സ്നാനം

സ്നാനം (Baptism)

ക്രൈസ്തവ അനുഷ്ഠാനങ്ങളിൽ ഒന്നാണ് സ്നാനം. ‘ബാപ്റ്റിസമൊസ്’ എന്ന ഗ്രീക്കു വാക്കിന്റെ തർജ്ജമയാണ് സ്നാനം. ‘ബാപ്റ്റിസോ’ എന്ന ക്രിയാധാതുവിനു മുക്കുക, മുങ്ങുക എന്നീ അർത്ഥങ്ങളുണ്ട്. എന്നാൽ ഈ അർത്ഥം പ്രാഥമികമല്ലെന്നു കരുതുന്നവരുണ്ട്. യെഹൂദന്മാരുടെ ഇടയിൽ ആചാരപരമായ ശുദ്ധീകരണം അഥവാ കഴുകൽ നിലവിലിരുന്നു. പുരോഹിതന്മാർ മാത്രമല്ല വസ്ത്രങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയും ശുദ്ധീകരണത്തിനു വിധേയമായിരുന്നു. (പുറ, 19:10-14; ലേവ്യ, 8:6; മർക്കൊ, 7:3-4; എബ്രാ, 910). 

വിവിധസ്നാനങ്ങൾ

  1. ആത്മസ്നാനം: (1കൊരി, 12:13)
  2. വിശ്വാസസ്നാനം: (മർക്കൊ, 16:16)
  3. മാനസാന്തരസ്നാനം: (മർക്കൊ, 1:4)
  4. പുനർജ്ജനനസ്നാനം: (തീത്തൊ, 3:6)
  5. വചനത്തോടുകൂടിയ ജലസ്നാനം: (എഫെ, 5:26)
  6. മരിച്ചവർക്കു വേണ്ടിയുള്ള സ്നാനം: (1കൊരി, 15:29)
  7. യിസ്രായേല്യരുടെ സമുദ്രസ്നാനം: (1കൊരി, 10:2)
  8. യെഹൂദന്മാരുടെ ആചാരപരമായ സ്നാനം: (മർക്കൊ, 7:4; ലൂക്കൊ, 11:38)
  9. തീയിലുള്ള സ്നാനം: (മത്താ, 3:11)
  10. ക്രിസ്തു യോഹന്നാനാൽ ഏറ്റ സ്നാനം: (മത്താ, 3:15)
  11. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾ ആകുന്ന സ്നാനം: (മർക്കൊ, 10:38,39; ലൂക്കൊ, 12:50. ഒ.നോ: മത്താ, 20:22; 26:39; മർക്കൊ, 14:35,36; ലൂക്കൊ, 22:42; യോഹ, 18:11)

യോഹന്നാൻ നല്കിയ സ്നാനം: യോഹന്നാൻ സ്നാപകൻ നല്കിയ സ്നാനം ക്രൈസ്തവമായിരുന്നില്ല, പ്രത്യുത യെഹൂദ്യമായിരുന്നു. അതു മാനസാന്തര സ്നാനമായിരുന്നു. യേശുക്രിസ്തുവിന്റെ ആഗമനം ആസന്നമായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത സ്നാനം. യോഹന്നാൻ സ്നാപകൻ കർത്താവിനു വഴി ഒരുക്കുകയായിരുന്നു. അനുതപിച്ചു പാപം ഏറ്റുപറഞ്ഞവരെ അദ്ദേഹം സ്നാനപ്പെടുത്തി. എഫെസൊസിൽ വച്ചു പൗലൊസ് കണ്ട ശിഷ്യന്മാർ പരിശുദ്ധാത്മാവു പ്രാപിച്ചിരുന്നില്ല. (പ്രവൃ, 19;1-7). അവർക്കു ലഭിച്ചിരുന്ന സ്നാനം യോഹന്നാന്റേതായിരുന്നു. ആ വേദഭാഗത്തെ വിഷയം ക്രൈസ്തവസ്നാനത്തിൻ്റെ ശ്രേഷ്ഠതയാണ്. അപ്പൊല്ലോസിൽ നിന്നാണ് അവർ സുവിശേഷം കേട്ടത്. അലക്സാന്ത്രിയക്കാരനായ അവൻ തിരുവെഴുത്തുകളിൽ സാമർത്ഥ്യമുള്ളവനും കർത്താവിൻ്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവനും ആത്മാവിൽ എരിവുള്ളവനും യേശുവിൻ്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും ക്രൈസ്തവസ്നാനത്തെക്കുറിച്ചു അജ്ഞനായിരുന്നു. അവൻ യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ചു മാത്രമാണ് അറിഞ്ഞിരുന്നത്: (പ്രവൃ, 18:24,25). അവനിൽ നിന്നു സുവിശേഷം കേൾക്കുകയും യോഹന്നാൻ്റെ സ്നാനമേല്ക്കുകയും ചെയ്തവരാണ് എഫെസൊസിലെ ശിഷ്യന്മാർ. അതിനാൽ ആത്മാവിൻ്റെ അനുഭവമോ, കൃപാവരങ്ങളോ അവർക്കു ലഭിച്ചിരുന്നില്ല. യോഹന്നാൻ കഴിപ്പിച്ച സ്നാനവും യേശുവിൻ്റെ നാമത്തിലുള്ള സ്നാനവും തമ്മിലുള്ള വ്യത്യാസം അവരെ ബോധ്യപ്പെടുത്തിയപ്പോൾ, അവർ യേശുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കുകയും, പരിശുദ്ധാത്മാവ് വന്നിട്ട് അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു: (പ്രവൃ, 19:3-6).

യേശുവിന്റെ സ്നാനം: യേശുക്രിസ്തു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോടൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിനൊരിക്കലും പാപം ഏറ്റുപറയേണ്ടതായി വന്നിട്ടില്ല. പാപം എന്തെന്നറിഞ്ഞിട്ടില്ലാത്ത പരിശുദ്ധനാണ് ക്രിസ്തു: (2കൊരി, 5:21). ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി: “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം.” (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണിവിടെ വിവക്ഷിതം. മശീഹയുടെ ദൗത്യത്തിലേക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണ് ക്രിസ്തു സ്നാനം സ്വീകരിച്ചത്. മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു ക്രിസ്തു മഹാപുരോഹിതനായി തീർന്നു. മോശീയ ന്യായപ്രമാണത്തിനു പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടു ആ നീതി നിവർത്തിച്ചു. മുപ്പതുവയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ സ്നാനമാണ്. യേശു സ്നാനപ്പെട്ടു കഴിഞ്ഞപ്പോൾ സ്വർഗം തുറക്കുകയും പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ തന്റെ മേൽ വന്നു ആവസിക്കുകയും ചെയ്തു. ഇങ്ങനെ നിത്യപുരോഹിതനായി യേശു പിതാവിനാൽ നിയമിക്കപ്പെട്ടു. 

ക്രിസ്തീയ സ്നാനത്തിന്റെ പ്രത്യേകത: വീണ്ടെടുക്കപ്പെട്ട വ്യക്തിയുടെ ആത്മാവു ക്രിസ്തുവിനോടു ചേർന്നു എന്നതിന്റെ ബാഹ്യ അടയാളമാണ് ക്രിസ്തീയ സ്നാനം. ദൈവം വാഗ്ദാനം ചെയ്ത രക്ഷയുടെ നിവൃത്തിയായിരുന്നു ക്രിസ്തുവിന്റെ ആഗമനം. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ഈ രക്ഷയിൽ പങ്കാളിയാകുന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് ക്രിസ്തു വ്യവസ്ഥാപനം ചെയ്ത സ്നാനം. ക്രിസ്തു നല്കിയ മഹാനിയോഗമനുസരിച്ചാണ് അപ്പൊസ്തലന്മാർ സ്നാനം നല്കിയതും, സഭ ഇന്നും അതു അനുവർത്തിക്കുന്നതും. (മത്താ, 28:19,20;  മർക്കൊ, 16:15,16). മഹാനിയോഗത്തോടൊപ്പം ക്രിസ്തു നല്കിയ വാഗ്ദത്തമാണ് “ഞാനോ യുഗാന്ത്യം വരെയും എപ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്നത്. അപ്പൊസ്തലന്മാർ യുഗാവസാനംവരെ ജീവിച്ചിരുന്നില്ല. എന്നാൽ സഭ യുഗാവസാനംവരെ ഭൂമിയിൽ ഉണ്ടായിരിക്കും. സഭയുടെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് കർത്താവ് ഈ കല്പന ശിഷ്യന്മാർക്കു നല്കിയത്. അതിനാൽ കർത്താവിന്റെ വരവുവരെയും തുടരേണ്ട അനുഷ്ഠാനമാണ് സ്നാനം കഴിപ്പിക്കൽ. 

അപ്പൊസ്തലന്മാരുടെ ദൃഷ്ടിയിൽ സ്നാനം നിർബന്ധവും വിശ്വാസത്തെ പിൻതുടരുന്നതുമായിരുന്നു. സ്നാനം ഏല്ക്കാത്ത വിശ്വാസിയെക്കുറിച്ചുള്ള ചിന്തപോലും പുതിയ നിയമത്തിനു അന്യമായിരുന്നു. പെന്തെക്കൊസ്തു നാളിൽ പതൊസ് ആവശ്യപ്പെട്ടതു തന്നെ, “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ” എന്നത്രേ. (പ്രവൃ, 2:38). ആദിമ സഭയിൽ സ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 8:12, 8:38; 9:18; 10:47; 16:14,15,33; 18:8; 19:5). സുവിശേഷം കൂടാതെ സ്നാനം നിരർത്ഥകമാണ്. താൻ വളരെ കുറച്ചു പേരെ മാത്രമേ സ്നാനപ്പെടുത്തിയുള്ളൂ എന്ന പൗലൊസിന്റ പ്രസ്താവന ഇതിന്റെ വെളിച്ചത്തിലാണ് മനസ്സിലാക്കേണ്ടതുണ്ട്. ആ പ്രസ്താവന ഒരിക്കലും സാനാനത്തിന്റെ അനിവാര്യതയെ നിഷേധിക്കുന്നില്ല. (1കൊരി, 1:14-17). സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നില്ല സ്നാനം. സ്നാനം നല്കുന്നതു യേശുവിന്റെ നാമത്തിലാണ്. അതിനാൽ കർത്താവിനെ അറിയുന്ന ഏതു  വിശ്വാസിക്കും സ്നാനം നല്കാവുന്നതേ ഉള്ളു. 

സ്നാനത്തിന്റെ അർത്ഥം: ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിന്റെ ബാഹ്യ അടയാളമാണ് സ്നാനം. സ്നാനം സ്വീകരിക്കുന്ന വ്യക്തിയുടെ മേൽ യേശുവിന്റെ നാമം പ്രസ്താവിക്കപ്പെടുക മാത്രമല്ല, സ്ഥാനാർത്ഥിയും കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നു. (പ്രവൃ, 22:16; റോമ, 10:9,10). ക്രിസ്തുവിനോടുള്ള ഏകീഭാവത്തിന്റെ ആദ്യപടിയാണ് പാപം കഴുകിക്കളയൽ. (എബ്രാ, 10:22; 1കൊരി, 6:11; പ്രവൃ, 22:16). ഒരു വിശ്വാസി തന്റെ പഴയ ആളത്തം മരിച്ചു പുതിയ ആളത്തം സ്വീകരിച്ചു പുതിയ സൃഷ്ടിയായി മാറി എന്നു വെളിപ്പെടുത്തുകയാണ് സ്നാനത്തിൽ. ക്രിസ്തുവിന്റെ മരണത്തിൽ പങ്കാളികളാവുകയും ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും ക്രിസ്തുവിനോടു കുടെ ഉയിർക്കുകയും ചെയ്ത്, ക്രിസ്തുവിനോടു ചേരുകയും ക്രിസ്തുവിനെ ധരിക്കയും ചെയ്യുന്നതിനെ സ്നാനം ചൂണ്ടിക്കാണിക്കുന്നു. (റോമ, 6:3-5; കൊലൊ, 2:12; ഗലാ, 3:27). നോഹയുടെ പെട്ടകം ന്യായവിധിയുടെ പ്രളയജലത്തിലൂടെ കടന്നുപോയതു സ്നാനത്തിന്റെ സാദൃശ്യമായി പത്രൊസ് അപ്പൊസ്തലൻ ചൂണ്ടിക്കാണിക്കുന്നു. (1പത്രൊ, 3:20). ക്രിസ്തുവിനോടുള്ള ഏകീഭാവം സഭയോടുള്ള ഏകീഭാവത്തെ കാണിക്കുന്നു; കാരണം സഭ ക്രിസ്തുവിന്റെ ശരീരം തന്നെയാണ്. ശരീരത്തോടു ചേരാതെ ഒരിക്കലും തലയോടു ചേരുക സാദ്ധ്യമല്ല. (1കൊരി, 12:12,13; പ്രവൃ, 2:41). 

സ്നാനപ്പെടുന്നതു എപ്പോൾ?: വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്ഥാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. കേൾക്കുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണു പുതിയനിയമ മാതൃക. (പ്രവൃ, 2:41; 8:12, 36-38). പൗലൊസിന്റെ സ്നാനം (പ്രവൃ, 9:18), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48) ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവയും നോക്കുക.

സ്നാനം ഏല്ക്കേണ്ട നാമം: രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: പിതാവിൻ്റെ നാമവും (യോഹ, 5:43; 17:11,12) പുത്രൻ്റെ നാമവും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെ നാമവും (യോഹ, 14:26) യേശുക്രിസ്തു എന്നാകുന്നു. പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3;14,15). അതിനുമുമ്പൊരിക്കലും അഥവാ പൂർവ്വപിതാക്കന്മാർക്ക് ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; 1തിമൊ, 3:14-16). പ്രവചനംപോലെ ക്രിസ്തുവിൻ്റെ രക്തത്താൽ ഒരു പുതിയനിയമം സ്ഥാപിതമായപ്പോൾ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകസത്യദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13; മത്താ, 28:19). പിതൃപുത്രാത്മാവ് വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ എന്നു പറയാതെ, നാമങ്ങളിൽ എന്നു പറയുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം’ എന്ന വാക്യാംശം വ്യാകരണനിയമപ്രകാരം അബദ്ധമായി മാറുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, “ഞാനോ എന്നല്ല ഞങ്ങളോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു ക്രിസ്തു പറയുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആദാമിനെ വരുവാനുള്ളവൻ അഥവാ ക്രിസ്തുവിൻ്റെ പ്രതിരൂപമെന്നു പറയാതെ, പിതൃപുത്രാത്മാവിൻ്റെ പ്രതിരൂപമെന്നു പറയുമായിരുന്നു: (റോമ, 5:14). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! “ഈ പാറമേൽ ഞാൻ എൻ്റെ സഭയെ പണിയും എന്നല്ല ഞങ്ങൾ ഞങ്ങളുടെ സഭയെ പണിയും” എന്നു ക്രിസ്തു പറയുമായിരുന്നു: (മത്താ, 16:18). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! യേശു മാത്രം പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാതെ, പിതാവും പുത്രനുകൂടീ ആത്മസ്നാനം നല്കുമായിരുന്നു: (മത്താ,3:11). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ശിഷ്യന്മാർ ക്രിസ്തുവിൻ്റെ മാത്രം സാക്ഷികളാകാതെ, പിതൃപുത്രാത്മാവിൻ്റെ സാക്ഷികളാകുമായിരുന്നു: (പ്രവൃ, 1:8). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! അപ്പൊസ്തലന്മാർ യേശുക്രിസ്തുവെന്ന ഏകനാമത്തിൽ സ്നാനം കഴിപ്പിക്കില്ലായിരുന്നു: (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവെന്ന ഏകനോട് മാത്രം ചേരാതെ; പിതൃപുത്രാത്മാവിനോടു കൂടെ ചേരുമായിരുന്നു: (റോമ, 6:3; ഗലാ, 3:27). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവെന്ന ഏകനെ മാത്രം ധരിക്കാതെ, പിതൃപുത്രാത്മാവിനെ ധരിക്കുമായിരുന്നു: (ഗലാ, 3:27). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവിനോടുകൂടി മാത്രം ജീവിക്കാതെ, പിതൃപുത്രാത്മാവിനൊടുകൂടെ ജീവിക്കുമായിരുന്നു: (റോമ, 6:8). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോടു മാത്രം അനുരൂപമായി രൂപാന്തരപ്പെടാതെ, പിതൃപുത്രാത്മാവിൻ്റെ ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുമായിരുന്നു: (ഫലി, 3:21). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമംമാത്രം വിളിച്ചപേക്ഷിക്കാതെ, പിതാവിനെയും പരിശുദ്ധാത്മാവിനെയും കൂടി വിളിച്ചപേക്ഷിക്കുമായിരുന്നു: (പ്രവൃ, 7:59; 9:14; 9:21; 1കൊരി, 1:2; 12:8; 2തിമൊ, 2:12; വെളി, 22:20). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആകാശത്തിൻ്റെ കീഴിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമംമാത്രമല്ല; പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമംകൂടി ഉണ്ടാകുമായിരുന്നു: (പ്രവൃ, 4:12). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും യേശുവിൻ്റെ നാമത്തിൽ മാത്രം മടങ്ങാതെ, പിതൃപുത്രാത്മാവിൻ്റെ നാമത്തിൽ മടങ്ങുമായിരുന്നു: (ഫിലി, 2:11,12). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ‘വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ മാത്രമല്ല, പിതൃപുത്രാത്മാവിൻ്റെ നാമത്തിലും ചെയ്യാൻ കല്പിക്കുമായിരുന്നു: (കൊലൊ, 3:17).

സ്നാനവും രക്ഷയും: സ്നാനം രക്ഷയുടെ ഉപാധിയല്ല. ചില വേദഭാഗങ്ങൾ വായിക്കുമ്പോൾ സ്നാനം രക്ഷയ്ക്ക് ആവശ്യമാണെന്നു ചിലർ സംശയിച്ചു പോകുന്നു. അപ്രകാരമുള്ള നാലു ഭാഗങ്ങൾ ശ്രദ്ധേയമാണ്. (മർക്കൊ, 16:16; പ്രവൃ, 2:38, 22:16; 1പത്രൊ, 3:21). ഈ ഭാഗങ്ങളിലെല്ലാം വിശ്വാസത്തിനാണ് പ്രാധാന്യം നൽകുന്നത്. മർക്കൊസ് 16:16-ൽ വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും എന്നു പ്രസ്താവിച്ച ശേഷം വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറയുന്നു. എന്നാൽ സ്നാനം ഏല്ക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിട്ടില്ല. മാനസാന്തരവും പാപമോചനവും സ്നാനത്തിനു മുമ്പുള്ളതാണ്. 

പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സ്നാനങ്ങൾ മുഴുകൽ സ്നാനത്തെയാണ് വ്യക്തമാക്കുന്നത്. (യോഹ, 3:22,23; മത്താ, 3:16; പ്രവൃ, 8:38). ആദിമസഭ ആചരിച്ചുവന്ന സ്നാനരീതിയും ഇതത്രേ. ഡിഡാഖെ 7:13-ൽ ഇതിന്റെ വ്യക്തമായ പ്രസ്താവനയുണ്ട്. ശിശുക്കളെ സ്നാനം കഴിപ്പിച്ചതിനു പുതിയനിയമത്തിൽ തെളിവൊന്നുമില്ല. എ.ഡി രണ്ടാം നൂറ്റാണ്ടുവരെ ശിശുസ്നാനം സഭയിൽ അറിയപ്പെട്ടിരുന്നില്ല. വിശ്വാസവും സ്നാനവും സമാന്തരമായി നടക്കേണ്ടതാണ്. വിശ്വാസത്തിനു ശേഷമാണ് സ്നാനം. എന്നാൽ ശിശുസ്നാനവാദികൾ സ്നാനത്തെ ഒന്നാമതും വിശ്വാസത്തെ രണ്ടാമതുമായി വേർപെടുത്തുന്നു. തിരിച്ചറിയാൻ കഴിയാതിരിക്കുന്ന അവസ്ഥയിൽ ശിശുവിനെ സ്ഥാനപ്പെടുത്തുകയും തിരിച്ചറിവു ലഭിക്കുന്ന കാലത്തു സ്ഥിരീകരണം നടത്തുകയും ചെയ്യുന്നു. ഇതു ബൈബിളിൽ ഉപദേശിച്ചിട്ടില്ലാത്ത അന്യമായ അനുഷ്ഠാനത്തെ സ്വീകരിക്കുകയാണ്. ശിശുസ്നാനം പൂർണ്ണമല്ല എന്ന സത്യം കൂടി സ്ഥിരീകരണം വെളിപ്പെടുത്തുന്നു.

മരിച്ചവർക്കു വേണ്ടിയുള്ള സ്നാനം: വളരെ വിചിത്രമായ ഒരു പ്രയോഗമാണിത്. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവരണത്തിലാണ് പൗലൊസ് അപ്പൊസ്തലൻ മരിച്ചവർക്കുവേണ്ടിയുള്ള സ്ഥാനത്തെക്കുറിച്ചു പരാമർശിക്കുന്നത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വിശ്വാസികളുടെ പുനരുത്ഥാനം പിന്തുടരും എന്നു പറഞ്ഞതിനു ശേഷം അപ്പൊസ്തലൻ ചോദിക്കുകയാണ്; “അല്ല മരിച്ചവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്?” (1കൊരി, 15:29). മരിച്ചവർക്കു വേണ്ടിയുള്ള സ്നാനത്തെക്കുറിച്ചു മറ്റൊരു പരാമർശവുമില്ല. മോർമ്മൻ വ്യാഖ്യാനമനുസരിച്ചു സ്നാനമേല്ക്കാതെ മരിച്ചവർക്കുവേണ്ടി നല്കുന്ന സ്നാനമാണ്. വിശ്വാസിയായിരുന്നു മരിച്ചുപോയ ആരുടെയെങ്കിലും സാക്ഷ്യത്തിന്റെ വെളിച്ചത്തിൽ നല്കുന്ന സ്നാനമായി ചിലർ ഇതിനെ കണക്കാക്കുന്നു. ഇവിടെ പൗലൊസ് പുനരുത്ഥാനത്തെക്കുറിച്ചു വാദിക്കുകയാണ്. അതിനൊരു തെളിവായി പ്രശ്നരൂപേണ കൊരിന്ത്യരുടെ ഇടയിൽ എപ്പോഴോ നടന്ന ഒരു ദുരാചരണത്തെ ചൂണ്ടിക്കാണിക്കുകയാകണം. ഇവിടത്തെ പ്രമേയം സ്നാനമല്ല പുനരുത്ഥാനമാണ്.

One thought on “സ്നാനം”

Leave a Reply

Your email address will not be published. Required fields are marked *