ദൈവശ്വാസീയത

ദൈവശ്വാസീയത (inspiration of God) 

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” (2തിമൊ, 3:16). തെയൊപ്ന്യൂസ്റ്റോസ് (theopneustos) എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ് ദൈവശ്വാസീയം. ദൈവത്താൽ ശ്വസിക്കപ്പെട്ടതു (God – breathed) എന്നർത്ഥം. ജീവിക്കുന്ന ദൈവമാണ് തിരുവെഴുത്തുകളുടെ കർത്താവെന്നും ദൈവത്തിന്റെ സർഗ്ഗാത്മക ശ്വാസത്തിന്റെ ഉത്പന്നമാണ് തിരുവെഴുത്തുകളെന്നും വ്യക്തമാക്കുകയാണ് ദൈവശ്വാസീയം എന്ന പ്രയോഗം. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട് എന്നു പ്രസ്താവിച്ചശേഷം “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:20-21) എന്നു പത്രാസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പഴയനിയമ രേഖയെ ദൈവത്തിന്റെ അരുളപ്പാടുകളായി പൗലൊസ് സ്വീകരിച്ചു. തിരുവെഴുത്തുകൾ ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉണ്ടായതല്ല. വിശുദ്ധന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു സംസാരിച്ചതാണ് തിരുവെഴുത്തുകൾ. 

മറ്റുള്ളവർക്കു മനസ്സിലാകുന്ന ഭാഷയിൽ സത്യം സംപ്രേഷണം ചെയ്യുന്നതിന്റെ മേലുളള ദൈവിക പ്രഭാവമാണ് ദൈവശ്വാസീയത. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കു അപ്രമാദിത്വം നല്കി തെറ്റുകൂടാതെ തിരുവെഴുത്തുകൾ രേഖപ്പെടുത്തുവാൻ ദൈവശ്വാസീയത സഹായിച്ചു. സങ്കീർത്തന കർത്താക്കൾ, പ്രവാചകന്മാർ, അപ്പൊസ്തലന്മാർ എന്നിവർക്കു വെളിപ്പാടും ദൈവശ്വാസീയതയും ലഭിച്ചു. എന്നാൽ ചിലർക്കു ദൈവശ്വാസീയത ലഭിച്ചെങ്കിലും വെളിപ്പാടു ലഭിച്ചില്ല. അതിന് ഉദാഹരണമാണ് ചരിത്രപുസ്തക കർത്താക്കൾ. (ലൂക്കൊ, 1:1-4). ദൈവശ്വാസീയത വ്യക്തികളെ അപ്രമാദിതരാക്കുന്നു. എന്നാൽ അതു ആരെയും വിശുദ്ധീകരിക്കുകയോ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. ബിലെയാം, ശൗൽ രാജാവ്, കയ്യഫാവ് എന്നിവർ ഉദാഹരണങ്ങളാണ്. ബിലെയാം ദൈവശ്വാസീയത പ്രാപിച്ചു; ശൗൽ പ്രവാചകഗണത്തിൽ ഉൾപ്പെട്ടിരുന്നു; കയ്യഫാവ് പ്രവചിച്ചു. (യോഹ, 11:51). 

ദൈവശ്വാസീയതയെക്കുറിച്ചു വ്യത്യസ്തധാരണകൾ നിലവിലുണ്ട്. സ്വാഭാവികമനുഷ്യൻ്റെ ഉന്നതമായ അന്തർജ്ഞാനം മാത്രമാണ് ദൈവശ്വാസീയത എന്നു ചിലർ കരുതുന്നു. ഈ വാദം അംഗീകരിച്ചാൽ പല നല്ല ക്രൈസ്തവ ഗാനങ്ങളും തിരുവെഴുത്തുകൾക്കു തുല്യമായി മാറും. ഭാഗികമായി ദൈവശ്വാസീയത അംഗീകരിക്കുന്ന വരും, ബൈബിളിൽ ചിന്തകൾ മാത്രമാണ് ദൈവശ്വാസീയം എന്നു കരുതുന്നവരും ഉണ്ട്. ബൈബിൾ ദൈവവചനം ഉൾക്കൊളളുന്നു എന്ന ധാരണയാണ് മറ്റു ചിലർക്ക്. തിരുവെഴുത്തുകൾ ദൈവം ചൊല്ലിക്കൊടുത്തു എന്നു കരുതുന്നവരും കുറവല്ല. ദൈവശ്വാസീയതയെക്കുറിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം: 

1. ദൈവശ്വാസീയത അവ്യാഖ്യേയമാണ്. അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് നമുക്കു അറിഞ്ഞുകൂടാ. ഈ ആശയത്തിൽ തിരുവെഴുത്തുകളുടെ എഴുത്തുകാർക്കു മാത്രമേ ദൈവശ്വാസീയത ഉളളു. 

2. ദൈവശ്വാസീയത മാർഗ്ഗദർശനമാണ്. പ്രയോജനപ്പെടുത്തേണ്ട വസ്തുതകളും പദാവലിയും തിരഞ്ഞെടുക്കുന്നതിനു പരിശുദ്ധാത്മാവ് മാർഗ്ഗദർശനം നല്കി. 

3. തെറ്റുകളിൽ നിന്നും ഒഴിവാക്കലുകളിൽ നിന്നും പരിശുദ്ധാത്മാവ് എഴുത്തുകാരെ കാത്തുസൂക്ഷിച്ചു. 

4. ചിന്തകളിലും ധാരണകളിലും മാത്രമല്ല പദാവലിയിലും ദൈവശ്വാസീയത ഉണ്ടായിരുന്നു. ചുരുക്കത്തിൽ തിരുവെഴുത്തുകൾ പൂർണ്ണമായും (2തിമൊ, 3:16) പദാനുപദമായും (1കൊരി, 2:13) ദൈവനിശ്വസ്തമാണ്. 

5. തിരുവെഴുത്തുകളുടെ മൗലികരൂപങ്ങൾ മാത്രമാണ് നിശ്വസ്തം. പരിഭാഷകളോ കൈയ്യെഴുത്തു പ്രതികളോ അല്ല. 

ക്രിസ്തുവിന്റെ സാക്ഷ്യം: ബൈബിളിന്റെ ദൈവശ്വാസീയതയെ കുറിച്ചുളള പരമമായ തെളിവ് ക്രിസ്തുവിൻറ വാക്കുകളാണ്. ‘തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ’ എന്നു ക്രിസ്തു പ്രഖ്യാപിച്ചു. (യോഹ, 10:35). “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്നു ഒരു വളളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല.” (മത്താ, 5:17-18. ഒ.നോ: ലൂക്കൊ, 16:17). ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതായി ക്രിസ്തു വ്യക്തമാക്കി. (ലൂക്കൊ, 24:25-27). ഇരുപതോളം പഴയനിയമ വ്യക്തികളെ ക്രിസ്തു പരാമർശിക്കുന്നുണ്ട്. പത്തൊമ്പതു പുസ്തകങ്ങളിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യസൃഷ്ടി, വിവാഹവ്യവസ്ഥാപനം എന്നിവയുടെയും, നോഹ, അബ്രാഹാം, ലോത്ത് എന്നിവരുടെയും, സൊദോം ഗൊമോറയുടെ നാശത്തിൻ്റെയും ചരിത്രം ക്രിസ്തു ഉല്പത്തിയിൽ നിന്നുദ്ധരിച്ചു. മുൾപ്പടർപ്പിൽ മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത്, മന്ന, പത്തുകല്പനകൾ എന്നിവ പുറപ്പാടു പുസ്തകത്തിൽ നിന്നും ക്രിസ്തു എടുത്തുപറഞ്ഞു. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്ന കല്പനയും, കുഷ്ഠരോഗികളുടെ ശുദ്ധീകരണ നിയമവും ക്രിസ്തു പരാമർശിച്ചതു ലേവ്യപുസ്തകത്തിൽ നിന്നായിരുന്നു. സംഖ്യാപുസ്തകത്തിൽ നിന്നു വ്രതങ്ങളെ സംബന്ധിക്കുന്ന നിയമവും, പിച്ചളസർപ്പത്തെയും ക്രിസ്തു ഉദ്ധരിച്ചു. പരീക്ഷയിൽ യേശു പിശാചിനെ പരാജയപ്പെടുത്തിയതു ആവർത്തന പുസ്തകത്തിൽ (8:3; 6:13,14,16) നിന്നുള്ള മൂന്നുദ്ധരണികൾ കൊണ്ടായിരുന്നു. യെശയ്യാ പ്രവചനത്തിലെ (61:1-2) വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു നസറേത്തിലെ പളളിയിൽ വച്ചു യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ഉദ്ഘാടനം ചെയ്തു. (ലൂക്കൊ, 4:16-21). യോനായുടെ അനുഭവം സത്യമാണെന്നു ക്രിസ്തു സാക്ഷ്യപ്പെടുത്തി. (മത്താ, 12:39). യെശയ്യാ പ്രവചനത്തിന്റെ ഐക്യം ക്രിസ്തു അംഗീകരിച്ചു. (മത്താ, 8:17; ലൂക്കൊ, 4:17). ജഡത്തിൽ വെളിപ്പെട്ട മഹാദൈവമാര യേശുക്രിസ്തുവിന്റെ വാക്കുകൾ തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ സംബന്ധിച്ചിടത്തോളം പരമമായ അംഗീകാരവും തെളിവും അത്രേ.

ബൈബിളിന്റെ സാക്ഷ്യം: 

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യഹോവ അരുളിച്ചെയ്യുന്നു (യെശ, 1:2), യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി (യിരെ, 1:11), യെഹെസ്ക്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാടുണ്ടായി (യെഹ, 1:3) തുടങ്ങിയ സവിശേഷ പ്രയോഗങ്ങൾ പഴയനിയമത്തിൽ 3808 പ്രാവശ്യം ഉണ്ട്. 

2. ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ (1കൊരി, 2:13), കർത്താവിന്റെ കല്പന (1കൊരി, 14:37), സാക്ഷാൽ ആകുന്നതു പോലെ ദൈവവചനമായിട്ടു (1തെസ്സ, 2:13) എന്നിങ്ങനെയുളള പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ട്. 

3. ന്യായപ്രമാണത്തിന്റെയും സാക്ഷ്യങ്ങളുടെയും പൂർണ്ണതയെയും അധികാരത്തെയും എഴുത്തുകാർ ഊന്നിപ്പറഞ്ഞു. (ആവ, 27:26; 2രാജാ, 17:13; സങ്കീ, 19:7; 33:4; 119:89; യെശ, 8:20; ഗലാ, 3:10). 

4. ഒരു പുസ്തകത്തിന്റെ ഉപദേശം പരമവും അന്തിമവും ആണെന്നു അപരഗ്രന്ഥം അംഗീകരിക്കുന്നു. (യോശു, 1:7; 8:31; എസ്രാ, 3:2; നെഹെ, 8:1; ദാനീ, 9:2, 11, 13; സെഖ, 7:12; മലാ, 4:4; പ്രവൃ, 1:16; 28:25; 1പത്രൊ, 1:10).

5. പൗലൊസിന്റെ എഴുത്തുകളെ മറ്റു തിരുവെഴുത്തുകൾക്കു തുല്യമായി മറ്റൊരപ്പൊസ്തലൻ പറയുന്നു. (2പത്രൊ, 3:15). 

6. പഴയനിയമം ദൈവശ്വാസീയമെന്നു പൗലൊസും പത്രൊസും രേഖപ്പെടുത്തുന്നു. (2തിമൊ, 3:16; 2പത്രൊ, 1:20).

ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും

ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും 

ഭൂമിയിൽ മനുഷ്യർ പെരുകി. ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിച്ചു. (ഉല്പ, 6:1-4). ഈ ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും ആരെന്നതിനെക്കുറിച്ചു പ്രധാനമായി മുന്നഭിപ്രായങ്ങളുണ്ട്: l. ദൈവപുത്രന്മാർ പ്രഭുകുമാരന്മാരും മനുഷ്യപുത്രന്മാർ നീചകുലജാതകളും. ll. ദൈവപുത്രന്മാർ ദൂതന്മാരും മനുഷ്യപുത്രിമാർ സാധാരണ മനുഷ്യപുത്രിമാരും. lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതി അഥവാ, ഭക്തിയുള്ള പുരുഷന്മാരും മനുഷ്യപുത്രിമാർ കയീന്റെ സന്തതി അഥവാ, അഭക്തകളും ആണ്. 

l. യാഥാസ്ഥിതിക റബ്ബിമാരാണ് ഒന്നാമത്തെ അഭിപ്രായത്തിന്റെ വക്താക്കൾ. ഉന്നത കുലജാതന്മാരാണ് ദൈവപുത്രന്മാർ. നീചകുല സ്ത്രീകളാണ് മനുഷ്യപുത്രിമാർ. ഭാഷാപ്രയോഗം അനുകൂലിക്കാത്തതു കൊണ്ടും തിരുവെഴുത്തുകളുടെ പിൻബലം ഇല്ലാത്തതുകൊണ്ടും ഈ വാദം അപ്രസക്തമായിത്തീർന്നു. 

ll. ദൈവപുത്രന്മാർ ദൂതന്മാരാണ്. വീഴ്ച സംഭവിച്ച ദൂതന്മാരാണ് ദൈവപുത്രന്മാർ. ഇവർ താത്ക്കാലികമായി മനുഷ്യരൂപം സ്വീകരിച്ചു മനുഷ്യസ്ത്രീകളോടു സഹവസിച്ചു. ഈ മിശ്രവിവാഹത്തിൽ നിന്നുണ്ടായവരാണ് മല്ലന്മാർ. ഈ ചിന്താഗതിക്ക് അനുകൂലമായ പറയുന്ന വാദമുഖങ്ങൾ: 

1. ഉല്പത്തി 6-നു വെളിയിൽ ദൈവപുത്രന്മാർ എന്ന പ്രയോഗം (ബൈനേ എലോഹീം) ദൈവദൂതന്മാരെ കുറിക്കുവാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. (ഇയ്യോ, 1:6; 2:1; 38:6). ആവർത്തനം 14:1; യെശയ്യാവാ 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ബൈനേ എലോഹീം’ എന്നല്ല പ്രയോഗം. 

2. സന്ദർഭത്തിൽ നിന്നും ദൈവപുത്രന്മാരുടെയും മനുഷ്യപുത്രിമാരുടെയും സഹവാസം അസ്വാഭാവികവും അസാധാരണവും എന്നു വ്യക്തമാകുന്നു. ജല പ്രളയത്തിന്റെ കാരണങ്ങളിലൊന്ന് അതായിരിക്കണം.

3. മനുഷ്യപുത്രിമാരെ അഭക്തകൾ എന്നു വ്യാഖ്യാനിക്കുന്നതിനു ഒരു ന്യായീകരണവുമില്ല. സ്ത്രീവർഗ്ഗത്തെ മുഴുവൻ കുറിക്കുന്ന ഒരു പ്രയോഗം മാത്രമാണിത്; ദൈവപുത്രന്മാർ ദൈവദൂതന്മാരെ കുറിക്കുന്നതു പോലെ. 

4. ഈ സംയോഗത്തിലുണ്ടായവരെ നെഫിലീം (മല്ലന്മാർ) എന്നാണ് വിളിച്ചിരിക്കുന്നത്. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ഭീമാകാരത്തെ കുറിക്കുന്ന വാക്കല്ലത്. ഭൂജാതർ (ഗെഗെനെസ്) എന്ന അർത്ഥമാണുളളത്. അർദ്ധഭൗമവും അർദ്ധ സ്വർഗ്ഗീയവുമായ ടൈറ്റന്മാരെ കുറിക്കുവാൻ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. നെഫിലീം എന്ന എബ്രായ പദത്തിനു വീണുപോയവർ എന്നർത്ഥം. അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണത്. കനാനിലെ അനാക്കിന്റെ പുത്രന്മാരെ കുറിക്കുവാൻ ഈ പദം തന്നെ സംഖ്യാപുസ്തകം 13:33-ൽ പ്രയോഗിച്ചിട്ടുണ്ട്. അവർ ഭീമാകാരന്മാരായിരുന്നു. എന്നാൽ മിശ്രപ്രകൃതിയോടു കൂടിയ രാക്ഷസന്മാരാകണം ഉല്പത്തി 6-ലെ വിവക്ഷ. 

5. വിചിത്രമായ പാപം ചെയത് ബന്ധിക്കപ്പെട്ട ഒരു വിഭാഗം ദൂതന്മാരെക്കുറിച്ചു 2പത്രൊസ് 2:4-5; യൂദാ 6-7 എന്നിവിടങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അവരുടെ ശിക്ഷാവിധിയുടെ കാരണത്തെക്കുറിച്ചു നമുക്കു ഊഹിക്കാവുന്ന തെളിവ് ഇതു മാത്രമാണ്. ഇവരുടെ പാപത്തെ സൊദോമിലും ഗൊമോറയിലും സംഭവിച്ച ലൈംഗിക ഭ്രംശത്തോടാണ് പത്രൊസും യൂദയും താരതമ്യം ചെയ്തിരിക്കുന്നത്. 

6. അന്യജഡം മോഹിച്ചു എന്നാണ് കാണുന്നത്. ഇതു ദൂതന്മാർക്കില്ലാത്ത ജഡത്തെ കാണിക്കുന്നു. ഈ ദൂതന്മാർ തങ്ങളുടെ വാഴ്ച കാത്തുകൊണ്ടില്ല. മാത്രവുമല്ല, അവർ തങ്ങളുടെ വാസസ്ഥലം വിട്ടുപോകുകയും ചെയ്തു. ഈ അസാധാരണ പാപത്തിനു വിധേയരായ ദൂതന്മാരെ സ്ഥിരമായി അന്ധകൂപത്തിൽ അടച്ചിരിക്കുകയാണ്. അവിടെ അവർ അഗ്നിപൊയ്കയിലേക്കുളള വിധികാത്തു കഴിയുന്നു. (മത്താ, 25:41; 2പത്രൊ, 2:4; യൂദാ, 6; വെളി, 20:10).

lll. ദൈവപുത്രന്മാർ ശേത്തിന്റെ സന്തതികളാണ്. ഉല്പത്തി 6:1-4 സൂക്ഷ്മമായി പഠിക്കുന്നവർക്കു അവർ ശേത്തിന്റെ സന്തതിയാണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. തെളിവുകൾ: 

1. ഉല്പത്തി 6-നു വെളിയിൽ ‘ബൈനേ എലോഹീം’ ദൂതന്മാരെ കുറിക്കുവാൻ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അതിനാൽ ഉല്പത്തി 6-ലും ദൈവപുത്രന്മാർ ദൂതന്മാരാണു എന്ന വാദം കഴമ്പില്ലാത്തതാണ്. ഇയ്യോ, 1:6; 2:1; 38:6 എന്നിവിടങ്ങളിലാണ് പ്രസ്തുത പ്രയോഗം വരുന്നത്. അവിടെ ദൂതന്മാരെന്ന് മനസ്സിലാക്കുന്നത് ഏകപക്ഷീയമാണ്. തിരുവെഴുത്തുകളിലൊരേടത്തും ദൈവപുത്രന്മാർ ദൈവ ദൂതന്മാരാണെന്ന ധ്വനി ലഭിക്കുന്നില്ല. ദൈവവുമായി ബന്ധമുള്ള ദൂതന്മാരെയും മനുഷ്യരെയും ദൈവപുത്രന്മാരെന്നു വിവക്ഷിക്കുന്നതു യുക്തമാണ്. ആവർത്തനം 14:1; യെശയ്യാവ് 43:6; ഹോശേയ 1:10; 11:1 എന്നിവിടങ്ങളിൽ ‘ദൈവപുത്രന്മാർ’ ദൈവഭക്തന്മാരെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അവിടെ ‘ബൈനേ എലോഹീം’ അല്ല പ്രയോഗം എന്നാണു പ്രതിവാദം. ആവർത്തനം 14:1 ബാനീം അത്തം ല യഹോവ എലോഹേക്കേം ‘നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.’ (അടിവരയിട്ട പദങ്ങൾ ബൈനേ എലോഹീമിന്റെ രൂപങ്ങൾ തന്നെയാണ്) യെശയ്യാവ് 43:6-ൽ ‘എന്റെ പുത്രന്മാർ’ എന്നു ദൈവം പറയുമ്പോൾ വിവക്ഷ ദൈവപുത്രന്മാർ എന്നല്ലേ? ഹോശയ 11:1-ലും ‘എന്റെ മകൻ’ എന്നാണ് പ്രയോഗം. ഹോശേയ 1:10-ൽ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്നു കാണാം. സങ്കീർതനം 73:15-ൽ ‘നിന്റെ മക്കളുടെ തലമുറ’ എന്നു ഭക്തന്മാരെയും ആവർത്തനം 32:5-ൽ ‘ദൈവത്തിന്റെ മക്കളെന്നു’ യിസ്രായേല്യരെയും പറയുന്നു. ദൈവപുത്രന്മാർ എന്ന പ്രയോഗം ഭൗതിക ജനനത്തെ വിവക്ഷിക്കായ്കയാൽ ദൈവസാദൃശ്യം വഹിക്കുന്ന എല്ലാ ജീവികൾക്കും ചേരും. ന്യായാധിപന്മാരെ എലോഹീം (ദേവന്മാർ) എന്നും, ബെനേ എല്യോൻ (അത്യുന്നതന്റെ പുത്രന്മാർ) എന്നും സങ്കീർത്തനം 82:6-ൽ വിളിച്ചിട്ടുണ്ട്. ദൈവപുത്രന്മാർ ദൂതന്മാരല്ലെന്നു തെളിയിക്കാൻ ഒരു സാമാന്യയുക്തി മതിയാകും. 

2. ദൈവപുത്രന്മാർ ദൂതന്മാരാണെങ്കിൽ വിശുദ്ധ ദൂതന്മാരോ വീണുപോയ ദൂതന്മാരോ ആയിരിക്കണം. ദൈവദൂതന്മാർ അനുസരണമുള്ളവരും ദൈവഹിതം നിറവേറ്റുന്നതിനും തിരുനാമം മഹത്വപ്പെടുത്തുന്നതിനും സദാ ജാഗരൂകരുമാണ്. യുവതികളുമായി ദുർന്നടപ്പു ആചരിക്കുകയോ വഷളത്തം പ്രവർത്തിക്കുയോ ചെയ്യുക എന്നതു അവരുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതല്ല. (മത്താ, 22:30). മാത്രമല്ല, വീണുപോയ ദൂതന്മാരെ ഒരിക്കലും ദൈവപുത്രന്മാർ എന്നു വിളിക്കുകയില്ല. 

3. ദൈവപുത്രന്മാർക്കു വിപര്യായമായ പ്രയോഗമാണ് മനുഷ്യപുത്രിമാർ. ഈ പ്രയോഗം ഒരിക്കലും ദൈവപുത്രന്മാരെ ദൂതന്മാരാക്കുകയില്ല. ഒന്നാം വാക്യത്തിലെ മനുഷ്യന്റെ (ഹാ ആദാം) രണ്ടു ഉപവിഭാഗങ്ങളാണ് ദൈവപുത്രന്മാരും മനുഷ്യപുത്രിമാരും. ശേത്തിൻ്റെയും കയീൻ്റെയും സന്തതികളെ മുൻ അദ്ധ്യായങ്ങളിൽ വ്യാവർത്തിപ്പിച്ചിട്ടുണ്ട്. (ഉല്പ, 4:16-24; 4:25-5:32). വിശ്വാസികളും അവിശ്വാസികളും തമ്മിലുളള മിശ്രവിവാഹത്തിന്റെ ആദ്യരേഖയാണ് ഉല്പത്തി 6:1-4. ശേത്തിന്റെ സന്തതികളും കയീന്റെ സന്തതികളും തമ്മിലുള്ള മിശ്രവിവാഹം ജലപ്രളയകാലത്തു നടന്നിരുന്നു. (ഉല്പ, 27:46; 28:1). 

4. ഉല്പത്തി 6:2-ൽ ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ട് തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു എന്നു കാണാം. സൃഷ്ടിയുടെ കാലത്തു ദൈവം ഏർപ്പെടുത്തിയ വിവാഹത്തെ കുറിക്കുന്ന പദമാണ് ഭാര്യമാരായി എടുത്തു എന്നതിനു എബ്രായയിൽ (ലാക്കഹ് ഇഷ്ഷാഹ്). ഒരിക്കലും വെറും ശാരീരിക ബന്ധത്തെക്കുറിക്കുന്ന പദം അല്ല. താൽക്കാലിക ഭോഗസിദ്ധിക്കു വേണ്ടി സുന്ദരികളെ വശീകരിച്ചു ആവശ്യാനന്തരം ഉപേക്ഷിക്കു കയായിരുന്നില്ല; മറിച്ച്, സ്ഥിരമായ വിവാഹ ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു അവർ. വിശുദ്ധവേദപുസ്തകം കൃത്യമായിത്തന്നെ പരിഭാഷപ്പെടുത്തുന്നു. “ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നു കണ്ടു തങ്ങൾക്കു ഇഷ്ടമുളളവരെ വിവാഹം ചെയ്തു.” പി.ഒ.സി.യിൽ: “ഇഷ്ടപ്പെടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.” ദൈവദൂതന്മാർക്കു വിവാഹം ചെയ്യുവാൻ കഴിയുകയില്ലെന്നു ക്രിസ്തു തന്നെ വെളിപ്പെടുത്തി. (മത്താ, 22:30).

5. മാനുഷിക വിവാഹത്തിൽ ഏർപ്പെടുവാൻ കഴിയുന്ന ദേഹസാന്നിദ്ധ്യം ദൂതന്മാർക്കില്ല. ദൈവത്തിനെതിരെ മത്സരിച്ചു മുമ്പില്ലാത്ത ഒരു ശക്തിയോ അവയവമോ ദൂതന്മാർക്കു നേടാൻ കഴിയുകയുമില്ല. മനുഷ്യരൂപം സ്വീകരിച്ചു ദൂതന്മാർ മനുഷ്യരുടെ മറ്റുള്ള പ്രവൃത്തികൾ (നടക്കുക, ഇരിക്കുക, ഭക്ഷിക്കുക, സംസാരിക്കുക തുടങ്ങിയവ) ചെയ്തിട്ടുണ്ട്. അതുപോലെ മാത്രമേ ലൈംഗിക പ്രക്രിയയിൽ ഏർപ്പെടുന്നതും എന്ന വാദം വിചിത്രമാണ്. അബ്രാഹാമിനെ സന്ദർശിച്ച ദൂതന്മാർ ഭക്ഷിച്ചു. ദൈവം അനുവദിച്ചതു കൊണ്ടാണു അവർ ഭക്ഷിച്ചത്. രണ്ടാമതായി, ദൈവദൂതന്മാർ ഭക്ഷണം കഴിക്കുന്നതും പാപം ചെയ്ത ദൂതന്മാർ ഭാര്യമാരെ സ്വീകരിച്ചു കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനും തമ്മിൽ വലിയ അന്തരമുണ്ട്. 

6. 2പത്രൊസ് 2:4ഉം യൂദാ 6-ഉം ദൂതവിവാഹത്തിനു തെളിവു നല്കുന്നില്ല. പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിച്ചില്ലെന്നേ പറയുന്നുള്ളൂ. തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെന്നേ യൂദായും പറയുന്നുള്ളൂ. മനുഷ്യപുത്രിമാരെ വിവാഹം ചെയ്തുവെന്നോ സന്തത്യുത്പാദനം നടത്തിയെന്നോ ഒന്നും രേഖപ്പെടുത്തുന്നില്ല. അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു (വാ, 7) എന്നതു ദൂതന്മാരെ കുറിക്കുന്നതായി മനസ്സിലാക്കിയാൽ പോലും ദുർന്നടപ്പു വിവാഹമല്ല. വ്യാകരണപരമായി അവർക്കു (ടൂടൊയ്സ്) എന്നതു സൊദോം ഗൊമോറ അഥവാ പ്രസ്തുത പട്ടണങ്ങളിലെ നിവാസികളെ കുറിക്കുന്നു. ടൂടൊയ്സ് എന്നതു 4-ാം വാക്യത്തിലെ ‘ദൈവത്തിന്റെ കൃപയെ ദുഷ്ക്കാമവൃത്തിക്കു ഹേതുവാക്കിയ അഭക്തരായ ചിലരോടും’ എന്നതിനോടും അന്വയിച്ചു കൂടായ്കയില്ല. 

7. ദൈവപുത്രന്മാരുടെ മേൽ ദൈവം ഉച്ചരിച്ച വിധിയും മനുഷ്യർക്കു മാത്രം ചേരുന്നതാണ്. “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.” (ഉല്പ, 6:3).

8. ഈ അസ്വാഭാവികമായ വിവാഹം മനുഷ്യവർഗ്ഗത്തെ മുഴുവൻ ദുഷിപ്പിച്ചതിനു കാരണക്കാർ ദൂതന്മാർ ആയിരുന്നുവെങ്കിൽ മനുഷ്യരെയാണോ ശിക്ഷിക്കേണ്ടത്? മനുഷ്യർ വഞ്ചിക്കപ്പെടുക മാത്രമായിരുന്നല്ലോ. ദൈവിക ശിക്ഷാവിധിയിൽ ഇമ്മാതിരി പക്ഷപാതം ദൃശ്യമല്ല. ഇവിടെ വർണ്ണിക്കപ്പെടുന്ന ചരിത്രം മനുഷ്യന്റേതാണെന്നു വ്യക്തമാണ്. ദൈവപുത്രന്മാർ ദൂതന്മാരാണങ്കിൽ ഈ ആഖ്യാനം മനുഷ്യരെക്കുറിച്ചു മാത്രമുള്ളതല്ല, ദൈവദൂതന്മാരുടേതും ആയിരിക്കുമായിരുന്നു. പരീക്ഷിതനും പരീക്ഷകനും ഒരുപോലെ ശിക്ഷിക്കപ്പെടുകയാണു തിരുവെഴുത്തുകളിൽ. 

9. ദൂതന്മാരും മനുഷ്യസ്ത്രീകളും തമ്മിലുള്ള അവിശുദ്ധ സംയോഗത്തിലുണ്ടായ അസാധാരണ സന്തതിയെ കുറിക്കുകയാണ് നെഫിലീം. ഗിഗാൻ്റെസ് എന്ന പദമാണ് സെപ്റ്റ്വജിന്റിൽ. ദൈവപുത്രന്മാരും (മനുഷ്യരോ ദൂതന്മാരോ ആയിക്കൊള്ളട്ടെ) മനുഷ്യപുത്രിമാരും തമ്മിലുള്ള വേഴ്ചയിൽ നിന്നു നെഫിലീം (മല്ലന്മാർ) ജനിച്ചു എന്നു പറഞ്ഞിട്ടില്ല. രണ്ടാം വാക്യത്തിൽ വിവാഹം കഴിച്ചു എന്നേ പറഞ്ഞിട്ടുള്ളു. നാലാം വാക്യത്തിൽ അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. അതിൻ ശേഷവും (ദൈവം താക്കീതു നല്കിയതിനു ശേഷവും) ദൈവത്തിന്റെ പുത്രന്മാർ മനുഷ്യപുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു, ഇവരാകുന്നു പുരാതന കാലത്തെ വീരന്മാർ (ഹഗ്ഗി ബോറീം). ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ വിവാഹം കഴിക്കുന്നതിനു മുമ്പുതന്നെ മല്ലന്മാർ ഉണ്ടായിരുന്നു. ‘നാഫൽ’ എന്ന ധാതുവിനു വീഴുക, ചാടിവീഴുക എന്നർത്ഥം. നെഫിലീമിനു ആക്രമണകാരികൾ എന്ന അർത്ഥമാണ് യുക്തം. ജനത്തിന്റെ മേൽ ചാടിവീണു അവരെ പീഡിപ്പിച്ചതിനാലാണു നെഫിലീം എന്നു അവരെ വിളിക്കുന്നത്. ‘സ്വർഗ്ഗത്തിൽ നിന്നു വീണ’ എന്ന ധാരണ തെറ്റാണ്; പുരാണത്തിൽ നിന്നു കടമെടുത്ത പദം കൊണ്ടാണ് സെപ്റ്റ്വജിന്റിൽ നെഫിലീമിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ദേവന്മാർ ഭൂമിയിൽ വന്നു മനുഷ്യസ്ത്രീകളുമായി വേഴ്ച നടത്തിയതായി പുരാണകഥകളുമായി ഈ സംഭവത്തെ ബന്ധിപ്പിക്കുക മാത്രമേ ഗിഗാൻ്റെസ് എന്ന പദം ചെയ്യുന്നുള്ളൂ. ഭൂമിയുടെ ദേവിയായ ‘ഗയെ’യുടെയും (Gaea), ദ്യോവിന്റെ ദേവനായ ‘ഉരാണസി’ൻ്റെയും (Uranus) മക്കളാണ് ഗിഗാൻ്റെസ്. ഇവർ ദേവന്മാരോടു പോരാടി സൂയസിനോടൊപ്പം വീണു ഒളിമ്പസിൽ സ്ഥിരവാസമാക്കി. യവന പുരാണകഥയിൽ നിന്നു കടംകൊണ്ട ഈ പദം ബൈബിൾ വൃത്താന്തത്തെ ആ നിലയിലാക്കുകയാണ്. പരിഭാഷാപദം അവലംബമാക്കി സിദ്ധാന്തസ്ഥാപനം നടത്തുന്നതു ഒരിക്കലും ശരിയല്ല. 

10. മനുഷ്യവർഗ്ഗത്തെ (നോഹയും കുടുംബവും ഒഴികെ) പൂർണ്ണമായി നശിപ്പിച്ച ജലപ്രളയത്തിനു ഉപപത്തി കണ്ടെത്താൻ കഴിയുന്നതു ദൂതവിവാഹത്തെ അംഗീകരിക്കുന്നതിലൂടെ ആണെന്ന വാദവും തെറ്റാണ്. അതിനെ തിരുവെഴുത്തുകൾ അനുകൂലിക്കുന്നില്ല. ദൂതമനുഷ്യ സംയോഗത്തിലുണ്ടായ വർഗ്ഗം മാത്രമല്ല, മനുഷ്യവർഗ്ഗം മുഴുവൻ വഷളായതായി തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. ദൂതന്മാരായ പിതാക്കന്മാരുടെ സന്തതി മുഴുവൻ പ്രളയത്തിൽ നശിച്ചു. തന്മൂലം പ്രളയശേഷം ദുഷ്ടത ഉണ്ടാകാൻ പാടില്ലായിരുന്നു. എന്നാൽ മനുഷ്യന്റെ വഷളത്തം പ്രളയത്തിനു മുമ്പുണ്ടായിരുന്നതു പോലെ തന്നെ തുടരുകയാണ് പ്രളയശേഷവും. ഉല്പത്തി 6:5-ഉം 8:21-ഉം ഒത്തുനോക്കുക. ദൈവം ഭൂമിയെ നശിപ്പിക്കാത്തതിനു കാരണം “ഞാൻ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല” എന്ന ദൈവത്തിന്റെ വാഗ്ദാനമാണ്.

ദൈവവും കർത്താവും

ദൈവവും കർത്താവും (God and Lord)

പഴയനിയമത്തിൽ ദൈവത്തെ കുറിക്കുന്ന ഒരു പ്രധാന പദമാണ് ഏലോഹീം (Elohiym). 2350-ലധികം പ്രാവശ്യം ഈ പദം സത്യദൈവത്തെ കുറിക്കുന്നു. ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും പരമോന്നത ന്യായാധിപനുമാണെന്ന് തന്റെ പ്രവൃത്തികളാൽ കാണിക്കുന്ന നിത്യനും സർവ്വശക്തനുമായ ദൈവമായിട്ടാണ് എലോഹീമിനെ ബൈബിൾ വെളിപ്പെടുത്തുന്നത്. തൻ്റെ സൃഷ്ടിയോടുള്ള ബന്ധത്തിൽ ആദ്യം പറഞ്ഞിരിക്കുന്ന പദവും ഇതുതന്നെ: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു:” (ഉല്പ, 1:1. ഒ.നോ: 2,3,4,5,6,7,8,9,10). എലോഹിം എന്നതു ഒരു പേരല്ല; പദവിനാമമാണ്. ഈ സ്ഥാനപ്പേരിന് ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെ അർത്ഥം കല്പിക്കാം. എന്നാൽ, പഴയനിയമത്തിൽ നമ്മുടെ എലോഹീമിനു ഒരു പേർ പറഞ്ഞിട്ടുണ്ട്. നമുക്കറിയാം, അസ്തിത്വദ്യോതകമാണ് പേര്. അഥവാ, അസ്തിത്വത്തെ മാത്രം ആശ്രയിച്ചു നില്ക്കുന്നതാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. ആകാശ സൈന്യങ്ങളെയൊക്കെയും സൃഷ്ടിക്കുകയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെയെല്ലാം പേർചൊല്ലി വിളിക്കയും ചെയ്യുന്ന (യെശ, 40:26) ദൈവത്തിനൊരു പേരില്ലാതെ വരുമോ? ആദിയിൽ സൃഷ്ടിയൊക്കെയും പൂർത്തിയാക്കിയശേഷം, സൃഷ്ടിയുടെ മകുടമായി താൻ കൈകൊണ്ട് മെനഞ്ഞ മനുഷ്യനെക്കൊണ്ട് സകല പക്ഷിമൃഗാദികൾക്കും പേരിടുവിച്ചവനുമായ ദൈവത്തിനു (ഉല്പ, 2:19) നിശ്ചയമായും ഒരു പേരുണ്ട്. കത്തിക്കൊണ്ടിരുന്ന മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടു യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാൻ മോശെയ്ക്കു നിയോഗം നല്കിയപ്പോൾ സർവ്വശക്തൻ തൻ്റെ നാമംകൂടി വെളിപ്പെടുത്തി: “ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു:” (പുറ, 3:14,15). ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അഷെർ എഹ്യെഹ് (ehyeh aser ehyeh) ആണ്. എഹ്യെഹ് (ഞാനാകുന്നു) യ്ഹ്വ്ഹ് (YHVH=യാഹ്വേ, യഹോവ) എന്നീ നാമങ്ങളുടെ ധാത്വാർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self Existence) അഥവാ, തൻ്റെ അസ്ഥിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നത് ഞാൻ ആകുന്നതിനാലാണ്. യാഹ്വേ അഥവാ, യഹോവ എന്ന തൻ്റെ നാമം ദൈവം ആദ്യമായി വെളിപ്പെടുത്തിയത് മോശെയ്ക്കാണ്. (പുറ, 6:3). പഴയനിയമത്തിൽ 6600-റോളം പ്രാവശ്യം യഹോവയെന്ന നാമമുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 2:4-ൽ

പുതിയനിയമത്തിൽ എലോഹീമിന് തത്തുല്യമായ പദം തിയൊസ് (Theos) ആണ്. 1325-ലേറെ പ്രാവശ്യം ദൈവത്തെ കുറിക്കുന്നു. പുതിയനിയമത്തിലും സൃഷ്ടിയോടുള്ള ബന്ധത്തിൽ പലയിടത്തും ഈ പദം പറഞ്ഞിട്ടുണ്ട്: (മർക്കൊ, 10:6; 13:19; റോമ, 1:20; 1:25). പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് ഇതു പ്രയോഗിച്ചിട്ടുണ്ട്. എങ്കിലും, അധികം സ്ഥാനങ്ങളിലും പിതാവിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്. പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏകനാമം ‘യഹോവ’ എന്നാണെന്ന് നാം കണ്ടതാണ്. “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു” (പുറ, 20:7) എന്ന മൂന്നാം കല്പനയോടുള്ള ഭയംനിമിത്തം ‘യഹോവ’ എന്നെഴുതിയിട്ടുള്ള സ്ഥാനങ്ങളിൽ യെഹൂദന്മാർ ‘അദോനായി (Adonay) അഥവാ, കർത്താവു’ എന്നു വായിക്കും. പഴയനിയമത്തിൻ്റെ ഗ്രീക്കു സപ്തതിയിൽ (Septuagint) ‘യഹോവ’ എന്ന നാമത്തെ ‘കുറിയോസ് (kyrios) അഥവാ, കർത്താവു’ എന്നാണു തർജ്ജമ ചെയ്തിരിക്കുന്നത്. പുതിയനിയമത്തിൽ കുറിയോസ് 670-ലേറെ പ്രാവശ്യം പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് വിളിച്ചിട്ടുണ്ട്. ഏറ്റവും അധികം പ്രാവശ്യം കുറിയോസ് പുത്രനെയാണ് സൂചിപ്പിക്കുന്നത്. പഴയനിയമത്തിലെ ‘യഹോവ’യെന്ന സംജ്ഞാനാമത്തെയാണ് ‘കുറിയൊസെ’ന്ന് പരിഭാഷ ചെയ്തതെന്നു നാം കണ്ടതാണ്. പഴയനിയമത്തിലെ പ്രധാന വ്യക്തി ‘യഹോവയെന്ന അതിപരിശുദ്ധ നാമമുള്ളവൻ’ ആണെങ്കിൽ, പുതിയനിയമത്തിൽ കുറിയോസ് എന്നു വിളിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവാണ്. ഇത് യഹോവയുടേയും യേശുക്രിസ്തുവിൻ്റെയും അഭിന്നത്വത്തിന് ശക്തമായ തെളിവാണ്. ഈ വസ്തുത സുവിശേഷങ്ങളിൽ നിന്നു തെളിയിച്ചശേഷം വിഷയത്തിലേക്ക് കടക്കാം: നമ്മൾ സാധാരണ പറയുന്നത്; യോഹന്നാൻ്റെ സുവിശേഷമാണ് യേശുവിൻ്റെ ദൈവത്വം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ്. എന്നാൽ, പുതിയനിയമത്തിലെ ഒന്നാം പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: കന്യകയായ മറിയയുടെ ഗർഭത്തിൽ സംശയാലുവായ യോസേഫ് അവളെ ഗൂഢമായി ഉപേക്ഷിക്കാൻ ഭാവിക്കുമ്പോൾ, അവളുടെ ഉദരത്തിൽ ഉരുവായിരിക്കുന്നത് ആരാകുന്നുവെന്ന് ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോടു പറയുന്നുണ്ട്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും.’ ജനം യിസ്രായേലാണെങ്കിൽ, ഉടയവൻ യഹോവയാണ്. ‘യഹോവയുടെ ജനമായ യിസ്രായേൽ’ (2ശമൂ, 6:21; 2രാജാ, 9:6) എന്നു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അപ്പോൾ, ജനിച്ചവൻ മറ്റാരുല്ല; യഹോവയാണ്. കൂടാതെ, സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം തൻ്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പുതന്നെ യേശുവെന്ന സംജ്ഞാനാമത്തിലും, പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ:” (യെശ, 40:3. ഒ.നോ: മലാ, 3:1). എന്നിങ്ങനെ യെശയ്യാവും, മലാഖിയും പ്രവചിച്ച യഹോവ തന്നെയാണ് യേശുവെന്ന് മത്തായിയും (3:3), മർക്കൊസും (1:2,3), ലൂക്കൊസും (3:4,5) ഖണ്ഡിതമായിത്തന്നെ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, യോഹന്നാനാകട്ടെ; ഒന്നാം അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ്റെ ദൈവത്വം അനാവരണം ചെയ്യുകയും, അവസാനംവരെ അതൂന്നിപ്പറയുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. “ആദിയിൽ വചനം (പുത്രൻ/യേശു) ഉണ്ടായിരുന്നു; വചനം (പുത്രൻ/യേശു) ദൈവത്തോടു (പിതാവ്/യഹോവ) കൂടെ ആയിരുന്നു; വചനം (പുത്രൻ/യേശു) ദൈവം (പിതാവ്/യഹോവ) ആയിരുന്നു.” (യോഹ, 1:1. ഒ.നോ: 1:3,4; 1:18; 3:13; 3:15-18; 5:17-34; 6:35; 6:39,40; 6:54; 6:58; 8:12; 8:24; 8:28; 8:58 10:9; 10:11; 10:30; 11:25,26; 12:44; 14:6; 14:7; 14:9; 15:4; 16:9; 16:23,24; 20:29). പൗലൊസ് തിമൊഥെയൊസിനു എഴുതുമ്പോൾ ‘ജീവനുള്ള ദൈവമായ യഹോവ’യാണ് ജഡത്തിൽ വെളിപ്പെട്ടവനെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്: (1തിമൊ, 3:15,16). 

നമുക്കു പുതിയനിയമത്തിൽ ദൈവവും കർത്താവും എന്നു പറഞ്ഞിരിക്കുന്നത് ഏതർത്ഥത്തിലാണെന്ന് നോക്കാം. പിതാവായ ദൈവമെന്നും കർത്താവായ യേശുക്രിസ്തുവെന്നും അനേകം വാക്യങ്ങളിൽ പറയുന്നുണ്ട്. ഉദാ: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (റോമ, 1:4. ഒ.നോ: റോമ, 15:5; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തെസ്സ, 1:1; 2തസ്സ, 1:1; 1:2; 2:16; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലെ, 1:3; 2യോഹ, 1:3) തുടങ്ങിയവ. ഇത് സൃഷ്ടിതാവായ ദൈവത്തെയും രക്ഷിതാവായ ക്രിസ്തുവിനെയും അഥവാ, യഹോവയുടെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പ്രയോഗമാണ്. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെന്നു പറയുന്നവരും, ക്രിസ്തു ദൈവമല്ല; അയക്കപ്പെട്ടവൻ മാത്രമാണ്, മദ്ധ്യസ്ഥനാണ്, മറുവിലയാണ് എന്നൊക്കെ പറയുന്നവരും നമുക്കു ചുറ്റുമുണ്ട്. ഇവർക്കു രണ്ടുകൂട്ടർക്കും മറുപടി ആവശ്യമുണ്ട്: വിശ്വാസത്താലുള്ള നീതീകരണത്തോടുള്ള ബന്ധത്തിൽ പലൊസ് ഗലാത്യർക്കെഴുതുമ്പോൾ (3:1-4:7), വാഗ്ദത്തവും ന്യായപ്രമാണവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നുണ്ട്. അബ്രാഹാമിനോടുള്ള ദൈവത്തിൻ്റെ ഉടമ്പടി അനുഗ്രഹത്തിൻ്റെ നിരുപാധികമായ വാഗ്ദത്തമായിരുന്നു. മനുഷ്യൻ യഥാർത്ഥമായി അനുഗ്രഹിക്കപ്പെടണമെങ്കിൽ അത് ദൈവത്തിൻ്റെ കൃപയാൽ മാത്രമായിരിക്കണം. വാഗ്ദത്തസന്തതി ക്രിസ്തുവാണ്: (3:16). ക്രിസ്തുവിലാണ് സകല ജാതികളും നിരുപാധികം അനുഗ്രഹിക്കപ്പെടുന്നത്: (3:8). അങ്ങനെയെങ്കിൽ ന്യായപ്രമാണത്തിൻ്റെ ഉദ്ദേശമെന്താണ്? കാലസമ്പൂർണ്ണതയിൽ (5:4) വാഗ്ദത്തസന്തതി വരുവോളം ‘ന്യായപ്രമാണം’ ലംഘനം എന്ന നിലയിൽ പാപത്തെ അതിൻ്റെ ശരിയായ സ്വഭാവത്തിൽ വെളിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ന്യായപ്രമാണം നല്കുന്നതിനുമുമ്പേ പാപം നിലനിന്നിരുന്നു. എന്നാൽ, ന്യായപ്രമാണം വരുന്നതുവരെ അതു നിയമലംഘനമാണെന്ന് വേർതിരിച്ചു മനസ്സിലാക്കിയിരുന്നില്ല. അറിയപ്പെടുന്ന നിയമത്തെ അതിക്രമിക്കുന്നതാണ് ലംഘനം: (3:19). “ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല” (റോമ, 7:7) എന്ന പൗലൊസിൻ്റെ പ്രസ്താവനയും നോക്കുക. തുടർന്നു, 19-ാം വാക്യത്തിൽ: “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” രണ്ടു കക്ഷികൾ തമ്മിലുള്ള കരാറിലാണ് (ദൈവവും, യിസ്രായേലും) ഒരു മദ്ധ്യസ്ഥൻ അഥവാ, ഇടനിലക്കാരൻ ആവശ്യമായി വരുന്നത്. ന്യായപ്രമാണം എന്നത്; രണ്ടു ഉഭയകക്ഷികളെ ഉൾപ്പെടുത്തി അഥവാ, യഹോവയ്ക്കും യിസ്രായേലിനും മദ്ധ്യേ മോശെ മദ്ധ്യസ്ഥനായി സേവചെയ്തു. എന്നാൽ, ക്രിസ്തുവിലൂടെ നിവർത്തിയായിരിക്കുന്നത് മോശെയുടെ ന്യായപ്രമാണമല്ല; അബ്രാഹാമിനോടുള്ള വാഗ്ദത്തമാണ്. അതിനു, മദ്ധ്യസ്ഥൻ ഇല്ലെന്നു മാത്രമല്ല; ഉപാധികളില്ലാത്ത കൃപയാകയാൽ, മദ്ധ്യസ്ഥൻ്റെ ആവശ്യവുമില്ല: “ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം:” (ഗലാ, 3:20). അബ്രാഹാമിനോടു ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ ഏകകക്ഷി യഹോവ ഒരുത്തൻ മാത്രമാകയാൽ, അഥവാ, ദൈവത്തിൻ്റെ സ്വാപാധിക നിർണ്ണയമാകയാൽ മറ്റൊരു മദ്ധ്യസ്ഥൻ ഇല്ലായിരുന്നു. അർത്ഥാൽ, വാഗ്ദത്തം നിവർത്തിക്കുവാനും ഒരിടനിലക്കാരൻ്റെ ആവശ്യമില്ല. 26-ാം വാക്യം: “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു:” (ഗലാ, 3:26). ദൈവം ഒരുത്തൻ മാത്രമാണ്, മദ്ധ്യസ്ഥനില്ലെങ്കിൽ, ക്രിസ്തുയേശുവിലെ വിശ്വാസത്താൽ എങ്ങനെ ദൈവമക്കളാകും??? അവൻ തന്നെ ഇവൻ; യഹോവയായ ദൈവംതന്നെ ജഡത്തിൽ വെളിപ്പെട്ടതാണ് മനുഷ്യനായ ക്രിസ്തുയേശു: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ:” (തിമൊ, 2:5). ഇവിടെ വ്യക്തമല്ലേ? ദൈവവും മദ്ധ്യസ്ഥനും ഒരു വ്യക്തിയാണെന്ന്. കൃപയാലുള്ള ദൈവത്തിൻ്റെ ദാനമാണ് (എഫെ, 2:8) അബ്രാഹാമിനോടുള്ള വാഗ്ദത്തമായ ക്രിസ്തുവിലൂടെയുള്ള രക്ഷ. അതിനു, ദൈവത്തിൽനിന്ന് വ്യതിരിക്തനായ ഒരു ദൈവമോ, മറ്റൊരു മദ്ധ്യസ്ഥനോ ആവശ്യമില്ല. രക്ഷ ആസൂത്രണം ചെയ്യുന്ന ദൈവവും, അതു നിവർത്തിക്കുന്ന കർത്താവും ക്രിസ്തുവുമായ മനുഷ്യനും ഒരുവനത്രേ. യേശുവിൻ്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന വിശ്വാസത്തിൽ അല്പം ബലഹീനനായ തോമാസ് പിന്നത്തേതിൽ പശ്ചാത്താപ വിവശനായി യേശുവിനെ വിളിച്ചത്: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ (യോഹ, 20:28) എന്നാണ്. യോഹന്നാൻ ഇത് രേഖപ്പെടുത്തുമ്പോൾ സൃഷ്ടിതാവായ ദൈവവും രക്ഷിതാവായ ക്രിസ്തുവും ഒരുവൻ തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ അടിവരയിടുകയാണ്.

ദൈവവും കർത്താവും യേശുക്രിസ്തൂ തന്നെയാണെന്നതിനു അനവധി തെളിവുകൾ പൂതിയനിയമത്തിൽ ഉണ്ട്; ‘ദൈവമായ കർത്താവു’ എന്ന പ്രയോഗം പുതിയനിയമത്തിൽ ഇരുപതു പ്രാവശ്യമുണ്ട്: (മത്താ, 47; 4:10; 22:37; മർക്കൊ, 12:29; 12:30; ലൂക്കൊ, 1:16; 1:68; 4:8; 4:12; 10:27; പ്രവൃ, 2:39; 3:22; വെളി, 1:8; 15:3; 16:7; 18:8; 19:6; 21:22; 22:5; 22:6). ഇതിൽ ചില വാക്യങ്ങൾ കാണിക്കാം: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു:” (മർക്കൊ, 12:29). ഇവിടെ, ദൈവവും കർത്താവുമായി ഏകനെയുള്ളുവെന്ന് യേശുക്രിസ്തുവിൻ്റെ വാക്കുകളാൽ മർക്കൊസ് സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാൻ സ്നാപകനെക്കുറിച്ചുള്ള ദർശനം സെഖര്യാവിന് ദൂതൻ മുഖാന്തരം ഉണ്ടായപ്പോൾ, ദൂതൻ യോഹന്നാനെക്കുറിച്ചു പറയുന്നു: “അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും:” (ലൂക്കോ, 1:16). ഇവിടെ ദൂതൻ പറയുന്ന ‘അവൻ’ ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെ വന്ന യോഹന്നാൻ സ്നാപകനാണ്. ഈ വാക്യത്തിലെ ‘അവരുടെ ദൈവമായ കർത്താവു’ ആരാണ്? യിസ്രായേലിൻ്റെ ദൈവം യഹോവയാണ്. (പുറ, 5:1). അപ്പോൾ, ജഡത്തിൽ വെളിപ്പെട്ടതാരാണ്? അതിൻ്റെ ഉത്തരം യോഹന്നാൻ ജനിച്ചുകഴിയുമ്പോൾ, പരിശുദ്ധാത്മാവു നിറഞ്ഞവനായി സെഖര്യാവ് പ്രവചിക്കുന്നുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അടുത്തഭാഗം: അവൻ ഒരാളെ അയച്ചു ജനത്തിനു ഉദ്ധാരണം നല്കുമെന്നാണോ? അല്ലെങ്കിൽ, അവൻ തൻ്റെ പുത്രനെ അയച്ച് ഉദ്ധാരണം നല്കുമെന്നോ? രണ്ടുമല്ലല്ലോ, പിന്നെന്താണ്??? “അവൻ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. ഒന്നുകൂടി പറഞ്ഞാൽ; യിസ്രായേലിന്റെ ദൈവമായ കർത്താവു തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” വന്നതാരാണ്? ജഡത്തിൽ വെളിപ്പെട്ടവനായി തൻ്റെ ജനത്തെ സന്ദർശിച്ചു അവരുടെ പാപങ്ങളെ ചുമന്നൊഴിച്ചവനാരാണോ? അവനാണ് യിസ്രായേലിൻ്റെ ദൈവവും കർത്താവും. സ്നാപകനെക്കുറിച്ചു സെഖര്യാവിൻ്റെ ഒരു പ്രവചനം കൂടിയുണ്ട്: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും: (ലൂക്കോ, 1:76). ‘അത്യുന്നതന്റെ പ്രവാചകൻ’ എന്നു വിളിക്കപ്പെടും. യോഹന്നാൻ ആരെക്കുറിച്ചാണ് പ്രവചിച്ചത്? തൻ്റെ പിന്നാലെവരുന്ന ബലവാനെക്കുറിച്ചാണ്? യോഹന്നാൻ്റെ പിന്നാലെ സ്വന്തംജനത്തെ സന്ദർശിക്കാൻ വന്നവനാരാണോ അവനാണ് അത്യുന്നതൻ. വെളിപ്പാടിലെ വാക്യങ്ങളും നോക്കുക: “ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു:” (വെളി, 1:8). “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു:” (വെളി, 19:6). “മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു:” (വെളി, 21:22). മേല്പറഞ്ഞ വാക്യങ്ങളിൽ യേശുവിനെ സ്പഷ്ടമായി ‘ദൈവമായ കർത്താവു’ എന്നു വിളിച്ചിരിക്കുന്നു. പുതിയ യെരൂശലേമിനെക്കുറിച്ചു പറയുമ്പോൾ; ‘സൂര്യനും ചന്ദ്രനും ആവശ്യമില്ല; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു’ (വെളി, 21:23) എന്നു പറയുന്നു. 22:5-ൽ: “ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല” എന്നും പറയുന്നു. ലോകത്തിൻ്റെ പാപങ്ങൾ ചുമന്നോഴിച്ചുകളഞ്ഞ കുഞ്ഞാടു തന്നെയാണ് ‘ദൈവവും കർത്താവും’ എന്നു അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയനിയമം അവസാനിക്കുന്നതും.

ദൈവവും കർത്താവും ഒരുവൻ തന്നെയാണെന്നുള്ളതിൻ്റെ അഥവാ, സൃഷ്ടിതാവായ ദൈവത്തെയും കർത്താവും രക്ഷിതാവുമായ മനുഷ്യനെയും വേർതിരിച്ചുകാണിക്കുന്ന സുദൃഢമായ തെളിവാണ് 1കൊരിന്ത്യർ 8:6-ൽ: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” പിതാവായ ഏകദൈവമേ നമുക്കള്ളൂവെങ്കിൽ, ആ ദൈവത്തിൽനിന്ന് വ്യതിരിക്തനായ മറ്റൊരു ദൈവം ആകാശത്തിലോ ഭൂമിയിലോ ഉണ്ടാകുക സാദ്ധ്യമല്ല. എന്നാൽ, സകലത്തിൻ്റെയും മുഖാന്തരവും സകലത്തിനും കാരണഭൂതനുമായ ഒരു കർത്താവു നമുക്കുണ്ടുതാനും. നമ്മുടെ പാപങ്ങളെപ്രതി തന്നെത്താൻ ഏല്പിച്ചുകൊടുത്തിട്ടു മരിച്ചുയിർത്തെഴുന്നേറ്റ മനുഷ്യനായ യേശുക്രിസ്തു. പിതാവായ ഏകദൈവവും മനുഷ്യപുത്രനായ കർത്താവും. ഏകസത്യദൈവമായ യഹോവയുടെ ദൈവത്വവും മനുഷ്യത്വവുമാണ് ദൈവവും കർത്താവും എന്ന പ്രയോഗം. ചില പ്രയോഗങ്ങൾ നോക്കാം: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ:” (റോമ, 1:4. ഒ.നോ: റോമ, 16:20; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തിമൊ, 1:2; 2തെസ്സ, 1:2; 1:11; 2:16; 2തിമൊ, 1:2; ഫിലേ, 1:3; 2പത്രൊ, 1:2). “നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം:” (റോമ, 5:1).  “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ:” (റോമ, 6:23). “കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം; (റോമ, 7:25). “കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹം:” (റോമ, 8:39). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും:” (1കൊരി, 6:11). “കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവം:” (1കൊരി, 15:57). “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലൻ:” (എഫെ, 1:1; കൊലൊ, 1:1). “യേശുക്രിസ്തു കർത്താവു എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയും:” (ഫിലി, 2:11). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു സ്തോത്രം:” (എഫെ, 5:20). “കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം പ്രസ്താവിച്ചു:” (ഫിലി, 1:14). “എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയേണ്ടിവരും:” (ഫിലി, 2:11). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം:” (കൊലൊ, 3:17). “പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള സഭ:” (1തെസ്സ, 1:1; 2തെസ്സ, 1:1). “കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ:” (1തെസ്സ, 1:3). “ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും:’ (1തെസ്സ, 3:11). “കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം:” (1തെസ്സ, 3:13). “കർത്താവു താൻ ഗംഭീരനാദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരും:” (1തെസ്സ, 4:16). സമാധാനത്തിന്റെ ദൈവം തന്നേ ….. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ” (1തെസ്സ, 5:23). “കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തു:” (2തെസ്സ, 2:13). “ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസൻ:” (യാക്കോ, 1:1). “ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തർ:” (യൂദാ, 1:4). “കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ:” (യൂദാ, 1:21). “കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു:” (യൂദാ, 1:24). ദൈവവും കർത്താവും ആത്മാവും എന്നു പറയുന്ന വേദഭാഗങ്ങളുമുണ്ട്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും:” (2കൊരി, 13:14). “കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും:” (എബ്രാ, 2:3). “പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി:” (1പത്രൊ, 1:2). ഇവിടെയൊക്കെയും ദൈവവും കർത്താവും ആത്മാവും ഒരുവൻ തന്നെയാണെന്നു മനസ്സിലാക്കാവുന്നതാണ്. 

ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുമ്പോൾത്തന്നെ, പിതാവും പുത്രനും ഏകദൈവവും ഏകവ്യക്തിയുമാണെന്നു സ്പഷ്ടമായി മനസ്സിലാക്കാവുന്ന വാക്യങ്ങളും അനവധിയുണ്ട്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു:” (യോഹ, 1:18). ഇവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ് bosam എന്ന പദത്തിനു നെഞ്ച്, മനസ്സ്, മാറിടം, വക്ഷസ്, ഹൃദയം ഏന്നൊക്കെയാണർത്ഥം. “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു:” (യോഹ, 5:22). “പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല:” (യോഹ, 5:23). “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു:” (യോഹ, 8:19). “എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു:” (യോഹ, 12:44). “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;” (യോഹ, 13:31). “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു:” (യോഹ, 14:7). “എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു:” (യോഹ, 15:23). “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു:” (യോഹ, 15:24). “അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും:” (യോഹ, 16:3). “ഏകസത്യദൈവമായ നിന്നെയും (പിതാവ്) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു:” (1യോഹ, 2:22). “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു:” (2യോഹ, 1:9). 

വേദപുസ്തകത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നും, ദൈവം ക്രിസ്തു ആത്മാവെന്നും പറഞ്ഞിരിക്കുന്നതാണ് ത്രിത്വമായിട്ട് അഥവാ, സമനിത്യരായ മൂന്നു വ്യക്തികളായിട്ട് പണ്ഡിതന്മാർ മനസ്സിലാക്കുന്നത്. അനേകം വേദഭാഗങ്ങളിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ചു പറയപ്പെട്ടിട്ടുണ്ട്: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും:” (ലൂക്കോ, 1:35). “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി: (മത്താ, 3:1617; മർക്കൊ, 1:9-11; ലൂക്കൊ, 3:22,23; യോഹ, 1:32,33). “ഞാൻ (പുത്രൻ) പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും:” (യോഹ, 14:16. ഒ.നോ: മത്താ, 28:19; യോഹ, 14:26; പ്രവൃ, 1:4; 2:33; 7:55; 10:38; 11:7; 20:28; റോമ, 8:8-10; 8:11; 14:17,18; 1കൊരി, 12:4-6; 2കൊരി, 1:12,22; 13:14; ഗലാ, 3:11-14; 4:6; എഫെ, 2:18; 3:14-17; 4:4-6; 2തെസ്സ, 2:13; തീത്തൊ, 3:6,7; എബ്രാ, 2:3,4; 6:4-6; 1പത്രൊ, 1:2; 1യോഹ, 5:7; യൂദാ, 1:20,21) തുടങ്ങിയവ. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകസത്യദൈവമായ യഹോവയുടെ അല്ലെങ്കിൽ, യേശുക്രിസ്തുവിൻ്റെ മൂന്നു പദവികൾ അഥവാ, പ്രത്യക്ഷതകൾ മാത്രമാണ്. (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3). അത് മത്തായി 28:19-ൽ മൂന്നു സ്ഥാനപ്പേരുകളും ചേർത്തു ‘നാമം’ എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നതിനാൽ സ്ഫടികസ്ഫുടം വ്യക്തമാണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും: (യോവേ 2:32). എന്നാൽ പുതിയനിയമത്തിൽ ആ നാമം കർത്താവായ യേശുക്രിസ്തുവാണ്: “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21. ഒ.നോ:4:12; 10:43; റോമ, 10:9, 13). പഴയനിയമത്തിൽ യിസ്രായേൽജനം വിളിച്ചപേക്ഷിച്ചിരുന്ന നാമവും യഹോവയുടേതാണ്: “നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? (ആവ, 4:7). “സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും:” (2ശമൂ, 22:4). എന്നാൽ, പുതിയനിയമത്തിൽ ആദിമസഭയിലെ എബ്രായ ക്രിസ്ത്യാനികളും ജാതീയ ക്രിസ്ത്യാനികളും വിളിച്ചപേക്ഷിച്ച നാമം കർത്താവായ യേശുക്രിസ്തുവിൻ്റേതാണ്: “ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു:” (പ്രവൃ, 9:14). “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). യഹോവയും യേശുക്രിസ്തുവും അഥവാ, ദൈവും കർത്താവും ഒരാൾ തന്നെയാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ???

പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല പ്രത്യുത, ഏകവ്യക്തിത്വത്തിനു ഉടമയാണെന്നതിനു ആന്തരികവും ബാഹ്യവുമായ ശക്തമായ ഓരോ തെളിവുകൂടി നല്കാം. ആന്തരികം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും” (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യതിരിക്തരായ വ്യക്തികളാണെങ്കിൽ ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം’ എന്ന വാക്യാംശം (phrase) വ്യാകരണ നിയമപ്രകാരം തെറ്റാണ്. ഉദാഹരണമായി: ‘പത്രൊസിൻ്റെയും പൗലൊസിൻ്റെയും യോഹന്നാൻ്റെയും നാമം’ എന്നു പറയാൻ കഴിയുമോ? ഇല്ല. കാരണം, അവർ വ്യത്യസ്തരായ മൂന്നു വ്യക്തികളാണ്. ആകയാൽ, ‘നാമം’ എന്ന ഏകവചനമല്ല; പ്രത്യുത, ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് ശരി. മത്തായി 28:19-ൽ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്നു പറഞ്ഞിരിക്കയാൽ, മൂന്നു പദവികളും ഏകവ്യക്തിയുമാണെന്നു തെളിയുന്നു. ആ വ്യക്തിയുടെ നാമം ‘കർത്താവായ യേശുക്രിസ്തു’ എന്നാണെന്ന് പ്രവൃത്തികളിൽ (2:38; 8:16; 10:48; 19:5) അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചതിൽനിന്ന് സ്ഫടികസ്ഫുടമായി തെളിയുന്നു. ബൈബിൾ അബദ്ധരഹിതമാണെന്നു വിശ്വസിക്കുന്നവർക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരൊറ്റ വ്യക്തിയാണെന്ന് മനസ്സിലാക്കാൻ മേൽവിവരിച്ച ഒരു തെളിവു മാത്രം മതിയാകും. ബാഹ്യം: അസ്തിത്വദ്യോതകമാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. അഥവാ, അസ്തിത്വമുള്ള ഏതിൻ്റെയെങ്കിലും കൂടെയല്ലാതെ (വസ്തു, വ്യക്തി) പേരിനു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ല. പുതിയനിയമത്തിലെ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഒരു പേരല്ല; സ്ഥാനപ്പേരാണ്. പേർ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയും, സ്ഥാനപ്പേർ ആ വ്യക്തി അലങ്കരിക്കുന്ന പദവി അഥവാ, സ്ഥാനത്തെ കുറിക്കുന്നതുമാണ്. പുതിയനിയമത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നതിൽ, പുത്രനു മാത്രമേ ഒരു പേർ പറഞ്ഞിട്ടുള്ളൂ. ഇതു ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം ഏക വ്യക്തിത്വത്തിനു ഉടമയാണെന്നു അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. ഭാഷാപരവും, യുക്തിസഹവും, ശാസ്തീയവുമായ ശക്തമായൊരു തെളിവുകൂടിയാണിത്.

പഴയനിയമത്തിൽ; അബ്രാഹാമിനു കനാനിൽവെച്ചും (ഉല്പ, 17:1-3), മമ്രേയുടെ തോപ്പിൽവെച്ചും പ്രത്യക്ഷനായ യഹോവയും (18:1,2), മോശെയും അഹരോനും നാദാബും അബീഹൂവും എഴുപതു മൂപ്പന്മാരും കണ്ട ദൈവവും (പുറ, 24:9-11), മാനോഹയുടെ കയ്യാൽ യാഗം സ്വീകരിച്ചിട്ട് യാഗാഗ്നിക്കൊപ്പം കയറിപ്പോയ യഹോവയും (ന്യായാ, 13:19-22), ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ യെശയ്യാവ് കണ്ട, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന കർത്താവും (യെശ, 6:1,2), കെബാർ നദീതീരത്തുവെച്ച് യെഹെസ്ക്കേൽ കണ്ട യഹോവയും (1:26-28), ഊലായി തീരത്തുവെച്ചു ദാനീയേൽ കണ്ട മനുഷ്യസദൃശനും (8:16-18), ദമസ്കൊസിനു സമീപത്തുവെച്ചു സൂര്യനെ വെല്ലുന്ന പ്രകാശത്തോടെ പൗലൊസിനോടു സംസാരിച്ചവനും (പ്രവൃ, 9:3-5; 26:13), പത്മോസിൽവെച്ചു യോഹന്നാനു വെളിപ്പെട്ടവനും (വെളി, 1:12-17) ഒരുവൻ തന്നെയാണ്. ഇവിടെയൊക്കെയും മഹാദൈവത്തെ ദർശിച്ചവർ സ്രാഷ്ടാംഗം വീഴുകയോ, മരിച്ചവരെപ്പോലെ ആകുകയോ ചെയ്തിട്ടുണ്ട്. ജഡത്തിൽ വെളിപ്പെട്ട മനുഷ്യപുത്രനെ (1തിമൊ, 3:16) തിരിച്ചറിഞ്ഞവരും അവനെ കുമ്പിട്ടാരാധിച്ചതായി കാണാം: (മത്താ, 2:2; 2:8; 2:11; 8:2; 9:18; 14:33; 15:25; 18:26; 20:20; 28:9; 28:17; മർക്കൊ, 5:6; ലൂക്കൊ, 24:52; യോഹ, 9:38; എബ്രാ, 1:6). ഈ യാഥാർത്ഥ്യം ബൈബിളിൽനിന്ന് മനസ്സിലാക്കി ഹൃദയപൂർവ്വം അംഗീകരിക്കുമ്പോഴാണ് നാമോരോരുത്തരും ഉത്തമ വിശ്വാസികളായി മാറുന്നത്. 

പൗലൊസ് കൊരിന്ത്യരോടു പറയുന്ന ഒരു വസ്തുതയുണ്ട്: “ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു:” (1കൊരി, 2:7,8). ലോകത്തിൻ്റെ രക്ഷയെക്കരുതി ക്രിസ്തു യഥാർത്ഥത്തിൽ ആരാണെന്നുള്ളത് യെഹൂദന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നു. അറിഞ്ഞിരുന്നുവെങ്കിൽ അവർ അവനെ ക്രൂശിക്കയില്ലായിരുന്നു. അവരുടെ കണ്ണു കുരുടാക്കിയിരുന്നു: (യോഹ, 12:40). രണ്ടായിരം വർഷങ്ങക്കിപ്പുറവും ദൈവമക്കളായ നമ്മിൽ പലരുടേയും കണ്ണുകൾക്ക് ഹ്രസ്വദൃഷ്ടിയും, തിമിരവും, കൂരിരുട്ടും ബാധിച്ചിരിക്കയാണ്. വിവിദോപദേശങ്ങൾ മുറുകെപ്പിടിക്കുന്ന നൂറുകണക്കിനു ക്രൈസ്തവ വിഭാഗങ്ങൾ ഇന്നു ലോകത്തുണ്ട്. യേശു ദൈവമാണെന്നും അല്ലെന്നും വിശ്വസിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെല്ലാവർക്കും പൊതുവായിട്ടുള്ള സാമ്യമെന്താണെന്നു ചോദിച്ചാൽ; യേശുവാണ് ഏകരക്ഷകൻ അഥവാ, രക്ഷയ്ക്കായുള്ള ഏകനാമം ‘കർത്താവായ യേശുക്രിസ്തു’ ആണെന്ന് ഏകദേശം എല്ലാവരുംതന്നെ വിശ്വസിക്കുന്നുണ്ട് എന്നുള്ളതാണ്. എന്നാൽ, ‘യേശു ഏകരക്ഷകൻ’ എന്നുള്ളത് ഒരു സാമാന്യ അറിവ് മാത്രമാണ്. എബ്രായലേഖകൻ്റെ ഭാഷയിൽ പറഞ്ഞാൽ, ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം മാത്രമാണത്. ക്രിസ്തുവിൽ പരിജ്ഞാനപൂർത്തി പ്രാപിച്ചവർക്ക് സവിശേഷമായ ഒരു തിരിച്ചറിവുകൂടിയുണ്ട്; “ഏകരക്ഷകൻ മാത്രമല്ല, ഏകസത്യദൈവവും കർത്താവായ യേശുക്രിസ്തുവാണ്. അഥവാ, പഴയനിയമത്തിൽ വെളിപ്പെട്ട യഹോവ എന്ന അതിപരിശുദ്ധ നാമമുള്ളവൻ തന്നെയാണ് പുതിയനിയമത്തിൽ യേശു എന്ന പേരിലും പുത്രൻ എന്ന സ്ഥാനപ്പേരിലും വെളിപ്പെട്ടവൻ.” ഈ തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകാൻ ദൈവമായ കർത്താവ് സഹായിക്കട്ടെ!

“മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും:” (2കൊരി, 3:15-16).

ദൈവം ഏകൻ

 ദൈവം ഏകൻ

“അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണെന്ന് യഹോവയും (യിരെ, 23:23,24), ദൈവത്തെ ഒളിക്കാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദും (139:7-10), ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്ന് ജ്ഞാനികളിൽ ജ്ഞാനിയായിരുന്ന ശലോമോനും (1രാജാ, 8:27), “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്നു” എന്ന് പൗലൊസും പറയുന്നു: (പ്രവൃ, 7:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവനുണ്ടെങ്കിലും ദൈവം പ്രപഞ്ചത്തിനുള്ളിലല്ല വസിക്കുന്നത്; ദൈവത്തിനുള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. ദൈവം പ്രപഞ്ചത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലുള്ള കുഴപ്പം എന്താണെന്നറിയാമോ? സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അതായത്, സകലത്തിനും കാരണഭൂതനായ ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ അവനെ ആശ്രയിച്ചാണ് നിലനില്ക്കുന്നവനാണ്. “ത്രിത്വത്തിന് ദൈവം ഒന്നല്ല; മൂന്നുപേരാണ്. മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഈ പ്രപഞ്ചത്തെക്കുറിച്ച് നിങ്ങളൊന്ന് ചിന്തിച്ചു നോക്കിക്കേ. ദൈവാത്മാവുള്ളവർ മാത്രം ചിന്തിച്ചാൽ മതി. അല്ലാതുള്ളവർക്ക് മൂന്നല്ല, മുന്നൂറ് പേരുടെ ഉള്ളിലാണ് പ്രപഞ്ചം സ്ഥിതിചെയ്യുന്നതെന്ന് പറഞ്ഞാലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഒപ്പം, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ മൂന്നു ദൈവങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ ത്രിത്വവിശ്വാസം അതോടെ തകരും.” പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം: “അവരിലല്ലോ എന്നല്ല; അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശമാകുന്നത്. അദൃശ്യനായ ഏകദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ ദുരുപദേശത്തിൻ്റെ ഭാഗമായി പലരും മെനഞ്ഞെടുത്ത സങ്കല്പങ്ങളാണ്. ദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്.

യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും (2രാജാ, 19:15) ദൈവത്തിനു സദൃശനായോ സമനായോ മറ്റൊരുത്തനും ഇല്ലെന്നും ദൈവത്തിന്റെ വചനം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ‘എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല’ (യെശ, 43:10) ‘ഞാൻ ഒരുത്തനെയും അറിയുന്നില്ലെന്നു’ (യെശ, 44:8) യഹോവ തന്നെ പറയുന്നു. “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഏകസത്യദൈവത്തിന് ബഹുത്വമുണ്ടെന്നു പഠിപ്പിക്കുന്ന എല്ലാ ദുരുപദേശങ്ങളിൽനിന്നും ഒഴിഞ്ഞുനില്ക്കുവാൻ തെളിവുകളെല്ലാം ചുവടെ ചേർക്കുന്നു:

1. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10)

2. സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും. (പുറ, 9:14)

3. യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ? (പുറ, 15:11)

4. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:3)

5. യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. (പുറ, 22:20). [Jehovah only]

6. കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു? (ആവ, 3:24)

7. നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ. (ആവ, 4:35)

8. ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39)

9. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (ആവ, 5:7)

10. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4)

11. യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. (ആവ, 32:12). [Jehovah alone]

12. ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല. (ആവ, 32:39)

13. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തുടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. (ആവ, 33:26)

14. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. (Only the LORD thy God be with thee, as he was with Moses – മോശെയോടുകൂടി ഇരുന്നതുപോലെ ദൈവമായ യഹോവ മാത്രം നിൻ്റെകൂടെ ഇരുന്നാൽമതി). (യോശു, 1:17)

15. കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11)

16. യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല. (1ശമൂ, 2:2)

17. അപ്പോൾ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു. (1ശമൂ, 7:3). [Jehovah only]

18. അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു. (1ശമൂ, 7:4). [Jehovah only]

19. യഹോവയെ (മാത്രം) ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ. (1ശമൂ, 12:24). [only fear the Jehovah]

20. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. (2ശമൂ, 7:22)

21. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? (2ശമൂ, 22:32)

22. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23)

23. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു. (1രാജാ, 8:59)

24. ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു. (1രാജാ, 18:39)

25. കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.(2രാജാ, 19:15). [Jehovah alone]

26. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). [Jehovah only]

27. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20)

28. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14)

29. ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു. (2ദിന, 14:11)

30. എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ (മാത്രം). (2ദിന, 33:17). [Jehovah God only]

31. നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. (നെഹെ, 9:6). [Jehovah alone]

32. അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും. (ഇയ്യോ, 23:13)

33. ദൈവം തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.

33. ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? (ഇയ്യോ, 36:22)

34. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നു. (സങ്കീ, 4:8). [‘യഹോവ മാത്രം (Jehovah only) എന്നെ നിർഭയം വസിക്കുമാറാക്കുന്നു‘ എന്നു പരിഭാഷ]

35. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു? (സങ്കീ, 18:31)

36. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം. കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ. (സങ്കീ, 22:10,11)

37. യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും. (സങ്കീ, 35:10)

38. എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു. (സങ്കീ, 40:5)

39. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. (സങ്കീ, 71:16). [Jehovah only]

40. ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു? (സങ്കീ, 71:19)

41. താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18). [Jehovah only]

42. സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. (സങ്കീ, 73:25)

43. ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? (സങ്കീ, 77:13)

44. അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). [Jehovah alone]

45. കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. (സങ്കീ, 86:8)

46. വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു. (സങ്കീ, 86:10). [God alone]

47. സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ? (സങ്കീ, 89:6)

48. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു. (സങ്കീ, 89:8)

49. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. (സങ്കീ, 100:3)

50. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല. (സങ്കീ, 102:27)

51. ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? (സങ്കീ, 113:5)

52. ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു — അവന്റെ ദയ എന്നേക്കുമുള്ളതു. (സങ്കീ, 136:4). [Jehovah alone]

53. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു. (സങ്കീ, 148:13). [Jehovah alone]

54. മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:11). [Jehovah alone]

55. അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. (യെശ, 2:17). [Jehovah alone]

56. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു. (യെശ, 26:13). [Jehovah only]

57. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). [Jehovah alone]

58. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). [Jehovah only]

59. ആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? (യെശ, 40:18)

60. ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. (യെശ, 40:25)

61. ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു. (യെശ, 41:4)

62. ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8)

63. നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. (യെശ, 43:10)

64. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11)

65. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും? (യെശ, 43:13)

66. യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6)

67. നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല. (യെശ, 44:8)

68. നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (മാത്രം) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു? (യെശ, 44:24). [Jehovah alone]

69. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു. (യെശ, 45:5)

70. സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവർ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല. (യെശ, 45:6)

71. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവൻ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും. (യെശ, 45:14)

72. ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. (യെശ, 45:18)

73. നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല. (യെശ, 45:21)

74. സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ. (യെശ, 45:22)

75. യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഓരോരുത്തൻ പറഞ്ഞുകൊണ്ടു അവന്റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും. (യെശ, 45:24)

76. നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കയും ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും. (യെശ, 46:4)

77. നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും? (യെശ, 46:5)

78. പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. (യെശ, 46:9)

79. എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. (യെശ, 48:11)

80. യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്റെ വാക്കു കേൾക്ക; ഞാൻ അനന്യൻ; ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു. (യെശ, 48:12)

81. നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. (യെശ, 64:4)

82. യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു. (യിരേ, 10:6)

83. ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല. (യിരേ, 10:7)

84. യോർദ്ദാന്റെ വൻ കാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 49:19)

85. എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ? (യിരേ, 50:44)

86. ഈ വിധത്തിൽ വിടുവിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാൻ ഒരു വിധി കല്പിക്കുന്നു. (ദാനീ, 3:29)

87. ഞാനോ മിസ്രയീംദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല; (ഹോശേ, 13:4)

88. ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു. (ഹോശേ, 13:5)

89. ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല. (യോവേ, 2:27)

90. അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു. (മീഖാ, 7:18)

91. യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും. (സെഖ, 14:9)

92. “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു.” (മലാ, 2:10)

93. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10) 

94. നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക. (മത്താ, 19:17)

95. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മത്താ, 24:36)

96. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു. (മർക്കൊ, 2:7)

97. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18)

98. എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29)

99. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല. (മർക്കൊ, 12:32)

100. ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല. (മർക്കൊ, 13:32)

101. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. (ലൂക്കോ, 4:8)

102. ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി. (ലൂക്കോ, 5:21)

103. അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. (ലൂക്കോ, 18:19)

104. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44)

105. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3)

106. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. (റോമർ 3:30)

107. യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. (റോമ, 10:12)

108. ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)

109. വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ. (1കൊരി, 8:4)

110. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:6).

111. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. (1കൊരി 12:6)

112. ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20)

113. എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. (എഫെ, 4:6)

114. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1തിമൊ, 1:17)

115. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: (1തിമൊ, 2:5)

116. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും (1തിമൊ, 6:15)

117. താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. (1തിമൊ, 6:16)

118. നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട്. (തീത്തൊ, 2:12)

119. കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. (എബ്രാ, 1:10)

120. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. (എബ്രാ, 1:12)

121. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (എബ്രായർ 13:8)

122. ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. (യാക്കോ, 2:19)

123. ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4).

124. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ. (യൂദാ, 1:24)

125. ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു. (വെളി, 1:8)

126. ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. (വെളി, 4:2)

127. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും. (വെളി, 15:4).

128. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും. (വെളി, 21:6)

129. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. (വെളി, 22:13)

മേല്പറഞ്ഞ തെളിവുകൾ കൂടാതെ ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും; നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ എന്നിങ്ങനെ മധ്യമപുരഷ സർവ്വനാമത്തിലും ഏകവചനത്തിലും അവൻ, അവന്, അവനെ, അവനോടു, അവൻ്റെ എന്നിങ്ങനെ പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും പതിനായിരത്തോളം പ്രാവശ്യമെങ്കിലും ഉണ്ടാകും. അതുകൂടി കണക്കാക്കിയാൽ പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണ് അഥവാ ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.

ഞാൻ, എനിക്ക്, എന്നെ, എന്നോട്, എൻ്റെ

“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.” (ഉല്പ, 1:29)

എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 17:2)

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.” (പുറ, 8:20)

“അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.” (ഉല്പ, 4:10)

“അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല.” (ഉല്പ, 6:3).

നീ, നിനക്ക്, നിന്നെ, നിന്നോടു, നിൻ്റെ,

“അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.” (ഉല്പ, 3:12)

“ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.” (ഉല്പ, 28:22).

“തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.” (ഇയ്യോ, 1:11)

“യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.” (ന്യായാ, 10:10)

“തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.” (ഉല്പ, 3:10).

അവൻ, അവന്, അവനെ, അവനോടു, അവൻ്റെ

“ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24)

“ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.” (ഇയ്യോ, 4:18)

“അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.” (ഇയ്യോ, 9:11)

“അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?” (ഇയ്യോ, 9:4)

“ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.” (ഇയ്യോ, 4:9).

ദൈവം നാല് വാക്യങ്ങളിലായി അഞ്ചുപ്രാവശ്യം ദൂതന്മാരെയും ചേർത്ത് നാം, നമ്മുടെ, നമുക്കു എന്നിങ്ങനെ ബഹുവചനം പറയുന്നതിനാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ബൈബിൾ വിരുദ്ധമായി വാദിക്കുന്നവർക്ക്, പതിനായിരത്തില്പരം പ്രാവശ്യം ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് കാണ്മാൻ കഴിയാത്തവിധം ആത്മീകാന്ധത ബാധിച്ചിരിക്കുന്നു.

എഹാദ്, യാഖീദ്, മോണോസ്

പഴയനിയമത്തിൽ ദൈവം ഏകൻ എന്ന് പറഞ്ഞിരിക്കുന്നത് ഒന്നിനെ കുറിക്കുന്ന എഹാദ് കൊണ്ടാണ്. എന്നാൽ, ഒറ്റയെ കുറിക്കുന്ന യാഖീദ് ദൈവത്തിന് ഉപയോഗിച്ചിട്ടില്ല, അതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ വാദം. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന എബ്രായ പദമാണ് യാഖീദ്. ആ പദം പന്ത്രണ്ട് പ്രാവശ്യം പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം അബ്രാഹാമിൻ്റെ ആദ്യജാതനായ യിസ്ഹാക്കിനെ കുറിക്കാൻ ഉല്പത്തി 22:2-ൽ കാണാം.. ആ പദം ദൈവത്തിന് ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാൽ, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ, only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ്, തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1ൻ:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; നെഹെ,  9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ദൈവം ഒരുത്തൻ മാത്രമാണെന്ന്, 20 പ്രാവശ്യം മോണോസ് ഉപയോഗിച്ച് എഴുതിവെച്ചിട്ടുണ്ട്. യാഖീദ് എന്ന പദം പഴയനിയമത്തിൽ ആകെയുള്ളത് പന്ത്രണ്ട് പ്രാവശ്യമാണ്. ആ പദം ദൈവത്തിന് ഉപയോഗിക്കാത്തതുകൊണ്ട്, ദൈവം ഏകനല്ല ത്രിത്വമാണെന്ന് പറയുന്നവർക്ക്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, തത്തുല്യമായ മോണോസ് 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിരിക്കുന്നതിനെ കുറിച്ച് വല്ലതും പറയാനുണ്ടോ? കഴിഞ്ഞില്ല ഇനിയുമുണ്ട്:

പുതിയനിയമത്തിൽ ദൈവം മോണോസ് ആണെന്ന് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം മോണോസ് ആണെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുതന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. ഏക ദൈവത്തിൽ നിന്നുള്ള ബഹുമാനം (യോഹ, 5:44). ഏകസത്യദൈവമായ നിന്നെയും (യോഹ, 17:3). നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവു (മത്താ, 4:10; ലൂക്കൊ, 4:8). പിതാവ് മാത്രമല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36). അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്നും, ആ ദൈവം പിതാവ് മാത്രമാണെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു അഞ്ചുപ്രാവശ്യം പറഞ്ഞിരിക്കുന്നത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അപ്പൊസ്തലന്മാരുടെ വചനങ്ങളും നോക്കുക: ദൈവം ഒരുവൻ (ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം (റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏകദൈവം 1തിമൊ, 1:17, ധന്യനായ ഏകാധിപതി (1തിമൊ, 6:15, താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), ഏകനാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏകദൈവം (യൂദാ, 1:24), നീയല്ലോ ഏകപരിശുദ്ധൻ (വെളി, 15:14). എന്നിങ്ങനെ, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ എട്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നതും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അതായത്, ഒറ്റയെ കുറിക്കുന്ന യാഖീദ് എന്ന എബ്രായപദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ലാത്തതിനാൽ, ദൈവം ത്രിത്ത്വമാണെന്ന് പണ്ഡിതന്മാർ വാദിക്കുമ്പോൾ, യാഖീദ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതിൻ്റെ രണ്ടിരിട്ടി പ്രാവശ്യം അഥവാ 33 പ്രാവശ്യം തത്തുല്യമായ മോണോസ് കൊണ്ട്, ദൈവം ഒരേയൊരുത്തൻ മാത്രമാണെന്ന്, ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. ത്രിത്വദുരുപദേശം തിരിച്ചറിയുക, ഏകസത്യദൈവത്തിൽ വിശ്വസിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

1യോഹന്നാൻ 5:20-ലെ സത്യദൈവം പുത്രനോ, പിതാവോ❓

സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവും ആണ്. എന്നാൽ, ബൈബിളിലെ ഒരു വേദഭാഗം തെറ്റായി മനസ്സിലാക്കുകവഴി പിതാവും പുത്രനും രണ്ടുപേരും സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. ആ വാക്യം ഇപ്രകാരമാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). സത്യവേദപുസ്തകത്തിൽ, സത്യദൈവം എന്ന പ്രയോഗം മൂന്ന് പ്രാവശ്യമുണ്ട്. എന്നാൽ, ഗ്രീക്കിലും ഇംഗ്ലീഷിലും ഒരിക്കൽ മാത്രമാണ് സത്യദൈവം എന്ന പ്രയോഗം ഉള്ളത്. മലയാളത്തിലെ, പി.ഒ.സി, ബെഞ്ചമിൻ ബെയ്‌ലി, മലയാളബൈബിൾ നൂതനപരിഭാഷ, മാണിക്കത്തനാർ, വിശുദ്ധഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ പരിഭാഷകളും കാണുക. 1യോഹന്നാൻ 5:20-ൻ്റെ വിശുദ്ധഗ്രന്ഥം പരിഭാഷയിലെ വാക്യം ചേർക്കുന്നു: “ദൈവത്തിന്‍റെ പുത്രന്‍ വന്നുവെന്നും, സത്യവാനെ അറിയുവാന്‍ നമുക്ക് ബോധം തന്നുവെന്നും നാം ആ സത്യവാനില്‍ അവന്‍റെ പുത്രനായ യേശു മശീഹായില്‍ ആയിരിക്കുമെന്നും നാം അറിയുന്നു. അവന്‍ സത്യദൈവവും നിത്യ ജീവനുമാകുന്നു.” ഇതാണ് ശരിയായ പരിഭാഷ. ഇത്, യോഹന്നാൻ അപ്പോസ്തലൻ ഏതെങ്കിലും വ്യക്തികൾക്ക് എഴുതുന്ന ലേഖനമല്ല; സഭയ്ക്ക് പൊതുവായി എഴുതുന്ന ലേഖനമാണ്. മലയാളത്തിൽ അർധവിരാമവും പൂർണ്ണ വിരാമവും ഇട്ടുകൊണ്ട്, വാക്യത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യ രണ്ടുഭാഗത്ത്, മൂന്നുപേരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവപുത്രനായ യേശു, സത്യവാനായ അഥവാ, സത്യദൈവമായ പിതാവ്, നമുക്ക്, നാം എന്നിങ്ങനെ എഴുത്തുകാരൻ ഉൾപ്പെടുന്ന സഭ. അവസാന ഭാഗത്ത്, “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നും പറഞ്ഞിട്ടുണ്ട്. അതായത്, അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന “അവൻ” പിതാവാണോ, പുത്രനാണോ എന്നാണ് നമുക്ക് കണ്ടെത്താനുള്ളത്.

സാധാരണനിലയിൽ അത് കണ്ടെത്താൻ ഭാഷയിൽ ഒരു മാർഗ്ഗമുണ്ട്. “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നതിലെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്തിയാൽ മതി. എന്നാൽ ഈ വേദഭാഗത്ത്, പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. മൂന്നുവിധത്തിലുള്ള സർവ്വനാമങ്ങളാണ് ഉള്ളത്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്ന ആളാണ് ഉത്തമപുരുഷൻ.. ആരോട് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് മധ്യമപുരുഷൻ. ആരെക്കുറിച്ച് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് പ്രഥമപുരുഷൻ. എന്നാൽ ഈ വേദഭാഗത്ത്, ഉത്തമപുരുഷനായ യോഹന്നാൻ ഏതെങ്കിലും വ്യക്തികളോടല്ല സംസാരിക്കുന്നത്; സഭയോടാണ് പറയുന്നത്. അഥവാ, സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ട്, നാം, നമുക്ക് എന്നിങ്ങനെ പൊതുവായി പറയുകയാണ്. എന്താണ് പറയുന്നത്: ദൈവത്തിൻ്റെ പുത്രൻ വന്ന് സത്യവാനെ അറിവാൻ അഥവാ, ദൈവത്തെ അറിവാൻ നമുക്ക് വിവേകം തന്ന കാര്യമാണ് പറയുന്നത്. അതായത്, ദൈവപുത്രനായ ക്രിസ്തു മുഖാന്തരം സത്യവാനായ പിതാവിനെക്കുറിച്ചറിയാൻ സഭയ്ക്ക് വിവേകം ലഭിച്ചതിനെക്കുറിച്ചാണ് പറയുന്നത്. (യോഹ, 1:18). അതിനാൽ, ഈ വേദഭാഗത്ത്, ഉത്തമപുരുഷനും മധ്യമപുരുഷനും യോഹന്നാൻ ഉൾപ്പെടുന്ന സഭയാണ്. പുത്രനും പിതാവും പ്രഥമപുരുഷനാണെന്നും മനസ്സിലാക്കാം. പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിൽ പറഞ്ഞിരിക്കയാൽ, പ്രസ്തുതവാക്യത്തിലെ സത്യദൈവം പിതാവാണോ, പുത്രനാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. എന്നാൽ ഈ വാക്യത്തിൽത്തന്നെ അതിനുള്ള പ്രതിവിധിയും യോഹന്നാൻ വ്യക്തമായി നല്കിയിട്ടുണ്ട്. വാക്യത്തിൻ്റെ രണ്ടാം ഭാഗം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. വിശുദ്ധഗ്രന്ഥത്തിൽ: നാം ആ സത്യവാനില്‍ അവന്‍റെ പുത്രനായ യേശു മശീഹായില്‍ ആയിരിക്കും എന്നും കാണാം. രണ്ട് പരിഭാഷയിലും, പിതാവിന്, അവൻ എന്ന പ്രഥമപുരുഷ സർവ്വനാമം ആദ്യഭാഗത്തുതന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടാണ്, അവൻ സത്യദൈവവും നിത്യജീവനും എന്ന് അവസാനഭാഗത്ത് പറയുന്നത്. തന്മൂലം, സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം കാണാം: വാക്യത്തിൻ്റെ ആദ്യഭാഗങ്ങളിൽ, പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ; ആദ്യഭാഗത്ത് ദൈവപുത്രനെന്ന സ്ഥാനനാമവും, രണ്ടാംഭാഗത്ത് യേശുക്രിസ്തു എന്ന സംജ്ഞാനാമവും ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രന് പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് സ്വ്വനാമം ഉപയോഗിച്ചുകൊണ്ട് സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.

പി.ഒ.സി. പരിഭാഷ ചെയ്തിരിക്കുന്ന ഒരു വഞ്ചനയുണ്ട്: “ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്‌. ഇവനാണു സത്യദൈവവും നിത്യജീവനും.” (1യോഹ, 5:20). ഈ വേദഭാഗം ശ്രദ്ധിക്കുക: ആദ്യഭാഗത്ത്, അവിടുത്തെ എന്ന് പിതാവിനെ വിശേഷിപ്പിച്ചിട്ട്, അവസാന ഭാഗത്ത്, സത്യദൈവം പുത്രനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ,  ഇവനാണു സത്യദൈവവും എന്നാക്കി മാറ്റി. അതായത്, പിതാവിനെ കുറിക്കുന്ന “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തെ, പുത്രനാണെന്ന് തെറ്റിദ്ധരിക്കത്തവണ്ണം, “ഇവൻ” എന്നാക്കിമാറ്റി. എന്നാൽ വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷ നോക്കുക: “We also know that the Son of God has come and has given us discernment to know the one who is true. And we are in the one who is true, in his Son Jesus Christ. He is the true God and eternal life.” ഈ വേദഭാഗം ശ്രദ്ധിക്കുക: his Son Jesus Christ എന്ന് പറഞ്ഞശേഷം, He is the true God എന്ന് പറയുന്നതു നോക്കുക. ആരെയാണോ his എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ ആദ്യം വിശേഷിപ്പിച്ചിരിക്കുന്നത്, അവൻ തന്നെയാണ് അവസാനഭാഗത്ത് പറയുന്ന He.  തന്മൂലം, പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. പരിഭാഷയിൽ കൃത്രിമം നടത്തിയാൽ പിടിക്കപ്പെടും എന്നതിൻ്റെ തെളിവാണിത്. പിതാവാണ് സത്യദൈവം എന്നതിനു് അനേകം തെളിവുകൾ വേറെയുമുണ്ട്; ചില തെളിവുകൾ നോക്കാം:

1. സത്യദൈവം ആരാണെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: 2ദിന, 15:3; യെശ, 65:16). മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് യഹോവയാണ് സത്യദൈവമെന്ന് മനസ്സിലാക്കാം. യഹോവയായ ഏകദൈവമാണ് പിതാവെന്നും പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8. ഒ.നോ: ആവ, 32:6; 1ദിന, 29:10; യെശ, 63:16; യിരെ, 31:9; മലാ, 2:10). അപ്പോൾ, പിതാവാണ് സത്യദൈവം എന്ന് പഴയനിയമത്തിൽ നിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഇനി പുതിയനിയമത്തിൽനിന്ന് കാണിക്കാം: “ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ.” (1തെസ്സ, 1:9). ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, സത്യദൈവത്തെയും ദൈവപുത്രനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്. ദൈവപുത്രനല്ല സത്യദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവം. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1തിമൊ, 6:16). തന്മൂലം, ദൈവപുത്രനല്ല; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടുമൂന്ന് സത്യദൈവം എന്നത്, ബൈബിൾ വിരുദ്ധ ദുരുപദേശം മാത്രമാണ്.

2. യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ ഏഴുതിയിരിക്കുന്നതാണ് രണ്ട് വാക്യങ്ങളും. സുവിശേഷത്തിൽ, പിതാവാണ് ഏകസത്യദൈവം (Father, the only ture God)  അഥവാ, പിതാവാണ് ഒരേയൊരു സത്യദൈവം എന്ന ദൈവപുത്രൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ അക്ഷരംപ്രതി യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്. അതിന് കടകവിരുദ്ധമായി പുത്രനാണ് സത്യദൈവമെന്ന് അവൻ തൻ്റെ ലേഖനത്തിൽ എഴുതുമോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. (2തിമൊ, 3:16). അല്ലാതെ, ആരും സ്വന്തബുദ്ധിയിൽ എഴുതിയതല്ല എന്ന് ആദ്യം മനസ്സിലാക്കുക. അതിനാൽ, അവിടെപ്പറഞ്ഞിരിക്കുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

3. പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. (യോഹ, 3:16,36; 4:14; 6:40; 6:68; റോമ, 5:21; 6:23). പുത്രന് നിത്യജീവൻ നല്കാനുള്ള അധികരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). എന്നാൽ പുത്രനല്ല; പിതാവാണ് നിത്യജീവദാതാവ്. “ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.” (1യോഹ, 5:11). ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ? ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.” (തീത്തൊ, 1:2. ഒ.നോ: 3:6; 1യോഹ, 2:25). ക്രിസ്തു പറയുന്നത് നോക്കുക: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). നിത്യജീവൻ ലഭിക്കാൻ പിതാവായ ഏകദൈവത്തിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. എന്തെന്നാൽ, ഏകദൈവമാണ് തൻ്റെ ക്രിസ്തുവിലൂടെ നിത്യജീവൻ നല്കുന്നത്. തന്മൂലം, അവിടെപ്പറയുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം.

4. സത്യദൈവം ആരാണെന്ന് ദൈവപുത്രനായ ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അല്തിനോൻ തിയോൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് അർത്ഥം. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെ സിംഗിളിനെ (single) കുറിക്കുന്ന മോണോസ് (monos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ദൈവപുത്രൻ ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34).

താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. അതിനാൽ, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ അവിടെപ്പറയുന്ന സത്യദൈവം പിതാവാണെന്നും ദൈവം ത്രിത്വമല്ലെന്നും താൻ സത്യദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ലെന്നാണ് വചനം പറയുന്നത്. (യോഹ, 3:36). ക്രിസ്തു പീലാത്തൊസിനോട് ഇപ്രകാരം പറയുന്നതായി കാണാം: “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹ, 18:37). സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ചവനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വവിശ്വാസികൾ.

5. “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou), സത്യദൈവം പിതാവ് മാത്രമാണെന്നും (Father, the only true God)” ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 17:3). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14). യഹോവയല്ലാതെ മറ്റൊരു ദൈവമില്ല എന്ന ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 130 പ്രാവശ്യം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പന ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ച് കയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം.

ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് അനേകർക്കും അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. അതുകൊണ്ടാണ്, പുത്രൻ സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നത്. ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അഥവാ, ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്. അതായത്, അവൻ്റെ പ്രകൃതി അഥവാ, സ്വരൂപം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത അഥവാ, പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. നമ്മുടെ ഏകദൈവം മനുഷ്യനല്ല; ആത്മാവാണ് .(ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24; 1തിമൊ, 1:17), എന്നാൽ, നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ ക്രിസ്തു ആത്മാവായ ദൈവമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40). ഇനി നമുക്ക് വിശദമായി അറിയാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവം ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്ന ക്രിസ്തു മൂലം പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. (മത്താ, 5:17-18). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിയായി; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം മരണമില്ലാത്തവനും (1തിമൊ, 6:16) മാറാത്തവനും (മലാ, 3:6) മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനും (യാക്കോ, 1:17) അനാദിയായും ശാശ്വതമായും ഉള്ളവനാണ്. (സങ്കീ, 90:2; യെശ, 57:15). ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ ഒന്നുമില്ല. ദൈവപുത്രന് ഇതെല്ലാമുണ്ട്. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവം എന്ന് മനസ്സിലാക്കാം.

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 35 വാക്യങ്ങളിൽ അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. സത്യദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). ബൈബിൾ വെളിപ്പെടുത്തുന്ന മാറ്റമില്ലാത്തവനായ സത്യദൈവത്തിനു മനുഷ്യനായി മാറ്റം വരാനോ, മനുഷ്യനു സത്യദൈവം ആകാനോ കഴിയുകയുകയില്ല.. തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. എന്നാൽ, മാറ്റമില്ലാത്തവനും മരണമില്ലാത്തവനും ശാശ്വതവാനുമായ സത്യദൈവത്തിന് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. (മലാ, 3:6; യാക്കോ, 1ൻ്റെ17; സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16). അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതായത്, യഹോവയായ ദൈവം കന്യകയിലൂടെ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവം ദേഹിയും ആത്മാവുമുള്ള പരിശുദ്ധമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,6; 6:69). അതാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് സത്യദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ ലോകത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; 1തിമൊ, 3:14-16; എബ്രാ, 2:14-15). തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് വ്യക്തമായി മനസ്സിലാക്കാം.

യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതായത്, പ്രവചനംപോലെ ദൈവം തൻ്റെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; സങ്കീ, 40:6; എബ്രാ, 10:5; ലൂക്കൊ, 1:35; യോഹ, 6:69; 8:40). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). പുതിയനിയമത്തിൽ മനുഷ്യരുടെ നിത്യരക്ഷയ്ക്കായി മാത്രം വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, സത്യദൈവമാണെന്ന് എങ്ങനെ പറയും? തന്മൂലം, പുത്രനല്ല; പിതാവാണ് സത്യദൈവമെന്ന് സംശയലേശമന്യേ തെളിയുന്നു.

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; 14:10; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്.. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ (1തിമൊ, 3:14-16). പൂർവ്വാസ്തിത്വത്തിലും (ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3) സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള “എഗോ എയ്മി” ആണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. അഥവാ, സുവിശേഷചരിത്രകാലം ഒഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. തന്മൂലം, മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ ദൈവപുത്രനല്ല; ദൈവപിതാവാണ് സത്യദൈവം എന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

നാം നമ്മുടെ സ്വരൂപത്തിൽ

“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:26-27)

ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നു പറഞ്ഞതായി കാണാം. ഉല്പത്തിയിൽ മൂന്നു വാക്യങ്ങളിലായി അഞ്ചുപ്രാവശ്യവും യെശയ്യാവിൽ ഒരുപ്രാവശ്യവും, ഇങ്ങനെ ബൈബിളിൽ ആറുപ്രാവശ്യം ദൈവം ബഹുവചനം ഉപയോഗിക്കുന്നതായി കാണാം. (ഉല്പ, 1:26; 3:22; 11:7; യെശ, 6:8). ദൈവം ബഹുവചനം പറഞ്ഞിരിക്കയാൽ, അത് ദൈവത്തിന്റെ ബഹുത്വമാണെന്നും ദൈവം ത്രിത്വമാണെന്നും ട്രിനിറ്റി പണ്ഡിതന്മാർ വാദിക്കുന്നു. ഇവരുടെ വാദം ശുദ്ധ അസംബന്ധമാണെന്ന് ബൈബിളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രസകരമായ കാര്യം അതൊന്നുമല്ല: ബഹുവചനമെന്നാൽ അതിന് മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല; അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. പിന്നെങ്ങനെ അത് ത്രിത്വമാണെന്ന് പറയും? ബൈബിളിൽ ദൈവം മാത്രമല്ല ബഹുവചനം പറഞ്ഞിരിക്കുന്നത്. പ്രവാചകന്മാരും (യെശ, 1:9; 2:3; 9:6; യിരെ, 4:13; 8:14) ക്രിസ്തുവും (മത്താ, 17:27; 20:18; 26:46; മർക്കൊ, 1:38; 4:35) അപ്പോസ്തലന്മാരും (മത്താ, 17:4; പ്രവൃ, 4:12; 14:22; 17:28; 17:29) ലൂക്കൊസും (16:10,11,12,13,16; 20:7) ആവർത്തിച്ചു ബഹുവചനം പറഞ്ഞിട്ടുണ്ട്. സ്വർഗ്ഗത്തിലെ ദൂതനും ഇരുപത്തിനാലു മൂപ്പന്മാരും ബഹുവചനം പറഞ്ഞിട്ടുണ്ട്: (വെളി, 7:3; 11:17). ഇവർക്കാർക്കും ബഹുവചനം പറയാൻ തടസ്സമില്ല; ഇവർക്കാർക്കും തന്നിൽത്തന്നെ ബഹുത്വവുമില്ല; അവരുടെകൂടെ മറ്റാരെങ്കിലും ഉള്ളതുകൊണ്ടാണ് ബഹുവചനം പറയുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകും. എന്നാൽ ദൈവം ബഹുവചനം പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കില്ല; അത് ദൈവത്തിൻ്റെ ബഹുത്വമാണ്. ഇതെവിടുത്തെ ബൈബിൾ വ്യാഖ്യാനമാണെന്ന് മനസ്സിലാകുന്നില്ല! ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയറിയാതെ, ബഹുവചനമെന്ന നിങ്ങളുടെ ബാലിശമായ വ്യാഖ്യാനംപോലെ, ഹൈന്ദവ സഹോദരങ്ങൾക്കു വേണമെങ്കിൽ അവരുടെ മപ്പത്തിമുക്കോടി ദൈവങ്ങൾ ബൈബിളിലുണ്ടെന്ന് വാദിച്ചുകൂടെ? അതുതന്നെയല്ലേ നിങ്ങളുടെ വാദവും? യഹോവയായ ദൈവവും അവൻ്റെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പോസ്തലന്മാരും ദൈവം ഒരുത്തൻ മാത്രമാണെന്ന് ബൈബിളിൽ ആദിയോടന്തം എഴുതിവെച്ചിരിക്കെയാണ് ഏകസത്യദൈവത്തിൽ പലരും ബഹുത്വം ആരോപിക്കുന്നത്. എന്നാൽ എന്താണതിലെ വസ്തുതയെന്ന് നമുക്കു നോക്കാം:

നാം നമ്മുടെ സ്വരൂപത്തിൽ: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ഇതാണ് ത്രിത്വം എടുത്തുകാണിക്കുന്ന ഒന്നാമത്തെ വാക്യം. ദൈവം ആരോടാണ് ബഹുവചനം പറയുന്നതെന്ന് ഇയ്യോബിൻ്റെ പുസ്തകത്തിലുണ്ട്: “ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?” (ഇയ്യോ, 38:4-7). ആറാം വാക്യത്തിൽ ദൈവം സൃഷ്ടി നടത്തുമ്പോൾ; ഘോഷിച്ചുല്ലസിക്കയും സന്തോഷിച്ചാർക്കുകയും ചെയ്ത പ്രഭാതനക്ഷത്രങ്ങളും ദൈവപുത്രന്മാരും ദൂതന്മാരാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “When the morning stars sing together, and all the angels of God shout?” (The Complete Jewish Bible). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ (LXX) ദൈവപുത്രന്മാരെ ദൂതന്മാർ (Angels) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. (Greek Septuagint). ABP, BST, CEV, CVB, LB, NCV, NIV, NLT തുടങ്ങിയവയും കാണുക. Amplified Bible-ൽ Angels എന്ന് ബ്രാക്കറ്റിൽ കാണാം. ദൈവപുത്രന്മാർ ദൂതന്മാരാണെന്ന് ഇയ്യോബിൽത്തന്നെ പറഞ്ഞിട്ടുണ്ട്: (1:6; 2:1. ഒ.നോ: ദാനീ, 3:25,28). അനാദിയിൽ സ്വർഗ്ഗവും ദൂതന്മാരുമുൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് ദൈവം ആദ്യം നടത്തിയത്. (നെഹെ, 9:6; കൊലൊ, 1:16). അതെപ്പോഴാണെന്ന് ബൈബിളിൽ പറഞ്ഞിട്ടില്ല. അതിനുശേഷമാണ് ആകാശവും ഭൂമിയും മനുഷ്യനെയും സൃഷ്ടിക്കുന്നത്. അപ്പോൾ ദൂതന്മാരും ദൈവത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? ഇയ്യോബിനോട് ദൈവമത് സ്പഷ്ടമായി പറയുകയും ചെയ്യുന്നു.

ഉല്പത്തിയിൽ ‘നാം നമ്മുടെ’ എന്നു ദൈവം ദൂതന്മാരോടാണ് പറയുന്നതെന്നതിന് വേറെയും തെളിവുണ്ട്: യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും അധിവസിക്കുന്നവനും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:1-4) യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും. (ഉല്പ, 3:22-24; 18:1-19:1; യെശ, 6:1-5), ദൂതൻ മുഖാന്തരം പ്രത്യക്ഷനായതായി പല വേദഭാഗങ്ങളിലും കാണാം. (ഉല്പ, 6:7-14; 21:17,18; 22:1-3; 31:11-13; 32:24:30; പുറ, 3:2-6). ആകയായാൽ ദൈവത്തോടൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. മറ്റു വേദഭാഗങ്ങളിൽ നിന്ന് കൂടുതൽ മനസ്സിലാക്കാം:

അല്പവിശ്വാസികൾക്കുപോലും ബോധംവരുത്താൻ കഴിയുന്ന ചില തെളിവുകൾ:

യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവു്

1. ഒന്നാം പ്രമാണം: “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു.” (പുറ, 20:2,3; ആവ, 5:6-7). ഇതാണ് ഒന്നാമത്തെ കല്പന. സ്രഷ്ടാവ് ഒന്നിലധികംപേർ ആയിരുന്നെങ്കിൽ, അഥവാ, ക്രിസ്തുവും പരിശുദ്ധാത്മാവും ദൈവത്തോടൊപ്പം വിഭിന്നരായി സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെങ്കിൽ പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റാണെന്നു പറയേണ്ടിവരും. ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ നൂറ്റിയിപത്തഞ്ചോളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചിട്ടുണ്ട്. യഹോവതന്നെ ഒന്നാംകല്പന 25 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 40:25, 43:10; 44:8; 45:5; 46:9). ത്രിത്വത്തിൻ്റെ വ്യാജംപോലെ സൃഷ്ടിയിങ്കൽ ദൈവത്തിനൊരു ബഹുത്വമുണ്ടായിരുന്നെങ്കിൽ പത്തുകല്പനകൾ നല്കുമ്പോൾ എന്തുകൊണ്ടാണ് ദൈവം ബഹുവചനം പറയാതിരുന്നത്? ദൈവം മൂന്നു വ്യക്തിയായിരുന്നെങ്കിൽ, “ഞങ്ങൾ അല്ലാതെ അന്യദൈവങ്ങൾ ഉണ്ടാകരുതു” എന്നു പറയില്ലായിരുന്നോ? മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ബഹുത്വമുണ്ടായിരുന്ന ദൈവത്തിന്റെ ബഹുത്വം കല്പന നല്കിയപ്പോൾ ആവിയായിപ്പോയോ? ദൈവം മാറാത്തവൻ ആണെന്നു പഴയനിയമത്തിലും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണെന്നു പഴയനിയമത്തിലും പറഞ്ഞിട്ടുണ്ട്: (യാക്കോ, 1:17). ദൈവം ഏകനായിക്കോട്ടെ, ത്രിത്വമായിക്കോട്ടെ രണ്ടായാലും സാഹചര്യങ്ങൾക്കനുസരിച്ച് തൻ്റെ പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുന്ന അഥവാ, സ്ഥിരതയില്ലാത്തവനല്ല. ചിലപ്പോൾ ഏകനും മറ്റു ചിലപ്പോൾ ത്രിത്വമാകാനും മായവിയല്ല ദൈവം. എന്നുവെച്ചാൽ, ഒന്നാം കല്പനയ്ക്കുതന്നെ പണികൊടുത്ത ഉപദേശമാണ് ത്രിത്വം!

2. താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവ പറയുന്നു: ട്രിനിറ്റിയിലെ സമനിത്യരായ മൂന്നുപേർ ചേർന്നാണ് സകലവും സൃഷ്ടിച്ചതെന്ന് പണ്ഡിതന്മാർ പഠിപ്പിക്കുന്നു. എന്നാൽ, യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ വാക്യം ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” Thus saith the LORD, thy redeemer, and he that formed thee from the womb, I am the LORD that maketh all things; that stretcheth forth the heavens alone; that spreadeth abroad the earth by myself. (KJV) ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. തനിയെ എന്നതിന്, എബ്രായയിൽ കേവലമായ ഒന്നിനെ (The absolute one) കുറിക്കുന്ന ബാദ് (bad) ആണ്. ഇംഗ്ലീഷിൽ എലോൻ (alone) ആണ്. താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ട്രിനിറ്റി വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ? താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ പറയുമ്പോൾ അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും? ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ്, സാത്താൻ സഭയ്ക്കകത്ത് ത്രിമൂർത്തി ബഹുദൈവ ഉപദേശം നുഴയിച്ചുകയറ്റിയത്. നിഖ്യാ കോൺകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ സാത്താൻ സഭയുടെ അസ്ഥിവാരം തകർക്കാനാണ് നോക്കിയത്. ത്രിത്വോപദേശം ഉണ്ടാക്കിയ കത്തോലിക്കർതന്നെ ബൈബിൾ പരിഭാഷ ചെയ്യപ്പെടാതിരിക്കാൻ പരാമാവധി ശ്രമിച്ചതാണ്. ദൈവത്തിൻ്റെ കരുണയാൽ, ബൈബിൾ പരിഭാഷ ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ ഏകദൈവ വിശ്വാസംതന്നെ ഇല്ലാതായിപ്പോകുമായിരുന്നു. യെഹൂദന്മാർക്കല്ലാതെ ഭൂമിയിലെ മറ്റെല്ലാ ജാതികൾക്കും രക്ഷ അന്യമായിത്തീരുകയും ചെയ്യുമായിരുന്നു.

3. ക്രിസ്തുവിൻ്റെ സാക്ഷ്യം: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവത്തിനു തന്നിൽത്തന്നെ ബഹുത്വമുണ്ടെന്നും അഥവാ, ക്രിസ്തുവും പരിശുദ്ധാത്മാവും വിഭിന്ന വ്യക്തികളായി ദൈവത്തോടു കൂടെയുണ്ടായിരുന്നു എന്നാണ് പണ്ഡിതന്മാരുടെ വാദം. അവരുടെ വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ” (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്: (ഉല്പ, 1:27; 2:7; 5:1; 5:1; യെശ, 44:24; 64:8; മലാ, 2:10). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട് ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, സൃഷ്ടിയിൽ തനിക്ക് പങ്കുണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6. ഒ.നോ: 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ഞങ്ങൾ എന്നോ, ദൈവവും ഞാനുകൂടി സൃഷ്ടിച്ചു എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാൻപോലും ആർക്കും കഴിയില്ല. ഉല്പത്തി 1:26-ൽ ദൈവത്തിനു ബഹുത്വമുണ്ടെന്നു പറയുന്നവർ രണ്ടുപാപം ഒരുപോലെ ചെയ്യുന്നു: 1. ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നു. 2. വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവിനെ നുണയനും വഞ്ചകനുമാക്കുന്നു. അതാണ് ഉപായിയായ സർപ്പം നിഖ്യാസുനഹദോസിലൂടെ സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയ ത്രിത്വോപദേശം.

4. പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം: ട്രിനിറ്റി പഠിപ്പിക്കുന്നത്; യഹോവ ഒറ്റയ്ക്കല്ല സൃഷ്ടിച്ചത്; പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയ്ക്കൊപ്പം ഉണ്ടായിരുന്നു; മൂന്നുപേരും കൂടിയാണ് സൃഷ്ടി നടത്തിയത്. 26-ാം വാക്യത്തിൽ സംസാരിക്കുന്നത് അഥവാ, ഉത്തമപുരുഷൻ യഹോവയാണ്: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ത്രിത്വം പറയുന്നതുപോലെ ദൈവത്തിൻ്റെ കൂടെയുള്ളത് പുത്രനും പരിശുദ്ധാത്മാവും അല്ലെന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു , ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. (ഉല്പ, 1:27). ബെറ്റ്സൽമോ – b’tzalmo – בְּצַלְמוֹ എന്ന എബ്രായ പദത്തിന് “അവൻ്റെ ഛായയിൽ അഥവാ, അവൻ്റെ സ്വരൂപത്തിൽ” എന്നാണ് അർത്ഥം. ഇംഗ്ലീഷിലും അവൻ്റെ സ്വരൂപത്തിൽ (his own image) എന്നാണ്. വാക്യം ശ്രദ്ധിക്കുക: ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വത്തെക്കുറിച്ചാണെങ്കിൽ അഥവാ, സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൊവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in their own image) എന്ന് ബഹുവചനത്തിൽ പറയാതെ, ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു (God created man in his own image) എന്ന് ഏകവചനത്തിൽ എഴുത്തുകാരൻ എങ്ങനെ പറയും? ത്രിത്വപണ്ഡിതന്മാരെ, മോശെ കള്ളം പറയുകയാണോ? 26-ാം വാക്യത്തിൽ ദൈവം ത്രിത്വമായിരുന്നെങ്കിൽ അടുത്ത വാക്യത്തിൽ വന്നപ്പോൾ ത്രിത്വം ആവിയായിപ്പോയോ? നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക എന്ന് പറഞ്ഞത് ദൈവമാണ്. ആ വാക്യത്തിൽ “നാം, നമ്മുടെ” എന്നത് ബഹുവചനമാണെന്നും കൂടെയുള്ളത് ദൂതന്മാരാണെന്നും മുകളിൽ നാം കണ്ടതാണ്. അടുത്തവാക്യം എഴുത്തുകാരനായ മോശെ പറയുന്നതാണ്. ത്രിത്വം വിചാരിക്കുന്നപോലെ പുത്രനും പരിശുദ്ധാത്മാവുമാണ് ദൈവത്തിൻ്റെ കൂടെയുള്ളതെങ്കിൽ, അടുത്തവാക്യത്തിൽ “അവൻ്റെ സ്വരൂപത്തിൽ” എന്ന് ഏകവചനത്തിൽ പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അത് പൂർവ്വാപരവൈരുദ്ധ്യമാകും. ബൈബിളിലെന്നല്ല; ബാലമംഗളത്തിൽപ്പോലും അങ്ങനെ പറയാൻ പറ്റില്ല. സ്രഷ്ടാവായ ദൈവം ത്രിത്വമായിരുന്നെങ്കിൽ, അവരുടെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിൽ മോശെ പറയുമായിരുന്നു. അതായത്, തൻ്റെകൂടെ ഉണ്ടായിരുന്ന ദൂതന്മാരെയും ചേർത്ത് ബഹുവചനം പറഞ്ഞശേഷം, യഹോവയായ ദൈവം ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് വ്യക്തം. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടാണോ ഉപദേശം ഉണ്ടാക്കുന്നത്? ഉപായിയായ സർപ്പം എത്രയൊക്കെ ശ്രമിച്ചാലും ഏകദൈവത്തെ ബഹുദൈവമാക്കാൻ സിംഗിൾ തെളിവുപോലും ബൈബിളിൽ നിന്ന് ലഭിക്കില്ലെ. ഉല്പത്തിയിലെ മറ്റു വാക്യങ്ങളും നോക്കുക: നോക്കുക: (ഉല്പ, 2:7; 5:1). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35,39; 6:4; 32:12; 33:26). യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെയ്ക്ക് എങ്ങനെ പറയാൻ കഴിയും?

5. പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: “ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. Hezekiah prayed before the LORD, and said, O LORD God of Israel, which dwellest between the cherubims, thou art the God, even thou alone, of all the kingdoms of the earth; thou hast made heaven and earth.” (2രാജാ, 19:15). ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു” എന്നാണ്. ഈ വേദഭാഗത്ത്, നീ (thou) എന്ന ഏകവചനവും കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദവും ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്. അടുത്തഭാഗം: നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (thou hast made heaven and earth). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, “നീ (thou) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി” എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ? അടുത്തവാക്യം: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; നീ (thou) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ? അടുത്തവാക്യം: “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട് യഹോവ ഒറ്റ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. അടുത്തവാക്യം: “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, കേവലമായ ഒന്നിനെ കുറിക്കുന്ന ബാദ് (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.” (യെശ, 64:8). ഈ വേദഭാഗവും ശ്രദ്ധിക്കുക: “യഹോവേ, നീ ഞങ്ങളുടെ പിതാവു” എന്ന് പറഞ്ഞശേഷം, നീ (thou) ഞങ്ങളെ മനയുന്നവൻ എന്ന് ഏകൊചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്.ഒ.നോ: (സങ്കീ, 95:6-7; 139:13)

6. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11. ഒ.നോ: വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; നിൻ്റെ (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് അസന്ദിഗ്ധമായാണ് അപ്പൊസ്തലന്മാർ പറയുന്നത്.

7. വചനപരമായ മറ്റൊരു തെളിവ്: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീ, 95:6-7). എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” (സങ്കീ, 89:47). “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.” (സങ്കീ, 139:13). അവൻ, നീ, നീയല്ലോ എന്നിങ്ങനെയുള്ള മധ്യമപുരുഷ, പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (2nd, 3rd Person Singular Pronouns) ഭക്തന്മാർ എലോഹീമിനു് ഉപയോഗിച്ചിരിക്കുന്നത്. വേറെയും വാക്യങ്ങളുണ്ട്: (ഉല്പ, 1:27; 2:3; ഇയ്യോ, 37:7; സങ്കീ, 89:12; 94:9; 119:73; യെശ, 27:11; 40:26,28; 45:9,12,18; യിരെ, 10:12,16; 14:22; 51:15,19). സ്രഷ്ടാവായ ദൈവത്തിനു് അഥവാ, എലോഹീമിനു് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ എകവചന സർവ്വനാമങ്ങൾ (Singular Pronouns) ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അടുത്ത തെളിവ്: “ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും.” (ഉല്പ, 6:7). “ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.” (യെശ, 43:21). “ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.” (യെശ, 45:12). ഈ വേദഭാഗങ്ങളിൽ ഞാൻ, എൻ്റെ, എനിക്കു എന്നിങ്ങനെ സ്രഷ്ടാവായ ദൈവം ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (1st Person Singular Pronouns) പറഞ്ഞിരിക്കുന്നത്. ഒ.നോ: (2രാജാ, 19:15; യേശ, 37:26; 43:1; 44:2; 43:1,7; 44:21; 45:8,12; 54:16; 57:16; യിരെ, 38:16). എലോഹീം ബഹുവചനത്തിലാണ് ദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ സ്രഷ്ടാവായ എലോഹീം ഏകവചന സർവ്വനാമങ്ങൾ (Singular Pronouns) ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഏകവചന നാമപദങ്ങൾക്ക് ഏകവചന സർവ്വനാമവും ബഹുവചന നാമപദങ്ങൾക്ക് ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമായി മാറും. ഭാഷ അറിയാവുന്നവരും വചനം ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവരും സത്യേകദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയാൻ ധൈര്യപ്പെടില്ല. അതായത്, വചനത്തെയും ഭാഷയെയും വ്യഭിചരിക്കുന്ന ദൈവദൂഷകർക്കല്ലാതെ ഈവിധം ദുരുപദേശം ഉണ്ടാക്കാൻ കഴിയില്ല.

8. മോണോതെയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ട്രിനിറ്റിയും (Trinity) അല്ല, വൺനെസ്സും (Oneness) മോഡലിസവും (Modelism) അല്ല; മോണോതെയിസം (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ മോണോസ് തെയോസ് (monos theos) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. monos theos-ൽ ഉള്ള വിശ്വാസമാണ്, മോണോതെയീസം (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “എഹാദ്” (ehad) അല്ല; “ബാദ്” (bad) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 44 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 7:4; 1രാജാ, 8:40; 2രാജാ, 19:15; 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 51:3; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 37:16; 37;20; 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാന്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (monos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Monos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ (alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത്, ദൈവം ഒരുവൻ (God alone – monos o theos – μόνος ὁ θεός) എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ഒന്നിനെ കുറിക്കുന്ന “ഹെയ്സ്” (heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കാൻ ഉപയോഗിക്കുന്ന “മോണോസ്” (monos – μόνος) ആണ്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെങ്കിൽ, സ്രഷ്ടാവ് പലരാകുന്നത് എങ്ങനെയാണ്?

ഒരു ചോദ്യം: ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ദൂതന്മാരാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അപ്പോൾ ഒരു ചോദ്യംവരും; “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്നാണല്ലോ പറയുന്നത്; അപ്പോൾ ദൂതന്മാരുടെയും ദൈവത്തിൻ്റെയും സ്വരൂപവും സാദൃശ്യവും ഒന്നാണോ? ഉത്തരം: ദൂതന്മാർ അഥവാ, സ്വർഗ്ഗീയ ജീവികളെയും ദൈവപുത്രന്മാർ എന്നാണ് വിളിച്ചിരിക്കുന്നത്. (ഇയ്യോ, 1:6; 2:1; 38:6; സങ്കീ, 8:5; ദാനീ, 3:25,28). ദൈവപുത്രന്മാർക്ക് ദൈവത്തിൻ്റെ ഛായയല്ലെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്? ആകാശവും ഭൂമിയും ആദ്യമനുഷ്യനായ ആദാമിനെയും സൃഷ്ടിക്കുന്നതിനു മുമ്പാണ് അദൃശ്യലോകത്തെയും ദൂതന്മാരെയും ദൈവം സൃഷ്ടിക്കുന്നത്. (നെഹെ, 9:6; കൊലൊ, 1:16). താൻ സൃഷ്ടിച്ച ആദാമിനെ ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 3:38). ആദാമിനെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം തൻ്റെ സ്വർഗ്ഗീയ പുത്രന്മാരെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമല്ല സൃഷ്ടിച്ചിരിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല. എങ്കിലും കൂടുതൽ തെളിവുകൾ നോക്കാം:

ദൈവത്തിൻ്റെയും ദൂതന്മാരുടെയും സാദൃശ്യം: ദൈവത്തിൻ്റെ സ്വരൂപം (Own image) അഥവാ, സ്വന്തരൂപം എന്നത് ആത്മസ്വരൂപമാണ്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:25). സാദൃശ്യം (likeness) എന്നത്, സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യ സാദൃശ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. (യെഹെ, 1:26; 8:2; 10:1). ദൈവത്തിൻ്റെ ആത്മസ്വരൂപത്തിലാണ് മനുഷ്യൻ്റെ ഉള്ളിലെ ആത്മാവിനെ അഥവാ, ആന്തരിക മനുഷ്യനെ നിർമ്മിച്ചിരിക്കുന്നത്: (സെഖ, 12:1; യോഹ, 4:24). സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യസാദൃശ്യത്തിൽ അഥവാ, ബാഹ്യപ്രകൃതിയിലാണ് മനുഷ്യൻ്റെ ശരീരത്തെ അഥവാ, ബാഹ്യമനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.. യെഹെസ്ക്കേൽ സ്വർഗ്ഗസിംഹാസനത്തിൽ കണ്ട ദൈവത്തിന് മനുഷ്യസാദൃശ്യമാണുള്ളത്: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.” (യെഹെ, 1:26). എട്ടാം അദ്ധ്യായത്തിലും മനുഷ്യസാദൃശ്യത്തിലാണ് കാണുന്നത്: “അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.” (യെഹെ, 8:2. ഒ..നോ: 1:26,27). ദാനീയേൽ ദൈവത്തെ കാണുന്നതും മനുഷ്യരൂപത്തിലാണ്: ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.” (ദാനീ, 7:9). ഇവിടെ ദൈവത്തെ വയോധികൻ എന്ന് പറഞ്ഞിരിക്കുന്നത് വയസ്സായവൻ എന്നർത്ഥത്തിലല്ല; പുരാതനനായവൻ എന്നർത്ഥത്തിലാണ്. യഹോവയ്ക്കു ചുറ്റുമുള്ള ജീവികൾക്കും മനുഷ്യസാദൃശ്യമായിരുന്നു: “അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.” (യെഹെ, 1:5. ഒ.നോ: 8:2; 10:2; ദാനീ, 8:16; വെളി, 4:2). ദാനീയേൽ ഊലായിതീരത്തുവെച്ചു കണ്ട ദർശനത്തിലെ ദൂതന് മനഷ്യരൂപമായിരുന്നു: “എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.” (ദാനീ, 8:15). കേട്ട ശബ്ദം മനുഷ്യൻ്റെയായിരുന്നു: “ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനുഷ്യന്റെ ശബ്ദം ഞാൻ കേട്ടു.” (ദാനീ, 8:16). അടുത്തവാക്യം: “ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ (Man) ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.” (ദാനീ, 9:21). ഹിദ്ദെക്കേൽ മഹാനദീതീരത്ത് ഇരിക്കുമ്പോൾ കണ്ട ദൂതനു മനുഷ്യസാദൃശനായിരുന്നു: “അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു:” (ദാനീ, 10:16. ഒ.നോ: 10:18). ഇതിൽനിന്ന് ദൈവത്തിൻ്റെയും ദൂതന്മാരുടെ സാദൃശ്യം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ. അതായത്, സ്വർഗ്ഗീയ സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിൻ്റെയും ദൂതന്മാരുടെയും സ്വരൂപവും സാദൃശ്യവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞത്: (1:26). എന്നാൽ അടുത്തവാക്യത്തിൽ, ദൈവം തൻ്റെ അഥവാ, അവൻ്റെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത് (God created man in his own image). അഥവാ, യഹോവ ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചത്.

പ്രധാനപ്പെട്ട മറ്റൊരു തെളിവ്: യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ (Tanakh) വാക്യങ്ങളുടെമവ്യാഖാനവും കൊടുത്തിട്ടുണ്ട്. അതിൽ ദൈവം ദൂതന്മാരോടാണ് ആലോചിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: [Genesis 1:26. കാണുക: The Complete Tanakh]. പഞ്ചഗ്രന്ഥങ്ങളുടെ (Pentateuch) അഥവാ, തോറയുടെ (Torah) ആരാമ്യ പരിഭാഷയായ തർഗൂമിൽ (Targum) വാക്യം ഇപ്രകാരമാണ്: “And the Lord said to the angels who ministered before Him, who had been created in the second day of the creation of the world, Let us make man in Our image, in Our likeness; and let them rule over the fish of the sea, and over the fowl which are in the atmosphere of heaven, and over the cattle, and over all the earth, and over every reptile creeping upon the earth.” (Genesis 1:26). വാക്യം ശ്രദ്ധിക്കുക: “കർത്താവ് തൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്ത ദൂതന്മാരോട് പറഞ്ഞു” (And the Lord said to the angels who ministered before Him) എന്നാണ്. [Palestinian/Jerusalem Targum]. തർഗൂമുകൾ കേവലം പരിഭാഷ മാത്രമല്ല; ആധികാരിക വ്യാഖ്യാനങ്ങളും ഉൾപ്പെടുന്നതാണ്. യഹൂദ മതപഠനത്തിനും ബൈബിൾ വ്യാഖ്യാനത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് തർഗൂമുകൾ. ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതി യിസ്രായേലാണ്: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; 9:4). പൂർവ്വപിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തു ജനിച്ചതും യെഹൂദന്മാരിൽ നിന്നാണ്: (റോമ, 9:5). രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്: (യോഹ, 4:22). ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുവാൻ കാരണമായ ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും (ഉല്പ, 22:18; 28:14; പ്രവൃ, 3:25), ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും യിസ്രായേലാണ്: (പുറ, 20:18; യിരെ, 31:31-34; എബ്രാ, 8:8-12). അതിനാൽ യെഹൂദന്മാരുടെ വ്യാഖ്യാനം 100% വിശ്വസനീയമാണ്.

നമ്മിൽ ഒരുത്തനെപ്പോലെ: “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.” (ഉല്പ, 3:22). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ‘അമർ’ (amar) എന്ന പദത്തെ ‘കല്പന’ (command – പുറ, 8:27; 1ശമൂ, 16:16; commandment – 1ദിന, 14:12; 2ദിന, 24:8) എന്നു 30 പ്രാവശ്യം ബൈബിളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. അവിടെ “നമ്മിൽ ഒരുത്തനെപ്പോലെ” എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ്, കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? യഹോവയ്ക്കൊപ്പം ദൂതന്മാരാണ് ഉണ്ടായിരുന്നതെന്ന് ഈ വാക്യത്തിൽ വ്യക്തമല്ലേ? കെരൂബുകൾക്ക് മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനും (വെളി, 4:6-8) കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമായ (2ശമൂ, 22:11; സങ്കീ, 18:10) യഹോവയോടൊപ്പം സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നത് ദൂതന്മാരല്ലെന്ന് ആർക്ക് പറയാൻ കഴിയും?

വരുവിൻ നാം ഇറങ്ങിച്ചെല്ലാം: “വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.” (ഉല്പ, 11:7). ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും യഹോവ ബഹുവചനം പറയുന്നതായി കാണാം. ദൂതന്മാരാണ് എല്ലായിപ്പോഴും ദൈവത്തോടൊപ്പം ഉള്ളതെങ്കിൽ സ്വാഭാവികമായും അത് ദൂതന്മാരോടാണ് പറയുന്നതെന്ന് മനസ്സിലാക്കാമല്ലോ? ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു വേറെയും തെളിവുകളുണ്ട്: അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടുപേർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ൽ സോദോമിൽ ചെന്നത് രണ്ട് ദൂതന്മാരാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ആർ നമുക്കുവേണ്ടി പോകും: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). അനന്തരം 8-ാം വാക്യത്തിൽ ആർ നമുക്കുവേണ്ടി പോകും എന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നത് ബഹുവചനത്തിലാണ്. അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അവിടെ ദൂതന്മാരോടാണ് യഹോവ പറയുന്നതെന്ന് കൃത്യമായി മനസ്സിലാക്കാം. യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെയും ദൂതന്മാരെയുമല്ലാതെ പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ലല്ലോ? ത്രിത്വം വിചാരിക്കുന്നപോലെ, പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി യഹോവയോടുകൂടെ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗത്തിൽ കാണേണ്ടതല്ലേ? യെശയ്യാവ് മാത്രമല്ല; മീഖായാവും (1രാജാ, 22:19), യെഹെസ്ക്കേലും (1:26-28), ദാനീയേലും (7:9,10) യഹോവയെയും ദൂതന്മാരെയുമല്ലാതെ; പുത്രനെയും പരിശുദ്ധാത്മാവിനെയും കാണുന്നില്ല. മാത്രമല്ല യോഹന്നാൻ സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനമാണ് കാണുന്നത്: “സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതുമാണ് കണ്ടത്. (വെളി, 4:2). അതിൽനിന്ന് സ്വർഗ്ഗത്തിൽ ഒരു ദൈവസിംഹാസനം ഏകദൈവവും മാത്രമേയുള്ളെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. അടുത്തത്: മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴെല്ലാം ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. അപ്പോൾ ദൈവം ”നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി” എന്നൊക്കെ ബഹുവചനത്തിൽ പറയുന്നതു ദൂതന്മാരെയും ചേർത്താണെന്ന് വ്യക്തമല്ലേ? എത്ര കൃത്യമായിട്ടാണ് ബൈബിളിൽ എഴുതിവെച്ചിരിക്കുന്നത്.

ഒരു മനോഹരമായ ദുരുപദേശം: “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശ, 6:8). ഈ വാക്യത്തിൽ ‘ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?‘ എന്നു യഹോവ ചോദിക്കുമ്പോൾ ‘അടിയൻ ഇതാ അടിയനെ അയക്കേണമേ‘ എന്ന് പ്രത്യുത്തരം പറയുന്നത് യെശയ്യാവാണ്. അതിനെ ട്രിനിറ്റി പഠിപ്പിക്കുന്നത്; യേശുക്രിസ്തുവാണ് “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന് പറയുന്നതെന്നാണ്. ആ വേദഭാഗം വായിച്ചാൽ “അടിയനെ അയക്കേണമേ” എന്നു പറയുന്നത് യെശയ്യാവാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. അവിടെ ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കുന്നത് രണ്ടുപേരാണ്: യെശയ്യാവും യഹോവയും. ഒന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, പതിനൊന്ന് വാക്യങ്ങളിലെ ഉത്തമപുരുഷൻ യെശയ്യാവാണ്; എട്ടാം വാക്യത്തിലെ ആദ്യത്തെ ഉത്തമപുരുഷ്യൻ യഹോവയായ കർത്താവാണ്. രണ്ടാമത്തേത്, ‘എന്നു ഞാൻ പറഞ്ഞു‘ എന്നിങ്ങനെ പറയുന്നത് യെശയ്യാവാണ്. ശുദ്ധിയില്ലാത്ത അധരങ്ങളുള്ള മനുഷ്യനായ താൻ യഹോവയെ കണ്ടതുകൊണ്ട് നശിച്ചുപോകുമെന്ന് വിലപിച്ച യെശയ്യാവിനെ ബലപ്പെടുത്തുന്നത് ദൂതനാണ്. (6:5-7). തുടക്കംമുതൽ ഞാൻ, എൻ്റെ എന്നിങ്ങനെ സംസാരിക്കുന്നത് യെശയ്യാവാണ്. യേശുക്രിസ്തുവാണ് സംസാരിക്കുന്നതെങ്കിൽ, ‘എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ’ എന്നൊക്കെ പറയുന്നതും യേശുക്രിസ്തുവാണെന്ന് സമ്മതിക്കണം. ഓരോരോ ഉപദേശങ്ങൾ! ഇനി, ജനത്തോട് പോയി അറിയിക്കാൻ പറഞ്ഞകാര്യം, “അടിയനെ അയക്കേണമേ” എന്നു പറഞ്ഞത് യേശുവാണെങ്കിൽ അവൻതന്നെ പോയി അറിയിക്കണ്ടേ? എന്നാൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നത്; യെശയ്യാവാണ് അക്കാര്യം ജനത്തോടറിയിച്ചതെന്നു പറഞ്ഞിരിക്കുന്നു. (യോഹ, 12:38-41). പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും പറയാതെ എഴുത്തുകാരനല്ലാത്ത ആർക്കും സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ലെന്ന് അറിയാൻ കഴിയാതെവണ്ണം പണ്ഡിതന്മാരുടെ ഹൃദയത്തെ സാത്താൻ കുരുടാക്കിക്കളഞ്ഞു. (യെശ, 6:10; യോഹ, 12:40). ത്രിത്വമെന്ന ദുരുപദേശം വിശ്വസിക്കുന്നവർ ബൈബിളെന്നല്ല, ബാലമംഗളം വായിച്ചാലും ഇതുതന്നെയായിരിക്കും അവസ്ഥ.

ഒരു മാരണ വ്യാഖ്യാനം: ¹ “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ² ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. ³ വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.” (ഉല്പ, 1:1-3). ഉല്പത്തി ഒന്നാം അദ്ധ്യായത്തിലെ ആദ്യ മൂന്നു വാക്യങ്ങളിൽത്തന്നെ ത്രിത്വത്തിനു തെളിവുണ്ടെന്ന് പണ്ഡിതന്മാർ പറയുന്നു. ‘ഒന്നാം വാക്യത്തിൽ ദൈവം, രണ്ടാം വാക്യത്തിൽ ആത്മാവ്, മൂന്നാം വാക്യത്തിൽ ദൈവത്തിൻ്റെ കല്പന’ ഇതാണവരുടെ ത്രിത്വം. ‘കല്പിച്ചു’ എന്നു പറഞ്ഞിരിക്കുന്നത് ദൈവത്തിൻ്റെ വചനംകൊണ്ടാണല്ലോ, വചനം പുത്രനാണെന്നു യോഹന്നാൻ പറഞ്ഞിട്ടുണ്ടെന്നാണ് ത്രിത്വവാദം. മൂന്നാം വാക്യത്തിൽ ‘വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു’ എന്നാണ് കാണുന്നത്. കല്പിച്ചു (said) എന്നതിന് ‘അമർ’ (amar) എന്ന എബ്രായ വാക്കാണ് മൂന്നാം വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കല്പന, അരുളപ്പാട്, പറഞ്ഞു, എന്നിത്യാദി അർത്ഥങ്ങളിൽ ‘അമർ’ 5,000-ലധികം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വചനം അഥവാ, വാക്കിനെ കുറിക്കുന്ന എബ്രായപദം ‘ദബാർ’ (dabar) ആണ്. ആ പദം 1,500-ലധികം പ്രാവശ്യമുണ്ട്. ദബാർ ‘വാക്കു’ എന്നർത്ഥത്തിൽ ആദ്യം ഉപയോഗിച്ചിരിക്കുന്നത് ഉല്പത്തി 11:1-ലാണ്: “ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും (ദവാർ) ആയിരുന്നു.” ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ് ദബാർ: (യെശ, 55:11; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). മൂന്നാം വാക്യത്തിലുള്ളത് ദബാർ അഥവാ, വചനമല്ല; അമർ അഥവാ കല്പനയാണ്. മൂന്നാം വാക്യത്തിൽ ഇല്ലാത്ത ‘വചനത്തെ’ പുത്രനെന്ന് വ്യാഖ്യാനിക്കുന്ന ത്രിത്വകുതുകികളോട് ചോദിക്കട്ടെ; ഉല്പത്തി മൂന്നാം അദ്ധ്യായത്തിൽ പാമ്പും ഇയ്യോബിൻ്റെ പുസ്തകത്തിൽ സാത്താനും ‘പറഞ്ഞു’ (said) എന്നതിനെ ‘അമർ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്; അതും പുത്രനാണെന്നു സമ്മതിക്കുമോ? (ഉല്പ, 3:1,4; ഇയ്യോ, 1:7,9; 2:2,4). ഇവിടെ രസകരമായ ഒരു കാര്യമുണ്ട്: അവരുടെ വ്യാഖ്യാനപ്രകാരം ആദ്യത്തെ 1, 2, 3 വാക്യങ്ങളിൽ ദൈവവും ആത്മാവും പുത്രനും വേറിട്ടു നില്ക്കുകയാണ്. എന്നിട്ടു അവർതന്നെ പറയുന്നു: ഒന്നാം വാക്യത്തിലെ ദൈവം അഥവാ, എലോഹീം ബഹുവചനമാണ്; അതുകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ട്. ദൈവം അഥവാ, എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ടെന്ന ഇവരുടെ വാദം അംഗീകരിച്ചാൽ, ഒന്നാം വാക്യത്തിൽത്തന്നെ അവർക്ക് ത്രിത്വമുണ്ട്; അപ്പോൾ രണ്ടാം വാക്യത്തിൽ വേറിട്ടു നില്ക്കുന്ന ആത്മാവും മൂന്നാം വാക്യത്തിൽ ഉണ്ടെന്നു വ്യാജമായി പറയുന്ന പുത്രനെയും ചേർത്താൽ, മൂന്നും രണ്ടും അഞ്ചുപേരാകും. ശരിക്കും നിങ്ങൾ ബഹുദൈവവിശ്വാസികളാണ്. ഇനി, ഒന്നാം വാക്യത്തിലുള്ള എലോഹീമിനു ബഹുത്വമില്ല; ഒന്നുംരണ്ടുംമൂന്നും വാക്യങ്ങളിൽ ത്രിത്വം വേർപെട്ട് നില്ക്കുകയാണെന്ന് പറഞ്ഞാലോ, 26-ാം വാക്യത്തിൽ പിന്നെയും കുടുങ്ങും: അവിടെ സാരാംശത്തിലൊന്നായ ദൈവം തന്നൊടുതന്നെ ബഹുവചനം പറയുന്നു. മാരണ വ്യാഖ്യാനംതന്നെ!

ദൈവം ഏകനാണെന്ന വസ്തുത വിശ്വസിക്കയും വിറെക്കയും ചെയ്യുന്നവനാണ് പിശാച്: (യാക്കോ, 2:19). എന്നാൽ ഭോഷ്ക്കു പറയുന്നവനും അതിൻ്റെ അപ്പനും ലക്ഷ്യം തെറ്റിക്കുന്നവനുമായ പിശാച്, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് വിശ്വസിപ്പിച്ചുകൊണ്ട് അനേകരെ വഞ്ചിച്ചുകളഞ്ഞു.

എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?

എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?

എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ❓

ദൈവത്തെ കുറിക്കുന്ന പല എബ്രായ പദങ്ങളിൽ ഒരു പദമായ ‘എലോഹീം‘ (elohim) ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നും ദൈവം ഏകനല്ല; ത്രിത്വമാണെന്നും ട്രിനിറ്റി വാദിക്കുന്നു. എന്നാൽ, ദൈവത്തിൻ്റെ ആത്മാവുള്ള ഒരു പണ്ഡിതനും തൻ്റെ മനസ്സാക്ഷിയെ വഞ്ചിക്കാതെ ഇക്കാര്യം ദൈവത്തിൻ്റെ വചനത്തിൽനിന്ന് തെളിയിക്കാൻ സാദ്ധ്യമല്ല. [കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?] നമുക്ക് ബൈബിൾ എന്തുപറയുന്നു എന്നുനോക്കാം:

പഴയനിയമത്തിൽ ദൈവം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദമാണ് എലോഹീം. ഉല്പത്തി 1:1-മുതൽ മലാഖി 3:18-വരെ 2600 പ്രാവശ്യം എലോഹീം എന്ന പദമുണ്ട്. എലോഹീം ഒരു ബഹുവചന പ്രയോഗമാണ്. അതിനാൽ, ദൈവം ഏകനല്ല, ദൈവത്തിന് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എലോഹീം 2346 പ്രാവശ്യം സത്യദൈവത്തെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾത്തന്നെ, ജാതികളുടെ ദേവീദേവന്മാരെയും, മനുഷ്യരെയും, ദൂതന്മാരെയും ഏകവചനത്തിലും ബഹുവചനത്തിലും പ്രയോഗിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാൽ, എലോഹീം എന്ന പദത്തെ ത്രിത്വപണ്ഡിതന്മാർ ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ കഴിയും.

1. ത്രിത്വത്തിനു തെളിവായിട്ടാണ് എലോഹീം എന്ന ബഹുവചന പദത്തെ പണ്ഡിതന്മാർ കാണുന്നത്. ബഹുവചനമെന്നാൽ, ഒന്നിലധികമെന്നാണ്. അതിനു മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല. അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മില്യനോ, ബില്യനോ, ട്രില്യനോ ആകാം, വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. അതിനാൽ, എലോഹീം എന്ന പദം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നോ, ത്രിത്വമാണെന്നോ പറയുന്നത് ഒരു ബാലിശമായ വാദം മാത്രമാണ്. ലോകത്തുള്ള എല്ലാ ബഹുദൈവ വിശ്വാസികൾക്കും ഈ വാദം ഉന്നയിക്കാവുന്നതാണ്. ഉദാ: നിങ്ങളുടെ ബൈബിളിൽ ഞങ്ങളുടെ ദൈവമുണ്ട്, എലോഹീം എന്ന പദം ബഹുവചനമാണ്; അത് ഞങ്ങളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിക്കുന്നതാണു എന്നൊരു ഹൈന്ദവ സഹോദരൻ വാദിച്ചാൽ, ട്രിനിറ്റി അതെങ്ങനെ നിഷേധിക്കും? ആ വാദം തന്നെയല്ലേ നിങ്ങളും മുന്നോട്ട് വെയ്ക്കുന്നത്?

2. ദൈവത്തെ കുറിക്കാൻ പല എബ്രായപദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: എലോഹ, എലോഹീം, ഏൽ തുടങ്ങിയവ. അതിൽത്തന്നെ എലോഹീം, എന്നത് ഒരു സവിശേഷ പദമല്ല, സാധാരണ പദമാണ്. ഉന്നതൻ, ശക്തൻ, ബലവാൻ എന്നൊക്കെ അർത്ഥം കല്പിക്കാം. ഈ പദം സത്യദൈവത്തെ കുറിക്കാൻ മാത്രമല്ല ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. ദൂതന്മാരെയും (ന്യായാ, 13:22 – സങ്കീ, 82:1), മനുഷ്യരെയും (പുറ, 4:16; 7:1 – സങ്കീ, 82:6), ദേവന്മാരേയും (ന്യായാ, 11:24 – ഉല്പ, 35:2)  ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. മോശെയെന്ന മനുഷ്യനെ രണ്ടുവട്ടം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 4:16; 7:1). എലോഹീം ബഹുവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടാകുകയോ, ദൈവം ത്രിത്വമാകുയോ ചെയ്യുമെങ്കിൽ, എലോഹീമായ മോശെയും അതേ കാരണത്താൽ ത്രിത്വമാകണ്ടേ?

3. ട്രിനിറ്റിയുടെ ഭാഷയിൽ എലോഹീം എന്ന ബഹുവചനം ദൈവത്തിന് ഉപയോഗിച്ചിരിക്കയാൽ, ദൈവത്തിന് ബഹുത്വമുണ്ടെന്നാണ്. എന്നാൽ, അതേ ദൈവത്തെ കുറിക്കാൻ: എലോഹ, എന്ന ഏകവചനം 52 പ്രാവശ്യവും ഏൽ എന്ന മറ്റൊരു പദം 213 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 14:18; ആവ, 32:15). എലോഹീം എന്ന ബഹുവചനം ഉപയോഗിച്ചിരുന്ന കാരണത്താൽ ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ; എലോഹ, ഏൽ എന്നീ ഏകവചനങ്ങൾ ഉപയോഗിച്ചിരുന്ന കാരണത്താൽ ദൈവം ഏകനുമാകണം. അതായത്, ചിലപ്പോൾ ദൈവം ഏകനും, മറ്റുചിലപ്പോൾ ത്രിത്വവും എന്ന നിലയിയിൽ സത്യദൈവം ചഞ്ചലനായിരിക്കണം. അഥവാ, ദൈവത്തിൻ്റെ പ്രകൃതി അടിക്കടി മാറിക്കൊണ്ടിരിക്കണം. എന്നാൽ, സത്യദൈവത്തെക്കുറിച്ച്, അവൻ മാറാത്തവൻ ആണെന്ന് പഴയനിയമവും ഗതിഭേദത്താൽ ആഛാദനമില്ലാത്തവൻ എന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). ഇംഗ്ലീഷിലും മലയാളത്തിലെ മറ്റുചില പരിഭാഷകളിലും, മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. മാറ്റത്തിൻ്റെ നിഴൽപോലും ഏശാത്ത ദൈവത്തിന് എങ്ങനെയാണ്, ചിലപ്പോൾ ഏകനും മറ്റുചിലപ്പോൾ ത്രിത്വവുമായി സ്ഥിരതയില്ലാത്തൻ ആകാൻ കഴിയുന്നത്? അതിനാൽ, ദൈവത്തിൻ്റെ ബഹുത്വമെന്നത് ട്രിനിറ്റിയുടെ മൂഢസങ്കല്പം ആണെന്ന് മനസ്സിലാക്കാം.

4. ട്രിനിറ്റിയുടെ ഉപദേശപ്രകാരം, അനേകം ത്രിത്വത്തെ ബൈബിളിൽ കാണാൻ കഴിയും: ദൈവം (ഉല്പ, 1:1), മോശെ (പുറ, 4:16; 7:1), ദൂതൻ (ന്യായാ, 13:22), യിസ്രായേൽ (സങ്കീ, 82:6), കനാന്യദേവനായ ബാൽ (ന്യായാ, 6:31), ശേഖേമിലെ ദേവനായ ബാൽബെരീത്ത് (ന്യായാ, 8:33), മോവാബ്യദേവനായ കെമോശ് (ന്യായാ, 11:24), ഫെലിസ്ത്യദേവനായ ദാഗോൻ (ന്യായാ, 16:23), സീദോന്യദേവിയായ അസ്തോരെത്ത് (1രാജാ, 11:5, 33), അമ്മോന്യദേവനായ മിൽക്കോം (1രാജാ, 11:33). എക്രോനിലെ ദേവനായ ബാൽസെബൂബ് (2രാജാ, 1:2), അശ്ശൂര്യ ദേവനായ നിസ്രോക്ക് (2രാജാ, 19:37), നക്ഷത്രദേവനായ കീയൂൻ (ആമോ, 5:26). ഇനിയും വിശഷപ്പെട്ട ത്രിത്വമുണ്ട്: കല്ദയരുടെ സ്വന്ത ശക്തിയെയും എലോഹീം എന്നാണ് പറഞ്ഞിരിക്കുന്നത്. (ഹബ, 1:11). അതായത്, ട്രിനിറ്റിയുടെ ഭാഷയിൽ, ദൈവം മാത്രമല്ല, ബൈബിളിലെ എല്ലാ കഥാപാത്രങ്ങളും ത്രിത്വമാണ്. എന്തൊരു ദുരന്ത വിശ്വാസമാണ്.

5. ട്രിനിറ്റിക്ക് ദൈവം ഏകനല്ല, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേരാണ്. അതിൽ, ഒന്നാമത്തെയാൾ പിതാവ് അഥവാ, യഹോവയാണ്. രണ്ടാമത്തെയാൾ പുത്രൻ അഥവാ, യേശുക്രിസ്തു ആണ്. മൂന്നാമത്തെയാൾ ദൈവത്തിൻ്റെ ആത്മാവ് അഥവാ, പരിശുദ്ധാത്മാവാണ്. എന്നാൽ, യഹോവയായ ദൈവത്തെ/ദൈവമായ യഹോവയെ: യഹോവ എലോഹീം (Yehovah Elohiym – Lord God) എന്ന് ഉല്പത്തി 2:4 മുതൽ മലാഖി 2:16-വരെ അഞ്ചൂറിലേറെ പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ ഒരു വ്യക്തിയാണ് യഹോവ. ആ യഹോവയെ അഞ്ചൂറിലേറെ പ്രാവശ്യം എലോഹീം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നുപേരിൽ ഒരാളായ യഹോവതന്നെ എലോഹീം അഥവാ, ത്രിത്വമായാൽ ബാക്കി രണ്ടുപേരെ എന്തുചെയ്യും? മൊത്തത്തിൽ നിങ്ങൾക്ക് എത്ര ദൈവമുണ്ട്? നിങ്ങളുടെ വ്യാഖ്യാനപ്രകാരംതന്നെ അഞ്ചുപേരാകും.

6. എലോഹീം എന്ന പദത്തിൻ്റെ ‘വചനം’ ചികഞ്ഞുനോക്കി ദൈവത്തിൽ ബഹുത്വം ആരോപിക്കുന്നവർക്ക് ആത്മാവിനെ കുറിക്കുന്ന എബ്രായ പദമായ റുവഹ് (ruwach) സ്ത്രീലിംഗ രൂപവും, ഗ്രീക്കുപദമായ പ്ന്യൂമാ (pneuma) നപുംസക രൂപമാണെന്നും അറിയാമോ? പദത്തിൻ്റെ ‘വചനവും, ലിംഗവും’ നോക്കി ദൈവത്തിൻ്റെ പ്രകൃതി വിലയിരുത്തുന്നവർ, പഴയനിയമത്തിലെ നിങ്ങളുടെ പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും, പുതിയനിയമത്തിലെ ആത്മാവ് നപുസകമാണെന്നും ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? അവൻ ആത്മാവിനെതിരെ ദൂഷണം പറഞ്ഞുവെന്ന് പറയില്ലേ? എന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാൻ അതേ ദൂഷണമാർഗ്ഗം തന്നെയല്ലേ നിങ്ങളും ഉപയോഗിക്കുന്നത്? ഏകദൈവത്തെ കുറിക്കുന്ന അനേക പദങ്ങളിൽ ഒരു പദം ബഹുവചനമായതുകൊണ്ട് ഏകദൈവത്തിനു ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങളല്ലേ യഥാർത്ഥ ദൈവദൂഷകർ?

7. എലോഹീം എന്നപദം ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ടുവിധത്തിലാണ്. യഹോവയെ കുറിക്കാൻ ദൈവം (God) എന്ന് ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ദൈവങ്ങൾ (gods) എന്ന് ബഹുവചനത്തിലും. (ഉല്പ, 1:1; പുറ, 20:3). ദൈവമെന്നും ദൈവങ്ങളെന്നും ഏകവചനത്തിലും ബഹുവചനത്തിലും മാത്രമാണ് എലോഹീം ഉപയോഗിച്ചിട്ടുള്ളത്. എലോഹീമിന് അഥവാ, നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നത് നിഷ്പക്ഷമായിട്ടാണെങ്കിൽ, ദൈവം എന്ന ഏകവചനം തള്ളിയിട്ട്, ദൈവങ്ങൾ എന്ന ബഹുവചനമല്ലേ നിങ്ങൾ സ്വീകരിക്കേണ്ടത്? അങ്ങനെ നിങ്ങൾ ഏകദൈവവിശ്വാസികളല്ല; ബഹുദൈവവിശ്വാസികൾ ആണെന്ന് ധൈര്യത്തോടെ സമ്മതിക്കുകയാണ് ചെയ്യേണ്ടത്. മൂന്ന് ദൈവങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്ന ട്രിനിറ്റി പണ്ഡിതന്മാർ നിങ്ങളുടെ മദ്ധ്യേതന്നെ ഉണ്ടല്ലോ? അല്ലാതെ, ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുകയും, ഞങ്ങൾ ഏകദൈവവിശ്വാസികൾ ആണെന്ന് പറയുകയും ചെയ്താൽ എങ്ങനെ ശരിയാകും? അത് പൂർവ്വാപരവൈരുദ്ധ്യമല്ലേ? ബൈബിളിൽ എലോഹീമിനെ ദൈവം, ദൈവങ്ങൾ എന്നല്ലാതെ, വ്യക്തി (person), വ്യക്തികൾ (persons) എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എലോഹീമിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്ന നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്. അല്ലാതെ, ഏകദൈവവിശ്വാസികൾ ആകുന്നത് എങ്ങനെയാണ്? യഥാർത്ഥത്തിൽ, എലോഹീമിൻ്റെ ബഹുത്വത്തിൽ വിശ്വസിക്കുന്ന നിങ്ങൾ ഏകദൈവമായ യഹോവയിലല്ല; ജാതികളുടെ പല ദൈവങ്ങളിലാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ ദൈവത്തിന് (elohim) ബഹുത്വമുണ്ട്; ഞങ്ങൾ ബഹുദൈവവിശ്വാസികളല്ല. എന്തൊരു ഇരട്ടത്താപ്പാണ്!

8. എലോഹീം ബഹുവചനമായതുകൊണ്ട്, ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്നത് ട്രിനിറ്റിയുടെ വഞ്ചന മാത്രമാണ്. എലോഹീം എന്ന എബ്രായ പദത്തെക്കുറിച്ച് Jewish Encyclopedia-യിലും, Names of God in Judaism-ത്തിലും, Hebrew grammar and meaning-ലും, Encyclopaedia Britannica-യിലുമൊക്കെ പറഞ്ഞിരിക്കുന്നത്, “എലോഹീം ബഹുവചനരൂപമാണെങ്കിലും സത്യദൈവത്തെ കുറിക്കാൻ ഏകവചനമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. അഥവാ, ഏകവചനത്തിലാണ് അത് മനസ്സിലാക്കേണ്ടതു” എന്നാണ്. ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതി യിസ്രായേലാണ്: (സങ്കീ, 147:19-20; റോമ, 3:2; 9:4). ദൈവത്തിൻ്റെ വചനം ഭരമേൽപിക്കപ്പെട്ടവരും എബ്രായഭാഷ വ്യാഖ്യാനിക്കാൻ അധികാരമുള്ളവരും സത്യദൈവത്തെ കുറിക്കാൻ എലോഹീം ഏകവചനമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്നു പറഞ്ഞിട്ടും, ത്രിത്വപണ്ഡിതന്മാർ എന്തിനാണ് എലോഹീമിൽ ഒരു ബഹുത്വം ആരോപിക്കുന്നത്? ഒന്നാം കല്പനയെ മറിച്ചുകളയാനും ഏകസത്യദൈവത്തെ ബഹുദൈവമാക്കി എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശത്തിൻ്റെ വക്താക്കളാണ് ത്രിത്വപണ്ഡിതന്മാർ. സഭയെ വഞ്ചിക്കുകയെന്ന സാത്താൻ്റെ തന്ത്രമാണ് ട്രിനിറ്റി പണ്ഡിതന്മാരിലൂടെ അവൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബൈബിളിൽ മുഹമ്മദുണ്ടെന്ന് വാദിക്കുന്ന മുഹമ്മദീയരുടെ വാദത്തെക്കാൾ ബലഹീനവും ഹീനവുമാണ് ദൈവം ത്രിത്വമാണെന്ന വചനവിരുദ്ധത പറയുന്ന ക്രൈസ്തവ നാമധാരികളുടെ വാദം. [തെളിവുകൾ കാണാൻ ലിങ്കിൽ പോകുക: (1) NAMES OF GOD – JewishEncyclopedia.com (2) Elohim | Hebrew god | Britannica (3) Hebrew-grammar-and-meaning, Names of God in Judaism]

9. എലോഹീം (Elohim) ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്ന ട്രിനിറ്റിയുടെ ഉപദേശം തെറ്റാണെന്ന് ഉല്പത്തി പുസ്തകത്തിൻ്റെ ആദ്യരണ്ട് വാക്യങ്ങളിൽ നിന്നുതന്നെ തെളിയിക്കാൻ കഴിയും: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). ഈ വാക്യത്തിലെ എലോഹീം ബഹുവചനം ആയതുകൊണ്ട് സ്രഷ്ടാവായ ദൈവത്തിന് ബഹുത്വമുണ്ടെന്നും ദൈവം ഏകനല്ല; ത്രിത്വമാണെന്നും ട്രിനിറ്റി വാദിക്കുന്നു. ദൈവം എന്ന ഏക സാരാംശത്തിൽ പിതാവ്, പത്രൻ, പരിശുദ്ധാത്മാവ് എന്നീ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികൾ ഉണ്ടെന്ന വിശ്വാസമാണ് ത്രിത്വം. രണ്ടാം വാക്യം ഇപ്രകാരമാണ്: “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.” (ഉല്പ, 1:2). ട്രിനിറ്റിയുടെ ഭാഷയിൽ, “ദൈവത്തിൻ്റെ ആത്മാവു” ദൈവത്തിൽനിന്ന് വിഭിന്നനായ മറ്റൊരു വ്യക്തിയാണ്: (എഫെ, 4:30). ഒന്നാം വാക്യത്തിൽ പറയുന്ന എലോഹീം അഥവാ, ദൈവം ത്രിത്വമാണെങ്കിൽ, രണ്ടാം വാക്യത്തിൽ പറയുന്ന എലോഹീം അഥവാ, ദൈവവും ത്രിത്വമാണ്. അപ്പോൾ ദൈവത്തിൻ്റെ ആത്മാവെന്ന് പറഞ്ഞാൽ, ത്രിത്വദൈവത്തിൻ്റെ ആത്മാവും നാലാമനും ആയിമാറും. അതായത്, ഒന്നാം വാക്യത്തിൽത്തന്നെ ദൈവമെന്ന സാരാംശത്തിൽ നിങ്ങളുടെ മൂന്ന് വ്യക്തികളുണ്ട്. രണ്ടാം വാക്യത്തിലും, മൂന്നു വ്യക്തികളുടെ സാരാംശമായ ദൈവത്തെയും പിന്നെ, ആ ദൈവത്തിൽനിന്ന് വിഭിന്നനെന്ന് നിങ്ങൾ പറയുന്ന ആത്മാവെന്ന നാലാമതായി ഒരു വ്യക്തിയെയും കാണാം. അപ്പോൾ നിങ്ങളുടെ ഉപദേശപ്രകാരംതന്നെ ഒന്നും രണ്ടും വാക്യങ്ങൾ പൂർവ്വാപരവൈരുദ്ധ്യമാണ്.

10. ഇനി ഭാഷാപരമായും വചനപരമായും ഉള്ള ചില തെളിവുകൾ നോക്കാം: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു – B’reishit bara Elohim et hashamayim v’et ha’aretz – אבְּרֵאשִׁ֖ית בָּרָ֣א אֱלֹהִ֑ים אֵ֥ת הַשָּׁמַ֖יִם וְאֵ֥ת הָאָֽרֶץ. (ഉല്പ, 1:1). എബ്രായ ഭാഷയുടെ വ്യാകരണനിയമപ്രകാരം ബൈബിളിൻ്റെ പ്രഥമ വാക്യത്തിൽ നിന്നുതന്നെ സത്യദൈവത്തെ കുറിക്കുന്ന എലോഹീം (God – Elohim – אֱלֹהִים) എന്ന പദം ഏകവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം: ‘സൃഷ്ടിച്ചു’ (created) എന്നർത്ഥമുള്ള ‘ബാറാ’ (bara – בָּרָא) എന്ന ക്രിയാപദം പ്രഥമപുരുഷ പുല്ലിംഗ ഏകവചനമാണ് (3rd person masculine singular) ഉപയോഗിച്ചിരിക്കുന്നത്. എബ്രായ വ്യാകരണ നിയമപ്രകാരം ക്രിയയും കർത്താവും (ഏക/ബഹു – പുല്ലിംഗം/സ്ത്രീലിംഗം) തമ്മിൽ യോജിക്കണം. ഇവിടെ ക്രിയ ഏകവചനമായതിനാൽ, ‘എലോഹിം’ (Elohim) എന്ന കർത്താവും ഏകവചനമായിട്ടാണ് മനസ്സിലാക്കേണ്ടത്.

അടുത്ത തെളിവ്: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.” (സങ്കീ, 95:6-7). എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” (സങ്കീ, 89:47). “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.” (സങ്കീ, 139:13). അവൻ, നീ, നീയല്ലോ എന്നിങ്ങനെയുള്ള മധ്യമപുരുഷ, പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (2nd, 3rd Person Singular Pronouns) ഭക്തന്മാർ എലോഹീമിനു് ഉപയോഗിച്ചിരിക്കുന്നത്. വേറെയും വാക്യങ്ങളുണ്ട്: (ഉല്പ, 1:27; 2:3; ഇയ്യോ, 37:7; സങ്കീ, 89:12; 94:9; 119:73; യെശ, 27:11; 40:26,28; 45:9,12,18; യിരെ, 10:12,16; 14:22; 51:15,19). സ്രഷ്ടാവായ ദൈവത്തിനു് അഥവാ, എലോഹീമിനു് ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ എകവചന സർവ്വനാമങ്ങൾ (Singular Pronouns) ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. അടുത്ത തെളിവ്: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും.” (ഉല്പ, 6:7). “ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.” (യെശ, 43:21). “ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.” (യെശ, 45:12). ഈ വേദഭാഗങ്ങളിൽ ഞാൻ, എൻ്റെ, എനിക്കു എന്നിങ്ങനെ സ്രഷ്ടാവായ ദൈവം ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങളാണ് (1st Person Singular Pronouns) പറഞ്ഞിരിക്കുന്നത്. ഒ.നോ: (2രാജാ, 19:15; യേശ, 37:26; 43:1; 44:2; 43:1,7; 44:21; 45:8,12; 54:16; 57:16; യിരെ, 38:16). എലോഹീം ബഹുവചനത്തിലാണ് ദൈവത്തിനു് ഉപയോഗിച്ചിരുന്നതെങ്കിൽ സ്രഷ്ടാവായ എലോഹീം ഏകവചന സർവ്വനാമങ്ങൾ (Singular Pronouns) ഒരിക്കലും ഉപയോഗിക്കുമായിരുന്നില്ല. നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമങ്ങൾ. അഥവാ, നാമം ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഏകവചന നാമപദങ്ങൾക്ക് ഏകവചന സർവ്വനാമവും ബഹുവചന നാമപദങ്ങൾക്ക് ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമായി മാറും. ഭാഷ അറിയാവുന്നവരും വചനം ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവരും സത്യേകദൈവത്തിന് എലോഹീം ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിലാണെന്ന് പറയാൻ ധൈര്യപ്പെടില്ല. അതായത്, വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ ദുരുപദേശം ഉണ്ടാക്കാൻ ആർക്കും കഴിയില്ല.

മറ്റൊരു തെളിവ്: യഹോവയാ എലോഹീം (Elohim) ഞാൻ, എനിക്കു, എന്നെ, എന്നോടു, എൻ്റെ എന്നിങ്ങനെ അഞ്ച് ഉത്തമപുരുഷ ഏകവചന സർവ്വനാമങ്ങൾ (1st Person Singular Pronouns ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്നത് കാണാം: 1. യഹോവയായ ദൈവം (Elohim): മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും. (ഉല്പ, 2:18). 2. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം (Elohim) അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും. (ഉല്പ, 17:3-4). 3. മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ (Elohim) യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു. (പുറ, 7:16). 4. ദൈവം (Elohim) സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു. (ഉല്പ, 20:6). 5. ദൈവം (Elohim) നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു. (ഉല്പ, 6:13). എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, യഹോവയായ എലോഹീം ഏകവചന സർവ്വനാമങ്ങൾ ഉപയോഗിക്കില്ലായിരുന്നു.

യഹോവയായ ദൈവത്തെ (Elohim) സംബോധന ചെയ്യാൻ നീ, നിനക്കു, നിന്നെ, നിന്നോടു, നിൻ്റെ എന്നിങ്ങനെ അഞ്ച് മധ്യമപുരുഷ ഏകവചന സർവ്വനാമങ്ങൾ (2nd Person Singular Pronouns) ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്നത് കാണാം:1. ദൈവമേ (Elohim), നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും. (സങ്കീ, 63:1). 2. ദൈവമേ (Elohim), നിനക്കുള്ള നേർച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അർപ്പിക്കും. (സങ്കീ, 56:12). 3. ദൈവമേ (Elohim), ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ, (സങ്കീ, 16:1). 4. ദൈവമേ (Elohim), നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു? (സങ്കീ, 71:19). 5. ദൈവമേ (Elohim), നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു. (സങ്കീ, 36:7). എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ദൈവത്തെ മധ്യമപുരുഷ ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ വിശേഷിപ്പിക്കില്ലായിരുന്നു.

യഹോവയായ ദൈവത്തെ (Elohim) സംബോധന ചെയ്യാൻ അവൻ, അവന്നു, അവനെ, അവനോടു, അവൻ്റെ എന്നിങ്ങനെ അഞ്ച് പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങൾ (3nd Person Singular Pronouns) ആവർത്തിച്ചു ഉപയോഗിച്ചിരിക്കുന്നത് കാണാം: 1. ദൈവത്തിന്റെ (Elohim) വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. (സങ്കീ, 18:30). 2. യഹോവ തന്നേ ദൈവം (Elohim) എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. (സങ്കീ, 100:3). 3. എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ (Elohim) പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവും (Elohim) ആമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും. (സങ്കീ, 42:5). 4. ആകയാൽ നിങ്ങൾ ദൈവത്തെ (Elohim) ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും? (യെശ, 40:18). 5. ആകാശം ദൈവത്തിന്റെ (Elohim) മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. (സങ്കീ, 19:1). എലോഹീം ബഹുവചനത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ദൈവത്തെ പ്രഥമപുരുഷ ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ വിശേഷിപ്പിക്കില്ലായിരുന്നു. നാമത്തിനു പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. എലോഹീം എന്ന ബഹുവചന നാമപദം (Plural Noun) സത്യേകദൈവത്തിനും ബഹുവചനത്തിൽത്തന്നെയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ, അതിൻ്റെ സർവ്വനാമം ഏകവചനത്തിൽ ഉപയോഗിക്കാൻ ഭാഷാപരമായി സാദ്ധ്യമല്ല. ഏകസത്യദൈവത്തിന് ഉപയോഗിച്ചിരിക്കുന്ന എലോഹീം ബഹുവചനമാണെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ, ദൈവാത്മാവിനാൽ വിരചിതമായ ബൈബിൾ ഒരു അബദ്ധപഞ്ചാംഗമാണെന്ന് അറിഞ്ഞോ, അറിയാതെയോ സാക്ഷ്യം പറയുകയാണ്. അതാണ് നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൽ സുനഹദോസിലൂടെ ഉപായിയായ സർപ്പം സംഭാവന ചെയ്ത ത്രിത്വോപദേശം.

11. പുതിയനിയമത്തിൽ ദൈവത്തെ കുറിക്കുന്ന ഒറിജിനൽ പദം Theos (θεός) ആണ്. എന്നാൽ 8 വ്യത്യസ്ത ഉച്ചാരണത്തിലും 18 അതുല്യമായ രൂപത്തിലും പദം ഉപയോഗിച്ചിട്ടുണ്ട്. അതിൽ 14 പദങ്ങൾ സത്യദൈവത്തെ കുറിക്കാൻ 1300-ലേറെ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: Thee – Θεέ (മത്താ, 27:46), Thee- θεέ (മത്താ, 27:46), Theon – Θεὸν (2യാക്കോ, 3:9), Theon – Θεόν (യൂദാ, 1:4), Theon – θεὸν (മത്താ, 5:8), Theon – θεόν (മത്താ, 4:7), Theos – Θεὸς (മത്താ, 22:32), Theos – Θεός (മത്താ, 19:17), Theos – θεὸς (മത്താ, 3:9), Theos – θεός (മത്താ, 1:23), Theou – Θεοῦ (ലൂക്കൊ, 4:3), Theou – θεοῦ (മത്താ, 3:16), Theo – Θεῷ (പ്രവൃ, 7:46), Theo – θεῷ (മത്താ, 6:24). സത്യദൈവത്തെ കുറിക്കുന്ന ഈ പതിനാലു പദങ്ങളും ഏകവചനം (Singular) ആണ്. യിസ്രായേലിനെയും ജാതികളുടെ ദൈവങ്ങളെയും കുറിക്കുന്ന നാലുപദം ബഹുവചനം (Plural) ആണ്: theoi – Θεοί – (യോഹ, 10:34), theoi – θεοὶ (പ്രവൃ, 19:26), theois – θεοῖς (ഗലാ, 4:8), theous – θεοὺς (പ്രവൃ, 7:40). സത്യദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ബഹുവചനം ഉപയോഗിച്ചിട്ടില്ല. പഴയനിമത്തിൽ ദൈവത്തിന് ബഹുത്വമുണ്ടായിരുന്നെങ്കിൽ, പുതിയനിയമത്തിൽ ദൈവത്തിൻ്റെ ബഹുത്വം എവിടെപ്പോയി? ദൈവത്തിൻ്റെ ബഹുത്വത്തെ കുറിക്കാനാണ് പഴയനിയമത്തിൽ എലോഹീം (Elohim) എന്ന ബഹുവചനം ഉപയോഗിച്ചിരുന്നതെങ്കിൽ, പുതിയനിയമത്തിൽ ദൈവത്തെ കുറിക്കാൻ ഒരു ബഹുവചനം എന്തുകൊണ്ട് ഉപയോഗിച്ചില്ല? അപ്പോൾ, ദൈവത്തിൻ്റെ ബഹുത്വമെന്നത് നിങ്ങളുടെ ദിവാസ്വപ്നമാണെന്നല്ലേ മനസ്സിലാക്കേണ്ടത്?

12. ഏറ്റവും ശക്തമായ ഒരു തെളിവ് തരാം: ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും, രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 20:1; 31:18; 32:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1:16; ആവ, 5:6-21). പത്തുകല്പനകളിലെ പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ അല്ലാതെ, അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ബഹുവചനത്തിലല്ല; യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ഏകവചനത്തിലാണ്. അഥവാ, യഹോവയായ ഞാൻ മാത്രമാണ് ദൈവം. ഞാൻ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമത്തിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; ഉല്പത്തി 1:1-മുതൽ ഒന്നാംകല്പന നല്കുന്ന പുറപ്പാട് 20:2-3-വരെ മൂന്നൂറോളം പ്രാവശ്യം യഹോവയെ എലോഹീം (elohim) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നിട്ടാണ്, യഹോവയായ ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് പറയുന്നത്. ട്രിനിറ്റിയുടെ വ്യാജവാദംപോലെ എലോഹീം ബഹുവചനം ആയിരുന്നെങ്കിൽ, യഹോവ ഒന്നാം കല്പനയിൽ ഞങ്ങൾ എന്ന ബഹുവചനം പറയാതെ, ഞാൻ എന്ന ഏകവചനം പറയുമായിരുന്നോ? ഏകസത്യദൈവമായ യഹോവയെ ഭോഷ്ക്ക് പറയുന്നവൻ ആക്കാനാണ് ത്രിമൂർത്തി ഉപദേശം ശ്രമിക്കുന്നത്.

13. യഹോവ ഒരുത്തൻ മാത്രം ദൈവം: യഹോവ ഒരുത്തൻ മാത്രമാണെനും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും പറയുന്ന അനേകം വാക്യങ്ങളുണ്ട്. പത്ത് വാക്യങ്ങൾ തെളിവായിത്തരാം: 1. യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവം ആകുന്നു: (2രാജാ, 19:5). 2. നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം: (2രാജാ, 19:19). 3. നീ, നീ മാത്രം (alone) യഹോവ ആകുന്നു: (നെഹെ, 9:6). 4. യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ: (സങ്കീ, 83:18). 5. യഹോവേ, നീ ഒരുത്തൻ മാത്രം (alone) ദൈവമാകുന്നു: (യെശ, 37:16). 6. ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ: (യെശ, 37:20). 7. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല (there is none else): (യെശ, 45:5). 8. ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല (there is none else): (യെശ, 45:6). 9. ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (there is none else): (യെശ, 45:18). 10. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല (none else, യോവേ, 2:27). യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ആവർത്തിച്ച് പറഞ്ഞുകൊണ്ട്, ദൈവത്തിന് ബഹുത്വമില്ലെന്നും ദൈവം ഒരുത്തൻ മാത്രമാണെന്നും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും സംശയലേശമന്യേ വ്യക്തമാക്കുന്നു. ട്രിനിറ്റി പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും ഭോഷ്ക്ക് പറയുന്നവരാക്കുന്നു.

14. മറ്റൊരു ശക്തമായ തെളിവ് തരാം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, Pater ton monon alethinon theon ആണ്. ഇംഗ്ലീഷിൽ, Father, the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഈ വാക്യത്തിൻ്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, ഇവിടെ ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോൻ (monon) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റൊരു സത്യദൈവം ഉണ്ടാകാൻ പാടില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് വന്നാൽ; പുത്രൻ പറഞ്ഞത് വ്യാജമാണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്ന് വാദിക്കുന്നവർ ദൈവപുത്രനായ യേശു നുണയനാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പുത്രനെ അനുസരിക്കാത്തവർ ജീവനെ കാണുകയില്ലെന്ന് മാത്രമല്ല, ദൈവക്രോധം അവന്റെമേൽ വരികയും ചെയ്യും. (യോഹ, 3:36)

15. മോണോതെയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം ട്രിനിറ്റിയും (Trinity) അല്ല, വൺനെസ്സും (Oneness) മോഡലിസവും (Modelism) അല്ല; മോണോതെയിസം (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ, എന്നാൽ മോണോസ് തെയോസ് (monos theos) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. monos theos-ൽ ഉള്ള വിശ്വാസമാണ്, മോണോതെയീസം (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “എഹാദ്” (ehad) അല്ല; “ബാദ്” (bad) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 44 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 7:4; 1രാജാ, 8:40; 2രാജാ, 19:15; 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 51:3; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 37:16; 37;20; 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (monos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാന്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (monos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Monos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ (alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത്, ദൈവം ഒരുവൻ (God alone – monos o theos – μόνος ὁ θεός) എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം ഒന്നിനെ കുറിക്കുന്ന “ഹെയ്സ്” (heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കാൻ ഉപയോഗിക്കുന്ന “മോണോസ്” (monos – μόνος) ആണ്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

ട്രിനിറ്റിയുടെ വ്യാജവാദംപോലെ, എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ കേവലമായ ഒന്നിനെ കുറിക്കുന്ന പദങ്ങൾകൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് പറയുമായിരുന്നില്ല. യഹോവയായ ഏകദൈവത്തെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും അപ്പൊസ്തലന്മാരെയും ഭോഷ്ക്ക് പറയുന്നവരാക്കുന്ന മാരണ ഉപദേശമാണ് ട്രിനിറ്റി. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത് പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണവുമാണ്. അതിനാൽ, ട്രിനിറ്റി മൊത്തത്തിൽ ബൈബിൾ വിരുദ്ധമായ ഉപദേശമാണെന്ണ് അസന്ദിഗ്ധമായി മനസ്സിലാക്കാം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

രസകരമായ കാര്യം ഇതൊന്നുമല്ല: എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബുഹുത്വമുണ്ടെന്നു വാദിക്കുന്ന ത്രിമൂർത്തികൾ തങ്ങൾ ബഹുദൈവവിശ്വാസികളല്ല, ഏകദൈവവ വിശ്വാസികളാണെന്നു പറയുന്നതുപോലൊരു ഇരട്ടത്താപ്പ് സ്വപ്നങ്ങളിൽപ്പോലും കാണാൻ കഴിയില്ല.

ഉല്പത്തി പുസ്തകത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പ് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് പറഞ്ഞിരിക്കയാൽ ദൈവത്തിന് ബഹുത്വമുണ്ടെന്ന് ത്രിത്വവിശ്വാസികൾ കരുതുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: ‘നാം നമ്മുടെ സ്വരൂപത്തിൽ

എഹാദ് (ehad) എന്ന ഒന്നിനെ കുറിക്കുന്ന എബ്രായ പദവും ഹെയ്സ് (heis) ഗ്രീക്കു പദവും ഒന്നല്ല; ഐക്യത്തിൽ ഒന്നാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. [അതിലെ സത്യാവസ്ഥ അറിയാൻ കാണുക: എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?]

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?

പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

മൂന്നു ദൈവങ്ങൾ ഉണ്ടെന്നു പറയാൻ ധൈര്യംവേണം

സംഖ്യാപരമായി ദൈവം ഒന്നല്ല; മൂന്നാണ് എന്ന് പറയുന്ന ബ്രദ്റെൻ പണ്ഡിതൻ്റെ വോയ്സ് സന്ദേശം കേൾക്കാൻ:

സംഖ്യാപരമായി മൂന്നു ദൈവം

ദൂതന്മാർ

ദൂതന്മാർ (angels)

ദൈവത്തിൽ നിന്നും മനുഷ്യ സാമാന്യത്തിൽനിന്നും വിഭിന്നമായ ഒരു ഗണം സ്വർഗ്ഗീയ ജീവികളാണ് ദൈവദൂതന്മാർ. പഴയനിയമത്തിൽ 108 പ്രാവശ്യം ദൂതന്മാരെക്കുറിച്ചു പറയുന്നുണ്ട്. മോശെയുടെ എഴുത്തുകളിൽ 32 പ്രാവശ്യം ദൂതൻ എന്ന പദം കാണപ്പെടുന്നു. ദൈവദൂതന്മാരുടെ പ്രവർത്തനം ഏറ്റവും അധികം പ്രത്യക്ഷപ്പെടുന്നത് വെളിപ്പാടു പുസ്തകത്തിലാണ്. ദൈവദൂതന്മാരെ കുറിക്കുന്ന 65 പരാമർശങ്ങൾ സ്പഷ്ടമായി ഉണ്ട്. എട്ടു സ്ഥാനങ്ങളിൽ ‘ദൂതൻ’ എന്ന പ്രയോഗം മാനുഷിക ദൂതന്മാരെയും കുറിക്കാവുന്നതാണ്. മനുഷ്യവർഗ്ഗത്തിൽ മൂന്നു ഗണം (ജാതികൾ, യെഹൂദന്മാർ, സഭ) ഉളളതുപോലെ ദൂതന്മാരിൽ രണ്ടു ഗണങ്ങൾ ഉണ്ട്; വിശുദ്ധ ദൂതന്മാരും വീണുപോയ ദൂതന്മാരും. വിശുദ്ധ ദൂതന്മാർ ദൈവത്തിന്റെ ദൂതവാഹികളും വീണുപോയ ദൂതന്മാർ സാത്താന്റെ ദൂതവാഹികളുമാണ്. 

ദൂതന്മാരുടെ സൃഷ്ടി: ദൈവത്തെപ്പോലെ ദൂതന്മാർ നിത്യരല്ല; അവർ സൃഷ്ടിക്കപ്പെട്ടവരാണ്. (കൊലൊ, 1:16). ഓരോ ദൂതനും ദൈവത്തിന്റെ നേരിട്ടുള്ള സൃഷ്ടിയാണ്. മനുഷ്യർക്കുളളതുപോലെ പ്രത്യുത്പാദനം അവർക്കില്ല. (മത്താ, 22:28-30). തന്മൂലം ദൂതന്മാരുടെ എണ്ണത്തിൽ കൂടുതലോ കുറവോ ഉണ്ടാകുന്നില്ല. ദൂതന്മാരുടെ സൃഷ്ടിയുടെ കാലവും അജ്ഞാതമാണ്. ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൈവപുത്രന്മാർ സന്തോഷിച്ചാർത്തു എന്നു കാണുന്നു. (ഇയ്യോ, 38:4-7). ഉല്പത്തി 3-ൽ സാത്താൻ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്മൂലം ഭൂമിയുടെ സൃഷ്ടിക്കു മുമ്പായിരുന്നു ദൂതസൃഷ്ടി എന്നു മനസ്സിലാക്കാം. സങ്കീർതനം 148:2-ൽ മറ്റു സൃഷ്ടികളോടൊപ്പം ദൂതന്മാരെയും പറഞ്ഞിരിക്കുന്നു. ദൂതന്മാർ ക്രിസ്തുവിനു വേണ്ടി സൃഷ്ടിക്കപ്പെട്ടു. (കൊലൊ, 1:16). ആർക്കും എണ്ണാൻ കഴിയാത്ത മഹാഗണങ്ങളാണ് ദൂതന്മാർ. ആകാശസൈന്യം നക്ഷത്രങ്ങളോ ദൂതന്മാരോ ആകാം. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാണെന്ന് ദാവീദു പറഞ്ഞു. (സങ്കീ, 68:17). എലീശാ പ്രവാചകന്റെ സംരക്ഷണത്തിനു വേണ്ടി അയക്കപ്പെട്ട അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മലനിറഞ്ഞു. (2രാജാ, 6:17). യേശു ജനിച്ചപ്പോൾ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൈവത്തെ പുകഴ്ത്തി. (ലൂക്കൊ, 2:13). തന്റെ അരികെ നിക്കേണ്ടതിന് പന്ത്രണ്ട് ലെഗ്യോനിലും അധികം ദൂതന്മാരെ തനിക്ക് ആവശ്യപ്പെടാവുന്നതേയുള്ളൂ എന്നു യേശു പ്രസ്താവിച്ചു. (മത്താ, 26:53. ഒ.നോ: 1രാജാ, 22:19; ദാനീ, 7:10; വെളി, 5:11). 

ദൂതന്മാരുടെ ആളത്തം: ദൈവദൂതന്മാരിൽനിന്ന് അല്പം താഴ്ത്തിയാണ് മനുഷ്യനെ സൃഷ്ടിച്ചത്. (സങ്കീ, 8:4-5; എബ്രാ, 2:6-7). പദവിയിലും സഹജഗുണങ്ങളിലും ദൂതന്മാർ മനുഷ്യരെക്കാൾ ഉന്നതരാണ്. മനുഷ്യൻ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ, ദൂതന്മാരെക്കുറിച്ചു അപ്രകാരം പറഞ്ഞിട്ടില്ലാത്തതിനാൽ അവർ മനുഷ്യരെക്കാൾ താഴെയാണെന്നു വാദിക്കുന്നവരുമുണ്ട്. ആളത്തത്തിന്റെ ലക്ഷണങ്ങളായ ബുദ്ധി, വികാരം, ഇച്ഛാശക്തി എന്നിവ ദൂതന്മാർക്കുണ്ട്. 1.ബുദ്ധി: ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചു പഠിക്കുന്നതിന് അവർ ആഗ്രഹിക്കുന്നു. (1പത്രൊ, 1:12). ബുദ്ധിപൂർവ്വം കാര്യം വെളിപ്പെടുത്തിക്കൊടുക്കുവാൻ ദൂതന്മാർക്കു കഴിവുണ്ട്. (മത്താ, 28:5). കെരൂബ് ജ്ഞാന സമ്പൂർണ്ണനായിരുന്നു എന്നും ജ്ഞാനം വഷളാക്കിയെന്നും കാണുന്നു. (യെഹെ, 28:12, 17). ഭൂതങ്ങൾക്കു പോലും യേശു ദൈവപുത്രനാണെന്ന് അറിയാം. (മർക്കൊ, 1:24, 34). പക്ഷെ, ദൂതന്മാരുടെ ജ്ഞാനം പരിമിതമാണ്. മനുഷ്യന്റെ വീണ്ടെടുപ്പ്, ജഡധാരണത്തിലും മരണത്തിലും ക്രിസ്തുവിനു നേരിട്ട താഴ്ച എന്നിവ അവർക്ക് അജ്ഞാതമായിരുന്നു. (1പത്രൊ, 1:11,12). ക്രിസ്തുവിന്റെ രണ്ടാം വരവിൽ ദൈവദൂതന്മാർ ഭാഗഭാക്കുകളാകുന്നു എങ്കിലും ആ നാളിനെക്കുറിച്ചോ, നാഴികയെക്കുറിച്ചോ അവർ അറിയുന്നില്ല. (മത്താ, 24:36). 2. വികാരം: ദൂതന്മാർക്കു വികാരം ഉണ്ട്. ദൈവം സൃഷ്ടിക്കുന്ന സമയത്ത് ദൈവദൂതന്മാർ സന്തോഷിച്ചാർത്തു. (ഇയ്യോ, 38:7). അവർ ഭയാദരങ്ങളോടുകൂടി ദൈവത്തെയും കുഞ്ഞാടിനെയും വാഴ്ത്തുന്നു. (യെശ, 6:3). മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചു ദൈവദൂതന്മാർ സന്തോഷിക്കുന്നു. (ലൂക്കൊ, 15:10). 3. ഇച്ഛാശക്തി: ദൈവത്തിന്നെതിരെ മത്സരിക്കുവാൻ ലൂസിഫറിനു കഴിഞ്ഞത് ഇച്ഛാശക്തി ഉളളതുകൊണ്ടായിരുന്നു. (യെശ, 14:12-15). അവിശ്വാസികളിൽ പ്രവർത്തിക്കുന്നത് സാത്താൻ ഇച്ഛാശക്തിയാണ്. (എഫെ, 2:1-2). മനുഷ്യർക്കുള്ളതു പോലെ ഭൗതികശരീരം ദൂതന്മാർക്കില്ല. അവർ ആത്മജീവികളാണ്. എബ്രായർ 1:14-ൽ ദൂതന്മാരെ സേവകാത്മാക്കൾ എന്നു വിളിക്കുന്നു. സർവ്വവ്യാപികൾ അല്ലാത്തതു കൊണ്ട് ദൂതന്മാർക്കു ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു സഞ്ചരിക്കേണ്ടിവരുന്നു. (ദാനീ, 9:21-23; 10-14). 

ദൂതന്മാരുടെ ശക്തി: ദൂതന്മാർ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരും ദൈവത്തിൽ നിന്ന് ശക്തിപ്രാപിച്ചവരും ആണ്. (വെളി, 4:11). സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കാൻ ദൈവം രണ്ടു ദൂതന്മാരെ അയച്ചു. അവർ ന്യായവിധിയിൽ നിന്നു ലോത്തിനെ വിടുവിച്ചു. (ഉല്പ, 19:12-16). വെളിപ്പാടു പുസ്തകത്തിലെ ബാധകളെല്ലാം വരുത്തുന്നത് ദൂതന്മാരാണ്. ബലവാനായ ദൂതൻ, ശക്തനായ ദൂതൻ എന്നീ പ്രയോഗങ്ങൾ വെളിപ്പാടു പുസ്തകത്തിൽ കാണാം. ഒരു ദൂതൻ മൂന്നുദിവസം കൊണ്ട് 70,000 പേരെ കൊന്നു. (2ശമൂ, 24:14-17). മറ്റൊരു ദൂതൻ ഒരു രാത്രികൊണ്ട് അശ്ശൂർ രാജാവായ സൻഹേരീബിൻ്റെ 1,85,000 പടയാളികളെ കൊന്നു. (2രാജാ, 19:35). ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഒക്കെയും നശിപ്പിച്ചു. (പുറ, 12:29). വെളിപ്പാടു പുസ്തകത്തിൽ ദൂതൻ ആകാശത്തിലെ നാലു കാറ്റുകളെയും പിടിച്ചുകൊണ്ട് ഭൂമിയുടെ നാലു കോണിൽ നില്ക്കുന്നു. ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ വിശ്വാസികളെ കൂട്ടിച്ചേർക്കുന്നത് ദൈവദൂതന്മാരാണ്. (മത്താ, 24:30-31). അടയ്ക്കപ്പെട്ടിരുന്ന കാരാഗൃഹത്തിൽ ഒരു ദൂതൻ പ്രവേശിച്ച് ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന പത്രൊസിനെ മോചി പ്പിച്ചു. (പ്രവൃ, 12:7-11). ദൂതന്മാർ വീരന്മാരാണ്. (സങ്കീ, 103:20). ശക്തിയും ബലവും ഏറിയവരാണ്. (2പത്രൊ, 2:11). 

ദൂതഗണങ്ങൾ: സ്വരൂപവും ശുശ്രൂഷയും അടിസ്ഥാനമാക്കി ദൂതന്മാരെ വിവിധ ഗണങ്ങളായി പറഞ്ഞിട്ടുണ്ട്. കാനോനികമായ തിരുവെഴുത്തുകളിൽ രണ്ടു ദൂതന്മാരെ മാത്രമേ നാമകരണം ചെയ്തിട്ടുള്ളു: ഗ്രബീയേലും മീഖായലും. ബാബിലോന്യ പ്രവാസംവരെ ഈ പേരുകൾ ഒന്നും പറയപ്പെട്ടിട്ടില്ല. ദൂതുവാഹികളിൽ ശ്രേഷ്ഠൻ ഗ്രബീയേലും സൈന്യാധിപന്മാരിൽ ശ്രേഷ്ഠൻ മീഖായേലും ആണ്. സങ്കീർത്തനം 103:20,21-ൽ ദൂതന്മാരെക്കുറിക്കുന്ന മൂന്നു പദങ്ങളുണ്ട്: മലാഖീം (ദൂതന്മാർ), മിഷ്റഥീം (ശുശ്രൂഷക്കാർ), റ്റ്സാവ (സൈന്യം). അധികാരം നടത്തുന്ന പ്രധാന ദൂതന്മാരുടെ അഞ്ചു സ്ഥാനപ്പേരുകൾ ശ്രദ്ധേയമാണ്: സിംഹാസനങ്ങൾ (ത്രോണായി), കർതൃത്വങ്ങൾ (കുറിയോട്ടീറ്റെസ്), വാഴ്ചകൾ (ആർഖായ്), അധികാരങ്ങൾ (എക്സുസിയായ്), ശക്തികൾ (ഡുനാമൈസ്). അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ. 

ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെ ക്കുറിച്ചുള്ളതാണ്. (ഉല്പ, 3:24). ദൈവതേജസ്സുമായി ബന്ധപ്പെട്ട ദൂതഗണമാണ് സാറാഫുകൾ. നിരന്തരമായ ആരാധനയുടെയും ശുദ്ധീകരണ ശുശ്രൂഷയുടെയും വിനയത്തിന്റെയും വിശിഷ്ട ദൃഷ്ടാന്തമാണ് സാറാഫുകൾ. (യെശ, 6:1-3(. യെഹെസ്ക്കേൽ പ്രവചനത്തിലെ ജീവികൾ (ഹയോത്ത്) കെരൂബുകളാണ്. (യെഹെ, 1:28; 10:4,18-21). വെളിപ്പാടു പുസ്തകത്തിലെ നാലു ജീവികളും കെരൂബുകൾ ആണോ എന്നതു സംശയമാണ്. (വെളി, 6:4-9). ഔദ്യോഗിക നാമങ്ങളാൽ അറിയപ്പെടുന്ന ചില ദൂതന്മാരുണ്ട്. ന്യായവിധിയുടെ ദൂതൻ അഥവാ 

സംഹാരദൂതൻ. (ഉല്പ, 19:13; 2ശമൂ, 24:16;  2രാജാ, 19:35; യെഹെ, 9:1, 5, 7; സങ്കീ, 78:49), അഗാധദൂതൻ. (വെളി, 9:11),  തീയുടെമേൽ അധികാരമുള്ള ദൂതൻ. (വെളി, 14:18), ജലാധിപതിയായ ദൂതൻ. (വെളി, 16:5). അഗാധത്തിൻ്റെ താക്കോലും ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നിറങ്ങുന്ന ദൂതനാണ് സഹസ്രാബ്ദ വാഴ്ചയ്ക്ക് മുമ്പായി സാത്താനെ ബന്ധിക്കുന്നത്. ‘യഹോവയുടെ ദൂതൻ’ എന്ന പ്രത്യേക ദൂതനെക്കുറിച്ചുള്ള പരാമർശം പഴയനിയമത്തിൽ സുലഭമാണ്. (ഉല്പ, 16:7-13; 22:11-18; പുറ, 3:2; ന്യായാ, 6:12; സെഖ, 3:1). 

ദൂതന്മാരുടെ ശുശ്രൂഷകൾ: സ്വർഗ്ഗത്തിലും ഭൂമിയിലും വിവിധ ശുശ്രൂഷകൾ നിർവഹിച്ചുകൊണ്ട് ദൈവദൂതന്മാർ ദൈവത്തിന്റെ ആജ്ഞാനുവർത്തികളായി നിലകൊള്ളുന്നു. ദൈവദൂതന്മാരെക്കുറിച്ചുള്ള 273 പരാമർശങ്ങളിൽ അധികവും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരണമാണ്. ദൈവോന്മുഖമായി അവർ ചെയ്യുന്ന ശുശ്രൂഷയാണ് പ്രധാനം. ദൈവത്തിന്റെ അവാച്യമായ മഹത്വവും പ്രതാപവും വെളിപ്പെടുത്തിക്കൊണ്ട് അവർ രാപ്പകൽ വിശ്രമംകൂടാതെ ദൈവത്തെ ആരാധിക്കുന്നു. (യെശ, 6:1-4; സങ്കീ, 148:2; വെളി, 4:8). ദൈവസന്ദേശം അവർ എത്തിക്കുന്നത് തിടുക്കത്തിലാണ്. (സങ്കീ, 103:20). മനുഷ്യർക്കെത്തിക്കേണ്ട സന്ദേശവും കാത്ത് ദൈവസന്നിധിയിൽ നില്ക്കുന്ന ദൂതനാണ് ഗ്രബീയേൽ. (ലൂക്കൊ, 1:19, 26-33). ദൈവികഭരണത്തിൽ പങ്കാളികളായ ദൂതന്മാരുണ്ട്. അവർ കാറ്റിനെയും കടലിനെയും ഉഷ്ണത്തെയും നിയന്ത്രിക്കുന്നു. (വെളി, 7:1; 16:3, 8-9). സാത്താനെയും സാത്താൻ സൈന്യത്തെയും എതിർക്കുന്നു. (ദാനീ, 10:13, 21; 12:1). ദൈവജനത്തെ സംരക്ഷിക്കുകയും ശത്രുക്കളിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. (സങ്കീ, 34:7; 35:4-5; യെശ, 63:9). ദൈവത്തിന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും ദൂതന്മാരാണ്. (ഉല്പ, 19:1-13; സങ്കീ, 78:43, 49; പുറ, 12:13-23; 2രാജാ, 19:35). ന്യായപ്രമാണം ദൂതന്മാർ മുഖേനയാണ് മദ്ധ്യസ്ഥനെ ഏല്പിച്ചത്. (ഗലാ, 3:19; പ്രവൃ, 7:53). 

ദൂതന്മാർ ക്രിസ്തുവിനു ചെയ്യുന്ന ശുശ്രൂഷ: യേശുവിന്റെ ജനനം മറിയയെ അറിയിച്ചതും യോസേഫിന് ഉറപ്പു നല്കിയതും ദൂതനാണ്. (ലൂക്കൊ, 1:26,28; മത്താ, 1:18-23). ഹെരോദാവിന്റെ ക്രോധത്തിൽ നിന്നു രക്ഷപ്പെടാനുളള നിർദ്ദേശം നല്കിയത് ദൂതനാണ്. (മത്താ, 2:13 15,19-21). സാത്താനാൽ പരീക്ഷിക്കപ്പെട്ട യേശുവിനെ ദൂതന്മാർ ശുശ്രൂഷിച്ചു. (മത്താ, 4:11). ഗെത്ത്ശെമന തോട്ടത്തിൽ വച്ച് ഒരു ദൂതൻ യേശുവിനെ ശക്തിപ്പെടുത്തി. (ലൂക്കൊ, 22:43). കല്ലറയ്ക്കൽ നിന്നു കല്ല് ഉരുട്ടി മാറ്റിയത് ദൂതനായിരുന്നു. (മത്താ, 28:1-2(. ക്രിസ്തുവിന്റെ പുനരാഗമനം ദൂതന്മാർ ശിഷ്യന്മാരോടു പ്രഖ്യാപിച്ചു. (പ്രവൃ, 1:11). ക്രിസ്തു തേജസ്സിൽ വരുമ്പോൾ വിശുദ്ധ ദൂതന്മാർ അവനെ അനുഗമിക്കുകയും ആരാധിക്കുകയും ചെയ്യും. (മത്താ, 25:31; എബ്രാ, 1:6; യൂദാ, 14). ഭൂമിയുടെ നാലുകോണിൽനിന്നും അവർ വൃതന്മാരെ കൂട്ടിച്ചേർക്കും. (മത്താ, 24:31). 

ദൂതന്മാർ മനുഷ്യർക്കു നല്കുന്ന സംരക്ഷണം: മനുഷ്യർക്കു മാർഗ്ഗനിർദ്ദേശം നല്കുന്നതിന് ദൈവം ദൂതന്മാരെ നിയോഗിക്കുന്നു. (മത്താ, 1:20,21). രണ്ടുപേരുടെ മാനസാന്തരത്തിന് (ഷണ്ഡൻ, കൊർണേല്യാസ്) ദൈവദൂതന്മാരെ ഉപയോഗിച്ചു. (പ്രവൃ, 8:26; 10:1-8; 11:13,14). ഈ രണ്ടു സംഭവങ്ങളിലും പൊതുവായ നിർദ്ദേശം മാത്രമാണ് ദൂതനിൽ നിന്നു ലഭിച്ചത്. കൃത്യമായ പ്രബോധനം നല്കിയത് പരിശുദ്ധാത്മാവാണ്. (പ്രവൃ, 8:29; 10:19; 11:12). ദൈവദൂതന്മാർ വൃതന്മാരെ സംരക്ഷിക്കുന്നു. (സങ്കീ, 91:11-12; എബ്രാ, 1:14). ഭൗതികമായ അപകടങ്ങളിൽ നിന്നും ദൂതന്മാർ മനുഷ്യരെ രക്ഷിക്കും. (ഉല്പ, 21:17-20; 32:1-32). ദാനീയേലിനെ സിംഹഗുഹയിൽ നിന്നും ശ്രദക്, മേശെക്, അബേദ്നെഗോ എന്നിവരെ തീച്ചൂളയിൽ നിന്നും വിടുവിച്ചു. (ദാനീ, 6:20-23; 3:24-28). ദൂതസൈന്യം എലീശയ്ക്കു കാവലായിരുന്നു. (2രാജാ, 6:13-17). അപ്പൊസ്തലന്മാരെ ദൂതന്മാർ കാരാഗൃഹത്തിൽ നിന്നും വിടുവിച്ചു. (പ്രവൃ, 5:17-20; 12:5-10). മരിച്ച ലാസറിന്റെ ആത്മാവിനെ ദൈവദൂതന്മാർ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. (ലൂക്കൊ, 16:22). ഈ യുഗത്തിൽ നമുക്കു വരുവാനിരുന്ന ദൈവകൃപയെക്കുറിച്ച് മനസ്സിലാക്കുന്നതിനു ദൈവദൂതന്മാർ കുനിഞ്ഞു നോക്കുന്നു. (1പത്രൊ, 1:10-12). പ്രാദേശികസഭയിലെ ആരാധനയും ക്രമവും ദൈവദൂതന്മാർ നിരീക്ഷിക്കുന്നു. (1കൊരി, 11:1-10). ദൂതന്മാർ എല്ലാവരും രക്ഷ പ്രാപിക്കുവാനുള്ളവരുടെ സേവകാത്മക്കളാണ്. (എബ്രാ, 1:14). മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും ക്രിസ്തുവിനെ ഏറ്റുപറഞ്ഞാൽ അവനെ ക്രിസ്തു ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. (ലൂക്കൊ, 12:8).

.

ദാവീദുപുത്രൻ

ദാവീദുപുത്രൻ (Son of David)

ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). എന്നാൽ ആ പദവി അവർക്ക് സാക്ഷാത്കരിക്കപ്പെടുന്നത് ഭാവിമശീഹയിലൂടെയാണ്. അതിനാൽ യിസ്രായേൽ അഥവാ മശീഹ/ക്രിസ്തു ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുമ്പോൾത്തന്നെ; അവൻ ദാവീദിൻ്റെ കർത്താവാണെന്ന് 110-ാം സങ്കീർത്തനത്തിലൂടെ യേശുക്രിസ്തു യെഹൂദന്മാരോട് വ്യക്തമാക്കി: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ഈ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. പരീശന്മാരും ശാസ്ത്രിമാരും ക്രിസ്തുവായി അവനെ അംഗീകരിച്ചിരുന്നുമില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. എന്നാൽ ആത്മീയമായി അത് ഭാവിമശീഹയായ യഹോവയിലാണ് നിവൃത്തിയാകുന്നത്. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (വാഗ്ദത്തസന്തതി (2) എന്ന ലേഖനവും; യിസ്രായേലിൻ്റെ പദവികൾ എന്ന ലേഖനവും കാണുക)

നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വാഗ്ദത്ത സന്തതിയായ രാജാവും വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12)