ഒലിവുമലപ്രഭാഷണം

ഒലിവുമലപ്രഭാഷണം (olivet Discourse) 

 ഒലിവുമലപഭാഷണം ‘സമവീക്ഷണ വെളിപ്പാടു’ (Synoptic Apocalypse) എന്നും അറിയപ്പെടുന്നുണ്ട്. ഭാവിയെക്കുറിച്ചു യേശുക്രിസ്തു നല്കിയ പരമപ്രധാനവും സുദീർഘവുമായ പ്രഭാഷണമാണിത്. സമവീക്ഷണ സുവിശേഷകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള ക്രിസ്തുവിന്റെ ദീർഘഭാഷണങ്ങളിൽ ഒടുവിലത്തേതാണിത്. (മത്താ, 24 : 3:25-46, മർക്കൊ, 13-3-37, ലൂക്കൊ, 21:5-36). പ്രഭാഷണത്തിന്റെ പൂർണ്ണരൂപം മത്തായി സുവിശേഷത്തിലാണുള്ളത്. ദൈവരാജ്യത്തിന്റെ ധാർമ്മികപ്രമാണങ്ങൾ ഗിരിപ്രഭാഷണത്തിൽ (മത്താ, 5-7 അ) വിളംബരം ചെയ്തശേഷം വർത്തമാനകാലത്തിന്റെ വ്യക്തമായ വിവരണം സ്വർഗ്ഗരാജ്യത്തിന്റെ ഉപമകളിലുടെ ക്രിസ്തു നല്കി. (മത്താ, 13 അ). അതിനുശേഷം ക്രൂശീകരണത്തിനു മുമ്പ് തന്റെ പുനരാഗമനം വരെയുള്ള കാര്യങ്ങൾ ക്രിസ്തു ഒലിവുമല പ്രഭാഷണത്തിൽ വ്യക്തമാക്കി.

ഉദ്ദേശ്യങ്ങൾ: ഒലിവുമല പ്രഭാഷണത്തിനു സുപ്രധാനമായ രണ്ടുദ്ദേശ്യങ്ങളുണ്ട്. ഒന്ന്; യുഗാന്ത്യത്തിന്റെയും ക്രിസ്തുവിന്റെ വരവിന്റെയും അടയാളങ്ങൾ വ്യക്തമാക്കുക. രണ്ട്; ശ്രോതാക്കളെ ദൈവികകാര്യങ്ങളിൽ ഉറപ്പിച്ചു അവർക്കു ആശ്വാസവും ആത്മികസ്ഥിരതയും നല്കുക. അന്ത്യകാലത്തിന്റെ സ്വഭാവവും അപ്പോഴുണ്ടാകുന്ന സംഭവങ്ങളും വിശദമാക്കിക്കൊണ്ടു ക്രിസ്തു പറഞ്ഞു; “നോഹയുടെ കാലം പോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും.” (മത്താ, 24:37). സ്വന്തജനത്തിനു വരാൻപോകുന്ന കഷ്ടതയെക്കുറിച്ചു “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും” എന്നു മുന്നറിയിപ്പു നല്കിയ ശേഷം ”നിങ്ങളുടെ തലയിലെ ഒരു രോമം പോലും നശിച്ചുപോകയില്ലതാനും” എന്നുറപ്പു നല്കി. (ലൂക്കൊ, 21:17-18).

പശ്ചാത്തലം: അവിശ്വാസവും കപടഭക്തിയും ഹേതുവായി പരീശന്മാരെയും ശാസ്ത്രിമാരെയും ക്രിസ്തു നിശിതമായി ഭർത്സിച്ചു. തുടർന്നു പ്രവാചകന്മാരെ കൊല്ലുകയും തങ്ങളുടെ അടുക്കലയച്ചവരെ കല്ലെറിയുകയും ചെയ്തുപോന്ന യെരുശലേമിന്റെ ചരിതമോർത്ത് ക്രിസ്തു വിലപിച്ചു. അനന്തരം യെരുശലേമിന്റെ മേൽ ശാപം ഉച്ചരിച്ചു. “നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 23-38-39). യേശുദൈവാലയം വിട്ടുപോകുമ്പോൾ ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന് ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു. അപ്പോൾ അവരോടു അത്യന്തം ദാരുണമായ ഈ കാര്യം കിസ്തു പ്രവചിച്ചു. “അവൻ അവരോടു ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നുഞാൻ സത്യമായിട്ടു നിങ്ങളോടു പറ് യുന്നു എന്നു പറഞ്ഞു.” (മത്താ, 24:2). ഈ പ്രവചനം കേട്ടു ശിഷ്യന്മാർ പരിഭ്രമിച്ചു. യേശു ഒലിവുമലയിലിരിക്കുമ്പോൾ പത്രൊസ്, യാക്കോബ്, യോഹന്നാൻ, അന്ത്രയാസ് എന്നീ നാലുശിഷ്യന്മാർ സ്വകാര്യമായി യേശുവിനോടു ചോദിച്ചു: “അതു എപ്പോൾ സംഭവിക്കും? നിന്റെ വരവിന്നും ലോകാവസാനത്തിനും അടയാളമെന്ത്?” (മത്താ, 24:3, മർക്കൊ, 13:3-4, ലൂക്കൊ, 21:7). ശിഷ്യന്മാരുടെ ഈ മൂന്നു ചോദ്യങ്ങൾക്ക് ക്രിസ്തു നല്കിയ മറുപടിയാണ് ഒലിവുമല പ്രഭാഷണം. യെരുശലേമിന്റെ നാശത്തേക്കുറിച്ചുള്ളതാണ് ഒന്നാമത്തെ ചോദ്യം. അതിന്റെ മറുപടി ലൂക്കോസ് 21:20-24-ൽ ഉണ്ട്. ലോകാവസാനം (യുഗാവസാനം), യേശുക്രിസ്തുവിന്റെ പുനരാഗമനം എന്നിവയെ സംബന്ധിച്ചുള്ള രണ്ടും മൂന്നും ചോദ്യങ്ങൾ അർത്ഥാൽ ഒന്നു തന്നെയാണ്. ക്രിസ്തുവിന്റെ പുനരാഗമനത്തിലാണ് ഈ യുഗം അവസാനിക്കുന്നത്. ഈ രണ്ടു ചോദ്യങ്ങൾക്കുള്ള മറുപടി വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് മത്തായി സുവിശേഷത്തിലാണ്. (24:4-30).

യെരുശലേമിന്റെ നാശം: യെരുശലേമിന്റെ നാശത്തിന്റെ അടയാളം രേഖപ്പെടുത്തിയിട്ടുള്ളതു ലൂക്കൊസാണ്. (21:20-24). സൈന്യങ്ങൾ യെരുശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശകാലം ആസന്നമാണെന്നു മനസ്സിലാക്കേണ്ടതാണ്. യിസ്രായേലിനു അതു പ്രതികാരകാലം അഥവാ പീഡനകാലമാണ്. അതുകൊണ്ട് ഈ അടയാളം കാണുന്നവർ മലയിലേക്ക് ഓടി ഒളിക്കേണ്ടതാണ്. ആരും പട്ടണത്തിൽ കടക്കരുത്. അന്ന് ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും കഷ്ടകാലമാണ്. യിസ്രായേലിൽ അനേകർ വാളിന്റെ വായ്ത്ത്തലയാൽ വീഴും. അനേകരെ ബദ്ധരാക്കിക്കൊണ്ടു പോകും. ജാതികളുടെ കാലം തികയുന്നതുവരെ ജാതികൾ യെരൂശലേമിനെ ചവിട്ടും. ബി.സി. 605-ൽ നെബുഖദ്നേസർ യെരൂശലേം ആക്രമിച്ചു് ബദ്ധന്മാരുടെ പ്രഥമഗണത്തെ ബാബേലിലേക്കു കൊണ്ടുപോയതോടുകൂടി ജാതികളുടെ കാലം ആരംഭിച്ചു. അതിനുശേഷം ഇടയ്ക്കിടെ അല്പ കാലത്തേക്ക് യെരുശലേം യിസ്രായേലിന്റെ അധീനതയിലായിട്ടുണ്ടെങ്കിലും ശാശ്വതമായി അവർക്കധീനമായില്ല. യേശുവിന്റെ കാലത്തും യെരുശലേം ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. അതു തുടർന്നുവരികയാണ്. ദാനീയേൽ പ്രവചനമനുസരിച്ച് മഹാപീഡനത്തിന്റെ അവസാനം മാത്രമേ ജാതികളുടെ കാലം അവസാനിക്കൂ.

പുനരാഗമനത്തിന്റെ സാമാന്യലക്ഷണങ്ങൾ: ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ സാമാന്യലക്ഷണങ്ങൾ മത്തായി 24:1-14, മർക്കൊ, 13:5-13, ലൂക്കൊ, 21:5-19 എന്നീ ഭാഗങ്ങളിൽ കാണാം. വർത്തമാനയുഗത്തിന്റെ ഗതി ക്രിസ്തു സൂക്ഷ്മമായി ചിത്രണം ചെയ്തു. ലിബറൽ ചിന്തകന്മാർ സുവിശേഷത്തിന്റെ വിജയത്തോടൊപ്പം ലോകം ഉത്തരോത്തരം ഉത്കർഷത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു കരുതുന്നു. എന്നാൽ തന്റെ വരവു സമീപിക്കുന്തോറും അധർമ്മവും ദുഷ്ടതയും ഉച്ചാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുമെന്നു ക്രിസ്തു വ്യക്തമാക്കി. ഈ കാലത്തിന്റെ എട്ടു സവിശേഷതകൾ ക്രിസ്തു ചൂണ്ടിക്കാണിച്ചു: (മത്താ, 24:1-14).1.കള്ളക്രിസ്തുക്കൾ, 2.യുദ്ധങ്ങളും യുദ്ധശ്രുതികളും, 3.ക്ഷാമം, 4.ഭൂകമ്പം, 5.അനേകരുടെ രക്തസാക്ഷിത്വം, 6.കള്ളപ്രവാചകന്മാർ, 7.അധർമ്മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും, 8.ഭൂലോകം മുഴുവൻ സുവിശേഷം പ്രസംഗിക്കപ്പെടും. പല രംഗങ്ങളിലും മനുഷ്യൻ പുരോഗതി നേടിയിട്ടുണ്ടെങ്കിലും യുദ്ധം ക്ഷാമം എന്നിവ കുറഞ്ഞിട്ടില്ല. രാജ്യം രാജ്യത്തോടും ജാതി ജാതിയോടും എതിർക്കുകയാണ്.

യുഗാന്ത്യത്തിനും ക്രിസ്തുവിന്റെ വരവിനുമുള്ള പ്രത്യേക അടയാളങ്ങൾ: യുഗാന്ത്യത്തിന്റെ സാമാന്യലക്ഷണങ്ങൾ പ്രസ്താവിച്ചശേഷം യുഗാന്ത്യത്തിന്റെ പ്രത്യേക അടയാളങ്ങൾ കിസ്തു വിശദമാക്കി. ക്രിസ്തുവിന്റെ വരവിനു തൊട്ടു മുമ്പുള്ള മൂന്നരവർഷം മഹാപീഡനകാലമാണ്. ആ കാലത്തിന്റെ പ്രധാന ലക്ഷണം ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മേച്ഛതയാണ്. ശൂന്യമാക്കുന്ന മേച്ഛത വിശുദ്ധസ്ഥലത്തു നില്ക്കുന്നതു കാണുമ്പോൾ വായിക്കുന്നവർ ചിന്തിക്കും. ആ കാലത്തു നിലവിലുള്ള ദൈവാലയത്തിന്റെയും യാഗപീഠത്തിന്റെയും വിശുദ്ധസ്വഭാവത്ത അതു ഹനിക്കും. ഇതുപോലൊന്നു ബി.സി. 168-ൽ സംഭവിച്ചു. അന്ത്യൊക്കസ് എപ്പിഫാനസ് നിരന്തര ഹോമയാഗം നിർത്തലാക്കുകയും ദൈവാലയത്തെ അശുദ്ധമാക്കുകയും ചെയ്തു. ആ കാലത്തെക്കുറിച്ചു ദാനീയേൽ ഇപ്രകാരം പ്രവചിച്ചു. “നിരന്തര ഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മേച്ഛബിംബത്തി പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലം മുതൽ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും” (ദാനീ, 12:11). ഈ കാലയളവ് മഹാപീഡനകാലയളവായ മൂന്നര വർഷത്തോട് ഏകദേശം ഒരുക്കുന്നു. ഭാവിയിൽ ഉദയം ചെയ്യുന്ന ലോകാധിപതി ദൈവാലയത്തെ അശുദ്ധമാക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ ആസന്നതയെ ചൂണ്ടിക്കാണിക്കുന്ന സവിശേഷ അടയാളമാണിത്. (2തെസ്സ, 2:3-4, വെളി, 13:11-15).

എ.ഡി. 70-ൽ റോമൻ സൈന്യം യെരുശലേമിനെ വളഞ്ഞത് യെഹൂദ്യയിലുള്ളവർക്കു മലകളിലേക്കു ഓടിപ്പോകാനുള്ള അടയാളമായിരുന്നു. (ലൂക്കൊ, 21:20-21). ഭാവിയിൽ ശൂന്യമാക്കുന്ന ശ്ലേച്ഛത വിശുദ്ധസ്ഥലത്തു നില്ക്കുന്നതു, യെരൂശലേമിലുള്ള യെഹൂദന്മാർക്ക് ഓടിപ്പോകാനുള്ള അടയാളമായിരിക്കും. ഈ അടയാളം കാണുമ്പോൾ ഉടൻതന്നെ ഓടിപ്പോകാനാണു കർത്താവു നിർദ്ദേശിച്ചത്: വസ്ത്രം എടുക്കുവാൻ പോലും ശ്രമിക്കരുത്. (മത്താ, 24:16-18). യെരൂശലേം നാശത്തിൽ സംഭവിച്ചതുപോലെ ഇതും ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും രക്ഷപ്പെടാൻ പ്രയാസമായ കഷ്ടകാലമാണ്. ഈ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിച്ചാതിരിപ്പാൻ പ്രാർത്ഥിക്കേണ്ടതാണ്. ശബ്ബത്തിൽ സഞ്ചാരം യെഹൂദനു വിലക്കപ്പെട്ടിരിക്കുന്നു. തന്മൂലം ശബ്ബത്തിലെ സഞ്ചാരം ഓടിപ്പോക്കാണെന്നതു വ്യക്തമാണ്. ദൈവാലയം അശുദ്ധമാക്കപ്പെടുന്നതോടുകൂടി യാക്കോബിന്റെ കഷ്ടകാലം മൂർദ്ധന്യാവസ്ഥയിലെത്തും. ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്നുണ്ടാകും. (മത്താ, 24:21). ഈ കാലയളവു ചുരുക്കപ്പെടാതിരുന്നാൽ ആരും രക്ഷപ്പെടുകയില്ല. എന്നാൽ വൃതന്മാർ നിമിത്തം ആ നാളുകൾ ചുരുങ്ങും. ആകാശത്തിലുണ്ടാകുന്ന അടയാളങ്ങളെക്കുറിച്ചും മനുഷ്യരുടെ പരിഭ്രമത്തെക്കുറിച്ചും ക്രിസ്തു വ്യക്തമാക്കിയത് ലൂക്കൊസ് രേഖപ്പെടുത്തി: “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിനു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.” (ലൂക്കൊ, 21:25-26). ക്രിസ്തുവിന്റെ വരവിന്റെ നാളും നാഴികയും അറിഞ്ഞുകൂടെങ്കിലും ആ കാലയളവിന്റെ ദൈർഘ്യം (മൂന്നരവർഷം) വ്യക്തമാക്കിയിട്ടുണ്ട്. (വെളി, 13:5). വഞ്ചനാത്മകമായ അടയാളങ്ങൾ ഉണ്ടാകും . ക്രിസ്തു അവിടെ പ്രത്യക്ഷപ്പെട്ടു ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നിങ്ങനെ കിംവദന്തികൾ പരക്കും. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ് അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് വൃന്മാരെപ്പോലും തെറ്റിക്കും. ക്രിസ്തു മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടുവെന്നും അറകളിൽ പ്രത്യക്ഷപ്പെട്ടുവെന്നും പറയും. (മത്താ, 24:23-26, മർക്കൊ, 13:21-23). ക്രിസ്തുവിൻ്റെ പുനരാഗമനം ഒരു ദൃശ്യസംഭവമാണ്. അതിനുമുമ്പായി ആകാശത്ത് അടയാളങ്ങളുണ്ടാകും. “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നും വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. (മത്താ, 24:29, മർക്കൊ, 13:24-25, ലൂക്കൊ, 21:25-26). ക്രിസ്തു ഭൂമിയിലേക്കു വരുമ്പോൾ വൃതന്മാരെ ചേർക്കുന്നതിന് മഹാകാഹളധ്വനിയോടുകൂടെ ദൂതന്മാരെ അയക്കും. (മത്താ, 24:31, മർക്കൊ, 13:27). ഉണർന്ന് കാത്തിരിക്കുവാനുള്ള ഉപദേശം ക്രിസ്തു നല്കി. (മത്താ, 24:36, 25:13). യിസായേലിന്റെ ന്യായവിധി (മത്താ, 24:45-25:30) ജാതികളുടെ ന്യായവിധി (മത്താ, 25:31-46) എന്നിവയുടെ അനാവരണത്തോടുകൂടി ക്രിസ്തു ഒലിവുമല പ്രഭാഷണം ഉപസംഹരിച്ചു.

ചില വ്യാഖ്യാന പ്രശ്നങ്ങൾ: ഒന്ന്; ഒലിവുമല പ്രഭാഷണത്തിലെ പ്രാവചനികമായി പഠിപ്പിക്കൽ ക്രിസ്തുവിന്റെ ഉപദേശത്തോടു പൊരുത്തപ്പെടുന്നതല്ലെന്ന് കണക്കാക്കുന്നവരുണ്ട്. പ്രഭാഷണം മുഴുവൻ ക്രിസ്തുവിന്റേതല്ലെന്ന് ചിലർ വാദിക്കുമ്പോൾ അതിൽ ചില ഭാഗങ്ങൾ മാത്രം ക്രിസ്തുവിന്റേതല്ലെന്നു മറ്റു ചിലർ വാദിക്കുന്നു. വെറും നൈതികസത്യങ്ങൾ മാത്രമാണ് ക്രിസ്തു പഠിപ്പിച്ചതെന്നും ഒരു യുഗാന്ത്യപരമായ പഠിപ്പിക്കൽ ക്രിസ്തുവിനില്ലായിരുന്നു എന്നുമുള്ള തെറ്റിദ്ധാരണയാണു ഈ വാദത്തിനു പിന്നിൽ. രണ്ട്; ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല (മർക്കൊ, 18:30) എന്ന പ്രസ്താവനയുടെ അർത്ഥവും പലർക്കും സന്നിഗ്ദ്ധമാണ്. മനുഷ്യപുത്രന്റെ വരവും പ്രവചിത സംഭവങ്ങളും ആ തലമുറയിൽ സംഭവിക്കുമെന്ന് ക്രിസ്തു വിവക്ഷിച്ചു എങ്കിൽ ഇതു അബദ്ധപ്രവചനമാണ്. ഈ അബദ്ധം ക്രിസ്തുവിന്റെ മാനവികതയുടെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നവരുണ്ട്. ഇതു ക്രിസ്തുവിന്റെ ഭാഷണമല്ല, പ്രത്യുത ആദിമസഭയുടെ ഉപദേശമാണെന്നു വാദിക്കുന്നവരുണ്ട്. തലമുറ യിസ്രായേലാണെന്നും ഇതു ഒക്കെയും നിറവേറുന്നതുവരെ യിസ്രായേൽ ഒഴിഞ്ഞുപോകയില്ല എന്നും ഒരു വ്യാഖ്യാനമുണ്ട്. ഒരു നിശ്ചിത കാലയളവായി ‘തലമുറ’യെ മനസ്സിലാക്കിയാൽ മാത്രം മതി എന്നൊരു നിർദ്ദേശവുമുണ്ട്. ‘ഇതു ഒക്കെയും’ എന്നത് മഹാപീഡന സംഭവങ്ങളെക്കുറിക്കുന്നു എന്നും പ്രസ്തുത കാലയളവു വെറും മൂന്നരവർഷം ആയതുകൊണ്ടു് മഹാപീഡനം കാണുന്നവർ ക്രിസ്തുവിന്റെ വരവും കാണും എന്നും വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. അന്ത്യകാലം ക്രിസ്തുവിൽ ആരംഭിച്ചു, ഇനി നാം സമാപിയെ വാഞ്ഛയോടെ കാത്തിരിക്കുന്നു എന്ന സാമാന്യവാഖ്യാനത്തിൽ പലരും സംതൃപ്തരാണ്. മൂന്ന്; ശൂന്യമാക്കുന്ന മേച്ഛതയും വ്യാഖ്യാനത്തിനു പ്രയാസമുള്ള ഒരു പ്രയോഗമാണ്.(മത്താ, 24:15, മർക്കൊ, 13:14). ബി.സി. 168-ൽ അന്ത്യൊക്കസ് എപ്പിഫാനസ് യെരുശലേം ദൈവാലയത്തിൽ ഒരു ജാതീയയാഗപീഠം സ്ഥാപിച്ചു ബലിയർപ്പിച്ചതിന്റെ പ്രാഥമിക സൂചനയാണ് ദാനീയേലിലെ ശൂന്യമാക്കുന്ന മേച്ചബിംബം. (ദാനീ, 11:31, 12:11). എ.ഡി. 40-ൽ സ്വന്തം പ്രതിമ ദൈവാലയത്തിൽ പ്രതിഷ്ഠിക്കുവാൻ റോമൻ ചക്രവർത്തിയായ ‘ഗായസ് സീസർ’ നടത്തിയ വിഫലശ്രമത്തോടു ചില ആധുനിക പണ്ഡിതന്മാർ ഇതിനെ ബന്ധിപ്പിക്കുകയും ആ കാലം മുതൽ ഈ പ്രവചനം പ്രാബല്യത്തിൽ വന്നു എന്നും, അതു നിറവേറിയില്ലെന്നും വാദിക്കുകയും ചെയ്യുന്നു. ഈ വാദമനുസരിച്ചു് ശൂന്യമാക്കുന്ന മേച്ഛതയെക്കുറിച്ചുള്ള പ്രവചനം ക്രിസ്തുവിന്റേതല്ലാതാകും. എന്നാൽ ഭാവിയിൽ എതിർക്രിസ്തു ദൈവാലയത്തെ അശുദ്ധമാക്കും എന്നത് അപ്പൊസ്തലനായ പൗലൊസും വെളിപ്പെടുത്തിയിട്ടുണ്ട്. (2തെസ്സ, 2:3-4).

ഏകസത്യദൈവം

ഏകസത്യദൈവം (The only true God)

“ഏകസത്യദൈവമായ നിന്നെയും (പിതാവിനെയും) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിലെ ‘ഏകസത്യദൈവം’ (The only true God) എന്ന പ്രയോഗമാണ് നമ്മുടെ ചിന്താവിഷയം. കാരണം, പിതാവിനെ ഏകസത്യദൈവം എന്നു വിളിക്കുന്നത് മറ്റാരുമല്ല, കർത്താവായ യേശുക്രിസ്തുവാണ്. പിതാവ് മാത്രമാണ് ഏകസത്യദൈവം എന്നു ക്രിസ്തു തെളിവായിട്ടാണ് പറയുന്നത്. മോണോസ് (monos) എന്ന ഗ്രീക്കു പദത്തെയാണ് ഇവിടെ ഏക=only എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. monos (only) എന്ന പദത്തിന് അനന്യമായ, ഏകമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരേയൊരു, മാത്രം എന്നൊക്കെയാണർത്ഥം. അതായത്, ഖണ്ഡിതമായ അഥവാ, അലംഘനീയമായ അർത്ഥത്തിലാണ് ‘പിതാവ് മാത്രം സത്യദൈവം’ എന്ന് പറഞ്ഞിരിക്കുന്നത്. നമുക്ക് ആകെക്കൂടി ഒരു ദൈവമേ ഉള്ളുവെന്ന് എല്ലാവരും സമ്മതിക്കും. അപ്പോൾ, യേശു ദൈവമല്ലേ???

‘യേശു ദൈവമാണോ’ എന്നു ചോദിച്ചാൽ, ക്രൈസ്തവ ഗോളത്തിൽ നിന്നു അനവധി ഉത്തരങ്ങൾ ലഭിക്കും:

l. ചിലർ പറയും: യേശു ദൈവമല്ല, മനുഷ്യനാണ്. അവരുടെ അഭിപ്രായത്തിൽ; യേശു ഒരു വിശുദ്ധ മനുഷ്യനായിരുന്നു. ദൈവം സ്നാനസമയത്തു അവനെ ക്രിസ്തുവായി അഭിഷേകം ചെയ്തു; അല്ലെങ്കിൽ പുത്രനായി ദത്തെടുത്തു എന്നുപറയും. ◼️ “എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും” (മത്താ, 19:25; മർക്കൊ, 10:26; ലൂക്കൊ, 18:26) എന്ന ശിഷ്യന്മാരുടെ ചോദ്യത്തിനു മറുപടിയായി; “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” (മത്താ, 19:25; മർക്കൊ, 10:27; ലൂക്കൊ, 18:27) എന്നാണ് ക്രിസ്തു പറയുന്നത്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ ദൈവം അത് സാദ്ധ്യമാക്കുന്നത് എങ്ങനെയാണെന്നും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്: അനന്തരം അവൻ (ക്രിസ്തു) പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു.” (ലൂക്കോ, 18:31). ഇവിടെ കൃത്യമായിട്ട് എഴുതിയിട്ടുണ്ട്; മനുഷ്യപുത്രൻ്റെ മരണവും ഉയിർപ്പും മൂലമാണ് രക്ഷ സാദ്ധ്യമാകുന്നത്. മനുഷ്യരാൽ രക്ഷ അസാദ്ധ്യമാണെന്ന് പഴയനിയമത്തിലും (സങ്കീ, 49:7-9), പുതിയനിയമത്തിലും (ലൂക്കൊ, 18:27) വ്യക്തമായി എഴുതിയിരിക്കേ, ക്രിസ്തു കേവലം മനുഷ്യനാണെങ്കിൽ മനുഷ്യരുടെ രക്ഷ സാദ്ധ്യമോ??? മനുഷ്യനു മനുഷ്യൻ്റെ പാപംപോക്കാൻ കഴിയാത്തുകൊണ്ട്, മനുഷ്യപുത്രനായി മന്നിൽ വെളിപ്പെട്ട ദൈവമാണ് കർത്താവായ യേശുക്രിസ്തു.

ll. വേറെ ചിലർ പറയും: യേശു ഒരു ദൈവം (a god) ആണ് (ഒരു കുട്ടിദൈവം). ദൈവമാണെന്നും, ദൈവത്തിൻ്റെ പുത്രനാണെന്നും, സൃഷ്ടിയാണെന്നും, പ്രധാനദൂതനായ മീഖായാലാണെന്നും തുടങ്ങി, വായിൽ തോന്നിയതൊക്കെ ഇക്കൂട്ടർ പറയും. ◼️ “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). ‘ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നു’ പറയുന്നത് മനുഷ്യരാരുമല്ല; സർവ്വശക്തനായ യഹോവയാണ്. പിന്നെയും ഒരു കുട്ടിദൈവം ഉണ്ടെന്നു പറഞ്ഞാൽ അതിനർത്ഥം, യഹോവ ഭോഷ്ക്കു പറയുന്നുവെന്നാണ്. വെളിവില്ലാത്തവർക്കേ ഇങ്ങനെയൊക്കെ വിശ്വസിക്കാൻ കഴിയൂ. ഇനിയും, ‘ദൈവത്തിന്നു സകലവും സാദ്ധ്യം’ എന്നു പറഞ്ഞിരിക്കയാൽ, ദൈവം ഒരാളെ അയച്ചാലും രക്ഷ സാദ്ധ്യമാകുമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. ദൈവം ഒരു ദൂതനെ അയച്ചാൽ മനുഷ്യരുടെ രക്ഷ സാദ്ധ്യമാകുമോ? എന്നാൽ, ദൈവമഹത്വം ആഗ്രഹിച്ച് തെറ്റിപ്പോയ ദൂതനായ ലൂസിഫറിനെയും അവൻ്റെ അനുയായികളെയുമല്ലേ ആദ്യം രക്ഷിക്കേണ്ടത്. ഒരു ദൂതനെ മനുഷ്യരുടെ രക്ഷകനായി അയക്കുകയും, അതേ ഗണത്തിൽപ്പെട്ട പാപംചെയ്ത ദൂതന്മാരെ ആദരിക്കാതെ ന്യായവിധിക്കായി ചങ്ങലയിട്ടു സൂക്ഷിക്കുകയും (2പത്രൊ, 2:4) ചെയ്യുന്നത് ദൈവനീതിയോ? മാത്രമല്ല, ദൈവം പണ്ടൊരു അഭിഷിക്തനെ അയച്ചതാണ്. യിസ്രായേൽ ജനത്തെ മിസ്രയീമിൽ നിന്ന് രക്ഷിക്കാൻ. രക്ഷാനായകനായ മോശെയ്ക്കു പോലും കനാൻദേശം കാണാൻ കഴിഞ്ഞില്ല. (മോശെ നശിച്ചുപോയെന്ന് അർത്ഥമില്ല). പാപത്തിൻ്റെ ശക്തി അത്രയ്ക്ക് ഭയങ്കരമാണ്. പരിശുദ്ധനായ ക്രിസ്തു മനുഷ്യർക്കു രക്ഷയൊരുക്കാൻ എത്ര കഷ്ടം സഹിച്ചു എന്നു നോക്കിയാൽ മതി പിശാചിൻ്റെ ശക്തി ഗ്രഹിക്കാൻ. എല്ലാംപോട്ടെ; യേശു ദൈവത്താൽ അയക്കപ്പെട്ട ഒരു സൃഷ്ടിയാണെങ്കിൽ, ‘ഞാനും പിതാവും ഒന്നാകുന്നു’ (യോഹ, 10:30) എന്നു പറയാൻ കഴിയുമോ? ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ (യോഹ, 14:9) എന്നു പറഞ്ഞാൽ ശരിയായിരിക്കുമോ? സ്വർലോകരുടേയും ഭൂലോകരുടേയും അധോലോകരുടേയും മുഴങ്കാൽ അവൻ്റെ മുമ്പിൽ മടങ്ങുമോ? (ഫിലി, 2:10). അവൻ സ്വർഗ്ഗത്തേക്കാൾ ഉന്നതനാകുന്നത് എങ്ങനെ??? (എബ്രാ, 7:26). യഹോവയുടെ സിംഹാസനം ഇരിക്കുന്ന സ്വർഗ്ഗത്തേക്കാൾ (സങ്കീ, 11:4) യേശു ഉന്നതനായെങ്കിൽ, ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടതാണ് ക്രിസ്തുവെന്ന് (1തിമൊ, 3:15-16) തിരിച്ചറിയാത്തതെന്തേ???

lll. ഇനിയൊരു കൂട്ടരുണ്ട്: യേശു ദൈവമാണെന്ന് ഇവർ സമ്മതിക്കും. മനുഷ്യനെയും ദൂതന്മാരെയും സാത്താനെയും ബൈബിളിൽ ദൈവമെന്നു വിളിച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ യേശു ഇവർക്ക് ദൈവമാണ്. ◼️ ശരിയാണ്; മനുഷ്യനെയും (പുറ, 4:16; 7:1), ദൂതന്മാരെയും (സങ്കീ, 82:1), സാത്താനെയും (2കൊരി, 4:4) ബൈബിൾ ദൈവമെന്നു വിളിച്ചിട്ടുണ്ട്. പക്ഷെ, വീരനാം ദൈവം (യെശ, 9:6), കർത്താവും ദൈവവും (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് (എബ്രാ, 1:10) സത്യദൈവം (1യോഹ, 5:20) എന്നൊക്കെ ഏതെങ്കിലും മനുഷ്യനെയോ, ദൂതനെയോ സാത്താനെയോ വിളിച്ചിട്ടുണ്ടോ??? വിളിക്കാൻ പാടുണ്ടോ??? ബൈബിളിൻ്റെ ആഖ്യാനം വിശ്വസിക്കാതെ, വ്യാഖ്യാനങ്ങളുടെ പുറകേ പോകുന്നവർ വീണ്ടുംജനിച്ചവർ ആണോന്നു ആദ്യം പരിശോധിക്കണം. ബൈബിൾ ദൈവനിശ്വാസീയവും (2തിമൊ, 3:16), പരിശുദ്ധാത്മ നിയോഗത്താൽ (2പത്രൊ, 1:21) എഴുതിയതാണെന്നും വിശ്വസിക്കാത്തവർ ദൈവമക്കളേയല്ല.

lV. വേറൊരു കൂട്ടരുണ്ട്: ഇവർക്ക് യേശു ഏകജാതനായ ദൈവമാണ്. സിംഹത്തിൽനിന്നു നായ് ജനിക്കാറില്ല; സിംഹമാണ് ജനിക്കുന്നത്. അതുപോലെ, ദൈവത്തിൽനിന്നു ജനിച്ച ദൈവമാണ് യേശു. ◼️ ഏകജാതൻ, ഏകജാതനായ പുത്രൻ എന്നു ക്രിസ്തുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ക്രിസ്തു ദൈവമാകയാൽ, ‘ഏകജാതനായ ദൈവം’ എന്ന പ്രയോഗവും തെറ്റല്ല. പക്ഷെ, ക്രിസ്തു ഏകജാതനായ ദൈവമെന്നു അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ കുഴപ്പമാണ്. ഒന്നാമത്; ദൈവത്തിന് സൃഷ്ടിതാവാകാനല്ലാതെ, ആരുടെയും സൃഷ്ടിയാകാനോ, ആരിൽനിന്നും ജനിക്കുവാനോ സാദ്ധ്യമല്ല. അങ്ങനെവരുമ്പോൾ, ‘ദൈവം’ എന്ന ആശയം (concept) തന്നെ അപ്രസക്തമാകും. “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.”(യെശ, 43:10). യഹോവയ്ക്ക് മുമ്പും പിമ്പും മറ്റൊരു ദൈവവുമില്ലെങ്കിൽ യേശു സൃഷ്ടിദൈവം എങ്ങനെയുണ്ടാകും??? യേശു ദൈവത്തിൻ്റെ സൃഷ്ടിയായ ഏകജാതനും അല്ല. സൃഷ്ടിക്കു സൃഷ്ടികളുടെ പാപം വഹിക്കാൻ കഴിയില്ലെന്നു മുകളിൽ തെളിയിച്ചതാണ്. രണ്ടാമത്; യേശുവിന് ‘ക്രിസ്തു’ (അഭിഷിക്തൻ), പുത്രൻ, വചനം എന്നത് ഉൾപ്പെടെ അനേകം സ്ഥാനനാമങ്ങളുണ്ട്. അതിൽ ഒന്നുമാത്രമാണ് ഏകജാതൻ. അഞ്ചുപ്രാവശ്യം ഏകജാതനെന്നും, അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും ക്രിസ്തുവിനെ വിളിച്ചിട്ടുണ്ട്. ഒരാൾക്ക് ദൈവത്തിൻ്റെയോ, മനുഷ്യൻ്റെയോ ആദ്യജാതനും (മൂത്തപുത്രൻ) ഏകജാതനും (ഒറ്റപുത്രൻ) ഒരുപോലെയാകാൻ ഒരിക്കലും കഴിയില്ല. പിതാവെന്നതും പുത്രനെന്നതും സ്ഥാനനാമമാണ്. സൃഷ്ടിതാവായ യഹോവയുടെ നിസ്തുലമായ പദവിനാമമാണ് പിതാവ് എന്നത്. രക്ഷിതാവായ യഹോവ ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത സ്ഥാനനാമമാണ് പുത്രൻ എന്നത്. അതിൽത്തന്നെ, സകല സൃഷ്ടികളും (ദൂതന്മാരും മനുഷ്യരും) ദൈവത്തിനു പുത്രീപുത്രന്മാർ ആകയാൽ; ‘ഏകജാതൻ’ എന്നത് മനുഷ്യപുത്രൻ്റെ അതുല്യജനനത്തെ കുറിക്കുന്ന പ്രയോഗമാണ്. ആദ്യജാതൻ എന്നത് ആനന്തര ജാതന്മാരെ ധ്വനിപ്പിക്കുന്നു. ആദാമ്യ പാപത്താൽ കളങ്കിതരായി ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെട്ട മനുഷ്യവർഗ്ഗത്തെ, ഏകജാതനായ മനുഷ്യപുത്രൻ മുഖാന്തരം ദൈവത്തോടു നിരപ്പിച്ചപ്പോൾ, ഏകജാതന് ആദ്യജാതനെന്ന പദവിയും ലഭിച്ചു; ക്രിസ്തു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർ ദൈവത്തിൻ്റെ അനന്തര ജാതന്മാരുമായി. (റോമ, 8:29; എബ്രാ, 2:10).

V. മറ്റൊരു കൂട്ടരുണ്ട്: യേശുവും ദൈവമാണ്; പക്ഷെ ഏകസത്യദൈവമല്ല. യേശു അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു. അതുകൊണ്ടാകും യേശു ഇവർക്ക് ദൈവമാകുന്നത്. ◼️ ദൈവമാണ്; ഏകസത്യദൈവമല്ല. കൊള്ളാം! സത്യദൈവം സാധാരണ ദൈവം എന്നിങ്ങനെ ദൈവത്തിന് വകഭേദങ്ങളുണ്ടോ? യേശു ദൈവമാണെങ്കിൽ സത്യദൈവം തന്നെ ആയിരിക്കണം. അല്ലെങ്കിൽ, വ്യാജദൈവമാകാനേ തരമുള്ളൂ. വ്യാജദൈവം സാത്താനാണ്. (2കൊരി, 4:4; 2തെസ്സ, 2:4). യേശു ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് അന്ന് പരീശന്മാർ ആരോപിച്ചിരുന്നു. (മത്താ, 12:24). എന്നാൽ, ഇന്നിപ്പോൾ ബൈബിൾ വിരോധികൾ പോലും അങ്ങനെയൊരു ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. ബൈബിൾ വസ്തുനിഷ്ഠമായി പഠിക്കാത്തവർക്കു മാത്രമേ യേശു സത്യദൈവമല്ലെന്നു പറയാൻ കഴിയൂ. ദൈവം, വീരനാംദൈവം, സർവ്വത്തിനും മീതെ ദൈവം, മഹാദൈവം എന്നൊക്കെ എഴുതിവെച്ചിരിക്കുന്നത് പോരായോ യേശു സത്യദൈവമാണെന്നു മനസ്സിലാക്കാൻ. പോരെങ്കിൽ, യോഹന്നാൻ സ്പഷ്ടമായി എഴുതിയിട്ടുണ്ട്: ”ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ (യേശു) സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ‘He is the true God and eternal life’ എന്നെഴുതിയിരിക്കുന്നത് യേശുവിനെക്കുറിച്ചല്ല; പിതാവിനെക്കുറിച്ചാണെന്ന് കരുതുന്നവരുണ്ട്. അവരോട് മൂന്നു കാര്യങ്ങൾ പറയാം: ഒന്ന്; പിതാവിൽനിന്ന് വ്യതിരിക്തനല്ല യേശുക്രിസ്തു. യഹോവ തന്നെയാണ് യേശു എന്ന സംജ്ഞാനാമത്തിലും പുത്രൻ എന്ന സ്ഥാനനാമത്തിലും വെളിപ്പെട്ടിരിക്കുന്നത് എന്നറിയാത്തവർക്ക് ബൈബിളിലെ പല വാക്യങ്ങളും മനസ്സിലാകണമെന്നില്ല. രണ്ട്; ആ വാക്യത്തിൽ മൂന്നുപ്രാവശ്യം ‘സത്യദൈവം’ എന്ന പ്രയോഗമണ്ട്. വ്യാകരണ നിയമപ്രകാരം മൂന്നാമത്തെ ‘സത്യദൈവം’ എന്ന പ്രയോഗം യേശുവിനു മാത്രമേ ചേരുകയുള്ളു. ‘അവൻ’ (He) എന്നത് സർവ്വനാമമാണ്. നാമത്തിൻ്റെ ആവർത്തനവിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്താൻ തൊട്ടുമുകളിൽ ആരുടെ പേരാണ് എഴുതിയിരിക്കുന്നത് എന്ന് നോക്കിയാൽ മതി. നേരെ മുകളിൽ എഴുതിയിരിക്കുന്നത് യേശുവെന്ന നാമമാണ്: ‘പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ (യേശു) സത്യദൈവവും നിത്യജീവനും ആകുന്നു’ (Son Jesus Christ. He (Jesus) is the true God and eternal life). മൂന്ന്; ബൈബിളിൽ ഉടനീളം ‘യേശുവിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ’ (യോഹ, 3:15), ‘യേശുവിൻ്റെ രക്തത്താലും മാംസത്താലും നിത്യജീവൻ’ (6:54), ‘യേശു കൊടുക്കുന്ന നിത്യജീവൻ’ (യോഹ, 10:28), ‘പുത്രൻ്റെ നാമത്തിൽ ജീവൻ’ (യോഹ, 20:31) എന്നൊക്കെ എഴുതിയിട്ടുണ്ട്. ഏറ്റവും അധികം പ്രാവശ്യം യേശുവിനോട് ചേർത്താണ് ജീവൻ അഥവാ, നിത്യജീവൻ പറഞ്ഞിരിക്കുന്നത്. (യോഹ, 3:15; 3:16; 3:36; 4:14; 6:27; 6:40; 6:47; 6:68; 10:28; 17:2; 20:31; റോമ, 5:21; 1യോഹ, 1:2; 2:25; 5:13). ജീവദാതാവായ ക്രിസ്തുവിനെ സത്യദൈവം എന്നല്ലാതെ പിന്നെന്തു വിളിക്കും??? സൃഷ്ടികളായ ദൈവങ്ങൾക്കും (മോശെ, ദൂതന്മാർ), വ്യാജദൈവമായ പിശാചിനും ജീവൻ എടുക്കാനല്ലാതെ, നിത്യജീവൻ കൊടുക്കാൻ കഴിയുമോ??? 1യോഹന്നാൻ 5:20-ൽ ”സത്യദൈവത്തെ അറിവാൻ വിവേകംതന്ന ദൈവപുത്രനും, ജീവദാതാവായ സത്യദൈവവും ഒരുവൻതന്നെ” എന്നാണ് യേശുവിൻ്റെ പ്രിയശിഷ്യൻ റിപ്പോർട്ട് ചെയ്യുന്നത്.

Vl. ഇനിയുള്ളത്: യേശു ദൈവം തന്നെയെന്ന് വിശ്വസിക്കുന്ന ത്രിത്വവിശ്വാസമാണ്. ഇവരുടെ വിശ്വാസപ്രകാരം, ദൈവം സമനിത്യരും വ്യതിരിക്തരും സമദൈവത്വവുമുള്ള മൂന്നു വ്യക്തികളാണ്. യേശു നിത്യപുത്രനാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. ക്രൈസ്തവരിൽ മഹാഭൂരിപക്ഷത്തിനും ത്രിത്വവിശ്വാസമാണ്.◼️ ത്രിത്വവിശ്വാസപ്രകാരം പിതാവിനോടു സമത്വമുള്ള മറ്റൊരു വ്യക്തിയാണ് കർത്താവായ യേശുക്രിസ്തു. ബൈബിളിൽ അതിനു യാതൊരു തെളിവും ഇല്ലെങ്കിലും, ഏതോ മിഥ്യാധാരണയിൽ ബഹുഭൂരിപക്ഷം അങ്ങനെ വിശ്വസിക്കുന്നു. നാം ചിന്തിച്ചുവരുന്ന ‘ഏകസത്യദൈവം’ എന്ന പ്രയോഗംതന്നെ വിശകലനം ചെയ്ത് പഠിച്ചാൽത്തന്നെ ത്രിത്വവിശ്വാസം തകർന്നടിയും. ബൈബിളിൽ ഉടനീളം ദൈവം ഏകൻ, ഒരുവൻ എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദമായ ‘എഹാദും’ ഗ്രീക്കുപദമായ ‘ഹെയ്സും’ നാനത്വമുള്ള ഏകത്വമാണെന്നാണ് സമനിത്യവാദികളുടെ കണ്ടെത്തൽ. കൂടാതെ, ഏകജാതൻ എന്നതിൽ ഉപയോഗിച്ചിരിക്കുന്ന ‘യാഖീദ്’ ദൈവത്തെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. യാഖീദ് ദൈവത്തോടു ചേർത്ത് പറഞ്ഞിരുന്നെങ്കിൽ, ദൈവം ഏകവ്യക്തിയാണെന്ന് നിങ്ങൾ വിശ്വസിക്കുമോ??? എന്നാൽ, തെളിവുതരാം. പുതിയനിയമത്തിൽ ഏകജാതനെ കുറിക്കുന്ന മോണോജനിസ് (monogenes) എന്ന പദം, മോണോസ് (monos=only) ജനിസ് (genís=generation) എന്നീ രണ്ടു പദങ്ങൾ ചേർന്നതാണ്. അതായത്, പഴയനിയമത്തിലെ യാഖീദിനു തത്തുല്യമായ പദമാണ് മോണോസ്. ഈ പദം ദൈവത്തെ കുറിക്കാൻ പതിനാല് പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിലൊന്നാണ് യേശു പിതാവിനെ ‘ഏകസത്യദൈവം’ (The only true God) എന്നു വിളിക്കുന്നത്. ഒന്നുകൂടി പറഞ്ഞാൽ, ‘പിതാവ് മാത്രമാണ് സത്യദൈവം’ എന്നാണ് യേശു പ്രസ്താവിക്കുന്നത്. ‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ (1കൊരി, 8:6) എന്നും, ‘എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ’ (എഫെ, 4:6) എന്നുമാണ് പൗലൊസും പറയുന്നത്. ഏകസത്യദൈവം എന്ന പ്രയോഗത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല. കാരണം, അപ്പൊസ്തലന്മാരല്ല; യേശുവാണത് പറയുന്നത്. ഇവിടുത്തെ ചോദ്യം; പിതാവ് മാത്രമാണ് ഏകസത്യദൈവം എങ്കിൽ യേശു ആരാണ്??? യേശു പിതാവിൽനിന്ന് വ്യതിരിക്തനാണെങ്കിൽ, യേശു ദൈവമേയല്ലെന്നാണ് ഈ വാക്യത്തിലൂടെ തെളിയുന്നത്. യേശു സൃഷ്ടിയാണെന്നും യേശുവിൻ്റെ പിതാവാണ് സത്യദൈവമെന്നും മുസ്ലീങ്ങളും യഹോവസാക്ഷികളും പറയുന്നത് ഈ വാക്യത്തിൻ്റെ വെളിച്ചത്തിലാണ്. ദൈവവിരോധികളായ അവർക്ക് അടിക്കാൻ വടികൊടുത്തത് സമനിത്യവാദം അഥവാ, നിത്യരായ മൂന്നു വ്യക്തികളെന്ന ഉപദേശമാണ്. യേശു പിതാവിൽനിന്ന് വ്യത്യസ്തനായ വ്യക്തിയാണെന്ന് പഠിപ്പിക്കുന്ന ത്രിത്വവിശ്വാസം ബൈബിളിനെതിരും യേശുവിൻ്റെ ദൈവത്വം നിഷേധിക്കുന്നതുമാണ്.

യേശു പിതാവിൽ നിന്ന് വ്യത്യസ്തനായ വ്യക്തിയല്ലെങ്കിൽ പിന്നെയാരാണ്? പിതാവ് തന്നെയാണ് യേശു. ഇത് മനുഷ്യരാരും പറയുന്നതല്ല; മഹാദൈവമായ ക്രിസ്തു പറയുന്നതാണ്. ‘ഞാനും പിതാവും ഒന്നാകുന്നു’ (യോഹ, 10:30), ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (14:9) എന്നും ക്രിസ്തു തന്നെ പറയുമ്പോൾ പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് മനസ്സിലാകേണ്ടതല്ല? ഫിലിപ്പോസിൻ്റെ ചോദ്യം; ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം’ (14:8) എന്നാണ്? യേശുവിൻ്റെ മറുപടി; ‘പിതാവിനെ നീ അറിയുന്നില്ലയോ’ എന്നല്ല പ്രത്യുത, ‘നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?’ (14:9) എന്നാണ്. അപ്പോൾ, ഞാനാരാണ്; ഞാൻ തന്നെയാണ് പിതാവ്.

യോഹന്നാൻ 17:3 പ്രകാരം യേശു സത്യദൈവമല്ല; അവൻ്റെ പിതാവാണ് സത്യദൈവം. ഈ വസ്തുത ശരിയാണ്. ഈ സത്യം ഹൃദയപൂർവ്വം അംഗീകരിക്കാതെ യേശുവിൻ്റെ അസ്തിത്വം അറിയാൻ കഴിയില്ല. സർവ്വശക്തനായ ദൈവം തന്നെത്താൻ ഒഴിച്ച് (ശൂന്യമാക്കി) വേഷത്തിൽ മനുഷ്യനായി വെളിപ്പെട്ടതാണ് യേശുക്രിസ്തു. (ഫിലി, 2:6-8). വെളിപ്പെട്ടവൻ ആരായിരുന്നു എന്നു ചോദിച്ചാൽ, ‘അവൻ ദൈവം ആയിരുന്നു’ (യോഹ, 1:1). വെളിപ്പെട്ടവൻ ആരാണ് എന്നു ചോദിച്ചാൽ, ‘അവൻ മനുഷ്യപുത്രൻ ആണു’ (മത്താ, 8:20). യോഹന്നാൻ 1:1-ലെ ‘വചനം’ ക്രിസ്തുവാണെന്ന് 1:14-ൽ പറഞ്ഞിട്ടുണ്ട്. പക്ഷെ, വചനം (യേശു) ‘ദൈവം ആയിരുന്നു’ എന്നു പറയുന്നതെന്താണ്? ദൈവത്തിനു ഭൂതവും (past), ഭാവിയും (future) ഇല്ല; വർത്തമാനം (present) മാത്രമാണുള്ളത്. പിന്നെ, ആയിരുന്നു (was) എന്നു ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് എന്താണ്? യോഹന്നാൻ 1:1-ൻ്റെ വിഷയം: മനുഷ്യനായി മന്നിൽ വെളിപ്പെട്ട് മാനവകുലത്തിൻ്റെ പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗേ കരേറിപ്പോയവൻ ആരായിരുന്നു എന്നതാണ്. “അവൻ ദൈവം ആയിരുന്നു (was); അതേ, മനുഷ്യപുത്രനായി വെളിപ്പെട്ടവൻ സാക്ഷാൽ യഹോവ ആയിരുന്നു.” (യെശ, 40:3; മത്താ, 3:3).

മേൽവിവരിച്ച വസ്തുതയുടെ സ്ഥിരീകരണത്തിനായി ചില വാക്യങ്ങൾകൂടി കാണിക്കാം: ദൈവം ജഡത്തിൽ വെളിപ്പെടുന്നതിനും ഏകദേശം 700 വർഷങ്ങൾക്ക് മുമ്പാണ് യെശയ്യാവ് പുസ്തകം എഴുതുന്നത്. യെശയ്യാവ് മശീഹയെക്കുറിച്ച് പ്രവചിക്കുമ്പോൾ; ”അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും” (9:6) എന്ന് ഭാവികാലത്തിലാണ് പറയുന്നത്. എന്നാൽ, യേശുവിൻ്റെ സ്വർഗ്ഗാരോഹണ ശേഷം അപ്പൊസ്തലന്മാർ അവനെക്കുറിച്ച് എഴുതുന്നത്; ”എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28), ”അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ” (റോമ, 9:5), ”മഹാദൈവവും നമ്മുടെ രക്ഷിതാവുമായ” (തീത്തൊ, 2:12), സത്യദൈവവും നിത്യജീവനും” (1യോഹ, 5:20) എന്നിങ്ങനെ വർത്തമാന കാലത്തിലാണ് എഴുതുന്നത്. യെശയ്യാവ് ഭവിഷ്യകാലത്തിൽ പ്രവചിച്ചതും അപ്പൊസ്തലന്മാർ വർത്തമാനകാലത്തിൽ പറഞ്ഞിരിക്കുന്നതും രക്ഷണ്യവേല പൂർത്തിയാക്കിയ ക്രിസ്തുവിനെ കുറിച്ചാണ്.

യേശുവിൻ്റെ ദൈവത്വം നിഷേധിക്കുന്നവരുടെ പ്രധാന ആരോപണമാണ് യേശു താൻ ദൈവമാണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. ശരിയാണ്; താൻ ദൈവമാണെന്ന് അവകാശപ്പെട്ടില്ല. കാരണം, ജഡത്തിൽ ആയിരുന്ന താൻ ദൈവമല്ലായിരുന്നു. തന്നെത്തന്നെ ശൂന്യമാക്കി പൂർണ്ണ മനുഷ്യനായി മന്നിൽ വെളിപ്പെടുകയായിരുന്നു. എങ്കിലും, ‘പാപം അറിയാത്തവൻ’ അഥവാ, പാപത്തിൻ്റെ ലാഞ്ഛന പോലും ഇല്ലാത്ത പരിശുദ്ധനായിരുന്നു യേശു. താൻ ദൈവപ്രവൃത്തികൾ ചെയ്തിരുന്നത് തന്നിൽ ആവസിച്ച പരിശുദ്ധാത്മാവിലാണ്. ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ (മത്താ, 12:28) എന്നു യേശു പറയുകയുണ്ടായി. ക്രൂശുമരണത്തിൽ ‘പിതാവ് പുത്രനെ കൈവിട്ടു’ (മത്താ, 27:46) എന്നു പറയുന്നതിൻ്റെ അർത്ഥം ‘ദൈവാത്മാവ് യേശുവിനെ വിട്ടുമാറി’ എന്നാണ്. ഗെത്ത്ശെമനയിൽ വെച്ചാണ് പരിശുദ്ധാത്മാവ് യേശുവിനെ വിട്ടുമാറിയത്. യേശുവിൻ്റെ പാപമില്ലാത്ത ശരീരത്തിൽ പരിശുദ്ധാത്മാവ് വസിച്ചാൽ മനുഷ്യരുടെ പാപം വഹിക്കാനും മരിക്കാനും യേശുവിനു കഴിയില്ലായിരുന്നു. ആത്മാവ് തന്നെ വിട്ടുമാറിയതിനാലാണ് മാനവകുലത്തിൻ്റെ പാപമെല്ലാം പേറി പരിക്ഷീണനായി യേശു കവിണ്ണുവീണത്. (മത്താ, 26:36-46). “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). ക്രുശിലേ അതിവ്യഥയിൽ ക്രിസ്തു നിലവിളിച്ചതും മനുഷ്യൻ മാത്രമായതു കൊണ്ടാണ്. ദൂതന്മാർക്കുപോലും മരണമില്ലാതിരിക്കെ, യേശുവിനു മരണം വരിക്കാൻ കഴിഞ്ഞതും താൻ മനഷ്യൻ ആയതുകൊണ്ടാണ്. യേശുവിൻ്റെ മർത്യശരീരത്തിൽ ദൈവത്മാവ് വീണ്ടും സന്നിവേശിച്ചാണ് യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചത്. (റോമ, 8:11). അവൻ മനുഷ്യൻ ആയതുകൊണ്ടാണ് ദൈവം അവനെ ഉയിർത്തെഴുന്നേല്പിച്ചു എന്നു പറഞ്ഞിരിക്കുന്നത്. (പ്രവൃ, 2:24; 2:31; 10:40; 13:30; 13:32; 13:37; 17:31; 10:9; എഫെ, 2:7; കൊലൊ, 2:1). ജഡത്തിൽ വെളിപ്പെട്ടവൻ പുരാതനനായ ദൈവം തന്നെ ആയിരുന്നതുകൊണ്ടാണ് ‘ഞാൻ ഉയിർത്തെഴുന്നേല്ക്കും’ (മത്താ, 26:32; 27:63; മർക്കൊ, 14:28. ഒ.നോ: മത്താ, 17:23; 20:19; 28:6; മർക്കൊ, 8:31; 10:34; 16:6; ലൂക്കൊ, 9:22; 18:33; 24:6; 24:7; യോഹ, 2:22; 20:9; 21:13; 21:14; പ്രവൃ, 10:41; 17:3; റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:4; 15:12; 2തിമൊ, 2:8) എന്നു ഏറ്റവും അധികം പ്രാവശ്യം പറഞ്ഞിരിക്കുന്നത്. “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും.” (യോഹ, 2:19).

യേശു ജഡത്തിൽ വെളിപ്പെട്ടപ്പോൾ താൻ ദൈവമായിരുന്നില്ല; മനുഷ്യൻ മാത്രം ആയതുകൊണ്ടാണ് തൻ്റെ ഐഹീക ജീവകാലത്തൊരിക്കലും താൻ ദൈവമാണെന്ന് അവകാശപ്പെടാതിരുന്നത്. എങ്കിലും, ജഡത്തിൽ വെളിപ്പെട്ടിരിക്കുന്ന താൻ ആരാണെന്നും, യഥാർത്ഥത്തിൽ തൻ്റെ അസ്തിത്വം എന്താണെന്നും മൂന്നു കാലങ്ങളിലും (ഭൂതഭവിഷ്യവർത്തമാനം) താൻ വ്യക്തമാക്കിയിട്ടുണ്ട്. വർത്തമാനം: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ‘ഞാനാകുന്നവന്‍ ഞാന്‍തന്നെ’ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (സ.വേ.പു.CL, യോഹ, 8:24). ‘ഞാനാകുന്നവൻ’ സർവ്വശക്തനായ യഹോവ തന്നെയാണെന്ന് മോശെയോടുള്ള ബന്ധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (പുറ, 3:13-15). ഭവിഷ്യകാലം: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും.” (സ.വേ.പു.CL, യോഹ, 8:28). ഭൂതകാലം: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ”ഞാൻ ആകുന്നു.” (മ.ബൈ.MSV, യോഹ, 8:58). ഇവിടെയും അബ്രാഹാമിനു മുമ്പേയുള്ള ‘ഞാനാകുന്നൻ’ എന്ന അതേ ദൈവമാണ് താനെന്നാണ് യേശു അവകാശപ്പെട്ടത്. “അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു.” (യോഹ, 8:59).

യേശു നിത്യപുത്രനാണെന്ന മൂഢവിശ്വാസമാണ് അവതാരമെന്ന ദുരുപദേശത്തിനു കാരണം. ഏകസത്യദൈവത്തിൻ്റെ വെളിപ്പാടാണ് മനുഷ്യപുത്രനെന്ന് ബൈബിൾ പഠിപ്പിക്കുമ്പോൾ, സ്വർഗ്ഗത്തിൽ ദൈവത്തോടു കൂടെയുണ്ടായിരുന്ന നിത്യപുത്രനാണ് ഭൂമിയിൽ അവതരിച്ച മനുഷ്യപുത്രനെന്ന് ത്രിത്വം പഠിപ്പിക്കുന്നു. തെറ്റുപറ്റിയത് ത്രിത്വോപദേശത്തിനോ ബൈബിളിനോ??? ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (1തിമൊ, 3:15-16) എന്നു സ്ഫടികസ്ഫുടം പരിശുദ്ധാത്മാവ് പ്രസ്താവിക്കേ, അല്ല, ദൈവപുത്രൻ്റെ അവതാരമാണെന്ന് ത്രിത്വകുതുകികൾ അലമുറയിടുന്നു. ആർക്കാണ് തെറ്റുപറ്റിയത്; ത്രിത്വപണ്ഡിതന്മാർക്കോ പരിശുദ്ധാത്മാവിനോ??? അവതാരം (incarnation) എന്നൊരു പദം ബൈബിളിൽ ഒരിടത്തുമില്ല. പ്രത്യുത, വെളിപ്പാട് അഥവാ, പ്രത്യക്ഷത (manifest) എന്ന പദമാണ് ബൈബിളിൽ ആവർത്തിച്ചുള്ളത്. (യോഹ, 1:31; 1തിമൊ, 3:15-16; 2തിമൊ, 1:10; 1പത്രൊ, 1:20; 1യോഹ, 1:2-1:2; 3:5; 3:8). പിതാവിൻ്റെ നാമം വെളിപ്പെടുത്തി (യോഹ, 17:6), ദൈവനീതി വെളിപ്പെട്ടുവന്നിരിക്കുന്നു (റോമ, 3:21) എന്നു പറയുന്നതും, ക്രിസ്തുവിൻ്റെ പ്രത്യക്ഷതയോടുള്ള ബന്ധത്തിലാണ്. ”എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” (റോമ, 10:20) എന്നു യെശയ്യാവ് ധൈര്യത്തോടെ പറയുന്നത് ആരെക്കുറിച്ചാണ്??? യഹോവയെക്കുറിച്ചാണ്. (65:1). അപ്പോൾ, ജഡത്തിൽ വെളിപ്പെട്ടതാരാണ്? യഹോവയെന്ന അതിപരിശുദ്ധ നാമമുള്ളവൻ അഥവാ, ഏകസത്യദൈവമാണ് യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മണ്ണിൽ വെളിപ്പെട്ടത്. (യോഹ, 12:38:41). പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ഒരു സാദൃശ്യം കൂടി കാണിക്കാം: മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവന്ന യിസ്രായേല്യരോടൊപ്പം അഗ്നിസ്തംഭമായും മേഘസ്തംഭമായും നാല്പതോളം വർഷം വസിച്ചവൻ ആരാണോ; അവൻ തന്നെയാണ് കന്യകയായ മറിയയുടെ ഉദരത്തിലൂടെ മനുഷ്യനായി വെളിപ്പെട്ട് ഏകദേശം നാല്പത് വർഷം (ബി.സി. 6–എ.ഡി. 33) ഭൂമിയിൽ വസിച്ച് മനുഷ്യർക്ക് പാപപരിഹാരം വരുത്തിയത്. (എബ്രാ, 2:14-15). മനുഷ്യനായിട്ടും യഹോവ പഴയനിയമത്തിൽ വെളിപ്പെട്ടിട്ടുണ്ട്: മമ്രേയുടെ തോപ്പിൽവെച്ചു അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ രണ്ടുപേർ ദൂതന്മാരും, ഒരാൾ യഹോവയും ആയിരുന്നു. (18:1, 13, 17, 20, 22, 26, 26, 33). അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലും ഒരുക്കുന്നതുവരെ (ഏകദേശം 2-3 നാഴിക) കാത്തിരിക്കുകയും, ഭക്ഷിക്കുകയും ചെയ്തശേഷം (18:5-8), യഹോവ അബ്രാഹാമിൻ്റെ അടുക്കൽ നില്ക്കുകയും, രണ്ടു ദൂതന്മാർ സോദോമിലേക്ക് പോകുകയും ചെയ്തു. (18:22; 19:1). യഹോവ അബ്രാഹാമുമായി പിന്നെയും ഒരു ദീർഘസംഭാഷണം നടത്തിയശേഷമാണ് ആവിടെനിന്നു പോയത്. (18:33). യേശുവിന് അവതാരവും പ്രത്യക്ഷതയും ഉണ്ടെന്ന് കരുതുന്നവരുണ്ട്. അതിനെന്താണ് ബൈബിളിൽ തെളിവ്. സത്യദൈവത്തിന് പ്രത്യക്ഷതകൾ അഥവാ, വെളിപ്പാടുകൾ മാത്രമേയുള്ളൂ; അവതാരമില്ല. അല്ലെങ്കിൽ, അതിൻ്റെ ആവശ്യമില്ല. ലോകത്തിലെ മിഥ്യാമൂർത്തികളാണ് അവതരിച്ചു എന്നു പറയുന്നത്.

ദൈവത്തിനൊരു നിത്യപുത്രൻ ഉണ്ടെങ്കിൽ തൻ്റെ സ്വന്തജനമായ യെഹൂദന്മാർ അതറിയാഞ്ഞതെന്താ? യഹോവയുടെ സ്നേഹിതനെന്നു പേർപെട്ട അബ്രാഹാമിനോടും, ‘ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യൻ’ എന്നു ദൈവം സാക്ഷ്യം പറഞ്ഞ മോശെയോടും, തൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടും, ദൈവം രണ്ടുപ്രാവശ്യം പ്രത്യക്ഷനാകുകയും ജ്ഞാനികളിൽ ജ്ഞാനിയാക്കുകയും ചെയ്ത ശലോമോനോടും, ദൈവത്തിൻ്റെ പ്രത്യക്ഷതകൾ സ്വന്തകണ്ണാൽ ദർശിച്ച പ്രവാചകന്മാരായ മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ തുടങ്ങിയ പ്രവാചകന്മാരോടും, ദൈവം പല മുഖാന്തരങ്ങളിലൂടെയും സംസാരിച്ച മറ്റു പ്രവാചകന്മാരോടും ദൈവം തൻ്റെ നിത്യപുത്രനെക്കുറിച്ച് പറയാതിരുന്നതെന്താ?? യിസ്രായേലിനെ ദൈവം സ്നേഹിച്ചിരുന്നില്ലേ? യഹോവ സ്വന്തജനത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നു സങ്കീർത്തനക്കാരൻ പറയുന്നുണ്ട്: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (137:5-6). എന്തൊരു സ്നേഹമാണിത്. എന്നിട്ടും ദൈവത്തിൻ്റെ നിത്യപുത്രനെക്കുറിച്ച് അവരോടു പറഞ്ഞില്ലെങ്കിൽ, ദൈവത്തിന് അവരോടുള്ള സ്നേഹം വ്യാജമായിരുന്നോ? അബ്രാഹാം മുതൽ മലാഖിവരെ 1600 വർഷം യിസ്രായേൽ ജനത്തോട് നേരിട്ട് സമ്പർക്കം പുലർത്തിയവനും, നാല്പത് വർഷം യിസ്രായേലിൻ്റെ കൂടെ നടന്നവനുമായ ദൈവത്തിൻ്റെ നിത്യപുത്രനെക്കുറിച്ച് സ്വന്തജനം അറിഞ്ഞില്ലെങ്കിൽ അങ്ങനെയൊരു നിത്യപുത്രൻ ഇല്ലെന്നല്ലേ അർത്ഥം???

യേശു നിത്യപുത്രനാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാവിശ്വാസപ്രമാണവും ത്രിത്വദൈവശാസ്ത്രവുമാണ്. ബൈബിളിലെ ദൈവം ഏകനാണ്; ത്രിത്വമല്ല. ദൈവം ഏകനാണെന്ന് 125-ലേറെ പ്രാവശ്യം ഏഴുതിവെച്ചിട്ടുണ്ട്. ബൈബിളിലില്ലാത്ത അവതാരമെന്ന ഉപദേശം ത്രിത്വക്കാർ കൊണ്ടുവന്നതുതന്നെ ദൈവത്തിനൊരു നിത്യപുത്രനെ ഉണ്ടാക്കിക്കൊടുക്കാനാണ്. നിത്യപുത്രനില്ലെങ്കിൽ ത്രിത്വം നിലനില്ക്കില്ല. തൻ്റേത് അവതാരല്ല; വെളിപ്പാടാണെന്ന് ഐഹിക ജീവകാലത്ത് യേശുതന്നെ പറഞ്ഞിട്ടുണ്ട്: “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും താൻ സ്വർഗ്ഗത്തിൽ ഇരിക്കുന്നുവെന്നാണ് ക്രിസ്തു പറഞ്ഞത്. സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേപോലെ ആയിരിക്കാൻ അവതാരത്തിനു കഴിയില്ല. ബൈബിളിൽ ഒരിടത്തും പുത്രൻ നിത്യനാണെന്ന് പറഞ്ഞിട്ടില്ല. ക്രിസ്തു പുരാതനനായവനും (മീഖാ, 5:2), എന്നേക്കും ഇരിക്കുന്നവനും (യോഹ, 12:34) എന്നു പറഞ്ഞിരിക്കുന്നത്, ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള യേശു എന്ന നാമത്തിലും പുത്രൻ എന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ട അഭിഷിക്തൻ (ക്രിസ്തു) യഹോവതന്നെ ആയതുകൊണ്ടാണ്. ബൈബിളിൽ നിത്യാത്മാവെന്നല്ലാതെ (എബ്രാ, 9:14), നിത്യപിതാവെന്നു പിതാവിനെ കുറിക്കുവാനോ, നിത്യപുത്രനെന്നു പുത്രനെ കുറിക്കുവാനോ ഒരു പ്രയോഗമില്ല. ‘നിത്യപിതാവു’ എന്നു വിളിച്ചിരിക്കുന്നത് പുത്രനെയാണ്. (യെശ, 9:6). പുത്രനായി വെളിപ്പെട്ടവൻ തന്നെയാണ് സൃഷ്ടിതാവും രക്ഷിതാവുമായ പിതാവെന്ന് എബ്രായലേഖകനും പറയുന്നു. (2:14-15).

പുത്രൻ നിത്യനാണോന്ന് ചോദിച്ചാൽ; യേശു നിത്യനാണെന്നാണ് ത്രിത്വക്കാരുടെ മറുപടി. പുത്രൻ എന്നുള്ളത്, മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവം എടുത്ത ഒരു പദവി മാത്രമാണ്. ആദ്യജാതൻ, ഏകജാതൻ, പുത്രൻ, മുന്തിരിവള്ളി, വചനം, വഴി തുടങ്ങിയ അനേകം സ്ഥാനനാമങ്ങളിൽ ഒന്നുമാത്രമാണ് പുത്രൻ. പുത്രനെപ്പോലെ ഏകജാതൻ എന്ന സ്ഥാനപ്പേർ നിത്യമാണെന്നു പറഞ്ഞാൽ അഥവാ, ‘നിത്യഏകജാതൻ’ എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? ഏകജാതൻ മനുഷ്യരുടെ പാപം വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചതുകൊണ്ടാണ് ആദ്യജാതനായതും, അവനിലൂടെ രക്ഷപ്രാപിക്കുന്നവർ അനന്തരജാതന്മാർ ആയതും. ഏകജാതൻ ഏകജാതനായിത്തന്നെ ഇരുന്നാൽ മനുഷ്യരുടെ രക്ഷ എങ്ങനെ സാദ്ധ്യമാകും??? അതുപോലെ ജഡത്തിൽവന്ന ദൈവത്തിൻ്റെ സ്ഥാനനാമങ്ങളിൽ ‘നിത്യപിതാവു’ എന്ന പദവിയൊഴികെ മറ്റൊന്നും നിത്യമല്ല. യെശയ്യാവ് 9:6-ൽ യേശുവിനെ നിത്യപിതാവെന്ന് വിളിച്ചിരിക്കുന്നത്, അവൻ സർവ്വത്തിൻ്റെയും സൃഷ്ടാവും നിത്യദൈവവുമായ യഹോവ ആയതുകൊണ്ടാണ്. എബ്രായർ 1:8-ൽ പിതാവ് പുത്രനോട് പറയുന്നത്; ‘ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു’, എന്നു പറഞ്ഞിരിക്കയാൽ; പുത്രൻ നിത്യനാണെന്നു കരുതുന്നവരുണ്ട്. അവിടെ പിതാവിൽനിന്ന് വ്യതിരിക്തനായ ഒരു പുത്രനെക്കുറിച്ചല്ല പറയുന്നത്; പുത്രനായി മന്നിൽ വെളിപ്പെട്ടവൻ നിത്യരാജാവായ യഹോവ തന്നെയാണെന്നാണ് പറയുന്നത്. (സങ്കീ, 5:2; 10:16; 24:8; 24:19; 29:10; 44:4). ‘യഹോവ എന്നെന്നേക്കും രാജാവാകുന്നു’ (സങ്കീ, 10:16) എന്നു പഴയനിയമത്തിൽ ആവർത്തിച്ചു പറഞ്ഞുവെച്ചിട്ട് യഹോവയല്ല; പുത്രനാണ് രാജാവാകുന്നതെന്ന് പുതിയനിയമത്തിൽ പറഞ്ഞാൽ ശരിയാകുമോ? പഴയനിയമവും പുതിയനിയമവും തമ്മിൽ ഛിദ്രിച്ചുപോകില്ലേ? ക്രിസ്തുവിൻ്റെ ജനനത്തിങ്കൽ ദൂതൻ പറയുന്നത്; ‘അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും’ (ലൂക്കൊ, 1:33) എന്നാണ്. യേശു ആരാണെന്നു തിരിച്ചറിഞ്ഞ നഥനയേൽ ഏറ്റുപറയുന്നത്; റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു’ (യോഹ, 1:49). സ്വർഗ്ഗത്തിൽ ആകെയൊരു സിംഹാസനമേയുള്ളു. പിതാവിൽനിന്നു വ്യതിരിക്തനാണ് പുത്രനെങ്കിൽ, പുത്രനെ സിംഹാനത്തിൽ ഇരുത്തിയിട്ട് പിതാവ് എവിടെയിരിക്കും; താഴെയിരിക്കുമോ??? എബ്രായരിലെ അടുത്തവാക്യം; “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (1:10). ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ച (ഉല്പ, 1:1) യഹോവയാണ് പുത്രനെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? പുത്രനെന്ന അഭിധാനത്തിൽ വെളിപ്പെട്ടതാരാണോ അവൻ അനന്യനും എന്നേക്കും ഇരിക്കുന്നവനുമാണ്. (എബ്രാ, 1:12). “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8).

വെളിപ്പാടിൽ യോഹന്നാൻ കണ്ടത് മനുഷ്യപുത്രനെയല്ല; മനുഷ്യപുത്രനോടു സദൃശനായവനെയാണ്. മനുഷ്യപുത്രൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യനായ യോഹന്നാൻ, മനുഷ്യപുത്രനെ കണ്ടാൽ വെട്ടിയിട്ട വാഴപോലെ അവൻ്റെ കാല്ക്കൽ വീഴുമോ? പഴയനിയമത്തിലും യഹോവയുടെ പ്രത്യക്ഷത കണ്ടവരുടെ അനുഭവമെല്ലാം ഇതുതന്നെ ആയിരുന്നു. വെളിപ്പാടിൽ ‘ഞാൻ ആദ്യനും അന്ത്യനും’ (1:17; 2:8), ‘ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു’ (21:6; 22:13) എന്നൊക്കെ പറയുന്നത് ഏകസത്യദൈവമായ യഹോവ അഥവാ, യേശുക്രിസ്തുവാണ്.

ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിപുത്രനുമല്ല; നിത്യപുത്രനുമല്ല. പുത്രനെന്നത് പദവിനാമം അഥവാ, സ്ഥാനനാമം (title) മാത്രമാണ്. ഇതു ഗ്രഹിക്കാൻ ബൈബിൾ വാരിവലിച്ചു വിഴുങ്ങുകയൊന്നും വേണ്ട; ഒറ്റക്കാര്യം മനസ്സിലാക്കിയാൽ മതി. ബൈബിളിൽ ക്രിസ്തു എട്ടുപേരുടെ പുത്രനാണ്. പുതിയനിയമത്തിൽ ആറു പേരുടേയും (ദൈവപുത്രൻ, മനുഷ്യപുത്രൻ, ദാവീദുപുത്രൻ, മറിയയുടെ പുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, യേസേഫിൻ്റെ പുത്രൻ), പഴയനിയമത്തിൽ രണ്ടുപേരുടേയും (യിസ്ഹാക്കിൻ്റെയും, യാക്കോബിൻ്റെയും) പുത്രനാണ്. എട്ടുപേരുംകൂടി ക്രിസ്തുവിനെ സൃഷ്ടിച്ചവെന്നു പറഞ്ഞാൽ എങ്ങനെയുണ്ടാകും? ശരിയായിരിക്കുമോ??? ഒരിക്കലുമില്ല. ഇനി, ഈ എട്ടുപേരിൽ ദൈവമൊഴികെ എല്ലാവരും നശ്വരരായിരിക്കേ, ക്രിസ്തുവെങ്ങനെ അനശ്വരപുത്രനാകും??? തന്മൂലം, പുത്രൻ സൃഷ്ടിപുത്രനുമല്ല നിത്യപുത്രനുല്ലെന്നു പകൽപോലെ വ്യക്തം. യഹോവയായ ദൈവം മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് അവനെ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും വിളിക്കുന്നത്. മറിയയുടെ ഗർഭപാത്രത്തിലൂടെ ലോകത്തിലേക്കു വന്നതുകൊണ്ടാണ് മറിയയുടെ പുത്രനായത്. വളർത്തച്ഛനായതുകൊണ്ടാണ് യോസേഫിൻ്റെ പുത്രനായത്. അബ്രാഹാമിനോടുള്ള വാഗ്ദത്തം ക്രിസ്തുവിൽ നിവൃത്തിയായതുകൊണ്ടാണ് അബ്രാഹാമിൻ്റെ പുത്രനായത്. ജഡം സംബന്ധിച്ചു യിസ്ഹാക്ക്, യാക്കോബ്, ദാവീദ് എന്നീ ദൈവഭക്തന്മാരുടെ സന്തതിപരമ്പരയിൽ നിന്നു ജനിച്ചതുകൊണ്ടാണ് അവരുടെ സന്തതി എന്നു പേർപെട്ടത്. മഹാദൈവമായ യേശുക്രിസ്തുവിനെ സൃഷ്ടിപുത്രനാണെന്ന് പറയുന്നത് എത്ര ദുഷിച്ച ഉപദേശമാണോ, അതിനേക്കാൾ ദുഷിച്ച ഉപദേശമാണ് ഏകദൈവമായ യേശുവിനെ (യഹോവ) ബഹുദൈവമാക്കുന്ന ത്രിത്വോപദേശം.

Vll. അവസാനമായി: ‘യേശുക്രിസ്തു മാത്രമാണ് ദൈവം’ എന്നു വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷം കൂടിയുണ്ട്. ഇവരുടെ വിശ്വാസം എന്താണെന്നു ചോദിച്ചാൽ; പഴയനിയമത്തിൽ ‘യഹോവ’ എന്ന അതിപരിശുദ്ധ നാമത്തിൽ വെളിപ്പെട്ടവൻ തന്നെയാണ്, പുതിയനിയമത്തിൽ ‘യേശു’ എന്ന സംജ്ഞാനാമത്തിലും, ‘പുത്രൻ, വചനം’ തുടങ്ങിയ അനേകം സ്ഥാനനാമങ്ങളിലും വെളിപ്പെട്ടിരിക്കുന്നത്. ക്രൈസ്തവഗോളത്തിൽ വളരെ ചുരുക്കം വിശ്വാസികൾക്കു മാത്രമേ ഈ തിരിച്ചറിവുള്ളൂ. ഇതാണ് ദൈവത്തോടും ദൈവവചനത്തോടും നീതിപുലർത്തുന്ന വിശ്വാസം. അഥവാ, അപ്പനെയറിഞ്ഞ മക്കളുടെ വിശ്വാസം. “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). ഇന്നലെയുമിന്നുമെന്നേക്കും വീണ്ടുംജനിച്ചവരുടെ അപ്പൻ യേശുക്രിസ്തു എന്ന ഏകൻ മാത്രമാണ്.◼️ ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് ഗ്രഹിക്കാൻ മനസ്സുവെച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ ക്രൈസ്തവഗോളത്തിൽ. മുൻവിധികളെല്ലാം മാറ്റിവെച്ചിട്ടു താഴെപ്പറയുന്നത് ശ്രദ്ധിക്കുക:

യോസേഫ് മറിയയെ ഗൂഢമായി ഉപേക്ഷിക്കുവാൻ ഭാവിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി പറഞ്ഞത്; “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ‘അവൻ തൻ്റെ ജനത്തെ’ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും. യിസ്രായേൽ ആരുടെ ജനമാണ്? യഹോവുടെ ജനം. (പുറ, 11:29; സംഖ്യാ, 16:41; ആവ, 27:9; 2ശമൂ, 6:29; 2രാജാ, 9:6; 11:17). അപ്പോൾ, പാപങ്ങളിൽനിന്നു രക്ഷിക്കുന്ന ‘അവൻ’ ആരാണ്? യിസ്രായേലിൻ്റെ ദൈവമായ യഹോവ.

സ്നാപകൻ്റെ ജനനത്തെക്കുറിച്ചു ദൂതൻ സെഖര്യാവിനോടു പറയുമ്പോൾ; “അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” (ലൂക്കൊ, 1:16-17). ഇവിടെപ്പറയുന്ന രണ്ടു കർത്താവും യഹോവ തന്നെയല്ലേ? ‘കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി നടക്കും’ ആര്? യോഹന്നാൻ. ആരുടെ മുമ്പാകെ? യഹോവയുടെ. യോഹന്നാൻ ആരുടെ മുമ്പേയാണ് നടന്നത്? യേശുവിൻ്റെ. അപ്പോൾ, ജഡത്തിൽ വന്നതാരാണ്? യഹോവ.

യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു: ‘യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും” (ലൂക്കോസ് 1:67-68). യിസ്രായേലിന്റെ ദൈവമായ കർത്താവ്=യഹോവ അനുഗ്രഹിക്കപ്പെട്ടവൻ. അടുത്തത്; അവൻ്റെ പുത്രൻ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണോ? അല്ല. ‘അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.’ ഇവിടെപ്പറയുന്ന ‘അവൻ’ ആരാണ്? യിസ്രായേലിൻ്റെ ദൈവമായ യഹോവ. അപ്പോൾ, ആരാണ് ജഡത്തിൽവന്ന അവൻ? യിസ്രായേലിൻ്റെ ദൈവമായ യഹോവ.

“നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” (ലൂക്കോ, 1:76-77). യോഹന്നാനെക്കുറിച്ചാണ് പ്രവചനം. ഇവിടെപ്പറയുന്ന അത്യുന്നതനും കർത്താവും ദൈവവും ഒരാളാണ്. യോഹന്നാൻ ആരുടെ പ്രവാചകനെന്നാണ് വിളിക്കപ്പെടുന്നത്? അത്യുന്നതൻ്റെ. താൻ ആരെക്കുറിച്ചാണ് പ്രവചിച്ചത്? തൻ്റെ പിന്നാലെ വരുന്ന ബലവാനെക്കുറിച്ച്. (മത്താ, 3:11; മർക്കൊ, 1:7). യോഹന്നാൻ്റെ പിന്നാലെവന്ന ബലവാൻ ആരാണ്? യേശുക്രിസ്തു. അപ്പോൾ, അത്യുന്നതനായ ദൈവമാണ് യേശുക്രിസ്തു. ‘രക്ഷാപരിജ്ഞാനം കൊടുപ്പാനായി നീ (യോഹന്നാൻ) അവന്നു മുമ്പായി നടക്കും.’ ആരാണ് അവൻ? അത്യുന്നതനും കർത്താവും ദൈവവുമായവൻ. സ്നാപകൻ ആരുടെ മുമ്പേയാണ് നടന്നത്? യേശുക്രിസ്തുവിൻ്റെ. അപ്പോൾ യേശുവാരാണ്? അത്യുന്നതനായ ദൈവം. മറിയയോടു ദൂതൻ പറയുമ്പോൾ; ‘അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും’ (ലൂക്കൊ, 1:32) എന്നു പറയുന്നുണ്ട്. അത്യുന്നതനായ ദൈവം തന്നെയാണ് ‘പുത്രൻ’ എന്ന സ്ഥാനനാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. അതുകൊണ്ടാണ്, അത്യുന്നതനെന്നും, അത്യുന്നതൻ്റെ പുത്രനെന്നും; ദൈവമെന്നും, ദൈവത്തിൻ്റെ പുത്രനെന്നും യേശുവിനെ മാറിമാറി പറഞ്ഞിരിക്കുന്നത്.

പഴയനിയമത്തിൽ യഹോവ പറയുന്നത്; “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നു മാത്രമല്ല; താൻ ഒരുത്തനെയും അറിയുന്നുമില്ല. ത്രിത്വം പഠിപ്പിക്കുന്നത്; ‘സമനിത്യരായ മൂന്നു വ്യക്തികൾ’ എന്നാണ്. യഹോവയ്ക്ക് അറിയാത്ത മറ്റു രണ്ടു വ്യക്തികളെ ആരാണ് കണ്ടെത്തിയത്??? യഹോവയേക്കാൾ കേമന്മാരാണോ ത്രിത്വപണ്ഡിതന്മാർ? യഹോവയ്ക്ക് തുല്യനായും സദൃശനായും ആരുമില്ലെന്നും പറയുന്നു: “ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25; 46:5). അപ്പോൾ തുല്യായ മൂന്നു വ്യക്തികൾ ആരൊക്കെയാണ്??? സാത്താൻ്റെ പണിയാണോ ത്രിത്വക്കാർക്കുള്ളത്???

പഴയനിയമത്തിൽ ‘യഹോവ’ എന്ന അതിപരിശുദ്ധ നാമത്തിൽ യിസ്രായേൽ ജനത്തിനു വെളിപ്പെട്ടവൻ തന്നെയാണ് പുതിയനിയമത്തിൽ ‘യേശു’ എന്ന നാമത്തിലും, ക്രിസ്തു, വചനം, പുത്രൻ, ഏകജാതൻ, ആദ്യജാതൻ തുടങ്ങിയ അനേകം സ്ഥാനമങ്ങളിലും വെളിപ്പെട്ടത്. ചില തെളിവുകൾ താഴെ ചേർക്കുന്നു:

1. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. (ഉല്പ, 1:1). ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത് യഹോവയാണ്. എന്നാൽ, സങ്കീർത്തനക്കാരൻ ആ സംഭവം എഴുതുമ്പോൾ ഭൂതകാലത്തിലേക്ക് നോക്കിക്കൊണ്ട്; “പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു” (സങ്കീ, 102:25) എന്നെഴുതിയിരിക്കുന്നു. അർത്ഥാൽ, ഉല്പത്തി 1:1 ആവർത്തിക്കുകയാണ് സങ്കീർത്തകൻ. എന്നാൽ, എബ്രായ ലേഖകൻ സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവാണ് ആദിയിൽ സൃഷ്ടി നടത്തിയതെന്നാണ് എഴുതുന്നത്: “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). തുടർന്നും ആദിയിലെ സൃഷ്ടി വിവരത്തെക്കുറിച്ച് പഴയനിയമം പറയുന്നുണ്ട്. (ഉല്പ, 2:4; സങ്കീ, 104:24; 148:5; യെശ, 40:26; 40:28; 42:5; 45:7; 45:8; 45:12; 45:18; യിരെ, 10:12). ഒരിടത്തും യഹോവയ്ക്കൊരു പങ്കാളി ഉള്ളതായിട്ട് പറയുന്നില്ല. പുതിയാകാശവും പുതിയഭൂമിയും സൃഷ്ടിക്കുന്നതും യഹോവയാണ്: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർ‍ക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശ, 65:17). രണ്ടു സൃഷ്ടികൾക്കും ഇടയിൽ ഇല്ലാത്തൊരു നിത്യപുത്രൻ എങ്ങനെവന്നു? യഹോവ തന്നെയാണ് എബ്രായലേഖകൻ പറയുന്ന കർത്താവ്.

2. യാക്കോബ് ബേർ-ശേബയിൽ നിന്നു ഹാരാനിലേക്കുള്ള യാത്രയിൽ ഒരു സ്ഥലത്തു എത്തിയപ്പോൾ കല്ലു തലയണയായി വെച്ചു കിടന്നുറങ്ങുമ്പോൾ; “ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. (ഉല്പ, 28:12,13). യേശു നഥനയലിനോടു: “ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: “സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും.” (യോഹ, 1:51). പഴയനിയമത്തിൽ ദൂതന്മാർ കയറുന്ന ഗോവേണിയുടെ മുകളിൽ യഹോവയാണ് നില്ക്കുന്നത്. പുതിയനിയമത്തിൽ അത് മനുഷ്യപുത്രനായതെങ്ങനെ? അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമാണ് മനുഷ്യപുത്രനായി മണ്ണിൽ വെളിപ്പെട്ടത്.

3. മിസ്രയീമ്യ ദാസ്യത്തിൽനിന്ന് യിസ്രായേലിനെ വീണ്ടെടുക്കുന്നതിനോടുള്ള ബന്ധത്തിൽ തൻ്റെ നാമമെന്താണെന്നു ചോദിക്കുന്ന മോശെയോട് ദൈവം പറയുന്നത്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. (പുറ, 3:14). ഞാനാകുന്നവൻ എന്നാൽ യഹോവ എന്നാണ്. രണ്ടു പദങ്ങളുടേയും ധാത്വാർത്ഥവും ഒന്നാണ്. (പുറ, 3:15). പുതിയനിയമത്തിൽ യേശു ഇത് പലയാവർത്തി പറഞ്ഞിട്ടുണ്ട്. സത്യവേദപുസ്തകത്തിൽ പരിഭാഷ കൃത്യമല്ല; മറ്റൊരു തർജ്ജമ ചേർക്കുന്നു: “ഞാനാകുന്നവന്‍ ഞാന്‍ തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24; 8:28; 8:58; 18:5-6). ഇവിടെ, യഹോവയുടെ പുത്രനാണെന്നല്ല യേശു പറഞ്ഞത്, ഞാനാകുന്നവൻ എന്ന അതേ യഹോവയാണെന്നാണ്.

4. മോശെ പറയുന്നതു കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഉയിർത്തെഴുന്നേറ്റ യേശു പറയുന്നതാകട്ടെ: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്താ, 28:18). സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും അധികാരിയായ യഹോവയ്ക്ക് എന്തുപറ്റി??? അപ്പൂപ്പന് വയസ്സാകുമ്പോൾ അപ്പനും, അപ്പനു പ്രായമാകുമ്പോൾ മകനും അധികാരം കിട്ടുന്നതു പോലെയാണോ യേശുവിന് അധികാരം ലഭിച്ചത്. ഒരേയൊരു ദൈവമേയുള്ളുവെന്ന് തിരിച്ചറിയാത്തതെന്തേ?

5. മോശെ പിന്നെയും പറയുന്നു: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു;” (ആവ, 14:1). എബ്രായലേഖകൻ പറയുന്നു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി” (എബ്രാ, 2:14). സൃഷ്ടിതാവായ പിതാവിനല്ലേ സൃഷ്ടികളായ മനുഷ്യരെ ‘മക്കൾ’ എന്നു വിളിക്കാൻ കഴിയൂ? ആ പിതാവ് യഹോവയാണന്നല്ലേ മോശെ പറയുന്നത്? അതേ പിതാവുതന്നേ ജഡരക്തങ്ങൾ അഥവാ, ഭൗതിക ശരീരമുള്ളവനായി വന്നുവെന്നല്ലേ എബ്രായലേഖകനും പറയുന്നത്? അപ്പോൾ, അതേ യഹോവ തന്നെയാണ് ജഡരക്തങ്ങളോടുകൂടി നമ്മുടെ ഇടയിൽ പാർത്തതെന്ന് വ്യക്തല്ലേ. (യോഹ, 1:14).

6. ഭക്തനായ ഇയ്യോബിൻ്റെ ഒരു പ്രവചനമുണ്ട്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25). ‘വീണ്ടെടുപ്പുകാരൻ സൈന്യങ്ങളുടെ യഹോവയാണ്.’ (സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 47:4). വീണ്ടെടുപ്പുകാരൻ പൊടിമേൽ അഥവാ, ഭൂമിയിൽ (upon the earth) വന്നു നിൽക്കുമെന്നാണ്. പ്രവചനം നിവൃത്തിയായില്ലേ? വന്നതാരാണ്? കർത്താവായ യേശുക്രിസ്തു: വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. (യോഹ, 1:14). മാത്രമോ, ക്രിസ്തു ‘സ്വന്തരക്തത്താൽ എന്നേക്കുമുള്ളോരു വീണ്ടെടുപ്പും സാധിപ്പിച്ചു’ (എബ്രാ, 9:12).

7. യെശയ്യാവ് പ്രവചിക്കുന്നു: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.”(യെശ, 43:10;43:12; 44:8). എന്നാൽ, ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരോടു പറയുന്നു: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). പഴയനിയമത്തിൽ യെഹൂദന്മാർ യഹോവയുടെ സാക്ഷികളായിരുന്നു. പുതിയനിയമത്തിൽ അതേ യെഹൂദാശിഷ്യന്മാർ എങ്ങനെയാണ് പുത്രൻ്റെ സാക്ഷികളാകുന്നത്? യഹോവയുടെ കാലംകഴിഞ്ഞുവോ??? യെഹൂദാ രാജാക്കന്മാരെപ്പോലെ അപ്പൻ്റെ കാലം കഴിഞ്ഞപ്പോൾ മകൻ അധികാരമേറ്റതാണോ??? അതോ, യഹോവയ്ക്ക് വയസ്സായപ്പോൾ യേശുവിനു അധികാരം ഒഴിഞ്ഞുകൊടുത്തോ??? ത്രിത്വവിശ്വാസം ബൈബിളിനു വിരുദ്ധമാണെന്ന് ഗ്രഹിക്കാത്തതെന്തേ? യഹോവ തന്നെയാണ് ജഡത്തിൽവന്ന് പാപപരിഹാരം വരുത്തിയശേഷം ഉയിർത്തെഴുന്നേറ്റ ക്രിസ്തു. ആ ദൈവംതന്നെ ഈ ദൈവം; “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.”

8. യെശയ്യാപ്രവചനം: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; ……. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.” (യെശ, 6:1-3). യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെ മാത്രമല്ലേ കണ്ടുള്ളു; പുത്രനെ കണ്ടില്ലല്ലോ? അവൻ കണ്ട മഹത്വം (തേജസ്സ്) യഹോവയുടേതും ആയിരുന്നു. എന്നാൽ, പ്രിയശിഷ്യൻ യോഹന്നാൻ പറയുന്നു: “യെശയ്യാവു അവൻ്റെ (യേശുവിന്റെ) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41). യോഹന്നാൻ നുണ പറഞ്ഞതാണോ? അല്ലല്ലോ. ജഡത്തിൽ വന്നത് യഹോവ തന്നെയല്ലേ.

9. യഹോവയെക്കുറിച്ചു യെശയ്യാവ് പറയുന്നു: മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” (യെശ, 35:4-6). യോഹന്നാൻ സ്നാപകൻ തടവിൽവെച്ച് തൻ്റെ ശിഷ്യന്മാരെ അയച്ച് ‘വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ’ (മത്താ, 11:3) എന്നു ചോദിക്കുമ്പോൾ യേശു മേല്പറഞ്ഞ പ്രവചനമാണ് ഉദ്ധരിക്കുന്നത്: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.” (മത്താ, 11:4,5). പഴയനിയമത്തിൽ ഒരു കുരുടൻ്റെയും കണ്ണുകണ്ടിട്ടില്ല; ഒരു ചെകിടൻ്റെയും ചെവി കേട്ടിട്ടില്ല; ഒരു മുടന്തനും മാനിനെപ്പോലെ ചാടിയിട്ടില്ല; ഒരു ഊമൻ്റെയും നാവ് ഉല്ലസിച്ചിട്ടില്ല. യഹോവ തൻ്റെ പുത്രനെ അയച്ച് രക്ഷിക്കുമെന്നല്ല; തൻ്റെ സൃഷ്ടികളിൽ ആരെയെങ്കിലും അയച്ച് രക്ഷിക്കുമെന്നുമല്ല; പ്രത്യുത, ‘അവൻ വന്നു നിങ്ങളെ രക്ഷിക്കും’ എന്നാണ്. ആര്? യഹോവ ജഡത്തിൽ വെളിപ്പെട്ടു നിങ്ങളെ രക്ഷിക്കും. അവനാണ് കർത്താവായ യേശുക്രിസ്തു.

10. യെശയ്യാവ് വിളിച്ചുപറഞ്ഞത്: “മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 40:3). യേശുവിനു വഴിയൊരുക്കാൻ വന്ന യോഹന്നാനെക്കുറിച്ച് എഴുതിയിരിക്കുന്നു: “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.” (മത്താ, 3:3). യെശയ്യാ പ്രവാചകൻ പറഞ്ഞ ‘വഴി ഒരുക്കുന്നവൻ’ യോഹന്നാനാണ്. അപ്പോൾ, പ്രവാചകൻ പറഞ്ഞ ‘വഴി ഒരുക്കപ്പെടേണ്ടവൻ’ മാറിപ്പോയോ? ഇല്ല. യെശയ്യാവ് പറഞ്ഞ യഹോവ തന്നെയാണ് യേശുക്രിസ്തു.

11. പഴയനിയമത്തിലെ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് യെശയ്യാ 45:22: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” യഹോവയല്ലാതെ, മറ്റൊരു രക്ഷിതാവുമില്ലെന്നും പറയുന്നു: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43: 11). എന്നാൽ, പുതിയനിയമത്തിലേക്കു വരുമ്പോൾ; യേശുവിൻ്റെ അപ്പൊസ്തലന്മാരിൽ പ്രഥമനും, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനും, ദൈവസഭയുടെ വാതിൽ യെഹൂദർക്കും ശമര്യർക്കും ജാതികൾക്കും തുറന്നു കൊടുത്തവനുമായ പത്രൊസ് വിളിച്ചുപറയുന്നു; രക്ഷയ്ക്കായി യേശുവിൻ്റെ നാമമല്ലാതെ, മറ്റൊരു നാമമില്ല: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). രക്ഷയ്ക്കായി പിതാവ് മാത്രമേയുള്ളുവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നു. ഇനി, ഒരു നിത്യപുത്രൻ പിതാവിനുണ്ടെങ്കിൽ പുതിയനിയമത്തിൽ എന്തുപറയണം? പുത്രൻ്റെ നാമവുംകൂടി രക്ഷയ്ക്കായുണ്ട് എന്നല്ലേ പറയേണ്ടത്? മറ്റൊരുത്തനിലും രക്ഷയില്ല പുത്രൻ്റെ മാത്രമേയുള്ളുവെന്ന് പറയാൻ പറ്റുമോ? ത്രിത്വക്കാരെ നിങ്ങളുടെ പിതാവ് ആവിയായിപ്പോയോ??? യഹോവയായ നിത്യപിതാവ് തന്നെയാണ് ‘പുത്രൻ’ എന്ന സ്ഥാനനാമത്തിൽ ജഡത്തിൽ വന്ന കർത്താവായ യേശുക്രിസ്തു.

12. ഹോശേയ പ്രവചിക്കുന്നു: “അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.” (ഹോശേ, 2:16). പ്രവചനഭാഷയിൽ പറഞ്ഞാൽ; യഹോവ വിവാഹം കഴിക്കാൻ കണ്ടുവെച്ചിരിക്കുന്ന വധുവാണ് യിസ്രായേലും ജാതികളും. യിസ്രായേൽ ആദ്യം പിന്നെ സകല ജാതികളും (മർക്കൊ, 16:15; പ്രവൃ, 1:8) ഇതായിരുന്നു ദൈവത്തിൻ്റെ പദ്ധതി. പുതിയനിയമത്തിൽ വരുമ്പോൾ പൗലൊസ് പറയുന്നു: “ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). ന്യൂജനറേഷൻ പിള്ളേർ പറയുന്ന ഒരു വാക്കുണ്ട്; പണി പാളി. ഇപ്പോൾ, ശരിക്കും പണിപാളി; ത്രിത്വക്കാർ ശരിക്കും തലയിൽ മുണ്ടിടേണ്ട അവസ്ഥയായി. പറയാം: പഴയനിയമത്തിൽ പിതാവ് വിവാഹം കഴിക്കാൻ നോക്കിവെച്ചിരുന്ന കന്യകയാണ് യിസ്രായേൽ അഥവാ, രക്ഷപ്രാപിക്കുന്ന സകലരും. പുതിയനിയമത്തിൽ വന്നപ്പോൾ, പുത്രൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നതും അവരെത്തന്നെയാണ്. പിതാവും പുത്രനും വ്യതിരിക്തരായ വ്യക്തികളാണെന്ന് നിങ്ങൾ പറഞ്ഞാൽ അതിൻ്റെയർത്ഥം: “പിതാവ് വിവാഹം കഴിക്കാൻ നോക്കിവെച്ചിരുന്ന കന്യകയെ പുത്രൻ വിവാഹനിശ്ചയം ചെയ്തുവെന്നാണ്.” ഭൂമിയിലെ മ്ലേച്ഛന്മാരായ മനുഷ്യർപോലും ചെയ്യാൻ അറയ്ക്കുന്ന കാര്യങ്ങളെ നിങ്ങളുടെ സ്വർഗ്ഗീയപിതാവിൻ്റെ പുത്രൻ ചെയ്തുവെന്നാണോ നിങ്ങൾ പറയുന്നത്??? നിങ്ങളുടെ ദുഷിച്ച ത്രിത്വവിശ്വാസം ത്യജിച്ചിട്ട് ഏകസത്യദൈവമായ യേശുക്രിസ്തുവിൻ്റെ പാദന്തികേ ശരണം പ്രാപിച്ചുകൂടേ?

13. സെഖര്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്: സീയോൻ പുത്രിയേ, ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺ കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. (സെഖ, 9:9). യിസ്രായേലിൻ്റെ രാജാവായ യഹോവയെക്കുറിച്ചാണ് പ്രവചനം. പക്ഷെ, ഒലിവുമലയരികെയുള്ള ബേത്ത്ഫഗയിൽ നിന്നു യേശുവാണ് കഴുതപ്പുറത്തു കയറി യെരൂശലേം ദൈവാലയത്തിൽ ചെന്നത്: “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു. (മത്താ, 21:5). സ്വർഗ്ഗത്തിൽ ഒരു സിഹാസനവും ഒരു നിത്യരാജാവുമാണുള്ളത്. ദൈവം മൂന്നു വ്യക്തികളാണെങ്കിൽ, ആര് രാജാവാകും? ഏകദൈവത്തെ മൂന്നു വ്യക്തികളാക്കിയപ്പോൾ ഇതൊന്നുമോർത്തില്ലേ? മൊത്തത്തിൽ കുഴച്ചിലാണല്ലോ?

14. സെഖര്യാവിൻ്റെ അടുത്ത പ്രവചനം: വിശ്വാസികളെ ചേർക്കാൻ യഹോവ മേഘത്തിൽ പ്രത്യക്ഷനാകുന്നത് പറയുന്നു: “യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽ പോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.” (സെഖ, 9:14). പുതിയനിയമത്തിൽ യേശുക്രിസ്തു വരുമെന്നാണ് പറയുന്നത്: “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.” (1തെസ്സ, 4:16; യോഹ, 14:1-3). പുത്രൻ പിതാവിൽനിന്ന് വ്യതിരിക്തനാണെങ്കിൽ ഇതൊക്കെ എങ്ങനെ ശരിയാകും പ്രിയപ്പെട്ടവരെ???

15. സെഖര്യാവ് വീണ്ടും പ്രവചിക്കുന്നു: “അന്നാളിൽ യഹോവയുടെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും.” (സെഖ, 14:4). യേശു സ്വർഗ്ഗാരോഹണം ചെയ്തശേഷം വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ അപ്പൊസ്തലന്മാരുടെ അടുത്തുവന്നു പറഞ്ഞത്: “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും.” (പ്രവൃ, 1:11,12). ഒലിവുമലയിൽ മടങ്ങിവരുന്നവൻ യേശുവാണെന്നാണ് ദൂതന്മാർ പറഞ്ഞത്. അവൻ മേഘാരൂഢനായി വരുമെന്ന് വെളിപ്പാടിലും പറയുന്നു. (1:7). യഹോവ അഗ്നിജ്വാലയിലും മേഘാരൂഢനായും വരുന്നതിൻ്റെ വേറെയും പ്രവചനങ്ങൾ പഴയനിയമത്തിലുമുണ്ട്. (ആവ, 33:26; യെശ, 66:15). അപ്പോൾ, ശരിക്കും ആരാണ് വരുന്നത്? ഇനി, പിതാവും പുത്രനുംകൂടി അടികൂടുമോ ആവോ???

‘ഒരു കള്ളം നൂറു പ്രാവശ്യം പറഞ്ഞാൽ, കേൾക്കുന്നവർ അത് സത്യമാണെന്നു വിശ്വസിക്കും’ എന്നു ഹിറ്റ്ലർ പറഞ്ഞിട്ടുണ്ട്. അതുപോലെ മാത്രമേയുള്ളൂ ത്രിത്വവും. കുറേ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും, സത്യമിപ്പോഴും ത്രിത്വവിശ്വാസികൾക്ക് അന്യമാണ്. ഏകദൈവം ത്രിത്വമാണെന്നും, നിത്യപിതാവായവൻ പിതാവിൽനിന്നു വ്യതിരിക്തനായ നിത്യപുത്രനാണെന്നും സാത്താനു മാത്രമേ പറയാൻ കഴിയൂ. ദൈവത്തിൻ്റെ വചനം വിവേചിച്ചു ഗ്രഹിക്കാൻ കർത്താവ് കൃപതരട്ടെ!

വിസ്താരഭയത്താൽ നിർത്തിയതാണ്. യഹോവ തന്നെയാണ് യേശുക്രിസ്തു എന്നു തെളിയിക്കുന്ന 120 തെളിവുകൾ കാണാൻ യോഹോവ/യേശുക്രിസ്തു എന്ന ലേഖനം കാണുക.

ഏഫോദ്

ഏഫോദ് (Ephod)

മഹാപുരോഹിതന്റെ ധരിക്കുന്ന സവിശേഷവസ്ത്രം. സ്വർണ്ണം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നിർമ്മിച്ചതാണ് ഏഫോദ്. അതിന്റെ രണ്ടറ്റത്തും ചേർന്ന് രണ്ടു ചുമൽക്കണ്ടം (തോൾവാർ) ഉണ്ട്. ഏഫോദിനു രണ്ടു ഭാഗങ്ങളുണ്ട്. ഒരു ഭാഗം പുറകുവശത്തെയും ഒരു ഭാഗം മാറിനെയും മറയ്ക്കും. രണ്ടു ഭാഗങ്ങളും ഒരുമിച്ച് ഓരോ ചുമലിന്റെ മുകളിലും സ്വർണ്ണ കൊളുത്തുകൊണ്ട് ബന്ധിക്കും. രണ്ടു ഗോമേദക കല്ലുകളിൽ ഓരോന്നിലും ആറുഗോത്രങ്ങളുടെ പേർ വീതം കൊത്തി സ്വർണ്ണത്തകിടിൽ പതിച്ച് അവ ചുമൽ ക്കണ്ടത്തിൽ ഉറപ്പിക്കും. തങ്കംകൊണ്ടു ചരടുപോലെ മുറിച്ചു രണ്ടു സരപ്പൊളി നിർമ്മിച്ച് സ്വർണ്ണത്തകിടിൽ ബന്ധിക്കും. ഏഫോദിൽ മാർപതക്കം ബന്ധിച്ചിട്ടുണ്ടായിരിക്കും: (പുറ, 28:6-12; 39:2-7). ഏഫോദിന്റെ അങ്കി നീലനിറത്തിലുളളതും തുന്നലുകളില്ലാതെ നെയ്തെടുത്തതുമാണ്. ഏഫോദിന്റെ അടിയിലായി അങ്കി ധരിക്കും. ഏഫോദിനെക്കാൾ നീളമുള്ള അങ്കി മുട്ടുകൾക്കല്പം താഴെവരെ എത്തും. ഈ അങ്കിക്ക് കൈകൾ ഉണ്ടായിരിക്കുകയില്ല. തലകടത്താനായി ഒരു ദ്വാരം ഉണ്ടായിരിക്കും. തലകടത്തുമ്പോൾ കീറിപ്പോകാതിരിക്കാൻ ദ്വാരത്തിനു ചുറ്റും ഒരു നാട ഭംഗിയായി ചേർക്കും. അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവ കൊണ്ടുള്ള മാതളപ്പഴങ്ങളും അവയ്ക്കിടയിൽ പൊൻമണികളും ബന്ധിച്ചിരിക്കും: (പുറ, 28:31-34).

ശമൂവേൽ ബാലൻ ലിനൻ ഏഫോദ് (പഞ്ഞിനൂലു കൊണ്ടുളള അങ്കി) ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തു: (1ശമൂ, 2:18). ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ ദാവീദും ലിനൻ ഏഫോദ് ധരിച്ച് (പഞ്ഞിനൂലങ്കി) യഹോവയുടെ സന്നിധിയിൽ നൃത്തം ചെയ്തു: (2ശമൂ, 6:14; 1ദിന, 15:27). ഈ ഭാഗങ്ങളിൽ ഏഫോദ് നഗ്നതയുടെ ആവരണം ആയിരിക്കണം. അവർ ചെറിയ അരയാടകളാണ് ധരിച്ചിരുന്നത്. ശൗലിന്റെ കല്പനയനുസരിച്ച് ദോവേഗ് കൊന്ന എൺപത്തഞ്ചു പുരോഹിതന്മാരും ഏഫോദ് ധരിച്ചവരായിരുന്നു: (1ശമൂ, 22:18). മഹാപുരോഹിതൻ ധരിക്കുന്ന ഏഫോദിൽ നിന്നു വ്യത്യസ്തമായിരിക്കണം മേല്പറഞ്ഞവ. കൊള്ളയിൽ കിട്ടിയ പൊന്നുകൊണ്ടു (ആയിരത്തെഴുന്നൂറു ശേക്കെൽ) ഗിദെയോൻ ഒരു ഏഫോദ് നിർമ്മിച്ചു സ്വന്തപട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു. അതു വിഗ്രഹാരാധനാ വസ്തുവായി; ഗിദെയോനും കുടുംബത്തിനും ഒരു കെണിയായി മാറി: (ന്യായാ, 8:26,27). നോബിലെ ദൈവാലയത്തിൽ ഒരു ഏഫോദ് ഉണ്ടായിരുന്നു. അതിന്റെ പുറകിലാണ് ഗൊല്യാത്തിന്റെ വാൾ സൂക്ഷിച്ചത്: (1ശമൂ, 21:9). യിസ്രായേൽ മക്കൾ വളരെക്കാലം പ്രഭുവോ ഏഫോദോ ഇല്ലാതിരിക്കും എന്നു ഹോശേയ പ്രവചിച്ചു: (3:4).

ഏകജാതൻ

ഏകജാതൻ (only son)

സഹോദരങ്ങൾ ഇല്ലാത്തവൻ. യാഖീദ് (yachiyd) എന്ന എബ്രായപദം പന്ത്രണ്ട് പ്രാവശ്യമുണ്ട്. ഏകജാതൻ (only son – ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10), ഏകപുത്രി (olny child – ന്യായാ, 11:34), പ്രാണൻ (darling – സങ്കീ, 22:20; 35:17), ഏകാകി (desolate – സങ്കീ, 35:17; 68:6), ഏകപുത്രൻ (only son – സദൃ, 4:3). യിസ്ഹാക്കിനെക്കുറിച്ച് ഏകജാതൻ എന്നു പറഞ്ഞിട്ടുണ്ട്. വാഗ്ദത്തസന്തതി ആകയാലാണ് ആ പ്രയോഗം. ഹാഗാറിൽ ജനിച്ച യിശ്മായേലും കെതൂറയിൽ ജനിച്ച മക്കളും വാഗ്ദത്തപ്രകാരമുള്ളവർ ആയിരുന്നില്ല: (ഉല്പ, 22:2,12,16). അബ്രാഹാം ഏകജാതനെ അർപ്പിച്ചത് എബ്രായ ലേഖനകാരനും എടുത്തുപറയുന്നുണ്ട്: (11:18). വിലാപത്തിന്റെ കാഠിന്യം വ്യക്തമാക്കുവാൻ ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ എന്ന് പറയും: (യിരെ, 6:26; ആമോ, 8:10; സെഖ, 12:10). ഏകപുത്രനോടുള്ള വാത്സല്യം അപ്രമേയമാണ്: (സദൃ, 4:3). പുതിയനിയമത്തിൽ മൊണൊഗെനെസ് (monogenes) ഒൻപത് പ്രാവശ്യമുണ്ട്: (ലൂക്കൊ, 7:12; 8:42; 9:38; യോഹ, 1:14; 1:18; 3:16; 3:18; എബ്രാ, 11:17; 1യോഹ, 4:9). യേശുക്രിസ്തു ഉയിർപ്പിച്ചവരിൽ നയീനിലെ വിധവയുടെ മകൻ ഏകജാതനും (ലൂക്കൊ, 7:12), യായീറോസിന്റെ മകൾ ഏകജാതയും (ലൂക്കൊ, 8:42) ആയിരുന്നു. യേശു സൌഖ്യമാക്കിയ അശുദ്ധാത്മ ബാധിതനായ ബാലനും പിതാവിന് ഏകജാതനായിരുന്നു: (ലൂക്കൊ, 9:38). യിസ്ഹാക്കും ഏകജാതനായിരുന്നു: (എബ്രാ, 11:17).

ഏകജാതനായ ക്രിസ്തു: പുതിയനിയമത്തിൽ യേശുക്രിസ്തുവിനോടുള്ള ബന്ധത്തിലാണ് ഏകജാതനെന്ന പ്രയോഗം അധികം പ്രയോഗിച്ചു കാണുന്നത്. പിതാവായ ദൈവത്തിന്റെ ഏകജാതനായ പുത്രനാണ് ക്രിസ്തു: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തേക്കയച്ചത് നാം അവനാൽ ജീവിക്കേണ്ടതിനാണ്: (1യോഹ, 4:9). ഏകജാതൻ ദൈവത്തിൻ്റെ സൃഷ്ടിപുത്രനാണെന്ന് കരുതുന്നവരുണ്ട്. യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരിൽത്തന്നെ ഏകജാതൻ എന്ന പ്രയോഗം ആയക്കുഴപ്പം ഉണ്ടാക്കുന്നു. ആദ്യജാതൻ, ഏകജാതൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നിത്യാദി പ്രയോഗങ്ങൾ അക്ഷരീകാർത്ഥത്തിലല്ല; പ്രത്യുത, ആത്മീകാർത്ഥത്തിൽ അഥവാ, യേശുവിൻ്റെ സ്ഥാനപ്പേരുകൾ മാത്രമാണെന്ന് തിരിച്ചറിയാത്തതാണ് എല്ലാ പ്രശ്നങ്ങളുടേയും കാരണം. ദൈവത്തിൻ്റെ ആദ്യജാതനായ ക്രിസ്തുവിന് എങ്ങനെ അവൻ്റെ ഏകജാതനാകാൻ കഴിയും??? ആദ്യജാതനെന്ന് അഞ്ചുപ്രാവശ്യവും, ഏകജാതനന്ന് അഞ്ചുപ്രാവശ്യവും വിളിച്ചിട്ടുണ്ട്. ആദ്യജാതൻ അഥവാ, മൂത്തപുത്രൻ എന്ന പ്രയോഗം അനന്തര ജാതന്മാർ അഥവാ, ദൈവത്തിന് മറ്റ് മക്കൾ ഉണ്ടെന്ന സൂചന നല്കുന്നതാണ്. അത് ശരിയാണെങ്കിൽ, പിന്നെങ്ങനെ ക്രിസ്തു ഏകജാതൻ അഥവാ, ഒറ്റ പുത്രനാകും??? ഏകജാതൻ തൻ്റെ നിസ്തുലജനനം അഥവാ, ജഡത്തിലുള്ള വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണ്. ആദാമ്യപാപം നിമിത്തം മനുഷ്യരെല്ലാം പാപത്തിനും ശാപത്തിനും വിധേയരായതുകൊണ്ട്, മനുഷ്യരുടെ പാപം ചുമന്നൊഴിക്കാൻ, സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി അഥവാ, നിസ്തുലനായി വെളിപ്പെട്ടതുകൊണ്ടാണ് ഏകജാതൻ എന്നു വിളിക്കുന്നത്. ഏകസത്യദൈവം പുത്രൻ എന്ന അഭിധാനത്തിൽ വെളിപ്പെട്ടതാണ് കർത്താവായ യേശുക്രിസ്തു. ഈ നിലയിൽ ദൈവത്തെ വ്യക്തിപരമായി പിതാവേ എന്നുവിളിക്കാൻ യോഗ്യതയുള്ള ഒരാളേയുള്ളു; അത് ക്രിസ്തു മാത്രമാണ്. ക്രിസ്തുവിലൂടെയും ക്രിസ്തു മുഖാന്തരവുമാണ് നമുക്കോരോരുത്തർക്കും ദൈവം പിതാവായത്. അഥവാ, ദൈവത്തിൻ്റെ പുത്രത്വം അഥവാ, ജഡത്തിലുള്ള വെളിപ്പാടാണ് നമ്മളെ ദൈവത്തിൻ്റെ പുത്രീപുത്രന്മാരാക്കിയത്. അങ്ങനെ, ഏകജാതനായി വെളിപ്പെട്ടവൻ തൻ്റെ മരണത്താൽ നമ്മെ ദൈവത്തിൻ്റെ പുത്രന്മാരും പുത്രിമാരും ആക്കിയതിനാൽ, ദൈവത്തിൻ്റെ ആദ്യജാതനും നമ്മുടെ ജേഷ്ഠസഹോദരനും ആയിത്തീർന്നു. ഒന്നുകൂടി പറഞ്ഞാൽ, നമ്മുടെ സൃഷ്ടിതാവും പിതാവുമായവൻ തന്നെയാണ് രക്ഷിതാവും ജേഷ്ഠസഹോദരനുമായി നമ്മെ വീണ്ടെടുത്തത്.

ചിലർ കരുതുന്നതുപോലെ ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ സൃഷ്ടിപുത്രനാ അല്ല. ദൈവപുത്രൻ മനുഷ്യപുത്രൻ എന്നീ പ്രയോഗങ്ങൾ ക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പ്രയോഗങ്ങളാണ്. അഥവാ, സ്ഥാനനാമങ്ങളാണ്. ജഡത്തിൽ വന്നവൻ പൂർണ്ണമനുഷ്യൻ മാത്രമായതുകൊണ്ടാണ് മരിച്ചത്. സാക്ഷാൽ ദൈവം മനുഷ്യനായി വന്നതുകൊണ്ടാണ് മരണത്തിനവനെ പിടിച്ചുവെക്കാൻ കഴിയാഞ്ഞത്: “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തു:” (റോമ, 1:5). മനുഷ്യരാരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് ദൈവം: (1തിമമൊ, 1:17; 6:15,16). ആ ഏകസത്യദൈവത്തിൻ്റെ പൂർണ്ണ വെളിപ്പാടാണ് ദൈവപുത്രത്വം: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ വക്ഷസ്സിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു:” (യോഹ, 1:18). ദൈവം മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് മനുഷ്യപുത്രൻ എന്നു വിളിക്കുന്നത്. മനുഷ്യരുടെ എല്ലാ ഗുണവിശേഷങ്ങളോടും കൂടിയവനായി വന്ന് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ടവൻ മരിച്ചു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14. ഒ.നോ: യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16).

യേശു ദൈവപുത്രനാണ്. എന്നാൽ, അനേകരും പഠിപ്പിക്കുന്നതും വിശ്വസിക്കുന്നതും യേശു നിത്യപുത്രനാണെന്നാണ്. നൂറ്റിയിരുപത്തഞ്ചു പ്രാവശ്യം ദൈവപുത്രനെന്നും, അഞ്ചുപ്രാവശ്യം ദൈവത്തിൻ്റെ ആദ്യജാതനെന്നും, അഞ്ചുപ്രാവശ്യം ഏകജാതനെന്നും അങ്ങനെ 135 പ്രാവശ്യം യേശുവിനെ ദൈവപുത്രൻ എന്നു ബൈബിൾ വിശേഷിപ്പിക്കുന്നു. തന്മൂലം, യേശുവിൻ്റെ പുത്രത്വത്തെ നിഷേധിക്കുവാൻ അഖിലാണ്ഡത്തിൽ ആർക്കും കഴിയില്ല. പക്ഷെ, യേശു നിത്യപുത്രനാണോ? അല്ല, അവൻ നിത്യപിതാവാണ്. (യെശ, 9:6; എബ്രാ, 2:14). ബൈബിളിൽ ‘നിത്യപിതാവു’ എന്ന് ഒരു പ്രയോഗമേയുള്ളൂ. അത് പുത്രനെക്കുറിക്കുവാനാണ്. പിന്നെങ്ങനെ യേശു നിത്യപുത്രനാകും? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സ്ഥാനനാമങ്ങളാണ്. അതിൽ സൃഷ്ടിതാവും പരിപാലകനുമെന്ന അർത്ഥത്തിൽ പിതാവെന്ന ഒരേയൊരു സ്ഥാനം മാത്രമാണ് നിത്യമായുള്ളത്. അത് ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നതാണ്. (9:6). നിത്യപിതാവെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നവനെ നിത്യപുത്രനെന്നു വിളിച്ചാൽ ശരിയാകുമോ?

എഴുപത് ശിഷ്യന്മാർ

എഴുപത് ശിഷ്യന്മാർ (Seventy Disciples)

പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ യേശു തിരഞ്ഞെടുത്തവർ. ശമര്യയുടെ പ്രദേശത്ത് വെച്ചായിരുന്നു യേശു എഴുപതു ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. ഈ എഴുപതുപേർക്കും മത്തായിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നല്കിയ അതേ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ നല്കി അയച്ചു. “അനന്തരം അവൻ തന്റെ പ്രന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിക്കാനും അവർക്കു അധികാരം കൊടുത്തു.” (മത്താ, 10:1). “അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:…. പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. സഞ്ചിയും പൊക്കണവും ചെരുപ്പും എടുക്കരുത് രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചു വന്നിരിക്കുന്നു എന്നു അവരോടു പറവിൻ” (ലൂക്കൊ, 10:1, 3, 9). കർത്താവു പന്ത്രണ്ടു ശിഷ്യന്മാരെ നിയമിച്ചു അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ മത്തായി 10:1-23-ൽ കാണാം. അതിൽനിന്നും വ്യത്യസ്തമായിരുന്നില്ല എഴുപതു ശിഷ്യന്മാർക്കു നല്കിയ നിർദ്ദേശങ്ങൾ. (ലൂക്കൊ, 10:1-24). സുവിശേഷകന്മാരിൽ യെഹൂദേതരനായിരുന്നു ലൂക്കൊസ്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമേ എഴുപതുപേരെ അയച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളൂ. യെഹൂദന്മാരിൽ തന്റെ കർത്തൃത്വം വെളിപ്പെടുത്തുവാൻ പന്ത്രണ്ടുപേരെ നിയമിച്ചതുപോലെ സകലജാതികളുടെമേലും യേശുവിനുള്ള കർത്തത്വത്തെ വെളിപ്പെടുത്തുവൻ ആയിരുന്നു എഴുപതുപേരെ നിയമിച്ചത്. പ്രളയാനന്തരം ഭൂമി മുഴുവൻ നിറഞ്ഞത് ശേം, ഹാം, യാഫെത്ത് എന്നിവരുടെ സന്തതികളായ എഴുപതുപേരിൽ നിന്നാണ്. സകലജാതികളെയും കുറിക്കുകയാണ്. എഴുപത്.

70 പേരെന്നും, 72 പേരെന്നും കാണുന്നുണ്ട്: മലയാളം CS; മലയാളം SI; സത്യവേദ പുസ്തകം; ANDRESON; AKJV; ASV; AMP; CJB; COMMON; DARBY; EMTV; ETHERIDGE; FBE; GNV; GW; HCSB; PHILLIPS; JUB; KJV; TLB; MSG; NOG; NKJV; NLV; NRSV; NRSVA; NRSVACE; NRSVCE; OJB; RSV; RSVCE; VOICE; WEB; WE; YLT തുടങ്ങിയവയിൽ 70 പേരാണ്. മലയാളം ERV; സത്യവേദപുസ്തകം CL; മലയാളം ഓശാന; AUV; BLB; BSB; CEB; CEV; CGV; CLNT; CPDV; DRA; EHV; ERV; ESV; ESVUK; EXB; GB; GNT; HNC; LEB; MOUNCE; NASB; NCV; NET; NHEBJE; NIRV; NIV; NIVUK; NLT; NOG; OEB-cw; OEB-us; REM; WYC തുടങ്ങിയവയിൽ 72 പേരാണ്. പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാനോൻ പ്രകാരമുള്ള 72 ശിഷ്യന്മാരുടെ പേരുകൾ ചുവടെ ചേർക്കുന്നു:

1. അംപ്ലിയാത്തൊസ് (റോമ, 16:8)

2. അംസുംക്രിതൊസ് (റോമ, 16:14)

3. അക്വിലാസ് (18:2)

4. അഖായിക്കൊസ് (1കൊരി, 16:7)

5. അഗബൊസ് (പ്രവൃ, 11:28)

6. അനന്യാസ് (പ്രവൃ, 9:10)

7. അന്ത്രൊനിക്കൊസ് (റോമ, 16:7)

8. അപ്പെലേസ് (റോമ, 16:10)

9. അപ്പൊല്ലോസ് (പ്രവൃ, 18:24)

10. അരിസ്തർഹോസ് (പ്രവൃ, 19:29)

11. അരിസ്തൊബൂലസ് (റോമ, 16:10)

12. അർത്തെമാസ് (തീത്തൊ, 3:12)

13. അർഹിപ്പൊസ് (കൊലൊ, 4:17)

14. ഉർബ്ബാനൊസ് (റോമ, 16:9)

15. എപ്പഫ്രാസ് (കൊലൊ,1:7)

16. എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

17. എപ്പൈനത്തൊസ് (റോമ, 16:5)

18. എരസ്തൊസ് (പ്രവൃ, 19:22)

19. ഒനേസിഫൊരൊസ് (2തിമൊ, 1:16)

20. ഒനേസിമൊസ് (കൊലൊ, 4:9)

21. ഒലുമ്പാസ് (റോമ, 16:15)

22. കർപ്പൊസ് (2തിമൊ, 4:13)

23. കേഫാസ് (Cephas) (ഇക്കോണിയം ബിഷപ്പ്, പാംഫില്ലിയ)

24. ക്രിസ്പൊസ് (പ്രവൃ, 18:8)

25. ക്രേസ്കേസ് (2തിമൊ, 4:10)

26. ക്ളെയൊപ്പാവ് (യോഹ, 19:25)

27. ക്ളേമന്ത് (ഫിലി, 4:3)

28. ക്വർത്തൊസ് (റോമ, 16:23)

29. ക്വാഡ്രാറ്റസ് (Quadratus) (ഏഥൻസിലെ ബിഷപ്പ്. അദ്ദേഹം അപ്പോളോജിയയുടെ രചയിതാവായിരുന്നു. കല്ലെറിഞ്ഞെങ്കിലും രക്ഷപ്പെട്ടു. താമസിയാതെ, ജയിലിൽ പട്ടിണി കിടന്ന് അദ്ദേഹം മരിച്ചു.)

30. ഗായൊസ് (പ്രവൃ, 19:29)

31. തിമൊഥെയൊസ് (പ്രവൃ, 16:1)

32. തിമോൻ (പ്രവൃ, 6:5)

33. തീത്തൊസ് (പ്രവൃ, 18:7)

34. തുഹിക്കൊസ് (പ്രവൃ, 20:4)

35. തെർതൊസ് (റോമ, 16:22)

36. ത്രൊഫിമൊസ് (പ്രവൃ, 20:4)

37. നർക്കിസ്സൊസ് (റോമ, 16:11)

38. നിക്കാനോർ (പ്രവൃ, 6:5)

39. നിക്കൊലാവൊസ് (പ്രവൃ, 6:5)

40. പത്രൊബാസ് (റോമ, 16:14)

41. പർമ്മെനാസ് (പ്രവൃ, 6:5)

42. പൂദെസ് (2തിമൊ, 4:21)

43. പ്രൊഖൊരൊസ് (പ്രവൃ, 6:5)

44. പ്ളെഗോൻ (റോമ, 16:14)

45. ഫിലിപ്പൊസ് (പ്രവൃ, 6:8)

46. ഫിലേമോൻ (ഫിലേ, 1:1)

47. ഫിലൊലൊഗൊസ് (റോമ, 16:15)

48. ഫൊർത്തുനാതൊസ് (1കൊരി, 16:17)

49. ബർന്നബാസ് (പ്രവൃ, 4:36)

50. മത്ഥിയാസ് (പ്രവൃ, 1:23)

51. മർക്കൊസ് (പ്രവൃ, 12:12)

52. മിക്കാനോർ (പ്രവൃ, 6:5)

53. യാക്കോബ് (പ്രവൃ, 12:17)

54. യാസോൻ (പ്രവൃ, 17:7)

55. യുസ്തൊസ് (പ്രവൃ, 1:23)

56. രൂഫൊസ് (മർക്കൊ, 15:21)

57. ലീനൊസ് (2തിമൊ, 4:21)

58. ലൂക്കൊസ് (കൊലൊ, 4:14)

59. ലൂക്യൊസ് (പ്രവൃ, 13:1)

60. ശിമോൻ (മത്താ, 13:55)

61. ശീലാസ് (പ്രവൃ, 15:22)

62. സക്കായി (ലൂക്കോ, 19:10)

63. സില്വാനൊസ് (2കൊരി, 1:19)

64. സീസർ (Caesar) (ഡിറാച്ചിയം ബിഷപ്പ്, ഗ്രീസിന്റെ പെലോപ്പൊന്നീസിൽ)

65. സേനാസ് (തീത്തൊ, 3:13)

66. സോസിപത്രൊസ് (റോമ, 16:21)

67. സോസ്തെനേസ് (1കൊരി, 1:1)

68. സ്താക്കു (റോമ, 16:9)

69. സ്തെഫാനൊസ് (പ്രവൃ, 6:5)

70. ഹെരോദിയോൻ (റോമ, 16:11)

71. ഹെർമ്മാസ് (റോമ, 16:14)

72. ഹെർമ്മോസ് (റോമ, 16:14)

എഴുപതു ആഴ്ചവട്ടം

എഴുപതു ആഴ്ചവട്ടം (seventy weeks)

എഴുപതു യെരുശലേമുമായി ബന്ധപ്പെട്ട സംഖ്യയാണ്. യിരെമ്യാ പ്രവാചകൻ മുന്നറിയിച്ച യെഹൂദയുടെ എഴുപതു വർഷത്തെ ബാബിലോന്യപ്രവാസം തീരാറായി. “യെരുശലേമിൻ്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാ പ്രവാചകനുണ്ടായപ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു ഗ്രഹിച്ചു.” (ദാനീ, 9:2; യിരെ, 25:11). അനന്തരം ദാനീയേലിനു “നിന്റെ ജന ത്തിനും (യെഹൂദനും) വിശുദ്ധനഗരത്തിനും (യെരുശലേമിനും) എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു” (ദാനീ, 9:24) എന്ന് വെളിപ്പെടുത്തുകയുണ്ടായി. ആഴ്ചവട്ടം എന്നു വിവർത്തനം ചെയ്തിരിക്കുന്ന ‘ഷബുവ’ എന്ന എബായ പദത്തിന് ഏഴുകൾ എന്ന സാമാന്യാർത്ഥമേ ഉള്ളു. അതനുസരിച്ചു എഴുപതു ആഴ്ചവട്ടം എഴുപതു ഏഴുകളാണ്. എഴുപതു ഏഴുകളെ (ആഴ്ചവട്ടത്തെ) മൂന്നായി വിഭജിച്ചാണ് പ്രവചനം. “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതു മുതൽ അഭിഷിക്തനായോരു പ്രഭു വരെ ഏഴു ആഴ്ചവട്ടം (49 വർഷം) അറുപത്തുരണ്ടു ആഴ്ചവട്ടം (434 വർഷം) കൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നെ വീണ്ടും പണിയും. അറുപത്തിരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ചേദിക്കപ്പെടും. അവൻ ഒരു ആഴ്ചവട്ടത്തേക്കു (ഏഴു വർഷം) പലരോടും നിയമത്തെ കഠിനമാക്കും.” (ദാനീ, 9:25-27).

എഴുപതു ആഴ്ചവട്ടം ആരംഭിക്കുന്നത് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പ്പന പുറപ്പെടുന്നതു മുതൽ ആണ്. ഇവിടെ സൂചിപ്പിക്കപ്പെടുന്ന കല്പന അർത്ഥഹ്ശഷ്ടാവ് ബി.സി. 445-ൽ പുറപ്പെടുവിച്ചതാണ്. “രാജാവിനു തിരുവുള്ളമുണ്ടായി അടിയനു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിനു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു. അതിനു രാജാവും രാജ്ഞിയും അരികെ ഇരുന്നിരുന്നു – നിൻ യാത്രയ്ക്ക് എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിനു സമ്മതമായി ഞാൻ ഒരു അവധിയും പറഞ്ഞു. രാജാവിനു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന് അവർക്കു എഴുത്തുകളും ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിനും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീടിനും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിനു അവനു ഒരു എഴുത്തു നൽകേണമേ എന്നു ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിൻറ ദയയുളള കൈ എനിക്കു അനുകൂലമായിരുന്നതു കൊണ്ടു രാജാവു അതു എനിക്കു തന്നു. അങ്ങനെ ഞാൻ നദിക്കു അക്കരെയുളള ദേശാധിപതിമാരുടെ അടുക്കൽ വന്നു. രാജാവിന്റെ എഴുത്തു അവർക്കു കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടു കൂടെ അയച്ചിരുന്നു.” (നെഹെ, 2:6-9).

എഴുപതു ആഴ്ചവട്ടത്തെ ഏഴ് ആഴ്ചവട്ടം (49 വർഷം) 62 ആഴ്ചവട്ടം (434 വർഷം) ഒരു ആഴ്ചവട്ടം (ഏഴു വർഷം) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. നെഹെമ്യാവ് 2-ാം അദ്ധ്യായത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന കല്പന പുറപ്പെടുവിച്ച ബി.സി. 445 മുതൽ 49 വർഷം മലാഖി പ്രവചനകാലം വരെയാണ്. മലാഖിപ്രവചനം പഴയനിയമത്തിലെ അവസാനപുസ്തകം ആയിരിക്കുന്നതു ഈ പ്രവചനത്തിൻ്റെ വെളിച്ചത്തിൽ തികച്ചും യുക്തം തന്നെ. അറുപത്തിരണ്ടു ആഴ്ചവട്ടം അഥവാ 434 വർഷം ആരംഭിക്കുന്നത് ആദ്യത്തെ 49 വർഷത്തിനു ശേഷമാണ്. സെഖര്യാപവചനം 9:9-ൻ്റെ നിവൃത്തിയായി ക്രിസ്തു യെരൂശലേമിൽ കഴുതക്കുട്ടിയുടെ പുറത്തുകയറിവന്ന (മത്താ, 21:1-11) ദിവസം 434 വർഷം പൂർത്തിയായതായി പ്രവചന പഠിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അവസാനത്തെ ഒരാഴ്ചവട്ടം ഇനിയും ആരംഭിച്ചിട്ടില്ല. 69-ഉം 70-ഉം ആഴ്ചവട്ടങ്ങൾക്കിടയിലാണല്ലോ സഭയുടെ നീണ്ട ഇടവേള കടന്നു കൂടിയത്. പഴയനിയമ പ്രവചനങ്ങളിൽ സഭാകാലം വെളിപ്പെടുത്തിയിട്ടില്ല. (മത്താ, 13:1-17; എഫെ, 3:1-10). സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങൾ ഈ കാലയളവിൽ നിറവേറുന്നു. (മത്താ, 13:50). സഭായുഗം അപ്രതീക്ഷിതമായ സമയത്ത് അവസാനിക്കുകയും എഴുപതാമത്തെ ആഴ്ചവട്ടം ആരംഭിക്കുകയും ചെയ്യും. വരുവാനിരിക്കുന്ന പ്രഭു (എതിർക്രിസ്ത) യെഹൂദന്മാരുമായി ഏഴു വർഷത്തേക്കു ഉടമ്പടി ചെയ്യും. ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഉടമ്പടി ലംഘിക്കും. തുടർന്നു 3½ വർഷം മഹാപീഡനമാണ്. (മത്താ, 24:15-28). ദാനീയേൽ പ്രവചിച്ച കഷ്ടകാലമാണിത്. (12:1).

സർവ്വത്തിന്നും മീതെ ദൈവം ആരാണ്?

☛ “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.” (റോമ 9:4-5). ഈ വേദഭാഗത്തിൻ്റെ പരിഭാഷകളിൽ പൂർണ്ണവിരാമം ഇടേണ്ട സ്ഥാനത്ത് അർധവിരാമമോ, അല്പവിരാമമോ ഇട്ടതുമൂലമാണ്, സർവ്വത്തിനും മീതെ ദൈവമായ പിതാവ്, മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായത്: (1തിമൊ, 2:6). ̣ഈ ഭാഗം പരിശോധിച്ചാൽത്തന്നെ ക്രിസ്തു ദൈവമല്ലെന്ന് മനസ്സിലാക്കാം. ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്: (സങ്കീ, 90:2). ക്രിസ്തു ദൈവമാണെങ്കിൽ, അവനെങ്ങനെ ജഡപ്രകാരം ഒരു യെഹൂദാസ്ത്രീയിൽനിന്ന് ജനിക്കും? ദൈവം മരണമില്ലാത്തവവനാണ് (അമർത്യൻ): (1തിമൊ, 6:16). അവൻ ദൈവമാണെങ്കിൽ, അവനെങ്ങനെ മരിക്കും? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ദൈവം എങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചു? നസറായനായ യേശുവെന്ന പുരുഷനാണ് (Man) മരിച്ചതെന്നും, ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ദൈവശ്വാസീയമായ തിരുവെഴുത്തിൽ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). പിന്നെങ്ങനെയാണ് ക്രിസ്തു സർവ്വത്തിനും മീതെ ദൈവമാകുന്നത്? ക്രിസ്തു സർവ്വത്തിനും മീതെയുള്ള ദൈവം ആണെങ്കിൽ, ക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ്റെ സ്ഥാനമെന്താണ്? (യോഹ, 20:172കൊരി, 11:31; എഫെ, 1:3; എഫെ, 1:17).

☛ യിസ്രായേലിൻ്റെ ശ്രേഷ്ഠതയാണ് പ്രസ്തുത വേദഭാഗത്തിൻ്റെ വഷയം. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയുമാണ് യിസ്രായേൽ: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് മുതലായ പൂർവ്വപിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തു ഉദ്ഭവിച്ചതും അവരിൽനിന്നാണ്: (റോമ 9:4-5). അതിൻ്റെ കാരണക്കാരനായ സർവ്വത്തിന്നും മീതെയുള്ള പിതാവായ ദൈവത്തെ പൗലൊസ് വാഴ്ത്തുകയാണ്. താൻ യിസ്രായേല്യൻ ആയതിൽ അഭിമാനിക്കുന്നവനാണ് പൗലൊസ്: (റോമ, 11:1; ഫിലി, 3:5). അപ്പോൾ, രക്ഷിതാവായ ക്രിസ്തു യിസ്രായേലിൽനിന്ന് ഉത്ഭവിച്ചാൽ, എത്രയധികമായി പിതാവായ ദൈവത്തെ വാഴ്ത്തും. സർവ്വത്തിന്നും മീതെയുള്ള ദൈവം പിതാവാണെന്ന് പൗലൊസ്തന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്: (എഫെ, 4:6). പിന്നെ ക്രിസ്തുവാണ് സർവ്വത്തിന്നും മീതെ ദൈവമെന്ന് പൗലൊസ് പറയുമോ? 

☛ പരിഭാഷകളാണ് യേശു എന്ന് പേരുള്ള മനുഷ്യനെ (യോഹ, 9:11) സർവ്വത്തിന്നും മീതെ ദൈവമാക്കി സ്ഥാനക്കയറ്റം നല്കിയത്. ശരിയായ ചില പരിഭാഷകൾ കാണുക:

സത്യവേദപുസ്തകം CL:
➦ BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ വാക്യത്തെ തിരുത്തിയിട്ടുണ്ട്: “ക്രിസ്തു മനുഷ്യനായി അവതരിച്ചതും അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.” (റോമ, 9:5). ഈ വേദഭാഗത്ത്, പൂർണവിരാമം (Full stop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും പിതാവായ ദൈവത്തെയും വേർതിരിച്ചിരിക്കുന്നത് നോക്കുക. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ പുതുക്കിയ പരിഭാഷയാണിത്. ➟സത്യവേദപുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നതിൻ്റെ ചരിത്രപരമായ തെളിവാണ് 2013-ൽ ഇറങ്ങിയ സമകാലിക പരിഭാഷയിൽ വാക്യം തിരുത്തിയിരിക്കുന്നത്.

പിഒസി പരിഭാഷ:
➦ “യേശു സർവ്വാധിപനായ ദൈവം” എന്നാണ് പിഒസിയിലും കാണുന്നത്. എന്നാൽ അവരുടെ വത്തിക്കാൻ പരിഭാഷ കാണുക: “theirs the patriarchs, and from them, according to the flesh, is the Messiah. God who is over all be blessed forever. Amen.” (Vatican Bible). “അവരുടേതാണ് പിതാക്കന്മാർ, ജഡപ്രകാരം അവരിൽ നിന്നാണ് മിശിഹാ ഉത്ഭവിച്ചത്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ. ആമേൻ.” വത്തിക്കാൻ ബൈബിൾ വാക്യത്തിന് വ്യക്തമായ ഒരു അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്. [കാണുക: Footnote]

Luther Bibel 2017 (LU17):
➦ മാർട്ടിൻ ലൂഥറിൻ്റെ (Luther Bible) 2017-ൽ പുറത്തിറങ്ങിയ പുതുക്കിയ പതിപ്പിൽ (Revision) ഇപ്രകാരമാണ്: “denen auch die Väter gehören und aus denen Christus herkommt nach dem Fleisch. Gott, der da ist über allem, sei gelobt in Ewigkeit. Amen.” (NU17). വാക്യത്തിൻ്റെ അർത്ഥം: “പിതാക്കന്മാരും അവരുടേതാണ്, ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നാണ് വന്നത്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ!” ഈ പരിഭാഷയിലും ‘പൂർണ്ണവിരാമം’ (Fullstop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും ദൈവത്തെയും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. ആധുനിക പരിഭാഷകൾ പലതും ‘പൂർണ്ണവിരാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘അല്പവിരാമം’ (Comma) ഇട്ടപ്പോൾ, സർവ്വത്തിനും മീതെയുള്ള പിതാവായ ദൈവം പുത്രനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു.

The New Messianic Version Bible:  
➦ “Whose [are] the fathers, and of whom as concerning the flesh Moshiach [Messiah] [came], who is over all, God-The Father Blessed (Favored by God; happy; prosperous) forever. Amen.” (NMV). ഇതിൽ, “പിതാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ. ആമേൻ” എന്ന് സംശയലേശമെന്യേ കാണാം. ഇത് മശീയാനിക് യെഹൂദർന്മാരുടെ പരിഭാഷയാണ്. മശീയാനിക് യെഹൂദർ (Messianic Jews) എന്നാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ, യെഹൂദാമതത്തിലെ ചില ആചാരങ്ങൾ: തോറാ (Torah) പാരായണം, ശബ്ബത്താചരണം (Sabbath), പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah) മുതലായവ അനുഷ്ഠിക്കുന്നവരും, യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകസമൂഹമാണ് യെഹൂദന്മാർ: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). അതിനാൽ യഹോവയായ ഏകദൈവത്തിൽ വിശ്വസിക്കുന്ന അർക്ക് ക്രിസ്തു ദൈവമല്ലെന്നറിയാം. ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

മറ്റ് ഇംഗ്ലീഷ് പരിഭാഷകൾ:
➦ “They have those famous ancestors, who were also the ancestors of the Christ. I pray that God, who rules over all, will be praised forever! Amen.” (CEV). ”ക്രിസ്തുവിന്റെ പൂർവ്വികർ കൂടിയായ പ്രശസ്തരായ പൂർവ്വികർ അവർക്കുണ്ട്. എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു! ആമേൻ.” ➟ഇതും കാണുക: (GodbeyNT, GNT, RSV). 

☛ സംശയമുള്ള വാക്യങ്ങളെ മറ്റ് വേദഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത്. “തിരുവെഴുത്ത് തിരുവെഴുത്തിനെ വ്യാഖ്യാനിക്കുന്നു” (Scripture interprets Scripture). അല്ലെങ്കിൽ “തിരുവെഴുത്ത് തിരുവെഴുത്തിനെ വിശദീകരിക്കട്ടെ” (Let Scripture explain Scripture) എന്നതാണ് സത്യം അറിയാനുള്ള ശരിയായ മാർഗ്ഗം. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാലും ക്രിസ്തുവല്ല; പിതാവാണ് സർവ്വത്തിന്നും മീതെ ദൈവം എന്ന് മനസ്സിലാക്കാം. വചനത്തെളിവുകൾ കാണുക:

സർവ്വത്തിന്നും മീതെ:
➦ “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). ഈ വേഭാഗത്ത്, പിതാവായ ഏകദൈവത്തെ ”എല്ലാവർക്കും മീതെയുള്ളവൻ” (over all) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന 𝗲𝗽𝗶 𝗽𝗮𝗻𝘁𝗼𝗻 എന്ന ഗ്രീക്കുപ്രയോഗം തന്നെയാണ്, റോമർ 9:5-ൽ “സർവ്വത്തിനും മീതെ” (over all) എന്ന് പറയാൻ റോമറിലും ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Rom, 9:5Eph, 4:6]. സർവ്വത്തിനും മീതെ രണ്ട് ദൈവമുണ്ടാകുക സാദ്ധ്യമല്ല. അങ്ങനെയായാൽ, “സർവ്വത്തിനും മീതെ” എന്ന പ്രയോഗംതന്നെ അബദ്ധമായിമാറും. അതിനാൽ പുത്രനെയല്ല; പിതാവിനെയാണ് സർവ്വത്തിനുംമീതെ ദൈവമെന്ന് പൗലൊസ് പറയുന്നതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

അത്യുന്നതനായ ദൈവം:
➦ “സർവ്വത്തിനും മീതെ ദൈവം” എന്നതിൻ്റെ മറ്റൊരു പ്രയോഗമാണ് “അത്യുന്നതനായ ദൈവം.” അത്യുന്നതനായ ദൈവം യഹോവയായ പിതാവാണ്: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18). “That men may know that thou, whose name 𝗮𝗹𝗼𝗻𝗲 is JEHOVAH, Art the Most High over all the earth.” (KJV). ഈ വാക്യത്തിൻ്റെ എബ്രായയിൽ “ഒരേയൊരു, മാത്രം” (alone, only) എന്നർത്ഥമുള്ള 𝗕𝗮𝗱 എന്ന പദവും, ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ 𝗠𝗼𝗻𝗼𝘀 എന്ന പദവുമാണ്. എബ്രായയിലെ 𝗕𝗮𝗱, ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗔𝗹𝗼𝗻𝗲, 𝗢𝗻𝗹𝘆, മലയാളത്തിലെ “ഒരേയൊരു, മാത്രം” എന്നിവ മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യഹോവ മാത്രമാണ് അത്യുന്നതൻ എന്ന് ഖണ്ഡിതമായിട്ടാണ് വചനം പറയുന്നത്. പിന്നെങ്ങനെ ക്രിസ്തു സർവ്വത്തിനുമീതെ ദൈവമാകും? ഇതും നോക്കുക: “അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തിസത്യം ചെയ്യുന്നു.” (ഉല്പ, 14:232ശമൂ, 22:14; സങ്കീ, 7:17; സങ്കീ, 18:13; സങ്കീ, 21: 7സങ്കീ, 47:2; സങ്കീ, 92:1; സങ്കീ, 92:8; സങ്കീ, 97;9). തന്മുലം, പിതാവായ യഹോവയല്ലാതെ മറ്റൊരു അത്യുന്നതൻ ഉണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.

☛ എന്നാൽ ക്രിസ്തു അത്യുന്നതനല്ല; പ്രവചനംപോലെ അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെട്ടവനാണ്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:32ലൂക്കൊ, 1:35). ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന (ലൂക്കൊ, 2:52), യേശു എന്ന് പേരുള്ള മനുഷ്യന് (യോഹ, 9:11) ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവർത്തിയായി, പിതാവിനാൽ, “നീ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് (ലൂക്കൊ, 3:22), അവന് അത്യുന്നതനായ ദൈവത്തിൻ്റെ പുത്രൻ എന്ന ശ്രേഷ്ഠപദവി ലഭിച്ചത്: (ലൂക്കോ, 1:32). പിന്നെങ്ങനെ അവൻ സർവ്വത്തിന്നും മീതെ ദൈവമാകും? യഹോവയല്ലാതെ മറ്റൊരു അത്യുന്നതെനെക്കുറിച്ച് ബൈബിൾ ഒരിടത്തും പറയുന്നില്ല. 

പൗലൊസിൻ്റെ ദൈവം:
➦ പൗലൊസിൻ്റെ ദൈവം ക്രിസ്തുവല്ല; യഹോവയാണ്. യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറു വാക്യങ്ങൾ ബൈബിളിലുണ്ട്. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5). ➟[സംശയമുള്ള വാക്യങ്ങൾ ഗ്രീക്കിലോ, ഇംഗ്ലീഷിലോ നോക്കുക] അപ്പൊസ്തലൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ജഡപ്രകാരം യിസ്രായേലിൽനിന്ന് ഉത്ഭവിച്ച യേശുക്രിസ്തുവിനെയല്ല; ദൈവപുത്രനും മനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്: (മർക്കൊ, 15:39;യോഹ, 8:40). യേശുക്രിസ്തുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും ദൈവമെങ്കിൽ, യേശുക്രിസ്തു സർവ്വത്തിനും മീതെ ദൈവമാണെന്ന് പൗലൊസ് പറയുമോ? യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തിന് മറ്റൊരു ദൈവമുണ്ടാകുമോ? യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തെയല്ലാതെ അവൻ മറ്റൊരു ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമായിരുന്നോ? തന്മൂലം, ക്രിസ്തു യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതുകൊണ്ട് സർവ്വത്തിന്നും മീതെ ദൈവമായ പിതാവിനെയാണ് പൗലൊസ് വാഴ്ത്തുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. ➟[കാണുക: പൗലൊസിൻ്റെ ദൈവം]

ദൈവം ഒരുവൻ:
➦ “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). ദൈവം ഏകൻ അഥവാ, ദൈവം ഒരുത്തൻ മാത്രം (Monos Theos – The only God) ആണെന്നും (റോമ, 16:26; 1തിമൊ, 1:17), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:5-6), ദൈവവും പിതാവുമായവൻ ഒരുവനാണെന്നും (എഫെ, 4:6), ദൈവം മാത്രമാണ് മരണമില്ലാത്തവനെന്നും (1തിമൊ, 6:16), ക്രിസ്തു മനുഷ്യനാണെന്നും (റോമ, 5:15; 1കൊരി, 15:21; 1കൊരി, 15:47; 2കൊരി, 11:2; 1തിമൊ, 2:6), അവൻ ഏകദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനാണെന്നും (1തിമൊ, 2:5-6), ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതാണെന്നും സംശയലേശമന്യേ പഠിപ്പിച്ചവനാണ് പൗലൊസ്: (ഗലാ, 1:1). അവൻ സർവ്വത്തിന്നും മീതെ ദൈവമാണെന്ന് പൗലൊസ് പറയുമോ?

ഞാൻ ഒരുത്തൻ മാത്രം ദൈവം:
➦ “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.” (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല❜ (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല❜ (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല❜ (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും, എന്നെപ്പോലെ മറ്റൊരുത്തനുമില്ലെന്നും പിതാവായ യഹോവ ഖണ്ഡിതമായി പഠിപ്പിക്കയാൽ, ക്രിസ്തു ഏത് വകയിലാണ് ദൈവമാകുന്നത്?
☛ “സ്ത്രീയുടെ സന്തതി” (The seed of the woman) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിനെ ആദ്യം പരിചയപ്പെടുത്തുന്നത് ദൈവമാണ്: (ഉല്പ, 3:15). അടുത്തതായി: “മോശെയെപ്പോലെ ഒരു പ്രവാചകൻ” (A prophet like unto Moses) എന്നാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്: (ആവ, 18:18-9പ്രവൃ, 3:22-23). സ്ത്രീയുടെ സന്തതിയെന്നും മോശെയെപ്പോലൊരു പ്രവാചകനെന്നും ദൈവംതന്നെ യേശുവിനെ വിശേഷിപ്പിച്ചിരിക്കയാൽ, അവനെങ്ങനെ സർവ്വത്തിനും മീതെ ദൈവമാകും?

എല്ലാറ്റിലും മുഖ്യകല്പന:
➦ എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ച ശാസ്ത്രിയോട് യേശു പറഞ്ഞത്: “എല്ലാറ്റിലും മുഖ്യകല്പനയോ: യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യേശുവിൻ്റെ വാക്കുകേട്ട ശാസ്ത്രിയുടെ ഉത്തരം നോക്കുക: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവ ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല” (he is one, and there is no other besides him) എന്ന് മൂന്ന് പ്രഥമപുരുഷനിലുള്ള ഏകവചന (3rd Person Singular) പ്രയോഗത്തിലൂടെ അസന്ദിഗ്ദ്ധമായാണ് പറയുന്നത്. ഇതുകേട്ട യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരോ, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരോ അല്ല; യഹോവ ഒരുത്തൻ മാത്രം ദൈവമാണെന്നും മറ്റൊരുത്തനുമില്ലെന്നും വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ. ശാസ്ത്രിയുടെ ചോദ്യത്തിന് യേശു കൊടുത്ത മറുപടിയും അവൻ്റെ ഉത്തരവും യേശുവിൻ്റെ പ്രത്യുത്തരവും പരിശോധിച്ചാൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. പിന്നെങ്ങനെ ക്രിസ്തു സർവ്വത്തിനും മീതെ ദൈവമാകും? ➟[കാണുക: എല്ലാറ്റിലും മുഖ്യകല്പന].

പിതാവ് മാത്രം ദൈവം:
➦ മുഖ്യകല്പനയെ യേശുക്രിസ്തുതന്നെ ഉറപ്പിച്ചിട്ടുണ്ട്. പിതാവാണ്, ‘ഏകദൈവം’ (Monos Theos – The only God), പിതാവാണ്, ‘ഏകസത്യദൈവം’ (Ho monos alethinos Theos – The only true God), “ദൈവമായ കർത്താവിനെ (യഹോവ) മാത്രം (Monos – Only) ആരാധിക്കണം”, “എൻ്റെ പിതാവ് മാത്രമാണ് (Monos – Only) സകലവും അറിയുന്നതു” എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; യോഹ, 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36). മേല്പറഞ്ഞ അഞ്ച് വാക്യങ്ങളും ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 കൊണ്ടാണ്. 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്ന് പറഞ്ഞാൽ: ഒരു ദൈവം എന്നല്ല; “ഒരേയൊരു ദൈവം” (The only God) അഥവാ, “പിതാവ് മാത്രം ദൈവം” എന്നാണർത്ഥം. 𝗣𝗮𝘁𝗲𝗿 𝗵𝗼 𝗺𝗼𝗻𝗼𝘀 𝗮𝗹𝗲𝘁𝗵𝗶𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 എന്നാൽ: പിതാവ് സത്യദൈവം എന്നല്ല; “പിതാവ് മാത്രം സത്യദൈവം” (Father, the only true God) എന്നാണ്. പിതാവ് മാത്രമാണ് ദൈവമെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പഠിപ്പിച്ചാൽ, താനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. “ദൈവമായ യഹോവയെ മാത്രം ആരാധിക്കണം” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യൻ അല്ലെന്നാണർത്ഥം. “എൻ്റെ പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്ന് 𝗠𝗼𝗻𝗼𝘀 കൊണ്ട് പഠിപ്പിച്ചിരിക്കയാൽ, താനും മറ്റാരും സർവ്വജ്ഞാനി അല്ലെന്നാണർത്ഥം. ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀, ഇംഗ്ലീഷിലെ 𝗢𝗻𝗹𝘆, മലയാളത്തിലെ ‘മാത്രം’ എന്നിവ മാറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, യേശുക്രിസ്തു മുഖ്യകല്പനയായി പഠിപ്പിച്ച പിതാവായ യഹോവ മാത്രമാണ് ദൈവമെന്നും താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ, സർവ്വജ്ഞാനിയോ അല്ലെന്ന് അവൻ്റെ വാക്കിനാൽത്തന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. പിന്നെങ്ങനെ അവൻ സർവ്വത്തിനും മീതെ ദൈവമാകും?   

പിതാവ് എന്നെക്കാൾ വലിയവൻ:
➦ പിതാവ് തന്നെക്കാൾ വലിയവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്:
𝟭. പിതാവു എന്നെക്കാൾ വലിയവനല്ലോ. (യോഹ, 14:28).
𝟮. എന്റെ പിതാവു എല്ലാവരിലും വലിയവൻ. (യോഹ, 10:29
𝟯. പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല. (യോഹ, 5:19)
𝟰. എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30)
𝟱. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (യോഹ, 8:28)
𝟲. ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49)
𝟳. ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50
𝟴. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും. (യോഹ, 15:10)
𝟵. സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു. (യോഹ, 18:37)
𝟭𝟬. എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. (മർക്കൊ, 10:18). ഇതെല്ലാം ക്രിസ്തുവിൻ്റെ വാക്കുകളാണ്. ക്രിസ്തു ദൈവം ആണെങ്കിൽ, പിതാവ് എന്നെക്കാൾ വലിയൻ, പിതാവ് എല്ലാവരിലും വലിയവൻ, എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല, ഞാൻ ഇന്നത് സംസാരിക്കണമെന്ന് കല്പന തന്നിരിക്കുന്നു, ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല എന്നൊക്കെ അവൻ പറയുമായിരുന്നോ? പിന്നെങ്ങനെ അവൻ സർവ്വത്തിനുമീതെ ദൈവമാകും?

ദൈവവും ക്രിസ്തുവും:
➦ “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു” എന്നാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40). ഈ വാക്യം ശ്രദ്ധിച്ചാൽ: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ വ്യക്തമായി വേർതിരിച്ചാണ് യേശു പഠിപ്പിച്ചതെന്ന് കാണാൻ കഴിയും. “തിന്നിയും കുടിയനുമായ മനുഷ്യൻ” എന്നും തന്നെത്തന്നെ വിശേഷിപ്പിച്ചു: (മത്താ, 11:19; ലൂക്കൊ, 7:34). “ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ” എന്നൊക്കെയാണ് യേശുവിൻ്റെ പഠിപ്പിക്കൽ: (യോഹ, 14:9). താനും ദൈവമായിരുന്നെങ്കിൽ, ഞങ്ങളെ വിശ്വസിപ്പിൻ എന്നല്ലാതെ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ച് പറയുമായിരുന്നോ? ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തു: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു” എന്നാണ് പഠിപ്പിച്ചത്: (യോഹ, 20:17). അതായത്, എൻ്റെ പിതാവും ദൈവവും നിങ്ങളുടെ പിതാവും ദൈവവും ഒരുവനാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. അവനെങ്ങനെ സർവ്വത്തിനും മീതെ ദൈവമാകും?

ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല: 
➦ “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 19:16-17;മർക്കൊ, 10:17-18). യേശു നല്ലവനല്ല എന്നല്ല ഇതിനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 23:50;യോഹ, 7:12). എന്നാൽ ആത്യന്തികമായി, ‘നല്ലവൻ’ എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:11;സങ്കീ, 34:8;86:5;100:5;106:1). ക്രിസ്തു താൻ ദൈവമല്ലാത്തതുകൊണ്ടും ആരാധനയ്ക്കോ, ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ ‘നല്ലവൻ’ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. (Joh, 5:44, Joh, 17:3, Joh, 8:40; മത്താ, 4:10). പ്രമാണി യേശുവിനെ ‘ദൈവം’ എന്നല്ല; ‘നല്ലവൻ’ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ക്രിസ്തു ദൈവമാണെന്നോ, സർവ്വത്തിനും മീതെ ദൈവമാണെന്നോ എങ്ങനെ പറയും? 

മനുഷ്യനല്ലാത്തവനും മനുഷ്യനും:
➦ “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവ പറഞ്ഞത്: (ഹോശ, 11:9). പിതാവായ ദൈവം “മനുഷ്യനും മനുഷ്യപുത്രനും” അല്ലെന്നാണ് ബൈബിൾ പറയുന്നത്: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ താൻ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണെന്ന് യേശുവും (യോഹ, 8:40; മത്താ, 8:20), അവൻ മനുഷ്യനും (Man) വിശേഷാൽ പുരുഷനും (Man) ആണെന്ന് വചനവും വ്യക്തമാക്കുന്നു: (യോഹ, 1:30; പ്രവൃ, 2:23; റോമ, 5:15; 1തിമൊ, 2:6). ദൈവം മനുഷ്യനല്ലെങ്കിൽ, മറിയയുടെ ആദ്യജാതനായി ജനിച്ച യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) എങ്ങനെയാണ് ദൈവമാകുന്നത്? ദൈവമല്ലാത്തവൻ സർവ്വത്തിനും മീതെ ദൈവമാകുമോ?

സകലവും സാദ്ധ്യമായ ദൈവവും സ്വതേ ഒന്നും കഴിയാത്ത ക്രിസ്തുവും: 
➦ ദൈവത്തിന്നു സകലവും സാദ്ധ്യമാണെന്നും (മത്താ, 19:26; മർക്കൊ, 10:27; ലൂക്കൊ, 18:27) തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:19; യോഹ, 5:30). ദൈവപുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്. “ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6). “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം,” (മർക്കൊ, 15:39). “നിങ്ങൾ എന്നെ ആരെന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കൊ, 9:20). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ, ക്രിസ്തു’ (Son, Christ) മുതലായവ ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവികളും’ (Titles) ആണ്: (1തിമൊ, 2:5-6). താൻ ദൈവമായിരുന്നെങ്കിൽ, തനിക്ക് പിതാവിനെക്കൂടാതെ സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ക്രിസ്തു പറയുമായിരുന്നോ? സ്വതേ ഒന്നും കഴിയാത്തവൻ എങ്ങനെയാണ് സർവ്വത്തിനുമീതെ ദൈവം ആകുന്നത്?

Monos Theos:
➦ “ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ➟ഇവിടെപ്പറയുന്ന “ഒരുവനായ ദൈവം” (The only God) പുത്രനാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്ന് ചിന്തിച്ചവർതന്നെ, യേശുവെന്ന മനുഷ്യന് ദൈവം കൊടുത്ത അധികാരമാണെന്ന് കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് കാണാം: (മത്താ, 9:8). ഈ വേദഭാഗത്ത്, ‘ദൈവം ഒരുവൻ’ എന്നത് ഗ്രീക്കിൽ “മോണോസ് ഹോ തെയോസ്” (Monos ho Theos) ആണ്. 𝗠𝗼𝗻𝗼𝘀 𝗵𝗼 𝗧𝗵𝗲𝗼𝘀-ൻ്റെ അർത്ഥം: ‘ദൈവം ഒരുവൻ’ എന്നല്ല; ‘ഒരേയൊരു ദൈവം’ അല്ലെങ്കിൽ, ‘ദൈവം ഒരുത്തൻ മാത്രം’ (The only God) എന്നാണ്. ഈ പ്രയോഗം പുത്രനെ കുറിക്കുന്നതല്ല; പിതാവിനെ കുറിക്കുന്നതാണ്. ഇതുപോലെ ദൈവം 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ആണെന്ന് പറയുന്ന പല വാക്യങ്ങളുണ്ട്: (റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16). ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ 𝗼𝗻𝗹𝘆 എന്ന പദവും മലയാളത്തിലെ മാത്രം എന്ന പദവും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദമാണ്. യേശു ദൈവമായിരുന്നെങ്കിൽ, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവമെന്ന് എഴുത്തുകാരും അപ്പൊസ്തലന്മാരും 𝗠𝗼𝗻𝗼𝘀 കൊണ്ട് ഖണ്ഡിതമായി പറയുമായിരുന്നോ? ➟[കാണുക: ക്രിസ്തു നല്കിയ പാപമോചനം]

യേശുക്രിസ്തുമുഖാന്തരം ഏകദൈവത്തിന്:
➦ ഇനിയും വിശ്വാസമാകാത്തവർക്ക് ഇളകാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലത്തെ ഒരു തെളിവ് തരാം. നമ്മുടെ കർത്താവിൻ്റെ സ്വന്തസഹോദരനായ (ഒരമ്മപെറ്റ) യൂദായുടെ വാക്കുകൾ ശ്രദ്ധിക്കുക: “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:24). ഇവിടെ “നമ്മുടെ രക്ഷിതാവായ ഏകദൈവം” എന്ന് പറയാൻ: ഗ്രീക്കിൽ 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 𝗛𝗲𝗺𝗼𝗻 𝗦𝗼𝘁𝗲𝗿 (The only God our Saviour) എന്നാണ്. ഇതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ഒരേയൊരു ദൈവത്തിന് അഥവാ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀 ⁃ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱-ന് യേശുക്രിസ്തു മുഖാന്തരമാണ് യൂദാ സ്തോത്രം കരേറ്റുന്നത്. അതായത്, തൻ്റെ സഹോദരനായ ക്രിസ്തുവിനെ 𝗧𝗵𝗲 𝗼𝗻𝗹𝘆 𝗚𝗼𝗱-ൽനിന്ന് വേർതിരിച്ചാണ് യൂദാ പഠിപ്പിച്ചിരുന്നത്. വൺനെസ്സ് വിചാരിക്കുന്നപോലെ, യേശു ഏകദൈവമാണെങ്കിലോ, ട്രിനിറ്റി കരുതുന്നപോലെ മൂവരിൽ ഒരുവനാണെങ്കിലോ, 𝗠𝗼𝗻𝗼𝘀 𝗧𝗵𝗲𝗼𝘀-ൽനിന്ന് അവനെ വേർതിരിച്ച് പറയുമായിരുന്നോ? വചനത്തെയും ഭാഷയെയും അതിക്രമിക്കാതെ യേശു ദൈവമാണെന്ന് പറയാൻ, ആർക്കും കഴിയില്ല. പിന്നെങ്ങനെ അവൻ സർവ്വത്തിനും മീതെ ദൈവമാകും?

സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം: 
➦ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ക്രിസ്തു തൻ്റെ ശുശ്രൂഷയിലൂടെയും മഹാപുരോഹിത്യ പ്രാർത്ഥനയിലൂടെയും പഠിപ്പിച്ച കാര്യമാണ് പഴയനിയമഭക്തന്മാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചിരിക്കുന്നത്: (മത്താ, 4:10; മത്താ, 24:36; മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). സ്വർഗ്ഗത്തിലെയും ഭൂമിയിലെയും ഏകദൈവം പിതാവായ യഹോവയാണെങ്കിൽ, ക്രിസ്തു എങ്ങനെ സർവ്വത്തിനും മീതെ ദൈവമാകും?

യേശുവും ആദിമസഭയും:
➦ ആദിമസഭയുടെ ചരിത്രം പറയുന്ന അപ്പൊസ്തലന്മാരുടെ പ്രവർത്തികളിൽ അല്ലെങ്കിൽ, അപ്പൊസ്തലന്മാർ നേതൃത്വം നൽകിയിരുന്ന ആദിസഭയ്ക്ക് നസറായനായ യേശു ദൈവമല്ലായിരുന്നു. ദൈവം അത്ഭുതങ്ങൾ ചെയ്യിച്ച പുരുഷനും (പ്രവൃ, 2:22-23), ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയവനും (പ്രവൃ, 2:23-24), ദൈവത്തിൻ്റെ ദാസനും (പ്രവൃ, 3:133:26;4:27;4:30), ദൈവത്തിൻ്റെ അഭിഷിക്തനും (പ്രവൃ, 4:27), മോശെയെപ്പോലൊരു പ്രവാചകനും ആയിരുന്നു: (പ്രവൃ, 3:22-23ആവ, 18:18-19). പിന്നെങ്ങനെയാണ് അവൻ സർവ്വത്തിനും മീതെ ദൈവമാകുന്നത്? [കാണുക: ആദിമസഭയ്ക്ക് യേശുക്രിസ്തു ദൈവമായിരുന്നോ?]. 

മനുഷ്യനായ ദൈവപുത്രൻ:
➦ അപ്പൊസ്തലന്മാരും എഴുത്തുകാരും ഒന്നാം നൂറ്റാണ്ടിൽ യേശുവിനെ നേരിട്ടുകണ്ട എല്ലാവരും ദൈവപുത്രൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ‘മനുഷ്യൻ’ (Man) എന്നത് യേശുവിൻ്റെ ‘പ്രകൃതിയും’ (Nature) ‘പുത്രൻ’ (Son) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ‘പദവിയും’ (Title) ആണ് (റോമ, 5:15). മനുഷ്യൻ (മത്താ, 26:72), ➟യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One Man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). 
☛ മറ്റുള്ളവരുടെ സാക്ഷ്യം: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28). അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് അമ്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. 
☛ “യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ” എന്നാണ് സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് (𝟑𝟕-𝟏𝟎𝟎) “യഹൂദന്മാരുടെ പുരാതനത്വം” (The Jewish Antiquities) എന്ന തൻ്റെ കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് [കാണുക:Antiquities of the Jews – Book XVIII, 3:3). അപ്പൊസ്തലന്മാർക്കും ആദിമസഭയ്ക്കും മാത്രമല്ല; ആദ്യനൂറ്റാണ്ടിൽ യേശുക്രിസ്തുവിനെ നേരിട്ട് കണ്ടവർക്കും കാണാത്തവർക്കും അവൻ ദൈവമായിരുന്നില്ല. പിന്നെപ്പോഴാണ് അവൻ ദൈവമായത്?

പരിശുദ്ധാത്മാവും യേശുവും:
➦ യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു:
➟ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ: (മത്താ, 1:20; ലൂക്കൊ, 2:21),
➟ ആത്മാവിനാൽ അവളിൽനന്ന് ഉത്ഭവിച്ചു: (ലൂക്കൊ, 1:35). 
➟ ആത്മാവിൽ ബലപ്പെട്ട് വളർന്നു: (ലൂക്കൊ, 2:40), 
➟ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു: (ലൂക്കൊ, 3:22പ്രവൃ, 10:38), 
➟ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങി: (ലൂക്കൊ, 4:1),
➟ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു: (മത്താ, 4:1; ലൂക്കൊ, 4:1), 
➟ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചു: (ലൂക്കൊ, 4:14-15), 
ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു: (മത്താ, 12:28),
➟ ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിന് നിഷ്കളങ്കനായി അർപ്പിച്ചു: (എബ്രാ, 9:14), 
➟ ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18).
☛ ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായി, ആത്മാവിനാൽത്തന്നെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തവൻ എങ്ങനെയാണ് സർവ്വത്തിനുംമീതെ ദൈവമാകുന്നത്? 

☛ ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). എന്നാൽ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച (1പത്രൊ, 2:24), പുരുഷനായ (Man) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോൾ (പ്രവൃ, 2:23-24; 2:36; 5;31), അവന് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരം ലഭിക്കുകയും (മത്താ, 28:18) ദൂതന്മാരെക്കാളും (എബ്രാ, 1:4), സ്വർഗ്ഗത്തെക്കാളും ഉന്നതനായിത്തീരുകയും ചെയ്തു: (എബ്രാ, 7:26).

ജഡപ്രകാരമുള്ള ക്രിസ്തു:
➦ “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചതു” എന്ന് പൗലൊസ് പറഞ്ഞിരിക്കയാൽ, അവൻ ജഡപ്രകാരം മനുഷ്യനും ആത്മപ്രകാരം ദൈവവുമാണെന്ന് കരുതുന്നവരുണ്ട്. അല്ലെങ്കിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്ന് വിചാരിക്കുന്നവരുണ്ട്. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം (Monos Theos – The only God) ആണെന്നും (Joh, 5:44), പിതാവ് മാത്രമാണ് സത്യദൈവം (Fathe, the only true God) എന്നും (Joh, 17:3), ദൈവമായ കർത്താവിനെ മാത്രം (only) ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് (only) സകലവും അറിയുന്നതെന്നും (മത്താ, 24:36), പിതാവ് എന്നെക്കാൾ വലിയവനാണും (യോഹ, 14:28), ഞാൻ മനുഷ്യനാണെന്നും (യോഹ, 8:40), പിതാവിനെക്കൂടാതെ എനിക്ക് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ലെന്നും (യോഹ, 5:30), പിതാവ് എന്റെ ദൈവമാണെന്നും (യോഹ, 20:17) ദൈവപുത്രൻതന്നെ പറയുമ്പോൾ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. എന്നാൽ ക്രിസ്തുവിന് ഒരു പൂർവ്വാസ്തിത്വം (Pre-Existence) ഉണ്ട്. അതുകൊണ്ടാണ് “ജഡപ്രകാരം ക്രിസ്തു യെഹൂദന്മാരിൽനിന്ന് ഉദ്ഭവിച്ചു” എന്ന് പൗലൊസ് പറഞ്ഞതും അതുകാരണത്താൽ സർവ്വത്തിന്നും മീതെയുള്ള ദൈവത്തെ വാഴ്ത്തുന്നതും. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]

ക്രിസ്തു ആരാണ്? 
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (Existence) എന്താണ് എന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലും (Early Modern English Translations), സാമാന്തര ഗ്രീക്ക് വേഷനുകളിലും മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷകളിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (Theos ephanerōthē en sarki – God was manifest in the flesh) എന്നാണ്: (Stephanus 1550, Beza 1598, Elzevir 1624, Scrivener 1894Tyndale 1526, 1534, Coverdale 1535, Matthew’s 1537, The Great 1539, Geneva 1560, Bishops 1568, King James 1611ബെ,ബെ). അതാണ് പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1Tim. 3:16). മശീയാനിക് യെഹൂദന്മാരുടെപരിഭാഷ (NMV) പരിശോധിച്ചാൽ “God-The Father was manifest in the flesh” എന്ന് കാണാൻ കഴിയും: [കാണുക: NMV]. അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി (Disguise) വന്നതോ അല്ല; ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). “ജഡത്തിൽ വെളിപ്പെട്ടത് ഏകദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്.” (യോഹ, 1:18). അതായത്, യേശു എന്ന് പേരുള്ള മനുഷ്യൻ്റെ അസ്തിത്വം (Existence) എന്നത്: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (The manifestation of God in the Flesh) അല്ലെങ്കിൽ, ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷത (The human manifestation of God) എന്നാണ്. യേശു യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, അവൻ്റെ പൂർവ്വാസ്തിത്വം (Pre-Existence) സകലത്തിനും കാരണഭൂതനായ യഹോവ എന്ന നിലയിലാണ്. അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായതുകൊണ്ടും, അവൻ്റെ പൂർവ്വാസ്തിത്വം യഹോവയിൽത്തന്നെ ആയതുകൊണ്ടുമാണ്, യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുവിൽ നിവൃത്തിയാകുന്നത്. ഉദാ: (യെശ, 25:8-9എബ്രാ, 2:14-15; യെശ, 29:18; യെശ, 35:3-6ലൂക്കൊ, 7:22; യെശ, 40:3; മലാ, 31യോഹ, 1:23; സെഖ, 12:10 വി.ഗ്ര; KJVയോഹ, 19:37). ➟[കാണുക: ദൈവഭക്തിയുടെ മർമ്മം; ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

The New Messianic Version:
➦ മശീയാനിക് യെഹൂദന്മാരുടെ പരിഭാഷയെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചതാണ്. ഈ പരിഭാഷയിൽ സവിശേഷമായ മറ്റൊരു കാര്യംകൂടി കാണാം. പഴയപുതിയനിയമങ്ങളിൽ യഹോവ (Yehovah) എന്ന ദൈവനാമം വരുന്നിടത്തൊക്കെ Lord- Yehovah (Messiah Pre-Incarnate) എന്നാണ് കാണുന്നത്: (Gen, 2:4Mat, 4:7). “യഹോവയായ കർത്താവ് (മിശീഹാ അവതാരത്തിനു മുമ്പേ)” എന്നാണർത്ഥം. എന്നുവെച്ചാൽ, ക്രിസ്തു മനുഷ്യനായി വെളിപ്പെടുംമുമ്പേ യഹോവ ആയിരുന്നു എന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അവതാരം’ (Incarnation) എന്നൊരു പദം മൂലഭാഷയിൽ ഉള്ളതല്ല. ക്രിസ്തു ആരുടെയും അവതാരമല്ല. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് NMV-ടെ പരിഭാഷയിൽത്തന്നെ പറഞ്ഞിട്ടുണ്ട്. ദൈവഭക്തിയുടെ മർമ്മത്തിൽ: “God-The Father was manifest in the flesh” എന്നാണ് കാണുന്നത്: (1Tim, 3:16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനെക്കുറിച്ച് മുകളിൽ നാം കണ്ടതാണ്. അതിനാൽ, Pre-Incarnation എന്നതിനെ, Pre-Manifestation എന്നോ, Pre-Existence എന്നോ മനസ്സിയാക്കിയാൽ മതി. അതായത്, മനുഷ്യനായി മറിയത്തിലൂടെ വെളിപ്പെട്ട യേശുവിൻ്റെ പൂർവ്വാസ്തിത്വത്തെ സകലത്തിനും കാണഭൂതനായ യഹോവ എന്ന നിലയിലാണ് മശീയാനിക് യെഹൂദന്മാർ മനസ്സിലാക്കുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ മശീയാനിക് യെഹൂദന്മാരുടെ ഈ ഉപദേശം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11 ⁃⁃ യിരെ, 31:31-34; എബ്രാ, 8:8-12). ➟[കാണുക: യെഹൂദന്നു എന്തു വിശേഷത?]

എബ്രായലേഖന മുന്നറിയിപ്പുകൾ

എബ്രായലേഖന മുന്നറിയിപ്പുകൾ

വിശ്വാസജീവിതത്തിൻ്റെ അഭിവൃദ്ധിക്കും പക്വതയ്ക്കും ആവശ്യമായ അനേകം മുന്നറിയിപ്പുകൾ എബ്രായലേഖനത്തിൽ ഉണ്ട്. അതിനെ അഞ്ചു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-4:1, 5:11-6:20, 10:26-39, 12:14-29), ഏഴു മുന്നറിയിപ്പുകളായിട്ടും (2:1-4, 3:7-19, 4:1-13, 5:11-6:12, 10:19-31, 12:14-17, 12:25-29) വേദപഠിതാക്കൾ വിഭജിച്ചു പഠിക്കാറുണ്ട്. എന്നാൽ അഞ്ചും, ഏഴും മുന്നറിയിപ്പിനുള്ളിൽ, ഉപമുന്നറിയിപ്പുകളും ഉൾപ്പിരിവുകളുമായി അനേകം മുന്നറിയിപ്പുകൾ അടങ്ങിയിട്ടുണ്ട്. അത് ചുവടെ ചേർക്കുന്നു:

1. വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധയോടെ കരുതിക്കൊൾക. (2:1).

2. ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും? (2:4).

3. പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊൾക. (3:6).

4. പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു. (3:8,15, 4:7).

5. ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാൻ അവിശ്വാസമുള്ള ദുഷ്ടഹൃദയം ആർക്കും ഉണ്ടാകാരുത്. (3:12).

6 പാപത്തിന്റെ ചതിയാൽ കഠിനപ്പെടരുത്. (3:13).

7. ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളണം. (3:14).

8. സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ലഭിക്കാതെപോയി എന്നു വരരുത്. (4:1).

9. ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിനു ഒത്തവണ്ണം വീഴരുത്. 4:11).

10. നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. (4:14, 6:18, 10:23).

11. ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിക്കുക. (6:2).

12. പിൻമാറിപ്പോയാൽ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല. (6:5-6).

13. പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കുക. (6:11).

14. മന്ദതയുള്ളവരാകാതെ വാഗ്ദത്തങ്ങളുടയ അനുകാരികളാകുക. (6:12).

15. നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല. (10;26).

16. ദൈവപുത്രനെ ചവിട്ടികളകയും …. കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. (10:29).

17. ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം. (10:31).

18. കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ. (10:33).

19. മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു. (10:35).

20. ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം. (10:36).

21. എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല. (10:38).

22. സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക. (12:1).

23. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. (12:3).

24. എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ. (12:8).

25. മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ. (12:13).

26. ആരും ദൈവകൃപ വിട്ടു …. ദുർന്നടപ്പുകാരനോ, … അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ. (12:15-16).

27. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. (12:25).

28. ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. (12:28).

29. നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ. (13:3).

30. ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും. (13:4).

31. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ. (13:5).

32. നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ. (13:7).

33. വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു. (13:9).

എബ്രായൻ

എബ്രായൻ (the Hebrew)

യിസ്രായേല്യൻ്റെ മറ്റൊരു പേര്. ബൈബിളിൽ ആദ്യമായി എബ്രായൻ എന്നു വിളിക്കപ്പെട്ട വ്യക്തി അബ്രാഹാമാണ്. (ഉല്പ, 14:13). അനന്തരം അബ്രാഹാമിന്റെ പുത്രനായ യിസഹാക്കും സന്തതികളും എബ്രായർ എന്നറിയപ്പെട്ടു. (ഉല, 40:15; 43:32; പുറ, 2:11). എബ്രായ അടിമകളെ സംബന്ധിക്കുന്ന നിയമങ്ങൾ ന്യായപ്രമാണത്തിലുണ്ട്. (പുറ, 21:1-11; ആവ, 15:12-18). ഫെലിസ്ത്യർ യിസ്രായേല്യരെ എബ്രായർ എന്നു വിളിച്ചു. (1ശമൂ, 4:6, 9; 13:3; 14:11; 29:3). ‘എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്ന” എന്നു യോസേഫ് പാനപാത്രവാഹകനോടും (ഉല്പ, 40:15), “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക” എന്നിങ്ങനെ ഫറവോനോടു കല്പിക്കാൻ ദൈവം മോശെയോടും (പുറ, 9:1), “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു” എന്നു മോശെയും അഹരോനും ഫറവോനോടും (പുറ, 5:3), നീ ഏതു ജാതിക്കാരൻ എന്ന ചോദ്യത്തിന് ‘ഞാൻ ഒരു എബായൻ’ എന്നു യോനാ പ്രവാചകൻ കപ്പൽക്കാരോടും മറുപടി നല്കി. (1:9). യിസ്രായേല്യർ തങ്ങളുടെ ജാതിനാമത്തിൽ അഭിമാനം കൊണ്ടിരുന്നു. പിതാക്കന്മാരുടെ പാരമ്പര്യങ്ങളും ഭാഷയും നിലനിർത്തി വംശത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ എബ്രായർ ജാഗരൂകരായിരുന്നു. പൗലൊസ് അപ്പൊസ്തലൻ തന്നെക്കുറിച്ച് ‘എബായരിൽ നിന്നു ജനിച്ച എബ്രായൻ’ എന്നു പറയുന്നു. (ഫിലി, 3’5).

എബ്രായ ശബ്ദത്തിന്റെ ഉത്പത്തി വിവാദവിഷയമാണ്. മൂന്നുവിധത്തിലുള്ള നിഷ്പാദനമാണ് പൊതുവെ ഉള്ളത്. 1. അബ്രാഹാമിന്റെ പൂർവ്വികനായ ഏബെരിൽ നിന്ന്: (ഉല്പ, 10:21, 24,25; 11:14-16; ലൂക്കൊ, 3:35). സംഖ്യാ 24:24-ൽ ഏബെർ എന്ന പേര് എബ്രായൻ എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നതും ചിന്താർഹമാണ്. അബ്രാഹാമിനു ലഭിച്ച നിയമവാഗ്ദത്തം ശേമിനോടു ബന്ധിപ്പിക്കുന്നതിന് ഈ പേർ സഹായകമാണ്. ശേമിന്റെ വംശത്തോടു യഹോവയെ ബന്ധപ്പെടുത്തിയുള്ള നോഹയുടെ സ്തവം (ഉല്പ, 9:26) മലക്കീസേദെക്ക് അബ്രാഹാമിനെ അനുഗ്രഹിക്കുമ്പോൾ ചെയ്യുന്ന സ്തുതിഗീതത്തിൽ പ്രതിധ്വനിച്ചിട്ടുണ്ട്. (ഉല്പ, 14:19-20). എബ്രായ-ശേമ്യരിലൂടെയാണ് യഹോവയുടെ നിയമബദ്ധമായ അനുഗ്രഹം വരുന്നതെന്ന് വ്യക്തമാക്കി. 2. കടക്കുക എന്നർത്ഥന്മുള്ള ‘അവാർ’ എന്ന ധാതുവിൽനിന്ന്: ഇതനുസരിച്ച് എബ്രായനായ അബ്രാഹാം നദികടന്ന അബ്രാഹാമാണ്. (ഉല്പ, 14:13). ഫ്രാത്ത് അഥവാ യൂഫ്രട്ടീസ് നദികടന്നാണ് ആബ്രാഹാം കനാനിലെത്തിയത്. (യോശു, 24:2,3). 3. ഹബിരു എന്ന പേരിൽ നിന്ന്: ബി.സി. 15-14 നൂറ്റാണ്ടുകളിലെ നൂസി-ഹിത്യ, അമർണാ രേഖകളിൽ പ്രത്യക്ഷപ്പെട്ട ഒരു ജനവിഭാഗമാണ് ഹബിരു. ബി.സി. 14-ാം നൂറ്റാണ്ടിൽ ഹബിരു ജനത പലസ്തീനിൽ പ്രവേശിച്ചതായി കരുതപ്പെടുന്നു. എബ്രായർ ഹബിരുവിന്റെ ഒരു വിഭാഗമായിരുന്നു എന്ന ധാരണ ഇനിയും വിവാദതലത്തെ കടന്നിട്ടില്ല.

എതിർക്രിസ്തു

എതിർക്രിസ്തു (Antichrist)

എതിർക്രിസ്തു എന്ന പ്രയോഗത്തിന് ക്രിസ്തുവിന്റെ എതിരാളി എന്നോ, ക്രിസ്തുവിന്റെ നാമത്തെയും അവകാശത്തെയും അപഹരിക്കുന്നവനെന്നോ അർത്ഥം കല്പിക്കാം. പകരം എന്നതിലേറെ എതിർ എന്ന ആശയമാണ് ആന്റിഖ്ഹിസ്റ്റോസ് എന്ന പ്രയോഗത്തിലെ ആന്റി എന്ന ഉപസർഗ്ഗത്തിനുള്ളത്. യോഹന്നാന്റെ ലേഖനങ്ങളിൽ മാത്രമേ ഈ പദം കാണപ്പെടുന്നുള്ളൂ; അഞ്ചു പ്രാവശ്യം. (1യോഹ, 2:18, 2:18; 22; 4:3; 2യോഹ, 1:7). എങ്കിലും എതിർക്രിസ്തുവിനെ കുറിച്ചുള്ള ആശയം തിരുവെഴുത്തുകളിൽ ഉടനീളം കാണാം. എതിർക്രിസ്തുവിനെ കുറിച്ചും എതിർക്രിസ്തുക്കളെ കുറിച്ചും യോഹന്നാൻ പറയുന്നുണ്ട്. എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കുന്നു എന്നും, എന്നാൽ എതിർക്രിസ്തുവിനെക്കുറിച്ചു് ‘വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ’ എന്നാണ് പറയുന്നത്. (1യോഹ, 2:18). അപ്പൊസ്തലനായ പൗലൊസും നിങ്ങൾ അറിയുന്നു എന്ന് എഴുതുന്നു. (2തെസ്സ, 2:6). എതിർക്രിസ്തുവും കള്ളക്രിസ്തുവും തമ്മിൽ വ്യത്യാസമുണ്ട്. കള്ളക്രിസ്തു (പ്സ്യൂഡോ ഖ്റിസ്റ്റൊസ്) ക്രിസ്തുവിന്റെ ആണ്മയെ നിഷേധിക്കുന്നില്ല. മുന്നറിയിക്കപ്പെട്ട മശീഹയിലാണ് ദൈവത്തിന്റെ വാഗ്ദത്തങ്ങളും മനുഷ്യന്റെ പ്രതീക്ഷകളും നിറവേറുന്നത്. ആ മുന്നറിയിക്കപ്പെട്ട മശീഹ താൻ തന്നെയാണെന്ന് കള്ളക്രിസ്തു അവകാശവാദം പുറപ്പെടുവിക്കുന്നു. എതിർ ക്രിസ്തുവും കള്ളകിസ്തവും തമ്മിലുള്ള വ്യത്യാസം ഇതിൽനിന്നും വ്യക്തമാണ്. എതിർക്രിസ്തു ക്രിസ്തുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു; കള്ളകിസ്തു താനാണ് ക്രിസ്തു എന്ന് അവകാശപ്പെടുന്നു.

യെഹൂദന്മാരുടെ പൊതു വിശ്വാസമനുസരിച്ച് ഒരു ശത്രു അഥവാ ശക്തി അന്ത്യനാളുകളിൽ ദൈവജനത്തെ പീഡിപ്പിക്കും. ഇതിനു ചില തെളിവുകൾ പഴയനിയമത്തിലുണ്ട്. യഹോവയോ മശീഹയോ ആ ശത്രുവിനെ നശിപ്പിക്കും. യഹോവയ്ക്കും അവന്റെ അഭിഷിക്തനും എതിരായി ലോകത്തിലെ ശ്രതുക്കൾ എഴുന്നേല്ക്കുന്നതിനെ കുറിച്ച് രണ്ടാം സങ്കീർത്തനത്തിലുണ്ട്. അതിന്റെ ഒരു വിശദമായ പ്രദർശനമാണ് യെഹെസ്ക്കേൽ 38,39 അദ്ധ്യായങ്ങളിലും സെഖര്യാവ് 12-14 അദ്ധ്യായങ്ങളിലും കാണുന്നത്. ദാനീയേലിന്റെ പുസ്തകത്തിലും എതിർ ക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തമായ വിവരണമുണ്ട്. എതിർക്രിസ്തു ആരെന്നതിനെക്കുറിച്ചു അഭിപ്രായ ഭേദങ്ങളുണ്ട്. തിരുവെഴുത്തുകൾ ഒരു വ്യക്തി എന്ന നിലയ്ക്കാണ് എതിർക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. ആദിമക്രിസ്ത്യാനികളും ഒരു വ്യക്തിയായിത്തന്നെ എതിർക്രിസ്തുവിനെ മനസ്സിലാക്കി. അതൊരു ഭരണവ്യവസ്ഥയോ ക്രമമോ അല്ല. സാത്താൻ അവനിൽ ആവസിക്കുകയും സാത്താന്യ ഭൂതശക്തികൾ അവനെ സഹായിക്കുകയും ചെയ്യും. വിവിധ നാമങ്ങളിലാണ് എതിർക്രിസ്തു അറിയപ്പെടുന്നത്. 1. ദുഷ്ടൻ (സങ്കീ, 10:2-4), 2. ഭൂമിയിൽ നിന്നുള്ള മർത്യൻ (സങ്കീ, 10:17), 3. ബാബേൽരാജാവ് (യെശ, 14:4), 4. അരുണോദയ പുത്രനായ ശുക്രൻ (യെശ, 14:12), 5. ചെറിയകൊമ്പ് (ദാനീ, 7:8), 6. വരുവാനിരിക്കുന്ന പ്രഭു (ദാനീ, 9:26), 7. നിന്ദ്യനായ ഒരുത്തൻ (ദാനീ, 11:21), 8. ഉഗ്രഭാവവും ഉപായബുദ്ധിയുമുള്ള രാജാവ് (ദാനീ, 8:23), 9. ശൂന്യമാക്കുന്നവൻ (ദാനീ, 9:27) എന്നിവയാണ്. പുതിയനിയമത്തിൽനല്കിയിട്ടുള്ള പേരുകളിൽ പ്രധാനപ്പെട്ടവ: 1. അധർമ്മമൂർത്തി, 2. നാശയോഗ്യൻ (2തെസ്സ, 2:3), 3. എതിർ ക്രിസ്തു (1യോഹ, 2:18), 4. മൃഗം (വെളി, 11:7; 13:1), 5. സ്വന്തനാമത്തിൽ വരുന്നവൻ (യോഹ, 5:43), 6. ശൂന്യമാക്കുന്ന മേച്ഛത (മത്താ, 24:15) എന്നിവയാണ് പുതിയനിയമത്തിൽ നല്കിയിട്ടുള്ള പേരുകൾ. ദാനീയേൽ 7-ലെ ചെറിയകൊമ്പും വെളിപ്പാട് 13:1-9-ലെ ഒന്നാമത്തെ മൃഗവും തമ്മിലുള്ള സാദൃശ്യം വിസ്മയകരമാണ്.

ചെറിയ കൊമ്പ് — ഒന്നാമത്തെ മൃഗം(ദാനീയേൽ7 — വെളിപ്പാട് 13).

1. ശക്തിമുഴുവൻ ചെറിയകൊമ്പിൽ ആവാഹിച്ച മൃഗത്തിന് പത്തു കൊമ്പുണ്ട്: 7:7 — മൃഗത്തിനു പത്തുകൊമ്പുണ്ട്: 13:1.

2. മൃഗം സമുദ്രത്തിൽ നിന്നു കയറി വരുന്നു: 7:33 — മൃഗം സമുദ്രത്തിൽ നിന്നും കയറി വരുന്നു: 13:1.

3. വമ്പു പറയുന്ന വായ് ഉണ്ടു്: 7:8 — വമ്പും ദൂഷണവും സംസാരിക്കുന്ന വായ് ഉണ്ട്: 13:5.

4. വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 7:22 — വിശുദ്ധന്മാരോട് യുദ്ധം ചെയ്ത് അവരെ ജയിക്കുന്നു: 13:7.

5. അത്യുന്നതനു വിരോധമായി വമ്പുപറയുന്നു: 7:25 — ദൈവ ദൂഷണത്തിനായി വായ്തുറക്കുന്നു: 13:6.

6. അത്യുന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുന്നു: 7:25 — മൃഗത്തിന്മേലിരിക്കുന്ന സ്ത്രീ വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു മദിക്കുന്നു: 17:6.

2തെസ്സലൊനീക്യർ 2:1-12-ൽ അധർമ്മമൂർത്തി എന്ന പേരിൽ എതിർക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദ വിവരണമുണ്ട്. പഴയനിയമത്തിലെ ഭാഷയും പ്രതിബിംബ കല്പനയും അപ്പൊസ്തലൻ ഇവിടെ ആവർത്തിക്കുന്നുണ്ട്. ദാനീയേൽ 7-ലെ ചെറിയ കൊമ്പിനെപ്പോലെ നിയമങ്ങൾക്കെതിരാണ് അധർമ്മമൂർത്തി. കർത്താവിന്റെ നാളിനെക്കുറിച്ചു തെറ്റായ ധാരണയാണ് തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് ഉണ്ടായിരുന്നത്. കർത്താവിന്റെ നാൾ വരുന്നതിനുമുമ്പ് രണ്ടുകാര്യങ്ങൾ സംഭവിക്കുമെന്ന് പൗലൊസ് അപ്പൊസ്തലൻ അവരെ ഓർപ്പിച്ചു: വിശ്വാസത്യാഗവും, അധർമ്മമൂർത്തിയുടെ പ്രത്യക്ഷതയും. അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനെ ഇന്ന് തടഞ്ഞിരിക്കുകയാണ്. തടയുന്നവൻ മാറ്റപ്പെട്ടു കഴിഞ്ഞാൽ അധർമ്മമൂർത്തി വെളിപ്പെടും. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു് ദൈവത്തിനു മീതെ സ്വയം ഉയർത്തുകയും ദൈവമാണെന്ന് അവകാശപ്പെടുകയും ചെയ്യും. അവൻ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കും അനേകരെ വഞ്ചിക്കും . ക്രിസ്തു ദൈവശക്തിയാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു. എന്നാൽ അതു സാത്താന്റെ ശക്തിയാലാണെന്ന് യെഹൂദന്മാർ കുറ്റപ്പെടുത്തി. (മത്താ, 12:24). എതിർക്രിസ്തു സാത്താന്റെ ശക്തികൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കും. പക്ഷേ അവനെ അനേകർ ദൈവം എന്നു പറഞ്ഞ് നമസ്കരിക്കും. കർത്താവായ യേശു തന്റെ ശ്വാസത്താൽ അവനെ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ അവനെ നശിപ്പിക്കും.

വെളിപ്പാട് പുസ്തകത്തിൽ പറയപ്പെട്ടിരിക്കുന്ന മൃഗത്തിനു നാല്പത്തിരണ്ടുമാസം അഥവാ മൂന്നര വർഷം പ്രവർത്തിക്കാൻ അധികാരം ലഭിക്കും. അതു മഹാപീഡനകാലത്തിന്റെ ഉത്തരാർദ്ധമാണ്. മഹാപീഡനത്തിന്റെ പൂർവ്വാർദ്ധം രണ്ടു സാക്ഷികളുടെ പ്രവചനകാലയളവായ 1260 ദിവസം അഥവാ മൂന്നര വർഷമാണ്. (വെളി, 11:3). മഹാപീഡനത്തിന്റെ അവസാനം യിസ്രായേലിനെ മുഴുവനായി നശിപ്പിക്കുവാൻ എതിർകിസ്തു ശ്രമിക്കുകയും ഹർമ്മഗദോൻ യുദ്ധം സംഘടിപ്പിക്കുകയും ചെയ്യും. ഭാവിയിൽ രൂപംകൊള്ളുന്ന ഏകലോകസഭ പ്രബലമായിത്തീരും. എതിർക്രിസ്തു അതിന്റെ തണലിൽ ശക്തി ആർജ്ജിക്കുകയും പത്തു രാജാക്കന്മാരോടു ചേർന്ന് ഏകലോകസഭയെ ഉപദ്രവിച്ച് അതിന്റെ ആസ്ഥാനം തകർക്കുകയും ചെയ്യും. മഹാപീഡനത്തിന്റെ അവസാനഘട്ടത്തിൽ മഹാസർപ്പത്തിന്റെയും മൃഗത്തിന്റെയും കള്ളപ്രവാചകന്റെയും വായിൽനിന്നു പുറപ്പെടുന്ന അശുദ്ധാത്മാക്കൾ ഭൂമിയിലെ സകലരാജാക്കന്മാരെയും യുദ്ധത്തിനു കൂട്ടിച്ചേർക്കും. (വെളി, 16:12-16). യെഹൂദന്മാരെ നശിപ്പിക്കുകയും യെരുശലേമിനെ കീഴടക്കുകയുമാണ് ലക്ഷ്യം. (സെഖ, 12:1-9; 13:8-14:2). അവരുടെ വിജയം ഉറപ്പാകുന്ന സമയത്ത് ക്രിസ്തു തന്നെ സൈന്യവുമായി ഇറങ്ങിവരും. (വെളി, 19:11-16). ഉടൻതന്നെ യെരുശലേമിന്നെതിരെ അണിനിരന്ന സൈന്യം ദൈവപുത്രന്നെതിരെ തിരിയും . ക്രിസ്തു തന്റെ വായിൽ നിന്നും പുറപ്പെടുന്ന വാൾകൊണ്ട് അവരെ കൊല്ലം. (വെളി, 19:21). അനന്തരം മശീഹയുടെ വാഴ്ച ഭൂമിയിൽ ആരംഭിക്കും.

ദൈവത്തെയും ക്രിസ്തുവിനെയും നിഷേധിക്കുന്നവനാണ് എതിർക്രിസ്തു. എതിർക്രിസ്തുവിന്റെ മർമ്മം ആദിമുതലേ വ്യാപരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ആളത്തത്തെക്കുറിച്ചുള്ള വിപരീതോപദേശം (ക്രിസ്തുവിന്റെ ദൈവത്വത്തെയോ, മനുഷ്യത്വത്തെയോ നിഷേധിക്കുക) പഠിപ്പിക്കുന്നവർ എതിർക്രിസ്തുക്കൾ ആണ്. (1യോഹ, 2:18). ക്രിസ്തു സാക്ഷാൽ ജഡത്തിൽ വന്നില്ല, ക്രിസ്തുവിന്റെ മനുഷ്യരൂപം മായക്കാഴ്ചയായിരുന്നു എന്നാണ് ഡോസെറ്റിക്കുകൾ പഠിപ്പിച്ചത്. “യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതുവരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നെ ലോകത്തിൽ ഉണ്ട്.” (1യോഹ, 4:2,3). ചരിത്രത്തിലെ ക്രിസ്തു വെറും മനുഷ്യനായിരുന്നു എന്നും സ്വർഗ്ഗീയനായ ക്രിസ്തു ചരിത്രത്തിലെ ക്രിസ്തുവിൽ ആവസിച്ചു എന്നുമാണ് ജ്ഞാനവാദം പഠിപ്പിക്കുന്നത്. അവർ ക്രിസ്തുവിന്റെ ജഡധാരണത്തെ എതിർത്തു. ഈ ഇടത്തൂടുകളെ എതിർക്രിസ്തുവായി പോളിക്കാർപ്പ് മനസ്സിലാക്കി. ‘അധർമ്മത്തിന്റെ മർമ്മത്തെ’ പലരും രാഷ്ട്രീയമായി വ്യാഖ്യാനിച്ചു. ദാനീയേലിന്റെ ദർശനത്തിലെ നാലാം സാമ്രാജ്യമായ റോമാണ് ബർന്നബാസിന്റെ വീക്ഷണത്തിൽ എതിർകിസ്തു. എതിർക്രിസ്തു നീറോയുടെയോ യൂദായുടെയോ പുനർജ്ജനനം ആയിരിക്കുമെന്ന് കരുതുന്നവരുണ്ട്. നവീകരണ നായകന്മാരായ വൈക്ലിഫ്, മാർട്ടിൻ ലൂഥർ, കാൽവിൻ, സ്വിംഗ്ലി, ക്രാൻമർ തുടങ്ങിയവർ റോമാസഭയെ ബാബിലോണായും പോപ്പിനെ എതിർക്രിസ്തുവായും കണ്ടു; റോമൻ കത്തോലിക്കാസഭ നവികരണ കർത്താക്കളെയും.