സ്വരൂപവും സാദൃശ്യവും

☛ “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ദൈവം ബഹുവചനത്തിൽ പറഞ്ഞിരിക്കുകയാൽ (ഉല്പ, 1:26), ദൈവത്തിന് മനുഷ്യനെപ്പോലെ ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ (ഭാഗങ്ങൾ) ഉള്ളതുപോലെ ദൈവത്തിനുമുണ്ടെന്നും, ആ സ്വരൂപത്തിലാണ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതെന്നും ചിലർ വിചാരിക്കുന്നു. ഇല്ലാത്ത ത്രിത്വദൈവമാണ് സൃഷ്ടി നടത്തിയതെന്ന് വരുത്തിത്തീർക്കാനാണ് പലരും ഈവിധം വചനത്തെ വ്യാഖ്യാനിക്കുന്നത്.

അതിനോടുള്ള ബന്ധത്തിൽ രണ്ട് കാര്യങ്ങൾ  ആദ്യമേ പറയാം: 
ഉല്പത്തി 1:26-ൽ സൃഷ്ടിയിൽ തൻ്റെ കൂടെ ഉണ്ടായിരുന്ന ദൂതന്മാരോടാണ്, “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” എന്ന് ദൈവം ബഹുവചനത്തിൽ പറയുന്നത്: (ഇയ്യോ, 38:6-7). അതിനാൽ, ദൈവത്തിന് ദേഹവും ദേഹിയും ആത്മാവുമുണ്ടെന്നും ആ വിധത്തിൽ ദൈവം ത്രിത്വമാണെന്നുമുള്ളത് പലരുടെയും സങ്കല്പം മാത്രമാണ്. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]. 

❷ അതിൻ്റെ തെളിവാണ് അടുത്തവാക്യത്തിൽ, ദൈവം ഒറ്റയ്ക്ക് ആദാമിനെ സൃഷ്ടിച്ചത്: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:27). വേദഭാഗം ശ്രദ്ധിക്കുക: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു ⁃ God created man in His own image.” ഇവിടെ ശ്രദ്ധിക്കുക: ദൈവം “അവന്റെ” (His) സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അല്ലാതെ “അവരുടെ” (Their) സ്വരൂപത്തിലല്ല സൃഷ്ടിച്ചച്ചത്. ഉല്പത്തി 1:26-ൽ പറയുന്ന “നാം, നമ്മുടെ” എന്ന ബഹുവചനം (Plural) ത്രിത്വദൈവത്തിൻ്റെ ആയിരുന്നെങ്കിൽ, അല്ലെങ്കിൽ സൃഷ്ടിയെക്കുറിച്ച് ആലോചന നടത്തുമ്പോൾ ദൈവം മൂന്നുപേർ ആയിരുന്നെങ്കിൽ, അടുത്തവാക്യത്തിൽ സൃഷ്ടി നടത്തുമ്പോഴും അതേ ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. അതായത്, ദൈവം തൻ്റെ സൃഷ്ടികളും ദൈവപുത്രന്മാരുമായ ദൂതന്മാരോട് “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കാം” എന്ന് പറഞ്ഞശേഷം ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയത്: (യെശ, 44:24). [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു]

ദൈവപ്രകൃതിയുടെ സവിശേഷതകൾ:
➦ ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയും (സ്ന്തരൂപം) അതിൻ്റെ സവിശേഷതകളും അറിയാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയിലാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് പലരും വിചാരിക്കുന്നത്. ➟“അക്ഷയനും അദൃശ്യനും (1തിമൊ, 1:17), അനാദിയായും ശ്വാശ്വതമായും ഉള്ളവനും (സങ്കീ, 90:2), അമർത്യനും (1തിമൊ, 6:16), ആത്മാവും (യോഹ, 4:24), ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24), ആദ്യനും അന്ത്യനും (യെശ, 44:6), ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12), കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7), ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17), നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും ⟦നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ⟧ (1യോഹ, 3:20), നിത്യനും (ഉല്പ, 21:33), മാറാത്തവനുമായ (മലാ, 3:6) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്.” (യോഹ, 5:44). ഇതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപം അല്ലെങ്കിൽ യഥാർത്ഥ പ്രകൃതി. ദൈവത്തിൻ്റെ ഈ പ്രകൃതിയാണോ മനുഷ്യർക്കുള്ളത്?

സ്വരൂപം (Image):
➦ സത്യവേദപുസ്തകത്തിൽ മനുഷ്യസൃഷ്ടിയോടുള്ള ബന്ധത്തിൽ “സ്വരൂപം” എന്ന പദം നാലുപ്രാവശ്യം കാണാം: (ഉല്പ, 1:26; 1:27; 1:27; 9:6). “സ്വരൂപം” എന്ന സംസ്കൃത പദത്തിന് “സ്വ=സ്വന്ത+രൂപം=സ്വന്തരൂപം അല്ലെങ്കിൽ, യഥർത്ഥരൂപം” എന്നാണർത്ഥം. “സ്വരൂപ” എന്ന മലയാള പദത്തിന് “പ്രകൃതി, ആകൃതി, സ്വഭാവം, രാജ്യം” എന്നൊക്കെയാണ് അർത്ഥം. എന്നാൽ ഇതൊന്നുമല്ല ബൈബിളിൻ്റെ അർത്ഥം. “Tselem” എന്ന എബ്രായപദമാണ് തൽസ്ഥനത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ “Image” എന്നാണ്. Image പദത്തിന് “ഛായ, ചിത്രം, പ്രതിച്ഛായ, പ്രതിബിംബം, പ്രതിരൂപം” എന്നൊക്കയാണ്. “Tselem” എന്ന പദം 15 വാക്യങ്ങളിലായി 17 പ്രവാശ്യം കാണാം. മറ്റ് ഭാഗങ്ങളിൽ:  സാദൃശ്യം (ഉല്പ, 5:3), ബിബം (സംഖ്യാ, 33:52), പ്രതിമ (1ശമൂ, 6:5; 6:11), വിഗ്രഹം (2രാജാ, 11:18; 2ദിന, 23:17; യെഹെ, 7:20; ആമോ, 5:26), നിഴൽ (സങ്കീ, 39:6), രൂപം (സങ്കീ, 73:20; യെഹെ, 16:17), ചിത്രം (യെഹെ, 23:14) എന്നിങ്ങനെയാണ്. BSI-ടെതന്നെ സത്യവേദപുസ്തകം പരിഷ്കരിച്ച പതിപ്പിലും പിഒസിയിലും “ഛായ” എന്നാണ്. അതായത്, ദൈവത്തിൻ്റെ സ്വന്തരൂപത്തിൽ അല്ലെങ്കിൽ യഥാർത്ഥ സ്വരൂപത്തിലല്ല; ഛായയിൽ അല്ലെങ്കിൽ പ്രതിരൂപത്തിൽ സൃഷ്ടിച്ചു എന്ന അർത്ഥമാണ് പദത്തിനുള്ളത്. 

സാദൃശ്യം (Likeness):
➦ “സാദൃശ്യം” എന്ന് പരിഭാഷ ചെയ്തിരിക്കുന്ന പദം “Dmut” എന്നാണ്. ഇംഗ്ലീഷിൽ “Likeness” എന്നാണ്. “സാദൃശ്യം, പോലെ, പ്രതിരൂപം, പ്രതിച്ഛായ, സാമ്യം” എന്നൊക്കെയാണ് അർത്ഥം. സാദൃശ്യം (ഉല്പ, 1:26; 5:1; 5:3), പ്രതിമ (2രാജാ, 16:10; യെശ, 40:18), പോലെ (സങ്കീ, 58:4; യെഹെ, 1:13; 1:16), എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിട്ടുണ്ട്.

ഛായയും സാദൃശ്യവും:
➦ ദൈവത്തിൻ്റെ ഛായയും സാദൃശ്യവും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് യെഹൂദ റബ്ബിമാരിൽ നിന്നുതന്നെ അറിയണം.
➟ യഹൂദ ചരിത്രത്തിലും പാരമ്പര്യത്തിലും ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന റബ്ബിമാരിൽ ഒരാളാണ് “Rabbi Shlomo Yitzchaki”  (1040 – 1105). റാശി (Rashi) എന്ന ചുരക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തോറ (Torah), തൽമൂദ് (Talmud) എന്നിവയുടെ വ്യാഖ്യാതാവാണ് ഇദ്ദേഹം. 
➟ യഹൂദ തത്ത്വചിന്തയിലും നിയമസംഹിതയിലും ഏറ്റവും സ്വാധീനമുള്ള പണ്ഡിതന്മാരിൽ ഒരാളാണ് “Moses ben Maimon” (1138 – 1204). “മൈമോണിഡിസ്” (Maimonides) എന്നും അദ്ദേഹത്തിന്റെ ഹിബ്രു നാമത്തിന്റെ ചുരുക്കെഴുത്തായ ”റംബാം” (Rambam) എന്നും ഇദ്ദേഹം അറിയപ്പെടുന്നു.

ഛായ (Tselem – Image):
➟ റാശി: ദൈവത്തിന്റെ പ്രത്യേക മുദ്രയോ പ്രതിരൂപമോ (stamp) മനുഷ്യനിൽ പതിഞ്ഞിരിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവാണിത്.
➟ മൈമോണിഡിസ്: ദൈവത്തിൽ നിന്ന് ലഭിച്ച സ്വതന്ത്ര ചിന്താശേഷിയും ബുദ്ധിയുമാണ് (Divine Intellect). ഭൗതിക രൂപത്തെയല്ല, മനുഷ്യന്റെ സാരാംശമായ (essence) സന്ദർഭോചിത ചിന്ത ശേഷിയെയാണ് ഇത് കുറിക്കുന്നത്.

സാദൃശ്യം (Demut – Likeness):
➟ റാശി: ദൈവത്തെപ്പോലെ കാര്യങ്ങൾ വിവേചിച്ചറിയാനും (discernment) ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് നന്മ തിന്മകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുമുള്ള ദിവ്യമായ ദൗത്യമാണിത്.
➟ മൈമോണിഡിസ്: ആത്മീയവും അമൂർത്തവുമായ ചിന്താശേഷി ഉപയോഗിച്ച് ദൈവത്തിന്റെ നീതി, കരുണ, സത്യം തുടങ്ങിയ ഗുണങ്ങൾ മനസ്സിലാക്കാനും അത് അനുകരിക്കാനുമുള്ള ശേഷിയാണിത്. 
➟ ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയ നിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയും എന്ന നിലയിൽ യെഹൂദന്മാരുടെ വ്യാഖ്യാനം വിശ്വാസയോഗ്യമാണ്: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12).
➟ ചുരുക്കത്തിൽ, ദൈവത്തിൻ്റെ ഛായയും സാദൃശ്യവും എന്നത് മനുഷ്യന്റെ ദേഹം, ദേഹി, ആത്മാവ് എന്നീ ഘടനയെക്കുറിച്ചുള്ള വർണ്ണനയല്ല; പ്രത്യുത, ഭൂമിയിലെ മറ്റ് സൃഷ്ടികളിൽനിന്ന് വ്യത്യസ്തമായി മനുഷ്യന് ദൈവത്തിൽനിന്ന് ലഭിച്ചിരിക്കുന്ന ആത്മീയവും ധാർമ്മികവും ബൗദ്ധികവുമായ ഗുണവിശേഷങ്ങളെയും ദൗത്യത്തെയുമാണ് വിവക്ഷിക്കുന്നത്.

വചനത്തെളിവുകൾ:
➦ യെഹൂദന്മാരുടെ വ്യാഖ്യാനമാണ് ശരിയായിട്ടുള്ളത് എന്നതിന് വചണത്തെളിവുകളും ഉണ്ട്. പല ക്രൈസ്തവരും കരുതുന്നപോലെ, ത്രിത്വദൈവമല്ല സൃഷ്ടി നടത്തിയത്; യഹോവ ഒറ്റയ്ക്കാണ്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഇവിടെ “ഞാൻ തന്നേ” എന്നതിന് “ഞാൻ തനിയെ അല്ലെങ്കിൽ ഒറ്റയ്ക്കു” സൃഷ്ടിച്ചു എന്നാണ്. എബ്രായയിൽ “തനിയെ/ഒറ്റയ്ക്കു” (alone) എന്നർത്ഥമുള 𝗕𝗮𝗱 എന്ന പദമാണ്. സകലവും ഒറ്റയ്ക്ക് സൃഷ്ടിച്ച യഹോവയായ ഏകദൈവം പറയുന്നത്: “ഞാൻ മനുഷ്യനല്ല ദൈവമത്രേ.” എന്നാണ് (ഹോശേ, 11:9). സ്രഷ്ടാവായ യഹോവ “മനുഷ്യനും മനുഷ്യപുത്രനും” അല്ലെന്ന് പഴയനിയമ ഭക്തന്മാരും സാക്ഷ്യപ്പെടുത്തുന്നു: (സംഖ്യാ, 23:191ശമൂ, 15:29; ഇയ്യോ, 9:32). മനുഷ്യനും മനുഷ്യപുത്രനും അല്ലാത്ത ദൈവത്തിന് ആത്മാവും (Pneuma – Spirit) ദേഹിയും (Psyche – Soul) ദേഹവും (Soma – Body) ഉൾപ്പെടുന്ന മനുഷ്യരുടെ യഥാർത്ഥ സ്വരൂപം എങ്ങനെയുണ്ടാകും? (1തെസ്സ, 5:23). അതിനാൽ ദൈവത്തിൻ്റെ “ഛായയും (Image) സാദൃശ്യം (Likeness)” എന്ന് പറഞ്ഞാൽ, മനുഷ്യരിലെ മൂന്ന് ഘടകങ്ങൾ അല്ല; ആന്തരിക ഗുണങ്ങളാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, നാം നമ്മുടെ സ്വരൂപത്തിൽ]

4 thoughts on “സ്വരൂപവും സാദൃശ്യവും”

Leave a Reply

Your email address will not be published. Required fields are marked *