ഇമ്മാനൂവേൽ (Immanuel)

❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞
(യെശയ്യാവ് 7:14-16)

❝ദൈവം നമ്മോടുകൂടെ❞ (God with us) എന്നർത്ഥമുള്ള ❝ഇമ്മാനുവേൽ❞ (עִמָּנוּאֵל – Immanuel) എന്ന സംജ്ഞാനാമം (Proper noun) പഴയനിയമത്തിൽ രണ്ടുപ്രാവശ്യം കാണാം: (യെശ, 7:14; യെശ, 8:8). യെശയ്യാവിൻ്റെ രണ്ട് പ്രവചനത്തിൽ ഒന്നാമത്തേത്, ജനിക്കുവാനുള്ള കന്യകയുടെ മകനു് നല്കപ്പെടേണ്ടിയിരുന്ന സംജ്ഞാനാമമാണ് (Proper noun). രണ്ടാമത്തേത്, യെഹൂദന്മാരുടെ പ്രതീകാത്മകനാമമാണ് (Symbolic Name). യെശയ്യാവിൻ്റെ പ്രഥമപ്രവചനം, ആഹാസ് രാജാവിനോടായിരുന്നു. അവൻ്റെ ദ്വിതീയപ്രവചനം, യെഹൂദദേശത്തിലെ നിവാസികളോടായിരുന്നു. ആദ്യപ്രവചനത്തിൽ ❝ഇമ്മാനുവേൽ❞ ഒരടയാളമായിരുന്നു. അനന്തരപ്രവചനത്തിൽ ❝ഇമ്മാനൂവേലേ❞ എന്ന് യെഹൂദന്മാരെ പ്രതീകാത്മകമായി സംബോധന ചെയ്യുകയാണ്. അതിൽ ആദ്യത്തെ പ്രവചനം, നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായതായി പറഞ്ഞിട്ടുണ്ട്: ❝കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ (Ἐμμανουήλ – emmanouel) എന്നു പേർ വിളിക്കും❞ എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. (മത്താ, 1:22-23). യഥാർത്ഥത്തിൽ (ചരിത്രപരമായി) ഈ പ്രവചനം യേശുവിനോടോ, അമ്മയായ മറിയയോടോ ഉള്ളതല്ല; വിഭക്തരാജ്യമായ യെഹൂദയിലെ പന്ത്രാണ്ടാമത്തെ രാജാവും യോഥാമിൻ്റെ മകനുമായ ആഹാസ് (Ahaz) രാജാവിനുള്ള (ബി.സി. 743/42–727/26) അടയാളം ആയിരുന്നു: (2രാജാ, 16:1-2). എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തിരസ്കരിച്ചതുകൊണ്ട്, അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമാകുകയും ആത്മീയമായി ആ പ്രവചനം നമ്മുടെ കർത്താവിനോടുള്ള ബന്ധത്തിൽ നിവൃത്തിയാകുകയുമാണ് ഉണ്ടായത്. 

ചരിത്ര പശ്ചാത്തലം:
“ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും. അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദ്ഗൃഹത്തിന്നു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.” (യെശ, 7:1-2). അപ്പനായ യോഥാമും മകനായ ആഹാസും 16 വർഷംവീതം യെഹൂദ ഭരിച്ചതായാണ് വചനത്തിൽ കാണുന്നത്: (2രാജാ, 15:32-33; 2ദിന, 27:12രാജാ, 16:1-2; 2ദിന, 28:1). എന്നാൽ ആഹാസിൻ്റെ ഭരണകാലം ബി.സി. 735-715-വരെയുള്ള ഇരുപതു വർഷം എന്നാണ് പണ്ഡിതന്മാർ പൊതുവെ പറയുന്നത്. ➦അതിൻ്റെ കാരണം: യിസ്രായേൽ രാജാവായ പേക്കഹിന്റെ പതിനേഴാം ആണ്ടിലാണ് ആഹാസ് യെഹൂദയിൽ രാജാവായത്: (2രാജാ, 16:1). എന്നാൽ ഏലാവിന്റെ മകനായ ഹോശേയ യിസ്രായേൽ രാജാവായ പേക്കഹിനെ വെട്ടിക്കൊന്നിട്ട് അവന്നു പകരം രാജാവായത്, യോഥാമിന്റെ ഇരുപതാം ആണ്ടിലാണെന്ന് പറഞ്ഞിട്ടുണ്ട്: (2രാജാ, 15:30). ഇതാണ്, അപ്പനായ യോഥാമിനൊപ്പം നാലുവർഷം ആഹാസിൻ്റെ സഹഭരണം എന്ന ആശയത്തിന് കാരണം. എന്നാൽ അപ്പൻ്റെയും മകൻ്റെയും ഭരണകാലം 16 വർഷമെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കെ 20 വർഷമെന്നത് യുക്തിസഹമല്ല. അതിനാൽ, ❝യോഥാമിൻ്റെ ഇരുപതാമാണ്ടു❞ എന്ന പ്രയോഗം, ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷത്തെ കുറിക്കുന്ന ഒരു കാലഗണനമാണെന്ന് മനസ്സിലാക്കുന്നതാണ് യുക്തിസഹമായുള്ളത്. ഇരുപതുവർഷം എന്ന് പൊതുവേ മനസ്സിലാക്കുന്ന ❝ബി.സി. 735-715❞ എന്ന കാലഗണനവും പ്രശ്നമാണ്. ശമര്യയുടെ പതനം ബി.സി. 722-ലാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ➦എപ്പോഴാണ് ശമര്യ പിടിക്കപ്പെട്ടതെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ (ബി.സി. 725) അശ്ശൂർരാജാവായ ശല്മനേസെർ (ബി.സി. 726-722) ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ ഉപരോധിച്ചു. (2രാജാ 18:9). മൂന്നുവർഷത്തെ ഉപരോധത്തിനുശേഷം ഹിസ്കീയാവിന്റെ ആറാമാണ്ടിൽ (ബി.സി. 722) ശമര്യ പിടിക്കപ്പെട്ടു: (2രാജാ, 18:10). [കാണുക: BibleCommentaryJewishVirtualLibrary, Britannica, JewishEncyclopedia]. ശമര്യ പിടിക്കപ്പെട്ട 722-മുതൽ പിന്നോട്ട് കണക്കാക്കിയാൽ ബി,സി. 743/42–727/26 കാലഘട്ടത്തിലാണ് ആഹാസ് യെഹൂദയിൽ രാജാവായിരുന്നതെന്ന് മനസ്സിലാക്കാം: [കാണുക: The-Kings-of-Israel-and-Judah, JewishVirtualLibrary, RevisedChronology, EnterTheBible]. യിസ്രായേൽ രാജാവായ പെക്കഹും (2രാജാ, 16:1) അരാം (സിറിയ) രാജാവായ രെസീനും (2രാജാ, 16:5) അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരും (2രാജാ, 16:7) യിസ്രായേൽ രാജാവായ ഹോശേയയും (2രാജാ, 17:1) ആഹാസിൻ്റെ സമകാലികർ ആയിരുന്നു. 

ആഹാസിന്റെ കാലത്തെ പ്രധാന സംഭവങ്ങൾ:
1. അരാം (സിറിയ)-യിസ്രായേൽ സഖ്യം യഹൂദ രാജ്യത്തോടു യുദ്ധത്തിൽ പരാജയപ്പെടുത്തി: (2ദിന, 28:5)
2. യിസ്രായേൽ-അരാം സഖ്യം യെരൂശലേമിനെ ഉപരോധിച്ചു, എങ്കിലും അത് പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല: (2രാജാ, 16:5)
3. ഒരു യുദ്ധത്തിൽ യിസ്രായേൽ രാജാവായ പെക്കഹ് രാജാവ് 1,20,000 യെഹൂദ യോദ്ധാക്കളെ കൊന്നു, യെഹൂദാ രാജ്യത്തെ കൊള്ളയിടുകയും അവരുടെ പുത്രന്മാരും പുത്രിമാരുമായി 200,000 പേരെ തടവുകാരായി കൊണ്ടുപോകുകയും ചെയ്തു: (2ദിന, 28:6-8)
4. അരാം രാജാവായ രെസീൻ യെഹൂദാ രാജ്യത്തിൽ നിന്ന് ഏലാത്ത് നഗരം തിരിച്ചുപിടിച്ചു, അവിടെ നിന്ന് യഹൂദന്മാരെ പുറത്താക്കി ആരാമ്യരെ അവിടെ താമസിപ്പിച്ചു: (2രാജാ, 16:6)
5. എദോമ്യർ വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു. (2ദിന, 28:17)
6. ഫെലിസ്ത്യർ വന്ന് യെഹൂദയുടെ തെക്കുള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാർത്തു. (2ദിന, 28:18)
7. ശത്രുക്കളുടെ പദ്ധതികൾ പരാജയപ്പെടുമെന്നും അവരുടെ രാജ്യം നശിപ്പിക്കപ്പെടുമെന്നും ദൈവം പ്രവാചകനായ യെശയ്യാവ് മുഖാന്തരം ആഹാസിനോട് പ്രവചിച്ചു: (യെശ, 7:3-16)
8. യെഹൂദ രാജാവായ ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന് കപ്പം കൊടുത്തിട്ട്, അവൻ വന്ന് അരാമിൻ്റെ (സിറിയ) തലസ്ഥാനമായ ദമ്മേശെക്കിലേക്ക് (ദമാസ്കസ്) ആക്രമിച്ച് പിടിച്ചെടുക്കുകയും അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോകുകയും അരാം രാജാവായ രെസീനെ കൊന്നുകളയുകയും ചെയ്തു: (2രാജാ, 16:7-9). 
9. അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ യിസ്രായേൽ രാജ്യത്തെ ആക്രമിക്കുകയും ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകയും ചെയ്തു: (2രാജാ, 15:29). ഇത്രയും കാര്യങ്ങളാണ് ആഹാബിൻ്റെ കാലത്ത് നടന്നിരിക്കുന്നത്. മേല്പറഞ്ഞവയിൽ ഒന്നുമുതൽ ആറുവരെയുള്ള സംഭവങ്ങൾ നടന്നശേഷമാണ് യെശയ്യാവിനെയും മകനെയും ദൈവം ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3

ആഹാസ് വിഗ്രഹാരധകനായ ദുഷ്ടരാജാവായിരുന്നു:
അവൻ ദാവീദിൻ്റെ സിംഹാസനത്തിലാണ് ഇരുന്നതെങ്കിലും പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ഒന്നും ചെയ്തില്ല: (2രാജാ, 16:2; 2ദിന, 28:1). അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കുകയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ പുത്രന്മാരെ അഗ്നിപ്രവേശവും ചെയ്യിക്കയും പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നവനാണ്: (2രാജാ, 16:3-4; 2ദിന, 28:2-4). അവൻ്റെ ദുഷ്ടതയിൽനിന്ന് മനം തിരിയാൻവേണ്ടി, യഹോവയാണ് അവനെ അരാം രാജാവായ രെസീൻ്റെ കയ്യിലും യിസ്രായേൽ രാജാവായ പേക്കഹിൻ്റെ കയ്യിലും ഏല്പിച്ചത്: (2ദിന, 28:5; 28:19). എന്നാൽ അവൻ തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു: (2ദിന, 28:22). പിന്നെയും അവൻ തൻ്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അശ്ശുർ രാജാവിൽ ആശ്രയിക്കാൻ തുടങ്ങുന്നു എന്ന് മനസ്സിലായപ്പോഴാണ്, ദൈവം യെശയ്യാവിനെയും മകനായ ശെയാർ-യാശൂബിനെയും ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3). 

ദൈവം യെശയ്യാവ് മുഖാന്തരം ആഹാസിനോട് പറയുന്നത് ശ്രദ്ധിക്കുക:
➦ ❝സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.❞ (യെശ, 7:4). അരാം രാജാവായ രെസീനെയും യിസ്രായേൽ രാജാവായ പേക്കഹിനെയും ❝പുകയുന്ന രണ്ടു മുറിക്കൊള്ളി❞:എന്നാണ് യഹോവ വിശേഷിപ്പിക്കുന്നത്. എന്നിട്ട്, ❝അവന്മാരുടെ ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു❞ എന്ന് പറഞ്ഞുകൊണ്ട് ദൈവം ആഹാസിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.
➦ ❝നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു.❞ (യെശ, 7:5-6). ആഹാസിന്റെ ഭരണകാലത്ത്, തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ കീഴിൽ (ബി.സി. 744-727) അശ്ശൂർ സാമ്രാജ്യം ശക്തി പ്രാപിക്കുകയും മധ്യപൂർവ്വദേശം മുഴുവൻ അവൻ കീഴടക്കുകയുമായിരുന്നു. മധ്യപൂർവദേശത്തെ ഒരു സൈനിക ശക്തിക്കും അശ്ശൂറിനെ ചെറുക്കാൻ കഴിഞ്ഞിരുന്നില്ല. അവിടെനിന്നും തിഗ്ലത്ത്-പിലേസർ തന്റെ സൈന്യത്തെ യിസ്രായേലിലേക്ക് തിരിച്ചു. യിസ്രായേലും യഹൂദയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മെഡിറ്ററേനിയൻ തീരത്ത് ചിതറിക്കിടക്കുന്ന ചെറിയ ജനതകളെ അവൻ കീഴടക്കാൻ തുടങ്ങി. അതിനെതിരെ യിസ്രായേൽ രാജാവും അരാം രാജാവും യെഹൂദയെ ചേർത്തുകൊണ്ട് ഒരു സൈനിക സംഖ്യം രൂപികരിക്കൻ ആഗ്രഹിച്ചു. അശ്ശൂർ എന്ന ശക്തമായ സാമ്രാജ്യത്തിനെതിരെ തങ്ങളുമായി സഖ്യത്തിലേർപ്പെടാൻ ആഹാസിനെ നിർബന്ധിക്കുന്നതിനാണ് അവന്റെ രാജ്യം ആക്രമിച്ചത്. ആഹാസ് അതിന് വഴങ്ങാതെ വന്നപ്പോഴാണ്, ഏതുവിധേനയും അവനെ സിംഹാസനഭ്രഷ്ടനാക്കി, ഇസ്രായേല്യ-അരാമ്യ താൽപ്പര്യങ്ങൾക്ക് കൂടുതൽ അനുയോജ്യനായ ❝താബെയേലിന്റെ മകനെ രാജാവാക്കണം❞ എന്ന് അവർ ദുരാലോചന നടത്തിയത്. [കാണുക: Britannica].
➦ ❝യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.❞ (യെശ, 7:7). യഹോവ അരാമിനെയും യിസ്രായേലിനെയും കൊണ്ട് യെഹൂദയെ ശിക്ഷിപ്പിച്ചത് അവനെ തകർക്കാനല്ല; യഥാസ്ഥാനപ്പെടുത്താൻ ആഗ്രഹിച്ചുകൊണ്ടാണ്. അതിനാൽ, യെഹൂദയ്ക്കെതിരെയുള്ള ഈ ദുരാലോചന നടക്കയുമില്ല; സാധിക്കയുമില്ലെന്ന് യഹോവ പറയുന്നു.
➦ ❝അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും. എഫ്രയീമിന്നു തല ശമർയ്യ; ശമർയ്യെക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.❞ (യെശ, 7:8-9). അരാമിനും യിസ്രായേലിനുമുള്ള ന്യായവിധിയാണ് ഈ വേദഭാഗത്തെ വിഷയം. ❝അറുപത്തഞ്ച് സംവത്സരത്തിന്നകം എഫ്രയീം (യിസ്രായേൽ) ജനമായിരിക്കാതവണ്ണം തകർന്നു പോകും❞ എന്നാണ് പ്രവചനം: (ആമോ, 7:12). അരാമിനെക്കുറിച്ചും യെശയ്യാവ് വ്യക്തമായി പ്രവചിച്ചിട്ടുണ്ട്: (17:1-3). ദൈവം ഒടുവിൽ പറയുന്നത് ശ്രദ്ധിക്കുക: ❝നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.❞ ദൈവത്തിൽ വിശ്വസിച്ചാൽ നിങ്ങളെ ആരും ദേശത്തുനിന്ന് പറിച്ചുകളയുകയില്ല. ❝നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും.❞ (2ദിന, 20:20യോഹ, 11:40; റോമ, 11:20; എബ്രാ, 11:6). ആഹാസിനെ വിശ്വസിപ്പാൻ ഇത്രയും കാര്യങ്ങൾ പറഞ്ഞശേഷമാണ്, അവൻ്റെ ഉറപ്പിനായി ❝ഒരു അടയാളം❞ ചോദിച്ചുകൊള്ളാൻ പറയുന്നത്:
➦ യഹോവ പിന്നെയും ആഹാസിനോടു: ❝നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.❞ (യെശ, 7:10-12). ➦വേദഭാഗം ശ്രദ്ധിക്കുക: ❝നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക.❞ ദൈവം തൻ്റെ കയ്യാൽ യിസ്രായേലിനെ രക്ഷിക്കുമെന്ന് ഗിദെയോന് വിശ്വാസം വരുവാൻ, അവൻ ഒന്നല്ല; രണ്ടടയാളമാണ് ദൈവത്തോട് ചോദിച്ചത്; അവൻ ചോദിച്ച രണ്ടടയാളവും അവന് നല്കി: (ന്യായാ, 6:36-40). എന്നാൽ ആഹാസ് അടയാളം ചോദിക്കാൻ കൂട്ടാക്കിയില്ല; അവൻ സത്യദൈവത്തെക്കാൾ ജാതികളുടെ ദൈവത്തിൽ വിശ്വസിച്ചു. അതിന് അവൻ പറഞ്ഞ ന്യായീകരണമാണ്: ❝ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.❞ അവൻ്റെ വാക്കുകൾ പ്രവാചകന് അനിഷ്ടമായി:
➦ അതിന്നു അവൻ പറഞ്ഞതു: ❝ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?❞ (യെശ, 7:13). ആഹാസിൻ്റെ അവിശ്വാസത്തെ ശാസിച്ചശേഷമാണ് യെശയ്യാവ് ഇമ്മാനൂവേലിൻ്റെ അടയാളം അവനു് നല്കുന്നത്.

ആഹാസിനുള്ള അടയാളം:
❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:14-16). എന്നാൽ ആഹാസ് രാജാവ് ദൈവം കൊടുത്ത അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു: (2രാജാ, 16:5-9). അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ❝ഇമ്മാനുവേലിനെ❞ കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. പ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്: (യെശ, 55:11). തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ❝ക്രിസ്തു❞ എന്ന ആത്മീയ രക്ഷകനിലൂടെയും ❝മറിയ❞ എന്ന കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു. (മത്താ, 1:21-23). യെശയ്യാവിൻ്റെ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനോടാണെന്ന് കരുതുന്നവരാണ് പലരും. എന്നാൽ ചരിത്രപരമായി ഈ പ്രവചനം ക്രിസ്തുവിനോട് അല്ലെന്നതിന് വ്യക്തമായ തെളിവ് പ്രവചനഭാഗത്ത് തന്നെയുണ്ട്.

1️⃣ പ്രവചനം യെഹൂദരാജാവായ ആഹാസിനോടാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝യഹോവ പിന്നെയും ആഹാസിനോടു: നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു? അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.❞ (യെശ, 7:10-14). ➦ആദ്യവാക്യം ശ്രദ്ധിക്കുക: ❝യഹോവ പിന്നെയും ആഹാസിനോടു:❞ ദൈവം ആഹാസിനെ പേരെടുത്ത് സംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുന്നത്. ➦അടുത്തവാക്യം: ❝നിന്റെ ദൈവമായ യഹോവയോടു (the LORD thy God) അടയാളം ചോദിച്ചുകൊൾക.❞ നിൻ്റെ ദൈവമായ യഹോവയോട് എന്ന് ❝ഏകവചനത്തിൽ❞ അവനോട് പറയുന്നത് ശ്രദ്ധിക്കുക. ❝ഞാൻ അടയാളം ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.❞ ആഹാസ് തിരിച്ച് ❝ഞാൻ❞ ചോദിക്കയില്ല എന്ന് ❝ഏകവചനത്തിൽ❞ പറയുന്നത് നോക്കുക. അവൻ ചോദിക്കയില്ലെന്ന് പറഞ്ഞതുകൊണ്ടാണ്, ദൈവംതന്നെ അവനൊരു അടയാളം കൊടുക്കുന്നത്. അതിനാൽ, അടയാളം ആഹാബിനുള്ളതാണെന്ന് വ്യക്തമാണല്ലോ?

2️⃣ യെശയ്യാവ് 7:14-ൽ ❝കന്യക❞ എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്, ❝അൽമാ❞ (עַלְמָה – alma) എന്ന എബ്രായ പദമാണ്. ❝അൽമാ❞ കന്യകയല്ല; ❝യുവതി❞ (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. [കാണുക: TheCompleteTanakh, MasoreticText]. പി.ഒ.സി. ബൈബിളിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [കാണുക: P.O.C.Bible]. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം ❝ബതുലാ❞ (Betulah) എന്നാണ്. റിബെക്കയെ ❝പുരുഷൻ തൊടാത്ത കന്യക❞ എന്ന് പറഞ്ഞിരിക്കുന്നത് ❝ബതുലാ❞ എന്ന പദം കൊണ്ടാണ്. (കാണുക: ഉല്പ, 24:16). പഴയനിയമത്തിൽ ഈ പദം അൻപത് പ്രാവശ്യമുണ്ട്. യെശയ്യാവിൽത്തന്നെ അഞ്ചുപ്രാവശ്യം കാണാം: (23:4; 23:12; 37:22; 47:1; 62:5). എന്നാൽ യേശുവിൻ്റെ അമ്മയായ മറിയ യഥാർത്ഥ കന്യകയാണ്: (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). പ്രവചനം മറിയ എന്ന കന്യകയെക്കുറിച്ചും യേശുവിനെക്കുറിച്ചും ആയിരുന്നെങ്കിൽ, ദൈവശ്വാസീയമായ മൂലഭാഷയിൽ യഥാർത്ഥ കന്യകയെ കുറിക്കുന്ന ❝ബെതൂലാ❞ എന്ന എബ്രായപദം ഉപയോഗിക്കുമായിരുന്നു. തന്മൂലം, പ്രവചനത്തിലെ ഇമ്മാനുവേലിൻ്റെ അമ്മ മറ്റൊരു സ്ത്രീയായിരുന്നു എന്ന് മനസ്സിലാക്കാം. ➦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നത്, എബ്രായ ബൈബിളായ ❝തനാഖ്❞ (Tanakh) അല്ല; ❝ഗ്രീക്കു സെപ്റ്റ്വജിൻ്റ്❞ (Septuagint) ആണ്. അതിൽനിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത്, ❝കന്യകയെ❞ കുറിക്കുന്ന ❝പാർത്ഥെനൊസ്❞ (παρθένος – parthenos) ആണ്. അതുകൊണ്ടാണ്, മത്തായിയിൽ ❝കന്യക❞ (παρθένος) എന്ന് കാണുന്നത്: [കാണുക: SeptuagintNTGreek]

3️⃣ ആഹാസിന് ദൈവം കൊടുക്കുന്നത് ഒരു അത്ഭുതമല്ല; അടയാളമാണ്. അതുകൊണ്ടാണ്, കന്യകയെ കുറിക്കുന്ന ❝ബതുലാ❞ എന്ന പദം പ്രവചനത്തിൽ ഉപയോഗിക്കാതിരുന്നത്. എന്നാൽ നമ്മുടെ കർത്താവിൻ്റെ ജനനം ഒരു അടയാളമല്ല; അത്ഭുതമാണ്. അവൻ യഥാർത്ഥ കന്യകയിൽനിന്ന് പ്രകൃത്യാതീതമായി ജനിച്ചവനാണ്. (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). പ്രവചനത്തിലെ ❝ഇമ്മാനൂവേൽ❞ അവിടെ ഒന്നും ചെയ്യുന്നില്ല; ദൈവം ആഹാസിനുവേണ്ടി ചെയ്യാനുള്ള പ്രവർത്തിയുടെ കാലപരിധിയെ കുറിക്കുന്ന ഒരു അടയാളം മാത്രമാണ്: (യെശ, 7:16). എന്നാൽ നമ്മുടെ കർത്താവായ യേശു ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് ആർക്കും ഭേദിക്കാനാവാത്ത ചരിത്രം ചമച്ചവനും സകലമനുഷ്യർക്കും രക്ഷയായിത്തീർന്നവനുമാണ്: (1കൊരി, 15:3-4; 2തിമൊ, 2:8). ➦ആഹാസിനെന്താണ് അടയാളം? അവൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, അവൻ്റെ കൊട്ടാരത്തിലോ, അതിനോട് ബന്ധപ്പെട്ടോ ആ ശിശു ജനിക്കുകയും അവന് ❝ഇമ്മാനുവേൽ❞ എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. ❝ഇമ്മാനൂവേൽ❞ എന്ന പേരിൻ്റെ അർത്ഥം: ❝ദൈവം നമ്മോടുകൂടെ❞ എന്നാണ്: (മത്താ, 1:22). ആഹാസ് തൻ്റെ മുമ്പിൽ വളരുന്ന ആ കുഞ്ഞിനെ കാണുമ്പോഴെല്ലാം, ദൈവം നമ്മോടുകൂടെയുണ്ട് എന്നുള്ള ബോധം അവനുണ്ടാകാനും ദൈവം തൻ്റെ പ്രവർത്തി ചെയ്യുവോളം അവൻ ദൈവത്തിൽ പ്രത്യാശവെച്ച് ഉറച്ചുനിൽക്കാനുമാണ്, ❝ദൈവം നമ്മോടൂകൂടെ❞ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്ന് പേര് ശിശുവിനു് വിളിക്കപ്പെടും എന്ന് പറഞ്ഞത്. എന്നാൽ ദുഷ്നായ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളുകയും അശ്ശൂർ രാജാവായ തിഗ്ഗത്ത്-പിലേസരിനെ ആശ്രയിക്കുകയും ചെയ്തു. അവനു് ദാസനും പുത്രനും ആയിരിക്കാമെന്ന് പറഞ്ഞുകൊണ്ട്, യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും പൊന്നും വെള്ളിയും കവർന്നെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തയച്ചു: (2രാജാ, 16:7-8; 2ദിന, 28:16; 28:21-22). അതോടൂകൂടി ആഹാസിനെ ദൈവം തള്ളുകയും പ്രവചനം അവനെ സംബന്ധിച്ച് അപ്രസക്തമാകുകയും ചെയ്തു.

4️⃣ ആഹാസ് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അശ്ശുർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, യെശയ്യാവ് അവനോടു പ്രവചിച്ച ശിശു ജനിക്കുകയും, അവനു് ❝ഇമ്മാനുവേൽ❞ എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. ❝ഇമ്മാനൂവേൽ❞ എന്നത് ആ ശിശുവിനു് വിളിക്കപ്പെടുവാനുള്ള സംജ്ഞാനാമം (proper noun) ആയിരുന്നു. ഉദാ: യിശ്മായേൽ (ഉല്പ, 16:11), യിസ്ഹാക്ക് (ഉല്പ, 17:19), ശലോമോൻ (1ദിന, 22:9), യോഹന്നാൻ സ്നാപകൻ (ലൂക്കൊ, 1:13), നമ്മുടെ കർത്താവായ യേശു (മത്താ, 1:21; ലൂക്കൊ, 1:31) മുതലായവർക്ക് ജനനത്തിനുമുമ്പെ ആ പേര് വിളിക്കണമെന്ന് പ്രവചനം ഉണ്ടായിരുന്നതാണ്. അത് അവർക്ക് ജനനത്തിനുമുമ്പെ ദൈവം അവർക്ക് നല്കിയ സംജ്ഞാനാമമാണ്. അതുകൊണ്ട്, അവർ ജനിച്ചപ്പോൾ അപ്പനമ്മമാർ ആ പേരിടുകയും ചെയ്തു: (കാണുക: ഉല്പ, 16:15ഉല്പ, 21:32ശൂ, 12:24ലൂക്കൊ, 1:60-63ലൂക്കൊ, 2:21). എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളി അശ്ശൂർ രാജാവിനെ ആശ്രയിച്ചതിനാൽ, പ്രവചനം അവനോടുള്ള ബന്ധത്തിൽ അപ്രസക്തമാകുകയും ശിശു ജനിക്കുകയും ചെയ്തില്ല. ➦എന്നാൽ ദൈവത്തിൻ്റെ വചനം വൃഥാവായില്ല; നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ പ്രവചനം ആത്മീയമായി നിവൃത്തിച്ചു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ക്രിസ്തുവിനെ സംബന്ധിച്ച് ❝ഇമ്മാനുവേൽ❞ എന്ന പേര് അവൻ്റെ സംജ്ഞാനാമമോ, സ്ഥാനനാമമോ അല്ല; ആഹാസിനോടുള്ള പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തി മാത്രമാണ്. ❝ഇമ്മാനൂവേൽ❞ എന്നത് നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമം ആയിരുന്നെങ്കിൽ, ❝യേശു അഥവാ, യേസൂസ് (Iēsous)❞ എന്ന പേരിടുവാൻ ദൈവം ദൂതൻ മുഖാന്തരം കല്പിക്കുമായിരുന്നില്ല: (മത്താ, 1:21; ലൂക്കൊ, 1:31). അവൻ്റെ അമ്മയപ്പന്മാർ അവനു് ❝യേശു❞ എന്ന പേര് ഇടുമായിരുന്നില്ല: (ലൂക്കൊ, 2:21). ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ❝യേശുക്രിസ്തു❞ എന്ന നാമമല്ലാതെ മറ്റൊരുനാമം ഇല്ലെന്ന് പത്രൊസ് വിളിച്ചുപറയില്ലായിരുന്നു: (പ്രവൃ, 4:10-12). തന്മൂലം, യെശയ്യാവ് 7:14-ൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ ഉണ്ടായിരിക്കുന്നത് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഇനി, ❝ഇമ്മാനൂവേൽ❞ എന്നത് നമ്മുടെ കർത്താവിൻ്റെ സ്ഥാനനാമം (Title) ആയിരുന്നെങ്കിൽ, ഏതെങ്കിലും എഴുത്തുകാർ ആ നാമം അവനെ വിശേഷിപ്പിക്കുമായിരുന്നു; അതുമുണ്ടായില്ല.  അതുകൊണ്ട്, യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞതല്ലാതെ, ❝ഇമ്മാനൂവേൽ❞ എന്ന് അവനെ ആരും വിളിച്ചുമില്ല; വിളിക്കാൻ ആവശ്യവുമില്ല.

5️⃣ ❝ഇമ്മാനൂവേൽ❞ ദൈവം ആണെന്നാണ് പലരും കരുതുന്നത്. ഒന്നാമത്, ❝ഇമ്മാനൂവേൽ❞ എന്നത് ജനിക്കുന്ന ശിശുവിൻ്റെ പ്രകൃതിയോ, പദവിയോ അല്ല; ❝പേര് അഥവാ, സംജ്ഞാനാമം❞ (Proper Name) ആണ്. ആഹാസ് പ്രവചനം തള്ളിയതുകൊണ്ട് അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമായി; കുഞ്ഞു ജനിച്ചുമില്ല. എന്നാൽ യേശുവിനെ സംബന്ധിച്ച് ❝ഇമ്മാനുവേൽ❞ എന്നത് പേരോ, പദവിയോ, പ്രകൃതിയോ അല്ല; അവനിൽ പ്രവചനം ആത്മീയമായി നിവൃത്തിയാകുകയായിരുന്നു. രണ്ടാമത്, ❝ഇമ്മാനൂവേൽ❞ ദൈവമല്ല; ❝ദൈവം നമ്മോടുകൂടെ❞ എന്നത് ആ പേരിൻ്റെ അർത്ഥമാണ്. എബ്രായ പേരുകളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ്. ഇമ്മാനൂവേൽ ദൈവമാണെന്ന് വിചാരിക്കുന്നത്. ➦ചില ഉദാഹരണങ്ങൾ കാണുക: ❝ഇമ്മാനൂവേൽ❞ എന്ന പേരിന് ❝ദൈവം നമ്മോടുകൂടെ❞ എന്നാണ് അർത്ഥമെങ്കിൽ, ❝ഇഥീയേൽ❞ (Ithiel) എന്ന പേരിന് ❝ദൈവം എന്നോടുകൂടെ❞ എന്നാണർത്ഥം: (കാണുക: നെഹെ, 11:7). ഇഥീയേൽ ദൈവമാണെന്ന് പറഞ്ഞാൽ ശരിയാകുമോ? ❝കദ്മീയേൽ❞ (Kadmiel) എന്ന പേരിൻ്റെ അർത്ഥം ❝പുരാതനനായ ദൈവം❞ എന്നാണ്: (എസ്രാ, 2:40). ലേവ്യനായ ഹോദവ്യാവിൻ്റെ മകൻ കദ്മീയേൽ പുരാതനനായ ദൈവമാണന്ന് ആരെങ്കിലും പറയുമോ? ❝യേഹൂ❞ എന്ന പേരിൻ്റെ അർത്ഥം ❝യഹോവ അവനാണ്❞ എന്നാണ്: (1ദിന, 4:35). യേഹൂ എന്ന മനുഷ്യൻ യഹോവയാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ❝ശമൂവേൽ❞ എന്ന പേരിൻ്റെ അർത്ഥം ❝അവന്റെ പേര് എൽ (ദൈവം) എന്നാകുന്നു❞ എന്നാണ്: (1ശമൂ, 8:1). ശമൂവേൽ ദൈവമാണെന്ന് ആരെങ്കിലും പറയുമോ? ❝അഹീയാവ്❞ എന്ന പേരിൻ്റെ അർത്ഥം ❝യഹോവയുടെ സഹോദരൻ❞ എന്നാണ്: (1ശമൂ, 14:3). അഹീയാവ് ഏത് വകയിലാണ് യഹോവയുടെ സഹോദരൻ ആകുന്നത്? ❝എലീയാഥാ❞ എന്ന പേരിൻ്റെ അർത്ഥം ❝ദൈവം വന്നിരിക്കുന്നു❞ എന്നാണ്: (1ദിന, 25:4). എലീയാഥ വരുമ്പോൾ ❝ഇതാ, ദൈവം വന്നിരിക്കുന്നു❞ എന്ന് ആരെങ്കിലും പറയുമോ? ഇങ്ങനെയാണ് എബ്രായപേരുകളുടെ അർത്ഥം. ➦മറ്റൊരു ശ്രദ്ധേയമായ കാര്യം കാണിക്കാം: യെശയ്യാവ് 8:8-ൽ പറയുന്ന ❝ഇമ്മാനൂവേൽ❞ എന്ന പേര് ഒരു വ്യക്തിയെയല്ല; ഒരു സമൂഹത്തെ (യെഹൂദാജനം) മുഴുവനും കുറിക്കുന്നതാണ്. ഒരു സമൂഹം മുഴുവൻ ദൈവങ്ങളാണെന്ന് പറയാൻ പറ്റുമോ? ഇതൊക്കെ മനസ്സിലാക്കിയാൽ, ❝ഇമ്മാനൂവേൽ❞ എന്ന പേരിനെക്കുറിച്ചുള്ള എല്ലാ സംശയവും പമ്പകടക്കും. ചില പേരുകളും അതിൻ്റെ അർത്ഥങ്ങളും ഫുട്ട്നോട്ടിൽ കൊടുത്തിട്ടുണ്ട്: [കാണുക: പേരുകൾ]

6️⃣ ❝കന്യകാജനനം❞ ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുപോലുമില്ല; അവനു് യോജിക്കുന്നതുമല്ല. ➦അതിൻ്റെ 15-ാം വാക്യം: ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.❞ (യെശ, 7:15). ➦വേദഭാഗം ശ്രദ്ധിക്കുക: ❝ബാലൻ തിന്മ തള്ളി നന്മ തിരഞ്ഞെടുക്കും.❞ 15-ഉം 16-ഉം വാക്യങ്ങളിൽ ഈ പ്രയോഗം കാണാം. എന്നാൽ ഈ പ്രയോഗം ക്രിസ്തുവിനു് തീരെ യോജിക്കുന്നതല്ല. അവൻ പരിശുദ്ധനും പാപമറിയാത്തവനും പവിത്രനും നിർദോഷനും നിർമ്മലനും പാപികളോട് വേർപെട്ടവനും പാപം ചെയ്യാത്തവനും വായിൽ വഞ്ചനയില്ലാത്തവനും പാപമില്ലാത്തവനും ആയിരുന്നു: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:21; 1യോഹ, 3:5). ❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോടു അതിധൈര്യത്തോടെ ചോദിക്കാൻ തക്കവണ്ണം കാർമ്മികമായും ധാർമ്മികമായും വിശുദ്ധിയുള്ള ഒരേയൊരു വ്യക്തി ക്രിസ്തു മാത്രമാണ്: (യോഹ, 8:46). ➦തിന്മയില്ലാത്ത (പാപരഹിതൻ) ക്രിസ്തു ഏത് തിന്മയാണ് തള്ളേണ്ടത്? ➦ഇല്ലാത്ത തിന്മ എങ്ങനെ തള്ളും? യെശയ്യാവ് പ്രവചിച്ച ഇമ്മാനൂവേൽ യഥാർത്ഥത്തിൽ യേശു ആയിരുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണിത്. ➦യെശയ്യാപ്രവചനം യഥാർത്ഥത്തിൽ യേശുവിനോട് ബന്ധിപ്പിക്കാൻ നോക്കുന്നവർ, നമ്മുടെ കർത്താവ് തിന്മയുള്ളവൻ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പ്രവചനം ഒരു കോമഡിയല്ലെന്നും പ്രവാചകൻ ഒരു കോമാളിയല്ലെന്നും മനസ്സിലാക്കുക. ഇന്നത്തെ വ്യാജപ്രവാചകന്മാരുടെ ഇടയിൽ ജീവിക്കുന്നവർക്ക് യഥാർത്ഥ പ്രവചനം എന്താണെന്ന് അറിയാത്തതിൻ്റെ നല്ല കുഴപ്പമുണ്ട്. 

➦ അടുത്തഭാഗം: ❝അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.❞ ഇതും യേശുവിനു് യോജിക്കുന്നതല്ല. എല്ലാ മനുഷ്യക്കുഞ്ഞുങ്ങളെയും പോലെ, അമ്മയുടെ മുലപ്പാലും മറ്റു ഭക്ഷണങ്ങളും കഴിച്ചാണ് അവൻ വളർന്നത്: (ലൂക്കൊ, 11:27). “മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു” എന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (മത്താ, 11:19; ലൂക്കൊ, 7:34). ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (മത്താ, 3:4; മർക്കൊ, 1:6; ലൂക്കൊ, 1:15). മറിയയുടെ ആദ്യജാതനായി (മൂത്തമകൻ) ജനിച്ച യേശു (മത്താ, 1:25; ലൂക്കൊ, 2:5) അവളുടെ മറ്റു മക്കളെപ്പോലെതന്നെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യൻ ആയിരുന്നു: (യോഹ, 8:40). അവളുടെ മറ്റു മക്കളിൽ നിന്ന് അവനെ വ്യത്യസ്തനാക്കിയിരുന്നത്, അവൻ്റെ കന്യകാജനനവും (ലൂക്കൊ, 1:34) പാപരാഹിത്യവുമാണ്: (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:21; 1യോഹ, 3:5). അല്ലാതെ, പ്രകൃതിയിൽ അവർക്കു തമ്മിൽ ഒരു വ്യത്യാസവുമില്ലായിരുന്നു. തന്മൂലം, ❝അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും❞ എന്ന പ്രയോഗവും യേശുവിനു് തീരെ യോജിക്കുന്നതല്ല.

7️⃣ 16-ാം വാക്യം: ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:16). ഇങ്ങനെയൊരു സംഭവവും ക്രിസ്തുവിൻ്റെ കാലത്ത് നടന്നിട്ടില്ല. രാജ്യമോ, രാജഭരണമോ ഇല്ലാതെ സ്വന്തജനം അടിമത്വത്തിൽ കിടക്കുമ്പോഴാണ് ക്രിസ്തു ജനിച്ചതെന്നോർക്കണം. തന്മൂലം, യഥാർത്ഥത്തിൽ ആ പ്രവചനം ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ➦പ്രവചനം ശ്രദ്ധിക്കുക: ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ഒരു കുഞ്ഞ് തിന്മ തള്ളി നന്മ തിരഞ്ഞെടുക്കാൻ പ്രായമാകുന്നത് 700 വർഷങ്ങൾക്കു ശേഷമല്ല; പന്ത്രണ്ടോ, പതിനഞ്ചോ വയസ്സിനിടയ്ക്കാണ്. ➦യെഹൂദവിശ്വാസപ്രകാരം കുട്ടികളുടെ പ്രായപൂർത്തിയാകൽ എന്നൊരു ആചാരംതന്നെയുണ്ട്. കുട്ടികൾ ന്യായപ്രമാണ കല്പനയുടെ പുത്രീപുത്രന്മാർ ആകുന്നതും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാകാൻ തുടങ്ങുന്നതും പന്ത്രണ്ടും പതിമൂന്നും വയസ്സിലാണ്. പെൺകുട്ടി 12 വയസ്സിലാണ് “ബാറ്റ് മിറ്റ്‌സ്‌വാ” (Bat Mitzvah) അഥവാ, കല്പനയുടെ പുത്രിയാകുന്നത്. ആൺകുട്ടികൾ 13 വയസ്സിലാണ് “ബാർ മിറ്റ്‌സ്‌വാ” (Bar Mitzvah) അഥവാ, കല്പനയുടെ പുത്രനാകുന്നത്. കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ മാതാപിതാക്കൾ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്. അവർ “ബാറ്റ്/ബാർ മിറ്റ്‌സ്‌വാ” ആയിക്കഴിഞ്ഞാൽ, അവരുടെ തെറ്റുകൾക്ക് ഉത്തരവാദി അവർതന്നെയാണ്. [കാണുക: myjewishlearning, britannica]. ➦പ്രവചനം ഒന്നുകൂടി ശ്രദ്ധിക്കുക: ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ.❞ എന്നുവെച്ചാൽ ബാലനു പതിമൂന്നു വയസ്സ് ആകുന്നതിനു മുമ്പേ ❝നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➦പ്രവചനം നിവൃത്തിയായോ? “അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.” (2രാജാ, 16:9). ഇത് അരാം രാജാവായ രെസീൻ്റെ മരണമാണ്. ➦അടുത്തവാക്യം: “എന്നാൽ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.” (2രാജാ, 15:30). ഇത് യിസ്രായേൽ രാജാവായ പേക്കഹിൻ്റെ മരണം. അരാം രാജാവായ രെസീൻ്റെ മരണംനടന്ന അതേ വർഷമാണ്, യിസ്രായേൽ രാജാവായ പേക്കഹും മരിച്ചത്. അത് ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷമായിരുന്നു: (2രാജാ, 15:302രാജാ, 16:1). ➦പ്രവചനം എന്താണ്? ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ബാലനു പ്രായമാകും മുമ്പെ, ആഹാസിൻ്റെ ശത്രുകൾ ദേശം ഉപേക്ഷിച്ചുപോയി. അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ പശ്ചിമേഷ്യ മുഴുവൻ കീഴടക്കിക്കൊണ്ട് വരികയായിരുന്നു. പ്രവചനം ആഹാസ് വിശ്വസിച്ചിരുന്നെങ്കിൽ, അവൻ അശ്ശൂർ രാജാവിന് അടിമയാകാതെയും കപ്പം കൊടുക്കാതെയും രെസീനെയും പേക്കഹിനെയും അവൻ കൊല്ലുമായിരുന്നു. ആഹാസിനെ ദൈവം രക്ഷിക്കുകയും ചെയ്യുമായിരുന്നു.

➦ മറ്റൊരു പ്രവചനംകൂടി ഉണ്ടായിരുന്നു: ❝അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും.❞ (യെശ, 7:8). അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം അഥവാ, വടക്കേ രാജ്യമായ യിസ്രയേൽ ജനമായിരിക്കാതവണ്ണം തകർന്നു പോകും എന്നാണ് പ്രവചനം. ❝യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂർരാജാവായ ശല്മനേസെർ ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.❞ (2രാജാ, 18:9). ബി.സി. 722-ലാണ് ശമര്യയുടെ പതനം അഥവാ, എഫ്രയീമിന്റെ രാഷ്ട്രീയ നാശം സംഭവിച്ചത്. ബി.സി. 667-ഓടെ യിസ്രായേൽ ഒരു ജനമായിരിക്കാതവണ്ണം അവരുടെ ഐഡന്റിറ്റി പൂർണ്ണമായി നശിച്ചതായി കണക്കാക്കാം. 

യെഹൂദന്മാരോടുള്ള പ്രവചനം ഇപ്രകാരമാണ്: 
❝യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ: ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻ മകനിലും സന്തോഷിക്കുന്നതുകൊണ്ടു, അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും. അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.❞ (യെശ, 8:5-8 യെശ, 7:17). യഹോവയുടെ വചനവും അടയാളവും ആഹാസ് തള്ളിയതുകൊണ്ട്, അശ്ശൂർ രാജാവിലൂടെ യെഹൂദയ്ക്ക് വരുവാനുള്ള ന്യായവിധിയാണ് മേല്പറഞ്ഞ പ്രവചനത്തിൻ്റെ വിഷയം. ആഹാസിൻ്റെ കാലത്തല്ല; അവൻ്റെ മകനായ ഹിസ്ക്കീയാവിൻ്റെ കാലത്താണ് അശ്ശൂർ പെരുവെള്ളംപോലെ യെഹൂദയുടെമേൽ കവിഞ്ഞൊഴുകിയത്. ഹിസ്ക്കീയാവിൻ്റെ പതിനാലാം ആണ്ടിൽ അശ്ശുർ രാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു. യെരൂശലേമിന് ഏകദേശം ഇരുപത്തിയഞ്ച് മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലാഖീശ് നഗരവും കീഴടക്കി. തുടർന്ന് യെരൂശലേമിനെ ഉപരോധിക്കാൻ ഒരു വലിയ സൈന്യത്തെ അയച്ചു. ആഹാസിന്റെ പാപം കാരണം ❝അശ്ശൂർ യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും❞ എന്ന യെശയ്യാവിന്റെ പ്രവചനം അങ്ങനെ നിറവേറി. (2രാജാ, 18:13-17). യെഹൂദന്മാരെ എന്തുകൊണ്ടാണ് ❝ഇമ്മാനൂവേലേ❞ എന്ന് പ്രവചകൻ സംബോധന ചെയ്യുന്നത്? ഇമ്മാനുവേൽ എന്ന പേരിൻ്റെ അർത്ഥം ❝ദൈവം നമ്മോടുകൂടെ❞ എന്നാണ്. ❝നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?❞ (ആവ, 4:7). ❝സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു.❞ (സങ്കീ, 46:7സംഖ്യാ, 14:9; 2രാജാ, 6:16; 2ദിന, 32:7-8; സങ്കീ, 46:11). ദൈവം കൂടെയിരിക്കുന്ന ജാതിയാണ് യെഹൂദന്മാർ. അതുകൊണ്ടാണ്, ❝ഇമ്മാനൂവേലേ❞ എന്ന് പ്രവാചകൻ അവരെ സംബോധന ചെയ്തത്. ദൈവം കൂടെയുള്ള എല്ലാവരും ❝ഇമ്മാനൂവേൽ❞ ആണ്. 

Footnote:
ചില എബ്രായപേരുകളുടെ അർത്ഥം താഴെച്ചേർക്കുന്നു:
➦ അദോനീരാം – Adoniram (എൻ്റെ കർത്താവ് ഉന്നതനാണ്) 1രാജാ, 4:6.
അദോനീ-സേദെക്ക് – Adoni-zedec (എൻ്റെ കർത്താവ് നീതിമാനാണ്) യോശു, 10:3.
➦ അബീദാൻ – Abidan (എൻ്റെ പിതാവ് ന്യായാധിപതിയാണ്) സംഖ്യാ, 1:11
➦ അഹീയാവ് – Ahiah (യഹോവയുടെ സഹോദരൻ) 1ശമൂ, 14:3.
➦ ഇഥീയേൽ – Ithiel (ദൈവം എന്നോടുകൂടെ) നെഹെ, 11:7.
➦ ഇമ്മാനൂവേൽ – Immanuel (ദൈവം നമ്മോടുകൂടെ) യെശ, 7:14.
➦ എലീയാഥാ – Eliathah (ദൈവം വന്നിരിക്കുന്നു) 1ദിന, 25:4.
➦ എലീഹൂ – Elihu (അവൻ എൻ്റെ ദൈവം) ഇയ്യോ, 32:4.
➦ കദ്മീയേൽ – Kadmiel (പുരാതനനായ ദൈവം) എസ്രാ, 2:40.
➦ കോലായാവ് – Kolaiah (യഹോവയുടെ ശബ്ദം) നെഹെ, 11:7.
➦ തെയൊഫിലൊസ് – Theophilus (ദൈവത്തിൻ്റെ സ്നേഹിതൻ) ലൂക്കൊ, 1:1.
➦ ബാൽ-ഹാനാൻ – Baal-hanan (കൃപാനാഥൻ) ഉല്പ, 36:38.
➦ യഹസീയേൽ – Jahaziel (ദൈവം കാണുന്നു) 1ദിന, 12:4.
➦ യെക്കൂദീയേൽ – Jekuthiel (ദൈവത്തിൻ്റെ ശുദ്ധീകരണം) 1ദിന, 4:18.
➦ യെശയ്യാവ് – Isaiah (യഹോവ രക്ഷ ആകുന്നു) യെശ, 1:1.
➦ യെഹൂ – Jehu (അവൻ യഹോവയാകുന്നു) 1ദിന, 2:38.
➦ യെഹോശൂവാ – Jehoshuah (യഹോവ രക്ഷയാകുന്നു) 1ദിന, 7:27.
➦ യേഹൂ – Jehu (യഹോവ അവനാണ്) 1ദിന, 4:35.
➦ യോവാഹ് – Joah (യഹോവ സഹോദരനാണ്) 1ദിന, 26:4.
➦ ശമൂവേൽ – Samuel (അവന്റെ പേര് എൽ എന്നാണ്) 1ശമൂ, 8:1.
➦ ശെലൂമീയേൽ – Shelumiel (ദൈവത്തിൻ്റെ സൂഹൃത്ത്) സംഖ്യാ, 1:6.
➦ ഹനീയേൽ – Haniel (ദൈവത്തിൻ്റെ കൃപ) 1ദിന, 7:39.
➦ ഹീയേൽ – Hiel (ദൈവം ജീവിക്കുന്നു) 1രാജാ, 16:34.
➦ ഹെല്കായി – Helkai (യഹോവ എൻ്റെ ഓഹരിയാണ്) നെഹെ,12:15.
➦ ഹോശേയാ – Hosea (രക്ഷ) ഹോശേ, 1:1.

Leave a Reply

Your email address will not be published. Required fields are marked *