അബ്രാഹാമിനു് പ്രത്യക്ഷമായത് ട്രിനിറ്റിയോ❓

☛ “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (Men) തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:1-2). അബ്രാഹാമിൻ്റെ അടുക്കൽവന്ന മൂന്നു പുരുഷന്മാർ ട്രിനിറ്റി ആയിരുന്നെന്നും അവൻ അവരെ ആരാധിച്ചു എന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം: 

❶ അബ്രാഹാമിന് പ്രത്യക്ഷനായത് ദൈവത്തിലില്ലാത്ത മൂന്ന് വ്യക്തികൾ (ട്രിനിറ്റി) ആയിരുന്നില്ല; യഹോവയായ ഏകദൈവവും രണ്ട് ദൂതന്മാരും ആയിരുന്നു. അതിൻ്റെ തെളിവ് ഒന്നാം വാക്യത്തിൽത്തന്നെയുണ്ട്. ട്രിനിറ്റി ആയിരുന്നെങ്കിൽ, “യഹോവ അവന്നു പ്രത്യക്ഷനായി” എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്. ദൈവത്തിൻ്റെ ഏകവചനത്തിലുള്ള സംജ്ഞാനാമമാണ് (Singular Proper Noun). ട്രിനിറ്റി വിചാരിക്കുന്നപോലെ, ത്രിത്വത്തിലെ മൂന്ന് വ്യക്തികൾ ആയിരുന്നെങ്കിൽ, യഹോവ പ്രത്യക്ഷനായി എന്ന് പറയാതെ, ട്രിനിറ്റി പ്രത്യക്ഷനായെന്നോ, സമനിത്യരായ മൂന്നുപേർ (മൂന്ന് വ്യക്തികൾ) പ്രത്യക്ഷരായെന്നോ പറയുമായിരുന്നു. ട്രിനിറ്റിയുടെ വാദമനുസരിച്ച് ദൈവം തുല്യരായ മൂന്നു വ്യക്തിയാണ്. തുല്യരായ മൂന്നുപേർ ഒരുമിച്ചു പ്രത്യക്ഷനായാൽ, അതിൽ ഒരുത്തൻ്റെ പേർമാത്രം എടുത്തുപറയുമോ? എന്നാൽ വസ്തുതയെന്താണ്? യഹോവയുടെ ഒരു പ്രത്യക്ഷതയും രണ്ടു ദൂതന്മാരുമാണ് അവിടെ കാണുന്നത്. ➟അതുകൊണ്ടാണ് യഹോവയുടെ പേർമാത്രം പറഞ്ഞിരിക്കുന്നത്. 

❷ “അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ (𝐌𝐞𝐧) തന്റെ നേരെ നില്ക്കുന്നതു കണ്ടു.” അബ്രാഹാം കണ്ടത് മൂന്നു പുഷന്മാരെ (Men) അഥവാ, മനുഷ്യരെയാണ്. യഹോവയും രണ്ടു ദൂതന്മാരുമാണ് മനുഷ്യരായിട്ട് അവന് പ്രത്യക്ഷനായത്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). ഈവേദഭാഗത്ത്, “നിലംവരെ കുനിഞ്ഞു” എന്ന് പറയാൻ എബ്രായയിൽ “Vayyishtakhu” എന്ന പദമാണ്. അതിന് “അവൻ കുനിഞ്ഞു നമസ്കരിച്ചു” (He bowed down) എന്ന അർത്ഥമാണുള്ളത്. ഇതേ പദംതന്നെയാണ് ലോത്ത് രണ്ട് ദൂതന്മാരെ കുനിഞ്ഞ് നമസ്കരിക്കാനും ഉപയോഗിച്ചിരിക്കുന്നത്: (ഉല്പ, 19:1). അതായത്, ആ മൂന്നു മനുഷ്യരെ കണ്ടപ്പോൾ അവൻ അവരെ ആരാധിക്കുകയല്ല ചെയ്തത്; ആചാരപമായി അവരെ നമസ്കരിക്കുകയായിരുന്നു. ആരാധനയും ആചാരപരമായ നമസ്കാരവും വ്യത്യസ്തമാണ്. ആരാധന സ്രഷ്ടാവായ ഏകദൈവത്തിനു് മാത്രമുള്ളതാണ്. പഴയപുതിയനിയമങ്ങളിൽ നമസ്കാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്നതാണ്. ലോത്ത് ദൂതന്മാരെയും (ഉല്പ, 19:1), അബ്രാഹാം ഹിത്യരെയും (ഉല്പ, 23:7), ദേശത്തിലെ ജനത്തെയും (ഉല്പ, 23:12), യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3; 33:6; 33:7), സഹോദരന്മാർ യോസേഫിനെ നമസ്കരിച്ചതിനും (ഉല്പ, 426; 43:26; 43:28); എല്യേസറും (ഉല്പ, 24:26; 24:48; 24:52), മോശെയും (പുറ, 34:8) ശൗലും (1ശമൂ, 15:31), ദാവീദും യഹോവയെ ആരാധിച്ചതിനും (2ശമൂ, 12:20) “ഷാഹാ” (Shachah) എന്ന ക്രിയാ പദമാണ് (Verb) ഉപയോഗിച്ചിരിക്കുന്നത്. അതേ പദത്തിൻ്റെ “3rd Person Masculine Singular” രൂപമാണ് “Vayyishtakhu” എന്ന പദം. ഈ പദം ദൈവത്തെ ആരാധിക്കുന്നതിനും അതിഥികളെ ആചാരപരമായി കുമ്പിടുക, കുനിയുക എന്നതിനും ഒരുപോലെ ഉപയോഗിക്കുന്നതാണ്.

❸ അബ്രാഹാമിന് പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനും മറ്റു രണ്ടുപേർ ദൂതന്മാരുമാണെന്ന് അവിടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. അബ്രാഹാം കണ്ടത് മൂന്നു പുരുഷന്മാരെ (Men) ആണ്: (ഉല്പ, 18:2). അതിൽ ഒരാളെ പത്തുപ്രാവശ്യം ആ അദ്ധ്യായത്തിൽ യഹോവയെന്ന് പേർ പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). മറ്റു രണ്ടുപേരെക്കുറിച്ചു ഇങ്ങനെ കാണാം: “അങ്ങനെ ആ പുരുഷന്മാർ (𝐌𝐞𝐧) അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.” (ഉല്പ, 18:22). അബ്രാഹാം യഹോവയുടെ അടുക്കൽ നില്ക്കുമ്പോൾ, യഹോവയോടു കൂടെവന്ന രണ്ട് പുരുഷന്മാർ സോദോമിലേക്ക് പോയതായി മനസ്സിലാക്കാമല്ലോ. അടുത്ത അദ്ധ്യായത്തിൻ്റെ ആരംഭവാക്യം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). “ആ രണ്ടു ദൂതന്മാർ (Malak – Angels) വൈകുന്നേരത്തു സൊദോമിൽ എത്തി.” യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനോടൊപ്പം ഉണ്ടായിരുന്നത്, രണ്ടു ദൂതന്മാരാണെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു ദൂതന്മാരെയാണ് ട്രിനിറ്റി പുത്രനും പരിശുദ്ധാത്മാവുമെന്ന് പറയുന്നത്? വല്ലാത്ത ദുരുപദേശംതന്നെ! 

❹ അബ്രാഹാമിൻ്റെ അടുക്കൽ വന്ന മൂന്നു മനുഷ്യരെ അവൻ ആരാധിക്കുകയായിരുന്നില്ല; ആചാരപൂർവ്വം നമസ്കരിക്കുകയായിരുന്നു (Greet) എന്നതിനും കൃത്യമായി തെളിവുണ്ട്. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു: (ഉല്പ, 18:2). ഇത് ആരാധന ആയിരുന്നെങ്കിൽ, സോദോമിൽച്ചെന്ന രണ്ടു ദൂതന്മാരെ ലോത്തും കുനിഞ്ഞു നമസ്കരിച്ചതായി കാണാം: “ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:” (ഉല്പ, 19:1). ദൂതന്മാരെ ലോത്ത് ആരാധിച്ചു എന്ന് ആരും പറയില്ലല്ലോ? ബൈബിളിൽ “നമസ്കരിക്കുക” എന്നു പറയുന്നത് എല്ലാം ആരാധനയല്ല എന്നു പ്രത്യേകം ഓർക്കുക. അബ്രാഹാം ആരെയും ആരാധിച്ചുമില്ല; അവിടെ ട്രിനിറ്റിയുമില്ല. അപ്പോൾ, “അബ്രാഹാം ട്രിനിറ്റിയെ ആരാധിച്ചു” എന്ന് ട്രിനിറ്റി പറയുന്നത് എങ്ങനെയാണ്? 

❺ യഹോവ ഉൾപ്പെടെ മൂന്നുപേരും പൂർണ്ണ മനുഷ്യരായിട്ടാണ് അവടെ പ്രത്യക്ഷനായത്. യഹോവ നേരിട്ടാണ് (ദൈവമായി) അവിടെ പ്രത്യക്ഷനായിരുന്നതെങ്കിൽ, “അവനെ നമസ്കരിച്ചു എന്നോ, അവനെ ആരാധിച്ചു” എന്നോ യഹോവയെമാത്രം പ്രത്യേകം പറയുമായിരുന്നു. പൂർണ്ണമനുഷ്യരായിട്ടാണ് യഹോവയും ദൂതന്മാരും അവരുടെ മുമ്പിൽ പ്രത്യക്ഷരായതെന്നതിന് തെളിവാണ്, അബ്രാഹാം യഹോവയെയും ചേർത്ത് മൂന്നു മനുഷ്യരെ നിലംവരെ കുനിഞ്ഞു നമസ്കരിച്ചത്. യഹോവ നേരിട്ടാണ് പ്രത്യക്ഷനായതെങ്കിൽ, “അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു” (Meet them and bowed low to the ground) എന്ന് ബഹുവചനത്തിൽ (Plural) പറയാതെ, ദൈവത്തെ പ്രത്യേകമായി “അവനെ കുനിഞ്ഞു നമസ്കരിച്ചു” (Meet him and bowed low to the ground) എന്ന് ഏകവചനത്തിൽ (Singular) പറയുമായിരുന്നു. അതായത്, അബ്രാഹാം മൂന്നു മനുഷ്യരെയും ഒരുപോലെ ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്തത്. അതിനർത്ഥം മൂന്നുപേരും ഒരുപോലെ മനുഷ്യരായിട്ടാണ് അവന് വെളിപ്പെട്ടത്. 

❻ അബ്രാഹാം അവരോട് പറയുന്നത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.” (ഉല്പ, 18:3). ഈ വേദഭാഗത്ത്, ദൈവത്തെ “എൻ്റെ കർത്താവേ” (My Love rd) എന്ന് സംബോധന ചെയ്യുന്ന “അദോനായി” (Adonay) എന്ന എബ്രായ പദമല്ല; മനുഷ്യരെ കുറിക്കുന്ന “യജമാനൻ” (Master) എന്നർത്ഥമുള്ള “അദോൻ” (Adon) എന്ന പദത്തിൻ്റെ ബഹുവചന (Plural) രൂപമായ “അദോനായ്” (Adonai) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്: (സങ്കീ, 12:4). ഇവിടെ യഥാർത്ഥത്തിൽ “യജമാനനേ” എന്നല്ല; “യജമാനന്മാരേ” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. BSI-യുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ “യജമാനന്മാരേ” എന്നാണ് പരിഭാഷ: [കാണുക: സ.വേ.പു.സ.CL). ഇംഗ്ലീഷിലെ ചില പരിഭാഷകളിൽ ബഹുവചനത്തിലാണ് ഉപയോഗം. ഉദാ: [GNT, ISV]. അടുത്ത അദ്ധ്യായത്തിൽ, ലോത്ത് രണ്ട് ദൂതന്മാരെ സംബോധന ചെയ്യുന്നത് ഇതേ പദംകൊണ്ട് “യജമാനന്മാരേ” എന്ന് ബഹുവചനത്തിലാണ്: (ഉല്പ, 19:2). അതിനാൽ, അവിടെ പ്രത്യക്ഷരായത് ഇല്ലാത്ത ട്രിനിറ്റിയല്ലെന്ന് ഭാഷാപരമായും വ്യക്തമാണ്.

❼ “അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു.” (ഉല്പ, 18:4-5). അബ്രാഹാം തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായിട്ടാണ് ആദ്യം അവരെ മനസ്സിലാക്കിയത്. അവർക്കായി ഭക്ഷണം ഒരുക്കാമെന്ന് പറഞ്ഞശേഷം, “ഇതിന്നായിട്ടല്ലോ (ഭക്ഷണം കഴിക്കാൻ) നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു” എന്നാണ് അവൻ പറയുന്നത്. അതായത്, അക്കാലത്ത് ദൂരയാത്ര ചെയ്യുന്ന വഴിയാത്രക്കാർ ദേശത്തിലെ സമ്പന്നരും കുലീനരും അതിഥിസൽക്കാരപ്രിയരും ആയവരുടെ അടുക്കലാണ് ഭക്ഷണംകഴിച്ച് വിശ്രമിക്കുകയും രാപാർക്കുകയും ചെയ്തിരുന്നത്. അബ്രാഹാം പറയുന്നത് ഒന്നുകൂടി ശ്രദ്ധിക്കുക: “വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു.” അതായത്, ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായ മനുഷ്യരായിട്ടാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. 

❽ “അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.” (ഉല്പ, 18:6-8). തുടർന്ന്, അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലുമൊക്കെയായി വിഭവസമൃദ്ധമായ സദ്യ അവർക്ക് നല്കിയതായി കാണാം. പിന്നീട്, യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും (18:9-10). സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷം മടങ്ങിപ്പോയതായി കാണാം. (18:20-33). കുറഞ്ഞത്, ഏഴെട്ടുനാഴികയെങ്കിലും യഹോവ ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. പഴയനിയമത്തിൽ ദൈവം ജഡത്തിൽ (മനുഷ്യൻ) വെളിപ്പെട്ടതിൻ്റെ വ്യക്തമായ തെളിവാണ് മമ്രേയുടെ തോപ്പിലെ പ്രത്യക്ഷത.

☛ “യഹോവ അവനു മമ്രേയുടെ തോപ്പിൽവച്ചു പ്രത്യക്ഷനായി” എന്നാണ് ഒന്നാം വാക്യത്തിൽ പറയുന്നത്: [ഉല്പ, 18:1). എന്നാൽ അബ്രാഹാം കാണുന്നത് മുന്നു പുരുഷന്മാരെ (മനുഷ്യർ) ആണ്: (ഉല്പ, 18:2). അതിൽ ഒരുത്തനെ പത്തുപ്രാവശ്യം “യഹോവ” എന്ന് പേർ വിളിച്ചിട്ടുണ്ട്: (ഉല്പ, 18:1; 18:13; 18:14; 18:17; 18:19; 18:19; 18:20; 18:22; 18:26; 18:33). എന്നാൽ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറയുന്നത്: (ഹോശേ, 11:9ഇയ്യോ, 9:32). അതിനാൽ, യഹോവ അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; തൻ്റെ ശക്തിയാൽ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയെ (ജഡത്തിലെ വെളിപ്പാട്) ആണ് അബ്രാഹാം മമ്രേയുടെ തോപ്പിൽ കണ്ടതെന്ന് മനസ്സിലാക്കാം. അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യനായി പ്രത്യക്ഷനായ യഹോവയായ ഏകദൈവം തന്നെയാണ്, കാലസമ്പൂർണ്ണത വന്നപ്പോൾ നമ്മുടെ പാപപരിഹാരാർത്ഥം യേശു എന്ന നാമത്തിൽ ജഡത്തിൽ (മനുഷ്യനായി) വെളിപ്പെട്ടത്. ➟അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16 ബെബെ; 1Tim,3:16 ⁃⁃ ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). അതായത്, പുതിയനിയമത്തിലും യഹോവയായ ഏകദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്. (യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15എബ്രാ, 2:14-16; ആവ, 18:18പ്രവൃ, 3:22-23) ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15പ്രവൃ, 7:37) പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14മത്താ, 1:22-23) മീഖായുടെയും പ്രവചനംപോലെ (മീഖാ, 5:2മത്താ, 2:46) യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11യോഹ, 8:40). അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16Col, 2:2). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

2 thoughts on “അബ്രാഹാമിനു് പ്രത്യക്ഷമായത് ട്രിനിറ്റിയോ❓”

Leave a Reply

Your email address will not be published. Required fields are marked *