Category Archives: Uncategorized

യെശയ്യാവ്

യെശയ്യാ പ്രവാചകന്റെ പുസ്തകം (Book of Isaiah)

പഴയനിയമത്തിലെ ഇരുപത്തിമൂന്നാമത്തെ പുസ്തകം. എബ്രായ കാനോനിൽ പിൻപ്രവാചകന്മാരിലെ ആദ്യ പുസ്തകമാണ്. എബ്രായ പ്രവാചകന്മാരിൽ അദ്വിതീയനാണ് യെശയ്യാവ്. ശൈലിയുടെ മനോഹാരിത, വിഷയവൈവിധ്യം, ഭാവനാവൈഭവം എന്നിവയിൽ യെശയ്യാ പ്രവചനം അതുല്യമാണ്. യെഹൂദാ രാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്ക്കീയാവു എന്നീ നാലു പേരുടെ വാഴ്ചക്കാലത്താണ് യെശയ്യാവ് പ്രവചിച്ചത്. പ്രവചന കാലം 740-700 ബി.സി. 

ഗ്രന്ഥകർത്താവ്: പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം വരെ മുഴുവൻ പ്രവചനത്തിന്റെയും കർത്താവായി യെശയ്യാവ് സർവ്വാദൃതനായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി പുസ്തകത്തിന്റെ ഏകത്വം വിവാദ വിഷയമായി തീർന്നിരിക്കുകയാണ്. കാരണം പുതിയ രേഖകളുടെ കണ്ടു പിടിത്തമല്ല, പ്രത്യുത പ്രവചനത്തിന്റെ നേർക്കുള്ള ആധുനിക വീക്ഷണമാണ്. പ്രവാചകൻ തന്റെ കാലത്തുള്ള തലമുറയോടാണ് സംസാരിക്കുന്നതെന്നും ഭാവി തലമുറയോടല്ലെന്നും ഉള്ളതാണ് ഈ നവവീക്ഷണം. യെശയ്യാവ് 40-66 അദ്ധ്യായങ്ങൾ യെശയ്യാവിന്റെ രചനയല്ലെന്നു എ.ഡി. 1775-ൽ ജെ.സി. ഡോഡർ ലൈൻ വാദിച്ചു. അതോടുകൂടി ഒരു രണ്ടാം യെശയ്യാവിനെക്കുറിച്ചുള്ള ധാരണ പരന്നു. ബാബേൽ പ്രവാസത്തിന്റെ അന്ത്യത്തിനു തൊട്ടുമുമ്പു (550-539 ബി.സി.) അജ്ഞാതനായ ഈ എഴുത്തുകാരൻ രണ്ടാം ഭാഗം എഴുതി. യെശയ്യാവ് 55-66 അദ്ധ്യായങ്ങളുടെ എഴുത്തുകാരൻ ഒരു മൂന്നാം യെശയ്യാവാണെന്നു ഡ്യൂം (Duhm) വാദിക്കുകയുണ്ടായി. പലസ്തീനിൽ ജീവിച്ചിരുന്ന ഒരു ഏഴുത്തുകാരനായിരുന്നു 34-66 അദ്ധ്യായങ്ങൾ (36-39 അ. ഒഴികെ) എഴുതിയതെന്നു 1928-ൽ സി.സി. ടോറി തന്റെ :രണ്ടാം യെശയ്യാവു’ എന്ന ഗ്രന്ഥത്തിൽ സിദ്ധാന്തിച്ചു. 40-66 വരെയുള്ള അദ്ധ്യായങ്ങൾ ഒരു ഏകകമാണെന്നും അതിന്റെ രചനാസ്ഥലം പലസ്തീനാണെന്നും ഉള്ളതിനു മതിയായ തെളിവുകൾ ടോറി അവതരിപ്പിച്ചു. ചുരുക്കത്തിൽ യെശയ്യാവ് 1-39 അദ്ധ്യായങ്ങൾ ആമോസിന്റെ മകനായ യെശയ്യാവും 40-66 അദ്ധ്യായങ്ങൾ ബാബേൽ പ്രവാസത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന ഒരജ്ഞാതനാമാവായ ഗ്രന്ഥകാരനും എഴുതി എന്നതാണ് നിരൂപകന്മാരുടെ വാദം. തെളിവായി മൂന്നു വാദമുഖങ്ങൾ അവർ ഉന്നയിക്കുന്നു: 

1. 40-66 അദ്ധ്യായങ്ങൾ ബാബേൽ പ്രവാസത്തെ സംബന്ധിക്കുന്നതാകയാൽ ആമോസിന്റെ മകനായ യെശയ്യാവല്ല പ്രസ്തുത ഭാഗം എഴുതിയത്. പ്രവചനത്തിന്റെ ചരിത്രപരമായ ധർമ്മം യെശയ്യാവിന്റെ കർത്തൃത്വത്തിനെതിരാണ്. ഭാവി തലമുറയോടു ഭാവി കാര്യങ്ങൾ സംസാരിക്കുവാൻ ഒരു പ്രവാചകൻ പ്രവചനാത്മാവിനാൽ ഭാവിയിലേക്കു നയിക്കപ്പെടുകയില്ല. പ്രവചനത്തിന്റെ ഭാവികത്വം നിരൂപകർ നിഷേധിക്കുന്നു. തന്മൂലം പ്രവചനത്തിന്റെ രണ്ടാം ഭാഗത്തിന്റെ കർത്താവു യെശയ്യാവാണ് എന്ന പരമ്പരാഗത ധാരണയെ അവർ അംഗീകരിക്കുന്നില്ല. 

ഭാവികാര്യങ്ങൾ പ്രവചിക്കുക എന്നത് ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാണ്. പ്രവാചകന്മാർ ഭാവികാര്യങ്ങൾ പ്രവചിക്കുകയും അവരുടെ കാലത്തും പില്ക്കാലത്തും അവ നിറവേറുകയും ചെയ്തതിന്റെ തെളിവുകൾ തിരുവെഴുത്തുകളൽ ഉടനീളം കാണാം. പ്രവാസത്തിന്റെ 20-ാം വർഷത്തിൽ യെഹെസ്ക്കേൽ പ്രവാചകൻ ബാബിലോണിൽ നിന്നും യിസ്രായേൽ ദേശത്തേക്കു ദിവ്യദർശനങ്ങളിൽ നയിക്കപ്പെടുകയും സഹസ്രാബ്ദവാഴ്ചയിൽ യെരൂശലേമിൽ പണിയപ്പെടേണ്ട ആലയത്തിന്റെ ദർശനം കാണുകയും ചെയ്തു. (യെഹെ, 40-48). യഹോവയുടെ ആത്മാവിൽ യെഹെസ്ക്കേൽ പ്രവാചകനെ പുറപ്പെടുവിച്ചു അസ്ഥികൾ നിറഞ്ഞിരുന്ന താഴ്വരയുടെ നടുവിൽ നിറുത്തി (37:1) യിസ്രായേലിന്റെ ചിതറലും യഥാസ്ഥാപനവും കാണിച്ചു കൊടുത്തു. യോഹന്നാൻ അപ്പൊസ്തലനെ കർത്താവിന്റെ ദിവസത്തിലേക്കു കുട്ടിക്കൊണ്ടുപോയി, ഭാവി സംഭവങ്ങൾ മുഴുവൻ കാട്ടി ക്കൊടുത്തു. (വെളി, 4:1). പൗലൊസ് അപ്പൊസ്തലൻ മുന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു. (2കൊരി, 12:2-4). ഭാവികാര്യങ്ങൾ പ്രവചിച്ചിരിക്കുന്നതുകൊണ്ടു 40-66 അദ്ധ്യായങ്ങളുടെ എഴുത്തുകാരൻ യെശയ്യാവല്ല എന്നു സിദ്ധാന്തിക്കുകയാണെങ്കിൽ 1-39 വരെയുള്ള അദ്ധ്യായങ്ങളുടെ എഴുത്തുകാരനും യെശയ്യാവല്ലെന്നു പറയേണ്ടിവരും. കാരണം ആദ്യഭാഗത്തും അനേകം ഭാവിപ്രവചനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് ഏറെത്താമസിയാതെയും ചിലതു വളരെ പിന്നീടും നിറവേറുകയുണ്ടായി. സൻഹേരീബിൽ നിന്നുള്ള മോചനം (യെശ, 37), ദമ്മേശെക്കിന്റെ പരാജയം (8:4, 7), മേദ്യർ ബാബിലോൺ കീഴടക്കുന്നത് (13:17), ബാബിലോണിന്റെ ശൂന്യാവസ്ഥ (13:19-20) എന്നിവ നോക്കുക. 

പാർസിരാജാവായ കോരെശിനെ (539-530 ബി സി) പേരിനാൽ നിർദ്ദേശിച്ചിരിക്കുന്നതാണ് യെശയ്യാവ് 40-55-ന്റെ രചനയെ പ്രവാസകാലവുമായി ബന്ധിപ്പിക്കുവാനൊരു കാരണം. യെശയ്യാവ് 44:28-ലും 45:1-ലും കോരെശിന്റെ പേർ പറഞ്ഞിട്ടുണ്ട്. മൂന്നു പരിഹാര മാർഗ്ഗങ്ങളാണ് ഈ പ്രശ്നത്തിനു നിർദ്ദേശിച്ചിട്ടുള്ളതാ. 1. ഈ ഭാഗം പ്രവാസകാല രചനയെന്നു കണക്കാക്കുക. 2. യാഥാസ്ഥിതിക പണ്ഡിതന്മാർ പരിഗണിക്കുന്നതു പോലെ ഈ ഭാഗം കോരെശ് ചക്രവർത്തിയെക്കുറിച്ചുള്ള പ്രാവചനിക പരാമർശം എന്നു ചിന്തിക്കുക. യോശീയാ രാജാവിന്റെ പേർ ജനനത്തിനു മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പു പ്രവചിച്ചിരുന്നതു പോലെ (1രാജാ, 13:2) കോരെശിന്റെ പേർ ഒന്നര നൂറ്റാ ണ്ടുകൾക്കു മുമ്പു പ്രവചിച്ചിരുന്നു എന്നു മനസ്സിലാക്കുന്നതിൽ അപാകതയൊന്നുമില്ല. യെശയ്യാ പ്രവാചകന്റെ സമകാലികനായ മീഖാ മശീഹയുടെ ജനനസ്ഥലം ബേത്ത്ലേഹമാണെന്നു കൃത്യമായി പ്രവചിച്ചു. (മീഖാ, 5:2; മത്താ, 2:6). 3. പ്രവാസാനന്തരകാലത്തു ജീവിച്ചിരുന്ന ഒരു പകർപ്പെഴുത്തുകാരൻ വിശദീകരണക്കുറിപ്പായി കോരെശിന്റെ പേർ ചേർത്തു എന്നു കരുതുക. അടുത്തടുത്ത വാക്യങ്ങളിൽ കോരെശിന്റെ പേർ കാണപ്പെടുന്നത് തങ്ങളുടെ വാദത്തിനനുകൂലമായി ഈ ചിന്താഗതിയെ പിന്താങ്ങുന്നവർ ചൂണ്ടിക്കാണിക്കുന്നു. 

2. യെശയ്യാവു 1-39 അദ്ധ്യായങ്ങളിലെ ശൈലിയും 40-66 അദ്ധ്യായങ്ങളിലെ ശൈലിയും വ്യത്യസ്തമാണ്. തന്മൂലം ഇരു ഭാഗങ്ങളുടെയും കർത്താവു ഒരാളല്ല. 

യെശയ്യാവിന്റെ പ്രവചനകാലം 40 വർഷത്തോളം ദീർഘമാണ്. ഈ നീണ്ട കാലയളവിനുള്ളിൽ ശൈലിയിൽ ഉണ്ടാകുന്ന മാറ്റം സ്വാഭാവികമാണ്. വിഷയത്തിന്റെ സ്വഭാവമനുസരിച്ചു ശൈലി മാറ്റുക എന്നതും ഒരു നല്ല എഴുത്തുകാരന്റെ സവിശേഷതയാണ്. സാഹിത്യകൃതികൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. യെശയ്യാ പ്രവചനത്തിന്റെ ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തും കാണപ്പെടുന്ന ശൈലീ സാമ്യങ്ങൾ ശ്രദ്ധേയമാണ്.  ‘യിസ്രായേലിന്റെ പരിശുദ്ധൻ’ എന്നു യെശയ്യാവു ദൈവത്തെ വിശേഷിപിക്കുന്നു. ഈ പ്രയോഗം ആദ്യത്തെ 39 അദ്ധ്യായങ്ങളിൽ 12 പ്രാവശ്യവും ഒടുവിലത്തെ 27 അദ്ധ്യായങ്ങൾളിൽ 14 പ്രാവശ്യവും കാണുന്നു. പ്രവചനത്തിന്റെ ഏകത്വം വ്യക്തമാക്കുന്ന തെളിവാണിത്. ചില വാക്യങ്ങളും വാക്യാംഗങ്ങളും ഇരുഭാഗത്തും ഒന്നുപോലെ കാണപ്പെടുന്നുണ്ട്. ഉദാ: 1. യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു. (യെശ, 1:20; 40:5). 2. അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും. (യെശ, 35:10; 51:11). 3. യിസായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കും. (യെശ, 11:12; 56:8). 

3. ഇരുഭാഗങ്ങളിലെയും ദൈവശാസ്ത്രപരമായ ധാരണകളുടെ വൈവിധ്യം ചില വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 1. ഒന്നാം ഭാഗത്തു ദൈവത്തിന്റെ മഹത്വമാണു വർണ്ണിക്കപ്പെടുന്നത്; രണ്ടാം ഭാഗത്തു ദൈവത്തിന്റെ അനന്തതയും. ആദ്യഭാഗത്തു യഹോവ അന്യദേവന്മാരെക്കാൾ ഉയർന്നിരിക്കുന്നതായി പറയുമ്പോൾ, രണ്ടാം ഭാഗത്തു അന്യദേവന്മാരുടെ അസ്തിത്വത്തെ നിഷേധിച്ചിരിക്കുന്നു. 2. ഒരു ശേഷിപ്പിനെക്കുറിച്ചുള്ള ഊന്നൽ ഒന്നാം ഭാഗത്തുണ്ട്. അവർ യെരൂശലേമിലെ വിശ്വസ്തരാണ്. എന്നാൽ രണ്ടാം ഭാഗത്തു പറയപ്പെടുന്ന ശേഷിപ്പു പ്രവാസത്തിൽ നിന്നു മടങ്ങി വരാനിരുന്ന വിശ്വസ്തരായ പ്രവാസിഗണമാണ്. 3. ആദ്യഭാഗത്തു പ്രവചിക്കപ്പെട്ട മശീഹാരാജാവ് രണ്ടാം ഭാഗത്തു ദാസനായി മാറുന്നു. ഈ വാദഗതികൾ ബാലിശമെന്നേ പറയേണ്ടതുള്ളൂ. സന്ദർഭവുമായി പൊരുത്തപ്പെടാത്ത ഉൗന്നലും ആവർത്തനവും ഗ്രന്ഥത്തിന്റെ സംവിധാന ശൈഥില്യത്തിനു കാരണമാവുകയേ ഉള്ളൂ. 

പ്രവചനത്തിന്റെ ഏകത്വം: യെശയ്യാപ്രവചനത്തിന്റെ ഏകത്വം പുതിയനിയമം വ്യകതിമായി അംഗീകരിക്കുന്നു. പുതിയ നിയമത്തിൽ ഏറ്റവും അധികം ഉദ്ധരിക്കപ്പെടുന്ന പ്രവചനം യെശയ്യാവിന്റേതാണ്. യെശയ്യാ പ്രവാചകൻ പറഞ്ഞു, എഴുതി എന്നിങ്ങനെയുള്ള അനുബന്ധ വാക്യത്തോടു കൂടി യെശയ്യാ പ്രവചനത്തിൽ നിന്നുള്ള 21 ഉദ്ധരണികൾ പുതിയനിയമത്തിലുണ്ട്. 

ക്രമസംഖ്യ – പുതിയനിയമം – യെശയ്യാവു 

1. മത്താ, 3:6       — യെശ, 40:3.

2. മത്താ, 8:17     — യെശ, 5:3,4.

3. മത്താ, 12:17   — യെശ, 42:1.

4. മത്താ, 13:14   — യെശ, 6:9,10.

5. മത്താ, 15:7     — യെശ, 29:13.

6. മർക്കൊ, 1:2   — യെശ, 40:3.

7. മർക്കൊ, 7:6   — യെശ, 29:13.

8. ലൂക്കൊ, 3:4    — യെശ, 40:3-5.

9. ലൂക്കൊ, 4:17  — യെശ, 61:1,2.

10. യോഹ, 1:23  — യെശ, 40:3.

11. യോഹ, 12:38 — യെശ, 53:1.

12. യോഹ, 12:39 — യെശ, 6:9,10.

13. യോഹ, 12:41 — യെശ, 53:1

14. പ്രവൃ, 8:28      — യെശ, 53:7,8.

15. പ്രവൃ, 8:30      — യെശ, 53:7,8.

16. പ്രവൃ, 8:32      — യെശ, 53:7,8.

17. പ്രവൃ, 28:25.   — യെശ, 6:9,10.

18. റോമ, 9:27.    — യെശ, 10:22,23.

19. റോമ, 9:29     — യെശ, 1:9.

20. റോമ, 10:16.  — യെശ, 53:1.

21. റോമ, 10:20.  — യെശ, 65:1.

യോഹന്നാൻ 12:38-41-ൽ യെശയ്യാ പ്രവചനത്തിൽ നിന്നും രണ്ടുദ്ധരണികൾ (53:1; 6:9,10) ഒരുമിച്ചു ചേർത്തിരിക്കുകയാണ്. ഇതു യെശയ്യാ പ്രവചനത്തിന്റെ ഏകത്വത്തെ വ്യക്തമാക്കുന്നു. റോമ, 9:27-ൽ; യെശ, 10:2, 23 എന്നീ വാക്യങ്ങളും, റോമ, 10:16, 20-ൽ യെശ, 53:1; 65:1 എന്നീ വാക്യങ്ങളും ഉദ്ധരിച്ചുകൊണ്ടു ‘യെശയ്യാവു പറഞ്ഞു’ എന്നു പൗലൊസ് രേഖപ്പെടുത്തി. പേർ പറയാതെ തന്നെ ഈ പ്രവചനത്തിൽ നിന്നുള്ള അനേകം ഉദ്ധരണികളും പരാമർശങ്ങളും പുതിയ നിയമത്തിലുണ്ട്. പഴയനിയമത്തിലെ സുവിശേഷകൻ എന്നാണ് യെശയ്യാവ് അറിയപ്പെടുന്നത്. നസറെത്തിൽ വച്ചു യേശു പരസ്യശുശ്രൂഷ ആരംഭിച്ചതുതന്നെ യെശയ്യാവ് 61-ൽ നിന്നു വായിച്ചു, അതു തന്നെ  ചൂണ്ടിക്കാണിക്കുന്നു എന്നു പ്രസ്താവിച്ചുകൊണ്ടാണ്. (ലൂക്കൊ. 4:17-21). 

അപ്പോക്രിഫാ ഗ്രന്ഥമായ പ്രഭാഷകനിൽ യെശയ്യാവ് 40:1, 61:1,2 എന്നീ ഭാഗങ്ങൾ ഉദ്ധരിച്ചശേഷം യെശയ്യാവ് സീയോനിൽ വിലപിച്ചവരെ സമാശ്വസിപ്പിച്ചുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. അതിൽ നിന്നും ബി.സി. രണ്ടാം നൂറ്റാണ്ടിൽ തന്നെ പ്രവചനത്തിന്റെ ഗ്രന്ഥകാരൻ യെശയ്യാവാണെന്നു വിശ്വസിച്ചിരുന്നതായി കാണാം. കോരെശ് ചക്രവർത്തി തന്നെക്കുറിച്ചു യെശയ്യാ പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങൾ (44:26-28; 45:1-6) വായിക്കുകയും പ്രവാസികൾക്കു മടങ്ങിപ്പോകുവാൻ അനുവാദം നല്കുകയും ചെയ്തു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചാവുകടൽ ചുരുളുകളിൽ 66 അദ്ധ്യായങ്ങളും തുടർച്ചയായി കാണപ്പെടുന്നു. പ്രവാസത്തിനു മുമ്പു ജീവിച്ചിരുന്ന സെഫന്യാവ്, നഹും, യിരെമ്യാവ് തുടങ്ങിയവർ യെശയ്യാ പ്രവചനത്തിന്റെ രണ്ടാം ഭാഗത്തു നിന്നും സൂചനകളോ ഉദ്ധരണികളോ നല്കുന്നുണ്ട്. (നഹും, 1:15 – യെശ, 52:7; യിരെ, 31:35 – യെശ, 51:15; യിരെ, 10:1-16 – യെശ, 41:7; 44:15-25; സെഫ, 2:15 – യെശ, 47:8, 10). മേല്പറഞ്ഞ പ്രവാചകന്മാരുടെ കാലത്തിനു മുമ്പു തന്നെ യെശയ്യാ പ്രവചനത്തിലെ അവസാന അദ്ധ്യായങ്ങൾ എഴുതപ്പെട്ടു കഴിഞ്ഞു എന്നു ഈ ഉദാഹരണങ്ങളിൽ നിന്നു മനസ്സിലാക്കാം. ബാബേൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ പ്രവചനങ്ങൾ (യെശ, 40-66അ.) നല്കിയ ഒരു പ്രവാചകൻ സ്വന്തം പേരു വെളിപ്പെടുത്താതെ അപ്രത്യക്ഷനായി എന്നതു അത്ഭുതമായിരിക്കുന്നു. അതിലേറെ അത്ഭുതകരമാണ് അജ്ഞാത കർത്തൃകങ്ങളായ രണ്ടോ മൂന്നോ രചനകൾ ഒരു ആമോസിന്റെ മകനായ യെശയ്യാവിന്റെ തലയിൽ ചുമത്തി എന്നത്. ഈ വൈരുദ്ധ്യകഥനങ്ങൾക്കു പരിഹാരം യെശയ്യാപ്രവചനത്തിന്റെ ഐക്യം അംഗീകരിക്കുക മാത്രമാണ്. 

പ്രധാന പ്രമേയം: യെശയ്യാപ്രവചനത്തിലെ പ്രധാനപ്രമേയം വീണ്ടെടുപ്പാണ്. ദൈവത്തിന്റെ മഹത്വം, പരിശുദ്ധി, പാപത്തോടുള്ള വെറുപ്പ്, വിഗ്രഹാരാധനയുടെ മൗഢ്യം, ദൈവത്തിന്റെ കൃപയും, കനിവും, ആർദ്രസ്നേഹവും, അനുസരണത്തിൻ്റെ അനുഗ്രഹങ്ങൾ എന്നിവ ആവർത്തിക്കപ്പെടുന്ന പ്രമേയങ്ങളാണ്. വാഗ്ദത്ത മശീഹയുടെ സ്വഭാവം വെളിപ്പെടുത്തുന്ന പ്രയോഗങ്ങൾ യെശയ്യാ പ്രവചനത്തിൽ സുലഭമാണ്. അത്ഭുതമന്ത്രി (9:6, ഒ.നോ. 25:1; 28:29; 29:14; 19:17; 40:10, 13), വീരനാം ദൈവം (9:6, ഒ.നോ. 30:29; 33:13; 40:17, 26; 42:13), നിത്യപിതാവു (9:6, ഒ.നോ. 26:4; 40:28; 45:17), സമാധാന പ്രഭു (9:6, ഒ.നോ. 26:12; 45:7; 52:7; 53:5:55:12; 57:19; 66:12). പ്രകൃതി സൗന്ദര്യത്തിന്റെ കറയറ്റ വർണ്ണന പ്രവചനത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാണ്. ഉദാ: 35അ. ‘പെരുവഴി’ പ്രവചനത്തിലിടയ്ക്കിടെ കാണാം. (11:16; 19:23; 33:8; 35:8; 36:2; 40:3; 49:11; 57:14; 62:10). രാജാവിന്റെയും രാജ്യത്തിന്റെയും ആഗമനത്തിനു വിഘ്നമായി നില്ക്കുന്ന എല്ലാ ദുർഘടങ്ങളും മാറുകയും യഹോവയുടെ മഹത്വം വെളിപ്പെടുകയും സകല ജഡവും ഒരുപോലെ അതിനെ കാണുകയും ചെയ്യും. (40:5).

പ്രധാന വാക്യങ്ങൾ: 1. “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടയിൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” യെശയ്യാ 6:8.

2. “അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.” യെശയ്യാ 7:14.

3. “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” യെശയ്യാ 9:6.

4.  സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” യെശയ്യാ 45:22.

5. “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.” യെശയ്യാ 53:4-6.

6. “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർ‍പ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർ‍വ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” യെശയ്യാ 65:25.

7. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർ‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?” യെശയ്യാ 66:1.

8. “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു.” യെശയ്യാ 66:22.

വിഷയാപഗ്രഥനം: I. യെഹൂദയെയും യെരൂശലേമിനെയും സംബന്ധിക്കുന്ന പ്രവചനങ്ങൾ: 1:1-12:6.

1. പൊതു മുഖവുര: 1:1:31.

2.  യിസ്രായേലിന്റെ ശുദ്ധീകരണവും സഹൃസാബ്ദ അനുഗ്രഹങ്ങളും: 2:1-4:6.

3. മുന്തിരിത്തോട്ടത്തെ കുറിച്ചുള്ള ഗീതം അഥവാ ഉപമ: 5:1-30.

4. പ്രവാചകന്റെ ദർശനവും നിയോഗവും: 6:1-13.

5. ഇമ്മാനുവേലിനെ കുറിച്ചുള്ള പ്രവചനം: 7:1-25.

6. അശ്ശൂർ ആക്രമണത്തെ കുറിച്ചുള്ള പ്രവചനം: 8:1-22.

7. മശീഹയെക്കുറിച്ചുള്ള പ്രവചനം: 9:1-21.

8. അശ്ശൂരിന്റെ ശിക്ഷ: 10:1-34.

9. മശീഹയുടെ വാഴ്ച: 11:1-12:6. ദേശം നാശത്തിലേക്ക്; രക്ഷകൻ രക്ഷിക്കുന്നു: 9:8-10:34. യിസ്രായേലിന്റെ ഭാവി പ്രത്യാശ: മശീഹയുടെ ഭരണം: 11:1-12:6. 

ll. ജാതികൾക്കെതിരെയുള്ള പ്രവചനങ്ങൾ: 13:1-23:18.

1. ബാബിലോൺ: 13:1-14:23 

2. അശ്ശൂർ: 14:24-27.

3. ഫെലിസ്ത്യ: 14:28-32.

4. മോവാബ്: 15:1-16:14.

5. ദമ്മേശെക്ക്: 17:1-14.

6. കുശ്: 18:1-7.

7. മിസ്രയീം: 19:1-25.

8. അശ്ശൂർ ആക്രമണം: 20:1-6.

9. മരുഭൂമി പ്രദേശങ്ങൾ: 21:1-22:25.

10. സോർ: 23:1-18.

Ill. രാജ്യസ്ഥാപനത്തെ സംബന്ധിച്ചുള്ള പ്രവചനം: 24:1-27:13 . 

IV. യെഹൂദയെയും അശ്ശൂരിനെയും സംബന്ധിച്ചുള്ള പ്രവചനങ്ങൾ: 28:1-35:10.

1. അപകടവും വീണ്ടെടുപ്പം: 28:1-33:24.

2. യഹോവയുടെ ദിവസം: 34:1-17.

3. സഹസ്രാബ്ദ വാഴ്ചയിലെ അനുഗ്രഹങ്ങൾ: 35:1-10.

V. ഹിസ്ക്കീയാ രാജാവിന്റെ വാഴ്ചയിലെ സംഭവങ്ങൾ: 36:1-39:8.

1. സൻഹേരീബിന്റെ ആക്രമണം: 36:1-37:38.

2. ഹിസ്കീയാവിന്റെ രോഗം, ശാന്തി ൾ, സ്തോത്രഗീതം: 38:1-22.

3. ഹിസ്കീയാവിന്റെ അഹങ്കാരം: 39:1-8.

VI . യിസ്രായേലിന്റെ ഭാവി മഹത്വം: 40:1-66:24. 

1. യിസ്രായേലിനു ആശ്വാസവും സുരക്ഷയും: 40:1-41:29.

2. യഹോവയുടെ ദാസൻ: 42:1-25. 

3. യിസായേലിന്റെ യഥാസ്ഥാപനം: 43:1-45:25.

4. ബാബിലോന്യ വിഗ്രഹങ്ങളുടെയും ബാബിലോണിന്റെയും തകർച്ച: 46:1-47:15.

5. യിസ്രായേലിന്റെ അവിശ്വസ്തത: 48:1-22.

VII. വീണ്ടെടുപ്പുകാരനായ മശീഹാ: 49:1-57:21.

1. മശീഹയുടെ വിളിയും വേലയും: 49:1-26.

2. അവന്റെ അനുസരണം: 50:1-11. 

3. യിസ്രായേലിന്റെ വീണ്ടെടുപ്പ്: 51:1-52:12.

4. മശീഹയുടെ കഷ്ടാനുഭവം: 52:13-53:12.

5. വീണ്ടെടുക്കപ്പെട്ട യിസ്രായേലിന്റെ സന്തോഷം: 54:1-17.

6. ആഗോള രക്ഷ: 55:1-13.

7. നീതിയ്ക്കായുള്ള ആഹ്വാനം: 56:1-57:21.

VII. അന്തിമ സംഘർഷവും ഭാവി മഹത്വവും: 58:1-66:24.

1. യഥാർത്ഥ അനുതാപം: 58:1-14.

2. സീയോന്റെ വീണ്ടെടുപ്പുകാരൻ: 59:1-21.

3. സീയോന്റെ ഭാവി മഹത്വം: 60:1-22.

4. പീഡിതർക്കു സദ്വർത്തമാനം: 61:1-11.

5. യെരുശലേമിന്റെ ഭാവി മഹത്വം: 62:1-11.

6. യിസ്രായേലിന്റെ ശത്രുക്കളുടെമേൽ മശീഹയുടെ ജയം: 63:1-14.

7. ശേഷിപ്പിന്റെ പ്രാർത്ഥന: 63:15-64:12.

8. പുതിയ ആകാശവും പുതിയ ഭൂമിയും: 65:1-25.

9. സീയോന്റെ ഭാവി പ്രത്യാശ: 66:1-24.

ഉത്തമഗീതം

ഉത്തമഗീതം (Song of Songs)

പഴയനിയമത്തിലെ ഇരുപത്തിരണ്ടാമത്തെ പുസ്തകം. എബ്രായ ബൈബിളിൽ ഉത്തമഗീതം ഷീർഹഷ്ഷീറീം (പാട്ടുകളുടെ പാട്ട്) എന്ന പേരിലറിയിപ്പെടുന്നു. ഇയ്യോബിനുശേഷം വരുന്ന മെഗില്ലോത്ത് അഥവാ ചുരുളുകളിൽ ആദ്യത്തേതാണിത്. സെപ്റ്റ്വജിന്റിലും അതിനെ പിന്തുടരുന്ന പരിഭാഷകളിലും സഭാപ്രസംഗിക്കു ശേഷമാണ് ഉത്തമഗീതത്തിന്റെ സ്ഥാനം. സെപ്റ്റ്വജിന്റിൽ ‘അസ്മഅസ്മറ്റോൻ’ എന്നും ലത്തീൻ വുൾഗാത്തയിൽ canticum canticorum എന്നും വിളിക്കുന്നു. ഈ പേരുകളെല്ലാം തന്നെ ഷീർഹഷ്ഷീറിം എന്ന എബ്രായ സംജ്ഞയുടെ പദാനുപദ വിവർത്തനമാണ്. നാമപദത്തിന്റെ ദ്വന്ദ്രപ്രയോഗം അത്യുത്തമാർത്ഥം വിവക്ഷിക്കുന്നു. എബ്രായ ബൈബിളിൽ എഴുത്തുകൾ (കെത്തുവീം) എന്ന വിഭാഗത്തിൽ യെഹൂദന്മാരുടെ പെരുനാളുകളിൽ വായിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അഞ്ചു ചുരുളുകളിൽ (മെഗില്ലോത്ത്) ഒന്നാമത്തേതാണിത്. രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥേർ എന്നിവയാണ് മറ്റുനാലു ചുരുളുകൾ. പെസഹാ പെരുനാളിലാണ് ഉത്തമഗീതം വായിച്ചിരുന്നത്. 

കാനോനികത്വം: ബൈബിൾ കാനോനിൽ ഏറ്റവുമൊടുവിൽ അംഗീകാരം കിട്ടിയ പുസ്തകമാണിത്. വളരെയധികം വിവാദങ്ങൾക്കു ശേഷമാണ് ഉത്തമഗീതത്തിന് അംഗീകാരം ലഭിച്ചത്. റബ്ബി യെഹൂദ ഉത്തമഗീതത്തിന് അംഗീകാരം നല്കി. എന്നാൽ റബ്ബി യോസെ അതിനെ എതിർത്തു. അക്കിബാ റബ്ബി അത്യുത്തമ പദാവലിയിൽ ഇതിന്റെ കാനോനികത്വം അംഗീകരിച്ചുകൊണ്ടു പറഞ്ഞു; “പാട്ടുകളുടെ പാട്ട് (ഉത്തമഗീതം) യിസ്രായേലിനു നല്കിയ ദിവസത്തിനുള്ള മൂല്യം മുഴുവൻ ലോകത്തിനുമില്ല. എഴുത്തുകളെല്ലാം വിശുദ്ധമാണ്; പാട്ടുകളുടെ പാട്ടു അതിവിശുദ്ധവും (holiest of holies).” ഉത്തമഗീതത്തിൽ കാണപ്പെടുന്ന മാനുഷിക തലത്തിലുള്ള രതിയാണു കാനോനികത്വം നല്കുന്നതിനു പ്രതിബന്ധമായി നിന്നത്. എന്നാൽ ശലോമോന്റെ കർത്തൃത്വത്തെക്കുറിച്ചുള്ള പാരമ്പര്യവും റബ്ബിമാരുടെയും ക്രൈസ്തവരുടെയും അന്യാപദേശപര വ്യാഖ്യാനവും ഉത്തമഗീതത്തെ വെറും ഐന്ദ്രിയതലത്തിൽ നിന്നും ആത്മീയതലത്തിലേക്കു ഉയർത്തുകയുണ്ടായി. 

ഗ്രന്ഥകർത്താവ്: ശലോമോന്റെ ഉത്തമഗീതം (ഷീർ ഹഷ്ഷീറിം അഷർ ലിഷ്ലോമോ) എന്ന് ശീർഷകത്തിൽ പറഞ്ഞിട്ടുണ്ട്. ശലോമോൻ ആയിരത്തഞ്ചു ഗീതങ്ങൾ രചിച്ചു. അവയിൽ ഏറ്റവും മെച്ചമാണ് ഉത്തമഗീതം. (1രാജാ, 4:32). ശലോമോന്റെ പേർ പുസ്തകത്തിൽ ആറുസ്ഥാനങ്ങളിലുണ്ട്. (1:5; 3:7, 9, 11; 8:11,12). ഒന്നാമത്തെയും ഒടുവിലത്തെ രണ്ടും പരാമർശങ്ങൾ ശലോമോന്റെ അമിത സമ്പത്തിനെക്കുറിച്ചുള്ളതാണ്. പ്രിയ സ്വയം ശലോമോന്റെ തിരശ്ശീലകളെപ്പോലെ കറുത്തവളാണെന്നു പറയുന്നു. (1:5). മൂന്നാമദ്ധ്യായത്തിൽ ശലോമോന്റെ പേർ മുന്നുപ്രാവശ്യം പറയുന്നുണ്ട്. രാജാവിനെക്കുറിച്ചുള്ള മൂന്നു പരാമർശങ്ങളും (1:4, 12; 7:6) ശലോമോനുമായി ബന്ധപ്പെട്ടതാണ്. പക്ഷേ ഇവിടെ ഒരിടത്തും ശലോമോൻ സംസാരിക്കുന്നില്ല. ലിഷ്ലോമോ എന്ന പ്രയോഗത്തിന് ശലോമോനാൽ എന്നും ശലോമോനു വേണ്ടി എന്നും അർത്ഥം പറയാവുന്നതാണ്. ശലോമോന്റെ കർത്തൃത്വം നിഷേധിക്കുന്നവർ ശലോമോനുവേണ്ടിയുള്ളത് എന്ന അർത്ഥമ്മാണ് സ്വീകരിക്കുന്നത്. ഉത്തമഗീതത്തിന് ശലോമോന്റെ മറ്റു രചനകളോടു സാമ്യമുണ്ട്. സസ്യമൃഗാദികളെക്കുറിച്ചുള്ള വിവരണം ശലോമോന്റെ കർത്തൃത്വത്തെ ഉറപ്പിക്കുകയാണ്.  “ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പു വരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.” (1രാജാ, 4:33). നൂറ്റിപ്പതിനാറു വാക്യങ്ങളുള്ള ഉത്തമഗീതത്തിൽ ഇരുപത്തൊന്നിനം സസ്യങ്ങളെക്കുറിച്ചും പതിനഞ്ചിനം മൃഗങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഫറവോന്റെ രഥത്തിനു കെട്ടുന്ന പെൺകുതിരയോടു പ്രിയതമയെ ഉപിമിച്ചിരിക്കുന്നു. മിസ്രയീമിൽനിന്ന് കുതിരകളെകൊണ്ടു വന്നതു് ശലോമോനാണ്. (1രാജാ, 10:28). കൂടാതെ ശലോമോൻ ഫറവോന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. (1രാജാ, 11:1). യിസ്രായേലിന്റെ വിഭജനത്തിനു മുമ്പുള്ള കാലത്തെയാണ് ഉത്തമഗീതം പ്രതിഫലിപ്പിക്കുന്നത്. യെരൂശലേം, കർമ്മേൽ, ശാരോൻ, ലെബാനോൻ, ഏൻ-ഗെദി, ഹെർമ്മോൻ, ഗിലെയാദ് തുടങ്ങിയ സ്ഥലങ്ങൾ ഒരു രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി പ്രസ്താവിക്കുന്നു. ഇവയെല്ലാം ശലോമോന്റെ കർത്തൃത്വത്തിനുള്ള തെളിവുകളാണ്.

എഴുതിയ കാലം: ഉത്തമഗീതത്തിന്റെ രചനാകാലത്തെക്കുറിച്ചും അഭിപ്രായൈക്യമില്ല. ശലോമോന്റെ കർത്തൃത്വം അംഗീകരിച്ചു കഴിഞ്ഞാൽ ബി.സി. പത്താം നൂറ്റാണ്ടിലാണ് കാലം. ഫീഫർ പ്രേമഗീതങ്ങളുടെ സമാഹാരമായി ഉത്തമഗീതത്തെ കാണുകയും രചനാകാലം ബി.സി 250 ആയി കണക്കാക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ ഒരു പേർഷ്യൻ പദവും (പാർദേസ്=തോട്ടം 4:12), ഒരു ഗ്രീക്കു പദവും (അപ്പിര്യോൻ=പല്ലക്ക്  3:9) ചൂണ്ടിക്കാണിച്ചുകൊണ്ടു ഈ ഭാഷകളുടെ സ്വാധീനം വർദ്ധിച്ച ബി.സി. മൂന്നാം നൂറ്റാണ്ടാണ് രചനാകാലം എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അത് ഒരു നിർണ്ണായകമായ തെളിവല്ല. 6:4-ൽ യെരുശലേം, തിർസ്സാ എന്നീ സ്ഥലനാമങ്ങൾ സമാന്തരമായി പ്രയോഗിച്ചിട്ടുണ്ട്. തിർസ്സാ ഉത്തരരാജ്യമായ യിസ്രായേലിന്റെ തലസ്ഥാനമായിരുന്ന കാലത്തെയാകണം സൂചിപ്പിക്കുന്നത്. ബയേശാ മുതൽ ഒമ്രിവരെയുള്ള രാജാക്കന്മാരുടെ ഭരണകാലത്താണ് (ബി.സി. 909-873) തിർസ്സാ ഉത്തരരാജ്യത്തിന്റെ തലസ്ഥാനമായിരുന്നത്. ചില ഭാഷാപരമായ തെളിവുകളും ഭൂമിശാസ്ത്രപരമായ സൂചനകളും (ശാരോൻ: 2:1; ലെബാനോൻ: 3:9; 4:8, 11, 15; അമാനാ, ശെനീർ, ഹെർമ്മോൻ: 4:8; തിർസ്സാ: 6:4; ദമ്മേശക്: 7:5; കർമ്മേൽ: 7:6) എടുത്തു കാണിച്ചു ഇത് ഉത്തരദേശത്ത് എഴുതപ്പെട്ടതാണെന്ന് എസ്.ആർ. ഡ്രിവർ വാദിക്കുന്നു. എന്നാൽ ഇവിടെ പ്രാദേശികത്വം ഇല്ലെന്നതാണ് വാസ്തവം. ചാവുകടലിനടുത്തുള്ള ഏൻഗെദി മുതൽ (ഉത്ത, 1:14) ലെബാനോൻ പർവ്വതംവരെയുള്ള പലസ്തീന്റെയും സിറിയയുടെയും ഭൂമിശാസ്ത്രം മുഴുവൻ എഴുത്തുകാരനു സുപരിചിതമാണ്. പുരാതനഭാഷയായ സംസ്കൃതത്തിന്റെ സ്വാധീനം ചില പ്രയോഗങ്ങളിൽ കാണാം . ജടാമാംസി: സം. നലദു: എ. നർദ്: (1:12; 4:13,14); രക്താംബരം: സം. രാഗമൻ: എ. അർഗാമാൻ: (3:10; 7:6); പല്ലക്കു: സം . പര്യങ്ക: എ. അപ്പിര്യാൻ: (3:9) എന്നിവ ഉദാഹരണങ്ങൾ. ഗ്രീക്കിൽ നിന്നല്ല, സംസ്കൃതത്തിൽ നിന്നാണ് പല്ലക്കിനെക്കുറിക്കുന്ന എബായപദം വന്നത്. 

സാഹിത്യപരമായ മേന്മ: ലോകോത്തരമായ ഭാവഗീതങ്ങളിൽ ഒന്നാണ് ഉത്തമഗീതം. തീവ്രമായ വൈകാരികഭാവം മുറ്റിനില്ക്കുന്നവയാണ് വൈയക്തിക ഭാഷണങ്ങൾ. അവ പ്രധാനമായും രണ്ടു വിധത്തിലാണ് കാണപ്പെടുന്നത്: 1. സംഭാഷണം: (1:9).2. ആത്മഗതം: (2:8-3:5). കാമുകീ കാമുകന്മാരൊഴികെ സംഭാഷണത്തിൽ ഭാഗഭാക്കുകളാകുന്ന അന്യരെ തിരിച്ചറിയുവാൻ സാദ്ധ്യമല്ല. യെരുശലേം പുത്രിമാരെക്കുറിച്ചും (1:5; 2:7; 3:5) യെരുശലേമിലെയും, ശൂലേമിലെയും പൗരന്മാരെക്കുറിച്ചും (3:6-11; 8:5) പറയുന്നുണ്ട്. ഉന്നതമായ ഭാവഗീതങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ മറ്റു കഥാപാത്രങ്ങളുടെ പ്രതികരണം പുനരാവിഷ്ക്കരിക്കാറുണ്ട്. ഉത്തമഗീതത്തിൽ ശൂലേംകാരി തന്റെ സഹോദരന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. (8:8,9). മനോഹരമായ ബിംബങ്ങളിലൂടെ പ്രകാശിതമായ സ്നേഹവും ഭക്തിയും ആണ് ഈ കാവ്യത്തിന്റെ ജീവൻ. വർണ്ണനകൾ എല്ലാം തന്നെ ഭാവോദ്ദീപകങ്ങളായ അലങ്കാരങ്ങൾകൊണ്ട് മധുരതരമാണ്. കാമുകീ കാമുകന്മാരുടെയും അവരുടെ അനുരാഗത്തിന്റെയും വർണ്ണനകൾ അന്യാദൃശങ്ങളാണ്. മൃഗങ്ങളുടെയും സസ്യങ്ങളുടെയും പരാമർശങ്ങൾ ധാരാളമുണ്ട്. പ്രകൃതി അതിൻ്റെ സർവ്വഭാവഹാവങ്ങളോടെ കാവ്യത്തിന് പശ്ചാത്തലം ഒരുക്കുന്നു. (2:8-17; 7:11-13). പുഷ്പങ്ങൾ (മയിലാഞ്ചി, പനിനീർപുഷ്പം, താമരപ്പൂ), വൃക്ഷങ്ങൾ (ദേവദാരു, ആപ്പിൾ, സരളവൃക്ഷം), കാർഷികോത്പന്നങ്ങൾ (മാതളം, വീഞ്ഞു, തേൻ), മൃഗങ്ങൾ, പക്ഷികൾ, (പ്രാവ്, ചെറുമാൻ, കലക്കുട്ടി, കുറുപ്രാവ്, കുതിര, പേടമാൻ) എന്നിവയുടെ പ്രതീകാത്മകമായ പരാമർശമുണ്ട്. ബൈബിളിലെ കവിതയുടെ സാമാന്യസ്വഭാവങ്ങൾ ഉത്തമഗീതത്തിലും ദൃശ്യമാണ്. വൃത്തങ്ങൾ, അലങ്കാരങ്ങൾ എന്നിവ ഉദാഹരണങ്ങൾ. ബൈബിളിലെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തമഗീതത്തിനു ചില പ്രത്യേകതകളുണ്ട്. ബൈബിളിൽ ഒരിക്കൽ മാത്രം പ്രയോഗിച്ചിട്ടുള്ള നാല്പത്തൊമ്പതു വാക്കുകൾ ഈ ചെറുഗ്രന്ഥത്തിലാണുള്ളത്. കൂടാതെ മറ്റ് ഏഴുപതു അസാധാരണ പദങ്ങളും ഇതിലുണ്ട്. 

വ്യാഖ്യാനസിദ്ധാന്തങ്ങൾ: ഉത്തമഗീതത്തിന്റെ വ്യാഖ്യാനരീതികൾ നിരവധിയാണ്. ഉത്തമഗീതത്തിന്റെ സ്രോതസ്സ്, അർത്ഥം, ലക്ഷ്യം എന്നിവയെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായ സമന്വയമില്ല. വിശദമായ വർണ്ണനകളും ഭാവാവിഷ്കരണങ്ങളും വാചികമായ മതപരപ്രമേയങ്ങളുടെ അഭാവവും, ഇതിവൃത്തത്തിന്റെ അവ്യക്തതയും വ്യാഖ്യാനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. വ്യാഖ്യാന മാതൃകകളിൽ പ്രധാനപ്പെട്ടവ: 

 1. അന്യാപദേശപരവ്യാഖ്യാനം: യെഹൂദ റബ്ബിമാരും സഭാപിതാക്കന്മാരും അന്യാപദേശപര വ്യാഖ്യാനംകൊണ്ടാ തൃപ്തിയടയുന്നു. മിഷ്ണയിലും തൽമൂദിലും ഈ വ്യാഖ്യാനരീതിയുടെ കിരണങ്ങൾ കാണാം. ഉത്തമഗീതത്തിന്റെ തർഗും യിസ്രായേലിന്റെ ചരിത്രത്തിലുടനീളം വെളിപ്പെടുന്ന ദൈവത്തിന്റെ കൃപാപൂർണ്ണമായ ഇടപെടലുകളുടെ സ്പഷ്ടമായ ചിത്രമാണ് ഉത്തമഗീതത്തിൽ ദർശിക്കുന്നത്. ഒരു പഴുതും ഇല്ലാത്ത ഇടത്തുനിന്നുപോലും യിസ്രായേലിന്റെ ചരിത്രസൂചനകൾ ഞെക്കിയെടുക്കാൻ ശ്രമിക്കുന്നു. സഭയോടു അഥവാ വിശ്വാസിയോട് ക്രിസ്തുവിനുള്ള സ്നേഹമാണ് സഭാപിതാക്കന്മാരും അനന്തരകാല ക്രൈസ്തവ്യാഖ്യാതാക്കളും ഉത്തമഗീതത്തിൽ കണ്ടത്. മദ്ധ്യയുഗത്തിലെ പല എഴുത്തുകാരും അംബ്രോസിനെ പിന്തുടർന്നു ശൂലംകാരിയിൽ കന്യാമറിയയെ നിഴലിട്ടുകണ്ടു. അന്യാപദേശപര വ്യാഖ്യാനത്തിനു ചില സവിശേഷതകളുണ്ട്. പ്രധാനമായും ഈ വ്യാഖ്യാനം ഉത്തമഗീതത്തിന് ഉന്നതമായ ആത്മീയാർത്ഥം നല്കുന്നു. ദൈവത്തിന് തന്റെ ജനത്തോടുള്ള സ്നേഹം ഭർതൃഭാര്യാബന്ധത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പാപത്തിന്റെ ഫലമായി പരിത്യജിക്കപ്പെട്ടതും വീണ്ടും യഥാസ്ഥാനപ്പെടുവാൻ പോകുന്നതുമായ ഭാര്യയായി യിസ്രായേലിനെ പഴയനിയമത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. (ഹോശേ, 2:19-23; യെശ, 54:5; യിരെ, 3:1). “അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.’ (ഹോശേ, 2:16). പുതിയനിയമത്തിൽ ക്രിസ്തു എന്ന ഏകപുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ട കന്യകയാണ് സഭ. (2കൊരി, 11:2; എഫെ, 5:23-32; വെളി, 19:6-8). 

അന്യാപദേശപര വ്യാഖ്യാന രീതിക്കു രണ്ടു പ്രധാന പോരായ്മകളുണ്ട്. 1. വസ്തുതകളുടെ യഥാർത്ഥ ചരിത്രവശം നിഷേധിക്കുന്നു. 2. അതിരുകടന്ന വ്യാഖ്യാനങ്ങൾക്ക് അത് ഇടനല്കുന്നു. അതിനുകാരണം ഈ വ്യാഖ്യാന പദ്ധതി ആത്മനിഷ്ഠം എന്നതത്രേ. പ്രതീകാത്മകമായി സ്ത്രീപുരുഷബന്ധത്തെക്കുറിച്ചു പറയുമ്പോൾ പഴയനിമയത്തിൽ അതു സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അപ്രകാരമൊരു സൂചന ഉത്തമഗീതത്തിൽ ഒരിടത്തുമില്ല. ഈ വ്യാഖ്യാനമാർഗ്ഗം ആത്മനിഷ്ഠമായതുകൊണ്ട് ഒരേ വാക്യത്തിന് വ്യത്യസ്തവും വിരുദ്ധവുമായ വ്യാഖ്യാനങ്ങൾ സ്വാഭാവികം മാത്രം. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. “എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മുറിന്റെ കെട്ടുപോലെയാകുന്നു.” (1:13). കെരൂബുകൾക്കു മദ്ധ്യേ നിയമപെട്ടകത്തിനുമേലുള്ള ദൈവത്തിന്റെ സാന്നിദ്ധ്യമായി ഈ പ്രയോഗത്തെ റാഷിയും ഇബൻ എസ്രായും വ്യാഖ്യാനിക്കുമ്പോൾ അലക്സാണ്ഡ്രിയയിലെ സിറിൽ അതിനെ ക്രിസ്തുവും രണ്ടു നിയമങ്ങളുമായി വ്യാഖ്യാനിക്കുന്നു. വിശ്വാസിയെ സന്തോഷത്തിലും സന്താപത്തിലും ശക്തിപ്പെടുത്തുന്ന ക്രിസ്തുവിന്റെ ക്രൂശീകരണമാണ് ബർണാഡ് ഈ വാക്യത്തിൽ കാണുന്നത്. “രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എൻ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.” (3:1). റാഷിയുടെ പക്ഷത്തിൽ ഇത് യിസായേല്യരുടെ മരുഭൂമി പ്രയാണമാണ്. പുനരുത്ഥാനത്തിന്റെ പ്രഭാതത്തിൽ സ്ത്രീകൾ നടത്തിയ ക്രിസ്ത്വന്വേഷണമാണ് ഈ വാക്യത്തിൽ സുചിതമെന്നു സിറിൽ വ്യാഖ്യാനിക്കുന്നു. “നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രം പോലെയാകുന്നു; അതിൽ കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പു ചുറ്റിയിരിക്കുന്ന കോതമ്പു കൂമ്പാരംപോലെ ആകുന്നു.” (7:3). ഇബൻ എസ്രായ്ക്ക് നാഭി സന്നദ്രീം സംഘവും (Sanhedrin ) കലക്കിയ വിഞ്ഞു ന്യായപ്രമാണവുമാണ്. ശീമോൻ പാട്രിക്ക് തുടങ്ങിയവർ ഈ വാക്യത്തിൽ സ്നാനവും കർത്തൃമേശയും ദർശിക്കുന്നു. അവർക്കു നാഭി സ്നാനപാത്രവും ഉദരം കർത്താവിന്റെ അത്താഴവുമാണ്. 

2. പ്രതിരൂപാത്മകം: അന്യാപദേശപര വ്യാഖ്യാനവുമായി അടുത്തബന്ധം പ്രതിരൂപാത്മക വ്യാഖ്യാനത്തിനുണ്ട്. ഈ വ്യാഖ്യരീതി കാവ്യത്തിന്റെ വാച്യാർത്ഥം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ആദ്ധ്യാത്മികാർത്ഥം കണ്ടെത്തുകയും ചെയ്യുന്നു. വിശദ വ്യാഖ്യാനം മൂലം അന്യാപദേശപര വ്യാഖ്യാനത്തിൽ സംഭവിക്കുന്ന അമിതത്വത്തെ ഒഴിവാക്കിക്കൊണ്ട് പ്രതിരൂപാത്മക വ്യാഖ്യാനം, അർപ്പണം, സ്നേഹം എന്നീ പ്രധാന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ ക്രിസ്തുവും വിശ്വാസികളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ചിത്രം ഉത്തമഗീതത്തിൽ കാണുന്നു. പഴയനിയമത്തിലെ പല സംഭവങ്ങളും നിഴലുകളായെടുത്തു പുതിയനിയമത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് ഈ വ്യാഖ്യാനരീതിക്ക് അടിത്തറ നല്കുന്നു. യോനായുടെ ചരിത്രം (മത്താ, 12:40), മരുഭൂമിയിലെ സർപ്പം (യോഹ, 3:14), വിവാഹം (ഹോശേ, 1:3; യിരെ, 2:2; 3:1; യെഹ, 16:6; എഫെ, 5:22) തുടങ്ങിയവ ഉദാഹരണങ്ങൾ. ഈ വ്യാഖ്യാന രീതിയനുസരിച്ച് ശലോമോൻ ക്രിസ്തുവിനു നിഴലും ശുലേംകാരി ക്രിസ്തുവിന്റെ കാന്തയായ സഭയ്ക്ക് നിഴലുമാണ്. അന്യാപദേശ വ്യാഖ്യാനത്തിനും പ്രതിരൂപാത്മക വ്യാഖ്യാനത്തിനും ഭക്തി സംവർദ്ധകങ്ങളായ സവിശേഷതകളുണ്ടെങ്കിലും അവയുടെ വ്യാഖ്യാനപരമായ അടിസ്ഥാനം ഭ്രദമല്ല. ഉത്തമഗീതത്തിനകത്ത് ആഴമേറിയ ആത്മീയ സൂചനകളൊന്നും തന്നെയില്ല. ദൈവനാമംപോലും ഇതിലില്ല. ദിവ്യജ്വാലയെക്കുറിക്കുന്ന സമസ്തപദത്തിന്റെ ഒടുവിൽ മാത്രം യാഹ് (യഹോവ) ഉണ്ട്. (8:6). പക്ഷേ അതിനു ഉത്തമത്വാർത്ഥമേ ഉള്ളു.

3. നാടകീയം: ഉത്തമഗീതത്തിന് ഓറിജനും മിൽട്ടനും നല്കിയ നാടകീയ വ്യാഖ്യാനങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ രണ്ടു പ്രധാന രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എഫ്. ഡലിറ്റ്ഷ് ഉത്തമഗീതത്തിൽ രണ്ടു പ്രധാന കഥാപാത്രങ്ങളെ കണ്ടു; ശലോമോൻ രാജാവും ശൂലേംകാരിയും. ശലോമോൻ രാജാവ് ശുലേംകാരിയെ കാണുകയും അവളിൽ അനുരക്തനാകുകയും ചെയ്തു. തന്റെ ഗ്രാമീണ ഭവനത്തിൽനിന്നും ശൂലേംകാരിയെ കൊണ്ടുവന്നു കാമസ്പർശമില്ലാത്ത പവിത്ര സ്നേഹത്തോടുകൂടി അവളെ ഭാര്യയായി സ്നേഹിക്കുന്നു. ഈ സിദ്ധാന്തത്തിന് ചില പോരായ്മകളുണ്ട്. ഇടയനെന്ന നിലയിൽ ശലോമോൻ ഒരു കഥാപാത്രമാവുകയില്ല. (1:7). കൂടാതെ സമാപനരംഗം വധുവിന്റെ ഗ്രാമീണ ഭവനത്തിൽ നടക്കുവാനുമിടയില്ല. 6:8-ൽ വരൻ വധുവിനെ രാജകീയാന്തഃപുരവുമായി തുലനം ചെയ്യുന്നതു ശലോമോനെക്കുറിച്ചുള്ള പാരമ്പര്യങ്ങൾക്കു നിരക്കുന്നതല്ല. ഈ കഥയുടെ അല്പം വ്യത്യസ്തമായ രൂപം ഇവാൾഡ് അവതരിപ്പിച്ചു. അതിൽ ശലോമോൻ, ശുലേംകാരി, ഇടയ കാമുകൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളുണ്ട്. ഇതിന് അജപാലസിദ്ധാന്തം എന്നു വിളിക്കുന്നു. ശുലേംകാരി ഇടയബാലനുമായി വിവാഹനിശ്ചയം ചെയ്തിരുന്നു. ശലോമോൻ അവളെ കൊട്ടാരത്തിലേക്കു കുട്ടിക്കൊണ്ടു വന്നു. അവളുടെ ഹൃദയം ഇടയബാലനിൽ ദൃഢമായിരുന്നു. അവളുടെ അനുരാഗത്തിന്റെ ഗതിമാറ്റുവാൻ യെരുശലേം പുത്രിമാരെക്കൊണ്ട് ശലോമോൻ വേണ്ടുവോളം ശ്രമിച്ചു. അവളുടെ ഹൃദയം അല്പവും വ്യതിചലിച്ചില്ല. ശലോമോൻ അവളെ പുകഴ്ത്തുമ്പോൾ അവൾ തന്റെ പ്രിയനായ ഇടയബാലനെയാണ് പുകഴ്ത്തിയത്. അവൾ ഇടയബാലനോടുള്ള ഉടമ്പടിയിൽ ഉറച്ചുനിന്നു. ഒടുവിൽ രാജാവ് അവളെ മടക്കി അയക്കുകയും അവൾ തന്റെ ഇടയ കാമുകനുമായി യോജിക്കുകയും ചെയ്തു. രാജാവിന്റെയും കൊട്ടാരത്തിലെയും സകലപ്രലോഭനങ്ങളെയും അതിജീവിച്ച പരിശുദ്ധമായ സ്നേഹമാണിത്. നാടകീയ വ്യാഖ്യാനത്തിനുള്ള പ്രധാന പ്രതിബന്ധം എബായരുടെ ഇടയിലുള്ള നാടകസാഹിത്യത്തിന്റെ അഭാവമാണ്. 

4. വിവാഹഗാനസമാഹാരം: ഉത്തമഗീതം വിവാഹഗാനങ്ങളുടെ സമാഹാരമാണെന്ന് ഒരഭിപ്രായമുണ്ട്. എ.ഡി. 1894-ൽ ബുദ്ദേ (Budde) ഈ സിദ്ധാന്തം അവതരിപ്പിച്ചു. സുറിയാനികളുടെ ഇയിടയിൽ വിവാഹവിരുന്നിന് ഒരാഴ്ചത്തെ ദൈർഘ്യമുണ്ട്. അക്കാലത്ത് വധുവിനെയും വരനെയും രാജ്ഞിയും രാജാവുമായി കിരീടം ധരിപ്പിക്കും. ഉത്തമഗീതം ഒരു പൗരാണിക പലസ്തീന്യ കാവ്യമാണ്. അതിൽ ആധുനിക സുറിയാനി ആചാരങ്ങൾ ആരോപിക്കുന്നതു ശരിയല്ല. മാത്രവുമല്ല, വിവാഹോത്സവത്തിന്റെ ഏഴുദിവസവും പാടാൻ ഉത്തമഗീതം പര്യാപ്തവുമല്ല. ശൂലേംകാരിയെ ഉത്തമഗീതത്തിൽ ഒരിടത്തും രാജ്ഞിയെന്നു വിളിച്ചിട്ടില്ലെന്നതും പ്രസ്താവ്യമാണ്.

5 , അനുഷ്ഠാനപരം: മീകിന്റെ (T.J. Meek) അഭിപ്രായത്തിൽ അദോണീസ് തമ്മൂസ് പൂജയുടെ ചടങ്ങുകളിൽനിന്നും രൂപപ്പെട്ടതാണ് ഉത്തമഗീതം. ഈ പൂജയെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രവാചക പുസ്തകങ്ങളിലുണ്ട്. (യെഹെ, 8:14). കാമവും ലൈംഗികതയും നിറഞ്ഞു നില്ക്കുന്ന ജാതീയാനുഷ്ഠാനങ്ങളെ പരിഷ്ക്കരിച്ച് എബായ കാനോനിൽ സ്വീകരിക്കുമെന്നു കരുതാൻ ഒരു സാദ്ധ്യതയുമില്ല. ലിറോയ് വാട്ടർമാൻ (Liroy Waterman) ഉത്തമഗീതത്തിന് ചരിത്രപരമായ അടിസ്ഥാനം കണ്ടെത്താൻ ശ്രമിച്ചു. അന്ത്യകാലത്ത് ദാവീദിനെ ശുശ്രൂഷിക്കുവാൻ കൊണ്ടുവന്ന ശൂനേം കാരിയായിരുന്നു അബീശഗ്, അബീശഗിന്റെ ചരിത്രവുമായി വാട്ടർമാൻ ഉത്തമഗീതത്ത ബന്ധിപ്പിച്ചു. ഇടയ കാമുകനുവേണ്ടി അബീശഗ് ശലോമോന്റെ പ്രേമാഭ്യർത്ഥന കളെല്ലാം നിരസിച്ചു. സ്വഗ്രാമത്തിൽ ശൂനേംകാരിക്ക് ഒരു കാമുകനുണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ല. കൂടാതെ ശൂനേംകാരിയും ശുലേംകാരിയും ഒന്നായിരിക്കുമെന്ന ഊഹബന്ധത്തിന്മേലാണ് ഈ വ്യാഖ്യാനം നിലകൊള്ളുന്നത്. 

അനേകം പ്രേമഗാനങ്ങളുടെ സമാഹാരമായി ഉത്തമഗീതത്തെ കാണുന്നവരുമുണ്ട്. ഈ ഗാനങ്ങൾ വിവാഹോത്സവവുമായോ മറ്റു പ്രത്യേക സന്ദർഭങ്ങളുമായോ ബന്ധപ്പെടണമെന്നില്ല. ഓസ്റ്റർലി ഉത്തമഗീതത്തെ ഇരുപത്തെട്ടു പ്രത്യേക ഗാനങ്ങളായി വിഭജിക്കുകയും പുസ്തകത്തിന്റെ ഐക്യത്തെ നിഷേധിക്കുകയും ചെയ്തു. ഉത്തമഗീതം ആദിയോടന്തം ഏക കർത്തൃകമാണെന്നും അതിൽ സുഘടിതമായ ഒരു ഇതിവൃത്തമുണ്ടെന്നും ഇന്നധികം പേരും കരുതുന്നു. ഉത്തമഗീതത്തിന്റെ എല്ലാഭാഗങ്ങളിലും ഒരേ വിധത്തിലുള്ള കല്പനകളും പ്രാദേശികമായ വർണ്ണനകളും കാണാം. പ്രിയനെ കലക്കുട്ടിയോട് ഉപമിക്കുന്നു: (2:9, 17; 8:14). അവൻ താമരകളുടെയിടയിൽ ആടുമേയ്ക്കന്നു: (2:16; 4:5; 6:2,3). പ്രിയ സ്ത്രീകളിൽ അതിസുന്ദരിയാണ്: (1:8; 5:9; 6:1). കാവ്യത്തിന്റെ എല്ലാഭാഗത്തും ഒരേ വ്യക്തികൾ പ്രത്യക്ഷപ്പെടുന്നു; കാന്ത: (1:5; 2:16; 3:4; 7:11; 8:2, 8). കാന്തൻ: (1:7; 2;13; 4:8-5:1; 6:1; 7:11-13). യെരൂശലേം പുത്രിമാർ: (1:5; 2:7; 3:5 , 10; 5:8, 16; 8:4. ഈ ആവർത്തനങ്ങളെല്ലാം ഏക ഹസ്തരചനയുടെ തെളിവുകളാണ്. ഉത്തമഗീതം അന്യാപദേശമോ പ്രതിരൂപമോ അല്ല. മാനുഷിക സ്നേഹത്തിന്റെ വിസ്മയങ്ങളെ വെളിപ്പെടുത്തുകയാണ് ഉത്തമഗീതത്തിന്റെ ഉദ്ദേശ്യം. ശാരീരിക സ്നേഹത്തിന്റെ നന്മയെ നിഷേധിക്കുന്ന സന്യാസത്തിനും വികടമായ ലൈംഗികത്വത്തിനും മദ്ധ്യ സന്തുലിതമായ ഒരു നിലപാടാണ് ഉത്തമഗീതം കാണിച്ചുതരുന്നത്. മാനുഷികസ്നേഹം പരിശുദ്ധവും ദൈവികമാനദണ്ഡത്തിലേക്കു ഉയരുവാൻ ശക്യവുമാണ്. വിവാഹത്തെ മാന്യമായി വ്യവസ്ഥാപനം ചെയ്ത ദൈവം വിവാഹവുമായി ബന്ധപ്പെട്ട പ്രമത്തെയും ആദരിച്ചു എന്നതിനു തെളിവാണു് ഉത്തമഗീതം. ഇ.ജെ. യംഗിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു.  “മാനുഷിക സ്നേഹത്തിന്റെ പവിത്രതയും മഹിമയും പ്രകീർത്തിക്കുകയാണ് ഉത്തമഗീതം. വേണ്ടുവോളം ഊന്നൽ നല്കപ്പെടാത്ത ഒരു വസ്തുതയാണിത്. ഈ ഗീതം, തന്മൂലം പ്രബോധനപരവും നൈതികഗുണപാഠം ഉൾക്കൊള്ളുന്നതുമാണ്. മോഹവും കാമവും സാർവ്വത്രികമായിരിക്കുകയും തീവ്രമായ പ്രലോഭനങ്ങൾ നമ്മെ കടന്നാക്രമിക്കുകയും ദൈവദത്തമായ വിവാഹ മാനദണ്ഡത്തിൽനിന്നു നമ്മെ തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്ന പാപപൂർണ്ണമായ ലോകത്തിലാണ് ഉത്തമഗീതം നമ്മുടെ അടുക്കലേക്ക് വരുന്നത്. സാക്ഷാൽ സ്നേഹം എത്ര പവിത്രവും കുലീനവും എന്നു മനോഹരമായി അത് നമ്മെ ഓർപ്പിക്കുന്നു. പുസ്തകത്തിന്റെ ഉദ്ദേശ്യം അതുകൊണ്ടു സമ്പൂർണ്ണമാകുന്നില്ല. മാനുഷിക സ്നേഹത്തിന്റെ പവിത്രയെക്കുറിച്ച് അതു സംസാരിക്കുക മാത്രമല്ല കാനോനിൽ ഉൾപ്പെടുത്തുക നിമിത്തം നമ്മുടെതിനേക്കാൾ പവിത്രമായ ഒരു സ്നേഹത്തെക്കുറിച്ച് അതു നമ്മ ഓർപ്പിക്കുകയും ചെയ്യുന്നു.” 

പ്രധാന വാക്യങ്ങൾ: 1. “യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു.” ഉത്തമഗീതം 2:7, 3:5, 8:4.

2. “എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!” ഉത്തമഗീതം 5:1.

3. “എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ.” ഉത്തമഗീതം 5:10.

4. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.” ഉത്തമഗീതം 8:7.

ഉള്ളടക്കം: ഉത്തമഗീതത്തിന്റെ ഉള്ളടക്കം വസ്തുനിഷ്ഠമായി അപ്രഗഥിക്കുക പ്രയാസമാണ്. സംഭാഷണങ്ങളും (2:9), ആത്മഗതങ്ങളും (2:8-3:5) ഉണ്ട്. കാമുകീകാമുകന്മാർ ഒഴികെയുള്ള വക്താക്കളെ തിരിച്ചറിയുവാനും പ്രയാസമാണ്. 

1. പ്രിയനുവേണ്ടിയുള്ള പ്രിയയുടെ വാഞ്ഛ: 1:1-2:7.

2. സ്നേഹത്തിന്റെ വൃദ്ധി: 2:8-3:5.

3. ശലോമോനെക്കുറിച്ചുള്ള പ്രകീർത്തനം, വിവാഹനിശ്ചയം, പ്രിയനെക്കുറിച്ചുള്ള വർണ്ണന: 3:6-5:1.

4. പ്രിയ പ്രിയതമനുവേണ്ടി വാഞ്ഛിക്കുന്നു: 5:2-6:9.

5. പ്രിയയുടെ സൗന്ദര്യവർണ്ണന: 6:10-8:4.

6. ഉപസംഹാരം: സ്നേഹത്തിന്റെ മഹത്ത്വപ്രകീർത്തനം: 8:5-14.

സഭാപ്രസംഗി

സഭാപ്രസംഗി (Book of Ecclesiastes)

പഴയനിയമത്തിലെ ഇരുപത്തൊന്നാമത്തെ പുസ്തകം. എബ്രായ കാനോനിൽ കൈത്തൂവീമിൽ (എഴുത്തുകൾ) പെടുന്നു. പുസ്തകത്തിന്റെ എബ്രായപേര് ‘കോഹെലെത്തും’ ഗീക്കുപേര് ‘എക്ലിസിയാസ്റ്റീസും’ ആണ്. സഭയിൽ പ്രഭാഷണം നടത്തുന്നവൻ എന്നാണ് ഇതിനർത്ഥം. കോഹെലെത് ഒരപൂർവ്വ പദമാണ്. ഈ പുസ്തകത്തിലുള്ള ഏഴു പരാമർശങ്ങളൊഴികെ കാനോനിക തിരുവെഴുത്തുകളിൽ മറ്റൊരിടത്തും ഈ പദം പ്രയോഗിച്ചിട്ടില്ല. സെപ്റ്റജിന്റിൽ സദൃശവാക്യങ്ങൾ, ഉത്തമഗീതം എന്നിവയോടൊപ്പം സങ്കീർത്തനത്തിനു ശേഷമാണ് സഭാപ്രസംഗിയുടെ സ്ഥാനം. ദാവീദിന്റെ സങ്കീർത്തനങ്ങൾക്കു ശേഷം പുത്രനായ ശലോമോന്റെ പുസ്തകങ്ങൾ എന്ന സാമാന്യ യുക്തിയാണ് ഈ വർഗ്ഗീകരണത്തിനടിസ്ഥാനം. അഞ്ചു ചുരുളുകളിൽ (മെഗില്ലോത്ത്) ഒന്നായ ഇതിനെ യെഹൂദന്മാർ കുടാരപ്പെരുന്നാളിനു പാരായണം ചെയ്യുന്നു. 

ഗ്രന്ഥകർത്താവ്: മാർട്ടിൻ ലൂഥറിന്റെ കാലം മുതൽ ശലോമോന്റെ കർത്തൃത്വം നിഷേധിക്കപ്പെട്ടു വരുന്നു. ഭാഷാരീതി, അരാമ്യ ഭാഷാസ്വാധീനം, ചിലപ്രയോഗങ്ങളുടെ കാലപ്പൊരുത്തമില്ലായ്മ എന്നിവയാണ് വിമർശകന്മാർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ. എന്നാൽ ശലോമോന്റെ ഗ്രന്ഥകർത്തൃത്വം പൊതുവെ ഇന്നു അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശലോമോന്റെ കാലം ബി.സി. പത്താം നൂറ്റാണ്ടാണ്. ശലോമോന്റെ കർത്തൃത്വത്തിനു അനുകൂലമായ വാദഗതികൾ താഴെപ്പറയുന്നവയാണ്. 1. ബാബാബ്രതയിൽ സെപ്റ്റ്വജിന്റിലെ ക്രമമനുസരിച്ച് സദൃശവാക്യങ്ങൾ, ഉത്തമഗീതം, സഭാപ്രസംഗി, എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ശലോമോൻ യൗവനകാലത്ത് പ്രേമത്തിനു ഊന്നൽ നല്കിക്കൊണ്ട് ഉത്തമഗീതവും ജീവിതമദ്ധ്യത്തിൽ പ്രായോഗിക ജീവിതത്തിൽ സദാചാരതത്വങ്ങൾക്ക് ഊന്നൽ നല്കിക്കൊണ്ട് സദൃശവാക്യങ്ങളും ജീവിത സായാഹ്നത്തിൽ വാർദ്ധക്യസഹജമായ ദോഷാനുദർശനത്തിൽ സഭാപ്രസംഗിയും എഴുതി എന്നു റബ്ബിമാർ പറഞ്ഞിട്ടുണ്ട്. 2. ശലോമോന്റെ ഗ്രന്ഥകർത്തൃത്വത്തിനു ഏറ്റവും പ്രാചീനമായ തെളിവ് പുസ്തകത്തിലെ ആദ്യ വാക്യമാണ്. യെരുശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ (1:1,12) എന്നിങ്ങനെ എഴുത്തുകാരൻ ദാവീദിന്റെ പുത്രനായിരുന്നുവെന്നും, യെരുശലേമിലെ രാജാവായിരുന്നുവെന്നും പ്രത്യക്ഷമായി പറയുന്നു. ശലോമോൻ എന്ന പേര് സഭാപ്രസംഗിയിലില്ല; ശലോമോനാണ് എഴുതിയതെന്നു സഭാപ്രസംഗി അവകാശപ്പെടുന്നുമില്ല. ശലോമോൻ സഭാപ്രസംഗി എന്ന ഗൂഢനാമം പ്രയോഗിക്കുന്നത് വ്യാഖ്യാനക്ഷമവുമല്ല. എങ്കിലും മറ്റു തെളിവുകൾ സഭാപ്രസംഗിയെ ശലോമോനായി മനസ്സിലാക്കുവാൻ പ്രേരിപ്പിക്കുന്നു. 3. യെരുശലേമിൽ ഉണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം തനിക്കുണ്ടായിരുന്നു എന്നു എഴുത്തുകാരൻ പറയുന്നു. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശലോമോന്റെ ജ്ഞാനവുമായി പൊരുത്തപ്പെടുന്നുണ്ട്. (1:16; 2:9; 1രാജാ, 4:30). 4. യെരൂശലേമിന്റെ പ്രതാപത്തെക്കുറിച്ചുള്ള വർണ്ണന ശലോമോന്റെ കാലത്തിന് അനുയോജ്യമാണ്. (2:4-9; 1ദിന, 29:25). ഈ പുസ്തകത്തിലെ ചില പരോക്ഷസൂചനകളും ശലോമോന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. (4:13; 7:26-28). 5. സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നതുകൂടാതെ, അവൻ ജനത്തിനു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കുകയും ചെയ്തു. (12:9; 1രാജാ, 4:32). സഭാപ്രസംഗിക്കും സദൃശവാക്യങ്ങൾക്കും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ട്. അത് രണ്ടിന്റെയും എഴുത്തുകാരൻ ഒരാളാണെന്നതിനു തെളിവാണ്. 

പ്രതിപാദ്യം: ബൈബിളിലെ ഏറ്റവും സങ്കീർണ്ണമായ പുസ്തകമാണ് സഭാപ്രസംഗി. സൂര്യന്റെ കീഴിലുള്ള ഒരു മനുഷ്യന്റെ ചിന്ത ഏതുവരെ ചെന്നെത്തുമെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. സഭാപ്രസംഗിയിൽ വെളിപ്പെടുന്നത് ഒരു വിധത്തിലുള്ള ദോഷാനുദർശനവും വീക്ഷണവ്യതിരേകവുമാണ്. തന്മൂലം ഈ പുസ്തകത്തെ കാനോനിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പലർക്കും എതിരഭിപ്രായമാണ് ഉണ്ടായിരുന്നത്. എന്നാൽ പുസ്തകത്തിന്റെ പ്രതിപാദ്യത്തെക്കുറിച്ചുള്ള ഒരു സാമാന്യധാരണ ഇതിന്റെ ഉദ്ദേശ്യത്തെ വെളിപ്പെടുത്തുന്നു. ഈ പുസ്തകത്തിൽ ഈശ്വരവാചിയായി ഉപയോഗിക്കുന്ന പദം എലോഹീം ആണ്, യഹോവ അല്ല. സ്രഷ്ടാവ് എന്ന നിലയിലാണ് ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധം വ്യക്തമാക്കുന്നത്; രക്ഷിതാവ് എന്ന ബന്ധം അല്ല. സൂര്യനു കീഴെ എന്ന പ്രയോഗത്തിന്റെ ആവർത്തനം എഴുത്തുകാരൻ ഒരു സാധാരണ മനുഷ്യന്റെ അഥവാ ലൗകിക മനുഷ്യന്റെ വീക്ഷണകോണിൽ നിന്നാണ് കാര്യങ്ങളെ നോക്കി കാണുന്നത് എന്നു സൂചിപ്പിക്കുന്നു. പ്രകൃത്യതീത വെളിപ്പാടല്ല; പ്രത്യുത, സാമാന്യ വെളിപ്പാടാണ് ഈ പുസ്തകത്തിലെ വിഷയം. ഹാ, മായ, മായ, സകലവും മായ എന്നാവർത്തിച്ചുള്ള പ്രയോഗവും ഈ വസ്തുതയെ തന്നെ സ്ഥിരീകരിക്കുകയാണ്. സൂര്യനു കീഴിൽ പുതുതായി ഒന്നും ഇല്ല എന്നുള്ള പ്രസ്താവന ഒരു പുതിയനിയമത്തെ വിവക്ഷിക്കാതെ പഴയനിയമത്തിൽ തന്നെ ചിന്തയെ തളച്ചിടുന്നു. (1:9) ദൈവത്തിന്റെ അസ്തിത്വം (3:14; 5:2), പരമാധികാരം (6:2; 7:13; 9:1), നീതി (5:8; 8:12), മനുഷ്യന്റെ പാപവും പരിമിതികളും (7:20; 8:8-17, 9:3), മനുഷ്യന്റെ ചുമതലയും ഉത്തരവാദിത്വവും (9:7-10; 12:13), അമർത്ത്യത (3:11; 12:7), ശിക്ഷയും പ്രതിഫലവും (2:26; 3:17; 8:12; 11:9; 12:14) എന്നിങ്ങനെ സാമാന്യ വെളിപ്പാടിന്റെ വിഷയങ്ങൾ ഇതിൽ തെളിഞ്ഞുകാണാം. 

പ്രധാന വാക്യങ്ങൾ: 1. “ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.” സഭാപ്രസംഗി 1:2.

2. “ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.” സഭാപ്രസംഗി 1:18.

3. “ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.” സഭാപ്രസംഗി 2:11.

4. “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും.” സഭാപ്രസംഗി 12:1.

5. “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” സഭാപ്രസംഗി 12:13.

ബാഹ്യരേഖ: I. ആമുഖം 1:1-11.

II ഭൗമിക വസ്തുക്കളെല്ലാം മായ: 1:12-6:12.

1. മാനുഷിക വിജ്ഞാനം അന്വേഷിക്കുന്നതിന്റെ അർത്ഥശൂന്യത: 1:12-18.

2. സന്തോഷം, സുഖം എന്നിവയുടെ മിഥ്യാത്വം: 2:1-11.

3. മാനുഷിക ജ്ഞാനത്തിന്റെയും സമ്പത്തിന്റെയും വ്യർത്ഥത: 2:12-23.

4. മാനുഷിക പ്രയത്നങ്ങളുടെ വൃഥാത്വം: 2:24-3:15.

5. പീഡകന്മാരും ദുഷ്ടന്മാരും മായ: 3:16-4:6.

6. ഒരു പ്രവൃത്തി തനിയെ ചെയ്യാൻ ശ്രമിക്കുന്നതിന്റെ വ്യർത്ഥത: 4:7-12.

7. സമ്പത്തിന്റെയും ഭോഷത്വത്തിന്റെയും വ്യർത്ഥത: 4:13-16.

8. പൊള്ളവാക്കുകളുടെ വ്യർത്ഥത: 5:1-7.

9. സമ്പത്തിന്റെ വ്യർത്ഥത: 5:8-6:12.  

III. ജ്ഞാനം, ഭോഷത്വം എന്നിവയെ സംബന്ധിച്ചുള്ള നിരീക്ഷണം: 7:1-12:8.

1. ക്രമീകൃതമായ ജീവിതം: 7:1-29.

2. ദുഷ്ടൻ നീതിമാനെക്കാൾ ശുഭപ്പെടുന്നില്ല: 8:1-9:18.

3. ജ്ഞാനത്തിന്റെ വൈശിഷ്ട്യം: 10:1-11:10.

4. യൗവനകാലത്തു സഷ്ടാവിനെ ഓർക്കുക: 12:1-8.

IV. ഉപസംഹാരം: ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചു കൊൾക: 12:9-14.

സദൃശവാക്യങ്ങൾ

സദൃശവാക്യങ്ങൾ (Book of Proverbs)

പഴയനിയമത്തിലെ ഇരുപതാമത്തെ പുസ്തകം. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം) പെടുന്നു. ബൈബിളിലെ ഏറ്റവും ദീർഘമായ പേര് ഈ പുസ്തകത്തിനാണ്. ‘യിസ്രായേൽ രാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.’ (1:1). ശലോമോന്റെ സദൃശവാക്യങ്ങൾ (മിഷ്ലെ ഷ്ളോമോ) എന്നും, ചുരുക്കി സദൃശവാക്യങ്ങൾ (മിഷ്ലെ) എന്നും വ്യവഹരിക്കുന്നുണ്ട്. റബ്ബിമാരുടെ പാരമ്പര്യമനുസരിച്ചു സങ്കീർത്തനങ്ങൾക്കും ഇയ്യോബിനും ശേഷം അഥവാ അവയ്ക്കിടയിലാണ് സദൃശവാക്യങ്ങളുടെ സ്ഥാനം. റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ഇയ്യോബ് മോശെയും സങ്കീർത്തനങ്ങൾ ദാവീദും സദൃശവാക്യങ്ങൾ ഹിസ്ക്കീയാരാജാവും എഴുതി. ഈ കാലാനുക്രമമാണ് ഇയ്യോബ് സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ എന്ന ക്രമത്തിനടിസ്ഥാനം. ശലോമോന്റെ പുസ്തകങ്ങൾ അനുക്രമമായി വരത്തക്കവിധം സെപ്റ്റജിന്റ് സദൃശവാക്യങ്ങൾ, സഭാപ്രസംഗി, ഉത്തമഗീതം എന്നിങ്ങനെ പുന:ക്രമീകരിച്ചു. 

ഗ്രന്ഥകർത്താവ്: സദൃശവാക്യങ്ങൾ മുഴുവൻ ശലോമോൻ എഴുതി എന്നാണ് കരുതപ്പെടുന്നത്. (സദൃ, 1:1; 10:1; 25:1. എഴുത്തുകാരനെ സംബന്ധിച്ചുള്ള ഏഴു സൂചനകൾ പുസ്കത്തിലുണ്ട്. 1. ശലോമോന്റെ സദൃശവാക്യങ്ങൾ: (1:1). 2. ശലോമോന്റെ വചനങ്ങൾ: (10:1). 3. ജ്ഞാനിയുടെ വചനങ്ങൾ: (22:17). (4) ഇവയും ജ്ഞാനിയുടെ വചനങ്ങൾ: (24:23). 5. ശലോമോന്റെ സദൃശവാക്യങ്ങൾ: (25:1). 6. യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ: (30:1). 7. ലെമൂവേൽ രാജാവിന്റെ വചനങ്ങൾ: (31:1). ആദ്യത്ത ഇരുപത്തിനാല് അദ്ധ്യായങ്ങൾ ശലോമോൻ എഴുതി എന്നതിനു സംശയമില്ല. 25-29 അദ്ധ്യായങ്ങൾ ശലോമോന്റെ സദൃശവാക്യങ്ങളാണെന്നും അവയെ ഹിസ്ക്കീയാരാജാവിന്റെ ആളുകൾ ശേഖരിച്ചിരിക്കുന്നു എന്നും ആമുഖമായി പ്രസ്താവിച്ചിട്ടുണ്ട്. ശലോമോന്റെ സദൃശവാക്യങ്ങളെ ശേഖരിച്ചു പില്ക്കാലത്ത് പ്രസാധനം ചെയ്തിരിക്കണം. ഈ പുസ്തകത്തിന്റെ സംശോധനത്തിൽ ഹിസ്ക്കീയാവിന്റെ ആളുകളുടെ പങ്ക് എന്താണെന്നതു് വ്യക്തമല്ല. ഹിസ്ക്കീയാരാജാവിന്റെ കാലംവരെ ഈ സദൃശവാക്യങ്ങൾ വാചികമായി സംപ്രേഷണം ചെയ്തു വന്നിരുന്നു എന്നും ഹിസ്ക്കീയാവിന്റെ ആളുകൾ അവയെ പകർത്തി എഴുതി എന്നും ധരിക്കുകയാണ് യുക്തം. യാക്കേയുടെ മകനായ ആഗൂർ (30:1), ലെമൂവേൽ രാജാവ് (31:1) എന്നീ എഴുത്തുകാരെക്കുറിച്ച് യാതൊരു അറിവും ലഭ്യമല്ല. ഇവ ശലോമോന്റെ തന്നെ പേരുകളായി കരുതുന്നവരുമുണ്ട്. 

ഉദ്ദേശ്യം: സദൃശവാക്യങ്ങളുടെ ഉദ്ദേശ്യം 1:2-7 വാക്യങ്ങളിൽ സംഗ്രഹിച്ചിരിക്കുന്നു. ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും പ്രബോധനവും പരിജ്ഞാനവും വകതിരിവും സദുപദേശവും സമ്പാദിപ്പാനും വിദ്യാഭിവൃദ്ധി പ്രാപിപ്പാനും വേണ്ടിയുള്ളതാണ് സദൃശവാക്യങ്ങൾ. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്നതാണാ അധിഷ്ഠാനവാക്യം. (1:7). 31 അദ്ധ്യായങ്ങളുള്ള ഈ പുസ്തകം സാന്മാർഗ്ഗിക പ്രമാണങ്ങളെ ചെറുവാക്യങ്ങളിൽ സംക്ഷേപിച്ചിരിക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.” സദൃശ്യവാക്യങ്ങൾ 1:7.

2. “ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.” സദൃശ്യവാക്യങ്ങൾ 4:5.

3. “യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു. ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.” സദൃശ്യവാക്യങ്ങൾ 8:13.

ഉള്ളടക്കം: 1. ജ്ഞാനത്തിന്റെ പ്രാധാന്യം: 1:1-9:18.

ഉദ്ദേശ്യത്തെ സംബന്ധിക്കുന്ന ആമുഖ പ്രസ്താവനയെ തുടർന്നു (1:1-6) ജ്ഞാനത്തിന്റെ സ്വരൂപത്തെയും മൂല്യത്തെയും കുറിച്ചു എഴുത്തുകാരൻ സ്വപുത്രനെ അഥവാ ശിഷ്യനെ പഠിപ്പിക്കുന്നു. ഈ ഭാഗത്തു ആശയങ്ങൾ, അല്പം ദീർഘമായി തന്നെ പദ്യരൂപത്തിൽ അവതരിപ്പിക്കുന്നു. ജ്ഞാനം അന്വേഷിക്കുന്നതിന്റെയും ബുദ്ധിഹീനമായി ജീവിക്കുന്നതിന്റെയും ഫലങ്ങളെ വ്യതിരേകരൂപേണ താരതമ്യപ്പെടുത്തുന്നു. ചില പ്രത്യേക ദോഷങ്ങൾ എടുത്തുകാണിക്കുന്നു. രക്തപാതകം, അക്രമം (1:10-19; 4:14-19), ജാമ്യം നില്ക്കൽ (6:1-5), ആലസ്യം (6:6-11), വക്രത (6:12-15), ദുർന്നടപ്പ് (2:16-19; 5:3-20; 6:23-35; 7:4-27; 9:13-18) എന്നിവ ഉപേക്ഷിക്കുന്നവനു സന്തോഷം, ദീർഘായുസ്സ്, ധനം, ബഹുമാനം എന്നിവ ലഭിക്കും. (3:13-18). ഇതിന്റെ ആഴമായ മതസ്വഭാവം (1:7; 3:5-12), ധാർമ്മിക സ്വഭാവം, ധർമ്മോദ്ബോധനരീതി എന്നിവ ആവർത്തന പുസ്തകത്തെ അനുസ്മരിപ്പിക്കുന്നു. 

2. ശലോമോന്റെ സദൃശവാക്യങ്ങൾ: 10:1-22:16.

ഈ സമാഹാരത്തിൽ സുമാർ 375 സദൃശവാക്യങ്ങൾ ഉണ്ട്. അവയുടെ ഘടന 10-15അ. വരെ വ്യതിരേകപരവും, 16-22അ. വരെ സംശ്ലേഷണപരവുമാണ്. പല സദൃശവാക്യങ്ങൾക്കും തമ്മിൽ പരസ്പരബന്ധമില്ല. അതിനാൽ ഒരു വർഗീകരണം അസാദ്ധ്യമാണ്. യിസ്രായേലിന്റെ വിശ്വാസത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന ഇവയിൽ ദൃശ്യമല്ല. എന്നാൽ അനുദിന ജീവിതത്തിന്റെ പ്രായോഗിക നിരീക്ഷണങ്ങൾ ഇവയിൽ പ്രതിഫലിക്കുന്നുണ്ട്. 

3. ജ്ഞാനിയുടെ വചനങ്ങൾ: 22:17-24:22.

ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ (24:23) എന്ന പ്രസ്താവന ഇതൊരു പ്രത്യേക ശേഖരമാണെന്നു കാണിക്കുന്നു. ഈ നീതിവാക്യങ്ങൾ പ്രധാന പ്രതിപാദ്യത്തോടു ഉറ്റബന്ധം പുലർത്തുന്നു. അനേകം വിഷയങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു: എളിയവനെ ആദരിക്കൽ (22:22, 27), രാജാവിനോടുള്ള ബഹുമാനം (23:1-3; 24:21,22), കുട്ടികളുടെ ശിക്ഷണം (23:13,14), ആത്മനിയന്ത്രണം (23:19-21, 29-35; 23:26-28), മാതാപിതാക്കളോടുള്ള ബഹുമാനം (23:22-25) മുതലായവ. മതപരമായ കാര്യങ്ങളും വിരളമല്ല: (22:19, 23; 24:18, 21). 

4. ജ്ഞാനിയുടെ അനുബന്ധ സൂക്തങ്ങൾ: 24:23-34.

ഇതൊരു ചെറിയ സമാഹാരമാണ്. ഈ ഖണ്ഡത്തിലും ഒരു ക്രമം ദൃശ്യമല്ല. വളരെ സംക്ഷിപ്തമായ സദൃശവാക്യങ്ങളും (വാ,26), വികസിപ്പിച്ച നീതിവാക്യങ്ങളും (വാ,30-34) ഈ ഭാഗത്തുണ്ട്. മതപരമായ ഘടകം പ്രബലമല്ല. എന്നാൽ സാമൂഹിക ഉത്തരവാദിത്വത്തിനു ഊന്നൽ നല്കുന്നുണ്ട് (വാ.28,29). 

5. ശലോമോന്റെ സദൃശവാക്യങ്ങൾ: 25:1-29:27.

ഈ ഭാഗം ഉള്ളടക്കത്തിൽ രണ്ടാംഭാഗത്തിനു സദൃശമാണ്. ഇതിലെ സദൃശവാക്യങ്ങൾ ദൈർഘ്യത്തിൽ വ്യത്യസ്തങ്ങളാണ്. വിപരീതസമാന്തരത ഈ ഭാഗത്തു കുറവാണ്. 28-ഉം, 29-ഉം അദ്ധ്യായങ്ങളിൽ വിപരീത സമാന്തരതയുടെ പല ഉദാഹരണങ്ങളുണ്ട്. ഹിസ്ക്കീയാരാജാവും കൂട്ടരും സദൃശവാക്യങ്ങൾ എഴുതി എന്ന തല്മൂദിലെ പ്രസ്താവനക്കടിസ്ഥാനം 25:1 ആണ്. പുസ്തകത്തിന്റെ സംശോധനത്തിൽ ഹിസ്ക്കീയാവിന്റെ ആളുകളുടെ പങ്കു എന്താണെന്നു വ്യക്തമല്ല. ഹിസ്ക്കീയാരാജാവിന്റെ കാലം വരെ ഈ സദൃശവാക്യങ്ങൾ വാചികമായി സംപ്രേഷണം ചെയ്തുവന്നു എന്നും ഹിസ്ക്കീയാവിന്റെ ആളുകൾ അവയെ പകർത്തി എഴുതി എന്നും ധരിക്കുകയാണു് യുക്തം. 

6. ആഗൂറിന്റെ വചനങ്ങൾ: 30:1-33. 

ആഗൂറും പിതാവായ യാക്കേയും ആരാണെന്നറിയുവാൻ പാടില്ല. ഇഥിയേൽ, യുക്കാൾ എന്നീ പേരുകളും (പി.ഒ.സി. ബൈബിൾ) ഏതെന്നു പറയുവാൻ നിവൃത്തിയില്ല. 30:1-ലെ അരുളപ്പാടിനെ കുറിക്കുന്ന ‘മസ്സാ’ എന്ന എബ്രായപദം സംജ്ഞാനാമമാണെന്ന് മനസ്സിലാക്കുന്നവരുണ്ട്. ആദ്യത്തെ ചില വാക്യങ്ങൾ വ്യാഖ്യാനിക്കുവാൻ പ്രയാസമാണ്. അജ്ഞയതാ വാദത്തിന്റെ സ്വരം ഇതിൽ നിഴലിക്കുന്നുണ്ട്. മാറ്റമില്ലാത്ത ദൈവവചനത്തിന്റെ ഒരു പ്രസ്താവനയാൽ (30:5,6) ഈ അജ്ഞയതാ വാദത്തിനു മറുപടി നൽകുന്നു. ഹൃദയാവർജ്ജകമായ പ്രാർത്ഥനയാണു് 7-9 വാക്യങ്ങൾ. തുടർന്നുള്ള നീതിമൊഴികളിൽ പലതിനും നാലു എന്ന അക്കം പ്രയോഗിച്ചിരിക്കുന്നതു കാണാം. 

7. ലെമൂവേലിന്റെ വചനങ്ങൾ: 31:1-9. 

ലെമൂവേൽ മസ്സാരാജാവാണെന്നു പറയപ്പെടുന്നു. സത്യവേദ പുസ്തകത്തിൽ മസ്സയെ അരുളപ്പാടെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഭോഗാസക്തി, മദ്യാസക്തി എന്നിവയ്ക്കെതിരെയുള്ള താക്കീതുകൾ അമ്മയുടെ ഉപദേശത്തിലുണ്ട്. ഈ ഭാഗത്തു അരാമ്യഭാഷയുടെ സ്വാധീനം ദൃശ്യമാണ്. 31:10-31-ൽ ഒരു സാമർത്ഥ്യമുള്ള ഭാര്യയെ പ്രകീർത്തിക്കുന്നു. ഈഭാഗത്തിനു പ്രത്യേകശീർഷകം ഇല്ല. എന്നാലത് മുൻഭാഗത്തു നിന്നും വ്യത്യസ്തവുമാണ്. ഉത്സാഹവതിയും വിവേകമതിയും ഭക്തയുമായ സ്ത്രീയെ വർണ്ണിച്ചുകൊണ്ട് സദൃശവാക്യങ്ങൾ സമാപിക്കുന്നു.

പൂർണ്ണവിഷയം

ഉദ്ദേശ്യവും പ്രതിപാദ്യവിഷയവും: 1:1-7
ഭോഷന്മാരെ വിട്ടുകളയുന്നതിനുള്ള പ്രബോധനം: 1:8-19
ജ്ഞാനം വിളിക്കുന്നു. മുന്നറിപ്പ് നല്കുന്നു: 1:20-33
ജ്ഞാനം അന്വേഷിക്കുന്നത്, കണ്ടെത്തുന്നത് 2:1-8
ജ്ഞാനത്തിന്റെ ചില പ്രയോജനങ്ങൾ 2:9—3:2
ജ്ഞാനമാര്‍ഗ്ഗത്തിൽ നടക്കുന്ന വിധം 3:3-12
സ്വര്‍ണ്ണത്തേക്കാൾ വിലയേറിയ ജ്ഞാനം 3:13-18
ജ്ഞാനത്തിന്റെ കൂടുതൽ പ്രയോജനങ്ങൾ 3:21-26
മറ്റുള്ളവരോടുള്ള ജ്ഞാനത്തോടെയുള്ള പെരുമാറ്റം 3:27-32
ദൈവത്തിന്റെ ശാപം 3:33-35
വലിയകാര്യങ്ങൾ നേടുവാനുള്ള ആഹ്വാനം 4:1-27
ലൈംഗിക അധാര്‍മ്മികത വിട്ടൊഴിയുന്നതിനുള്ള പ്രബോധനം 5:1-23
ഭോഷത്വത്തിനും അലസതക്കും എതിരായുള്ള മുന്നറിയിപ്പുകൾ 6:1-15
ദൈവം വെറുക്കുന്ന 7 കാര്യങ്ങൾ 6:16-19
ലൈംഗിക അധാര്‍മ്മികത: കൂടുതൽ പ്രബോധനങ്ങൾ 6:20—7:27
ജ്ഞാനം വിളിക്കുന്നു 8:1-20
ജ്ഞാനം ശാശ്വതം ആകുന്നു 8:21-31
ജീവനും മരണവും 8:32-36
ജ്ഞാനം ഒരു ക്ഷണം നല്കുന്നു 9:1-12
ഭോഷത്വവും മനുഷ്യരെ ക്ഷണിക്കുന്നു 9:13-18
വിവിധ വിഷയങ്ങളെ സംബന്ധിച്ചള്ള സദൃശ്യവാക്യങ്ങൾ: 10:1—22:16
-ജ്ഞാനികളെക്കുറിച്ച് 10:1,8,19; 11:30; 13:1,14; 14:1,16; 15:7,24.
-നീതിമാന്മാരെക്കുറിച്ച് 10:6,11,20,21,25,28,29-32; 11:19,23,30; 12:21; 13:5,9; 14:32; 15:29; 18:10; 20:7
ഭോഷന്മാരെക്കുറിച്ച്: 10:18,23; 12:15; 13:19; 14:8-9; 15:2,5; 17:10,12; 18:2
ദുഷ്പ്രവൃത്തിക്കാരെക്കുറിച്ച് 10:7,16,32; 11:7,21,23; 12:5,10; 15:8-9; 16:4; 17:23; 21:4,27
ശ്രദ്ധേയമായ ചില സദൃശ്യവാക്യങ്ങൾ: 11:2,20; 12:1,22,28; 14:2,12,26,27,31,34; 15:4,32; 16:2-3,4,5; 16:8; 9:16,18; 17:1,9,22; 18:19,21; 19:3,5,17,21,24; 20:27; 21:1,3,6,30; 22:6,13
ശലോമോന്റെ കൂടുതൽ സദൃശ്യ വാക്യങ്ങൾ 25:1—29:27
മറ്റ് ശ്രദ്ധേയമായ വാക്യങ്ങൾ 25:21-22,28; 26:11,15,17,27; 27:1,17,20,21; 28:1,13,14; 29:1-5
ആഗൂരിന്റെ വചനങ്ങൾ 30:1-33
ലെമൂവേലിൽ രാജാവിന്റെ വചനങ്ങൾ 31:1-9
ഉത്തമസ്വഭാവമുള്ള ഒരു ഭാര്യയുടെ വര്‍ണ്ണന 31:10-31

സങ്കീർത്തനങ്ങൾ

സങ്കീർത്തനങ്ങൾ (Book of Psalms)

പഴയനിയമത്തിലെ പത്തൊമ്പതാമത്തെ പുസ്തകം. ദൈവാലയത്തിലെയും സിനഗോഗുകളിലെയും ആരാധനയ്ക്കു യെഹൂദന്മാർ വ്യാപകമായി ഉപയോഗിച്ചു വന്ന പ്രാചീന കീർത്തനങ്ങളുടെ സമാഹാരമാണ് സങ്കീർത്തനങ്ങൾ. എബ്രായ കാനോനിൽ മൂന്നാമത്തെ വിഭാഗമായി കെത്തുവീമിൽ ഉൾപ്പെടുന്നു. എബ്രായയിൽ ‘തെഹില്ലീം’ (കീർത്തനങ്ങൾ) അഥവാ പൂർണ്ണമായി ‘സേഫെർ തെഹില്ലീം’ (സങ്കീർത്തനങ്ങളുടെ പുസ്തകം) എന്ന് വിളിക്കുന്നു. 150 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങൾ ബൈബിളിലെ ഏറ്റവും ദീർഘമായ പുസ്തകമാണ്. മോശെയുടെ കാലം മുതൽ പ്രവാസകാലം വരെയുള്ള ദീർഘമായ കാലയളവിലാണ് സങ്കീർത്തനങ്ങൾ രചിക്കപ്പെട്ടത്. അധികം സങ്കീർത്തനങ്ങളുടെയും രചനാകാലം ബി.സി ആയിരത്തിനടുത്താണ്. രണ്ടാം ദൈവാലയത്തിന്റെ കീർത്തനപ്പുസ്തകമെന്നു സങ്കീർത്തനങ്ങളെ പൊതുവെ പറയാറുണ്ട്; അതു ശരിയുമാണ്. പ്രവാസകാലത്തോ പ്രവാസാനന്തര കാലത്തോ സങ്കീർത്തനങ്ങൾ രചിക്കപ്പെട്ടു എന്ന അർത്ഥത്തിലല്ല പ്രസ്തുത പ്രസ്താവന എന്നോർക്കേണ്ടതാണ്. എബായ ചരിത്രത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിൽ നാം സങ്കീർത്തനരചന കാണുന്നുണ്ട്. പുറപ്പാടിന്റെ കാലത്തും (പുറ, 15), കനാൻ ആക്രമണകാലത്തും (ന്യായാ, 5), ന്യായാധിപന്മാരുടെ കാലത്തിന്റെ അന്ത്യഘട്ടത്തിലും (1ശമൂ, 2:1-10) രചിക്കപ്പെട്ട സങ്കീർത്തനങ്ങൾ പഴയനിയമത്തിലുണ്ട്. പ്രവാസപൂർവ്വ പ്രവാചക സാഹിത്യത്തിലും (ഹോശേ, 6:1-3; യെശ, 2:2-4; 38:10-20; യിരെ, 14:7-9; ഹബ, 3:1), (പ്രവാസാനന്തരകാല എഴുത്തുകളിലും (എസ്രാ, 9:5-15; നെഹെ, 9:6-39) സങ്കീർത്തനത്തിന്റെ അലകൾ കാണാം.

എഴുത്തുകാർ: സങ്കീർത്തനങ്ങളുടെ എഴുത്തുകാരായി ഏഴു പേരുകൾ ശീർഷകങ്ങളിൽ കൊടുത്തിട്ടുണ്ട്. 73 സങ്കീർത്തനങ്ങൾ ദാവീദിന്റെ പേരിൽ അറിയപ്പെടുന്നു. 3–9; 11–32; 34–41; 51–65; 68–70; 86; 101; 103; 108–110; 122; 124; 131; 133; 138–145. മറ്റു എഴുത്തുകാർ: ആസാഫ് – 12 എണ്ണം (സങ്കീ, 50; 73–83); കോരഹ് പുത്രന്മാർ – 12 എണ്ണം (സങ്കീ, 42–49, 84, 85, 87, 88) 88-ാം സങ്കീർത്തനം പ്രതിഗാനം ആലപിക്കുന്നത് ഹേമാനാണ്. ശലോമോൻ – 2 എണ്ണം (സങ്കീ, 72, 127); ഏഥാൻ – 1 എണ്ണം (സങ്കീ, 89); മോശ – 1 എണ്ണം (സങ്കീ, 90); 49 സങ്കീർത്തനങ്ങൾ അജ്ഞാത കർത്തൃകങ്ങളാണ്. 

ഏതെങ്കിലും ഒരു സങ്കീർത്തനത്തിൽ രചയിതാവിൻ്റെ പേരില്ലെങ്കിൽ മുകളിലെ സങ്കീർത്തന കർത്താവിനെ അതിൻ്റെ എഴുത്തുകാരനായി പരിഗണിക്കാമെന്ന് യെഹൂദാ റബ്ബിമാർ പറഞ്ഞിട്ടുണ്ട്. അങ്ങനെ കണക്കാക്കിയാൽ ദാവീദിൻ്റെ പേരിൽ 109 എണ്ണവും (1–41; 51–71; 86; 101–126; 131–150) കോരഹ് പുത്രന്മാർ 12 എണ്ണവും (42–49; 84,85,87,88) 88-ാം സങ്കീർത്തനം പ്രതിഗാനം ആലപിക്കുന്നത് ഹേമാനാണ്. ആസാഫ് 12 എണ്ണവും (50; 73–83) മോശെ 11 എണ്ണവും (90-100) ശലോമോൻ 5 ഏണ്ണവും (72; 127–130) ഏഥാൻ 1 എണ്ണവും (89) എന്നാകും. 109+12+12+11+5+1=150

എബ്രായശീർഷകങ്ങളിൽ 73 സങ്കീർത്തനങ്ങൾക്കു ദാവീദിന്റെ സങ്കീർത്തനം എന്ന മേലെഴുത്തുണ്ട്. കൂടാതെ രണ്ടാം സങ്കീർത്തനവും ദാവീദ് രചിച്ചതാണെന്നു അപ്പൊ, 4:25,26-ൽ നിന്നും വ്യക്തമാകുന്നുണ്ട്. അതുപോലെ 72-ാം സങ്കീർത്തനം ദാവീദിന്റേതാണെന്ന് പ്രസ്തുത സങ്കീർത്തനം 20-ാം വാക്യത്തിൽ നിന്നു മനസ്സിലാക്കാം. 72-ാം സങ്കീർത്തനത്തിന്റെ ശീർഷകം ഇംഗ്ലീഷിൽ (KJV) A psalm for solomon എന്നാണ് കാണുന്നത്. ആ സങ്കീർത്തനം രാജാവിനെ കുറിച്ചുള്ളതാണ്. എന്നാൽ ദാവിദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ശലോമോനല്ല; യിസ്രായേലാണ്. അതിനാൽ യിസ്രായേലിനു വേണ്ടി ദാവീദ് രചിച്ച് സങ്കീർത്തനം എന്നാണ് മനസ്സിലാക്കേണ്ടത്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി). എന്നാൽ ആധുനിക വിമർശകന്മാർ പലരും ദാവീദിന്റെ കർത്തൃത്വത്തെ നിഷേധിക്കുന്നു. എന്നാൽ ആന്തരികതെളിവുകൾ ദാവീദിന്റെ കർത്തൃത്വത്തെ സ്വീകരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. പഴയനിയമകാലത്ത് ദൈവാലയ സംഗീതവുമായി ബന്ധപ്പെട്ട് ദാവീദിന്റെ പേര് പ്രഖ്യാതമായിരുന്നു. (2ശമൂ, 6:5-15; 1ദിന, 6:4; 2ദിന, 7:6; 29:30). ദാവീദ് പരിശുദ്ധാത്മാവിന്റെ അനുഗ്രഹം പ്രാപിച്ചിരുന്നു. (1ശമൂ, 23:1,2; മർക്കൊ, 12:36; അപ്പൊ, 2:25-31; 4:25,26). ദാവീദ് യിസ്രായേലിന്റെ മധുരഗായകനും (2ശമൂ, 23:1), കിന്നരവായനയിൽ നിപുണനും (1ശമൂ, 16:16-18) ആയിരുന്നു. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ മനോഹരമായ ഒരു വിലാപഗീതം ദാവീദ് രചിച്ചു. (2ശമൂ, 1:19-27). ചില സങ്കീർത്തനങ്ങളിൽ നിന്നും ദാവീദിന്റേതെന്നു പ്രത്യേകം പ്രസ്താവിച്ചുകൊണ്ട് പുതിയനിയമത്തിൽ ഉദ്ധരിച്ചിട്ടൂണ്ട്. (4:25,26; 2:25-28; റോമ, 4:6-8; അപ്പൊ, 1:16-20).

വിഭജനം: സങ്കീർത്തനങ്ങളെ അഞ്ചു പുസ്തകങ്ങളായി വിഭജിച്ചിട്ടുണ്ട്. ഈ വിഭജനം മോശെയുടെ ഗ്രന്ഥപഞ്ചകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒന്നാം പുസ്തകം സങ്കീ. 1-41; രണ്ടാം പുസ്തകം സങ്കീ. 42-72; മൂന്നാം പുസ്തകം സങ്കീ. 73-89; നാലാം പുസ്തകം സങ്കീ. 90-106; അഞ്ചാം പുസ്തകം സങ്കീ. 107-150. എല്ലാ സങ്കീർത്തനങ്ങൾക്കും ഉള്ള മുഖവുരയാണു ഒന്നാം സങ്കീർത്തനം. ഓരോ ഭാഗത്തെയും ഉപസംഹരിക്കുന്നത് ഓരോ സ്തുതിയാണ്. അഞ്ചാം ഭാഗത്തിനും അതോടൊപ്പം എല്ലാ സങ്കീർത്തനങ്ങൾക്കുമുള്ള സ്തുതിഗീതമാണ് 150-ാം സങ്കീർത്തനം. ദാവീദിന്റെ പേരിലുള്ള സങ്കീർത്തനങ്ങളാണ് ഒന്നാം പുസ്തകത്തിൽ അധികവും. 42-മുതൽ 88-വരെയുള്ള സങ്കീർത്തനങ്ങളിൽ അധികവും ദാവീദ്, കോരഹപുത്രന്മാർ, ആസാഫ് എന്നിവരുടെ രചനകളാണ്. 91-മുതൽ 150-വരെയുള്ള സങ്കീർത്തനങ്ങൾ ഏറിയകൂറും അജ്ഞാത കർതൃകങ്ങളാണ്. 

പുസ്തകം 1 (സങ്കീ 1—41).

ദൈവത്തിന്റെ വാഗ്ദത്തങ്ങളും മാതൃകാപ്രാര്‍ത്ഥനകളും: 1:3; 5:8, 12; 6:1; 9:9; 10:17-18; 11:7; 16:1, 11; 17:7; 18:1-2, 30; 19:12-14; 23:1-6; 25:4-5, 8-12, 14, 18:27: 4, 5 10, 11; 29:11; 30:5; 31:3, 19, 20; 32:1-2; 33:4; 34:7-10, 15, 17, 19, 22; 36:5-10; 37:4-6; 23-25; 28, 29; 38:1; 39:4, 8; 40:4-5; 41:14.

പ്രസ്തുത സങ്കീര്‍ത്തനങ്ങൾ ദൈവത്തെ സ്തുതിക്കുന്നതിന് നൽകുന്ന കാരണങ്ങൾ. 7:17; 8:1-9; 9:1; 13:6; 16:7; 18:46-50; 21:13; 22:22-26, 28:6-7; 30:4-5, 11, 12; 31:21; 33:15; 34:14; 40:13

പുസ്തകം 2 (സങ്കീര്‍ത്തനങ്ങൾ 42- 72)

വാഗ്ദത്തങ്ങളും മാതൃകാപ്രാര്‍ത്ഥനകളും: 43:3; 46:1, 7; 47:8; 48:14; 50:15, 51:1-2, 7-12; 55:22; 57:1, 5; 62:11-12; 65:2-3; 67:1-3; 68:3-6; 69:32-33; 72:18-19.

ദൈവത്തിന് സ്തോത്രം അര്‍പ്പിക്കേണ്ടതിന് ഈ സങ്കീര്‍ത്തനങ്ങൾ നൽകുന്ന കാരണങ്ങൾ: 47:7-8; 51:14-15; 52:9; 56:12-13; 57:9-10; 59:16-17; 61:7-8; 63:3-4; 66:1-3, 8-12; 20; 67:3-4; 68:4-6, 19, 20, 32-35; 69:34-36; 71:5-8, 14-16, 22, 23; 72:18.

പുസ്തകം 3 (സങ്കീ 73—89)

മൂന്നാം പുസ്തക സങ്കീര്‍ത്തനങ്ങളിലെ വാഗ്ദത്തങ്ങളും പ്രാര്‍ത്ഥനകളും: 73:26; 74:22; 80:3, 18; 81:10; 83:1; 84:5, 11; 85:6-7; 86:4-5, 11; 89:8.

ദൈവത്തിന് സ്തോത്രം അര്‍പ്പിക്കുന്നതിനുള്ള കാരണങ്ങൾ: 75:1; 84:4, 11; 86:12-13; 89:5-8.

പുസ്തകം 4 (സങ്കീ 90—106)

വാഗ്ദത്തങ്ങളും മാതൃകാപ്രാര്‍ത്ഥനകളും: 90:13-17; 91:3-16; 92:12-15; 94:14; 97:10-11; 102:17; 103:11-14

സ്തോത്രം അര്‍പ്പിക്കുന്നതിനുള്ള മുഖാന്തരങ്ങൾ: 92:1-5; 95:1-3; 96:1-6; 98:1, 9; 99:2-3, 9; 100:4-5; 101:1; 103:1-2; 104:1; 105:1-2; 106:1

പുസ്തകം 5 (സങ്കീ 107—150)

വാഗ്ദത്തങ്ങളും മാതൃകാപ്രാര്‍ത്ഥനകളും: 108:5-6; 112:1; 115:1, 13; 116:5, 15; 119:9, 12, 17-19, 29; 33-38, 65, 66, 73, 76,7 7, 124, 130, 133, 135, 153, 156, 160, 169, 170, 176; 120:2; 121:3-8; 125:1-2; 126:6; 130:4; 138:6; 139:17, 23, 24; 141:3-4, 9; 143:1-2; 145:8-9, 13, 14, 17-20; 146:5-6; 147:3, 11; 149:4.

സ്തോത്രം അര്‍പ്പിക്കുന്നതിനുള്ള കാരണങ്ങൾ: 107:1; 108:3-4; 109:30-31; 111:1-10; 117:1-2; 118:1; 119:164, 171; 124:6-7; 135:3-4; 136:1; 138:1-3; 139:14; 144:1-2; 145:1-23; 146:1-10; 147:1-20; 148:5-6, 13, 14; 149:1-9.

വർഗ്ഗീകരണം: സങ്കീർത്തനങ്ങളുടെ വ്യാഖ്യാനവും വർഗ്ഗീകരണവും പരസ്പരാശ്രിതങ്ങളാണ്. വിഭിന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് സങ്കീർത്തനങ്ങളുടെ വർഗ്ഗീകരണം പലരും നടത്തിയിട്ടുള്ളത്. ദൈവാലയാരാധനയിലുള്ള സങ്കീർത്തനങ്ങളുടെ ഉപയോഗം നിർണ്ണായക മാനദണ്ഡമായി സ്വീകരിച്ചാൽ താഴെ പറയുന്ന വിധത്തിൽ സങ്കീർത്തനങ്ങളെ വർഗ്ഗീകരിക്കാം: 1. സ്തുതിഗീതങ്ങൾ: 2. സ്തോത്രപ്രാർത്ഥനകൾ: 3. യാചനാഗീതങ്ങൾ: 4. വിലാപപ്രാർത്ഥനകൾ: 5. ആദ്ധ്യാത്മികവും വൈജ്ഞാനികവുമായ സങ്കീർത്തനങ്ങൾ. സ്വരൂപവും വിഷയവും അടിസ്ഥാനമാക്കി സങ്കീർത്തനങ്ങളെ പിൻവരുമാറ് വർഗ്ഗീകരിക്കാവുന്നതാണ്: 

1. ഗീതങ്ങൾ: യഹോവയുടെ മഹത്വ പ്രകീർത്തനങ്ങളാണിവ. 8, 18, 19, 29, 33 മുതലായവ. യഹോവയെ സ്തുതിക്കുന്നതിനുള്ള ആഹ്വാനമോ ഉപദേശമോ അടങ്ങുന്ന ആമുഖം, സ്തുതിയുടെ കാരണം വിശദമാക്കുന്ന മദ്ധ്യഭാഗം, ആമുഖം ആവർത്തിക്കുന്നതോ, അഭിലാഷമോ ഹല്ലേലൂയ്യായോ ചേർത്തിരിക്കുന്നതോ ആയ ഉപസംഹാരം. ഇതാണ് ഗീതങ്ങളുടെ പൊതുസ്വഭാവം. സീയോൻ ഗീതങ്ങൾ ദൈവനഗരമായ സീയോനെ പ്രകീർത്തിക്കുന്നു: 46, 48, 76, 84, 87, 122. സ്ഥാനാരോഹണ ഗീതങ്ങൾ യഹോവയുടെ രാജത്വത്തെ പ്രകീർത്തിക്കുന്നു: 47, 93, 95-99. 

2. വിലാപസങ്കീർത്തനങ്ങൾ: വ്യക്തിഗതവും (3, 5, 6, 7, 14, 17, 22), സാമൂഹികവും (44, 74, 79, 80, 137) ആയ വിലാപങ്ങൾ ഉൾക്കൊള്ളുന്നു. 

3. സ്തോത്രസങ്കീർത്തനങ്ങൾ: ദൈവത്തിന്റെ കരുണയ്ക്കും ദൈവത്തിൽ നിന്നു ലഭിച്ച അനുഗ്രഹങ്ങൾക്കും സ്തോത്രം പറയുകയാണ് ഈ സങ്കീർത്തനങ്ങളുടെ പൊതുസ്വഭാവം. ദൈവം നമുക്കു എന്തായിരിക്കുന്നുവോ അതിനു സ്തുതിയും നമുക്കുവേണ്ടി എന്തു ചെയ്തുവോ അതിനു സ്തോത്രവും അർപ്പിക്കുന്നു. ഈ സങ്കീർത്തനങ്ങളോടുകുടെ സ്തോത്രയാഗമോ നേർച്ചയുടെ നിവൃത്തിയോ ഉണ്ടായിരിക്കും. 10, 30, 31, 40, 66, 103, 107 തുടങ്ങിയവ ഉദാഹരണങ്ങൾ. 

4. രാജകീയസങ്കീർത്തനങ്ങൾ: 2, 18, 20, 21, 45, 72, 89, 101, 110, 144. സങ്കീർത്തനങ്ങളിലെ അഭിഷിക്തനായ (മശീഹ) രാജാവ് യിസ്രായേലാണ്. എന്നാൽ അവരുടെ പദവികളുടെയെല്ലാം സാക്ഷാത്കാരം ഭാവി മശീഹയായ യേശുവിലൂടെയാണ്.

5. അനുതാപസങ്കീർത്തനങ്ങൾ: ഇവ ചെയ്തുപോയ പാപത്തിനു പശ്ചാത്താപം അറിയിക്കുന്നു: 6, 25, 32, 38, 39, 40, 51, 102, 130 തുടങ്ങിയവ. 

6. മാദ്ധ്യസ്ഥസങ്കീർത്തനങ്ങൾ: ഇവയിൽ സങ്കീർത്തനക്കാരൻ രാജാവിനും (യിസ്രായേൽ) സ്വജനത്തിനും ജാതികൾക്കും വേണ്ടിയും യെരൂശലേമിനു വേണ്ടിയും അപേക്ഷിക്കുന്നു: 21, 57, 89, 122 മുതലായവ. 

7. മശീഹാ സങ്കീർത്തനങ്ങൾ: പഴയനിയമത്തിലെ മശീഹ യിസ്രായേലാണ്. യിസ്രായേലിലൂടെ വരുവാനിരിക്കുന്ന ദൈവത്തിൻ്റെ മശീഹയുടെ ആളത്തവും വേലയും പൂർവ്വവത്ദർശിക്കുന്നു. പതിനേഴു സങ്കീർത്തനങ്ങൾ പൂർണ്ണമായോ ഭാഗികമായോ മശീഹാപരമാണ്. ഇവ മശീഹയെ ഉത്തമപുരുഷനിലോ മദ്ധ്യമപുരുഷനിലോ പ്രഥമപുരുഷനിലോ പരാമർശിച്ചിരിക്കും: 2; 8:4-8; 16:10; 22; 40:6-8; 41:9; 45:6-7; 68:18; 69; 72; 78:2; 89:3-4, 28-29, 34, 36; 91; 102:25-27; 110; 118:22; 132:10-12. (കാണുക: യിസ്രായേലിൻ്റെ പദവികൾ)

8. ശാപസങ്കീർത്തനങ്ങൾ: 35, 52, 58, 59, 69, 109, 137, 139 മുതലായവ. ദൈവജനം തങ്ങളുടെ ശത്രുക്കളുടെ മേൽ ദൈവക്രോധം പകരേണ്ടതിനു അപേക്ഷിക്കുന്നു. 

9. ന്യായപ്രമാണസങ്കീർത്തനങ്ങൾ: ന്യായപ്രമാണത്തിന്റെ മഹത്വം, ന്യായപ്രമാണം പഠിക്കുന്നതിന്റെ അനുഗ്രഹം, ആനന്ദം എന്നിവ വ്യക്തമാക്കുന്നു: 1, 19, 119. 

10. ചരിത്രസങ്കീർത്തനങ്ങൾ: 78, 101, 106.

11. ഹല്ലേലുയ്യാ സങ്കീർത്തനങ്ങൾ: 111-113; 115-117; 146-150. ഈ സങ്കീർത്തനങ്ങളിലെല്ലാം യഹോവയെ സ്തുതിപ്പിൻ എന്ന അർത്ഥത്തിൽ ഹല്ലേലൂയ്യാ പ്രയോഗിച്ചിട്ടുണ്ട്. 

12. ആരോഹണ ഗീതങ്ങൾ: 120-134. പെരുന്നാളുകൾ ആഘോഷിക്കുവാൻ വേണ്ടി യെരുശലേമിൽ കയറിപ്പോയിരുന്ന തീർത്ഥാടകർ പാടിയിരുന്ന സങ്കീർത്തനങ്ങൾ. 

13. എലോഹാസങ്കീർത്തനങ്ങൾ: 42-83 സങ്കീർത്തനങ്ങളിൽ ദൈവത്തിനു എബ്രായയിൽ എലോഹീം എന്ന പദമാണ് അധികവും പ്രയോഗിച്ചിട്ടുള്ളത്. അതിനാൽ അവയെ എലോഹാസങ്കീർത്തനങ്ങൾ എന്നു വിളിക്കുന്നു. മറ്റു സങ്കീർത്തനങ്ങളിൽ ‘യഹോവ’ എന്ന നാമമാണ് ബഹുലേന കാണപ്പെടുന്നത്. 

14. അക്ഷരമാലാസങ്കീർത്തനങ്ങൾ: 9, 10, 25, 34, 37, 111, 112, 119, 145. എബായ അക്ഷരമാലയ്ക്ക് അനുസരണമായി ഒരു വിധത്തിലുള്ള ക്രമീകരണം ഈ സങ്കീർത്തനങ്ങളിൽ ദൃശ്യമാണ്. 

ശീർഷകങ്ങൾ: ഭൂരിഭാഗം സങ്കീർത്തനങ്ങൾക്കും പ്രത്യേകം ശീർഷകങ്ങളുണ്ട്. എബ്രായയിൽ പ്രസ്തുത ശീർഷകങ്ങൾക്കു വാക്യപദവി നല്കി സങ്കീർത്തന പാഠത്തോടുതന്നെ ചേർത്തിരിക്കുകയാണ്. ഈ തലക്കെട്ടുകൾക്ക് അമിതമായ പ്രാധാന്യം നല്കുന്നതിനോടു പലരും യോജിക്കുന്നില്ല. ഇ.ഏ. ലെസ്ലി സങ്കീർത്തന ശീർഷകങ്ങളെ നാലു പ്രത്യേക ഗണങ്ങളായി തിരിച്ചിട്ടുണ്ട്. 

1. സാങ്കേതിക സ്വഭാവമുള്ള ശീർഷകങ്ങൾ: സങ്കീർത്തനം, ഗീതം, ‘മസ്കിൽ’ (ധ്യാനം), സ്വർണ്ണഗീതം, വിഭ്രമഗീതം തുടങ്ങിയവയാണവ. ‘മിസ്മോർ’ എന്ന പദമാണ് സങ്കീർത്തനത്തിന് എബ്രായയിൽ ഉപയോഗിച്ചിരിക്കുന്നത്. അമ്പത്തിയേഴ് സങ്കീർത്തനങ്ങളുടെ മുകളിൽ ഇതു കാണാം. ഗീതം എന്നതിന്റെ എബ്രായപേര് ‘ഷീർ’ ആണ്. ആരാധനയിൽ പാടുന്ന ഗീതങ്ങളാണിവ. മുപ്പതു സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ഈ പദം ഉണ്ട്. ഉത്സവം നടക്കുമ്പോൾ നിയമപ്പെട്ടകത്തിനു പിന്നാലെ പോകുന്ന ആരാധകർ പാടുന്ന തീർത്ഥാടന ഗാനങ്ങളാണ് ആരോഹണ ഗീതങ്ങൾ: 120-134. സ്വർണ്ണഗീതം അഥവാ മിക്താം ആറു സങ്കീർത്തന ശീർഷകങ്ങളിലുണ്ട്. ഈ പദത്തിന്റെ സൂചന വ്യക്തമല്ല. വിലാപ കീർത്തനങ്ങളാണധികവും. പതിമൂന്നു സങ്കീർത്തനങ്ങളുടെ തലക്കെട്ടിൽ കാണുന്ന പ്രയോഗമാണ് മസ്കിൽ അഥവാ ധ്യാനം. പ്രബോധനം ഉൾക്കൊള്ളുന്നവയാണിവ. ഏഴാം സങ്കീർത്തനത്തിന്റെ തലക്കെട്ടിലും ഹബക്കൂക്കിന്റെ പ്രാർത്ഥനയിലും (3:1) വിഭ്രമഗീതം അഥവാ ഷിഗ്ഗയോൻ എന്ന് കാണുന്നു. 

2. സങ്കീർത്തനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്ന ശീർഷകങ്ങൾ: ദൈവാലയാരാധനയിൽ സ്തോത്രം അർപ്പിക്കുന്ന സങ്കീർത്തനമാണ് സ്തോത്ര സങ്കീർത്തനം ആരാധകൻ സ്വന്തപാപങ്ങൾ ഓർമ്മിക്കുകയോ ആരാധകന്റെ പാപങ്ങളെക്കുറിച്ച് പുരോഹിതൻ ഓർപ്പിക്കുകയോ ചെയ്യുന്ന സങ്കീർത്തനങ്ങളാണ് ജ്ഞാപക സങ്കീർത്തനങ്ങൾ (ഉദാ : 38, 70). അനുതാപത്തെയും ഏറ്റു പറച്ചിലിനെയും ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങളെ കുറിക്കുകയാകണം യെദൂഥൻ. ഉദാ: 39, 62, 77. 

3. ആരാധനയുമായി ബന്ധപ്പെട്ട ശീർഷകങ്ങൾ: – ഇവയിൽ പ്രധാനമായി കാണുന്നത് സംഗീതപ്രമാണിക്ക് എന്ന ശീർഷകമാണ്. അൻപത്തിയഞ്ച് സങ്കീർത്തനങ്ങൾക്കു ഈ തലക്കെട്ടുണ്ട്. ഇതിന്റെ മൂലപദം പ്രകാശിക്കുക എന്നർത്ഥമുള്ള ധാതുവിൽ നിന്നു വന്നതാണെന്ന് ഊഹിക്കപ്പെടുന്നു. ദൈവാലയത്തിൽ ആരാധിക്കുന്നവരുടെ മേൽ അനുഗ്രഹരൂപേണ ദൈവത്തിന്റെ മുഖം പ്രകാശിക്കുന്നതാകാം വിവക്ഷ. ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്നത് സങ്കീർത്തനത്തിന്റെ രാഗത്തെ സൂചിപ്പിക്കുന്നു. ഈ സങ്കീർത്തനത്തിന് (56) യാഗപീഠത്തിൽ പ്രാവിനെ അർപ്പിക്കുന്നതുമായി ബന്ധമുണ്ടായിരിക്കണം. (ലേവ്യ, 5:6-10 )). ഉഷസ്സിൻ മാൻപേട എന്നതും (22) യാഗവുമായി ബന്ധപ്പെട്ടതായിരിക്കണം. 

4. രണ്ട് ശീർഷകങ്ങൾ: സംഗീത പരാമർശമുള്ളവയാണെന്ന് കരുതപ്പെടുന്നു: (a) തന്ത്രീനാദം അഥവാ നെഗിനോത്ത് ഉദാ: 6, 54, 55, 67. തന്ത്രീനാദമുപയോഗിച്ച് പ്രസ്തുത സങ്കീർത്തനങ്ങൾ പാടണമെന്നതാണ് സൂചന. (b) സേലാ: മുപ്പത്തിയൊൻപതു സങ്കീർത്തനങ്ങളിൽ എഴുപത്തിയൊന്നു പ്രാവശ്യവും, ഹബക്കുക്ക് പ്രവചനത്തിൽ മൂന്നു പ്രാവശ്യവും കാണപ്പെടുന്ന പ്രയോഗമാണ് സേലാ. ഉയർത്തുക എന്ന് അർത്ഥമാണ് പൊതുവെ നൽകിക്കാണുന്നത്. ശബ്ദം ഉയർത്തി ആരാധകർ പാടണമെന്ന് ഇത് സൂചിപ്പിക്കുന്നു. സേലാ കാണപ്പെടുന്ന സ്ഥാനങ്ങളിൽ പലേടത്തും ആമേൻ അഥവാ ഹല്ലേലുയ്യ മതിയാകും. 

എബ്രായ കവിതയുടെ സവിശേഷതകൾ: സങ്കീർത്തനങ്ങളുടെ ശരിയായ ആസ്വാദനത്തിനും വ്യാഖ്യാനത്തിനും എബായ കവിതയുടെ സവിശേഷതകൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എബ്രായ കവിതയിൽ താളമില്ല. എബായ കവിതയുടെ അടിസ്ഥാനതത്വങ്ങളിലേക്ക് ആദ്യം ശ്രദ്ധ തിരിച്ചത് റോബർട്ട് ലൗത്ത് ആയിരുന്നു. എബ്രായ കവിതയുടെ സവിശേഷ സ്വഭാവം ‘സമാന്തരതയാണ്’. കവിതയിലെ ഒരു വരിക്ക് മറ്റൊരു വരിയോടുള്ള ബന്ധം കാണിക്കുകയോ ഒരേ ചിന്ത വ്യത്യസ്തപദങ്ങളിൽ ആവർത്തിക്കുകയോ ചെയ്യുന്നതാണത്. സമാന്തരതയ്ക്ക് വ്യാഖ്യാനപരമായ മൂല്യമുണ്ട്. പദസംവിധാനത്തിന്റെയും പദബന്ധങ്ങളുടെയും പ്രശ്നങ്ങളിൽ തീരുമാനമെടുക്കുവാനും വിവിധ പാഠങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുവാനും ഈ അറിവു വ്യാഖ്യാതാവിനെ സഹായിക്കുന്നു. പ്രധാന സമാന്തരതകൾ: 

1. പര്യായസമാന്തരത: ഒന്നാം വരിയിലെ ആശയം വ്യത്യസ്ത പദങ്ങളിൽ അടുത്ത വരിയിൽ ആവർത്തിക്കുന്നതാണ്. 114-ാം സങ്കീർത്തനം മുഴുവൻ ഈ സമാന്തരത കാണാം. 

2. വിപരീതസമാന്തരത: ഈ സമാന്തരതയിൽ ഒന്നാം വരിയിലെ പ്രസ്താവന ഉറപ്പിക്കുന്നതിനു രണ്ടാം വരിയിൽ ആവർത്തനത്തിനു പകരം വിപര്യായം ഉപയോഗിക്കുന്നു. ഉദാ: ദുഷ്ടൻ വായ്ക്കു വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു. (സങ്കീ,37:21).

3. സംശ്ലേഷണസമാന്തരത: ഇതിൽ വാക്യത്തിലെ രണ്ടു വരികളോ പ്രയോഗങ്ങളോ ഒരേ കാര്യമല്ല പറയുന്നത്. മറിച്ച് രണ്ടാമത്തേതിന്റെ അടിസ്ഥാനമായി ഒന്നാമത്തെ പസ്താവന നിലകൊള്ളുന്നു. ഒരു വിധത്തിലുള്ള കാര്യകാരണബന്ധം ദ്യശ്യമാണ്. (ഉദാ: സങ്കീ, 19:7-10; 2:6; 22:11; 119:121). 

4. ആരോഹണസമാന്തരത: വാക്യത്തിലെ ആദ്യവരി അപൂർണ്ണമായിരിക്കുകയും അതിലെ ചില പദങ്ങളെടുത്ത് രണ്ടാമത്തെ വരി അതിനെ പൂർത്തിയാക്കുകയും ചെയ്യുന്നു. (ഉദാ: സങ്കീ, 29:1; 121:1-4; 22:4). 

സങ്കീർത്തനങ്ങൾ ആദ്യമേ തന്നെ ഖണ്ഡങ്ങളായി തിരിക്കപ്പെട്ടിരുന്നുവോ എന്നത് വ്യക്തമല്ല. ചില സങ്കീർത്തനങ്ങളിൽ അപ്രകാരം ഒരു ക്രമീകരണം കാണാനുണ്ട്. സങ്കീ, 41; 42; 46; 57; 80; 99; 107 എന്നിവ ഖണ്ഡികാപരമായ ക്രമീകരണത്തെ കാണിക്കുന്നു. ‘സേലാ’ എന്ന പ്രയോഗവും സങ്കീർത്തനത്തെ ഖണ്ഡികകളായി തിരിക്കുവാൻ ഉപയോഗിച്ചതായിരിക്കുവാൻ ഇടയുണ്ട്. മൂന്നും നാലും സങ്കീർത്തനങ്ങൾ നോക്കുക. സങ്കീർത്തനങ്ങൾ സ്വാഭാവികമായി തന്നെ ഖണ്ഡങ്ങളായി തിരിയുന്നുണ്ട്. ഉദാ: രണ്ടാം സങ്കീർത്തനം സ്വതവെതന്നെ നാലു ഖണ്ഡങ്ങളാണ് വാക്യങ്ങൾ: 1-3; 4-6; 7-9; 10-12. അക്ഷരമാലാ ക്രമീകരണവും സങ്കീർത്തനത്തെ ഖണ്ഡങ്ങളായി പിരിക്കുന്നുണ്ട്. ഉദാ: 119. എബായകവിതയുടെ ഒരു സവിശേതയാണ് അക്ഷരമാലാക്രമീകരണം. അങ്ങനെയുള്ള ഒമ്പത് സങ്കീർത്തനങ്ങൾ ഉണ്ട്.

ദൈവശാസ്ത്രം: സങ്കീർത്തനക്കാരുടെ മതജീവിതത്തിന്റെ സത്ത ദൈവത്തെപ്പറ്റിയുള്ള ധാരണയാണ്. സൃഷ്ടിയിലുള്ള ദൈവത്തിന്റെ മഹിമയെ കുറിച്ചു പാടുമ്പോൾ അവർ ഒരിക്കലും ക്ഷീണിക്കുന്നില്ല. ആകാശത്തിലും ഭൂമിയിലും സമുദത്തിലുമുള്ള തന്റെ പ്രവൃത്തികളിലൂടെ സർവ്വശക്തനും സർവ്വജ്ഞാനിയും സർവ്വവ്യാപിയുമായി ദൈവം സ്വയം വെളിപ്പെടുത്തി. നിർണ്ണീതമായ അന്തിമലക്ഷ്യത്തിലേക്കു ചരിത്രസംഭവങ്ങളെ ദൈവം നയിക്കുന്നു. എളിയവരെയും പീഡിതരെയും ന്യായം നടത്തി ദൈവം സംരക്ഷിക്കുന്നു. കരുണാമയനും വിശ്വസ്തനും നീതിമാനും വിശുദ്ധനുമായ ദൈവത്തിന്റെ മുമ്പിൽ വീണു മനുഷ്യരും ദൂതന്മാരും സ്തുതിക്കുന്നു. യിസ്രായേലിനെ തിരഞ്ഞടുക്കുകയും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവർക്കു സ്വയം വെളിപ്പെടുത്തുകയും ചെയ്തു. മിസ്രയീമിൽ നിന്ന് യിസ്രായേലിനെ മോചിപ്പിച്ച് അവർക്ക് വാഗ്ദത്തദേശം നല്കി അവരുമായി നിയമം ചെയ്തു. ഇങ്ങനെ ഉന്നതമായ ഒരു ധാരണയാണ് ദൈവത്തെക്കുറിച്ചു സങ്കീർത്തനകാരന്മാർക്ക് ഉള്ളത്. ദൈവത്തോടു അപേക്ഷിക്കുകയും, ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നത് അവരുടെ പ്രമോദവും വിശിഷ്ടപദവിയുമാണ്. ശാപസങ്കീർത്തനങ്ങൾ ഒരിക്കലും അവരുടെ വ്യക്തിപരമായ പ്രതികാരമനോഭാവത്തിന്റെ പ്രകടനമല്ല. നിലവിലിരിക്കുന്ന ദുഷിച്ച ധാർമ്മികവ്യവസ്ഥിതിക്കു പ്രതികാരം നൽകി പരിശുദ്ധനായ ദൈവത്തിന്റെ വിശുദ്ധി വെളിപ്പെട്ടു കാണാനുള്ള അവരുടെ അദമ്യമായ അഭിലാഷമാണത്. ന്യായവിധിയിലൂടെ ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുവാൻ പ്രാർത്ഥിക്കുന്നത്, ന്യായപ്രമാണ വ്യവസ്ഥയിലായിരിക്കുന്ന ജനത്തെ സംബന്ധിച്ചിടത്തോളം ക്ഷന്തവ്യമാണ്. നീതിയും അനീതിയും തമ്മിലും ദൈവജനവും ദൈവത്തിന്റെ വൈരികളും തമ്മിലും ഉള്ള സംഘർഷത്തെക്കുറിച്ച് അവർ തികച്ചും ബോധവാന്മാരാണ്. ഒരു യുഗാന്തന്യായവിധിയിലേറെ വർത്തമാനകാല ന്യായവിധിയായിരുന്നു ലക്ഷ്യമാക്കിയിരുന്നത്. ദുഷ്ടത ശിക്ഷിക്കപ്പെടണമെങ്കിൽ അതിപ്പോൾ തന്നെ വേണ്ടതാണ്. 

യഹോവയും യിസ്രായേലും: യഹോവയും യിസ്രായേലുമാണ് സങ്കീർത്തനങ്ങളിലെ മുഖ്യകഥാപാത്രങ്ങൾ. സങ്കീർത്തനങ്ങൾ മുഴുവൻ നിറഞ്ഞുനില്ക്കുന്നത് ദൈവവും ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്തസന്തതിയുമായ യിസ്രായേലുമാണ്. സങ്കീർത്തകർ ഉത്തമപുരുഷനിലോ മധ്യമപുരുഷനിലോ പ്രഥമപുരുഷനിലോ പരാമർശിക്കുന്നത് യിസ്രായേലിനെയാണ്. കർത്താവും (2:4) ദൈവവും (3:4) രക്ഷകനും (18:2) വീണ്ടെടുപ്പുകാരനും (19:4) പിതാവും (68:5) പരിപാലകനും (121:4) കൊമ്പും (18:2) കോട്ടയും (31:2) ഗോപുരവും (18:2) പരിചയും (18:2) പാറയും (18:2) ശൈലവും (18:2) ശരണവും (43:2) ആയി യഹോവ സങ്കീർത്തനങ്ങളിൽ നിറഞ്ഞുനില്ക്കുന്നു. ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവീൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ആയി ദൈവത്തിൻ്റെ സ്വന്തപുത്രനായ യിസ്രായേലിനെയും കാണാം: (സങ്കീ, 2:7. ഒ.നോ: പുറ, 4:22,23; ഹോശേ, 11:1).

ചില സങ്കീർത്തനങ്ങൾ വ്യക്തിഗതമാണെന്നു തോന്നാം; ഉദാഹരണത്തിന് 51-ാം സങ്കീർത്തനം. ദാവീദ് ബത്ത്ശേബയുമായി പാപംചെയ്തത് നാഥാൻ പ്രവാചകൻ ഓർമ്മിപ്പിച്ചപ്പോൾ ചമച്ചതാണത്. ദാവീദിൻ്റെ അനുതാപ സങ്കീർത്തനമെന്ന് അതറിയപ്പെടുന്നു. ദാവീദ് ഇസ്രായേലിൻ്റെ രാജാവാണ്. രാജാവിൻ്റെ പാപം യിസ്രായേലിന്റെ മുഴുവൻ പാപമാണ്. അതിൻ്റെ അവസാനഭാഗത്ത് യിസ്രായേലിനെയാണ് പ്രതിപാദിച്ചിരിക്കുന്നത്: “നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ; അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോൾ നിന്റെ യാഗപീഠത്തിന്മേൽ കാളകളെ അർപ്പിക്കും.” (51:18,19). ദാവീദിൻ്റെയും മറ്റു സങ്കീർത്തന കർത്താക്കളുടെയും ജീവിതത്തിലെ സന്ദർഭങ്ങൾ സങ്കീർത്തനരചനയ്ക്ക് മുഖാന്തരമായി എന്നത് വാസ്തവമാണ്. എന്നാൽ ആത്യന്തികമായി സങ്കീർത്തനങ്ങൾ മുഴവൻ നിറഞ്ഞുനില്ക്കുന്നത് യിസ്രായേലും അവൻ്റെ ദൈവവുമാണ്. അതുകൊണ്ടാണ് സങ്കീർത്തനങ്ങൾ കാലത്തിനതീതമായി സഞ്ചരിക്കുന്നത്. പ്രവാസത്തിലായിരുന്ന ഒരു ഭക്തൻ്റെ പ്രാർത്ഥനയിതാണ്: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (സങ്കീ, 137:5,6). ഏതൊരു ഭക്തനും തന്നെക്കാൾ വലുതാണ് ദൈവനഗരമായ യെരൂശലേമും യിസ്രായേൽ രാഷ്ട്രവും. അവൻ്റെ പ്രാർത്ഥനയും പാട്ടും എപ്പോഴും യിസ്രായേലിനെ ഓർത്തായിരിക്കും. സങ്കീർത്തനം ശ്രദ്ധയോടെ പഠിക്കുന്ന ഏതൊരാൾക്കും യിസ്രായേലിൻ്റെയും ദൈവപുത്രനായ യേശുവിൻ്റെയും അനുഭവങ്ങൾ വളരെ സാമ്യമുള്ളതായി തോന്നും. അതിൻ്റെ കാരണം: ദൈവം ജനിപ്പിച്ച തൻ്റെ പുത്രനും ആദ്യജാതനും സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ യഥാർത്ഥ വാഗ്ദത്തസന്തതി യിസ്രായേലാണ്. അവൻ്റെ രക്ഷയ്ക്കായി ദൈവം വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുക്രിസ്തു. അതിനാൽ യിസ്രായേൽ അനുഭവിച്ച കഷ്ടങ്ങളുടെ നേർചിത്രമാണ് യേശുവിൽ കാണുന്നത്. ഇരുവരും; കഷ്ടതയും, ദുഃഖവും, പീഢകളും, വെറുപ്പും, തിരസ്കരണവും, ആനന്ദവും, ഉയർച്ചയും, മഹത്വവും അനുഭവിച്ചതായും കാണാം. ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു അഥവാ ന്യായപ്രമാണസന്തതിക്കു കഴിയാഞ്ഞതിനെ സാധിപ്പാനാണ് ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചത്: (റോമ, 8:3). അഥവാ, യിസ്രായേലെന്ന വാഗ്ദത്തസന്തതിയെ രക്ഷിക്കാൻ അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും അന്ത്യകാലത്ത മനുഷ്യനായി വെളിപ്പെടുകയായിരുന്നു: (മത്താ, 1:21; ഒ.നോ: ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16; 1പത്രൊ, 1:20; 1യോഹ, 5:20). [കാണുക: വാഗ്ദത്തസന്തതി, യിസ്രായേലിൻ്റെ പദവികൾ)

ഭൗമികരാജാവ്: യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ, ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കുമെന്നും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നും പറഞ്ഞിരിക്കയാൽ (ലൂക്കൊ, 1:33,34) യേശുക്രിസ്തു ഭൂമിയിൽ രാജാവായി ഭരിക്കുമെന്നാണ് മിക്ക ക്രൈസ്തവരും കരുതുന്നത്. താൻ ഈ ഭൂമിയിലെ രാജാവല്ലെന്ന് പീലാത്തൊസിൻ്റെ മുമ്പിൽവെച്ച് യേശുക്രിസ്തു അസന്ദിഗ്ധമായി പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36,37). രണ്ടുകാര്യങ്ങൾ യേശു ഇവിടെ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: ഒന്ന്; എൻ്റെ രാജ്യം ഭൂമിയിലല്ല. രണ്ട്; ഞാൻ രാജാവുതന്നേ. തൻ്റെ രാജ്യം ഐഹികമല്ലെന്ന് താൻ ആവർത്തിച്ചു പറഞ്ഞശേഷമാണ് ‘ഞാൻ രാജാവുതന്നേ’ എന്ന് പറയുന്നത്. തൻ്റെ രാജ്യം ഭൂമിയിലല്ല; അപ്പോൾത്തന്നെ രാജാവും ആണെങ്കിൽ താൻ സ്വർഗ്ഗത്തിലെ നിത്യരാജാവാണെന്ന് വ്യക്തമാണല്ലോ. സത്യദൈവവും ശാശ്വതരാജാവുമായ യഹോവയാണ് സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന് യേശുവെന്ന നാമത്തിൽ മനുഷ്യനായി ഭൂമായിൽ പ്രത്യക്ഷനായത്: (യിരെ, 10:10; മത്താ, 1:21; 1തിമൊ, 3:14-16). ഒന്നുകൂടി വ്യക്തമാക്കിയാൽ; ജഡത്താലുള്ള ബലഹീനത (പാപം) നിമിത്തം ദൈവപുത്രനും വാഗ്ദത്തരാജാവുമായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങളൊന്നു സാക്ഷാത്കരിക്കാൻ കഴിയാഞ്ഞതിനാൽ അവൻ്റെ ദൈവമായ യഹോവ അവൻ്റെ എല്ലാ പദവികളുമായി യേശുവെന്ന നാമത്തിൽ ജഡത്തിൽ വെളിപ്പെട്ട് അവൻ്റെ പാപങ്ങളിൽ നിന്ന് അവനെ രക്ഷിച്ച് അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16; 1പത്രൊ, 1:20). യേശു ആരാണെന്നറിയാതെ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ട് അവനെപ്പിടിച്ച് രാജാവാക്കാൻ യെഹൂദന്മാർ ഒന്നു ശ്രമിച്ചിരുന്നു. (യോഹ, 6:14,15). ഒരുദാഹരണം പറഞ്ഞാൽ; അമേരിക്കൻ പ്രസിഡന്റ് അട്ടപ്പാടിയിലെ ആദിവാസിമേഖല സന്ദർശിക്കാൻ വന്നപ്പോൾ അവൻ ചെയ്ത ദാനധർമ്മങ്ങൾ കണ്ടിട്ട് അവനാരാണെന്നറിയാതെ അവനെപ്പിടിച്ച് അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ നോക്കിയാൽ എങ്ങനെയിരിക്കും? യഥാർത്ഥ ഭൗമികരാജാവ് ആരാണെന്നോ രാജപ്രതിനിധിയായി ഭരണം നടത്തുന്നത് ആരാണെന്നോ അറിയാത്തതാണ് പലരുടെയും പ്രശ്നം. ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1, 7; 45:1, 5, 11; 61:6; 72:1; 89:29, 36,37; 110:2; ദാനീ, 7:13,14,18,21,27). അന്നാളിൽ സ്വർഗ്ഗീയ രാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും. അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യേഹെ, 34:23,24. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24,25; ഹോശേ, 3:5; ആമോ, 9:11). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, സ്വർഗ്ഗീയരാജാവും ഭൗമികരാജാവും]

മശീഹ സങ്കീർത്തനങ്ങൾ

1. രണ്ടാം സങ്കീർത്തനം

2. എട്ടാം സങ്കീർത്തനം

3. 16

4. 22

5. 34

6. 40

7. 41

8. 45

9. 68

10. 69

11. 72

12. 78

13. 80

14. 89

15. 91

16. 102

17.  നൂറ്റിപ്പത്താം സങ്കീർത്തനം

18. 118

19. 129

20. 132