വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ആരാണ്?

“എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളിപ്പാട് 1:12).

വെളിപ്പാട് പുസ്തകത്തിൽ യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. മനുഷ്യപുത്രനോട് സദൃശൻ സൂര്യതേജസ്സോടെയാണ് യോഹന്നാന് പ്രത്യക്ഷനായത്. തന്നെയുമല്ല, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു എന്ന്, അവൻ പറയുന്നതായി കാണാം. തന്മൂലം, ക്രൈസ്തവ സഭയിലെ ഭൂരിപക്ഷം പെരും, അവൻ ദൈവമാണെന്ന് കരുതുന്നു. ആദ്യനും അന്ത്യനും എന്ന് പറഞ്ഞാൽ; ദൈവം ആണെന്ന തെറ്റിദ്ധാരണയിൽ നിന്നാണ്, അങ്ങനെയൊരു വിശ്വാസം ഉടലെടുത്തത്. യഥാർത്ഥത്തിൽ യോഹന്നാൻ കണ്ടത് ദൈവത്തെയല്ല. അതിൻ്റെ ചില തെളിവുകൾ ആദ്യം നോക്കാം: 

1. വെളിപ്പാട് ഒന്നാം അദ്ധ്യായം 13-16 വാക്യങ്ങളിൽ, അഭൗമമായ തേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനെക്കുറിച്ചുള്ള വർണ്ണനയാണ്. അടുത്ത വാക്യം: “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:17). ഈ വേദഭാഗത്ത്, ഞാൻ ആദ്യനും അന്ത്യനും ആകുന്നു എന്ന്, മനുഷ്യപുത്രനോട് സദൃശൻ പറയുന്നു. യോഹന്നാൻ കണ്ടത്, ദൈവത്തെയാണെന്ന ചിന്തയ്ക്ക് ഉപോൽബലകമായ രണ്ട് കാര്യങ്ങളാണ്: മനുഷ്യപുത്രനോടു സദൃശൻ്റെ സൂര്യതേജസ്സോടെയുള്ള വെളിപ്പാടും, ആദ്യനും അന്ത്യനും എന്ന പ്രയോഗവും. കെജെവി പോലുള്ള ചുരുക്കം ചില പരിഭാഷകളിലും, ചില ഗ്രീക്ക് പരിഭാഷകളിലും, മലയാളത്തിലെ ഓശാന പരിഭാഷയിലും, 11-ാം വാക്യത്തിൽ; ഞാൻ അല്ഫയും ഒമേഗയും ആദ്യനും അന്ത്യനും എന്ന് മനുഷ്യപുത്രനോട് സദൃശൻ പറയുന്നതായി കാണാം. 8-ാം വാക്യത്തിൽ സർവ്വശക്തിയുള്ള ദൈവത്തെക്കുറിച്ചും ആ പ്രയോഗമുണ്ട്. അതും, മനുഷ്യപുത്രനോട് സദൃശൻ ദൈവമാണെന്ന ചിന്തയെ ബലപ്പെടുത്തുന്നു. എന്നാൽ, അടുത്തവാക്യം ഇങ്ങനെ കാണാം:”ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു” (വെളി, 1:18). ഈ വേദഭാഗത്ത്, ഞാൻ മരിച്ചവനായിരുന്നു എന്നാണ്, മനുഷ്യപുത്രനോട് സദൃശൻ പറയുന്നത്. എന്നാൽ, ദൈവം മരണമില്ലാത്തവനും (1തിമൊ, 6:16), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:9-10), ഭോഷ്ക്ക് പറവാൻ കഴിയാത്തവനും ആണ്. (എബ്രാ, 6:18). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, അവന് മരിക്കാൻ കഴിയുകയുമില്ല. (മലാ, 3:6; യാക്കൊ, 1:17). മരണമില്ലാത്ത, മരിക്കാൻ കഴിയാത്ത ദൈവമെങ്ങനെ “ഞാൻ മരിച്ചവനായിരുന്നു” എന്ന് പറയും? അതായത്, ഏത് കാരണം ചൊല്ലിയും, ദൈവത്തിന് മരിക്കാനും കഴിയില്ല; താൻ മരിച്ചുയിർത്തുവെന്ന് ഭോഷ്ക്ക് പറയാനും കഴിയില്ല. തന്മൂലം, ദൈവത്തെയല്ല യോഹന്നാൻ കണ്ടതെന്ന് വ്യക്തമാണ്. അപ്പോൾ ഒരു ചോദ്യം വരും. ആദ്യനും അന്ത്യനും എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതാണല്ലോ; തന്മുലം, മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലേ? ഏകദൈവമായ യഹോവ ആദ്യനും അന്ത്യനുമാണ്. (യെശ, 41:4; 44:6; 48:12; വെളി, 1:8; 23:13). എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ ആദ്യനും അന്ത്യനുമായ ദൈവമല്ല. അടുത്ത അദ്ധ്യായത്തിൽ അതിനു തെളിവുണ്ട്. “മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:8). അവൻ സ്മൂർന്നയിലെ സഭയുടെ ദൂതനോട് പറയുന്ന ഈ വേദഭാഗം ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട്, വീണ്ടും ജീവിച്ച ആദ്യനും അന്ത്യനുമാണ് മനുഷ്യപുത്രനോട് സദൃശൻ. എന്നാൽ, ദൈവം മരണ രഹിതനാണെന്ന് നാം മുകളിൽ കണ്ടതാണ്. തന്നെയുമല്ല, ദൈവത്തെക്കുറിച്ച് വെളിപ്പാട് പുസ്തകംതന്നെ പറയുന്നത്: മരിച്ചിട്ട് എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ എന്നല്ല. “എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ” എന്നാണ്. (വെളി, 4:9,10; 10:7; 15:7). രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. മനുഷ്യപുത്രനോട് സദൃശൻ മരണമുള്ളവൻ അല്ലെങ്കിൽ, മരണം ഉണ്ടായിരുന്നവനും, മരണത്തിൽ നിന്ന് ജീവിച്ചിട്ട്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനാണ്. (വെളി, 1:18; 2:8). എന്നാൽ, ദൈവം മരണം ഇല്ലാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (വെളി, 4:9). തന്മുലം, അവിടുത്തെ, ആദ്യനും അന്ത്യനും എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. “ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.” (വെളി, 2:7). ഈ വേദഭാഗം ശ്രദ്ധിക്കുക: എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിലല്ല പറയുന്നത്; ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്ന് പ്രഥമപുരുഷനിൽ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പറയുന്നത്. അടുത്തവാക്യം: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു.” (വെളി, 3:14). ഭാഷയുടെ വ്യാകരണ നിയമപ്രകാരം, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. സൃഷ്ടിക്ക് കാരണമായവൻ എങ്ങനെയാണ് സ്രഷ്ടാവാകുന്നത്? തന്നെയുമല്ല, യഹോവ അഥവാ, പിതാവ് ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശു, 44:24). ഈ വാക്യത്തിൽ, “ഞാൻ തന്നേ” എന്നിടത്ത്, ഞാൻ തനിച്ച് (alone) അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അനേകം തെളിവുകളുണ്ട്: (ഉല്പ, 1:27; 2:7; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 64:8; മലാ, 2:10; മത്താ, 19:4; മർക്കൊ, 10:6).

3. “ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). അടുത്തവാക്യം: “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിൽ, മനുഷ്യപുത്രനോട് സദൃശനായവൻ ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ച് പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. അതിൽ നിന്ന് ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം. ഒന്ന്; പിതാവായ ഒരേയൊരു സത്യദൈവമേ നമുക്കുള്ളു. (യോഹ, 17.3. ഒ.നോ: 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് വ്യക്തമാണ്. രണ്ട്; മനുഷ്യപുത്രനോട് സദൃശൻ ദൈവത്തെ, എൻ്റെ ദൈവം, എന്റെ ദൈവത്തിന്റെ നാമം, എന്റെ പുതിയ നാമം എന്നിങ്ങനെ, തന്നെയും ദൈവത്തെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. മൂന്ന്;എൻ്റെ ദൈവം എന്നാണ് പറയുന്നത്. അതായത്, മനുഷ്യപുത്രനോട് സദൃശനായവന് ഒരു ദൈവമുണ്ട്. ആകാശത്തിലോ, ഭൂമിയിലോ ദൈവങ്ങൾ എന്ന് പേരുള്ളവർ ഉണ്ട്. (1കൊരി, 8:5). എന്നാൽ, ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിന് മീതെ, മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല,. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവം അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4. അനേകർ കരുതുന്നപോലെ, ദൈവം മൂവരല്ല; ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). തന്മൂലം, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ, ദൈവമല്ലെന്ന് സ്ഫടികസ്ഫുടം തെളിയുന്നു.

മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലെങ്കിൽ; നമ്മുടെ അടുത്ത ഉത്തരം: ദൈവപുത്രനായ യേശു എന്നാണ്. എന്തെന്നാൽ, ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു എന്ന്, മനുഷ്യപുത്രനോട് സദൃശനായവൻ അവിടെ പറയുന്നതായി കാണാം. (വെളി, 1:18). യേശു മരണത്തെ ജയിച്ച് ഉയിർത്തവനാകയാൽ, അവടെ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവാണെന്ന് വിചാരിക്കുന്നത് സ്വാഭാവികം മാത്രം. എന്നാൽ, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ, ദൈവപുത്രനായ യേശുവെന്ന ക്രിസ്തുവാണോ, അതോ, മറ്റാരെങ്കിലും ആണോ എന്നറിയാൻ, വിശദമായ ഒരു ചിന്ത ആവശ്യമാണ്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു: 1. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ക്രിസ്തു ആരാണ്? 2. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണോ പത്മോസിൽ യോഹന്നാൻ കണ്ടത്? 3. മനുഷ്യപുത്രനോട് സദൃശൻ  ആരാണ്? നമുക്ക് ഓരോന്നും വിശദമായി നോക്കാം:

1. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ക്രിസ്തു ആരാണ്?

കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശു എന്ന് പേരുള്ള പാപമറിയാത്ത ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിന് ഇല്ലായിരുന്നു. അനന്തരം, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു പുത്രനും ദൈവത്തിന് ഇല്ലായിരുന്നു. അതായത്, കന്യക പ്രസവിച്ചത്, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; 1:25; ലൂക്കൊ, 1:35, 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചതും യേശു എന്ന പേർ വിളിച്ചതും. (ലൂക്കൊ, 2:21). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). അവനു, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). അതിനാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. എ,ഡി. 29-ൽ മാത്രം ജനിച്ചവൻ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയോ, ആദ്യം ജനിപ്പിച്ചവനോ ആകുന്നത് എങ്ങനെയാണ്?

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം സഹവസിച്ച അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യെഹൂദന്മാർ ക്രൂശിച്ചത് ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 2കൊരി, 5:21; 1തിമൊ, 2:6). നിഖ്യാസുനഹദോസ് മുതൽ 1,700 വർഷമായിട്ട് ക്രൈസ്തവർ ക്രൂശിക്കുന്നത് ദൈവത്തെയാണ്. ദൈവത്തിന് മരണമില്ലെന്നെങ്കിലും അറിഞ്ഞിരുന്നെങ്കിൽ! (1തിമൊ, 6:16)

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

അടുത്തൊരു തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ ഒര പ്രവചനംകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-8). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). 

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. എന്നുവെച്ചാൽ, നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

2. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണോ പത്മോസിൽ യോഹന്നാൻ കണ്ടത്?

യഹോവ അഥവാ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അന്ത്യകാലത്ത് മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ, യഹോവയായ ഏകദൈവം എടുത്ത ജഡത്തിലെ പ്രത്യക്ഷതയാണ് യേശുവെന്ന ദൈവപുത്രനായ മനുഷ്യനെന്നും മുകളിൽ നാം കണ്ടതാണ്. അതായത്, സുവിശേഷ ചരിത്രകാലത്ത് മാത്രമാണ് യേശുവെന്ന മനുഷ്യൻ ഉണ്ടായിരുന്നത്. തന്മൂലം, വെളിപ്പാടിൽ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ ക്രിസ്തു അല്ലെന്ന് വ്യക്തമാണ്. എന്തെന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ നിത്യമായിട് ഉണ്ടാകുകയോ, വീണ്ടും ആർക്കെങ്കിലും വെളിപ്പെടാനോ സാദ്ധ്യമല്ല. ഇനി, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശു അല്ലെന്നതിൻ്റെ കൂടുതൽ തെളിവുകൾ നമുക്ക് നോക്കാം:

1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. യേശുവെന്ന ദൈവപുത്രനായ ക്രിസ്തു; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യൻ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (2കൊരി, 5:21). ഏകമനുഷ്യൻ എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ക്രിസ്തുവിൻ്റെ സംക്ഷിപ്ത ചരിത്രം ഇപ്രകാരമാണ്: കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായത് മനുഷ്യക്കുഞ്ഞായിരുന്നു. (മത്താ, 1:20). ജനിച്ചത് മനുഷ്യക്കുഞ്ഞായിരുന്നു. (മത്താ, 1:16). പരിഛേന ഏറ്റത് മനുഷ്യക്കുഞ്ഞായിരുന്നു. (ലൂക്കൊ, 1:21). ദൈവത്തിൽനിന്ന് വീണ്ടെടുക്കപ്പെട്ടത് മനുഷ്യക്കുഞ്ഞായിരുന്നു. (ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടുവന്നത് മനുഷ്യനായിരുന്നു. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നത് മനുഷ്യനായിരുന്നു. (ലൂക്കൊ, 2:52). പ്രവചനംപോലെ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത് മനുഷ്യനെയായിരുന്നു. (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). പ്രവചനംപോലെ ദൈവപുത്രനായത് മനുഷ്യനായിരുന്നു. (ലൂക്കൊ, 1:32,35; 3:22). ദൈവത്താൽ ആത്ഭുതങ്ങൾ പ്രവർത്തിച്ചത് മനുഷ്യനായിരുന്നു. (പ്രവൃ, 2:22-23. ഒ.നോ: മത്താ, 12:28; യോഹ, 3:2; 10:25; പ്രവൃ, 10:38). ദൈവത്താൽ പാപമോചനം കൊടുത്തത് മനുഷ്യനാണ്. (മത്താ, 9:4-8). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനായിരുന്നു. (യോഹ, 8:40). തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ( ലൂക്കൊ, 23:46), ദൈവത്മാവിനാൽ (എബ്രാ, 9:14) തന്നെത്താൻ മരണത്തിന് ഏല്പിച്ചത് മനുഷ്യനായിരുന്നു. (1തിമൊ, 2:6). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയത് മനുഷ്യനായിരുന്നു. (യോഹ, 20:17). മനുഷ്യരുടെ പാപങ്ങൾ തൻ്റെ പാപമറിയാത്ത ശരീരത്തിൽ ചുമന്നുകോണ്ട് ക്രൂശിൽമരിച്ച യേശുവെന്ന മനുഷ്യനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ചതും മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചതും ദൈവമാണ്. (ലൂക്കൊ, 2:11; പ്രവൃ, 2:24; 2:36; 1പത്രൊ, 2:24). അതുകൊണ്ടാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് ബൈബിൾ പറയുന്നത്. (റോമ, 10:9). എന്തെന്നാൽ, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏക കർത്താവുമാണ് നമുക്കുള്ളത്. (1കൊരി, 8:6). നമ്മുടെ പാപങ്ങളെപ്രതി ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ക്രിസ്തുയേശു എന്ന മനുഷ്യനാണ് നമ്മുടെ കർത്താവ്. (1തിമൊ, 2:5-6). അല്ലാതെ, നമുക്ക് രണ്ടുമൂന്ന് ദൈവമല്ല ഉള്ളത്. അതുകൊണ്ടാണ്, “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി” എന്ന് വചനം പറയുന്നത്. (1കൊരി, 15:21). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. (പ്രവൃ, 15:11; റോമ, 5:15). യേശുവെന്ന പാപമറിയാത മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ, ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെട്ട്, തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറി പോയതോടുകൂടി, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). അതായത്, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് ആ മനുഷ്യൻ അപ്രത്യക്ഷനായാൽ, ഏകദൈവമല്ലാതെ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. തന്നെയുമല്ല, ഒരു മനുഷ്യന് യോഹന്നാന് വെളിപ്പാട് നല്കുവാനും കഴിയില്ല. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശു അല്ലെന്ന് മനസ്സിലാക്കാം.

2. “യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ  അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.” (വെളി, 1:1. ഒ.നോ: 22:16). ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവം യേശുവിനു കൊടുത്തു; അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു. യേശുവെന്ന ദൈവപുത്രനാണ് യോഹന്നാന് വെളിപ്പെട്ട് സഭകൾക്ക് ദൂത് നല്കുന്നതെങ്കിൽ, “തന്റെ ദൂതൻ മുഖാന്തരം അയച്ചു യോഹന്നാനു പ്രദർശിപ്പിച്ചു” എന്ന് ഒരിക്കലും പറയില്ലായിരുന്നു. താൻ തന്നെയാണ് യോഹന്നാൻ്റെ മുമ്പിൽ വെളിപ്പെട്ട്, ഭാവി സംഭവങ്ങളെ അനാവരണം ചെയ്ത് കാണിക്കുന്നതെങ്കിൽ, തന്റെ ദൂതൻ മുഖാന്തരം അയച്ചു യോഹന്നാനു പ്രദർശിപ്പിച്ചു എന്ന പ്രയോഗം അതിൽത്തന്നെ, പരസ്പരവിരുദ്ധമാകും. തന്നെയുമല്ല, യോഹന്നാന് എല്ലാം വെളിപ്പെടുത്തിക്കൊടുത്ത ദൂതൻ, താൻ ദൈവത്താൽ അയക്കപ്പെട്ടവനാണെന്ന് സമ്മതിക്കുന്നുമുണ്ട്. (22:6). തന്മൂലം, ദൈവപുത്രനായ യേശുവിനെയല്ല യോഹന്നാൻ കണ്ടതെന്ന് വ്യക്തമാണ്.

3. യോഹന്നാന് പ്രത്യക്ഷനായി സഭകൾക്ക് ദൂത് നല്കുന്ന മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ, ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. തന്നെയുമല്ല, സുവിശേഷങ്ങളിലും ലേഖനങ്ങളിലുമായി മനുഷ്യപുത്രനെന്ന് യേശുവിനെ അനേകം പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും മനുഷ്യപുത്രനോട് സദൃശനെന്ന് അവനെ വിശേഷിപ്പിച്ചിട്ടില്ല. മനുഷ്യപുത്രൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ളവനാണ് യോഹന്നാൻ. (യോഹ, 13:23). ആ യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കണം, മനുഷ്യപുത്രനെന്നല്ല; മനുഷ്യപുത്രനോട് സദൃശ്യൻ എന്നാണ്. മനുഷ്യപുത്രനായ യേശുവാണ് തനിക്ക് പ്രത്യക്ഷനായതെങ്കിൽ, മനുഷ്യപത്രനെന്നല്ലാതെ, മനുഷ്യപുത്രനോട് സദൃശ്യനെന്ന് എങ്ങനെ പറയും? തന്മൂലം, അവൻ കണ്ടത് ദൈവപുത്രനായ യേശുവിയല്ലെന്ന് മനസ്സിലാക്കാം.

4. മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു” എന്നാണ് യോഹന്നാൻ പറയുന്നത്. (വെളി, 1:13). യഥാർത്ഥത്തിൽ, മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു എന്ന് യോഹന്നാൻ പറഞ്ഞാൽ, അതിൻ്റെ അർത്ഥം; താൻ യേശുവിനെ കണ്ടു എന്നല്ല. പ്രത്യുത, യേശുവെന്ന മനുഷ്യപുത്രനോട് സദൃശനായ അഥവാ, സാമ്യനായ മറ്റൊരുവനെ കണ്ടു എന്നാണർത്ഥം. യോഹന്നാന് സുപരിചിതനായ മനുഷ്യപുത്രൻ യേശുവാണ്. താൻ മാറിൽ ചാരിക്കിടന്നിട്ടുള്ള മനുഷ്യപുത്രനെയാണ് അവൻ കണ്ടതെങ്കിൽ; അഥവാ, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ് യോഹന്നാൻ കണ്ടിരുന്നതെങ്കിൽ, ‘എൻ്റെ കർത്താവേ’ എന്നായിരിക്കും യോഹന്നാൻ സംബോധന ചെയ്യുക. ഒരിക്കലും മനുഷ്യപുത്രനോട് സദൃശനായവൻ എന്ന് പറയുമായിരുന്നില്ല. തന്മൂലം, യോഹന്നാൻ കണ്ടത് ക്രിസ്തു അല്ലെന്ന് തെളിയുന്നു.

5. പത്മോസിൽ യോഹന്നാൻ കണ്ട, മനുഷ്യപുത്രനോട് സദൃശൻ “ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്ന് അവടെ പറഞ്ഞിട്ടുണ്ട്. ഒന്നാമത്, അവിടുത്തെ ആദ്യനും അന്ത്യനും എന്ന പ്രയോഗത്തിന് ദൈവം എന്ന് അർത്ഥമില്ല. ആ പ്രയോഗം ദൈവത്തെ കുറിക്കുന്നതായിരുന്നെങ്കിൽ, അടുത്ത അദ്ധ്യായത്തിൽ “എൻ്റെ ദൈവം” എന്ന് ഈ ദൈവം മറ്റാരെയും സംബോധന ചെയ്യില്ലായിരുന്നു. (വെളി, 3:2; 3:12). ദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. രണ്ടാമത്, യേശുവെന്ന ക്രിസ്തു, യഹോവയായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതയും മനുഷ്യനും ആകയാൽ, ക്രിസ്തു മറിയയുടെ ഉദരത്തിൽ ഉരുവായവനും ജനിച്ചവനുമെന്ന നിലയിൽ അവനൊരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 2:7,21). ശുശ്രൂഷ തികച്ച് അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറി അപ്രത്യക്ഷനായവൻ എന്ന നിലയിൽ, അവനൊരു അവസാനവുമുണ്ട്. (യോഹ, 20:17; എബ്രാ, 9:11-12). അതായത്, സുവിശേഷങ്ങൾ വെളിപ്പെടുത്തുന്ന യേശുവെന്ന ക്രിസ്തു പാപമറിയാത്ത മനുഷ്യനാകയാൽ, അവനൊരു ദൈവമുണ്ട്. (യോഹ, 20:28). എന്നാൽ, അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാകയാൽ, എന്നേക്കും ഉള്ളവനല്ല; വീണ്ടും പ്രത്യക്ഷനാകാനും ആ മനുഷ്യന് കഴിയില്ല. തന്നെയുമല്ല, യേശുവിൻ്റെ ഭൗമിക ശുശ്രൂഷയോടുള്ള ബന്ധത്തിൽ “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന് പറഞ്ഞിരിക്കുന്നപോലെ (1തിമൊ, 3:16), വീണ്ടും, ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് വെളിപ്പാടിൽ പറഞ്ഞിട്ടുമില്ല. തന്മൂലം, വെളിപ്പാടിൽ പറയുന്ന ആദ്യനും അന്ത്യനും ക്രിസ്തു അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

6. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശനായവൻ പറഞ്ഞിട്ടുണ്ട്. (വെളി, 1:18). ഈ പ്രയോഗം ക്രിസ്തുവിനോട് ബന്ധിപ്പിക്കുവാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ, ആ പ്രയോഗം യേശുവെന്ന ക്രിസ്തുവുമായി യാതൊരു ബന്ധവും ഉള്ളതല്ല. എന്തെന്നാൽ, ലേഖനങ്ങളിൽ ഒരിടത്തും “യേശുവിനെ മരിച്ചവനായിരുന്നു” (I was dead)  എന്ന് പറഞ്ഞിട്ടില്ല. പ്രത്യുത, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ എന്നാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. സുവിശേഷത്തിൻ്റെ നിർവ്വചനംപോലും അതാണ്: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതാകുന്നു എൻ്റെ സുവിശേഷം.” (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12). മരിച്ചവൻ ആയിരുന്നു എന്നതും, മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ എന്നതും അജഗജാന്തരമുള്ള പ്രയോഗങ്ങളാണ്. മരിച്ചിട്ട് ഉടനെതന്നെ ഉയിർത്തെഴുന്നേറ്റ യേശുവിനെ, മരിച്ചൻ ആയിരുന്നു എന്ന് പറയാൻ കഴിയില്ല. എന്തെന്നാൽ, കേവലം 36-38 മണിക്കൂർ മാത്രമാണ് അവൻ കല്ലറയിൽ ആയിരുന്നത്. അതിലാണ്, മരിച്ചിട്ട് ഉയിർത്തവൻ എന്ന് പറയുന്നത്. എന്നാൽ “ഞാൻ മരിച്ചവനായിരുന്നു” എന്ന പ്രയോഗം സൂചിപ്പിക്കുന്നത്; ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെയാണ്. തന്നെയുമല്ല, “മരിച്ചവനായിരുന്നു” എന്ന പ്രയോഗം ജഡത്തിൻ്റെ സ്വാഭാവിക മരണത്തെയല്ല; പാപത്തിലുള്ള മരണത്തെയാണ് കുറിക്കുന്നത്. യേശുവെന്ന ക്രിസ്തു ഒരു മറുവിലയും പാപരഹിതനുമാണ്. പാപമറിയാത്തവൻ (2കൊരി. 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേറുവിട്ടവൻ {എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല, (1പത്രൊ, 2:22), അവനിൽ പാപമില്ല. (1യോഹ, 3:5) എന്നൊക്കെയാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അതായത്, ക്രിസ്തു പാപം കൂടാതെ, ജഡത്തിൽ സ്വാഭാവികമായി മരിച്ചുയിർത്തവനാണ്. അല്ലാതെ, പാപത്തിൽ മരിച്ചവനായിരുന്നില്ല. മാത്രമല്ല, പാപമറിയാത്തവനായ ക്രിസ്തുവിന്റെമേൽ മരണത്തിന് യാതൊരു അവകാശവും ഇല്ലാതിരിക്കെ, താൻതന്നെ മരിച്ച് എന്നേക്കും ജീവിച്ചിരിക്കുന്നു എന്ന് പറയേണ്ട യാതൊരു ആവശ്യവുമില്ല. യേശുക്രിസ്തു ഉയിർക്കാൻ വേണ്ടി മരിച്ചവനാണ്. എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ പാപത്തിൽ മരിച്ചവനായി, ഉത്ഥാനം കാത്തുകിടന്നവനാണ്. തന്മൂലം, ക്രിസ്തുവിൻ്റെ മരണം മൂലം, ആർക്കാണോ ജീവൻ ലഭിച്ചത് അവനാണ് അവിടെ പറയുന്ന മനുഷ്യപുത്രനോട് സദൃശൻ എന്ന് മനസ്സിലാക്കാം. അവൻ ആരായാലും യേശുവല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. എന്തെന്നാൽ, ദൈവം മനുഷ്യനായി മാനിഫെസ്റ്റ് ചെയ്തത് തനിക്കുവേണ്ടിയല്ല; മറ്റൊരാൾക്ക് വേണ്ടിയാണ്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ല; മറ്റൊരാളാണെന്ന് മനസ്സിലാക്കാം.

7. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്.” (വെളി, 1:18). ഒന്നാമത്, യേശുവിൻ്റെ കയ്യിൽ മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ ഉള്ളതായി സുവിശേഷങ്ങളിലോ, ലേഖനങ്ങളിലോ പറഞ്ഞിട്ടില്ല. രണ്ടാമത്, ദൈവം ക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). ആരെയും മരണത്തിലേക്കോ, പാതാളത്തിലേക്കോ അയക്കാനല്ല ക്രിസ്തു വന്നത്. മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് അവൻ വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). നമ്മുടെ അതിക്രമങ്ങൾ നിമിത്തം ദൈവം അവനെ മരണത്തിന്നു ഏല്പിക്കുകയാണ് ചെയ്തത്. നമ്മുടെ നീതീകരണത്തിനായി ദൈവം അവനെ ഉയിർപ്പിക്കുകയും ചെയ്തു. (റോമ, 4:24; പ്രവൃ, 2:24). അവൻ ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായത് നമ്മുടെ പാപങ്ങളെപ്രതിയാണ്. (ഫിലി, 2:8). അവൻ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താലാണ് നമ്മെ ദൈവത്തോട് നിരപ്പിച്ചത്. (കൊലൊ, 1:22). മരണത്തിൻ്റെ അധികാരിയായ പിശാചിനെ അവൻ തൻ്റെ മരണത്താലാണ് നീക്കിയത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). ക്രിസ്തുവിൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). യേശു തൻ്റെ മരണത്താൽ മരണം കാത്തുകിടന്നവർക്ക് നിത്യജീവൻ നല്കുകയും, മരണത്തിൻ്റെ അധികാരിയെ തൻ്റെ മരണത്താൽ നീക്കുകയുമാണ് ചെയ്തത്. അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. “ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.” (യോഹ, 5:45). ഇവിടെ താൻ, ആരെയും കുറ്റം വിധിക്കുമെന്നല്ല; മോശെ അവരെ കുറ്റം വിധിക്കുമെന്നാണ് പറയുന്നത്.  രണ്ട് കാര്യങ്ങൾ ഈ വാക്യത്തിൽ മനസ്സിലാക്കാം. ഒന്ന്, തൻ്റെ പണി ആരെയും കുറ്റം ചുമത്തലോ, ആരെയെങ്കിലും മരണത്തിന് ഏല്പിക്കലോ അല്ല; എല്ലാവർക്കും വേണ്ടി മറുവിലയാകാനും സത്യത്തിനു സാക്ഷി നില്ക്കാനുമാണ് താൻ ജനിച്ചത്. (യോഹ, 18:37; 1തിമൊ, 2:6). രണ്ട്, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ താൻ, എല്ലാവരെയും കുറ്റം വിധിക്കാനായി ന്യായവിധി ദിവസംവരെ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല. എന്നാൽ, ന്യായാധിപനെക്കുറിച്ചു പറയുന്ന മറ്റൊരു വാക്യമുണ്ട്: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യപ്രകാരം ക്രിസ്തു എല്ലാവരെയും ന്യായം വിധിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ക്രിസ്തു പറയുന്നു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). വിധിയാളൻ ക്രിസ്തു അല്ലെന്ന് ഈ വാക്യം വ്യക്തമാക്കുന്നു. അടുത്തൊരു വാക്യം: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). ഈ വാക്യപ്രകാരവും ന്യായാധിപതി താനല്ല; താൻ സംസാരിച്ച വചനമാണ്. മേല്പറഞ്ഞ വാക്യത്തിൽ പറയുന്ന ന്യായാധിപൻ അഥവാ, ന്യായവിധിക്ക് അധികാരമുള്ള പുത്രൻ യേശുക്രിസ്തുവല്ല മറ്റൊരു പുത്രനാണ്. ആരാണോ ന്യായാധിപമായ പുത്രൻ, അവനാണ് മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവൻ. അതാരാണെന്ന് താഴെ വരുമ്പോൾ നമുക്ക് മനസ്സിലാകും. തന്മൂലം, ദൈവപുത്രനായ യേശുവല്ല മനുഷ്യപുത്രനോട് സദൃശനെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

8. “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഈ വേദഭാഗത്ത്, മനുഷ്യപുത്രനോട് സദൃശൻ തന്നെത്തന്നെ, ദൈവപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അതിനാൽ, യോഹന്നാൻ കണ്ടത് ദൈവപുത്രനായ യേശുവിനെയാണെന്ന് കരുതുന്നവരുണ്ട്. ഒന്നാമത്, പിതാവായ ഏകദൈവമാണ് നമുക്കുള്ളത്. ഈ ദൈവപുത്രനായ യേശുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിടുള്ള കാര്യമാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). രണ്ടാമത്, ദൈവം ആത്മാവും (യോഹ, 4:24), ദൈവപുത്രൻ ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). മൂന്നാമത്, ദൈവം ഒരുത്തൻ മാത്രമാണെന്നും ദൈവപുത്രനായ യേശു മനുഷ്യനാണെന്നും താൻതന്നെയും അപ്പൊസ്തലന്മാരും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:21; യോഹ, 5:44; റോമ, 16:24; 1താമൊ, 1:17; യോഹ, 8:40; പ്രവൃ, 2:23; 1കൊരി, 5:21; 5:47; 1തിമൊ, 2:6). നാലാമത്, ബൈബിളിൽ ദൈവപുത്രനെന്ന് പറഞ്ഞാൽ, യേശു മാത്രമല്ല ഉള്ളത്. ദൈവത്തിന് അനേകം ദൈവപുത്രന്മാരും പുത്രിമാരുമുണ്ട്. ദൂതന്മാർ (ഇയ്യോ, 1:6; 2:6; 37:6), ആദാം (ലൂകൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), യേശു (മത്താ, 3:17), ക്രിസ്തു വിശ്വാസികൾ (1യോഹ, 3:2). എ.ഡി. 29-ലാണ് യേശുവെന പാപമറിയാത്ത മനുഷ്യൻ പ്രവചനംപോലെ ദൈവപുത്രനായത്. (ലൂക്കൊ, 1:32,35; 3:22). തന്നെയുമല്ല, ബൈബിളിലെ പിതാവ് മാത്രമാണ് ദൈവം. (യോഹ, 17:3). പുത്രന്മാർ ആരും ദൈവമല്ല. അഞ്ചാമത്, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ പിതാവിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ്, തൻ്റെ ദൈവവും പിതാവുമായവൻ്റെ അടുക്കൽ കരേറി അപ്രത്യക്ഷമായാൽ, ഏകദൈവമല്ലാതെ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകയില്ല. (യോഹ, 20:17; എബ്രാ, 9:11-12). തന്മൂലം, യോഹന്നാന് വെളിപ്പെട്ടത് ദൈവപുത്രനായ യേശുവല്ലെന്ന് സ്പഷ്ടമായി മനസ്സിലാക്കാം.

9. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു. (വെളി, 3:7). ഇത് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നതാണ്. ഇങ്ങനെയൊരു പദവി ദൈവപുത്രനായ യേശുവിന് ഉള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ദാവീദിൻ്റെ പുത്രനെന്നുനും, ദാവീദിൻ്റെ വേരെന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 8:29; വെളി, 22:16). എന്നാൽ, ദാവീദിൻ്റെ താക്കോൽ കൈവശമുണ്ടെന്നോ, ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവാനുള്ള അധികാരം ക്രിസ്തുവിനുണ്ടെന്നോ, ഒരിടത്തും പറഞ്ഞിട്ടില്ല. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് അസന്ദിഗ്ധമായി പറയാൻ കഴിയും.

10. “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). ഈ വേദഭാഗത്ത്, ജയിക്കുന്നവന് ദൈവത്തിൻ്റെ നാമവും, ദൈവനഗരത്തിൻ്റെ നാമവും, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമവും കൊടുക്കുന്നതായി പറഞ്ഞിട്ടുണ്ട്. എന്നാൽ, ദൈവപുത്രനായ യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച്, ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്നെയുമല്ല, ആകാശത്തിനു കീഴിൽ യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, മറ്റൊരു നാമം ഇല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:12). തന്നെയുമല്ല, വെളിപ്പാട് 2,3 അദ്ധ്യായങ്ങളിൽ, സ്വർഗ്ഗത്തിലെ കാര്യങ്ങളല്ല; ഭൂമിയിലെ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അതായത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ നടക്കേണ്ട കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. (വെളി, 2:26-27; 3:12). അതിനാൽ, ദൈവപുത്രനായ യേശുവിന് ആകാശത്തിനു കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, അവിടെപ്പറയുന്ന, മനുഷ്യപുത്രനോട് സദൃശൻ യേശുക്രിസ്തു അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

11. “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). വെളിപ്പാടിലെ മനുഷ്യപുത്രൻ ദൈവപുത്രനായ യേശുവാണെന്നും, ഈ വേദഭാഗ പ്രകാരം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും യഹോവ സാക്ഷികളെപ്പോലുള്ളവർ കരുതുന്നു. ഭാഷയുടെ വ്യാകരണ നിയമപ്രകാരം, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ജനിച്ചത് ബി.സി. 6-ൽ ആണെന്നും, അവൻ പ്രവചനം പോലെ, ദൈവ്വപുത്രൻ ആയത്, എ.ഡി. 29-ൽ ആണെന്നും നാം കണ്ടതാണ്. (ലൂക്കൊ, 1:32,35; 3:22). അവനെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പറഞ്ഞാൽ; വേദവിപരീതമായ ഉപദേശമാണ്. സൃഷ്ടിക്ക് കാരണമായവൻ സ്രഷ്ടാവായ ദൈവം ആകില്ല. മാത്രമല്ല. യഹോവ അഥവാ, പിതാവ് ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. “അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8). യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശു, 44:24). ഈ വാക്യത്തിൽ, “ഞാൻ തന്നേ” എന്നിടത്ത്, ഞാൻ തനിച്ച് (alone) അഥവാ, ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. സത്യവേദപുസ്തകം സമകാലിക പരിഭാഷയോ, ഇംഗ്ലീഷ് പരിഭാഷകളോ നോക്കുക. അനേകം തെളിവുകളുണ്ട്: (ഉല്പ, 1:27; 2:7; 2രാജാ, 19:15; നെഹെ, 9:6; യെശ, 37:16; 64:8; മലാ, 2:10; മത്താ, 19:4; മർക്കൊ, 10:6). എന്തായാലും, ഇവിടെപ്പറയുന്ന ദൈവസൃഷ്ടിയുടെ കാരണക്കാരൻ ദൈവപുത്രനായ യേശുവല്ല; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിന്, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥവുമില്ല. തന്മൂലം, വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

12. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). തന്മൂലം, വെളിപ്പാടിലെ മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

3. മനുഷ്യപുത്രനോട് സദൃശൻ  ആരാണ്?

മനുഷ്യപുത്രനോട് സദൃശൻ ദൈവമല്ലെന്നും, ദൈവപുത്രനായ യേശു അല്ലെന്നും നാം കണ്ടു. ഇനി, മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് നോക്കാം. അവൻ ആരാണെന്ന് അറിയാൻ, യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശൻ, ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കാൻ കാരണമായതും അല്ലാത്തതുമായ ചില വേദഭാഗങ്ങൾ പരിശോധിച്ചാൽ മതിയാകും. അത് ഏതൊക്കെയാണെന്നും, യഥാർത്ഥത്തിൽ ആരെക്കുറിച്ചാണെന്നും പരിശോധിച്ചാൽ, അവിടെ പറഞ്ഞിരിക്കുന്ന മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് വ്യക്തമാകും. നമുക്ക് ഓരോന്നായി നോക്കാം:

1. “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). യോഹന്നാൻ കണ്ടത്, മനുഷ്യപുത്രനോട് സദൃശനായ ഒരുവനെയാണ്. ഇങ്ങനെയൊരുത്തനെക്കുറിച്ച് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ട്. ദാനീയേൽ പറഞ്ഞിട്ടുണ്ട്. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ  വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). ക്രിസ്തു മഹാപുരോഹിതനായ കയ്യഫാവിൻ്റെ മുമ്പിൽവെച്ച് ഇപ്രകാരം പറഞ്ഞു: “ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും.” (മത്താ, 26:64; മർക്കൊ, 14:62). തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ക്രിസ്തു ആണെന്ന് അനേകരും കരുതുന്നു. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അവൻ കന്യകയായ മറിയയിൽ ഉരുവായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു.  (മത്താ, 1:20; ലൂക്കൊ, 2:21; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). അതായത്, മനുഷ്യൻ്റെ പാപപരിഹാരത്തിനായി യഹോവയായ ദൈവം എടുത്ത പുതിയൊരു അസ്തിത്വമാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ. തൻ്റെ ജഡത്തിലെ ശുശ്രൂഷ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തനായ മനുഷ്യൻ ഉണ്ടാകുകയില്ല. എന്നേക്കും ഉണ്ടാകുന്നത്, എന്നെന്നേക്കും ജീവിക്കുന്നവനായ ഏകദൈവം മാത്രമാണ്. (വെളി, 4:9-10; 10:7; 15:7). തന്മൂലം, ദാനീയേൽ കണ്ട ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോട് സദൃശനായവൻ യഥാർത്ഥത്തിൽ ക്രിസ്തു അല്ലെന്ന് വ്യക്തമാണ്.

ആരാണ് ആകാശമേഘങ്ങളോടെ വന്ന മനുഷ്യപുത്രനോട് സദൃശനെന്ന് ദാനീയേലിൻ്റെ പുസ്തകത്തിൽത്തന്നെയുണ്ട്. ദൈവത്തിൻ്റെ അടുക്കൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനെ ദാനീയേൽ കാണുന്നത്, 13-14 വാക്യങ്ങളിലാണ്. ഏഴാം ആദ്യായത്തിൻ്റെ തുടക്കം മുതൽ 14-ാം വാക്യംവരെ ഭാവിയെക്കുറിച്ചുള്ള ദർശനമാണ് അവൻ കണ്ടത്. അത് കണ്ടിട്ട് അവനൊന്നും മനസ്സിലാകാതെ ആകെ വിഷമിച്ചിട്ട്, അടുത്ത കണ്ട ഒരു ദൂതനോട് ദർശനത്തിൻ്റെ സാരം ചോദിച്ചു. (ദാനീ, 7:15-16). ആ അദ്ധ്യായത്തിൻ്റെ ബാക്കിഭാഗം മുഴുവൻ ദൂതൻ്റെ ദർശന വ്യാഖ്യാനമാണ്. ദർശനം മുഴുവൻ കണ്ട ദാനീയേലിന് അവിടെപ്പറയുന്ന സംഭവങ്ങൾ എന്താണെന്നോ, മനുഷ്യപുത്രനോട് സദൃശൻ ആരാണെന്നോ മനസ്സിലായില്ല. അതുകൊണ്ടാണ് അവൻ ദൂതനോട് ചോദിച്ചത്. അതായത്, പ്രവാചകനായ ദാനീയേലിനുപോലും മനസ്സിലാക്കാത്ത വേദഭാഗഭാണ് അഭിനവ പണ്ഡിതന്മാർ യേശുക്രിസ്തുവിൽ ആരോപിക്കുന്നത്. എന്നാൽ, ദൂതൻ്റെ വ്യാഖ്യാനത്തിൽ; മനുഷ്യപുത്രനോട് സദൃശൻ ആരാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിൻ്റെ പതിനെട്ടാം വാക്യം: “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). മനുഷ്യപുത്രനോട് സദൃശനായവൻ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽ നിന്ന് രാജത്വം പ്രാപിക്കുന്നതാണ് ദാനീയേൽ കണ്ടത്. (7:13-14). ദൂതൻ അത് വ്യാഖ്യാനിച്ചു വ്യക്തമാക്കുന്നത് എന്താണ്? അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും. ആരാണ് അത്യുന്നതൻ്റെ വിശുദ്ധന്മാർ? അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറയുന്നതിനാൽ, അത് യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? പിന്നെ ആരാണ് അത്യുന്നതൻ്റെ വിശുദ്ധന്മാർ? “നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.” (പുറ, 19:6). “നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.” (ആവ, 7:6). “യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.” (സങ്കീ, 50:5. ഒ.നോ: ലേവ്യ, 20:26; 21:6; ആവ, 14:2,21; 33:2-33; 1ശമൂ, 2:9; എസ്രാ, 8:28; സങ്കീ, 30:4; 31:23; 34:9; 37:28; 50:5; 89:5,7; സദൃ, 2:8). യഹോവയായ ദൈവം ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു തൻ്റെ സ്വന്തജനമായി തിരഞ്ഞെടുത്ത യിസ്രായേലാണ് അവിടെപ്പറയുന്ന അത്യുന്നതൻ്റെ വിശുദ്ധന്മാർ.

അടുത്തവാക്യം: “വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാർക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യും. (ദാനീ, 7:21). ഇവിടെപ്പറയുന്ന വയോധികനും അത്യുന്നതനും ഒരാളാണ്. (ആവ, 33:27; ഉല്പ, 14:18). അത്യുന്നതനായവന്റെ വിശുദ്ധന്മാർ എന്നത്, യിസ്രായേലിനെ കുറിക്കുന്ന ഒരു പ്രയോഗമാണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ ഇപ്രകാരമാണ്. “പുരാതനനായവന്‍ വന്ന് അവിടുത്തെ വിശുദ്ധന്മാര്‍ക്ക് ന്യായമായ വിധി നടത്തുകയും വിശുദ്ധന്മാര്‍ രാജത്വം പ്രാപിക്കുകയും ചെയ്യുന്നതുവരെ.” (ദാനി, 7:21). അതായത്, ഭാവിയിൽ യഹോവ അഥവാ, യേശുക്രിസ്തു തൻ്റെ വിശുദ്ധന്മാരായ യിസ്രായേലിൻ്റെ സകല ശത്രുകളെയും, അവൻ്റെ കാല്ക്കീഴാക്കിയിട്ട് അവന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതാണ് വിഷയം. (സങ്കീ, 110:1; സെഖ, 12:10; 14:3-5; പ്രവൃ, 1:6,11; 1തെസ്സ, 3:13; യൂദാ, 1:14-15; വെളി, 1:7).

അടുത്തവാക്യം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും” എന്ന് പറയുന്നു. അത്യന്നതൻ്റെ വിശുദ്ധന്മാർ യിസ്രായേലാണെന്ന് നാം കണ്ടതാണ്. അടുത്തഭാഗം ശ്രദ്ധിക്കുക: “അവന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു. ” അത്യുന്നതൻ്റെ വിശുദ്ധന്മാരെന്ന് ഒന്നാംഭാഗത്ത് ബഹുവചനത്തിൽ പറഞ്ഞശേഷം, അടുത്തഭാഗത്ത് ‘അവൻ്റെ’ രാജത്വം എന്ന് ഏകവചനത്തിൽ പറയുന്നു. മൂന്നാം ഭാഗവും നോക്കുക: “സകല ആധിപത്യങ്ങളും ‘അവനെ’ സേവിച്ചനുസരിക്കും.” “അവനെ സേവിച്ചനുസരിക്കും” എന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. യിസ്രായേൽ ജനം ഒരു സമൂഹമാണെങ്കിലും, അവരെ മുഴുവനായും ഏകപുത്രനായിട്ടാണ് ദൈവം കാണുന്നത്. ക്രിസ്തുവിനെക്കൂടാതെ, “എൻ്റെ പുത്രൻ” എന്ന് ദൈവം വിശേഷിപ്പിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ഭാവിയിൽ നടക്കാനുള്ള സംഭവമാണ് ദൈവം ദാനീയേലിനെ കാണിച്ചത്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അതിന് ആധാരമായ അനേകം തെളിവുകൾ ബൈബിളിലുണ്ട്. തന്മൂലം, ദാനീയേൽ കണ്ടതും യോഹന്നാൻ കണ്ടതും ഒരാളെയാണെന്ന് മനസ്സിലാക്കാം. അതായത്, ഭാവി രാജാവായ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടാണ്, ദാനീയേലും യോഹന്നാനും കണ്ടത്.

2. യോഹന്നാൻ മനുഷ്യപുത്രനോട് സദൃശനായവനെ കണ്ടത് സൂര്യതേജസ്സോടെയാണ്. “അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.” (വെളി, 1:14-16). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: “നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.” (സങ്കീ, 8:5). ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി എന്നാണ് ശരിയായ പ്രയോഗം. (എബ്രാ, 2:7). ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ. (80:8,9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണ് യിസ്രായേൽ. (80:15,17). ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിലും പറഞ്ഞിട്ടുണ്ട്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12) ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചുകൊണ്ട്, സകല ജാതികളെക്കാളും അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5).

അതായത്, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും, നിശ്ചല കൃപകളുടെ അവകാശിയും, വിശേഷാൽ, ദൈവസന്തതിയും യിസ്രായേലാണ്. (ഉല്പ, 22:17-18; 26:5; 28:13-14; യെശ, 55:3-4; പുറ, 4:22-23). ദൈവസന്തതിയായ യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. സങ്കീർത്തനം 8:5-ലെ, “ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു” എന്നതും പ്രവചനമാണ്. യിസ്രായേലിൻ്റെ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിലാണ് അത് നിവൃത്തിയാകുന്നത്. ദൈവസന്തതിയായ യിസ്രായേലിൻ്റെ പ്രവചനങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1:68: യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14-16). താൻ ന്യായപ്രമാണത്തെ നിവൃത്തിപ്പാണ് വന്നതെന്ന് ക്രിസ്തു പറയുന്നത് നോക്കുക. (മത്താ, 5:17-18). അതുകൊണ്ടാണ്, പഴയനിയമത്തിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങളെല്ലാം ആത്മികമായി ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. എന്തെന്നാൽ, ക്രിസ്തുവിലൂടെയാണ് യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങൾ എല്ലാം നിവൃത്തിയാകുന്നത്. പത്രൊസും പൗലൊസും അത് വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). ദൈവം യേശുവിനെ ഉയിർപ്പിച്ചതിനാൽ, വാഗ്ദത്തം നിവൃത്തിച്ചത് യേശുവിനല്ല; പിതാക്കന്മാരുടെ മക്കളായ യിസ്രായേലിനാണ് നിവൃത്തിച്ചത്. പത്രൊസും അത് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 3:25-26). ദൈവത്തിൻ്റെ വാഗ്ദത്തസന്തതി അഥവാ, ദൈവത്തിൽനിന്ന് വാഗ്ദത്തങ്ങൾ ലഭിച്ച സന്തതി യേശുവല്ല; യിസ്രായേലാണ്. യിസ്രായേലിൻ്റെ വാഗ്ദത്തം അവനുവേണ്ടി നിവൃത്തിച്ച സന്തതിയാണ് യേശു എന്ന ക്രിസ്തു. എന്നേക്കും ഇരിക്കുന്ന ക്രിസ്തു യേശുവല്ല; യിസ്രായേലാണ്. (യോഹ, 12:34). രണ്ട് ക്രിസ്തുക്കളെയും അഥവാ, വാഗ്ദത്തം ലഭിച്ച ഭൗമികസന്തതിയെയും വാഗ്ദത്തം ചെയ്യപ്പെട്ട ആത്മിക സന്തതിയെയും പൗലൊസ് വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (ഗലാ, 3:16-19). [സത്യവേദപുസ്തകം നോക്കിയാൽ മനസ്സിലാകില്ല; ഇംഗ്ലീഷോ മറ്റു പരിഭാഷകളോ നോക്കുക]. ഇവിടെ നാം ചിന്തിച്ച, തേജസ്സും ബഹുമാനവും അണിഞ്ഞ മനുഷ്യനും, മനുഷ്യപുത്രനും യിസ്രായേലാണെന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). അതായത്, യേശു മരണം അനുഭവിച്ചതുകൊണ്ട്, മഹത്വവും ബഹുമാനവും അണിഞ്ഞത്, അബ്രാഹാമിൻ്റെ സന്തതിയായ യിസ്രായേലാണ്. തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനും, യോഹന്നാൻ തേജസ്സോടെ കണ്ട മനുഷ്യപുത്രനോട് സദൃശനും യിസ്രായേലാണെന്ന് മനസ്സിലാക്കാം.

ഇതിനൊപ്പം, ഒരു കാര്യംകൂടി അറിയണം. പഴയനിയമത്തിൽ യിസ്രായേലിനെക്കുറിച്ചുള്ള വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളാണെന്ന് നാം കണ്ടതാണ്. അതിൻ്റെ നിവൃത്തി ക്രിസ്തുവിലൂടെ ഭാവികമാണെന്നും നാം കണ്ടു. എന്നാൽ, ദാനീയേൽ കാണുന്നത് ദർശനവും യോഹന്നാൻ കണ്ടത് വെളിപ്പാടുമാണ്. “ഉണർവോടിരിക്കുന്ന മനുഷ്യൻ്റെ മുമ്പിൽ പ്രകൃത്യാതീതമായ രീതിയിൽ ഏതെങ്കിലും രംഗമോ, ചുറ്റുപാടുകളോ ആവിഷ്ക്കരിക്കപ്പെടുന്നതാണ് ദർശനം (Vision).” (സംഖ്യാ, 24:4,16; ദാനീ, 7:2; 10:7; പ്രവൃ, 9:7; 10:10-11). ചിലപ്പോൾ, ദർശകൻ ദൈവസാന്നിദ്ധ്യത്തിൻ്റെ അതിശക്തമായ പ്രഭാവത്താൽ, ഉണർവിൻ്റെയും ഉറക്കത്തിൻ്റെയും ഇടയ്ക്കുള്ള ഒരു വിവശതയിൽ ആയിരിക്കും. (സെഖ, 4:1-2; ലൂക്കൊ, 9:32). മേലാൽ അഥവാ, ഭാവിയാൽ സംഭവിപ്പാനുള്ളതാണ് പ്രവചനം (prophecy) എന്നു പറയുന്നത്; പ്രവചനത്തിൻ്റെ പൂർവ്വദർശനം അഥവാ മുൻകൂട്ടിയുള്ള ദർശനത്തെയാണ് വെളിപ്പാട് (revelation) എന്നു പറയുന്നത്. ഒരർത്ഥത്തിൽ ദർശനവും വെളിപ്പാടും ഒന്നുതന്നെയാണ്. അതായത്, ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെപ്പറ്റി മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം: “വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം.” (സംഖ്യാ, 24:14). അത് മുൻകൂട്ടി കാണിക്കുന്നതാണ് വെളിപ്പാട്. അഥവാ, ഭാവിയിൽ നടക്കാനുള്ള കാര്യങ്ങളെ മറനീക്കി കാണിക്കുന്നതാണ് വെളിപ്പാട്: “മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം.” (വെളി, 4:1). തന്മൂലം, പ്രവചനത്തിൻ്റെയും ദർശനത്തിൻ്റെയും വെളിപ്പെടിൻ്റെയും നിവൃത്തി ഭാവികമാണ്. ദാനീയേൽ കണ്ടപോലെതന്നെ ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളാണ് യോഹന്നാൻ കണ്ടതും. അതായത്, യിസ്രായേൽ കുത്തിത്തുളച്ചവനായ യഹോവ അഥവാ, യേശുക്രിസ്തുവിലേക്ക് നോക്കി വിലപിക്കുമ്പോഴാണ്, അവൻ്റെ രക്ഷയ്ക്കായി യേശുക്രിസ്തു ഇറങ്ങിവന്ന്, അവൻ്റെ ശത്രുക്കളെ അവൻ്റെ പാദപീഠം ആക്കിയിട്ട് അവന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (സങ്കീ, 110:1; സെഖ, 12:10; 14:3-5; പ്രവൃ, 1:6,11; 1തെസ്സ, 3:13; യൂദാ, 1:14-15; വെളി, 1:7). അതിൻ്റെ ആത്മിക ചിത്രണമാണ് കൊരിന്ത്യരിലുള്ളത്. സകല ശത്രുകളും കാല്ക്കീഴായി കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്ന യാജാവാണ് യിസ്രായേൽ. (1കൊരി, 15:21). തന്മൂലം, യിസ്രായേൽ മഹത്വം പ്രാപിക്കുന്നതിൻ്റെയും രാജത്വം പ്രാപിക്കുന്നതിൻ്റെയും പൂർവ്വദർശനമാണ് ദാനീയേലിനും യോഹന്നാനും ഉണ്ടായതെന്ന് മനസ്സിലാക്കാം.

3. “അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെമേൽവെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.” (വെളി, 1:17). യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാൽക്കൽ വീണത്, അവൻ്റെ തേജസ്സിൻ്റെ ആധിക്യം നിമിത്തമാണ്. പെരുവെള്ളത്തിൻ്റെ ഇരച്ചിൽപോലുള്ള ശബ്ദവും, സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലുള്ള മുഖവും ഒക്കെ കണ്ടിട്ടാണ്. അല്ലാതെ, ദൈവം ആയതുകൊണ്ടല്ല. അടുത്തഭാഗം: “ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്ന് അവൻ പറയുന്നുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ. 4:22). ദൈവം ജനിപ്പിച്ചു എന്ന് ബൈബിൾ പറയുന്ന ഏകപുത്രനും യിസ്രായേലാണ്. (സങ്കീ, 2:7. ഒ.നോ: 2:12; പുറ, 4:22; ഹോശേ, 11:1). ആദ്യജാതനെന്നാൽ; ആദ്യത്തെ പുത്രൻ അഥവാ, മൂത്തപുത്രനെന്നാണ്. യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ആദ്യത്തെ പുത്രനല്ല യിസ്രായേൽ; ദൂതന്മാരാണ് ആദ്യത്തെ പുത്രൻ. (ഇയ്യോ, 1:6; 2:1). ദൈവം വാഗ്ദത്ത സന്തതിയായ യിസ്രായേലിന് കൊടുത്ത പദവിയാണ് ആദ്യജാതൻ അഥവാ, ആദ്യത്തെ പുത്രൻ എന്നത്. യിസ്രായേൽ എന്ന അഭിഷിക്തനായ രാജാവ് എന്നേക്കും ഇരിക്കുന്നവനാണ് (യോഹ, 12:34). അതായത്, അവൻ്റെ രാജത്വവും എന്നേക്കും ഉള്ളതാണ്. (2ശമൂ, 7:13-14; സങ്കീ, 45:1,6-7; 72:5; 89:29,36-37; ദാനീ, 7:27). അവൻ ദൈവത്തിൻ്റെ ആദ്യജാതനും എന്നേക്കുമുള്ള ദൈവസന്തതിയും എന്ന നിലയിൽ, അവൻ ആദ്യനും അന്ത്യനുമാണ്. ആദ്യനും അന്ത്യനും എന്നതിന് മറ്റൊരു അർത്ഥം കൂടിയുണ്ട്: “സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:8). ഈ വാക്യം ശ്രദ്ധിക്കുക: മരിച്ചവനായിരുന്നിട്ട് വീണ്ടും ജീവിച്ച ആദ്യനും അന്ത്യനും. ഒന്നാമത്, ദൈവം ജനിപ്പിച്ച തൻ്റെ ആദ്യജാതനാണ് യിസ്രായേൽ. (സങ്കീ, 2:7; പുറ, 4:22). യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ നിത്രജീവൻ പ്രാപിച്ച വാഗ്ദത്ത സന്തതിയാണ് യിസ്രായേൽ. (പ്രവൃ, 3:25-26; 13:32). അതായത്, ദൈവത്തിൻ്റെ ആദ്യജാതനായ യിസ്രായേൽ പാപത്തിൽ മരിച്ചവനായിരുന്നിട്ട്, യേശുക്രിസ്തു മൂലം വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമാണ്. കൂടുതൽ തെളിവുകൾ താഴെക്കാണാം.

4. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” (വെളി, 1:18). ഈ വാക്യത്തിൻ്റെ ആദ്യഭാഗം: “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു.” ഇതേക്കുറിച്ചു നാം മുകളിൽ ചിന്തിച്ചതാണ്. “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം, ഒന്നാമത്; വളരെക്കാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുകയാണ്. രണ്ടാമത്; അവിടുത്തെ മരണം, ജഡത്തിൻ്റെ സ്വാഭാവിക മരണത്തെയല്ല; പാപത്തിലുള്ള മരണത്തെയാണ് കുറിക്കുന്നത്. പാപത്തിൽ മരിച്ചവനായിരുന്ന ഒരു സന്തതിയുടെ നിലവിളി പഴയനിയമത്തിൽ കേൾക്കാം. “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19, ഒ.നോ: സങ്കീ, 30:3; 49:15; 71:20; 86:13; 118:17; യെശ, 25:8;  26:19; 60:1; യെഹെ, 37:12). ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് പാപത്തിൽ മരിച്ചവനായ വാഗ്ദത്ത സന്തതിക്ക് എന്നേക്കും ജീവൻ നല്കിയത് അല്ലെങ്കിലും നല്കുന്നത്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഇവിടെപ്പറയുന്ന മക്കൾ യിസ്രായേലാണ്. അടുത്തവാക്യം നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല; അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നതു.” (എബ്രാ, 2:16). ഈ വാക്യത്തിൻ്റെ പരിഭാഷ കൃത്യമല്ല. ശരിയായ പരിഭാഷ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് ചേർക്കുന്നു: “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.” (എബ്രാ 2:16). ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനും അബ്രാഹാമിൻ്റെ സന്തതിയുമായ യിസ്രായേലിനെ മരണത്തിൽ നിന്ന് വിടുവിച്ച് നിത്യജീവൻ നല്കാനാണ്, അവൻ്റെ ദൈവം അവൻ്റെ പ്രകൃതിയായ മനുഷ്യപ്രകൃതി സ്വീകരിച്ചത്. (മത്താ, 1:21; 1തിമൊ, 3:14-16). യിസ്രായേൽ ദൂതന്മാരെക്കാൾ തിഴ്ചയുള്ളവൻ ആകകൊണ്ടാണ്, അവനും ദൂതന്മാരെക്കാൾ താഴ്ചവന്നവനായി മരണം ആസ്വദിച്ചത്. (സങ്കീ, 8:5; എബ്രാ, 2:9). പതൊസും പൗലൊസും അത് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:25-26;  13:32-39). അതായത്, യേശുക്രിസ്തു മുഖാന്തരമാണ് പാപത്തിൽ മരിച്ചവനായിരുന്ന ദൈവസന്തതി ജീവൻപ്രാപിച്ച് എന്നേക്കും ജീവിക്കുന്നത്. തന്മൂലം, ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിനെത്തന്നെയാണ് വെളിപ്പാടിൽ യോഹന്നാനും കണ്ടതെന്ന് മനസ്സിലാക്കാം.

5. വെളിപ്പാട് 1:18-ൻ്റെ അടുത്തഭാഗം: മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടാകണമെങ്കിൽ, അവൻ ന്യായവിധിക്ക് അധികാരമുള്ളവൻ ആയിരിക്കണം. യോഹന്നാൻ്റെ സുവിശേഷത്തിൽ ഇപ്രകാരം കാണാം: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.” (യോഹ, 5:22). ഈ വാക്യത്തിൽ, പിതാവ് ന്യായവിധി ഏല്പിച്ചിരിക്കുന്ന പുത്രൻ യേശുക്രിസ്തു ആണെന്ന് ന്യായമായിട്ടും തോന്നാം. എന്നാൽ, യഥാർത്ഥത്തിൽ ആ പുത്രൻ യേശുക്രിസ്തുവല്ല; ദൈവത്തിൻ്റെ ഭൗമികസന്തതിയായ യിസ്രായേലാണ്. പല തെളിവുകൾ അതിനുണ്ട്: ഒന്ന്: യേശുവെന്ന ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40; 2കൊരി, 5:21; 1തിമൊ, 2:6; 3:14-16). അതിനാൽ, അവന് ഒരു ആരംഭം ഉണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ പിതാവിൻ്റെ സന്നിധിയിലേക്ക് കരേറിപ്പോയതോടുകൂടി യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12. ഒ.നോ: 7:26-27; 10:25). യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷമായൽ മറ്റൊരു വ്യക്തിയായി പിന്നെ ഉണ്ടാകില്ല. എന്നേക്കും ഉണ്ടാകുന്നത്, എന്നെന്നേക്കും ജീവിക്കുന്നവനായ ഏകദൈവം മാത്രമാണ്. (വെളി, 4:9-10; 10:7; 15:7). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒരാൾ തന്നെയാണ്. ( യോഹ, 8:24,28; 10:30; 14:9). വീണ്ടും ദൈവം മനുഷ്യനായി പ്രത്യക്ഷനാകുമെന്ന് എവിടെയും പറഞ്ഞിട്ടുമില്ല. തന്മൂലം, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ വിധികർത്താവായി ഇനി ഉണ്ടാകില്ല. എന്നാൽ, യേശുവെന്ന ക്രിസ്തു; തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ: “ക്രിസ്തു എന്നേക്കും ഇരിക്കും; എന്ന് ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു,” എന്ന് യെഹൂദന്മാർ പറഞ്ഞ ക്രിസ്തു; ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന ഭൗമിക രാജാവിനെക്കുറിച്ചാണ്. (യോഹ, 12:32, 34; 2ശമൂ, 7:13; സങ്കീ, 89:29). അതായത്, യിസ്രായേലെന്ന ദൈവപുത്രനാണ് എന്നേക്കും ഉണ്ടാകുന്നത്. (പുറ, 4:22-23). തന്മൂലം, യിസ്രായേലാണ് ന്യായവിധിക്ക് അധികാരമുള്ള പുത്രനെന്ന് മനസ്സിലാക്കാം. രണ്ട്: ദൈവം സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യപുത്രനും, ന്യായവിധിക്ക് അധികാരം ഉള്ളവനുമാണ് യിസ്രായേൽ: “നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു.” (സങ്കീ, 8:6). യിസ്രായേലിൻ്റെ പ്രവചനങ്ങളെല്ലാം യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലിന് നിറവേറുന്നത്. അതുകൊണ്ടാണ്, “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്ന് അവൻ പറഞ്ഞത്. (മത്താ, 28:18). എബ്രായലേഖകൻ അതിനെ സ്ഥിരീകരിക്കുന്നുണ്ട്: 2:8-ൽ: “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” ഇവിടെ പറയുന്നതും യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിനെക്കുറിച്ചാണ്. “സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല” എന്നു പറഞ്ഞശേഷം, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറയുന്നു. മത്തായി 28:18-ഉം എബ്രായർ 2:8-ഉം യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെ കുറിച്ചാണെങ്കിൽ, രണ്ടു പ്രയോഗങ്ങളും പരസ്പരവിരുദ്ധമാകും. “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു യേശു പറയുമ്പോൾ, “എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല” എന്ന് എബ്രായലേഖകൻ പറഞ്ഞാൽ ശരിയാകുമോ? എന്നാൽ യിസ്രായേലിനെ സംബന്ധിച്ച് രണ്ട് പ്രയോഗങ്ങളും ശരിയാണ്. യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്നു മോചിച്ച് അവൻ്റെ രാജ്യം അവന് സ്ഥാപിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നത്: (മത്താ, 1:23; ലൂക്കൊ, 1:68; പ്രവൃ, 1:6; 1തിമൊ, 2:6; 3:14-16). രക്ഷാകരപ്രവൃത്തി പൂർത്തിയാക്കിയപ്പോൾ, ആത്മികമായി എട്ടാം സങ്കീർത്തനം യേശുക്രിസ്തുവിലൂടെ നിവൃത്തിയായി. (മത്താ, 28:18). എന്നാൽ, യഥാർത്ഥമായി യിസ്രായേലിന് സകലവും കാൽക്കീഴാക്കി കിട്ടിയിട്ടില്ല; അതിനിയും ഭാവികമാണ്. അതാണ് എബ്രായ ലേഖകൻ പറയുന്നത്. (എബ്രാ, 2:8). അതായത് യേശുവിനെ സംബന്ധിച്ചാണെങ്കിൽ, രണ്ട് പ്രയോഗങ്ങളും പരസ്പരവിരുദ്ധമാണ്; യിസ്രായേലിനെ സംബന്ധിച്ച് രണ്ടും ശരിയാണ്. യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളെല്ലാം ക്രിസ്തുവിലൂടെയാണ് നിവൃത്തിയാകുന്നതെന്ന് പത്രൊസും പൗലൊസും പറഞ്ഞിട്ടുള്ളതും ഓർക്കുക. (പ്രവൃ, 2:25-26; 13:32). മൂന്ന്: പിതാവ് പുത്രന് ന്യായവിധിക്കുള്ള അധികാരം കൊടുത്തിരികുന്നു എന്ന് ക്രിസ്തു പറഞ്ഞത് യോഹന്നാൻ 5:22-ലാണ്. അതിൻ്റെ താഴെത്തന്നെ ന്യായാധിപനെക്കുറിച്ച് ക്രിസ്തുവിൻ്റെ മറ്റൊരു പ്രസ്താവനയുണ്ട്. “അവൻ  മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.” (യോഹ, 5:27). അവൻ മനുഷ്യപുത്രനാകയാൽ, പിതാവ് ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു. ഇവിടെ ഒരുകാര്യം നാം മനസ്സിലാക്കണം. പുതിയനിയമത്തിൽ ക്രിസ്തു ഏഴുപേരുടെ പുത്രനാണ്: ദൈവപുത്രൻ (മത്താ, 8:29), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ മകൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2-3; റോമ, 9:5). ഒരാളെ ഏഴുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് അവൻ്റെ അസ്തിത്വമല്ല; അഭിധാനങ്ങൾ ആണെന്ന് മനസ്സിലാക്കാം. യഥാർത്ഥത്തിൽ ക്രിസ്തു ആരുടെയും പ്രത്രനല്ല; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണ്. (1തിമൊ, 2:6; 3:14-16). എന്നാൽ, യിസ്രായേൽ യഥാർത്ഥത്തിൽ മനുഷ്യനും മനുഷ്യപുത്രനുമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന്; തൻ്റെ വലത്തുഭാഗത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ, മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). ഇതാണ് ക്രിസ്തു പറഞ്ഞ ന്യായവിധിക്ക് അധികാരമുള്ള മനുഷ്യപുത്രൻ. ക്രിസ്തുവിൻ്റെ മറ്റൊരു പ്രസ്താവന കൂടിയുണ്ട്: “എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.” (യോഹ, 12:48). രണ്ട് കാര്യങ്ങൾ ഈ വാക്യത്തിൽനിന്ന് മനസ്സിലാക്കാം. 1. യോഹന്നാൻ 5:22,27 വാക്യങ്ങളിൽ ന്യായം വിധിക്കുന്നവനെക്കുറിച്ച് പറഞ്ഞപ്പോൾ, “മനുഷ്യപുത്രൻ” എന്ന് പ്രഥമപുരുഷനിലാണ് പറയുന്നത്. തന്മൂലം, അത് മറ്റൊരാളെ സൂചിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാം. എന്നാൽ, ഇവിടെ, “എൻ്റെ” എന്ന് ഉത്തമ പുരുഷനിൽ സൂചിപ്പിക്കുന്നത് തന്നെത്തന്നെയാണ്. 2. ഈ വാക്യത്തിൽ താൻ ന്യായം വിധിക്കും എന്നല്ല; താൻ സംസാരിച്ച വചനം ന്യായം വിധിക്കുമെന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ, താൻതന്നെയാണ് ന്യായം വിധിക്കുന്നതെങ്കിൽ, തൻ്റെ വചനം ന്യായംവിധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17). തന്മൂലം, ന്യായംവിധിക്കുന്ന മനുഷ്യപുത്രൻ യിസ്രായേലാണെന്ന് മനസ്സിലാക്കാം. നാല്: ന്യായംവിധിക്കുന്ന ആളെക്കുറിച്ച് പൗലൊസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31). ഈ വാക്യപ്രകാരം യഥാർത്ഥത്തിൽ പുരുഷനല്ല ന്യായം വിധിക്കുന്നത്; താൻ നിയമിച്ച പുരുഷൻ അഥവാ, മനുഷ്യൻ മുഖാന്തരം ദൈവമാണ് ന്യായം വിധിക്കുന്നത്. കന്യകയായ മറിയയിലൂടെ ലോകത്തിൽ മനുഷ്യനായി വെളിപ്പെട്ട യേശുവിൻ്റെ ശുശ്രൂഷ ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേകരേറിപ്പോയതോടെ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12). ഇനിയവൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയില്ല. യഹോവ അഥവാ, യേശുക്രിസ്തു എന്ന ദൈവം മുഖാന്തരം മറ്റൊരു ദൈവം ന്യായംവിധിക്കുമെന്ന് പറയാനും കഴിയില്ല; ഒരു ദൈവമല്ലേയുള്ളു. അതിനാൽ, യേശുക്രിസ്തുവെന്ന പുരുഷൻ അഥവാ, മനുഷ്യൻ മുഖാന്തരമോ, ദൈവം മുഖാന്തരമോ അല്ല ലോകത്തെ ന്യായംവിധിക്കുന്നതെന്ന് മനസ്സിലാക്കാം. ദൈവം നിയമിച്ച പുരുഷൻ യഥാർത്ഥത്തിൽ യിസ്രായേലാണ്. “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17. ഒ.നോ: സങ്കീ, 8:4; 144:3). ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തിയ പുരുഷനാണ് യിസ്രായേൽ: (സങ്കീ, 80:8-17). 110:1-ൽ ദൈവത്തിൻ്റെ വലതുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും യിസ്രായേലാണ്. പാപമറിയാത്തവനായ ക്രിസ്തുവിൻ്റെ മരണവും ഉയിർത്തെഴുന്നേല്പും മൂലം യഥാർത്ഥത്തിൽ പാപത്തിൽ മരിച്ചവനായിരുന്ന യിസ്രായേലെന്ന പുരുഷനെയാണ് ദൈവം മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചത്: “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു (യിസ്രായേൽ) നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.” (പ്രവൃ, 13:32). അതായത്, ദൈവം യിസ്രായേൽ എന്ന മനുഷ്യൻ മുഖാന്തരമാണ് ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നത്. അഞ്ച്: യിസ്രായേലാണ് വിധികർത്താവെന്ന് പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെച്ചിരിക്കുന്നു; അവൻ  ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ  നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്റെ ശബ്ദം കേൾപ്പിക്കയുമില്ല. ചതഞ്ഞ ഓട അവൻ  ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ  സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകൾ കാത്തിരിക്കുന്നു. (യെശ, 42:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. അവൻ്റെ വീണ്ടെടുപ്പുകാരനായ ക്രിസ്തുവിലൂടെയാണ് അവന് ഇത് നിവൃത്തിയാകുന്നത്. (മത്താ, 12:17-20). അടുത്തവാക്യം: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). അടുത്ത വേദഭാഗം: “ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ. അവൻ  നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ. നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ. ജനത്തിൽ എളിയവർക്കു അവൻ  ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ  രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ.” (സങ്കീ, 72:1-4. ഒ.നോ: യെശ, 11:4; 28:6; യിരെ, 23:5; 33:15). 72-ാം സങ്കീർത്തനത്തിലെ, സൂര്യചന്ദ്രന്മാരുള്ള കാലത്തോളം സിംഹാസനമുള്ള ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് യിസ്രായേലാണ്. (2ശമൂ, 7:13-14; 1ദിന, 17:12-13; സങ്കീ, 45:6-7; 72:15; 89:29-37; ദാനീ, 7:13-14,18,21,27). യഥാർത്ഥത്തിൽ ന്യായാധിപൻ ദൈവം തന്നെയാണ്. “ന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ.” (യാക്കോ, 4:12). അടുത്തവാക്യം: “യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ.” (സങ്കീ, 7:8. ഒ.നോ: 58:11; 110:5-6). എന്നാൽ, ദൈവം ജാതികളെ ന്യായം വിധിക്കുന്നത് തൻ്റെ വാഗ്ദത്ത രാജാവായ യിസ്രായേൽ മുഖാന്തരമാണ്. ആറ്: “മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു” എന്നാണ് മനുഷ്യപുത്രൻ പറയുന്നത്. അല്ലാതെ, ജീവൻ്റെ താക്കോൽ കൈവശമുണ്ടെന്നോ, സ്വർഗ്ഗത്തിൻ്റെ താക്കോൽ കൈവശമുണ്ടെന്നോ അല്ല പറയുന്നത്. അതായത്, ജാതികളുടെ മേലാണ് യിസ്രായേലിന് അധികാരമുള്ളത്. എന്തെന്താൽ, സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ. 2-ാം സങ്കീർത്തനത്തിൽ, ജാതീയ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ദൈവത്തിൻ്റെ അഭിഷിക്തനും (2:2), ദൈവം സീയോനിൽ വാഴിച്ച രാജാവും (2:6), ദൈവം ജനിപ്പിച്ച പുത്രനും (2:7), ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:8-9), ജാതീയ രാജാക്കന്മാർ ചുംബിച്ച് കീഴ്പെടുന്ന പുത്രനും യിസ്രായേലാണ്. (2:12). 45-ാം സങ്കീർത്തനത്തിലെ അഭിഷിക്തനായ രാജാവും. (45:1,6-7). 72,89 സങ്കീർത്തനങ്ങളിലെ നിത്യരാജാവും. 110-ാം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവായ രാജാവും യിസ്രായേലാണ്. (110:1). ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയൽ കണ്ട ദർശനത്തിലെ മനുഷ്യപുത്രനോട് സദൃശനും യിസ്വായേലാണ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: 7:13-14,18,21). അവനാണ് എന്നന്നേക്കും രാജാക്കന്മാരായിരിക്കുന്ന വാഗ്ദത്തസന്തതി. (വെളി, 22:5). രാജാവാണെങ്കിൽ, ന്യായവിധിക്കുള്ള അധികാരം; അവൻ്റെ കയ്യിൽ ഉണ്ടെന്ന് മനസ്സിലാക്കാമല്ലോ. തന്മൂലം, ലോകത്തെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട യിസ്രായേലിൻ്റെ കയ്യിലാണ്, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോലുള്ളതെന്ന് വ്യക്തമാണ്.

6. “തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു.” (വെളി, 2:18). ഇവിടെ പറയുന്ന ദൈവപുത്രൻ യേശുക്രിസ്തു അല്ല; യിസ്രായേൽ ആണ്. യേശു എന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞതാണ്. (യോഹ, 20:17; എബ്രാ, 9:11-12). പിതാവായ ഏകദൈവമല്ലാതെ, ദൈവതിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ മറ്റൊരു വ്യക്തിയായിട്ട് ഉണ്ടാകില്ലെന്നും, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്നും നാം കണ്ടതാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24, 28), ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പുത്രൻ പറഞ്ഞത്. (യോഹ, 14:9). ദൈവം, എൻ്റെ പുത്രൻ എന്ന് വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്. യേശുവിനെ രണ്ട് പ്രാവശ്യവും (മത്താ, 3:17; 17:5), യിസ്രായേലിനെ നാല് പ്രാവശ്യവും എൻ്റെ പുത്രനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). യിസ്രായേലിനെ പുത്രനെന്ന് ഏകവചനത്തിൽ മാത്രമല്ല; പുത്രന്മാന്മാരെന്ന് ബഹുവചനത്തിലും വിശേഷിപ്പിച്ചിട്ടുണ്ട്. (ആവ, 14:1; സങ്കീ, 82:6; യെശ, 43:6; ഹോശേ, 1:10). ദൈവം യിസ്രായേലിൻ്റെ പിതാവാണെന്നും പറഞ്ഞിട്ടുണ്ട്. (ആവ, 32:6; യെശ, 63:16; 64:8; യിരെ, 31:9; മലാ, 2:10; യോഹ, 8:41). തന്നെയുമല്ല, പഴയപുതിയ നിയമങ്ങളിൽ ഉള്ള ഏക ക്രിസ്തുവും ദൈവത്തിൻ്റെ സ്വന്തജനമായ യിസ്രായേലാണ്. (1ശമൂ, 2:10; 2:35; സങ്കീ, 2:2; 89:38; യോഹ, 12:34; പ്രവൃ, 4:26; ഗലാ, 3:16). മാത്രമല്ല, വെളിപ്പാട് പുസ്തകത്തിൽ ക്രിസ്തു എന്ന് മാത്രം പറഞ്ഞിരിക്കുന്നത് യിസ്രായേലിനെണ്. (വെളി, 11:115; 12:10; 20:4; 20:6). അതായത്, യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി കഴിഞ്ഞതാണ്. തന്മൂലം, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ യിസ്രായേലെന്ന ദൈവപുത്രനെക്കുറിച്ചാണ് വെളിപ്പാടിൽ പറയുന്നതെന്ന് മനസ്സിലാക്കാം.

7. മനുഷ്യപുത്രനോട് സദൃശൻ ദൈവത്തെ എൻ്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്നതായി കാണാം: “ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.” (വെളി, 3:2). അടുത്തവാക്യം: “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലായി ദൈവത്തെ, “എൻ്റെ ദൈവം” എന്ന് മൂന്നുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. പഴയനിയമ ഭക്തന്മാരും യിസ്രായേലും ദൈവത്തെ എൻ്റെ ദൈവം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. (പുറ, 15:2; ആവ, 4:5; 18:16; 26:24). ദൈവം യിസ്രായേലിൻ്റെ സ്രഷ്ടാവും പിതാവുമാണ്: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: 2ശമൂ, 7:14; 1ദിന, 17:13; യെശ,63:16; 64:8). യിസ്രായേൽ ദൈവത്തിൻ്റെ പുത്രനുമാണ്: “യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. ഒ.നോ: 4:23; സങ്കീ, 2:7; ഹോശേ, 11:1). തന്മൂലം, വെളിപ്പാടിൽ ദൈവത്തെ, “എൻ്റെ ദൈവം” എന്ന് വിശേഷിക്കുന്നത് യിസ്രായേലാണെന്ന് മനസ്സിലാക്കാം.

8. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു. (വെളി, 3:7). ഇത് മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്നതാണ്. ഇങ്ങനെയൊരു പദവി ദൈവപുത്രനായ യേശുവിന് ഉള്ളതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ മറ്റൊരാൾക്ക് ഈ പദവി പറഞ്ഞിട്ടുണ്ട്: “അന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും. ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” (യെശ, 22:20-22). ഈ പദവി പഴയനിയമത്തിൽ എല്യാക്കീമിനാണ് ദൈവം നല്കിയിരുന്നത്. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ രാജധാനി വിചാരകനായിരുന്നു എല്യാക്കീം. (2രാജാ, 18:18; 19:2). അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ്, ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുത സ്ഥാനത്തു നിയമിച്ചത്. (യെശ, 22:15-19). ഈ പദവി എല്യാക്കീമിന് കൊടുക്കുന്നതോടൊപ്പം ദൈവം പറയുന്നത് ശ്രദ്ധിക്കുക: “അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.” (യെശ, 22:21). ദൈവം അവനെ യിസ്രായേലിൻ്റെ പിതാവ് ആക്കിയിരിക്കുകയാണ്. പിതാവിൻ്റെ അവകാശം യിസ്രായേലിന് ഉള്ളതാണ്. അതാണ്, വെളിപ്പാടിൽ യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശനായവനിൽ കാണുന്നത്. തന്നെയുമല്ല, യിസ്രായേൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവാണ്. (2ശമൂ, 7:5-17; 1ദിന, 17:3-15). ആ നിലയിലും, യിസ്രായേൽ ദാവീദിൻ്റെ താക്കോലിനും അധികാരത്തിനും അവകാശിയാണ്. തന്മൂലം, ദാവീദിൻ്റെ താക്കോലുള്ളവനും, ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും യിസ്രായേലാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.

9. വെളിപ്പാടിൽ മനുഷ്യപുത്രനോട് സദൃശനായവൻ പറയുന്ന ഒരു ശ്രദ്ധേയമായ കാര്യമുണ്ട്: ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ  ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.” (വെളി, 3:12). ഇത് ഫിലദെൽഫ്യയിലെ സഭയ്ക്കുള്ള ദൂതാണ്. അതിൽ ജയിക്കുന്നവരുടെമേൽ എഴുതുന്ന നാമങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഈ വേദഭാഗത്ത് മൂന്ന് നാമത്തെക്കുറിച്ചുള്ള പരാമർശമുണ്ട്: ദൈവത്തിൻ്റെ നാമം, പുതിയ യെരൂശലേം എന്ന ദൈവനഗരത്തിൻ്റെ നാമം, എൻ്റെ പുതിയനാമം അഥവാ, മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിൻ്റെ പുതിയ നാമം. ഈ വേദഭാഗത്ത്, എൻ്റെ പുതിയനാമം എന്ന് പറഞ്ഞിരിക്കയാൽ; ദൈവപുത്രനായ യേശുക്രിസ്തുവിന് ഇനിയും പുതിയ നാമം ഉണ്ടാകുമെന്നാണ് പണ്ഡിതന്മാരുടെ വ്യാഖ്യാനം. അതിനെക്കുറിച്ച് ഒരു സൂചനപോലും ബൈബിളിൽ ഇല്ലെന്ന് മാത്രമല്ല, ക്രിസ്തു ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായ അവൻ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. പിന്നെ, അവനെന്തിനാണ് ഒരു പുതിയ പേർ? തന്നെയുമല്ല, അവൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആയിരുന്നതിനാൽ, സുവിശേഷ ചരിത്രകാലമൊഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്നും നാം കണ്ടതാണ്. (യോഹ, 8:24,28; 10:30; 14:9). ദൈവത്തിൻ്റെ നാമം ഇവിടെ പറഞ്ഞിരിക്കയാൽ, ദൈവപുത്രനായ യേശുവിൻ്റെ മറ്റൊരു നാമത്തിന്, ഒരു സാദ്ധ്യതയുമില്ല. അവിടെയുള്ള മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവാണെന്ന് കരുതുന്ന, ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ദൈവം സമനിത്യരും; വ്യത്യസ്തരുമായ മൂന്നുപേരാണ്. അത് ശരിയായിരുന്നെങ്കിൽ, ദൈവനഗരത്തിൻ്റെ പേരുൾപ്പെടെ, നാല് നാമങ്ങൾ അവിടെ പറയണമായിരുന്നു. പരിശുദ്ധാത്മാവിനെ എങ്ങനെ തള്ളിക്കളയും? തന്മൂലം, ദൈവം ത്രിത്വവുമല്ല, അവിടെപ്പറയുന്ന മനുഷ്യപുത്രനോട് സദൃശൻ ദൈവപുത്രനായ യേശുവുല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

നമുക്ക് അവിടെ പറഞ്ഞിരിക്കുന്ന ഒന്നാമത്തെ നാമം അഥവാ, ദൈവത്തിൻ്റെ നാമം നോക്കാം: പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം അഥാവാ, സംജ്ഞാനാമമാണ് യേശുക്രിസ്തു. അതായത്. പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശുക്രിസ്തു. (മത്താ, 1:21; യോഹ, 5:43; 17:11-12; 10:25–ലൂക്കൊ, 9:49; 10:17. 12:28–17:1; 14:26). പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ പറഞ്ഞപ്പോൾ, അപ്പൊസ്തലന്മാർ യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത് നോക്കുക. (പ്രവൃ, 2:28; 8:16; 10:48; 19:5; 22:16). പെന്തെക്കൊസ്തുനാളിൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന യോവേൽ പ്രവചനം പത്രൊസ് അപ്പൊസ്തലൻ ഉദ്ധരിക്കുകയുണ്ടായി. (പ്രവൃ, 2:21; യോവേ, 2:38). അതേ അപ്പൊസ്തലൻ, ന്യായാധിപസംഘത്തിൻ്റെ മുമ്പിൽനിന്നുകൊണ്ട് വിളിച്ചുപറഞ്ഞത്: മറ്റൊരുത്തനിലും രക്ഷയില്ല; യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ, ആകാശത്തിനു കീഴിൽ മനുഷ്യൻ്റെ രക്ഷയ്ക്കായി നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നാണ്. (പ്രവൃ, 4:12). അപ്പോൾ, സകല ഭൂവാസികളുടെയും ഏകരക്ഷകനായ യഹോവയ്ക്ക് എന്തുസംഭവിച്ചു? യഹോവയെന്ന രക്ഷാനാമത്തിന് എന്തു സംഭവിച്ചു? പുതിയനിയമത്തിൽ ആ നാമമാണ് യേശുക്രിസ്തു. ദൈവത്തിന് എന്തിനാണ് പേര്? സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു ആണെന്ന് മനസ്സിലാകും. മിസ്രയീമ്യദാസ്യത്തിൽനിന്ന് യിസ്രായേലിനെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ് ദൈവം തനിക്കൊരു പേരെടുക്കുന്നത്. അതേ ദൈവത്തിന് സാത്താൻ്റെ അടിമത്തത്തിൽ നിന്ന് സകല ഭൂവാസികളെയും വിടുവിക്കുന്നതിന് മറ്റൊരു പേർ എടുത്തുകൂടായോ? അതായത്, ന്യായപ്രമാണം നൽകുന്നതിനു മുന്നോടിയായാണ് ദൈവം തനിക്ക് യഹോവ എന്ന നാമം എടുത്തത്. (പുറ, 3:13-15). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി ദൈവം എടുത്ത തൻ്റെ പുതിയ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്. (മത്താ, 1:21; യോഹ, 17:11-12; 1തിമൊ, 3:14-16). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന് യഹോവ യിസ്രായേലിനോട് ചെയ്തിരുന്ന വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-12). തൻ്റെ സന്തതിയായ യിസ്രായേലിനോടുള്ള വാഗ്ദത്തം നിവൃത്തിക്കാനാണ് ഏകസത്യദൈവമായ യഹോവ യേശുവെന്ന പുതിയ നാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. (മത്താ, 1:21; 1തിമൊ, 3:14-16; 1പത്രൊ, 1:20). പരിശുദ്ധാത്മാവ് വന്നതും ആ നാമത്തിലാണ്. (യോഹ, 14:16). എന്നാൽ, ക്രിസ്തു എന്ന പുത്രൻ്റെ സ്ഥാനപ്പേര്, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിനാൽ, ‘യേശു’ എന്ന പേരിനൊപ്പം ചേർക്കപ്പെട്ട് ‘യേശുക്രിസ്തു’ എന്നായതാണ്. (പ്രവൃ. 2:1-4; 2:38). ക്രിസ്തു ഏകസത്യദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണെന്ന് അറിയാത്തതുകൊണ്ടാണ്, പലർക്കും പലതും മനസ്സിലാകാത്തത്. [കൂടുതൽ അറിയാൻ കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം].

തന്മൂലം, വെളിപ്പാടിൽ പറയുന്ന ഒന്നാമത്തെ നാമം അഥവാ, ദൈവത്തിൻ്റെ നാമം യേശുക്രിസ്തു ആണെന്ന് മനസ്സിലാക്കാം. എന്തെന്നാൽ, ആകാശത്തിനു കീഴിൽ മറ്റൊരു നാമമില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (പ്രവൃ, 4:12). വെളിപ്പാടിലെ, ആ വേദഭാഗത്ത് പറയുന്നതെല്ലാം ഭൂമിയിലെ കാര്യമാണ്. തന്നെയുമല്ല, മനുഷ്യപുത്രനോട് സദൃശൻ ഭൂമിയിലെ നിത്യരാജാവാണ്. (ദാനീ, 7:27). അതിനാൽ, ദൈവത്തിൻ്റെ നാമമെന്ന് അവിടെ പറയുന്നത്, യേശുക്രിസ്തു ആണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടാമത്തെ നാമം അഥവാ, പുതിയ യെരൂശലേം എന്ന ദൈവനഗരത്തിൻ്റെ നാമമാണ്. ഈ വേദഭാഗത്ത് പുതിയ യെരൂശലേം എന്നത്, ദൈവനഗരത്തിൻ്റെ നാമമായിട്ടാണ് മനസ്സിലാകുന്നത്. എന്നാൽ, ചില പരിഭാഷകളിൽ പുതിയ യെരൂശലേമെന്ന ദൈവനഗരത്തിനു മറ്റൊരു പേരുള്ളതായിട്ടാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഉദാ: സത്യവേപുസ്തകം സമകാലിക പരിഭാഷ നോക്കുക: “എന്‍റെ ദൈവത്തിന്‍റെ നഗരമായ നവയെരൂശലേമിന്‍റെ നാമം” എന്നാണ് അതിൽ കാണുന്നത്. എന്തായാലും, ദൈവനഗരത്തിൻ്റെ ഒരു പേര്, യെഹെസ്ക്കേലിൻ്റെ പുസ്തകം അവസാനവാക്യത്തിൽ പറഞ്ഞിട്ടുണ്ട്. “അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.” (യെഹെ, 48:35). സഹസ്രാബ്ദ ദൈവാലയത്തെക്കുറിച്ചും അനന്തരം, യിസ്രായേലിലെ പതിമൂന്ന് ഗോത്രങ്ങൾക്കും ദേശം വിഭജിച്ചു കൊടുത്തതിനും ശേഷമാണ്, നഗരത്തിൻ്റെ പേർ പറയുന്നത്. തന്മൂലം, ദൈവം യഥാസ്ഥാനത്താക്കി കൊടുക്കുവാനുള്ള ആ നഗരത്തിൻ്റെ പേര് പുതിയ യെരൂശലേം എന്ന് അല്ലെങ്കിൽ, യഹോവ ശമ്മാ എന്നാണെന്ന് മനസ്സിലാക്കാം. ഇനി, മൂന്നാമത്തെ നാമം നോക്കാം. അവിടെ, എൻ്റെ പുതിയനാമം അഥവാ, മനുഷ്യപുത്രനോട് സദൃശനായവൻ്റെ പുതിയ നാമത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യപുത്രൻ യിസ്രായേലാണെന്ന് നാം കണ്ടതാണ്. യിസ്രായേലിന് പുതിയ പേർ നല്കപ്പെടുമെന്ന് ബൈബിളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: “സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നേ. ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും.” (യെശ, 62:1-2). അടുത്തവാക്യം: നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്കു അവൻ  വേറൊരു പേർ വിളിക്കും.” (യെശ, 65:15). ദൈവത്തിനോ, ദൈവപുത്രനായ ക്രിസ്തുവിനോ; പുതിയൊരു പേർ വിളിക്കപ്പെടുമെന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്മൂലം, യിസ്രായേലാണ് വെളിപ്പാടിൽ പറയുന്ന മനുഷ്യപുത്രനോട് സദൃശനെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

10. “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു.” (വെളി, 3:14). യിസ്രായേൽ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണോ? അല്ല. ഭാഷാപരമായി, “സൃഷ്ടിയുടെ ആരംഭം” എന്ന് പറഞ്ഞാൽ ആദ്യത്തെ സൃഷ്ടി എന്ന് അർത്ഥം വരുന്നില്ല. എന്തെന്നാൽ, ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് ഒന്നാമത്തേത് അഥവാ, ആദ്യത്തേത് എന്ന് അർത്ഥം വരുന്നത്. അല്ലെങ്കിൽ, സൃഷ്ടിക്ക് കാരണം എന്നാണ് അർത്ഥം വരുന്നത്. അതായത്, അവിടെ “ദൈവസൃഷ്ടികളുടെ ആരംഭം” എന്ന ബഹുവചനം ആയിരുന്നെങ്കിൽ, സൃഷ്ടികളിൽ ഒന്നാമത്തെ അഥവാ, ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥം വരുമായിരുന്നു. ദൈവസൃഷ്ടിയിൽ ആദ്യത്തവൻ അല്ലെങ്കിൽ, ഒന്നാമത്തവൻ എന്ന് ഏകവചനത്തിൽ പറഞ്ഞാൽ, ആ പ്രയോഗംതന്നെ പരമ അബദ്ധമാണ്. തന്മൂലം, പ്രസ്തുത വേദഭാഗത്ത് “ആരംഭം” എന്ന പദത്തിന്, ഒന്നാമത്തേത് എന്നല്ല അർത്ഥം; കാരണം എന്നാണ് അർത്ഥമെന്ന് മനസ്സിലാക്കാം. തെളിവ് വചനത്തിൽത്തന്നെ ഉണ്ട്. “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ച് ചെയ്ത് തന്റെ മഹത്വം വെളിപ്പെടുത്തി.” (യോഹ, 2:11). ഈ വേദഭാഗത്ത് അടയാളങ്ങളുടെ ആരംഭം എന്ന പ്രയോഗം നോക്കുക. ഇവിടെ, അടയാളങ്ങൾ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ് ആരംഭം എന്ന പ്രയോഗത്തിന് ആദ്യത്തെ അഥവാ, ഒന്നാമത്തെ എന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണല്ലോ കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. ഒരു അടയാളം മാത്രമേ യേശു ചെയ്തുള്ളു എങ്കിൽ, ആ പ്രയോഗം എപ്രകാരം അബദ്ധമാകുമോ അപ്രകാരം തന്നെ; ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തെ, ആദ്യത്തെ സൃഷ്ടിയെന്ന് പറഞ്ഞാൽ; ആ പ്രയോഗവും അബദ്ധമാകും. അതായത്, ദൈവത്തിൻ്റെ സൃഷ്ടിക്ക് കാരണമായവൻ സ്രഷ്ടാവുമല്ല; ആദ്യത്തെ സൃഷ്ടിയുമല്ല. തന്മൂലം, ദൈവസൃഷ്ടിയുടെ കാരണം എന്നാണ് ആ പ്രയോഗത്തിന് അർത്ഥമെന്ന് മനസ്സിലാക്കാം. അപ്പോഴും, ഒരു ചോദ്യം വരും. യിസ്രായേൽ എങ്ങനെയാണ് ദൈവസൃഷ്ടിക്ക് കാരണമാകുന്നത്? ഒന്നാമത്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23).
രണ്ടാമത്, ദൈവം ജനിപ്പിച്ചു എന്ന് പറഞ്ഞിരിക്കുന്ന ഏകപുത്രൻ യിസ്രായേലാണ്. (സങ്കീ, 2:7). മൂന്നാമത്: ദൈവത്തിൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ സന്തതിയാണ് യിസ്രായേൽ. (2ദിന, 20:7; യെശ, 41:8; യാക്കോ, 2:23). നാലാമത്: പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമാണ് യിസ്രായേൽ  (ഉല്പ, 22:17-18; 26:5; 28:13-14; 2ശമൂ, 7:8-17; സങ്കീ, 89:29-32; യെശ, 55:3).. അഞ്ചാമത്: ഭൂമിയിലെ സകല രാജാക്കന്മാരെയും ജാതികളെയും ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണ് യിസ്രായേൽ. (സങ്കീ, 2:8-10; ദാനീ, 7:9-10, 18,21,27). ക്രൈസ്തവർ എല്ലാവരുംതന്നെ, യേശുക്രിസ്തു ഈ ഭൂമിയിൽ രാജാവായി ഭരിക്കുമെന്ന് കരുതുന്നവരാണ്. എന്നാൽ, തൻ്റെ രാജ്യം ഐഹികമല്ലെ അഥവാ, ഈ ഭൂമിയിലല്ലെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 18:37). ആറാമത്: ദൈവം, ഭൂമിയിലുള്ള സകലജാതികളും പക്ഷിമൃഗാദികൾ ഉൾപ്പെടെ സകലവും കാൽക്കീഴാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ. (സങ്കീ, 8:4-8; 80:17; എബ്രാ, 2:6-8; വെളി, 2:26). ദൈവം അവന് സകലവും കാൽക്കീഴാക്കിക്കൊടുത്തു കഴിയുമ്പോൾ, ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവാണ് യിസ്രായേൽ. (ദാനീ, 7:27; 1കൊരി, 15:28). ഏഴാമത്: ഭൂമിയിലെ സകലജതികളും അനുഗ്രഹിക്കപ്പെടേണ്ട സന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:18; 26:5; 28:14; പ്രവൃ, 3:25). എട്ടാമത്: ലോകാവകാശിയാകും എന്ന് വാഗ്ദത്തം ലഭിച്ച സന്തതിയാണ് യിസ്രായേൽ. (റോമ, 4:13). ഭാവിലോകത്തെ ദൂതന്മാർക്കല്ല കീഴ്പ്പെടുത്തിയിരിക്കുന്നത്; അബ്രാഹാമിൻ്റെ സന്തതിക്കാണെന്ന് എബ്രായ ലേഖകൻ പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:5-16). ഈ ലോകത്തിൻ്റെ ശാശ്വത അവകാശി യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനാണെങ്കിൽ, അക്കാര്യം സർവ്വജ്ഞാനിയായ ദൈവത്തിന് മുമ്പേ അറിയാതിരിക്കുമോ? സൃഷ്ടി മുതൽ, ബൈബിളിൽ കാണുന്നതൊന്നും ആകസ്മിക സംഭവങ്ങളല്ല. ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത്. കാരണം കൂടാതെ കാര്യം ഉണ്ടാകില്ല എന്നതാണ് ആപ്തവാക്യം. ദൈവസൃഷ്ടിയെന്ന പ്രവൃത്തിക്ക് കാരണമായത് യിസ്രായേലെന്ന ലോകാവകാശിയാണ്. അതായത്, ആരംഭത്തിങ്കൽത്തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിപ്പാനുള്ളതും കാണുന്ന ദൈവം, തൻ്റെയും തൻ്റെ സ്നേഹിതനായ അബ്രാഹാമിന്റെയും സന്തതിയായ യിസ്രായേലെന്ന ലോകാവകാശിയെ അഥവാ, സകലതും കാൽക്കീഴാക്കുന്ന ദൈവസന്തതിയെ കാരണമായി കണ്ടുകൊണ്ടാണ് ലോകവും അതിലുള്ള സതസ്തവും സൃഷ്ടിച്ചത്. (സങ്കീ, 8:4-8).യെശ, 46:10). അതാണ്, ദൈവസൃഷ്ടിയുടെ ആരംഭം എന്ന പ്രയോഗത്തിൻ്റെ അർത്ഥം.

ഇനി, ന്യായമായിട്ടും ഉണ്ടാകാനിടയുള്ള ചില സംശയങ്ങളുണ്ട്. ഏഴ് സഭകൾക്കും ദൂത് കൊടുക്കുന്നത് മനുഷ്യപുത്രനോട് സദൃശനാണല്ലോ. യിസ്രായേലാണ് മനുഷ്യപുത്രനോട് സദൃശനെങ്കിൽ, അവിടെപ്പറയുന്ന കാര്യങ്ങളെല്ലാം അവന് എങ്ങനെ യോജിക്കും? ഒന്നാമത് മനസ്സിലാക്കേണ്ടത്; വെളിപ്പാട് പുസ്തകത്തിലെ എല്ലാക്കാര്യങ്ങളും അക്ഷരാർഥത്തിൽ (literal) അല്ല എഴുതിയിരിക്കുന്നത്. ആലങ്കാരികവും (figurative) ആത്മികവും (spiritual) പ്രതിരൂപാത്മകവും (typological) പ്രബോധനാത്മകവും (pedagogical) ദൃഷ്ടാന്തരൂപത്തിലും (allegorical) ഒക്കെയാണ് എഴുതിയിരിക്കുന്നത്. ചിലതൊക്കെ, പ്രബോധനാത്മകമായ വചനങ്ങളാണ്. ഉദാ: “ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.” (വെളി, 3:21). മനുഷ്യപുത്രൻ്റെ രാജ്യവും സിഹാസനവും ഭൂമിയിലാണ്. തന്മൂലം, താൻ ജയിച്ച് സ്വർഗ്ഗത്തിൽ പിതാവിനോടുകൂടെ അവൻ്റെ സിഹാസനത്തിൽ ഇരിക്കുന്നു എന്നതും, ജയിക്കുന്ന എല്ലാവരെയും എന്നെപ്പോലെ എൻ്റെ സിംഹാസനത്തിൽ ഇരിക്കാനുള്ള വരം നല്കും എന്നതൊക്കെ, അക്ഷരാർഥത്തിലല്ല; ക്രിസ്തീയ ജീവിതത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടിയുള്ള പ്രബോധനാത്മകമായ വചനങ്ങളാണ്. മറ്റു ചിലത് ആത്മിക അർത്ഥത്തിലാണ് (spiritual) പറഞ്ഞിരിക്കുന്നത്. ഉദാ: “ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ  എന്നോടും കൂടെ അത്താഴം കഴിക്കും.” (വെളി, 3:20). തന്നെയുമല്ല, യഥാർത്ഥത്തിൽ അവിടെ സംസാരിക്കുന്നത് മനുഷ്യപുത്രനോട് സദൃശനല്ല; ദൈവത്തിൻ്റെ ആത്മാവാണ്. തന്മൂലം, ചിലയിടത്ത് ആത്മാവ് നേരിട്ടും, ചിലയിടത്ത് മനുഷ്യപുത്രനോട് സദൃശനായവനെ പ്രതിനിധീകരിച്ചുകൊണ്ടുമാണ് സംസാരിക്കുന്നത്. ഏഴ് സഭകളോടും സംസാരിക്കുന്നത് ആത്മാവാണെന്ന് അവിടെ വ്യക്തമായി കാണാൻ കഴിയും. എഫെസൊസ് (2:7), സ്മൂർന്ന (2:11), പെർഗ്ഗമൊസ് (2:17), തുയഥൈര (2:29), സർദ്ദിസ് (3:6), ഫിലദെൽഫ്യ (3:13), ലവൊദിക്ക്യ (3:22). തന്മൂലം, മനുഷ്യപുത്രനോട് സദൃശനായ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ വെളിപ്പാടാണ് 1-മുതൽ 3-വരെയുള്ള അദ്ധ്യായങ്ങളിൽ ദൂതൻ യോഹന്നാന് കാണിച്ചു കൊടുക്കുന്നതെന്ന് മനസ്സിലാക്കാം. (വെളി, 22:6).

ഉപസംഹാരം: ദൈവത്തിന് മരണമില്ലെന്ന് നമുക്കറിയാം. ബൈബിളിൽ അത് പറഞ്ഞിട്ടുമുണ്ട്. (6:16). ദൈവത്തിന് മരണമില്ലെന്ന് മാത്രമല്ല; ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, ദൈവത്തിന് മരിക്കാൻ കഴിയുകയുമില്ല. (മലാ, 3:6; യാക്കൊ, 1:17). മനുഷ്യനായ ക്രിസ്തുയേശു നമുക്കുവേണ്ടി മരിച്ചുവെന്നും നാമറിയുന്നു. (1തിമൊ, 2:6). എന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). അപ്പോൾ, പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചന ഇല്ലാത്തവനും (1പത്രൊ, 2:22), പാപം ഇല്ലാത്തവനും (1യോഹ, 3:5) ആയ യേശു; എങ്ങനെ മരിച്ചു? എന്തിനു മരിച്ചു? ആർക്കുവേണ്ടി മരിച്ചു? ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരം നാം അറിയണം. 1. പാപമറിയാത്ത യേശുവെന്ന മനുഷ്യൻ്റെമേൽ മരണത്തിന് ഒരു അധികാരവും ഇല്ലാതിരിക്കെ, അവൻ എങ്ങനെ മരിച്ചു? ദൈവത്മാവിനാലാണ് അവൻ തന്നെത്താൻ മരണത്തിന് ഏല്പിച്ചത്: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ  നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14. ഒ.നോ: 1തിമൊ, 2:6). 2. ഏകസത്യദൈവം യേശുവെന്ന നാമത്തിൽ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിച്ചത് എന്തിനാണ്? മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി, പാപത്തിന് ശാശ്വത പരിഹാരം വരുത്താൻ വേണ്ടിയാണ് അവൻ മരിച്ചത്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14-15). ഈ വേഭാഗത്ത് പറയുന്ന മക്കൾ സകല ജാതികളുമല്ല; യിസ്രായേലാണ്. (പ്രവൃ, 3:25-26; 13:32) “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3). 3. ദൈവം ആർക്കുവേണ്ടിയാണ് പാപമറിയാത്ത മനുഷ്യനായി പ്രത്യക്ഷനായത്? തൻ്റെ സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാനാണ് യേശുവെന്ന നാമത്തിൽ പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടത്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ഇക്കാര്യം, ക്രിസ്തുവിൻ്റെ ജനനത്തിനും ആറുമാസം മുമ്പെ, സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്. “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ  തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). ഈ വേദഭാഗത്ത്, ആരാണ് തൻ്റെ ജനമായ യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെ സന്ദർശിച്ച് (visit) ഉദ്ധാരണം ചെയ്യുന്നതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവമാണ് യിസ്രായേലിൻ്റെ ദൈവമായ കർത്താവ്. അവനാണ്, തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിൻ്റെ മദ്ധ്യസ്ഥനും മറുവിലയാകാൻ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്. യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ രക്ഷാകര പ്രവൃത്തിയുടെ ഫലമാണ്, വെളിപ്പാടിൽ നാം കാണുന്ന തേജസ്സും ബഹുമാനവും അണിഞ്ഞ യിസ്രായേലെന്ന മനുഷ്യപുത്രനോട് സദൃശൻ. (സങ്കീ, 8:4-6; റോമ, 9:4). യഥാർത്ഥത്തിൽ, ജാതികളായ നമ്മളൊന്നും രംഗത്ത് ഉണ്ടായിരുന്നവരല്ല. ദൈവത്തിൻ്റെ കൃപയാൽ തൻ്റെ ക്രിസ്തുവിൻ്റെ മരണതാൽ, ന്യായപ്രമാണമെന്ന ശത്രുത്വം ഇല്ലാതാക്കി വേർപാടിൻ്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞ്, നല്ല ഒലിവായ യിസ്രായേലിനോട് ചേർത്ത് ഒട്ടിക്കപ്പെട്ടവരാണ് നമ്മൾ. (എഫെ, 2:11-16; റോമ, 11:17-18). നമ്മളൊന്നും ദൈവത്തിൻ്റെ വാഗ്ദത്ത സന്തതികളല്ല. ദൈവത്തിൻ്റെ ഒരേയൊരു വാഗ്ദത്ത സന്തതി യിസ്രായേലാണ്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവിണതല്ല; പഴയനിയമത്തിൻ്റെ ബാക്കിയുമല്ല. പഴയനിയമത്തിൻ്റെ നിവൃത്തിയാണ്. (മത്താ, 5:17:18). പഴയപുതിയ നിയമങ്ങളിൽ നിറഞ്ഞുനില്ക്കുന്ന ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയെക്കുറിച്ച് പഠിക്കാതെ, ഏകസത്യദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവൻ പരിഗ്രഹിക്കുക!

വീരനാം ദൈവവും നിത്യപിതാവും ആരാണ്?

വീരനാം ദൈവവും നിത്യപിതാവും ആരാണ്?

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശയ്യാവ് 9:6)

യെശയ്യാപ്രവചനം യഥാർത്ഥത്തിൽഏകദൈവത്തെ കുറിച്ചുള്ളതാണ്. അതായത്, ഏകദൈവത്തിൻ്റെ രണ്ട് വെളിപ്പാടുകളിലൂടെ നിറവേറേണ്ടതാണ്. ആദ്യഭാഗം; ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ ക്രിസ്തുവിലൂടെയും, അടുത്തഭാഗം; നേരിട്ടുള്ള വെളിപ്പാടിലൂടെയും നിറവേറേണ്ടതാണ്. എന്നാൽ, പ്രവചനം മുഴുവനായി ദൈവപുത്രനിലൂടെയാണ് നിറവേറുന്നതെന്ന് അനേകർ വിശ്വസിക്കുന്നു. തന്മൂലം, ഈ വേദഭാഗം അറിയാൻ, വിശദമായ ചിന്ത ആവശ്യമാണ്. അതിന്, മൂന്ന് കാര്യങ്ങൾ ആദ്യം അറിയണം: 1, ദൈവത്തിൻ്റെ പ്രകൃതിയും പ്രത്യക്ഷതകളും അറിയണം. 2, ദൈവം ത്രിത്വമല്ല. ഒരുത്തൻ മാത്രമാണെന്ന് അറിയണം. 3. ക്രിസ്തു ആരാണ് അഥവാ, അവൻ്റെ അസ്തിത്വം എന്താണെന്ന് അറിയണം.

1. ദൈവത്തിൻ്റെ പ്രകൃതിയും പ്രത്യക്ഷതകളും: അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ആദ്യം ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തെക്കുറിച്ച് നോക്കാം. അക്ഷയനും അദൃശ്യനും, ആത്മാവും, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും, ആരും ഒരുനാളും കാണാത്തവനും, കാണ്മാൻ കഴിയാത്തവനും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ, ഏകദൈവം (monos theos) ആണ് നമുക്കുള്ളത്. (1തിമമ, 1ൻ:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18,; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). യിസ്രായേലിൻ്റെ ദൈവം മറഞ്ഞിരിക്കുന്ന ദൈവമാണെന്ന് യെശയ്യാവ് പറയുന്നു. (45:15). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യവും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യവും, ദൈവത്തെ കാണ്മാൻ കഴിയില്ലെന്ന് ഒരു പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊഥെ, 1:17; എബ്രാ,11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). അപ്പൊസ്തലനായ പൗലൊസ് പറയുന്നത്, “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. (പ്രവൃ, 17:28). അവനിലാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്ന് പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിലാണ് വസിക്കുന്നത് എന്നല്ല അർത്ഥം. സകലതും അഥവാ പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ മുഴുവനും ഉണ്ടെങ്കിലും, ദൈവം പ്രപഞ്ചത്തിന്റെ ഉള്ളിൽ അല്ല വസിക്കുന്നത്. പ്രത്യുത, ദൈവത്തിൻ്റെ ഉള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പ്രപഞ്ചത്തെക്കാൾ വലിയവനും, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ആത്മാവാണ്. (യെശ, 45:15; യിരെ,  23:23-24; സങ്കീ, 139:7-10; 1രാജാ, 8:2). ഈ ദൈവത്തെയാണ് മോണോസ് തെയോസ് (monos theos) എന്ന് പുതിയനിയമം പറയുന്നത്. (ലൂക്കൊ, 5:21; യോഹ, 5:44; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1;4;24). അദൃശ്യനായ ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. പഴയപുതിയ നിയമങ്ങളിൽ ഭക്തന്മാർ കണ്ടത് അദൃശ്യനായ ഏകദൈവത്തെയല്ല. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ അഥവാ, മാനിഫെസ്റ്റേഷൻസ് ആണ്. അദൃശ്യനായ ഏകദൈവത്തെ ആർക്കും കാണാൻ കഴിയില്ല. എന്നാൽ, ക്രിസ്തു പറയുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാർ മാത്രമല്ല. ആദാം തുടങ്ങി, മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും പ്രവാചകന്മാരും ദൈവപിതാവിനെ പല നിലകളിൽ കണ്ടിട്ടുണ്ട്. കൂടാതെ, പഴയനിയമ ഭക്തന്മാരായ മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനിയേൽ (7:9-19) തുടങ്ങിയവർ, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടിട്ടുണ്ട്. (വെളി, 4:2). ക്രിസ്തു പറഞ്ഞപ്രകാരം, ദൂതന്മാരിൽനിന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവിനെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 4:8). അദൃശ്യനും ആരുമൊരുനാളും കാണാത്ത, കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് (manifestations) പിതാവ് പുത്രൻ പരിശുദ്ധാത്മാവ്. (യെഹെ, 1:26-28; 1തിമൊ, 3:14-16; ലൂക്കൊ, 3:22). ഏകദൈവത്തിനു മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. അബ്രാഹാമിനു മമ്രേയുടെ തോപ്പിൽ ദൈവത്തിൻ്റെ വെളിപ്പാടായ ഒരു മനുഷ്യൻ പ്രത്യക്ഷനായിടുണ്ട്. (ഉല്പ, 18:1;2,22; 19:1). വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ കാണാം. (1:4; 4:5). സൂര്യതേജസ്സോടെ യോഹന്നാനു വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവനെ കാണാം. (വെളി, 1:13). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതും ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളും ഉള്ളതായ കുഞ്ഞാടിനെയും യോഹന്നാൻ കണ്ടു. (വെളി, 5:6; 13:8). അതിൽ, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. (യെഹെ, 1:26-28; 8:2; ദാനീ .7:9; മത്താ, 18:11; വെളി, 1:8). അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6).

2.ദൈവം ത്രിത്വമല്ല; ഏകനാണ്: ദൈവം ഏകൻ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏക സത്യദൈവം എന്നിങ്ങനെ 130 പ്രാവശ്യം അക്ഷരംപ്രതി വചനത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഉദാ:(ആവ, 6:4, മർക്കൊ, 2:7; 2രാജാ, 19:15; യോഹ, 17:3). കൂടാതെ, അഞ്ച് ഏകവചന സർവ്വനാമങ്ങളിൽ ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും, പത്ത് ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും ഏകദേശം, പതിനായിരം പ്രാവശ്യത്തോളമുണ്ട്. അതും ചേർത്താൽ, പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അടുത്തത്: ദൈവം ഒരുത്തൻ മാത്രമാണെന്ന് യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെസാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). ഇനിയും പ്രധാനപ്പെട്ട ഒരു തെളിവുണ്ട്: പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ ബാദ്, ബദാദ് എന്ന എബ്രായ പദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ആവ, 32:12; 2രാജാ, 19:15,19; സങ്കീ, 4:8). എന്നാൽ, തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ അഥവാ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും monos ആണ് കാണുന്നത്. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്,  ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഇരുപതു പ്രാവശ്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പതിമൂന്ന് പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അഞ്ചുപ്രാവശ്യം ക്രിസ്തുവും എട്ടുപ്രാവശ്യം അപ്പൊസ്തലന്മാരും മോണോസ് പ്രയോഗിച്ചിട്ടുണ്ട്: ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; 1തിമൊ, 1:17; യൂദാ, 1:24). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ച ബൈബിളിൽ ഇരുപതു പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് പതിമൂന്ന് പ്രാവശ്യവും ദൈവം യാഖീദ് അഥവാ, മോണോസ് ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വമല്ല; ഏകനാണ്.

3. ക്രിസ്തു ആരാണ് അഥവാ, അവൻ്റെ അസ്തിത്വം എന്താണ്: ക്രിസ്തു ആരാണെന്നു ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, അഭിഷിക്തനായ മനുഷ്യൻ എന്നാണ് അർത്ഥം. ദൈവത്തിനു അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. ഏകമനുഷ്യൻ എന്നാണ് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തുവെന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (പ്രവൃ, 15:11). കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെ അഥവാ, വിശുദ്ധ പ്രജയെ ആണ്. (ലൂക്കൊ, 1:35; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40,52). അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21); (പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ “എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ്, അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32;35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (ദാനീ, 2:28). അനന്തരം, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40; 1കൊരി, 15:21). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണ മനുഷ്യനായിരുന്നു. (1പത്രൊ, 2:24: മത്താ, 26:38; ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഉണ്ടായിരുന്നത് പ്രവചനങ്ങളാണ്. അത് നിവൃത്തിയായത് കാലസമ്പൂർണ്ണതയിലെ ജനനം മുതലാണ്. (ഉല്പ, 3:15; യെശ,, 7:14; 9:6). തന്മൂലം, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്.

താൻ ദൈവമല്ല. മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല. മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നതായി കാണാം: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറയുന്നത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6; 2കൊരി, 1:3; എഫെ, 1:3,17). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതായത്, കന്യകയിലൂടെ ജനിച്ചതും (ലൂക്കൊ, 1:32; 2:21), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും (ലൂക്കൊ, 2:52), ശുശ്രൂഷ ചെയ്തതും (യോഹ, 8:40), ക്രുശിൽ മരിച്ചതും മനുഷ്യനാണ്. (1തിമൊ, 2:6). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചതും മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40).
നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, ₹എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

യെശയ്യാപ്രവചനം: ഒന്നാമത്; ആ പ്രവചനം രണ്ട് ഭാഗങ്ങളായി നിവൃത്തിയാകുന്നതാണ്. ഒരു വാക്യത്തിൽത്തന്നെ രണ്ട് ഭാഗങ്ങളായി ഉള്ളതും സഹസ്രാബ്ദങ്ങളുടെ അന്തരത്തിൽ നിറവേറുന്നതുമായ ഇതുപോലുള്ള പല പ്രവചനങ്ങളും ബൈബിളിലുണ്ട്. 1. “യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും.” (യെശ, 61:2). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗമായ യഹോവയുടെ പ്രസാദവർഷം അഥവാ, സുവിശേഷം ഒന്നാം നൂറ്റാണ്ടുമുതൽ പ്രസംഗിക്കപ്പെടുന്നതാണ്. (ലൂക്കൊ, 4:18-19; പ്രവൃ, 1:8). അടുത്ത ഭാഗമായ യഹോവയുടെ പ്രതികാരദിവസം അഥവാ, മഹാപീഢനം ഇനിയും ഭാവികമാണ്. (സെഫ, 1:18; മത്താ, 24:21). 2. “അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” (ലൂക്കൊ, 3:16). ഈ പ്രവചനത്തിന്റെ ആദ്യഭാഗമായ പരിശുദ്ധാത്മസ്നാനം എ.ഡി. 33-ൽ സഭാസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായി. (പ്രവൃ, 2:1-4). അടുത്തഭാഗം വെള്ളസിംഹാസന ന്യായവിധിയോടുള്ള ബന്ധത്തിൽ നിവൃത്തിയാകും. (വെളി, 20:11-15). 3. “ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിന്നുള്ളവർ; അവന്റെ വരവിങ്കൽ പിന്നെ അവസാനം.” (1കൊരി, 15:23). ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം എ.ഡി. 33-ൽ ക്രിസ്തുവിൻ്റെ ഉയിർപ്പിനോടുള്ള ബന്ധത്തിൽ നിവൃത്തിയായി. (മത്താ, 28:6). അടുത്തഭാഗം, കർത്താവിൻ്റെ പുനരാഗമനത്തിൽ വിവൃത്തിയാകും. (1തെസ്സ, 4:16). 4. “അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി.” (1പത്രോ, 1:11). ഇതിന്റെ ആദ്യഭാഗമായ ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങൾ നിവൃത്തിച്ചിട്ട് ഏകദേശം രണ്ടായിരം വർഷമായി. (പ്രവൃ, 1:2). അടുത്തഭാഗമായ ക്രിസ്തുവിൻ്റെ പിൻവരുന്ന മഹിമ, കർത്താവിൻ്റെ പുനരാഗമനത്തിൽ നിവൃത്തിയാകും. (എബ്രാ,1:6). 5. “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും; അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയ ഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2പത്രൊ, 3:10). ഇതിന്റെ രണ്ടുഭാഗങ്ങളും നിവൃത്തിയായിട്ടില്ല. കർത്താവിൻ്റെ പുനരാഗമനത്തിൽ ആദ്യഭാഗവും; അന്ത്യന്യായവിധിയിൽ അവസാന ഭാഗത്തിനും നിവൃത്തിവരും. (വെളി, 21:1). ഇതുപോലെ രണ്ടു ഭാഗങ്ങളായി നിവൃത്തിയാകേണ്ട പ്രവചനമാണ് നാം ചിന്തിക്കുന്ന യെശയ്യാപ്രവചനവും. രണ്ട് ഭാഗമായിട്ടാണ് പ്രവചനം നിവൃത്തിയാകുന്നത് എന്നതിനു മറ്റൊരൂ തെളിവ് ആ വാക്യത്തിലുണ്ട്. രണ്ടുഭാഗങ്ങളും പ്രവചനങ്ങളാണെങ്കിലും; ആദ്യഭാഗം ഭൂതകാലത്തിലും, അടുത്തഭാഗം ഭാവികാലത്തിലും പറഞ്ഞുകൊണ്ട്, രണ്ട് പ്രവചനങ്ങളെയും തമ്മിൽ കൃത്യമായി വേർതിരിച്ചിരിക്കുന്നത് കാണാം. തന്മൂലം, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു എന്ന ആദ്യഭാഗം ദൈവത്തിന്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായ ദൈവപുത്രനിലൂടെയും, അടുത്തഭാഗം, ഏക ദൈവത്തിലൂടെയും നിറവേറേണ്ടതാണ്.

രണ്ടാമത്; അടുത്തഭാഗം ദൈവപുത്രനെ കുറിച്ചല്ല. എന്നതിൻ്റെ തെളിവ് ആ വേദഭാഗത്ത് തന്നെയുണ്ട്. ദൈവപുത്രനെ വീരനാം ദൈവമെന്ന് എങ്ങനെ വിളിക്കും? എന്തെന്നാൽ, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നാണ് ക്രിസ്തു പറഞ്ഞത്. യോഹ, 17:3). പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളെന്നാണ് അപ്പൊസ്തലന്മാർ പറഞ്ഞിരിക്കുന്നത്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ദൈവപുത്രൻ മനുഷ്യനാണെന്ന് താൻതന്നെയും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നു. (യോഹ, 8:40, പ്രവൃ, 2:23; 1കൊരി, 15:47). ദൈവപുത്രനായ മനുഷ്യനെ എങ്ങനെ വീരനാം ദൈവമെന്ന് വിളിക്കും? മാത്രമല്ല, ദൈവപുത്രനെ വീരനാം ദൈവമെന്ന് വിളിച്ചാൽ, താൻതന്നെ അത് നിഷേധിക്കും. കാരണം, ഒരു പ്രമാണി വന്ന് ദൈവപുത്രനെ നല്ലവൻ എന്ന് വിളിച്ചപ്പോൾ താനത് നിഷേധിച്ചുകൊണ്ട്, ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ലെന്നാണ് പറഞ്ഞത്. (ലൂക്കൊ, 18:18-19). എന്തെന്നാൽ, ആത്യന്തികമായി ദൈവം മാത്രമാണ് നല്ലവൻ. (സങ്കീ, 25:8; 34:8). തന്മൂലം, വീരനാം ദൈവമെന്ന് മനുഷ്യനായ പുത്രനെ വിളിക്കാൻ കഴിയില്ലെന്ന് മാത്രമല്ല; യഹോവയാണ് വീരനാം ദൈവമെന്ന് പറഞ്ഞിട്ടുമുണ്ട്. (സങ്കീ, 24:8; യെശ, 10:21; യിരെ, 32:18).

മൂന്നാമത്; നിത്യപിതാവെന്ന് പുത്രനെ എങ്ങനെ വിളിക്കും? പിതാവായ ഏകദൈവമേ ഉള്ളെന്നു അപ്പൊസ്തലന്മാരും, പിതാവ് മാത്രമാണ് സത്യദൈവമെന്ന് താൻതന്നെയും പറയുമ്പോൾ, പുത്രനെ പിതാവെന്ന് ഒരു കാരണവശാലും വിളിക്കാൻ കഴിയില്ല. ഈ പ്രയാസവശത്തെ തരണം ചെയ്യാൻ, നിത്യപിതാവ് എന്നതിനെ നിത്യതയുടെ പിതാവ് എന്നാണ് ട്രിനിറ്റി വ്യാഖ്യാനിക്കുന്നത്. നല്ല വ്യാഖ്യാനമാണ്, പക്ഷെ, ബൈബിൾ സമ്മതിക്കില്ല. ACV, CJV, തുടങ്ങിയ ചില പരിഭാഷകളിൽ നിത്യതയുടെ പിതാവെന്ന് കാണുന്നുണ്ട്. ഏതെങ്കിലും പരിഭാഷയുടെ വെളിച്ചത്തിൽ അല്ലല്ലോ, വചനത്തിൻ്റെ വെളിച്ചത്തിലല്ലേ ഉപദേശം ഉണ്ടാക്കേണ്ടത്? യെശയ്യാവിൽ നിത്യം അഥവാ ശാശ്വതം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ഏഡ് (ad) ആണ്. ആ പദം അനേകം സ്ഥാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. 1. ദാവീദ് പറയുന്നു: “ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കും.” (സങ്കീ, 61:8). യെശയ്യാവ് നിത്യപിതാവിനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. തിരുനാമത്തെ എന്നേക്കും അഥവാ, നിത്യം കീർത്തിക്കുമെന്നാൽ, നിത്യതയിൽ കീർത്തിക്കും എന്നു പറഞ്ഞാൽ ശരിയാകുമോ?2. ദൈവം പറയുന്നു: “ഞാൻ അവൻ്റെ സന്തതിയെ ശാശ്വതമായി നിലനിർത്തും.” (സങ്കീ, 89:29). ശാശ്വതമായി അഥവാ, നിത്യം നിലനിർത്തുമെന്നാൽ, നിത്യതയിൽ നിലനിർത്തുമെന്ന് പറയുമോ?3. ശലോമോൻ പറയുന്നു: “സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും.” (സദൃ, 12:19). എന്നേക്കും അഥവാ, നിത്യം നിലനില്ക്കുമെന്നാൽ, നിത്യതയിൽ നിലനില്ക്കുമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?4. “അഗതികൾക്ക് വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.” (സദൃ, 29:14). എന്നേക്കും അഥവാ, നിത്യം സ്ഥിരമായിരിക്കുമെന്നാൽ, അതിനെ നിത്യതയിൽ സ്ഥിരമായിരിക്കുമെന്ന് മനസ്സിലാക്കാമോ?5. യശയ്യാവുതന്നെ പറയുന്നത് നോക്കുക: “ദൈവം, ഉന്നതനും ഉയർ‍ന്നിരിക്കുന്നവനും ശാശ്വതവാസിയും ആണ്.” (യെശ, 57:15). ശാശ്വതം അഥവാ, നിത്യവാസിയെന്നാൽ, ദൈവം നിത്യതയിലെ വാസിയാണെന്ന്  ആരെങ്കിലും പറയുമോ?6. “യഹോവേ, അകൃത്യം എന്നേക്കും ഓർ‍ക്കരുതേ.” (യെശ, 64:9). എന്നേക്കും അഥവാ, നിത്യം ഓർക്കരുതേ എന്നാൽ, അതിനെ നിത്യതയിൽ ഓർക്കരുതേ എന്നു പറഞ്ഞാൽ മതിയോ?6. യഹോവ പറയുന്നു: “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ‍.” (യെശ, 65:18). ദൈവം ഇന്ന് സൃഷ്ടിച്ചതിനെക്കുറിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കേണ്ടതിനു, നിത്യതയിൽ ഘോഷിച്ചുല്ലസിച്ചാൽ മതിയാകുമോ?7.  “ദൈവം എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല.” (മീഖാ, 7:18). എന്നേക്കും വെച്ചുകൊള്ളുന്നില്ല എന്നതിനെ, ദൈവം നിത്യതയിൽ കോപം വെച്ചുകള്ളുന്നില്ല എന്നു മനസ്സിലാക്കിയാൽ മതിയോ?8. “ശാശ്വത പർവ്വതങ്ങൾ പിളർന്നുപോകുന്നു.” (ഹബ, 3:6). ശാശ്വത പർവ്വതങ്ങൾ അഥവാ നിത്യപർവ്വതങ്ങളെ, നിത്യതയുടെ പർവ്വതങ്ങൾ എന്നു ആരെങ്കിലും പറയുമോ? മേല്പറഞ്ഞതൊക്കെ നിത്യതയുടെ എന്നു പറഞ്ഞാൽ ശരിയാകുമോ? ഉദാഹരണത്തിന്, നിത്യതയുടെ വാസിയായ ദൈവം, നിത്യതയുടെ പർവ്വതങ്ങൾ എന്നൊക്കെ എങ്ങനെ പറയും? തന്മൂലം പുത്രൻ നിത്യതയുടെ പിതാവുമല്ല. നിത്യപിതാവുമല്ലെ; പാപമറിയാത്ത മനുഷ്യനാണ്.

അതിനാൽ, പ്രവചനത്തിൻ്റെ ആദ്യഭാഗമായ, “നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്നത് ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, ദൈവപുത്രനിലൂടെ നിവൃത്തിയായതായി മനസ്സിലാക്കാം. അടുത്തഭാഗത്തിൻ്റെ നിവൃത്തി പുത്രനിലൂടെയല്ല; യഹോവയിലൂടെതന്നെ നിവൃത്തിയാകേണ്ടതാണ്. എന്നാൽ, ബൈബിളിലെ പ്രവചനങ്ങൾ പഠിക്കുമ്പോൾ, പ്രവചനങ്ങൾക്ക് മൂന്നുവിധ നിവൃത്തിയുള്ളതായി കാണാം. അംശമായ നിവൃത്തി, ആത്മിക നിവൃത്തി, പൂർണ്ണ നിവൃത്തി. ഉദാഹരണത്തിന്, “നീ എൻ്റെ പുത്രൻ ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം യിസ്രായേലിനെക്കുറിച്ച് ഉള്ളതാണ്. (2:7). എന്നാൽ, ക്രിസ്തുവിൻ്റെ ഉയിർപ്പിനോടുള്ള ബന്ധത്തിൽ ആത്മികമായും, 1948-ലെ യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ അംശമായും നിവൃത്തിയായി. സഹസ്രാബ്ദ രാജ്യത്തോടുള്ള ബന്ധത്തിലാണ് ആ പ്രവചനം പൂർണ്ണമായി നിവൃത്തിയാകുന്നത്. (പ്രവൃ, 13:32-33; യെശ, 66:8; സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). അതിനാൽ, അടുത്ത ഭാഗത്തിലെ അത്ഭുതമന്ത്രി, സമാധാനപ്രഭു എന്നീ പ്രവചനങ്ങൾ അംശമായി ദൈവപുത്രനിലൂടെ നിവൃത്തിയായതായി മനസ്സിലാക്കാം. ക്രിസ്തു അനവധി അത്ഭുത പ്രവൃത്തികൾ ചെയ്തതായി കാണാം. തന്മുലം, അത്ഭുതമന്ത്രിയെന്ന പ്രവചനം അംശമായി ക്രിസ്തുവിൽ നിവൃത്തിയായി. (യെശ, 35:1-6; യോഹ, 21:25). “സമാധാനം ഞാൻ നിങ്ങൾക്ക് തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതു പോലെ അല്ല; ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്” എന്ന് പുത്രൻ പറയുകയുണ്ടായി. (യോഹ, 14:27). തന്മൂലം, സമാധാനപ്രഭു എന്ന പ്രവചനം അംശമായി നിവൃത്തിയായതായി മനസ്സിലാക്കാം. എങ്കിലും, പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി ഭാവികമാണ്. അത്, യെഹൂദനോടുള്ള ബന്ധത്തിൽ നിവൃത്തിയാകേണ്ടതാണ്. (പ്രവൃ, 1:6). ഇനി, നമുക്ക് അതിനെക്കുറിച്ച് നോക്കാം:

യെശയ്യാവ് 11,12 അദ്ധ്യായങ്ങളിലെ സഹസ്രാബ്ദ; രാജ്യാനുഗ്രങ്ങളോടുള്ള ബന്ധത്തിലാണ്; രണ്ടാംഭാഗം നിവൃത്തിയാകുന്നത്. അഞ്ച് കാര്യങ്ങളാണ് രണ്ടാം ഭാഗത്ത് പറയുന്നത്. 1. ആധിപത്യം അവന്റെ തോളിൽ ഇരിക്കും: യെശയ്യാവിൻ്റെ അടുത്തവാക്യം: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ  അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിർത്തും, സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശ, 9:7). ദാവീദിനോട് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന രാജ്യമാണ് ഇനി വരാനുള്ളത്. (7ശമൂ, 8:16). ആ രാജ്യം ദൈവാധിപത്യ രാജ്യമാണ്. യേശുക്രിസ്തു ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് അപ്പൊസ്തലന്മാർ അവനോട് ചോദിച്ചത് ഈ രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). ദാനീയേൽ പ്രവാചകൻ പറയുന്ന യിസ്രായേലിൻ്റെ നിത്യരാജത്വം അതാണ്. (7:14,18,21,27).

2. അത്ഭുതമന്ത്രി എന്ന് വിളിക്കപെടും: യെശയ്യാപ്രവചനത്തിൽ ഇങ്ങനെ കാണാം: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. അത് മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിനു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും. തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോട് ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം, പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു, അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശ, 35:1-6). ദൈവപുത്രനിലൂടെ ഈ പ്രവചനം അംശമായി നിവൃത്തിയായതായി നാം കണ്ടതാണ്. എങ്കിലും, യേശുവിൻ്റെ അടുക്കൽ വന്നവർ അല്ലാതെ, യിസ്രായേലിലെ എല്ലാ കുരുടന്മാരും മുടന്തന്മാരും സൗഖ്യമായിരുന്നില്ല. എന്നാൽ, സഹസ്രാബ്ദരാജ്യത്തിൽ എല്ലാ കുരുടന്മാരും മുടന്തന്മാരും സൗഖ്യമാകും. അഥവാ, ഊനമുള്ളവരാരും ഉണ്ടാകില്ല. (യെശ, 35:5). യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നതായും, കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്നതായും സങ്കീർത്തനക്കാരനും പറയുന്നു. (146:8).

3. വീരനാംദൈവം എന്ന് വിളിക്കപ്പെടും: “അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബുഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും. ഒരു ശേഷിപ്പു മടങ്ങിവരും; യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും. യിസ്രായേലേ, നിന്റെ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.” (യെശ, 10:20-22; റോമ, 9:28). യിസ്രായേലിൻ്റെ ശേഷിപ്പ് മടങ്ങിവരുന്നത് വീരനാം ദൈവമായ യഹോവയുടെ അടുക്കക്കാണ്.

4. നിത്യപിതാവെന്നു വിളിക്കപ്പെടും: “ആ കാലത്തു ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിനു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ യിസ്രായേലിന്നു വിശ്രാമം വരുത്തുവാൻ പോകുന്നു. യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.” (യിരെ, 31:1-3). ദൈവം യിസ്രായേലിൻ്റെ പിതാവും യിസ്രായേൽ ദൈവത്തിൻ്റെ മക്കളുമാണ്. (പുറ, 4:22+23; സങ്കീ, 2:7; യെശ, 63:16; 64:8; ഹോശേ, 1:10; 11:1; മലാ, 2:10; പ്രവൃ, 13:32). എങ്കിലും , യിസ്രായേൽ എല്ലായ്പ്പോഴും തെറ്റിപ്പോയിരുന്ന ജനമായതുകൊണ്ട്, ദൈവപിതാവുമായി നിത്യമായ ഒരു ബന്ധത്തിൽ എത്തിയിരുന്നില്ല. ദൈവം പിതാവാണെങ്കിലും മറ്റെവിടെയും നിത്യപിതാവെന്ന് ദൈവത്തെ വിളിച്ചിട്ടുമില്ല,. രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ, അനേകം പ്രവചനങ്ങൾ നിവൃത്തിയാകാനുണ്ട്. “എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്.” (യിരെ, 31:33; എബ്രാ, 8:8-13). പിതാവിൻ്റെ മുഖമുദ്രയാണ് സ്നേഹം. അന്നാളിൽ, യഹോവ നിത്യസ്നേഹത്താൽ യിസ്രായേലിനെ തൻ്റെ മക്കളായി ചേർത്തു കഴിയുമ്പോഴാണ്, നിത്യപിതാവും മക്കളുമെന്ന പിരിയാബന്ധത്തിൽ അവർ ആകുന്നത്.

5. സമാധാനപ്രഭു എന്ന് വിളിക്കപ്പെടും: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ  ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശ, 54:13). “എന്റെ ജനം സമാധാന നിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.” (യെശ, 32:18). രാജ്യാനുഗ്രഹങ്ങളിൽ ഒന്നാണ് സമാധാനം. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, നിങ്ങൾക്കു കുടിപ്പാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാർശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴങ്കാലിന്മേൽ  ഇരുത്തി ലാളിക്കയും ചെയ്യും.” (യെശ, 66:12; 9:7; 26:12; 32:17; 48:18; ഹഗ്ഗാ, 2:9). സഹസ്രാബ്ദ രാജ്യത്തിൽ നദിപോലെ സമാധാനം കവിഞ്ഞൊഴുകുമെന്നാണ് പറഞ്ഞിരിക്കുന്നത്. അവരുടെയും നമ്മുടെയും സമാധാനത്തിൻ്റെ ശിക്ഷയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു അനുഭവിച്ചത്. (യെശ, 53:18). ഇങ്ങനെയാണ് യശയ്യാപ്രവചനത്തിനു നിവൃത്തിവരുന്നത്. ആദ്യഭാഗം; യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനിലൂടെയും, അടുത്തഭാഗം ഏകദൈവത്തിലൂടെയുമാണ് നിവൃത്തിയാകുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ട്രിനിറ്റിക്ക് അറിയാത്ത അഞ്ച് കാര്യങ്ങൾ

ട്രിനിറ്റിക്ക് അറിയാത്ത അഞ്ച് കാര്യങ്ങൾ

ബൈബിൾ വെളിപ്പെടുത്തുന്ന പരമപ്രധാനമായ അഞ്ച് കാര്യങ്ങൾ ട്രിനിറ്റിക്ക് അറിയില്ല; അല്ലെങ്കിൽ, അറിഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ല. അത്, ഏതൊക്കെയാണെന്ന് നോക്കിയശേഷം വിശദമായി പരിശോധിക്കാം. 1. ദൈവം മോണോസ് തെയോസ് (monos theos) ആണെന്ന് ബൈബിൾ ഖണ്ഡിതമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവം ത്രിത്വമാണെന്ന് ബൈബിൾ വിരുദ്ധമായി അവർ വിശ്വസിക്കുന്നു. 2. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് അവർ വിശ്വസിക്കുന്നു. 3. ദൈവം മരണമില്ലാത്തവനാണെന്നും ദൂതന്മാരെക്കാൾ താഴ്ചവന്നവനായ മനുഷ്യനാണ് മരിച്ചതെന്നും ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് ചിലരും, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനാണ് മരിച്ചതെന്ന് മറ്റു ചിലരും വിശ്വസിക്കുന്നു. 4. യേശുവെന്ന പുത്രൻ പാപമറിയാത്ത മനുഷ്യനാണെന്നും, അവൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ചാണ് പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനുമായത്, എന്ന് ദൈവവചനം അസന്ദിഗ്ധമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്നും, സർവ്വകാലങ്ങൾക്കു മുമ്പെ ദൈവം പുത്രനെ ജനിപ്പിച്ചു എന്ന ബൈബിൾ വിരുദ്ധ ഉപദേശം ട്രിനിറ്റി വിശ്വസിക്കുന്നു. 5. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശുവെന്ന് ബൈബിൾ അക്ഷരംപ്രതി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവത്തോട് സമനായയ നിത്യപുത്രൻ അവതരിച്ചു എന്ന് ബൈബിൾ വിരുദ്ധമായി വിശ്വസിക്കുന്നു. ഇനി, നമുക്ക് ഓരോന്നും വിശദമായി പരിശോധിക്കാം:

1. ദൈവം ഒരുത്തൻ മാത്രമാണ് അഥവാ, monos theos ആണെന്ന് ബൈബിൾ ഖണ്ഡിതമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല,. തന്മൂലം, ദൈവം ത്രിത്വമാണെന്ന് ബൈബിൾ വിരുദ്ധമായി ട്രിനിറ്റി വിശ്വസിക്കുന്നു: ദൈവം ഏകൻ എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏക സത്യദൈവം എന്നിങ്ങനെ 130 പ്രാവശ്യം അക്ഷരംപ്രതി വചനത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഉദാ: (ആവ, 6:4, മർക്കൊ, 2:7; 2രാജാ, 19:15; യോഹ, 17:3). കൂടാതെ, അഞ്ച് ഏകവചന സർവ്വനാമങ്ങളിൽ ദൈവം തന്നെത്തന്നെ വിശേഷിപ്പിക്കുന്നതും, പത്ത് ഏകവചന സർവ്വനാമങ്ങളിൽ ഭക്തന്മാർ ദൈവത്തെ വിശേഷിപ്പിക്കുന്നതും ഏകദേശം, പതിനായിരം പ്രാവശ്യത്തോളമുണ്ട്. അതും ചേർത്താൽ, പതിനായിരത്തിലധികം പ്രാവശ്യം ദൈവം ഏകനാണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇനിയും പ്രധാനപ്പെട്ട ഒരു തെളിവുണ്ട്: പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ ബാദ്, ബദാദ് എന്ന എബ്രായ പദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (ആവ, 32:12; 2രാജാ, 19:15,19; സങ്കീ, 4:8). എന്നാൽ, തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ അഥവാ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും monos ആണ് കാണുന്നത്. ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്,  ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഇരുപതു പ്രാവശ്യം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പതിമൂന്ന് പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അഞ്ചുപ്രാവശ്യം ക്രിസ്തുവും എട്ടുപ്രാവശ്യം അപ്പൊസ്തലന്മാരും മോണോസ് പ്രയോഗിച്ചിട്ടുണ്ട്: ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; 1തിമൊ, 1:17; യൂദാ, 1:24). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ച ബൈബിളിൽ ഇരുപതു പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് പതിമൂന്ന് പ്രാവശ്യവും ദൈവം യാഖീദ് അഥവാ, മോണോസ് ആണെന്ന് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. ഈ ബൈബിൾ സത്യങ്ങളൊന്നും ട്രിനിറ്റിക്ക് അറിയായ്കയാൽ, സമനിത്യരും വ്യത്യസ്തരുമായ മൂന്ന് ദൈവവ്യക്തികളിലാണ് ട്രിനിറ്റി വിശ്വസിക്കുന്നത്.

2. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പിതാവാണ് അദൃശ്യനായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ആദ്യം ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തെക്കുറിച്ച് നോക്കാം. അക്ഷയനും അദൃശ്യനും, ആത്മാവും, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും, ആരും ഒരുനാളും കാണാത്തവനും, കാണ്മാൻ കഴിയാത്തവനും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ, ഏകദൈവം (monos theos) ആണ് നമുക്കുള്ളത്. (1തിമമ, 1ൻ:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18,; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). യിസ്രായേലിൻ്റെ ദൈവം മറഞ്ഞിരിക്കുന്ന ദൈവമാണെന്ന് യെശയ്യാവ് പറയുന്നു. (45:15). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യവും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യവും, ദൈവത്തെ കാണ്മാൻ കഴിയില്ലെന്ന് ഒരു പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊഥെ, 1:17; എബ്രാ,11:27; യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). അപ്പൊസ്തലനായ പൗലൊസ് പറയുന്നത്, “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. (പ്രവൃ, 17:28). അവനിലാണ് നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്ന് പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിൻ്റെ ഉള്ളിലാണ് വസിക്കുന്നത് എന്നല്ല അർത്ഥം. സകലതും അഥവാ പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചത്തിൻ്റെ ഉള്ളിൽ മുഴുവനും ഉണ്ടെങ്കിലും, ദൈവം പ്രപഞ്ചത്തിന്റെ ഉള്ളിൽ അല്ല വസിക്കുന്നത്. പ്രത്യുത, ദൈവത്തിൻ്റെ ഉള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം പ്രപഞ്ചത്തെക്കാൾ വലിയവനും, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ആത്മാവാണ്. (യെശ, 45:15; യിരെ,  23:23-24; സങ്കീ, 139:7-10; 1രാജാ, 8:2).

എന്നാൽ, പുതിയനിയമത്തിൽ ക്രിസ്തു ഇപ്രകാരം പറയുന്നതായി കാണാം: “എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല.” (യോഹ, 5:37). ഈ വേദഭാഗപ്രകാരം പിതാവാണ് ആരുമൊരുനാളും കാണാത്തതും കാണ്മാൻ കഴിയാത്തതുമായ ദൈവമെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം. ഒന്നാമത്; പിതാവ് അദൃശ്യനാണെന്നോ, പിതാവിനെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നോ ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. പ്രത്യുത, ദൈവം അദൃശ്യനാണെന്നും ദൈവത്തെ “ആരുമൊരുനാളും കണ്ടിട്ടില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്; യോഹന്നാൻ പറഞ്ഞപോലെ, “ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല” എന്നല്ല ക്രിസ്തു പറഞ്ഞത്. പ്രത്യുത, “നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല” എന്നാണ്. അതായത്, യോഹന്നാൻ, എല്ലാക്കാലത്തുമുള്ള മനുഷ്യരെ സംബോധന ചെയ്തുകൊണ്ടും, ക്രിസ്തു, അക്കാലത്തെ യെഹൂദന്മാരെ മാത്രം സംബോധന ചെയ്തുകൊണ്ടുമാണ് പറഞ്ഞത്. മൂന്നാമത്; ക്രിസ്തു ആദ്യഭാഗത്ത് പറഞ്ഞത്, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല എന്നാണ്. എന്നാൽ, പുതിയനിയമത്തിൽ മൂന്നുപ്രാവശ്യം പിതാവ് സംസാരിച്ചിട്ടുണ്ട്. പിതാവിൻ്റെ ആദ്യശബ്ദം, യോഹന്നാൻ സ്നാപകൻ കേട്ടു. (മത്താ, 3:17). പിതാവിൻ്റെ രണ്ടാമത്തെ ശബ്ദം, പത്രൊസും യാക്കോബും യോഹന്നാനും കേട്ടു. (മത്താ, 17:5-6). പിതാവിൻ്റെ മൂന്നാമത്തെ ശബ്ദം, ദൈവാലയത്തിൽ വെച്ചുണ്ടായതാണ്. (യോഹ, 12:28). എങ്കിലും, അവിടെയുണ്ടായിരുന്ന പുരുഷാരത്തിനു പിതാവാണ് സംസാരിച്ചതെന്ന് മനസ്സിലായില്ല. ഇടി വെട്ടിയതായി ചിലരും ദൈവദൂതൻ സംസാരിച്ചതായി മറ്റുചിലരും മനസ്സിലാക്കി. (യോഹ, 12:29). പുതിയനിയമത്തിൽ പിതാവ് സംസാരിച്ചതായി പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യം പറഞ്ഞിട്ടുമുണ്ട്: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; എന്നുള്ള ശബ്ദം അതിശ്രേഷ്ഠ തേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവനു മാനവും തേജസ്സും ലഭിച്ചു.” (2പത്രൊ, 1:17). മാത്രമല്ല, മോശെയോട് ദൈവം സംസാരിച്ചകാര്യം യെഹൂദന്മാർതന്നെ സാക്ഷ്യം പറയുന്നതായി കാണാം: “മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്ന് എന്ന് അറിയുന്നില്ല” എന്നു പറഞ്ഞു. (യോഹ, 9:29). തന്മൂലം, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല എന്ന് ക്രിസ്തു പറഞ്ഞത്, അക്കാലത്തെ യെഹൂദന്മാരെക്കുറിച്ച് മാത്രമാണെന്ന് മനസ്സിലാക്കാമല്ലോ? അടുത്തഭാഗത്ത് ക്രിസ്തു പറഞ്ഞത്: “നിങ്ങൾ അവന്റെ രൂപം കണ്ടിട്ടില്ല” എന്നാണ്. എന്നാൽ, പിതാവിനെ ദൂതന്മാർ എപ്പോഴും കാണുന്നകാര്യം ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ദൂതന്മാർ മാത്രമല്ല; ആദാം തുടങ്ങി, മലാഖി വരെയുമുള്ള പഴയനിയമ ഭക്തന്മാരും പ്രവാചകന്മാരും ദൈവപിതാവിനെ പല നിലകളിൽ കണ്ടിട്ടുണ്ട്. കൂടാതെ, പഴയനിയമ ഭക്തന്മാരായ മീഖായാവ് (2രാജാ, 22:19), യെശയ്യാവ് 6:1-5), യെഹെസ്ക്കേൽ (1:26-28), ദാനിയേൽ (7:9-10) തുടങ്ങിയവർ, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ കണ്ടിട്ടുണ്ട്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവപിതാവിനെ പുതിയനിയമത്തിൽ യോഹന്നാൻ അപ്പൊസ്തലനും കണ്ടിട്ടുണ്ട്. (വെളി, 4:2). ക്രിസ്തു പറഞ്ഞപ്രകാരം, ദൂതന്മാരിൽനിന്ന് നിത്യം ആരാധന സ്വീകരിക്കുന്ന പിതാവിനെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 4:8). തന്മൂലം, നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല; അവന്റെ രൂപം കണ്ടിട്ടില്ല എന്ന് ക്രിസ്തു പറഞ്ഞത് അക്കാലത്ത് തന്നിൽ വിശ്വസിക്കാത്ത യെഹൂദന്മാരെക്കുറിച്ച് മാത്രമാണെന്ന് മനസ്സിലാക്കാം. പഴയപുതിയനിയമ ഭക്തന്മാർ, പിതാവിൻ്റെ ശബ്ദം കേട്ടവരും രൂപം കണ്ടവരുമാണ്. ദൈവപുത്രനെയും അനേകായിരംപേർ കണ്ടിട്ടുണ്ട്. (1യോഹ, 1:1-2). യിസ്രായേലിലും പരിസരപ്രദേശത്തും ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എല്ലാവരുംതന്നെ പുത്രനെ കണ്ടിട്ടുണ്ടാകും. പരിശുദ്ധാത്മാവ് അദൃശ്യനാണെങ്കിലും, രണ്ട് പ്രത്യേക ഘട്ടങ്ങളിൽ ദൃശ്യരൂപത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഒന്നാമത്; ക്രിസ്തുവിൻ്റെ മേൽ ദേഹരൂപത്തിൽ ഇറങ്ങിവരുന്നത് യോഹന്നാൻ സ്നാപകൻ കണ്ടു. (ലൂക്കൊ, 3:22; മത്താ, 3:16). രണ്ടാമത്, പെന്തെക്കൊസ്തു നാളിൽ പിളർന്നിരിക്കുന്ന നാവുകളായി അപ്പൊസ്തലന്മാർ കണ്ടു. (പ്രവൃ, 2:3). തന്നെയുമല്ല, സർവ്വപ്രപഞ്ചവും നിറഞ്ഞുനിൽക്കുന്ന അദൃശ്യനും ആരുമൊരുനാളും കാണാത്ത  ദൈവം പരിശുദ്ധാത്മാവാണെന്ന് പറയാനും കഴിയില്ല. എന്തെന്നാൽ, ആത്മാവ് അവരുടെമേൽ ആവസിച്ചു (സംഖ്യാ, 11:25), അവൻ്റെമേൽ വന്നു (സംഖ്യാ, 24:14), ആത്മാവ് വിട്ടുമാറി (1ശമൂ, 16:14), ആത്മാവ് വന്നിട്ടില്ലായിരുന്നു (യോഹ, 7:39), ആത്മാവിനെ അയക്കും (യോഹ, 16:7), ആത്മാവ് വരുമ്പോൾ (യോഹ, 16:13), ആത്മാവ് വന്നിരുന്നില്ല (പ്രവൃ, 8:16), പരിശുദ്ധാത്മാവ് വന്നു (പ്രവൃ, 10:44) തുടങ്ങിയ പ്രയോഗങ്ങൾ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെ കുറിക്കുന്നതല്ല. തന്മൂലം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമല്ല. അദൃശ്യനും ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത ഏകദൈവത്തിൻ്റെ അഥവാ, മോണോസ് തിയോസിൻ്റെ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് (manifestations) പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് മനസ്സിലാക്കാം. (യെഹെ, 1:26-28; 1തിമൊ, 3:14-16; ലൂക്കൊ, 3:22). ദൈവം ത്രിത്വമാണെന്ന് പറയാൻ, ഏകദൈവത്തിനു മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. അബ്രാഹാമിനു മമ്രയുടെ തോപ്പിൽ ദൈവത്തിൻ്റെ വെളിപ്പാടായ ഒരു മനുഷ്യൻ പ്രത്യക്ഷനായിടുണ്ട്. (ഉല്പ, 18:1;2,22; 19:1). വെളിപ്പാടിൽ ദൈവത്തിൻ്റെ ഏഴ് ആത്മാവിനെ കാണാം. (1:4; 4:5). സൂര്യതേജസ്സോടെ യോഹന്നാനു വെളിപ്പെട്ട മനുഷ്യപുത്രനോട് സദൃശനായവനെ കാണാം. (വെളി, 1:13). ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതും ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളും ഉള്ളതായ കുഞ്ഞാടിനെയും യോഹന്നാൻ കണ്ടു. (വെളി, 5:6; 13:8). അതിൽ, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലുമുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. (യെഹെ, 1:26-28; 8:2; ദാനീ .7:9; മത്താ, 18:11; വെളി, 1:8). അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). ഇനി, ദൈവത്തിനു പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകൾ മാത്രമേ ഉള്ളെന്ന് വാദിച്ചാലും ദൈവം ത്രിത്വമാകില്ല. എന്തെന്നാൽ, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്ന് പറയും? ആ ദൈവം നാലാമനായി മാറും. അപ്പോൾ, ത്രിത്വം പോയി ചതുർത്ഥമാകും. ത്രിത്വം ഒരുതരത്തിലും നടപടിയാകുന്ന ഉപദേശമേയല്ല.

3. ദൈവം മരണമില്ലാത്തവനാണെന്നും ദൂതന്മാരെക്കാൾ താഴ്ചവന്നവനായ മനുഷ്യനാണ് മരിച്ചതെന്നും ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് ചിലരും, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവനാണ് മരിച്ചതെന്ന് മറ്റു ചിലരും വിശ്വസിക്കുന്നു. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, സ്വാഭാവികമായ മരണമോ ഉള്ളതായിട്ട് ബൈബിൾ പറയുന്നില്ല. എന്നാൽ ക്രിസ്തു; വംശാവലിയോടെ ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ച് ഉയിർത്തവനാണ്. ദൂതന്മാർക്കുപോലും മരണമില്ലാതിരിക്കെ, ദൂതന്മാരെ സൃഷ്ടിച്ച ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന് എങ്ങനെ പറയും? ദൈവം എങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ച് മരിക്കും? ദൈവത്തിന് മരിക്കാൻ കഴിയുമോ? സത്യദൈവത്തിന് മരിക്കാൻ കഴിയില്ലെന്നത് ശിശു സഹജമായ ഒരു അറിവാണ്. എങ്കിലും, ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം: ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം മരണമില്ലാത്തവനാണ്. താൻ മാത്രം അമർത്യതയുള്ളവൻ എന്നാണ് പൗലോസ് പറയുന്നത്. (1തിമൊ, 6:16.. ഇ.ആർ.വി പരിഭാഷയിൽ, ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി പരിഭാഷയിൽ, അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ, അവിടുന്ന് മാത്രമാണ് മരണ രഹിതൻ എന്നും കാണാവുന്നതാണ്. അപ്പോൾ, മരണമില്ലാത്ത ദൈവം എങ്ങനെ മരിച്ചു? ഗൊൽഗോഥായിൽ അരങ്ങേറിയത് ഒരു മരണ നാടകം ആയിരുന്നില്ല. പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കണമെങ്കിൽ, ഒരു മരണം അനിവാര്യമായിരുന്നു. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു എന്നാണ് വചനം പറയുന്നത്.” (1കൊരി, 15:3). “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു” എന്നാണ് പത്രൊസ് പറയുന്നത്. (പ്രവൃ, 5:30). അപ്പോൾ, മരിച്ചു എന്നതും, ദൈവം ഉയിർപ്പിച്ചു എന്നതും വസ്തുതയാണ്. ക്രിസ്തു മരിച്ചു എന്നത് യാഥാർത്ഥ്യമാണെങ്കിൽ, മരിച്ചത് മരണമില്ലാത്ത ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ? രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ലെന്നാണ് വചനം പറയുന്നത്. (എബ്രാ, 9:22). ദൈവത്തിനു മരണമില്ലെന്ന് മാത്രമല്ല. പാപപരിഹാരത്തിനായി ചൊരിയാൻ രക്തവുമില്ല. തന്മൂലം, ദൈവമാണ് മരിച്ചതെന്ന് പറയുന്ന ട്രിനിറ്റിയുടെ വിശ്വാസം പരമാബദ്ധമാണെന്ന് മനസ്സിലാക്കാം. മാത്രമല്ല, മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ളവനാണെന്ന് പറഞ്ഞിട്ടുമുണ്ട്. (എബ്രാ, 2:9). മനുഷ്യനാണെന്നും അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). മനുഷ്യനു പുനരുത്ഥാനമുണ്ടാകുന്നത് മനുഷ്യൻ മൂലമാണെന്നും പറഞ്ഞിട്ടുണ്ട്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21).

ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി അഥവാ, സങ്കര പ്രകൃതി ഉള്ളവനായിരുന്നു, അതിലെ മനുഷ്യപ്രകൃതിയാണ് ക്രൂശിൽ മരിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു. അവർ വിശ്വസിക്കുന്ന മറ്റൊരു കാര്യം; അവൻ മനുഷ്യനായതുകൊണ്ട് മരിച്ചു, ദൈവം ആയതുകൊണ്ട് ഉയിർത്തു എന്നാണ്. ഒന്നാമത്; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയാണ് ക്രിസ്തുവിനു ഉള്ളതെന്ന് ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. രണ്ടാമത്; ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയിൽ, ഒരു പ്രകൃതിയാണ് മരിച്ചതെന്നൊക്കെ പറഞ്ഞാൽ, അതൊരു നാടകമായിട്ടല്ലാതെ, ഒരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ?മൂന്നാമത്; അവൻ മനുഷ്യനായതുകൊണ്ട് മരിച്ചു ദൈവമായതുകൊണ്ട് ഉയിർത്തു എന്ന് പറയാൻ, അവൻ തന്നെത്താൻ മരണത്തിന് ഏല്പിച്ചു എന്നല്ലാതെ, തന്നെത്താൻ ഉയിർത്തു എന്ന് വചനം പറയുന്നില്ല. ക്രിസ്തു തന്നെത്തന്നെ മരണത്തിനു ഏല്പിച്ചതായി അനേകം വാക്യങ്ങളുണ്ട്. (ഗലാ, 1:3-4; 2:20; എഫെസ്യർ 5ൻ്റെ2, 5ൻ്റെ27, 1തിമൊഥെയോസ് 2ൻ്റെ6, തീത്തോസ് 2ൻ്റെ14, എബ്രായർ 7:27; 9:14).എന്നാൽ, യേശു തന്നെത്താൻ ഉയിർത്തതല്ല; യേശുവെന്ന മനുഷ്യനെ ദൈവം ഉയിർപ്പിച്ചതാണ്. “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു.” (പ്രവൃ, 5ൻ്റെ30. ദൈവം അവനെ ഉയിർപ്പിച്ചുവെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: (പ്രവൃ, 2:24; 2:31; 4:10; 10:40; 13:30). ക്രിസ്തു തന്നെത്താൻ ഉയിർത്തതല്ല; പിതാക്കന്മാരുടെ ദൈവമായ യഹോവ അവനെ ഉയിർപ്പിച്ചതാണ്. ഇരുപ്രകൃതിക്കാരുടെ വാദം സത്യമായിരുന്നെങ്കിൽ അഥവാ, ക്രിസ്തു തന്നിൽത്തന്നെ ദൈവവും മനുഷ്യനും ആയിരുന്നെങ്കിൽ, തൻ്റെ മനുഷ്യപ്രകൃതിയെ ദൈവ പ്രകൃതിക്ക് ഉയിർപ്പിക്കാമായിരുന്നില്ലേ?നാലാമത്; ദൈവത്തിന് ഇരുപ്രകൃതിയുള്ളവൻ അഥവാ, ദൈവവും മനുഷ്യനുമെന്ന സങ്കര പ്രകൃതിയുള്ളവൻ ആകാൻ പറ്റില്ല. എന്തെന്നാൽ, ദൈവം മാറാത്തവൻ അഥവാ, മാറ്റമില്ലാത്തവൻ ആണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ എന്നതിനെ, പി.ഒ.സി പരിഭാഷയിൽ, മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവൻ എന്നാണ്. അതായത്, സാഹചര്യങ്ങൾക്ക് അനുസരിച്ച് ദൈവത്തിൻ്റെ സ്വരൂപത്തിനോ, സ്വഭാവത്തിനോ മാറ്റം വരുകയില്ല. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ, തൻ്റെ സ്ഥായിയായ പ്രകൃതിക്ക് മാറ്റം വരുത്താൻ കഴിയാത്ത ദൈവം എങ്ങനെ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാകും? മാറ്റമില്ലാത്തവനായ ദൈവം തൻ്റെ സ്ഥായിയായ പ്രകൃതി ത്യജിച്ചുകൊണ്ട് മറ്റൊരു പ്രകൃതി സ്വീകരിച്ചു എന്ന് പറഞ്ഞാൽ, ചഞ്ചലനായ ആ ദൈവത്തെ പിന്നെ, സത്യദൈവമെന്ന് വിളിക്കാൻ പറ്റുമോ? അപ്പോൾ, ക്രിസ്തുവിൻ്റെ സങ്കരപ്രകൃതി വാദവും പരമാബദ്ധമാണെന്ന് മനസ്സിലാക്കാം.

4. യേശുവെന്ന പുത്രൻ പാപമറിയാത്ത മനുഷ്യനാണെന്നും, അവൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ചാണ് പ്രവചനംപോലെ ക്രിസ്തുവും ദൈവപുത്രനുമായത് എന്ന് ദൈവവചനം പറയുന്നത് ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്നും സർവ്വകാലങ്ങൾക്കുമുമ്പെ ദൈവം യേശുവിനെ ജനിപ്പിച്ചു എന്ന ബൈബിൾ വിരുദ്ധ ഉപദേശമാണ് ട്രിനിറ്റി വിശ്വസിക്കുന്നത്. ഒന്നാമത്; പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവം എന്നൊക്കെ പറയുന്നത് വെറും അബദ്ധ സിദ്ധാന്തമാണ്. ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ അഥവാ, പിതാവ് മാത്രമാണെന്നും പഴയപുതിയ നിയമങ്ങൾ ഒരുപോലെ പറയുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ അഥവാ, പിതാവ്  മാത്രമാണ് ദൈവമെന്ന് യഹോവയും പഴയനിയമ ഭക്തന്മാരും ക്രിസ്തുവും അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിരിക്കെ, പുത്രൻ ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

രണ്ടാമത്; യഹോവയ്ക്കോ, പഴയനിയമ ഭക്തന്മാർക്കോ, അപ്പൊസ്തലന്മാർക്കോ ക്രിസ്തു ദൈവമാണെന്ന് അറിയില്ലായിരുന്നു. എന്തിനേറെ പറയുന്നു, താൻ ദൈവമാണെന്ന് ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു. തന്മൂലം താൻ ദൈവമല്ല. മനുഷ്യനാണെന്ന് പുത്രനും, പുത്രൻ ദൈവമല്ല. മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നതായി കാണാം: പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറയുന്നത്. (യോഹ, 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). പുത്രൻ മനുഷ്യനാണെന്നും, പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6; 2കൊരി, 1:3; എഫെ, 1:3,17). താനും തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വ്യത്യസ്തരുമായ ദൈവവ്യക്തികൾ ആകുന്നത്?

മൂന്നാമത്; ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാത്തതാണ് ട്രിനിറ്റിയുടെ പ്രശ്നം. ഏകമനുഷ്യൻ എന്നാണ് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). യേശുക്രിസ്തുവെന്ന ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. (പ്രവൃ, 15:11). കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെ അഥവാ, വിശുദ്ധ പ്രജയെ ആണ്. (ലൂക്കൊ, 2:36; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40,52). അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21); (പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ഇവൻ “എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ്, അവൻ ദൈവപുത്രനായത്. (ലൂക്കൊ, 1:32;35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (ദാനീ, 2:28). അനന്തരം, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ്. (1തിമൊ, 2:6; എബ്രാ, 2:9). മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 10:40; 1കൊരി, 15:21). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണ മനുഷ്യനായിരുന്നു. (1പത്രൊ, 2:24: മത്താ, 26:38; ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് ഉണ്ടായിരുന്നത് പ്രവചനങ്ങളാണ്. അത് നിവൃത്തിയായത് കാലസമ്പൂർണ്ണതയിലെ ജനനം മുതലാണ്. (ഉല്പ, 3:15; യശയ്യാ, 7:14; 9:6). തന്മൂലം, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്ക് മുമ്പേയുമല്ല; കന്യകയായ മറിയയുടെ ഉദരത്തിലൂടെയുമല്ല. എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. അതായത്, ദൈവപുത്രനെ ട്രിനിറ്റിക്ക് അറിയില്ല,. അതിനാൽ, ദൈവപിതാവിനെയും ട്രിനിറ്റി അറിയുന്നില്ല. (യോഹ, 8:19).

5. യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശുവെന്ന് ബൈബിൾ അസന്ദിഗ്ധമായി പറയുന്നകാര്യം ട്രിനിറ്റിക്ക് അറിയില്ല. തന്മൂലം, ദൈവത്തോട് സമനായ നിത്യപുത്രൻ അവതരിച്ചു എന്ന് ബൈബിൾ വിരുദ്ധമായി ട്രിനിറ്റി വിശ്വസിക്കുന്നു. ട്രിനിറ്റി പഠിപ്പിക്കുന്നതുപോലെ ദൈവത്തിന് ഒരു നിത്യപുത്രനുമില്ല; യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ, ഒരു സൃഷ്ടിപുത്രനുമില്ല. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ ദൂതന്മാരാണ്. (നെഹെ, 9:6; ഇയ്യോ, 1:6; 2:1; 38:6; കൊലൊ, 1:16). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ മുമ്പെ ഇല്ലായിരുന്നെന്നും അവൻ ദൈവപുത്രനായത് എ,ഡി. 29-ലാണെന്ന് മുകളിൽ നാം കണ്ടതാണ്. പിന്നെങ്ങനെ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാകും

നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യം മുകളിൽ നാം ചിന്തിച്ചതാണ്.. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ദാവീദിൻ്റെ സന്തതിയും കർത്താവും

ദാവീദിൻ്റെ സന്തതിയും കർത്താവും

ദാവീദിൻ്റെ സന്തതിയും കർത്താവുമായ ഒരു നിത്യരാജാവിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധുനിക ക്രൈസ്തവ സഭകൾക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക രഹസ്യമാണത്. യേശുക്രിസ്തു ഈ ഭൂമിയിൽ ആയിമാണ്ട് രാജാവായി ഭരിക്കുമെന്നാണ്, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തന്നെ വിശ്വസിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുവെന്ന ക്രിസ്തു അല്ല. മറ്റൊരു ക്രിസ്തുവാണ്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ക്രിസ്തുവിനെ അറിയാതെ, ഏക സത്യദൈവത്തെയോ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിനെയോ, അവൻ്റെ ശു ശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല.

ശമുവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17; 1ദിന, 77:7-15). 89-ാം സങ്കീർത്തനത്തിലും യിരെമ്യാവ് 33:20-21-ലും ഈ വാഗ്ദത്ത സന്തതിയെ കാണാം. അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്നും, ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (2ശമൂ, 7:12; 1ദിന, 17:11). അവിടെ, “അവൻ എൻ്റെ നാമത്തിനു ഒരു ആലയം പണിയും” എന്ന് ദൈവം പറയുന്നതായി കാണം. (2ശമൂ, 7:13; 1ദിന, 17:12). ശലോമോൻ മനോഹരമായ ഒരു ദൈവാലയം പണിതതായി നമുക്കറിയാം. (1രാജാ, 6:1-14). അതിനാൽ, അവിടെ പറയുന്ന ആ സന്തതി ശലോമോൻ ആണെന്ന് തോന്നാം. എന്നാൽ, ആ വേദഭാഗം വിശദമായി പഠിക്കുമ്പോൾ യഥാർത്ഥത്തിൽ പ്രവചനം ശലോമോനെക്കുറിച്ചല്ല; മറ്റൊരു സന്തതിയെക്കുറിച്ച് ആണെന്ന് മനസ്സിലാകും. ശലോമോൻ അല്ലെന്നതിൻ്റെ പല തെളിവുകളും അവിടെയുണ്ട്. 1. “ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:13; 1ദിന, 17:12). എന്നാൽ, ശലോമോൻ്റെ  സിംഹാസനം എന്നേക്കും സ്ഥിരമായിരുന്നില്ല; നാല്പതു വർഷമേ ഉണ്ടായിരുന്നുള്ളു. (1രാജാ, 11:42; 2ദിന, 9:30). 2. “ഞാൻ അവന്നു പിതാവും അവൻ  എനിക്കു പുത്രനും ആയിരിക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:14; 1ദിന, 17:13). ശലോമോൻ ദൈവത്തിൻ്റെ പുത്രനാണെന്നോ, അവനെ പുത്രനാക്കുമെന്നോ എവിടെയും പറഞ്ഞിട്ടില്ല. 3. “അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:14). ശലോമോൻ്റെ ജീവകാലത്തൊന്നും ദൈവം  ഈവിധം അവനെ ശിക്ഷിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. 4. അവൻ്റെ ഗൃഹവും അവൻ പണിത ദൈവത്തിൻ്റെ ആലയവും അവൻ്റെ രാജത്വവും സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:16; 1ദിന, 17:14). എന്നാൽ, ശലോമോൻ്റെ സ്ഥിരമായ ഒരു ഭവനത്തെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. അവൻ പണിത ആലയവും രാജത്വവും സിംഹാസനവും സ്ഥിരമായിരുന്നില്ല. ആലയം 370 വർഷം കഴിഞ്ഞപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ തകർത്തു. രാജത്വവും സിംഹാസനവും നാല്പത് വർഷമാണ് ഉണ്ടായിരുന്നത്. 5. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവനാണ്. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). തന്മൂലം, നിത്യരാജാവ് ശലമോനല്ലെന്ന് വ്യക്തമാണ്.

ദാവീദിൻ്റെ വാഗ്ദത്തസന്തതി അഭിഷിക്തനായ രാജാവാണ്. 2, 45, 72, 89, 110 തുടങ്ങിയ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം. ദാവീദിൻ്റെ പുത്രനെന്ന് യേശുവിനെ പുതിയനിയമത്തിൽ വിശേഷിപ്പിച്ചിരിക്കയാൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല. അതിൻ്റെ തെളിവ് മേല്പറഞ്ഞ വേദഭാഗത്തും സങ്കീർത്തനങ്ങളിലും ഉണ്ട്.

1. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14; 1ദിന, 17:14). യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരാണ്, ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ് ക്രിസ്തു ആണെന്ന് വിചാരിക്കുന്നവരിൽ അധികവും. എന്നാൽ, ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്: “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നാണ്. ഈ വേദഭാഗം ശ്രദ്ധിക്കുക: ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, I will be his father, and he shall be my son എന്നാണ്. will-ഉം shall-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, “ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആണെന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ആയിരിക്കും എന്ന് ഭാവികാലത്തിൽ പറയില്ല. അടുത്തഭാഗം: “അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” അവൻ കുറ്റം ചെയ്താൽ (If he commit iniquity); അപ്പോൾ, കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള അഥവാ, കുറ്റം ചെയ്യുന്ന ഒരു സന്തതിയാണ്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ ദൈവം തന്നെയാണ്. ദൈവം കുറ്റം ചെയ്താൽ എന്നുപറഞ്ഞാൽ എങ്ങനെയുണ്ടാകും? ഇനി, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനെക്കുറിച്ച് ബൈബിൾ പറയുന്നത്: പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല എന്നൊക്കെയാണ്. (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22, 1യോഹ, 3:5). അതിനാൽ, യേശു ദൈവമായാലും മനുഷ്യനായാലും അവൻ കുറ്റം ചെയ്യാൻ നേരിയ സാദ്ധ്യത പോലുമില്ല. തന്മൂലം, ‘കുറ്റം ചെയ്താൽ’ എന്ന പ്രയോഗം ക്രിസ്തുവിന് ചേരില്ല. അടുത്തഭാഗം; “ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ക്രിസ്തു കുറ്റം ചെയ്യുകയോ, ദൈവം അവനെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം അവൻ സ്വയം സീകരിച്ചതിൻ്റെ ഫലമായി, അവൻ മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തു. അത് ദൈവത്തിൻ്റെ ശിക്ഷയാണെന്ന് പലരും വിചാരിക്കയാണ് ചെയ്തത്. (യെശ, 53:4). തന്മൂലം, യേശുവല്ല രാജാവായ സന്തതി.

2. രണ്ടാം സങ്കീർത്തനത്തിൽ ആ രാജാവുണ്ട്: “യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.” (സങ്കീ, 2:2). അതായത്, ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ഒരു അഭിഷിക്തനാണ് സന്തതി. ക്രിസ്തുവിൻ്റെ ശൈശവത്തിൽ ഹെരോദാവ് അവനെ കൊല്ലാൻ ശ്രമിച്ചതൊഴികെ, രാജാക്കന്മാരൊന്നും അവന് വിരോധമായി എഴുന്നേറ്റിട്ടില്ല. അടുത്തവാക്യം: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീ, 2:6). ഈ വാക്യവും യേശുവിന് യോജിക്കുന്നതല്ല.

3. നാല്പത്തഞ്ചാം സങ്കീർത്തനത്തിലും രാജാവിനെ കാണാം. “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:6,7). ഈ രണ്ട് വാക്യം എബ്രായ ലേഖകൻ ഉദ്ധരിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ ഈ വാക്യം ക്രിസ്തുവിനെക്കുറിച്ചാണെന്ന് അനേകർ വിചാരിക്കുന്നു. (എബ്രാ, 1:8,9). ഈ വേദഭാഗത്തുള്ള ദൈവവും അഭിഷിക്തനും യഥാർത്ഥത്തിൽ യേശുവല്ല. എന്തെന്നാൽ, ആറാം വാക്യത്തിൽ പറയുന്ന ദൈവത്തിൻ്റെ ദൈവമാണ് ഏഴാം വാക്യത്തിലുള്ളത്. ആറാം വാക്യത്തിൽ പറയുന്ന ദൈവം സത്യദൈവം ആണെങ്കിൽ, ആ ദൈവത്തിന് ഒരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. അതിനാൽ, ആറാം വാക്യത്തിലെ ദൈവം സത്യദൈവമല്ല. ഒരു ഭൗമിക രാജാവാവാണെന്ന് മനസ്സിലാക്കാം.

4. എഴുപത്തിരണ്ടാം സങ്കീർത്തനവും രാജാവിനെക്കുറിച്ചാണ്: “അവൻ  ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.” (സങ്കീ, 72:15). ഈ സങ്കീർത്തനത്തിലെ രാജാവിനെ കുറിച്ചുള്ള പ്രയോഗമാണിത്. ജനങ്ങൾ രാജാവിനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കുന്നതാണ് വിഷയം. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം: “അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.” യേശുക്രിസ്തുവിന് മനുഷ്യരുടെ പ്രാർത്ഥന ആവശ്യമില്ലല്ലോ?

5. എൺപത്തൊൻപതാം സങ്കീർത്തനവും നിത്യരാജാവിനെ ക്കുറിച്ചുള്ളതാണ്: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (സങ്കീ, 89:29-31). ഇവിടെ, 29-ാം വാക്യത്തിൽ സന്തതിയെന്ന് ഏകവചനത്തിൽ പറഞ്ഞിട്ട്; 30-ആം വാക്യത്തിൽ പുത്രന്മാർ എന്ന് ബഹുവചനത്തിലാണ് പറയുന്നത് നോക്കുക. തന്മൂലം. ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്യമാണല്ലോ? 30-32 വാക്യങ്ങളിൽ, ന്യായപ്രമാണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, കല്പനകളും പ്രമാണങ്ങളും ലംഘിക്കുമ്പോൾ ദൈവം ശിക്ഷിക്കുന്നതിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. നമ്മുടെ കുറിവാക്യത്തിലുള്ള; അതേ കാര്യമാണ് എൺപത്തൊൻപതാം സങ്കീർത്തനത്തിൻ്റെ വിഷയവും. തന്മൂലം, ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണ്.

6. നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ ദൈവത്തിൻ്റെ വലത്തുഭാഗത്ത് രാജാവിനെ കാണാം: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” (സങ്കീ, 110:1-2). ദൈവത്തിൻ്റെ വലത്തുഭാഗത്താണ്, ഈ സന്തതിയുടെ സ്ഥാനം. എന്നാൽ, ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത്, നിത്യപുത്രനെന്ന്; ട്രിനിറ്റി വിശ്വസിക്കുന്ന; യേശുക്രിസ്തുവിൻ്റെ സ്ഥാനമാണെങ്കിൽ; ശത്രുക്കൾ പാദപീഠമാകുവോളം; എന്ന പരിധി ഉണ്ടാകില്ലായിരുന്നു. അടുത്തവാക്യം. നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക. ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ, ദൈവം കാൽക്കീഴിൽ ആക്കുവോളം; ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക; എന്നാണ് പറയുന്നത്. അടുത്തവാക്യത്തിൽ, നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക; എന്നാണ് പറയുന്നത്. അതായത്, നിലവിൽ, ശത്രുക്കളുടെ മദ്ധ്യേയാണ് അവൻ വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. ഒന്ന്. നിലവിൽ, യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. രണ്ട്. ഭാവിയിൽ; അഥവാ, രാജാവിൻ്റെ രാജ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ; ശത്രുക്കൾ ഉണ്ടാകയുമില്ല,. എന്തെന്നാൽ, ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ച ശേഷം; അഥവാ, രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. തന്മൂലം, ഭൂമിയിൽ ഇപ്പോൾ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന; ഒരു സന്തതിയെക്കുറിച്ചാണ്, പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്തായാലും, ആ സന്തതി യേശുക്രിസ്തുവല്ല.

7. “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). “എൻ്റെ രാജ്യം ഭൗതികമല്ല” എന്നല്ല ക്രിസ്തു പറഞ്ഞത്; “എന്റെ രാജ്യം ഐഹികമല്ല (My kingdom is not of this world) അഥവാ,  എൻ്റെ രാജ്യം ഈ ലോകത്തല്ല” എന്നാണ് പറഞ്ഞത്. (യോഹ, 18:36). എന്നാൽ, ഭാവിയിൽ സ്ഥാപിക്കാനുള്ള രാജ്യവും ഭൂമിയിലാണ്, രാജാവും ഭൂമിയിൽ നിന്നുള്ളവനാണ്. തന്മൂലം, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുല്ല എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

ഇനി, വാഗ്ദത്ത സന്തതിയും രാജാവുമായവൻ ആരാണെന്ന് നോക്കാം: പ്രസ്തുത വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: 1. പതിമൂന്നാം വാക്യത്തിൻ്റെ ആദ്യഭാഗം: “അവൻ  എന്റെ നാമത്തിന്നു ഒരു ആലയം പണിയും.” (2ശമൂ, 7:13; 1ദിന, 17:12). യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. (1രാജാ, 6:1-14). ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (40:1-43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി അഥവാ, എതിർക്രിസ്തു വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4. ഒ.നോ: ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും, പണിയുന്നത് യിസ്രായേലുമായിരിക്കും. യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2,3; മീഖാ, 4:2,3). 2ശമൂവേൽ7:10-ൽ: തൻ്റെ ജനമായ യിസ്രായേലിനു ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കം എന്ന് പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും സന്തതികളും യിസ്രായേലാണ്. തന്മൂലം, ശത്രുക്കളാരും നശിപ്പിക്കാത്ത ദൈവാലയം പണിയുന്നവനെന്ന നിലയിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണ്.

2. പതിമൂന്നാം വാക്യത്തിൻ്റെ അടുത്തഭാഗം: “ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” (2ശമൂ, 7:13; 1ദിന, 17:12). ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18,21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ‘അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു’ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. അടുത്തഭാഗം: ‘സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. നിത്യരാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ?

3. പതിനാലാം വാക്യത്തിൻ്റെ ആദ്യഭാഗം: “ഞാൻ അവന്നു പിതാവും അവൻ  എനിക്കു പുത്രനും ആയിരിക്കും.” (2 ശമൂ, 7:14; 1ദിന, 17:13). പഴയനിയമത്തിൽ ദൈവം; എൻ്റെ പുത്രൻ; എന്ന് വിളിച്ചിരിക്കുന്നതും; പഴയപുതിയനിയമങ്ങളിൽ ഉള്ളവനുമായ; ദൈവത്തിൻ്റെ ഏകപുത്രനും ആദ്യജാതനും യിസ്രായേലാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1; യോഹ, 8:41; പ്രവൃ, 13:32; റോമ, 9:4; 26; എബ്രാ, 2:14). യഹോവ യിസ്രായലിൻ്റെ പിതാവുമാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). യിസ്രായേൽ ദൈവത്തിൻ്റെ മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:26; ഹോശേ, 1:10).

4. പതിനാലാം വാക്യത്തിൻ്റെ അടുത്തഭാഗം: “അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2 ശമൂ, 7:14; 1ദിന, 17:13). കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ, മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” (എബ്രാ, 12:7). ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:29-32).

5. “ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.” (1 ദിന, 17:14; 1ശമൂ, 7:16). സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല, യിസ്രായേലാണെന്ന് തെളിയുന്നു. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും. നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയും യിസ്രായേലാണ്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23).

2-ാം സങ്കീർത്തനത്തിലെ; യഹോവയുടെ അഭിഷിക്തനും, സീയോനിൽ വാഴിക്കുന്ന രാജാവും, ദൈവം ജനിപ്പിച്ച പുത്രനും, ജാതീയ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു കീഴ്പെടുന്ന ദൈവപുത്രനുമാണ് രാജാവ്. (2:2,6,7,12). 45-ാം സങ്കീർത്തനത്തിൽ; എന്നും എന്നേക്കും സിംഹാസനം ഉള്ളവനും, ദൈവം, കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നതും ഈ രാജാവിനെയാണ്. (45:6-7). 72-ാം സങ്കീർത്തനത്തിൽ; ദൈവത്തിൻ്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കുന്നവനും, എളിയവർക്കു  ന്യായം പാലിച്ചുകൊടുക്കുന്നവനും, പീഡകന്മാർ സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ഭയപ്പെടുന്നവനും, സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകലജാതികളും സേവിക്കുന്നവനും, എന്നേക്കും നാമമുള്ളവനും; സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കുന്നവനുമാണ് രാജാവ്. മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കുന്നതും കാണാം. (72:2,4,5,11,17). 89-ാം സങ്കീർത്തനത്തിൽ; തലമുറതലമുറയോളം സിംഹാസനം ഉള്ളവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ശാശ്വത സിംഹാസനമുള്ളവനും സൂര്യനെപ്പോലെ ശോഭിക്കുന്നവനുമാണ് ഈ രാജാവ്. (89:4,29,36). 110-ാം സങ്കീർത്തനത്തിൽ; തൻ്റെ സന്തതിയായ രാജാവിനെ ദാവീദ് ആത്മാവിൽ കർത്താവെന്നാണ് വിശേഷിപ്പിക്കുന്നത് കാണാം. (110:1). അതായത്, ദാവീൻ്റെ വാഗ്ദത്ത സന്തതി തന്നെയാണ് ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനായ രാജാവ്.

അതായത്, രണ്ടാം സങ്കീർത്തനത്തിൽ; ഭൂമിയിലെ രാജാക്കന്മാർ ഗൂഢാലോചന നടത്തുന്ന അഭിഷിക്തനും, ദൈവം ജനിപ്പിച്ച പുത്രനും, ദൈവം സീയോനിൽ വാഴിക്കുന്ന രാജാവും സ്വർഗ്ഗീയനല്ല; ഭൗമികനാണ്. (2:6-9). അത് ഭൗമിക സന്തതിയും നിത്യരാജാവുമായ യിസ്രായേലാണ്. (2ശമൂ, 7:13; 1ദിന, 17:12; ദാനീ, 7:3-14,18,21,27). നാല്പത്തഞ്ചാം സങ്കീർത്തനത്തിൽ; എലോഹീം അഥവാ, ദൈവമായ ഈ രാജാവിന് ഒരു ദൈവമുണ്ട്. (45:6-7). എലോഹീം എന്ന പദം ദൈവത്തെയും, ദൂതന്മാരെയും മനുഷ്യരെയും ഒരുപോലെ കുറിക്കുന്നതാണ്. മാത്രമല്ല, ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിന് ഒരു ദൈവമുണ്ടികുക സാദ്ധമല്ല. തന്മൂലം, അത് യിസ്രായേലെന്ന ഭൗമിക സന്തതിയാണെന്ന് മനസ്സിലാക്കാം. യിസ്രായേലിനെ എലോഹീം അഥവാ, ദൈവം എന്ന് വിളിച്ചിട്ടുമുണ്ട്. (സങ്കീ, 82:1,6; യോഹ, 10:34). എഴുപത്തിരണ്ടാം സങ്കീർത്തനത്തിൽ; രാജാവിനു വേണ്ടി ജനങ്ങൾ പ്രാർത്ഥന കഴിക്കുന്നുണ്ട്. (72:15). യിസ്രായേൽ പ്രാർത്ഥന ആവശ്യമുള്ള സന്തതിയാണ്. (സങ്കീ, 60:1; 80:7). എൺപത്തൊൻപതാം സങ്കീർത്തനത്തിൽ രാജാവ് ഒരു വ്യക്തിയല്ല; പലർ ചേർന്നവരാണ്. (89:29-30). 29-ാം വാക്യത്തിൽ, രാജാവിനെ സന്തതിയെന്ന് ഏകവചനത്തിൽ വിശേഷിപ്പിച്ച ശേഷം; 30-ാം വാക്യത്തിൽ, പുത്രന്മാർ എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അടുത്ത വാക്യങ്ങളിൽ, ന്യായപ്രമാണ കല്പനകൾ ലംഘിക്കുന്നതിന് തക്കവണ്ണം ശിക്ഷ ഏല്ക്കുന്നവനാണ് സന്തതി. ആ സന്തതി ന്യായപ്രമാണമുള്ള യിസ്രായേലല്ലാതെ, മറ്റാരുമല്ലെന്ന് വ്യക്തമാണല്ലോ? നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ; ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും, ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ്. (110:1,2). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനാണ് ഈ സന്തതി. (80:8,17). വലത്തുഭാഗത്ത് ഇരിക്കുക എന്നതിന്, ശത്രുക്കൾ പാദപീഠം ആകുവോളം എന്നൊരു പരിധിയുണ്ട്. (110:1). ദൈവം അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠം ആക്കിക്കഴിഞ്ഞാൽ, പിന്നെ അവൻ്റെ സ്ഥാനം ദൈവത്തിൻ്റെ വലത്തുഭാഗമല്ല. ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട്, ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണവൻ. (സങ്കീ, 2:6,9-10; 8:5-7; 1കൊരി, 15:27-28). അവൻ ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ്. (110:2). ഭൂമിയിൽ, ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരേയൊരു രാജാവേയുള്ളു; അവനാണ് യിസ്രായേൽ എന്ന ദൈവസന്തതി. (യെഹെ, 5:5; സങ്കീ, 27:7). ബൈബിളിൽ യേശുവിനെ കൂടാതെ, ദൈവം ‘എൻ്റെ പുത്രൻ‘ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്; ദൈവത്തിൻ്റെ ആദ്യജാതനും അവൻതന്നെ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1). യിസ്രായലിൻ്റെ പിതാവും യഹോവയാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി]

എന്നാൽ, ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വാഗ്ദത്ത സന്തതി തൻ്റെ പുത്രനായ ശലോമോനാണെന്ന് ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം. (1ദിന, 22:9-10; 28:6). മാത്രമല്ല, പ്രവചനം തന്നെക്കുറിച്ചാണെന്ന് ശലോമോനും പറയുന്നതായി കാണാം. (1രാജാ, 8:17-20; 2ദിന, 6:7-10). അതിനൊരു കാരണമുണ്ട്: ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും, വിദൂരഭാവിയിൽ നിറവേറുന്നതും, ഒരിക്കലായി നിവവേറുന്നതും, രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. കൂടാതെ, പ്രവചനങ്ങൾക്ക്, അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം; ആദ്യദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം അംശമായി ശലോമോനിൽ നിവൃത്തിച്ചു. (1രാജാ, 8:17-20; 2ദിന, 6:7-10). സഭയാകുന്ന ദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം ആത്മികമായി യേശുക്രിസ്തുവിൽ നിവൃത്തിച്ചു. (എഫെ, 2:20-22). സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പ്രവചനം, പൂർണ്ണമായി യിസ്രായേലിലുമാണ് നിവൃത്തിയാകുന്നത്. (യെഹ, 40:1-43:17; ദാനീ, 7:13-14,18,21,27). എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; 26:3-5; 28:13-14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:8-17; 1ദിന,, 7:7-15), നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34), ദൈവത്തിൻ്റെ സന്തതിയും (പുറ, 4:22-23,; സങ്കീ, 2:7; 1:10;11:1) ഒരാളായിരിക്കണം. അവൻ നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. (2ശമൂ, 7:12-13; 1ദിന, 7:11-12; ദാനീ, 2:44; 7:13-14,18,21,27). [കാണുക: പ്രവചനങ്ങൾ]

പഴയപുതിയനിയമങ്ങളിലെ ഏക ക്രിസ്തുവും ദാവീദിൻ്റെ സന്തതിയും വാഗ്ദത്ത രാജാവും യിസ്രായേലാണ്. ദാവീദിൻ്റെ സന്തതി വാഗ്ദത്ത രാജാവാകയാൽ, അവൻ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനുമാണ്. അതുകൊണ്ടാണ്, ദാവീദ് അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. (സങ്കീ, 110:1). ഈ വേദഭാഗത്ത് യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് ദൈവമല്ല; ഭൗമിക സന്തതിയായ യിസ്രായേലാണ്. അത് ദൈവമാണ്, യേശുക്രിസ്തു ആണ് എന്നൊക്കെ പറഞ്ഞ്, ട്രിനിറ്റി ചുമ്മാ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത് മനസ്സിലാക്കാൻ അനവധി തെളിവുകളുണ്ട്. ഇവിടെ, മൂന്ന് തെളിവുകൾ തരാം: 1. എൻ്റെ കർത്താവ് എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല: അവിടെ, “എൻ്റെ കർത്താവു” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ലഡോണി” (To my master – לַאדֹנִי – L’adoni) ആണ്. 24 പ്രാവശ്യം ആ പദമുണ്ട്: (ഉല്പ, 24:36; 24:54; 24:56; 32:5; 35:6; 32:18; 44:9; 44:16; 44:16; 44:33; 1ശമൂ, 24:8; 25:27; 25:28; 25:30; 25:31; 25:31; 2ശമൂ, 4:8; 19:28; 1രാജാ, 1:2; 18:13; 20:9; 1ദിന, 21:3; 110:1). എന്നാൽ, ഒരിക്കൽപ്പോലും ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല. “എൻ്റെ കർത്താവു” എന്ന് ഉപയോഗിക്കുന്ന മറ്റൊരു പദമാണ്, “അഡോണി” (my lord – אֲדֹנִי – adoni). ആ പദം 200-ഓളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം: ഉല്പത്തി 23:6 ആണ്. (ഇംഗ്ലീഷ് ബൈബിൾ നോക്കുക). ഈ പദവും ദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. അതായത്, 110-ാം സങ്കീർത്തനത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കന്ന “ലഡോണി” ആകട്ടെ, മറ്റൊരു പ്രയോഗമായ അഡോണി ആകട്ടെ ഒരിക്കൽപ്പോലും “എൻ്റെ കർത്താവു – My Lord” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, ലഡോണി-യും, അഡോണി-യും; യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ ഭൗമികരെ കുറിക്കുന്ന പ്രയോഗമാണ്. എന്നാൽ, “എൻ്റെ കർത്താവു” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദം “അഡോണായി” (אֲדֹנָי) ആണ്. (സങ്കീ, 16:2;  35:23; യെശ, 49:14). യെഹൂദന്മാരുടെ ബൈബിളിൽ: The Complete Jewish Bible-ൽ, The word of the Lord to my master എന്നാണ്. 1917-ലെ JPS Tanakh-ൽ The LORD saith unto my lord എന്നാണ്. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.” (റോമ, 3:2; 9:4; 147:19-20). അതായത്, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.

2. ദൈവം ഒരുത്തൻ മാത്രമാണ്: ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

3. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം നോക്കുക: യഹോവ മാത്രം ദൈവം ആകുന്നു (Thou art God alone) എന്നാണ് ദാവീദ് പറയുന്നത്. (സങ്കീ, 86:10. ഒ.നോ: 4:8; 71:16; 72:18; 136:4; 148:13). ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ ഈ വേദഭാഗങ്ങളിൽ മോണോസ് ആണ് കാണുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ദാവീദ് പറയുന്നത്; yakhid അഥവാ monos കൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്. വേറെയുമുണ്ട്: “അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?” (2ശമൂ, 22:32). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?” (സങ്കീ, 18:31). “യഹോവേ, നിനക്കു തുല്യൻ ആർ?”(സങ്കീ, 35:10). “യഹോവയോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5). “ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19). യഹോവ മാത്രമാണ് ദൈവം; അവനോട് സമനായോ, സദൃശനായോ മറ്റൊരുത്തനുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ദാവീദ്, യഹോവയുടെ വലത്തുഭാഗത്ത് മറ്റൊരു ദൈവമുണ്ടെന്ന് പറയുമോ? തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നവൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേൽ. പൂർവ്വപിതാക്കന്മാരിലൂടെ ലോകാവകാശി ആകും എന്ന വാഗ്ദത്തം ലഭിച്ച സന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:17-18; 26:5; 28:13-14; റോമ, 4:13). ദാനീയേലിൽ, ആകാശമേഘങ്ങളോടെവന്ന് വയോധികനിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനും യിസ്രായേലാണ്. (ദാനീ, 7:13-14; 18,21,27). അതായത്, പഴയനിയമത്തിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ഒരു നിത്യരാജാവുണ്ടെന്ന് നാം കണ്ടു. (2ശമൂ, 7:12-13; 1ദിന, 17:11-12; സങ്കീ, 89:29-33). എന്നാൽ, തൻ്റെ രാജ്യം ഐഹികമല്ലെന്ന് യേശു രണ്ടുപ്രാശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 18:36). ലോകാവകാശിയായ സന്തതി യിസ്രായേലാണെന്ന് പൗലൊസും പറയുന്നു. (റോമ, 4:13). ഇനി, വെളിപ്പാടിൽ ചിലത് കാണാം: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ  എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ഈ വേദഭാഗത്ത് പറയുന്ന ക്രിസ്തു യിസ്രായേലാണ്. വെളിപ്പാട് പുസ്തകത്തിൽ യേശു, യേശുക്രിസ്തു എന്നല്ലാതെ, “ക്രിസ്തു” എന്ന് യേശുവിനെ ഒരിക്കൽപ്പോലും വിളിച്ചിട്ടില്ല. (വെളി, 1:1,2,5,9; 12:17; 14:12; 17:6; 19:10; 20:4; 22:16,20,21). അവിടെ ക്രിസ്തു എന്ന് മാത്രം വിളിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (വെളി, 11:15; 12:10; 20:4,6). യേശുവെന്ന ക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്ന് യെഹൂദന്മാർ പറഞ്ഞ ക്രിസ്തു ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ഭൗമിക രാജാവിനെക്കുറിച്ചാണ്. (യോഹ, 12:34). യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, സങ്കീർത്തനം 110:1-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു വ്യക്തിയില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, തൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. അതായത്, ദാവീദിൻ്റെ വാഗ്ദത്ത പുത്രൻ രാജാവെന്ന നിലയിൽ അവൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്.

ന്യായപ്രമാണത്തിൽ നിപുണരായ പരിശന്മാരെ യേശു ഉത്തരം മുട്ടിച്ചത് ഈ ചോദ്യത്താലാണ്. (മത്താ, 22:41- 45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശു തന്നെക്കുറിച്ചല്ല ചോദിച്ചത്; ന്യായപ്രമാണത്തിലെ എന്നേക്കുമിരിക്കുന്ന ക്രിസ്തുവിനെ കുറിച്ചാണ്. (യോഹ, 12:34). അത് യേശുവല്ല; യിസ്രായേലാണ്. (2ശമൂ, 7:12-13; 1ദിന, 17:11-12; ദാനീ, 2:44; 7:13-14; 18,21,27). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു.” ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. (മത്താ, 22:41-42). അഭിഷിക്തനായ രാജാവ് ദാവീൻ്റെ വാഗ്ദത്ത സന്തതിയാണെന്ന് അവർക്കറിയാം. (2ശമൂ, 7:12-13; 1ദിന, 17:11-12). അതുകൊണ്ടാണ്, ക്രിസ്തു ദാവീദിൻ്റെ സന്തതിയാണെന്ന് അവർ പറഞ്ഞത്. അല്ലാതെ, യേശു ക്രിസ്തുവോ, ദൈവപുത്രനോ ആണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അവർ പറഞ്ഞത് പഴയനിയമത്തിലെ ഭൗമിക രാജാവായ ക്രിസ്തുവിനെ കുറിച്ചാണ്. ഉടനെ, യേശു സങ്കീർത്തനം 110:1 ഉദ്ധരിച്ചുകൊണ്ട്, അടുത്ത ചോദ്യം ചോദിച്ചു: ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നു എങ്കിൽ, അവൻ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? അതിൻ്റെ ഉത്തരം പറയാൻ പരീശന്മാർക്ക് കഴിഞ്ഞില്ല. (മത്താ, 22:43-45). പഴയനിയമത്തിലെ ക്രിസ്തു, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും, അവൻ്റെ രാജാവുമാണ്. രാജാവാകയാൽ, അവൻ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്. അതിനാലാണ്, ദാവീദ് ആത്മാവിൽ കർത്താവെന്ന് സംബോധന ചെയ്യുന്നത്. രാജാവാകട്ടെ, തൻ്റെ സകല ശത്രുക്കളെയും ദൈവം തൻ്റെ പാദപീഠം ആക്കിത്തരുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുകയാണ്.

യഹോവ അഥവാ, യേശുക്രിസ്തുവാണ്, അവൻ്റെ സകല ശത്രുക്കളെയും യിസ്രായേലിന്റെ കാൽക്കീഴിലാക്കിയിട്ട് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (സങ്കീ, 2:6-9; 110:1; സെഖ, 14:1-4; പ്രവൃ, 1:11). യേശുക്രിസ്തു ഒലിവു മലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് ശിഷ്യന്മാർ അവനോട് ചോദിച്ചത് ഈ രാജ്യത്തെക്കുറിച്ചാണ്. “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.” (പ്രവൃ, 1:6). ശിഷ്യന്മാരുടെ ചോദ്യം ശ്രദ്ധിക്കണം: നീ രാജാവായി ഭരിക്കുന്നത് എപ്പോഴാണെന്നോ, നിൻ്റെ രാജ്യം എപ്പോഴാണ് സ്ഥാപിക്കുന്നത് എന്നോ അല്ല ചോദിക്കുന്നത്. പ്രത്യുത, “നീ യിസ്രായേലിന്നു എപ്പോഴാണ് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത് എന്നാണ്.” അതായത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചുകൊടുക്കുന്ന അവൻ്റെ രാജ്യമാണ് ഇനി വരാനുള്ളത്. യിസ്രായേലെന്ന രാജാവിന് യേശുക്രിസ്തുവാണ് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (1തെസ്സ, 1:6-8; 2തെസ്സ, 2:7-9). അല്ലാതെ, യേശുക്രിസ്തു ഭരിക്കുന്ന രാജ്യമല്ല വരുന്നത്. ആ രാജ്യം പൂർണ്ണമായും ദൈവാധിപത്യ ഭരണമായിരിക്കും. ക്രിസ്തു പ്രസംഗിച്ച ദൈവരാജ്യം അതാണ്. (മർക്കൊ, 1:15; ലൂക്കൊ, 4:43, 8:1). അവൻ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചത് ദൈവരാജ്യം പ്രസംഗിക്കാനാണ്. (ലൂക്കൊ, 9:1-2). അനന്തരം, 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചതും ദൈവരാജ്യം പ്രസംഗിക്കാനാണ്. (ലൂക്കൊ, 10:1-8). ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിലും, ഭൂമിയിൽ വരുവാൻ പോകുന്ന ആ രാജ്യത്തെക്കുറിച്ചുള്ള സൂചനയാണുള്ളത്. (മത്താ, 6:9-15; ലൂക്കൊ, 11:2-4). യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴാക്കിയിട്ട്, അവൻ്റെ രാജ്യം സ്ഥാപിച്ചു കൊടുത്തു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് രാജ്യം ഭരിക്കുന്ന ദൈവപുത്രൻ യിസ്രായേലാണ്. അതിൻ്റെ ആത്മികചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലനായ പൗലൊസ് വരച്ചുകാട്ടിയിരിക്കുന്നത്. (1കൊരി, 15:23-28). എന്തെന്നാൽ, പഴയപുതിയനിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിൻ്റെ ഏകപുത്രൻ യിസ്രായേലാണ്. (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; 82:6 യെശ, 43:6; 63:16; 64:8; യിരെ, 31:9; ഹോശേ, 1:10; മലാ, 2:10; മർക്കൊ, 7:27; യോഹ, 8:41; പ്രവൃ, 13:32; റോമ 9:4,26; എബ്രാ, 2:14). എട്ടാം സങ്കീർത്തനത്തിൽ ദൈവം സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യനും മനുഷ്യപുത്രനും യിസ്രായേലാണ്. (സങ്കീ, 8:4-6). യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിലൂടെയാണ്, യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊക്കെ നിറവേറുന്നത്. അതുകൊണ്ടാണ്, പഴയനിയനിയമ പ്രവചനങ്ങളൊക്കെ യേശുവിൽ ആരോപിച്ചിരിക്കുന്നത്. (പ്രവൃ, 2:27; എബ്രാ, 2:6-9 തുടങ്ങിയവ). എല്ലാ പ്രവചനങ്ങളുടെയും ആത്യന്തിക നിവൃത്തി യിസ്രായേലിലൂടെയാണ്. ഉദാ: (പ്രവൃ, 13:32-33). എന്തെന്നാൽ, വാഗ്ദത്തങ്ങളുടെയെല്ലാം യഥാർത്ഥ അവകാശി യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്. യിസ്രായേലെന്ന ദൈവത്തിൻ്റെ ദൈവസന്തതിയെ അറിയാതെ; ഏകസത്യദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, ക്രിസ്തുവിൻ്റെ ശുശ്രൂഷയെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിലൂടെയാണ് ദൈവം ലോകത്തിന് തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23). യിസ്രായേലെന്ന ദൈവസന്തതിയിലൂടെയാണ് ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. (പ്രവൃ, 2:25; റോമ, 9:7; ഗലാ, 3:16; എബ്രാ, 3:18). എന്തെന്നാൽ, സകല ജാതികൾക്കും രക്ഷ വന്നത് യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്. (യോഹ, 4:22).

യിസ്രായേലിൻ്റെ ശാശ്വതരാജ്യം: “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം അഥവാ പലസ്തീൻ ശാശ്വതാവകാശമായി നല്കിയതാണ്: “നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. (പുറ, 32:13. ഒ.നോ: പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25; ദാനീ, 2:44). ദൈവം, പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും; പാലുംതേനും ഒഴുകുന്ന, സമ്പൽസമൃദ്ധമായ കനാൻദേശം ശാശാശ്വതാവകാശമായി വാഗ്ദത്തം ചെയ്തിരിക്കയാണ്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും” എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ, അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ, കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” എന്ന് ആദ്യമായി ദൈവം വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം പിന്നെയും വാഗ്ദത്തം ചെയ്തു: (ഉല്പ, 26:1-3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും ശാശ്വതമായി അവർക്ക് ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അതായത്, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. തന്മൂലം, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. മാത്രമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്; അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13,16; സങ്കീ, 72:7,16; 85:10; യെശ, 7:21-22;  11:1-12:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7,21; 62:8-9,25;  65:21-23; യിരെ, 315-6; യെഹെ, 39:29; ദാനീ, 7:13-14,18,21,27; യോവേ, 2:23,28-28; 3:18; സെഖ, 14:8). എന്നാൽ, വെളിപ്പാടിൽ പറയുന്ന “ആയിരമാണ്ടു” എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും “ആയിരം വർഷം” എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യം അഥവാ നിത്യരാജ്യവും രാജത്വവുമാണ്. ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി തരും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, “ആയിരമാണ്ടു” എന്നത് കൃത്യമായ ആയിരം വർഷമാണോ എന്നകാര്യം സംശയമാണ്; യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രയോഗമാണത്. ഒരുകാര്യം ഉറപ്പാണ്: ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജത്വമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29).

യിസ്രായേലിൻ്റെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 2:8; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:3,4; 29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ദാനീയേലിൽ ആകാശമേഘ്നങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ അത്യുന്നതനായ ദൈവത്തിൽനിന്നു നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (7:13-14. ഒ.നോ: 2:44; 7:18,21;27).

ലോകാവകാശിയായ സന്തതി: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. ലോകാവകാശി (the heir of the world) യിസ്രായേലാണെന്ന് പുതിയനിയമത്തിൽ പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നത് നോക്കുക. “നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ; അവൻ  ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.” (എബ്രാ, 2:5). അടുത്തവാക്യം: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നത്.” (എബ്രാ, 2:16). ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്. അതിനാൽ, ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ യേശുക്രിസ്തു വന്നത്. ഭാവിലോകത്തിൻ്റെ അവകാശി; യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച്, അവൻ്റെ രാജ്യം അവനു സ്ഥാപിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1;68; ഫിലി, 2:6; 1തിമൊ, 2:6; 3:14-16). മനുഷ്യപുത്രനോടു സദൃശനായ രാജാവ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). വയോധികനിൽ നിന്ന് അഥവാ, ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കാണ്ട മനുഷ്യപുത്രനോട് സദൃശനായ രാജാവ്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്; അല്ലാതെ യേശുക്രിസ്തുവല്ല. (ദാനീ, 7:18,21,27).

ഇനി, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: പഴയനിയമത്തിൻ്റെ ബാക്കിയല്ല പുതിയനിയമം. തന്മൂലം, പഴയനിയമത്തോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനല്ല യേശുക്രിസ്തു വന്നത്. പഴയനിയമത്തെ പൂർത്തീകരിക്കാനാണ് ക്രിസ്തു വന്നത്. അഥവാ, പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നതൊക്കെ നിവൃത്തിയാക്കാനാണ് വന്നത്: “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18). ക്രിസ്തു പറയുന്നത് ശ്രദ്ധിക്കുക: ആകാശവും ഭൂമിയും മാറിപ്പോയാലും ന്യായപ്രമാണത്തിൽ എഴുതിവെച്ചിരിക്കുന്ന ഒരു വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ സകലതും നിവൃത്തിയാകും എന്നാണ്. പഴയനിയമം മാത്രമല്ല; പുതിയനിയമവും ദൈവം ഉടമ്പടി ചെയ്തിരിക്കുന്നത് യിസ്രായേലും ആയിട്ടാണ്. (യിരെ, 31:31-34). അതിൻ്റെ നിവൃത്തിയാണ് യശുക്രിസ്തുവിലൂടെയുള്ള പുതിയനിയമം. (ലൂക്കൊ, 22:20; എബ്രാ, 8:8-13). അങ്ങനെയെങ്കിൽ, ദൈവം പഴയപുതിയ നിയമങ്ങളിൽ ഒരു നിത്യരാജാവിനെയും അവനൊരു നിത്യരാജ്യവും വാഗ്ദത്തം ചെയ്തിരിക്കെ, മറ്റൊരു രാജാവ് എങ്ങനെയുണ്ടാകും? യേശുക്രിസ്തു ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്തരാജാവ് എന്തുചെയ്യും? പഴയനിയമത്തെ നിവൃത്തിക്കാൻ വന്നവൻ പഴയനിയമത്തിൻ്റെ അവകാശിയാകുന്നത് എങ്ങനെയാണ്? ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാനാണ് അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും, ക്രിസ്തു, ദൈവപുത്രൻ, മനുഷ്യപുത്രൻ തുങ്ങിയ യിസ്രായേലിൻ്റെ എല്ലാ പദവികളുമായി അന്ത്യകാലത്ത് മനുഷ്യനായി വെളിപ്പെട്ടത്. പുതിയനിയമത്തിൽ യേശുവിന് പറഞ്ഞിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനു കാണുന്നത് അതുകൊണ്ടാണ്. അതായത്, യിസ്രായേലിനു അവൻ്റെ ദൈവം വാഗാദത്തം ചെയ്തിരിക്കുന്ന, രാജ്യവും രാജ്യത്വവും ക്രിസ്തുവിലൂടെ ദൈവത്തിനെങ്ങനെ അപഹരിക്കാൻ കഴിയും? തന്മൂലം, രാജ്യവും രാജത്വവും യിസ്രായേലെന്ന ദൈവസന്തതിക്ക് സ്വന്തമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്,.

കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ പ്രവചന നിവൃത്തികൾക്ക് അതിമനോഹരമായ ഒരു ക്ലൈമാക്സ് (climax) കൂടിയുണ്ട്. വാഗ്ദത്തപ്രകാരം ദാവീദിൻ്റെ സന്തതിയായ നിത്യരാജാവ് യിസ്രായേലാണ്. എന്നാൽ, ഈ പ്രവചനത്തിന് ഒരു വഴിത്തിരിവ് (twist) ഉണ്ട്. എബ്രായ പണ്ഡിതന്മാരോട് ചോദിച്ചാൽ, അല്ലെങ്കിൽ അവരുടെ എഴുത്തുകൾ വായിച്ചാൽ; 2, 45, 72, 89, 110 തുടങ്ങിയ സങ്കീർത്തനങ്ങളിൽ ദൈവം ജനിപ്പിച്ച സന്തതിയും, ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവും, എളിയവർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന രാജാവും, ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കരിക്കപ്പെടുന്നവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ദാവീദ് ആത്മാവിൽ “എൻ്റെ കർത്താവു” എന്ന് വിളിക്കുന്നതുമായ രാജാവ് ദാവീദ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട; യെഹൂദന്മാർ പറയുന്നത് തന്നെയാണ്; ആത്യന്തികമായ സത്യം. അതെങ്ങനെ ശരിയാകും? ദാവീദിനെ; ദാവീദിൻ്റെ സന്തതിയെന്ന് ദൈവം പറയുമോ? ദാവീദ്; തന്നെത്തന്ന ജനിപ്പിച്ചുവെന്ന് പ്രവചിക്കുമോ? ദാവീദ്; തന്നെത്തന്നെ കർത്താവെന്ന് വിളിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും നമുക്കുണ്ടാകാം. എന്നാൽ, മനുഷ്യൻ്റെ വിചാരങ്ങളും വഴികളുമല്ല, ദൈവത്തിൻ്റെ വിചാരങ്ങളും വഴികളും. (യെശ, 55:8;9). സങ്കീർത്തനം 89:19-28 വരെയുള്ള വേദഭാഗത്ത്; അതിൻ്റെ സൂചനയും, പ്രവചന പുസ്തകങ്ങളിൽ അതിൻ്റെ സ്ഥിരീകരണവും വ്യക്തമായി കാണാൻ കഴിയും. സങ്കീർത്തനം 26;27 വാക്യം: “നീ എന്റെ പിതാവ്; എന്റെ ദൈവം; എന്റെ രക്ഷയുടെ പാറ; എന്നിങ്ങനെ വിളിച്ചുപറയും” എന്ന് ദാവീദ് ദൈവത്തോട് പറയുന്നു. അടുത്തവാക്യം: “ഞാൻ അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും” എന്ന് ദൈവം ദാവീദിനോട് പറയുന്നതും കാണാം. എപ്പോഴാണ്, അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനും ആക്കുന്നത്? അതിൻ്റെ ഉത്തരം പ്രവചനങ്ങളിലുണ്ട്. അതായത്, ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7;  45:1,5,11; 61:6; 72:1; 89:3-4,29,36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13,14,18,21,27). എന്നാൽ, യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്; സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9; യെശ, 32ൻ്റെ1, യെഹെ, 37:24; ഹോശേ, 3:5). ഇടയൻ: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23). പ്രഭു: “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24. ഒ.നോ: 37:25). “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ അഥവാ നിഷ്പാപനായ ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1. ഒ.നോ: യെശ, 45:8-9). അധിപതി: “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). “ഞാൻ അവനെ (ദാവീദിനെ) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.” (യെശ, 55:4). പുരോഹിതൻ: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹിതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (യെശ, 55:3,4; യിരെ, 3:17-18; 30:18:22; 31:31-34; 32:37-44;:33:14-26;  യെഹെ, 34:25-30; 37:221-28; 46:2-8; 12-16; ഹോശേ, 3:5; ആമോ, 9:11-15). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3,4; പ്രവൃ, 13:34). വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5. ഒ.നോ: സങ്കീ, 72:1-14). ഇതായിരിക്കും ഭരണ സംവിധാനം. ഇങ്ങനെയാണ് കാര്യങ്ങളുടെ സമാപ്തി. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ഏകസത്യദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

സർവ്വസൃഷ്ടിക്കും ആദ്യജാതൻ

സർവ്വസൃഷ്ടിക്കും ആദ്യജാതൻ

“അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15).

ക്രിസ്തുവിനെ സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ദൈവം സൃഷ്ടിച്ച തൻ്റെ ആദ്യത്തെ പുത്രനാണ് ക്രിസ്തുവെന്ന് വിശ്വസിക്കുന്നവരും, ദൈവം സർവ്വകാലങ്ങൾക്കുമുമ്പെ ജനിപ്പിച്ച തൻ്റെ പുത്രനാണ് ക്രിസ്തുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ചില കാര്യങ്ങൾ ആമുഖമായി ചിന്തിച്ചാൽ, സൃഷ്ടിവാദവും ജനനവാദവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം:

1. സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, എങ്ങനെയിരിക്കുമെന്ന് നോക്കാം. ആദ്യജാതൻ എന്നാൽ, ആദ്യം ജനിച്ചവൻ അഥവാ, ആദ്യത്തെ പുത്രൻ എന്നാണ് അർത്ഥം. ആദ്യജാതൻ എന്ന പ്രയോഗം അനന്തര ജാതന്മാരെ വ്യഞ്ജിപ്പിക്കുകയാണ്. അപ്പോൾ, സർവ്വസൃഷ്ടികൾക്കും ആദ്യജാതൻ എന്ന പ്രയോഗത്തെ യഥാർത്ഥത്തിൽ മനസ്സിലാക്കണമെങ്കിൽ, ഒന്നാമത്, ദൈവം പ്രപഞ്ചത്തിലെ സർവ്വസൃഷ്ടികളുടെയും പിതാവായിരിക്കണം. അഥവാ, സർവ്വസൃഷ്ടികളും ദൈവത്തിൻ്റെ മക്കളാണെന്നു വരണം. അതായത്, പട്ടി, പൂച്ച, പഴുതാര, പാമ്പ് തുടങ്ങി ആകാശവും ഭൂമിയും നക്ഷത്രങ്ങളും സർവ്വ ചരാചരങ്ങളും ദൈവത്തിൻ്റെ മക്കളാണെങ്കിൽ, ക്രിസ്തു സർവ്വസൃഷ്ടിക്കും ആദ്യജാതൻ അഥവാ, മൂത്തപുത്രനാണെന്ന് വ്യാഖ്യാനിക്കാമായിരുന്നു. സർവ്വത്തിൻ്റെയും സ്രഷ്ടാവെന്ന നിലയിൽ ദൈവത്തെ സർവ്വസൃഷ്ടികളുടെയും പിതാവെന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ദൈവത്തിൻ്റെ മക്കളെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നത്, ദൂതന്മാരെയും മനുഷ്യരെയും മാത്രമാണ്. അതായത്, സർവ്വസൃഷ്ടികളെയും ദൈവത്തിൻ്റെ മക്കളെന്ന് വിശേഷിപ്പിച്ചിട്ടില്ല. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറയാൻ കഴിയില്ല. രണ്ടാമത്, ദൈവം സർവ്വസൃഷ്ടികൾക്കും പിതാവായാൽ മാത്രം പോര, ക്രിസ്തു സർവ്വസൃഷ്ടികളുടെയും ജേഷ്ഠൻ അഥവാ, മൂത്ത സഹോദരനും ആകണം. അതായത് അവൻ പട്ടി, പൂച്ച, പഴുതാര, പാമ്പ് തുടങ്ങിയ സർവ്വചരാചരങ്ങളുടെയും ജേഷ്ഠനായാൽ മാത്രമേ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിളിക്കാൻ കഴിയുകയുള്ളു. എന്നാൽ, ക്രിസ്തു ദൂതന്മാരിൽപ്പോലും ആദ്യജാതനാണെന്ന് ബൈബിൾ പറയുന്നില്ല. അവൻ വീണ്ടെടുക്കപ്പെട്ടവരുടെ മാത്രം ആദ്യജാതനാണ്. ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു. (റോമ, 8:29). അതായത്, ദൈവം ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുത്തത് കൊണ്ടാണ് അവൻ വീണ്ടെടുക്കപ്പെട്ട മനുഷ്യരുടെ ആദ്യജാതനായത്. (എഫെ, 1:4-6). പെന്തെക്കൊസ്ത് നാൾമുതലാണ് ക്രിസ്തുവിന് ആദ്യജാതനെന്ന പദവി കൈവന്നത്. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതനെന്ന് പറയാൻ കഴിയില്ല.

2. കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന് പേരുള്ള പാപമറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവത്തിനില്ലായിരുന്നു. അനന്തരം, ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് പിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ വിശേഷാൽ മറിയയുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; ലൂക്കോ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ച കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും ദൈവകല്പനപോലെ യേശു എന്ന് പേർ വിളിക്കുകയും ചെയ്തു. (ലൂക്കൊ, 2:21). യേശു മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനാക കൊണ്ട് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങളും ചെയ്തു. (ലേവ്യാ, 12:2-6; ലൂക്കോ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പത് വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കോ, 2:40,52; 3:22; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളുടെ നിവൃത്തിയായിട്ട് ദൈവപിതാവിനാൽ ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്. (ലൂക്കൊ, 1:32,35; 3:22). ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: “നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും അവനു യേശു എന്ന് പേർ വിളിക്കേണം; അവൻ വലിയവൻ ആകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്കൊ, 1:31-32). മറിയയോട് ദൂതൻ പറഞ്ഞത്, നീ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല; നീ ഒരു മകനെ പ്രസവിക്കും എന്നാണ്. ലൂക്കൊസ് 2:7-ൽ പറയുന്നത്, അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു എന്നാണ്. അതായത്, പരിശുദ്ധാത്മാവിനാൽ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ അല്ല; അവളുടെ മൂത്തമകനെയാണ്. അടുത്തഭാഗം: അവൻ വലിയവനാകും അത്യുന്നതന്റെ അഥവാ, ദൈവത്തിൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. ലൂക്കൊസ് 2:52-ൽ പറയുന്നത്, യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു എന്നാണ്. അതായത്, കന്യകയായ മറിയയുടെ മകനായി ജനിച്ച യേശുവെന്ന പാപമറിയാത്ത ശിശു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നു വലുതായി ഏകദേശം 30 വയസ്സായപ്പോഴാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെട്ടത്. ദൂതൻ്റെ രണ്ടാമത്തെ പ്രവചനം: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. “ലൂക്കൊ, 1:35). ഇവിടെയും, മറിയ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല പറയുന്നത്; നിന്നിൽനിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അഥവാ, പാപമറിയാത്ത മനുഷ്യക്കുഞ്ഞ്, ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്ന് പ്രവചിക്കുകയാണ്. ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം. (സംഖ്യാ, 24:14). ഒരു പ്രവചനം നിവൃത്തിയായി കഴിയുമ്പോഴാണ് അത് ചരിത്രമാകുന്നത്. യഥാർത്ഥത്തിൽ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും പഴയനിയമത്തിലില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; യെശയ്യാ, 7:14; 9:6). അതായത്, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, നിഖ്യാസുനഹദോസ് പഠിപ്പിക്കുന്നപോലെ, സർവ്വലോകങ്ങൾക്കു മുമ്പേയുമല്ല, കന്യകയുടെ ഉദരത്തിൽ നിന്നുമല്ല, യോർദ്ദാനിൽ വെച്ചാണ്. അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന രണ്ടു പ്രവചനങ്ങളാണ് അവൻ ജനിച്ച് ഏകദേശം 30 വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് നിവൃത്തിയായത്. കാലസമ്പൂർണ്ണതയിൽ കന്യകയിൽനിന്ന് ജനിച്ച് 30 വർഷങ്ങൾക്കുശേഷം പ്രവചന നിവൃത്തിപോലെ ദൈവപുത്രനായവൻ, എങ്ങനെയാണ് സർവ്വസൃഷ്ടികൾക്കും മുമ്പെ ജനിച്ചവനോ, സൃഷ്ടിക്കപ്പെട്ടവനോ ആകുന്നത്? ഇത് ആരുടെയും വ്യാഖ്യാനമല്ല; ഏകദേശം രണ്ടായിരം വർഷമായി പുതിയനിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്ന വസ്തുതകളാണ്. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതനാണെന്ന് യാതൊരു കാരണം ചൊല്ലിയും പറയാൻ കഴിയില്ല.

3. ക്രിസ്തുവിനെ അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും അഞ്ചുപ്രാവശ്യം ഏകജാതനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്: (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5; യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). യഥാർത്ഥത്തിലാണെങ്കിൽ രണ്ട് പ്രയോഗങ്ങളും പരസ്പരവിരുദ്ധമാണ്. എന്തെന്നാൽ, ഒരു മകനും അപ്പൻ്റെ ആദ്യജാതനും ഏകജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. അതിനാൽ, അവനെ അക്ഷരാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറയാൻ പറ്റില്ല. സർവസൃഷ്ടിക്കും ആദ്യജാതൻ എന്നത് യേശുവിൻ്റെ അനേകം സ്ഥാനപ്പേരുകളിൽ അഥവാ, പദവികളിൽ ഒന്നുമാത്രമാണ്. ആദ്യജാതനെന്ന പ്രയോഗത്തിനു ആദ്യം ജനിച്ചവൻ അഥവാ, മൂത്തപുത്രൻ എന്ന അർത്ഥം മാത്രമല്ല ഉള്ളത്. അതൊരു സവിശേഷ പദവിയായിട്ടും ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏക മകനായിട്ടും, ആദ്യ മകനായിട്ടുമാണ് കാണുന്നത്. (പുറ, 4:22-23). ദൈവം യിസ്രായേലിനെ ആദ്യജാതനെന്ന് വിശേഷിപ്പിക്കുമ്പോൾ, അതൊരു പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്. (യിരെ, 31:9). അക്ഷരാർത്ഥത്തിൽ എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല. അതിനാൽ, ദൈവം അവനു കൊടുത്ത പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). ആദ്യജാതനാക്കും എന്ന് പറഞ്ഞാൽ, അതുമൊരു പദവിയാണെന്ന് വ്യക്തമാണല്ലോ? അതുപോലെ, സർവ്വസൃഷ്ടിക്കും ആദ്യജാതനെന്നത് ക്രിസ്തുവിൻ്റെ സവിശേഷമായ പദവിയാണ്.

ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റു നോവോടെ ഇരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടെ ഇരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.” (റോമ, 8:22). ആദാമിൻ്റെ ലംഘനം നിമിത്തമാണ് സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായത്. (ഉല്പ, 3:17-19; റോമ, 5:12-19). എന്നാൽ, സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് സർവ്വസൃഷ്ടിക്കും ഉദ്ധാരണത്തിന് കാരണമാകുന്നത്. അതിനാലാണ്, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന അഭിധാനത്തിന് അർഹനായത്. (എബ്രാ, 2:14-15). അല്ലാതെ, അവൻ യഥാർത്ഥത്തിൽ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനോ, ജനിച്ചവനോ അല്ല. ചരിത്രപരമായി യോർദ്ദാനിൽവെച്ചാണ് യേശുവെന്ന ദൈവപുത്രൻ ജനിക്കുന്നത്. അതിനാൽ, അവൻ അക്ഷരാർത്ഥത്തിൽ ആരുടെയും സാക്ഷാൽ പുത്രനുമല്ല, സൃഷ്ടിയുമല്ല. പിന്നെങ്ങനെ, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതനാകും?

ക്രിസ്തു ആരുടെയും സാക്ഷാൽ പുത്രനും സൃഷ്ടിയുമല്ലങ്കിൽ പിന്നെയവൻ ആരാണ്? നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച് രക്ഷയൊരുക്കിയത്, ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (ലൂക്കൊ, 23:46; എബ്രാ, 9:14). മൂന്നാംനാൾ അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവുമാക്കി വെച്ചത് ദൈവമാണ്. (പ്രവൃ, 2:36; 10:40). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുന്നത്. (1കൊരി, 8:6). അതുകൊണ്ടാണ്, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവനെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 17:3).

ക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്നും, ദൈവമാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ബൈബിളിൽ അതിനൊന്നും യാതൊരു തെളിവുമില്ല,. ദൂതന്മാർക്കുപോലും ജനിക്കാനോ, മരിക്കാനോ കഴിയില്ല. ദൈവം മരണമില്ലാത്തവനാണെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 6:16). എന്നിട്ടും, വംശാവലിയോടെ ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. താൻ ദൈവമല്ല. മനുഷ്യനാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട എല്ലാവരും പറഞ്ഞിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് മുപ്പത്താറുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. കന്യകയായ മറിയയിൽ ജനിച്ചത് ദൈവമല്ല. ഒരു വിശുദ്ധശിശുവാണ്. (ലൂക്കൊ, 1:35). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് മനുഷ്യനാണ്. (ലൂക്കൊ, 2:52). യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത് മനുഷ്യനെയാണ്. (യോഹ, 1:30). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ്. (യോഹ, 8:40). ക്രൂശിൽ മരിച്ചത് മനുഷ്യനാണ്: ₹എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണ് മരണം ആസ്വദിച്ചത്. (എബ്രാ, 2:9). ദൈവം ഉയിർപ്പിച്ചതും മനുഷ്യനെയാണ്. (പ്രവൃ, 2:36). മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. (1കൊരി, 15:21). പൗലൊസ് ക്രിസ്തുവിനെ ഏകമനുഷ്യനെന്നാണ് വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാതെ, ഏകസത്യദൈവത്തെ എങ്ങനെയറിയും? (യോഹ, 8:19). ജനിച്ചതും ജീവിച്ചതും മരിച്ചതും, ദൈവം ഉയിർപ്പിച്ചതും മനുഷ്യനാണെന്ന് ദൈവാത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിരിക്കെ, മരണരഹിതനായ ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന അസംബന്ധം വിശ്വസിച്ചാൽ, ആരെങ്കിലും രക്ഷപ്രാപിക്കുമോ? അങ്ങനെ വിശ്വസിക്കുന്നതിൽപരം ദൈവദൂഷണമെന്താണ്?

നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ ‘അവൻ’ എന്ന സർവ്വ നാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ദൈവമാണ്. (യിരെ, 10:10). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു തെളിവ്: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

“നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീ, 16:10).

പതിനാറാം സങ്കീർത്തനത്തിലെ ഈ വാക്യം ദാവീദിൻ്റെ ഒരു പ്രവചനമാണ്. ഈ പ്രവചനം ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ പുതിയനിയമത്തിൽ ഉദ്ധരിച്ചിരിക്കയാൽ, “ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ” അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ, എന്താണതിലെ യഥാർത്ഥ വസ്തുതയെന്നാണ് നാം പരിശോധിക്കുന്നത്.

പ്രവചനത്തിൻ്റെ ആദ്യഭാഗം: ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്ന് ഒരുത്തൻ തന്നെക്കുറിച്ച് തന്നെയോ, മറ്റൊരുത്തനെക്കുറിച്ചോ പ്രവചിക്കണമെങ്കിൽ, അവനാരായാലും പാതാളത്തിൽ ഒടുങ്ങിത്തീരാൻ യോഗ്യനായ ഒരുവനാണ്. എന്നാൽ, ദൈവം തൻ്റെ കൃപനിമിത്തം പാതാളത്തിലേക്ക് പോകാതെവണ്ണം അവനെ രക്ഷിക്കുമെന്നാണ് പ്രവചനം. പാതാളത്തിലേക്ക് അഥവാ മരണത്തിലേക്ക് ഒരിക്കലും പോകാൻ ആവശ്യമില്ലാത്തവൻ അഥവാ മരണമില്ലാത്ത ഒരുവനാണെങ്കിൽ, അവൻ്റെ പ്രാണനെ ദൈവം പാതാളത്തിൽ വിടുകയില്ലെന്നു പ്രവചിക്കേണ്ട ആവശ്യമെന്താണ്? അടുത്തഭാഗം:ദൈവത്തിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കണമെങ്കിൽ, അവൻ നൂറു ശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. എന്നാൽ, ദൈവം തൻ്റെ കരുണനിമിത്തം അവനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ലെന്നാണ് പ്രവചനം. ദ്രവത്വമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കേണ്ട ആവശ്യമില്ലല്ലോ? ഒരിക്കലും പാതാളത്തിൽപ്പോയി ദ്രവത്വം അനുഭവിക്കാൻ ഇടയില്ലാത്ത ഒരുവനെക്കുറിച്ചാണ് ദാവീദിൻ്റെ ഈ പ്രവചനമെങ്കിൽ, ദാവീദൊരു കോമാളിയും പ്രവചനമൊരു കോമഡിയുമായി മാറും. അപ്പോൾ സംഗതി സീരിയസാണ്!

ദൈവം “എൻ്റെ” പ്രാണനെ പാതാളത്തിൽ അഥവാ മരണത്തിന് ഏല്പിക്കുകയില്ല, ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. അതിനാൽ, ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ ദാവീദാണെന്നു തോന്നാം. എന്നാൽ, മരണമില്ലാത്തതും ദ്രവത്വം കാണാത്തതുമായ പരിശുദ്ധൻ ദാവീദല്ല. അവൻ മരിക്കയും അവൻ്റെ ശരീരം ദ്രവത്വം കണ്ടതായും പത്രൊസും പൗലൊസും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.” (പ്രവൃ, 13:36; 2:29). അപ്പോൾ, ദാവിദല്ല ദ്രവത്വം കാണാത്ത പരിശുദ്ധൻ.

ദാവീദിൻ്റെ ഈ പ്രവചനം പുതിയനിയമത്തിൽ രണ്ടുവട്ടം ഉദ്ധരിക്കുകയും (പ്രവൃ, 2:27; 13:35) രണ്ടുവട്ടവും അത് ക്രിസ്തുവിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്: (പ്രവൃ, 2:31; 13:37). അപ്പോൾ, മരണവും ദ്രവത്വവും ഉണ്ടാകേണ്ടിയിരുന്ന യഥാർത്ഥ പരിശുദ്ധൻ ക്രിസ്തുവാണെന്നും അവനെ ദൈവം മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വിടുവിച്ചെടുത്തു എന്നാണോ അതിനർത്ഥം? ഒരിക്കലുമല്ല. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം; മരണത്തിൻ്റെ ഫലമാണ് ദ്രവത്വം: (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: പാപമറിയാത്തവൻ: (2കൊരി, 5:21). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22). അവനിൽ പാപമില്ല: (1യോഹ, 3:5). പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നൊക്കെയാണ്: (എബ്രാ, 7:26). ജന്മപാപമോ, കർമ്മപാപമോ ഇല്ലാത്തവനാണ് ക്രിസ്തു. തന്മൂലം, അവൻ മരിക്കാനോ, ദ്രവത്വം കാണ്മാനോ യാതൊരു ആവശ്യവുമില്ല,.

പാപമറിയാത്ത പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് ഒരധികാരവും ഇല്ലാതിരിക്കെ, ദൈവം അവൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ലെന്നും, ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ലെന്നും എന്തിനു പറയണം? മാത്രമല്ല, ക്രിസ്തുവെന്ന പാപമറിയാത്ത മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനാണ്: “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവൻ.” (1കൊരി, 15:47. ഒ.നോ: യോഹ, 1:15,31; 3;31; 6:38; 8:23; ഫിലി, 2:6-8; 1തിമൊ, 3:16; 1യോഹ, 4:2). മരണമോ, ദ്രവത്വമോ ഇല്ലാത്ത സ്വർഗ്ഗീയൻ ഭൂമിയിൽവന്ന് മരിച്ചുയിർത്തത് തൻ്റെ ദ്രവത്വം മാറ്റാനായിരുന്നോ? മരണവും ദ്രവത്വവുമില്ലാത്ത സ്വർഗ്ഗീയന് അതിൻ്റെ യാതൊരാവശ്യവുമില്ല. ദൂതന്മാർക്കുപോലും മരണമോ, ദ്രവത്വമോ ഇല്ലാതിരിക്കെ യഥാർത്ഥത്തിൽ മരണവും ദ്രവത്വവുമുള്ള പരിശുദ്ധൻ ക്രിസ്തുവാകുന്നതെങ്ങനെ? അങ്ങനെവരുമ്പോൾ, ആത്മീയമായി ആ പ്രവചനം ക്രിസ്തുവിലൂടെ നിവൃത്തിയായെങ്കിലും അതിൻ്റെ യഥാർത്ഥ അവകാശി അഥവാ മരണംമൂലം ദ്രവത്വം ഉണ്ടാകേണ്ടിയിരുന്നതും ദൈവം തൻ്റെ ക്രിസ്തുവിലൂടെ മരണവും ദ്രവത്വവും നീക്കിക്കളഞ്ഞവനായ പരിശുദ്ധൻ മറ്റൊരാളാണെന്നു വരുന്നു. തന്നൂലം, നമുക്ക് ഉത്തരം കിട്ടേണ്ടത്, രണ്ട് ചോദ്യത്തിനാണ്. 1. ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത ദൈവത്തിൻ്റെ പരിശുദ്ധൻ; ക്രിസ്തു അല്ലെങ്കിൽ. എന്തുകൊണ്ട്, പ്രവചനം അവൻ്റെമേൽ ആരോപിച്ചിരിക്കുന്നു. 2. യഥാർത്ഥത്തിൽ ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ ആരാണ്? തന്മൂലം, പുതിയനിയമത്തിൽ പ്രവചനം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്, എന്തുകൊണ്ടാണെന്ന് ആദ്യം അറിയണം. (പ്രവൃ, 2:27,31; 13: 35,37).

മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയും: ക്രിസ്തു പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമാണെന്ന് ദൈവത്തിൻ്റെ വചനം പറയുന്നു. മദ്ധ്യസ്ഥനെന്നാൽ: “രണ്ട് വ്യക്തികളോ, കക്ഷികളോ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും, ആ ബന്ധം അവർക്കു പുനഃസ്ഥാപിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, മദ്ധ്യവർത്തിയായി നിന്നു അവരെത്തമ്മിൽ നിരപ്പിക്കുന്ന വ്യക്തിയാണ് മദ്ധ്യസ്ഥൻ. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ. (1തിമൊ, 2:5. എബ്രാ, 8:6; 9:15; 12:24). മഹാപുരോഹിതനെന്നാൽ: ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിന്നുകൊണ്ട്, ദൈവത്തിന് പാപപരിഹാര യാഗം അർക്കുന്നവനാണ്. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ  തന്നെത്താൻ  അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.” (എബ്രാ,
7:26. ഒ.നോ: 2:17; 3:1; 4:14,15; 5). മറുവിലയെന്നാൽ: “തടവിലുള്ളവരെ മോചിപ്പിക്കാൻ കൊടുക്കുന്ന മോചനദ്രവ്യമാണ്.” ബൈബിൾ ഭാഷയിൽ പറഞ്ഞാൽ; “പാപത്തിൻ്റെ അടിമയായി മരണംകാത്തു കിടന്നവൻ്റെ ജീവൻ്റെ വീണ്ടെടുപ്പിനായി ചുമത്തിയ ഉദ്ധാരണ ദ്രവ്യമാണ് മറുവില. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6), ” അതായത്, പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യനും തമ്മിലായിരുന്നു വിഷയം. അവരെത്തമ്മിൽ സമരസപ്പെടുത്താൻ ദൈവത്തിൻ്റെയും മനുഷ്യരുടെയും മദ്ധ്യേ മദ്ധ്യസ്ഥനായി നിന്നതും പാപികളായ മനുഷ്യരുടെ വീണ്ടെടുപ്പുവില ദൈവത്തിനു കൊടുക്കാൻ തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ വിലയേറിയ രക്തം മറുവിലയായി നല്കി മനുഷ്യരെ വീണ്ടെടുത്തതും മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമായ ക്രിസ്തുവാണ്: (1തിമൊ, 2:5,6; എബ്രാ, 3:1; 1പത്രൊ, 1:18,19). അതായത്, യേശുക്രിസ്തു യഥാർത്ഥത്തിൽ മരണത്തിൽ നിന്നുള്ള ഉദ്ധാരകനും മറുവിലനുമാണ്. അഥവാ, ആരാണോ ദ്രവത്വമുണ്ടാകേണ്ടിയിരുന്ന പരിശുദ്ധൻ, അവൻ്റെ പകരക്കാരനാണ് ക്രിസ്തു. തന്മൂലം, ദ്രവത്വം കണേണ്ടിയിരുന്നവൻ ക്രിസ്തുവല്ല; മറ്റൊരാളാണ്. അതായത്, ആരുടെ മരണവും ദ്രവത്വവുമാണോ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനും ദൈവകുഞ്ഞാടുമായ ക്രിസ്തുവിലൂടെ നീങ്ങിപ്പോയത്, അവനാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ആരുടെ മരണവും ദ്രവത്വവുമാണോ ഇല്ലായ്മ ചെയ്തത്, അവനാണ് ദാവീദ് പ്രവചിക്കുന്ന ദൈവത്തിൻ്റെ യഥാർത്ഥ പരിശുദ്ധൻ. അപ്പോൾ ഒരു ചോദ്യംവരും; ക്രിസ്തുവിനെ കൂടാതെ മറ്റൊരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? അഥവാ ക്രിസ്തു മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയ ഒരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? ഉണ്ടെങ്കിൽ ആരാണവൻ?

ദൈവത്തിൻ്റെ പരിശുദ്ധനെക്കുറിച്ച് സൂചന നല്കാൻ കഴിയുന്ന ചില കാര്യങ്ങൾ നാം ചിന്തിക്കുന്ന വാക്യത്തിൽ ത്തന്നെയുണ്ട്. അവിടെ പരിശുദ്ധനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം, ദൈവത്തിൻ്റെ പരിശുദ്ധിയെയും മനുഷ്യൻ്റെ വിശുദ്ധിയെയും ഒരുപോലെ കുറിക്കുന്ന ഖദോഷ് (qadosh – 6918) എന്ന എബ്രായ പദമല്ല; പ്രധാനമായും, മനുഷ്യൻ്റെ വിശുദ്ധിയെ കൂറിക്കുന്ന ഹസീദ് (hasid – 2623) എന്ന പദമാണ്. എന്നാൽ 32 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ആ പദം, ദൈവത്തിൻ്റെ പ്രവൃത്തിയിലുള്ള വിശുദ്ധിയെ കുറിക്കാനും (സങ്കീ, 145:17), കരുണയെ കുറിക്കാനും ഓരോ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (യിരെ, 3:12). ആ പദം പ്രധാനമായും ഭൗമിക വിശുദ്ധന്മാരെ (saints) കുറിക്കുന്നതാണ്. ഉദാ: (1ശമൂ, 2:9; 2ദിന, 6:41: സങ്കീ, 30:4; 31:23; 32:6; 37:28; 50:5; 52:9). അതായത്, ദാവീദ് പ്രവചിച്ച ദ്രവത്വമില്ലാത്ത പരിശുദ്ധൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്നു തെളിയുന്നു. മലയാളത്തിലെ രണ്ടു പരിഭാഷകൾ നോക്കാം: “അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല. അവിടുത്തെ ഭക്തനെ മരണഗര്‍ത്തത്തിലേക്ക് അയയ്‍ക്കുകയില്ല.” (സത്യവേദപുസ്തകം സമകാലിക പരിഭാഷ). അടുത്തത്: “എന്തുകൊണ്ടെന്നാൽ, യഹോവേ, എൻ്റെ ആത്മാവിനെ നീയൊരിക്കലും പാതാളത്തിലേക്ക് അയക്കുകയില്ല. നിൻ്റെ വിശ്വസ്തനെ ശവക്കുഴിയാൽ ചീഞ്ഞളിയാൻ നീയനുവദിക്കില്ല.” (ഇ.ആർ.വി. മലയാളം; ഒ.നോ: പുതിയലോക ഭാഷാന്തരം). അപ്പോൾ, ദൈവത്തിൻ്റെ ഒരു ഭൗമിക പരിശുദ്ധൻ അഥവാ, ഭക്തനെക്കുറിച്ചാണ് ദാവീദിൻ്റെ പ്രവചനമെന്ന് വ്യക്തം.

മറ്റൊരു സൂചന: ദൈവത്തിൻ്റെ പരിശുദ്ധത്മാർ എന്ന് ബഹുവചനത്തിലല്ല, “പരിശുദ്ധൻ” എന്ന് ഏകവചനത്തിലാണ് ദാവീദ് പ്രവചിക്കുന്നത്. ഹിബ്രു, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള എല്ലാ പരിഭാഷകളിലും “hasid–hebrew, belived one, faithful one, faithful servant, favored one, godly one, Holy man Holy One, loved one, Merciful One, merciful ones, pious servant, Pure One, sacred one, saintly one, special one, പരിശുദ്ധൻ, ഭക്തൻ, വിശ്വസ്തൻ” എന്നിങ്ങനെ ഏകവചനത്തിലാണ് കാണുന്നത്. തന്മൂലം, ദ്രവത്വം കാണാത്ത പരിശുദ്ധനെന്ന പ്രയോഗം, ക്രിസ്തുവിലൂടെ മരണം നീങ്ങിപ്പോയ സകലജാതികളെയും വിവക്ഷിക്കുന്നില്ല.

പരിശുദ്ധൻ ക്രിസ്തുവല്ലെന്നു നാം കണ്ടു; അവൻ സ്വർഗ്ഗീയനല്ല, ഭൗമികനാണെന്നു കണ്ടു; “പരിശുദ്ധൻ” എന്നു ഏകവചനത്തിലാണ് പ്രവചിച്ചിരിക്കുന്നതെന്നു കണ്ടു; അതിലൊക്കെ ഉപരിയായി, ക്രിസ്തുവിൻ്റെ ക്രൂശുമരണവും പുനരുത്ഥാനവും മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയവനാണെന്നും നാം കണ്ടു. അങ്ങനെയൊരു പരിശുദ്ധനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? നിശ്ചയമായും പറഞ്ഞിട്ടുണ്ട്.

ഭൗമികസന്തതി: ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങശുടെയും അവകാശിയായ ഒരു ഭൗമികസന്തതിയുണ്ട്. അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) യിസ്ഹാക്കിൻ്റെയും (ഉല്പ, 26:5) യാക്കോബിൻ്റെയും (ഉല്പ, 28:14) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34) വിശേഷാൽ ദൈവത്തിൻ്റെ പുത്രനും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1) പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ (സങ്കീ, 2:2; പ്രവൃ, 4:26) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ആ സന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും (പുറ, 4:22,23) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവിൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10;  42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനുമായ (ഹോശേ, 11:1) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ദൈവപുത്രനും മനുഷ്യപുത്രനും പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ ആ ഭൗമികസന്തതിയുടെ പേരാണ് യിസ്രായേൽ.

ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്: ഒന്നാമത്, ഭൗമികസന്തതിയായ യിസ്രായേലിനെയും രണ്ടാമത്, യിസ്രയേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ച് കൊടുക്കാൻ വന്ന ആത്മികസന്തതിയായ ക്രിസ്തുവിനെയും: (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1; – മത്താ, 1:17; 17:5). സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം അബ്രാഹാം മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. ദൈവത്തിൻ്റെ രക്ഷ ഭൂമിമുഴുവൻ എത്തിക്കേണ്ടതിന് സകലജാതികൾക്കും പ്രകാശമാക്കി വെച്ചിരുന്നത് ഭൗമികസന്തതിയായ യിസ്രായേലിനെയാണ്: (യെശ, 49:6; 42:7. ഒ.നോ: പ്രവൃ, 1:8; 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു ക്രിസ്തു പറഞ്ഞതോർക്കുക: (യോഹ, 4:22). എന്നാൽ, ഭൗമികസന്തതി പാപംമൂലം മരണത്തിന് ഏല്പിക്കപ്പെട്ടവനായിരുന്നു: “പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.” (സങ്കീ, 18:5). അവൻ ജീവനായി അപേക്ഷിക്കുന്നത് നോക്കുക: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). ഈ വാക്യത്തിൽ ഭൂമിയുടെ ആഴങ്ങൾ; എന്ന പ്രയോഗം പാതാളത്തെയാണ് സൂചിപ്പിക്കുന്നത്. “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” (സങ്കീ, 85:6.ഒ.നോ: 80:18; 119:25,37,40,88,107,149,154,158; 138:7; 143:11; ഹോശേ, 6:2). ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം ലോകസ്ഥാപനത്തിൽത്തന്നെ വാഗ്ദത്തം ചെയ്തിരുന്ന ആത്മികസന്തതിയാണ് ക്രിസ്തു: (ഉല്പ, 3:15; യെശ, 7:14; 9:6; മത്താ, 1:21).  “യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.” (സങ്കീ, 33:18,19. ഒ.നോ: 22:15; 56:13; 68:20; 79:11; 102:21; 116:8). ആത്മികസന്തതിയായ ക്രിസ്തുവിലൂടെയാണ് ഭൗമികസന്തതിയുടെ മരണവും ദ്രവത്വവും നീങ്ങിപ്പോകുന്നത്. അതിനാൽ, ദൈവം പാതാളത്തിൽ വിട്ടുകളയാത്തതും ദ്രവത്വം കാണ്മാൻ സമ്മതിക്കാത്തതുമായ യഥാർത്ഥ പരിശുദ്ധൻ യിസ്രായേലാണ്.

യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ അഥവാ വിശുദ്ധൻ. ദൈവത്തിൻ്റെ വിശുദ്ധസന്തതി ജാതികളുമായി ഇടകലർന്ന് അശുദ്ധരായതായി എസ്രാ പറഞ്ഞിരിക്കുന്നു: “അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.” (എസ്രാ, 9:2). വിശുദ്ധസന്തതി ദൈവത്തെത്തള്ളി നാശത്തിനു വിധേയമായാലും ഒരു കുറ്റിയായി ശേഷിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു: “അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.” (യെശ, 6:13). “തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ  കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.” (1ശമൂ, 2:9; 2ദിന, 6:41; സങ്കീ, 4:3; 12:1; 30:4; 31:23; 32:6; 37:28; 50:5).. സങ്കീർത്തനം 16:10-ൽ “പരിശുദ്ധനെ” കുറിച്ചിരിക്കുന്ന ഹസീദ് (hasid – 2623) എന്ന പദത്തെയാണ് മേല്പറഞ്ഞ വാക്യങ്ങളിൽ “ഭക്തൻ, വിശുദ്ധൻ, വിശുദ്ധന്മാർ” എന്നൊക്കെ പരിഭാഷ ചെയ്തിരിക്കുന്നത്. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ holy one എന്നാണ്: (LXXuk. ഒ.നോ: BST. ഒ.നോ: AB, CPDV, DRC, Logos). ദൈവം സകലജാതികളിൽ നിന്നും തനിക്കായി വേർതിരിച്ച പരിശുദ്ധനാണ് യിസ്രായേൽ: “കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.” (1രാജാ, 8:53. ഒ.നോ: ലേവ്യ, 20:26).

വാഗ്ദത്ത സന്തതിയും, ദൈവം ജനിപ്പിച്ച പുത്രനും, ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും, നിശ്ചല കൃപകളുടെ അവകാശിയും; യിസ്രായേലാണെന്ന്, പുതിയനിയമത്തിൽ പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, യേശുക്രിസ്തുവിലൂടെ അത്, യിസ്രായേൽ മക്കൾക്ക് നിവൃത്തിച്ചതായി സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു; എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ  അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നുഎന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:32-39). പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം; യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു. അഥാവാ, യിസ്രായേലിന് നിവൃത്തിച്ചിരിക്കുന്നു. എന്തായിരുന്നു; പിതാക്കന്മാരോടുള്ള വാഗ്ദത്തം? അവരുടെ സന്തതി മുഖാന്തിരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നതായിരുന്നു. (ഉല്പ, 22:18; 26:5; 28:14). തന്മൂലം, വാഗ്ദത്ത സന്തതി ദ്രവത്വം കാണാതെ ഇരിക്കണമായിരുന്നു. പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ 3:25-26). പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോട് ചെയ്ത, നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. ഭൗമികസന്തതിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിക്കാനാണ്, ആത്മിക സന്തതിയായ ക്രിസ്തു വന്നത്.

പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലായിരുന്നെങ്കിൽ, ഒരു പുതിയനിയമം ഉണ്ടാകില്ലായിരുന്നു. അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ലായിരുന്നു. പഴയനിയമത്തെ നിവൃത്തിക്കാനാണ് ആത്മിക സന്തതിയായ ക്രിസ്തു വെളിപ്പെട്ടത്. ക്രിസ്തു പറയുന്നത് കേൾക്കുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. (മത്താ, 5:17-18). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ അഥവാ ന്യായപ്രമാണ സന്തതിയായ യിസ്രായേലിന് കഴിയാത്തതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചത്: (റോമ, 8:3). അതായത്, സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം പൂർവ്വപിതാക്കന്മാർ മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും, ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. എന്നാൽ, വാഗ്ദത്ത സന്തതിയുടെ പാപസ്വഭാവം നിമിത്തം, ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊന്നും അവന് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). പൂർവ്വപിതാക്കന്മാരോടുള്ള ദൈവത്തിൻ്റെ നിയമം ന്യായപ്രമാണത്താൽ ഉള്ളതല്ല; വാഗ്ദത്താൽ ഉള്ളതാണ്. വാഗ്ദത്തം നിരുപാധികവും, ദൈവത്തിൻ്റെ നിശ്ചല കൃപയും ആയിരുന്നു.: (യെശ, 55:3;  പ്രവൃ, 13:34. ഒ.നോ: സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). അതായത്, ന്യായപ്രമാണത്തിന് അതീതമായ ഒരു ശാശ്വതവും ഉപാധികളില്ലാത്തതുമായ നിയമമാണ് ദൈവം അവരുമായിട്ട് ചെയ്തിരുന്നത്.” (ഉല്പ, 22:17,18; 26:5; 28:14; 2ശമൂ, 7:8-16; യെശു, 55:3). അതിനാലാണ്, വാഗ്ദത്തസന്തതി ന്യായപ്രമാണം അനുസരിക്കാതിരുന്നിട്ടും, അവനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താൽ, കൃപയുടെ പുതിയൊരു നിയമം രചിച്ചത്. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-20).

ചരിത്രത്തിലേക്കു നോക്കിയാലും യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധനെന്നു കാണാൻ കഴിയും. യിസ്രായേൽ ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്ത സന്തതിയുമെങ്കിലും, മനുഷ്യരെന്ന നിലയിൽ തെറ്റിപ്പോകുന്ന ഹൃദയമുള്ളവരാകയാൽ പീഡകളും യുദ്ധങ്ങളും ഒരിക്കലും അവരെ വിട്ടുമാറിയിരുന്നില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതി ഉണ്ടായ കാലംമുതൽ അവർ പ്രവാസികളും അടിമകളുമായിരുന്നു. അബ്രാഹാമിനോടുള്ള വാഗദത്തംപോലെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അവർ പെരുകിയത് മിസ്രയീമ്യ ദാസ്യകാലത്താണ്: (പുറ, 1:7). യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായതുവരെ അവിടെ അവരുടെ ജീവിതം സമാധാനപരമായിരുന്നു; അതിനുശേഷം അവരുടെ ജീവിതം ദുരിതപൂർണ്ണമായി: (പുറ,1:8-13). അവിടെനിന്നും മോശെ മുഖാന്തരം വീണ്ടെടുക്കപ്പെട്ടജനം ദൈവത്തോടും മോശെയോടും മത്സരിക്കുകവഴി, മിസ്രയീമിൽനിന്നു പുറപ്പെട്ട ജനം മുഴുവൻ (രണ്ടു കുടുബമൊഴികെ) മരുഭൂമിയിൽ ഒടുങ്ങുംവരെ നാല്പതുവർഷം മരുഭുമിയിലഞ്ഞു: (സംഖ്യാ, 13:33,34). അനന്തരം അടുത്തതലമുറ യേശുവയുടെ നേതൃത്വത്തിൽ വാഗ്ദത്തകനാൻ കൈവശമാക്കിയെങ്കിലും അവർക്കു യുദ്ധമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല: (യോശ, 10:1–12:24). ഇരുപത്തഞ്ചുവർഷം കഴിഞ്ഞ് യോശുവയുടെ കാലശേഷം 8 വർഷം മെസോപൊത്താമ്യ അടിമത്വം (ന്യായാ, 3:8), 18 വർഷം മോവാബിൻ്റെ അടിമത്വം (ന്യായാ, 3:14), 20 വർഷം ഹാസോരിലെ കാനന്യരാജാവായ യാബീന്റെ കീഴിൽ ഞെരുക്കം (ന്യായാ, 4:3), 7 വർഷം മിദ്യാന്യ അടിമത്വം (ന്യായാ, 6:1), 3 വർഷം അബീമേലെക്കിൻ്റെ ഭരണം (ന്യായാ, 9:22), 18 വർഷം അമ്മോന്യരുടെ കീഴിൽ ഞെരുക്കം (ന്യായാ, 10:8), 40 വർഷം ഫെലിസ്ത്യരുടെ കീഴിലെ അടിമത്വം (ന്യായാ, 13:1). എല്ലാ അടിമത്വത്തിൽ നിന്നും ന്യായാധിപന്മാരാൽ വിടുവിക്കപ്പെട്ട ജനം ഒടുവിൽ ശമൂവേലിൻ്റെ ന്യായപാലനകാലത്ത് ജാതികൾക്കുള്ളതുപോലെ രാജാവിനെ ചോദിക്കുകയും ദൈവത്തിൻ്റെ കല്പനപോലെ ശമൂവേൽ ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ അവരുടെ ആദ്യത്തെ രാജാവായി വാഴിക്കുകയും ചെയ്തു: (1ശമൂ, 11:15).

ദാവീദിൻ്റെയും ശലോമോൻ്റെയും കാലത്തൊക്കെ അവർ കുറച്ചൊക്കെ സമാധാനം അവർ അനുഭവച്ചുവെങ്കിലും അവരുടെ പാപം സ്വഭാവം നിമിത്തം ശാശ്വതമായ സമാധാനം അനുഭവിച്ചിട്ടുള്ള ഒരു ജാതിയല്ല യിസ്രായേൽ. ബാബേൽരാജാവായ നെബൂഖദ്നേസർ ഭരണം കയ്യാളിയ ബി.സി. 607-മുതൽ സ്വന്തമായി അവർക്ക് രാജ്യമുണ്ടാകുന്ന 1948-വരെ അവരനുഭവിച്ച അവർണ്ണനീയമായ കഷ്ടം സഹിക്കാൻ ഭൂമിയിലെ ഒരു ജാതിക്കും കഴിയില്ല. ബി.സി. 607–537-വരെ ബാബേലിൻ്റെ അടിമത്വം (ദാനീ, 1:1–എസ്രാ, 1:1; 2ദിന, 36:22). ബി.സി. 537–331-വരെ പേർഷ്യൻ അടിമത്വം (യിരെ, 25:12–ദാനീ, 5:30,31). ബി.സി. 331–63-വരെ ഗ്രീസിൻ്റെ അടിമത്വം (ദാനീ, 11:3,4). ബി.സി. 63-എ.ഡി. 138-വരെ റോമൻ അടിമത്വം. റോമൻ ചക്രവർത്തി ഹദ്രിയൻ്റെ (Hadrian) കാലത്തെ (എ.ഡി. 117–138) ബാർ-കൊഖ്ബ കലഹത്തിലൂടെ (Bar-Kokhba Revolt) വാഗ്ദത്തസന്തതി വാഗ്ദത്ത ദേശത്തുനിന്ന് തുടച്ചുനീക്കപ്പെടുകയും സകല ജാതികളിലേക്കും അടിമയായി പോകുകയും ചെയ്തു. റോമൻ ചക്രവർത്തി ഹദ്രിയാൻ്റെ കാലത്തുനടന്ന കലാപത്തിൽ പതിനൊന്നു ലക്ഷംപേർ കൊല്ലപ്പെട്ടതായും തെണ്ണൂറ്റേഴായിരം പേർ പിടിക്കപ്പെട്ടതായും യെഹൂദാ ചരിത്രകാരനായ ജോസീഫസ് പറഞ്ഞിട്ടുണ്ട്. എ.ഡി. 250–1948-വരെയുള്ള യെഹൂദാ പീഡനത്തിൻ്റെ ചരിത്രം JUDAISM ONLINE എന്നൊരു സൈറ്റിൽ അവർതന്നെ പട്ടികയായി കൊടുത്തിരിക്കുന്നത് കാണാം: [https://www.simpletoremember.com/articles/a/HistoryJewishPersecution/] 1933-1945-വരെ യെഹൂദന്മാർക്കെതിരെ ജർമ്മനിയിൽ ഹിറ്റ്ലർ അഴിച്ചുവിട്ട നാശത്തിൻ്റെ കൊടുങ്കാറ്റ് 60 ലക്ഷം യെഹൂദന്മാരെയാണ് കൊന്നൊടുക്കിയത്. ഇന്ത്യപോലുള്ള ചുരുക്കം ചില രാജ്യങ്ങളൊഴികെ, അവർ പ്രവാസികളായിപ്പോയ എല്ലാ രാജ്യങ്ങളിലും അലർ കൊടിയ പീഡകൾ അനുഭവിച്ചു. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം ഇനിയുമവർക്ക് ഉണ്ടാകും: (മത്താ, 24:21). അതായത്, ഒരു ജാതി ഭൂമുഖത്തുനിന്നു നൂറുവട്ടം മുടിഞ്ഞുപോകേണ്ട അത്രയും കഷ്ടം സഹിച്ചിട്ടും അവർ മുടിഞ്ഞുപോകാതെ അഥവാ പാതാളത്തിൽ ഇറങ്ങിപ്പോകാതെയും ദ്രവത്വം കാണാതെയും അജയ്യരായി ഇന്നും നിലനില്ക്കുന്നത്, അവരെ ദ്രവത്വം കാണ്മാൻ സമ്മതിക്കയില്ലെന്ന ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. ലോകാവകാശി എന്നാണ് പൗലൊസ് അവരെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. യേശുക്രിസ്തുവല്ല, യിസ്രായേലാണ് ഇരിമ്പുകോൽകൊണ്ട് ഈ ഭൂമിയെ മരിക്കേണ്ട നിത്യരാജാവെന്നുകൂടി അറിയുമ്പോഴാണ്, അവൻ്റെ മേലുള്ള ദൈവത്തിൻ്റെ വാഗ്ദത്തം എത്ര വലുതാണെന്ന് നാം തിരിച്ചറിയുന്നത്: (യോഹ, 18:36; സങ്കീ, 2:8,9; 8:5-7; 45:6,7; 110:1; ദാനീ, 7:13,14–18,21,27. ഒ.നോ: യോഹ, 5:22).

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും, വിശേഷാൽ, സകല അനുഗ്രഹങ്ങളുടെയും, വാഗ്ദത്തങ്ങളുടെയും, അവകാശിയായ ദൈവപുത്രനും യിസ്രായേലാണെന്ന് അറിയാത്തതുകൊണ്ടാണ്; ഏകസത്യദൈവത്തെ പലരും അറിയാതെ പോയത്. യിസ്രായാലെന്ന ദൈവസന്തതിയെ അറിയാതെ, ഏകദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ, യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. മനുഷ്യൻ്റെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, ₹എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

അതായത്, ന്യായപ്രമാണത്തിൻ്റെ സന്തതിയും, വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിന്, അവൻ്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരികരിച്ചുകൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:32). ക്രിസ്തുവിനെ ഇന്നും അനേകർക്കും അറിയില്ല. ക്രിസ്തു, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40; 2കൊരി, 5:21; 1തിമൊ, 2:6; 3:14-16). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു, അബ്രാഹാമാൻ്റെ പുത്രൻ, ദാവീദുപുത്രൻ തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങളാണ്.

ദ്രവത്വം കാണാത്ത പരിശുദ്ധനായ യിസ്രായേലിനു വേണ്ടിയാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നതെന്നതിന് പുതിയനിയമത്തിൽ അനേകം തെളിവുകളുണ്ട്. 1. പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. മറിയയോടുള്ള ദൂതൻ്റെ പ്രവചനം ഇങ്ങനെയാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും” യഹോവയായ ദൈവത്തിൻ്റെ ജനമാണ് യിസ്രായേൽ: (ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9:6). ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു: (1തിമൊ, 3:14-16). അതായത്, തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനാകുകയായിരുന്നു. 2. സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54,55). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). “യിസ്രായേൽ ജനത്തെ അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക: (യോഹ, 8:33; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 3. സെഖര്യാപുരോഹിതൻ്റെ അടുത്ത പ്രവചനം: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അഥവാ യിസ്രായേലിനെ സന്ദർശിച്ച് (visit) അഥവാ വന്നുകണ്ടു രക്ഷിക്കും. “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനത്തിൻ്റെ ആത്മിക നിവൃത്തിയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (ഇയ്യോ, 19:25; 1തിമൊ, 3:16). 4. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” എന്ന് പത്രോസ് പറയുന്നു. (പ്രവൃ, 3:25-26). പത്രൊസ്, ശലോമോൻ്റെ മണ്ഡപത്തിൽ നിന്നുകൊണ്ട്, യിസ്രായേൽ പുരുഷന്മാരോട് പറയുന്നതാണ് ഇക്കാര്യം. പ്രവൃത്തികൾ 3:11-25. ദൈവം ജനിപ്പിച്ച പുത്രനും, ദ്രവത്വമില്ലാത്ത പരിശുദ്ധനും നിശ്ചല കൃപകളുടെ അവകാശിയും യിസ്രായേൽ ആണെന്നും, യേശുവിൻ്റെ ഉയിർപ്പിനാൽ, അത് യിസ്രായേലിന് നിവർത്തിച്ചുവെന്ന് പൗലൊസും പറഞ്ഞിരിക്കുന്നു. (പ്രവൃ, 13:32-39). ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവും മൂലമാണ് യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയായി തുടങ്ങുന്നത്. അതിനാലാണ് വാഗ്ദത്തസന്തതിയുടെ രക്ഷിതാവും മറുവിലയുമായ ക്രിസ്തുവിൽ അവൻ്റെ പ്രവചനങ്ങളെല്ലാം ആരോപിച്ചിരിക്കുന്നത്. ക്രിസ്തുവിലൂടെയുള്ളത് പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ്; ക്രിസ്തുവിൻ്റെ രക്ഷാകര പ്രവൃത്തിയുടെ പൂർണ്ണഫലം അഥവാ, പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി യിസ്രായേലിന് ലഭിക്കാനിരിക്കുന്നതേയുള്ളു. (യെശ, 25:8).. 5. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14-16). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു” ദൈവത്തിൻ്റെ പുത്രനും അഥവാ മക്കളും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയുമാണ് യിസ്രായേൽ: (ഉല്പ, 22:17,18; പ്രവൃ, 3:25. ഒ.നോ: യോഹ, 8:33; 8:37; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 16-ാം വാക്യം: “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു” അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെ; മരണത്തിൽനിന്നും, ദ്രവത്വത്തിൽ നിന്നും രക്ഷിക്കാൻ, അവൻ്റെ ദൈവമായ യഹോവയാണ് മനുഷ്യനായി വന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1ൻ്റെ20).

അതായത്, “നീ എന്റെ പ്രാണനെ; പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ; ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്ന പ്രവചനം, യിസ്രായേലെന്ന ദൈവപുത്രനെനെക്കുറിച്ചുള്ളതാണ്. ക്രിസ്തുവിൻ്റെ മരണ പുനരത്ഥാനങ്ങളിലൂടെ നിവൃത്തിയായ, നിവൃത്തിയായിക്കൊണ്ടിരിക്കുന്ന എല്ലാ വാഗ്ദത്തങ്ങളുടെയും അവകാശി യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. ആ വാഗ്ദത്തങ്ങൾ നിവൃത്തിക്കുവാൻ അവൻ്റെ ദൈവം മനുഷ്യനായി പ്രത്യക്ഷനായപ്പോൾ, യിസ്രായേലെന്ന ദൈവസന്തതിയെ അറിയാത്ത ക്രൈസ്തവർ, വാഗ്ദത്തം നിവൃത്തിക്കാൻ വന്ന യേശുവിനെപ്പിടിച്ച് വാഗ്ദത്ത സന്തതിയും മറ്റൊരു ദൈവവുമാക്കി. അതിൻ്റെ ഫലമായി, ഏകസത്യദൈവം ബഹുദൈവമാകുകയും, ബൈബിളിൻ്റെ ഉപദേശം ക്രൈസ്തവർക്ക് അന്യമാകുകയും ചെയ്തു. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; പഴയനിമത്തിൻ്റെ നിവൃത്തിയാണ്. പഴയപുതിയനിയമ സന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ബൈബിൾ ഉള്ളതുപോലെ മനസ്സിലാക്കാൻ കഴിയുമെന്ന് ആരും വിചാരിക്കണ്ട. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

പിതാവായ ഏകദൈവവും ഏകമനുഷ്യനായ യേശുക്രിസ്തുവും

“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരിന്ത്യർ 8:6)

“എന്നാൽ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമർ 5:15)

“പിതാവായ ഏക ദൈവമേ നമുക്കുള്ളു, അവൻ  സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന; ഏക കർത്താവും നമുക്കുണ്ട്, അവൻ മുഖാന്തരം സകലവും; അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). പിതാവ് അഥവാ, ദൈവം ഒരുത്തൻ മാത്രം എന്നതാണ്, ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4-9). അത്, യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). സ്രഷ്ടാവും പിതാവുമായ യഹോവ മാത്രമാണ് ദൈവമെന്ന് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അപ്പോൾ, നമ്മുടെ പാപങ്ങളെപ്രതി ക്രൂശിൽ മരിച്ച് രക്ഷ ഒരുക്കിയ ഏക കർത്താവായ യേശുക്രിസ്തു ആരാണ്? പൗലൊസ് അവനെ ഏകമനുഷ്യൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. “എന്നാൽ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏക മനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ഏകമനുഷ്യനായ ക്രിസ്തുവിനെ വേണ്ടുംവണ്ണം അറിയാത്തതുകൊണ്ട്, ഏകദൈവത്തെയും അനേകരും അറിയുന്നില്ല എന്നതാണ് യഥാർത്ഥമായ വസ്തുത. തന്മൂലം, ഏക മനുഷ്യനായ യേശുക്രിസ്തുവിനെക്കുറിച്ച്, ദൈവാത്മാവ് രേഖപ്പെടുത്തി വെച്ചിരിക്കുന്ന ആത്മികചരിത്ര വസ്തുതകളാണ് ഇനി നാം പരിശോധിക്കാൻ പോകുന്നത്:

1. പുതിയനിയമത്തിൻ്റെ ആമുഖം: അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി.” (മത്താ, 1:1). പുതിയനിയമത്തിൻ്റെ ആമുഖവാക്യമാണിത്. ഏതൊരു പുസ്തകത്തിൻ്റെയും ആമുഖത്തിൽ കേന്ദ്രകഥാപാത്രത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ടാകും. ഒന്നാംവാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ, ക്രിസ്തു അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ഒരു മനുഷ്യനാണെന്നു മനസ്സിലാകും. ക്രിസ്തു സർവ്വകാലങ്ങൾക്കുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രനായ ഒരു ദൂതനാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും പുത്രനായി ഒരു ദൈവം ജനിച്ചുവെന്നോ, ദൂതൻ ജനിച്ചുവെന്നോ പറഞ്ഞാൽ എങ്ങനെയിരിക്കും?

2. വംശാവലി: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:” (മത്താ, 1:1). ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, സ്വാഭാവികമായ മരണമോ ഇല്ല. എന്നാൽ, ആദ്യമനുഷ്യനായ ആദാം മുതലുള്ള ഒരു മാനുഷിക വംശാവലിയും പൂർവ്വപിതാവായ അബ്രാഹാമിൽ തുടങ്ങി ദാവീദ് രാജാവു വഴിയുള്ള ഒരു രാജകീയ വംശാവലിയും ക്രിസ്തുവിനുണ്ട്: (ലൂക്കൊ, 3:23-38; മത്താ, 1:1-16). ഇതൊരു മനുഷ്യൻ്റെ വംശാവലിയാണ്. അല്ലാതെ, ദൈവത്തിൻ്റെയോ, ദൂതൻ്റെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെയോ വംശാവലിയല്ല.

3. പരിശുദ്ധാത്മാവിൽ ഉല്പാദിതമായവൻ: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ; മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. തൻ്റെ സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1:17). അതിനാൽ, ദൈവത്തിന് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യൻ മറിയയുടെ ഉദരത്തിൽ ഉരുവായൻ അഥവാ, രൂപപ്പെട്ടവനാണ്. അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് അവളിൽ രൂപാന്തരപ്പെട്ടതല്ല; അഥവാ, അവതാരമെടുത്തതല്ല. അവതാരമെന്നത് ബൈബിൾ വിരുദ്ധമായ ഒരു പൊട്ടക്കഥ മാത്രമാണ്.

4. ജനനം അഥവാ, ഉത്ഭവം: “അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യിസ്ഹാക്ക് മുതൽ യോഹന്നാൻ സ്നാപകൻ വരെയുള്ളവരുടെ ജനനത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന അതേ പദം തന്നെയാണ്, യേശുവിൻ്റെ ജനനത്തെ കുറിക്കാനും ഉപയോഗിച്ചിരിക്കുന്നത്. വ്യത്യാസം ഒന്നുമാത്രം: അവർ അവരുടെ അപ്പന്മാരാലും, യേശു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ ഉരുവായി. തന്മൂലം, എല്ലാ മനുഷ്യരെയുംപോലെ, യേശുവെന്ന മനുഷ്യനും ഒരു ആരംഭമുണ്ട്. (മീഖാ, 5:2,3; പ്രവൃ, 3:22; റോമ, 9:5)

5. മറിയയുടെ ആദ്യജാതൻ: “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.” (ലൂക്കോ, 2:7; മത്താ, 1:25). കന്യകയായ മറിയ പരിശുദ്ധാത്മാവിനാൽ പ്രസവിച്ചത്, അവളുടെ ആദ്യജാതനെ അഥവാ, മൂത്തപുത്രനെയാണ്. (മത്താ, 1:20,25). അതിനുശേഷം, അവൾ യോസേഫിനാൽ വേറെയും മക്കളെ പ്രസവിച്ചു. (മർക്കൊ, 6:3). അവളുടെ ആദ്യജാതൻ ദൈവവും, അനന്തരജാതന്മാർ മനുഷ്യരുമാകുന്നത് എങ്ങനെയാണ്? “അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു” എന്ന പ്രയോഗംതന്നെ ജനിച്ചവൻ ഒരു പൂർണ്ണ മനുഷ്യനാണ് എന്നതിൻ്റെ തെളിവാണ്.

6.പരിച്ഛേദന: “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ  ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.(ലൂക്കോ, 2:21). എല്ലാ യെഹൂദാ പുരുഷപ്രജയും ചെയ്യുന്നതുപോലെ യേശുവും പരിച്ഛേദന ഏറ്റു. അവൻ മനുഷ്യനായതുകൊണ്ടാണ് പരിച്ഛേദന ഏറ്റത്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ജെൻ്റർ ഇല്ലാത്ത ദൈവമാണ് പരിച്ഛേദന ഏറ്റത്.

7. ആദ്യജാതൻ്റെ വീണ്ടെടുപ്പ്: “മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.” (ലൂക്കോ, 2:22-24). യേശുവെന്ന മനുഷ്യക്കുഞ്ഞ് മറിയയുടെ ആദ്യജാതനാകകൊണ്ടാണ് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ, എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുചെന്ന് ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തത്: (ലേവ്യ, 12:2-6; മത്താ, 1:25; ലൂക്കൊ, 2:7).

8. വളർച്ചയും വികാസവും: “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.” (ലൂക്കോ, 2:52). എല്ലാ മനുഷ്യരെപ്പോലെ ശൈശവം, ബാല്യം, കൗമാരം, യൗവനം എന്നീ അവസ്ഥകളിലൂടെ, ക്രിസ്തുവിൻ്റെ വളർച്ചയും വികാസവും സ്വാഭാവികമായിരുന്നു. ആത്മാവിൽ ബലപ്പെട്ടുവന്നതും, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നുവന്നതും ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ, ദൂതനോ ഒന്നുമല്ല; ഒരു പൂർണ്ണമനുഷ്യനാണ്.

9. ക്രിസ്തുവിൻ്റെ വയസ്സ്: “അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.” (ലൂക്കോ, 2:42). “യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു.” (ലൂക്കോ, 3:23). സൃഷ്ടികളെങ്കിലും, ഭൗമികരല്ലാത്തവരും സ്വാഭാവികമായ മരണമില്ലാത്തവരും ആകയാൽ, ദൂതന്മാർക്കുപോലും വയസ്സ് കണക്കിടാറില്ല. തന്മൂലം,, ബൈബിളിൽ പറഞ്ഞിരിക്കുന്നത്, ദൈവത്തിൻ്റെ വയസ്സല്ല; യേശുവെന്ന മനുഷ്യൻ്റെ വയസ്സാണ്.

10. വളർത്തച്ഛനും സഹോദരങ്ങളും: “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ  യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (യോഹ, 1:45). “ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെനിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.” (മത്താ, 13:55, മർക്കൊ, 6:3). ഇത് യേശുവെന്ന മനുഷ്യന്റെ അപ്പനും അമ്മയും സഹോദരങ്ങുളുമാണ്.

11. ക്രിസ്തു: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കോ, 3:21,22). “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: 4:27; ലൂക്കൊ, 4:18,19). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന മനുഷ്യന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, യോർദ്ദാനിലെ സ്നാനാനന്തരം, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (യെശ, 61:1-2; ലൂകൊ, 2:11). അതായത്, യോർദ്ദാനിൽ വെച്ചാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. ഈ ചരിത്രപരമായ വസ്തുത, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:18-21).

12. ദൈവപുത്രൻ: “അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും” (ലൂക്കൊ, 1:32),
“ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ മറിയയോടുള്ള ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളാണ് മേല്പറഞ്ഞത്. നിന്നിൽനിന്ന് ദൈവത്തിൻ്റെ പുത്രൻ ജനിക്കുമെന്ന് പ്രസ്താവിക്കുകയല്ല ചെയ്തത്. നിന്നിൽ നിന്ന് ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് പ്രവചിക്കുകയാണ് ചെയ്തത്. ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (സംഖ്യാ, 24:14; ദാനീ, 2:45). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ്, അത് ചരിത്രമാകുന്നത്. മറിയയോടുള്ള ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ വൃവൃത്തിയായിരുന്നു സ്വർഗ്ഗതിൽനിന്നുകേട്ട പിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). അതായത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വിശേഷാൽ, മറിയയുടെയും മകനായ യേശുവെന്ന മനുഷ്യൻ ജനിച്ച്, ഏകദേശം മുപ്പത് വയസ്സ് കഴിഞ്ഞപ്പോഴാണ്, പ്രവചനംപോലെ ദൈവത്തിൻ്റെ പുത്രനായത്. ചരിത്രപരമായി പറഞ്ഞാൽ, യേശുവെന്ന മനുഷ്യൻ ജനിക്കുന്നത് ബി.സി. 6-ലും, യേശുവെന്ന ദൈവപുത്രൻ ജനിച്ചത് എ.ഡി. 29-ലുമാണ്. അപ്പോൾ, യഹോവസാക്ഷികൾ പഠിപ്പിക്കുന്ന ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രൻ ആരാണ്? ട്രിനിറ്റി പഠിപ്പിക്കുന്ന സർവ്വലോകങ്ങൾക്കുമുമ്പെ പിതാവ് ജനിപ്പിച്ച പുത്രൻ ആരാണ്? അങ്ങനെയൊരു പുത്രൻ ബൈബിളിലില്ല. അത് വേറൊരു സുവിശേഷവും, വേറൊരു ക്രിസ്തുവുമാണ്.

13. ക്രിസ്തുവിൻ്റെ പരീക്ഷ: “യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1-3). പഴയനിയമത്തിൽ ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദം ചോദിക്കുന്ന സാത്താനെ കാണാം: (ഇയ്യോ, 1:6-12; 2:1-7). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും തൊടണമെങ്കിൽ ദൈവത്തിൻ്റെ അനുവാദം വേണമെന്നുള്ളത് അതിനാൽ വ്യക്തമാണല്ലോ? അപ്പോൾ, ക്രിസ്തു തന്നിൽത്തന്നെ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയള്ളവനോ ആയിരുന്നെങ്കിൽ സാത്താനെങ്ങനെ അവനെ പരീക്ഷിക്കാൻ പറ്റും? ദൈവത്തെക്കാൾ വലിയവനാണോ സാത്താൻ? ദൈവത്തിൻ്റെ ആത്മാവ് അഥവാ, ദൈവമാണ് ക്രിസ്തുവിനെ പരീക്ഷയിലേക്ക് നടത്തുന്നത്. (മത്താ, 4:1). ഒരു ദൈവം മറ്റൊരു ദൈവത്തെ സാത്താനെക്കൊണ്ട് പരീക്ഷിപ്പിച്ചു എന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും? തന്നെയുമല്ല, ബൈബിളിലെ ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആണ്. (യാക്കോ, 1:13). തന്മുലം, ക്രിസ്തു ദൈവമല്ല, പാപമറിയാത്ത മനുഷ്യനായിരുന്നു എന്ന് വ്യക്തമാണല്ലോ? അതുകൊണ്ടാണ്, അവനു പരീക്ഷ നേരിടേണ്ടി വന്നത്;,.

14. ആരാധന ദൈവത്തിനു മാത്രം: “പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:8-10). ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. ക്രിസ്തുവിൻ്റെ മറുപടി എന്താണ്? “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ.” തന്നെ ആരാധിക്കണമെന്നല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിൽ അവനെ ആരാധിക്കണമെന്നാണ്. ആരാണ് ആരാധനയ്ക്ക് യോഗ്യനായ ഏകദൈവം? ആവർത്തനപുസ്തകമാണ് ക്രിസ്തു ഉദ്ധരിച്ചത്. “നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം.” (ആവ, 6:13; 10:20). അതായത്, യഹോവയായ ഏകദൈവത്തെ ആരാധിക്കാനാണ് ക്രിസ്തു പറഞ്ഞത്.

15. ആത്മീയത: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കോ, 4:16). യേശു പതിവായി പള്ളിൽ പോകയും, ദൈവാലയം സന്ദർശിക്കുകയും, തിരുവെഴുത്തുകൾ പഠിക്കുകയും ചെയ്തിരുന്നു. അവൻ പന്ത്രണ്ടാമതെ വയസ്സുമുതൽ ദൈവാലയതിൽ പോയതായും കാണാം. {ലൂക്കോ, 2:41-42). ദൈവപുത്രൻ പൂർണ്ണമനുഷ്യനാണെന്നതിൻ്റെ ഏറ്റവും നല്ല തെളിവാണിത്. ദൈവമാണ്, ദൈവത്തെ കാണാനും ദൈവവചനം പഠിക്കാനും ദൈവാലയത്തിലും പള്ളിയിലും പോയതെന്ന് പറഞ്ഞാൽ, എങ്ങനെയിരിക്കും?

16. പ്രാർത്ഥന: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). രാവിലെയും (മർക്കൊ, 1:35), ഉച്ചയ്ക്കും (സങ്കീ, 55:17), വൈകുന്നേരവും (മത്താ, 14:23), രാത്രി മുഴുവനും (ലൂക്കൊ, 6:12) മനുഷ്യനായ യേശു പിതാവായ ദൈവത്തോട് പ്രാർത്ഥിച്ചതായി കാണാം. ദൈവത്തെ സ്തുതിക്കുന്നവരെങ്കിലും, ദൂതന്മാർ പോലും വ്യക്തിപരമായി പ്രാർത്ഥിചതായി കാണാൻ കഴിയില്ല. മനുഷ്യനല്ലാതെ, ദൈവത്തിന് പ്രാർത്ഥന വേണമോ? അപോൾ, ഒരുദൈവം മറ്റൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചതെന്നു പറഞ്ഞാൽ എങ്ങനെയിരിക്കും?

17. ദൈവപുത്രൻ്റെ പൂർണ്ണമായ മനുഷ്യപ്രകൃതി: ദൈവപുത്രൻ, ദേഹവും ദേഹിയും ആത്ഥാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു:

I. ശരീരം: ദൈവപുത്രനൊരു ഭൗതിക ശരീരം ഉണ്ടായിരുന്നു. “അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി;” (1പത്രൊ, 2:24. ഒ.നോ: മത്താ, 26:12; 27:26,35; യോഹ, 12:3; 19:32; കൊലൊ, 1:22; എബ്രാ, 2:14; 10:5,29)

II. രക്തം: എല്ലാ മനുഷ്യരിലും ഉള്ളതുപോലെ ജീവദായകമായ രക്തം അവനുണ്ടായിരുന്നു: “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34; ലേവ്യ, 17:11,14). പക്ഷെ അവൻ്റെ രക്തം, നിർദ്ദോഷവും നിഷ്കളങ്കവും വിലയേറിയതും ആയിരുന്നു. (1പത്രൊ, 1:19)

III. ഉള്ളം അഥവാ, ദേഹി: സംവേദനക്ഷമമായ (Sensitive) ഒരു ദേഹി അവനുണ്ടായിരുന്നു: “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.” (മത്താ, 26:38; യെശ, 53:12)

IV. ആത്മാവ്: ക്രിസ്തുവിന് ഒരു മനുഷ്യാത്മാവ് ഉണ്ടായിരുന്നു: യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു;” (ലൂക്കോ, 23:46)

18. പാപമറിയാത്തവൻ: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ  നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ.” (എബ്രാ, 7:26). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22). “അവനിൽ പാപം ഇല്ല.” (1യോഹ, 3:5). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത പരിശുദ്ധ ദൈവത്തെക്കുറിക്കുന്നതല്ല. മുപ്പത്തിമൂന്നര വർഷം പാപലോകത്തിൽ ജീവിച്ചവനും പാപികളോടുകൂടെ സഹവസിച്ചിട്ടും പാപം ചെയ്യാതെ, പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനുമായി ജീവിച്ച പൂർണ്ണമുനുഷ്യനെ കുറിക്കുന്ന പ്രയോഗങ്ങളാണ്.

19. പാപരഹിതമായ പരിമിതികൾ: മനുഷ്യനെന്ന നിലയിൽ പാപരഹിതമായ പരിമിതികൾ ക്രിസ്തുവിനുണ്ടായിരുന്നു: “പിന്നെ അവൻ  അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.” (മത്താ, 26:39).

I. പരീക്ഷിക്കപ്പെട്ടു: “പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.” (ലൂക്കോ, 4:1; മത്താ, 4:1). “താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.” (എബ്രാ, 2:18. അവൻ, പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനാണ്, (എബ്രാ, 4:15)

II. വിശപ്പ്: “അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.” (മത്താ, 4:2; ലൂക്കൊ, 4:2). “പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;” (മർക്കൊ, 11:12)

III. ദാഹം: “അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 19:28)

IV. ക്ഷീണം: “യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു;” (യോഹ, 4:6)

V. ഉറക്കം: “അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി:” (മർക്കൊ, 4:38; മത്താ,8:24)

VI. കരച്ചിൽ: “യേശു കണ്ണുനീർ വാർത്തു.” (യോഹ, 11:35)

VII. ദുഃഖം: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.” (മർക്കൊ, 14:34)

VIII.. പ്രാണവേദന: “പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു;” (ലൂക്കോ, 22:44)

IX. വിയർപ്പ്: “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:44). പാപ രഹിതനായ മനുഷ്യനാണെങ്കിലും, ഒരു സാധാരണ മനുഷ്യൻ വിയർക്കുന്നതുപോലെ ക്രിസ്തു കഠിനമായി വിയർത്തു.

X. അവൻ ഗത്ത്ശെമനയിൽവെച്ച് ബലഹീനനായി: “അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.” (ലൂക്കൊ, 22:43)

20. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച മനുഷ്യൻ: “യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:22-23). യേശുവെന്ന മനുഷ്യനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചത് ദൈവമാണെന്ന് വ്യക്തമായി പത്രൊസ് പറഞ്ഞിരിക്കുന്നു. ദൈവം യേശുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്ഭുതം പ്രവർത്തിച്ചതെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 3:2; പ്രവൃ, 10:38). ക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ട്, അവൻ ദൈവമാണെന്ന് കരുതുന്നവരുണ്ട്. ക്രിസ്തു മൂന്നര വർഷമാണ് അത്ഭുതൾ പ്രവർത്തിച്ചത്. എന്നാൽ, ദൈവപുരുഷനായ മോശെ മരുഭൂമിയിൽ നാല്പതുവർഷം അതിശയങ്ങളും അടയാളങ്ങളും ചെയ്തതായി ബൈബിൾ പറയുന്നു. (പ്രവൃ, 7:36). അത്ഭുതങ്ങളാണ് ദൈവത്വത്തിൻ്റെ അളവുകോലെങ്കിൽ, ക്രിസ്തുവിനെക്കാൾ വലിയ ദൈവമാണ് മോശെയെന്ന് പറയേണ്ടിവരും. ഏലീയാവ്, എലീശ, പത്രൊസ്, പൗലൊസ് തുടങ്ങിയ ദൈവങ്ങൾ വേറെയുമുണ്ട്.

21. ഏകനല്ലാത്ത ക്രിസ്തു: പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ല,. (യോഹ, 16:32. ഒ.നോ:  8:16,29). ഈ വാക്യം ദൈവത്തിൻ്റെ ബഹുത്വത്തെ കുറിക്കുന്നതായി പലരും തെറ്റിദ്ധരിക്കുന്നു. ഞാൻ ഏകനല്ല എന്നത്, ഇംഗ്ലീഷിൽ I am not alone ആണ്. ഏകനല്ല എന്നത്, പരിഭാഷാ പ്രശ്നമാണ്. ഞാൻ തനിച്ചല്ല അഥവാ, ഒറ്റയ്ക്കല്ല എന്നാണ് ശരിയായ പ്രയോഗം. അതായത്, യോർദ്ധാനിലെ സ്നാനത്തിൽ വെച്ച്, ദൈവം മനുഷ്യനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട്, അവനോടുകൂടെ ഇരുന്ന് പ്രവർത്തിക്കുകയായിരുന്നു. (പ്രവൃ, 10:38; ലൂക്കൊ, 3:22; യോഹ, 3:2). അതുകൊണ്ടാണ്, താൻ ഒറ്റയ്ക്കല്ല എന്ന് ക്രിസ്തു പറഞ്ഞത്. ഞങ്ങൾ, നാം, നമ്മെപ്പോലെ എന്നൊക്ക ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23; 17:11; 17:23). യേശുവെന്ന മനുഷ്യൻ താൻ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ; ദൈവം തൻ്റെകൂടെയുണ്ട് എന്നാണർത്ഥം. ഒരു മനുഷ്യൻ ദൈവം തൻ്റെകൂടെ ഉള്ളതുകൊണ്ട് താൻ ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ, ദൈവത്തിന് എങ്ങനെ ബഹുത്വമുണ്ടാകും?

22. പാപം മോചിച്ച മനുഷ്യൻ: ഒരു പക്ഷവാതക്കാരനെ സുഖപ്പെടുത്തുന്നതിനോടുള്ള ബന്ധത്തിൽ ക്രിസ്തു അവൻ്റെ പാപം മോചിച്ചതായി കാണാം: (മർക്കൊ, 2:5). അപ്പോൾ അവിടെ കൂടിയവരിൽ ചിലർ: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.” (മർക്കൊ, 2:7). അവരുടെ നിരൂപണം അറിഞ്ഞിട്ട്, ഭൂമിയിൽ മനുഷ്യപുത്രനു പാപങ്ങളെ മോചിപ്പാൻ അധികാരമുണ്ടെന്ന് പറയുകയും പക്ഷവാതക്കാരനോടു കിടക്കയെടുത്ത് വീട്ടിൽ പോകാൻ കല്പിക്കുകയും ചെയ്തതായി കാണാം: (മർക്കൊ, 2:10,11). എന്നാൽ, മത്തായി സുവിശേഷത്തിൻ്റെ സമാന്തര വേദഭാഗത്ത് ക്രിസ്തുവിൻ്റെ ഈ പ്രവൃത്തി കണ്ടപ്പോൾ പുരുഷാരത്തിൻ്റെ പ്രതികരണവും പറഞ്ഞിട്ടുണ്ട്: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). ആരാണോ, ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ? എന്ന് ഹൃയത്തിൽ ചിന്തിച്ചത് അവർതന്നെ, ക്രിസ്തുവെന്ന മനുഷ്യനു ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചുകൊണ്ടാണ് മടങ്ങിപ്പോയത്. പാപമോചനത്തിനുള്ള അധികാരം ശിഷ്യന്മാർക്കും നല്കിയതായി പറഞ്ഞിട്ടുണ്ട്: (യോഹ, 20:23).

23. ക്രിസ്തുവിൻ്റെ പിതാവ്: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല:” (എബ്രാ, 2:11). ബന്ധം വ്യത്യസ്തമാണെങ്കിലും, ക്രിസ്തുവിൻ്റെയും രക്ഷിക്കപ്പെട്ടവരുടെയും പിതാവ് ഒരാളാണ്. എൻ്റെ പിതാവ് (മത്താ, 11:27), സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ് (മത്താ, 15:53) എന്നിങ്ങനെയാണ് ക്രിസ്തു ദൈവത്തെ സംബോധന ചെയ്തത്. അഭിഷിക്തനായ മനുഷ്യനെന്ന നിലയിൽ ദൈവം അവൻ്റെ പിതാവാണ്. ക്രിസ്തു തന്നിൽത്തന്നെ ദൈവമായിരുന്നെങ്കിൽ, ആ ദൈവത്തിനൊരു പിതാവ് ഉണ്ടാകുമായിരുന്നോ? ദൈവത്തിന് ഒരു പിതാവോ, മാതാവോ ഇല്ല എന്നത് ശിശുസഹജമായ ഒരു അറിവാണ്. നിർഭാഗ്യവശാൽ, അതുപോലും പലർക്കുമില്ല.

24. പിതാവ് എന്നെക്കാളും എല്ലാവരിലും വലിയവൻ: “പിതാവു എന്നെക്കാൾ വലിയവനല്ലോ” (യോഹ, 14:28). “എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല.” (യോഹ, 10:29). “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30),. “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (8:28), “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തുവിൻ്റെ വാക്കുകളാണിത്. ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ ദൈവമാണെന്നു വിശ്വസിക്കുന്നവർ ഒരു ചെറിയ ദൈവവം വലിയ ദൈവവും ഉണ്ടെന്ന് വിശ്വസിക്കുന്ന ബഹുദൈവവിശ്വാസികളാണ്. തന്നെയുമല്ല, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെ പറയുന്ന യഹോവയെ ഭോഷ്ക്കു പറയുന്നവൻ ആക്കുന്നു. (പുറ, 20:2-3; യെശ, 43:10; 44:8; 45:5)

25. പിതാവു മാത്രമല്ലാതെ പുത്രനും കൂടെ അറിയുന്നില്ല: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). ലോകാവസാനത്തിൻ്റെ നാളും നാഴികയും സംബന്ധിച്ച്, പിതാവ് മാത്രമല്ലാതെ, ദൂതന്മാർക്കും പുത്രനുംകൂടി അറിയില്ലെന്നാണ് ക്രിസ്തു പറയുന്നത്. എന്തെന്നാൽ, ബൈബിളിലെ ദൈവം മൂന്നുപേരല്ല; പിതാവ് മാത്രമാണ്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6)

26. പിതാവാണ് ഏകസത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വേദഭാഗത്തെ ഏകസത്യദൈവമായ നിന്നെയും എന്നത്, ഇംഗ്ലീഷിൽ thee, the only true God എന്നും, ഗ്രീക്കിൽ se ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് പുത്രൻ പറയുന്നത്. പിതാവ് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറഞ്ഞാൽ; പുത്രനും ദൈവമാണെന്നാണോ അർത്ഥം? പിതാവ് മാത്രമാണ് സത്യദൈവം എന്ന് പറകവഴി, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി ക്രിസ്തു വ്യക്തമാക്കി.

27. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനായിരുന്നു: (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്.. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും, ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്തത്.

28. ക്രിസ്തുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ യേശുക്രിസ്തുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്ക് ഒരു ദൈവമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു ദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്.

29. ക്രിസ്തുവിന്റെ തല ദൈവം: “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1കൊരി, 11:3). എപ്രകാരം പുരുഷൻ്റെ തല ക്രിസ്തുവാണെന്ന് പറഞ്ഞിരിക്കുന്നുവോ, അപ്രകാരം തന്നെയാണ് ക്രിസ്തുവിൻ്റെ തല ദൈവമാണെന്നും പറഞ്ഞിരിക്കുന്നത്. “തല” അധികാരത്തെയാണ് കാണിക്കുന്നത്. സത്യവേദപുസ്തകം സമകാലിക പരിഭാഷ: “ഏതു പുരുഷന്‍റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭര്‍ത്താവിനും, ക്രിസ്തുവിന്‍റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങള്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”

30. ദൈവം ഒരുത്തൻ മാത്രം, ക്രിസ്തുവിൻ്റെ സാക്ഷ്യം: ഏകദൈവം (monos theos – The only God) അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3), അവനെമാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ,24:36) പിതാവ് എന്നെക്കാളും (യോഹ, 14:28) എല്ലാവരെക്കാളും വലിയവനാണെന്നും (യോഹ, 10:29), പറഞ്ഞുകൊണ്ട, താൻ ദൈവമല്ലെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. തനിക്കൊരു ദൈവമുണ്ടെന്നും പുത്രൻ പറഞ്ഞു. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). താൻ മനുഷ്യനാണെന്നും ദൈവപുത്രൻ സാക്ഷ്യപ്പെടുത്തുന്നു. (യോഹ, 8:40).

31. ദൈവം ഒരുത്തൻ മാത്രം, അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6), ദൈവപുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 11:31; എഫെ, 1:3,17), ദൈവപുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തു മനുഷ്യനെന്നു 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16).

32. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാഞ്ഞതുകൊണ്ടാണ് ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്. പ്രമാണി യേശുവിനെ വിളിച്ചത് ദൈവം എന്നല്ല; നല്ലവൻ എന്നാണ്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രനെ, ദൈവമെന്ന് വിളിച്ചാൽ അവൻ എത്രയധികമായി നിഷേധിക്കും?

33. മോശെയെപ്പോലൊരു പ്രവാചകൻ: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15,19; പ്രവൃ, 3:22; 7:37). എല്ലാ പ്രവാചകന്മാരും യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ നിന്നാണ് എഴുന്നേറ്റത്. മോശെ പറഞ്ഞപോലെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്നാണ് പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായ യേശു എഴുന്നേറ്റത്. (മീഖാ, 5:2,3; മത്താ, 1:21; റോമ, 9:5; ലൂക്കൊ, 24:19). ക്രിസ്തു ദൈവമാണെന്ന് വിചാരിക്കുന്നവർക്ക് മോശെയെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്. ആ വാക്യം ഇതാണ്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിച്ചു. അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്.

34. ക്രൂശിൽ മരിച്ച മനുഷ്യൻ: യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.” (ലൂക്കോ, 23:46). യേശുവെന്ന പാപമറിയാത്ത മനുഷ്യൻ തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ ദൈവപിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ടാണ് തന്നെത്തന്നെ ദൈവത്തിന് യാഗമായി അർപ്പിച്ചത്. (എഫെ, 5:2). ഇതൊരു മനുഷ്യൻ്റെ മരണമാണ്; അല്ലാതെ, ദൈവത്തിൻ്റെ മരണമല്ല. (1തിമൊ, 2:6)

35. ആത്മാവിനാൽ മരണം വരിച്ച മനുഷ്യൻ: “നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ  നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?” (എബ്രാ, 9:14; 1തിമൊ, 2:6). പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉരുവായവനാണ് ക്രിസ്തു. (മത്താ, 1:20; ലൂക്കൊ, 2:21). അതുപോലെ, പരിശുദ്ധാത്മാവിനാണ് അവൻ തന്നെത്തന്നെ ദൈവത്തിന് അർപ്പിച്ചത്. (എഫെ, 5:2).

36. ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ട മനുഷ്യൻ: “ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1പത്രൊ, 3:18). ദൈവം ഉയിർപ്പിച്ചുവെന്നും അനേകം വാക്യങ്ങളിൽ പറഞ്ഞിടുണ്ട്: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:2-24. ഒ.നോ:  2:31; 4:10; 5:30; 10:40; 13:30; 13:32; 13:37; 17:31; റോമ, 4:25; 1കൊരി, 6:14; 2കൊരി, 1:9; 4:14; ഗലാ, 1:1; 1തെസ്സ, 1:19). ക്രിസ്തുവെന്ന മനുഷ്യൻ തന്നെത്താൻ ഉയിർക്കുകയായിരുന്നില്ല; ദൈവം അഥവാ, ദൈവത്തിൻ്റെ ആത്മാവ് അവനെ ഉയിർപ്പിച്ചതാണ്. യേശു തന്നെത്താൻ മരണത്തിന് ഏല്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്; ഒരിക്കൽപ്പോലും തന്നെത്താൻ ഉയിർത്തെന്ന് പറഞ്ഞിട്ടില്ല: (ഗലാ, 1:3; എഫെ, 5:2; 5:27; 1തിമൊ, 2:6; എബ്രാ, 7:27; 9:14). എന്തെന്നാൽ, ജനിച്ചതും ജീവിച്ചതും മരിച്ചതും പാപമറിയാത്ത മനുഷ്യനാണ്; ഉയിർപ്പിച്ചതാകട്ടെ ദൈവവും. ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. ദൈവത്തിനു ജനിക്കാനോ, മരിക്കാനോ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും പലർക്കുമില്ല. ഒരു ദൈവം മരിച്ചിട്ട്, മറ്റൊരു ദൈവം ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കുന്നത്, അതിനെക്കാൾ ഭീകരമായ വിശ്വാസമാണ്.

37. അമർത്യനായ ദൈവം: “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:15-16). താൻ മാത്രം അമർത്യതയുള്ളവൻ എന്നാൽ, ദൈവം മാത്രമാണ് മരണമില്ലാത്തവൻ എന്നാണ്. ഇ.ആർ.വി. പരിഭാഷയിൽ: ഒരിക്കലും മരിക്കാത്തവൻ ദൈവം മാത്രമാണെന്നും, പി.ഒ.സി. പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണമില്ലാത്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ: അവിടുന്ന് മാത്രമാണ് മരണരഹിതൻ എന്നും കാണാവുന്നതാണ്. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത മനുഷ്യനായ യേശുവാണ് മരിച്ചതെന്നും, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുമ്പോൾ, ദൈവമാണ് മരിച്ചുയിർത്തതെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ തിരുത്താൻ കഴിയും?

38. ദൂതന്മാരിലും താഴ്ചയുള്ള ക്രിസ്തു: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). എല്ലാവർക്കുംവേണ്ടി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായിരുന്നെന്ന് ദൈവത്തിൻ്റെ ആത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. എന്തെന്നാൽ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും മരണമില്ല. മരിച്ചത് മനുഷ്യനാണെന്നും എഴുതിവെച്ചിട്ടുണ്ട്: (1തിമൊ, 2:6). എന്നിട്ടും, ക്രൂശിൽ മരിച്ചവൻ പൂർണ്ണമനുഷ്യനാണെന്നു വിശ്വസിക്കാതെ, ദൈവമാണ് മരിച്ചതെന്നാണ് പലരും വിശ്വസിക്കുന്നത്. ത്രിത്വത്തിൽ രണ്ടാമനെന്ന് നിങ്ങൾ വിശ്വസിക്കുന്ന യേശു, ദൂതന്മാരെക്കാൾ താഴ്ചയുള്ള ദൈവമാണോ?

39. മനുഷ്യൻ്റെ ശുശ്രുഷയുടെ പരിസമാപനം: യേശു അവളോടു: “എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11-12. ഒ.നോ: 7:27; 10:10). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി.

40. മനുഷ്യനായ മദ്ധ്യസ്ഥൻ: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). “ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.” (എബ്രാ, 9:15. ഒ.നോ: 8:6; 12:24). ദൈവത്തിനും മനുഷ്യർക്കുമിടയിൽ പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനായി ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശുവാണെന്ന് അക്ഷരംപ്രതി എഴുതിവെച്ചിട്ടും, അവൻ ദൈവവുമാണെന്ന് വിശ്വസിക്കുന്നവർ എന്തു വിചാരിക്കുന്നു; അവൻ അമൃതാനന്ദമയിയെയും സായിബാബയെയും പോലുള്ള മനുഷ്യദൈവമാണെന്നോ?

41. മനുഷ്യൻ മൂലം മരണം മനുഷ്യൻ മൂലം ജീവൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ഏകമനുഷ്യനായ ആദാമിൻ്റെ അനുസരണക്കേടിനാൽ ലോകത്തിൽ കടന്ന പാപത്തെ (റോമ, 5:12,14,19), ഏകമനുഷ്യനായ യേശുവിൻ്റെ അനുസരണത്താലും മരണത്താലുമാണ് നീക്കിക്കളഞ്ഞതെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). എന്നിട്ടും, ദൈവമാണ് മരിച്ചതെന്നും, ദൈവവും മനുഷ്യനും ചേർന്ന ഇരുപ്രകൃതിയുള്ളവനാണ് മരിച്ചതെന്നുമുള്ള ബൈബിൾവിരുദ്ധ ഉപദേശമാണ് പലരും വിശ്വസിക്കുന്നത്.

42. പ്രഥമസുവിശേഷം: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). പ്രഥമസുവിശേഷം (protevangelium), പ്രഥമവാഗ്ദത്തം, പ്രഥമപ്രവചനം എന്നൊക്കെ അറിയപ്പെടുന്ന വാക്യമാണിത്. ബൈബിളിൻ്റെ ആകത്തുക അഥവാ സത്ത്/സാരാശം എന്താണെന്നു ചോദിച്ചാൽ; അത് സുവിശേഷമാണ്. ദൈവം മാനവരക്ഷയ്ക്കായി തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കാനിരുന്ന സുവിശേഷം എപ്രകാരമാണെന്ന് ലോകസ്ഥാപനത്തിൽത്തന്നെ വെളിപ്പെടുത്തിയിരുന്നു. കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനായി ക്രിസ്തു വെളിപ്പെടുകയും പിശാചും സാത്താനുമായ പാമ്പിൻ്റെ തല തൻ്റെ മരണത്താൽ തകർത്തുകൊണ്ട് അവൻ സുവിശേഷം സ്ഥാപിച്ചു: (എബ്രാ, 2:14,15. ഒ.നോ: വെളി, 20:2). പ്രഥമസുവിശേഷത്തിലെ സന്തതി ദൈവത്തിൻ്റെ സന്തതിയല്ല; സ്ത്രീയുടെ സന്തതിയാണ്; ആ സ്ത്രീ യഥാർത്ഥത്തിൽ മറിയയല്ല; യിസ്രായേലാണ്: (മീഖാ, 5:2,3; ലൂക്കൊ, 7:28; റോമ, 9:5; ഗലാ, 4:4). യിസ്രായേലെന്ന സ്ത്രീയുടെ സന്തതിയായി ജനിച്ച മനുഷ്യനാണ് തൻ്റെ മരണത്താൽ സർപ്പത്തിൻ്റെ തല തകർത്തത്.

43. സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമോ, 2:8.. ഒ.നോ: മത്താ, 1:1; ലൂക്കൊ, 1:32; 1കൊരി, 15:3,4). ദൈവത്തിൻ്റെ സന്തതിയായ യേശുക്രിസ്തുവല്ല സുവിശേഷം; ദാവീദിൻ്റെ സന്തതിയായ യേശുക്രിസ്തുവാണ്. ക്രിസ്തുവിനെ ദാവീദിൻ്റെ സന്തതിയെന്ന് പതിനെട്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അവൻ ജനിച്ചതും മരിച്ചതും ഉയിർത്തതും ദാവീദിൻ്റെ സന്തതിയായിട്ടാണ്. ദാവീദ് മനുഷ്യനും അവൻ്റെ സന്തതി ദൈവവും ആകുന്നത് എങ്ങനെയാണ്. അതായത്, പ്രഥമസുവിശേഷത്തിലെയും സുവിശേഷത്തിലെയും സന്തതിയെ ദൈവപുത്രനെന്നുപോലും പറഞ്ഞിട്ടില്ല. (ഉല്പ, 3:15; 2തിമൊ, 2:8). മനുഷ്യരെ വിലയ്ക്കുവാങ്ങിയത് രക്തമില്ലാത്ത ദൈവത്തിൻ്റെ രക്തംകൊണ്ടല്ല; ക്രിസ്തുയേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ നിർമ്മലരക്തംകൊണ്ടാണ്: (1പത്രൊ, 1:18,19).

44. പിതാവിൻ്റെയും പുത്രൻ്റെയും ഐഡൻ്റിറ്റി: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11:13-വരെ 25 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പുത്രൻ എന്ന് ഒരിക്കലും കാണാൻ കഴിയില്ല. യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ, 26:69). ദൈവപുത്രനെ, ഗലീലക്കാരൻ, നസറായൻ, നസറെത്തുകാരൻ എന്നൊക്കയാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 26:69,71; മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കോ, 4:34; 18:37; 23:6; 24:19; യോഹ, 1:45; 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 10:38; 22:8; 26:9). അതായത്, യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിലെ നസറെത്ത് എന്ന പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് അതിൻ്റെ അർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന ദൈവമെന്നല്ല അർത്ഥം. ദൈവം സ്വർഗ്ഗത്തിൽ എന്നേക്കും വസിക്കുന്നവനാണ്. (സങ്കീ, 2:4; 123:1) മനുഷ്യനായ യേശു ഭൂമിയിലാണ് വസിച്ചിരുന്നത്.

45. ക്രിസ്തുനിഷേധികൾ: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” (യോഹ, 2:22,23). ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും മശീഹ എന്ന എബ്രായപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. ദൈവം മനുഷ്യരെ തൻ്റെ ശുശ്രൂഷകൾക്കായി പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ; ദൈവം തൻ്റെ ശുശ്രൂഷകൾക്കായി നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്യുന്നത്; മനുഷ്യനെയാണ്. അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പേർപറയപ്പെട്ട ഇരുപതോളം അഭിഷിക്തന്മാർ ബൈബിളിലുണ്ട്; അതിനകത്ത് ഒരു ദൂതൻപോലുമില്ല. അതായത്, ദൈവത്തിൻ്റെ ദൂതനുപോലും അഭിഷേകം ആവശ്യമില്ല. ദൂതന്മാർ ദൈവത്തിൻ്റെ ആജ്ഞാനുവർത്തികൾ ആയതുകൊണ്ട് അവരെ സൃഷ്ടിച്ചിരിക്കുന്നതുതന്ന ശക്തന്മാരായിട്ടാണ്. ഉദാ: യഹോവയുടെ ഒരു ദൂതൻ ഒരുരാത്രി അശ്ശൂർ പാളയത്തിലിറിങ്ങി 185,000 പേരെ കൊന്നതായി കാണാൽ: (2രാജാ, 19:35). എന്നാൽ, പാപരഹിതമായ ബലഹീനതകൾ യേശുവിനു ഉണ്ടായിരുന്നു.: (മർക്കൊ, 14:34,35; ലൂക്കൊ, 22:42,43; എബ്രാ, 5:7-9). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ, അഭിഷിക്തനായതും ദൈവത്തിൻ്റെ ശുശ്രൂഷകൾ ചെയ്യാൻ പ്രാപ്തനായതും. (പ്രവൃ, 10:38; ലൂക്കൊ, 3:22; 4:18,19). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു എന്നാണ്” (ലൂക്കോ, 4:14). യോർദ്ദാനിൽ വെച്ചാണ് താൻ ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). ദൈവപുത്രൻ ദൈവമാണെന്നു കരുതുന്നവർ, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം ദൈവപുത്രന് എന്തുകൊണ്ടാണ് ആവശ്യമായി വന്നതെന്ന് വല്ലപ്പോഴും ചിന്തിക്കുന്നത് നന്നായിരിക്കും? ക്രിസ്തു എന്നാൽ, അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യനെന്നാണ് മനസ്സിലാക്കേണ്ടത്.. “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു?” എന്നാൽ; അവൻ, അഭിഷിക്തനായ മനുഷ്യനാണെന്ന് നിഷേധിക്കുന്നവരാണ് ആ കള്ളന്മാർ. അതായത്, ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന മനുഷ്യനെ ദൈവം ആക്കുന്നവരാണ്, അവനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്ന കള്ളനും എതിർ ക്രിസ്തുവും.

46. ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി: യേശുവിന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു എന്ന് കരുതുന്നവരുണ്ട്. പാപമറിയാത്ത പൂർണ്ണമനുഷ്യനായി വെളിപ്പെട്ട യേശുവിനു, ‘ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു’ എന്നു പഠിപ്പിച്ചത് ബൈബിളല്ല; കത്തോലിക്കാ സഭയാണ്. അമ്മ മറിയയെ ദൈവമാതാവാക്കുക എന്നൊരു വ്യക്തമായ അജണ്ട അവർക്കുണ്ടായിരുന്നു. “എ.ഡി. 431-ൽ എഫെസൊസിൽ നടന്ന സൂന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തുചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം ‘ദൈവജനനി’ അഥവാ, ‘ദൈവസംവാഹക’ (Theotokos) ആണെന്നു തീർപ്പുകല്പിച്ചത്. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്ര നിലപാടായ നെസ്തോറിയൻ സിദ്ധാന്തപ്രകാരം, മറിയം ക്രിസ്തുമാതാവ് (Christotokos) മാത്രമായിരുന്നു. അലക്സാണ്ഡ്രിയയിലെ മെത്രാനായ സിറിളും മറ്റു സഭാനേതാക്കളും ഇതിനെ നിശിതമായി എതിർക്കുകയും പാഷാണ്ഡതയായി മുദ്രകുത്തുകയും ചെയ്തുകൊണ്ടാണ്, മറിയത്തെ ദൈവമാതാവ് എന്ന പദവിലേക്ക് ഉയർത്തിയത്.” യഥാർത്ഥത്തിൽ ക്രിസ്തുമാതാവ് (Christotokos) എന്നോ, യേശുമാതാവ് (Iesoutokos) എന്നോ വിളിക്കാമെന്നല്ലാതെ, ദൈവമാതാവെന്ന് വിളിക്കാൻ ദൈവപുത്രനായ യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവനോ ആയിരുന്നില്ല. അവൻ പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. ത്രിത്വം, ത്രിയേകൻ, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, അവതാരം, നിത്യപുത്രൻ, ഇരുപ്രകൃതി, സാരാംശത്തലൊന്നു തുടങ്ങി ട്രിനിറ്റി പഠിപ്പിക്കുന്ന യതൊന്നുംബൈബിളിൽ ഉള്ളതല്ല. കത്തോലിക്കാസഭയും ദൈവശാസ്ത്രവുമാണ് അതെക്കെ പഠിപ്പിച്ചത്. പ്രൊട്ടസ്റ്റന്റ് നവീകരണമുണ്ടായപ്പോൾ എല്ലാക്കാര്യങ്ങളിലും നവീകരണം ഉണ്ടായില്ല. വിശ്വാസത്താൽ നീതീകരണമെന്ന ഒരു വിഷയത്തിൽ മാത്രമാണ് നവീകരണം ഉണ്ടായത്. അതിനാൽ, ദൈവപുത്രനായ ക്രിസ്തുവിനെയോ, ഏകദൈവത്തെയോ ഇന്നും അനേകരും അറിയേണ്ടതുപോലെ അറിയുന്നില്ല.(യോഹ, 8:19). ഏകസത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട ക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3)

47. യേശുവെന്ന ചരിത്രപുരുഷൻ: യേശുവെന്ന അഭിഷിക്തമനുഷ്യൻ അഥവാ ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. ചരിത്രത്തിൻ്റെ പരിധിയിൽ ദൈവം ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. ബൈബിളിൽ തെളിവുണ്ടോ? ഉണ്ട്. ‘പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു’ എന്നു പറഞ്ഞുകൊണ്ടല്ല; ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). എന്നാൽ, ആരാണ് ചരിത്രപുരുഷന്മാർ: ലോകത്തിൽ ജനിച്ച് ജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അഥവാ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയാണെങ്കിൽ, ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എത്രയധികമായി ചരിത്രപുരുഷനാണ്. ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ഉണ്ട്: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” (1യോഹ, 4:2,3). അപ്പോൾ, ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും, അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ. ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നൊരാൾ, ദൈവപുത്രൻ്റെ ക്രിസ്തുത്വം അഥവാ, മനുഷ്യത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ പറയുന്നു. (1യോഹ, 2:22; 4:2; 5:1). ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ആദ്യസൃഷ്ടിയ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ, അതൊരു അന്ധവിശ്വാസമോ, കടങ്കഥയോ മാത്രമാണ്. അല്ലാതെ, ചരിത്രമാകില്ല; ക്രിസ്തു ചരിത്രപുരുഷനും ആകില്ല. ദൈവാത്മാവുള്ളവർക്ക് മാത്രമേ ദൈവികസത്യങ്ങൾ യഥാർത്ഥമായി അംഗീകരിക്കാൻ കഴിയുകയുള്ളു.

48. ഏകമനുഷ്യൻ: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥം, എല്ലാ മനുഷ്യരെപ്പോലെയും അവൻ കേവലം മനുഷ്യനാണെന്നല്ല; അവൻ ഏകമനുഷ്യനാണ്. ദൈവം തൻ്റെ ആദ്യസൃഷ്ടിയായ ആദാമിനെ നിലത്തെ പൊടികൊണ്ട് സൃഷ്ടിച്ചിട്ട് മൂക്കിൽ ജീവശ്വാസമൂതി ജീവനുള്ള മനുഷ്യനാക്കുകയായിരുന്നു: (ഉല്പ, 2:7). ആദാമിനു ശേഷം, ഏതൊരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നതും മാതാപിതാക്കളാലാണ്; അപ്പൻ്റെ ബീജവും അമ്മയുടെ അണ്ഡവും വളർച്ചയ്ക്കാവശ്യമായ മറ്റു പോഷകങ്ങളും ആദേയം ചെയ്തുകൊണ്ടാണ്. എന്നാൽ, ക്രിസ്തു ഭൂമിയിൽനിന്നും ഒന്നും ആദേയം ചെയ്യാതെ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയായിരുന്നു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്ന പ്രവചനം പോലെ (യെശ, 7:14; മത്താ, 1:22) കന്യകയായ മറിയയിലൂടെയാണ് യേശു ജനിച്ചത്: (മത്താ, 1:25). ‘കന്യക ഗർഭിണിയായി‘ എന്ന പ്രയോഗത്തിൽ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും. പഴയനിയമത്തിൽ ഇങ്ങനെ കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14; 25:4). സകല മനുഷ്യരും പാപികളായിരിക്കെ (റോമ, 3:23; 5:12), മറിയയിൽനിന്ന് ക്രിസ്തു എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവനും പാപിയാണെന്നേ വരൂ. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്; “പാപമറിയാത്തവൻ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26) എന്നെക്കെയാണ്.”സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ക്രിസ്തു പറയുകയുണ്ടായി.” (ലൂക്കോ, 7:28). ക്രിസ്തു യഥാർത്ഥത്തിൽ മറിയയുടെ സന്തതിയാണെങ്കിൽ അവൻ്റെ സ്ഥാനം യോഹന്നാൻ സ്നാപകനെക്കാൾ താഴെയാണെന്ന് വരും. എന്നാൽ യോഹന്നാൻ പറയുന്നു; അവൻ്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല: (മത്താ, 3:11). പൗലൊസ് സാമാന്യ മനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും” (ഗലാ, 1:1). ആദ്യമനുഷ്യനെ ദൈവം പാപമില്ലാത്തവനായി സൃഷ്ടിച്ചുവെങ്കിലും അവൻ പാപിയായിട്ടാണ് മരിച്ചത്. ലോകത്തിൽ, പാപമറിയാത്തവനായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. അതിനാൽ അവനെ, മനുഷ്യരുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകമനുഷ്യനെന്ന് അതിധൈര്യത്തോടെ പറയാം.

49. ദൈവസമ്പൂർണ്ണത ദേഹരൂപമായി വസിച്ച മനുഷ്യൻ: “അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” (കൊലൊ, 2:9). ക്രിസ്തു ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച മനുഷ്യനാണ്. യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ ഇറങ്ങിവന്നത്. അനന്തരമാണ് അവൻ പ്രവചനംപോലെ ദൈവപുത്രനെന്നു വിളിക്കപ്പെട്ടത്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22. ഒ.നോ: ലൂക്കൊ, 1:32,35). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും അവനിൽ ദേഹരൂപമായി വാസം ചെയ്തത്. (പ്രവൃ, 10:38; ലൂക്കൊ, 3:22 4:18,19). അതായത്, പഴയപുതിയ നിയമകാലത്ത് പരിശുദ്ധാത്മാവ് അനേകുരുടെമേൽ ആവസിച്ചിട്ടുണ്ട്. എന്നാൽ, ക്രിസ്തുവിലല്ലാതെ, മറ്റാരിലും പരിശുദ്ധാത്മാവ് ശരീരരൂപത്തിൽ വന്ന് വാസം ചെയ്ട്ടില്ല. അതുകൊണ്ടാണ്, അവനിൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നു എന്ന് പൗലോസ് പറയുന്നത്. ലൂക്കൊസ് ഏതൊരു ഭാഷയിൽ പറഞ്ഞുവോ, അതേ ഭാഷയിലാണ് പൗലൊസും പറഞ്ഞിരിക്കുന്നത്.

50. മനുഷ്യനായ ക്രിസ്തുയേശു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ദൈവപുത്രൻ മനുഷ്യനാണെന്നു മുപ്പത്താറു വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16). മനുഷ്യനെന്നു പറഞ്ഞിരിക്കുന്ന പ്രധാനവാക്യങ്ങൾ താഴെച്ചേർക്കുന്നു:

I. യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. (യോഹ, 1:14)

II. സ്നാപകൻ്റെ സാക്ഷ്യം: ” എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30)

III. പുരുഷാരത്തിൻ്റെ സാക്ഷ്യം: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8).

IV. ശമര്യസ്ത്രിയുടെ സാക്ഷ്യം: “ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.” (യോഹ, 4:29)

V. ദൈവപുത്രൻ്റെ സാക്ഷ്യം: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40).

VI. പിറവിക്കുരുടൻ്റെ സാക്ഷ്യം: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11)

VII. പരീശന്മാരുടെ സാക്ഷ്യം: “പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്‍വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.” (യോഹ, 9:16)

VIII. യെഹൂദന്മാരുടെ സാക്ഷ്യം: “യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:33)

IX. മഹാപുരോഹിതന്മാരുടെ സാക്ഷ്യം: “മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.” (യോഹ, 11:47)

X. കയ്യഫാവിൻ്റെ പ്രവചനം: “ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു. അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.” (യോഹ, 11:50,51).

XI. പത്രൊസിൻ്റെ സാക്ഷ്യം; “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ  രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.” (മത്താ, 26:72)

XII. പീലാത്തൊസിൻ്റെ സാക്ഷ്യം: “പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.” (ലൂക്കോ, 23:4)

XIII. ശതാധിപൻ്റെ സാക്ഷ്യം: “അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39)

XIV. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ മനുഷ്യൻ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6)

XV. ദൈവം ഉയിർപ്പിച്ച മനുഷ്യൻ: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു. (പ്രവൃ, 2:23-24)

XVI. മനുഷ്യർക്ക് പുനരുത്ഥാനജീവൻ നല്കിയ മനുഷ്യൻ: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21)

XVII. ന്യായാധിപസംഘത്തിൻ്റെ സാക്ഷ്യം: “ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.” (പ്രവൃ, 5:28)

XVIII. പൗലൊസിൻ്റെ സാക്ഷ്യം: “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ, 17:31)

XIX. ഏകമനുഷ്യൻ്റെ കൃപയാലുള്ള ദാനം: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)

XX. സ്വർഗ്ഗീയ മനുഷ്യൻ: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47)

51. പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44;:17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; റോമ, 16:26; യോഹ, 8;41; 1കൊരി, 8:6; എഫെ, 4:6). പിതാവ് മാത്രമാണ് ദൈവമെങ്കിൽ, ഏകകർത്താവായ ദൈവപുത്രൻ ആരാണ്? അവൻ ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ പാപമറിയാത്ത മനുഷ്യനാണ്: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). യെശയ്യാവിൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 4:18-21; പ്രവൃ, 10:38). എന്നാൽ, ദൂതൻ്റെ പ്രവചനംപോലെ, ദൈവം അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് മരണത്തിൽനിന്ന് ഉയിർപ്പിച്ച ശേഷമാണ്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36. ഒ.നോ: ലൂകൊ, 2:11). അതായത്, പിതാവായ ഏകദൈവം, മനുഷ്യരുടെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശുവിനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവ് ആക്കിയതാണ്. അല്ലാതെ, അവൻ തന്നെത്താൻ കർത്താവ് ആയതല്ല. ക്രിസ്തുവിനെ കർത്താവ് എന്ന് പറഞ്ഞിരിക്കുന്നത്, ദൈവം എന്ന അർത്ഥത്തിലാണ് അനേകരും മനസ്സിലാക്കുന്നത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും എന്ന വാക്യത്തിലെ, പിതാവും പുത്രനും ദൈവമാണെന്ന് വിചാരിക്കുന്നത്. എന്നാൽ, ക്രിസ്തുവിനെ കർത്താവ് എന്ന് പറയുന്നത്; രക്ഷകൻ, രക്ഷിതാവ് എന്ന അർത്ഥത്തിലാണ്. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). അല്ലാതെ, ദൈവമെന്ന അർത്ഥമല്ല ഉള്ളത്. ദൈവത്തിനെ, ആരും ദൈവം ആക്കേണ്ടതില്ലല്ലോ? എന്നാൽ, ക്രിസ്തുവിനെ ദൈവം കർത്താവ് ആക്കിയതാണ്. (പ്രവൃ, 2:36). പൗലൊസ് പറയുന്നത് നോക്കുക: “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). അല്ലാതെ, ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ രക്ഷിക്കപ്പെടുമെന്നല്ല. അതായത്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യനാണ് നമ്മുടെ കർത്താവ്. അടുത്തവാക്യം നോക്കുക: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ് തൻ്റെ മരണത്താൽ നമുക്ക് രക്ഷ ഒരുക്കിയത്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). വീണ്ടും, പത്രൊസ് പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). യേശു മനുഷ്യനാണെന്ന് പത്രൊസ് ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. (മത്താ, 26:72; 26:74; പ്രവൃ, 2:23). തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? അതായത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ ആത്മിക ചരിത്രവസ്തുതകൾ പലർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും ദൂതനാണെന്നുമൊക്കെ പലരും വിശ്വസിക്കുന്നത്.

52. ജനിച്ച ശിശുവും വീരനാം ദൈവവും: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ഈ പ്രവചനം പൂർണ്ണമായി ക്രിസ്തുവിൽ നിറവേറുന്നതായായി പലരും മനസ്സിലാക്കുന്നു. എന്നാൽ, ഈ പ്രവചനം രണ്ടു ഭാഗങ്ങളായി നിറവേറുന്നതാണ്, ആദ്യഭാഗം, ദൈവപുത്രനിലൂടെ നിറവേറി. അടുത്തഭാഗം, പിതാവായ ഏകദൈവത്തിലൂടെ നിറവേറേണ്ടത്. തെളിവുകൾ ആ വാക്യത്തിൽത്തന്നെ ഉണ്ട്: 1. രണ്ട് ഭാഗങ്ങളായി നിറവേറുന്ന അനേകം പ്രവചനങ്ങളുണ്ട്. (യെശ, 61:2; ലൂക്കൊ, 3:16; 1കൊരി, 15:23). അതുപോലെ, രണ്ടു ഭാഗങ്ങളായാണ് ആ പ്രവചനം നിറവേറേണ്ടതെന്ന് ആ വാക്യത്തിൽത്തന്നെ മനസ്സിലാക്കാം. രണ്ട് ഭാഗങ്ങളും പ്രവചനങ്ങളാണെങ്കിലും, ആദ്യഭാഗം ഭൂതകാലത്തിലും അടുത്തഭാഗം ഭാവികാലത്തിലും പറഞ്ഞുകൊണ്ട്, അതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. 2. ആ പ്രവചനത്തിൻ്റെ ആദ്യഭാഗത് പറഞ്ഞിരിക്കുന്നത്, ജനിച്ച അഥവാ, ജനിക്കാനുള്ള ഒരു ശിശുവിനെക്കുറിച്ചാണ്. ദൈവത്തിന് ജനനവും ശൈശവും ഒന്നുമില്ലാതിരിക്കെ, കന്യകയിൽ ഉല്പാദിതമായ ഒരു ശിശുവിനെ എങ്ങനെ വീരനാം ദൈവമെന്ന് വിളിക്കും? 3. ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44) പിതാവ് മാത്രമാണ് സത്യദൈവമെന്ന് ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). പിന്നെ, ദൈവപുത്രൻ ഏത് വകയിലാണ് വീരനാം ദൈവം ആകുന്നത്? 4. വീരനാം ദൈവം യഹോവയാണെന്ന് പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്, (യെശ, 10:21; യിരെ, 32:18). വചനത്തെ വചനംകൊണ്ടല്ലേ വ്യാഖ്യാനിക്കേണ്ടത്? 5. ദൈവപുത്രനെ നിത്യപിതാവെന്ന് എങ്ങനെ വിളിക്കും? ചിലർ അതിനെ വചവിരുദ്ധമായി, പുത്രൻ നിത്യതയിലെ പിതാവാണെന്ന് വ്യാഖ്യാനിച്ചു കേൾക്കാറുണ്ട്. പാപമറിയാത്ത മനുഷ്യൻ നിത്യതയിൽ പിതാവാകുമെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ഇനി, പുത്രൻ നിത്യതയിൽ ആണെങ്കിലും പിതാവായാൽ, അന്ന് സാക്ഷാൽ ദൈവപിതാവ് എന്തുചെയ്യും? നിത്യതയിൽ ദൈവമക്കൾക്ക് രണ്ട് പിതാവുണ്ടാകുമോ?  കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ രൂപപ്പെട്ട മനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 2:21). അവൻ വളർന്ന് വലുതായിട്ട്, വീരനാം ദൈവവും നിത്യപിതാവുമൊക്കെ ആകുമെന്ന് പറഞ്ഞാൽ, വചനത്തെളിവ് പോട്ടെ, പറയുന്ന കാര്യങ്ങൾ യുക്തിക്കും ബുദ്ധിക്കും നിരക്കണ്ടേ? തന്മൂലം, യെശയ്യാവ് പ്രവചിച്ച വീരനാം ദൈവവും നിത്യപിതാവും ദൈവപുത്രനല്ല; ദൈവപിതാവാണെന്ന് മനസ്സിലാക്കാം.

53. അന്ത്യകാലത്ത് വെളിപ്പെട്ടവൻ: “അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). മുന്നറിയപ്പെടുക എന്നാൽ; മുമ്പേകൂട്ടി അറിയുക അഥവാ, നേരത്തെ അറിയുക എന്നാണ്. ക്രിസ്തു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ്. അതായത്, പഴയനിയമത്തിൽ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; യെശ, 7:14; 9:6). അഥവാ, അവൻ പ്രവചനങ്ങളിലൂടെ മുന്നറിയപ്പെട്ടവനാണ്. ദൈവപുത്രനായ ക്രിസ്തു വെളിപ്പെട്ടതും (1പത്രൊ, 1:20) പുത്രൻ മുഖാന്തരം ദൈവം സംസാരിച്ചതും അന്ത്യകാലത്താണ്: (എബ്രാ, 1:2). അബ്രാഹാമിന്നും അവൻ്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചശേഷം, അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന ക്രിസ്തു വരുമുമ്പെ ഒരു ന്യായപ്രമാണം ഇടയിൽ കടന്നുകൂടി. വാഗ്ദത്തങ്ങൾനല്കി നാന്നൂറ്റിമുപ്പത് വർഷങ്ങൾക്കു ശേഷമാണ് ന്യായപ്രമാണം നല്കിയത്; ന്യായപ്രമാണകാലം ആയിരത്തി അഞ്ചൂറ് വർഷമാണ്. അതായത്, വാഗ്ദത്തങ്ങൾ ലഭിച്ചശേഷം ഏകദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷമാണ് അവരുടെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന യേശു ജനിക്കുന്നത്: (ഗലാ, 3:16-19; മത്താ, 1:21). എന്തെന്നാൽ, ന്യായപ്രമാണത്തിൻ്റെ അവസാനമാണ് ക്രിസ്തു: (മത്താ, 1:21; റോമ, 10:4). അതായത്, കന്യകയായ മറിയയിൽ ഉരുവാകുന്നതിനു മുമ്പെ യേശുവെന്ന് പേരുള്ള പാപമറിയാത്ത ഒരു മനുഷ്യനില്ല: (മത്താ, 1:20; ലൂക്കൊ, 2:21; 2കൊരി, 5:21). യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ക്രിസ്തു ദൈവത്തിനില്ല: (മത്താ, 3:16; പ്രവൃ, 10:38). സ്നാനാന്തരം “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനുമില്ല: (മത്താ, 3:17). എന്തെന്നാൽ, ദൂതന്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിരുന്നു സ്വർഗ്ഗത്തിൽ നിന്നുകേട്ട പിതാവിൻ്റെ ശബ്ദം: (ലൂക്കൊ, 1:32,35; 3:22). കന്യകയായ മറിയയിലൂടെ അന്ത്യകാലത്ത് മാത്രം ലോകത്തിൽ വെളിപ്പെട്ടവനും, ജനിച്ച് ഏകദേശം മുപ്പത് വർഷമായപ്പോൾ ക്രിസ്തുവും ദൈവപുത്രനും ആയവൻ, എങ്ങനെയാണ് ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആകുന്നത്? അവൻ മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്തുമാത്രം manifest ചെയ്തവനാണ്.

54. ക്രിസ്തുവും ദൈവവും താരതമ്യം:

I. ക്രിസ്തുവിന് ഉത്ഭവമുണ്ട് (മത്താ, 1:20; ലൂക്കൊ, 1:35), ദൈവം എന്നേക്കുമുള്ളവൻ അഥവാ, ശാശ്വതവാസിയാണ്: (സങ്കീ, 102:12–യെശ, 57:15)

II. ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനായിരുന്നു: (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46–യോഹ, 8:40); ദൈവം മനുഷ്യനല്ല (1ശമൂ, 15:29), ആത്മാവാകുന്നു: (യോഹ, 4:24)

III. ക്രിസ്തുവിന് ക്ഷീണം അനുഭവപ്പെട്ടു (യോഹ, 4:5); ദൈവം ക്ഷീണിക്കുന്നില്ല: (യെശ, 40:28)

IV. ക്രിസ്തു ഉറങ്ങി (മത്താ, 8:24); ദൈവം ഉറങ്ങുന്നുമില്ല മയങ്ങുന്നുമില്ല: (സങ്കീ, 121:4)

V. ക്രിസ്തുവിന് വിശപ്പും ദാഹവുമുണ്ടായി (മർക്കൊ, 11:12; യോഹ, 19:28); ദൈവത്തിന് വിശപ്പും ദാഹവുമില്ല: (സങ്കീ, 50:12,13)

VI. ക്രിസ്തു പരീക്ഷിക്കപ്പെട്ടു (മർക്കൊ, 1:13); ദൈവം പരീക്ഷിക്കപ്പെടാത്തവനാണ്. (യാക്കോ, 1:13)

VII. ക്രിസ്തുയേശു മരിച്ചു ഉയിർത്തു: (2തിമൊ, 2:8); സ്രഷ്ടാവായ ദൈവത്തിന് മരണമില്ല; തന്മൂലം, ഉയിർക്കേണ്ട ആവശ്യമില്ല. (1തിമൊ, 6:16)

പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തുവും (യോഹ, 17:3) പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും സ്ഫടികസ്ഫുടമായാണ് വ്യക്തമാക്കിയിരിക്കുന്നത്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). കന്യകയിൽ ഉല്പാദിതമായതും (മത്താ, 1:20) ജനിച്ചതും (മത്താ, 1:16) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും (ലൂക്കൊ, 2:52) ശുശ്രൂഷിച്ചതും (യോഹ, 8:40) ദൈവാത്മാവിനാൽ മരണം വരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെട്ടതും (1പത്രൊ, 3:18) അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറി അപ്രത്യക്ഷമായതും (യോഹ, 20:17) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) യേശുവെന്ന (മതാ, 1:21) പാപമറിയാത്ത മനുഷ്യനാണ്. (2കൊരി, 5:21). തന്നെയുമല്ല, താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട, അവനുമായി ഇടപഴകിയ എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും, രണ്ടായിരം വർഷങ്ങൾക്ക് ഇപ്പുറം ഇരുന്നുകൊണ്ട്, ദൈവപത്രൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവൻ ആണെന്നും ദൂതനാണെന്നുമൊക്കെ സ്ഥാപിക്കാൻ ശ്രമിക്കുന്നവരിൽ വ്യാപരിക്കുന്നത് ഏതത്മാവാണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ ക്രിസ്തുയേശുവിൻ്റെമേൽ, ഇല്ലാത്ത കെട്ടുമാറാപ്പൊക്കെ ചാർത്തിക്കൊടുത്ത് അവനെ ദൈവമാക്കിയാൽ, അവൻ സത്യദൈവം ആകില്ല; വ്യാജദൈവമേ ആകുകയുള്ളു. അതവന് അഭിമാനമല്ല; അപമാനമാണെന്ന് ദൈവവചനപ്രകാരം ദയവായി വിശ്വസിക്കുക. മേല്പറഞ്ഞതെല്ലാം, ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ആത്മികചരിത്ര വസ്തുതകളാണ്. പുതിയനിയമം നിക്ഷ്പക്ഷ ബുദ്ധിയോടെ വായിക്കുന്ന ആർക്കും മനസ്സിലാകുന്ന സത്യങ്ങൾ. എന്നാൽ, ഇനിയും വെളിപ്പെടുത്തുന്ന കാര്യങ്ങൾ, ഇതുവരെയും അനേകർക്കും ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ദൈവിക മർമ്മങ്ങളാണ്. ദയവായി വളരെ ശ്രദ്ധയോടെ വായിക്കുക.

55. ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം: സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതോ, അവതാരമെടുത്തതോ അല്ല. അവളിൽ പരിശുദ്ധാത്മാവിനാൽ രൂപപ്പെട്ടവനാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ. തുടക്കം മുതൽ നാമത് കണ്ടതാണ്. എന്നാൽ, യേശുവെന്ന മനുഷ്യനു ഒരു പൂർവ്വാസ്തിത്വം ഉണ്ടെന്ന് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. എന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിലോ, മറ്റെവിടെയോ തൻ്റെ ജനനത്തിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ലെന്ന് നമുക്കറിയാം. അതായത്, യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് സ്നാപകൻ്റെ സാക്ഷ്യം. (യോഹ, 1:15,31). യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹ, 4:2). യേശുക്രിസ്തു ജഡത്തിൽ അഥവാ, മനുഷ്യനായി വന്നു (Christ is come in the flesh) എന്നാണ് യോഹന്നാൻ പറയുന്നത്. അവൻ ജഡത്തിൽ വന്നു എന്ന് പറയണമെങ്കിൽ, അവൻ മറ്റൊരു അസ്തിത്വത്തിൽ മുമ്പേ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. ക്രിസ്തു മേലിൽ നിന്നു വന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ എന്നെക്കെയും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 3:31). അതായത്, മനുഷ്യനായി ലോകത്തിൽ വെളിപ്പെടും മുമ്പെ അവൻ ഉണ്ടായിരുന്നു അഥവാ, അവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ് പ്രിയശിഷ്യൻ സാക്ഷ്യപ്പെടുത്തുന്നത്. ദൈവപുത്രൻ്റെ സാക്ഷ്യം: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” (യോഹ, 8:23). അതായത്, മനുഷ്യനായി ഈ ലോകത്തിൽ വെളിപ്പെട്ടിരിക്കുന്ന താൻ മേലിൽ നിന്നുള്ളവൻ അഥാവാ, സ്വർഗ്ഗത്തിൽ നിന്നുള്ളവനാണെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറയുന്നു. പൗലൊസിൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). അതായത്, ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല. എന്തെന്നാൽ, ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടാകുക സാദ്ധ്യമല്ല. മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ് പൗലൊസ് പറയുന്നത്. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). ഇവിടെയിതാ, നാലു മനുഷ്യരുടെ സാക്ഷ്യത്താൽ ക്രിസ്തു പൂർവ്വാസ്തിത്വമുള്ളവനാണെന്ന് തെളിയുന്നു. വേറെയും പല വാക്യങ്ങളുണ്ട്. എന്നാൽ, വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്: കന്യകയായ മറിയയിൽ ഉല്പാദിതനായ യേശുവെന്ന മനുഷ്യന് എങ്ങനെ ഒരു പൂർവ്വാസ്തിത്വം ഉണ്ടാകും? അതിൻ്റെ ഉത്തരമാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 3:2; 1തിമൊ, 3:14-16). അതായത്, അവതാരമല്ല നടന്നിരിക്കുന്നത്; വെളിപ്പാട് (manifestation) അഥവാ, പ്രത്യക്ഷതയാണ് നടന്നിരിക്കുന്നത്.

56. ദൈവഭക്തിയുടെ മർമ്മം: ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

57. ദൈവത്തിൻ്റെ പ്രകൃതി: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ദൈവത്തിൻ്റെ പ്രത്യക്ഷത എന്താണെന്ന് മനസ്സിലാക്കുവാൻ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം അറിയേണ്ടത്.“അക്ഷയനും ആദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണ് നമുക്കുള്ളത്:” (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുവട്ടവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). താൻ ആകാശങ്ങളും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്നവനാണെന്ന് യഹോവ പറയുന്നു. (യിരെ, 23:23,24). ദൈവത്തെ ഒളിക്കാൻ കഴിയില്ലെന്നും സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നാൽ അവിടെയും ദൈവമുണ്ടെന്നു ദാവീദ് പറയുന്നു. (139:7-10). ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങുകയില്ലെന്ന് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നു. (1രാജാ, 8:27). എന്നാൽ, പൗലൊസ് കുറചുകൂടി വ്യക്തമായി പറഞ്ഞിട്ടുണ്ട്: “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു.” (പ്രവൃ, 17:28). അവനിലാണ് നാം ചരിക്കയും ഇരിക്കുകയും ചെയ്യുന്നതെന്നു പറഞ്ഞാൽ; ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നത് എന്നല്ല; സകലതും അഥവാ പ്രപഞ്ചംമുഴുവൻ ദൈവത്തിലുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവനുണ്ടെങ്കിലും ദൈവം പ്രപഞ്ചത്തിനുള്ളിലല്ല വസിക്കുന്നത്; ദൈവത്തിനുള്ളിലാണ് സകലവും സ്ഥിതിചെയ്യുന്നത്. ദൈവം പ്രപഞ്ചത്തിനുള്ളിലാണ് വസിക്കുന്നതെങ്കിൽ, സ്രഷ്ടാവായ ദൈവം സൃഷ്ടിയെ ആശ്രയിച്ചാണ് നില്നില്ക്കുന്നതെന്ന് വരും. എന്നാൽ അങ്ങനെയല്ല; ദൈവം ഒന്നിൽനിന്നും ഒന്നും ആദേയം ചെയ്യുന്നവനോ, ആരെയും ആശ്രയിക്കുന്നവനോ അല്ല; സ്വയം നിലനില്ക്കുന്നവനാണ്. സർവ്വപ്രപഞ്ചവും സ്ഥിതിചെയ്യുന്നതും സകലവും ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതും പ്രപഞ്ചത്തെക്കാൾ വലിയവനായ ദൈവത്തിനുള്ളിലാണ്. അതായത്, സകലത്തിനും കാരണഭൂതനായ ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ അവനെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. അവരിൽ അല്ലോ, എന്ന് ബഹുവചനതത്തിൽ അല്ല. അവനിൽ അല്ലോ, നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത് എന്നിങ്ങനെ ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, ട്രിനിറ്റിയുടെ വിശ്വാസംപോലെ, ദൈവം മൂന്നുപേരല്ല; ഒരുത്തൻ മാത്രമാണ്. മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഇക്കാണുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ചു നിങ്ങളൊന്നു ചിന്തിച്ചുനോക്കിക്കേ. അതിൽ, ഒരാളാണ് ഭൂമിയിൽവന്ന് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ ത്രിത്വവിശ്വാസം അതോടുകൂടി കഴിഞ്ഞു. ഭാഷയ്ക്കൊരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശം ജനിക്കുന്നത്. അദൃശ്യനായ മോണോസ് തെയൊസ് മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല; അതൊക്കെ പലരും മെനഞ്ഞെടുത്ത പൊട്ടക്കഥകളാണ്. പ്രപഞ്ചത്തെക്കാൾ വലിയവനായ മാറ്റമില്ലാത്ത ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വം ത്യജിച്ചുകൊണ്ട് അവതാരമെടുത്തു എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ദൈവം അവതാരമെടുത്തിട്ടില്ല; അവതാരമെക്കാൻ സാദ്ധ്യവുമല്ല,. എന്തെന്നാൽ, അവൻ മാറ്റമില്ലാത്തവനാണ്. (മലാ, 3:6; യാക്കോ, 1:17). ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണുള്ളത്.

.58. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആത്മാവുമായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയും അസ്തിത്വവും ത്യജിച്ചുകൊണ്ടല്ല പ്രത്യക്ഷനാകുന്നത്. അദൃശ്യനായ ഏകദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനാകയാൽ തൻ്റെ അസ്തിത്വം തനിക്ക് ത്യജിക്കാനോ, മാറ്റംവരുത്താനോ കഴിയില്ല. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ പ്രത്യക്ഷതയെന്നു പറയുന്നത്.” (എബ്രാ, 10:5). ചരിത്രപരമായി ബൈബിളിൻ്റെ അവസാനത്തെ അഞ്ച് പുസ്തകങ്ങൾ എഴുതിയ യോഹന്നാൻ പറയുന്നു: ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല. (യോഹ, 1:18; 1യോഹ, 4:12). പൗലൊസ് പറയുന്നു: കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അപ്പോൾ, പഴയപുതിയനിയമങ്ങളിൽ കണ്ടത് ആരെയാണ്? അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്ന് പറയുന്നത്. പഴയപുതിയനിയമങ്ങളിലായി മുപ്പതിലേറെ പ്രാവശ്യം ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷനായി എന്നു പറയാതെ ദൈവത്തെ കണ്ടതായി അത്രത്തോളംതന്നെ പറഞ്ഞിട്ടുണ്ട്. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ലെന്ന് പറയുന്ന ബൈബിൾതന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് 9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടിട്ടുണ്ട്. യെശയ്യാവും യോഹന്നാനും കണ്ടത് പിതാവായ യഹോവയെത്തന്നെയാണെന്ന് വ്യക്തമായി മനസ്സിലാക്കാം. (യെശ, 6:1-3; വെളി, 4:8). തന്നെയുമല്ല, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കണ്ടിട്ടുണ്ട്. സ്വർഗ്ഗത്തിലെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 18:11). സ്വർഗ്ഗത്തിലെ ദൂതന്മാർ എപ്പോഴും കാണുന്നുവെന്ന് ക്രിസ്തു പറഞ്ഞ പിതാവിനെയാണ്; മീഖായാവും (1രാജാ, 22:19), യെശയ്യാവും (6:1), യെഹെസ്ക്കേലും 1:26-28), ദാനീയേലും (7:9), യോഹന്നാൻ അപ്പൊസ്തലനും (വെളി, 4:8) സ്വർഗ്ഗസിംഹാസനത്തിൽ കണ്ടത്. ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളു എന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). അതുകൊണ്ടാണ്, പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞതും, ദൂതന്മാർ അവനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നു എന്ന് യോഹന്നാൻ പറഞ്ഞതും. (മതാ, 18:11; വെളി, 4:8). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (2പത്രൊ, 1:17). സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (1:26; 8:2. ഒ.നോ: ദാനീ, 7:9). അതായത്, സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമാണ് അദൃശ്യനായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ നിത്യം പ്രത്യക്ഷനായിരിക്കുന്നത്. മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുളാണ് മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 5:1. ഒ.നോ: യെശ, 64:8; മലാ, 2:10). അതേ മനുഷ്യസാദൃശ്യത്തിലാണ് ക്രിസ്തു ലോകത്തിൽ വന്നത്. അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും, ക്രിസ്തുവിനെ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (റോമ, 5:14; കൊലൊ, 1:15). പുത്രനെയും അനേകായിരങ്ങൾ കണ്ടിട്ടുണ്ട്. (1യോഹ, 1:1-2). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22; യോഹ, 1:32. ഒ.നോ: പ്രവൃ, 2:3). പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചിട്ടുമുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). അതായത്, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മനുഷ്യസാദൃശ്യത്തിൽ കണ്ടിട്ടുമുണ്ട്; പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, അദൃശ്യനായ ഏകദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. ദൈത്തിൻ്റെ പ്രത്യക്ഷതകളെയാണ് കണ്ടതും സംസാരിച്ചതും. തന്മൂലം അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് മനസ്സിലാക്കാം. ദൈവത്തിന് വേറെയും പ്രത്യക്ഷതകളുണ്ട്: അബ്രാഹാമിനു പ്രത്യക്ഷനായ മനുഷ്യനും (ഉല്പ, 18:1-2). ഏഴ് ആത്മാവും (വെളി, 1:4; 4:5), മനുഷ്യപുത്രനോട് സദൃശനും (വെളി, 1:13), ഏഴ് കൊമ്പും ഏഴ് കണ്ണുകളുമുള്ള അറുക്കപ്പെട്ട കുഞ്ഞാട് തുടങ്ങിയവ ദൈവത്തിൻ്റെ വെളിപ്പാടുകളാണ്. (വെളി, 5:6)

59. പഴയനിയമത്തിലെ മനുഷ്യപ്രത്യക്ഷത: യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവ് പഴയയനിയമത്തിലുമുണ്ട്: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ  കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ  തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ  കൂടാരവാതിൽക്കൽനിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 18:1-2). യഹോവ പൂർണ്ണ മനുഷ്യനായിട്ടാണ് അബ്രാഹാമിന് പ്രത്യക്ഷനായത് എന്നതിന് കൃത്യമായ തെളിവുകൾ ഈ വേദഭാഗത്തുണ്ട്: 1. യഹോവ പ്രത്യക്ഷനായി എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്. എന്നാൽ, അബ്രാഹാം കാണുന്നത് മൂന്ന് മനുഷ്യരെയാണ്. അവൻ്റെ അടുക്കൽ പ്രത്യക്ഷരായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് അവിടെ പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,20,22,26,33). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:22; 19:1). 2. അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും, ലോത്ത് ദൂതന്മാരായ രണ്ടു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും കാണാം. (19:1). അത് ആതിഥികൾക്കുള്ള ആചാരപരമായ നമസ്കാരം ആയിരുന്നു. ആരാധനാപരം ആയിരുന്നുവെങ്കിൽ; അഥവാ, യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു ബഹുവചനത്തിൽ പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു ഏകവചനത്തിൽ പറയുമായിരുന്നു. 3. തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. (18:3-5). കുറേസമയം അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:6-14). ആബ്രാഹാമിൻ്റെ മുമ്പിൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു:”ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീർത്തനം 40:6, LXX). എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു. അതായത്, പുതിയനിയമത്തിൽ മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു.

60. പുതിയനിയമം: “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31. ഒ.നോ: യിരെ, 31:31-34; എബ്രാ, 8:8-13; യെഹെ, 11:19,20). മിസ്രയീമ്യ ദാസ്യത്തിൽനിന്ന് തൻ്റെ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, ദൈവം തൻ്റെ യാഹ്വെ അഥവാ, യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ഒരു സംജ്ഞാനാമത്തിൽ ദൈവം വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). മിസ്രയീമിലെ അടിമത്വത്തിൽ നിന്നും യിസ്രായേലിനെ മോചിപ്പിച്ചുകൊണ്ടുവന്ന് സീനായി മരുഭൂളിയിൽ വെച്ചാണ് ദൈവം അവർക്ക് ന്യായപ്രമാണം നല്കുന്നത്. (പുറ, 24:3). അതായത്, ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ് ദൈവം തനിക്ക് യാഹ്വെ അഥവാ, യഹോവ എന്ന പേർ എടുത്തത്. അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായി യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേഹ്ശുവാ അഥവാ, യേശു. ആ നാമമാണ് തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിന് നല്കിയത്. (മത്താ, 1:21). ഈ വസ്തുത, മഹാപൗരോഹിത്യ പ്രാർത്ഥനയിൽ ക്രിസ്തു രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും (യോഹ, 17:11), “ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പറയുന്നതായി കാണാം. (യോഹ, 17:12). നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമമെന്ന് പറഞ്ഞാൽ; യേശു എന്ന നാമം, പിതാവ് പുത്രന് കൊടുത്ത തൻ്റെ നാമം എന്നാണ്. “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്നായിരുന്നു യഹോവയുടെ വാഗ്ദത്തം. ഞാൻ അഥവാ, യഹോവയായ ഞാൻ പുതിയൊരു നിയമം ചെയ്യും. ആ വാഗ്ദത്തം നിവൃത്തിപ്പാനാണ്, യഹോവയായ ദൈവം യേശുവെന്ന നാമത്തിൽ ജഡത്തിൽ പ്രത്യക്ഷനായത്. (ലൂകൊ, 1:68; 1തിമൊ, 3:14-16; 1പത്രൊ, 1:20). ന്യായപ്രമാണത്തെ നീക്കുവാനല്ല; നിവൃത്തിപ്പാനത്രേ താൻ വന്നതെന്ന് ക്രിസ്തു പറയുന്നതും നോക്കുക. (മത്താ, 5:17-18). പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവിണതല്ല. പഴയനിയമത്തെ നീക്കിയശേഷം പുതിയൊരു നിയമം സ്ഥാപിക്കാനല്ല അവൻ വന്നത്. പഴയനിയമത്തിൻ്റെ ബാക്കിയുമല്ല പുതിയനിയമം. തന്മൂലം, പഴയനിയമത്തോട് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ, പഴയനിയമത്തിൻ്റെ കുറവ് തീർക്കാനോ അല്ല അവൻ വന്നത്. പഴയനിയമത്തിൽ തൻ്റെ സ്വന്തജനമായ യിസ്രായേലിനോട് ചെയ്തിരുന്ന വാഗ്ദത്തങളുടെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലെങ്കിൽ പുതിയനിയമം ഇല്ല; അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ല. എന്തെന്നാൽ, പഴയനിയമ പ്രവചനങ്ങളുടെ നിവൃത്തിയാണ് പുതിയനിയമം. രക്ഷകൻ്റെ പേർ വെളിപ്പെടുത്തുന്ന പുതിയ നിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ ഈ വസ്തുത വെളിപ്പെടുത്തിയിട്ടുണ്ട്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും. യഹോവയുടെ ജനമാണ് യിസ്രായേൽ. (2ശമൂ, 6:21; 2രാജാ, 9:6; 1ദിന, 14:2). യേശുവിൻ്റെ ജനനത്തിനു മുമ്പുതന്നെ, സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി അക്കാര്യം വ്യക്തമായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ  തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68. ഒ.നോ: ലൂക്കൊ, 7:16). യിസ്രായേലിൻ്റെ ദൈവമായ യഹോവ അവരോട് ചെയ്തിരുന്ന വാഗ്ദത്തം പോലെ, തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം, ഒരു പുതിയനിയമം സ്ഥാപിക്കുകയും ചെയ്തു. (ലൂക്കൊ, 22:20).

61. വീണ്ടെടുപ്പുകാരൻ: “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12). ദൈവം മാനവകുലത്തിനു ഒരുക്കിയിരിക്കുന്ന ആദ്ധ്യാത്മിക രക്ഷയെക്കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയവർ വീണ്ടെടുപ്പുകാരനായി ക്രൂശിൽമരിച്ച ക്രിസ്തുയേശു ദൈവമാണെന്ന് ഒരിക്കലും പറയില്ല. ബൈബിളിൽ വീണ്ടെടുപ്പുകാരൻ്റെ നാലു യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. 1. വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: (രൂത്ത്, 2:20). “അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.” (എബ്രാ, 2:17). പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യരും തമ്മിൽ ശത്രുതയിലായിരുന്നു: (റോമ, 8:7; എഫെ, 2:16; യാക്കോ, 4:4). അതിനാൽ, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും പാപിയായ മനുഷ്യൻ്റെ ബന്ധുവാകാൻ കഴിയില്ല. ചിലർ കരുതുന്നപോലെ, ക്രിസ്തു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെങ്കിലും പാപികളുടെ ബന്ധുവാകാനോ, പാപികളോടുകൂടി സഹവസിച്ചുകൊണ്ട് അവരെ വീണ്ടെടുക്കുവാനോ കഴിയില്ല. അതിനാണവൻ ദൂതന്മാരെക്കാൾ താഴ്ചയുള്ള പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6: 3:14-16; എബ്രാ, 2:9). അതിനാണവൻ പൂർണ്ണമനുഷ്യനായി ലോകത്തിൽ പ്രത്യക്ഷനായത്: (ഫിലി, 2:8; 1തിമൊ, 3:16). 2. വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനുണ്ടാകണം: (രൂത്ത്, 2:1). “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2കൊരി, 8:9). മനുഷ്യരെല്ലാം പാപികളും ദൈവതേജസ്സ് നഷ്ടപ്പെട്ടവരും ആയിരുന്നു. (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12). പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:23). പാപം ചെയ്ത ദേഹി മരിക്കേണ്ടിയിരുന്നു: (യെഹെ, 18:4). അതിനാൽ, മരണത്തിൻ്റെ അധികാരിയായ പിശാച് മനുഷ്യവർഗ്ഗത്തെ അടിമകളാക്കി വെച്ചിരിക്കയായിരുന്നു: (എബ്രാ, 2:14,15). പിശാചിൻ്റെ അടിമത്വത്തിൽനിന്ന് മനുഷ്യരെ വീണ്ടെടുക്കാൻ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കേണ്ടിയിരുന്നു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ അതായിരുന്നു ദൈവവ്യവസ്ഥ: (എബ്രാ, 9:22) എന്നാൽ മനുഷ്യൻ്റെ വീണ്ടെടുപ്പ് പാപികളായ മനുഷ്യർക്ക് അസാദ്ധ്യമായിരുന്നു: (സങ്കീ, 49:7-10). അതിനാൽ, ദൈവംതന്നെ പൂർണ്ണമനുഷ്യനായി പ്രത്യക്ഷനായി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ രക്തം മറുവില അഥവാ, വീണ്ടെടുപ്പുവിലയായി നല്കി നമ്മെ അടിമത്വത്തിത്തിൽനിന്നു വീണ്ടെടുക്കുകയായിരുന്നു: (1തിമൊ,2:5,6; 3:16; 1പത്രൊ, 1:18,19). ക്രൂശിതനായക്രിസ്തു ദൈവമാണെന്നു വിശ്വസിക്കുന്നവർ ഒന്നറിയുക: ദൈവം ദൈവത്തിനല്ല; മനുഷ്യൻ ദൈവത്തിനാണ് വീണ്ടെടുപ്പുവില കൊടുക്കേണ്ടത്: (1കൊരി, 15:21; 1തിമൊ, 2:6). ദൈവം ദൈവത്തിനുതന്നെ വീണ്ടെടുപ്പുവില കൊടുത്തെന്നു പറഞ്ഞാൽ, അതൊരു വസ്തുതയായി കണക്കാക്കാൻ പറ്റുമോ? ഒരു പ്രഹേളികയാണെന്നു പറയേണ്ടിവരും. സകലത്തിലും സമ്പന്നനായ ദൈവം തന്നെയാണ് പൂർണ്ണമനുഷ്യനായി കന്യകയിലൂടെ ലോകത്തിൽ വെളിപ്പെട്ടത്. (2കൊരി, 8:9; 1തിമൊ, 3:14-16). അതുകൊണ്ടാണ് ദൈവത്തിന് വീണ്ടെടുപ്പുവിലകൊടുത്ത് മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ കഴിഞ്ഞത്. (1തിമൊ, 2:5-6). 3. വീണ്ടെടുപ്പുകാരന് വീണ്ടെടുക്കാൻ മനസ്സുണ്ടാകണം: (രൂത്ത്, 3:13). “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.” (തീത്തൊ, 2:14). “ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതു പോലെ സ്നേഹത്തിൽ നടപ്പിൻ.” (എഫെ, 5:2. ഒ.നോ: ഗലാ, 1:3; 2:20; എഫെ, 5:27; ഫിലി, 2:8; 1തിമൊ,2:6; എബ്രാ, 7:27; 9:14). 4. വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). അടിമയ്ക്ക് അടിമയേയോ, പാപിക്കു പാപിയേയോ വീണ്ടെടുക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൈവം മനുഷ്യനായി പ്രത്യക്ഷനായത്: (1തിമൊ, 3:14-16). “പാപം അറിയാത്തവൻ” (2കൊരി, 5:21), “അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല” (1യോഹ, 3:5), “പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ” (എബ്രാ, 7:26). എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; പാപികളോടുകൂടെ സഹവസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, പാപമൊഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട മനുഷ്യനെക്കുറിച്ചുള്ളതാണ്: (എബ്രാ, 4:15). ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, വീണ്ടെടുപ്പെന്നല്ല; വീണ്ടെടുപ്പുനാടകമെന്നു പറയേണ്ടിവരും.

62. യഹോവയും യേശുവും: യഹോവയും യേശുവും ഒന്നാണ് അഥവാ, യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷമായത് എന്നതിന് അനവധി തെളിവുകളുണ്ട്. യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). യിസ്രായേലിനു അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ യേശുവെന്ന മനുഷ്യനല്ല ഇനി വരുന്നത്; യഹോവ അഥവാ, യേശുക്രിസ്തു എന്ന ഏകദൈവമാണ് ഇനി വരുന്നത്. അന്നാണ് ഒലിവുമല നടുവെ പിളർന്നുപോകുന്നത്. (സെഖ, 14:3-5; പ്രവൃ, 1:6,11). അന്നാണ് അവർ തങ്ങൾ കുത്തിത്തുളച്ചവനായ യഹോവയിലേക്ക് നോക്കി വിലപിക്കുന്നതും, വീരാനാം ദൈവത്തിങ്കലേക്ക് മാനസാന്തരപ്പെട്ട് മടങ്ങിവരുന്നതും. (വെളി, 1:7; യെശ, 10:21).

63. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ യഹോവയായ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

64. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യേശുവെന്ന നാമം പുത്രൻ്റെ നാമം മാത്രമാണെന്നാണ് അനേകർ കരുതുന്നത്. പേര് അഥവാ, സംജ്ഞാനാമം എന്നത്; പ്രധാനമായും വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയാണ്. സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? ഏകദൈവത്തിന് എന്തിനാണ് പേര്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പുതിയനിയമത്തിൽ പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം യേശു ആണെന്ന് മനസ്സിലാകും. അനേകം തെളിവുകളുണ്ട്: 1. “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രൻ, ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? 2. “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറയുന്നതായി കാണാം. (യോഹ, 17:11–12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്നത് തൻ്റെ നാമമാണെന്ന് വ്യക്തമാണല്ലോ? 3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചത്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ? 4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാമല്ലോ? 5. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവും പുത്രനും ഒന്നാണെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗളിൽനിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:23). 6. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള കല്പന. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5, 22:16). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം. 7. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അതായത്, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു,. 8. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ  മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും ക്രിയ ചെയ്യുകയും വേണം. വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന് പറഞ്ഞാൽ, അതിൻ്റെ പരിധിയിൽനിന്ന് സ്നാനം എങ്ങനെ ഒഴിവാക്കപ്പെടും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് യേശു എന്ന് മനസ്സിലാക്കാം. 9. പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് മനസ്സിലാക്കാം. 10. പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, യേശുക്രിസ്തുവിൻ്റെ നാമമാണ് ആദിമസഭ വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്. 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് യേശു. 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു. അതായത്, താൻ മനുഷ്യനാണെന്നും പിതാവ് മാത്രമാണ് ദൈവമെന്നും ക്രിസ്തു പറഞ്ഞിരിക്കുന്നു. (യോഹ, 8:40; 17:3), പുത്രൻ മനുഷ്യനാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:23; റോമ, 5:15; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ, പുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. (1തിമൊ, 2:5-6; 3:14-16). അപ്പോൾ, യേശുവെന്ന നാമം പുത്രൻ്റെ മാത്രം നാമമാണെങ്കിൽ, ആദിമസഭ ആ നാമം വിളിച്ച് അപേക്ഷിക്കുമായിരുന്നോ? ഏകദൈവമായ യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പരീശനായ പൗലൊസും, യെഹൂദന്മാരായ മറ്റ് അപ്പൊസ്തലന്മാരും, ആദിമസഭ മുഴുവനും യേശുവിൻ്റെ നാമം നേരിട്ട് വിളിച്ചപേക്ഷിച്ചുവെങ്കിൽ, ഇനിപ്പറയുന്ന രണ്ട് കാര്യങ്ങൾ വജ്രമുനകൊണ്ട് ഹൃദയത്തിൽ കുറിച്ചുവെച്ചുകൊൾക: 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതായത്, യഹോവയായ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായി പാപപരിഹാരം വരുത്തിയത്. മനുഷ്യർക്ക് രക്ഷ നല്കുവാൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39; 1രാജാ, 8:23; യെശ, 45:22). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമം ഇല്ലേയില്ല. (പ്രവൃ, 4:12). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന ലേഖനം കാണുക]

65. ദൈവവും മനുഷ്യനും: സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2:5-6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12; 7:26-27; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, മത്തായി 1:1-മുതൽ യോഹന്നാൻ 20:17-വരെ അഥവാ, സുവിശേഷചരിത്രകാലത്ത് കാണുന്നത്, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദേഹവും ദേഹിയും ആത്മാവുമുള്ള യേശുക്രിസ്തുവെന്ന ഏകമനുഷ്യനെയാണ്. (റോമ, 5:15; 1തിമൊ, 3:14-16). ഉയിർത്തെഴുന്നേറ്റ് അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടുകൂടി, യേശുവെന്ന ഏകമനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). അനന്തരം, യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് നാല്പത് നാളോളം പ്രത്യക്ഷനായത്, ഏകദൈവം തന്നെയാണ്. മർക്കൊ, 16:14; യോഹ, 20:19; പ്രവൃ, 1:2). ആ ദൈവമാണ്, ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ ഊതി നല്കിയത്. (യോഹ, 20:22). തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും” എന്ന് ഏറ്റുപറഞ്ഞത്. (യോഹ, 20:28). “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്ന് അരുളിച്ചെയ്തത്. (മത്താ, 28:20). ഇതൊന്നും, ഒരു മനുഷ്യന് ചെയ്യാനും പറയാനും പറ്റുന്ന കാര്യങ്ങളല്ല. തന്നെയുമല്ല, യേശുവെന്ന മനുഷ്യൻ ഭൂമിയിൽ വസിച്ച്, ശിഷ്യന്മാരോട് കൂടെ നടക്കുകയായിരുന്നു. എന്നാൽ, ദൈവം അവർക്ക് നാല്പത് നാളോളം, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷൻ ആകുകയായിരുന്നു.

66. ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). ഈ വാക്യം വിശുദ്ധ ഗ്രന്ഥത്തിൽ: “യേശുമ്ശീഹാ ഇന്നലെയും ഇന്നും എന്നേക്കുമുള്ളവൻ എന്നാണ്.” പി.ഒ.സിയിൽ:  “യേശുക്രിസ്‌തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്‌ എന്നാണ്.” സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ എന്നാണ്.” ഓശാന നൂതന പരിഭാഷയിൽ: “യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽ മാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ എന്നുമാണ്.” എന്നാൽ, ഈ വാക്യം യേശുവെന്ന ദൈവപുത്രനെ കുറിക്കുന്നതല്ല. അവൻ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു. (മത്താ, 1:20; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). അവൻ തൻ്റെ മനുഷ്യത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ മരിക്കുകയും, ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (ലൂക്കൊ, 23:46; എബ്രാ, 9:14; 1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ് അന്നുതന്നെ തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11-12). ഏകമനുഷ്യൻ്റെ കൃപയാലാണ് രക്ഷയെന്നും, മനുഷ്യന്‍ മൂലം മരണം ഉണ്ടായതുപോലെ മനുഷ്യന്‍ മൂലം മരിച്ചവര്‍ക്ക് പുനരുത്ഥാനവും ഉണ്ടാകുന്നു എന്നൊക്കെ പറയുന്നത് നോക്കുക. (പ്രവൃ, 15:11; റോമ, 5:15; 1കൊരി, 15:21). അതായത്, ദൈവവുമല്ല, ദൂതനുമല്ല; യേശുവെന്ന മനുഷ്യനാണ് ജനിക്കുകയും മരിക്കുകയും ദൈവത്താൽ ഉയിർപ്പിക്കപ്പെടുകയും സ്വർഗ്ഗേകരേറി അപ്രത്യക്ഷനാകുകയും ചെയ്തത്. അവൻ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ, കന്യകയിൽ രൂപപ്പെടുന്നതിന് മുമ്പേ അവനില്ല; ഉയിർത്തെഴുന്നേറ്റ് പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയശേഷവും അവൻ ഉണ്ടാകുകയില്ല. അതായത്, ദൈവപുത്രനായ യേശുവിൻ്റെ ശുശ്രൂഷ സുവിശേഷചരിത്രകാലത്ത് മാത്രമുള്ളതാണ്. അതിന് മുമ്പും പിമ്പും മനുഷ്യനായ ദൈവപുത്രൻ മറ്റൊരു വ്യക്തിയായി ഉണ്ടാകില്ല; ഉണ്ടാകാൻ സാധിക്കില്ല. അപ്പോൾ, ദൈവപുത്രനായ യേശുവാണ്, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ എന്ന് എങ്ങനെ പറയും? വേദപഠിതാക്കളായ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുതയുണ്ട്: നാം സുവിശേഷചരിത്രകാലത്ത് നിന്നുകൊണ്ടാണ് ബൈബിൾ പഠിക്കുന്നതും പ്രസ്താവിക്കുന്നതും. സുവിശേഷ ചരിത്രകാലത്ത് മാത്രമാണ് ദൈവവും മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നത്. നമ്മുടെ കർത്താവായ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷ ചരിത്രകാലമൊഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണ്. അതായത്, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്ന് പറഞ്ഞാൽ; നിത്യമായ അസ്തിത്വത്തിൽ പുത്രനില്ല; പിതാവ് മാത്രമേയുള്ളു. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും നാം കണ്ടതാണ്. തന്മൂലം, എബ്രായലേഖകൻ പറയുന്ന, യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ  എന്ന പ്രയോഗം, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രനെ കുറിക്കുന്നതല്ല; എന്നുമെന്നേക്കും ഇരിക്കുന്ന ഏകദൈവത്തെ കുറിക്കുന്നതാണെന്ന് മനസ്സിലാക്കാം. അതായത്, പിതാവും പുത്രനും നിത്യമായ അസ്തിത്വത്തിൽ ഒരാളാകയാൽ; ഒരു രണ്ടാം ദൈവമോ, മൂന്നാം ദൈവമോ നമുക്കില്ല. ഏകസത്യദൈവമാണ് (The only true God) നമുക്കുള്ളത്; ആ ദൈവത്തിൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു.

ഉപസംഹാരം: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു പറഞ്ഞത് ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ യേശുക്രിസ്തു എന്ന ഏകമനുഷ്യനാണ്: (യോഹ, 8:19; റോമ, 5:15). രണ്ടായിരത്തി ഇരുപത്തെട്ട് വർഷംമുമ്പ് മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിക്കുകയും ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചു മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമാക്കിവെക്കുകയും ചെയ്ത യേശുക്രിസ്തു എന്ന പൂർണ്ണമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ ആരെങ്കിലും അറിയുകയോ, നിത്യജീവൻ പ്രാപിക്കുകയോ ചെയ്യുമെന്ന് വിചാരിക്കരുത്. എന്തെന്നാൽ, “ഏകസത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). 1യോഹന്നാൻ 5:20 പ്രകാരം, ദൈവപുത്രനായ യേശുവും സത്യദൈവമാണെന്ന് അനേകർ കരുതുന്നു. “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ  സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ഈ പരിഭാഷപ്രകാരം, ദൈവപുത്രനും സത്യദൈവമാണ്. എന്നാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവമെന്നും (യോഹ, 17:3), താൻ മനുഷ്യനാണെന്നും ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലുക്കോ, 5:21; റോമ, 16:26; 1തിമൊ, 17), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:24; റോമ, 5:15; 1കൊരി, 15:21; 47; 1തിമൊ, 2:6). പിന്നെ, ഏത് വകയിലാണ് ദൈവപുത്രൻ സത്യദൈവം ആകുന്നത്? അത് സത്യവേദപുസ്തകത്തിൻ്റെ തെറ്റായ പരിഭാഷയാണ്. ഗ്രീക്കിലും ഇംഗ്ലീഷിലും ഒരിക്കൽ മാത്രമാണ് സത്യദൈവം എന്നുള്ളത്; സത്യവേദപുസ്തകത്തിൽ മൂന്നു പ്രാവശ്യമുണ്ട്. മലയാളം പരിഭാഷപ്രകാരം രണ്ട് സത്യദൈവമുണ്ട്. അതുകൊണ്ടാണ്, സത്യദൈവത്തിൽനിന്നു ജനിച്ച സത്യദൈവമാണ് ദൈവപുത്രനെന്ന് ട്രിനിറ്റി വിശ്വസിക്കുന്നത്. ശരിയായ പരിഭാഷ ഇപ്രകാരമാണ്: And we know that the Son of God is come, and hath given us an understanding, that we may know him that is true, and we are in him that is true, even in his Son Jesus Christ. This is the true God, and eternal life. (KJV). “ദൈവപുത്രൻ വന്നിരിക്കുന്നു എന്നും നമുക്കു വിവേകം തന്നിരിക്കുന്നു എന്നും നാം അറിയുന്നു; സത്യമായവനെ നാം അറിയേണ്ടതിന്നും നാം സത്യവാനിൽ, അവന്റെ പുത്രനായ യേശുക്രിസ്തുവിലും ആകുന്നു. ഇതാണ് സത്യദൈവവും നിത്യജീവനും.” അതായത്, സത്യമായവനെയും അഥവാ, ഏകസത്യദൈവത്തെയും, അവനെ അറിയാൻ വിവേകം തന്ന വഴിയും സത്യവും ജീവനുമായ ദൈവപുത്രനെയും യോഹന്നാൻ തൻ്റെ ലേഖനത്തിൻ്റെ ഒടുവിൽ വേർതിരിച്ചു കാണിക്കുകയാണ്. എന്നിട്ടാണ് പറയുന്നത്, ഇതാണ് സത്യദൈവവും നിത്യജീവനും. അല്ലാതെ, അവൻ  സത്യദൈവം, എന്നൊന്നും അവിടെയില്ല. യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20 ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ എഴുതിയതാണ്. ഒരിടത്ത് പിതാവ് മാത്രമാണ് സത്യദൈവമെന്നും; മറ്റൊരിടത്ത്, പിതാവും പുത്രനും സത്യദൈവമാണെന്നും എഴുതിയാൽ എങ്ങനെയിരിക്കും? ആ വാക്യങ്ങൾ മാത്രമല്ല, ബൈബിൾതന്നെ പരസ്പരവിരുദ്ധമാകും.. നമുക്ക് ഒരേയൊരു സത്യദൈവമേയുള്ളു; രണ്ട് സത്യദൈവമെന്നത് ഒന്നാം കല്പനയ്ക്ക് വിരുദ്ധമായ ബഹുദൈവ ദുരുപദേശമാണ്. ഒന്നാം കല്പന ലംഘിക്കുന്നവർ ആരും ദൈവരാജ്യം അവകാശമാക്കുമെന്ന് വിചാരിക്കാൻപോലും ബൈബിളിൽ ഒരു ന്യായവും കാണുന്നില്ല. എന്തെന്നാൽ, ദൈവം അത്രയേറെ വെറുക്കുന്ന പാപമാണ് ബഹുദൈവ ഉപദേശം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

തീത്തൊസിലെ മഹാദൈവം

തീത്തൊസിലെ മഹാദൈവം

“നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും കാത്തുകൊണ്ടു” (തീത്തൊ, 2:12)

തീത്തൊസ് രണ്ടാമദ്ധ്യായത്തിലെ മഹാദൈവവും രക്ഷിതാവായ യേശുക്രിസ്തുവും രണ്ടുപേരാണെന്ന് വിശ്വസിക്കുന്നവരും ഒരാളുതന്നെയാണെന്നു വിശ്വസിക്കുന്നവരമുണ്ട്. എന്താണതിലെ യഥാർത്ഥ വസ്തുതയെന്നാണ് നാം പരിശോധിക്കുന്നത്. ബൈബിൾ പരിഭാഷകളിൽ രണ്ടുവിധത്തിലും പരിഭാഷ ചെയ്തിരിക്കുന്നതായി കാണാം. “Looking for that blessed hope, and the glorious appearing of the great God, and our Sauiour Iesus Christ,” (KJV Original 1611). ഈവിധം, ദൈവവും യേശുവും വിഭിന്നരാണെന്ന വിധത്തിലുള്ള പരിഭാഷകളുണ്ട്. ഒ.നോ: ABP, ABU, AKJV, ASV, BB1568, BB1572, BB2020, BKJV, CB1535, CJB, CLNT, CPDV, CVB, Douay-Rheims, DMNT, DRB, DRC, Dioglott, EMP, GB, GB1, GB1599, Geneva1587, GDBY, HKJV, JST, JWNT, KJV, KJV2000, LB, LBP, LONT, MNT, MoffattNT, Murd, MSTyndale-Coverdale, Niobe, NLV, NMB, NMV18, Noy1869, NoyesNT, NSB, NTM, NumNT, PESH, PSNT,  RNKJV, RNT, RWV+, SLT, TEB, Thomson, TRC, Tyndale1526, SawyerNT, SLT, WBT, Webster, Worrell NT, WoNT)

“while we wait for the blessed hope—the appearing of the glory of our great God and Savior, Jesus Christ,” (NIV). ഈവിധം, വിഭിന്നരല്ലെന്ന വിധത്തിലുള്ള പരിഭാഷകളുമുണ്ട്. ഒ.നോ: AB, ABPE, ACV, AFV, Amplified, ANT, AUV, BLB, BBE, BLB16, BSB, CEV, CGV, CNT, COMM, CSB,  Darby 1890, DBT, DBYe, DLNT, EHV, EMTV, EOB13, ERV, ESV, FAA, FBV, GNT, GoodspeedNT, GW, GW20, GWN, GWT, HCSB, HNC, JUB, HNT, ISV, LEB, LET, LHB, LITV, Logos, LSV, MKJV, MLV19, MNT, MontgomeryNT, NASB, NASB95, NASB1977, NCV, NEB70, NET, NHEB, NHEB-JM, NHEB-ME, NHEB-Y, NIRV, NKJV, NLT, NLT15, NOG, NRSV, NRSV-CI, NTWE, OEB-cw, OUB-us, PCE, RAD20, RcV’03, Rem, RHB, RKJNT, RSV, RSV-CE, RSV-CI, RV, TCNT, THNT, TLB, t4t, WEB, WeymouthNT, WilliamsNT, WMNT, WNT, YLT)

മലയാളത്തിലെ രണ്ടു പരിഭാഷകളിൽ മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്നു കാണാം: “അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്‌തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു. (2:13. പി.ഒ.സി. ഒ.നോ: പു.ലോ.ഭാ). ബാക്കിയെല്ലാ പരിഭാഷകളിലും മഹാദൈവം യേശുക്രിസ്തുവാണെന്നു കാണാൻ കഴിയും: “നമ്മുടെ മഹോന്നതനായ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ തേജസ്സ് പ്രത്യക്ഷമാകുന്ന അനുഗ്രഹിക്കപ്പെട്ട ആ ദിവസത്തിനുവേണ്ടി നാം കാത്തിരിക്കുകയാണ്.” (തീത്തോ 2:13, സത്യവേദപുസ്തകം സമകാലിക ഭാഷ. ഒ.നോ: ബെഞ്ചമിൻ ബെയ്ലി 1829, 1843, 1876, ഹെർമൻ ഗുണ്ടർട്ട് 1868, സത്യവേദപുസ്തകം, മാണിക്കത്തനാർ 1935, ഇ.ആർ.വി. മലയാളം, മലയാളം ഓശാന, മലയാളം ഓശാന പരിഷ്ക്കരിച്ച ലിപി, സത്യം ബൈബിൾ, വശുദ്ധഗ്രന്ഥം). മൂലഭാഷയായ ഗ്രീക്കു പരിഭാഷകളിലും രണ്ടുവിധത്തിലും പരിഭാഷ ചെയ്തിട്ടുണ്ട്. അതിനാൽ, യഥാർത്ഥ വസ്തുത കണ്ടെത്താൻ ബൈബിൾ പരിശോധിക്കുകയേ നിർവ്വാഹമുള്ളു.

യേശുക്രിസ്തുവിൻ്റെ പുനരാഗമനം അഥാവാ തേജസ്സിലുള്ള പ്രത്യക്ഷതയാണ് ഈ വേദഭാഗത്തെ വിഷയം. മഹാദൈവവും യേശുക്രിസ്തുവും വ്യത്യസ്തരാണെന്ന വിധത്തിൽ തർജ്ജമ ചെയ്തിരിക്കുന്ന മറ്റൊരു പരിഭാഷയാണ് യഹോവസാക്ഷികളുടെ പുതിയലോകം ഭാഷാന്തരം. അതിൽ ഇങ്ങനെയാണ്: “സന്തോഷമേകുന്ന പ്രത്യാശയുടെ സാക്ഷാത്കാരത്തിനും മഹാദൈവത്തിൻ്റെയും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിൻ്റെയും തേജോമയമായ വെളിപ്പെടലിനും വേണ്ടി കാത്തിരിക്കുന്ന നമ്മൾ അങ്ങനെയാണല്ലോ ജീവിക്കേണ്ടത്.” ഈ പരിഭാഷപ്രകാരം മഹാദൈവും യേശുക്രിസ്തുവും എന്ന രണ്ടുപേർ ഒരുമിച്ചു പ്രത്യക്ഷമാകണം. രണ്ടുപേർ ഒരുമിച്ചു പ്രത്യക്ഷനാകുന്നതിനെക്കുറിച്ച് ബൈബിളിൽ മറ്റെവിടെയും സൂചനയില്ല. എന്നാൽ യേശുക്രിസ്തു പ്രത്യക്ഷനാകുമെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: “ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.” (1കൊരി, 1:7). “ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” (1തെസ്സ, 3:13). “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” (1തെസ്സ, 5:23). “അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.” (2തെസ്സ, 2:8). “ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.” (എബ്രാ, 9:28. ഒ.നോ: മത്താ, 16:27; 1തെസ്സ, 2:19; 4:15; 2തെസ്സ, 1:6; 2:1; 1തിമൊ, 6:13; 2തിമൊ, 1:10; 4:1; 4:8; യാക്കോ, 5:7; 5:8; 1പത്രൊ, 1:7; 1:13; 1പത്രൊ, 5:4; 2പത്രൊ, 1:16; 1യോഹ, 2:28; 3:2; വെളി, 1:7). തീത്തൊസിൽ പറഞ്ഞിരിക്കുന്ന പ്രകാരം യേശുക്രിസ്തുവിൻ്റെ തേജസ്സിലുള്ള പ്രത്യക്ഷക്ഷതയെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.” (1പത്രൊ, 4:13). ഈ തെളിവുകൾ പ്രകാരം മഹാദൈവവും യേശുക്രിസ്തുവും ഭിന്നരല്ല, മഹാദൈവമായ യേശുക്രിസ്തുവാണ് തേജസ്സിൽ പ്രത്യക്ഷനാകുന്നതെന്ന് സ്ഫടികസ്ഫുടം തെളിയുന്നു.

രണ്ടാമതൊരു വിഷയം തീത്തൊസിൽ കാണുന്നത്; രക്ഷിതാവായ ദൈവമെന്നും രക്ഷിതാവായ യേശുക്രിസ്തുവെന്നും തീത്തൊസിൽ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം. മൂന്നുപ്രാവശ്യം രക്ഷിതാവായ ദൈവമെന്നും “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ” (തീത്തൊ, 1:1; 2:9; 3:4) മൂന്നുപ്രവശ്യം രക്ഷിതാവായ യേശുക്രിസ്തുവെന്നും കാണാം: “പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (തീത്തൊ, 1:4; 2:12; 3:7). അപ്പോൾ, ആരാണ് ശരിക്കും രക്ഷിതാവ്?

പഴയനിയമത്തിൽ രക്ഷയും (സങ്കീ, 106:5; 149:4) രക്ഷകനും (2ശമൂ, 22:2; സങ്കീ,18:2; 30:10; 144:2; യെശ, 43:3; 60:16) രക്ഷിതാവും (2ശമൂ, 22:3; സങ്കീ, 106:22; യെശ, 43:11; 45:15; 45:21; 49:26; 63:8; യിരെ, 14:8; ഹോശേ, 13:5) വീണ്ടെടുപ്പുകാരനും (സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 44:6; 44:24; 47:4; 48:17; 49:7; 49:26; 54:5; 54:8; 54:20; 60:16; 63:16; യിരെ, 50:34) യഹോവയായ ഏകദൈവമാണ്. സകല ഭൂവാസികളുടെയും രക്ഷകൻ യഹോവയായ ദൈവം മാത്രമാണെന്നു പറഞ്ഞിരിക്കുന്നു: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). രക്ഷയ്ക്കുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). എന്നാൽ, പഴയനിയമം ഉദ്ധരിച്ചുകൊണ്ട്, “കർത്താവിൻ്റെ അഥവാ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ രക്ഷിക്കപ്പെടും” എന്നു പുതിയനിയമവും പറയുന്നു: (പ്രവൃ, 2:22; റോമ, 10:13). അപ്പോൾത്തന്നെ, പുതിയനിയമം പറയുന്നു: മനുഷ്യരുടെ രക്ഷയ്ക്കായി യേശുക്രിസ്തു എന്ന ഏകനും ആ നാമവുമല്ലാതെ, വേറൊരു നാമവും ഇല്ല: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). ഇനിയുമുണ്ട്: പുതിയനിയമത്തിൽ രക്ഷയും (ലൂക്കൊ, 2:31; 3:5) രക്ഷിതാവും (ലൂക്കൊ, 2:11; പ്രവൃ, 5:31; 13:23;എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4) 2:12; 3:7; 2പത്രൊ, 1:11; 2:20; 3:2; 3:18) രക്ഷാനായകനും (എബ്രാ, 2:10) ലോകരക്ഷിതാവും (യോഹ, 4:42; പ്രവൃ, 4:12; 1യോഹ, 4:14) വീണ്ടെടുപ്പുകാരനും (ലൂക്കൊ, 24:21; റോമ, 3:24; 1കൊരി, 1:30; എഫെ, 1:7; കൊലൊ, 1:14; തീത്തൊ, 2:14; എബ്രാ, 9:14; 9:15; 1പത്രൊ, 1:18) യേശുക്രിസ്തുവാണ്. പുതിയനിയമത്തിൽ ദൈവത്തെയും രക്ഷിതാവെന്ന് വിളിച്ചിട്ടുണ്ട്: (ലൂക്കൊ, 1:47; 1തിമൊ, 1:1; 2:3; 4:10; തീത്തൊ, 1:1; 2:9; 3:4; യൂദാ, 1:24). പഴയനിയമത്തിൽ യഹോവ മാത്രമാണ് രക്ഷിതാവ്. പുതിയനിയമത്തിൽ പ്രധാനമായും രക്ഷിതാവ് യേശുക്രിസ്തുവാണ്. അപ്പോൾത്തന്നെ, ദൈവവും രക്ഷിതാവാണെന്നു അഭിന്നമായി പറഞ്ഞിട്ടുമുണ്ട്. അതിൽനിന്നു എന്താണ് മനസ്സിലാക്കേണ്ടത്? ചിലർ കരുതുന്നതുപോലെ യഹോവയും യേശുവും നിത്യരായ രണ്ടു വ്യക്തികളാണെങ്കിൽ ബൈബിൾ പരസ്പരവിരുദ്ധമാണെന്നു വരും. അപ്പോൾ, എന്താണതിലെ വസ്തുത?

കാലസമ്പൂർണ്ണത വന്നപ്പോൾ (ഗലാ, 4:4), ചരിത്രത്തെ ബി.സി. എന്നും എ.ഡി. എന്നും രണ്ടായി പകുത്തുകൊണ്ട്, മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിൽ ജനിച്ചവനും (ലൂക്കൊ, 1:35; 2:7) ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52) ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചവനും (മത്താ, 3:16; പ്രവൃ, 10:38) അനന്തരം, ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെട്ടവനും (ലൂക്കൊ, 1:32,35: 3:22) മൂന്നരവർഷം മഹത്വകരമായി ദൈവരാജ്യത്തിൻ്റെ ശുശ്രൂഷ ചെയ്തവനും (മർക്കൊ, 1:14; 10:15; ലൂക്കൊ, 9:11) ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്തന്നെ യാഗമാക്കിയവനും (1തമൊ, 2:5,6) മൂന്നാംനാൾ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട് സ്വർഗ്ഗേ കരേറിപ്പോയവനും (പ്രവൃ, 10:40; യോഹ, 20:17) ദൈവം നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചവനുമായ (പ്രവൃ, 2:24; ലൂക്കൊ, 2:11) ദൈവപുത്രൻ എല്ലാ മനുഷ്യരെപ്പോലെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ളവനും (ലൂക്കൊ, 23:46) പാപമറിയാത്തവനുമായ ഒരു പൂർണ്ണമനുഷ്യൻ ആകുന്നു: (യോഹ, 8:40; 10:33; 2കൊരി, 5:21). “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). എന്നാൽ സ്വർഗ്ഗത്തിൽ നിന്നു പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടവൻ (manifest) അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവമായ യഹോവ ആയിരുന്നു; അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവീക രഹസ്യം!

ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വം: യേശുവെന്ന അഭിഷിക്തനായ മനുഷ്യന് പൂർവ്വാസ്തിത്വമുണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു.സ്നാപകൻ്റെ സാക്ഷ്യം: “എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചു പറഞ്ഞു.” (യോഹ, 1:15. ഒ.നോ: 1:31). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശുവെന്ന മനുഷ്യൻ: (ലൂക്കൊ, 1:26,36). എന്നാൽ അവൻ യേശുവിനെക്കുറിച്ചു പറയുന്നത്, “അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു” എന്നാണ്. (യോഹ, 1:15,31). യോഹന്നാൻ അപ്പൊസ്തലൻ്റെ സാക്ഷ്യം: “മേലിൽ നിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകെയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;” (യോഹ, 3:31. ഒ.നോ: 1യോഹ, 4:2). ക്രിസ്തു, ‘മേലിൽ നിന്നു വരുന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ” എന്നൊക്കെയാണ് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നത്. എഫെസ്യരിൽ, “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ” എന്നു കാണാൻ കഴിയും: (എഫെ, 4:6). ക്രിസ്തുവിൻ്റെ സാക്ഷ്യം: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” (യോഹ, 8:23). താൻ സ്വർഗ്ഗത്തിൽനിന്നുള്ളവനാണെന്നു ക്രിസ്തുതന്നെ സാക്ഷ്യം പറയുന്നു. പൗലൊസിൻ്റെ സാക്ഷ്യം: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). ‘രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ’ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നുവെന്നല്ല; മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. അതായത്, അവൻ മുമ്പേയുള്ളവനാണെന്നു സ്നാപകനും, അവൻ സ്വർഗ്ഗത്തിൽ നിന്നു വന്നവനും എല്ലാവർക്കും മീതെയുള്ളവനാണെന്നും യോഹന്നാനും താൻ സ്വർഗ്ഗത്തിൽനിന്നു വന്നവനാണെന്നു ക്രിസ്തുവും അവൻ സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിൽ വെളിപ്പെട്ട മനുഷ്യനാണെന്ന് പൗലൊസും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ: (യോഹ, 8:17). ഇവിടെയിതാ, നാലു മനുഷ്യരുടെ സാക്ഷ്യത്താൽ ക്രിസ്തു പൂർവ്വാസ്തിത്വമുള്ളവനാണെന്ന് തെളിയുന്നു.

ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). [കാണുക: ദൈവഭക്തിയുടെ മർമ്മം]

വചനം ജഡമായിത്തീർന്നു: ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്; “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14). ജഡമായിത്തീർന്ന വചനം ദൈവത്തിൻ്റെ വായിലെ വചനമാണ്: (ആവ, 8:3; 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 33:6; 119:72; യെശ, 45:23; 55:11; 59:21; യിരെ, 9:20; യെഹെ, 3:17; 33:7; മത്താ, 4:4; ലൂക്കൊ, 4:4). ആ വചനത്താലാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: (സങ്കീ, 33:6). അതുകൊണ്ടാണ്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നു യോഹന്നാൻ പറയുന്നത്: (യോഹ, 1:1-3). അതായത്, പൂർവ്വാസ്തിത്വത്തിലും തൻ്റെ ഐഹികജീവിതമൊഴികെ നിത്യമായ അസ്തിത്വത്തിലും ദൈവപുത്രൻ ഏകദൈവംതന്നെയാണെന്നു തെളിയുന്നു. [കാണുക: ദൈവഭക്തിയുടെ മർമ്മം, ദൈവം തൻ്റെ പുത്രനെ അയച്ചു, വചനം ദൈവത്തോടു കൂടെയായിരുന്നു]

യഹോവും യേശുവും: പുതിയനിയമം വെളിപ്പെടുത്തുന്ന മഹാദൈവമായ യേശുക്രിസ്തുവിൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത് അവനാണ്, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു: (തീത്തൊ, 2:12: എബ്രാ, 13:8). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:15; ആവ, 10:17). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22; യേവേ, 2:32).

തീത്തൊസിലെ പ്രസ്തുത വേദഭാഗം കഴിഞ്ഞാൽ നാം വായിക്കുന്നത്: “അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.” (തീത്തൊ, 2:14). യേശുക്രിസ്തുവെന്ന മഹാദൈവത്തെക്കുറിച്ചു പറഞ്ഞശേഷമാണ്, അവൻ ‘തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു’ എന്നു പറഞ്ഞിരിക്കുന്നത്. അതിനാൽ, മഹാദൈവമാണ് ക്രൂശിൽ മരിച്ചതെന്നാണോ? അല്ല. മനുഷ്യരുടെ പാപപരിഹാരാർത്ഥം ജനിച്ചതും ജീവിച്ചതും ക്രൂശിൽ മരിച്ചതും ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണെന്ന് മുകളിൽ നാം കണ്ടു. [മുഴുവൻ വിവരങ്ങളും അറിയാൻ: ‘മനുഷ്യനായ ക്രിസ്തുയേശു‘ എന്ന ലേഖനം കാണുക]. ദൈവമല്ല, മനുഷ്യനാണ് മരിച്ചതെന്നും “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ” (തിമൊ, 2:6) ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും “ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു” (പ്രവൃ, 10:40) ഉയിർത്തെഴുന്നേറ്റ ദൈവപുത്രൻ അന്നുതന്നെ പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതായും “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” (യോഹ, 20:17) ദൈവപുത്രനെന്ന നിലയിലുള്ള ശുശ്രൂഷ ഒരിക്കലായി പൂർത്തിയായതായും “ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” (എബ്രാ, 9:11) എന്നും സ്ഫടികസ്ഫുടമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ മഹാദൈവമാണ് ക്രൂശിൽ മരിച്ചതെന്ന് പറഞ്ഞാൽ, ദൈവദൂഷണമല്ലാതെന്താണ്? യഹോവയായ ഏകദൈവംതന്നെയാണ് പൂർണ്ണമനുഷ്യനായി പ്രത്യക്ഷനായി ക്രൂശിൽമരിച്ച് അപ്രത്യക്ഷനായത്. അതായത്, പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ, ഏകദൈവമല്ലാതെ ആ മനുഷ്യവ്യക്തി പിന്നെയുണ്ടാകില്ല. എന്തെന്നാൽ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനും ആത്മാവുമായ ഏകദൈവം തൻ്റെ സ്ഥായിയായ അവസ്ഥയ്ക്കും അസ്തിത്വത്തിനും മാറ്റംവരാതെതന്നെ സൃഷ്ടികളോടിടപെടാൻ താനെടുക്കുന്ന പുതിയൊരു അസ്തിത്വമാണ് വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷത. പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ, ആ പ്രത്യക്ഷശരിരം പിന്നെയുണ്ടാകില്ല: (എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനനന്യനായ മഹാദൈവം: (തീത്തൊ, 2:12; എബ്രാ, 13:8). ഏകദൈവംതന്നെയാണ് മനുഷ്യരുടെ പാപപരിഹാരാത്ഥം മനുഷ്യനായി വെളിപ്പെട്ട് രക്ഷയൊരുക്കിയത്; അതിനാലാണ് ‘തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു‘ എന്നു പറഞ്ഞിരിക്കുന്നത്.

പിതാവിൻ്റെയും പുത്രൻ്റെയും നാമം: പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12) മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43) അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:12), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). അതിനാൽ, തീത്തൊസിലെ മഹാദൈവം ദൈവപുത്രനല്ല; ദൈവപിതാവുതന്നെയാണ് എന്ന് മനസ്സിലാക്കാം. എന്നെന്താൽ, “പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്നു” പുത്രനും (യോഹ, 17:3) “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു അപ്പൊസ്തലന്മാരും പറയുന്നു: (1കൊരി, 8:6. ഒ.നോ: യോഹ, 8:41; എഫെ, 4:6).

യഹോവ തന്നെയാണ് പൂർണ്ണമനുഷ്യനായി വെളിപ്പെട്ടത്; രണ്ടു തെളിവ്: 1. യെഹൂദന്മാർ കുത്തിത്തുളച്ചത് ദൈവപുത്രനായ യേശുവിനെയാണല്ലോ: “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ, യഹോവയായ ദൈവം പറയുന്നത് കേൾക്കുക: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക:  “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). യഹോവ തന്നെയാണ് മനുഷ്യനായി വന്നത്; അതുകൊണ്ടാണ് തന്നെയാണ് കുത്തിയതെന്ന് പറയുന്നത്. ട്രിനിറ്റി വിചാരിക്കുന്നതുപോലെ, യഹോവയും യേശുവും നിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികളാണെങ്കിൽ തൻ്റെ പുത്രനെയാണ് കുത്തിയതെന്നല്ലാതെ, തന്നെയാണ് കുത്തിയതെന്ന് ഒരിക്കലും പറയാൻ കഴിയില്ല. സെഖര്യാപ്രവചനം യോഹന്നാൻതന്നെ ഉദ്ധരിക്കുന്നതും നോക്കുക: “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു. (യോഹ, 19:37). യോഹന്നാനുണ്ടായ വെളിപ്പാടും കാണുക: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” (വെളി, 1:7). ഇത് നാം തീത്തൊസിൽ ചിന്തിച്ച വേദഭാഗത്തോടൊക്കുന്നു: (ഒ.നോ: തീത്തൊ, 2:12–വെളി, 1:7–സെഖ, 12:10).

2. “ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.” (യോഹ, 17:37). യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ച് യെരൂശലേം ദൈവാലയത്തിൽനിന്ന് മടങ്ങിപ്പോയപ്പോയശേഷം പഴയനിയമഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് യോഹന്നാൻ പറയുന്ന ചില കാര്യങ്ങളുണ്ട്: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.” (യോഹ, 12:38). യെശയ്യാവ് 53-ൻ്റെ ഒന്നാം വാക്യമാണിത്: “യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നതിനെ, യഹോവയുടെ ഭുജമാണ് ക്രിസ്തു എന്നു നേരിട്ട് മനസ്സിലാക്കുന്നവരുണ്ട്. എന്നാൽ അങ്ങനെയല്ല, യഹോവയുടെ പ്രവൃത്തി ആർക്കു വെളിപ്പെട്ടിരിക്കുന്നു അഥവാ താൻ ചെയ്ത രക്ഷാകരപ്രവൃത്തി ആർ ഗ്രഹിച്ചു വിശ്വസിക്കുന്നു എന്നാണതിനർത്ഥം?അടുത്തവാക്യം: “അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:” (യോഹ, 12:39). തങ്ങളുടെ ദൈവമായ യഹോവ തന്നെയാണ് മനുഷ്യനായി വന്നിരിക്കുന്നതെന്നു വിശ്വസിക്കാൻ അനവധി കാരണങ്ങൾ ഉണ്ടായിട്ടും (യെശ, 40:3–മത്താ, 3:3; യെശ, 35:3-6–ലൂക്കൊ, 7:20-23; സെഖ, 9:9–മത്താ, 21:2-5) അവർ വിശ്വസിക്കാതിരിക്കാനുള്ള മുട്ടുന്യായങ്ങൾ അന്വേഷിച്ചതുകൊണ്ട് (യോഹ, 7:52. ഒ.നോ: യോഹ, 7:41) അവർക്കവനെ മനസ്സിലായില്ല. [ബേത്ത്ലേഹെമിൽ ജനിച്ച യേശുവിനെ വിദ്വാന്മാർ അന്വേഷിച്ചുവന്നതും ഹെരോദാവ്, മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി ക്രിസ്തുവിൻ്റെ ജനനം ബേത്ത്ലേഹെമിലാണെന്നു ഉറപ്പുവരുത്തിയതും അവനെ ഇല്ലായ്മചെയ്യാൻ രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളെയെല്ലാം കൊന്നുകളഞ്ഞതും രഹസ്യമായ വിഷയമല്ല; യെഹൂദാപ്രമാണിമാർക്ക് നല്ല നിശ്ചയമുള്ളതാണ്: മത്താ, 2:4,5–യോഹ, 7:41; മത്താ, 2:1-16] അവരുടെ ദുഷ്ടഹൃദയം അവനെ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെന്നതാണ് വസ്തുത: “അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” (യോഹ, 12;40–യെശ, 6:9,10). അവരുടെ ഹൃദയകാഠിന്യം നിമിത്തം അവരുടെ ദൈവത്തിൻ്റെ ഭുജം അഥവാ ദൈവത്തിൻ്റെ പ്രവൃത്തിയായ ക്രിസ്തുവിനെ അവർക്ക് അംഗീകരികാൻ കഴിഞ്ഞില്ല. അടുത്തവാക്യം: “യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41. ഒ.നോ: 12:38-40; യെശ, 6:1-10). ആരുടെ തേജസ്സാണ് യെശയ്യാവ് കണ്ടത്? സത്യവേദപുസ്തകം സമകാലിക പരിഭാഷ: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ. 12:41). യഹോവ തന്നെയാണ് മനുഷ്യനായി വന്നതെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. യെശയ്യാവ് കണ്ട തേജസ്സ് യേശുവിൻ്റെയാണെന്നു യോഹന്നാൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു: (യെശ, 6:1-5).

യഹോവയായ ദൈവവും മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്; തെളിവ്: 1. “എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതുന്നപോലെ ആ ജാതികളോടു പൊരുതും. അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.” (സെഖ, 14:3,4). യിസ്രായേലിനെ അവരുടെ ശത്രുക്കളിൽണിന്നു രക്ഷിച്ച് അവരുടെ രാജ്യം അവർക്ക് യഥാസ്ഥാനത്താക്കിക്കൊടുക്കാൻ യഹോവയായ ദൈവമാണ് ഒലിവുമലയിൽ പ്രത്യക്ഷനാകുന്നതെന്ന് സെഖര്യാവ് പ്രവചിക്കുന്നു: (പ്രവൃ, 1:6). എന്നാൽ, യേശുക്രിസ്തു ഒലിവുമലയിൽ നിന്നു സ്വർഗ്ഗാരോഹണം ചെയ്തശേഷം രണ്ടു ദൂതന്മാർ വന്നു പറയുന്നു: “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.” (പ്രവൃ, 1:10,11). മഹാദൈവമായ യേശുക്രിസ്തുവാണ് വീണ്ടും പ്രത്യക്ഷനാകുന്നതെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. അക്കാര്യം ഒലിമലയിൽ ദൂതന്മാരും സാക്ഷ്യം പറഞ്ഞിരിക്കുന്നു.

2.“യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും. യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ‍ വളരെ ആയിരിക്കും.” (യെശയ്യാ 66:15,16). യെഹൂദന് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതിന് മുമ്പുള്ള മഹോപദ്രവകാലമാണ് വിഷയം. പുതിയനിയമത്തിൽ യേശുക്രിസ്തുവിലാണ് അത് ആരോപിച്ചിരിക്കുന്നത്: “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ.” (തെസ്സ, 1:6,7. ഒ.നോ: 2:8). മഹാദൈവമായ യേശുക്രിസ്തുവും യഹോവയായ ദൈവവും ഒരാളാണെന്ന് സ്ഫടികസ്ഫുടം തെളിയുകയല്ലേ? പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

യേശു, ക്രിസ്തു ആയത് എപ്പോഴാണ്❓

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണ് അർത്ഥം. അതായത്, ക്രിസ്തു അഥവാ, അഭിഷിക്തൻ എന്നാൽ; ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ, പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, പുതിയനിയമത്തിൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശു മാത്രമാണ്. എന്നാൽ, ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, അവൻ ജനനത്തിൽത്തന്നെ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. വാക്യം ഇപ്രകാരമാണ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഇതാണ്, യേശു ജനനത്തിൽത്തന്നെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നു എന്ന് കരുതാൻ കാരണമായ വാക്യം.

ഒന്നാമത് മനസ്സിലാക്കേണ്ടത്, സെഖര്യാ പുരോഹിതനോടും കന്യകയായ മറിയയോടും അവളുടെ ഭർത്താവായ യോസേഫിനോടുമുള്ള ഗബ്രീയേൽ ദൂതൻ്റെ വന്ദനവും ആമുഖവും ഒഴികെ മറ്റെല്ലാം, യേശുവിൻ്റെ ജനനത്തെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചുമുള്ള പ്രവചനങ്ങൾ ആയിരുന്നു. രണ്ടാമത്, യേശു ജനനത്തിൽത്തന്ന രക്ഷിതാവായ കർത്താവോ ക്രിസ്തുവോ ആയിരുന്നില്ല. മരണത്തിൻ്റെ അധികാരിയായ പിശാചിനെ യേശു തൻ്റെ മരണത്താൽ നീക്കിയ ശേഷമാണ്, ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത്. (എബ്രാ, 2:14-15). പെക്കൊസ്തുനാളിൽ പത്രൊസ് അപ്പൊസ്തലൻ ഈ വസ്തുത ജനത്തോട് വിളിച്ചുപറയുകയുണ്ടായി. (പ്രവൃ, 2:22-24,36). മൂന്നാമത്, ദൂതൻ്റേത് ഒരു പ്രവചനമാണ് എന്നതിൻ്റെ തെളിവ് ആ വേദഭാഗത്തുതന്നെ ഉണ്ട്. അതിൻ്റെ 10-ാം വാക്യം: “ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കൊ, 2:10). ബേത്ലഹേമിൽ, യേശു ജനിച്ചശേഷം അഥവാ, അവൻ്റെ ജനനം ചരിത്രം ആയശേഷമാണ് ദൂതൻ ഇടയന്മാരോട് ഇത് പറയുന്നതെന്ന് ഓർക്കണം. ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: സർവജനത്തിനും ഉണ്ടായ മഹാസന്തോഷം എന്നല്ല; ഉണ്ടാകുവാനിരിക്കുന്ന മഹാസന്തോഷം നിങ്ങളോട് സുവിശേഷിക്കുന്നു എന്നാണ് പറഞ്ഞത്. അവൻ്റെ ജനനത്തിൽത്തന്നെ അവൻ ക്രിസ്തുവും കർത്താവും ആയിരുന്നെങ്കിൽ, സർവ്വജനത്തിനും ഉണ്ടായ സന്തോഷം എന്ന് ഭൂതകാലത്തിൽ പറയുമായിരുന്നു. എന്നാൽ, ഭൂതകാലത്തിലല്ല; ഉണ്ടാകുവാനുള്ള സന്തോഷം എന്ന് ഭാവികാലത്തിലാണ് പറയുന്നത്. അടുത്ത വാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, ജനിച്ചിരിക്കുന്നു എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, കന്യകയിൽ; ഒരു പാപമറിയാത്ത മനുഷ്യ ശിശു ജനിച്ചു കഴിഞ്ഞു. അതുകൊണ്ടാണ്, ജനിച്ചിരിക്കുന്നു എന്ന് പറഞ്ഞത്. എന്നാൽ, അവൻ ക്രിസ്തുവും മനുഷ്യരുടെ രക്ഷിതാവായ കർത്താവും ആകുവാൻ ഇരിക്കുന്നതേയുള്ളു; അതാണ്, സർവ്വജനത്തിനും ഉണ്ടാകുവാനിക്കുന്ന മഹാസന്തോഷം. തന്മൂലം, യഥാർത്ഥത്തിൽ അതൊരു പ്രവചനവും ഇടയന്മാരോട് അറിയിച്ച ഒരു സദ്വാർത്ത അഥവാ, സുവിശേഷവും ആണെന്ന് മനസ്സിലാക്കാം. നാലാമത്, ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). തന്മൂലം, അതൊരു പ്രവചനം ആണെന്നും അതിൻ്റെ നിവൃത്തി ഭാവികമാണെന്നു വ്യക്തമായി മനസ്സിലാക്കാം. അഞ്ചാമത്, ദൂതൻ മാത്രമല്ല യേശുവിൻ്റെ അഭിഷേകത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത്, യെശയ്യാവും പ്രവചിച്ചിട്ടുണ്ട്. (യെശ, 61:1-2). ഈ രണ്ടു പ്രവചനങ്ങളും എപ്പോഴാണ് നിവൃത്തിയായത് എന്നാണ് ഇനി അറിയാനുള്ളത്:

ആദ്യം, യേശു ആരാണെന്നറിയണം; എന്നാൽ മാത്രമേ, അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത് എപ്പോഴാണെന്നും എന്തിനാണെന്നും അറിയാൻ കഴിയുകയുള്ളു. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10; 1പത്രൊ, 1:20). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ, പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (റോമ, 5:15; 2കൊരി, 5:21). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസ് വ്യക്തമാക്കുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ഈ വസ്തുത യേശുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). യേശു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46). “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യൻ. (എബ്രാ, 10:5; സങ്കീ, 40:6). ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്.

ഇനി നമുക്ക് യേശുവെന്ന മനുഷ്യൻ ക്രിസ്തു ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? എന്തെന്നാൽ, ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നാണ് ക്രിസ്തു പറഞ്ഞത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11). കൊർന്നേല്യൊസിൻ്റെ ഭവനത്തിൽവെച്ച് പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”‘ (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; 4:18,19; പ്രവൃ, 4:27). അതായത്, യോർദ്ദാനിൽ വെച്ചാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചന നിവൃത്തിപോലെ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കൊ, 9:20).

താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ്, സ്വന്തപട്ടണമായ നസറെത്തിലെ പള്ളിയിൽ നിന്ന് യേശുവെന്ന ക്രിസ്തു തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14-15). പിന്നെ വായിക്കുന്നത് ഇപ്രകാരമാണ്: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും” “കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട്: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി. (ലൂക്കൊ, 4:16-21). 16-ാം വാക്യം ശ്രദ്ധിക്കുക; ”യേശു പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു. യേശു നസറെത്തിലെ ആ പള്ളിയിൽ (synagoge) ആയിരുന്നു പതിവായി പോയിരുന്നത്. എന്നാൽ, അന്നൊന്നും അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നില്ല. എന്നാൽ, യോർദ്ദാനിലെ അഭിഷേകാനന്തരം, പള്ളിയിൽവെച്ച് യെശയ്യാപ്രവചനം 61:1-2 വാക്യങ്ങൾ വായിച്ചശേഷം പറയുന്നത് നോക്കുക: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കൊ, 4:21). അതായത്, പതിവായി പള്ളിയിൽ പോയിരുന്നവൻ, പതിവായി ന്യായപ്രമാണം വായിച്ചിരുന്നവൻ യെഹൂദ്യയിൽപ്പോയി യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചശേഷം, നസറെത്തിലെ പള്ളിയിൽ മടങ്ങിവന്നിട്ടു പറയുന്നു: “ഇന്നു ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” തന്മൂലം, യേശു ജനിച്ച് 30 വർഷം കഴിഞ്ഞാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യേശു ക്രിസ്തു ആയതെന്ന് അവൻ്റെ വാക്കിനാൽതന്നെ സ്ഫടികസ്ഫുടം വ്യക്തമാകുന്നു. പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). ഒരുകാര്യംകൂടി പ്രത്യേകം ഓർക്കുക: ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. അതായത്, ദൈവം ദൈവത്തെയല്ല അഭിഷേകം ചെയ്തത്; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യനെയാണ്. ബൈബിളിൽ യേശു ഉൾപ്പെടെ ഇരുപതോളം അഭിഷിക്തന്മാരുടെ അഥവാ, മശീഹമാരുടെ പേർ പറഞ്ഞിട്ടുണ്ട്. അതിൽ, ഒറ്റ ദൂതൻപോലും ഇല്ല. എന്തെന്നാൽ, ദൂതന്മാർക്ക് അഭിഷേകം ആവശ്യമില്ല; അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്. ദൂന്മാർക്കുപോലും ആവശ്യമില്ലാത്തെ അഭിഷേകം യേശുവിനു ആവശ്യമായി വന്നത്, അവൻ ദൂദന്മാരെക്കാൻ താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്. (എബ്രാ, 2:9). ഇതൊക്കെ, ബൈബിളിൽ അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളാണ്. തന്നെയുമല്ല, ദൂതന്മാർക്കുപോലും, വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല; യേശുവെന്ന ക്രിസ്തുവിന് ഇതെല്ലാമുണ്ട്. എന്തെന്നാൽ, ഏകദൈവമായ യഹോവ മനുഷ്യരുടെ പാപപരിഹാരാർത്ഥം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23;46; യോഹ, 8:40,46; 2കൊരി, 5:21). ഇതാണ് ക്രിസ്തുവിനെക്കുറിച്ച്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മിക ചരിത്ര വസ്തുകൾ. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചുവോ?

“അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പത്തി 18:1,2).

അബ്രാഹാമിൻ്റെ അടുക്കൽവന്ന മൂന്നു പുരുഷന്മാർ ട്രിനിറ്റി ആയിരുന്നെന്നും അവനവരെ ആരാധിച്ചു എന്നുമാണ് ട്രിനിറ്റി പഠിപ്പിക്കുന്നത്. അത് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിനെതിരെയുള്ള ട്രിനിറ്റിയുടെ ദൂഷണമാണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇല്ലാത്ത ട്രിനിറ്റിയെ അബ്രാഹാം എങ്ങനെ ആരാധിക്കും? അതിനോടുള്ള ബന്ധത്തിൽ ചിലകാര്യങ്ങൾ പറയാം:

1. അബ്രാഹാമിനു പ്രത്യക്ഷനായത് ട്രിനിറ്റി അഥവാ ദൈവത്തിലില്ലാത്ത മൂന്നാളുകൾ ആയിരുന്നില്ല; യഹോവയായ ഏദൈവവും രണ്ടു ദൂതന്മാരും ആയിരുന്നു. അതിൻ്റെ തെളിവ് ഒന്നാം വാക്യത്തിൽത്തന്നെയുണ്ട്. ട്രിനിറ്റി ആയിരുന്നെങ്കിൽ, “യഹോവ അവന്നു പ്രത്യക്ഷനായി” എന്നു പറയാതെ, ട്രിനിറ്റി പ്രത്യക്ഷനായെന്നോ, പിതാവും പുത്രനും പരിശുദ്ധാത്മാവും പ്രത്യക്ഷനായെന്നോ, യഹോവയും യേശുവും ആത്മാവും പ്രത്യക്ഷനായെന്നോ, അല്ലെങ്കിൽ മൂന്നുപേർ പ്രത്യക്ഷനായി എന്നോ പറയുമായിരുന്നു. എന്തെന്നാൽ, ട്രിനിറ്റിയുടെ വ്യാജവാദമനുസരിച്ച് ദൈവം തുല്യരായ മൂന്നുപേരാണ്. തുല്യരായ മൂന്നുപേർ ഒരുമിച്ചു പ്രത്യക്ഷനാകുമ്പോൾ, അതിൽ ഒരാളുടെ പേർമാത്രം എടുത്തുപറയില്ലല്ലോ? എന്നാൽ വസ്തുതയെന്താണ്; യഹോവയും രണ്ടു ദൂതന്മാരുമാണ് അവിടെ പ്രത്യക്ഷനായത്. സ്രഷ്ടാവായ ദൈവവും തൻ്റെ സൃഷ്ടികളായ രണ്ടു ദൂതന്മാരും ആയതുകൊണ്ടാണ് യഹോവയുടെ പേർമാത്രം പറഞ്ഞിരിക്കുന്നത്.

2. അബ്രാഹാം കണ്ടത് മൂന്നു പുഷന്മാരെ (men) അഥവാ മനുഷ്യരെയാണ്. അതായത്, യഹോവയും രണ്ടു ദൂതന്മാരും മൂന്നു മനുഷ്യരായിട്ടാണ് അവന് പ്രത്യക്ഷനായത്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (18:2). ആ മൂന്നു മനുഷ്യരെ കണ്ടപ്പോൾ, അവനവരെ ആരാധിക്കുകയല്ല ചെയ്തത്, “നിലംവരെ കുനിഞ്ഞു” (bowed himself toward the ground). ഇതിലെവിടെയാണ് ആരാധനയുള്ളത്? ആചാരപമായി അവരെ സ്വികരിക്കുകയായിരുന്നു. അതിന് ട്രിനിറ്റി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്, “Abraham bowed down wordhiped the Trinity” എന്നാണ്.

എന്താണ് അവിടെ സംഭവിച്ചതെന്നു ചോദിച്ചാൽ: പഴയപുതിയനിയമങ്ങളിൽ നമസ്കാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ലോത്ത് ദൂതന്മാരെയും (ഉല്പ, 19:1) അബ്രാഹാം ഹിത്യരെയും (ഉല്പ,23:7) ദേശത്തിലെ ജനത്തെയും (ഉല്പ, 23:12) യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7) സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) നമസ്കരിച്ചതിനും; എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും ഷാഖാഹ് (shachah) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ പദംതന്നെയാണ് അതിഥികളെ ആചാരപരമായി കുമ്പിടുക, കുനിയുക എന്നതിനും ഉപയോഗിക്കുന്നത്. ഇവിടെ അബ്രാഹാം നിലംവരെ കുനിഞ്ഞതിനും, അടുത്ത അദ്ധ്യായതിൽ ലോത്ത് രണ്ടു ദൂതന്മാരെ കുനിഞ്ഞു നമസ്കരിച്ചതിനും അതേ പദമായ shachah ആണ് ഉപയോഗിച്ചിരിക്കുന്നത്.

3. അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും രണ്ടുപേർ ദൂതന്മാരുമാണെന്ന് അവിടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. അബ്രാഹാം കണ്ടത് മൂന്നു പുരുഷന്മാരെയാണ്: (18:2). അതിൽ ഒരാളെ പത്തുപ്രാവശ്യം ആ അദ്ധ്യായത്തിൽ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19,20,22,26,33). മറ്റുരണ്ടുപേരെക്കുറിച്ചു ഇങ്ങനെ കാണാം: “അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോവയോടു കൂടെവന്ന രണ്ട് പുരുഷന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായം ആരംഭം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). “ആ രണ്ടു ദൂതന്മാർ (Angels – Malak) വൈകുന്നേരത്തു സൊദോമിൽ എത്തി.” യഹോവയോടൊപ്പം ഉണ്ടായിരുന്നത്, രണ്ടു ദൂതന്മാരാണെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു ദൂതന്മാരെ അഥവാ മലക്കുകളെയാണോ ട്രിനിറ്റി പുത്രനും പരിശുദ്ധാത്മാവുമെന്ന് പറയുന്നത്? എന്തൊരു പൈശാചിക ഉപദേശമാണെന്ന് നോക്കണേ?

4. അബ്രാഹാമിൻ്റെ അടുക്കൽ വന്ന മൂന്നു പുരുഷന്മാരെ അവൻ ആരാധിക്കുകയായിരുന്നില്ല; ഉപചാരപൂർവ്വം സ്വീകരിക്കുകയായിരുന്നു (greet) എന്നതിനും കൃത്യമായി തെളിവുണ്ട്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (18:1). ഇതാരാധന ആണെങ്കിൽ, സോദോമിൽച്ചെന്ന രണ്ടു ദൂതന്മാരെ ലോത്തും കുനിഞ്ഞു നമസ്കരിച്ചതായി കാണാം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (19:1). ദൂതന്മാരെ ലോത്ത് ആരാധിച്ചു എന്ന് ആരും പറയില്ലല്ലോ? ബൈബിളിൽ “നമസ്കരിക്കുക” എന്നു പറഞ്ഞാൽ എല്ലാം ആരാധനയല്ല എന്നു പ്രത്യേകം ഓർക്കുക. അബ്രാഹാം ആരെയും ആരരാധിച്ചുമില്ല; അവിടെ ട്രിനിറ്റിയുമില്ല. അപ്പോൾ, “അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചു” എന്ന് ട്രിനിറ്റി പറയുന്നത് സാത്താന്യവഞ്ചനയാണെന്ന് മനസ്സിലാക്കാമല്ലോ?

ഇനിയൊരു പ്രത്യേകകാര്യം: അബ്രാഹാമിൻ്റെ മുമ്പിൽ ദൈവം ജഡത്തിൽ അഥവാ മനുഷ്യനായിട്ടാണ് വെളിപ്പെട്ടത്. ദൈവം ജഡത്തിൽ വെളിപ്പെട്ടത് പുതിയനിയമത്തിൽ മാത്രമല്ല; പഴയനിയമത്തിലെ കൃത്യമായ തെളിവാണ് ഈ സംഭവം:

1. യഹോവയും രണ്ടു ദൂതന്മാരുമാണല്ലോ അവിടെ പ്രത്യക്ഷനായത്. യഹോവ ഉൾപ്പെടെ മൂന്നുപേരും പൂർണ്ണ മനുഷ്യരായിട്ടാണ് അവടെ പ്രത്യക്ഷനായത്. യഹോവ ദൈവമായിട്ടാണ് അവിടെ പ്രത്യക്ഷമായിരുന്നതെങ്കിൽ, “അവനെ നമസ്കരിച്ചു എന്നോ അവനെ ആരാധിച്ചു” എന്നോ യഹോവയെമാത്രം പ്രത്യേകം പറയുമായിരുന്നു. പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത്. യഹോവ ദൈവമായിട്ടു തന്നെയാണ് പ്രത്യക്ഷനായതെങ്കിൽ, “അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു” (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി “അവനെ കുനിഞ്ഞു നമസ്കരിച്ചു” എന്നു പറയുമായിരുന്നു. അതായത്, അബ്രാഹാം മൂന്നു മനുഷ്യരെയും ഒരുപോലെ ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്തത്.  അതിനർത്ഥം മൂന്നുപേരും ഒരുപോലെ മനുഷ്യരായിട്ടാണ് അവന് വെളിപ്പെട്ടത്.

2. അബ്രാഹാം അവരോട് പറയുന്നത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പ, 18:3). യജമാനനെ കുറിച്ചിരിക്കുന്ന “അഡോണായി” (Adonay) എന്ന പദം പ്രധാനമായും ദൈവത്തെ കുറിക്കുന്നതാണെങ്കിലും അപൂർവ്വമായി മനുഷ്യരെയും സൂചിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലീഷിലെ അനേകം പരിഭാഷകളിൽ യജമാനൻ അഥവാ lord എന്നത് “l” ചെറിയക്ഷരം (small letter) ആണ്. അത് മനുഷ്യരെയാണ് സൂചിപ്പിക്കുന്നത്. ഉദാ: (AB, ACV, ASV, BSB, CGV, CHB, CPDV, CSB, ERV, HCSB, ISV, JPIT, JPS, LEB, MSB, NASB 1977, NET, NHEB, NHEB-JM, NHEB-ME, NHEB-Y NIV,, NLT’15, NLV, NRSV-CI, Noibe, RSV, RSV-CE, RSV-CI, RV, WEB). ചില പരിഭാഷകളിൽ Sir ആണ്: (FBV, GW20, GWN, NAB, NCV, GNT, NHB’70, NOG, Rem, TLB, t4t).

സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽ “യജമാനന്മാരേ” എന്ന ബഹുവചനമാണ്: “യജമാനന്മാരേ, നിങ്ങള്‍ എന്നില്‍ പ്രസാദിക്കുന്നെങ്കില്‍ ഈ ദാസനെ കടന്നുപോകരുതേ. ഞാന്‍ കുറച്ച് വെള്ളം കൊണ്ടുവരട്ടെ.” International Standard Version-ലും ബഹുവചനമാണ്: “My lords,” he told them, “if I have found favor with you, please don’t leave your servant.” ഇതൊക്കെ, പൂർണ്ണമനുഷ്യനായിട്ടാണ് യഹോവ അബ്രാഹാമിനു പ്രത്യക്ഷനായതെന്നതിനു തെളിവാണ്.

3. അബ്രാഹാം അവരോടു പറയുന്നത്: “അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു”

അബ്രാഹാമിൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായിട്ടാണ് അവൻ അവരെ മനസ്സിലാക്കിയത്. അവർക്കായി ഭക്ഷണം ഒരുക്കാമെന്ന് പറഞ്ഞശേഷം, “ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു” എന്നാണ് പറയുന്നത്. അതായത്, അക്കാലത്ത് ദൂരയാത്ര ചെയ്യുന്ന വഴിയാത്രക്കാർ ദേശത്തിലെ സമ്പന്നരും കുലീനരും അതിഥിസൽക്കാരപ്രിയരും ആയവരുടെ അടുക്കലാണ് ഭക്ഷണംകഴിച്ച് വിശ്രമിക്കുകയും രാപാർക്കുകയും ചെയ്തിരുന്നത്. അബ്രാഹാം പറയുന്നത് നോക്കണം: “വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു.” അതായത്, ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന മനുഷ്യരായിട്ടാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്.

4. “അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.” (ഉല്പ, 18:6-8). തുടർന്ന്, അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ അവർക്ക് നല്കിയതായി കാണാം. ശേഷം, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും (18:9,10). സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:9-33). കുറഞ്ഞത്, ഏഴെട്ടുനാഴികയെങ്കിലും യഹോവ പൂർണ്ണമനുഷ്യനായി അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം.

യേശു യെഹൂദന്മാരോട് പറയുന്നത് ഈ സംഭവത്തെക്കുറിച്ചാണെന്ന് ന്യായമായിട്ടും മനസ്സിലാക്കാം: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു.” (യോഹ, 8:56). അതായത്, അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി വന്നവൻ ആരായിരുന്നോ, അവൻ തന്നെയാണ് കാലസമ്പൂർണ്ണത വന്നപ്പോൾ ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ടത്: (1തിമൊ, 3:14-16. ഒ.നോ: 1പത്രൊ, 1:20). ഇതൊക്കെയാണ് ബൈബിൾ വെളിപ്പെടുത്തുന്ന വസ്തുതകൾ.

ട്രിനിറ്റിക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ചോ, പ്രത്യക്ഷതകളെക്കുറിച്ചോ യാതൊരു ധാരണയും ഉള്ളവരല്ല. ബൈബിൾ വിരുദ്ധമായി ദൈവം മൂന്നുപേരാണെന്ന് വിശ്വസിക്കുകയും അതിലൊരാൾ അവതരിച്ചുവെന്നു വിശ്വസിക്കുകയും ചെയ്യുന്നവരാണ് ത്രിത്വക്കാർ. ദൈവം ഒരുത്തൻ മാത്രമാണ്. ദൈവത്തിൽ വ്യക്തികളില്ല, അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ പ്രത്യക്ഷതകളാണുള്ളത്. അവതാരം (incarnation) ബൈബിളിൻ്റെ വിഷയമേയല്ല. അത് ജാതീയസങ്കല്പമാണ്; അവർപോലും അതൊരു സങ്കല്പമായല്ലാതെ, വസ്തുതയായി കണക്കാക്കുന്നില്ല. അതിനെയാണ് ട്രിനിറ്റി സത്യദൈവത്തോട് ഏച്ചുകെട്ടാൻ നോക്കുന്നത്. ഒന്നാംകല്പനയ്ക്കുതന്നെ പണികൊടുത്ത ത്രിത്വവിശ്വാസം നരകത്തിലേക്കുള്ള എളുപ്പവഴിയാണ്. ത്രിത്വമെന്ന പാഗൻ സങ്കല്പം ത്യജിച്ചിട്ട് ഇപ്പോഴും മാനസാന്തരപ്പെട്ട് ഏകസത്യദൈവത്തിൽ വിശ്വസിക്കാൻ ട്രിനിറ്റിക്ക് ഇട ശേഷിച്ചിട്ടുണ്ട്. ആരും നശിച്ചുപോകാതെ എല്ലാവരും നിത്യജീവൻ പ്രാപിക്കണമെന്നാണ് ദൈവത്തിൻ്റെ ആഗ്രഹം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!