വചനം ക്രിസ്തുവാണോ?

യേശു വചനമല്ല

യോഹന്നാൻ്റെ സുവിശേഷത്തിലെ വചനം യേശുക്രിസ്തു ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. സുവിശേഷം ആരംഭിക്കുന്നത് ഇപ്രകാരമാണ്: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:1-3). ഈ വേദഭാഗങ്ങളിൽ പറയുന്ന വചനം അക്ഷരാർത്ഥത്തിൽ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവ്യക്തിയാണെന്നും അത് ദൈവപുത്രനായ യേശുവാണെന്നും ട്രിനിറ്റി വിശ്വസിക്കുന്നു. എന്നാൽ, അതിലെ വസ്തുത എന്താണെന്നറിയാൻ, യോഹന്നാൻ 1:1-മതൽ 14-വരെയുള്ള വചനപ്രകാരമുള്ള വ്യാഖ്യാനവും മറ്റു തെളിവുകളും നമുക്ക് നോക്കാം:

1. ആദിയിൽ വചനം ഉണ്ടായിരുന്നു. (യോഹ, 1:1). ആദിയിൽ വചനം ഉണ്ടായിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, വചനം യഥാർത്ഥത്തിൽ ക്രിസ്തു ആണെന്നും ആദിമുതലേ അവൻ ഉണ്ടായിരുന്നു എന്ന് അനേകർ കരുതുന്നു. എന്നാൽ, യേശു എന്ന വിശുദ്ധപ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ജനിച്ചത് ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 1:35;  2:5-7; 2കൊരി, 5:21). എന്നാൽ, യെശയ്യാവിൻ്റെയും ഗബ്രീയേൽ ദൂതൻ്റെയും പ്രവചനങ്ങൾ പോലെ, യേശു എന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോൾ, ക്രിസ്തു ജനിച്ചു. (ലൂക്കൊ, 2:11; 3:22; 4:16-21; യെശ, 61:1-2; പ്രവൃ, 10:38). അനന്തരം, ‘ഇവൻ എൻ്റെ പ്രിയപുത്രൻ’ എന്ന് ദൈവപിതാവ് അരുളിച്ചെയ്ത വചനത്താൽ, ദൈവപുത്രനും ജനിച്ചു. (ലുക്കൊ, 1:32,35; 3:22). ബി.സി. 6-ൽ ജനിച്ച യേശുവെന്ന മനുഷ്യൻ അഥവാ, എ.ഡി. 29-ൽ ജനിച്ച യേശുവെന്ന ദൈവപുത്രൻ ആദിമുതൽക്കേ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ, എങ്ങനെ ശരിയാകും? തന്മൂലം, ഇവിടെപ്പറയുന്ന വചനം ദൈവപുത്രനായ യേശു അല്ലെന്ന് മനസ്സിലാക്കാം. ആദിയിൽ ഉണ്ടായിരുന്നു; അഥവാ, ആദിമുതൽക്കേ ഉണ്ടായിരുന്നു എന്ന് യോഹന്നാൻ പറഞ്ഞ വചനം, ഏന്നേക്കുമുള്ള ദൈവത്തിൻ്റെ വചനമാണ്: “യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.” (സങ്കീ, 119:89). അടുത്തവാക്യം: “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.” (യെശ, 40:8; 1പത്രൊ, 1:25). അതായത്, ആദിയിൽ വചനം ഉണ്ടായിരുന്നു എന്ന് യോഹന്നാൻ പറയുന്നത്, ദൈവത്തിൻ്റെ വചനമാണ്. യഹോവയുടെ വചനം (പുറം, 9:21), ദൈവമായ യഹോവയുടെ വചനം (യോശു, 3:9), ദൈവത്തിന്റെ വചനം (1ദിന, 25:5), യിസ്രായേലിൻ ദൈവത്തിന്റെ വചനം (എസ്രാ, 9:4), പരിശുദ്ധൻ്റെ വചനം (ഇയ്യോ, 6:10), യഹോവയായ കർത്താവിൻ്റെ വചനം (യെഹെ, 6:3), ദൈവവചനം (ലൂക്കൊ, 5:1), കർത്താവിൻ്റെ വചനം (പ്രവൃ, 8:25) എന്നിങ്ങനെ പഴയപുതിയ നിയമങ്ങളിൽ ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. സൃഷ്ടിക്കുന്നതും (സങ്കീ, 33:6), സൗഖ്യമാക്കുന്നതും (107:20), ജീവിപ്പിക്കുന്നതും ആശ്വാസം നല്കുന്നതും 119:50), അതിവേഗം ഓടുന്നതുമായ (147:15) ഈ വചനമല്ലാതെ മറ്റൊരു വചനം ദൈവത്തിന് ഉള്ളതായി ഒരു തെളിവുമില്ല. തന്നെയുമല്ല, ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവവ്യക്തിയാണെന്നോ, ദൈവപുത്രനായ യേശുവാണെന്നോ എവിടെയും പറഞ്ഞിട്ടില്ല.

2. വചനം ദൈവത്തോടുകൂടെ ആയിരുന്നു. (യോഹ, 1:1). വചനം ദൈവത്തോടുകൂടെ ആയിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടുകൂടെ മറ്റൊരു വ്യക്തിയായി മുമ്പേ ഉണ്ടായിരുന്നു എന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ, യോഹന്നാൻ പറയുന്നത്, ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന ദൈവത്തിൻ്റെവചനത്തെക്കുറിച്ചാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11). അനേകം വേദഭാഗങ്ങൾ അതിന് ആധാരമായിട്ട് ബൈബിളിൽ ഉണ്ട്. ഉദാ: (2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; 138:4; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). കൂടാതെ, യഹോവ കല്പിച്ച വചനം (പുറ, 35:1), യഹോവ അരുളിച്ചെയ്ത വചനം (ആവ, 18:21), യഹോവയുടെ അധരങ്ങളുടെ വചനം (സങ്കീ, 17:4), പ്രവാചകന്മാർ മുഖാന്തരം അയച്ച വചനം (സെഖ, 7:12), യിസ്രായേൽ മക്കൾക്ക് അയച്ച വചനം (പ്രവൃ, 10:36) എന്നിങ്ങനെയും പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട ഒരു വചനവും ദൈവത്തിൻ്റെകൂടെ മറ്റൊരു വചനവും ഉണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്നെയുമല്ല, യോഹന്നാൻ ഒന്നും രണ്ടും വാക്യങ്ങൾ ഒഴികെ, ദൈവത്തിൻ്റെ കൂടെ ഒരു വചനമുള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. അതായത്, വചനം ദൈവത്തോടുകൂടെ ആയിരുനു എന്നത്, യോഹന്നാൻ ആലങ്കരികമായി പറയുന്നതാണ്. അല്ലാതെ, ദൈവത്തിൻ്റെ വചനമല്ലാതെ, ദൈവത്തോടുകൂടെ മറ്റൊരു വചനമുള്ളതായി യാതൊരു തെളിവും ബൈബിളിലില്ല.

3. വചനം ദൈവം ആയിരുന്നു. (യോഹ, 1:1). വചനം ദൈവം ആയിരുന്നു എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടു കൂടെയുള്ള ദൈവമാണെന്ന് കരുതുന്നവരുണ്ട്. ഈ പ്രയോഗത്തെക്കുറിച്ച് രണ്ട് കാര്യങ്ങൾ പറയാം: ഒന്ന്; ക്രിസ്തു യഥാർത്ഥത്തിൽ വചനെമെന്ന ദൈവമാണെങ്കിൽ, വചനം ദൈവം ആയിരുന്നു എന്ന് ഒരിക്കലും പറയില്ല. എന്തെന്നാൽ, ബൈബിളിലെ ദൈവം ശ്വാശ്വതവാനാണ്. “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). അവൻ ശ്വാശ്വതവാസിയാണ്: “ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു.” (യെശ, 57:15. ഒ.നോ: യിരെ, 10:10; വിലാ, 5:19). തന്നെയുമല്ല, ദൈവത്തിന് ഭൂതമോ, ഭാവിയോ ഇല്ല; നിത്യവർത്തമാനമാണ് ഉള്ളത്. അവൻ  ആരംഭത്തിങ്കൽത്തന്നെ അവസാനവും കാണുന്നവനാണ്. (യെശ, 46:10). അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ആയിരുന്നവനല്ല; ആകുന്നവനാണ്. ദൈവം പറയുന്നത് നോകുക: “ഞാൻ ആകുന്നവൻ; ഞാൻ ആകുന്നു.” (പുറ, 3:14). തന്മൂലം, വചനം ദൈവത്തോടു കൂടെയുള്ള നിത്യദൈവം ആയിരുന്നെങ്കിൽ, വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായിരുന്നു. രണ്ട്; വചനം ദൈവം ആയിരുന്നു എന്ന് പറഞ്ഞാൽ; വചനം മറ്റൊരു ദൈവം ആയിരുന്നു എന്നല്ല അർത്ഥം. വചനം ഏതൊരു ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്നാണോ യോഹന്നാൻ പറയുന്നത്; അതേ ദൈവംതന്നെ ആയിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. വചനം മറ്റൊരു ദൈവമാകാൻ, നമുക്ക് രണ്ട് ദൈവമില്ല. ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). തന്മൂലം, വചനം മറ്റൊരു ദൈവമല്ലെന്ന് വ്യക്തമാണല്ലോ? മൂന്ന്; യോഹന്നാൻ 1:14-ൽ വചനം ജഡമായിത്തീർന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ, ദൈവം മാറ്റമില്ലാത്തവനാണ്: “യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞു പേകാതിരിക്കുന്നു.” (മലാ, 3:6). അടുത്തവാക്യം: “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.” (യാക്കോ, 1:17). ഈ വാക്യത്തിലെ വികാരം തെറ്റായ പരിഭാഷയാണ്. മാറ്റമോ, മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ് ശരിയായ പരിഭാഷ. മാറ്റമില്ലാത്തവനായ അഥവാ, മാറ്റത്തിൻ്റെ നിഴൽപോലും ഏശാത്ത ആത്മാവായ ദൈവത്തിന് ജഡമായിത്തീരാൻ കഴിയില്ല. അതായത്, പ്രഞ്ചത്തെക്കാൾ വലിയവനും (പ്രവൃ, 17:28) ആത്മാവുമായ ദൈവത്തിന്, തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ട് മറ്റൊന്ന് ആയിത്തീരാൻ കഴിയില്ല. എന്നാൽ, ദൈവം അയച്ച വചനത്തിന് ഏത് കാര്യവും സാദ്ധ്യമാണ്. (യെശ, 55:11), അതുകൊണ്ടാണ്, വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്. തന്മൂലം, വചനം ദൈവത്തോട് കൂടെയുള്ള മറ്റൊരു ദൈവവ്യക്തിയല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്നാൽ, അപ്പോഴും രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകണം. ഒന്ന്; വചനത്തെ ദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്താണ്? ദൈവത്തിൻ്റെ വചനം മാത്രമല്ല, എല്ലാ അംശങ്ങളും ദൈവമാണ്. ദൈവത്തിൻ്റെ വചനവും, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. അതുകൊണ്ടാണ്, ജഡമായിത്തീർന്ന വചനത്തെ ദൈവം എന്ന് വിശേഷിപ്പിക്കുന്നത്. രണ്ട്; വചനം ദൈവം ആയിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് എന്താണ്? യോഹന്നാൻ 1:1-ൻ്റെ വിഷയം പൂർവ്വാസ്തിത്വമാണ്. എന്നാൽ, അത് ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ അല്ല; കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് ആദ്യവാക്യത്തിൽ യോഹന്നാൻ വ്യക്തമാക്കുന്നത്. അതുകൊണ്ടാണ്, ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു എന്നൊക്കെ ഭൂതകാലത്തിൽ പറയുന്നത്.

4. “അവൻ  ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.” (യോഹ, 1:2). ഈ വാക്യത്തിൽ “അവൻ” എന്ന പുല്ലിംഗം (Masculine Gender) ചേർത്തിരിക്കയാൽ, വചനം യഥാർത്ഥത്തിൽ ക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. ഭാഷയുടെ വ്യാകരണം അറിയാവുന്നവർക്ക് ഇങ്ങനെയൊരു ആശയക്കുഴപ്പം ഒരിക്കലും ഉണ്ടാകില്ല. “അവൻ” എന്നത് സർവ്വനാമമാണ്. നാമത്തിന് പകരം ഉപയോഗിക്കുന്നതാണ് സർവ്വനാമം. അഥവാ, വചനം എന്ന നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് തൽസ്ഥാനത്ത് അവൻ എന്ന സർവ്വനാമം ചേർത്തിരിക്കുന്നത്. അതായത്, തൽസ്ഥാനത്ത് അവൻ എന്ന പുല്ലിംഗമോ, അവൾ എന്ന സ്ത്രീലിംഗമോ, അത് എന്ന നപുംസകലിംഗമോ ഉപയോഗിച്ചാലും ആ സർവ്വനാമത്തിൻ്റെ അർത്ഥം വചനം എന്ന് തന്നെയാണ്. ഭാഷയിലെ സർവ്വനാമം എന്താണെന്ന് അറിയാവുന്നവർക്ക് ഇക്കാര്യം മനസ്സിലായിക്കാണും. എങ്കിലും മൂന്ന് തെളിവുകൾ തരാം. ഒന്ന്; ആദ്യം ഭാഷാപരമായ ഒരു തെളിവ് തരാം. നാമം ഒരുപ്രാവശ്യം ഉപയോഗിക്കാതെ, സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ല. അതായത്, രണ്ടാം വാക്യത്തിൽ അവനെന്നോ, അവളെന്നോ, അതെന്നോ ഏതെങ്കിലും ഒരു സർവ്വനാമം ഉപയോഗിക്കണമെങ്കിൽ ഒന്നാം വാക്യത്തിൽ നാമം പറഞ്ഞിരിക്കണം. ഒന്നാം വാക്യത്തിൽ രണ്ട് നാമമാണ് ഉള്ളത്; ദൈവവും വചനവും. രണ്ടാം വാക്യത്തിൽ, അവൻ ആദിയിൽ ദൈവത്തോടു കൂടെയായിരുന്നു എന്ന് പറഞ്ഞാൽ, ഒന്നാം വാക്യത്തിൽ ദൈവത്തോടു കൂടെ ആയിരുന്നു എന്ന് പേർ പറഞ്ഞിരിക്കുന്ന വചനമല്ലാതെ മറ്റാരുമല്ല. അതിൽ, 6,7,8 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന “അവൻ” യോഹന്നാൻ സ്നാപകനാണ്. അതൊഴികെ, രണ്ടാം വാക്യം മുതൽ പതിനാലാം വാക്യംവരെ അവൻ എന്ന സർവ്വനാമത്തിൽ വിശേഷിപ്പിക്കുന്നത് സാക്ഷാൽ വചനത്തെയാണ്. ഇത് ഭാഷ അറിയാവുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്. രണ്ട്; ബൈബിളിലെ തെളിവ് തരാം: സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ ജ്ഞാനത്തെ “അവൾ” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. “ജ്ഞാനമായ അവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായ അവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ? അവൾ വഴിയരികെ മേടുകളുടെ മുകളിൽ പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.” (സദൃ, 8:1-2). ഇവിടെ, ദൈവത്തിൻ്റെ ജ്ഞാനത്തിന്, “അവൾ” എന്ന സ്ത്രീലിംഗ സർവ്വനാമമാണ് ശലോമോൻ കൊടുത്തിരിക്കുന്നത്. ഈ അദ്ധ്യായം താഴോട്ട് വരുമ്പോൾ, യഹോവ തൻ്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ സൃഷ്ടിച്ചുവെന്നും, ബാക്കി സർവ്വചരാചരങ്ങളെയും സൃഷ്ടിക്കുമ്പോൾ, ഞാൻ ദൈവത്തിൻ്റെ അടുക്കൽ ശില്പിയായിട്ട് ഉണ്ടായിരുന്നെന്നും ജ്ഞാനം പറയുന്നതായി കാണാം. (സദൃ, 8:22-30). ഇതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിക്കൊണ്ട്, ആ ജ്ഞാനം ക്രിസ്തുവാണെന്നും ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണ് ക്രിസ്തുവെന്നും യഹോവസാക്ഷികളെ പോലുള്ളവർ വിശ്വസിക്കുന്നു. എന്നാൽ, എന്താണ് അവിടുത്തെ വസ്തുതയെന്ന് ചോദിച്ചാൽ, സദൃശ്യവാക്യങ്ങളിൽ ദൈവത്തിൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, ജ്ഞാനം സംസാരിക്കുന്നതായിട്ടാണ് പല അദ്ധ്യായങ്ങളും ശലോമോൻ രചിച്ചിരിക്കുന്നത്. മനുഷ്യത്വാരോപണം കൊടുക്കണമോ, വേണ്ടയോ, സർവ്വനാമം പുല്ലിഗം വേണമോ, സ്ത്രീലിംഗം വേണമോ, നപുംസകലിംഗം വേണമോ എന്നതൊക്കെ, എഴുത്തുകാരൻ്റെ സ്വാതന്ത്ര്യത്തിപ്പെട്ട കാര്യമാണ്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അതുപോലെ, വചനത്തിന് അവൻ എന്ന പുല്ലിഗ സർവ്വനാമമാണ് യോഹന്നാൻ ഉപയോഗിച്ചത്. ദൈവത്തിന് വചനമെന്ന ഒരു നിത്യപുത്രനുണ്ടെന്ന് പറയുന്നവർ, ജ്ഞാനമെന്ന ഒരു നിത്യപുത്രി ഉണ്ടെന്ന് പറയാത്തത് അതിശയമായി തോന്നുന്നു. എന്നാൽ, എന്തുകൊണ്ടാണ് വചനത്തിന് അവൾ എന്ന സ്ത്രീലിംഗവും അത് എന്ന നപുംസകലിഗവും കൊടുക്കാഞ്ഞതെന്ന് യോഹന്നാനോട് ചോദിച്ചാൽ, അവൻ പറയാൻ സാദ്ധ്യതയുണ്ടായിരുന്ന ഒരുത്തരം ഞാൻ പറയാം. വചനം, ദൈവത്തിൻ്റെ വചനമാണ് (ലൂക്കൊ, 5:1), വെളിച്ചമാണ് (യോഹ, 1:4), ആത്മാവും ജീവനുമാണ് (യോഹ, 6:63), ജീവനും ചൈതന്യവുമുള്ളതാണ് (എബ്രാ, 4:12), വീണ്ടുംജനിപ്പിക്കുന്നതാണ് (യാക്കോ, 1:18; 1പത്രൊ, 1:23). അതിലൊക്കെ ഉപരിയായി, വചനം ജഡമായിത്തീർന്നിട്ട് കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തത്, സൽഗുണ പൂർണ്ണനായ ഒരു  പുരുഷനാണ്. (യോഹ, 1:14; എബ്രാ, 7:26). അതുകൊണ്ടാണ്, പുല്ലിഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്. മൂന്ന്; ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ ആദ്യ നാലു വാക്യങ്ങൾ സർവ്വനാമം കൂടാതെയാണ് എഴുതിയിരിക്കുന്നത്: “ആദിയില്‍ത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു. ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു. വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല. വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു.” (യോഹ 1:1-4). ഈ വേദഭാഗങ്ങൾ ശ്രദ്ധിക്കുക: വചനം, വചനം, വചനം എന്ന് നാലു വാക്യങ്ങളിലും ആവർത്തിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ആവർത്തിച്ച് പറയുമ്പോഴുള്ള ഈ വിരസത ഒഴിവാക്കാനാണ് മൂലഭാഷയായ ഗ്രീക്കിൽ ഉൾപ്പെടെ, അവൻ (autos) എന്ന സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്.  തന്മൂലം, അവൻ  ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു എന്ന പ്രയോഗം, യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ചല്ല; ദൈവത്തിൻ്റെ വചനത്തെക്കുറിച്ചുള്ള ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.

5. സകലവും അവൻ  മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. (യോഹ, 1:3). ഈ വാക്യവും അനേകരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ക്രിസ്തു മുഖാന്തരമാണ് സകലവും ഉളവാക്കിയതെന്ന് അനേകർ വിശ്വസിക്കുന്നു. ദൈവം സകലവും സൃഷ്ടിച്ചത് ക്രിസ്തുവിനാലല്ല; തൻ്റെ വചനത്താലാണ്. ഈ വേദഭാഗത്ത് രണ്ടിടത്ത് അവൻ എന്ന സർവ്വനാമം ഉപയോഗിച്ചിട്ടുണ്ട്. അവൻ എന്ന സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ; ഇപ്രകാരം കാണാം. “സകലവും വചനം  മുഖാന്തരം ഉളവായി; ഉളവായതു ഒന്നും വചനം കൂടാതെ ഉളവായതല്ല.” അതായത്, ദൈവം തൻ്റെ വായിലെ വചനത്താൽ, ഉളവാകട്ടെ എന്ന് കല്പിച്ചുകൊണ്ടാണ് സകലവും ഉളവാക്കിയത്. ഭാഷയുടെ വ്യാകരണ നിയമങ്ങളെ അതിലംഘിക്കുമ്പോഴാണ് പല ദുരുപേദശങ്ങളും ഉണ്ടാകുന്നത്. ഈ വസ്തുതയ്ക്ക് കൃത്യമായ നാലു തെളിവുകൾ തരാം. ഒന്ന്; ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ സർവ്വനാമം ഇല്ലാത്ത വാക്യം ചേർക്കുന്നു. “വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.” (യോഹ 1:3). ക്രിസ്തുവിനാലല്ല; വചനത്താലാണ് സകലവും ഉളവായതെന്ന് ഈ പരിഭാഷയിൽ വ്യക്തമാണല്ലോ?രണ്ട്; പഴയപുതിയ നിയമങ്ങളിലെ ഓരോ തെളിവ് തരാം: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി.” (സങ്കീ 33:6). യഹോവയുടെ വായിലെ വചനത്താലാണ് സകലവും ഉളവായത്. പുതിയനിയമത്തിലെ വാക്യം: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി.” (2പത്രൊ, 3:5). വചനത്താലാണ് സകലവും ഉളവാതെന്ന്, അർത്ഥശങ്കയ്ക്ക് ഇടയില്ലാതെയാണ് പഴയപുതിയ നിയമങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന്; സ്രഷ്ടാവായ ദൈവം ആരുടെയും സഹായം കൂടാതെയാണ് സൃഷ്ടിച്ചതെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “യഹോവ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ തനിച്ച് അഥവാ, ഒറ്റയ്ക്ക് (alone) ആകാശത്തെ വിരിച്ചുവെന്നാണ് ഭക്തനായ ഇയ്യോബ് പറഞ്ഞത്. “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ എന്നയിടത്ത് ഞാൻ ഒറ്റയ്ക്ക് (alone) സൃഷ്ടിച്ചു എന്നാണ്. ഇംഗ്ലീഷ് പരിഭാഷകൾ നോക്കുക. ഇതുപോലെ അനവധി വാക്യങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; യെശ, 37:16). മേല്പറഞ്ഞ വാക്യങ്ങളിലൊക്കെ യഹോവ ഒറ്റയ്ക്ക് സൃഷ്ടി നടത്തിയെന്നാണ്. പ്രസ്തുത വേദഭാഗങ്ങളിലൊക്കെ, ഇംഗ്ലീഷിൽ only, alone എന്നും, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന പദവുമാണ്. പഴയനിയമത്തിലെ യാഖീദിന് തുല്യമായ ഗ്രീക്ക് പ്രയോഗമാണ് മോണോസ്. പിതാവ് ഒറ്റയ്ക്ക് സൃഷ്ടിച്ചവെന്നും വാക്യമുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). ഇനിയും ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. നാല്; ഏറ്റവും വിശ്വസനീയമായ ഒരു തെളിവുകൂടി തരാം. അതിന്നു ക്രിസ്തു: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: ഒന്ന്; ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. രണ്ട്; ത്രിത്വവ്യാഖ്യാന പ്രകാരം; ദൈവത്തിലെ മൂന്നു വ്യക്തിചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു വ്യക്തിയെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു വ്യക്തിയെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നു വ്യക്തിയായിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ,  സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. മൂന്ന്; സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ ദൈവം ഒറ്റയ്ക്ക് സൃഷ്ടിച്ചുവെന്ന് പറഞ്ഞുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ ഒരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. സൃഷ്ടിയിങ്കൽ താൻ ദൈവത്തോടൊപ്പം ഇല്ലായിരുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുതന്നെ ഖണ്ഡിതമായി പറഞ്ഞിരിക്കെ, സകലവും ഉളവാക്കാൻ അവൻ ദൈവത്തോടൊപ്പം വചനമായി ഉണ്ടായിരുന്നു എന്ന് വരുത്തീർക്കാൻ ശ്രമിക്കുന്നവർ എന്തു വിചാരിക്കുന്നു. ദൈവാത്മാവിനാൽ വിരചിതമായ വചനം തെറ്റാണെന്നോ? അതോ, ക്രിസ്തു നുണയനാണെന്നോ?

6. “അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.” (യോഹ, 1:4-5). ഈ വേദഭാഗങ്ങളിൽ പറയുന്നത്, ക്രിസ്തുവിലുള്ള ജീവനെയും വെളിച്ചത്തെയും കുറിച്ചല്ല; വചനത്തിലുള്ള ജീവനെയും വെളിച്ചത്തെയും കുറിച്ചാണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ നോക്കുക: “വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു. ഇരുളില്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചത്തെ ഇരുള്‍ ഒരിക്കലും കീഴടക്കിയിട്ടില്ല.” (യോഹ, 1:4-5). വചനത്തിൻ്റെ വെളിച്ചത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന്, ഈ പരിഭാഷയിൽ വ്യക്തമാണല്ലോ? ഇനി, വചനത്തിലുള്ള ജീവനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക: വചനം ജീവനും ചൈതന്യവും ഉള്ളതാണ്. (എബ്രാ, 4:12). വചനം ജീവനുള്ളതും നിലനില്ക്കുന്നതുമാണ്. (1പത്രൊ, 1:23). വീണ്ടും ജനിക്കുന്നത് ആ വചനത്താലാണ്. (യാക്കോ, 1:18). വിശ്വാസികൾ പ്രമാണിക്കുന്നത് ജീവൻ്റെ വചനമാണ്. (ഫിലി, 2:15). വചനത്തിന് ജീവനില്ലെങ്കിൽ ജനിപ്പിക്കാൻ കഴിയില്ലല്ലോ? വചനത്തിൽ ജീവൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞശേഷം, വചനം മനുഷ്യരുടെ വെളിച്ചമായിരുന്നു എന്നല്ല പറയുന്നത്; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു എന്നാണ് പറയുന്നത്. സങ്കീർത്തനങ്ങൾ 119:105-ൽ ഇങ്ങനെ കാണാം: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” അതായത്, വചനത്തിലൂടെ ലഭിക്കുന്ന ജീവൻ മനുഷ്യരുടെ ജീവിതത്തെ പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. തന്മൂലം, ക്രിസ്തുവല്ല വചനമെന്ന് വ്യക്തമാണ്.

7. അടുത്ത നാലു വാക്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ  സാക്ഷ്യത്തിന്നായി താൻ  മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ  വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” (യോഹ, 1:6-9). വചനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ട് അതിൻ്റെ ഇടയിൽ, യോഹന്നാൻ സ്നാപകനെക്കുറിച്ചും അവൻ സാക്ഷ്യം പറഞ്ഞ ഒരു വെളിച്ചത്തെക്കുറിച്ചും പറയാൻ എഴുത്തുകാരൻ നാലു വാക്യങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ദൈവം അയച്ചിട്ടു വന്ന മനുഷ്യൻ യോഹന്നാൻ സ്നാപകനാണ്. അവൻ സാക്ഷ്യം പറഞ്ഞ വെളിച്ചം ക്രിസ്തു ആണെന്നും തർക്കമറ്റ സംഗതിയാണ്. ക്രിസ്തു തന്നെ അത് പറഞ്ഞിട്ടുണ്ട്: “എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.” (യോഹ, 12:46). അടുത്തവാക്യം: “ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:5. ഒ.നോ: 8:12). താൻ വെളിച്ചമാണെന്ന് ക്രിസ്തുതന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. തന്മൂലം, യോഹന്നാൻ സാക്ഷ്യംപറഞ്ഞ വെളിച്ചം ക്രിസ്തുവാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്നാൽ, ഒൻപതാം വാക്യം നോക്കുക: “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” ഈ വാക്യം വളരെ ശ്രദ്ധിക്കുക: വെളിച്ചമായ ക്രിസ്തു ലോകത്തിൽ ഉണ്ടായിരുന്നു എന്നോ, ഉണ്ടെന്നോ അല്ല പറയുന്നത്; വന്നുകൊണ്ടിരുന്നു (coming into the world) എന്നാണ് പറയുന്നത്. അതായത്, ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നത് അഥവാ, മനുഷ്യനായിത്തീർന്നത് പതിനാലം വാക്യത്തിലാണ്. അതുവരെ ക്രിസ്തുവില്ല. വചനം ജഡമായവൻ ജഡമാകുന്നതിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ല. അതുകൊണ്ടാണ് വെളിച്ചമായ ക്രിസ്തു ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്ന് വർത്തമാന കാലത്തിൽ പറഞ്ഞിരിക്കുന്നത്. ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കയാണ്. തന്മൂലം, ക്രിസ്തുവല്ല വചനമെന്ന് മനസ്സിലാക്കാം.

8. “അവൻ  ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ  മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” (യോഹ, 1:10). അടുത്തവാക്യം വീണ്ടും വചനത്തെക്കുറിച്ചാണ് പറയുന്നത്. ദൈവം സകലതും ഉളവാക്കിയ ജീവനും ചൈതന്യവുമുള്ള വചനത്തെയാണ് അവൻ എന്ന പുല്ലിംഗ സർവ്വനാമത്തിൽ പറയുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഒൻപതാം വാക്യത്തിൽ വെളിച്ചത്തെക്കുറിച്ച് പറഞ്ഞശേഷം, പത്താം വാക്യത്തിൽ അവൻ എന്ന് പറഞ്ഞിരിക്കുന്നത് വചനത്തെയാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം. ഒന്ന്; ആറുമുതൽ ഒൻപത് വരെയുള്ള നാലു വാക്യങ്ങൾ, സ്നാപകനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചുമുള്ള ഒരു പ്രത്യേക വിഷയമാണ്. എഴുത്തുകാരൻ ആ വിഷയം ഇടയ്ക്കു കയറ്റി പറഞ്ഞിരിക്കുന്നതായാണ് മനസ്സിലാകുന്നത്. തന്നെയുമല്ല, പ്രസ്തുത വാക്യങ്ങളിൽ, വെളിച്ചം എന്ന പ്രയോഗം നാല് പ്രാവശ്യമുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും സർവ്വനാമം ഉപയോഗിക്കാതെ, പ്രയോഗം ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒൻപതാം വാക്യത്തിൽ ആവർത്തന വിരസത ഒഴിവാക്കാൻ വെളിച്ചത്തിന് സത്യമെന്ന വിശേഷണം കൂടി ചേർത്ത്, സത്യവെളിച്ചം എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത്, തുടർച്ചയായി പറഞ്ഞുവരുന്ന പ്രധാന വിഷയത്തിൽ നിന്ന് ഇടയ്ക്കുകയറ്റി പറഞ്ഞ വിഷയത്തെ വേർതിരിച്ചു കാണിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. തന്മൂലം, ഒൻപതാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന വെളിച്ചമായ ക്രിസ്തുവല്ല, പത്താം വാക്യത്തിൽ പറഞ്ഞിരിക്കുന്ന അവൻ എന്ന് മനസ്സിലാക്കാം. രണ്ട്; വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്ന് ഒൻപതാം വാക്യത്തിലും, വചനം ലോകത്തിൽ ഉണ്ടായിരുന്നു എന്ന് പത്താം വാക്യത്തിലും പറയുന്നത് ശ്രദ്ധിക്കുക. വെളിച്ചം ക്രിസ്തുവാണെന്ന് അവൻ്റെ വാക്കിനാൽത്തന്നെ കണ്ടതാണ്. വെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ, പത്താം വാക്യത്തിൽ പറയുന്ന വചനം അക്ഷരാർത്ഥത്തിൽ ക്രിസ്തു ആണെങ്കിൽ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ; രണ്ട് പ്രയോഗങ്ങളും പരസ്പര വിരുദ്ധമാകും. അതായത്, ഒൻപതാം വാക്യത്തിൽ വന്നുകൊണ്ടിരുന്നു എന്ന് പറയുന്നവനെ, പത്താം വാക്യത്തിൽ വന്നു എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് ഒരിക്കലും പറയാൻ കഴിയില്ല. പറഞ്ഞാൽ, ഭാഷാപരമായി അത് അബദ്ധമായി മാറും. തന്മൂലം, വചനം ക്രിസ്തുവല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു. മൂന്ന്; പത്താം വാക്യത്തിൻ്റെ അടുത്തഭാഗം പറയുന്നത്, “അവൻ  മുഖാന്തരം ഉളവായി” എന്നാണ്. സൃഷ്ടിയിങ്കൽ താൻ ഇല്ലായിരുന്നുവെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ മുകളിൽ നാം കണ്ടതാണ്. യഹോവയായ ദൈവം ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). യഹോവയുടെ വചനത്താലാണ് സർവ്വവും സൃഷ്ടിച്ചതെന്നും നാം കണ്ടതാണ്. (സങ്കീ 33:6; 2പത്രൊ, 3:5). തന്നെയുമല്ല, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന അനേകം വാക്യങ്ങളിൽ കണ്ടതാണ്. ഉദാ: (2രാജാ, 19:15; നെഹെ, 9:6; യെശ, 44:24). തന്മൂലം, ക്രിസ്തുവല്ല; വചനമാണ് ലോകത്തിൽ മുമ്പെ ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. നാല്; ഇ.ആർവി. മലയാളം പരിഭാഷയിൽ ഇപ്രകാരമാണ്: “വചനം ലോകത്തിലുണ്ടായിരുന്നു. അവനിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ലോകര്‍ അവനെ അറിഞ്ഞില്ല.” ഈ വേദഭാഗത്ത് അവൻ എന്ന സർവ്വനാമം ഉപയോഗിക്കാതെ, വചനം എന്ന് പറഞ്ഞിരിക്കുന്നത് നോക്കുക. കൂടാതെ, CAB, GLW, GNT, NCV, NTWE തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളിൽ സർവ്വനാമം കൂടാതെ വചനം എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. തമിഴിലെ TAMBL’98 വിശുദ്ധബൈബിൾ പരിഭാഷയിൽ; അവൻ കഴിഞ്ഞിട്ട് “വചനം” എന്ന് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നതായി കാണാം. ഭാഷാപരമായി ഈ പരിഭാഷകൾ വളരെ കൃത്യമാണ്. ഒരു വിഷയം സർവ്വനാമത്തിൽ പറഞ്ഞുകൊണ്ടിരിക്കെ, മറ്റൊരു വിഷയം ഇടയ്ക്ക് പറയേണ്ടിവന്നാൽ, വീണ്ടും പഴയവിഷയം തുടങ്ങുമ്പോൾ, സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർക്കുന്നത് ഭാഷാപരമായി ഉചിതമാണ്. അത് അനുവാചകരുടെ സംശയം ദുരീകരിക്കും. തന്മൂലം, ഒൻപതാം വാക്യത്തിൽ പറയുന്ന വെളിച്ചമായ ക്രിസ്തുവല്ല, പത്താം വാക്യത്തിൽ പറയുന്ന സകലവും ഉളവാക്കിയ വചനമെന്ന് വ്യക്തമായി മനസ്സിലാക്കാം.

9. “അവൻ  സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.” (യോഹ, 1:11). സ്വന്തജനമായ യിസ്രായേൽ ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ കൈക്കൊള്ളാഞ്ഞ കാര്യമാണ് പറയുന്നത്. അല്ലാതെ, ക്രിസ്തുവിനെ കൈക്കൊള്ളാത്ത കാര്യമല്ല പറയുന്നത്. “ന്യായപ്രമാണ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.” (2ദിന, 34:21). അടുത്തവാക്യം: “അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.” സങ്കീ, 106:24,25). ക്രിസ്തു പറയുന്നു: “ദൈവത്തിൻ്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ  അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. (യോഹ, 5:38). പൗലൊസ് പറയുന്നു: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.” (പ്രവൃ, 13:46). അതായത്, പിതാക്കന്മാരുടെ കാലം മുതൽ സ്വന്തജനമായ യിസ്രായേൽ ദൈവത്തിൻ്റെ വചനത്തെ തള്ളിക്കളഞ്ഞവരാണ്. എന്നാൽ, ക്രിസ്തുവിനെ സ്വന്തജനം എല്ലാവരും തള്ളിയെന്ന് പറയാൻ പറ്റില്ല. വചനത്തിൽ കൃത്യമായ തെളിവുണ്ട്: ദൈവസഭയുടെ ആദ്യാംഗങ്ങൾ യെഹൂദന്മാരാണ്. പന്ത്രണ്ട് അപ്പൊസ്തലന്മാരും (മത്താ, 10:1-4), യെരൂശലേമിൽ സ്നാനപ്പെട്ട മൂവായിരം പേരും. (പ്രവൃ, 2:41). പിന്നെ, വായിക്കുന്നത്: “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” (പ്രവൃ, 4:4).അടുത്തവാക്യം: “ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തിർന്നു.” (പ്രവൃ, 6:7). നോക്കുക: പുരോഹിതന്മാരടക്കം ശിഷ്യന്മാർ ഏറ്റുവും പെരുകി, എന്നാണ് വായിക്കുന്നത്. അടുത്തവാക്യം: “അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.” (പ്രവൃ, 16:5). പിന്നെ, ദിവസേന പെരുകിയത് വിശ്വാസികളല്ല; സഭകളാണ്. വിശ്വാസികൾ എണ്ണാൻ കഴിയാതെവണ്ണം അധികമായിരുന്നു. അവരിൽ നല്ലൊരു ശതമാനവും യെഹൂദന്മാരായിരുന്നു. അതിനാൽ, മുഴുവൻ യെഹൂദന്മാരും ക്രിസ്തുവിനെ തള്ളിയെന്ന് പറയാൻ കഴിയില്ല. തന്നെയുമല്ല, വചനം ജഡമാകുന്നതിന് മുമ്പ് അഥവാ, വചനം യേശുവെന്ന മനുഷ്യൻ ആകുന്നതിന് മുമ്പാണ് സ്വന്തജനം തള്ളിയകാര്യം പറയുന്നത്. തന്മൂലം, സ്വന്തത്തിലേക്ക് വന്നപ്പോൾ, സ്വന്തജനമായ യെഹൂദന്മാർ തള്ളിയെന്ന് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിനെയല്ല; വചനത്തെയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

10. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ  അധികാരം കൊടുത്തു.” (യോഹ, 1:12). ഈ വാക്യവും വചനം ക്രിസ്തുവാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായിട്ടുണ്ട്. ഈ വാക്യം വചനത്തെക്കുറിച്ചാണ് എന്നതിൻ്റെ ആദ്യത്തെ തെളിവാണ്, നാം ചിന്തിച്ച തൊട്ട് മുകളിലെ വാക്യം. സ്വന്തജനം ജീവദായകമായ വചനത്തെ തള്ളിയ കാര്യം പറഞ്ഞശേഷം, അതിൻ്റെ തുടച്ചയായിട്ടാണ് പന്ത്രണ്ടാം വാക്യം പറയുന്നത്. അതായത്, ദൈവത്തിൻ്റെ വചനം സ്വന്തത്തിലേക്ക് വന്നപ്പോൾ, അവർ വചനത്തെ തള്ളിക്കളഞ്ഞു. അതേ വചനത്തെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്നാണ് അടുത്തവാക്യത്തിൽ പറയുന്നത്. മുകളിലെ വചനത്തിൻ്റെ തുടർച്ചയാണ് പന്ത്രണ്ടാം വാക്യം. ദൈവംതന്നെ നല്കിയ ദൈവത്തിൻ്റെ  വചനമായ ന്യായപ്രമാണത്തിൽ നിത്യജീവൻ ഇല്ലായിരുന്നു എന്ന് കരുതുന്നവരുണ്ട്. എന്നാൽ അത് തെറ്റാണ്. നിത്യജീവനെ അവകാശമാക്കാൻ എന്ത് ചെയ്യേണം എന്നു ചോദിച്ച ഒരു പ്രമാണിയോട്, ന്യായപ്രമാണ കല്പനകൾ അനുസരിക്കാനാണ് ക്രിസ്തു പറഞ്ഞത്. (മർക്കൊ, 10:17-22; ലൂക്കൊ, 18:18-23). എന്നാൽ, പഴയനിയമത്തിൽ പ്രവൃത്തികളലാണ് രക്ഷയെന്നതിനാൽ അവർക്കാർക്കും അത് പ്രാപിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 10:5; ഗലാ, 3:12). വിതയ്ക്കുന്നവൻ്റെ ഉപമ ശിഷ്യന്മാർക്ക് വ്യാഖ്യാനിച്ചു കൊടുക്കുമ്പോൾ, വചനം സന്തോഷഷത്തോടെ കൈക്കൊള്ളുന്നവരെക്കുറിച്ച് ക്രിസ്തു കൃത്യമായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 8:13). ക്രിസ്തു പറയുന്ന മറ്റൊരു വാക്യം ശ്രദ്ധിക്കുക: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48. ഒ.നോ: യോഹ, 17:8). പെന്തെക്കൊസ്തിലെ സംഭവം നോക്കുക: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.” (പ്രവൃ, 2:41). ഈ വാക്യത്തിലെ വാക്ക്, വചനം അഥവാ, ലോഗോസ് ആണ്. പത്രൊസിൽനിന്നു കേട്ട ദൈവത്തിൻ്റെ വചനത്താലാണ് അവർ രക്ഷിക്കപ്പെട്ടത്. അടുത്തവാക്യം: “ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ.” (യാക്കോ, 1:21). ഈ വേദഭാഗങ്ങളൊക്കെ വചനം കൈക്കൊള്ളുന്നതിൻ്റെ ആവശ്യകതയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. വേറെയും പല വാക്യങ്ങളുണ്ട്. (പ്രവൃ 8:14; 17:11; 1തെസ്സ, 1:6; 2:13.യാക്കോ, 1:21). വചനത്താലുള്ള വീണ്ടും ജനനത്തെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്. “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ  തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). അടുത്തവാക്യം: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 2തെസ്സ, 2:14). അതായത്, അവനെ കൊക്കുള്ളുക എന്നാൽ, വചനത്തെ കൈക്കൊള്ളുന്നതാണെന്ന് വ്യക്തമാണല്ലോ?

വാക്യത്തിൻ്റെ അടുത്തഭാഗം: അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ പ്രധാന വാക്യാംശം ഇതാണ്. ഒന്നാം വാക്യത്തിൽ കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന വചനം ആരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. വചനം ദൈവം ആയിരുന്നു. ഏത് ദൈവത്തിൻ്റെ കൂടെയാണോ, വചനം ആയിരുന്നത്, വചനം ആ ദൈവം തന്നെയാണ്. ബൈബിൾ വെളിപ്പെടുത്തുന്നത്, പിതാവായ ഏകദൈവത്തെക്കുറിച്ചാണ്. മറ്റൊരു ദൈവമില്ല. യഹോവ അഥവാ, പിതാവായ ഏകദൈവത്തെയല്ലാതെ, മറ്റൊരു ദൈവത്തെ യഹോവയ്ക്കോ, പഴയനിയമ ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ അറിയില്ലായിരുന്നു. അത്, യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും ഒരുപോലെ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). അതായത്, വചനം ഏത് ദൈവത്തോടുകൂടെ ആയിരുന്നോ, വചനം ആ ദൈവം തന്നെയാണ്. നമ്മുടെ ഒരേയൊരു സത്യദൈവം പിതാവാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). പിതാവായ ദൈവത്തിൻ്റെ വചനം പിതാവായ ദൈവം തന്നെയാണ്. മറ്റൊരു ദൈവമോ, മറ്റൊരു വ്യക്തിയോ ആകാൻ സാദ്ധ്യമല്ല. അപ്പോൾ, വചനത്തിൻ്റെ നാമം എന്ന് പറഞ്ഞാൽ, പിതാവിൻ്റെ നാമം തന്നെയാണ്. എന്തെന്നാൽ, യോഹന്നാൻ്റെ ക്രിസ്തു ഇതുവരെയും ജഡമായിട്ടില്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളു. അടുത്ത വാക്യത്തിലാണ്, വചനം ജഡമായിത്തീരുന്നത്. അതിനാൽ, വചനത്തെ കൈക്കൊണ്ട്, അവൻ്റെ നാമത്തിൽ വിശ്വസിക്കുക എന്നാൽ, അത് വചനത്തിൻ്റെ ഉടയവനായ പിതാവിൻ്റെ നാമമാണെന്ന് വ്യക്തമാണ്. “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ” എന്ന് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്. (യോഹ, 14:24). തന്മൂലം, വചനത്തിൻ്റെ നാമം എന്നത് പിതാവിൻ്റെ നാമമാണെന്ന് നിസംശയം മനസ്സിലാക്കാം. പഴയനിയമത്തിൽ പിതാവിൻ്റെ നാമം യഹോവ എന്നായിരുന്നു. (പുറ, 3:15). “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” (യെശ, 42:8). പഴയനിമ ഭക്തന്മാർ വിളിച്ചപേക്ഷിച്ച നാമവും (സങ്കീ, 116:13,17) ഏകരക്ഷകനും (യെശ, 45:22) രക്ഷാനാമവും അതുതന്നെ ആയിരുന്നു. (യോവേ, 2:32; പ്രവൃ, 2:21). എന്നാൽ, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു അഥവാ, യേശുക്രിസ്തു എന്നാണ്. അതിൻ്റെ പത്ത് തെളിവുകളാണ് നാം ഇനി കാണാൻ പോകുന്നത്.

1. യേശു പറയുന്നു: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പുത്രൻ പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാം.

2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറയുന്നതായി കാണാം. (യോഹ, 17:11–12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്നത് തൻ്റെ നാമമാണ് യേശു എന്ന് വ്യക്തമാണ്.

3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാം. 

4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാം. 

5. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). എന്നാൽ, പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവും പുത്രനും ഒന്നാണെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗളിൽനിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:23). പെന്തെക്കൊസ്തനാളിൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്ന യോവേൽ പ്രവചനമാണ് പത്രൊസ് പുരുഷാരത്തോട് വിളിച്ചുപറഞ്ഞത്. (യോവേ, 2:38; പ്രവൃ, 2:21). അതേ പത്രൊസാണ്, ന്യായാധിപസംഘത്തിൻ്റെ മുമ്പിൽ നിന്നുകൊണ്ട്, ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണെന്ന് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12).

6. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് യേശുക്രിസ്തു ശിഷ്യന്മാരോട് കല്പിച്ചത്. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ലല്ലോ. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. 

7. യേശുക്രിസ്തുവിൻ്റെ മഹാനിയോഗത്തിലെ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അതായത്, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു, ബഹുവചനത്തിൻ്റെയും ഏകവചനത്തിൻ്റെയും തെളിവുകൾ നോക്കുക: (സംഖ്യാ, 3:2; 3:17; മത്താ, 10:2-4; ലൂക്കൊ, 10:20; വെളി, 21:14).

8. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ  മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും ക്രിയ ചെയ്യുകയും വേണം. വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന് പറഞ്ഞാൽ, അതിൻ്റെ പരിധിയിൽനിന്ന് സ്നാനം എങ്ങനെ ഒഴിവാക്കപ്പെടും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് യേശു എന്ന് മനസ്സിലാക്കാം. 

9. പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് മനസ്സിലാക്കാം. 

10. പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമമാണ് വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്.  1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു. (1തിമൊ, 3:14-16). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു. അതായത്, താൻ മനുഷ്യനാണെന്നും പിതാവ് മാത്രമാണ് ദൈവമെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു. (യോഹ, 8:40; 17:3), പുത്രൻ മനുഷ്യനാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:23; റോമ, 5:15; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ, പുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. (1തിമൊ, 2:5-6; 3:14-16). അപ്പോൾ, യേശുവെന്ന നാമം മനുഷ്യനായ പുത്രൻ്റെ മാത്രം നാമമാണെങ്കിൽ, ആദിമസഭ ആ നാമം വിളിച്ച് അപേക്ഷിക്കുമായിരുന്നോ? ഏകദൈവമായ യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പരീശനായ പൗലൊസും, യെഹൂദന്മാരായ മറ്റ് അപ്പൊസ്തലന്മാരും, ആദിമസഭ മുഴുവനും യേശുവിൻ്റെ നാമം നേരിട്ട് വിളിച്ചപേക്ഷിച്ചുവെങ്കിൽ, ഇനിപ്പറയുന്ന രണ്ട് കാര്യങ്ങൾ വജ്രമുനകൊണ്ട് ഹൃദയത്തിൽ കുറിച്ചുവെച്ചുകൊൾക: 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതായത്, യഹോവയായ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയത്. മനുഷ്യർക്ക് രക്ഷ നല്കുവാൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലേയില്ല. (ആവ, 4:39; 1രാജാ, 8:23; യെശ, 45:22). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമം ഇല്ലേയില്ല. (പ്രവൃ, 4:12). അതായത്, വചനത്തിൻ്റെ നാമമെന്ന് പറഞ്ഞാൽ, പിതാവിൻ്റെ നാമമായ യേശുക്രിസ്തു എന്ന് തന്നെയാണ്. തന്മൂലം, അവന കൊക്കൊണ്ട്, അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്ന് പറഞ്ഞാൽ, ദൈവവചനത്തെ കൈക്കൊണ്ട് ദൈവനാമമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കളാകുവാൻ ദൈവവചനം അധികാരം നല്കിയിരിക്കുന്നു എന്നാണ്. 

11. “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13). ഈ വാക്യം യേശുക്രിസ്തുവിൻ്റെ ജനനമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, ആരുടെയും രക്തത്തിൽനിന്ന് ജനിച്ചതല്ല. പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ്. അതുകൊണ്ടായിരിക്കും യേശുവാണെന്ന് പലരും കരുതുന്നത്. എന്നാൽ, ഇവിടെ “അവർ രക്തത്തിൽ നിന്നല്ല” എന്ന് ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അത് യേശുവെന്ന ഏകനെയല്ല; അനേകരെ കുറിക്കുന്ന പ്രയോഗമാണ്. തന്നെയുമല്ല, പന്ത്രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണ് ഈ വാക്യം. അഥവാ, അവനെ കൈക്കൊണ്ട്, അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു എന്ന് പറഞ്ഞ ശേഷമാണ്, പതിമൂന്നാം വാക്യം പറയുന്നത്. അതായത്, പന്ത്രണ്ടാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന, അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവരും ആണ്, ഈ വാക്യത്തിൽ പറയുന്ന അവർ, എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ഇവിടുത്തെ ജനനം, അമ്മയുടെ ഉദരത്തിലൂടെയുള്ള അഥവാ, ജീവശാസ്ത്രപരമായ ജനനമല്ല; ദൈവത്തിൽ നിന്നുള്ള ജനനമാണ്. ദൈവവചനത്താലുള്ള വീണ്ടും ജനനത്തെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. (യാക്കോ, 1:18; 1പത്രൊ, 1:23; 2തെസ്സ, 2:14). അതുപോലെ, ദൈവത്തിൽ നിന്നുള്ള ജനനത്തെക്കുറിച്ചും കൃത്യമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.” (1യോഹ, 3:9). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.” (1യോഹ, 5:1. ഒ.നോ: 2:29; 4:7; 5:1,4). തന്മൂലം, ദൈവവചനം കൈക്കൊണ്ട് യേശുക്രിസ്തു എന്ന ദൈവനാമത്തിൽ വിശ്വസിക്കുന്നവർ, ആരുടെയും രക്തത്തിൽ നിന്നല്ല; ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല ജനിച്ചത്. ദൈവത്തിൽ നിന്നാണ്. എന്നാൽ, ഈ വേദഭാഗത്ത് സന്ദിഗ്ധമായി തോന്നാവുന്ന ഒരു ഭാഷാ പ്രയോഗമുണ്ട്. ദൈവത്തിൽ നിന്നത്രേ ജനിക്കുന്നത്, എന്ന് വർത്തമാനകാലത്തിലല്ല പറഞ്ഞിരിക്കുന്നത്. ദൈവത്തിൽ നിന്നത്രേ ജനിച്ചത് എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം. ഒന്ന്; യിസ്രായേൽ ജനം അമ്മയുടെ ഉദരത്തിൽ ഇരിക്കേതന്നെ അവരെ വിളിച്ചുവേർതിരിച്ച് ദൈവം തൻ്റെ പുത്രൻ ആക്കിയതാണ്. (യെശ, 40:1-3; പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). യിസ്രായേലിനെ പുത്രനെന്ന് ഏകവചനത്തിൽ മാത്രമല്ല; പുത്രന്മാന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ദൈവം യിസ്രായേലിൻ്റെ പിതാവാണെന്നും പറഞ്ഞിട്ടുണ്ട്. (ആവ, 32:6; യെശ, 63:16; 64:8; യിരെ, 31:9; മലാ, 2:10; യോഹ, 8:41). തന്നെയുമല്ല, ദൈവത്തിൽ നിന്നുള്ള പുതിയൊരു ജനനത്തെക്കുറിച്ച് പഴയനിയമത്തിൽ എവിടെയും പറഞ്ഞിട്ടുമില്ല. രണ്ട്; പന്ത്രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണല്ലോ പതിമൂന്നാം വാക്യം. പന്ത്രണ്ടാം വാക്യത്തിലെ, “അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും” എന്ന പ്രയോഗം യിസ്രായേൽ ജനത്തെ മാത്രം കുറിക്കുന്നതല്ല; സകല ജാതികളെയും കുറിക്കുന്നതാണ്. തന്നെയുമല്ല, പതിനൊന്നാം വാക്യത്തിൽ, വചനം സ്വന്തത്തിലേക്ക് വന്നപ്പോൾ, സ്വന്തമായവർ വചനത്തെ തള്ളിയതാണ്. തന്മൂലം, ലോകം മുഴുവൻ്റെയും രക്ഷയ്ക്കായി തൻ്റെ വചനം അയച്ച കാര്യമാണ് അടുത്ത വാക്യങ്ങളിൽ പറയുന്നതെന്ന് മനസ്സിലാക്കാം. മൂന്ന്; ദൈവസഭ സ്ഥാപിതമായി അറുപതിലേറെ വർഷം കഴിഞ്ഞിട്ടാണ്, യോഹന്നാൻ തൻ്റെ പുസ്തകരചന ആരംഭിക്കുന്നത്. താൻ സുവിശേഷം രചിക്കുന്ന കാലത്ത്, സഭ ഏകദേശം ലോകം മുഴുവൻ അഥവാ, റോമാ സാമ്രാജ്യം മുഴുവൻ പടർന്ന് വ്യാപിച്ചിട്ടുണ്ട്. (ലൂക്കൊ, 2:1). അതിനാൽ, അനേകംപേർ ദൈവവചനത്താൽ ദൈവത്തിൽനിന്ന് വീണ്ടും ജനിച്ചുകഴിഞ്ഞിരിക്കും. അതിനാലാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതെന്ന് വേണം മനസ്സിലാക്കാൻ.

12. “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ, 1:14). യോഹന്നാൻ്റെ ഒന്നാം അദ്ധ്യായത്തിൽ, ആറു മുതൽ ഒൻപതുവരെ വാക്യങ്ങൾ ഒഴികെ, ഒന്നു മുതൽ പതിനാലാം വാക്യംവരെ പറഞ്ഞിരിക്കുന്നത്, ദൈവത്തിൻ്റെ യഥാർത്ഥ വചനത്തെക്കുറിച്ചാണ്. ദൈവപുത്രനായ യേശു കടന്നുവരുന്നത് ഈ വേദഭാഗം മുതലാണ്. അഥവാ, എപ്പോൾ, ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നുവോ അപ്പോൾ മുതലാണ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം ആരംഭിക്കുന്നത്. അതായത്, യേശു വചനമല്ല; വചനം ജഡമായിത്തീർന്നവനാണ്. ക്രിസ്തു അക്ഷരാർഥത്തിൽ വചനമാണെങ്കിൽ, വചനം ജഡമായിത്തീർന്നത് മറ്റാരെങ്കിലും ആയിരിക്കണം. വചനവും വചനം ജഡമായവനും ഒരാളാകുക സാദ്ധ്യമല്ല. രണ്ടും ഒരാളാണെന്ന് പറഞ്ഞാൽ അത് പരസ്പര വിരുദ്ധമാണ്. ഒന്ന് മറ്റൊന്നാന്നായ ശേഷം, ഇതുതന്നെയാണ് അതെന്ന് എങ്ങനെ പറയും? വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവനാണ് കൃപയും സത്യവും നിറഞ്ഞവനായി മനുഷ്യരോട് കൂടി വസിച്ചത്. അല്ലാതെ, ദൈവത്തിൻ്റെ വചനമല്ല മനുഷ്യരോടുകൂടെ വസിച്ചത്. തുടർന്ന്, യേശുവിലൂടെ അഥവാ, യേശുവിൻ്റെ വായിൽക്കൂടിയാണ് വചനം അഥവാ, ലോഗോസ് പുറപ്പെടുന്നതെന്ന് കാണാൻ കഴിയും. അതായത്, ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് പഴയനിയമത്തിലെ വചനമെന്ന് നാം തുടക്കത്തിൽ കണ്ടതാണ്. അതേ വചനം ഇനി യേശുക്രിസ്തുവിൻ്റെ വായിൽക്കൂടിയാണ് പുറപ്പെടുന്നത്. അതിൻ്റെ തെളിവുകൾ താഴെ വിശദമായി കാണാം. തന്മൂലം, യോഹന്നാൻ്റെ വചനം യഥാർത്ഥത്തിൽ യേശുവല്ല; വചനം ജഡമായവനാണ് യേശുവെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. വാക്യത്തിൻ്റെ അടുത്തഭാഗം ഇങ്ങനെയാണ്: “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” ഈ വേദഭാഗപ്രകാരം, ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം. ഒന്ന്; ദൈവത്തിന് ഏഴ് വിഭാഗങ്ങളിലായി കോടിക്കണക്കിന് മക്കളുണ്ട്. ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (ലൂക്കൊ, 1:32,35), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). തന്നെയുമല്ല, ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മത്താ, 1:21), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (മീഖാ, 5:2,3; ഉല്പ, 3:15; റോമ, 9:5). തന്മൂലം ക്രിസ്തു ദൈവത്തിൻ്റെ ഒരേയൊരു പുത്രനല്ലെന്ന് മനസ്സിലാക്കാം. രണ്ട്; ഏകജാതനെന്ന് അഞ്ച് പ്രാവശ്യവും (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9), ആദ്യജാതനെന്ന് അഞ്ചുപ്രാവശ്യവും അവനെ വിശേഷിപ്പിച്ചിട്ടുണ്ട്. (റോമ, 8:29; കൊലൊ, 1:15; 1:18- എബ്രാ, 1:6; വെളി, 1:5). ഏകജാതനെന്ന പ്രയോഗവും ആദ്യജാതനെന്ന പ്രയോഗവും അക്ഷരാർത്ഥത്തിലാണെങ്കിൽ പരസ്പരവിരുദ്ധമാണ്. എന്തെന്നാൽ, ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. അഥവാ, ഒറ്റപ്പുത്രനും മൂത്തപുത്രനും ഒരുപോലെ ആയിരിക്കാൻ ആർക്കും കഴിയില്ല. തന്മൂലം. ഏകജാതനെന്നതും ആദ്യജാതനെന്നതും യേശുവിൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം. മൂന്ന്; “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു” എന്ന വാക്യാംശം കെ,ജെ.വി പോലുള്ള അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ, സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: (AKJV, AFV, ANT, ASV, AUV, BB, BSC, DBT, DBYe, DRB, DRC, Diaglott, ERV, GB, GDBY, GNT, HKJV+, HNT, JUB, KJV+, LHB, LONT, MLV’19, NCV, NMV’18, NTM, IEB-cw, OEB-us, PCE, Phi, RHB, RNKJV, RV, REV+, ReV’03, SLT, WBT, WNT). പുരാതന കയ്യെഴുത്തു പ്രതികളിൽ കാണാത്തതോ, സംശയമുള്ളതോ ആയ ഭാഗങ്ങളാണ് ബ്രാക്കറ്റിൽ ഇടുന്നത്. നാല്; ഏകജാതനെന്നത് യോഹന്നാൻ്റെ സുവിശേഷത്തിലും ഒന്നാം ലേഖനത്തിലും മാത്രം കാണുന്ന പ്രയോഗമാണ്. മറ്റൊരു എഴുത്തുകാരും അപ്പൊസ്തലന്മാരും ആ പ്രയോഗം ഉപയോഗിച്ചിട്ടില്ല. അതായത്, സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വചനം ജഡമായവനായിട്ടാണ് യേശുവിനെ യോഹന്നാൻ അവതരിപ്പിക്കുന്നത്. തന്മൂലം, വചനം ജഡമായവൻ എന്ന നിലയിലുള്ള ക്രിസ്തുവിൻ്റെ നിസ്തല്യതയെ കുറിക്കുന്ന പ്രയോഗമാണ് ഏകജാതൻ എന്ന് മനസ്സിലാക്കാം.

ക്രിസ്തുവിനെക്കുറിച്ച് ഒരു പ്രധാനപ്പെട്ട ഒരു കാര്യംകൂടി നാം അറിയേണ്ടിയിരുക്കുന്നു. “വചനം ജഡമായിത്തീർന്നു” എന്ന പ്രയോഗം അക്ഷരാർഥത്തിൽ അല്ല; ആലങ്കാരിക പ്രയോഗമാണ്. അഥവാ, ആത്മിക അർത്ഥത്തിലാണ് അത് പ്രയോഗിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ, യേശു പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). സമവീക്ഷണ സുവിശേഷങ്ങൾ പൂർണ്ണമായും, യേശുവെന്ന മനുഷ്യൻ്റെ ജനനം മുതൽ ഉത്ഥാനം വരെയുള്ള ചരിത്രപരത പ്രതിപാദിക്കുമ്പോൾ, യോഹന്നാൻ അധികവും ആത്മിക വിഷയങ്ങളും പ്രഭാഷണങ്ങളുമാണ് പ്രതിപാദിക്കുന്നത്. അതുകൊണ്ടാണ് “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്ന് ശിഷ്യന്മാർ പറഞ്ഞതും (യോഹ, 6:60), പല ശിഷ്യന്മാരും അവനെ വിട്ടുപോയതും. (യോഹ, 6:66). ഒരുകാര്യം വ്യക്തമാണ്: വചനം അവതാരം എടുത്തതോ, വചനം രൂപാന്തരപ്പെട്ട് യേശു ആയതോ അല്ല. അങ്ങനെവന്നാൽ, ക്രിസ്തു മാത്രമല്ലാതെ പിന്നെ വചനം ഉണ്ടാകാൻ പാടില്ല. എന്നാൽ, ക്രിസ്തുവിനൊപ്പവും ക്രിസ്തുവിനു ശേഷവും വചനത്തെ പുതിയനിയമത്തിൽ ഉടനീളം കാണാം. തന്നെയുമല്ല, ക്രിസ്തു അക്ഷരാർത്ഥത്തിൽ, വചനം ജഡമായവനാണെന്ന് പറഞ്ഞാൽ; അത്, അവൻ ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് പറയുന്നതിന് തുല്യമാണ്. എന്തെന്നാൽ, ദൈവം തൻ്റെ വായിലെ വചനത്താലാണ് സകലവും സൃഷ്ടിച്ചത്, (സങ്കീ, 33:6). മറ്റൊരു വചനം ദൈവത്തിനില്ല. യഥാർത്ഥത്തിൽ, അതേ വചനം ജഡമായവനാണ് ക്രിസ്തുവെന്ന് പറഞ്ഞാൽ; അവൻ സൃഷ്ടിക്ക് തുല്യമാകും. തന്മൂലം, ചവനം ജഡമായിത്തീർന്നു എന്ന യോഹന്നാൻ്റെ പ്രയോഗം തികച്ചും ആലങ്കരികമാണെന്ന് മനസ്സിലാക്കാം. അഥവാ, ആത്മിക അർത്ഥമാണ് ഉള്ളതെന്ന് മനസ്സിലാക്കാം.

13. ഇനി, “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു” എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ച് പരമപ്രധാനമായ ചില കാര്യങ്ങൾ അറിയണം. ക്രിസ്തു ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്നും ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്നും വിചാരിക്കുന്നവരുണ്ട്.എന്നാൽ, അതൊന്നും ബൈബിളിൻ്റെ ഉപദേശമല്ല. ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. അതായത്, നമ്മുടെ ഏകദൈവം ആത്മാവും (യോഹ, 4:24; 1തിമൊ, 2:5), നമ്മുടെ മദ്ധ്യസ്ഥനും മറുവിലയുമായ ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1തിമൊ, 2:6). ഇനി നമുക്ക് വിശദമായി അറിയാം: കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്ന ക്രിസ്തു മൂലം പഴയപുതിയനിയമങ്ങൾ തമ്മിൽ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. (മത്താ, 5:17-18). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). ട്രിനിറ്റിയുടെ പഠിപ്പിക്കൽപോലെ, ക്രിസ്തു യഥാർത്ഥത്തിൽ വചനമെന്ന നിത്യപുത്രൻ ആയിരുന്നെങ്കിൽ; പ്രവചനംപോലെ, എ,ഡി. 29-ൽ ജനിച്ച ക്രിസ്തുവും ദൈവപുത്രനും ആരാണെന്ന് പറയും. തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമെന്ന നിത്യപുത്രനല്ലെന്ന് മനസ്സിലാക്കാം.

14. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ വചനമെന്ന നിത്യദൈവമല്ലെന്ന് മനസ്സിലാക്കാം.

15. ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). തന്നെയുമല്ല. ദൈവം ശാശ്വതവാനും മരണമില്ലാത്തവനും ആണ്. (സങ്കീ, 90:2; യെശ, 57:15; 1തിമൊ, 6:16). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

16. ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യൻ, വചനമെന്ന നിത്യപുത്രനാണെന്ന് എങ്ങനെ പറയും? തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ വചനമല്ലെന്നത് തർക്കമറ്റ വസ്തുതയാണ്.

17. അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). പുതിയനിയമത്തിൽ മനുഷ്യരുടെ നിത്യരക്ഷയ്ക്കായിമാത്രം വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, വചനമെന്ന നിത്യപുത്രനാണെന്ന് എങ്ങനെ പറയും? തന്മൂലം, യേശു യഥാർത്ഥത്തിൽ വചനമല്ലെന്ന് സംശയലേശമന്യേ തെളിയുന്നു.

18. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. എന്നുവെച്ചാൽ, നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. നിത്യമായ അസ്തിത്വത്തിൽ പിതാവെന്ന ഏകദൈവമേ ഉള്ളെങ്കിൽ, ക്രിസ്തുവിന് വചനമെന്ന നിത്യപുത്രനായിരിക്കാൻ എങ്ങനെ സാധിക്കും. തന്മൂലം, യേശു യഥാർത്ഥത്തിൽ വചനമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

19. ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെന്ന് തെറ്റിദ്ധരിക്കാനുണ്ടായ ഒരു വാക്യം കൂടിയുണ്ട്: “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം.” (1 യോഹ, 1:1). അപ്പൊസ്തലന്മാർ അനുഭവിച്ചറിഞ്ഞ സാക്ഷാൽ വചനത്തെക്കുറിച്ചാണ്, ജീവൻ്റെ വചനം എന്ന് ഈ വേദഭാഗത്ത് പറഞ്ഞിരിക്കുന്നത്. അതിൻ്റെ തെളിവ് വചനത്തിൽത്തന്നെ ഉണ്ട്: “അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളിൽ എനിക്കു പ്രശംസ ഉണ്ടാകും.” (ഫിലി, 2:15-16). ഈ വേദഭാഗത്ത്, ജീവൻ്റെ വചനമെന്ന് ദൈവത്തിൻ്റെ സാക്ഷാൽ വചനത്തെ പറഞ്ഞിരിക്കുന്നത് നോക്കുക. തന്നെയുമല്ല, ജീവൻ്റെ വചനത്തെയും ക്രിസ്തുവിനെയും കൃത്യമായി വേർതിരിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക. ജീവൻ്റെ വചനത്തെ കുറിക്കാൻ രണ്ട് വേദഭാഗങ്ങളിലും ഒരേ ഗ്രീക്ക് പ്രയോഗമാണ് പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തിൽ വചനത്തെ കുറിക്കുന്ന ഹ്റെമാ (hraymah) എന്ന ഒരു ഗ്രീക്കുപദം കൂടിയുണ്ട്. ആ പദംകൊണ്ടും വചനത്തെ നിത്യജീവൻ്റെ വചനമെന്നും ജീവൻ്റെ വചനമെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 6:68; പ്രവൃ, 5:20). തന്മൂലം, ജീവൻ്റെ വചനം ക്രിസ്തുവല്ല; ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് മനസ്സിലാക്കാമല്ലോ. 1യോഹന്നാൻ 1:1 ക്രിസ്തുവിനെ കുറിക്കുന്നതല്ല എന്നതിൻ്റെ മറ്റൊരു തെളിവ് തരാം. പ്രസ്തുതവാക്യത്തിൽ, ആദിമുതൽ ഉള്ളത്, എന്ന് നപുംസകലിംഗ സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇനി പിതാവിനെക്കുറിച്ച് പറയാൻ ഉപയോഗിച്ചിരിക്കുന്ന വാക്യങ്ങൾ കാണിക്കാം: “പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നു.” (1യോഹ, 2:13. ഒ.നോ: 2:14). പിതാവിനെക്കുറിച്ച് പറഞ്ഞപ്പോൾ, ആദിമുതൽ ഉള്ളത് എന്ന് പറയാതെ, ആദിമുതൽ ഉള്ളവൻ എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത് നോക്കുക. അതായത്, പ്രസ്തുത വേദഭാഗത്ത് പറഞ്ഞിരിക്കുന്ന, ജീവൻ്റെ വചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെ കുറിക്കുന്നത് ആയിരുന്നെങ്കിൽ; ആദിമുതൽ ഉള്ളത് എന്ന് പറയാതെ, ആദിമുതൽ ഉള്ളവൻ എന്ന് കൃത്യമായ പുല്ലിംഗ സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ജഡമാത്തീർന്ന വചനത്തെ കുറിക്കാൻ സുവിശേഷങ്ങളിൽ പുല്ലിഗ സർവ്വനാമം ഉപയോഗിച്ച യോഹന്നാൻ, തൻ്റെ ലേഖനത്തിൽ നേരിട്ട് യേശുവിനെ വചനമെന്ന് വിശേഷിപ്പിക്കുകയാണെങ്കിൽ, പുല്ലിഗം ഉപയോഗിക്കാതിരിക്കുമോ? തന്മൂലം, അവിടെപ്പറയുന്ന ജീവൻ്റെ വചനം യഥാർത്ഥത്തിൽ ക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ഞങ്ങൾ കേട്ടു, സ്വന്ത കണ്ണുകൊണ്ടു കണ്ടു, ഞങ്ങൾ നോക്കി എന്നൊക്കെ പറഞ്ഞിരിക്കുന്നത്, അപ്പൊസ്തലന്മാർ അനുഭവിച്ചറിഞ്ഞ അല്ലെങ്കിൽ രുചിച്ചറിഞ്ഞ ദൈവത്തിൻ്റെ വചനത്തെക്കുറിച്ചുള്ള ആലങ്കരിക പ്രയോഗമാണ്.

20. വചനത്തെക്കുറിച്ച് ചില കാര്യങ്ങൾകൂടി നോക്കാം. ദൈവത്തിൻ്റെ വചനത്തെ പുതിയനിയമത്തിൽ, ലോഗോസ് എന്നും, ഹ്റെമാ എന്നും രണ്ട് ഗ്രീക്ക് പദങ്ങൾകൊണ്ട്, അഭിന്നമായിട്ടാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ഉദാ: (എബ്രാ, 11:3; 2പത്രൊ, 3:5). എന്നാൽ, വചനം ജഡമായിത്തീർന്നു എന്ന് പറഞ്ഞിരിക്കുന്നത്, ലോഗോസ് ആയതുകൊണ്ട്, നാം അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. വചനത്തെ, ദൈവത്തിൻ്റെ വചനവമെന്നും ക്രിസ്തുവിൻ്റെ വചനവമെന്നും അഭിന്നമായിട്ടാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കോ, 5:1. ഒ.നോ: 8:1; പ്രവൃ, 4:31; 6:2,7; 8:14; 11:1; 13:5,44,46.48.49). ക്രിസ്തുവിൻ്റെ വചനം: “ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” (മത്താ, 24:35. ഒ.നോ: മർക്കൊ, 8:38; 13:31; ലൂക്കൊ, 6:47; 9:36; 21:33; യോഹ, 5:24; 8:31,37,43,51,52; 14:23). ലോഗൊസ് പിതാവിൻ്റെ വചനമാണെന്നും ക്രിസ്തു പറഞ്ഞു. “നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24. ഒ.നോ: 17:6,14,17).  ക്രിസ്തുവിൻ്റെ വചനം‘ എന്നു അപ്പൊസ്തലന്മാരും പറയുന്നു: “അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.” (ലൂക്കൊ, 4:32. ഒ.നോ: 10:39; യോഹ, 4:41; 5:38; കൊലൊ, 3:16; 1യോഹ, 2:5). ദൈവത്തിൻ്റെ വചനവും ക്രിസ്തുവിൻ്റെ വചനവും ഒന്നായിരിക്കെ, അവൻ യഥാർത്ഥത്തിൽ വചനമാണെന്ന് എങ്ങനെ പറയും? വചത്തിനൊരു വചനമുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, യഥാർത്ഥത്തിൽ ക്രിസ്തു വചനമല്ലെന്ന് വ്യക്തമാണല്ലോ?

21. യോഹന്നാൻ്റെ സുവിശേഷത്തിലാണല്ലോ വചനം ദൈവമായിരുന്നു” എന്ന് പറയുന്നത്. (യോഹ, 1:1). അതേ യോഹന്നാൻ തന്നെയാണ്, യേശു മനുഷ്യനാണെന്ന് ഏറ്റവും അധികം രേഖപ്പെടുത്തിയിരിക്കുന്നത്. “വചനം ജഡമായിത്തീർന്നു” എന്നത് ഉൾപ്പെടെ 15 പ്രാവശ്യം യേശു മനുഷ്യനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യോഹ, 1:14; 1:30; 4:29; 5:12; 7:46; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5). വചനം യഥാർത്ഥത്തിൽ യേശുക്രിസ്തുവെന്ന നിത്യദൈവമാണെങ്കിൽ, യോഹന്നാൻ്റെ സുവിശേഷംപോലെ പരസ്പര വിരുദ്ധമായ ഒരു പുസ്തകം ലോകത്തൊരിടുത്തും ഉണ്ടാകില്ല. അതൊരു ദൈവവചനമായിട്ട് അംഗീകരിക്കാനും പറ്റില്ല. തന്മൂലം, യഥാർത്ഥത്തിൽ വചനം ക്രിസ്തുവല്ല; വചനം ജഡമായിത്തീർന്നവനാണ് ക്രിസ്തുവെന്ന് മനസ്സിലാക്കാം.

22. പഴയനിയമത്തിൽ ദൈവത്തിൻ്റെ വായിൽക്കൂടി വരുന്നതാണ് ദബാർ അഥവാ, വചനം. “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; 138:4; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). പുതിയനിയമത്തിൽ ലോഗോസ് അഥവാ, വചനം യേശുക്രിസ്തുവിൻ്റെ വായിൽക്കൂടി വരുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു.” (ലൂക്കൊ, 4:22). ഈ വേദഭാഗത്ത്, വാക്കുകൾ എന്നത്, വചനം അഥവാ, ലോഗോസ് ആണ്. അടുത്തവാക്യം: “ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു.” (യോഹ, 15:3. ഒ.നോ: 12:48). യഹോവ വചനത്തെ (ദവാർ) അയച്ചു സൗഖ്യമാക്കിയെന്നും (സങ്കീ, 107:20), യേശു തൻ്റെ വാക്കു അഥവാ വചനം (ലോഗൊസ്) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തിയെന്നും പറഞ്ഞിരിക്കുന്നു. (മത്താ, 8:16). യഹോവയുടെ വായിൽനിന്ന് പുറപ്പെട്ട വചനവും യേശുവിൻ്റെ വായിൽനിന്ന പുറപ്പെട്ട വചനവും ഒന്നുതന്നെയാണ്. ദൈവത്തിന് രണ്ട് വചനമില്ല. രണ്ടും ചെയ്യുന്നത് ഒരേ പ്രവൃത്തിയുമാണ്. അപ്പോൾ, യേശു യഥാർത്ഥത്തിൽ വചനമാണെന്ന് എങ്ങനെ പറയാൻ കഴിയും? വചനത്തിൻ്റെ വായിൽനിന്ന് വചനം പുറപ്പെട്ടു എന്ന് പറഞ്ഞാൽ; എങ്ങനെയിരിക്കും? വചനം, വചനംകൊണ്ട് സൗഖ്യമാക്കിയെന്ന് പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? തന്മൂലം, ക്രിസ്തു യഥാർത്ഥത്തിൽ വചനമാണെന്ന് പറയുന്നത്, യുക്തിക്കും ബുദ്ധിക്കും വചനത്തിനും നിരക്കുന്നതല്ല.

23. ദൈവത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചും, വചനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചും അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം. ദൈവത്താലുള്ള ജനനം: “ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.” (1യോഹ, 3:9). അടുത്തവാക്യം: “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.” (1യോഹ, 5:1). വചനത്താലുള്ള ജനനം: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ  തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). അടുത്തവാക്യം: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: 2തെസ്സെ, 2:14; യാക്കോ, 1:23). ഒരു വ്യക്തി, ദൈവത്തിൽ നിന്നും, ദൈവത്തിൻ്റെ വചനത്തിൽ നിന്നും പ്രത്യേകം പ്രത്യേകം വീണ്ടുംജനിക്കേണ്ട ആവശ്യമില്ല. തന്മൂലം, ദൈവത്തിൻ്റെ വചനം, ദൈവം തന്നെയാണ്. മറ്റൊരു വ്യക്തിയായി വചനത്തെ ഒരിക്കലും വേർപെടുത്താൻ കഴിയില്ലെന്ന് മനസ്സിലാക്കാം.

24. വളരെ ശ്രദ്ധേയമായ മറ്റൊന്ന് കാണിക്കാം: ദൈവത്തിൻ്റെ വചനം അഥവാ, ലോഗൊസിനെയും യേശുക്രിസ്തുവിനെയും ഒരു വാക്യത്തിൽത്തന്നെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. “സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ ലോഗോസ് പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃ, 4:30). അടുത്തവാക്യം: “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച ലോഗോസ്.” (പ്രവൃ, 10:36). അടുത്തവാക്യം: “അവൻ  ദൈവത്തിന്റെ ലോഗോസും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു.” (വെളി, 1:2. ഒ.നോ: യോഹ, 5:38; 17:6,14,20; 1തിമൊ, 1:15; 2തിമൊ, 1:13; വെളി, 1:9; 20:4). യഥാർത്ഥത്തിൽ ലോഗോസ് അഥവാ, വചനം ക്രിസ്തു ആയിരുന്നെങ്കിൽ, ക്രിസ്തുവിനെയും ലോഗോസിനെയും വേർതിരിച്ച് പറയുമായിരുന്നോ? ഒരിക്കലും പറയില്ലായിരുന്നു. തന്മൂലം, ക്രിസ്തു വചനമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

25. തൻ്റെ വചനവും പിതാവിൻ്റെ വചനവും ഒന്നാണെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നു: “എന്നെ സ്നേഹിക്കാത്തവൻ എന്റെ ലോഗോസ് പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന ലോഗോസ് എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 14:24). ദൈവത്തിൻ്റെ വചനവും മനുഷ്യർ പ്രസംഗിച്ച വചനവും ലോഗോസാണെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്: “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം (ലോഗോസ്) നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല (ലോഗോസ്) സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു (ലോഗോസ്) തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13). ദൈവത്തിൻ്റെ വചനവും (ലൂക്കൊ, 11:28; ഫിലി, 1:14; എബ്രാ, 4:12), യേശുക്രിസ്തുവിൻ്റെ വചനവും (യോഹ, 5:24; 8:43; കൊലൊ, 3:16), ദൂതൻ്റെ വചനവും (ലൂക്കൊ, 1:20; 1:29), അപ്പൊസ്തലന്മാരുടെ വചനവും (യോഹ, 17:20),  മനുഷ്യരുടെ വചനവും (മത്താ, 5:37; 10:14; 12:32,37; കൊലൊ, 4:6) ലോഗൊസാണ്. ദൈവവും ക്രിസ്തുവും ദൂതന്മാരും മനുഷ്യരും സംസാരിക്കുന്നത് അഥവാ, അവരുടെ വായിൽക്കുടി വരുന്നത് യേശുക്രിസ്തു ആണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, വചനം അഥവാ, ലോഗൊസ് അക്ഷരാർത്ഥത്തിൽ ക്രിസ്തുവാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല.

26. ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസഗിച്ചതും പ്രാർത്ഥിച്ചതും വചനം അഥവാ, ലോഗോസ് കൊണ്ടാണ്. ക്രിസ്തു പറഞ്ഞ വചനം: “അവൻ  ഇതു പറഞ്ഞു എന്നു അവൻ  മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ, 2:22. ഒ.നോ: (യോഹ, 12:48; 15:3). പ്രമാണിച്ച വചനം: “എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.” (യോഹ, 8:55). പ്രസംഗിച്ച വചനം: “അവൻ  ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരുന്നു.” (ലൂക്കൊ, 5:1. ഒ.നോ: 8:21; 11:28). പ്രാർത്ഥിച്ച വചനം: °അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.” (മത്താ, 26:44). ക്രിസ്തു പറഞ്ഞതും പ്രമാണിച്ചതും പ്രസംഗിച്ചതും പ്രാർത്ഥിച്ചതുമായ വചനം അഥവാ, ലോഗോസ് ആണെന്നിരിക്കെ, ക്രിസ്തു യഥാർത്ഥത്തിൽ വചനം ആണെന്ന് എങ്ങനെ പറയും? വചനം വചനം പറഞ്ഞു, വചനം വചനം പ്രമാണിച്ചു, വചനം വചനം പ്രസംഗിച്ചു, വചനം വചനം ചൊല്ലി പ്രാർത്ഥിച്ചു എന്നൊക്കെ പറഞ്ഞാൽ; അതൊരു പ്രഹേളികയായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ? തന്മൂലം. ക്രിസ്തു വചനമല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

27. “അവന്റെ വചനം കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.” (പ്രവൃ, 2:41). പത്രൊസിൽ നിന്ന് ലോഗോസ് അഥവാ, വചനം കൈക്കൊണ്ടവരാണ് സ്നാനം ഏറ്റത്. അടുത്തവാക്യം: “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44). ക്രിസ്തു തൻ്റെ ശുശ്രൂഷ തികച്ച് പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയശേഷമാണ്, ദൈവത്തിൻ്റെ വചനത്താലുള്ള ഈ പ്രവൃത്തികളൊക്കെ നടക്കുന്നതെന്ന് ഓർക്കണം. തന്മൂലം, വചനം ക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? യഥാർത്ഥത്തിൽ, ക്രിസ്തു വചനമല്ല; ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46). വചനത്തിൻ്റെ വിവിധ വിശേഷണങ്ങളും കാണുക: ആണയുടെ വചനം (എബ്രാ, 7:28), ഉൾനട്ട വചനം (യാക്കോ, 1:21), കർത്താവിൻ്റെ വചനം (പ്രവൃ, 8:25), ക്രിസ്തുവിൻ്റെ വചനം (കൊലൊ, 3:16), ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം (എബ്രാ, 6:2), ക്രിസ്തുവിൻ്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവചനം (ലൂക്കൊ, 4:22), കൃപയുടെ വചനം (പ്രവൃ, 14:3), ക്രൂശിൻ്റെ വചനം (1കൊരി, 1:18), ജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8), തിരുവചനം (സങ്കീ, 119:25), ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനം (എബ്രാ, 2:2), ദൈവവചനം (ലൂക്കൊ, 5:1), ദൈവത്തിൻ്റെ സത്യവചനം (വെളി, 19:9, നിരപ്പിൻ്റെ വചനം (2കൊരി, 5:19), നീതിയുടെ വചനം (എബ്രാ, 5:13), ന്യായം വിധിക്കുന്ന വചനം (യോഹ, 12:48), ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം (യോഹ, 15:25), പത്ഥ്യവചനം (1തിമൊ, 6:3), പരിജ്ഞാനത്തിൻ്റെ വചനം (സദൃ, 19:27), പ്രവചനപുസ്തകത്തിലെ വചനം (വെളി, 22:19), മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനം (1കൊരി, 2:13), യിസ്രായേൽ മക്കൾക്ക് അയച്ച വചനം (പ്രവൃ, 10:36), യെശയ്യാപ്രവാചകൻ പറഞ്ഞ വചനം (യോഹ, 12:38), രക്ഷാവചനം (പ്രവൃ, 13:26), വാഗ്ദത്തവചനം (റോമ, 9:9), വിശുദ്ധവചനം (സങ്കീ, 105:42), വിശ്വാസയോഗ്യമായ വചനം (1തിമൊ, 4:9), സത്യവചനം (2കൊരി, 6:6), സാക്ഷ്യവചനം (വെളി, 12:11), സുവിശേഷവചനം (പ്രവൃ, 15:7). ഇതൊക്കെ ക്രിസ്തുവല്ല; ദൈവത്തിൻ്റെ ഏകവചനമാണ്. യഥാർത്ഥത്തിൽ, ക്രിസ്തു വചനമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ പ്രത്യക്ഷതയായ ഒരു സമ്പൂർണ്ണ മനുഷ്യവ്യക്തി ആയിരുന്നു. ഇതാണ്, ദൈവത്മാവിനാൽ ബൈബിളിൽ എഴുതിവെച്ചിരിക്കുന്ന യഥാർത്ഥ വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്

☛ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവും സ്രഷ്ടാവും ഒരുത്തൻ മാത്രമാണ്. ➟എന്നാൽ ഏതോ മിഥ്യാധാരണയിയൽ സ്രഷ്ടാവല്ല; സ്രഷ്ടാക്കളാണ് ഉള്ളതെന്ന് ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നു. ➟ദൈവശ്വാസീയമായ തിരുവെഴുത്തുകൾ എന്തുപറയുന്നു എന്ന് നമുക്ക് പരിശോധിക്കാം:
ഞാൻ ഒറ്റയ്ക്കു സൃഷ്ടിച്ചു:
➦ യഹോവ ഒരു വെല്ലുവിളിയെന്നവണ്ണം ചോദിക്കുന്നത് ഇപ്രകാരമാണ്: ➤❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു എന്നിടത്ത്, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. ➟സത്യവേപുസ്തകം സമകാലിക പരിഭാഷയിലെ നോക്കുക: ➤❝എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?❞ (സ.വേ.പു.സ). ➤❝𝐓𝐡𝐮𝐬 𝐬𝐚𝐢𝐭𝐡 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐭𝐡𝐲 𝐫𝐞𝐝𝐞𝐞𝐦𝐞𝐫, 𝐚𝐧𝐝 𝐡𝐞 𝐭𝐡𝐚𝐭 𝐟𝐨𝐫𝐦𝐞𝐝 𝐭𝐡𝐞𝐞 𝐟𝐫𝐨𝐦 𝐭𝐡𝐞 𝐰𝐨𝐦𝐛, 𝐈 𝐚𝐦 𝐭𝐡𝐞 𝐋𝐎𝐑𝐃 𝐭𝐡𝐚𝐭 𝐦𝐚𝐤𝐞𝐭𝐡 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬; 𝐭𝐡𝐚𝐭 𝐬𝐭𝐫𝐞𝐭𝐜𝐡𝐞𝐭𝐡 𝐟𝐨𝐫𝐭𝐡 𝐭𝐡𝐞 𝐡𝐞𝐚𝐯𝐞𝐧𝐬 𝐚𝐥𝐨𝐧𝐞; 𝐭𝐡𝐚𝐭 𝐬𝐩𝐫𝐞𝐚𝐝𝐞𝐭𝐡 𝐚𝐛𝐫𝐨𝐚𝐝 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡 𝐛𝐲 𝐦𝐲𝐬𝐞𝐥𝐟.❞ (𝐊𝐉𝐕). ➟ഞാൻ തനിയെ അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. ➟തനിയെ എന്നതിന്, എബ്രായയിൽ കേവലമായ ഒന്നിനെ (ഒറ്റയെ) കുറിക്കുന്ന ❝ബാദ്❞ (בַּד – bad) ആണ്. ➟ഇംഗ്ലീഷിൽ ❝𝐚𝐥𝐨𝐧𝐞❞ ആണ്. ➟അതായത്, താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ➟അടുത്തവാക്യം: ➤❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12). ➟ഈ വേദഭാഗത്ത്, ❝ഞാൻ ഭൂമിയെ ഉണ്ടാക്കി, എൻ്റെ കൈ ആകാശത്തെ വിരിച്ചു❞ എന്നിങ്ങനെ ഏകവചന സർവ്വനാമത്തിൽ യഹോവ പറയുന്നത് നോക്കുക. ➟ചിലർ വിചാരിക്കുന്നപോലെ, ദൈവം സമനിത്യരും വ്യത്യസ്തരുമായ മൂന്നു പേരാണെങ്കിലോ, ദൈവപുത്രൻ സ്രഷ്ടാവായ ദൈവമാണെങ്കിലോ താൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് യഹോവ പറയുമോ❓ ➟താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് യഹോവ ഖണ്ഡിതമായി പറയുമ്പോൾ അങ്ങനെയല്ല, വേറെ രണ്ടുപേർകൂടി നിൻ്റെകൂടെ ഉണ്ടായിരുന്നു എന്ന് പറയാൻ സാത്താനും അവൻ്റെ അനുയായികൾക്കും അല്ലാതെ ആർക്ക് കഴിയും❓ ➟ഭോഷ്കില്ലാത്ത ഏകസത്യദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുന്ന ഉപദേശമാണ് പലരും വിശ്വസിക്കുന്നത്. ➤[കാണുക: ദൈവം ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം]
ദൈവപുത്രനായ യേശുവിൻ്റെ സാക്ഷ്യം:
➦ ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 ⁃⁃ മർക്കൊ, 10:6). ➟ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 
❶ ക്രിസ്തു പറഞ്ഞത്: ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്നാണ്: (KJV). ➟സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ➤❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന ബഹുവചനം പറയുമായിരുന്നു. 
❷ ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. ➟എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. ➟വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ➤❝അവരെ❞ (𝐭𝐡𝐞𝐦) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 
❸ സൃഷ്ടിച്ച ❝അവൻ❞ (𝐡𝐞) എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ➟ഉത്തമപുരുഷനായ ക്രിസ്തു (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧), മധ്യമപുരുഷനായ (𝟐𝐧𝐝 𝐏𝐞𝐫𝐬𝐨𝐧) യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിലും (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧) ഏകവചനത്തിലും (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ➟ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, ക്രിസ്തു ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ: ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ അവൻ ഉണ്ടായിരുന്നെങ്കിലോ ➤❝സൃഷ്ടിച്ച അവൻ❞ (𝐡𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ➤❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐰𝐞 𝐰𝐡𝐢𝐜𝐡 𝐦𝐚𝐝𝐞/𝐰𝐞 𝐰𝐡𝐨 𝐦𝐚𝐝𝐞) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. ➟മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐦𝐚𝐝𝐞 𝐭𝐡𝐞𝐦) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 ⁃⁃ മർക്കൊ, 13:19). ➟സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟തന്മൂലം, സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. ➤❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യാകരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ➟ദൈവശ്വാസീയമായ തിരുവെഴുത്തുകളെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. ➟സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27ഉല്പ, 2:7ഉല്പ, 5:1ഉല്പ, 9:6നെഹെ, 9:62രാജാ, 19:15യെശ, 37:16യെശ, 44:2464:8മലാ, 2:10). 
☛ ആദിമസൃഷ്ടിയിൽ ക്രിസ്തുവിനു് യാതൊരു പങ്കുമില്ല. ➟എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം പറയാം: ➤പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18യെശ, 66:22) ➤പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിനു് പങ്കുണ്ടെന്ന് പറയാം. (കൊലൊ, 1:15-20എബ്രാ, 1:2). ➤[കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻനാം നമ്മുടെ സ്വരൂപത്തിൽ]  
എഴുത്തുകാരനായ മോശെയുടെ സാക്ഷ്യം:
➦ സ്രഷ്ടാവ് പലരാണെന്ന ചിന്തയ്ക്കടിസ്ഥാനം: ➤❝നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക❞ എന്ന വാക്യമാണ്: (ഉല്പ, 1:26). ➟എന്നാൽ അവിടെപ്പറയുന്നത് ദൈവത്തിൻ്റെ ബഹുത്വമല്ല എന്നതിൻ്റെ തെളിവാണ് അടുത്തവാക്യം: ➤❝ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟ഈ വേദഭാഗത്ത്, തൻ്റെ (അവൻ്റെ) സ്വരൂപത്തിൽ (𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝ബെറ്റ്സൽമോ❞ (betzalmo) എന്ന എബ്രായ പദം പുല്ലിംഗ ഏകവചനമാണ് (𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞). ➟വാക്യം ശ്രദ്ധിക്കുക: ➤❝ദൈവം മനുഷ്യനെ അവരുടെ (𝐓𝐡𝐞𝐢𝐫) സ്വരൂപത്തിൽ സൃഷ്ടിച്ചു എന്ന് ബഹുവചനത്തിലല്ല; ദൈവം മനുഷ്യനെ അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്ന് ഏകവചനത്തിലാണ് മോശെ പറഞ്ഞിരിക്കുന്നത്. ➟ആദ്യവാക്യത്തിൽ പറയുന്നത് സ്രഷ്ടാവായ ദൈവത്തിന്റെ ബഹുത്വമായിരുന്നെങ്കിൽ അഥവാ, പലരും കരുതുന്നപോലെ സൃഷ്ടിയിങ്കൽ ദൈവപുത്രനായ ക്രിസ്തുവും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളായി ദൊവത്തോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ➤❝ദൈവം മനുഷ്യനെ അവരുടെ സ്വരൂപത്തിൽ സൃഷ്ടിച്ചു❞ (𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐭𝐡𝐞𝐢𝐫 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞) എന്നേ പറയുമായിരുന്നുള്ളൂ. ➟അതാണ് ഭാഷയുടെ നിയമം. ➟സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രം ആയതുകൊണ്ടാണ്, ➤❝𝐆𝐨𝐝 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ (ദൈവം അവൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു) എന്ന് ഏകവചനത്തിൽ എഴുത്തുകാരനായ മോശെ പറഞ്ഞിരിക്കുന്നത്. ➟ഉല്പത്തിയിലെതന്നെ അടുത്ത രണ്ടു വാക്യങ്ങളിലും ❝യഹോവ മനുഷ്യനെ സൃഷ്ടിച്ചു❞ എന്ന ഏകവചന നാമത്തിലാണ് പറഞ്ഞിരിക്കുന്നത്: (ഉല്പ, 2:7; 5:1). ➟യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയ്ക്ക് തുല്യനായി ആരുമില്ലെന്നും മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം മറ്റൊരുത്തനുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ: (പുറ, 8:10; 15:11; 22:20; ആവ, 3:24; 4:35; 4:39; 6:4; 32:12; 33:26). ➟യഹോവയ്ക്ക് സൃഷ്ടിയിങ്കൽ ബഹുത്വമുണ്ടായിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ മാത്രമാണ് സ്രഷ്ടാവെന്നും മോശെ പറയുമായിരുന്നോ❓ ➟ബൈബിളിലെ ആദ്യത്തെ മശീഹയും (𝐀𝐧𝐨𝐢𝐧𝐭𝐞𝐝 𝐎𝐧𝐞) വാക്കിലും പ്രവർത്തിയിലും വിശ്വസ്തനും ആയതുകൊണ്ടാണ്, ➤❝അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു❞ എന്ന് ദൈവം മോശെയെക്കുറിച്ച് സാക്ഷ്യംപറഞ്ഞത്. (സംഖ്യാ, 12:7). ➟സൃഷ്ടിയിങ്കൽ ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ആരാണന്നറിയാൻ: ➤[കാണുക: നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക, ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, യഹോവ ഒരുത്തൻ മാത്രം
മറ്റു മശീഹമാരുടെയും ഭക്തന്മാരുടെയും സാക്ഷ്യം: 
➦ ❝ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (2രാജാ, 19:15). ❝𝐇𝐞𝐳𝐞𝐤𝐢𝐚𝐡 𝐩𝐫𝐚𝐲𝐞𝐝 𝐛𝐞𝐟𝐨𝐫𝐞 𝐭𝐡𝐞 𝐋𝐎𝐑𝐃, 𝐚𝐧𝐝 𝐬𝐚𝐢𝐝, 𝐎 𝐋𝐎𝐑𝐃 𝐆𝐨𝐝 𝐨𝐟 𝐈𝐬𝐫𝐚𝐞𝐥, 𝐰𝐡𝐢𝐜𝐡 𝐝𝐰𝐞𝐥𝐥𝐞𝐬𝐭 𝐛𝐞𝐭𝐰𝐞𝐞𝐧 𝐭𝐡𝐞 𝐜𝐡𝐞𝐫𝐮𝐛𝐢𝐦𝐬, 𝐭𝐡𝐨𝐮 𝐚𝐫𝐭 𝐭𝐡𝐞 𝐆𝐨𝐝, 𝐞𝐯𝐞𝐧 𝐭𝐡𝐨𝐮 𝐚𝐥𝐨𝐧𝐞, 𝐨𝐟 𝐚𝐥𝐥 𝐭𝐡𝐞 𝐤𝐢𝐧𝐠𝐝𝐨𝐦𝐬 𝐨𝐟 𝐭𝐡𝐞 𝐞𝐚𝐫𝐭𝐡; 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡.❞ (𝐊𝐉𝐕). ➟ഈ വേദഭാഗത്ത് ആദ്യം പറയുന്നത്: ➤❝യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു❞ എന്നാണ്. ➤❝നീ❞ (𝐭𝐡𝐨𝐮) എന്ന ഏകവചനവും കേവലമായ ഒന്നിനെ കുറിക്കുന്ന ➤❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദവും ഒരുപോലെ ആദ്യഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്. ➟അടുത്തഭാഗം: ➤❝നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി (𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐦𝐚𝐝𝐞 𝐡𝐞𝐚𝐯𝐞𝐧 𝐚𝐧𝐝 𝐞𝐚𝐫𝐭𝐡).❞ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞശേഷം, ❝നീ❞ (𝐭𝐡𝐨𝐮) ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി❞ എന്ന് വീണ്ടും ഏകവചനത്തിലാണ് പറയുന്നത്. ➟യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് സ്ഫടികസ്ഫുടം വ്യക്തമല്ലേ❓ ➟അടുത്തവാക്യം: ➤❝നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.❞ (നെഹെ, 9:6). ➟ഈ വേദഭാഗത്തും, കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (bad – alone) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണെന്ന് പറഞ്ഞശേഷമാണ്; ➤❝നീ❞ (𝐭𝐡𝐨𝐮) സകലത്തെയും സൃഷ്ടിച്ചു എന്ന് ഏകവചനത്തിലാണ് പറയുന്നത്. ➟ദൈവത്തിന് ബഹുത്വമുണ്ടെങ്കിൽ അഥവാ, സൃഷ്ടി നടത്തിയത് മൂന്നുപേരാണെങ്കിൽ യഹോവ ഒറ്റയ്ക്ക് സകലവും സൃഷ്ടിച്ചു എന്ന് പറയുമായിരുന്നോ❓ ➟അടുത്തവാക്യം: ➤❝അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.❞ (ഇയ്യോ, 9:8). ➟ഈ വേദഭാഗത്തും കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദംകൊണ്ട് യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറഞ്ഞിരിക്കുന്നത്. ➟അടുത്തവാക്യം: ➤❝യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.❞ (യെശ, 37:16). ➟ഹിസ്കീയാവിൻ്റെ പ്രാർത്ഥന യെശയ്യാവ് എടുത്ത് ഉദ്ധരിക്കുമ്പോഴും, കേവലമായ ഒന്നിനെ കുറിക്കുന്ന ❝ബാദ്❞ (𝐛𝐚𝐝 – 𝐚𝐥𝐨𝐧𝐞) എന്ന പദംകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്നാണ് പറയുന്നത്. ➟അടുത്തവാക്യം: ➤❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10). ➟പിതാവായ യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഈ വേദഭാഗത്തും വ്യക്തമാണല്ലോ. ➟അടുത്തവാക്യം: ➤❝എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.❞ (യെശ, 64:8). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു❞ എന്ന് പറഞ്ഞശേഷം, ➤❝നീ❞ (𝐭𝐡𝐨𝐮) ഞങ്ങളെ മനയുന്നവൻ എന്ന് ഏകവചനത്തിൽ പറഞ്ഞുകൊണ്ട്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് അസന്ദിഗ്ധമായിട്ടാണ് പറയുന്നത്. 
അപ്പൊസ്തലന്മാരുടെ സാക്ഷ്യം: 
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ 1കൊരി, 11:12; എബ്രാ, 2:10). ➟പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. ➟അടുത്തവാക്യം: ➤❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤❝തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം❞ (𝐭𝐡𝐞 𝐢𝐦𝐚𝐠𝐞 𝐨𝐟 𝐡𝐢𝐦 𝐭𝐡𝐚𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐡𝐢𝐦) എന്നാണ്. സൃഷ്ടാവ് അവർ അല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. ➟അടുത്തവാക്യം: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11 ⁃⁃ വെളി, 10:7; 14:7). ➟ഈ വാക്യവും ശ്രദ്ധിക്കുക: ➤❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു❞ (𝐎 𝐋𝐨𝐫𝐝, 𝐭𝐡𝐨𝐮 𝐡𝐚𝐬𝐭 𝐜𝐫𝐞𝐚𝐭𝐞𝐝 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬). പലർ ചേർന്നല്ല; ➤❝നീ❞ (𝐭𝐡𝐨𝐮) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. ➟അടുത്തഭാഗം: ❝എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി❞ (𝐭𝐡𝐲 𝐩𝐥𝐞𝐚𝐬𝐮𝐫𝐞 𝐭𝐡𝐞𝐲 𝐚𝐫𝐞 𝐚𝐧𝐝 𝐰𝐞𝐫𝐞 𝐜𝐫𝐞𝐚𝐭𝐞𝐝). ➟പലരുരുടെ ഇഷ്ടത്താലല്ല; ➤❝നിൻ്റെ❞ (𝐭𝐡𝐲) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ➟ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് ഒരുത്തൻ മാത്രമാണെന്ന് സ്ഫടികസ്ഫുടമായാണ് അപ്പൊസ്തലന്മാരും പറയുന്നത്.
എലോഹീം (Elohim) തെയോസ് (Theos):
☛ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝എലോഹീം❞ (אֱלֹהִים – elohim) എന്ന എബ്രായപദം ബഹുവചനത്തിലുള്ള (𝐏𝐥𝐮𝐫𝐚𝐥) പുല്ലിംഗനാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟അതിനാൽ, ദൈവത്തിനു് ബഹുത്വമുണ്ടെന്ന് ട്രിനിറ്റി വിചാരിക്കുന്നു. ➟എന്നാൽ സത്യദൈവത്തിനു് ❝എലോഹീം❞ എന്ന പദം ഏകവചനത്തിലും ജാതികളുടെ ദൈവങ്ങൾക്ക് ഏകവചനത്തിലും ബഹുവചനത്തിലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതിൻ്റെ പ്രധാനപ്പെട്ട ഒരു വചനത്തെളിവ് തരാം: ➤❝ദൈവം (എലോഹീം) തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃⁃ 𝐆𝐨𝐝 (𝐄𝐥𝐨𝐡𝐢𝐦) 𝐜𝐫𝐞𝐚𝐭𝐞𝐝 𝐦𝐚𝐧 𝐢𝐧 𝐡𝐢𝐬 𝐨𝐰𝐧 𝐢𝐦𝐚𝐠𝐞❞ എന്നാണ് പറയുന്നത്. (Gen, 1:27). ➤❝എലോഹീം❞ (𝐄𝐥𝐨𝐡𝐢𝐦) എന്ന പദം ബഹുവചനം ആയതുകൊണ്ട് ദൈവത്തിനു് ബഹുത്വം (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) ഉണ്ടായിരുന്നെങ്കിൽ, എലോഹീമിനോട് ചേർത്ത് ➤❝അവൻ്റെ❞ (𝐇𝐢𝐬) എന്ന ഏകവചന സർവ്വനാമമല്ല; അവരുടെ (𝐓𝐡𝐞𝐢𝐫) എന്ന ബഹുവചന സർവ്വനാമം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. 
➦ ഏകവചനത്തിൻ്റെ മറ്റ് തെളിവുകൾ കാണുക: ❝എന്റെ ദൈവമേ, നിന്നിൽ (in thee) ഞാൻ ആശ്രയിക്കുന്നു ⁃⁃  𝐎 𝐦𝐲 𝐆𝐨𝐝, 𝐈 𝐭𝐫𝐮𝐬𝐭 𝐢𝐧 𝐭𝐡𝐞𝐞:❞ (സങ്കീ, 25:2). ➤❝ദൈവമേ, നിന്റെ (𝐭𝐡𝐲) ദയ എത്ര വിലയേറിയതു! ⁃⁃ 𝐇𝐨𝐰 𝐞𝐱𝐜𝐞𝐥𝐥𝐞𝐧𝐭 𝐢𝐬 𝐭𝐡𝐲 𝐥𝐨𝐯𝐢𝐧𝐠𝐤𝐢𝐧𝐝𝐧𝐞𝐬𝐬, 𝐎 𝐆𝐨𝐝!❞ (സങ്കീ, 36:7). ഈ വേദഭാഗങ്ങളിൽ, സത്യദൈവത്തിനു് ❝എലോഹീം❞ (Elohim) എന്ന നാമപദത്തിനുശേഷം ➤❝നിന്നിൽ (𝐓𝐡𝐞𝐞), നിൻ്റെ (𝐭𝐡𝐲)❞ എന്നിങ്ങനെ മധ്യമപുരുഷ ഏകവചന സർവ്വനാമം (𝟐𝐧𝐝 𝐩𝐞𝐫𝐬𝐨𝐧 𝐬𝐢𝐧𝐠𝐮𝐥𝐚𝐫 𝐩𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟ബൈബിളിൽ ❝എലോഹീം❞ ദൈവത്തിനു് ഉപയോഗിച്ചിരിക്കുന്നത് ബഹുവചനത്തിൽ ആയിരുന്നെങ്കിൽ, ഏകവചനസർവ്വനാമം ഉപയോഗിക്കില്ലായിരുന്നു. ➦വേറെയും അനേകം തെളിവുകളുണ്ട്: ➤(സങ്കീ, 40:8; സങ്കീ, 45:6; സങ്കീ, 48:9; സങ്കീ, 48:10). ➟ഏകവചന നാമപദത്തോടൊപ്പം ഏകവചന സർവ്വനാമവും ബഹുവചന നാമപദത്തോടൊപ്പം ബഹുവചന സർവ്വനാമവുമാണ് ഉപയോഗിക്കേണ്ടത്. ➟അതാണ് വ്യാകരണത്തിലെ വ്യവസ്ഥ. ➤❝എലോഹീം❞ എന്ന ബഹുവചന നാമപദം ബൈബിളിൽ സത്യദൈവത്തിനു് ഏകവചനത്തിൽ (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ഉപയോഗിച്ചിരിക്കുന്നതു കൊണ്ടാണ് ഏകവചന സർവ്വനാമം (𝐏𝐫𝐨𝐧𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. 
☛ പഴയനിയമത്തിൽ പരിശുദ്ധാത്മാവിലെ ❝ആത്മാവു❞ (𝐒𝐩𝐢𝐫𝐢𝐭) എന്ന് പരിഭാഷ ചെയ്തിരിക്കുന്നത് ❝റുവാഹ്❞ (רוּחַ – rûaḥ) എന്ന സ്ത്രീലിംഗനാമപദവും (𝐅𝐞𝐦𝐢𝐧𝐢𝐧𝐞 𝐍𝐨𝐮𝐧) പുതിയനിയമത്തിൽ ആത്മാവിനെ (𝐒𝐩𝐢𝐫𝐢𝐭) കുറിക്കാൻ ❝പ്ന്യൂമാ❞ (πνεῦμα – pneuma) നപുസകലിംഗ നാമപദവുമാണ് (𝐍𝐞𝐮𝐭𝐞𝐫 𝐍𝐨𝐮𝐧) ഉപയോഗിച്ചിരിക്കുന്നത്. ➟എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു് ബഹുത്വമുണ്ടെന്ന് പറയുന്നവർ, പഴയനിയമത്തിലെ ആത്മാവ് സ്ത്രീയാണെന്നും പുതിയനിയമത്തിലെ ആത്മാവ് നപുംസകമാണെന്നും സമ്മതിക്കുമോ❓ ➟നിങ്ങൾ സമ്മതിക്കില്ലെന്ന് മാത്രമല്ല; അത് ചോദിക്കുന്നവൻ ആത്മാവിനെതിരെ ദൂഷണം പറഞ്ഞുവെന്നും പറയും. ➤❝ഭാഷയിലെ വചനവും ലിംഗവും നോക്കിയിട്ടല്ല; ദൈവശ്വാസീയമായ തിരുവെഴുത്തുകൾ അതെങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ദൈവത്തിൻ്റെ പ്രകൃതി നിർണ്ണയിക്കുന്നത്.❞ 
☛ പുതിയനിയമത്തിൽ ❝ദൈവം❞ (𝐆𝐨𝐝) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝തെയോസ്❞ (θεός – Theos) എന്ന പദം ഏകവചനത്തിലുള്ള (𝐒𝐢𝐧𝐠𝐮𝐥𝐚𝐫) പുല്ലിംഗ നാമപദം (𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞 𝐍𝐨𝐮𝐧) ആണ്. ➟പഴയനിയമത്തിൽ ❝എലോഹീം❞ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത് ദൈവത്തിന്റെ ബഹുത്വത്തെ (𝐏𝐥𝐮𝐫𝐚𝐥𝐢𝐭𝐲) കുറിക്കാൻ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ ❝തെയോസ്❞ (θεός – Theos) എന്ന ഏകവചനമല്ല (𝐒𝐢𝐧𝐠𝐮𝐥𝐚𝐫); ❝തെയോയി❞ (θεοὶ – theoi) എന്ന ബഹുവചനം (𝐏𝐥𝐮𝐫𝐚𝐥) ഉപയോഗിക്കുമായിരുന്നു. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ: ➟യെഹൂദന്മാരുടെ മതഗ്രന്ഥമാണ് പഴയനിയമം. ➟അതിൽ അവരുടെ ദൈവത്തിനു് ❝എലോഹീം❞ എന്ന ബഹുവചനപദം ഉപയോഗിച്ചിട്ടും അവർ ബഹുദൈവത്തിലല്ല; ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟അവരുടെ സ്രഷ്ടാവായ ദൈവം ഏകനാണെന്ന് അവർക്കറിയാം. ➟എന്നാൽ പുതിയനിയമത്തിലൂടെ രക്ഷപ്രാപിച്ചവർ, പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് ❝തെയോസ്❞ എന്ന ഏകവചനംകൊണ്ടുതന്നെ എഴുതിവെച്ചിട്ടും ഏകദൈവത്തിലല്ല; ബഹുദൈവത്തിലാണ് വിശ്വസിക്കുന്നത്. ➟എന്തൊരു വിരോധാഭാസമാണ്! ➤[കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, എലോഹീം ബഹുവചനം ആയതുകൊണ്ട് സത്യേകദൈവം ത്രിത്വമാകുമോ?]
തിരുവെഴുത്തികളുടെ സാക്ഷ്യം:
➦ പിതാവായ ദൈവം ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ❝യഹോവ❞ എന്ന ഏകവചന നാമത്തിലും ❝ഞാൻ, എൻ്റെ, നീ, നിൻ്റെ, അവൻ, അവൻ്റെ❞ എന്നിങ്ങനെ ഏകവചന സർവ്വനാമങ്ങളിലും പറയുന്നതിൻ്റെ തെളിവുകൾ കാണുക:
𝟏. ❝ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു;❞ (പുറ, 20:11)
𝟐. ❝ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.❞ (പുറ, 31:17)
𝟑. ❝ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.❞ (1ദിന, 16:26)
𝟒. ❝ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.❞ (2ദിന, 2:12)
𝟓. ❝ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.❞ (ഇയ്യോ, 38:4)
𝟔. ❝നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,❞ (സങ്കീ, 8:3)
𝟕. ❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;❞ (സങ്കീ, 33:6)
𝟖. ❝വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ  കൈക്കലെ ആടുകളും തന്നേ.❞ (സങ്കീ, 95:6-7
𝟗. ❝ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.❞ (സങ്കീ, 96:5
𝟏𝟎. ❝പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.❞ (സങ്കീ, 102:25)
𝟏𝟏. ❝യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.❞ (സങ്കീ, 104:24)
𝟏𝟐. ❝നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.❞ (സങ്കീ, 104:30)
𝟏𝟑. ❝ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.❞ (സങ്കീ, 115:15)
𝟏𝟒. ❝എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.❞ (സങ്കീ, 121:2)
𝟏𝟓. ❝നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.❞ (സങ്കീ, 124:8)
𝟏𝟔. ❝ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.❞ (സങ്കീ, 134:3)
𝟏𝟕. ❝ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ച അവന്നുഅവന്റെ ദയ എന്നേക്കുമുള്ളതു.❞ (സങ്കീ, 136:5)
𝟏𝟖. ❝നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.❞ (സങ്കീ, 139:13)
𝟏𝟗. ❝അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.❞ (സങ്കീ, (146:6)
𝟐𝟎. ❝ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.❞ (സദൃ, 3:19)
𝟐𝟏. ❝യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.❞ (സദൃ, 16:4)
𝟐𝟐. ❝നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.❞ (യെശ, 40:26)
𝟐𝟑. ❝നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.❞ (യെശ, 40:28
𝟐𝟒. ❝ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:❞ (യെശ, 42:5)
𝟐𝟓. ❝എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.❞ (യെശ, 43:7)
𝟐𝟔. ❝ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.❞ (യെശ, 45:12)
𝟐𝟕. ❝ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.❞ (യെശ, 45:18)
𝟐𝟖. ❝ആകാശത്തെ വിരിച്ചു ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകൻ നശിപ്പിപ്പാൻ ഒരുങ്ങിവരുന്നു എന്നുവെച്ചു അവന്റെ ക്രോധംനിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്തു?❞ (യെശ, 51:13)
𝟐𝟗. ❝അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജം കൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.❞ (യിരെ, 32:17)
𝟑𝟎. ❝അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.❞ (യിരെ, 51:15
𝟑𝟏. ❝ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.❞ (യോനാ, 1:9)
𝟑𝟐. ❝യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.❞ (സെഖ, 12:1)
𝟑𝟑. ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?❞ (മലാ, 2:10)
𝟑𝟒. ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും❞ (മത്താ, 19:4)
𝟑𝟓. ❝സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.❞ (മർക്കൊ, 10:6
𝟑𝟔. ❝ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.❞ (മർക്കൊ, 13:19)
𝟑𝟕. ❝അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,❞ (പ്രവൃ, 4:24)
𝟑𝟖. ❝നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.❞ (പ്രവൃ, 14:15)
𝟑𝟗. ❝ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു❞ (പ്രവൃ, 17:24)
𝟒𝟎. ❝ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.❞ (റോമ, 1:20)
𝟒𝟏. ❝ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.❞ (റോമ, 1:25)
𝟒𝟐. ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:6)
𝟒𝟑. ❝സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.❞ (എഫെ, 3:9)
𝟒𝟒. ❝തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.❞ (കൊലൊ, 3:10)
𝟒𝟓. ❝കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.❞ (എബ്രാ, 1:10)
𝟒𝟔. ❝ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.❞ (എബ്രാ, 11:3
𝟒𝟕. ❝ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും❞ (2പത്രൊ, 3:5)
𝟒𝟖. ❝കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.❞ (വെളി, 4:11)
𝟒𝟗. ❝ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.❞ (വെളി, 10:7)
𝟓𝟎. ❝ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.❞ (വെളി, 14:7)

══✿══╡••✦🙏✦••╞══✿══