സോർ

സോർ (Tyre)

പേരിനർത്ഥം — പാറ

പൗരാണിക ഫിനിഷ്യാനഗരം. മെഡിറ്ററേനിയൻ സമുദ്രതീരത്തു സ്ഥിതിചെയ്യുന്നു. സീദോനു 35 കി.മീറ്റർ തെക്കും കർമ്മേൽ പർവ്വതത്തിനു 52 കി.മീറ്റർ വടക്കുമായി കിടക്കുന്നു. വളരെ പുരാതനമായ പട്ടണമാണിത്. (യെശ, 23:1, 7). സോർ പണിതത് ബി.സി. 2740-ലാണെന്നു ഹെരോഡോട്ടസും ബി.സി. 1217-ലാണെന്നു ജൊസീഫസും പറയുന്നു. സീദോന്റെ കോളനിയായിരുന്നു സോരെന്നു യെശയ്യാ പ്രവാചകൻ സൂചിപ്പിക്കുന്നു. (23:2, 12). ഹബിരു ആക്രമികൾക്കെതിരെ സഹായത്തിനായി അമൻ ഹോട്ടപ് നാലാമനു സോരിലെ ഭരണാധികാരി ബി.സി. 1430-ൽ എഴുതിയ എഴുത്ത് തേൽ-എൽ-അമർണാ രേഖകളിലുണ്ട്. യോശുവ സോർ പട്ടണം ആശേറിനു അവകാശമായി നല്കി. (യോശു, 19:29). എന്നാലവർ ഈ പട്ടണം കൈവശപ്പെടുത്തിയതായി കാണുന്നില്ല. (2ശമൂ, 24:7). 

ദാവീദിന്റെയും (2ശമൂ, 5:11; 1രാജാ, 5:1; 2ദിന, 2:3), ശലോമോന്റെയും കാലത്തു യിസ്രായേലും സോരും തമ്മിൽ രമ്യതയിലായിരുന്നു. സോരിലെ വിദഗ്ദ്ധ തൊഴിലാളികൾ ദാവീദിന്റെ കൊട്ടാര നിർമ്മാണത്തെ സഹായിച്ചു. സോർ രാജാവായ ഹീരാം ദേവദാരുമരം ദാവീദിനു എത്തിച്ചു കൊടുത്തു. (2ശമൂ, 5:11; 1ദിന, 14:1). ദാവീദിന്റെ മരണശേഷം ഹീരാം ദൈവാലയം, രാജമന്ദിരങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാവശ്യമായ വസ്തുക്കളും സഹായവും ശലോമോനു നല്കി. (1രാജാ, 5:1-10; 7:1-8; 2ദിന, 2:3-14). ഏതു പണിയും ചെയ്വാൻ സമർത്ഥനായ ഹൂരാം ആബിയെ സോർ രാജാവ് ശലോമോനു ദൈവാലയം പണിയുവാനായി അയച്ചു കൊടുത്തു. ഹൂരാം ആബിയുടെ അമ്മ ദാന്യസ്ത്രീയും അപ്പൻ സോര്യനും ആണ്. (1രാജാ, 7:13, 14; 2ദിന, 2:13,14). സോര്യരുടെ സഹായത്തിനു പ്രതിഫലമായി ശലോമോൻ കോതമ്പും യവവും എണ്ണയും വീഞ്ഞും നല്കി. (1രാജാ, 5:11,12; 2ദിന, 2:15). സോരിലെ രാജാവിനു ശലോമോൻ ഇരുപതു പട്ടണം നല്കി. പക്ഷേ സോർ രാജാവു അവ ഇഷ്ടപ്പെട്ടില്ല. (1രാജാ, 9:10-13). 

സോരിനെ വീണ്ടും പണിതുറപ്പിച്ച ശക്തനായ രാജാവാണ് ഹീരാം. രണ്ടു തുറമുഖങ്ങൾ അദ്ദേഹം പട്ടണത്തിനു പ്രദാനം ചെയ്തു. കച്ചവടം അഭിവ്യദ്ധി പ്രാപിച്ചു. ലെബാനോൻ പർവ്വതത്തിലെ ദേവദാരു കയറ്റുമതിയിൽ പ്രധാന ഇനമായിരുന്നു. സൈപ്രസിലെ താമ്രവും സ്പെയിനിലെ വെള്ളിയും കോൺവാലിലെ ടിന്നും സോരിലെ കപ്പലുകൾ കൊണ്ടുവന്നു. സോരിന്റെ വാണിജ്യത്തിൽ യിസ്രായേലും ഭാഗഭാക്കായിരുന്നു. അക്കാബാ ഉൾക്കടലിലെ എസ്യോൻ-ഗേബെരിൽ ശലോമോനും ഹീരാമും ഒരുമിച്ചു കപ്പലുകൾ പണിതു. ഹീരാമിന്റെ മരണശേഷം സോരിനു വിഷമഘട്ടം ഉണ്ടായി. സഹോദരനെ കൊന്നശേഷം എത്ത്ബാൽ രാജാവായി. എത്ത്ബാലിന്റെ മകളായ ഈസേബൈൽ ആഹാബിന്റെ ഭാര്യയായി. (1രാജാ, 16:31). അശ്ശൂർ ആക്രമണകാലത്തു സോർ വളരെയധികം വലഞ്ഞു. നെബൂഖദ്നേസറിന്റെ നിരോധനത്തെ സോർ ശക്തമായി പ്രതിരോധിച്ചുവെങ്കിലും അത് സോരിന്റെ കച്ചവടത്തെ തളർത്തുകയും നഗരത്തെ ദരിദ്രമാക്കുകയും ചെയ്തു. അല്പകാലം ഈജിപ്റ്റിനു വിധേയപ്പെട്ട ശേഷം സോർ ബാബിലോണിനധീനമായി. തുടർന്നു സോരിന്റെ അധീശത്വം പേർഷ്യയ്ക്ക് ലഭിച്ചു. യെരൂശലേം ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിനാവശ്യമായ ദേവദാരുമരം നല്കുന്നതിനു കോരെശ് രണ്ടോമൻ സോരിനോടാവശ്യപ്പെട്ടു. (എസ്രാ, 3:7). ബി.സി. 332-ൽ സോരിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട അലക്സാണ്ടർ വളരെ പണിപ്പെട്ടാണ് പട്ടണം പിടിച്ചത്.  

യേശു സോർ സന്ദർശിച്ചു. (മത്താ, 15:21; മർക്കൊ, 7:24). അന്ന് യെരുശലേമിനെക്കാൾ ജനനിബിഡമായിരുന്നിരിക്കണം സോർ. പൗലൊസ് ഏഴു ദിവസം സോരിൽ കഴിഞ്ഞു. (അപ്പൊ, 21:3-7). എ.ഡി. 13-ാം നൂറ്റാണ്ടിൽ മുസ്ലീങ്ങൾ കുരിശുയുദ്ധക്കാരിൽ നിന്നും സോർ പിടിച്ചെടുത്തപ്പോൾ പട്ടണത്തിനു കാര്യമായ ക്ഷതം സംഭവിച്ചു. ഇന്നു സോർ തകർന്നു കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *