ഹോശേയ

ഹോശേയയുടെ പുസ്തകം (Book of Hosea)

പഴയനിയമത്തിലെ ഇരുപത്തെട്ടാമത്തെ പുസ്തകം; ചെറുപ്രവാചകന്മാരിൽ ആദ്യത്തേതും. പഴയനിയമ പ്രവചന പുസ്തകങ്ങളിൽ ഉത്തരരാജ്യമായ യിസ്രായേലിൽ നിന്നുത്ഭവിച്ചതു ഹോശേയ മാത്രമാണ്. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു.

പ്രവാചകന്റെ കാലം: കാലത്തെക്കുറിച്ചു വ്യക്തമായ സൂചന നല്കിക്കൊണ്ടാണ് പ്രവചനം ആരംഭിക്കുന്നത്. ”ഉസ്സീയാവു, യോഥാം, ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായി യോവാശിൻ മകനായ യൊരോബെയാമിന്റെ കാലത്തും ബയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാട്.” (1:1). പ്രവാചകന്റെ ശുശ്രൂഷയുടെ ആരംഭം സൂക്ഷ്മമായി പറയുക എളുപ്പമല്ല. രണ്ടുവിധത്തിലുള്ള കാല സൂചനയാണ് ഒന്നാം വാക്യത്തിൽ കൊടുത്തിട്ടുള്ളത്; യെഹൂദ പശ്ചാത്തലത്തിലും യിസ്രായേൽ പശ്ചാത്തലത്തിലും. ഉസ്സീയാവു (ബി.സി. 767-740), യോഥാം (740-732), ആഹാസ് (732-716), ഹിസ്കീയാവു് (716-687) എന്നീ നാലു യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും (782-753 ബി.സി) പ്രവാചകൻ ശുശ്രൂഷിച്ചു. പ്രവാചകന്റെ പ്രവർത്തനം നടന്ന ദേശത്തിനു പ്രാധാന്യം നല്കാതെ യെഹൂദ്യ രാജാക്കന്മാർക്കു പ്രാമുഖ്യം നല്കുന്നതുകൊണ്ടു യെഹൂദയിലാരോ അനുബന്ധിച്ചതാണ് ആദ്യവാക്യം എന്നു കരുതുന്നവരുണ്ട്. ദാവീദിന്റെ വംശത്തെ നിയമാനുസൃതമായി കരുതി പ്രവാചകൻ തന്നെ ഇങ്ങനെ പ്രാരംഭവാക്യം രേഖപ്പെടുത്തി എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. 1-4-ൽ യേഹൂ ഗൃഹത്തെക്കുറിച്ചുള്ള പരാമർശം യൊരോബെയാം രണ്ടാമന്റെ മരണത്തിനു മുമ്പുള്ള (ബി.സി. 753) കാലത്തെ ചൂണ്ടിക്കാണിക്കുന്നു. ഹോശേയ 8-9-ലെ അശ്ശൂരിനെക്കുറിച്ചുള്ള സൂചന മെനഹേം തിഗ്ലത്ത്-പിലേസർ തൃതീയനു നല്കിയ കപ്പത്തെക്കുറിച്ചാണെങ്കിൽ (ബി.സി. 739) ബി.സി. 743-ലും പ്രവാചകന്റെ ശുശ്രൂഷ തുടർന്നിരുന്നു എന്നു കാണാം. ബി.സി. 735-734-ലെ അരാമ്യ എഫയീമ്യയുദ്ധമാണ് ഹോശേയ 5:8-6:6-ൽ സുചിതമെങ്കിൽ യൊരോബെയാമിന്റെ മരണശേഷവും പ്രവാചകന്റെ ശുശ്രൂഷ തുടർന്നു എന്നു മനസ്സിലാക്കാം. ചുരുക്കത്തിൽ ബി.സി. 753 മുതൽ ശമര്യയുടെ പതനം വരെയും (ബി.സി. 722) പ്രവാചകന്റെ ശുശ്രൂഷ നീണ്ടുനിന്നു എന്നു വ്യക്തമാണ്. ദീർഘകാലം യിസ്രായേലിൽ പ്രവർത്തിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. തന്മൂലം പ്രവാചകൻ യെഹൂദയിലേക്കു വന്നുവെന്നും അവിടെ വച്ചു പ്രവചനം എഴുതി എന്നും കരുതപ്പെടുന്നു. പ്രവാചകന്റെ കാലത്തു യിസ്രായേൽ സാമ്പത്തികഭദ്രത കൈവരിച്ചിരുന്നു. യൊരോബെയാം രണ്ടാമന്റെ ഭരണം യിസ്രായേലിനെ സംബന്ധിച്ചിടത്തോളം സുവർണ്ണകാലമായിരുന്നു. വാണിജ്യത്തിന്റെ വികാസം നഗരങ്ങളുടെ വളർച്ചയ്ക്കു വഴിതെളിച്ചു. ഇടത്തരം കച്ചവടക്കാരുടെ വർഗ്ഗം വളർന്നു വന്നു. സമ്പത്തിന്റെ വളർച്ച മതപരമായ അധഃപതനത്തിനും അപചയത്തിനും കാരണമായി. അതിൽ ദുഃഖിതനായ പ്രവാചകൻ സ്വന്തം കുടുംബജീവിതത്തിലൂടെ ദൈവികസന്ദേശം ജനത്തെ അറിയിച്ചു. 

ഹോശേയയും ഗോമറും: ഹോശേയ പ്രവാചകന്റെ വിവാഹത്തിന്റെ ചുറ്റുപാടുകളും അതിന്റെ പ്രാവചനികമായ വ്യംഗ്യാർത്ഥവും പണ്ഡിതന്മാരുടെ തീരാത്ത വാദപ്രതിവാദങ്ങളുടെ കളമാണ്. ‘ഭഗ്നഭവനത്തിന്റെ പ്രവാചകൻ’ എന്നാണ് പ്രവാചകൻ അറിയപ്പെടുന്നത്. പ്രവാചകന്റെ വിവാഹബന്ധത്തെക്കുറിച്ചുള്ള വിവരണം ഒന്നും മൂന്നും അദ്ധ്യായങ്ങളിലുണ്ട്. ഒന്നാമദ്ധ്യായത്തിലേതു പ്രഥമ പുരുഷാഖ്യാനവും മൂന്നാ മദ്ധ്യായത്തിലേത് ഉത്തമ പുരുഷാഖ്യാനവുമാണ്. നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക (1:2) എന്ന് യഹോവ പ്രവാചകനോടു കല്പിച്ചു. അതനുസരിച്ച് അദ്ദേഹം ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു. അവളിൽ പ്രവാചകനു ‘യിസ്രെയേൽ’ (ദൈവം വിതയ്ക്കും), ‘ലോ-അമ്മീ’ (എന്റെ ജനമല്ല) എന്ന രണ്ടു പുത്രന്മാരും ‘ലോരൂഹമാ’ (കരുണ ലഭിക്കാത്തവൾ) എന്ന മകളും ജനിച്ചു. (1:4,6,9). മൂന്നാം അദ്ധ്യായത്തിൽ യഹോവ പ്രവാചകനോടു ”നീ ഇനിയും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചു കൊണ്ടിരിക്ക” എന്നു കല്പിച്ചു. അതനുസരിച്ച് ഹോശേയ ഒരു വ്യഭിചാരിണിയെ വിലയ്ക്കു വാങ്ങി ശിക്ഷണത്തിൽ പാർപ്പിച്ചു. 3:1-3). ഈ പ്രവൃത്തിക്കും പ്രതീകാത്മക വ്യാഖ്യാനം നല്കിയിട്ടുണ്ട്. ഈ പ്രസ്താവനകൾക്കു ആക്ഷരികവ്യാഖ്യാനമാണോ, അതോ പ്രതീകാത്മകവ്യാഖ്യാനമാണോ നല്കേണ്ടത് എന്നതു വിവാദവിഷയമാണ്. 

ഹോശേയ രണ്ടു സ്ത്രീകളെ വിവാഹം ചെയ്തുവെന്നും (ആദ്യത്തേതിനെ ഉപേക്ഷിച്ചതിനു ശേഷം രണ്ടാമത്തേതിനെ സ്വീകരിച്ചു) അല്ല ഒരാളെ തന്നെ രണ്ടുപ്രാവശ്യം സ്വീകരിച്ചുവെന്നും വാദിക്കുന്നുവരുണ്ട്. ഹോശേയ ഗോമരിനെ പരിഗ്രഹിച്ചു. എന്നാൽ അവൾ ജാരന്മാരുടെ പുറകെ പോയി. പ്രവാചകൻ അവളെ വിലയ്ക്കു വാങ്ങി ഭവനത്തിൽ ചേർത്തു. ഇത് ദൈവവുമായുള്ള ബന്ധം വിട്ടുപോയ യിസ്രായേലിന്റെ ചിത്രമാണ്. വിശ്വസ്തനായ ദൈവം അവിശ്വസ്തയായ യിസ്രായേലിനെ മടക്കിക്കൊണ്ടുവന്നു. യിസായേലിനോടുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹമാണ് ഹോശേയാ പ്രവചനത്തിന്റെ വിഷയം. യിസ്രായേലിന്റെ വിഗ്രഹാരാധന, ദുഷ്ടത, ബന്ധനം, യഥാസ്ഥാപനം ഇവയാണു പ്രധാനമായി ചിത്രീകരിക്കുന്നത്. മക്കൾക്കു നല്കിയ പ്രതീകനാമങ്ങൾ പ്രവചനത്തിലെ പ്രധാന വിഷയങ്ങളെ ഉൾക്കൊള്ളുന്നു. യിസ്രെയേൽ-യേഹുവിന്റെ രാജവംശം ഉന്മൂലനം ചെയ്യപ്പെടും; ലോരുഹമാ-അശ്ശൂർ ബദ്ധരാക്കും; ലോ-അമ്മീ യിസായേലിന്റെ താൽകാലിക നിരാസം (റോമ, 11:1:24); അമ്മീ-അന്ത്യകാലത്ത് യിസ്രായേലിന്റെ യഥാസ്ഥാപനം (റോമ, 11:25-26). ഹോശേയാ പ്രവചനത്തിൽ നിന്നു പല ഭാഗങ്ങളും പുതിയനിയമത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. (ഹോശേ, 11 : 1 – മത്താ 2 : 15 ; ഹോശേ 6:6–മത്താ, 9:13, 12:7, ഹോശേ, 10:8–ലൂക്കൊ, 23:30, ഹോശേ, 2:23–റോമ, 9:25, ഹോശേ, 13:14-1കൊരി, 15:55, ഹോശേ, 1:9-10, 2:23–1പത്രൊ, 2:10).

പ്രധാന വാക്യങ്ങൾ: 1. “യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോടു: നീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.” ഹോശേയ 1:2.

2. “ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.” ഹോശേയ 2:23.

3. “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.” ഹോശേയ 6:6.

4. “നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും; അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ. ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.” ഹോശേയ 14:2-4.

ബാഹ്യരേഖ: 1. യിസ്രായേലിനു ദൈവത്തോടുള്ള ബന്ധം പ്രവാചകന്റെ വിവാഹാനുഭവത്തിലൂടെ ചിത്രീകരിക്കുന്നു: 1:1-3:5.

2. യിസ്രായേലിനോടുള്ള ദൈവത്തിന്റെ വ്യവഹാരം: 4:1-5:15. 

3. മാനസാന്തരപ്പെടാനുള്ള പ്രബോധനം: 6:1-11.

4. യിസ്രായേലിനു അയ്യോ കഷ്ടം: 7:1-16.

5. കാറ്റു വിതച്ചു ചുഴലിക്കാറ്റു കൊയ്യുക: 8:1-14.

6. യിസ്രായേലിനു വരാൻ പോകുന്ന ശിക്ഷ: 9:1-10.

7. ദൈവിക സ്നേഹത്തിന്റെയും കരുണയുടെയും വിജയം: 11:1-11.

8. യിസ്രായേലിന്റെ അവിശ്വസ്തത നിമിത്തമുള്ള നാശം: 11:12-13:16.

9. മാനസാന്തരപ്പെടുന്ന ജനത്തിന്റെ യഥാസ്ഥാപനം: 14:1-9.

പൂർണ്ണവിഷയം

ഹോശേയയുടെ ഭാര്യയും മക്കളും 1:1-11
യിസ്രായേൽ ജനത്തിന്റെ അവിശ്വസ്തത 2:1-13
യിസ്രായേലിനെ അവരുടെ പഴയകാല നന്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുമെന്നുള്ള വാഗ്ദത്തം 2:14-23
ഹോശേയ തന്റെ അവിശ്വസ്തതയായ ഭാര്യയെ തിരികെ കൊണ്ടുവരുന്നു 3:1-5
ദൈവം യിസ്രായേൽ ജനത്തിനെതിരായി കുറ്റം ആരോപിക്കുന്നു 4:1-19
രാജാവിനും, പുരോഹിതന്മാർക്കും, ജനത്തിനും ഉള്ള മുന്നറിയിപ്പുകളും ഉപദേശങ്ങളും 5:1-15
അനുതാപത്തിനുള്ള ഒരു വിളി 6:1-3
യിസ്രായേൽ ജനത്തിനെതിരായ കൂടുതൽ കുറ്റങ്ങൾ 6:4-11
മത്സരം, വ്യഭിചാരം, മദ്യപാനം 7:1-16
യിസ്രായേലിന്റെ മേലുള്ള ന്യായവിധി 8:1—10:15
കൊടുങ്കാറ്റ് കൊയ്യുന്നു കൊയ്യുന്നു 8:1-14
തടവും പ്രവാസവും 9:1-17
അപമാനം 10:1-15
പാപം നിറഞ്ഞ യിസ്രായേൽ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹം 11:1-11
യിസ്രായേലിന്റെ കുറ്റബോധം, ദൈവം മുൻപ് അവരോട് കരുണ കാണിച്ചത് 11:12—12:14
യിസ്രായേലിന്റെ അവിശ്വസ്തത, അവരോടുള്ള ദൈവത്തിന്റെ കോപം 13:1-6
അനുതാപത്തിനുള്ള വിളി, അനുഗ്രഹ വാഗ്ദാനം 14:1-9

Leave a Reply

Your email address will not be published. Required fields are marked *