ദാവീദ്

ദാവീദ് (David)

പേരിനർത്ഥം – പ്രിയൻ

പേര്: ഇടയൻ, യോദ്ധാവ്, സംഗീതജ്ഞൻ, വിശ്വസ്ത സുഹൃത്ത്, സാമ്രാജ്യസ്ഥാപകൻ, പാപി, പരിശുദ്ധൻ, പരാജിതനായ പിതാവ്, മാതൃകാ രാജാവ്, മശീഹയുടെ പ്രതിരൂപം എന്നിങ്ങനെ വിവിധ നിലകളിൽ പ്രകാശിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ദാവീദ്. ദാവീദ് എന്ന പേരിന്റെ ധാതുവും അർത്ഥവും അവ്യക്തമാണ്. പ്രിയപ്പെട്ടവൻ, നായകൻ എന്നീ അർത്ഥങ്ങൾ പറയപ്പെടുന്നു. യിശ്ശായിയുടെ ഏറ്റവും ഇളയമകനും യിസ്രായേലിന്റെ രണ്ടാമത്തെ രാജാവുമാണ്. പഴയനിയമത്തിൽ എണ്ണൂറോളം പ്രാവശ്യം ദാവീദിന്റെ പേർ പറയപ്പെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ പേർപോലെ തന്നെ ബൈബിളിൽ മറ്റാരും ദാവീദ് എന്ന പേരിൽ അറിയപ്പെടുന്നില്ല. പുതിയ നിയമത്തിൽ ദാവീദിനെക്കുറിച്ചുള്ള 58 പരാമർശങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന് നല്കിയിട്ടുള്ള ദാവീദുപുത്രൻ എന്ന സ്ഥാനപ്പേരും ഇതിലുൾപ്പെടും. ജഡപ്രകാരം യേശു ദാവീദിന്റെ സന്തതിയാണ്. (റോമ, 1:5). വെളിപ്പാട് പുസ്തകത്തിൽ ‘ഞാൻ ദാവീദിന്റെ വേരും വംശവും’ (22:16) എന്ന് ക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നു. മത്തായി സുവിശേഷത്തിൽ അബ്രാഹാം മുതൽ ക്രിസ്തുവരെയുള്ള തലമുറകളെ 14 വീതം വിഭജിച്ചാണ് കൊടുത്തിട്ടുളളത്: (1:17). അക്ഷര സംഖ്യാകലനം അനുസരിച്ചു പതിനാല് ദാവീദിന്റെ സംഖ്യയാണ്. ദാലത്ത് = 4; വൌ = 6; ദാലത്ത് = 4; ദാവീദ് = 14. ദാവീദിന്റെ ചരിത്രം 1ശമൂവേൽ 16-ാം അദ്ധ്യായം മുതൽ 1രാജാക്കന്മാർ 2-ാം അദ്ധ്യായം വരെയും 1ദിനവൃത്താന്തം 10 മുതൽ 29 വരെയും ആഖ്യാനം ചെയ്തിട്ടുണ്ട്. 

ശൗലിനോടുള്ള ബന്ധം: ദാവീദ് കിന്നരവായനയിൽ നിപുണനും (1ശമൂ, 16:18) ശൂരനുമായിരുന്നു. പിതാവിന്റെ ആടുകളെ ആക്രമിക്കുവാൻ വന്ന കരടിയെയും സിംഹത്തെയും കൊന്നു. (1ശമൂ, 17:34-36). യോസേഫിനെപ്പോലെ സഹോദരന്മാരുടെ അസൂയയ്ക്ക് ദാവീദ് പാത്രമായി. ദൈവം നല്കിയ താലന്തുകളായിരിക്കണം ഈ അസൂയയ്ക്കു കാരണം. (1ശമൂ, 18:28). ദൈവത്തെ അനുസരിക്കാത്തതു കൊണ്ട് ദൈവം ശൗലിനെ ഉപേക്ഷിക്കുകയും ദൈവാത്മാവ് ശൗലിനെ വിട്ടു പോകുകയും ചെയ്തു. വിഷാദരോഗ ബാധിതനായിത്തീർന്ന ശൗൽ ഉന്മാദത്തിന്റെ വക്കോളമെത്തി. അടുത്ത രാജാവാകുവാൻ ദൈവം നിയമിച്ചുകഴിഞ്ഞ ദാവീദ് രാജാവിനെ ശുശ്രൂഷിച്ചു. ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. (1ശമൂ, 16:17-21). ശൗലിനു ദുരാത്മാവു വരുമ്പോൾ ദാവീദ് കിന്നരം വായിക്കുമായിരുന്നു. ശൗലിന്റെ സ്ഥിതി ഭേദപ്പെടുമ്പോൾ ദാവീദ് മടങ്ങി യെരുശലേമിലേക്കു ചെന്ന് പിതാവിൻ്റെ ആടുകളെ മേച്ചു. ദാവീദിന്റെ സഹോദരന്മാർ ശൗലിന്റെ സൈന്യത്തിൽ ഫെലിസ്ത്യർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയിൽ ശൗലിന്റെ സൈന്യത്തിനു നേരിട്ട ഭീരുത്വം ദാവീദിനു് ലജ്ജാകരമായി അനുഭവപ്പെട്ടു. ഗൊല്യാത്തിനെ കൊല്ലുന്നവന് ശൗൽ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തെ കരമൊഴിവാക്കുകയും ചെയ്യും എന്നു വാഗ്ദാനം ചെയ്തു. ഒരിടയന്റെ ആയുധമായ കല്ലും കവിണയും ഉപയോഗിച്ച് ദാവീദ് ഗൊല്യാത്തിനെ കൊന്നു യിസ്രായേലിലെങ്ങും പ്രസിദ്ധനായി. ഗൊല്യാത്തിനെ കൊന്നു മടങ്ങി വന്നപ്പോൾ; ‘ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ’ എന്ന ഗാനപ്രതിഗാനം പാടിയാണ് സ്ത്രീകൾ അവരെ എതിരേറ്റത്. അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. (1ശമൂ, 18:9). ഏതു വിധേനയും ദാവീദിനെ നശിപ്പിക്കണമെന്ന് നിശ്ചയിച്ച ശൗൽ മീഖളിനു സ്ത്രീധനമായി നുറു ഫെലിസ്ത്യരുടെ അഗ്രചർമ്മം ആവശ്യപ്പെട്ടു. ദാവീദും അവൻ്റെ ആളുകളും ചെന്നു 200 ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന്റെ അടുക്കൽ എത്തിച്ചു. ശൗൽ തന്റെ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു. മീഖൾ ദാവീദിനെ വളരെയധികം സ്നേഹിച്ചു. ശൗൽ ദാവീദിനെ അധികം ഭയപ്പെട്ടു ദാവീദിന്റെ നിത്യശത്രുവായി തീർന്നു. (1ശമൂ, 18:29). 

ഓടിപ്പോക്ക്: തുടർന്നുള്ള വർഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി ശൗലിന്റെ ക്രോധത്തിൽ നിന്നു ഒളിച്ചോടേണ്ട സ്ഥിതിയാണ് ദാവീദിനുണ്ടായത്. ശൗൽ തന്റെ മകളായ മീഖളിനെ മറ്റൊരാൾക്കു വിവാഹം ചെയ്തുകൊടുത്തു. ശൗലിന്റെ മരണശേഷമാണ് ദാവീദിനു അവളെ മടക്കിക്കിട്ടിയത്. തന്റെ പ്രഷ്ഠസ്നേഹിതനായ യോനാഥാനെ രഹസ്യമായി മാത്രമാണ് ദാവീദ് കണ്ടിരുന്നത്. ശൗലിന്റെ രണ്ടു മക്കളായ യോനാഥാനും മീഖളുമാണ് സ്വന്തം പിതാവിനെതിരെ ദാവീദിനെ സഹായിച്ചത്. നിഷ്ഠൂരനായ ശൗലിൽ നിന്നും ജീവൻ രക്ഷിക്കുവാൻ വേണ്ടി ദാവീദ് വിവിധ സ്ഥാനങ്ങളിൽ ഓടിയൊളിച്ചു. രാമായിലും നോബിലും പോയി. ഒടുവിൽ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ഗൊല്യാത്തിന്റെ ഘാതകനായതുകൊണ്ട് ഫെലിസ്ത്യരുടെ കയ്യാൽ മരിക്കാതെ ബുദ്ധിഭ്രമം നടിച്ച് ദാവീദ് അവിടെ നിന്ന് രക്ഷപ്പെട്ടു. (1ശമൂ, 21:10-15). നിയമഭ്രഷ്ടനായ ദാവീദ് അദുല്ലാംഗുഹ കേന്ദ്രമാക്കി നാനൂറുപേരുള്ള ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. (22:1-2). ഇവർ യിസ്രായേല്യരുടെ കന്നുകാലികളെയും കൃഷികളെയും കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും രക്ഷിക്കുകയും അവരുടെ ഔദാര്യത്തിന്മേൽ ജീവിക്കുകയും ചെയ്തുവന്നു. ദാവീദിന് എന്തെങ്കിലും സഹായം നല്കുവാൻ വിസമ്മതിച്ച നാബാലിൻ്റെ ചരിത്രം സുവിദിതമാണ്. ഭാര്യയായ അബീഗയിൽ നാബാലിനുവേണ്ടി ദാവീദിനോടു ക്ഷമായാചനം ചെയ്യുകയും ദാവീദിന്റെ ആൾക്കാർക്ക് വേണ്ടുവോളം ഭക്ഷണം നല്കുകയും ചെയ്തു. കാര്യഗൗരവം കേട്ടപ്പോൾ നാബാൽ നിർജ്ജീവനായി. നാബാലിന്റെ മരണശേഷം അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായി. രണ്ടു പ്രാവശ്യം ശൗലിനെ ദാവീദ് നശിപ്പിക്കാതെ വിട്ടു. (1ശമൂ, 24, 26 അ) അലഞ്ഞുതിരിഞ്ഞുള്ള ജീവിതം ദാവീദിനു മടുത്തു. ശൗലിന്റെ വൈരം അടങ്ങാത്ത നിലയിലുമാണ്. ഈ അവസ്ഥയിൽ 600 വീരന്മാരുമായി ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിൻ്റെ അടുക്കലെത്തി. (1ശമൂ, 27:3-4). അതിർത്തി നഗരമായ സീക്ലാഗ് ആഖീശ് ദാവീദിനു നല്കി. ദാവീദ് സീക്ലാഗിന് അകലെയായിരുന്നപ്പോൾ അമാലേക്യർ പട്ടണം തീക്കിരയാക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോയി. ദാവീദ് അമാലേക്യരെ തോല്പിച്ച് ധാരാളം കൊള്ള പിടിച്ചെടുത്തു. ഫെലിസ്ത്യർ ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ദാവീദ് കുടെ ചെല്ലാൻ ഒരുങ്ങി. ദാവീദിന്റെ വിശ്വസ്തതയിൽ സംശയാലുക്കളായ 

ഫെലിസ്ത്യ പ്രഭുക്കന്മാർ വിസമ്മതിച്ചതു കൊണ്ട് ദാവീദ് മടങ്ങി. ഗിൽബോവ യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു (ബി.സി. 1010). അതിന്റെ പേരിൽ ദാവീദ് പാടിയ വിലാപം ഏറ്റവും നല്ല വിലാപകാവ്യങ്ങളിൽ ഒന്നാണ്. (2ശമൂ, 1:19-27)

ഹൈബാനിലെ വാഴ്ച: ശൗൽ രാജാവിന്റെ മരണശേഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ദൈവഹിതം ആരാഞ്ഞശേഷം ദാവീദ് യെഹൂദയിലേക്കു മടങ്ങി. യെരുശലേമിന് ഏകദേശം 30 കി.മീറർ തെക്കു പടിഞ്ഞാറുള്ള ഹെബ്രോനിൽ വാസം തുടങ്ങി. യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ഏഴരവർഷം ഹെബ്രോനിൽ ഭരിച്ചു. (2ശമൂ, 2:1-11). ഈ കാലയളവിൽ ആദ്യത്തെ രണ്ടുവർഷം ദാവീദിന്റെ ആളുകളും ശൗലിന്റെ ആളുകളും തമ്മിൽ ആഭ്യന്തരയുദ്ധം നടന്നു. ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ (ബി.സി. 1005) മഹനയീമിൽ രാജാവായി വാഴിച്ചു. ഈശ്-ബോശെത്ത് വെറും പാവയായിരുന്നു. അയാളെ രാജാവാക്കിയത് ശൗലിന്റെ സേനാപതിയായ അബ്നേർ ആയിരുന്നു. ഈശ്-ബോശെത്തും അബ്നേരും കൊല്ലപ്പെട്ടതോടുകൂടി എതിർപ്പുകൾ ഒഴിയുകയും ദാവീദ് യിസ്രായേലിനു മുഴുവൻ രാജാവായി ഹെബ്രോനിൽ വച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. (2ശമൂ, 2:8-5:5). യെബൂസ്യരുടെ കയ്യിൽ നിന്ന് യെരൂശലേം പിടിച്ചെടുത്ത് തലസ്ഥാനം യെരുശലേമിലേക്കു മാററി. 

ആക്രമണങ്ങൾ: ദാവീദ് യെരുശലേമിൽ 33 വർഷം ഭരിച്ചു. ദാവീദിന്റെ കീഴിൽ ഒന്നായിത്തീർന്ന യിസ്രായേൽ സമീപരാജ്യങ്ങൾക്കു പേടിസ്വപ്നമായി മാറി. ദാവീദിന്റെ കയ്യിൽനിന്നും നിർണ്ണായകമായ പരാജയം ഏറ്റുവാങ്ങിയ ഫെലിസ്ത്യർ ഭയചകിതരായി. ഫെലിസ്ത്യർ, കനാന്യർ, മോവാബ്യർ, അമ്മോന്യർ, അരാമ്യർ, ഏദോമ്യർ, അമാലേക്യർ എന്നിങ്ങനെ ശത്രുക്കളെയെല്ലാം ദാവീദ് വിധേയപ്പെടുത്തി. (2ശമൂ, 8:10; 12:26-31). മിസ്രയിമും മെസൊപ്പൊട്ടേമിയയും ദുർബലമായിരുന്നു. തന്റെ പുത്രനായ ശലോമോനു ഭരിക്കുവാൻ വിശാലമായ ഒരു സാമ്രാജ്യമാണ് ദാവീദ് നേടിയത്. ഈ സാമ്രാജ്യം തെക്ക് എസ്യോൻ-ഗേബെർ മുതൽ വടക്ക ഹമ്മാത്തുവരെ വ്യാപിച്ചിരുന്നു. 

ഭരണസംവിധാനം: ദാവീദിന്റെ ഭരണനൈപുണ്യം പരാക്രമം പോലെതന്നെ പ്രശംസനീയമാണ്. ഭരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാക്കി. ഭാഗികമായി ഈജിപ്ഷ്യൻ മാതൃകയിലാണ് കാര്യാലയങ്ങൾ സംവിധാനം ചെയ്തത്. രാജകീയ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രായസക്കാരനും (മസ്കീർ), ശാസ്ത്രിയും (സോഫെർ) ആയിരുന്നു രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സെരായാ രായസക്കാരനും യെഹോശാഫാത് മന്ത്രിയും ആയിരുന്നു. മുപ്പതു വീരന്മാരുടെ ഒരു കൗൺസിലുണ്ടായിരുന്നു. (1ദിന, 27:6). സൈന്യത്തെ പ്രയോജനകരമായ രീതിയിൽ സംഘടിപ്പിച്ചു. യോവാബ് ആയിരുന്നു സേനാപതി. (2ശമൂ, 8:16). ക്രേത്യരും പ്ലേത്യരും അടങ്ങുന്ന ഒരു പ്രത്യേക അംഗരക്ഷകസേനയും അദ്ദേഹം ക്രമീകരിച്ചു. ബെനായാവ് ആയിരുന്നു അവർക്കധിപതി. (2ശമൂ, 8:18). അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകനായിരുന്നു. സാദോക്കും അബ്യാഥാരും ആയിരുന്നു പുരോഹിതന്മാർ. (2ശമൂ, 20:25-26). രാജാവിന്റെ സ്വകാര്യ പുരോഹിതനായിരുന്നു ഈര. കൊട്ടാരവുമായി ബന്ധം പുലർത്തിയിരുന്ന പ്രവാചകന്മാരാണ് നാഥാനും ഗാദും. ലേവ്യപട്ടണങ്ങളെ പ്രത്യേകം നിലനിർത്തി. സങ്കേത പട്ടണങ്ങളും ഇവയിലുൾപ്പെട്ടിരുന്നു. അന്യായമായി കുറ്റാരോപണം ചെയ്യപ്പെടുന്നവന് സങ്കേത സ്ഥാനമായിട്ടാണ് സങ്കേതപട്ടണങ്ങൾ ഏർപ്പെടുത്തിയത്. ആറു സങ്കേത പട്ടണങ്ങളും നാല്പത്തെട്ടു ലേവ്യപട്ടണങ്ങളും ദാവീദിന്റെ രാഷ്ട്ര പുനഃസംഘടനയിൽ ഉൾപ്പെട്ടിരുന്നു. വളരെ വിനാശകരമായ ഗോത്രസംഘർഷങ്ങൾക്ക് ഇത് അയവു വരുത്തി. സങ്കേതപട്ടണങ്ങൾ രക്തരൂഷിതമായ മത്സരങ്ങൾ ഒഴിവാക്കി. യോർദ്ദാൻ നദിക്ക് ഇക്കരെയും അക്കരെയും മുമ്മൂന്നു വീതമായിരുന്നു സങ്കേത നഗരങ്ങൾ. 

ദാവീദിന്റെ ഭരണത്തിൽ എടുത്തുപറയാവുന്ന മറെറാരു സവിശേഷത യെരുശലേമിനെ ഒരു മതകേന്ദ്രമായി മാറ്റിയതാണ്. കിര്യത്ത്-യെയാരീമിൽ നിന്നും യഹോവയുടെ പെട്ടകത്തെ ദാവീദ് യെരൂശലേമിലേക്കു മാററി. പെട്ടകം കൊണ്ടുവരാനുളള ആദ്യശ്രമം പരാജയപ്പെട്ടു. പെട്ടകം മാറ്റുന്നതിനു മോശെ നല്കിയിരുന്ന ചട്ടങ്ങൾ അനുസരിക്കാത്തതായിരുന്നു കാരണം. (2ശമൂ, 6:11-15; 1ദിന, 15:13; സംഖ്യാ, 4:5, 15, 19). യഹോവയുടെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കൊണ്ടുവന്നത് ഉസ്സയുടെ മരണത്തിനു കാരണമായി. നാലുമാസത്തിനു ശേഷം ദാവീദ് ആഘോഷങ്ങളോടുകൂടി പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നു. (2 ശമൂ, 6:12-15). ആ സമയം ഏഫാദ് ധരിച്ചുകൊണ്ട് ദാവീദ് നൃത്തം ചെയ്തു. മോശെ നിർമ്മിച്ച സമാഗമനകൂടാരത്തിന്റെ മാതൃക അനുസരിച്ചുതന്നെയാണ് ദാവീദ് കൂടാരം നിർമ്മിച്ചത്. മന്ദിരത്തിലെ സംഗീത ശുശ്രൂഷയെ ദാവീദ് ചിട്ടപ്പെടുത്തി. ദൈവാലയ സംഗീതത്തിന്റെ സംവിധായകനും യെഹൂദസംഗീതത്തിൻ്റെ രക്ഷകർത്താവും ദാവീദായിരുന്നു. ദേവദാരുകൊണ്ട് നിർമ്മിച്ച തന്റെ കൊട്ടാരവും തിരശ്ശീലയ്ക്കകത്തിരുന്ന ദൈവത്തിന്റെ പെട്ടകവും തമ്മിൽ താരതമ്യപ്പെടുത്തിയശേഷം പെട്ടകത്തിനുവേണ്ടി ദൈവാലയം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. ഈ ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ചപ്പോൾ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ പ്രവാചകൻ “നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക; യഹോവ നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു.” (2ശമൂ, 7;3). അന്നുരാത്രി നാഥാൻ പ്രവാചകനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. ദാവീദ് തനിക്ക് ആലയം പണിയണ്ടെന്നും അവന്റെ പുത്രനായ ശലോമോൻ ദൈവാലയം പണിയുമെന്നും ദൈവം അറിയിച്ചു. എന്നാൽ, ദാവീദിന്റെ ഗൃഹത്തെ ഉറപ്പിക്കും എന്ന വാഗ്ദത്തം യഹോവ നല്കി. അനന്തരം ദൈവാലയം പണിയുവാനാവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിച്ചു.  

മെഫീബോശെത്ത്: യെരൂശലേമിൽ ഉറച്ചുകഴിഞ്ഞപ്പോൾ താൻ യഹോവയുടെ ദയ കാണിക്കേണ്ടതിനു ശൗലിൻ്റെ സന്തതികളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു. ശൗലിന്റെ ഭൃത്യനായ സീബാ യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനെക്കുറിച്ചു പറഞ്ഞു. രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശെത്തിനെ ദാവീദു വരുത്തി ശൗലിന്റെ കുടുംബാവകാശം മുഴുവൻ അവനു നല്കി (ബി.സി. 995). മെഫീബോശെത്ത് യെരൂശലേമിൽ പാർത്തു രാജാവിന്റെ മേശയിൽ ഭക്ഷിച്ചു പോന്നു. (2ശമൂ, 9:13)  

ക്ഷാമം: ഈ കാലത്ത് യിസ്രായേലിൽ മൂന്നു വർഷം കഠിനക്ഷാമം ഉണ്ടായി. ക്ഷാമകാരണം ദൈവത്തോടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊന്നതാണന്നു മറുപടി ലഭിച്ചു. അതിനു താൻ എന്തു പ്രതിശാന്തി ചെയ്യണമെന്നു ദാവീദ് ഗിബെയോന്യരോടു ചോദിച്ചു. അവർ ശൗലിന്റെ മക്കളിൽ ഏഴുപേരെ ആവശ്യപ്പെട്ടു. ശൗലിന്റെ വെപ്പാട്ടിയായ രിസപാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരെയും ശൗലിന്റെ മകളായ മീഖൾ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും ദാവീദ് ഗിബെയോന്യർക്ക് ഏല്പിച്ചു കൊടുത്തു. ഗിബെയോന്യർ അവരെ കൊന്നു തൂക്കിക്കളഞ്ഞു. രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തു നിന്നു മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടാൻ സമ്മതിക്കാതെ കാത്തു സൂക്ഷിച്ചു. ഇതറിഞ്ഞ ദാവീദ് അവരുടെ അസ്ഥികളെയും ശലിന്റെയും യോനാഥാൻ്റെയും അസ്ഥികളെയും യാബേശിൽനിന്നു വരുത്തി ബെന്യാമീൻ ദേശത്തു സേലയിലെ കുടുംബകല്ലറയിൽ അടക്കി. ഈ കാലത്തായിരിക്കണം യോനാഥാനോടുള്ള തന്റെ ഉടമ്പടി നിറവേറ്റുന്നതിന് മെഫീബോശെത്തിനെ കൊട്ടാരത്തിലേക്കു വരുത്തിയത്. (2ശമൂ, 21:1-14). 

ബത്ത്-ശേബ: ഭൌതിക സമൃദ്ധിയുടെയും ആദ്ധ്യാത്മിക തീക്ഷണതയുടെയും കാലത്താണ് ദാവീദ് ഏറ്റവും ഹീനമായ പാപത്തിൽ വീണത്. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് മാളികയിൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതുകണ്ടു. അന്വേഷണത്തിൽ അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നറിഞ്ഞു. മറ്റൊരുവന്റെ ഭാര്യയാണെന്നു അറിഞ്ഞു കൊണ്ടുതന്നെ ദാവീദ് ബത്ത്-ശേബയെ വരുത്തി അവളുമായി ലൈംഗികബന്ധം പുലർത്തി. അവൾ ഗർഭിണിയായെന്നറിഞ്ഞ ദാവീദ് ഊരീയാവിനെ തന്ത്രപൂർവ്വം പടയുടെ മുന്നിൽ നിറുത്തി കൊല്ലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഊരീയാവു പടയിൽ പട്ടു എന്നറിഞ്ഞപ്പോൾ ദാവീദ് ബത്ത്-ശേബയെ ഭാര്യയായി സ്വീകരിച്ചു. വ്യഭിചാരക്കുറ്റം മറച്ചുവയ്ക്കാൻ വേണ്ടി ദാവീദ് കൊലക്കുറ്റവും ചെയ്തു. ബത്ത്-ശേബയെ ഭാര്യയായി എടുത്തതുകൊണ്ട് വാൾ ദാവീദിന്റെ ഗൃഹത്തിൽ നിന്നും വിട്ടു മാറിയില്ല. (2ശമൂ, 12:10) ഈ സംഭവത്തിനു ശേഷമാണ് ദാവീദിന്റെ മൂത്തമകനായ അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തിയതും (ബി.സി. 990), അബ്ശാലോമിന്റെ ഭൃത്യന്മാർ രണ്ടു വർഷത്തിനു ശേഷം അമ്നോനെ വധിച്ചതും (ബി.സി. 988). (2ശമൂ, 11 : 1- 13:29). 

അബ്ശാലോമിന്റെ മത്സരം: അമ്നോന്റെ വധത്തിനു ശേഷം അബ്ശാലോം ഗെശൂർ രാജാവായ തല്മായിയുടെ അടുക്കലേക്കു ഓടിപ്പോയി. അബ്ശാലോം മൂന്നുവർഷം അവിടെ താമസിച്ചു. അനന്തരം അബ്ശാലോമിനെ യെരുശലേമിലേക്കു വരുത്തി (ബി.സി. 985). എന്നാൽ, രണ്ടു വർഷം അവൻ രാജാവിന്റെ മുഖം കാണാതെ സ്വന്തംവീട്ടിൽ പാർത്തു. അനന്തരം യോവാബിനെ അയച്ച് അവന്റെ മദ്ധ്യസ്ഥതയിൽ അബ്ശാലോം പിതാവിൻ്റെ അടുക്കൽ വന്ന് സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു (ബി.സി. 983). ഏറെത്താമസിയാതെ സിംഹാസനം കരസ്ഥമാക്കാനുള്ള ശ്രമം അബ്ശാലോം ആരംഭിച്ചു. അവൻ യിസ്രായേല്യരുടെ ഹൃദയം വശീകരിക്കുവാൻ തുടങ്ങി. ഹെബ്രോനിൽ ചെന്നു ഒരു നേർച്ച കഴിക്കുവാൻ പിതാവിനോടു അനുവാദം വാങ്ങി. അവൻ ഹെബ്രോനിൽ ചെന്ന് രാജാവാകാൻ ഗൂഢശ്രമം നടത്തി. അവന്റെ കൂട്ടുകെട്ടിന് ശക്തി കൂടി വന്നു. ഒരു ദൂതൻ ഓടിവന്നു ദാവീദിനെ വിവരം അറിയിച്ചു. ദാവീദ് യെരൂശലേമിൽനിന്നു ഓടിപ്പോയി. പ്രവാസകാലത്ത് ദാവീദിന്റെ താമസസ്ഥാനം മഹനയീം ആയിരുന്നു. ദാവീദ് സൈന്യത്തെ മൂന്നു സൈന്യാധിപന്മാരുടെ കീഴിൽ കമീകരിച്ചു. യോവാബ്, അബീശായി, ഇത്ഥായി എന്നീ മൂന്നുപേരും ദാവീദിനോടു നിരന്തരം കുറു പുലർത്തിയവരാണ്. അബ്ശാലോമിന്റെ സേനാപതി അമാസ ആയിരുന്നു. (2ശമൂ, 17:25). അവസാനയുദ്ധം എഫ്രയീം വനത്തിലായിരുന്നു. അബ്ശാലോമിനോടു കനിവോടു പെരുമാറണമെന്ന് മൂന്നു സേനാധിപതികളോടും ദാവീദ് കല്പിച്ചിരുന്നു. യിസ്രായേൽ ജനം തോറ്റു. കോവർ കഴുതപ്പുറത്തു ഓടിച്ചു പോകുമ്പോൾ അബ്ശാലോമിന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടു. ഇതറിഞ്ഞ യോവാബ് ഓടിച്ചെന്ന് അബ്ശാലോമിനെ കൊന്നു. (2ശമൂ, 18:1-33). അബ്ശാലോമിന്റെ മത്സരത്തിൽ വടക്കെരാജ്യം ദാവീദിനോടു കൂറുപുലർത്തി. തുടർന്നു ബെന്യാമീന്യനായ ശേബയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം നടന്നു. യോവാബ് അതിനെ അടിച്ചമർത്തി. അമാസയുടെ വധത്തിനുശേഷം ദേശത്തു സമാധാനം ഉണ്ടായി. (2ശമൂ, 20:1-22). 

മൂന്നുദിവസത്തെ മഹാമാരി: ജനസംഖ്യ എടുക്കുന്നതിനു രാജാവു സേനാധിപതിയായ യോവാബിനോടു കല്പിച്ചു. ആദ്യം എതിർത്തെങ്കിലും രാജാവിന്റെ നിർബന്ധം മൂലം യോവാബ് ജനസംഖ്യയെടുത്തു. (2ശമൂ, 24:1-9; 1ദിന, 21:1-7,24). രാജാവിന്റെ കല്പന വെറുപ്പായിരുന്ന കാരണത്താൽ യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല. (1ദിന, 21:6). യിസ്രായേലിന്മേൽ യഹോവയുടെ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടില്ല. (1ദിന, 27:23,24). ഇതിന്റെ ശിക്ഷയായി ഗാദ് പ്രവാചകൻ അറിയിച്ചതനുസരിച്ച് യിസ്രായേലിൽ മൂന്നു ദിവസത്തെ മഹാമാരി ഉണ്ടായി. ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യഹോവയുടെ ദൂതൻ മഹാസംഹാരവുമായി അരവ്നയുടെ മെതിക്കളത്തിൽ നില്ക്കുകയായിരുന്നു. ആ സ്ഥലം അരവ്നയോടു വിലയ്ക്കുവാങ്ങി അവിടെ യാഗപീഠം പണിതു യാഗം കഴിച്ചു. അതോടുകൂടി ബാധ യിസ്രായേലിനെ വിട്ടുമാറി. ഈ സ്ഥലമാണ് ദൈവാലയത്തിലെ യാഗപീഠമായി മാറിയത്. (2ശമൂ, 24:10-25).

അന്ത്യനാളുകൾ: ദാവീദിന്റെ മൂത്ത പുത്രന്മാരിൽ ഒരുവനായിരുന്നു അദോനീയാവ്. ബത്ത്-ശേബയുടെ പ്രേരണകൊണ്ട് ശലോമോൻ രാജാവായിത്തീരുമെന്നു അദോനീയാവു മനസ്സിലാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. നാഥാൻ പ്രവാചകന്റെയും മറ്റും ഇടപെടലിലൂടെ ദാവീദ് ശലോമോനെ രാജാവാക്കി. വൃദ്ധനായ ദാവീദിന് ശരീരബലം ക്ഷയിച്ചു. രാജാവിന്റെ കുളിർ മാറ്റുവാൻ ശൂനേംകാരിയായ അബീശഗ് എന്ന സുന്ദരിയെ കൊണ്ടുവന്നു. അവൾ രാജാവിനെ ശുശ്രൂഷിച്ചു. മരണകാലം അടുത്തപ്പോൾ ശലോമോൻ ചെയ്യേണ്ടകാര്യങ്ങൾ അവനെ ഓർപ്പിച്ചു. (1രാജാ, 2:1-9). ബി.സി. 970-ൽ തന്റെ എഴുപതാമത്തെ വയസിൽ ദാവീദ് ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു. ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. (1രാജാ, 2:10,11; 1ദിന, 29:27-28). പ്രവാസത്തിനു ശേഷം മടങ്ങിവന്നപ്പോഴും ദാവീദിൻ്റെ കല്ലറകൾ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. (നെഹെ, 3:16). 

ദാവീദിന്റെ സ്വഭാവം പരസ്പര വൈരുദ്ധ്യങ്ങളുടെ സംയോജനമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിന്റെ പെരുമാററം തികച്ചും യോഗ്യമായിരുന്നു. ഫെലിസ്ത്യരെ അഭയം പ്രാപിച്ച കാലത്തുപോലും ദാവീദ് ശൗലിനോടു കൂറുപുലർത്തി. തന്റെ ശത്രുവായി മാറിയ ശൗലിനെ കൊല്ലാൻ സന്ദർഭം കിട്ടിയിട്ടും ദാവീദ് അതിനൊരുമ്പെട്ടില്ല. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ ദാവീദ് ആത്മാർത്ഥമായി വിലപിച്ചു. യോനാഥാന്റെ പുത്രനായ മെഫീബോശെത്തിനു കുടുംബാവകാശം നല്കുകയും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കല്പിക്കുകയും ചെയ്തു. ഇവയെല്ലാം ദാവീദിന്റെ സ്വഭാവ വൈശിഷ്ട്യത്തിനു നിദർശനങ്ങളാണ്.

ദാവീദ് ഉത്തമഭക്തനായിരുന്നു. ദൈവത്തോടു അരുളപ്പാടു ചോദിക്കാതെ ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. പുരോഹിതന്മാരും പ്രവാചകന്മാരും പ്രവർത്തന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ വികാരവിവശനായ രാജാവ് ഏഫോദ് ധരിച്ചു നൃത്തം ചെയ്തു. ബത്ത്-ശേബയുടെ കാര്യത്തിൽ ദാവീദ് ചെയ്ത പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തിയപ്പോൾ ദാവീദ് അനുതപിച്ചു. ജനസംഖ്യ എടുത്ത പാപത്തിലും ദാവീദ് യഹോവയുടെ കയ്യിൽ വീണു. 

ഒരു കവിയും ഗായകനുമായിരുന്നു ദാവീദ്. ശൗലിന്റെയും യോനാഥാൻ്റെയും മരണത്തിൽ ഒരു വിലാപഗാനം എഴുതി. (2ശമൂ, 1:19-27). 2ശമൂ, 22-ലെ ഗീതം പ്രസിദ്ധമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിനെ കൊണ്ടുവന്നതുതന്നെ കിന്നരവായനയിലെ നൈപുണ്യം കൊണ്ടായിരുന്നു. (1ശമൂ, 16:23). ആമോസ് പ്രവാചകൻ്റെ കാലത്തും ദാവീദ് സംഗീതത്തിന്റെ പ്രതീകമായിരുന്നു. (ആമോ, 6:5). യിസ്രായേലിന്റെ മധുരഗായകൻ എന്നു പ്രഖ്യാതി നേടി. (2ശമൂ, 23:1). സങ്കീർത്തനങ്ങളിൽ അധികവും ദാവീദിന്റെ രചനയാണ്. എഴുപത്തിമൂന്ന് സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ദാവീദിന്റെ പേര് ചേർത്തിട്ടുണ്ട്. ദൈവാലയസംഗീതം സംവിധാനം ചെയ്തത് ദാവീദത്രേ. ദാവീദിന്റെ സ്വഭാവത്തിലെ വൈകല്യങ്ങൾ ‘ഉന്നതന്മാരുടെ വീഴ്ച ഭയങ്കരം’ എന്ന സത്യത്തിന്റെ അനാവരണമാണ്. ഭാര്യമാരിലും വെപ്പാട്ടിമാരിലും കൂടി അസംഖ്യം പുത്രന്മാർ ദാവീദിനുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിലും പരിപാലനത്തിലും അല്പം പോലും ശ്രദ്ധിക്കുവാൻ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ഗൃഹത്തിന്റെ നിലനില്പ് ദൈവിക ഉടമ്പടിയിലും ദൈവത്തിന്റെ നിശ്ചലകൃപകളിലും മാത്രം അധിഷ്ഠിതമാണ്. 

ബത്ത്-ശേബയുടെയും ഊരീയാവിന്റെയും സംഭവത്തിൽ ദാവീദ് ചെയ്ത പാപം വളരെ നിന്ദ്യവും നീചവുമാണ്. ദൈവനാമമഹത്വത്തിന് അശ്രാന്തം പ്രയത്നിച്ച ഒരു വ്യക്തിത്വത്തിൽ എത്ര വലിയ കളങ്കമാണ് അത് ചാർത്തി എന്നത് ദൈവജനത്തിന് ഒരു ഭയനിർദ്ദേശമാണ്. ദാവീദിൻ്റെ പല പ്രവൃത്തികളും പുതിയനിയമ വിശ്വാസികൾക്കു അരോചകമാണ്. എങ്കിലും, ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു എന്നാണ് തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നതു. (പ്രവൃ, 13:36). ആ കാലത്ത് ദാവീദ് ദൈവനാമ മഹത്വത്തിനായി എരിഞ്ഞു പ്രകാശിച്ച വിളക്കായിരുന്നു. യിസ്രായേൽ രാജ്യത്തിന്റെ സ്ഥാപകനായി യെഹൂദജനം അഭിമാനത്തോടും സ്നേഹത്തോടും നോക്കുന്നത് ശൗലിനെയല്ല ദാവീദിനെയാണ്. രാജത്വത്തിന്റെ മാതൃകാമുദ്രയാണ് അദ്ദേഹം. വരുവാനിരിക്കുന്ന മശീഹയുടെ പ്രതിരൂപം അവർ ദാവീദിൽ കണ്ടു. സകല ശത്രുക്കളിൽ നിന്നും ജനത്തെ മോചിപ്പിച്ച് ദാവീദിന്റെ സിംഹാസനത്തിൽ മശീഹ എന്നേക്കും വാഴും. ദാവീദിന്റെ സന്തതിയായാണ് ജഡപ്രകാരം മശീഹ ഭൂജാതനായത്. (റോമ, 1:5).

ഭാര്യമാർ

1. മീഖൾ (1ശമു, 18:27).

2. അബീഗയിൽ (1ശമു, 25:42).

3. അഹീനോവം (1ശമു, 25:43).

4. മയഖ (2ശമു, 3:3).

5. ഹഗ്ഗീത്ത് (1ദിന, 3:2).

6. അബീതാൽ (1ശമു, 3:3).

7. എഗ്ളാ (1ദിന, 3:3).

8. ബത്ത്-ശൂവ (ബേത്ത്-ശേബ)(2ശമൂ, 11:3,27). + വെപ്പാട്ടികൾ (1ദിന, 3:9).

ഹെബ്രോനിൽ വെച്ചു ജനിച്ചവർ

(2ശമൂ, 3:2-5, 1ദിന, 3:1-4)

1. അമ്നോൻ (അഹീനോവം)

2. കിലെയാബ്/ദാനിയേൽ (അബീഗയിൽ)

3. അബ്ശാലോം (മയഖ)

4. അദോനീയാവു (ഹഗ്ഗീത്ത്)

5. ശെഫത്യാവു (അബീതാൽ)

6. യിത്രെയാം (എഗ്ളാ)

യെരുശലേമിൽ വെച്ചു ജനിച്ചവർ

(2ശമൂ, 5:13-16, 1ദിന, 3:5-9, 14:4-7)

7. ശിമേയാ, 8.ശോബാബ്, 9.നാഥാൻ, 10.ശലോമോൻ (ബേത്ത്-ശേബയുടെ മക്കൾ).

11. യിബ്ഹാർ

12. എലീശാമാ

13. എലീഫേലെത്ത്

14. നോഗഹ്

15. നേഫെഗ്

16. യാഫീയാ

17. എലീശാമാ

18. എല്യാദാ

19. എലീഫേലെത്ത്

20. താമാർ (മകൾ) (2ശമൂ, 13:1, 1ദിന, 3:9).

21. യെരീമോത്ത് (2ദിന, 11:18).

      + വെപ്പാട്ടികളുടെ മക്കൾ

തിരശ്ശീല

തിരശ്ശീല (vail)

അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിച്ചിരുന്ന മറയാണ് തിരശ്ശീല. മോശെ മരുഭൂമിയിൽ പണിത സമാഗമനകൂടാരത്തിലും, ശലോമോൻ പണിത ദൈവാലയത്തിലും അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കാൻ തിരശ്ശീല ഉപയോഗിച്ചിരുന്നു. (പുറ, 26:33; 2ദിന, 3:14). നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടായിരുന്നു തിരശ്ശീലയുടെ നിർമ്മാണം. കെരൂബുകളെ അതിൽ ചിത്രണം ചെയ്തിരുന്നു. (പുറ, 26:31; 36:35; 2ദിന, 3:14). നാലു ഖദിര സ്തംഭങ്ങളിന്മേലായിരുന്നു സമാഗമന കൂടാരത്തിലെ തിരശ്ശീല തൂക്കിയിട്ടിരുന്നത്. (പുറ, 26:32). ലേവ്യ പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും തിരശ്ശീലക്കകത്തു പോകാൻ അനുവാദമില്ല. (സംഖ്യാ, 18:7). തിരശ്ശീലയ്ക്ക് അകത്തുള്ള കൃപാസനത്തിനു മുമ്പിൽ, മഹാപുരോഹിതനു മാത്രം വർഷത്തിലൊരിക്കൽ പാപപരിഹാരദിനത്തിൽ  കടന്നുചെല്ലാം. (ലേവ്യ, 16:2). യിസ്രായേൽ പാളയം യാത്രപുറപ്പെടുമ്പോൾ പുരോഹിതന്മാർ തിരശ്ശീല ഇറക്കി സാക്ഷ്യപ്പെട്ടകം മൂടുമായിരുന്നു. (സംഖ്യാ, 4:5).

തിരശ്ശീലയുടെ അളവ്: മിഷ്ണ’യിൽ പറയുന്നത്: ഒരു കൈപ്പത്തിയുടെ (4 ഇഞ്ച്) കനവും, 40 മുഴം (60 അടി) നീളവും, 20 മുഴം (30 അടി) വീതി അഥവാ, ഉയരവും ഉണ്ടായിരുന്നു. നീലനുൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ട്, വർഷത്തിൽ രണ്ടു തിരശ്ശീല നിർമ്മിച്ചിരുന്നു. തിരശ്ശീല മാറ്റി സ്ഥാപിക്കുവാൻ 300 പുരോഹിതന്മാർ ആവശ്യമായിരുന്നു. 82 യുവകന്യകമാരാണ് തിരശ്ശീല രൂപകല്പന ചെയ്തിരുന്നത്. (Mishnah Sheklim, 8:5). യെഹൂദാ ചരിത്രകാരനായ ജോസീഫസിൻ്റെ അഭിപ്രായത്തിൽ: ‘അന്തർമന്ദിരത്തിന് (അതിപരിശുദ്ധസ്ഥലം) 55 മുഴം (82½ അടി) ഉയരത്തിലും, 16 മുഴം (24 അടി) വീതിയിൽ സ്വർണ്ണവാതിൽ ഉണ്ടായിരുന്നു. അതേ ഉയരത്തിലും വീതിയിലും നീലനുൽ, ധൂമനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ബാബിലോണിയൻ തിരശ്ശീലയും ഉണ്ടായിരുന്നു. ഈ വർണ്ണ മിശ്രിതം പ്രപഞ്ചത്തിന്റെ ഒരുതരം പ്രതിച്ഛായയായിരുന്നു; നീലനൂൽ വായുവിനെയും, ധൂമ്രനൂൽ കടലിനെയും, ചുവപ്പുനൂൽ തീയെയും, പിരിച്ച പഞ്ഞിനൂൽ ഭൂമിയെയും സൂചിപ്പിക്കുന്നു. (War of the Jews, 5:5.4 Antiquities of the Jews, 3:6.4; 3:7.7; 8:3.3). യെഹൂദാ വിജ്ഞാനകോശം പറയുന്നത്: “ഹെരോദാവ് പുനർനിർമിച്ച ദൈവാലയം ശലോമോന്റെ ആലയത്തിൻ്റെ അതേ അളവുകളായിരുന്നു, അതായത്: 60 മുഴം നീളവും 20 മുഴം വീതിയും 40 മുഴം ഉയരവും. ഈ ഇടം അതിവിശുദ്ധസ്ഥലം വിശുദ്ധസ്ഥലം എന്നിങ്ങനെ വിഭജിക്കപ്പെട്ടു. ആദ്യത്തേത് 20 x 20 മുഴം അളന്നു; രണ്ടാമത്തേത്, 20 x 40 മുഴവും. ദൈവാലയത്തിന്റെ പ്രവേശന കവാടത്തിൽ നീലനൂൽ, വെള്ളനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവകൊണ്ട് അലങ്കരിച്ച ഒരു മൂടുപടം തൂക്കിയിരിക്കുന്നു; അതിവിശുദ്ധ സ്ഥലത്തെ വിശുദ്ധസ്ഥലത്തു നിന്ന് സമാനമായ തിരശ്ശീല കൊണ്ട് വേർതിരിക്കപ്പെട്ടു.” (Temple of Herod, jewish encyclopedia). യെഹൂദാ വിജ്ഞാനകോശം പറയുന്ന കണക്ക് ബൈബിളിലെ ശലോമോൻ്റെ ദൈവാലയത്തിൻ്റെ അളവുകളുമായി പൊരുത്തപ്പെടുന്നതാണ്. “ശലോമോൻ രാജാവു യഹോവെക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു.” (1രാജാ, 6:2). “ആലയത്തിന്റെ അകത്ത് യഹോവയുടെ നിയമപെട്ടകം വെക്കേണ്ടതിനു അവൻ ഒരു അന്തർമ്മന്ദിരം ചമെച്ചു. അന്തർമ്മന്ദിരത്തിന്റെ അകം ഇരുപത് മുഴം നീളവും; ഇരുപത് മുഴം വീതിയും ഇരുപത് മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ട് പൊതിഞ്ഞു, ദേവദാരുമരം കൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.” (1രാജാ, 6:19;20). മുകളിൽ കണ്ട കണക്കുപ്രകാരം; ദൈവാലയത്തിൻ്റെ തിരശ്ശീലയ്ക്ക്, 30 അടി ഉയരവും, 30 അടി വീതിയും; 4 ഇഞ്ച് കനവും ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ദൈവാലയത്തിലെ ഈ തിരശ്ശീലയാണ് ക്രിസ്തുവിൻ്റെ മരണത്തിങ്കൽ രണ്ടായി കീറിപ്പോയത്. “യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി.” (മത്താ, 27:50-51; മർക്കൊ, 15:37-38; ലൂക്കൊ, 23:45). അതോടുകൂടി യെഹൂദാ പുരോഹിതന്മാർക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ദൈവത്തിൻ്റെ തിരുനിവാസം എന്ന അതിപരിശുദ്ധസ്ഥലം സകലജാതികൾക്കുമായി തുറക്കപ്പെട്ടു. ദൈവം യെഹൂദന്മാരുടെ മദ്ധ്യസ്ഥനായ മഹാപുരോഹിതനെ മാത്രം കൂടിക്കണ്ടിരുന്ന സ്ഥലമാണ് അതിപരിശുദ്ധസ്ഥലം. (പുറ, 30:6). എന്നാൽ, ക്രിസ്തുവിൻ്റെ ക്രൂശുമരണം, യെഹൂദരെയും ജതികളെയും തമ്മിൽ ഭിന്നിപ്പിച്ചിരുന്ന ന്യായപ്രമാണമെന്ന ശത്രുത്വത്തിൻ്റെ നടുച്ചുവർ ഇടിച്ചു കളയുകവഴി, ഇരുപക്ഷത്തിനും ഒരുപോലെ തിരുനിവാസത്തിലേക്ക് പ്രവേശനം സാദ്ധ്യമായി. (എഫെ, 2:14-16). എബ്രായ ലേഖനത്തിൽ യേശുവിന്റെ ദേഹത്തെ തിരശ്ശീലയായി രൂപണം ചെയ്തിട്ടുണ്ട്. “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി.” (എബ്രാ, 10:20).

തിരവെഴുത്തുകളുടെ പ്രതീകങ്ങൾ

തിരവെഴുത്തുകളുടെ പ്രതീകങ്ങൾ

തിരുവെഴുത്തുകളുടെ ഒട്ടനവധി പ്രതീകങ്ങൾ ബൈബിളിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെക്കൊടുക്കുന്നു. 

1. ദീപവും പ്രകാശവും: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീ, 119;130). ഒരു ദൈവപൈതലിനു കല്പന ദീപവും ഉപദേശം വെളിച്ചവുമാണ്. എന്നാൽ പ്രാകൃതമനുഷ്യന്റെ ഹൃദയവും മനസ്സും അന്ധകാര പൂർണ്ണമാണ്. തിരുവെഴുത്തുകൾ ഖണ്ഡിതമായി വെളിപ്പെടുത്തുന്ന വിഷയമാണിത്. പ്രാകൃത മനുഷ്യനെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ച് ദൈവം തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുന്നു. “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു:” (കൊലൊ, 1:12,13). അന്ധകാരത്തിന്റെ ലോകാധിപതികളുടെ നിയന്ത്രണത്തിലാണ് രക്ഷിക്കപ്പെടാത്ത ഓരോ വ്യക്തിയും. “നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ:” (എഫെ, 6:12). അവരുടെ പ്രവൃത്തികൾ ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളത്രേ: (എഫെ, 5:11). അന്ധകാരം അവരുടെ കണ്ണു കുരുടാക്കിയിരിക്കുക കൊണ്ട് തങ്ങൾ എവിടേക്കു പോകുന്നു എന്ന് അവർ അറിയുന്നില്ല. “സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല:” (1യോഹ, 2:11). അവരുടെ പോക്ക് അന്ധകാരത്തിന്റെ രാജ്യത്തിലേക്കാണ്: (വെളി, 16:10).

പ്രകാശവും, ജീവനും, ക്രമവും വ്യവസ്ഥാപനം ചെയ്യുന്നതിനു മുമ്പുണ്ടായിരുന്ന ഭൂമിയുടെ അവസ്ഥയത്രേ മാനസാന്തരപ്പെടാത്ത ഹൃദയത്തിന്റേത്. അവ്യവസ്ഥിതവും അവ്യാകൃതവും അന്ധകാരമയവുമാണ് ആ ഹൃദയം. “ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു;” (2കൊരി, 4:6). പ്രാപഞ്ചിക പ്രകാശത്തിനു പുറത്താക്കാൻ കഴിയാത്ത ആത്മാവിന്റെ അന്ധകാരത്തെ ഉന്മൂലനം ചെയ്വാൻ ദൈവം നൽകിയ പ്രകാശമാണ് തന്റെ വചനം. കിഴക്കുദിച്ച നക്ഷത്രം വിദ്വാന്മാരെ നയിച്ചതുപോലെ പാപികളെ ക്രിസ്തുവിലേക്കു നയിക്കുന്ന പ്രകാശമാണ് തിരുവെഴുത്തുകൾ. ഏഴു കവരമുള്ള നിലവിളക്ക് സമാഗമനകൂടാരത്തിലെ വിശുദ്ധസ്ഥലത്തെ പ്രകാശിപ്പിച്ചതുപോലെ മനുഷ്യന്റെ ദേഹിയെ അഥവാ പ്രാണനെ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവവചനം. മരുഭൂമിയിൽ അഗ്നിസ്തംഭം യിസ്രായേൽമക്കളുടെ പാതയെ പ്രകാശിപ്പിച്ചതുപോലെ വിശ്വാസിയുടെ മരുഭൂമിയാത്രയിൽ പാതയ്ക്കു പ്രകാശമായിരിക്കയാണത്. “പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു:” (2പത്രൊ, 1:19).

2. കണ്ണാടി: ദൈവവചനം കണ്ണാടിക്കു സദൃശമാണ്. അതു നമ്മുടെ സ്വന്തം രൂപത്തെ നമുക്കു കാട്ടിത്തരുന്നു. ഞാൻ എന്തായിരിക്കുമെന്നു ചിന്തിക്കുന്നുവോ ആ രൂപത്തെയല്ല മറിച്ച്, ഞാൻ എന്താണോ അതിനെ കാട്ടിത്തരികയാണ് കണ്ണാടി. ദൈവവചനം എന്ന കണ്ണാടിയിലൂടെ നാം നമ്മുടെ സ്വരൂപത്തെ മനസ്സിലാക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവർ ആയിത്തീർന്നു (റോമ, 3:12) എന്ന സത്യത്തെ തിരുവെഴുത്തുകൾ സ്പഷ്ടമാക്കുന്നു. തന്മൂലം പ്രാകൃതമനുഷ്യൻ അതു നോക്കുവാൻ ഇഷ്ടപ്പെടുന്നില്ല; പിന്മാറ്റക്കാരൻ വചനത്തെ അഭിമുഖീകരിക്കാൻ ധൈര്യപ്പെടുന്നില്ല. തിരുവെഴുത്താകുന്ന ദർപ്പണത്തിലൂടെ നോക്കുന്ന പാപിയും വിശ്വാസിയും ഏകസ്വരത്തിൽ വിളിച്ചുപറയും: “അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽ നിന്നു എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു: (റോമ, 7:24). “എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടി പോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സുപ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു:” (2കൊരി, 3:18). “ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടുപുറപ്പെട്ടു താൻ ഇന്നരൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു:” (യാക്കോ, 1:23,24).

മനുഷ്യനെക്കുറിച്ച് തിരുവെഴുത്തുകൾ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തുകയാണ്. “ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ:” (റോമ, 3:9). “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു:” (റോമ, 3:23). ‘അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദികാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി:” (റോമ, 1:21,22). ചൈനയിൽ ഒരു മിഷണറി റോമാലേഖനം ഒന്നാം അദ്ധ്യായം ഒരു വലിയ പുരുഷാരത്തെ വായിച്ചു കേൾപ്പിച്ചു; അതു പൂർത്തിയായപ്പോൾ ഒരു ചൈനക്കാരൻ മുന്നോട്ടുവന്നു മിഷണറിയോടു പറഞ്ഞു: “ഇതു ഒട്ടും നന്നല്ല. ഒരു വിദേശപ്പിശാചു (മിഷണറിമാരെ ചൈനക്കാർ വിളിക്കുന്നത് foreign devil എന്നാണ്) ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ രഹസ്യപാപങ്ങളെ ഒരു പുസ്തകത്തിൽ എഴുതിവെച്ചു പരസ്യമായി വായിക്കുക ഒട്ടും ശരിയല്ല.” എന്തൊരത്ഭുതം! കണ്ണാടിയിലെന്നപോലെ ഓരോ മനുഷ്യനും തന്റെ സ്വരൂപം വചനത്തിൽ കണ്ടെത്തുകയാണ്.

3. കഴുകുവാനുള്ള തൊട്ടി: ഒരുവന്റെ സ്വയം എന്താണെന്നു വെളിപ്പെടുത്തുന്ന അതേ തിരുവെഴുത്തുകൾ തന്നെ അവന്റെ പാപം കഴുകിക്കളയാനുള്ള മാർഗ്ഗവും വെളിപ്പെടുത്തുന്നു. വചനം എന്ന ജലസ്നാനത്താലാണ് ഒരു വ്യക്തി കഴുകപ്പെട്ടു ശുദ്ധീകരണം പ്രാപിക്കുന്നത്: (എഫെ, 5:26). ക്രിസ്തു ശിഷ്യന്മാരോടായി പറഞ്ഞു: ‘ഞാൻ നിങ്ങളോടും സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു:” (യോഹ, 15:3). സമാഗമനകൂടാരത്തിനും ആരാധകനും മദ്ധ്യേയായിരുന്നു തൊട്ടി. ദൈവസന്നിധിയോടടുക്കുവാൻ ആരാധകനെ അയോഗ്യനാക്കിത്തീർക്കുന്ന അഴുക്കും മാലിന്യവും കഴുകിക്കളയുവാനുള്ള മാർഗ്ഗവും മാദ്ധ്യമവുമാണ് ഈതൊട്ടി. “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു:” (സങ്കീ, 119:11). അതിനു യേശു: ‘ആമേൻ ആമേൻ ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല:” (യോഹ, 3:5). 

4. ഭക്ഷണം: “ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു:” (ഇയ്യോ, 23:12). ദൈവവചനത്ത ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ഇയ്യോബിന്റെ സാക്ഷ്യം. “ഞാനോ വിശപ്പുകൊണ്ടു നശിച്ചു പോകുന്നു:” (ലൂക്കൊ, 15:17). വചനത്തിന്റെ വിശപ്പുകൊണ്ട് പുരുഷാരങ്ങൾ നശിക്കുകയാണ്. അവർക്കാവശ്യമായ വചനം നൽകേണ്ടത് വിശ്വാസികളുടെ കടമയത്രേ. ഓരോ പ്രായത്തിലുള്ളവർക്കും നൽകേണ്ട ഭക്ഷണം വ്യത്യസ്ത രീതിയിലുള്ളതാണ്. 

5. പാൽ: ശിശുക്കൾക്കു നൽകേണ്ടത് പാലാണ്. കട്ടിയായ ഭക്ഷണം അവരുടെ പചനേന്ദ്രിയ വ്യവസ്ഥയ്ക്കനുകൂലമല്ല. ദൈവാത്മാവ് ഈ സത്യം അപ്പൊസ്തലനിലൂടെ വെളിപ്പെടുത്തുകയും പ്രായോഗികമാക്കുകയും ചെയ്യുന്നു. “എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ:” (1കൊരി, 3:1,2). ‘കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെതന്നെ വീണ്ടും ഉപദേശിച്ചു തരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു:” (എബ്രാ, 5:12-14). കുഞ്ഞുങ്ങൾക്ക് അനുയോജ്യമായ എത്രയോ ഭാഗങ്ങളാണ് തിരുവെഴുത്തുകളിലുള്ളത്. ബാല്യം മുതൽ തന്നെ തിരുവെഴുത്തുകളെ പഠിച്ചു നിശ്ചയം പ്രാപിച്ച് അതിൽ നിലനില്ക്കേണ്ടത് വിശ്വാസിക്കാവശ്യമാണ്. കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കേണ്ട ചുമതല രക്ഷകർത്താക്കൾക്കും സഭയ്ക്കും ആണ്. ‘നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറികയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്കുക. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തികൾക്കും വക്രപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു:” (2തിമൊ, 3:14-17). ശിശുക്കൾക്കു വളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും പാലിലുണ്ട്. രക്ഷയ്ക്കായി വളരുന്നതിന് വചനമെന്ന മായമില്ലാത്ത പാൽ വേണ്ടുവോളം കുടിക്കേണ്ടതാണ്. “ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞു ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ:” (1പത്രൊ, 2:1,2). 

6. കട്ടിയായുള്ള ആഹാരം: പ്രായം തികഞ്ഞവർക്ക് കട്ടിയായുള്ള ആഹാരം ആവശ്യമാണ്. ആത്മീയ വളർച്ച പ്രാപിച്ചവർക്കാവശ്യമായ കട്ടിയായ ഭക്ഷണവും ബൈബിളിലുണ്ട്. “അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനം കൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു:” (ആവ, 8:3). “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു എന്നു എഴുതിയിരിക്കുന്നു (മത്താ, 4:4) എന്നു പരീക്ഷകനായ പിശാചിനു കർത്താവായ യേശുക്രിസ്തു നൽകിയ മറുപടി ശ്രദ്ധിക്കുക. വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തിയുടെ മുഖ്യമായ ഭക്ഷണം ദൈവവചനമാണ്. തന്മൂലം ആത്മീയവളർച്ചയ്ക്ക് ദൈവവചനത്തിന്റെ നിരന്തരമായ അഭ്യാസം അനുപേക്ഷണീയമത്രേ. ഈ ഭക്ഷണം അപ്പം, വീഞ്ഞ്, പാൽ എന്നിവയെപ്പോലെ ദ്രവ്യവും വിലയും കൂടാതെ വാങ്ങി അനുഭവിപ്പാനാണ് ദൈവം ആഹ്വാനം ചെയ്യുന്നത്. “അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളാരേ, വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചുകേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.” (യെശ, 55:1,2).

7. തേൻ: “തിരുവചനം എന്റെ അണ്ണാക്കിൽ എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു:” (സങ്കീ, 119:103). സമ്പുഷ്ടമായ ഭക്ഷണമാണ് തേൻ. അപ്പവും പാലും മാത്രമല്ല, തേനും ദൈവം ഒരുക്കുന്ന മേശയിലെ വിഭവങ്ങളിലുൾപ്പെടുന്നു. ഒരു വിശ്വാസിക്കു വേണ്ടുവോളം മാധുര്യം നുകരാനാവശ്യമായതെല്ലാം തിരുവെഴുത്തുകളിലുണ്ട്. “തേൻ ആസ്വദിക്ക കൊണ്ടു യോനാഥാന്റെ കണ്ണു തെളിഞ്ഞു:” (1ശമൂ, 14:29). ദൈവവചനമാകുന്ന തേൻ ആസ്വദിക്കുന്നവർക്കു മാത്രമേ കണ്ണു തെളിഞ്ഞു സുബോധം വരികയുള്ളൂ. കണ്ണു തുറക്കുന്നവർക്കു മാത്രമേ തിരുവെഴുത്തുകളിലെ അത്ഭുതങ്ങളെ കാണാനാകൂ. അതാണ് സങ്കീർത്തനക്കാരൻ അപേക്ഷിക്കുന്നത്: “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ:” (സങ്കീ, 119:18). 

പ്രതീകാത്മകമായി വചനം ഭക്ഷിച്ച പ്രവാചകന്മാരുണ്ട്. യഹോവ യിരെമ്യാപ്രവാചകന്റെ വായെ തൊട്ടു, വചനങ്ങളെ വായിൽ നൽകി: (യിരെ,1:9). മൂന്നു പ്രവാചകന്മാർ വചനം ഭക്ഷിച്ചതായി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു” എന്നു യിരെമ്യാപ്രവാചകൻ പറയുന്നു: (15:16). ചുരുൾ തിന്നിട്ടു ചെന്നു യിസായേൽഗൃഹത്തോടു സംസാരിക്കാനാണ് യഹോവ യെഹെക്കേൽ പ്രവാചകനോടു കല്പിച്ചത്: (3:1). “അവൻ എന്നോടു; മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക; ഈ ചുരുൾ തിന്നിട്ടു ചെന്ന് യിസ്രായേൽ ഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു. ഞാൻ വായ് തുറന്നു, അവൻ ആ ചുരുൾ എനിക്കു തിന്മാൻ തന്നു എന്നോടു: മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാൻ അതു തിന്നു; അത് വായിൽ തേൻ പോലെ മധുരമായിരുന്നു:” (യെഹ, 3;1-3). സ്വർഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം അനുസരിച്ചു യോഹന്നാൻ അപ്പൊസ്തലൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങി തിന്നു. “ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻ പോലെ മധുരമായിരുന്നു തിന്നുകഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി:” (വെളി, 10:9-10).

8. തങ്കം: ദൈവവചനം പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തെക്കവയാണ്: (സങ്കീ, 19:10). ലോകം വലുതായും ശ്രഷ്ഠമായും കരുതുന്ന പലതും ഉപേക്ഷിക്കാൻ ഉപദേശിക്കപ്പെട്ടവരാണ് ദൈവമക്കൾ. ലോകത്തിന്റെ ധനവും സമ്പത്തും അവർക്കു ചപ്പും കുപ്പയുമത്രേ. “നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും. ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും:” (ഇയ്യോ, 22:24-27). നിത്യവും അക്ഷയവുമായ സമ്പത്താണ് ദൈവം തന്റെ വചനത്തിൽ നമുക്കു നൽകിയിരിക്കുന്നത്. ഭൂമിയിലെ സമ്പത്തൊന്നും അതിനു പകരമല്ല. അതിനാലാണ് സങ്കീർത്തനക്കാരൻ പ്രസ്താവിക്കുന്നത്: “ആയിരം ആയിരം പൊൻവെള്ളി നാണ്യത്തേക്കാൾ നിന്റെ വായിൽ നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം:” (സങ്കീ, 119:72). 

സ്മുർന്നയിലെ സഭയോടു കർത്താവു പറയുകയാണ്: ‘ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും-നീ ധനവാനാകുന്നുതാനും അറിയുന്നു:” (വെളി, 2:9). ഭൗമികമായി കഷ്ടതയും ദാരിദ്ര്യവും അനുഭവിക്കുന്ന അഗതികൾക്കും ദൈവവചനം എന്ന അമൂല്യമായ സമ്പത്തുണ്ട്. അതിനാൽ ദൈവമക്കൾ എല്ലായ്പ്പോഴും സമ്പന്നരാണ്. ക്രിസ്തുയേശുവിലൂടെ ദൈവം കൃപയാൽ വിശ്വാസിക്കു നൽകിയിരിക്കുന്ന ധനങ്ങളെക്കുറിച്ചു പൗലൊസപ്പൊസ്തലൻ എഫെസ്യലേഖനത്തിൽ പരാമർശിക്കുകയാണ്: ദൈവത്തിന്റെ കൃപാധനം (1:8), വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം (1:18; 3:16), കൃപയുടെ അത്യന്ത ധനം (2:6), ക്രിസ്തുവിന്റെ അപ്രമേയധനം (3:8) എന്നിവ. ദൈവം നമുക്കു നൽകുന്ന മറ്റു ധനങ്ങളാണ് ദൈവത്തിന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം (റോമ, 2:4-ധനം എന്നു ഗ്രീക്കിൽ), തേജസ്സിന്റെ ധനം (റോമ, 9:23), ധാരാളം ഔദാര്യം (2കൊരി, 8:2-ഔദാര്യധനം എന്നു ഗ്രീക്കിൽ), മഹിമാധനം (കൊലൊ, 1:27), വിവേകപൂർണ്ണതയുടെ സമ്പത്ത് (കൊലൊ, 2:2), നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽനിന്നുള്ള നിശ്ചയമുള്ള ധനം (1 തിമൊ, 6:17), ക്രിസ്തുവിന്റെ നിന്ദ എന്ന ധനം (എബ്രാ, 11:26) എന്നിവ. എത്ര മഹത്തായ സമ്പത്തുകളാണ് ദൈവം തന്റെ വചനത്തിൽ നമുക്കുവേണ്ടി ഉള്ളടക്കിയിരിക്കുന്നത്. “എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തു തരും:” (ഫിലി, 4:19).

9. തീ: ദൈവവചനം അഗ്നിയാണ്. അതു ഉള്ളിൽ കത്തുകയും മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ പ്രേരണ നൽകുകയും ചെയ്യും. അഗ്നിയുടെ ദാഹകസ്വഭാവം വചനത്തിനുമുണ്ട്. എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടുപിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു:” (സങ്കീ, 39:3). ഉള്ളിൽ ചൂടുപിടിച്ചു തീ കത്തുമ്പോൾ നാവെടുത്തു ദൈവവചനം പ്രഘോഷിക്കും. പിന്നീടൊരിക്കലും അടങ്ങിയിരിപ്പാൻ കഴിയുന്നതല്ല. യിരമ്യാവിന്റെ അനുഭവം നോക്കുക: “ഞാൻ ഇനി അവനെ ഓർക്കുകയില്ല അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്ന് പറഞ്ഞാലോ അതു എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചുതകളർന്നു എനിക്കു വഹിയാതെയായി:” (യിരെ, 20:9). “പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു. യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനപ്പൊലെയും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു: (യിരെ, 239). ഉള്ളിൽ കത്തുന്ന തീയോടും, അധരങ്ങളിൽ അഗ്നിസ്പർശത്തോടും (യെശ, 6:7) കൂടിമാത്രമേ ഫലപ്രദമായി ദൗത്യനിർവ്വഹണം ചെയ്യാനാവൂ. 

10. ചുറ്റിക: “എന്റെ വചനം തീപോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്ന് യഹോവടെ അരുഴപ്പാട്:” (യിരെ, 3:29). തിരുവെഴുത്തുകൾ പാറയെ തകർക്കുന്ന ചുറ്റികയ്ക്കു സമാനമാണ്. കഠിനഹൃദയങ്ങളെ ഉടയ്ക്കുന്നതിന് ശക്തിയേറിയ അടി ആവശ്യമാണ്. ദൈവവചനം ഒരുചുറ്റികയെപ്പോലെ ഏതു കഠിനഹൃദയത്തെയും തച്ചുടയ്ക്കും. 

11. വാൾ: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമള്ളതായി ഇരുവായ്ത്തലയുള്ള ഏതു വളിനെക്കാളും മർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു:” (എബ്രാ, 4:12). ഇരുവായ്ത്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതാണ് ദൈവവചനം. ഏതു ഹൃദയത്തെയും തുളച്ചുകയറാൻ ശക്തിയുള്ളതും മൂർച്ചയുള്ളതുമായ വാളാണത്. ദൈവവചനം എന്ന ആത്മാവിന്റെ വാൾ കൊൾവാൻ ക്രിസ്തു ഭടനെ ഓർപ്പിക്കുകയാണ് അപ്പൊസ്തലൻ: (എഫെ, 6:17).

12. വിവേചികൻ: ദൈവം തന്റെ വചനത്തിന്റെ പ്രവ്യത്തിയെക്കുറിച്ചു പറയുന്നത് അതു ‘വിവേചിക്കുന്നതു’ എന്നാണ്: (എബാ, 4:2). വിവേചിക്കുന്നത് എന്നതിനു സമാനമായ ക്രിട്ടികൊസ് എന്ന ഗ്രീക്കു പ്രയോഗം ബൈബിളിൽ ഇവിടെ മാത്രമേ ഉള്ളു. വിവേചിക്കുന്നവൻ, ന്യായം വിധിക്കുന്നവൻ എന്നീ അർത്ഥങ്ങളാണിതിനുള്ളത്. മനുഷ്യനെ വിവേചിക്കുവാൻ ദൈവം നൽകിയിരിക്കുന്നതു തന്റെ വചനത്തെയാണ്. മനുഷ്യൻ ദൈവവചനത്തിന്റെ വിമർശകനായിത്തീരുന്നതു വിചിത്രം തന്നെ. ദൈവം തന്റെ വചനം നമുക്കു നൽകിയിരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട്, ദൈവവചനത്തെ വിമർശിക്കാനൊരുമ്പെടാതെ അതിന്റെ വിവേചനശക്തിക്കു മുന്നിൽ വിനയാനതനായി സ്വയം വിധേയപ്പെടുത്തുകയാണ് നമുക്കു കരണീയം.

13. വിത്ത്: “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു:” (1പത്രൊ, 1:23). കെടാത്ത ബീജത്താലാണ് നാം വീണ്ടും ജനിച്ചത്. നമ്മെ വീണ്ടും ജനിപ്പിച്ചതായ വചനം എന്ന വിത്തു വിതക്കാൻ നാം കടപ്പെട്ടവരാണ്. സമയമോ സാഹചര്യമോ നോക്കാതെ വിത്തുവിതെക്കേണ്ടവരാണ് നാം. അതത്ര കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. ഒന്നാമതായി നാം എല്ലായിടത്തും വിതെക്കേണ്ടവരാണ്: “വെള്ളത്തിന്നരികത്തെല്ലാം വിതക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!” (യെശ, 32:20). രണ്ടാമതായി, നാം ഏതുസമയത്തും വിത്തു വിതെക്കേണ്ടവരാണ്: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ:” (സഭാ, 11:6). മൂന്നാമതായി, വിതക്കേണ്ട ഭൂമി നാം മനസ്സൊരുക്കത്തോടെ തയ്യാറാക്കേണ്ടതാണ്: “കണ്ണുനീരോടെ വിതക്കുന്നവർ ആർപ്പോടെ കൊയ്യും. വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആർത്തുംകൊണ്ടു വരുന്നു:” (സങ്കീ, 126:5,6).

14. മഴയും മഞ്ഞും: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നൽകത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതു പോലെ എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും:” (യെശ, 55:10,11). ദൈവവചനത്തിന്റെ വർഷം നല്ലവരുടെമേലും ദുഷ്ടന്മാരുടെമേലും ഒരുപോലെ പതിക്കുകയാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നുവല്ലോ?” (മത്താ, 5:45). ദൈവഹിതം ഭൂമിയിൽ നിറവേറ്റുന്നതിനു വേണ്ടിയാണ് വചനം നൽകപ്പെട്ടിരിക്കുന്നത്. ജീവന്റെ വചനമായ ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന തിരുവെഴുത്തുകൾ ഒരു വിശ്വാസിയുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ഈ പ്രതിബിംബങ്ങൾ വെളിപ്പെടുത്തുന്നു.

ഹിദ്ദേക്കൽ നദി

ഹിദ്ദേക്കൽ നദി (river Hiddekel)

പേരിനർത്ഥം – നീരോട്ടം, നീർച്ചാട്ടം

പശ്ചിമേഷ്യയിലെ ഒരു പ്രധാന നദിയാണു ടൈഗ്രീസ്. എബ്രായയിൽ ഹിദ്ദെക്കൽ, ഗ്രീക്കിൽ ടിഗ്രിസ്, പൗരാണിക പേർഷ്യനിൽ തിഗ്ര, സുമേര്യൻ ഭാഷയിൽ ഇദിഗ്ന. തുർക്കിയിലെ അനട്ടോളിയൻ പ്രദേശത്തിന്റെ കിഴക്കുഭാഗത്തുള്ള പർവ്വതത്തിൽ നിന്നാണു നദി ഉത്ഭവിക്കുന്നത്. അവിടെ നിന്നും തെക്കുകിഴക്കോട്ടൊഴുകി ഇറാഖിൽ വച്ചു യൂഫ്രട്ടീസ് നദിയുമായി ചേരുന്നു. സംഗമസ്ഥലം മുതൽ നദിയെ ‘ഷത്ത് അൽ അറബ്’ എന്നു വിളിക്കുന്നു. നദി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു. ഇതിന്റെ ദൈർഘ്യം 1900 കി.മീറ്റർ ആണ്. ഏദെൻ തോട്ടത്തിൽ നിന്നുത്ഭവിച്ച നദി നാലു ശാഖയായി പിരിഞ്ഞതിൽ മൂന്നാമത്തേതാണ് ഹിദ്ദേക്കെൽ. അശ്ശൂരിനു കിഴക്കോട്ടാണ് ഇതൊഴുകുന്നത്. (ഉല്പ, 2:14). ഹിദ്ദെക്കെൽ എന്ന മഹാനദീതീരത്തുവച്ചു ദാനീയേൽ പ്രവാചകനു ദർശനം ലഭിച്ചു. (ദാനീ, 10:4). നീനെവേ പട്ടണം സ്ഥിതിചെയ്തിരുന്നതു ടൈഗ്രീസിന്റെ തീരത്താണ്. മെസൊപ്പൊട്ടേമിയയിലെ രണ്ടു പ്രധാന നദികളാണ് ഫ്രാത്തും (യൂഫ്രട്ടീസ്) ഹിദ്ദേക്കെലും (ടൈഗ്രീസ്).

ഹാബോർ നദി

ഹാബോർ നദി (river Habor)

പേരിനർത്ഥം – കുടിച്ചേരൽ

യൂഫ്രട്ടീസ് നദിയുടെ പോഷക നദി. ഗോസാനിലൂടെ തെക്കോട്ടൊഴുകി യൂഫ്രട്ടീസ് നദിയുടെ കിഴക്കെ ശാഖയോടു ചേരുന്നു. ഹോശേയാ രാജാവിന്റെ വാഴ്ചയുടെ ഒമ്പതാമാണ്ടിൽ അശ്ശൂർരാജാവായ ശല്മനേസർ യിസ്രായേല്യരിൽ ചിലരെ ഹാബോർ നദീതീരത്തു പ്രവാസികളായി പാർപ്പിച്ചു. (2രാജാ, 17:6; 18:11; 1ദിന, 5:26). ആധുനികനാമം ‘ഖാബൂർ’ (Khabur) ആണ്.

സേരെദ് തോട്

സേരെദ് തോട് (brook Zered)

പേരിനർത്ഥം – അലരിത്തോട്

മോവാബിന്റെയും ഏദോമിന്റെയും അതിരിലൂടെ വടക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന താഴ്വരയാണ് സാരേദ്. ഈ താഴ്വരയിലൂടെ ഒഴുകുന്ന തോടാണ് സേരെദ് തോട്. (ആവ, 2:13,14). അത് ചാവുകടലിൽ പതിക്കുന്നു. മരുഭൂമിയിൽ 38 വർഷം നീണ്ടുനിന്ന അലഞ്ഞു തിരിയലിനെ അവസാനിപ്പിച്ചുകൊണ്ട് യിസ്രായേൽമക്കൾ ഈ തോടു കടന്നു. (സംഖ്യാ, 21:12; ആവ, 2:13,14). വാദി എൽ ഹെസ (Wadi el Hesa) ആണിത്. ഏകദേശം 56 കി.മീറ്റർ നീളമുണ്ട്. യെശയ്യാവ് 15:7-ൽ അലരിത്തോടെന്ന് വിളിക്കുന്നു.

ശീഹോർ-ലിബ്നാത്ത്

ശീഹോർ-ലിബ്നാത്ത് ( Shihor Libnath)

പേരിനർത്ഥം – ലിബാത്തിലെ കലങ്ങിയ പുഴ 

ആശേരിന്റെ അതിരിൽ, കർമ്മേലിനു തെക്കുള്ള നദി. “അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെൻ, അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കർമ്മേലും ശീഹോർ-ലിബ്നാത്തുംവരെ എത്തി.” (യോശു, 19:25,26). ആധുനിക നഹ്ർസെർക്ക അഥവാ മുതലത്തോട് ആയിരിക്കണം. സെർക്കയിൽ ഇപ്പോഴും മുതലകളുണ്ട്.

ശീഹോർ നദി

ശീഹോർ നദി (river Shihor)

പേരിനർത്ഥം – കറുത്ത, ഇരുണ്ട

ശീഹോർ: (1ദിന, 13:5; യിരെ, 2:18), സീഹോർ: യോശു, 13:3; യെശ, 23:3). തിരുവെഴുത്തുകളിൽ മിസ്രയീമിലെ നൈൽ നദിക്കു നല്കിയിട്ടുള്ള ഒരു പേര്. യെശ, 23:3). “ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?” (യിരെ, 2:18). ചിലരുടെ അഭിപ്രായത്തിൽ വാദി എൽ ആറിഷ് (മിസയീമിലെ നദി) ആണ് യോശുവ 13:3-ലെ സീഹോറും, 1ദിന, 3:5-ലെ ശീഹോറും.

യോർദ്ദാൻ നദി

യോർദ്ദാൻ നദി (river Jordan)

പേരിനർത്ഥം – താഴോട്ടൊഴുകുന്നത്

ഈജിപ്റ്റിലെ പത്തൊമ്പതാം രാജവംശത്തിന്റെ കാലത്തുള്ള രേഖകളിലാണ് യോർദ്ദാന്റെ പേർ ആദ്യം പ്രത്യക്ഷപ്പെടുന്നത്. യാ-അർ-ദു-നാ എന്ന രൂപമാണ് കാണുന്നത്. യാർദോൻ എന്നി കനാന്യരൂപത്തിനു തുല്യമാണിത്. പഴയനിയമത്തിലെ യാർദേൻ അരാമ്യരൂപമാണ്. ‘യാർഡാനീസ്’ എന്ന ഗ്രീക്കു രൂപത്തിൽ നിന്നാണു് ഇംഗ്ലീഷിലെ ജോർഡാന്റെ (Jordan) നിഷ്പത്തി. പലസ്തീനിലെ ഏറ്റവും നീളം കൂടിയ നദിയാണ് യോർദ്ദാൻ. വടക്കു ഹെർമ്മോൻ പർവ്വതത്തിൽ നിന്നുത്ഭവിച്ചു ചാവുകടലിൽ പതിക്കുന്നു. മിക്കവാറും പലസ്തീന്റെ മുഴുവൻ നീളവും ഇതു താണ്ടുന്നു. നദിയുടെ ദൈർഘ്യം ഏകദേശം 105 കി.മീറ്റർ ആണ്. എന്നാൽ വക്രഗതി മൂലം അതിനു 320 കി.മീറ്ററോളം നീളമുണ്ട്. ഏറ്റവും കൂടിയ വീതി ഏകദേശം 200 മീറ്റർ ആണ്. 

ലെബാനോൻ പർവ്വതനിരകളിൽ നിന്നുത്ഭവിക്കുന്ന നാലു തോടുകളാണ് യോർദ്ദാൻ നദിയായി മാറുന്നത്. 1. നഹ്ർ ബറൈഘിത് (Nahr Bareighit), 2. നഹ്ർ ഹസ്ബനി (Nahr Hasbany), 3. നഹ്ർ ലെദ്ദാൻ (Nahr Leddan), 4. നഹർ ബനിയാസ് (Nahr Banias). ഇവ നാലും ഹ്യൂളാ തടാകത്തിൽ പതിക്കുന്നു. തടാകം സമുദ്രനിരപ്പിൽ നിന്നു 70 മീറ്റർ ഉയരെയാണ്. 17 കി.മീറ്റർ തെക്കു ഗലീലാ തടാകത്തിൽ എത്തുമ്പോഴേക്കും ഈ നദി മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും 200 മീറ്റർ താഴെയാകും. അവിടെ നിന്നും ഒഴുകി ചാവുകടലിന്റെ വടക്കുഭാഗത്തു എത്തുമ്പോൾ നദി സമുദ്രനിരപ്പിൽ നിന്നും 393 മീറ്റർ താഴെയാണ്. ഈ കാരണത്താൽ യോർദ്ദാൻ (നിമ്നഗ) എന്ന് പേരു നദിക്കു അന്വർത്ഥമത്രേ. ഹ്യൂളാ തടാകത്തിൽ നിന്നും ചാവുകടൽ വരെ വെറും 120 കി.മീ. ദൂരമേ ഉള്ളുവെങ്കിലും അതിന്റെ ഇരട്ടി ദൂരം നദി വളഞ്ഞു പുളഞ്ഞു ഒഴുകുകയാണ്. ബൈബിളിൽ വളരെയധികം പരാമർശങ്ങളും സൂചനകളും ഉള്ള നദിയതേ ഇത്.  

പലസ്തീനിലെ ഏറ്റവും വലിയ നദിയാണ് യോർദ്ദാൻ അതിനു മറ്റു നദികളിൽ നിന്നൊരു പ്രത്യേകതയുണ്ട്. ഗലീലാക്കടലിനും ചാവുകടലിനുമിടയ്ക്കു യോർദ്ദാൻ നദിക്കു 27 അതിദ്രുത ജലപാതങ്ങൾ ഉള്ളതുകൊണ്ടു ഗതാഗതം സുഗമമല്ല. താഴ്വര ചതുപ്പായതുകൊണ്ടും, അത്യുഷ്ണം, വന്യമൃഗബാഹുല്യം എന്നിവ നിമിത്തവും യിസായേലിന്റെ ചരിത്രത്തിൽ യോർദ്ദാൻ തീരത്തു ഒരു വലിയ പട്ടണവും പണിതിട്ടില്ല. ജോർജ്ജ് ആഡംസ്മിത്ത് യോർദ്ദാൻ താഴ്വരയെക്കുറിച്ചു രേഖപ്പെടുത്തി: “യോർദ്ദാൻ താഴ്വരയ്ക്കു കിടപിടിക്കുന്ന ഒന്നു മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലുണ്ടായിരിക്കാം; എന്നാലീ ഗ്രഹത്തിൽ ഒന്നുമില്ല.” യോർദ്ദാന്റെ പ്രധാന പോഷകനദികളാണ് യാർമ്മൂക്കും യബ്ബോക്കും. ഗലീലാക്കടലിനു 6 കി.മീറ്റർ തെക്കായി യാർമ്മൂക്ക് നദി യോർദ്ദാനിൽ ചേരുന്നു. ഇതോടുകൂടി യോർദ്ദാനിലെ വെള്ളം ഇരട്ടിക്കുന്നു. വടക്ക് യാർമ്മൂക്കിനും യബ്ബോക്കിനും ഇടയ്ക്കു 9 നീർത്തോടുകൾ കൂടി യോർദ്ദാൻ നദിയുടെ കിഴക്കു ഭാഗത്തു ചേരുന്നു. ഇക്കാരണത്താലാണ് സുക്കോത്ത്, സാരെഥാൻ, സാഫോൻ, യാബേശ്, ഗിലെയാദ്, പെല്ല എന്നീ പ്രധാന പട്ടണങ്ങൾ യോർദ്ദാന്റെ കിഴക്കെ തീരത്തു സ്ഥിതിചെയ്യുന്നതു. ജലസേചന സൗകര്യം ഹേതുവായിട്ടാണു ലോത്ത് യഹോവയുടെ തോട്ടം പോലെ (ഉല്പ, 13:10) ഇവിടം കണ്ടത്. 

കുറേക്കൂടി വടക്കുള്ള യാബേശിലെ ഒരു പോഷക അരുവിയാണ് കൈരീത്ത് തോട്. ആഹാബിനെ ഭയന്നു ഏലീയാവു ഒളിച്ചതു കെരീത്ത് തോടിന്നരികയായിരുന്നു. (1രാജാ, 17:1-7). യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഫാത്തിനും മദ്ധ്യേയായിരുന്നു ശലോമോൻ താമ്രംകൊണ്ടും കളിമണ്ണുകൊണ്ടും ഉപകരണങ്ങൾ നിർമ്മിച്ചത്. (1രാജാ, 7:46; 2ദിന, 4:17). നദിയുടെ ഈ ഭാഗത്തു അനേകം കടവുകൾ ഉണ്ട്. റോമാക്കാരുടെ ഭരണകാലത്താണ് ഇവിടെ പാലം നിർമ്മിച്ചത്. യബ്ബോക്കു കടവിലുടെയാണ് അബ്രാഹാമും യാക്കോബും യോർദ്ദാൻ കടന്നത്. (ഉല്പ, 32:10). ഗിദെയോൻ ഓടിച്ച മിദ്യാന്യർ യോർദ്ദാനെ കടന്നതും ഇവിടെ അടുത്തു തന്നെയായിരിക്കണം. (ന്യായാ, 7:24; 8:4,5). അബ്ശാലോമിന്റെ മത്സരത്തിൽ ദാവീദ് രണ്ടുപ്രാവശ്യം യോർദ്ദാൻ കടന്നു. (2ശമൂ, 17:22-24; 19;15-18). യബ്ബോക്കുനദി ചേരുന്നിടം മുതൽ ചാവുകടൽവരെ ദ്രുതഗതിയിൽ ഒഴുകുന്നതിനാൽ ഈ പ്രദേശത്തു വച്ചു നദി കടക്കുക പ്രയാസമാണ്. യിസ്രായേൽ ജനം അത്ഭുതകരമായി യോർദ്ദാൻ നദി കടന്നു പലസ്തീനിൽ പ്രവേശിച്ചതു യെരീഹോപട്ടണത്തിനു 26 കി.മീറ്റർ വടക്കുള്ള ആദാം പട്ടണത്തിന്റെ സമീ പത്തുകൂടിയായിരുന്നു. (യോശു, 3:1-17; 4:1-24; സങ്കീ, 114:3, 5). യബ്ബോക്കിനും ബേത്ത് നിമ്രാമിനും ഇടയ്ക്കുള്ള 26 കി.മീറ്റർ ദൂരം (യെശ, 15:6) നീർത്തോടുകൾ ഒന്നും യോർദ്ദാനിൽ ചേരുന്നില്ല. തന്മൂലം ഇവിടെ ജനവാസം കുറവാണ്. 

യോർദ്ദാൻ താഴ്വരയിലെ ജന്തുക്കളും സസ്യങ്ങളും വിചിത്രങ്ങളാണ്. യോർദ്ദാൻ നദിയിൽ കാണപ്പെടുന്ന മുപ്പതു ജാതി (species) മത്സ്യങ്ങളിൽ പതിനാറു ജാതി മറ്റൊരിടത്തുമില്ല. ഇവിടെയുള്ള 45 ജാതി പക്ഷികളിൽ 23 ജാതി ഈ പ്രദേശത്തു മാത്രമുള്ളതാണ്. വേർതിരിച്ചറിഞ്ഞിട്ടുള്ള 162 ജാതി സസ്യങ്ങളിൽ 135 ജാതി ആഫ്രിക്കയിലുണ്ട്.  

ചാവുകടലിനടുത്തു യോർദ്ദാൻ നദിയുടെ പശ്ചിമതീരത്തു ഗില്ഗാൽ സ്ഥിതിചെയ്യുന്നു. ദൈവകല്പനപ്രകാരം യിസായേൽമക്കൾ ഇവിടെ പന്ത്രണ്ടു കല്ലുകൾ സ്ഥാപിച്ചു. (യോശു, 4:19,20). ഗില്ഗാൽ പില്ക്കാലത്തു ഒരു പ്രധാന മതകേന്ദ്രമായിത്തീർന്നു. (1ശമു, 7:16; 10:8). 1948-ൽ പലസ്തീൻ വിഭജിക്കപ്പെട്ടപ്പോൾ യോർദ്ദാൻ താഴ്വരയിലെ സിംഹഭാഗവും യോർദ്ദാൻ രാജ്യത്തോടു ചേർന്നു. യോർദ്ദാൻ നദിയെ മരണത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. മിസ്രയീമിൽ നിന്നു വീണ്ടെടുക്കപ്പെട്ട യിസ്രായേൽ മക്കൾക്കു വാഗ്ദത്തനാടായ കനാനിൽ പ്രവേശിക്കുന്നതിനു മുമ്പു യോർദ്ദാൻ കടക്കേണ്ടിയിരുന്നു. വിശ്വാസിക്കും വാഗ്ദത്തദേശമായ സ്വർഗ്ഗത്തെ പ്രാപിക്കുന്നതിനു മുമ്പു മരണം പ്രാപിക്കേണ്ടതുണ്ട്. യോർദ്ദാൻ നദിക്കു ശുദ്ധീകരണമായും ബന്ധമുണ്ട്. നയമാൻ കുഷ്ഠരോഗത്തിൽ നിന്നു ശുദ്ധനായതു യോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം മുങ്ങിയാണ്. (2രാജാ, 5:15). യോഹന്നാൻ സ്നാപകൻ സ്നാനം നല്കിയത് യോർദ്ദാൻ നദിയിലായിരുന്നു. (മത്താ, 3:6; യോഹ, 1:28). മൂന്നുപ്രാവശ്യം യോർദ്ദാൻ നദി വിഭജിക്കപ്പെട്ടതായി തിരുവെഴുത്തുകളിൽ കാണുന്നു . ഇതിലൊന്നു യിസ്രായേൽ ജനം യോർദ്ദാനക്കരെ കടക്കുമ്പോഴായിരുന്നു. (യോശു, 3:16). ഏലീയാവും എലീശയും പുതപ്പുകൊണ്ടു അടിച്ചു നദിയെ രണ്ടായി വിഭജിച്ചു. (2രാജാ, 2:5-15).