ഹഗ്ഗായി

ഹഗ്ഗായിയുടെ പുസ്തകം (Book of Haggai)

പഴയനിയമത്തിലെ മുപ്പത്തിഏഴാമത്തെ പുസ്തകം; ചെറുപ്രവാചകന്മാരിൽ പത്താമത്തേതും. പുസ്തകം പ്രവാചകന്റെ പേരിൽ അറിയപ്പെടുന്നു. പ്രവാസാനന്തര പ്രവാചകന്മാരായ മൂന്നു പേരുടെയും (ഹഗ്ഗായി, സെഖര്യാവു, മലാഖി) രചനകളിൽ എറ്റവും ചെറുതു ഹഗ്ഗായിയുടേതാണ്. ഇതിനു രണ്ടദ്ധ്യായവും 38 വാക്യവും ആണുള്ളത്.

പശ്ചാത്തലവും കാലവും: ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്നതിനു ശേഷം രണ്ടാം ദൈവാലയത്തിനു അടിസ്ഥാനമിട്ടു. തുടർന്ന് പതിനാറു വർഷത്തോളം ദൈവാലയത്തിന്റെ പണി നിറുത്തിവയ്ക്കുവാൻ ജനം പ്രേരിപ്പിക്കപ്പെട്ടു. ദൈവാലയത്തിന്റെ പണിയിൽ അവർ വിമുഖരായി. സാമ്പത്തിക വൈഷമ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ തന്നെയും ജനം തട്ടുള്ള വീടുകൾ നിർമ്മിച്ച് പാർക്കുവാൻ തുടങ്ങി. (1:4). യെഹൂദന്മാരുടെ സുഹൃത്തും ദൈവകൃപ ലഭിച്ചവനുമായ കോരെശ് രാജാവു ബി.സി. 529-ൽ മരിച്ചു. തുടർന്നു എസ്രാ 4:6-ൽ അഹശ്വേരോശ് എന്നു പേർ പറഞ്ഞിട്ടുള്ള കാംബിസസ് ബി.സി. 529 മുതൽ 522 വരെ ഭരിച്ചു. അദ്ദേഹത്തെ തുടർന്നു പ്ന്യൂഡോ സ്മർദിസ് ഏഴു മാസം ഭരിച്ചു. അനന്തരം രാജാവായ ദാര്യാവേശ് ഹിസ്റ്റാസ്പെസ് ആണ് ഹഗ്ഗായിയിലും സെഖര്യാവിലും (എസ്രാ, 4-6) എസായിലും പരാമൃഷ്ടനായ ദാര്യാവേശ്. ദൈവാലയം പണിയുന്നതിന് അദ്ദേഹം യെഹൂദന്മാരെ സഹായിച്ചു.      

ദാര്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടിൽ ഹഗ്ഗായി പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി. ഇത് ബി.സി. 520-ലാണ്. ഈ പുസ്തകത്തിന്റെ ഉള്ളടക്കമായ നാലു ചെറിയ സന്ദേശങ്ങളുടെയും കാലം കൊടുത്തിട്ടുണ്ട്. വെറും മൂന്നു മാസവും ഇരുപത്തിമൂന്നു ദിവസവും കൊണ്ടാണ് ഈ സന്ദേശങ്ങൾ നല്കിയത്. ഈ ചുരുങ്ങിയ സമയംകൊണ്ടു ജനത്തിനു പ്രചോദനം നല്കുവാനും ദൈവാലയത്തിന്റെ പണി അവരെകൊണ്ടു പൂർത്തിയാക്കുവാനും പ്രവാചകനു കഴിഞ്ഞു. ഹഗ്ഗായി പ്രവാചകന്റെ ശുശ്രൂഷയുടെ അവസാനമാസം സെഖര്യാവും ഹഗ്ഗായിയെ സഹായിച്ചു. (സെഖ, 1:1-6). ബി.സി. 520 സെപ്തംബർ ഒന്നാം തീയതിയാണ് പ്രവാചകനിലൂടെ കർത്താവു സംസാരിച്ചത്. ദൈവാലയത്തിന്റെ പണി അവഗണിച്ചതിന്റെ ശിക്ഷ കാലാവസ്ഥാമാറ്റത്തിലൂടെ വെളിപ്പെടുമെന്നു പ്രവാചകൻ പ്രസ്താവിച്ചു. ജനത്തിന്റെ നായകന്മാർ ദൈവവചനം കേട്ടനുസരിക്കുകയും ദൈവാലയത്തിന്റെ പണി സെപ്തംബർ 24-ാം തീയതി ആരംഭിക്കുകയും ചെയ്തു. (1:15). ഞാൻ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവ ഉറപ്പു നല്കി. (1:13). രണ്ടാമത്തെ സന്ദേശം ഒരു മാസത്തിനുശേഷമാണ്. ഈ ദൈവാലയത്തിന്റെ പൂർവ്വ മഹത്വത്തോടു തങ്ങളുടെ പണിയെ തുലനം ചെയ്യുകയും അതിൽ നിരുത്സാഹം തോന്നുകയും ചെയ്തു. അതിനാലാണ് ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലത്തേതിലും വലുതായിരിക്കും എന്നു യഹോവ അരുളിച്ചെയ്തത്. (2:9). ഈ സന്ദേശം നല്കിയത് ഒക്ടോബർ 21-നാണ്. ബി.സി. 520 ഡിസംബർ 24-നാണ് മൂന്നാമത്തെയും നാലാമത്തെയും സന്ദേശങ്ങൾ ലഭിച്ചത്. (2:10,20). 

 പ്രധാന വാക്യങ്ങൾ: 1. “ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?” ഹഗ്ഗായി 1:4.

2. “ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.” ഹഗ്ഗായി 1:5,6.

3. “ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” ഹഗ്ഗായി 2:9.

രൂപരേഖ: 1. ദൈവാലയത്തിന്റെ പണി പൂർത്തിയാക്കാനുള്ള ആഹ്വാനം: 1:1-15.

2. ദൈവാലയം മഹത്വപൂർണ്ണമാക്കാനുള്ള മശീഹയുടെ ആഗമനം: 2:1-9.

3. ദൈവാലയപ്പണി പൂർത്തിയാക്കുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹം: 2:10-19.

4. ജാതീയ ലോകശക്തിയുടെ നാശം: 2:20-23.

പൂർണ്ണവിഷയം

നിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ കഴിയാത്തതിന് ജനം പറഞ്ഞ ന്യായങ്ങൾ, അവര്‍ക്കു വരുന്ന നഷ്ടം 1:2-11
ജനം ശ്രദ്ധിക്കുകയും ദൈവത്തെ ആദരിക്കുകയും ചെയ്യുന്നു 1:12.
ദൈവത്തിന്റെ വാഗ്ദത്തം, പുനര്‍നിര്‍മ്മാണം തുടരുന്നു 1:13-15
ദൈവം നേതാക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നു 2:1-5
ദൈവം എല്ലാ രാജ്യങ്ങളെയും ഇളക്കും, ദേവാലയത്തിന് വലിയ മഹത്വം നൽകും 2:6-9
പാപപ്രവൃത്തികൾ അശുദ്ധിയുളവാക്കുന്നു 2:10-14
ജനങ്ങളുടെ അഭിവൃദ്ധി മാഞ്ഞുപോയി 2:15-19
ജാതികളുടെ മേൽ ദൈവത്തിന്റെ ന്യായവിധി 2:20-22
സെരൂബ്ബാബേലിന് വാഗ്ദത്തം നൽകിയ അനുഗ്രഹങ്ങൾ 2:23

Leave a Reply

Your email address will not be published. Required fields are marked *