All posts by roy7

വിശ്വാസം

വിശ്വാസം (Faith)

“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമർ 10:17)

വിശ്വാസത്തെക്കുറിക്കുന്ന എബ്രായപദം എമുനാ (אֱמוּנָה – emuwnah) ആണ്. ദൈവത്തിന്റെ വിശ്വസ്തതയെ കുറിക്കുവാനാണീ പദം പ്രായേണ പ്രയോഗിക്കുന്നത്. “യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.” (പുറ, 34:6. ഒ.നോ: ഉല്പ, 24:27, 49). ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും.’ (ഹബ, 2:4). ഇവിടെ വിശ്വാസം എന്നതിലേറെ വിശ്വസ്തതയാണ് വിവക്ഷിതമെന്ന അഭിപ്രായമുണ്ട്. പഴയനിയമത്തിൽ വിശ്വാസം എന്ന പദം വിരളമാണെങ്കിലും പ്രസ്തുത ആശയം ഉണ്ട്. വിശ്വാസത്തിനു തത്തുല്യമായാണ് ആശ്രയം എന്ന പ്രയോഗം പലസ്ഥാനങ്ങളിലും കാണുന്നത്. “യഹോവേ എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു. ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.” (സങ്കീ, 26:1). ള്ളകാതെ യഹോവയിൽ ആശ്രയിക്കുന്നതു വിശ്വാസത്തെ കാണിക്കുന്നു. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത് (സദൃ, 3:5) തുടങ്ങി അനേകം പഴയനിയമ ഭാഗങ്ങൾ വിശ്വാസത്തിന്റെ ആശയം വ്യഞ്ജിപ്പിക്കുന്നു. പുതിയനിയമത്തിൽ വിശ്വാസം പ്രമുഖമായി കാണപ്പെടുന്നു.  വിശ്വാസത്തെക്കുറിക്കുന്ന ഗ്രീക്കുപദങ്ങളായ പിസ്റ്റിസ് (πίστις – pistis) 244 പ്രാവശ്യവും, ക്രിയാപദമായ വിശ്വസിക്കുക പിസ്റ്റുവോ (πιστεύω – pisteuo) 248 പ്രവശ്യവും, പിസ്റ്റോസ് (πιστός – pistos) എന്ന നാമവിശേഷണം 67 പ്രാവശ്യവും പുതിയനിയമത്തിൽ കാണപ്പെടുന്നു. ദൈവം ക്രിസ്തുയേശുവിൽ നിറവേറ്റിയ രക്ഷണ്യപ്രവൃത്തിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസം പുതിയനിയമത്തിൽ പരമപ്രധാനമായി മാറിയത്. ക്രിസ്തു സ്വന്തമരണത്താൽ മനുഷ്യന്റെ രക്ഷ പൂർത്തിയാക്കി. സ്വന്തപവൃത്തികളിൽ ആശ്രയിക്കാതെ രക്ഷയ്ക്കുവേണ്ടി ക്രിസ്തുവിൽ പൂർണ്ണമായി ആശ്രയിക്കുന്ന മനോഭാവമാണ് വിശ്വാസം.

ദൈവികസാക്ഷ്യം സ്വീകരിച്ച് അംഗീകരിക്കുന്നവർ സ്വർഗ്ഗീയ ജ്ഞാനത്തിന് പങ്കാളികളാകുന്നു. അവരുടെ ജ്ഞാനം വിശ്വാസത്തിൽ നിന്നുവരുന്നു. യുക്തിക്കു വിരുദ്ധമല്ലെങ്കിൽ തന്നെയും ദൈവികവെളിപ്പാടിലെ സത്യങ്ങൾ യുക്തിക്കതീതമാണ്. യുക്തിക്കു കണ്ടെത്താനാവാത്തതു കൊണ്ടാണ് ദൈവം ഈ സത്യങ്ങളെ വെളിപ്പെടുത്തുന്നത്. തന്മൂലം യുക്തികൊണ്ട് തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നാം അവയെ സ്വീകരിക്കേണ്ടതാണ്. വെളിപ്പാടിന്റെ തെളിവുകളെ പരിശോധിക്കാൻ യുക്തി ആവശ്യമാണ്. പരിശോധനയിലൂടെ വെളിപ്പാടിന്റെ ആശയവും സത്യതയും തെളിയിച്ചു കഴിയുന്നതോടെ തന്റെ കർത്തവ്യം പൂർത്തിയാക്കി യുക്തി പിൻവാങ്ങുന്നു. തുടർന്ന് വിശ്വാസമാണ് വെളിപ്പാടിനെ സ്വീകരിക്കുന്നത്. ക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തിനു ലഭിച്ച രക്ഷയുടെ യുക്തി സാധാരണ ബുദ്ധിക്ക് അപ്രാപ്യമാകയാൽ പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷ സാക്ഷിയിലൂടെയാണ് വ്യക്തി അതു സ്വായത്തമാക്കുന്നത്. ഇങ്ങനെ രക്ഷയുടെ അനുഭവത്തിൽ ദൈവികവെളിപ്പാടിന്റെ സത്യതയുടെ അസന്ദിഗ്ദ്ധമായ തെളിവ് ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്ന വ്യക്തിക്കു ലഭിക്കുന്നു. ഇവിടെയെല്ലാം വിശ്വാസത്തിനു വിധേയമാണ് യുക്തി. “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു; ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു . എന്നുള്ളതു തന്നേ.” (1യോഹ, 5:9-11) “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല നാം ‘അബ്ബാ പിതാവേ’ എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നേ.” (റോമ, 8:14-17). രക്ഷയുടെ നിബന്ധനയാണ് വിശ്വാസം. വിശ്വാസം രക്ഷയ്ക്കു കാരണമല്ല; കരണം മാത്രമാണ്. നാം വിശ്വസിക്കുന്നതു പോലും ദൈവത്തിന്റെ ബലത്തിന്റെ വല്ലഭത്വത്തിന്റെ വ്യാപാരത്താലാണ്. നീതിമാൻ ജീവിക്കുന്നത് വിശ്വാസത്താലാണ്. (എബ്രാ, 10:38). വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നതല്ല. (എബ്രാ, 11:6). എബ്രായർ 11-ൽ വിശ്വാസവീരന്മാരുടെ ഒരു പട്ടിക ഉണ്ട്. യഥാർത്ഥ മാനസാന്തരത്തിന്റെ ലക്ഷണമാണ് വിശ്വാസം. വീണ്ടും ജനനത്തിന്റെ മാനുഷിക വശമാണത്. മാനസാന്തരത്തിൽ പാപി പാപത്തിൽ നിന്നു തിരിയുന്നു; വിശ്വാസത്തിലവൻ ദൈവത്തിങ്കലേയ്ക്കും. മാനസാന്തരം കൂടാതെ വിശ്വാസത്തിനും വിശ്വാസം കൂടാതെ മാനസാന്തരത്തിനും നിലനില്പില്ല.

പലപ്പോഴും പര്യായംപോലെ പ്രയോഗിക്കുന്ന പദങ്ങളാണ് വിശ്വാസവും പ്രത്യാശയും. എന്നാൽ അവ വിഭിന്നങ്ങളാണ്. പ്രത്യാശ ഭാവികമാണ്. എന്നാൽ വിശ്വാസത്തിന് കാലവ്യത്യാസമില്ല, അത് ഭൂതവർത്തമാനഭാവികളെ ഉൾക്കൊള്ളുന്നു. പൊതുവെ പ്രതീക്ഷയും അഭിലാഷവും ചേർന്നതാണ് പ്രത്യാശ. എന്നാൽ തിരുവെഴുത്തുകളിൽ പ്രത്യാശയ്ക്ക് അറിവ്, ഉറപ്പ് എന്നീ ഘടകങ്ങൾ കൂടിയുണ്ട്. വിശ്വാസം എന്നത് തിരുവെഴുത്തുകൾ ഉൾക്കൊള്ളുന്ന ക്രിസ്തീയ ഉപദേശത്തിന്റെ ആകെത്തുകയാണ്. (ലൂക്കൊ, 18:8; പ്രവൃ, 6:7; 1തിമൊ, 4:1; 6;10; യൂദാ, 3). പുതിയനിയമത്തിലെ വിശ്വാസത്തിന് സമാന്തരമായി പഴയനിയമത്തിൽ കാണുന്ന പ്രയോഗമാണ് ആശ്രയം. (സങ്കീ, 26:1; സദൃ, 3:5). 

വിശ്വാസം ഹൃദയത്തിന്റെ പ്രവൃത്തിയാണ്. അതിനാൽ അത് ബൗദ്ധികവും വൈകാരികവും ഇച്ഛാപരവും അത്രേ. വിശ്വാസത്തിന്റെ ബൗദ്ധികാംശത്തെ വെളിപ്പെടുത്തുന്ന ഭാഗങ്ങളാണ് സങ്കീർത്തനം 9:10; യോഹന്നാൻ 2:23; റോമർ 10:14. യേശുവിന്റെ അടുക്കൽ വന്നപ്പോൾ നിക്കൊദെമൊസിന് ഈ വിശ്വാസം ഉണ്ടായിരുന്നു. (യോഹ, 3:2). പിശാചുക്കൾക്ക് ദൈവത്തെക്കുറിച്ചുള്ളത് ബൗദ്ധികമായ അറിവാണ്. “ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.” (യാക്കോ, 2:19). ആഭിചാരകനായ ശിമോനും ഇതേ വിശ്വാസമുണ്ടായിരുന്നു. (പ്രവൃ, 18:13). പ്രകൃതിയിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും തിരുവെഴുത്തുകളിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും വിശ്വസിക്കുന്നതാണ് വിശ്വാസത്തിന്റെ ബൗദ്ധികാംശം. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” റോമ, 10:17). ദൈവമുണ്ടെന്ന് അറിയുന്നതുകൊണ്ട് നാം അവന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു. (റോമ, 1:19). ക്രിസ്തുവിൽ വിശ്വസിക്കുന്നതിന് നാം സുവിശേഷം അറിയേണ്ടതാണ്. “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമ, 10:14). 

“അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതി പാടുകയും ചെയ്തു.” (സങ്കീ, 106:12). വൈകാരികമായ വിശ്വാസം വളരെ വേഗം ഇല്ലാതെ പോകുന്നതാണ്. ഭാഗികമായും താൽക്കാലികമായും മാത്രമേ ദൈവികസത്യം അംഗീകരിക്കുന്നുള്ളൂ. (മത്താ, 13:20; മർക്കൊ, 12:32,34; യോഹ, 5:35). ബൗദ്ധികവും വൈകാരികവുമായ വിശ്വാസത്തിൽ നിന്നാണ് ഇച്ഛാപരമായ വിശ്വാസം ഉളവാകുന്നത്. വിശ്വാസത്തിന്റെ ഈ മൂന്ന് അംശങ്ങളും ഇല്ലെങ്കിൽ ഒരു മനുഷ്യന് രക്ഷ നേടാൻ കഴിയുകയില്ല. ക്രിസ്തുവിനെ സ്വമേധയാ സ്വന്തമാക്കിയില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുകയില്ല. ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുകയും ഹൃദയം ദൈവത്തിന് വിധേയപ്പെടുത്തുകയും ചെയ്യുന്നതാണ് ഇച്ഛാപരമായ വിശ്വാസം. “മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്ന് ഇമ്പമായിരിക്കട്ടെ.” (സദൃ, 23:26. ഒ.നോ: മത്താ, 11:28; ലൂക്കൊ, 14:26; യോഹ, 2:24; റോമ, 3:2; ഗലാ, 2:7). ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതിനെക്കുറിക്കുന്ന അനേകം ഭാഗങ്ങളുണ്ട്. (ഉദാ: യോഹ, 1:12; 4:14; 6:53; വെളി, 3:20). 

വിശ്വാസത്തിൽ ദൈവികവും മാനുഷികവുമായ അംശങ്ങൾ ഉണ്ടെങ്കിലും വിശ്വാസത്തിന്റെ ഉറവിടം ദൈവമാണ്. ദൈവകൃപയാലാണ് ഒരു വ്യക്തിക്ക് വിശ്വാസം ലഭിക്കുന്നത്.  “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). “ഭാവിക്കേണ്ടതിനുമീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമ, 12:3). നമ്മുടെ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ക്രിസ്തുവാണ്. (എബ്രാ, 12:2). ആത്മീയ വരങ്ങളിലൊന്നും ആത്മാവിന്റെ ഫലങ്ങളിൽ ഒന്നുമായ വിശ്വാസം പ്രദാനം ചെയ്യുന്നത് പരിശുദ്ധാത്മാവത്രേ. (1കൊരി, 12;4,8,9; ഗലാ, 5:22,23). വിശ്വാസത്തിൻ്റെ ഉറവിടം ദൈവമാണെങ്കിലും മാനുഷിക പക്ഷത്തിൽ രണ്ടു മാദ്ധ്യമങ്ങളുണ്ട് വിശ്വാസം ലഭിക്കുന്നതിന്; ദൈവവചന ശ്രവണവും പ്രാർത്ഥനയും. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവിയാലും ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു.” (പ്രവൃ, 4:4). വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കുന്നതിന് അപ്പൊസ്തലന്മാർ ക്രിസ്തുവിനോടപേക്ഷിച്ചു. (ലൂക്കൊ, 17:5). അതിനോടുള്ള ബന്ധത്തിലാണ് കടുകുമണിയോളം വിശ്വാസത്തെക്കുറിച്ച് ക്രിസ്തു പറഞ്ഞത്. പരിച്ഛദസമന്വിതമായ വിശ്വാസവിശേഷങ്ങളാണ് അല്പവിശ്വാസം (മത്താ, 6:30; 8:26; 14:31; 16:8; 17:20; ലൂക്കൊ, 12:28), ഇത്രവലിയ വിശ്വാസം (മത്താ, 8:10, രക്ഷിക്കുന്ന വിശ്വാസം (മത്താ, 9:22, മർക്കൊ, 5:34; ലൂക്കൊ, 7:50), വലിയ വിശ്വാസം (മത്താ, 12:28), കടുകുമണിയോളം വിശ്വാസം (മത്താ, 17:21; ലൂകൊ, 17:6), സംശയിക്കാത്ത വിശ്വാസം (മത്താ, 21:21; റോമ, 4:20), നിറഞ്ഞ വിശ്വാസം (പ്രവൃ, 6:5), നിലനില്ക്കുന്ന വിശ്വാസം (പ്രവൃ, 14:22; 1കൊരി, 13:12; 16:13), ഉറച്ച വിശ്വാസം (പ്രവൃ, 16:5; 2കൊരി, 1:24; കൊലൊ, 2:7), അനുസരണമുള്ള വിശ്വാസം (റോമ, 1:6), ഒത്തൊരുമിച്ചുള്ള വിശ്വാസം (1:12), ശക്തിയുള്ള വിശ്വാസം (റോമ, 4:20), സ്നേഹത്തിൽ വ്യാപരിക്കുന്ന വിശ്വാസം (ഗലാ, 5:6), സ്ഥിരതയുള്ള വിശ്വാസം (കൊലൊ, 2:5;1പത്രൊ, 2:5), വർദ്ധിക്കുന്ന വിശ്വാസം (2തെസ്സ, 1:3), പ്രവർത്തിക്കുന്ന വിശ്വാസം (2തെസ്സ, 1:12), സത്യത്തിൻ്റെ വിശ്വാസം (2തെസ്സ, 2:13), നിർവ്യാജവിശ്വാസം (2തിമൊ, 1:4), പൊതുവിശ്വാസം (തീത്തൊ, 1:4), പൂർണ്ണനിശ്ചയമുള്ള വിശ്വാസം (എബ്രാ, 10:22), നിർജ്ജീവ വിശ്വാസം (യാക്കോ, 2:17,26), വിലയേറിയ വിശ്വാസം (2പത്രൊ, 1:1), അതിവിശുദ്ധ വിശ്വാസം (യൂദാ, 20), എന്നിവ.

വ്യാപകമായ അനേകം ഫലങ്ങൾ വിശ്വാസത്തിനുണ്ട്. പുതുജനനത്തെയും പുതിയ സൃഷ്ടിയുടെ ജീവിതത്തെയും നിയന്ത്രിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. 

1. വിശ്വാസത്തിലൂടെ ദൈവപ്രസാദം ലഭിക്കുന്നു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രാ, 11:6). ദൈവപ്രസാദം നഷ്ടപ്പെട്ടത് അവിശ്വാസത്താലാണ്. അതിനാൽ അതു നേടേണ്ടത് വിശ്വാസത്താൽ തന്നെയാണ്. “അവർ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യണം എന്നു ചോദിച്ചു . യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 6:28,29).

2. വിശ്വാസത്താൽ നിത്യജീവൻ ലഭിക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “പുതനിൽ വിശ്വസിക്കുന്ന വന്നു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ: (യോഹ, 3:36). രക്ഷ (പ്രവൃ, 16:31; എഫെ, 2:8; മർക്കൊ, 16:16), പാപമോചനം (പ്രവൃ 10:43), നീതീകരണം (റോമ, 6:1), പുത്രത്വം (യോഹ, 1:12; ഗലാ, 3:26), പരിശുദ്ധാത്മാവ് എന്ന ദാനം (എഫെ, 1:13) എല്ലാം വിശ്വാസത്താലാണ് ലഭിക്കുന്നത്. ക്രിസ്തു വിശ്വാസത്താൽ ഹൃദയത്തിൽ വസിക്കുന്നു (എഫെ, 3:17). വിശ്വസിക്കുന്നവരാണ് സ്വസ്ഥതയിൽ പ്രവേശിക്കുന്നത്. (എബ്രാ, 4:3).

3. ക്രിസ്തീയ ജീവിതം വിശ്വാസജീവിതമാണ്: നീതിമാൻ വിശ്വാസത്താൽ ജീവിക്കും. (ഹബ, 2:4). ഒരു ദൈവപൈതൽ ജഡത്തിൽ ജീവിക്കുന്നത് അവനെ സ്നേഹിച്ചു അവനുവേണ്ടി തന്നെത്താൻ ഏല്പ്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാണ്. (ഗലാ, 2:20). “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. (2കൊരി, 5:7). വിജയകരമായ ജീവിതത്തിന് അടിസ്ഥാനമായിരിക്കുന്നത് വിശ്വാസമാണ്. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്ത ജയിക്കുന്നവൻ? (1യോഹ, 5:4,5). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യെശ, 26:3; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു (1പത്രൊ, 1:8), ശാരീരികസൗഖ്യം പ്രാപിക്കുന്നു (മത്താ, 9:22,29; യാക്കൊ, 5:14,15), പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്നു (മത്താ, 21:21; മർക്കൊ, 11:24; ലൂക്കൊ, 1:45; എബ്രാ, 6:12; യാക്കൊ, 1:5-7; 1യോഹ, 5:14,15), അത്ഭുതം പ്രവർത്തിക്കുന്നു (മത്താ, 21:21; 17:19,20; യോഹ, 11:40; 14:12; എബ്രാ, 11:32-34), സർവ്വവും സാധിക്കുന്നു (മർക്കൊ, 9:23; മത്താ 19:26; ഫിലി, 4:13).

ബൈബിൾ സംഖ്യകൾ

ബൈബിൾ സംഖ്യകൾ (Bible Numbers)

ഒന്നുമുതൽ പത്തുവരെയുള്ള എബ്രായ ഗ്രീക്കു സംഖ്യകൾ

”എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വകപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുളളതും ആകുന്നു” (2തിമൊ, 3:16,17) എന്നിങ്ങനെ തിരുവെഴുത്തുകളുടെ ഉത്പത്തിയെക്കുറിച്ചും, പ്രയോജനങ്ങളെക്കുറിച്ചും അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്; വിവിധനിലയിലുളള ഗ്രന്ഥകാരന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് രേഖപ്പെടുത്തിയവയുമാണ്. ദൈവശ്വാസീയമായ വേദപുസ്തകത്തിലെ സംഖ്യകൾ അത്ഭുതകരമായ സംവിധാനത്തെ സവിസ്തരം വെളിപ്പെടുത്തുന്നു. തിരുവെഴുത്തിലെ സംഖ്യകൾ, കൂലങ്കഷമായി തിരുവചനം പഠിക്കുന്നവർക്കു അത്ഭുതാദരങ്ങളെ ഉളവാക്കിക്കൊണ്ട് ആഴമേറിയ ആത്മീയ സത്യങ്ങളെ അനാവരണം ചെയ്തു കൊടുക്കുന്നവയാണ്. ബാഹ്യതലത്തിൽ ദുർഗ്രഹമായി തോന്നാമെങ്കിലും ശ്രദ്ധാപൂർവ്വം അപഗ്രഥിച്ചു പഠിക്കുമ്പോൾ നമ്മുടെ ഔത്സുക്യത്തെ ക്രമമായി വളർത്തിക്കൊണ്ട്, തിരുവെഴുത്തുകളുടെ ആഴങ്ങളിലേക്കു അവ നമ്മെ നയിക്കും. വാക്കുകളിൽ, വാക്യങ്ങളിൽ, പ്രയോഗങ്ങളിൽ, സംഭവപരമ്പരകളിൽ, അവയുടെ എണ്ണങ്ങളിൽ, എഴുത്തുകളിൽ എല്ലാം വെളിപ്പെടുത്തുന്ന ആത്മീയസത്യങ്ങൾക്ക് അനുസരണമായി, അവയെ മാർമ്മികമായി വെളിപ്പെടുത്തുന്ന സംഖ്യകളുടെ ആവർത്തനം വിസ്മയമത്രേ.

സംഖ്യാക്രമം ബൈബിളിൽ 

അനന്തമായ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ജ്ഞാനം അറിവു എന്നിവയുടെ ആഴം അപ്രമേയവും അവന്റെ വഴികൾ അഗോചരവുമത്ര. (റോമ, 1:33). സ്യഷ്ടിയിൽ വെളിപ്പെട്ട ദൈവത്തിന്റെ കരവിരുതും കൃത്യതയും ദൈവികവെളിപ്പാടായ തിരുവെഴുത്തുകളിലും പ്രതിബിംബിക്കുന്നു. ആകാശസൈന്യത്തെ (നക്ഷത്രങ്ങളെ) ദൈവം പേർ ചൊല്ലി വിളിക്കയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും ചെയ്യുന്നു. ”നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു. അവന്റെ വീര്യമാഹാത്മ്യം നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശ, 40:26). സങ്കീർത്തനക്കാരൻ പാടുകയാണ്: ”അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:4,5). നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞു. (മത്താ, 10:30). സഷ്ടാവായ ദൈവം ഉദാസീനനല്ല. സൃഷ്ടി അവന്റെ കയ്യിൽ ഭദ്രമാണ്. അവയുടെ സംഖ്യയും ക്രമവും അവൻ അറിയുന്നു. സൃഷ്ടിയിലെ ഈ സംഖ്യാപരമായ ക്രമവും സംവിധാന സൗഭാഗ്യവും ദൈവിക അരുളപ്പാടായ ബൈബിളിൽ ദൃശ്യമാണ്. ബുദ്ധിയുളളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ എന്ന ആഹ്വാനത്തോടുകൂടി മൃഗത്തിന്റെ സംഖ്യ വെളിപ്പെടുത്തിയതു കർത്താവു തന്നെയാണ്. (വെളി, 13:18). ബൈബിളിലെ പുസ്തകങ്ങളിൽ ഒന്നിന്റെ പേർ സംഖ്യാപുസ്തകം എന്നാണ്. യിസ്രായേൽ മക്കളുടെ ജനസംഖ്യ ഉൾക്കൊള്ളുന്നതുകൊണ്ടു മാത്രമല്ല, അതിൽ ഉപയോഗിച്ചിട്ടുളള സംഖ്യകളുടെ പ്രത്യേക സൂചനകൾ കൊണ്ടുമാണ് പ്രസ്തുത നാമധേയം. ഭൗതികപ്രപഞ്ചത്തിലെ ദൈവിക ക്രമത്തെയാണു നാം പ്രകൃതി നിയമങ്ങൾ എന്നു വിളിക്കുന്നത്.

സംഖ്യയുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ 

എണ്ണം എന്ന നാമപദത്തിനു തുക, വില, മതിപ്പ്, നിനവ്, ആശയം, വിചാരം, വിശ്വാസം എന്നീ അർത്ഥങ്ങളുണ്ട്. എണ്ണുക എന്ന ക്രിയാപദത്തിന് വിചാരിക്കുക, ആലോചിക്കുക, കരുതുക, വിശ്വസിക്കുക, മതിക്കുക എന്നിവയാണ് അർത്ഥങ്ങൾ. എണ്ണം കണക്കാക്കുക എന്നപോലെ തന്നെ പ്രസിദ്ധമായ അർത്ഥമാണ് ചിന്തിക്കുക അഥവാ കരുതുക. ഈ അർത്ഥത്തിൽ പ്രസ്തുത പദം പ്രയോഗിച്ചിട്ടുളള ചില ബൈബിൾ ഭാഗങ്ങൾ താഴെ കൊടുക്കുന്നു: 

അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം യോഹന്നാനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു. (മത്താ, 14:5).

യേശുവിനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു. (മത്താ, 21:46).

തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു. (പ്രവൃ,  5:41). 

അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. (റോമ, 6:11). 

എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. …… ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എത്തുന്നു. (ഫിലി, 3:7,8, 11).

നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. (1തിമൊ, 5:17).

മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. (എബ്രാ, 11:26).

1. ഒന്ന് (One)

🟥 എബ്രായയിൽ ഒന്നു (one) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം എഖാദ് (אֶחָד – echad) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 952 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒന്നാം (ഉല്പ, 1:5), ഒരു (ഉല്പ, 1:9), ഒന്നു (2:21), ഏക (2:24), ‘ഒരു’ത്തൻ (3:22), ‘ഒരു’ത്തി (4:19), ഒരേ (11:1), ‘ഏക’ൻ (ആവ, 6:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ (എഖാദ്) തന്നേ.” (ആവ, 6:4). 

🟥 എബ്രായയിൽ ഒറ്റ (only) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം യാഖീദ് (יָחִיד – yachiyd) ആണ്. കേവലമായ ഒന്നിനെ കുറിക്കുകയാണ് യാഖീദ്. പഴയനിയമത്തിൽ പന്ത്രണ്ടു പ്രാവശ്യം ഈ പദമുണ്ട്. ‘ഏക’ജാതൻ (ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10), ‘ഏക’പുത്രി (ന്യായാ, 11:34), ‘ഏകാ’കി (സങ്കീ, 25:16; 68:6), ‘ഏക’പുത്രൻ (സദൃ, 4:3) എന്നിവിടങ്ങളിൽ ഏക എന്ന അർത്ഥത്തിലും, രണ്ടു സ്ഥാനങ്ങളിൽ എൻ്റെ ജീവൻ (My darling; സങ്കീ, 22:20; 35:17) എന്നും സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏക (യാഖീദ്) ജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.” (ഉല്പ, 22:2). 

🟥 എബ്രായയിൽ ഒറ്റ (alone, only) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മറ്റൊരു പദം ബാദദ് (לְבַדֶּֽךָ – badad) ആണ്. കേവലമായ ഒന്നിനെ കുറിക്കുന്ന ഈ പദം ആറു പ്രാവശ്യം യഹോവയായ ദൈവത്തിനു ഉപയോഗിച്ചിരിക്കുന്നു:

”യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.” (ആവ, 32:12).

”കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15).

”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19).

”അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18).

”യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). 

”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20).

🟩 ഗ്രീക്കിൽ ഒന്നു (One) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ഹെയ്സ് (εἷς – heis) ആണ്. ഈ പദം 272 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു (മത്താ, 5:18), ഒന്നു (5:29), ‘ഒരു’ത്തൻ (6:24), ‘ഒരു’വൻ (26:21), ഏക (മർക്കൊ, 12:29), ‘ഏക’ൻ (മർക്കൊ, 12:32) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).

🟩 ഗ്രീക്കിൽ ഒന്നു (One) അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മിയ (μία – mia) എന്ന സ്ത്രീലിംഗ പദവുമുണ്ട്. 79 പ്രാവശ്യം പുതിയനിയമത്തിൽ ഇതുണ്ട്. ഒരു (മത്താ, 5:18), ഒന്നു (5:19), ‘ഒരു’ത്തി (24:41), ഒന്നാം (28:1) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. 

”രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.” (മത്താ, 24:41).

”നിങ്ങളെ വിളിച്ചപ്പോൾ ഏക(മിയ)പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (മിയ), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്).” (എഫെ, 4:4-6).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് പ്രൊടൊസ് (first) ആണ്. പ്രൊടൊസ് (πρῶτος – protos) 104 പ്രാവശ്യമുണ്ട്. ‘ഒന്നാ’മൻ (മത്താ, 10:2), മുമ്പിലത്തേത് (12:45), മുമ്പൻ (19:35), ഒന്നാം (26:17) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

”പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.” (മത്താ, 26:17).

🟩 പഴയനിയമത്തിലെ യാഖീദിനു തുല്യമായ ഒരു ഗ്രീക്കുപദം പുതിയനിയമത്തിലുണ്ട്. ഒറ്റ (only, alone, one’s) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മോണോസ് (μόνος – monos) എന്ന ഈ പദം 47 പ്രാവശ്യമുണ്ട്. മാത്രം (മത്താ, 4:4), തനിയെ (14:23), ഏക (മർക്കൊ, 6:47), തനിച്ചു (9:2) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. പതിമൂന്നു പ്രാവശ്യം ദൈവത്തെ കുറിക്കാൻ ഈ പദം ഉപയോഗിച്ചിരിക്കുന്നു:

‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (only) ആരാധിക്കാവു’ (മത്താ, 4:10). 

‘ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രം (only) അല്ലാതെ’ (മത്താ, 24:36). 

‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (മോണോസ്) ആരാധിക്കാവു’ (ലൂക്കോ, 4:8). 

‘ദൈവം ഒരുവൻ അല്ലാതെ (alone) പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ’ (ലൂക്കോ, 5:21). 

‘ഏക (only) ദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം’ (യോഹ, 5:44). 

‘ഏക(only) സത്യദൈവമായ നിന്നെയും’ (യോഹ, 17:3). 

‘ഏക(alone)ജ്ഞാനിയായ ദൈവത്തിന്നു’ (റോമ, 16:26). 

‘നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക (only) ദൈവത്തിന്നു’ (1തിമൊ, 1:17). 

”ധന്യനായ ഏക (only) അധിപതിയും രാജാധിരാജാവും കർത്താധികർത്താവും” (1തിമൊ, 6:15). 

‘താൻ മാത്രം (only) അമർത്യതയുള്ളവനും’ (1തിമൊ, 6:16). 

‘ഏക (only) നാഥനും നമ്മുടെ കർത്താവുമായ’ (യൂദാ 1:4). 

‘രക്ഷിതാവായ ഏക (only) ദൈവത്തിന്നു തന്നേ’ (യൂദാ 1:24). 

‘നീയല്ലോ ഏക (only) പരിശുദ്ധൻ’ (വെളി, 15:4).

2. രണ്ട് (Two)

🟥 എബ്രായയിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെനയീം (שְׁנַיִם – shenayim) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 758 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. രണ്ടു (ഉല്പ, 1:16), ‘ഇരു’വരും (2:25), പന്ത്രണ്ട് (പത്തും രണ്ടും: 5:8), ഈരണ്ട് (രണ്ടുവീതം: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.” (ഉല്പ, 1:16). 

🟥 ക്രമസൂചക സംഖ്യയായ ഷേനി (second) എന്ന പദവും, ഷനാ (second) എന്ന പദവും പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഷേനി (שֵׁנִי- sheniy) 156 പ്രാവശ്യവും, ഷനാ (שָׁנָה – shanah) 22 പ്രാവശ്യവും ഉണ്ട്. രണ്ടാം (ഷേനി: ഉല്പ, 2:8), രണ്ടാമത്തെ (6:16), രണ്ടാമതും (22:15), പിറ്റെ (47:18) എന്നിങ്ങനെയും; രണ്ടുവട്ടം (ഷനാ: ഉല്പ, 41:32), രണ്ടാമതു (1ശമൂ, 26:8), രണ്ടാം (1രാജാ, 18:34), ഇനിയും (നെഹെ, 13:21) എന്നിങ്ങനെയും സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും (ഷേനി) മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.” (ഉല്പ, 6:16). 

ഫറവോന്നു സ്വപ്നം രണ്ടുവട്ടം (ഷനാ) ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.” (ഉല്പ, 41:32).

🟩 ഗ്രീക്കിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഡുയൊ (δύο – dyo) 135 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. രണ്ടു (മത്താ, 4:18), ‘ഇരു’വർ (20:21), ഈരണ്ട് (മർക്കൊ, 6:7) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

”രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” (മത്താ, 6:24).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡ്യുടെറൊസ് (second) ആണ്. ഡ്യുടെറൊസ് (δεύτερος – deuteros) 47 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ (മത്താ, 21:30), രണ്ടാമതും (26:42), രണ്ടുവട്ടം (മർക്കൊ, 14:72) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

രണ്ടാമതും പോയി: ”പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു. (മത്താ, 26:42).

3. മൂന്ന് (Three)

🟥 എബ്രായയിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷലോഷ് (שָׁלוֹשׁ – shalowsh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 430 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നൂറ് (മൂന്നു നൂറ്: ഉല്പ, 5:22), മൂന്ന് (6:10), മൂവർ (മൂന്നു പേർ; 9:19), പതിമൂന്ന് (പത്തും മൂന്നും: 17:25), മൂന്നിടങ്ങഴി (മൂന്നു ഇടങ്ങഴി: 18:6), എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”അവൻ (അബ്രാഹാം) തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 18:2). 

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെലീഷി (third) ആണ്. ഷെലീഷി (שְׁלִישִׁי – shelîyshiy) 108 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നാം (ഉല്പ, 1:13), മൂന്നാമത്തെ (6:16), മൂന്നാമത് (സംഖ്യാ, 2:24), മൂന്നിൽ (15:6) എന്നിങ്ങനെയാണ് തർജ്ജമ. 

”മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിൻ.” (ഉല്പ, 42:18). 

🟩 ഗ്രീക്കിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ട്രൈസ് (τρεῖς – treis) 69 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. (മൂന്നു (മത്താ, 12:10), മൂന്നോ (18:20), മൂവർ (മൂന്നു പേർ: ലൂക്കൊ, 10:32) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

യേശു അവരോടു: ”ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. (യോഹ, 2:19).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ട്രിറ്റൊസ് (third) ആണ്. ട്രിറ്റൊസ് (τρίτος – tritos) 47 പ്രാവശ്യം പുതിയനിയമത്തിൽ ഉണ്ട്. മൂന്നാം (മത്താ, 16:21), മൂന്നാമത്തവൻ (22:26), മൂന്നാമതും (26:44), മൂന്നു (മർക്കൊ, 9:31), മൂന്നാമതിൽ (ലൂക്കൊ, 12:38) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

4. നാല് (Four)

🟥 എബ്രായയിൽ നാല് (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം അർബ (אַרְבַּע – arba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 311 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നാല് (ഉല്പ, 2:10), നാന്നൂറ്റിമൂന്നു (നാലു നൂറും മുന്നും: 11:13), മുപ്പത്തിനാല് (മുപ്പതും നാലും: 11:16), നാന്നൂറ് (നാലു നൂറ്: 15:13) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.

”ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ.” (സങ്കീ, 39:5).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം റെബീ (fourth) ആണ്. റെബീ (רְבִיעִי – rebiyiy) 56 പ്രാവശ്യമുണ്ട്. നാലാം (ഉല്പ, 1:19), നാലാമത്തെ (പുറ, 28:20), കാൽ (29:40) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

”സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.” (ഉല്പ, 1:19).

🟩 ഗ്രീക്കിൽ നാലു (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെസ്സറെസ് (τέσσαρες – tessares) 42 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. നാലു (മത്താ, 24:31), നാലാൾ (നാല് ആൾ: മർക്കൊ, 2:3), ഇരുപത്തിനാല് (ഇരുപതും നാലും: വെളി, 4:4) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

”അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31). 

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെറ്റർടൊസ് (fourth) ആണ്. ടെറ്റർടൊസ് (τέταρτος – tetartos) 10 പ്രാവശ്യമുണ്ട്. നാലാം (മത്താ, 14:25), ‘നാലാ’കുന്നാൾ (പ്രവൃ, 10:30), കാലാംശം (നാലിലൊന്ന്: വെളി, 6:8), നാലാമത്തെ (8:12) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.

5. അഞ്ച് (Five)

🟥 എബ്രായയിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ചമേഷ് (חָמֵשׁ – chamesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 341 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നൂറ്റഞ്ച് (നൂറും അഞ്ചും: ഉല്പ, 5:6), അഞ്ചൂറ് (അഞ്ചു നൂറ്: 5:32), പതിനഞ്ച് (പത്തും അഞ്ചും: 7:20), അഞ്ച് (14:9) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:28).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ചമിഷി (fifth) ആണ്. ചമിഷി (חֲמִישִׁי – chamiyshiy) 45 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അഞ്ചാം (ഉല്പ, 1:23), അഞ്ചാമത് (30:17), അഞ്ചിൽ (ലേവ്യ, 22:14), അഞ്ചാമത്തെ (രോശു, 19:24), എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

🟩 ഗ്രീക്കിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം പെൻടെ (πέντε – pente) ആണ്. ഈ പദം 38 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. അഞ്ച് (മത്താ, 14:17), അയ്യായിരം (അഞ്ചു ആയിരം: പ്രവൃ, 4:4), എഴുപത്തിയഞ്ച് (എഴുപതും അഞ്ചും: 7:14) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19). 

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം പെംടൊസ് (fifth) ആണ്. പെംടൊസ് (πέμπτος – pemptos) 4 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അഞ്ചാം (വെളി, 6:9), അഞ്ചാമത്തെ (9:1) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.

6. ആറ് (Six)

🟥 എബ്രായയിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷേഷ് (שׂוּשׂ – shesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 215 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അറുനൂറ് (ആറു നൂറ്: ഉല്പ, 7:6), എൺപത്താറ് (എൺപതു. ആറും: 16:16), ആറ് (30:20), പതിനാറ് (പത്തും ആറും: 46:18) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.” (പുറ, 20:11).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷിഷ്ഷീ (sixth) ആണ്. ഷിഷ്ഷീ (שִׁשִּׁי – shishshiy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ആറാം (ഉല്പ, 1:31), ആറാമത് (30:19), ആറാമത്തെ (പുറ, 26:9), ‘ആറാ’മൻ (1ദിന, 2:15) എന്നിങ്ങനെയാണ് പരിഭാഷ. 

”നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.” (പുറ, 16:29).

🟩 ഗ്രീക്കിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെക്സ് (ἕξ – hex) 12 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആറ് (മത്താ, 17:1), നാല്പത്താറ് (നാല്പതും ആറും: യോഹ, 2:20), ഇരുനൂറ്റെഴുപത്താറ് (270-ഉം ആറും: പ്രവൃ, 27:37), ആറാറ് (ആറുവീതം: വെളി, 4:8) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

”ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി.” (മത്താ, 17:1).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെക്ടൊസ് (sixth) ആണ്. ഹെക്ടൊസ് (ἕκτος – hektos) 14 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ആറാം (മത്താ, 20:7), ആറാമത്തെ (വെളി, 9:13) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

7. ഏഴ് (Seven)

🟥 എബ്രായയിൽ ഏഴ് (seven) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെബാ (שֶׁבַע – sheba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 399 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴ് (4:24), എണ്ണൂറ്റേഴ് (800 + ഏഴ്: 5:7), നൂറ്റെഴുപത്തേഴ് (170-ഉം ഏഴും: 5:25), ഏഴേഴ് (ഏഴു ജോഡി: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.” (ഉല്പ, 7:4).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെബിയി (seventh) ആണ്. ഷെബിയി (שְׁבִיעִי – shebiyiy) 98 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴാം (ഉല്പ, 2:2), ഏഴാമത്തെ (ലേവ്യ, 23:16) എന്നിങ്ങനെയാണ് പരിഭാഷ. 

”താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ, 2:3).

🟩 ഗ്രീക്കിൽ ഏഴ് (Seven) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെപ്റ്റ (ἑπτά – hepta) 87 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഏഴെന്നു തർജ്ജമ ചെയ്തിരിക്കുന്നു. 

”തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:13).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെബ്ടൊമൊസ് (seventh) ആണ്. ഹെബ്ടൊമൊസ് (ἕβδομος – hebdomos) 9 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഏഴു (യോഹ, 4:52), ഏഴാം (എബ്രാ, 4:4), ഏഴാമൻ (യൂദാ, 1:14), ഏഴാമത്തെ (വെളി, 11:15) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

”ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:” (യൂദാ, 1:14).

8. എട്ട് (Eight)

🟥 എബ്രായയിൽ എട്ട് (eight) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെമോന (שְׁמֹנֶה – shemoneh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 107 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എണ്ണൂറ് (എട്ടു നൂറ്: ഉല്പ, 5:4), എട്ട് (17:12), എട്ടാം (21:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി.” (ഉല്പ, 17:12).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെമീനീ (eighth) ആണ്. ഷെമീനീ (שְׁמִינִי – shemiyniy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എട്ടാം പുറ, 22:30), എട്ടാമത്തേത് (1ദിന, 25:15), എട്ടാമൻ (26:5) എന്നിങ്ങനെയാണ് പരിഭാഷ. 

”എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.” (ലേവ്യ, 14:23).

🟩 ഗ്രീക്കിൽ എട്ട് (Eight) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഒക്ടോ (ὀκτώ – okto) 9 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. എട്ട് (ലൂക്കൊ, 2:21), പതിനെട്ട് (പത്തും എട്ടും: 13:4), മപ്പത്തെട്ട് (മപ്പതു എട്ട്: യോഹ, 5:5) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

“പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒഗ്ടൂസ് (eighth) ആണ്. ഒഗ്ടൂസ് (ὄγδοος – ogdoos) 6 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എട്ടാം (ലൂക്കൊ, 1:59), ഏട്ടാമത്തത് (വെളി, 17:11) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.” (ലൂക്കോ, 1:59).

9. ഒമ്പത് (Nine)

🟥 എബ്രായയിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെഷാ (תֵּשַׁע – tesha) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 58 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി (ഒമ്പതു നൂറ്: ഉല്പ, 55), ഇരുന്നൂറ്റൊമ്പത് (ഇരുന്നൂറും ഒമ്പതും: 11:19), ഒമ്പതാം (ലേവ്യ, 23:32), ഒമ്പത് (സംഖ്യാ, 29:26) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

“അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ളഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.” (സംഖ്യാ, 29:26).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെഷീ (ninth) ആണ്. ടെഷീ (תְּשִׁיעִי – teshiyiy) 18 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒമ്പതാം (ലേവ്യ, 25:22), ‘ഒമ്പതാ’മൻ (1ദിന, 12:12), ഒമ്പതാമത്തേത് (24:11) എന്നിങ്ങനെയാണ് തർജ്ജമ. 

“എട്ടാം സംവത്സരത്തില്‍ നിങ്ങള്‍ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കുയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.” (ലേവ്യ, 25:22).

🟩 ഗ്രീക്കിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എന്നെയ (ἐννέα – ennea) ഒരു പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒമ്പത് എന്നു സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

 “പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?” (ലൂക്കോ, 17:17).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നടൊസ് (ninth) ആണ്. എന്നടൊസ് (ἔννατος – ennatos) 10 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ഒമ്പതാം (മത്താ, 20:5), ഒമ്പതാമത്തെ (വെളി, 21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46).

10. പത്ത് (Ten)

🟥 എബ്രായയിൽ പത്ത് (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എസെർ (עֶשֶׂר – eser) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 175 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി പത്ത് (900-ഉം പത്തും: ഉല്പ, 5:14), പത്ത് (16:3) പതിനാല് (പത്തും നാലും: 31:41), മുപ്പത് (മൂന്ന് പത്ത്: 32:15) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

“അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:32).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം അസീറീ (tenth) ആണ്. അസീറീ (עֲשִׂירִי – ʻasiyriy) 29 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. പത്താം (ഉല്പ, 8:5), പത്തിലൊന്നു (പത്തിൽ ഒന്നു: പുറ, 16:36), പത്താമൻ (1ദിന, 12:13) എന്നിങ്ങനെയാണ് തർജ്ജമ. 

“പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി.” (ഉല്പ, 8:5).

🟩 ഗ്രീക്കിൽ പത്തു (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഡെക (δέκα – deka) 27 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. പത്ത് (മത്താ, 20:24), പതിനെട്ട് (പത്തും എട്ടും: ലൂക്കൊ, 13:4), പതിനായിരം (പത്തു ആയിരം: 14:31) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.” (മത്താ, 25:1).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡകടൊസ് (tenth) ആണ്. ഡകടൊസ് (δέκατος – dekatos) 3 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. പത്താം (യോഹ, 1:39), പത്തിലൊന്ന് (പത്തിൽ ഒന്ന്: വെളി, 11:3), പത്താമത്തേത് (21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“യേശു അവരോടു: ‘വന്നു കാണ്മിൻ’ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താംമണി നേരം ആയിരുന്നു.” (യോഹ 1:39).

താമ്രക്കടൽ

താമ്രക്കടൽ (brazen sea)

ശലോമോൻ ദൈവാലയത്തിന്റെ മുമ്പിൽ താമ്രക്കാളകളുടെ പുറത്തുവച്ചിരുന്ന താമ്രപാത്രം. (1രാജാ, 7:23-44; യിരെ, 52:17). താമ്രം കൊണ്ടുള്ള പണി ചെയ്യുന്നതിന് ശലോമോൻ രാജാവ് സോരിൽ നിന്നു ഹീരാമിനെ വരുത്തി. ഈ താമ്രക്കടൽ നിർമ്മിച്ചത് ഹീരാം ആയിരുന്നു. ദാവീദ് കൊളളയായി പിടിച്ച താമ്രമാണ് താമ്രക്കടൽ നിർമ്മാണത്തിന് ഉപയോഗിച്ചത്. (1ദിന, 18:8). സമാഗമനകൂടാരത്തിൽ താമത്തൊട്ടി വച്ചിരുന്ന സ്ഥാനത്തിനു (പുറ, 30:18) സമാന്തരമായാണ് താമ്രക്കടൽ വച്ചിരുന്നതെങ്കിൽ, അതിന്റെ സ്ഥാനം ദൈവാലയത്തിലേക്കുള്ള പ്രവേശനത്തിൽ യാഗപീഠത്തിനു മുമ്പിലാണ്. താമ്രപാത്രം പ്രന്തണ്ടു കാളപ്പുറത്താണു വച്ചിരുന്നത്. കാളകൾ മൂന്നെണ്ണം വീതം ഓരോ ദിക്കിലേക്കു തിരിഞ്ഞിരുന്നു. വടക്കോട്ടു മൂന്നു, പടിഞ്ഞാറോട്ടു മൂന്നു, തെക്കോട്ടു മൂന്നു, കിഴക്കോട്ടു മൂന്ന്. കാളകളുടെ പൃഷ്ഠഭാഗം അകത്തോട്ടു തിരിഞ്ഞിരുന്നു. പാത്രം വൃത്താകാരമായിരുന്നു. അതിന് പത്തു മുഴം വ്യാസവും അഞ്ചുമുഴം ഉയരവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വ്യാപ്തം രണ്ടായിരം ബത്ത് ആയിരുന്നു. 2ദിനവൃത്താന്തം 4:5-ൽ മൂവായിരം ബത്ത് എന്നു കാണുന്നു. അതിന്റെ വക്ക് പുറത്തോട്ട് മലർന്നിരുന്നു. അതു പാനപാത്രത്തിൻ്റെ വക്കുപോലെ താമരപ്പൂവിൻ്റെ ആകൃതിയിൽ ഉള്ളതായിരുന്നു . താമ്രക്കടൽ ഗോളാകാരമായിരുന്നു എന്നു ജൊസീഫസ് പറയുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ അതിന് സിലിണ്ടറാകൃതിയാണ്. പുരോഹിതന്മാർക്കു കഴുകുന്നതിനു അതിൽ വെളളം നിറച്ചിരുന്നു. ആഹാസ് രാജാവിന്റെ കാലത്തു താമ്രക്കടലിനെ താമ്രക്കാളകളുടെ പുറത്തു നിന്നിറക്കി കല്ത്തളത്തിന്മേൽ വെച്ചു. (2രാജാ, 16:17). ബി.സി. 587-ൽ നെബൂഖദ്നേസർ യെരൂശലേം പിടിച്ചപ്പോൾ കടൽ ഉടച്ച് താമ്രം ബാബേലിലേക്കു കൊണ്ടുപോയി. 

താമ്രക്കടലിന്റെ നിർമ്മാണം സീറോ ഫിനിഷ്യൻ സ്വാധീനവും വിശ്വദേവതാ സൂചനയും വ്യക്തമാക്കുന്നു. പ്രാചീനകാലത്തു കടലിന് ദിവ്യശക്തി ഉളളതായി കരുതപ്പെട്ടിരുന്നു. ജീവൻ്റെയും സന്തത്യുത്പാദനത്തിന്റെയും ഉറവിടമാണ് ഭൂഗർഭ ശുദ്ധജല സമുദം. മെസൊപ്പൊട്ടേമിയയിൽ കടൽ അഥവാ അപ്സു എന്ന പദം ജലത്തിനും ക്ഷേത്രത്തിൽ വച്ചിരുന്ന വിശുദ്ധ ജലപാതത്തിനും പ്രയോഗിച്ചിരുന്നു. താമ്രക്കടലിനു പിന്നിൽ ഈ വ്യംഗ്യസൂചന ഇല്ലായിരുന്നുവെന്നു തീർത്തു പറയുവാൻ നിവൃത്തിയില്ല. ശലോമോൻ നിർമ്മിച്ച തൊട്ടികൾക്കും താമ്രക്കടലിനും പരസ്പര ബന്ധമുണ്ടായിരുന്നു. ബാബിലോന്യ ക്ഷേത്രങ്ങളിൽ തൊട്ടികളും കടലും ഉണ്ടായിരുന്നു എന്നതും സ്മർത്തവ്യമാണ്.

സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്❓

☛ ❝അവനോ (സ്തെഫാനോസ്) പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.❞ (പ്രവൃ, 7:55-56). ➟ഈ വേദഭാഗപ്രകാരം, ദൈവവും ദൈവപുത്രനും നിത്യരും വ്യത്യസ്തരുമാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ഈ വേദഭാഗം ശ്രദ്ധയോടെ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ മനസ്സിലാക്കാം: 
ദൈവമഹത്വം കണ്ടു:
➦ ❝ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു❞ (saw the glory of God, and Jesus standing on the right hand of God). ➟സ്തെഫാനോസ് കണ്ടത് അദൃശ്യനായ ദൈവത്തെയല്ല; അദൃശ്യദൈവത്തിൻ്റെ മഹത്വമാണ് (തേജസ്സ്) കണ്ടത്. ➟ദൈവത്തിൻ്റെ മഹത്വം അഥവാ, തേജസ്സെന്ന് പറഞ്ഞിട്ട്, ആ ദൈവമഹത്വത്തെയാണ് ദൈവമെന്ന് അടുത്ത വാക്യത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യത്തിൽനിന്ന് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം: ➦❝എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.❞ (പ്രവൃ, 7:55). ➟സ്തെഫാനോസ് ഈ കാഴ്ച കണ്ടതിനും ഏകദേശം മുപ്പത് വർഷങ്ങൾക്കുശേഷമാണ് ❝ദൈവത്തെ ആർക്കും കാണ്മാൻ കഴിയുകയില്ല❞ എന്ന് പൗലൊസ് പറയുന്നത്: (1തിമൊ, 6:16). ➟പിന്നെയും ഏകദേശം ഇരുപത്തഞ്ച് വർഷങ്ങൾക്കു ശേഷമാണ് ❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് യോഹന്നാൻ രണ്ടുവട്ടം പറയുന്നത്: (യോഹ, 1:18; 1യോഹ, 4:12). ➟അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെങ്കിൽ, പൗലൊസും യോഹന്നാനും പറഞ്ഞതിൻ്റെ അർത്ഥമെന്താണ്❓ [കാണുക: അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?]. 
ദൈവപ്രകൃതിയുടെ സവിശേഷതകൾ: 
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➦❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).
ദൈവത്തെ കണ്ടു:
➦ ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല എന്ന് ബൈബിൾ പറയുമ്പോൾത്തന്നെ അനേകംപേർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്: ➟മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) മുതലായവർ ദൈവത്തെ കണ്ടിട്ടുള്ളവരാണ്. ➦മീഖായാവും യെശയ്യാവും യെഹെസ്ക്കേലും ദാനീയേലും സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേയാണ് ദൈവത്തെ കണ്ടത്. ➟ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന ദൈവത്തെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്: (യെശ, 6:1-3; വെളി, 4:8). ➟മേല്പറഞ്ഞവരൊക്കെ ദൈവത്തെ കണ്ണുകൊണ്ട് കാണുകയും, ശബ്ദം കേൾക്കുകയും ചെയ്തവരാണ്. ➟ഇതിനെയാണ് ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്നു ബൈബിൾ പറയുന്നത്: 
ദൈവത്തിൻ്റെ പ്രത്യക്ഷത:
➦ ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞ ➟ദൈവത്തെ കണ്ടു എന്നു പറയാതെ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, ബിലെയാം, ദാവീദ്, ശലോമോൻ മുതലായവർക്കു ദൈവം പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: (പ്രവൃ, 7:2; ഉല്പ, 12:7; 17:1; 18:1; 26:2; 26:24; 35:9; പുറ, 3:16; സംഖ്യാ, 23:4; 23:16; 2ദിന, 3:1; 7:12). ➟പഴയപുതിയനിയമങ്ങളിൽ ദൈവം ജഡത്തിൽ (മനുഷ്യൻ) പ്രത്യക്ഷനായതിൻ്റെ തെളിവുമുണ്ട്; (ഉല്പ, 18:1-2; 1തിമൊ, 3:15-16യോഹ, 8:40). ➟അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകൾ (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അഥവാ, വെളിപ്പാടുകളെയാണ് പഴയപുതിയനിയമ ഭക്തന്മാർ കണ്ടത്. [കാണുക: യഹോവയുടെ പ്രത്യക്ഷതകൾ
എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു: 
➦ ദൈവപുത്രനായ യേശു പറയുന്നതു നോക്കുക: ❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.❞ (മത്താ,18:11). ➟❝എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും (നിത്യം) കാണുന്നു❞ എന്നാണ് യേശു പറഞ്ഞത്. ➟പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നാർത്തുകൊണ്ട് ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്: (യെശ, 6:1-3; വെളി, 4:14:8). ➟തന്മൂലം, ദൂതന്മാർ നിത്യം മുഖം കണ്ട് ആരാധിക്കുന്ന പിതാവായ യഹോവയെയാണ് യെശയ്യാവും യോഹന്നാനും പഴയനിയമ ഭക്തന്മാരും കണ്ടതെന്ന് ദൈവപുത്രനായ യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. ➟പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). ➟പിതാവായ ദൈവമാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. (2പത്രൊ, 1:17). ➟മോശെയോട് ദൈവം സംസാരിച്ചുവെന്ന് യെഹൂദന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യോഹ, 9:29). [കാണുക: പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ]
പിതാവിൻ്റെ മനുഷ്യസാദൃശ്യം:
➦ സ്വർഗ്ഗസിംഹാനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിനു് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യെഹെ, 1:26; 8:2ദാനീ, 7:9; വെളി, 4:2). ➟അദൃശ്യനായ ഏകദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും നിത്യമായ ഒരു പ്രത്യക്ഷതയെടുത്ത് സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഉപവിഷ്ടനായിരിക്കുകയാണ്. ➟ദൈവപുത്രനായ യേശു ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്തതും പഴയപുതിയനിയമ ഭക്തന്മാർ സ്വർഗ്ഗത്തിലും കണ്ടതും ഏകദൈവത്തിൻ്റെ ഈ പ്രത്യക്ഷതയാണ്. ➟സ്വർഗ്ഗത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയാണ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചത്: (ഉല്പ, 1:26-27; 2:7; 5:1-2). [കാണുക: സ്വരൂപവും (Image) സാദൃശ്യവും (Likeness)]. ➟സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയുടെ അതേ സാദൃശ്യത്തിലാണ് ദൈവപുത്രനായ യേശു ലോകത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:15-16; യോഹ, 8:40). ➟അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും പുരുഷനെയും യേശുവിനെയും ദൈവത്തിൻ്റെ പ്രതിമയെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്: (റോമ, 5:141കൊരി, 11:7; കൊലൊ, 1:15). ➟അപ്പോൾ, ❝അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും, സ്വർഗ്ഗത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയെയുമാണ് യേശുവെന്ന നാമത്തിൽ സ്തെഫാനോസ് കണ്ടതെന്ന് മനസ്സിലാക്കാം.❞ ➟മനുഷ്യപുത്രൻ എന്നതും ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്നതും വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ പദവിയാണ്: (സങ്കീ, 8:4; 80:17; 144:3സങ്കീ, 80:17; 110:1). ➟ദൈവം അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതുവരെ (പ്രവൃ, 1:6), ദൈവപുത്രനായ യേശുവിൽ ഉണ്ടായിരുന്ന ❝മനുഷ്യപുത്രൻ❞ എന്ന പദവി ഇനി ദൈവത്തിൽ നിക്ഷിപ്തമാണ്. ➟അതുകൊണ്ടാണ്, ❝ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു❞ എന്നു അവൻ പറഞ്ഞത്: (പ്രവൃ, 7:55-56യെഹെ, 1:26). [കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]. ➟യേശുവെന്ന നാമം പിതാവു പുത്രനുകൊടുത്ത തൻ്റെ നാമമാണ്: (യോഹ, 5:43; 17:11; 17:12). ➟അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പേര് ❝യേശു❞ എന്നാണ്: (മത്താ, 28:19പ്രവൃ, 2:38; 8:16; 10:48; 19:5; കൊലൊ, 3:17). ➟പിതാവിനും പുത്രനും ഒരേ മനുഷ്യസാദൃശമായതുകൊണ്ടും പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നായതുകൊണ്ടുമാണ് ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് യേശുവിനെ കണ്ടുവെന്നും മനുഷ്യപുത്രനെ കണ്ടുവെന്നും പറഞ്ഞിരിക്കുന്നത്: (യെഹെ, 1:26; കൊലൊ, 1:15). ➟ഈ വസ്തുതയ്ക്ക് വേറെയും തെളിവുണ്ട്:
യേശുവിൻ്റെ അസ്തിത്വം:
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അഥവാ, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟അതുകൊണ്ടാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന് യോഹന്നാൻ പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ]
പിതാവും പുത്രനും:
➦ ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് പിതാവായ യഹോവ പറയുന്നത്: (ഹോശേ, 11:9ഇയ്യോ, 9:32). ➟എന്നാൽ താൻ ദൈവമല്ല; മനുഷ്യനാണെന്നാണ് ദൈവപുത്രൻ പഠിപ്പിച്ചത്: (Joh, 5:44; 17:3യോഹ, 8:40). ➦❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നു (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18). [കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
ദൈവപുത്രൻ്റെ ശുശ്രൂഷയുടെ പരിസമാപനം:
➦ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽവഹിച്ചുകൊണ്ട് (1പത്രൊ, 2:24), ➟തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46) മഹാപുരോഹിതനായ ക്രിസ്തു ദൈവാത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് സൗരഭ്യവാസനയായ യാഗമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 9:14 – എഫെ, 5:2; 1തിമൊ, 2:5-6). ➟മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടവൻ (1പത്രൊ, 3:18; പ്രവൃ, 10:40) ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ ❝പിതാവും ദൈവവും❞ ആയവൻ്റെ അടുക്കലേക്ക് (തിരുനിവാസം) കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12എബ്രാ, 7:27; എബ്രാ, 10:10). ➟പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. ➟അവനെയാണ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ➟❝ദൈവം❞ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ➟❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). ➟പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ദൈവപുത്രനായ ക്രിസ്തുവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസും റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6) മനുഷ്യപുത്രനോട് സദൃശനും (വെളി, 3:2; വെളി, 3:12) പിതാവിനെ ❝എൻ്റെ ദൈവം❞ എന്നു സംബോധന ചെയ്തിട്ടുണ്ട്. ➟ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും ❝എൻ്റെ ദൈവം എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസും, ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) എന്നേറ്റുപറഞ്ഞത്. ➟യെഹൂദനു് രണ്ടു ദൈവമില്ല; ഒരേയൊരു ദൈവമേയുള്ളൂ: [കാണുക: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!, ദൈവം ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം].
ആത്മാക്കളുടെ ഉടയവൻ:
➦ ❝കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.❞ (പ്രവൃ, 7:59). ➟സ്തെഫാനോസ് സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്തായി കണ്ട യേശുവിനോടാണ്, ❝എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ❞ എന്ന് വിളിച്ചപേക്ഷിച്ചത്. ➦യേശു അത്യുച്ചത്തിൽ ❝പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു❞ എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോ, 23:46). ➟ദൈവപുത്രനായ യേശു പിതാവായ യഹോവയുടെ കയ്യിലാണ് തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചുകൊടുത്തത് എന്നതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: ➦❝നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.❞ (സങ്കീ, 31:5). ➟ആത്മാക്കളുടെ ഉടയവൻ പിതാവായ യഹോവയാണ്: ➦❝അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.❞ (സംഖ്യാ, 16:22). ➦❝സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.❞ (സംഖ്യാ, 27:17സങ്കീ, 31:5, 42:1-2; സഭാ, 12:7; ലൂക്കോ, 23:46; എബ്രാ, 12:9; 1പത്രൊ, 2:25; 4:19; വെളി, 22:6). ➟സകല ആത്മാവിനും ദേഹിക്കും ജഡത്തിനും പിതാവായ യഹോവ എന്ന ഒരേയോരു ഉടയവനേയുള്ളൂ. [കാണുക: സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവം]. ➟ആത്മാക്കളുടെ ഉടയവൻ പുത്രനല്ല; പിതാവാണ്. ➟ആത്മാക്കളുടെ ഉടയവനായ പിതാവായ ഏകദൈവത്തിൻ്റെ കരങ്ങളിലാണ് ക്രിസ്തുയേശുവെന്ന മനുഷ്യനും സ്തെഫാനോസും മരണസമയത്ത് തങ്ങളുടെ ആത്മാക്കളെ ഏല്പിച്ചുകൊടുത്തതന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കോ, 23:46; പ്രവൃ, 7:59). 
☛ അതായത്, ദൈവപുത്രനായ ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ ആരുടെ കയ്യിലാണോ ഏല്പിച്ചുകൊടുത്തത്, അവനാണ് ദൈവപുത്രൻ്റെ ശുശ്രൂഷ പൂർത്തിയായശേഷം, യേശുവെന്ന നാമത്തിൽ നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത്: (യോഹ, 20:19). ➟അവനെയാണ് തോമാസ് അപ്പൊസ്തലൻ ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ!❞ എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). ➟അവനെത്തന്നെയാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് കണ്ടതും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും: (പ്രവൃ, 7:55-59). ➟തന്നെപ്പോലെ മരണസമയത്ത് ദൈവകരങ്ങളിൽ ആത്മാവിനെ ഏല്പിച്ചു കൊടുത്തിട്ട് മരിച്ച മനുഷ്യനായ ക്രിസ്തുയേശുവിൻ്റ കയ്യിൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ അവൻ ഒരിക്കലും ഏല്പിച്ചുകൊടുക്കില്ല; അത് സാദ്ധ്യവുമല്ല: (1തിമൊ, 2:6). ➟അതിനാൽ, എൻ്റെ പിതാവിൻ്റെ മുഖം സ്വർഗ്ഗത്തിലെ ദുതന്മാർ എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞതും സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃത്തിൽ ഇരിക്കുന്നതായി പഴയപുതിയനിയമ ഭക്തന്മാർ കണ്ടതുമായ ആത്മാക്കളുടെ ഉടയവനായ പിതാവായ യഹോവയെത്തന്നെയാണ്, സ്തെഫാനോസ് കണ്ടതും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും എന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
☛ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായിരിക്കില്ല. ➟അഥവാ, പിതാവും പുത്രനും ഒന്നുതന്നെയാണ്: ➦❝ഞാനും പിതാവും ഒന്നാകുന്നു, എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ ക്രിസ്തു പറഞ്ഞത് അതുകൊണ്ടാണ്: (യോഹ, 10:30; 14:9യോഹ, 8:24; 8:28; 8:58). [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. ➦❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?❞ എന്നു യേശു ഫിലിപ്പോസിനോട് പറഞ്ഞതിൻ്റെ തെളിവാണ് സ്തെഫാനോസിനു് ലഭിച്ച സ്വർഗ്ഗീയദർശനം: (യോഹ, 14:9പ്രവൃ, 7:55-56). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.
(സഭാപ്രസംഗി 12:7)

യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്❓

☛ ❛യഹോവ❜ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന ദൈവനാമം പഴയനിയമത്തിൽ 𝟲,𝟴𝟮𝟴 പ്രാവശ്യം കാണാം. ➟എന്നാൽ പുതിയനിയമത്തിൽ ❛യഹോവ❜ എന്ന പൂർണ്ണനാമം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. ➟പഴയനിയമത്തിൽനിന്ന് പുതിയനിയമത്തിലേക്ക് നേരിട്ട് എടുത്തിരിക്കുന്ന ഏകദേശം 𝟯𝟱𝟬-തോളം ഉദ്ധരണികളെങ്കിലും ഉണ്ടാകും. ➟അതിൽപ്പോലും ദൈവനാമം ഉപയോഗിച്ചിട്ടില്ല. ➟അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പണ്ഡിതന്മാർ പറയുന്നത്:

𝟭. ❝പുതിയനിയമം എഴുതപ്പെട്ട കാലഘട്ടത്തിൽ, ➨❝നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല❞ എന്ന മൂന്നാം കല്പനയിൽ യെഹൂദന്മാർ ഭയപ്പെട്ടിരുന്നതിനാൽ, എഴുത്തുകാർ ❛യഹോവ❜ എന്ന പേരിന് പകരം ❛കർത്താവ്❜ (𝐊𝐲𝐫𝐢𝐨𝐬) അല്ലെങ്കിൽ ❛ദൈവം❜ (𝐓𝐡𝐞𝐨𝐬) എന്ന പദങ്ങൾ ഉപയോഗിച്ചു.❞ ➨അതിന് പേര് ഉപയോഗിക്കാതിരുന്നാൽപ്പോരേ; എഴുതാതിരിക്കുന്നത് എന്തിനാണ്❓

𝟮. ❝ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും പഴയനിയമത്തിന്റെ ഗ്രീക്ക് വിവർത്തനമായ സെപ്റ്റ്വജിന്റിൽ (𝐋𝐗𝐗) നിന്നാണ്. ➟ഈ പരിഭാഷയിൽ ദൈവനാമത്തിന് പകരം ❛കുറിയോസ്❜ (𝐊𝐲𝐫𝐢𝐨𝐬) എന്നാണ് നൽകിയിരുന്നത്. ➟അതുകൊണ്ട്, പുതിയനിയമത്തിലും സ്വാഭാവികമായും ആ പദം തന്നെ കടന്നുകൂടി.❞ ➨ഭാഷ മാറുന്നതിന് അനുസരിച്ച് പേര് എങ്ങനെ മാറും❓ 

സെപ്റ്റ്വജിന്റ് (𝐋𝐗𝐗) വിവർത്തനം:
➦ എബ്രായ ബൈബിളിൻ്റെ ഗ്രീക്ക് വിവർത്തനമായ സെപ്റ്റ്വജിന്റിലാണ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) ദൈവത്തിൻ്റെ പേര് ആദ്യം ഒഴിവാക്കിയത്. ➟ക്രിസ്തുവിനു് മുമ്പ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് 𝟳𝟮 എബ്രായപണ്ഡിതന്മാർ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ➟മൂന്നാം നൂറ്റാണ്ടിൽത്തന്നെ പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായെങ്കിലും ബി.സി. 𝟭𝟯𝟬-ഓടെയാണ് പഴയനിയമം മുഴുവൻ പൂർണ്ണരൂപത്തിലായത്. ➟സെപ്റ്റ്വജിൻ്റിന് ചില പ്രത്യേകതകളുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളാണ്. 
𝟯. സെപ്റ്റ്വജിന്റിൽ നിന്നാണ് പുതിയനിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟰. എബ്രായ ഭാഷ അറിയാത്ത യെഹൂദന്മാരും ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് ബൈബിളാണ് ഉപയോഗിച്ചിരുന്നത്.
𝟱. ആദ്യകാല വിശ്വാസികൾ സെപ്റ്റ്വജിന്റിനെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം ആയാണ് കണ്ടിരുന്നത്.
𝟲. ഇന്ന് ലഭ്യമായിരിക്കുന്ന 𝟰–𝟱 നൂറ്റാണ്ടുകളിലുള്ള മൂന്ന് കോഡെക്സുകളുടെയും (𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬, 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬, 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬) പഴയനിയമം സെപ്റ്റ്വജിൻ്റാണ്. 

ദൈവനാമം മാറ്റാൻ പാടുണ്ടോ
➦ ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ പത്ത് കല്പനകളിൽ എട്ടുപ്രാവശ്യം യഹോവ എന്ന ദൈവനാമമുണ്ട്: (പുറ, 31:18). ➟ആ നാമത്തെ (𝐍𝐚𝐦𝐞) മാറ്റി 𝗟𝗫𝗫-ൽ കർത്താവ് (𝐋𝐨𝐫𝐝) എന്നർത്ഥമുള്ള ❛കുറിയോസ്❜ (𝐊𝐲𝐫𝐢𝐨𝐬) എന്നാക്കിയത് എന്തുകൊണ്ടാണ്❓ ➟ഭാഷ മാറുന്നതോ, പരിഭാഷ മാറുന്നതോ അനുസരിച്ച് പേരിൻ്റെ ഉച്ചാരണത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുമെന്നല്ലാതെ, പേരുതന്നെ മാറ്റിക്കളയാൻ എങ്ങനെ കഴിയും❓ ➟വ്യക്തമായ ഒരു കാരണം കൂടാതെ ദൈവത്തിൻ്റെ പേര് (Name) അല്ലെങ്കിൽ സംജ്ഞാനാമം (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) മാറ്റപ്പെടാൻ പാടുണ്ടോ❓ ➟𝗟𝗫𝗫-ലെ പേരുമാറ്റം ദൈവഹിതപ്രകാരം അല്ലായിരുന്നുവെങ്കിൽ, യേശുവും അപ്പൊസ്തലന്മാരും ആ പരിഭാഷ എന്തുകൊണ്ട് ഉപയോഗിച്ചു❓ ➟𝗟𝗫𝗫 ദൈവശ്വാസീയമായ ഗ്രന്ഥം ആയിരുന്നില്ലെങ്കിൽ, അതിൽനിന്ന് ദൈവശ്വാസീയമായ പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ❓(2തിമൊ, 3:16). ➟അപ്പോൾ 𝗟𝗫𝗫-ൻ്റെ കുഴപ്പമല്ല; ദൈവത്തിൻ്റെ പേര് മാറ്റപ്പെട്ടതിന് പിന്നിൽ ദൈവത്തിന് വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ട്. ➟അതെന്താണെന്നാണ് നാം കണ്ടെത്താൻ ശ്രമിക്കുന്നത്. 

ദൈവത്തിന് ഒരു പേര് വേണമോ
➦ ദൈവത്തിന് എന്തിനാണ് പേര് എന്നാണ് നാം ആദ്യം ചന്തിക്കേണ്ടത്. ➟ദൈവത്തിന് സ്കൂളിൽ പോകണ്ട, ആധാർകാർഡ് എടുക്കണ്ട, തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട, മനുഷ്യരെപ്പോലെ പേർ തിരിച്ചറിയാൻ ആവശ്യമുള്ള ഒന്നും ദൈവത്തിനില്ല. ➨ദൈവത്തിന് പിന്നെന്തിനാണ് പേര്❓ ➟പേർ (𝐍𝐚𝐦𝐞) എന്നത് വ്യക്തികളെ വേർതിരിച്ചറിയാനുള്ള ഉപാധിയാണ്. ➨❝ഒരുത്തൻ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേർ വിളിച്ചിരിക്കുന്നു.❞ (സഭാ, 6:10). ➟പലരിൽ നിന്ന് ഒരുത്തനെ തിരിച്ചറിയാൻ വേണ്ടിയാണ് പേർ വിളിക്കുന്നത്. ➟ഇത് മനുഷ്യരെ സംബന്ധിക്കുന്ന വിഷയമാണ്; അല്ലാതെ, ദൈവത്തെ സംബന്ധിച്ചതല്ല. ➟ദൈവം മനുഷ്യരെപ്പോലെ മൂന്ന് വ്യക്തിയാണെന്ന് കരുതുന്നവരുണ്ട്. ➟ദൈവം മൂന്ന് വ്യക്തിയായിരുന്നെങ്കിൽ, അവർക്ക് വ്യത്യസ്തമായ ഓരോ പേരുണ്ടാകുമായിരുന്നു. ➟അല്ലെങ്കിൽ ആരാ, ഏതാ, എന്താന്ന് എങ്ങനെ തിരിച്ചറിയും❓ ➟മൂന്ന് വ്യത്യസ്തമായ പേര് ബൈബിളിൽ പറഞ്ഞിട്ടില്ല എന്നതുതന്നെ ദൈവം മൂന്ന് വ്യക്തിയല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ➟ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ഏകദൈവത്തിനുള്ളത് പ്രത്യക്ഷതകൾ (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അല്ലെങ്കിൽ വെളിപ്പാടുകളാണ്. ➟പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന്റെ പ്രത്യക്ഷതകളാണ് കാണുന്നത്. ➟പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവം ❛ഒരുത്തൻ മാത്രം❜ (𝐌𝐨𝐧𝐨𝐬 𝐭𝐡𝐞𝐨𝐬 -𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ടുമുണ്ട്: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; യെശ, 37:16; യെശ,37:20; യെശ, 44:24 ⁃⁃ യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ 1:24). ➨പിന്നെങ്ങനെ ദൈവം മൂന്ന് വ്യക്തിയാണെന്ന് പറയാൻ കഴിയും❓ ➟ഒരുത്തൻ മാത്രമായ ദൈവത്തിന് പേര് വേണ്ട; അവൻ്റെ വിശേഷണങ്ങൾതന്നെ ധാരളമാണ്. ➟അതുകൊണ്ടാണ്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിന് ഒരു പേരില്ലാതിരുന്നത്. ➟❛സർവ്വശക്തൻ❜ (ഉല്പ, 17:1), ❛നിത്യദൈവം❜ (ഉല്പ, 21:33) മുതലായ സവിശേഷമായ വിശേഷണങ്ങളാലാണ് അവൻ അറിയപ്പെട്ടിരുന്നത്: (ഉല്പ, 6:3). ➟പിന്നെ ദൈവത്തിന് ❛യഹോവ❜ എന്ന സംജ്ഞാനാമത്തിൻ്റെ ആവശ്യമെന്തായിരുന്നു❓

ദൈവത്തിൻ്റെ നാമം:
➦ ദൈവത്തിന് യഥാർത്ഥത്തിൽ ഒരു പേരിൻ്റെ ആവശ്യമില്ല. അതുകൊണ്ടാണ്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിന് ഒരു ❛സംജ്ഞാനാമം❜ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) ഇല്ലാതിരുന്നത്. ➟ദൈവം പറയുന്നത് നോക്കുക: ➨❝ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.❞ (ഉല്പ, 6:3). ➟എന്നാൽ പില്ക്കാലത്ത് ദൈവം തനിക്കൊരു പേർ എടുത്തതായി കാണാം: ➨❝ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.❞ (പുറ, 3:15). ➟അടുത്തവാക്യം: ➨❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ആദ്യവാക്യത്തിൽ, ❛യഹോവ❜ എന്നത് എന്നേക്കും എൻ്റെ ❛നാമവും❜ (𝐍𝐚𝐦𝐞) തലമുറ തലമുറയായി എന്റെ ജ്ഞാപകവും (𝐦𝐞𝐦𝐨𝐫𝐢𝐚𝐥) ആകുന്നു എന്നാണ് ദൈവം പറയുന്നത്. ➟യഹോവ എന്ന നാമം എന്നേക്കുമുള്ളതായിരുന്നെങ്കിൽ, ആ നാമം എങ്ങനെ പുതിയയനിയമത്തിൽനിന്ന് മാറ്റപ്പെട്ടു❓ ➟അതറിയാൻ ന്യായപ്രമാണത്തിൽ എന്നേക്കും (𝐟𝐨𝐫 𝐞𝐯𝐞𝐫) എന്നതിൻ്റെ അർത്ഥം പരിശോധിക്കണം.

ന്യായപ്രമാണകാലം: 
➦ ❝ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.❞ (ലൂക്കോ, 16:16). ➟ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ നിത്യമെന്ന് പറയുന്നതൊക്കെ ന്യായപ്രമാണകാലംവരെ മാത്രമേയുള്ളു. ➟ഉദാ: പരിച്ഛേദന നിത്യനിയമാണ്: (ഉല്പ, 17:13). ➟പുതിയനിയമത്തിൽ ശരീരത്തിലുള്ള പരിച്ഛേദന ആവശ്യപ്പെടുന്നില്ല; ഹൃദയപരിച്ഛേദനയാണ് വേണ്ടത്: (പ്രവൃ, 15:28; റോമ, 2:29). ➨❝നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്യിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല❞ എന്നാണ് പൗലൊസ് ഗലാത്യരോട് പറയുന്നത്: (ഗലാ, 5:2). ➟ശബ്ബത്ത് നിത്യനിയമമായിരുന്നു: (2ദിന, 2:4). ➟എന്നാൽ പുതിയനിയമ ഉപദേശത്തിൽ ശബ്ബത്ത് ആചരിക്കണം എന്നൊരു കല്പന നേരിട്ട് പറഞ്ഞിട്ടില്ല. ➟യാഗങ്ങളും പെരുനാളുകളും നിത്യനിയമമായിരുന്നു: (പുറ, 12:12-14: 12:16-17; 12:21-24; ലേവ്യ, 24:4-8; 2ദിന, 2:4). ➟എന്നാൽ പെരുനാളുകളും യാഗങ്ങളും നടത്താൻ ഇന്ന് ദൈവാലയം പോലുമില്ല. ➨ശബ്ബത്തും പെരുനാളുകളും വാവും വരുവാനിരുന്നവയുടെ നിഴലായിരുന്നു: (കൊലൊ, 2:16-17). ➨അതുപോലെ ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായി ദൈവം എടുത്ത തൻ്റെ ❛യഹോവ❜ എന്ന നാമവും ന്യായപ്രമാണകാലത്തേക്ക് മാത്രമുള്ളതായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ദൈവം എപ്പോഴാണ് നാമം എടുത്തത്
➦ ദൈവം എപ്പോഴാണ് തനിക്കൊരു പേരെടുത്തത് എന്ന് മനസ്സിലാക്കുമ്പോഴാണ്, ❛യഹോവ❜ (𝐘𝐨𝐡𝐨𝐯𝐚𝐡) എന്ന ദൈവത്തിൻ്റെ നാമം ശാശ്വതനാമം ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നത്. ➟തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തെ മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, മോശെയുടെ ആവശ്യപ്രകാരം ദൈവം തനിക്ക് ❛യഹോവ❜ (𝐘𝐨𝐡𝐨𝐯𝐚𝐡) എന്ന സംജ്ഞാനാമം എടുത്തത്. (പുറ, 3:13-15). ➟മോശെ ദൈവത്തിൻ്റെ നാമം ചോദിക്കാൻ ഒരു കാരണമുണ്ട്. ➟മിസ്രയീമ്യരുടെ നൂറു കണക്കിനു ദൈവങ്ങളുടെ മദ്ധ്യേയാണ് ദൈവജനത്തിൻ്റെ വാസം. ➟ഉദാ: റാ (𝐑𝐚), ഓസിറിസ് (𝐎𝐬𝐢𝐫𝐢𝐬), ഐസിസ് (𝐈𝐬𝐢𝐬), ഹോറസ് (𝐇𝐨𝐫𝐮𝐬), സെത്ത് (𝐒𝐞𝐭), അനൂബിസ് (𝐀𝐧𝐮𝐛𝐢𝐬), തോത്ത് (𝐓𝐡𝐨𝐭𝐡), ഹാതോർ (𝐇𝐚𝐭𝐡𝐨𝐫), ബാസ്റ്ററ്റ് (𝐁𝐚𝐬𝐭𝐞𝐭), മാ’അറ്റ് (𝐌𝐚’𝐚𝐭), പ്താ (𝐏𝐭𝐚𝐡), അമുൻ (𝐀𝐦𝐮𝐧) മുതലായവർ. ➟നാന്നൂറ് വർഷമായി അടിമത്വത്തിൽ കിടക്കുന്ന ദൈവജനം പിതാക്കന്മാരുടെ ദൈവത്തെ അതിനോടകം മറക്കുകയും ചെയ്തിരുന്നു. ➟തന്മൂലം, പിതാക്കന്മാരുടെ ദൈവമാണ് എന്നെ അയച്ചതെന്ന് മോശെ പറഞ്ഞാൽ; നിന്നെ അയച്ച ദൈവത്തിൻ്റെ പേരെന്താണെന്ന് അവർ നിശ്ചയമായും ചോദിക്കും. (പുറ, 3:13). ➟സത്യദൈവത്തിൻ്റെ ഏതെങ്കിലും സവിശേഷഗുണം പറഞ്ഞാൽപ്പോര, മിസ്രയീമ്യ ദൈവങ്ങളിൽനിന്നും തികച്ചും വിഭിന്നമായ ഒരു സംജ്ഞാനാമം അവർ പിതാക്കന്മാരുടെ ദൈവത്തിന് പ്രതീക്ഷിക്കും. ➟അതറിയാവുന്ന ദൈവം, ആദ്യമായി തനിക്കൊരു നാമം എടുക്കുന്നതും വെളിപ്പെടുത്തുന്നതും മോശെയുടെ ആവശ്യപ്രകാരം ഹോരേബിൽ വെച്ചാണ്. (പുറ, 3:15). ➟മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന യിസ്രായേൽ ജനത്തിന്, ന്യായപ്രമാണം നല്കുന്നതും ദൈവത്തിൻ്റെ പർവ്വതമായ ഹോരേബ് (സീനായി) പർവ്വതത്തിൽ വെച്ചാണ്. (പുറ, 3:1; 3:12; പുറ, 19:1; 19:12). ➟അതായത്, മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിച്ച് ന്യായപ്രമാണം (പഴയനിയമം) നൽകുന്നതിന് മുന്നോടിയായിട്ടാണ്, ദൈവം തനിക്കൊരു ❛നാമം❜ ആദ്യമായി എടുത്തത്. ➟അതേ ദൈവം, സാത്താൻ്റെ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ രക്ഷിച്ച് അവരോട് വാഗ്ദത്തം ചെയ്തിരുന്ന പുതിയൊരു നിയമം നല്കുന്നതിന് മുന്നോടിയായി എടുത്ത തൻ്റെ പുതിയ നാമമാണ് ❛യഹോവ രക്ഷയാകുന്ന❜ എന്നർത്ഥമുള്ള യേശു അല്ലെങ്കിൽ യേസൂസ് (iēsous). (യിരെ, 31:31-34 ⁃⁃ എബ്രാ, 8:8-12). ➟ആ നാമമാണ് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്തത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:44; യോഹ, 17:11; യോഹ, 17:12). 

പുതിയനിയമവും ക്രിസ്തുവും: 
➦ പുതിയനിയമം എന്താണെന്നും ക്രിസ്തു ആരാണെന്നും അറിയാത്തതുകൊണ്ടാണ് പഴയനിയമം അപ്രസക്തമാണെന്ന് പലരും കരുതുന്നത്. ➟പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; ഒരു പഴയനിയമം ഉള്ളതുകൊണ്ടാണ് പുതിയനിയമം ഉണ്ടായത്. ➟അല്ലെങ്കിൽ. ഒരു നിയമം പോരായോ❓ ➟പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല; പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ➟ദൈവം പഴയനിയമം യഹൂദന്മാരോടും പുതിയനിയമം സകല ജാതികളോടും ചെയ്തതാണെന്ന് വിചാരിക്കുന്നവരുണ്ട്. ➨എന്നാൽ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടല്ലാതെ ഒരു നിയമവും ജാതികളോട് ചെയ്തിട്ടില്ല. ➟ആകാശഭൂമികൾ മാറിപ്പോയാലും ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ ന്യായപ്രമാണത്തെ നിവൃത്തിക്കാനാണ് യേശു വന്നത്. (മത്താ, 5:17-18; ലൂക്കൊ, 16:17). ➟പഴയനിയമം നന്നായി പഠിക്കാത്ത ഒരാൾക്ക് പുതിയനിയമം ഒന്നും മനസ്സിലാകാൻ പോകുന്നില്ല. ➟തൻ്റെ സ്നേഹിതനായ അബ്രാഹാം മുഖാന്തരം, യിസ്രായേലിനോട് ദൈവം ചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:18 ⁃⁃ പ്രവൃ, 3:25; പ്രവൃ, 13:32-35 ⁃⁃ എബ്രാ, 2:14-16; എബ്രാ, 8:8-13). ➟മിസ്രയീമ്യ ദാസ്യത്തിൽ നിന്ന് തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ വിടുവിക്കാൻ യഹോവ എന്ന നാമം എടുത്തപോലെ, പിശാചിൻ്റെ അടിമത്വത്തിൽ നിന്നും അവനെ വിടുവിച്ച് ശാശ്വതമായ രക്ഷനല്കാൻ അവൻ്റെ ദൈവം എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. ➟തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, വാഗ്ദത്ത ദാതാവായ ദൈവം തന്നെയാണ് യേശു എന്ന സംജ്ഞാനാമത്തിലും തൻ്റെ പുത്രനായ യിസ്രായേലിൻ്റെ പ്രകൃതിയിലും (𝐍𝐚𝐭𝐮𝐫𝐞) ദൂതന്മാരെക്കാൾ അല്പമൊരു തഴ്ചവന്ന ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. ➟അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (Col, 2:2; 1Tim, 3:16; എബ്രാ, 2:9; എബ്രാ, 2:14-16; 1പത്രൊ, 1:20).

യേശു ആരാണ്
➦ യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➨❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim, 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➨❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➨ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➨ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➨പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➨മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➨[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➨❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് യേശു പഠിപ്പിച്ചത്. (യോഹ, 8:40). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ❛മനുഷ്യൻ❜ (മത്താ, 26:72; 26:74), ➨❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➨❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➨❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➨❛മനുഷ്യൻ❜ (1കൊരി, 5:21), ➨❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➨❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➨❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➨[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 

പിതാവിൻ്റെയും പുത്രൻ്റെയും നാമം:
➦ നാലു സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: ➨❝മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ (Blessed); അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.❞ (മത്താ, 21:9; ⁃⁃ മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ,12:13). ➟ഇത് പഴയനിയമത്തിലെ, ➨❝യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു❞ എന്ന പ്രവചനത്തിൻ്റെ നിവർത്തിയാണ്: (സങ്കീ, 118:26). ➟യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് വ്യക്തമാണ്. ➟എന്നാൽ പുതിയനിയമത്തിൽ യഹോവ എന്ന നാമം കാണുന്നില്ല. ➨അപ്പോൾ യഹോവയുടെ ഏത് നാമത്തിലാണ് അവൻ വന്നത്❓ ➟നമുക്കുനോക്കാം: 

𝟭. പിതാവിൻ്റെ നാമത്തിൽ വന്നവൻ: 
➦ പുത്രൻ വന്നത് പിതാവിൻ്റെ നാമത്തിലാണ്. പുത്രൻതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➨❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.❞ (യോഹ, 5:43). പുത്രൻ വന്നത് അവൻ്റെ സ്വന്ത നാമത്തിലല്ല; അവൻ്റെ പിതാവും ദൈവവുമായ ഒരേയൊരു സത്യദൈവത്തിൻ്റെ നാമത്തിലാണ്: (യോഹ, 20:17 ⁃⁃ യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ➟പുത്രനു് ❛യേശുക്രിസ്തു❜ എന്നല്ലാതെ മറ്റൊരു പേരില്ലാത്തതിനാൽ, പിതാവിൻ്റെ നാമവും ❛യേശുക്രിസ്തു❜ എന്നാണെന്ന് മനസ്സിലാക്കാം. ➨[കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]

𝟮. അത്ഭുതങ്ങൾ പ്രവർത്തിച്ച നാമം:
➦ ശിഷ്യന്മാരും മറ്റുള്ളവരും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: ➨❝ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;❞ (ലൂക്കോ, 10:17 ⁃⁃ മർക്കൊ, 9:38; ലൂക്കൊ, 9:49). ➟യേശുക്രിസ്തു എന്ന നാമത്തിലാണ് ശിഷ്യന്മാർ പ്രവർത്തിച്ചതെന്ന്  ആർക്കും തർക്കമുണ്ടാകില്ല.

യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക: 
➦ അപ്പൊസ്തലന്മാർ അത്ഭുതപ്രവർത്തികൾ ചെയ്തത് ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: ➨❝പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.❞ (പ്രവൃ, 3:6-7 ⁃⁃ പ്രവൃ, 4:10). ➨❝ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.❞ (പ്രവൃ, 16:18). 

പുത്രൻ പ്രവർത്തിച്ച നാമം: 
➦ ഇനി ദൈവപുത്രനായ യേശു ഏത് നാമത്തിലാണ് പ്രവർത്തിച്ചതെന്ന് നോക്കുക: ➨❝എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.❞ (യോഹ, 10:25). ➟പുത്രൻ പിതാവായ ഏകദൈവത്തിൻ്റെ നാമത്തിലും ഏകദൈവത്താലുമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:23; പ്രവൃ, 10:38). ➟പുതിയനിയമത്തിൽ രക്ഷയ്ക്കായും അത്ഭുതങ്ങൾ പ്രവർത്തിക്കാനും ❛യേശുക്രിസ്തു❜ എന്ന നാമമല്ലാതെ (Onoma – Name) മറ്റൊരു നാമമില്ല: (പ്രവൃ, 4:12; കൊലൊ, 3:17). ➟അപ്പോൾ, പുത്രൻ പ്രവർത്തിച്ചത് പിതാവിൻ്റെ നാമമായ ❛യേശുക്രിസ്തു❜ എന്ന നാമത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (മത്താ, 1:21 ⁃⁃ യോഹ, 5:43)

𝟯. നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം:
➦ പിതാവ് പുത്രന് കൊടുത്തിരിക്കുന്ന അവൻ്റെ നാമത്തെക്കുറിച്ച് പുത്രൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: ➨❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11). ➟ഈ വാക്യത്തിൽ ദൈവത്തെ ❛പരിശുദ്ധപിതാവേ❜ (𝐇𝐨𝐥𝐲 𝐅𝐚𝐭𝐡𝐞𝐫) എന്ന് സംബോധന ചെയ്തുകൊണ്ട്, പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: ➨❝നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ ⁃⁃ 𝐩𝐫𝐨𝐭𝐞𝐜𝐭 𝐭𝐡𝐞𝐦 𝐛𝐲 𝐭𝐡𝐞 𝐩𝐨𝐰𝐞𝐫 𝐨𝐟 𝐲𝐨𝐮𝐫 𝐧𝐚𝐦𝐞, 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐲𝐨𝐮 𝐠𝐚𝐯𝐞 𝐦𝐞.❞

അടുത്തവാക്യം: ➨❝അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.❞ (യോഹ, 17:12). ➟ഇവിടെയും ശ്രദ്ധിക്കുക: ➨❝നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു ⁃⁃ 𝐈 𝐩𝐫𝐨𝐭𝐞𝐜𝐭𝐞𝐝 𝐭𝐡𝐞𝐦 𝐚𝐧𝐝 𝐤𝐞𝐩𝐭 𝐭𝐡𝐞𝐦 𝐬𝐚𝐟𝐞 𝐛𝐲 𝐭𝐡𝐚𝐭 𝐧𝐚𝐦𝐞 𝐲𝐨𝐮 𝐠𝐚𝐯𝐞 𝐦𝐞.❞

➦ മേല്പറഞ്ഞ രണ്ടു വേദഭാഗങ്ങളും ശ്രദ്ധിച്ചാൽ, ❛നീ എനിക്കു തന്നിരിക്കുന്ന നാമം❜ എന്നല്ല പറയുന്നത്. ➟പ്രത്യുത, ❛നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം❜ എന്നാണ് പുത്രൻ പിതാവിനോടു പറയുന്നതെന്ന് കാണാൻ കഴിയും. ➟ദൈവപുത്രനിലും ദൈവത്തിൻ്റെ വചനത്തിലും വിശ്വസിക്കുന്നവർക്കും ഭാഷ അറിയാവുന്നവർക്കും ഇതൊക്കെ വേഗത്തിൽ മനസ്സിലാകും. ➟അതായത്, പുതിയനിയമത്തിൽ രക്ഷയ്ക്കായി നല്കിയിരിക്കുന്ന ❛യേശുക്രിസ്തു❜ എന്ന ഏകനാമം പിതാവ് പുത്രനു കൊടുത്ത അവൻ്റെ നാമമാണെന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ്റെ വാക്കിനാൽ സംശയലേശമെന്യേ തെളിയുന്നു. (1പത്രൊ, 2:22).

𝟰. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം;
➦ മഹാനിയോഗത്തോടുള്ള ബന്ധത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിക്കുന്നത് നോക്കുക: ➨❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.❞ (മത്താ, 28:19). ➟ഈ വേദഭാഗത്തെ, ➨❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ അഥവാ, ❛𝗢𝗻𝗼𝗺𝗮 – 𝗡𝗮𝗺𝗲❜ എന്ന ഏകവചനം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) സൂചിപ്പിക്കുന്നത്. ➟ആ നാമമാണ് അപ്പൊസ്ഥലന്മാർ സ്നാനം കഴിപ്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ ❛യേശുക്രിസ്തു❜ എന്ന നാമം: (പ്രവൃ, 2’38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). 

𝟱. യേശുവിൻ്റെ നാമത്തിൽ:
➦ ❝വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.❞ (കൊലൊ, 3:17). ➟ഇവിടെ ❛𝗽𝗮𝗻 𝗵𝗼 𝘁𝗶 𝗲𝗮𝗻 𝗽𝗼𝗶𝗲𝘁𝗲❜ എന്ന ഗ്രീക്ക് പ്രയോഗത്തിന് ❛എന്തുചെയ്താലും❜ (𝐖𝐡𝐚𝐭𝐞𝐯𝐞𝐫 𝐲𝐨𝐮 𝐝𝐨) അല്ലെങ്കിൽ ❛ഏതൊന്ന് ചെയ്താലും❜ എന്നാണർത്ഥം. ➟അതായത്, വാക്കിനാലോ, പ്രവർത്തിയാലോ ഏതൊരു കാര്യം ചെയ്താലും യേശുവിന്റെ നാമത്തിൽ (𝐎𝐧𝐨𝐦𝐚 – 𝐍𝐚𝐦𝐞) ചെയ്യനാണ് പറഞ്ഞിരിക്കുന്നത്.

☛ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. ➟പ്രവചനം: (മത്താ, 7:22), ➟ജാതികളുടെ പ്രത്യാശ: (മത്താ, 12:20), ➟കൂടിവരുന്ന നാമം: (മത്താ, 18:20), ➟ഭൂതോച്ചാടനം: (മർക്കൊ, 9:38), ➟വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), ➟മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), ➟പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), ➟പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), ➟പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), ➟നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31; 1യോഹ, 5:13), ➟സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), ➟രോഗസൗഖ്യം: (പ്രവൃ, 4:10), ➟രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), ➟അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), ➟സുവിശേഷം: (പ്രവൃ, 8:12. – പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28), ➟പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ➟ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ➟ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), ➟രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), ➟സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). ➟യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി ❛യേശു❜ എന്ന സംജ്ഞാനാമം (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21 ⁃⁃ യോഹ, 5:43; 17:11; 17:12 ⁃⁃ യോഹ, 14:26). 

𝟲. യേശുക്രിസ്തു എന്ന ഏകനാമം:
➦ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണ്: (മത്താ, 1:21 ⁃⁃ യോഹ, 5:43 ⁃⁃ യോഹ, 14:26). ➟അതായത്, സത്യേകദൈവമായ പിതാവിൻ്റെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പേരും (യോഹ, 17:3 ⁃⁃ യോഹ, 5:43; 17:11; 17:12) ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത (ക്രിസ്തു) മനുഷ്യൻ്റെ (𝐌𝐚𝐧) പേരും (പ്രവൃ, 10:38 ⁃⁃ യോഹ, 9:11; യോഹ, 8:40) ➟ദൈവാത്മാവായ പരിശുദ്ധാത്മാവിൻ്റെ പേരും (മത്താ, 12:28 ⁃⁃ യോഹ, 14:26) ❛യേശു❜ അഥവാ, ❛യേശുക്രിസ്തു❜ എന്നാണ്: (മത്താ, 1:21 ⁃⁃ യോഹ, 17:3). ➟ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. ➨[കാണുക: ദൈവത്തിൻ്റെ ആത്മാവ്, യേശുക്രിസ്തു എന്ന നാമം, സ്നാനം ഏല്ക്കേണ്ട നാമം].
 
യഹോവ എന്ന നാമവും യേശുക്രിസ്തു എന്ന നാമവും:
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഏകദൈവവും (ആവ, 3:24; ആവ, 4:39,യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 ⁃⁃ 1കൊരി, 8:5-6; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), ➟ഏകരക്ഷിതാവായ ദൈവവും പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ ഒരുപോലെ വ്യക്തമാക്കുന്നു: (യെശ, 43:11; യെശ, 45:22; ഹോശേ, 13:5;സങ്കീ, 106:22;യെശ, 45:15;45:21;49:26;യിരെ, 14:8 ⁃⁃ ലൂക്കോ, 1:47;1തിമൊ, 1:1;2:3; 1തിമൊ, 4:10;തീത്തൊ, 1:1;2:9;3:4;യാക്കോ, 4:12;യൂദാ, 1:24). ➟പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമവും ❛യഹോവ❜ മാത്രമായിരുന്നു: ➨❝യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും❞ എന്നത് പുതിയനിയമത്തിൽ പത്രൊസും പൗലോസും ഉദ്ധരിച്ചിരിക്കുന്നതും ശ്രദ്ധിക്കുക: (യോവേ, 2:32 ⁃⁃ പ്രവൃ, 2:21; റോമ, 10:13). 

☛ എന്നാൽ ന്യായാധിപസംഘത്തിൻ്റെ (𝐒𝐚𝐧𝐡𝐞𝐝𝐫𝐢𝐧) മുമ്പിൽവെച്ച് പരിശുദ്ധാത്മാവു നിറഞ്ഞവനായി പത്രൊസ് വിളിച്ചുപറഞ്ഞതു: ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:10-12). ➟ഈ വേദഭാഗത്ത് പത്രൊസ് പ്രധാനമായി രണ്ട് കാര്യങ്ങളാണ് പറയുന്നത്. ➨ഒന്ന്, ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനായ നസറായനായ യേശുക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ല. ➨രണ്ട്, ❛യേശുക്രിസ്തു❜ എന്ന നാമമല്ലാതെ രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല. ➨ഇതെങ്ങനെ ശരിയാകും❓ അതയണമെങ്കിൽ രണ്ട് കാര്യങ്ങൾകൂടി മനസ്സിലാക്കണം:

𝟭. യഹോവ രക്ഷിതാവായ ഏകദൈവവും യേശു രക്ഷിതാവായ ഏകമനുഷ്യനുമാണ്: 
➦ ❝വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ 1:24). ➟ഈ വാക്യത്തിൽ, ❛ഏകദൈവം❜ എന്ന് പറയുന്നത് ഗ്രീക്കിൽ ❛മോണോസ് തെയൊസ്❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬) എന്നാണ്. ➟മോണോസ് തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ❛ഒരേയൊരു ദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) എന്നാണ്. ➟അതായത്, ❛ഒന്നിനെ❜ (𝐨𝐧𝐞) കുറിക്കുന്ന ❛ഹൈസ്❜ (𝐡𝐞𝐢𝐬) അല്ല; ❛ഒരുത്തനെ മാത്രം❜ (𝐚𝐥𝐨𝐧𝐞) കുറിക്കുന്ന പഴയനിയമത്തിലെ ❛യാഹീദ്❜ (𝐲𝐚𝐡𝐢𝐝) എന്ന പദത്തിന് തുല്യമായ ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ ❛മാത്രം❜ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟അതിനാൽ ❛രക്ഷിതാവായ ഏകദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐮𝐫) എന്ന് പറഞ്ഞാൽ, പിതാവല്ലാതെ മറ്റൊരു രക്ഷിതാവായ ദൈവം ഇല്ലെന്നാണ്. 

അപ്പോൾ പത്രോസ് പറയുന്ന രക്ഷിതാവായ യേശുക്രിസ്തു ആരാണ്❓ 
➦ യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെ (𝐌𝐚𝐧) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതായത്, ഏകരക്ഷിതാവും ഏകദൈവവുമായ പിതാവ് മനുഷ്യനായ നസറായനായ യേശുവിനെ മനുഷ്യരുടെ ഏകരക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23;1യോഹ, 4:14). ➨എന്നുവെച്ചാൽ, ദൈവം ക്രൂശിതനായ ക്രിസ്തുവിലൂടെയും അവൻ്റെ നാമത്തിലൂടെയുമാണ് പുതിയനിയമത്തിൽ രക്ഷ ഒരുക്കിയിരിക്കുന്നത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവ് നമ്മുടെ ഏകദൈവമായ രക്ഷിതാവും യേശുക്രിസ്തു നമ്മുടെ ഏകമനുഷ്യനായ രക്ഷിതാവുമാണ്: (റോമ, 5:15). ➨[കാണുക: രക്ഷിതാവായ ഏകദൈവം രക്ഷിതാവായ ഏകമനുഷ്യനും

𝟮. ക്രിസ്തു പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്: (Joh, 8:24; Joh, 8:28; Joh, 8:58; യോഹ, 10:30; യോഹ, 14:9). ➟പിതാവ് പുത്രനെ രക്ഷിതാവാക്കിയതുകൊണ്ടും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നായതുകൊണ്ടും, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നായതുകൊണ്ടുമാണ് മറ്റൊരുത്തനിലും രക്ഷയില്ലെന്നും രക്ഷയ്ക്കായി യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്നും അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞത്: (പ്രവൃ, 4:10-12). ➨[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ഞാനും പിതാവും ഒന്നാകുന്നു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു].

പിതാവിൻ്റെ മുമ്പിലും പുത്രൻ്റെ നാമത്തിങ്കലും മുഴങ്കാൽ മടങ്ങും:
➦ മേല്പറഞ്ഞ വസ്തുതുതകൾക്ക് മറ്റൊരു തെളിവുണ്ട്. ➟യെശയ്യാവിൽ യഹോവ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: ➨❝എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.❞ (യെശ, 45:23). ➟എന്നാൽ പുതിയനിയമത്തിൽ ഇപ്രകാരം കാണാം: ➨❝അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ❛യേശുക്രിസ്തു കർത്താവു❜ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.❞ (ഫിലി, 2:9-11). ➟ഈ വേദഭാഗത്ത് രണ്ടുപേരെ കാണാം: പിതാവായ ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തുവിനെയും. (യോഹ, 17:3; 1കൊരി, 8:5-6; 1തിമൊ, 2:5-6). ➟പൗലൊസ് ആദ്യം പറയുന്നത് ശ്രദ്ധിക്കുക: ➨❝ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.❞ ➟ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിട്ടാണ് തൻ്റെ വലങ്കയ്യാൽ ഉയർത്തിയതും, സകലനാമത്തിന്നും മേലായ നാമം നല്കിയതും, സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കിയതും: (പ്രവൃ, 5:30-31; ഫിലി, 2:9; എബ്രാ, 7:26). ➟അടുത്തവാക്യത്തിൽ ➨❝യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; പ്രത്യുത, യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟മേല്പറഞ്ഞ വേദഭാഗങ്ങൾ പരിശോധിച്ചാൽ: ➨❝അന്നാളിൽ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും പിതാവായ ഏദൈവത്തിന്റെ മുമ്പിൽ മടങ്ങുകയും ❛യേശുക്രിസ്തു കർത്താവു❜ എന്നു പിതാവിൻ്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യും❞ എന്നാണ് പൗലൊസ് പറയുന്നതെന്ന് മനസ്സിലാക്കാം. ➟യേശുവിൻ്റെ നാമത്തിങ്കൽ എന്തുകൊണ്ടാണ് മുഴങ്കാൽ മടങ്ങുന്നത്❓ ➟പിതാവ് മനുഷ്യനായ യേശുവിലൂടെയാണ് രക്ഷ ഒരുക്കിയത്. ➟പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. ➟അതുകൊണ്ടാണ്, യേശുവിൻ്റെ നാമത്തിൽ മുഴങ്കാൽ മടങ്ങുമ്പാൾ പിതാവിന് മഹത്വമുണ്ടാകുന്നത്.

സെപ്റ്റ്വജിൻ്റും പുതിയനിയമവും:
➦ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമക്രൈസ്തവരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയും ദൈവശ്വാസീയമാണെന്നതിൽ തർക്കമൊന്നുമില്ല. ➟അതുകൊണ്ടാണല്ലോ അവരത് ഉപയോഗിച്ചതും അതിൽനിന്ന് ഉദ്ധരണികൾ എടുത്തിരിക്കുന്നതും. ➟അതിൽ ❛യഹോവ❜ എന്ന ദൈവനാമത്തിന് പകരം കർത്താവ്  (𝐋𝐨𝐫𝐝) എന്ന അർത്ഥമുള്ള ❛കുറിയോസ്” (𝐊𝐲𝐫𝐢𝐨𝐬) ഉപയോഗിക്കാൻ വിവർത്തകരെ ഉദ്യമിപ്പിച്ചത് ദൈവത്തിൻ്റെ ആത്മാവ് തന്നെയാണ്. ➟അതായത്, പുതിയനിയമത്തിൽ ദൈവത്തിൻ്റെ പേര് മാറ്റത്തിൻ്റെ മുന്നോടിയായിട്ട് ദൈവംതന്നെയാണ് 𝗟𝗫𝗫-ൽനിന്ന് പേര് നീക്കംചെയ്യാൻ അവരെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കാം. അതിനാൽ നാലുകാര്യങ്ങൾ ഉറപ്പോടെ നമുക്ക് വിശ്വസിക്കാം: 

𝟭. ❛യഹോവ❜ എന്ന നാമം ദൈവത്തിൻ്റെ നിത്യമായ നാമം ആയിരുന്നില്ല; ന്യായപ്രമാണകാലത്തേക്ക് മാത്രം ഉള്ളതായിരുന്നു. സ്ഥിരമായ നാമം ആയിരുന്നെങ്കിൽ പുതിയനിയമത്തിൽ ആ നാമം ഉണ്ടാകുമായിരുന്നു. 

𝟮. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ അല്ലാതെ ❛ഏകസത്യദൈവത്തിന്❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ഒരു നിത്യമായ പേരിൻ്റെ ആവശ്യവുമില്ല. 

𝟯. ❝യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും❞ എന്നാണ് പഴയനിയമം പറയുന്നത്. (യോവേ, 2:32). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം (മത്താ, 5:17-18; യിരെ, 31:31-34; എബ്രാ, 8:8-12). പുതിയനിയമത്തിലും പിതാവിൻ്റെ നാമം യഹോവാ എന്നായിയുന്നെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ ❛യേശുക്രിസ്തു❜ എന്ന നാമമല്ലാതെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പതൊസ് പറയില്ലായിരുന്നു. (പ്രവൃ, 4:10-12). 

𝟰. പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് ❛യേശു/യേശുക്രിസ്തു❜ അതുകൊണ്ടാണ്, പുതിയനിയമത്തിൽ ❛യഹോവ❜ എന്ന നാമം ഉപയോഗിക്കാത്തതും, ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് പറഞ്ഞിരിക്കുന്നതും ആ നാമത്തിൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുമ്പോൾ പിതാവിനു് മഹത്വം ഉണ്ടാകുന്നതും: (പ്രവൃ, 4:12; ഫിലി, 2:10). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, പിതാവു് മാത്രം സത്യദൈവം (Father, the only true God). ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

ഹൂർ

ഹൂർ (Hur)

പേരിനർത്ഥം – കാരാഗൃഹം

രെഫീദീമിൽ വച്ചു യിസ്രായേൽ അമാലേക്യരോടു യുദ്ധം ചെയ്തു. അപ്പോൾ യിസ്രായേലിന്റെ ജയത്തിനുവേണ്ടി മോശെയുടെ കൈ ഉയർത്തിപ്പിടിക്കുവാൻ സഹായിച്ച ഒരാൾ. (പുറ, 17:12). മോശെ സീനായിമലയിൽ കയറിപ്പോയപ്പോൾ ജനത്തെ അഹരോന്റെയും ഹൂരിന്റെയും ചുമതലയിൽ ആക്കിയിരുന്നു. (പുറ 24:14). ഇദ്ദേഹം മോശെയുടെ സഹോദരിയായ മിര്യാമിന്റെ ഭർത്താവായിരുന്നുവെന്നു യെഹൂദാപാരമ്പര്യം പറയുന്നു.

ഹൂർ: സമാഗമന കൂടാരത്തിന്റെ പ്രധാനശില്പി ആയിരുന്ന ബെസലേലിന്റെ പിതാമഹൻ. ഇയാൾ യെഹൂദാഗോത്രജനാണ്. (പുറ, 31:2; 35:30; 38:22).

ഹീരാം

ഹീരാം (Hiram)

പേരിനർത്ഥം – കുലീനൻ

ദാവീദിന്റെയും ശലോമോന്റെയും വാഴ്ചക്കാലത്ത് ഹീരാമായിരുന്നു സോരിലെ രാജാവ്. ദാവീദിന്റെ സ്നേഹിതൻ എന്നാണ് ഹീരാമിനെ പറഞ്ഞിട്ടുള്ളത്. ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു, ദാവീദിനു അരമന പണിതു. (2ശമൂ, 5:11). ശലോമോൻ രാജാവായപ്പോൾ ഹീരാം ഭൃത്യന്മാരെ അയച്ചു. (1രാജാ, 5:1). ശലോമോന്റെ ആവശ്യപ്രകാരം ദൈവാലയപ്പണിക്കു മരങ്ങളും മറ്റും അവൻ കൊടുത്തു. ശലോമോൻ ഹീരാമിനു ആഹാരം എത്തിച്ചുകൊടുത്തിരുന്നു. (1രാജാ, 5:11). ദൈവാലയവും കൊട്ടാരവും പണിയുന്നതിനാവശ്യമായ ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തതുകൊണ്ട് ശലോമോൻ രാജാവ് ഹീരാമിനു ഗലീലദേശത്തു ഇരുപതുപട്ടണം കൊടുത്തു. (1രാജാ, 9:11). ഈ പട്ടണങ്ങളെ കാണേണ്ടതിനു ഹീരാം ഗലീലയിലേക്കു വന്നു. അവ അവനു ഇഷ്ടപ്പെടാത്തതുകൊണ്ട് അവയ്ക്കു കാബൂൽ എന്നു പേരിട്ടു. (1രാജാ, 9:13).

ശലോമോനും ഹീരാമും കൂടി ഒരു കപ്പൽ വ്യൂഹം സജ്ജമാക്കി. ആ കപ്പലുകൾ എസ്യോൻ-ഗേബെരിൽ നിന്നും തെക്കോട്ടുള്ള ഓഫീരിൽ ചെന്നു പൊന്നു കൊണ്ടുവന്നു. (1രാജാ, 9:28). അവർ തർശീശുകപ്പലുകളും നിർമ്മിച്ചു . തർശീശ് കപ്പലുകൾ, പൊന്നു, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു. (1രാജാ, 10:22). ഹീരാമിന്റെ മരണത്തെക്കുറിച്ചു വ്യക്തമായ രേഖയില്ല. ഹീരാമിന്റെ പുത്രി ശലോമോന്റെ അന്തഃപുരത്തിലെ എഴുന്നൂറു കുലീന പത്നിമാരിലൊന്നായിരുന്നു. (1രാജാ, 11:1, 3).

ഹീരാം: ദൈവാലയപ്പണിക്കു സഹായിക്കുവാൻ വേണ്ടി ശലോമോൻ സോരിൽ നിന്നും വരുത്തിയ ആൾ. (1രാജാ, 7:13,14, 40-45; 2ദിന, 2:13,14; 4:11-16). അവന്റെ അമ്മ ദാന്യ സ്ത്രീയായിരുന്നു. അവളെ ആദ്യം വിവാഹം കഴിച്ചതു നഫ്ത്താലി ഗോത്രജനായിരുന്നു. പിന്നീടു സോരിലെ ഒരുവൻ അവളെ വിവാഹം കഴിച്ചു. താമ്രംകൊണ്ടു സകലവിധപണിയും ചെയ്യാനുള്ള ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും അവനുണ്ടായിരുന്നു. (1രാജാ, 7:14). ഹുരാം, ഹുരാം ആബി എന്നിങ്ങനെയും പറഞ്ഞിട്ടുണ്ട്.

ഹാരാൻ

ഹാരാൻ (Haran)

പേരിനർത്ഥം – പർവ്വതവാസി

അബ്രാഹാമിന്റെ ഇളയസഹോദരനും ലോത്തിന്റെ പിതാവും. പിതാവായ തേരഹ് കുടുംബത്തോടൊപ്പം ഊർപട്ടണം വിടുന്നതിനുമുമ്പ് ഹാരാൻ മരിച്ചു പോയി. ഹാരാന്റെ പുത്രിമാരാണ് മിൽക്കയും യിസ്കയും. “തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു. എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ. (ഉല്പ, 11:27-29).

ഹാമാൻ

ഹാമാൻ (Haman)

പേരിനർത്ഥം – ഗംഭീരമായ

അഹശ്വേരോശ് രാജാവിന്റെ പ്രധാനമന്ത്രി. ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ. (എസ്ഥ, 3:1). എസ്ഥേറിന്റെ വളർത്തപ്പനും കൊട്ടാരത്തിലെ സേവകനുമായിരുന്ന മൊർദ്ദെഖായി ഹാമാനെ നമസ്കരിച്ചില്ല. ഇതിൽ കോപാലുവായിത്തീർന്ന ഹാമാൻ മൊർദ്ദെഖായിയെയും യെഹൂദന്മാരെയും നശിപ്പിക്കാൻ ഗൂഢാലോചന നടത്തി, അതിനുവേണ്ടി രാജകല്പന സമ്പാദിച്ചു. ഇതറിഞ്ഞു ദുഃഖിതയായ എസ്ഥേർ ഉപവസിച്ചു രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിനു നേരെയുണ്ടായ ഉപ്രദ്രവം രാജാവിനെ അറിയിച്ചു. മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ നിർമ്മിച്ച കഴുകുമരത്തിൽ രാജകല്പനയനുസരിച്ചു അവർ ഹാമാനെ തൂക്കിക്കൊന്നു. (എസ്ഥേ, 7). ഹാമാന്റെ വീടു എസ്ഥറിനു കൊടുത്തു. (8:7). ഹാമാന്റെ പത്തു പുത്രന്മാരെയും യെഹൂദന്മാർ കൊന്നു. (എസ്ഥേ, 9:9).

ഹാബെൽ

ഹാബെൽ (Abel)

പേരിനർത്ഥം – ശ്വാസം

ആദാമിന്റെയും ഹവ്വായുടെയും രണ്ടാമത്തെ മകൻ. ഹാബെൽ ഇടയനും നീതിമാനുമായിരുന്നു. (ഉല്പ, 4:2; മത്താ, 23:35; 1 യോഹ, 3:12). കയീൻ നിലത്തിലെ അനുഭവത്തിൽ നിന്നും ഹാബെൽ ആട്ടിൻകൂട്ടത്തിൽ നിന്നും യഹോവയ്ക്കു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. എന്നാൽ കയീന്റെ വഴിപാട് ദൈവം അംഗീകരിച്ചില്ല. ദൈവത്തിന് ഏറ്റവും നല്ലതു കൊടുക്കണമെന്ന ഹൃദയവാഞ്ചയോടെ ഹാബെൽ യാഗമർപ്പിച്ചു. ‘നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ?’ (ഉല്പ, 4:7) എന്ന കയീനോടുള്ള ദൈവത്തിൻ്റെ ചോദ്യം അതു വ്യക്തമാക്കുന്നു. അതിനാൽ കയീൻ കോപം മൂത്തു ഹാബെലിനെ കൊന്നു. ഹാബെലിന്റെ രക്തം ഭൂമിയിൽ നിന്ന് പ്രതികാരത്തിനായി ദൈവത്തോടു നിലവിളിക്കുന്നു. (ഉല്പ, 5:10). ഹാബെലിന്റെ രക്തം തുടങ്ങി സെഖര്യാവിന്റെ രക്തം വരെ ഈ ലോകത്തു ചൊരിഞ്ഞിട്ടുള്ള സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിക്കും എന്നു യേശു പറഞ്ഞു. (ലൂക്കൊ, 11:50,51). വിശ്വാസത്താൽ ഹാബെൽ കയീന്റേതിലും ഉത്തമ്മായ യാഗം കഴിച്ചു. അതിനാലവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. (എബ്രാ, 11:4).