സോഫർ

സോഫർ Zophar)

പേരിനർത്ഥം – കുരുവി

ഇയ്യോബിനെ ആശ്വസിപ്പിക്കാൻ വന്ന മൂന്നു സ്നേഹിതന്മാരിലൊരാൾ. (ഇയ്യോ, 2:11; 11:1; 20:1; 42:59). നയമാ നിവാസിയായിരിക്കണം. ഈ സ്ഥലം ഉത്തര അറേബ്യയിലാണ്. സെപ്റ്റ്വജിന്റ് പരിഭാഷയിൽ സോഫറിനെ മിനേയൻ രാജാവെന്ന് വിളിക്കുന്നു. ഇയ്യോബിന്റെ വാഗ്ബാഹുല്യത്തെ കുറ്റപ്പെടുത്തുകയും (11:1-6), ദൈവത്തിന്റെ അഗാധത്വം, സമ്പൂർത്തി എന്നിവയെ പ്രകീർത്തിക്കുകയും (11:7-12), അനുതപിക്കുവാൻ ഇയ്യോബിനോട് ഉപദേശിക്കുകയും (11:13-20), ഇയ്യോബിനെ ദുഷ്ടന്മാരുടെ കൂടെ ഉൾപ്പെടുത്തുന്നതും (20:4-29) ചെയ്യുന്നത് സോഫറാണ്.

സോസ്ഥനേസ്

സോസ്ഥനേസ് (Sosthenes)

പേരിനർത്ഥം – തൻ്റെ ജനതയുടെ രക്ഷകൻ

പൗലൊസ് കൊരിന്തിൽ താമസിക്കുമ്പോൾ അവിടെയുണ്ടായിരുന്ന പള്ളിപ്രമാണി. പൗലൊസിനെ ദേശാധിപതിയായ ഗല്ലിയോന്റെ അടുക്കൽ ഹാജരാക്കി. എന്നാൽ യെഹൂദ മതസംബന്ധമായ കേസ് വിസ്തരിച്ചു തീരുമാനമെടുക്കുവാൻ ഗല്ലിയോൻ വിസമ്മതിച്ചു കോടതി പിരിച്ചുവിട്ടു. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു. (പ്രവൃ, 18:17) സോസ്ഥനേസ് മതഭ്രാന്തനായ ഒരു യെഹൂദനായിരുന്നു. എന്നാൽ ആൾക്കൂട്ടം ഗ്രേക്കരായിരുന്നു. യെഹൂദന്മാരെ വെറുത്തിരുന്ന അവർ ഗല്ലിയോന്റെ ഉദാസീനഭാവം മുതലെടുത്തു സോസ്ഥനേസിനെ അടിക്കുകയായിരുന്നു. ഇതാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വിശദീകരണം.

കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം താനും ഒരു സോസ്തനേസും കൂട്ടുചേർന്നു എഴുതിയതായി ലേഖനത്തിന്റെ തുടക്കത്തിൽ പൌലൊസ് സൂചിപ്പിച്ചിരിക്കുന്നു. (1കൊരി, 1:11). മുകളിൽ പറഞ്ഞിരിക്കുന്ന സോസ്ഥനേസ് തന്നെയാണ് ഇയാളെന്നു പലരും കരുതുന്നു. അത് ശരിയാണെങ്കിൽ പില്ക്കാലത്തു അയാൾ മാനസാന്തരപ്പെട്ടിരിക്കണം. പൊതുവെ പ്രചാരമുള്ള പേരാണിത്. ഇവർ രണ്ടുപേരും വിഭിന്ന വ്യക്തികൾ ആയിരുന്നുകൂടെന്നുമില്ല.

സെബെദി

സെബെദി (Zebedee)

പേരിനർത്ഥം – എൻ്റെ ദാനം

സബ്ദിയുടെ ഗ്രീക്കു രൂപമായിരിക്കണം. ഗലീലക്കടലിലെ മീൻപിടിത്തക്കാരൻ (മർക്കൊ, 1;20), യാക്കോബിന്റെയും യോഹന്നാന്റെയും പിതാവ് (മത്താ, 4:21; മർക്കൊ, 1:19), ശലോമയുടെ ഭർത്താവ് (മത്താ, 27:56; മർക്കൊ, 15:40). ബേത്ത്സയിദയ്ക്ക് അടുത്തു പാർത്തിരുന്നു. കൂലിക്കാരെക്കുറിച്ചു പറയുന്നതിൽ നിന്നും (മർക്കൊ, 1:20) സാമ്പത്തികമായി നല്ല സാഹചര്യത്തിൽ കഴിഞ്ഞവരായിരുന്നു സെബെദിയും കുടുംബവും എന്നു മനസ്സിലാക്കാം. ബൈബിളിൽ ഒരേ ഒരു സന്ദർഭത്തിൽ മാത്രമേ സെബെദിയെക്കുറിച്ചു പറയുന്നുള്ളൂ. അവിടെ അയാൾ തന്റെ മക്കളോടൊപ്പം വല നന്നാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. (മത്താ, 4:21,22; മർക്കൊ, 1:19-20).

സെരുബ്ബാബേൽ

സെരുബ്ബാബേൽ (Zerubbabel)

പേരിനർത്ഥം – ബാബേലിന്റെ വിത്ത്

ശെയല്തീയേലിന്റെ (എസ്രാ, 3:2, 8; നെഹെ, 12:1; ഹഗ്ഗാ, 1:1; 2:2; മത്താ, 1:12) അഥവാ ശലഥീയേലിന്റെ (ലൂക്കൊ, 3:27) പുത്രനും യെഹോയാഖീൻ രാജാവിന്റെ പൗത്രനും. ശെയല്തീയേലിന്റെ സഹോദരനായ പെദായാവിന്റെ മകൻ എന്നാണ് 1ദിനവൃത്താന്തം 3:19-ൽ കാണുന്നത്. ഇതു പകർപ്പെഴുത്തിൽ സംഭവിച്ച പിഴയല്ലെങ്കിൽ ദേവരവിവാഹം നടന്നിരിക്കുവാനാണ് സാദ്ധ്യത. ശെയല്തീയേൽ മക്കളില്ലാതെ മരിക്കുകയും സഹോദരനായ പെദായാവ് വിധവയെ വിവാഹം കഴിച്ചു സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കുകയും ചെയ്തിരിക്കണം. അങ്ങനെ പെദായാവിന്റെ മകനായ സെരുബ്ബാബേൽ നിയമാനുസൃതം ശെയല്തീയേലിന്റെ മകനായി. (ആവ, 25:5-10). യെഹൂദാ സിംഹാസനത്തിന് ആവകാശിയാണ് സെരുബ്ബാബേൽ. (1ദിന, 3:17-19). യേശുക്രിസ്തുവിന്റെ വംശാവലിയിൽ സെരുബ്ബാബേലും ഉൾപ്പെടുന്നു. (മത്താ, 1:13; ലൂക്കൊ, 3:27).

പാർസിരാജാവായ കോരെശ് ബാബേലിൽ അധികാരം സ്ഥാപിച്ചപ്പോൾ യെഹൂദാ പാർസി സാമ്രാജ്യത്തിന്റെ കീഴിലായി. യെരൂശലേമിലേക്കു മടങ്ങിപ്പോകാനും ദൈവാലയം പണിയാനും യെഹൂദന്മാരെ അനുവദിക്കുന്ന വിളംബരം കോരെശ് പ്രസിദ്ധമാക്കി. (എസ്രാ, 1:1). നെബൂഖദ്നേസർ കൊണ്ടുവന്ന ദൈവാലയത്തിലെ ഉപകരണങ്ങൾ എല്ലാം കോരെശ് എടുപ്പിച്ചു യെഹൂദാ പ്രഭുവായ ശേശ്ബസ്സരെ ഏല്പിച്ചു. അദ്ദേഹം അവയെല്ലാം യെരൂശലേമിലേക്കു കൊണ്ടുപോയി. (എസ്രാ, 1:8, 11). ശേശ്ബസ്സറും സെരുബ്ബാബേലും ഒരാളെന്നു കരുതുന്നവരുണ്ട്. ശെയല്തീയേലിന്റെ സഹോദരനായ ശെനസ്സർ (1ദിന, 3:18) ആണ് ശേശ്ബസ്സർ എന്ന അഭിപ്രായവുമുണ്ട്. ശേശ്ബസ്സറും സെരുബ്ബാബേലും രണ്ടു ദേശാധിപതികൾ ആയിരുന്നുവെന്നും പ്രായാധിക്യത്താലോ മറ്റോ ശേശ്ബസ്സറിനു പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല എന്നും സെരുബ്ബാബേൽ എല്ലാം ചെയ്തു എന്നും ചിന്തിക്കുന്നവരും ഉണ്ട്.

ജനം യെരുശലേമിൽ എത്തിയ ഉടൻ തന്നെ അവർ യാഗപീഠം പണിതു ഹോമയാഗം അർപ്പിച്ചു. (എസ്രാ, 3:2). തുടർന്നു ദൈവാലയത്തിനു അടിസ്ഥാനമിട്ടു പണി ആരംഭിച്ചു. (എസ്രാ, 3:8-13). ഉടൻ തന്നെ എതിർപ്പു പ്രത്യക്ഷപ്പെട്ടു. ശത്രുക്കൾ വന്ന് ദൈവാലയത്തിന്റെ പണിയിൽ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു. (എസ്രാ, 4).. എന്നാൽ സെരുബ്ബാബേലും കൂട്ടരും അതു നിരസിച്ചു. ശത്രുക്കൾ പല വിധത്തിൽ പണി തടസ്സപ്പെടുത്തി ജനത്തിന്റെ ധൈര്യം ക്ഷയിപ്പിച്ചു. രാജാവിനു പ്രത്രികകൾ എഴുതി അയച്ചു. ദൈവാലയത്തിന്റെ പണി മുടക്കി. തുടർന്നു ഹഗ്ഗായി, സെഖര്യാവ് എന്നീ പ്രവാചകന്മാർ ജനത്തെ ഉദ്ബോധിപ്പിച്ചു. ബി.സി. 520-ൽ പണി വീണ്ടും ആരംഭിക്കുകയും നാലുവർഷം കൊണ്ടു പൂർത്തിയാക്കുകയും ചെയ്തു. വലിയ ആഘോഷത്തോടു കൂടി ദൈവാലയത്തിന്റെ പ്രതിഷ്ഠ നടന്നു. (എസ്രാ, 6:12-22). ഇതോടുകൂടി സെരുബ്ബാബേലിന്റെ വേല പൂർത്തിയായി. അദ്ദേഹത്തെക്കുറിച്ചു മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.

സീസെരാ

സീസെരാ (Sisera)

പേരിനർത്ഥം – യുദ്ധവ്യൂഹം

ഹാസോരിലെ കനാന്യരാജാവായ യാബീന്റെ സേനാപതി. (ന്യായാ, 4:2,3). അവനു തൊള്ളായിരം ഇരുമ്പു രഥം ഉണ്ടായിരുന്നു. യിസ്രായേല്യരെ ഇരുപതു വർഷം അവൻ കഠിനമായി ഞെരുക്കി. ദെബോരാ എന്ന പ്രവാചികയുടെ ശ്രമഫലമായി ബാരാക്ക് സീസെരയെ തോല്പിച്ചു. (ന്യായാ, 4:15). കേന്യനായ ഹേബെരിന്റെ കൂടാരത്തിൽ സീസെരാ അഭയം തേടി. ഹേബെരിന്റെ ഭാര്യ യായേൽ ഗാഢനിദ്രയിലായിരുന്ന സീസെരയുടെ ചെന്നിയിൽ കൂടാരത്തിന്റെ കുറ്റി തറച്ചു കൊന്നു. (ന്യായാ, 4:21,22; 1ശമൂ, 12:9; സങ്കീ, 83:9).