യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്❓

☛ ❛യഹോവ❜ (𝐘𝐞𝐡𝐨𝐯𝐚𝐡) എന്ന ദൈവനാമം പഴയനിയമത്തിൽ 𝟲,𝟴𝟮𝟴 പ്രാവശ്യം കാണാം. ➟എന്നാൽ പുതിയനിയമത്തിൽ ❛യഹോവ❜ എന്ന പൂർണ്ണനാമം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. ➟പഴയനിയമത്തിൽനിന്ന് പുതിയനിയമത്തിലേക്ക് നേരിട്ട് എടുത്തിരിക്കുന്ന ഏകദേശം 𝟯𝟱𝟬-തോളം ഉദ്ധരണികളെങ്കിലും ഉണ്ടാകും. ➟അതിൽപ്പോലും ദൈവനാമം ഉപയോഗിച്ചിട്ടില്ല. ➟അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പണ്ഡിതന്മാർ പറയുന്നത്:

𝟭. ❝പുതിയനിയമം എഴുതപ്പെട്ട കാലഘട്ടത്തിൽ, ➨❝നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല❞ എന്ന മൂന്നാം കല്പനയിൽ യെഹൂദന്മാർ ഭയപ്പെട്ടിരുന്നതിനാൽ, എഴുത്തുകാർ ❛യഹോവ❜ എന്ന പേരിന് പകരം ❛കർത്താവ്❜ (𝐊𝐲𝐫𝐢𝐨𝐬) അല്ലെങ്കിൽ ❛ദൈവം❜ (𝐓𝐡𝐞𝐨𝐬) എന്ന പദങ്ങൾ ഉപയോഗിച്ചു.❞ ➨അതിന് പേര് ഉപയോഗിക്കാതിരുന്നാൽപ്പോരേ; എഴുതാതിരിക്കുന്നത് എന്തിനാണ്❓

𝟮. ❝ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും പഴയനിയമത്തിന്റെ ഗ്രീക്ക് വിവർത്തനമായ സെപ്റ്റ്വജിന്റിൽ (𝐋𝐗𝐗) നിന്നാണ്. ➟ഈ പരിഭാഷയിൽ ദൈവനാമത്തിന് പകരം ❛കുറിയോസ്❜ (𝐊𝐲𝐫𝐢𝐨𝐬) എന്നാണ് നൽകിയിരുന്നത്. ➟അതുകൊണ്ട്, പുതിയനിയമത്തിലും സ്വാഭാവികമായും ആ പദം തന്നെ കടന്നുകൂടി.❞ ➨ഭാഷ മാറുന്നതിന് അനുസരിച്ച് പേര് എങ്ങനെ മാറും❓ 

സെപ്റ്റ്വജിന്റ് (𝐋𝐗𝐗) വിവർത്തനം:
➦ എബ്രായ ബൈബിളിൻ്റെ ഗ്രീക്ക് വിവർത്തനമായ സെപ്റ്റ്വജിന്റിലാണ് (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) ദൈവത്തിൻ്റെ പേര് ആദ്യം ഒഴിവാക്കിയത്. ➟ക്രിസ്തുവിനു് മുമ്പ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് 𝟳𝟮 എബ്രായപണ്ഡിതന്മാർ ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ➟മൂന്നാം നൂറ്റാണ്ടിൽത്തന്നെ പഞ്ചഗ്രന്ഥങ്ങൾ പൂർത്തിയായെങ്കിലും ബി.സി. 𝟭𝟯𝟬-ഓടെയാണ് പഴയനിയമം മുഴുവൻ പൂർണ്ണരൂപത്തിലായത്. ➟സെപ്റ്റ്വജിൻ്റിന് ചില പ്രത്യേകതകളുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായർതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളാണ്. 
𝟯. സെപ്റ്റ്വജിന്റിൽ നിന്നാണ് പുതിയനിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟰. എബ്രായ ഭാഷ അറിയാത്ത യെഹൂദന്മാരും ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് ബൈബിളാണ് ഉപയോഗിച്ചിരുന്നത്.
𝟱. ആദ്യകാല വിശ്വാസികൾ സെപ്റ്റ്വജിന്റിനെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം ആയാണ് കണ്ടിരുന്നത്.
𝟲. ഇന്ന് ലഭ്യമായിരിക്കുന്ന 𝟰–𝟱 നൂറ്റാണ്ടുകളിലുള്ള മൂന്ന് കോഡെക്സുകളുടെയും (𝐂𝐨𝐝𝐞𝐱 𝐕𝐚𝐭𝐢𝐜𝐚𝐧𝐮𝐬, 𝐂𝐨𝐝𝐞𝐱 𝐒𝐢𝐧𝐚𝐢𝐭𝐢𝐜𝐮𝐬, 𝐂𝐨𝐝𝐞𝐱 𝐀𝐥𝐞𝐱𝐚𝐧𝐝𝐫𝐢𝐧𝐮𝐬) പഴയനിയമം സെപ്റ്റ്വജിൻ്റാണ്. 

ദൈവനാമം മാറ്റാൻ പാടുണ്ടോ
➦ ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ പത്ത് കല്പനകളിൽ എട്ടുപ്രാവശ്യം യഹോവ എന്ന ദൈവനാമമുണ്ട്: (പുറ, 31:18). ➟ആ നാമത്തെ (𝐍𝐚𝐦𝐞) മാറ്റി 𝗟𝗫𝗫-ൽ കർത്താവ് (𝐋𝐨𝐫𝐝) എന്നർത്ഥമുള്ള ❛കുറിയോസ്❜ (𝐊𝐲𝐫𝐢𝐨𝐬) എന്നാക്കിയത് എന്തുകൊണ്ടാണ്❓ ➟ഭാഷ മാറുന്നതോ, പരിഭാഷ മാറുന്നതോ അനുസരിച്ച് പേരിൻ്റെ ഉച്ചാരണത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുമെന്നല്ലാതെ, പേരുതന്നെ മാറ്റിക്കളയാൻ എങ്ങനെ കഴിയും❓ ➟വ്യക്തമായ ഒരു കാരണം കൂടാതെ ദൈവത്തിൻ്റെ പേര് (Name) അല്ലെങ്കിൽ സംജ്ഞാനാമം (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) മാറ്റപ്പെടാൻ പാടുണ്ടോ❓ ➟𝗟𝗫𝗫-ലെ പേരുമാറ്റം ദൈവഹിതപ്രകാരം അല്ലായിരുന്നുവെങ്കിൽ, യേശുവും അപ്പൊസ്തലന്മാരും ആ പരിഭാഷ എന്തുകൊണ്ട് ഉപയോഗിച്ചു❓ ➟𝗟𝗫𝗫 ദൈവശ്വാസീയമായ ഗ്രന്ഥം ആയിരുന്നില്ലെങ്കിൽ, അതിൽനിന്ന് ദൈവശ്വാസീയമായ പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ❓(2തിമൊ, 3:16). ➟അപ്പോൾ 𝗟𝗫𝗫-ൻ്റെ കുഴപ്പമല്ല; ദൈവത്തിൻ്റെ പേര് മാറ്റപ്പെട്ടതിന് പിന്നിൽ ദൈവത്തിന് വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ട്. ➟അതെന്താണെന്നാണ് നാം കണ്ടെത്താൻ ശ്രമിക്കുന്നത്. 

ദൈവത്തിന് ഒരു പേര് വേണമോ
➦ ദൈവത്തിന് എന്തിനാണ് പേര് എന്നാണ് നാം ആദ്യം ചന്തിക്കേണ്ടത്. ➟ദൈവത്തിന് സ്കൂളിൽ പോകണ്ട, ആധാർകാർഡ് എടുക്കണ്ട, തിരഞ്ഞെടുപ്പിൽ മത്സരിക്കണ്ട, മനുഷ്യരെപ്പോലെ പേർ തിരിച്ചറിയാൻ ആവശ്യമുള്ള ഒന്നും ദൈവത്തിനില്ല. ➨ദൈവത്തിന് പിന്നെന്തിനാണ് പേര്❓ ➟പേർ (𝐍𝐚𝐦𝐞) എന്നത് വ്യക്തികളെ വേർതിരിച്ചറിയാനുള്ള ഉപാധിയാണ്. ➨❝ഒരുത്തൻ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേർ വിളിച്ചിരിക്കുന്നു.❞ (സഭാ, 6:10). ➟പലരിൽ നിന്ന് ഒരുത്തനെ തിരിച്ചറിയാൻ വേണ്ടിയാണ് പേർ വിളിക്കുന്നത്. ➟ഇത് മനുഷ്യരെ സംബന്ധിക്കുന്ന വിഷയമാണ്; അല്ലാതെ, ദൈവത്തെ സംബന്ധിച്ചതല്ല. ➟ദൈവം മനുഷ്യരെപ്പോലെ മൂന്ന് വ്യക്തിയാണെന്ന് കരുതുന്നവരുണ്ട്. ➟ദൈവം മൂന്ന് വ്യക്തിയായിരുന്നെങ്കിൽ, അവർക്ക് വ്യത്യസ്തമായ ഓരോ പേരുണ്ടാകുമായിരുന്നു. ➟അല്ലെങ്കിൽ ആരാ, ഏതാ, എന്താന്ന് എങ്ങനെ തിരിച്ചറിയും❓ ➟മൂന്ന് വ്യത്യസ്തമായ പേര് ബൈബിളിൽ പറഞ്ഞിട്ടില്ല എന്നതുതന്നെ ദൈവം മൂന്ന് വ്യക്തിയല്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ➟ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല. ഏകദൈവത്തിനുള്ളത് പ്രത്യക്ഷതകൾ (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അല്ലെങ്കിൽ വെളിപ്പാടുകളാണ്. ➟പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിന്റെ പ്രത്യക്ഷതകളാണ് കാണുന്നത്. ➟പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവം ❛ഒരുത്തൻ മാത്രം❜ (𝐌𝐨𝐧𝐨𝐬 𝐭𝐡𝐞𝐨𝐬 -𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ടുമുണ്ട്: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; യെശ, 37:16; യെശ,37:20; യെശ, 44:24 ⁃⁃ യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ 1:24). ➨പിന്നെങ്ങനെ ദൈവം മൂന്ന് വ്യക്തിയാണെന്ന് പറയാൻ കഴിയും❓ ➟ഒരുത്തൻ മാത്രമായ ദൈവത്തിന് പേര് വേണ്ട; അവൻ്റെ വിശേഷണങ്ങൾതന്നെ ധാരളമാണ്. ➟അതുകൊണ്ടാണ്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിന് ഒരു പേരില്ലാതിരുന്നത്. ➟❛സർവ്വശക്തൻ❜ (ഉല്പ, 17:1), ❛നിത്യദൈവം❜ (ഉല്പ, 21:33) മുതലായ സവിശേഷമായ വിശേഷണങ്ങളാലാണ് അവൻ അറിയപ്പെട്ടിരുന്നത്: (ഉല്പ, 6:3). ➟പിന്നെ ദൈവത്തിന് ❛യഹോവ❜ എന്ന സംജ്ഞാനാമത്തിൻ്റെ ആവശ്യമെന്തായിരുന്നു❓

ദൈവത്തിൻ്റെ നാമം:
➦ ദൈവത്തിന് യഥാർത്ഥത്തിൽ ഒരു പേരിൻ്റെ ആവശ്യമില്ല. അതുകൊണ്ടാണ്, സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവത്തിന് ഒരു ❛സംജ്ഞാനാമം❜ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) ഇല്ലാതിരുന്നത്. ➟ദൈവം പറയുന്നത് നോക്കുക: ➨❝ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.❞ (ഉല്പ, 6:3). ➟എന്നാൽ പില്ക്കാലത്ത് ദൈവം തനിക്കൊരു പേർ എടുത്തതായി കാണാം: ➨❝ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.❞ (പുറ, 3:15). ➟അടുത്തവാക്യം: ➨❝ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.❞ (യെശ, 42:8). ➟ആദ്യവാക്യത്തിൽ, ❛യഹോവ❜ എന്നത് എന്നേക്കും എൻ്റെ ❛നാമവും❜ (𝐍𝐚𝐦𝐞) തലമുറ തലമുറയായി എന്റെ ജ്ഞാപകവും (𝐦𝐞𝐦𝐨𝐫𝐢𝐚𝐥) ആകുന്നു എന്നാണ് ദൈവം പറയുന്നത്. ➟യഹോവ എന്ന നാമം എന്നേക്കുമുള്ളതായിരുന്നെങ്കിൽ, ആ നാമം എങ്ങനെ പുതിയയനിയമത്തിൽനിന്ന് മാറ്റപ്പെട്ടു❓ ➟അതറിയാൻ ന്യായപ്രമാണത്തിൽ എന്നേക്കും (𝐟𝐨𝐫 𝐞𝐯𝐞𝐫) എന്നതിൻ്റെ അർത്ഥം പരിശോധിക്കണം.

ന്യായപ്രമാണകാലം: 
➦ ❝ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു.❞ (ലൂക്കോ, 16:16). ➟ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ നിത്യമെന്ന് പറയുന്നതൊക്കെ ന്യായപ്രമാണകാലംവരെ മാത്രമേയുള്ളു. ➟ഉദാ: പരിച്ഛേദന നിത്യനിയമാണ്: (ഉല്പ, 17:13). ➟പുതിയനിയമത്തിൽ ശരീരത്തിലുള്ള പരിച്ഛേദന ആവശ്യപ്പെടുന്നില്ല; ഹൃദയപരിച്ഛേദനയാണ് വേണ്ടത്: (പ്രവൃ, 15:28; റോമ, 2:29). ➨❝നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്യിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല❞ എന്നാണ് പൗലൊസ് ഗലാത്യരോട് പറയുന്നത്: (ഗലാ, 5:2). ➟ശബ്ബത്ത് നിത്യനിയമമായിരുന്നു: (2ദിന, 2:4). ➟എന്നാൽ പുതിയനിയമ ഉപദേശത്തിൽ ശബ്ബത്ത് ആചരിക്കണം എന്നൊരു കല്പന നേരിട്ട് പറഞ്ഞിട്ടില്ല. ➟യാഗങ്ങളും പെരുനാളുകളും നിത്യനിയമമായിരുന്നു: (പുറ, 12:12-14: 12:16-17; 12:21-24; ലേവ്യ, 24:4-8; 2ദിന, 2:4). ➟എന്നാൽ പെരുനാളുകളും യാഗങ്ങളും നടത്താൻ ഇന്ന് ദൈവാലയം പോലുമില്ല. ➨ശബ്ബത്തും പെരുനാളുകളും വാവും വരുവാനിരുന്നവയുടെ നിഴലായിരുന്നു: (കൊലൊ, 2:16-17). ➨അതുപോലെ ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായി ദൈവം എടുത്ത തൻ്റെ ❛യഹോവ❜ എന്ന നാമവും ന്യായപ്രമാണകാലത്തേക്ക് മാത്രമുള്ളതായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ദൈവം എപ്പോഴാണ് നാമം എടുത്തത്
➦ ദൈവം എപ്പോഴാണ് തനിക്കൊരു പേരെടുത്തത് എന്ന് മനസ്സിലാക്കുമ്പോഴാണ്, ❛യഹോവ❜ (𝐘𝐨𝐡𝐨𝐯𝐚𝐡) എന്ന ദൈവത്തിൻ്റെ നാമം ശാശ്വതനാമം ആയിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നത്. ➟തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തെ മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, മോശെയുടെ ആവശ്യപ്രകാരം ദൈവം തനിക്ക് ❛യഹോവ❜ (𝐘𝐨𝐡𝐨𝐯𝐚𝐡) എന്ന സംജ്ഞാനാമം എടുത്തത്. (പുറ, 3:13-15). ➟മോശെ ദൈവത്തിൻ്റെ നാമം ചോദിക്കാൻ ഒരു കാരണമുണ്ട്. ➟മിസ്രയീമ്യരുടെ നൂറു കണക്കിനു ദൈവങ്ങളുടെ മദ്ധ്യേയാണ് ദൈവജനത്തിൻ്റെ വാസം. ➟ഉദാ: റാ (𝐑𝐚), ഓസിറിസ് (𝐎𝐬𝐢𝐫𝐢𝐬), ഐസിസ് (𝐈𝐬𝐢𝐬), ഹോറസ് (𝐇𝐨𝐫𝐮𝐬), സെത്ത് (𝐒𝐞𝐭), അനൂബിസ് (𝐀𝐧𝐮𝐛𝐢𝐬), തോത്ത് (𝐓𝐡𝐨𝐭𝐡), ഹാതോർ (𝐇𝐚𝐭𝐡𝐨𝐫), ബാസ്റ്ററ്റ് (𝐁𝐚𝐬𝐭𝐞𝐭), മാ’അറ്റ് (𝐌𝐚’𝐚𝐭), പ്താ (𝐏𝐭𝐚𝐡), അമുൻ (𝐀𝐦𝐮𝐧) മുതലായവർ. ➟നാന്നൂറ് വർഷമായി അടിമത്വത്തിൽ കിടക്കുന്ന ദൈവജനം പിതാക്കന്മാരുടെ ദൈവത്തെ അതിനോടകം മറക്കുകയും ചെയ്തിരുന്നു. ➟തന്മൂലം, പിതാക്കന്മാരുടെ ദൈവമാണ് എന്നെ അയച്ചതെന്ന് മോശെ പറഞ്ഞാൽ; നിന്നെ അയച്ച ദൈവത്തിൻ്റെ പേരെന്താണെന്ന് അവർ നിശ്ചയമായും ചോദിക്കും. (പുറ, 3:13). ➟സത്യദൈവത്തിൻ്റെ ഏതെങ്കിലും സവിശേഷഗുണം പറഞ്ഞാൽപ്പോര, മിസ്രയീമ്യ ദൈവങ്ങളിൽനിന്നും തികച്ചും വിഭിന്നമായ ഒരു സംജ്ഞാനാമം അവർ പിതാക്കന്മാരുടെ ദൈവത്തിന് പ്രതീക്ഷിക്കും. ➟അതറിയാവുന്ന ദൈവം, ആദ്യമായി തനിക്കൊരു നാമം എടുക്കുന്നതും വെളിപ്പെടുത്തുന്നതും മോശെയുടെ ആവശ്യപ്രകാരം ഹോരേബിൽ വെച്ചാണ്. (പുറ, 3:15). ➟മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന യിസ്രായേൽ ജനത്തിന്, ന്യായപ്രമാണം നല്കുന്നതും ദൈവത്തിൻ്റെ പർവ്വതമായ ഹോരേബ് (സീനായി) പർവ്വതത്തിൽ വെച്ചാണ്. (പുറ, 3:1; 3:12; പുറ, 19:1; 19:12). ➟അതായത്, മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിച്ച് ന്യായപ്രമാണം (പഴയനിയമം) നൽകുന്നതിന് മുന്നോടിയായിട്ടാണ്, ദൈവം തനിക്കൊരു ❛നാമം❜ ആദ്യമായി എടുത്തത്. ➟അതേ ദൈവം, സാത്താൻ്റെ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ രക്ഷിച്ച് അവരോട് വാഗ്ദത്തം ചെയ്തിരുന്ന പുതിയൊരു നിയമം നല്കുന്നതിന് മുന്നോടിയായി എടുത്ത തൻ്റെ പുതിയ നാമമാണ് ❛യഹോവ രക്ഷയാകുന്ന❜ എന്നർത്ഥമുള്ള യേശു അല്ലെങ്കിൽ യേസൂസ് (iēsous). (യിരെ, 31:31-34 ⁃⁃ എബ്രാ, 8:8-12). ➟ആ നാമമാണ് ദൈവം തൻ്റെ ക്രിസ്തുവിന് കൊടുത്തത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 5:44; യോഹ, 17:11; യോഹ, 17:12). 

പുതിയനിയമവും ക്രിസ്തുവും: 
➦ പുതിയനിയമം എന്താണെന്നും ക്രിസ്തു ആരാണെന്നും അറിയാത്തതുകൊണ്ടാണ് പഴയനിയമം അപ്രസക്തമാണെന്ന് പലരും കരുതുന്നത്. ➟പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; ഒരു പഴയനിയമം ഉള്ളതുകൊണ്ടാണ് പുതിയനിയമം ഉണ്ടായത്. ➟അല്ലെങ്കിൽ. ഒരു നിയമം പോരായോ❓ ➟പഴയനിയമത്തിൻ്റെ ബാക്കിയോ, അതിൻ്റെ കുറവ് തീർക്കുന്നതോ അല്ല; പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ➟ദൈവം പഴയനിയമം യഹൂദന്മാരോടും പുതിയനിയമം സകല ജാതികളോടും ചെയ്തതാണെന്ന് വിചാരിക്കുന്നവരുണ്ട്. ➨എന്നാൽ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടല്ലാതെ ഒരു നിയമവും ജാതികളോട് ചെയ്തിട്ടില്ല. ➟ആകാശഭൂമികൾ മാറിപ്പോയാലും ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ ന്യായപ്രമാണത്തെ നിവൃത്തിക്കാനാണ് യേശു വന്നത്. (മത്താ, 5:17-18; ലൂക്കൊ, 16:17). ➟പഴയനിയമം നന്നായി പഠിക്കാത്ത ഒരാൾക്ക് പുതിയനിയമം ഒന്നും മനസ്സിലാകാൻ പോകുന്നില്ല. ➟തൻ്റെ സ്നേഹിതനായ അബ്രാഹാം മുഖാന്തരം, യിസ്രായേലിനോട് ദൈവം ചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (ഉല്പ, 22:18 ⁃⁃ പ്രവൃ, 3:25; പ്രവൃ, 13:32-35 ⁃⁃ എബ്രാ, 2:14-16; എബ്രാ, 8:8-13). ➟മിസ്രയീമ്യ ദാസ്യത്തിൽ നിന്ന് തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ വിടുവിക്കാൻ യഹോവ എന്ന നാമം എടുത്തപോലെ, പിശാചിൻ്റെ അടിമത്വത്തിൽ നിന്നും അവനെ വിടുവിച്ച് ശാശ്വതമായ രക്ഷനല്കാൻ അവൻ്റെ ദൈവം എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. ➟തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, വാഗ്ദത്ത ദാതാവായ ദൈവം തന്നെയാണ് യേശു എന്ന സംജ്ഞാനാമത്തിലും തൻ്റെ പുത്രനായ യിസ്രായേലിൻ്റെ പ്രകൃതിയിലും (𝐍𝐚𝐭𝐮𝐫𝐞) ദൂതന്മാരെക്കാൾ അല്പമൊരു തഴ്ചവന്ന ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. ➟അതാണ്, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം: (Col, 2:2; 1Tim, 3:16; എബ്രാ, 2:9; എബ്രാ, 2:14-16; 1പത്രൊ, 1:20).

യേശു ആരാണ്
➦ യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: ➨❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) എന്നാണ് വചനത്തിൽ കാണുന്നത്: (1തിമൊ, 3:16). ➟അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim, 3:16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧 ബൈബിൾ പരിശോധിച്ചാൽ: ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: [കാണുക: NMV]. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➨❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.❞ (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➨ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➨ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➨പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➨മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➨[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക].

യേശുവിൻ്റെ പ്രകൃതി:
➦ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ➨❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ് (റോമ, 5:15). ➨❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ എന്നാണ് യേശു പഠിപ്പിച്ചത്. (യോഹ, 8:40). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് ക്രിസ്തു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. ❛മനുഷ്യൻ❜ (മത്താ, 26:72; 26:74), ➨❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➨❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➨❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➨❛മനുഷ്യൻ❜ (1കൊരി, 5:21), ➨❛രണ്ടാം മനുഷ്യൻ❜ (1കൊരി, 15:47), ➨❛ഏകപുരുഷൻ❜ (𝐨𝐧𝐞 𝐌𝐚𝐧) (2കൊരി, 11:2), ➨❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟യേശു മനുഷ്യനാണെന്ന് 𝟱𝟬 പ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുണ്ട്. ➨[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. 

പിതാവിൻ്റെയും പുത്രൻ്റെയും നാമം:
➦ നാലു സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: ➨❝മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ (Blessed); അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.❞ (മത്താ, 21:9; ⁃⁃ മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ,12:13). ➟ഇത് പഴയനിയമത്തിലെ, ➨❝യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു❞ എന്ന പ്രവചനത്തിൻ്റെ നിവർത്തിയാണ്: (സങ്കീ, 118:26). ➟യഹോവയുടെ നാമത്തിലാണ് ക്രിസ്തു വന്നതെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് വ്യക്തമാണ്. ➟എന്നാൽ പുതിയനിയമത്തിൽ യഹോവ എന്ന നാമം കാണുന്നില്ല. ➨അപ്പോൾ യഹോവയുടെ ഏത് നാമത്തിലാണ് അവൻ വന്നത്❓ ➟നമുക്കുനോക്കാം: 

𝟭. പിതാവിൻ്റെ നാമത്തിൽ വന്നവൻ: 
➦ പുത്രൻ വന്നത് പിതാവിൻ്റെ നാമത്തിലാണ്. പുത്രൻതന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ➨❝ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.❞ (യോഹ, 5:43). പുത്രൻ വന്നത് അവൻ്റെ സ്വന്ത നാമത്തിലല്ല; അവൻ്റെ പിതാവും ദൈവവുമായ ഒരേയൊരു സത്യദൈവത്തിൻ്റെ നാമത്തിലാണ്: (യോഹ, 20:17 ⁃⁃ യോഹ, 17:3; 1കൊരി, 8:5-6; എഫെ, 4:6). ➟പുത്രനു് ❛യേശുക്രിസ്തു❜ എന്നല്ലാതെ മറ്റൊരു പേരില്ലാത്തതിനാൽ, പിതാവിൻ്റെ നാമവും ❛യേശുക്രിസ്തു❜ എന്നാണെന്ന് മനസ്സിലാക്കാം. ➨[കാണുക: ക്രിസ്തുവിൻ്റെ പിതാവും ദൈവവുമായ യഹോവ]

𝟮. അത്ഭുതങ്ങൾ പ്രവർത്തിച്ച നാമം:
➦ ശിഷ്യന്മാരും മറ്റുള്ളവരും ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: ➨❝ആ എഴുപതുപേർ സന്തോഷത്തേടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;❞ (ലൂക്കോ, 10:17 ⁃⁃ മർക്കൊ, 9:38; ലൂക്കൊ, 9:49). ➟യേശുക്രിസ്തു എന്ന നാമത്തിലാണ് ശിഷ്യന്മാർ പ്രവർത്തിച്ചതെന്ന്  ആർക്കും തർക്കമുണ്ടാകില്ല.

യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക: 
➦ അപ്പൊസ്തലന്മാർ അത്ഭുതപ്രവർത്തികൾ ചെയ്തത് ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: ➨❝പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു.❞ (പ്രവൃ, 3:6-7 ⁃⁃ പ്രവൃ, 4:10). ➨❝ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.❞ (പ്രവൃ, 16:18). 

പുത്രൻ പ്രവർത്തിച്ച നാമം: 
➦ ഇനി ദൈവപുത്രനായ യേശു ഏത് നാമത്തിലാണ് പ്രവർത്തിച്ചതെന്ന് നോക്കുക: ➨❝എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.❞ (യോഹ, 10:25). ➟പുത്രൻ പിതാവായ ഏകദൈവത്തിൻ്റെ നാമത്തിലും ഏകദൈവത്താലുമാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (മത്താ, 12:28; ലൂക്കൊ, 5:17; ലൂക്കൊ, 11:20; യോഹ, 3:2; പ്രവൃ, 2:23; പ്രവൃ, 10:38). ➟പുതിയനിയമത്തിൽ രക്ഷയ്ക്കായും അത്ഭുതങ്ങൾ പ്രവർത്തിക്കാനും ❛യേശുക്രിസ്തു❜ എന്ന നാമമല്ലാതെ (Onoma – Name) മറ്റൊരു നാമമില്ല: (പ്രവൃ, 4:12; കൊലൊ, 3:17). ➟അപ്പോൾ, പുത്രൻ പ്രവർത്തിച്ചത് പിതാവിൻ്റെ നാമമായ ❛യേശുക്രിസ്തു❜ എന്ന നാമത്തിലാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്. (മത്താ, 1:21 ⁃⁃ യോഹ, 5:43)

𝟯. നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം:
➦ പിതാവ് പുത്രന് കൊടുത്തിരിക്കുന്ന അവൻ്റെ നാമത്തെക്കുറിച്ച് പുത്രൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: ➨❝ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.❞ (യോഹ, 17:11). ➟ഈ വാക്യത്തിൽ ദൈവത്തെ ❛പരിശുദ്ധപിതാവേ❜ (𝐇𝐨𝐥𝐲 𝐅𝐚𝐭𝐡𝐞𝐫) എന്ന് സംബോധന ചെയ്തുകൊണ്ട്, പുത്രൻ പറയുന്നത് ശ്രദ്ധിക്കുക: ➨❝നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ ⁃⁃ 𝐩𝐫𝐨𝐭𝐞𝐜𝐭 𝐭𝐡𝐞𝐦 𝐛𝐲 𝐭𝐡𝐞 𝐩𝐨𝐰𝐞𝐫 𝐨𝐟 𝐲𝐨𝐮𝐫 𝐧𝐚𝐦𝐞, 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐲𝐨𝐮 𝐠𝐚𝐯𝐞 𝐦𝐞.❞

അടുത്തവാക്യം: ➨❝അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.❞ (യോഹ, 17:12). ➟ഇവിടെയും ശ്രദ്ധിക്കുക: ➨❝നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു ⁃⁃ 𝐈 𝐩𝐫𝐨𝐭𝐞𝐜𝐭𝐞𝐝 𝐭𝐡𝐞𝐦 𝐚𝐧𝐝 𝐤𝐞𝐩𝐭 𝐭𝐡𝐞𝐦 𝐬𝐚𝐟𝐞 𝐛𝐲 𝐭𝐡𝐚𝐭 𝐧𝐚𝐦𝐞 𝐲𝐨𝐮 𝐠𝐚𝐯𝐞 𝐦𝐞.❞

➦ മേല്പറഞ്ഞ രണ്ടു വേദഭാഗങ്ങളും ശ്രദ്ധിച്ചാൽ, ❛നീ എനിക്കു തന്നിരിക്കുന്ന നാമം❜ എന്നല്ല പറയുന്നത്. ➟പ്രത്യുത, ❛നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം❜ എന്നാണ് പുത്രൻ പിതാവിനോടു പറയുന്നതെന്ന് കാണാൻ കഴിയും. ➟ദൈവപുത്രനിലും ദൈവത്തിൻ്റെ വചനത്തിലും വിശ്വസിക്കുന്നവർക്കും ഭാഷ അറിയാവുന്നവർക്കും ഇതൊക്കെ വേഗത്തിൽ മനസ്സിലാകും. ➟അതായത്, പുതിയനിയമത്തിൽ രക്ഷയ്ക്കായി നല്കിയിരിക്കുന്ന ❛യേശുക്രിസ്തു❜ എന്ന ഏകനാമം പിതാവ് പുത്രനു കൊടുത്ത അവൻ്റെ നാമമാണെന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ്റെ വാക്കിനാൽ സംശയലേശമെന്യേ തെളിയുന്നു. (1പത്രൊ, 2:22).

𝟰. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം;
➦ മഹാനിയോഗത്തോടുള്ള ബന്ധത്തിൽ സ്നാനം കഴിപ്പിക്കാൻ കല്പിക്കുന്നത് നോക്കുക: ➨❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.❞ (മത്താ, 28:19). ➟ഈ വേദഭാഗത്തെ, ➨❝പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം❞ അഥവാ, ❛𝗢𝗻𝗼𝗺𝗮 – 𝗡𝗮𝗺𝗲❜ എന്ന ഏകവചനം വ്യക്തമായി ഒരു സംജ്ഞാനാമത്തെയാണ് (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) സൂചിപ്പിക്കുന്നത്. ➟ആ നാമമാണ് അപ്പൊസ്ഥലന്മാർ സ്നാനം കഴിപ്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമായ ❛യേശുക്രിസ്തു❜ എന്ന നാമം: (പ്രവൃ, 2’38; പ്രവൃ, 8:16; പ്രവൃ, 10:48; പ്രവൃ, 19:5). 

𝟱. യേശുവിൻ്റെ നാമത്തിൽ:
➦ ❝വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.❞ (കൊലൊ, 3:17). ➟ഇവിടെ ❛𝗽𝗮𝗻 𝗵𝗼 𝘁𝗶 𝗲𝗮𝗻 𝗽𝗼𝗶𝗲𝘁𝗲❜ എന്ന ഗ്രീക്ക് പ്രയോഗത്തിന് ❛എന്തുചെയ്താലും❜ (𝐖𝐡𝐚𝐭𝐞𝐯𝐞𝐫 𝐲𝐨𝐮 𝐝𝐨) അല്ലെങ്കിൽ ❛ഏതൊന്ന് ചെയ്താലും❜ എന്നാണർത്ഥം. ➟അതായത്, വാക്കിനാലോ, പ്രവർത്തിയാലോ ഏതൊരു കാര്യം ചെയ്താലും യേശുവിന്റെ നാമത്തിൽ (𝐎𝐧𝐨𝐦𝐚 – 𝐍𝐚𝐦𝐞) ചെയ്യനാണ് പറഞ്ഞിരിക്കുന്നത്.

☛ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ് ചെയ്യാൻ പറഞ്ഞിരിക്കുന്നത്. ➟പ്രവചനം: (മത്താ, 7:22), ➟ജാതികളുടെ പ്രത്യാശ: (മത്താ, 12:20), ➟കൂടിവരുന്ന നാമം: (മത്താ, 18:20), ➟ഭൂതോച്ചാടനം: (മർക്കൊ, 9:38), ➟വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), ➟മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), ➟പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), ➟പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), ➟പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), ➟നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31; 1യോഹ, 5:13), ➟സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), ➟രോഗസൗഖ്യം: (പ്രവൃ, 4:10), ➟രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), ➟അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), ➟സുവിശേഷം: (പ്രവൃ, 8:12. – പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28), ➟പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ➟ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ➟ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), ➟രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), ➟സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). ➟യേശുവിൻ്റെ നാമത്തിലല്ലാതെ മറ്റൊരു നാമത്തിലും ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ലെന്ന് മാത്രമല്ല; പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുംകൂടി ❛യേശു❜ എന്ന സംജ്ഞാനാമം (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) അല്ലാതെ, മറ്റൊരു പേർപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല: (മത്താ, 1:21 ⁃⁃ യോഹ, 5:43; 17:11; 17:12 ⁃⁃ യോഹ, 14:26). 

𝟲. യേശുക്രിസ്തു എന്ന ഏകനാമം:
➦ പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണ്: (മത്താ, 1:21 ⁃⁃ യോഹ, 5:43 ⁃⁃ യോഹ, 14:26). ➟അതായത്, സത്യേകദൈവമായ പിതാവിൻ്റെ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) പേരും (യോഹ, 17:3 ⁃⁃ യോഹ, 5:43; 17:11; 17:12) ➟ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത (ക്രിസ്തു) മനുഷ്യൻ്റെ (𝐌𝐚𝐧) പേരും (പ്രവൃ, 10:38 ⁃⁃ യോഹ, 9:11; യോഹ, 8:40) ➟ദൈവാത്മാവായ പരിശുദ്ധാത്മാവിൻ്റെ പേരും (മത്താ, 12:28 ⁃⁃ യോഹ, 14:26) ❛യേശു❜ അഥവാ, ❛യേശുക്രിസ്തു❜ എന്നാണ്: (മത്താ, 1:21 ⁃⁃ യോഹ, 17:3). ➟ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുത. ➨[കാണുക: ദൈവത്തിൻ്റെ ആത്മാവ്, യേശുക്രിസ്തു എന്ന നാമം, സ്നാനം ഏല്ക്കേണ്ട നാമം].
 
യഹോവ എന്ന നാമവും യേശുക്രിസ്തു എന്ന നാമവും:
➦ സ്വർഗ്ഗത്തിലും ഭൂമിയിലും ഏകദൈവവും (ആവ, 3:24; ആവ, 4:39,യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25 ⁃⁃ 1കൊരി, 8:5-6; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3), ➟ഏകരക്ഷിതാവായ ദൈവവും പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ ഒരുപോലെ വ്യക്തമാക്കുന്നു: (യെശ, 43:11; യെശ, 45:22; ഹോശേ, 13:5;സങ്കീ, 106:22;യെശ, 45:15;45:21;49:26;യിരെ, 14:8 ⁃⁃ ലൂക്കോ, 1:47;1തിമൊ, 1:1;2:3; 1തിമൊ, 4:10;തീത്തൊ, 1:1;2:9;3:4;യാക്കോ, 4:12;യൂദാ, 1:24). ➟പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമവും ❛യഹോവ❜ മാത്രമായിരുന്നു: ➨❝യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും❞ എന്നത് പുതിയനിയമത്തിൽ പത്രൊസും പൗലോസും ഉദ്ധരിച്ചിരിക്കുന്നതും ശ്രദ്ധിക്കുക: (യോവേ, 2:32 ⁃⁃ പ്രവൃ, 2:21; റോമ, 10:13). 

☛ എന്നാൽ ന്യായാധിപസംഘത്തിൻ്റെ (𝐒𝐚𝐧𝐡𝐞𝐝𝐫𝐢𝐧) മുമ്പിൽവെച്ച് പരിശുദ്ധാത്മാവു നിറഞ്ഞവനായി പത്രൊസ് വിളിച്ചുപറഞ്ഞതു: ➤❝ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:10-12). ➟ഈ വേദഭാഗത്ത് പത്രൊസ് പ്രധാനമായി രണ്ട് കാര്യങ്ങളാണ് പറയുന്നത്. ➨ഒന്ന്, ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനായ നസറായനായ യേശുക്രിസ്തുവിലൂടെ മാത്രമാണ് രക്ഷ; മറ്റൊരുത്തനിലും രക്ഷയില്ല. ➨രണ്ട്, ❛യേശുക്രിസ്തു❜ എന്ന നാമമല്ലാതെ രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവുമില്ല. ➨ഇതെങ്ങനെ ശരിയാകും❓ അതയണമെങ്കിൽ രണ്ട് കാര്യങ്ങൾകൂടി മനസ്സിലാക്കണം:

𝟭. യഹോവ രക്ഷിതാവായ ഏകദൈവവും യേശു രക്ഷിതാവായ ഏകമനുഷ്യനുമാണ്: 
➦ ❝വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.❞ (യൂദാ 1:24). ➟ഈ വാക്യത്തിൽ, ❛ഏകദൈവം❜ എന്ന് പറയുന്നത് ഗ്രീക്കിൽ ❛മോണോസ് തെയൊസ്❜ (𝐌𝐨𝐧𝐨𝐬 𝐓𝐡𝐞𝐨𝐬) എന്നാണ്. ➟മോണോസ് തെയൊസിൻ്റെ അർത്ഥം: ഒരു ദൈവം എന്നല്ല; ❛ഒരേയൊരു ദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐆𝐨𝐝) എന്നാണ്. ➟അതായത്, ❛ഒന്നിനെ❜ (𝐨𝐧𝐞) കുറിക്കുന്ന ❛ഹൈസ്❜ (𝐡𝐞𝐢𝐬) അല്ല; ❛ഒരുത്തനെ മാത്രം❜ (𝐚𝐥𝐨𝐧𝐞) കുറിക്കുന്ന പഴയനിയമത്തിലെ ❛യാഹീദ്❜ (𝐲𝐚𝐡𝐢𝐝) എന്ന പദത്തിന് തുല്യമായ ❛മോണോസ്❜ (𝐌𝐨𝐧𝐨𝐬) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ ❛മാത്രം❜ എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞) പദമാണ്. ➟അതിനാൽ ❛രക്ഷിതാവായ ഏകദൈവം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 𝐨𝐮𝐫 𝐒𝐚𝐯𝐢𝐨𝐮𝐫) എന്ന് പറഞ്ഞാൽ, പിതാവല്ലാതെ മറ്റൊരു രക്ഷിതാവായ ദൈവം ഇല്ലെന്നാണ്. 

അപ്പോൾ പത്രോസ് പറയുന്ന രക്ഷിതാവായ യേശുക്രിസ്തു ആരാണ്❓ 
➦ യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്ന നസറായനായ യേശു എന്ന പുരുഷനെ (𝐌𝐚𝐧) ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും പ്രഭുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അതായത്, ഏകരക്ഷിതാവും ഏകദൈവവുമായ പിതാവ് മനുഷ്യനായ നസറായനായ യേശുവിനെ മനുഷ്യരുടെ ഏകരക്ഷിതാവ് ആക്കുകയായിരുന്നു: (പ്രവൃ, 13:23;1യോഹ, 4:14). ➨എന്നുവെച്ചാൽ, ദൈവം ക്രൂശിതനായ ക്രിസ്തുവിലൂടെയും അവൻ്റെ നാമത്തിലൂടെയുമാണ് പുതിയനിയമത്തിൽ രക്ഷ ഒരുക്കിയിരിക്കുന്നത്. ➟ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവ് നമ്മുടെ ഏകദൈവമായ രക്ഷിതാവും യേശുക്രിസ്തു നമ്മുടെ ഏകമനുഷ്യനായ രക്ഷിതാവുമാണ്: (റോമ, 5:15). ➨[കാണുക: രക്ഷിതാവായ ഏകദൈവം രക്ഷിതാവായ ഏകമനുഷ്യനും

𝟮. ക്രിസ്തു പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെയാണ്: (Joh, 8:24; Joh, 8:28; Joh, 8:58; യോഹ, 10:30; യോഹ, 14:9). ➟പിതാവ് പുത്രനെ രക്ഷിതാവാക്കിയതുകൊണ്ടും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നായതുകൊണ്ടും, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നായതുകൊണ്ടുമാണ് മറ്റൊരുത്തനിലും രക്ഷയില്ലെന്നും രക്ഷയ്ക്കായി യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്നും അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞത്: (പ്രവൃ, 4:10-12). ➨[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ഞാനും പിതാവും ഒന്നാകുന്നു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു].

പിതാവിൻ്റെ മുമ്പിലും പുത്രൻ്റെ നാമത്തിങ്കലും മുഴങ്കാൽ മടങ്ങും:
➦ മേല്പറഞ്ഞ വസ്തുതുതകൾക്ക് മറ്റൊരു തെളിവുണ്ട്. ➟യെശയ്യാവിൽ യഹോവ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: ➨❝എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.❞ (യെശ, 45:23). ➟എന്നാൽ പുതിയനിയമത്തിൽ ഇപ്രകാരം കാണാം: ➨❝അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ❛യേശുക്രിസ്തു കർത്താവു❜ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.❞ (ഫിലി, 2:9-11). ➟ഈ വേദഭാഗത്ത് രണ്ടുപേരെ കാണാം: പിതാവായ ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തുവിനെയും. (യോഹ, 17:3; 1കൊരി, 8:5-6; 1തിമൊ, 2:5-6). ➟പൗലൊസ് ആദ്യം പറയുന്നത് ശ്രദ്ധിക്കുക: ➨❝ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.❞ ➟ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിട്ടാണ് തൻ്റെ വലങ്കയ്യാൽ ഉയർത്തിയതും, സകലനാമത്തിന്നും മേലായ നാമം നല്കിയതും, സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കിയതും: (പ്രവൃ, 5:30-31; ഫിലി, 2:9; എബ്രാ, 7:26). ➟അടുത്തവാക്യത്തിൽ ➨❝യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; പ്രത്യുത, യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും❞ എന്നാണ് പറഞ്ഞിരിക്കുന്നത്. ➟മേല്പറഞ്ഞ വേദഭാഗങ്ങൾ പരിശോധിച്ചാൽ: ➨❝അന്നാളിൽ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും പിതാവായ ഏദൈവത്തിന്റെ മുമ്പിൽ മടങ്ങുകയും ❛യേശുക്രിസ്തു കർത്താവു❜ എന്നു പിതാവിൻ്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യും❞ എന്നാണ് പൗലൊസ് പറയുന്നതെന്ന് മനസ്സിലാക്കാം. ➟യേശുവിൻ്റെ നാമത്തിങ്കൽ എന്തുകൊണ്ടാണ് മുഴങ്കാൽ മടങ്ങുന്നത്❓ ➟പിതാവ് മനുഷ്യനായ യേശുവിലൂടെയാണ് രക്ഷ ഒരുക്കിയത്. ➟പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. ➟അതുകൊണ്ടാണ്, യേശുവിൻ്റെ നാമത്തിൽ മുഴങ്കാൽ മടങ്ങുമ്പാൾ പിതാവിന് മഹത്വമുണ്ടാകുന്നത്.

സെപ്റ്റ്വജിൻ്റും പുതിയനിയമവും:
➦ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമക്രൈസ്തവരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയും ദൈവശ്വാസീയമാണെന്നതിൽ തർക്കമൊന്നുമില്ല. ➟അതുകൊണ്ടാണല്ലോ അവരത് ഉപയോഗിച്ചതും അതിൽനിന്ന് ഉദ്ധരണികൾ എടുത്തിരിക്കുന്നതും. ➟അതിൽ ❛യഹോവ❜ എന്ന ദൈവനാമത്തിന് പകരം കർത്താവ്  (𝐋𝐨𝐫𝐝) എന്ന അർത്ഥമുള്ള ❛കുറിയോസ്” (𝐊𝐲𝐫𝐢𝐨𝐬) ഉപയോഗിക്കാൻ വിവർത്തകരെ ഉദ്യമിപ്പിച്ചത് ദൈവത്തിൻ്റെ ആത്മാവ് തന്നെയാണ്. ➟അതായത്, പുതിയനിയമത്തിൽ ദൈവത്തിൻ്റെ പേര് മാറ്റത്തിൻ്റെ മുന്നോടിയായിട്ട് ദൈവംതന്നെയാണ് 𝗟𝗫𝗫-ൽനിന്ന് പേര് നീക്കംചെയ്യാൻ അവരെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കാം. അതിനാൽ നാലുകാര്യങ്ങൾ ഉറപ്പോടെ നമുക്ക് വിശ്വസിക്കാം: 

𝟭. ❛യഹോവ❜ എന്ന നാമം ദൈവത്തിൻ്റെ നിത്യമായ നാമം ആയിരുന്നില്ല; ന്യായപ്രമാണകാലത്തേക്ക് മാത്രം ഉള്ളതായിരുന്നു. സ്ഥിരമായ നാമം ആയിരുന്നെങ്കിൽ പുതിയനിയമത്തിൽ ആ നാമം ഉണ്ടാകുമായിരുന്നു. 

𝟮. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ അല്ലാതെ ❛ഏകസത്യദൈവത്തിന്❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ഒരു നിത്യമായ പേരിൻ്റെ ആവശ്യവുമില്ല. 

𝟯. ❝യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും❞ എന്നാണ് പഴയനിയമം പറയുന്നത്. (യോവേ, 2:32). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം (മത്താ, 5:17-18; യിരെ, 31:31-34; എബ്രാ, 8:8-12). പുതിയനിയമത്തിലും പിതാവിൻ്റെ നാമം യഹോവാ എന്നായിയുന്നെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ ❛യേശുക്രിസ്തു❜ എന്ന നാമമല്ലാതെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പതൊസ് പറയില്ലായിരുന്നു. (പ്രവൃ, 4:10-12). 

𝟰. പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് ❛യേശു/യേശുക്രിസ്തു❜ അതുകൊണ്ടാണ്, പുതിയനിയമത്തിൽ ❛യഹോവ❜ എന്ന നാമം ഉപയോഗിക്കാത്തതും, ആകാശത്തിന് കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് പറഞ്ഞിരിക്കുന്നതും ആ നാമത്തിൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുമ്പോൾ പിതാവിനു് മഹത്വം ഉണ്ടാകുന്നതും: (പ്രവൃ, 4:12; ഫിലി, 2:10). [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, പിതാവു് മാത്രം സത്യദൈവം (Father, the only true God). ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]

ഹൂർ

ഹൂർ (Hur)

പേരിനർത്ഥം – കാരാഗൃഹം

രെഫീദീമിൽ വച്ചു യിസ്രായേൽ അമാലേക്യരോടു യുദ്ധം ചെയ്തു. അപ്പോൾ യിസ്രായേലിന്റെ ജയത്തിനുവേണ്ടി മോശെയുടെ കൈ ഉയർത്തിപ്പിടിക്കുവാൻ സഹായിച്ച ഒരാൾ. (പുറ, 17:12). മോശെ സീനായിമലയിൽ കയറിപ്പോയപ്പോൾ ജനത്തെ അഹരോന്റെയും ഹൂരിന്റെയും ചുമതലയിൽ ആക്കിയിരുന്നു. (പുറ 24:14). ഇദ്ദേഹം മോശെയുടെ സഹോദരിയായ മിര്യാമിന്റെ ഭർത്താവായിരുന്നുവെന്നു യെഹൂദാപാരമ്പര്യം പറയുന്നു.

ഹൂർ: സമാഗമന കൂടാരത്തിന്റെ പ്രധാനശില്പി ആയിരുന്ന ബെസലേലിന്റെ പിതാമഹൻ. ഇയാൾ യെഹൂദാഗോത്രജനാണ്. (പുറ, 31:2; 35:30; 38:22).

ഹീരാം

ഹീരാം (Hiram)

പേരിനർത്ഥം – കുലീനൻ

ദാവീദിന്റെയും ശലോമോന്റെയും വാഴ്ചക്കാലത്ത് ഹീരാമായിരുന്നു സോരിലെ രാജാവ്. ദാവീദിന്റെ സ്നേഹിതൻ എന്നാണ് ഹീരാമിനെ പറഞ്ഞിട്ടുള്ളത്. ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരിമാരെയും കല്പണിക്കാരെയും അയച്ചു, ദാവീദിനു അരമന പണിതു. (2ശമൂ, 5:11). ശലോമോൻ രാജാവായപ്പോൾ ഹീരാം ഭൃത്യന്മാരെ അയച്ചു. (1രാജാ, 5:1). ശലോമോന്റെ ആവശ്യപ്രകാരം ദൈവാലയപ്പണിക്കു മരങ്ങളും മറ്റും അവൻ കൊടുത്തു. ശലോമോൻ ഹീരാമിനു ആഹാരം എത്തിച്ചുകൊടുത്തിരുന്നു. (1രാജാ, 5:11). ദൈവാലയവും കൊട്ടാരവും പണിയുന്നതിനാവശ്യമായ ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തതുകൊണ്ട് ശലോമോൻ രാജാവ് ഹീരാമിനു ഗലീലദേശത്തു ഇരുപതുപട്ടണം കൊടുത്തു. (1രാജാ, 9:11). ഈ പട്ടണങ്ങളെ കാണേണ്ടതിനു ഹീരാം ഗലീലയിലേക്കു വന്നു. അവ അവനു ഇഷ്ടപ്പെടാത്തതുകൊണ്ട് അവയ്ക്കു കാബൂൽ എന്നു പേരിട്ടു. (1രാജാ, 9:13).

ശലോമോനും ഹീരാമും കൂടി ഒരു കപ്പൽ വ്യൂഹം സജ്ജമാക്കി. ആ കപ്പലുകൾ എസ്യോൻ-ഗേബെരിൽ നിന്നും തെക്കോട്ടുള്ള ഓഫീരിൽ ചെന്നു പൊന്നു കൊണ്ടുവന്നു. (1രാജാ, 9:28). അവർ തർശീശുകപ്പലുകളും നിർമ്മിച്ചു . തർശീശ് കപ്പലുകൾ, പൊന്നു, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു. (1രാജാ, 10:22). ഹീരാമിന്റെ മരണത്തെക്കുറിച്ചു വ്യക്തമായ രേഖയില്ല. ഹീരാമിന്റെ പുത്രി ശലോമോന്റെ അന്തഃപുരത്തിലെ എഴുന്നൂറു കുലീന പത്നിമാരിലൊന്നായിരുന്നു. (1രാജാ, 11:1, 3).

ഹീരാം: ദൈവാലയപ്പണിക്കു സഹായിക്കുവാൻ വേണ്ടി ശലോമോൻ സോരിൽ നിന്നും വരുത്തിയ ആൾ. (1രാജാ, 7:13,14, 40-45; 2ദിന, 2:13,14; 4:11-16). അവന്റെ അമ്മ ദാന്യ സ്ത്രീയായിരുന്നു. അവളെ ആദ്യം വിവാഹം കഴിച്ചതു നഫ്ത്താലി ഗോത്രജനായിരുന്നു. പിന്നീടു സോരിലെ ഒരുവൻ അവളെ വിവാഹം കഴിച്ചു. താമ്രംകൊണ്ടു സകലവിധപണിയും ചെയ്യാനുള്ള ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും അവനുണ്ടായിരുന്നു. (1രാജാ, 7:14). ഹുരാം, ഹുരാം ആബി എന്നിങ്ങനെയും പറഞ്ഞിട്ടുണ്ട്.

ഹാരാൻ

ഹാരാൻ (Haran)

പേരിനർത്ഥം – പർവ്വതവാസി

അബ്രാഹാമിന്റെ ഇളയസഹോദരനും ലോത്തിന്റെ പിതാവും. പിതാവായ തേരഹ് കുടുംബത്തോടൊപ്പം ഊർപട്ടണം വിടുന്നതിനുമുമ്പ് ഹാരാൻ മരിച്ചു പോയി. ഹാരാന്റെ പുത്രിമാരാണ് മിൽക്കയും യിസ്കയും. “തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു. എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ. (ഉല്പ, 11:27-29).

ഹാമാൻ

ഹാമാൻ (Haman)

പേരിനർത്ഥം – ഗംഭീരമായ

അഹശ്വേരോശ് രാജാവിന്റെ പ്രധാനമന്ത്രി. ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ. (എസ്ഥ, 3:1). എസ്ഥേറിന്റെ വളർത്തപ്പനും കൊട്ടാരത്തിലെ സേവകനുമായിരുന്ന മൊർദ്ദെഖായി ഹാമാനെ നമസ്കരിച്ചില്ല. ഇതിൽ കോപാലുവായിത്തീർന്ന ഹാമാൻ മൊർദ്ദെഖായിയെയും യെഹൂദന്മാരെയും നശിപ്പിക്കാൻ ഗൂഢാലോചന നടത്തി, അതിനുവേണ്ടി രാജകല്പന സമ്പാദിച്ചു. ഇതറിഞ്ഞു ദുഃഖിതയായ എസ്ഥേർ ഉപവസിച്ചു രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിനു നേരെയുണ്ടായ ഉപ്രദ്രവം രാജാവിനെ അറിയിച്ചു. മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ നിർമ്മിച്ച കഴുകുമരത്തിൽ രാജകല്പനയനുസരിച്ചു അവർ ഹാമാനെ തൂക്കിക്കൊന്നു. (എസ്ഥേ, 7). ഹാമാന്റെ വീടു എസ്ഥറിനു കൊടുത്തു. (8:7). ഹാമാന്റെ പത്തു പുത്രന്മാരെയും യെഹൂദന്മാർ കൊന്നു. (എസ്ഥേ, 9:9).

ഹാബെൽ

ഹാബെൽ (Abel)

പേരിനർത്ഥം – ശ്വാസം

ആദാമിന്റെയും ഹവ്വായുടെയും രണ്ടാമത്തെ മകൻ. ഹാബെൽ ഇടയനും നീതിമാനുമായിരുന്നു. (ഉല്പ, 4:2; മത്താ, 23:35; 1 യോഹ, 3:12). കയീൻ നിലത്തിലെ അനുഭവത്തിൽ നിന്നും ഹാബെൽ ആട്ടിൻകൂട്ടത്തിൽ നിന്നും യഹോവയ്ക്കു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. എന്നാൽ കയീന്റെ വഴിപാട് ദൈവം അംഗീകരിച്ചില്ല. ദൈവത്തിന് ഏറ്റവും നല്ലതു കൊടുക്കണമെന്ന ഹൃദയവാഞ്ചയോടെ ഹാബെൽ യാഗമർപ്പിച്ചു. ‘നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ?’ (ഉല്പ, 4:7) എന്ന കയീനോടുള്ള ദൈവത്തിൻ്റെ ചോദ്യം അതു വ്യക്തമാക്കുന്നു. അതിനാൽ കയീൻ കോപം മൂത്തു ഹാബെലിനെ കൊന്നു. ഹാബെലിന്റെ രക്തം ഭൂമിയിൽ നിന്ന് പ്രതികാരത്തിനായി ദൈവത്തോടു നിലവിളിക്കുന്നു. (ഉല്പ, 5:10). ഹാബെലിന്റെ രക്തം തുടങ്ങി സെഖര്യാവിന്റെ രക്തം വരെ ഈ ലോകത്തു ചൊരിഞ്ഞിട്ടുള്ള സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിക്കും എന്നു യേശു പറഞ്ഞു. (ലൂക്കൊ, 11:50,51). വിശ്വാസത്താൽ ഹാബെൽ കയീന്റേതിലും ഉത്തമ്മായ യാഗം കഴിച്ചു. അതിനാലവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. (എബ്രാ, 11:4).

ഹാനോക്ക്

ഹാനോക്ക് (Enoch)

പേരിനർത്ഥം – സമർപ്പിതൻ

യാരെദിന്റെ പുത്രനും (ഉല്പ, 5:18) മെഥുശലഹിന്റെ പിതാവും. (ഉല്പ, 5:21; ലൂക്കൊ, 3:37). ഹാനോക്ക് 365 വർഷം ജീവിച്ചിരുന്നു. ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതായി. (ഉല്പ, 5:18, 22-24; 1ദിന, 1:1). വിശ്വാസത്താൽ മരണം കാണാതെ എടുക്കപ്പെട്ടു എന്നു എബ്രായ ലേഖനകാരൻ (11:5) രേഖപ്പെടുത്തുന്നു. യൂദായുടെ ലേഖനത്തിൽ ഹാനോക്കിന്റെ പ്രവചനം ഉദ്ധരിക്കുന്നുണ്ട്. (1:14,15). ഈ പ്രവചനത്തിന്റെ ഉറവിടം വ്യക്തമല്ല. വെളിപ്പാട് 11:3-ലെ രണ്ടു സാക്ഷികൾ ഹാനോക്കും ഏലീയാവും ആണെന്ന് ഒരു ധാണയുണ്ട്. ഇരുവരും മരണം കാണാതെ എടുക്കപ്പെട്ടതാണ് ഈ വിശ്വാസത്തിനു കാരണം.

ഹാം

ഹാം (Ham)

പേരിനർത്ഥം – തപ്തൻ

നോഹയുടെ ഏറ്റവും ഇളയപുത്രൻ. ജലപ്രളയത്തിനു ഏകദേശം 96 വർഷം മുമ്പായിരിക്കണം ജനിച്ചത്. പ്രളയജലത്തിലൂടെ കടന്നുപോയി രക്ഷപാപിച്ച എട്ടുപേരിൽ ഹാമും ഉണ്ട്. മിസ്രയീമ്യർ, കൂശ്യർ, ലിബിയർ, കനാന്യർ തുടങ്ങിയ ജാതികൾ ഹാമിൽ നിന്നും ഉത്ഭവിച്ചു. (ഉല്പ, 10:6-20). നോഹ വീഞ്ഞു കുടിച്ചു ലഹരിപിടിച്ചു കൂടാരത്തിൽ നഗ്നനായി കിടന്ന സമയത്ത് ഹാമിന്റെ പെരുമാറ്റം ശാപത്തിനു കാരണമായി. (ഉല്പ, 9:20-27).

ഹസായേൽ

ഹസായേൽ (Hazael)

പേരിനർത്ഥം – ദൈവം കാണുന്നു

അരാം രാജാവായിരുന്ന ബെൻ-ഹദദിന്റെ സേനാപതിയായിരുന്നു ഹസായേൽ. രാജാവ് രോഗബാധിതനായപ്പോൾ ഈ രോഗം ഭേദമാകുമോ എന്നറിയാൻ എലീശാ പ്രവാചകന്റെ അടുക്കൽ ഹസായേലിനെ പറഞ്ഞയച്ചു. രാജാവിനു രോഗം സൗഖ്യമാകുമെന്നും എന്നാൽ രാജാവു മരിച്ചുപോകുമെന്നും എലീശാ പറഞ്ഞു. ഹസായേൽ രാജാവാകുമെന്നും യിസ്രായേൽ മക്കളെ വളരെയധികം കഷ്ടപ്പെടുത്തുമെന്നും പ്രവാചകൻ വെളിപ്പെടുത്തി. ഹസായേൽ മടങ്ങിവന്നു ബെൻ-ഹദദിനെ ശ്വാസം മുട്ടിച്ചു കൊന്നു രാജാവായി. (2രാജാ, 8:7-15). ഹസായേൽ 43 വർഷം ഭരിച്ചു എന്നാണു കണക്കാക്കിയിട്ടുള്ളത്. ബി.സി. 844-നും 841-നും ഇടയ്ക്കാണ് സിംഹാസനം കൈവശമാക്കിയത്. യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മരണം വരെയെങ്കിലും ഹസായേൽ ഭരിച്ചിരിക്കണം. യെഹോവാഹാസിന്റെ മരണം ബി.സി. 798-ലാണ്. (2രാജാ, 13:22). എലീശാ പ്രവചിച്ചതുപോലെ ഹസായേൽ യിസ്രായേലിനെ വളരെയധികം ഉപദ്രവിച്ചു. (2രാജാ, 8:12). രാമോത്ത്-ഗിലെയാദിൽ വച്ചു യോരാം രാജാവിനെ മുറിവേല്പിച്ചു. (2രാജാ, 8:29). യോർദ്ദാനു കിഴക്കുള്ള പ്രദേശം മുഴുവൻ യിസ്രായേലിൽ നിന്നും ഹസായേൽ പിടിച്ചടക്കി. (2രാജാ, 10:32). യോവാശിന്റെ വാഴ്ചക്കാലത്തു ഹസായേൽ ഗത്ത് പിടിച്ചെടുക്കുകയും യെരൂശലേമിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. (2രാജാ, 12:17,18). യെഹോവാഹാസിന്റെ ഭരണകാലം മുഴുവൻ യിസ്രായേലിനെ ഹസായേൽ നിരന്തരം കൊള്ളയടിച്ചു. (2രാജാ, 13:3).

ഹമ്മുറാബി

ഹമ്മുറാബി (Hammurabi)

ബാബിലോണിലെ പ്രഖ്യാതമായ ഒന്നാം രാജവംശത്തിലെ ആറാമത്തെ രാജാവാണ് ഹമ്മുറാബി. പിതാവായ സിൻ-മുബാലിറ്റിനു (Sin-Muballit) ശേഷം ബി.സി. 1792 മുതൽ ബി.സി. 1750 വരെ ബാബിലോണിയയിലെ രാജാവായി. അയൽ രാജ്യങ്ങൾക്കെതിരായ നിരവധി യുദ്ധങ്ങളിൽ വിജയിച്ചുകൊണ്ട് മെസൊപ്പൊട്ടേമിയയുടെ മേൽ ബാബിലോണിന്റെ നിയന്ത്രണം വ്യാപിപ്പിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന്റെ സാമ്രാജ്യം മെസൊപ്പൊട്ടേമിയയെ മുഴുവൻ നിയന്ത്രിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് അദ്ദേഹത്തിന്റെ സാമ്രാജ്യം നിലനിർത്താനായില്ല. ഉല്പത്തി 14:1-ലെ അമ്രാഫെൽ ഹമ്മുറാബി ആണെന്നു കരുതിവന്നു. എന്നാൽ 1937-ൽ മാരി എന്ന പട്ടണത്തിൽ നിന്നും കണ്ടെടുത്ത കളിമൺ ഫലകങ്ങൾ ഹമ്മുറാബിയും അമ്രാഫെലും ഒരാളല്ലെന്നു തെളിയിച്ചു. ഹമ്മുറാബിയുടെ ഭരണകാലം ബി.സി. 1792-1750 എന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പാണ് അബ്രാഹാം ജീവിച്ചിരുന്നത്. ഹമ്മുറാബി ബാബിലോണിനെ തന്റെ തലസ്ഥാനമായി ഉയർത്തി. അശ്ശൂർ, നീനെവേ തുടങ്ങിയ പട്ടണങ്ങളെ മോടിപിടിപ്പിച്ചു. അദ്ദേഹത്തിന്റെ കാലം ഒരു സുവർണ്ണയുഗമായിരുന്നു. വാനശാസ്ത്രം, ശില്പശാസ്ത്രം, ഗണിതശാസ്ത്രം, സാഹിത്യം എന്നിവ വളർന്നു. സൃഷ്ടി, പ്രളയം എന്നിവയെക്കുറിച്ചുള്ള പുരാണങ്ങൾ ക്രോഡീകരിക്കപ്പെട്ടു. നീനെവേയിൽ അശ്ശർ ബനിപ്പാളിന്റെ ഗ്രന്ഥശേഖരത്തിൽ ഇവയുടെ പ്രതികൾ ഉണ്ടായിരുന്നു. ഹമ്മുറാബിയുടെ ശിക്ഷാനിയമം പ്രസിദ്ധമാണ്. മോശെയുടെ ന്യായപ്രമാണത്തിനു ചില അംശങ്ങളിലെങ്കിലും ഹമ്മുറാബിയുടെ നിയമത്തോടു സാദൃശ്യമുണ്ട്.