ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണോ?

☛ “ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെൿ രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേം രാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.” (എബ്രാ, 7:1-3). പല വ്യാഖ്യാതാക്കളും തെറ്റായ ഉപദേശങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ഒരു വേദഭാഗമാണിത്. ചിലർ മൽക്കീസേദെക്ക് യേശുവിൻ്റെ പഴയനിയമ പ്രത്യക്ഷതയാണെന്ന് വരെ വാദിക്കാറുണ്ട്. ➟ഈ വേദഭാഗത്ത്, “മൽക്കീസേദെക്കിന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു” എന്ന് പറഞ്ഞിരിക്കയാണൽ, യഥാർത്ഥത്തിൽ അവന് പിതാവും മാതാവുമില്ലെന്നും, ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണെന്നും പലരും വിചാരിക്കുന്നു. നമുക്കത് വിശദമായി പരിശോധിക്കാം:

മൽക്കീസേദെക്ക്:
➦ മൽക്കീസേദെക് ശാലേം എന്ന രാജ്യത്തെ രാജാവായിരുന്നു: (ഉല്പ, 14:18; എബ്രാ, 7:1). ശാലേം (Salem) എന്ന വാക്കിനർത്ഥം “സമാധാനം” (Peace) എന്നാണ്: (സങ്കീ, 29:11). ഇത് യെരൂശലേമിൻ്റെ പുരാതന നാമമാണ്: (സങ്കീ, 76:2). മൽക്കീസേദെക്കെന്ന പേരിന് “നീതിയുടെ രാജാവു” (King of righteousness) എന്നാണർത്ഥം; ശാലേം രാജ്യത്തെ രാജാവാകയാൽ അഥവാ, സമാധാനരാജ്യത്തെ രാജവാകയാൽ “സമാധാനത്തിന്റെ രാജാവു” (King of peace) എന്നും പേരിനർത്ഥം വന്നു: (എബ്രാ, 7:2).

☛ മൽക്കീസേദെക്കിൻ്റെ പൗരോഹിത്യപദവിക്ക് സദൃശ്യമായിട്ടാണ് ദൈവപുത്രൻ്റെ പൗരോഹിത്യപദവിയെ എബ്രായലേഖകൻ അവതരിപ്പിച്ചിരിക്കുന്നത്: (എബ്രാ, 7:14-16 – 5:6,10; 6:20; 7:11,16,17). യേശുവെന്ന ദൈവപുത്രനും മൽക്കീസേദെക്കും ലേവ്യപൗരോഹിത്യവുമായി ബന്ധമില്ലാത്ത പുരോഹിതന്മാരാണ്. മൽക്കീസേദെക്ക് അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും (എബ്രാ, 7:1) അബ്രാഹാമിനെക്കാൾ ശ്രേഷ്ഠനുമാണ്: (എബ്രാ, 7:4). യുദ്ധം ജയിച്ചു മടങ്ങിവന്ന അബ്രാഹാം അവന് ദശാംശം കൊടുത്തതായി കാണാം: (ഉല്പ, 14:18-20 – എബ്രാ, 7:1).

അവന് പിതാവില്ല, മാതാവില്ല, വംശാവലിയില്ല: 
➦ അവന് പിതാവും മാതാവും ഇല്ലെന്ന് പറഞ്ഞാൽ എന്താണതിനർത്ഥം? അവൻ പിതാവോ മാതാവോ വംശാവലിയോ ഇല്ലാതെ ഉത്ഭവിച്ച അത്ഭുതമനുഷ്യൻ ആണെന്നല്ല. പ്രത്യുത, അവൻ്റെ പിതാവിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ അവൻ്റെ വംശാവലയെക്കുറിച്ചോ യാതൊന്നും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. 

ജീവാരംഭവും ജീവാവസാനവുമില്ല: 
➦ ആരംഭവും അവസാനവും ഇല്ലാത്തത് ഏകദൈവത്തിന് മാത്രമാണ്: (സങ്കീ, 90:2). മല്ക്കസേദെക്ക് ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത ദൈവമല്ല; അവൻ്റെ ജീവാരംഭവും ജീവാവസാനവും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. അതായത്, പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകളിൽ അവൻ്റെ പേരില്ലെന്നാണ്. അല്ലാതെ, അവൻ അപ്പനുമമ്മയും വംശാവലിയും ജീവാരംഭവും അവസാനവുമില്ലാത്തവൻ ആണെന്നല്ല. യിസ്രായേൽ ജാതിയുടെ ചരിത്രവും ലേവ്യാപൗരോഹിത്യവും ആരംഭിക്കുന്നതിന് വളരെ മുമ്പ് ജീവിച്ചിരുന്ന മനുഷ്യനാണ് മൽക്കീസേദെക്ക്. അല്ലാതെ, മൽക്കീസേദെക്ക് അപ്പനും അമ്മയും ഇല്ലാത്ത ഒരു അമാനുഷിക ജീവിയൊന്നുമല്ല.

അവൻ ദൈവപുത്രന് തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു: 
➦ ഈ ഭാഗം പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എങ്ങനെയാണ് മൽക്കീസേദെക്ക് ദൈവപുത്രന് തുല്യനായത്? പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകകളിൽ മല്ക്കീസേദെക്കിൻ്റെയും ദൈവപുത്രൻ്റെയും പേരില്ല; അതാണവരുടെ തുല്യത: (എബ്രാ, 7:3). ദൈവപുത്രൻ രാജകീയ ഗോത്രമായ യെഹൂദാ ഗോത്രത്തിലും (എബ്രാ, 7:14) മല്ക്കീസേദെക്ക് ഏതോ ഒരു വംശത്തിലുമാണ് ജനിച്ചത്. യെഹൂദന്മാരുടെ ഇടയിൽ ഒരാൾ പുരോഹിതനാകാനുള്ള പ്രധാന യോഗ്യതയാണ് അഹരോന്യക്രമപ്രകാരമുള്ള പൗരോഹിത്യ വംശാവലി. അതിൽ അവരുടെ ലേവ്യപുരോഹിതനായ പിതാവിൻ്റെയും മാതാവിൻ്റെയും പേരുണ്ടാകും. അതില്ലാത്ത രണ്ട് പുരോഹിതന്മാരാണ് മൽക്കീസേദെക്കും യേശുക്രിസ്തുവും. പൗരോഹിത്യരേഖ (വംശാവലി) സംബന്ധിച്ചു മാത്രമാണ് രണ്ടുപേരും തുല്യരായിരിക്കുന്നത്. അല്ലാതെ അസ്തിത്വം സംബന്ധിച്ചല്ല. യേശു എന്ന് പേരുള്ള മനുഷ്യൻ പ്രകൃത്യാതീതമായും പാപരഹിതനായും ഉല്പാദിതമായവനാണ് (യോഹ, 9:11 – മത്താ, 1:18-20; ലൂക്കൊ, 2:21; 1യോഹ, 3:5) മെൽക്കീസേദെക്ക് ആരുടെയോ പുത്രനായി പ്രകൃതിദത്തമായി ജനിച്ച മനുഷ്യനാണ്: (ഉല്പ, 14:18).

വംശാവലിരേഖ:
➦ യെഹൂദന്മാർ മൂന്നുതരത്തിലുള്ള വംശാവലിരേഖ സൂക്ഷിക്കാറുണ്ട്.
രാജകീയ വംശാവലി (Royal Genealogy): ഇത് ആദ്യത്തെ എബ്രായനും യെഹൂദജാതിയുടെ പൂർവ്വപിതാവുമായ അബ്രാഹാം മുതൽ ദാവീദ് രാജാവ് വഴിയുള്ള രാജാക്കന്മാരുടെ വംശാവലിയാണ്. അതാണ് മത്തായി സുവിശേഷത്തിൽ കാണുന്നത്: (1:16)
പുരോഹിത വംശാവലി (Priestly Genealogy): ഇത് പുരോഹിതനായ അഹരോൻ മുതലുള്ള വംശാവലി രേഖയാണ്. മോശെയെ പുരോഹിതൻ എന്ന് സങ്കീർത്തകൻ വിശേഷിപ്പിച്ചിട്ടുണ്ട്: (99:6). അഹരോനെയും മക്കളെയും പുരോഹിതന്മാരായി അഭിഷേകം ചെയ്തത് മോശെയായിരുന്നു (ലേവ്യ, 8:10-13). ഒരു പുരോഹിതനെ അഭിഷേകം ചെയ്യാൻ അതിലും വലിയൊരു പുരോഹിതന് മാത്രമേ കഴിയൂ. ആ അർത്ഥത്തിൽ അഹരോൻ ചുമതലയേൽക്കുന്നതിന് മുമ്പ് മോശെയായിരുന്നു ആ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. എങ്കിലും യെഹൂദന്മാരുടെ പൗരോഹിത്യ വംശാവലിയിൽ അഹരോനും അവൻ്റെ തലമുറകളുമാണുള്ളത്.
പൊതു വംശാവലി (General Genealogy): ഇത് യിസ്രായേലിലെ 12 ഗോത്രങ്ങളിൽ ഉള്ളവരുടെ വംശാവലിരേഖയാണ്. അതാണ് ലൂക്കൊസിൽ കാണുന്നത്: (ലൂക്കൊ. 3:23-38). ഓരോരുത്തരും ഏതിലാണ് തങ്ങൾ ഉൾപ്പെടുന്നത് എന്ന് തെളിയിക്കാനുള്ള രേഖയാണിത്. യഹൂദ നിയമപ്രകാരം കനാൻ ദേശത്തെ ഭൂമി ഓരോ ഗോത്രത്തിനും കുടുംബത്തിനും വീതിച്ചു നൽകിയതായിരുന്നു. ഈ ഭൂമി കൈവിട്ടു പോകാതിരിക്കാനും അവകാശ തർക്കങ്ങൾ പരിഹരിക്കാനും ഈ രേഖകൾ അത്യാവശ്യമായിരുന്നു.

☛ യെരൂശലേമിലെ ദൈവാലയത്തിലും (Temple) യഹൂദന്മാരുടെ പരമോന്നത നീതിന്യായ സഭയായ സൻഹെദ്രിൻ്റെ (Sanhedrin) കാര്യാലയത്തിലും ഇതിന്റെയെല്ലാം ഔദ്യോഗിക പകർപ്പുകൾ സൂക്ഷിച്ചിരുന്നു. റോമൻ ചരിത്രകാരനായ ജോസീഫസ് (Josephus) തന്റെ പുസ്തകങ്ങളിൽ ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന ഈ വംശാവലി രേഖകളെക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്.

ഏലീയാവ്:
➦ പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത അഥവാ, ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത മറ്റൊരാളുകൂടിയുണ്ട്; ചുഴലിക്കാറ്റുപോലെ പ്രത്യക്ഷനാകുകയും ചുഴലിക്കാറ്റിൽ എടുക്കപ്പെടുകയും ചെയ്ത ഏലീയാവ് പ്രവാചകൻ: (1രാജാ, 17:1; 2രാജാ, 2:11). യെഹൂദന്മാരുടെ മൊത്തത്തിലുള്ള വംശാവിലിൽനിന്ന് വിഭിന്നമാണ് രാജകീയ വംശാവലിയും പൗരോഹിത്യ വംശാവലിയും. യെഹൂദനെന്ന നിലയിൽ ഏലീയാവിന് പൊതുവായ വംശാവലിയുണ്ടാകും. പക്ഷെ, ബൈബിളിൽ അത് പറഞ്ഞിട്ടില്ലന്നേയുള്ളു. എന്നാൽ മൽക്കീസേദെക്ക് യെഹൂദനല്ലാത്തതിനാൽ ആ നിലയിലുള്ള വംശാവലിപോലും അവനില്ല. അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും ശാലേം രാജ്യത്തിൻ്റെ രാജാവുമായിരുന്നു എന്നല്ലാതെ, ഏത് ജാതിയിലും ഗോത്രത്തിലും പെട്ടവനാണെന്നോ, അവർക്ക് വംശാവലി എഴുതി സൂക്ഷിക്കുന്നോ പതിവുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അതായത്, മൽക്കീസേദെക്കും യേശുവും പുരോഹിതന്മാരാണ്. എന്നാൽ ലേവ്യാപൗരോഹിത്യ വംശാവിലിയിൽ രണ്ടുപേരെക്കുറിച്ചും യാതൊരു വിവരവുമില്ല. അതാണ്, ദൈവപുത്രനിലും മൽക്കീസേദെക്കിലും എബ്രായലേഖകൻ ആരോപിക്കുന്ന തുല്യത.

യേശുവിൻ്റെ പിതാവും മാതാവും:
➦ ദൈവപുത്രന് തുല്യമായി പറഞ്ഞിരിക്കുന്ന മൽക്കീസേദെക്കിന് മാത്രമാണ് പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ബൈബിളിൽ പറയാത്തത്. എന്നാൽ നമ്മുടെ മദ്ധ്യസ്ഥനും (1തിമൊ, 2:5) മറുവിലയും (1തിമൊ, 2:6) മഹാപുരോഹിതനും (എബ്രാ, 3:1), മനുഷ്യനുമായ (1തിമൊ, 2:6) ദൈവപുത്രന്, പിതാവും (യോഹ, 1:45) മാതാവും (മത്താ, 2:11) വംശാവലിയും (മത്താ, 1:1-17; ലൂക്കൊ, 3:23-38) ജീവാരംഭവും (മത്താ, 2:1) ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ മൽക്കീസേദെക്ക് ദൈവപുത്രനോട് യഥാർത്ഥത്തിൽ തുല്യനാകും?

☛ ഒന്നല്ല; രണ്ട് വംശാവലിയാണ് യേശുവിന് പറഞ്ഞിരിക്കുന്നത്: (മത്താ, 1:16 – ലൂക്കൊ, 3:23-38). ➟യോസേഫ് യേശുവിൻ്റെ വളർത്തച്ഛനാണ്. എന്നിരുന്നാലും യേശുവിനെ യോസേഫിൻ്റെ മകൻ എന്നും അവനെ യേശുവിൻ്റെ അപ്പൻ എന്നുമാണ് ബൈബിൾ വിശേഷിപ്പിക്കുന്നത്: (യോഹ, 1:45 – ലൂക്കൊ, 2:48). “അപ്പൻ” (Father) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “Pater” ആണ്. ഇത് സ്വർഗ്ഗീയ പിതാവിനെയും മനഷ്യരുടെ യഥാർത്ഥ അപ്പനെയും അഭിന്നമായി വിശേഷിപ്പിക്കുന്ന പുല്ലിംഗ നാമപദം (Masculine Noun) ആണ്: (മത്താ, 5:16 – മത്താ, 4:21). യോസേഫിൻ്റെ മകൻ യേശുവിൻ്റെ അപ്പൻ എന്നിങ്ങനെ 10 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. മറിയയുടെ മകൻ യേശുവിൻ്റെ അമ്മ എന്നിങ്ങനെ 37 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വിശേഷാൽ, മറിയ അവനെ 1പത്തുമാസം വയിറ്റിൽ വഹിച്ച് വേദനയോടെ പ്രസവിച്ച അവളുടെ ആദ്യജാതനാണ് യേശു: (ലൂക്കൊ, 2:7). യോസേഫാകട്ടെ ജോലിചെയ്ത് അവനെ വളർത്തിയ അവൻ്റെ അപ്പനുമാണ്: (യോഹ, 1:45). അതിനാൽ യേശുവിന് വംശാവലി ഇല്ലെന്നോ, അപ്പനും അമ്മയും ഇല്ലെന്നോ എങ്ങനെ പറയും?

എബ്രായലേഖകൻ്റെ വിഷയം:
➦ മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരമുള്ള പൗരോഹിത്യമാണ് എബ്രായർ ഏഴാം ആദ്ധ്യായത്തിൻ്റ പ്രധാന വിഷയം: (7:17). മൽക്കീസേദെക്കിൻ്റെയും യേശുവിൻ്റെയും തുല്യതയെന്ന് പറയുന്നതും: വംശാവലിയിൽ പേരില്ലാത്ത പൂരോഹിതന്മാരെന്ന നിലയിൽ മാത്രമാണ്. ബാക്കിയെല്ലാറ്റിലും അവർതമ്മിൽ അജഗജാന്തരമുണ്ട്. “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (മത്താ, 24:4)

One thought on “ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണോ?”

Leave a Reply

Your email address will not be published. Required fields are marked *