Category Archives: Uncategorized

വീണ്ടുംജനനം

വീണ്ടുംജനനം (Born again)

“കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23)

ജനനം ഒരത്ഭുതമാണ്; വീണ്ടുംജനനം അത്ഭുതകരവും. വീണ്ടുംജനനം എന്ന അത്ഭുതത്തിന് സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും ദൈവത്തിന് നന്ദിയും സ്തോത്രവും അർപ്പിക്കുന്നത് സ്വർഗ്ഗം ഒരിക്കലും നിറുത്തിയിട്ടില്ല. ദൈവമക്കളെ കുറിച്ചുള്ള പ്രസ്താവനകൾ തിരുവെഴുത്തുകളിൽ ആവർത്തിച്ചുകാണാം. ദൈവമക്കളാകേണ്ടതിന് ദൈവത്തിന്റെ കുടുംബത്തിൽ ജനിക്കേണ്ടതാവശ്യമാണ്. പുതുജനനം, പുനർജ്ജനനം, ജീവിപ്പിക്കുക, ഉയിർപ്പിക്കുക , ദൈവമക്കൾ, പുതിയ സൃഷ്ടി എന്നീ പ്രയോഗങ്ങൾ വീണ്ടുംജനനത്തിന്റെ അത്ഭുതത്തെക്കുറിച്ചുള്ള ചിന്ത നമ്മിൽ ഉദ്ദീപിപ്പിക്കുന്നു. നിത്യജീവൻ ലഭിച്ച് ദൈവപൈതലായി തീരുവാൻ ആത്മീയമായി മരിച്ച അവസ്ഥയിൽ ഈ ലോകത്തു ജനിക്കുന്ന മനുഷ്യൻ രണ്ടാമതൊരിക്കൽകൂടി ജനിക്കേണ്ടതാണ്. 

ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടത്രേ. സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ (agent) ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു. ശരീരത്തെയല്ല, ആത്മാവിനെയത്രേ പരിശുദ്ധാത്മാവ് ജനിപ്പിക്കുന്നത്. വീണ്ടും ജനനത്തിൽ പരിശുദ്ധാത്മാവ് പുതിയ ശരീരം നല്കുന്നില്ല. പുനരുത്ഥാനത്തിൽ മാത്രമേ പുതിയശരീരം ലഭിക്കുകയുള്ളൂ. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടും ജനനത്തിനടിസ്ഥാനം. അതിന്റെ കരണമാണ് വിശ്വാസം. പരിശുദ്ധാത്മാവാണ് കാരകൻ; ദൈവവചനമാണ് മാദ്ധ്യമം. അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുകയാണ് വീണ്ടും ജനിപ്പിക്കലിന്റെ ലക്ഷ്യം. 

വിശ്വാസത്താലാണ് വീണ്ടുംജനനം നടക്കുന്നത്. “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (ഗലാ, 3:26). ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് ദൈവമക്കൾ ആകുന്നത്. (യോഹ, 1:12). വിശ്വാസത്താലാണ് വീണ്ടുംജനനം സംഭവിക്കുന്നതെന്ന് യിസ്രായേൽ മക്കൾക്ക് മരുഭൂമിപ്രയാണത്തിൽ ഉണ്ടായ അനുഭവം ഉദ്ധരിച്ച് യേശു വിശദമാക്കി. (യോഹ, 3:14,15). ദൈവത്തെ അവിശ്വസിക്കുകയും പിറുപിറുക്കുകയും ചെയ്തതുകൊണ്ട് സർപ്പങ്ങൾ വന്ന് കടിക്കുക നിമിത്തം അനേകർ മരിച്ചു. ദൈവകല്പനയാൽ മോശെ ഉയർത്തിയ പിച്ചളസർപ്പത്തെ നോക്കിയവരെല്ലാം രക്ഷ പ്രാപിച്ചു. അവർക്ക് പ്രവർത്തിക്കുകയോ, പ്രാർത്ഥിക്കുകയോ, അപേക്ഷിക്കുകയോ, വില കൊടുക്കുകയോ ചെയ്യേണ്ടിവന്നില്ല. ഒന്നു നോക്കിയാൽ മാത്രം മതി. നോക്കുക എന്നത് വിശ്വാസത്തിന്റെ പ്രതികരണം മാത്രമാണ്. 

വീണ്ടുംജനനത്തിന്റെ പ്രാധാന്യം: ഒന്നാമതായി, ദൈവകുടുംബത്തിലെ അംഗമായി തീരുന്നു. ജനനത്തിലൂടെയാണ് ഒരുവ്യക്തി ഭൗമികകുടുംബത്തിലെ അംഗമായിതീരുന്നത്. വീണ്ടുംജനനത്തിലൂടെയാണ് ഒരു വ്യക്തിക്ക് ദൈവമകനായിതീർന്ന് ദൈവകുടുംബത്തിലെ അംഗമായിതീരുവാൻ സാധിക്കുന്നത്. “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.” (യോഹ, 1:12, 13). വീണ്ടും ജനനത്തിലൂടെ ഒരു വ്യക്തിക്ക് നിത്യജീവനും ദിവ്യസ്വഭാവവും ലഭിക്കുന്നു. 

രണ്ടാമതായി, ദൈവരാജ്യത്തിനു അവകാശിയായിത്തീരുന്നു. ദൈവരാജ്യത്തിലേക്കുള്ള പ്രവേശനകവാടമാണ് വീണ്ടുംജനനം. ദൈവരാജ്യത്തിൽ ഒരു വ്യക്തി പ്രവേശിക്കുന്നത് വീണ്ടുംജനനത്തിലൂടെ മാത്രമാണ്. നിക്കോദേമൊസിനോട് ക്രിസ്തു വ്യക്തമാക്കി: “ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ലാ.” (യോഹ, 3:3-5).

വീണ്ടുംജനനം എന്തല്ല? സ്നാനമല്ല: സ്നാനത്തോടു കൂടെയോ, സ്നാനത്തിന്റെ ഫലമായോ ഉണ്ടാകുന്നതല്ല വീണ്ടുംജനനം. സുവിശേഷത്താലാണ് ഒരു വ്യക്തി വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്കു വരുന്നത്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). അപ്പൊസ്തലനായ പൗലൊസ് സ്പഷ്ടമായി രേഖപ്പെടുത്തുന്നു: “നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.” (1കൊരി, 4:15). “എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേക്രിസ്തു എന്നെ അയച്ചത്” (1കൊരി, 1:14-17) എന്നിങ്ങനെ അപ്പൊസ്തലൻ പറയുന്നതും ശ്രദ്ധിക്കുക. 

സ്നാനത്താലുള്ള വീണ്ടുംജനനം പഠിപ്പിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില വാക്യങ്ങളുണ്ട്: (യോഹ, 3:5; മർക്കൊ, 16:16; തീത്തൊ, 3:6) തുടങ്ങിയവ. ഈ വാക്യങ്ങളൊന്നും സ്നാനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചു പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല, അങ്ങനെ വ്യാഖ്യാനിക്കുന്നത് മുകളിലുദ്ധരിച്ച പൗലൊസ് അപ്പൊസ്തലന്റെ എഴുത്തുകൾക്കും ഉപദേശത്തിനും വിരുദ്ധമാവുകയും ചെയ്യും. എഫെസ്യർ 5:26-ൽ പറയുന്നപ്രകാരം വചനം എന്ന ജലസ്നാനം എന്നു മനസ്സിലാക്കുകയാണ് യുക്തം. മർക്കൊസ് 16:16-ൽ “വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിരിക്കുന്നതും, സ്നാനം ഏല്ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിട്ടില്ലാത്തതും പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. ക്രൂശിൽക്കിടന്ന് അനുതപിച്ച കള്ളൻ സ്നാനമേറ്റില്ല; പ്രത്യുത യേശു രാജാവാണെന്നു വിശ്വസിച്ചു രക്ഷപ്രാപിക്കുകയാണ് ചെയ്തത്. (ലൂക്കൊ, 23:42,43). യോഹഹന്നാൻ 3:5-ലെ വെള്ളത്താലും ആത്മാവിനാലും എന്നതു വെള്ളത്തെ ആത്മാവിന്റെ ഉപമാനമായി എടുക്കുന്നത് മൂലഭാഷാപ്രയോഗത്തിനും സന്ദർഭത്തിനും വിരുദ്ധമല്ല. യോഹന്നാൻ 7:38-ൽ “എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു പറഞ്ഞിരിക്കുന്നത് “തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു” (7:39) പറഞ്ഞതെന്നും ഓർക്കുക.

വീണ്ടുംജനനം വെറും മനംമാറ്റമല്ല: മാനസികവൃത്തികളുടെ ഒരു സ്വാഭാവികമായ മാറ്റമല്ല വീണ്ടും ജനനം. നിക്കോദേമൊസിനോടു ക്രിസ്തു പറയുന്ന വാക്കുകൾ ഇതു സ്പഷ്ടമാക്കുന്നു. സാന്മാർഗ്ഗികമോ അനുഷ്ഠാനപരമോ ആയ ഒരു മനം തിരിവല്ല, അതു ജഡത്തിന്റേതാണ്. വീണ്ടുംജനനം ആത്മാവിനാലുള്ളതാണ്. മനംതിരിവ് മാനുഷിക ഹിതത്താൽ സംഭവിക്കുന്നതാണ്. എന്നാൽ വീണ്ടും ജനനം ദൈവത്തിന്റെ ഭാഗത്തുനിന്നുള്ളതും ദൈവഹിതപ്രകാരം സംഭവിക്കുന്നതും അത്രേ. 

വീണ്ടുംജനനം എന്താണ്? ആത്മീയജനനം: ദൈവത്തിൽ നിന്നു ജനിക്കുന്നതത്രേ വീണ്ടുംജനനം. ഭൗതികമണ്ഡലത്തിലായാലും ആത്മീയമണ്ഡലത്തിലായാലും ജീവന്റെ ഉപാധി ജനനമാണ്. അതായത് ജനനത്തിലൂടെ മാത്രമേ ജീവൻ ലഭിക്കുകയുള്ളൂ. ജനനം കൂടാതെ ജീവനില്ല. വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പ്രവൃത്തിയാണ്. അതൊരു സ്വാഭാവികമായ പ്രക്രിയയല്ല; മനുഷ്യന്റെ പ്രവൃത്തിയുമല്ല. പരിശുദ്ധാത്മാവിലൂടെ ദൈവിക സ്വഭാവം മനുഷ്യനിൽ ഉളവാകുന്നതാണ് വീണ്ടുംജനനം. വീണ്ടുംജനനം പ്രാപിച്ചവർ ദൈവമക്കളായിത്തീരുന്നു. “തന്റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളെ നൽകിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ, 1:3,4). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: യോഹ, 1:13; യാക്കോ, 1:18; 1യോഹ, 3:9; 4:1). 

ആത്മീയപുനരുത്ഥാനം: ജീവൻ നഷ്ടപ്പെട്ടുപോയതിലേക്കു ജീവനെ പുനഃപ്രവേശിപ്പിക്കുന്നതാണ് പുനരുത്ഥാനം അഥവാ ഉയിർപ്പിക്കൽ. പാപം മൂലം ആത്മാവു മരിച്ച അവസ്ഥയിലായി. ദൈവത്തിൽ നിന്നുള്ള വേർപാടാണ് മരണം. ദൈവത്തോടു വീണ്ടും ചേരുന്നതാണ് ജനനം. ആത്മീയമായി മരിച്ച അവസ്ഥയിൽ നിന്നും ആത്മീയമായി ഉയിർത്ത് ദൈവവുമായി കൂട്ടായ്മ പുലർത്തുന്നതാണത്. “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.” (എഫെ, 2:1). “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും, കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു, ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാൽസല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന് ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേൽപ്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” (എഫെ, 2:4-7).

ആത്മീയമണ്ഡലത്തിലേക്കുള്ള മാറ്റം: വീണ്ടും ജനനത്തിലൂടെ ഒരു മണ്ഡലത്തിൽ നിന്നു മറ്റൊരു മണ്ഡലത്തിലേയ്ക്ക് അഥവാ ഒരധികാരത്തിൻകീഴ് നിന്നു മറ്റൊരധികാരത്തിൻ കീഴിലേയ്ക്ക് മാറ്റപ്പെടുന്നു. സാത്താന്റെ ഭരണത്തിൻ കീഴുള്ള അന്ധകാരസാമ്രാജ്യത്തിൽ നിന്നും സ്നേഹസ്വരൂപനായ ക്രിസ്തുവിന്റെ രാജ്യത്തിലേക്കുള്ള മാറ്റമാണ് വീണ്ടുംജനനം. “നമ്മെ ഇരുട്ടിന്റെ അന്ധകാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെയ്ക്കുകയും ചെയ്തു.” (കൊലൊ, 1:13). 

ആത്മീയസൃഷ്ടി: വീണ്ടും ജനനത്താൽ ഒരു വ്യക്തി പുതിയ സൃഷ്ടിയായി മാറുന്നു. പഴയതെല്ലാം എന്നേക്കുമായി ഒഴിഞ്ഞുപോകുകയാണ്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായിത്തീർന്നിരിക്കുന്നു.” (2കൊരി, 5:17). “നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു.” (എഫെ, 2:10). 

വീണ്ടുംജനനത്തിന്റെ വിധം: വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പരമാധികാരത്തിലുൾപ്പെട്ടതാണ്. ദൈവം തന്റെ ഹിതത്താലും മുൻനിർണ്ണയത്താലുമാണ് ഒരു വ്യക്തിയെ വീണ്ടും ജനിപ്പിക്കുന്നത്. “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നന്നെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കൊ, 1:18. ഒ.നോ: യോഹ, 1:13; 3:5; തീത്തൊ, 3:6). വീണ്ടുംജനനത്തിന് ഒരു വ്യക്തിയുടെ പക്ഷത്തു രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അവ: 

കൈക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുക: ദൈവവചനത്തിലൂടെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനനത്തിനുവേണ്ടി ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്നത്. ദൈവവചനത്തെ സംശയിക്കുക മൂലമാണ് മനുഷ്യൻ പാപത്തിൽ വീണത്. പാപത്തിൽ നിന്നു മനുഷ്യൻ രക്ഷിക്കപ്പെടുന്നതും തന്മൂലം ദൈവവചനം വിശ്വസിക്കുന്നതിലൂടെയത്രേ. (യാക്കൊ, 1:18; 1കൊരി, 4:15; 1പത്രൊ, 1:23).

ജീവന്റെ വചനമായ ക്രിസ്തുവിനെ സ്വീകരിക്കുക: ക്രിസ്തുവിനെ വിശ്വസിക്കുകയും കൈക്കൊള്ളുകയും ചെയ്യുന്നതുകൊണ്ടു മാത്രമേ വീണ്ടുംജനനം ഉണ്ടാകൂ. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). 

വീണ്ടുംജനനത്തിന്റെ ഫലങ്ങൾ: ജീവിതത്തിലും അനുഭവത്തിലും സമൂലമായ പരിവർത്തനം: ജീവിതത്തിൽ ഉടൻ തന്നെ ഏർപ്പെടുന്ന വലിയ മാറ്റം ഒരു വ്യക്തിയെ പുതിയ സൃഷ്ടിയാക്കിത്തീർക്കുന്നു. (2കൊരി, 5:17).

ദൈവപുത്രത്വം: സ്വർഗ്ഗീയ ദൈവത്തിന്റെ പുത്രനായിത്തീരുന്നു. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹ, 1:12). 

പരിശുദ്ധാത്മാവിന്റെ ഉൾവാസം: പൂതത്വത്തിന്റെ ആത്മാവായി പരിശുദ്ധാത്മാവ് വീണ്ടുംജനന സമയത്ത് വ്യക്തിയുടെ ഉള്ളിൽ വസിക്കാൻ തുടങ്ങുന്നു. ‘നിങ്ങളോ ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മ സ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.” (റോമ, 8:8-11. ഒ.നൊ: 1കൊരി, 3:16; 6:19). ഒരു ദൈവപൈതലിനെ വഴിനടത്തുന്നതു പരിശുദ്ധാത്മാവാണ്. 

ജഡത്തിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനം: മനുഷ്യന്റെ അധമപ്രകൃതിയെ കുറിക്കുന്ന പ്രയോഗമാണ് ജഡം. വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തി ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ കൂശിച്ചവനാണ്. (ഗലാ, 5:24). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). “നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ.” (റോമ, 8:9). വീണ്ടുംജനിച്ച വ്യക്തി ജഡത്തിൽ വസിക്കുകയാണെങ്കിലും ജഡത്തിന്റെ അധീശത്വത്തിൽ നിന്നും മുക്തനാണ്. ജഡം അവനിൽ കർതൃത്വം നടത്തുന്നില്ല. 

ക്രിസ്തുവിൽ സ്ഥായിയായ വിശ്വാസം: ഒരു ദൈവപൈതൽ ക്രിസ്തുവിന്റെ ദൈവത്വത്തിൽ ദൃഢമായി വിശ്വസിക്കുന്നു. “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). 

ലോകത്തെ ജയിക്കുന്നു: ലോകം ദൈവത്തിനെതിരാണ്. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുക നിമിത്തം (1യോഹ, 5:19) വിശ്വാസിയെ ദൈവത്തിൽ നിന്നകറ്റുവാൻ ലോകം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കയാണ്. ദൈവത്തിൽ നിന്നും ജനിച്ചവർക്കുമാത്രമേ ലോകത്തെ ജയിക്കാൻ സാധിക്കൂ. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (1യോഹ, 5:4). 

പാപാചരണം വിട്ടൊഴിയുന്നു: ദൈവത്തിൽ നിന്നു ജനിച്ച വ്യക്തിക്ക് പാപത്തിൽ തുടരാൻ സാദ്ധ്യമല്ല; കാരണം അവനിൽ ദൈവത്തിന്റെ വിത്തു വസിക്കുന്നു. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല: അവന്റെ വിത്തു അവനിൽ വസിക്കുന്നു. ദൈവത്തിൽ നിന്നു ജനിച്ചതിനാൽ അവനു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9).

നീതി പ്രവർത്തിക്കുന്നു: ദൈവവചനത്തിലൂടെ വെളിപ്പെട്ട ദൈവഹിതത്തെക്കുറിക്കുകയാണ് നീതി. ദൈവത്തിൽ നിന്നു ജനിച്ച വ്യക്തി എല്ലായ്പ്പോഴും നീതി പ്രവർത്തിക്കുവാൻ ബദ്ധശ്രദ്ധനാണ്. പ്രായോഗികജീവിതം നീതിയിലധിഷ്ഠിതമാണ്. “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽ നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). 

സഹോദരനെ സ്നേഹിക്കുന്നു: ദൈവികഗുണം മാത്രമല്ല, ദൈവത്തിന്റെ സ്വരൂപം തന്നെ സ്നേഹമാണ്. തന്മൂലം ദൈവത്തിൽനിന്നു ജനിച്ചവരിൽ ദൈവിക സ്നേഹത്തിന്റെ സ്പഷ്ടമായ പ്രവർത്തനവും പ്രകടനവും കാണാം. “നാം മരണംവിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം.” (1യോഹ, 3:14). തുടർന്ന് 15-18 വാക്യങ്ങളിൽ അപ്പൊസ്തലൻ സ്നേഹം എന്നാലെന്താണെന്നു വിശദമാക്കുന്നു. 

ദൈവത്തെ സ്നേഹിക്കുന്നു: “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1യോഹ, 4:19).

ദൈവവചനത്തെ സ്നേഹിക്കയും അതിനായി വാഞ്ഛിക്കുകയും ചെയ്യുന്നു: ഒരു വ്യക്തി വീണ്ടുംജനിക്കുന്നത് ദൈവവചനത്താലാണ്. ഈ വചനം തന്നെയാണ് വിശ്വാസിയെ നടത്തുന്നത്. ദൈവകൃപ പകരപ്പെടുന്ന മാധ്യമമാണത്. തന്മൂലം വീണ്ടും ജനിച്ചവൻ വചനത്തിനായി വാഞ്ഛിക്കയും വചനത്തെ സ്നേഹിക്കുകയും ചെയ്യുന്നു. “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.” (1പത്രൊ, 2:2. ഒ.നോ: സങ്കീ, 119:97, 113,127, 130). 

ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയിത്തീരുന്നു: “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ?” (റോമ, 8:17).

വീണ്ടെടുപ്പ്

വീണ്ടെടുപ്പ് (redemption)

“ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12).

രക്ഷയുടെ പര്യായം എന്ന നിലയിലാണ് വീണ്ടെടുപ്പ് പൊതുവേ മനസ്സിലാക്കപ്പെടുന്നത്. എന്നാൽ രക്ഷയും വീണ്ടെടുപ്പും വ്യത്യസ്ത വിഷയങ്ങളാണ്. വീണ്ടെടുപ്പിന്റെ ഫലമായാണ് രക്ഷ മനുഷ്യനു ലഭിക്കുന്നത്. രക്ഷ നേടുന്നതിനുള്ള മാർഗ്ഗം അതായത് മറുവിലനല്കൽ ആണ് വീണ്ടെടുപ്പ്. തിരുവെഴുത്തുകളുടെ കേന്ദ്രമായ പഠിപ്പിക്കൽ തന്നെ വീണ്ടെടുപ്പാണ്. വിലകൊടുത്തു മോചിപ്പിക്കുക എന്ന ആശയമാണ് മൂലഭാഷാ പദങ്ങൾക്കുള്ളത്. പാപത്തിന്റെ ശാപത്തിനും അധീശത്വത്തിനും വിധേയമായ മനുഷ്യവർഗ്ഗത്തെ അടിമത്തത്തിൽനിന്നും മോചിപ്പിക്കുകയാണ് വീണ്ടെടുപ്പ്. വീണ്ടെടുപ്പു വിലയായി ക്രിസ്തു നല്കിയത് സ്വന്തരക്തമാണ്. “ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:12).

പ്രയോഗങ്ങൾ: വീണ്ടെടുപ്പിനെ കുറിക്കുന്ന പഴയനിയമ എബ്രായപ്രയോഗങ്ങൾ ‘പാദാ’ (פָּדָה – padah) ‘ഗാ അൽ’ (גָּאַל – ga al) എന്നിവയാണ്. ‘ഗാ അൽ’ രക്തപതികാരകനാണ്. കൊല്ലപ്പെട്ട ബന്ധുവിനുവേണ്ടി ഘാതകനോടു പ്രതികാരം വീട്ടുന്നത് ഒരു വിധത്തിലുള്ള വീണ്ടെടുപ്പായി കരുതപ്പെട്ടു. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ യഹോവയെ കുറിക്കുന്നതിനും യെശയ്യാവ് 41:14-ലും 43:14-ലും ‘ഗാ അൽ’ തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. ‘പാദാ’ എന്ന പദത്തിന് മറുവില കൊടുത്തു മോചിപ്പിക്കുക അഥവാ, വീണ്ടുകൊള്ളുക എന്നർത്ഥം. (പുറ, 13:13; 34:20). വീണ്ടെടുപ്പ് എന്ന ആശയം വ്യക്തമാക്കുന്ന പല പദങ്ങൾ ഗ്രീക്കിലുണ്ട്. അവയെല്ലാം രണ്ടു ധാതുക്കളിൽ നിന്നും രൂപം കൊണ്ടവയാണ്. ഒന്നാമത്തെ ധാതു അഗോറയാണ്. അതിന് ചന്ത എന്നർത്ഥം. പ്രസ്തുത ധാതുവിൽ നിന്നുണ്ടായ പദങ്ങൾക്ക് ചന്തയിൽ അതായത് അടിമച്ചന്തയിൽ നിന്നും വിലകൊടുത്തു വാങ്ങിക്കുക എന്നർത്ഥം. അഗോറസൈൻ, എക്സാഗോറസൈൻ എന്നീ പ്രയോഗങ്ങളുടെ ധാതു ‘അഗോറ’ ആണ്. രണ്ടാമത്തെ ധാതു ‘ലൂവോ’ ആണ്. അതിനു കെട്ടഴിക്കുക അതായത് ബന്ധിക്കപ്പെട്ടിരുന്ന ഒന്നിനെ ബന്ധനത്തിൽ നിന്നു മോചിപ്പിക്കുക എന്നർത്ഥം. ലുട്രൊസിസ്, അപൊലുട്രൊസിസ് എന്നീ പദങ്ങൾ ഈ ധാതുവിൽ നിന്നുള്ളവയാണ്.

പുതിയനിയമത്തിൽ വീണ്ടെടുപ്പിനെ കുറിക്കുന്ന സവിശേഷ പദമാണ് അപൊലുട്രൊസിസ് (ἀπολύτρωσις – apolytrosis) പുതിയനിയമത്തിലത് പത്തിടങ്ങളിലുണ്ട്: (ലൂക്കൊ, 21:28; റോമ, 3:24; 8:23; 1കൊരി, 1:30; എഫെ, 1:7,14; 4:30; കൊലൊ, 1:14; എബ്രാ, 9:15; 11:35). വിലകൊടുത്ത് (അടിമയെ) വാങ്ങി മോചിപ്പിക്കുക എന്ന അർത്ഥമാണ് അപൊലുട്രൊസിസിനുള്ളത്. ആ വില നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണമാണ്. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടെടുപ്പുവില. (എഫെ, 1:7). അവന്റെ കൃപയാൽ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). തന്റെ രക്തം വിലയായി നൽകി ക്രിസ്തു ആളുകളെ വാങ്ങി. വീണ്ടെടുപ്പിനെക്കുറിച്ചു പറയാതെയും വിലയ്ക്കുവാങ്ങി എന്നു പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19; 7:22). ഇവിടെയും ആശയം വീണ്ടെടുപ്പുവില തന്നെയാണ്.

വീണ്ടെടുപ്പു പഴയനിയമത്തിൽ: പൗരാണിക യിസ്രായേലിൽ മതിയായ വിലകൊടുത്ത് വസ്തുക്കളും ജീവനും വീണ്ടെടുക്കാമായിരുന്നു. മിസ്രയീമിലെ കടിഞ്ഞൂൽ സംഹാരത്തിൽ നിന്നു യിസ്രായേൽ മക്കളിലെ ആദ്യജാതന്മാരെ രക്ഷിച്ചതിനാൽ ആദ്യജാതന്മാർ യഹോവയ്ക്കുള്ളവരായി. അതിനാൽ ആദ്യജാതന്മാരെ പണം കൊടുത്തു വീണ്ടുകൊള്ളണ്ടതാണ്: (പുറ, 13:13-15). ന്യായപ്രമാണമനുസരിച്ച് ഋണം നിമിത്തം ഒരുവന്റെ അവകാശം നഷ്ടപ്പെട്ടാലും, സ്വയം അടിമയായി വിലക്കപ്പെട്ടാലും വീണ്ടെടുപ്പുവില നല്കാൻ സന്നദ്ധനായി വരുന്ന ചാർച്ചക്കാരന് അവനെയും അവന്റെ അവകാശത്തെയും വീണ്ടെടുക്കാം. (ലേവ്യ, 25:25-27; 27:27; രൂത്ത്, 4:1-12). വീണ്ടെടുപ്പുകാരനായ ചാർച്ചക്കാരനാണ് രക്തപ്രതികാരകനാകുന്നത്. യിസ്രായേല്യരെ മിസ്രയീമിൽ നിന്നു മോചിപ്പിച്ചത് അവരുടെ വീണ്ടെടുപ്പാണ്. (പുറ, 6:6; 15:3). തന്മൂലം യഹോവ യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനാണ്. (സങ്കീ, 78:35). യിസ്രായേനെ വീണ്ടെടുക്കുന്നതിനു വലിയ ഭുജവീര്യം ആവശ്യമായിരുന്നു. ഈ ഭുജബലം തന്നെ ഒരു വിധത്തിലുള്ള മറുവിലയായിരുന്നു. യിസ്രായേല്യർ വീണ്ടും ബാബിലോന്യ അടിമത്തലായി. അവിടെനിന്നുള്ള അവരുടെ മോചനവും വീണ്ടെടുപ്പായിട്ടാണ് തിരുവെഴുത്തുൾ വെളിപ്പെടുത്തുന്നത്. (യിരെ, 31:11; 50:33-34(. “നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.” (യെശ, 43:3). ബാബിലോനെ ആക്രമിച്ച കോരെശ് ആണ് യെഹൂദയുടെ വിമോചകൻ. ബദ്ധയായ യെഹൂദയെ കനാനിലെ അവകാശത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിന് കോരെശിനു നഷ്ടപരിഹാരമായി ആഫ്രിക്കയിൽ അധീശത്വം വാഗ്ദാനം ചെയ്തിരിക്കയാണിവിടെ. വ്യക്തിയുടെ വീണ്ടെടുപ്പിനെക്കുറിച്ചും ചുരുക്കം ചില പരാമർശങ്ങൾ പഴയനിയമത്തിൽ കാണാം. (ഇയ്യോ, 19:25; സദൃ, 23:10,11). പാപത്തോടു ചേർത്ത് വീണ്ടെടുപ്പ് പഴയനിയമത്തിൽ വിരളമായേ പറയപ്പെടുന്നുള്ളൂ. യഹോവ യിസ്രായേലിനെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും എന്ന വാഗ്ദാനം സങ്കീർത്തനം 130:8-ലുണ്ട്. ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കുവാൻ മനുഷ്യനസാദ്ധ്യം എന്ന സത്യം സങ്കീർത്തനത്തിലുണ്ട്. “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്. (സങ്കീ, 49:7-9. ഒ.നോ: യെശ, 59:20; റോമ, 11:26). 

വീണ്ടെടുപ്പ് പുതിയനിയമത്തിൽ: മനുഷ്യൻ പാപത്തിന്നടിമയാണ്. പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ (അടിമ ആകുന്നു. (യോഹ, 8:34). നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നു എന്നു പൗലൊസ് അപ്പൊസ്തലൻ റോമയിലെ വിശുദ്ധന്മാരെ ഓർപ്പിക്കുന്നു. (റോമ, 6:17). ഞാനോ ജഡമയൻ, പാപത്തിനു ദാസനായി വിലപ്പെട്ടവൻ തന്നേ എന്ന് അപ്പൊസ്തലൻ സ്വന്തം അവസ്ഥ വെളിപ്പെടുത്തുന്നു. (റോമ, 7:14). പാപം നിമിത്തം മനുഷ്യൻ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. (റോമ, 6:23). പാപികൾ അടിമകളും മരണത്തിനു വിധിക്കപ്പെട്ടവരും അത്രേ. ഈ അവസ്ഥയിൽ വീണ്ടെടുപ്പിനായി കേഴുകയായിരുന്നു ലോകം. വീണ്ടെടുപ്പിന്റെ അഭാവത്തിൽ അടിമത്തം തുടരുകയും മരണവിധി നടപ്പിലാക്കുകയും ചെയ്യും. എന്നാൽ ക്രിസ്തു കാൽവരി ക്രൂശിൽ അടിമകളുടെ മോചനത്തിന്നായുള്ള വില (വീണ്ടെടുപ്പുവില) നല്കുകയും മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്തു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). 

യേശു ക്രൂശിലെ മരണത്തിനുശേഷം ഉയിർത്തെഴുന്നേറ്റ് തന്റെ നിർമ്മലരക്തവുമായി അതിപരിശുദ്ധസ്ഥലത്തേയ്ക്കു പ്രവേശിച്ചു. അതിപരിശുദ്ധസ്ഥലം ദൈവസന്നിധിതന്നെയാണ്. ദൈവകോടതി മുമ്പാകെ ദൈവനീതി ആവശ്യപ്പെട്ട പ്രായശ്ചിത്തവില നൽകി നമ്മെ വിലയ്ക്കുവാങ്ങി. “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽ നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.” (1പത്രൊ, 1:18,19). വെള്ളി, പൊന്ന് എന്നിവ പാപത്തിനും ശാപത്തിനും വിധേയമാണ്. ആത്മാവിനെ മോചിപ്പിക്കുവാൻ ദ്രവത്വത്തിനു വിധേയമായ അവയ്ക്കു സാദ്ധ്യമല്ല. (ഉല്പ, 3:17; വിലാ, 4:1). നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തത്തിനു മാത്രമേ ആത്മാവിന്റെ വീണ്ടെടുപ്പ് വിലയായിരിക്കുവാൻ സാധിക്കു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ എന്നത്രേ ദൈവികനീതി. (എബ്രാ, 9:22). സർഗ്ഗത്തിൽ നാലുജീവികളും മൂപ്പന്മാരും വീണു ക്രിസ്തുവിനെ സ്തുതിക്കുകയാണ്. “നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വാർഗ്ഗത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലക്കുവാങ്ങി.” (വെളി, 5:19). നമ്മുടെ നീതീകരണത്തിന്നടിസ്ഥാനം യേശുക്രിസ്തുവിലെ വീണ്ടെടുപ്പാണ്. (റോമ, 3:24). ക്രിസ്തു നമുക്കു വീണ്ടെടുപ്പായിത്തീർന്നു. (1കൊരി, 1:30).

വീണ്ടെടുപ്പുകാരന്റെ യോഗ്യതകൾ: വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: ന്യായപ്രമാണ കല്പനയനുസരിച്ച് ഒരു ചാർച്ചക്കാരു മാതമേ അടിമയെ വീണ്ടെടുക്കാൻ സാധിക്കു. ബോവസ് രൂത്തിനെ വീണ്ടെടുക്കുന്നത് വീണ്ടെടപ്പിന്റെ നിഴലാണ്. നിത്യദൈവമായ ക്രിസ്തു നമുക്കു ചാർച്ചക്കാരനായി തീർന്നാണ് നമ്മെ വീണ്ടെടുത്തത്. കർത്താവ് നമുക്കു സമാനമായി മനുഷ്യവേഷം പൂണ്ടു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ക്രിസ്തു ഒരു ദൂതനായിവന്നു എങ്കിൽ മനുഷ്യരെ വീണ്ടെടുക്കുവാൻ കഴിയുമായിരുന്നില്ല. നിത്യദൈവമായ ക്രിസ്തു കന്യകാജനനത്തിലൂടെ പൂർണ്ണമനുഷ്യത്വം സ്വീകരിച്ചു, മനുഷ്യപുത്രനായി മാനുഷിക ജനനത്തിലൂടെ മനുഷ്യരുമായി ബന്ധപ്പെട്ട് അവരുടെ ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരനായി തീർന്നു. 

വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനു ഉണ്ടായിരിക്കണം: പഴയനിയമ വ്യവസ്ഥയനുസരിച്ച് അടിമയെ സ്വതന്ത്രനാക്കുന്നതിനുവേണ്ടി വീണ്ടെടുപ്പുവില കൊടുക്കേണ്ട ചുമതല വീണ്ടെടുപ്പുകാരനുണ്ട്. ക്രിസ്തു തന്റെ രക്തമാണ് വീണ്ടെടുപ്പു വിലയായി നൽകിയത്. “നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്ക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28). വീണ്ടെടുപ്പിനുവേണ്ടി അർപ്പിച്ച രക്തം പാപിയായ മനുഷ്യന്റെ രക്തമല്ല, പരിശുദ്ധനായ ദൈവപുത്രൻ്റ രക്തമാണ്. എണ്ണമറ്റ പാപികൾക്കുവേണ്ടി ചൊരിഞ്ഞ വിലയേറിയ രക്തമാണത്. ലോകത്തിന്റെ പാപം മുഴുവൻ കഴുകി ശുദ്ധീകരിപ്പാൻ മതിയായ രക്തമത്രേ ഒരിക്കലും അഴിഞ്ഞുപോകാത്ത ക്രിസ്തുവിന്റെ വിലയേറിയ രക്തം. (1പത്രൊ, 1:18,19). 

ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരന് വീണ്ടെടുക്കുവാൻ മനസ്സുണ്ടായിരിക്കണം: ഗത്ത്ശെമന തോട്ടത്തിൽ വെച്ച് ക്രിസ്തു പിതാവിന്റെ ഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിച്ചു. (ലൂക്കൊ, 22:42; എബ്രാ, 10:7; സങ്കീ, 40:7-9). ക്രിസ്തു നമുക്കുവേണ്ടി തന്നെത്തന്നെ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എഫെ, 5:2. ഒ.നോ: എഫെ, 5:26,27).

വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: ഒരടിമയ്ക്ക് മറ്റൊരടിമയെ വീണ്ടെടുക്കാൻ സാദ്ധ്യമല്ല; പാപിക്കു പാപിയേയും. പാപത്തിന്റെ അടിമത്തത്തിലായ മനുഷ്യനെ വീണ്ടെടുക്കുവാൻ നിഷ്പാപനായ വ്യക്തിക്കേ കഴിയു. ക്രിസ്തുവിനെക്കുറിച്ചു എബ്രായ ലേഖനകാരൻ എഴുതുകയാണ്; “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.” (എബ്രാ, 4:15). “അവൻ പാപം ചെയ്തിട്ടില്ല, അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22; എബ്രാ, 7:26,27). നമ്മെ വീണ്ടെടുക്കുന്നതിന് ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. (ഗലാ, 3:13). വീണ്ടെടുക്കപ്പെട്ടവർ ദൈവത്തിന്റെ വകയാണ്. അവർ ആത്മാവിലും ശരീരത്തിലും ദൈവത്തെ മഹത്വപ്പെടുത്തണം. (1കൊരി, 6:20). “സ്വാതന്ത്യത്തിന്നായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.” (ഗലാ, 5:1).

മുൻനിർണ്ണയം

മുൻനിർണ്ണയം (predetermination)

“അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.” (എഫെ, 1:9).

ദൈവം മുൻനിയമിച്ചതിനെ ഉറപ്പാക്കുന്ന പ്രവൃത്തിയാണ് നിർണ്ണയം. ദൈവത്തിന്റെ പദ്ധതി അഥവാ സംവിധാനം എന്താണെന്നു മുന്നിയമനം വ്യക്തമാക്കുന്നു. ദൈവം മുന്നിയമിച്ചതിന്റെ ഉറപ്പു സ്ഥിരീകരിക്കുകയാണു ദൈവിക നിർണ്ണയം. അപ്പൊസ്തലൻ അതിനെ സ്ഥിരനിർണ്ണയം എന്നു വിളിക്കുന്നു: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനു അനേകം സാധ്യതകളും പദ്ധതികളും ദൈവത്തിനുണ്ട്. എന്നാൽ ഒരു പ്രത്യേക ഉദ്ദേശ്യവും ഒരു പ്രത്യേക പദ്ധതിയും ദൈവം ഉറപ്പാക്കി, അതിനെ മാറ്റമില്ലാത്ത നിർണ്ണയമായി കല്പിക്കുന്നു. “നീ ഒരുകാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും.” (ഇയ്യോ, 22:28). ഒരു പ്രത്യേക പ്രവർത്തനപദ്ധതി ദൈവം ആജ്ഞാപിക്കുന്നതോടുകൂടി അതു അന്തിമവും ദൃഢവും ആയിത്തീരുകയും ആനിലയിൽ മാത്രം അതു പൂർത്തിയാക്കുവാൻ ദൈവം സ്വയം ബദ്ധനാകുകയും ചെയ്യും. ദാനീയേൽ പ്രവാചകൻ ഈ സത്യം സ്പഷ്ടമാക്കുന്നു: “രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി മഹത്ത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കുകയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ?” (ദാനീ, 11:36). ദൈവത്തിന്റെ നിർണ്ണയം നിശ്ചയമായും നിവൃത്തിയാകും. കർത്താവായ യേശുക്രിസ്തു തന്റെ ജീവിതത്തിലും മരണത്തിലും എന്തു ചെയ്യുമെന്നു ദൈവം നിർണ്ണയിച്ചിരിക്കുന്നു, അതുപോലെ സംഭവിച്ചു. “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധ ദാസന് വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:27,28). “നിർണ്ണയിച്ചിരിക്കുന്നതു പോലെ മനുഷ്യപുത്രൻ പോകുന്നു സത്യം, എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനു അയ്യോ കഷ്ടം.” (ലൂക്കൊ, 22:22). ഒരു പ്രത്യേക നിലയിലുള്ള സംഭവഗതിയെ ദൈവം മുന്നിയമിക്കുകയും അതിന്റെ നിശ്ചയവും മാറിക്കൂടായ്മയും നിർണ്ണയത്താൽ ഉറപ്പിക്കുകയും ചെയ്യുന്നു. 

ദൈവിക നിർണ്ണയം ദൈവിക നിർണ്ണയം കേവലവും, നിരുപാധികവും സർവ്വസാന്തസൃഷ്ടികളിൽ നിന്നു സ്വതന്ത്രവും ദൈവഹിതത്തിന്റെ നിത്യമായ ആലോചനയിൽ നിന്നുത്ഭവിക്കുന്നതുമാണ്. ദൈവം പ്രകൃതിയുടെ ഗതിയെ നിയമിക്കുകയും ചരിത്രഗതിയെ അല്പാംശങ്ങളിൽപ്പോലും നിയന്ത്രിക്കുകയും ചെയ്യുന്നു. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.” (പ്രവൃ, 17:26). ദൈവിക നിർണ്ണയങ്ങൾ നിത്യവും മാറ്റമില്ലാത്തവയും വിശുദ്ധവും വിവേകപൂർണ്ണവും പരമവുമാണ്. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിവിന്റെ അടിസ്ഥാനത്തിലുള്ളവയാണ് ദൈവിക നിർണ്ണയങ്ങൾ. പ്രപഞ്ചത്തിൽ സംഭവിക്കുന്നവ എല്ലാം ദൈവിക നിർണ്ണയത്തിലും പദ്ധതിയിലും ഉൾപ്പെട്ടവയാണ്. മനുഷ്യന്റെ ദോഷപ്രവൃത്തികൾക്കും അതിൽ സ്ഥാനമുണ്ട്. ദൈവം അവയെ പൂർവ്വവൽദർശിക്കുകയും അനുവദിക്കുകയും ചെയ്തു. എല്ലാം സ്വന്തമഹത്ത്വത്തിനായി ദൈവം നിയന്ത്രിക്കുകയും മാറ്റുകയും ചെയ്യുന്നു. സൃഷ്ടിപ്പിനു മുമ്പുതന്നെ ദുഷ്ടതയുടെ സാദ്ധ്യത സർവ്വജ്ഞനായ ദൈവം അറിഞ്ഞു. ദുഷ്ടത ഉൾക്കൊണ്ട ഒരു സംവിധാനത്തിന്റെ ശില്പി ദൈവമായിരുന്നെങ്കിലും ദുഷ്ടതയ്ക്കുത്തരവാദി ദൈവമല്ല. ലൂസിഫറിന്റെ മത്സരവും ആദാമിന്റെ ലംഘനവും ഒന്നും തന്മൂലം ദൈവത്തിനു അത്ഭുതകരമായിരുന്നില്ല. മനുഷ്യചരിത്രത്തിലെ മഹാദുഷ്ടതയായ ക്രിസ്തുവിന്റെ കൂശീകരണം പോലും ദൈവത്തിന്റെ മുന്നറിവിനും മുന്നിയമനത്തിനും വിധേയമായിരുന്നു. (പ്രവൃ, 2:23; 4:28).

മുന്നിയമനം

മുന്നിയമനം (predestinate)

“മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30).

മുന്നിയമനം എന്ന ക്രിയയുടെ കർത്താവ് ദൈവമാണ്. ഒരു വ്യക്തിക്കുവേണ്ടി ഒരു ചുറ്റുപാടിനെ മുൻകൂട്ടി നിയമിക്കുകയോ ഒരു ചുറ്റുപാടിനായി ഒരു വ്യക്തിയെ മുൻകൂട്ടി നിയമിക്കുകയോ ചെയ്യുക എന്ന ആശയമാണ് ഈ ക്രിയയ്ക്കുള്ളത്. പ്രൂറിസൊ (προορίζω – proorízo) എന്ന പദമാണ് മുന്നിയമിക്കുക എന്ന അർത്ഥത്തിൽ ഗ്രീക്കിൽ. (പ്രവൃ, 4:28; റോമ, 8:29,30; 1കൊരി, 2:7; എഫെ, 1:6, 12) എന്നീ ഭാഗങ്ങളിലാണ് പ്രൂറിസൊയുടെ പ്രയോഗം കാണുന്നത്. ഈ ആറു സ്ഥാനങ്ങളിലും മുന്നിയമിക്കുക എന്നു തന്നെയാണ് പരിഭാഷ.

മുൻകൂട്ടി എന്ന അർത്ഥമാണ് ‘പ്രൂ’ എന്ന ഉപസർഗ്ഗത്തിന്. സമാനമായ ആശയമാണ് ‘പ്രൂ’ ചേർന്നുളള മറ്റു പല സംയുക്തരൂപങ്ങളിലും കാണുന്നത്. ഉദാ: പ്രൊയ്ടൊയ്മസൊ (προετοιμάζω – proetoimazo) മുന്നൊരുക്കുക  (റോമ, 9:23; എഫെ, 2:10), പ്രൊകറിസ്സൊ (προκηρύσσω – prokerysso) മുൻനിയമിക്കുക (പ്രവൃ, 3:20; 13:24), പ്രൊഖെറൊറ്റൊനെയൊ (προχειροτονέω – procheirotoneo) മുമ്പുകൂട്ടി നിയമിക്കുക (പ്രവൃ, 10:41), പ്രൊയിടൊ (προείδω – proeido) മുമ്പുകൂട്ടി (പ്രവൃ, 2:31; ഗലാ, 3:8), പ്രൊബ്ലെപോ (προβλέπω – problepo) മുൻകാണുക (എബ്രാ, 11:40), പ്രൊഗിനൊസ്കൊ (προγινώσκω – proginosko) മുന്നറിയുക (പ്രവൃ, 26:25; റോമ, 8:29), പ്രൊഗ്നൊസിസ് (πρόγνωσις – prógnosis) മുന്നറിവ്. (പ്രവൃ, 2:23; 1പത്രൊ, 1:2) ഇവ മുന്നിയമനത്തിന്റെ ആശയം വെളിപ്പെടുത്തുന്നവയാണ്. പ്രപഞ്ചത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ സർവ്വവും കരുതിക്കൊണ്ടാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചതെന്നു മൂന്നിയമനം വ്യക്തമാക്കുന്നു. സൃഷ്ടിക്കു മുമ്പുതന്നെ ദൈവം സ്വന്തനിർണ്ണയം ഉറപ്പാക്കി ക്കഴിഞ്ഞു. (എഫെ, 1:4). 

ദൈവത്തിൻ്റെ മുന്നറിവിന് ഒത്തവണ്ണമാണ് മുന്നിയമനം. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). തൻ്റെ സർവ്വജ്ഞാനതാലുള്ള മുന്നറിവിനാൽ മുന്നിയമിച്ച കാര്യങ്ങളാണ് നിവർത്തിയാകുന്നത്. “സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:28). ലോകസൃഷ്ടിക്കു മുമ്പേ ദൈവം മുന്നിയമിച്ച മർമ്മങ്ങളാണ് അപ്പൊസ്തലന്മാർ പ്രസ്താവിച്ചത്. (1കൊരി, 2:7). യേശുക്രിസ്തുവിലൂടെ ദത്തെടുക്കാൻ ദൈവേഷ്ടപ്രകാരം ലോകസ്ഥാപനത്തിനു മുമ്പേ സ്നേഹത്തിൽ മുന്നിയമിച്ചവരാണ് വിശ്വാസികൾ. (എഫെ, 1:4-6). 

മുന്നറിവ്

മുന്നറിവ് (foreknowledge)

“ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29).

ഭാവിസംഭവങ്ങളുടെ മുഴുവൻ ഗതിയെയും സംബന്ധിച്ചുള്ള ദൈവത്തിനു മുൻകൂട്ടിയുള്ള അറിവാണ് മുന്നറിവ്. മുന്നറിവിനെക്കുറിക്കുന്ന ഗ്രീക്കുപദം പ്രഗിനൊസ്കൊ (προγινώσκω – proginosko) അഞ്ചു പ്രാവശ്യം (പ്രവൃ, 20:5; റോമ, 8:29; 11:2; 1പത്രൊ,1:20; 2പത്രൊ, 3:17) ഉണ്ട്. ഒരു സംഭവം ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ സംഭവിക്കുമെന്നു അറിയുന്നതാണ് മുന്നറിവ്. എന്തു സംഭവിക്കുമെന്നു മാത്രമല്ല തന്റെ പ്രവർത്തന പദ്ധതിയുടെ നിർവ്വഹണത്തിനു ആരെല്ലാമായിരിക്കും ഉപകരണങ്ങളെന്നും ദൈവം അറിയുന്നു. സംഭവങ്ങളെപ്പോലെ തന്നെ വ്യക്തികളും ദൈവത്തിന്റെ മുന്നറിവിലുണ്ട്. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ എഴുതുന്നത്; “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു.” (റോമ, 8:29).

ദൈവത്തിന്റെ മുന്നറിവു അപരിമിതവും, അന്തർജ്ഞാനപരവും, സഹജവും, പ്രത്യക്ഷവുമാണ്. ദൈവത്തിന് സ്വയത്തെക്കുറിച്ചുള്ള ജ്ഞാനവും തന്റെ നിത്യമായ പദ്ധതിയിലുൾപ്പെട്ട സകലത്തിന്റെയും ജ്ഞാനവും ഉണ്ട്. ദൈവിക മനസ്സിൽ എല്ലാം നിത്യമായ ‘ഇന്നു’ മാത്രം; ഭൂതം, വർത്തമാനം, ഭാവി എന്നീ കാലവരമ്പുകൾ അതിനില്ല. ഉന്നതനും, ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമാണ് ദൈവം.  (യെശ, 57:15). “പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവവുമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവ്വകാലത്തുതന്നേ മേലാൽ സംഭവിക്കാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താത്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:9,10). മനുഷ്യന്റെ അറിവാകട്ടെ സാന്തവും (finite) നിരീക്ഷണത്തിൽ നിന്നും ചിന്തയിൽ നിന്നും വ്യൂൽപ്പന്നവുമാണ്. 

മനുഷ്യന്റെ സ്വാതന്ത്ര്യവും തൽഫലമായുള്ള ഉത്തരവാദിത്വവും ദൈവിക മുന്നറിവും തമ്മിലുള്ള ബന്ധം ദുർജ്ഞേയമാണ്. എല്ലാ സംഭവങ്ങളെയും ദൈവം മുന്നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. സ്വതന്ത്രേച്ഛയുള്ള മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്നു; തൻ്റെ പ്രവൃത്തികൾക്കെല്ലാം അവൻ ഉത്തരവാദിയും ആയിരിക്കുന്നു. ഈ രണ്ടു സത്യങ്ങളും തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നു. (പ്രവൃ, 4:27,28; എഫെ, 1:11; റോമ, 8:29,30; സങ്കീ, 33:11; യെശ, 14:4; ലൂക്കൊ, 22:22; ദാനീ, 4:35). അർമീനിയൻ സിദ്ധാന്തപ്രകാരം മുന്നിയമനവും മുന്നറിവും ഒന്നാണ്. ദൈവം സർവ്വവും മുന്നറിയുന്നു എന്നു ചിലർ അംഗീകരിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ അറിയപ്പെടാവുന്ന കാര്യങ്ങളെല്ലാം ദൈവം മുന്നറിയുന്നു. സ്വതന്ത്രേച്ഛയുള്ളവരുടെ പ്രവൃത്തി ദൈവത്തിനു അവ്യക്തമാണ്. ദൈവം എല്ലാം മുന്നറിയുന്നുവെന്നു അംഗീകരിക്കുന്നതും മനുഷ്യരുടെ പ്രവൃത്തികൾ ദൈവം മുന്നിയമിച്ചതാണെന്ന് അംഗീകരിക്കുന്നതും തമ്മിൽ വ്യത്യാസമില്ല. ദൈവത്തിന്റെ മുന്നറിവു പരിമിതമാണെങ്കിൽ ഭാവിയെക്കുറിച്ചു ഭാഗികമായെങ്കിലും ദൈവം അജ്ഞനാണ്. ദൈവം അനുദിനവും അറിവ് വർദ്ധിപ്പിക്കുകയാണ്. തന്മൂലം ദൈവത്തിന്റെ സംവിധാനവും നിർണ്ണയവും മാറിക്കൊണ്ടിരിക്കുന്നു എന്നു സമ്മതിക്കേണ്ടിവരും. മാത്രവുമല്ല, ദൈവത്തിന്റെ സർവ്വജ്ഞാനത്തെ നിഷേധിക്കുന്നതിനു തുല്യമാണത്.

ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുന്നത് ആരൊക്കെയാണെന്നു ദൈവം അറിയുന്നു എന്നും, ദൈവം അവരെ തിരഞ്ഞെടുത്തു എന്നും ധാരണയുണ്ട്. അതു തെറ്റാണ്. അങ്ങനെയാണെങ്കിൽ ദൈവം മുന്നറിയുകയോ മുന്നിയമിക്കുകയോ മുൻനിർണ്ണയിക്കുകയോ ചെയ്തിട്ടില്ല. ദൈവം തന്റെ സർവ്വജ്ഞാനം പ്രയോജനപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. മനുഷ്യന്റെ സ്വതന്ത്രേച്ഛ ദൈവത്തെ പരിമിതപ്പെടുത്തുന്നു എന്നു പറയേണ്ടിവരും. മനുഷ്യഹിതത്തിന്റെ പരിമിതികൾക്കപ്പുറത്തു ദൈവത്തിനു പ്രവർത്തിക്കുവാൻ കഴിയാതെ വരും. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുമെന്നു താൻ അറിയുന്നവരെ മാത്രം ദൈവം തിരഞ്ഞെടുക്കുകയാണെങ്കിൽ ദൈവം പരമാധികാരി അല്ലാതായിത്തീരും. വിശ്വാസികൾ തിരഞ്ഞെടുക്കപ്പെട്ടതു ദൈവത്തിന്റെ മുന്നറിവിനൊത്തവണ്ണമാണ്. അല്ലാതെ മുന്നറിവു കാരണമായല്ല. (1പത്രൊ, 1:2).

പാപമോചനം

പാപമോചനം (Remission of sins)

“അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). 

പാപത്തിൽ വീണുപോയ മനുഷ്യന്റെ രക്ഷയ്ക്കുവേണ്ടി മറുവില നല്കിയതാണ് വീണ്ടെടുപ്പ്. വീണ്ടെടുപ്പിന്റെ ഫലമായാണ് മനുഷ്യനു രക്ഷ ലഭിക്കുന്നത്. വീണ്ടെടുപ്പ് പാപിക്ക് അനുഭവമാകുന്നത് പാപമോചനത്തിലൂടെയാണ്. ക്രിസ്തുവിന്റെ മദ്ധ്യാകാശവരവ്, വിശ്വാസിയുടെ പുനരുത്ഥാനം, തേജസ്കരണം എന്നിവയോടുകൂടിയാണ് രക്ഷാപൂർത്തി ലഭിക്കുന്നത്. ദൈവികവും മാനുഷികവും ആയ ക്ഷമകൾക്ക് തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. പിഴ ഒടുക്കുകയോ കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യുകയോ ചെയ്തു കഴിയുമ്പോൾ മാനുഷികമായ നിലയിൽ ക്ഷമ ലഭിക്കും. ആ നിലയിലുള്ള ഒന്നല്ല ദൈവികക്ഷമ. മനുഷ്യന്റെ പാപം മൂലം ദൈവത്തിന്റെ വിശുദ്ധിക്ക് ഉണ്ടായ ലംഘനത്തിന് മതിയായ പ്രായശ്ചിത്തം ചെയ്യപ്പെടേണ്ടതാണ്. അതിനുവേണ്ടി ദൈവം നല്കിയത് ഏറ്റവും വലിയ വിലയാണ്, തന്റെ ഏകജാതനായ പുത്രനെ. തന്മൂലം ക്രിസ്തു നമ്മുടെ വീണ്ടെടുപ്പ് ആയിത്തീർന്നു. (1കൊരി, 1:30). ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. (കൊലൊ, 1:14). 

പ്രയോഗങ്ങൾ: പഴയനിയമത്തിൽ പാപമോചനത്തെക്കുറിക്കുന്ന പ്രധാന പദങ്ങൾ പ്രധാനമായും മൂന്ന് എബ്രായധാതുക്കളിൽ നിന്നും നിഷ്പന്നമാണ്. അവ കഫർ (כָּפַר – kaphar = ക്ഷമ, മോചനം), നാസാ (נָשָׂא – nasa = ഉയർത്തുക, എടുത്തുകളയുക), സാലഹ് (סָלַח – calach = ക്ഷമിക്കുക) എന്നിവയാണ്. കഫർ എന്ന പദത്തിന് പ്രായശ്ചിത്തം എന്ന അർത്ഥമാണുള്ളത്. യാഗത്തോടുള്ള ബന്ധത്തിലാണ് ഈ പദത്തിന്റെ പ്രയോഗങ്ങളിൽ അധികവും. പാപിയുടെ പാപം മൂടുന്നതിനായി അവനുവേണ്ടി അർപ്പിക്കുന്ന പ്രായശ്ചിത്തയാഗമാണ് കഫർ. അതിക്രമത്തിനുവേണ്ടിയുള്ള പ്രായശ്ചിത്തം ചെയ്തു കഴിഞ്ഞതിനാൽ ലഭിക്കുന്ന ദൈവികക്ഷമയെ കഫർ എന്ന പദം സൂചിപ്പിക്കുന്നു. (ആവ, 21:8; സങ്കീ, 78:38). നാസാ എന്ന ക്രിയയ്ക്ക് ഉയർത്തുക, എടുത്തുകളയുക എന്ന ആശയങ്ങളുണ്ട്. പാപിയിൽനിന്നും പാപത്തെ ഉയർത്തിക്കൊണ്ടു പോകുന്നതിനെയോ എടുത്തുമാറ്റുന്നതിനെയോ ഈ ധാതു സൂചിപ്പിക്കുന്നു. കുറ്റം മാറ്റപ്പെടുന്നതുകൊണ്ട് ലഭിക്കുന്ന ദൈവിക ക്ഷമയ്ക്കാണ് നാസാ ഉപയോഗിക്കുന്നത്. (പുറ, 28:43; 32:32). മൂന്നാമത്തെ ധാതുവായ സാലഹിന്റെ നിഷ്പത്തി വ്യക്തമല്ല. മനുഷ്യവർഗ്ഗത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ പാപക്ഷമയുടെ പ്രവർത്തനത്തെ അതു സൂചിപ്പിക്കുന്നു. (സംഖ്യാ, 30:5, 8, 12; 1രാജാ, 8:30, 34, 36; ആമോ, 7:2; യിരെ, 31:34). പുതിയനിയമത്തിൽ പാപമോചനത്തെക്കുറിക്കുന്ന രണ്ടു പ്രധാന ക്രിയാ ധാതുക്കളാണ് ഖാരീസൊമായ് (χαρίζομαι – charízomai) കൃപാപൂർവ്വം ഇടപെടുക, ക്ഷമിക്കുക എന്നൊക്കെ അർത്ഥം. (ലൂക്കൊ, 7:43; 2കൊരി, 2:7, 10), അഫീയേമി (ἀφίημι – aphiemi = അയച്ചുകളക, കെട്ടഴിച്ചുവിടുക). അഫീയേമി എന്ന ധാതുവിന് ക്ഷമിക്കുക, ഇളവു ചെയ്യുക, അനുവദിക്കുക എന്നീ അർത്ഥങ്ങളുമുണ്ട്. (മത്താ, 6:12, 14, 15; 9:2). മനുഷ്യനോടുള്ള ദൈവികക്ഷമയെയും മനുഷ്യർ തമ്മിൽ പരസ്പരമുള്ള ക്ഷമയെയും ഇത് സൂചിപ്പിക്കുന്നു. മോചനം എന്ന അർത്ഥത്തിൽ അഫെസിസ് (ἄφεσις – aphesis) എന്ന നാമവും ഇടയ്ക്കിടെ പ്രയോഗിച്ചിട്ടുണ്ട്. (മർക്കൊ, 1:4). രണ്ടു ഗ്രീക്കു ധാതുക്കൾകൂടി ക്ഷമിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിച്ചിട്ടുണ്ട്. അപ്പൊൽയൊ (ἀπολύω – apolyo) ‘വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.’ (ലൂക്കൊ, 6:37), പാറെസിസ് (πάρεσις – paresis) ഈ പദത്തെ ശിക്ഷിക്കാതെ വിടുകനിമിത്തം എന്ന് റോമർ 3:25-ൽ തർജ്ജമ ചെയ്തിരിക്കുന്നു. ഒഴിഞ്ഞുപോകുക, വിട്ടുകളയുക എന്നീ ആശയങ്ങളാണ് ഈ ധാതുവിനുള്ളത്. 

പാപക്ഷമ പഴയനിയമത്തിൽ ദൈവവും മനുഷ്യനുമായുള്ള മതകീയമായ ബന്ധത്തിന്റെ ആവിഷ്ക്കാരമാണ്. സ്രഷ്ടാവും പരിപാലകനും ന്യായകർത്താവുമാണ് ദൈവം. മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയാണ്; മാത്രവുമല്ല, ദൈവകരുണയിലാണ് അവൻ ജീവിക്കുന്നത്. പക്ഷേ പാപം മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി. പാപം ശിക്ഷാർഹമാണ്. തന്മൂലം മനുഷ്യനു പാപക്ഷമ ആവശ്യമാണ്. പാപക്ഷമയാകട്ടെ ദൈവത്തിന്റെ കൃപാതിരേകമാണ്. ഈ കൃപാധിക്യം മനുഷ്യനെ ദൈവത്തോടുള്ള ഭയത്തിലേക്കും അത്ഭുതാദരങ്ങളിലേക്കും നയിക്കുന്നു. സങ്കീർത്തനക്കാരൻ പാടുകയാണ്: “എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്.” (സങ്കീ, 130:4). പാപക്ഷമ ലഭിക്കുമ്പോൾ ദൈവത്തോടു നിരപ്പു ലഭിക്കുന്നു; ഒപ്പം ദൈവികകൂട്ടായ്മയും. പാപമോചനം പ്രായശ്ചിത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായശ്ചിത്തം യാഗത്താലാണ്. കഫർ, സാലഹ് എന്നീ എബ്രായധാതുക്കൾ അതു സൂചിപ്പിക്കുന്നുണ്ട്. കഫറിന്റെ പ്രധാന അർത്ഥം പ്രായശ്ചിത്തം ചെയ്യുക എന്നതാണ്. നാസാ എന്ന ധാതു പാപക്ഷമയെ മാത്രമല്ല പാപത്തിന്റെ ശിക്ഷ വഹിക്കുന്നതിനെയും ചൂണ്ടിക്കാണിക്കുന്നു. (സംഖ്യാ, 14:33; യെഹെ, 14:10). പ്രായശ്ചിത്തത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ പ്രായശ്ചിത്തം കൂടാതെ പാപം ക്ഷമിക്കാത്ത കഠിനൻ ആണ് ദൈവം എന്നു ചിന്തിക്കുവാൻ ഇടയാകരുത്. ദൈവം കൃപാലുവാണ്. പാപത്തിനു പ്രായശ്ചിത്തം ചെയ്യാനുള്ള മാർഗ്ഗങ്ങളും ഒരുക്കിയതു കരുണാമയനായ ദൈവം തന്നെയാണ്. സങ്കീർത്തനക്കാരൻ പാടുന്നു: “ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും.” (സങ്കീ, 13:5). പാപക്ഷമയ്ക്ക് യാഗങ്ങൾ പ്രയോജനപ്പെടുന്നതിന്റെ അടിസ്ഥാനം തന്നെ പ്രായശ്ചിത്തത്തിന്റെ മാർഗ്ഗമായി ദൈവം രക്തം നൽകിയതു കൊണ്ടാണ്. “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നത്.” (ലേവ്യ, 17:11). ദൈവം ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ളവനാകയാലാണ് പാപക്ഷമ സാദ്ധ്യമാകുന്നത്. (നെഹെ, 9:17). “ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും മോചനവും ഉണ്ട്.” (ദാനീ, 9:9). പഴയനിയമത്തിലെ ക്ഷമയെ വ്യക്തമാക്കുന്ന ഒരു പ്രാമാണിക വേദഭാഗമാണ്: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.” (പുറ, 34:6,7). ദൈവം ക്ഷമിക്കുന്നവനാണെങ്കിലും കുറ്റക്കാരനോടു വെറുതെ ക്ഷമിക്കുന്നവനല്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം പാപക്ഷമയ്ക്ക് അനുതാപം ആവശ്യമാണ്. പ്രത്യക്ഷമായി അനുതാപം നിർദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും എല്ലായിടത്തും അതു പരോക്ഷമായി സൂചിതമാണ്. മാനസാന്തരപ്പെടുന്ന പാപിക്ക് പാപമോചനം ലഭിക്കും. മാനസാന്തരപ്പെടാതെ പാപത്തിൽ തുടരുന്നവന് പാപമോചനം ലഭിക്കുകയില്ല. 

സങ്കീർത്തനക്കാരൻ പറയുകയാണ്; “ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.” (സങ്കീ, 103:12). ദൈവം പാപത്തെ പുറകിൽ എറിഞ്ഞുകളയുന്നു. “സമാധാനത്തിനായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു. എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.” (യെശ, 38:17). മാത്രവുമല്ല, ദൈവം തന്റെ ജനത്തിന്റെ അതിക്രമങ്ങളെ മായിച്ചു കളയുന്നു. “എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചു കളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.” (യെശ, 43:25). “ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക.” (യെശ, 44:22; ഒ.നോ: സങ്കീ, 51:1,9; യിരെ, 31:34). ദൈവം പാപത്തെ സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയുന്നതായി മീഖാ പ്രവാചകൻ പ്രസ്താവിച്ചു. (മീഖാ, 7:19). അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്ന് കർത്താവ് യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തു. (യിരെ, 31:34). ദൈവം നല്കുന്ന പാപക്ഷമ സമ്പൂർണ്ണമാണ്. ഒരിക്കൽ ക്ഷമിച്ച പാപം ദൈവം മറയ്ക്കുക മാത്രമല്ല മറക്കുകയും ചെയ്യുന്നു. ഇനിമേൽ ദൈവം അതിനെ കാണുകയില്ല. 

പാപക്ഷമ പുതിയനിയമത്തിൽ: യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയിൽ പാപമോചനത്തിനു ഒരു പുതിയ മാനം കൈവന്നു. മാനസാന്തരത്തെ ഒരു പ്രധാനഘടകമായി സ്നാപകൻ ഊന്നിപ്പറഞ്ഞു. സ്നാനം ഏല്ക്കാൻ വന്ന പുരുഷാരത്തോട് ‘മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ എന്നുപദേശിച്ചു.’ (ലൂക്കൊ, 3:10-14). സ്നാപകയോഹന്നാന്റെ പ്രസംഗരീതി അവലംബിച്ചു കൊണ്ടാണ് യേശുവും ശുശ്രൂഷ സമാരംഭിച്ചത്. (മർക്കൊ, 1:15). ഒരു വ്യതിയാനം ക്രിസ്തുവിന്റെ ശുശ്രൂഷയിൽ ദൃശ്യമായിരുന്നു: സുവിശേഷത്തിലുള്ള വിശ്വാസം. മാനസാന്തരത്താടൊപ്പം സുവിശേഷത്തിലെ വിശ്വാസം കൂടി ക്രിസ്തു കൂട്ടിച്ചേർത്തു. വിശ്വാസം അനുതാപത്തിന് ആഴം നല്കി. വരാൻ പോകുന്ന ദൈവരാജ്യത്തിന്റെ സുവിശേഷത്തിൽ ആണ് വിശ്വസിക്കേണ്ടത്. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്ന യേശുവിന്റെ ആഹ്വാനത്തോടു പ്രതികരിക്കുന്നവർ പുതിയ യുഗത്തിലേക്ക്, പുതിയ വ്യവസ്ഥയിലേക്ക്, ദൈവികഭരണത്തിലേക്ക് പ്രവേശിക്കുകയാണ്. 

യഥാർത്ഥ മാനസാന്തരത്തിന്റെ അടയാളമാണ് അപരനോടുള്ള ക്ഷമ. ക്ഷമിക്കുന്ന മനസ്സിന്റെ ആവശ്യകത ക്രിസ്തു ഊന്നിപ്പറഞ്ഞു. ക്ഷമിക്കാത്തവനു ക്ഷമ ലഭിക്കുകയില്ല. “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.” (മത്താ, 6:14). “നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.” (മർക്കൊ, 1:25,26). “വിടുവിൻ; എന്നാൽ നിങ്ങളെയും വിടുവിക്കും.” (ലൂക്കൊ, 6:37). കർത്താവു പഠിപ്പിച്ച പ്രാർത്ഥനയിലും (ലൂക്കൊ, 11:4) ക്രൂശിൽ വെച്ചുള്ള ക്രിസ്തുവിന്റെ പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ (ലൂക്കൊ, 23:34) എന്ന പ്രാർത്ഥനയിലും യേശു ഇത് പ്രകടമാക്കി. നിർദ്ദയനായ ദാസന്റെ ഉപമ അവസാനിക്കുന്നത് അവനു വരാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പോടെയാണ്. (മത്താ, 18:23-35). 

ക്രിസ്തുവും പാപമോചനവും: പാപമോചനം ക്രിസ്തുവിന്റെ ക്രൂശിൽ അധിഷ്ഠിതമാണ്. “അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന് വീണ്ടെടുപ്പു ഉണ്ട്.” (എഫെ, 1:7). ക്രിസ്തു സ്വന്തരക്തം ചൊരിഞ്ഞത് അനേകരുടെ പാപമോചനത്തിനായിരുന്നു എന്ന് ക്രിസ്തു തന്നെ വെളിപ്പെടുത്തി. “ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.” (മത്താ, 26:28). എന്നാൽ പല സ്ഥാനങ്ങളിലും ക്രിസ്തുവിനോടു ബന്ധപ്പെടുത്തിയാണ് പാപമോചനം പറയപ്പെട്ടിട്ടുള്ളത്. ക്രിസ്തുവിൽ ക്രിസ്തുവിന്റെ ആളത്തവും വേലയും ഉൾപ്പെടുന്നുണ്ട്. ദൈവം നമ്മോടു ക്ഷമിച്ചത് ക്രിസ്തുവിലാണ്. (എഫെ, 4:32). “യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവംഅവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 5:31). “ഇവൻമൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:38,39). ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു പാപമോചനം നല്കിയത് ഇതിനോടൊപ്പം മനസ്സിലാക്കേണ്ടതാണ്. പക്ഷവാതക്കാരന് സൗഖ്യം നല്കുമ്പോൾ ക്രിസ്തു ഇപ്രകാരം പറഞ്ഞു: “എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്നു അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക് എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നുപറഞ്ഞു.” (മർക്കൊ, 2:10,11). പാപമോചനത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ വീണ്ടെടുപ്പുവേലയാണ്. അത് ദൈവകൃപയുടെ മഹത്തായ പ്രവൃത്തിയാണ്. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1യോഹ, 1:9). പാപമോചനത്തിന് മാനുഷികപക്ഷത്ത് അനുതാപവും വിശ്വാസവും അനിവാര്യമാണ്. യോഹന്നാൻ സ്നാപകൻ പാപമോചനത്തിന്നായുള്ള മാനസാന്തരസ്ഥാനം പ്രസംഗിച്ചു. (മർക്കൊ, 1:4). ക്രിസ്തീയ സ്നാനത്തെക്കുറിച്ചു പ്രസ്താവിക്കുമ്പോൾ പത്രൊസ് അപ്പൊസ്തലൻ യോഹന്നാൻ സ്നാപകന്റെ മാനസാന്തര സാനത്തെക്കുറിച്ചു പരാമർശിച്ചു. “പത്രൊസ് അവരോടു: പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാ ത്മാവ് എന്നദാനം ലഭിക്കും.” (പ്രവൃ, 2:38). തന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും പ്രസംഗിക്കേണ്ടതാണെന്ന് ക്രിസ്തു ശിഷ്യന്മാരോടു പറഞ്ഞു. (ലൂക്കൊ, 24:47). പാപമോചനത്തെ വിശ്വാസവുമായും ബന്ധപ്പെടുത്തി പറഞ്ഞിട്ടുണ്ട്. “അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമംമൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. (പ്രവൃ, 10:43). പാപക്ഷമയ്ക്കു വേണ്ടിയുള്ള സുകൃതങ്ങളല്ല, അനുതാപവും വിശ്വാസവും. ദൈവകൃപയെ സ്വായത്തമാക്കാനുള്ള ഉപാധികൾ മാത്രമാണ് അവ. 

പാപമോചനം ലഭിക്കുന്നതെപ്പോൾ?: ദൈവം നമ്മുടെ പാപങ്ങളെ ക്രിസ്തുവിന്റെ മേൽ ചുമത്തി. (യെശ, 53:6). ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി നമ്മുടെ പാപത്തിന് പരിഹാരം വരുത്തി. (1പത്രൊ, 2:24). യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചു. (എബ്രാ, 10:12). ഒരുവൻ പാപി എന്ന് സമ്മതിച്ചുകൊണ്ട് തന്റെ പാപം കർത്താവിനോടു ഏറ്റുപറയുന്ന ആ നിമിഷത്തിൽ അവന് പാപക്ഷമ ലഭിക്കും. ക്രിസ്തു പറഞ്ഞ ഉപമയിൽ ചുങ്കക്കാരന്റെ അവസ്ഥ ഒരു നല്ല ദൃഷ്ടാന്തമാണ്. ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്ന് പ്രാർത്ഥിച്ച ചുങ്കക്കാരൻ ഉടൻ തന്നെ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കുപോയി എന്നാണ് കാണുന്നത്. (ലൂക്കൊ, 18:13,14). ദാവീദിന്റെ ധ്യാനവും ഈ സത്യത്തിന് ഉദാഹരണമാണ്. ദാവീദ് തന്റെ പാപം ഏറ്റുപറഞ്ഞ ഉടൻ തന്നെ ദാവീദിനു പാപക്ഷമ ലഭിച്ചു. “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീ, 32:5). തന്നോടൊപ്പം ക്രൂശിക്കപ്പെട്ട അനുതപിച്ച കള്ളനോട് ക്രിസ്തു ഇപ്രകാരം പറഞ്ഞു: “ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.” (ലൂക്കൊ, 23:43). കർത്താവിന്റെ ‘ഇന്നു’ ക്ഷിപ്രവാചിയാണ്. ക്രിസ്തുവിന്റെ ഉപമയിലെ ഇളയപുത്രൻ മടങ്ങിവന്നപ്പോൾ പിതാവ് അവനോടു ക്ഷമിച്ചതു മറ്റൊരു ദൃഷ്ടാന്തമാണ്. (ലൂക്കൊ, 15:11-32). ഏറ്റുപറയുന്ന ഉടൻ തന്നെ പാപക്ഷമ ലഭിക്കുന്നു എന്ന് വ്യക്തമാക്കുന്ന അനേകം ഭാഗങ്ങൾ ഇനിയും ഉണ്ട്.  

പാപമോചനത്തിന്റെ ഫലങ്ങൾ: നിരപ്പ്: ഒരവസ്ഥയിൽ നിന്നു മറ്റൊരവസ്ഥയിലേക്കു പൂർണ്ണമായി മാറുക എന്നതാണ് നിരപ്പിന്റെ അർത്ഥം. ശരിയായ നിലവാരത്തിലെത്താൻ വേണ്ടി ഒന്നിനെയോ ഒരുവനെയോ പൂർണ്ണമായി മാറ്റി ക്രമീകരിക്കുന്നതാണ് നിരപ്പിക്കൽ. (റോമ, 5 : 6-11). ക്രിസ്തുവിന്റെ മരണം മൂലം ദൈവത്തോടുള്ള ബന്ധത്തിൽ ലോകത്തെ പൂർണ്ണമായ മാറ്റത്തിനു വിധേയമാക്കി. മത്സരിയായ മനുഷ്യനും ദൈവത്തിനും തമ്മിൽ നഷ്ടപ്പെട്ടുപോയ ബന്ധത്തെ പുനഃസ്ഥാപിക്കുന്നതിന് എല്ലാറ്റിനെയും ദൈവത്തോട് നിരപ്പിച്ചു. (2കൊരി, 5:18; എഫെ, 2:4; യോഹ, 3:16). ഈ നിരപ്പിനു മുഴുവൻ കാരണഭൂതൻ ദൈവം തന്നെയാണ്. ക്രിസ്തുവിലൂടെയാണ് ദൈവം നിരപ്പുവരുത്തിയത്. ദൈവപുത്രന്റെ മരണത്തിലൂടെ അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംമൂലം നാം ദൈവത്തോടു നിരപ്പു പ്രാപിച്ചു. (റോമ, 5:10; കൊലൊ, 1:20,22; എഫെ, 2:16).

സമാധാനം: ദൈവം സമാധാനത്തിന്റെ ദൈവമാണ്. (1തെസ്സ, 5:23; റോമ, 16:20; എബ്രാ, 13:20). പാപം നിമിത്തം മനുഷ്യൻ ദൈവത്തിന് ശത്രുക്കളായി മാറി. ശത്രുത്വം ഭയജനകമാണ്. ശതുത നിമിത്തം എന്ത് സംഭവിക്കും എന്ന ഭയം ഹൃദയത്തെ ഭരിക്കും. എന്നാൽ ദൈവം തന്നെയാണ് ഈ ശത്രുത മാറ്റിയത്. “ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പുവന്നു 

എങ്കിൽ നിന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.” (റോമ, 5:10). അതോടുകൂടി നമുക്കു ദൈവത്തോടു സമാധാനം ലഭിച്ചു. “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.” (റോമ, 5:1). പാപിയായ മനുഷ്യന് ദൈവത്തോടു നിരപ്പു പ്രാപിക്കേണ്ടതിന് പാപത്തിന്റെ ശ്രതുത മാറ്റേണ്ടതാണ്. ക്രിസ്തുവിന്റെ ഏകശരീര യാഗത്താലാണ് ഈ ശത്രുത മാറി ദൈവത്തോട് സമാധാനം പ്രാപിക്കുന്നത്. (റോമ, 5:1). “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.” (കൊലൊ, 1:20). നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി. (യെശ, 53:5). ക്രിസ്ത ആണ് നമ്മുടെ സമാധാനം. (എഫെ, 2:14-17). ദൈവസമാധാനം സകല ബുദ്ധിയെയും കവിയുന്നതാണ്. (ഫിലി, 4:7).

ദൈവത്തിങ്കലേക്കുള്ള പ്രവേശനം: ദൈവത്തിന്റെ മഹത്ത്വം, തേജസ്സ്, വിശുദ്ധി, പരമാധികാരം എന്നിവ ദർശിക്കുന്ന വ്യക്തി ദൈവത്തോട് അടുത്തു വരുവാൻ ഇടയാകും. ക്രിസ്തു എന്ന മദ്ധ്യസ്ഥനിലൂടെ പാപികൾക്കും ദൈവസാമീപ്യത്തിൽ വരാം. ഈ സാമീപ്യത്തെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാമതായി, ദൈവകൃപയിലേക്കുള്ള പ്രവേശനമാണ്. സ്വന്തം മരണത്താൽ ക്രിസ്തു പാപത്തിന് പ്രായശ്ചിത്തം ചെയ്തതുകൊണ്ട് ഈ ദൈവകൃപ ലഭ്യമായി. ദൈവകൃപയിലേക്കുള്ള പ്രവേശനം ക്രിസ്തുവിന്റെ പൂർത്തിയാക്കപ്പെട്ട രക്ഷയിലേക്കുള്ള പ്രവേശനമാണ്. എല്ലാവർക്കും വേണ്ടി ഉള്ളതാണെങ്കിലും ക്രിസ്തുവിൽ വിശ്വസിക്കുന്നവർ മാത്രമേ ഈ കൃപയിലേക്കു പ്രവേശിക്കുന്നുള്ളൂ . പൗലൊസ് എഴുതി “നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു.” (റോമ, 5:2). വിശ്വാസി കൃപയാൽ രക്ഷിക്കപ്പെടുക മാത്രമല്ല (എഫെ, 2:8) കൃപയിൽ നിലനില്ക്കുകയും ചെയ്യുന്നു. അപ്പൊസ്തലനായ പത്രൊസ് തന്മൂലം ഉപദേശിക്കയാണ്; “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ.” (2പത്രൊ, 3:18). രണ്ടാമതായി, പിതാവിങ്കലേക്കുള്ള പ്രവേശനമാണ്. “അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.” (എഫെ, 2:18). പാപം മനുഷ്യനെ ദൈവത്തിൽ നിന്നകറ്റി. ഈ അകൽച്ച ഭീമവും നികത്തപ്പെടാനാവാത്തതും ആയിരുന്നു. അതിനെ മാറ്റിയത് ദൈവം ക്രിസ്തുവിലൂടെ ആയിരുന്നു. ക്രിസ്തുവിൽ ശരണപ്പെടുന്ന പാപി പാപമോചനം പ്രാപിച്ച് ദൈവത്തിന് സമീപസ്ഥനായിത്തീരുന്നു. രക്ഷിക്കപ്പെടുന്ന യെഹൂദനും വിജാതീയനും പുത്രനിലൂടെയും പരിശുദ്ധാത്മാവിലൂടെയും പിതാവിങ്കലേക്ക് പ്രവേശനം ലഭിക്കുന്നു. ദൈവസന്നിധിയിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങൾ എല്ലാം നീക്കപ്പെട്ടതുകൊണ്ട് ദൈവത്തിങ്കലേക്കു കടന്നുവരുവാനുള്ള ധൈര്യം വിശ്വാസിക്ക് ലഭിച്ചുകഴിഞ്ഞു. ഈ ധൈര്യത്തെ വ്യക്തമാക്കുന്ന രണ്ടു ഭാഗങ്ങൾ എബായലേഖനത്തിലുണ്ട്. “അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തുചെല്ലുക.” (എബ്രാ, 4:16). “അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽക്കൂടി നമുക്കു പ്രതിഷ്ഠിച്ച് ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും.” (എബ്രാ, 10:19,20).  

കൂട്ടായ്മ: പിതാവിങ്കലേക്ക് പ്രവേശനം ലഭിച്ചുകഴിഞ്ഞ വ്യക്തി പിതാവായ ദൈവത്തോടും പുത്രനായ ക്രിസ്തുവിനോടും പരിശുദ്ധാത്മാവിനോടും കൂട്ടായ്മയിലാണ്. യേശു ക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കാണ് ദൈവം നമ്മെ വിളിച്ചത്. (1കൊരി, 1:9). നമ്മുടെ കൂട്ടായ്മ പിതാവായ ദൈവത്തോടും പുത്രനായ യേശുക്രിസ്തുവിനോടും ആണ്. (1യോഹ, 1:3). അപ്പൊസ്തലിക ആശീർവ്വാദത്തിൽ പരിശുദ്ധാത്മാവിനോടുള്ള കൂട്ടായ്മയെ പരാമർശിച്ചിട്ടുണ്ട്. (2കൊരി, 13:14). ഒരു പാപിക്ക് പാപമോചനത്താൽ ദൈവത്തോടു നിരപ്പും നിരപ്പിനാൽ സമാധാനവും കൈവന്നു. തന്മൂലം അവന് പദൈവത്തിങ്കലേക്കുള്ള പ്രവേശനവും കൂട്ടായ്മയും ലഭ്യമായി.

മാനസാന്തരം

മാനസാന്തരം (repentance)

“നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.” (2കൊരി, 7:9)

മാനസാന്തരം എന്ന പദത്തിനു മനസ്സിന്റെ മാറ്റം എന്നർത്ഥം . രക്ഷാനുഭവത്തിന്റെ ആദ്യപടിയാണ് മാനസാന്തരം. മാനസാന്തരം എന്ന പദം കേൾക്കുമ്പോൾ ഒരു സാധാരണ വിശ്വാസിയുടെ മനസ്സിൽ തെളിഞ്ഞു വരുന്നത് പാപത്തെക്കുറിച്ചുള്ള ദുഃഖം, പാപത്തെ വിട്ടുതിരിഞ്ഞതായുള്ള മനംമാറ്റത്തിന്റെ വാഗ്ദാനങ്ങൾ, ഒരിക്കലും പാപത്തിൽ വീഴുകയില്ലെന്നുള്ള ഏറ്റുപറച്ചിൽ എന്നിവയാണ്. സ്വന്തം പാപത്തെ ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചത്തിൽ കാണുകയും പാപത്തിന്റെ നേർക്കുള്ള സ്വന്തം മനോഭാവം മാറ്റുകയും ചെയ്യുന്നതിന്റെ ഫലമാണ് പാപത്തെക്കുറിച്ചുള്ള ദുഃഖം. മാനസാന്തരത്തിനു രണ്ടു ഘടകങ്ങളുണ്ട്: ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥമായുള്ള അറിവും പാപത്തെയോർത്തുള്ള ദുഃഖവും. പരിശുദ്ധനായ ദൈവത്തിൻ്റെ മുഖപ്രകാശത്തിലല്ലാതെ പാപിക്കു തൻ്റെ പാപം വെളിപ്പെടുകയില്ല. ഇയ്യോബ് പറയുന്നു; “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോ, 42:5,6). യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ കാട്ടത്തിമേൽ കയറി ക്രിസ്തുവിനെ കണ്ട ചുങ്കക്കാരിൽ പ്രമാണിയായ സക്കായിയുടെ അവസ്ഥ യഥാർത്ഥ മാനസാന്തരത്തിൻ്റെ മറ്റൊരുദാഹരണമാണ്. (ലൂക്കൊ, 19:1-10). ദുഃഖവും മാനസാന്തരവും ഒന്നല്ല എന്നു 2കൊരിന്ത്യർ 7:10 വ്യക്തമാക്കുന്നു. ദുഃഖം അതിന്റെ പ്രവൃത്തി തികയ്ക്കുമ്പോൾ ഉണ്ടാകുന്ന ഫലമാണ് മാനസാന്തരം. മാനസാന്തരത്തിന്റെ ഫലമാണ് രക്ഷ. ദുഃഖം, മാനസാന്തരം, രക്ഷ എന്നിങ്ങനെ ഒരനുക്രമ വികാസം ഈ പ്രക്രിയയിൽ കാണാം. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മനസ്സിലുണ്ടാകുന്ന പൂർണ്ണമായ പരിവർത്തനവും ഭാവവ്യതിയാനവുമാണ് മാനസാന്തരം. 

പ്രയോഗങ്ങൾ: അനുതപിക്കുക എന്നർത്ഥമുള്ള നാഹം (נָחַם – nacham) എന്ന എബായധാതുവിന്റെ പ്രയോഗം പഴയനിയമത്തിൽ 100-ലേറെ പ്രാവശ്യം ഉണ്ട്. ദൈവത്തിനു മനുഷ്യരോടുള്ള ഇടപെടലിൽ ഉണ്ടാകുന്ന സുചിന്തിതമായ മാറ്റം അതു വിവക്ഷിക്കുന്നു. (1ശമൂ, 15:11, 35; യോനാ, 3:8,9,10). നിഷേധാത്മകമായി അതു തന്റെ പ്രഖ്യാപിത നിർണ്ണയത്തിൽ നിന്നു ദൈവം വ്യതിചലിക്കുന്നതല്ലെന്നതിനെ വ്യക്തമാക്കുന്നു. “യിസായേലിന്റെ മഹത്വമായവൻ ഭോഷ്ക്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു. (1ശമൂ, 15:29. ഒ.നോ: സങ്കീ, 110:4; യിരെ, 4:28). അഞ്ചു സ്ഥാനങ്ങളിൽ ‘നാഹം’ മനുഷ്യന്റെ അനുതാപത്തെക്കുറിക്കുന്നു. ഇയ്യോബ് 42:6; യിരെമ്യാവ് 8:6; 31:19 എന്നിവിടങ്ങളിലെ നാഹം ധാതുവിന്റെ രൂപങ്ങൾ പുതിയനിയമത്തിലെ മാനസാന്തരത്തിന്റെ ആശയം വെളിവാക്കുന്നു; എന്നാൽ മറ്റു ഭാഗങ്ങളിൽ പ്രസ്തുത ആശയം പ്രകടമല്ല. ഈ ആശയം പ്രകടമാക്കുന്ന എബ്രായപ്രയോഗം ഷൂബ് (שׁוּב – shuwb) 1000-ത്തോളം

പ്രാവശ്യമുണ്ട്. അതിന് പിന്തിരിയുക, ദൈവത്തിങ്കലേക്കു തിരിയുക എന്നീ അർത്ഥങ്ങളുണ്ട്. അനുതാപത്തെ തുടർന്ന് മടങ്ങിവരുന്നു അഥവാ യഥാസ്ഥാനപ്പെടുന്നു. യഥാസ്ഥാനപ്പെടുത്തൽ ദൈവത്തിന്റെ കൃപാദാനമാണ്. “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.” (സങ്കീ, 30:3,7,19. ഒ.നോ: യിരെ, 31:18, 20). അനുതാപത്തിനും മാനസാന്തരത്തിനുമുള്ള പഴയനിയമ ആഹ്വാനത്തിനു മാതൃക യെശയ്യാവ് 55:6,7-ൽ കാണാം: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ. അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” പുതിയനിയമത്തിൽ മെറ്റനോയിയ (μετάνοια – metanoia, നാമം) 24 പ്രാവശ്യവും മെറ്റനൊയെയോ ((μετανοέω – metanoeo, ക്രിയ ) 34 പ്രാവശ്യവും ഉണ്ട്. അപൂർവ്വമായി മെറ്റലൊമായി (μεταμέλλομαι – metamellomai) എന്ന പദവും 6 പ്രാവശ്യമുണ്ട്. പശ്ചാത്തപിക്കുക, അനുതപിക്കുക എന്നീ അർത്ഥങ്ങളിലാണ് മെറ്റമെലാമായി പ്രയോഗിച്ചിരിക്കുന്നത്. തിരിയുക എന്നയർത്ഥത്തിൽ എപിസ്ട്രെഫൊ (ἐπιστρέφω – epistrepho) 39 പ്രാവശ്യമുണ്ട്. മാനസാന്തരം (മെറ്റനൊയിയ) തിരിയുക (എപിസ്ട്രെഫൊ) എന്നിവയെ വ്യക്തമായി വിവേചിച്ചിട്ടുണ്ട്. “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊൾവിൻ.” (പ്രവൃ, 3:19). “ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.” (പ്രവൃ, 26:20). അതുപോലെ തന്നെ മാനസാന്തരവും വിശ്വാസവും വിഭിന്നങ്ങളാണ്: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 20:21). 

മാനസാന്തരത്തിന്റെ പ്രാധാന്യം: പഴയനിയമ പ്രവാചകന്മാരും ന്യായപ്രമാണവും മാനസാന്തരസന്ദേശം നൽകി: “നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ടു ഈ ന്യായപ്രമാണ പുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മയ്ക്കായിട്ടു വീണ്ടും പ്രസാദിക്കും.” (ആവ, 30:10). “അതുകൊണ്ടു യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തരും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു: അകൃത്യം നിങ്ങൾക്കു നാശകരമായി ഭാവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങൾ മനംതിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.” (യെഹെ, 18:30. ഒ.നോ: 2രാജാ, 17:13; യിരെ, 8:6; യെഹ, 14:6; 18:30).

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചു. (മത്താ, 3:2; മർക്കൊ, 1:15).

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്ന ആഹ്വാനത്തോടെ യേശു പരസ്യശുശ്രൂഷ ആരംഭിച്ചു. (മത്താ, 4:17). 

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരും പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു. (മർക്കൊ, 6:12; പ്രവൃ, 2:38; 3:19; 8:22;13:24; 17:30; 20:21; 26:20). 

അവന്റെ (ക്രിസ്തുവിന്റെ) നാമത്തിൽ മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കണമെന്നു പുനരുത്ഥാനാനന്തരം ക്രിസ്തു ശിഷ്യന്മാർക്കു നിയോഗം നൽകി. (ലൂക്കൊ, 24:47). 

നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നു പതാസ് അപ്പൊസ്തലൻ പെന്തക്കോസ്തിനുശേഷം പ്രസംഗിച്ചു. (പ്രവൃ, 2:38).

അറിവില്ലായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്നു ദൈവം കല്പിക്കുന്നതായി പൗലൊസ് പറഞ്ഞു. (പ്രവൃ, 17:30).

പൗലൊസ് അപ്പൊസ്തലൻ ആദ്യം ദമസ്ക്കൊസിലും യെരൂശലേമിലും യെഹൂദ്യദേശക്കും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട ദൈവത്തിങ്കലേക്ക് തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യണം എന്നു പ്രസംഗിച്ചു. (പ്രവൃ, 26:20). 

മാനസാന്തരം ദൈവഹിതവും ദൈവികവെളിപ്പാടുമാണ്. “ആരും നശിച്ചുപോകാത എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നത യുള്ളൂ.” (2പത്രൊ, 2:8, 10). 

രക്ഷയിൽ പ്രധാനസ്ഥാനം മാനസാന്തരത്തിനാണ്. മാനസാന്തരം കൂടാതെ രക്ഷയില്ല. “അല്ലല്ല മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും.” (ലൂക്കൊ, 13:3). 

മാനസാന്തരം എന്താണ്?: മനസ്സിനെയും ചിന്തയെയും ഇച്ഛാശക്തിയെയും ബാധിക്കുന്ന ഒന്നാണ് മാനസാന്തരം. പാപത്തെ ഓർത്ത് ദുഃഖിക്കുകയും പാപത്തെ വിട്ടൊഴിഞ്ഞു ദൈവത്തിങ്കലേക്കു തിരികയുമാണ് മാനസാന്തരത്തിന്റെ പ്രധാന അംശങ്ങൾ. 1. മാനസാന്തരം ബുദ്ധിയെ സ്പർശിക്കുന്നു: “എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു : മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേലചെയ്തു എന്നു പറഞ്ഞു . എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെതന്നെ പറഞ്ഞപ്പോൾ ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.” (മത്താ, 21:28-30). ഇവിടെ അനുതാപത്തിനു ഉപയോഗിച്ചിരിക്കുന്ന മൂലപദത്തിന്റെ അർത്ഥം ചിന്തമാറ്റുക എന്നത്രേ. പാപം, ദൈവം, സ്വയം എന്നിവയെ സംബന്ധിച്ചുള്ള വീക്ഷണത്തിലെ മാറ്റമാണിത്. പാപത്തെ വ്യക്തിപരമായ കുറ്റമായും ദൈവം നീതി ആവശ്യപ്പെടുന്നതായും സ്വയത്തെ മലിനവും നിസ്സഹായവും ആയും തിരിച്ചറിയുന്നു. ഇതിനെ പാപത്തിന്റെ പരിജ്ഞാനം എന്നു തിരുവെഴുത്തുകളിൽ പറയുന്നു. (റോമ, 3:20; ഇയ്യോ, 42:5; സങ്കീ, 51:3; ലൂക്കൊ, 15:17; റോമ, 1:32.  

മാനസാന്തരം വികാരത്തെ സ്പർശിക്കുന്നു: പാപത്തോടുള്ള വെറുപ്പും; പാപത്തെക്കുറിച്ചുള്ള ദുഃഖവും ഉളവാകുന്നു. പാപത്തോടുള്ള വെറുപ്പ്: “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു. (സങ്കീ, 97:10). അനുതപിക്കുന്ന പാപി പാപത്തെ വെറുക്കുകയും താൻ അനുതപിക്കുന്ന പാപപ്രവൃത്തികളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. മാനസാന്തരത്തിന്റെ ഒരു പ്രധാന ഘടകമാണ് പാപത്തോടുള്ള വെറുപ്പ്. പാപത്തോടുള്ള വീക്ഷണത്തിൽ മനസ്സുമാറ്റത്തിന് വിധേയമാവുന്നു. പാപത്തെ ഓർത്തുളള ദുഃഖം: കൊരിന്ത്യർ 2 7:7 അവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു. “ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.” (2കൊരി, 7:8-10). പാപത്തിന്റെ നേർക്കുള്ള വെറുപ്പും ദുഃഖവും പരസ്പരപൂരകങ്ങളാണ്. ഇവയിൽ ഒന്നിന്റെ അഭാവത്തിൽ മറ്റേതില്ല. ഒരു വ്യക്തി ഏതു പാപത്തെ ഓർത്തു ദുഃഖിക്കുന്നുവോ ആ പാപത്തിന്റെ ഫലത്തെ ഓർത്തുള്ള ദുഃഖമാണ് അനുതാപം. പാപത്തെത്തന്നെ നിരാകരിക്കുന്നതാണ് മാനസാന്തരം. 

മാനസാന്തരം ഇച്ഛാശക്തിയെ സ്പർശിക്കുന്നു: പാപത്തെ സംബന്ധിച്ചും, ദൈവഹിതത്തെ സംബന്ധിച്ചും ഒരു പുതിയ നിർണ്ണയം (ഇച്ഛ) മാനസാന്തരത്തിൽ സംഭവിക്കുന്നു. “ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന് ഞാൻ യോഗ്യനല്ല. നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നു തന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്ത് കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (ലൂക്കൊ, 15:18-20).  

മാനസാന്തരത്തിന്റെ ബാഹ്യ ലക്ഷണങ്ങൾ: പാപം ഏറ്റുപറയുന്നു: ദൈവത്തോട്; “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു. എന്റെ അകൃത്യം മറച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീ, 32:5). “ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു, എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു). (സങ്കീ, 38:18). “മകൻ അവനോടു: അപ്പാ ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.” (ലൂക്കൊ, 15:21). എല്ലാ പാപവും ദൈവത്തിന്നെതിരെയാണ് ചെയ്യുന്നത്. ദൈവഹിതത്തെയും ദൈവത്തിന്റെ കല്പനകളെയും ലംഘിക്കുകയാണ് പാപം. മനുഷ്യനോട്: നമ്മുടെ പാപം മനുഷ്യനെയും വ്രണപ്പെടുത്തുന്നതാണ്. അതിനാൽ മനുഷ്യനോടും പാപം ഏറ്റുപറയേണ്ടതു ആവശ്യമാണ്. “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (യാക്കോ, 5:16). “ആകയാൽ നിന്റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മ വന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക. പിന്നെ വന്നു നിന്റെ വഴിപാട് കഴിക്ക.” (മത്താ, 5:23,24). മനുഷ്യർ തമ്മിലും നിരപ്പു പ്രാപിക്കേണ്ടതാവശ്യമാണ്. വ്യക്തിയോടു ചെയ്യുന്ന തെറ്റ് ദൈവത്തോടു ഏറ്റുപറയുമ്പോൾ പാപക്ഷമ ലഭിക്കും. എന്നാൽ ആ വ്യക്തിയോടു നിരന്നു കഴിഞ്ഞാൽ മാത്രമേ അതിന്റെ ഭൗതികഫലത്തിൽ നിന്നു മോചനം ലഭിക്കുകയുള്ളൂ. പാപം ഉപേക്ഷിക്കുന്നു: “തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.” (സദൃ, 28:13). “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” (യെശ, 55:7).

മാനസാന്തരത്തിനുളള മാർഗ്ഗം: മാനസാന്തരം ദൈവദത്തമാണ്. ഒരു വ്യക്തിക്ക് സ്വയമായി മാനസാന്തരം ഹൃദയത്തിൽ ഉളവാക്കാൻ സാദ്ധ്യമല്ല. മാനസാന്തരം ദൈവത്തിന്റെ കൃപാദാനമാണ്. ദൈവാത്മാവ് മനുഷ്യാത്മാവിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് മനുഷ്യാത്മാവ് മാറ്റത്തിനായി ഒരുങ്ങുന്നത്. ദൈവമാണ് മാനസാന്തരം നൽകുന്നത്.”അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു, അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നൽകിയല്ലോ എന്നുപറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.” (പ്രവൃ, 11:18). 

ദൈവവചനശ്രവണത്തിലൂടെ: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. ഇതുകേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. പത്രൊസ് അവരോടു നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്ഥാനം ഏല്പിൻ. എന്നാൽ പരിശുദ്ധാത്മാവ് എന്നദാനം ലഭിക്കും. അവന്റെ വാക്ക് കൈക്കൊണ്ടവർ സ്ഥാനം ഏറ്റു.” (പ്രവൃ, 2:36-38, 41). മാനസാന്തരത്തിന് ആഹ്വാനം ചെയ്യുന്ന സുവിശേഷം വ്യക്തിയിൽ മാനസാന്തരം ഉളവാക്കുന്നു. നീനെവേയിലെ ജനങ്ങൾ യോനാ പ്രസംഗിച്ച ദൈവവചനം കേട്ടു മാനസാന്തരപ്പെട്ടതോർക്കുക. (യോനാ, 3:5-10). വ്യക്തിയുടെ മാനസാന്തരത്തിന്നായി ദൈവം ഉപയോഗിക്കുന്ന ഉപകരണമാണ് സുവിശേഷം. സുവിശേഷം പ്രസംഗിക്കേണ്ടത് പരിശുദ്ധാത്മശക്തിയിലാണ്. (1തെസ്സ, 1:5, 9). 

ദൈവത്തിന്റെ നന്മ, ദയ, ക്ഷമ എന്നിവയിലൂടെ: “അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?” (റോമ, 2:4). ദൈവം ദയാലുവായി എല്ലാവർക്കും നന്മ ചെയ്യുന്നത് അവരെ പാപത്തിൽ നിന്നും പിന്തിരിപ്പിച്ച് നീതിയിലേക്കു നടത്തുന്നതിനാണ്. (ലൂക്കൊ, 6:35; എഫെ, 4:32; 1പത്രൊ, 2:3). 

ശാസനയിലൂടെയും ശിക്ഷയിലൂടെയും: “എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.” (വെളി, 3:19. ഒ.നോ: എബ്രാ, 12:6, 10,11). 

ദൈവത്തിന്റെ പരിശുദ്ധിയുടെ സാക്ഷാൽക്കാരത്തിലൂടെ: ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ബോധം ലഭിക്കുമ്പോൾ പാപത്തെക്കുറിച്ചു ബോധം വരികയും അനുതപിക്കയും ചെയ്യും. “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ. ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോ, 42:5,6). “അപ്പോൾ ഞാൻ; എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു. ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളാരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.” (യെശ, 6:35).  

മാനസാന്തരത്തിന്റെ ഫലങ്ങൾ: സ്വർഗ്ഗത്തിൽ സന്തോഷം; “അങ്ങനെ തന്നെ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊൻപതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കൊ, 15:7, 10). പാപക്ഷമ ലഭിക്കുന്നു: “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” (യെശ, 55:7). പരിശുദ്ധാത്മാവു ലഭിക്കുന്നു: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). 

യഥാർത്ഥ വിശ്വാസമാണ് മാനസാന്തരത്തിന്റെ അടിസ്ഥാനം. വിശ്വാസത്തോടൊപ്പം മാനസാന്തരം സംഭവിക്കുന്നു. പാപം ചെയ്തശേഷം അതിനെക്കുറിച്ചുള്ള മനസ്സാക്ഷിക്കുത്തു മൂലം ഹൃദയത്തിലുണ്ടാകുന്ന ദുഃഖമാണ് അനുതാപം അഥവാ പശ്ചാത്താപം. സകല മനുഷ്യർക്കും പൊതുവേ അനുഭവപ്പെടുന്നതാണിത്. രക്ഷയ്ക്കായുള്ള അനുതാപം സുവിശേഷം കേൾക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. അനുതാപത്തോടുകൂടെ യേശുവിലുള്ള വിശ്വാസത്തിൽ പാപം വിട്ടൊഴിഞ്ഞു ജീവിക്കാനുള്ള ആഗ്രഹത്തോടുകുടെ ദൈവത്തിങ്കലേക്കു തിരിയുന്ന തിരിവാണ് മാനസാന്തരം. “എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖ, 1:3). സകല ഭൂസീമാവാസികളുമായുളേളാരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ?” (യെശ, 45:22). വിശ്വാസിയും മാനസാന്തരപ്പെടേണ്ടതാണ്: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സുപുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:2). “ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്. ദൈവഹിത്രപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.” (2കൊരി, 7:9,10). അവിശ്വസ്തസഭകളും മാനസാന്തരപ്പെടേണ്ടതാണ്: “നീ ഏതിൽ നിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽ നിന്നു നീക്കുകയും ചെയ്യും.” (വെളി, 2:5).

വിശ്വാസം

വിശ്വാസം (Faith)

“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമർ 10:17)

വിശ്വാസത്തെക്കുറിക്കുന്ന എബ്രായപദം എമുനാ (אֱמוּנָה – emuwnah) ആണ്. ദൈവത്തിന്റെ വിശ്വസ്തതയെ കുറിക്കുവാനാണീ പദം പ്രായേണ പ്രയോഗിക്കുന്നത്. “യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.” (പുറ, 34:6. ഒ.നോ: ഉല്പ, 24:27, 49). ‘നീതിമാൻ വിശ്വാസത്താൽ ജീവിക്കും.’ (ഹബ, 2:4). ഇവിടെ വിശ്വാസം എന്നതിലേറെ വിശ്വസ്തതയാണ് വിവക്ഷിതമെന്ന അഭിപ്രായമുണ്ട്. പഴയനിയമത്തിൽ വിശ്വാസം എന്ന പദം വിരളമാണെങ്കിലും പ്രസ്തുത ആശയം ഉണ്ട്. വിശ്വാസത്തിനു തത്തുല്യമായാണ് ആശ്രയം എന്ന പ്രയോഗം പലസ്ഥാനങ്ങളിലും കാണുന്നത്. “യഹോവേ എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു. ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.” (സങ്കീ, 26:1). ള്ളകാതെ യഹോവയിൽ ആശ്രയിക്കുന്നതു വിശ്വാസത്തെ കാണിക്കുന്നു. പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്തവിവേകത്തിൽ ഊന്നരുത് (സദൃ, 3:5) തുടങ്ങി അനേകം പഴയനിയമ ഭാഗങ്ങൾ വിശ്വാസത്തിന്റെ ആശയം വ്യഞ്ജിപ്പിക്കുന്നു. പുതിയനിയമത്തിൽ വിശ്വാസം പ്രമുഖമായി കാണപ്പെടുന്നു.  വിശ്വാസത്തെക്കുറിക്കുന്ന ഗ്രീക്കുപദങ്ങളായ പിസ്റ്റിസ് (πίστις – pistis) 244 പ്രാവശ്യവും, ക്രിയാപദമായ വിശ്വസിക്കുക പിസ്റ്റുവോ (πιστεύω – pisteuo) 248 പ്രവശ്യവും, പിസ്റ്റോസ് (πιστός – pistos) എന്ന നാമവിശേഷണം 67 പ്രാവശ്യവും പുതിയനിയമത്തിൽ കാണപ്പെടുന്നു. ദൈവം ക്രിസ്തുയേശുവിൽ നിറവേറ്റിയ രക്ഷണ്യപ്രവൃത്തിയുടെ പശ്ചാത്തലത്തിലാണ് വിശ്വാസം പുതിയനിയമത്തിൽ പരമപ്രധാനമായി മാറിയത്. ക്രിസ്തു സ്വന്തമരണത്താൽ മനുഷ്യന്റെ രക്ഷ പൂർത്തിയാക്കി. സ്വന്തപവൃത്തികളിൽ ആശ്രയിക്കാതെ രക്ഷയ്ക്കുവേണ്ടി ക്രിസ്തുവിൽ പൂർണ്ണമായി ആശ്രയിക്കുന്ന മനോഭാവമാണ് വിശ്വാസം.

ദൈവികസാക്ഷ്യം സ്വീകരിച്ച് അംഗീകരിക്കുന്നവർ സ്വർഗ്ഗീയ ജ്ഞാനത്തിന് പങ്കാളികളാകുന്നു. അവരുടെ ജ്ഞാനം വിശ്വാസത്തിൽ നിന്നുവരുന്നു. യുക്തിക്കു വിരുദ്ധമല്ലെങ്കിൽ തന്നെയും ദൈവികവെളിപ്പാടിലെ സത്യങ്ങൾ യുക്തിക്കതീതമാണ്. യുക്തിക്കു കണ്ടെത്താനാവാത്തതു കൊണ്ടാണ് ദൈവം ഈ സത്യങ്ങളെ വെളിപ്പെടുത്തുന്നത്. തന്മൂലം യുക്തികൊണ്ട് തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിലും നാം അവയെ സ്വീകരിക്കേണ്ടതാണ്. വെളിപ്പാടിന്റെ തെളിവുകളെ പരിശോധിക്കാൻ യുക്തി ആവശ്യമാണ്. പരിശോധനയിലൂടെ വെളിപ്പാടിന്റെ ആശയവും സത്യതയും തെളിയിച്ചു കഴിയുന്നതോടെ തന്റെ കർത്തവ്യം പൂർത്തിയാക്കി യുക്തി പിൻവാങ്ങുന്നു. തുടർന്ന് വിശ്വാസമാണ് വെളിപ്പാടിനെ സ്വീകരിക്കുന്നത്. ക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗത്തിനു ലഭിച്ച രക്ഷയുടെ യുക്തി സാധാരണ ബുദ്ധിക്ക് അപ്രാപ്യമാകയാൽ പരിശുദ്ധാത്മാവിന്റെ പ്രത്യക്ഷ സാക്ഷിയിലൂടെയാണ് വ്യക്തി അതു സ്വായത്തമാക്കുന്നത്. ഇങ്ങനെ രക്ഷയുടെ അനുഭവത്തിൽ ദൈവികവെളിപ്പാടിന്റെ സത്യതയുടെ അസന്ദിഗ്ദ്ധമായ തെളിവ് ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്ന വ്യക്തിക്കു ലഭിക്കുന്നു. ഇവിടെയെല്ലാം വിശ്വാസത്തിനു വിധേയമാണ് യുക്തി. “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനിൽ വിശ്വസിക്കുന്നവനു ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു; ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു . എന്നുള്ളതു തന്നേ.” (1യോഹ, 5:9-11) “ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല നാം ‘അബ്ബാ പിതാവേ’ എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശികളും തന്നേ.” (റോമ, 8:14-17). രക്ഷയുടെ നിബന്ധനയാണ് വിശ്വാസം. വിശ്വാസം രക്ഷയ്ക്കു കാരണമല്ല; കരണം മാത്രമാണ്. നാം വിശ്വസിക്കുന്നതു പോലും ദൈവത്തിന്റെ ബലത്തിന്റെ വല്ലഭത്വത്തിന്റെ വ്യാപാരത്താലാണ്. നീതിമാൻ ജീവിക്കുന്നത് വിശ്വാസത്താലാണ്. (എബ്രാ, 10:38). വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുന്നതല്ല. (എബ്രാ, 11:6). എബ്രായർ 11-ൽ വിശ്വാസവീരന്മാരുടെ ഒരു പട്ടിക ഉണ്ട്. യഥാർത്ഥ മാനസാന്തരത്തിന്റെ ലക്ഷണമാണ് വിശ്വാസം. വീണ്ടും ജനനത്തിന്റെ മാനുഷിക വശമാണത്. മാനസാന്തരത്തിൽ പാപി പാപത്തിൽ നിന്നു തിരിയുന്നു; വിശ്വാസത്തിലവൻ ദൈവത്തിങ്കലേയ്ക്കും. മാനസാന്തരം കൂടാതെ വിശ്വാസത്തിനും വിശ്വാസം കൂടാതെ മാനസാന്തരത്തിനും നിലനില്പില്ല.

പലപ്പോഴും പര്യായംപോലെ പ്രയോഗിക്കുന്ന പദങ്ങളാണ് വിശ്വാസവും പ്രത്യാശയും. എന്നാൽ അവ വിഭിന്നങ്ങളാണ്. പ്രത്യാശ ഭാവികമാണ്. എന്നാൽ വിശ്വാസത്തിന് കാലവ്യത്യാസമില്ല, അത് ഭൂതവർത്തമാനഭാവികളെ ഉൾക്കൊള്ളുന്നു. പൊതുവെ പ്രതീക്ഷയും അഭിലാഷവും ചേർന്നതാണ് പ്രത്യാശ. എന്നാൽ തിരുവെഴുത്തുകളിൽ പ്രത്യാശയ്ക്ക് അറിവ്, ഉറപ്പ് എന്നീ ഘടകങ്ങൾ കൂടിയുണ്ട്. വിശ്വാസം എന്നത് തിരുവെഴുത്തുകൾ ഉൾക്കൊള്ളുന്ന ക്രിസ്തീയ ഉപദേശത്തിന്റെ ആകെത്തുകയാണ്. (ലൂക്കൊ, 18:8; പ്രവൃ, 6:7; 1തിമൊ, 4:1; 6;10; യൂദാ, 3). പുതിയനിയമത്തിലെ വിശ്വാസത്തിന് സമാന്തരമായി പഴയനിയമത്തിൽ കാണുന്ന പ്രയോഗമാണ് ആശ്രയം. (സങ്കീ, 26:1; സദൃ, 3:5). 

വിശ്വാസം ഹൃദയത്തിന്റെ പ്രവൃത്തിയാണ്. അതിനാൽ അത് ബൗദ്ധികവും വൈകാരികവും ഇച്ഛാപരവും അത്രേ. വിശ്വാസത്തിന്റെ ബൗദ്ധികാംശത്തെ വെളിപ്പെടുത്തുന്ന ഭാഗങ്ങളാണ് സങ്കീർത്തനം 9:10; യോഹന്നാൻ 2:23; റോമർ 10:14. യേശുവിന്റെ അടുക്കൽ വന്നപ്പോൾ നിക്കൊദെമൊസിന് ഈ വിശ്വാസം ഉണ്ടായിരുന്നു. (യോഹ, 3:2). പിശാചുക്കൾക്ക് ദൈവത്തെക്കുറിച്ചുള്ളത് ബൗദ്ധികമായ അറിവാണ്. “ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.” (യാക്കോ, 2:19). ആഭിചാരകനായ ശിമോനും ഇതേ വിശ്വാസമുണ്ടായിരുന്നു. (പ്രവൃ, 18:13). പ്രകൃതിയിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും തിരുവെഴുത്തുകളിലൂടെയുള്ള ദൈവത്തിന്റെ വെളിപ്പാടും വിശ്വസിക്കുന്നതാണ് വിശ്വാസത്തിന്റെ ബൗദ്ധികാംശം. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” റോമ, 10:17). ദൈവമുണ്ടെന്ന് അറിയുന്നതുകൊണ്ട് നാം അവന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു. (റോമ, 1:19). ക്രിസ്തുവിൽ വിശ്വസിക്കുന്നതിന് നാം സുവിശേഷം അറിയേണ്ടതാണ്. “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമ, 10:14). 

“അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതി പാടുകയും ചെയ്തു.” (സങ്കീ, 106:12). വൈകാരികമായ വിശ്വാസം വളരെ വേഗം ഇല്ലാതെ പോകുന്നതാണ്. ഭാഗികമായും താൽക്കാലികമായും മാത്രമേ ദൈവികസത്യം അംഗീകരിക്കുന്നുള്ളൂ. (മത്താ, 13:20; മർക്കൊ, 12:32,34; യോഹ, 5:35). ബൗദ്ധികവും വൈകാരികവുമായ വിശ്വാസത്തിൽ നിന്നാണ് ഇച്ഛാപരമായ വിശ്വാസം ഉളവാകുന്നത്. വിശ്വാസത്തിന്റെ ഈ മൂന്ന് അംശങ്ങളും ഇല്ലെങ്കിൽ ഒരു മനുഷ്യന് രക്ഷ നേടാൻ കഴിയുകയില്ല. ക്രിസ്തുവിനെ സ്വമേധയാ സ്വന്തമാക്കിയില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുകയില്ല. ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുകയും ഹൃദയം ദൈവത്തിന് വിധേയപ്പെടുത്തുകയും ചെയ്യുന്നതാണ് ഇച്ഛാപരമായ വിശ്വാസം. “മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്ന് ഇമ്പമായിരിക്കട്ടെ.” (സദൃ, 23:26. ഒ.നോ: മത്താ, 11:28; ലൂക്കൊ, 14:26; യോഹ, 2:24; റോമ, 3:2; ഗലാ, 2:7). ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നതിനെക്കുറിക്കുന്ന അനേകം ഭാഗങ്ങളുണ്ട്. (ഉദാ: യോഹ, 1:12; 4:14; 6:53; വെളി, 3:20). 

വിശ്വാസത്തിൽ ദൈവികവും മാനുഷികവുമായ അംശങ്ങൾ ഉണ്ടെങ്കിലും വിശ്വാസത്തിന്റെ ഉറവിടം ദൈവമാണ്. ദൈവകൃപയാലാണ് ഒരു വ്യക്തിക്ക് വിശ്വാസം ലഭിക്കുന്നത്.  “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). “ഭാവിക്കേണ്ടതിനുമീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമ, 12:3). നമ്മുടെ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ക്രിസ്തുവാണ്. (എബ്രാ, 12:2). ആത്മീയ വരങ്ങളിലൊന്നും ആത്മാവിന്റെ ഫലങ്ങളിൽ ഒന്നുമായ വിശ്വാസം പ്രദാനം ചെയ്യുന്നത് പരിശുദ്ധാത്മാവത്രേ. (1കൊരി, 12;4,8,9; ഗലാ, 5:22,23). വിശ്വാസത്തിൻ്റെ ഉറവിടം ദൈവമാണെങ്കിലും മാനുഷിക പക്ഷത്തിൽ രണ്ടു മാദ്ധ്യമങ്ങളുണ്ട് വിശ്വാസം ലഭിക്കുന്നതിന്; ദൈവവചന ശ്രവണവും പ്രാർത്ഥനയും. “ആകയാൽ വിശ്വാസം കേൾവിയാലും കേൾവിയാലും ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). “എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു.” (പ്രവൃ, 4:4). വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കുന്നതിന് അപ്പൊസ്തലന്മാർ ക്രിസ്തുവിനോടപേക്ഷിച്ചു. (ലൂക്കൊ, 17:5). അതിനോടുള്ള ബന്ധത്തിലാണ് കടുകുമണിയോളം വിശ്വാസത്തെക്കുറിച്ച് ക്രിസ്തു പറഞ്ഞത്. പരിച്ഛദസമന്വിതമായ വിശ്വാസവിശേഷങ്ങളാണ് അല്പവിശ്വാസം (മത്താ, 6:30; 8:26; 14:31; 16:8; 17:20; ലൂക്കൊ, 12:28), ഇത്രവലിയ വിശ്വാസം (മത്താ, 8:10, രക്ഷിക്കുന്ന വിശ്വാസം (മത്താ, 9:22, മർക്കൊ, 5:34; ലൂക്കൊ, 7:50), വലിയ വിശ്വാസം (മത്താ, 12:28), കടുകുമണിയോളം വിശ്വാസം (മത്താ, 17:21; ലൂകൊ, 17:6), സംശയിക്കാത്ത വിശ്വാസം (മത്താ, 21:21; റോമ, 4:20), നിറഞ്ഞ വിശ്വാസം (പ്രവൃ, 6:5), നിലനില്ക്കുന്ന വിശ്വാസം (പ്രവൃ, 14:22; 1കൊരി, 13:12; 16:13), ഉറച്ച വിശ്വാസം (പ്രവൃ, 16:5; 2കൊരി, 1:24; കൊലൊ, 2:7), അനുസരണമുള്ള വിശ്വാസം (റോമ, 1:6), ഒത്തൊരുമിച്ചുള്ള വിശ്വാസം (1:12), ശക്തിയുള്ള വിശ്വാസം (റോമ, 4:20), സ്നേഹത്തിൽ വ്യാപരിക്കുന്ന വിശ്വാസം (ഗലാ, 5:6), സ്ഥിരതയുള്ള വിശ്വാസം (കൊലൊ, 2:5;1പത്രൊ, 2:5), വർദ്ധിക്കുന്ന വിശ്വാസം (2തെസ്സ, 1:3), പ്രവർത്തിക്കുന്ന വിശ്വാസം (2തെസ്സ, 1:12), സത്യത്തിൻ്റെ വിശ്വാസം (2തെസ്സ, 2:13), നിർവ്യാജവിശ്വാസം (2തിമൊ, 1:4), പൊതുവിശ്വാസം (തീത്തൊ, 1:4), പൂർണ്ണനിശ്ചയമുള്ള വിശ്വാസം (എബ്രാ, 10:22), നിർജ്ജീവ വിശ്വാസം (യാക്കോ, 2:17,26), വിലയേറിയ വിശ്വാസം (2പത്രൊ, 1:1), അതിവിശുദ്ധ വിശ്വാസം (യൂദാ, 20), എന്നിവ.

വ്യാപകമായ അനേകം ഫലങ്ങൾ വിശ്വാസത്തിനുണ്ട്. പുതുജനനത്തെയും പുതിയ സൃഷ്ടിയുടെ ജീവിതത്തെയും നിയന്ത്രിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. 

1. വിശ്വാസത്തിലൂടെ ദൈവപ്രസാദം ലഭിക്കുന്നു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രാ, 11:6). ദൈവപ്രസാദം നഷ്ടപ്പെട്ടത് അവിശ്വാസത്താലാണ്. അതിനാൽ അതു നേടേണ്ടത് വിശ്വാസത്താൽ തന്നെയാണ്. “അവർ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യണം എന്നു ചോദിച്ചു . യേശു അവരോടു: ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.” (യോഹ, 6:28,29).

2. വിശ്വാസത്താൽ നിത്യജീവൻ ലഭിക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “പുതനിൽ വിശ്വസിക്കുന്ന വന്നു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ: (യോഹ, 3:36). രക്ഷ (പ്രവൃ, 16:31; എഫെ, 2:8; മർക്കൊ, 16:16), പാപമോചനം (പ്രവൃ 10:43), നീതീകരണം (റോമ, 6:1), പുത്രത്വം (യോഹ, 1:12; ഗലാ, 3:26), പരിശുദ്ധാത്മാവ് എന്ന ദാനം (എഫെ, 1:13) എല്ലാം വിശ്വാസത്താലാണ് ലഭിക്കുന്നത്. ക്രിസ്തു വിശ്വാസത്താൽ ഹൃദയത്തിൽ വസിക്കുന്നു (എഫെ, 3:17). വിശ്വസിക്കുന്നവരാണ് സ്വസ്ഥതയിൽ പ്രവേശിക്കുന്നത്. (എബ്രാ, 4:3).

3. ക്രിസ്തീയ ജീവിതം വിശ്വാസജീവിതമാണ്: നീതിമാൻ വിശ്വാസത്താൽ ജീവിക്കും. (ഹബ, 2:4). ഒരു ദൈവപൈതൽ ജഡത്തിൽ ജീവിക്കുന്നത് അവനെ സ്നേഹിച്ചു അവനുവേണ്ടി തന്നെത്താൻ ഏല്പ്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാണ്. (ഗലാ, 2:20). “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. (2കൊരി, 5:7). വിജയകരമായ ജീവിതത്തിന് അടിസ്ഥാനമായിരിക്കുന്നത് വിശ്വാസമാണ്. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്ത ജയിക്കുന്നവൻ? (1യോഹ, 5:4,5). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യെശ, 26:3; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു (1പത്രൊ, 1:8), ശാരീരികസൗഖ്യം പ്രാപിക്കുന്നു (മത്താ, 9:22,29; യാക്കൊ, 5:14,15), പ്രാർത്ഥനയ്ക്കുത്തരം ലഭിക്കുന്നു (മത്താ, 21:21; മർക്കൊ, 11:24; ലൂക്കൊ, 1:45; എബ്രാ, 6:12; യാക്കൊ, 1:5-7; 1യോഹ, 5:14,15), അത്ഭുതം പ്രവർത്തിക്കുന്നു (മത്താ, 21:21; 17:19,20; യോഹ, 11:40; 14:12; എബ്രാ, 11:32-34), സർവ്വവും സാധിക്കുന്നു (മർക്കൊ, 9:23; മത്താ 19:26; ഫിലി, 4:13).

ബൈബിൾ സംഖ്യകൾ

ബൈബിൾ സംഖ്യകൾ (Bible Numbers)

ഒന്നുമുതൽ പത്തുവരെയുള്ള എബ്രായ ഗ്രീക്കു സംഖ്യകൾ

”എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വകപ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുളളതും ആകുന്നു” (2തിമൊ, 3:16,17) എന്നിങ്ങനെ തിരുവെഴുത്തുകളുടെ ഉത്പത്തിയെക്കുറിച്ചും, പ്രയോജനങ്ങളെക്കുറിച്ചും അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്; വിവിധനിലയിലുളള ഗ്രന്ഥകാരന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് രേഖപ്പെടുത്തിയവയുമാണ്. ദൈവശ്വാസീയമായ വേദപുസ്തകത്തിലെ സംഖ്യകൾ അത്ഭുതകരമായ സംവിധാനത്തെ സവിസ്തരം വെളിപ്പെടുത്തുന്നു. തിരുവെഴുത്തിലെ സംഖ്യകൾ, കൂലങ്കഷമായി തിരുവചനം പഠിക്കുന്നവർക്കു അത്ഭുതാദരങ്ങളെ ഉളവാക്കിക്കൊണ്ട് ആഴമേറിയ ആത്മീയ സത്യങ്ങളെ അനാവരണം ചെയ്തു കൊടുക്കുന്നവയാണ്. ബാഹ്യതലത്തിൽ ദുർഗ്രഹമായി തോന്നാമെങ്കിലും ശ്രദ്ധാപൂർവ്വം അപഗ്രഥിച്ചു പഠിക്കുമ്പോൾ നമ്മുടെ ഔത്സുക്യത്തെ ക്രമമായി വളർത്തിക്കൊണ്ട്, തിരുവെഴുത്തുകളുടെ ആഴങ്ങളിലേക്കു അവ നമ്മെ നയിക്കും. വാക്കുകളിൽ, വാക്യങ്ങളിൽ, പ്രയോഗങ്ങളിൽ, സംഭവപരമ്പരകളിൽ, അവയുടെ എണ്ണങ്ങളിൽ, എഴുത്തുകളിൽ എല്ലാം വെളിപ്പെടുത്തുന്ന ആത്മീയസത്യങ്ങൾക്ക് അനുസരണമായി, അവയെ മാർമ്മികമായി വെളിപ്പെടുത്തുന്ന സംഖ്യകളുടെ ആവർത്തനം വിസ്മയമത്രേ.

സംഖ്യാക്രമം ബൈബിളിൽ 

അനന്തമായ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ജ്ഞാനം അറിവു എന്നിവയുടെ ആഴം അപ്രമേയവും അവന്റെ വഴികൾ അഗോചരവുമത്ര. (റോമ, 1:33). സ്യഷ്ടിയിൽ വെളിപ്പെട്ട ദൈവത്തിന്റെ കരവിരുതും കൃത്യതയും ദൈവികവെളിപ്പാടായ തിരുവെഴുത്തുകളിലും പ്രതിബിംബിക്കുന്നു. ആകാശസൈന്യത്തെ (നക്ഷത്രങ്ങളെ) ദൈവം പേർ ചൊല്ലി വിളിക്കയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും ചെയ്യുന്നു. ”നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു. അവന്റെ വീര്യമാഹാത്മ്യം നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശ, 40:26). സങ്കീർത്തനക്കാരൻ പാടുകയാണ്: ”അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു. നമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.” (സങ്കീ, 147:4,5). നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞു. (മത്താ, 10:30). സഷ്ടാവായ ദൈവം ഉദാസീനനല്ല. സൃഷ്ടി അവന്റെ കയ്യിൽ ഭദ്രമാണ്. അവയുടെ സംഖ്യയും ക്രമവും അവൻ അറിയുന്നു. സൃഷ്ടിയിലെ ഈ സംഖ്യാപരമായ ക്രമവും സംവിധാന സൗഭാഗ്യവും ദൈവിക അരുളപ്പാടായ ബൈബിളിൽ ദൃശ്യമാണ്. ബുദ്ധിയുളളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ എന്ന ആഹ്വാനത്തോടുകൂടി മൃഗത്തിന്റെ സംഖ്യ വെളിപ്പെടുത്തിയതു കർത്താവു തന്നെയാണ്. (വെളി, 13:18). ബൈബിളിലെ പുസ്തകങ്ങളിൽ ഒന്നിന്റെ പേർ സംഖ്യാപുസ്തകം എന്നാണ്. യിസ്രായേൽ മക്കളുടെ ജനസംഖ്യ ഉൾക്കൊള്ളുന്നതുകൊണ്ടു മാത്രമല്ല, അതിൽ ഉപയോഗിച്ചിട്ടുളള സംഖ്യകളുടെ പ്രത്യേക സൂചനകൾ കൊണ്ടുമാണ് പ്രസ്തുത നാമധേയം. ഭൗതികപ്രപഞ്ചത്തിലെ ദൈവിക ക്രമത്തെയാണു നാം പ്രകൃതി നിയമങ്ങൾ എന്നു വിളിക്കുന്നത്.

സംഖ്യയുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ 

എണ്ണം എന്ന നാമപദത്തിനു തുക, വില, മതിപ്പ്, നിനവ്, ആശയം, വിചാരം, വിശ്വാസം എന്നീ അർത്ഥങ്ങളുണ്ട്. എണ്ണുക എന്ന ക്രിയാപദത്തിന് വിചാരിക്കുക, ആലോചിക്കുക, കരുതുക, വിശ്വസിക്കുക, മതിക്കുക എന്നിവയാണ് അർത്ഥങ്ങൾ. എണ്ണം കണക്കാക്കുക എന്നപോലെ തന്നെ പ്രസിദ്ധമായ അർത്ഥമാണ് ചിന്തിക്കുക അഥവാ കരുതുക. ഈ അർത്ഥത്തിൽ പ്രസ്തുത പദം പ്രയോഗിച്ചിട്ടുളള ചില ബൈബിൾ ഭാഗങ്ങൾ താഴെ കൊടുക്കുന്നു: 

അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം യോഹന്നാനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു. (മത്താ, 14:5).

യേശുവിനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു. (മത്താ, 21:46).

തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു. (പ്രവൃ,  5:41). 

അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. (റോമ, 6:11). 

എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. …… ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എത്തുന്നു. (ഫിലി, 3:7,8, 11).

നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. (1തിമൊ, 5:17).

മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. (എബ്രാ, 11:26).

1. ഒന്ന് (One)

🟥 എബ്രായയിൽ ഒന്നു (one) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം എഖാദ് (אֶחָד – echad) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 952 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒന്നാം (ഉല്പ, 1:5), ഒരു (ഉല്പ, 1:9), ഒന്നു (2:21), ഏക (2:24), ‘ഒരു’ത്തൻ (3:22), ‘ഒരു’ത്തി (4:19), ഒരേ (11:1), ‘ഏക’ൻ (ആവ, 6:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ (എഖാദ്) തന്നേ.” (ആവ, 6:4). 

🟥 എബ്രായയിൽ ഒറ്റ (only) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം യാഖീദ് (יָחִיד – yachiyd) ആണ്. കേവലമായ ഒന്നിനെ കുറിക്കുകയാണ് യാഖീദ്. പഴയനിയമത്തിൽ പന്ത്രണ്ടു പ്രാവശ്യം ഈ പദമുണ്ട്. ‘ഏക’ജാതൻ (ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10), ‘ഏക’പുത്രി (ന്യായാ, 11:34), ‘ഏകാ’കി (സങ്കീ, 25:16; 68:6), ‘ഏക’പുത്രൻ (സദൃ, 4:3) എന്നിവിടങ്ങളിൽ ഏക എന്ന അർത്ഥത്തിലും, രണ്ടു സ്ഥാനങ്ങളിൽ എൻ്റെ ജീവൻ (My darling; സങ്കീ, 22:20; 35:17) എന്നും സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏക (യാഖീദ്) ജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.” (ഉല്പ, 22:2). 

🟥 എബ്രായയിൽ ഒറ്റ (alone, only) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മറ്റൊരു പദം ബാദദ് (לְבַדֶּֽךָ – badad) ആണ്. കേവലമായ ഒന്നിനെ കുറിക്കുന്ന ഈ പദം ആറു പ്രാവശ്യം യഹോവയായ ദൈവത്തിനു ഉപയോഗിച്ചിരിക്കുന്നു:

”യഹോവ തനിയേ (alone) അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.” (ആവ, 32:12).

”കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15).

”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19).

”അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (alone) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18).

”യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (യെശ, 37:16). 

”ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (only) യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20).

🟩 ഗ്രീക്കിൽ ഒന്നു (One) എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ഹെയ്സ് (εἷς – heis) ആണ്. ഈ പദം 272 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു (മത്താ, 5:18), ഒന്നു (5:29), ‘ഒരു’ത്തൻ (6:24), ‘ഒരു’വൻ (26:21), ഏക (മർക്കൊ, 12:29), ‘ഏക’ൻ (മർക്കൊ, 12:32) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. (മർക്കൊ, 12:29).

🟩 ഗ്രീക്കിൽ ഒന്നു (One) അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന മിയ (μία – mia) എന്ന സ്ത്രീലിംഗ പദവുമുണ്ട്. 79 പ്രാവശ്യം പുതിയനിയമത്തിൽ ഇതുണ്ട്. ഒരു (മത്താ, 5:18), ഒന്നു (5:19), ‘ഒരു’ത്തി (24:41), ഒന്നാം (28:1) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. 

”രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.” (മത്താ, 24:41).

”നിങ്ങളെ വിളിച്ചപ്പോൾ ഏക(മിയ)പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (മിയ), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്).” (എഫെ, 4:4-6).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് പ്രൊടൊസ് (first) ആണ്. പ്രൊടൊസ് (πρῶτος – protos) 104 പ്രാവശ്യമുണ്ട്. ‘ഒന്നാ’മൻ (മത്താ, 10:2), മുമ്പിലത്തേത് (12:45), മുമ്പൻ (19:35), ഒന്നാം (26:17) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

”പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.” (മത്താ, 26:17).

🟩 പഴയനിയമത്തിലെ യാഖീദിനു തുല്യമായ ഒരു ഗ്രീക്കുപദം പുതിയനിയമത്തിലുണ്ട്. ഒറ്റ (only, alone, one’s) എന്ന അർത്ഥത്തിൽ ഉപയിഗിച്ചിരിക്കുന്ന മോണോസ് (μόνος – monos) എന്ന ഈ പദം 47 പ്രാവശ്യമുണ്ട്. മാത്രം (മത്താ, 4:4), തനിയെ (14:23), ഏക (മർക്കൊ, 6:47), തനിച്ചു (9:2) എന്നിങ്ങനെ സത്യവേദ പുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. പതിമൂന്നു പ്രാവശ്യം ദൈവത്തെ കുറിക്കാൻ ഈ പദം ഉപയോഗിച്ചിരിക്കുന്നു:

‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (only) ആരാധിക്കാവു’ (മത്താ, 4:10). 

‘ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രം (only) അല്ലാതെ’ (മത്താ, 24:36). 

‘കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (മോണോസ്) ആരാധിക്കാവു’ (ലൂക്കോ, 4:8). 

‘ദൈവം ഒരുവൻ അല്ലാതെ (alone) പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ’ (ലൂക്കോ, 5:21). 

‘ഏക (only) ദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം’ (യോഹ, 5:44). 

‘ഏക(only) സത്യദൈവമായ നിന്നെയും’ (യോഹ, 17:3). 

‘ഏക(alone)ജ്ഞാനിയായ ദൈവത്തിന്നു’ (റോമ, 16:26). 

‘നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക (only) ദൈവത്തിന്നു’ (1തിമൊ, 1:17). 

”ധന്യനായ ഏക (only) അധിപതിയും രാജാധിരാജാവും കർത്താധികർത്താവും” (1തിമൊ, 6:15). 

‘താൻ മാത്രം (only) അമർത്യതയുള്ളവനും’ (1തിമൊ, 6:16). 

‘ഏക (only) നാഥനും നമ്മുടെ കർത്താവുമായ’ (യൂദാ 1:4). 

‘രക്ഷിതാവായ ഏക (only) ദൈവത്തിന്നു തന്നേ’ (യൂദാ 1:24). 

‘നീയല്ലോ ഏക (only) പരിശുദ്ധൻ’ (വെളി, 15:4).

2. രണ്ട് (Two)

🟥 എബ്രായയിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെനയീം (שְׁנַיִם – shenayim) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 758 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. രണ്ടു (ഉല്പ, 1:16), ‘ഇരു’വരും (2:25), പന്ത്രണ്ട് (പത്തും രണ്ടും: 5:8), ഈരണ്ട് (രണ്ടുവീതം: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.” (ഉല്പ, 1:16). 

🟥 ക്രമസൂചക സംഖ്യയായ ഷേനി (second) എന്ന പദവും, ഷനാ (second) എന്ന പദവും പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഷേനി (שֵׁנִי- sheniy) 156 പ്രാവശ്യവും, ഷനാ (שָׁנָה – shanah) 22 പ്രാവശ്യവും ഉണ്ട്. രണ്ടാം (ഷേനി: ഉല്പ, 2:8), രണ്ടാമത്തെ (6:16), രണ്ടാമതും (22:15), പിറ്റെ (47:18) എന്നിങ്ങനെയും; രണ്ടുവട്ടം (ഷനാ: ഉല്പ, 41:32), രണ്ടാമതു (1ശമൂ, 26:8), രണ്ടാം (1രാജാ, 18:34), ഇനിയും (നെഹെ, 13:21) എന്നിങ്ങനെയും സത്യവേദ പുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും (ഷേനി) മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.” (ഉല്പ, 6:16). 

ഫറവോന്നു സ്വപ്നം രണ്ടുവട്ടം (ഷനാ) ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.” (ഉല്പ, 41:32).

🟩 ഗ്രീക്കിൽ രണ്ടു (two) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഡുയൊ (δύο – dyo) 135 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. രണ്ടു (മത്താ, 4:18), ‘ഇരു’വർ (20:21), ഈരണ്ട് (മർക്കൊ, 6:7) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

”രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.” (മത്താ, 6:24).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡ്യുടെറൊസ് (second) ആണ്. ഡ്യുടെറൊസ് (δεύτερος – deuteros) 47 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ (മത്താ, 21:30), രണ്ടാമതും (26:42), രണ്ടുവട്ടം (മർക്കൊ, 14:72) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

രണ്ടാമതും പോയി: ”പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാർത്ഥിച്ചു. (മത്താ, 26:42).

3. മൂന്ന് (Three)

🟥 എബ്രായയിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷലോഷ് (שָׁלוֹשׁ – shalowsh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 430 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നൂറ് (മൂന്നു നൂറ്: ഉല്പ, 5:22), മൂന്ന് (6:10), മൂവർ (മൂന്നു പേർ; 9:19), പതിമൂന്ന് (പത്തും മൂന്നും: 17:25), മൂന്നിടങ്ങഴി (മൂന്നു ഇടങ്ങഴി: 18:6), എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”അവൻ (അബ്രാഹാം) തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 18:2). 

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെലീഷി (third) ആണ്. ഷെലീഷി (שְׁלִישִׁי – shelîyshiy) 108 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. മൂന്നാം (ഉല്പ, 1:13), മൂന്നാമത്തെ (6:16), മൂന്നാമത് (സംഖ്യാ, 2:24), മൂന്നിൽ (15:6) എന്നിങ്ങനെയാണ് തർജ്ജമ. 

”മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിൻ.” (ഉല്പ, 42:18). 

🟩 ഗ്രീക്കിൽ മൂന്നു (three) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ട്രൈസ് (τρεῖς – treis) 69 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. (മൂന്നു (മത്താ, 12:10), മൂന്നോ (18:20), മൂവർ (മൂന്നു പേർ: ലൂക്കൊ, 10:32) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

യേശു അവരോടു: ”ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു. (യോഹ, 2:19).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ട്രിറ്റൊസ് (third) ആണ്. ട്രിറ്റൊസ് (τρίτος – tritos) 47 പ്രാവശ്യം പുതിയനിയമത്തിൽ ഉണ്ട്. മൂന്നാം (മത്താ, 16:21), മൂന്നാമത്തവൻ (22:26), മൂന്നാമതും (26:44), മൂന്നു (മർക്കൊ, 9:31), മൂന്നാമതിൽ (ലൂക്കൊ, 12:38) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

4. നാല് (Four)

🟥 എബ്രായയിൽ നാല് (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം അർബ (אַרְבַּע – arba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 311 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നാല് (ഉല്പ, 2:10), നാന്നൂറ്റിമൂന്നു (നാലു നൂറും മുന്നും: 11:13), മുപ്പത്തിനാല് (മുപ്പതും നാലും: 11:16), നാന്നൂറ് (നാലു നൂറ്: 15:13) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ.

”ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ.” (സങ്കീ, 39:5).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം റെബീ (fourth) ആണ്. റെബീ (רְבִיעִי – rebiyiy) 56 പ്രാവശ്യമുണ്ട്. നാലാം (ഉല്പ, 1:19), നാലാമത്തെ (പുറ, 28:20), കാൽ (29:40) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

”സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.” (ഉല്പ, 1:19).

🟩 ഗ്രീക്കിൽ നാലു (four) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെസ്സറെസ് (τέσσαρες – tessares) 42 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. നാലു (മത്താ, 24:31), നാലാൾ (നാല് ആൾ: മർക്കൊ, 2:3), ഇരുപത്തിനാല് (ഇരുപതും നാലും: വെളി, 4:4) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

”അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.” (മത്താ, 24:31). 

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെറ്റർടൊസ് (fourth) ആണ്. ടെറ്റർടൊസ് (τέταρτος – tetartos) 10 പ്രാവശ്യമുണ്ട്. നാലാം (മത്താ, 14:25), ‘നാലാ’കുന്നാൾ (പ്രവൃ, 10:30), കാലാംശം (നാലിലൊന്ന്: വെളി, 6:8), നാലാമത്തെ (8:12) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.

5. അഞ്ച് (Five)

🟥 എബ്രായയിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ചമേഷ് (חָמֵשׁ – chamesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 341 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. നൂറ്റഞ്ച് (നൂറും അഞ്ചും: ഉല്പ, 5:6), അഞ്ചൂറ് (അഞ്ചു നൂറ്: 5:32), പതിനഞ്ച് (പത്തും അഞ്ചും: 7:20), അഞ്ച് (14:9) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:28).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ചമിഷി (fifth) ആണ്. ചമിഷി (חֲמִישִׁי – chamiyshiy) 45 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അഞ്ചാം (ഉല്പ, 1:23), അഞ്ചാമത് (30:17), അഞ്ചിൽ (ലേവ്യ, 22:14), അഞ്ചാമത്തെ (രോശു, 19:24), എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.

🟩 ഗ്രീക്കിൽ അഞ്ച് (five) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം പെൻടെ (πέντε – pente) ആണ്. ഈ പദം 38 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. അഞ്ച് (മത്താ, 14:17), അയ്യായിരം (അഞ്ചു ആയിരം: പ്രവൃ, 4:4), എഴുപത്തിയഞ്ച് (എഴുപതും അഞ്ചും: 7:14) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു. 

”പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.” (മത്താ, 14:19). 

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം പെംടൊസ് (fifth) ആണ്. പെംടൊസ് (πέμπτος – pemptos) 4 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അഞ്ചാം (വെളി, 6:9), അഞ്ചാമത്തെ (9:1) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.

6. ആറ് (Six)

🟥 എബ്രായയിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷേഷ് (שׂוּשׂ – shesh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 215 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. അറുനൂറ് (ആറു നൂറ്: ഉല്പ, 7:6), എൺപത്താറ് (എൺപതു. ആറും: 16:16), ആറ് (30:20), പതിനാറ് (പത്തും ആറും: 46:18) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.” (പുറ, 20:11).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷിഷ്ഷീ (sixth) ആണ്. ഷിഷ്ഷീ (שִׁשִּׁי – shishshiy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ആറാം (ഉല്പ, 1:31), ആറാമത് (30:19), ആറാമത്തെ (പുറ, 26:9), ‘ആറാ’മൻ (1ദിന, 2:15) എന്നിങ്ങനെയാണ് പരിഭാഷ. 

”നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.” (പുറ, 16:29).

🟩 ഗ്രീക്കിൽ ആറ് (Six) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെക്സ് (ἕξ – hex) 12 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആറ് (മത്താ, 17:1), നാല്പത്താറ് (നാല്പതും ആറും: യോഹ, 2:20), ഇരുനൂറ്റെഴുപത്താറ് (270-ഉം ആറും: പ്രവൃ, 27:37), ആറാറ് (ആറുവീതം: വെളി, 4:8) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

”ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി.” (മത്താ, 17:1).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെക്ടൊസ് (sixth) ആണ്. ഹെക്ടൊസ് (ἕκτος – hektos) 14 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ആറാം (മത്താ, 20:7), ആറാമത്തെ (വെളി, 9:13) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

7. ഏഴ് (Seven)

🟥 എബ്രായയിൽ ഏഴ് (seven) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെബാ (שֶׁבַע – sheba) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 399 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴ് (4:24), എണ്ണൂറ്റേഴ് (800 + ഏഴ്: 5:7), നൂറ്റെഴുപത്തേഴ് (170-ഉം ഏഴും: 5:25), ഏഴേഴ് (ഏഴു ജോഡി: 7:2) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും.” (ഉല്പ, 7:4).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെബിയി (seventh) ആണ്. ഷെബിയി (שְׁבִיעִי – shebiyiy) 98 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഏഴാം (ഉല്പ, 2:2), ഏഴാമത്തെ (ലേവ്യ, 23:16) എന്നിങ്ങനെയാണ് പരിഭാഷ. 

”താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ, 2:3).

🟩 ഗ്രീക്കിൽ ഏഴ് (Seven) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഹെപ്റ്റ (ἑπτά – hepta) 87 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഏഴെന്നു തർജ്ജമ ചെയ്തിരിക്കുന്നു. 

”തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:13).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹെബ്ടൊമൊസ് (seventh) ആണ്. ഹെബ്ടൊമൊസ് (ἕβδομος – hebdomos) 9 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഏഴു (യോഹ, 4:52), ഏഴാം (എബ്രാ, 4:4), ഏഴാമൻ (യൂദാ, 1:14), ഏഴാമത്തെ (വെളി, 11:15) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

”ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:” (യൂദാ, 1:14).

8. എട്ട് (Eight)

🟥 എബ്രായയിൽ എട്ട് (eight) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഷെമോന (שְׁמֹנֶה – shemoneh) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 107 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എണ്ണൂറ് (എട്ടു നൂറ്: ഉല്പ, 5:4), എട്ട് (17:12), എട്ടാം (21:4) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

”തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി.” (ഉല്പ, 17:12).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഷെമീനീ (eighth) ആണ്. ഷെമീനീ (שְׁמִינִי – shemiyniy) 28 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. എട്ടാം പുറ, 22:30), എട്ടാമത്തേത് (1ദിന, 25:15), എട്ടാമൻ (26:5) എന്നിങ്ങനെയാണ് പരിഭാഷ. 

”എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.” (ലേവ്യ, 14:23).

🟩 ഗ്രീക്കിൽ എട്ട് (Eight) എന്ന അർത്ഥത്തിൽ ഗണനാസൂചക സംഖ്യയായി ഉപയോഗിക്കുന്ന പദം ഒക്ടോ (ὀκτώ – okto) 9 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. എട്ട് (ലൂക്കൊ, 2:21), പതിനെട്ട് (പത്തും എട്ടും: 13:4), മപ്പത്തെട്ട് (മപ്പതു എട്ട്: യോഹ, 5:5) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. 

“പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒഗ്ടൂസ് (eighth) ആണ്. ഒഗ്ടൂസ് (ὄγδοος – ogdoos) 6 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എട്ടാം (ലൂക്കൊ, 1:59), ഏട്ടാമത്തത് (വെളി, 17:11) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.” (ലൂക്കോ, 1:59).

9. ഒമ്പത് (Nine)

🟥 എബ്രായയിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ടെഷാ (תֵּשַׁע – tesha) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 58 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി (ഒമ്പതു നൂറ്: ഉല്പ, 55), ഇരുന്നൂറ്റൊമ്പത് (ഇരുന്നൂറും ഒമ്പതും: 11:19), ഒമ്പതാം (ലേവ്യ, 23:32), ഒമ്പത് (സംഖ്യാ, 29:26) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

“അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ളഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.” (സംഖ്യാ, 29:26).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ടെഷീ (ninth) ആണ്. ടെഷീ (תְּשִׁיעִי – teshiyiy) 18 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഒമ്പതാം (ലേവ്യ, 25:22), ‘ഒമ്പതാ’മൻ (1ദിന, 12:12), ഒമ്പതാമത്തേത് (24:11) എന്നിങ്ങനെയാണ് തർജ്ജമ. 

“എട്ടാം സംവത്സരത്തില്‍ നിങ്ങള്‍ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കുയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.” (ലേവ്യ, 25:22).

🟩 ഗ്രീക്കിൽ ഒമ്പത് (nine) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എന്നെയ (ἐννέα – ennea) ഒരു പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒമ്പത് എന്നു സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

 “പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?” (ലൂക്കോ, 17:17).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നടൊസ് (ninth) ആണ്. എന്നടൊസ് (ἔννατος – ennatos) 10 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. ഒമ്പതാം (മത്താ, 20:5), ഒമ്പതാമത്തെ (വെളി, 21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.” (മത്താ, 27:46).

10. പത്ത് (Ten)

🟥 എബ്രായയിൽ പത്ത് (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം എസെർ (עֶשֶׂר – eser) ആണ്. കെ.ജെ.വി. സ്ട്രോങ്ങിൽ 175 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. തൊള്ളായിരത്തി പത്ത് (900-ഉം പത്തും: ഉല്പ, 5:14), പത്ത് (16:3) പതിനാല് (പത്തും നാലും: 31:41), മുപ്പത് (മൂന്ന് പത്ത്: 32:15) എന്നിങ്ങനെയാണ് സത്യവേദപുസ്തകത്തിൻ്റെ തർജ്ജമ. 

“അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.” (ഉല്പ, 18:32).

🟥 ക്രമസൂചക സംഖ്യയായി പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം അസീറീ (tenth) ആണ്. അസീറീ (עֲשִׂירִי – ʻasiyriy) 29 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. പത്താം (ഉല്പ, 8:5), പത്തിലൊന്നു (പത്തിൽ ഒന്നു: പുറ, 16:36), പത്താമൻ (1ദിന, 12:13) എന്നിങ്ങനെയാണ് തർജ്ജമ. 

“പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി.” (ഉല്പ, 8:5).

🟩 ഗ്രീക്കിൽ പത്തു (ten) എന്ന അർത്ഥത്തിൽ ഗണനാസൂചകമായി ഉപയോഗിക്കുന്ന പദം ഡെക (δέκα – deka) 27 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നു. പത്ത് (മത്താ, 20:24), പതിനെട്ട് (പത്തും എട്ടും: ലൂക്കൊ, 13:4), പതിനായിരം (പത്തു ആയിരം: 14:31) എന്നിങ്ങനെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നു.  

“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.” (മത്താ, 25:1).

🟩 ക്രമസൂചക സംഖ്യയായി പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഡകടൊസ് (tenth) ആണ്. ഡകടൊസ് (δέκατος – dekatos) 3 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. പത്താം (യോഹ, 1:39), പത്തിലൊന്ന് (പത്തിൽ ഒന്ന്: വെളി, 11:3), പത്താമത്തേത് (21:20) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. 

“യേശു അവരോടു: ‘വന്നു കാണ്മിൻ’ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താംമണി നേരം ആയിരുന്നു.” (യോഹ 1:39).

താമ്രക്കടൽ

താമ്രക്കടൽ (brazen sea)

ശലോമോൻ ദൈവാലയത്തിന്റെ മുമ്പിൽ താമ്രക്കാളകളുടെ പുറത്തുവച്ചിരുന്ന താമ്രപാത്രം. (1രാജാ, 7:23-44; യിരെ, 52:17). താമ്രം കൊണ്ടുള്ള പണി ചെയ്യുന്നതിന് ശലോമോൻ രാജാവ് സോരിൽ നിന്നു ഹീരാമിനെ വരുത്തി. ഈ താമ്രക്കടൽ നിർമ്മിച്ചത് ഹീരാം ആയിരുന്നു. ദാവീദ് കൊളളയായി പിടിച്ച താമ്രമാണ് താമ്രക്കടൽ നിർമ്മാണത്തിന് ഉപയോഗിച്ചത്. (1ദിന, 18:8). സമാഗമനകൂടാരത്തിൽ താമത്തൊട്ടി വച്ചിരുന്ന സ്ഥാനത്തിനു (പുറ, 30:18) സമാന്തരമായാണ് താമ്രക്കടൽ വച്ചിരുന്നതെങ്കിൽ, അതിന്റെ സ്ഥാനം ദൈവാലയത്തിലേക്കുള്ള പ്രവേശനത്തിൽ യാഗപീഠത്തിനു മുമ്പിലാണ്. താമ്രപാത്രം പ്രന്തണ്ടു കാളപ്പുറത്താണു വച്ചിരുന്നത്. കാളകൾ മൂന്നെണ്ണം വീതം ഓരോ ദിക്കിലേക്കു തിരിഞ്ഞിരുന്നു. വടക്കോട്ടു മൂന്നു, പടിഞ്ഞാറോട്ടു മൂന്നു, തെക്കോട്ടു മൂന്നു, കിഴക്കോട്ടു മൂന്ന്. കാളകളുടെ പൃഷ്ഠഭാഗം അകത്തോട്ടു തിരിഞ്ഞിരുന്നു. പാത്രം വൃത്താകാരമായിരുന്നു. അതിന് പത്തു മുഴം വ്യാസവും അഞ്ചുമുഴം ഉയരവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വ്യാപ്തം രണ്ടായിരം ബത്ത് ആയിരുന്നു. 2ദിനവൃത്താന്തം 4:5-ൽ മൂവായിരം ബത്ത് എന്നു കാണുന്നു. അതിന്റെ വക്ക് പുറത്തോട്ട് മലർന്നിരുന്നു. അതു പാനപാത്രത്തിൻ്റെ വക്കുപോലെ താമരപ്പൂവിൻ്റെ ആകൃതിയിൽ ഉള്ളതായിരുന്നു . താമ്രക്കടൽ ഗോളാകാരമായിരുന്നു എന്നു ജൊസീഫസ് പറയുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ അതിന് സിലിണ്ടറാകൃതിയാണ്. പുരോഹിതന്മാർക്കു കഴുകുന്നതിനു അതിൽ വെളളം നിറച്ചിരുന്നു. ആഹാസ് രാജാവിന്റെ കാലത്തു താമ്രക്കടലിനെ താമ്രക്കാളകളുടെ പുറത്തു നിന്നിറക്കി കല്ത്തളത്തിന്മേൽ വെച്ചു. (2രാജാ, 16:17). ബി.സി. 587-ൽ നെബൂഖദ്നേസർ യെരൂശലേം പിടിച്ചപ്പോൾ കടൽ ഉടച്ച് താമ്രം ബാബേലിലേക്കു കൊണ്ടുപോയി. 

താമ്രക്കടലിന്റെ നിർമ്മാണം സീറോ ഫിനിഷ്യൻ സ്വാധീനവും വിശ്വദേവതാ സൂചനയും വ്യക്തമാക്കുന്നു. പ്രാചീനകാലത്തു കടലിന് ദിവ്യശക്തി ഉളളതായി കരുതപ്പെട്ടിരുന്നു. ജീവൻ്റെയും സന്തത്യുത്പാദനത്തിന്റെയും ഉറവിടമാണ് ഭൂഗർഭ ശുദ്ധജല സമുദം. മെസൊപ്പൊട്ടേമിയയിൽ കടൽ അഥവാ അപ്സു എന്ന പദം ജലത്തിനും ക്ഷേത്രത്തിൽ വച്ചിരുന്ന വിശുദ്ധ ജലപാതത്തിനും പ്രയോഗിച്ചിരുന്നു. താമ്രക്കടലിനു പിന്നിൽ ഈ വ്യംഗ്യസൂചന ഇല്ലായിരുന്നുവെന്നു തീർത്തു പറയുവാൻ നിവൃത്തിയില്ല. ശലോമോൻ നിർമ്മിച്ച തൊട്ടികൾക്കും താമ്രക്കടലിനും പരസ്പര ബന്ധമുണ്ടായിരുന്നു. ബാബിലോന്യ ക്ഷേത്രങ്ങളിൽ തൊട്ടികളും കടലും ഉണ്ടായിരുന്നു എന്നതും സ്മർത്തവ്യമാണ്.