:6; 2:8; 20:9; 21:1; 21:7; 45:1; 45:5-7; 61:6; 72:1; 89:3-4; 89:29; 89:36-37; 110:1-7; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ദാനീയേലിൽ, ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ, അത്യുന്നതനായ ദൈവത്തിൽനിന്നു നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27).

ലോകാവകാശിയായ സന്തതി:
❝ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. ലോകാവകാശി (the heir of the world) യിസ്രായേലാണെന്ന് പുതിയനിയമത്തിൽ പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നത് നോക്കുക. ❝നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ; അവൻ  ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.❞ (എബ്രാ, 2:5). ➟അടുത്തവാക്യം: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നത്.” (എബ്രാ, 2:16). ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്. അതിനാൽ, ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്. ഭാവിലോകത്തിൻ്റെ അവകാശി; യിസ്രായേലാണെന്ന് വ്യക്തമാണല്ലോ?  ❝ലോകത്തിൻ്റെ അവകാശി❞ (τὸ κληρονόμον τοῦ κόσμου – tó klironómon toú kósmou – The heir of the world) എന്നാൽ, അവിടെ പറയുന്ന ❝ലോകം❞ (κόσμος – kosmos – the world) ഒരു പ്രത്യേക ഭൂപ്രദേശത്തെ (കനാൻ) കുറിക്കുന്നതല്ല; മുഴുവൻ ലോകവും (The entire world) ആണ്. മുഴുവൻ ലോകത്തിനും അവകാശിയായ ഒരു ദൈവസന്തതിയുണ്ടെങ്കിൽ, അവൻ ഈ ഭൂമിയെ ഭരിക്കുന്നവനാണ് എന്ന കാര്യത്തിൽ ആർക്കാണ് സംശയം❓ ❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്നു ദൈവം തന്നെക്കൊണ്ടു തന്നേ സത്യംചെയ്തു തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു വാഗ്ദത്തം ചെയ്ത സന്തതിയാണ് യിസ്രായേൽ: (ഉല്പ, 22:18പ്രവൃ, 3:25). [കാണുക: യെഹൂദന്നു എന്തു വിശേഷത?]. തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച്, അവൻ്റെ രാജ്യം അവനു സ്ഥാപിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1;68; 1തിമൊ, 2:6; 3:15-16). മനുഷ്യപുത്രനോടു സദൃശനായ രാജാവ്: ❝രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ (ദാനീ, 7:13-14). വയോധികനിൽ നിന്ന് അഥവാ, ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കാണ്ട മനുഷ്യപുത്രനോട് സദൃശനായ രാജാവ്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്; അല്ലാതെ യേശുക്രിസ്തുവല്ല. (ദാനീ, 7:18; 7:21; 7:27). [കാണുക: ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]

☛ ദൈവം പഴയപുതിയനിയമങ്ങളിൽ ഒരു നിത്യരാജാവിനെയും അവനൊരു നിത്യരാജ്യവും വാഗ്ദത്തം ചെയ്തിരിക്കെ, മറ്റൊരു രാജാവ് എങ്ങനെയുണ്ടാകും? യേശുക്രിസ്തു ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്തരാജാവ് എന്തുചെയ്യും? പഴയനിയമത്തെ നിവൃത്തിക്കാൻ വന്നവൻ അവകാശിയാകുന്നത് എങ്ങനെയാണ്? ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവന് വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുവെന്ന ക്രിസ്തു. (ഗലാ, 3:19). അത് നിവൃത്തിക്കാണാണ്, അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. (1തിമൊ, 3:15-16). അതായത്, യഹോവയായ ഏകദൈവം പ്രവചനപോലെ തൻ്റെ വെളിപ്പാടിനായി കന്യകയിലൂടെ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ ഏകമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14മത്താ, 1:20; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). യിസ്രായേലിനെ അവൻ്റെ പാപത്തിൽനിന്ന് രക്ഷിച്ച് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായാണ് അവൻ്റെ ദൈവം ജഡത്തിൽ വെളിപ്പെട്ടത്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ യേശുവിന് പറഞ്ഞിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനു കാണുന്നത്. അതിനാൽ, യിസ്രായേലിനു അവൻ്റെ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന, രാജ്യവും രാജ്യത്വവും ക്രിസ്തുവിലൂടെ അപഹരിക്കാൻ ദൈവത്തിന് കഴിയില്ല; അതിൻ്റെ ആവശ്യവുമില്ല.

മനോഹരമായ ഒരു ക്ലൈമാക്സ്:
➦ കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ പ്രവചന നിവൃത്തികൾക്ക് അതിമനോഹരമായ ഒരു ക്ലൈമാക്സ് (climax) കൂടിയുണ്ട്. വാഗ്ദത്തപ്രകാരം ഈ ഭൂമിയെ ഭരിക്കേണ്ട ദാവീദിൻ്റെ സന്തതിയായ നിത്യരാജാവ് യിസ്രായേലാണ്. എന്നാൽ എബ്രായ പണ്ഡിതന്മാരോട് ചോദിച്ചാൽ, അല്ലെങ്കിൽ അവരുടെ എഴുത്തുകൾ വായിച്ചാൽ; 𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ സങ്കീർത്തനങ്ങളിൽ, ദൈവം ജനിപ്പിച്ച സന്തതിയും, ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവും, എളിയവർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന രാജാവും, ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കരിക്കപ്പെടുന്നവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ദാവീദ് ആത്മാവിൽ ❝എൻ്റെ കർത്താവു❞ എന്ന് സംബോധന ചെയ്യുന്നവനുമായ രാജാവ് ദാവീദ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട; യെഹൂദന്മാർ പറയുന്നത് തന്നെയാണ്; ആത്യന്തികമായ സത്യം. അതെങ്ങനെ ശരിയാകും? ദാവീദിനെ; ദാവീദിൻ്റെ സന്തതിയെന്ന് ദൈവം പറയുമോ? ദാവീദ്; തന്നെത്തന്നെ ജനിപ്പിച്ചുവെന്ന് പ്രവചിക്കുമോ? ദാവീദ്; തന്നെത്തന്നെ കർത്താവെന്ന് (യജമാനൻ) വിളിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും നമുക്കുണ്ടാകാം. എന്നാൽ, മനുഷ്യൻ്റെ വിചാരങ്ങളും വഴികളുമല്ല, ദൈവത്തിൻ്റെ വിചാരങ്ങളും വഴികളും. (യെശ, 55:8-9). സങ്കീർത്തനം 89:19-28 വരെയുള്ള വേദഭാഗത്ത്, അതിൻ്റെ സൂചനയും പ്രവചന പുസ്തകങ്ങളിൽ അതിൻ്റെ സ്ഥിരീകരണവും വ്യക്തമായി കാണാൻ കഴിയും. സങ്കീർത്തനം 8:26-27 വാക്യം: ❝നീ എന്റെ പിതാവ്; എന്റെ ദൈവം; എന്റെ രക്ഷയുടെ പാറ; എന്നിങ്ങനെ വിളിച്ചുപറയും❞ എന്ന് ദാവീദ് ദൈവത്തോട് പറയുന്നു. അടുത്തവാക്യം: ❝ഞാൻ അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും❞ എന്ന് ദൈവം ദാവീദിനോട് പറയുന്നതും കാണാം. എപ്പോഴാണ്, അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനും ആക്കുന്നത്? അതിൻ്റെ ഉത്തരം പ്രവചനങ്ങളിലുണ്ട്. അതായത്, ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. എന്നാൽ യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്; സ്വർഗ്ഗീയ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: (1ശമൂ, 13:14; പ്രവൃ, 13:22KJV). വ്യക്തമായ തെളിവുകൾ കാണുക:

രാജാവ്, ഇടയൻ, പ്രഭു, അധിപതി, പുരോഹിതൻ:
രാജാവ്: 
അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.❞ (യിരെ, 30:9യെശ, 32:1, യെഹെ, 37:24; ഹോശേ, 3:5). 
ഇടയൻ: 
❝അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.❞ (യെഹെ, 34:23).
പ്രഭു: 
❝അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.❞ (യെഹെ, 34:2437:25). ❝അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.❞ (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ (നിഷ്പാപൻ) ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: ❝ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.❞ (യെശ, 32:1). 
അധിപതി: 
❝ഞാൻ അവനെ (ദാവീദിനെ) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.❞ (യെശ, 55:4). ➟❝അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). 
പുരോഹിതൻ: 
❝എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.❞ (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹിതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ദൈവത്തിനു് ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ❓ ➟ഇതും കാണുക: (ആമോ, 9:11-15യെശ, 55:3-4; യിരെ, 3:17-18; 30:18-22; 31:31-34; 32:37-44; 33:14-26യെഹെ, 34:25-30; 37:21-28; 46:2-8; 49:12; ഹോശേ, 3:5). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3-4; പ്രവൃ, 13:34). 

വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന:
➦ വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: ❝എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.❞ (യെശ, 11:1-5. – സങ്കീ, 72:1-14). ഇതായിരിക്കും വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണ സംവിധാനം. ഇങ്ങനെയാണ് കാര്യങ്ങളുടെ സമാപ്തി. ➟അതായത്, ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവു് ദാവീദിൻ്റെ വേരായ യേശുവല്ല; യിശ്ശായിവേരായ ദാവീദാണ്: ❝യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും.❞ (റോമർ 15:12യെശ, 11:10; പ്രവൃ, 13:22). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!