സെഖര്യാവ്

സെഖര്യാവിന്റെ പുസ്തകം (Book of Zechariah)

പഴയനിയമത്തിൽ മുപ്പത്തെട്ടാമത്തെ പുസ്തകവും ചെറു പ്രവാചകന്മാരിൽ പതിനൊന്നാമത്തതും. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു. സെപ്റ്റ്വജിന്റിലും ലത്തീൻ വുൾഗാത്തയിലും സഖറിയാസ് എന്നാണ് പേര്. യെഹൂദന്മാരുടെ ഇടയിൽ വളരെയധികം പ്രചാരമുള്ള പേരുകളിലൊന്നാണിത്. ബൈബിളിൽ കുറഞ്ഞതു മുപ്പതു പേർ ഈ പേരിലറിയപ്പെടുന്നു. ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനാണു സെഖര്യാവ്. (1:1). സെരുബ്ബാബേലിനോടൊപ്പം ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന ഒരു പുരോഹിത കുടുംബത്തിന്റെ തലവനായിരുന്നു സെഖര്യാവ്. (നെഹെ, 12:4,16). പ്രവാസത്തിൽനിന്നും മടങ്ങിവന്ന് ഇരുപതുവർഷം കഴിഞ്ഞിട്ടും ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിൽ ജനം ശ്രദ്ധലുത്തിയില്ല. ഈ നിർണ്ണായക സമയത്താണ് ദൈവം ഹഗ്ഗായി പ്രവാചകനെയും സെഖര്യാ പ്രവാചകനെയും എഴുന്നേല്പിച്ചത്. 

ഗ്രന്ഥകർത്താവും കാലവും: ഹഗ്ഗായി പ്രവാചകനെപ്പോലെ സെഖര്യാവും പ്രവാചകശുശ്രൂഷ ആരംഭിക്കുന്ന കാലത്ത് ഒരു യുവാവായിരുന്നു. ഹഗ്ഗായിയുടെ ശുശ്രൂഷ അവസാനിച്ചു രണ്ടു മാസത്തിനു ശേഷമാണ് സെഖര്യാവിന്റെ ശുശ്രൂഷ ആരംഭിച്ചത്. ഹഗ്ഗായിയുടെ പ്രവർത്തനം വെറും നാലുമാസമായിരുന്നു. എന്നാൽ സെഖര്യാവു രണ്ടു വർഷത്തോളം പ്രവചിച്ചു. (1:1, 7:1). ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാമാണ്ടിൽ ആരംഭിച്ച പ്രവചനശുശ്രൂഷ ദാര്യാവേശിന്റെ വാഴ്ചയുടെ നാലാം വർഷം വരെ നീണ്ടു നിന്നു. ഹഗ്ഗായി, സെഖര്യാവ് എന്നീ പ്രവാചകന്മാരുടെ പ്രാത്സാഹനം മൂലം ദൈവാലയത്തിന്റെ പണി ബി.സി. 516-ൽ പൂർത്തിയായി. തന്മൂലം ബി.സി. 516-വരെ എങ്കിലും സെഖര്യാവു പ്രവചിച്ചതായി കരുതപ്പെടുന്നു. (എസ്രാ, 6:15).

പുസ്തകത്തിന്റെ ഐക്യം: ആദ്യത്തെ എട്ടദ്ധ്യായങ്ങൾ സെഖര്യാ പ്രവാചകന്റേതാണെന്നു ഒട്ടുമിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നു. ദർശനങ്ങളുടെ സ്വീകർത്താവിനെയും പ്രവചനത്തിന്റെ കർത്താവിനെയും തമ്മിൽ വേർപെടുത്താനൊരു വിഫലശ്രമം ചിലർ നടത്തി. 9-14 അദ്ധ്യായങ്ങൾ സെഖര്യാ പ്രവാചകന്റെ രചന അല്ലെന്നു അവർ കരുതി. സെഖര്യാവ് 11:12-നെ മത്തായി 27:9-ൽ ഉദ്ധരിച്ചശേഷം അതു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ മുമ്പു തന്നേ സെഖര്യാവ് 9-14 അദ്ധ്യായങ്ങളുടെ കർത്തൃത്വത്തെക്കുറിച്ചു അനിശ്ചിതത്വം നിലനിന്നിരുന്നതിനു തെളിവായി പ്രതിവാദികൾ ഇതു ചൂണ്ടിക്കാണിക്കുന്നു. പ്രവാസപൂർവ്വകാലത്തോ, സെഖര്യാ പ്രവാചകനു വളരെ പിന്നീടോ പ്രസ്തുതഭാഗം എഴുതപ്പെട്ടു എന്നതാണ് അവരുടെ ധാരണ. 1-8 അദ്ധ്യായങ്ങളിൽ സെഖര്യാവിനെ എഴുത്തുകാരനായി പറഞ്ഞിട്ടുണ്ട്. എന്നാൽ അനന്തരഭാഗത്ത് അതിന്റെ സൂചനയൊന്നുമില്ല. അതിനാൽ ദർശനങ്ങളുടെ സെഖര്യാവും (1-8 അ) പ്രവചനങ്ങളുടെ സെഖര്യാവും (9-14 അ) ഭിന്നരാണെന്നു വാദിക്കപ്പെടുന്നു. പ്രധാനവാദ മുഖങ്ങൾ: (1) രണ്ടു ഭാഗങ്ങളുടെയും ചുറ്റുപാടുകൾ തമ്മിലുള്ള വ്യത്യാസം. ഒന്നാം ഭാഗത്ത് പ്രത്യാശയും വാഗ്ദാനങ്ങളും നിറഞ്ഞുനില്ക്കുന്നു; രണ്ടാമത്തേതിലാകട്ടെ ദുഷിച്ച നേതൃത്വവും ആക്രമണഭീഷണിയും. ദൈവാലയത്തിന്റെ പുനർനിർമ്മാണത്തെക്കുറിച്ചു ഒരു സൂചനയുമില്ല. (2) 9:13-ൽ ഗ്രീസിനെ ഒരു പ്രധാനശക്തിയായി പറയുന്നു. എന്നാൽ സെഖര്യാവിന്റെ കാലത്ത് പേർഷ്യ ആയിരുന്നു പ്രധാന ശക്തി. (3) 13-ാം അദ്ധ്യായത്തിൽ പ്രവചനത്തെക്കുറിച്ചു മോശമായ ധാരണയാണ് കാണുന്നത്. സെഖര്യാ പ്രവചനത്തിലെ രണ്ടുഭാഗങ്ങളും പ്രവാചകന്റെ ജീവിതത്തിലെ രണ്ടു വ്യത്യസ്ത ഘട്ടങ്ങളിലാണ് എഴുതപ്പെട്ടത്. പ്രവാചകന്റെ വാർദ്ധക്യത്തിലെ രചനയായിരിക്കണം 9-14 അദ്ധ്യായങ്ങൾ. അതു ചുറ്റുപാടുകളുടെ വ്യത്യാസത്തിനു ഹേതുവായി. സെഖര്യാവിനു വളരെ മുമ്പു തന്നെ ഗ്രീസിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. (യെശ, 66:19, യെഹെ, 27:13,19). മാത്രവുമല്ല, ബി.സി. 520 മുതൽ ഏഷ്യാമൈനറിലെ ഗ്രേക്കർ ദാര്യാവേശ് രാജാവിനു നിരന്തരശല്യമായിരുന്നു. പ്രവചനം തുച്ഛീകരിക്കാൻ ഒരിക്കലും ഒരു പ്രവാചകനു കഴിയുകയില്ല. അപ്രകാരം 13-ാം അദ്ധ്യായത്തെ മനസ്സിലാക്കുന്നതു തന്നെ തെറ്റാണ്. യെഹൂദ്യപാരമ്പര്യം അനുസരിച്ചു പ്രവചനം മുഴുവൻ എഴുതിയ ഏകവ്യക്തി സെഖര്യാവ് തന്നേ. ആന്തരികമായ തെളിവുകളും ഈ നിഗമനത്തെ സാധുവാക്കുന്നു. രണ്ടു ഭാഗങ്ങൾക്കും തമ്മിലുള്ള ചില ബന്ധങ്ങൾ ശ്രദ്ധേയങ്ങളാണ്. അനുതാപത്തിന്റെയും ശുദ്ധീകരണത്തിന്റെയും ആവശ്യകത (1:4, 3:3,4,9, 5:1-11, 7:5-9, 9:7, 12:10, 13:1,9), യെരൂശലേമിന്റെ ഔൽകൃഷ്ട്യം (1:16,17, 2:11,12, 12:6, 14:9), യിസ്രായേൽ ജനത്തിന്റെ മടങ്ങിവരവ് (2:6,10, 8:7-8, 9:12,10:6-12), യിസ്രായേലിന്റെ ശത്രുക്കൾ കീഴടങ്ങുന്നത് (1:21, 12,14 അ), അവരുടെ പരിവർത്തനം (2:11, 8:20-23, 9:7, 14:16-19) എന്നിവ നോക്കുക. പ്രവചനത്തിന്റെ രണ്ടുഭാഗങ്ങളിലും യിസ്രായേൽ രാജാവിനെക്കുറിച്ചുള്ള ഒരു സൂചനയുമില്ല. എന്നാൽ യിസ്രായേലിന്റെ സാക്ഷാൽ ഭരണകർത്താവ് മശീഹയാണെന്ന പ്രസ്താവന ഇരുഭാഗത്തുമുണ്ട്. (6:12, 9:9). ശൈലിയിലും ചില സാമ്യങ്ങൾ ദൃശ്യമാണ്, ഉദാ: രണ്ട് എന്ന സംഖ്യയോടുള്ള ആഭിമുഖ്യം (4:3, 5:9, 6:1, 11:7, 13:8), സംബോധനാ വിഭക്തിയുടെ പ്രയോഗം (2:7,10, 3:2,8, 4:7, 9:9,13, 11:1-2, 13:7) ‘പോക്കുവരത്തു’ എന്ന പ്രയോഗം (7:14, 9:8). പോക്കുവരത്ത് എന്ന ശൈലി പഴയനിയമത്തിൽ മറ്റൊരേടത്തും കാണുന്നില്ല. യഹോവയുടെ അരുളപ്പാടെന്ന പ്രയോഗം പ്രവചനത്തിൽ ഇരുഭാഗത്തുമായി 16 തവണ കാണാം. കൂടാതെ സൈന്യങ്ങളുടെ യഹോവ എന്ന ശൈലി (4:10, 8:6, 9:8) ഇരുഭാഗത്തുമുണ്ട്. ചുരുക്കത്തിൽ സെഖര്യാ പ്രവചനത്തിന്റെ ഏകത്വം തള്ളിക്കളയാവുന്ന പ്രമേയമല്ല. സെഖര്യാ പ്രവചനത്തെയും തുടർന്നുവരുന്ന മലാഖി പ്രവചനത്തെയും പരസ്പരം ബന്ധിപ്പിച്ചുള്ള ഒരു വാദഗതിയും ഉയർന്നു വന്നിട്ടുണ്ട്. സെഖര്യാവ് 9:1, 12:1, മലാഖി 1:1 എന്നീ മൂന്നു വാക്യങ്ങളുടെ പ്രാരംഭത്തിലും ‘പ്രവാചകം’ എന്ന ശീർഷകം കാണുന്നു. തന്മൂലം സെഖര്യാവ് 9-14 അദ്ധ്യായങ്ങളും മലാഖി പ്രവചനവും ഒന്നായിരുന്നുവെന്നും ചെറു പ്രവാചകന്മാരുടെ എണ്ണം 12 ആക്കാൻ വേണ്ടി മലാഖി പ്രവചനം തിരിച്ചു എന്നും ഒരു വാദഗതി ഉണ്ട്. കഴമ്പുള്ള ഒരു വാദഗതിയല്ല ഇത്. യെശയ്യാ പ്രവചനത്തിലും ഏതദ്വിധ പ്രയോഗം (പ്രവാചകം) ഉണ്ട്. പക്ഷേ അതു കർതൃത്വനിഷേധത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. മലാഖി പ്രവചനം മേല്പറഞ്ഞവിധം വേർതിരിക്കപ്പെട്ടതാണെങ്കിൽ അതൊരു വ്യക്തിയുടെ പേരിൽ ആരോപിക്കപ്പെട്ടു എന്നതു അത്ഭുതമായിരിക്കുന്നു. വെളിപ്പാടു സ്വഭാവത്തിലുള്ള രചനകളെ മക്കാബ്യ കാലഘട്ടവുമായി ബന്ധിപ്പിക്കുന്ന ചിന്താഗതിയാണ് ലിബറൽ ചിന്തകന്മാർക്കുള്ളത്. അതിന്റെ പശ്ചാത്തലത്തിലാണു സെഖര്യാവ് 9-14 അദ്ധ്യായങ്ങൾ മറ്റൊരു ഗ്രന്ഥകാരനിൽ ആരോപിക്കുന്നത്.

സവിശേഷതകൾ: 1. പഴയനിയമത്തിലെ പുസ്തകങ്ങളിൽ വച്ചു ഏറ്റവുമധികം മശീഹാപരമായ പുസ്തകമാണിത്. 14 അദ്ധ്യായങ്ങളിലും മശീഹയെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ കാണാം.

2. അന്ത്യകാല സംഭവങ്ങളെക്കുറിച്ചുള്ള സമഗ്രമായ പ്രവചനങ്ങൾ ഇതിലുണ്ട്.

3. യിസ്രായേൽ ചരിത്രത്തിലെ പ്രവാചക പൌരോഹിത്യ ദൗത്യങ്ങളുടെ മിളനം ഈ പ്രവചനത്തിൽ കാണാം. 

4. ഇതിലെ ദർശനങ്ങളും പ്രതീകാത്മകമായ ഭാഷയും ദാനീയേൽ പ്രവചനത്തോടും വെളിപ്പാടിനോടും സാജാത്യം പുലർത്തുന്നു. വ്യക്തിപരമായ ജീവിതത്തിൽ സെഖര്യാവു പുരോഹിതനും പ്രവാചകനുമായിരുന്നു. ഇതു ക്രിസ്തുവിന്റെ പ്രവാചകപൗരോഹിത്യ പദവികളെ ഓർപ്പിക്കുന്നു. 

മശീഹയെ സംബന്ധിക്കുന്ന വ്യക്തമായ പ്രവചനങ്ങൾ സെഖര്യാവിലുണ്ട്. അവയുടെ നിറവേറൽ പുതിയനിയമത്തിൽ കാണാം. ക്രിസ്തുവിന്റെ താഴ്ചയിലുള്ള വരവ് (9:9, 13:7 — മത്താ, 21:5, 26:31,56), നിയമരക്തത്താൽ യിസായേലിനെ യഥാസ്ഥാപനം ചെയ്യുന്നതു് (9:11 — മർക്കൊ, 14;24), ചിതറി അലഞ്ഞു നടക്കുന്ന ആടുകൾക്കു ഇടയനായിരിക്കുന്നത് (10:2 — മത്താ, 9:36), ഒറ്റിക്കൊടുപ്പെടുന്നതും ത്യജിക്കപ്പെടുന്നതും (11:12-13 — മത്താ, 26:15, 27:9-10), മശീഹ കുത്തപ്പെടുന്നതും വെട്ടപ്പെടുന്നതും (12:10, 13:7 — മത്താ, 26:31,56, യോഹ, 19:37), യിസ്രായേലിനെ വിടുവിക്കുന്നതിനു വേണ്ടി തേജസ്സിൽ മടങ്ങിവരുന്നത് (14:1-6 -+ മത്താ, 24:30-31, വെളി, 19:15), സമാധാനത്തിലും നീതിയിലും രാജാവായി വാഴുന്നത് (9:9-10, 14:9,16 — വെളി, 11:15), എന്നേക്കുമായി തന്റെ മഹത്വരാജ്യം സ്ഥാപിക്കുന്നത് (14:6-19 — വെളി, 11:15, 21:24-26, 22:1-5) എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. 

പ്രധാന വാക്യങ്ങൾ: 1. “ആകയാൽ നീ അവരോടു പറയേണ്ടതു: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” സെഖർയ്യാവു 1:3.

2. “ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നേ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” സെഖർയ്യാവു 7:13.

3. “സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.” സെഖർയ്യാവു 9:9.

4. “മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാൻ അവർക്കു ഉത്തരം അരുളുകയും ചെയ്യും; അവർ എന്റെ ജനം എന്നു ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.” സെഖർയ്യാവു 13:9.

രൂപരേഖ: I. കാലസൂചനയോടു കൂടിയ പ്രവചനങ്ങൾ: 1:1-8:23.

A. മുഖവുര: 1:1-6.

B. എട്ടു രാതി ദർശനങ്ങളുടെ പരമ്പര: 1:7-6:8.

1. കൊഴുന്തുകളുടെ ഇടയിലെ അശ്വാരുഢൻ: 1:7-17.

2. നാലു കൊമ്പുകളുടെയും നാലു കൊല്ലന്മാരുടെയും ദർശനം: 1:18-21. (2:1-4 എബ്രായയിൽ). 

3. യെരുശലേമിനെ അളക്കുവാൻ അളവുനൂൽ പിടിച്ച പുരുഷൻ: 2:1-13. (2:5-17 എബ്രായയിൽ). 

4. മഹാപുരോഹിതനായ യോശുവയുടെ ശുദ്ധീകരണം: 3:1-10.

5. വിളക്കുതണ്ടും രണ്ടു ഒലിവുവൃക്ഷങ്ങളും: 4:1-14-6.

6. പാറിപ്പോകുന്ന ചുരുൾ: 5:1-4.

7. ഏഫയിലെ സ്ത്രീ: 5:5:11. 

8. നാലു രഥത്തിന്റെ ദർശനം: 6:1-8. 

C. യോശുവയുടെ കിരീടധാരണവും പ്രതീകാർത്ഥവും: 6:9-15.

D. ഉപവാസത്തിന്റെ പ്രശ്നം: 7:1-8:23.

II. കാലസൂചന നല്കിയിട്ടില്ലാത്ത പ്രവചനങ്ങൾ: 9:1-14:21.

1. വിജാതീയ ശത്രുക്കളുടെ ന്യായവിധിയും സമാധാന പ്രഭുവിന്റെ ആഗമനവും: 9:1-17.

2. തിരഞ്ഞെടുക്കപ്പെട്ട ആട്ടിൻകൂട്ടത്തിന്റെ ശേഖരണം: 10:1-12.

3. നല്ല ഇടയനും വ്യാജ ഇടയനും: 11:1-17.

4. യുഗാന്ത്യസംഭവങ്ങൾ: 12:1-13:6.

5. യിസ്രായേലിന്റെ ശുദ്ധീകരണവും യെരുശലേമിന്റെ ഭാവി മഹത്വവും: 13:7-14:21.

പൂർണ്ണവിഷയം

ജനത്തോടുള്ള ആദ്യത്തെ പ്രബോധനം 1:2-6
എട്ട് ദര്‍ശനങ്ങൾ 1:7—6:8
ഒരു മനുഷ്യനും കുതിരകളും കൊഴുന്തു മരങ്ങളുടെ ഇടയിൽ 1:8-17
നാല് കൊമ്പുകൾ 1:18-21
കൈയ്യിൽ അളവുനൂലുമായി ഒരു മനുഷ്യൻ 2:1-13
മഹാപുരോഹിതൻ യോശുവയ്ക്കു സംഭവിക്കുന്ന മാറ്റം 3:1-10
ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനം 3:8-10
സ്വര്‍ണ്ണവിളക്കുതണ്ട്, ഒലിവ് മരങ്ങൾ 4:1-14
പറക്കുന്ന ചുരുൾ 5:1-4
കുട്ടയിൽ ഇരിക്കുന്ന സ്ത്രീ 5:5-11
നാല് രഥങ്ങൾ 6:1-8
മഹാപുരോഹിതനൊരു കിരീടം ക്രിസ്തുവിന്റെ ആഗമനം 6:9-15
യഥാർത്ഥ ഭക്തി കേവലം ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമാണ്, അനുസരണക്കേടിന്റെ ഫലം 7:1-14
ജനത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ തീരുമാനം, ജനം പെരുമാറേണ്ട രീതി 8:1-17
സന്തോഷത്തിന്റെ ഉത്സവങ്ങൾ ആകുന്ന ഉപവാസദിനങ്ങൾ 8:18-23
അയൽരാജ്യങ്ങളുടെ നാശം, കര്‍ത്താവായ ക്രിസ്തുവിന്റെ വരവ്, ക്രിസ്തു നൽകുന്ന സമാധാനം 9:1-10
യിസ്രായേൽ ജനത്തിന്റെ വിജയം 9:11-17
ദൈവം ജനത്തെ അന്യദേവന്മാരിൽ നിന്നും വഞ്ചകരായ നേതാക്കളിൽ നിന്നും വിമോചിപ്പിക്കുന്നു, സന്തോഷം നൽകുന്നു 10:1-8
ദൈവം തന്റെ ചിതറിപ്പോയ ജനത്തെ ശേഖരിക്കും 10:9-12
ആടുകളെ സംബന്ധിച്ച് വിചാരമില്ലാത്ത ഇടയന്മാര്‍ 11:1-11
30 വെള്ളിക്കാശിനെക്കുറിച്ചുള്ള പ്രവചനം 11:12-14
ആടുകളെ പീഢിപ്പിക്കുന്ന ഇടയൻ 11:15-17
അന്ത്യനാളുകളിൽ പ്രശ്നങ്ങളുടെ കേന്ദ്രമായിത്തീരുന്ന യെരൂശലേം, യെരുശലേമിന്റെ വിമോചനം 12:1-9
യിസ്രായേലിന്റെ അനുതാപവും ക്രിസ്തുവിനെക്കുറിച്ചുള്ള വിലാപവും 12:10-13
യിസ്രായേലിന്റെ ശുദ്ധീകരണം 13:1-5
കൈകളിലെ മുറിവുകൾ 13:8-9
യഹോവയുടെ ദിവസം, ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുന്നത് 14:1-11
യുഗാന്ത്യത്തിലെ യുദ്ധം 14:12-15
യെരൂശലേമിന്റെ ശോഭനഭാവി 14:20-21

Leave a Reply

Your email address will not be published. Required fields are marked *