യോവേൽ

യോവേലിന്റെ പുസ്തകം (Book of Joel)

പഴയനിയമത്തിലെ ഇരുപത്തൊമ്പതാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ രണ്ടാമത്തേത്. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു. ചില ചെറിയ പിഴവുകളൊഴികെ (യോവേ, 1:7, 17; 2:11; 3:11) യോവേലിന്റെ എബ്രായപാഠം സംശുദ്ധമായി സംപ്രഷണം ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിൻ്റ്, പെഷിത്താ, വുൾഗാത്താ (ലത്തീൻ) പാഠങ്ങൾ, മസോറെറ്റിക് പാഠത്തിൽ നിന്നും വളരെക്കുറച്ചു മാത്രമേ വ്യതിചലിക്കുന്നുള്ളൂ. അപ്രധാനമായ ചില കൂട്ടിച്ചേർക്കലുകൾ സെപ്റ്റജിന്റിലുണ്ട്. (1:5, 8, 18; 2:12; 3:11). ഇവ കുറെക്കൂടെ മെച്ചമായ മൂലപാഠത്തെ പ്രതിനിധാനം ചെയ്യുന്നുവോ എന്നതു സന്ദിഗ്ദ്ധമാണ്. 16-ാം നൂറ്റാണ്ടു മുതലുള്ള മിക്ക എബ്രായ ബൈബിളുകളിലും പുസ്തകത്തെ നാലദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. യോവേൽ 1:1-20; 2:1-27; 3:1-5; 4:1-21; 2:28-32 ആണ് എബ്രായയിൽ മുന്നാമദ്ധ്യായം.

ഗ്രന്ഥകർത്താവും കാലവും: യോവേൽ പ്രവാചകൻ പെഥുവേലിന്റെ പുത്രനാണ്. ആത്മപ്പകർച്ചയെക്കുറിച്ചുള്ള യോവേലിന്റെ പ്രവചനം പ്രവൃത്തി 2:16 ഉദ്ധരിക്കുന്നിടത്തൊഴികെ ഈ പ്രവചനത്തിനു വെളിയിൽ മറ്റൊരിടത്തും യോവേൽ പ്രവാചകനെക്കുറിച്ചു പരാമർശിച്ചിട്ടില്ല. പ്രവാചകനെക്കുറിച്ചു വ്യക്തമായ അറിവു ലഭിച്ചിട്ടില്ല. യിസ്രായേലിലെ സർവ്വ സാധാരണമായ സംജ്ഞയാണ് യോവേൽ. കാനോനികമായ തിരുവെഴുത്തുകളിൽ പന്ത്രണ്ടോളം പേർ ഈ പേരിൽ അറിയപ്പെടുന്നുണ്ട്. പുരോഹിതന്മാരെ സംബോധന ചെയ്യുന്നതിൽ നിന്നും അദ്ദേഹം പുരോഹിത ഗണത്തിൽ ഉൾപ്പെട്ടവനാണെന്നു കരുതപ്പെടുന്നു. (യോവേ, 1:13, 2:17). പുസ്തകത്തിന്റെ ശീർഷകത്തിൽ സ്ഥലം സൂചിപ്പിച്ചിട്ടില്ല. യെരൂശലേം അഥവാ യെഹൂദാ ആയിരിക്കണം ഈ അരുളപ്പാടുകളുടെ ഈറ്റില്ലം. മൂന്നാമദ്ധ്യായം മറ്റാരോ എഴുതിയതാണെന്നു ചിലർ വാദിക്കുന്നുണ്ടെങ്കിലും ഗ്രന്ഥത്തിനു സാഹിത്യപരമായ ഏകത്വമുണ്ടെന്നും പെഥുവേലിന്റെ മകനായ യോവേൽ തന്നെയാണു മുഴുവൻ ഗ്രന്ഥത്തിന്റെയും കർത്താവെന്നും അധികം പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്.

യോവേലിന്റെ ശുശ്രൂഷാകാലം ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടില്ല. ബി.സി. 200 ആണു ഇതിന്റെ കാലം എന്നു ഓസ്റ്റർലിയും റോബിൻസനും പറഞ്ഞു കാണുന്നു. ബി.സി. 400-നു അപ്പുറം ആയിരിക്കുകയില്ല ഇതിന്റെ രചനാകാലം എന്ന ആർ.കെ. ഹാരിസന്റെ മതം. ബാബേൽ പ്രവാസത്തിനു മുമ്പാണു യോവേൽ ജീവിച്ചിരുന്നതെന്നു ഗ്രന്ഥത്തിലെ ആഭ്യന്തരതെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. യോവാശ് രാജാവിന്റെ വാഴ്ചക്കാലം (ബി.സി. 835-796) ആയിരിക്കണം പ്രവചനത്തിന്റെ കാലം. പ്രവാസാനന്തര പ്രവാചകന്മാരായ ഹഗ്ഗായി, സെഖര്യാവു, മലാഖി എന്നിവരുടേതിൽ നിന്നു വ്യത്യമാണ് ഈ പ്രവചനത്തിന്റെ ഭാഷാരീതിയും പ്രമേയവും. ഇതിന്റെ ഭാഷയും ശൈലിയും ക്ലാസിക്കൽ എബ്രായ സാഹിത്യത്തോടടുത്തു നിൽക്കുന്നു. രാജാവിനെക്കുറിച്ചുള്ള ഒരു പരാമർശവും പുസ്തകത്തിലില്ല. യോവാശ് രാജാവായപ്പോൾ അവനു ഏഴു വയസ്സായിരുന്നുപ്രായം. (2ദിന, 24:1, 2രാജാ, 11:21). മഹാപുരോഹിതനായ യെഹോയാദയും മുപ്പന്മാരുമാണു ഭരണനിർവ്വഹണം നടത്തിയിരുന്നത്. യിസ്രായേലിന്റെ ശത്രുക്കളായി പ്രവാചകൻ പറഞ്ഞിരിക്കുന്നതു സോർ, സീദോൻ, ഫെലിസ്ത്യർ, മിസ്രയീം, ഏദോം എന്നിവരെയാണ്. (3:4,19). ആമോസിന്റെ കാലം മുതൽ പ്രവാസകാലം വരെ യിസ്രായേലിനെ പീഡിപ്പിച്ച അശ്ശൂര്യരെയും ബാബിലോന്യരെയും കുറിച്ചു പ്രവാചകൻ പറഞ്ഞിട്ടില്ല. അതിൽ നിന്നും പ്രവാസകാലത്തിനു മുമ്പാണ് പ്രവചനത്തിന്റെ രചനാ കാലമെന്നു കരുതാം. യവനരെക്കുറിച്ചുള്ള പരാമർശം പ്രവാസാനന്തരകാലത്തെ തെളിയിക്കുവാൻ പര്യാപ്തമല്ല. ബി.സി. 8-ാം നൂറ്റാണ്ടിലെ അശ്ശൂർ രേഖകളിൽ യവനരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യോവേൽ പ്രവചനം ആമോസ് പ്രവാചകനു പരിചിതമായിരുന്നുവെന്നു ചില ഭാഗങ്ങൾ വ്യഞ്ജിപ്പിക്കുന്നുണ്ട്. (ഉദാ; യോവേ, 3:16, ആമോ, 1:2, യോവേ, 3;18, ആമോ, 9:13). ആമോസിനു മുമ്പു യോവേൽ പ്രവചനം എഴുതപ്പെട്ടിരിക്കണം. 

വിഷയ സംഗ്രഹം: നാലു പ്രധാന വിഷയങ്ങളാണ് യോവേൽ പ്രതിപാദിക്കുന്നത്. ഒന്ന്; ഭയങ്കരനാശം വരുത്തിവച്ച വെട്ടുക്കിളിബാധ. രണ്ട്; പശ്ചാത്താപം മൂലം യിസ്രായേലിനു വീണ്ടും ലഭിച്ച ഐശ്വര്യം. മൂന്ന്; ആത്മാവിന്റെ ദാനങ്ങൾ. നാല്; യിസ്രായേലിനു ദോഷം ചെയ്ത ജാതികളുടെ മേലുള്ള അന്ത്യന്യായവിധിയും യെഹൂദയ്ക്കുള്ള അനുഗ്രഹവും. യഹോവയുടെ അരുളപ്പാടു തനിക്കുണ്ടായി എന്ന മുഖവുരയോടെ യോവേൽ പ്രവചനം ആരംഭിക്കുന്നു. (1:1). ഭയാനകമായ രീതിയിൽ വെട്ടുക്കിളിപ്പട അനുക്രമമായി നടത്തിയ ആക്രമണത്തിന്റെ വിവരണമാണ് 1:1:12-ൽ. ഈ ബാധയുടെ ഫലങ്ങൾ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. (1:5-12). മദ്യപന്മാർക്കു പുതുവീഞ്ഞു അറ്റുപോയിരിക്കുകയാണ്. വെട്ടുക്കിളിയുടെ പല്ല് സിംഹത്തിന്റെ പല്ലിനു തുല്യം ഭയങ്കരമാണ്. വയലുകളിലെയും മുന്തിരിത്തോട്ടങ്ങളിലെയും വിളവു മുഴുവൻ നശിച്ചുപോയി. യഹോവയുടെ ക്രോധത്തിന്റെ നാൾ വന്നിരിക്കുന്നതുകൊണ്ടു പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി പുരോഹിതന്മാർ രട്ടുടുത്ത് വിലപിക്കേണ്ടതാണ്. (1:13-15). പശ്ചാത്താപത്തിന്റെ ഫലങ്ങളാണ് 1:13-2:27-വരെ വിവരിക്കുന്നത് ഉപവാസത്തെയും യാഗത്തെയും കുറിച്ചുള്ള പഴയനിയമ വീക്ഷണങ്ങൾ പരസ്പര വിരുദ്ധങ്ങളല്ല. ആമോസ്, യെശയ്യാവു എന്നിവരെക്കാൾ യോവേൽ അനുഷ്ഠാനങ്ങൾക്കു പ്രാധാന്യം നല്കുന്നു. ഒരു പ്രാർത്ഥനയായിരിക്കണം 16-20 വാക്യങ്ങൾ. തുടർന്നു പ്രവാചകൻ വർണ്ണിക്കുന്നതു യഹോവയുടെ നാളിനെക്കുറിച്ചാണ്. (2:1-11). യഹോവയുടെ ദിവസം ഇരുട്ടും അന്ധകാരവുമുള്ളാരു ദിവസവും മേഘവും കൂരിരുട്ടുമുള്ളാരു ദിവസവും തന്നേ. വെട്ടുക്കിളിപ്പടയുടെ മുന്നേറ്റം നിമിത്തം ജനങ്ങൾ നടുങ്ങുകയാണ്. ന്യായവിധിക്കു മുമ്പായി വിധിയുടെ താഴ്വരയിൽ ജാതികൾ കൂടുന്നതിന്റെ പ്രതീകമായിരിക്കണം വെട്ടുക്കിളികൾ. ഭയത്തിന്റെ ചുറ്റുപാടിൽ അനുതപിക്കുവാനുള്ള സമയം വൈകിയിട്ടില്ല. (2:12-14). വസ്ത്രങ്ങളെയല്ല, ഹൃദയങ്ങളെതന്നെ കീറി യഥാർത്ഥ അനുതാപത്തോടു കൂടി ദൈവത്തിങ്കലേക്കു തിരിയുമെങ്കിൽ ദൈവം അനുതപിക്കുകയും പൂർവ്വാധികം അനുഗ്രഹം നല്കുകയും ചെയ്യും. (2:18,25). ആത്മാവിന്റെ പകർച്ചയാണ് 2:28-32 വരെ. ഈ ഭാഗം പെന്തെകൊസ്തനാളിൽ നിറവേറിയതായി അപ്പൊസ്തലനായ പത്രാസ് പ്രസ്താവിക്കുകയുണ്ടായി. മഹാപീഡന കാലത്തിന്റെ ഒരു ദർശനവും നമുക്കിവിടെ ലഭിക്കുന്നു. 32-ാം വാക്യം കർത്താവായ യേശുക്രിസ്തുവിൽ പ്രത്യക്ഷരം നിറവേറുകയാണ്. കർത്താവായ യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ നിത്യരക്ഷ സ്വായത്തമാക്കുന്നു. ജാതികളുടെ ന്യായവിധിയാണു് 3-ാം അദ്ധ്യായം. വിധിയുടെ താഴ്വരയിൽ കൂടിച്ചേരുന്ന ജാതികളെ വിധിക്കുന്നത് ദൈവം തന്നെയാണ്. (3:12-14). ഭൗമികവും യുഗാന്ത്യപരവുമായ പ്രവചനങ്ങൾ ഈ അദ്ധ്യായത്തിൽ സമ്മേളിതമായിരിക്കുന്നു. 

കാലികമായതിലൂടെ കാലാതീതത്വം വെളിപ്പെടുത്തുകയാണു യോവേലിന്റെ പ്രവചനം. വെട്ടുക്കിളി ബാധ ദൈവക്രോധത്തിന്റെ പ്രതീകവും പാപത്തിന്മേലുള്ള ദൈവത്തിന്റെ ശിക്ഷദമായ സന്ദർശനവുമാണ്. അനുതാപത്തെത്തുടർന്നു ദൈവം തന്റെ ജനത്തിനു നല്കുന്ന വീണ്ടെടുപ്പു പ്രവാചകൻ വ്യക്തമായി ചിത്രീകരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനം, യഹോവയുടെ നാൾ എന്നിവയോടു ബന്ധപ്പെട്ട പ്രവചനങ്ങൾ ഇതിലുണ്ട്. ചെറുതെങ്കിലും സ്തോഭജനകമായ പുസ്തകമാണ് യോവേലിന്റേത്.

പ്രധാന വാക്യങ്ങൾ: 1. “തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.” യോവേൽ 1:4.

2. “ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.” യോവേൽ 2:25.

3. “അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.” യോവേൽ 2:28.

4. “അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.” യോവേൽ 3:18.

ബാഹ്യരേഖ: I. വെട്ടുക്കിളി ബാധയെക്കുറിചുള്ള വിവരണം: 1:1-20.

1. പണ്ടുണ്ടാകാത്ത തരത്തിലുള്ള അതിന്റെ കാഠിന്യം: 1:1-4.

2. മദ്യപന്മാരുടെ മേൽ: 1:5-7.

3. പുരോഹിതന്മാരുട മേൽ: 1:8-10; 13-16.

4. കൃഷിക്കാരുടെ മേൽ: 1:11,12,17, 18.

5. പ്രവാചകൻ നിവവിളിക്കുന്നു: 1:19,20.

II. ശ്രതുവിന്റെ ആക്രമണത്തെ കുറിച്ചുള്ള വിവരണം: 2:1-11. 

III. യഹൂദയോട് അനുതപിക്കുവാൻ ദൈവം ആവശ്യപ്പെടുന്നു: 2:12-14. 

IV. ഉപവാസ പ്രഖ്യാപനം: 2:15-17. 

V. ദൈവീക വിടുതൽ വാഗ്ദത്തം ചെയ്യപ്പെടുന്നു: 2:18-3:21.

1. ഭൗതികമായ സമൃദ്ധി: 2:18,19, 21-27.

2. ശത്രുവിന്റെ നാശം:  2:20.

3. ദൈവത്തിന്റെ ആത്മാവ് പകരപ്പെടുന്നു: 2:28,29.

4. ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പുള്ള അടയാളങ്ങൾ: 2:30-32.

5. ജാതികൾക്കുള്ള ന്യായവിധി: 3:1-16.

6. യഹൂദന്മാരുടെ പുനഃസ്ഥാപനവും ഭാവി അനുഗ്രഹവും: 3:16-21.

പൂർണ്ണവിഷയം

വെട്ടുക്കിളിയുണ്ടാക്കുന്ന നാശം 1:2-20
യഹോവയുടെ ദിവസം 2:1
യിസ്രായേലിനെ ആക്രമിക്കുന്ന സൈന്യങ്ങൾ 2:2-10
അവര്‍ അനുതപിക്കുമെങ്കിൽ രക്ഷിക്കയും അനുഗ്രഹിക്കുകയും ചെയ്യും എന്ന വാഗ്ദത്തം 2:18-20
സന്തോഷത്തിന്റെ സന്ദേശം 2:21-24
ഭാവി അനുഗ്രഹങ്ങൾ, പരിശുദ്ധാത്മാവിന്റെ അഭിഷേകം 2:25-32
യിസ്രായേലിനെ കഷ്ടപ്പെത്തുന്നവരുടെ മേലുള്ള ശിക്ഷാവിധി 3:3-16
യിസ്രായേലിന് അനുഗ്രഹം വരുമെന്നുളള വാഗ്ദത്തം 3:17-21

Leave a Reply

Your email address will not be published. Required fields are marked *